National
ലക്നോ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ആശുപത്രിയിൽ രോഗിയെ മർദിച്ച ജീവനക്കാരിക്ക് സസ്പെൻഷൻ. റായ്ബറേലി ജില്ലാ ആശുപത്രിയിലെ സ്വീപ്പറായ പിങ്കിയെയാണ് അധികൃതർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ഇതിനായി മൂന്നംഗസമിതിയെയും ആശുപത്രി സൂപ്രണ്ട് ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആശുപത്രിയിലെ തറയിൽ ഇരിക്കുകയായിരുന്ന പുരുഷനെയാണ് പിങ്കി ചവിട്ടി പരിക്കേൽപ്പിച്ചത്. പത്തുതവണയോളം ജീവനക്കാരി രോഗിയെ ചവിട്ടിയിരുന്നു. ഇയാൾ മാനസികരോഗിയാണെന്നും വിവരങ്ങളുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജീവനക്കാരിക്കെതിരേ നടപടി വേണമെന്ന് ആവശ്യമുയർന്നു. ഇതോടെ ജീവനക്കാരിക്കെതിരേ നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. തുടർന്നാണ് ജീവനക്കാരിയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. ജീവനക്കാർ നല്ല രീതിയിൽ പെരുമാറുന്നുണ്ടെന്ന് എല്ലാ മെഡിക്കൽ ഓഫീസർമാരും ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് കുമാർ ഘോഷ് നിർദേശിച്ചിട്ടുണ്ട്.
National
അയോധ്യ: രാജ്യവ്യാപകമായി വലിയ ജനശ്രദ്ധയാകർഷിച്ച അയോധ്യ രാമക്ഷേത്ര കാണിക്ക വഞ്ചനാക്കേസിൽ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ എട്ട് പ്രതികളിൽ ഒരാളായ അവിനാഷ് ശുക്ലയെ അയോധ്യ പോലീസ് രണ്ട് മണിക്കൂറോളം ജയിലിൽ വെച്ച് ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾ പണം കടത്തിയതിന്റെയും സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകൾ മുതലെടുത്തതിന്റെയും പൂർണ വിവരങ്ങൾ വെളിപ്പെടുത്തിയത്. ക്ഷേത്ര സമുച്ചയത്തിലെ സിസിടിവി ക്യാമറകളുടെ സ്ഥാനം കൃത്യമായി പഠിച്ച പ്രതികൾ, പണം താത്കാലികമായി ബാത്റൂമുകളിൽ ഒളിപ്പിച്ചാണ് പുറത്തേക്ക് കടത്തിയിരുന്നത്.
പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം വളരെ ആസൂത്രിതമായാണ് പ്രതികൾ കോടിക്കണക്കിന് രൂപയുടെ കാണിക്കപ്പണം ചോർത്തിയത്. ക്ഷേത്ര സമുച്ചയത്തിൽ എവിടെയൊക്കെയാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതെന്ന് പ്രതികൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. ക്യാമറകളുടെ നിരീക്ഷണ പരിധിയിൽ വരാത്ത ഇടങ്ങൾ നോക്കിയാണ് ഇവർ നീങ്ങിയിരുന്നത്. ചില സമയങ്ങളിൽ ക്യാമറകൾക്ക് മുന്നിൽ മനുഷ്യകവചം തീർത്തും കറുത്ത ബാഗുകൾ ഉപയോഗിച്ച് കാഴ്ച മറച്ചുമാണ് പണം മോഷ്ടിച്ചിരുന്നത്.
ലക്നോവിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, എണ്ണൽ മുറിയിൽ നിന്നും മാറ്റുന്ന പണം ആരുടേയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ ക്ഷേത്രത്തിനുള്ളിലെ ബാത്റൂമുകളിലാണ് താത്കാലികമായി ഒളിപ്പിച്ചിരുന്നത്. പിന്നീട് അനുകൂലമായ സാഹചര്യം ലഭിക്കുമ്പോൾ ചെറിയ അളവുകളായി ഇവ പുറത്തേക്ക് കടത്തുകയായിരുന്നു.
കാണിക്ക എണ്ണുന്ന മുറിയുടെ രണ്ട് താക്കോലുകളിൽ ഒന്ന് ബാങ്ക് ഉദ്യോഗസ്ഥരുടെ പക്കലും രണ്ടാമത്തേത് കേസിൽ പ്രതിയായ രാമശങ്കർ യാദവ് എന്ന ടിന്നു യാദവിന്റെ കൈവശവുമായിരുന്നു. ട്രസ്റ്റിലെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാൽ പ്രതികളെ ആരും സംശയിച്ചിരുന്നില്ല. മോഷ്ടിച്ച പണം ഉപയോഗിച്ച് പ്രതികൾ പലയിടങ്ങളിലും ഭൂമിയും വീടും വാങ്ങിയതായി സമ്മതിച്ചിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പോലീസ് ഇപ്പോൾ സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.
അവിനാഷ് ശുക്ലയുടെ വീട്ടിൽ നിന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് തന്നെ ട്രസ്റ്റ് ഭാരവാഹികൾ 58 ലക്ഷം രൂപ കണ്ടുകെട്ടിയിരുന്നതായും ബാക്കി തുക ബാങ്ക് ട്രാൻസ്ഫർ വഴി തിരികെ നൽകിയതായും വിവരമുണ്ട്. അത്രത്തോളം സുരക്ഷയുള്ള ക്ഷേത്ര സമുച്ചയത്തിൽ ഇത്രയും ദീർഘകാലം എങ്ങനെ മോഷണം തുടരാൻ കഴിഞ്ഞു എന്നതിനെക്കുറിച്ചും കൂടുതൽ ആളുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. കേസിനെത്തുടർന്ന് കഴിഞ്ഞയാഴ്ച രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ ചമ്പത് റായിയും അനിൽ മിശ്രയും തങ്ങളുടെ സ്ഥാനങ്ങൾ രാജിവച്ചിരുന്നു.
National
ചണ്ഡീഗഡ്: ഹരിയാനയിൽ 169 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഹരിയാന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുൻ മെമ്പർ സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ പർദീപ് കുമാറിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. വിരമിക്കുന്നതിന് തൊട്ടുമുൻപത്തെ പ്രവൃത്തി ദിവസമാണ് അദ്ദേഹത്തെ പിടികൂടിയത്.
സ്ഥിരനിക്ഷേപം തുടങ്ങാനെന്ന വ്യാജേന, അനുമതിയില്ലാതെ 169 കോടി രൂപയുടെ സർക്കാർ പണം ചണ്ഡീഗഡിലെ ഐഡിഎഫ്സി ബാങ്കിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അവിടെ എഫ്ഡി ഒന്നും തുടങ്ങിയില്ല. പകരം, വ്യാജ രേഖകളുണ്ടാക്കി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുകയാണ് ചെയ്തത്.
അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ പർദീപ് കുമാർ പഞ്ച്കുല കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് ചണ്ഡീഗഡ് സ്മാർട്ട് സിറ്റി ലിമിറ്റഡ്, ക്രെസ്റ്റ് എന്നീ സ്ഥാപനങ്ങളിലെ തട്ടിപ്പുകളും സിബിഐ അന്വേഷിക്കുന്നുണ്ട്.
National
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ഇപിഎസ് ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ട് എഐഎഡിഎംകെയിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മുൻ ഗതാഗത മന്ത്രിയും കരുർ മണ്ഡലത്തിലെ എംഎൽഎയുമായ എംആർ വിജയഭാസ്കർ പാർട്ടിയുടെ പ്രാഥമിക അംഗത്വവും നിയമസഭാംഗത്വവും രാജിവച്ചു. നടൻ വിജയ്യുടെ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിൽ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എഐഎഡിഎംകെ വിടുന്ന ആറാമത്തെ സിറ്റിംഗ് എംഎൽഎയാണ് വിജയഭാസ്കർ. തൊട്ടുമുൻപ് മുൻ ആരോഗ്യവകുപ്പ് മന്ത്രി സി. വിജയഭാസ്കറും പാർട്ടി വിട്ടിരുന്നു. ട്വിറ്ററിലൂടെ പുറത്തുവിട്ട വികാരനിർഭരമായ കുറിപ്പിൽ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടെ നയങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ആറ് എംഎൽഎമാരുടെ അപ്രതീക്ഷിത രാജിയോടെ തമിഴ്നാട് നിയമസഭയിലെ അംഗബലത്തിൽ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. സുപ്രധാനമായ ഒരു ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിലേക്കാണ് സംസ്ഥാനം ഇപ്പോൾ നീങ്ങുന്നത്.
National
ന്യൂഡൽഹി: ഇന്ത്യയിലെ സാധാരണക്കാർ നേരിടുന്ന കടുത്ത വേതന വിവേചനവും കുറഞ്ഞ വരുമാനവും രാജ്യത്തെ സാമ്പത്തിക അസമത്വത്തെ എത്രത്തോളം രൂക്ഷമാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ദേശീയ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനം ചർച്ചയായി മാറുകയാണ്. കോർപ്പറേറ്റുകൾക്കും സമ്പന്നർക്കും നികുതിയിളവുകൾ ഉൾപ്പെടെ വൻ ആനുകൂല്യങ്ങൾ വാരിക്കോരി നൽകുമ്പോൾ, രാജ്യത്തെ ബഹുഭൂരിപക്ഷം അധ്വാനിക്കുന്ന ജനവിഭാഗത്തെ ദാരിദ്ര്യത്തിലേക്കും തുച്ഛമായ വരുമാനത്തിലേക്കും തള്ളിവിടുന്ന സാമ്പത്തിക നയങ്ങളാണ് ഇവിടെ തുടരുന്നതെന്നാണ് ലേഖനത്തിൽ പ്രധാനമായും ചർച്ചയാകുന്നത്.
നഗര-ഗ്രാമജീവിതാവസ്ഥയെക്കുറിച്ചു ലേഖനത്തിൽ വിശദമായി വിവരിക്കുന്നുണ്ട്. ഒരു സാധാരണ ഇന്ത്യൻ കുടുംബം തങ്ങളുടെ ആകെ വരുമാനത്തിന്റെ 40 ശതമാനത്തോളം ഭക്ഷണത്തിനായി നീക്കിയ്ക്കുന്നു. നിലവാരമുള്ള ജീവിതം നയിക്കാൻ ഒരു കുടുംബത്തിന് പ്രതിമാസം കുറഞ്ഞത് 60,000 രൂപയെങ്കിലും വരുമാനം വേണമെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിലെ 95 ശതമാനം ജനങ്ങൾക്കും ഇത്രയും തുക പ്രതിമാസം വരുമാനമില്ലാത്തതിനാൽ ആരോഗ്യകരമായ ഭക്ഷണവും ജീവിതനിലവാരവും അപ്രാപ്യമാണ്.
ആഡംബരങ്ങളും സൗകര്യങ്ങളും ഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനത്തെയും കർഷകരുടെ നഷ്ടത്തെയും ചൂഷണം ചെയ്തുകൊണ്ട് കെട്ടിപ്പൊക്കിയതാണെന്ന കയ്പേറിയ യാഥാർഥ്യമാണ് ഇതു കാണിക്കുന്നത്. തൊഴിലാളികൾക്കു മാന്യമായ വേതനം ഉറപ്പാക്കാൻ നിലവിലെ സാമ്പത്തിക വ്യവസ്ഥയ്ക്കു സാധിക്കുന്നില്ല.
ന്യൂയോർക്കിലെയും ഡൽഹിയിലെയും ശുചീകരണ തൊഴിലാളികളുടെയും കരാർ തൊഴിലാളികളുടെയും വരുമാനം താരതമ്യം ചെയ്തുകൊണ്ട് ഇന്ത്യയിലെ വേതനത്തിന്റെ ദയനീയ അവസ്ഥ ലേഖനം തുറന്നുകാണിക്കുന്നു. ന്യൂയോർക്കിൽ തുടക്കക്കാരനായ മുനിസിപ്പൽ ശുചീകരണ തൊഴിലാളിക്ക് പ്രതിമാസം ലഭിക്കുന്നത് ഏകദേശം 3.5 ലക്ഷം രൂപയാണ് (3700 ഡോളർ). ആറു വർഷത്തിനുള്ളിൽ ഇത് 6.4 ലക്ഷം രൂപയായി വർധിക്കും. എന്നാൽ ഡൽഹിയിലെ ഒരു കരാർ തൊഴിലാളിക്ക് പ്രതിമാസം ലഭിക്കുന്നത് വെറും 18,500 രൂപ മാത്രമാണ്. സർക്കാർ സർവീസിലുള്ളവർക്ക് പരമാവധി 30,000 രൂപ മാത്രമാണു ലഭിക്കുക. അതായത്, ന്യൂയോർക്കിലെ ഒരു ശുചീകരണ തൊഴിലാളിക്കു രണ്ടു ദിവസം കൊണ്ട് ലഭിക്കുന്ന വരുമാനം നേടാൻ ഡൽഹിയിലെ കരാർ തൊഴിലാളിക്ക് ഒരു മാസം മുഴുവൻ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു.
സാധാരണക്കാരുടേതു വെറും അതിജീവനം മാത്രമാണെന്നും അന്തസില്ലാത്ത ജീവിതമാണെന്നും ലേഖനം പറയുന്നു. രാജ്യത്തെ പാവപ്പെട്ടവർക്ക് കഞ്ഞി കുടിച്ചു കഴിയാൻ ആവശ്യമായ വരുമാനം മാത്രമാണു ഭൂരിഭാഗത്തിനുമുള്ളത്. സ്വന്തമായ വീടില്ലാത്തവരാണെങ്കിൽ വാടകയിനത്തിലും മാസവരുമാനത്തിന്റെ വലിയൊരു ഭാഗം ചെലവഴിക്കേണ്ടിവരും. അതായത്, മൂന്നു നേരം കഴിച്ചില്ലെങ്കിലും ജീവിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ വിദ്യാഭ്യാസം, ആരോഗ്യം, മാന്യമായ പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കിക്കൊണ്ട് അന്തസുള്ള ജീവിതം നയിക്കുക എന്നത് ഇന്ത്യയിലെ സാധാരണക്കാരെ സംബന്ധിച്ച് അങ്ങേയറ്റം ചെലവേറിയ കാര്യമായി മാറിയിരിക്കുന്നു, അല്ലെങ്കിൽ സ്വപ്നമായി അവശേഷിക്കുന്നു.
തൊഴിലാളികളുടെ കുറഞ്ഞ വേതനത്തെക്കുറിച്ച് രാഷ്ട്രീയ ചർച്ചകളിലോ മുഖ്യധാരാ സാമ്പത്തിക വിശകലനങ്ങളിലോ ആരും സംസാരിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ജിഡിപി വളർച്ചയെക്കുറിച്ചും വൻകിട വികസനങ്ങളെക്കുറിച്ചും വാതോരാതെ സംസാരിക്കുമ്പോഴും, രാജ്യത്തിന്റെ അടിത്തറയായ സാധാരണക്കാരായ തൊഴിലാളിവർഗത്തെ വെറും നാമമാത്രമായ വേതനത്തിൽ തളച്ചിടുന്ന വിവേചനപരമായ സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയിലുള്ളതെന്ന് ലേഖനം അടിവരയിടുന്നു.
National
ന്യൂഡൽഹി: പഹൽ ഗാം ഭീകര ആക്രമണത്തെ തുടർന്ന് നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ 2025 ജൂലായിൽ നടത്തിയ പ്രസ്താവന സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെതിരെ അവകാശ ലംഘന നോട്ടീസ്. കെ.സി. വേണുഗോപാൽ എംപിയാണ് നോട്ടീസ് നൽകിയത്. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈനൃത്തിന് ആളപായമില്ല എന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിനിടെ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ആറ് സായുധ സേനാംഗങ്ങളുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ അടുത്തിടെയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.
National
ബംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് മൂന്ന് പേർ മരിച്ചു. ബിഹാർ സ്വദേശികളായ അനാമിക ചൗരസ്യ (8), പാരി (4), ശാന്ത (46) എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണ, അൽക, അനുഷ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.
കനത്ത മഴയെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ നാലരയ്ക്ക് മംഗളൂരു കങ്കനാടിയിലെ നാഗോരിയിലുള്ള വീടിന്റെ ചുറ്റുമതിലിടിഞ്ഞ് വീഴുകയായിരുന്നു. മതിൽ തകർന്ന് താഴെയുള്ള വാടക വീടുകളുടെ മേൽക്കൂരയിലേക്ക് പതിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.
പ്രദേശത്തെ നാല് വാടക വീടുകളുടെ മതിലുകൾ തകർന്നു. ഇതിൽ രണ്ട് കുടുംബങ്ങളെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്. പരിക്കേറ്റവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്നും, മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും മന്ത്രി യു. ടി. ഖാദർ അറിയിച്ചു.
National
ലക്നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിൽ ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടർന്ന് ഭര്‍തൃമാതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി അറസ്റ്റിൽ. മാല്മലിയ ജഗ്ദീഷ്പൂര്‍ സ്വദേശിനി വന്ദന (25) യാണ് ഭര്‍തൃമാതാവ് ആശാ ദേവിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ആശാ ദേവി ഗോരഖ്പൂര്‍ എയിംസില്‍ ചികിത്സയിലാണ്.
വന്ദനയുടെ ഭര്‍ത്താവ് ജയ്ഹിന്ദ് മറ്റൊരു നഗരത്തിലാണ് ജോലി ചെയ്യുന്നത്. വന്ദന ആശാ ദേവിയ്ക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞ ദിവസം വന്ദന ഫോണിലൂടെ ഒരു യുവാവിനോട് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആശാ ദേവി ഇത് ചോദ്യം ചെയ്തു. ഇതേ തുടർന്ന് ഇരുവരും തമ്മില്‍ വലിയ തര്‍ക്കവും വാക്കേറ്റവുമുണ്ടായി. വഴക്ക് രൂക്ഷമായതോടെ വന്ദന വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ആശാ ദേവിയെ ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് ആശാ ദേവിയെ കുത്തിയ വന്ദന അവരുടെ കഴുത്ത് അറുക്കാനും ശ്രമിച്ചു.
ഗുരുതരമായി പരിക്കേറ്റ ആശാ ദേവിയെ ബന്ധുക്കള്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും നിലവില്‍ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
National
മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടതിനുശേഷം ആർഎസ്എസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്.
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി പൊതുജനങ്ങളിൽനിന്നും ഭക്തരിൽ നിന്നും ശേഖരിച്ച ഫണ്ടിൽ കോടികളുടെ സാമ്പത്തിക ക്രമക്കേടും തട്ടിപ്പും നടന്നെന്ന കേസ് രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആർഎസ്എസ്) കനത്ത പ്രഹരമാകുന്നു. സംഘടന രൂപീകരണത്തിന്റെ നൂറാം വാർഷികത്തിൽ ആളിക്കത്തിയ അഴിമതിയാരോപണവും ലോകമെന്പാടുമുള്ള ഹിന്ദുസമൂഹത്തിൽനിന്നും വിശ്വാസകളിൽനിന്നും ഉയർന്ന എതിർപ്പും ആർഎസ്എസിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായി മാറിയിരിക്കുന്നു.
1948-ൽ മഹാത്മാഗാന്ധിയുടെ വധത്തെത്തുടർന്നു നേരിടേണ്ടി വന്ന പ്രതിസന്ധിക്കുശേഷം സംഘടനയുടെ പ്രതിച്ഛായയ്ക്കും വിശ്വാസ്യതയ്ക്കും ഏൽക്കുന്ന ഏറ്റവും കനത്ത ആഘാതമായാണ് ഇപ്പോൾ അരങ്ങേറുന്ന അയോധ്യ സംഭവങ്ങളെ നോക്കിക്കാണുന്നത്. ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന വിഎച്ച്പി നേതാവുമായ ചമ്പത് റായിയെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.
വിഷയത്തിൽ ജനരോഷവും ശക്തമാകുന്നതിനിടെ, പ്രതിരോധം തീർക്കാൻ ശ്രീരാമ ജന്മഭൂമി സേവാ സമിതിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്താനിരുന്ന നിർണായക വാർത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കി. അരുന്ധതി ഭവനിൽ നടത്താനിരുന്ന വാർത്താസമ്മേളനം നിഷേധിച്ചത്തിനിടെത്തുടർന്ന് ഫൈസാബാദിൽ വാർത്താ സമ്മേളനത്തിനായി ശ്രമിച്ചെങ്കിലും അധികൃതർ അനുവാദം നൽകിയില്ല. ഇത് ആർഎസ്എസ് നേരിടുന്ന രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ആഴം വ്യക്തമാക്കുന്നു.
വിഷയത്തിൽ ഉത്തർപ്രദേശിൽ വൻ രാഷ്ട്രീയ നാടകങ്ങളാണ് അരങ്ങേറുന്നത്. വിഷയം ജനങ്ങളിലെത്തിക്കാൻ അയോധ്യയിലെ ക്ഷേത്രം സന്ദർശിക്കാനും പ്രതിഷേധിക്കാനും പുറപ്പെട്ട ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ പോലീസ് വീട്ടുതടങ്കലിലാക്കി. പ്രതിപക്ഷ നേതാക്കളുടെ നീക്കങ്ങൾ തടയാൻ വലിയ പോലീസ് സന്നാഹമാണ് അയോധ്യയിലും പരിസരപ്രദേശങ്ങളിലും ക്യാമ്പ് ചെയ്യുന്നത്.
ആഗോളതലത്തിൽ ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കാൻ ആർഎസ്എസ് ഉയർത്തിക്കാട്ടിയ രാമക്ഷേത്ര നിർമാണം, ഇപ്പോൾ കോടികളുടെ സാമ്പത്തിക തട്ടിപ്പിന്റെ നിഴലിലായത് സംഘടനയുടെ സുതാര്യതയെയും ധാർമികതയെയും ചോദ്യം ചെയ്യുന്ന രീതിയിലേക്ക് എത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ആയോധ്യ തട്ടിപ്പു കേസ് ദേശീയ രാഷ്ട്രീയത്തിൽ വലിയ ഭൂകന്പങ്ങൾക്കു വഴിവച്ചേക്കും.
National
മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ മദ്യപാനിയായ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഷരീഫ് പത്താൻ എന്ന യുവാവിനെയാണ് ഭാര്യ നസ്രീന് പത്താൻ കൊലപ്പെടുത്തിയത്. സംഭവത്തിൽ നസ്രീനെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യപിച്ച് നിരന്തരം പ്രശ്നമുണ്ടാക്കുന്ന ഷരീഫിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോയെയാണ് നസ്രീന് ഭര്‍ത്താവിന്റെ കഴുത്തില്‍ ഇലക്ട്രിക്കല്‍ വയര്‍ മുറുക്കി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ ഷരീഫ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു നസ്രീന്റെ ശ്രമം.
ഹൃദയാഘാതമാണ് മരണകാരണമെന്ന് പറഞ്ഞ് നസ്രീന് വാദിച്ചെങ്കിലും പോലീസ് ചോദ്യം ചെയ്യലില്‍ അധികനേരം പിടിച്ചുനില്ക്കാന് പ്രതിക്ക് കഴിഞ്ഞില്ല. ഇതോടെ ഇലക്ട്രിക്ക് വയര്‍ ഉപയോഗിച്ച് ഷരീഫിന്റെ കഴുത്തില്‍ കുരുക്കിയാണ് കൊല നടത്തിയതെന്ന് നസ്രീന് കുറ്റസമ്മതം നടത്തി. സംഭവത്തിൽ കേസെടുത്ത പോലീസ് നസ്രീനെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ചണ്ഡീഗഡ്: ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറ്റിൽ വീണ് നാലുവയസുകാരൻ മരിച്ചു. ധനിയോറ സ്വദേശി നിർവൈർ സിംഗ് ആണ് മരിച്ചത്. 21 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്.
ചൊവ്വാഴ്ച പുലർച്ചെ 6.30 ഓടെയാണ് നിർവൈർ 220 അടി താഴ്ചയുള്ള കുഴൽക്കിണറ്റിൽ വീണത്. അച്ഛൻ മഞ്ജിത്തിനൊപ്പം മുത്തച്ഛൻ കർണൈൽ സിംഗിന് പ്രഭാതഭക്ഷണം എത്തിക്കാൻ കുടുംബത്തിന്റെ വയലിലേക്ക് പോയപ്പോഴായിരുന്നു അപകടം. വയലിൽ കളിച്ചുകൊണ്ടിരിക്കെ തുറന്നുകിടന്ന കുഴൽക്കിണറ്റിലേക്ക് മണ്ണിടാൻ ശ്രമിക്കവേ വഴുതി വീഴുകയായിരുന്നു.
ആദ്യം പ്രദേശവാസികൾ ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയിരുന്നെങ്കിലും ഇത് പരാജയപ്പെട്ടതോടെ രക്ഷാപ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. 21 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുലർച്ചെ 3.40 ഓടെ കുട്ടിയെ പുറത്തെടുത്തു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ജയ്പൂര്‍: രാജസ്ഥാനിലെ ദൗസയിലുണ്ടായ വാഹനാപകടത്തിൽ ബസിന് തീപിടിച്ച് ഏഴ് പേര് മരിച്ചു. അപകടത്തിൽ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഡല്‍ഹി-മുബൈ എക്സ്പ്രസ്വേയിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിരെ വ്നന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു.
ബസില്‍ തീ പടര്‍ന്നതോടെ അഞ്ച് പേര് വെന്തുമരിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മറ്റ് രണ്ട് പേരുടെ മരണ കാരണമെന്നാണ് നിഗമനം.
ഇന്‍ഡോറില്‍ നിന്ന് ഹരിദ്വാറിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ദൗസ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
National
ന്യൂഡൽഹി: രാജ്യത്ത് എൽപിജി സിലിണ്ടർ വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്. ഇതോടെ സിലിണ്ടറിന് 180 രൂപ കുറഞ്ഞ് 2951 രൂപയായി. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോ എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
ഈ വർഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചത്. വിവിധ നഗരങ്ങളിൽ 173 രൂപ മുതൽ 183.50 രൂപ വരെയുള്ള കുറവാണ് 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഡൽഹി, ലഖ്നൗ എന്നീ നഗരങ്ങളിൽ വിലയിൽ 183.50 രൂപയുടെ കുറവുണ്ടായപ്പോൾ, കൊൽക്കത്തയിൽ 174 രൂപയാണ് കുറഞ്ഞത്. ചണ്ഡീഗഢിൽ 181.50 രൂപയുടെയും പട്നയിൽ 173 രൂപയുടെയും കുറവ് സിലിണ്ടറിന് രേഖപ്പെടുത്തി.
യുഎസും ഇറാനും തമ്മിൽ 60 ദിവസത്തെ പുതിയ വെടിനിർത്തൽ കരാർ വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഗണ്യമായി ഇടിഞ്ഞു. ആഗോള എണ്ണ - വാതക ഗതാഗതത്തിന്റെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സജീവമായതും വിപണിക്ക് അനുകൂലമായി.
National
ഹാവേരി: കർണാടകയിലെ ഹാവേരി ജില്ലയിൽ പരമ്പരാഗത കാർഷികോത്സവമായ കാളയോട്ട ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിൽ എട്ടുപേർക്കു പരിക്ക്. പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി രണ്ടു വ്യക്തികൾ തമ്മിലുണ്ടായ തർക്കമാണ് പിന്നീട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്.
തിങ്കളാഴ്ച ഹംഗൽ താലൂക്കിലെ നരേഗൽ ഗ്രാമത്തിലാണ് സംഭവം. ഘോഷയാത്ര ഒരുആരാധനാലയത്തിന്റെ മുന്നിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തത്. സംഘർഷത്തിനിടെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ എട്ടു പേരെയും ഉടൻതന്നെ ഹംഗലിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് വൻപോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിനുപിന്നാലെ ഭരണകക്ഷിയായ കോൺഗ്രസിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. സംസ്ഥാനസർക്കാരിന്റെ പ്രീണനരാഷ്ട്രീയം കൊണ്ടാണ് ഹൈന്ദവാചാരങ്ങൾക്കെതിരേ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നതെന്ന് പ്രതിപക്ഷനേതാവ് ആർ.അശോക് ആരോപിച്ചു.
National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരേ പാർട്ടി സമർപ്പിച്ച ഹർജിയിൽ അടിയന്തരവാദം കേൾക്കുന്നതിൽനിന്ന് കോൽക്കത്ത ഹൈക്കോടതി പിന്മാറി. ഫണ്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിമത എംഎൽഎമാർ നൽകിയ പരാതിയെത്തുടർന്നാണ് തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
കേസിനു മുൻഗണന നൽകി അടിയന്തരമായി വാദം കേൾക്കണമെന്ന ടിഎംസിയുടെ ആവശ്യം ജസ്റ്റീസ് സൗഗത ഭട്ടാചാര്യ നിരസിച്ചു. നിലവിലെ ലിസ്റ്റിംഗ് ക്രമമനുസരിച്ച് മാത്രമേ കേസ് പരിഗണക്കൂവെന്നു കോടതി വ്യക്തമാക്കി. ഏകദേശം 440 കോടി രൂപയുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകളാണ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്. വിമതനേതാവ് ഋതബ്രത ബാനർജിയെ പിന്തുണയ്ക്കുന്ന ചില എംഎൽഎമാർ ബിധാനഗർ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള സൈബർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെതുടർന്നാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
അക്കൗണ്ടുകളിലെ പണത്തിന്റെ ഉറവിടത്തെപ്പറ്റിയും ദൂരുഹമായ ഇടപാടുകളെപ്പറ്റിയും അന്വേഷണം വേണമെന്നാണു വിമത എംഎൽഎമാരുടെ ആവശ്യം. ഈ തുക നിയമപരമായ സ്രോതസുകളിൽനിന്നാണോ അതോ പൊതുഫണ്ട് വകമാറ്റൽ, അഴിമതിപ്പണം തുടങ്ങി നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണോ എത്തിയതെന്ന് കണ്ടെത്തണമെന്നാണ് വിമത എംഎൽഎമാരുടെ ആവശ്യം.
National
ന്യൂഡൽഹി: അയോധ്യ സംഭാവനത്തട്ടിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രി നേരിട്ട് ഭൂമിപൂജിയും പ്രാണപ്രതിഷ്ഠയും നടത്തിയ ക്ഷേത്രത്തിൽ നടന്ന തട്ടിപ്പിൽ അദ്ദേഹം എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും പ്രധാനമന്ത്രി മൗനം വെടിഞ്ഞ് രാജ്യത്തെ അഭിസംബോധന ചെയ്തു മാപ്പ് പറയണമെന്നും കോൺഗ്രസിന്റെ സമൂഹമാധ്യമ അധ്യക്ഷയും ദേശീയ വക്താവുമായ സുപ്രിയ ശ്രീനേഥ് കോൺഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനും കൊടിയേറ്റിനും നേതൃത്വം കൊടുത്ത പ്രധാനമന്ത്രി തന്നെയാണ് ക്ഷേത്രത്തിന്റെ ട്രസ്റ്റിനു 2020 ഫെബ്രുവരിയിൽ രൂപം കൊടുത്തത്. ആർഎസ്എസുമായി ബന്ധമുള്ളവരാണ് ട്രസ്റ്റിൽ നിയമിക്കപ്പെട്ടത്. എന്നാൽ, ട്രസ്റ്റ് വിവരാവകാശനിയമത്തിന്റെ പരിധിയിൽപ്പെട്ടില്ല. ട്രസ്റ്റ് ഉടൻതന്നെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് ട്രസ്റ്റിലെ എല്ലാ മുതിർന്ന ഭാരവാഹികൾക്കെതിരേയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
വിഷയത്തിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ കീഴിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് വെബ്സൈറ്റിലൂടെ പരസ്യമാക്കണമെന്നും ക്ഷേത്രത്തിനു സംഭാവനയായി ലഭിച്ച സ്വത്തുക്കളിൽ സ്വതന്ത്ര ഓഡിറ്റ് നടത്തണമെന്നും സുപ്രിയ ആവശ്യപ്പെട്ടു.
തട്ടിപ്പിൽ സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നു കോൺഗ്രസ് വീണ്ടും ആവർത്തിച്ചിട്ടുണ്ട്. അയോധ്യയിലെ ക്ഷേത്രം സന്ദർശിക്കുന്നത് തടയാൻ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ഉൾപ്പെടെയുള്ളവരെ ഹൗസ് അറസ്റ്റിനു വിധേയമാക്കിയത് പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും സുപ്രിയ ശ്രീനേഥ് കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കുമിടയിൽ വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന് ഗ്രാമീണ്‍ (വിബി-ജി-റാം ജി) പദ്ധതി ഇന്നു മുതൽ നടപ്പിലാകും. നിലവിലെ 100 ദിനത്തിൽനിന്നു 125 ദിവസത്തെ തൊഴിൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകുന്നുണ്ടെങ്കിലും 40 ശതമാനം സംസ്ഥാന വിഹിതം, 60 തൊഴിലില്ലാദിനങ്ങൾ തുടങ്ങി നിരവധി ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയാണെങ്കിലും സംസ്ഥാനങ്ങൾ വലിയൊരു ഭാഗം സാമ്പത്തിക പങ്കാളിത്തം വഹിക്കേണ്ടിവരും.
ആശങ്കകൾക്കിടയിലും കേരളത്തിലും പദ്ധതി വിജ്ഞാപനം ചെയ്തിട്ടുണ്ട്. നിലവിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (എംജിഎൻആർഇജിഎസ്) നിന്ന് പുതിയ പദ്ധതിയിലേക്കുള്ള സോഫ്റ്റ്വെയർ മാറ്റം അടക്കം സംസ്ഥാനത്ത് ആരംഭിച്ചു. എംജിഎൻആർഇജിഎസിന് കീഴിലുള്ള എല്ലാവരെയും പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തും. പുതുക്കിയ ബജറ്റിൽ 1422.66 കോടി രൂപയാണ് പദ്ധതിക്കായി സംസ്ഥാന സർക്കാർ നീക്കിവച്ചിരിക്കുന്നത്.
3136.44 കോടി രൂപയാണ് പദ്ധതിക്കായി കേരളത്തിന് ലഭിക്കുന്ന കേന്ദ്രവിഹിതം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പദ്ധതി വിഹിതം 60:40 എന്ന അനുപാതത്തിൽ വീതിക്കുമ്പോൾ കേരളം 2090.96 കോടി രൂപ പ്രതിവർഷം പദ്ധതിക്കായി നീക്കിവയ്ക്കേണ്ടിവരും.
അതേസമയം പദ്ധതി നടപ്പാക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഭരിക്കുന്ന ബിഹാർ, മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിനോടകം പ്രതിഷേധം അറിയിച്ചു.
പുതിയ പദ്ധതിക്കു കീഴിൽ ചെയ്യാവുന്ന 318 ജോലികൾ ഉൾപ്പെട്ട കരട് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. പദ്ധതി പ്രകാരം സ്വകാര്യവ്യക്തികളുടേതടക്കം കൃഷിഭൂമിയിലെ ഭൂവികസന ജോലികൾ അനുവദിക്കില്ല. ജലസംരക്ഷണ പ്രവർത്തങ്ങൾ മാത്രമേ ചെയ്യാനാകൂ. എന്നാൽ, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്കു കീഴിൽ പണികഴിപ്പിക്കുന്ന സ്വകാര്യ വ്യക്തികളുടെ വീട് നിർമാണം അടക്കമുള്ള ജോലികൾക്ക് അനുമതിയുണ്ട്.
National
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഭീകരതയുടെ പ്രഭവകേന്ദ്രമാണു പാക്കിസ്ഥാനെന്നും ആവശ്യമെങ്കില്‍ ദീര്‍ഘകാല സംഘര്‍ഷത്തിന് ഇന്ത്യ പൂര്‍ണമായും തയറാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സ്വന്തം നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന് സിന്ദൂര്‍ ഇന്ത്യ നിര്‍ത്തിയതെന്ന് മന്ത്രി ആവര്‍ത്തിച്ച് അവകാശപ്പെട്ടു.
പക്ഷേ ഓപ്പറേഷന് സിന്ദൂറില്‍ ആറ് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനെക്കുറിച്ചും പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതായുള്ള വിവാദത്തെക്കുറിച്ചും അവകാശലംഘന നോട്ടീസിനെക്കുറിച്ചും രാജ്നാഥ് ഇന്നലെ മൗനം പാലിച്ചു. ഭീകരതയോടു വീട്ടുവീഴ്ചകളില്ലാത്ത സീറോ ടോളറന്‍സ് നയമാണു കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റേതെന്ന് ഡല്‍ഹിയില്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സി സംഘടിപ്പിച്ച രണ്ടാമതു ദേശീയ സുരക്ഷാ ഉച്ചകോടിയില്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ സൈനികശക്തിയുടെ മൂര്‍ത്തമായ പ്രകടനമായിരുന്നു ഓപ്പറേഷന് സിന്ദൂര്‍. രാജ്യത്തിന്റെ സുരക്ഷാ സമീപനത്തിലെ വഴിത്തിരിവാണിത്. ഭയമില്ലാതെ സ്നേഹം ഉണ്ടാകില്ല (ഭായ് ബിന്‍ ഹോയേ ന പ്രീത്) എന്ന പ്രതിരോധത്തിന്റെ സത്ത ഇത് ഉള്‍ക്കൊള്ളുന്നു. വെറും 72 മണിക്കൂര്‍ നീണ്ടുനിന്ന ഓപ്പറേഷന് സിന്ദൂറിന് വിപുലമായ തയാറെടുപ്പും ലോജിസ്റ്റിക്സ് പിന്തുണയുമുണ്ടായി.
2025-26 സാമ്പത്തികവര്‍ഷത്തില്‍ പ്രതിരോധ കയറ്റുമതി ഏകദേശം 39,000 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 62.66 ശതമാനം വര്‍ധനയാണിത്. ഇന്ത്യയുടെ തദ്ദേശീയ കഴിവുകളില്‍ ആഗോളതലത്തില്‍ ആത്മവിശ്വാസം വളര്‍ന്നിട്ടുണ്ട്.
പശ്ചിമേഷ്യയിലും യൂറോപ്പിലും വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളും തന്ത്രപരമായ മത്സരങ്ങളും ആഗോളക്രമത്തെ പുനര്നിര്മിക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ, വിതരണ ശൃംഖലകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവ കൂടുതല്‍ ആയുധമാക്കപ്പെടുന്നു. അതേസമയം അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ദുര്‍ബലമാകുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ലോകം പുതിയൊരു ലോകക്രമത്തിലേക്കു നീങ്ങുകയാണ്. പലപ്പോഴും അതൊരു ക്രമവുമില്ലാത്ത ലോകമായി കാണപ്പെടുന്നു. ഇന്ത്യ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകണമെന്നും രാജ്നാഥ് പറഞ്ഞു.
National
ന്യൂഡൽഹി: എല്ലാ പൗരർക്കും സമയബന്ധിതമായ അടിയന്തര മെഡിക്കൽ ഗതാഗതം ഉറപ്പ് വരുത്തുന്നതിനായി ആംബുലൻസ് സേവനങ്ങൾക്കു ദേശീയ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. രോഗികളെ ഏറ്റവും അടുത്തുള്ള ചികിത്സാകേന്ദ്രത്തിൽ ഇരുപത് മിനിറ്റിനുള്ളിൽ എത്തിക്കണമെന്ന ലക്ഷ്യത്തോടുകൂടിയാണ് ദേശീയ ആംബുലൻസ് സേവനങ്ങൾക്കായി സമഗ്രമായ ചട്ടക്കൂടുകളോടു കൂടിയ മാർഗരേഖ കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പുറത്തിറക്കിയ 172 പേജുള്ള മാർഗരേഖകളിൽ അപകടം നടന്ന് ആദ്യ ഒരു മണിക്കൂറിനുള്ളിൽ (ഗോൾഡൻ അവർ) അപകടം പറ്റിയ വ്യക്തിക്ക് ചികിത്സാസഹായം ലഭ്യമാക്കേണ്ടതിന്റെ അനിവാര്യത അടിവരയിട്ടിട്ടുണ്ട്. അതിനാൽത്തന്നെ അപകടങ്ങൾ കൂടുതലായി സംഭവിക്കുന്ന സ്ഥലങ്ങൾ, ഹൈവേ ജംഗ്ഷനുകൾ, വ്യവസായ മേഖലകൾ, തിരക്കേറിയ ചന്തകൾ എന്നിവിടങ്ങളിൽ എല്ലാ ജില്ലാ, ബ്ലോക്ക് ടീമുകളും ആംബുലൻസുകൾ വിന്യസിക്കണമെന്ന് കേന്ദ്രത്തിന്റെ മാർഗരേഖയിൽ നിർദേശിക്കുന്നു.
ആംബുലൻസുകൾ എഐഎസ് 125 സേഫ്റ്റി മാനദണ്ഡങ്ങൾ പാലിക്കണം, എല്ലാ ആംബുലൻസുകളും 112 എന്ന ഏക എമർജൻസി നമ്പറിലൂടെ പൗരർക്ക് ലഭ്യമാകണം, ആംബുലൻസുകളിൽ ജിപിഎസ് സജ്ജീകരിച്ചിട്ടുണ്ടായിരിക്കണം എന്നീ നിർദേശങ്ങൾ മാർഗരേഖയിലുണ്ട്.
വേഗത്തിലുള്ള ഏകോപനത്തിനായി ആംബുലൻസുകൾ നെറ്റ്വർക്ക് ചെയ്തതായിരിക്കണമെന്നും ഒരു കേന്ദ്രീകൃത കോൾ സെന്ററുമായി ബന്ധിപ്പിച്ചതായിരിക്കണമെന്നും മാർഗരേഖയിൽ പറയുന്നു.
National
ന്യൂഡൽഹി: ഇന്ത്യയുടെ 31-ാമത് കരസേനാ മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു. 40 വർഷത്തിലേറെ നീണ്ട സൈനിക സേവനത്തിനു ശേഷം വിരമിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദിക്ക് പകരക്കാരനായാണ് ജനറൽ സേത്ത് കരസേനാ മേധാവിയാകുന്നത്.
പുതിയ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം കരസേനയുടെ വൈസ് ചീഫ് ആയും പൂനെ ആസ്ഥാനമായുള്ള സതേൺ കമാൻഡിന്റെയും ജയ്പൂർ ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റേൺ കമാൻഡിന്റെയും ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഖഡക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവവിദ്യാർത്ഥിയായ ജനറൽ ധീരജ് സേത്ത് 1986 ഡിസംബറിലാണ് സേനയുടെ ഭാഗമാകുന്നത്. പാരീസിൽനിന്ന് കമാൻഡ് ആൻഡ് സ്റ്റാഫ് കോഴ്സ് ഉൾപ്പെടെയുള്ള ഉയർന്ന സൈനിക വിദ്യാഭ്യാസം നേടിയ സേത്ത് ആധുനിക സാങ്കേതികവിദ്യകളെ പ്രതിരോധ മേഖലയുമായി സംയോജിപ്പിക്കുന്നതിലും സൈന്യത്തിന്റെ ദീർഘകാല നവീകരണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
National
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചന്പത് റായിയെ പോലീസ് ചോദ്യംചെയ്തു. ക്രമക്കേടിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിശ്വഹിന്ദു പരിഷത് വൈസ് പ്രസിഡന്റുകൂടിയായ ചന്പത് റായി രാജിക്കത്തു നൽകിയിരുന്നുവെങ്കിലും ക്രമക്കേട് മറച്ചുവയ്ക്കാൻ ഇദ്ദേഹം ശ്രമിച്ചിരുന്നോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ചന്പത് റായിയെ ചോദ്യംചെയ്തുവെന്ന് സ്ഥിരീകരിക്കുന്ന പോലീസ് വിശദാംങ്ങൾ വെളിപ്പെടുത്തുന്നില്ല.
കഴിഞ്ഞമാസം ഏഴിന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് ക്ഷേത്രക്കൊള്ളയെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നത്. അതിനു രണ്ടുദിവസം മുന്‍പ് ക്ഷേത്രം ജീവനക്കാരനായ അവിനാശ് ശുക്ലയുടെ വസതിയിനിന്ന് പണമടങ്ങിയ ബാഗ് പിടിച്ചെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭാവനയായി ലഭിച്ച തുകയായിരുന്നു ബാഗിൽ ഉണ്ടായിരുന്നത്. സംഭാവനയായി ലഭിച്ച തുക നഷ്ടമായ വിവരം അറിഞ്ഞിട്ടും പരാതിപ്പെടാൻ ചന്പത് റായി തയ്യാറായില്ല എന്ന ആരോപണം ശക്തമാണ്.
ട്രസ്റ്റ് അടിയന്തരയോഗം തിങ്കളാഴ്ച
ലക്നോ: സംഭാവനക്കൊള്ളയിൽ വൻ ജനരോഷം ഉയരുന്ന സാഹചര്യത്തിൽ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ യോഗം നേരത്തെയാക്കി. ഈ മാസം 11 നു ചേരാനിരുന്ന യോഗം തിങ്കളാഴ്ചതന്നെ അടിയന്തരമായി ചേരും. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചന്പത് റായിയുടെ രാജിക്കത്ത് ഉൾപ്പെടെ യോഗം ചർച്ച ചെയ്യും.അംഗങ്ങളായ 14 പേരും തിങ്കളാഴ്ച അയോധ്യയില്‍ ഉണ്ടാകണമെന്ന് ട്രസ്റ്റ് അധ്യക്ഷനായ മഹന്ത് നൃത്യ ഗോപാൽ ദാസ് നിർദേശിച്ചിരിക്കുന്നത്.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന തലത്തില്‍ നിരീക്ഷിച്ച് സുതാര്യത ഉറപ്പുവരുത്താനുള്ള തീരുമാനം യോഗം എടുത്തേക്കും. ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ഗേവ് ഗിരിയുടെ പേരിലാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട ബില്ലുകൾ പരിശോധിക്കുന്ന ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കില്ല. ബില്ലുമായി ബന്ധപ്പെട്ട രാജ്യവ്യാപക കൂടിയാലോചനകൾ ജെപിസി ഇതുവരെയും പൂർത്തിയാക്കാത്ത സാഹചര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കൂടുതൽ സമയം തേടിയേക്കുമെന്നാണ് വിവരം.
ബിജെപി എംപി പി.പി. ചൗധരിയുടെ നേതൃത്വത്തിലുള്ള 39 അംഗ സമിതിയുടെ കാലാവധി മൺസൂൺ സമ്മേളനത്തിന്റെ അവസാനദിനം വരെ നീട്ടിയിരുന്നു. നിലവിൽ പത്ത് സംസ്ഥാനങ്ങളിൽ മാത്രമാണ് സമിതി കൂടിയാലോചനകൾ നടത്തിയിട്ടുള്ളത്. ഇന്ന് ഡൽഹി നിയമസഭയിലെ ഉദ്യോഗസ്ഥരുമായി സമിതി കൂടിക്കാഴ്ച നടത്തും.
അതേസമയം നിയമനിർമാണ പ്രക്രിയകൾ പൂർത്തിയായാൽ പോലും 2034ന് മുൻപ് രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ സാധ്യതയില്ലെന്നാണ് ജെപിസി അധ്യക്ഷൻ നൽകുന്ന സൂചന.
National
ലക്നോ: ഉത്തർപ്രദേശ് നിയമസഭയിലെ സമാജ്വാദി പാർട്ടി ചീഫ് വിപ്പ് കമാൽ അഖ്തർ രാജിവച്ചു. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ നിർദേശപ്രകാരമാണു രാജി. മൊറാദാബിദിന്റെ കാന്ത് മണ്ഡലത്തെയാണ് അഖ്തർ പ്രതിനിധീകരിക്കുന്നത്. മനോജ് പാണ്ഡെയ്ക്കു പകരമാണ് അഖ്തർ ചീഫ് വിപ്പായത്.
National
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണ പ്രക്രിയയിൽ (എസ്ഐആർ - സ്പെഷ ൽ ഇന്റൻസീവ് റിവിഷൻ) പക്ഷപാതമുണ്ടെന്നാരോപിച്ച് രാജ്യത്തെ 23 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന് സംയുക്ത കത്ത് സമർപ്പിച്ചു. ജൂൺ എട്ടിന് ഡൽഹിയിൽ ചേർന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് ചീഫ് ജസ്റ്റീസിന് കത്തയയ്ക്കുന്ന തീരുമാനം പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ചത്.
കോൺഗ്രസുമായുള്ള ഭിന്നതയെത്തുടർന്ന് ഇന്ത്യ മുന്നണിയുടെ അവസാന യോഗത്തിൽ പങ്കെടുക്കാതിരുന്ന ഡിഎംകെയും സഖ്യത്തിന്റെ ഭാഗമല്ലാത്ത ആം ആദ്മി പാർട്ടിയും കത്തിൽ ഒപ്പിട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ പെരുമാറ്റവും തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നടക്കുന്ന കൃത്രിമത്വങ്ങളും ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം ചീഫ് ജസ്റ്റീസീനെ സമീപിച്ചിരിക്കുന്നത്. എന്നാൽ കത്തിലെ ഉള്ളടക്കം എന്താണെന്ന് മുന്നണി പുറത്തുവിട്ടിട്ടില്ല.
അതേസമയം, എസ്ഐആറിന്റെ നിയമസാധുത ഉൾപ്പെടെ സുപ്രീംകോടതി ഇതിനോടകം ശരിവച്ചതാണ്. ബിഹാറിലെ എസ്ഐആർ പ്രക്രിയ ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് മേയ് 27ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഏകകണ്ഠമായി വിധി പുറപ്പെടുവിച്ചിരുന്നു.
ഭരണഘടനയുടെ 324-ാം അനുച്ഛേദ പ്രകാരവും ജനപ്രാതിനിധ്യ നിയമപ്രകാരവും തെരഞ്ഞെടുപ്പ് കമ്മീഷന് ഇതിനുള്ള അധികാരമുണ്ടെന്നായിരുന്നു കോടതിയുടെ അന്നത്തെ നിരീക്ഷണം.
National
ന്യൂഡൽഹി: കേരളമുൾപ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലെ 30 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി വിദ്യാർഥികളുടെ മാനസികാരോഗ്യത്തിനും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആത്മഹത്യകൾ തടയുന്നതിനുമുള്ള ദേശീയ ടാസ്ക് ഫോഴ്സ്.
വിദ്യാർഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ കണ്ടെത്തുന്നതിനും ബന്ധപ്പെട്ട നിയമങ്ങൾ, നയങ്ങൾ, സ്ഥാപനപരമായ ചട്ടക്കൂടുകൾ എന്നിവയുടെ വിശകലനം നടത്തുന്നതിനും നിലവിലുള്ള നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂടുകളിൽ ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനും സുപ്രീംകോടതി നിയമിച്ച ദേശീയ ടാസ്ക് ഫോഴ്സ് രാജ്യത്തുടനീളമുള്ള 30 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷം മേയ് മുതലാണ് നേരിട്ടു സന്ദർശനം നടത്തിയത്.