Leader Page
വർക്കിച്ചനും ഭാര്യ മേരിക്കുട്ടിയും വല്ലാത്ത വിഷമത്തിലായിരുന്നു.
ഏക മകളും ദില്ലി സർവകലാശാലയിലെ വിദ്യാർഥിനിയും ബുദ്ധിജീവിയുമായ ഏലിക്കുട്ടി ഒരു റിസർച്ച് പ്രോഗ്രാമിനായി ഓസ്ട്രേലിയയിലേക്ക് പോവുകയാണെന്ന വാർത്തയാണ് ഖേദത്തിനു കാരണം.
ഗവേഷണപഠനം ഹേതുവായി കങ്കാരുവിന്റെ നാട്ടിലേക്കു പോയാൽ ഉടനെയൊന്നും തിരിച്ചുവരുന്നില്ലെന്നാണ് പെണ്ണ് പറയുന്നത്. ഇതു കേട്ടതോടെ മേരിക്കുട്ടിക്ക് ഒരു സംശയം; ഏലിയോടൊപ്പം ഒരു ഓസ്ട്രേലിയക്കാരൻ പഠിക്കുന്നുണ്ടെന്ന് കേട്ടിട്ടുണ്ട്. ഈ കങ്കാരുപ്പയ്യന്റെ കൂടെ പൊറുതി തുടങ്ങാനാണോ മകളുടെ ഭാവം? ഇന്നത്തെക്കാലത്ത് എന്തും സംഭവിക്കാം!
ഭാര്യയുടെ സംശയം കേട്ടപ്പോൾ വർക്കിച്ചൻ നടുങ്ങി.
ഇത്രയുംനാൾ കഷ്ടപ്പെട്ട് സമ്പാദിച്ച പറമ്പും സ്വത്തുമൊക്കെ എവിടെയോ കിടക്കുന്ന ഓസ്ട്രേലിയക്കാരൻ കൊണ്ടുപോയാൽ എന്തു ചെയ്യും? അവസാനകാലത്ത് തന്റെയും ഭാര്യയുടെയും അവസ്ഥയെന്തായിരിക്കും? ചിന്തിച്ചപ്പോൾ ഒരെത്തും പിടിയും കിട്ടിയില്ല.
ആകെപ്പാടെയുള്ള മാനം പോയ മട്ടിൽ മാനത്തേക്കു നോക്കി പൂമുഖത്തെ ചാരുകസേരയിൽ കിടക്കവേ, തെല്ലുനേരം കഴിഞ്ഞപ്പോൾ വർക്കിച്ചന്റെ ബുദ്ധി തെളിഞ്ഞു. കുടുംബസുഹൃത്തും വക്കീലുമായ അവറാച്ചനോട് ഇക്കാര്യങ്ങൾ സംസാരിച്ചാലോ? ഉചിതജ്ഞനും ബുദ്ധിമാനുമായ അവറാച്ചൻ ഇതിനൊക്കെ പരിഹാരം കണ്ടെത്താതിരിക്കില്ല.
മേരിക്കുട്ടിക്കും ഇക്കാര്യം സമ്മതമായി. നേരം കളയാതെ അവർ അവറാച്ചന്റെ വീട്ടിലേക്കു പോയി.
നിങ്ങൾ ആർക്കുവേണ്ടി ജീവിച്ചു?
വർക്കിച്ചൻ പറഞ്ഞ കാര്യങ്ങളൊക്കെ കേട്ടപ്പോൾ അവറാച്ചന് ചിരിയാണു വന്നത്. എല്ലാം മകൾക്കുവേണ്ടി സമർപ്പിച്ച്, സുഖസൗകര്യങ്ങളൊക്കെ വേണ്ടെന്നുവച്ചു ജീവിച്ച വർക്കിച്ചന്റെയും മേരിക്കുട്ടിയുടെയും അവസ്ഥ കണ്ടപ്പോൾ ചിരിക്കാതെ എന്തു ചെയ്യും?
“നിങ്ങൾ ആദ്യം ചെയ്ത തെറ്റ് മകൾക്കു വേണ്ടി മാത്രം ജീവിച്ചു എന്നതാണ്! നിങ്ങൾ രണ്ട് മെഴുകുതിരികൾ പോലെ മകൾക്കായി എരിഞ്ഞുതീരുകയാണ്.” -അവറാച്ചൻ ഇരുവരോടുമായി പറഞ്ഞു.
“എല്ലാവരും അങ്ങനെയല്ലേ?”- മേരിക്കുട്ടി അറിയാതെ ചോദിച്ചുപോയി.
“ശരിയാണ്. കുട്ടികൾ പ്രാപ്തിയാകും വരെ നിങ്ങൾ അവർക്കുവേണ്ടി ജീവിക്കണം. പക്ഷേ, അവർ വളർന്നു വലുതായിക്കഴിഞ്ഞാൽ പിന്നീടുള്ള കാലം നിങ്ങൾ ജീവിതസുഖങ്ങൾ ആവോളം കോരിക്കുടിച്ച് സുഖമായി കഴിയണം, എന്നിട്ട് ഭാഗ്യമരണം പ്രാപിക്കണം!” -അവറാച്ചൻ പറഞ്ഞു.
“ശരിയാണ് അവറാച്ചാ! ഞങ്ങളൊരിക്കലും ഞങ്ങളുടെ സുഖം നോക്കിയിട്ടില്ല. ഒരു ഹോട്ടലിൽ പോയി നല്ല ആഹാരം കഴിച്ചിട്ടില്ല. തിയറ്ററിൽ ചെന്ന് സിനിമ കണ്ടിട്ടില്ല. യാത്രകളും ചെയ്യാറില്ല. പണ്ടൊക്കെ വല്ലപ്പോഴും സിഗററ്റ് വലിച്ചിരുന്നു. ഇപ്പോൾ അതുമില്ല. റിട്ടയർ ചെയ്തതിനു ശേഷം പുതിയ മുണ്ടും ഷർട്ടും പോലും വാങ്ങാറില്ല. മേരിക്കുട്ടിക്ക് ഒരു സാരിയോ മറ്റോ വർഷത്തിലൊരിക്കൽ എടുത്താലായി.” -വർക്കിച്ചൻ സമ്മതിച്ചു.
“കാപ്പിക്കുരുവിന്റെ തൊണ്ട് വറുത്തെടുത്തു പൊടിച്ചാണ് കട്ടൻകാപ്പി പോലും ഞാൻ ഉണ്ടാക്കിയിരുന്നത്. എന്നിട്ട് കാപ്പിക്കുരു വിറ്റുകിട്ടുന്ന കാശും ചിട്ടിപിടിച്ച തുകയും റബറിന്റെ പൈസയുമൊക്കെ ബാങ്കിലിടും! ഒറ്റരൂപ പോലും അനാവശ്യമായി ചെലവാക്കില്ല.
രാവിലെ ഉണക്കക്കപ്പയും ഉണക്കമീനും മാത്രം. ഉച്ചയ്ക്ക് ചോറും മീൻകറിയും. വൈകുന്നേരം ഒരു ചുട്ട പപ്പടവും ബ്ലാക്ക്കോഫിയും. അത്താഴത്തിന് പഴഞ്ചോറും പഴയ മീൻകറിയും. എല്ലാം ഏലിപ്പെണ്ണിനുവേണ്ടിയുള്ള ഞങ്ങളുടെ ത്യാഗങ്ങളായിരുന്നു.” -മേരിക്കുട്ടിയും തങ്ങളുടെ ദുഃഖകരമായ ദിനചര്യ വിസ്തരിച്ചു പറഞ്ഞു.
അന്തസോടെ ജീവിച്ചു മരിക്കുവിൻ!
ഇതൊക്കെ കേട്ടപ്പോൾ അവറാച്ചൻ വീണ്ടും ചിരിച്ചു: “അതായത്, ഇങ്ങനെ കഷ്ടപ്പെട്ട് ജീവിച്ചിട്ട് നിങ്ങൾ കുറച്ചു ബാങ്ക് ബാലൻസ് ഉണ്ടാക്കിയെന്നു മാത്രം. ജീവിതത്തിലെ സുഖങ്ങളൊന്നും ആസ്വദിച്ചിട്ടില്ല. നിങ്ങളുണ്ടാക്കിയ ഈ പണത്തിനും നിങ്ങളുടെ മറ്റു സ്വത്തുക്കൾക്കും ഭാവിയിൽ എന്തു സംഭവിക്കും? ഇതൊക്കെ ഓസ്ട്രേലിയക്കാരൻ കൊണ്ടുപോകും. അല്ലെങ്കിൽ ഏലിക്കുട്ടി വല്ല അനാഥാലയത്തിനും കൊടുക്കും. അങ്ങനെ വരുമ്പോൾ നിങ്ങളുടെ ജന്മം വെറുതെയായി!”
അവറാച്ചന്റെ നിർദയമായ വാക്കുകൾ കേട്ട് വർക്കിച്ചൻ ഞെട്ടി. മേരിക്കുട്ടി മുളപൊട്ടുന്നതുപോലെ കരഞ്ഞു.
“ഇനി കരഞ്ഞിട്ട് ഒരു കാര്യവുമില്ല. മകൾ വിദേശരാജ്യത്ത് പോയി പഠിക്കുകയോ ജീവിക്കുകയോ ചെയ്യട്ടെ. ഓസ്ട്രേലിയക്കാരനെയോ അമേരിക്കക്കാരനെയോ വരിക്കട്ടെ. അതിന് നമുക്ക് ഒന്നും ചെയ്യാനാവില്ല. ഈ വൈകിയ വേളയിലെങ്കിലും അന്തസോടെ ജീവിച്ചുമരിക്കുക എന്നതു മാത്രമാണ് നിങ്ങൾക്ക് ചെയ്യാനുള്ളത്.” -അവറാച്ചൻ ഉപദേശിച്ചു.
“എന്നു പറഞ്ഞാൽ?” -വർക്കിച്ചന് മനസിലായില്ല.
“എന്നു പറഞ്ഞാൽ, ഇനിമുതൽ ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്, ഇഷ്ടമുള്ള സ്ഥലത്തേക്കു യാത്ര ചെയ്ത് സമാധാനത്തോടെ ജീവിക്കുക എന്നുതന്നെ!” -അവറാച്ചൻ വ്യക്തമാക്കി.
തുടർന്ന് അദ്ദേഹം വർക്കിച്ചന്റെയും മേരിക്കുട്ടിയുടെയും തുടർജീവിതത്തിനുള്ള വിശദമായ മാസ്റ്റർപ്ലാൻ തയാറാക്കി അവരെ പഠിപ്പിച്ചു. വീട് പെയിന്റ് ചെയ്യുക, പുതിയ മൊബൈൽ ഫോൺ വാങ്ങുക, യാത്ര ചെയ്യുക, ഇഷ്ടമുള്ള വസ്ത്രങ്ങൾ വാങ്ങുക എന്നിവ അവറാച്ചന്റെ പ്ലാനിൽ ഉണ്ടായിരുന്നു.
പരിപ്പുവടയല്ല, ജീവിതം
മകൾ ഓസ്ട്രേലിയയിലേക്ക് പറന്നുപോയതിന്റെ പിറ്റേന്നു രാവിലെ വർക്കിച്ചൻ പുതിയ പ്ലാൻ പ്രകാരം പ്രവർത്തിച്ചുതുടങ്ങി. ബാങ്കിൽ പോയി തന്റെ സ്ഥിരനിക്ഷേപങ്ങളിൽനിന്ന് ഒരു തുകയും റബറും മറ്റും വിറ്റ വകയിൽ കിട്ടിയ തുകയും അദ്ദേഹം സേവിംഗ്സിലേക്ക് മാറ്റി. ‘ഗൂഗിൾ പേ’, ‘ഫോൺ പേ’ തുടങ്ങിയ ആപ്പുകളും മൂപ്പർക്ക് സ്വന്തമായി.
“മേരിക്കുട്ടീ! ഇനിയാണ് നമ്മൾ ജീവിക്കാൻ പോകുന്നത്. നീ എത്രനാളായി അടുക്കളയിൽക്കിടന്ന് കഷ്ടപ്പെടുന്നു! ഇനി നമുക്ക് അടിച്ചുപൊളിക്കാം. നമുക്കിന്ന് ടൗണിൽ പോയി ഒന്നു ചുറ്റിക്കറങ്ങി വരാം.” -ഗൃഹനാഥൻ മറ്റൊരു ദിവസം ഭാര്യയോടു പറഞ്ഞു. മേരിക്കുട്ടി സമ്മതിച്ചു.
മുൻ തീരുമാനപ്രകാരം അവർ യുവമിഥുനങ്ങളെപ്പോലെ ടൗണിലേക്ക് യാത്രയായി. ഇരുവരും ചേർന്ന് അത്തരമൊരു സവാരി ആദ്യമായിട്ടായിരുന്നു. ആ നിമിഷങ്ങളുടെ നിർവൃതിയിൽ മേരിക്കുട്ടി കഷ്ടപ്പെട്ട് ഒന്നു പുഞ്ചിരിച്ചു. ടൗണിലെ വലിയൊരു തുണിക്കടയിൽ അവർ പ്രത്യക്ഷരായി. മേരിക്കുട്ടിക്ക് ചുരിദാറും ലഗ്ഗിൻസും മതിയെന്ന് വർക്കിച്ചൻ വാശി പിടിച്ചു. വർക്കിച്ചന് മുണ്ടിന് പകരം ബർമുഡ മതിയെന്ന് മേരിക്കുട്ടിയും ശഠിച്ചു. ചെറിയ തർക്കങ്ങൾക്കു ശേഷം ഇരുവരും പരസ്പരം അനുസരിച്ചതോടെ ആ പ്രശ്നം തീർന്നു.
ഇരുവരും തുടർന്ന് പട്ടണത്തിലെ വലിയൊരു ഹോട്ടലിലേക്ക് ഗമിച്ചു. അവർ ആദ്യമായാണ് ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ കയറുന്നത്. അപ്പോഴാണ് ഒരു സംഗതി വെളിവായത്-പരിപ്പുവടയും ഉഴുന്നുവടയുമല്ലാതെ മറ്റൊന്നും ഓർഡർ ചെയ്യാൻ വർക്കിച്ചനറിഞ്ഞുകൂടാ!
മേരിക്കുട്ടി മേശപ്പുറത്തെ മെനുകാർഡ് ധൈര്യമായി എടുത്തു നോക്കി: മട്ടൻ പിഷോരി, മട്ടൺ മസാല, ഫിഷ് ഫിംഗർ, പ്രോൺസ് കഡായി, ഫിഷ് ബിരിയാണി, തന്തൂരി റൊട്ടി... ഇങ്ങനെ പലവിധ ഐറ്റങ്ങളുടെ ഭീകരമായ നാമങ്ങൾ! ഈ വിശിഷ്ടമായ വിഭവങ്ങളുടെ പേരുകൾ വായിക്കാൻ ശ്രമിച്ചപ്പോൾ പരിമിതവിഭവയായ മേരിയുടെ കണ്ണു നിറഞ്ഞു കവിഞ്ഞൊഴുകി.
അവർക്ക് ശരിക്കും ദേഷ്യവും സങ്കടവും വന്നു. മകളെ നന്നായി വളർത്താനും കാശു സമ്പാദിക്കാനുമുള്ള തത്രപ്പാടിൽ നല്ലൊരു ഹോട്ടലിൽപോലും ഇതിനുമുമ്പ് കയറാൻ കഴിഞ്ഞിട്ടില്ല! പുതിയ വിഭവങ്ങളുടെ പേരുകൾപോലും തനിക്കറിയില്ല!
“നീ പേടിക്കാതെ! നമുക്ക് പരിപ്പുവടയും ഉപ്പുമാവും മതി.” -വിഭവങ്ങളുടെ ലിസ്റ്റ് കണ്ട് ഭയന്നുപോയ വർക്കിച്ചൻ മന്ത്രിച്ചു. പരിപ്പുവടയിൽ കൂടുതലൊന്നും മൂപ്പർ ഇന്നേവരെ ചിന്തിച്ചിരുന്നില്ലല്ലോ. വിഷമം മറച്ചുവച്ചുകൊണ്ട് മേരിക്കുട്ടി അറിയാതെ പറഞ്ഞു പോയി: “അച്ചായാ, പരിപ്പുവട മാത്രമല്ല, ജീവിതം!”
ഹോർമുസും വർക്കിച്ചനും
പിന്നീടുള്ള ദിവസങ്ങളിൽ മേരിക്കുട്ടിയും വർക്കിച്ചനും വീട്ടിൽ സസന്തോഷം ധനം ചെലവു ചെയ്ത് ജീവിച്ചുതുടങ്ങി.അങ്ങനെയിരിക്കുകയാണ് അവറാച്ചൻ വീട്ടിലേക്ക് എത്തിയത്.
“നിങ്ങളിങ്ങനെ വെറുതെ തിന്നും കുടിച്ചും ഇരുന്നാൽപ്പോരാ! മറ്റൊരു ഉത്തരവാദിത്വം കൂടിയുണ്ട്. വരും തലമുറയ്ക്കുവേണ്ടി എന്തെങ്കിലും ക്രിയേറ്റീവായി ചെയ്യണം. ഒരുവേള, ഭാവിയിൽ മകൾ മടങ്ങിവന്നാൽ എങ്ങനെ ജീവിക്കും?” -അവറാച്ചൻ ചോദിച്ചു.
“ഞാനെന്തു ചെയ്യണമെന്നാണ്? നിങ്ങളല്ലേ, നേരത്തേ ഞങ്ങളോട് അടിച്ചുപൊളിച്ച് ജീവിച്ചോളാൻ പറഞ്ഞത്?” -വർക്കിച്ചന് ഒരു പിടിയും കിട്ടിയില്ല.
“ശരിയാണ്. നിങ്ങൾ സുഖമായി ജീവിക്കണം. അതാണ് ആദ്യം ചെയ്യേണ്ടത്. അതുകൊണ്ടു മാത്രമായില്ല - ഇനി, നാടിന്റെ വികസനത്തിനും മകൾക്കും സഹായമായ എന്തെങ്കിലും വേറെയും ചെയ്യണം! അതാണ് എന്റെ പ്ലാനിന്റെ രണ്ടാം ഘട്ടം.” -അവറാച്ചൻ വെളിപ്പെടുത്തി.
വർക്കിച്ചൻ തെല്ലുനേരം ഗൗരവത്തിൽ ആലോചനയിലാണ്ടു.
“വിദേശത്തെ കാര്യങ്ങളൊക്കെ അനിശ്ചിതത്വത്തിലാകാൻ അധികം നാളൊന്നും വേണ്ട. ഹോർമുസ് കടലിടുക്കിൽ ചെറിയ കശപിശയുണ്ടായാൽ നമ്മുടെ അടുപ്പ് പുകയില്ലെന്ന അവസ്ഥയാണ്. അപ്പോൾ, മകൾ തിരിച്ചുവരുന്ന ഒരു കാലവും നമ്മൾ മുമ്പിൽ കാണണം.” -അവറാച്ചൻ പ്രവചിച്ചു.
“അവൾ ഇവിടെ വന്നാൽ എന്തു ചെയ്യും?” -മേരിക്കുട്ടിക്ക് ആശങ്കയായി.
“അവളൊക്കെ തിരിച്ചുവരുമെന്നല്ല, ഞാൻ പറയുന്നത്. പക്ഷേ, നാട്ടിൽ വികസനമെത്തിയാൽ കൂടുവിട്ടുപോയ പിള്ളേർ ഇന്നല്ലെങ്കിൽ നാളെ മടങ്ങിവരുമെന്ന് നിശ്ചയം.” -അവറാച്ചന് ഉറപ്പാണ്.
വർക്കിച്ചൻ ഇതു കേട്ട് കുറച്ചു നേരംകൂടി ചിന്തിച്ചിരുന്നു.
എന്നിട്ട് ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ ഗൗരവത്തോടെ ഉവാച: “അവറാച്ചാ! ഞാനൊരു ചെറിയ വികസനപ്രവർത്തനം നടത്താം. ജംഗ്ഷനിൽ വെറുതെ കിടക്കുന്ന എന്റെ സ്ഥലത്ത് രണ്ടുനിലയുള്ള പീടിക പണിയാം. മകൾ വിദേശത്തായതിനാൽ നമുക്ക് ബാങ്ക് ലോൺ പെട്ടെന്നു കിട്ടും. കെട്ടിടം റെഡിയാക്കിയാൽ മകൾക്ക് ഭാവിയിൽ ഒരു വരുമാനമാകും. നാടിന്റെ മുഖഛായ മാറുകയും ചെയ്യും.”
ഇതു കേട്ട് അവറാച്ചൻ അമ്പരന്നു നിന്നുപോയി. മേരിക്കുട്ടിയും ഞെട്ടി.
“വർക്കിച്ചാ! താൻ എന്നെയും കടത്തിവെട്ടി പ്ലാനിട്ടിരിക്കുന്നു! ഈ ബുദ്ധി എവിടന്നു വന്നു?” -അവറാച്ചൻ ചോദിച്ചു.
ഈ ചോദ്യം കേട്ട് ചൂണ്ടുവിരലുയർത്തി വർക്കിച്ചൻ നിസാര മട്ടിൽ ചൊല്ലി: “കാലത്തിനൊപ്പിച്ച് ഞാനും മാറിയെന്ന് കൂട്ടിക്കോ! പരിപ്പുവട തിന്നുന്നതു മാത്രല്ല, അവറാച്ചാ, ജീവിതം! നാട്ടിൽ ഡെവലപ്മെന്റ് വരട്ടെ! എല്ലാവരും അടിച്ചുപൊളിക്കട്ടെ!”
വാൽക്കഷണം:
നാട്ടിലെ നാൽക്കവലയിൽ വർക്കിച്ചന്റെ രണ്ടുനിലക്കെട്ടിടം പണി തീരാറായി.
മണിമാളികയുടെ പേര്: ‘വർക്കിച്ചൻ ടവർ!’
മകൾ ഏലിപ്പെണ്ണ് ഓസ്ടേലിയയിലിരുന്ന് ഈ സൗധത്തിന്റെ ചിത്രം മെബൈലിൽ കണ്ടപ്പോൾ ആഹ്ലാദമടക്കാൻ വയ്യാതെ ഇപ്രകാരം ആർത്തു വിളിച്ചു: “ശരിയാണപ്പാ! പരിപ്പുവട മാത്രമല്ല, ജീവിതം!”
Leader Page
നീതിപൂർവകമായ പത്രപ്രവർത്തനത്തിന്റെ 140 വർഷങ്ങൾ എന്നു പറഞ്ഞാൽ അതു രാജ്യത്തിനും സമൂഹത്തിലും ലഭിച്ച വലിയ സംഭാവനയാണ്. ജനാധിപത്യം ശക്തിപ്പെടാതിരുന്ന കാലത്ത് നമുക്ക് അത്ര എളുപ്പമായിരുന്ന ഒന്നല്ല നീതിപൂർവമായ മാധ്യമപ്രവർത്തനം.
ജനാധിപത്യത്തിൽ നമുക്കു കിട്ടിയ വലിയ നന്മയും ഊർജവുമാണ് സജീവമായ മാധ്യമപ്രവർത്തനം എന്നു പറയാം. 140 വർഷമായി ശബ്ദമില്ലാത്തവരുടെ ശബ്ദമായി, കക്ഷിരാഷ്ട്രീയ സമ്മർദങ്ങൾക്കൊന്നും വഴങ്ങിക്കൊടുക്കാതെ, ജനാധിപത്യ ബോധ്യങ്ങളിൽ അടിസ്ഥാനപ്പെടുത്തി, മുന്നോട്ടു പോകുന്ന ദീപികയുടെ മുഴുവൻ പ്രവർത്തനങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു.
-ആൻ സെബാസ്റ്റ്യൻ സ്റ്റേറ്റ് സീനിയർ വൈസ് പ്രസിഡന്റ്
കെഎസ്യു
Leader Page
ധവളപത്രത്തിൽ വിസ്മയങ്ങൾ ഇല്ല. അതിന്റെ അടിസ്ഥാനത്തിൽ വി.ഡി. സതീശനു വേണമെങ്കിൽ വിസ്മയങ്ങൾ ഉണ്ടാക്കാം. അതിന് അദ്ദേഹം ധൈര്യപ്പെടുമോ എന്നു രണ്ടാഴ്ച കഴിഞ്ഞേ അറിയാനാകൂ. അപ്പോഴാണു ബജറ്റ് അവതരിപ്പിക്കുക. സംസ്ഥാനത്തിന്റെ ധനനില ഒട്ടും തൃപ്തികരമല്ല എന്ന കണ്ടെത്തലിൽ പുതുമയില്ല.
2024ൽ 67ഉം 2025ൽ 84ഉം ദിവസം സംസ്ഥാനം ഓവർഡ്രാഫ്റ്റിലായിരുന്നു. ഇതിന്റെ ഇരട്ടിയും മൂന്നിരട്ടിയും വീതം ദിവസം വെയ്സ് ആൻഡ് മീൻസ് അഡ്വാൻസിലും ആയിരുന്നു. കടമായും അല്ലാതെയും ഉള്ള വരവുകൾ കൊണ്ടു കാര്യം നടക്കാതെ വരുമ്പോഴാണ് റിസർവ് ബാങ്കിന്റെ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നത്. (ഇവ ഉയർന്ന പലിശ ഈടാക്കുന്ന ഹ്രസ്വകാല വായ്പകളാണ് എന്നതു മറക്കരുത്).
സ്വന്തം വരവും കേന്ദ്രവിഹിതവും ബജറ്റിൽ പറഞ്ഞ വായ്പയുംകൊണ്ടു ചെലവു നടത്താനായില്ല. ഒടുവിൽ വർഷാന്ത്യ ദിവസമോ ഇറങ്ങിപ്പോകുന്ന ദിവസമോ ഖജനാവിൽ പണമുണ്ടെന്ന് അവകാശപ്പെടുന്നതിൽ എന്തു കേമമാണുള്ളത്?
കൊടുക്കാൻ പതിനായിരക്കണക്കിനു കോടി രൂപ
ആ നീക്കിയിരിപ്പിന്റെ പല മടങ്ങു തുക കൊടുത്തു തീർക്കാനും ഉണ്ട്. ജീവനക്കാരുടെ ക്ഷാമബത്ത 21,670 കോടി രൂപ, പെൻഷൻകാരുടെ ക്ഷാമാശ്വാസം 14,387 കോടി രൂപ, കരാറുകാർക്കു ബിൽ ഡിസ്കൗണ്ട് ചെയ്ത വകയിൽ ബാങ്കുകൾക്ക് 3431 കോടി രൂപ. മറ്റു ചില്ലറ ബാധ്യതകൾ കൂടി ചേർത്താൽ മൊത്തം 48,733 കോടി രൂപ. ഒരു വർഷം ബജറ്റിൽ വായ്പ എടുക്കുന്ന തുകയോളം വരുന്നു, ഈ കുടിശിക.
സർക്കാരിന്റെ കമ്മി കുറയ്ക്കാൻ ഭരണച്ചെലവ് കുറയ്ക്കണം. ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കു വരുമാനത്തിന്റെ 75 ശതമാനം ചെലവാക്കേണ്ടി വരുന്നു. സർക്കാർ സംവിധാനങ്ങൾ കൂടുതൽ ഡിജിറ്റൽ ആക്കണം എന്നു ധവളപത്രം നിർദേശിക്കുന്നു. എന്നാൽ ഇതുവഴി ഉദ്യോഗസ്ഥരെ കുറയ്ക്കണമെന്നു പറയുന്നില്ല. രാഷ്ട്രീയമായി സ്വീകാര്യമല്ലാത്ത ആശയമാണല്ലോ അത്. ആളെ കുറയ്ക്കാതെ കംപ്യൂട്ടറൈസേഷൻ നടത്തിയ വിദഗ്ധരാണല്ലോ കേരള ബ്യൂറോക്രസി.
തോന്നുംപടി ബജറ്റ് കണക്ക്
ബജറ്റുകൾ വേണ്ടത്ര ശ്രദ്ധയോടെ തയാറാക്കുന്നില്ല എന്ന ആക്ഷേപം വർഷങ്ങളായി ഉള്ളതാണ്. ധവളപത്രം കണക്കുകൾ ഉദ്ധരിച്ച് ഈ ആക്ഷേപം സ്ഥിരീകരിക്കുന്നു. നികുതി- നികുതിയിതര വരുമാനങ്ങൾ, ചെലവ്, റവന്യൂ കമ്മി, ധനകമ്മി ഇവയുടെയൊക്കെ ബജറ്റ് എസ്റ്റിമേറ്റും യഥാർഥ കണക്കും തമ്മിൽ പത്തു ശതമാനത്തിലധികം വ്യത്യാസം മിക്ക വർഷങ്ങളിലും ഉണ്ട്.
പൊതുമേഖല എന്ന ഭാരം
പൊതുമേഖലാ സ്ഥാപനങ്ങൾ ഭാരമാണ് എന്നു ധവളപത്രം വ്യക്തമാക്കി. 2024-25 ഒടുവിൽ പൊതുമേഖലയുടെ സഞ്ചിതനഷ്ടം 78,851 കോടി രൂപ ആയിരുന്നു. ഇത് ഇങ്ങനെ പോയാൽ എന്താകും? പൊളിച്ചെഴുത്തു വേണമെന്നു പറഞ്ഞതല്ലാതെ മാർഗങ്ങൾ ഇതിൽ നിർദേശിച്ചിട്ടില്ല. അപ്രസക്തമായ കുറേ സ്ഥാപനങ്ങൾ ഇല്ലാതാക്കാനോ സ്വകാര്യവത്കരിക്കാനോ ശ്രമിക്കേണ്ടതാണ്.
നല്ല ലാഭമുണ്ടാക്കുന്ന ബിവറേജസ് കോർപറേഷൻ ലാഭത്തിനു നികുതി നൽകുന്നു. അതേ സമയം സിവിൽ സപ്ലൈസ് കോർപറേഷൻ വലിയ നഷ്ടത്തിൽ ഓടുന്നു. ഇവ ഒന്നിപ്പിച്ച് ഒരു കോർപറേഷന്റെ രണ്ട് ഉപകമ്പനികളായി നടത്തിയാൽ നികുതി ലാഭിക്കാം എന്ന ശിപാർശ ധവളപത്രത്തിൽ ഉണ്ട്.
വൈദ്യുതി ഉണ്ടാക്കാൻ
സംസ്ഥാനത്തു വൈദ്യുതി ഉത്പാദനം കൂട്ടുന്നതിനു ധവളപത്രം നിർദേശിക്കുന്നത് കേന്ദ്ര പൊതുമേഖലാ കമ്പനികളെയും സ്വകാര്യ മേഖലയെയും ക്ഷണിക്കണം എന്നാണ്. കായംകുളത്ത് എൻടിപിസിയുമായും ബ്രഹ്മപുരത്ത് റിലയൻസുമായും ഉണ്ടാക്കിയ കരാറുകളുടെ വലിയ ബാധ്യത ഇപ്പോഴും തുടരുന്നു. ചില ജലവൈദ്യുത പദ്ധതികളിലെ സഹകരണ കരാറുകളും സംസ്ഥാനത്തിനു നഷ്ടമായാണ് മാറിയത്. ഈ അനുഭവങ്ങൾ വച്ചുകൊണ്ടു കരാർ ഉണ്ടാക്കുന്നില്ലെങ്കിൽ തട്ടിപ്പുകാർക്കു കൊയ്ത്തിന് അവസരമാകും.
ഉപയോഗിച്ച വെള്ളം വീണ്ടും ഡാമിൽ എത്തിച്ചും ചെറുകിട ആണവ റിയാക്ടറുകൾ സ്ഥാപിച്ചും പുനരുപയോഗ ഊർജ പദ്ധതികൾ നടപ്പാക്കിയും വൈദ്യുതി ഉത്പാദനം കൂട്ടണമെന്നാണു ധവളപത്രത്തിലെ ശിപാർശ.
ധവളപത്രം സംസ്ഥാന ധനകാര്യത്തിന്റെ പ്രധാന രോഗലക്ഷണങ്ങൾ ശരിയായി നിർവചിച്ചു. യഥാർഥരോഗം ബ്യൂറോക്രസിയുടെ അമിത എണ്ണവും വെള്ളാനകളായ പൊതുമേഖലാ സ്ഥാപനങ്ങളുമാണ്.
സതീശൻ സർക്കാർ രോഗത്തിനു ചികിത്സിക്കുമോ? ആ ചികിത്സ രാഷ്ട്രീയമായി കയ്പേറിയതാണ്. എന്നാൽ കേരളത്തിന്റെ നല്ല ഭാവിക്ക് അത്യാവശ്യവും. വി.ഡി. സതീശൻ ജനപ്രിയതയ്ക്കാണോ രാഷ്ട്രതന്ത്രജ്ഞതയ്ക്കാണോ പ്രാധാന്യം നൽകുന്നതെന്നു വരും ദിവസങ്ങളിൽ അറിയാം.
Leader Page
കേരളം ഇന്ന് ഒരു ധനകാര്യ വഴിത്തിരിവിലാണ് എന്നതാണ് ധവളപത്രത്തിന്റെ അടിസ്ഥാന വാദം. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, മനുഷ്യവികസനം തുടങ്ങിയ മേഖലകളിൽ കേരളം രാജ്യത്തെ മുന്നണി സംസ്ഥാനമായി തുടരുമ്പോഴും, ഈ നേട്ടങ്ങളെ നിലനിർത്താനുള്ള സർക്കാരിന്റെ ധനശേഷി വേഗത്തിൽ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അതിനാൽ, നിലവിലെ ധനകാര്യ ഘടന ഉപയോഗിച്ച് കേരളത്തിന് തന്റെ ക്ഷേമവാഗ്ദാനങ്ങളും വികസന ലക്ഷ്യങ്ങളും ഭാവിയിലും തുടരാനാകുമോ എന്ന അടിസ്ഥാന ചോദ്യത്തിനാണ് ഈ റിപ്പോർട്ട് ഉത്തരമന്വേഷിക്കുന്നത്.
പ്രതിസന്ധി ഗുരുതരം
കേരളത്തിന്റെ ധനകാര്യ പ്രതിസന്ധി ഇപ്പോൾ ഘടനാപരവും ഗുരുതരവുമാണെന്നതാണ് റിപ്പോർട്ടിന്റെ കേന്ദ്ര കണ്ടെത്തൽ. ഏകദേശം 5.07 ലക്ഷം കോടി രൂപയുടെ മൊത്തം ബാധ്യത, ആകെ വരുമാനത്തിന്റെ 77 ശതമാനത്തോളം വിഴുങ്ങുന്ന പ്രതിബദ്ധ ചെലവുകൾ, വരുമാനത്തിന്റെ 20.9 ശതമാനം വരെ എത്തുന്ന പലിശച്ചെലവ്, ജിഎസ്ഡിപിയുടെ വെറും 1.3 ശതമാനം മാത്രമായ മൂലധനച്ചെലവ്, ദേശീയ ശരാശരിയേക്കാൾ വളരെ താഴെയുള്ള വികസനച്ചെലവ് എന്നിവയാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്ന പ്രധാന സൂചകങ്ങൾ. ലളിതമായി പറഞ്ഞാൽ, കേരള സർക്കാരിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളം, പെൻഷൻ, പലിശ, പഴയ ബാധ്യതകൾ എന്നിവയ്ക്കായി ചെലവാകുന്നു; വികസന നിക്ഷേപങ്ങൾക്ക് വളരെ കുറച്ച് മാത്രം ശേഷിക്കുന്നു.
ട്രഷറി പണമിടപാട് നിയന്ത്രണത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് റിപ്പോർട്ടിന്റെ ഏറ്റവും ശക്തമായ ഭാഗങ്ങളിൽ ഒന്ന്. റിസർവ് ബാങ്കിന്റെ അഡ്വാൻസ്, ഓവർഡ്രാഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളിൽ കേരളം അമിതമായി ആശ്രയിച്ചിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
കുടിശിക ബാധ്യതകൾ
പുതിയ സർക്കാർ ഏറ്റെടുത്ത കുടിശിക ബാധ്യതകൾ ഏകദേശം 48,733 കോടി രൂപയാണെന്നും റിപ്പോർട്ട് പറയുന്നു. ഇതിൽ 21,670 കോടി ഡിഎ കുടിശികയും 14,387 കോടി പെൻഷൻകാരുടെ കുടിശികയുമാണ്.
കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണോ എന്ന ചോദ്യത്തിന് റിപ്പോർട്ട് നൽകുന്ന മറുപടി സൂക്ഷ്മമാണ്. കേരളം ഒരു പരാജയപ്പെട്ട സമ്പദ്വ്യവസ്ഥയല്ല. മനുഷ്യ വികസന നേട്ടങ്ങളിൽ രാജ്യമെങ്ങും കേരളം ഇന്നും മുന്നിലാണ്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ധനകാര്യ സംവിധാനം അതീവ സമ്മർദത്തിലാണ്. ഉയർന്ന കടബാധ്യത, കർശനമായ പ്രതിബദ്ധ ചെലവുകൾ, കുറഞ്ഞ മൂലധന നിക്ഷേപം, ദുർബലമായ വരുമാന വളർച്ച, ഓഫ് ബജറ്റ് ബാധ്യതകൾ എന്നിവയാണ് പ്രതിസന്ധിയുടെ പ്രധാന കാരണങ്ങൾ. ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പാക്കാത്ത പക്ഷം ക്ഷേമച്ചെലവും വികസന ചെലവും ഭാവിയിൽ നിലനിൽക്കാനാവാത്ത അവസ്ഥയിലേക്കെത്തുമെന്നാണ് റിപ്പോർട്ടിന്റെ മുന്നറിയിപ്പ്.
നികുതി പ്രകടനത്തിലെ ദൗർബല്യം
മുൻ എൽഡിഎഫ് സർക്കാരിനെതിരേ റിപ്പോർട്ട് കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. 2016-17 മുതൽ 2025-26 വരെ സ്ഥിരമായ വരുമാന ധനാഭാവം, അമിത കടമെടുപ്പ്, നികുതി പ്രകടനത്തിലെ ദൗർബല്യം, യാഥാർഥ്യവിരുദ്ധ ബജറ്റ് കണക്കുകൾ, കിഫ്ബി പോലുള്ള ഓഫ്ബജറ്റ് സ്ഥാപനങ്ങളിലുള്ള അമിത ആശ്രയം എന്നിവ കേരളത്തിൽ വർധിച്ചതായി റിപ്പോർട്ട് പറയുന്നു. സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം ബജറ്റ് കണക്കുകളേക്കാൾ സ്ഥിരമായി ഏകദേശം 10 ശതമാനം കുറവായിരുന്നുവെന്നും അത് ബജറ്റ് വിശ്വാസ്യതയെ ദുർബലമാക്കിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ജനങ്ങൾക്ക് മുന്നിൽ വന്നിരുന്നില്ലെന്ന്
പൊതുജനങ്ങളെ മുൻ സർക്കാർ തെറ്റിദ്ധരിപ്പിച്ചോ എന്ന ചോദ്യത്തിന് റിപ്പോർട്ട് പരോക്ഷമായ മറുപടിയാണ് നൽകുന്നത്. കേരളത്തിന്റെ യഥാർഥ ധനകാര്യ പ്രതിസന്ധി സാധാരണ ബജറ്റ് രേഖകളിലൂടെ പൂർണമായി ജനങ്ങൾക്കു മുന്നിൽ വന്നിരുന്നില്ലെന്ന് അത് സൂചിപ്പിക്കുന്നു. വലിയ കുടിശികകൾ, ട്രഷറി പ്രതിസന്ധി, പൊതുമേഖലാ സ്ഥാപനങ്ങളുടെ ബാധ്യതകൾ, കിഫ്ബി ബാധ്യതകൾ എന്നിവ സാധാരണ ധനകാര്യ ചർച്ചകളിൽ പൂർണമായി പ്രതിഫലിച്ചിരുന്നില്ല. എന്നാൽ ഇത് “ജനങ്ങളെ വഞ്ചിച്ചു” എന്ന് സാങ്കേതികമായി തെളിയിക്കുന്നില്ല; അത് രാഷ്ട്രീയ വിലയിരുത്തലിന്റെ മേഖലയിലാണ്.
കേന്ദ്ര ധനസഹായത്തിലെ നിയന്ത്രണങ്ങൾ
റിപ്പോർട്ട് സംസ്ഥാന സർക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ അവസാനിക്കൽ, റവന്യു കമ്മി ഗ്രാന്റിലുള്ള കുറവ്, കേന്ദ്ര ധനസഹായത്തിലെ നിയന്ത്രണങ്ങൾ, കടമെടുപ്പ് പരിധിയിലെ കർശനത എന്നിവ കേരളത്തിന്റെ ധനകാര്യ ശേഷിയെ ദുർബലമാക്കിയതായി റിപ്പോർട്ട് അംഗീകരിക്കുന്നു. 2026-27 ബജറ്റിൽ കേന്ദ്ര ധനസഹായത്തെക്കുറിച്ചുള്ള അതിരുകടന്ന പ്രതീക്ഷകൾ കാരണം ഏകദേശം 20,000 കോടി രൂപയുടെ കുറവ് ഉണ്ടാകാമെന്നും റിപ്പോർട്ട് കണക്കാക്കുന്നു. എന്നിരുന്നാലും, കേന്ദ്ര സർക്കാർ കേരളത്തിനെതിരേ മനഃപൂർവമായ രാഷ്ട്രീയ വിവേചനം നടത്തിയെന്ന് റിപ്പോർട്ട് തെളിയിക്കുന്നില്ല. കേന്ദ്രസംസ്ഥാന ധനകാര്യ ബന്ധം മോശമായതും കേരളത്തിന്റെ സ്വന്തം ഘടനാപരമായ ദൗർബല്യങ്ങളും ഒരുപോലെ പ്രതിസന്ധി സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
പരിമിതികൾ
അതേസമയം, റിപ്പോർട്ടിന് ചില പരിമിതികളും ഉണ്ട്. ഇത് ഒരു ഫോറൻസിക് ഓഡിറ്റ് അല്ല. പൊതുവായി ലഭ്യമായ ഔദ്യോഗിക കണക്കുകളെ ആശ്രയിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. രാഷ്ട്രീയ സാഹചര്യങ്ങൾ ചില കണ്ടെത്തലുകളെ സ്വാധീനിച്ചിരിക്കാമെന്ന വിമർശനവും ഉയരാം. കൂടാതെ പരിഷ്കാര നിർദേശങ്ങൾ വ്യക്തമായ മുൻഗണനക്രമമോ സമയക്രമമോ നടപ്പാക്കൽ തന്ത്രങ്ങളോ ഇല്ലാതെ പൊതുവായ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
Leader Page
‘കാലാവസ്ഥാ നടപടിക്കുവേണ്ടിയുള്ള ആഗോള ആഹ്വാനം’ എന്നതാണ് 2026ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. ‘ഇപ്പോൾ കാലാവസ്ഥയ്ക്കായി’ എന്ന ഹാഷ് ടാഗ് ആഗോള പ്രചാരണ മുദ്രാവാക്യമായി അംഗീകരിച്ചിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം നേരിടാൻ പ്രായോഗിക പരിഹാരങ്ങൾ ലഭ്യമാണെന്നും കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്ന് ലോകമെമ്പാടുമുള്ള ആളുകൾ തിരിച്ചറിയണമെന്നും അത് ആഹ്വാനം ചെയ്യുന്നു. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു മാർഗം, ഈ ഭൂമിയിൽ നമുക്ക് ജീവിക്കുന്നതിന് വാസയോഗ്യമായ സ്ഥലത്തിന്റെ അതിരുകൾ അതിവേഗം കുറഞ്ഞുവരുന്നു എന്നതാണ്.
ആഗോള താപനിലയിലെ വർധന വ്യവസായവിപ്ലവ കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ 1.5 ഡിഗ്രി സെൽഷസിൽ താഴെ പിടിച്ചുനിർത്തണമെന്നായിരുന്നു 2015ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയിലെ തീരുമാനം. ആഗോള ശരാശരി താപനില 2026നും 2030നും ഇടയിൽ 1850-1900 കാലഘട്ടത്തിലെ ശരാശരിയേക്കാൾ 1.5 ഡിഗ്രി സെൽഷസ് ഉയരാൻ സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന കഴിഞ്ഞ മാസം അവസാനം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇത് 1.9 ഡിഗ്രി സെൽഷസ് വരെ ഉയർന്നേക്കാം.
ലോകം അതിവേഗം കാലാവസ്ഥാ അടിയന്തരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ആഗോള താപനിലയിലെ വർധന 1.5 ഡിഗ്രി സെൽഷസിൽ പിടിച്ചുനിർത്താനുള്ള കാലാവസ്ഥാ നടപടികളിൽ ലോകം ഏറെ പിന്നിലാണെന്ന് വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ വർഷം അവസാനം പ്രസിദ്ധീകരിച്ച ‘സ്റ്റേറ്റ് ഓഫ് ക്ലൈമറ്റ് ആക്ഷൻ റിപ്പോർട്ട് 2025’ൽ പറയുന്നു. കാലാവസ്ഥാ നടപടികളുടെ 45 സൂചകങ്ങൾ വിലയിരുത്തിയപ്പോൾ ഒന്നിൽപോലും കാര്യമായ പുരോഗതി കണ്ടെത്തിയില്ല.
◄ നീതിപൂർവകമായ പരിവർത്തനം അകലെ ►
പാരീസ് കാലാവസ്ഥാ ഉടമ്പടി നിലവിൽ വന്ന് 10 വർഷം കഴിഞ്ഞിട്ടും അന്തരീക്ഷത്തിലേക്കുള്ള മനുഷ്യപ്രേരിത ഹരിതഗൃഹ വാതക ഉത്സർജനം ഉയർന്ന അളവിൽ തന്നെ തുടരുന്നു. വ്യവസായ വിപ്ലവ കാലഘട്ടം തുടങ്ങുമ്പോൾ 278 പിപിഎം മാത്രമായിരുന്നു അന്തരീക്ഷത്തിലെ കാർബൺ ഡയോക്ലൈഡ് സാന്ദ്രത. 2026ൽ അത് 431 പിപിഎം എന്ന റിക്കാർഡ് നിലയിലേക്ക് ഉയർന്നു.
കാലാവസ്ഥാ ദുരന്തങ്ങൾ അവസാനിപ്പിക്കണമെങ്കിൽ രാജ്യങ്ങൾ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അതിവേഗം അവസാനിപ്പിച്ച് ബദൽ ഊർജ സ്രോതസുകളിലേക്ക് തിരിയണം. സമ്പദ് വ്യവസ്ഥയുടെ വിവിധ വശങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള ഇത്തരമൊരു മാറ്റത്തെ ‘നീതിപൂർവകമായ പരിവർത്തനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. സൗരോർജമാണ് അതിവേഗം വളരുന്ന ബദൽ ഊർജസ്രോതസ്. വൈദ്യുതി ഉത്പാദനത്തിൽ സൗരോർജത്തിന്റെയും കാറ്റിൽനിന്നുള്ള ഊർജത്തിന്റെയും പങ്ക് 2020നു ശേഷം പ്രതിവർഷം ശരാശരി 13 ശതമാനം എന്ന നിരക്കിൽ വളരുന്നു. എന്നാൽ, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള 2030ലെ ലക്ഷ്യം നേടണമെങ്കിൽ ഈ മേഖല പ്രതിവർഷം 29 ശതമാനം എന്ന വളർച്ചാനിരക്കെങ്കിലും കൈവരിക്കണം.
എണ്ണ, ഗ്യാസ്, കൽക്കരി എന്നീ ഫോസിൽ ഇന്ധനങ്ങൾക്ക് സർക്കാർ ഖജനാവിൽനിന്നുള്ള ധനസഹായം പാരീസ് ഉടമ്പടി നിലവിൽ വന്ന ശേഷം കുത്തനെ കുറയുന്നതിന് പകരം ആശങ്കാജനകമായി ഉയർന്നുതന്നെ നിൽക്കുകയാണ്. കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉത്പാദനം, ഉപഭോഗം എന്നിവയ്ക്കുള്ള സർക്കാരുകളുടെ സാമ്പത്തിക സഹായം, ആഭ്യന്തര-രാജ്യാന്തര വികസന ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള ധനസഹായം എന്നിവ പ്രതിവർഷം ശരാശരി 75 ബില്യൺ ഡോളർ എന്ന നിരക്കിൽ വർധിച്ചു. വൻകിട എണ്ണക്കമ്പനികളുടെ സമ്മർദത്തിനു വഴങ്ങി സർക്കാരുകൾ ഫോസിൽ ഇന്ധനങ്ങൾക്ക് അനുകൂലമായ നയം തുടരുകയും ദീർഘകാല കാലാവസ്ഥാ നടപടികളിൽ വെള്ളം ചേർക്കുകയുമാണ്.
സിമന്റ് വ്യവസായം ആഗോള ഹരിതഗൃഹ വാതക വിസർജനത്തിന്റെ എട്ടു ശതമാനവും സ്റ്റീൽ വ്യവസായം ഏഴ് ശതമാനവും സംഭാവന ചെയ്യുന്നു. 2017ന് ശേഷം സ്റ്റീൽ വ്യവസായത്തിൽനിന്നുമുള്ള കാർബൺ ഡയോക്സൈഡ് ഉത്സർജനത്തിന്റെ തീവ്രത ക്രമേണ വർധിച്ചുവരുന്നു. സിമന്റ് വ്യവസായത്തിൽനിന്നുള്ള ഉത്സർജനം കുറയ്ക്കാനുള്ള കാലാവസ്ഥാ നടപടികളും നിശ്ചലാവസ്ഥയിലാണ്. ഈ നടപടികൾ 2030ഓടെ ലക്ഷ്യത്തിലെത്തണമെങ്കിൽ ഇന്നത്തേതിന്റെ പത്തിരട്ടി വേഗം കൈവരിക്കണം.
Leader Page
കാലാവസ്ഥാ പ്രവർത്തനം, ക്ലൈമറ്റ് ആക്ഷൻ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ വിഷയം. കാലാവസ്ഥാ മാറ്റത്തിന്റെ വലിയ ദുരന്തങ്ങളും ദുരിതങ്ങളും നേരിട്ടറിഞ്ഞവരാണ് മലയാളികൾ. 2018ലെ പ്രളയവും തുടർവർഷങ്ങളിലെ ഉരുൾപൊട്ടലുകളും ഇന്നും ഭീതി ചെലുത്തുന്ന ഓർമകളാണ്. ചെറിയ സമയത്തിനുള്ളിൽ വലിയ മഴ ചെറിയ പ്രദേശങ്ങളിൽ പെയ്യുന്നുവെന്നതാണ് പുതിയ പ്രതിസന്ധി. മേഘവിസ്ഫോടനവും മഴയുടെ മാറലും കുറയലുമെല്ലാം പ്രധാന വെല്ലുവിളികളാണ്.
ലോകത്തിലേറ്റവും കൂടുതൽ മഴ ലഭിക്കുന്ന മണ്‍സൂണിന്റെ കവാടം കൂടിയാണ് കേരളം. പ്രതിവർഷം 3,000 മുതൽ 5,000 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നുണ്ട്. ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള ഒരു പുരപ്പുറത്ത് മൂന്നു മുതൽ അഞ്ചു ലക്ഷം വരെ ലിറ്റർ മഴവെള്ളമാണ് പെയ്തു വീഴുന്നത്. ഒരേക്കറിൽ 1.2 കോടി ലിറ്റർ മഴവെള്ളം ലഭിക്കുന്ന നാട്ടിൽ മഴക്കാലത്ത് വെള്ളപ്പൊക്കം, പ്രളയം, മഴ മാറിയാൽ വരൾച്ച എന്നതാണ് അവസ്ഥ. ഒരു ഹെക്ടർ വനസദൃശ്യമായ ആവാസവ്യവസ്ഥ 32,000 ഘന കിലോമീറ്ററും 10 സെന്റ് വയൽ 1,60,000 ലിറ്ററും മഴവെള്ളത്തെ ഉൾക്കൊള്ളുന്നതാണ്. ജലസ്രോതസുകളായ വനങ്ങൾ, തോടുകൾ, നീരുറവകൾ, കായലുകൾ, തടാകങ്ങൾ, വയലുകൾ, തണ്ണീർത്തടങ്ങൾ എന്നിവയിലുണ്ടാകുന്ന നാശവും കുറവും മലിനീകരണവും ഇല്ലാതാക്കുന്നത് ജലസുരക്ഷയെ കൂടിയാണ്.
ഒരിഞ്ചു കനത്തിൽ സ്വാഭാവിക മണ്ണ് രൂപപ്പെടാൻ ആയിരം വർഷം വേണം. ഒലിച്ചു നഷ്ടപ്പെടാൻ കേവലം നാലു വർഷം മതി. കേരളത്തിൽ ഒരു ഹെക്ടറിൽനിന്നു പ്രതിവർഷം 32 ടണ്‍ മേൽമണ്ണാണ് മണ്ണൊലിപ്പിലൂടെയും മറ്റും ഇല്ലാതാകുന്നത്. ഭൂമിയുടെ ചരിവ് കാരണം മൊത്തം മണ്ണൊലിപ്പ് ഒഴിവാക്കാനാവില്ല. എങ്കിലും പരമാവധി നിയന്ത്രിക്കാൻ കഴിയും. മാലിന്യ സംസ്കരണം കണ്മുന്നിലെ കീറാമുട്ടിയാണ്.
►പ്രതിസന്ധിയായി മാലിന്യങ്ങൾ
ജൈവ, ദ്രവ മാലിന്യങ്ങൾ വലിയ പ്രതിസന്ധിയാണ് ജലസ്രോതസുകളിൽ സൃഷ്ടിക്കുന്നത്. സമഗ്രവും ശാസ്ത്രീയവുമായ മാലിന്യ സംസ്കരണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. അന്തരീക്ഷ താപനില വർധിക്കുന്നതിലും സൂക്ഷ്മ കാലാവസ്ഥ രൂപപ്പെടുന്നതിലും മാലിന്യം പ്രധാന പങ്കുവഹിക്കുന്നു. പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെ കത്തിക്കുന്നതിലൂടെ കാർബണ്‍ ഡൈ ഓക്സൈഡ്, മിഥെയ്ൻ, കാർബണ്‍ മോണോക്സൈഡ്, മറ്റ് കാർബണിക വസ്തുക്കൾ എന്നിവ അന്തരീക്ഷത്തിലേക്ക് വർധിച്ച തോതിൽ എത്തുന്നുണ്ട്.
കേരളത്തിലെ വനവും മണ്ണും വെള്ളവുമെല്ലാം അവയുടെ തനിമയിൽ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിരമായ പരിസ്ഥി വളരെ പ്രധാനമാണ്. പരിസ്ഥിതി ഘടകങ്ങളെയും വികസനാവശ്യങ്ങളെയും ബന്ധിപ്പിക്കുന്പോഴാണ് പുതിയ ബദൽ കേരള ചിന്ത വരുന്നത്. തെങ്ങ് നല്ലൊരു നിർമാണോപാധിയാണ്. നാമിനിയും ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്തിയിട്ടില്ല. തെങ്ങിൻ തടി സീസ് ചെയ്ത് നിരവധി ആവശ്യങ്ങൾക്ക് പകരം ഉപയോഗിക്കാവുന്നതാണ്. മാലിന്യത്തിൽനിന്നു വൈദ്യുതിയും ഗ്യാസും വളവും രൂപപ്പെടുത്താൻ കഴിയുന്നതാണ്. സോളാർ എനർജി നാമിനിയും സന്പൂർണമായി പ്രയോജനപ്പെടുത്തിയിട്ടില്ല. കാറ്റ്, തിരമാല എന്നിവയിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കാവുന്നതാണ്.
►സാധ്യതകൾ പ്രയോജനപ്പെടുത്തണം
ഹരിത കെട്ടിടങ്ങൾ, ഹരിത കാന്പസുകൾ, ഹരിത വീഥികൾ, ഹരിത റോഡുകൾ, ഹരിത ഇടനാഴികൾ എന്നിവയെല്ലാം മുന്നിലെ സാധ്യതകളാണ്. മഴവെള്ള സംഭരണവും കൃത്രിമ ഭൂജല പരിപോഷണവും പ്രധാന മേഖലകളാണ്. സംസ്ഥാനത്ത് ഭൂജല നിരപ്പിൽ വലിയ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ ഭൂജല നീരട്ടി സർവേ അനിവാര്യമാണ്. സൂക്ഷ്മവനങ്ങൾ കൂടുതലായി രൂപപ്പെടുത്തണം. വനംവകുപ്പിന്റെ നേതൃത്വത്തിൽ അഗ്രോഫോറസ്ട്രി പ്രവർത്തനങ്ങളാരംഭിക്കണം. പ്രകൃതിവിഭവ പരിപാലന സാക്ഷരതയ്ക്കുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണം. ഓരോ നിയോജകമണ്ഡലത്തിനും പരിസ്ഥിതി സൗഹൃദ ആനന്ദ കേരളത്തിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കപ്പെടണം. കായലുകൾ, തടാകങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജുകൾ ആവശ്യമാണ്. കുട്ടനാട് മേഖലകളിലെ വെള്ളപ്പൊക്കം കൂടി കണക്കിലെടുത്ത് പ്രത്യേക സൂക്ഷ്മതല പ്ലാനുകൾ രൂപപ്പെടുത്തണം.
►മാറണം, പരന്പരാഗത രീതികൾ
ഓരോ വിളകൾക്കുമാവശ്യമായ ജലസേചന രീതികൾ വികസിപ്പിക്കണം. ഭൂവിനിയോഗത്തിന് പ്രത്യേക നയവും ചട്ടവും നിയമവും കൊണ്ടുവരണം. മിശ്രിത വിളകൾ പരമാവധി പ്രോത്സാഹിപ്പിക്കണം. മണ്ണ്, ജല പരിശോധന സംവിധാനങ്ങൾ വിപുലപ്പെടുത്തണം. കേരളത്തിന്റെ പുതിയ മഴരീതികൾ നാം പഠിച്ചേ കഴിയൂ. പരന്പരാഗതമായ രീതികൾ മാറണം. കൃഷിയുടെ പുതിയ കലണ്ടർ വരേണ്ട സമയമായി. ഓരോ പ്രദേശത്തിനുമാവശ്യമായ മൈക്രോപ്ലാനുകൾ അനിവാര്യമാണ്.
നീർത്തടാധിഷ്ഠിത മണ്ണ്, ജല, ജൈവ സംരക്ഷണം പ്രധാനമാണ്. പഞ്ചായത്തുതല വിഭവ, ഭൂപടങ്ങൾ, നീർത്തട ഭൂപടങ്ങൾ, വിവിധ രേഖകൾ എന്നിവ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ ലഭ്യമാണ്. അവയുടെ അടിസ്ഥാനത്തിൽ പ്രാദേശികമായി പുതിയ രൂപരേഖ തയാറാക്കണം. കാർബണ്‍ ക്രെഡിറ്ററിന്റെ സാധ്യത വലുതാണ്. പരിസ്ഥിതി ക്രെഡിറ്റ് കാർഡുകളും ഇൻസെന്റീവുകളും ഏർപ്പെടുത്തേണ്ടതാണ്. പരിസ്ഥിത സൗഹൃദമായ ഒരു കേരളത്തിലൂടെ മാത്രമേ ആനന്ദ കേരളത്തിലേക്ക് എത്താൻ കഴിയുകയുള്ളൂ. പരിസ്ഥിതിയും വികസനവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. അങ്ങനെ കണ്ടുതുടങ്ങിയാൽ സുസ്ഥിര പരിസ്ഥിതിയും ആനന്ദകേരളവും യാഥാർഥ്യമാകും.
Leader Page
140-ാം വർഷത്തിലും ദീപിക മികവിലും ഉന്നത മൂല്യാധിഷ്ഠിത നിലവാരത്തിലും മലയാള ദിനപത്രങ്ങളിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്നു.
കത്തോലിക്ക സഭയുടെ ധാർമിക പിന്തുണയിലും നേതൃത്വത്തിലും പ്രവർത്തിക്കുന്ന ദീപികയ്ക്ക് അവസരവാദ നിലപാടുകൾ സാധ്യമല്ല. മാറിവരുന്ന സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും മുൻവിധിയോടെ പിന്തുണയ്ക്കാനോ വിരുദ്ധമായി കാണാനോ ദീപിക ശ്രമിക്കാറില്ല. കേരളത്തിന്റെ സമഗ്ര വികസനത്തിനായി ആത്മാർഥമായി പ്രവർത്തിച്ച മഹനീയ സേവനപാരമ്പര്യം ദീപികയ്ക്കുണ്ട്.
കേരളത്തിൽ മതമൈത്രി നിലനിർത്താൻ ദീപിക വലിയ നേതൃത്വം വഹിച്ചിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, വ്യക്തമായ നയം... ദീപിക കഴിഞ്ഞ കാലങ്ങളിൽ വിശ്വസ്തതയോടെ നിർവഹിച്ചു; അഭിനന്ദനങ്ങൾ.
മനുഷ്യജീവനെ ആദരിക്കുകയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ജീവന്റെ പ്രൊ ലൈഫ് സംസ്കാരത്തിന് ദീപിക വലിയ പ്രാധാന്യം നൽകിവരുന്നു. യുദ്ധം, ലഹരിവ്യാപനം, അക്രമങ്ങൾ, കൊലപാതകം, അബോർഷൻ, ആത്മഹത്യ, വയോജന സംരക്ഷണം, ഭിന്നശേഷി സംരക്ഷണം, വലിയ കുടുംബങ്ങളുടെ ആവശ്യകത തുടങ്ങിയ വിഷയങ്ങളിൽ മറ്റ് മലയാള പത്രങ്ങളേക്കാൾ വ്യക്തമായ നിലപാടും ഉറച്ച ശബ്ദവും ദീപികയ്ക്കുണ്ട്. ‘മനുഷ്യരാണ് പ്രധാന സമ്പത്ത്, ജീവിതമാണ് യഥാർഥ ലഹരി’ എന്ന് ദീപിക ആവർത്തിച്ചു പ്രഖ്യാപിക്കുന്നു, മലയാളികളെ പഠിപ്പിക്കുന്നു.
സാബു ജോസ്
(പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് ചെയർമാൻ, കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ആനിമേറ്റർ)
Leader Page
യുദ്ധം നമ്മുടെ അടുക്കളകളെ ബലഹീനമാക്കി. കുക്കിംഗ് ഗ്യാസ് വേണ്ടത്ര കിട്ടാനില്ല. പല ഹോട്ടലുകളും അടഞ്ഞുപോയി. പാചകവാതകം എല്ലാക്കാലത്തും സുലഭമായി കിട്ടിക്കൊണ്ടിരിക്കും എന്നാരും ചിന്തിക്കരുത്. പ്രകൃതിദത്തമായ എൽപിജി ഗ്യാസ് 50 കൊല്ലംകൂടി പരമാവധി കിട്ടാം എന്നതാണ് ഏകദേശകണക്ക്. അതുകഴിഞ്ഞും മനുഷ്യർക്കു ജീവിക്കണ്ടേ?
ബദൽ മാർഗങ്ങളെക്കുറിച്ച് ചിന്തിക്കാൻ സമയമായി. ബയോഗ്യാസ് തന്നെയാണ് അതിൽ മുഖ്യം. വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവ, ഖര മാലിന്യങ്ങൾ ഒരു ബയോഗ്യാസ് പ്ലാന്റിലൂടെ സംസ്കരിച്ചു മീഥേൻ ഗ്യാസ് ഉത്പാദിപ്പിച്ച് അതിനെ കുക്കിംഗ് ഗ്യാസ് ആയി ഉപയോഗിക്കുകയും മറ്റൊരു ഉത്പന്നമായ ദ്രാവകരൂപത്തിലുള്ള സ്ലറി കൃഷിക്ക് വളമായിട്ട് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് ഒറ്റവാക്യത്തിൽ ബയോഗ്യാസിന്റെ ധർമം. ഇതിലൂടെ ജൈവ, ഖര മാലിന്യങ്ങളുടെ സംസ്കരണം, കുക്കിംഗ് ഗ്യാസ് ഉത്പാദനം, മെച്ചപ്പെട്ട കൃഷി എന്നിവ നടക്കും.
►►ബയോഗ്യാസ് പ്ലാന്റുകൾ കേരളത്തിൽ
നമ്മുടെ നാട്ടിൽ ഇതൊരു പുതുമയല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വലിയ തുക സബ്സിഡി കൊടുത്ത് ബയോഗ്യാസ് പ്ലാന്റുകൾ ജനങ്ങൾക്ക് നൽകുന്നുണ്ട്. കുറച്ചുപേർ അത് ശരിക്ക് ഉപയോഗിക്കുന്നു. മറ്റു ചിലർ മറിച്ചു വിൽക്കുന്നു. വേറെ ചിലർ ഉപയോഗിക്കാതെ വയ്ക്കുന്നു. എന്നുവച്ചാൽ വേണ്ടത്ര ഫലിക്കാതെപോയ സർക്കാർ പരിപാടി എന്നർഥം. എന്നാലും പൂർണ പരാജയമെന്നു പറയാനാകില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇങ്ങനെയുള്ള പദ്ധതികൾ ഏറ്റെടുത്തതിന്റെ പ്രധാന ഉദ്ദേശ്യം ജൈവ, ഖര മാലിന്യങ്ങളുടെ സംസ്കരണം ഫലപ്രദമാക്കുക എന്നതുതന്നെയായിരുന്നു. ഏറെ വളക്കൂറുള്ള സ്ലറി നമ്മുടെ കൃഷിയെ സഹായിക്കും എന്നതിനും അത് നമ്മുടെ പരിസ്ഥിതി സംരക്ഷണത്തിന് ഗുണപ്രദമാകും എന്നതിനും തർക്കമില്ല. കൃഷിയിലുണ്ടാകുന്ന പുരോഗതി കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കുന്നതിനും ഗുണപ്രദമാണല്ലോ.
ഇപ്പോൾ സാഹചര്യം മാറി. ഗ്യാസ് ക്ഷാമം ഗുരുതര പ്രശ്നമായി. ഭാവിയിലേക്ക് പുതിയ കാഴ്ചപ്പാട് അനിവാര്യം. എന്നാൽ, സബ്സിഡി ഉപയോഗിച്ച് ബയോഗ്യാസ് പ്ലാന്റ് നാമമാത്രമായ വിലയ്ക്കു വാങ്ങി ഉപയോഗിക്കാതെ പോകുന്നതിന്റെ പല കാരണങ്ങളിൽ പ്രസക്തമായ ഒന്നാണ് വാങ്ങിയ ആളുകളുടെ താത്പര്യക്കുറവ്. തീർച്ചയായും ഇതല്പം ശ്രമവും താത്പര്യവും ആവശ്യമുള്ളതുതന്നെയാണ്.
►►ബയോഗ്യാസ് പ്ലാന്റുകളും ജൈവമാലിന്യ സംസ്കരണവും
ജൈവ, ഖര മാലിന്യങ്ങൾ ഉണ്ടെങ്കിലാണ് ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നത്. ഓക്സിജന്റെ അഭാവത്തിൽ പ്രവർത്തിക്കുന്ന അനെയ്റോബിക് ബാക്ടീരിയ കാർബണിക വസ്തുക്കളുടെ സാന്നിധ്യത്തിൽ മീഥേൻ ഗ്യാസും കാർബണ്‍ ഡയോക്സൈഡും ഉത്പാദിപ്പിക്കുന്നു.
മീഥേൻ ഗ്യാസ് കത്തിക്കാൻ ഉപയോഗിക്കാം. ബയോഗ്യാസ് പ്ലാന്റ് ഉണ്ടെങ്കിൽ ഗ്യാസ് കത്തിക്കാനുള്ള സംവിധാനവും സ്ലറി ഉപയോഗിക്കാൻ കൃഷിയും ഉണ്ടായിരിക്കണം എന്നത് വ്യക്തം. ഉപയോഗിക്കാതെ പുറത്തേക്കു വിട്ടാൽ മീഥേൻ ഗ്യാസ് ആഗോളതാപനം വൻതോതിൽ വർധിപ്പിക്കും. കത്തിച്ചുകഴിയുന്പോൾ മീഥേൻ ഗ്യാസ് കാർബണ്‍ ഡയോക്സൈഡ് ആയി മാറുന്നതിനാൽ ആഗോളതാപനത്തിന്റെ തോത് ഗണ്യമായി കുറയുന്നു.
കേരളത്തിൽ ജൈവ, ഖര മാലിന്യങ്ങൾ വളരെയധികം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അതിന്റെ നിലവിലുള്ള സംസ്കരണ രീതികൾ അത്ര ഫലപ്രദവുമല്ല. പട്ടണങ്ങളിലെ പൊതുസ്ഥലത്തെ ജൈവ ഖര മാലിന്യങ്ങൾ സംസ്കരിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബാധ്യതയാണ്. എന്നാൽ, വീടുകളിലും സ്ഥാപനങ്ങളിലും ഈ ജോലി അവരവർതന്നെ ചെയ്യണം. ഇപ്പോൾ വളരെ കുറച്ചു മാലിന്യം മാത്രമാണ് ശുദ്ധീകരിക്കപ്പെടുന്നത്.
വീടുകളിലും ഹോട്ടലുകൾ പോലെയുള്ള സ്ഥാപനങ്ങളിലും ബയോഗ്യാസ് ഫലപ്രദമായി ഉപയോഗിച്ചാൽ ഒരു പരിധിവരെ ഗ്യാസ് ക്ഷാമം പരിഹരിക്കാം. കേരളത്തിൽ ജനസാന്ദ്രത കൂടുതലായതിനാൽ വീടിനോടനുബന്ധിച്ചുള്ള സ്ഥലം മാലിന്യ നിർമാർജനത്തിന് ഫലപ്രദമായി ഉപയോഗിക്കണം എന്ന തത്വവും പ്രസക്തമാണ്.
Leader Page
ചരിത്രത്തോടൊപ്പം നടക്കുകയും ചരിത്രത്തെ വഴിനടത്തുകയും ചെയ്ത മലയാളത്തിലെ പ്രഥമ ദിനപത്രമാണ് ദീപിക. സത്യത്തിനും നേരിനും ഒപ്പം എന്നും നിലയുറപ്പിച്ചു. ഇക്കാലമത്രയും നീതി നിഷേധിക്കപ്പെടുന്നവന്റെയും അവകാശങ്ങൾ അടിച്ചമർത്തപ്പെടുന്നവന്റെയും ശബ്ദമാകാൻ ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ തുടങ്ങി സമസ്ത ജനവിഭാഗങ്ങളും നേരിടുന്ന പ്രതിസന്ധികളും ദുരിതങ്ങളും ഉൾപ്പെടെയുള്ള ജീവിത യാഥാർഥ്യങ്ങൾക്കു നേരേ പിടിച്ച കണ്ണാടി കൂടിയായിരുന്നു ദീപിക. ഇവ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നു കഷ്ടതയും പ്രയാസവും അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകാൻ ദീപികയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇനിയും അത് അങ്ങനെതന്നെ തുടരണം.
കർഷകർക്ക് പട്ടയം നേടിക്കൊടുക്കാൻ ദീപിക നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾ ഒരിക്കലും വിസ്മരിക്കാൻ കഴിയുന്നതല്ല.
ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അധികാരകേന്ദ്രങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, തിരുത്തൽശക്തിയായി മാറാനും ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ശക്തമായ നിലപാടുകളുടെയും 140 ദീപ്തവർഷങ്ങളിലേക്ക് കടക്കുന്ന ദീപികയ്ക്ക് എല്ലാ ആശംസകളും നേരുന്നു.
-അഡ്വ. ബിന്ദു കൃഷ്ണ
(തൊഴിൽ, വനിതാ-ശിശുക്ഷേമ, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി)
Leader Page
മലയാള കവിതയുടെ കാല്പനിക കാന്തിയും മിസ്റ്റിക് പാരമ്പര്യവും സമ്മേളിക്കുന്നതാണ് ജിയുടെ കാവ്യലോകം. അതീന്ദ്രിയ രഹസ്യം തേടിയുള്ള അന്വേഷണം (മിസ്റ്റിസിസം) ജിയുടെ കവിതകളിലെ പ്രധാന അന്തര്‍ധാരയാണ്. അദ്ദേഹത്തിന്റെ രചനകളിലെ കാല്പനികതയാകട്ടെ പ്രപഞ്ചത്തോടുള്ള ഉന്മുഖമായ ആരാധനയായിരുന്നു. പ്രകൃതിയുടെ സൗന്ദര്യാതിശയത്തില് ലയിച്ചു പാടിയ കവിയായി ജി എന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. വിശ്വത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ ചൈതന്യം കവിയെ എന്നും മോഹിപ്പിച്ചു. വിശ്വശക്തിയോടുള്ള ആരാധന കലര്‍ന്ന വിധേയത്വം ഒരു മോശം പ്രവണതയായി ജി കണ്ടിരുന്നില്ല. അതേസമയം, ആര്‍ദ്രമായ ഒരു പ്രപഞ്ചവീക്ഷണം എന്നും വച്ചുപുലര്‍ത്തുകയും ചെയ്തു.
ആധുനിക ജീവിതത്തിന്റെ പ്രവണതകളും പരാധീനതകളും അതിന്റെ പിന്നിലുള്ള രാഷ്ട്രീയബോധവും ജി. ശങ്കരക്കുറുപ്പിന് അന്യമായിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെ അനിവാര്യതയും മതങ്ങള്‍ തമ്മിലുള്ള സഹിഷ്ണുതയും സാമുദായിക സാഹോദര്യവും ഇവിടെ പുലരണമെന്ന് കവി ആഗ്രഹിച്ചു. ആ തത്വത്തില്‍ ഊന്നിക്കൊണ്ടുള്ള രചനകള്‍ നിര്‍വഹിക്കാന്‍ ഉത്സാഹിക്കുകയും ചെയ്തു. എന്നാല്‍ തന്റെ സമകാലിക കവികളെപ്പോലെ പ്രത്യക്ഷമായി സാമൂഹികജീവിതം കവിതയില്‍ ചര്‍ച്ച ചെയ്യാന്‍ ജി തയാറായില്ല. ഇടശേരി ഗോവിന്ദന്‍നായര്‍, വൈലോപ്പിള്ളി, എന്‍.വി. കൃഷ്ണവാരിയര്‍ എന്നിവരെപ്പോലെ സാമൂഹിക വിഷയങ്ങള്‍ നേരിട്ട് കവിതയ്ക്ക് വിഷയമാക്കിയില്ല. ഇടശേരിയുടെ കാവിലെ പാട്ട്, പൂതപ്പാട്ട്, വൈലോപ്പിള്ളിയുടെ ആസാം പണിക്കാര്, എന്‍.വിയുടെ തീവണ്ടിയിലെ പാട്ട് തുടങ്ങിയ കവിതകള്‍ക്ക് സമാനമായ ആശയഗതികള്‍ അവതരിപ്പിക്കാന്‍ ജി ശ്രദ്ധാലുവായിരുന്നില്ല.
അതിനപ്പുറത്തുള്ള ഒരു ദാര്‍ശനിക തലമാണ് ജി. അന്വേഷിച്ചതും കണ്ടെത്തിയതും. അദ്ദേഹത്തിന്റെ ദര്‍ശനം പ്രപഞ്ചവുമായി ബന്ധപ്പെട്ട സൂക്ഷ്മനിരീക്ഷണം തന്നെയായിരുന്നു. ശാസ്ത്രബോധവും ശാസ്ത്രീയ നിരീക്ഷണവും ജി. ശങ്കരക്കുറുപ്പിന്റെ കവിതകളില്‍ കാണാം. വിശ്വദര്‍ശനം പോലുള്ള രചനകള്‍ ഉദാഹരണം. ജിയുടെ കാല്പനിക പാരമ്പര്യം ഊര്‍ജം നേടുന്നത് പ്രധാനമായും വള്ളത്തോള്‍ നാരായണമേനോന്റെ കൃതികളില്‍ നിന്നാണെന്ന് കാണാം. വള്ളത്തോളിന്റെ സ്കൂളില്‍ നിന്നാണ് ജി വരുന്നത് എന്ന് സാരം. എന്നാല്‍ കാല്പനികതയുടെയും മിസ്റ്റിസിസത്തിന്റെയും ചിറകില്‍ എത്രയോ ആകാശങ്ങള്‍ കീഴടക്കിയാണ് ജിയുടെ കവിത വളര്‍ന്നുവികസിച്ചത്.
എറണാകുളം ജില്ലയിലെ കാലടിക്കടുത്ത് നായത്തോട് എന്ന ഗ്രാമത്തില്‍ നെല്ലിക്കാപ്പുള്ളി ശങ്കരവാരിയരുടെയും വടക്കിനി വീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1901 ജൂണ്‍ മൂന്നിനാണ് ശങ്കരക്കുറുപ്പിന്റെ ജനനം. പെരുമ്പാവൂര്‍ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മൂവാറ്റുപുഴ വെര്‍ണാകുലര്‍ ഹയര്‍ സെക്കൻഡറിയില്‍നിന്ന് പണ്ഡിത പരീക്ഷയും വിദ്വാന് പരീക്ഷയും പാസായി. പതിനേഴാം വയസില്‍ ഹെഡ്മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്. 1937ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായതോടെ ജിയുടെ സര്‍ഗജീവിതവും സാഹിത്യജീവിതവും പരക്കെ ശ്രദ്ധിക്കപ്പെട്ടു. 1931ലായിരുന്നു സുഭദ്രയുമായുള്ള വിവാഹം. ആ ദാമ്പത്യത്തില്‍ രണ്ടുമക്കള്‍. രവീന്ദ്രനാഥും രാധയും. രാധയെ വിവാഹം ചെയ്തത് പ്രശസ്ത നിരൂപകനും അധ്യാപകനുമായ ഡോ. എം. അച്യുതന്. അദ്ദേഹം ഇന്നില്ല.
നാലാം വയസില്‍ കവിതകള്‍ എഴുതിത്തുടങ്ങി. സാഹിത്യകൗതുകം (നാലുഭാഗം), സൂര്യകാന്തി, നവാതിഥി, പൂജാപുഷ്പം, ചെങ്കതിരുകള്‍, നിമിഷം, മുത്തുകള്‍, വനഗായകന് എന്നിവയാണ് പ്രധാന കൃതികള്‍. രവീന്ദ്രനാഥ ടാഗോറിന്റെ കവിതകളോട് വലിയ ആഭിമുഖ്യമുണ്ടായിരുന്നു ജി. ശങ്കരക്കുറുപ്പിന്. അതിന്റെ ഭാഗമായി ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. അതുപോലെ കാളിദാസന്റെ മിസ്റ്റിക് സ്വഭാവമുള്ള മേഘസന്ദേശം ‘മേഘഛായ’ എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴി മാറ്റി.
ചന്ദനക്കട്ടില്‍, പെരുന്തച്ചന് തുടങ്ങിയ ആഖ്യാന കവിതകള്‍ ഏറെ പ്രസിദ്ധമാണ്. പെരുന്തച്ചന് മകനോട് തോന്നുന്ന അസൂയ കലര്‍ന്ന വികാരം തന്നെയാണ് പെരുന്തച്ചന് എന്ന കവിതയുടെ വിഷയം. പ്രകൃതിയെയും പരിസ്ഥിതിയെയും ചൂഷണം ചെയ്യുന്ന ഉപരിവര്‍ഗത്തിന്റെ സമീപനങ്ങള്‍ക്കു മുന്നില്‍ നിസഹായമാകുന്ന പ്രപഞ്ചത്തിന്റെ ഗദ്ഗദം തന്നെയാണ് ചന്ദനക്കട്ടില്‍ എന്ന കഥാകാവ്യം. മലയാളികള്‍ ഹൃദയപൂര്‍വം ഏറ്റുവാങ്ങിയ കാവ്യമാണ് ചന്ദനക്കട്ടിൽ. ‘വിശ്വദര്‍ശനം’ എന്ന കവിതയാകട്ടെ വിശ്വത്തിന്റെ മഹാക്ഷേത്രത്തിനു മുന്നില്‍ വിസ്മയഭരിതനായി നില്ക്കുന്ന കവിയെ കാണിച്ചു തരുന്നു.
ജി. ശങ്കരക്കുറുപ്പിന്റെ പ്രധാനപ്പെട്ടതും ഏറ്റവും വായിക്കപ്പെട്ടതുമായ ഒറ്റക്കവതിയാണ് ‘ഇന്നു ഞാന്‍ നാളെ നീ’. കവിത ഇങ്ങനെ തുടങ്ങുന്നു:
“ഇന്നു ഞാന്‍ നാളെ നീ, ഇന്നു ഞാന്‍ നാളെ നീ
ഇന്നും പ്രതിധ്വനിക്കുന്നിതെന്നോര്‍മ്മയില്‍!
പാതവക്കത്തെ മരത്തിന് കരിനിഴല്‍
പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ
എത്രയും പേടിച്ചരണ്ട ചില ശുഷ്ക
പത്രങ്ങള്‍ മോഹം കലര്‍ന്നു പതിക്കവേ
ആസന്നമൃത്യുവാം നിശ്ചേഷ്ട മാരുതന്‍
ശ്വാസമിടക്കിടക്കാഞ്ഞു വലിക്കവേ”
സന്ധ്യാസമയത്ത് വഴിവക്കില്‍ നില്ക്കുന്ന കവിയുടെ മനസിനെ ഉലയ്ക്കുന്ന കാഴ്ചകളാണ് കാണുന്നത്. അന്തിവാനവും സന്ധ്യാശോണിമയും സാധാരണ സംഭവമാണ്. എന്നാല്‍ മൃത്യുബോധം മുഴച്ചുനില്‍ക്കുന്ന കവിയുടെ ഭാവന അവിടെയെല്ലാം മരണത്തിന്റെ ഗന്ധം തേടുകയാണ്. കവിതയുടെ അവസാനം ഒരു ശവമഞ്ചം വഹിച്ചുകൊണ്ടുള്ള യാത്രയും കാണുന്നു.
“ഇല്ല പൂവര്‍ഷം, വിഷാദം കിടന്നല
തല്ലുന്ന പൈതലിന് കണ്ണുനീരെന്നിയേ!
വന്നു തറച്ചിതെന്‍ കണ്ണിലാപെട്ടിമേല്
നിന്നുമാറക്ഷരം ‘ഇന്നു ഞാന്‍ നാളെ നീ’
ഒന്നു നടുങ്ങി ഞാ, നാ നടുക്കം തന്നെ
മിന്നുമുഡുക്കളില്‍ ദൃശ്യമാണിപ്പൊഴും.”
ശവപ്പെട്ടിയില്‍ എഴുതിവച്ച വാക്യം മരണത്തിന്റെ അനിവാര്യതയായി കവി കാണുന്നു. ഇത്ര സാധാരണമായ സംഭവത്തിലും അപൂര്‍വദര്‍ശനം കണ്ടെത്താന്‍ കവിക്ക് സാധിക്കുന്നുണ്ട്. ഇന്നു ഞാന്‍ നാളെ നീ എന്നത് പ്രപഞ്ചനിയമമാണ്. അത് ഭൂമിയില്‍ മാത്രമല്ല, അകലെയുള്ള നക്ഷത്രങ്ങളിലും തെളിയുന്നു എന്നാണ് കവി പറയുന്നത്.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച ജി. ശങ്കരക്കുറുപ്പ് കേന്ദ്രസാഹിത്യ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചു. 1965ല്‍ ജി ആദ്യമായി ജ്ഞാനപീഠ പുരസ്കാരം മലയാളത്തിലേക്ക് കൊണ്ടുവന്നു. ജിയുടെ ‘ഓടക്കുഴല്‍’ എന്ന കൃതിക്കായിരുന്നു സമ്മാനം. കേരള സാഹിത്യ അക്കാദമിയുടെയും കേന്ദ്രസാഹിത്യ അക്കാദമിയുടെയും അവാര്‍ഡുകള്‍ ജിയെ തേടിയെത്തിയിരുന്നു. രാജ്യസഭാംഗം എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. പത്മഭൂഷണ്‍ ബഹുമതി നല്കി രാഷ്ട്രം ജിയെ ആദരിക്കുകയുണ്ടായി.
ജിയുടെ കവിതകള്‍ ചലച്ചിത്രഗാനങ്ങളായും ശ്രദ്ധേനേടി. നിര്‍മല, അഭയം തുടങ്ങിയ ആറ് ചിത്രങ്ങള്‍ക്ക് അദ്ദേഹം പാട്ടെഴുതി. സാഗരഗീതം എന്ന കവിത ‘ശ്രാന്തമംബരം നിദാഘോഷ്മള സ്വപ്നാക്രാന്തം’ എന്നു തുടങ്ങുന്ന ചലച്ചിത്രഗാനമായി പരിണമിക്കുകയുണ്ടായി. 1978 ഫെബ്രുവരി രണ്ടിനായിരുന്നു ജിയുടെ വിയോഗം. അദ്ദേഹത്തിന്റെ പേരില്‍ ഓടക്കുഴല്‍ അവാര്‍ഡ് വര്‍ഷംതോറും നല്കിവരുന്നു.
ശങ്കരക്കുറുപ്പിന്റെ കവിതകളെ വിമര്‍ശിച്ചുകൊണ്ട് സുകുമാര്‍ അഴീക്കോട് രചിച്ച ‘ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു’ എന്ന കൃതി സാഹിത്യലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുവെങ്കിലും ജിയുടെ കാവ്യലോകത്ത് വിഹരിക്കുന്ന ആസ്വാദകര്‍ക്ക് അത് ഒരിക്കലും വിലങ്ങുതടിയായില്ല. വിമര്‍ശനകൃതി വന്നശേഷം ജിയുടെ കൃതികള്‍ കൂടുതല്‍ വായിക്കപ്പെടുകയാണുണ്ടായത്. ഇന്നും കവിതയുടെ സന്ധ്യാകാശത്ത് വിഷാദത്തിന്റെ ശോണിമ പരത്തി ജിയുടെ കല്പനകള് തെളിയുകയാണ്.
Leader Page
അക്കമഹാദേവിയെ വായിക്കുംവരെ എനിക്ക് പ്രണയത്തിന്റെ നിറമെന്തെന്ന് അറിയില്ലായിരുന്നു. ഇരുമിഴിചെന്നിരുമിഴിയിലലിഞ്ഞാൽ എന്തുനിറമെന്ന് ഞാനെന്നോടുതന്നെ ചോദിച്ചിട്ടുണ്ട്. അത്രമേലൊരിഷ്ടത്താൽ തൂവിപ്പോകുമ്പോൾ നിറവും മണവും രുചിയുമൊന്നും നമ്മുടെ സങ്കല്പത്തിൽപോലും ഉണ്ടാകില്ല. എന്നാൽ, ഇളവെയിലും എരിവെയിലും കഴിഞ്ഞ് അപരാഹ്നകാന്തിയെഴുമൊരു നിമിഷത്തിലെത്തുമ്പോൾ നമ്മെ ആകെ മൂടുന്നൊരു നിറമുണ്ടല്ലോ, അതാണ് പ്രണയത്തിന്റെ നിറം. ക്ഷണികമല്ലത്. നീയും ഞാനും മായയായ് ലയിക്കുന്ന കല്പാന്തസന്ധ്യാകാലം. അതാണ് പ്രണയത്തിന്റെ നിറമെന്ന് അക്ക മൊഴിയുന്നു. അതുകേട്ടിരിക്കാൻ ഇമ്പമാണ്. മഹാദേവനായ ചെന്നമല്ലികാർജുനനാഥനെ ആദ്യമായി കൺനിറയെ കണ്ട് തൂവിപ്പോയ അക്ക അങ്ങനെ മറ്റൊരു സന്ധ്യയായി മാറുകയായിരുന്നു. ലോകമോഹന രൂപത്തിൽനിന്ന് പൂർണ വിരാഗിയിലേക്കുള്ള ഒഴുകിപ്പരക്കൽ. അതിന് അനാദ്യന്ത പ്രണയമുദ്ര കൂടിയാകുന്നു സന്ധ്യ.
ഒരുനാൾ മഹാകവി അക്കിത്തത്തെ കണ്ടുമടങ്ങുമ്പോൾ കൂടെപ്പോന്നൊരു സന്ധ്യയുണ്ട്. ക്ഷേത്രവിളക്കുകളിലുരുമ്മിവരുമൊരു സായംസന്ധ്യ. കുമരനല്ലൂരിലെ തൃക്കോവിലുകളിൽ തൊഴുതുവരുന്നൊരു സന്ധ്യ. നോക്കിനിൽക്കേ കനത്തു പെരുത്തുവരുന്നൊരു തെയ്യത്തിന്റെ നിറമാണ് അപ്പോൾ സന്ധ്യക്ക്. നിമിഷനേരംകൊണ്ട് നമ്മെ വന്നതു പൊതിയും. ഞാൻ കണ്ടതിലേക്കുംവച്ച് ഏറ്റവും സുന്ദരമായൊരു കാഴ്ചയായിരുന്നു അത്. വർത്തമാനം പറഞ്ഞിരിക്കേ മഹാകവി പറഞ്ഞു, “എന്റെ മുത്തശിമാരേക്കാൾ പഴക്കമുണ്ട് കുമരനല്ലൂരിലെ സന്ധ്യകൾക്ക്. തുടുത്ത ഹേമന്തത്തിന്റെ നിറം. മഴയത്തു കാണാനാണ് ഏറെ ചന്തം. ഒതുക്കുകല്ലുകൾ കയറി മുഖം വീർപ്പിച്ചു പടിക്കൽ വന്നു നിൽക്കും. പിണക്കമില്ല. പക്ഷേ, പരിഭവമുണ്ട്. അതാണിത്ര തുടിപ്പ്. ചിലപ്പോൾ മുറുക്കിച്ചുവപ്പിച്ച് ചെമ്പരത്തിക്കുമേലെയും തെച്ചിക്കുമേലെയും തുപ്പിക്കൊണ്ടാവും വരിക!” മഹാകവിയുടെ വാക്കുകൾ കേട്ടിരിക്കാൻ നല്ല രസമാണ്. കൊമ്പനാനപ്പുറത്ത് എഴുന്നെള്ളിയെത്തും തിടമ്പെന്നപോലെയാണ് ആ വാക്കുകൾ. എത്രനേരം അതു കേട്ടിരുന്നു എന്നെനിക്കറിയില്ല. യാത്രപറഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ മുന്നിൽ ഇന്ദ്രജാലംപോലെ സന്ധ്യ. വാഴ്വിൻ പാഴ്നിലങ്ങളെയും എന്നെയും അവൾ എത്രമേലാഴത്തിൽ അമർത്തി തൊട്ടുനിൽക്കുന്നു.
ചില ഓർമകളുണ്ട്. സൂക്ഷ്മലോചനങ്ങൾകൊണ്ട് കണ്ടതും കാണാത്തതുമായി. സ്വപ്നത്തിലൊളിപ്പിച്ചുവച്ച് ഇടയ്ക്കിടെ മണത്തുനോക്കുന്നവ. അങ്ങനെ തൊട്ടുതൊട്ടുനിൽക്കുമ്പോൾ ഞാനും പനിക്കുന്നൊരു കുഞ്ഞായി മാറുന്നു. പാരുഷ്യമേറും പകലിനോടും ഭയരൂപിയാം രാവിനോടും തോന്നാത്തൊരിഷ്ടം സന്ധ്യയോടെങ്ങനെ ഉണ്ടായി എന്നെനിക്കുമറിയില്ല. വിതുമ്പിനിന്നൊരു സ്വരം; നെഞ്ചിലെ കടച്ചിൽപോലെ. ആരതിയുഴിഞ്ഞുണർത്തിയ കൃഷ്ണശിലതൻ ചാരുതപോലെ. മീനാടുന്ന മിഴികൾപോലെ. ഭൂമിയിൽ ഞാനാദ്യം സ്നേഹിച്ചത് അവളെയാണ്. അതെന്റെ ആദ്യകാല കവിതകളിലുണ്ട്. പുഴയിൽ ഒഴുകിനടക്കും വെയിൽനാളങ്ങൾപോലെ. പിന്നീടെപ്പോഴൊക്കെയോ കൗമാരം മുഖക്കുരു പൊട്ടിച്ച് പോകുമ്പോൾ സന്ധ്യയുടെ നിറം മാറി. വല്ലാത്ത ഉഷ്ണകാലങ്ങളിൽ സന്ധ്യ തെയ്യമായി. പഠിത്തം കഴിഞ്ഞ് അലയുന്ന കാലത്ത് സന്ധ്യ ബാധയൊഴിപ്പിച്ച മന്ത്രങ്ങൾപോലെയായി. പിന്നെപ്പിന്നെ എന്തൊക്കെയോ ആയി.
രസകരമായൊരു ഓർമയുണ്ട്. അതു പറയട്ടെ. ഡി. വിനയചന്ദ്രൻ മാഷുമായി ഒരിക്കൽ കന്യാകുമാരിയിൽ പോയി. ബസിലായിരുന്നു യാത്ര. നാഞ്ചിനാടു കഴിഞ്ഞ് ഹിമഭസ്മധാരികളായ ഗിരിശൃംഗങ്ങൾ പിന്നിട്ട് സാഗരത്തോട് അടുക്കവേ മാഷ് ചോദിച്ചു, “ഞാൻ നിലവിളിച്ചത് നീ കേട്ടുവോ” എന്ന്. എനിക്കദ്ഭുതം തോന്നി. “കേട്ടില്ല” എന്നു ഞാൻ പറഞ്ഞു. “കേൾക്കരുത്. നമ്മൾ നിലവിളിക്കുന്നത് നമുക്കുമാത്രം കേൾക്കാവുന്ന ശബ്ദത്തിലാകണം” മാഷ് പറഞ്ഞു. “ഇങ്ങനെ നിശബ്ദമായി നിലവിളിക്കുന്ന ഒരനുഭവം സന്ധ്യക്കുണ്ട്. ദിനരാവുകളുടെ ദൈർഘ്യം സന്ധ്യക്കില്ല. പക്ഷേ, ക്ഷേത്രവിളക്കുകൾപോലെ സന്ധ്യ തെളിഞ്ഞുനിൽക്കുമ്പോൾ ദിനരാവുകളുടെ ആയുസിനെ അതു മറികടക്കുന്നു. ആ നിലവിളി ആരും കേൾക്കുന്നില്ല!” മാഷ് പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. കുമാരിയിൽ സ്നാനം ചെയ്ത് കരയിൽ വന്നിരിക്കവേ ഞാനോർത്തു, ഉള്ളിലേറ്റിയ നിറങ്ങളെല്ലാം ചേർത്ത് ഞാനൊരു ചിത്രം വരയ്ക്കുന്നുവെങ്കിൽ അതിനു സന്ധ്യയുടെ നിറമായിരിക്കുമെന്ന്. നഷ്ടമാകാത്ത വാക്കിലൂടെ ദൈവത്തെ വീണ്ടെടുക്കുംപോലെ മാഷ് കവിത ചൊല്ലി, സൂര്യവിനയം.
“മഞ്ഞുവന്നു മുഖപടമിട്ടെന്റെ
സന്ധ്യയെ കുന്നിറക്കി നിവരുമ്പോൾ
അങ്ങു ദൂരെ മെലിഞ്ഞ മൃഗാങ്കനായ്
എന്റെ നേർച്ച നെരിപ്പോടിന്നോർമയായ്.”
ഒരിക്കൽ വായിച്ചു, അമർത്യാനന്ദയുടെ ‘അർധവിരാമ’ത്തിലാണെന്നാണ് ഓർമ, സന്ധ്യക്ക് കാഷായത്തിന്റെ നിറമാണെന്ന്. എത്ര ആഴമാണ് ആ ഭാവനയ്ക്ക്. മൃൺമയമായ ആ വാക്കുകൾക്കുള്ളിൽ ഭ്രമണാർത്തനായി ഞാൻ വീണുപോയി എന്നതു നേരാണ്. പിന്നീടെപ്പോഴൊക്കെയോ ദേവതാത്മാവിലേക്കുള്ള പരിക്രമണങ്ങൾ ഒന്നൊന്നായി വായിച്ചുതീർക്കുമ്പോഴെല്ലാം പലപല സന്ധ്യകളെ കണ്ടു. പ്രഭാതപ്രദോഷങ്ങൾ പോലെയല്ല ആ യാത്രികർ സന്ധ്യയെ വരഞ്ഞിരിക്കുന്നതെന്ന് ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
സന്ധ്യയെക്കുറിച്ചെഴുതുമ്പോൾ എല്ലാവരും ഒരുനിമിഷം കവികളായി മാറുന്നു. ഇതെന്നെ തെല്ലൊന്നുമല്ല അദ്ഭുതപ്പെടുത്തിയിട്ടുള്ളത്. ഒഎൻവിയുടെ ‘ഉജ്ജയിനി’ തുടങ്ങുന്നതുതന്നെ “സന്ധ്യകൾ പലതുപോയ്, ഉജ്ജയിനിയിൽനിന്നീ വിന്ധ്യസാനുവിലെഴും വീഥിയിലൂടെ” എന്നാണ്. ഉജ്ജയിനിയിൽനിന്ന് രാമഗിരിയിലേക്ക് ഒഴുകിക്കിടക്കുന്ന വിരഹാർദ്രമാം സന്ധ്യ. എത്ര ആഴമേറിയ ഭാവാന്തരങ്ങൾ. ഒരു പകലറുതിയിലിരുന്ന് ഞാനിത് എഴുതിനിർത്തുമ്പോൾ കാലത്തിൻ മഹാക്ഷേത്രനടയിൽ വിളക്കുകൊളുത്താൻ സന്ധ്യ പതിയെ വരുന്നത് ഞാനറിയുന്നു. മറ്റൊരാത്മാവിനെ തൊട്ടുതൊട്ടുണർത്തുംപോലെ മുദ്രിതമാം അതിനുള്ളിൽ നിന്നിത്തിരി കുങ്കുമമെടുത്ത് ഞാൻ പ്രാണനിൽ ചേർത്തുവയ്ക്കുന്നു.
Leader Page
ആധുനിക യുദ്ധത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം വരുന്നത് അതിവേഗ യുദ്ധവിമാനങ്ങളും നൂറുകണക്കിന് കിലോമീറ്റർ അകലെനിന്ന് ലക്ഷ്യം തകർക്കുന്ന മിസൈലുകളും കൃത്യതയോടെ ആക്രമണം നടത്തുന്ന ഡ്രോണുകളുമാണ്.
ടെലിവിഷൻ ചാനലുകളും സോഷ്യൽ മീഡിയയും ഇത്തരം ദൃശ്യങ്ങൾ നിരന്തരം നമ്മിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് യുദ്ധങ്ങൾ ഇനി മനുഷ്യരല്ല, യന്ത്രങ്ങളാണ് ജയിക്കുന്നതെന്ന തോന്നൽ സ്വാഭാവികമായി ഉണ്ടാകുന്നു. പക്ഷേ ചരിത്രം പറയുന്നത് മറ്റൊന്നാണ്.
ഒരു മിസൈലിന് സൈനിക താവളം തകർക്കാം. ഒരു യുദ്ധവിമാനത്തിന് ഒരു നഗരം ബോംബിട്ട് നശിപ്പിക്കാം. ഒരു യുദ്ധക്കപ്പലിന് ഒരു രാജ്യത്തിന്റെ തീരപ്രദേശം ഉപരോധിക്കാം. എന്നാൽ, അവയിലൊന്നിനും ഒരു ഗ്രാമത്തിലേക്ക് കയറി പതാക ഉയർത്തി ആ പ്രദേശം നിയന്ത്രിക്കാൻ കഴിയില്ല. അത് ചെയ്യാൻ കഴിയുക ഒരു സൈനികന് മാത്രമാണ്.
സത്യത്തിൽ കരയുദ്ധം എന്നതാണ് യഥാർഥ യുദ്ധം. കാലാൾപ്പട എന്ന് വിളിക്കപ്പെടുന്ന ആ അജ്ഞാത സൈനികന്റെ ചോരയിൽ, അയാളുടെ മൃതശരീരത്തിനു മേലെയാണ് നാമിന്ന് കാണുന്ന സാമ്രാജ്യങ്ങളെല്ലാം പടുത്തുയർത്തിയിരിക്കുന്നത്. കരയുദ്ധം നടത്താതെ ഇറാനെ കീഴ്പ്പെടുത്താനാകില്ല എന്ന് പ്രതിരോധ വിദഗ്ധർ യുദ്ധം തുടങ്ങുന്നതിന് മുമ്പുതന്നെ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, ട്രംപ് കരുതിയത് അതൊക്കെ ഭ്രാന്തൻ ജല്‍പനങ്ങളെന്നാണ്.
സൈനിക ചരിത്രകാരന്മാർ ഒരു കാര്യം ആവർത്തിച്ച് പറയുന്നുണ്ട്. യുദ്ധങ്ങൾ ആകാശത്തും കടലിലും ആരംഭിച്ചേക്കാം. പക്ഷേ, അവയുടെ വിധി നിർണയിക്കപ്പെടുന്നത് കരയിലാണ്. ശക്തമായ ഒരു വ്യോമസേന മാത്രം മതിയെന്ന് ചിലർ കരുതുന്നു. ഡ്രോണുകളും മിസൈലുകളും വന്നതോടെ കരസേനയുടെ പ്രാധാന്യം കുറഞ്ഞുവെന്നാണ് മറ്റുചിലരുടെ അഭിപ്രായം. എന്നാൽ, കഴിഞ്ഞ നൂറ്റാണ്ടിലെ എല്ലാ പ്രധാന യുദ്ധങ്ങളും നേരേ മറിച്ചാണ് തെളിയിക്കുന്നത്.
അതിന് ഏറ്റവും വലിയ ഉദാഹരണം അമേരിക്കയാണ്. ലോകചരിത്രത്തിൽ ഇത്രയും ശക്തമായ സൈനിക സാങ്കേതികവിദ്യ മറ്റൊരു രാജ്യത്തിനും ഉണ്ടായിട്ടില്ല. ഭൂമിയിലെ ഏതൊരു ഭാഗത്തും ആക്രമണം നടത്താൻ കഴിയുന്ന വ്യോമസേന, ലോകസമുദ്രങ്ങളിൽ സാന്നിധ്യമറിയിക്കുന്ന വിമാനവാഹിനിക്കപ്പലുകൾ, പല രാജ്യങ്ങളുടെയും സംയുക്ത പ്രതിരോധ ബജറ്റിനേക്കാൾ വലുതായ പ്രതിരോധ ചെലവ്, ഇതെല്ലാം അമേരിക്കയ്ക്കുണ്ട്. എന്നിട്ടും സാങ്കേതിക മികവു മാത്രം വിജയം ഉറപ്പാക്കില്ലെന്ന് അമേരിക്കതന്നെ പലവട്ടം മനസിലാക്കി.
വിയറ്റ്നാം യുദ്ധത്തിൽ അമേരിക്ക ലക്ഷക്കണക്കിന് ടൺ ബോംബുകളാണ് വർഷിച്ചത്. ആകാശം മുഴുവൻ അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നു. എന്നിട്ടും യുദ്ധം ജയിക്കാനായില്ല. ശത്രു കരയിൽ പോരാട്ടം തുടർന്നു. ഒടുവിൽ അമേരിക്കയ്ക്ക് പിന്മാറേണ്ടി വന്നു. അഫ്ഗാനിസ്ഥാനും സമാനമായ പാഠമാണ് നൽകിയത്. 2001ലെ ആക്രമണത്തിൽ താലിബാൻ ഭരണകൂടം വളരെ വേഗത്തിൽ തകർന്നു. അമേരിക്കൻ വ്യോമശക്തിയും സ്പെഷൽ ഫോഴ്സും ആധുനിക ആയുധങ്ങളും അത്ഭുതകരമായ പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷേ ഒരു ഭരണകൂടത്തെ തോൽപ്പിക്കുന്നതിലും ബുദ്ധിമുട്ടാണ് ഒരു രാജ്യത്തെ നിയന്ത്രിക്കുന്നത്. ഇരുപത് വർഷങ്ങൾക്കുശേഷം അമേരിക്കൻ സൈന്യം പിന്മാറിയപ്പോൾ താലിബാൻ വീണ്ടും അധികാരത്തിലെത്തി.
എല്ലാറ്റിനുമൊടുവിൽ യുദ്ധം എന്നത് ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ളതാണ്. ഒരു രാജ്യം എന്നത് കെട്ടിടങ്ങളുടെ കൂട്ടമല്ല.അത് ഗ്രാമങ്ങളാണ്, നഗരങ്ങളാണ്, റോഡുകളാണ്, പർവതങ്ങളാണ്, മരുഭൂമികളാണ്, കൃഷിയിടങ്ങളാണ്, കോടിക്കണക്കിന് മനുഷ്യരാണ്. ഇവയെ നിയന്ത്രിക്കാൻ സൈനികർ നേരിട്ട് അവിടെ ഉണ്ടായിരിക്കണം. ഒരു ഡ്രോണിന് ഒരു മലമ്പാത സ്ഥിരമായി കാക്കാനാവില്ല. ഒരു മിസൈലിന് ഒരു മാർക്കറ്റ് നിയന്ത്രിക്കാനാവില്ല. ഒരു യുദ്ധവിമാനത്തിന് ഒരു ജില്ല ഭരിക്കാനാവില്ല. അത് ചെയ്യാൻ കഴിയുക കരസേനയ്ക്ക് മാത്രമാണ്.
ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഒരിക്കൽ വ്യോമശക്തിയെ സൈനിക പ്രവർത്തനങ്ങളുടെ സഹായക വിഭാഗമായി വിശേഷിപ്പിച്ചിരുന്നു. ആ പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചു. പക്ഷേ അതിന്റെ അടിസ്ഥാന സന്ദേശം ഇന്നും പ്രസക്തമാണ്. വ്യോമസേനയും നാവികസേനയും അനിവാര്യമാണ്. എന്നാൽ ഒടുവിൽ ഭൂമി കൈവശപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന സൈനികനാണ് അവർ പിന്തുണ നൽകുന്നത്. ലക്ഷ്യങ്ങൾ നശിപ്പിച്ചതുകൊണ്ടുമാത്രം യുദ്ധം ജയിക്കാനാവില്ല. ഭൂമി നിയന്ത്രിക്കണം.
രാഷ്ട്രീയ നേതാക്കൾ യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നത് തന്ത്രങ്ങളുടെയും ലക്ഷ്യങ്ങളുടെയും ഭാഷയിലാണ്. ഒരു സാധാരണ സൈനികന് യുദ്ധം എന്നാൽ വിശപ്പും ക്ഷീണവും തണുപ്പും ഭയവും അതിജീവനവുമാണ്.1962ലെ ഇന്ത്യ-ചൈന യുദ്ധം ഇന്നും വേദനയോടെ ഓർക്കപ്പെടുന്നു. ഹിമാലയൻ മേഖലയിലെ അതികഠിന സാഹചര്യങ്ങളിലാണ് ഇന്ത്യൻ സൈനികരിൽ പലരും പോരാടിയത്.
അതുകൊണ്ടാണ് കരയുദ്ധങ്ങളെ സൈനിക ആസൂത്രകർ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്. നൂറുകണക്കിന് കിലോമീറ്റർ അകലെനിന്ന് വ്യോമാക്രമണം നടത്താം.സമുദ്രത്തിൽനിന്ന് നാവികപ്രവർത്തനങ്ങൾ നിയന്ത്രിക്കാം. പക്ഷേ കരയുദ്ധം മറ്റൊന്നാണ്. സൈന്യം ശത്രുരാജ്യത്തിന്റെ മണ്ണിൽ കാലുകുത്തുന്ന നിമിഷം മുതൽ അനിശ്ചിതത്വം ആരംഭിക്കുന്നു. അപരിചിതമായ ഭൂമിശാസ്ത്രം, പ്രതികൂലമായ കാലാവസ്ഥ, ശത്രുത ഉള്ളിലുള്ള ജനവിഭാഗങ്ങൾ, ആക്രമിക്കപ്പെടാവുന്ന വിതരണപാതകൾ എന്നിവയെല്ലാം സൈന്യത്തെ കാത്തിരിക്കുന്നു. ഓരോ കുന്നും ഓരോ ഗ്രാമവും ഓരോ തെരുവും യുദ്ധഭൂമിയായി മാറാം.
കുറെ മിസൈൽ എടുത്ത് വിക്ഷേപിക്കലോ ഡ്രോൺ അയച്ചുകൊണ്ട് എന്തെങ്കിലും ലക്ഷ്യം തകർക്കലോ അല്ല കരയുദ്ധം.അമേരിക്ക വിയറ്റ്നാമിലും അഫ്ഗാനിസ്ഥാനിലുമെല്ലാം അത് മനസിലാക്കി. ഇറാനിലും അത് മനസിലാക്കേണ്ടി വന്നേക്കാം എന്ന സ്ഥിതിയിലാണ് കാര്യങ്ങളുടെ പോക്ക്.
(പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് ആൻഡ് സോഷ്യൽ സയൻസിൽ പ്രഫസറാണ് ലേഖകൻ.)
Leader Page
ദീപികയെക്കുറിച്ചു പറയുമ്പോൾ പഴയൊരു മുഖപ്രസംഗമാണ് ഓർമയിൽ വരുന്നത്. കോൺഗ്രസിനെ ‘ശവപ്പറമ്പ്’ എന്നു വിശേഷിപ്പിച്ച് കെ. കരുണാകരനും മകൻ മുരളീധരനും ഡിഐസി എന്ന പുതിയ പാർട്ടിയുണ്ടാക്കി, ഒടുവിൽ കോൺഗ്രസിന്റെ വാതിൽക്കൽത്തന്നെ തിരികെ വന്നു മുട്ടിയതിനെ പരാമർശിച്ച് എഴുതിയ മുഖപ്രസംഗമായിരുന്നു അത്. ‘ശവപ്പറമ്പിലേക്ക് സ്വാഗതം’ എന്നായിരുന്നു ശീർഷകം.
അതുപോലെ, ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെതിരേ നടന്ന വിമോചനസമരകാലത്ത് ‘ഗ്വാട്ടിമാലയും കേരളവും’ എന്ന ശീർഷകത്തിൽ ഈ ലേഖകൻ എഴുതിയ ലേഖനത്തിന്റെ പേരിൽ അന്നത്തെ ചീഫ് എഡിറ്ററായിരുന്ന ആന്റണി നരിതൂക്കിലച്ചൻ ഒന്നാം പ്രതിയായും ഞാൻ രണ്ടാം പ്രതിയായും ഇഎംഎസ് സർക്കാർ എടുത്ത കേസും ഓർമവരുന്നു.
ആരെയും ഭയക്കാതെ സത്യം വിളിച്ചുപറയാൻ ദീപികയല്ലാതെ മറ്റൊരു പത്രം അന്നില്ലായിരുന്നു; ഇന്നും. ശതോത്തര റൂബി ജൂബിലിയിലെത്തിയ ദീപികയ്ക്ക് ആശംസകൾ.
- ജോ മുറികല്ലേൽ
Leader Page
ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയബോധമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ വിശേഷിപ്പിക്കാറുണ്ട്. ഇവിടെ വോട്ടെടുപ്പുകളിൽ ഉയർന്ന പോളിംഗ് ശതമാനമുണ്ട്. രാഷ്ട്രീയ ചർച്ചകൾ പൊതുജീവിതത്തിന്റെ ഭാഗമായും മാറിയിട്ടുണ്ട്. സോഷ്യലിസം, കമ്യൂണിസം, സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ, തൊഴിലാളി യൂണിയനുകൾ, സഹകരണ പ്രസ്ഥാനങ്ങൾ, ജനകീയ സംഘടനകൾ എന്നിവയുടെ സ്വാധീനത്തിൽ രൂപംകൊണ്ട ദീർഘമായ രാഷ്ട്രീയ പാരമ്പര്യമാണ് കേരളത്തിനുള്ളത്. പ്രബലരായ രണ്ടു മുന്നണികൾക്കിടയിൽ അധികാരം മാറിമാറി വരുന്നതും കേരള രാഷ്ട്രീയത്തിന്റെ സവിശേഷതയാണ്. ഈ ശക്തമായ ജനാധിപത്യ മത്സര സംസ്കാരമാണ് കേരളത്തെ ഉയർന്ന മനുഷ്യവികസന സൂചികകളിലേക്ക് നയിച്ചത്.
കേരളത്തിലെ പ്രതിപക്ഷ പാർട്ടികൾ സജീവമാണ്. സമരങ്ങൾ നടത്തും. സർക്കാരിനെ വിമർശിക്കും. മാധ്യമങ്ങളിലൂടെ ശക്തമായ രാഷ്ട്രീയ ഏറ്റുമുട്ടലുകൾ സൃഷ്ടിക്കും. എന്നാൽ, സർക്കാരിന് പകരമായ ഒരു ക്രമബദ്ധവും നയപരവുമായ ‘പര്യായ ഭരണരൂപം’ അവതരിപ്പിക്കുന്നതിൽ പലപ്പോഴും പരാജയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ‘ഷാഡോ കാബിനറ്റ്’ (നിഴൽ മന്ത്രിസഭ) എന്ന ആശയം പ്രസക്തമാകുന്നത്. അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ മാത്രം ജനാധിപത്യ ഉത്തരവാദിത്വം ഉറപ്പാക്കാൻ മതിയാകില്ല. ഓരോ ദിവസവും ഭരണത്തെ നിരീക്ഷിക്കുകയും സർക്കാർ നയങ്ങളെ വിലയിരുത്തുകയും പകരം നയങ്ങൾ അവതരിപ്പിക്കുകയും ഭാവി നേതാക്കളെ പരിശീലിപ്പിക്കുകയും ചെയ്യുന്ന ശക്തമായ പ്രതിപക്ഷ സംവിധാനവും ജനാധിപത്യത്തിന് അനിവാര്യമാണ്.
‘നിഴൽ മന്ത്രിസഭ’ എന്തിന്?
ഷാഡോ കാബിനറ്റ് എന്നത് ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് തുടങ്ങിയ വെസ്റ്റ്മിൻസ്റ്റർ പാർലമെന്ററി മാതൃക പിന്തുടരുന്ന രാജ്യങ്ങളിലുള്ള സംവിധാനമാണ്. പ്രതിപക്ഷം സർക്കാരിലെ ഓരോ മന്ത്രിക്കും സമാനമായി ‘ഷാഡോ മന്ത്രി’മാരെ നിയമിക്കുന്നു. ഉദാഹരണത്തിന്, ധനമന്ത്രി ഉണ്ടെങ്കിൽ പ്രതിപക്ഷം ഒരു ഷാഡോ ധനമന്ത്രിയെ നിയോഗിക്കും; ആരോഗ്യമന്ത്രി ഉണ്ടെങ്കിൽ ഷാഡോ ആരോഗ്യമന്ത്രിയും ഉണ്ടാകും. ഇവർ തങ്ങളുടെ അനുബന്ധ വകുപ്പുകളുടെ നയങ്ങൾ, ബജറ്റുകൾ, ഭരണപരമായ തീരുമാനങ്ങൾ, പദ്ധതികൾ എന്നിവ നിരന്തരം പഠിക്കുകയും വിലയിരുത്തുകയും ചെയ്യും. സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം പകരം നയങ്ങളും അവർ അവതരിപ്പിക്കും. അതുകൊണ്ടുതന്നെ ഷാഡോ കാബിനറ്റ് എന്നത് വെറും വിമർശന രാഷ്ട്രീയമല്ല; മറിച്ച് ‘ഭരണത്തിന് തയാറായ പ്രതിപക്ഷം’ എന്ന ആശയമാണ്.
ഇന്ത്യൻ ഭരണഘടനയിൽ ഔദ്യോഗികമായി ഷാഡോ കാബിനറ്റിന് സ്ഥാനം നൽകിയിട്ടില്ലെങ്കിലും ഏതു രാഷ്ട്രീയ പാർട്ടിക്കും അതിനെ സ്വമേധയാ സ്വീകരിക്കുന്നതിൽ നിയമപരമായ തടസമില്ല.
കേരളത്തിന് ഷാഡോ കാബിനറ്റ് ആവശ്യമാകുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് ഭരണകൂടങ്ങളിൽ അധികാരം അമിതമായി കേന്ദ്രീകരിക്കപ്പെടുന്നതാണ്. ഇന്ന് സംസ്ഥാന സർക്കാരുകൾ വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശ ഭരണം, ക്ഷേമപദ്ധതികൾ, ഗതാഗതം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, പോലീസ്, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം തുടങ്ങി അനവധി മേഖലകൾ നിയന്ത്രിക്കുന്നു. മന്ത്രിമാർ വൻ ഭരണസംവിധാനങ്ങളെയും സാമ്പത്തിക വിഭവങ്ങളെയും നിയന്ത്രിക്കുന്നതിൽ മുഴുകുന്നു. എന്നാൽ, നിയമസഭയിലെ ചർച്ചകൾക്ക് പലപ്പോഴും പരിമിതമായ സമയം മാത്രമേ ലഭിക്കാറുള്ളൂ. ചിലപ്പോഴത് രാഷ്ട്രീയ നാടകീയതയിലേക്കും ചുരുങ്ങുന്നു. ഇതുപോലുള്ള സാഹചര്യത്തിൽ ഓരോ മന്ത്രാലയത്തെയും നിരന്തരം പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ഒരു ഷാഡോ കാബിനറ്റ് സർക്കാരിന്മേൽ ശക്തമായ ജനാധിപത്യ സമ്മർദം സൃഷ്ടിക്കും.
കഴിഞ്ഞ ഒരു ദശകത്തിനിടെ കേരളം നേരിട്ട നിരവധി പ്രതിസന്ധികൾ ഈ ആവശ്യം കൂടുതൽ വ്യക്തമാക്കുന്നു. പ്രളയങ്ങൾ, നിപ വൈറസ് വ്യാപനം, കോവിഡ്19 മഹാമാരി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, തീരക്ഷയം, മാലിന്യ സംസ്കരണ പ്രശ്നങ്ങൾ, പരിസ്ഥിതി തർക്കങ്ങൾ, വലിയ അടിസ്ഥാന സൗകര്യ പദ്ധതികളുമായി ബന്ധപ്പെട്ട വിവാദങ്ങൾ എന്നിവ സംസ്ഥാനത്തെ ബാധിച്ചു. ഈ സാഹചര്യങ്ങളിൽ പ്രതിപക്ഷം പ്രതിഷേധങ്ങളും വാർത്താസമ്മേളനങ്ങളും ആരോപണങ്ങളും നിയമസഭയിലെ പ്രതിഷേധങ്ങളും വഴിയാണ് പ്രതികരിച്ചത്. എന്നാൽ, പകരമായ നയരൂപീകരണത്തിൽ ആവശ്യമായ ഗൗരവം പലപ്പോഴും കാണപ്പെട്ടില്ല. ഷാഡോ ആരോഗ്യമന്ത്രി പൊതുജനാരോഗ്യ സംവിധാനത്തെ സ്വതന്ത്രമായി വിലയിരുത്തുകയും ഷാഡോ ധനമന്ത്രി സംസ്ഥാനത്തിന്റെ കടബാധ്യതകളും ക്ഷേമച്ചെലവുകളും പഠിക്കുകയും ഷാഡോ വിദ്യാഭ്യാസമന്ത്രി വിദ്യാഭ്യാസ ഗുണമേന്മയും വിദ്യാർഥി കുടിയേറ്റവും സംബന്ധിച്ച് പഠന റിപ്പോർട്ടുകൾ തയാറാക്കുകയും ചെയ്താൽ ഭരണത്തെക്കുറിച്ചുള്ള പൊതുചർച്ചകൾ കൂടുതൽ ആഴമുള്ളതാകുമായിരുന്നു.
നിലവാരം ഉയർത്താൻ
കേരളത്തിന് ഷാഡോ കാബിനറ്റ് ആവശ്യമാകുന്ന മറ്റൊരു പ്രധാന കാരണം നിയമസഭാ ചർച്ചകളുടെ നിലവാരത്തിൽ വന്ന ഇടിവാണ്. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും സജീവമായ നിയമസഭകളിലൊന്നായിരുന്നു കേരള നിയമസഭ. ഒരു ഷാഡോ കാബിനറ്റ് വൈദഗ്ധ്യം വളർത്തേണ്ട സാഹചര്യം ഉണ്ടാക്കും. ജനങ്ങൾക്കും സർക്കാർ മന്ത്രിമാരുടെയും ഷാഡോ മന്ത്രിമാരുടെയും പ്രവർത്തനം താരതമ്യം ചെയ്യാൻ കഴിയും. തെരഞ്ഞെടുപ്പുകൾ വികാരാധിഷ്ഠിത പ്രചാരണങ്ങളേക്കാൾ നയപരമായ മത്സരങ്ങളായി മാറും.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയും ഷാഡോ കാബിനറ്റിന്റെ ആവശ്യകത ശക്തിപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ പൊതുകടം വർധിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസമുള്ള യുവാക്കളിൽ തൊഴിലില്ലായ്മ ഉയർന്ന നിലയിലാണ്. ഗൾഫ് രാജ്യങ്ങളിലെ പ്രവാസിവരുമാനത്തെ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥ ദീർഘകാലത്തിൽ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. ഇതോടൊപ്പം ക്ഷേമച്ചെലവുകളും വർധിക്കുന്നു. സർക്കാരിന്റെ സാമ്പത്തികനയങ്ങളെ പ്രതിപക്ഷം വിമർശിക്കാറുണ്ടെങ്കിലും വിശദമായ പകരം സാമ്പത്തിക പദ്ധതികൾ പലപ്പോഴും അവതരിപ്പിക്കാറില്ല. ഒരു ഷാഡോ ധനകാര്യസംഘം ബജറ്റുകൾ, പെൻഷൻ ബാധ്യതകൾ, വികസനച്ചെലവുകൾ, നികുതിനയങ്ങൾ, കടബാധ്യതകൾ എന്നിവയെക്കുറിച്ച് സ്വതന്ത്ര പഠനങ്ങൾ പ്രസിദ്ധീകരിച്ചാൽ സാമ്പത്തിക ചർച്ചകൾ കൂടുതൽ പക്വമാകും.
യുവജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തത്തിലും ഷാഡോ കാബിനറ്റിന് വലിയ മാറ്റം സൃഷ്ടിക്കാനാകും. കേരളത്തിലെ യുവാക്കൾ രാഷ്ട്രീയമായി ബോധവാന്മാരാണെങ്കിലും പരമ്പരാഗത രാഷ്ട്രീയ സംസ്കാരത്തോട് വലിയ നിരാശയും അവിശ്വാസവും കാണിക്കുന്നു. വ്യക്തിപരമായ ആക്രമണങ്ങളും വിഭാഗീയതയും ആരോപണ രാഷ്ട്രീയവുമാണ് പലപ്പോഴും പ്രധാനമാകുന്നത്. എന്നാൽ, ഷാഡോ കാബിനറ്റ് സംവിധാനം വന്നാൽ ഗവേഷകർ, സാമ്പത്തിക വിദഗ്ധർ, നിയമപണ്ഡിതർ, പരിസ്ഥിതി ശാസ്ത്രജ്ഞർ, ഡാറ്റാ വിശകലന വിദഗ്ധർ എന്നിവർക്കും രാഷ്ട്രീയ പ്രക്രിയയിൽ സജീവമായി പങ്കെടുക്കാൻ അവസരം ലഭിക്കും. സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും സിവിൽ സമൂഹ സംഘടനകളും ഭരണചർച്ചകളിൽ കൂടുതൽ പങ്കാളികളാകും.
കേരളത്തിന്റെ സജീവ മാധ്യമ സംസ്കാരവും ഈ സംവിധാനത്തിന് അനുയോജ്യമാണ്. എന്നാൽ, ഇപ്പോഴത്തെ മാധ്യമ രാഷ്ട്രീയത്തിൽ വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും കൂടുതലായി പ്രാധാന്യം ലഭിക്കുന്നു. ഷാഡോ കാബിനറ്റ് സ്ഥിരമായി നയ റിപ്പോർട്ടുകളും വൈറ്റ് പേപ്പറുകളും ബദൽ ബജറ്റുകളും പുറത്തിറക്കുകയാണെങ്കിൽ പൊതു
Leader Page
കുട്ടികളെ നല്ല രീതിയിൽ വളർത്തുന്നതിന് ലോകത്താകമാനം രണ്ടു രീതികളാണ് പിന്തുടരുന്നത്. രക്ഷിതാക്കൾ അല്ലെങ്കിൽ അധ്യാപകരിലൂടെയുള്ള നന്നാക്കൽ. ‘Teachers are first’ എന്നു രക്ഷിതാക്കളും ‘Parents are first’ എന്ന് അധ്യാപകരും പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ, അതു ശരിയല്ല എന്നാണ് എന്റെ അനുമാനം. കേരളത്തിലെ സ്ഥിതിയെടുത്തുനോക്കിയാൽ രക്ഷിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ല എന്നതിനു പുറമേ ടീച്ചർമാർ ചെയ്യേണ്ട കാര്യങ്ങൾക്കു പലതിനും അവർ തടസം നില്‍ക്കുന്നതായും കാണാം.
അതുകൊണ്ട്, പുതിയ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ താഴെ പറയുന്ന കാര്യങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണം:
1. മൊബൈൽ ഉപയോഗം: കുട്ടികളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ഒരു കാരണം അക്കാര്യത്തിലെ മാതാപിതാക്കളുടെ ശ്രദ്ധക്കുറവാണ്. ജെൻസി കുട്ടികളേക്കാൾ അവരുടെ മാതാപിതാക്കളാണ് മൊബൈൽ ഫോൺ കൂടുതലായി ഉപയോഗിക്കുന്നതെന്ന് അടുത്തിടെ ഒരു സർവേയിൽ വെളിപ്പെടുകയുണ്ടായി. സ്വന്തം ഉപയോഗം നിറുത്തിയ ശേഷമാവണം കുട്ടികൾ ഒന്നര, രണ്ടു മണിക്കൂർ ഗെയിം കളിക്കുന്നതും റീൽസ് കാണുന്നതും വിലക്കേണ്ടത്. കേട്ടല്ല, കണ്ടാണ് കുട്ടികൾ പലതും പഠിക്കുന്നത്, പ്രത്യേകിച്ചും മാതാപിതാക്കളിൽനിന്ന്.
2. ലഹരിവസ്തുക്കളുടെ ഉപയോഗം: കുട്ടി ഇത്തരം കാര്യങ്ങൾ ചെയ്യുന്നുണ്ടോ, ഓൺലൈൻ വഴി വാങ്ങുന്നുണ്ടോ, സുഹൃത്തുക്കൾ, അയൽവാസികൾ വഴി കുട്ടി അതിലേക്ക് എത്തിപ്പെടുന്നുണ്ടോ, ഇത്തരം സാധനങ്ങൾ വില്‍ക്കുന്നവരുമായി കുട്ടിക്കു ബന്ധമുണ്ടോ, തങ്ങളറിയാതെ കുട്ടിയുടെ കൈയിൽ പണം വരുന്നുണ്ടോ എന്നതൊക്കെ നിർബന്ധമായും രക്ഷിതാവ് അറിയണം. സ്കൂളിന്റെ പരിസരത്തുള്ള കടകളിൽ ലഹരിവസ്തുക്കളുടെ വില്പന നടക്കുന്ന വിവരം കുട്ടികൾ അധ്യാപകരോടോ പിടിഎയോടോ പറയുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾകൂടി ശ്രദ്ധിച്ചാൽ കുട്ടികളെ രക്ഷപ്പെടുത്താനാകും.
3. അധ്യാപകരുടെയും പിടിഎയുടെയും സ്വാതന്ത്ര്യം: വിദ്യാലയങ്ങളിൽ അധ്യാപകർക്കും പിടിഎയ്ക്കും മുമ്പുണ്ടായിരുന്ന സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കണം. അധ്യാപകർ നല്കുന്ന കൃത്യമായ അച്ചടക്കത്തിലൂടെ കുട്ടികളുടെ ലഹരി ഉപയോഗ നിയന്ത്രണം സാധ്യമാണ്. ക്ലാസ് മുറികളിലോ ടോയ്ലെറ്റിലോ കുട്ടികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതു കണ്ടാൽ കുട്ടികളെ ചെറിയ രീതിയിൽ ശിക്ഷിക്കുകയോ ശാസിക്കുകയോ നടപടിയെടുക്കുകയോ ചെയ്യുന്നതിന് അധ്യാപകർക്ക് സ്വാതന്ത്ര്യം നല്‍കണം. മക്കളെ ഒന്നും ചെയ്യരുത്, അവർ ഒരു കുറ്റവും ചെയ്യാത്തവരാണ് എന്നൊക്കെ മാതാപിതാക്കൾ ധരിക്കരുത്. പിടിഎ അതിനെ പിന്തുണയ്ക്കുകയും ചെയ്യരുത്. ഇക്കാര്യത്തിൽ അധ്യാപകർ മാനസിക പീഡനം നേരിടുന്നത് സാധാരണ കാഴ്ചയായിരിക്കുന്നു. സർക്കാർതന്നെ പറയുന്നത് സ്കൂളിൽ നിർബന്ധമായും അച്ചടക്കം വേണമെന്നും അതിനായി അധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്നുമാണ്.
4. കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം: കേരളത്തിലെ ധാരാളം കുട്ടികൾ ഒന്നുകിൽ ഭാരം വളരെ കൂടിയവരോ അല്ലെങ്കിൽ തീരെ കുറഞ്ഞവരോ ആണ്. അതിന്റെ പ്രധാന കാരണം അവർക്ക് കളികളില്ല എന്നതുതന്നെ. സ്കൂളുകളിലെ കായികമായ കാര്യങ്ങളിൽ ഏർപ്പെടാൻ രക്ഷിതാക്കൾ കുട്ടികളെ നിർബന്ധിക്കണം. വീട്ടിലെത്തുന്ന കുട്ടികൾക്ക് അവരുടെ താത്പര്യമനുസരിച്ചുള്ള കളികളിൽ - ക്രിക്കറ്റോ ഫുട്ബോളോ സൈക്ലിംഗോ എന്തോ ആയിക്കോട്ടെ - പങ്കെടുക്കുന്നതിനും ഒന്നോ രണ്ടോ മണിക്കൂർ സൗകര്യമുണ്ടാക്കിക്കൊടുക്കണം. കുട്ടിയുടെ മാനസിക സമ്മർദം കുറയുന്നതിനും ഡോപമിന്റെ അളവ് വർധിച്ച് നല്ല ഉന്മേഷം ലഭിക്കുന്നതിനും അതു കാരണമാവും. ഡോപമിന്റെ അളവ് ക്രമപ്പെടുന്നത് നിർണായകമാണ്. അളവു കുറയുന്ന സാഹചര്യത്തിൽ കുട്ടികൾ മയക്കുമരുന്ന് ഉപയോഗത്തിലേക്കു പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു പ്രധാനപ്പെട്ട കാര്യം പറയാനുള്ളത്, പഠനവും കളിയും സ്പോർട്സുമൊക്കെ കുട്ടികൾക്കായി തെരഞ്ഞെടുക്കുമ്പോൾ അവരുടെ താത്പര്യങ്ങൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. നമ്മുടെ ഇഷ്ടത്തിനല്ല എന്ന് മനസിലാക്കണം. മാത്രമല്ല, എ പ്ലസ് പോലെയുള്ള താത്കാലിക സന്തോഷങ്ങൾക്കുവേണ്ടി കുട്ടികളിൽ സമ്മർദം കൂട്ടിയാൽ അവർ ലഹരിവസ്തുക്കളിലേക്കോ മൊബൈലിലേക്കോ ചേക്കേറാനോ അല്ലെങ്കിൽ നാടുവിട്ടുപോകാനോ, ആത്മഹത്യ ചെയ്യാനോ സാധ്യതയുണ്ട് എന്നുകൂടി മനസിലാക്കണം.
5. കുട്ടികളുമായുള്ള സംവാദവും സംഭാഷണവും: സ്കൂളിൽനിന്ന് എത്തിച്ചേരുന്ന കുട്ടിയോട് സമാധാനപരമായും സന്തോഷത്തോടെയും സംസാരിക്കണം. അവർക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അതു മനസിലാക്കുന്നതിന് ഇത്തരം ഡൈനിംഗ് ടേബിൾ സംസാരങ്ങൾ ഉപകരിക്കും. വീടുകളിൽ ഇത്തരം സംഭാഷണങ്ങൾ തീരെയുണ്ടാവുന്നില്ല എന്ന് രക്ഷിതാക്കൾ തന്നെ സമ്മതിക്കുന്നു. 24 മണിക്കൂറിൽ ആകെ സംസാരിക്കുന്നത് ഒരു മണിക്കൂർ മാത്രം! അത് രണ്ടു കൂട്ടർക്കും നല്ലതല്ല. പരസ്പരമുള്ള വർത്തമാനം രക്ഷിതാക്കളുടെയും കുട്ടികളുടെയും സ്ട്രസ് ലെവൽ കുറയ്ക്കുമെന്നാണ് പറയുന്നത്. മാത്രമല്ല, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നേരേയുണ്ടാകുന്ന അതിക്രമങ്ങളും ബോഡി ഷെയിമിംഗും ജാത്യധിക്ഷേപങ്ങളും അതിൽനിന്നുണ്ടാകുന്ന സമ്മർദവുമൊക്കെ തുറന്നുപറയാൻ അവർക്ക് അവസരവും വേണ്ടേ?
6. ലൈംഗിക വിദ്യാഭ്യാസം: അമേരിക്കയിൽ മൂന്നു വയസ് മുതൽ ജെൻഡർ എഡ്യുക്കേഷൻ നല്കിത്തുടങ്ങുകയും ‘ഗുഡ് ടച്ച്, ബാഡ് ടച്ച്’ തുടങ്ങിയവ എന്തെന്നു മനസിലാക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ രാജ്യത്ത് പ്ലസ് ടുവിന് പോലും ഇതൊക്കെയുണ്ടോ എന്നു സംശയം. പ്രായപൂർത്തിയായ ആൺകുട്ടികളോടും പെൺകുട്ടികളോടും അവരുടെ ശാരീരിക വളർച്ചയെപ്പറ്റിയും മാറ്റങ്ങളെപ്പറ്റിയും അതത് അധ്യാപകർ പറഞ്ഞു മനസിലാക്കണം. ഇപ്പോൾ ചില സ്കൂളുകളിൽ മാത്രമേ ഇതൊക്കെ നടക്കുന്നുള്ളൂ. ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവത്തിൽ കൗതുകങ്ങളുണ്ടാവുകയും അത് കുറ്റകൃതൃത്തിന് വഴിവയ്ക്കുകയും ചെയ്യും.
മുതിർന്നവർ ഇപ്പോൾ സ്വന്തം ലോകത്തു മാത്രം സഞ്ചരിക്കുന്നവരായി മാറി. കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ സമയമില്ലാതായിരിക്കുന്നു. നമ്മുടെ കുട്ടികളെ നേർവഴിയിലേക്കു കൊണ്ടുവരാൻ നമ്മൾ തന്നെയാണ് മുൻകൈയെടുക്കേണ്ടത്. അല്ലാതെ മറ്റൊരാളെ ഏല്പിക്കലല്ല. അതുകൊണ്ട് കുട്ടികൾക്കുവേണ്ടി നമ്മൾ കൂടുതൽ സമയം കണ്ടെത്തിയേ മതിയാവൂ.
Leader Page
ജനങ്ങളുടെ പ്രശ്നങ്ങൾ അധികൃതർക്കും സർക്കാരിനും മുന്നിൽ എത്തിക്കുന്നതിൽ ദീപിക വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതാണ്.
ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ചാട്ടുളിപോലെ തുളച്ചുകയറുന്ന ദീപികയുടെ എഡിറ്റോറിയലുകൾ സമൂഹത്തിൽ ഗൗരവമേറിയ ചർച്ചകൾക്ക് കാരണമാകുന്നുണ്ട്. കർഷകരുടെയും സാധാരണക്കാരുടെയും ജിഹ്വയായി മാറാൻ ദീപികയ്ക്ക് എക്കാലവും കഴിഞ്ഞിട്ടുണ്ട്.
കുടിയേറ്റ കാലയളവിൽ പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി മണ്ണിൽ പൊന്നു വിളയിച്ചവരാണ് ഇടുക്കിയിലെ കർഷകർ. അവരുടെ നൊന്പരങ്ങളും പ്രശ്നങ്ങളും അടുത്തറിഞ്ഞ വ്യക്തിയാണ് ഞാൻ.
ചുരുളി, കീരിത്തോട് പ്രദേശങ്ങളിൽ കുടിയിറക്ക് നടന്നപ്പോൾ ജനങ്ങൾക്കുവേണ്ടി ശബ്ദിക്കാൻ ദീപിക മുൻപന്തിയിലുണ്ടായിരുന്നു. അന്നുമുതൽ ഇന്നുവരെ ജില്ലയിലെ ഭൂപ്രശ്നങ്ങളും കാർഷികമേഖലയിലെ പ്രതിസന്ധിയുമെല്ലാം പൊതുസമൂഹത്തിനു മുന്നിൽ എത്തിക്കാൻ ദീപിക നടത്തുന്ന ശ്രമം അഭിനന്ദനീയമാണ്. ശതോത്തര റൂബി ജൂബിലി നിറവിലെത്തിയ ദീപികയ്ക്ക് ആശംസകൾ.
-എം.എം. മണി (മുൻ വൈദ്യുതി മന്ത്രി)
Leader Page
ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 101-ാം ചരമവാർഷികം ഇന്ന്
അവിഭക്ത ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമാണ് ധന്യൻ മാർ തോമസ് കുര്യാളശേരി പിതാവ്. സമൂഹത്തിലും ലോകത്തിലും ഫലവത്തായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് അവധാനപൂർവം ചിന്തിക്കുകയും വിദ്യാഭ്യാസം വഴി ജനങ്ങളെ ബോധവത്കരിക്കുന്നതിലൂടെ ഒരു സാമൂഹിക വിപ്ലവം കൊണ്ടുവരാൻ സാധിക്കുമെന്ന് തിരിച്ചറിയുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവായിരുന്നു അദ്ദേഹം.
മനുഷ്യന്റെ സാമൂഹിക സാംസ്കാരിക ആവശ്യങ്ങൾ നിർവഹിക്കപ്പെടുന്നതും അവനെ ബുദ്ധിജീവിയും കർമനിരതനും ഊർജസ്വലനുമാക്കിത്തീർക്കുന്നതും വിദ്യാഭ്യാസമാണ്. ഇക്കാര്യം നന്നായി മനസിലാക്കിയ കുര്യാളശേരി പിതാവ്, ജാതി മത ചിന്ത കൂടാതെ കുചേല-കുബേര ദേദമെന്യേ എല്ലാ ബാലികാബാലന്മാർക്കും വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കണമെന്ന തീരുമാനത്തോടെയാണ് റോമാ നഗരിയിൽനിന്നു സ്വദേശത്തേക്ക് തിരിച്ചെത്തിയത്. ജനങ്ങളുടെ സംസ്കാരമില്ലായ്മയ്ക്കും സ്വാർഥതയ്ക്കും കാരണം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ആദർശശുദ്ധിയും സത്യസന്ധതയും നർമബോധവുമുള്ള യുവജനങ്ങൾ സമുദായ പുരോഗതിക്ക് കളമൊരുക്കും.
കുഞ്ഞു ഹൃദയങ്ങളിൽ ആലേഖിതമാകുന്ന സത്യധർമാദി സനാതനമൂല്യങ്ങൾ യുവത്വത്തിന്റെ കവാടത്തിൽ എത്തുന്പോൾ അവർക്ക് പ്രവർത്തനോർജമായിത്തീരും. കുട്ടികളുടെ വിദ്യാഭ്യാസവും വളർച്ചയുമാണ് ഒരു സമൂഹത്തിന്റെയും സഭയുടെയും നിലനിൽപ്പിന്റെ അടിസ്ഥാനമെന്ന് വന്ദ്യപിതാവ് തിരിച്ചറിഞ്ഞു. ഈ ദീർഘവീക്ഷണത്തോടെ, ജനങ്ങളെ അറിവുകൊണ്ട് സന്പന്നരാക്കാൻ അദ്ദേഹം ഇംഗ്ലീഷ്, മലയാളം വിദ്യാലയങ്ങൾ സ്ഥാപിച്ചു. കേവലം ഭൗതിക വികസനത്തിൽമാത്രം വിദ്യാഭ്യാസത്തെ തളച്ചിടാതെ ദൈവവിശ്വാസം, ദൈവഭക്തി, അനുസരണം, പരസ്പര സ്നേഹം എന്നീ സദ്ഗുണങ്ങളും കുട്ടികളിൽ വളർത്താൻ അദ്ദേഹം ആഗ്രഹിച്ചു.
സ്വഭവനത്തിലെ ആത്മീയാന്തരീക്ഷവും പഠിച്ച വിദ്യാലയങ്ങളിലെ ക്രിസ്തീയ രൂപീകരണവും പിതാവിന്റെ ജീവിതത്തിലെ വലിയ മുതൽക്കൂട്ടായിരുന്നു. പരിശുദ്ധ കുർബാനയോടും പരിശുദ്ധ അമ്മയോടുള്ള ഭക്തിയിലും കുഞ്ഞുതോമാച്ചൻ വളർന്നു. പകരം വയ്ക്കാനില്ലാത്ത ഈ രണ്ട് നിധികളും പിതാവ് ജീവിതാവസാനംവരെ നെഞ്ചോട് ചേർത്തുവച്ചു. തന്റെ സെമിനാരി പരിശീലനകാലത്തുതന്നെ ‘കൊച്ചുപുണ്യവാൻ’ എന്നറിയപ്പെട്ടിരുന്നത് ഈ കാരണം കൊണ്ടുതന്നെയാണ്. വിദേശയാത്രയിലൂടെയും പഠനത്തിലൂടെയും പിതാവ് മനസിലാക്കിയ ഒരു യാഥാർഥ്യമാണ് വികസനം സാധ്യമാകേണ്ടത് വിദ്യാഭ്യാസത്തിലൂടെയാണ് എന്നത്.
കൃഷിയുമായി കഴിഞ്ഞിരുന്ന മാർത്തോമ്മാ ക്രിസ്ത്യാനികളെ പാടത്തുനിന്ന് പാഠശാലയിലേക്കു നടത്തിയവരിൽ പ്രധാനിയാണ് കുര്യാളശേരി പിതാവ്. തന്റെ അജഗണത്തിന്റെ ഉന്നതിക്കുവേണ്ടി ഇടവകതോറും ഒരു വിദ്യാലയം എന്ന ആശയത്തിന് അദ്ദേഹം പ്രചുരപ്രചാരം നൽകി. സഞ്ചാര സൗകര്യങ്ങളുടെ കുറവും മറ്റ് അസൗകര്യങ്ങളും തന്റെ മക്കളുടെ വിദ്യാഭ്യാസപുരോഗതിക്ക് തടസമാകരുതെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. ‘കുര്യാളശേരി പിതാവ് കാലത്തിനു മുന്‍പേ നടന്ന വ്യക്തി’ എന്ന ശീർഷകം അന്വർഥമാക്കുംവിധം ഉന്നതവിദ്യാഭ്യാസത്തിന് അദ്ദേഹം ഊന്നൽ നൽകി.
ഉന്നതലക്ഷ്യങ്ങൾ നേടാനും ഉയർന്നസ്ഥാനത്ത് എത്താനും ഉന്നതവിദ്യാഭ്യാസം വഴിയൊരുക്കുമെന്ന തിരിച്ചറിവിൽനിന്നാണ് അദ്ദേഹം കലാലയ സ്ഥാപനത്തിനു മുതിർന്നത്. 1922ൽ ചങ്ങനാശേരിയിൽ സെന്റ് ബർക്കുമാൻസ് കോളജ് സ്ഥാപിച്ചതിലൂടെ ഉന്നതവിദ്യാഭ്യാസം എന്നെ തന്റെ സ്വപ്നത്തിന് അദ്ദേഹം ചിറകുകൾ നൽകി. കുടുംബത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനവും അനന്യതയും അക്കാലത്ത് സമൂഹം മനസിലാക്കിയിരുന്നില്ല. ഈ ദുഃസ്ഥിതിയിൽനിന്ന് അവരെ വിമോചിപ്പിക്കാൻ അദ്ദേഹം സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ഒരു വിദ്യാഭ്യാസ ദർശനം കാത്തുസൂക്ഷിച്ചു.
വിശുദ്ധ കുർബാനയുടെ ഭക്തി ജനഹൃദയങ്ങളിൽ രൂഢമൂലമാക്കാൻ വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിനു രൂപം കൊടുത്തപ്പോൾ, വിദ്യാഭ്യാസ പ്രേഷിതത്വത്തിലൂടെ കേരളസഭയിൽ നവോത്ഥാനത്തിന്റെ ധന്യത പകരാനുള്ള ദൗത്യവും സമൂഹത്തിന് ഏൽപ്പിച്ചുകൊടുത്തു. പെണ്പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് പെണ്‍കുട്ടികളെ അക്ഷര വിദ്യാഭ്യാസം, പാചകവൃത്തി, തയ്യൽ, സംഗീതം, ചിത്രമെഴുത്ത് ആദിയായ ലോകോപകാരപ്രദമായ വേലകളെ പഠിപ്പിക്കണമെന്നും അങ്ങനെ ഭവനങ്ങളെയും കരകളെയും രാജ്യങ്ങളെയും നവീകരിക്കുകയും ഗുണീകരിക്കുകയും ചെയ്യണമെന്നും ആരാധനസഭയുടെ നിയമാവലിയിൽ അദ്ദേഹം നിർദേശിച്ചിരുന്നു. സ്ത്രീ ഒരു സമൂഹത്തിന്റെയും സമുദായത്തിന്യും ശക്തികേന്ദ്രമാണെന്നും ഒരു പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം ഒരു കുടുംബത്തെയല്ല, ദേശത്തെ മുഴുവൻ ഉദ്ധരിക്കാൻ പര്യാപ്തമാണെന്നും അഭിവന്ദ്യ പിതാവ് മനസിലാക്കിയതിന്റെ പ്രതിഫലനമായിരുന്നു ഇവയെല്ലാം.
ഈ ലോകത്തിലെ അജ്ഞതയുടെയും ദാരിദ്രത്തിന്റെയും ചങ്ങലകളിൽനിന്നുള്ള മോചനത്തിന് വിദ്യാഭ്യാസം അനിവാര്യമാണ്. സാമൂഹിക മാറ്റത്തിന് അനിവാര്യമായ വിദ്യാഭ്യാസം ക്ലാസ് മുറികളിൽ ഒതുങ്ങി നിൽക്കാതെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാൻ പിതാവ് ആഗ്രഹിച്ചു. വൈവിധ്യമാർന്ന സമൂഹങ്ങൾക്കിടയിൽ ഐക്യം വളർത്തുന്നതിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന് പിതാവ് കണ്ടു. സമൂഹത്തിൽ ഭിന്നതകൾ ഇല്ലാതാക്കി സൗഹൃദം വളർത്തി, വ്യത്യസ്ത പശ്ചാത്തലങ്ങളും വിശ്വാസങ്ങളും ഉള്ളവർക്കിടയിൽ അനുരഞ്ജനം സാധ്യമാക്കാൻ കഴിയുന്ന ഒരു ഉപാധിയാണ് വിദ്യാഭ്യാസമെന്ന് പിതാവ് എല്ലാവർക്കും ബോധ്യം നൽകി. ‘നമ്മുടെ അറിവ് എത്രത്തോളം വർധിക്കുന്നുവോ അത്രയധികം നമ്മുടെ അജ്ഞത വെളിപ്പെടുന്നു’ (St. Albert Magnus). വിദ്യാഭ്യാസം സമൂഹത്തിൽ സമത്വവും നീതിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാർഗമായതിനാൽ സമത്വം കൈവരിക്കാനുള്ള വിദ്യാഭ്യാസത്തിന് മാർ തോമസ് കുര്യാളശേരി ഊന്നൽ കൊടുത്തിരുന്നതായി ജീവചരിത്രഗ്രന്ഥങ്ങൾ സാക്ഷിക്കുന്നു.
Leader Page
എണ്‍പതുകളുടെ അവസാനം ദൂരദർശനിലെ ജനപ്രിയ പരിപാടിയായിരുന്നു ഛായാ ഗീത്. ഇഷ്ടഗാനങ്ങൾ കാണാനും കേൾക്കാനുമുള്ള അവസരം. 1965ലെ സൂപ്പർ ഹിറ്റായ ‘ജബ് ജബ് ഫൂൽ ഖിലേ’യിലെ അത്രതന്നെ ഹിറ്റായ ഒരു പാട്ട് ഒരിക്കൽ ഛായാ ഗീതിൽ വന്നു. പാടിയത് ലതാ മങ്കേഷ്കറും മുഹമ്മദ് റഫിയും എന്നാണ് ദൂരദർശൻ എഴുതിക്കാട്ടിയത്. കേൾവിക്കാർക്ക് ഒരു സംശയവും തോന്നിയില്ല- ലതയും റഫിയും പാടുന്നു.
എന്നാൽ അന്ന് ഇരുപതുകാരിയായ ഒരു പെണ്‍കുട്ടി പ്രസാർ ഭാരതിയുടെ ഓഫീസിലേക്കു വിളിച്ചു. ‘ഛായാ ഗീതിൽ പറഞ്ഞതിൽ ഒരു തെറ്റുണ്ട്, ആ പാട്ട് പാടിയത് ലതാ മങ്കേഷ്കറല്ല., എന്റെ അമ്മയാണ്.’അതു തിരുത്തിക്കൊടുക്കണം എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ ആവശ്യം. എന്നാൽ അവിടെയുള്ള ആരും അതു വിശ്വസിച്ചില്ല. അത്രമാത്രം ആ സ്വരം ലതയുടേതാണെന്ന് തോന്നിച്ചിരുന്നു. എല്ലാവരും അങ്ങനെ മനസിലുറപ്പിക്കുകയും ചെയ്തിരുന്നു.
സുമൻ കല്യാണ്‍പുർ ആയിരുന്നു ആ ഗായിക. പാട്ടാകട്ടെ, ‘നാ നാ കർതേ പ്യാർ തുമ്ഹീസേ’യും. പാട്ടിന്റെ ക്രെഡിറ്റ് അമ്മയ്ക്കു കിട്ടണമെന്ന് അപേക്ഷിക്കുകയായിരുന്നു സുമന്റെ മകൾ ചാരുൾ ഹെമ്മാടി.
ലതാ മങ്കേഷ്കറുമായുള്ള ശബ്ദസാമ്യത്തെക്കുറിച്ച് ഒരിക്കൽ സുമൻ ഇങ്ങനെ പറഞ്ഞു: ‘അവരുടെ പാട്ടുകൾ എനിക്കെന്നും പ്രചോദനമായിരുന്നു.
കോളജിൽ പഠിക്കുന്നകാലത്ത് ഞാൻ ആ പാട്ടുകളാണ് പാടാറുള്ളത്. എന്റെ ശബ്ദം ലോലവും മൃദുവുമായിരുന്നു. ഞാനെന്താണു ചെയ്യുക? എന്റെ പാട്ടുകൾ റേഡിയോ സിലോണ്‍ പ്രക്ഷേപണം ചെയ്തുതുടങ്ങിയപ്പോഴും പേരു പറയാറില്ല. റെക്കോർഡ് ഡിസ്കുകൾക്കു പുറത്തും എന്റെ പേരിനു പകരം തെറ്റായ പേരുവന്നു. അത് ആളുകൾക്കു കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കും. നോക്കൂ, ഇപ്പോൾ ശ്രേയാ ഘോഷാലിന്റെ ശബ്ദവും മൃദുവാണ്. എന്നിട്ടും ആർക്കും തെറ്റുന്നില്ലല്ലോ. ഞങ്ങളുടെ കാലത്ത് അങ്ങനെയേ പറ്റുമായിരുന്നുള്ളൂ. ബ്രഹ്മചാരി എന്ന ചിത്രത്തിലെ ‘ആജ് കൽ തേരേ മേരേ പ്യാർ കെ ചർച്ചേ’എന്ന പാട്ടും ഇത്തരം തെറ്റിദ്ധാരണയുണ്ടാക്കി. ലതാ മങ്കേഷ്കറുടെ കടുത്ത ആരാധകർക്കുപോലും ആ പാട്ടു പാടിയത് ലതയല്ല എന്നു തിരിച്ചറിയാനായില്ലെന്ന് മുതിർന്ന സംഗീത നിരൂപകനായ രാജു ഭരതൻ ഓർമിച്ചിട്ടുണ്ട്.
അന്‍പതുകളും അറുപതുകളും ഹിന്ദി സിനിമാ സംഗീതരംഗത്ത് വലിയ മാറ്റത്തിനു സാക്ഷ്യം വഹിച്ചു. പിന്നീട് സുവർണകാലം എന്നറിയപ്പെട്ടതും ഇതേ സമയമാണ്. ലതാ മങ്കേഷ്കറും ആഷാ ഭോസ്ലെ യും ഉദിച്ചുയർന്നതും അക്കാലത്തുതന്നെ. ലതയ്ക്കുള്ള പകരക്കാരിയായി സുമൻ ഉയർന്നുവന്നത് ശബ്ദസാമ്യവും പ്രതിഭയുംകൊണ്ടുമാത്രമല്ല. ലത സ്ഥലത്തില്ലാതിരിക്കുകയോ, ഒരു പാട്ടിന് 100 രൂപ എന്ന അവരുടെ അന്നത്തെ പ്രതിഫലം നിർമാതാക്കൾക്ക് താങ്ങാനാവാതെ വരികയോ ചെയ്താൽ സുമനായിരുന്നു ഏക ആശ്രയം. റഫിയോടൊപ്പം പാടാൻ തന്നെക്കിട്ടില്ല എന്ന നിലപാടും ഇടക്കാലത്ത് ലത എടുത്തിരുന്നു. അങ്ങനെ പാവങ്ങളുടെ ലതാ മങ്കേഷ്കറായി സുമൻ- രാജു ഭരതൻ എഴുതുന്നു.
അതേസമയം ലതയ്ക്കൊപ്പം സുമൻ രണ്ടു പാട്ടുകൾ പാടിയിട്ടുണ്ട്. ‘എനിക്കവർ നല്ല സുഹൃത്തായിട്ടാണ് തോന്നിയിട്ടുള്ളത്. അവരോട് ഒരുപാട് സംസാരിക്കണമെന്ന ആഗ്രഹവും എനിക്കുണ്ടായിരുന്നു’- ഒരിക്കൽ സുമൻ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മകൾ അപ്പോൾ ചോദിച്ചതിങ്ങനെ- ‘അത് അമ്മയ്ക്കു തോന്നുന്നത്. അവർക്കും അങ്ങനെത്തന്നെയായിരുന്നോ? ടിന് ഒരിക്കലും മാറ്റമുണ്ടായില്ല.
എന്നാൽ ഏതാനും പ്രിയഗാനങ്ങളെക്കുറിച്ച് പലപ്പോഴായി അവർ പറഞ്ഞിട്ടുണ്ട്- തേൻപോലുള്ള ശബ്ദത്തിൽ പിറന്ന പാട്ടുകളെക്കുറിച്ച്...അതിൽ ‘നാ തും ഹമേ ജാനോ’എന്ന പാട്ടുണ്ട്. ഉള്ളുകൊളുത്തിവലിക്കുന്ന വരികളാണ് മജ്റൂഹ് സുൽത്താൻപുരി എഴുതിയത്. മഹത്തായൊരീണത്തിന് തന്നെ പരീക്ഷിക്കാൻമാത്രം ധൈര്യശാലിയായിരുന്നു എസ്.ഡി. ബർമനെന്ന് സുമൻ ഓർമിക്കുന്നു. റെക്കോർഡിംഗ് വേളയിൽ അധികം ഉപകരണങ്ങളുടെ പശ്ചാത്തലമില്ലാതെയാണ് സുമൻ പാടിയത്. ഹേമന്ദ് കുമാർ പാടി ചരിത്രമാക്കിയ പാട്ടിൽ ഒപ്പത്തിനൊപ്പം നിൽക്കാനായത് വലിയ നേട്ടമായി അവർ എക്കാലത്തും കരുതി.
എണ്‍പതുകളുടെ അവസാനം അവർ സിനിമകൾക്കായുള്ള പാട്ടുനിർത്തി. പ്രശസ്തരായ ഒട്ടുമിക്ക സംഗീതസംവിധായകർക്കുമൊപ്പം ഏതാണ്ടു നൂറു ചിത്രങ്ങൾക്കുവേണ്ടി അവർ പാടി. ഗോവിന്ദയുടെ ആദ്യചിത്രമായ ലവ് 86-നുവേണ്ടിയാണ് അവസാനമായി പാടിയത്.
ചിത്രരചനയും പാചകവും
മുംബൈയിലെ ഫ്ളാറ്റിൽ ചിത്രംവരയും പാചകവുമാണ് പ്രധാന വിനോദങ്ങളായി അവസാനകാലത്ത് സുമൻ കണ്ടത്. ഹൈസ്കൂൾ പഠനത്തിനുശേഷം അവർ പ്രശസ്തമായ ജെ.ജെ. സ്കൂൾ ഓഫ് ആർട്ടിൽ പെയിന്റിംഗ് അഭ്യസിച്ചിരുന്നു. സ്കെച്ചുകളും പോർട്രെയ്റ്റുകളും ചെയ്യാൻ അവർ എന്നും ഇഷ്ടപ്പെട്ടു. ചിത്രത്തുന്നൽ, പൂക്കൾ ഒരുക്കൽ എന്നിവയും ഹോബികളായി. ഇനി സുമൻ സുഗന്ധമുള്ള ഓർമ...
Leader Page
ക്രാന്തദർശികൾ എല്ലാക്കാലത്തും അങ്ങനെയാണല്ലോ. കാലത്തിനൊപ്പം നടക്കുമ്പോഴും കാലത്തിനപ്പുറവും കാണാൻ കഴിയുന്നവരായിരിക്കും. അതുകൊണ്ടുതന്നെയാണല്ലോ ചരിത്രം അവരെ ക്രാന്തദർശികൾ എന്നു പറയുന്നത്. നമ്മുടെ നവോത്ഥാന നായകരൊക്കെത്തന്നെ കാലത്തിനപ്പുറം കണ്ട് കാലത്തെ നയിച്ചവരും രൂപപ്പെടുത്തിയവരുമായിരുന്നു. ദേശീയതലത്തിൽ നോക്കിയാൽ ശ്രീരാമകൃഷ്ണ പരമഹംസരും രാജാറാം മോഹൻ റായിയും സ്വാമി വിവേകാനന്ദനുമൊക്കെ ആ ഗണത്തിൽ വരും.
നമ്മുടെ ഭൂമി മലയാളത്തിലും (കേരളം) അത്തരം പ്രതിഭാശാലികൾ ചരിത്രത്തിന്റെ ഭാഗമായുണ്ട്. ഭരണം നയിച്ചവരിലും സമരം നയിച്ചവരിലും നവോത്ഥാന ശില്പികളെ കണ്ടെത്താനാകും. സാധാരണക്കാരായിരിക്കെ അസാധാരണ കാര്യങ്ങൾ ചെയ്തവർ. വിശുദ്ധ ചാവറയച്ചനും ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളുമൊക്കെ സന്യാസ യോഗികളായിരിക്കേ സമൂഹത്തിന്റെ പുനഃക്രമീകരണങ്ങൾക്ക് കാരണഭൂതരായവരാണെങ്കിൽ നിധീരിക്കൽ മാണിക്കത്തനാരും മന്നത്ത് പത്മനാഭനും സഹോദരൻ അയ്യപ്പനുമൊക്കെ സ്വസമുദായങ്ങളുടെ ദർശനമാനങ്ങളെയാകെത്തന്നെ മാറ്റിമറിച്ചവരാണ്.
◄ ദീപികയുടെ നാളാഗമം ►
നസ്രാണി ദീപികയെപ്പറ്റി ചിന്തിക്കുന്ന ഏതൊരാളുടെ മനസിലും ആദ്യം വരുന്ന ചിന്ത വിശുദ്ധ ചാവറയച്ചൻ എന്ന് ഇപ്പോൾ എല്ലാവരും പറയുന്ന കർമലീത്താ സന്യാസസമൂഹ സ്ഥാപകൻ (സിഎംഐ സഭ) കൂടിയായ കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനെക്കുറിച്ചുതന്നെയാണ്. 1805ൽ കുട്ടനാട്ടിൽ ജനിച്ച ചാവറയച്ചൻ പരമ്പരാഗത സുറിയാനി കത്തോലിക്കാ കുടുംബത്തിന്റെ ആത്മീയ പശ്ചാത്തല പാരമ്പര്യങ്ങളുടെ സ്വാധീനത്തിൽ ആത്മീയവഴി തെരഞ്ഞെടുത്ത് പൗരോഹിത്യം സ്വീകരിച്ചു. 1831ൽ പാലയ്ക്കൽ മല്പാനോടും പോരൂക്കര അച്ചനോടും ചേർന്ന് സിഎംഐ സന്യാസ സമൂഹത്തിന്റെ ആദ്യ ആശ്രമം മാന്നാനം കുന്നിൽ സ്ഥാപിച്ചു.
അവിടെത്തന്നെ സഭാധികാരികളുടെ അനുമതിയോടെ 1833ൽ ആദ്യ വൈദികപരിശീലന സെമിനാരിയും സ്ഥാപിച്ച ശേഷം സുറിയാനി സഭയിലും സന്യാസവഴിയിലും പുതിയ ആത്മീയദർശനങ്ങൾ പഠിപ്പിച്ചു. ലത്തീൻ ഭരണസംവിധാനത്തിൽ മുറിവുകളുണ്ടാക്കാതെ, സുറിയാനി പള്ളികളുടെമേൽ വികാരി ജനറാൾ പദവിയിൽ നിയമനം നേടി. പള്ളികളോടു ചേർന്ന് പള്ളിക്കൂടം സ്ഥാപിക്കാൻ കൽപ്പന നൽകി. അതിനു പണമില്ലെന്നു പരാതി പറഞ്ഞവരോട് പള്ളി വക പൊൻ - വെള്ളി കുരിശുകൾ വിറ്റിട്ടായാലും പള്ളിക്കൂടം പണിയണമെന്നു കൽപ്പന പുറപ്പെടുവിച്ചു. മാന്നാനത്തുതന്നെ ആശ്രമവളപ്പിൽ 1846ൽ ആദ്യത്തെ സംസ്കൃത സ്കൂൾ സ്ഥാപിച്ച്, കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവത്തിന് വിത്തുപാകിയ ചാവറയച്ചൻ തന്നെയാണ് മാന്നാനം കുന്നിൽ ആദ്യത്തെ അച്ചുകൂടവും (പ്രിന്റിംഗ് പ്രസ്) സ്ഥാപിച്ച് പിൽക്കാലത്ത് നിധീരിക്കലച്ചന് ‘നസ്രാണി ദീപിക’ തുടങ്ങുവാൻ പാതയൊരുക്കിയത്. ശതോത്തര റൂബി ജൂബിലിയുടെ (140 വർഷം) ആഘോഷവേളയിൽ ദീപികയെന്ന മഹാസ്ഥാപനത്തിന്റെ നാളാഗമത്തെക്കൂടി സൂചിപ്പിച്ചുവെന്നു മാത്രം!
◄ അസാധാരണമായ ‘ദൈവാധീനം’ ►
നിധീരിക്കൽ മാണിയച്ചനും താരതമ്യമില്ലാത്ത മറ്റൊരു മഹാപ്രതിഭയായിരുന്നു. പാണ്ഡിത്യംകൊണ്ടും പ്രഭാഷണചാതുരികൊണ്ടും നേതൃസിദ്ധികൾകൊണ്ടും ഒരു കാലഘട്ടത്തെ വിസ്മയിപ്പിച്ച പ്രകാശഗോപുരമായിരുന്ന നിധീരിക്കൽ മാണിക്കത്തനാർ തന്നെയാണ് ദീപികയുടെ പത്രാധിപന്മാരുടെ വംശാവലിയിൽ അന്നും ഇന്നും പ്രഥമ ഗണനീയനായി നിലയുറപ്പിച്ചു നിൽക്കുന്നത്.
ഒരു വാർത്താപത്രികയായി തുടങ്ങി പിന്നീട് മാസികയായും വാരികയായും ഒടുവിൽ പ്രതിദിനപത്രമായും രൂപാന്തരങ്ങളാർജിച്ച്, പല കാലങ്ങളിലും അകത്തുനിന്നും പുറത്തുനിന്നുമുയർന്ന പ്രതിസന്ധികളെ ധീരമായും ദൈവാശ്രയത്തിലും നേരിട്ടും, കാലാകാലങ്ങളിൽ പല ഭാഗങ്ങളിൽനിന്നുമുണ്ടായ എതിർപ്പുകളെയും ‘യുദ്ധ’ങ്ങളെയും പ്രതിരോധിച്ചും ദീപികയ്ക്ക് ഇത്രകാലവും പിടിച്ചുനിൽക്കുവാൻ കഴിഞ്ഞുവെങ്കിൽ അത് അസാധാരണമായ ‘ദൈവാധീനം’ കൊണ്ടു മാത്രമാകണം. തീയിൽ കുരുത്തത് വെയിലത്ത് വാടുകയില്ലെന്നാണല്ലൊ പൂർവികരുടെ പ്രമാണവാക്യവും!
ദീപികയുടെ കഴിഞ്ഞ 140 വർഷത്തെ അതിജീവന ചരിത്രം അലാവുദ്ദീന്റെ അത്ഭുതകഥപോലെ നമുക്ക് രസിച്ചുവായിക്കാവുന്ന ഒന്നല്ല. മറിച്ച്, അത് കാലാകാലങ്ങളിൽ ദീപികയെ ഹൃദയത്തോട് ചേർത്തുപിടിച്ച് നയിച്ചു നടത്തിയ ദീപികയുടെ പത്രാധിപ പിതാക്കന്മാരുടെ കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും നേർക്കാഴ്ചയുടെ കഥ കൂടിയാണ്. ആദ്യ പത്രാധിപരായിരുന്ന നിധീരിക്കൽ മാണിയച്ചൻ എല്ലാ അർഥത്തിലും ഒരു പത്രാധിപ സിംഹമായിരുന്നു. സ്വന്തം ആത്മീയാധികാരികളിൽനിന്നുപോലും അമ്പേറ്റ മാണിക്കത്തനാർ ഒരു മുറിവേറ്റ സിംഹമായാണ് തന്റെ അവസാനകാലം കഴിച്ചുകൂട്ടിയതെന്നു പറഞ്ഞ ചരിത്രകാരന്മാരുണ്ട്. അർഹിച്ച അധികാരപദവികൾ പലതും നിധീരിക്കൽ അച്ചന് നിഷേധിക്കപ്പെട്ടുപോയി എന്നതും ഒരു യാഥാർഥ്യമായിരുന്നു. എത്ര മുറിവേറ്റാലും സിംഹം സിംഹം തന്നെയാണല്ലോ. മാണിയച്ചനെക്കുറിച്ചും ആരും മറിച്ച് പറഞ്ഞിട്ടുമില്ല!
സുദീർഘമായ ഒരു കാലയളവിൽ ദീപികയെ നയിച്ചവരിൽ അധികം പേരും സിഎംഐ സന്യാസ സമൂഹത്തിലെ മഹാമനീഷികളായിരുന്നുവെന്ന് പറയണം. വില്യമച്ചൻ മാത്രമല്ല, പിൽക്കാലത്ത് പത്രാധിപന്മാരായിരുന്ന ആന്റണിയച്ചനും കൊളംബിയറച്ചനും വിക്ടറച്ചനും ഐക്കരയച്ചനും പൈകടയച്ചനും പന്തപ്ലാംതൊട്ടിയിലച്ചനും ബോബിയച്ചനുമൊക്കെ തങ്ങൾ വഹിച്ച പദവിയുടെ മാനം കാത്തവരായിരുന്നു. അതിപ്പോൾ ജോർജ് കുടിലിൽ അച്ചനിൽ വന്നുനില്ക്കുന്നു.
◄ പ്രതിഭാശാലികളുടെ നീണ്ടനിര ►
ദീപികയുടെ ദീർഘകാല ചരിത്രത്തിൽ ഓർമിക്കേണ്ട ഒട്ടേറെ പ്രതിഭാശാലികൾ വേറെയുമുണ്ട്. ഷെവലിയർ ഐ.സി. ചാക്കോ, തെങ്ങുംമൂട്ടിൽ വറുഗീസ് മാപ്പിള, മുട്ടത്തുവർക്കി, ദീപിക തോമസ് സാറെന്നറിയപ്പെട്ടിരുന്ന കെ.സി. തോമസ് കുന്നുംപുറം, ഉലഹന്നാൻ തോപ്പിൽ, പത്രാധിപർ കെ.എം. ജോസഫ്, കെ.സി. സെബാസ്റ്റ്യൻ, പ്രഫ. ജോസഫ് മറ്റം എന്നു തുടങ്ങി പറഞ്ഞാൽ തീരാത്ത പേരുകൾ വേറെയും വരാം.
തിരുവിതാംകൂറിൽ ഉത്തരവാദിത്വഭരണ പ്രക്ഷോഭത്തിലേക്കും സ്റ്റേറ്റ് കോൺഗ്രസിന്റെ ചെറുത്തുനില്പിലേക്കും സ്വാതന്ത്ര്യസമരം ചേർന്നുനിന്ന കാലം. ദിവാൻ സർ സി.പിയുടെ ദണ്ഡനഖഡ്ഗം മിക്ക പത്രങ്ങൾക്കു നേരേയും ഉയർന്നപ്പോഴും ദീപികയ്ക്കെതിരേ ദിവാൻ നിരോധനത്തിന് തുനിയാതിരുന്നതിന്റെ ഏക കാരണം, അത്തരമൊരു നടപടി (ദീപിക ഒരു സന്യാസസമൂഹ സ്ഥാപനമായതുകൊണ്ട്) ക്ഷേത്രപ്രവേശന വിളംബരം തിരുവിതാംകൂറിനും രാജകുടുംബത്തിനും നൽകിയ അന്താരാഷ്ട്രീയ പ്രശസ്തിയിൽ കളങ്കം ചേർത്തേക്കാമെന്ന ഭയം മാത്രമായിരുന്നിരിക്കണം.
മുടങ്ങാതെ വാർത്തകൾ വായിക്കുവാൻ ദീപിക പോലൊരു പത്രം സത്യത്തിന്റെ മുഖപത്രമായി നിലനിന്നിരുന്നുവെന്നതുതന്നെയാണ് ജനങ്ങൾക്കത് നൽകിയ ഭാഗ്യം. 140 വർഷം മലയാളത്തിലെ ഒരു ദിനപത്രം മുടങ്ങാതെ നിന്നുവെന്നത് നിസാരമായ ഒരു നേട്ടമോ അനുഗ്രഹമോ അല്ല എന്നതും എടുത്തുപറയേണ്ടതുതന്നെ.
◄ ഞാനും ദീപികയും ►
മുക്കാൽ നൂറ്റാണ്ടിനടുത്തു മുടങ്ങാതെ ദീപിക വായിച്ചുപോന്ന ഒരു വായനക്കാരനെന്ന നിലയിൽ തിരിഞ്ഞുനോക്കുമ്പോൾ “നന്ദിയോടെന്റെയുള്ളം നിറയുന്നു” എന്ന ഭക്തിഗാനമാണെന്റെ മനസിൽ വരുന്നത്. എനിക്ക് ഓർമവച്ചനാൾമുതൽ എന്റെ പിതാവ് പരേതനായ ആർ.വി. തോമസ് മുടങ്ങാതെ വായിച്ചിരുന്ന പത്രങ്ങളിലൊന്നായി എന്റെ മനസിലുള്ളത് ദീപികയാണ്. മനോരമയും മലയാളരാജ്യവും ദേശബന്ധുവും മാത്രമല്ല, ഹിന്ദു പത്രവുമുണ്ടായിരുന്നതോർമിക്കുന്നു. അതൊക്കെ ഞങ്ങളുടെ തിരുവനന്തപുരം കാലം. പിതാവ് നിയമസഭാ സ്പീക്കറും പിന്നീട് പ്രഥമ പബ്ലിക് സർവീസ് കമ്മീഷൻ അംഗവുമായിരുന്ന നാളുകൾ!
പാലായിൽ തിരിച്ചെത്തിയ ശേഷവും ദീപികയും മനോരമയും പ്രതിദിന സന്ദർശകരായി. എന്റെ ജീവിതത്തെയും മൂല്യദർശനങ്ങളെയും സ്വഭാവശൈലികളെയുമൊക്കെ രൂപപ്പെടുത്തിയതിൽ ദീപികയ്ക്കും നിർണായക പങ്കുണ്ടെന്ന് പറയുന്നത് അലങ്കാരമായിട്ടല്ല; തികച്ചും വസ്തുതാപരമായ സത്യമായിട്ടാണ്. ഹൈസ്കൂളിൽ എത്തുമ്പോൾ ഞാൻ അംഗത്വമെടുത്ത ഒരു പ്രസ്ഥാനം ദീപിക ബാലസഖ്യവും മറ്റൊന്ന് എംസിഎസ്എല്ലും (ഇപ്പോഴത്തെ കെസിഎസ്എല്ലിന്റെ പൂർവരൂപം). ആദ്യത്തേതിന്റെ ‘കൊച്ചേട്ടൻ’ മഹാപ്രതിഭയായിരുന്ന ആബേലച്ചൻ. രണ്ടാമത്തേതിന്റെ ഡയറക്ടറായിരുന്നത് പണ്ഡിതശ്രേഷ്ഠനായിരുന്ന ഫാ. ജെ.സി. മണലേലും. ദീപിക ബാലസഖ്യത്തിന്റെ ആദ്യ കേന്ദ്രസമിതിയിൽ അംഗമായി എന്നെ നിർദേശിച്ചതും 1958ൽ ചങ്ങനാശേരി എസ്ബി കോളജിൽ നടന്ന ബാലസഖ്യത്തിന്റെ ആദ്യ ക്യാമ്പിലെ കുട്ടികളുടെ സമ്മേളനത്തിൽ എന്നെ അധ്യക്ഷനായി നിയോഗിച്ചതും ആബേലച്ചനായിരുന്നു. ഒരർഥത്തിൽ നോക്കിയാൽ സ്കൂൾ പഠനകാലത്തുതന്നെ എനിക്കുണ്ടായ പൊതുജീവിതപ്രവേശം ദീപികയുടെ ബാലസഖ്യ വാതിലിലൂടെ യുഗപ്രഭാവനായിരുന്ന ആബേലച്ചന്റെ കൈപിടിച്ചായിരുന്നുവെന്നതും നിസാരമായൊരു ഭാഗ്യമൊന്നുമല്ലല്ലോ!
Leader Page
മലയാളി സമൂഹത്തിൽ പത്രവായനാ സംസ്കാരത്തിന് അക്ഷരശ്രീ കുറിച്ച ദീപിക ദിനപത്രം, 140 വയസിലെത്തിയിരിക്കുന്നുവെന്നത് എനിക്കും സന്തോഷവും അഭിമാനവുമാണ്. കേരളീയർ തങ്ങളുടെ തനിമകളുടെ ഭാഗമാക്കി ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നതാണ് പത്രവായനാശീലം.
അത് ഈ നാടിന്റെ സാംസ്കാരിക സൗന്ദര്യത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്. പുതുതലമുറയിലും വായനാ ശീലം വളരട്ടെ.
വാർത്തകളിൽ സത്യത്തിനും മൂല്യങ്ങൾക്കുമൊപ്പം പത്രലോകത്തെ പാരന്പര്യത്തിന്റെ തിളക്കവും അവകാശപ്പെടാവുന്ന ദീപിക, എക്കാലവും കലാരംഗത്തുള്ളവർക്കും പ്രചോദനം പകർന്നിട്ടുണ്ട്. ഇനിയും മാധ്യമലോകത്ത് ഉജ്വലശോഭയോടെ പ്രകാശിക്കാൻ ദീപികയ്ക്കു സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
-മമ്മൂട്ടി
Leader Page
പുകവലിയുടെ കെടുതികൾ മനസിലാക്കാനും അതിൽനിന്ന് മോചനം നേടാനുമുള്ള ദിനമാണ് ഇന്ന്. മേയ് 31. ലോക പുകയിലവിരുദ്ധ ദിനം. ആയുസ് എത്താതെയുള്ള മരണത്തിന്റെ മുഖ്യകാരണം പുകവലിയാണ്. 85 ശതമാനം ശ്വാസകോശ കാൻസറും 60% തൊണ്ട, വായ്, അന്നനാള കാൻസറുകളും 28 ശതമാനം മറ്റു കാൻസറുകളും പുകയിലമൂലം ഉണ്ടാകുന്നതാണ്.
കാൻസർ മരണങ്ങളിൽ 80-90 ശതമാനവും തൊണ്ടയിലോ വായിലോ കാൻസർ വന്നാണ് സംഭവിക്കുന്നത്. ഇതിന് മുഖ്യകാരണം പുകവലിയാണ്. അതാണ് പുകവലിയെ ‘സ്ലോ പോയിസൻ’ എന്ന് പറയുന്നത്. പുകവലിയിലൂടെ മരണത്തെയാണ് നാം വലിച്ചു കയറ്റുന്നത്.
ഭീതി ജനിപ്പിക്കുന്ന കണക്കുകൾ
ലോക ജനസംഖ്യയിൽ പത്തിലൊന്നു വീതം പുകയിലജന്യങ്ങളായ രോഗങ്ങൾ മൂലമാണ് മരിക്കുന്നത്. ആറ് സെക്കൻഡിൽ ഒരാൾ വീതം പുകയില ഉപയോഗം മൂലം ലോകത്ത് മരിക്കുന്നു. എട്ട് ദശലക്ഷം പേരാണ് പ്രതിവർഷം പുകയില ഉപയോഗംമൂലം മരിക്കുന്നത്. അതിൽ 28 ശതമാനം കുട്ടികളാണ്.
ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 13.5 ലക്ഷം പേർ പുകയില സംബന്ധമായ രോഗങ്ങൾമൂലം മരിക്കുന്നു. ഇന്ത്യയിൽ 26.7 കോടി ആളുകൾ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യയിലെ പ്രായപൂർത്തിയായവരിൽ ഏകദേശം 29 ശതമാനം പേർ ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കുന്നവരാണ്. 15 വയസിന് മുകളിലുള്ള പുരുഷന്മാരിൽ 38% പേർ പുകയില ഉപയോഗിക്കുന്നു. ഇന്ത്യയിൽ 12 കോടി ജനങ്ങൾ പുകയിലയ്ക്ക് അടിമകളാണ്. പ്രതിവർഷം 10 ലക്ഷത്തിലധികംപേരാണ് പുകയില മൂലം മരിക്കുന്നത്.
കേരളത്തിലെ പുരുഷന്മാരിലെ പുകയിലയുപയോഗം ഏകദേശം 17 ശതമാനം മാത്രമാണ്. ദേശീയ ശരാശരിയേക്കാൾ കുറവാണിത്. കേരളത്തിലെ സ്ത്രീകളിലെ പുകയില ഉപയോഗം രണ്ടു ശതമാനവും. പുകവലിക്കെതിരേയുള്ള ബോധവത്കരണ ശ്രമങ്ങൾ കേരളത്തിൽ വിജയകരമായിരുന്നു.
ആയുസ് കുറയ്ക്കും
പുകവലിക്കുന്നയാളുടെ സമയത്തിന് മണിക്കൂറിന് 55 മിനിറ്റേയുള്ളൂ. അയാൾവലിക്കുന്ന ഓരോ സിഗരറ്റും സ്വന്തം ആയുസിൽനിന്ന് അഞ്ച് മിനിറ്റ് കുറയ്ക്കുന്നു. 25 വയസുള്ള ചെറുപ്പക്കാരൻ ദിവസം ശരാശരി 20 സിഗരറ്റ് വലിച്ചാൽ അയാൾ അഞ്ചു വർഷം നേരത്തേ മരിക്കും.
പുകവലിക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത 70 ശതമാനവും ശ്വാസകോശ കാൻസർ വരാനുള്ള സാധ്യത 25 ശതമാനവും കൂടുതലാണ്. 100 പേർ പുകവലിക്കുന്നെങ്കിൽ അതിൽ 50 പേരും മരിക്കുന്നത് ഏതെങ്കിലും പുകയിലജന്യമായ രോഗത്താലായിരിക്കും.
കാൻസർ വിതയ്ക്കുന്നു
പുകയിലയിൽ ഏകദേശം 7,000 രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അതിൽ 250 എണ്ണം അപകടകാരികളാണ്. 70 എണ്ണം ഏതെങ്കിലും തരത്തിലുള്ള കാൻസറിന് കാരണമായവയാണ്. പുകവലി എല്ലാ അവയവങ്ങളെയും ബാധിക്കും.
പുകവലിയുടെ ഇരകൾ
ബീഡി, സിഗരറ്റ്, സിഗാർ, ഹുക്ക, ഇ-സിഗരറ്റ്, പൈപ്പ്, പാൻ മസാല, പുകയില, മുറുക്ക്, മൂക്കിപ്പൊടി തുടങ്ങിയവയാണ് പുകയില ഉത്പന്നങ്ങൾ. ഉപയോഗിക്കുന്നയാൾ മാത്രമല്ല അടുത്തിരിക്കുന്നവരും പുകവലിയുടെ ഇരകളാണ്. മറ്റുള്ളവർ പുകവലിക്കുമ്പോൾ ആ പുക ശ്വസിക്കുന്ന അവസ്ഥയാണ് നിഷ്ക്രിയ ധൂമപാനം (Passive smoking). ഗർഭിണി പുകവലിച്ചാലും ഗർഭിണിയുടെ അടുത്തിരുന്ന് മറ്റൊരാൾ പുകവലിച്ചാലും അത് ഗർഭസ്ഥശിശുവിനെ ബാധിക്കും. കുഞ്ഞിന് ശരീരഭാരം കുറയാനും മാസം തികയാതെ പ്രസവിക്കാനും ഗർഭഛിദ്രം ഉണ്ടാകാനും ചാപിള്ള ജനിക്കാനും സാധ്യതയുണ്ട്. കൂടാതെ ബുദ്ധിമാന്ദ്യം, ശ്രദ്ധക്കുറവ്, സാമൂഹ്യ വൈകല്യങ്ങൾ, ആന്തരികാവയങ്ങളുടെയും തലച്ചോറിന്റെയും വൈകല്യങ്ങൾ, ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയും കുഞ്ഞിന് ഭാവിയിൽ കാൻസറും ഉണ്ടാകാൻ ഇടയുണ്ട്.
നിരവധി രോഗങ്ങളുടെ ഹേതു
പുകവലി മൂലം കാൻസർ, ഹൃദയസംബന്ധമായ അസുഖങ്ങൾ, വന്ധ്യത, ബ്രോങ്കൈറ്റിസ്, അൽഷിമേഴ്സ്, പക്ഷാഘാതം, ധമനി രോഗങ്ങൾ, ആമാശയ-കുടൽ വ്രണങ്ങൾ, വലിവ്, ന്യൂമോണിയ, ടോൺസിലൈറ്റസ്, ചർമം കരുവാളിക്കൽ, പല്ലിന് കേടുകൾ, വായിൽ വ്രണങ്ങൾ തുടങ്ങിയ ഉണ്ടാകാം.
നിക്കോട്ടിൻ എന്ന വിഷവസ്തു
പുകയിലയിൽ അടങ്ങിയിരിക്കുന്ന ഏറ്റവും മാരകമായ വിഷവസ്തുവാണ് നിക്കോട്ടിൻ. കാർബൺ, ഹൈഡ്രജൻ, നൈട്രജൻ എന്നിവയുടെ സംയുക്തമാണ് നിക്കോട്ടിൻ എന്ന വിഷവസ്തു. അരത്തുള്ളി ഗാഢലായനിക്ക് ഒരാളെ കൊല്ലാൻ കഴിയും. നിക്കോട്ടിനാണ് ആസക്തി ജനിപ്പിക്കുന്നത്. പുകവലിക്കുമ്പോൾ 20 സെക്കൻഡിനുള്ളിൽ നിക്കോട്ടിൻ തലച്ചോറിൽ ഉത്തേജനം സൃഷ്ടിക്കും. നിക്കോട്ടിൻ ലെവൽ താഴ്ന്നാൽ വീണ്ടും പുകവലിക്കാൻ തോന്നും.
ഡോപാമിൻ എന്ന ഹാപ്പി ഹോർമോൺ
പുകവലിക്കുമ്പോൾ ഡോപാമിൻ എന്ന ഹാപ്പി ഹോർമോൺ തലച്ചോറിൽ ഉണ്ടാകുന്നു. ഇതിന്റെ അളവ് വർധിക്കുന്നതാണ് ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ കിട്ടുന്ന ആഹ്ളാദാനുഭൂതികളുടെ അടിസ്ഥാനം. ഇക്കാരണത്താലാണ് ലഹരിവസ്തുക്കൾ വീണ്ടുംവീണ്ടും ഉപയോഗിക്കുന്നതും അതിന് അടിപ്പെടുന്നതും. ആദ്യം കിട്ടിയ അനുഭവം തുടർന്നു കിട്ടാൻ ഒന്നിലേറെ സിഗരറ്റ് പിന്നീട് വലിക്കേണ്ടിവരും. അങ്ങനെയാണ് ആസക്തിയിലേക്കു നീങ്ങുക. ഒരു പരീക്ഷണം എന്ന രീതിയിൽ ആരംഭിക്കുന്ന പലരും പിന്നീട് ആശ്രിതരായി മാറുന്നു.
പുകവലിയിൽനിന്ന് മോചനം
പുകയില ഉപയോഗം ആരോഗ്യത്തെയും ജീവിതത്തെയും ഗുരുതരമായി ബാധിക്കുന്നതിനാൽ കലണ്ടറിൽ ഒരു തിയതി കുറിച്ച് പുകവലിയിൽനിന്ന് പിന്മാറാൻ ദൃഢമായ തീരുമാനം എടുക്കുക. അതിന് സാധിക്കാതെ വരുന്നവർക്ക് കൗൺസലിംഗ്, മറ്റ് ചികിത്സകൾ, വൈദ്യസഹായം എന്നിവ ഇന്ന് ലഭ്യമാണ്. ആസക്തി കുറയ്ക്കാനുള്ള മരുന്നുകളും ക്രമേണ പുകവലി മാറ്റാനുള്ള മരുന്നുകളും ലഭ്യമാണ്.
വലിക്കുംതോറും നീളം കുറയുന്നത് സിഗറിറ്റിനു മാത്രമല്ല ആയുസിനുകൂടിയാണ് എന്നോർത്ത് പുകവലിയിൽനിന്ന് പിന്മാറാൻ ലോക പുകയിലവിരുദ്ധ ദിനം പ്രചോദനമേകട്ടെ.
(മികച്ച ലഹരിവിരുദ്ധ പ്രവർത്തകനുള്ള കേരള സർക്കാർ പുരസ്കാരം നേടിയിട്ടുള്ള ലേഖകൻ, അഭിഭാഷകനും ട്രെയ്നറും മെന്ററുമാണ്.)
Leader Page
കര്‍ണാടകയെ നയിക്കാന്‍ ഇനി കനകപുര റോക്ക്. അര്‍ഹിച്ച മുഖ്യമന്തിസ്ഥാനം മൂന്നു വര്‍ഷത്തിനുശേഷം ഡികെഎസ് എന്ന ഡി.കെ. ശിവകുമാറിനെത്തേടി എത്തിയിരിക്കുന്നു. കര്‍ണാടക പിസിസി അധ്യക്ഷനായിരുന്ന ശിവകുമാറായിരുന്നു 2023ല്‍ കോണ്‍ഗ്രസിന്റെ മുഖ്യ വിജയശില്പി. എന്നാല്‍, മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയ്ക്കുവേണ്ടി മുഖ്യമന്ത്രിപദം വിട്ടുകൊടുത്ത ശിവകുമാറില്‍നിന്ന് അപസ്വരങ്ങളൊന്നും ഉയര്‍ന്നില്ല. ഉപമുഖ്യമന്ത്രിസ്ഥാനവും പ്രമുഖ വകുപ്പുകളും പിസിസി അധ്യക്ഷസ്ഥാനവും നല്കി കോൺഗ്രസ് ശിവകുമാറിനെ അംഗീകരിച്ചു.
കർണാടക കോൺഗ്രസ് ഏറ്റവും പ്രതിസന്ധിയിലൂടെ കടന്നുപോയ കാലത്താണ് ശിവകുമാർ പിസിസി അധ്യക്ഷനായത്. സിദ്ധരാമയ്യ-ശിവകുമാർ ഡബിൾ എൻജിൻ 134 സീറ്റാണ് 2023ൽ കോൺഗ്രസിനു സമ്മാനിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്‍പതു സീറ്റിൽ കോൺഗ്രസ് വിജയിച്ചു. 2019ൽ ഒരേയൊരു സീറ്റായിരുന്നു കിട്ടിയത്. എക്കാലവും പാര്‍ട്ടിയോടു കൂറു പുലര്‍ത്തിയ നേതാവാണ് കോണ്‍ഗ്രസിന്റെ ഈ ട്രബിള്‍ ഷൂട്ടര്‍.
ശിവകുമാര്‍ കോണ്‍ഗ്രസിനു രക്ഷകനായി അവതരിച്ചത് പലതവണ. 2002ൽ മഹാരാഷ്ട്രയില്‍ വിലാസ് റാവു ദേശ്മുഖ് സര്‍ക്കാരിനെതിരേ വിമതനീക്കമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലെത്തിച്ചത് ശിവകുമാറായിരുന്നു. അദ്ദേഹത്തിന്റെ റിസോര്‍ട്ടിലായിരുന്നു എംഎല്‍എമാരെ പാര്‍പ്പിച്ചത്. വിലാസ് റാവു സര്‍ക്കാര്‍ വിശ്വാസ വോട്ടു നേടി അന്നു രക്ഷപ്പെട്ടു. 2017ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിനെ തോല്‍പ്പിക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നീക്കമാരംഭിച്ചപ്പോഴും രക്ഷകനായത് ശിവകുമാറായിരുന്നു. ഗുജറാത്തിലെ 42 കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലെത്തിച്ചു കൂറുമാറ്റം തടഞ്ഞു. അഹമ്മദ് പട്ടേല്‍ ഒറ്റ വോട്ടിനു വിജയിച്ചു.
വൊക്കലിഗ വിഭാഗത്തിന്റെ അനിഷേധ്യ നേതാവാണ് ശിവകുമാര്‍. വൊക്കലിഗ വിഭാഗത്തെ കോണ്‍ഗ്രസിനൊപ്പം ഉറപ്പിച്ചുനിര്‍ത്തുന്നത് ശിവകുമാറിന്റെ സ്വാധീനമാണ്.
റെയ്ഡ് പരന്പരകൾക്കു പിന്നാലെ 2019 സെപ്റ്റംബർ മൂന്നിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തു. തിഹാർ ജയിലിൽ 50 ദിവസമാണു ശിവകുമാർ കഴിഞ്ഞത്. ജയിൽവാസം ശിവകുമാറിനെ ബിജെപിയിലെത്തിക്കുമെന്നു പലരും കരുതി. എന്നാൽ, കോൺഗ്രസിനോടുള്ള ഡികെഎസിന്റെ കൂറ് വർധിച്ചതേയുള്ളൂ.
എക്കാലവും നെഹ്റുകുടുംബത്തിന്റെ വിശ്വസ്തനാണ് ഡികെഎസ്. തിഹാർ ജയിലിൽ ഇദ്ദേഹത്തെ സോണിയഗാന്ധി സന്ദര്‍ശിച്ചിരുന്നു. രാഹുല്‍, പ്രിയങ്ക എന്നിവരുമായും ഡികെഎസ് എന്നും ഏറെ അടുപ്പം പുലര്‍ത്തുന്നു.
കെംപെ ഗൗഡയുടെയും ഗൗരമ്മയുടെയും മകനായി 1962 മേയ് 15ന് കനകപുരയിലെ ദോദ ആലഹള്ളി ഗ്രാമത്തിലാണ് ശിവകുമാര്‍ ജനിച്ചത്. 1985ൽ സാത്തനൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്കു മത്സരിച്ചെങ്കിലും കന്നി അങ്കത്തിൽ പരാജയപ്പെട്ടു. 1989ല്‍, 27-ാം വയസില്‍ ആദ്യമായി എംഎല്‍എയായി. പിന്നീട് എട്ടു തവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2023ല്‍ 122,392 വോട്ടിന്റെ വന്പൻ ഭൂരിപക്ഷത്തിനാണ് ബിജെപിയിലെ പ്രബല നേതാവ് ആര്. അശോകയെ ശിവകുമാര്‍ പരാജയപ്പെടുത്തിയത്. 1993ൽ ഉഷയെ ശിവകുമാർ വിവാഹം ചെയ്തു. ഐശ്വര്യ, ആഭരണ, ആകാശ് എന്നിവരാണു മക്കൾ.
Leader Page
മലയാള സിനിമ വീണ്ടും പ്രതീക്ഷയുടെ പാളത്തിൽ. 2026ന്റെ ആദ്യപകുതി പൂർത്തിയാവുന്പോൾ മലയാളത്തിൽ റിലീസായത് 90 സിനിമകൾ. ഇവയിൽ ബഹുഭൂരിപക്ഷവും പരാജയപ്പെട്ടെങ്കിലും പരീക്ഷണങ്ങള്‍കൊണ്ടും ബോക്സ് ഓഫീസ് വിജയങ്ങള്‍കൊണ്ടും ഈ വർഷം ആദ്യപകുതി മലയാള സിനിമാ വ്യവസായത്തിനു പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ ചിത്രങ്ങൾ തിയറ്ററിൽ വിജയിച്ചു. വരുമാനവും കൂടി. പക്ഷേ, അപ്പോഴും പരാജയചിത്രങ്ങളുടെ എണ്ണം കുറയ്ക്കാന്‍ സാധിച്ചിട്ടില്ല. ആദ്യപകുതി പിന്നിടുമ്പോള്‍ സൂപ്പര്‍താര ചിത്രങ്ങളുടെ തിരിച്ചുവരവും ജനപ്രിയ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളും വ്യത്യസ്തമായ പ്രമേയങ്ങളുമാണ് 2026ൽ മലയാള സിനിമയെ വേറിട്ടു നിർത്തുന്നത്. 2026നെ മലയാള സിനിമയിലെ ‘സീക്വലുകളുടെ വര്‍ഷം’ എന്നു വിശേഷിപ്പിക്കാം. മുന്‍പ് ഹിറ്റായ ചിത്രങ്ങളുടെ തുടര്‍ച്ചയായി വന്ന സിനിമകള്‍ ബോക്സ് ഓഫീസില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്.
കാഴ്ചക്കാരും സെലക്ടീവായി
കാലം മാറുന്നതിനനുസരിച്ച് കാഴ്ചക്കാരും മാറിത്തുടങ്ങിയെന്നതാണ് ഈ വർഷത്തെ ഏറ്റവും പ്രധാന സവിശേഷത. കാര്യം നേരേപറഞ്ഞാൽ പ്രേക്ഷകർ സെലക്ടീവായി. തിയറ്റർ വാച്ച് ആവശ്യമുള്ള സിനിമകൾ തെരഞ്ഞുപിടിച്ചു കാണുന്ന കാഴ്ചക്കാരുടെ എണ്ണം കൂടി. നല്ല സിനിമകളെ സൂപ്പർ ഹിറ്റ് വിജയത്തിലെത്തിക്കാൻ പ്രേക്ഷകർ തയാറായി. അതേസമയം, നിലവാരമില്ലാത്ത ചിത്രങ്ങൾ തകർന്നടിയുന്ന കാഴ്ചയും കണ്ടു. ആകെ 50,000 രൂപയില്‍ താഴെ കളക്ഷന്‍ ലഭിച്ച ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഫാമിലിയായി സിനിമ കാണാൻ വരുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കൂടിയിട്ടുണ്ട്.
ഞെട്ടിച്ച് വാഴ 2
ഈ വര്‍ഷം ഇതുവരെ റിലീസായതിൽ ഏറ്റവും കൂടുതല്‍ പണംവാരിയ ചിത്രം ‘വാഴ 2’ ആണ്. 234 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഹിറ്റുകളൊന്നും പിറക്കാതിരുന്ന സമയത്ത് തിയറ്ററുകളെ രക്ഷിച്ചതും ‘വാഴ 2’വിന്റെ അപ്രതീക്ഷിത വിജയമാണ്. 13 കോടിരൂപ ബജറ്റിൽ പുത്തൻ താരനിരയെ അണിനിരത്തിയ വാഴ 2വിന്റെ വിജയം അണിയറപ്രവർത്തകരെപ്പോലും ഞെട്ടിച്ചു. ആദ്യഭാഗത്തേക്കാള് പ്രേക്ഷകരെ ചിരിപ്പിക്കാനും തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാനും ചിത്രത്തിനു സാധിച്ചു. പ്രത്യേകിച്ച് 17 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവരുടെ ഇഷ്ടചിത്രമായി അതിവേഗം വാഴ 2 മാറി. 13 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം ജിയോ ഹോട്ട് സ്റ്റാർ സ്വന്തമാക്കിയത്. ഒടിടിയിലും ചിത്രം മികച്ച അഭിപ്രായം നേടി.
50 കോടി കടന്ന് ആറ് ചിത്രങ്ങൾ
ഇതുവരെ ആറ് ചിത്രങ്ങള്‍ 50 കോടി രൂപയ്ക്ക് മുകളില്‍ തിയറ്റർ കളക്ഷന്‍ സ്വന്തമാക്കിക്കഴിഞ്ഞു. ദൃശ്യം 3 (ആഗോള കളക്ഷൻ 200 കോടി), ആട് 3 (120 കോടി), പേട്രിയറ്റ് (82 കോടി), അതിരടി (62 കോടി). ഭരതനാട്യം 2 മോഹിനിയാട്ടം (50 കോടി) എന്നീ ചിത്രങ്ങളാണ് കളക്ഷനില്‍ മുന്നിലെത്തിയത്. ഇവയിൽ ആട് 3യും മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച പേട്രിയട്ടും വലിയ മുടക്കുമുതലിൽ പുറത്തിറങ്ങിയ ചിത്രങ്ങളായതിനാൽ തിയറ്റർ ഷെയറുകൊണ്ടു ലാഭം നേടിയില്ല.
2026ന്റെ തുടക്കത്തിൽ ഫോര്‍ട്ട് കൊച്ചി പശ്ചാത്തലമാക്കി വന്ന അണ്ടര്‍ഗ്രൗണ്ട് റെസലിംഗ് കോമഡി ചിത്രമായ ചത്താ പച്ച (35 കോടി) പ്രമേയത്തിലെ വ്യത്യസ്തതകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. കോമഡി ഹൊറർ മൂഡിൽ വന്ന ‘പ്രകന്പന’വും 25 കോടി രൂപ കളക്ഷൻ നേടി.
ഷാജി പാപ്പനും സംഘവും വീണ്ടുമെത്തിയ ‘ആട് 3’ ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ ശരാശരി അഭിപ്രായമാണ് ചിത്രത്തിനു നേടാനായത്. ടൈം ട്രാവലർ പരീക്ഷിച്ചതു ചിത്രത്തെ കൂടുതൽ സങ്കീർണമാക്കിയെന്ന നിരീക്ഷണവുമുണ്ടായി.
മഹേഷ് നാരായണന് സംവിധാനം ചെയ്ത പേട്രിയട്ടിലൂടെ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിച്ചെന്ന പ്രത്യേകതയുണ്ടായിരുന്നു. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, നയന്‍താര തുടങ്ങിയ വമ്പന്‍ താരനിരയുണ്ടായിരുന്ന ചിത്രം ആദ്യ ദിനങ്ങളില്‍ വലിയ കളക്ഷന്‍ നേടിയെങ്കിലും പിന്നീട് ബോക്സ് ഓഫീസില്‍ മന്ദഗതിയിലായി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മാസ് പ്രകടനം പ്രതീക്ഷിച്ച ഫാൻസിനെ ചിത്രം നിരാശപ്പെടുത്തി. എങ്കിലും മലയാള സിനിമയുടെ മേക്കിംഗ് നിലവാരം ഉയര്‍ത്തിയ ചിത്രമെന്ന നിലയിൽ ചിത്രം പ്രശംസിക്കപ്പെട്ടു.
ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന് എന്നിവര്‍ ഒന്നിച്ച അതിരടി കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ചു. തിയറ്ററുകളില്‍ 60 കോടിയിലധികം കളക്ട് ചെയ്ത് ഈ വര്‍ഷത്തെ മികച്ച വിജയങ്ങളിലൊന്നായി ഈ ചിത്രം മാറി.
സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഭരതനാട്യം 2 മോഹിനിയാട്ടം ഡാര്‍ക്ക് കോമഡി വിഭാഗത്തില്‍ വലിയ കയ്യടി നേടി. ആദ്യ ഭാഗത്തേക്കാള്‍ മികച്ച റിപ്പീറ്റ് വാല്യുവുള്ള ചിത്രമെന്നാണ് പ്രേക്ഷകര്‍ ഇതിനെ വിലയിരുത്തിയത്. ഒരു കൊലപാതകം ഒളിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യം പോലെതന്നെ ഈ ചിത്രത്തിന്റെ ഉള്ളടക്കവും വിമർശനവിധേമായി.
റിലീസിനു മുന്‍പേ കത്തിക്കയറി ദൃശ്യം 3
റിലീസിനു മുമ്പ് വലിയ ബിസിനസ് ലഭിച്ച ചിത്രമാണ് ജിത്തു ജോസഫ് -മോഹൻലാൽ ചിത്രമായ ദൃശ്യം 3. മുൻ ഭാഗങ്ങളെ അപേക്ഷിച്ച് മൂന്നാംഭാഗത്തിനു മികവില്ലെന്ന പ്രേക്ഷക വിലയിരുത്തൽ ചിത്രത്തിന്റെ തിയറ്റർ കളക്ഷനെ ബാധിച്ചിട്ടുണ്ട്. റിലീസിംഗ് ഡേയിൽ 18 കോടിരൂപ കളക്ട് ചെയ്ത ചിത്രത്തിന് പത്താം ദിവസമായ ഇന്നലെ ഏഴു കോടിയിൽ താഴെയാണു കളക്ഷൻ. ആദ്യ രണ്ടു ഭാഗങ്ങളുടെയും സ്ക്രിപ്റ്റിനെ അപേക്ഷിച്ച തീർത്തും ദുർബലമായ സ്ക്രിപ്റ്റാണ് മൂന്നാം ഭാഗത്തിന്റേതെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. കൂടാതെ ജിത്തു ജോസഫിന്റെ മേക്കിംഗ് ക്വാളിറ്റിയും വിമർശനവിധേയമായി. ജിത്തു ജോസഫിന്റെ കഴിഞ്ഞ ചിത്രങ്ങളായ ‘വലതുവശത്തെ കള്ളനും’ ‘മിറാഷും’ സമാനമായ വിമർശനത്തിനു വിധേയമായിരുന്നു. പ്രതീക്ഷിച്ച കളക്ഷന്‍ തിയറ്ററില്‍നിന്ന് ലഭിക്കില്ലെങ്കിലും ഒടിടി, ഓവര്‍സീസ്, അന്യഭാഷ റൈറ്റ്സ് അടക്കം 200 കോടിയിലധികം രൂപ ചിത്രം നേടിക്കഴിഞ്ഞതായാണ് പുറത്തുവരുന്ന വിവരം.
വരുംമാസങ്ങളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ജയസൂര്യയുടെ കത്തനാര്, ദുൽഖർ സൽമാൻ നായകനായെത്തുന്ന ഐ ആം ഗെയിം, പൃഥ്വിരാജിന്റെ ഖലീഫ, നിവിൻ പോളിയുടെ ബത്ലഹേം കുടുംബ യൂണിറ്റ് തുടങ്ങിയ ചിത്രങ്ങള്‍ ഈ വിജയക്കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Leader Page
“ഒരു എംഎൽഎയെ പോലും നഷ്ടപ്പെടാതെയാണ് ഇതു ചെയ്തതെന്നു വിശ്വസിക്കാനാകുന്നില്ല” -കർണാടകയിൽ കരുത്തനായ സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ പുതിയ മുഖ്യമന്ത്രിയാക്കിയ തീരുമാനത്തെക്കുറിച്ച് സോണിയ ഗാന്ധിയോടു രാഹുൽ ഗാന്ധി പറയുന്നതായുള്ള ഒരു കാർട്ടൂണിലെ വാചകമാണിത്.
റിസോർട്ട് രാഷ്ട്രീയവും പണമൊഴുക്കലും അധികാരത്തിന്റെ പേരിലുള്ള പദവികളും മറ്റു പ്രലോഭനങ്ങളും മുതൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള റെയ്ഡുകളും ഭീഷണികളും സമ്മർദങ്ങളും അടക്കം കുതിരക്കച്ചവടങ്ങളും കാലുമാറ്റങ്ങളും പിളർപ്പുകളും വരെ ജനാധിപത്യത്തിന്റെ അന്തഃസത്തയെ അട്ടിമറിക്കുന്നതു പതിവായ കാലത്താണിതൊക്കെ വിസ്മയമാകുന്നത്.
കർണാടക മുഖ്യമന്ത്രിസ്ഥാനം രാജിവച്ചശേഷം ഡൽഹിയിലെത്തി രാഹുലിനെ കെട്ടിപ്പുണർന്ന സിദ്ധരാമയ്യയുടെ ഫോട്ടോ പ്രതീകാത്മകമായി. പ്രതിസന്ധികളിൽ കോണ്‍ഗ്രസിന്റെ താങ്ങായിരുന്ന ഡി.കെ. ശിവകുമാറിനെ പുതിയ മുഖ്യമന്ത്രിയാക്കിയ ഹൈക്കമാൻഡ് തീരുമാനം എളുപ്പമാകുമായിരുന്നില്ല. വലിയ ജനപിന്തുണയുള്ള പിന്നാക്ക വിഭാഗക്കാരനായ സിദ്ധരാമയ്യയെ മുഖ്യമന്ത്രിക്കസേരയിൽനിന്നു മാറ്റി, രണ്ടാമനായിരുന്ന ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയതിൽ വേണ്ടത്ര മുന്നൊരുക്കങ്ങളും ചർച്ചകളും സമവായവും കണ്ടെത്താനായെന്നതു സോണിയ, രാഹുൽ, പ്രിയങ്ക, കെ.സി. വേണുഗോപാൽ എന്നിവരുടെ മികവായി.
◄ പൊട്ടിത്തെറിയും പിളർപ്പുമില്ല
പൊട്ടിത്തെറികളും പിളർപ്പും വിമതനീക്കങ്ങളുമില്ലാതെ കേരളത്തിലും കർണാടകയിലും പുതിയ മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡിനു കഴിഞ്ഞു. പാർട്ടിക്കുള്ളിലും പുറത്തുമുള്ള പ്രബല ശക്തികളുടെ താത്പര്യങ്ങളും സമ്മർദങ്ങളും മറികടന്നാണ് വി.ഡി. സതീശനെയും ഡി.കെ. ശിവകുമാറിനെയും മുഖ്യമന്ത്രിമാരായി തെരഞ്ഞെടുത്തത്. രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം പോലും അവഗണിക്കേണ്ടിവന്നു. ജനഹിതവും പാർട്ടിയുടെ ദീർഘകാല സാധ്യതകളും താരതമ്യേന യുവത്വവുമെല്ലാം തീരുമാനത്തെ സ്വാധീനിച്ചു. എംഎൽഎമാരുടെ അഭിപ്രായം ആരായുമെങ്കിലും അന്തിമ തീരുമാനമെടുക്കാൻ നിയമസഭാകക്ഷി യോഗം ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയമാണു കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ട്.
കേരളത്തിൽ മുഖ്യമന്ത്രിയാകാൻ മോഹിച്ച കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കർണാടകയിൽ സിറ്റിംഗ് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയും എഐസിസിയുടെ തീരുമാനത്തിനു പൂർണമായി വഴങ്ങിയെന്നതാണു പ്രധാനം. അപശബ്ദങ്ങളും അട്ടിമറികളും വിമതനീക്കങ്ങളും ഉണ്ടായില്ല. കേരളത്തിലേതുപോലെ, മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തു സമവായത്തിനു കർണാടകയിൽ ശിവകുമാറും തയാറായി. രാജ്യസഭാ സീറ്റ് നിരസിച്ച സിദ്ധരാമയ്യയെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയിലേക്കു കൊണ്ടുവരാൻ കഴിയുമോയെന്നതാണു കണ്ടറിയേണ്ടത്.
◄ ബിജെപിക്കു തട ശിവകുമാർ
2028ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു രണ്ടു വർഷം മുന്‍പ് ശിവകുമാറിനെ നേതാവായി നിയമിച്ചതിൽ ഭാവിയിലേക്കുള്ള സമീപനം വ്യക്തം. നാലു പതിറ്റാണ്ടുകളായി ഒരു സർക്കാരിനും പാർട്ടിക്കും ഭരണത്തുടർച്ച ഉണ്ടായിട്ടില്ലാത്ത കർണാടകയുടെ രാഷ്ട്രീയചരിത്രം തിരുത്താൻ ശിവകുമാറിനു കഴിയുമോയെന്നതു വേറെ കാര്യം. കേരളത്തിൽ യുഡിഎഫിന്റെ വൻ തിരിച്ചുവരവിനു കാരണമായ നേതാക്കളുടെ ഐക്യം കർണാടകയിലും ഉണ്ടാകേണ്ടതുണ്ട്. സിദ്ധരാമയ്യയും ശിവകുമാറും കൈകൊടുത്ത് ഒരുമയോടെ പോരാടിയാൽ ബിജെപിയുടെ വഴികൾ എളുപ്പമാകില്ല.
ബി.എസ്. യെദിയൂരപ്പയ്ക്കുശേഷം തലയെടുപ്പുള്ള നേതാവിന്റെ അഭാവമാണു കർണാടകയിലെ ബിജെപിക്കു തലവേദന. ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക, മുൻ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ, കേന്ദ്ര നേതാക്കളായ പ്രഹ്ലാദ് ജോഷി, സി.ടി. രവി അടക്കമുള്ള പ്രമുഖർ തമ്മിലുള്ള ഐക്യം സാധ്യമാക്കേണ്ടതുണ്ട്. സഖ്യകക്ഷിയായ ജെഡിഎസിന്റെ നേതാക്കളായ മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെയും മകനും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെയും പ്രഭാവം മങ്ങി. ആർഎസ്എസിന്റെ സംഘടനാശക്തിയും ആൾബലവും ബിജെപിക്കു ശക്തിയാകും.
◄ സമവായമായ കീറാമുട്ടികൾ
മുന്‍പൊക്കെ കീറാമുട്ടിയായിരുന്ന നേതൃതർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിലും പരിഹരിക്കുന്നതിലും മാതൃകയായി മാറുകയാണു കേരളത്തിലെയും കർണാടകയിലെയും കോണ്‍ഗ്രസ് തീരുമാനം. മാസങ്ങളായി നിലനിന്ന അനിശ്ചിതത്വത്തിനു പ്രതീക്ഷിച്ചതിലും വേഗത്തിലാണു പരിഹാരമുണ്ടായത്. വോട്ടെണ്ണലിനു മുന്‍പേ കേരളത്തിൽ തുടങ്ങിയ ശക്തവും ദുർഘടവുമായ നേതൃതർക്കമാണു 10 ദിവസംകൊണ്ട് സമർഥമായി പരിഹരിച്ചത്. കർണാടകയിൽ, മൂന്നു വർഷം മുന്‍പു കോണ്‍ഗ്രസ് ഭരണത്തിലേറിയതു മുതൽ തുടങ്ങിയ തർക്കമാണു രമ്യമായി പരിഹരിച്ചത്. രാജിവയ്ക്കാൻ സിദ്ധരാമയ്യയെ പ്രേരിപ്പിക്കുന്നതിൽ മല്ലികാർജുൻ ഖാർഗെയും രാഹുലും നേടിയ വിജയത്തിന് അപൂർവമായൊരു ചാരുതയുണ്ട്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവും മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയാണ് കോണ്‍ഗ്രസിലെ അവസാന വാക്ക്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വാക്കുകൾക്കും സോണിയ ഗാന്ധിയുടെ അഭിപ്രായത്തിനും വലിയ മുൻതൂക്കമുണ്ട്. പ്രിയങ്ക ഗാന്ധിയുടെയും കെ.സി. വേണുഗോപാലിന്റെയും സ്വാധീനവും വ്യക്തം.
◄ ഹൈക്കമാൻഡിന് ആർജവം
മുഖ്യമന്ത്രി തർക്കങ്ങൾക്കു രമ്യമായ പരിഹാരം കണ്ടെത്താൻ കോണ്‍ഗ്രസ് ഹൈക്കമാൻഡിനു കഴിയുമെന്നു ബിജെപിയും ചില കോണ്‍ഗ്രസുകാരും വിശ്വസിച്ചിരുന്നില്ല. പക്ഷേ, കേരളവും കർണാടകവും നൽകുന്ന സന്ദേശം വലുതാണ്. ജനകീയതയിലും നിയമസഭാ കക്ഷിയിലും പാർട്ടിയിലും മേൽക്കൈയുണ്ടാക്കിയതുകൊണ്ടു മാത്രം എത്ര പ്രബലനായാലും മുഖ്യമന്ത്രി കസേര ഉറപ്പിക്കാനാകില്ലെന്ന കാര്യം നിസാരമല്ല. പാർട്ടിയുടെ ഭാവിയും വിശാല താത്പര്യങ്ങളും കണക്കിലെടുത്ത് ഏറ്റവും അനുയോജ്യമായ തീരുമാനം എടുക്കാനുള്ള ആർജവവും മികവും കോണ്‍ഗ്രസ് ഹൈക്കമാൻഡ് കാട്ടിയെന്നതാണു പ്രധാനം.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിനുള്ളിൽ പോര് രൂക്ഷമാണ്. യുപിയിൽ നിലനിൽപ്പിനാണു കോണ്‍ഗ്രസ് ശ്രമം. പഞ്ചാബിൽ, പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബാജ്വയും സംസ്ഥാന കോണ്‍ഗ്രസ് മേധാവി അമരീന്ദർ രാജ വാറിംഗും മുൻ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും തമ്മിൽ മുഖ്യമന്ത്രിക്കസേരയ്ക്കായി പോരു കടുപ്പിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലും സമാന സാഹചര്യമാണ്. പ്രതിപക്ഷ നേതാവ് പ്രീതം സിംഗും പിസിസി പ്രസിഡന്റ് ഗണേഷ് ഗോഡിയാലും മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തും തമ്മിലാണ് ഛത്തീസ്ഗഡിലെ മുഖ്യമന്ത്രിയാകാനുള്ള ത്രികോണ മത്സരം.
◄ മൂന്നു സംസ്ഥാനങ്ങൾ പാഠം
പ്രബലരായ നേതാക്കൾ മത്സരിക്കുന്പോൾ, രണ്ടാമനും മൂന്നാമനും ആകേണ്ടിവരുന്നവർ വിമത, ഗ്രൂപ്പ് കളികൾ നടത്തി പാർട്ടിയെ തകർക്കുകയോ ദുർബലമാക്കുകയോ ചെയ്തിരുന്ന പഴയ രീതിയിൽനിന്നുള്ള വലിയ മാറ്റമാണ് കേരളത്തിലും കർണാടകയിലും ഉണ്ടായത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിലെ നേതൃത്വ പോരുകളും വിഭാഗീയതയും പാർട്ടിക്കു വിനയായി.
രാജസ്ഥാനിൽ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെഹ്ലോട്ടും പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് അതിരു വിട്ടിരുന്നു. പൈലറ്റിനെ അനുകൂലിച്ച എംഎൽഎമാരെ റിസോർട്ടിലേക്കു മാറ്റിയതുവരെ വഷളായി. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരുടെ ഇടപെടലിൽ പൈലറ്റ് വഴങ്ങിയെങ്കിലും തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തോറ്റു തുന്നംപാടി. ഛത്തീസ്ഗഡിൽ മുഖ്യമന്ത്രിയായിരുന്ന ഭൂപേഷ് ബാഗേലും ടി.എസ്. സിംഗ്ഡിയോയും തമ്മിലുള്ള പോരും തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്കു കാരണമായി.
മധ്യപ്രദേശിൽ സംസ്ഥാന കോണ്‍ഗ്രസ് മേധാവി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പോരും പരിഹരിക്കാനായില്ല. 2018 ഡിസംബർ 13ന് കമൽനാഥ് മുഖ്യമന്ത്രിയായ ദിവസം രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ “ക്ഷമയും സമയവുമാണ് ഏറ്റവും ശക്തരായ രണ്ടു യോദ്ധാക്കൾ” എന്ന ലിയോ ടോൾസ്റ്റോയിയുടെ വാക്കുകൾ ഉദ്ധരിച്ചെങ്കിലും നേതൃപോരിൽ ഫലിച്ചില്ല. ജ്യോതിരാദിത്യ ബിജെപിയിലേക്കു കൂറുമാറി. 15 മാസത്തിനുള്ളിൽ കമൽനാഥ് സർക്കാർ നിലംപതിച്ചു. ജ്യോതിരാദിത്യ കേന്ദ്രമന്ത്രിസഭയിലെത്തി. അടുത്ത തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തകർന്നടിഞ്ഞു.
◄ പ്രതീക്ഷയാകണം നേതൃത്വം
നേതാക്കളുടെ ഗ്രൂപ്പ് പോരുകളും പരസ്യമായ വിഭാഗീയതയും തളർത്തിയിരുന്ന കോണ്‍ഗ്രസിനു കേരളവും കർണാടകവും ശുഭസൂചകമായ മാറ്റങ്ങളാണ്. കേരളത്തിൽ കടുത്ത ഗ്രൂപ്പ് പോരുകൾ അവസാനിച്ചെങ്കിലും വേണുഗോപാലും സതീശനും രമേശും തമ്മിലുള്ള വടംവലികൾ പുതിയ സമവാക്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കർണാടകയിൽ സിദ്ധരാമയ്യ വിഭാഗം എളുപ്പത്തിൽ അടിയറവു പറയാനിടയില്ല.
നേതൃതർക്കങ്ങളും ഉൾപാർട്ടി വിഭാഗീയതയും ഒഴിവാക്കിയാൽ കോണ്‍ഗ്രസിനു ഭാവിയുണ്ട്. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും അതിനു മുന്‍പ് 16 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്കും നല്ല മുന്നൊരുക്കം നടത്തുമോയെന്നതാണു ചോദ്യം. നേതാവിനെ അടിച്ചേൽപ്പിക്കുന്ന പഴയ ഹൈക്കമാൻഡ് സംസ്കാരം ഒഴിവാക്കി, ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികൾ പഠിച്ച്, പാർട്ടിക്കും അതതു സംസ്ഥാനത്തിനും ഭാവിയിലേക്കു പ്രതീക്ഷയാകുന്ന നേതൃത്വത്തെ കണ്ടെത്താൻ കഴിയട്ടെ. കേരളവും കർണാടകയും സന്ദേശമാകും.
Leader Page
പുതിയ പുസ്തകത്തിന്റെ മണമാണ് ജൂൺ ഒന്നിന്റെ പുലർകാലത്തിന്. കുഞ്ഞുങ്ങളുള്ള ഓരോ വീട്ടിലും സുന്ദരമായ ആഘോഷക്കാഴ്ച. പുതിയ അധ്യയനവർഷത്തിന്റെ ഒരുക്കങ്ങൾ. എന്നാൽ, പശ്ചാത്തലത്തിൽ നിശബ്ദമായൊരു ചോദ്യം തങ്ങിനിൽക്കുന്നുണ്ട്. മക്കൾക്കൊപ്പം നമ്മൾ രക്ഷിതാക്കൾ, ശരിക്കും അതിനൊരുങ്ങിയോ? അധ്യയനകാലത്ത് കുട്ടികൾക്കൊപ്പം നടക്കാൻ രക്ഷിതാക്കളും ഒരുങ്ങേണ്ടതുണ്ട്. പുതിയ കാലം അങ്ങേയറ്റം അതാവശ്യപ്പെടുന്നു.
►► പാഠപുസ്തകത്തിന്റെ പൂർണവായന
കുട്ടിയുടെ പഠനകാര്യങ്ങളിലെ ആശങ്ക നേരേ വഴിതുറക്കുക ട്യൂഷനിലേക്കാണ്. ആ തിടുക്കം സ്വാഭാവികമാണ്. പക്ഷേ, നമ്മുടെ കുഞ്ഞുങ്ങളുടെ പാഠപുസ്തകം ഒരിക്കലെങ്കിലും നമ്മൾ മുഴുവനായി വായിച്ചിട്ടുണ്ടോ? ഒരൊറ്റ പരിശ്രമം ഒരു വലിയ മാറ്റത്തിന്റെ തുടക്കമാകും. ക്ലാസ് മുറിയിൽ എന്തു നടക്കുന്നു എന്ന ഒരു ഏകദേശ ധാരണ രക്ഷിതാവിനു ലഭിക്കും. ആ ചിത്രം ഉള്ളിലുണ്ടെങ്കിൽ കുഞ്ഞിനോട് എപ്പോഴുമൊരു ചോദ്യം ചോദിക്കാം. ഒരുത്തരം ഒരുമിച്ച് കണ്ടുപിടിക്കാം. അങ്ങനെ പഠനകാലം ഇരുവർക്കും ആഹ്ലാദകരമായ ഓർമയാകും. ഒരു കുട്ടിക്ക് ഏറ്റവും ആവശ്യമായത് വേറൊരു ക്ലാസ്മുറിയല്ല. മാതാപിതാക്കൾ ഒപ്പമുണ്ട് എന്ന മാനസിക ഉറപ്പാണ്.
►► കൂട്ടുകൂടാൻ ഒപ്പമിരുന്ന് പഠിപ്പിക്കാം
ഏത് സൗഹൃദം സ്വീകരിക്കണം, ഏതൊഴിവാക്കണം എന്ന് കുട്ടികൾ സ്വയം തിരിച്ചറിയണമെന്ന് നാം ആഗ്രഹിച്ചേക്കും. പക്ഷേ, ആ തിരിച്ചറിവ് ഉണ്ടാകണമെങ്കിൽ ആദ്യം അതിനൊരു വഴികാട്ടി ഉണ്ടാകേണ്ടതുണ്ട്. മാതാപിതാക്കൾ, കുടുംബ ബന്ധുക്കൾ എന്നിവർ ഒരുമിച്ചിരുന്ന് അവരുടെ ജീവിതത്തിൽനിന്നുള്ള അനേകം പ്രചോദന കഥകൾ മനഃപൂർവം പറഞ്ഞുകൊടുക്കണം. ഒരു സ്നേഹബന്ധം എങ്ങനെ ഉയർത്തി, ഒരു ബന്ധംകൊണ്ട് എങ്ങനെ വേദനയുണ്ടായി എന്ന് ലളിതമായി പങ്കുവയ്ക്കുന്ന ശീലം കുടുംബങ്ങളിൽ പുനർജനിക്കേണ്ടതുണ്ട്. ബന്ധങ്ങളുടെ വരുംവരായ്കകൾ, അതിർവരമ്പുകൾ, ഊഷ്മളത ഇവയെല്ലാം കുഞ്ഞ് ആദ്യം പഠിക്കേണ്ടത് തീൻമേശയ്ക്ക് ചുറ്റുമുള്ള സ്നേഹസംഭാഷണത്തിൽനിന്നാണ്.
►► അവനവന്റെ ഉള്ളിലെ കഴിവ് കണ്ടെത്താനുള്ള മാർഗങ്ങൾ
ഓരോ കുഞ്ഞിലും നൈസർഗികമായ അനേകം കഴിവുകൾ ഒളിഞ്ഞുകിടക്കുന്നുണ്ട്. ആ ഉൾക്കഴിവുകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് രക്ഷിതാവിന്റെ പ്രാഥമികമായ കടമ. ഒരു കലാപരിപാടിയിലെങ്കിലും പങ്കെടുക്കാനുള്ള ആത്മധൈര്യം, കളിക്കളത്തിൽ മാറ്റുരയ്ക്കാനുള്ള ഊർജം, സേവനപ്രവർത്തനങ്ങളിലൂടെ ഉണ്ടാകുന്നൊരു മാനുഷികസ്പർശം തുടങ്ങിയവ ഒരു കുട്ടിയെ കേവലം ഒരു വിദ്യാർഥിയിൽനിന്ന് ഒരു സമ്പൂർണ മനുഷ്യനും സാമൂഹ്യജീവിയുമാക്കി മാറ്റാനുപകരിക്കും. ഇതുപോലെ പ്രധാനമാണ് മികവാർന്ന കൈയക്ഷരം ഉരുവപ്പെടുത്തിയെടുക്കുകയെന്നതും. ഭംഗിയായി എഴുതുക എന്നത് കേവലം ഒരു കഴിവല്ല, ആ കുട്ടിയുടെ വ്യക്തിത്വത്തിന്റെ ദർപ്പണംകൂടിയാണ്.
►► എഐ കാലവും സോഷ്യൽ മീഡിയയും
ഈ അധ്യയനവർഷം വിദ്യാലയത്തിലേക്ക് പ്രവേശിക്കുന്ന ഓരോ കുഞ്ഞും പഴയ കാലത്തെ ക്ലാസ്മുറിയിലേക്കല്ല കടന്നുചെല്ലുന്നത്. ആ മക്കൾ എഐ യുഗത്തിലേക്കെന്ന പോലെ, ഡിജിറ്റൽ ലോകത്തിന്റെ അതിർവരമ്പില്ലാത്ത ഒരു കാട്ടുവഴിയിലേക്കുകൂടിയാണ് ചുവടു വയ്ക്കുന്നത് എന്ന ബോധ്യത്തിലായിരിക്കണം ഇവരോട് നമ്മൾ ഇടപഴകാൻതന്നെ. ആ ലോകത്ത് അവർക്ക് ഏറ്റവും ആവശ്യമായത് രക്ഷിതാക്കളുടെ സൂക്ഷ്മമായ ഒരു ഉൾക്കണ്ണാണ്. അതായത്, മാതാപിതാക്കളുടെ സ്നേഹദൃഷ്ടി. അതൊരിക്കലും ഭയംകൊണ്ടുള്ള നിരീക്ഷണമാവരുത്. കുഞ്ഞുങ്ങളെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഒരു സംരക്ഷിത കരുതൽ. ആ കരുതൽ ഒരു സിസിടിവി പോലെ തങ്ങൾക്ക് ചുറ്റുമുണ്ട് എന്ന ബോധ്യം ഓരോ കുട്ടിക്കും അനുഭവവേദ്യമാവുകയുംകൂടി വേണം.
►► തോൽവിയും ഒരു പാഠമാണ്
ജീവിതത്തിന്റെ അനേകം കളിക്കളങ്ങളിൽ മത്സരിക്കേണ്ടവരാണ് നമ്മുടെ കുട്ടികൾ. എല്ലാവരും എല്ലായ്പോഴും ജയിക്കണമെന്നില്ല. ചെറിയ തോൽവികൾ ആ കൊച്ചുമനസിനെ തകർക്കരുത്. മറിച്ച്, തിരിച്ചുവരാനുള്ള ആഴം അളക്കുന്ന ഒരു അനുഭവംകൂടിയാകണമത്. തൊണ്ണൂറ് ശതമാനം ജയിക്കും എന്ന ആത്മവിശ്വാസം ഉള്ളിൽ സൂക്ഷിക്കുമ്പോഴും, പത്ത് ശതമാനം ചിലപ്പോൾ ഇല്ലാതെ പോകാം, അതെന്നെ തോൽപ്പിക്കില്ല എന്ന ഉറച്ച മനോഭാവംകൂടി ആ കുട്ടിക്ക് ഉണ്ടാകണം. പരാജയം ഒരു അവസാനമല്ല, ഒരു തിരിവ് മാത്രമാണ് എന്ന് ബോധ്യപ്പെടുത്തുകയാണ് പ്രധാനം.
ഒരു വഴി അടഞ്ഞാൽ മറ്റൊരു വഴിയുണ്ട് എന്നറിയുന്ന കുട്ടി ഒരിക്കലും തകർന്നുവീഴില്ല. ആ ബദൽവഴികൾ കാണിച്ചുകൊടുക്കാൻ, ആ സാധ്യതകളെക്കുറിച്ച് സംസാരിക്കാൻ നമ്മൾ തയാറാകണം. പരീക്ഷ തോറ്റാൽ ലോകം ഇടിഞ്ഞുവീഴും എന്ന ഭയം, അറിഞ്ഞോ അറിയാതെയോ ആ കുട്ടിയുടെ മനസിലേക്ക് പകർന്നുകൊടുക്കാതിരിക്കുക എന്നതാണ് ഒരു നല്ല രക്ഷിതാവ് പാലിക്കേണ്ട ഏറ്റവും ലളിതമായ ധർമം.
►► കുരുക്കിലാകുമ്പോൾ ചേർത്തുനിർത്തുക
അറിഞ്ഞോ അറിയാതെയോ കുട്ടികൾ ചിലപ്പോൾ തെറ്റുകൾ ചെയ്തേക്കും. അറിയാതെപോയി കുരുക്കുകളിൽ വീണേക്കാം. ആ നിമിഷം ഒരു പരീക്ഷണഘട്ടമാണ്; കുട്ടിക്ക് മാത്രമല്ല, രക്ഷിതാക്കൾക്കും. ആ നേരത്ത് കുട്ടിയെ കുറ്റക്കാരനും തെറ്റുകാരനും മാത്രമാക്കി മാറ്റിനിർത്തുന്നതിനു പകരം, ആ പ്രശ്നത്തെ ശാന്തമായി നോക്കിക്കാണാനും അവധാനതയോടെ സമീപിക്കാനും പരിശ്രമിക്കുക. പ്രശ്നത്തിന്റെ വേര് കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമമാണ് ഈ സമയങ്ങളിൽ എടുക്കേണ്ടത്. നമുക്കൊരുമിച്ച് പരിഹരിക്കാം. “സത്യത്തോടും സമാധാനത്തോടും കൂടി ആണെങ്കിൽ എന്തു സംഭവിച്ചാലും അമ്മ ഉണ്ട്, അച്ഛൻ ഉണ്ട്, പറയാൻ ആളുണ്ട്, കേൾക്കാൻ ആളുണ്ട്” എന്നൊരു ഉറപ്പ് ഒരു കുട്ടിയുടെ ഉള്ളിൽ ഉണ്ടെങ്കിൽ ഏത് വലിയ കുരുക്കും അതിജീവിക്കാനുള്ള കരുത്ത് നമ്മുടെ കുഞ്ഞുങ്ങൾക്ക് ലഭിക്കും.
►► ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പ്രേരിപ്പിക്കുക
നമ്മുടെ കുട്ടികളെല്ലാവരുംതന്നെ നല്ല മിടുക്കരാണ്. ആ മിടുക്ക് ലോകം കാണണമെങ്കിലും കേൾക്കണമെങ്കിലും അവർക്ക് അവരുടേതായ ഉറച്ച സ്വരം ആവശ്യമായിട്ടുണ്ട്. അത് ഭാഷ, സംസ്കാരം, ചരിത്രബോധം, ആശയവിനിമയം തുടങ്ങിയവയെല്ലാംകൂടി ചേർന്നതാണ്. സമൂഹത്തിനു മുൻപിൽ ചങ്കുറപ്പോടെ നിൽക്കാൻ, ആത്മവിശ്വാസത്തോടെ ഒരു ആശയം പറഞ്ഞ് ഫലിപ്പിക്കാൻ, ഭംഗിയായി എഴുതി ആശയം അവതരിപ്പിക്കാനുമൊക്കെയുള്ള ഉൾക്കരുത്ത് ഇനി വളർന്നു വരുന്ന തലമുറയിൽ നമ്മൾ മനഃപൂർവം സന്നിവേശിപ്പിക്കേണ്ടതുണ്ട്. കാരണം, മത്സരത്തിന്റെ, വേഗത്തിന്റെ കാലഘട്ടമാണ് വരാനിരിക്കുന്നത്.
ഓരോ ദിനവും ഒരു ചർച്ച, ഒരു ചോദ്യം, ഒരു കഥ, ഒരു അഭിപ്രായം ഇങ്ങനെയുള്ള എന്നാൽ, മനഃപൂർവമല്ലാത്ത ഇടപെടലുകൾ കുട്ടികളുടെ അഭിപ്രായ രൂപീകരണത്തിന് അടിസ്ഥാനശില ഇടുന്നതിന് ഉപകരിക്കും. കേരളമാണ് ഭാഷ വളരുന്ന, അല്ലെങ്കിൽ വളർന്നു കൊണ്ടിരിക്കുന്ന മണ്ണ്. ആ ഭാഷ ഉള്ളിലുണ്ടെങ്കിൽ ആ കുട്ടി ഏതു ലോകത്തും ഏത് എഐ കാലത്തും ജയിക്കും. പക്ഷേ ഒന്നോർക്കുക, മലയാളം പഠിക്കുന്നതോടൊപ്പം ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലുമൊക്കെ നന്നായി സംസാരിക്കാനും എഴുതാനും വായിക്കാനുമുള്ള കഴിവ് നമ്മുടെ കുഞ്ഞുങ്ങൾ വളർത്തിയെടുക്കണം. ആ ചുമതല നമ്മുടേതുതന്നെയാണ് എന്ന ബോധ്യത്തോടെ ഭാഷാപഠനത്തെ സമീപിക്കാനും ശ്രമിക്കേണ്ടതുണ്ട്.
(തിരുവനന്തപുരം നാബ്കോൺസിന്റെ കമ്യൂണിക്കേഷൻ ടീം ലീഡറാണ് ലേഖകൻ.)