Leader Page
ചരിത്രത്തിലെ ഏറ്റവും വലുതും ആഡംബരപൂർണവുമായ ഫുട്ബോൾ ലോകകപ്പാണ് സമാപിച്ചത്. സ്പെയിൻ മാത്രമല്ല ഈ ടൂർണമെന്റിലെ വിജയി. സംഘാടകരായ ഫിഫയുടെ സാമ്പത്തിക വിജയത്തിനു മുന്നിൽ മറ്റെല്ലാം നിഷ്പ്രഭമാകുന്നു.കളി നല്കുന്ന ആനന്ദം സാധാരണ ഫുട്ബോൾ പ്രേമികൾക്കും പണം നല്കുന്ന ആനന്ദം കോർപറേറ്റ് സാമ്രാജ്യങ്ങൾക്കും!
ഈ പണമാകട്ടെ സാധാരണ കളിപ്രേമിയെ പോക്കറ്റടിക്കുന്നതും.
ഫുട്ബോൾ എന്നാൽ വെറും ഫുട്ബോളല്ല. ലോകകപ്പെന്നാൽ വെറും ലോകകപ്പുമല്ല. ദേശീയത, ഭരണവർഗ പക്ഷപാതങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന പരസ്യവിപണി, കോർപറേറ്റ് മൂലധനത്തിന്റെ ഭയാനകമായ നിക്ഷേപങ്ങൾ, വർഗ-വർണ-പോരാട്ട രാഷ്ട്രീയത്തിന്റെ വിവിധ ചേരുവകൾ... ഒപ്പം അൽപ്പം ഫുട്ബോളും. ഓരോ കാലത്തെയും സാഹചര്യമനുസരിച്ച് ചേരുവകളിൽ ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും എക്കാലവും അതായിരുന്നു ഫുട്ബോൾ. ഫുട്ബാളിനു മാത്രമല്ല, ക്രിക്കറ്റും അത്ലറ്റിക്സുമടക്കം കായികലോകത്തെ പോരാട്ടങ്ങൾക്കെല്ലാം കേവലം കായികവിനോദം എന്നതിനപ്പുറം മനുഷ്യരുടെ അതിജീവനവും അസ്തിത്വവുമായി നേരിട്ടു ബന്ധമുണ്ട്.
ഫിഫ എന്ന വമ്പൻ കോർപറേറ്റ് സ്ഥാപനത്തിന്റെ തലവനായ ജിയാനി ഇൻഫാന്റിനോയ്ക്കും അമേരിക്കയെന്ന "മഹാ'രാജ്യത്തിന്റെ സിഇഒ ആയ ഡോണൾഡ് ട്രംപിനും ഇത് നല്ലവണ്ണമറിയാം. അതുകൊണ്ടാണ് അവർ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരിക്കുന്നത്. റഫറി ഉയർത്തിയ കാർഡിൽനിന്ന് ചുകപ്പുനിറം മാഞ്ഞുപോയതിനും വേറെ കാരണം വേണ്ട. ഇത്തവണത്തെ ലോകകപ്പ് സമ്മാനദാനച്ചടങ്ങിനിടെ ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ നടത്തിയ "ജോഗിംഗ്' ഈ ദശകത്തിന്റെ കായികചിത്രമാകുന്നതും വെറുതെയല്ല.
ഞങ്ങൾ നിങ്ങളെ കൊള്ളയടിക്കുകയാണേ! എന്ന് കൊള്ളക്കാരും ചൂഷകരും വിളിച്ചുപറയാറില്ല. ഫുട്ബോൾ ലോകത്തും കാര്യങ്ങൾ അങ്ങനെതന്നെയാണ്. താരപ്രഭയുടെയും അമിതാവേശത്തിന്റെയും തിരസ്കരണികളുയർത്തും. അതിന്റെ മറവിൽ നടക്കുന്നത് ലോകം അറിയുന്നില്ല. താരങ്ങളും പണക്കൊഴുപ്പിൽ അന്ധരാകുന്നു.
എങ്കിലും, വലിയ താരങ്ങളായിരിക്കെ ഭരണകൂട അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരേ മനുഷ്യപക്ഷത്തു നിലയുറപ്പിച്ചവരും കായികലോകത്തുണ്ടായിരുന്നു എന്നത് മറന്നുകൂടാ. ഹിറ്റ്ലറെ എതിരിട്ട അത്ലറ്റ് ജസി ഓവൻസും സ്പാനിഷ് ഏകാധിപതി ഫ്രാങ്കോയെ തൃണവൽഗണിച്ച നെതർലൻഡ്സ് ഫുട്ബോൾ ഇതിഹാസം യോഹാൻ ക്രൈഫും ബ്രസീലിയൻ ഫുട്ബോളിലെ ചിന്തകനായിരുന്ന സോക്രട്ടീസും വിയറ്റ്നാമിനെതിരേ പോരാടാൻ നിർബന്ധിത സൈനികസേവനം വിധിച്ചപ്പോൾ “വിയറ്റ്നാമിലെ ജനങ്ങൾ എന്റെ ശത്രുക്കളല്ല” എന്നു പറഞ്ഞ് ചെറുത്തുനിന്ന ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുമെല്ലാം അങ്ങനെ പലർക്കും എത്തിപ്പിടിക്കാനാകാത്ത ഉയരങ്ങളിൽ വിരാജിക്കുന്നവരാണ്.
“കണ്ണാൽ കാൺപതും പൊയ്, കാതാൽ കേൾപ്പതും പൊയ്” എന്നതുപോലെയാണ് കാര്യങ്ങളെന്നു സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. അർജന്റീനയെ കീഴടക്കി സ്പെയിൻ ലോകകിരീടം ചൂടിയതോടെ സമാപിച്ചത് ചരിത്രത്തിലെ ഏറ്റവും വലുതും ആഡംബരപൂർണവുമായ ഫുട്ബോൾ ലോകകപ്പാണ്. സ്പെയിൻ മാത്രമല്ല ഈ ടൂർണമെന്റിലെ വിജയി. സംഘാടകരായ ഫിഫയുടെ സാമ്പത്തികവിജയത്തിനു മുന്നിൽ മറ്റെല്ലാം നിഷ്പ്രഭമാകുന്നു. കളി നല്കുന്ന ആനന്ദം സാധാരണ ഫുട്ബോൾ പ്രേമികൾക്കും പണം നല്കുന്ന ആനന്ദം കോർപറേറ്റ് സാമ്രാജ്യങ്ങൾക്കും! ഈ പണമാകട്ടെ സാധാരണ കളിപ്രേമിയുടെ കീശയിൽനിന്നും.
ലാഭം കൊയ്ത കാർണിവൽ
ചരിത്രത്തിലെ ഏറ്റവും ലാഭകരമായ കായിക കാർണിവലാണ് സമാപിച്ചത്. ഫിഫയുടെ കണക്കു പ്രകാരംതന്നെ 2026ൽ 900 കോടി ഡോളറിലധികം വരുമാനമാണ് ലോകകപ്പ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 2022ലെ ഖത്തർ ലോകകപ്പിൽ 760 കോടി ഡോളറാണ് നേടിയത്. നാലു വർഷം മുമ്പ് 32 ടീമുകളാണ് മത്സരിച്ചിരുന്നതെങ്കിൽ ഇത്തവണ 48 ടീമുകൾ. എന്നുവച്ചാൽ കളിക്കാലം നാലാഴ്ചയിൽനിന്ന് ആറാഴ്ചയായി. 64 മത്സരങ്ങൾക്ക് പകരം 104 മത്സരങ്ങളും. കൂടുതൽ മത്സരമെന്നാൽ കൂടുതൽ പരസ്യസമയം അഥവാ കൂടുതൽ പണം എന്നാണ് കോർപറേറ്റ് നിഘണ്ടുവിലെ അർഥം. കൂടുതൽ ടിക്കറ്റ് എന്ന മറ്റൊരർഥവുമുണ്ട്. ആഗോള കാഴ്ചക്കാരുടെ എണ്ണത്തിലും വർധന. കൂടുതൽ ടീമുകൾ എന്നാൽ കൂടുതൽ കാഴ്ചക്കാരും എന്നാണല്ലൊ.
ടിക്കറ്റ് നിരക്ക് മുതൽ തുടങ്ങി ഇൻഫാന്റിനോയുടെ കണ്ണിൽ ചോരയില്ലാത്ത കച്ചവടം. ശരാശരി നിരക്ക് 900 ഡോളറിന് (86,648 രൂപ) മുകളിലായിരുന്നു. 13,500 രൂപ മുതൽ 2.6 ലക്ഷം രൂപ വരെയായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ ടിക്കറ്റ് നിരക്ക്. ഫൈനൽ ടിക്കറ്റിനിത് 8.35 ലക്ഷം രൂപ വരെ ഉയർന്നു. ടിക്കറ്റ് മറിച്ചുവില്പനക്കാർ പരമാവധി മുതലാക്കി. നിയന്ത്രണമൊന്നും ഇല്ലാത്തതിനാൽ ഫൈനൽ ടിക്കറ്റിന്റെ വില 22 കോടി രൂപ വരെയെത്തിയെന്നാണ് റിപ്പോർട്ട്! ആദ്യം ആശങ്കയുണ്ടായെങ്കിലും സ്റ്റേഡിയങ്ങൾ നിറഞ്ഞു. ആവേശഭരിതനായ ഇൻഫാന്റിനോ 2030ൽ 64 ടീമുകളെ ഇറക്കാനുള്ള ആലോചന തുടങ്ങിക്കഴിഞ്ഞു!
കടുത്ത ചൂട് നേരിടാൻ ഇതാദ്യമായി ഫിഫ കൊണ്ടുവന്ന മൂന്നു മിനിറ്റ് ഹൈഡ്രേഷൻ ബ്രേക്കും പണം വാരി. കളി സംപ്രേഷണം ചെയ്ത ചാനലുകൾ മൂന്നു മിനിറ്റിനെ അനേക ശതം കോടികളായി പെരുപ്പിച്ചു.
പ്രധാനമായും നാലു തന്ത്രങ്ങൾ
ഫിഫയും വിവിധ ബ്രാൻഡുകളും ലോകകപ്പ് കാലത്ത് കോടിക്കണക്കിന് ഡോളർ സമ്പാദിക്കാൻ പ്രധാനമായും നാലു തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.
എക്സ്ക്ലൂസിവിറ്റി: കൊക്കകോള, അഡിഡാസ് തുടങ്ങിയ ഫിഫയുടെ ഔദ്യോഗിക പങ്കാളികൾക്ക് സ്റ്റേഡിയത്തിനകത്തും ടിക്കറ്റുകളിലും തങ്ങളുടെ ബ്രാൻഡ് മാത്രം പ്രദർശിപ്പിക്കാനുള്ള കുത്തകാവകാശം നല്‍കുക.
താരങ്ങളുടെ വ്യക്തിഗത ഇമേജ്: സൂപ്പർ താരങ്ങളെ വലിയ തുക നൽകി ബ്രാൻഡ് അംബാസഡർമാരാക്കി വിപണി പിടിക്കുന്നു. പണമെറിഞ്ഞു പണം വാരുന്ന തന്ത്രം.
ഡിജിറ്റൽ മാധ്യമങ്ങളും റീലുകളും: ടെലിവിഷൻ പരസ്യങ്ങൾക്കു പുറമെ ഇൻസ്റ്റഗ്രാം റീലുകൾ, ടിക്ടോക്ക് ചലഞ്ചുകൾ, ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് എന്നിവയിലൂടെ ആരാധകരുടെ വികാരങ്ങളെ വിറ്റു കാശാക്കുന്നു.
പ്രാദേശികവത്കരണം: ഓരോ രാജ്യത്തെയും ആരാധകരുടെ താത്പര്യങ്ങൾക്കനുസരിച്ച് മാറ്റുന്ന വിപണനതന്ത്രങ്ങൾ. ഉദാഹരണത്തിന് ഇന്ത്യയിൽ ഫുട്ബോൾ ഭ്രാന്തുള്ള കേരളത്തിലും ബംഗാളിലും പ്രത്യേക പരസ്യങ്ങളൊരുക്കി ചൂണ്ടയിടുന്നു.
കുരുട്ടുബുദ്ധി ഉപയോഗിച്ച് ഫിഫയെയും വെട്ടിക്കുന്ന വമ്പൻ വിദ്വാൻമാരുണ്ട്. അംബുഷ് മാർക്കറ്റിംഗ് (ഒളിപ്പോർ വിപണനം) എന്നാണിതിന്റെ വിളിപ്പേര്. ഔദ്യോഗിക സ്പോൺസർഷിപ്പിനായി ഫിഫയ്ക്ക് കോടികൾ നൽകാതെ ലോകകപ്പിന്റെ ജനപ്രീതി തട്ടിയെടുക്കുകയാണ് ഇവരുടെ രീതി.
അഡിഡാസ് ആയിരുന്നു 2010 ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർ. എന്നാൽ നൈക്കി ലോകത്തെ പ്രമുഖ ഫുട്ബോൾ താരങ്ങളെ അണിനിരത്തി "റൈറ്റ് ദി ഫ്യൂച്ചർ' എന്ന പേരിൽ ഒരു ആഗോള പരസ്യപ്രചാരണം നടത്തി. ഇത് ലോകകപ്പ് ഒഫീഷൽ പരസ്യത്തേക്കാൾ ജനപ്രിയമായി. ഭൂരിഭാഗം പ്രേക്ഷകരും നൈക്കിയാണ് ഔദ്യോഗിക സ്പോൺസർ എന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. അംബുഷ് മാർക്കറ്റിംഗിന്റെ കെണി തിരിച്ചറിഞ്ഞതോടെ ഫിഫ ഇതു തടയാൻ പല മാർഗങ്ങളും പരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
ഇത്തവണ പുതുവഴികളും
ഇക്കഴിഞ്ഞ ലോകകപ്പിൽ ആഗോള ബ്രാൻഡുകൾക്കു പുറമെ വടക്കേ അമേരിക്കൻ വിപണി ലക്ഷ്യമിട്ട് പ്രാദേശിക കമ്പനികൾക്കായി പ്രത്യേക സ്പോൺസർഷിപ്പ് പാക്കേജുകൾ അവതരിപ്പിച്ചു. കൂടാതെ, പരമ്പരാഗത ടെലിവിഷൻ ചാനലുകൾക്ക് പുറമെ ഡിജിറ്റൽ, ഒടിടി പ്ലാറ്റ്ഫോമുകൾ വഴി യുവപ്രേക്ഷകരിലേക്കു നേരിട്ടെത്താനുള്ള വഴിയും തേടിയിരുന്നു. ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ), ഓഗ്മെന്റഡ് റിയാലിറ്റി (എആർ) എന്നിവയിലൂടെ സ്റ്റേഡിയത്തിലും വീട്ടിലിരുന്നും കളി കാണുന്ന ആരാധകർക്ക് ബ്രാൻഡഡ് അനുഭവങ്ങൾ ഒരുക്കുന്നതായിരുന്നു മറ്റൊരു രീതി. ബ്രോഡ്കാസ്റ്റിംഗ് അവകാശങ്ങൾ, ടിക്കറ്റ് വില്പനയും ഹോസ്പിറ്റാലിറ്റിയും, സ്പോൺസർഷിപ്പും പരസ്യങ്ങളും, റോയൽറ്റി വരുമാനം എന്നിങ്ങനെയാണ് 2026ൽ ഫിഫ പണം കൊയ്തത്.
പരസ്യങ്ങളിലെ കളിപ്രേമി
പരസ്യങ്ങളുടെ സമാന്തര പ്രപഞ്ചത്തിൽ ഒരു ഫുട്ബോൾ ആരാധകൻ യാതൊരു ചിന്തയുമില്ലാതെ എളുപ്പത്തിൽ സംതൃപ്തരാകുന്ന ജീവികളെപ്പോലെയാണ് ചിത്രീകരിക്കപ്പെടുന്നത്. ഒന്നുകിൽ അതിയായ സന്തോഷം അല്ലെങ്കിൽ അങ്ങേയറ്റത്തെ നിരാശ. ഈ രണ്ടു ഭാവങ്ങളേ ഇവർക്കുണ്ടാകൂ. ഇഷ്ടടീമിന്റെ തോൽവിയിൽ അങ്ങേയറ്റം നിരാശരും ദുഃഖിതരുമാകുന്ന ആരാധകൻ കേവലമൊരു "ബൈ വൺ ഗെറ്റ് വൺ ഫ്രീ' ഓഫറിൽ സന്തുഷ്ടനാകുന്നു. അതോടെ അവർ സങ്കടവും നിരാശയുമെല്ലാം മറന്ന് ആർത്തുചിരിക്കുകയാണ്. അതേസമയം, ഫുട്ബോൾ താരങ്ങളെ അതിമാനുഷരും ഉയർന്ന പ്രകടനത്തെക്കുറിച്ചുള്ള തത്വശാസ്ത്രങ്ങൾ പറഞ്ഞുകൊണ്ട് താടി വടിക്കുന്ന അതീവ സുന്ദരന്മാരുമായാണ് പരസ്യങ്ങളിൽ കാണിക്കുന്നത്. ഫുട്ബോളിലെ ആഴത്തിലുള്ള പരമ്പരാഗതവൈരങ്ങളും വംശീയതയും പണമാക്കാനും ആരാധകരുടെ വിശ്വസ്തത ചൂഷണം ചെയ്യാനും മാത്രമാണ് പരസ്യലോകം ശ്രമിക്കുന്നത്. അല്ലാത്തപ്പോഴൊക്കെ അവർ ഇത്തരം യാഥാർഥ്യങ്ങളെ അവഗണിക്കുന്നു.
Leader Page
എത്ര തവണ വന്നിട്ടുണ്ടാകും ഇവിടെ, ഈ സാഗരോന്മുഖതീരത്ത്; കന്യാകുമാരിയിൽ? വിരലുകൾ മടക്കിയും നിവർത്തിയും അക്കങ്ങളുടെ പെരുക്കപ്പട്ടിക എണ്ണിയെടുക്കുമ്പോൾ വീണ്ടും കണക്ക് തെറ്റുന്നു. ഒത്തിരി തവണ വന്നിട്ടുണ്ടാകണം. ആദ്യമെത്തിയത് ഓർമയുണ്ട്. ഒരു പകലറുതിയിൽ. ഇരുളിന്റെ മുടിച്ചുരുളുകളിൽനിന്നു നീർത്തുള്ളികൾ അടർന്നുവീഴുംമുമ്പ്. നക്ഷത്രങ്ങൾ മുല്ലമൊട്ടുകളെപ്പോലെ നാണത്തോടെ, ഞങ്ങളെ പുണരൂ എന്ന് ഓർമപ്പെടുത്തുംമുമ്പ്.
സന്ധ്യയുടെ നിടിലകുങ്കുമം ചക്രവാളത്തിൽ കുതിർന്നുകിടന്ന നേരത്ത്. അന്ന് ഒപ്പം ആരുമുണ്ടായിരുന്നില്ല. പുഴയിലേക്ക് ഒലിച്ചുപോയ മണ്ണടരുകളിൽനിന്നൊരു തരി പോലെ ഞാൻ. ഒരു ശരണാഗതൻ. കല്പാന്തപൂർണിമ തേടി പുറപ്പെട്ടവൻ. പക്ഷേ, ഞാൻ സന്തുഷ്ടനായിരുന്നു. ചിദംബരത്ത് ആകാശമായും കേദാരനാഥിൽ ജലമായും തിരുവണ്ണാമലയിൽ അഗ്നിയായും ശക്തിസൗന്ദര്യത്തെ വായിച്ചറിഞ്ഞ ഞാൻ ഈ സാഗരസംഗമതീരത്ത് ജീവച്ഛക്തിയുടെ മറ്റൊരു പൊരുൾ തേടിയെത്തുന്നു. ദീർഘായുഷ്മാനായി അങ്ങ് ദൂരെ വിവേകാനന്ദ ശിരസ്. അതിനുമപ്പുറം നഭസ്സിൽ ഇരുളിന്റെ ഘനീഭവിച്ച അഗാധത.
കന്യാകുമാരിയിലെ പ്രഭാതപ്രദോഷങ്ങൾ ഒരിക്കലുമെന്നെ മോഹിപ്പിച്ചിട്ടില്ല. തീരത്ത് ചക്രവാളത്തിൽ കണ്ണുംനട്ട് ക്ഷമയോടെ കാത്തിരിക്കുന്ന ഒരായിരം കണ്ണുകൾ കാണുമ്പോൾ എനിക്കു ചിരി വരാറുണ്ട്. ഉള്ളിലെ സൂര്യനുദിച്ചുയരുന്നതും അസ്തമിച്ച് അണയുന്നതും അറിയാത്തവരാണ് അവർ. പൂർണ ചന്ദ്രോദയങ്ങളിലേക്കു തുള്ളിയുണരുന്ന സാഗരത്തിരകളെ അവർ കാണുന്നില്ല. അശ്രുതീർഥം നിറഞ്ഞ കടൽശംഖുകൾ തിരകൾക്കു മീതെ പൊന്തിവരുന്നത് അവർ കാണുന്നില്ല. ഉദയാർക്കപ്രകാശം തനിത്തങ്കമുരുക്കിയപോലെ പരന്നൊഴുകി കിടക്കുന്നത് കാണുന്നില്ല. ഒന്നും കാണാനാകുന്നതല്ല ആന്ധ്യം; കാണേണ്ടത് കാണാതിരിക്കുന്നതാണ്.
ഒരിക്കൽ ചൈത്രമാസത്തിലെ പൗർണമിക്ക് ഒരു കൂട്ടുകാരനുമൊത്ത് കന്യാകുമാരിയിലെത്തി. പൗർണമിനാളിൽ സൂര്യാസ്തമയവും ചന്ദ്രോദയവും ഒന്നിച്ചു കാണാം. അതൊരു അപൂർവ മുഹൂർത്തമാണ്. അവനുവേണ്ടി കണ്ണും മിഴിച്ച് ചക്രവാളത്തിലേക്കു നോക്കിയിരിക്കേ മദയാനകൾ കണക്കെ കാർമേഘങ്ങൾ തിരശീലയ്ക്കു മുന്നിൽ നെറ്റിപ്പട്ടം കെട്ടി നിന്നു. ഒന്നും കാണാനായില്ല. കാണികൾ നിരാശരായി മടങ്ങുമ്പോൾ ഞാൻ അവനോടു ചോദിച്ചു: “നിനക്ക് വിഷമമായി ഇല്ലേ? ഇത്രയും ദൂരം വന്നിട്ട്.”
അവനൊന്നും പറഞ്ഞില്ല. പക്ഷേ അടുത്ത നിമിഷം അവൻ ഏങ്ങലടിച്ചു കരയാൻ തുടങ്ങി. അവനവനെ നിയന്ത്രിക്കാനായില്ല. എല്ലാവരും ഞങ്ങളെ മാറിമാറി നോക്കി. എനിക്ക് അപാരമായ നാണക്കേടുണ്ടായി. അവനിൽനിന്ന് ഒഴിഞ്ഞുമാറിയാലോ എന്നുപോലും തോന്നി. പക്ഷേ, അന്നു രാത്രിയും അടുത്ത പകലിലും ഒപ്പമുണ്ടായിരുന്നിട്ടും അവൻ കരഞ്ഞതിന്റെ കാരണം പറഞ്ഞില്ല. എന്റെ ചോദ്യങ്ങളിൽനിന്ന് അവൻ ശരവേഗത്തിലാണ് ഒഴിഞ്ഞുമാറിയത്. നാട്ടിലേക്കു മടങ്ങുമ്പോൾ അവൻ പറഞ്ഞു “അപരിഹാര്യമായ സങ്കടങ്ങൾക്ക് വ്യാഖ്യാനങ്ങളില്ല. അതിങ്ങനെ ഉള്ളിലാകെ നൊന്തിരിക്കും.” ഞാനവനെ കൗതുകത്തോടെ നോക്കി. എനിക്ക് അജ്ഞാതമായ എന്തോ ഒന്ന് അവൻ നിശബ്ദതകൊണ്ടു പൂരിപ്പിക്കുകയായിരുന്നു.
അവനെന്നിൽ ഭ്രമണം ചെയ്യുന്നതായി എനിക്കു തോന്നി. അപ്പോൾ ഒരു ഇടിമിന്നൽ എന്നിലേശുന്നതായി എനിക്ക് അനുഭവപ്പെട്ടു. അവൻ പറഞ്ഞു : “നമുക്ക് തിരിച്ചു നടക്കാം. എനിക്ക് കടൽകണ്ട് കൊതി തീർന്നിട്ടില്ല.” അവനിറങ്ങി തിരികെ നടന്നു. അവനൊപ്പം എനിക്കു നടക്കേണ്ടിവന്നു. വീണ്ടും മുന്നിലെ ഇരുളിൽ കടൽ. രാത്രി ആയതിനാലാകണം തിരമാലകൾക്ക് ഒരാനയെ മറിച്ചിടാനുള്ള ശക്തിയുണ്ട്. അവൻ പറഞ്ഞു : “നമുക്ക് നഷ്ടപ്പെട്ടുപോയ അനേകം ഭാഷകളും ലിപികളുമുണ്ട്. അതെല്ലാം കടലിനറിയാം. കാരണം, അതെല്ലാം വിഴുങ്ങിയത് ഈ കടലാണ്.” ഞാനവന്റെ കിറുക്കുകളുടെ തിരച്ചാർത്തിൽ നനഞ്ഞുകൊണ്ടേയിരുന്നു.
അവനിന്നെനിക്കൊപ്പമില്ല. എന്റെ കന്യാകുമാരി യാത്രകളെല്ലാം പിന്നീട് തനിച്ചായിരുന്നു. കുമാരിയമ്മൻ ക്ഷേത്രത്തിന്റെ അടഞ്ഞുകിടക്കുന്ന കിഴക്കേനടയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ഞാൻ അകത്തെ സ്വപ്നലോകങ്ങളെല്ലാം കണ്ടുതീർക്കുകയായിരുന്നു. അതൊരുതരം വിശ്രാന്തിയാണ്. ഇവിടെയിരുന്നാണ് ചിലതൊക്കെ എഴുതാൻ ശ്രമിച്ച് പരാജയപ്പെട്ടത്. ഇവിടെയിരുന്നാണ് ചില പല്ലവികൾ പാടിത്തീർത്തത്. കുത്തിക്കീറുന്ന കൂരിരുട്ടിൽ തണുത്തുവിറച്ച് വിതുമ്പി നിലംപതിച്ചത്. അങ്ങനെ എത്രയെത്ര രാപകലുകൾ. എങ്കിലും ഒരിക്കലും മടുപ്പ് തോന്നാത്ത എന്തോ ഒന്ന് കന്യാകുമാരിയിലുണ്ട്. ആ എന്തോ ഒന്ന് എന്നെ തിരയുന്ന ഞാൻതന്നെയല്ലേ എന്നു തോന്നുന്നു. അറിയില്ല.
മറ്റൊരു സന്ധ്യാനേരത്ത് കന്യാകുമാരിയിൽ കടൽ കണ്ടു നിൽക്കുകയായിരുന്നു. തളിർത്താമരപ്പൂക്കൾപോൽ ആകാശത്ത് നക്ഷത്രങ്ങളുണ്ട്. അതിലൊന്നിന്റെ ശ്വാസനിശ്വാസം എന്റെ നെഞ്ചിനെ പൊള്ളിക്കുന്നുണ്ടായിരുന്നു. ഞാനന്ന് ഒരിറ്റു സ്നേഹത്തിനുവേണ്ടി ഭൂമി ചുറ്റുന്ന കാലമായിരുന്നു. പെട്ടെന്ന് മഴ പെയ്തു. കൽമണ്ഡപത്തിലേക്ക് ആളുകൾ ഓടിക്കയറി. വില്പനയ്ക്ക് വച്ചിരിക്കുന്ന ശംഖുകളും നക്ഷത്രമത്സ്യങ്ങളുമൊക്കെ നനഞ്ഞു കുതിർന്നു. അതിൽ പറ്റിച്ചേർന്ന നിറമിളകി ഒഴുകാൻ തുടങ്ങി. ഞാനെങ്ങോട്ടും ഓടിമാറാതെ അവിടെത്തന്നെ നനഞ്ഞുനിന്നു. കൈയിലുണ്ടായിരുന്ന നോട്ടുപുസ്തകം ഉടുപ്പിനകത്ത് ചേർത്തുപിടിച്ച് നനവ് പടരാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചു. പക്ഷേ അകത്തേക്ക് കുത്തിയൊഴുകുന്ന തിമിർപ്പ് അത് ആവുംമട്ടിൽ കുതിർത്തുകൊണ്ടേയിരുന്നു. അതെന്റെ മുഴുഭ്രാന്തിന്റെ നോട്ടുപുസ്തകമായിരുന്നു.
തോന്ന്യാക്ഷരങ്ങൾ പച്ചകുത്തിയ താളുകൾ. മുടിത്തുമ്പിൽ തിരുകിയ തുളസിയിലൂടെ വാർന്ന മഴത്തുള്ളികളെക്കുറിച്ചും മഷിക്കണ്ണുകളിലാകെ പടർന്ന മേഘക്കൂട്ടുകളെക്കുറിച്ചും എന്നോ വരഞ്ഞിട്ട കവിതകൾ. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ പെട്ടന്ന് മഴ അണഞ്ഞുകെട്ടു. മുത്തുമാലകൾ വിൽക്കുന്ന ശംഭുവിന്റെ കടയിൽ കൊളുത്തിയിട്ട അരണ്ട വെളിച്ചത്തിനു നേരേ മഴ കുളിർപ്പിച്ച നോട്ടുപുസ്തകം തുറന്നുപിടിച്ചു. അതിൽ പച്ചകുത്തിയ അക്ഷരങ്ങളൊന്നുമില്ലായിരുന്നു. പകരം എവിടേക്കോ ഒലിച്ചുപോയ ഒരായിരം ചാലുകൾ അതിൽ വരഞ്ഞുകിടന്നു. എനിക്ക് കരച്ചിൽ വന്നില്ല. ഞാൻ ചിരിച്ചു. തൂക്കുമരത്തിൽ ഇളകിയാടി നിൽക്കുന്നവന്റെ മുഖത്ത് വിരിഞ്ഞ ഒടുവിലത്തെ ചിരി.
ഒറ്റയ്ക്ക് പോകേണ്ട ചിലയിടങ്ങളുണ്ടെന്ന് കവി അയ്യപ്പൻ ഒരിക്കൽ എന്നോട് പറഞ്ഞു. മുളകായി എരിയാനും മുല്ലയായി മണക്കാനും അതാണു നല്ലതെന്ന് പിന്നീട് എനിക്കും തോന്നി. ഒരു നുള്ള് ഭസ്മം തൊട്ടുതുടച്ച് ഓർമകളെ തിളക്കമുള്ളതാക്കാൻ അതാണ് നല്ലതെന്ന് ഓരോ തവണ കടൽ കണ്ട് നിൽക്കുമ്പോഴും എനിക്കു തോന്നിയിരുന്നു. പോയതെല്ലാം അങ്ങനെയായിരുന്നു. പക്ഷേ, ഇപ്പോൾ പൂരം കഴിഞ്ഞ പറമ്പിൽ ഒറ്റയ്ക്കു നിൽക്കുന്ന ഒരു കുട്ടിയെപ്പോലെ ഞാൻ വല്ലാതെ വിതുമ്പിപ്പോകുന്നു. ഒറ്റയ്ക്ക് പോകേണ്ട ഇടമല്ല കന്യാകുമാരിയെന്ന് ഇമചിമ്മി നോക്കുന്ന കാലം എന്നെ ഓർമപ്പെടുത്തുന്നു. പാടിത്തളർന്ന് പടിയിറങ്ങുംമുമ്പ് എനിക്കൊരാളുമൊത്ത് ആളുന്നൊരായിരം കണ്ണിനാൽ കടൽ കണ്ടിരിക്കണം. പച്ചില വെന്തുമണക്കുന്ന കാറ്റിൽനിന്നിത്തിരി കസ്തൂരി നുള്ളിയെടുത്തു നെഞ്ചിൽ പടർത്തണം. കണ്ണുകളിലേക്കു മനസിറക്കിവച്ച് ഉന്മത്തനാകണം. കേശാദിപാദമിരുമയിൽപ്പീലികളായി തിരയിലൊഴുകി നിറയണം.
Leader Page
മലയാളത്തിന്റെ അക്ഷരവെളിച്ചമാണ് ദീപിക. 140 വർഷമായി തുടരുന്ന ആ മാധ്യമപ്രവർത്തനം നാളിതു വരെ അതിന്റെ അടിസ്ഥാന മൂല്യങ്ങളിൽനിന്നു വ്യതിചലിച്ചിട്ടില്ല.
ദീപിക എക്കാലവും മതേതര മൂല്യങ്ങളെ ചേർത്തുപിടിച്ചിരുന്നു. ദീപിക മാത്രമല്ല, അനുബന്ധ പ്രസിദ്ധീകരണങ്ങളും സമൂഹനിർമിതിയിൽ തനതു പങ്കു നിർവഹിച്ചു. കുട്ടികളുടെ ദീപിക, ചിൽഡ്രൻസ് ഡൈജസ്റ്റ്, കർഷകൻ... ഇപ്പോൾ ദീപിക ഓൺലൈനും എടുത്തുപറയേണ്ടതാണ്.
ഡിജിറ്റൽ കാലത്തിന്റെ തുടക്കത്തിൽതന്നെ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ച ദീപിക അക്കാര്യത്തിലും മലയാളത്തിനു വഴികാട്ടിയായി.
ദീപിക ചിൽഡ്രൻസ് ലീഗ് കുഞ്ഞുങ്ങൾക്ക് വായിച്ചും പഠിച്ചും പ്രവർത്തിച്ചും വളരാനുള്ള ഒന്നാന്തരം കളരി ആയിരുന്നു. വർഷങ്ങൾക്കു മുമ്പു വായിച്ച കൊച്ചേട്ടന്റെ കത്ത് എന്ന പംക്തി ഇന്നും ഓർമയിൽ ഉണ്ട്. ഫാ. സെഡ് എം. മുഴൂർ എഴുതിയിരുന്ന ചിന്തോദ്ദീപകമായ പംക്തികൾ - ജീവിതവിജയം, വീട്ടിലേക്ക് എന്നിവയും മറക്കാനാകാത്തത്.
കാലത്തിനൊപ്പം നടക്കുകയല്ല, കാലത്തെ കൈപിടിച്ചു നടത്തുകയായിരുന്നു ദീപികയെന്ന് നിസംശയം പറയാം.
- ബിജി ഷിബു ഡയറക്ടർ, കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്
Leader Page
വിഎസ് എന്ന രണ്ടക്ഷരം ഒടുങ്ങാത്ത സമരവീര്യത്തിന്റെ ചുരുക്കപ്പേരാണ്. ഇടതുപ്രത്യയശാസ്ത്ര സിദ്ധാന്തത്തെ മുറുകെപ്പിടിച്ചു സാമാന്യ മനുഷ്യന്റെ നോവുകൾ തൊട്ടറിഞ്ഞതുകൊണ്ടാണു വേലിക്കകത്തു ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ് ജനപ്രിയ നേതാവായത്. അധികാരലബ്ധിയിലും കടന്നുവന്ന വഴികളെ മറക്കാതിരുന്ന വിഎസിന്റെ ജീവിതംതന്നെ തൊഴിലാളിവർഗ സ്നേഹത്തിന്റെ മാനിഫെസ്റ്റോയാണ്. കലഹവും പ്രതിരോധവും വിമർശനവും ചിന്തയും ഇല്ലാതെ പ്രത്യയശാസ്ത്ര ദാരിദ്ര്യത്തിൽ അമർന്നുപോയ ഇന്നത്തെ സിപിഎമ്മിനു വി.എസ് ഇല്ലാതിരുന്ന കഴിഞ്ഞ ഒരു വർഷക്കാലം ആശയദാരിദ്ര്യത്തിന്റെകൂടി വരൾച്ചാകാലമായിരുന്നു.
ചരിത്രത്തിന്റെ അഗ്നികുണ്ഡത്തിൽനിന്നുവന്ന ഒരു മനുഷ്യന്റെ കഥകൂടിയാണ് വി.എസിന്റെ രാഷ്ട്രീയജീവിതം. സ്വന്തം ജീവിതംതന്നെ അദ്ദേഹം സമരമാക്കി മാറ്റി. ജീവിതവഴിയിൽ മുഴുവൻ തടസങ്ങളായിരുന്നു. വഴിമുടക്കാൻ മുന്നിൽ നിന്നവരെ വെള്ളിയരഞ്ഞാണംകൊണ്ട് അടിച്ചോടിച്ച ബാല്യകാല കഥയെ ഓർമിക്കുംവിധം തന്നെയായിരുന്നു പിന്നീടങ്ങോട്ടു പാർട്ടിയിലെ പുതിയ കഥകളിൽ വി.എസ് പലപ്പോഴും പൊട്ടിത്തെറികൾ സൃഷ്ടിച്ചത്. വിവാദങ്ങളിൽ ചോദ്യമുയരുന്പോഴെല്ലാം സ്വന്തം കണ്ണടകൾക്കിടയിലൂടെ കണ്ണിളക്കി അതു ശരിവയ്ക്കുന്ന പ്രത്യേക വൈഭവവും വി.എസിനുണ്ടായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയെ എസ്.എ. ഡാങ്കയോട് ഉപമിച്ച് അച്ചടക്കനടപടിക്കു വിധേയനായ ശേഷവും അവിഭക്ത പാർട്ടിയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോയ കഥ പറഞ്ഞ് വലതുപക്ഷ അവസരവാദ രാഷ്ട്രീയവും വി.എസ് ഓർമിപ്പിച്ചത് ഇന്നു സിപിഎം രാഷ്ട്രീയത്തിൽ ഏറെ പ്രസക്തമാകുകയാണ്.
ഓരോ തെരഞ്ഞെടുപ്പു കഴിയുന്പോഴും സിപിഎമ്മിന്റെ ജനകീയ അടിത്തറ ഇളകുകയാണ്. പ്രത്യയശാസ്ത്ര ബുദ്ധിജീവികൾക്കുപോലും പ്രതിവിധി കണ്ടെത്താനാകാത്ത അപാരമായ തകർച്ചയിലേക്കു സിപിഎമ്മും ഇടതുപക്ഷവും വീണുപോയിരിക്കുന്നു. ബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ രാഷ്ട്രീയ ശക്തിദുർഗമായ കേരളവും തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ കൈവിട്ടു. അങ്ങനെ രാജ്യത്ത് ആകെയുണ്ടായിരുന്ന കേരളത്തിലെ കമ്യൂണിസ്റ്റു ഭരണവും (താത്കാലികമാകാം) അവസാനിച്ചു. ഓരോ തോൽവിയിലും പിഴവുകൾ തിരുത്തുമെന്നു പറയുന്നതല്ലാതെ ആത്മാർഥമായി അതുണ്ടാകുന്നില്ല. ഇവിടെയാണു വി.എസ് ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്നു പാർട്ടിക്കുള്ളിലെ അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്നവർപോലും ഇപ്പോൾ വിലപിക്കുന്നത്.
തിരുത്തൽ പോരാട്ടം തുടർന്നു
പാർട്ടിയിലെ രാഷ്ട്രീയം ഇനി പുറത്തു മിണ്ടിപ്പോകരുതെന്നു വിലക്കുന്പോഴെല്ലാം ആ വിലക്കു പൊട്ടിച്ചു വി.എസ് പറുത്തുവന്നിരുന്നു. തക്കം കിട്ടുന്പോഴെല്ലാം കപട നേതൃത്വത്തിനെതിരേ പൊട്ടിത്തെറിക്കാൻ വിഎസ് മടികാണിച്ചില്ല. അച്ചടക്കത്തിന്റെ വാൾ തലയ്ക്കു മുകളിൽ നിൽക്കുന്പോഴും പിന്തിരിപ്പിക്കാൻ കൂടെയുള്ളവർതന്നെ നന്നേ പരിശ്രമിച്ചപ്പോഴും വി.എസ് പിന്മാറിയില്ല. അനാരോഗ്യം ചൂണ്ടിക്കാണിച്ചു ഡോക്ടർമാർപോലും വി.എസിനെ മാറ്റാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ചിരിച്ചു മൗനിയായി. ജീവിതത്തിന്റെ അവസാനനാൾ വരെ ഈ തിരുത്തൽ പോരാട്ടം അദ്ദേഹം തുടർന്നു. ശക്തമായി പിന്തുണച്ചവരും കൂടെ നിന്നവരും മറുപക്ഷത്തേക്കു കുടമാറ്റിയെങ്കിലും വി.എസിലെ പോരാട്ടം അവസാനിച്ചില്ല. പാർട്ടി കമ്മിറ്റികളിലെ തീരുമാനങ്ങൾ പുറത്തു മാധ്യമങ്ങൾക്കു ലഭിക്കുന്നതിനു പിന്നിൽ വി.എസിന്റെ സന്തത സഹചാരികളാണെന്ന ഗുരുതരമായ ആരോപണം ഉണ്ടായി. ഈ ആരോപണത്തിന്റെ കുന്തമുന നീണ്ടതും വി.എസിനു നേരേയായിരുന്നു. ഇതിനും അദ്ദേഹം നേതൃത്വത്തിന് ഉചിതമായ മറുപടി നൽകി. മാധ്യമ സിൻഡിക്കറ്റെന്ന് ആരോപിക്കുന്നവർതന്നെ അതിനെ ആശ്രയിക്കുന്നു. ഇതായിരുന്നു വി.എസ് അന്നു നൽകിയ മറുപടി.
വിഎസ് എന്ന തിരുത്തൽശക്തിയുടെ അഭാവം
പിന്നീടു വി.എസ് സജീവ രാഷ്ട്രീയത്തിൽനിന്നു മാറിനിന്നപ്പോഴും സിപിഎം നേതൃയോഗങ്ങളിലെ വാർത്തകൾക്ക് ഒരു ക്ഷാമവും കേരളത്തിലുണ്ടായില്ല. അതിപ്പോഴും കൂടുതൽ തെളിമയോടെ നിർബാധം തുടരുകയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നതാണു സിപിഎമ്മിന്റെ രാഷ്ട്രീയം. പത്തുവർഷം മുന്‍പു വരെ അത് അങ്ങനെതന്നെയായിരുന്നു. എന്നാൽ ഇന്നതു പാടേ മാറി. പാർട്ടി സെക്രട്ടറി പറയുന്നതിനു മുന്‍പുതന്നെ മുതിർന്ന നേതാക്കളെന്ന പുതിയ പരിവേഷം ചാർത്തി നിൽക്കുന്ന എ.കെ. ബാലനെപ്പോലുള്ള നേതാക്കൾ അഭിപ്രായം പറയുകയാണ്. ഒടുവിൽ വിഴിഞ്ഞം ഓഹരി കൈമാറ്റത്തിലെ വിഷയത്തിൽപോലും ഭിന്നാഭിപ്രായങ്ങൾ വിവിധ സിപിഎം നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി. പത്തുവർഷത്തിനിപ്പുറം പാർട്ടി മുഖപത്രത്തിനും ധാരണാപിശക് സംഭവിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയുടെ പാപഭാരം ഏറ്റുവാങ്ങി നിൽക്കുന്ന പാർട്ടി സെക്രട്ടറി മറുപടി പയാൻ കഴിയാത്ത വിധം ദുർബലനായി. വി.എസ് എന്ന തിരുത്തൽശക്തിയുടെ അഭാവം സിപിഎം ശക്തമായി അനുഭവിച്ചുതുടങ്ങിയിരിക്കുന്നു.
സിപിഎമ്മിന് ഇന്ന് അഴിമതിവിരുദ്ധ സമരങ്ങളില്ല. വിഷയദാരിദ്ര്യമല്ല കാരണം. നേതൃത്വം നൽകാൻ വി.എസിനെപ്പോലുള്ള ഒരു സമരനേതാവിന്റെ അസാന്നിധ്യം തന്നെയാണു നിതാന്തം. അഴിമതിക്കെതിരേയുള്ള പോരാട്ടമാണു വി.എസിനെ കൂടുതൽ ജനപ്രിയനാക്കിയതും രാഷ്ട്രീയമായി ശക്തനാക്കിയതും. 20 കൊല്ലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇടമലയാർ കേസിൽ ആർ. ബാലകൃഷ്ണപിള്ളയ്ക്ക് ഒരു വർഷത്തെ ജയിൽശിക്ഷ വാങ്ങിക്കൊടുത്തത്. ഐസ്ക്രീം പാർലർ, പാമോലിൻ ഇറക്കുമതി, സൂര്യനെല്ലി എന്നിങ്ങനെ എത്ര കേസുകളാണു വി.എസ് എന്ന സമരപോരാളിയിലൂടെ കേരളം കണ്ടത്.
സന്ധി ചെയ്യാത്ത സമരപോരാളി
ഉമ്മൻ ചാണ്ടി സർക്കാരിൽ മന്ത്രിയായിരുന്ന കെ.എം. മാണിക്കു ബാർ കോഴ കേസിൽ രാജിവയ്ക്കേണ്ടിവന്നതു വി.എസിന്റെ നിയമപോരാട്ടത്തിന്റെ ഫലമായിട്ടായിരുന്നു. എന്തിന്? കഴിഞ്ഞ പത്തുവർഷം ഇടതുസർക്കാർ തന്നെ ഒളിപ്പിച്ചുവച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായിട്ടുള്ള മൈക്രോഫിനാൻസ് സാന്പത്തിക തട്ടിപ്പുകേസ് കോടതിയിലെത്തിച്ചതും സാക്ഷാൽ വിഎസ് ആയിരുന്നു. ഇപ്പോഴും ഈ കേസ് രാഷ്ട്രീയ വിവാദമായി നിലനിൽക്കുകയാണ്. ഇങ്ങനെ ആരോടും ഒന്നിനോടും സന്ധിചെയ്യാത്ത സമരപോരാളിയായിരുന്നു വിഎസ്. ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ 51 വെട്ടേറ്റ് കൊലചെയ്യപ്പെട്ടതും അതിനെത്തുടർന്നു വിഎസും അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും തമ്മിലുണ്ടായ പാർട്ടിയിലെ ആഭ്യന്തരസംഘർഷവും ഈ പാർട്ടിയുടെ ചരിത്രത്തിന്റെ ഭാഗംകൂടിയാണ്.
ക്യാപ്പിറ്റൽ പണിഷ്മെന്റ് നൽകണമെന്നും വിഗ്രഹം ചുമക്കുന്ന കഴുതയെപ്പോലെയാണെന്നുമൊക്കെ വി.എസിനെ പാർട്ടി സമ്മേളനങ്ങളിൽ അധിക്ഷേപിച്ച നേതാക്കൾപോലും അവരുടെ തെരഞ്ഞെടുപ്പുകളിൽ വോട്ടുപിടിക്കാൻ വി.എസിനെ തോളിലേറ്റി നടക്കുന്ന കാഴ്ചയും രാഷ്ട്രീയകേരളം കണ്ടതാണ്. അത്രയ്ക്കു ജനപ്രിയനായിരുന്നു വി.എസ്. അദ്ദേഹത്തെപ്പോലുള്ള ഒരു നേതാവ് ഇന്നു സിപിഎമ്മിലില്ല. അതിന്റെ പ്രത്യാഘാതങ്ങളാണു തുടർച്ചയായ തെരഞ്ഞെടുപ്പു പരാജയങ്ങളിലുൾപ്പെടെ ഇപ്പോൾ സിപിഎം നേരിടുന്നത്.
Leader Page
ദൈനംദിന ജീവിതത്തിന്റെ ഭാഗംതന്നെയാണ് നമുക്ക് പൊതുനിരത്തുകൾ. സഞ്ചാരസ്വാതന്ത്ര്യത്തിന്റെ മുന്നണിപ്പോരാളികളായി നിലകൊള്ളുന്ന നമ്മുടെ റോഡുകളോട് നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, പഞ്ചായത്ത് റോഡ് തുടങ്ങി തിരിച്ചുവ്യത്യാസങ്ങൾ ഒന്നുമില്ലാതെ നാം ചെയ്യുന്നതോർത്താൽ ഹാ കഷ്ടം എന്നേ പറയാനുള്ളൂ.
ജനസംഖ്യാ അനുപാതത്തിനനുസൃതമായി നമ്മുടെ റോഡ് സൗകര്യങ്ങൾ വികസിച്ചിട്ടുണ്ടോ എന്നതു സംശയമാണ്. ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യയിലെ വൻ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഇത് ശരിവയ്ക്കുന്നു. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും അതിന്റെ തീവ്രത കുറഞ്ഞ മുഖങ്ങളാണ്. ഹൈവേകൾ ഒഴിച്ചാൽ കഷ്ടിച്ച രണ്ടു വലിയ വാഹനങ്ങൾക്ക് കടന്നുപോകാവുന്നതാണ് നമ്മുടെ നാട്ടിലെ മഹാഭൂരിപക്ഷം റോഡുകളും. അതുകൊണ്ടുതന്നെ വൺവേ എന്നത് പലപ്പോഴും നമ്മുടെ സുന്ദരസ്വപ്നമായി അവശേഷിക്കുന്നു. വാഹനപ്പെരുപ്പം നമ്മുടെ പൊതുനിരത്തുകളെ ബാധിക്കുന്ന പ്രശ്നമാണ്.
ദിവസേന എന്നോണമാണ് ഇന്ത്യൻ വാഹനവിപണിയിൽ പുതിയ മോഡലുകൾ നിലവിൽ വരുന്നത്. ടു വീലറുകൾ, ഹാച്ച് ബാക്ക്, സെഡാൻ, എസ്യുവി, മിഡ് സൈസ് എസ്യുവി, കോംപാക്ട് എസ്യുവി, എംയുവി ഡീസൽ, പെട്രോൾ, ഹൈബ്രിഡ്, ഇലക്ട്രിക് എന്നിവയിൽനിന്ന് ഏത് തെരഞ്ഞെടുക്കണമെന്ന ആശങ്കയിലേക്കാണ് കമ്പനികൾ മത്സരബുദ്ധിയോടെ നമ്മെ നയിക്കുന്നത്. ഒരു കുടുംബത്തിന് ഒരു വാഹനം എന്ന നിലയിൽനിന്ന് ഒരു വീട്ടിൽതന്നെ ഒന്നിലധികം കാറുകൾ എന്ന നിലയിലേക്ക് നാം പരിണമിച്ചുകഴിഞ്ഞിരിക്കുന്നു. ഒരു വ്യക്തിക്ക് ഒരു വാഹനം എന്ന ലക്ഷ്യത്തിലേക്ക് നാം അതിവേഗം മുന്നേറുകയുമാണ്. ഈ വാഹനപ്പെരുപ്പം എങ്ങനെ നേരിടും എന്നറിയാതെ കുഴഞ്ഞുനിൽക്കുന്ന റോഡുകളോടാണ് നമ്മൾ തീർത്തും കണ്ണിൽ ചോരയില്ലാതെ പെരുമാറുന്നത്.
അടിസ്ഥാന ആശയത്തെ കാറ്റിൽപ്പറത്തി
ഗതാഗതത്തിന് ഉപയോഗിക്കപ്പെടേണ്ടവയാണ് റോഡുകൾ എന്ന അടിസ്ഥാന ആശയത്തെ കാറ്റിൽപ്പറത്തിക്കൊണ്ട് റോഡുകൾ നമ്മുടെ എല്ലാത്തരം പ്രകടനങ്ങളുടെയും വേദികൾ കൂടിയാവുകയാണ്. വിവിധ മതവിഭാഗങ്ങളിൽ പെട്ടവരുടെ പെരുന്നാളുകൾ, ഉത്സവങ്ങൾ, പ്രദക്ഷിണങ്ങൾ, ഘോഷയാത്രകൾ, ആനയും അമ്പാരിയും, മുത്തുക്കുടയും രൂപങ്ങളും, കൊടി തോരണങ്ങളും ഒക്കെയായി ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ ഗതാഗത സംവിധാനം ആകമാനം തകരാറിലാകുന്നു.
തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാർഥികളുടെ പര്യടനം കൂടാതെ കാൽനടജാഥ, ഇരുചക്രവാഹനജാഥ, മുച്ചക്രവാഹന ജാഥ, റോഡ്ഷോ തുടങ്ങിയവയൊക്കെയായി പൊതുനിരത്തുകളിൽ തിരക്കൊഴിയുന്നതേയില്ല! “ഈ വാഹനത്തിന് തൊട്ടുപിന്നാലെ തുറന്ന വാഹനത്തിൽ നമ്മെ അഭിസംബോധന ചെയ്യാൻ എത്തുന്ന നമ്മുടെ പ്രിയങ്കരനായ/ പ്രിയങ്കരിയായ സ്ഥാനാർഥി….” എന്ന് അനൗൺസ്മെന്റ് കേൾക്കുമ്പോൾ നമുക്ക് ഉറപ്പിക്കാം നമ്മുടെ വിലയേറിയ സമയം വീണ്ടും പെരുവഴിയിലാകുകയാണെന്ന്. തെരഞ്ഞെടുപ്പ് ഫലം വന്നാൽ വിജയാഘോഷവും നന്ദിപ്രകടനവും വീണ്ടും റോഡിൽതന്നെ. റോഡ് ഷോകളുടെ കാലത്ത് പൊതുവഴി മനുഷ്യന് സഞ്ചരിക്കാൻ ഉള്ളതാണെന്ന് എല്ലാ രാഷ്ട്രീയപാർട്ടികളും മറന്നുപോകുന്നു.
പൊതുനിരത്തിൽ ശക്തിപ്രകടനങ്ങൾ
ഇതിനും പുറമേയാണ് പൊതുനിരത്തിൽ അരങ്ങേറുന്ന വിവിധ സംഘടനകളുടെയും സമുദായങ്ങളുടെയും ശക്തിപ്രകടനങ്ങൾ. ഏതെങ്കിലും ഒരു മൈതാനിയിൽ ഒന്നിച്ചു കൂടുന്നതിനുമുമ്പ് ഒരു ജാഥ, ശക്തി പ്രകടനങ്ങൾ നിർബന്ധമാണ്. ആ ശക്തിപ്രവാഹത്തിൽ ഗതാഗതം സ്തംഭിക്കട്ടെ, ആംബുലൻസുകൾപോലും നിശ്ചലമാകട്ടെ! നമ്മുടെ പ്രതിഷേധാഗ്നികളും സമരജ്വാലകളും എത്രയധികം പെട്രോളും ഡീസലും ആണ് കത്തിച്ചുതീർക്കുന്നത്! (ഗതാഗതക്കുരുക്കിൽ പെടുന്ന വാഹനങ്ങളുടെ) പ്രതിഷേധം പെട്രോൾ ഡീസൽ വിലവർധനയ്ക്ക് എതിരാണെങ്കിൽകൂടി!
വിവിധ സാമൂഹിക വിഷയങ്ങളോടുള്ള പ്രതികരണത്തിനും നമ്മൾ പലപ്പോഴും വേദിയാക്കുന്നത് പൊതുവഴികളെത്തന്നെയാണ്. തെരുവുനാടകം, ഫ്ലാഷ് മോബ്, മൗനജാഥ, കലാരൂപം ഏതുമാകട്ടെ, അരങ്ങേറ്റവേദി പൊതുവഴിതന്നെ.
പൊതുനിരത്തുകൾ ഇല്ലാതെ നമുക്കെന്ത് ആഘോഷം? വന്നുവന്ന് നൃത്തനൃത്യാദികൾക്കും പൊതുവഴികൾ വേദിയാവുകയാണ്. ഒരു ആഘോഷത്തിന്റെ ഭാഗമായി പൊതുനിരത്ത് കൈയേറി ഡാൻസ് പ്രോഗ്രാം സംഘടിപ്പിച്ചവർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് ഈ അടുത്തിടെ നാം കേട്ട വാർത്തയാണ്.
പ്രകടനങ്ങളുടെ രംഗവേദിയായി മാറി
ഓണം വന്നാലും, ഉണ്ണി പിറന്നാലും, പുതുവർഷമെത്തിയാലും പൊതുനിരത്തുകളുടെ സ്ഥിതി ഒന്നുതന്നെ. ഓണാഘോഷത്തിന്റെ ഭാഗമായി റോഡ് കൈയേറി വടംവലി മത്സരം നടത്തുക, നാട്ടുകാരെ കാഴ്ചക്കാരാക്കി പുലികളിയും ചെണ്ടകൊട്ടും അവതരിപ്പിക്കുക, ക്രിസ്മസ് റാലികൾ സംഘടിപ്പിക്കുക, പുതുവർഷാഘോഷത്തിന്റെ ഭാഗമായി പൂത്തിരികളും കമ്പിത്തിരികളും കത്തിച്ച് ആഹ്ലാദ പ്രകടനങ്ങൾ നടത്തുക എന്നിങ്ങനെ വിവിധങ്ങളായ പ്രകടനങ്ങളുടെ രംഗവേദിയായി റോഡുകൾ മാറിക്കഴിഞ്ഞു.
പറയാനാണെങ്കിൽ ഇനിയുമേറെയുണ്ട്. റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന ട്രാൻസ്ഫോർമറുകൾ, കന്പിത്തൂണുകൾ, വഴിയ്ക്കിരുപുറവും വലിച്ചെറിഞ്ഞിട്ടുള്ള മാലിന്യക്കെട്ടുകൾ, വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും, കാഴ്ച മറയ്ക്കുന്ന വൻ പരസ്യപ്പലകകൾ, മൈൽക്കുറ്റികളിലും സ്ഥലനാമ ബോർഡുകളിലും പോലും പതിപ്പിച്ചിരിക്കുന്ന നോട്ടീസുകൾ... പദയാത്രികര്‍ക്കു വേണ്ടിയുള്ള ചുരുക്കം ചില ഫുട്പാത്തുകളിൽ പാർക്കുചെയ്യുന്ന വണ്ടികൾ, തെരുവുകച്ചവടക്കാർ, ഇളകിയ ടൈലുകൾ, മൂടിയില്ലാത്ത ഓടകൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ അപര്യാപ്തതകൾ, സ്റ്റോപ്പുകളിൽ നിർത്താത്ത ബസുകൾ...
അപരന്റെ മൂക്കിൻതുമ്പിൽ അവസാനിക്കുന്നതാണ് എന്റെ സ്വാതന്ത്ര്യം എന്ന തിരിച്ചറിവിലേക്ക്, മറ്റൊരാളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ എനിക്ക് ബാധ്യതയുണ്ട് എന്ന ബോധ്യത്തിലേക്ക് നാം വളർന്നാൽ പൊതുനിരത്തുകൾ ഒരു പക്ഷേ, കുറേക്കൂടി സഞ്ചാരക്ഷമമാകും. വിള്ളലുകളും കുഴികളും തെരുവുനായ്ക്കളും നമ്മെ നോക്കി പല്ലിളിക്കുമെങ്കിൽ കൂടി!
(കോട്ടയം ബിസിഎം കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ് ലേഖിക)
Leader Page
കൗമാരകാലം മുതല്‍ ദീപിക നെഞ്ചിൽതന്നെയുണ്ട്. ആശയശക്തിയും ആദർശശുദ്ധിയുമുള്ള അക്ഷര ആയുധമായി ദീപികയുടെ വിശ്വാസ്യത ഇന്നും നിലനിൽക്കുന്നു.
നമുക്കെതിരേ ശത്രുകരങ്ങൾ ഉയരുമ്പോൾ നീതിക്കുവേണ്ടി സ്വരമുയർത്തി പടവെട്ടാനായി ദീപിക എന്നൊരു പത്രപരിചയല്ലാതെ മറ്റൊന്നില്ല. സാഹോദര്യവും സത്യസന്ധതയും നീതിബോധവും മാനവ ഐക്യവും മാനവിക മൂല്യങ്ങളും നിറഞ്ഞുനിൽക്കട്ടെ ദീപികയുടെ അകംപുറം പേജുകൾ.
എന്നും കെടാതെ ആളിക്കത്തുന്ന ദീപിക ദീപം കെട്ടടങ്ങാതെ പുത്തൻ വീക്ഷണത്തോടെ എന്നെന്നും പ്രശോഭിച്ചു നിൽക്കാൻ വേണ്ട സംരക്ഷണമേകാം. സത്യം മുറുകെപ്പിടിച്ച് മുന്നേറുന്ന ദീപികയ്ക്ക് ഇനിയും തലമുറകൾക്കു വേണ്ടി ദർശന ബോധത്തോടെ സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ട് തിരുത്തൽ ശക്തിയായി ആശയശക്തിയോടെ മുന്നേറാൻ കഴിയട്ടെ.
ജോയ്സ് മുക്കുടം, സീറോമലബാർ സഭാ പ്രോ ലൈഫ് അപ്പൊസ്തലേറ്റ് ഗ്ലോബൽ സെക്രട്ടറി
Leader Page
പതിനായിരക്കണക്കിന് മനുഷ്യരെ മരണത്തിലേക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും തള്ളിവിട്ട അതിമാരക കളനാശിനിക്ക് ഇന്ത്യയിൽ അവസാനം വിലക്കു വരുന്നു. മനുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മാരക കളനാശിനി പാരക്വാറ്റ് ഇന്ത്യയിൽ നിരോധിക്കാനാണ് കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി "പാരക്വാറ്റ് ഡൈക്ലോറൈഡ് നിരോധന ഉത്തരവ്, 2026'ന്റെ കരട് ജൂലൈ 13ന് കേന്ദ്രം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഓഗസ്റ്റ് 13നകം പൊതുജനങ്ങൾക്കും ഈ കളനാശിനിയുടെ വ്യാപാരവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയത്തെ അഭിപ്രായങ്ങൾ അറിയിക്കാം. പാരക്വാറ്റ് നിരോധനം പരിശോധിക്കാൻ 2026 ജനുവരിയിൽ കേന്ദ്ര ഗവൺമെന്റ് കൃഷി ശാസ്ജ്ഞരും ഡോക്ടർമാരും അടങ്ങിയ വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു.
ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മൂന്നാമത്തെ കളനാശിനിയാണ് പാരക്വാറ്റ് ഡൈക്ലോറൈഡ്. ഇന്ത്യയിലും കേരളത്തിലും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കളനാശിനികളിലൊന്നാണിത്. 2023-24ൽ 1.05 ലക്ഷം ടൺ പാരക്വാറ്റാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. 1500 കോടി രൂപയാണ് ഈ കളനാശിനിയുടെ ഇന്ത്യയിലെ വാർഷിക മാർക്കറ്റ്. മനുഷ്യരിലും മൃഗങ്ങളിലും ഈ കളനാശിനിയുമായുള്ള സമ്പർക്കം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. ഈ കളനാശിനി ഉള്ളിൽ ചെന്നാൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുമെന്നതിനാൽ കളനാശിനിയാണെന്നു പെട്ടെന്ന് തിരിച്ചറിയാറില്ല. വൃക്ക, കരൾ തുടങ്ങിയ ആന്തരികാവയവങ്ങൾ ക്രമേണ തകരാറിലാകും. അവസാനം ശ്വാസകോശത്തെ ബാധിക്കും. ഫൈബ്രോസിസ് ബാധിച്ച് ശ്വാസകോശം നശിക്കും. തലച്ചോറിലെ കോശങ്ങളെ ബാധിച്ച് പാർക്കിൻസൺസ് രോഗത്തിനു കാരണമാകും. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങൾ പരിശോധിച്ച വിദഗ്ധ സമിതി ഐകകണ്ഠേ്യന ഈ കളനാശിനി നിരോധിക്കാൻ ശിപാർശ ചെയ്യുകയായിരുന്നു.
മാരകവിഷം
ഇന്ത്യയിൽ കീടനാശിനിയുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഏറ്റവും കൂടുതൽ സംഭവിക്കുന്നത് പാരക്വാറ്റ് ഉള്ളിൽ ചെന്നാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത് ഏറ്റവും രൂക്ഷം. ആറു വർഷത്തെ കണക്കുകൾ പഠനവിധേയമാക്കിയ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഈ കളനാശിനി അടിയന്തരമായി നിയന്ത്രിക്കണമെന്ന് തമിഴ്നാട്ടിലെയും ആന്ധ്രപ്രദേശിലെയും ചീഫ് സെക്രട്ടറിമാർക്കു കത്തെഴുതിയിരുന്നു. പാരക്വാറ്റ് വിഷബാധയേറ്റ 80.9 ശതമാനം ആളുകളും ആശുപത്രിയിൽ അഡ്മിറ്റാകുന്ന ഘട്ടത്തിൽതന്നെ മൃതിയടയുന്നതായി ഈ ഡോക്ടർമാരുടെ പഠനത്തിൽ കണ്ടെത്തി. പാരക്വാറ്റ് നിരോധിച്ച ദക്ഷിണ കൊറിയ, തായ്വാൻ എന്നീ രാജ്യങ്ങളിൽ കുറഞ്ഞ കാലംകൊണ്ട് കീടനാശിനിയുമായി ബന്ധപ്പെട്ട മരണങ്ങളിൽ 50 ശതമാനത്തോളം കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ആത്മഹത്യ ചെയ്യാൻ ആളുകൾ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന കീടനാശിനിയാണ് പാരക്വാറ്റ്. ഈ കളനാശിനി സ്ഥിരമായി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ മുൻനിരയിൽ ഹൈദരാബാദിലെ ഡോക്ടേഴ്സ് എഗൻസ്റ്റ് പാരക്വാറ്റ് പോയിസൺ (ഡിഎപിപി) എന്ന സംഘടനയുമുണ്ട്. പാരക്വാറ്റ് ഉള്ളിൽ ചെന്നാൽ മരണനിരക്ക് ഏകദേശം 90 മുതൽ 95 ശതമാനം വരെയാണെന്നും അതിജീവന നിരക്ക് തീരെ കുറവാണെന്നും ഈ സംഘടന പറയുന്നു. അതിജീവിക്കുന്നവർതന്നെ പിന്നീട് അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും.
ഞെട്ടിക്കുന്ന കണക്കുകൾ
കേരളത്തിന്റെ തോട്ടം മേഖല വർഷങ്ങളായി ഈ കളനാശിനി സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ഭീതിയിലാണ്. ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിയോടു ചേർന്ന തേയില, ഏലം തോട്ട മേഖലകളാണു കൂടുതൽ ഭീഷണി നേരിടുന്നത്. മറുമരുന്നില്ലാത്ത മാരക വിഷമാണ് പാരക്വാറ്റ്. നേരിയ അളവിൽ ഉള്ളിൽ ചെന്നാൽപോലും മരണം സുനിശ്ചിതം. ഒരു ഗ്ലാസ് വേണമെന്നില്ല, ഒരു സ്പൂൺ ഉള്ളിൽ ചെന്നാലും മരിക്കും. മരണം വേദനാജനകമായിരിക്കും. കഷ്ടിച്ച് രക്ഷപ്പെടുന്ന കേസുകളിൽ വളരെക്കാലം കഴിയുമ്പോൾപോലും ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ തകരാറിലാകും.
കോട്ടയം മെഡിക്കൽ കോളജിൽ 2025ലെ ആദ്യത്തെ ആറു മാസങ്ങളിൽ പാരക്വാറ്റ് വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 23 പേർ മരിച്ചു. ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിൽനിന്നു നിരവധിയാളുകളാണ് ഓരോ വർഷവും പാരക്വാറ്റ് വിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. പാരക്വാറ്റ് അറിയാതെ ഉള്ളിൽ ചെന്നവരും കളനാശിനി തളിച്ചവരും ആത്മഹത്യക്ക് ഉപയോഗിച്ചവരുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. വർഷങ്ങളായി കേരളത്തിലെ റബർ, തേയില, കാപ്പി, ഏലം തോട്ട മേഖലകൾ ഈ കളനാശിനിയുടെ അനിയന്ത്രിത ഉപയോഗത്തിന്റെ ഭീഷണിയിലാണ്.
2011ൽ സംസ്ഥാന സർക്കാർ കേരളത്തിൽ പാരക്വാറ്റിന്റെ ഉപയോഗം നിരോധിച്ചു. നിരോധനം നിലനിന്നപ്പോഴും അയൽ സംസ്ഥാനങ്ങളിൽനിന്ന് ഇത് സുലഭമായി ലഭിക്കുമായിരുന്നു. നിരോധനത്തിനെതിരേ ചില കീടനാശിനി നിർമാണ കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചു.1968ലെ ഇന്ത്യൻ കീടനാശിനി നിയമം അനുസരിച്ച് സംസ്ഥാന സർക്കാരിന് ഒരു കീടനാശിനി പരമാവധി 60 ദിവസത്തേക്കു മാത്രമേ നിരോധിക്കാൻ സാധിക്കൂ. ഇത് പിന്നീട് 30 ദിവസത്തേക്കുകൂടി നീട്ടാം. ഇതിന്റെ അടിസ്ഥാനത്തിൽ 2022ൽ കേരളത്തിലെ പാരക്വാറ്റ് നിരോധനം കേരള ഹൈക്കോടതി നീക്കി.
കള മാത്രമല്ല മനുഷ്യനും ഇര
ലോകാരോഗ്യ സംഘടന "മിതമായി അപകടകാരിയായ' വിഷവസ്തുവിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും അത്യന്തം മാരകമാണ് ഈ കളനാശിനി. ഇത് തേയില, കാപ്പി, റബർ എന്നീ തോട്ടവിളകളും മുന്തിരി,ആപ്പിൾ, നെല്ല്, ഗോതമ്പ്, മക്കച്ചോളം എന്നീ ഭക്ഷ്യവിളകളും ഉൾപ്പെടെ 10 വിളകളിൽ മാത്രം ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ അനുമതി. ജലാശയങ്ങളിലെ കളകൾ നീക്കാനും ഇത് തളിക്കാം.10 വിളകളിൽ മാത്രം ഉപയോഗിക്കാൻ അംഗീകാരമുള്ള പാരക്വാറ്റ് 23 വിളകളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് മൂന്നു വർഷം മുമ്പ് പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്വർക്ക് (ഇന്ത്യ) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ശിപാർശ ചെയ്യപ്പെടാത്ത വിളകളിലും വ്യാപകമായി ഉപയോഗിക്കുന്നു. ഒരു നിയന്ത്രണവുമില്ലാതെ വിറ്റഴിക്കുന്നതിനാൽ പാരക്വാറ്റ് ആത്മഹത്യക്കും കൊലപാതകത്തിനുമെല്ലാം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു.
ഈ വിഷം മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. അതിലൂടെ അത് വൃക്കകൾ, കരൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങളിലെത്തും. ശ്വാസകോശങ്ങൾക്കാണ് ഏറ്റവും കൂടുതൽ നാശം വരുത്തുക. പിന്നീട് ചികിത്സിച്ചു ഭേദമാക്കാനും സാധിക്കില്ല. ജലാശയങ്ങളിൽ കള നശീകരണത്തിന് വ്യാപകമായി ഉപയോഗിക്കുന്നത് ജലസ്രോതസുകളെ മലിനമാക്കും. ജലജീവികളുടെ വൈവിധ്യത്തിനും ഹാനികരമാണ്. കടലിലെ മത്സ്യങ്ങളേക്കാൾ ശുദ്ധജല മത്സ്യങ്ങൾക്കാണ് പാരക്വാറ്റ് കൂടുതൽ അപകടകരം. ഇത് ഉള്ളിൽ ചെല്ലുന്ന മനുഷ്യർക്കും ജീവികൾക്കും മാത്രമല്ല, പരിസ്ഥിതിക്കും അപകടകരമാണ്. കളകൾ നശിച്ചതിനു ശേഷവും പാരാക്വാറ്റ് മണ്ണിൽതന്നെ ദീർഘകാലം അവശേഷിക്കും.
പാരക്വാറ്റ് ഒരു നോൺ-സെലക്ടീവ് കോൺടാക്റ്റ് കളനാശിനിയാണ്. വേരുകളെ ബാധിക്കാതെ സമ്പർക്കത്തിൽ വരുന്ന എല്ലാ സസ്യങ്ങളുടെയും പച്ച ഭാഗങ്ങൾ നശിപ്പിക്കുന്നു. 65 വർഷമായി പാരക്വാറ്റ് വിപണിയിലുണ്ട്. ഇന്ത്യയിൽ ഇതിന്റെ നിർമാണത്തിന് 1500ലേറെ കമ്പനികൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. പാരക്വാറ്റ് കളനാശിനി നാഡീവ്യവസ്ഥയുടെ ശിഥിലീകരണത്തിലൂടെ പാർക്കിൻസൺസ് ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്കു കാരണമായി എന്ന പരാതിയുമായി അമേരിക്കൻ കോടതികളിൽ പതിനായിരക്കണക്കിന് കേസുകൾ നിലവിലുണ്ട്. പാരക്വാറ്റ് നിർമാതാക്കളായ ബഹുരാഷ്ട്ര കമ്പനി സിൻജെന്തയ്ക്കും വിതരണക്കാർക്കുമെതിരേയാണ് കേസുകൾ. പാർക്കിൻസൺസ് ബാധിച്ച വ്യക്തികളോ അവരുടെ ജീവിത പങ്കാളികളോ ആണ് പരാതിക്കാർ.
Leader Page
സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 2024ലെ ജനന-മരണ കണക്കുകളുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിലെ ആകെ ജനസംഖ്യ 357.58 ലക്ഷം ആണ്. ഇതിൽ 171.56 ലക്ഷം പുരുഷൻമാരും 186.02 ലക്ഷം സ്ത്രീകളുമാണ്. പതിവുപോലെ സ്ത്രീകളുടെ എണ്ണം പുരുഷൻമാരേക്കാൾ മുന്നിട്ടു നില്ക്കുന്നു.
2023ൽ 3,93,231 കുട്ടികൾ ജനിച്ചപ്പോൾ 2024ൽ അത് 3,44,766 ആയി കുറഞ്ഞു. ആകെ ജനസംഖ്യയിൽ സ്ത്രീകൾ മുന്നിലെങ്കിലും 2024ൽ ആകെ ജനിച്ചതിൽ 50.78% ആൺകുട്ടികളും 49.22% പെൺകുട്ടികളുമായിരുന്നു. ആൺ-പെൺ അനുപാതത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നേരിയ വ്യത്യാസം മാത്രമാണുള്ളത്. 2023ലെ സ്ത്രീ-പുരുഷ അനുപാതം 966 ആയിരുന്നത് 2024ൽ 969 എന്നായി മാറിയിട്ടുണ്ട്. ഇത് ഏറ്റവും ഉയർന്നു നില്‍ക്കുന്നത് കണ്ണൂർ ജില്ലയിലാണ് (986) കുറവ് കോട്ടയത്തും (950).
കേരളത്തിലെ ജനന നിരക്ക് 2023ൽ 11.06 ആയിരുന്നത് 2024 ആയപ്പോൾ 9.64 കുറഞ്ഞു. ജനനനിരക്കിൽ മുൻവർഷത്തേക്കാൾ 1.42 കുറവ് ഒരു വർഷം കൊണ്ട് രേഖപ്പെടുത്തി. മുൻവർഷങ്ങളിലും കേരളത്തിലെ ജനന നിരക്ക് കുറഞ്ഞു വരുകയായിരുന്നു. മുൻ വർഷത്തേതുപോലെതന്നെ ജനന നിരക്ക് ഏറ്റവും കുറവ് കണക്കാക്കപ്പെട്ടത് 2024ലും ആലപ്പുഴയിലാണ് 5.28.
കൂടിയ ജനന നിരക്ക് ഇത്തവണയും മലപ്പുറം ജില്ലയിലാണ് 15.16. കേരളത്തിന്റെ ആകെ ജനനനിരക്ക് 9.64 ആണ്. ഇതിനേക്കാൾ വളരെ കൂടിയ നിരക്കാണ് മലപ്പുറത്തേത്. ആലപ്പുഴയിൽ സംസ്ഥാന നിരക്കിനേക്കാൾ 4.38ന്റെ കുറവ് രേഖപ്പെടുത്തുന്നു. കേരളത്തിലെ കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തുന്ന ആലപ്പുഴ ജില്ലയും കൂടിയ നിരക്ക് രേഖപ്പെടുത്തുന്ന മലപ്പുറവും തമ്മിലുള്ള വ്യത്യാസം 9.88 ആണ്. ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (ടിഎഫ്ആർ) 2023ൽ 1.35 ആയിരുന്നത് 2024ൽ 1.19 ആയി കുറഞ്ഞു.
2024ലെ 98.33 % ജനനവും ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമാണ് നടന്നത് എന്നത് കേരളത്തിന്റെ ഉയർന്ന ആരോഗ്യ നിലവാരത്തിന്റെ ലക്ഷണമാണ്. കേരളത്തിലെ 43.23 % ജനനവും സിസേറിയനിലൂടെ ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. 2024ൽ ഏറ്റവുമധികം കുട്ടികൾ ജനിച്ചത് മേയിലാണ് (9.49 %), കുറവ് ഡിസംബറിലും (7.68 %). 18.37 % കുട്ടികൾക്ക് ജനനസമയത്ത് തൂക്കക്കുറവ് അനുഭവപ്പെട്ടിരുന്നു.
2023ലേതുപോലെ 2024ലും 25-29 പ്രായപരിധിയിലുള്ള അമ്മമാരാണ് കൂടുതൽ കുട്ടികൾക്ക് ജന്മം നല്‍കിയത്. 2010ൽ ജനന നിരക്ക് 15.75 ആയിരുന്നത് 15 വർഷം കൊണ്ട് 9.64 ആയി കുറഞ്ഞിരിക്കുന്നു. ജനനനിരക്കിൽ വലിയ ഒരു കുറവാണ് രേഖപ്പെടുത്തുന്നത്. 2024ൽ കേരളത്തിലെ നഗരങ്ങളിൽ 2,27,986 (66.13 %) ജനിച്ചപ്പോൾ ഗ്രാമങ്ങളിൽ ജനിച്ചവർ 1,16,780 (33.87 %) മാത്രമായിരുന്നു.
മരണക്കണക്ക്
കേരളത്തിൽ 2023ൽ രജിസ്റ്റർ ചെയ്യപ്പെട്ട മരണങ്ങൾ 3,04,286 ആയിരുന്നു. എന്നാൽ 2024ൽ അത് 3,13,553 ആയി ഉയർന്നു. 2023ലെ മരണ നിരക്ക് 8.56 ആയിരുന്നത് 2024ൽ 8.77 ആയി വർധിച്ചു. മരണ നിരക്കിൽ മുൻവർഷത്തേക്കാൾ 0.21ന്റെ വർധന രേഖപ്പെടുത്തി. 2022ലേതിനേക്കാൾ മരണനിരക്ക് 2023ൽ കുറവായിരുന്നു, എന്നാൽ 2024ൽ വർധന ഉണ്ടായിരിക്കുന്നു. മുൻ വർഷങ്ങളിലേതുപോലെ മരണത്തിൽ പുരുഷൻമാർ മുന്നിട്ടു നില്ക്കുന്നു. 2024ൽ മരിച്ചവരിൽ 54.59 % പേർ പുരുഷൻമാരും 45.40 % പേർ സ്ത്രീകളുമായിരുന്നു.
ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയ ജില്ല 2024ലും കോട്ടയമാണ് (12.39). മുൻ വർഷത്തേതുപോലെ മരണനിരക്ക് ഏറ്റവും കുറവ് മലപ്പുറം ജില്ലയാണ് (5.24). ഏറ്റവും ഉയർന്ന ജനന നിരക്കും ഏറ്റവും താഴ്ന്ന മരണ നിരക്കും 2023ലും മലപ്പുറം ജില്ലയിലായിരുന്നു. ശിശു മരണനിരക്ക് കേരളത്തിൽ 2024ൽ 5.03 ആയി കുറയുകയുണ്ടായി. 2023ൽ ഇത് 5.26 ആയിരുന്നു. എന്നാൽ ശിശു മരണനിരക്ക് ആകെ മരണവുമായി താരതമ്യം ചെയ്യുമ്പോൾ 2023ൽ 0.68 % ആയിരുന്നത് 2024ൽ 0.55 % ആയും കുറഞ്ഞിട്ടുണ്ട്.
2023ൽ ആശുപത്രികളിലും സ്ഥാപനങ്ങളിലുമായി മരിച്ചവവർ ആകെ മരിച്ചവരുടെ 56.12 % ആയിരുന്നു എങ്കിൽ 2024ൽ ഇത് 51.97 % ആയി കുറഞ്ഞു. 2010ലെ മരണനിരക്ക് 6.88 ആയിരുന്നത് 2024 ആയപ്പോഴേക്കും 8.77 ആയി ഉയർന്നിരിക്കുന്നു. 2024ൽ നഗരങ്ങളിൽ മരിച്ചവരുടെ എണ്ണം 1,15,294 (36.77 %) ആയിരുന്നു. ഗ്രാമങ്ങളിൽ ഇത് 1,98,259 (63.23 %) ആണ്. മരണം ഗ്രാമങ്ങളിൽ കൂടിയിരുന്നപ്പോൾ ജനനം നഗരത്തിലാണ് കൂടുതൽ. മരണനിരക്ക് ഏറ്റവും കൂടിയിരുന്നത് ജൂലൈയിലായിരുന്നു, കുറവ് നവംബറിലും.
2024ലെ മരണകാരണങ്ങളിൽ പ്രധാനമായിരുന്നത് ഹൃദയാഘാതവും അർബുദവുമാണ്. 43.07 % പേർ ഹൃദയാഘാതം മൂലം മരിച്ചപ്പോൾ 16.48 % പേർ മരിച്ചത് അർബുദബാധ മൂലമാണ്. ആസ്ത്മയാണ് തൊട്ടുപിന്നിൽ 10.77 %. 5.86 ശതമാനം പേർ ആത്മഹത്യയിലൂടെ മരിച്ചു. റോഡപകടങ്ങളിൽപെട്ടുള്ള മരണം 1.90 % ആണ്.
Leader Page
അനവധി തലമുറകള്‍ക്കു വഴികാട്ടിയാണ് ദീപിക. ആദരണീയനായ നിധീരിക്കല്‍ മാണിക്കത്തനാരിലൂടെ ആരംഭിച്ച് കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകിയ പത്രമാണിത്.
സാമൂഹിക, ധാര്‍മിക മൂല്യങ്ങളില്‍ അടിയുറച്ചു മുന്നോട്ടുപോകുന്നതില്‍ ദീപിക പുലര്‍ത്തുന്ന പ്രതിബദ്ധത പ്രശംസാര്‍ഹമാണ്. കരുത്തുറ്റ എഡിറ്റോറിയല്‍ ദീപികയെ എന്നും വ്യത്യസ്തമായി നിലനിര്‍ത്തുന്നു. സംസ്ഥാനത്തെ നിരവധി സാമൂഹിക പ്രശ്നങ്ങളില്‍ സമയോചിതമായ ഇടപെടലുകള്‍ നടത്താന്‍ ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കുടിയിറക്ക്, വിലവര്‍ധന, നീതിനിഷേധം എന്നിവയ്ക്കെതിരേ തൂലിക ചലിപ്പിക്കാന്‍ ദീപികയ്ക്കായിട്ടുണ്ട്. ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ദീപികയെന്നു നിസംശയം പറയാം. ശതോത്തര റൂബി ജൂബിലി ആഘോഷിക്കുന്ന ദീപികയ്ക്ക് ഒരായിരം ആശംസകള്‍.
- ടോമി ഓടയ്ക്കല്‍ പ്രസിഡന്റ്, ദിവ്യരക്ഷാലയം, മൈലക്കൊമ്പ്, തൊടുപുഴ
Leader Page
ഇത് ഭ്രമയുഗമാ... കലിയുഗത്തിന്റെ ഒരു അപഭ്രംശം... ഇതു പറയുന്പോൾ കൊടുമൺപോറ്റിയുടെ മുഖത്ത് പടരുന്ന ഒരു ചിരി, അയാൾ യഥാർഥത്തിൽ ചിരിക്കുകയാണോ അതോ കൊലവിളി നടത്തുകയാണോ... പ്രേക്ഷകരെ ഭ്രമലോകത്തിലേക്കു കൊണ്ടുപോയ കൊടുമൺപോറ്റി. യാഥാർഥ്യമോ ഫാന്റസിയോ എന്ന് പകച്ചുപോകുന്ന നിമിഷങ്ങൾ. ഭ്രമയുഗത്തിലൂടെ നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തിന്റെ മഹാനടൻ ദേശീയ പുരസ്കാരം നേടുന്പോൾ കൊടുമൺപോറ്റിയുടെ ആ ചിരി, അതായിരിക്കാം പുരസ്കാര ജൂറിയേയും ഭ്രമിപ്പിച്ചത്.പുരസ്കാരങ്ങൾ മമ്മൂട്ടിയെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. കരിയറിലുടനീളം അദ്ദേഹത്തിനു ലഭിച്ച ബഹുമതികൾക്ക് കണക്കില്ല. ഇതിനിടയിൽ മലയാളസിനിമ മാറി, അഭിനയശൈലിയും മാറി. ആ മാറ്റത്തിനൊപ്പമുള്ള സഞ്ചാരമായിരുന്നു മമ്മൂട്ടിയുടേത്. മാറുന്ന ശൈലിക്കൊപ്പം ഒരു പുതുമുഖ നടന്റെ ആകാംക്ഷയും ആവേശവും ഇന്നും കൊണ്ടുനടക്കുന്ന അദ്ദേഹത്തിന് വീണ്ടും ദേശീയ പുരസ്കാരം ലഭിക്കുന്പോൾ അദ്ഭുതപ്പെടാനില്ല.
സിനിമയെ ഇത്രയെറെ ഗവേഷണബുദ്ധിയോടെ സമീപിക്കുന്ന നടന്മാർ ചുരുക്കം. അദ്ദേഹത്തിന്റെ രൂപസൗകുമാര്യത്തെ പ്രായത്തിനു തോൽപിക്കാനാവില്ല. അഭിനയമികവിനെയും അങ്ങനെ തന്നെ. ആദ്യ ദേശീയ അവാർഡ് നേടിക്കൊടുത്ത മതിലുകൾ മുതൽ ഇപ്പോൾ ഭ്രമയുഗം വരെയുള്ളയുള്ള പകർന്നാട്ടങ്ങൾ ചലച്ചിത്രാസ്വാദകരെ സംബന്ധിച്ച് വിസ്മരിക്കാനാവില്ല. ബോൺ ആക്ടർ എന്നതിനേക്കാൾ പരിശ്രമത്തിലൂടെ ഉന്നതിയിലെത്തിയ നടൻ എന്നാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. മമ്മൂട്ടിയും പല അഭിമുഖങ്ങളിലും ഇതു പറഞ്ഞിട്ടുണ്ട്. അത്തരമൊരു പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് അദ്ദേഹത്തിനു ലഭിച്ച നാലാമത്തെ ദേശീയ പുരസ്കാരം.
എൺപതുകളുടെ പകുതിയിലാണ് മമ്മൂട്ടി മലയാളത്തിലെ ജനപ്രിയതാരമായി ഉദിച്ചുയർന്നത്. അദ്ദേഹത്തിനു ലഭിച്ചതൊക്കെയും കച്ചവട സിനിമകളിലെ ഫോർമുല കഥാപാത്രങ്ങളായിരുന്നു. വാണിജ്യവിജയത്തിനായി ഒന്നിനുപിറകേ ഒന്നായി ഇത്തരം സിനിമകളിലഭിനയിക്കുന്പോഴും പരീക്ഷണങ്ങൾക്കും വ്യത്യസ്തകൾക്കും വേണ്ടിയുള്ള അന്വേഷണം എപ്പോഴുമുണ്ടായിരുന്നു. അങ്ങനെയാണ് മതിലുകളും ഒരുവടക്കൻ വീരഗാഥയും വിധേയനും പൊന്തൻമാടയുമൊക്കെ രൂപപ്പെട്ടത്.
അടൂർഗോപാലകൃഷ്ണനെപ്പോലെ സമാന്തരസിനിമയിലെ പ്രമുഖൻ മമ്മൂട്ടിയെ നായകനാക്കിയതു തന്നെ മാറ്റത്തിനു തുടക്കമായി. 1989ൽ മതിലുകളിലെയും ഒരു വടക്കൻ വീരഗാഥയിലെയും കഥാപാത്രങ്ങളിലൂടെ ആദ്യ ദേശീയ പുരസ്കാരം . ഏറെ വിഭിന്നമായ കഥാപാത്രങ്ങളായിരുന്നു ഇവ രണ്ടും. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിലെ ബഷീറിയൻ പകർന്നാട്ടം മമ്മൂട്ടിയുടെ വിമർശകരുടെ വായടപ്പിക്കുന്നതായിരുന്നു. എംടി-ഹരിഹരൻ ടീമിന്റെ ഒരു വടക്കൻവീരഗാഥയിലെ ചന്തുവും വാണിജ്യപരമായും കലാപരമായും വൻ വിജയമായി.
വിധേയൻ, പൊന്തൻമാട എന്നീ സിനിമകളിലൂടെ 93ൽ വീണ്ടും മമ്മൂട്ടിയെത്തേടി ദേശീയപുരസ്കാരം എത്തി. ഇക്കാലയളവിൽ മമ്മൂട്ടിയുടെ കരിയർ പല പരീക്ഷണങ്ങളേയും നേരിടുകയായിരുന്നു. വാണിജ്യസിനിമകളിലെ ജയപരാജയങ്ങൾ അഭിനേതാക്കളുടെ കരിയറിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന അക്കാലത്ത് വിധേയനും പൊന്തൻമാടയുമൊക്കെ അദ്ദേഹത്തിലെ നടനെ മറ്റൊരു തലത്തിലെത്തിച്ചു.
സക്കറിയയുടെ ഭാസ്കര പട്ടേലറും എന്റെ ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർഗോപാലകൃഷ്ണൻ ഒരുക്കിയ വിധേയനിലെ ഭാസ്കര പട്ടേലറുടെ ക്രൂരതയും കൗടില്യവുമൊക്കെ ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസിക് പ്രകടനങ്ങളിലൊന്നായി. ഈ ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെത്തേടിയെത്തി.
ടി.വി. ചന്ദ്രന്റെ പൊന്തൻമാടയിലെ മാട എന്ന ദളിത് കർഷകന്റെ വികാര-വിചാരങ്ങൾ എത്ര സമർഥമായാണ് അദ്ദേഹം പ്രേക്ഷകരുമായി സംവദിക്കുന്നത്.
അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം 98ൽ ഡോ. ബാബാസാഹിബ് അംബേദ്കറിലൂടെ വീണ്ടും രാജ്യത്തെ മികച്ച നടനായി മമ്മൂട്ടി. ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഇംഗ്ലീഷ് ഭാഷയിലുള്ള ഈ സിനിമ രാജ്യമൊട്ടാകെ ചർച്ച ചെയ്യപ്പെട്ടു.
98നുശേഷം ദേശീയ പുരസ്കാര നിർണയ സമയങ്ങളിൽ പലപ്പോഴും മമ്മൂട്ടിയുടെ പേര് സജീവമായി ചർച്ച ചെയ്യപ്പെടുകയും അവസാനം തള്ളപ്പെടുകയുമാണ് ഉണ്ടായിട്ടുള്ളത്. അതിന്റെ ന്യായാന്യായങ്ങൾ എന്തുമാകട്ടെ, മലയാളസിനിമ ആഗ്രഹിച്ച ആ പുരസ്കാരം ഭ്രമയുഗത്തിലൂടെ മമ്മൂട്ടിയെത്തേടി വീണ്ടുമെത്തുകയാണ്.
മതിലുകളിലെ ബഷീറിൽ നിന്ന് ഭ്രമയുഗത്തിലെ കൊടുമൺപോറ്റി വരെയുള്ള നീണ്ട കാലയളവിൽ മമ്മൂട്ടിയെന്ന നടനും ഏറെ രൂപപരിണാമങ്ങൾക്കു വിധേയനായി. അപ്പോഴും തന്റെ കഥാപാത്രങ്ങളിലൂടെ എന്തെങ്കിലുമൊരു വിസ്മയം സമ്മാനിക്കാൻ അദ്ദേഹം സദാ ജാഗരൂകനായിരുന്നു. അത്തരം വിസ്മയങ്ങൾക്കായി സിനിമാ ആസ്വാദകർ ഇനിയും കാത്തിരിക്കുകയാണ്. അതിനായുള്ള അന്വേഷണങ്ങളിലാണ് മമ്മൂട്ടിയും.
Leader Page
ആഗോളതാപനത്തിന്റെ വലിയ തോതിലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും അവ പിന്നീട് നിർവീര്യമാക്കാൻ കഴിയില്ലെന്നുമുള്ള മുന്നറിയിപ്പുകളുമാണ് ജൈവ ഇന്ധനങ്ങളിലേക്ക് വഴിതുറന്നത്. കാർബൺ നിർഗമനം കുറയ്ക്കാൻ ഒരളവു വരെ ജൈവ ഇന്ധനങ്ങൾ സഹായിക്കുമെന്ന തിരിച്ചറിവും വികസിത രാജ്യങ്ങളിൽ പ്രബലമായി. അങ്ങനെയാണ് സസ്യ എണ്ണകളിൽനിന്ന് തയാറാക്കാവുന്ന ജൈവ ഡീസൽ പ്രധാന പരിഗണനയായത്.
ഡീസലിന്റെ കഥ
‘റൂഡോൾഫ് ഡീസൽ’ എന്ന ജർമൻ ശാസ്ത്രജ്ഞൻ ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് അദ്ദേഹത്തിന്റെ പുതിയ എൻജിൻ പാരീസിൽ പ്രദർശിപ്പിച്ചപ്പോൾ (1900) നിലക്കടലയെണ്ണയാണ് ഇന്ധനമായി ഉപയോഗിച്ചത്. ഖനികളിൽനിന്ന് കുഴിച്ചെടുക്കുന്ന ‘പെട്രോളിയം’ എന്ന അത്ഭുത ഇന്ധനം പ്രചാരത്തിലായപ്പോൾ അതിൽനിന്നു വേര്‍തിരിച്ചതും ഡീസലിന്റെ പുതിയ എൻജിനു ചേർന്നതുമായ ഘടകത്തിന് പിന്നീട് അദ്ദേഹത്തിന്റെ പേര് ലഭിച്ചു.
ഡീസൽ എൻജിന്റെ സിലിണ്ടറിനുള്ളിൽ വായു പെട്ടെന്ന് മർദിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന താപംകൊണ്ട് ഇന്ധനത്തിന് സ്വയം തീപിടിക്കുകയാണ്. അതിനാലാണ് ഈ എൻജിനുകളെ സാങ്കേതികമായി ‘കംപ്രഷൻ ഇഗ്നീഷൻ എൻജിൻ’ എന്നു വിളിക്കുന്നത്.
റൂഡോൾഫ് ഡീസൽ ഉപയോഗിച്ചതുപോലെ സസ്യഎണ്ണകൾ ആധുനിക ഡീസൽ എൻജിനുകളിൽ ഉപയോഗിക്കാനാകില്ല. പ്രധാന കാരണം ഡീസലിനെ അപേക്ഷിച്ച് മിക്ക സസ്യഎണ്ണകൾക്കും കട്ടി കൂടുതലാണ് (ഉയർന്ന വിസ്കോസിറ്റി). ഡീസൽ എൻജിനുകളുടെ സിലിണ്ടറിനുള്ളിലേക്ക് വളരെ ഉയർന്ന മർദത്തിൽ ഇന്ധനം നിശ്ചിത സമയത്ത് സ്പ്രേ ചെയ്യപ്പെടുമ്പോൾ, അവ വളരെ ചെറിയ കണികകളായി മാറുകയും ക്രമമായ ജ്വലനം സാധ്യമാകുകയും ചെയ്യും. സസ്യ എണ്ണകൾ ഭാരം കൂടിയ തന്മാത്രകളുടെ മിശ്രിതമായതിനാൽ ജ്വലനം ക്രമരഹിതമാവും.
മേൽപ്പറഞ്ഞ പ്രശ്നം പരിഹരിക്കാൻ രണ്ടു വഴികളാണുള്ളത്. ഒന്നുകിൽ എൻജിനുകൾ സസ്യ എണ്ണകൾ നേരിട്ടുപയോഗിക്കാൻ കഴിയും വിധം പരിഷ്കരിക്കണം. അല്ലെങ്കിൽ സസ്യ എണ്ണകൾ പെട്രോ ഡീസലിനു സമാനമായ രീതിയിലേക്ക് മാറ്റിയെടുക്കണം. സ്വാഭാവികമായും രണ്ടാമത്തെ മാർഗമാണ് കൂടുതൽ സ്വീകാര്യമായത്.
ജൈവ ഡീസലിന്റെ രസതന്ത്രം
സസ്യ എണ്ണകൾ പൊതുവെ രസതന്ത്ര വിശകലനത്തിൽ ‘ട്രൈഗ്ലിസറൈഡ് എസ്റ്ററുകൾ’ അടങ്ങുന്നവയാണ്. പൊതുവിൽ ഇവ സങ്കീർണമായ മൂന്നു ശാഖകളുള്ള രാസഘടനയോടു കൂടിയ വലിയ തന്മാത്രകളാണ്. ഈ മൂന്നു ശാഖകളും ഒരു ഗ്ലിസറിൻ തന്മാത്രയുമായാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. രാസപ്രവർത്തനം വഴി ഈ ഗ്ലിസറിൻ തന്മാത്രയെ വേർപെടുത്തിയാൽ ഈ മൂന്നു ശാഖകൾ താരതമ്യേന ചെറിയ മൂന്നു തന്മാത്രകളായി (എസ്റ്ററുകൾ) വേർപെട്ടു കിട്ടും. ഈ വിദ്യയാണ് ‘ട്രാൻസ് എസ്റ്ററിഫിക്കേഷൻ’ എന്നറിയപ്പെടുന്നത്. മെഥനോൾ പോലുള്ള ലളിതമായ ഒരു ആൽക്കഹോൾ ഉപയോഗിച്ച് സസ്യ എണ്ണകളിലെ ട്രൈഗ്ലിസറൈഡുകൾ വിഘടിപ്പിക്കുമ്പോൾ കിട്ടുന്ന ലളിതമായ എസ്റ്ററുകളുടെ മിശ്രിതമാണ് ‘ജൈവ ഡീസൽ’ എന്നറിയപ്പെടുന്നത്.
ഈ രാസപ്രവർത്തനത്തിന്റെ ഉപോത്പന്നം ഗ്ലിസറിനാണ്. വളരെ ലളിതമായ ഈ രാസപ്രവർത്തനത്തിന് ഒരു രാസത്വരകമായി ഉപയോഗിക്കുന്നത് വിലക്കുറവുള്ള സോഡിയം ഹൈഡ്രോക്സൈഡ് എന്ന ആൽക്കലിയാണ്.
ഡീസലിന്റെ ഇന്ധന സ്വഭാവങ്ങളോട് വളരെ ചേർന്നു പോകുന്നതും എന്നാൽ സസ്യ എണ്ണകളിൽനിന്ന് അനായാസം നിർമിക്കാവുന്നതുമായ ജൈവ ഇന്ധനം എന്ന നിലയിൽ ജൈവഡീസൽ തൊണ്ണൂറുകളിൽ ആഗോളതലത്തിൽ വലിയ പ്രചാരം നേടി. എഥനോളും പെട്രോളും തമ്മിലുള്ള താരതമ്യത്തോടു സമാനമായ ഊർജ സാന്ദ്രതയിലുള്ള കുറവ് ജൈവ ഡീസലിനുമുണ്ട്. പെട്രോ ഡീസലിനേക്കാൾ ഏകദേശം എട്ടൊൻപത് ശതമാനം ഊർജം ജൈവ ഡീസലിന് കുറയും.
എന്നാല്‍ അഞ്ച് ശതമാനം മാത്രം ജൈവ ഡീസൽ കലർത്തിയ B5 ഇന്ധനം ഡീസൽ എൻജിനുകളിൽ ഉപയോഗിക്കുമ്പോൾ ലഭ്യമാകുന്ന ശക്തിയിൽ പ്രകടമായ വ്യത്യാസമൊന്നും ഉണ്ടാകില്ല. സാധാരണ ഉപയോഗിക്കുന്ന B10 മുതൽ B20 വരെയുള്ള മിശ്രിതങ്ങൾ വാഹന എൻജിനുകളിൽ കാര്യമായ ഒരു പ്രശ്നവും ഉണ്ടാക്കില്ല എന്നാണ് പൊതുവിൽ കരുതപ്പെടുന്നത്.
എഥനോളുമായി താരതമ്യം ചെയ്യുമ്പോൾ ജൈവ ഡീസൽ മിശ്രിതം ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം കൂടുതൽ അനുകൂലമാണ്. വളരെ പഴയ വാഹനങ്ങളുടെ ഇന്ധനവ്യവസ്ഥയിലുള്ള ചില റബർ ഘടകങ്ങൾ കാലാന്തരത്തിൽ ദ്രവിക്കാൻ സാധ്യതയുണ്ടെന്നതാണ് ഒരപാകത. ദീർഘകാലം ശേഖരിച്ചുവയ്ക്കുമ്പോൾ ചെറിയ തോതിൽ മട്ട് അടിയാനും സാധ്യതയുണ്ട്.
ആഗോള ചിത്രം
1980ൽതന്നെ ജർമനി, ഓസ്ട്രിയ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ജൈവ ഡീസൽ ഉത്പാദന ഗവേഷണങ്ങൾ ഗൗരവമായി തുടങ്ങിയിരുന്നു. നിലവിൽ ജർമനി, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളെല്ലാം ജൈവ ഡീസൽ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
യൂറോപ്പിനു പുറത്ത് ബ്രസീൽ, അമേരിക്ക, അർജന്റീന എന്നീ രാജ്യങ്ങളെ കൂടാതെ ഏഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യയും മലേഷ്യയും ജൈവ ഡീസൽ ഉത്പാദിപ്പിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ മിക്കവയും റേപ്പ് സീഡ് എണ്ണയിൽനിന്നുമാണ് ജൈവ ഡീസൽ ഉത്പാദിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ അവർ ഉപയോഗിച്ച പാചക എണ്ണ തുടങ്ങി മൃഗക്കൊഴുപ്പുവരെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ലാറ്റിൻ അമേരിക്കക്കാർ സോയാബീൻ എണ്ണയാണ് ഉപയോഗിക്കുന്നതെങ്കിൽ, ഇന്തോനേഷ്യയും മലേഷ്യയും പനയെണ്ണ ഉപയോഗിക്കുന്നു.
ഇന്ത്യൻ അനുഭവങ്ങൾ
2003ൽ ഇന്ത്യയിൽ ദേശീയ ജൈവ ഡീസൽ മിഷൻ പ്രഖ്യാപിച്ചു. പെട്രോഡീസലുമായി മിശ്രണം നടത്തി ഉപയോഗിക്കുന്നതുവഴി വിദേശനാണ്യം ലാഭിക്കുക എന്നതായിരുന്നു ലക്ഷ്യം. കൃഷിക്കുപയോഗിക്കാത്ത പാഴ്നിലങ്ങളിൽ ജട്രോഫ (കാട്ടാവണക്ക്) കൃഷി ചെയ്ത് ജൈവ ഡീസൽ ഉത്പാദിപ്പിക്കാനായിരുന്നു ലക്ഷ്യം. തുടർന്ന് ഏഴു വർഷം പാഴ്ഭൂമി ലഭ്യമായ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ വലിയ തോതിൽ ജട്രോഫ കൃഷി പ്രോത്സാഹിപ്പിച്ചു.
2009ൽ ദേശീയ ജൈവ ഇന്ധന നയം പ്രഖ്യാപിക്കപ്പെട്ടപ്പോൾ പെട്രോളിയം ഇന്ധനങ്ങളിൽ 20% വീതം എഥനോളും ജൈവ ഡീസലും കലർത്താനുള്ള നിർദേശം ഉൾപ്പെട്ടിരുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണക്കുരുക്കൾക്ക് താങ്ങുവില, എണ്ണക്കമ്പനികൾ സംരംഭകരിൽനിന്ന് ജൈവഡീസൽ വാങ്ങുമെന്ന ഉറപ്പ്, ജൈവ ഡീസൽ ഗവേഷണത്തിനുള്ള സർക്കാർ പിന്തുണ എന്നതെല്ലാം നയരേഖയിൽ ഉണ്ടായിരുന്നു.
പക്ഷേ, ജട്രോഫ കൃഷി പ്രതീക്ഷിച്ചതുപോലെ വിജയകരമായില്ല. നല്ല പരിപാലനം കൊടുത്താലല്ലാതെ പാഴ്ഭൂമിയിൽ ജട്രോഫയ്ക്ക് കാര്യമായ വിളവ് ലഭിക്കില്ലെന്നും, ശരിയായ ഫലം കിട്ടാൻ നാലഞ്ചു വർഷം സമയമെടുക്കുമെന്നും മനസിലായപ്പോൾ വ്യാപകമായി കൃഷി തുടങ്ങിയവർ നിരാശരായി. ജട്രോഫക്കുരു ശേഖരിക്കുന്നതും കൂലിച്ചെലവേറിയ ജോലിയായിരുന്നു. ഉങ്ങ്, മഹുവ, വേപ്പ് തുടങ്ങിയ വൃക്ഷവിളകളിൽനിന്നുള്ള എണ്ണ ഉത്പാദനവും നാമമാത്രമായിരുന്നു.
ജൈവ ഡീസൽ വ്യവസായം നിലനിൽക്കണമെങ്കിൽ ആവശ്യത്തിന് ഭക്ഷ്യേതര സസ്യഎണ്ണകൾ ലഭ്യമാക്കണം. അത് ഇന്ത്യൻ സാഹചര്യത്തിൽ സാധ്യമായില്ല. ഇന്ത്യയിലെ ജൈവ ഡീസൽ പദ്ധതി പരാജയപ്പെടാൻ അക്കാലത്തെ പെട്രോഡീസലിന്റെ കുറഞ്ഞ വിപണി വിലയും കാരണമായി. സസ്യ എണ്ണകളിൽനിന്നുണ്ടാക്കുന്ന മിക്കവാറും ജൈവ ഡീസലുകൾക്ക് പെട്രോഡീസലിന്റെ വിലയേക്കാൾ ഉത്പാദനച്ചെലവ് കൂടുതലായിരുന്നു. തത്ഫലമായി സർക്കാർ നിശ്ചയിച്ച വിലയ്ക്ക് ജൈവഡീസൽ വിപണനം ചെയ്താൽ ഉത്പാദനച്ചെലവുപോലും കിട്ടാത്ത സാഹചര്യമാണുണ്ടായത്.
Leader Page
അതിരാവിലെ വർക്കിച്ചൻ ബെഡ്കോഫി കുടിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ഫോൺസന്ദേശം പറന്നുവന്നത്. കൂട്ടുകാരനും അയൽക്കാരനുമായ അവറാച്ചന്റെ ഭാര്യ റോസമ്മയാണ് വിളിക്കുന്നത്. അവറാച്ചൻ രാവിലെ കുളിമുറിയിൽ ബോധംകെട്ടു വീണെന്നും ആശുപത്രിയിലക്ക് കൊണ്ടുപോയെന്നുമാണ് ന്യൂസ്. ആ വീട്ടിൽ അവറാച്ചനും ഭാര്യയുമല്ലാതെ മറ്റാരുമില്ല. എകമകൾ ബംഗളൂരുവിൽ പഠിക്കുകയാണ്. നല്ല അയൽക്കാരനായ വർക്കിച്ചനും ഭാര്യ മേരിക്കുട്ടിയും നേരം കളയാതെ ആശുപത്രിയിലേക്ക് ചെന്നു. അവറാച്ചൻ അത്യാസന്നനിലയിലാണ്. അദ്ദേഹം പതിവായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ ഏതൊക്കെയാണെന്ന് ഡോക്ടർ റോസമ്മയോടു ചോദിച്ചു.
മുറിയുടെ താക്കോലെവിടെ?
അവറാച്ചന്റെ മരുന്നുകളെക്കുറിച്ചുള്ള ഡോക്ടറുടെ ചോദ്യത്തിനു മുമ്പിൽ റോസമ്മ ഒന്നും പറയാനാവാതെ അമ്പരന്നു നിന്നു. ഭർത്താവിന്റെ മരുന്നുകളുടെ പേരോ, മറ്റു വിവരങ്ങളോ അവർക്ക് പിടിയില്ല! എന്തിന്, ഭർത്താവിന്റെ ഫോൺ പോലും എവിടെയെന്ന് അറിയില്ല! “അങ്ങേർക്ക് വീട്ടിൽ ഒരു പ്രത്യേക മുറിയുണ്ട്. അവിടെ എന്നെയും മകളെയും കയറ്റാറില്ല. വല്ലാത്ത സ്വഭാവമാണ്. ഒരു കാര്യവും കൃത്യമായി പറയില്ല. വീട്ടുചെലവിനുള്ള പണം ദിവസവും എന്നെ ഏല്പിക്കും. അതിനും കൃത്യമായ കണക്കു കൊടുക്കണം. എനിക്കുള്ള തുണിപോലും വർഷത്തിലൊരിക്കലാണ് വാങ്ങുന്നത്”- റോസമ്മ തേങ്ങിക്കരഞ്ഞു.
വർക്കിച്ചനും മേരിക്കുട്ടിയും മുഖത്തോടു മുഖം നോക്കി തരിച്ചുനിന്നു. “റോസമ്മേ, അവറാച്ചന്റെ മുറിയുടെ താക്കോലിങ്ങു തന്നാൽ ഞങ്ങൾ മുറി തുറന്ന് അങ്ങേരുടെ ഗുളികയും മറ്റും എടുത്തുകൊണ്ടു വരാം”- വർക്കിച്ചൻ പറഞ്ഞു.
അതു കേട്ട് റോസമ്മ പിന്നെയും കണ്ണുമിഴിച്ചു. രഹസ്യങ്ങളുറങ്ങുന്ന അവറാച്ചന്റെ മുറി പൂട്ടിക്കിടക്കുകയാണ്. അതിന്റെ താക്കോൽ എവിടെയാണെന്ന് ആർക്കുമറിഞ്ഞുകൂടാ!
മരുന്നുകൾ മാത്രല്ലേ, പേഴ്സും ഡയറിയും ബാങ്കിന്റെ പാസ്ബുക്കും പറമ്പിന്റെ ആധാരവുമൊക്കെ ആ മുറിയിൽ വച്ച് പൂട്ടി താക്കോൽ എവിടെയോ വച്ചിരിക്കുകയാണ്. “എന്റെ വർക്കിച്ചാ! അങ്ങേരുടെ രോഗങ്ങൾ, വരുമാനം, കടം, സമ്പാദ്യം എന്നിവയെക്കുറിച്ചൊന്നും എനിക്കും മകൾക്കും ഒരു കുന്തവുമറിയില്ല. എന്തെങ്കിലും ചോദിച്ചാൽ കടിച്ചുകീറാൻ വരും. ആരെയും പേടിയില്ലാതെ തന്നിഷ്ടം പോലെ ജീവിക്കുന്ന മനുഷ്യനാണ്. വീട്ടിലുള്ള പെണ്ണുങ്ങൾ എന്തു ചെയ്യാനാണ്?’’- റോസമ്മ പിന്നെയും കണ്ണീർ പൊഴിച്ചു.
തുറക്കാത്ത വാതിൽ
റോസമ്മയുടെ സങ്കടം കണ്ടപ്പോൾ വർക്കിച്ചന് ഒന്നും മിണ്ടാൻ സാധിച്ചില്ല. അവരെപ്പോലൊരു പാവം ഭാര്യ എന്തു ചെയ്യാനാണ്? കുളിമുറിയിൽ വീണു ബോധംകെട്ടുപോയ അവറാച്ചന് എന്തെങ്കിലും സംഭവിച്ചാൽ ചിലപ്പോൾ ചികിത്സാരേഖകളും ആധാർ കാർഡുമൊക്കെ പോലീസിനും മറ്റ് അധികാരികൾക്കും പരിശോധനയ്ക്ക് നൽകേണ്ടിവരും. അവയൊക്കെ കണ്ടെടുക്കാൻ എന്താണൊരു മാർഗം? അവറാച്ചന്റെ നിലവറമുറിയുടെ താക്കോൽ കിട്ടിയില്ലെങ്കിൽ കതക് പൊളിച്ച് അകത്തു കയറിയാലോ? അതു നാണക്കേടാണ്. പക്ഷേ, ഇങ്ങനെയുള്ള തന്നിഷ്ടക്കാരായ ഭർത്താക്കന്മാരുള്ള വീടുകളിൽ വേറെ മാർഗമില്ല. ഇത്തരം ആൺസിംഹങ്ങൾക്ക് വയ്യാതാകുമ്പോഴാണ് വീട്ടുകാർ കുഴങ്ങിപ്പോകുന്നത് - വർക്കിച്ചൻ ചിന്തിച്ചു.
അവറാച്ചന്റെ ‘ബി’ നിലവറ
ഒടുവിൽ, അവറാച്ചന്റെ മുറി ബലം പ്രയോഗിച്ചു തുറക്കാൻ റോസമ്മ അനുവാദം നൽകി. വർക്കിച്ചൻ അയൽക്കാരായ രണ്ടു പേർക്കൊപ്പം അവറാച്ചന്റെ വീട്ടിലെത്തി പ്രധാന മുറിയുടെ കതകിന്റെ പൂട്ടു പൊളിക്കാൻ തുടങ്ങി. “അനന്തപുരിയിലെ ‘ബി’ നിലവറ പോലെ ഇവിടെയും നിധി വല്ലതും കാണുമോ?”- വർക്കിച്ചന്റെ ഒപ്പമുണ്ടായിരുന്ന ഒരുവൻ പ്രത്യാശയോടെ ചോദിച്ചു. അവരുടെ തെല്ലുനേരത്തെ പ്രയത്നഫലമായി കതകിന്റെ പൂട്ടു തകർന്നു.
അവാച്ചന്റെ മുറി ഒരത്ഭുത നിലവറയായിരുന്നു. ഒരു ഓഫീസ് ടേബിൾ, ബുക്ക് ഷെൽഫ്, വലിയൊരു ഷോക്കേസ്- ഇത്രയുമായിരുന്നു അവിടെയുണ്ടായിരുന്നത്. ഓഫീസ് മേശയുടെ ഒരു ഭാഗത്ത് ഭരണിയിൽ പത്തുരൂപയുടെ പഴയ നാണയങ്ങൾ നിറച്ചുവച്ചിരിക്കുകയാണ്. മേശയുടെ മറ്റൊരു ഭാഗത്ത് വൈദ്യുതി, വാട്ടർബില്ലുകളുടെ രസീതുകൾ വൃത്തിയായി പിൻചെയ്തു വച്ചിരിക്കുന്നു. പഴയ പത്രങ്ങൾ അടുക്കിക്കെട്ടി മറ്റൊരിടത്ത് ഭിത്തിയോടു ചേർത്ത് സൂക്ഷിച്ചിട്ടുണ്ട്. ഒരു ചെറിയ ബുക്ക്ഷെൽഫിൽ കുറെ പഴയ ഡയറികള്‍ കണ്ടു. ഡയറികളെല്ലാ റബറിന്റെ വെട്ടുകണക്കും വരുമാനവും കൃത്യമായി എഴുതിവച്ചിരിക്കുന്നു!
ഓഫീസ് ടേബിളിന്റെ ഡ്രോകളുടെ പൂട്ടുകൾ തകർത്ത് അവ തുറന്നപ്പോൾ, അതാ- അതിനുള്ളിൽ അനേകം ഗുളികകൾ, മരുന്നുകുപ്പികൾ, സിഗരറ്റ് പായ്ക്കറ്റുകൾ! ഗുളികകളുടെ കവറുകൾ പരിശോധിച്ചപ്പോഴാണ് അവയെല്ലാം ഒരു വർഷത്തോളം പഴക്കമുള്ളവയാണെന്ന് മനസിലായത്. അവറാച്ചൻ ഗുളികകൾ കഴിക്കുന്നത് നിർത്തിയിട്ട് ഒരു വർഷമായെന്നർഥം. എന്തായാലും പുതിയ മരുന്നുകൾ, ബാങ്ക് രേഖകൾ, പാസ്ബുക്ക്, എടിഎം കാർഡ്, പണം എന്നിവയൊന്നും എങ്ങുമില്ലെന്ന് മനസിലായി.
വീട്ടുകാരന്റെ പണം എവിടെ?
നിരാശയോടെ വർക്കിച്ചൻ ആശുപത്രിയിൽ തിരിച്ചെത്തിയപ്പോർ അവറാച്ചന്റെ ഭാര്യ പരിഭ്രമിച്ചു നിൽക്കുന്നതാണു കണ്ടത്. അവറാച്ചന് ഒരു മേജർ ഓപ്പറേഷൻ വേണം. അമ്പതിനായരം രൂപ ഉടനെ ആശുപത്രിയിൽ കൊടുക്കണം. പക്ഷേ, പൈസ എവിടുന്ന്, എങ്ങനെയെടുക്കും? അവറാച്ചന്റെ ബാങ്കിടപാടുകൾ എവിടെയാണ്? സേവിംഗ്സിൽ എത്ര പണമുണ്ട്? ഫിക്സഡ് ഡെപ്പോസിറ്റ് എത്രയുണ്ട്? എടിഎം കാർഡ് എവിടെയാണ്? അതിന്റെ നമ്പർ എന്താണ്? മെഡിക്കൽ ഇൻഷ്വറൻസ് വല്ലതുമുണ്ടോ? ഒരു നിശ്ചയവുമില്ല. അവറാച്ചന്റെ ആധാർ കാർഡ് പോലും എവിടെയാണെന്നറിയാത്ത ഭാര്യ റോസമ്മ എന്തു പറയാനാണ്?
സമയം കളയാനില്ലാത്തതിനാൽ വർക്കിച്ചൻതന്നെ ആശുപത്രിയിലെ പൈസയടച്ചു.
“ഇതുകൊണ്ടായില്ല. പണം ഇനിയും വേണ്ടിവരും. നിങ്ങൾ ഇവിടെയടുത്തുള്ള സഹകരണബാങ്കുകളിലും മറ്റും പോയി അവറാച്ചന് അവിടെയെവിടെയെങ്കിലും അക്കൗണ്ടോ, ഡെപ്പോസിറ്റോയുണ്ടോയെന്ന് അന്വേഷിച്ചു നോക്ക്!’’- വർക്കിച്ചന്റെ ഉചിതജ്ഞയായ ഭാര്യ മേരിക്കുട്ടി പറഞ്ഞു.
Leader Page
ദീപിക ഇക്കാലമത്രയും മലയാള ഭാഷയ്ക്കും മലയാളികൾക്കും നൽകിയ സംഭാവനകൾ ഏറെ വിലപ്പെട്ടതാണ്. കാർഷിക വിപ്ലവത്തിനു പ്രേരണ നൽകിയ നാവായിരുന്നു ദീപികയുടേത്.
കർഷകരുടെയും അടിസ്ഥാനവർഗത്തിന്റെയും വേദനയിൽ ആശ്വാസദീപമായി പ്രകാശിച്ച ദീപികയുടെ അക്ഷരങ്ങളോട് മലയാളികൾ എന്നും കടപ്പെട്ടിരിക്കുന്നു.
140 വർഷം ഒരു അച്ചടിമാധ്യമം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തു നിലനിൽക്കുന്നു എന്നത് അദ്ഭുതത്തോടെ കാണേണ്ടിയിരിക്കുന്നു. ദീപിക ഉയർത്തിയ മാനവിക സന്ദേശമാണ് ഇതിന്റെ അടിസ്ഥാനം.
ദീപികയുടെ മുൻകാല സാരഥികളുടെ ആശയങ്ങളും അഭിലാഷങ്ങളും പൂർത്തീകരിക്കുന്നതിനും പ്രായോഗിക തലത്തിൽ എത്തിക്കുന്നതിനും ഇന്നത്തെ പത്രാധിപസമിതി നടത്തുന്ന പ്രവർത്തനങ്ങളെ ദീപികയുടെ വായനക്കാരും അഭ്യുദയകാംക്ഷികളും ഏറെ ആദരവോടെയാണ് കാണുന്നത്. കൂടുതൽ കരുത്തോടെ ജനപക്ഷ നിലപാടിലുറച്ച് മുന്നോട്ടു പോകാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു, ആശംസിക്കുന്നു.
സണ്ണി തോമസ് മുൻ ചെയർമാൻ, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ്
Leader Page
“ബാഹ്യലോകത്തിനു കണ്ണുകള്‍ എങ്ങനെയോ, അതുപോലെയാണ് ആന്തരികലോകത്തിന് ഉപവാസങ്ങള്‍.” രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകളാണിത്. അഹിംസയുടെയും സത്യഗ്രഹത്തിന്റെയും പരമമായ ആയുധമായിരുന്നു ഗാന്ധിജിക്ക് ഉപവാസം. അടിച്ചമര്‍ത്തുന്നവരുടെ മനഃസാക്ഷിയെ ഉണര്‍ത്താനുള്ള ധാര്‍മിക ആയുധവുമായിരുന്നു. അദ്ദേഹം 18 തവണ ഉപവാസം അനുഷ്ഠിച്ചിട്ടുണ്ട്.
നീതിക്കായി മറ്റു മാര്‍ഗങ്ങളെല്ലാം പരാജയപ്പെടുമ്പോള്‍ വാളിനു പകരമുള്ള അവസാന മാര്‍ഗമെന്ന നിലയിലേ നിരാഹാര സത്യഗ്രഹം ഉപയോഗിക്കാവൂ എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സ്വാര്ഥലക്ഷ്യങ്ങള്ക്കോ വിദ്വേഷം മൂലമോ അന്ധമായ അനുകരണമായോ അഹിംസാത്മകമായ ഉപവാസം നടത്താന്‍ പാടില്ലെന്ന് ഗാന്ധിജി നിഷ്കര്‍ഷിച്ചു. ഗാന്ധിജി പഠിപ്പിച്ച ഉപവാസ സത്യഗ്രഹം ഇന്നും ലോകത്തെ ഏറ്റവും ശക്തമായ സമരമുറയാണ്.
വാംഗ്ചുക് ഒറ്റയാനല്ല
വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ, പരിസ്ഥിതി പ്രവര്‍ത്തകനുമായ സോനം വാംഗ്ചുക് ഡല്‍ഹി ജന്തര്‍ മന്തറില്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് 21-ാം ദിവസത്തിലെത്തി. ആരോഗ്യനില വഷളായിട്ടും പിന്മാറാന് വാംഗ്ചുക് തയാറല്ല. നീറ്റ്-യുജി പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് വരെ നിരാഹാരം തുടരുമെന്നാണ് വാംഗ്ചുക് വ്യക്തമാക്കിയത്.
അതീവ ഗുരുതര സ്ഥിതി
ജൂണ്‍ 28ന് നിരാഹാര സമരം ആരംഭിച്ചതു മുതല്‍ വാംഗ്ചുകിന്റെ ശരീരഭാരം ഒമ്പതു കിലോ കുറഞ്ഞു. 59 വയസുള്ള വാംഗ്ചുകിന്റെ ഭാരം 56.55 കിലോഗ്രാമായി. രക്തസമ്മര്‍ദം 108/68 ആയി താഴ്ന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് 80 മില്ലിഗ്രാം ആയി. നിരാഹാരം തുടര്‍ന്നാല്‍ ആരോഗ്യം കൂടുതല്‍ വഷളാകുമെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്കി.
ശരീരത്തിലെ ഗ്ലൂക്കോസ് തീരുമ്പോള്‍ ശരീരം കൊഴുപ്പിനെ ഉപയോഗിക്കാന്‍ തുടങ്ങും. അതിനുശേഷം പേശികള്‍ നശിക്കാന്‍ തുടങ്ങുന്നു. ജലാംശം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് അത് രണ്ടിലേക്കു കുറഞ്ഞു. യൂറിക് ആസിഡിന്റെ അളവു വളരെ ഉയര്‍ന്ന നിലയിലാണ്. പേശികള്‍ നശിക്കുന്നുന്നതിന്റെ സൂചനയാണിത്- വാംഗ്ചുകിനെ പരിശോധിക്കുന്ന ഡോ. സതീഷ് ലാംബ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
ഇടപെട്ട് ഹൈക്കോടതി
വാംഗ്ചുകിന്റെ ആരോഗ്യസ്ഥിതി ദിവസവും വൈദ്യശാസ്ത്രപരമായി നിരീക്ഷിക്കാന്‍ ഡല്‍ഹി ഹൈക്കോടതിക്കു നിര്‍ദേശിക്കേണ്ടിവന്നു. ഓരോ പൗരന്റെയും ജീവന് വിലപ്പെട്ടതാണ്. അതു സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്നു ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായയും ജസ്റ്റീസ് തേജസ് കരിയയും അടങ്ങുന്ന ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഏതു ചികിത്സയും കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കസേരയിൽ അള്ളിപ്പിടിച്ച് പ്രധാൻ
മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് 24 ലക്ഷം വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും നേരിട്ടു ബാധിച്ചു. ചുരുങ്ങിയത് 12 വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. എന്നിട്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്. മന്ത്രിയെ പുറത്താക്കാനോ രാജിയാവശ്യപ്പെടാനോ പ്രധാനമന്ത്രിയും തയാറല്ല. 2024ലെ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടും അതാവര്‍ത്തിക്കാതിരിക്കാന്‍ കഴിയാത്തതിന് മറ്റാരെയും പഴിചാരാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയില്ല.
ചെറുജീവികളല്ല പാറ്റ
കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) സമരത്തെയും വാംഗ്ചുകിന്റെ നിരാഹാരത്തെയും മടിച്ചുമടിച്ചാണു പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ചത്. നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭത്തിനു പ്രതിപക്ഷ പാര്‍ട്ടികള്‍ വൈകിയപ്പോഴാണ് അമേരിക്കയിലായിരുന്ന അഭിജിത് ദിപ്കെയെന്ന ചെറുപ്പക്കാരന് സിജെപി തുടങ്ങിയത്. സമൂഹമാധ്യമങ്ങളിലൂടെ വിപ്ലവം സൃഷ്ടിച്ച സിജെപിയുടെ ഡല്‍ഹി സമരം ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത നിലയിലേക്കു ശക്തി പ്രാപിച്ചു. രാഷ്ട്രീയ, സാമൂഹ്യ, കര്‍ഷക നേതാക്കളോടൊപ്പം നിരവധി വിദ്യാര്‍ഥികള്‍ സിജെപിയുടെ സമരത്തില്‍ പങ്കുചേരുന്നുണ്ട്.
വാംഗ്ചുകിന്റെ നിരാഹാര സമരത്തിന് ഇന്നലെയാണു മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി പരസ്യപിന്തുണ അറിയിച്ചത്. കോണ്‍ഗ്രസ് നേതാവ് പവന് ഖേര ജന്തര്‍ മന്തറിലെ സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു. മോദി സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മയും പരീക്ഷാ സംവിധാനത്തിന്റെ തകര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ വാംഗ്ചുകിന്റെ സമരത്തോടു യോജിപ്പാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികളും കര്‍ഷകരും
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വിദ്യാഭ്യാസമന്ത്രി പ്രധാന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന ഛാത്രോം കി ഗൂഞ്ച് (വിദ്യാര്‍ഥികളുടെ ശബ്ദം) സമരത്തിനായി രാഹുല്‍ ഗാന്ധി ഇന്നലെ ഡെറാഡൂണിലായിരുന്നു. വാംഗ്ചുക് അനുഭവിക്കുന്ന വേദനയും രോഷവും പങ്കുവയ്ക്കുന്നുവെന്നു വേണുഗോപാല്‍ പറഞ്ഞു. ഡല്‍ഹി കര്‍ഷകസമരത്തിന്റെ പ്രധാനി രാകേഷ് ടികായത്തും സമരസ്ഥലം സന്ദര്‍ശിച്ചു പിന്തുണ പ്രഖ്യാപിച്ചു.
ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, സമാജ്വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവ്, എന്‍സിപി അധ്യക്ഷയും എംപിയുമായ സുപ്രിയ സുലെ, ഹരിയാനയിലെ ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല തുടങ്ങിയവര്‍ കോണ്‍ഗ്രസ് നേതാവ് പവന് ഖേരയ്ക്കു പുറമെ ഇന്നലെ ജന്തര്‍ മന്തറിലെത്തി വാംഗ്ചുകിനെ സന്ദര്‍ശിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സിപിഐയുടെ ഡി. രാജ അടക്കമുള്ള നേതാക്കളും മുമ്പേതന്നെ പന്തലിലെത്തി വാംഗ്ചുകിനെ പിന്തുണച്ചു.
രാമക്ഷേത്ര കൊള്ളയും നീറ്റും
തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം പ്രക്ഷുബ്ധമാക്കാന്‍ വാംഗ്ചുകിന്റെ നിരാഹാരവും സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചും മതിയാകും. കോടിക്കണക്കിനു ഹൈന്ദവ വിശ്വാസികളെ ഞെട്ടിച്ച അയോധ്യ രാമക്ഷേത്രത്തിലെ വഴിപാടു കൊള്ളയും പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധത്തിനു കാരണമാകും.
മണ്ഡല പുനര്‍നിര്‍ണയം അടക്കമുള്ള വിവാദ ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവന്നേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്തി വലിയതോതില്‍ എംപിമാരുടെ കൂറുമാറ്റം തുടരുമ്പോഴും വിവാദ ഭരണഘടനാ ഭേദഗതികള്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലോക്സഭയില്‍ ഉറപ്പാകാത്തതാണു തടസം.
ചര്‍ച്ചയും സമവായവും പ്രധാനം
വിവാദ എഫ്സിആര്‍എ ഭേദഗതി ബില്‍ ഇത്തവണ പാസാക്കാനുള്ള നീക്കം ദുരുപദിഷ്ടമാണ്. കഴിഞ്ഞ ജനുവരിയില്‍ അവതരിപ്പിച്ച ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ഭേദഗതി ബില്‍- 226, കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടു തത്കാലം മരവിപ്പിച്ചിരുന്നു. ന്യൂനപക്ഷങ്ങളെ വരുതിയിലാക്കാനുള്ള ഡെമോക്ലീസിന്റെ വാള് ആയി എഫ്സിആര്‍എ എന്ന നിയമം കേന്ദ്രം ഉപയോഗിക്കുന്നുവെന്നതാണു പ്രധാന ആശങ്ക.
സര്‍വകക്ഷി യോഗം വിളിച്ചു സമവായം ഉണ്ടാക്കിയശേഷം വിവാദ നിയമനിര്‍മാണങ്ങള്‍ നടത്തുകയാണ് അഭികാമ്യം. വീഴ്ചകള്‍ക്കും തെറ്റുകള്‍ക്കും സര്‍ക്കാരിലെ ഉന്നതര്‍ ഉത്തരവാദിത്വം ഏറ്റെടുക്കാതിരുന്നാല്‍ അതു ജനാധിപത്യ ഭരണത്തിന്റെ തകര്‍ച്ചയാകും.
അഗര്‍വാളിനെ മറക്കരുത്
മഗ്സെസെ അടക്കം 15 അവാര്‍ഡുകള്‍ നേടിയ വാംഗ്ചുകിന്റെ നിരാഹാര സമരം മൂന്നാഴ്ചയായിട്ടും ചര്‍ച്ചയ്ക്കുപോലും കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. ജമ്മു കാഷ്മീരിലെ ലെയില്‍ ജനിച്ച് ലഡാക്കിന്റെ പരിസ്ഥിതി, വിദ്യാഭ്യാസ മികവിനായി പ്രവര്‍ത്തിക്കുന്ന വാംഗ്ചുകിന്റെ സംഭാവനകള്‍ രാജ്യത്തിനു വിലപ്പെട്ടതാണ്.
നിരാഹാര സമരം നടത്തി മരണത്തിനു കീഴടങ്ങേണ്ടി വന്നവരുടെ ഓര്‍മകള്‍ രാജ്യസ്നേഹികളെ വേദനിപ്പിക്കും. ഗംഗാനദിയെ സംരക്ഷിക്കാനായി 111 ദിവസം നീണ്ട നിരാഹാര സമരത്തിനൊടുവില്‍ പ്രഫ. ജി.ഡി. അഗര്‍വാള്‍ മരണത്തിനു കീഴടങ്ങിയത് 2018ലാണ്. കാന്‍പുര്‍ ഐഐടി പ്രഫസറായിരുന്ന ഇദ്ദേഹം സന്യാസിയും പരിസ്ഥിതി പ്രവര്‍ത്തകനുമായി മാറിയ ശേഷമാണ് 87-ാം വയസില്‍ മൂന്നര മാസത്തിലേറെ നിരാഹാരസമരം നടത്തി ജീവൻ വെടിഞ്ഞത്. നിരാഹാര സമരങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഓര്‍മിക്കേണ്ട മറ്റൊരു പേര് ധീരരക്തസാക്ഷി ഭഗത് സിംഗിന്റേതാണ്.
Leader Page
പെട്രോളും ഡീസലും എൽപിജിയും സിഎൻജിയും അടിസ്ഥാനപരമായി ഹൈഡ്രോകാർബൺ ഇന്ധനങ്ങളാണ്. പെട്രോളും ഡീസലും വിവിധ ഹൈഡ്രോകാർബൺ സംയുക്തങ്ങളുടെ മിശ്രിതമാണ്. അവയിലെ ഹൈഡ്രജന്റെയും കാർബണിന്റെയും അളവിനനുസരിച്ചായിരിക്കും ഇന്ധനത്തിന്റെ കലോറി മൂല്യം. കലോറി മൂല്യമാണ് ഊർജത്തിന്റെ അളവ്. ഹൈഡ്രജനും കാർബണും ഓക്സിജനിൽ പൂർണമായി കത്തുമ്പോഴുണ്ടാകുന്ന താപോർജത്തിനു സമാനമാണ് ഈ ഇന്ധനങ്ങളുടെ കലോറി മൂല്യം.
നേരേമറിച്ച് ഓക്സിജൻ കൂടി അടങ്ങിയിട്ടുള്ള ഒരു ഇന്ധനമാണെങ്കിൽ അതിന്റെ തന്മാത്രയിലെ കാർബൺ, ഹൈഡ്രജൻ മൂലകങ്ങളുടെ ഒരു ഭാഗം മുമ്പേതന്നെ ഓക്സിജനുമായി സംയോജിക്കപ്പെട്ടിരിക്കുന്നു. അതിനാൽ തുല്യ അളവ് ഹൈഡ്രോകാർബൺ ഇന്ധനത്തിനേക്കാൾ കുറവായിരിക്കും കലോറി മൂല്യം. എഥനോൾ (C2 H6 O)എന്നത് ഓക്സിജൻ അടങ്ങിയ ഇന്ധനമാകയാൽ അതിന്റെ കലോറി മൂല്യം താരതമ്യേന പെട്രോളിനേക്കാളും ഡീസലിനേക്കാളും കുറവായിരിക്കും.
അതുകൊണ്ടുതന്നെ എൻജിനിൽനിന്ന് ഒരു നിശ്ചിത അളവു ശക്തി ലഭ്യമാക്കാൻ കൂടുതൽ അളവിൽ ഇന്ധനം ഉപയോഗിക്കേണ്ടിവരും. E10, E20 എന്നിങ്ങനെയുള്ള എഥനോൾ മിശ്രിത ഇന്ധനങ്ങൾ ഉപയോഗിക്കുമ്പോൾ പെട്രോളിന്റെയും എഥനോളിന്റെയും വ്യത്യസ്ത കലോറിമൂല്യങ്ങൾക്ക് ആനുപാതികമായ മൈലേജ് ആയിരിക്കും കിട്ടുന്നത്. നൂറു ശതമാനം പെട്രോളുമായി താരതമ്യം ചെയ്താൽ ഒരു ലിറ്റർ E10 ഇന്ധനത്തിന്റെ ഊർജമൂല്യം 97 ശതമാനവും E20 യുടേത് 93-94 ശതമാനവുമായിരിക്കും.
ഇന്ധനക്ഷമത എന്നതും മൈലേജ് എന്നതും യഥാർഥത്തിൽ വ്യത്യസ്ത അളവുകോലാണ്. ഉയർന്ന കലോറി മൂല്യമുള്ള ഒരു ഇന്ധനം ഒരു എൻജിനിൽ ഉപയോഗിക്കുമ്പോൾ ഉയർന്ന ഫലപ്രാപ്തി ഉണ്ടാകണമെന്നില്ല. ഒരു ലിറ്റർ ഡീസലും ഒരു ലിറ്റർ പെട്രോളും താരതമ്യം ചെയ്താൽ ഏകദേശം പതിനഞ്ചു ശതമാനത്തോളം ഊർജം കൂടുതലുണ്ട് ഡീസലിന്. അതേസമയം ഒരു ലിറ്റർ എഥനോളിന്റെ കലോറി മൂല്യം പെട്രോളിന്റെ മൂന്നിൽ രണ്ടു ഭാഗം മാത്രമേയുള്ളൂ.
എഥനോൾ മിശ്രിതങ്ങൾ ഇന്ധനമായി ഉപയോഗിക്കുമ്പോൾ എഥനോളിന്റെ അളവനുസരിച്ച് മൈലേജിൽ കുറവു വരും. എന്നാൽ, ഇന്ധനക്ഷമത കുറയാൻ ഇടയില്ല. യഥാർഥത്തിൽ, ഇന്ധനക്ഷമത എന്നത് എൻജിന്റെ സവിശേഷ ഗുണമാണ്. ഒരേ ഇന്ധനം വിവിധ എൻജിനുകളിൽ വ്യത്യസ്തമായ ഇന്ധനക്ഷമതയായിരിക്കും തരുന്നത്. പുതിയ എൻജിനുകൾ കൂടുതൽ എഥനോൾ സൗഹൃദമായി നിർമിക്കപ്പെടുമ്പോൾ പൊതുവിൽ യഥാർഥ ഇന്ധനക്ഷമത ഇനിയും മെച്ചപ്പെടാനാണു സാധ്യത.
എന്തുകൊണ്ട് കരിമ്പും ചോളവും?
കൃഷി എന്നത് യഥാർഥത്തിൽ പ്രകാശ സംശ്ലേഷണമെന്ന പ്രതിഭാസത്തിൽ ഊന്നിയ ഒരു ഊർജ പരിണാമ പ്രക്രിയയാണ്. സങ്കേതികമായി പറഞ്ഞാൽ വളരെ കുറഞ്ഞ ഊർജക്ഷമതയേ ഉള്ളൂ പ്രകാശ സംശ്ലേഷണം എന്ന പ്രതിഭാസത്തിന്. എന്നാൽ, കരിമ്പിനും ചോളത്തിനും അതുപോലെ പരിമിതമായ ഏതാനും സസ്യങ്ങൾക്കും അവയുടെ ചില പ്രത്യേകതകൾ മൂലം ഉയർന്ന പ്രകാശസംശ്ലേഷണ ക്ഷമതയുണ്ട്. ഒരു ഹെക്ടറിലെ കരിമ്പുവിളയിൽനിന്നു ലഭ്യമാകുന്ന ഊർജത്തിന്റെ അളവ് മറ്റു വിളകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഏറ്റവും ഊർജ അനുപാതം കൂടിയ വിളയായാണ് കരിമ്പിനെ കണക്കാക്കുന്നത്.
എഥനോൾ ഉത്പാദനം
കരിമ്പുകൃഷിയിൽ വളരെ കൂടുതൽ ഊർജം ഉപയോഗിക്കപ്പെടുന്നു എങ്കിലും ഒരു ഹെക്ടറിൽനിന്ന് 80 മുതൽ 120 ടൺ വരെ കരിമ്പു ലഭിക്കുന്നു എന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിൽനിന്ന് പത്തു ടണ്ണിലധികം പഞ്ചസാരയും മുപ്പത്തഞ്ചു ടൺ വരെ കരിമ്പിൻചണ്ടിയും അഞ്ചു ടണ്ണോളം മൊളാസസും ലഭിക്കും. കരിമ്പിൻ ചണ്ടി പഞ്ചസാരമില്ലുകളിൽ ഊർജോത്പാദനത്തിനുപയോഗിക്കുന്നു. ഇന്ത്യയിലെ പഞ്ചസാര മില്ലുകളുടെ വാർഷിക ഉത്പാദനം ഏകദേശം 35 ദശലക്ഷം ടൺ എന്നു കണക്കാക്കാം. ഓരോ കിലോ പഞ്ചസാരയ്ക്കും ഏകദേശം 400 ഗ്രാം മൊളാസസ് ഉപോത്പന്നമായി ലഭിക്കും.
ഓരു കിലോ മൊളാസസിൽനിന്ന് ഏകദേശം 200 ഗ്രാം എഥനോൾ ലഭിക്കാം. ചുരുക്കിപ്പറഞ്ഞാൽ, ഓരോ കിലോഗ്രാം പഞ്ചസാരയ്ക്കുമൊപ്പം 100 മില്ലി ലിറ്റർ എഥനോൾ ലഭിക്കും. നിലവിലുള്ള വാർഷിക പഞ്ചസാര ഉത്പാദനത്തോതിന് ആനുപാതികമായി ഏതാണ്ട് മൂന്നര ബില്യൺ ലിറ്റർ എഥനോൾ ആണ് ഉത്പാദിപ്പിക്കാനാകുന്നത്. ലഭ്യമായ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 40 മുതൽ 43 ദശലക്ഷം മെട്രിക് ടൺ പെട്രോൾ ഒരു വർഷം ഉപയോഗിക്കുന്നുണ്ട്.
ആകെ ഉപയോഗിക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കണമെങ്കിൽ ഏകദേശം 11.5 ബില്യൺ ലിറ്റർ എഥനോൾ ഉത്പാദിപ്പിക്കണം. ഇതിന്റെ അർഥം മുഴുവൻ കരിമ്പും പഞ്ചസാര ഉത്പാദനത്തിന് ഉപയോഗിക്കുന്നതിനു പകരം നേരിട്ട് എഥനോൾ ഉത്പാദിപ്പിക്കാൻ മാറ്റിവയ്ക്കേണ്ടിവരും. അപ്പോൾ പഞ്ചസാരയുടെ കയറ്റുമതി നിർത്തി ആഭ്യന്തര ഉപയോഗത്തിനു മാത്രം ഉത്പാദിപ്പിക്കുക എന്ന നിലയിലേക്ക് പഞ്ചസാര മില്ലുകൾ മാറേണ്ടിവരും. കൂടാതെ, ധാന്യങ്ങളിൽനിന്നുകൂടി എഥനോൾ ഉത്പാദിപ്പിച്ചാലേ രാജ്യത്തുപയോഗിക്കുന്ന മുഴുവൻ പെട്രോളിലും 20 ശതമാനം എഥനോൾ ചേർക്കാനാവൂ. പഞ്ചസാരയുടെ ഉത്പാദനം കുറച്ച് കരിമ്പിൻനീര് നേരിട്ട് എഥനോളാക്കാൻ ബുദ്ധിമുട്ടില്ല.
എന്നാൽ, ധാന്യങ്ങളിലെ അന്നജം (സ്റ്റാർച്ച്) എഥനോളാക്കണമെങ്കിൽ ആദ്യം അത് ഹൈഡ്രോളിസിസ് എന്ന പ്രക്രിയയ്ക്കു വിധേയമാക്കി (സക്കാരിഫിക്കേഷൻ) ഗ്ലൂക്കോസാക്കി മാറ്റണം. എൻസൈമുകൾ ഉപയോഗിച്ചു നടത്തുന്ന ഈ പ്രവർത്തനം ഒഴിവാക്കാനാവാത്തതിനാൽ സ്റ്റാർച്ച് അടിസ്ഥാനമാക്കുന്ന ഇത്തരം സംവിധാനങ്ങൾ കൂടുതൽ സങ്കീർണവും ഊർജാവശ്യം കൂടിയതുമാണ്. അതിനാൽ ഈ പ്രക്രിയയിൽ ചെലവും കൂടുതലായിരിക്കും.
ഉപസംഹാരം
പെട്രോളിൽ ഘട്ടംഘട്ടമായി എഥനോൾ അനുപാതം കൂടുന്നത് ദീർഘകാല അടിസ്ഥാനത്തിൽ ഇന്ധന സ്വ
Leader Page
ജൈവ ഇന്ധനങ്ങളുടെ ഉപയോഗം സംബന്ധിച്ച ചർച്ചകൾ ധാരാളം നടന്നുവരുന്നുണ്ടെങ്കിലും അതുസംബന്ധിച്ച സാങ്കേതിക വിശദാംശങ്ങൾ പലപ്പോഴും പൊതുസമൂഹത്തിന്റെ മുന്നിൽ എത്തുന്നില്ല. ആനുകാലിക ജൈവ വസ്തുക്കളിൽനിന്നു ലഭ്യമാകുന്നതാണ് ജൈവ ഇന്ധനങ്ങൾ. ഇത് ഖരം, ദ്രവം, വാതകം എന്നീ മൂന്ന് അവസ്ഥകളിലും ലഭ്യമാണ്. വിറകും മരക്കരിയും ഖരരൂപത്തിലുള്ള ജൈവ ഇന്ധനങ്ങളാണ്. ജൈവ ഡീസലും വിവിധ ആൽക്കഹോളുകളും ദ്രവ ഇന്ധനങ്ങളാണെങ്കിൽ ബയോഗ്യാസും പ്രൊഡ്യൂസർ ഗ്യാസും (കാർബൺ മോണോക്സൈഡ്, ഹൈഡ്രജൻ, മീതെയ്ൻ, കാർബൺ ഡയോക്സൈഡ്, നൈട്രജൻ ഇവയുടെ മിശ്രിതം) വാതക രൂപത്തിലുള്ള ജൈവ ഇന്ധനങ്ങളാണ്.
"കാർബൺ ന്യൂട്രൽ' ആയ ജൈവ ഇന്ധനങ്ങൾ
"കാർബൺ ന്യൂട്രൽ' എന്ന നിലയ്ക്കാണ് അടുത്തകാലത്ത് ജൈവ ഇന്ധനങ്ങൾ വാർത്താപ്രാധാന്യം നേടിവരുന്നത്. ആനുകാലിക ജൈവസ്രോതസുകൾ എല്ലാംതന്നെ അടിസ്ഥാനപരമായി സസ്യങ്ങളിൽനിന്ന് ഉടലെടുക്കുന്നവയാണ് എന്നതാണ് ഇതിനു കാരണം. ഒരു മരം വളരുമ്പോൾ പ്രകാശ സംശ്ലേഷണത്തിലൂടെയാണ് അതിലുള്ള ജൈവ പദാർഥം നിർമിക്കപ്പെടുന്നത്. ഈ പ്രക്രിയയിൽ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിനെ ആഗിരണം ചെയ്തുകൊണ്ട് ജലവുമായി ചേർത്ത് കാർബോ ഹൈഡ്രേറ്റിന്റെ വിവിധ രൂപങ്ങൾ സസ്യങ്ങൾ നിർമിക്കുന്നു.
കരിമ്പിലെ പഞ്ചസാരയും നെൽമണിയിലെ അന്നജവും എന്നുവേണ്ട പുല്ലും വൈക്കോലും വരെ എല്ലാ സസ്യഭാഗങ്ങളും ഈ പ്രതിഭാസത്തിലൂടെയാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ബൃഹത്തായ ഊർജ പരിണാമപ്രക്രിയയാണിത്.
ഓരോ 44 ഗ്രാം കാർബൺ ഡയോക്സൈഡും പ്രകാശ സംശ്ലേഷണം വഴി സസ്യങ്ങളിൽ സംഭരിക്കപ്പെടുമ്പോൾ 114 കലോറി ഊർജവും അതിൽ ഉൾച്ചേർന്നിരിക്കും. ഈ ഊർജം സൂര്യപ്രകാശത്തിൽനിന്നാണ് സസ്യങ്ങൾ സംഭരിക്കുന്നത്. അതിനാൽതന്നെ അത് അക്ഷയോർജമാണ്. ഈ സസ്യഭാഗങ്ങൾ ഊർജത്തിനായി വായുവിൽ കത്തിക്കുമ്പോൾ പ്രകാശസംശ്ലേഷണത്തിൽ നടന്നതിന്റെ നേർവിപരീതമായ രാസപ്രവർത്തനം നടക്കുകയും സൂര്യനിൽനിന്നു സംഭരിച്ച ഊർജവും അന്തരീക്ഷത്തിൽനിന്നു സംഭരിച്ച കാർബൺ ഡയോക്സൈഡും പുറത്തേക്കു വരികയും ചെയ്യുന്നു.
ആ ജൈവപദാർഥം രൂപപ്പെടാൻ അന്തരീക്ഷത്തിൽനിന്ന് ആഗിരണം ചെയ്ത അത്രയും കാർബൺ ഡയോക്സൈഡ് മാത്രമേ ഇങ്ങനെ നിർഗമനം ചെയ്യപ്പെടുന്നുള്ളൂ എന്നതിനാൽ ജൈവ ഇന്ധനങ്ങൾ എല്ലാം കാർബൺ ന്യൂട്രൽ ആയി കണക്കാക്കപ്പെടുന്നു.
സമീപകാലത്തുതന്നെ സ്വാഭാവികമായി പുനഃസൃഷ്ടിക്കാൻ (റിന്യൂവബിൾ) കഴിയുന്ന ഊർജസ്രോതസുകളെയാണ് അക്ഷയോർജ സ്രോതസുകൾ എന്നു വിളിക്കുന്നത്. കൽക്കരിയും പെട്രോളിയവും, ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന സസ്യങ്ങളിൽനിന്നും മറ്റു ജീവജാലങ്ങളിൽനിന്നും ഭൗമാന്തർ ഭാഗത്തെ സങ്കീർണ സാഹചര്യംകൊണ്ട് ഇന്ധനമായി പരിണമിച്ചതാണ്.
എന്നാൽ, അവയൊന്നും സമീപഭാവിയിൽ പുനർനിർമിക്കപ്പെടാൻ ഒരു സാധ്യതയുമില്ല. ഇന്നുപയോഗിക്കുന്ന നിരക്കിൽ ഉപയോഗിച്ചാൽ അവയൊക്കെ അനതിവിദൂര ഭാവിയിൽ തീർന്നുപോകുകയും ചെയ്യും. അതിനാൽ ഇത്തരം ഖനിജ ഇന്ധനങ്ങളെ (ഫോസിൽ ഫ്യൂവൽ) അക്ഷയോർജം എന്ന ഗണത്തിൽപ്പെടുത്താനാവില്ല. ഇവയിൽനിന്ന് ഊർജം ഉത്പാദിപ്പിക്കുമ്പോൾ അന്തരീക്ഷത്തിലേക്കു നിർഗമിക്കുന്ന വൻതോതിലുള്ള കാർബൺ ഡയോക്സൈഡിനെ തിരികെ പിടിക്കാൻ തത്കാലം കാര്യക്ഷമമായ മാർഗങ്ങൾ ഒന്നുംതന്നെ ഇല്ല.
വ്യവസായവിപ്ലവ കാലഘട്ടത്തിനു മുമ്പ് അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് ഏകദേശം 270 പിപിഎം നിരക്കിലായിരുന്നു എങ്കിൽ ഇപ്പോൾ അത് 430 പിപിഎം-ന് അടുത്തെത്തിയിരിക്കുന്നു. പുറമെ മറ്റു ഹരിതഗൃഹ വാതകങ്ങളായ മീതെയ്നും നൈട്രജൻ ഓക്സൈഡുകളും ഫ്ളൂറിൻ അടങ്ങുന്ന മറ്റു സംയുക്തങ്ങളുംകൂടി ചേരുമ്പോൾ ആഗോളതാപനം വിനാശകരമായ നിലയിലേക്ക് എത്തിച്ചേരുമെന്നതാണ് യാഥാർഥ്യം. അതിനാലാണ് ജൈവോർജം ഉൾപ്പെടെയുള്ള അക്ഷയോർജ സ്രോതസുകളിലേക്ക് ലോകശ്രദ്ധ തിരിഞ്ഞത്.
വാഹനങ്ങൾക്കും മറ്റും യാന്ത്രികശക്തി ലഭ്യമാക്കുന്ന ആന്തരജ്വലന (ഇന്റേണൽ കംബസ്റ്റ്യൻ) എൻജിനുകളിൽ ദ്രവ, വാതക ഇന്ധനങ്ങളേ ഉപയോഗിക്കാൻ കഴിയൂ. അതിനാൽ സസ്യജന്യമായ പഞ്ചസാരയിൽനിന്നു വളരെ ലളിതമായ രീതിയിൽ തയാറാക്കാവുന്ന ജൈവ ഈതൈൽ ആൽക്കഹോളും (ബയോ എഥനോൾ) സസ്യ എണ്ണകളിൽനിന്നു രാസപ്രക്രിയ വഴി പരിവർത്തനം ചെയ്തുണ്ടാക്കുന്ന ജൈവ ഡീസലും പ്രചുരപ്രചാരത്തിലെത്തി. പെട്രോൾ എൻജിനിലേക്ക് ആൽക്കഹോളും ഡീസൽ എൻജിനിലേക്ക് ജൈവ ഡീസലും പരിസ്ഥിതി സൗഹൃദമായ ജൈവ ഇന്ധനങ്ങൾ എന്ന നിലയ്ക്ക് കഴിഞ്ഞ ഏതാനും ദശകങ്ങളായി പരക്കെ അംഗീകരിക്കപ്പെട്ടു.
ആൽക്കഹോൾ ഇന്ധനം: അല്പം ചരിത്രം
വാഹനങ്ങളുടെ അന്തരികജ്വലന എൻജിനുകളിൽ ഇന്ധനമായി എഥനോൾ ഉപയോഗിച്ചുതുടങ്ങിയിട്ട് അര നൂറ്റാണ്ടോളമായി എന്നതാണ് യാഥാർഥ്യം. അതിന് ഇപ്പോഴത്തെ യുഎസ്-ഇറാൻ യുദ്ധകാലത്തോട് സദൃശ്യമായ മറ്റൊരു പ്രതിസന്ധി ഘട്ടത്തിലെ ചരിത്രംകൂടി പറയേണ്ടതുണ്ട്. 1973ലെ കടുത്ത ഊർജ പ്രതിസന്ധിക്കു കാരണം ഇസ്രയേലിനെതിരേ ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ തുടങ്ങിയ "യോം കിപ്പൂർ' യുദ്ധമാണ്. സ്വാഭാവികമായും അമേരിക്കയും മറ്റു പശ്ചാത്യ രാജ്യങ്ങളും ഇസ്രയേലിനെ പിന്തുണച്ചു.
സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള പെട്രോളിയം ഉത്പാദക രാജ്യങ്ങൾ എണ്ണ ഉത്പാദനം പെട്ടെന്നു വെട്ടിക്കുറയ്ക്കുകയും അമേരിക്കക്കെതിരേ എണ്ണ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. അതേത്തുടർന്ന് വെറും മൂന്നു ഡോളർ വിലയുണ്ടായിരുന്ന ക്രൂഡോയിലിന്റെ വില 12 ഡോളറായി വർധിക്കുകയും മിക്ക രാജ്യങ്ങളും കടുത്ത ഊർജ പ്രതിസന്ധിയിലാകുകയും ചെയ്തു. ഇതിനെ നേരിടാൻ പല രാജ്യങ്ങളും പരമ്പരാഗതമല്ലാത്ത ഊർജസ്രോതസുകൾ കണ്ടെത്താൻ ശ്രമമാരംഭിച്ചു. എഥനോൾ ഉൾപ്പെടെയുള്ള ജൈവ ഇന്ധനങ്ങൾ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത് അങ്ങനെയാണ്.
80 ശതമാനം പെട്രോളിയം ഇന്ധനവും ഇറക്കുമതി ചെയ്യുകയായിരുന്ന ബ്രസീൽ 1975ൽ കരിമ്പിൽനിന്ന് ഇന്ധന എഥനോൾ ഉണ്ടാക്കുന്ന ദേശീയ പദ്ധതി ആരംഭിച്ചു. എഴുപതുകളുടെ ആരംഭത്തിൽതന്നെ അമേരിക്കയും വാഹന ഇന്ധനമായി എഥനോൾ ഉപയോഗിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. "ഗ്യാസോ ഹോൾ' എന്ന പേരിൽ എഥനോൾ കലർത്തിയ പെട്രോളിന് (അമേരിക്കയിൽ പൊതുവെ പെട്രോളിനെ ഗ്യാസ് എന്നു വിളിക്കുന്നു) 1978 മുതലേ നികുതി ഇളവു നൽകി പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ചു. ഇപ്പോൾ പത്തുശതമാനം എഥനോൾ കലർത്തിയ E10 ആണ് അമേരിക്കയിൽ കൂടുതൽ വ്യാപകമായി ഉപയോഗിക്കുന്നത്. എന്നാൽ 2003 മുതൽ ബ്രസീലിൽ E20 മുതൽ E100 വരെയുള്ള ഏത് അനുപാതത്തിലുമുള്ള ഇന്ധനം ഉപയോഗിക്കാവുന്ന ഫ്ലക്സ് ഫ്യൂവൽ എൻജിനുള്ള വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു.
ഇന്ധനങ്ങളുടെ ഒക്ടേൻ റേറ്റിംഗ്
പെട്രോൾ ഇന്ധനമായി ഉപയോഗിക്കുന്ന എൻജിനുകളുടെ സുഗമമായപ്രവർത്തനത്തിന് ഉയർന്ന "ആന്റി നോക്ക്' ഗുണമുള്ള ഇന്ധനങ്ങൾ വേണം. എൻജിനുള്ളിലെ ഇന്ധന ജ്വലനപ്രക്രിയ ക്രമരഹിതമാകുമ്പോഴാണ് "നോക്കിംഗ്' (knocking) എന്നറിയപ്പെടുന്ന പ്രശ്നം ഉണ്ടാകുന്നത്. "ഒക്ടേൻ നമ്പർ' എന്ന സൂചകമാണ് ഈ ഇന്ധനങ്ങളുടെ ഗുണനിലവാരം വിലയിരുത്താൻ ഉപയോഗിക്കുന്നത്.
ഏറ്റവും നല്ല ഇന്ധനമായി കണക്കാക്കുന്ന ഐസോ ഒക്ടേന്‍ 100 എന്ന നമ്പറും വളരെ മോശമായി കണക്കാക്കുന്ന നോർമൽ ഹെപ്റ്റേൻ എന്ന സംയുക്തത്തിന് പൂജ്യം നമ്പറും രേഖപ്പെടുത്തപ്പെട്ട ഒരു സ്കെയിലാണ് ഇത്. ഒരു ഇന്ധനത്തിന്റെ ഒക്ടേൻ നമ്പർ 70 ആണെന്നു പറഞ്ഞാൽ അതിന്റെ അർഥം 70:30 അനുപാദത്തിൽ ഐസോ ഒക്ടേനും നോർമൽ ഹെപ്റ്റേനും കലർത്തിയ ഒരു മിശ്രിതത്തിനു തത്തുല്യമായ നോക്കിംഗ് സ്വഭാവമാണ് ആ ഇന്ധനത്തിനുള്ളത് എന്നാണ്.
പഴയകാല റിഫൈനറികളിൽനിന്നു ലഭ്യമായിരുന്ന സാധാരണ പെട്രോളിന്റെ ഒക്ടേൻ നമ്പർ മിക്കവാറും 80നു താഴെയായിരുന്നു. അപ്പോൾ അതു മെച്ചപ്പെടുത്താൻ ചില ചേരുവകൾ ഉപയേഗിച്ചിരുന്നു. "ടെട്രാ ഈതൈൽ ലെഡ്' ആണ് അക്കാലത്തു പരക്കെ ഉപയോഗിച്ചു വന്നത്. ജ്വലന ശേഷം എൻജിനിൽനിന്നു പുറന്തള്ളുന്ന ഉച്ഛിഷ്ട വാതകങ്ങളിൽ കൂടി ലെഡ് വായുവിലും ജലത്തിലും മണ്ണിലും കലർന്ന് വലിയതോതിൽ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. കൊച്ചു കുട്ടികളെയാണ് ഈ വിഷം കൂടുതൽ ഗുരുതരമായി ബാധിക്കുന്നത്.
എഥനോളിന്റെ ഒക്ടേൻ നമ്പർ 108 മുതൽ 109 വരെ ആണ്. അതിനാൽ മുമ്പ് പെട്രോളിന്റെ ചേരുവയായി ഉപയോഗിച്ചിരുന്ന ലെഡ് സംയുക്തത്തിനു പകരം എഥനോൾ ഉപയോഗിച്ചാൽ വളരെ എളുപ്പത്തിൽ ഇന്ധനത്തിന്റെ ഒക്ടേൻ റേറ്റിംഗ് വർധിപ്പിക്കാൻ കഴിയുമെന്നു മനസിലായി. പത്തുശതമാനം എഥനോൾ കലർന്ന E10 പെട്രോളിനു വരവേൽപു കിട്ടാൻ ഇതും ഒരു പ്രധാന കാരണമാണ്. അതോടൊപ്പംതന്നെ ഇന്നത്തെ ആധുനിക റിഫൈനറികളിൽ ഒക്ടേൻ നമ്പർ കൂട്ടുന്നതിനുള്ള പ്രത്യേക സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നു.
ഇന്ന് ഇന്ത്യയിൽ ലഭ്യമാകുന്ന സാധാരണ പെട്രോളിന്റെ ഒക്ടേൻ നമ്പർ 91 ആയിരിക്കുമെങ്കിൽ പ്രീമിയം പെട്രോൾ എന്ന ലേബലിൽ വിൽക്കപ്പെടുന്നതിന്റേത് 95-97 എന്ന നിരക്കിൽ ആയിരിക്കും. ഇന്ധനത്തിന്റെ ഒക്ടേൻ റേറ്റിംഗ് ഏറെ കുറയുന്നത് എൻജിൻ തകരാറുകൾ കൂടുതൽ വേഗത്തിൽ സംഭവിക്കാൻ ഇടയാക്കുമെന്നത് യാഥാർഥ്യമാണ്. ഇന്ത്യയിൽ നിർമിക്കപ്പെടുന്ന സാധാരണ വാഹനങ്ങൾക്കെല്ലാം തന്നെ 91 എന്ന ഒക്ടേൻ നമ്പറുള്ള ഇന്ധനം മതിയാകുന്നതാണ്.
(തുടരും)
(ലേഖകൻ കേരള കാർഷിക സർവകലാശാലാ റിട്ട. പ്രഫസറും
ജൈവോർജ മേഖലയിലെഗവേഷകനുമാണ്.)
Leader Page
മൂന്നു യുദ്ധങ്ങളാണ് ഇതെഴുതുമ്പോൾ ലോകത്തു കൊടുമ്പിരിക്കൊണ്ടിരിക്കുന്നത്. ഒന്ന്, ലോകകപ്പിന് വേണ്ടിയുള്ള ഫുട്ബോൾ യുദ്ധം; രണ്ട്; അധികാര സ്ഥാപനത്തിനുവേണ്ടി രാജ്യങ്ങൾ തമ്മിലുള്ള സൈനിക യുദ്ധം; മൂന്ന്; കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുള്ള മനുഷ്യന്റെ നിലനിൽപിനുവേണ്ടിയുള്ള യുദ്ധം.
വിനോദ യുദ്ധം
മനുഷ്യൻ ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്നത് വെറും ഒരു വിനോദ യുദ്ധമായ ഫുട്ബാൾ മത്സരമാണ്. ‘വെറും’ എന്ന് പറയാൻ കാരണം, ഈ ഫുട്ബോൾ യുദ്ധം നടന്നില്ലെങ്കിലും, മനുഷ്യജീവിതത്തിന് കാര്യമായിട്ടൊന്നും സംഭവിക്കാൻ പോകുന്നില്ല എന്നതാണ്. സമ്മർദങ്ങളിൽനിന്നും വിഷാദങ്ങളിൽനിന്നും ഏകാന്തതയിൽനിന്നും മാനസിക പിരിമുറുക്കങ്ങളിൽനിന്നുമൊക്കെ രക്ഷ നേടാനാണ് വിശ്രമവേളകളിൽ മനുഷ്യൻ വിനോദങ്ങൾ കണ്ടുപിടിച്ചത്. പിന്നീടാകട്ടെ ഈ വിനോദങ്ങൾ എല്ലാംതന്നെ ആഡംബരങ്ങളായിത്തീര്ന്നു. 7380 ഡോളർ തൊട്ട് 38,000 ഡോളർ വരെയാണ് ഈ വർഷത്തെ ഫുട്ബോൾ ടിക്കറ്റിന്റെ വില നിലവാരം.
ക്രിക്കറ്റിലും ഫുട്ബാളിലും ടെന്നീസിലും മോട്ടോർ ബൈക്ക്-കാർ റേസിലുമൊക്കെ മത്സരങ്ങൾ നടക്കുന്നത് യുദ്ധസമാനമായാണ്. വീറും വാശിയും ഒപ്പം വാതുവയ്ക്കലും ഒക്കെക്കൂടി വല്ലാത്ത ഒരാവേശത്തിൽ മനുഷ്യരെ കൊണ്ടെത്തിക്കുന്നു. അടുത്ത കാലത്തായി ഇത്തരം മത്സരങ്ങൾ സ്പോൺസർ ചെയ്യാൻ വമ്പൻ കോർപറേറ്റുകൾ മുന്നോട്ടു വന്നതോടെ മത്സരങ്ങളുടെ വീറും വാശിയും അനേകം മടങ്ങു കൂടിയിട്ടുണ്ട്.
2026ലെ ഫുട്ബോൾ കളികളിൽനിന്ന് മാത്രം 13 ബില്യൺ ഡോളർ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം, യുദ്ധം പോലെതന്നെ ജനങ്ങൾ ചേരി തിരിഞ്ഞു നിന്ന് നടത്തുന്ന അക്രമവും കൊള്ളിവയ്പും മൂലം ദശലക്ഷക്കണക്കിന് ഡോളർ നഷ്ടവും ലോകത്തിന്റെ പല ഭാഗങ്ങളിൽ സംഭവിക്കുന്നു.1990ൽ ഇറ്റലിയിലെ ടൂറിന്നിലും, 1998ൽ മെക്സിക്കോ സിറ്റിയിലും, 2022ൽ നെതർലൻഡിലും അഴിഞ്ഞാടിയ അക്രമസംഭവങ്ങൾ യുദ്ധസമാനമായിരുന്നു എന്ന് മാത്രമല്ല, കോടാനുകോടി ഡോളർ മൂല്യം വരുന്ന വസ്തുവകകൾക്കു നാശനഷ്ടം വരുത്തുകയും ചെയ്തു.
എന്നിട്ടും വാർത്താ മാധ്യമങ്ങളും ഭരണ നേതൃത്വങ്ങളും രാഷ്ട്രീയക്കാരും പൊതുജനങ്ങളും പ്രത്യേകിച്ചു പുതിയ തലമുറയും ഏറ്റവും പ്രാധാന്യത്തോടെ താത്പര്യം കാണിക്കുന്നതും ചർച്ചചെയ്യുന്നതും മറ്റു രണ്ടു ജീവന്മരണ പോരാട്ടങ്ങൾ നടക്കുമ്പോൾ, ഒരു കായിക മത്സരമാണെന്നു ചുരുക്കം. ഇത് മനുഷ്യ നിലനിൽപിനെയും മനുഷ്യന്റെ സുസ്ഥിര വികസനത്തെയും സംബന്ധിക്കുന്ന ബുദ്ധിപരവും പ്രായോഗികവുമായ സമീപനമല്ല.
സൈനിക യുദ്ധം
ഇപ്പോൾ ലോകത്തു നടക്കുന്ന ഇറാൻ -ഇസ്രയേൽ- യുഎസ് യുദ്ധവും റഷ്യ- യുക്രെയ്ൻ യുദ്ധവും മനുഷ്യന്റെ നിലനിൽപിനെ കാര്യമായി ബാധിക്കുന്നതാണ്. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ ഒരു പരിധി കഴിഞ്ഞു തീവ്രമായാൽ, ഫുട് ബോൾ മത്സരങ്ങൾ മാറ്റിവയ്ക്കപ്പെടും. ഇപ്പോൾ യുദ്ധങ്ങൾ നടക്കുന്ന യുക്രെയ്നിലോ അല്ലെങ്കിൽ ഇറാനിലോ വച്ച് ലോകകപ്പ് ഫുട്ബോൾ മത്സരം നടത്താൻ ആരും ധൈര്യപ്പെടുകയില്ല. കാരണം, മിസൈലുകളും ബോംബുകളും ഡ്രോണുകളും വരുത്തിവയ്ക്കുന്ന നഷ്ടം അനേകം ഫുട്ബോൾ മാച്ചുകളിലെ വരുമാനത്തിന്റെ പതിന്മടങ്ങായിരിക്കും. അതിന്റെയർഥം ഫുട്ബോൾ യുദ്ധ (മത്സര) ത്തേക്കാൾ മനുഷ്യ നിലനിൽപിനു പ്രധാനമായത് സൈനികയുദ്ധമെന്നാണ്.
പക്ഷേ, ആളിപ്പടരുന്ന ഫുട്ബോൾ യുദ്ധജ്വരത്തിൽ സൈനികയുദ്ധങ്ങൾ നിഷ്പ്രഭങ്ങളായിരിക്കുന്നു. എന്നാൽ, ഈ ഫുട്ബോൾ ജ്വരത്തിനാകട്ടെ ഒരു സൈനിക യുദ്ധത്തെപ്പോലും ഇല്ലാതാക്കാനുള്ള ശക്തിയില്ല. എന്നിട്ടും ബഹുഭൂരിപക്ഷം ജനങ്ങളും ഇതിൽ ഹരം പിടിക്കുന്നുവെങ്കിൽ, അതിന്റെയർഥം ലോകജനതയ്ക്ക് തങ്ങളുടെ ജീവിതത്തിൽ കൊടുക്കേണ്ട മുൻഗണനാക്രമം തെറ്റിയിരിക്കുന്നു എന്നുതന്നെയാണ്. അനേകായിരം ആൾക്കാർക്കും സഹസ്രകോടി ഡോളർ മൂല്യമുള്ള വസ്തുവകകൾക്കും നിരന്തരം നഷ്ടമുണ്ടാക്കുന്ന സൈനിക യുദ്ധങ്ങളേക്കാൾ കേവലം ഒരു വിനോദോപാധി തത്കാലത്തേക്കെങ്കിലും പ്രാധാന്യം നേടുന്നുവെങ്കിൽ ആ വ്യവസ്ഥിതി ഒട്ടുംതന്നെ സുസ്ഥിരമല്ല. മറ്റു യുദ്ധങ്ങളൊന്നും ലോകത്തെ അലട്ടാത്ത സമാധാന കാലത്താണെങ്കിൽ ഈ വിനോദ പ്രധാന സമീപനത്തിൽ തെറ്റില്ല.
കാലാവസ്ഥാ യുദ്ധം
2026 ജൂലൈ മൂന്നിനു പ്രസിദ്ധീകരിച്ച ‘ഡൗൺ ടു എര് ത്’ മാസികയിൽ, തണുപ്പ് പ്രദേശമായി കണക്കാക്കപ്പെടുന്ന യൂറോപ്പ്, ഈ വർഷം അനുഭവിച്ച അപാര ഉഷ്ണതരംഗത്തിന്റെ ഒരു പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ പറയുന്ന കാര്യങ്ങൾ വളരെ ഭീതിയുളവാക്കുന്നതാണ്. ഇപ്പോൾ ലോകത്തിൽ നടക്കുന്ന ഫുട്ബോള്‍ മത്സര-യുദ്ധത്തേക്കാൾ, സൈനിക യുദ്ധത്തേക്കാൾ, മനുഷ്യൻ പ്രാധാന്യം കൊടുക്കേണ്ടത്, വാസ്തവത്തിൽ പ്രകൃതി മനുഷ്യന്റെ ജീവിതത്തോടും അവന്റെ സ്ഥാവര-ജംഗമ വസ്തുക്കളോടും പ്രഖ്യാപിച്ചിട്ടുള്ള, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള, ഈ അത്യുഷ്ണതരംഗയുദ്ധമാണ്.
Leader Page
‘ബംഗാൾ ഇനി എങ്ങോട്ട്?’ എന്ന ചോദ്യം ചോദിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഉത്തരങ്ങളും വന്നുകൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ ഉത്തരം ബരാസത്തിൽനിന്നാണ്. അവിടെ ഓക്സിലിയം സലേഷ്യൻ സിസ്റ്റേഴ്സിന്റെ സ്ഥാപന പരിസരത്ത് നിയമപരമായ അനുമതിയോടെ നിർമിച്ച ഒരു സ്മാരക ചാപ്പലും സെമിത്തേരിയും ഉടൻ പൊളിച്ചുമാറ്റണം എന്ന് ഒരു സംഘം ആവശ്യപ്പെടുകയും സിസ്റ്റേഴ്സിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ‘ഹിന്ദു ജാഗരണ മഞ്ച്’ എന്ന സംഘടനയുമായി ബന്ധമുള്ള അറുപതോളം വരുന്ന ആളുകളായിരുന്നു സംഘത്തിൽ. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സലേഷ്യൻ സിസ്റ്റേഴ്സ് വർഷങ്ങളായി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹികക്ഷേമത്തിനുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
തലസ്ഥാനമായ കോൽക്കത്തയ്ക്കു തൊട്ടടുത്താണ് സംഭവം നടന്ന ബരാസത്ത്. നോർത്ത് 24 പർഗാനാസ് ജില്ലയിൽ. കോൽക്കത്ത മെട്രോപോളിറ്റൻ ഡെവലപ്മെന്റ് അഥോറിറ്റിയുടെ കീഴിലുള്ള പ്രദേശം. ഭരണകേന്ദ്രത്തോടു ചേർന്നുതന്നെ ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ ന്യൂനപക്ഷ സമൂഹം തികഞ്ഞ അരക്ഷിതാവസ്ഥയിലാണ്. “നിങ്ങളുടെ സർക്കാർ പോയി. ഇപ്പോൾ ഞങ്ങളുടെ സർക്കാരാണ്” എന്ന് സിസ്റ്റർമാർക്കു നേരേ നടത്തിയ ആക്രോശത്തിൽ കാര്യങ്ങളെല്ലാമുണ്ട്. നിയമം നിയമത്തിന്റെ വഴിക്കും കാര്യങ്ങൾ ഞങ്ങളുടെ വഴിക്കും എന്ന സംഘധാർഷ്ട്യത്തിന്റെ പടപ്പുറപ്പാട്.
ബംഗാളിലെ പുതിയ ബിജെപി സർക്കാർ പുതിയ സോപ്പിട്ട് കുളിപ്പിച്ചുകൊണ്ടുവന്ന ഗുണ്ടാ ബില്ലിനെയും ഇതിനോടു ചേർത്തു വായിക്കേണ്ടിവരും. ന്യൂനപക്ഷങ്ങൾക്കൊപ്പം രാഷ്ട്രീയ എതിരാളികളെയും ‘കൈകാര്യം’ചെയ്യുന്നതെങ്ങനെയെന്ന പുതിയ പാഠങ്ങളാണ് വംഗദേശത്തിന്റെ രാഷ്ട്രീയ, സാമൂഹിക പാഠാവലിയിൽ കൂട്ടിച്ചേർക്കുന്നത്.
കൊളോണിയൽ കാലത്തേക്കാൾ കടുപ്പം
പ്രതിഷേധിക്കുന്നവരെയും സാമൂഹികവിരുദ്ധരെയും ആദ്യമേതന്നെ ‘ഗുണ്ട’ എന്ന് മുദ്രകുത്തുന്ന ഭരണകൂടത്തിന്റെ ചിന്താഗതിക്ക് അന്നും ഇന്നും വലിയ മാറ്റമൊന്നുമില്ല. പശ്ചിമബംഗാൾ നിയമസഭയിൽ പാസാക്കിയ ‘പബ്ലിക് സേഫ്റ്റി ആൻഡ് കൺട്രോൾ ഓഫ് ആന്റി സോഷ്യൽ ആക്റ്റിവിറ്റീസ് ബിൽ, 2026’ ആ നിലപാടിനെത്തന്നെയാണ് വീണ്ടും മുന്നോട്ടു കൊണ്ടുവരുന്നത്.
കുറ്റപത്രം സമർപ്പിക്കുന്നതിനോ വിചാരണ ആരംഭിക്കുന്നതിനോ മുമ്പുതന്നെ ഒരാളെ ദീർഘകാലം തടങ്കലിൽ വയ്ക്കാൻ അനുവാദം നല്‍കുന്നതാണ് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ ‘ഗുണ്ടാ ബിൽ’. അതിനുമപ്പുറം, പുതിയ നിയമം പല കാര്യങ്ങളിലും 1923ലെ കൊളോണിയൽ ഗുണ്ടാ നിയമത്തേക്കാൾ കൂടുതൽ കർശനമാണ് എന്നതാണ് കൂടുതൽ ആശങ്കയുണ്ടാക്കുന്നത്. ബ്രിട്ടീഷ് നിയമത്തിൽ ‘ഗുണ്ട’ എന്ന വാക്കിന് വ്യക്തമായ നിർവചനമില്ലായിരുന്നു. അത് പ്രധാനമായും ഒരു ‘നാടുകടത്തൽ നിയമം’ ആയിരുന്നു. എന്നുവച്ചാൽ, പ്രതിയെ ഒരു പ്രത്യേക പ്രദേശത്തുനിന്ന് മാറ്റാൻ മാത്രമേ അതിൽ കഴിഞ്ഞിരുന്നുള്ളൂ. ഇന്നത്തെ നിയമത്തിലെപ്പോലെ ദീർഘകാല കരുതൽ തടങ്കൽ വ്യവസ്ഥകളുണ്ടായിരുന്നില്ല. അന്നത്തെ നിയമത്തിൽ പ്രതികൾക്ക് സ്വന്തം വാദമുഖങ്ങൾ കോടതിക്കു മുമ്പാകെ സമർപ്പിക്കാനും സാക്ഷികളെ വിളിച്ചുവരുത്താനും അവസരമുണ്ടായിരുന്നു. ആധുനിക നിയമത്തിലാകട്ടെ ഒരു വർഷംവരെ കരുതൽ തടങ്കലിൽ വയ്ക്കാനുള്ള വ്യവസ്ഥയുണ്ട്. അതായത്, കുറ്റകൃത്യം നടക്കുന്നതിനോ വിചാരണ തുടങ്ങുന്നതിനോ മുമ്പുതന്നെ ഒരാളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള അധികാരം ഭരണകൂടത്തിനുണ്ട്. അഭിഭാഷകന്റെ സഹായം ലഭിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലതാനും. കൊളോണിയൽ ഭരണകൂടം നല്കാൻ തയാറായ ചെറിയ സൗജന്യംപോലും നൽകാൻ സ്വതന്ത്ര ഇന്ത്യയിലെ ഒരു ഭരണകൂടം തയാറാകുന്നില്ല എന്നു ചുരുക്കം.
ഈ നിയമം ‘അവർക്കെ’തിരേ പ്രയോഗിക്കാനുള്ളതാണ്, ‘നമുക്കെതിരേ’യല്ല എന്ന ചിരപുരാതനമായ മനോഭാവമാണ് ഈ നിയമത്തെ പിന്തുണയ്ക്കുന്നവരിൽ പ്രകടമാകുന്നത്. നിയമം നമ്മെ തേടിവരുമ്പോൾ പ്രതിരോധിക്കാൻ ആരുമുണ്ടാകില്ല എന്ന സത്യം അവർ മറന്നുപോകുന്നു.
ഗുണ്ടാ ഫയലുകൾ പറയുന്നത്
കടുത്ത നിയമങ്ങൾ ഉണ്ടോ ഇല്ലയോ എന്നതല്ല യഥാർഥ പ്രശ്നം. ഭരണാധികാരികളുടെ ഇച്ഛാശക്തിയും ഉത്തരവാദിത്വബോധവും എത്രത്തോളമുണ്ട് എന്നതാണ്. കടുത്ത നിയമങ്ങൾ കുറ്റകൃത്യങ്ങൾ കുറയ്ക്കുമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നില്ല. ഇങ്ങനെയുള്ള നിയമങ്ങൾ പോലീസിനെയാണ് ഗുണ്ടകളാക്കുന്നത് എന്നതിന് ലോകചരിത്രത്തിൽത്തന്നെ അനേകം തെളിവുകളുമുണ്ട്. കോൽക്കത്ത പോലീസിന്റെ ഗുണ്ടാ ഫയലുകൾ പഠിച്ച ചരിത്രകാരനായ സുരഞ്ജൻ ദാസ് ഈ വാദത്തിന് തെളിവുകൾ നിരത്തുന്നുണ്ട്. രാഷ്ട്രീയ സംരക്ഷണം കാരണം ചിലരെ വർഷങ്ങളോളം നിയമത്തിനു തൊടാനായില്ല. കരുതിക്കൂട്ടിയുണ്ടാക്കിയ ഘടനാപരമായ പിഴവുകൾ മൂലം ചിലർക്കെതിരേയുള്ള കേസുകൾ മാഞ്ഞുപോയി. പ്രാദേശിക ഗുണ്ടകൾക്കെതിരേ കേസെടുപ്പിക്കാൻ ജനകീയ പ്രക്ഷോഭം വരെ വേണ്ടിവന്ന കാര്യം സുരഞ്ജൻ ദാസ് എഴുതിയിട്ടുണ്ട്.
കരുതൽ തടങ്കൽ എന്നത് അസാധാരണമായ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ഒന്നാണെന്ന് 2022ൽ സുപ്രീംകോടതിയും ഓർമിപ്പിച്ചിരുന്നു. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ നൽകുന്ന വിവരങ്ങൾ പ്രകാരം, 2021ൽ രാജ്യത്ത് ഒരു ലക്ഷത്തിലധികം ആളുകളെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. അവരിൽ ഇരുപത്തൊൻപതിനായിരത്തോളം പേരെ വിവിധ സംസ്ഥാനങ്ങളിലെ ഗുണ്ടാ നിയമപ്രകാരമാണ് തടവിലാക്കിയത്. അവർക്കെതിരേയുള്ള കുറ്റങ്ങൾ അപ്പോഴും കോടതിയിൽ തെളിയിക്കപ്പെട്ടിരുന്നില്ല.
ഗുണ്ട ഒരു സാമൂഹിക മുദ്ര
കൊളോണിയൽ ഭരണകാലത്ത് ‘ഗുണ്ട’ എന്ന നിർവചനം കുറ്റകൃത്യത്തേക്കാൾ വ്യക്തികളുടെ സാമൂഹിക പശ്ചാത്തലവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പശ്ചിമബംഗാൾ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസറായ സുഗത നന്ദി വിശകലനം ചെയ്യുന്നുണ്ട്. 1921ൽ കൽക്കട്ട പോലീസിന്റെ ഗുണ്ടാവിരുദ്ധ വിഭാഗം അഭിമാനത്തോടെ അവകാശപ്പെട്ടത് നഗരത്തിലെ 93.6% ‘ഗുണ്ടകളും’ ബംഗാളിൽ നിന്നുള്ളവരല്ല എന്നാണ്. ബിഹാർ, അന്നത്തെ യുണൈറ്റഡ് പ്രോവിൻസ് അല്ലെങ്കിൽ പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ള പാവപ്പെട്ട തൊഴിലാളികളാണ് ഗുണ്ടകൾ എന്നായിരുന്നു പോലീസ് നിഗമനം. അതായത്, ‘ഗുണ്ട’ എന്ന വാക്ക് വളരെ പെട്ടെന്നുതന്നെ ഒരു സാമൂഹിക മുദ്രയായി മാറി. അന്യസംസ്ഥാനക്കാർ, പാവപ്പെട്ടവർ, അഭയാർഥികൾ അല്ലെങ്കിൽ ചേരി നിവാസികൾ എന്നിവരുടെമേൽ ചാർത്താൻ എളുപ്പമുള്ള മുദ്ര. അഭയാർഥികൾ, കൂലിപ്പണിക്കാർ, തൊഴിലില്ലാത്ത യുവാക്കൾ അല്ലെങ്കിൽ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾ എന്നിവരുടെ പേരുകളാണ് ആ ഫയലുകളിൽ വന്നിരുന്നതെന്ന് സുരഞ്ജൻ ദാസിന്റെ ഗവേഷണവും വ്യക്തമാക്കുന്നുണ്ട്.
ഭരിക്കുന്നത് ബിജെപിയായാലും സിപിഎമ്മായാലും തൃണമൂൽ കോൺഗ്രസോ ഇന്ത്യൻ നാഷണൽ കോൺഗ്രസോ ആയാലും ഭരണകൂടവും പൗരനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യമാണ് എക്കാലവും പ്രസക്തം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് കുടിയേറ്റക്കാരായ ബംഗാളികൾ സംശയനിഴലിലാണ്. അപ്പോഴാണ് ബംഗാളിൽതന്നെ കൊളോണിയൽ യുക്തികൾ തിരിച്ചുവരുന്നത്. നിയമപോരാട്ടം നടത്താൻ സാ
Leader Page
എന്റെ ബാല്യകാല സ്മരണകളിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നത് ദീപികയും ദീപിക ബാലസഖ്യവുമാണ്. ഞാൻ പഠിച്ച സെന്റ് ആൻസ് സ്കൂളിൽ ദീപിക ബാലസഖ്യം ശക്തമായിരുന്നു. എല്ലാ പ്രവർത്തനങ്ങളിലും ഞാനും പങ്കാളിയായിരുന്നു. എന്റെ അപ്പച്ചൻ അഡ്വ. തോമസ് മാക്കിൽ ദീപികയിൽ ലേഖനങ്ങൾ എഴുതിയിരുന്നു. അതിനാൽ ദീപിക വായന ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറി.
ദീപികയിൽ വന്നിരുന്ന ഈടുറ്റ ലേഖനങ്ങളും മറ്റും എന്റെ വളർച്ചയ്ക്കും ഏറെ സഹായകരമായി. സമൂഹപുരോഗതിക്കും സാംസ്കാരിക മുന്നേറ്റത്തിനും സ്ത്രീശക്തീകരണത്തിനും മുന്തിയ പരിഗണന നൽകുന്ന ദീപിക 140-ാം വർഷത്തിലും കൂടുതൽ കരുത്തോടെ മൂല്യാധിഷ്ഠിത മാധ്യമധർമം നിറവേറ്റുന്നതിൽ അതിയായ സന്തോഷമുണ്ട്. ഇപ്പോഴും ദീപിക കൈയിലെടുക്കുമ്പോൾ ബാല്യകാല സ്മരണകളാണ് ഇരമ്പിയെത്തുന്നത്.
മോളി മാക്കിൽ, റിട്ട. പ്രഫ. ബിസിഎം കോളജ് കോട്ടയം
Leader Page
നാലര മാസത്തെ പശ്ചിമേഷ്യൻ യുദ്ധം പുതിയ ഘട്ടത്തിലേക്കു കടന്നു. ഇറാനെതിരായ അമേരിക്കൻ യുദ്ധത്തിൽ ഒത്തുതീർപ്പിന്റെ വഴികളടയുന്നു. അണിയറ നീക്കങ്ങൾ ദിവസങ്ങൾക്കകം ഫലവത്തായില്ലെങ്കിൽ നീണ്ട യുദ്ധത്തിലേക്കു പശ്ചിമേഷ്യ എത്തും. ഹോർമുസിലെ യുഎസ് ഉപരോധം ഇന്നു പ്രാബല്യത്തിൽ വന്നതോടെ സംഘർഷം മൂർച്ഛിക്കും എന്നുറപ്പാണ്.
അതു വ്യാപകയുദ്ധമായി മാറിയെന്നുവരും. എങ്കിലും നയതന്ത്ര നീക്കങ്ങൾ അവസാനിച്ചിട്ടില്ല. ഇറാൻ പാർലമെന്റ് ഇന്നലെ തീവ്രവാദികളായ രണ്ടു പേരെ പദവികളിൽനിന്നു നീക്കിയതിൽ ശുഭസൂചന കാണുന്നവരുണ്ട്. ചർച്ചയ്ക്കുള്ള വാതിൽ അടച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞതും ഇതുമായി ചേർത്തു വായിക്കാവുന്നതാണ്.
യെമനിൽ നടക്കുന്നത്
യുദ്ധവ്യാപനത്തിന്റെ തുടക്കത്തിനുള്ള വഴി യെമനിൽ കാണാം. ഇറാൻ വളർത്തിയ ഹൂതി സേന തലസ്ഥാനവും പടിഞ്ഞാറൻ ചെങ്കടൽ തീരവും വരുതിയിലാക്കി. ഔദ്യോഗിക ഭരണകൂടം തെക്ക് ഏദനിൽനിന്ന് രാജ്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ഭരിക്കുന്നു. സൗദി അറേബ്യ ഹൂതി വിമതസേനയെ ഒതുക്കാൻ ശ്രമിക്കുന്നു.
ഇറാനിൽ അലി ഖമനയ്യുടെ സംസ്കാരചടങ്ങിലേക്ക് ഇറാൻ വിമാനമയച്ചു കൊണ്ടുപോയ ഹൂതി നേതാക്കളെ തിരിച്ചു കൊണ്ടുവന്ന ഇറാന്റെ വിമാനത്തിന് തിങ്കളാഴ്ച സനായിൽ ഇറങ്ങാൻ പറ്റിയില്ല. സനാ വിമാനത്താവളത്തിൽ സൗദി വ്യോമസേന ബോംബിട്ട് നാശം വരുത്തി. കുറേ ദിവസങ്ങളായി തുടർന്നുപോന്ന സൗദി-ഹൂതി പോരാട്ടം ഇതോടെ പുതിയ തലത്തിലായി.
ഹൂതികളെ ഉപയോഗിച്ച് ചെങ്കടൽ-സൂയസ് വഴിയുള്ള കപ്പൽ ഗതാഗതം മുടക്കും എന്ന ഭീഷണി ഇറാൻ ആവർത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒരു ചരക്കുകപ്പലിനെ ഹൂതികളുടെ കുറേ സ്പീഡ് ബോട്ടുകൾ വളയാൻ ശ്രമിച്ചു. കപ്പലിൽനിന്നു വെടിവച്ചതോടെ അവ മടങ്ങി.
ലബനനിൽ
ലബനനിൽ ഏതവസരത്തിലും യുദ്ധം പൊട്ടിപ്പുറപ്പെടാം. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ഇറാനോ, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള സേനയോ അംഗീകരിച്ചിട്ടില്ല. അവരെ പങ്കെടുപ്പിക്കാതെയാണ് ഇസ്രയേലിനെയും ലബനനെയും അമേരിക്ക സന്ധിയിലാക്കിയത്. ഹിസ്ബുള്ള സേനയുടെ ഒളിത്താവളങ്ങളും തുരങ്കങ്ങളും തകർക്കാൻ ഇസ്രയേൽ നിരന്തരം ആക്രമണം നടത്തുന്നു. ഹിസ്ബുള്ള ഇടയ്ക്കിടെ ഇസ്രയേലിലേക്കു മിസൈലുകളും ഡ്രോണുകളും അയയ്ക്കുന്നു.
ഹോർമുസ് പിടിക്കാൻ അമേരിക്കയും ഹോർമുസിലെ പിടിവിടാതിരിക്കാൻ ഇറാനും ഇന്നു തുടങ്ങുന്ന പോരിന്റെ ഫലം എന്തായാലും യെമനിലും ലബനനിലും പോരു കടുക്കും. ഇറാനു ക്ഷീണം നേരിട്ടാൽ ചെങ്കടലിലെ ഗതാഗതം തടയാൻ ഹൂതികളെ നിയോഗിക്കും. ഇറാൻ നേടിയാൽ ഹൂതികൾ സൗദിയിലേക്ക് ആക്രമണം രൂക്ഷമാക്കും. ലബനനിലെ ഹിസ്ബുള്ളയും ഇതേപോലെ നീങ്ങും. ചിലപ്പോൾ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഹമാസും വീണ്ടും യുദ്ധത്തിനിറങ്ങാം.
തീവ്രവാദികളെ ഒതുക്കി
ഇതിനിടെ ഇറാനിൽ മറ്റു ചില കാര്യങ്ങൾ നടക്കുന്നുണ്ട്. നാലു മാസത്തിനു ശേഷം പാർലമെന്റ് സമ്മേളനം തുടങ്ങി. അമേരിക്കയുമായുള്ള ചർച്ചകളെ ആദ്യം മുതലേ വിമർശിച്ചുപോന്ന തീവ്രവാദികളായ രണ്ടു പേരെ ആദ്യദിനംതന്നെ നിർണായക ചുമതലകളിൽനിന്നു മാറ്റി. ദേശീയ സുരക്ഷ-വിദേശനയ കമ്മിറ്റിയുടെ ഉപാധ്യക്ഷൻ മഹമൂദ് നബാവിയെയും വക്താവ് ഇബ്രാഹിം റെസായിയെയും ആണു മാറ്റിയത്. പകരം ചർച്ചയെ അനുകൂലിക്കുന്നവർക്കു പദവി കിട്ടി. 290 അംഗ പാർലമെന്റിൽ തീവ്രവാദികൾ പത്തു ശതമാനമേ വരൂ. നബാവിയും റെസായിയും ഒഴിവാക്കപ്പെട്ടത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെയും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുടെയും നിലപാടുകൾക്കുള്ള അംഗീകാരമായി കണക്കാക്കപ്പെടുന്നു.
ഐആർജിസി
അലി ഖമനയ്യുടെ മൃതസംസ്കാര ചടങ്ങുകളെ അമേരിക്കാ വിരുദ്ധതയ്ക്കും പ്രതികാര മുറവിളിക്കും അവസരമാക്കി രാജ്യത്തെ ജനവികാരം അതാണെന്നു വരുത്താൻ തീവ്രവാദികളും മതനേതാക്കളും ശ്രമിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് തീവ്രവാദികളായ ഇസ്ലാമിക് റവലൂഷണറി ഗാർഡ് സേന (ഐആർജിസി) ഹോർമുസിൽ കപ്പലുകളെ ആക്രമിച്ചതും തുടർചർച്ചകൾ അട്ടിമറിച്ചതും. ഇപ്പോൾ പ്രസിഡന്റ് പെസെഷ്കിയാൻ നയിക്കുന്ന മിതവാദികൾക്ക് പാർലമെന്റിൽ ലഭിച്ച മേൽക്കൈ ചർച്ചയിലേക്കു കാര്യങ്ങൾ എത്തിക്കുമോ എന്നാണു നയതന്ത്രജ്ഞർ ഉറ്റുനോക്കുന്നത്.
ഐആർജിസിയുടെ തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദിയാണു പരമോന്നത നേതാവ് മുജ്താബ ഖമനയ്യും ഭരണകൂടവുമായുള്ള ആശയവിനിമയം നിയന്ത്രിക്കുന്നത്. ഖമനയ്യുടെ യഥാർഥ ആരോഗ്യനില പുറത്താർക്കും അറിയില്ല. അദ്ദേഹം എന്തു ചിന്തിക്കുന്നു എന്ന് വഹീദ് പറയുന്നതു മാത്രമേ അറിയാവൂ. ഖമനയ് മൃതസമാന അവസ്ഥയിലാണെന്ന് ട്രംപ് പറയുന്നുണ്ട്. വരും ദിവസങ്ങളിൽ ഐആർജിസിയിൽ നേതൃതല ചലനങ്ങൾ പ്രതീക്ഷിക്കുന്നവരുണ്ട്.
ഭയപ്പാട് കുറഞ്ഞു
എന്തായാലും ഹോർമുസിലെ പുതിയ സംഘർഷാന്തരീക്ഷം ലോകത്തെ മുന്‍പത്തേതുപോലെ ഭയപ്പെടുത്തുന്നില്ല. ക്രൂഡ് ഓയിൽ വിലയുടെ കയറ്റവും ഓഹരിവിപണികളുടെ ഇടിവും ഞെട്ടിക്കുന്ന തരത്തിലല്ല. ഇതിനു പല കാരണങ്ങളുണ്ട്.
ഒന്ന്: ഉപയോഗം കൂടുതലുള്ള രാജ്യങ്ങൾ വലിയ അളവിൽ ഇന്ധനം റിസർവ് ആയി സൂക്ഷിക്കുന്നു.
രണ്ട്: വ്യാവസായിക ഉത്പാദന പ്രക്രിയകളും വാഹനങ്ങളും കൂടുതൽ ഇന്ധനക്ഷമമായി. കുറച്ച് ഇന്ധനംകൊണ്ടു കൂടുതൽ ഉത്പാദനം നടക്കുന്നു. ഒരു ഡോളർ ഉത്പാദനത്തിന് 2000ൽ വേണ്ടതിന്റെ മൂന്നിലൊന്ന് ഇന്ധനം മതി ഇന്ന്.
മൂന്ന്: നിർമിതബുദ്ധി ഉപയോഗിച്ചുതുടങ്ങിയതോടെ ജോലിക്കാരുടെ കാര്യക്ഷമത കൂടി. കുറച്ചു ജോലിക്കാർ, കൂടുതൽ റിസൽട്ട്. വിഭവങ്ങളെപ്പറ്റി പണ്ടുണ്ടായിരുന്ന വേവലാതി വേണ്ടെന്നായി.
Leader Page
ഇന്നലെ ഫ്രാൻസിന്റെ ദേശീയദിനമായിരുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന റിപ്പബ്ലിക്കൻ ആദർശങ്ങൾ ഓരോ ദേശീയദിനത്തിലും ഫ്രഞ്ച് ജനത ആദരവോടെ ഓർമിക്കുകയും നെഞ്ചോടു ചേർക്കുകയും ചെയ്യുന്നു. ദേശീയ ദിനാചരണത്തിന്റെ പിന്നാലെ ഇന്ന് രാജ്യത്തെ ആരോഗ്യസുരക്ഷാ സംരംഭങ്ങളെ നിർണായകമായി സ്വാധീനിച്ചേക്കാവുന്ന ഒരു നിയമത്തിന് സാധുത നൽകാൻ ഫ്രഞ്ച് നാഷണൽ അസംബ്ലി സമ്മേളിക്കുന്നുവെന്നത് ലോകശ്രദ്ധയാകർഷിക്കുന്നു. മാറാരോഗികൾക്ക് തങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ജീവിതം അവസാനിപ്പിക്കാനുള്ള വൈദ്യസഹായം ഉറപ്പാക്കുന്ന ബില്ലിന് അംഗീകാരം നൽകുന്നതിനുവേണ്ടിയാണിത്.
2022ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പവസരത്തിൽ ഇമ്മാനുവൽ മക്രോൺ മുന്നോട്ടുവച്ച വാഗ്ദാനങ്ങളിൽ ശ്രദ്ധേയമായ ഒന്നായിരുന്നു എവുത്തനേസിയയും (ദയാവധം) ജീവിതാവസാനവും സംബന്ധിച്ച് വ്യക്തിസ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമായ പുതിയൊരു നിയമത്തിനു രൂപം നൽകുമെന്നുള്ളത്. പ്രസ്തുത നിയമനിർമാണം സംബന്ധിച്ച ചർച്ചകളും വിശകലനങ്ങളും ഫ്രഞ്ച് സാമൂഹ്യ മൂല്യങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന സംവാദങ്ങൾക്കു കാരണമായി ഇതിനകം മാറിക്കഴിഞ്ഞിരിക്കുന്നു. പല പാശ്ചാത്യരാജ്യങ്ങളും പ്രത്യേകിച്ച്, ഫ്രാൻസിന്റെ അയൽരാജ്യങ്ങളായ സ്പെയിൻ, ബൽജിയം, ലക്സംബർഗ്, നെതർലാൻഡ്സ് എന്നിവയൊക്കെ ഇതിനകം കർശന നിയമ പിൻബലത്തോടെ എവുത്തനേസിയയ്ക്കു സാധുത നൽകിയിട്ടുണ്ട്. എങ്കിലും അടുത്ത കാലംവരെ ഫ്രാൻസിൽ അത്തരമൊരു നിയമനിർമാണത്തിനെതിരായ പൊതുവികാരം നിലനിന്നിരുന്നു. നിലവിലുള്ള നിയമമനുസരിച്ച് കഠിന വേദന അനുഭവിക്കുന്ന മരണാസന്നർക്ക് ജീവിതാന്ത്യംവരെ അബോധാവസ്ഥയിൽ തുടരാനുതകുന്ന സെഡേറ്റീവ്സ് അനുവദിച്ചിരുന്നുവെന്നു മാത്രം.
അനായാസേന മരണം
ഈ നിയമം ദയാവധത്തെയും വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയെയും അംഗീകരിച്ചിരുന്നില്ല. ഈ സ്ഥിതിക്കാണ് 2026ലെ നിയമത്തോടെ മാറ്റം വരാൻ പോകുന്നത്. പുതിയ നിയമനിർദേശപ്രകാരം ഗുരുതരവും ഭേദമാക്കാനാവാത്തതുമായ രോഗാവസ്ഥയിൽ വേദന അനുഭവിക്കുന്നവർക്ക് അവർ സ്വതന്ത്രമായി ആഗ്രഹിക്കുന്നുവെങ്കിൽ മരണം പെട്ടെന്ന് ഉറപ്പാക്കുന്ന മരുന്നുകൾ തങ്ങളുടെ ആരോഗ്യസംരക്ഷകർ മുഖേന ആവശ്യപ്പെടാം. ചുരുക്കത്തിൽ, വൈദ്യസഹായത്തോടെയുള്ള ആത്മഹത്യക്കു സാധുത നൽകുന്ന നിയമമാണിത്.
18 വയസിന് മുകളിലുള്ള പൗരന്മാർക്കും ഫ്രാൻസിൽ താമസാനുമതിയുള്ളവർക്കുമായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു വിദഗ്ധ മെഡിക്കൽ സംഘം രോഗത്തിന്റെ ഗൗരവസ്ഥിതിയും പരിഹാരമില്ലായ്മയും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. മാനസിക അസ്വസ്ഥതകൾ അനുഭവിക്കുന്നവരെ മാത്രം ഈ നിയമത്തിന്റെ പരിധിയിൽ നിലവിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതു മാത്രമാണ് അല്പം ആശ്വാസകരമായിട്ടുള്ളത്.
പുതിയ നിയമനിർദേശത്തെ ഫ്രഞ്ച് പാർലമെന്റിന്റെ ഇരുസഭകളും വ്യത്യസ്ത കാഴ്ചപ്പാടോടെയാണ് സമീപിച്ചതെന്നത് ശ്രദ്ധേയമാണ്. വ്യക്തിയുടെ മരണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനും സ്വയംനിർണയാവകാശത്തിനും പ്രാധാന്യം നൽകി നാഷണൽ അസംബ്ലി ബില്ലിനെ അനുകൂലിച്ചപ്പോൾ ഉപരിസഭയായ സെനറ്റ് കൂടുതൽ ജാഗ്രതയുള്ള സമീപനം സ്വീകരിക്കുകയും ഏറ്റവും ദുർബലരായവരെപ്പോലും സംരക്ഷിക്കാനുള്ള ജനാധിപത്യ ഉത്തരവാദിത്വത്തിൽ ഊന്നി ബില്ലിനെ നിരാകരിക്കുകയും ചെയ്തു. ഈ നിയമനിർദേശങ്ങൾ അന്തിമ പരിഗണനയ്ക്കായി നാഷണൽ അസംബ്ലിയുടെ മുന്നിൽ വീണ്ടുമെത്തുന്പോൾ അത് സ്വീകരിക്കപ്പെടാനുള്ള സാധ്യതയാണു നിലനിൽക്കുന്നത്.
മരണത്തിനുള്ള ശിപാർശ
ജീവൻ അവസാനിപ്പിക്കാനുള്ള വൈദ്യസഹായം എന്ന ആശയത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഏറ്റം സൂക്ഷമമായ പ്രശ്നങ്ങളിലൊന്നാണ് ഡോക്ടർമാരുടെ മനഃസാക്ഷി സ്വാതന്ത്ര്യത്തോട് ബന്ധപ്പെട്ടത്. ഫ്രാൻസ് വിഭാവനം ചെയ്യുന്ന നിയമം ഡോക്ടർമാർക്ക് അവരുടെ മനഃസാക്ഷിയുടെ പ്രേരണകൾക്ക് അനുസൃതമായും സ്വന്തം മതവിശ്വാസത്താൽ നയിക്കപ്പെട്ടും എവുത്തനേസിയയ്ക്ക് അനുകൂലമല്ലാത്ത നിലപാടെടുക്കാൻ സ്വാതന്ത്ര്യം നൽകുന്നുമുണ്ടെന്നു ബില്ലിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു. എന്നാൽ, ഇപ്രകാരം മരണസഹായം നൽകാൻ വിമുഖത കാണിക്കുന്ന ഒരു ആരോഗ്യപ്രവർത്തകൻ തന്റെ സംരക്ഷണയിലുള്ള രോഗിയെ മറ്റൊരു ഡോക്ടറുടെ സേവനത്തിനായി റഫർ ചെയ്യാൻ നിർബന്ധിതനാണ്. നൂറ്റാണ്ടുകളായി ആധുനിക വൈദ്യശാസ്ത്രം മനുഷ്യജീവനെ എങ്ങനെയെല്ലാം കാത്തുസൂക്ഷിക്കാമെന്നും നിലനിർത്താമെന്നും മാത്രമാണ് ചിന്തിച്ചിരുന്നത്. എന്നാൽ, ദയാവധാനുകൂല നിയമങ്ങൾ ആരോഗ്യസംരക്ഷകരെത്തന്നെ ജീവൻ അവസാനിപ്പിക്കാനുള്ള അമിതസ്വാതന്ത്ര്യത്തിന്റെ സംരക്ഷകരാക്കി മാറ്റുന്നുവെന്നതാണ് വൈചിത്ര്യം.
ജീവന്റെ മൂല്യം
പുതിയ എവുത്തനേസിയ അനുകൂല നീക്കങ്ങളെ വലിയ ആകുലതയോടെയാണ് ഫ്രാൻസിലെ കത്തോലിക്കാ സഭയും ഇതര മതസംവിധാനങ്ങളും വീക്ഷിക്കുന്നത്. ജീവിതത്തിന്റെ അവസാന നിമിഷങ്ങൾ കൺമുന്നിൽക്കണ്ട് വിഷമിക്കുന്നവന് സമൂഹം നൽകേണ്ട മറുപടി മരണത്തിലേക്കുള്ള സഹായമല്ല; മറിച്ച്, അവന്റെ വേദനയിൽ ആശ്വാസമാകുന്ന സാന്നിധ്യമാണെന്ന് ഫ്രഞ്ച് കത്തോലിക്കാ മെത്രാൻ സംഘം നിരീക്ഷിക്കുന്നു. ക്രൈസ്തവദർശനത്തിൽ ഒരുവന്റെ ജീവൻ, അവന്റെ സ്വന്തം ഉടമസ്ഥതയിലുള്ള ഒരു വസ്തുവല്ല. അത് ദൈവത്തിൽനിന്നു വരുന്ന ഒരു ദാനമാണ്. ബൈബിൾ ഈ ദർശനത്തിന്റെ കാതൽ വെളിവാക്കുന്നു. “ഞാൻ ഇന്ന് നിന്റെ മുന്നിൽ ജീവനും മരണവും, അനുഗ്രഹവും ശാപവും വച്ചിരിക്കുന്നു. അതിനാൽ, ജീവനെ തെരഞ്ഞെടുക്കുക” (നിയമാവർത്തനം 30:19). ജീവനെ തെരഞ്ഞെടുക്കുകയെന്നത് കൊല്ലരുത് എന്ന കല്പനയുടെ കേവലമൊരു പരിഭാഷയല്ല, മനുഷ്യന്റെ ദുർബലതയിലും രോഗത്തിലും ആശ്രിതാവസ്ഥയിലും പോലും ജീവിതത്തിന്റെ ശ്രേഷ്ഠത കണ്ടെത്താനും വിലമതിക്കാനുമുള്ള ആഹ്വാനമാണത്.
പുതിയ ജീവിതാവസാന നിയമങ്ങൾക്കെതിരേ ഫ്രഞ്ച് പൊതുസമൂഹത്തിൽനിന്നുയരുന്ന വിയോജിപ്പുകളിൽ അലിയൻസ് വീത്ത എന്ന പ്രോലൈഫ് സംഘടനയുടെ നിലപാടുകൾ ശ്രദ്ധേയമാണ്. നമ്മുടെ മരണാസന്നർ നമുക്കൊരിക്കലും ഒരു ഭാരമല്ല എന്ന സന്ദേശ പ്രചാരണാർഥം ഫ്രാൻസിലെ 50 നഗരങ്ങളിൽ ഒരേദിവസം ഈ പ്രസ്ഥാനത്തിന്റെ വോളന്റിയർമാർ നടത്തിയ പ്രതിഷേധപ്രകടനങ്ങൾ എടുത്തുപറയേണ്ടവയായിരുന്നു.
ഒരു ജീവിതവും അധികപ്പറ്റല്ല എന്നതാണ് അവരുടെ മുദ്രാവാക്യം. ദൈവശാസ്ത്രത്തിന്റെ ഏറ്റവും വലിയ ദുരുപയോഗം എന്നാണ് എവുത്തനേസിയ അനുകൂല നിയമത്തെ അവർ വിശേഷിപ്പിക്കുന്നത്. ഈ നിയമം സമൂഹമനഃസാക്ഷിയിൽ ഉണ്ടാക്കാവുന്ന മാറ്റത്തെക്കുറിച്ച് അവർ മുന്നറിയിപ്പ് നൽകുന്നു. വയോധികരും ദുർബലരും തീരാരോഗികളും തങ്ങൾ സമൂഹത്തിന് ഭാരമാണ് എന്ന നിഷേധാത്മക ചിന്തയിലേക്ക് നയിക്കപ്പെടാൻ പുതിയ നിയമനിർദേശങ്ങൾ കാരണമായേക്കാമെന്നവർ കരുതുന്നു.
എവുത്തനേസിയ നിയമങ്ങൾ തടയാൻ ഫ്രാൻസിലെ പ്രോലൈഫ് മുന്നേറ്റങ്ങൾക്ക് ഒരുപക്ഷേ സാധിച്ചേക്കില്ല. എങ്കിലും മികച്ച പാലിയേറ്റീവ് ശുശ്രൂഷകളുടെ അനിവാര്യതയിലേക്ക് ജനശ്രദ്ധയാകർഷിക്കാൻ പ്രസ്തുത മുന്നേറ്റങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. തീരാരോഗികളും വയോധികരും നമ്മുടെ നാട്ടിലും പലപ്പോഴും വലിയ മാനസിക സംഘർഷത്തിലൂടെയും ഒറ്റപ്പെടലിലൂടെയുമാണ് കടന്നുപോകുന്നത്. ഇപ്രകാരമുള്ള വൈഷമ്യങ്ങളിലൂടെ കടന്നുപോകുന്നവർക്ക് സംരക്ഷണവും കരുത്തും നൽകുന്ന നല്ല പാലിയേറ്റീവ് പരിചരണ സംവിധാനങ്ങൾ കൂടുതലായി നാട്ടിലും ഉണ്ടാകേണ്ടതുണ്ട്.
Leader Page
അക്ഷരത്തിന്റെ ശക്തിയും സ്വാധീനവും മലയാളി തിരിച്ചറിഞ്ഞത് ദീപികയിലൂടെയാണ്.
140 വർഷക്കാലമായി മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോഴും സത്യത്തിന്റെയും വിശ്വാസത്തിന്റെയും പാത കൈവിടാതെ പിന്തുടരാൻ ദീപികയ്ക്കു കഴിഞ്ഞു. ധാർമികമൂല്യങ്ങളിൽ അടിയുറച്ച് തലമുറകളിലേക്ക് അറിവിന്റെ വെളിച്ചം പകരാൻ ദീപിക നിലകൊണ്ടു.
സാംസ്കാരികരംഗത്ത് സത്യത്തിന്റെ ശബ്ദമായും സമൂഹ മനഃസാക്ഷിയായും കാലങ്ങൾ കടന്ന് ജൈത്രയാത്ര ചെയ്യാൻ കഴിയട്ടെ. നന്മ നിറഞ്ഞ ആശംസകൾ.
- നേമം പുഷ്പരാജ് (ചലച്ചിത്ര സംവിധായകൻ, കലാസംവിധായകൻ, ചിത്രകാരൻ)
Leader Page
പത്തനംതിട്ട റാന്നി പെരുന്നാട്ടിൽനിന്ന് ജൂലൈ 10ന് സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം പട്ടത്തുള്ള കബറിങ്കലേക്കുള്ള (ഭാഗ്യങ്ങളുടെ കലവറ) പ്രധാന തീർഥാടന പദയാത്രയും മറ്റു സ്ഥലങ്ങളിൽനിന്നുള്ള തീർഥാടന പദയാത്രകളും പട്ടം കത്തീഡ്രലിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന കബറിൽ എത്തിച്ചേർന്നിരിക്കുകയാണ്. ജൂലൈ 15! ഓർമപ്പെരുന്നാളിന്റെ ഏറ്റവും പ്രത്യേകതയുള്ള സമാപനദിനമാണിന്ന്.
ഈ അനുസ്മരണം കേവലം ഒരു ഓർമ പുതുക്കൽ എന്നതിന് ഉപരിയാണ്. ധന്യൻ മാർ ഈവാനിയോസിന്റെ ഒളിമങ്ങാത്ത സഭാ ദർശനം ഇന്നും അനേകായിരങ്ങളെ ത്രസിപ്പിക്കുന്ന അനുഭവമാണ്. സഭയിലെ വൈദിക മേലധ്യക്ഷന്മാരും വൈദികരും സമർപ്പിതരും അല്മായ പ്രേഷിതരും എല്ലാ ജനങ്ങളും ദൈവമക്കൾ എന്ന നിലയിൽ ഒരേ ശരീരത്തിലെ അംഗങ്ങളായി വർത്തിക്കുന്ന പ്രചോദനാത്മകമായ സഭാദർശനം!
ഭിന്നതയിൽനിന്ന് പങ്കാളിത്തത്തിലേക്ക്
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലങ്കര സഭ കടുത്ത ആന്തരിക കലഹങ്ങളിലും വ്യവഹാരങ്ങളിലും അകപ്പെട്ടിരുന്ന കാലം. വൈദികരും അല്മായരും ഒരുപോലെ കക്ഷിവഴക്കുകളിൽ മുഴുകി, സഭയുടെ മിഷനറി ചൈതന്യം മങ്ങിപ്പോയ ആ അവസ്ഥ യുവ വൈദികനായിരുന്ന പി.ടി. ഗീവർഗീസ് അച്ചനെ (പിന്നീട് ഗീവർഗീസ് മാർ ഈവാനിയോസ്) അഗാധമായി വേദനിപ്പിച്ചു. കോടതി വ്യവഹാരങ്ങളും ജനക്കൂട്ട സംഘർഷങ്ങളും കണ്ട് കേരളത്തിൽ ക്രിസ്തുമതം സ്ഥാപിച്ചതിന്റെ ദൈവിക ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിയുമോ എന്ന് അദ്ദേഹം ആശങ്കപ്പെട്ടു.
ഈ അനുഭവമാണ് സഭയിലെ അല്മായ ശക്തീകരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് അടിത്തറയായത്. കലഹങ്ങളിലും വ്യവഹാരങ്ങളിലും ഊർജം പാഴാക്കുന്നതിനുപകരം സാമൂഹിക സേവനത്തിലൂടെയും അല്മായരെ ആത്മീയമായി നവീകരിച്ച്, വിദ്യാഭ്യാസത്തിലൂടെയും സഭയുടെ ദൗത്യത്തിൽ സജീവ പങ്കാളികളാക്കുകയെന്നതായിരുന്നു വന്ദ്യ പിതാവിന്റെ സ്വപ്നം.
വിദ്യാഭ്യാസത്തിലൂടെ ശക്തീകരണം
മാർ ഈവാനിയോസ് പിതാവിന് സഭാശക്തീകരണം എന്നത് വാക്കുകളിൽ ഒതുങ്ങുന്ന ആശയമായിരുന്നില്ല. അദ്ദേഹം 1919ൽ സ്ഥാപിച്ച ബഥനി ആശ്രമം, സന്യാസജീവിതത്തിന്റെ നവീകരണത്തിനൊപ്പം വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക പ്രവർത്തനത്തിലൂടെയും സാധാരണക്കാരെ ഉയർത്തിക്കൊണ്ടുവരാനുള്ള ഒരു കേന്ദ്രം കൂടിയായി മാറി. വിദ്യാലയങ്ങളും കലാലയങ്ങളും സ്ഥാപിച്ചുകൊണ്ട്, കേരള സമൂഹത്തിന്റെ വിദ്യാഭ്യാസ-ആരോഗ്യമേഖലകളിൽ ചിരപ്രതിഷ്ഠ നേടിയ ഒരു സ്ഥാപനശൃംഖലയ്ക്ക് അദ്ദേഹം അടിത്തറയിട്ടു. ഇവയെല്ലാം, അല്മായർക്ക് അറിവും ആരോഗ്യവും നൽകി അവരെ സ്വാശ്രയരും സഭയുടെ ദൗത്യത്തിൽ ഉത്തരവാദിത്വമുള്ളവരുമാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളായിരുന്നു.
1930ൽ കത്തോലിക്കാ സഭയുമായുള്ള പുനരൈക്യത്തിനുശേഷം ഈ കാഴ്ചപ്പാട് കൂടുതൽ വ്യക്തമായി രൂപം കൈക്കൊണ്ടു. പുതുതായി രൂപംകൊണ്ട മലങ്കര കത്തോലിക്കാ സഭയെ കേവലം ഒരു ചെറിയ സമൂഹമായി ഒതുക്കാതെ വൈദികരും സന്യസ്തരും അല്മായരും ഒരുമിച്ചു നിൽക്കുന്ന ഒരു മിഷനറി പ്രസ്ഥാനമായി വളർത്താൻ അദ്ദേഹം യത്നിച്ചു. തിരുവനന്തപുരം അതിരൂപതയുടെ ആദ്യ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റപ്പോൾ, ‘മെത്രാൻമാരും വൈദികരും അല്മായരും’ ചേർന്ന സഭാസമൂഹത്തിന്റെ മുന്നിൽ വിശ്വാസപ്രമാണം ഏറ്റുപറഞ്ഞ ആ ചരിത്രമുഹൂർത്തം തന്നെ, അല്മായർക്ക് അദ്ദേഹം കൽപിച്ച സ്ഥാനത്തിന്റെ പ്രതീകമാണ്.
ദൗത്യബോധമുള്ള അല്മായ സമൂഹം
മാർത്താണ്ഡത്തും പരിസര പ്രദേശങ്ങളിലും നടത്തിയ സുവിശേഷവേലയിലും യൂറോപ്പിലും അമേരിക്കയിലും ഓസ്ട്രേലിയയിലും നടത്തിയ യാത്രകളിലും മാർ ഈവാനിയോസ് പിതാവ് ഒരു കാര്യം നിരന്തരം ഊന്നിപ്പറഞ്ഞു: സഭയുടെ ഐക്യദൗത്യവും സുവിശേഷവേലയും വൈദികരുടെ മാത്രം ഉത്തരവാദിത്വമല്ല, മറിച്ച് മുഴുവൻ വിശ്വാസിസമൂഹത്തിന്റെയും പങ്കാളിത്തം ആവശ്യപ്പെടുന്ന ഒന്നാണ്.
ഇന്ന് മലങ്കര കത്തോലിക്കാ സഭയിൽ സജീവമായി പ്രവർത്തിക്കുന്ന അല്മായ സംഘടനകൾ മലങ്കര കാത്തലിക് അസോസിയേഷൻ, മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ്, മലങ്കര കാത്തലിക് ചിൽഡ്രൻസ് ലീഗ് തുടങ്ങിയവ ആ ദർശനത്തിന്റെ തുടർച്ചയാണ്. പതിറ്റാണ്ടുകൾക്കിപ്പുറവും, ലക്ഷക്കണക്കിന് അല്മായർ ഈ പ്രസ്ഥാനങ്ങളിലൂടെയും സുവിശേഷ സംഘത്തിലൂടെയും സഭാജീവിതത്തിൽ സജീവ പങ്കാളികളാകുന്നത്, മാർ ഈവാനിയോസ് പിതാവ് വിതച്ച വിത്ത് ഇന്നും തളിർക്കുന്നു എന്നതിന്റെ തെളിവാണ്.
ഇന്നത്തെ കാലത്തിനുള്ള സന്ദേശം
73 വർഷങ്ങൾക്കിപ്പുറം, ഈ ദർശനത്തിന് ഇന്നും ഏറെ പ്രസക്തിയുണ്ട്. വേഗമേറിയ ജീവിതശൈലിയിലും ഡിജിറ്റൽ യുഗത്തിന്റെ വെല്ലുവിളികളിലും അകപ്പെട്ട ഇന്നത്തെ യുവതലമുറയെ സഭാജീവിതത്തിലേക്കും സാമൂഹിക പ്രതിബദ്ധതയിലേക്കും അടുപ്പിക്കുക എന്നത് ഏതൊരു ഇടവക സമൂഹത്തിന്റെയും മുൻഗണനയാകേണ്ടതുണ്ട്.
Leader Page
കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് യുവത്വത്തിന്റെ കാല്വയ്പിനായി ഒരു ദിനം. ജൂലൈ 15 ലോക യൂത്ത് സ്കില്‍ ഡേ (World Youth Skill Day). തൊഴില്‍, സംരംഭകത്വം എന്നിവയ്ക്കായുള്ള സാങ്കേതിക, തൊഴില്‍, ഡിജിറ്റല്‍ പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിനായി 2014ല്‍ ഐക്യരാഷ്ട്രസഭയാണ് ജൂലൈ 15 ലോക യുവജന നൈപുണ്യ ദിനമായി പ്രഖ്യാപിച്ചത്.
പതിറ്റാണ്ട് മാത്രം പിന്നിടുമ്പോള്‍ ഈ ദിനത്തിന്റെ പ്രാധാന്യം ഇന്ന് നാം തിരിച്ചറിയുന്നുണ്ട്. ലേബര്‍ മാര്‍ക്കറ്റ്, ദീര്‍ഘകാല കരിയര്‍ സാധ്യത, സാലറി എന്നിവയ്ക്ക് ഇന്ന് ആവശ്യം ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അല്ലെന്ന് വന്‍കിട സ്ഥാപനങ്ങള്‍ വരെ വ്യക്തമാക്കുന്നു. പരിചയസമ്പത്തുപോലും പിന്നിലാകും വിധം സ്കില്‍ഡ് എംപ്ലോയീസിന് പ്രാധാന്യം വര്‍ധിച്ചു. അഡാപ്റ്റബിലിറ്റി (കാലത്തിനനുസരിച്ച് മാറാനുള്ള മികവ്) ഉള്ളവര്‍ക്ക് മാത്രം മുന്നേറാന്‍ കഴിയുന്ന കാലം.
പഠനം, ജോലി, റിട്ടയര്‍മെന്റ് പരമ്പരാഗത കാഴ്ചപ്പാടിന്റെ കാലം അവസാനിച്ചു. പഠനം, ജോലി, സ്കില്‍ അപ്ഡേഷന്, വ്യത്യസ്ത ജോലികള്‍ ഒന്നിലധികം വരുമാനം എന്ന ലക്ഷ്യത്തിന്റെ കാലമാണ് ഇനിയുള്ളത്. എന്ത് പഠിച്ചു എന്നല്ല, "നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും' എന്നാണ് ഇന്ന് കമ്പനികള്‍ നോക്കുന്നത്.
എന്തുകൊണ്ട് സ്കില്‍ ഡേ?
യുവാക്കള്‍ക്ക് വ്യക്തിപരമായ വിജയവും സംതൃപ്തിയും കൈവരിക്കാന്‍ സഹായിക്കുന്ന കഴിവുകള്‍ നേടിയെടുക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് വേള്‍ഡ് യൂത്ത് സ്കില്‍ ഡേയുടെ ലക്ഷ്യം. യുവാക്കളില്‍ ജോലിക്കും കരിയര്‍ മുന്നേറ്റത്തിനും തടസമാകുന്ന കഴിവുകളുടെ അഭാവത്തെക്കുറിച്ച് അവബോധം വളര്‍ത്തുക. സ്കില്ലുകള്‍ നേടി മുന്നേറാന്‍ അവര്‍ക്ക് പിന്തുണ നല്‍കുക തുടങ്ങി വലിയ ഉത്തരവാദിത്വം കൂടിയാണ് ഈ ദിനം ഓര്‍മിപ്പിക്കുന്നത്.
തങ്ങളുടെ ഭാവി തൊഴിലിനായുള്ള ശരിയായ വിദ്യാഭ്യാസമോ പരിശീലനമോ നേടാന്‍ യുവാക്കള്‍ക്ക് കഴിയുന്നില്ല എന്നതിലും ആശങ്ക നിലനില്ക്കുന്നു.
ദിനത്തിന്റെ പ്രാധാന്യം
ലോകമെമ്പാടും യുവാക്കളുടെ തൊഴിലില്ലായ്മ പ്രധാന സാമ്പത്തിക, സാമൂഹിക വെല്ലുവിളിയായി തുടരുന്നു. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) ഗ്ലോബല്‍ എംപ്ലോയ്മെന്റ് ട്രെന്‍ഡ്സ് ഫോര്‍ യൂത്ത് 2024 പ്രകാരം ആഗോള യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 2023ല്‍ 13 % ആയി കുറഞ്ഞു.
ഇത് 15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കും കോവിഡ് മഹാമാരിക്ക് മുമ്പുള്ള 13.8 ശതമാനത്തില്‍ താഴെയുമാണ്. എന്നിരുന്നാലും അറബ് രാജ്യങ്ങള്‍, കിഴക്കന്‍ ഏഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ 2019നെ അപേക്ഷിച്ച് 2023ല്‍ തൊഴിലില്ലായ്മ നിരക്ക് കൂടുതലായിരുന്നു.
നിങ്ങള്‍ക്കറിയാമോ?
15-24നും ഇടയില്‍ പ്രായമുള്ള അഞ്ചില്‍ ഒരാള്‍ തൊഴില്‍ രഹിതനാണ്. വിദ്യാഭ്യാസമോ പരിശീലനമോ നേടാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല.
28.2 % (ഏകദേശം മൂന്നില്‍ ഒന്ന്) യുവതികള്‍ തൊഴിലിലോ വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ ഏര്‍പ്പെട്ടിട്ടില്ല. യുവാക്കളില്‍ ഇത് 13.1% ആണ്.
ഉദ്യോഗാര്‍ഥികളുടെ നിലവിലുള്ള സ്കില്ലില്‍ 40 ശതമാനവും തൊഴില്‍ വിപണിയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല.
സാങ്കേതികവിദ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ 2030ഓടെ 22 % തൊഴില്‍ മേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും.
86 % വിദ്യാര്‍ഥികളും എഐ അധിഷ്ഠിത തൊഴിലിടത്തിനായി തയാറെടുപ്പ് നടത്തിയിട്ടില്ല.
തൊഴില്‍ വിപണിക്ക് ആവശ്യമായ നൈപുണ്യങ്ങളുടെ അഭാവം മൂലം 70 ശതമാനം യുവാക്കളും പ്രതിസന്ധി നേരിടുന്നു.
2026 @ ലക്ഷ്യം
2026ലെ പ്രമേയം Skill for a shared future എന്നതാണ്. യുവതലമുറയെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, സോഷ്യല്‍- ഇമോഷണല്‍ ഇന്റലിജന്‍സ് തുടങ്ങി ഭാവിക്ക് യോജിക്കുന്ന കഴിവുകള്‍ ഉള്ളവരാക്കുക എന്ന ലക്ഷ്യമാണുള്ളത്. യുവാക്കള്‍ക്ക് എഐയോടും സാങ്കേതിക മാറ്റങ്ങളോടും പൊരുത്തപ്പെടാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വൈദഗ്ധ്യം (Skill) & പൊരുത്തപ്പെടല്‍(Adaptability)
പ്രഫഷണല്‍ ജീവിതത്തിലും സോഷ്യല്‍ ലൈഫിലും ഒരു വ്യക്തി നേടിയെടുക്കുന്ന അറിവും ആ അറിവിനെ പ്രായോഗികമായി ഉപയോഗിക്കാനുള്ള കഴിവുമാണ് സ്കില്‍. സ്കില്ലുകള്‍ രണ്ടു തരം ഉണ്ട്. ഹാര്‍ഡ് സ്കില്‍, സോഫ്റ്റ് സ്കില്‍. ഒരു പ്രത്യേക ജോലി ചെയ്യാന്‍ ആവശ്യമുള്ള സാങ്കേതിക അറിവ് നേടലാണ് ഹാര്‍ഡ് സ്കില്‍. വ്യക്തിത്വവുമായി ബന്ധപ്പെട്ടതാണ് സോഫ്റ്റ് സ്കില്‍. പ്രഫഷണല്‍- സോഷ്യല്‍ ജീവിതത്തില്‍ അനിവാര്യം. ആശയവിനിമയശേഷി, നേതൃപാടവം, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ്, സമയവിനിയോഗം തുടങ്ങിയവ.
അഡാപ്റ്റബിലിറ്റി
കാലാനുസൃതമായ മാറ്റം ഉള്‍ക്കൊണ്ട് അതിനൊപ്പം സഞ്ചരിക്കാന്‍ ആവശ്യമായ സ്കില്‍ വളര്‍ത്തിയെടുക്കുന്നതാണ് അഡാപ്റ്റബിലിറ്റി. സ്കില്ലും ക്രിയേറ്റിവിറ്റിയുമാണ് ഇന്നത്തെ പ്രഫഷണലിസം. ദൈനംദിനം അപ്ഡേറ്റ് ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഓരോ ഉദ്യോഗാര്ഥിക്കുമുള്ളത്.
സ്കില്‍ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ കരിയര്‍ ഷിഫ്റ്റ് ഇന്ന് സാധാരണമായി മാറിയിരിക്കുന്നു എന്നതും ശ്രദ്ധേയാണ്. വരും കാലം ഒരേ ഒരു കരിയര്‍ എന്നതിന്റെ അസ്തമയവും എഐ അടക്കമുള്ള കലാനുസൃത മാറ്റത്തിന്റെ വെല്ലുവിളി സ്വീകരിക്കുന്നവരുടെ മുന്നേറ്റവുമുണ്ടാകും.