Sports
ദുബായി: ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ വനിതാ ഏഷ്യാകപ്പ് ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ സെമിഫൈനലിൽ ബംഗ്ലാകടുവകളെ 40 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ കിരീടപ്പോരിന് ടിക്കറ്റെടുത്തത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക-പാകിസ്ഥാൻ സെമിഫൈനൽ വിജയിയാകും ഇന്ത്യയുടെ എതിരാളികൾ.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് മാത്രമാണ് നേടാനായത്. ഓപ്പണർ ഷെഫാലി വർമയുടെ തകർപ്പൻ അർധസെഞ്ചറിയാണ് (40 പന്തിൽ 64) ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്.
ഹർമൻപ്രീത് കൗർ (24), റിച്ച ഘോഷ് (21), പ്രതിക റാവൽ (20) എന്നിവരും നിർണായക സംഭാവന നൽകി. ബംഗ്ലാദേശിനായി സുൽത്താന ഖാത്തൂൻ രണ്ട് വിക്കറ്റെടുത്തു. മറൂഫ അക്തർ, നഹിദ അക്തർ, റബേയ ഖാത്തൂൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.150 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനായി ഷൊർണ അക്തർ 18 പന്തിൽ പുറത്താകാതെ 22 റൺസ് നേടി ടോപ് സ്കോററായി.
ദിലാറ അക്തർ (21), നിഗർ സുൽത്താന (19), ശോഭന മൊസ്താരി (18) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ ബംഗ്ലാദേശിന് പിടിച്ചു നിൽക്കാനായില്ല. ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്നും നന്ദിനി ശർമ രണ്ടും ശ്രീചരണിക്കും പ്രേമ റാവത്തിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. ഈ ജയത്തോടെ ഇന്ത്യ തുടർച്ചയായ പത്താം തവണയാണ് ഏഷ്യാ കപ്പ് ഫൈനലിലെത്തുന്നത്.
Sports
പുതുപ്പള്ളി: പ്രഥമ കത്തനാർ ക്രിക്കറ്റ് ലീഗ് കിരീടം ചൂടി എറണാകുളം അങ്കമാലി അതിരൂപതയുടെ ഏകം. പുതുപ്പള്ളി ബെയ്ൽസ് അരീനയിൽ നടന്ന മത്സരത്തിൽ ചങ്ങനാശേരി അതിരൂപതയുടെ കത്തനാർ ക്രിക്കറ്റ് ക്ലബ്ബിനെയാണ് അവർ പരാജയപ്പെടുത്തിയത്. 52 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഏകം 5.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി.
ഏകത്തിനു വേണ്ടി ഓപ്പണർമാരായ ഫാ. സുജിത്ത് 27 റൺസും ഫാ. അമൽ 10 റൺസും നേടി. കത്തനാർ ക്ലബ്ബിനുവേണ്ടി ഫാ. ജോബിൻ രണ്ടു വിക്കറ്റും ഫാ. മോഹൻ ഒരു വിക്കറ്റും നേടി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കത്തനാർ ക്രിക്കറ്റ് ക്ലബ് നിശ്ചിത എട്ട് ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 51 റൺ നേടി. 16 റൺസെടുത്ത ഫാ. ലിജോ ജേക്കബും 15 റൺസെടുത്ത ഫാ. ജിൻസ് മാത്യുവുമാണ് ടോപ് സ്കോറർമാർ. ഏകം എറണാകുളത്തിന് വേണ്ടി ഫാ. മനുമാൻ മൂന്നും ഫാ. അമൽ ആന്റണിയും ഫാ. ജിസ്മോൻ ജോസഫും രണ്ടു വിക്കറ്റു വീതവും നേടി.
നേരത്തെ തലശേരി അതിരൂപതയുടെ മലബാർ ഫൈറ്റേഴ്സും കോട്ടയം അതിരൂപതയുടെ കോട്ടയം ബ്രദേഴ്സും തമ്മിൽ നടന്ന ലൂസേഴ്സ് ഫൈനലിൽ മലബാർ ഫൈറ്റേഴ്സ് വിജയികളായി. മലബാർ ഫൈറ്റേഴ്സിന് മൂന്നാം സ്ഥാനവും കോട്ടയം ബ്രദേഴ്സിന് നാലാം സ്ഥാനവും ലഭിച്ചു.
മറ്റു പുരസ്കാരങ്ങൾ: മാൻ ഓഫ് ദ സീരിസ് ഫാ. മനുമാൻ (ഏകം എറണാകുളം). മികച്ച സ്ട്രൈക്ക്റേറ്റ് ഫാ. ജിജി വട്ടമുകളേൽ (പാലാ അച്ചായൻസ്), മോസ്റ്റ് സിക്സ്സ് ഫാ. ജിജോ എംഎസ്ടി (ബ്രദേഴ്സ് കോട്ടയം), മോസ്റ്റ് ഇക്കണോമിക് ബൗളർ ഫാ. ജിനോ പുന്നമറ്റം (കോതമംഗലം പ്രീസ്റ്റ് ലീഗ്), ഫെയർ പ്ലേ ഫാ. ബിബിൻ കണ്ടോത്ത് (ബ്രദേഴ്സ് കോട്ടയം), ബെസ്റ്റ് ക്യാപ്റ്റൻ ഫാ. ടോണി മുര്യൻകാവുങ്കൽ (കത്തനാർ ക്രിക്കറ്റ് ക്ലബ്), വിക്കറ്റ് കീപ്പർ ഫാ. അൻസിലോ മാത്യു (കത്തനാർ ക്രിക്കറ്റ് ക്ലബ്), ബെസ്റ്റ് ഫീൽഡർ ഫാ. ജിസ്മോൻ ജോസഫ് (ഏകം, എറണാകുളം), ബെസ്റ്റ് ക്യാച്ച് ഫാ. മനു (ഏകം, എറണാകുളം), ബെസ്റ്റ് ബാറ്റ്സ്മാൻ ഫാ. ജിജോ എംഎസ്ടി (ബ്രദേഴ്സ് കോട്ടയം), ബെസ്റ്റ് ബൗളർ ഫാ. ഷിന്റോ (മലബാർ ഫൈറ്റേഴ്സ്).
വിജയികൾക്ക് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ട്രോഫി സമ്മാനിച്ചു.
Sports
മാള: റോളർ സ്കേറ്റിംഗ് ഹോക്കി ഇന്ത്യൻ ടീമിൽ ഇടംനേടി മലയാളിയായ ക്രിസ്റ്റഫർ സണ്ണി.പരാഗ്വെയിലെ അസൂൺസിയോണിൽ നടക്കുന്ന വേൾഡ് സ്കേറ്റ് ഗെയിംസ് 2026ലേക്കുള്ള ഇന്ത്യൻ ജൂണിയർ ദേശീയ റോളർ ഹോക്കി ടീമിലേക്കാണു മാള ഹോളി ഗ്രേസ് അക്കാദമി സിബിഎസ്ഇ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ക്രിസ്റ്റഫർ സണ്ണി തെരഞ്ഞെടുക്കപ്പെട്ടത്. തൊടുപുഴ കാവപുരയ്ക്കൽ സണ്ണി –റെനി ദമ്പതികളുടെ മകനാണ് ക്രിസ്റ്റഫർ.
കേരള റോളർ സ്കേറ്റിംഗ് ഹോക്കി ചരിത്രത്തിൽ ആദ്യമായാണ് ഒരാൾക്ക് ഇന്ത്യൻ ജഴ്സിയിൽ ലോകവേദിയിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി ക്രിസ്റ്റഫറിന്റെ പഠനവും പരിശീലനവും ഹോളി ഗ്രേസ് അക്കാദമിയിലാണ്. ഹോളി ഗ്രേസ് റോളർ സ്കേറ്റിംഗ് അക്കാദമിയിലെ പരിശീലകരായ എസ്. ലെനിൻ, യശോധരൻ എന്നിവരുടെ പരിശീലനവും പിന്തുണയുമാണ് ക്രിസ്റ്റഫറിന്റെ നേട്ടത്തിനു വഴിയൊരുക്കിയത്.
Sports
മുംബൈ: അഫ്ഗാനിസ്ഥാനെതിരേ 13ന് ആരംഭിക്കാനിരിക്കുന്ന ട്വന്റി-20 ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കും.
പരിക്കിനെത്തുടര്‍ന്നു വിശ്രമത്തിലായിരുന്നു ബുംറയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്നസ് തെളിയിച്ചാല്‍ മാത്രമേ കളിക്കാന്‍ അനുമതി ലഭിക്കുകയുണ്ടായിരുന്നുള്ളൂ. ഫിറ്റ്നസ് പരിശോധനയില്‍ ബുംറ വിജയിച്ചതോടെയാണ് കളിക്കാനുള്ള അനുമതി ബിസിസിഐ നല്‍കിയത്.
അതേസമയം, പേസര്‍ ഹര്‍ഷിക് റാണ ടീമില്‍നിന്നു പുറത്തായി. പകരം യാഷ് ഠാക്കൂറിനെ ഉള്‍പ്പെടുത്തി. ബുംറയ്ക്കൊപ്പം നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ഫിറ്റ്നസ് തെളിയിച്ച് ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരവു നടത്തി.
13, 15, 17 തീയതികളിലാണ് ഇന്ത്യ x അഫ്ഗാനിസ്ഥാന് മൂന്നു മത്സര ട്വന്റി-20 പരമ്പര. ശ്രേയസ് അയ്യറാണ് ക്യാപ്റ്റന്‍. തിലക് വര്‍മ വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്, വൈഭവ് സൂര്യവംശി, ഇഷാന് കിഷന് തുടങ്ങിയ പ്രമുഖര്‍ എല്ലാം ടീമിലുണ്ട്.
Sports
മോഖി (ചൈന): 2026 ഏഷ്യന്‍ വനിതാ ജൂണിയര്‍ ഹോക്കിയില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ സെമിയില്‍. പാക്കിസ്ഥാനെ ക്വാര്‍ട്ടറില്‍ 19-0 എന്ന ഏകപക്ഷീയ ഗോള്‍വേട്ടയില്‍ ഇന്ത്യ കീഴടക്കി.
സെമിയില്‍ ദക്ഷിണകൊറിയയാണ് ഇന്ത്യയുടെ എതിരാളികള്‍. മലേഷ്യയെ കീഴടക്കിയാണ് (1-0) ദക്ഷിണകൊറിയയുടെ സെമി പ്രവേശം. മറ്റൊരു സെമിയില്‍ ചൈന, ജപ്പാനെ നേരിടും. നാളെയാണ് സെമി.
പാക്കിസ്ഥാന് എതിരേ ഇന്ത്യയുടെ 13 കളിക്കാര്‍ ഗോള്‍ സ്വന്തമാക്കി. പൂജ മാലിക്ക് (27, 49, 51) ഹാട്രിക്ക് നേടി. റോഷ്നി, സനിക മാനെ, മധു സിദാര്‍, സുപ്രിയ എന്നിവര്‍ ഇരട്ടഗോള്‍ സ്വന്തമാക്കി.
Sports
ദുബായ്: ഏഷ്യ കപ്പ് വനിത ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ ടീം ഫൈനലിൽ. ബംഗ്ലാദേശിനെ സെമിയിൽ 40 റണ്‍സിനു കീഴടക്കിയാണ് ഇന്ത്യൻ ടീമിന്റെ ഫൈനൽ പ്രവേശം. സ്കോർ: ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 149. ബംഗ്ലാദേശ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 109.
ഷോർണ അക്തൽ (18 പന്തിൽ 22 നോട്ടൗട്ട്) ആണ് ബംഗ്ല ഇന്നിംഗ്സിലെ ടോപ് സ്കോറർ. ദിലാര അക്തർ 21 റൺസും നേടി. ഇന്ത്യക്കായി ദീപ്തി ശർമ മൂന്നും നന്ദിനി ശർമ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തെരഞ്ഞെടുത്തു. തുടക്കത്തിൽതന്നെ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയെ (2) പുറത്താക്കി ബംഗ്ലാദേശ് കരുത്തുകാട്ടി. എന്നാൽ, ഷെഫാലി വർമ ഇന്ത്യയെ മുന്നോട്ടു നയിച്ചു. 40 പന്തിൽ മൂന്നു സിക്സും ഏഴു ഫോറും അടക്കം 64 റൺസ് നേടിയ ഷെഫാലിയാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
28 പന്തിൽനിന്ന് 24 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പുറത്താകാതെ നിന്നു. റിച്ച ഘോഷ് (16 പന്തിൽ 21), പ്രതിക റാവൽ (24 പന്തിൽ 20), ദീപ്തി ശർമ (ആറു പന്തിൽ 13) എന്നിവരും സ്കോർബോർഡിലേക്കു സംഭാവന ചെയ്തു.
Sports
ദുബായ്: 2026 ഏഷ് കപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റിലെ ആദ്യ സെമി പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് 150 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 149 റണ്‍സെടുത്തു.
ഇന്ത്യയ്ക്കായി ഓപ്പണർ ഷഫാലി വർമ മികച്ച പ്രകടനം കാഴ്ചവച്ചു. 40 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 64 റണ്‍സെടുത്ത ഷഫാലിയാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ.
ഓപ്പണറായ സ്മൃതി മന്ദാന (2) നിരാശപ്പെടുത്തിയപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പുറത്താകാതെ 24 റണ്‍സെടുത്തു. പ്രതിക റവാൽ 20 റണ്‍സും റിച്ച ഗോഷ് 21 റണ്‍സും ദീപ്തി ശർമ 13 റണ്‍സും നേടി.
ബംഗ്ലാദേശിനായി സുൽത്താന ഖാത്തൂൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
Sports
കോൽക്കത്ത: ഇന്ത്യയ്ക്കെതിരായ സൗഹൃദ മത്സരത്തിനുള്ള 26 അംഗ കരുത്തുറ്റ ടീമിനെ ബ്രസീൽ പ്രഖ്യാപിച്ചു. റയൽ മാഡ്രിഡ് വിംഗ് ഫോർവേഡ് വിനീഷ്യസ് ജൂനിയർ, ബാഴ്സലോണ താരം റാഫിഞ്ഞ എന്നിവരുൾപ്പെടുന്ന പ്രമുഖ താരനിരയെയാണ് പരിശീലകൻ കാർലോ ആഞ്ചലോട്ടി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ മൂന്നിന് കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ബ്രസീൽ പോരാട്ടം.
സെപ്റ്റംബർ 25, 29 തീയതികളിൽ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന മത്സരങ്ങൾക്ക് ശേഷമായിരിക്കും ബ്രസീലിയൻ സംഘം സെപ്റ്റംബർ 30-ന് കോൽക്കത്തയിലെത്തുക. എന്ദ്രിക്, ആന്ദ്രെ സാന്റോസ്, മാർതക്വിന്യസ്, ഗാബ്രിയേൽ, ബ്രൂണോ ഗ്വിമാറെസ് തുടങ്ങിയ സൂപ്പർ താരങ്ങളും ബ്രസീൽ നിരയിലുണ്ട്.
ബ്രസീലിന് പുറമേ പനാമ, യുറുഗ്വേ എന്നീ ടീമുകൾക്കെതിരെയും ഇന്ത്യ സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. അതേസമയം, മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയവും മറ്റ് സൗകര്യങ്ങളും പരിശോധിച്ച ബ്രസീലിയൻ പ്രതിനിധി സംഘം സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പുൽമൈതാനത്തിന്റെ നിലവാരത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
Sports
ദുബായ്: 2026 ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റിലെ ആദ്യ സെമി പോരാട്ടത്തില്‍ ഇന്ത്യയും ബംഗ്ലാദേശും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശം.
ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരാണ് ബംഗ്ലാദേശ്. ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായ പാക്കിസ്ഥാനും ബി ചാമ്പ്യന്മാരായ ശ്രീലങ്കയും തമ്മിലാണ് രണ്ടാം സെമി. നാളെയാണ് പാക്കിസ്ഥാന് x ശ്രീലങ്ക സെമി പോരാട്ടം.
ഗ്രൂപ്പ് എയിൽ കളിച്ച മൂന്നു മത്സരങ്ങളിലും ആധികാരിക ജയം നേടിയാണ് ഇന്ത്യൻ വനിതകൾ ഫൈനലിൽ പ്രവേശിച്ചത്. ആദ്യമത്സരത്തിൽ 94 റൺസിനു തായ്ലൻഡിനെ കീഴടക്കിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ ഹോങ്കോംഗിനെ 137 റൺസിനും മൂന്നാംമത്സരത്തിൽ പാക്കിസ്ഥാനെ ഏഴു വിക്കറ്റിനും തകർത്തു.
ഏഴു തവണ ഇന്ത്യ ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ശ്രീലങ്കയാണ് നിലവിലെ ചാന്പ്യന്മാർ. ഇന്ത്യയെ കീഴടക്കിയായിരുന്നു ലങ്കയുടെ കിരീടനേട്ടം.
Sports
മുംബൈ: ഓസ്ട്രേലിയ എ ടീമിന് എതിരായ ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യ എ ടീമില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തി. പരിക്കേറ്റുവിശ്രമത്തിലുള്ള ഹാര്‍ദിക്ക്, കളിക്കുമോ ഇല്ലയോ എന്നതു ഫിറ്റ്നസ് തെളിയിക്കുന്നതിനെ ആശ്രയിച്ചിരിക്കും. 2026 ഐപിഎല്ലിനുശേഷം ഹാര്‍ദിക് പാണ്ഡ്യ സജീവ ക്രിക്കറ്റില്‍ എത്തിയിട്ടില്ല.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഋതുരാജ് ഗെയ്ക്വാദ് നയിക്കും. ദേവ്ദത്ത് പടിക്കലാണ് വൈസ് ക്യാപ്റ്റന്‍. അതേസമയം, ഇന്ത്യ എയുടെ റെഡ്ബോള്‍ ക്രിക്കറ്റ് ടീമിനെ ദേവ്ദത്ത് പടിക്കല്‍ നയിക്കും. സായ് സുദര്‍ശനാണ് ഉപനായകന്‍.
Sports
മയാമി/മാഡ്രിഡ്: രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി രണ്ടാമതൊരു സ്പാനിഷ് ക്ലബ്ബിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു.
സ്പാനിഷ് രണ്ടാം ഡിവിഷന് ക്ലബ്ബായ സിഡി എല്ഡെന്സെയെ മെസി സ്വന്തമാക്കുന്നതായുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
സ്പാനിഷ് അഞ്ചാം ഡിവിഷന് ക്ലബ്ബായ യുഇ കോര്നെയ്യയെ ഈ വര്‍ഷം ഏപ്രിലില്‍ മെസി സ്വന്തമാക്കിയിരുന്നു. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ താരമാണ് മെസി. ഇന്റര്‍ മയാമിയുടെ ഷെയറും മെസിക്കുണ്ട്.
Sports
ന്യൂയോര്‍ക്ക്: 2026 യുഎസ് ഓപ്പണ്‍ ടെന്നീസിലെ ഏറ്റവും വലിയ അട്ടിമറിജയം സ്വന്തമാക്കി ബെന്‍ ഷെല്‍ട്ടണ്‍. പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ സ്പെയിനിന്റെ കാര്‍ലോസ് അല്കരാസിനെയാണ് അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടണ്‍ ക്വാര്‍ട്ടറില്‍ അട്ടിമറിച്ചത്. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു ബെന്‍ ഷെല്‍ട്ടന്റെ ജയം. സ്കോര്‍: 6-7 (5-7), 6-1, 6-3, 1-6, 7-6 (10-7).
ബെന്‍ ഷെല്ട്ടണിനൊപ്പം അമേരിക്കയുടെ ഫ്രാന്‍സെസ് തിയാഫൊയും സെമിയില്‍ എത്തി. അമേരിക്കയുടെ അലക്സ് മിഷേല്സെനെയാണ് തിയാഫൊ ക്വാര്‍ട്ടറില്‍ കീഴടക്കിയത്. സ്കോര്‍: 5-7, 3-6, 7-5, 6-3, 7-6 (10-6). അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ ആദ്യരണ്ട് എണ്ണം നഷ്ടപ്പെട്ടശേഷമായിരുന്നു തിയാഫൊയുടെ തിരിച്ചുവരവു ജയം.
സബലെങ്ക, പെഗുല
വനിതാ സിംഗിള്‍സില്‍ നിലവിലെ ജേതാവായ ബെലാറൂസിന്റെ അരീന സബലെങ്ക, മൂന്നാം സീഡ് അമേരിക്കയുടെ ജെസീക്ക പെഗുല എന്നിവര്‍ സെമി ഫൈനലില്‍ ഇടംപിടിച്ചു. ആറാം സീഡായ ചെക് താരം ലിന്‍ഡ നോസ്കോവയെയാണ് സബലെങ്ക ക്വാര്‍ട്ടറില്‍ കീഴടക്കിയത്. സ്കോര്‍: 7-6 (7-1), 3-6, 7-6 (10-7).
Sports
ചെന്നൈ: 2026 ദുലീപ് ട്രോഫി ക്രിക്കറ്റ് കിരീടം കിഴക്കന്‍ സംഘം ഉറപ്പിച്ചു. സൗത്ത് സോണിന് എതിരായ ഫൈനലിന്റെ നാലാംദിനമായ ഇന്നലെ മത്സരം നിര്‍ത്തുമ്പോള്‍ ഈസ്റ്റ് സോണ്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എടുത്തു.
ആദ്യ ഇന്നിംഗ്സില്‍ 372 റണ്‍സിന്റെ ലീഡ് നേടിയതോടെ കിരീടം ഈസ്റ്റ് സോണ്‍ ഉറപ്പിച്ചു. രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് ശേഷിക്കേ 584 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഈസ്റ്റ് സോണിനുള്ളത്. സ്കോര്‍: ഈസ്റ്റ് സോണ്‍ 708, 212/5. സൗത്ത് സോണ്‍ 336.
തിലക് വര്‍മ 99
ആറു വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സ് എന്ന നിലയില്‍ സൗത്ത് സോണ്‍ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാന്‍ എത്തിയതോടെയാണ് നാലാംദിനമായ ഇന്നലെ മത്സരം തുടങ്ങിയത്. 56 റണ്‍സുമായി ക്യാപ്റ്റന്‍ തിലക് വര്‍മയും രണ്ടു റണ്‍സുമായി ചാമ മിലിന്ദുമായിരുന്നു ക്രീസില്‍. മിലിന്ദ് 68 പന്തില്‍ 43 റണ്‍സുമായി പുറത്തായി.
അതേസമയം, തിലക് വര്‍മയക്ക് അര്‍ഹിച്ച സെഞ്ചുറി ഒരു റണ്‍ അകലെ നഷ്ടപ്പെട്ടു. 211 പന്തില്‍ 99 റണ്‍സ് നേടിയ തിലക് വര്‍മയെ കുനൈന്‍ ഖുറൈഷി റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. തിലക് വര്‍മയും ദേവ്ദത്ത് പടിക്കലുമായിരുന്നു (62) സൗത്ത് സോണ്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍മാര്‍.
വീണ്ടും ഇഷാന് കിഷൻ
സൗത്ത് സോണിന്റെ ഒന്നാം ഇന്നിംഗ്സ് 336ല്‍ അവസാനിപ്പിച്ചശേഷം ഈസ്റ്റ് സോണ്‍ രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തി. ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശി (8), അഭിമന്യു ഈശ്വരന് (3) എന്നിവര്‍ തുടക്കത്തിലേ പുറത്ത്. മൂന്നാം നമ്പറായെത്തിയ ശിഖര്‍ മോഹനും (52) നാലാം നമ്പറായ ക്യാപ്റ്റന്‍ ഇഷാന് കിഷനും (80) ചേര്‍ന്ന് ഈസ്റ്റ് സോണിനെ മുന്നോട്ടു നയിച്ചു. ആദ്യ ഇന്നിംഗ്സില്‍ ഇഷാന് കിഷന് 270 റണ്‍സ് നേടിയിരുന്നു. കുമാര്‍ കുശാഗ്രയും (34*) കുനൈന്‍ ഖുറൈഷിയുമാണ് (26*) ക്രീസില്‍.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് ആരംഭിക്കാൻ ഒന്‍പതു ദിവസം മാത്രം ശേഷിക്കേ ആതിഥേയനഗരമായ ജപ്പാനിലെ നഗോയയിൽ കനത്ത വെള്ളപ്പൊക്കം.
ചൊവ്വാഴ്ച പെയ്ത റിക്കാർഡ് മഴയെത്തുടർന്ന് നഗരത്തിലെ റോഡുകളും വീടുകളും മെട്രോ സ്റ്റേഷനുകളും വെള്ളത്തിനടിയിലായി. മേളയ്ക്കായി എത്തിയ മുന്നൂറിലധികം വിദേശ കായികതാരങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പടെ നാനൂറോളം പേരെ താത്കാലികമായി ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
നഗരത്തിൽ ചൊവ്വാഴ്ച ഏകദേശം 104 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഗെയിംസിനായി ഒരുക്കിയ ചില ഇൻഡോർ സ്റ്റേഡിയങ്ങളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂര ചോർന്ന് ഉള്ളിലേക്ക് വെള്ളം ഇറങ്ങി.
നഗോയ പോർട്ട് ഏരിയയിലെ ഗാർഡൻ പിയറിൽ ഒരുക്കിയ താത്കാലിക വുഡൻ കണ്ടെയ്നറുകളിൽ താമസിച്ചിരുന്ന താരങ്ങളെയാണ് മുൻകരുതലിന്റെ ഭാഗമായി മാറ്റിപ്പാർപ്പിച്ചത്. എന്നാൽ രണ്ടു മണിക്കൂറിനുശേഷം ഒഴിപ്പിക്കൽ മുന്നറിയിപ്പ് പിൻവലിച്ചതോടെ ഇവർ താമസസ്ഥലങ്ങളിലേക്കു മടങ്ങി.
പ്രതികൂല കാലാവസ്ഥ മത്സരങ്ങളുടെ നടത്തിപ്പിനെ ബാധിക്കില്ലെന്ന് നഗോയ മേയർ ഇച്ചിറോ ഹിറോസാവ അറിയിച്ചു. ചില കെട്ടിടങ്ങളുടെ മേൽക്കൂര ചോർന്നതൊഴിച്ചാൽ സ്റ്റേഡിയങ്ങൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ 19ന് നടക്കാനിരിക്കുന്ന ഉദ്ഘാടനച്ചടങ്ങിനോ തുടർന്നുള്ള മത്സരങ്ങൾക്കോ യാതൊരു തടസവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
19 മുതൽ ഒക്ടോബർ നാലുവരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. 45 രാജ്യങ്ങളിൽനിന്നായി 11,000ത്തിലധികം കായികതാരങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.
വില്ലേജിന് പകരം കണ്ടെയ്നർ, ആഡംബര കപ്പൽ
ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇത്തവണത്തെ ഏഷ്യൻ ഗെയിംസിന് പരമ്പരാഗതരീതിയിലുള്ള ‘അത്ലറ്റ്സ് വില്ലേജ്’ നിർമിച്ചിട്ടില്ല. പകരം കായികതാരങ്ങൾക്കും ഉദ്യോഗസ്ഥർക്കും താമസസൗകര്യമൊരുക്കാൻ പ്രത്യേക വുഡൻ കണ്ടെയ്നറുകൾ, ഹോട്ടൽ മുറികൾ, ക്രൂയിസ് ഷിപ്പ് (ആഡംബര കപ്പൽ) എന്നിവയാണ് സംഘാടകർ സജ്ജമാക്കിയിരിക്കുന്നത്.
19നു ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെങ്കിലും ബാസ്കറ്റ്ബോൾ അടക്കമുള്ള ചില പ്രധാന മത്സരങ്ങൾ ഇന്ന് ആരംഭിക്കും. 43 കായിക ഇനങ്ങളിലായി 71 ഡിസിപ്ലിനുകളിലാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്. 2024 പാരിസ് ഒളിംപിക്സിനേക്കാൾ കൂടുതൽ താരങ്ങൾ പങ്കെടുന്നുവെന്ന പ്രത്യേകതയും 2026 എയ്ച്ചി-നഗോയ ഏഷ്യൻ ഗെയിംസിനുണ്ട്.
Sports
ബ്രഗസ്: യുവേഫ ചൗമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ആസ്റ്റൺ വില്ലയ്ക്ക് മിന്നും ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ക്ലബ് ബ്രഗിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ജോൺ മക്ഗിനും എമിലിയാനോ ബുണ്ടിയയും നിക്കോളാസ് ജാക്ക്സണും ആണ് ഗോളുകൾ നേടിയത്. ഹ്യൂഗോ വെറ്റ്ലസനും നിക്കോളോ ട്രെസോൾഡിയുമാണ് ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ആസ്റ്റൺ വില്ലയ്ക്ക് മൂന്ന് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാമതാണ് ആസ്റ്റൺ വില്ല.
Sports
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ മത്സരത്തിൽ റയൽ മാഡ്രിഡിന് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇന്റർ മിലാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
സൂപ്പർ താരം കിലിയൻ എംബാപ്പെയും ഫെഡെറിക്കോ വാൽവെർഡെയും ആണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. കാർലോസ് അഗസ്റ്റോയാണ് ഇന്ററിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റയൽ മാഡ്രിഡിന് മൂന്ന് പോയിന്റായി. ലീഗ് ടേബിളിൽ അഞ്ചാമതാണ് റയൽ.
Sports
പോർട്ടൊ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എഫ്സി പോർട്ടോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
സൂപ്പർ താരം എർലിംഗ് ഹാലൻഡാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. 47-ാം മിനിറ്റിലും 90+1-ാം മിനിറ്റിലുമാണ് ഹാലൻഡ് ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് മൂന്ന് പോയിന്റായി. ലീഗ് ടേബിളിൽ ഒന്നാമതാണ് സിറ്റി.
Sports
ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിലേക്ക് ഇനിയുള്ളത് വെറും 10 ദിനങ്ങളുടെ അകലം മാത്രം. 2026 ഏഷ്യാഡ് 19 മുതല്‍ ഒക്ടോബര്‍ നാലുവരെ ജപ്പാനിലെ ഏച്ചി-നഗോയ നഗരങ്ങളില്‍ അരങ്ങേറും. 2022ല്‍ ചൈനയിലെ ഗ്വാങ്ഷുവില്‍ ഇന്ത്യ 107 (പിന്നീട് 106 ആയി ചുരുങ്ങി) മെഡല്‍ സ്വന്തമാക്കിയിരുന്നു. നാലു വര്‍ഷത്തിനിപ്പുറം ഇന്ത്യയുടെ ഏഷ്യന്‍ മെഡല്‍ ഡ്രീംസ് വീണ്ടും മൂന്നക്കം കടന്നു കുതിക്കുമോ..?
ഹ്വാങ്ഷുവില്‍ മെഡല്‍ സ്വന്തമാക്കിയ സൂപ്പര്‍ താരം നീരജ് ചോപ്ര അടക്കമുള്ള ചില താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. എങ്കിലും പുതുതാരങ്ങള്‍ മെഡല്‍ വാരിക്കൂട്ടുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ കായികരംഗം. 2022ല്‍ ആണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി മെഡല്‍ നേട്ടത്തില്‍ സെഞ്ചുറി തികച്ചത്. 28 സ്വര്‍ണം, 38 വെള്ളി, 41 വെങ്കലം എന്നിങ്ങനെ 107 മെഡല്‍ ഇന്ത്യ നേടി. നിയമലംഘനത്തിന്റെ പേരില്‍ ബോക്സര്‍ പ്രവീണ്‍ ഹൂഡയുടെ വെങ്കലം റദ്ദാക്കിയതോടെ ഇന്ത്യയുടെ മെഡല്‍ എണ്ണം 106ലേക്കു ചുരുങ്ങി.
ഏച്ചി-നഗോയ
മെഡല്‍ സെഞ്ചുറി എന്ന ഇന്ത്യന്‍ സ്വപ്നവുമായി 2026 ഏഷ്യന്‍ ഗെയിംസിന് അണിനിരക്കുന്നത് 503 അംഗ ജംബോ സംഘം. 265 പുരുഷന്മാരും 227 വനിതകളും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ 503 അംഗപട്ടിക. ഹ്വാങ്ഷുവില്‍ 661 താരങ്ങളായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ചത്.
79 അംഗങ്ങളുള്ള അത്ലറ്റിക്സിലാണ് ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ താരങ്ങളുള്ളത്. അത്ലറ്റിക്സ് സംഘത്തില്‍ 10 മലയാളികളുണ്ട്.
ഷൂട്ടിംഗ് കരുത്ത്
ഹ്വാങ്ഷുവില്‍ ഇന്ത്യ ഷൂട്ടിംഗ് റേഞ്ചില്‍നിന്നു സ്വന്തമാക്കിയത് 22 മെഡല്‍. ഏറ്റവും കൂടുതല്‍ സ്വര്‍ണം (7) നേടിയതും ഷൂട്ടിംഗില്നിന്നായിരുന്നു. ജപ്പാനിലും ഷൂട്ടിംഗ് റേഞ്ചില്‍നിന്നു മെഡല്‍ മുഴങ്ങുന്നതിനായാണ് ഇന്ത്യയുടെ കാത്തിരിപ്പ്. 2024 പാരീസ് ഒളിമ്പിക്സില്‍ ഇരട്ടമെഡല്‍ നേടിയ വനിതാ താരം മനു ഭാകറാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയില്‍ മുന്നിലുള്ളത്. ഇഷ സിംഗ്, സുരുചി സിംഗ്, ഐശ്വര്യ പ്രതാപ് സിംഗ് തോമര്‍, അനന്ദ് ജീത് സിംഗ്, രുദ്രാക്ഷ് പാട്ടീല്‍ തുടങ്ങിയവരും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്.
നീരജ് ഇല്ലാത്ത അത്ലറ്റിക്സ്
2022 ഗ്വാങ്ഷുവില്‍ പുരുഷ ജാവലിന്‍ത്രോയില്‍ സ്വര്‍ണം സ്വന്തമാക്കിയ നീരജ് ചോപ്രയുടെ അഭാവം ഇന്ത്യക്കു കനത്ത പ്രഹരമാണ്. പരിക്കിനെത്തുടര്‍ന്നാണ് നീരജ് ഏഷ്യന്‍ ഗെയിംസില്‍നിന്നു വിട്ടുനില്‍ക്കുന്നത്. 2022ല്‍ ആറ് സ്വര്‍ണം അടക്കം 29 മെഡല്‍ ഇന്ത്യ അത്ലറ്റിക്സില്നിന്നു സ്വന്തമാക്കിയിരുന്നു.
പുരുഷ വിഭാഗം 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് താരം അവിനാഷ് സാബ്ലെ, ഷോട്ട്പുട്ട് താരം തജീന്ദര്‍പാല്‍ സിംഗ് തോര്‍, ഹ്രസ്വദൂര ഓട്ടക്കാരിയായ പരുള്‍ ചൗധരി, മലയാളി ലോംഗ്ജംപ് താരങ്ങളായ മുരളി ശ്രീശങ്കര്‍, ആന്‍സി സോജന് എന്നിവരെല്ലാം മെഡല്‍ നേടുന്നതിനായാണ് ഇന്ത്യയുടെ കാത്തിരിപ്പ്.
അമ്പെയ്ത്ത് മുതല്‍ ബാഡ്മിന്റണ്‍ വരെ
ഗ്വാങ്ഷുവില്‍ അമ്പെയ്ത്തിലൂടെ ഇന്ത്യ അഞ്ചു സ്വര്‍ണം അടക്കം ഒമ്പതു മെഡല്‍ സ്വന്തമാക്കിയിരുന്നു. 2022ല്‍ മെഡല്‍ നേടിയ ഓജസ് ദേവതാലെ, ജ്യോതി സുരേഖ വെണ്ണം, അദിതി സ്വാമി തുടങ്ങിയവര്‍ ഇത്തവണ ഇന്ത്യന്‍ ടീമിനൊപ്പം ഇല്ലെന്നതും ശ്രദ്ധേയം. യോഗ്യത നേടാത്ത ദീപിക കുമാരി, അതാനു ദാസ് എന്നിവരുടെ അഭാവവും ഇന്ത്യയുടെ അമ്പെയ്ത്ത് സംഘത്തിന്റെ മെഡല്‍ പ്രതീക്ഷയ്ക്കു ക്ഷീണമാണ്.
ബാഡ്മിന്റണില്‍ സാത്വിക്സായ് രാജ്-ചിരാഗ് ഷെട്ടി പുരുഷ ഡബിള്‍സ് സഖ്യം നിലവിലെ സ്വര്‍ണ ജേതാക്കളാണ്. ഇവര്‍ക്കൊപ്പം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് വനിതാ ഡബിള്‍സ് സഖ്യവും ഉറച്ച മെഡല്‍ പ്രതീക്ഷതന്നെ. വ്യക്തിഗത ഇനങ്ങളില്‍ ലക്ഷ്യ സെന്‍, പി.വി. സിന്ധു തുടങ്ങിയവരും ഇന്ത്യയുടെ പ്രതീക്ഷകളാണ്.
2022ല്‍ ബോക്സിംഗ് റിംഗില്‍നിന്ന് ഇന്ത്യ മൂന്നു മെഡല്‍ നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ മികച്ച പ്രകടനത്തിനുശേഷമാണ് ഇന്ത്യന്‍ ബോക്സിംഗ് സംഘ ഏഷ്യന്‍ ഗെയിംസിന് ഇറങ്ങുന്നതെന്നതും ശ്രദ്ധേയം. മീരാബായ് ചാനു അടങ്ങുന്ന ഭാരോദ്വഹന സംഘത്തില്‍നിന്നും മെഡല്‍ പ്രതീക്ഷിക്കാം. ഏഷ്യന്‍ ഗെയിംസില്‍ മീരാബായ് ചാനുവിന് ഇതുവരെ മെഡല്‍ നേടാന്‍ സാധിച്ചിട്ടില്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ ജ്ഞാനേശ്വരി യാദവ്, സെറാം നിരുപമ ദേവി, ഹര്‍ജീന്ദര്‍ കൗര്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ട്.അമന് സെഹ്റാവത്ത്, ആന്റിം പംഗല്‍ എന്നിവര്‍ അണിനിരക്കുന്ന ഗുസ്തിയില്നിന്നും ഇന്ത്യ മെഡല്‍ സ്വപ്നംകാണുന്നു.
ഉറച്ച സ്വര്‍ണങ്ങള്‍
പുരുഷ ഹോക്കി, പുരുഷ-വനിതാ കബഡി, പുരുഷ-വനിതാ ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളില്‍ സ്വര്‍ണ ജേതാക്കളായാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. സ്വര്ണത്തില്കുറഞ്ഞ ഒന്നും ഈ ഇനങ്ങളില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നില്ലെന്നതും വാസ്തവം.
സ്ക്വാഷ്, ടേബിള്‍ ടെന്നീസ് അടക്കമുള്ള ഇനങ്ങളില്നിന്നെത്തുന്ന മെഡലുകളും ഇന്ത്യയുടെ മൂന്നക്ക സ്വപ്നത്തിനു കരുത്തേകും. 2022ല്‍ രണ്ടു സ്വര്‍ണം അടക്കം സ്ക്വാഷില്നിന്ന് എത്തിയിരുന്നു.
‘ഏഷ്യന്‍ ഗെയിംസ് സ്വർണത്തിന് 50 ലക്ഷം’
തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസിൽ സ്വര്‍ണമെഡല്‍ നേടുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്നു കായിക മന്ത്രി ഒ.ജെ. ജനീഷ്. വെള്ളി മെഡലിന് 30 ലക്ഷവും വെങ്കലത്തിന് 20 ലക്ഷവും നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന 30 മലയാളി കായിക താരങ്ങൾക്കും മുന്‍കൂറായി ഒരു ലക്ഷം രൂപ നൽകും. വിജയികളുടെ പരിശീലകര്‍ക്കും അഞ്ചു മുതല്‍ രണ്ടുലക്ഷം വരെ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Sports
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ അതിന്റെ ക്ലൈമാക്സിലേക്ക് അടുക്കുന്നതോടെ വമ്പന്‍ താരങ്ങളുടെ അപ്രതീക്ഷിത പുറത്താകലും തുടരുന്നു. പുരുഷ സിംഗിള്‍സില്‍ ഡാനി മെദ്വദേവ് പുറത്തായതിനു പിന്നാലെ, വനിതാ സിംഗിള്‍സില്‍ എട്ടാം സീഡായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്, 13-ാം സീഡ് ജപ്പാന്റെ നവോമി ഒസാക്ക എന്നിവരും പ്രീക്വാര്‍ട്ടറില്‍ തോറ്റു മടങ്ങി.
സീഡില്ലാത്ത ചൈനീസ് താരം സെങ് ക്വിന്വെന്നിനോടായിരുന്നു ഇഗ ഷ്യാങ്ടെക്കിന്റെ അപ്രതീക്ഷിത തോല്‍വി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ചൈനീസ് താരം ക്വാര്‍ട്ടറിലേക്കു മുന്നേറിയത്.
സ്കോര്‍: 7-5, 6-3. ക്വാളിഫിക്കേഷന്‍ റൗണ്ടിലൂടെയാണ് ക്വിന്‍വെന്‍ എത്തിയതെന്നതും ശ്രദ്ധേയം. കണ്ണീരോടെയാണ് ഇഗ കോര്‍ട്ട് വിട്ടത്. ഫാഷന്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയായിരുന്ന നവോമി ഒസാക്കയെ രണ്ടാം സീഡായ കസാക്കിസ്ഥാന്റെ എലെന റെബാകിന പ്രീക്വാര്‍ട്ടറില്‍ കീഴടക്കി. സ്കോര്‍: 6-1, 6-4.
ഗൗഫ്, സ്വരേവ്
വനിതാ സിംഗിള്‍സില്‍ നാലാം സീഡായ അമേരിക്കയുടെ കൊക്കൊ ഗൗഫ് നാട്ടുകാരിയായ ഇവ ജോവിക്കിനെ പ്രീക്വാര്‍ട്ടറില്‍ മറികടന്നു. 6-1, 6-4നായിരുന്നു ഗൗഫിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. അഞ്ചാം സീഡായ റഷ്യയുടെ മിറ ആന്‍ഡ്രീവയും ക്വാര്‍ട്ടറിലെത്തി. ഓസ്ട്രിയയുടെ അനസ്താസ്യ പൊറ്റപോവയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് മിറ ആന്‍ഡ്രീവ തോല്‍പ്പിച്ചത്. സ്കോര്‍: 5-7, 6-4, 6-3.
പുരുഷ സിംഗിള്‍സില്‍ ഒന്നാം സീഡായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 21-ാം സീഡായ ഇറ്റലിയുടെ ലൂസിയാനൊ ഡര്ഡെറിയെ കീഴടക്കിയാണ് സ്വരേവിന്റെ മുന്നേറ്റം. സ്കോര്‍: 6-2, 6-2, 7-6 (7-3). അമേരിക്കയുടെ ലേണര്‍ ടിയനിനെ തോല്‍പ്പിച്ച് റഷ്യയുടെ കാരെന് ഖ്വാചനോവും ക്വാര്‍ട്ടറിലെത്തി.
Sports
ചെന്നൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് കിരീടത്തിലേക്കു കുതിക്കുന്ന ഈസ്റ്റ് സോണിനായി പേസര്‍മാരായ മുഹമ്മദ് ഷമിയുടെയും മുകേഷ് കുമാറിന്റെയും മിന്നും പേസ് ആക്രമണം. ഒന്നാം ഇന്നിംഗ്സില്‍ 708 റണ്‍സ് നേടിയ ഈസ്റ്റ് സോണിന് എതിരേ മൂന്നാംദിനം അവസാനിക്കുമ്പോള്‍ സൗത്ത് സോണ്‍ ഒന്നാം ഇന്നിംഗ്സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സ് എടുത്തിട്ടുണ്ട്. മത്സരം സമനിലയില്‍ കലാശിച്ചാലും ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്ന ടീമിനായിരിക്കും കിരീടം. അതുകൊണ്ടുതന്നെ ഈസ്റ്റ് സോണ്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് ലക്ഷ്യമിട്ടായിരിക്കും നാലാംദിനമായ ഇന്നു മൈതാനത്ത് എത്തുക.
പേസ് ദ്വയം
രണ്ടുദിവസം ബാറ്റ് ചെയ്താണ് ഈസ്റ്റ് സോണ്‍ 708 റണ്‍സ് നേടിയത്. മൂന്നാംദിനം ഒന്നാം ഇന്നിംഗ്സിനായി സൗത്ത് സോണ്‍ ക്രീസില്‍ എത്തിയപ്പോള്‍ ദേവ്ദത്ത് പടിക്കലും ക്യാപ്റ്റന്‍ തിലക് വര്‍മയും അര്‍ധസെഞ്ചുറിയുമായി പൊരുതി. 104 പന്ത് നേരിട്ട ദേവ്ദത്ത് പടിക്കല്‍ 62 റണ്‍സ് സ്വന്തമാക്കി മടങ്ങി. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്. 133 പന്തില്‍ 56 റണ്‍സുമായി തിലക് വര്‍മ പുറത്താകാതെ നില്ക്കുന്നു.
റിക്കി ബുയിയെ (1) പുറത്താക്കി മുകേഷ് കുമാറാണ് സൗത്ത് സോണിന് ആദ്യപ്രഹരമേല്‍പ്പിച്ചത്. ഷോട്ട് തെരഞ്ഞെടുക്കുന്നതില്‍ പരാജയപ്പെട്ട് നാരായന് ജഗദീശന് (32) മടങ്ങി. ഷെയ്ക്ക് റഷീദ് (27), രവിചന്ദ്ര സ്മരണ്‍ (23) എന്നിവരുടെ വിക്കറ്റ് മുഹമ്മദ് ഷമി സ്വന്തമാക്കി.
മൂന്നാംദിനത്തിന്റെ തുടക്കത്തില്‍ ഷോര്‍ട്ട് സ്പെല്ലിനുശേഷം മുഹമ്മദ് ഷമി പവലിയനിലേക്കു മടങ്ങിയിരുന്നു. തുടര്‍ന്ന് മടങ്ങിയെത്തിയ ഷമി തുടര്‍ച്ചയായി 133-135 കിലോമീറ്റര്‍ വേഗത്തില്‍ പന്ത് എറിഞ്ഞാണ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്. മാത്രമല്ല, ചെപ്പോക്കിലെ നിര്‍ജീവ പിച്ചില്‍ ഷമിയും മുകേഷ് കുമാറും റിവേഴ്സ് സ്വിംഗ് കണ്ടെത്തിയെന്നതും ശ്രദ്ധേയം.
തിലക് വര്‍മയുടെ നോട്ടൗട്ട് ഇന്നിംഗ്സ് ദുലീപ് ട്രോഫിയുടെ മൂന്നാംദിനം ശ്രദ്ധിക്കപ്പെട്ടു. ജൂലൈ 11നുശേഷം ഒരു മത്സരത്തില്‍പോലും തിലക് വര്‍മയെ പുറത്താക്കാന്‍ എതിര് ടീം ബൗളര്‍മാര്‍ക്കു സാധിച്ചിട്ടില്ല.
Sports
പാരീസ്: ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം ഇത്തവണ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഹാരി കെയ്നു ലഭിച്ചാല്‍ അദ്ഭുതമില്ലെന്ന് ഫ്രഞ്ച് താരം ഉസ്മാന് ഡെംബെലെ.
2025 ബലോണ്‍ ദോര്‍ പുരസ്കാര ജേതാവാണ് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ ഈ താരം. ജര്‍മന്‍ ക്ലബ്ബായ എഫ്സി ബയേണ്‍ മ്യൂണിക്കിനായാണ് ഹാരി കെയ്ന്‍ കളിക്കുന്നത്. 2025-26 സീസണില്‍ വിവിധ ടൂര്‍ണമെന്റുകളിലായി 61 ഗോള്‍ ഹാരി കെയ്ന്‍ നേടി. ഫിഫ 2026 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചതിലും ഹാരി കെയ്ന്‍ നിര്‍ണായക പങ്കുവഹിച്ചു.
ഫ്രഞ്ച് താരങ്ങളായ കിലിയന്‍ എംബപ്പെ, ഖ്വിച്ച ക്വാരറ്റ്സഖേരിയ എന്നിവരാണ് ഹാരി കെയ്നൊപ്പം അവസാന മൂന്നില്‍ എത്താന്‍ സാധ്യതയുള്ളതെന്നും ഉസ്മാന് ഡെംബെലെ കൂട്ടിച്ചേര്‍ത്തു.
Sports
തിരുവനന്തപുരം: അടുത്ത ആഭ്യന്തര ക്രിക്കറ്റ് സീസണ് മുന്നോടിയായി കേരള ടീം നിലവിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മു-കാഷ്മീരിനെതിരേ പരിശീലന മത്സരങ്ങൾ കളിക്കും. ശ്രീനഗറിൽ ഈ മാസം 11 മുതൽ 17 വരെ രണ്ടു മത്സരങ്ങളാണുണ്ടാവുക. വിഷ്ണു വിനോദാണ് കേരള ടീമിന്റെ ക്യാപ്റ്റൻ.
സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദീൻ, സൽമാൻ നിസാർ, അതിഥിതാരങ്ങളായ ജലജ് സക്സേന, ആദിത്യ ആനന്ദ് സർവാതെ എന്നിവരടങ്ങുന്ന ശക്തമായ നിരയുമായാണ് കേരളം കളിക്കാനിറങ്ങുക. കേരള ക്രിക്കറ്റ് ലീഗിലും സമീപകാല ടൂർണമെന്റുകളിലും മികച്ച പ്രകടനം പുറത്തെടുത്ത യുവതാരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റൻ ആൻഡ് വിക്കറ്റ് കീപ്പർ), അഭിഷേക് ജെ. നായർ, വരുണ്‍ നായനാർ (വിക്കറ്റ് കീപ്പർ), മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), അഹമ്മദ് ഇമ്രാൻ, അഭിഷേക് പി. നായർ, സച്ചിൻ ബേബി, സൽമാൻ നിസാർ, ജലജ് സക്സേന, ആദിത്യ ആനന്ദ് സർവാതെ, ജെ.എസ്. അനുരാജ് , വി. അഭിജിത്ത് പ്രവീണ്‍, ഏദൻ ആപ്പിൾ ടോം, അഖിൻ സത്താർ, പവൻ രാജ്, ഇബ്നുൽ അഫ്താബ്, വൈശാഖ് ചന്ദ്രൻ.
Sports
മുംബൈ: ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജഴ്സി നിറം വീണ്ടും നീലയിലേക്കു തിരിച്ചെത്തി. 2026 ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ-വനിതാ ഹോക്കി ടീം നീല ജഴ്സിയില്‍ ഇറങ്ങുമെന്നു ഹോക്കി ഇന്ത്യ അറിയിച്ചു.
2026 എഫ്ഐഎച്ച് ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ ഓറഞ്ച് നിറത്തിലുള്ള ജഴ്സിയായിരുന്നു അണിഞ്ഞത്. ഹോക്കി ടീമിനെ കാവിവത്കരിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ ഒന്നാം ജഴ്സിയാണ് നീല നിറത്തിലുള്ളത്. രണ്ടാം ജഴ്സി ഓറഞ്ച് ആയിരിക്കും.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ ലാസിയോയ്ക്ക് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഉഡിനീസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.
ഡെവിഡ് ഫ്രാറ്റെസിയും ആൽബെർട്ട് ഗുവോമുണ്ട്സണും ആണ് ലാസിയോക്ക് വേണ്ടി ഗോളുകൾ നേടിയത്. ജെസ്പർ കാൾസ്ട്രോം ആണ് ഉഡിനീസിന് വേണ്ടി ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ലാസിയോ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. നിലവിൽ ലാസിയോയ്ക്ക് ഒമ്പത് പോയിന്റാണുള്ളത്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ സോസിഡാഡിന് ആവേശ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എൽഷെയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ജോബ് ഒച്ചിയെംഗ്, യാൻഗൽ ഹെരേര, ലൂക്ക സൂസിക്ക് എന്നിവരാണ് റയൽ സോസിഡാഡിന് വേണ്ടി ഗോളുകൾ നേടിയത്. തോമസ് ലെമറും ഫെർ നിനോയും ആണ് എൽഷെയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ റയൽ സോസിഡാഡിന് ഏഴ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് റയൽ സോസിഡാഡ്.