പിണറായി വിജയൻ
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിനു നേരെ പൊലിസ് നടത്തിയ അതിക്രമത്തിലും സംഘപരിവാർ അജൻഡകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്‍റെ നയങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
സർവകലാശാലയിൽ വന്ദേമാതരം പൂർണമായും ആലപിച്ച വിഷയത്തിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലിസ് ലത്തിച്ചാർജ് നടത്തിയതെന്നും പെൺകുട്ടികളെ ആൺ പൊലിസുകാർ ആക്രമിച്ചുവെന്നും പിണറായി വിജയൻ കത്തിൽ ചൂണ്ടിക്കാട്ടി.
ബഹുസ്വര സമൂഹത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായി ദേശീയ പ്രസ്ഥാനത്തിന്‍റെ കാലം മുതൽക്കേ വന്ദേമാതരത്തിന്‍റെ ആദ്യ രണ്ട് ശ്ലോകങ്ങൾ മാത്രം ആലപിക്കുകയെന്ന സമവായം നിലവിലുണ്ടെന്നും, കഴിഞ്ഞ 80 വർഷത്തിലേറെയായി നിലനിൽക്കുന്ന ഈ സമവായം തകർത്ത് മുഴുവൻ വന്ദേമാതരവും നിർബന്ധപൂർവം ആലപിക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാരും അതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ദേശീയതലത്തിൽ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും കേന്ദ്ര സർക്കാരിന്‍റെയും ഡൽഹി പൊലിസിന്‍റെയും അടിച്ചമർത്തലുകളെ എതിർക്കുകയും ചെയ്യുന്ന കോൺഗ്രസ് പാർട്ടി കേരളത്തിൽ ഫാസിസ്റ്റ് ശൈലിയിലാണ് വിദ്യാർഥികളെ നേരിടുന്നത്. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം മുഴുവൻ പാടിയതിൽ സോണിയ ഗാന്ധി പോലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ കേരളത്തിൽ കോൺഗ്രസ് സർക്കാർ സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.
സർവകലാശാല നിയമത്തിൽ യുജിസി ചട്ടങ്ങൾക്കനുസൃതമായി ഭേദഗതി വരുത്താമെന്ന് കോടതിയിൽ സമ്മതിച്ചതിലൂടെ സർവകലാശാലകളുടെ മേൽ ഗവർണർക്കുള്ള പൂർണ അധീശത്വം സംസ്ഥാന സർക്കാർ അംഗീകരിച്ചു കൊടുത്തിരിക്കുകയാണെന്നും സർവകലാശാലകളെ കൈപ്പിടിയിലാക്കാൻ കേന്ദ്ര സർക്കാരും സംഘപരിവാറും നടത്തുന്ന ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാർ കീഴടങ്ങിയതിന്‍റെ തെളിവാണിതെന്നും പിണറായി കൂട്ടിച്ചേർത്തു.
Tags : Police Brutality PinarayiVijayan MallikarjunKharge Deepika DeepikaNewspaper BreakingNews NewsUpdate Headlines