സെബാസ്റ്റ്യനേയും ജോജോയേയും ആദരിച്ചപ്പോൾ
വടക്കഞ്ചേരി: പാലക്കുഴി വെള്ളച്ചാട്ടത്തിൽപ്പെട്ട കോയമ്പത്തൂരിൽനിന്നുള്ള വിനോദസഞ്ചാരികളെ അതിസാഹസികമായി രക്ഷപ്പെടുത്തിയ സെബാസ്റ്റ്യനും ജോജോയ്ക്കും അഭിനന്ദനങ്ങളുടെ പ്രവാഹം നിലയ്ക്കുന്നില്ല.
കഴിഞ്ഞ ദിവസങ്ങളിലായി യുഡിഎഫ് കമ്മിറ്റിയും വോയ്സ് ഓഫ് വടക്കഞ്ചേരിയും പാലക്കുഴിക്കാരായ പുതുച്ചിറകുഴിയിൽ സെബാസ്റ്റ്യനും മുട്ടത്തുപ്പാറ ജോജോയ്ക്കും വലിയ അഭിനന്ദന ചടങ്ങുകളാണ് സംഘടിപ്പിച്ചത്. യുഡിഎഫ് സംഘടിപ്പിച്ച അഭിനന്ദന യോഗം കെപിസിസി മെംബർ സുദർശൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെംബർ റെൻസി ജോയ്സ് അധ്യക്ഷത വഹിച്ചു. സിഎംപി സംസ്ഥാന കൗൺസിൽ അംഗം കെ. ബാലൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി. ചന്ദ്രൻ, ബിനോ മൈക്കിൾ പ്രസംഗിച്ചു. വില്ലേജ് അഗ്രോ പ്ലാന്റ് ഹബ് അവാർഡ് ദാനം നടത്തി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം ചാർളി മാത്യു സ്വാഗതവും ജോഷി അഗസ്റ്റിൻ നന്ദിയും പറഞ്ഞു. ഓണക്കിറ്റുകളുടെ വിതരണവുമുണ്ടായി. വോയ്സ് ഓഫ് വടക്കഞ്ചേരി സംഘടിപ്പിച്ച അഭിനന്ദന യോഗം പഞ്ചായത്ത് മെംബർ റെൻസിജോയ്സ് ഉദ്ഘാടനം ചെയ്തു. പി. ഗംഗാധരൻ, കെ. ബാലൻ, കെ.പി. സണ്ണി, പള്ളിക്കാട് മോഹനൻ, എ.എം. ഷിബു, എം.എച്ച്. വിപിൻദാസ്, എസ്. സുഭാഷ്, ശ്രീനാഥ്, ജോഷി അഗസ്റ്റിൻ, തങ്കമ്മ, സമീർ മിന്നൂസ് പ്രസംഗിച്ചു.
പാലക്കുഴിയിലെ കലാകായിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ പ്രഭാത് വായനശാലയുടെയും കലാസമിതിയുടെയും നേതൃത്വത്തിൽ ടി.എം. ശശി എംഎൽഎ നേരത്തെ രക്ഷകരായ നാട്ടുകാരെ അഭിനന്ദിച്ചിരുന്നു.
സെബാസ്റ്റ്യനും ജോജോയ്ക്കുമൊപ്പം കുട്ടനാടൻ ചാക്കോച്ചൻ, സാബു, ബിനോച്ചൻ തുടങ്ങിയ നാട്ടുകാരാണ് ആഴങ്ങളിലേക്കുള്ള ചെങ്കുത്തായ പാറക്കൂട്ടങ്ങളും വെള്ളത്തിന്റെ ഭയാനകതയും വകവയ്ക്കാതെ രക്ഷകരായത്. ഔദ്യോഗിക രക്ഷാസംഘം സുരക്ഷ കൂട്ടാനായി മാറിനിന്നപ്പോൾ സ്വന്തം ജീവന്റെ അപകട സാധ്യതകൾ നോക്കാതെ തങ്ങളുടെ നാടുകാണാനെത്തിയവർക്ക് രക്ഷകരായി മാറുകയായിരുന്നു.
ഈമാസം രണ്ടിനാണ് കോയമ്പത്തൂരിൽ നിന്നുള്ള അഞ്ചംഗസംഘത്തിലെ രണ്ടുപേർ ആയിരത്തിലേറെ അടി ഉയരമുള്ള പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിൽപ്പെട്ടത്. ഇതിൽ ഒരു സ്ത്രീ മരിച്ചിരുന്നു. വെള്ളച്ചാട്ടത്തിലെ പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.