Kerala
കൊച്ചി : സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കൂത്താട്ടുകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ദേശീയ പതാകയോട് അനാദരവ് കാണിച്ചെന്ന് പരാതി. എംസി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന സബ് രജിസ്ട്രാര്‍ ഓഫീസ് വളപ്പില്‍ കൃത്യമായ കൊടിമരം ഉണ്ടായിരുന്നിട്ടും അവിടെ പതാക ഉയര്‍ത്താന്‍ അധികൃതര്‍ തയാറായില്ലെന്നാണ് പരാതി.
ഓഫീസ് കെട്ടിടത്തിന്റെ മുന്‍വശത്തെ ഗ്രില്ലില്‍ പിവിസി പൈപ്പില്‍ കെട്ടിവെച്ച നിലയിലാണ് പതാക കാണപ്പെട്ടത്. ഫ്ലാഗ് കോഡ് ചട്ടങ്ങള്‍ പൂര്‍ണമായും ലംഘിച്ചു കൊണ്ടുള്ള ഈ നടപടി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ് പി.സി. അജയഘോഷ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതി ലഭിച്ചയുടന്‍ പോലീസ് സംഘം സ്ഥലത്തെത്തി മഹസര്‍ തയാറാക്കി പതാക സീസ് ചെയ്തു. ഫ്ലാഗ് കോഡ് ലംഘനവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും നിയമപരമായ തുടര്‍ നടപടികള്‍ സ്വീകരിച്ചെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദീകരണവുമായി സബ് രജിസ്ട്രാര്‍ ഓഫീസ് അധികൃതര്‍ രംഗത്തെത്തി.
കാലപ്പഴക്കം ചെന്ന കൊടിമരത്തില്‍ കയറാനോ കയര്‍ സ്ഥാപിക്കാനോ ആളില്ലാത്തതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വനിതാ ജീവനക്കാര്‍ മാത്രം ജോലി ചെയ്യുന്ന ഓഫീസില്‍ പതാക ഉയര്‍ത്താന്‍ മറ്റ് സുരക്ഷിതമായ മാര്‍ഗങ്ങളില്ലായിരുന്നു. സബ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം രാവിലെ ഒമ്പതിന് ഓഫീസ് ജീവനക്കാരിയാണ് ഗ്രില്ലില്‍ പതാക സ്ഥാപിച്ചത്.
മുന്‍ വര്‍ഷങ്ങളിലും ഇതേ രീതിയിലാണ് സ്വാതന്ത്ര്യദിനം ആചരിച്ചിരുന്നത്. ദേശീയ പതാകയോട് യാതൊരുവിധ അനാദരവും കാണിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം; സംസ്ഥാനത്ത് കാലവർഷ മഴയിൽ 22 ശതമാനം കുറവ്. ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള കണക്കുകള്‍ കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ചു. 1213.1 മില്ലിമീറ്റർ മഴയാണ് കേരളത്തിന് കാലവർഷത്തിൽ ലഭിച്ചത്. 1556.2 മില്ലിമീറ്റർ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. ഏഴു ജില്ലകളിലാണ് ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കുറഞ്ഞത് വയനാടും ഇടുക്കിയിലുമാണ്.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും 2% അധികമഴ ലഭിച്ചു. വയനാട് ജില്ലയിൽ 51% മഴ കുറവുണ്ടായി. ഇടുക്കിയിൽ 44 ശതമാനം മഴ കുറഞ്ഞു. എറണാകുളത്ത് 22% കൊല്ലത്ത് 27% പാലക്കാട് 24% തൃശ്ശൂര്‍ 25% മഴക്കുറവ് രേഖപ്പെടുത്തി. കണ്ണൂർ കാസർഗോഡ് കോട്ടയം കോഴിക്കോട് മലപ്പുറം ജില്ലകളിൽ അധികമഴ ലഭിച്ചില്ലെങ്കിലും മഴയിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല.
അതേസമയം, ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കാം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala
മലപ്പുറം: നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പെരിന്തൽമണ്ണ - കോട്ടക്കൽ പാതയിൽ സ്ഥിരം അപകടമേഖലയായ പുത്തൂർ ഇറക്കത്തിൽ വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം നടന്നത്.
തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ ലോറി ഡ്രൈവർ നിഷാന്ത് (23), ക്ലീനർ മുരുകേഷൻ (49) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. തിരുച്ചിറപ്പള്ളിയിൽ നിന്ന് കോട്ടക്കലിലേക്ക് തണ്ണിമത്തൻ ലോഡുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്.
കെട്ടിടത്തിന്റെ ചുമർ തകർത്ത് പാഞ്ഞുകയറിയ ലോറിയുടെ കാബിനകത്ത് ഡ്രൈവർ കുടുങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ മലപ്പുറം അഗ്നിശമന സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാബിൻ പൊളിച്ചാണ് സാരമായി പരിക്കേറ്റ ഇയാളെ പുറത്തെടുത്ത് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപകടത്തെ തുടർന്ന് പാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് ഹബീബുറഹ്മാൻ, പി. മുഹമ്മദ് ഷിബിൻ, കെ.പി. അരുൺ ലാൽ, കെ. സി. മുഹമ്മദ് ഫാരിസ്, പി. അഭിനന്ദ്, പി.പി. വിജി, വി.പി. നിഷാദ്, എ. രാകേഷ്, സച്ചിൻ, ഹോം ഗാർഡ് വി. ബൈജു തുടങ്ങിയവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Kerala
തിരുവനന്തപുരം: ഓണാഘോഷ ദിവസം സംസ്ഥാനത്ത് വിദ്യാര്‍ഥികൾക്ക് പരീക്ഷയില്ല. ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ അവധിക്കുശേഷം നടക്കും. പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.
ഓഗസ്റ്റ് 21നായിരുന്നു ഓണാഘോഷവും ഓണാവധിക്കായി സംസ്ഥാനത്തെ സ്കൂളുകള്‍ അടയ്ക്കാനും തീരുമാനിച്ചത്. ഓണാഘോഷത്തിനിടെ എങ്ങനെ വിദ്യാര്‍ഥികൾ പരീക്ഷയെഴുതും എന്നായിരുന്നു ഉയര്‍ന്ന ആശങ്ക. എന്നാല്‍ പരീക്ഷ മാറ്റിയതോടെ വിദ്യാര്‍ഥികള്‍ക്ക് ഓണാഘോഷത്തിന്റെ ഭാഗമാകാം.
ഓഗസ്റ്റ് 22 മുതല്‍ 30 വരെയാണ് സര്‍ക്കാര്‍ ഓണാവധി പ്രഖ്യാപിച്ചത്. എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് കഴിയും. 21നാണ് ഓണാഘോഷം. അന്ന് ഓണാവധിക്കായി അടയ്ക്കുകയും ചെയ്യും.
ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31നാണ് വിദ്യാലയങ്ങള്‍ തുറക്കുക. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ 10 ദിവസം അവധിയില്ല. ഒന്‍പത് ദിവസമേ ഓണം അവധി നല്‍കിയിട്ടുള്ളൂ.
Kerala
കൊച്ചി: ഓണത്തിന്റെ വരവറിയിച്ച് കൊച്ചിയിലെ പൂവിപണി സജീവമായി. അത്തത്തിന് മുന്നോടിയായി പൂക്കളമൊരുക്കാനുള്ള പൂക്കള്‍ തേടി ആളുകള്‍ വിപണിയിലെത്തി തുടങ്ങിയതോടെ വില്‍പ്പനശാലകളില്‍ തിരക്കേറി. ചെണ്ടുമല്ലി, ജമന്തി, അരളി, വാടാമല്ലി തുടങ്ങിയ പൂക്കള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്.
ഓണപ്പൂക്കളുടെ വില ഇത്തവണ സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലാണ്. ഓണപ്പൂക്കളത്തിലെ പ്രധാന താരമായ ചെണ്ടുമല്ലിക്ക് ഓറഞ്ച് നിറത്തിന് കിലോയ്ക്ക് 150 മുതല്‍ 300 രൂപ വരെയും മഞ്ഞ നിറത്തിന് 150 മുതല്‍ 250 രൂപ വരെയുമാണ് വില. വെള്ള ജമന്തിക്ക് 150 മുതല്‍ 700 രൂപ വരെയാണ് വില. ആസ്ട്രോ ബ്ലൂ, പിങ്ക് ജമന്തികള്‍ക്ക് 400 മുതല്‍ 700 രൂപ വരെയും ഈടാക്കുന്നുണ്ട്.
വയലറ്റ് വാടാമല്ലിക്ക് 250 മുതല്‍ 350 രൂപ വരെയാണ് വില. പിങ്ക് അരളിക്ക് 450 രൂപ മുതലാണ്. ചുവപ്പ് റോസാപ്പൂവിന് 400 മുതല്‍ 600 രൂപ വരെയും ഡച്ച് റോസിനും ഓറഞ്ച് റോസിനും 350 രൂപയുമാണ് വില.
പൂക്കളത്തിനൊപ്പം അലങ്കാരത്തിനാവശ്യമായ ഇലകള്‍ക്കും ആവശ്യക്കാരുണ്ട്. പനീര്‍ ലീഫ് അഥവാ ഗ്രീന്‍ ലീഫ് ഒരു കെട്ടിന് 100 രൂപയും കിലോയ്ക്ക് 200 രൂപയുമാണ്. ബൊക്കെ അലങ്കാരത്തിന് ഉപയോഗിക്കുന്ന കാമിനി ലീഫിന് 150 രൂപ മുതലാണ് വില. അലങ്കാരങ്ങള്‍ക്ക് മാത്രമല്ല, ഇവ ഇപ്പോള്‍ പൂക്കളത്തിലും എത്താറുണ്ട്.
ബംഗളൂരു, കോയമ്പത്തൂര്‍, മൈസൂരു എന്നിവിടങ്ങളില്‍ നിന്നാണ് കൊച്ചിയിലേക്ക് പ്രധാനമായും പൂക്കള്‍ എത്തുന്നത്. ഓണാഘോഷങ്ങളുടെയും പൂക്കള മത്സരങ്ങളുടെയും ഭാഗമായി വന്‍തോതില്‍ പൂക്കള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ വരും ദിവസങ്ങളില്‍ വിലയും വിപണിയിലെ തിരക്കും ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.
ഇതിനിടെ മുല്ലപ്പൂവിനും വില കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ ദിവസം വരെ ഒരു മുഴത്തിന് 40 രൂപയായിരുന്ന മുല്ലയ്ക്ക് ഇന്ന് 60 മുതല്‍ 80 രൂപ വരെയാണ് വില. പൂക്കളത്തില്‍ മുല്ലയ്ക്ക് വലിയ ഡിമാന്‍ഡ് ഇല്ലെങ്കിലും ചിങ്ങമാസത്തിലെ വിവാഹങ്ങള്‍ക്കും ഓണപ്പരിപാടികള്ക്കും മുല്ലയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഓണത്തിരക്ക് കൂടുന്നതോടെ പൂവിപണിയില്‍ വില ഇനിയും ഉയരുമോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.
Kerala
കൊച്ചി: കടവന്ത്ര സൗത്ത് ജനതാ റോഡില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ 12 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. തേവര സേക്രട്ട് ഹാര്‍ട്ട് കോളജിലെയും ലോ കോളജിലെയും വിദ്യാര്‍ഥികളാണ് നടുറോഡില്‍ ഏറ്റുമുട്ടിയത്.
20 ഓളം വിദ്യാര്‍ഥിള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എസ്എച്ച് കോളജില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു രാത്രിയിലെ ഏറ്റുമുട്ടല്‍.
പാലാരിവട്ടം പോലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി നടന്ന കൂട്ടയടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Kerala
കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍. ഒരേ സമയം ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ച് അംഗങ്ങള്‍. മേയറുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ദേശീയ ഗാനവും ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരവും ആലപിക്കുകയായിരുന്നു.
രണ്ട് വിഭാഗവും ഒരേസമയം ഗാനം ആലപിപ്പിക്കുകയായിരുന്നു. ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരം ആലപിച്ചപ്പോള്‍ മേയറും ഡെപ്യൂട്ടി മേയറും അടക്കം ദേശീയ ഗാനം പാടി അവസാനിപ്പിച്ച് തിരിഞ്ഞ് നടന്നു. ആ സമയവും ബിജെപി അംഗങ്ങള്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിക്കുകയായിരുന്നു.
മേയറുടെ ഭാഗത്തുനിന്നു രാജ്യവിരുദ്ധമായ പ്രവൃത്തിയാണ് ഉണ്ടായതെന്നു ബിജെപി കൗണ്‍ലിസര്‍മാര്‍ കുറ്റപ്പെടുത്തി. മേയര്‍ ദേശീയഗാനത്തെ അപമാനിച്ചെന്നും ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു.'നേരത്തെ തന്നെ വന്ദേമാതരം പാടുമെന്നു മേയറോടു പറഞ്ഞിരുന്നു. അപ്പോള്‍ മേയര്‍ ഒന്നുംപറഞ്ഞില്ല. ആശംസകള്‍ പറയുന്നത് വരെ കാത്തുനിന്നിട്ടാണ് ഞങ്ങള്‍ വന്ദേമാതരം പാടിയത്. വന്ദേമാതരം പാടി കഴിഞ്ഞ് ദേശീയഗാനം പാടി അവസാനിപ്പിക്കാമെന്നാണ് തീരുമാനിച്ചത്. ഇതിനിടയിലാണ് മേയറും ഡെപ്യൂട്ടി മേയറും മറുഭാഗത്തുനിന്ന് ദേശീയ ഗാനം പാടിയത്'- ബിജെപി കൗണ്‍സിലര്‍ ആരോപിച്ചു.
അതേസമയം, ദേശീയഗാനവും വന്ദേമാതരവും ഒരേ സമയം ചേരിതിരിഞ്ഞ് ആലപ്പിച്ച് ഈ ദേശീയ പ്രതീകങ്ങളെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
Kerala
ആലപ്പുഴ: ഹരിപ്പാട്ട് ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ വ്യാപാരി മരിച്ചു. പുന്നപ്രയിലെ ബിരിയാണി വ്യാപാരി വണ്ടാനം മഠത്തിൽ പറമ്പിൽ ബഷീർ (ബിരിയാണി ബഷീർ - 74) ആണ് മരിച്ചത്.
കഴിഞ്ഞല ദിവസം വൈകുന്നേരം ചിങ്ങോലിയിലുള്ള മകളുടെ വീട്ടിൽ പോയി വണ്ടാനത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബഷീർ സഞ്ചരിച്ച സ്കൂട്ടറിൽ ഇൻസുലേറ്റഡ് കണ്ടെയ്നർ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായി തകർന്നു.
ഗുരുതരമായി പരുക്കേറ്റ ബഷീറിനെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: നൗഷാദ്, ഷൈബത്ത്. മരുമക്കൾ: മാരിയത്ത്, ഷാഹുൽ ഹമീദ് (ചിങ്ങോലി). മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം പുന്നപ്ര ഷറഫുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.
Kerala
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്ത 3000 രൂപ ലഭിക്കും.
സര്‍വീസ് പെന്‍ഷന്‍കാരുടെ പ്രത്യേക ഉത്സവബത്ത 1250 രൂപയാണ്. പങ്കാളിത്ത പെന്ഷന് പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.
ഓഗസ്റ്റ് 17 മുതല്‍ ഇവയുടെ വിതരണം ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിച്ചു. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്.
Kerala
കൊച്ചി: കോതമംഗലം, ഊന്നുകല്‍ പൊലീസ് സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്ത കേസുകളില്‍ ക്രിമിനല്‍ കേസ് പ്രതി അര്ജുന് ആയങ്കിയെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങി എറണാകുളം പോലീസ്. തിങ്കളാഴ്ച കോടതിയില്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കുട്ടമ്പുഴ പോലീസ് അപേക്ഷ നല്‍കും.
ഇന്നലെ രാത്രി ഏഴരയോടെ എറണാകുളത്ത് എത്തിച്ച അര്‍ജുനെ കോതമംഗലം മജിസ്ട്രേട്ടിന് മുമ്പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. തിങ്കളാഴ്ച വരെയാണ് റിമാന്‍ഡ് കാലാവധി.
കോതമംഗലം ഇന്‍സ്പെക്ടര്‍ കെ.ആര്. പ്രശാന്ത് കുമാറിനെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയതിനും സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തിയ ഊന്നുകല്‍ ഇന്‍സ്പെക്ടര്‍ ബി.എസ്. ആദര്‍ശിന് ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളി സന്ദേശം അയച്ചതിനുമുള്ള കേസുകളില്‍ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും.
കുട്ടമ്പുഴ ഇന്‍സ്പെക്ടര്‍ എ. ഷൈന്‍ കുമാറിനാണ് അന്വേഷണ ചുമതല. പുന്നേക്കാട് റിസോര്‍ട്ടില്‍ നിന്നു ക്രിമിനല്‍ ഗൂഢാലോചന കേസില്‍ പിടിയിലായ അര്ജുന് ആയങ്കിക്ക് കോതമംഗലം മജിസ്ട്രേട്ട് കോടതി നല്കിയ ജാമ്യം റദ്ദാക്കിയിരുന്നു. കോതമംഗലം ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തിയതോടെ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയതിനാലാണ് ജാമ്യം റദ്ദാക്കിയത്.
Kerala
ഇടുക്കി: എഴുകുംവയലില്‍ ദമ്പതികളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ മകന്റെ അമിത ലഹരി ഉപയോഗം. ഇന്നലെ പ്രതിയെ പോലീസ് പിടികൂടുമ്പോഴും ഇയാള്‍ ലഹരിയിലായിരുന്നു. പരസ്പര വിരുദ്ധമായാണ് പ്രതി പോലീസിനോടു സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്.
എഴുകുംവയല്‍ പാറത്തറയില്‍ അപ്പച്ചന് എന്നു വിളിക്കുന്ന ആന്റണി (55), ഭാര്യ വത്സമ്മ (50 എന്നിവരെയാണ് ഇന്നലെ രാത്രി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ മകന് അജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് വിവരം. കാലങ്ങളായി പ്രതി ലഹരിക്കടിമയായിരുന്നെന്നാണ് വിവരം. മാതാപിതാക്കള്‍ ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വീട്ടില്‍ വഴക്കു പതിവായിരുന്നു.
ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചുകൊടുത്തു. തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകുന്നതിനിടെ നാട്ടുകാര്‍ ഇയാളെ കൈയേറ്റം ചെയ്യുകയും ചെയ്തു.
പോലീസ് ചോദ്യം ചെയ്യലിലാണ് ഇയാള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത്. അച്ഛനെയും അമ്മയെയും ദൈവസന്നിധിയിലേക്ക് അയയ്ക്കാനാണ് കൃത്യം ചെയ്തതെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. സംഭവം സമയം വീട്ടില്‍ കൊല്ലപ്പെട്ട ആന്റണിയുടെ മാതാവും ഉണ്ടായിരുന്നു. കൊല നടന്ന വീട്ടില്‍ ഇന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി.
Kerala
കൊച്ചി: അഭിഭാഷകന്റെ വയോധികനായ പിതാവിനെ കഴുത്തിലും വയറിലും കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ രണ്ടു ബന്ധുക്കളെ കോടതി റിമാന്‍ഡ് ചെയ്തു. മുരുക്കുംപാടം കോമത്ത് വീട്ടില്‍ വേലു എന്ന് വിളിക്കുന്ന ഡാസ്റ്റര്‍ (48), വാവക്കുട്ടി എന്ന് വിളിക്കുന്ന ഡൈനാസ്റ്റര്‍ (45) എന്നിവരാണ് റിമാന്റിലായത്.
മുരുക്കുംപാടം തോട്ടുങ്കല്‍ പറമ്പില്‍ മോഹന്‍ദാസിനെ (80) ആണ് ഇരുവരും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മോഹന്‍ദാസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മോഹന്‍ദാസിന്റെ അഭിഭാഷകനായ മകന് ഒന്നാം പ്രതിയുടെ ഭാര്യയുടെ കേസിന്റെ വക്കാലത്ത് എടുത്തതാണ് അക്രമത്തിന് കാരണം.
Kerala
കൊച്ചി: സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ ചരക്ക് കപ്പലില്‍ നിന്ന് എറണാകുളം ഞാറക്കല്‍ സ്വദേശിയായ യുവാവിനെ കാണാതായ സംഭവത്തില്‍ തെരച്ചില്‍ ശക്തമാക്കണമെന്ന് കുടുംബം. ഷിപ്പിംഗ് മന്ത്രാലയത്തിനും എറണാകുളം ഞാറക്കല്‍ പോലീസിലും കുടുംബം പരാതി നല്കി.
ബുധനാഴ്ചയാണ് ഞാറക്കല്‍ പള്ളിശ്ശേരി വീട്ടില്‍ ഷിന്ഡോണ് ബെന്നിയെ (24) കാണാതായത്. മുംബൈ ആസ്ഥാനമായ എംഒഎല്‍ ഷിപ്പിംഗ് കമ്പനിയുടെ വിക്ടോറിയസ് എന്ന ജപ്പാന് ചരക്ക് കപ്പലില്‍ ഡെക്ക് ഓഫീസര്‍ ട്രെയിനി ആയിരുന്നു ഷിന്റോണ്‍.
ചൊവ്വാഴ്ച രാത്രി സഹോദരനും വീട്ടുകാരുമായി ഷിന്റോണ്‍ ഫോണില്‍ സംസാരിച്ചിരുന്നു. ബുധനാഴ്ച ജോലിക്ക് എത്താതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ കാണാനില്ലെന്ന് ഷിപ്പിംഗ് കമ്പനിക്ക് മനസിലാകുന്നത്. തുടര്‍ന്ന് ഷിപ്പിംഗ് കമ്പനി കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.
കമ്പനിയുടെ മുംബൈ ഓഫിസിലും ചെന്നൈ ഓഫിസിലും കുടുംബം ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ബന്ധുക്കള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഹൈബി ഈഡന് എംപി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തിയത്. വന്ദേമാതരം ആലാപനമുണ്ടായില്ല.
തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. സംസ്ഥാനത്ത് പതിനാലു ജില്ലകളിലും സ്വാതന്ത്ര്യ ദിനാഘോഷം നടക്കുകയാണ്. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പങ്കെടുക്കും. സർക്കാർ പരിപാടികളിലും സ്കൂളുകളിലും വന്ദേമാതരം ആലാപനം ഉണ്ടായില്ല.
പ്രളയം പ്രതിരോധിക്കാൻ ശാസ്ത്രീയ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന ചടങ്ങില്‍ പ്രഖ്യാപിച്ചു. ജീവൻ നഷ്ടമായവർക്ക് ആദരം അര്‍പ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രി വാക്കുകള്‍ ആരംഭിച്ചത്. രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറണമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ക്ഷേമ പ്രവർത്തനങ്ങൾ ഔദാര്യം അല്ല, അവകാശമാണെന്നും പറഞ്ഞു.
ഏകവിള തോട്ടത്തിൽ ഒരേയിനം മനുഷ്യരെ വളർത്തി, ഒരേ ഭാഷയും വിശ്വാസവും ജീവിത ശൈലിയും വളർത്തുന്ന, വെറുപ്പിന്റെ തുരുത്തുകൾ സൃഷ്ടിക്കുന്നതല്ല ജനാധിപത്യം. പുതുതലമുറക്ക് സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാൻ വഴിയൊരുക്കണം. ലഹരി എന്ന വിപത്തിനെ പടിയിറക്കണമെന്നും ഇവ സർക്കാരിന്റെ മുൻഗണന പട്ടികയിലുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്നും വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. ദേശീയഗാനം മാത്രമാണ് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം ദേശീയ ഗാനം ആലപിക്കും. പിന്നീട് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്യും.
വന്ദേമാതരം ആലപിച്ചില്ലെങ്കില്‍ നിയമ നടപടി ഉണ്ടാകുമെന്ന് കോണ്‍ഗ്രസില്‍ ആശങ്ക ഉണ്ടായിരുന്നു. വന്ദേമാതരം പൂര്‍ണമായി ആലപിക്കാനാണ് ചീഫ് സെക്രട്ടറി തദ്ദേശ സെക്രട്ടറിക്ക് നല്കിയ നിര്‍ദ്ദേശം. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇതുവരെ പിന്‍വലിച്ചിരുന്നില്ല. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ
സര്‍ക്കുലര്‍ അടിസ്ഥാനമാക്കിയായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
എന്നാല്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടെന്ന നിലപാടിലായിരുന്നു മന്ത്രിമാര്‍. ദേശഭക്തിഗാനമായി ഉയര്‍ത്തപ്പെട്ട വന്ദേമാതരം പൂര്‍ണമായും ആലപിച്ചില്ലെങ്കിൽ നിയമപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയും സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു.
Kerala
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തി. പാറത്തറയിൽ അപ്പച്ചൻ എന്നുവിളിക്കുന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മകൻ അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നും ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
കൊലപാതകത്തിന് പിന്നാലെ അജീഷ് സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരും സ്ഥലത്തെത്തി. ഈ സമയത്ത് പ്രതി അക്രമാസക്തനായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
നെടുങ്കണ്ടത്ത് നിന്ന് എത്തിയ പോലീസ് സംഘം അജീഷിനെ കീഴടക്കി കസ്റ്റഡിയിലെടുത്തു. വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ കൈക്കും പരിക്കേറ്റിട്ടുണ്ട്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതിക്ക് ചികിത്സ നൽകിയ ശേഷം ചോദ്യം ചെയ്യും. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രേസിക്യൂഷന് അനുമതി നല്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് പ്രതികള്‍ നല്കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. ജസ്റ്റീസ് കെ. നടരാജന്, ജസ്റ്റീസ് പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ് ഹര്‍ജി മാറ്റിയത്.
Kerala
തിരുവനന്തപുരം: കിടപ്പിലായ രോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവരുടെ പ്രതിമാസ ധനസഹായം 1000 രൂപയാക്കി ഉയർത്തി. സാമൂഹികനീതി വകുപ്പും കേരള സാമൂഹിക സുരക്ഷാ മിഷനും നടപ്പാക്കിവരുന്ന ’ആശ്വാസകിരണം’ പദ്ധതിയിലെ പ്രതിമാസ ധനസഹായമാണ് 600 രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്.
Kerala
തിരുവനന്തുപുരം: ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായി സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോമിനെ തെരഞ്ഞെടുത്തേക്കും. കഴിഞ്ഞദിവസം ചേർന്ന ഡിവൈഎഫ്ഐ ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനം.
എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം. വിജിൻ സംസ്ഥാന സെക്രട്ടറിയാകും. ആലപ്പുഴയിൽനിന്നുള്ള രാഹുൽ ആകും പുതിയ ട്രഷറർ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഫ്രാക്ഷൻ യോഗത്തിൽ പാനൽ അവതരിപ്പിച്ചത്.അടുത്തദിവസം ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പാനൽ അംഗീകരിക്കുമെന്നാണു വിവരം. 19 മുതൽ 22 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ഭാരവാഹികളെ ഔദ്യോഗികമായി തെരഞ്ഞെടുക്കേണ്ടത്.
എല്ലാ കമ്മിറ്റികളിലും കുറഞ്ഞത് 20 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ഭരണഘടനാ ഭേദഗതികളിലൂടെ ഡിവൈഎഫ്ഐ കർശനമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. കമ്മിറ്റി അംഗങ്ങൾ എന്നതിലുപരി പ്രധാന ഭാരവാഹിത്വങ്ങളിലേക്ക് വനിതാ നേതാക്കളെ തെരഞ്ഞടുക്കണമെന്നായിരുന്നു പുതിയ തീരുമാനം.
Kerala
കൊച്ചി: കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സ്മൃതിസംഗമം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പാലാരിവട്ടം പിഒസിയില്‍ നടക്കും. ‘ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സംരക്ഷണവും’ എന്ന വിഷയത്തിലാണു പരിപാടി.
റിട്ട. ജസ്റ്റീസ് ഏബ്രഹാം മാത്യു ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തും. കെസിഎഫ് സംസ്ഥാന പ്രസിഡന്റ് ബിജു ജോസി കരുമഞ്ചേരി അധ്യക്ഷത വഹിക്കും. കെസിബിസി ഡെഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെസിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്മോന് തോട്ടപുറം എന്നിവര്‍ പ്രസംഗിക്കും.
വിവിധ കത്തോലിക്കാ സംഘടനാ നേതാക്കളായ പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, അഡ്വ. ഷെറി ജെ. തോമസ്, എസ്.ആര്. ബൈജു, അഡ്വ. ബിജു പറയന്നിലം എന്നിവര്‍ പ്രഭാഷണം നടത്തും.
Kerala
കൊച്ചി: ബാറുകള്‍ക്കു പുലര്‍ച്ചെ മൂന്നു വരെ പ്രവര്‍ത്താനാനുമതി നല്‍കിയെന്നതിന്റെ മറവില്‍ രാത്രി വൈകിയുള്ള ഡിജെ പാര്‍ട്ടികള്‍ക്ക് അനുമതി നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നയപരിപാടിയുടെ ഭാഗമായി പുലര്‍ച്ചെ വരെ ബാറുകള്‍ക്ക് അനുമതി നല്കിയ നടപടി പിന്‍വലിക്കുന്ന കാര്യം പരിഗണനയിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അഞ്ചു ലക്ഷം രൂപ അധിക ലൈസന്‍സ് ഫീ അടയ്ക്കുന്ന പഞ്ചനക്ഷത്ര ബാറുകള്‍ക്കു പുലര്‍ച്ചെ മൂന്നുവരെ പ്രവര്‍ത്തനാനുമതി നല്കുന്നതില് മാറ്റം ഉണ്ടായാല്‍ത്തന്നെ പ്രശ്നത്തിനു പരിഹാരമാകില്ലേയെന്ന വാദത്തിനിടെയുള്ള കോടതിയുടെ ചോദ്യത്തിനു മറുപടിയായാണ് സര്‍ക്കാരിനു വേണ്ടി അഡീ. അഡ്വക്കറ്റ് ജനറല്‍ മറുപടി നല്‍കിയത്.
കൊച്ചിയില്‍ രാത്രി 11ന് ശേഷം ഡിജെ പാര്‍ട്ടികള്‍ നിരോധിച്ചതിനെതിരേ റാഡിസണ്‍ ബ്ലൂ ഹോട്ടല്‍ ലൈസന്‍സി ഉദയംപേരൂര്‍ സ്വദേശി മഹാദേവന് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജസ്റ്റീസ് മുരളി പുരുഷോത്തമന് ഹര്‍ജി വിധി പറയാന്‍ മാറ്റി.
ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് കൈമാറ്റമടക്കം നടക്കുന്നതായി കണ്ടെത്തിയതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിച്ചതോടെ കൊച്ചിയിലെ ലഹരിമരുന്നു കേസുകള്‍ കുറഞ്ഞിട്ടുണ്ട്. പാര്‍ട്ടികള്‍ ബുക്കു ചെയ്ത് പുറത്തുനിന്നെത്തിയിരുന്നവരാണു പ്രധാനമായും ലഹരി ഇടപാടുകള്‍ നടത്തിയിരുന്നത്.
അര്‍ധരാത്രിക്കു ശേഷം നടന്ന സംഭവങ്ങളെ തുടര്‍ന്നുള്ളതാണ് പല കേസുകളുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, ചെറുമീനുകള്‍ കുടുങ്ങുന്നതല്ലാതെ ഉറവിടം കണ്ടെത്താത്തതെന്തെന്ന് കോടതി ചോദിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നാണു മയക്കുമരുന്ന് വരുന്നതെന്നും തടയാന്‍ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടപടി സ്വീകരിക്കുന്നുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ മറുപടി.
ബാറുകള്‍ മാത്രമല്ല തിയറ്ററുകളടക്കം പുലര്‍ച്ചെ വരെ സജീവമാണെന്നും അധികാരപരിധി മറികടന്നാണ് എസ്എച്ച്ഒയും മറ്റും നോട്ടീസ് നല്‍കുന്നതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം.
Kerala
കൊച്ചി: കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാനത്തു വൈദ്യുതാഘാതമേറ്റു ജീവൻ നഷ്ടമായത് 1919 പേർക്ക്. ഇതിൽ 165 പേർ കെഎസ്ഇബി ജീവനക്കാരാണെന്നും വൈദ്യുതി ബോർഡ് ചീഫ് സേഫ്റ്റി കമ്മീഷണറുടെ കാര്യാലയത്തിൽനിന്നുള്ള രേഖകൾ വ്യക്തമാക്കുന്നു. കെഎസ്ഇബി ഇൻസ്റ്റലേഷനിൽനിന്നുള്ളതിനു പുറമേ, വീടുകളിലും സ്ഥാപനങ്ങളിലുംനിന്നുള്ള വൈദ്യുതാഘാതങ്ങളിൽ മരിച്ചവരുടെ ആകെ കണക്കാണിത്.
എറണാകുളം റീജണിലാണ് ഇക്കാലയളവിൽ ഏറ്റവുമധികം പേർ ഷോക്കേറ്റു മരിച്ചത്. 1605 അപകടങ്ങളിലായി 622 പേർ. ഇതിൽ 565 പേരും പൊതുജനങ്ങളാണ്. കെഎസ്ഇബി ജീവനക്കാർ 47. തിരുവനന്തപുരം റീജണിൽ 1239 അപകടങ്ങളിലായി 540 പേർ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് റീജണിൽ 1182ഉം കണ്ണൂർ റീജണിൽ 611ഉം അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് വൈദ്യുതി വേലികളിൽനിന്ന് ആഘാതമേറ്റ് 84 പേർ മരിച്ചിട്ടുണ്ടെന്ന് പൊതുപ്രവർത്തകനായ രാജു വാഴക്കാലയ്ക്കു വൈദ്യുതി ബോർഡ് ചീഫ് സേഫ്റ്റി കമ്മീഷണറുടെ കാര്യാലയത്തിൽനിന്നു ലഭിച്ച രേഖകളിൽ പറയുന്നു.
വൈദ്യുതാഘാതമേറ്റു മരിച്ച 165 കെഎസ്ഇബി ജീവനക്കാരിൽ 99 പേരും കരാർ തൊഴിലാളികളാണ്. മറ്റുള്ളവർ സ്ഥിരം ജീവനക്കാർ. സംസ്ഥാനത്തു പത്തു വർഷത്തിനിടെ 498 മൃഗങ്ങളും ഷോക്കേറ്റു മരിച്ചിട്ടുണ്ടെന്ന് വൈദ്യുതിബോർഡ് വ്യക്തമാക്കി.
കെഎസ്ഇബിയിൽ ലാഭക്കണക്ക്
കൊച്ചി: നഷ്ടക്കണക്കുകളെക്കുറിച്ചു പലവട്ടം കേട്ട കെഎസ്ഇബി ലാഭത്തിലാണെന്നു രേഖകൾ പറയുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ 571.22 കോടി രൂപ ബോർഡിനു ലാഭമുണ്ട്.2021-22 ൽ 97.66 കോടി രൂപയായിരുന്നു ലാഭം. എന്നാൽ ബോർഡിന്റെ ലാഭത്തിൽനിന്നു സർക്കാരിനു വിഹിതമൊന്നും നൽകിയിട്ടില്ലെന്നും കെഎസ്ഇബി സമ്മതിക്കുന്നുണ്ട്.
Kerala
കോട്ടയം: 2008 മുതൽ 2025 വരെയുള്ള 18 വർഷത്തിനിടെ സംസ്ഥാനത്ത് കാട്ടാനകളുടെ ആക്രമണത്തിൽ 581 പേർ കൊല്ലപ്പെടുകയും 1200 പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോജക്ട് എലിഫന്റ് ഡിവിഷനും വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായി തയാറാക്കിയതാണ് പഠന റിപ്പോർട്ട്.
സംസ്ഥാനത്തെ 36 ഫോറസ്റ്റ് ഡിവിഷനുകളിൽനിന്നായി 214 ഗ്രാമങ്ങൾ കടുത്ത കാട്ടാന ആക്രമണ ഭീഷണി നേരിടുന്നതായി റിപ്പോർട്ട് പറയുന്നു. കണ്ണൻ ദേവൻ ഹിൽസ്, കുട്ടമ്പുഴ, ചിറ്റാർ, മാങ്കുളം, പടവയൽ, പീച്ചി തുടങ്ങിയ ഗ്രാമങ്ങൾ അതീവ ജാഗ്രതാ മേഖലകളാണ്. കൂടുതൽ പേർ കൊല്ലപ്പെട്ടത് നിലമ്പൂർ സൗത്ത് ഡിവിഷനിലാണ്-78. മണ്ണാർക്കാട്-64, പാലക്കാട്-57, മാങ്കുളം-57, മൂന്നാർ-50, പെരിയാർ ഈസ്റ്റ്-42 എന്നിങ്ങനെയാണ് മരണം സംഭവിച്ചത്.
കാടുകളിൽ സ്വാഭാവിക തീറ്റപ്പുല്ലുകൾ കുറയുകയും മഞ്ഞക്കൊന്ന, കൊങ്ങിണിപ്പൂവ്, യൂപറ്റോറിയം തുടങ്ങിയ അധിനിവേശ സസ്യങ്ങൾ വ്യാപകമാകുകയും ചെയ്തത് ആനകളെ തീറ്റതേടി നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുന്നുവെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം വനാതിർത്തികളിൽ വ്യാപകമായി കൃഷി ചെയ്യുന്ന വാഴ, തെങ്ങ്, കമുക്, കൈതച്ചക്ക, ചക്ക തുടങ്ങിയ പോഷകസമൃദ്ധമായ വിളകൾ കാട്ടാനകളെ ആകർഷിക്കുന്നു.
മഴക്കുറവും വേനൽക്കാലത്ത് കാടുകളിലെ ജലസ്രോതസുകൾ വറ്റുന്നതും ആനക്കൂട്ടങ്ങളെ കാടിറങ്ങാൻ നിർബന്ധിതരാക്കുന്നു. 2025ലെ കണക്കെടുപ്പു പ്രകാരം 2785 കാട്ടാനകളാണു കേരളത്തിലുള്ളത്. മനുഷ്യ-വന്യജീവി സംഘർഷത്തെ ‘സംസ്ഥാന ദുരന്ത’മായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ മാതൃകയിൽ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് ദക്ഷിണേന്ത്യൻ മേഖലയ്ക്കായി 999.87 കോടി രൂപയുടെ സമഗ്ര റീജണൽ ആക്ഷൻ പ്ലാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിഭാവനം ചെയ്തിട്ടുണ്ട്.
ഇതിൽ 50 ശതമാനം കേന്ദ്ര സഹായത്തോടെ നടപ്പാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആനകൾ കാടിറങ്ങുന്നതു തടയാൻ വിവിധ പദ്ധതികളും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. 2008 മുതൽ 2025 വരെ വിവിധ കാരണങ്ങളാൽ 695 കാട്ടാനകൾ ചരിഞ്ഞതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിൽ 469 എണ്ണം സ്വാഭാവിക കാരണങ്ങളാലാണ്.
226 എണ്ണം മനുഷ്യ ഇടപെടലുകൾ മൂലമാണ്. മനുഷ്യ ഇടപെടൽ മൂലമുള്ള മരണങ്ങളിൽ 154 എണ്ണം അനധികൃത വൈദ്യുത വേലികളിൽനിന്നും താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈനുകളിൽനിന്നുമുള്ള ഷോക്കേറ്റാണ്. ട്രെയിൻ തട്ടി 17 ആനകളും വാഹനാപകടങ്ങളിൽ 16 ആനകളും ചരിഞ്ഞു.
Kerala
തിരുവനന്തപുരം: പൊതുഇടങ്ങളിൽ സ്ത്രീകളുടെ സുരക്ഷിതത്വവും അവകാശവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ റിസർജ് – സേഫ് വിമൺ, സേഫ് കേരള' എന്ന പേരിൽ നടത്തിയ വനിതാ സംഗമവും രാത്രിനടത്തവും മുഖ്യമന്ത്രി വി.ഡി.സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരം എംജി റോഡിൽ യൂണിവേഴ്സിറ്റി ജംഗ്ഷൻ മുതൽ ആയുർവേദ കോളജ് വരെയായിരുന്നു രാത്രിനടത്തം. സ്ത്രീകളുടെ ഈ ഒത്തുചേരൽ സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകൾക്ക് ഏത് സമയവും ഭയമില്ലാതെ സുരക്ഷിതമായി നടക്കാനുള്ള അന്തരീക്ഷം കേരളത്തിൽ ഒരുക്കി, അതൊരു മാതൃകയാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം.
സാമൂഹിക-സാമ്പത്തിക വികസനത്തിലും സ്ത്രീകൾക്ക് തുല്യ പങ്കാളിത്തമുണ്ടെന്ന സന്ദേശവും ഈ സംഗമം നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് നടന്ന ഫ്രീഡം വാക്കിൽ സെക്രട്ടേറിയറ്റ് വരെ മുഖ്യമന്ത്രിയും വനിതകൾക്കൊപ്പം നടന്നു. പരിപാടിയുടെ ഭാഗമായി വനിതകൾ അവതരിപ്പിച്ച കളരിപ്പയറ്റടക്കമുള്ള പ്രകടനങ്ങൾ മുഖ്യമന്ത്രി വീക്ഷിച്ചു.
കൂട്ടായ്മയിൽ മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ.എ. തുളസി, തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: പോലീസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാർക്കു നീതികിട്ടുമെന്ന ബോധ്യമുണ്ടാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
കാലങ്ങളായി പോലീസ് ജനങ്ങളിൽ ഭയമാണു സൃഷ്ടിക്കുന്നത്. അതു മാറ്റി പോലീസ് ജനങ്ങളുടെ സുഹൃത്തായും സഹായം ആവശ്യമുള്ളപ്പോൾ ഓടിയെത്തുന്ന ബന്ധുവായും മാറണം. എല്ലാ കാര്യങ്ങളും പൂർണമായി ചെയ്യാൻ പറ്റിയില്ലെങ്കിലും ജനങ്ങൾ സ്റ്റേഷനിലെത്തുന്പോഴുള്ള പെരുമാറ്റമാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട സ്റ്റേഷനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങൾക്കു സംരക്ഷണം നൽകുന്ന, ചേർത്തുനിർത്തുന്ന, സങ്കടം വരുന്പോൾ ഓടിയെത്തുന്ന പോലീസ് എന്ന ആധുനിക സങ്കൽപമാണ് ഇനി വേണ്ടത്. സ്റ്റേഷനിലെത്തുന്ന പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ, പലതരം സ്വഭാവക്കാർ എന്നിവരോടെല്ലാം പെരുമാറ്റം നല്ലതാകണം. അതേസമയം, കുറ്റം ചെയ്താൽ പോലീസ് കണ്ടുപിടിച്ചു നിയമത്തിനു മുന്നിലെത്തിക്കുമെന്ന ഭയം കുറ്റവാളികളിലുണ്ടാക്കണം.
സമൂഹത്തിലെ മാറ്റങ്ങൾക്കനുസരിച്ച് പോലീസിനെയും പരിഷ്കരിക്കുമെന്ന് അധ്യക്ഷനായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വില്ലേജ്, പഞ്ചായത്ത് ഓഫീസുകൾ പോലെ ജനസേവന കേന്ദ്രങ്ങളാണ് പോലീസ് സ്റ്റേഷനുകളും.
തെറ്റ് ചെയ്യുന്നവരല്ലാതെ പോലീസിനെ പേടിക്കേണ്ടതില്ല. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി 63 സ്റ്റേഷനുകളിൽ വനിതകളെ എസ്എച്ച്ഒമാരാക്കി. പോലീസുകാരുടെ ജോലിഭാരം കുറയ്ക്കും. ഡിഐജിവരെയുള്ള ഉദ്യോഗസ്ഥർ സ്റ്റേഷനുകളിൽ പരിശോധന നടത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മന്ത്രി കെ. മുരളീധരൻ, മേയർ വി.വി. രാജേഷ്, പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് അലം, പോലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ, എഡിജിപി പി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.