Sports
ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിലെ പരാജയത്തിന് പിന്നാലെ സ്പാനിഷ് താരങ്ങളെ ആക്രമിച്ച സംഭവത്തിൽ അർജന്റീനയ്ക്കെതിരെ ഫിഫ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു. അർജന്റീനയുടെ പ്രതിരോധ താരം മൊളീന, മിഡ്ഫീൽഡർ ലിയാന്ദ്രൊ പരദേസ്, സഹപരിശീലകൻ ഫാബിയൻ അയാള എന്നിവർക്കെതിരെയാണ് ഫിഫ നടപടിക്കൊരുങ്ങുന്നത്.
ഫിഫ ഡിസിപ്ലിനറി ആക്ടിലെ ആർട്ടിക്കിൾ 36 പ്രകാരം വിഷയം പഠിക്കാൻ പ്രത്യേക പ്രോസിക്യൂട്ടറെയും നിയമിച്ചിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ വിലക്ക് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ താരങ്ങൾക്ക് നേരിടേണ്ടി വരും.
ഫൈനലിന് ശേഷം സ്പാനിഷ് താരങ്ങളുടെ ആഘോഷത്തിനിടെ അർജന്റീന പ്രതിരോധ താരം മൊളീന സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ ഇടിച്ചതാണ് ഗ്രൗണ്ടിലെ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് രംഗം വഷളാക്കിയ മിഡ്ഫീൽഡർ പരദേസ്, സ്പെയിന്റെ എറിക് ഗാർസ്യയുടെ കഴുത്തിൽ പിടിക്കുകയും ഗാവിയെ തള്ളിയിട്ട ശേഷം ഗാവിക്ക് നേരെ ബൂട്ട് എറിയുകയും ചെയ്തു.
കൂടാതെ സ്പാനിഷ് താരം ഡാനി ഓൽമോയുടെ കഴുത്തിന് പിടിച്ച് ഫാബിയൻ അയാള തള്ളുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മൈതാനത്തെ ഈ അച്ചടക്കലംഘനം വലിയ വിവാദമായതോടെയാണ് ഫിഫ അന്വേഷണം പ്രഖ്യാപിച്ചത്.
Sports
ന്യൂയോർക്ക്: ലോകകപ്പ് ഫൈനലില്‍ കിരീടം കൈവിട്ടതില്‍ പ്രതികരിച്ച് അർജന്റീനയുടെ ക്യാപ്റ്റൻ ലയണല്‍ മെസി. വേദന ആഴമേറിയതാണെന്നും മുറിവുണങ്ങാൻ കാലമേറെ വേണ്ടി വരുമെന്നുമാണ് മെസി കുറിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റ പ്രതികരണം.
ഈ വേദന ആഴമേറിയതാണ്. ഈ മുറിവുണങ്ങാന്‍ കാലമേറെ വേണ്ടി വരും. കളിയുടെ ഗതി തിരിച്ചുവിട്ട് ജയിച്ചു കയറിയതും എല്ലാം അര്‍പ്പിച്ച് കളിച്ച ടീമും എല്ലാം ഓര്‍മയില്‍ എക്കാലവുമുണ്ടാകും. ഈ രാജ്യം നല്കിയ പിന്തുണയും, ഈ ടീമിന്റെ കഠിനാധ്വാനവും പരിശ്രമവുമെല്ലാമാണ് ലോകത്തിലേക്കും ഏറ്റവും മികച്ചവരാക്കി ഞങ്ങളെ മാറ്റിയത്.
അതെല്ലാം നല്ല ഓര്‍മകളായി ഒപ്പമുണ്ടാകും. ഞങ്ങളുടെ നേട്ടത്തെ അതിന്റെ പൂര്‍ണരീതിയില്‍ അംഗീകരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോള്‍ ഉള്ളത്. പക്ഷേ തുടര്‍ച്ചയായി രണ്ടാം ലോകകപ്പ് ഫൈനല്‍ വരെ എത്തിയ ടീമാണിതെന്ന് ആരും വിസ്മരിക്കേണ്ട.
എല്ലാ സ്നേഹത്തിനും എല്ലാ സന്ദേശങ്ങള്‍ക്കും നന്ദി. അര്‍ജന്റൈന്‍ എന്ന അഭിമാനം ഞങ്ങള്‍ പങ്കുവയ്ക്കുന്നു. ചാംപ്യന്മാരായ സ്പെയിനും അഭിനന്ദനം എന്നും മെസിയുടെ കുറിപ്പില്‍ പറയുന്നു.
നോക്കൗട്ട് പോരാട്ടങ്ങളിൽ അവിശ്വസനീയ ജയങ്ങളുമായി ഫൈനലിലെത്തിയ അർജന്റീനയ്ക്ക് പക്ഷേ കലാശപ്പോരിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് ഷോട്ടുകൾ പായിക്കുന്നതിലും ടീം പൂർണമായി പരാജയപ്പെട്ടു. മെസിയിലേയ്ക്ക് പന്തെത്തിയ നിമിഷങ്ങളും വളരെ അപൂർവമായിരുന്നു.
ഗ്രൗണ്ടിലെ അനാവശ്യമായ പരുക്കൻ കളിയിൽ തുടങ്ങിയ അർജന്റീനയുടെ വീഴ്ച അവസാന വിസിലിനു ശേഷം സ്പാനിഷ് താരങ്ങളെ ആക്രമിക്കുന്നതിലും മോശം പെരുമാറ്റത്തിലുമാണ് അവസാനിച്ചത്.
Sports
ന്യൂജഴ്സി: ഫിഫ 2026 ഫുട്ബോൾ ലോകകപ്പ്; ആവേശം, അഭിമാനം, നറുങ്ങിയ ഹൃദയവേദന, ചരിത്രനിമിഷങ്ങൾ സമ്മാനിച്ച് തിരശീല വീണു. തുടർച്ചയായ രണ്ടാം കിരീടമെന്ന സ്വപ്നം സഫലമാക്കാതെ ലയണൽ മെസി മടങ്ങി.
ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബപ്പെ എന്നിവരുടെ നിറകണ്ണുകളോടെയുള്ള മടക്കം കണ്ടു. എർലിൻ ഹാളണ്ടിന്റെ മിന്നും മികവ്, 19കാരൻ ലാമിൻ യമാൽ വരവറിയിച്ച ലോകകപ്പ്. കോബോ വെർദെ എന്ന അരങ്ങേറ്റ ടീമിന്റെ അഭിമാന പോരാട്ടം. സ്പെയിൻ കിരീടം ചൂടി. സീസണിലെ പോരാട്ടം സമ്മാനിച്ച കാഴ്ചകൾ ഏറെയാണ്...
നോവായി റോണാൾഡോ, എംബാപ്പെ
ആറാം ലോകകപ്പിനിറങ്ങി മികവ് പുലർത്തി ഒടുവിൽ റൗണ്ട് ഓഫ് 16ൽ സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി ഏറ്റുവാങ്ങി പോർച്ചുഗൽ മടങ്ങി. കാൽപ്പന്താവേശം ആവാഹിച്ച ആരാധകർ കണ്ടത് നിറകണ്ണുകളുമായി കളം വിടുന്ന നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡേയെ മാത്രമായിരുന്നു എന്നതാണ് വാസ്തവം. കിരീടമില്ലാത്ത പോരാളിയുടെ കണ്ണീർ ഒരിക്കൽകൂടി ഗ്രൗണ്ടിൽ വീണു.
എംബാപ്പെ കുതിപ്പ് സ്പെയിനിന് മുന്നിൽ അവസാനിച്ചു. സെമിഫൈനലിൽ ഒരു ഗോൾ പോലും കണ്ടെത്താൻ എംബാപ്പെയുടെ ഫ്രാൻസിനായില്ല. സമ്മർദങ്ങൾക്ക് വഴങ്ങാത്ത ടീം കളി മറന്നു. 10 ഗോളും നാല് അസിസ്റ്റുമായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി മടക്കം.
ഹാളണ്ട് ഹാർട്ട് ടച്ച്
ഹാളണ്ടായിരുന്നു ഈ ലോകകപ്പ് തുടക്കത്തിലെ താരം. തുടർച്ചയായ ഇരട്ട ഗോളുകളുമായി ആവേശം വിതറി. നോർവെയുടെ മുന്നേറ്റത്തിൽ സമാനതകളില്ലാത്ത പോരാളി.
യംഗ് യമാൽ
സ്പെയിനിന്റെ 19കാരൻ ലാമിൻ യമാൽ തുടക്കത്തിൽ ആവേശം വിതറിയില്ലെങ്കിലും അവസാന ലാപ്പിൽ പ്രതീക്ഷയുടെ പ്രതീകമായി മാറി. സെമിഫൈനലിലും ഫൈനലിലും സമ്മർദങ്ങൾക്ക് വഴങ്ങാതെ യുവതാരം മികവ് പുലർത്തി. വരും തലമുറയുടെ പോരാളി...
കേപ്പ് വെർദെ, വെറുതേ വന്നതല്ല!
ലോകകപ്പ് ഫുട്ബോളിൽ വെറും നാല് മത്സരം. കോബേ വെർദെ മടങ്ങിയത് ഒരുപറ്റം ആരാധക മനം കവർന്ന്. വെറുതേ ആയിരുന്നില്ല ആ കുഞ്ഞൻ രാജ്യം മൈതാനത്ത് പന്ത് തട്ടാൻ എത്തിയത്. ടൂർണമെന്റിലെ രണ്ട് ഫൈനലിസ്റ്റുകളെയും വിറപ്പിച്ച് തുടക്കം.
അരങ്ങേറ്റ സീസണിലെ അരങ്ങേറ്റ മത്സരത്തിൽ സ്പെയിനിനെ (0-0) സ്കോറിന് തളച്ചു. രണ്ടാം മത്സരത്തിൽ ഉറുഗ്വെയുമായി 2-2 തുല്യത. മൂന്നാം അങ്കം സൗദി അറേബ്യയുമായി. (0-0) സമനില. ആദ്യ സീസണിൽ തന്നെ റൗണ്ട് ഓഫ് 32ൽ കടന്നു. അർജന്റീനയെ വിറപ്പിച്ച് എസ്ട്രാടൈമിലെ ഗോളിൽ പരാജയം ഏറ്റുവാങ്ങി മടക്കം. സ്കോർ (2-3).
ഇവർ കരുത്തർ
40കാരൻ ഗോൾ കീപ്പർ വോസിൻഹ ടീമിലെ മികച്ച കാവൽക്കാരൻ. ആരാധക ഹൃദയം കവർന്നാണ് പ്രായത്തിലെ വലിയവൻ സീസണ് അവസാനിപ്പിച്ചത്. റയാൻ മെൻഡെസ്, നായകനും ടീമിലെ ടോപ് സ്കോററും അറ്റാക്കിംഗ് പ്ലെയറും.
ഡെയ്ലൻ ലിവ്രാമെന്റോ സ്ട്രൈക്കർ. ലോഗൻ കോസ്റ്റ് പ്രതിരോധ പോരാളി. മധ്യനിരയിൽ ജാമിറോ മോന്റെയ്റോ. സീസണിലെ പോരാളികൾ അടുത്ത സീസണിൽ എതിരാളികളെ വീഴ്ത്തുമെന്നുറപ്പ്.
മടങ്ങി വരും
അഞ്ചര ലക്ഷം മാത്രം ജനസംഖ്യ. ദ്വീപ് സമൂഹം. ലോകകപ്പ് വേദിയിൽ പന്ത് തട്ടാൻ സാഹചര്യവും അവസരവും വിരളം. എന്നാൽ ഒന്നും അപ്രാപ്യമല്ലെന്ന് തെളിയിച്ചാണ് അവർ മടങ്ങിയത്. അർജന്റീന, ഫ്രാൻസ്, ബ്രസീൽ, ജർമനി തുടങ്ങി വൻ ആരാധകവൃന്ദമുള്ള ടീമുകൾക്കിടയിൽ വന്പൻ ആരാധക ശ്രദ്ധ നേടി കുഞ്ഞൻ ടീമിന്റെ മടക്കം. അടുത്ത ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി വീശുമെന്ന് ഉറപ്പ്. സപ്പോർട്ടിനായി ആരാധകർ കാത്തിരിക്കും.
Sports
കാല്‍പ്പന്ത് ലോകത്തിനു പുതിയ ചക്രവര്‍ത്തി; ലാ റോഹ എന്നറിയപ്പെടുന്ന സ്പെയിന്. വനിതകള്‍ക്കു പിന്നാലെ പുരുഷവിഭാഗത്തിലും സ്പെയിന് ഫിഫ ലോകകപ്പ് ട്രോഫിയില്‍ ചുംബിച്ചു. ഇതോടെ കാല്‍പ്പന്തിലെ ഒരേയൊരു അഡ്രസായി സ്പെയിന്.
ഫിഫ 2026 പുരുഷ ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അര്‍ജന്റീനയെ നിഷ്പ്രഭമാക്കിയാണ് ലാമിന് യമാലിന്റെ സ്പെയിന് കപ്പുയര്‍ത്തിയത്. ക്യാപ്റ്റന്‍ റോഡ്രി മുന്നില്‍നിന്ന് നയിച്ചപ്പോള്‍ സ്പെയിന് 2010നുശേഷം വീണ്ടും ലോക ഫുട്ബോളിന്റെ നെറുകയില്‍. പന്ത് പൂര്‍ണമായി സ്പെയിനിന്റെ നിയന്ത്രണത്തിലായതോടെ, മെസിക്കും സംഘത്തിനും മൈതാനത്ത് കാഴ്ചക്കാരാകേണ്ടിവന്ന അവസ്ഥ. മത്സരം അതോടെ സ്പെയിന് Vs എമിലിയാനൊ മാര്‍ട്ടിനെസ് (അര്‍ജന്റൈന്‍ ഗോളി) എന്നതിലേക്കു മാറിയെന്നതും ശ്രദ്ധേയം.
നിശ്ചിത സമയത്ത് ഗോള്‍ അകന്നുനിന്നു. എന്നാല്‍, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസ് (90+3-ാം മിനിറ്റ്) രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ ചുവപ്പു കണ്ടതോടെ അര്‍ജന്റീന തളര്‍ന്നു. അധികസമയത്തിന്റെ ആദ്യപകുതിയില്‍ ഫെറാന്‍ ടോറസിന്റെ (106-ാം മിനിറ്റ്) ബുള്ളറ്റ് ഷോട്ട് അര്‍ജന്റൈന്‍ വലയില്‍. ആ ഒരൊറ്റ ഗോളില്‍ 1-0ന്റെ ജയവുമായി സ്പെയിന് ലോകകപ്പ് ട്രോഫിയില്‍ ചുംബിച്ചു. 2010ല്‍ ടിക്കി-ടാക്ക എന്ന വണ്‍ ടച്ച് പാസിംഗ് ഗെയിമിലൂടെ ലോകം കീഴടക്കി സ്പെയിന്, ടിക്കി-ടാക്കയുടെ നവ പതിപ്പിലൂടെ രണ്ടാമതും കാല്‍പ്പന്ത് ലോകത്തിന്റെ തലപ്പത്ത്; ലാ റോഹയുടെ ടിക്കി-ടാക്ക II...
ടിക്കി-ടാക്ക സൗന്ദര്യം
എതിരാളികള്‍ക്കു പന്ത് നല്‍കാതെ നിശബ്ദമാക്കുക എന്നതായിരുന്നു സ്പെയിനിന്റെ ഈ ലോകകപ്പിലെ പരസ്യമായ തന്ത്രം. സെമിയില്‍ ഫ്രാന്‍സിന്റെ പവര്‍ ഗെയിമിനെ കൃത്യമായി പൂട്ടിയാണ് സ്പെയിന് കിരീടപോരാട്ടത്തിന് എത്തിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ സ്പെയിന് പന്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. മാര്‍ക്ക് കുക്കറെയ്യ, റോഡ്രി, പെഡ്രൊ പൊറോ എന്നിവരിലൂടെ തുടങ്ങി ഫെറാന്‍ റൂയിസ്, ഡാനി ഓള്‍മോ, അലെക്സ് ബയെന, ലാമിന് യമാല്‍ എന്നിവരിലൂടെ മൈക്കല്‍ ഒയര്സബാലില് എത്തിനില്‍ക്കുന്നതായിരുന്നു സ്പാനിഷ് ടീമിന്റെ ആക്രമണം. അര്‍ജന്റൈന്‍ ഗോള്‍മുഖത്തിനു പുറത്ത് തമ്പടിച്ചുള്ള ഹൈപ്രസിംഗ് ലാ റോഹ തുടക്കം മുതല്‍ കാഴ്ചവച്ചു.
സ്പെയിനിന്റെ ആക്രമണം തടയുന്നതില്‍ 90 മിനിറ്റും അര്‍ജന്റീന വിജയിച്ചു. ഗോള്‍ വഴങ്ങാന്‍ അര്‍ജന്റീന കൂട്ടാക്കിയില്ല. അതിന്റെ പ്രധാന കാരണം ഗോള്‍ കീപ്പര്‍ എമിലിയാനൊ മാര്‍ട്ടിനെസിന്റെ പ്രകടനമായിരുന്നു. നിശ്ചിത സമയവും ഇഞ്ചുറി ടൈമും പൂര്‍ത്തിയായപ്പോള്‍ സ്പെയിന് തൊടുത്തത് 15 ഷോട്ട്. അതില്‍ ഒമ്പത് എണ്ണം ഓണ്‍ ടാര്‍ഗറ്റ് ആയിരുന്നു. അര്‍ജന്റീനയ്ക്ക് ഒരു ഷോട്ട് പോലും തൊടുക്കാനായില്ല.
ചുവപ്പ് നിര്‍ണായകമായി
മത്സരം അധികസമയത്തേക്ക് നീണ്ടപ്പോള്‍ അര്‍ജന്റീനയുടെ അംഗബലം പത്തായി ചുരുങ്ങി. രണ്ടാം പകുതിയുടെ സ്റ്റോപ്പേജ് ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ എന്‍സോ ഫെര്‍ണാണ്ടസ് മാര്‍ച്ചിംഗ് ഓര്‍ഡര്‍ വാങ്ങിയതാണ് അര്‍ജന്റീനയ്ക്കു വിനയായത്. മധ്യനിരയില്‍ അതുവരെ പോരാടിയ എന്‍സോ പുറത്തുപോയതും സ്പെയിനിന്റെ ഫീല്‍ഡിലെ പത്ത് താരങ്ങള്‍ക്കെതിരേ ഒമ്പതായി ചുരുങ്ങിയതും അര്‍ജന്റീനയുടെ പ്രതീക്ഷ തകിടം മറിച്ചു.
മിന്നും ഗോള്‍
അംഗബലം കുറഞ്ഞതോടെ അര്‍ജന്റീനയുടെ കരുത്തും ചോര്‍ന്നു. അതുവരെ വിയര്‍പ്പൊഴുക്കിയ താരങ്ങളുടെ കാലുകള്‍ തളര്‍ച്ചയിലേക്ക്. ഈ ബലഹീനത 106-ാം മിനിറ്റില്‍ സ്പെയിന് മുതലാക്കി. പെഡ്രൊ പൊറോ ബോക്സിന്റെ വലത് കോണിനു പുറത്തുനിന്ന് പന്ത് ഉയര്‍ത്തി നല്‍കിയത് ഇടത് ഗോള്‍ പോസ്റ്റിന്റെ ക്ലോസ് റേഞ്ചിലേക്ക്. പൊറോയുടെ ഹൈ പാസ് നിക്കൊ വില്യംസ് ഹെഡ് ചെയ്തു നല്‍കിയത് ഫെറാന്‍ ടോറസിന്റെ പാകത്തിന്. ടോറസിന്റെ കരുത്തുറ്റ ഷോട്ട് അര്‍ജന്റൈന്‍ ഗോള്‍വലയുടെ മേല്‍ത്തട്ടില്‍. അതു മതിയായിരുന്നു സ്പെയിനിനു ട്രോഫിയില്‍ ചുംബിക്കാന്‍.
113-ാം മിനിറ്റില്‍ സ്പെയിന് വീണ്ടും അര്‍ജന്റൈന്‍ വല കുലുക്കി. എന്നാല്‍, ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നതോടെ റഫറി ഗോള്‍ നിഷേധിച്ചു. നിശ്ചിത സമയത്തും സമാനമായ രീതിയില്‍ സ്പെയിനിന്റെ ഗോള്‍ നിഷേധിക്കപ്പെട്ടിരുന്നു.
Sports
ഫിഫ 2026 ലോകകപ്പ് ഫൈനല്‍ അര്‍ജന്റീനയും സ്പെയിനും തമ്മിലായിരുന്നു എങ്കിലും കളത്തില്‍ അതല്ലായിരുന്നു സീന്‍. അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനൊ മാര്‍ട്ടിനെസും സ്പെയിനും തമ്മിലുള്ള പോരാട്ടമായിരുന്നു കണ്ടത്.
സ്പെയിനിന്റെ പൊസഷന്‍ ഗെയിമിനു മുന്നില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീന കാഴ്ചക്കാര്‍ മാത്രമായി.
ഇഞ്ചുറി ടൈമുകളും 120 മിനിറ്റും ചേര്‍ത്ത് ആകെ 151 മിനിറ്റ് മത്സരം നടന്നു. അധികസമയത്തിന്റെ ഇരുപകുതിയിലുമായി (5+13) 18ഉം നിശ്ചിത സമയത്തിന്റെ രണ്ട് പകുതിയുമായി (4+9) 13 മിനിറ്റും നല്കിയ ഇഞ്ചുറി ടൈം അടക്കമാണിത്.
ഇത്രയും സമയത്തിനിടെ അര്‍ജന്റീനയുടെ നിയന്ത്രണത്തില്‍ പന്ത് ഉണ്ടായിരുന്നത് വെറും 32 ശതമാനം മാത്രം. സ്പെയിനാകട്ടെ 68 ശതമാനവും. മൂന്നു ഷോട്ട് മാത്രമാണ് അര്‍ജന്റീന പായിച്ചത്. അതില്‍ ഒരെണ്ണംപോലും ഓണ്‍ ടാര്‍ഗറ്റ് ആയിരുന്നില്ല.
മറുവശത്ത് 20 ഷോട്ട് സ്പെയിന് അര്‍ജന്റൈന്‍ ഗോള്‍ മുഖത്തേക്കു പായിച്ചു. അതില്‍ 11 എണ്ണവും ഓണ്‍ ടാര്‍ഗറ്റ് ആയിരുന്നു. 11 സേവുകളാണ് എമിലിയാനൊ മാര്‍ട്ടിനെസ് നടത്തിയത്. ഇതോടെ ഫിഫ ലോകകപ്പ് ഫൈനലില്‍ ഒരു ഗോള്‍കീപ്പര്‍ നടത്തുന്ന ഏറ്റവും കൂടുതല്‍ സേവ് എന്ന റിക്കാര്‍ഡും എമിലിയാനൊയ്ക്കു സ്വന്തം.
Sports
ന്യൂജഴ്സി: ഫിഫ 2026 ലോകകപ്പ് സ്വന്തമാക്കിയ സ്പാനിഷ് ടീമിനു സമ്മാനത്തുകയായി ലഭിച്ചത് 50 മില്യണ്‍ ഡോളര്‍, ഏകദേശം 483 കോടി രൂപ.
രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയ്ക്ക് 33 മില്യണ്‍ ഡോളര്‍ (ഏകദേശം 319 കോടി രൂപ) മൂന്നാം സ്ഥാനക്കാരായ ഫ്രാന്‍സിന് 29 മില്യണ്‍ ഡോളറും (280 കോടി രൂപ) നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന് 27 മില്യണ്‍ ഡോളര്‍ (261 കോടി രൂപ) എന്നിങ്ങനെയാണ് സമ്മാനത്തുക.
ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്ന ടീമുകള്‍ക്ക് 19 മില്യണ്‍ ഡോളര്‍ (184 കോടി രൂപ), പ്രീക്വാര്‍ട്ടറില്‍ 15 മില്യണ്‍ ഡോളര്‍ (145 കോടി രൂപ), റൗണ്ട് ഓഫ് 32ല്‍ 11 മില്യണ്‍ ഡോളര്‍ (107 കോടി രൂപ), ഗ്രൂപ്പ് ഘട്ടത്തില്‍ 10 മില്യണ്‍ ഡോളര്‍ (97 കോടി രൂപ) എന്നിങ്ങനെയും ലഭിക്കും.
Sports
ഫിഫ ലോകകപ്പ് നേടിയ സ്പാനിഷ് കൗമാരതാരം തന്റെ അനുജന് കെയ്നെ ചേര്‍ത്തുപിടിച്ചു നടക്കുന്ന ദൃശ്യം ആരാധകഹൃദയങ്ങള്‍ ഏറ്റെടുത്തു.
സ്പെയിനിന്റെ ജേഴ്സിയണിഞ്ഞ് മൂന്നു വയസുകാരനായ കെയ്ന്‍ മൈതാനത്തേക്ക് ഓടിയെത്തി. യമാല്‍ അവനെ എടുത്തു, കവിളില്‍ മുത്തം നല്കി.
സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ തൊപ്പി തലയില്‍ വച്ചുള്ള കെയ്ന്റെ നില്‍പ്പ് ഏവരിലും സന്തോഷവും നിറവും പടര്‍ത്തി.
മത്സരശേഷം മാധ്യമങ്ങളോട് വികാരാധീനനായി ലാമിന് യമാല്‍ പറഞ്ഞ വാക്കുകള്‍ കണ്ണു നിറയ്ക്കുന്നതാണ്: “അമ്മ സ്വപ്നം കണ്ടതുപോലെ ജീവിക്കുന്നത് കാണുന്നതും അനിയന് ഇത്രയധികം സന്തോഷിക്കുന്നതുമാണ് എന്നെ ഏറ്റവും കൂടുതല്‍ സംതൃപ്തമാക്കുന്നത്.’’- യമാല്‍ പറഞ്ഞു.
പെലെയ്ക്ക് ഒപ്പം
ഫിഫ ലോകകപ്പ് ട്രോഫി കൗമാരത്തില്‍ സ്വന്തമാക്കുന്നവരുടെ പട്ടികയിലേക്ക് 19കാരനായ യമാലും. ബ്രസീല്‍ ഇതിഹാസം പെലെ (1958), ഇറ്റലിയുടെ ജ്യൂസെപ്പെ ബെര്‍ഗോമി (1982), ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെ (2018) എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. യമാലിനൊപ്പം സ്പെയിനിന്റെ 19കാരന് പൗ കുബാര്‍സിയും ഇത്തവണ ഈ പട്ടികയില്‍ ഇടംപിടിച്ചു.
Sports
ഒറ്റയ്ക്കു വഴിവെട്ടി എത്തിയവനാടാ... കൈ അഡ്രാ... എന്ന സിനിമാ സ്റ്റൈല്‍ ഡയലോഗ് സ്പാനിഷ് ടീമിനു മാത്രം അനുയോജ്യം. ഫിഫ 2026 ലോകകപ്പ് തുടങ്ങിയപ്പോള്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയും കിലിയന്‍ എംബപ്പെയുടെ ഫ്രാന്‍സും നെയ്മറിന്റെ ബ്രസീലും ഹാരി കെയ്ന്റെ ഇംഗ്ലണ്ടും എല്ലാമായിരുന്നു ഫേവറിറ്റുകള്‍.
ഇതിനിടെ ലാമിന് യമാലിന്റെ സ്പെയിനിനെ പൂര്‍ണമായി പിന്തുണച്ച ആരാധകരുമുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കേപ് വെര്‍ദയോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെ സ്പെയിനിന്റെ ഗ്രാഫ് താണു. എംബപ്പെയുടെ ഫ്രാന്‍സിനായിരുന്നു ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചത്.
എന്നാല്‍, സെമിയില്‍ എംബപ്പെയുടെയും ഫൈനലില്‍ മെസിയുടെയും ടീമുകളെ നിഷ്പ്രഭമാക്കി സ്പെയിന് കിരീടത്തില്‍. ഈ ലോകകപ്പിലെ ഗോള്‍വേട്ടക്കാരായ മെസിയും എംബപ്പെയും ഒരു ഗോള്‍ ഷോട്ട് ഉതിര്ക്കാന്പോലും സാധിക്കാതെ കാഴ്ചക്കാരായി.
റൗണ്ട് ഓഫ് 32ല്‍ ഓസ്ട്രിയ (3-0), പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ (1-0), ക്വാര്‍ട്ടറില്‍ ബെല്‍ജിയം (2-1), സെമിയില്‍ ഫ്രാന്‍സ് (2-0) ഒടുവില്‍ ഫൈനലില്‍ അര്‍ജന്റീന (1-0). സ്പെയിനിനു മുന്നില്‍ വീണവരെല്ലാം ലോകോത്തരം. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, റൊമേലു ലുകാക്കു, കിലിയന്‍ എംബപ്പെ, ലയണല്‍ മെസി... യമാലിന്റെയും റോഡ്രിയുടെയുമെല്ലാം മുന്നില്‍ വീണവര്‍; ലാ റോഹയ്ക്ക് കൈ അഡ്രാ...
ഗോള്‍ഡന്‍ ബോയ്സ്
ഫിഫ 2026ലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം സ്പെയിനിന്റെ ക്യാപ്റ്റന്‍ റോഡ്രിക്ക്. ഫൈനലില്‍ മെസിയെയും സംഘത്തെയും പൂര്‍ണമായി പൂട്ടിയത് റോഡ്രിയുടെ അഴിഞ്ഞാട്ടമായിരുന്നു. ബോക്സ് ടു ബോക്സ് പ്ലെയറായി തുടക്കം മുതല്‍ കളിച്ചതിന്റെ അംഗീകാരമാണ് ഈ ഡിഫെന്‍സീവ് മിഡ്ഫീല്ഡറിനു ലഭിച്ച ഗോള്‍ഡന്‍ ബോള്‍. ലോകകപ്പില്‍ ആകെ 799 പാസ് റോഡ്രി നടത്തി. മറ്റെല്ലാ താരങ്ങളേക്കാളും മുന്നില്‍.
മികച്ച ഗോള്‍ കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം സ്പെയിനിന്റെ ഗോള്‍ കീപ്പര്‍ ഉനെയ് സിമോണിന്. ഈ ലോകകപ്പില്‍ ഒരു ഗോള്‍ മാത്രമേ സിമോണ്‍ വഴങ്ങിയുള്ളൂ. ബെല്‍ജിയത്തിന് എതിരായ ക്വാര്‍ട്ടറില്‍ ആയിരുന്നു അത്.
മികച്ച യുവതാരത്തിനുള്ള പുരസ്കാരം 19കാരനായ പൗ കുബാര്‍സിക്ക്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പാസ് നല്‍കിയതില്‍ രണ്ടാമനാണ് ഈ സെന്റര്‍ ബാക്ക് താരം (690). റോഡ്രി-കുബാര്‍സി-എയ്മറിക് ലാപോര്‍ട്ടെ (660 പാസ്) എന്നിവരിലൂടെ തുടങ്ങുന്ന ടിക്കി-ടാക്കയാണ് സ്പെയിനിനെ ലോകകിരീടത്തില്‍ എത്തിച്ചത്.
ഫ്രഞ്ച് സൂപ്പര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബപ്പെയ്ക്കാണ് (10) കൂടുതല്‍ ഗോള്‍ നേടിയതിന്റെ ഗോള്‍ഡന്‍ ബൂട്ട്.
Sports
കൊച്ചി: ഫിഫ 2026 ലോകകപ്പ് ഫൈനലില്‍ കിരീടമോഹവുമായെത്തിയ അര്‍ജന്റീനയെ തകര്‍ത്ത് സ്പെയിനിനുവേണ്ടി വിജയഗോള്‍ നേടിയ ഹീറോ ഫെറാന്‍ ടോറസ് കൊച്ചിയിൽ പന്തു തട്ടിയിട്ടുണ്ട്. 2017ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ സ്പാനിഷ് ടീമിലെ പ്രധാന താരമായിരുന്നു ഈ ചെറുപ്പക്കാരന്.ടോറസിന്റെ പ്രതിഭയുടെ ആദ്യ മിന്നലാട്ടങ്ങള്‍ കണ്ടത് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലും മുംബൈയിലെ പട്ടേല്‍ സ്റ്റേഡിയത്തിലുമായിരുന്നു. ഒക്ടോബര്‍ 22ന് കൊച്ചിയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്പെയിൻ 3-1ന് ഇറാനെതിരേ ജയിക്കുമ്പോള്‍ അവസാന ഗോള്‍ നേടിയത് ഫെറാന്‍ ടോറസ് ആയിരുന്നു. 67-ാം മിനിറ്റിലായിരുന്നു ആ ഗോള്‍.
മുംബൈയില്‍ നടന്ന സെമി ഫൈനലില്‍ മാലിക്കെതിരേ 71-ാം മിനിറ്റില്‍ മൂന്നാമത്തെ ഗോള്‍ നേടിയതും ഫെറാന്‍. 3-1ന് ആ മത്സരം സ്പെയിന് ജയിച്ചു. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ സ്പെയിന് രണ്ടു ഗോള്‍ നേടിയെങ്കിലും അതില്‍ ഫെറാന്റെ കൈയൊപ്പ് ഉണ്ടായിരുന്നില്ല. ഇന്നത്തെ ഇംഗ്ലീഷ് ടീമിലെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഫില്‍ ഫോഡന്റെ കരുത്തിലാണ് അന്ന് രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ നേടി ഇംഗ്ലണ്ട് കപ്പുയര്‍ത്തിയത്. ടൂര്‍ണമെന്റിലുടനീളം രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമായിരുന്നു ഫെറാന്റെ സമ്പാദ്യം.
2026 ലോകകപ്പിൽ സ്പെയിനിനായി പന്തു തട്ടിയ സെന്റര്‍ ബാക്ക് എറിക് ഗാര്‍സ്യയും അണ്ടര്‍-17 ലോകകപ്പിനായി ഇന്ത്യയിൽ എത്തിയ താരമാണ്. ടീമിലുണ്ടായിരുന്നു. അർജന്റീനയ്ക്ക് എതിരായ ഫൈനലിൽ ലാപ്പോര്ട്ടയെ പിന്‍വലിച്ച് 99-ാം മിനിറ്റിലാണ് ഗാര്‍സ്യയെ കളത്തിലിറക്കിയത്.
Sports
ഫിഫ ഫുട്ബോള്‍ 2026 സീസണില്‍ വന്‍ ആരാധക ശൃംഖലയുള്ള രണ്ട് താരങ്ങള്‍ നിശബ്ദമായി. രണ്ടു പേരും നായകന്മാരായി ടീമിനെ മുന്നില്‍ നിന്നു നയിച്ചവര്‍; അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ കിലിയന്‍ എംബപ്പെയും... 10 ഗോളും നാല് അസിസ്റ്റുമായി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയാണ് കിലിയന്‍ എംബപ്പെ മടങ്ങിയത്.
ഹാട്രിക്ക് അടക്കം എട്ട് ഗോളുമായി മെസിയാണ് ഗോള്‍വേട്ടയില്‍ രണ്ടാമന്. നാല് അസിസ്റ്റും ചേരുമ്പോള്‍ ഈ ലോകകപ്പില്‍ മെസിയുടെ ഗോള്‍ പങ്കാളിത്തം 12. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുടിയ താരം (39), ലോകകപ്പ് ഫൈനലില്‍ ഇറങ്ങുന്ന ഏറ്റവും പ്രായമുള്ള ഫീല്‍ഡ് കളിക്കാരന് തുടങ്ങിയ റിക്കാര്ഡുകളുമായാണ് മെസിയുടെ മടക്കം. എന്നാല്‍, ഇരുവരും സ്പെയിനിന്റെ കൂട്ടായ തന്ത്രത്തിനു മുന്നില്‍ നിശബ്ദമായി.
ഇടംകാല് നിശബ്ദം
ഫൈനലില്‍ സ്പെയിനിനെ നേരിടാന്‍ അര്‍ജന്റീന ഇറങ്ങുമ്പോള്‍ പ്രതീക്ഷയുടെ ഭാരം ലയണല്‍ മെസി എന്ന നായകന്റെ ഇടംകാലിലായിരുന്നു. മെസി ടീമിന് തുടര്‍ച്ചയായ രണ്ടാം ലോകകിരീടം സമ്മാനിക്കുമെന്ന് ഏവരും കരുതി. എന്നാല്‍, സ്പെയിന് മെസിയെ പൂട്ടി. അസാധ്യമായത് സാധ്യമാക്കുന്ന മെസിയുടെ ഇടം കാലിലേക്ക് പന്ത് എത്തിക്കാതിരിക്കുന്നതില്‍ സ്പാനിഷ് പട വിജയിച്ചു. ഫൈനലില്‍ മെസിക്ക് സ്പാനിഷ് ഗോള്‍ പോസ്റ്റിലേക്ക് ഒരു േഷാട്ട് പോലും ഉതിര്‍ക്കാനായില്ല.
എംബപ്പെ ഞെട്ടി
ഫിഫ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ടോപ് സ്കോറര്‍ (22) എന്ന നേട്ടവുമായാണ് എംബപ്പെ മടങ്ങിയത്. ലയണല്‍ മെസിയുടെ (21) റിക്കാര്‍ഡ്, ലൂസേഴ്സ് ഫൈനലിലെ ഇരട്ടഗോളിലൂടെ എംബപ്പെ മറികടന്നു. എന്നാല്‍, സ്പെയിനിന് എതിരായ സെമി ഫൈനലില്‍ എംബപ്പെയുടെ കാലുകള്‍ നിശബ്ദമായി. സ്പെയിനോട് 2-0നു പരാജയപ്പെട്ട് ഫ്രാന്‍സ് പുറത്തായപ്പോള്‍ എംബപ്പെ തലകുനിച്ചു. ഒരു ഷോട്ട് പോലും ഉതിര്‍ക്കാന്‍ എംബപ്പെയ്ക്കും സാധിച്ചില്ല.
ബൈ മെസി
ഈ ലോകകപ്പിനിടെ 39 വയസ് പൂര്‍ത്തിയാക്കിയ ലയണല്‍ മെസി ഇനിയൊരു ലോകകപ്പ് വേദിയില്‍ എത്തുമോ..? വരില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാല്‍, 2030ലെ ലോകകപ്പിന്റെ സമയത്ത് മെസി 43ലെത്തും. 40-ാം വയസില്‍ ലോകകപ്പ് വേദിയില്‍ ആദ്യമായി എത്തി കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കി മടങ്ങിയ കേപ് വെര്‍ദെയുടെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞയെ മറക്കരുത്. അതുകൊണ്ട് 43-ാം വയസില്‍ മെസി വീണ്ടുമൊരു ലോകകപ്പ് കളിക്കാന്‍ എത്തിയാല്‍ അദ്ഭുതമില്ല... അതിനായാണ് മെസിയുടെയും അര്‍ജന്റീനയുടെയും ആരാധക കാത്തിരിപ്പ്...
Sports
ന്യൂയോർക്ക്: 1938-ൽ ഇറ്റലിയും 1962-ൽ ബ്രസീലും കുറിച്ച തുടർച്ചയായ രണ്ട് ലോകകപ്പ് കിരീടങ്ങളെന്ന അപൂർവ നേട്ടത്തിലേക്ക് ബൂട്ടു കെട്ടിയ അർജന്റീനയ്ക്ക് ന്യൂയോർക്കിൽ ലഭിച്ചത് കണ്ണീരിന്റെ കപ്പ് മാത്രം. തങ്ങളുടെ വിജയചരിത്രം ആവർത്തിക്കാനിറങ്ങിയ മെസിയുടെ പട സ്പാനിഷ് ആക്രമണത്തിന് മുന്നിൽ തകരുകയായിരുന്നു.
ഈ പതനത്തിന്റെ ആഴത്തിലും ലയണൽ മെസി എന്ന ഇതിഹാസം കാഴ്ചവെച്ച പോരാട്ടവീര്യം ഫുട്ബോൾ ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തി. മത്സരത്തിന്റെ തുടക്കം മുതൽ അർജന്റീനിയൻ താരങ്ങളെ പൂട്ടിയിടാനാണ് സ്പെയിൻ ശ്രമിച്ചത്. ടീമിന്റെ കുന്തമുനയായ ലയണൽ മെസിക്ക് മൈതാനത്ത് അനങ്ങാൻ കഴിയുന്നില്ലെന്ന് മനസിലായതോടെ കോച്ച് ലയണൽ സ്കലോണി തന്ത്രങ്ങൾ മാറ്റിപ്പരീക്ഷിച്ചുകൊണ്ടേയിരുന്നു.
ഇതിനിടെ എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ച് പത്തു പേരായി ചുരുങ്ങിയത് അർജന്റീനയ്ക്ക് വലിയ തിരിച്ചടിയായി. തോൽവിയുടെ അരികിൽ നിൽക്കുമ്പോഴും പത്തുപേരുമായി പോരടിച്ച് അവസാന നിമിഷങ്ങളിൽ മെസി കാഴ്ചവെച്ച തീപാറുന്ന പോരാട്ടവീര്യവും ടീമിനെ തുണച്ചില്ല.
മറുവശത്ത് അർജന്റീനയ്ക്കെതിരെ സമ്പൂർണ ആധിപത്യമാണ് സ്പെയിൻ പുലർത്തിയത്. നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ട സ്പെയിൻ മത്സരത്തിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ ആ വിജയഗോൾ കണ്ടെത്തി. 2010-ൽ ആന്ദ്രെസ് ഇനിയിസ്റ്റയുടെ ഗോളിൽ നെതർലാൻഡ്സിനെ തകർത്ത് കിരീടമണിഞ്ഞതിന് ശേഷം സ്പെയിന്റെ രണ്ടാം ലോകകപ്പ് വിജയമാണിത്.
മത്സരത്തിൽ തോറ്റെങ്കിലും കരിയറിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പ് കണക്കുകളുമായാണ് മെസി ഇത്തവണ ഫൈനൽ കളിക്കാനിറങ്ങിയത്. ബ്രസീൽ ഇതിഹാസം കഫുവിന് ശേഷം മൂന്ന് ലോകകപ്പ് ഫൈനലുകളിൽ ടീമിനെ നയിക്കുന്ന ക്യാപ്റ്റനെന്ന അപൂർവ നേട്ടവും മെസി സ്വന്തമാക്കി. ഇത്തവണ എട്ടു ഗോളുകളും നാലു അസിസ്റ്റുകളുമായി ടീമിന്റെ നിർണായക മത്സരങ്ങളിലെല്ലാം അവിശ്വസനീയമായ പ്രകടനമാണ് ഈ 39-കാരൻ കാഴ്ചവെച്ചത്.
ഇംഗ്ലണ്ടിനെതിരെ അദ്ദേഹം കാഴ്ചവെച്ച മാസ്മരിക പ്രകടനം മാത്രം മതിയാവും ഈ പ്രായത്തിലും മെസിയുടെ പ്രതിഭ എത്രത്തോളമുണ്ടെന്ന് മനസിലാക്കാൻ. എൻസോയുടെ ചുവപ്പുകാർഡും 106-ാം മിനിറ്റിലെ ഫെറാൻ ടോറസിന്റെ ഗോളും അർജന്റീനയുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയെങ്കിലും തോൽവിയിലും തലയുയർത്തിപ്പിടിച്ചാണ് മെസിയും സംഘവും മൈതാനം വിട്ടത്.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ പരാജയത്തിന് പിന്നാലെ മൈതാനത്ത് കൈയാങ്കളി. മത്സരശേഷം സ്പാനിഷ് താരങ്ങളുമായി ഏറ്റുമുട്ടിയ അർജന്റീനയുടെ മധ്യനിര താരം ലിയാൻഡ്രോ പരെഡെസിന് റെഡ് കാർഡ് നൽകി.
ഫൈനൽ വിസിലടിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. കിരീടനേട്ടം ആഘോഷിക്കാനായി മൈതാനത്തേക്ക് ഓടിയെത്തിയ സ്പാനിഷ് താരം റോഡ്രിയെ അർജന്റീനയുടെ നഹുവൽ മൊളീന ഇടിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. ഇത് ചോദ്യം ചെയ്ത റോഡ്രിക്ക് പിന്തുണയുമായി സഹതാരം എറിക് ഗാർസ്യ എത്തിയതോടെ അന്തരീക്ഷം വഷളായി.
മൊളീനയെ പിടിച്ചുമാറ്റാൻ ശ്രമിച്ച ഗാർസ്യയെ പിന്നാലെയെത്തിയ ലിയാൻഡ്രോ പരെഡെസ് മർദിക്കുകയായിരുന്നു. ഇത് തടയാൻ എത്തിയ യുവതാരം ഗാവിക്കും മർദനമേറ്റു. തുടർന്ന് ഇരുടീമിലെയും കളിക്കാരും അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയും ചേർന്നാണ് താരങ്ങളെ ബലമായി പിടിച്ചുമാറ്റിയത്.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ ഫൈനൽ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ നിമിഷങ്ങൾക്കാണ് ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കളിയിലുടനീളം തങ്ങളുടെ തനത് ശൈലി പുറത്തെടുത്ത സ്പെയിനെതിരെ തന്ത്രങ്ങൾ കൊണ്ടും പരീക്ഷണങ്ങൾ കൊണ്ടും മറുപടി നൽകാനാണ് അർജന്റീനിയൻ കോച്ച് ലയണൽ സ്കലോണി ശ്രമിച്ചത്.
എന്നാൽ സ്പാനിഷ് പടയുടെ കൃത്യതയാർന്ന പ്രതിരോധപ്പൂട്ട് പൊളിക്കാൻ അർജന്റീനയ്ക്ക് സാധിച്ചില്ല. മത്സരത്തിൽ അർജന്റീനയുടെ കുന്തമുനയായ ലയണൽ മെസിയെ സ്പെയിൻ പൂർണമായും പൂട്ടിയെന്ന് വ്യക്തമായതോടെയാണ് സ്കലോണി തന്റെ തന്ത്രങ്ങൾ മാറ്റിയത്. മധ്യനിരയും മുന്നേറ്റനിരയും തമ്മിലുള്ള ബന്ധം സ്പെയിൻ വിച്ഛേദിച്ചു.
ഇതോടെ പ്രതിരോധത്തിൽ മാറ്റങ്ങൾ വരുത്തി പുതിയ മുന്നേറ്റങ്ങൾക്ക് വഴിതുറക്കാൻ സ്കലോണി ഡിഫൻഡർമാരെ മാറ്റിപ്പരീക്ഷിച്ചു. തന്റെ ആവനാഴിയിലെ അവസാന അമ്പും പുറത്തെടുത്ത് കളി തിരിച്ചുപിടിക്കാനായിരുന്നു സ്കലോണിയുടെ ശ്രമം. പ്രതിരോധത്തിൽ നിന്ന് കൃത്യമായ ലോംഗ് പാസുകളിലൂടെയും വിങ്ങുകളിലൂടെയും സ്പാനിഷ് കോട്ടയിൽ വിള്ളലുണ്ടാക്കുകയായിരുന്നു ലക്ഷ്യം.
മത്സരത്തിന്റെ ഫൈനൽ വിസിൽ വരെ ഇരുടീമുകളും കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. എന്നാൽ പകരക്കാരനായി വന്ന ഫെറാൻ ടോറസിലൂടെ സ്പെയിൻ ആദ്യ ഗോൾ അടിച്ചതോടെ കളിയിലെ ആവേശം അതിന്റെ പരകോടിയിലെത്തി. ഗോൾ വഴങ്ങിയതോടെ മെസിയും സംഘവും തീപാറുന്ന പോരാട്ടമാണ് മൈതാനത്ത് കാഴ്ചവച്ചത്.
ഒരു സമനില ഗോളിനായി അർജന്റീന അവസാന മിനിറ്റുകളിൽ സർവസന്നാഹങ്ങളുമായി പൊരുതിക്കയറി. എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ മെസി ഉതിർത്ത തകർപ്പൻ ഷോട്ട് സ്പാനിഷ് പ്രതിരോധത്തിൽ തട്ടിത്തെറിച്ചപ്പോൾ അർജന്റീനയുടെ കനത്ത പോരാട്ടം നിർഭാഗ്യത്തിൽ ഒടുങ്ങി.
ആവനാഴിയിലെ അവസാന അമ്പും ലക്ഷ്യം കാണാതെ പോയതോടെ സ്പെയിനിന്റെ അചഞ്ചലമായ പ്രതിരോധക്കോട്ടയ്ക്ക് മുന്നിൽ കീഴടങ്ങാനായിരുന്നു അർജന്റീനയുടെ വിധി. പൊരുതി വീണെങ്കിലും മെസിപ്പട കാഴ്ചവച്ച വീറും വാശിയും ഫുട്ബോൾ പ്രേമികളുടെ മനസിൽ എന്നും നിലനിൽക്കും.
Sports
ന്യൂയോർക്ക്: ആവേശകരമായ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തകർത്ത് ലോകകിരീടമുയർത്തിയ സ്പെയിന്റെ മധ്യനിരയിലെ കളിക്കാരൻ റോഡ്രിയെ ടൂർണമെന്റിലെ താരമായി തെരഞ്ഞെടുത്തു.
മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്പെയിനിന്റെ തന്നെ മധ്യനിരതാരം പൗ കുബാർസി സ്വന്തമാക്കി. മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ നേടിയത് സ്പാനിഷ് ഗോൾവല കാത്ത ഉനായ് സിമോൺ. ടൂർണമെന്റെൽ ആകെ ഒരു ഗോൾ മാത്രമാണ് സ്പെയിൻ വഴങ്ങിയത്.
അതേസമയം ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് ഇത്തവണയും എംബാപെ സ്വന്തമാക്കി. പത്ത് ഗോളുകളാണ് താരം ടൂർണമെന്റിൽ അടിച്ചുകൂട്ടിയത്.
Sports
ന്യൂജേഴ്സി: തുടർച്ചയായ രണ്ടാം ലോകകപ്പ് എന്ന സ്വപ്നത്തിലേക്ക് ബൂട്ടു കെട്ടിയിറങ്ങിയ അർജന്റീനയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. കളി കൈവിട്ടുവെന്ന് മനസിലായതോടെ സൗന്ദര്യാത്മക ഫുട്ബോളിന് പകരം പരുക്കൻ അടവുകളും ഫൗളുകളും തർക്കങ്ങളുമാണ് സ്കലോണിയും സംഘവും പുറത്തെടുത്തത്.
അതിനിടെ ഗ്രൗണ്ടിനു പുറത്തെ മോശം പെരുമാറ്റത്തിന്റെ പേരിൽ അർജന്റീന കോച്ച് ലയണൽ സ്കലോനിക്ക് യെല്ലോ കാർഡും ലഭിച്ചു. ഇത് ടീമിന്റെ താളം പൂർണമായും തെറ്റിച്ചു. ഒടുവിൽ സ്പെയിനിന്റെ സുന്ദരമായ ടിക്കി-ടാക്ക പാസിങ്ങുകൾക്ക് മുന്നിൽ ലാറ്റിനമേരിക്കൻ കരുത്ത് മങ്ങിപ്പോകുകയായിരുന്നു.
മത്സരത്തിന്റെ കണക്കുകൾ നോക്കിയാൽ മാത്രം മനസിലാകും അർജന്റീന നേരിട്ട ആ കനത്ത പരാജയം. കളിയുടെ നിശ്ചിത 90 മിനിറ്റിലും പിന്നീട് അധികസമയത്തും സ്പെയിൻ കളം നിറഞ്ഞു കളിച്ചു. ആക്രമണത്തിന്റെ ഒരു കൊടുങ്കാറ്റാണ് അർജന്റീനയുടെ ബോക്സിലേക്ക് എതിരാളികൾ അഴിച്ചുവിട്ടത്.
എന്നാൽ അർജന്റീനയുടെ രക്ഷകനായി ഗോൾവലയ്ക്ക് മുന്നിൽ എമിലിയാനോ മാർട്ടിനെസ് എന്ന ദിബു ഉണ്ടായിരുന്നു. നിശ്ചിത സമയത്ത് മാത്രം 10 തകർപ്പൻ സേവുകളുമായി മാർട്ടിനെസ് ടീമിനെ താങ്ങിനിർത്തി. ഒരു ലോകകപ്പ് ഫൈനലിൽ ഒരു ഗോൾകീപ്പർ നടത്തുന്ന ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. എന്നാൽ ടീമിനെ വിജയത്തിലെത്തിക്കാൻ അതു പോരായിരുന്നു.
രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന് മിനിറ്റുകൾക്കകം ലിയാൻഡ്രോ പരെഡെസ് സ്പാനിഷ് താരം റോഡ്രിയെ ഫൗൾ ചെയ്തതും തുടർന്നുണ്ടായ തർക്കങ്ങളും മത്സരത്തിന്റെ അന്തരീക്ഷം വഷളാക്കിയിരുന്നു. എന്നാൽ അർജന്റീനയുടെ നെഞ്ചു തകർക്കുന്ന കാർഡ് വന്നത് 90-ാം മിനിറ്റിലാണ്.
സ്പാനിഷ് യുവതാരം പൗ ക്യൂബാർസിയെ അനാവശ്യമായി ഫൗൾ ചെയ്തതിന് ചെൽസി മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിന് റഫറി സ്ലാവ്കോ വിൻസിച്ച് രണ്ടാമത്തെ മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകി പുറത്താക്കി. ലോകകപ്പ് ഫൈനലിന്റെ സമ്മർദ ഘട്ടത്തിൽ 10 പേരായി ചുരുങ്ങുക എന്നത് അർജന്റീന സ്വയം വരുത്തിവെച്ച വിനയായി മാറി.
പത്തുപേരുമായി അധികസമയത്തേക്ക് കടന്ന അർജന്റീനയെ സ്പെയിൻ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു. ഒടുവിൽ മത്സരത്തിന്റെ 106-ാം മിനിറ്റിൽ ആ നിമിഷം വന്നെത്തി. പെഡ്രോ പോറോയുടെ അളന്നുമുറിച്ച ക്രോസ് നിക്കോ വില്യംസ് മനോഹരമായി ഹെഡ്ഡ് ചെയ്ത് ബോക്സിലേക്ക് നൽകി. പകരക്കാരനായി വന്ന ബാഴ്സിലോണയുടെ ഫോർവേഡ് ഫെറാൻ ടോറസ് ആ പന്ത് അർജന്റീനയുടെ വലയിലേക്ക് തിരിച്ചുവിടുമ്പോൾ എമിലിയാനോ മാർട്ടിനെസിന് പോലും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ന്യൂജേഴ്സിയിലെ സ്റ്റേഡിംയം ചുവപ്പണിഞ്ഞ ആ ഒരൊറ്റ ഗോൾ അർജന്റീനയുടെ സകലാ പ്രതീക്ഷകളെയും തല്ലിക്കെടുത്തി. കളിയിൽ മറുപടി നൽകാൻ അർജന്റീനയ്ക്ക് ആവതുണ്ടായിരുന്നില്ല. അവരുടെ ആദ്യത്തെ ഷോട്ട് ഉതിർക്കാൻ പോലും 117-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ലയണൽ മെസിയുടെ ആ ശ്രമം സ്പാനിഷ് പ്രതിരോധം തട്ടിയകറ്റിയതോടെ അർജന്റീനയുടെ പതനം പൂർത്തിയായി.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ കലാശപ്പോരിൽ അർജന്റീനയെ വീഴ്ത്തി സ്പെയിൻ വീണ്ടും വിശ്വവിജയികളായി. നിശ്ചിത സമയത്തും സ്കോർ രഹിതമായി തുടർന്ന മത്സരത്തിന്റെ 116-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സ്ട്രൈക്കർ ഫെറാൻ ടോറസ് നേടിയ തകർപ്പൻ ഗോളാണ് അർജന്റീനയുടെ നെഞ്ചകം തകർത്തത്.
കളിയിൽ ഒരു ഗോളിന്റെ വ്യത്യാസം മാത്രമാണ് കാണിക്കുന്നതെങ്കിലും 120 മിനിറ്റും മൈതാനത്ത് സ്പെയിനിന്റെ സമ്പൂർണ ആധിപത്യമായിരുന്നു. ഇതോടെ 2010ൽ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ ആന്ദ്രേ ഇനിയേസ്റ്റയുടെ എക്സ്ട്രാ ടൈം ഗോളിൽ നെതർലൻഡ്സിനെ വീഴ്ത്തിയതിന് ശേഷം തങ്ങളുടെ ചരിത്രത്തിലെ രണ്ടാം ലോകകിരീടത്തിൽ മുത്തമിടാൻ ലാ റോജയ്ക്ക് കഴിഞ്ഞു.
മത്സരത്തിൽ അർജന്റീനയുടെ പരാജയത്തിലേക്ക് നയിച്ച കാരണങ്ങൾ
സൂപ്പർ താരം ലയണൽ മെസിയെ മാത്രം അമിതമായി ആശ്രയിച്ചതാണ് അർജന്റീനയ്ക്ക് വിനയായത്. ടൂർണമെന്റിലുടനീളം എട്ടു ഗോളുകളുമായി മുന്നേറിയ മെസിയെ സ്പാനിഷ് പ്രതിരോധം പൂർണമായും പൂട്ടിക്കെട്ടി. മത്സരത്തിന്റെ ആദ്യ 15 മിനിറ്റിൽ വെറും ഒരൊറ്റ തവണ മാത്രമാണ് മെസിക്ക് പന്ത് തൊടാനായത്.
ഒരു കീ-പാസ് പോലും നൽകാൻ കഴിയാതെ വെറുമൊരു കാഴ്ചക്കാരനായി മെസി മാറിയപ്പോൾ അർജന്റീനയുടെ താളം തെറ്റി. ടൂർണമെന്റിലുടനീളം കണ്ട സ്പാനിഷ് മധ്യനിരയുടെ ആധിപത്യം ഫൈനലിലും ആവർത്തിച്ചു. പന്ത് അതിവേഗം കൈമാറുന്നതിനൊപ്പം എതിരാളികളിൽ നിന്ന് പന്ത് തട്ടിയെടുക്കുന്നതിലും സ്പെയിൻ മികച്ച നിലവാരം പുലർത്തിയതോടെ അർജന്റീനയ്ക്ക് പന്തടക്കം പൂർണമായും നഷ്ടമായി.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡും പിന്നാലെ ചുവപ്പ് കാർഡും കണ്ട് പുറത്തായത് അർജന്റീനയ്ക്ക് കനത്ത പ്രഹരമായി. ടൂർണമെന്റിലുടനീളം വെറും ഒരു ഗോൾ മാത്രം വഴങ്ങിയ സ്പെയിനിനെതിരെ പത്തുപേരുമായി പൊരുതുക അർജന്റീനയ്ക്ക് അസാധ്യമായിരുന്നു.
ഒടുവിൽ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയുടെ ആറാം മിനിറ്റിൽ (116-ാം മിനിറ്റ്) ഈ അംഗബലം സ്പെയിൻ മുതലാക്കുകയും ഫെറാൻ ടോറസ് പന്ത് വലയിലെത്തിക്കുകയുമായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാറായപ്പോൾ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനെസിനേറ്റ പരിക്കും അർജന്റീനയുടെ കളി തിരിച്ചുവിട്ടു.
ടൂർണമെന്റിലുടനീളം ക്രിസ്റ്റ്യൻ റൊമേറോയുമായി ചേർന്ന് പ്രതിരോധത്തിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ മാർട്ടിനെസിന് പകരം വെറ്ററൻ താരം നിക്കോളാസ് ഒറ്റാമെൻഡിയെ പരിശീലകൻ സ്കലോണിക്ക് ഇറക്കേണ്ടി വന്നു. ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിലെ ഒരൊറ്റ മത്സരത്തിൽ മാത്രം ആദ്യ ഇലവനിൽ കളിച്ച ഒറ്റാമെൻഡിയുടെ വരവ് പ്രതിരോധത്തിന്റെ ബാലൻസ് തെറ്റിച്ചു.
ഇതോടൊപ്പം അർജന്റീനയുടെ മുന്നേറ്റം പാടെ നിഷ്പ്രഭമായി മാറി. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടിയ അർജന്റീനയ്ക്ക് നിശ്ചിത സമയത്ത് സ്പാനിഷ് ഗോൾപോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാനായില്ല. മത്സരം അവസാനിക്കുമ്പോൾ വെറും രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്റീനയുടെ ആകെ സമ്പാദ്യം.
എന്നാൽ മറുവശത്ത് സ്പെയിൻ നിശ്ചിത സമയത്ത് മാത്രം 20 ഷോട്ടുകൾ തൊടുത്തു, അതിൽ 12 എണ്ണവും ഓൺ-ടാർഗെറ്റ് ആയിരുന്നു. ഈ കണക്കുകൾ തന്നെ ഫൈനലിൽ സ്പെയിൻ പുലർത്തിയ അപ്രമാദിത്വം വ്യക്തമാക്കുന്നു.
Sports
ന്യൂയോർക്ക്: ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾക്കൊടുവിൽ ടൂർണമെന്റിലെ മികച്ച താരങ്ങൾക്കുള്ള വ്യക്തിഗത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കി. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടിയ താരത്തിനാണ് ഈ ബഹുമതി.
ടൂർണമെന്റിൽ 10 ഗോളുകളാണ് എംബാപ്പെ നേടിയത്. കിരീടം ചൂടിയ സ്പാനിഷ് പടയുടെ ക്യാപ്റ്റൻ റോഡ്രിക്ക് ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം ലഭിച്ചു. മധ്യനിരയിൽ സ്പെയിനിന്റെ കളി നിയന്ത്രിച്ച നായകമികവിനാണ് റോഡ്രിക്ക് ഈ നേട്ടം.
സ്പെയിനിന്റെ ലോകകപ്പ് വിജയത്തിൽ ഗോൾവലയ്ക്ക് മുന്നിൽ വിശ്വസ്തനായി നിലകൊണ്ട ഉനായ് സിമോൺ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരവും സ്വന്തമാക്കി. കിരീടനേട്ടത്തിനൊപ്പം വ്യക്തിഗത പുരസ്കാരങ്ങളിലും സ്പാനിഷ് താരങ്ങൾ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയ്ക്കാണ് ലോകകപ്പ് സാക്ഷ്യം വഹിച്ചത്.
2010ന് ശേഷം ഫിഫ ലോകകപ്പിൽ കിരീടം ചൂടി സ്പാനിഷ് യുവനില ചരിത്രം കുറിച്ചിരിക്കുകയാണ്. വീറും വാശിയും നിറഞ്ഞ കലാശപ്പോരിൽ എക്സ്ട്രാ ടൈമിലെ ഗോളിന് ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അവർ വിജയമാഘോഷിച്ചത്.
നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിലും ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനാകാത്തതിനെ തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. ഒടുവിൽ മത്സരത്തിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ തകർപ്പൻ ഗോളാണ് സ്പെയിനെ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിച്ചത്.
Sports
ന്യൂജേഴ്സി: കണ്ണീരോടെയല്ലാതെ ഒരു ഫുട്ബോൾ പ്രേമിക്കും ഈ ലോകകപ്പിലെ അർജന്റീനയുടെ മടക്കം കണ്ടുതീർക്കാനാകില്ല. കിരീടമില്ലാതെ വെള്ളിമെഡലിലേക്ക് ചുരുങ്ങിപ്പോയെങ്കിലും മെസിപ്പട ഈ ടൂർണമെന്റിൽ എഴുതിച്ചേർത്തത് സമാനതകളില്ലാത്ത ഒരു പോരാട്ടത്തിന്റെ കഥയാണ്.
കലാശപ്പോരിൽ സ്പെയിനിന്റെ ടിക്കി-ടാക്ക മാന്ത്രികതയ്ക്ക് മുന്നിൽ അർജന്റീന ഒടുവിൽ കിരീടം അടിയറവ് വെച്ചു. എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ലാറ്റിനമേരിക്കൻ കരുത്തരുടെ തോൽവി. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സാക്ഷാൽ ലയണൽ മെസി കണ്ണീരോടെ കളം വിട്ടത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ നെഞ്ചകം തകർക്കുന്ന കാഴ്ചയായി മാറി.
കിരീടമില്ലാതെ മടങ്ങുമ്പോഴും ഈ ടൂർണമെന്റിലൂട നീളം അർജന്റീന താണ്ടിയത് വെല്ലുവിളികൾ നിറഞ്ഞ കനൽവഴികളായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തകർപ്പൻ ഫോമിൽ തുടങ്ങിയെങ്കിലും നോക്കൗട്ടിൽ കേപ് വെർദെ പോലുള്ള ടീമുകളിൽനിന്ന് അവർ അപ്രതീക്ഷിത വെല്ലുവിളിയാണ് നേരിട്ടത്. ഓരോ മത്സരവും അർജന്റീനയ്ക്ക് ജീവന്മരണ പോരാട്ടങ്ങളായി മാറി.
പ്രതിസന്ധികളിൽ വീഴാതെ ടീമിന്റെ രക്ഷകനായി ഗോൾവലയ്ക്ക് മുന്നിൽ കോട്ടകെട്ടിയ എമിലിയാനോ മാർട്ടീനസിന്റെ കരുത്തുറ്റ കൈകളാണ് അർജന്റീനയ്ക്ക് പലപ്പോഴും ജീവൻ നൽകിയത്. എന്നാൽ അതിനെയെല്ലാം അതിശയിപ്പിച്ചത് സാക്ഷാൽ ലയണൽ മെസിയുടെ മാന്ത്രികതയായിരുന്നു.
പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് പ്രഖ്യാപിച്ച്, 39-ാം വയസ്സിലും കളം നിറഞ്ഞാടിയ മെസി എട്ടു ഗോളുകളും മികച്ച നിരവധി അസിസ്റ്റുകളുമായാണ് ടീമിനെ മുന്നിൽ നിന്ന് നയിച്ചത്. ഫുട്ബോളിനെ സ്നേഹിക്കുന്നവരുടെ മിഴികൾ നനയിച്ച ആ പോരാട്ട വീര്യമാണ് ഇംഗ്ലണ്ടിനെതിരെയുള്ള കടുത്ത സെമിഫൈനൽ കടമ്പയും കടന്ന് അവരെ ഫൈനലിൽ എത്തിച്ചത്.
ഒടുവിൽ കലാശപ്പോരിൽ ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയത് അർജന്റീനയക്ക് കനത്ത തിരിച്ചടിയായി. സ്പാനിഷ് കോട്ടയ്ക്ക് മുന്നിൽ ഒടുവിൽ മുട്ടുമടക്കേണ്ടി വന്നുവെങ്കിലും, പ്രതിബന്ധങ്ങളെ ഓരോന്നായി വെട്ടിമാറ്റി അവർ നടത്തിയ ഈ അശ്വമേധം ഫുട്ബോൾ ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടും. തോൽവിയിലും തലയുയർത്തിത്തന്നെയാണ് മെസിപ്പടയുടെ മടക്കം.
Sports
ന്യൂജേഴ്സി: ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരെ വേട്ടയാടുന്ന ലോകകപ്പ് ശാപം ഇത്തവണയും മാറിയില്ല. കലാശപ്പോരാട്ടത്തിൽ ഒന്നാം റാങ്കുകാരായ അർജന്റീനയെ എക്സ്ട്രാ ടൈമിൽ തകർത്തുവിട്ട് രണ്ടാം റാങ്കുകാരായ സ്പെയിൻ ലോകകിരീടത്തിൽ മുത്തമിട്ടു.
1993-ൽ ഫിഫ ഒഫീഷ്യൽ റാങ്കിംഗ് സംവിധാനം ആരംഭിച്ചതു മുതൽ ഇന്നുവരെ ലോകകപ്പിനെത്തുമ്പോൾ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഒരു ടീമും കിരീടം ഉയർത്തിയിട്ടില്ല. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫിഫ റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാർ നേർക്കുനേർ വന്ന കനത്ത ഫൈനൽ പോരാട്ടത്തിനൊടുവിലാണ് സ്പെയിനിന്റെ കിരീടധാരണം.
ടൂർണമെന്റിലുടനീളം ഒന്നാം റാങ്കുകാരായി പൊരുതിയ അർജന്റീനയ്ക്ക് ഒടുവിൽ രണ്ടാം സ്ഥാനക്കാരായ സ്പാനിഷ് പടയ്ക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. 2010-ൽ ദക്ഷിണാഫ്രിക്കയിൽ കന്നിക്കിരീടം നേടിയതിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ വിശ്വവിജയികളാകുന്നത്.
2022ൽ ഖത്തറിൽ അർജന്റീന ലോക ചാമ്പ്യന്മാരാകുമ്പോൾ ഫിഫ റാങ്കിങ്ങിൽ അവർ മൂന്നാം സ്ഥാനത്തായിരുന്നു. കിരീടം നേടിയ ശേഷവും ബ്രസീലിന് പിന്നിൽ രണ്ടാമതായിരുന്ന അർജന്റീന 2023-ലാണ് അവർ റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്.
ഇത്തവണ ലോകകപ്പ് ടൂർണമെന്റിനിടെ ഇടയ്ക്ക് രണ്ടാം സ്ഥാനത്തേക്ക് പോയെങ്കിലും ഫൈനലിന് തൊട്ടുമുമ്പ് അവർ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. എന്നാൽ, റാങ്കിങ്ങിലെ ഈ ഒന്നാം നമ്പർ പദവി ഒടുവിൽ അർജന്റീയ്ക്ക് നിർഭാഗ്യത്തിന്റെ ശാപമായി മാറുകയായിരുന്നു.
Sports
ന്യൂജഴ്സി: കാൽപന്ത് കളിയുടെ ചരിത്രത്തിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങൾക്കായിരിക്കാം ന്യൂയോർക്കിലെ ആ മൈതാനം സാക്ഷ്യം വഹിച്ചത്. ലോകകപ്പ് നിലനിർത്തുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ ഇറങ്ങിയ അർജന്റീനൻ പടയ്ക്ക് സ്പാനിഷ് ടിക്കി-ടാക്കയ്ക്ക് മുന്നിൽ കിരീടം അടിയറവ് വെക്കേണ്ടി വന്നിരിക്കുന്നു.
ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ നെഞ്ചകം തകർത്ത് ലയണൽ മെസി എന്ന ഇതിഹാസം കണ്ണീരോടെ കളം വിടുന്ന കാഴ്ച ഫുട്ബോൾ ലോകത്തിന് സങ്കടകരമായ ഒന്നായി മാറി. ആവേശം വാനോളമുയർന്ന ഫൈനലിൽ സ്പെയിനിന്റെ പ്രതിരോധ പൂട്ടിന് മുന്നിൽ അർജന്റീനയ്ക്ക് വഴിമുട്ടുകയായിരുന്നു.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും സ്പാനിഷ് മധ്യനിര കളം നിറഞ്ഞാടിയപ്പോൾ മെസിപ്പടയ്ക്ക് തങ്ങളുടെ സ്വാഭാവിക ശൈലി പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഒരു ഗോൾ പോലുമില്ലാതെ നിശ്ചിത സമയവും ഇഞ്ചുറി ടൈമും കടന്നുപോയപ്പോൾ ആരാധകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിൽ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അർജന്റീനയുടെ താളം പാടെ തെറ്റി.
പത്തുപേരുമായി ചുരുങ്ങിയ അർജന്റീനയെ എക്സ്ട്രാ ടൈമിൽ സ്പെയിൻ നിലംപരിശാക്കി. ഫെറാൻ ടോറസിന്റെ ആ വിജയഗോൾ അർജന്റീനയുടെ നെഞ്ചിലേക്കേറ്റ പ്രഹരമായിരുന്നു. 120 മിനിറ്റ് നീണ്ട പോരാട്ടത്തിൽ വെറും രണ്ട് ഷോട്ടുകൾ മാത്രമാണ് മെസിപ്പടയ്ക്ക് സ്പാനിഷ് ഗോൾപോസ്റ്റിലേക്ക് ഉതിർക്കാനായത്. മെസിക്ക് പന്തുമായി മുന്നേറാൻ പോലും സ്പാനിഷ് ഡിഫൻഡർമാർ ഇടം നൽകിയില്ല.
2010-ന് ശേഷം ഒന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകിരീടത്തിൽ മുത്തമിട്ടപ്പോൾ, അർജന്റീനൻ ക്യാമ്പിൽ ഉയർന്നത് കണ്ണീരിന്റെ കാർമേഘങ്ങളായിരുന്നു. മെസിയുടെ കരിയറിലെ അവസാന ലോകകപ്പ് മത്സരങ്ങളിൽ ഒന്നായിരിക്കാം ഇതെന്ന് കരുതുന്ന ആരാധകർക്ക് ഈ തോൽവി നൽകുന്ന വേദന ചെറുതല്ല.
നീലയും വെള്ളയും ജേഴ്സിയിൽ തലകുനിച്ച്, നിറഞ്ഞ കണ്ണുകളോടെ കളം വിടുന്ന മെസിയുടെ ചിത്രം ഫുട്ബോൾ ഉള്ളിടത്തോളം കാലം ആരാധകരുടെ മനസിൽ ഒരു വിങ്ങലായി അവശേഷിക്കും. ആ പോരാട്ടവീര്യത്തിന് മുന്നിൽ തോൽവിയിലും തലയുയർത്തിത്തന്നെ മെസിപ്പടയ്ക്ക് മടങ്ങാം.
Sports
മയാമി: ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഒരു എഡിഷനിൽ 10 ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ഫ്രഞ്ച് സൂപ്പർ സ്റ്റാർ കിലിയൻ എംബപ്പെ. കഴിഞ്ഞ 56 വർഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് എംബപ്പെ.
2026 ഫിഫ ലോകകപ്പിന്റെ ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിന് എതിരേ രണ്ടു തവണ വലകുലുക്കിയതോടെ എംബപ്പെയുടെ ഗോൾ നേട്ടം 10 ആയി. നാല് ഗോളിന് അസിസ്റ്റും നടത്തിയിട്ടുണ്ട്. ഇതോടെ 2026 ലോകകപ്പിൽ എംബപ്പെയുടെ ഗോൾ പങ്കാളിത്തം 14 ആയി.
ഇംഗ്ലണ്ടിന് എതിരായ ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസ് 6-4നു പരാജയപ്പെട്ടു. ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ ഈ നൂറ്റാണ്ടിൽ ഏറ്റവും കൂടതുൽ ഗോൾ പിറന്ന മത്സരമാണിത്. 1954 ലോകകപ്പ് ക്വാർട്ടറിൽ (ഓസ്ട്രിയ 7-5 സ്വിറ്റ്സർലൻഡ്) 12 ഗോൾ പിറന്നതാണ് റിക്കാർഡ്.
ലോകകപ്പിൽ എംബപ്പെയുടെ ആകെ ഗോൾ നേട്ടം 22 ആയി. അർജന്റൈൻ താരം മെസിയെ (21) ഇതോടെ പിന്തള്ളി.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ ആവേശപ്പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീനയെ വീഴ്ത്തി സ്പെയിന് ലോകകിരീടം. വീറും വാശിയും നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പാനിഷ് പട വിജയക്കൊടി പാറിച്ചത്. സ്പെയിനിന്റെ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടനേട്ടമാണിത്.
2010-ൽ ദക്ഷിണാഫ്രിക്കയിൽ മുത്തമിട്ടതിന് ശേഷം ഒന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് സ്പാനിഷ് പട വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയത്. നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിലും ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനാകാത്തതിനെ തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു.
മത്സരത്തിലുടനീളം സ്പെയിൻ നിറഞ്ഞു കളിച്ചപ്പോൾ അർജന്റീനയ്ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒടുവിൽ എക്സ്ട്രാ ടൈമിൽ (105 -ാം മിനിറ്റിൽ) ഫെറാൻ ടോറസ് നേടിയ തകർപ്പൻ ഗോൾ സ്പെയിനെ ലോകകിരീടത്തിലേക്ക് നയിച്ചു. സ്പാനിഷ് ടിക്കി-ടാക്ക മാജിക് നിറഞ്ഞാടിയ മത്സരത്തിന്റെ ഭൂരിഭാഗം സമയവും അർജന്റീന ചിത്രത്തിലേ ഇല്ലായിരുന്നു.
സ്പാനിഷ് പ്രതിരോധം കാത്ത കരുത്തുറ്റ പ്രകടനത്തിന് മുന്നിൽ അർജന്റീനൻ നിര പാടെ പതറിപ്പോയി. സൂപ്പർ താരം ലയണൽ മെസിക്ക് പന്ത് തൊടാൻ പോലും കിട്ടാത്ത സ്ഥിതിയായിരുന്നു മൈതാനത്ത്. മത്സരത്തിൽ മൊത്തം 120 മിനിറ്റ് കളിച്ചിട്ടും വെറും രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്റീനയ്ക്ക് സ്പെയിൻ പോസ്റ്റ് ലക്ഷ്യമാക്കി ഉതിർക്കാനായത്.
നിശ്ചിത സമയത്തോ ഇഞ്ചുറി ടൈമിലോ സ്പെയിൻ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ഒരു ഷോട്ട് പോലും അടിക്കാൻ അവർക്കായില്ല എന്നത് സ്പാനിഷ് പ്രതിരോധത്തിന്റെ കരുത്ത് വ്യക്തമാക്കുന്നു. ഇതിനിടെ ഇഞ്ചുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡും പിന്നാലെ മാർച്ചിംഗ് ഓർഡറും ലഭിച്ച് മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് പുറത്തായതോടെ അർജന്റീന പത്തു പേരായി ചുരുങ്ങിയതും അവർക്ക് കനത്ത തിരിച്ചടിയായി.
കടുത്ത പോരാട്ടത്തിനൊടുവിൽ സ്പാനിഷ് പ്രതിരോധപ്പൂട്ടിന് മുന്നിൽ അർജന്റീനയുടെ ലോകകപ്പ് മോഹങ്ങൾ പൊലിയുകയായിരുന്നു. അതിനിടെ ഗ്രൗണ്ടിനു പുറത്തെ മോശം പെരുമാറ്റത്തിന്റെ പേരിൽ അർജന്റീന കോച്ച് ലയണൽ സ്കലോനിക്ക് യെല്ലോ കാർഡും ലഭിച്ചു.
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ അതിന്റെ ക്ലൈമാക്സിലേക്ക് എത്തിയപ്പോള്‍ ഗോള്‍ മഴ. ഫൈനലിനു മുമ്പായി നടന്ന മൂന്നാം സ്ഥാന പോരാട്ടത്തില്‍ ഇംഗ്ലണ്ട് കരുത്തരായ ഫ്രാന്‍സിനെ ഗോളില്‍ മുക്കി. 10 ഗോള്‍ പിറന്ന റിക്കാര്‍ഡ് പോരാട്ടത്തില്‍ 6-4നായിരുന്നു ഇംഗ്ലീഷ് ടീമിന്റെ ജയം. സെമിയില്‍ അര്‍ജന്റീനയോട് 2-1നു പരാജയപ്പെട്ടാണ് ഇംഗ്ലണ്ട് ലൂസേഴ്സ് ഫൈനലിലേക്ക് എത്തിയത്. സ്പെയിനിനോടായിരുന്നു ഫ്രാന്‍സിന്റെ സെമി പരാജയം (2-0).ഇംഗ്ലീഷ് മുഖ്യപരിശീലകന്‍ തോമസ് ടൂഹെലും ഫ്രഞ്ച് പരിശീലകന് ദിദിയെ ദേഷാംപും സെമിയില്‍ കളിച്ച സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഏഴ് മാറ്റങ്ങൾ വരുത്തി.
വണ്‍സൈഡ് പകുതി
64,478 കാണികള്‍ നിറഞ്ഞ, മയാമി ഗാര്ഡെന്സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ അരങ്ങേറിയ ലൂസേഴ്സ് ഫൈനലിന്റെ ആദ്യപകുതി വണ്‍സൈഡ് മാച്ചായിരുന്നു. ആദ്യ പകുതിക്കു പിരിയുമ്പോള്‍ ഇംഗ്ലണ്ട് 4-0ന്റെ അദ്ഭുത ലീഡ് സ്വന്തമാക്കി.
മൂന്നാം മിനിറ്റില്‍ ഡെക്ലാന് റൈസ് ഇംഗ്ലണ്ടിന്റെ ഗോളടിക്കു തുടക്കമിട്ടു. പന്തുമായി ഫ്രഞ്ച് ഫൈനല്‍ തേര്‍ഡിലേക്കു കയറിയ റൈസ്, 25 വാര അകലെനിന്നു തൊടുത്ത ഷോട്ട് വളഞ്ഞ് ഫ്രഞ്ച് വലയുടെ വലത് താഴ്ത്തട്ടില്‍ വിശ്രമിച്ചു. 18-ാം മിനിറ്റില്‍ എസ്രി കോന്സയിലൂടെ ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തി.
ഡെക്ലാന് റൈസ് എടുത്ത കോര്‍ണര്‍ കിക്കില്‍നിന്ന് മികച്ചൊരു ഹെഡറിലൂടെ ആയിരുന്നു കോന്‍സയുടെ ഗോള്‍. 28-ാം മിനിറ്റില്‍ എംബപ്പെ വലകുലുക്കി. എന്നാല്‍, ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നു.
37-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ മൂന്നാം ഗോള്‍. മാര്‍ക്കസ് റാഷ്ഫോഡിന്റെ അസിസ്റ്റില്‍ ബുക്കായൊ സാക ഫ്രഞ്ച് വല കുലുക്കി. ഉജ്വലമായൊരു ക്ലിനിക്കല്‍ ഫിനിഷിംഗ് ആയിരുന്നു അത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിന്റെ ആദ്യമിനിറ്റില്‍ ബുക്കായൊ സാക (45+1-ാം മിനിറ്റ്) വീണ്ടും ഗോള്‍ നേടി.
എംബപ്പെ 2, സാക 3
ഉസ്മാന് ഡെംബെലെ, ബ്രാഡ്ലി ബെര്ക്കോള, ലൂകാസ് ഡിഗ്നെ, ഉപമെക്കാനോ എന്നിവരെ ഒന്നിച്ച് കളത്തിലിറക്കിയാണ് ഫ്രാന്‍സ് രണ്ടാം പകുതി തുടങ്ങിയത്. 48-ാം മിനിറ്റില്‍ മൈക്കല്‍ ഒലിസിന്റെ അസിസ്റ്റില്‍ കിലിയന്‍ എംബപ്പെ ഫ്രാന്‍സിനായി ഒരു ഗോള്‍ മടക്കി. 54-ാം മിനിറ്റില്‍ എംബപ്പെയുടെ അസിസ്റ്റില്‍ ബര്‍ക്കോളയും വല കുലുക്കി. 12 മിനിറ്റിന്റെ ഇടവേളയില്‍ എംബപ്പെയുടെ (66-ാം മിനിറ്റ്) ഗോള്‍. മൈക്കല്‍ ഒലിസിന്റെ അസിസ്റ്റിലായിരുന്നു എംബപ്പെ തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.
86-ാം മിനിറ്റില്‍ ജെഡ് സ്പെന്‍സിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനു ഫ്രാന്‍സിന് എതിരേ റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുക്കാനെത്തിയത് ഹാട്രിക്കിന്റെ വക്കിലുള്ള സാക. പന്ത് കൃത്യമായി വലയിലാക്കി സാക്ക ഹാട്രിക് സ്വന്തമാക്കി. ഇംഗ്ലണ്ട് 5-4നു മുന്നില്‍.
സ്റ്റോപ്പേജ് ഡ്രാമ
90 മിനിറ്റിനുശേഷം മിനിമം ഏഴ് മിനിറ്റ് സ്റ്റോപ്പേജ് ടൈം അനുവദിച്ചുള്ള റഫറിയുടെ സൈന്‍ ബോര്‍ഡ്. സ്റ്റോപ്പേജ് ടൈമിന്റെ ആറാം മിനിറ്റില്‍ ഉപമെക്കാനോ നല്കിയ പാസുമായി ഇംഗ്ലീഷ് ബോക്സില്‍ കയറിയ ഉസ്മാന് ഡെംബെലെയുടെ ഉജ്വല കര്‍വിംഗ് ഫിനിഷ്. സ്കോര്‍ 4-5. ജൂഡ് ബെല്ലിങ്ഗമിലൂടെ (90+8) ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തി ജയമാഘോഷിച്ചു. ബോക്സിനുള്ളിലേക്കു പന്തുമായി മുന്നേറിയ ബെല്ലിങ്ഗം, ഇംഗ്ലീഷ് ഡിഫെന്‍ഡര്‍മാരെ കബളിപ്പിച്ച് ഗോള്‍ വലയ്ക്കു സമാന്തരമായി പന്തുമായി സോളോ റണ്‍ ചെയ്തശേഷമായിരുന്നു ഫിനിഷ് ചെയ്തത്.
ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഹാട്രിക്ക് നേടുന്ന നാലാമത് ഇംഗ്ലീഷ് താരമെന്ന നേട്ടം ബുക്കായൊ സാകയ്ക്ക്. ജെഫ് ഹസ്റ്റ് (1966ല്‍ ജര്‍മനിക്ക് എതിരേ), ഗാരി ലിനേക്കര്‍ (1986ല്‍ പോളണ്ടിന് എതിരേ), ഹാരി കെയ്ന്‍ (2018ല്‍ പാനമയ്ക്ക് എതിരേ) എന്നിവരായിരുന്നു ഇതിനു മുമ്പ് ഹാട്രിക് നേടിയ ഇംഗ്ലീഷ് താരങ്ങള്‍.
Sports
ഫ്രഞ്ച് താരം മൈക്കല്‍ ഒലിസ് 2026 ലോകകപ്പില്‍ നടത്തിയ അസിസ്റ്റുകളുടെ എണ്ണം ഏഴ്.
കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നടത്തുന്ന റിക്കാര്‍ഡും ഇതോടെ ഒലിസ് സ്വന്തമാക്കി. 1970 ലോകകപ്പില്‍ ആറ് അസിസ്റ്റ് നടത്തിയ ബ്രസീല്‍ ഇതിഹാസത്തിന്റെ റിക്കാര്‍ഡാണ് ഒലിസ് മറികടന്നത്.
ഒലിസ് നടത്തിയ ഏഴ് അസിസ്റ്റില്‍ അഞ്ചും കിലിയന്‍ എംബപ്പെയ്ക്കു വേണ്ടി ആയിരുന്നു എന്നതും ശ്രദ്ധേയം. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ലോകകപ്പ് എഡിഷനില്‍ ഒരു താരം മറ്റൊരു താരത്തിനു നടത്തുന്ന ഏറ്റവും കൂടുതല്‍ അസിസ്റ്റാണിത്.
Sports
കിലിയന്‍ എംബപ്പെ ഫിഫ 2026 ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ചു മടങ്ങി. ഫ്രാന്‍സിനെ ഫൈനലില്‍ എത്തിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് മടക്കം. സെമി ഫൈനല്‍വരെ പായുംകുതിരയായ ഫ്രാന്‍സ്, സ്പെയിനിനു മുന്നില്‍ 2-0നു പരാജയപ്പെട്ടു.
അതിനുശേഷം ലൂസേഴ്സ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഇറങ്ങിയെങ്കിലും അതിലും പരാജയപ്പെട്ടു. എന്നാല്‍, ലൂസേഴ്സ് ഫൈനലില്‍ രണ്ട് ഗോള്‍ നേടുകയും ഒരു അസിസ്റ്റ് നടത്തുകയും ചെയ്തു.
27കാരനായ എംബപ്പെയ്ക്ക് ഫിഫ ലോകകപ്പില്‍ ആകെ ഗോള്‍ എണ്ണം 22 ആയി. അര്‍ജന്റീന x സ്പെയിന് ഫൈനല്‍ കിക്കോഫിനു മുമ്പുള്ള കണക്കാണിത്. 21 ഗോള്‍ നേടിയ അര്‍ജന്റൈന്‍ താരം ലയണല്‍ മെസി, ഫൈനലില്‍ സ്പെയിനിന് എതിരേ ഗോള്‍ നേടിയില്ലെങ്കില്‍ എംബപ്പെ റിക്കാര്‍ഡില്‍ തുടരും.
2026 ലോകകപ്പില്‍ മാത്രം 10 ഗോളാണ് എംബപ്പെ സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം. മാത്രമല്ല, 23-ാം ലോകകപ്പ് എഡിഷനില്‍ നാല് ഗോളിന് അസിസ്റ്റും നടത്തി. ഈ ലോകകപ്പില്‍ എംബപ്പെയുടെ ഗോള്‍ പങ്കാളിത്തം 14 ആണെന്നതും ഹൈലൈറ്റ്.
കഴിഞ്ഞ ആറ് ലോകകപ്പില്‍ ഇത്രയും ഗോള്‍ പങ്കാളിത്തം ഒരു എഡിഷനില്‍ സ്വന്തമാക്കുന്ന ആദ്യ താരമാണ് എംബപ്പെ. ഫിഫ ലോകകപ്പ് സെമിയില്‍ ഇതുവരെ എംബപ്പെയ്ക്കു ഗോള്‍ നേടാന്‍ സാധിച്ചിട്ടില്ലെന്നതും വസ്തുത. എംബപ്പെ ഇതിനോടകം മൂന്നു ലോകകപ്പ് സെമിയില്‍ കളിച്ചു (2018, 2022, 2026). ഈ മൂന്നു സെമിയിലും എംബപ്പെയ്ക്കു ഗോളില്ല.
ഫിഫ 2030 ലോകകപ്പില്‍ ഫ്രാന്‍സിന് ഒപ്പം ലോകകപ്പ് വേദിയില്‍ എംബപ്പെ എത്തുമെന്നാണ് കരുതപ്പെടുന്നത്. 2018 മുതല്‍ ലോകകപ്പില്‍ തുടരുന്ന ഫോം നിലനിര്‍ത്തിയാല്‍ 2030 ലോകകപ്പില്‍ എംബപ്പെയ്ക്ക് 25 ഗോള്‍ എന്ന നാഴികക്കല്ല് പിന്നിടാം.