നിതിൻ രാജ് (File photo)
കണ്ണൂര്‍: അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ ഡെന്റല്‍ വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണ സംഘത്തെ നിയമിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം.
കേസിൽ ഒളിവിൽ കഴിയുകയായിരുന്ന മുഖ്യപ്രതി അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിന്റ അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസിനുണ്ടായ വൻ വീഴ്ചയെ തുടർന്നാണ് പുതിയ അന്വേഷസംഘത്തെ നിയോഗിച്ചത്.
ഒളിവില്‍ കഴിഞ്ഞുവന്നിരുന്ന ഡോ. എം.കെ. റാമിനെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തെങ്കിലും തലശേരി പ്രിന്‍സിപ്പല്‍ സെഷന് കോടതി അറസ്റ്റ് റദ്ദാക്കി വെറുതെ വിടുകയായിരുന്നു. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതി അറസ്റ്റ് റദ്ദാക്കിയത്.
ഇതിനു പിന്നാലെ കോടതിയില്‍ നിന്നിറങ്ങിയ ഡോ. റാമിനെ ക്രൈംബ്രാഞ്ച് വീണ്ടും അറസ്റ്റു ചെയ്തെങ്കിലും രാത്രി ഒമ്പതോടെ ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി വിട്ടയച്ചു. രണ്ടാമത്തെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിലയിരുത്തലുകളെ തുടർന്നാണ് നോട്ടീസ് നല്കി വിട്ടതെന്ന് പറയുന്നു. ബലം പ്രയോഗിച്ച് ഡോ. റാമിനെ കോടതി പരിസരത്ത് വച്ച് അറസ്റ്റ് ചെയ്യുന്നതിനിടെ കൂടെയുണ്ടായിരുന്ന ഭാര്യയെ പോലീസ് തള്ളിയിട്ടതായും ആരോപണമുണ്ട്.
മൂന്നു മാസമായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന ഡോ. റാം സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ആന്ധ്രയില്‍ നിന്നും തലശേരി കോടതിയില്‍ കീഴടങ്ങാന്‍ വരുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ കുടകില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആദ്യം കസ്റ്റഡിയിലെടുത്തത്.
Tags : NitinRaj Death Investigate CrimeBranch Police