താരങ്ങൾക്ക് നിർദ്ദേശം നൽകുന്ന സ്കലോണി
ന്യൂജേഴ്സി: തുടർച്ചയായ രണ്ടാം ലോകകപ്പ് എന്ന സ്വപ്നത്തിലേക്ക് ബൂട്ടു കെട്ടിയിറങ്ങിയ അർജന്റീനയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. കളി കൈവിട്ടുവെന്ന് മനസിലായതോടെ സൗന്ദര്യാത്മക ഫുട്ബോളിന് പകരം പരുക്കൻ അടവുകളും ഫൗളുകളും തർക്കങ്ങളുമാണ് സ്കലോണിയും സംഘവും പുറത്തെടുത്തത്.
അതിനിടെ ഗ്രൗണ്ടിനു പുറത്തെ മോശം പെരുമാറ്റത്തിന്റെ പേരിൽ അർജന്റീന കോച്ച് ലയണൽ സ്കലോനിക്ക് യെല്ലോ കാർഡും ലഭിച്ചു. ഇത് ടീമിന്റെ താളം പൂർണമായും തെറ്റിച്ചു. ഒടുവിൽ സ്പെയിനിന്റെ സുന്ദരമായ ടിക്കി-ടാക്ക പാസിങ്ങുകൾക്ക് മുന്നിൽ ലാറ്റിനമേരിക്കൻ കരുത്ത് മങ്ങിപ്പോകുകയായിരുന്നു.
മത്സരത്തിന്റെ കണക്കുകൾ നോക്കിയാൽ മാത്രം മനസിലാകും അർജന്റീന നേരിട്ട ആ കനത്ത പരാജയം. കളിയുടെ നിശ്ചിത 90 മിനിറ്റിലും പിന്നീട് അധികസമയത്തും സ്പെയിൻ കളം നിറഞ്ഞു കളിച്ചു. ആക്രമണത്തിന്റെ ഒരു കൊടുങ്കാറ്റാണ് അർജന്റീനയുടെ ബോക്സിലേക്ക് എതിരാളികൾ അഴിച്ചുവിട്ടത്.
എന്നാൽ അർജന്റീനയുടെ രക്ഷകനായി ഗോൾവലയ്ക്ക് മുന്നിൽ എമിലിയാനോ മാർട്ടിനെസ് എന്ന ദിബു ഉണ്ടായിരുന്നു. നിശ്ചിത സമയത്ത് മാത്രം 10 തകർപ്പൻ സേവുകളുമായി മാർട്ടിനെസ് ടീമിനെ താങ്ങിനിർത്തി. ഒരു ലോകകപ്പ് ഫൈനലിൽ ഒരു ഗോൾകീപ്പർ നടത്തുന്ന ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. എന്നാൽ ടീമിനെ വിജയത്തിലെത്തിക്കാൻ അതു പോരായിരുന്നു.
രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന് മിനിറ്റുകൾക്കകം ലിയാൻഡ്രോ പരെഡെസ് സ്പാനിഷ് താരം റോഡ്രിയെ ഫൗൾ ചെയ്തതും തുടർന്നുണ്ടായ തർക്കങ്ങളും മത്സരത്തിന്റെ അന്തരീക്ഷം വഷളാക്കിയിരുന്നു. എന്നാൽ അർജന്റീനയുടെ നെഞ്ചു തകർക്കുന്ന കാർഡ് വന്നത് 90-ാം മിനിറ്റിലാണ്.
സ്പാനിഷ് യുവതാരം പൗ ക്യൂബാർസിയെ അനാവശ്യമായി ഫൗൾ ചെയ്തതിന് ചെൽസി മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിന് റഫറി സ്ലാവ്കോ വിൻസിച്ച് രണ്ടാമത്തെ മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകി പുറത്താക്കി. ലോകകപ്പ് ഫൈനലിന്റെ സമ്മർദ ഘട്ടത്തിൽ 10 പേരായി ചുരുങ്ങുക എന്നത് അർജന്റീന സ്വയം വരുത്തിവെച്ച വിനയായി മാറി.
പത്തുപേരുമായി അധികസമയത്തേക്ക് കടന്ന അർജന്റീനയെ സ്പെയിൻ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു. ഒടുവിൽ മത്സരത്തിന്റെ 106-ാം മിനിറ്റിൽ ആ നിമിഷം വന്നെത്തി. പെഡ്രോ പോറോയുടെ അളന്നുമുറിച്ച ക്രോസ് നിക്കോ വില്യംസ് മനോഹരമായി ഹെഡ്ഡ് ചെയ്ത് ബോക്സിലേക്ക് നൽകി. പകരക്കാരനായി വന്ന ബാഴ്സിലോണയുടെ ഫോർവേഡ് ഫെറാൻ ടോറസ് ആ പന്ത് അർജന്റീനയുടെ വലയിലേക്ക് തിരിച്ചുവിടുമ്പോൾ എമിലിയാനോ മാർട്ടിനെസിന് പോലും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ന്യൂജേഴ്സിയിലെ സ്റ്റേഡിംയം ചുവപ്പണിഞ്ഞ ആ ഒരൊറ്റ ഗോൾ അർജന്റീനയുടെ സകലാ പ്രതീക്ഷകളെയും തല്ലിക്കെടുത്തി. കളിയിൽ മറുപടി നൽകാൻ അർജന്റീനയ്ക്ക് ആവതുണ്ടായിരുന്നില്ല. അവരുടെ ആദ്യത്തെ ഷോട്ട് ഉതിർക്കാൻ പോലും 117-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ലയണൽ മെസിയുടെ ആ ശ്രമം സ്പാനിഷ് പ്രതിരോധം തട്ടിയകറ്റിയതോടെ അർജന്റീനയുടെ പതനം പൂർത്തിയായി.
Tags : WorldCupFinal Spain Argentina Football