എഐ ചിത്രം
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലും നാല് പേർ മരിക്കുകയും അഞ്ച് കരസേനാ ഉദ്യോഗസ്ഥരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
അപ്പർ സുബൻസിരി ജില്ലയിലാണ് വൻ ഉരുൾപൊട്ടലുണ്ടായത്. കിയോജറിംഗ്-ബയാചിംഗ് റോഡ് നിർമാണ സ്ഥലത്തുണ്ടായ ഉരുൾപൊട്ടലിൽ മണ്ണടിഞ്ഞ് തഡു ബാക്കി, താജി റായ്, മാർക്കോഷ് ബസുമതാരി, ബാബുൽ അലി എന്നിവരാണ് മരിച്ചത്.
ദിബാങ് വാലി ജില്ലയിലെ പാസു പാനി ആർമി ക്യാമ്പിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 5-ാം ഗ്രനേഡിയേഴ്സിന്റെ രണ്ട് താൽക്കാലിക ഷെൽട്ടറുകൾ ഒലിച്ചുപോകുകയായിരുന്നു.
ഇവിടുണ്ടായിരുന്ന ഏഴ് സൈനികരിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും അഞ്ച് പേരെക്കുറിച്ച് വിവരമൊന്നുമില്ല. കാണാതായ സൈനികർക്കായി സമീപ ക്യാമ്പുകളിൽ നിന്നുള്ള രക്ഷാസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.
സംസ്ഥാനത്തുടനീളം ശക്തമായ മഴയും പ്രകൃതിദുരന്തങ്ങളും തുടരുകയാണ്. ഈ സീസണിൽ മാത്രം വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുംപ്പെട്ട് പത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.
സംസ്ഥാന ദുരന്തനിവാരണ സേനയുടെ റിപ്പോർട്ട് പ്രകാരം 235 റോഡുകൾ, 40 പാലങ്ങൾ, 12 ജലവൈദ്യുത പദ്ധതികൾ തുടങ്ങി നിരവധി പൊതുസ്വത്തുക്കൾ മഴക്കെടുതിയിൽ തകർന്നിട്ടുണ്ട്.
Tags : breakingnews arunachalpradesh landslide flashflood