National
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലും നാല് പേർ മരിക്കുകയും അഞ്ച് കരസേനാ ഉദ്യോഗസ്ഥരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
അപ്പർ സുബൻസിരി ജില്ലയിലാണ് വൻ ഉരുൾപൊട്ടലുണ്ടായത്. കിയോജറിംഗ്-ബയാചിംഗ് റോഡ് നിർമാണ സ്ഥലത്തുണ്ടായ ഉരുൾപൊട്ടലിൽ മണ്ണടിഞ്ഞ് തഡു ബാക്കി, താജി റായ്, മാർക്കോഷ് ബസുമതാരി, ബാബുൽ അലി എന്നിവരാണ് മരിച്ചത്.
ദിബാങ് വാലി ജില്ലയിലെ പാസു പാനി ആർമി ക്യാമ്പിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 5-ാം ഗ്രനേഡിയേഴ്സിന്റെ രണ്ട് താൽക്കാലിക ഷെൽട്ടറുകൾ ഒലിച്ചുപോകുകയായിരുന്നു.
ഇവിടുണ്ടായിരുന്ന ഏഴ് സൈനികരിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും അഞ്ച് പേരെക്കുറിച്ച് വിവരമൊന്നുമില്ല. കാണാതായ സൈനികർക്കായി സമീപ ക്യാമ്പുകളിൽ നിന്നുള്ള രക്ഷാസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.
സംസ്ഥാനത്തുടനീളം ശക്തമായ മഴയും പ്രകൃതിദുരന്തങ്ങളും തുടരുകയാണ്. ഈ സീസണിൽ മാത്രം വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുംപ്പെട്ട് പത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.
സംസ്ഥാന ദുരന്തനിവാരണ സേനയുടെ റിപ്പോർട്ട് പ്രകാരം 235 റോഡുകൾ, 40 പാലങ്ങൾ, 12 ജലവൈദ്യുത പദ്ധതികൾ തുടങ്ങി നിരവധി പൊതുസ്വത്തുക്കൾ മഴക്കെടുതിയിൽ തകർന്നിട്ടുണ്ട്.
National
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിട്ടുനിന്നു. തുടർച്ചയായ രണ്ടാം വർഷമാണ് ഇരുവരും ചെങ്കോട്ടയിലെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെക്കാതിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ക്യാബിനറ്റ് മന്ത്രി പദവിയുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഏറ്റവും പിന്നിലെ വരികളിലൊന്നിൽ ഇരിപ്പിടം നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇത് പ്രതിപക്ഷത്തോടും രാജ്യത്തോടുമുള്ള അവഹേളനമാണെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, പാരിസ് ഒളിംപിക്സ് താരങ്ങൾക്ക് മുൻഗണന നൽകാനാണ് ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം വരുത്തിയതെന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനം വൻ പ്രതിഷേധങ്ങൾക്കും ബഹളങ്ങൾക്കും ഒടുവിൽ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് നേതാക്കളുടെ ഈ വിട്ടുനിൽക്കൽ. കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതിന്റെ പ്രതിഫലനമാണ് സ്വാതന്ത്ര്യദിന ചടങ്ങിലെ ഇവരുടെ അസാന്നിധ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കോൺഗ്രസ് നേതാക്കളുടെ അസാന്നിധ്യം " നിർഭാഗ്യകരമാണ്" എന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പ്രതികരിച്ചു. അതേസമയം, സഭാ നടപടികൾ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതിന് ശേഷം ലോക്സഭാ സ്പീക്കർ ഓം ബിർള സംഘടിപ്പിച്ച പരമ്പരാഗത തേയില സത്ക്കാരവും കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരിച്ചിരുന്നു.
National
അമരാവതി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് (5,642 മീറ്റർ) കീഴടക്കി ആന്ധ്രാപ്രദേശ് പോലീസ് സബ് ഇൻസ്പെക്ടർ വി. വെങ്കടേശ്വര റാവു. ഏലൂരു റൂറൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറാണ് ഇദ്ദേഹം.
ശനിയാഴ്ച രാവിലെ 8 മണിയോടെ റഷ്യയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് എൽബ്രസിന്റെ ഉച്ചിയിലെത്തിയ വെങ്കടേശ്വര റാവു, അവിടെ 100 മീറ്റർ നീളമുള്ള കൂറ്റൻ ഇന്ത്യൻ ത്രിവർണ പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു.
കർമ്മനിരതരായിരിക്കെ ജീവൻ വെടിഞ്ഞ പോലീസ് ഉദ്യോഗസ്ഥർക്കായാണ് അദ്ദേഹം തന്റെ ഈ അപൂർവ്വ നേട്ടം സമർപ്പിച്ചത്. കഠിനമായ ശാരീരിക മാനസിക പരിശീലനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഈ ഹിമാലയൻ ദൗത്യത്തിന് ഇറങ്ങിപ്പുറപ്പെട്ടത്.
നേരത്തെയും നിരവധി കൊടുമുടികൾ കീഴടക്കിയിട്ടുള്ള വെങ്കടേശ്വര റാവുവിന്റെ അടുത്ത ലക്ഷ്യം ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കുക എന്നതാണ്.
National
ജയ്പൂർ: കുടുംബവഴക്കിനെ തുടർന്ന് 85കാരനായ മുത്തശ്ശനെ പ്ലസ് ടു വിദ്യാർഥിയായ 16കാരൻ കൂട്ടുകാരന്റെ സഹായത്തോടെ കൊലപ്പെടുത്തി പുഴയിൽ തള്ളി. രാജസ്ഥാനിലെ പാലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത കൊച്ചുമകനെ കസ്റ്റഡിയിലെടുക്കുകയും ഇയാളുടെ സുഹൃത്തിനെയും 50കാരനായ തോട്ടം കാവൽക്കാരനെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഓഗസ്റ്റ് 10നായിരുന്നു കൊലപാതകം നടന്നത്. ഓഗസ്റ്റ് 12ന് പുഴയ്ക്ക് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വയോധികന്റെ നെഞ്ചിൽ കുത്തേറ്റ പരിക്കുകളും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ പാടുകളും ഉണ്ടായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
വയോധികനെ കാണാതായിട്ടും കുടുംബാംഗങ്ങൾ എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് പോലീസ് ചോദ്യം ചെയ്തതോടെയാണ് പ്ലസ് ടു വിദ്യാർഥിയായ പതറിപ്പോവുകയും കുറ്റം സമ്മതിക്കുകയും ചെയ്തത്. കൊലപാതകത്തിന് മുന്നോടിയായി ഇയാൾ ഇന്റർനെറ്റിൽ മനുഷ്യനെ എങ്ങനെ കൊല്ലാം എന്നും കഴുത്തിൽ എത്രമാത്രം സമ്മർദ്ദം ചെലുത്തിയാൽ മരണം സംഭവിക്കും എന്നും സെർച്ച് ചെയ്തിരുന്നതായി ഫോൺ പരിശോധിച്ച പോലീസിന് വ്യക്തമായി.
സുഹൃത്തുമായി ചേർന്ന് സ്ക്രൂഡ്രൈവറും കത്തിയും ഉപയോഗിച്ച് മുത്തശ്ശനെ ആക്രമിച്ച ശേഷം മൃതദേഹം ചാക്കിലാക്കി സ്കൂട്ടറിൽ കൊണ്ടുപോയി പുഴയിൽ തള്ളുകയായിരുന്നു എന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. തുടർന്ന് ഇരുവരും വീട്ടിലെത്തി ഉറങ്ങാൻ കിടന്നു.
മുംബൈയിൽ സ്ഥിരതാമസമാക്കിയ വയോധികന്റെ മറ്റ് രണ്ടു മക്കൾ സോഷ്യൽ മീഡിയ വഴിയാണ് പിതാവിന്റെ മരണവാർത്ത അറിയുന്നത്. തുടർന്ന് ഇവർ ഓഗസ്റ്റ് 13ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന് പിന്നിലെ യഥാർഥ കാരണത്തെക്കുറിച്ചും മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
National
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ. കോൺഗ്രസിന്റെ നിലപാടിനു വിരുദ്ധമായി സ്വാതന്ത്ര്യദിനാഘോഷ സമയത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതാണ് വിവാദമായത്.
മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും ഉൾപ്പെടെയുള്ളവർ വിലക്കിയിട്ടും വന്ദേമാതര ആലാപനം തുടർന്നു. സോണിയയും ഖർഗെയും അനിഷ്ടം പ്രകടിപ്പിക്കുന്നതും ആലാപനം വിലക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വന്ദേമാതരം ആലാപനം കഴിഞ്ഞതിനുശേഷം ഖർഗെ ദേശീയ പതാക ഉയർത്തി.
വന്ദേമാതരം ബിൽ പാർലമെന്റിൽ വന്നപ്പോൾ കോൺഗ്രസ് ശക്തമായി എതിർത്തിരുന്നു. രാജ്യത്ത് കൂടുതൽ വിഭജനത്തിന് വന്ദേമാതരം ബിൽ കാരണമാകുമെന്നായിരുന്നു കോൺഗ്രസ് അവകാശപ്പെട്ടത്. കോൺഗ്രസ് ഭരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വന്ദേമാതരം ആലാപനത്തിൽ നിശിതമായ നിലപാട് സ്വീകരിച്ചതിനിടെയാണ് എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിക്കുന്നത്.
National
ന്യൂഡൽഹി: 2047ൽ ഇന്ത്യ വികസിത രാഷ്ട്രമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടായെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ചെറിയ സ്വപ്നങ്ങളല്ല, വലിയ ലക്ഷ്യങ്ങളാണ് രാജ്യം മുന്നിൽ കാണേണ്ടതെന്ന് മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാൻ 140 കോടി ജനങ്ങളും ഇതിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 25 കോടി ആളുകളെ ദാരിദ്ര്യത്തിൽനിന്ന് ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞതായും ഇന്ത്യ ഇന്ന് വലിയ സാമ്പത്തിക ശക്തിയായി വളരുകയാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ലോകം ഇന്ന് ശക്തമായ ഇന്ത്യയെയാണ് കാണുന്നതെന്നും ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിലൊന്നാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ മേഖലയിലും ഡിജിറ്റൽ രംഗത്തും വലിയ മുന്നേറ്റമുണ്ടായി. ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ, റെയിൽവേ കോച്ച് തുടങ്ങിയവയുടെ ആഭ്യന്തര നിർമാണത്തിലും വളർച്ച കൈവരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ആർക്കും ഇന്ത്യയെ തടയാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ ഇടപാടുകളിലും രാജ്യം വലിയ നേട്ടം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആത്മനിർഭർ ഭാരത് എല്ലാ അർഥത്തിലും യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു. മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്തത കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിയണം. സ്വന്തം കഴിവുകളിൽ വിശ്വസിച്ച് മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സെമികണ്ടക്ടർ നിർമാണ മേഖലയിലും ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ സെമികണ്ടക്ടർ പ്ലാന്റുകൾ രാജ്യത്ത് സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യ ചരിത്രപരമായ വളർച്ചയാണ് കൈവരിച്ചതെന്നും പുതിയ ഉയരങ്ങളിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പ് തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
National
ലക്നൗ: 1947-ൽ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നെങ്കിൽ രാജ്യത്തിന് വിഭജനം നേരിടേണ്ടി വരുമായിരുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'വിഭജന ഭീകരത അനുസ്മരണ ദിന'ത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർദാർ വല്ലഭ്ഭായി പട്ടേൽ പ്രധാനമന്ത്രിയായിരുന്നെങ്കിലും രാജ്യത്തെ വിഭജിക്കാൻ ആർക്കും കഴിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ വിഭജനത്തിന് പൂർണ ഉത്തരവാദി കോൺഗ്രസ് ആണെന്നും, അവരുടെ അധികാരക്കൊതിയാണ് രാജ്യത്തെ വെട്ടിമുറിക്കാൻ കാരണമായതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.
ജനങ്ങളുടെ വിശ്വാസം വഞ്ചിച്ച കോൺഗ്രസിന്റെ തെറ്റായ തീരുമാനങ്ങൾക്കാണ് രാജ്യം ഇന്നും വലിയ വില നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
National
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ ദേശീയഗീതമായ 'വന്ദേമാതരം' പൂർണരൂപത്തിൽ ആലപിച്ചു. പ്രധാനമന്ത്രി പതാക ഉയർത്തിയതിന് പിന്നാലെ കരസേനാ ബാൻഡ് വന്ദേമാതരം വായിക്കുകയും, തുടർന്ന് ദേശീയഗാനമായ 'ജനഗണമന' ആലപിക്കുകയുമായിരുന്നു. വന്ദേമാതരത്തിന്റെ 150-ാം വാർഷിക വേളയിലാണ് ഈ ചരിത്രമുഹൂർത്തം.
തദ്ദേശീയമായി നിർമിച്ച തോക്കുകൾ ഉപയോഗിച്ചുള്ള 21 ഗൺ സല്യൂട്ടോടെയാണ് പതാക ഉയർത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ വേദിയിൽ പുഷ്പവൃഷ്ടി നടത്തി. ഒരു ഹെലികോപ്റ്ററിൽ ദേശീയപതാകയും മറ്റൊന്നിൽ 'വന്ദേമാതരം' ആലേഖനം ചെയ്ത പതാകയുമാണ് ഉണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങുന്നതെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ദേശീയഗാനത്തിന് സമാനമായ നിയമപരിരക്ഷ വന്ദേമാതരത്തിനും ഉറപ്പാക്കുന്ന ഭേദഗതി ബില്ലിന് ദിവസങ്ങൾക്ക് മുൻപാണ് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയത്.
National
ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച രാവിലെ രാജ്ഘട്ടിലെത്തിയ അദ്ദേഹം പുഷ്പാർച്ചന നടത്തി.
കൊളോണിയൽ ഭരണത്തിനെതിരെ പോരാടിയ ധീരരായ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും പ്രധാനമന്ത്രി അനുസ്മരിച്ചു. ‘വികസിത ഭാരതം’ കെട്ടിപ്പടുക്കാനുള്ള രാജ്യത്തിന്റെ പ്രയാണത്തിൽ ഈ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ എന്നും പ്രചോദനമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന 80-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് പ്രധാനമന്ത്രിയാണ് നേതൃത്വം നൽകുന്നത്.
National
ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ധീരരായ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെയും അർപ്പണബോധത്തെയും രാജ്യം നന്ദിയോടെ സ്മരിക്കുന്നു. 140 കോടി ജനങ്ങളുടെ കരുത്തിൽ ഇന്ത്യ പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്.
സ്വാതന്ത്ര്യ സമര സേനാനികളുടെ ആദർശങ്ങൾ ഉൾക്കൊണ്ട്, 'വികസിത ഭാരതം' എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഏവർക്കും ഒറ്റക്കെട്ടായി മുന്നേറാമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി:1947-ലെ ഇന്ത്യാ വിഭജനകാലത്ത് ജീവൻ നഷ്ടപ്പെടുകയും ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്തവരെ സ്മരിച്ച് രാജ്യം. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഓഗസ്റ്റ് 14-ന് ആചരിക്കുന്ന 'വിഭജന ഭീകരത അനുസ്മരണ ദിനത്തിൽ' പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള പ്രമുഖർ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
വിഭജനകാലത്ത് ജനങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകളും അവരുടെ ധീരതയും രാജ്യം ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അനേകം കുടുംബങ്ങൾ വേർപെടുത്തപ്പെടുകയും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും ചെയ്ത ചരിത്രത്തിലെ ഒരു വലിയ വേദനയായിരുന്നു അത്. എങ്കിലും, ശൂന്യതയിൽ നിന്ന് ജീവിതം വീണ്ടും കരുപ്പിടിപ്പിച്ച ജനങ്ങളുടെ ഇച്ഛാശക്തി രാജ്യത്തിന്റെ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകി.
സമൂഹത്തിൽ ഐക്യവും സഹോദര്യവും നിലനിർത്താനും 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള നമ്മുടെ നിശ്ചയദാർഢ്യം വർധിപ്പിക്കാനും ഈ ദിനം കാരണമാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, പിയൂഷ് ഗോയൽ, സി.ആർ. പാട്ടീൽ തുടങ്ങിയവരും വിഭജനകാലത്തെ ഇരകളെ അനുസ്മരിച്ചു. 2021 മുതലാണ് മോദി സർക്കാർ ഓഗസ്റ്റ് 14 വിഭജന ഭീകരത അനുസ്മരണ ദിനമായി ആചരിക്കാൻ തുടങ്ങിയത്.
National
ഇറ്റാനഗർ: അതിർത്തിയിലെ സുരക്ഷാ സേനയുടെ നീക്കങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കരുതെന്ന് അരുണാചൽ പോലീസ്. നല്ല ഉദ്ദേശത്തോടെയാണ് ഇത്തരം വിവരങ്ങൾ പങ്കുവെക്കുന്നതെങ്കിലും സേനയുടെ പ്രവർത്തനങ്ങളെയും സുരക്ഷയെയും അത് ബാധിച്ചേക്കാമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
അതിർത്തി മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രചരിപ്പിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. ഔദ്യോഗിക വൃത്തങ്ങളിൽനിന്ന് സ്ഥിരീകരിച്ച വിവരങ്ങൾ മാത്രമേ വിശ്വസിക്കുകയും പങ്കുവെക്കുകയും ചെയ്യാവൂ. വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
National
ചണ്ഡീഗഡ്: ശിരോമണി അകാലിദൾ അധ്യക്ഷനും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിനെ ആക്രമിച്ച കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മഹാരാഷ്ട്രയിലെ നാന്ദേഡിലുള്ള ഗുരുദ്വാരയിൽ കഴിഞ്ഞ 13 നുണ്ടായ സംഭവത്തിൽ അറസ്റ്റിലായ പ്രതി ജസ്പാൽ സിംഗിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
62കാരനായ പ്രതിയെ 24 വരെയാണ് നന്ദേഡിലെ മുദ്ഖേഡ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. വ്യാഴാഴ്ച നന്ദേഡിലെ ഗുരുദ്വാരയ്ക്കുള്ളിൽ വെച്ചാണ് സെഡ് പ്ലസ് സുരക്ഷയിലുണ്ടായിരുന്ന സുഖ്ബീർ സിംഗ് ബാദലിനെതിരെ കത്തി ആക്രമണമുണ്ടായത്.
ആക്രമണത്തിൽ ബാദലിന്റെ കൈക്ക് പരിക്കേറ്റിരുന്നു. സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ നേതാക്കൾ ശക്തമായി അപലപിച്ചിരുന്നു. 2024 ഡിസംബറിൽ അമൃത്സറിലെ സുവർണക്ഷേത്രത്തിൽവച്ച് സുഖ്ബീർ സിംഗ് ബാദലിനെ ഒരാൾ വെടിവയ്ക്കാൻ ശ്രമിച്ചിരുന്നു.
National
ലക്നോ: മന്ത്രവാദിയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഒളിപ്പിച്ച കേസിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ വാരണാസിയിൽ മന്ത്രവാദി അനിഷ് ഉപാധ്യായ കൊല്ലപ്പെട്ട കേസിൽ സോനു, വിശാൽ, വികാസ് കുമാർ ഗോണ്ട്, സാഹിൽ ഗോണ്ട്, രോഹിത് കശ്യപ്, മോഹിത് കശ്യപ് എന്നിവരാണ് അറസ്റ്റിലായത്.
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗങ്ങളും മാറ്റാൻ പൂജകൾക്കായി അനിഷിനെ പ്രതികൾ വിളിച്ചു വരുത്തുകയായിരുന്നു. അഞ്ച് ദിവസത്തോളം പൂജകൾ നടത്തിയെങ്കിലും പുരോഗതി ഉണ്ടാകാത്തതിനാൽ ഇവർ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അനിഷിനെ കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായവർ ബന്ധുക്കളാണെന്നും പോലീസ് പറഞ്ഞു.
ജൂലൈ ഒമ്പതിനാണ് അനിഷിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 13ന് ഭർത്താവ് കൊല്ലപ്പെട്ടതായും മൃതദേഹം കാട്ടിൽ ഒളിപ്പിച്ചെന്നും കാണിച്ച് അവർ വീണ്ടും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങൾ പോലീസ് കണ്ടെടുത്തു.
National
ന്യൂഡൽഹി: എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെമ്പാടും ആഘോഷങ്ങൾ തുടങ്ങി. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തുടനീളമുള്ള സ്കൂളുകൾ, സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിൽ വിപുലമായ പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക പരിപാടികളും നടക്കുന്നുണ്ട്.
സുരക്ഷ മുൻനിർത്തി രാജ്യവ്യാപകമായി അതീവ ജാഗ്രതാ നിർദ്ദേശവും ശക്തമായ സുരക്ഷാ സന്നാഹങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. രാഷ്ട്ര നിർമാണത്തിൽ എല്ലാവരും ഒന്നിക്കണമെന്നും വികസനമാണ് ലക്ഷ്യമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
സ്വപ്ന സാക്ഷാത്കാരത്തിനായി ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നോട്ടു നീങ്ങുകയാണെന്നും, വികസനം എല്ലാ ജനങ്ങളിലേക്കും എത്തണമെന്നും ആർക്കും നീതി നിഷേധിക്കാൻ പാടില്ലെന്നും രാഷ്ട്രപതി ദ്രൗപതി മുർമു ഓർമ്മിപ്പിച്ചു.
National
ന്യൂഡൽഹി: വി.ഡി.സവർക്കറെ അപകീർത്തിപ്പെടുത്തി വർഗീയ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ചു എന്ന കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ഉത്തർപ്രദേശിൽ നിലനിന്നിരുന്ന ക്രിമിനൽ കേസ് സുപ്രീംകോടതി റദ്ദാക്കി.
ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
National
കോഴിക്കോട്: മൈസൂരു-ബംഗളൂരു എക്സ്പ്രസ്വേയിലെ ബസപകടത്തില് ശാസ്ത്രീയമായ അന്വേഷണം വേണമെന്ന് കെഎസ്ആര്ടിസി.
അപകടത്തിനു കാരണം മുട്ടയേറാണെന്ന ആരോപണം ബലപ്പെട്ടതോടെ, അപകടസ്ഥലത്തെ തെളിവുകള് ശേഖരിച്ച് ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്ടിസി അധികൃതര് ഇന്നലെ ബിടതി പോലീസില് മറ്റൊരു പരാതിയും നല്കി.
മുട്ടയെറിഞ്ഞതിനെത്തുടര്ന്ന് കാഴ്ച തടസപ്പെട്ട് വാഹനം നിയന്ത്രണം വിട്ടതാകാം അപകടത്തിനു കാരണമായതെന്ന സംശയം ബലപ്പെടുത്തുന്ന വിധത്തില് അപകടത്തില്പെട്ട ബസില്നിന്ന് മുട്ടയുടെ അവശിഷ്ടം കണ്ടെത്താനായിട്ടുണ്ട്.
കഴിഞ്ഞദിവസം മറ്റൊരു ബസിനു നേരെയുണ്ടായ മുട്ടയേറ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രണ്ടു പേരുടെ മരണത്തിനിടയാക്കിയ ബസ് കെഎസ്ആര്ടിസി ഉദ്യോഗസ്ഥര് വിശദമായി പരിശോധിച്ചത്.
National
ന്യൂഡൽഹി: ജാതി, കോവിഡ് വാക്സിനേഷൻ സ്വീകരിച്ച സ്ഥലം തുടങ്ങിയവ ഉൾപ്പെടുത്തി സെൻസസ് പ്രക്രിയയുടെ രണ്ടാംഘട്ടത്തിലെ 40 ചോദ്യങ്ങൾ അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. പത്താമത്തെ ചോദ്യമായാണ് ജാതി ഉൾപ്പെടുത്തിയിരിക്കുന്നത്.
34 - ാം ചോദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച സ്ഥലവും ഉൾപ്പെടുത്തിയിട്ടുണ്ട്. ലഡാക്ക്, ജമ്മു കാഷ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ മേഖലകളിൽ സെപ്റ്റംബർ ഒന്നു മുതൽ 30 വരെ രണ്ടാംഘട്ട സെൻസസ് നടപടികൾ ആരംഭിക്കും. ഈ മേഖലയിലെ ജനങ്ങൾക്ക് ഓഗസ്റ്റ് 17 മുതൽ സെൽഫ് എന്യൂമറേഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ മറ്റിടങ്ങളിൽ അടുത്ത വർഷമാണ് രണ്ടാം ഘട്ട കണക്കെടുപ്പ് ആരംഭിക്കുന്നത്.
പേര്, ഗൃഹനാഥനുമായുള്ള ബന്ധം, ലിംഗഭേദം, ജനനത്തീയതി, പ്രായം, വൈവാഹിക നില, ദേശീയത, മതം, മാതൃഭാഷ, സാക്ഷരത, ഡിജിറ്റൽ സാക്ഷരത, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ മേഖല, കുടിയേറ്റ ചരിത്രം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ രണ്ടാംഘട്ട കണക്കെടുപ്പിൽ ഉൾപ്പെടുന്നു.
കൂടാതെ, പട്ടികജാതി-പട്ടികവർഗ വിവരങ്ങൾ, ഭിന്നശേഷി, ജനിച്ച സ്ഥലം, കുടിയേറ്റത്തിന്റെ കാരണം, സ്ത്രീകളിലെ പ്രസവാനുകൂല്യ വിവരങ്ങൾ എന്നിവയും ശേഖരിക്കും. ഇതിനുപുറമെ, ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ, പാസ്പോർട്ട്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ഔദ്യോഗിക രേഖകൾ കൈവശമുണ്ടോയെന്ന വിവരങ്ങളും പരിശോധിക്കും.
ചോദ്യംചെയ്ത് കോൺഗ്രസ്
സെൻസസിന്റെ ഭാഗമായി ജാതിവിവരങ്ങൾ ശേഖരിക്കുമ്പോൾ കൃത്യമായ ജാതിപ്പട്ടിക മുൻകൂട്ടി തയാറാക്കാത്തതിനെതിരേ കോൺഗ്രസ് രംഗത്തെത്തി. ജാതി കോളത്തിൽ ഏതൊക്കെ ജാതി ഉൾപ്പെടുന്നു എന്ന് വ്യക്തമാക്കുന്നില്ല. ഈ നടപടി സംശയം ജനിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടി.
ബിഹാർ, തെലുങ്കാന സംസ്ഥാനങ്ങളിലെ ജാതി സർവേകളിൽ ചെയ്തതുപോലെ മുൻകൂട്ടി തയാറാക്കിയ ജാതിപ്പട്ടിക നോക്കി മാർക്ക് ചെയ്യുന്നതിനു പകരം ജനങ്ങൾ നൽകുന്ന വിവരങ്ങൾ അതേപടി രേഖപ്പെടുത്തുന്നത് ഉദ്ദേശ്യശുദ്ധിയിൽ സംശയം ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
National
മുംബൈ: മഹാരാഷ്ട്രയിലെ പട്ടിക വിഭാഗത്തിനായുള്ള സർക്കാർ, എയ്ഡഡ് ആശ്രമം സ്കൂളിൽ രണ്ടു വർഷത്തിനിടെ പ്രതിദിനം ശരാശരി ഒരു കുട്ടിവീതം മരിക്കുന്നതായി റിപ്പോർട്ട്.
584 കുട്ടികളാണ് രണ്ടു വർഷകാലയളവിൽ മരിച്ചത്. പാന്പുകടി, അരിവാൾ രോഗംപോലുള്ള ഗുരുതര രോഗങ്ങൾ, ആത്മഹത്യ, അപകടങ്ങൾ തുടങ്ങിയവയാണു മരണകാരണമായി പറയുന്നത്.
മഹാരാഷ്ട്രയിൽ 500 സർക്കാർ ആശ്രമം സ്കൂളുകളും 513 എയ്ഡഡ് ആശ്രമം സ്കൂളുകളും പ്രവർത്തിക്കുന്നുണ്ടെന്നാണു കണക്ക്. 2024-2026 കാലയളവിൽ സർക്കാർ ആശ്രമം സ്കൂളുകളിൽ 384 കുട്ടികളും എയ്ഡഡ് മേഖലയിലെ സ്കൂളുകളിൽ 200 കുട്ടികളും മരിച്ചതായി ട്രൈബൽ ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
സർക്കാർ ആശ്രമം സ്കൂളുകളിൽ 2024-25 കാലയളവിൽ 170 കുട്ടികളും 2025-26 കാലയളവിൽ 214 കുട്ടികളുമാണു മരിച്ചത്. ഇതിൽ 38 വിദ്യാർഥികൾ സ്കൂളിലും 348 പേർ വീട്ടിലുമാണു മരിച്ചത്. എയ്ഡഡ് സ്കൂളുകളിൽ 2024-25ൽ 81 മരണങ്ങളും അടുത്ത വർഷം 119 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിൽ 30 മരണങ്ങൾ സ്കൂൾ പരിസരത്തും 170 എണ്ണം വീട്ടിൽവച്ചുമാണ് നടന്നത്.
ധനോരയിലെ ജപ്താലായ് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ആശ്രമം സ്കൂൾ ഹോസ്റ്റലിൽ കഴിഞ്ഞ ഒമ്പതിന് അർധരാത്രി പാമ്പുകടിയേറ്റ് മൂന്ന് ആദിവാസി പെൺകുട്ടികൾ മരിച്ചിരുന്നു. നിരവധി പേർ ആശുപത്രിയിലാകുകയും ചെയ്തു. സംഭവം വിവാദമായതോടെ സ്കൂളിന്റെ ലൈസൻസ് സർക്കാർ റദ്ദാക്കി.
ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ അശ്രദ്ധയും അഴിമതിയുമാണു ഗഡ്ചിരോളിയിലെ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ആദിവാസി പെൺകുട്ടികളുടെ മരണത്തിനിടയാക്കിയതെന്നു പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ പരാമർശിച്ച് സന്ദീപ് ദീക്ഷിത്തും നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം.
നയതന്ത്ര ബന്ധങ്ങളിൽ പരസ്പര ബഹുമാനവും ധാരണയും നിലനിർത്തേണ്ടത് പ്രധാനമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം സമീപ വർഷങ്ങളിൽ കൂടുതൽ ശക്തിപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്നതാണ് വിദേശനയമെന്ന ആശയം പ്രധാനമന്ത്രിക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസ് കൺവെൻഷനിൽ രാഹുൽ ഗാന്ധി ചോദിച്ചിരുന്നു.
രാഹുൽ ഗാന്ധി വേദിയിലുണ്ടായിരുന്ന സന്ദീപ് ദീക്ഷിത്തിനെ കെട്ടിപ്പിടിച്ചപ്പോൾ, ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണിയാണെന്ന് കരുതിയാണോ കെട്ടിപ്പിടിച്ചതെന്ന് സന്ദീപ് ദീക്ഷിത് ചോദിച്ചതാണ് വിവാദമായത്. ഇതിന്, താൻ ആ നിലയിലെത്തിയിട്ടില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.
National
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള സേനാ പുരസ്കാരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പോലീസ്, ഫയർഫോഴ്സ്, ജയിൽ വകുപ്പുകളിൽ നിന്നായി 11 ഉദ്യോഗസ്ഥർക്കാണ് ഇത്തവണ രാഷ്ട്രപതിയുടെ മെഡലുകൾ ലഭിച്ചത്. സ്തുത്യർഹവും വിശിഷ്ടവുമായ സേവനത്തിനാണ് ഉദ്യോഗസ്ഥരെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
ശബരിമല സ്വർണക്കൊള്ളക്കേസ് പ്രത്യേക അന്വേഷണ സംഘത്തലവനായ എസ്പിഎസ്. ശശിധരന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചു. കേരളത്തിൽ നിന്ന് ഈ ബഹുമതിക്ക് അർഹനാകുന്ന ഏക ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇലന്തൂർ നരബലി, മൈക്രോ ഫിനാൻസ് തട്ടിപ്പ് തുടങ്ങിയ സുപ്രധാന കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എസ്.പി ശശിധരൻ. രാജ്യത്താകെ 1,057 ഉദ്യോഗസ്ഥർക്കാണ് ഗാലൻട്രി- സർവീസ് മെഡലുകൾ സമ്മാനിക്കുന്നത്.
സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരം ലഭിച്ച മറ്റ് ഉദ്യോഗസ്ഥർ:
കേരള പോലീസ്:
ഐ.ജി രാജ്പാൽ മീണഎസ്.പി ബിനു ആർ. പിള്ളഎസ്.പി ജി. ഉജ്ജ്വൽ കുമാർ ഡിവൈഎസ്പി വി.ആർ. രവികുമാർഡിവൈഎസ്പി സുരേഷ് ബാബുഎസ്.ഐ എസ്.എൽ. ജ്യോതിഷ് കുമാർ
അഗ്നിരക്ഷാ സേന (ഫയർ ഫോഴ്സ്)
ജെ. രാജേന്ദ്രൻ നായർ (അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ)എൻ. സെബാസ്റ്റ്യൻ ജോസഫ് (അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ)
ജയിൽ വകുപ്പ്:
സുനിൽ എസ്. കുമാർ (അസിസ്റ്റന്റ് സൂപ്രണ്ട്)എം.കെ. മോഹൻ ദാസ് (പ്രിസൺ ഓഫീസർ)
National
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സായുധ സേനാംഗങ്ങൾക്കും കേന്ദ്ര സായുധ പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്കുമുള്ള രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തിന് വേണ്ടി ധീരവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ച സൈനികർക്കുള്ള ഈ അംഗീകാരങ്ങളിൽ ഇത്തവണ മലയാളികൾക്കും അഭിമാനിക്കാം. കോർപ്സ് ഓഫ് എഞ്ചിനീയേഴ്സ് വിഭാഗത്തിലും, 57 രാഷ്ട്രീയ റൈഫിൾസിലുമായി സേവനമനുഷ്ഠിക്കുന്ന മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജർ തരുൺ വാസുദേവന് ശൗര്യചക്ര പുരസ്കാരം ലഭിച്ചു.
ജമ്മു കാഷ്മീരിൽ പാക് അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത ഓപ്പറേഷനിൽ കാഴ്ച്ചവെച്ച അസാമാന്യ ധീരതയ്ക്കാണ് മേജർ തരുൺ വാസുദേവനെ ഈ ഉന്നത ബഹുമതി നൽകി രാജ്യം ആദരിക്കുന്നത്. 13 മരണാനന്തര ബഹുമതികൾ ഉൾപ്പെടെ ആകെ 78 ധീരതാ അവാർഡുകളാണ് രാഷ്ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചത്. ഒന്പത് പേർക്ക് കീർത്തിചക്ര ലഭിച്ചു. ഇതിൽ ഏഴെണ്ണം മരണാനന്തര ബഹുമതിയാണ്.
മേജർ തരുൺ വാസുദേവ് ഉൾപ്പെടെ 19 പേർക്കാണ് ശൗര്യചക്ര പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.ധീരതയ്ക്കുള്ള 36 സേനാ മെഡലുകളും, മൂന്ന് നാവികസേനാ മെഡലുകളും, അഞ്ച് വായുസേനാ മെഡലുകളും ഇതിൽ ഉൾപ്പെടുന്നു. മണിപ്പൂരിലെ ഭീകരാക്രമണം നേരിട്ട ലഫ്റ്റനന്റ് കേണൽ മനിയോ ഫ്രാൻസിസിനും, കിഷ്ത്വാർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഹവിൽദാർ ഗജേന്ദ്ര സിംഗിനും കീർത്തിചക്ര നൽകി ആദരിക്കും. കൂടാതെ, കത്വ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജമ്മു-കാഷ്മീർ പോലീസിലെ ആറുപേരും കീർത്തിചക്ര ലഭിച്ചവരിൽ ഉൾപ്പെടുന്നു.
National
ന്യൂഡൽഹി: രാജ്യത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ഡൽഹി ഹൈക്കോടതിക്കും ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനും ബോംബ് ഭീഷണി.
ഇ-മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ച ഉടൻ ഡൽഹി പോലീസും ബോംബ് സ്ക്വാഡും സ്നിഫർ ഡോഗ് യൂണിറ്റുകളും ഫയർഫോഴ്സും ഉൾപ്പെടുന്ന സംഘം പരിശോധന നടത്തി.
ഇന്നലെ ഉച്ചയ്ക്ക് 2:11ന് ഡൽഹി ഹൈക്കോടതിയിൽ സ്ഫോടനം നടത്തുമെന്നായിരുന്നു രജിസ്ട്രാർ ജനറലിന് ലഭിച്ച ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നത്. എന്നാൽ സംശയസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് വ്യക്തമാക്കി.
കാനഡ ആസ്ഥാനമായുള്ള ബാബർ ഖൽസ എന്ന സംഘടനയുടെ പേരിൽ ഖാലിസ്ഥാൻ പരാമർശങ്ങളോടെയാണ് ഹൈക്കോടതിയിലേക്ക് ഇ-മെയിൽ സന്ദേശം ലഭിച്ചത്.
ഹൈക്കോടതിക്കും വിമാനത്താവളത്തിനും പുറമെ നഗരത്തിലെ അഞ്ചോളം കേന്ദ്രങ്ങളിലേക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലുടനീളം കടുത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റീസ് പങ്കെടുത്തതിനെതിരേ പ്രതിഷേധിച്ച ഹൈദരാബാദ് നാൽസാർ യൂനിവേഴ്സിറ്റി ഓഫ് ലോ വിദ്യാർഥികളുടെ എൻറോൾമെന്റ് തടയാൻ ശ്രമിച്ച ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) ചെയർമാൻ മനൻ കുമാർ മിശ്രയ്ക്ക് ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ രൂക്ഷ വിമർശം.
വിഷയത്തിൽ ബാർ കൗൺസിൽ അനാവശ്യമായി ഇടപെടേണ്ട എന്നും സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർഥികൾക്ക് അവകാശമുണ്ടെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. താനും വിദ്യാർഥികളും തമ്മിലുള്ള പ്രശ്നമാണതെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
ബിസിഐ ചെയർമാൻ മനൻ കുമാർ പുറപ്പെടുവിച്ച സർക്കുലറിനെതിരേ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
ചെയർമാൻ മനൻ കുമാർ മിശ്ര പുറപ്പെടുവിച്ച സർക്കുലർ പിന്നീട് പിൻവലിച്ചതായി ബിസിഐ അഭിഭാഷക രാധിക ഗൗതം കോടതിയെ അറിയിച്ചെങ്കിലും വിഷയത്തിൽ നാൽസാർ പൂർവവിദ്യാർഥികൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു.
തുടർന്ന് ബിസിഐയോ മറ്റ് ബാർ കൗൺസിലുകളോ നാൽസാറിലെ വിദ്യാർഥികൾക്കോ അധ്യാപകർക്കോ എതിരേ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ പാടില്ലെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
National
ന്യൂഡൽഹി: ഫുക്കറ്റ് - ഡൽഹി എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നിൽ ആകാശച്ചുഴിയല്ലെന്ന് കണ്ടെത്തൽ.
വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ താത്കാലിക തകരാർ മൂലമാണ് 300 അടി താഴേക്ക് പതിച്ചതെന്ന് വിമാന നിർമാതാക്കളായ എയർബസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റിക്കാർഡർ വിശകലനം ചെയ്ത ശേഷമാണ് നിഗമനം.
ഈ മാസമാദ്യം തായ്ലൻഡിലെ ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്കു വന്ന എയർബസിന്റെ എ320 മോഡൽ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും സെക്കൻഡുകളുടെ വ്യത്യാസത്തിൽ പ്രവർത്തനരഹിതമായി എന്നാണ് കണ്ടെത്തൽ. ഇതോടെ നാല് സെക്കൻഡോളം എലിവേറ്ററുകളുടെയും എയിലറോണുകളുടെയും നിയന്ത്രണം നഷ്ടപ്പെട്ടു.