പത്തനംതിട്ട: സംസ്ഥാനത്തെ നദികളില്‍നിന്ന് ടണ്‍കണക്കിനു മണ്ണ് നീക്കം ചെയ്തെങ്കിലേ നീരൊഴുക്ക് സുഗമമാകുകയുള്ളൂവെന്ന് റിപ്പോര്‍ട്ട്. 2018ലെ പ്രളയത്തിനുശേഷം നടത്തിയ സാന്‍ഡ് ഓഡിറ്റിംഗില്‍ നദികളില്‍നിന്ന് ശരാശരി രണ്ടു മീറ്റര്‍ ആഴത്തില്‍ മണ്ണ് നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു.
മണ്ണ് കലര്‍ന്ന മണല്‍ വാരി കരയിലിട്ട ശേഷം, മണല്‍ വേര്‍തിരിച്ച് വില്‍ക്കാനായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി ഒരോ നദിയിലെയും കടവുകളും തീരുമാനിച്ചു. 27 ലക്ഷം ടണ്‍ മണ്ണ് ഇത്തരത്തില്‍ നീക്കം ചെയ്യണമെന്ന നിര്‍ദേശമാണ് അന്നുണ്ടായത്. പത്തനംതിട്ടയില്‍ പമ്പ, അച്ചന്‍കോവില്‍, മണിമല നദികളുടെ തീരങ്ങളില്‍ 20 കടവുകള്‍ നിശ്ചയിച്ചു. എന്നാല്‍, 2024ല്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതോടെ മണല്‍നീക്കം പാളി. പരിസ്ഥിതി അനുമതി ലഭിച്ചതുമില്ല.
ഇത്തവണത്തെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നദികളില്‍നിന്നു ചെളിയും മണ്ണും നീക്കാനുള്ള പൈലറ്റ് പ്രോജക്ട് പത്തനംതിട്ടയിലാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് അറിയിച്ചിട്ടുണ്ട്. ഇതിനു മുമ്പായി ജില്ലയിലെ നദികളുടെ സാഹചര്യങ്ങള്‍ സംബന്ധിച്ചുള്ള വിശദമായ പഠനം വേണ്ടിവരും.
പ്രളയവും വെള്ളപ്പൊക്കവുമുണ്ടായ സംസ്ഥാനത്തെ 18 നദികളിലാണ് മണല്‍ശേഖരം കണ്ടെത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് (ഐഎല്‍ഡിഎം) സാന്‍ഡ് ഓഡിറ്റിംഗ് നടത്തിയത്. 2020ല്‍ പൂര്‍ത്തിയായി. പുഴകള്‍ വറ്റുന്ന മാര്‍ച്ച് മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ മണല്‍ വാരാനായിരുന്നു ശിപാര്‍ശ. കടവുകളില്‍ കൂട്ടിയിടുന്ന മണല്‍ തദ്ദേശസ്ഥാപനങ്ങള്‍ ലേലം നടത്തി വില്ക്കാമെന്നായിരുന്നു നിര്‍ദേശം.
മണല്‍ വാരുന്നതിനു പകരം, നദിയുടെ ഒഴുക്കിന് തടസമായിനില്ക്കുന്ന എക്കലും മണല്‍പുറ്റുകളും കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം നീക്കം ചെയ്യുന്ന ശാസ്ത്രീയമായ മണ്ണെടുപ്പ് നടത്തുകയാണ് വേണ്ടതെന്നാണ് വിദഗ്ധാഭിപ്രായം.
പമ്പാനദിയില്‍ മണ്ണ് അടിഞ്ഞുകൂടുന്നത് ഒഴുക്കിനെ തടസപ്പെടുത്തുകയും വെള്ളപ്പൊക്കസാധ്യത കൂട്ടുകയും ചെയ്യും. എന്നാല്‍ അനിയന്ത്രിതമായി മണല്‍ വാരുന്നതിനു പകരം കൃത്യമായ ഹൈഡ്രോളജിക്കല്‍ പഠനങ്ങള്‍ നടത്തി ഒഴുക്ക് സുഗമമാക്കുകയാണ് ശാസ്ത്രീയമായ മാര്‍ഗമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
2018ല്‍ വാരിയ മണല്‍ പാഴായി
2018ലെ മഹാപ്രളയത്തെത്തുടര്‍ന്ന് വിവധയിടങ്ങളിലായി അിഞ്ഞ മണല്‍ വാരി ലേലം ചെയ്യാനായി കൂട്ടിയെങ്കിലും ആരും വാങ്ങിയില്ല. പമ്പാനദിയില്‍ ശബരിമല പമ്പ കേന്ദ്രീകരിച്ചാണ് പ്രധാനമായും മണ്ണ് നീക്കം ചെയ്തത്. ഇത് പമ്പ റൂട്ടിലെ പല ഭാഗങ്ങളിലായി ശേഖരിച്ചു. വടശേരിക്കര അരീക്കക്കാവിലും ടണ്‍കണക്കിനു മണല്‍ ശേഖരിച്ചു.
പലതവണ ലേലത്തീയതി നിശ്ചയിച്ചെങ്കിലും ആരും വാങ്ങിയില്ല. ചെളി കലര്‍ന്ന മണലായതിനാലാണ് ആരും വാങ്ങാതെ വന്നതെന്നു പറയുന്നു. വനമേഖലയില്‍ മണല്‍ കൂട്ടിയിട്ടപ്പോള്‍ നിരവധി മരങ്ങള്‍ കരിഞ്ഞുണങ്ങുകയും ചെയ്തു. ഡാം തുറന്നുവിട്ട് ഒഴുകിയെത്തിയ വെള്ളത്തിനൊപ്പം അടിത്തട്ടിലെ ചെളിയും വ്യാപകമായി എത്തിയതാണ് മണലിനൊപ്പം അന്ന് ചെളി വ്യാപകമായി കലരാനിടയാക്കിയത്.
നദിയുടെ തീരങ്ങളില്‍ അടിഞ്ഞ മണ്ണിനൊപ്പം പുറ്റുകളും വ്യാപകമായി. കരഭൂമി കണക്കേ തീരങ്ങള്‍ മാറ്റപ്പെടുകയായിരുന്നു. ഇത് പുറ്റുകള്‍ വര്‍ധിക്കാന്‍ കാരണമായി. തീരം അപഹരിച്ച് പുറ്റുകള്‍ വളര്‍ന്നതോടെ നദിയുടെ വീതിയും കുറഞ്ഞു. മാരാമണ്‍, ആറന്മുള ഭാഗങ്ങളില്‍ പുറ്റുകള്‍ നീക്കം ചെയ്തുവെങ്കിലും ഇതേ സ്ഥാനത്ത് വീണ്ടും പുറ്റുകള്‍ രൂപപ്പെടുന്നതും പതിവു കാഴ്ചയായി.
വ്യാപകമായി ചെളി അടിഞ്ഞു
2018, 2019 പ്രളയങ്ങള്‍ക്കുശേഷം പമ്പ, മണമല നദികളില്‍ വ്യാപകമായി ചെളി അടിഞ്ഞു. ഇത് നദിയുടെ ഗതി തന്നെ മാറ്റി. പമ്പയില്‍ പുതിയ കയങ്ങള്‍ ഇതോടെ രൂപപ്പെട്ടു. ചെളി നിറഞ്ഞ കയങ്ങള്‍ അപകടക്കെണികളായി മാറി. ആഴക്കുറവെന്നു ധരിച്ച് നദിയിലേക്ക് ഇറങ്ങുന്നവര്‍ കയങ്ങളില്‍ അകപ്പെടുന്നതു പതിവായി.
നിരവധി ജീവനുകളാണ് ഇത്തരത്തില്‍ നദി അപഹരിച്ചത്. നീന്തല്‍ വശമുണ്ടായിരുന്നവര്‍ പോലും നദിയുടെ ഈ ഗതിമാറ്റത്തില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. 2018ലെ പ്രളയകാലത്ത് നദിയില്‍ അകപ്പെട്ട പലരെയും പിന്നീട് കാണാന്‍ പോലുമാകാത്ത സംഭവങ്ങളുമുണ്ട്. മണലിനൊപ്പം അടിഞ്ഞ ചെളി നീക്കം ചെയ്യാനും ബുദ്ധിമുട്ടാണ്. വാരിയിട്ട മണല്‍ കഴുകിയെടുത്ത് ഉപയോഗിക്കാമെന്ന നിര്‍ദേശമുണ്ടായെങ്കിലും ഇത് എത്രമാത്രം ഉപയോഗപ്പെടുമെന്നതില്‍ നിര്‍മാണ മേഖലയിലുള്ളവര്‍ക്ക് സംശയമുണ്ട്.
1.5 ലക്ഷം ടണ്‍ മണലെങ്കിലും ഓരോ നദിയില്‍നിന്നും നീക്കാനാകുമെന്ന് സാന്‍ഡ് ഓഡിറ്റിംഗില്‍ പറയുന്നത്. പുഴമണല്‍ നിര്‍മാണ മേഖലയ്ക്ക് പ്രയോജനപ്പെടുത്താനായാല്‍ നിലവില്‍ ക്രഷര്‍ ഉത്പന്നങ്ങള്‍ക്ക് അടിക്കടിയുണ്ടാകുന്ന വില വര്‍ധന കുറയ്ക്കാനാകും.
വെള്ളപ്പൊക്ക തീവ്രത കുറയും
ജില്ലയിലെ നദികളില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന മണലും എക്കലും യഥാസമയം നീക്കം ചെയ്യാത്തത് വെള്ളപ്പൊക്കത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. അതിതീവ്ര മഴയാണ് നിലവില്‍ ഭീഷണിയാകുന്നത്. കുറഞ്ഞ സമയം കൊണ്ട് ശക്തമായി പെയ്യുന്ന മഴയില്‍ ഒഴുകിയെത്തുന്ന വെള്ളം ഉള്‍ക്കൊള്ളാന്‍ പുഴകള്ക്കാകുന്നില്ല.
ചെറിയ മഴ പെയ്താല്‍ പോലും നദിയില്‍ വെള്ളമുയരുന്ന സാഹചര്യമാണ്. നദിയില്‍ വലിയ തോതില്‍ മണലും ചെളിയും അടിഞ്ഞുകൂടുമ്പോള്‍ നദിയുടെ ആഴവും കുറയുന്നു. പമ്പയിലെ ത്രിവേണി, ആറന്മുള, ചെങ്ങന്നൂര്‍ ഭാഗങ്ങളിലാണ് ഇത് ഏറെയും അനുഭവപ്പെടുന്നത്. പെട്ടെന്നുള്ള കരകവിയല് കാരണം ആഴം കുറയുമ്പോള്‍ വെള്ളത്തിന്റെ ഉള്‍ക്കൊള്ളല്‍ശേഷി കുറയുകയും കനത്ത മഴ പെയ്യുമ്പോള്‍ വെള്ളത്തിന് വേഗത്തില്‍ ഒഴുകിപ്പോകാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇത് സമീപപ്രദേശങ്ങളിലേക്ക് വെള്ളം പെട്ടെന്ന് കയറാന്‍ കാരണമാകുന്നു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ പെയ്യുന്ന അമിതമായ മഴയാണ് വെള്ളപ്പൊക്കത്തിന്റെ മറ്റൊരു പ്രാഥമിക കാരണം. നദീതടങ്ങളിലെ കൈയേറ്റങ്ങള്‍ കാരണം സ്വാഭാവികമായി വെള്ളം ഒഴുകിപ്പോകേണ്ട ചാലുകളും തോടുകളും അടഞ്ഞുപോയതും നദീതീരങ്ങളിലെ അശാസ്ത്രീയ നിര്‍മാണങ്ങളും നദിക്കു നല്കുന്ന മറ്റൊരു പരിഹാരമാണ്. ഇതിനുള്ള ശാസ്ത്രീയമായ പരിഹാരം അശാസ്ത്രീയ മണല്വാരലല്ല എന്നും വിദഗ്ധര്‍ പറയുന്നു.
അശാസ്ത്രീയമായ മണല്‍വാരല്‍ വെള്ളപ്പൊക്കത്തേക്കാള്‍ വലിയ ദുരന്തങ്ങള്‍ക്കു കാരണമാകുമെന്നും അഭിപ്രായമുണ്ട്. നദിയില്‍നിന്ന് പരിധിയില്ലാതെ അശാസ്ത്രീയമായി മണലെടുക്കുന്നത് നദീതീരങ്ങള്‍ തകരുന്നതിനും ഭൂഗര്‍ഭജല നിരപ്പ് താഴുന്നതിനും നദിയുടെ സ്വാഭാവിക ആവാസവ്യവസ്ഥ തകരുന്നതിനും കാരണമാകും.
മിന്നല്‍ പ്രളയം മണല്‍ വാരിയാല്‍ മാത്രം ഒഴിവാക്കാനാവില്ല
പമ്പാ നദീതീരത്ത് അടിക്കടി ഉണ്ടാകുന്ന പ്രളയം ഒഴിവാക്കാന്‍ നദിയിലെ മണല്‍ശേഖരം വാരി മാറ്റുക മാത്രമാണ് ഏക പോംവഴിയെന്ന അഭിപ്രായത്തോടു യോജിപ്പില്ല. സ്വാഭാവിക മണല്‍ശേഖരം നദിയിലെ ജലം സംഭരിച്ചു വയ്ക്കുന്ന പ്രധാന ഘടകമാണ്. നല്ല മണല്‍ശേഖരം വെള്ളത്തെ സംഭരിച്ച് പ്രദേശത്തെ കിണറുകളും തോടുകളും കുളങ്ങളും വറ്റിവരളാതെ ജലസമ്പത്ത് നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. നദിയില്‍ അടിഞ്ഞുകൂടിയ ചെളിയും എക്കലും പോളയും വാരി മാറ്റുകയും കാലാകാലങ്ങളില്‍ ക്രമീകൃതമായി മണല്‍വാരല്‍ ശാസ്ത്രീയമായി നടത്തുകയും ചെയ്യുന്നത് അഭികാമ്യമാണ്.
പ്രളയജലം ഉയരാന്‍ പ്രധാന കാരണം നിലങ്ങളും പാടങ്ങളും അനധികൃതമായും വ്യാപകമായും നികത്തിയെന്നതാണ്. 2018ലെ മഹാപ്രളയത്തില്‍ റാന്നിയിലും ചെങ്ങന്നൂരുമൊക്കെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ പൂവത്തൂര്‍ പ്രദേശത്ത് വെള്ളം വലിയ തോതില്‍ ഉയര്‍ന്നിരുന്നില്ല. അതിനു പ്രധാനകാരണം അവിടെ വയലുകള്‍ നികത്തിയിരുന്നില്ല എന്നതാണ്. കൃഷി ഇല്ലായിരുന്നെങ്കിലും തരിശായി കിടന്ന പാടങ്ങളില്‍ വെള്ളം പരന്നു നിറഞ്ഞതായി അന്നു നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ആറന്മുള പുഞ്ച നിലനില്‍ക്കുന്നതിനാല്‍ അവിടെയും വെള്ളപ്പൊക്ക ആഘാതം കുറയ്ക്കുന്നുണ്ട്.
ഭൂമിക്കുമേല്‍ വന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ആധുനിക ക്വാറികള്‍ ഉരുള്‍പൊട്ടലിന് കാരണമാകുന്നതിനാല്‍ നിയന്ത്രിതവും അനുവദനീയവുമായ തോതിലുള്ള സ്ഫോടകവസ്തുക്കള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണം. സമഗ്രമായി പ്രകൃതിയോട് ഒത്തുചേര്‍ന്നുള്ള നിര്‍മാണ, വികസന, ഖനന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും നിലവിലുള്ള ഡാമുകളിലെ ചെളിയും എക്കലും മണലും വാരി മാറ്റി ജലസംഭരണശേഷി കൂട്ടാനും അിയന്തര നടപടി ഉണ്ടാകണം. റാന്നിയുടെ കിഴക്കന്‍ പ്രദേശത്ത് പുതിയ ഒരു ഡാം നിര്‍മിച്ചു ജലസംഭരണം നടത്തിയോ നിലവിലുള്ള ഡാമുകള്‍ ഉയരം കൂട്ടി പുനര്‍നിര്‍മിക്കാനുള്ള സാധ്യതകള്‍ പഠിക്കുകയോ വേണം.
ഫാ. ബെന്‍സി മാത്യു കിഴക്കേതില്‍, പഴവങ്ങാടി റാന്നി
(പമ്പ പരിരക്ഷണ സമിതി മുന്‍ സെക്രട്ടറി)