Sports
സൂറിച്ച്: ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷമുണ്ടായ കയ്യാങ്കളിയെ തുടർന്ന് അർജന്റീന മധ്യനിര താരം ലിയാൻഡ്രോ പാരെഡസിന് 10 മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി ഫിഫ. പാരെഡസിന് പുറമെ അർജന്റീന താരം നഹ്വൽ മോളിനയ്ക്ക് ഏഴ് മത്സരങ്ങളിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുവർക്കും 90,000 ഡോളർ വീതം പിഴയും ചുമത്തി.
സ്പെയിനിനെതിരായ ഫൈനൽ തോൽവിക്ക് തൊട്ടുപിന്നാലെ പാരെഡസ് സ്പാനിഷ് താരം ഗാവിയെ തള്ളിയിട്ടതാണ് സംഘർഷത്തിൽ കലാശിച്ചത്. അസിസ്റ്റന്റ് കോച്ച് റോബർട്ടോ അയാലയ്ക്ക് മൂന്ന് മത്സരങ്ങളിലും, തിയാഗോ അൽമാഡ, സ്പെയിനിന്റെ ഗാവി എന്നിവർക്ക് ഓരോ മത്സരത്തിലും വിലക്ക് ലഭിച്ചു. ഹോം ഗ്രൗണ്ടിൽ നടക്കുന്ന അർജന്റീനയുടെ അടുത്ത രണ്ട് മത്സരങ്ങളിൽ കാണികളുടെ എണ്ണം 50 ശതമാനമായി പരിമിതപ്പെടുത്താനും ഫിഫ ഉത്തരവിട്ടു.
ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ ജയത്തിന് ശേഷം "ഫാക്ക്ലാന്റ് അർജന്റീനയുടേതാണ്" എന്ന ബാനർ ഉയർത്തിയതും ആരാധകരുടെ അച്ചടക്കലംഘനങ്ങളും മുൻനിർത്തി അർജന്റീന ഫുട്ബോൾ അസോസിയേഷന് 3,21,000 ഡോളർ പിഴയും ചുമത്തിയിട്ടുണ്ട്.
Sports
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലിൽ. ലോക രണ്ടാം റാങ്കുകാരായ ചൈനയുടെ ജിയ യിഫാൻ-സാംഗ് ഷുസിയാൻ സഖ്യത്തെ അട്ടിമറിച്ചാണ് ഇന്ത്യൻ താരങ്ങൾ അവസാന നാലിൽ ഇടംപിടിച്ചത്.
ആദ്യ ഗെയിം 21-16ന് നഷ്ടമായ ശേഷമായിരുന്നു ട്രീസ-ഗായത്രിയുടെ തകർപ്പൻ തിരിച്ചുവരവ്. സമ്മർദത്തെ അതിജീവിച്ച് രണ്ടാം ഗെയിം 21-15ന് സ്വന്തമാക്കിയ ഇന്ത്യൻ സഖ്യം നിർണായകമായ മൂന്നാം ഗെയിമിൽ 21-13ന് വിജയം ഉറപ്പിച്ചു. ജയത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മെഡൽ ഉറപ്പായി.
15 വർഷത്തിന് ശേഷമാണ് ഇന്ത്യൻ വനിതാ ഡബിൾസ് സഖ്യം ലോക ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തുന്നത്. 2011ൽ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. അന്ന് ഇന്ത്യൻ സഖ്യം വെങ്കല മെഡലും നേടിയിരുന്നു.
Sports
കാര്യവട്ടം: ക്രിക്കറ്റ് പ്രേമികള്‍ക്കു നിഖില്‍ തോട്ടത്തില്‍ അര്‍ധസെഞ്ചുറി സമ്മാനിച്ച പോരാട്ടത്തില്‍ തൃശൂര്‍ ടൈറ്റന്‍സിന് കേരള ക്രിക്കറ്റ് ലീഗ് സീസണ് മൂന്നിലെ ആദ്യ ജയം. ഉദ്ഘാടന മത്സരത്തില്‍ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ ഏഴു വിക്കറ്റിന് തകര്‍ത്താണ് തൃശൂര്‍ തങ്ങളുടെ കരുത്ത് തെളിയിച്ചത്. സ്കോര്‍: കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ് 20 ഓവറില്‍ എട്ടിന് 137. തൃശൂര്‍ ടൈറ്റന്‍സ് 16.5 ഓവറിൽ മൂന്നിന് 139.
നിഖിലിന്റെ ബാറ്റിംഗ് കുതിപ്പ്
നിഖില്‍ തോട്ടത്തിലിന്റെ അര്‍ധ സെഞ്ചുറി മികവിലാണ് തൃശൂരിന്റെ വിജയം. 48 പന്തില്‍നിന്നും മൂന്നു സിക്സും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ 59 റണ്‍സുമായി പുറത്താകാതെ നിന്ന നിഖിലാണ് ബാറ്റിംഗിന്റെ നടുനായകത്വം വഹിച്ചത്. ഷോണ്‍ റോജറും (30 റണ്‍സ്) ക്യാപ്റ്റന്‍ സജീവന് അഖിലും (27 നോട്ടൗട്ട്) മികച്ച പിന്തുണ നല്കി. നിഖിലാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
ടോസ് നേടിയ തൃശൂര്‍ ടൈറ്റന്‍സ് കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ ബാറ്റിംഗിന് അയച്ചു. 20 പന്തില്‍നിന്നും രണ്ടു സിക്സും രണ്ടു ബൗണ്ടറിയും ഉള്‍പ്പെടെ 30 റണ്‍സ് നേടിയ രോഹനാണ് കാലിക്കട്ടിന്റെ ടോപ് സ്കോറര്‍. എട്ടാം ഓവറില്‍ രണ്ടു വിക്കറ്റിന് 55 റണ്‍സ് എന്ന നിലയിലായിരുന്ന കാലിക്കട്ട് 14 ഓവറെത്തിയപ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് എന്ന നിലയിലായി.
കെ.എസ്. അരവിന്ദിനെ (28 പന്തില്‍ 26 റണ്‍സ്) ബിജു നാരായണന് ക്ലീന്‍ ബൗള്‍ഡ് ആക്കി. അഖില്‍ സ്കറിയ (9) സല്മാന് നിസാര്‍ (13) ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിദ് (18) എന്നിവര്‍ വേഗത്തില്‍ പുറത്തായത് കാലിക്കട്ടിന്റെ സ്കോറിംഗ് മന്ദഗതിയിലാക്കി. 15 പന്തില്‍നിന്നും മൂന്നു ബൗണ്ടറിയും രണ്ടു സിക്സും ഉള്‍പ്പെടെ 27 റണ്‍സ് നേടിയ കൃഷ്ണദേവന്റെ അവസാന ഓവറുകളിലെ പ്രകടനമാണ് സ്കോര്‍ 130 കടത്തിയത്. തൃശൂരിനു വേണ്ടി ആനന്ദ് ജോസഫ്, ബിജു നാരായണന് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
തിരിച്ചടിയില്‍ പതറി
138 റണ്‍സ് എന്ന വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂരിന് സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് ഉള്ളപ്പോള്‍ ഓപ്പണര്‍ കെ.ആര് രോഹിതിനെ (3)നഷ്ടമായി. അഖിന് സത്താറിന്റെ പന്തില്‍ വരുണ്‍ നായനാര്‍ ക്യാച്ചെടുത്താണ് രോഹിത്തിനെ പുറത്താക്കിയത്. ഷോണ്‍ റോജറും നിഖില്‍ തോട്ടത്തിലും ചേര്‍ന്ന് സ്കോര്‍ 50 കടത്തി.
23 പന്തില്‍ ഒരു സിക്സും നാലു ബൗണ്ടറിയും നേടിയ ഷോണ്‍ റോജറിനെ അഖില്‍ സ്കറിയയുടെ പന്തില്‍ രോഹന് കുന്നുമ്മല്‍ പിടിച്ചു പുറത്താക്കി. തുടര്‍ന്ന് എം.എസ്. അഖിലും നിഖില്‍ തോട്ടത്തിലും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 14-ാം ഓവറില്‍ തൃശൂര്‍ സ്കോര്‍ 100 പിന്നിട്ടു.
15 ഓവര്‍ പിന്നിട്ടപ്പോള്‍ തൃശൂര്‍ സ്കോര്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് എന്ന നിലയില്‍. വിഗ്നേഷ് എറിഞ്ഞ 16-ാം ഓവറിലെ രണ്ടാം പന്തില്‍ ഒരു റണ്‍ നേടിയ നിഖില്‍ തോട്ടത്തില്‍ അര്‍ധ സെഞ്ചുറി നേടി.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (ഇപിഎല്‍) ഫുട്ബോളിന്റെ 2026-27 സീസണിന് ഇന്നു കിക്കോഫ്. നിലവിലെ ചാമ്പ്യന്മാരായ ആഴ്സണല്‍ എഫ്സി, സ്ഥാനക്കയറ്റം ലഭിച്ചെത്തിയ കവെന്‍ട്രി സിറ്റി എഫ്സിയെ നേരിടും. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30ന് (നാളെ പുലര്‍ച്ചെ 12.30) ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് കിക്കോഫ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിനു പിന്നാലെ 2026 എഫ്എ കമ്മ്യൂണിറ്റി ഷീല്‍ഡ് ട്രോഫിയും നേടിയാണ് ആഴ്സണല്‍ എഫ്സിയുടെ വരവ്.
ന്യൂകാസില്‍ യുണൈറ്റഡില്‍നിന്ന് 75 മില്യണ്‍ യൂറോയ്ക്ക് (839 കോടി രൂപ) എത്തിച്ച ബ്രൂണോ ഗിമാറാഷ് ആണ് ആഴ്സണലിന്റെ ഇത്തവണത്തെ സുപ്രധാന പുതുമുഖം. ഗ്രീക്ക് ലെഫ്റ്റ് വിംഗര്‍ ക്രിസ്റ്റോസ് ത്സോലിസ്, ഇക്വഡോറിയന്‍ ലെഫ്റ്റ് ബാക്ക് പിയേറോ ഹിന്‍കാപി എന്നിവരും ഇത്തവണ ആഴ്സണലിന്റെ ശ്രദ്ധേയ സൈനിംഗുകളാണ്.
റിക്കാര്‍ഡ് മാനേജര്‍മാര്‍
2026-27 സീസണില്‍ ഒമ്പത് പുതിയ മാനേജര്‍മാര്‍ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഏറ്റവും കൂടുതല്‍ പുതിയ മാനേജര്‍മാരുള്ള സീസണ് എന്ന റിക്കാര്‍ഡും ഇതോടെ കുറിക്കപ്പെട്ടു. 2016-17 സീസണില്‍ എട്ട് പുതിയ മാനേജര്‍മാര്‍ എത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.
പെപ് ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റി വിട്ടതിനും അര്‍നെ സ്ലോട്ടിനെ ലിവര്‍പൂള്‍ പുറത്താക്കിയതിനും ശേഷമുള്ള ആദ്യ സീസണിന്റെ കിക്കോഫാണ് നടക്കുക. എന്‍സോ മരെസ്കയാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പെപ്പിന്റെ പിന്മുറക്കാരന്. പെപ്പിന്റെ ചെറിയ ഛായയുണ്ട് മരെസ്കയ്ക്കെന്നതും രസകരം. സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍നിന്നു പുറത്താക്കപ്പെട്ട സാബി അലോണ്‍സോ ചെല്‍സിയുടെ മാനേജര്‍ സ്ഥാനത്ത് എത്തുന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം.
പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ മാനേജര്‍മാരില്‍ നിലവില്‍ ഏറ്റവും സീനിയര്‍ (ഏഴ് വര്‍ഷം) ആഴ്സണല്‍ എഫ്സിയുടെ മൈക്കല്‍ ആര്‍ടെറ്റ. 2019 ഡിസംബറിലാണ് ആര്‍ടെറ്റ ആഴ്സണലിന്റെ മുഖ്യപരിശീലകനാകുന്നത്. ആസ്റ്റണ്‍ വില്ലയുടെ ഉനായ് എമറി (2022 നവംബര്‍ മുതല്‍), ലീഡ്സ് യുണൈറ്റഡിന്റെ ഡാനിയല്‍ ഫാര്‍ക്കെ (2023 ജൂലൈ മുതല്‍) എന്നിവരാണ് ഈ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത്.
നവാഗതര്‍
20 ക്ലബ്ബുകള്‍ കൊമ്പുകോര്‍ക്കുന്ന ലീഗില്‍, കഴിഞ്ഞ സീസണിലെ അവസാന മൂന്നു സ്ഥാനക്കാരായ വെസ്റ്റ് ഹാം യുണൈറ്റഡ്, ബേണ്‍ലി, വൂള്‍വ്സ് ടീമുകള്‍ തരംതാഴ്ത്തപ്പെട്ടു. ഈ ടീമുകള്‍ക്കു പകരമായി 2026-27 സീസണിലേക്കു മൂന്നു ക്ലബ്ബുകള്‍ സ്ഥാനക്കയറ്റം ലഭിച്ചെത്തി. കവെന്‍ട്രി സിറ്റി, ഇപ്സ്വിച്ച് ടൗണ്‍, ഹള്‍ സിറ്റി എന്നിവയാണവ. ഇതില്‍ കവെന്‍ട്രി സിറ്റിയെ പരിശീലിപ്പിക്കുന്നത് ഇംഗ്ലീഷ് മുന്‍താരംകൂടിയായ ഫ്രാങ്ക് ലംപാര്ഡാണെന്നതും ശ്രദ്ധേയം. ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളുടെ മുന്‍ കളിക്കാരനായിരുന്ന ലംപാര്‍ഡ്, മാനേജരായി പ്രീമിയര്‍ ലീഗില്‍ എത്തുന്നത് മൂന്നാം തവണ. ചെല്‍സി (2019-21), എവര്ട്ടണ് (2022-23) ടീമുകളെയും ലംപാര്‍ഡ് മുമ്പ് പരിശീലിപ്പിച്ചിരുന്നു.
Sports
ആംസ്റ്റര്‍ഡാം: വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യന്‍ ടീം രണ്ടാം റൗണ്ടിലേക്കു മുന്നേറി. പൂള് ഡിയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടുമായി 0-0 സമനില പാലിച്ചാണ് ഇന്ത്യന്‍ മുന്നേറ്റം. പൂളില്‍ മൂന്നു മത്സരങ്ങളില്‍നിന്ന് അഞ്ചു പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു. ഏഴു പോയിന്റുള്ള ചൈനയാണ് ഒന്നാമത്. പൂളില്‍നിന്ന് ഒന്നും രണ്ടും സ്ഥാനക്കാരാണ് രണ്ടാം റൗണ്ടില്‍ പ്രവേശിക്കുക.
രണ്ടാം റൗണ്ടില്‍ പൂള് ഇയില്‍ നെതര്‍ലന്‍ഡ്സ്, ചൈന, ഓസ്ട്രേലിയ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. ചൈനയുമായി 2-2 സമനില പാലിച്ചതിന്റെ ഒരു പോയിന്റും ഇന്ത്യക്കു സ്വന്തമായുണ്ട്.
പുരുഷ വിഭാഗത്തിലും ഇന്ത്യ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്.
Sports
മഡ്ഗാവ്: പ്രൈം വോളിബോള്‍ ലീഗിലെ അഞ്ചാം സീസണ് താര ലേലത്തില്‍ വിലയേറിയ കളിക്കാരനായി ഷമീമുദീന്‍. 20 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ഈ ബ്ലോക്കറെ സ്വന്തമാക്കി. സി.കെ. മുഹമ്മദ് നിഹാലാണ് (19 ലക്ഷം രൂപ, അഹമ്മദാബാദ് ഡിഫെന്‍ഡേഴ്സ്) ലേലത്തിലെ വിലയേറിയ രണ്ടാമത്തെ താരം.
യുവതാരങ്ങളുടെ കടന്നുവരവായിരുന്നു താരലേലത്തില്‍ ഏറ്റവും ശ്രദ്ധേയം. അടുത്തിടെ സമാപിച്ച ഗാര്‍ഡിയന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത 11 കളിക്കാര്‍ പ്രൈം വോളി ടീമുകളില്‍ ഇടംപിടിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി പിവിഎല്‍ നടത്തുന്ന താഴെത്തട്ടിലെ പദ്ധതികളുടെ ഫലമാണിത്. 9.5 ലക്ഷം രൂപയ്ക്ക് കാലിക്കട്ട് ഹീറോസില്‍ എത്തിയ യുവ ബ്ലോക്കര്‍ സൂരജ് ചൗധരിയാണ് ഈ ഗണത്തിലെ വിലയേറിയ താരം.
2026 സീസണില്‍ പത്തു ടീമുകളള്‍ രണ്ടു പൂളുകളായി വിഭജിക്കും. പൂള് എയില്‍ ബംഗളൂരു ടോര്‍പിഡോസ്, കാലിക്കട്ട് ഹീറോസ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ചെന്നൈ ബ്ലിറ്റ്സ്, മുംബൈ മിറ്റിയോഴ്സ് ടീമുകളാണ്. പൂള് ബിയില്‍ ഗോവ ഗാര്‍ഡിയന്‍സ്, തെലുങ്കു ബ്ലാക്ഹോക്സ്, ഡല്‍ഹി തൂഫാന്‍സ്, കോല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമുകളും. നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു ടോര്‍പിഡോസ് ലേലത്തില്‍നിന്ന് ആരെയും സ്വന്തമാക്കിയില്ല. കിരീടം നേടിയ ടീമിനെ അവര്‍ നിലനിര്‍ത്തി.
Sports
കോല്‍ക്കത്ത: 2026 ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ കോല്‍ക്കത്തന്‍ ക്ലബ്ബുകളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ മോഹന്‍ ബഗാന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 4-3നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി. ഗോള്‍രഹിത സമനിലയായതോടെയാണ് ഷൂട്ടൗട്ട് അരങ്ങേറിയത്.
ആദ്യ സെമിയില്‍ ഡല്‍ഹിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 5-3നു കീഴടക്കിയായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ഫൈനല്‍ പ്രവേശം.
Sports
സിന്‍സിനാറ്റി: 2026 സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ ബെലാറൂസിന്റെ അരീന സബലെങ്ക പുറത്ത്. പ്രീക്വാര്‍ട്ടറില്‍ ചെക് താരം സാറ ബെജ്ലെക്കിനോടായിരുന്നു സബലെങ്കയുടെ തോല്‍വി.
കൊക്കൊ ഗൗഫ്, മാഡിസണ്‍ കീസ്, അമാന്‍ഡ അനിസിമോവ, എലെന റെബാകിന തുടങ്ങിയവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
Sports
സെന്റ് ലൂയിസ് (യുഎസ്എ): സിന്‍ക്വിഫീല്‍ഡ് കപ്പ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു. ടൈബ്രേക്കര്‍ റൗണ്ടില്‍ വെസ്ലി സോയോട് പരാജയപ്പെട്ടതോടെയാണിത്. ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ പ്രഗ്നാനന്ദ നെതര്‍ലന്‍ഡ്സിന്റെ അനീഷ് ഗിരിയെ കീഴടക്കി. അതോടെ ഇന്ത്യന്‍ താരം പോയിന്റ് പട്ടികയില്‍ അമേരിക്കയുടെ വെസ്ലി സോയ്ക്ക് ഒപ്പമെത്തി.
രണ്ടാം സ്ഥാനം കരസ്ഥമാക്കിയതോടെ പ്രഗ്നാനന്ദ ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനല്‍സിനു യോഗ്യത സ്വന്തമാക്കി. ജര്‍മനിയുടെ വിന്‍സെന്റ് കീമറാണ് ഗ്രാന്‍ഡ് ഫൈനല്‍സ് സെമിയില്‍ പ്രഗ്നാനന്ദയുടെ എതിരാളി. മറ്റൊരൊ സെമിയില്‍ അമേരിക്കന്‍ താരങ്ങളായ ഫാബിയാനൊ കരുവാനയും വെസ്ലി സൊയും ഏറ്റുമുട്ടും. 27നാണ് ഫൈനല്‍.
Sports
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ ഇന്ത്യയുടെ പി.വി. സിന്ധു പുറത്തായി. ചൈനയുടെ വാംഗ് ഷീയിയോട് പരാജയപ്പെട്ടാണ് രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു ടൂർണമെന്റിൽ നിന്ന് പുറത്തായത്.
പോരാട്ടവീര്യം പുറത്തെടുത്ത മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. ആദ്യ സെറ്റിൽ കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും ചൈനീസ് താരം സെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റിലും വാംഗ് ഷീയിയുടെ ആക്രമണോത്സുകമായ കളിക്ക് മുന്നിൽ സിന്ധുവിന് തിരിച്ചുവരാനായില്ല.
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മുൻ ചാമ്പ്യൻ കൂടിയായ സിന്ധുവിന്റെ പുറത്താകൽ ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ടൂർണമെന്റിൽ മെഡൽ പ്രതീക്ഷിച്ചിരുന്ന പ്രധാന താരങ്ങളിൽ ഒരാളായിരുന്നു പി.വി. സിന്ധു.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ മലാഗയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ലീ കാംഗ് ഇനും അലക്സ് ബയേനയും ആണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടിയത്. ലീം കാംഗ് 70-ാം മിനിറ്റിലും ബയേന 85-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
Sports
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തകർപ്പൻ പ്രകടനം തുടർന്ന് ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം. വനിതാ ഡബിൾസ് പ്രീക്വാർട്ടറിൽ ഏഴാം സീഡായ ജപ്പാന്റെ റിൻ ഇവാനഗ-കി നകാനിഷി സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ച് ഇന്ത്യൻ ജോഡി ക്വാർട്ടർ ഫൈനലിൽ കടന്നു.
ആദ്യ ഗെയിമിൽ തന്നെ ആധിപത്യം പുലർത്തിയ ട്രീസയും ഗായത്രിയും 21-16ന് ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലും മികച്ച പ്രകടനം തുടർന്ന ഇന്ത്യൻ സഖ്യം ജപ്പാൻ ജോഡിയെ 21-12ന് കീഴടക്കി. വെറും രണ്ട് ഗെയിമുകൾക്കുള്ളിൽ മത്സരം പൂർത്തിയാക്കി ക്വാർട്ടർ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.
ടൂർണമെന്റിലുടനീളം മികച്ച ഫോമിലാണ് സഖ്യം. രണ്ടാം റൗണ്ടിലും നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ഇന്ത്യൻ ജോഡിയുടെ ജയം. അന്ന് 16-ാം സീഡായ അമേരിക്കയുടെ ലോറൻ ലാം-അലിസൺ ക്വിൻ ലീ സഖ്യത്തെ 21-15, 21-12ന് തോൽപ്പിച്ചാണ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.
Sports
മാഡ്രിഡ്: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ എഫ്സി ബാഴ്സലോണയ്ക്ക് ആവേശ ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ അൽ അഹ്ലിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഹംസ അബ്ദെൽകരീമും റാഫീഞ്ഞയും ആണ് ബാഴ്സയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. സിയോയാണ് അൽ അഹ്ലിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Sports
ഡാലസ്: മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്ക് സമനില. ലയണൽ മെസി ഗോൾ നേടിയ മത്സരത്തിൽ ഫിലാഡെൽഫിയ യൂണിയനുമായി 2-2നാണ് മയാമി പിരിഞ്ഞത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ താരങ്ങൾ ഏറ്റുമുട്ടിയതോടെ ഇരു ടീമുകളിലെയും ഓരോരുത്തർക്ക് വീതം ചുവപ്പ് കാർഡ് ലഭിച്ചു.
ഇന്റർ മയാമിയുടെ യാനിക് ബ്രൈറ്റിനും ഫിലാഡെൽഫിയയുടെ കാവൻ സള്ളിവനുമാണ് ചുവപ്പ് കാർഡ് ലഭിച്ചത്. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ഫിലാഡെൽഫിയയായിരുന്നു. 11-ാം മിനിറ്റിൽ ഇന്ത്യാന വാസിലേവാണ് ആതിഥേയർക്കായി ഗോൾ നേടിയത്. എന്നാൽ 21-ാം മിനിറ്റിൽ ഡാനിയേൽ പിന്ററിലൂടെ മയാമി സമനില പിടിച്ചു. മെസി തുടങ്ങിയ നീക്കത്തിനൊടുവിലാണ് ഗോൾ പിറന്നത്.
26-ാം മിനിറ്റിൽ മെസി തന്നെ മയാമിയെ മുന്നിലെത്തിച്ചു. പെനാൽറ്റി ബോക്സിനുള്ളിൽ പ്രതിരോധ താരങ്ങളെ മറികടന്ന് ഇടംകാൽ ഷോട്ടിലൂടെയാണ് അർജന്റീന സൂപ്പർതാരം വലകുലുക്കിയത്. ഇതോടെ ആദ്യ പകുതി 2-1ന് മയാമിയുടെ ലീഡിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ സമനില ലക്ഷ്യമിട്ട് ഫിലാഡെൽഫിയ ആക്രമണം ശക്തമാക്കി.
58-ാം മിനിറ്റിൽ നീൽ പിയറിലൂടെ അവർ ലക്ഷ്യം കണ്ടു. തുടർന്ന് വിജയഗോളിനായി ഇരുടീമുകളും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഫിലാഡെൽഫിയ പിന്നീട് വലകുലുക്കിയെങ്കിലും ഓഫ്സൈഡ് കണ്ടെത്തിയതിനെ തുടർന്ന് ഗോൾ അനുവദിച്ചില്ല. മത്സരം അവസാനിക്കാനിരിക്കേ ഇഞ്ചുറി ടൈമിൽ ഇരുടീമിലെയും കളിക്കാർ ഏറ്റുമുട്ടി.
ഫിലാഡെൽഫിയ നടത്തിയ മുന്നേറ്റത്തിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ. ഫിലാഡെൽഫിയയുടെ കവാൻ സുള്ളിവാനും മയാമിയുടെ യാനിക് ബ്രൈറ്റും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സഹതാരങ്ങൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
Sports
തിരുവനന്തപുരം: കെസിഎൽ മൂന്നാം സീസണിന് ഇന്ന് തുടക്കമാകും. കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ അഞ്ച് വരെയാണ് മത്സരങ്ങൾ. ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും ഏറ്റുമുട്ടും.
പിന്നാലെ വൈകുന്നേരം ആറിന് വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ നടക്കും. കാണികൾക്കായി വിവിധ വിനോദ പരിപാടികളും കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ, സെക്രട്ടറി വിനോദ് എസ്. കുമാർ, കെസിഎൽ ചെയർമാൻ നാസിർ മച്ചാൻ, സിഇഒ മിനു ചിദംബരം എന്നിവർക്കൊപ്പം കെസിഎ ബോർഡ് അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.
രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സും ഏരീസ് കൊല്ലം സെയ്ലേഴ്സും തമ്മിൽ ഏറ്റുമുട്ടും. കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസ് എന്നീ ആറ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
മത്സരങ്ങളുടെ ആവേശത്തിനൊപ്പം കാണികൾക്ക് ഉത്സവപ്രതീതി സമ്മാനിക്കാൻ ഇന്ന് മുതൽ ഫാൻ വില്ലേജും പ്രവർത്തനം ആരംഭിക്കും. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ അഞ്ചാം ഗേറ്റിന് സമീപമാണ് ഫാൻ വില്ലേജ് ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. സെപ്റ്റംബർ അഞ്ച് വരെ പ്രവർത്തിക്കുന്ന ഫാൻ വില്ലേജിൽ കുടുംബസമേതം ആസ്വദിക്കാവുന്ന വിവിധ പരിപാടികളും വിനോദങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
Sports
തിരുവനന്തപുരം: കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സും ഫൈനലിൽ ഇടംപിടിച്ച കൊല്ലം സെയ്ലേഴ്സും തിരുവനന്തപുരത്തിന്റെ സ്വന്തം ട്രിവാൻഡ്രം റോയൽസും ഉൾപ്പെടെയുള്ള ആറു കെസിഎൽ ടീമുകളും ഒരേ സ്വരത്തിൽ പറയുന്നു. ഞങ്ങൾ പോരാട്ടത്തിന് തയാറായി.
ഇനി കാര്യവട്ടത്തെ പച്ചപ്പാർന്ന അങ്കത്തട്ടിൽ പോരാട്ടത്തിന്റെ നാളുകൾക്കായി ടീമുകൾ ഒരുങ്ങിക്കഴിഞ്ഞു. കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം, ട്രിവാൻഡ്രം റോയൽസ്, തൃശൂർ ടൈറ്റൻസ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ്, ആലപ്പി റിപ്പിൾസ് എന്നീ ടീമുകൾ കളത്തിലിറങ്ങുന്പോൾ പോരാട്ടത്തിനു ചൂടും ചൂരുമേറും.
കെസിഎൽ മൂന്നാം എഡിഷന് ഇന്ന് കാര്യവട്ടത്ത് തുടക്കമാകുന്പോൾ ഉച്ചയ്ക്ക് 2.30ന് ആദ്യ മൽസരത്തിൽ കാലിക്കട്ട് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും ഏറ്റുമുട്ടും. കഴിഞ്ഞ വർഷത്തെ ചാന്പ്യന്മാരായ കൊച്ചി ബ്ലൂടൈഗേഴ്സ് വൈകുന്നേരം 7.30ന് നടക്കുന്ന മത്സരത്തിൽ കൊല്ലം സെയ്ലേഴ്സിനെ നേരിടും.
ഓണാരവത്തിലേക്ക് കടന്നുകഴിഞ്ഞ മലയാളികൾക്ക് ക്രിക്കറ്റ് കാർണിവലിന്റെ ദിനങ്ങളാവും സെപ്റ്റംബർ അഞ്ചുവരെ കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയം സമ്മാനിക്കുന്നത്. ബാറ്റർമാരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പിച്ചിൽ നിന്ന് കൂറ്റൻ സ്കോറുകൾക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
ബാറ്റർമാരുടെയും ബൗളർമാരുടെയും ഓണ്റൗണ്ടർമാരുടെയും ഒരു മികച്ച നിരയെ സജ്ജമാക്കാൻ കഴിഞ്ഞതാണ് തങ്ങളുടെ കരുത്തെന്നു കഴിഞ്ഞ വർഷത്തെ ചാന്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റൻ സലി സാംസണ് പറഞ്ഞു. ആദ്യ മത്സരത്തിൽ തന്നെ ജയത്തോടെ തുടങ്ങാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും സാലി കൂട്ടിച്ചേർത്തു.
മികച്ച താരനിരയോടെ ഇത്തവണ കിരീടം നേടാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്ന് മുൻ കേരള ക്യാപ്റ്റൻ കൂടിയായ ആലപ്പി റിപ്പിൾസ് ക്യാപ്റ്റൻ സച്ചിൻ ബേബി പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളിലും സെമിഫൈനലിൽ കാലിടറിയെങ്കിലും സന്തുലിതമായ ടീമും മികച്ച പരിശീലനവും നൽകുന്ന ആത്മവിശ്വാസത്തിൽ ഇത്തവണ കപ്പടിക്കുക മാത്രമാണ് ലക്ഷ്യമെന്ന് തൃശൂർ ടൈറ്റൻസ് ക്യാപ്റ്റൻ എം.എസ്. അഖിൽ അഭിപ്രായപ്പെട്ടു.
ഇത്തവണ കിരീടത്തിൽ കുറഞ്ഞ ലക്ഷ്യങ്ങൾ ഒന്നുമില്ലെന്ന് ട്രിവാൻഡ്രം റോയൽസ് ക്യാപ്റ്റൻ കൃഷ്ണപ്രസാദ് വ്യക്തമാക്കി. യുവതാരങ്ങൾ അണിനിരക്കുന്ന ടീമിന്റെ മികവ് ഇത്തവണ കിരീടം നേടാൻ സഹായിക്കുമെന്നു കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ പറഞ്ഞു.
പരിചയസന്പന്നരായ താരങ്ങളും യുവതാരങ്ങളും ഉൾപ്പെടുന്ന മികച്ചൊരു മിശ്രിതമാണ് ടീമിലുള്ളതെന്നും മുൻവർഷങ്ങളിലെ മികവ് ഇത്തവണയും ആവർത്തിക്കുമെന്നു ഏരീസ് കൊല്ലം സെയ്ലേഴ്സ് നായകൻ വത്സൽ ഗോവിന്ദ് പറഞ്ഞു.
2024-ൽ കെസിഎല്ലിന്റെ ആദ്യ പതിപ്പിൽ ഏരീസ് കൊല്ലമാണ് കിരീടത്തിൽ മുത്തമിട്ടത്. കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ കലാശപ്പോരാട്ടത്തിൽ ആറു വിക്കറ്റിന് തകർത്തായിരുന്നു പ്രഥമ കെസിഎൽ കപ്പിൽ മുത്തമിട്ടത്. 2025-ൽ കൊല്ലം സെയ്ലേഴ്സിനെ 75 റണ്‍സിന് പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്.
Sports
ന്യൂഡല്‍ഹി: ബിഡബ്ല്യുഎഫ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ-വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ആയുഷ് ഷെട്ടിയും പി.വി. സിന്ധുവും പ്രീക്വാര്‍ട്ടറിലെത്തി.
അതേസമയം, പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടില്‍ പുറത്ത്. 14-ാം സീഡായ ലക്ഷ്യ സെന്‍ അമേരിക്കയുടെ ഗ്രേറ്റ് ടാനിനോടാണ് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്.
മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ 19-21, 21-19, 21-17നായിരുന്നു അമേരിക്കന്‍ താരത്തിന്റെ ജയം. മത്സരം ഒരു മണിക്കൂര്‍ 13 മിനിറ്റ് നീണ്ടു. ആയുഷ് ഷെട്ടി, രണ്ടാം റൗണ്ടില്‍ ശ്രീലങ്കയുടെ ഡുമിന്ദു അബേവിക്രമയെയും കീഴടക്കി; 21-8, 21-10.
വനിതാ സിംഗിള്‍സില്‍ ഒമ്പതാം സീഡായ പി.വി. സിന്ധു കാനഡയുടെ വെന്‍ യു ഷാങിനെയാണ് രണ്ടാം റൗണ്ടില്‍ കീഴടക്കിയത്; 21-16, 21-17. അതേസമയം, വനിതാ സിംഗിള്‍സില്‍ ഉന്നതി ഹൂഡ രണ്ടാം റൗണ്ടില്‍ പുറത്തായി.
ഡബിള്‍സില്‍ സമ്മിശ്രം
മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ധ്രുവ് കപില-തനിഷ ക്രാസ്റ്റോ കൂട്ടുകെട്ട് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 15-ാം സീഡായ ഇന്ത്യന്‍ താരങ്ങള്‍ 21-11, 21-11ന് മക്കോവയുടെ ലിയോങ് ഇയോക്ക്-വെങ് ചി കൂട്ടുകെട്ടിനെയാണ് രണ്ടാം റൗണ്ടില്‍ കീഴടക്കിയത്.
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്സായ്രാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ടിന് രണ്ടാം റൗണ്ടിലും വാക്കോവര്‍. എം.ആര്. അര്ജുന്-ഹരിഹരന് അംഷകരുണന് സഖ്യം രണ്ടാം റൗണ്ടില്‍ പുറത്തായി.
Sports
ആംസ്റ്റര്‍ഡാം: എഫ്ഐഎച്ച് ഹോക്കി ലോകകപ്പില്‍ ചിരവൈരികളായ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യന്‍ പുരുഷന്മാര് മുന്നോട്ട്. പൂള് ഡിയിലെ അവസാന മത്സരത്തില്‍ അരങ്ങേറിയ സൂപ്പര്‍ ത്രില്ലറില്‍ 5-3ന് ഇന്ത്യ വെന്നിക്കൊടിപാറിച്ചു. ആദ്യ 21 മിനിറ്റിനുള്ളില്‍ ഇന്ത്യ 3-0ന്റെ ലീഡ് സ്വന്തമാക്കി.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ്, അഭിഷേക് നയിന് എന്നിവര്‍ ഇരട്ടഗോള്‍ സ്വന്തമാക്കി. 5, 21 മിനിറ്റുകളിലായിരുന്നു ഹര്‍മന്‍പ്രീത് സിംഗിന്റെ ഗോളുകള്‍. 11, 24 മിനിറ്റുകളില്‍ അഭിഷേകും പാക് വലയില്‍ പന്ത് എത്തിച്ചു. 35-ാം മിനിറ്റില്‍ ഹാര്‍ദിക് സിംഗിന്റെ വകയായിരുന്നു ഇന്ത്യയുടെ അഞ്ചാം ഗോള്‍.
പാക്കിസ്ഥാനുവേണ്ടി അബ്ദുള്‍ ഷാഹിദ് (22, 46 മിനിറ്റ്) ഇരട്ടഗോള്‍ നേടി. സൂഫിയാന് ഖാന്റെ (24-ാം മിനിറ്റ്) വകയായിരുന്നു മറ്റൊരു ഗോള്‍.
ഇന്ത്യ രണ്ടാം റൗണ്ടില്‍
പൂള് ഡിയില്‍ രണ്ടാം സ്ഥാനത്തോടെ ഇന്ത്യന്‍ ടീം രണ്ടാം റൗണ്ടിലേക്കു മുന്നേറി. മൂന്നു മത്സരങ്ങളില്‍നിന്നു രണ്ടു ജയത്തോടെ ആറു പോയിന്റാണ് ഇന്ത്യക്കുള്ളത്. മൂന്നു ജയത്തോടെ ഒമ്പതു പോയിന്റുമായി ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത് ഇംഗ്ലണ്ടും രണ്ടാം റൗണ്ടിലെത്തി. സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റുമായി പാക്കിസ്ഥാന് പുറത്ത്.
രണ്ടാം റൗണ്ട് പൂള് ഇയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും. പൂള് ഡിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചതിന്റെ (2-4) ആനുകൂല്യത്തിലൂടെ മൂന്നു പോയിന്റ് ഇംഗ്ലണ്ടിനുണ്ട്. ചുരുക്കത്തില്‍ പൂള് ഇയിലെ രണ്ടു മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ ഇന്ത്യക്കു സെമി സാധ്യതയുള്ളൂ. രണ്ടാം റൗണ്ട് പൂള് പോരാട്ടത്തിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമി ഫൈനലിലേക്കു മുന്നേറുന്നത്.
Sports
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ടെന്നീസില്‍ മാറ്റുരയ്ക്കാന്‍ നാല്‍പ്പത്താറുകാരി വീനസ് വില്യംസും.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ടൂര്‍ണമെന്റിന്റെ ഭാഗമാകുന്ന താരം സ്വന്തം നാട്ടില്‍ ആരാധകര്‍ക്ക് മുന്നില്‍ മാറ്റുരയ്ക്കും. രണ്ട് തവണ യുഎസ് ഓപ്പണ്‍ ചാമ്പ്യനായിട്ടുള്ള താരമാണ് വീനസ്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കുന്നതിന് തലേദിവസം വീനസ് സഹോദരി സെറീനയ്ക്കൊപ്പം സിന്‍സിനാറ്റി ഡബിള്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു.
ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്റെ കണക്കനുസരിച്ച് 1981ല്‍ 47-ാം വയസില്‍ റെനി റിച്ചാര്‍ഡ്സ് മത്സരിച്ചതിന് ശേഷം യുഎസ് ഓപ്പണ്‍ സിംഗിള്‍സില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാകും വീനസ്.
Sports
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ പാക്കിസ്ഥാന് തകർന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 171ൽ അവസാനിച്ചു.
ഇമാം ഉള് ഹഖ് (42), അബ്ദുള്ള ഷഫീഖ് (61) എന്നിവരാണ് പാക് ഇന്നിംഗ്സിലെ ടോപ് സ്കോറർമാർ. ഇംഗ്ലണ്ടിനായി ഒല്ലി റോബിൻസണും ജോഷ് ടംഗും അഞ്ചു വിക്കറ്റ് വീതം വീഴ്ത്തി.
Sports
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പ്രീക്വാർട്ടറിൽ കടന്ന് ആയുഷ് ഷെട്ടി. ഇന്ന് നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ ശ്രീലങ്കയുടെ ഡുമിണ്ടു അഭയ്വിക്രമയെ തോൽപ്പിച്ചാണ് ആയുഷ് പ്രീക്വാർട്ടറിൽ കടന്നത്.
മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് ആയുഷ് വിജയിച്ചത്. സ്കോർ: 21-8, 21-10.
Sports
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 165 റൺസിന്റെ വമ്പൻ ജയം. ഇന്ത്യ ഉയർത്തിയ 372 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 206 റൺസിനു പുറത്തായി. സ്കോർ: ഇന്ത്യ- 462 & 193, ശ്രീലങ്ക- 284 & 206.
രണ്ടാമിന്നിംഗ്സിലും സെഞ്ചുറി നേടിയ സൊനാൽ ദിനുഷയുടെയും അർധസെഞ്ചുറി നേടിയ നിരോഷാൻ ഡിക്വെല്ലയുടെയും ഇന്നിംഗ്സാണ് ഇന്ത്യയുടെ ജയം വൈകിച്ചത്. മികച്ച ഫോമിലുള്ള ദിനുഷ 168 പന്തിൽ നാലു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 100 റൺസെടുത്തപ്പോൾ ഡിക്വെല്ല 115 പന്തിൽ 80 റൺസെടുത്തു.
അതേസമയം, ഇരുവരെയും കൂടാതെ, ലഹിരു ഉഡാര ലഗാലഗമാഗെ (27), നായകൻ ധനഞ്ജയ ഡിസിൽവ (21) എന്നിവർക്കു മാത്രമേ ഭേദപ്പെട്ട സംഭാവന നല്കാനായുള്ളൂ. ഇന്ത്യയ്ക്കു വേണ്ടി മാനവ് സുതർ 21.4 ഓവറിൽ 76 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജ 57 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ 178 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി നാലാം ദിനം രണ്ടാം ഇന്നിംഗ്സിനായി ക്രീസിലിറങ്ങിയ ഇന്ത്യ 193 റണ്‍സിന് ഓള് ഔട്ടായിരുന്നു. 66 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 44 റണ്‍സുമായി രണ്ടാം ഇന്നിംഗ്സിലും തിളങ്ങിയപ്പോള്‍ കെ എല്‍ രാഹുല്‍ 35 റണ്‍സെടുത്തു. മറ്റാര്‍ക്കും ഇന്ത്യൻ നിരയില്‍ രണ്ടക്കം കടക്കാനായില്ല.
Sports
ബെർലിൻ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഹെയ്ഡൻഹെയിമിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
ഫെലിപ്പ് ഷാവെസും അരിജോൺ ഇബ്രാഹിമോവിച്ചും ലൂയിസ് ഡയസും നതാനിയേൽ ബ്രൗണും ആണ് ബയേൺ മ്യൂണിക്കിന് വേണ്ടി ഗോളുകൾ നേടിയത്. ജൂലിയൻ നിയേഹുയേസും യാനിക്ക് വാഗ്നറും ആണ് ഹെയ്ഡൻഹെയിമിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
Sports
കൊച്ചി: പതിനൊന്നാമത് കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണ്‍ ഒക്ടോബര്‍ 25ന് നടക്കും. ഫുള്‍ മാരത്തണ്‍: 42.2 കിലോമീറ്റർ, ഹാഫ് മാരത്തണ്‍: 21.1 കിലോമീറ്റർ, ഫാമിലി ഫണ്‍ റണ്‍: 5-8 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ടാകും.
എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടാണ് മത്സരത്തിന്റെ ആരംഭ, സമാപന വേദി. കൊച്ചി സിറ്റി പോലീസിന്റെ പിന്തുണയോടെ സോള്‍സ് ഓഫ് കൊച്ചിന് സംഘടിപ്പിക്കുന്ന പരിപാടിക്ക് കൊച്ചി കോര്‍പറേഷനാണ് ആതിഥേയത്വം വഹിക്കുന്നത്.
റണ്ണിംഗ് ക്ലബ്ബുകള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, വിവിധ സംഘടനകള്‍, സുഹൃത്തുക്കളുടെ കൂട്ടായ്മകള്‍, മറ്റു ടീമുകള്‍ എന്നിവര്‍ക്കുള്ള ഗ്രൂപ്പ് രജിസ്ട്രേഷനുകളില്‍ പ്രത്യേക ഇളവുകള്‍ ലഭ്യമാണ്. മേയര്‍ മിനിമോള്‍ പരിപാടിയുടെ ഔദ്യോഗിക ടീഷര്‍ട്ട് പ്രകാശനം ചെയ്തു. രജിസ്ട്രേഷനും ഗ്രൂപ്പ് അന്വേഷണങ്ങള്‍ക്കും: www.spicecoast marathon.com.
Sports
ന്യൂഡൽഹി: 2025ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കായികരംഗത്തെ മികച്ച പ്രകടനത്തിനു നൽകുന്ന അർജുന അവാർഡിന് രണ്ടു മലയാളികളുൾപ്പെടെ 17 പേർ അർഹരായി. ബാഡ്മിന്റൺ താരമായ ട്രീസ ജോളിയും അത്ലറ്റിക്സ് താരമായ വി. മുഹമ്മദ് അജ്മലുമാണ് കേരളത്തിൽനിന്നുള്ള അർജുന അവാർഡ് ജേതാക്കൾ.
ചെസ് ലോകകപ്പ് ജേതാവ് ദിവ്യ ദേശ്മുഖും പുല്ലേല ഗോപീചന്ദിന്റെ മകളായ ബാഡ്മിൻന്റൺ താരം ഗായത്രി ഗോപീചന്ദും ഇന്ത്യൻ ചെസ് ഗ്രാൻഡ്മാസ്റ്ററായ വിദിത് ഗുജറാത്തിയും അർജുന അവാർഡിന് അർഹരായ 17 പേരിലുൾപ്പെടുന്നു.
2022 കോമൺവെൽത്ത് ഗെയിംസിൽ ഇരട്ടമെഡൽ നേടിയ ട്രീസ ജോളി, കണ്ണൂർ പുളിങ്ങോം സ്വദേശിയാണ്. ന്യൂഡൽഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ലോക ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ മത്സരിക്കാൻ തയാറെടുത്തിരിക്കെയാണ് ട്രീസയെത്തേടി പുരസ്കാര വാർത്തയെത്തിയത്.
ചാന്പ്യൻഷിപ്പിൽ ഡബിൾസിൽ മത്സരിക്കുന്ന ട്രീസയുടെ റാക്കറ്റ് പങ്കാളിയായ ഗായത്രി ഗോപീചന്ദിനും അർജുന ലഭിച്ചതോടെ സന്തോഷവും ഇരട്ടിയായി. ഇരുവരും രണ്ടാം റൗണ്ട് ജയിച്ച് ലോക ചാന്പ്യൻഷിപ്പിന്റെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
പാലക്കാട് ചെർപ്പുളശേരി സ്വദേശിയായ മുഹമ്മദ് അജ്മൽ 2023 ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4x400 റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ആദ്യമായി മെഡൽ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയ തേജസ്വിൻ ശങ്കർ, പാരാലിന്പിക് താരം ഏക്ത ഭ്യാൻ, ഹോക്കി താരം രാജ്കുമാർ പാൽ, കബഡി താരങ്ങളായ പൂജ, സുർജീത് തുടങ്ങിയവരും അർജുനയ്ക്ക് അർഹരായി.
രാജ്യത്തെ ഏറ്റവും പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് ഇത്തവണ പ്രഖ്യാപിച്ചിട്ടില്ല. 2014നുശേഷം ആദ്യമായാണ് ഖേൽരത്ന അവാർഡ് പ്രഖ്യാപിക്കാതിരിക്കുന്നത്. അതേസമയം, ഇതിഹാസ ഫുട്ബോൾ താരം ഐ. അരുമനായകത്തിന് അർജുന അവാർഡിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകി. അത്ലറ്റിക്സ് കോച്ച് പർവീർ സിംഗ്, ബോക്സിംഗ് കോച്ച് ഛോട്ടെ ലാൽ യാദവ്, ഷൂട്ടിംഗ് കോച്ച് നേഹ നന്ദകുമാർ എന്നിവർ 2025ലെ ദ്രോണാചാര്യ അവാർഡിന് അർഹരായി.
സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് അരുൺ കുമാർ മിശ്ര അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ നിർദേശപ്രകാരമാണു സർക്കാർ പുരസ്കാരജേതാക്കളെ തെരഞ്ഞെടുത്തത്.