പൂട്ടിയിട്ട മലയാളി വിദ്യാര്‍ഥികളെ മോചിപ്പിച്ചു
Sunday, January 6, 2013 10:54 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കോളജ് അധികൃതര്‍ പൂട്ടിയിട്ട മലയാളികളായ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളെ ആന്റോ ആന്റണി എംപിയുടെ സമയോചിത ഇടപെടലിലൂടെ മോചിപ്പിച്ചു. ഹൈദരാബാദിനു സമീപമുള്ള മുഷീറാബാദിലെ മദര്‍ കൃഷ്ണബായി നഴ്സിംഗ് കോളജിലാണ് സംഭവം. പഠനം പൂര്‍ത്തിയാക്കിയിട്ടും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാതെ ബോണ്ടു ചെയ്യിക്കുന്നതിനെതിരേ പരാതി പറയാനെത്തിയപ്പോളാണ് വിദ്യാര്‍ഥികളെ അധികൃതര്‍ പൂട്ടിയിട്ടത്. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ഇടപെട്ട എംപി, പൂട്ടിയിട്ട വിദ്യാര്‍ഥികളെ മോചിപ്പിക്കണമെന്നും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കിയില്ലെങ്കില്‍ കോളജിന്റെ അംഗീകാരം റദ്ദാക്കണമെന്നും ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സിലിനോട് ആവശ്യപ്പെട്ടു.

ഐഎന്‍സി നിര്‍ദേശത്തെത്തുടര്‍ന്ന് അധികൃതര്‍ വിദ്യാര്‍ഥികളെ മോചിപ്പിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കുകയുമായിരുന്നു. തങ്ങളുടെ നിയന്ത്രണത്തിലുള്ള സാഗര്‍ലാല്‍ മെമ്മോറിയല്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ബോണ്ട് ചെയ്യുന്നതിനു വേണ്ടിയാണ് പഠനം പൂര്‍ത്തിയാക്കിയ 47 ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കോളജ് അധികൃതര്‍ തടഞ്ഞുവച്ചത്. 100 കിടക്കകളുള്ള സാഗര്‍ലാല്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ഏഴ് നഴ്സിംഗ് ജീവനക്കാര്‍ മാത്രമാണുള്ളതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.


ഇന്റേണ്‍ഷിപ്പിന്റെ മറവില്‍ വിദ്യാര്‍ഥികളെ നിയോഗിച്ചാണ് ഇവിടെ അധികൃതര്‍ നഴ്സുമാരുടെ കുറവു പരിഹരിച്ചിരുന്നത്. മദര്‍ കൃഷ്ണബായി നഴ്സിംഗ് കോളജിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളും മലയാളികളാണ.് നിസാര കാരണങ്ങളുടെ പേരില്‍ പത്തും ഇരുപതും ദിവസത്തേക്ക് പണിഷ്മെന്റ് ഡ്യൂട്ടി ചെയ്യിക്കുന്നതും ഇവിടെ പതിവാണെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.