ചവറ : മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ജൂലൈ 31 അര്‍ധരാത്രിവരെ 52 ദിവസമാണ് നിരോധനം. മത്സ്യസമ്പത്ത് സംരക്ഷിക്കാനും മത്സ്യങ്ങളുടെ പ്രജനനകാലം സുരക്ഷിതമാക്കാനുമാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഇതോടെ മത്സ്യമേഖലയില്‍ വറുതിയുടെ ദിനങ്ങള്‍ക്ക് തുടക്കമായി.
വലിയ വള്ളങ്ങള്‍ കരയ്ക്കു കയറ്റുന്നതോടെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് നീണ്ടകര ഹാര്‍ബര്‍ തുറന്നുകൊടുക്കും. ഹാര്‍ബറുകളിലും ലാന്‍ഡിംഗ് സെന്ററുകളിലുമുള്ള ഡീസല്‍ ബങ്കുകള്‍ അടച്ചിടും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാനായി മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബാങ്കുകള്‍ തുറന്നു കൊടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകള്‍ കേരള തീരം വിട്ടതായി ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ട്രോളിംഗ് ബോട്ടുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. എക്കോ സൗണ്ടര്‍, വയര്‍ലെസ്, ജിപിഎസ്, വല തുടങ്ങിയ സാധന സാമഗ്രികള്‍ എല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി.
കടലില്‍ മത്സ്യബന്ധനം കഴിഞ്ഞ് എത്തിയ എല്ലാ ട്രോളിംഗ് ബോട്ടുകളും ഇന്നലെ വൈകുന്നേരത്തോടെ നീണ്ടകര പാലത്തിന് കിഴക്കു വശത്തേക്ക് മാറ്റിതുടങ്ങി. ഇന്ന് രാവിലെ എത്തുന്ന ബോട്ടുകള്‍ക്കും ഹാര്‍ബറുകളില്‍ മത്സ്യവിതരണം നടത്താം. ശേഷം നീണ്ടകര പാലത്തിന് കിഴക്ക് ഭാഗത്തേക്ക് മാറ്റണം.
ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധന മേഖലയിലെ തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് വിവരം.
ഇന്ന് രാവിലെ മുതല്‍ ഉച്ചവരെ പരവൂര്‍ മുതല്‍ അഴീക്കല്‍ വരെ കടലിലും ഉച്ചയ്ക്ക് ശേഷം തീരദേശ മേഖലയിലും ട്രോളിംഗ് നിരോധനം സംബന്ധിച്ച അനൗണ്‍സ്മെന്റുകള്‍ നടത്തുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേശ് ശശിധരന്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഐ.തസ്ലീമ ബീഗം എന്നിവര്‍ പറഞ്ഞു.
ട്രോളിംഗ് നിരോധനത്തോട് അനുബന്ധിച്ച് ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പോലീസ് തുടങ്ങിയവരുടെ പരിശോധന ശക്തമാക്കും. മുന്‍ വര്‍ഷങ്ങളെപോലെ ഇത്തവണയും മൂന്നു ബോട്ടുകള്‍ മറൈന്‍ എന്ഫോയിസ്മെന്റിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായും പരിശോധനയ്ക്കായും ഉണ്ടാകും.
കൊല്ലം ഹാര്‍ബര്‍, നീണ്ടകര ഹാര്‍ബര്‍, അഴീക്കല്‍ ഹാര്‍ബര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ബോട്ടുകള്‍ ഉണ്ടാവുക. മൂന്ന് ഇടങ്ങളിലും 24 മണിക്കൂര്‍ കണ്ട്രോള് റൂം തുറക്കും.ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്റും പരിശോധന ശക്തമാക്കും. നീണ്ടകര, ശക്തികുളങ്ങര, അഴീക്കല്‍, കൊല്ലം ഹാര്‍ബറുകളിലും പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തും.
ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജോലിക്കെത്തിയ തൊഴിലാളികളില്‍ ഭൂരിഭാഗം പേരും നാട്ടിലേക്ക് മടങ്ങി തുടങ്ങി.
മറ്റു ചിലര്‍ വള്ളങ്ങളിലും ഇതര മേഖലകളിലും തൊഴിലിനായി കുടിയേറും. പല ബോട്ട് ഉടമകളും പണം വായ്പയെടുത്തും കടമെടുത്തും ആണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിവരാറുള്ളത്. ഇനി വരും ദിവസങ്ങളില്‍ മത്സ്യ മേഖല വറുതിയുടെ ദിനങ്ങളായി മാറുകയാണ്.
നിയന്ത്രണങ്ങള്‍ എല്ലാവര്ക്കും ബാധകം: കളക്ടർ
കൊല്ലം : ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്ന ട്രോളിംഗ് നിരോധന കാലയളവിലുള്ള നിയന്ത്രണങ്ങള്‍ എല്ലാവര്ക്കും ബാധകമാണെന്ന് കളക്ടര്‍ ആനി ജൂല തോമസ് അറിയിച്ചു.
നിയന്ത്രണങ്ങള്‍ ഉറപ്പാക്കാനും തീരദേശത്തെ ക്രമസമാധാന പാലനത്തിനായും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഫിഷറീസ് മേഖലയിലെ തൊഴിലാളി യൂണിയന് നേതാക്കളുമായും പ്രതിനിധികളുമായും ചര്‍ച്ച നടത്തിയാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
തീരപ്രദേശത്ത് പ്രത്യേക നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശേരി, അഴീക്കല്‍ ഹാര്‍ബറുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യന്ത്ര മത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂര്‍ണമായി നിരോധിച്ചു. ഇന്‍ബോര്‍ഡ് എന്ജിന് ബോട്ടുകള്‍ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകള്‍ക്കും നീണ്ടകര ഫിഷിംഗ് ഹാര്‍ബര്‍ വഴി പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും. അഷ്ടമുടിക്കായലിന്റെ കിഴക്കന്‍ തീരങ്ങളിലും കായല്‍ മുഖങ്ങളിലുമുള്ള സ്വകാര്യ ജെട്ടികളിലും വാര്‍ഫുകളിലും യന്ത്ര ബോട്ടുകള്‍ക്ക് ലാന്‍ഡിംഗ് സൗകര്യം നല്‍കരുത്.
നിരോധനം ലംഘിച്ച് ട്രോളറുകള്‍ കടലില്‍ പോകുന്നത് തടയാന്‍ നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ മേഖലകളിലെ എല്ലാ മറൈന്‍ ഇന്ധന പമ്പുകളും അര്‍ധരാത്രി മുതല്‍ ജൂലൈ 28 വരെ അടച്ചിടണം. നിരോധനം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് ദിവസങ്ങളില്‍ ബോട്ടുകള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ഇളവ് നല്‍കും. മുന്‍കൂര്‍ അനുമതിയില്ലാതെ കാനുകളിലോ കുപ്പികളിലോ ഇന്ധനം നല്കാന് പാടില്ലെന്ന് പമ്പ് ഉടമകള്‍ക്ക് നിര്‍ദേശമുണ്ട്.
യന്ത്ര ബോട്ടുകള്‍ക്ക് അനധികൃതമായി ഇന്ധനം വിതരണം ചെയ്യുന്നില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ഉറപ്പാക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകള്‍ നിരോധനം ആരംഭിക്കുന്നതിന് മുമ്പ് കൊല്ലം തീരം വിട്ടുപോകണം.
തീരദേശങ്ങളില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ കൊല്ലം സബ് കളക്ടറുടെ ഏകോപനത്തില്‍ പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി.
കൊല്ലം, കരുനാഗപ്പള്ളി തഹസില്‍ദാര്‍മാര്‍ അതത് പരിധികളില്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരായി പ്രവര്‍ത്തിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാരും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം.
ഉത്തരവുകള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ തീരദേശ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കളക്ടർ വ്യക്തമാക്കി.