പ്രതീകാത്മക ചിത്രം
വിഎസ് എന്ന രണ്ടക്ഷരം ഒടുങ്ങാത്ത സമരവീര്യത്തിന്റെ ചുരുക്കപ്പേരാണ്. ഇടതുപ്രത്യയശാസ്ത്ര സിദ്ധാന്തത്തെ മുറുകെപ്പിടിച്ചു സാമാന്യ മനുഷ്യന്റെ നോവുകൾ തൊട്ടറിഞ്ഞതുകൊണ്ടാണു വേലിക്കകത്തു ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ് ജനപ്രിയ നേതാവായത്. അധികാരലബ്ധിയിലും കടന്നുവന്ന വഴികളെ മറക്കാതിരുന്ന വിഎസിന്റെ ജീവിതംതന്നെ തൊഴിലാളിവർഗ സ്നേഹത്തിന്റെ മാനിഫെസ്റ്റോയാണ്. കലഹവും പ്രതിരോധവും വിമർശനവും ചിന്തയും ഇല്ലാതെ പ്രത്യയശാസ്ത്ര ദാരിദ്ര്യത്തിൽ അമർന്നുപോയ ഇന്നത്തെ സിപിഎമ്മിനു വി.എസ് ഇല്ലാതിരുന്ന കഴിഞ്ഞ ഒരു വർഷക്കാലം ആശയദാരിദ്ര്യത്തിന്റെകൂടി വരൾച്ചാകാലമായിരുന്നു.
ചരിത്രത്തിന്റെ അഗ്നികുണ്ഡത്തിൽനിന്നുവന്ന ഒരു മനുഷ്യന്റെ കഥകൂടിയാണ് വി.എസിന്റെ രാഷ്ട്രീയജീവിതം. സ്വന്തം ജീവിതംതന്നെ അദ്ദേഹം സമരമാക്കി മാറ്റി. ജീവിതവഴിയിൽ മുഴുവൻ തടസങ്ങളായിരുന്നു. വഴിമുടക്കാൻ മുന്നിൽ നിന്നവരെ വെള്ളിയരഞ്ഞാണംകൊണ്ട് അടിച്ചോടിച്ച ബാല്യകാല കഥയെ ഓർമിക്കുംവിധം തന്നെയായിരുന്നു പിന്നീടങ്ങോട്ടു പാർട്ടിയിലെ പുതിയ കഥകളിൽ വി.എസ് പലപ്പോഴും പൊട്ടിത്തെറികൾ സൃഷ്ടിച്ചത്. വിവാദങ്ങളിൽ ചോദ്യമുയരുന്പോഴെല്ലാം സ്വന്തം കണ്ണടകൾക്കിടയിലൂടെ കണ്ണിളക്കി അതു ശരിവയ്ക്കുന്ന പ്രത്യേക വൈഭവവും വി.എസിനുണ്ടായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയെ എസ്.എ. ഡാങ്കയോട് ഉപമിച്ച് അച്ചടക്കനടപടിക്കു വിധേയനായ ശേഷവും അവിഭക്ത പാർട്ടിയുടെ ദേശീയ കൗണ്സിലില്നിന്ന് ഇറങ്ങിപ്പോയ കഥ പറഞ്ഞ് വലതുപക്ഷ അവസരവാദ രാഷ്ട്രീയവും വി.എസ് ഓർമിപ്പിച്ചത് ഇന്നു സിപിഎം രാഷ്ട്രീയത്തിൽ ഏറെ പ്രസക്തമാകുകയാണ്.
ഓരോ തെരഞ്ഞെടുപ്പു കഴിയുന്പോഴും സിപിഎമ്മിന്റെ ജനകീയ അടിത്തറ ഇളകുകയാണ്. പ്രത്യയശാസ്ത്ര ബുദ്ധിജീവികൾക്കുപോലും പ്രതിവിധി കണ്ടെത്താനാകാത്ത അപാരമായ തകർച്ചയിലേക്കു സിപിഎമ്മും ഇടതുപക്ഷവും വീണുപോയിരിക്കുന്നു. ബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ രാഷ്ട്രീയ ശക്തിദുർഗമായ കേരളവും തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ കൈവിട്ടു. അങ്ങനെ രാജ്യത്ത് ആകെയുണ്ടായിരുന്ന കേരളത്തിലെ കമ്യൂണിസ്റ്റു ഭരണവും (താത്കാലികമാകാം) അവസാനിച്ചു. ഓരോ തോൽവിയിലും പിഴവുകൾ തിരുത്തുമെന്നു പറയുന്നതല്ലാതെ ആത്മാർഥമായി അതുണ്ടാകുന്നില്ല. ഇവിടെയാണു വി.എസ് ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്നു പാർട്ടിക്കുള്ളിലെ അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്നവർപോലും ഇപ്പോൾ വിലപിക്കുന്നത്.
തിരുത്തൽ പോരാട്ടം തുടർന്നു
പാർട്ടിയിലെ രാഷ്ട്രീയം ഇനി പുറത്തു മിണ്ടിപ്പോകരുതെന്നു വിലക്കുന്പോഴെല്ലാം ആ വിലക്കു പൊട്ടിച്ചു വി.എസ് പറുത്തുവന്നിരുന്നു. തക്കം കിട്ടുന്പോഴെല്ലാം കപട നേതൃത്വത്തിനെതിരേ പൊട്ടിത്തെറിക്കാൻ വിഎസ് മടികാണിച്ചില്ല. അച്ചടക്കത്തിന്റെ വാൾ തലയ്ക്കു മുകളിൽ നിൽക്കുന്പോഴും പിന്തിരിപ്പിക്കാൻ കൂടെയുള്ളവർതന്നെ നന്നേ പരിശ്രമിച്ചപ്പോഴും വി.എസ് പിന്മാറിയില്ല. അനാരോഗ്യം ചൂണ്ടിക്കാണിച്ചു ഡോക്ടർമാർപോലും വി.എസിനെ മാറ്റാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ചിരിച്ചു മൗനിയായി. ജീവിതത്തിന്റെ അവസാനനാൾ വരെ ഈ തിരുത്തൽ പോരാട്ടം അദ്ദേഹം തുടർന്നു. ശക്തമായി പിന്തുണച്ചവരും കൂടെ നിന്നവരും മറുപക്ഷത്തേക്കു കുടമാറ്റിയെങ്കിലും വി.എസിലെ പോരാട്ടം അവസാനിച്ചില്ല. പാർട്ടി കമ്മിറ്റികളിലെ തീരുമാനങ്ങൾ പുറത്തു മാധ്യമങ്ങൾക്കു ലഭിക്കുന്നതിനു പിന്നിൽ വി.എസിന്റെ സന്തത സഹചാരികളാണെന്ന ഗുരുതരമായ ആരോപണം ഉണ്ടായി. ഈ ആരോപണത്തിന്റെ കുന്തമുന നീണ്ടതും വി.എസിനു നേരേയായിരുന്നു. ഇതിനും അദ്ദേഹം നേതൃത്വത്തിന് ഉചിതമായ മറുപടി നൽകി. മാധ്യമ സിൻഡിക്കറ്റെന്ന് ആരോപിക്കുന്നവർതന്നെ അതിനെ ആശ്രയിക്കുന്നു. ഇതായിരുന്നു വി.എസ് അന്നു നൽകിയ മറുപടി.
വിഎസ് എന്ന തിരുത്തൽശക്തിയുടെ അഭാവം
പിന്നീടു വി.എസ് സജീവ രാഷ്ട്രീയത്തിൽനിന്നു മാറിനിന്നപ്പോഴും സിപിഎം നേതൃയോഗങ്ങളിലെ വാർത്തകൾക്ക് ഒരു ക്ഷാമവും കേരളത്തിലുണ്ടായില്ല. അതിപ്പോഴും കൂടുതൽ തെളിമയോടെ നിർബാധം തുടരുകയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നതാണു സിപിഎമ്മിന്റെ രാഷ്ട്രീയം. പത്തുവർഷം മുന്പു വരെ അത് അങ്ങനെതന്നെയായിരുന്നു. എന്നാൽ ഇന്നതു പാടേ മാറി. പാർട്ടി സെക്രട്ടറി പറയുന്നതിനു മുന്പുതന്നെ മുതിർന്ന നേതാക്കളെന്ന പുതിയ പരിവേഷം ചാർത്തി നിൽക്കുന്ന എ.കെ. ബാലനെപ്പോലുള്ള നേതാക്കൾ അഭിപ്രായം പറയുകയാണ്. ഒടുവിൽ വിഴിഞ്ഞം ഓഹരി കൈമാറ്റത്തിലെ വിഷയത്തിൽപോലും ഭിന്നാഭിപ്രായങ്ങൾ വിവിധ സിപിഎം നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി. പത്തുവർഷത്തിനിപ്പുറം പാർട്ടി മുഖപത്രത്തിനും ധാരണാപിശക് സംഭവിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയുടെ പാപഭാരം ഏറ്റുവാങ്ങി നിൽക്കുന്ന പാർട്ടി സെക്രട്ടറി മറുപടി പയാൻ കഴിയാത്ത വിധം ദുർബലനായി. വി.എസ് എന്ന തിരുത്തൽശക്തിയുടെ അഭാവം സിപിഎം ശക്തമായി അനുഭവിച്ചുതുടങ്ങിയിരിക്കുന്നു.
സിപിഎമ്മിന് ഇന്ന് അഴിമതിവിരുദ്ധ സമരങ്ങളില്ല. വിഷയദാരിദ്ര്യമല്ല കാരണം. നേതൃത്വം നൽകാൻ വി.എസിനെപ്പോലുള്ള ഒരു സമരനേതാവിന്റെ അസാന്നിധ്യം തന്നെയാണു നിതാന്തം. അഴിമതിക്കെതിരേയുള്ള പോരാട്ടമാണു വി.എസിനെ കൂടുതൽ ജനപ്രിയനാക്കിയതും രാഷ്ട്രീയമായി ശക്തനാക്കിയതും. 20 കൊല്ലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇടമലയാർ കേസിൽ ആർ. ബാലകൃഷ്ണപിള്ളയ്ക്ക് ഒരു വർഷത്തെ ജയിൽശിക്ഷ വാങ്ങിക്കൊടുത്തത്. ഐസ്ക്രീം പാർലർ, പാമോലിൻ ഇറക്കുമതി, സൂര്യനെല്ലി എന്നിങ്ങനെ എത്ര കേസുകളാണു വി.എസ് എന്ന സമരപോരാളിയിലൂടെ കേരളം കണ്ടത്.
സന്ധി ചെയ്യാത്ത സമരപോരാളി
ഉമ്മൻ ചാണ്ടി സർക്കാരിൽ മന്ത്രിയായിരുന്ന കെ.എം. മാണിക്കു ബാർ കോഴ കേസിൽ രാജിവയ്ക്കേണ്ടിവന്നതു വി.എസിന്റെ നിയമപോരാട്ടത്തിന്റെ ഫലമായിട്ടായിരുന്നു. എന്തിന്? കഴിഞ്ഞ പത്തുവർഷം ഇടതുസർക്കാർ തന്നെ ഒളിപ്പിച്ചുവച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായിട്ടുള്ള മൈക്രോഫിനാൻസ് സാന്പത്തിക തട്ടിപ്പുകേസ് കോടതിയിലെത്തിച്ചതും സാക്ഷാൽ വിഎസ് ആയിരുന്നു. ഇപ്പോഴും ഈ കേസ് രാഷ്ട്രീയ വിവാദമായി നിലനിൽക്കുകയാണ്. ഇങ്ങനെ ആരോടും ഒന്നിനോടും സന്ധിചെയ്യാത്ത സമരപോരാളിയായിരുന്നു വിഎസ്. ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ 51 വെട്ടേറ്റ് കൊലചെയ്യപ്പെട്ടതും അതിനെത്തുടർന്നു വിഎസും അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും തമ്മിലുണ്ടായ പാർട്ടിയിലെ ആഭ്യന്തരസംഘർഷവും ഈ പാർട്ടിയുടെ ചരിത്രത്തിന്റെ ഭാഗംകൂടിയാണ്.
ക്യാപ്പിറ്റൽ പണിഷ്മെന്റ് നൽകണമെന്നും വിഗ്രഹം ചുമക്കുന്ന കഴുതയെപ്പോലെയാണെന്നുമൊക്കെ വി.എസിനെ പാർട്ടി സമ്മേളനങ്ങളിൽ അധിക്ഷേപിച്ച നേതാക്കൾപോലും അവരുടെ തെരഞ്ഞെടുപ്പുകളിൽ വോട്ടുപിടിക്കാൻ വി.എസിനെ തോളിലേറ്റി നടക്കുന്ന കാഴ്ചയും രാഷ്ട്രീയകേരളം കണ്ടതാണ്. അത്രയ്ക്കു ജനപ്രിയനായിരുന്നു വി.എസ്. അദ്ദേഹത്തെപ്പോലുള്ള ഒരു നേതാവ് ഇന്നു സിപിഎമ്മിലില്ല. അതിന്റെ പ്രത്യാഘാതങ്ങളാണു തുടർച്ചയായ തെരഞ്ഞെടുപ്പു പരാജയങ്ങളിലുൾപ്പെടെ ഇപ്പോൾ സിപിഎം നേരിടുന്നത്.
സി.പി. ജോണ് (ഗതാഗത മന്ത്രി)
വിഎസ് അച്യുതാനന്ദൻ ഇല്ലാത്ത ഒരു വർഷക്കാലം സിപിഎമ്മിനു കയ്പുനീരിന്റെ കാലമായിരുന്നു. രാജ്യത്ത് ഇടതുപക്ഷത്തിനു പൊതുവെയും, കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പ്രത്യേകിച്ചു സിപിഎമ്മിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ട കാലം. ഇത്രയും വലിയ തകർച്ച വി.എസ് ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിനു ദർശിക്കാനായിട്ടില്ല. ഇതിപ്പോൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ കമ്യൂണിസ്റ്റ് പാർട്ടിക്കേറ്റ കനത്ത പരാജയമായിരുന്നു. ബംഗാളിലും ത്രിപുരയിലും നേരിട്ട പരാജയത്തിനു പിന്നാലെ കേരളത്തിലും തെരഞ്ഞെടുപ്പു പരാജയം മാത്രമല്ല ആശയപരമായ തകർച്ചയും സിപിഎം നേരിടുകയാണ്.
ചില സംസ്ഥാനങ്ങളിൽ അവിടത്തെ പ്രബല പാർട്ടികളുമായി സഖ്യമുണ്ടാക്കിയപ്പോഴാണു ചില സീറ്റുകൾ ലഭിച്ചത്. സിപിഎമ്മിന്റെ ഇങ്ങനെയൊരു തകർച്ചയിൽ സിഎംപി ആഹ്ലാദിക്കാൻ ശ്രമിക്കുന്നില്ല. രാജ്യത്തു വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിലെങ്കിലും നേരത്തേ കമ്യൂണിസ്റ്റു പാർട്ടിക്കു മുഖ്യമന്ത്രിമാരും മന്ത്രിമാരുമൊക്കെ ഉണ്ടായിരുന്നതാണ്. എന്നാൽ ഇന്നു സ്ഥിതി അങ്ങനെയല്ല. രാജ്യത്തിപ്പോൾ ഏക കമ്യൂണിസ്റ്റു മന്ത്രിയുള്ളതു കേരളത്തിലാണ്. അതു സിഎംപിക്കും. കമ്യൂണിസ്റ്റു പാർട്ടിയുടെ ഈ തകർച്ച മനസിലാക്കാൻ അവർ ശ്രമിക്കുന്നില്ല. ഇവിടെ ആ പാർട്ടിയിൽ ജനാധിപത്യ കേന്ദ്രീകരണം ഇല്ല. തൊഴിലാളിവർഗം കെട്ടിപ്പടുക്കാൻ ഉത്തരവാദപ്പെട്ടവർ അതിനു ശ്രമിക്കുന്നില്ല. പഴയ സ്റ്റാലിനിസ്റ്റ് ചിന്താഗതിയൊന്നും ഇനി നടന്നേക്കില്ല.
വി.എസ് എക്കാലവും ശക്തനായ സ്റ്റാലിനിസ്റ്റായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് അനീതികൾക്കെതിരേ പോരാടൻ കഴിഞ്ഞത്. എല്ലാ മുൻവിധികളും മാറ്റിവച്ചുള്ള ചർച്ചയാകണം ഇനി കമ്യൂണിസ്റ്റു പാർട്ടികളിൽ നടക്കേണ്ടത്. പണ്ടു നടന്നതെല്ലാം തെറ്റായിപ്പോയെന്നല്ല ഇതുകൊണ്ട് ഉദേശിക്കുന്നത്. ആത്മപരിശോധനയും ചിന്തയും വിമർശനവും പഴയതുപോലെ നടക്കണം. അതത്ര എളുപ്പമല്ല. എന്നാൽ കടുത്ത സ്റ്റാലിനിസ്റ്റായ വി.എസിന് ഇതെല്ലാം കഴിയുമായിരുന്നു. അതായിരുന്നു വിഎസിന്റെ ശക്തിയും.
എം.വി. രാഘവനെയും കെ.ആർ. ഗൗരിയമ്മയെയും എന്തിന്റെ കാരണം പറഞ്ഞാണെങ്കിലും സിപിഎമ്മിൽനിന്നു പുറത്താക്കാൻ വി.എസും പങ്കുവഹിച്ചിരുന്നു. സിഎംപി രൂപീകരിക്കുന്ന കാലത്തു പാർട്ടിയെ നശിപ്പിക്കാൻ വി.എസ് ശ്രമിച്ചിരുന്നു. അക്കാര്യങ്ങളൊന്നും കൂടുതലായി ഈ അവസരത്തിൽ ഓർക്കാൻ ആഗ്രഹിക്കുന്നില്ല.
ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷം വി.എസ് അദ്ദേഹത്തിന്റെ വീട്ടിൽ പോയതും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതുമെല്ലാം വി.എസിലെ മാറ്റങ്ങളായിരുന്നു. വി.എസ് ഒരു ചരിത്രപുരുഷനാണ്. വിട്ടുവീഴ്ചയില്ലാത്ത നേതാവ്. അഴിമതിയുടെ കറപുരളാത്ത നേതാവ്.
Tags : VSAchudanathan immortalLife Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash