Sports
ലണ്ടന്‍: ഫിഫ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീം കരുത്തരാണെങ്കിലും ചാമ്പ്യന്മാരാകാനുള്ള കെല്‍പ്പില്ലെന്ന് മുന്‍താരം അലന് ഷിയറര്‍.
ശക്തമായ എതിരാളികള്‍ക്കു മുന്നില്‍ ഇംഗ്ലണ്ട് വീണേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1998 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായിരുന്നു ഷിയറര്‍.
ഹാരി കെയ്ന്‍ അടക്കമുള്ള മികച്ച കളിക്കാര്‍ ഇംഗ്ലണ്ടിനുണ്ട്. സ്പെയിന്, ഫ്രാന്‍സ്, ബ്രസീല്‍, അര്‍ജന്റീന, ചിലപ്പോള്‍ പോര്‍ച്ചുഗല്‍ തുടങ്ങിയ ടീമുകളില്‍ ഒന്നായിരിക്കും ലോകകപ്പ് നേടുകയെന്നും ഷിയറര്‍ പറഞ്ഞു.
18ന് ക്രൊയേഷ്യയ്ക്ക് എതിരേയാണ് ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിന്റെ ആദ്യമത്സരം.
Sports
ഓസ്ലോ: ചരിത്രനേട്ടം കുറിച്ച് ഇന്ത്യയുടെ ചെസ് സൂപ്പര്‍ താരം ആര്. പ്രഗ്നാനന്ദ. 2026 നോര്‍വെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രഗ്നാനന്ദ ജേതാവായി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് 20കാരനായ പ്രഗ്നാനന്ദ.
അവസാന റൗണ്ടില്‍ ജര്‍മനിയുടെ വിന്‍സെന്റ് കൈമറിനെ തോല്‍പ്പിച്ചാണ് പ്രഗ്നാനന്ദ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്.
ഓപ്പണ്‍ വിഭാഗത്തില്‍ 18 പോയിന്റ് നേടി പ്രഗ്നാനന്ദ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ലോക ഒന്നാം നമ്പറായ നോര്‍വെയുടെ മാഗ്നസ് കാള്സന് നാലാമതും ലോക ചാമ്പ്യനായ ഇന്ത്യയുടെ ഡി. ഗുകേഷ് ഏറ്റവും പിന്നില്‍ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
വനിതാ വിഭാഗത്തില്‍ കസാക്കിസ്ഥാന്റെ ബിബിസാര അസൗബയേവ (16.5) ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. ഇന്ത്യന്‍ താരങ്ങളായ ദിവ്യ ദേശ്മുഖും (അഞ്ച്) കൊനേരു ഹംപിയും (ആറ്) ഏറ്റവും പിന്നിലായി.
Sports
ന്യൂഡല്‍ഹി: 2026 ഏഷ്യ കപ്പ് പുരുഷ അണ്ടര്‍ 18 ഹോക്കിയില്‍ ഇന്ത്യ ചാമ്പ്യന്‍. ഫൈനലില്‍ 4-1ന് ജപ്പാനെ കീഴടക്കിയാണ് ഇന്ത്യയുടെ മൂന്നാം ഏഷ്യ കപ്പ് നേട്ടം.
അണ്ടര്‍ 18 ഏഷ്യ കപ്പ് ഏറ്റവും കൂടുതല്‍ നേടുന്നതിന്റെ റിക്കാര്‍ഡും ഇതോടെ ഇന്ത്യക്കു സ്വന്തം. വനിതാ വിഭാഗത്തില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കി. മൂന്നാം സ്ഥാനപോരാട്ടത്തില്‍ 3-0ന് ദക്ഷിണകൊറിയയെയാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ തകര്‍ത്തത്.
Sports
കൊച്ചി: പ്രഥമ ബാസ്കറ്റ്ബോള്‍ ലീഗ് കേരള (ബികെഎല്‍) സീസണ് ഒന്നിന്റെ മൂന്നാം ദിനത്തില്‍ ആവേശപ്പോരാട്ടങ്ങള്‍.
അണ്ടര്‍-14, അണ്ടര്‍-19 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാലിക്കട്ട് വാരിയേഴ്സ് വിജയക്കുതിപ്പ് തുടര്‍ന്നു. അണ്ടര്‍-19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം ബൈസണ്‍സും തൃശ്ശൂര്‍ ടസ്കേഴ്സും ജയം നേടി.
അണ്ടര്‍-14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാലിക്കട്ട് വാരിയേഴ്സ് 45-34ന് കൊച്ചി സ്റ്റാലിയന്‍സിനെ പരാജയപ്പെടുത്തി. അണ്ടര്‍-19 ആണ്‍കുട്ടികളില്‍ കോട്ടയം 53-44ന് കൊച്ചി സ്റ്റാലിയന്‍സിനെ കീഴടക്കി.
അണ്ടര്‍-14 ആണ്‍കുട്ടികളില്‍ കാലിക്കട്ട് കൊച്ചിയെയും (72-29) കോട്ടയം ബൈസണ്‍സ് ആലപ്പുഴയെയും (53-37) തോല്‍പ്പിച്ചു. അണ്ടര്‍-19 ആണ്‍കുട്ടികളില്‍ തൃശൂര്‍ ടസ്കേഴ്സ് 61-41ന് ആലപ്പുഴയെ കീഴടക്കി.
Sports
പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം റഷ്യയുടെ കൗമാര വിസ്മയം മിറ ആൻഡ്രീവയ്ക്ക്. പാരിസിൽ നടന്ന കലാശപ്പോരിൽ പോളണ്ടിന്റെ കരുത്തയായ താരം മയ ഫലിൻസ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് 19 വയസുകാരിയായ ആൻഡ്രീവ കരിയറിലെ തന്റെ ആദ്യ ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിട്ടത്.
സ്കോർ: 6-3, 6-2. ആവേശകരമായ ഫൈനലിന്റെ ആദ്യ സെറ്റിൽ ഇരുതാരങ്ങളും കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. അഞ്ചാം ഗെയിം വരെ ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തിൽ 24കാരിയായ ഫലിൻസ്ക 3-2 ന് ആദ്യം മുന്നിലെത്തി ആൻഡ്രീവയെ സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ അവിടെനിന്ന് തകർപ്പൻ തിരിച്ചുവരവാണ് റഷ്യൻ താരം നടത്തിയത്.
കൃത്യമായ പ്ലേസിംഗുകളിലൂടെയും കരുത്തുറ്റ ഷോട്ടുകളിലൂടെയും കളം നിറഞ്ഞ ആൻഡ്രീവ തുടർച്ചയായി നാല് ഗെയിമുകൾ സ്വന്തമാക്കി 6-3 ന് ആദ്യ സെറ്റ് കൈപ്പിടിയിലൊതുക്കി. ആദ്യ സെറ്റിലെ ആധിപത്യം രണ്ടാം സെറ്റിലും തുടരാൻ ആൻഡ്രീവയ്ക്ക് കഴിഞ്ഞു.
റഷ്യൻ താരത്തിന്റെ വേഗതയ്ക്കും ചടുലമായ നീക്കങ്ങൾക്കും മുന്നിൽ മയ ഫലിൻസ്കയ്ക്ക് മറുപടിയില്ലാതായതോടെ 6-2 എന്ന സ്കോറിന് രണ്ടാം സെറ്റും മത്സരവും ആൻഡ്രീവ സ്വന്തമാക്കുകയായിരുന്നു.
Sports
ബ്രസൽസ്: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ബെൽജിയത്തിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ ടുണീഷ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു.
ബെൽജിയത്തിന് വേണ്ടി ലിയാൻട്രോ ട്രൊസാർഡ്, കെവിൽ ഡിബ്രുയിൻ, ചാൾസ് ഡി കെറ്റെലെയ്ർ, ഡോഡി ലൂക്കെബാക്കിയോ, നിക്കോളാസ് റാസ്കിൻ എന്നിവരാണ് ഗോളുകൾ നേടിയത്.
ട്രൊസാർഡ് 28-ാം മിനിറ്റിലും കെറ്റെലെയ്ർ 53-ാം മിനിറ്റിലും ഡിബ്രുയിൻ 65-ാം മിനിറ്റിലും ലൂക്കെബാക്കിയോ 85-ാം മിനിറ്റിലും റാസ്കിൻ 87-ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.
Sports
ചണ്ഡീഗഡ്: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 368 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
സെഞ്ചുറി നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും അർധ സെഞ്ചുറി നേടിയ റിഷഭ് പന്തും ആണ് ക്രീസിൽ. ഗിൽ 103 റൺസും റിഷഭ് 50 റൺസും എടുത്തിട്ടുണ്ട്. 100 റൺസെടുത്ത കെ.എൽ. രാഹുലിന്റെയും 81 റൺസെടുത്ത സായ് സുദർശന്റെയും 24 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് സലീം സഫി രണ്ട് വിക്കറ്റ് എടുത്തു. സിയുർ റഹ്മാൻ ഷരീഫി ഒരു വിക്കറ്റ് വീഴ്ത്തി.
Sports
മൈതാനത്തിന്റെ ഏത് കോണിലേക്കും അനായാസം പന്ത് പായിക്കുന്ന അസാധാരണമായ റിഫ്ലെക്സുകൾ, പ്രായത്തെ വെല്ലുന്ന മാച്ച് റീഡിംഗ് മികവ്, ലോകോത്തര ബൗളർമാരുടെ അപ്രമാദിത്തത്തെയും വേഗതയെയും ഭയമില്ലാതെ നേരിടാനുള്ള അസാധാരണമായ ടൈമിംഗ്... ക്രിക്കറ്റ് ലോകം ഇന്ന് വിസ്മയത്തോടെ നോക്കുന്ന 15 വയസുകാരൻ വൈഭവ് സൂര്യവംശിയുടെ പ്രത്യേകതകൾ ഇവയൊക്കെയാണ്.
വെറുമൊരു കൗമാരക്കാരന്റെ കളി കവിഞ്ഞ്, അതിശയിപ്പിക്കുന്ന ബാറ്റിംഗ് കരുത്തുള്ള ഈ "സൂപ്പർ കിഡ്' ഇപ്പോൾ ഇന്ത്യൻ സീനിയർ ട്വന്റി-20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. കേവലം 15 വയസും 71 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് വൈഭവിന് ദേശീയ ടീമിലേക്ക് രാജകീയമായ പ്രവേശനം ലഭിച്ചിരിക്കുന്നത്.
1989-ൽ തന്റെ 16-ാം വയസിൽ സച്ചിൻ സ്ഥാപിച്ച "ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം' എന്ന റിക്കാർഡ് ആണ് ഇതോടെ പഴങ്കഥയായത്. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ നിരയിലാണ് താരം ഇടംപിടിച്ചിരിക്കുന്നത്.
Sports
മിയാമി: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ പെറുവിന് ആവേശ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഹെയ്തിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
പെറുവിന് വേണ്ടി റെൻസോ ഗാർസെസും ജയ്റോ വെലെസും ആണ് ഗോളുകൾ നേടിയത്. ഗാർസെസ് 81-ാം മിനിറ്റിലും വെലെസ് 84-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിൽസൺ ഇസിഡോർ ആണ് ഹെയ്തിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 16-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
Sports
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ടീൻ സെൻസേഷൻ വൈഭവ് സൂര്യവംശി ദേശീയ ട്വന്റി20 ടീമിൽ ഇടംപിടിച്ചു. അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരായ ട്വന്റി20 പരമ്പരയ്ക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിലാണ് വൈഭവ് ഇടംനേടിയത്.
മോശം ഫോമിലുള്ള സൂര്യകുമാർ യാദവ് പുറത്തായപ്പോൾ ശ്രേയസ് അയ്യറാണ് നായകൻ. 16 അംഗ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണും ഇടംപിടിച്ചു. തിലക് വർമ്മയാണ് പുതിയ വൈസ് ക്യാപ്റ്റൻ.
ഐപിഎലിലെ മിന്നുംപ്രകടനമാണ് പതിനഞ്ചുകാരനായ വൈഭവിന് ഇന്ത്യൻ സീനിയർ ടീമിലേക്ക് വഴിതുറന്നത്. ഐപിഎലിൽ മികച്ച പ്രകടനം നടത്തിയതിനു പിന്നാലെയാണ് ഒരിടവേളക്കുശേഷം ശ്രേയസ് അയ്യറും ടീമിലേക്ക് എത്തിയത്.
ഇതിനുപുറമെ, വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ പ്രമുഖ പേസർ ജസ്പ്രീത് ബുംറയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി രണ്ട് വിക്കറ്റ് കീപ്പർമാരെ ഉൾപ്പെടുത്താൻ സെലക്ടർമാർ തീരുമാനിച്ചതോടെയാണ് സഞ്ജുവിന് ടീമിൽ സ്ഥാനം ഉറപ്പായത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ മിന്നുംപ്രകടനവും സഞ്ജുവിനെ ടീമിൽ ഉറപ്പിച്ചു.
ഐപിഎലിൽ നടത്തിയ തകർപ്പൻ പ്രകടനമാണ് പ്രിൻസ് യാദവിനെ ഇന്ത്യൻ ടീമിലേക്കുള്ള അരങ്ങേറ്റത്തിലേക്ക് നയിച്ചത്. ടൂർണമെന്റിൽ 14 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളാണ് ഈ ഡൽഹി പേസർ വീഴ്ത്തിയത്.
ഇംഗ്ലണ്ട് ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡ്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, പ്രിൻസ് യാദവ്, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, വൈഭവ് സൂര്യവംശി.
അയർലൻഡ് പരമ്പരക്കുള്ള ട്വന്റി20 സ്ക്വാഡ്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), രവി ബിഷ്ണോയ്, അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, സഞ്ജു സാംസൺ, അക്സർ പട്ടേൽ, ഹർഷിത് റാണ, ഇഷാൻ കിഷൻ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ശിവം ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സ്ക്വാഡ്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), രവി ബിഷ്ണോയ്, അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുംറ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, ഹർഷിത് റാണ, ഇഷാൻ കിഷൻ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ശിവം ദുബെ, വരുൺ ചക്രവർത്തി, വൈഭവ് സൂര്യവംശി
Sports
ലണ്ടൻ: ക്രിക്കറ്റിന്റെ മക്കയായ ലോർഡ്സിൽ നടക്കുന്ന ഇംഗ്ലണ്ട് - ന്യൂസിലൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇംഗ്ലണ്ട് ഉയർത്തിയ 254 റൺസിന് മറുപടി പറയുന്ന കിവീസ് രണ്ടാം ഇന്നിംഗ്സിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എന്ന നിലയിലാണ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്സിൽ 140 റൺസ് മാത്രമാണ് നേടാനായത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന്റെ അവസ്ഥ ഇതിലും ദയനീയമായിരുന്നു. 113 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ഇംഗ്ലണ്ട് 27 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കി.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഒല്ലി റോബിൻസണും മൂന്ന് വിക്കറ്റ് നേടിയ ജോഷ് ടങ്ങുമാണ് കിവികളുടെ നടുവൊടിച്ചത്. 27 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ട് 226 റൺസിന് പുറത്തായി. അർധസെഞ്ചുറി നേടിയ എമിലിയോ ഗേയുടെ (57) ബാറ്റിംഗ് മികവാണ് അവർക്ക് തുണയായത്. ആറ് വിക്കറ്റുകൾ നേടിയ നഥാൻ സ്മിത്താണ് ഇംഗ്ലണ്ടിന്റെ കുതിപ്പിനെ തടഞ്ഞുനിർത്തിയത്.
ഒന്നാം ഇന്നിംഗ്സിലെ ലീഡ് ഉൾപ്പെടെ 254 റൺസിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് കിവികൾക്ക് മുന്നിൽ ഉയർത്തിയത്. എന്നാൽ മറുപടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലൻഡിന് തുടക്കത്തിൽ തന്നെ മൂന്നു വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി.
Sports
ചണ്ഡിഗഡ്: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ ആരവം അടങ്ങി, ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ ചൂടിലേക്ക് അടുക്കുന്നു; ഇതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ടെസ്റ്റ് ടൈം. ഇന്ത്യ x അഫ്ഗാനിസ്ഥാന് ടെസ്റ്റ് ന്യൂ ചണ്ഡിഗഡില്‍ അരങ്ങേറും. രാവിലെ 9.30 മുതലാണ് മത്സരം. ജിയൊഹോട്ട്സ്റ്റാറിലും സ്റ്റാര്‍സ്പോര്‍ട്സ് ചാനലിലും തത്സമയം.
ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞ്, ആറാം നാളിലാണ് ടെസ്റ്റ് അരങ്ങേറുന്നതെന്നതും ശ്രദ്ധേയം. ഐപിഎല്‍ ഫൈനല്‍ കളിച്ച ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്‍, സായ് സുദര്ശന് തുടങ്ങിയവര്‍ ടെസ്റ്റ് പരീക്ഷയ്ക്കായി ഇന്ത്യന്‍ ജഴ്സി അണിയും.
ടെസ്റ്റില്‍ കരകയറുമോ?
ഏഴു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനിറങ്ങുന്നതെന്നത്. നവംബറില്‍ ഗോഹട്ടിയില്വച്ച് ദക്ഷിണാഫ്രിക്കയെ നേരിട്ടതായിരുന്നു ഇന്ത്യയുടെ അവസാന ടെസ്റ്റ്. അന്നത്തെ മത്സരത്തില്‍ ഇന്ത്യ 408 റണ്‍സിനു ദയനീയമായി പരാജയപ്പെട്ടു. റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും ദയനീയ തോല്‍വി. രണ്ടു മത്സര പരമ്പര 2-0നും ഇന്ത്യക്കു നഷ്ടമായി. ഇന്ത്യന്‍ മണ്ണില്‍ 25 വര്‍ഷത്തിനുശേഷമായിരുന്നു ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര നേടിയത്.
അതിനുശേഷം ഐസിസി ട്വന്റി-20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യ, ടെസ്റ്റിലെ ദയനീയത മറന്നു. വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ കളമൊഴിഞ്ഞശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം ബഡ്ഡിംഗ് സ്റ്റേജിലാണ്.
വെറും പരീക്ഷണമല്ല
ടെസ്റ്റ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന് ഇന്ത്യയെ വെല്ലാന്‍മാത്രം കരുത്തരല്ലെന്നതു വാസ്തവം. എന്നാല്‍, ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഇന്ത്യയില്‍ ചരിത്ര പരമ്പര സ്വന്തമാക്കിയത് വിസ്മരിക്കാനാവില്ല. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാനെതിരേ മികച്ച പ്രകടനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. ശ്രീലങ്കയ്ക്കും ന്യൂസിലന്‍ഡിനും എതിരേ വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ നിര്‍ണായ പോരാട്ടങ്ങള്‍ക്കു മുന്നോടിയാണ് അഫ്ഗാനിസ്ഥാനെതിരായ ഏക മത്സരം.
നമ്പര്‍ 3 & 4
വിരാട് കോഹ്ലി വിരമിച്ചതോടെ, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് നാലാം നമ്പര്‍ ബാറ്ററായി ക്രീസില്‍ എത്തുന്നത്. മൂന്നാം നമ്പറില്‍നിന്ന് ഗില്‍ നാലിലേക്ക് ഇറങ്ങി. അതോടെ മൂന്നാം നമ്പറില്‍ വിശ്വസ്തനായ ബാറ്ററിനെ ഇന്ത്യക്ക് ആവശ്യമായിരിക്കുകയാണ്.
സായ് സുദര്‍ശനെയാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് ആദ്യം പരീക്ഷിച്ചത്. എന്നാല്‍, മൂന്നാം നമ്പറില്‍ പൂര്‍ണ വിശ്വാസം കൈവരിക്കാന്‍ സായിക്കു സാധിച്ചില്ല. മൂന്നാം നമ്പറില്‍ കളിച്ച 11 ഇന്നിംഗ്സില്‍നിന്ന് 27.45 ശരാശരിയില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 302 റണ്‍സ് മാത്രമാണ് സായ് സുദര്‍ശനുള്ളത്. എങ്കിലും സായിക്ക് കൂടുതല്‍ സമയം നല്‍കാനുള്ള തീരുമാനത്തിലാണ് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും.
കെ.എല്‍. രാഹുലാണ് വൈസ് ക്യാപ്റ്റന്‍. ഋഷഭ് പന്തിനെ ഒഴിവാക്കിയാണ് രാഹുലിനു വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത്. ദേവ്ദത്ത് പടിക്കലിന് അര്‍ഹിക്കുന്ന പരിഗണന, അതിന്റെ സമയത്തു ലഭിക്കുമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.
Sports
കൊല്ലം: 70-ാം സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം 108.5 പോയിന്റുമായി എറണാകുളം ഒന്നാം സ്ഥാനത്ത്. 89 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. കോട്ടയം (59.5) ആണ് മൂന്നാമത്.
21 ഫൈനലുകളാണ് ഇന്നലെ നടന്നത്. ഇതില്‍ എട്ടു താരങ്ങള്‍ മീറ്റ് റിക്കാർഡിട്ടു. നാവിക സേനയുടെ താരമായ ആന്‍സി സോജന് ജന്മനാടായ തൃശൂരിന് വേണ്ടി ലോംഗ്ജംപില് 6.38 മീറ്റര്‍ ക്ലിയർ ചെയ്ത് റിക്കാര്‍ഡ് കുറിച്ചു.
100 മീറ്റര്‍ ഹര്‍ഡില്‍സ് 13.59 സെക്കന്‍ഡ് സമയത്തില്‍ പൂര്‍ത്തിയാക്കി പാലക്കാടിനു വേണ്ടി സി. അഞ്ജലി, ഷോട്ടിൽ13.36 മീറ്റര്‍ എറിഞ്ഞ് കോഴിക്കോട് നിന്നുള്ള ഡോണ മരിയ റോയി, 100 മീറ്റര്‍ ഓട്ടത്തില്‍ 10.42 സെക്കന്‍ഡില്‍ പാലക്കാടിന്റെ ജിഷ്ണു പ്രസാദ്, 400 മീറ്റര്‍ ഗേള്‍സ് 47.54 സെക്കന്‍ഡില്‍ കോട്ടയത്തിന്റെ റിന്‍സ് ജോസഫ്, 1500 മീറ്ററില്‍ 3:47.10 സെക്കൻഡിൽ പാലക്കാടിന്റെ നബീല്‍ സാഹി, ജാവലിന്‍ ത്രോയില്‍ 74.12 മീറ്റര്‍ ദൂരം എറിഞ്ഞ് ഇടുക്കിയുടെ ബിബിന്‍ ആന്റണി എന്നിവരും റിക്കാർഡ് സ്വന്തമാക്കി.
മിക്സഡ് റിലേയില്‍ 42.06 സെക്കന്‍ഡില്‍ പാലക്കാട് ഒന്നാമതും 43.05 സെക്കന്‍ഡില്‍ തൃശൂര്‍ രണ്ടാം സ്ഥാനവും നേടി.
Sports
ഫുട്ബോള്‍ കളിച്ചു തുടങ്ങി അധികം വൈകാതെ തന്റെ ഐക്കണ്‍ ആയി മാറിയ കാല്‍പ്പന്ത് രാജാവ് പെലെയെക്കുറിച്ചും ഗോള്‍ കീപ്പര്‍ എന്ന നിലയില്‍ തന്റെ ആരാധനാപാത്രം ഗോര്‍ഡന്‍ ബാങ്ക്സിനെക്കുറിച്ചുമാണ് 'പറക്കും ഗോളി' എന്നറിയപ്പെടുന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരവും ഇന്ത്യന്‍ താരവുമായിരുന്ന വിക്ടര്‍ മഞ്ഞിലയ്ക്ക് ഫിഫ ലോകകപ്പിനെക്കുറിച്ചുള്ള ആദ്യ ഓര്മ. 'അന്നൊന്നും ടെലിവിഷനോ മറ്റു സൗകര്യങ്ങളോ ഇല്ല.
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മോഡല്‍ ബോയ്സ് ഹൈസ്കൂളില്‍ പൂരം എക്സിബിഷന് നടക്കുമ്പോള്‍ സ്ക്രീനില്‍ കളികാണിക്കുന്ന പരിപാടി ഉണ്ടായിരുന്നു. അങ്ങനെ 25 പൈസ മുടക്കി ആദ്യമായി കണ്ടത് 1966 ലോകകപ്പിലെ ഇംഗ്ലണ്ട് - വെസ്റ്റ് ജര്‍മനി ഫൈനല്‍ ആയിരുന്നു. പിന്നെ 1970 ലോകകപ്പിലെ ചില മത്സരങ്ങളും'- വിക്ടര്‍ മഞ്ഞില പറഞ്ഞു.
“1966 ജൂലൈ 30ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലായിരുന്നു മത്സരം.
11-ാം മിനിറ്റില്‍ ജര്‍മനി ഗോള്‍ നേടി. അധികം വൈകാതെ ജെഫ് ഹര്സ്റ്റിലൂടെ സമനില. 88-ാം മിനിറ്റില്‍ മാര്ട്ടിന് പീറ്റേഴ്സിലൂടെ ഇംഗ്ലണ്ടിനു ലീഡ്. 90-ാം മിനിറ്റില്‍ ജര്‍മനിക്കു നാടകീയ സമനില. കളി അധികസമയത്തേക്കു നീണ്ടു. ജെഫ് ഹര്‍സ്റ്റ് അടിച്ച ഒരു തകര്‍പ്പന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടി താഴേക്കുപതിച്ചു. പന്ത് ഗോള്‍ലൈന്‍ കടന്നോയെന്നു സംശയം. എന്തായാലും ലൈന്‍ റഫറിയുടെ നിര്‍ദേശപ്രകാരം മെയിന്‍ റഫറി ഗോള്‍ വിളിച്ചു. 101-ാം മിനിറ്റിലായിരുന്നു ആ വിവാദ ഗോള്‍. കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ 120-ാം മിനിറ്റില്‍ ഹര്‍സ്റ്റ് തന്റെ മൂന്നാം ഗോള്‍ നേടി;
ലോകകപ്പ് ഫുട്ബോള്‍ ഫൈനലിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി. ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പുയര്‍ത്തി ചരിത്രംകുറിച്ചു. ബോബി മൂര്‍ ആയിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്‍. ലോകത്തെ ഏറ്റവും നല്ല ഗോള്‍ കീപ്പര്‍ ആയിരുന്നു ഗോര്‍ഡന്‍ ബാങ്ക്സ്. പിന്നെ ഇംഗ്ലണ്ടിന്റെ പ്രധാന ആകര്‍ഷണമായിരുന്നു ബോബി ചാള്ട്ടണ് (മുന്‍നിര താരം), ജാക്ക് ചാള്ട്ടണ് ( പ്രതിരോധ താരം) എന്നീ സഹോദരങ്ങള്‍”- മഞ്ഞില ഓര്‍മിക്കുന്നു.
“ഓര്‍മയില്‍ തങ്ങിനില്ക്കുന്ന മറ്റൊരു മത്സരം 1970 ലോകകപ്പിലെ ബ്രസീല്‍ - ഇംഗ്ലണ്ട് ഗ്രൂപ്പ് പോരാട്ടമാണ്. 1970 ജൂണ്‍ ഏഴിന് മെക്സിക്കോയിലെ ഗ്വാഡലഹാരയിലായിരുന്നു മത്സരം. വലതു വിംഗില്‍നിന്ന് ജൈര്സീന്യോ നല്കിയ ക്രോസ് പെലെ അതിശക്തമായ ഹെഡറിലൂടെ ഗോള്‍പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. ഗോളെന്നുറച്ച് സന്തോഷിക്കാന്‍ തുടങ്ങിയ പെലെ ഒന്നു ഞെട്ടി. ഒന്നാം പോസ്റ്റില്‍ നിന്നിരുന്ന ഗോര്‍ഡന്‍ ബാങ്ക്സ് മിന്നല്‍ വേഗത്തില്‍ പറന്നുവന്ന് പന്ത് തട്ടിയകറ്റി. കളിക്കാരും സ്റ്റേഡിയവും ഒന്നടങ്കം ഞെട്ടി. ഇന്നും ‘നൂറ്റാണ്ടിന്റെ സേവ്' എന്നറിയപ്പെടുന്നത് ബാങ്ക്സിന്റെ ഈ സേവാണ്. ഇതോടെ ബാങ്ക്സ് ഗോള്‍കീപ്പര്‍മാരില്‍ എന്റെ ആരാധനാപാത്രമായി. കളി പിന്നീട് ബ്രസീല്‍ 1-0 ന് ജയിച്ചു. അത്തവണ പെലെയുടെ ടീം കപ്പും നേടി”- മായാത്ത ഓര്‍മയോടെ മഞ്ഞില പറയുന്നു.
എന്നും പെലെ
കളിക്കാരില്‍ പെലെ തന്നെയാണ് എന്നും മനസില്‍. വായുവില്‍ ഉയര്‍ന്നുചാടി പന്ത് ലക്ഷ്യത്തിലെത്തിക്കാനും ഹെഡറിലൂടെ ഗോളാക്കാനുമുള്ള അസാമാന്യ കഴിവ്. ഇടത് - വലതുകാല്‍ വ്യത്യാസമില്ലാതെ പവര്‍ഫുള്‍ ഷോട്ടുകള്‍. എതിരാളികളുടെ കാലിലേക്ക് പന്തടിച്ച് തിരിച്ചെടുക്കുന്ന ഒരു സവിശേഷ ശൈലിയും സ്വന്തം. മൂന്നു ലോകകപ്പ് കിരീടങ്ങള്‍ (1958, 62, 70) നേടിയ ഏകതാരം. 1958 ലെ ലോകകപ്പില്‍ തന്റെ 17-ാം വയസില്‍ സെമിയില്‍ ഫ്രാന്‍സിനെതിരേ ഹാട്രിക് നേടിയും ഫൈനലില്‍ സ്വീഡനെതിരേ രണ്ടു ഗോള്‍ നേടിയും ലോകത്തെ വിസ്മയിപ്പിച്ചു.
2026ലെ കരുത്തര്‍ ഇവർ
“ഫിഫ 2026 ലോകകപ്പിലെ കരുത്തരായ ടീമുകള്‍ ഫ്രാന്‍സ്, അര്‍ജന്റീന, സ്പെയിന് തുടങ്ങിയവരാണ്. എഴുതിത്തള്ളാനാവില്ലെങ്കിലും ബ്രസീലിന് അത്ര സാധ്യതയുണ്ടെന്ന് പറയാനാകില്ല. എങ്കിലും ബ്രസീലിനോടാണ് എനിക്ക് ഏറെയിഷ്ടം”- മഞ്ഞിലയുടെ വാക്കുകള്‍.
Sports
ഒഹിയൊ: ഫിഫ 2026 ലോകകപ്പിനു മുന്നോടിയായുള്ള ബ്രസീലിന്റെ അവസാന സൗഹൃദ മത്സരത്തിലും സൂപ്പര്‍ താരം നെയ്മര്‍ ടീമിനൊപ്പം ഉണ്ടാകില്ല. കാലിന്റെ പരിക്കിനെത്തുടര്‍ന്ന് നെയ്മര്‍ വിശ്രമത്തിലാണ്.
ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരം മുതല്‍ മാത്രമായിരിക്കും നെയ്മര്‍ കളിക്കുക എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, പരിക്ക് ഗൗരവമുള്ളതാണെന്നും നെയ്മര്‍ ലോകകപ്പ് ടീമില്‍നിന്നും പുറത്തുപോകുമെന്നും അഭ്യൂഹമുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ 3.30ന് ഈജിപ്തിന് എതിരേയാണ് ബ്രസീലിന്റെ അവസാന സൗഹൃദ മത്സരം. 14ന് മൊറോക്കോയാണ് ലോകകപ്പില്‍ കാനറികളുടെ ആദ്യ എതിരാളി.
Sports
ലോഡ്സ്: ന്യൂസിലന്‍ഡിന് എതിരായ ലോഡ്സ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനു ലീഡ്. ഒന്നാം ഇന്നിംഗ്സില്‍ 27 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.
ഒന്നാം ഇന്നിംഗ്സില്‍ 28 ഓവറില്‍ 140 റണ്‍സിനു പുറത്തായ ഇംഗ്ലണ്ട്, 29.5 ഓവറില്‍ 113 റണ്‍സില്‍ ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ടു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഒല്ലി റോബിന്‍സണും മൂന്നു വിക്കറ്റ് നേടിയ ജോഷ് ടങുമാണ് കിവീസിനെ തകര്‍ത്തത്.
രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഇംഗ്ലണ്ട് 30 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടി. ഓപ്പണര്‍ എമിലിയോ ഗേ (55*) അര്‍ധസെഞ്ചുറിയുമായി ക്രീസിലുണ്ട്.
Sports
കൊച്ചി: പ്രഥമ സീസണ് ബാസ്കറ്റ്ബോള്‍ ലീഗ് കേരള (ബികെഎല്‍) പോരാട്ടത്തിന്റെ രണ്ടാം ദിനത്തില്‍ കൊച്ചി സ്റ്റാലിയന്‍സ് ബോയ്സ് ടീമും കാലിക്കട്ട് വാരിയേഴ്സ് ഗേള്‍സ് ടീമും അപരാജിത കുതിപ്പ് തുടര്‍ന്നു.
അണ്ടര്‍-19 ഗേള്‍സ് വിഭാഗത്തില്‍ അവസാന നിമിഷം വരെ പൊരുതിയ ആലപ്പുഴ ഡോള്ഫിന്സിനെതിരേ രണ്ട് പോയിന്റ് വ്യത്യാസത്തില്‍ കാലിക്കട്ട് വാരിയേഴ്സ് (56-54) ജയം സ്വന്തമാക്കി.
അണ്ടര്‍-14 ബോയ്സ് വിഭാഗത്തില്‍ കോട്ടയം ബൈസണ്സിനെതിരെ 47-45ന് കാലിക്കട്ട് വാരിയേഴ്സ് വെന്നിക്കൊടി പാറിച്ചു. മറ്റൊരു മത്സരത്തില്‍ തൃശൂര്‍ ടസ്കേഴ്സിനെ 41-37ന് തോല്‍പ്പിച്ച് കൊച്ചി സ്റ്റാലിയന്‍സ് രണ്ടാം ജയം നേടി.
അണ്ടര്‍-14 ഗേള്‍സ് വിഭാഗത്തില്‍ തിരുവനന്തപുരം ക്യാപ്പിറ്റല്‍സിനെ 51-38ന് തകര്‍ത്ത് കാലിക്കട്ട് വാരിയേഴ്സ് മേധാവിത്വം പുലര്‍ത്തി. അണ്ടര്‍-19 ബോയ്സ് വിഭാഗത്തില്‍ കോട്ടയം ബൈസണ്‍സ് 62-55ന് ആലപ്പുഴ ഡോള്‍ഫിന്‍സിനെ തോല്‍പ്പിച്ചു. അണ്ടര്‍-14 ഗേള്‍സില്‍ കോട്ടയം ബൈസണ്‍സിനെ 60-34നു തൃശൂര്‍ ടസ്കേഴ്സ് കീഴടക്കി.
Sports
അന്റാലിയ (തുര്‍ക്കി): ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള സന്നാഹ മത്സര യുദ്ധം ജയിച്ച് ഇറാന് എത്തുന്നു.
ലോകകപ്പിനു മുന്നോടിയായുള്ള രണ്ട് സന്നാഹവും ജയിച്ചാണ് ഇറാന്റെ വരവ്. രണ്ടാം സൗഹൃദത്തില്‍ ഇറാന് 2-0ന് മാലിയെ കീഴടക്കി. ആദ്യ സൗഹൃദത്തില്‍ 3-1ന് ഗാംബിയയെയാണ് തോല്‍പ്പിച്ചത്.
ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയം, ഈജിപ്ത്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് ഇറാന്. 16ന് ന്യൂസിലന്‍ഡിന് എതിരേയാണ് ആദ്യ മത്സരം.
Sports
ന്യൂയോര്‍ക്ക്: 2026 ലോകകപ്പ് ഫുട്ബോളില്‍ മത്സരങ്ങള്‍ക്കു മുമ്പായുള്ള ദേശീയ ഗാനാലാപന സമയത്ത് ടീമിലെ മുഴുവന്‍ അംഗങ്ങളും ഗ്രൗണ്ടില്‍ എത്തണമെന്ന പുതിയ പരിഷ്കാരവുമായി ഫിഫ. ടീമിലെ 26 കളിക്കാരും ദേശീയഗാന സമയത്ത് എത്തണമെന്നു ഫിഫ അറിയിച്ചു.
മുന്‍ലോകകപ്പുകളില്‍ മത്സരത്തിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവന് മാത്രമായിരുന്നു ദേശീയഗാനത്തിനായി മൈതാനത്ത് എത്തിയിരുന്നത്.
Sports
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനല്‍ ഇന്ന് അരങ്ങേറും. പോളണ്ടിന്റെ 114-ാം റാങ്കുകാരിയായ മാജ ച്വാലിന്സ്കയും റഷ്യയുടെ മിറ ആന്‍ഡ്രീവയും തമ്മിലാണ് കിരീട പോരാട്ടം.
ഇന്ത്യന്‍ സമയം രാത്രി 6.30ന് റോളങ് ഗാരോസില്‍ കന്നി ഗ്രാന്സ്ലാം കിരീടത്തിനായി ഇരുവരും കൊമ്പുകോര്‍ക്കും. ലോക എട്ടാം റാങ്കുകാരിയാണ് മിറ ആന്‍ഡ്രീവ. ഇരുവരുടെയും കന്നി ഗ്രാന്സ്ലാം ഫൈനലാണെന്നതും ശ്രദ്ധേയം.
സ്വരേവ് ഫൈനലിൽ
പുരുഷ സിംഗിൾസിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവ് ഫൈനലിൽ പ്രവേശിച്ചു. സ്വരേവിന്റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ ഫൈനലാണ്. സെമിയിൽ ചെക് താരം ജാകൂബ് മെൻസിക്കിനെയാണ് സ്വരേവ് കീഴടക്കിയത്. സ്കോർ: 7-5, 6-2, 3-6, 6-3.
Sports
മുംബൈ: ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ പുതിയ ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ ഇന്നു നിയമിക്കപ്പെടുമെന്നു സൂചന. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി-20 ടീമിനെ ബിസിസിഐ സെലക്ടര്‍മാര്‍ ഇന്നു പ്രഖ്യാപിക്കും.
ലോകകപ്പ് ജേതാവായ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ സ്ഥാനം തെറിക്കുമെന്നും പകരം ശ്രേയസ് അയ്യര്‍ നായകനാകുമെന്നാണ് സൂചന. ലോകകപ്പിലും പിന്നാലെ നടന്ന ഐപിഎല്ലിലും സൂര്യകുമാര്‍ ദയനീയ പ്രകടനമായിരുന്നു നടത്തിയത്.
കൗമാര സൂപ്പര്‍ ബാറ്റര്‍ വൈഭവ് സൂര്യവംശി ടീമില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. രജത് പാട്ടിദാര്‍, പ്രിന്‍സ് യാദവ് എന്നിവരും ടീമിലേക്കുള്ള വിളി കാത്തിരിക്കുന്നു. ഐപിഎല്‍ മിന്നും പ്രകടനം കാഴ്ചവച്ച ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയേക്കും.
Sports
ടൊലുക്ക: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ മെക്സിക്കോയ്ക്ക് ഗംഭീര ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ സെർബിയയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു.
ജോഹാൻ വാസ്കസ്, റൗൾ ജിമെനസ്, ലൂയിസ് ഷാവെസ് എന്നിവരാണ് മെക്സിക്കോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. സെർബിയൻ താരങ്ങളായ സ്റ്റെഫാൻ ബുക്കിനാക്കിന്റെയും ആഡം അവ്ദിക്കിന്റെയും ഓൺ ഗോളും മെക്സിക്കോയുടെ ഗോൾ പട്ടികയിലുണ്ട്.
പെറ്റാർ സ്റ്റാനിക്കാണ് സെർബിയയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Sports
നാന്റസ്: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഫ്രാൻസിനെ വീഴ്ത്തി ഐവറി കോസ്റ്റ്. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഐവറി കോസ്റ്റ് വിജയിച്ചത്.
ഗുയേലെ ഡൗവേയും അമാഡ് ഡയലോയും ആണ് ഐവറി കോസ്റ്റിന് വേണ്ടി ഗോളുകൾ നേടിയത്. ഡൗവേ 53-ാം മിനിറ്റിലും ഡയലോ 84-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
റയാൻ ചെർക്കിയാണ് ഫ്രാൻസിന് വേണ്ടി ഗോൾ കണ്ടെത്തിയത്. 45-ാം മിനിറ്റിലാണ് ചെർക്കി ഗോൾ നേടിയത്.
Sports
ലണ്ടൻ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബൗളർമാർ ആധിപത്യം സ്ഥാപിച്ചതോടെ ആദ്യ ദിനം ഇരു ടീമുകളും തകർന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 140 റൺസിന് എല്ലാവരും പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് ആറുവിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എന്ന നിലയിലാണ്. 29 റൺസിന് ആറുവിക്കറ്റ് നഷ്ടമായ അവരെ ഗ്ലെൻ ഫിലിപ്സ് (31) നഥാൻ സ്മിത്ത് (ആറ്) കൂട്ടുകെട്ടാണ് കൂട്ട തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്. ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാഥം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് പിന്നീട് കിവീസ് ബൗളർമാർ പുറത്തെടുത്തത്. മത്സരം ആരംഭിച്ച് അധികം വൈകാതെ തന്നെ ഇംണ്ടിന്റെ തകര്‍ച്ച തുടങ്ങി. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് 41 റൺസിന് നാലു വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നിരുന്നു.
ഒരു വശത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും ഏകദിന ശൈലിയിൽ കൗണ്ടർ അറ്റാക്ക് നടത്തിയ ഹാരിബ്രൂക്കാണ് ഇംഗ്ലണ്ടിനെ മാന്യമായ സ്കോറിലെത്തിച്ചത്. 71 പന്തിൽ ഏഴു ഫോറും ഒരു സിക്സറുമടക്കം 56 റൺസ് ബ്രൂക്ക് നേടി. ബെന്‍ ഡക്കറ്റ് 19 റണ്‍സെടുത്തപ്പോള്‍ ജോ റൂട്ട് ഒരു റണ്ണിന് പുറത്തായി.
ന്യൂസിലന്‍ഡിന് വേണ്ടി കെയ്ൽ ജാമിസണ് 62 റണ്‍സിന് അഞ്ചു വിക്കറ്റെടുത്തപ്പോള്‍ നഥാന്‍ സ്മിത്ത് മൂന്നും വില്യം ഒറൗർക്കെ രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്‍ഡിന് ഒല്ലി റോബിന്‍സണ്‍ എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്നു വിക്കറ്റുകളാണ് നഷ്ടമായത്.
Sports
വാഷിംഗ്ടൺ: ഫുട്ബോൾ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ നിർണായക പ്രഖ്യാപനങ്ങളുമായി അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ. കളിക്കാരുടെ സുരക്ഷ പരിഗണിച്ച് സ്റ്റേഡിയത്തിൽ വെള്ളക്കുപ്പികൾക്ക് ഫിഫ നിരോധനമേർപ്പെടുത്തി.
കുപ്പികളും മറ്റും സ്റ്റേഡിയത്തിലേക്ക് എറിയുന്നത് ഒഴിവാക്കാനാണ് ഫിഫയുടെ ഈ തീരുമാനം. ഒരു ലിറ്റർ വരെയുള്ള സുതാര്യമായ പ്ലാസ്റ്റിക് കുപ്പികൾ അനുവദിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ തീരുമാനം പിൻവലിക്കുകയായിരുന്നു.
കുപ്പികൾക്ക് പുറമെ കപ്പുകൾ, ജാറുകൾ, കാനുകൾ എന്നിവയ്ക്കും നിരേധനം ഏർപ്പെടുത്തിയിട്ടുണ്ട്. കളിക്കാർ, റഫറിമാർ, ആരാധകർ, വോളന്റിയർമാർ, ജീവനക്കാർ എന്നിവരുടെയെല്ലാം ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഫിഫ വ്യക്തമാക്കി.
സ്റ്റേഡിയത്തിനകത്ത് കാണികൾക്ക് വെള്ളം ലഭ്യമാക്കുമെന്നും ഇതിനായി സാധാരണ നിരക്കിൽ കൂടുതൽ തുക ഈടാക്കില്ലെന്നും ഫിഫ ഉറപ്പുനൽകിയിട്ടുണ്ട്. ഖത്തർ ലോകകപ്പിലും സ്റ്റേഡിയങ്ങളിലേക്ക് വെള്ളക്കുപ്പികൾ പ്രവേശിപ്പിക്കുന്നത് നിരോധിച്ചിരുന്നു.