Kerala
പേരൂർക്കട: തിരുവനന്തപുരത്തത് വാഹനാപകടത്തെ തുടർന്ന് സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ആംബുലൻസിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപമായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശികളായ അഭിജിത്ത്, സീത എന്നിവർക്കാണ് പരിക്കേറ്റത്. മ്യൂസിയം ഭാഗത്തുനിന്ന് തിരുവനന്തപുരത്ത് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇവരുടെ ഇലക്ട്രിക് സ്കൂട്ടറിൽ പിറകിൽ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് വീണു. രണ്ടുപേർക്കും കൈകാലുകൾക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തുകയും ഫയർഫോഴ്സ് ആംബുലൻസിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
Kerala
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ആക്രമണം നേരിടുന്നതായി നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്ലിയ എംഎൽഎ. എഐ ചിത്രം ഉപയോഗിച്ച് തന്നെ മോശമായി ചിത്രീകരിക്കുന്നുവെന്നും എംഎൽഎ പരാതി ഉന്നയിച്ചു.
എംഎൽഎയുടെ പരാതിയെ തുടർന്ന് പോസ്റ്റ് സഭയുടെ മേശപ്പുറത്ത് വയ്ക്കാൻ സ്പീക്കർ നിർദേശം നൽകി. നിയമസഭയിലെ ഉദ്യോഗസ്ഥർ ഇത് പോലീസിന് കൈമാറുമെന്നും സ്പീക്കർ വ്യക്തമാക്കി.
Kerala
കൊച്ചി: കേരള സര്‍വകലാശാല സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നിയമനത്തില്‍ ഇടക്കാല സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മലിന് കോടതി നോട്ടീസ് അയച്ചു. അഡ്വ. ഗിരിജ ഗോപാലിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കറ്റ് അംഗം ഡോ. ടി.ആര്. മനോജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
സര്‍വകലാശാലയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ സ്ഥാനത്തു നിന്നും അഡ്വ. തോമസ് എബ്രഹാമിനെ നീക്കി, വിസി അഡ്വ. ഗിരിജ ഗോപാലിനെ നിയമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തു കൊണ്ടാണ് സിന്‍ഡിക്കേറ്റ് അംഗം ഹര്‍ജി നല്‍കിയത്.
ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വിസിക്ക് നോട്ടീസ് അയച്ചു. വിസി മറുപടി നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. യൂണിവേഴ്സിറ്റികളുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നിയമനം സിന്‍ഡിക്കറ്റിന്റെ അധികാരമാണ്. അത് മറികടന്നാണ് വിസി ഗിരിജ ഗോപാലിനെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി നിയമിച്ചത്.
അതിനാല്‍ നിയമനം റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ സിന്‍ഡിക്കേറ്റ് അംഗം ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഹൈക്കോടതി അടിയന്തര സ്റ്റേ നല്‍കിയില്ല. കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കും. വിസിക്ക് നോട്ടീസ് അയച്ച് കോടതി കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റി.
Kerala
നെടുമങ്ങാട്: കാപ്പ കേസിൽ പ്രതി ചേർത്ത തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതനെ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ്സ് ജുഡീഷൽ കോടതിയിൽ ഹാജരാക്കി. ഇന്ന് രാവിലെ 11മണിക്ക് കോടതി കേസ് പരിഗണിച്ചശേഷം സുഗതനെ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം വീണ്ടും കൊണ്ട് വരാൻ കോടതി ആവശ്യപ്പെട്ടു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച സുഗതന് രക്തസമ്മർദം വർധിച്ചതിനെ തുടർന്ന് ചികിത്സ നൽകിയശേഷം പോലീസ് വീണ്ടും കോടതിയിൽ എത്തിച്ചു. തുടർന്ന് ശക്തമായ വാദ പ്രതിവാദങ്ങൾ നടന്നു. തുടർന്ന് നാലുമണിക്കൂർ സുഗതനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യംചെയ്യലിന് ശേഷം സുഗതനെ വീണ്ടും കോടതിയിൽ എത്തിക്കും.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി നടത്തിയ വൻ വിദേശ നിക്ഷേപത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റേതിന് കടകവിരുദ്ധമായ നിലപാടുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി.
വിഴിഞ്ഞത്തെ വൻ വിദേശ നിക്ഷേപം എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയവും വലിയൊരു ഭരണനേട്ടവുമായാണ് ദേശാഭിമാനി അവതരിപ്പിച്ചത്. എന്നാൽ, ഈ ഷിപ്പിങ് കുത്തക കമ്പനിയുടെ നിക്ഷേപത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് സഭയിൽ പരസ്യമായി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതോടെ, നിക്ഷേപത്തെ പ്രകീർത്തിച്ച് നൽകിയ ഈ വാർത്ത ദേശാഭിമാനി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും പിന്നീട് നീക്കം ചെയ്യുകയുണ്ടായി.
Kerala
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിൽ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. നികുതി ഇളവിന്റെ ഒളിച്ചുകളി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുട്ടാപ്പോക്ക് നയത്തിൽ ദുരൂഹതയുണ്ട്. നിയമസഭയിൽ പാസാക്കിയ കാര്യം, എക്സിക്യൂട്ടീവിന് വിടുന്നത് അഴിമതിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്നാൽ കർഷകർ ആയത് കൊണ്ടാണോ മുൻ സർക്കാർ ബക്കാർഡി കമ്പനിയുമായി ചർച്ച നടത്തിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ചോദിച്ചു. സബ്ജക്ട് കമ്മിറ്റിക്ക് ബിൽ വിടണമെന്ന് കാര്യോപദേശക സമിതിയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടില്ല എന്നും സതീശൻ പറഞ്ഞു. മദ്യനികുതിയിലെ പ്രതിപക്ഷത്തിന്റെ ക്രമപ്രശ്നം നിയമസഭ തള്ളി.
Kerala
കോഴിക്കോട്: മരുന്ന് മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന രോഗി മരിച്ചെന്ന് ആരോപണം. നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയിലാണ് സംഭവം.
കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി ചന്ദ്രൻ (72) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം.
കഴിഞ്ഞ മാസം 23നാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചന്ദ്രൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയ്ക്കിടെ ആശുപത്രിയിൽ നിന്ന് ഗുളിക മാറി നൽകിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
മരുന്ന് കഴിച്ചതിന് പിന്നാലെ ഇയാളുടെ ആരോഗ്യനില വഷളായതോടെ കോഴിക്കോട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കരുതെന്ന് കർശന നിർദേശവുമായി ഡിജിപി. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കുമായി ഡിജിപി പ്രത്യേക സർക്കുലർ പുറത്തിറക്കി. സിവിൽ പോലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ളവർക്ക് ഈ ഉത്തരവ് ബാധകമാണ്.
ചില പോലീസ് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഔദ്യോഗിക വേഷത്തിൽ പങ്കെടുക്കുകയും, ഇതിന്റെ റീൽസുകളും ദൃശ്യങ്ങളും ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നതിനെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.
ഔദ്യോഗികമായ ക്രമസമാധാന പാലനത്തിന്റെ ഭാഗമായിട്ടല്ലാതെ, വ്യക്തിപരമായി ഇത്തരം ചടങ്ങുകളിൽ യൂണിഫോം ധരിച്ച് പങ്കെടുക്കാൻ പാടില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. പോലീസിന്റെ നിഷ്പക്ഷതയും ഔദ്യോഗിക പദവിയുടെ അന്തസും കാത്തുസൂക്ഷിക്കാൻ എല്ലാ ഉദ്യോഗസ്ഥരും ഈ നിർദേശം കർശനമായി പാലിക്കണമെന്ന് ഡിജിപി അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന അച്ചടക്ക നടപടിയുണ്ടാകും.
Kerala
തിരുവനന്തപുരം: സന്നദ്ധ സംഘടനകൾക്കുള്ള വിദേശ ധനസഹായം നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രത്യേക പ്രമേയം പാസാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ച പ്രമേയത്തെ ഭരണ-പ്രതിപക്ഷങ്ങൾ സംയുക്തമായി പിന്തുണച്ചപ്പോൾ, സഭയിലെ രണ്ട് ബിജെപി അംഗങ്ങൾ പ്രമേയത്തെ എതിർത്തു വോട്ട് ചെയ്തു. വോട്ടെടുപ്പിൽ 111 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ട് പേരാണ് എതിർത്തത്.
രാജ്യത്തെ സന്നദ്ധ സംഘടനകളെയും എൻജിഒകളെയും പൂർണമായി നിയന്ത്രിക്കാനും അവയുടെ പ്രവർത്തനം തടസപ്പെടുത്താനുമുള്ള കേന്ദ്ര നീക്കമാണ് ഈ നിയമഭേദഗതിക്ക് പിന്നിലെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇത് ന്യൂനപക്ഷ അവകാശങ്ങളെ ഇല്ലാതാക്കാനും ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറാനുമുള്ള ശ്രമമാണെന്നും ഭേദഗതി കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രമേയത്തെ പിന്തുണച്ചു.
അതേസമയം, പ്രമേയത്തിൽ ഭേദഗതി നിർദേശിച്ചുകൊണ്ട് ബിജെപി അംഗങ്ങൾ രംഗത്തെത്തിയിരുന്നു. പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾക്കെതിരെ പ്രമേയം കൊണ്ടുവരുന്നത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ബിജെപി സഭയിൽ വാദിച്ചു. എന്നാൽ ഈ ഭേദഗതി നിർദേശങ്ങൾ മുഖ്യമന്ത്രി പൂർണമായി നിരാകരിച്ചു. തുടർന്ന് നടന്ന വോട്ടെടുപ്പിലാണ് രണ്ടിനെതിരെ 111 വോട്ടുകൾക്ക് നിയമസഭ പ്രമേയം പാസാക്കിയത്.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. ലഹരി മാഫിയയെ നേരിടാന്‍ പോലീസിന് കഴിയും. നിയമപരമായി നേരിട്ട് മുന്നോട്ടു പോകും എന്ന് കമ്മീഷണര്‍ വ്യക്തമാക്കി. നിലവില്‍ കെ. സുധാകരന് എംപി പങ്കെടുത്ത ഗുണ്ടകളുടെ യോഗത്തെ കുറിച്ച് അന്വേഷണം നടന്നിട്ടില്ലെന്നും കാളിരാജ് മഹേഷ് കുമാര്‍ പ്രതികരിച്ചു.
ഗുണ്ടകള്‍ ആണെന്ന് കരുതി മാറ്റി നിര്‍ത്തരുത്, പോലീസ് മാത്രം വിചാരിച്ചാല്‍ തൂഫാന് നടത്താനാവില്ല എന്നാണ് യോഗത്തിന്റെ സംഘാടകനായ എകെജി സെന്റര്‍ ആക്രമണക്കേസ്, വീസ തട്ടിപ്പ് കേസുകളിലെ പ്രതി സുഹൈല്‍ ഷാജഹാന് പങ്കുവച്ച വീഡിയോയില്‍ പറഞ്ഞത്.
ഓപ്പറേഷന് തൂഫാന് പൂര്‍ണ പിന്തുണ അറിയിച്ചാണ് കൊച്ചിയിലെ യുവാക്കള്‍ സുധാകരന് എംപി കൊച്ചിയിലുണ്ട് എന്നറിഞ്ഞാണ് കാണാന്‍ വന്നത്. 20 പേര് ഉണ്ടെന്ന് ആയിരുന്നു അറിയിച്ചത്. എന്നാല്‍ വന്നപ്പോള്‍ നൂറോളം പേര് ആയി എന്നും സുഹൈല്‍ വീഡിയോയില്‍ പറയുന്നുണ്ട്.
അതേസമയം, യോഗം വിളിച്ചതില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ യോഗം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമല്ലെന്ന് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.
Kerala
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കാൻസസിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാർ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ വിദ്യാർഥിയും ഐടി പ്രഫഷണലുമായ വെങ്കിടേഷ് ദൊപ്പലപ്പുടി (33) മരിച്ചു. ഇയാൾ ആന്ധ്രാ സ്വദേശിയാണെന്നായിരുന്നു വിവരം.
നെബ്രാസ്കയിലെ ഒമാഹയിലാണ് വെങ്കിടേഷ് താമസിച്ചിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഹൂസ്റ്റണിൽ നിന്നു കാറോടിച്ച് മടങ്ങുന്നതിനിടെയാണ് ഇയാൾ അപകടത്തിൽപ്പെട്ടത്.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ. സുധാകരന് എംപി വിളിച്ച യോഗത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി യോഗത്തിന്റെ സംഘാടകര്‍ രംഗത്ത്. എംപിയെ തങ്ങള്‍ അങ്ങോട്ടു പോയി കണ്ടതാണ് എന്നാണ് സംഘാടകനായ എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതിയായ സുഹൈല്‍ ഷാജഹാന് പറയുന്നത്.
മുമ്പ് ഗുണ്ടകള്‍ ആണെന്ന് കരുതി ആരെയും മാറ്റി നിര്‍ത്തരുത് എന്നാണ് സുഹൈല്‍ പറയുന്നത്. ഓപ്പറേഷന് തൂഫാന് പൂര്‍ണ പിന്തുണ അറിയിച്ചാണ് കൊച്ചിയിലെ യുവാക്കള്‍ സുധാകരന് എംപി കൊച്ചിയിലുണ്ട് എന്നറിഞ്ഞ് കാണാന്‍ വന്നത്. 20 പേര് ഉണ്ടെന്ന് ആയിരുന്നു അറിയിച്ചത്. എന്നാല്‍ വന്നപ്പോള്‍ നൂറോളം പേര് ഉണ്ടായി.
എല്ലാവരും ഗണ്ടകളും പ്രതികളും ഒന്നുമല്ല. മാന്യമായി അഞ്ചു നേരം നിസ്കരിക്കുന്നവരും വിദ്യാര്‍ഥികളും എല്ലാവരും ഉണ്ടായിരുന്നു. ഇനി ഏതൊക്കെ കേസ്, ഗുണ്ട ആക്ട്, വെടിവയ്പ്പ് കേസ് എന്നു പറഞ്ഞാലും ഞങ്ങളുടെ കൂടെ വന്നവരെ ചേര്‍ത്തു പിടിക്കും. കേരളത്തിലെ 14 ജില്ലയില്‍ നിന്നുള്ളവരും ഞങ്ങളെ സമീപിച്ചിട്ടുണ്ട്.
അവര്‍ക്കും തൂഫാനുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് നാടിനെ ലഹരി മുക്തമാക്കണമെന്നാണ് ആഗ്രഹം. അങ്ങനെ യുവാക്കള്‍ വരുമ്പോള്‍ കേസ് ഉണ്ടെന്ന് പറഞ്ഞ് മാറ്റി നിര്‍ത്താനാവില്ല. പോലീസിന്റെ സഹായം കൊണ്ട് മാത്രം എല്ലാം ക്ലീന്‍ ആക്കാന്‍ പറ്റില്ല. വീട്ടമ്മമാര്‍ വേണം, വിദ്യാര്‍ഥികള്‍, സോഷ്യല്‍ വര്‍ക്കേഴ്സ്, നാട്ടുകാര്‍, കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ എല്ലാം വേണം.
പോലീസ് മാത്രം വിചാരിച്ചാല്‍ തൂഫാനും തണ്ടറും ഒന്നും നടപ്പാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല എന്ന് സുഹൈല്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. അതേസമയം, യോഗം വിളിച്ചതില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ യോഗം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമല്ലെന്ന് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.
Kerala
പേരൂര്‍ക്കട: വധശ്രമക്കേസിന്റെ വിചാരണയ്ക്കായി തിരുവനന്തപുരം നഗരസഭാ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ ആര്. സുഗതനെ ഇന്നു നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും. ഉച്ചയോടുകൂടിയാകും ഇദ്ദേഹത്തെ കോടതിയിലെത്തിക്കുന്നത്. ഒരു വധശ്രമക്കേസുമായി ബന്ധപ്പെട്ടാണ് നെടുമങ്ങാട് കോടതി സുഗതനെതിരേ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
സുഗതനെ വിയ്യൂരിലെ ജയിലില്‍ നിന്ന് ജൂണ്‍ 30ന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ പൂജപ്പുര ജയിലില്‍ കസ്റ്റഡിയിലുള്ള സുഗതനെ സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും നെടുമങ്ങാട് കോടതിയിലേക്ക് കൊണ്ടുപോകുന്നത്. ഇക്കാരണത്താല്‍ തന്നെ ഇദ്ദേഹത്തെ രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ സമര്‍പ്പിക്കും.
നിലവില്‍ കാപ്പാ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായ സുഗതന് വിയ്യൂര്‍ ജയിലിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സുഗതനെ വെള്ളൈക്കടവിലെ ഒരു ക്ഷേത്രോത്സവത്തിനിടെ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റിലായത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് വീട്ടില്‍ രഹസ്യമായി എത്തിയ സുഗതനെ വട്ടിയൂര്‍ക്കാവ് പോലീസ് പിടികൂടിയത്.
കാപ്പ ചുമത്തിയതോടെയാണ് സുഗതനെ അറസ്റ്റുചെയ്ത് വിയ്യൂര്‍ ജയിലിലേക്കു കൊണ്ടുപോകുന്നത്. സുഗതന്റെ അറസ്റ്റിനെത്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് സിഐ വിപിന്റെ വസതിയിലേക്ക് മാര്‍ച്ചും പ്രതിഷേധ സമരവും നടത്തുകയും ഇത് അക്രമാസക്തമാകുകയും ചെയ്തിരുന്നു.
നഗരസഭയും ഈ സംഭവത്തില്‍ പ്രക്ഷുബ്ധമാകുകയുണ്ടായി. കസ്റ്റഡികാലാവധിക്ക് അപേക്ഷിച്ചശേഷമായിരിക്കും സുഗതനെ തിരികെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോകുന്ന കാര്യത്തില്‍ പോലീസ് തീരുമാനമെടുക്കുന്നത്.
Kerala
കൊച്ചി: വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന അന്‍സിബ ഹസന്റെ പരാതിയില്‍ നടന് ടിനി ടോമിനെതിരെ പോലീസ് ഇന്ന് കേസ് എടുക്കും. കോടതി ഉത്തരവിന്റെ പകര്‍പ്പിനായി കാത്തിരിക്കുകയാണെന്നും ഉത്തരവ് ലഭിക്കുന്നതിന് അനുസരിച്ച് കേസുമായി മുന്നോട്ട് പോകുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പ്രതികരിച്ചു.
എറണാകുളം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ടിനി ടോമിനെതിരെ കേസ് എടുക്കാന്‍ ഇന്നലെ നിര്‍ദേശം നല്‍കിയത്. പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുക്കാന്‍ തയാറാകാതിരുന്ന സാഹചര്യത്തില്‍ അന്‍സിബ നല്കിയ പരാതിയില്‍ ആയിരുന്നു കോടതി നിര്‍ദേശം.
ജൂണ്‍ ഒന്നിന് ആണ് സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തനിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടി അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്നും ജിഹാദി എന്ന് ടിനി ടോം തമാശയായി പറഞ്ഞതാണ് എന്നുമായിരുന്നു കടവന്ത്ര പോലീസിന്റെ റിപ്പോര്‍ട്ട്.
അന്‍സിബയുടെ പരാതിയില്‍ പോലീസിന് പ്രഥമദൃഷ്ട്യാ പോലീസിന് കേസ് എടുക്കാനുള്ള കുറ്റങ്ങളുണ്ട് എന്നാണ് കോടതി വ്യക്തമാക്കിയത്. പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണ് എന്നാണ് കോടതിയുടെ നിരീക്ഷണം.
മറ്റൊരാള്‍ പറഞ്ഞു കേട്ടതാണ് പരാതിയുടെ അടിസ്ഥാനം. അതുപ്രകാരം കേസെടുക്കാന്‍ ആകില്ല എന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഈ റിപ്പോര്‍ട്ട് ചോദ്യം ചെയ്താണ് നടനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ കോടതിയില്‍ പരാതി നല്‍കിയത്. കോടതി ഉത്തരവ് പ്രകാരം ടിനി ടോമിനെ പ്രതി ചേര്‍ത്ത് കവന്ത്ര പോലീസ് കേസ് എടുക്കും.
തന്നെ ജിഹാദി എന്ന് വിളിക്കുകയും ഒരു മതത്തിന്റെ ആളാക്കി ചിത്രീകരിക്കുകയും ടിനി ടോം ചെയ്തതായി നീനാ കുറുപ്പ് പറഞ്ഞു എന്നതാണ് അന്‍സിബയുടെ പരാതിയുടെ അടിസ്ഥാനം.
നീന കുറുപ്പിന്റെയും ടിനി ടോമിന്റെയും അമ്മ സംഘടനയുടെ മുന്‍ പ്രസിഡന്റ് ശ്വേത മേനോന്റെയും അന്‍സിബ മതം മാറ്റിയെന്ന് ആരോപിക്കപ്പെട്ട പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്റെ മൊഴിയും പോലീസ് എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
Kerala
തിരുവനന്തപുരം: ചിറയിൻകീഴ് മുട്ടപ്പലത്ത് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് ആൾ താമസമില്ലാത്ത വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. ആളിനെ തിരിച്ചറിഞ്ഞിട്ടില്ല.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഏതാനും ദിവസങ്ങളായി കാണാനില്ലെന്നു നാട്ടുകാർ പോലീസിനോട് പറഞ്ഞു. ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
Kerala
കോതമംഗലം: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു. അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം കോതമംഗലം സെന്റ് വിന്‍സന്റ് പ്രോവിന്‍സ് അംഗം സിസ്റ്റര്‍ ഹെയ്സ്ലെറ്റി (56) ആണ് ബസ് അപകടത്തില്‍ മരിച്ചത്. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 5.10ന് ആണ് മരണം സംഭവിച്ചത്.
ചൊവ്വാഴ്ച മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനായി പോകുന്നതിനിടയില്‍ ആയിരുന്നു അപകടം. രാവിലെ 8.20 ഓടെ കോഴിപ്പിള്ളി ഗവ. എല്‍പി സ്കൂളിന് സമീപത്തെ വളവില്‍ വച്ച് സിസ്റ്റര്‍ ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ് ജീവനക്കാര്‍ വാഹനത്തിന്റെ ഡോര്‍ അടക്കാത്തതാണ് അപകടത്തിനിടയാക്കിയത്.
വാഴക്കുളത്ത് നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ എസ്ഡി പ്രൊവിന്‍ഷ്യല്‍ ഹൗസിന് സമീപത്തുള്ള ബോയ്സ് ടൗണ്‍ സ്റ്റോപ്പില്‍ നിന്നുമാണ് സിസ്റ്റര്‍ കയറിയത്. തൊട്ടടുത്ത സ്റ്റോപ്പ് ആയ പോത്താനിക്കാട് തിരിയുന്ന കവലയില്‍ ആളെ ഇറക്കി കയറ്റിയ ശേഷം ഏതാനും മീറ്റര്‍ മുന്നോട്ട് എത്തിയപ്പോഴായിരുന്നു അപകടം.
അപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ സിസ്റ്ററെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് തൊട്ടു പിന്നാലെയെത്തിയ കാറില്‍ കോതമംഗലം സെന്റ് ജോസഫ് ധര്‍മഗിരി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതില്‍ വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അധ്യാപികയായിരുന്ന സിസ്റ്റര്‍ ഹെയ്സ്ലെറ്റ് ഊന്നുകല്‍ ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍ അധ്യാപികയും ഊന്നുകല്‍ എസ്ഡി കോണ്‍വെന്റ് മുന്‍ മദറും ആയിരുന്നു. രാജപുരം പുത്തേത്ത് കുടുംബാംഗമാണ്. മൃതദേഹം വ്യാഴാഴ്ച രാവിലെ ആറു മുതല്‍ കോഴപ്പിള്ളി എസ്ഡി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് എസ്ഡി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടക്കും.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് വമ്പൻ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഓഹരികൾ കൈമാറാൻ അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കമ്പനിക്ക് സ്വന്തം നിലയ്ക്ക് ഓഹരികൾ വിൽക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖത്തിന്റെ ഷെയറില്‍ വലിയൊരു ഭാഗം അദാനി ഗ്രൂപ്പ് ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളില്‍ ഒന്നായ എംഎസ്സി ഗ്രൂപ്പിന് കൈമാറുന്നുവെന്ന തരത്തിലുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഷെയര്‍ കൈമാറാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
ചില കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടി അനുമതി വേണം. ഇതുമായി ബന്ധപ്പെട്ട ഫയല്‍ സര്‍ക്കാരിന്റെ മുന്നില്‍ വന്നാല്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞത്തെ രണ്ടാംഘട്ട നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് മന്ദഗതിയിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനുബന്ധ വ്യവസായങ്ങള്‍ക്ക് സ്ഥലം ഏറ്റെടുത്ത് കൊടുക്കണം. കഴിഞ്ഞ അഞ്ചുവര്‍ഷമായി സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനം മന്ദഗതിയിലാണ്. യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം നടപടികള്‍ വേഗത്തിലാക്കിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
Kerala
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ കാപ്പ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മിന്നല്‍ ഫൈസലിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്ത് നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്.
ഇയാള്‍ അടുത്തിടെയാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ വ്യക്തതയില്ല. ഫോറന്‍സിക് നടപടികള്‍ക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു.
സംഭവത്തില്‍ അസ്വഭാവികത ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കും. മരണകാരണം വ്യക്തമല്ലെന്നാണ് വിവരം. കാപ്പ കേസ് പ്രതി ആയതിനാല്‍ അന്വേഷണം നടത്തുമെന്നും കൊലപാതക സാധ്യതകള്‍ തള്ളികളയാന്‍ ആവില്ലെന്നും പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. "ജപമാല രാജ്ഞി' എന്ന താങ്ങുവള്ളത്തിന്റെ കാരിയർ വള്ളമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ഇന്ന് രാവിലെ എട്ടോടെയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് വള്ളത്തിലുണ്ടായിരുന്നവരെല്ലാം കടലിൽ വീണു. സമീപത്തുണ്ടായിരുന്ന ഫിഷറീസ് വാടക വള്ളത്തിലെ ലൈഫ് ഗാർഡുകൾ ഉടനെ തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു.
ഇവരെ പ്രാഥമിക ചികിത്സയ്ക്കായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആർക്കും ഗുരുതരമായ പരിക്കില്ല. അപകടത്തിൽപ്പെട്ട് പുലിമുട്ടിലെ കല്ലുകൾക്കിടയിൽ കയറിക്കിടക്കുന്ന വള്ളം തിരികെ കരയ്ക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 27 പേർക്ക് പരിക്ക്. നാല് പേരുടെ തലയ്ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാറിൽനിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളുടെ ബസാണ് അപകടത്തകിൽപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ നാലോടെ മൂവാറ്റുപുഴ 130 ജംഗ്ഷനിൽവച്ചാണ് അപകടം.
പച്ചക്കറിയുമായി വന്ന നാഷണൽ പെർമിറ്റ് ലോറി ബസിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസ് റോഡിലേക്ക് മറിഞ്ഞു. അപകടസമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.
ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ പുറത്തെടുത്തെടുത്തത്. അപകടത്തെത്തുടർന്ന് എംസി റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പിന്നീട്
ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിന് വശത്തേക്ക് മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) ആണ് മരിച്ചത്.
അഭിലാഷിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. നാഗർകോവിൽ സ്വദേശികളായ നാഗരാജൻ– കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി.
ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
സന്ധ്യയ്ക്ക് എത്തുമ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് ഭർതൃപിതാവ് ചന്ദ്രൻ പറഞ്ഞു. വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായി കുട്ടികള്‍ ഇല്ലാത്തതിനാല്‍ യുവതി ദുഃഖിതയായിരുന്നെന്നാണ് വിവരം. വിഘ്നേശ്വരി ഭർതൃവീട്ടിൽ അധിക്ഷേപം നേരിട്ടിരുന്നെന്നും ആത്മഹത്യയ്ക്ക് കാരണമറിയില്ലന്നും യുവതിയുടെ സഹോദരൻ പറഞ്ഞു. യുവതിയുടെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇതേതുടർന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രണ്ട് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അതേസമയം ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥ മോശമായതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരും.
Kerala
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഫറോക്ക് സ്വദേശിയായ 43കാരന്റെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്.
മെഡിക്കൽ കോളജ് ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗമുക്തിയുടെ ആദ്യ സൂചനകൾ നൽകിക്കൊണ്ട് ഫലം നെഗറ്റീവായത്. ഈ ഫലം പൂർണമായി സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ പൂന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
ജൂൺ പത്തിനാണ് ഇദ്ദേഹത്തിന് നിപ സ്ഥിരീകരിക്കുന്നത്.രോഗിയുമായി നേരിട്ടും അല്ലാതെയും സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന മുഴുവൻ ആളുകളുടെയും പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയിരുന്നു. രോഗി പോയ കാരാട്ടെ ഗോഡൗണില്‍ നിന്നും ശേഖരിച്ച വവ്വാലുകളില്‍ നിന്നുള്ള സാമ്പിളുകള്‍ ഭോപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും രോഗത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ 13,000 കോടി രൂപയുടെ വൻ വിദേശ നിക്ഷേപം നടത്താനൊരുങ്ങി ലോകത്തിലെ വലിയ ഷിപ്പിംഗ് കന്പനിയായ എംഎസ്സി (മെഡിറ്ററേനിയൻ ഷിപ്പിംഗ് കന്പനി). അദാനി പോർട്ട്സിന്റെ കൈവശമുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരിയാണ് എംഎസ്സി കന്പനി സ്വന്തമാക്കുന്നത്.
എംഎസ്സി കന്പനിയുടെ ഉപവിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡാണ് (ടിഐഎൽ) നടത്തുന്നത്. രാജ്യത്തെ തുറമുഖ മേഖലയ്ക്കു ലഭിക്കാവുന്ന വലിയ നിക്ഷേപമാണ് വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്നത്. ഇപ്പോൾ തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനമാണു നടക്കുന്നത്. 16 ലക്ഷം ടിഇയുവാണ് നിലവിലെ കണ്ടെയ്നർ കൈകാര്യ ശേഷി. പുതിയ നിക്ഷേപം വരുന്നതു വഴിയുള്ള വിഴിഞ്ഞം തുറമുഖ വികസനത്തിലൂടെ 3.5 മടങ്ങ് വർധിച്ച് 57 ലക്ഷം ടിഇയു ശേഷിയിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്. 2028 ഡിസംബറിൽ വികസന പ്രവർത്തനം പൂർത്തിയാകുന്നതോടെയാകും തുറമുഖത്തിന്റെ ശേഷി ഉയരുന്നത്.
ഇന്ത്യയുടെ ആദ്യ സ്വാഭാവിക ആഴമുള്ള മെഗാ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം. രാജ്യാന്തര കപ്പൽപ്പാതയിൽനിന്ന് വെറും 10 നോട്ടിക്കൽ മൈൽ ദൂരത്താണെന്നതും വിഴിഞ്ഞത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. 18-20 മീറ്റർ സ്വാഭാവിക ആഴമുള്ളതുകൊണ്ട് ലോകത്തെ എത്ര വലിയ കപ്പലിനെയും വിഴിഞ്ഞം തുറമുഖത്തിൽ സ്വീകരിക്കാനാകും.
ടിഐഎൽ ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് ഓപ്പറേറ്റർ
എംഎസ്സിയുടെ ഉപവിഭാഗമായ ടിഐഎൽ ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് ഓപ്പറേറ്റർമാരിൽ ഒന്നാണ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി നൂറിലേറെ കണ്ടെയ്നർ ടെർമിനലുകൾ ടിഐഎൽ നിലവിൽ നിയന്ത്രിക്കുന്നുണ്ട്. പ്രതിവർഷം ശരാശരി ഏഴ് കോടി കണ്ടെയ്നറുകളാണ് ടിഐഎൽ കൈകാര്യം ചെയ്യുന്നത്.
ഈ പങ്കാളിത്തം വിഴിഞ്ഞം തുറമുഖത്തിലെ ചരക്കുനീക്ക സ്ഥിരതയും വർധനയും ഉറപ്പാക്കുകയും വളർച്ചയുടെ വേഗം കൂട്ടുകയും ചെയ്യും. മുന്ദ്ര (കണ്ടെയ്നർ ടെർമിനൽ നന്പർ 3), എന്നൂർ തുറമുഖങ്ങൾക്കു ശേഷം മൂന്നാമത്തെ വലിയ സഹകരണമാണ് അദാനി പോർട്ട്സും എംഎസ്സി കപ്പൽ കന്പനിയും തമ്മിൽ നടക്കുന്നത്.
ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപം
ഇന്ത്യൻ തുറമുഖ അടിസ്ഥാനസൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപമാണ് എംഎസ്സിയുടേത്. ഇതോടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രമുഖ ട്രാൻഷിപ്മെന്റ് ഹബ്ബായ വിഴിഞ്ഞത്തിന്റെ സ്ഥാനം കൂടുതൽ ദൃഢമാക്കുമെന്നും നിയമാനുസൃത അനുമതികൾക്കും നിയന്ത്രണാനുമതികൾക്കും വിധേയമായാണ് എംഎസ്സിയുടെ നിക്ഷേപമെന്നും അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞു.
ആകെ 2.85 ബില്യൺ യുഎസ് ഡോളർ (ഏതാണ്ട് 27,000 കോടി രൂപ) മൂല്യമുള്ള പദ്ധതിയിൽ 1.397 ബില്യൺ യുഎസ് ഡോളറാണ് (ഏതാണ്ട് 13,000 കോടി രൂപ) എംഎസ്സി നിക്ഷേപിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. പവർ എക്സ്ചേഞ്ചിൽനിന്ന് വൈദ്യുതി ലഭിക്കാത്തതിനെ തുടർന്നാണ് തീരുമാനം. വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ വരെ നിയന്ത്രണമുണ്ടാകും എന്നാണ് കെഎസ്ഇബി അറിയിച്ചിരുന്നത്. എന്നാൽ മഴ കുറഞ്ഞതോടെ ഉൽപാദനം കുറയുകയും ഉപയോഗം കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സംസ്ഥാനത്ത് ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്കു കാരണം. കൂടുതൽ വില നൽകി വൈദ്യുതി വാങ്ങാൻ സംസ്ഥാനം ശ്രമം നടത്തുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.