എവറസ്റ്റിൽ രോഗാണുക്കൾ ഉറങ്ങിക്കിടക്കും, നൂറ്റാണ്ടുകളോളം: അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട്..!
Tuesday, March 21, 2023 8:32 AM IST
പർവതാരോഹകരുടെ പ്രിയപ്പെട്ട കൊടുമുടിയാണു ലോകത്തിന്‍റെ നെറുകയായ എവറസ്റ്റ്. ഓരോ വർഷവും നിരവധി പർവതാരോഹകരാണു എവറസ്റ്റിലെത്തുന്നത്. അടുത്തിടെ സൂക്ഷ്മാണുക്കളുമായി ബന്ധപ്പെട്ട് എവറസ്റ്റിൽ പഠനങ്ങൾ നടന്നു.

അന്പരപ്പിക്കുന്ന വിവരങ്ങളാണു പഠനത്തിൽ പുറത്തു വന്നത്. ലോകമെങ്ങുമുള്ള രോഗാണുക്കൾ ഉറങ്ങിക്കിടക്കുന്ന പ്രദേശമാണത്രെ എവറസ്റ്റ്..! ഇതുസംബന്ധിച്ച ലേഖനങ്ങൾ ആർട്ടിക്, അന്‍റാർട്ടിക്, ആൽപൈൻ റിസർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എവറസ്റ്റിലെത്തുന്ന സാഹസികർ തുപ്പുകയോ, തുമ്മുകയോ, മൂക്ക് ചീറ്റുകയോ ചെയ്യുന്പോൾ പുറന്തള്ളുന്ന രോഗാണുക്കൾ മഞ്ഞിൽ തണുത്തുറഞ്ഞു നൂറ്റാണ്ടുകളോളം സംരക്ഷിക്കപ്പെടുന്നുണ്ടെന്നാണു ഗവേഷകർ കണ്ടെത്തിയത്. ഉയർന്ന പ്രദേശങ്ങളിലെ പ്രതികൂലവും അതികഠിനവുമായ സാഹചര്യങ്ങളെ ചെറുക്കാനും അതിജീവിക്കാനും രോഗാണുക്കൾക്കു കഴിയും. നൂറ്റാണ്ടുകളോളം പ്രതലത്തിൽ ഉറങ്ങിക്കിടക്കാനും സൂക്ഷ്മാണുക്കൾക്കു കഴിയുമെന്നും പഠനം വെളിപ്പെടുത്തുന്നു.

എവറസ്റ്റിലെ അതിരൂക്ഷമായ സാഹചര്യങ്ങൾക്കിടയിൽ വേർതിരിച്ചെടുത്ത ബാക്ടീരിയകളെയും ഫംഗസുകളെയുമാണു ഗവേഷകർ പഠനവിധേയമാക്കിയത്. അവയിൽ ഭൂരിഭാഗവും നിഷ്ക്രിയമായ അവസ്ഥയിലാണ്. ഇത്തരം സാഹചര്യങ്ങളിൽ എത്തുന്ന രോഗാണുക്കൾ എങ്ങനെ സജീവമായി നിലകൊള്ളുന്നു എന്നതിനെക്കുറിച്ചും പഠനം വിശദമാക്കുന്നുണ്ട്.

പർവതാരോഹണത്തിനെത്തിയവർ അവശേഷിപ്പിച്ച സൂക്ഷ്മാണുക്കൾ എവറസ്റ്റിന്‍റെ അതിരൂക്ഷമായ കാലവാസ്ഥയുമായി ഇണങ്ങിച്ചേരാനുള്ള കഴിവ് വികസിപ്പിച്ച് അതിജീവനത്തിനുള്ള ശേഷി നേടുകയായിരുന്നെന്നു ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ചില രോഗാണുക്കൾ പരിണാമം പ്രാപിച്ചതായും ഗവേഷണസംഘം കണ്ടെത്തി.

അതേസമയം, എവറസ്റ്റിൽ അടിഞ്ഞുകൂടുന്ന രോഗാണുക്കൾ പരിസ്ഥിതിയിൽ വലിയ സ്വാധീനം ചെലുത്തുമെന്നു കരുതുന്നില്ലെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
ജീൻ സീക്വൻസിംഗ് എന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് എവറസ്റ്റിൽനിന്നു ശേഖരിച്ച മണ്ണ് വിശകലനം ചെയ്താണ് ഗവേഷകര് നിഗമനങ്ങളിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.