വെറും കാഴ്ചകൾക്കപ്പുറം ഒരു നാടിന്റെ സംസ്കാരത്തെയും മനുഷ്യരെയും അറിഞ്ഞ് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഡൽഹിയിൽ ഇപ്പോൾ ഒരു അപൂർവ്വ വഴികാട്ടിയുണ്ട്.
ചന്ദ്നി ചൗക്കിലെ തിരക്കേറിയ തെരുവുകളിൽ റിക്ഷ വലിക്കുന്ന മുഹമ്മദ് അസ്ലം എന്ന സാധാരണക്കാരനാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വിസ്മയമാകുന്നത്. തന്റെ റിക്ഷയിൽ കയറുന്ന വിദേശ സഞ്ചാരികളോട് അവരുടെ മാതൃഭാഷയിൽത്തന്നെ സംസാരിച്ചാണ് അസ്ലം അതിശയപ്പെടുത്തുന്നത്.
അടുത്തിടെ വൈറലായ ഒരു ദൃശ്യത്തിൽ, തന്റെ റിക്ഷയിലിരുന്ന ഇറ്റാലിയൻ സഞ്ചാരിയോട് ഇറ്റാലിയൻ ഭാഷയിൽ സംസാരിച്ച്, ചന്ദ്നി ചൗക്കിലെ അധികമാരും കാണാത്ത പുരാതന ഹവേലികളും ചെങ്കോട്ടയുടെ ഭംഗി ആസ്വദിക്കാൻ പറ്റിയ ഇടങ്ങളും നിറഞ്ഞ ഒരു യാത്രാപ്ലാൻ നിമിഷങ്ങൾക്കകം അദ്ദേഹം വിവരിച്ചുകൊടുത്തു.
ഇറ്റാലിയൻ മാത്രമല്ല, പോളിഷ്, ജർമ്മൻ, റഷ്യൻ തുടങ്ങിയ ഭാഷകളും തനിക്ക് വഴങ്ങുമെന്ന് മറ്റ് വീഡിയോകളിലൂടെ അസ്ലം തെളിയിച്ചിട്ടുണ്ട്. കേവലം ഒരു ഗൈഡിന്റെ റോളിൽ ഒതുങ്ങാതെ, റിക്ഷ ഓടിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഒരു വിദേശിയെ സ്വന്തം സീറ്റിലിരുത്തി അത് ഓടിക്കാൻ പഠിപ്പിക്കുന്ന അസ്ലമിന്റെ ദൃശ്യങ്ങളും ഏറെ ശ്രദ്ധേയമാണ്.
മുൻകൂട്ടി നിശ്ചയിച്ച യാത്രാപദ്ധതികൾക്കോ ചിത്രങ്ങൾക്കോ നൽകാവുന്നതിനേക്കാൾ വലിയ സന്തോഷമാണ് ഇത്തരം അപ്രതീക്ഷിതമായ മനുഷ്യബന്ധങ്ങൾ യാത്രക്കാർക്ക് സമ്മാനിക്കുന്നത്.
Tags : DelhiRickshawPuller ViralVideo IncredibleIncredible ChandniChowk Polyglot