Sports
മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ മുന്‍ താരവും സെന്റര്‍ ഓഫ് എക്സലന്‍സ് മേധാവിയുമായ വി.വി.എസ്. ലക്ഷ്മണ് എത്തുന്നു.
സിംബാബ്വെയ്ക്കെതിരായ ട്വന്റി-20 പരമ്പര, ഏഷ്യന്‍ ഗെയിംസ് എന്നീ ടൂര്‍ണമെന്റുകളില്‍ ലക്ഷ്മണ് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കും.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ഹോം പരമ്പരയുടെ ആദ്യഘട്ടവും ഏഷ്യന്‍ ഗെയിംസും ഒരേസമയം വരുന്ന സാഹചര്യത്തിലാണ് പരിശീലക ചുമതല വിഭജിച്ചത്. അതേസമയം, മുഖ്യ പരിശീലകന് ഗൗതം ഗംഭീര്‍ സീനിയര്‍ ടീമിനൊപ്പം തുടരും.
Sports
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നര്‍ സെമിയില്‍. ജര്‍മനിയുടെ യാന്‍ ലെനാര്‍ഡ് സ്ട്രഫിനെ ക്വാര്‍ട്ടറില്‍ കീഴടക്കിയാണ് സിന്നറിന്റെ സെമി പ്രവേശം.
സ്കോര്‍: 7-5, 7-6 (7-4), 6-3. വനിതാ സിംഗിള്‍സില്‍ അമേരിക്കന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ ക്വാര്‍ട്ടറില്‍ കൊക്കൊ ഗൗഫിനു ജയം. നാലാം നമ്പറായ ജെസിക്ക പെഗുലയെ ഏഴാം സീഡായ ഗൗഫ് 6-4, 3-6, 3-6നു കീഴടക്കി.
Sports
ലണ്ടൻ: ലോക ഫുട്ബോളിലെ റിക്കാർഡുകൾ ഓരോന്നായി തകർത്തു മുന്നേറുന്ന നോർവെയുടെ സൂപ്പർ സ്ട്രൈക്കർ എർലിംഗ് ഹാളണ്ടിന്റെ അവിശ്വസനീയമായ കായികക്ഷമതയ്ക്ക് പിന്നിലെ രഹസ്യങ്ങൾ ചർച്ചയാകുന്നു. മൈതാനത്തെ ഹാളണ്ടിന്റെ കരുത്തിനും പിന്നിൽ അദ്ദേഹം കർശനമായി പിന്തുടരുന്ന സവിശേഷമായ ഭക്ഷണക്രമവും ശാസ്ത്രീയമായ ഉറക്ക ശീലങ്ങളുമാണെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഒരു സാധാരണ മനുഷ്യന് ആവശ്യമുള്ളതിന്റെ ഇരട്ടിയിലധികം ഊർജ്ജമാണ് ഈ നോർവീജിയൻ താരം പ്രതിദിനം ശരീരത്തിലെത്തിക്കുന്നത്. മത്സരങ്ങളിലും കഠിനമായ പരിശീലനങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ദിവസവും 6000 കലോറി വരെ അടങ്ങിയ ഭക്ഷണമാണ് ഹാളണ്ട് കഴിക്കുന്നത്.
പരമ്പരാഗതമായ ചിക്കനും പാസ്തയും കഴിക്കുന്നതിനേക്കാൾ, പശുവിന്റെയും പോത്തിന്റെയും ഹൃദയം, കരൾ എന്നിവ ഉൾപ്പെടുത്തിയുള്ള പ്രത്യേക മാംസാഹാര രീതിയാണ് താരം പിന്തുടരുന്നത്. ഇവയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ്, വിറ്റാമിൻ ബി എന്നിവ പേശികളുടെ കരുത്ത് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
സംസ്കരിച്ച ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുന്ന ഹാളണ്ട്, പ്രത്യേകമായി ഫിൽട്ടർ ചെയ്ത ശുദ്ധമായ വെള്ളം മാത്രമാണ് കുടിക്കാൻ ഉപയോഗിക്കുന്നത്. ഭക്ഷണത്തിനൊപ്പം തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി ഹാളണ്ട് കാണുന്നത് മികച്ച ഉറക്കത്തെയാണ്. താരം ദിവസവും 11 മണിക്കൂർ ഉറങ്ങും.
ഉറക്കത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ അത്യാധുനിക ശാസ്ത്രീയ മാർഗ്ഗങ്ങളാണ് താരം സ്വീകരിക്കുന്നത്. ഉറങ്ങാൻ പോകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ മൊബൈൽ, ടിവി എന്നിവയിൽ നിന്നുള്ള നീല വെളിച്ചം കണ്ണുകളിലേക്ക് അടിക്കാതിരിക്കാൻ 'ബ്ലൂ ലൈറ്റ് ബ്ലോക്കിംഗ്' കണ്ണടകൾ അദ്ദേഹം ധരിക്കുന്നു.
കൂടാതെ, ശരീരത്തിലെ മെലാടോണിൻ ഹോർമോണുകളുടെ ഉത്പാദനം തടസ്സപ്പെടാതിരിക്കാൻ ഉറങ്ങുന്ന മുറിയിലെ വൈഫൈ സംവിധാനങ്ങളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൂർണമായും ഓഫാക്കാറുമുണ്ട്.
പൂർണമായും ഇരുണ്ടതും തണുപ്പുള്ളതുമായ അന്തരീക്ഷത്തിലാണ് ഹാളണ്ട് ഉറങ്ങുന്നത്. തന്റെ ഉറക്കത്തിന്റെ ദൈർഘ്യവും ആഴവും കൃത്യമായി നിരീക്ഷിക്കാൻ 'ഔറ റിംഗ്' പോലുള്ള സ്മാർട്ട് ട്രാക്കിംഗ് ഉപകരണങ്ങളും താരം ഉപയോഗിക്കുന്നുണ്ട്.
കൃത്യമായ ഭക്ഷണവും ശാസ്ത്രീയമായ വിശ്രമവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഹാളണ്ടിന്റെ
ഈ കഠിനമായ അച്ചടക്കം തന്നെയാണ് അദ്ദേഹത്തെ ആധുനിക ഫുട്ബോളിലെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കറായി നിലനിർത്തുന്നത്.
Sports
പോർച്ചുഗൽ ആരാധകർ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, തങ്ങളുടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പതനം. ലോകകപ്പിൽനിന്നു പുറത്തായെങ്കിലും കാൽപ്പന്തുകളിയുടെ മാന്ത്രികൻ, അന്താരാഷ്ട്ര ഫുട്ബോളിൽ പോർച്ചുഗലിന്റെ യശസ് ഉയർത്തി എന്നതിൽ ആ രാജ്യത്തിന് എന്നും അഭിമാനിക്കാം.
ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടറപിൽ സ്പെയിനോട് തോറ്റ് പോർച്ചുഗൽ പുറത്തായതിനു പിന്നാലെ വികാരഭരിതനായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ആരാധകരുടെ പ്രിയപ്പെട്ട സിആർ 7 പ്രതികരിച്ചത്. തന്റെ അവസാന ലോകകപ്പ് മത്സരത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ, അന്താരാഷ്ട്ര കരിയറിനെക്കുറിച്ചും ടീമിന്റെ ഭൂതകാലത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞു. തനിക്കു മുൻപ് പോർച്ചുഗൽ ഒരു കിരീടം പോലും നേടിയിരുന്നില്ലെന്ന് റൊണാൾഡോ പറഞ്ഞു.
പോർച്ചുഗലിനായി താൻ മൂന്നു കിരീടങ്ങൾ നേടിക്കൊടുത്തിട്ടുണ്ടെന്നും താൻ വരുന്നതിന് മുൻപ് രാജ്യം വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടില്ലെന്നും റൊണാൾഡോ ചൂണ്ടിക്കാണിച്ചു. താൻ രാജ്യത്തിനായി നേടിക്കൊടുത്ത മൂന്നു കിരീടങ്ങളിൽ 2016-ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പും രണ്ട് യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടുന്നു. തനിക്ക് ലോകകപ്പ് കിരീടത്തോളം തന്നെ തുല്യപ്രാധാന്യമുള്ളതാണ് 2016-ൽ നേടിയ യൂറോ കപ്പെന്നും 41-കാരനായ താരം കൂട്ടിച്ചേർത്തു.
ലോകകപ്പിൽനിന്ന് ഇത്തരമൊരു തോൽവിയോടെ മടങ്ങേണ്ടിവന്നതിൽ വലിയ വിഷമമുണ്ട്. കളിക്കളത്തിൽ താൻ പരമാവധി പൊരുതി. ഇതെന്റെ അവസാന ലോകകപ്പ് മത്സരമായിരുന്നു. എന്നാൽ കളി നിർത്തുന്നതിനെക്കുറിച്ച് പെട്ടെന്നു തീരുമാനമെടുക്കാൻ താനില്ലെന്നും കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച ശേഷം മാത്രമായിരിക്കും ഭാവി കാര്യങ്ങൾ തീരുമാനിക്കുകയെന്നും റൊണാൾഡോ പറഞ്ഞു.
പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഒരു ഗോളിനാണ് പോർച്ചുഗലിനെതിരേ സ്പെയിൻ വിജയം നേടിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ മിഖേൽ മെറീനോ നേടിയ ഗോളാണ് പോർച്ചുഗലിന്റെ ലോകകപ്പ് മോഹങ്ങളും റൊണാൾഡോയുടെ കരിയറിലെ അവസാന ലോകകപ്പ് സ്വപ്നങ്ങളും തകർത്തത്.
Sports
ഡാളസ്: ഒരു യുഗത്തിന്റെ അവസാനമാണോ ഇത്? ലോകകപ്പ് വേദിയിൽ നിന്ന് പോർച്ചുഗൽ കണ്ണീരോടെ മടങ്ങുമ്പോൾ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ നെഞ്ച് തകരുന്നത് തങ്ങളുടെ പ്രിയപ്പെട്ട സിആർ സെവന്റെ മുഖം കണ്ടിട്ടാണ്. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച്, നാല്പതുകളിലും രാജ്യത്തിന്റെ എല്ലാ പ്രതീക്ഷകളും പേറുന്ന കാലുകളുമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് പോരാട്ടത്തിനിറങ്ങിയത്.
അദ്ദേഹത്തിന്റെ കളിമിടുക്കിൽ മാത്രമല്ല, തോറ്റുകൊടുക്കാൻ മനസില്ലാത്ത ആ പോരാട്ടവീര്യത്തിലുമാണ് ലോകമെങ്ങുമുള്ള സിആർ7 ആരാധകരും പ്രതീക്ഷ വച്ചത്. പ്രായത്തിന്റെ വെല്ലുവിളികളും അമിത പ്രതീക്ഷകളുടെ സമ്മർദ്ദവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന് ഈ ലോകകപ്പ്.
തന്റെ 41-ാം വയസിലും കരിയറിലെ ആറാം ലോകകപ്പ് കളിക്കുക എന്ന അത്യപൂർവ നേട്ടത്തോടെയാണ് റൊണാൾഡോ ഈ ടൂർണമെന്റിൽ എത്തിയത്. ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു താരത്തിനും സ്വപ്നം കാണാൻ കഴിയാത്ത കായികക്ഷമതയാണ് അദ്ദേഹം ഈ പ്രായത്തിലും നിലനിർത്തിയത്. മൈതാനത്തെ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് നൽകിയ മാനസികമായ ആത്മവിശ്വാസം ചെറുതല്ലായിരുന്നു.
എന്നാൽ, പ്രായത്തിന്റേതായ സ്വാഭാവിക വേഗതക്കുറവ് ഈ ലോകകപ്പിൽ റൊണാൾഡോയുടെ കളിയിൽ പ്രകടമായിരുന്നു. മുൻകാലങ്ങളിലെപ്പോലെ കിട്ടുന്ന അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന് ഈ ലോകകപ്പിൽ ചില പിഴവുകൾ സംഭവിച്ചു. എതിരാളികളുടെ ശക്തമായ ഡിഫെൻഡിംഗും മാർക്കിംഗും റൊണാൾഡോയെ സമ്മർദ്ദത്തിലാക്കി. മിഡ്ഫീൽഡിൽ നിന്ന് കൃത്യമായ അസിസ്റ്റുകൾ ലഭിക്കാതെ പോയത് അദ്ദേഹത്തിന്റെ ഗോൾ വേട്ടയെ ബാധിച്ചു.
ഒരു വ്യക്തിഗത പ്രകടനം എന്ന നിലയിൽ റൊണാൾഡോയുടെ കരിയറിലെ ഏറ്റവും മികച്ച ലോകകപ്പ് ആയിരുന്നില്ല ഇത്. എങ്കിലും അദ്ദേഹം തന്റെ ടീമിനെ മുന്നിൽ നിന്നു നയിച്ചു. പോർച്ചുഗൽ ഫുട്ബോളിന് അദ്ദേഹം നൽകിയ നിശ്ചയദാർഢ്യത്തിന്റെ ഊർജം ഈ ടൂർണമെന്റിലും ദൃശ്യമായിരുന്നു.
എന്നാൽ, കാലം ഒന്നിനും കാത്തുനിൽക്കില്ല എന്ന പ്രകൃതിനിയമം ഫുട്ബോൾ രാജാവിനും ബാധകമാണെന്ന് ഈ ടൂർണമെന്റ് ഓർമിപ്പിക്കുകയാണ്. തന്റെ കരിയറിന്റെ അവസാന നാളുകളിലും രാജ്യത്തിനായി സർവതും സമർപ്പിക്കാൻ കാണിച്ച ആ മനസ്സിനാണ് ആരാധകർ ഇപ്പോൾ കൈയടിക്കുന്നത്.
പോർച്ചുഗൽ എന്ന ടീമിനെ യൂറോപ്പിന്റെയും ലോകത്തിന്റെയും നെറുകയിലേക്ക് നയിച്ചതിൽ ഈ ഏഴാം നമ്പർ ജേഴ്സിക്കാരന്റെ പങ്ക് വാക്കുകൾക്ക് അപ്പുറത്താണ്. യൂറോ കപ്പ് (2016), നേഷൻസ് ലീഗ് (2019, 2025) കിരീടങ്ങൾ പോർച്ചുഗലിലേക്ക് എത്തിച്ചത് റൊണാൾഡോ എന്ന ക്യാപ്റ്റന്റെ നിശ്ചയദാർഢ്യമാണ്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന റിക്കാർഡ് ഇന്നും റോണോയുടെ പേരിൽ ഭദ്രമാണ്.
വായുവിൽ ഉയർന്നുചാടി ഡിഫെൻഡർമാരെ നിഷ്പ്രഭരാക്കി ഗോൾവലയിലേക്ക് പന്ത് ചെത്തിയിടുന്ന കരുത്തൻ ഹെഡ്ഡറുകൾ, വായുവിൽ കരണം മറിഞ്ഞുള്ള ബൈസിക്കിൾ കിക്കുകൾ, ബോക്സിന് പുറത്തുനിന്നുള്ള വെടിയുണ്ട പോലുള്ള ലോംഗ് റേഞ്ച് ഷോട്ടുകൾ... വർഷങ്ങളായി നമ്മെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ 'സിഗ്നേച്ചർ' ശൈലികൾ.
ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിവച്ചാണ് ക്രിസ്റ്റ്യാനോ മടങ്ങുന്നത്. എങ്കിലും, കളിക്കളത്തിൽ അദ്ദേഹം ഒഴുക്കിയ ഓരോ തുള്ളി വിയർപ്പും, നേടിയ ഓരോ ഗോളും ഫുട്ബോൾ ചരിത്രത്തിന്റെ സുവർണ താളുകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മൈതാനത്ത് നിന്ന് കണ്ണീരോടെ മടങ്ങുന്ന റൊണാൾഡോ, തോറ്റത് ഒരു മത്സരത്തിൽ മാത്രമാണ്; കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിൽ അദ്ദേഹം ഒരിക്കലും തോല്‍ക്കില്ല.
നന്ദി ക്രിസ്റ്റ്യാനോ! വീണുപോകുന്നിടത്തുനിന്ന് എങ്ങനെ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കണം എന്ന് ലോകത്തിന് കാണിച്ചുതന്നതിന്, അസാധ്യമായതിനെ സാധ്യമാക്കാൻ പഠിപ്പിച്ചതിന്, ഞങ്ങൾക്ക് സമ്മാനിച്ച ആവേശം നിറഞ്ഞ നിമിഷങ്ങൾക്ക്...
കണ്ണീരോടെയല്ല, കൈയടിയോടെയാണ് ഞങ്ങൾ നിങ്ങളെ യാത്രയാക്കുന്നത്. ഫുട്ബോൾ ഉള്ളിടത്തോളം കാലം ഈ ഏഴാം നമ്പർ ജേഴ്സിക്ക് പകരക്കാരനില്ല.
Sports
വാഷിംഗ്ടൺ: ഫിഫ ലോകകപ്പ് 2026ന്റെ ക്വാർട്ടറിൽ കടന്ന് ബെൽജിയം. സിയാറ്റിൽ സ്റ്റേഡിയത്തിൽ നടന്ന പ്രീക്വാർട്ടറിൽ ആതിഥേയരായ അമേരിക്കയെ തകർത്താണ് ബെൽജിയം ക്വാർട്ടറിലെത്തിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ജയം.
ബെൽജിയത്തിന് വേണ്ടി ചാൽസ് ഡി കെറ്റെലായ്രെ രണ്ട് ഗോളുകളും ഹാൻസ് വനകെനും റൊമേലു ലുക്കാക്കുവും ഓരോ ഗോൾ വീതവും നേടി.
മാലിക്ക് ടിൽമാൻ ആണ് അമേരിക്കയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. ക്വാർട്ടറിൽ ഇംഗ്ലണ്ടാണ് ബെൽജിയത്തിന്റെ എതിരാളികൾ.
Sports
ഡാളസ്: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഫുട്ബോൾ ഇതിഹാസം ലോകകപ്പ് കിരീടമില്ലാതെ മടങ്ങുന്നു. റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് നടന്ന പ്രീക്വാർട്ടറിൽ സ്പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി വഴങ്ങി.
കളത്തിലിറങ്ങി അഞ്ചു മിനിറ്റിനുള്ളിൽ വലകുലുക്കിയ മിക്കെൽ മെറീനോയുടെ ഗോളിലാണ് സ്പെയിൻ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. 90 മിനിറ്റിലും ഗോൾരഹിതമായി തുടർന്ന മത്സരത്തിന്റെ ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ തന്നെയായിരുന്നു മെറീനോയുടെ ഗോൾ.
പെട്ടെന്ന് എടുത്ത ഒരു ഫ്രീകിക്കാണ് സ്പെയിനിന്റെ വിജയഗോളിലേക്ക് വഴിവെട്ടിയത്. ഫെറാൻ ടോറസ് നീട്ടി നൽകിയ പന്ത് മെറീനോ വലയിലെത്തിക്കുകയായിരുന്നു. ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ലെന്ന റെക്കോഡ് നിലനിർത്താനും സ്പെയിനിനായി.
ലോകകപ്പ് ഉയർത്താനുള്ള റൊണാൾഡോയുടെ അവസാന അവസരത്തിനും അതോടെ അവസാനമായി. 41-കാരനായ താരത്തിന് ഇനിയൊരു ലോകകപ്പിന് സാധ്യയുണ്ടാകില്ല.
Sports
ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ സുന്ദര ടീമായ ബ്രസീല്‍ 2026 എഡിഷനില്നിന്നു പുറത്ത്. വൈക്കിംഗ് റോവുകാരായ നോര്‍വെയ്ക്കു മുന്നില്‍ ബ്രസീലിന്റെ യാത്ര അവസാനിച്ചു. 2026 ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ നോര്‍വെ 2-1ന് ബ്രസീലിനെ കീഴടക്കി. സൂപ്പര്‍താരം എര്‍ലിംഗ് ഹാലണ്ടിന്റെ ഇരട്ടഗോളിലായിരുന്നു നോര്‍വെയുടെ ജയം. 79, 90 മിനിറ്റുകളിലായിരുന്നു എര്‍ലിംഗ് ഹാലണ്ടിന്റെ ഗോളുകള്‍.
പകരക്കാരുടെ ബെഞ്ചില്‍നിന്നെത്തിയ നെയ്മര്‍ ജൂണിയര്‍ 90+10-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബ്രസീലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി. ബ്രസീല്‍ പുറത്തായതിനു പിന്നാലെ രാജ്യാന്തര ഫുട്ബോളില്‍നിന്ന് നെയ്മര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോറർ ആയാണ് നെയ്മര്‍ പടിയിറങ്ങിയത് (130 മത്സരങ്ങളില്‍നിന്ന് 80 ഗോള്‍).
മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്, 14-ാം മിനിറ്റില്‍ ബ്രസീലിനു ലഭിച്ച പെനാല്‍റ്റി മുതലാക്കാന്‍ സാധിക്കാതിരുന്നതായിരുന്നെന്നു വിലയിരുത്താം. ബ്രൂണോ ഗിമാറാഷ് എടുത്ത ബലഹീനമായ പെനാല്‍റ്റി നോര്‍വീജിയന്‍ ഗോള്‍ കീപ്പര്‍ ഓര്‍ജന്‍ നൈലാന്‍ഡ് ഇടത്തേക്കു ചാടി തട്ടിത്തെറിപ്പിച്ചു.
സഹ ആതിഥേയരായ മെക്സിക്കോയെ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയമായ അസ്ടെക്കയിലെ പോരാട്ടത്തില്‍ 3-2നു കീഴടക്കിയ ഇംഗ്ലണ്ടാണ് ക്വാര്‍ട്ടറില്‍ നോര്‍വെയുടെ എതിരാളികള്‍. 54-ാം മിനിറ്റ് മുതല്‍ ഇംഗ്ലണ്ടിന്റെ അംഗബലം പത്തിലേക്കു ചുരുങ്ങിയിരുന്നു.
പ്രതിരോധതാരം ജാരെല്‍ ക്വാന്‍സ ചുവപ്പുകാര്‍ഡ് കണ്ടതോടെയാണ് ഇംഗ്ലണ്ട് പത്തു പേരായത്. എന്നാല്‍, ആദ്യപകുതിയില്‍ ജൂഡ് ബെല്ലിങ്ഗം നേടിയ ഇരട്ടഗോളില്‍ ഇംഗ്ലണ്ട് ലീഡ് നേടിയിരുന്നു.
36, 38 മിനിറ്റുകളിലായിരുന്നു ബെല്ലിങ്ഗമിന്റെ അടുപ്പിച്ചുള്ള രണ്ട് ഗോളുകള്‍. 60-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ഹാരി കെയ്നും ഇംഗ്ലണ്ടിനായി വലകുലുക്കി. ഹൂലിയന്‍ ക്വിനോനെസ്, റൗള്‍ ഹിമെറെസ് എന്നിവരായിരുന്നു മെക്സിക്കോയുടെ ഗോള്‍ നേട്ടക്കാര്‍. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ മെക്സിക്കോ അസ്ടെക്കയില്‍ പരാജയപ്പെടുന്നത് ഇതാദ്യം.
ഇന്നു നടക്കുന്ന സൂപ്പര്‍ ത്രില്ലര്‍ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയും ഈജിപ്തും ഏറ്റുമുട്ടും. ലയണല്‍ മെസിയും മുഹമ്മദ് സലയും നേര്‍ക്കുനേര്‍ ഇറങ്ങുന്നു എന്നതാണ് മത്സരത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് കിക്കോഫ്. നാളെ പുലര്‍ച്ചെ 1.30ന് നടക്കുന്ന സ്വിറ്റ്സര്‍ലന്‍ഡ് x കൊളംബിയ പോരാട്ടത്തോടെ പ്രീക്വാര്‍ട്ടര്‍ റൗണ്ട് പൂര്‍ത്തിയാകും.
Sports
“ബ്രസീലിന്റെ ആദ്യ പെനാല്‍റ്റി ടേക്കര്‍ നെയ്മറാണ്. റാഫീഞ്ഞ രണ്ടാമനും. ഇരുവരും മൈതാനത്ത് ഇല്ലായിരുന്നു. അതുകൊണ്ട് മൂന്നാമത്തെ ചോയ്സായ ബ്രൂണോ (ഗിമാറാഷ്) എടുത്തു.
ബ്രൂണോ മികച്ച രീതിയില്‍ ട്രെയ്ന്‍ ചെയ്തതാണ്. ചിലപ്പോള്‍ നമുക്ക് സ്കോര്‍ ചെയ്യാന്‍ സാധിക്കും. മറ്റു ചിലപ്പോള്‍ ഗോള്‍കീപ്പര്‍ മികച്ച സേവ് നടത്തും. ഇതെല്ലാം സംഭവിക്കാവുന്നതുമാത്രമാണ്”- കാര്‍ലോ ആഞ്ചെലോട്ടി.
Sports
നോര്‍വെയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. മൂന്നാം മിനിറ്റില്‍ നോര്‍വെയുടെ പാട്രിക് ബെര്‍ഗിന്റെ ക്ലിനിക്കല്‍ ഫിനിഷിംഗ്. ബ്രസീല്‍ ഗോള്‍വലയുടെ വലത് മേല്‍ത്തട്ടില്‍ പന്ത് തുള്ളിക്കളിച്ചെങ്കിലും റഫറിയുടെ ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നിരുന്നു. നോര്‍വെയുടെ അലക്സാണ്ടര്‍ സോര്ലോത്തായിരുന്നു ഓഫ് സൈഡില്‍ കുരുങ്ങിയത്.
എട്ടാം മിനിറ്റില്‍ ബ്രസീലിന്റെ റൈഡ് നോര്‍വെ ഗോള്‍ മുഖത്തേക്ക്. ബ്രൂണോ ഗിമാറാഷും ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും ചേര്‍ന്നു നയിച്ച ആക്രമണം മത്തേവൂസ് കുന്യയിലൂടെ പെനാല്‍റ്റി ബോക്സില്‍. എന്നാല്‍, കുന്യയെ നോര്‍വെ ഡിഫെന്‍ഡര്‍ ക്രിസ്റ്റഫര്‍ അജര്‍ വീഴ്ത്തി. റഫറി വിഎആര്‍ പരിശോധിച്ചു. ബ്രസീലിന് അനുകൂലമായി സ്പോട്ട് കിക്ക്.
ലീഡ് നേടാന്‍ ബ്രസീലിനു ലഭിച്ച സുവര്‍ണാവസരം. എന്നാല്‍, കിക്കെടുത്ത ബ്രൂണോ ഗിമാറാഷിനു പിഴച്ചു. ബ്രസീല്‍ താരത്തിന്റെ ബലഹീന കിക്ക്, നോര്‍വെ ഗോള്‍കീപ്പര്‍ ഓര്‍ജന്‍ നൈലാന്‍ഡ് ഇടത്തേക്കു ചാടി തട്ടിത്തെറിപ്പിച്ചു... 80,663 കാണികള്‍ നിറഞ്ഞ സ്റ്റേഡിയത്തിലെ ബ്രസീല്‍ ആരാധകരുടെ ശ്വാസം നിലച്ച നിമിഷം.
അതേസമയം, നോര്‍വീജിയന്‍ ആരാധകരുടെ ആഹ്ലാദത്തിമിര്‍പ്പ്... ആദ്യ 15 മിനിറ്റില്‍ 70 ശതമാനവും പന്തിന്റെ നിയന്ത്രണം നോര്‍വെയുടെ പക്കലായിരുന്നു എന്നതും ഈ പെനാല്‍റ്റി നഷ്ടത്തോടു ചേര്‍ത്തുവായിക്കണം.
വിനിസ്യൂസ് ജൂണിയര്‍ കളത്തില്‍ ഉണ്ടായിരുന്നെങ്കിലും ഗിമാറാഷ് പെനാല്‍റ്റി കിക്ക് എടുത്തതിനെതിരേ വിമര്‍ശനമുയര്‍ന്നു. എന്നാല്‍, മത്സരശേഷം മുഖ്യപരിശീലകന്‍ ആഞ്ചെലോട്ടി പറഞ്ഞത് ഇങ്ങനെ: “നെയ്മര്‍, റാഫീഞ്ഞ എന്നിവര്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇല്ലാതിരുന്നതിനാല്‍ പെനാല്‍റ്റി എടുക്കാനുള്ള മൂന്നാമത്തെ ചോയിസായിരുന്ന ഗിമാറാഷ് സ്പോട്ട് കിക്ക് എടുക്കുകയായിരുന്നു”.
Sports
ബ്രസീല്‍ ആരാധകരുടെ സുല്‍ത്താന്‍ ഇനി മഞ്ഞ ജഴ്സിയില്‍ കളത്തിലില്ല... ആറാം ഫിഫ ലോകകപ്പ് എന്ന സ്വപ്നം കാണാന്‍ കാനറികളെ പ്രേരിപ്പിച്ച നെയ്മര്‍ ജൂണിയര്‍ രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിച്ചു.
ഫിഫ 2026 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ എര്‍ലിംഗ് ഹാലണ്ടിന്റെ നോര്വെയോടു പരാജയപ്പെട്ട് ബ്രസീല്‍ പുറത്തായതിനു പിന്നാലെയാണ് നെയ്മറിന്റെ വിരമിക്കല്‍. ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോറര്‍ സ്ഥാനം അലങ്കരിച്ചാണ് നെയ്മറിന്റെ മടക്കം; ബൈ ബൈ... സുല്‍ത്താന്‍...
പരിക്കേറ്റ കരിയര്‍
ഫുട്ബോള്‍ ചരിത്രത്തില്‍ ഇത്രമാത്രം പരിക്കേറ്റ് പുറത്തിരിക്കേണ്ടിവന്ന മറ്റൊരു സൂപ്പര്‍ താരം ഉണ്ടായേക്കില്ല. ഇതുവരെയുള്ള കരിയറിനിടെ 45ലധികം പരിക്കുകളാണ് നെയ്മറിനുണ്ടായത്. പരിക്കിന്റെ പിടിയില്‍പ്പെട്ട് രാജ്യത്തിനും ക്ലബ്ബിനുമായി 268 മത്സരങ്ങള്‍ നഷ്ടപ്പെട്ടു. ഏകദേശം 1430 ദിനങ്ങളാണ് പരിക്കിനെത്തുടര്‍ന്ന് നെയ്മറിനു ഫുട്ബോള്‍ കളത്തില്‍നിന്നു വിട്ടുനില്ക്കേണ്ടിവന്നതെന്നതും ശ്രദ്ധേയം.
കാലുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ പരിക്കേറ്റത്. ഇടത്-വലത് ആംഗിളുകള്‍ക്ക് പത്തിലധികം തവണ പരിക്കേറ്റു. ഇതിലൂടെ മാത്രം 500 ദിനങ്ങളാണ് നെയ്മറിനു പുറത്തിരിക്കേണ്ടിവന്നത്. നെയ്മറിന്റെ കരിയറിലെ ഏറ്റവും ഗുരുതര പരിക്ക് 2023 ഒക്ടോബറിലായിരുന്നു. ശസ്ത്രക്രിയയ്ക്കു വിധേയനായ നെയ്മര്‍ 340 ദിനങ്ങള്‍ പുറത്ത്.
അതോടെ സൗദി ക്ലബ്ബായ അല്‍ നസര്‍ എഫ്സിയുമായുള്ള കരാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് ബ്രസീലിലെ സാന്റോസിലേക്ക് മാറേണ്ടിവന്നു. ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്മെയ്നിലായിരുന്നപ്പോള് കാലിനേറ്റ ഒടിവ് ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് മത്സരങ്ങള്‍ നഷ്ടപ്പെടുത്തി. 2014 ലോകകപ്പിനിടെ നട്ടെല്ലിനോടു ചേര്‍ന്നുള്ള പരിക്ക്. 2026 ലോകകപ്പിനുള്ള ടീമിൽ എത്തിയതും പരിക്കിന്റെ പശ്ചാത്തലത്തിൽ. 981 ദിനങ്ങൾക്കു ശേഷമായിരുന്നു നെയ്മർ ബ്രസീലിനായി കളത്തിലെത്തിയത് (ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ സ്കോട്ലൻഡിന് എതിരേ).
എതിരാളികളുടെ ടാക്ലിംഗ്
നെയ്മറിന്റെ 75 ശതമാനം പരിക്കുകളും എതിരാളികളുടെ ടാക്ലിംഗിലൂടെയാണ് ഉണ്ടായത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു 2014 ലോകകപ്പില്‍ എതിര് താരം പിന്നിലൂടെ നടുവിന് ഏല്‍പ്പിച്ച പരിക്ക്. എതിര് താരങ്ങളെ ഡ്രിബ്ലിംഗ് ചെയ്ത് മുന്നേറാനുള്ള ത്വരയാണ് മിക്കപ്പോഴും ഫൗളില്‍ കലാശിച്ചതെന്നതും വാസ്തവം.
ബ്രസീല്‍ ഇതിഹാസം
ബ്രസീല്‍ ഇതാഹാസതാരം പെലെയുടെ ഗോള്‍ റിക്കാര്‍ഡ് 2023ല്‍ നെയ്മര്‍ മറികടന്നു. 130 മത്സരങ്ങളില്‍നിന്ന് 80 ഗോള്നേട്ടവുമായാണ് നെയ്മര്‍ ബ്രസീല്‍ ജഴ്സി അഴിക്കുന്നത്. 2016 റിയൊ ഒളിമ്പിക്സില്‍, ബ്രസീലിനെ സ്വര്‍ണ മണിയിച്ചു. ഒളിമ്പിക്സില്‍ ബ്രസീലിന്റെ ആദ്യ സ്വര്‍ണനേട്ടമായിരുന്നു അത്.
2013 ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കി. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ നെയ്മറിനായിരുന്നു. 19-ാം വയസില്‍, 2011ല്‍ ലോകത്തിലെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം. 2017ല്‍ സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയില്‍നിന്ന് ട്രാന്‍സ്ഫര്‍ ചരിത്രത്തിലെ റിക്കാര്‍ഡ് തുകയായ 222 മില്യണ്‍ യൂറോയ്ക്ക് (2419 കോടി രൂപ) ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍.
ഇനി നെയ്മര്‍ ബ്രസീല്‍ ജഴ്സിയില്‍ ഇല്ല. 2010ല്‍ ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ തുടങ്ങിയ രാജ്യാന്തര യാത്രയ്ക്ക്, 2016ല്‍ അതേ വേദിയില്‍ പര്യവസാനം. അതേസമയം, പ്രഫഷണല്‍ കരിയര്‍ ആരംഭിച്ച സാന്റോസ് ക്ലബ്ബിനായി കളി തുടരും...
"ഞാന്‍ ശ്രമിച്ചു, കഠിനമായി ശ്രമിച്ചു. മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് തുടങ്ങിയത്, ഇവിടെത്തന്നെ അവസാനിപ്പിക്കുന്നു. ആ യാത്ര (രാജ്യാന്തര കരിയര്‍) ഇവിടെ അവസാനിക്കുന്നു''- നെയ്മര്‍
Sports
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ പുരുഷ സിംഗിള്‍സ് ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നര്‍, സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ച് തുടങ്ങിയവര്‍ ക്വാര്‍ട്ടറില്‍. ജപ്പാന്റെ ഷിന്റാരൊ മോചിസുകിയെ കീഴടക്കിയാണ് സിന്നറിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.
സ്കോര്‍: 6-3, 7-6 (7-0), 6-3. റഷ്യയുടെ റോമന്‍ സഫിയുല്ലിനെ കീഴടക്കിയാണ് ജോക്കോ അവസാന എട്ടിലെത്തിയത്; 7-6 (8-6), 6-3, 3-6, 6-3.
വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ ബെലാറൂസിന്റെ അരീന സബലെങ്ക പ്രീക്വാര്‍ട്ടറില്‍ പുറത്ത്. ജാപ്പനീസ് താരം നവോമി ഒസാക്കയാണ് സബലെങ്കയെ വീഴ്ത്തിയത്.
സ്കോര്‍: 6-2, 7-6 (7-2). അമേരിക്കയുടെ കൊക്കൊ ഗൗഫ്, ജെസീക്ക പെഗുല, യുക്രെയ്ന്റെ മാര്‍ട്ട കോസ്റ്റ്യൂക് തുടങ്ങിയവര്‍ ക്വാര്‍ട്ടറില്‍ ഇടംകണ്ടെത്തി.
Sports
മുംബൈ: സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമിലുള്ള സഞ്ജു സാംസണെ ഒഴിവാക്കിയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചത്. നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ടീമിന്റെ ഭാഗമാണ് സഞ്ജു സാംസൺ.
ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ തിലക് വർമയാണ്. 23 മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കൗമാര താരം വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വെടിക്കെട്ട് ബാറ്റർ റിങ്കു സിംഗും ടീമിലേക്ക് തിരിച്ചെത്തി. അതേസമയം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും ബിസിസിഐ മാറ്റം വരുത്തിയിട്ടുണ്ട്. പരിക്കേറ്റ നിതീഷ് കുമാർ റെഡ്ഡിക്ക് പകരക്കാരനായി ഓൾറൗണ്ടർ ശിവം ദുബെയെ ടീമിൽ ഉൾപ്പെടുത്തി.
ടീം ഇന്ത്യ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ , ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, റിങ്കു സിംഗ്, ഹർഷ് ദുബൈ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, പ്രഭ്സിമ്രാൻ സിംഗ്.
Sports
ന്യൂയോർക്ക്: ഫുട്ബോൾ എന്നാൽ ബ്രസീൽ ആണെന്ന് വിശ്വസിക്കുന്ന കോടിക്കണക്കിന് ആരാധകരുടെ ഹൃദയം തകർത്തുകൊണ്ടാണ് ആ ഫൈനൽ വിസിൽ മുഴങ്ങിയത്. കളിമിടുക്കുകൊണ്ടും സുന്ദരമായ പാസുകൾ കൊണ്ടും ലോകത്തെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച കാനറികൾക്ക് ഒരിക്കൽക്കൂടി കണ്ണീരോടെ കളംവിടേണ്ടി വന്നിരിക്കുന്നു.
പ്രീക്വാർട്ടറിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ നോർവേയോട് അടിയറവു പറഞ്ഞത്. മത്സരത്തിന്റെ 79, 90 മിനിട്ടുകളിൽ സൂപ്പർതാരം എർലിൻ ഹാളണ്ട് ആണ് നോർവേയ്ക്കായി ഗോളുകൾ നേടിയത്. സൂപ്പർതാരം നെയ്മർ ആണ് ബ്രസീലിനായി ആശ്വാസ ഗോൾ നേടിയത്.
ബ്രസീലിന്റെ പരാജയം വെറുമൊരു ടീമിന്റെ തോൽവിയല്ല; അത് ലോകമെമ്പാടുമുള്ള, മഞ്ഞക്കുപ്പായത്തെ നെഞ്ചിലേറ്റുന്ന ഏതൊരു ഫുട്ബോൾ പ്രേമിയുടെയും ഉള്ളുലയ്ക്കുന്ന ഒന്നാണ്. പെലെയും റൊണാൾഡോയും റൊണാൾഡീഞ്ഞോയും നെയ്മറുമെല്ലാം പകർന്നുനൽകിയ ആവേശം നെഞ്ചിലേറ്റുന്നവർക്ക് ഈ പരാജയം താങ്ങാനാവുന്നതിലും അപ്പുറമാണ്.
കളിക്കളത്തിൽ അവർ ഒഴുക്കിയ വിയർപ്പിനും കണ്ണീരിനും മുന്നിൽ തോൽവി ഒരു കറുത്ത നിഴലായി വീഴുമ്പോൾ, ഓരോ ആരാധകന്റെയും ഉള്ളിൽ ഒരു ശൂന്യത അനുഭവപ്പെടുന്നു. എങ്കിലും, അവർ പറയുന്നു, ഈ തോൽവിയിലും ഞങ്ങൾ നിങ്ങളെ കൈവിടില്ല. കാരണം, ബ്രസീൽ എന്നാൽ വെറുമൊരു ടീമല്ല, അതൊരു വികാരമാണ്. ഇനിയും ഞങ്ങൾക്ക് വേണം, സാംബ നൃത്തത്തിന്റെ താളത്തിൽ കളിക്കളത്തിൽ വിരിയുന്ന ആ മാന്ത്രികച്ചുവടുകൾ.
ഈ കണ്ണീർ താത്കാലികം മാത്രമാണ്. തോൽവികളിൽ തളരാത്ത, വീഴ്ചകളിൽ നിന്ന് കൂടുതൽ കരുത്തോടെ ഉയിർത്തെഴുന്നേൽക്കുന്ന ഒരു ചരിത്രമുണ്ട് ബ്രസീലിന്. രാജാക്കന്മാർക്ക് കിരീടം താത്കാലികമായി നഷ്ടപ്പെടാം, പക്ഷേ അവരുടെ സിംഹാസനം എന്നും സുരക്ഷിതമായിരിക്കും. വീണ്ടും ആ മഞ്ഞക്കടൽ ഇരമ്പിയാർക്കുക തന്നെ ചെയ്യും!
2002നു ശേഷം ബ്രസീലിനെ വീഴ്ത്തി യൂറോപ്യൻ ടീമുകൾ
2002-ൽ തങ്ങളുടെ അഞ്ചാം ലോകകപ്പ് കിരീടം നേടിയതിന് ശേഷം, ബ്രസീലിന് പിന്നീട് നടന്ന ഒരു ലോകകപ്പിലും ഫൈനലിൽ പോലും എത്താൻ സാധിച്ചിട്ടില്ല. അതിനുശേഷം നടന്ന എല്ലാ ലോകകപ്പുകളിലും യൂറോപ്യൻ ടീമുകളോട് തോറ്റാണ് ബ്രസീൽ പുറത്തായത്.
2006ൽ ജർമനിയിൽ നടന്ന ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ വരെയെത്തിയ ബ്രസീലിനെ സിനദീൻ സിദാന്റെ ഫ്രാൻസ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വീഴ്ത്തിയത്.
പിന്നാലെ, 2010ൽ ദക്ഷിണാഫ്രിക്കൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് നെതർലൻഡ്സിനോട് പരാജയപ്പെട്ട് ബ്രസീൽ പുറത്തായി.
2014 ലോകകപ്പിലെ തോൽവി ആർക്കും മറക്കാനാവില്ല. സ്വന്തം നാട്ടുകാർക്ക് മുന്നിൽ നടന്ന സെമി ഫൈനലിൽ ഒന്നിനെതിരേ ഏഴു ഗോളുകൾക്ക് ജർമനിയോട് പരാജയപ്പെട്ട് ബ്രസീൽ പുറത്തേക്ക്. ലൂസേഴ്സ് ഫൈനലിൽ നെതർലൻഡ്സിനോടും തോറ്റ് ബ്രസീൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
2018ലെ റഷ്യൻ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മികച്ച ഫോമിലായിരുന്ന ബ്രസീലിനെ ബെൽജിയത്തിന്റെ "സുവർണ തലമുറ' കടുത്ത പോരാട്ടത്തിനൊടുവിൽ 2-1ന് വീഴ്ത്തി.
2022 ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീൽ അടിയറവ് പറയേണ്ടി വന്നു. ഒടുവിൽ ഇന്ന് എർലിംഗ് ഹാളണ്ടിന്റെ ഇരട്ട ഗോൾ ബ്രസീലിനു പുറത്തേക്കുള്ള വഴി തുറന്നു.
Sports
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് 2026ന്റെപ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് മുമ്പ് അമേരിക്കന്‍ താരം ഫോളറിന് ബലോഗന്റെ സസ്പെന്ഷന് ഫിഫ നീക്കിയത് വിവാദത്തിലേയ്ക്ക്. പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ നേരിടാനിരിക്കെയാണ് താരത്തിന്റെ സസ്പെന്ഷന് നീക്കിയത്.
യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സസ്പെന്ഷന് പിന്‍വലിച്ചതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിനയ്ക്കെതിരായ മത്സരത്തില്‍ ലഭിച്ച ചുവപ്പ് കാര്‍ഡിനെത്തുടര്‍ന്ന് ബലോഗന് ലഭിക്കേണ്ടിയിരുന്ന ഒരു മത്സരത്തിലെ വിലക്കാണ് ഫിഫ അപ്രതീക്ഷിതമായി നീക്കിയത്.
ഫിഫ ഡിസിപ്ലിനറി കോഡിന്റെ 27-ാം അനുച്ഛേദം പ്രകാരം ബലോഗന്റെ ഓട്ടോമാറ്റിക് സസ്പെന്ഷന് പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്ന് ഫിഫ പ്രഖ്യാപിച്ചു. ഇതോടെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ കളിക്കാന്‍ താരം യോഗ്യനായി.
ഫിഫയുടെ തീരുമാനത്തില്‍ അതിശയം രേഖപ്പെടുത്തിയ റോയല്‍ ബെല്‍ജിയന്‍ ഫുട്ബോള്‍ അസോസിയേഷന്, നിയമപരമായി ഇതിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ഫിഫ ഡിസിപ്ലിനറി കോഡ് 66.4 പ്രകാരം ഒരു ചുവപ്പ് കാര്‍ഡ് ലഭിച്ചാല്‍ അടുത്ത മത്സരത്തില്‍ ഓട്ടോമാറ്റിക് സസ്പെന്ഷന് ലഭിക്കണം എന്നത് നിര്‍ബന്ധമാണെന്ന് ബെല്‍ജിയം ചൂണ്ടിക്കാട്ടുന്നു.
ഈ ലോകകപ്പിലെ മറ്റ് താരങ്ങള്‍ക്കെല്ലാം ഈ നിയമം ബാധകമായപ്പോള് ബലോഗന് മാത്രം പ്രത്യേക ഇളവ് നല്‍കിയത് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷന് വ്യക്തമാക്കുന്നു.
അമേരിക്കന്‍ മുന്നേറ്റനിരയിലെ പ്രധാന താരമായ ബലോഗന് ഈ ടൂര്‍ണമെന്റില്‍ ഇതിനകം തന്നെ മൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്.
ബലോഗന്റെ സാന്നിധ്യം അമേരിക്കന്‍ ടീമിന് വലിയ ആത്മവിശ്വാസം നല്‍കുമെങ്കിലും, ഫിഫയുടെ ഈ തീരുമാനം കളത്തിന് പുറത്ത് വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.
Sports
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്. മെക്സിക്കോ സിറ്റിയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മെക്സിക്കോയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടറിൽ കടന്നത്.
ഇംഗ്ലണ്ടിന് വേണ്ടി വേണ്ടി ജൂഡി ബെല്ലിംഗാം രണ്ട് ഗോളുകളും ക്യാപ്റ്റൻ ഹാരി കെയ്ൻ ഒരു ഗോളും നേടി. ജൂലിയൻ കിനോനസും റൗൾ ജിമെനസും ആണ് മെക്സിക്കോയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
54-ാം മിനിറ്റിൽ ജാരെൽ ക്വാൻഷാ റെഡ് കാർഡ് കിട്ട് പുറത്തായതിന് ശേഷം 10 പേരുമായി കളിച്ചാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി. നിരവധി അവസരങ്ങൾ മെക്സിക്കോയ്ക്ക് ലഭിച്ചെങ്കിലും മൂന്നാം ഗോൾ നേടാൻ സാധിച്ചില്ല. ഇതോടെയാണ് ഇംഗ്ലണ്ട് ക്വാർട്ടറിലേയ്ക്ക് മുന്നേറിയത്.
ക്വാർട്ടറിൽ നോർവെയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ബ്രസീലിനെ പരാജയപ്പെടുത്തിയത് നോർവെ ക്വാർട്ടറിലെത്തിയത്.
Sports
ന്യൂജേഴ്സി: ഫിഫ ലോകകപ്പ് 2026 ക്വാർട്ടറിൽ കടന്ന് നോർവേ. പ്രീക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് നോർവേ ക്വാർട്ടറിൽ പ്രവേശിച്ചത്. സൂപ്പർതാരം എർലിൻ ഹാളണ്ട് ആണ് നോർവേയ്ക്കായി ഗോളുകൾ നേടിയത്.
മത്സരത്തിന്റെ 79, 90 മിനിട്ടുകളിലാണ് ഹാളണ്ട് ഗോളുകൾ സ്കോർ ചെയ്തത്. സൂപ്പർതാരം നെയ്മർ ആണ് ബ്രസീലിനായി ആശ്വാസ ഗോൾ നേടിയത്.
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് നോർവേ ക്വാർട്ടറിൽ കടക്കുന്നത്. ഇംഗ്ലണ്ട്- മെക്സിക്കോ പ്രീക്വാർട്ടർ മത്സരത്തിലെ വിജയി ആയിരിക്കും ക്വാർട്ടറിൽ നോർവേയുടെ എതിരാളികൾ.
Sports
പെന്‍സില്‍വാനിയ: 76 ശതമാനം പന്ത് നിയന്ത്രണം. 15 ഷോട്ടില്‍ അഞ്ച് എണ്ണം ഓണ്‍ ടാര്‍ഗറ്റ്. പൂര്‍ത്തിയാക്കിയ പാസ് 553. പാസ് കൃത്യത 90 ശതമാനം. എന്നിട്ടും ഫിഫ ലോകകപ്പില്‍ നിലവിലെ ഫൈനലിസ്റ്റുകളായ കിലിയന്‍ എംബപ്പെയുടെ ഫ്രാന്‍സിന്, പരാഗ്വെയ്ക്ക് എതിരായ പ്രീക്വാര്‍ട്ടറില്‍ ഒരു ഫീല്‍ഡ് ഗോള്‍ നേടാന്‍ സാധിച്ചില്ല.
അതേസമയം, സമനിലയിലൂടെ മത്സരം നീട്ടി ഷൂട്ടൗട്ട്വരെ എത്തിക്കാമെന്ന പരാഗ്വെന്‍ മോഹം നിശ്ചിത സമയത്തെ ഒരൊറ്റ പെനാല്‍റ്റിയില്‍ അവസാനിച്ചു. 2026 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കിലിയന്‍ എംബപ്പെയുടെ പെനാല്‍റ്റി ഗോളിലൂടെ 1-0നു പരാഗ്വെയെ കീഴടക്കി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. 70-ാം മിനിറ്റിലായിരുന്നു മത്സരത്തിന്റെ വിധിനിര്‍ണയിച്ച, കിലിയന്‍ എംബപ്പെയുടെ പെനാല്‍റ്റി ഗോള്‍ പിറന്നത്.
പൊള്ളിക്കുന്ന ചൂടേറ്റ്
അന്തരീക്ഷ ഊഷ്മാവ് 38 ഡിഗ്രി സെല്‍ഷസില്‍ എത്തിനില്‍ക്കുമ്പോഴായിരുന്നു ഫ്രാന്‍സ് x പരാഗ്വെ പോരാട്ടം അരങ്ങേറിയത്. പൊള്ളിക്കുന്ന ചൂടേറ്റ് താരങ്ങള്‍ വിയര്‍ത്തു. അന്തരീക്ഷത്തിലേതുപോലെ കളത്തിലും പോരാട്ടച്ചൂട് വര്‍ധിച്ചു. ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ്, ബ്രാഡ്ലി ബര്‍ക്കോള, കിലിയന്‍ എംബപ്പെ തുടങ്ങിയവര്‍ അണിനിരന്ന ഫ്രാന്‍സിന്റെ പേരുകേട്ട ആക്രമണനിരയെ പരാഗ്വെന്‍ പ്രതിരോധവും ഗോള്‍ കീപ്പര്‍ ഒര്‍ലാന്റൊ ഗില്ലും തടഞ്ഞുനിര്‍ത്തി.
ഫ്രാന്‍സിന്റെ ആദ്യ ആക്രമണം ഏഴാം മിനിറ്റില്‍ കോര്‍ണര്‍ വഴങ്ങി പരാഗ്വെ തടഞ്ഞു. എന്നാല്‍, പെരുവെള്ളപാച്ചില്‍ പോലായിരുന്നു ഫ്രാന്‍സ്. ആദ്യ 10 മിനിറ്റിനുള്ളില്‍ പരാഗ്വെയുടെ ഫൈനല്‍ തേര്‍ഡില്‍ ഫ്രാന്‍സ് പൂര്‍ത്തിയാക്കിയത് 56 പാസുകള്‍. പരാഗ്വെയ്ക്ക് ഒരിക്കല്‍പോലും ഫ്രാന്‍സിന്റെ ഫൈനല്‍ തേര്‍ഡിലേക്ക് പ്രവേശനം ലഭിച്ചതുമില്ല.
16-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ബര്‍കോള നടത്തിയ ക്രോസ് പരാഗ്വെ ഗോള്‍ കീപ്പറിന്റെ കൈകളില്‍ ഭദ്രം. 31-ാം മിനിറ്റില്‍ എംബപ്പെ ഗോളിന്റെ വക്കില്‍വരെ എത്തി. ഡെംബെലെയുടെ ക്രോസില്‍ തലവച്ച എംബപ്പെയ്ക്കു ലക്ഷ്യം നേടാന്‍ സാധിച്ചില്ല. പന്ത് പുറത്തേക്ക്. 38-ാം മിനിറ്റില്‍ ഡെംബെലെ-എംബപ്പെ മുന്നേറ്റം. എംബപ്പെ നല്കിയ പാസില്‍ ഡെംബെലെ തൊടുത്ത ഷോട്ട് പരാഗ്വെന്‍ പ്രതിരോധതാരമായ ജൂനിയര്‍ അലോണ്‍സോ ക്ലിയര്‍ ചെയ്തു.
55-ാം മിനിറ്റില്‍ ബര്‍കോളയുടെ മിന്നും ലോംഗ് റേഞ്ച്. പന്ത് പരാഗ്വെയുടെ ഗോള്‍പോസ്റ്റിന്റെ മേല്‍ത്തട്ടില്‍ വിശ്രമിക്കുമെന്നു തോന്നിപ്പിച്ചു. എന്നാല്‍, ഉജ്വല സേവുമായി ഒര്‍ലാന്റൊ ഗില്‍ രക്ഷകനായി. 61-ാം മിനിറ്റില്‍ ബ്രാഡ്ലി ബര്കോളയെ പിന്‍വലിച്ച് ഫ്രഞ്ച് കോച്ച് ദിദിയെ ദേഷാംപ്, ഡെസിറെ ഡൂവേയെ ഇറക്കി.
65-ാം മിനിറ്റില്‍ ഡൂവേ പരാഗ്വെന്‍ ഗോള്‍ പോസ്റ്റില്‍ വീണു. പരാഗ്വെന്‍ പ്രതിരോധക്കാരെ മറികടന്ന് മുന്നേറിയ ഡൂവേയെ പരാഗ്വെയുടെ ഗുസ്താവൊ ഗോമസ് വീഴ്ത്തിയതായി വിഎആറില്‍ തെളിഞ്ഞു. അതോടെ റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് ചൂണ്ടി വിസില്‍ ഊതി. 70-ാം മിനിറ്റിൽ കിക്കെടുത്ത സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയ്ക്കു പിഴച്ചില്ല. നിലംപറ്റെയുള്ള ഷോട്ടിലൂടെ എംബപ്പെയുടെ ക്ലിനിക്കല്‍ പെനാല്‍റ്റി. 1-0നു ഫ്രാന്‍സ് മുന്നില്‍.
പിന്നീടും പരാഗ്വെ ഗോള്‍മുഖം വിറപ്പിക്കാന്‍ ഫ്രാന്‍സിനു സാധിച്ചെങ്കിലും വലകുലുക്കാന്‍ സാധിച്ചില്ല. 90+6-ാം മിനിറ്റില്‍ എംബപ്പെയുടെ ഇരട്ടഷോട്ട് പരാഗ്വെ ഗോള്‍ കീപ്പര്‍ ഒര്‍ലാന്റൊ ഗില്‍ അദ്ഭുതകരമായി തടഞ്ഞു. അതോടെ 1-0ന്റെ ജയവുമായി ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക്. ക്വാര്‍ട്ടറില്‍ മൊറോക്കോയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. സഹആതിഥേയരായ കാനഡയെ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കിയാണ് മൊറോക്കോയുടെ ക്വാര്‍ട്ടര്‍ പ്രവേശം.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ മൂന്ന് എഡിഷനില്‍ മൂന്നോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെയ്ക്കു സ്വന്തം. 2018, 2022, 2026 ലോകകപ്പുകളിലാണ് എംബപ്പെയുടെ ഈ നേട്ടം. ബ്രസീലിന്റെ റൊണാള്‍ഡോ നസാരിയൊ, വാവ, ഇംഗ്ലണ്ടിന്റെ ഗാരി ലിനേക്കര്‍ എന്നിവര്‍ രണ്ട് എഡിഷനില്‍ 3+ ഗോള്‍ നേടിയിട്ടുണ്ട്.
Sports
ടെക്സസ്: ഫിഫ 2026 ലോകകപ്പില്‍ ഇന്നു ഗ്ലാമര്‍ പ്രീക്വാര്‍ട്ടര്‍. പോര്‍ച്ചുഗലിന്റെ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും സ്പെയിനിന്റെ കൗമാര സൂപ്പര്‍ സ്റ്റാര്‍ ലാമിന് യമാലും നേര്‍ക്കുനേര്‍ ഇറങ്ങുന്നു.
ഇന്ത്യന്‍ സമയം ചൊവ്വ പുലര്‍ച്ചെ 12.30നാണ് പോര്‍ച്ചുഗല്‍ x സ്പെയിന് മഹാപോരാട്ടം.
റൗണ്ട് ഓഫ് 32ല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചാണ് (2-1) പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഓസ്ട്രിയയെ കീഴടക്കി (3-0) സ്പെയിനും അവസാന 16ലേക്കു കുതിച്ചെത്തി.
2018 ഗ്രൂപ്പ് ഘട്ടത്തിലാണ് ഇരുടീമും ഫിഫ ലോകകപ്പ് വേദിയില്‍ അവസാനമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. അന്ന് റൊണാള്‍ഡോയുടെ ഹാട്രിക്കിലൂടെ പോര്‍ച്ചുഗല്‍ 3-3ന്റെ സമനില നേടി.
Sports
ഫിഫ 2026 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന് എതിരേ പെനാല്‍റ്റി ഗോളില്‍ പരാഗ്വെ 1-0നു പരാജയപ്പെട്ടെന്നത് മത്സരഫലം. ബോക്സിനുള്ളില്‍ ഫ്രാന്‍സിന്റെ ഡെസിറെ ഡൂവേയെ വീഴ്ത്തിയതിനായിരുന്നു വിഎആറിലൂടെ റഫറി പെനാല്‍റ്റി വിധിച്ചത്. എന്നാല്‍, ഒരു താരത്തിനും കാര്‍ഡ് ലഭിച്ചില്ല. മഞ്ഞക്കാര്‍ഡ് പോലും നല്കാന്മാത്രമുള്ള ഫൗള്‍ നടന്നില്ലെന്നു ചുരുക്കം. എന്നിട്ടും പെനാല്‍റ്റി വിധിച്ചു.
വിഎആറിലൂടെയുള്ള കണ്ടെത്തല്‍ പരാഗ്വെയുടെ പ്രതിരോധതാരം ഗുസ്താവൊ ഗോമസ് ഡൂവേയെ വീഴ്ത്തി എന്നതാണ്. എന്നാല്‍, കാര്‍ഡ് നല്കാന് മാത്രമുള്ള ഫൗള്‍ നന്നിട്ടില്ല. പക്ഷേ, ഡൂവേ നന്നായി അഭിനയിച്ചു. ഇതോടെ 2026 ലോകകപ്പിലെ വിഎആര്‍ പിഴവുകളുടെ പട്ടികയിലേക്ക് ഈ തീരുമാനവും ചേര്‍ക്കപ്പെട്ടു. സാങ്കേതികമായി ഏറ്റവും പുരോഗമിച്ച ലോകകപ്പ് എന്ന വിശേഷണമുള്ളപ്പോഴും 2026ല്‍ റഫറിമാരുടെ പിഴവിന് അവസാനമില്ലെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.
ഫ്രാന്‍സിന് എതിരായ പ്രീക്വാര്‍ട്ടറില്‍ പരാഗ്വെ ഒരു മഞ്ഞക്കാര്‍ഡ് പോലും കണ്ടില്ലെന്നതും ശ്രദ്ധേയം. അതേസമയം, മൂന്നു ഫ്രഞ്ച് താരങ്ങള്‍ മഞ്ഞക്കാര്‍ഡ് കണ്ടു.
ഒര്‍ലാന്റൊ x എംബപ്പെ
ഫിഫ 2026 ലോകകപ്പില്‍ തരംഗമായ ഗോള്‍ കീപ്പര്‍ കേപ് വെര്‍ദെയുടെ 40കാരന് വൊസീഞ്ഞയാണ്. റൗണ്ട് ഓഫ് 32ല്‍ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ മാത്രം അഞ്ച് ഷോട്ടാണ് വൊസീഞ്ഞ തടഞ്ഞത്.
അതിനു പിന്നാലെ അരങ്ങേറിയ ഫ്രാന്‍സ് x പരാഗ്വെ പോരാട്ടത്തില്‍ കിലിയന്‍ എംബപ്പെയുടെ മൂന്നു ഗോള്‍ ഷോട്ട് തടഞ്ഞ് പരാഗ്വെയുടെ ഒര്‍ലാന്റൊ ഗില്ലും ശ്രദ്ധിക്കപ്പെട്ടു. ഫ്രാന്‍സിന്റെ ഫീല്‍ഡ് ഗോള്‍ ശ്രമങ്ങളെല്ലാം നിഷ്പ്രഭമായത് ഒര്ലാന്റൊയുടെ മുന്നിലായിരുന്നു.
55-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ബ്രാഡ്ലി ബര്‍കോളയുടെ ഗോളെന്നുള്ള ലോംഗ് റേഞ്ച് കുത്തിയകറ്റിയതും 90+6-ാം മിനിറ്റില്‍ കിലിയന്‍ എംബപ്പെയുടെ ഇരട്ടഷോട്ട് തഞ്ഞതും ഒര്‍ലാന്റൊ ഗില്ലിന്റെ റേഞ്ച് വ്യക്തമാക്കി. ഡൂവേയുടെ പാസ് സ്വീകരിച്ച എംബപ്പെ ക്ലോസ് റേഞ്ചില്‍ ആദ്യ ഷോട്ട് എടുത്തു. ഗില്ലിന്റെ ബ്ലോക്ക്.
റീബൗണ്ടായെത്തിയ പന്തില്‍ രണ്ടാമതും എംബപ്പെയുടെ ഷോട്ട്. ഇത്തവണ പരാഗ്വെന്‍ ഗോള്‍ കീപ്പര്‍ പന്ത് സ്റ്റോപ്പ് ചെയ്തു. ഈ ലോകകപ്പിലെ മിന്നും സേവ് എന്നു വിശേഷിപ്പിക്കാവുന്ന നിമിഷം. 2026 ലോകകപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സേവ് നടത്തിയതും ഒര്‍ലാന്റൊ ഗില്ലാണ്, 28 സേവുകള്‍.
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിഞ്ഞു. 2022 ഫൈനലിസ്റ്റുകളായ ഫ്രാന്‍സും സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയും തമ്മിലാണ് ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടം. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 1.30നാണ് ഫ്രാന്‍സ് x മൊറോക്കോ കിക്കോഫ്.
2022 സെമിയില്‍ മൊറോക്കോയെ കീഴടക്കിയാണ് ഫ്രാന്‍സ് ഫൈനലില്‍ പ്രവേശിച്ചതെന്നതും ശ്രദ്ധേയം. ലോകകപ്പ് ചരിത്രത്തില്‍ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമാണ് മൊറോക്കോ.
തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ക്വാര്‍ട്ടറില്‍ എത്തിയതോടെ, രണ്ട് എഡിഷന്റെ അവസാന എട്ടില്‍ ഇടം നേടുന്ന ആദ്യ ആഫ്രിക്കന്‍ ടീം എന്ന നേട്ടവും അച്റഫ് ഹക്കിമി നയിക്കുന്ന മൊറോക്കോയ്ക്കു ലഭിച്ചു. 2022 സെമിയിലെ തോല്‍വിക്കു തിരിച്ചടി നല്‍കാനുള്ള അവസരമാണ് നാലു വര്‍ഷത്തിനുശേഷം മൊറോക്കോയ്ക്കു ലഭിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം.
സഹആതിഥേയരായ കാനഡയെ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കിയാണ് മൊറോക്കോ ക്വാര്‍ട്ടറില്‍ എത്തിയത്. അസെദിന്‍ ഔനാഹിയുടെ ഇരട്ടഗോളും സൂഫിയാന് റഹിമിയുടെ ഗോളും ചേര്‍ന്നതോടെ മൊറോക്കോ 3-0ന്റെ ജയമാഘോഷിച്ചു.
അതേസമയം, പ്രീക്വാര്‍ട്ടറില്‍ പരാഗ്വെയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് കിലിയന്‍ എംബപ്പെ നയിക്കുന്ന ഫ്രാന്‍സ് അവസാന എട്ടിലേക്ക് എത്തിയത്. 70-ാം ലഭിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് എംബപ്പെ ഫ്രാന്‍സിന് 1-0ന്റെ ജയമൊരുക്കി. ജര്‍മനിയെ റൗണ്ട് ഓഫ് 32ല്‍ കീഴടക്കിയെത്തിയ പരാഗ്വെയ്ക്കു ഫ്രാന്‍സിന്റെ കരുത്തിനു മുന്നില്‍ മടക്കം.
2026 ലോകകപ്പില്‍ കിലിയന്‍ എംബപ്പെയുടെ ഗോള്‍നേട്ടം ഏഴായി. അര്‍ജന്റൈന്‍ താരം ലയണല്‍ മെസിക്കും ഏഴ് ഗോളുണ്ട്. ഫിഫ ലോകകപ്പിലെ എക്കാലത്തെയും ടോപ് സ്കോറിംഗില്‍ 20 ഗോള്‍ നേടിയ മെസിക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് എംബപ്പെ; 19 ഗോള്‍.
പ്രീക്വാര്‍ട്ടറിലെ വമ്പന്‍ പോരാട്ടത്തില്‍ ചൊവ്വ പുലര്‍ച്ചെ 12.30ന് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ലാമിന് യമാലിന്റെ സ്പെയിനിനെ നേരിടും.
Sports
ലണ്ടൻ: 2026 വനിതാ ടി20 ലോകകിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. ലോർഡ്സിൽ ലടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഓസീസ് കിരീടം സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ 17.1 ഓവറിൽ മറികടന്നു. 64 റൺസെടുത്ത വിക്കറ്റ് കീപ്പർ ബെത് മൂണിയുടെയും 48 റൺസെടുത്ത ഫീബ ലിച്ച്ഫീൽഡിന്റെയും മികവിലാണ് ഓസീസ് ലക്ഷ്യം മറികടന്നത്.
ഇംഗ്ലണ്ടിന് വേണ്ടി ഷാർലറ്റ് ഡീനും ലോറൻ ബെല്ലും സോഫി എക്ലെസ്റ്റോണും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 150 റൺസെടുത്തത്. ക്യാപ്റ്റൻ നാറ്റ് സിവർ-ബ്രണ്ടിന്റെ അർധ സെഞ്ചുറിയുടെയും ഫ്രെയ കെംപിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. നാറ്റ് സിവർ 58 റൺസാണെടുത്തത്. ഫ്രെയ കെംപ് 44 റൺസും അലിസ് കാപ്സി 23 റൺസുമെടുത്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മൊളിനെക്സും ലൂസി ഹാമിൽടണും കിം ഗാർത്തും അന്നബെൽ സതർലൻഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഓസ്ട്രേലിയയുടെ ഏഴാം കിരീടം നേട്ടമാണിത്. 2010, 2012, 2014, 2018, 2020, 2023 എന്നീ വർഷങ്ങളിലും ഓസ്ട്രേലിയ കിരീടം നേടിയിട്ടുണ്ട്.
Sports
ലണ്ടൻ: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണെടുത്തത്.
ക്യാപ്റ്റൻ നാറ്റ് സിവർ-ബ്രണ്ടിന്റെ അർധ സെഞ്ചുറിയുടെയും ഫ്രെയ കെംപിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. നാറ്റ് സിവർ 58 റൺസാണെടുത്തത്. ഫ്രെയ കെംപ് 44 റൺസും അലിസ് കാപ്സി 23 റൺസുമെടുത്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മൊളിനെക്സും ലൂസി ഹാമിൽടണും കിം ഗാർത്തും അന്നബെൽ സതർലൻഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ലണ്ടൻ: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ലണ്ടനിലെ ലോർഡ്സ് സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഓസ്ട്രേലിയ: ജോർജിയ വോൾ, ബെത് മൂണി (വിക്കറ്റ് കീപ്പർ), ഫീബ ലിച്ച്ഫീൽഡ്, എല്ലിസ് പെറി, ആഷ്ലെ ഗാർഡ്നർ, ജോർജിയ വെയർഹാം, അന്നബെൽ സതർലൻഡ്, നിക്കോളാ കാരി, സോഫി മൊളിനെക്സ് (ക്യാപ്റ്റൻ), കിം ഗാർത്, ലൂസി ഹാമിൽടൺ.
ടീം ഇംഗ്ലണ്ട്: ആമൈ ജോൺസ് (വിക്കറ്റ് കീപ്പർ), ഡാനി വയാറ്റ്-ഹോഡ്ജ്, നാറ്റ് സിവർ-ബ്രണ്ട് (ക്യാപ്റ്റൻ), ആലിസ് കാപ്സി, ഹെതർ ക്നൈറ്റ്, ഫ്രെയ കെംപ്, ഡാനിയേലെ ഗിബ്സൺ, ഷാർലറ്റ് ഡീൻ, ലിൻസ് സ്മിത്ത്, സോഫി എക്ലെസ്റ്റോണ്ട, ലോറൻ ബെൽ.
Sports
ആന്റിഗ്വ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ശ്രീലങ്കയ്ക്ക് കൂറ്റൻ സ്കോർ. ബാറ്റ്സ്മാൻമാർ കൂട്ടത്തോടെ തിളങ്ങിയതോടെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 549 റൺസെന്ന നിലയിൽ അവർ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്ന നിലയിലാണ്.
ഒമ്പതു വിക്കറ്റ് കൈയിലിരിക്കെ വിൻഡീസ് ഇപ്പോൾ ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 491 റൺസ് പിന്നിലാണ്. ഉജ്ജ്വല ബാറ്റിംഗ് പുറത്തെടുത്ത ലഹിരു ഉദാരയുടെ (188) സെഞ്ചുറിയാണ് ലങ്കൻ ഇന്നിംഗ്സിന് കരുത്തായത്. സെഞ്ചുറിക്ക് തൊട്ടരികിൽ 92 റൺസെടുത്ത് പുറത്തായ സൊണാൽ ദിനുഷയും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇവർക്ക് പുറമെ കുശാൽ മെൻഡിസ് (69), കമിന്ദു മെൻഡിസ് (84) എന്നിവരും തകർത്താടിയതോടെ വിൻഡീസ് ബൗളർമാർ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരായി. വിൻഡീസിനായി ജെയ്ഡൻ സീൽസും ഷാമർ ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.