സുൽത്താൻ ബത്തേരി: ഒരുകാലത്ത് വീടുകളുടെ മുറ്റത്ത് വീണ് നശിച്ചുപോയിരുന്ന ചക്ക ഇന്ന് ലോകവിപണിയിൽ വിലപിടിപ്പുള്ള ഭക്ഷ്യവിഭവമായി മാറുകയാണ്.
ആ മാറ്റത്തിന്റെ പിന്നിൽ വയനാട്ടിലെ നടവയൽ സ്വദേശിനി ജെയ്മി സജിയുടെ ദൃഢനിശ്ചയവും സംരംഭകത്വവുമുണ്ട്. മഴക്കാലത്ത് പാഴാകുന്ന ചക്കയ്ക്ക് പോലും പുതുജീവൻ നൽകി മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്ന ജെയ്മിയുടെ "ജെയ്മീസ് ജാക്ക് ഫ്രഷ്’ സംരംഭം ഇന്ന് സംസ്ഥാന അതിർത്തികൾ കടന്ന് വിദേശരാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.
ഏഴ് വർഷം മുന്പ് ചെറിയ തോതിൽ ആരംഭിച്ച സംരംഭം ഇന്ന് ചക്കയെ ആസ്പദമാക്കിയുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങളിലൂടെ ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. കേരളത്തിൽ സീസണിൽ സുലഭമായി ലഭിക്കുന്ന ചക്ക വർഷം മുഴുവൻ ഉപയോഗിക്കാവുന്ന രൂപത്തിലാക്കി ഉപഭോക്താക്കൾക്ക് എത്തിക്കാമെന്ന ആശയമാണ് സംരംഭത്തിന്റെ അടിത്തറ.
പാഴാകുന്ന ചക്കയ്ക്ക് പുതിയ മൂല്യം
മഴക്കാലത്ത് വയനാട്ടിലെ മലയോര മേഖലകളിൽ ധാരാളമായി ലഭിക്കുന്ന ചക്കയുടെ വലിയൊരു ഭാഗം ശേഖരണത്തിന്റെയും സംസ്കരണത്തിന്റെയും അഭാവത്തിൽ ഉപയോഗിക്കപ്പെടാതെ പോകാറുണ്ട്. ഈ സാഹചര്യം മനസിലാക്കിയാണ് ജെയ്മി ചക്കയെ വെറും പഴമെന്ന നിലയിൽ കാണാതെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ അസംസ്കൃത വസ്തുവായി ഉപയോഗിക്കാൻ തുടങ്ങിയത്.
ചക്കപ്പഴം, പച്ചച്ചക്ക, ഇടിച്ചക്ക, ചക്കക്കുരു, ചക്ക പൾപ്പ് തുടങ്ങി ചക്കയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്പെടുത്തി വിവിധ ഉത്പന്നങ്ങൾ നിർമിക്കുന്നതിലൂടെ "മാലിന്യമില്ലാത്ത ഉത്പാദനം’ എന്ന ആശയവും നടപ്പാകുന്നു.
ഒരു ചക്കയിൽ നിന്ന് ഡസൻ കണക്കിന് ഉത്പന്നങ്ങൾ
ഇടിച്ചക്ക, പച്ചച്ചക്ക പാക്കുകൾ, ചക്ക ബോൾ, ചക്കക്കുരു പൊടി, ഹെൽത്ത് മിക്സ്, ബേബി ഫുഡ്, ചക്കക്കുരു കോഫി പൗഡർ, ഇൻസ്റ്റന്റ് പായസം മിക്സ്, ചക്ക പുട്ടുപൊടി, അപ്പപ്പൊടി, ആട്ടപ്പൊടി, ചക്ക വരട്ടിയത്, വറുത്ത ചക്ക, ഉണക്കിയ ചക്ക, ചക്ക പൾപ്പ് തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് യൂണിറ്റിൽ തയാറാക്കുന്നത്.
ചക്ക ബിരിയാണി കിറ്റ്, റെഡി ടു യൂസ് കറികൾ, പലഹാരങ്ങൾ തുടങ്ങിയ പുതുമയാർന്ന ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്. സീസണ് കഴിഞ്ഞ ശേഷവും ലഭ്യമാകുന്ന രീതിയിൽ ആധുനിക സഭരണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഉത്പന്ന നിർമാണം.
ചക്കക്കുരുവിൽ നിന്ന് "കോഫി’
സംരംഭത്തിന്റെ ശ്രദ്ധേയ ഉത്പന്നങ്ങളിലൊന്നാണ് ചക്കക്കുരു ഉപയോഗിച്ച് തയാറാക്കുന്ന കോഫി പൗഡർ. കാപ്പിക്കുരു ചേർക്കാതെയാണ് ഇത് നിർമിക്കുന്നത്. പ്രത്യേക രീതിയിൽ സംസ്കരിച്ച ചക്കക്കുരു പൊടിച്ചാണ് ഉത്പന്നം തയാറാക്കുന്നത്. ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ ഈ ഉത്പന്നത്തിന് ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള മലയാളികൾ ഉൾപ്പെടെ സ്ഥിരം ആവശ്യക്കാരുണ്ട്.
പത്ത് മിനിറ്റിൽ ചക്കപ്പായസം
പാലിൽ ഇൻസ്റ്റന്റ് പായസം മിശ്രിതം ചേർത്ത് പത്ത് മിനിറ്റ് തിളപ്പിച്ചാൽ രുചികരമായ ചക്കപ്പായസം തയാറാക്കാനാകുന്ന കിറ്റും വിപണിയിൽ ശ്രദ്ധ നേടുന്ന ഉത്പന്നമാണ്. തിരക്കേറിയ ജീവിതത്തിനിടയിലും പരന്പരാഗത രുചി നിലനിർത്താനുള്ള ശ്രമമാണ് ഇതിന് പിന്നിൽ.
വിദേശരാജ്യങ്ങളിലേക്കും വയനാടിന്റെ രുചി
ആദ്യകാലത്ത് പ്രാദേശിക വിപണിയിൽ മാത്രം ഒതുങ്ങിയിരുന്ന ഉത്പന്നങ്ങൾക്ക് ഇന്ന് യൂറോപ്യൻ രാജ്യങ്ങളിലും ഗൾഫ് മേഖലകളിലും ആവശ്യക്കാർ ഏറെയാണ്. കഴിഞ്ഞ വർഷം മാത്രം 50,000 കിലോഗ്രാം പച്ചച്ചക്ക ഉണക്കി വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. കേരളത്തിൽ നിന്ന് വിദേശത്തേക്ക് കുടിയേറിയ മലയാളികൾക്കൊപ്പം ആരോഗ്യകരമായ ഭക്ഷണരീതികൾ പിന്തുടരുന്ന വിദേശ ഉപഭോക്താക്കളും ചക്ക ഉത്പന്നങ്ങൾ തേടിയെത്തുന്നുണ്ട്.
25 സ്ത്രീകൾക്ക് തൊഴിൽ
മലയോര മേഖലയിലെ സ്ത്രീകൾക്ക് മഴക്കാലത്ത് തൊഴിൽ ലഭ്യത കുറയുന്ന സാഹചര്യത്തിലാണ് വീട്ടമ്മമാർക്ക് തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംരംഭം ആരംഭിച്ചത്. 25 പേർക്ക് യൂണിറ്റ് നേരിട്ട് തൊഴിൽ നൽകുന്നു.
ഇവരിൽ ഭൂരിഭാഗവും ഗ്രാമീണ സ്ത്രീകളാണ്. ചക്ക ശേഖരണം, വൃത്തിയാക്കൽ, സംസ്കരണം, പാക്കിംഗ്, സംഭരണം, വിപണനം തുടങ്ങിയ മേഖലകളിൽ ഇവർ പ്രവർത്തിക്കുന്നു.
ഭക്ഷ്യസംസ്കരണ യൂണിറ്റിനപ്പുറം ഗ്രാമീണ സ്ത്രീകളുടെ സാന്പത്തിക സ്വാതന്ത്ര്യത്തിന് കരുത്തേകുന്ന സാമൂഹിക സംരംഭമായും ഇത് മാറിയിട്ടുണ്ട്.
കർഷകർക്കും നേട്ടം
വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കിലോയ്ക്ക് എട്ട് രൂപ നിരക്കിൽ ചക്ക ശേഖരിക്കുന്നുണ്ട്. വൃത്തിയാക്കി അരിഞ്ഞ് എത്തിക്കുന്ന ചക്കയ്ക്ക് കൂടുതൽ വില നൽകുന്നു. ചക്കക്കുരുവിനും പ്രത്യേക വില ഉറപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ മുന്പ് പാഴായിപ്പോയിരുന്ന ചക്ക കർഷകർക്ക് അധിക വരുമാന മാർഗമായി മാറിയിരിക്കുകയാണ്.
ദേശീയതല അംഗീകാരങ്ങൾ
ചക്കയെ ആസ്പദമാക്കിയുള്ള സംരംഭത്തിലൂടെ ജെയ്മിക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 2022ൽ തൃശൂർ കാർഷിക സർവകലാശാല സംഘടിപ്പിച്ച അഗ്രി കോണ്ക്ലേവിൽ മികച്ച സ്റ്റാർട്ടപ്പിനുള്ള പുരസ്കാരം നേടി. ഡൽഹിയിൽ നടന്ന ദേശീയ പരിപാടിയിൽ പ്രധാനമന്ത്രിയിൽ നിന്ന് മികച്ച സ്റ്റാർട്ടപ്പിനുള്ള അംഗീകാരവും ലഭിച്ചു. സ്ത്രീ സംരംഭകത്വ രംഗത്തെ വിവിധ പുരസ്കാരങ്ങളും ജെയ്മിയെ തേടിയെത്തിയിട്ടുണ്ട്.
കുടുംബ പിന്തുണ കരുത്തായി
ഭർത്താവിന്റെയും മക്കളുടെയും പൂർണ പിന്തുണയാണ് സംരംഭത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് ജെയ്മി പറയുന്നു. ഉത്പാദനം മുതൽ വിപണനം വരെയുള്ള വിവിധ ഘട്ടങ്ങളിൽ കുടുംബാംഗങ്ങളുടെ സഹകരണം സംരംഭത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നു.
മാതൃകയായി ജെയ്മിയുടെ വിജയകഥ
കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യസുരക്ഷാ വെല്ലുവിളികളും ഉയരുന്ന സാഹചര്യത്തിൽ പ്രാദേശിക വിഭവങ്ങളുടെ പ്രാധാന്യം വർധിച്ചുവരികയാണ്.
അത്തരമൊരു സാഹചര്യത്തിൽ ചക്കയെ മൂല്യവർധിത ഉത്പന്നങ്ങളാക്കി ലോകവിപണിയിലെത്തിച്ച ജെയ്മി സജിയുടെ സംരംഭം ഒരു വ്യക്തിയുടെ വിജയകഥ മാത്രമല്ല, ഗ്രാമീണ തൊഴിൽ, സ്ത്രീശക്തീകരണം, കാർഷിക മൂല്യവർധന, ഭക്ഷ്യസംസ്കരണം എന്നീ മേഖലകളി മാതൃകാപരമായ മുന്നേറ്റത്തിന്റെ പ്രതീകവുമാണ്.