Thrissur
തൃശൂർ: റവന്യൂവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പട്ടയമേള നാളെ രാവിലെ പത്തിനു ടൗണ്‍ഹാളിൽ മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. രാജൻ ജെ. പല്ലൻ എംഎൽഎ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർ പങ്കെടുക്കും. 1175 കുടുംബങ്ങൾക്കാണു പട്ടയം ലഭിക്കുക. ഇതിൽ 1021 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും 105 വനഭൂമി പട്ടയങ്ങളും, 38 മിച്ചഭൂമി പട്ടയങ്ങളും, 11 ഇനാം പട്ടയങ്ങളും ഉൾപ്പെടും.
Thrissur
വടക്കാഞ്ചേരി: മാരാത്തുകുന്ന് ആണി കമ്പനിക്ക് സമീപം വീണ്ടും കാട്ടാനയിറങ്ങി ജനവാസമേഖലയിൽ ഭീതിവിതച്ചു. കഴിഞ്ഞദിവസം പുലർച്ചെയാണ് കാട്ടാനകളിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചത്.
പ്രദേശത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം തെങ്ങ്, വാഴ, കവുങ്ങ്, പന തുടങ്ങിയ കാർഷികവിളകൾ പൂർണമായും നശിപ്പിച്ചു. കാട്ടാന എത്തിയത് പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തിയാണ് കാട്ടാനകളെ തുരത്തിയത്. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് വനംവകുപ്പിനോടും അധികാരികളോടും നാട്ടുകാർ ആവശ്യപ്പെട്ടു.
Thrissur
ചാവക്കാട്: ദേശീയപാതയോരത്തെ കെട്ടിടനിർമാണ നിരോധന ദൂരപരിധി സംബന്ധിച്ച സുപ്രീം കോടതി വിധി സൃഷ്ടിക്കുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടലും തിരുത്തൽ ഹർജിയും ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം ചാവക്കാട് നഗരസഭാ കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചു. നഗരസഭ ചെയർപേഴ്സൺ എ. എച്ച്. അക്ബർ അവതരിപ്പിച്ച പ്രമേയത്തെ വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ പി. യതീന്ദ്രദാസ് പിന്തുണച്ചു. നിലവിലെ തീരദേശ പരിപാലനനിയമപ്രകാരം കെട്ടിട നിർമാണമോ, മറ്റു വികസന പ്രവർത്തനങ്ങളോ നടത്താൻകഴിയാത്ത നിലയിൽ പൊതുജനങ്ങൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ പുതിയ വിധി.
ഇതുവലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ചാവക്കാട്. ഏകദേശം 3.5 കിലോമീറ്റർ വീതിയും 4.5 കിലോമീറ്റർ നീളവും മാത്രമുള്ള നഗരസഭയിലൂടെ 4.5 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത കടന്നുപോകുന്നത്.
Thrissur
തൃശൂർ: വിവരം ലഭിക്കുകയെന്നതു പൗരന്റെ മൗലികാവകാശമാണെന്നും ഓഫീസുകളിൽനിന്നു സമയബന്ധിതമായി വിവരങ്ങൾ നൽകാൻ ഉദ്യോഗസ്ഥൻ പ്രതിജ്ഞാബദ്ധരാണെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ ടി.കെ. രാമകൃഷ്ണൻ. തൃശൂർ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിംഗിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഓഫീസുകളിലെ ഫയലുകൾ സൂചികയിട്ടും പട്ടിക തിരിച്ചും എളുപ്പം ലഭിക്കുന്ന രീതിയിൽ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ട്. ഫയൽ പരിപാലനത്തിന്റെയും രജിസ്റ്ററുകൾ കാലാനുസൃതമായി സൂക്ഷിക്കുന്നതിന്റെയും പൂർണ ഉത്തരവാദിത്തം ഓഫീസ് മേധാവികൾക്കുണ്ട്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഫയലുകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവയ്ക്കണം.
വിവരം കൈമാറുക എന്നത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടെ മാത്രം ചുമതലയല്ല. ആവശ്യമായ വിവരങ്ങൾ മറ്റ് ഉദ്യോഗസ്ഥരുടെ പക്കലാണെങ്കിൽ അതു ചോദിച്ചുവാങ്ങാനുള്ള അധികാരം സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കുണ്ട്. ഒന്നാം അപ്പീൽ അധികാരികൾ അപ്പീലുകൾ സമയബന്ധിതമായി തീർപ്പാക്കണം. ഓഫീസുകളിലെ വിവരാവകാശ ബോർഡുകളും ഒൗദ്യോഗിക വെബ്സൈറ്റുകളും പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിക്കണം. ഇവ ജനങ്ങൾക്കു പ്രാപ്യമായ പ്രധാന വിവരസ്രോതസുകളായി മാറണമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ 15 പരാതികൾ പരിഗണിച്ചു. രണ്ടു പരാതികളിൽ കക്ഷികൾ ഹാജരായില്ല.
Thrissur
വടക്കാഞ്ചേരി: എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഓപ്പറേഷൻ തുഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുന്നംകുളം സ്വദേശി കോത്തോട്ടിൽവീട്ടിൽ അരുൺദാസിനെയാണ് വടക്കാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് ഒമ്പതിന് രാവിലെ വോൾവോ ടൂറിസ്റ്റ് ബസിൽ കടത്താൻ ശ്രമിച്ച 150 ഗ്രാം എംഡിഎംഎയുമായി കുന്നംകുളം സ്വദേശി ശരത്തിനെ പൊലിസ് പിടിച്ചിരുന്നു. ശരത്തിനെ ചോദ്യംചെയ്തപ്പോഴാണ് മുഖ്യപ്രതിയായ അരുൺദാസിനെക്കുറിച്ച് വിവരം ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Thrissur
തൃശൂർ: അതിഥി ദേവോ ഭവഃ എന്നാണു നാട്ടുനടപ്പെങ്കിലും ജില്ലയുടെ തന്നെ ഭരണസിരാകേന്ദ്രമായ അയ്യന്തോളിലെ കളക്ടറേറ്റിലെത്തിയ ഈ വിരുന്നുകാർ നൽകിയതു മുട്ടൻ പണിയാണ്. കളക്ടറേറ്റിനു മുന്നിലും പരിസരത്തെ കുട്ടികളുടെ പാർക്കിലുമുള്ള മരങ്ങളിൽ താവളമടിച്ച ദേശാടനക്കിളികളുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണു ജനങ്ങളും ജീവനക്കാരും.
തലയിൽ പേപ്പറിട്ടോളൂ...
കളക്ടറേറ്റ് കവാടം ഒന്നു കടന്നുകിട്ടണമെങ്കിൽ തലയിൽ പേപ്പറോ തുണിയോ ഇടേണ്ട അവസ്ഥയിലാണ് ഇവിടേക്കെത്തുന്ന ആയിരക്കണക്കിന് ആളുകൾ. ഒപ്പം മൂക്കും പൊത്തണം. മുകളിൽനിന്നുള്ള കിളികാഷ്ഠത്തിന്റെ അറ്റാക്ക് ഏൽക്കാതെ താഴെക്കൂടി നടന്നുപോവുകയെന്നത് ഇപ്പോൾ വലിയൊരു കടന്പയായി മാറി. ലക്ഷങ്ങൾ ചെലവഴിച്ചു പാകിയ ഫുട്പാത്തിലെ ചുവന്ന ടൈലുകളും മതിലുകളുമെല്ലാം ഇപ്പോൾ കാഷ്ഠം വീണു പൂർണമായും വെള്ളനിറത്തിലാണ്. നടന്നുപോകുന്നവരുടെ ദേഹത്തും വാഹനങ്ങളിലും കാഷ്ഠം പതിക്കുന്നതു പതിവുകാഴ്ചയായി. മരത്തിനടിയിൽ വാഹനം പാർക്ക് ചെയ്തുപോയാൽ പണികിട്ടിയെന്നർഥം. അൽപസമയത്തിനകം വാഹനത്തിനു മുകളിൽ കാഷ്ഠാഭിഷേകം നടക്കും.
അസുഖം ബാധിച്ചു ചത്തുചീഞ്ഞ പക്ഷിക്കുഞ്ഞുങ്ങളുടെ ജഡങ്ങൾ വഴിയരികിൽ കിടക്കുന്നതു കടുത്ത ദുർഗന്ധത്തിനാണു വഴിതുറക്കുന്നത്. ഉണങ്ങിയ കാഷ്ഠത്തിന്റെ പൊടി പടരുന്നത് ഗുരുതര ശ്വാസകോശരോഗങ്ങൾക്കു കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മഴ പെയ്താൽ കാഷ്ഠം നനഞ്ഞുണ്ടാകുന്ന ദുർഗന്ധവും അസഹ്യമാകും. നിലവിൽ കടുത്ത ഉച്ചവെയിലത്തും റെയിൻകോട്ട് ധരിച്ചാണ് കോർപറേഷൻ ശുചീകരണത്തൊഴിലാളികൾ ഇവിടെ വൃത്തിയാക്കുന്നത്.
നടപടി പാതിവഴിയിൽ; പരിഹാരം വേണം
കഴിഞ്ഞവർഷം പരാതി ഉയർന്നതിനെത്തുടർന്ന് ഫയർഫോഴ്സും വനംവകുപ്പും ഹെൽത്ത് ഓഫിസറും ചേർന്ന് പരിശോധന നടത്തി റിപ്പോർട്ട് സർപ്പിച്ചിരുന്നു. എന്നാൽ ഏതാനും പാഴ്മരച്ചില്ലകൾ മാത്രം മുറിച്ചുമാറ്റി അധികൃതർ കൈകഴുകിയതാണു നിലവിലെ പ്രതിസന്ധിക്കു കാരണം.
കളക്ടറേറ്റിലും സമീപത്തെ കോടതികളിലും എത്തുന്ന പൊതുജനങ്ങൾ, അഭിഭാഷകർ, സർക്കാർ ജീവനക്കാർ, വ്യാപാരികൾ, ഡ്രൈവർമാർ എന്നിവർ നേരിടുന്ന ദുരിതത്തിനു ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അയ്യന്തോൾ ജനകീയസമിതി ജില്ലാ കളക്ടർക്കു നിവേദനം നൽകി.
വിഷയത്തിൽ വിദഗ്ധരെക്കൊണ്ടു പഠനം നടത്തി ശാസ്ത്രീയനടപടികൾ സ്വീകരിക്കണമെന്നു സമിതി കണ്‍വീനർ ജെയിംസ് മുട്ടിക്കൽ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്കു നീങ്ങാനാണു നാട്ടുകാരുടെ തീരുമാനം.
Thrissur
6.40 കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി
ഗുരുവായൂര്‍: പുന്നത്തൂര്‍ കോവിലകം പുതുക്കിപ്പണിയുന്നതുള്പ്പെടെ ആനക്കോട്ടയുടെ സമഗ്രവികസനത്തിനായി 6.40 കോടി രൂപയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതിനൽകി. വൈകാതെ ടെന്‍ഡര്‍ നടപടികളുണ്ടാകും. കോവിലകത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടാകും കോവിലകം പുനര്‍നിര്‍മിക്കുക. ആനകള്‍ക്കുള്ള മികച്ച ചികിത്സാകേന്ദ്രവും മുഖ്യപരിഗണനയിലാണ്. ആനപ്പിണ്ടം ഉള്‍പ്പടെ മാലിന്യംസംസ്കരിക്കുന്ന പദ്ധതികള്‍ പ്രാരംഭഘട്ടത്തിലാണ്.
ഇതെല്ലാം പൂര്‍ത്തിയായാല്‍ ആനക്കോട്ടയുടെ മുഖംതന്നെ മാറുമെന്ന് ദേവസ്വം ചെയര്മാന് എ.വി. ഗോപിനാഥ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിയമതടസം മാറിയാല്‍ പുതിയ ആനകളെ നടയിരുത്തുന്നതിനുളള നടപടികള്‍ വേഗത്തിലാകും. ഗുരുവായൂരില്‍ ആനകളെ നടയിരുത്താന്‍ ഏതാനുംപേര്‍ സന്നദ്ധരാണെന്ന് ദേവസ്വത്തെ അറിയിച്ചിട്ടുണ്ട്.
ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ആനക്കോട്ടയിലും വേങ്ങാട് ഗോശാലയിലും ആരംഭിക്കും. വേങ്ങാട് 70 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്നും ചെയര്മാന് അറിയിച്ചു.
Thrissur
എറിയാട്: ബിനാനി സിങ്ക് കന്പനിയിൽ നിന്നുള്ള രാസമാലിന്യം എറിയാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ചിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും മാലിന്യം നീക്കംചെയ്യുന്നതിനും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനും പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ സമരസമിതി അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്.
പഞ്ചായത്ത് രാജ് നിയമപ്രകാരം ഗ്രാമപഞ്ചായത്തിന്റെ അനിവാര്യ ചുമതലകളിൽപ്പെട്ടതാണ് മാലിന്യസംസ്കരണം. എന്നാൽ, എറിയാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന രാസമാലിന്യം മാസങ്ങൾ പിന്നിട്ടിട്ടും നീക്കം ചെയ്യാത്തതു ഭരണസമിതിയുടെ ഗുരുതരവീഴ്ചയാണെന്ന് ജനകീയ സമരസമിതി ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ എറിയാട് പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
രാസമാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് യഥാർഥ പ്രതികളെ കണ്ടെത്തുന്നതിനായി ജുഡീഷ്യൽ അധികാരമുള്ള അന്വേഷണസമിതിയെ പ്രഖ്യാപിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. രാസമാലിന്യം കലർന്ന മണ്ണിൽ കാലവർഷത്തെത്തുടർന്ന് മഴവെള്ളം കെട്ടിക്കിടന്നതോടെ ഭൂഗർഭജലത്തിലും രാസമാലിന്യത്തിന്റെ സാന്നിധ്യമുണ്ടാകാനുള്ള സാഹചര്യം ഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്നതായി സമരസമിതി ചൂണ്ടിക്കാട്ടി. പ്രദേശവാസികൾ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജലസ്രോതസുകൾ മലിനമായിട്ടുണ്ടെങ്കിൽ ഗുരുതര ആരോഗ്യപ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും യോഗം വിലയിരുത്തി.
രാസമാലിന്യം നിക്ഷേപിച്ചിട്ടുള്ള പ്രദേശങ്ങളിലെ മുഴുവൻ ജലസ്രോതസുകളിൽനിന്നും സാന്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തണം. വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പുലർത്തുന്ന ഉദാസീനത ഗുരുതരമായ വീഴ്ചയാണെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ഈ രാസമാലിന്യങ്ങൾ എറിയാട് പഞ്ചായത്തിൽ നിക്ഷേപിക്കുന്നതിനുവേണ്ടി നിരവധി വാഹനങ്ങളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. എന്നാൽ നാമമാത്രമായ വാഹനങ്ങൾ മാത്രമാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്. ഇതിനായി ഉപയോഗിച്ച മുഴുവൻ വാഹനങ്ങളും പിടിച്ചെടുത്ത് വാഹന ഉടമകൾക്കെതിരേ കർശനനിയമനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജനകീയ സമരസമിതി ചെയർമാൻ വി.എം. ഷൈൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ബി. മൊയ്തു, എറിയാട് ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് പി.കെ. മുഹമ്മദ്, അഴീക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. ജോണ്‍, ജനകീയ സമരസമിതി ജനറൽ കണ്‍വീനർ പി.എ. മുഹമ്മദ് സഗീർ, കെ എസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീൻ, കോണ്‍ഗ്രസ് നേതാക്കളായ ബഷീർ കൊണ്ടാന്പിള്ളി, സി.പി. തന്പി, പി.എ. കരുണാകരൻ, സിദ്ദിഖ് പേബസാർ, എറിയാട് ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. സജീവൻ, അഴീക്കോട് മണ്ഡലം പ്രസിഡന്റ് കെ.എം. സാദത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Thrissur
തൃശൂർ: തിരൂർ സെന്റ് തോമസ് ഹൈസ്കൂളിൽനിന്ന് 53 വർഷങ്ങൾക്കുമുന്‍പ് പത്താംക്ലാസ് പഠിച്ചിറങ്ങിയ പൂർവവിദ്യാർഥികളുടെ സംഗമം നടത്തി. 1973ൽ എസ്എസ്എൽസി പരീക്ഷയെഴുതിവരുടെ സംഗമമാണു നടത്തിയത്.
ഹിൽവാലി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ എഴുപതോളംപേർ പങ്കെടുത്തു. എഴുപതു വയസിനു മുകളിൽ പ്രായമുള്ളവരെ ആദരിച്ചു. അഡ്വ. പി.എസ്. ഈശ്വരൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് എം.കെ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി കെ.വി. ഓമന, ട്രഷറർ അറയ്ക്കൽ തോമസ്, സി.എ. ഫ്രാൻസിസ്, കെ.എം. ഭാസി, ഒൗസേപ്പ് ചുങ്കത്ത്, സി.വി. അന്നമ്മ എന്നിവർ പ്രസംഗിച്ചു.
Thrissur
പുത്തൂർ: പുഴയിൽനിന്ന് അപൂർവയിനം മീനിനെ പിടികൂടി. പ്ലെക്കോ എന്നറിയപ്പെടുന്ന സക്കർമൗത്ത് ക്യാറ്റ്ഫിഷ് ആണ് ഒഡിഷ സ്വദേശി തൂഫാന്റെ ചൂണ്ടയിൽ കുരുങ്ങിയത്.
തെക്കേ അമേരിക്കയിൽനിന്ന് അക്വേറിയം ആവശ്യത്തിന് ഇന്ത്യയിലേക്കു കൊണ്ടുവന്ന ഈ മത്സ്യം ഇന്നു കേരളത്തിലെ പുഴകളിൽ വ്യാപകമാണ്. നാടൻ മത്സ്യങ്ങൾക്കു വലിയ ഭീഷണിയാണ് ഈ മത്സ്യം.
Thrissur
വടക്കാഞ്ചേരി: മുള്ളൂർക്കര മഹാജൂബിലി ട്രെയിനിംഗ് കോളജിലെ ബിഎഡ് 2026–28 ബാച്ചിന്റെ കോളജ് യൂണിയൻ, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം നടന്നു.
അസി. മാനേജർ ഫാ.ഡോ. ഷിജു ചിറ്റിലപ്പിള്ളി കോളജ് യൂണിയന്റെ ഉദ്ഘാടനവും കേരള കലാമണ്ഡലത്തിലെ കൂടിയാട്ടം കലാകാരി കലാമണ്ഡലം സംഗീത ആർട്സ് ക്ലബ്ബിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും നിർവഹിച്ചു.
സ്റ്റെഫി ജസ്റ്റിൻ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഫാ.ഡോ. ചാക്കോ ചിറമ്മൽ, പി.ഒ. റെമ്യ, ബ്രിന്റോ എം. ജോസഫ്, കെ. ദിവ്യ, അലീന റോസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് കോളജിന്റെ സിൽവർജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Thrissur
തൃശൂർ: അമല മെഡിക്കൽ കോളജ് ഫാർമക്കോളജി വിഭാഗം നടത്തിയ ശിൽപശാല റിനൈസെൻസിന്റെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, ഫാർമക്കോളജി വിഭാഗം മേധാവി ഡോ. വി.കെ. പ്രതിഭ, അസോസിയേറ്റ് പ്രഫസർ ഡോ. ബോണി രാജൻ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിൽനിന്ന് പിജി വിദ്യാർഥികളും ഡോക്ടർമാരും അടക്കം ഇരുന്നൂറോളം പേർ പങ്കെടുത്തു
Thrissur
ഗുരുവായൂർ: ചിങ്ങത്തിലെ അവസാന ഞായറാഴ്ച ക്ഷേത്രത്തിൽ നടക്കുക നാനൂറിലേറെ വിവാഹങ്ങൾ. തിരക്കു പരിഗണിച്ച് ക്ഷേത്രത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ചത്തേക്ക് 409 വിവാഹങ്ങളാണ് ഇന്നലെ വരെ ശീട്ടാക്കിയിട്ടുള്ളത്. റിക്കാർഡ് വിവാഹങ്ങൾ നടന്ന ചിങ്ങത്തിലെ ആദ്യ ഞായറാഴ്ചത്തെ ക്രമീകരണങ്ങൾ തന്നെ തുടരാനാണ് ദേവസ്വം തീരുമാനം. പുലർച്ചെ നാലുമുതൽ ആറു വിവാഹമണ്ഡപങ്ങളിലുമായി വിവാഹങ്ങൾ തുടങ്ങും. ഓരോ വിവാഹസംഘത്തിനും ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേരെയാണ് മണ്ഡപത്തിലേക്കു പ്രവേശിപ്പിക്കാനാവുക. ഇന്നർ-ഒൗട്ടർ റിംഗ് റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ല. വണ്‍വേ സംവിധാനം കർശനമാക്കും. നിലവിലെ പാർക്കിംഗ് കേന്ദ്രങ്ങൾക്കുപുറമെ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവയും പാർക്കിംഗിനായി തുറന്നുകൊടുക്കും.
സിസിടിവി നിരീക്ഷണവും ഉണ്ടാകും. ദർശനക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. കിഴക്കേനടപ്പന്തലിൽ ഭക്തർക്ക് വണ്‍വേ സംവിധാനം നടപ്പാക്കും. ഭക്തർ ദേവസ്വം ക്രമീകരണങ്ങളോടു സഹകരിക്കണമെന്നു ചെയർമാൻ അഭ്യർഥിച്ചു.
ഗുരുവായൂരിൽ ആചാരലംഘനം; കർശന നടപടിയുമായി ദേവസ്വം
ഗുരുവായൂർ: ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആചാരലംഘനം നടത്തി അശുദ്ധി ഉണ്ടാകാനിടയായ സംഭവത്തിൽ കർശനനടപടി സ്വീകരിച്ചതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ഭരണസമിതി രണ്ട് ഓതിക്കൻമാരെ ആറു മാസത്തേക്കു ജോലിയിൽനിന്നു മാറ്റിനിർത്തി. ഇവരിൽനിന്ന് 40000 രൂപ പിഴയായി ഈടാക്കാനും തീരുമാനിച്ചു.
അഷ്ടമിരോഹിണി ദിനം ഉൾപ്പെടെ അടുത്തടുത്ത രണ്ടു ദിവസങ്ങളിൽ ആചാരലംഘനം നടന്നതിനാൽ മണിക്കൂറുകൾ ശുദ്ധിച്ചടങ്ങുകൾ വേണ്ടിവന്നിരുന്നു. ഇതു ഭക്തർക്കു ദർശനതടസമുണ്ടാക്കി.
ഈ സാഹചര്യത്തിലാണു ദേവസ്വം കർശനനടപടിയെടുത്തത്. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട ആചാരങ്ങൾ ശക്തമായി നടപ്പിലാക്കുമെന്നും ചെയർമാൻ അറിയിച്ചു.
Thrissur
ചേർപ്പ്: സൂര്യഭാരതി ഗ്രൂപ്പിന്റെ എം.കെ. ഗാർമെന്റ്സ് നാടിനു സമർപ്പിച്ചു. ചേർപ്പ് സെന്ററിൽ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം സൂര്യഭാരതി ഗ്രൂപ്പ് ചെയർമാൻ കെ.പി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. അനിൽ പെറ്റാക്കാട്ട് ആദ്യ വിൽപന നിർവഹിച്ചു. ബൈജു കാലടി, രതീഷ് ആർ. നായർ, ബിജു വരാപുറത്ത്, സന്തോഷ് കുമാർ, കെ.വി. മധു, ചിന്തു സതീശൻ, ബാലൻ കണിമംഗലത്ത്, ബിജു ആട്ടോർ, സി.വി. പ്രേമകുമാർ, കെ. കേശവദാസ്, താര അതിയേടത്ത്, പി.വി. സജീവ്, രഞ്ജിത്ത് ലാൽ, അനിൽ കുമാർ, എം.കെ. നാസർ, മനാഫ് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് 50 ശതമാനം വിലക്കുറവും പ്രഖ്യാപിച്ചിരുന്നു.
Thrissur
കല്ലുതെറിച്ചു പരിക്കേൽക്കുന്നതും പതിവ്...
ഇരിങ്ങാലക്കുട: നഗരത്തിലെ പ്രധാന ഗതാഗത മേഖലയായ ക്രൈസ്റ്റ് കോളജ് ജംഗ്ഷൻ റോഡ് തകർന്നു. ഉപരിതലത്തിലെ മെറ്റലുകൾ ഇളകിത്തെറിച്ചു പലയിടങ്ങളിലും കുഴികൾ നിറഞ്ഞു. മാപ്രാണം ഭാഗത്തുനിന്നു സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഈ വഴിയെത്തുന്നത്. വാഹനങ്ങൾ കടന്നു പോകുന്പോൾ കല്ലുകൾ തെറിച്ച് ഇരുചക്ര വാഹന യാത്രക്കാർക്കടക്കം പരിക്കേൽക്കുന്നതും പതിവ്. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്ന സമയത്ത് ആഴം തിരിച്ചറിയാനും കഴിയില്ല.
ക്രൈസ്റ്റ് കോളജ്, ക്രൈസ്റ്റ് വിദ്യാനികേതൻ, ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും പ്രതിദിനം നിരവധിയാളുകൾ എത്തുന്ന മേഖലയാണിത്. ദൈനംദിന യാത്രയ്ക്ക് ഏറെ ബുദ്ധിമുട്ടാണ് ഇതുണ്ടാക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു.
കുഴികളിൽ മെറ്റൽനിറച്ച് താത്കാലികമായി അടയ്ക്കുന്നതിനു പകരം, തകർച്ചയുടെ കാരണം കണ്ടെത്തി ശാസ്ത്രീയ രീതിയിൽ റോഡ് പുനർ നിർമിക്കണമെന്നാണ് ആവശ്യം. മഴക്കാലത്തു ഡ്രെയിനേജ് സംവിധാനം ഉറപ്പാക്കുകയും റോഡിന്റെ ഉപരിതലം പുനർനിർമിക്കുകയുമാണു പരിഹാരം. അല്ലാത്തപക്ഷം, ഓരോ മഴയ്ക്കും റോഡിന്റെ തകർച്ച കൂടുതൽ രൂക്ഷമാകും.
ഈ അനാസ്ഥ മനുഷ്യജീവന് വിലയില്ലെന്നതിന്റെ തെളിവ്
രണ്ടു വർഷമായി തകർന്നുകിടക്കുന്ന ക്രൈസ്റ്റ് കോളജ് റോഡ് അനാസ്ഥയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. ഫയർ സ്റ്റേഷനിൽനിന്ന് എപ്പോഴും ഫയർ എൻജിനുകൾ കടന്നുവരുന്ന ഈ വഴി ഇത്ര ദുർഘടമായിരിക്കുന്നത് അധികൃതർ ജീവന് എന്തുമാത്രം വിലകൽപ്പിക്കുന്നു എന്നതിനു തെളിവാണ്.
നിരവധി അപകടങ്ങൾക്കു കാരണമായിരിക്കുകയാണ് ഈ റോഡ്. റോഡിലെ കുഴികൾ നികത്താതെ ആ കുഴികളിൽ ഇടക്കിടെ ക്വാറി വേസ്റ്റ് ഇടുന്നത് റോഡ് കൂടുതൽ ഇടിയുന്നതിനും ക്വാറി വേസ്റ്റിലെ കല്ലുകൾ തെറിച്ച് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്.
വേനൽക്കാലത്ത് ടാർ ചെയ്യാതെ കാലവർഷമാകുന്പോൾ വലിയ തുകയ്ക്കു കരാറുകാർക്ക് കോണ്‍ക്രീറ്റ് റോഡുകൾ നിർമിക്കുന്നതിന് അവസരം ഒരുക്കുന്ന നിലപാടാണ് അധികാരികൾ സ്വീകരിക്കുന്നത്.
തോംസണ്‍ ചിരിയങ്കണ്ടത്ത് -ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി
അധികാരികൾ കണ്ണുതുറക്കണം
ഇരിങ്ങാലക്കുടയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായ ക്രൈസ്റ്റ് കോളജ് റോഡിന്റെ ഇന്നത്തെ അവസ്ഥ അതീവ ദയനീയമാണ്. ദിവസേന നൂറുകണക്കിനു വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പൊതുജനങ്ങളും സഞ്ചരിക്കുന്ന റോഡ് ഇത്രകാലം അവഗണിക്കപ്പെട്ടത് അംഗീകരിക്കാനാവില്ല. ഈ റോഡിൽ കുഴികളും പൊടിയും വെള്ളക്കെട്ടും ഗതാഗതക്കുരുക്കുംമൂലം യാത്രക്കാരുടെ ദുരിതം മാത്രമാണു കാണാൻ കഴിയുന്നത്. വിദ്യാർഥികളാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇരുചക്രവാഹനയാത്രക്കാർക്കും അതീവ ബുദ്ധിമുട്ടാണ്.
മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്പോൾ ആഴം പോലും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ്. പരാതി വന്നാൽ പരിശോധിക്കാം, പിന്നീട് നോക്കാം എന്ന രീതിയിലുള്ള സമീപനം ഇനി മതിയാകില്ല. ജനങ്ങൾ നികുതി അടയ്ക്കുന്നതു റോഡിൽ സുരക്ഷിതമായി സഞ്ചരിക്കാനാണ്. നഗരസഭയിലെ തകർന്നു കിടക്കുന്ന മുഴുവൻ റോഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ ശരിയാക്കേണ്ടതുണ്ട്.
സി.സി. ഷിബിൻ, നഗരസഭ കൗണ്‍സിലർ
Ernakulam
കൊച്ചി: പാചക വാതക ലഭ്യതയിലെ പ്രതിസന്ധി കുറഞ്ഞിട്ടും പഴയ നിലയിലേക്ക് മടങ്ങാതെ കൊച്ചിയിലെ ഹോട്ടല്‍ ഭക്ഷണവില. ചായയ്ക്കും ചെറുകടികൾക്കും മാത്രമല്ല, ഉച്ചയൂണിനും ബിരിയാണിക്കുമൊക്കെ വലിയതോതിൽ കൂട്ടിയ വില ഇപ്പോഴും ഉയർന്ന നിരക്കിൽ തന്നെയാണ്. ഗ്യാസ് പ്രശ്നം പരിഹരിച്ചെങ്കിലും വാണിജ്യസിലിണ്ടർ വില കൂടിയതും സാധനങ്ങളുടെ വിലക്കയറ്റവുമാണ് ഇപ്പോൾ ഹോട്ടലുടമകൾ നിരത്തുന്ന ന്യായീകരണം.
പാചക വാതകക്ഷാമം വരുന്നതിന് മുമ്പ് 1750 മുതല്‍ 1800 വരെയായിരുന്നു വാണിജ്യസിലിണ്ടറിന് വില. ക്ഷാമം രൂക്ഷമായതോടെ വില 3000ന് മുകളിലായി. ക്ഷാമം മാറിയെങ്കിലും സിലിണ്ടറിന്റെ വിലയില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ഇതിന് പിന്നാലെ അരി, പഞ്ചസാര, വെളിച്ചെണ്ണ, പച്ചക്കറി, മത്സ്യം, ഇറച്ചി എന്നിവയുടെ വില കൂടുകയും ചെയ്തതോടെ ഹോട്ടലുകളുടെ ചെലവും വര്‍ധിച്ചെന്ന് കൊച്ചിയിലെ ഒരു പ്രമുഖ റസ്റ്ററന്റ് ഉടമ പറയുന്നു.
150 രൂപയായിരുന്ന ബിരിയാണിക്കിപ്പോൾ 180ന് മുകളിലാണ് . ഊണിന് 80 മുതൽ 150 വരെയായി. ഊണിനൊപ്പം സ്പെഷ്യല്‍ ആയി മീനോ ഇറച്ചിക്കറിയോ വാങ്ങുകയാണെങ്കില്‍ 200ന് മുകളിലേക്ക് റേറ്റ് ഉയരും. വീട്ടിലൂണ് പോലുള്ള സംരംഭങ്ങളിലും വില കൂടുതലാണ്. 60-80 രൂപയ്ക്ക് ലഭിച്ചിരുന്ന ഊണിന് 100 കടന്നു.
ഗ്യാസ് ക്ഷാമത്തെ തുടർന്ന് വർധിപ്പിച്ച ചായയുടെയും ചെറുകടികളുടെയും വില അതേ നിലയിൽ തുടരുകയാണ്. അഞ്ച് രൂപയാണ് ചായയ്ക്കും കാപ്പിക്കും കൂടിയത്. പലഹാരങ്ങള്‍ക്ക് അഞ്ചു മുതല്‍ 10 രൂപ വരെ കൂടി. 12 രൂപയുണ്ടായിരുന്ന ചായയ്ക്ക് ഇപ്പോള്‍ 15 ഉം കാപ്പിക്ക് 20 മുതൽ 25 രൂപ വരെയുമാണ്. ബൂസ്റ്റ്, ഹോര്‍ലിക്സ് എന്നിവയ്ക്ക് 40 - 50 രൂപ വരെയായി. മറ്റ് ബേക്കറി വിഭവങ്ങൾക്ക് കൂട്ടിയ നിരക്കും പിന്നീട് കുറച്ചിട്ടില്ല.
ചായയോ കാപ്പിയോ ഉൾപ്പെടുത്തി പ്രഭാതഭക്ഷണം കഴിച്ചിറങ്ങാൻ കുറഞ്ഞത് നൂറു രൂപയെങ്കിലും പോക്കറ്റിൽനിന്ന് പോകും. നേരത്തെ 15 രൂപയായിരുന്ന പ്രഭാത വിഭവങ്ങൾക്ക് 20 രൂപയക്കു മേലെയായി. കറികളുടെ വിലയിലും 20 മുതൽ 30 രൂപയുടെ വർധനയാണുണ്ടായിട്ടുള്ളത്.
ജ്യൂസുകളുടെ വില അധികം വര്‍ധിച്ചിട്ടില്ലെങ്കിലും ലൈം ജ്യൂസിന് വില കൂടിയിട്ടുണ്ട്. ഫ്രഷ് ലൈമിന് 35ന് മുകളിലേക്കാണ് വില. ചെറുനാരങ്ങ വില കിലോയ്ക്ക് 280 എന്ന നിലയിലേക്ക് എത്തിയതോടെയാണ് ലൈമിനും വില കൂടിയത്.
സമൃദ്ധിയിലും രക്ഷയില്ല
ചുട്ടുപൊള്ളുന്ന ഹോട്ടൽ ഭക്ഷണ വിലയിൽ നിന്ന് ആശ്വാസമാകുമെന്ന് കരുതിയ കുടുംബശ്രീയുടെ സമൃദ്ധിയിലും ഇപ്പോൾ തീ വിലയാണ്. ഊണിന് 20 രൂപ തന്നെയാണെങ്കിലും കാപ്പിയും ചായയും പലഹാരങ്ങളും കഴിക്കണമെങ്കില്‍ കൈപൊള്ളും. 10 രൂപയുണ്ടായിരുന്ന ചായയ്ക്ക് 13 രൂപയും കാപ്പിക്ക് 20 രൂപയുമാണ് . ബജികള്‍ക്കും പലഹാരങ്ങള്‍ക്കും അഞ്ച് മുതൽ 10 രൂപവരെ കൂടിയിട്ടുണ്ട്. കഞ്ഞിക്ക് 10 രൂപയും ബിരിയാണിക്ക് 20 രൂപയും വര്‍ധിപ്പിച്ചു. ഊണൊഴികെയുള്ള വിഭവങ്ങൾക്ക് ഹോട്ടലുകളിലെ അതേ വില തന്നെയായിരിക്കുകയാണ് സമൃദ്ധിയിലും.
‘സിലിണ്ടറിന് വില കുറഞ്ഞാല്‍ ഭക്ഷണത്തിനും കുറയ്ക്കാം’
ഗ്യാസ് സിലിണ്ടറിന് 1000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. അതിന്റെ വില കുറച്ചിട്ടില്ല. അത് കുറയ്ക്കുകയാണെങ്കില്‍ മാത്രമേ സമൃദ്ധിയിലെ ഭക്ഷണത്തിന്റെ വില കുറയ്ക്കാന്‍ പറ്റുകയുള്ളൂ. ഹോട്ടലുകളിലെ വില വര്‍ധനയില്‍ തീരുമാനം എടുക്കാന്‍ കോര്പറേഷന് അധികാരമില്ല. അതില്‍ സര്‍ക്കാര്‍ തന്നെയാണ് തീരുമാനമെടുക്കേണ്ടത്.
വി.കെ.മിനിമോൾ , മേയര്‍ കൊച്ചി
"വില കൂട്ടാതെ പിടിച്ചുനില്‍ക്കാനാവില്ല'
ഗ്യാസ് സിലിണ്ടറിന് വില കൂട്ടിയതോടെയാണ് ഹോട്ടലുകള്‍ വില കൂട്ടിയത്. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിച്ചു. അരിക്ക് 20 രൂപ കൂടി. സവോള വില മൂന്നിരട്ടിയായി. പാലിന് നാല് രൂപ വര്‍ധിച്ചു. ഇറച്ചിക്കും വില കൂടുതലാണ്. ഈ രീതിയില്‍ പോയാല്‍ ഒന്നുകൂടി വില കൂട്ടാതെ പിടിച്ചു നില്‍ക്കാനാവില്ല.
ജി. ജയപാൽ, പ്രസിഡന്റ് കെഎച്ച്ആര്‍എ
Thrissur
എലിഞ്ഞിപ്ര (ചൗക്ക): പരിശുദ്ധ ലൂർദ്മാതാവിന്റെ പള്ളിയിൽ ഊട്ടുതിരുന്നാൾ 13ന് ആഘോഷിക്കും. 13ന് ഒമ്പതിന് രൂപത വികാരി ജനറാൾ മോൺ. ആന്റു ആലപ്പാടൻ പ്രസുദേന്തിമാരെ വാഴിച്ച് തിരുനാൾ സന്ദേശം നൽകും. ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് ഫാ.സിബു കള്ളാംപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. രണ്ടുവരെ ഊട്ടുനേർച്ച ഉണ്ടായിരിക്കും. 4.30ന് വിശുദ്ധകുർബാനയ്ക്കു ശേഷം സെന്റ് ആന്റണീസ് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം. ഏഴിന് മാനത്ത് മഴവില്ലഴക്, 7.30ന് ലൂർദ് ആർട്സ് ചൗക്ക അവതരിപ്പിക്കുന്ന "ആർസിന്റെ കാവൽക്കാരൻ’ എന്ന നൃത്ത സംഗീത ചരിത്രനാടകം ഉണ്ടായിരിക്കും.
പ്രസുദേന്തിമാരായ അമ്മമാർ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ഇടവകയിൽ ഈ വർഷം പണിതുനൽകുന്ന നാല് കാരുണ്യ ഭവനങ്ങളിൽ ഒരു ഭവനം നിർമിച്ച് നൽകും.
വികാരി ഫാ.ആന്റോ കരിപ്പായി, അസി. വികാരി ഫാ.സെബാസ്റ്റ്യൻ കളത്തിൽപറമ്പിൽ കൈക്കാരന്മാരായ ഷാജു പടിഞ്ഞാക്കര, ജോസ് പെരേപ്പാടൻ, ഷാജു മാഞ്ഞൂരാൻ, മാതൃവേദി പ്രസിഡന്റ് ഷാലി ബിജു ഞർളേലി, തിരുന്നാൾ പബ്ലിസിറ്റി കൺവീനർ റിൻസൺ മണവാളൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Thrissur
ഇരിങ്ങാലക്കുട: രൂപതയുടെ 49-ാം രൂപതാദിനാഘോഷങ്ങള്‍ ഇന്ന് രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ സമൂഹബലിയോടെ ആരംഭിക്കും. തുടര്‍ന്ന് കത്തീഡ്രല്‍ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനം കായിക യുവജനക്ഷേമ രജിസ്ട്രേഷന് പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും.
എംഎംബി പ്രൊവിന്‍ഷ്യല്‍ ബ്രദര്‍ ജോസ് ചുങ്കത്ത് എംഎംബി, ഹോം ചലഞ്ച് സ്ഥാപക സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ എഫ്എംഎം, നവജീവന്‍ ട്രസ്റ്റ് സ്ഥാപകന്‍ പി.യു. തോമസ് എന്നിവര്‍ ചേര്‍ന്ന് കാരുണ്യവര്‍ഷം ഉദ്ഘാടനം ചെയ്യും. സുവര്ണഗേഹ പദ്ധതിയുടെ താക്കോല്‍ദാനം, ബിഎല്‍എം ധ്യാനകേന്ദ്രത്തിന്റെയും സ്പെരന്‍സാ ഹോംസ് ഫോര്‍ സീനിയര്‍ സിറ്റിസണ്‍സിന്റേയും അടിസ്ഥാന ശിലകളുടെ ആശീര്‍വാദം, രൂപത ഹെറിറ്റേജ് സെന്റര്‍ മ്യൂസിയം ഉദ്ഘാടനം എന്നിവ നടക്കും. രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ സ്വാഗതവും വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ നന്ദിയും പറയും.
Thrissur
തൃശൂർ: സഹൃദയ എൻജിനിയറിംഗ് കോളജിന്റെ സഹകരണത്തിൽ ആധുനിക സാങ്കേതികവിദ്യ പരിശീലിപ്പിക്കാൻ ജോസഫ് എന്ന എഐ റോബോട്ട് ഇനിമുതൽ മറ്റത്തൂർ സെന്റ് ജോസഫ് യുപി സ്കൂളിൽ. നെക്സോറ 2കെ26 എന്നു പേരിട്ട പരിപാടിയിൽ, റോബോട്ടിന്റെ ലോഞ്ചിംഗും സ്കൂൾ വെബ്സൈറ്റിന്റെയും കലാമേള റിതം 2കെ26 ന്റെ ഉദ്ഘാടനവും അധ്യാപകദിനാചരണവും സംയുക്തമായി ആചരിച്ചു. സഹൃദയ എൻജിനിയറിംഗ് കോളജിലെ അവസാനവർഷ വിദ്യാർഥികളാണു റോബോട്ട് നിർമിച്ചത്.
സഹൃദയ കോളജ് ഫിനാൻസ് ഡയറക്ടർ ഫാ. അനിൽ പുതുശേരി റോബോട്ടിന്റെ ലോഞ്ചിംഗും ഇരിങ്ങാലക്കുട കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസി മാനേജർ ഫാ. സിജോ ഇരുന്പൻ സ്കൂൾ വെബ്സൈറ്റിന്റെ ഉദ്ഘാടനവും ചാലക്കുടി ഉപജില്ലാ ഓഫീസർ പി.ബി. നിഷ കലോത്സവത്തിന്റെ ലോഗോ പ്രകാശനവും നിർവഹിച്ചു.
മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് അധ്യാപകരെ ആദരിച്ചു. ഫാ. അഖിൽ തണ്ടിയേക്കൽ, സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ടോംസി, ഉണ്ണിമേരി തോമസ്, എ.വി. വിജയൻ, നിഷ മാത്യു, ടി. വിവേക്, ലിറ്റി ഷോബി എന്നിവർ പ്രസംഗിച്ചു.
Ernakulam
കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് പ്രദേശവാസിയുടെ കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കുട്ടിയാന ചരിഞ്ഞു. ചൊവ്വാഴ്ച രാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം തള്ളിമറിച്ച റബർ മരം വീണാണു വൈദ്യുതിലൈൻ പൊട്ടിയത്. ഇതു കുട്ടിയാനയുടെ ദേഹത്ത് പതിക്കുകയായിരുന്നു.
കോട്ടപ്പടി പഞ്ചായത്ത് മൂന്നാം വാർഡിൽ വടക്കുംഭാഗത്ത് പുതുക്കുന്നത്ത് ജോണ്‍സന്റെ റബര്‍തോട്ടത്തിലാണ് കുട്ടിക്കൊമ്പൻ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞത്. ചൊവ്വാഴ്ച അർധരാത്രിയോടെ കാട്ടാനക്കൂട്ടത്തിന്റെ ബഹളം കേട്ട പ്രദേശവാസികൾ, പുലർച്ചെ പരിശോധിച്ചപ്പോഴാണ് ആനയുടെ ജഡം കണ്ടെത്തിയത്. തോട്ടത്തിനുള്ളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈന്‍ പൊട്ടിവീണു കുട്ടിയാനയുടെ ശരീരത്തില്‍ ചുറ്റിയ നിലയിലായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഒരു വയസിൽ താഴെയുള്ള കുട്ടികൊമ്പനാണ് ജീവന് നഷ്ടപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന തള്ളയാനയുള്പ്പടെയുള്ള ആനക്കൂട്ടം ഏറെനേരം പ്രദേശത്ത് തമ്പടിച്ചശേഷമാണ് കാട്ടിലേക്കു മടങ്ങിയതെന്നു നാട്ടുകാർ പറഞ്ഞു. സാധാരണയായി ഫെന്‍സിംഗ് തകര്‍ക്കാനാണ് ആനകള്‍ മരങ്ങള്‍ മറിച്ചിടാറുള്ളത്. അപകടം നടന്ന സ്ഥലത്ത് ഫെന്‍സിംഗ് ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.
റബര്തോട്ടത്തിന്റെ ഉടമ ജോണ്‍സണും കുടുംബവും, നിരന്തരമുള്ള ആനശല്യത്തെത്തുടര്ന്നു നേരത്തെ വടാശേരിയിലേക്കു താമസം മാറ്റിയിരുന്നു. ചരിഞ്ഞ കുട്ടിയാനയുടെ പോസ്റ്റ്മോർട്ടം ഇന്നു നടത്തിയശേഷം സംസ്കരിക്കുമെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു.
ആനയ്ക്കു ഷോക്ക് രണ്ടു വർഷം മുമ്പും !
കോട്ടപ്പടിയ്ക്കു സമീപത്തെ ഉപ്പുകണ്ടം ഭാഗത്ത് രണ്ടു വര്‍ഷം മുമ്പു സമാനരീതിയില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണതിനേതുടര്ന്ന് ഒരു കൊമ്പന് ക്ഷോക്കേറ്റു ചരിഞ്ഞിരുന്നു. കൃഷിയിടത്തിലെ വൈദ്യുതി കണക്ഷനില്‍ നിന്ന് ഷോക്കേറ്റ് ആനയുടെ ജീവന് നഷ്ടപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.
Thrissur
ഇരിങ്ങാലക്കുട: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി.
തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ 150 കിലോ തൂക്കമുള്ള ഭീമന് ജന്മദിന കേക്ക് ശ്രദ്ധേയമായി. 40 അടി നീളവും മൂന്ന് അടി വീതിയുമുള്ള കേക്കാണ് സിഎല്‍സി പ്രവര്‍ത്തകര്‍ ഒരുക്കിയത്. മാതാവിന്റെ വിവിധ രൂപങ്ങളും ചിത്രങ്ങളും കേക്കില്‍ മനോഹരമായി രൂപകല്പന ചെയ്തിരുന്നു. വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും പ്രതീകമായി മാറിയ കേക്ക് മുറിക്കല്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറപ്പകിട്ടേകി.
വൈകീട്ട് അഞ്ചിന് നടന്ന ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ആലുവ റൊഗേഷനിസ്റ്റ് കോണ്ഗ്രിഗേഷന് റെക്ടര്‍ ഫാ. അമല്‍ ആന്റണി മാളിയേക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വടക്കുംകര സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ഡോ. ജിജോ വാകപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്കി. ദിവ്യബലിക്ക് ശേഷം നടന്ന ജപമാല പ്രദക്ഷിണം ഭക്തിനിര്‍ഭരമായി ഗ്രോട്ടോയില്‍ സമാപിച്ചു. തുടര്‍ന്ന് വര്‍ണമഴയും സ്നേഹവിരുന്നും സംഘടിപ്പിച്ചു.
ഇടവകയിലെ മാലാഖ കൂട്ടം അവതരിപ്പിച്ച ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഫ്രാന്‍സിസ് കോക്കാട്ട്, ജനറല്‍ കണ്‍വീനര്‍ എ.ടി. ജോയ് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.
Ernakulam
കൊച്ചി: നാലു തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിൽ 28 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് ഇതുവരെ 22 നാമനിർദേശ പത്രികകൾ ലഭിച്ചു. 13 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്.
കൊച്ചി കോർപറേഷൻ (ജനറൽ) അയ്യപ്പൻകാവ് ഡിവിഷനിലേക്ക് രണ്ടും വടക്കേക്കര പഞ്ചായത്തിലെ ഒൻപതാം വാർഡിലേക്ക് നാലും പാറക്കടവ് പഞ്ചായത്തിലെ നാലാം വാർഡിലേക്ക് എട്ടും, പൂതൃക്ക പഞ്ചായത്ത് എട്ടാം വാർഡിലേക്ക് എട്ടും നാമനിർദേശ പത്രികകളാണ് ലഭിച്ചത്. പത്രികാ സമർപ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
Thrissur
കരുവന്നൂര്‍: പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളില്‍ അമ്മയ്ക്കൊരു ജന്മദിന കേക്ക് ഒരുക്കി കരുവന്നൂര്‍ സെന്റ് മേരീസ് ഇടവക. 59 കേക്കുകള്‍ കോര്‍ത്തിണക്കി 50 അടി നീളത്തില്‍ ജപമാലയുടെ രൂപത്തില്‍ ഒരുക്കിയ ഭീമന് കേക്ക് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മധുരമേകി.
സിഎല്സിയുടെയും മാതൃവേദിയുടെയും സംയുക്താഭിമുഖ്യത്തിലാണ് വേറിട്ട ആശയത്തില്‍ കേക്ക് ഒരുക്കിയത്. ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കുശേഷം ഇടവക വികാരി ഫാ. ഡേവീസ് കല്ലിങ്കല്‍ ജന്മദിന കേക്ക് മുറിച്ചു. തുടര്‍ന്ന് വിശ്വാസസമൂഹം കേക്കിന്റെ മധുരം പങ്കിട്ടു. സിഎല്‍സി അംഗങ്ങളുടെ മനോഹരമായ നൃത്തവിരുന്നും അരങ്ങേറി.
Ernakulam
പെരുമ്പാവൂർ: വിമാനം താഴ്ന്നു പറന്നതുകൊണ്ടാണെന്നു പറയുന്നു, ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന്റെ പഴയ ബിൽഡിംഗിന്റെ കെട്ടിത്തിന്റെ മേച്ചിൽ ഓടുകൾ കഴിഞ്ഞ രാത്രി പറന്നു പോയി. ഗവ. എൽപി സ്കൂളിനോട് ചേർന്നുള്ള ശ്രീനാരായണ സ്കൂളിന്റെ ഭാഗത്തെ ഓടുകളാണ് ക്ലാസ് റൂമിലേക്കും മറ്റുമായി വീണിട്ടുള്ളത് .ഇവിടെ സാധാരണ ക്ലാസുകൾ നടത്താറില്ല. നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുന്ന ഫ്ലൈറ്റ് രാത്രിയിൽ താഴ്ന്ന് പറന്നത് കൊണ്ടായിരിക്കും ഇങ്ങനെ സംഭവിച്ചതെന്നാണ് സമീപവാസികൾ പറയുന്നത്. രാത്രിയായതിനാലും സ്കൂളിൽ കുട്ടികൾ ഇല്ലാതിരുന്നത് കൊണ്ടും വലിയ ദുരന്തം ഒഴിവായി.
സമാന രീതിയിൽ ഒക്കലിൽ നിരവധി വീടുകളുടെ മേൽക്കൂരയിലെ ഓടുകളും മുമ്പ് പറന്നുപോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതാനും മാസം മുമ്പ് നമ്പിളി കവലയിലുള്ള എം.വി. ജോയിയുടെ വീടിന്റെ ഓടും ഇതുപോലെ പറന്നു പോയിരുന്നു.
Thrissur
വി.ഒ. പൈലപ്പനെതിരേ ഷിബു വാലപ്പൻ
ചാലക്കുടി: നഗരസഭ 24-ാം വാർഡിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മുൻ നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പന്റെ സ്ഥാനാർഥിത്വം പാർട്ടിക്കു ദോഷകരമാകുമെന്നു യുഡിഎഫ് നഗരസഭാ പാർലമെന്ററി പാർട്ടി നേതാവ് ഷിബു വാലപ്പൻ. കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പൈലപ്പനെ സ്ഥാനാർഥിയാക്കിയത് കൂടിയാലോചന നടത്താതെയാണ്.
വാർഡിൽനിന്നുള്ളവർ മത്സരിക്കണമെന്നാണു പ്രവർത്തകർ വാർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു തീരുമാനിച്ചത്. എന്നാൽ, പ്രസിഡന്റിനെ കൂടിയാലോചനയില്ലാതെ മാറ്റി. എംപി, എംഎൽഎ, ഡിസിസി പ്രസിഡന്റ് എന്നിവരെയെല്ലാം പാർട്ടി പ്രവർത്തകർ നേരിട്ടും കത്ത് മുഖേനയും ബോധ്യപ്പെടുത്തിയതാണ്.
ഏകപക്ഷീയ തീരുമാനത്തിനെതിരേ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നെന്നും ശക്തമായ പ്രതിഷേധം അറിയിക്കുന്നെന്നും ഷിബു വാലപ്പൻ പ്രസ്താവനയിൽ പറഞ്ഞു.
Thiruvananthapuram
ഉള്ളൂര്‍: സ്വന്തം കുടുംബാംഗത്തിന്റെ വിയോഗം തീര്‍ത്ത തീരാവേദനയിലും മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകാന്‍ തയാറായ അവയവദാതാക്കളുടെ കുടുംബങ്ങള്‍ കാട്ടിയത് സമാനതകളില്ലാത്ത മാതൃകയാണെന്ന് മന്ത്രി കെ. മുരളീധരന്.
സംസ്ഥാനത്തെ മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുന്നതിനും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്മൃതി വന്ദനം 2026 സംസ്ഥാനതല പരിപാടി തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ അച്യുത മേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2025 ഓഗസ്റ്റ് മുതല്‍ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മരണാനന്തരം അവയവദാനം നിര്‍വഹിച്ച 39 പേരുടെ കുടുംബാംഗങ്ങളെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. അവയവ-ടിഷ്യു ദാന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിനും നല്കിയ സംഭാവനകള്‍ക്ക് ലിവര്‍ ഫൗണ്ടേഷന് ഓഫ് കേരള, ഓര്‍ഗന്‍ ഫൗണ്ടേഷന് ഓഫ് കേരള, ലൂര്‍ദ് മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ സീനിയര്‍ സിഎല്‍സി, സൊസൈറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍ മൂഴിക്കുളം ഏരിയ കൗണ്‍സില്‍, സൊസൈറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍ സെന്റ് മേരീസ് കോണ്‍ഫറന്‍സ് ചെങ്ങാലൂര്‍, പൗലോസ് താഴേക്കാട് നേത്രദാന ഫോറം എന്നീ സംഘടനകളെയും വ്യക്തിഗത വിഭാഗത്തില്‍ കെ.എ. അഗസ്റ്റിന്, കുമാരി വന്ദന ശ്രീനിവാസന് എന്നിവരെയുമാണ് ആദരിച്ചത്. കെ-സോട്ടോയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാശനവും പുതിയ ടോള്‍ഫ്രീ നമ്പറായ 1800-425-0048-ന്റെ ലോഞ്ചിംഗും ആരോഗ്യവകുപ്പ് ഡയറക്ടര്‍ വി. മീനാക്ഷി നിര്‍വഹിച്ചു.
ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലിസ് ദീപക് ധന്‍ഖര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.കെ. ജബ്ബാര്‍, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ സഞ്ജയ് ബെഹാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബിന്ദു മോഹന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ രഞ്ജു രവീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
Thiruvananthapuram
തിരുവനന്തപുരം: തലസ്ഥാനത്തെ ത്രീസ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർ വ്യാപക പരിശോധന നടത്തി. ഇവിടെനിന്നു പഴകിയ ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തു.
കോർപറേഷൻ ആരോഗ്യവിഭാഗം ഒരേ സമയമാണ് പ്രമുഖ ഹോട്ടലുകളിൽ പരിശോധന നടത്തിയത്. ഫ്രീസറുകളിൽ നോണ്‍ വെജ്, വെജ് ഫുഡുകൾ ഒരുമിച്ച് സൂക്ഷിച്ചിരുന്നുവെന്നും കൃത്യമായ താപനിലയില്ലാതെയാണു സാധനങ്ങൾ സൂക്ഷിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തി.
ആരോഗ്യ വിഭാഗത്തിലെ നൂറിൽപരം ഉദ്യോഗസ്ഥർ പതിനാല് സ്ക്വാഡുകളായാണ് ഇന്നലെ രാവിലെ മുതൽ ഹോട്ടലുകളിൽ പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ വാഹനങ്ങളിൽ കയറ്റി കോർപറേഷൻ ഓഫീസിലേക്ക് കൊണ്ടുപോയി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പഴകിയ ഭക്ഷണസാധനങ്ങൾ നശിപ്പിച്ചു.
നഗരത്തിലെ വൻകിട ഹോട്ടലുകൾ വൃത്തിഹീനമായ അവസ്ഥയിലാണ് പ്രവർത്തിക്കുന്നതെന്നു കാട്ടി നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇന്നലെ രാവിലെ മുതൽ പരിശോധന നടത്താ ൻ തീരുമാനിച്ചത്. കോർപറേഷൻ ആരോഗ്യ വിഭാഗം നേരത്തെ തട്ടുകടകളിൽ പരിശോധന നടത്തുകയും നിരവധി തട്ടുകടകളുടെ പ്രവർത്തനം നിരോധിച്ചിരുന്നു. വലിയ ഹോ ട്ടലുകളിൽ പരിശോധന നടത്താതെ തട്ടുകടക്കാരെ മാത്രം ബുദ്ധിമുട്ടിക്കുന്നുവെന്ന് വിമർശനം ഉയർന്നിരുന്നു.
ഭക്ഷണത്തിനു തീവില
തിരുവനന്തപുരം: തലസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പോക്കറ്റ് വീർപ്പിക്കണം, തീ വിലയാണ് ഓരോ ദിവസവും ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾക്ക് ഈടാക്കുന്നത്.
ഇറാൻ- അമേരിക്ക യുദ്ധത്തിന്റെ പേരിൽ പാചകവാതക വിലവർധിപ്പിച്ചെന്ന കാരണം പറഞ്ഞാണ് ഭക്ഷണ സാധനങ്ങളുടെ വില ഗണ്യമായി വർധിപ്പിച്ചത്. എന്നാൽ ഓരോ ദിവസം കഴിയുംതോറും ചായ, ഇഡ്ഡലി, ചപ്പാത്തി, മസാലദോശ, നെയ്യ് റോസ്റ്റ്, വെജിറ്റബിൾ ബിരിയാണി, ഉൗണ്, മീൻ ഫ്രൈ, ചിക്കൻ ബിരിയാണി, മട്ടൻബിരിയാണി എന്നിവയുടെ വില വർധിച്ച് വരികയാണ്.
ചായക്ക് പന്ത്രണ്ട് മുതൽ പതിനെട്ട് രൂപവരെയും ഇഡ്ഡലിക്ക് 13 മുതൽ 17 രൂപവരെയും മസാല ദോശക്ക് 45 മുതൽ 65 രൂപവരെയും നെയ്യ് റോസ്റ്റിന് 65 മുതൽ 85 രൂപവരെയും ബിരിയാണിക്ക് 150 മുതൽ 275 രൂപവരെയും ഉൗണിന് 90 മുതൽ 120 രൂപവരെയുമാണ് ഓരോ ഹോട്ടലുകളിലും ഈടാക്കുന്നത്.
നേരത്തെ 10 രൂപയായിരുന്ന ചായ വലിയ വർധനവോടെ 15 രൂപയാക്കുകയായിരുന്നു. പാചകവാതക വില വർധനവിൽ കുറവ് വരുത്തിയെങ്കിലും ഹോട്ടലുടമകൾ വർധിപ്പിച്ച വിലയിൽ കുറവും വരുത്താതെ നിർബാധം കച്ചവടം തുടരുകയാണെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു. നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്ക് വില ഏകീകരണം ഫലപ്രദമായി നടപ്പിലായിട്ടില്ല.
സാധാരണക്കാർക്ക് വിശപ്പടക്കണമെങ്കിൽ വലിയ വില നൽകേണ്ട സാഹചര്യത്തിലൂടെയാണ് ഓരോ ദിവസവും കടന്ന് പോകുന്നത്. വൈകുന്നേരത്തെ ചായതട്ടുകളിലും തട്ടുകടക ളിലും വലിയ വില ഈടാക്കാത്തതുകാരണം വിദ്യാർഥികളും യുവാക്കളും ഉൾപ്പെടെയുള്ളവർ ഇവിടെനിന്നാണു ഭക്ഷണം കഴിയ്ക്കുന്നത്.
Thiruvananthapuram
നേമം: കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു മരിച്ച രക്ഷാപ്രവർത്തകനായ രാജേഷിന്റെ കുടുംബത്തിന് കണ്ണൂർ ചെറുപുഴ പഞ്ചായത്ത് സ്വരൂപിച്ച 5.72 രൂപ ലക്ഷം കൈമാറി.
കോവളം എംഎൽഎ അഡ്വ. എം വിൻസന്റ്, പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ എന്നിവർ ചേർന്നാണു തുക രാജേഷിന്റെ കുടുംബത്തിനു കൈമാറിയത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആഗ്നസ്റാണി, വാർഡ് മെമ്പർ കെ. മഹേഷ്, ജയൻ പെരിങ്ങമ്മല, റാണ എസ്. സുകുമാർ, ചെറുപുഴ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Thiruvananthapuram
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎൽഎയും ചിറയിൻകീഴിലെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും തമ്മിലുള്ള സംഘർഷത്തിൽ പാർട്ടി കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി നിരീക്ഷിച്ചു വരികയാണ്.
പാർട്ടിക്കു വിധേയമാകാതെയുള്ള നിലപാടണല്ലോ രമ്യ ഹരിദാസ് സ്വീകരിക്കുന്നതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇത്തരം കാര്യങ്ങളിൽ പാർട്ടി ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടിയാകും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സീസണ് തുടങ്ങാൻ പോകുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി കൂടിയാലോചിച്ച് യോഗങ്ങൾ ക്രമീകരിക്കാൻ നിർദേശം കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നടപടികളിൽ അതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് ദേവസ്വം ബോർഡുമായി കൂടിയാലോചിച്ചു തീർഥാടനം സുഗമമാക്കാനുള്ള ശ്രമം നടത്തിവരുന്നതായും വി.ഡി. സതീശൻ പറഞ്ഞു.
Thiruvananthapuram
നെടുമങ്ങാട്: നെടുമങ്ങാട് ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷം. കഴിഞ്ഞ ദിവസം വൈകുന്നേരം ഗതാഗതം പൂർണമായി സ്തംഭിച്ചു യാത്രക്കാർ വലഞ്ഞു.
എൽഐസിക്ക് സമീപവും പതിനൊന്നാം കല്ലിലും ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രി റോഡ്, ഗേൾസ് സ്കൂൾ റോഡ്, തിരുവനന്തപുരം-തെങ്കാശി പാത എന്നിവ പൂർണമായും നിശ്ചലമായി.
വൈകുന്നേരം തുടങ്ങിയ കുരുക്ക് രാത്രി വൈകിയാണ് പരിഹരിച്ചത്. അത്യാഹിത വിഭാഗത്തിലേക്കുപോയ ആംബുലൻസുകൾ ഉൾപ്പെടെയുള്ളവ ഗതാഗത കുരുക്കിൽപ്പെട്ടു. വാഹനങ്ങളുടെ നിര നീണ്ടുപോയതോടെ തുടക്കത്തിൽ നാട്ടുകാർ തന്നെ ഗതാഗതം നിയന്ത്രിക്കാൻ രംഗത്തിറങ്ങിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ട്രാഫിക് പൊ ലിസ് സ്ഥലത്തെത്തി വൻ പരിശ്രമത്തിനൊടുവിലാണ് രാത്രിയോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്.
വഴയില-പഴകുറ്റി നാലുവരിപ്പാത നിർമാ ണം തുടങ്ങിയതോടെ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതു നിയന്ത്രിക്കാൻ പലപ്പോഴും പൊ ലിസിനു കഴിയുന്നില്ല. വാളിക്കോട്, നാലുമുക്ക്, പതിനൊന്നം കല്ല് എന്നിവിടങ്ങളിൽ വാഹനങ്ങൾ ഗതാഗത കുരുക്കിൽ പ്പെടുന്നതും പതിവായിട്ടുണ്ട്.
Thiruvananthapuram
നെടുമാങ്ങാട്: അരുവിക്കര ഡാമിന്റെ സംരക്ഷണത്തിനായി കോടികൾ മുടക്കി സ്ഥാപിച്ച സംരക്ഷണവേലി പല ഭാഗത്തും കാടുമൂടി നശിച്ചനിലയിൽ. സുരക്ഷാ വേലികൾ പല ഭാഗത്തും അറുത്തുമാറ്റി സാമൂഹ്യവിരുദ്ധർ റിസർവോയറിനുള്ളിൽ പ്രവേശിക്കുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. എന്നാൽ, ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വേലികൾ തകർത്ത് അകത്തുകടക്കുന്നവർ പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഡാമിൽ വലിച്ചെറിയുന്നതും പതിവായിട്ടുണ്ട്. കുടിവെള്ള സ്രോതസുകളിൽ മാലിന്യം തള്ളുന്നത് തടയാൻ ലക്ഷ്യമിട്ടാണ് സംരക്ഷണ വേലി സ്ഥാപിച്ചത്. ഡാം പരിസരത്ത് ആവശ്യത്തിനു സുരക്ഷാ കാമറകളും തെരുവിളക്കുകളും ഇല്ലാത്തതും തിരിച്ചടിയാകുന്നുണ്ട്.
നിരന്തരം പരാതി നൽകിയിട്ടും വാട്ടർ അഥോറിറ്റിയും പൊലിസും അറിഞ്ഞഭാവം നടിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഡാമിലെ വെള്ളം ശുദ്ധീകരിച്ചാണ് നൽകുന്നതെങ്കിലും തുടർച്ചയായി മാലിന്യങ്ങൾ തള്ളുന്നതു ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്കും കുടിവെള്ള വിതരണ തടസത്തിനും കാരണമാകുമെന്ന ആശങ്കയും ശക്തമാണ്.
Thiruvananthapuram
പൂവാർ : കോവളം - കാരോട് ബൈപാസ് റോഡിലെ കാഞ്ഞി രംകുളം, പുറുത്തിവിള ജംഗ്ഷനുകളിൽ അനധികൃത വാഹന പാർക്കിംഗ് മൂലം അപകടങ്ങൾ നിത്യസംഭവമാകുന്നു.സർവീസ് റോഡുകളിലും ജംഗ്ഷനുകളിലും നിരത്തിയിട്ടിരിക്കുന്ന കൂറ്റൻ ലോറികളും മറ്റു സ്വകാര്യ വാഹനങ്ങളുമാണു യാത്രക്കാരുടെ കാഴ്ച മറച്ച് അപകടഭീഷണി ഉയർത്തുന്നത്.
പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിൽ വാഹനം നിർത്തിയിടുന്നതുമൂലം എതിർദിശയിൽനിന്നു വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്. സമീപകാലത്താ യി ഇവിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിരവധിപേരുടെ ജീവൻ പൊലിഞ്ഞ സംഭവങ്ങളുമുണ്ട്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് കൂടിയാകുന്നതോടെ കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും ജീവൻ പണയംവച്ചാണ് യാത്ര ചെയ്യുന്നത്.
ജംഗ്ഷനുകളിലെ അനധികൃത പാർക്കിംഗിനെതിരേ നാട്ടുകാർ പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. കാഞ്ഞിരംകുളം, പൂവാർ പൊലിസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും പാർക്കിംഗ് നിരോധിത മേഖലകളിൽ ബോർഡുകൾ സ്ഥാപിച്ച് നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Thiruvananthapuram
കഴക്കൂട്ടം: യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അഞ്ചു വർഷത്തിനുശേഷം കഠിനംകുളം പൊലിസ് അറസ്റ്റുചെയ്തു. പുത്തൻതോപ്പ് കനാൽ പുറമ്പോക്ക് ശാന്തി ഹൗസിൽ സുനിൽ (35) ആണ് അറസ്റ്റിലായത്.
2021ൽ പട്ടികജാതി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നാട്ടിൽനിന്ന് മുങ്ങിയിരുന്നു. പ്രതി തമിഴ്നാട്ടിൽ ഉണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്നു കഠിനംകുളം എസ്ഐ എം. എൽ. അനൂപിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തമിഴ്നാട്ടിലെത്തി പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Thiruvananthapuram
പേരൂര്‍ക്കട: യുവാവിനെ കുത്തിപ്പരിക്കല്‍പ്പിച്ച എട്ടംഗസംഘത്തിലെ ഒരാളെ വട്ടിയൂര്‍ക്കാവ് എസ്ഐ ആര്.എസ്. വിപിന്‍, എസ് ഐ ദിനേഷ്, എസ്സിപിഒ മുജീബ്, സിപിഒ ഷിബു എന്നിവര്‍ ചേര്‍ന്നു പിടികൂടി. മുട്ടത്തറ സ്വദേശി സെയ്ദലി (35) ആണ് മണക്കാടു ഭാഗത്തുനിന്ന് പിടിയിലായത്.
കണ്ടാലറിയാവുന്ന രണ്ടുപേര്‍ ഉള്‍പ്പെടെ ബാക്കിയുള്ള ഏഴുപേര്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വിളപ്പില്‍ പള്ളിമുക്ക് അന്‍സ് മന്‍സിലില്‍ അന്സുമോനെ (39) യാണ് സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്.
ഓഗസ്റ്റ് 27ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണ് കേസിന് ആസ്പദമായ സംഭവം. വട്ടിയൂര്‍ക്കാവ് പിടിപി നഗര്‍ സരസ്വതി വിദ്യാലയത്തിന്റെ സമീപത്തുകൂടി കാറില്‍ സഞ്ചരിക്കുകയായിരുന്ന അന്സുമോനെ ബൈക്കിലെത്തിയ എട്ടാംഗസംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. സംഘത്തിലെ ഒരാള്‍ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും അൻസുമോനെ അടിച്ചുപരിക്കേൽപ്പിക്കുകയും ചെയ്തു. ചെറുത്തുനിന്ന അന്സുമോന്റെ വലതു കൈവെള്ളയ്ക്ക് സാരമായി പരിക്കേറ്റു.
വട്ടിയൂര്‍ക്കാവ് സ്വദേശികളായ സബീര്‍, ഷഫീഖ്, റിയാസ്, റിയാസിന്റെപിതാവ്, അഫ്സല്, കണ്ടാലറിയാവുന്ന രണ്ടുപേര്‍ എന്നിവരെയാണ് കണ്ടെത്താനുള്ളത്. സാരമായി പരിക്കേറ്റ അന്സുമോന് ചികിത്സ തേടി. ഇയാള്‍ നല്കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സെയ്ദലി മണക്കാടു ഭാഗത്തുനിന്ന് പിടിയിലായത്.
Thiruvananthapuram
പാറശാല: പാറശാല ബിആര്‍സിയുടെ പരിധിയില്‍ വരുന്ന എല്‍പി വിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ ഭാഷാശേഷി വർധിപ്പിക്കുന്നതിനായി വായനോത്സവം പദ്ധതിക്കു തുടക്കമായി. കൊടവിളാകം ജിഎല്‍പി സ്കൂളിൽ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രന് നിർവഹിച്ചു.
വാര്‍ഡ് മെമ്പര്‍ സുനില്‍ അധ്യക്ഷത വഹിച്ചു. ഡിപിസി പനവൂര്‍ നിസാമുദീന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിപിഒ അനില്‍, എച്ച്എം പ്രദീപ, ബ്ലോക്ക് അംഗം വിനതകുമാരി, ജയചന്ദ്രന്, സാംരാജ്, വിനുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിആര്‍സിയിലെ പരിശീലകർ, കോ-ഓർഡിനേറ്റർമാർ എന്നിവരടങ്ങിയ 11 പേരും ബിപിസി പദ്മജയുമാണ് പദ്ധതിക്കു നേതൃത്വം നൽകുന്നത്.
Thiruvananthapuram
മാറനല്ലൂർ: ക്രൈസ്റ്റ് നഗർ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു. എഴുത്തുകാരിയും ലാന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടറുമായ സി. കബനി ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. പോൾ മങ്ങാട് സിഐസ്റ്റ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. ജോഷി ചീരാംകുഴി വിശിഷ്ടാതിഥിക്കു സ്നേഹോപഹാരം സമ്മാനിച്ചു. പ്രിൻസിപ്പൽ ഫാ. സാംജി വടക്കേടം സിഎംഐ, വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു പുത്തൻപുരക്കൽ സിഎംഐ, അക്കാഡമിക് കോ-ഓഡിനേറ്റർ വി.വി. സുചിത്ര, സ്റ്റാഫ് സെക്രട്ടറി സി. ലക്ഷ്മി, കെജി ഇൻ ചാർജ് ലളിതകുമാരി തുടങ്ങിയവർ പങ്കെടുത്തു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
Thiruvananthapuram
വിഴിഞ്ഞം: തിരുപുറം പഞ്ചായത്തിലെ സംവരണ വാർഡായ പഴയകട ടൗൺ വാർഡിലെ ഉപതെരഞ്ഞെടുപ്പ് 28 ന് നടക്കും. നാമനിർദേശപത്രിക സമർപ്പണത്തിന്റെ അവസാനം ഇന്നായിരിക്കെ സിപിഎം, ബിജെപി സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.
കോൺഗ്രസ് സ്ഥാനാർഥി ഇന്ന് പത്രിക സമർപ്പിക്കും. കോൺഗ്രസ് അംഗമായിരുന്ന സുരേഷ് കുമാറിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിനുവേണ്ടി സി.എസ്. സുനിലും എൽഡിഎഫിനുവേണ്ടി അജിയും ബിജെപിക്കായി വിജയകുമാറുമാണ് മത്സര രംഗത്തുള്ളത്. ആകെ 15 സീറ്റുള്ള പഞ്ചായത്തിൽ ഭരണപക്ഷമായ കോൺഗ്രസിന് പത്തും സിപിഎമ്മിനു മൂന്നും സിപിഐക്ക് ഒന്നുമാണ് നിലവിലെ കക്ഷിനില. പഴയകട കൈവിട്ടു പോയാലും ഭരണം നഷ്ടമാകില്ലെങ്കിലും കോൺഗ്രസിന്റെ അഭിമാന പ്രശ്നമാണ് പഴയകടയിലെ വിജയം. ഇടതുപക്ഷത്തിനു മുൻതൂക്കമുള്ള വാർഡിൽ കഴിവ് തെളിയിക്കാനുറച്ച് ഇക്കുറി ബിജെപിയും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്.
പഴയകട വാർഡിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി എസ്. വിജയകുമാർ ഇന്നലെ വരണാധികാരി ജയപ്രകാശിനു മുൻപാകെ പത്രിക കൈമാറി. പഴയകട ജംഗ്ഷനിൽനിന്നു നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും അകമ്പടിയോടെ പ്രകടനമായാണ് സ്ഥാനാർഥി പത്രികാ സമർപ്പണത്തിനായി എത്തിയത്.ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലംമൂട് ബിജു, നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് ഇരുമ്പിൽ രാജീവ്, വി.എൻ. മധുകുമാർ, ആർ. നടരാജൻ, മഞ്ചത്തല സുരേഷ്, എസ്.കെ. ജയകുമാർ, എൻ.പി. ഹരി, വെങ്ങാനൂർ ഗോപൻ, മുരളീധരൻ നായർ, മാങ്കൂട്ടം സുരേഷ് തുടങ്ങിയവരും വിജയകുമാറിനെ അനുമഗിച്ചു.
Thiruvananthapuram
നെടുമങ്ങാട്: അഴിക്കോട് ഗവ. യുപി സ്കൂളിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 39 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് അമീർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാഞ്ജലി, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ഷജിത, വൈസ് പ്രസിഡന്റ് വിജയൻ നായർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രഞ്ജിത, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമി തുടങ്ങിയവർ പങ്കെടുത്തു.
Thiruvananthapuram
വെഞ്ഞാറമൂട്: വിദ്യാർഥികളുടെ ദീർഘ നാളത്തെ യാത്രാ ക്ലേശത്തിനു പരിഹാരമായി പേരുമല ഗവ. എൽപിഎസിന് പുതിയ ബസ് ലഭിച്ചു. സുധീർഷാ പാലോട് എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് കേരള സ്റ്റേറ്റ് പവർ ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫിനാൻസ് കോർപ്പറേഷനാണ് സിഎസ്ആർ ഫണ്ടുപയോഗിച്ച് സ്കൂളിനു ബസ് വാങ്ങിനൽകിയത്. സ്കൂൾ കാമ്പസിൽ നടന്ന ചടങ്ങിൽ സുധീർഷാ പാലോട് എംഎൽഎ ബസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ജയകുമാരി അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ നായർ, കെഎസ്പിഐഎഫ്സി മാനേജിംങ് ഡയറക്ടർ ആർ. ബിജു, ജില്ലാ പഞ്ചായത്ത് അംഗം പി.വി. രാജേഷ്, എച്ച്എം ബിന്ദു കുമാരി, പിടിഎ പ്രസിഡന്റ് നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കോണത്ത് രമേശൻ നായർ, ബി. സന്ധ്യ, നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ വിജി, പിച്ചിമംഗലം നാസർ, എം. മിനി തുടങ്ങിയവർ പങ്കെടുത്തു.
Thiruvananthapuram
നെടുമങ്ങാട്: പ്രധാനമന്ത്രിയുടെ ജന്മദിന പരിപാടിയുടെ ഭാഗമായി ബിജെപി ആനാട് ഏരിയ കമ്മിറ്റിയുടെയും മഹിളാമോർച്ച ആനാട് പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ അങ്കണവാടി ഉത്സവ് സംഘടിപ്പിച്ചു. ആനാട് നെട്ടറക്കോണം വാർഡിലെ അങ്കണവാടി അധ്യാപികയെയും ഹെൽപ്പറെയും ആദരിക്കുകയും കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തു.
ബിജെപി ആനാട് ഏരിയ പ്രസിഡന്റ് രഞ്ജിത്ത് ആനാട്, മഹിളാമോർച്ച പാലോട് മണ്ഡലം പ്രസിഡന്റ് എൽ.എസ്. ശാലിനി, ബിജെപി ആനാട് ഏരിയ കമ്മിറ്റി അംഗം ജയശ്രീ, സിന്ദൂർ അക്ഷയ ശ്രീ പ്രസിഡന്റ് സജു വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.
Thiruvananthapuram
നെയ്യാറ്റിന്‍കര : കാരോട് - കന്യാകുമാരി ബൈപാസിന്റെ നിര്‍മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരുന്നു. ഈ വര്‍ഷംതന്നെ പാത പൂര്‍ണമായും ഗതാഗാതത്തിനു തുറന്നു നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് നാഷണല്‍ ഹൈവേ അഥോറിറ്റി അധികൃതര്‍. തിരുവനന്തപുരം ജില്ലയിലെ കാരോട് മുതല്‍ തമിഴ്നാട്ടിലെ കന്യാകുമാരി വരെയുള്ള ദേശീയപാതയുടെ 54 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള നിര്‍മാണപ്രവൃത്തികളാണ് അവസാന ഘട്ടത്തിലെത്തിയിരിക്കുന്നത്.
കന്യാകുമാരി ജില്ലയിലെ ചില പ്രദേശങ്ങളിലെ പണികളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. പാതയിലെ ഫ്ലൈ ഓവറുകളുടെ പണി കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ട്. അതേ സമയം, എര്‍ത്ത് ഫില്ലിംഗ് പണികള്‍ നടക്കുന്ന ഇരണിയല്‍ ഭാഗത്ത് പ്രവൃത്തികള്‍ സാവധാനമാണ് നടക്കുന്നതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. പാത പൂര്‍ണമായും ഗതാഗതയോഗ്യമാകുന്നതോടെ തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലെത്താന്‍ രണ്ടു മണിക്കൂറില്‍ താഴെ സമയം മാത്രമേ വേണ്ടിവരികയുള്ളൂ.
Thiruvananthapuram
നെയ്യാറ്റിന്‍കര : പന്ത്രണ്ടടിയിലധികം ഉയരത്തില്‍ നിറയെ ശിഖരങ്ങളുമായി വളര്‍ന്നു പന്തലിച്ച മരച്ചീനി നാട്ടുകാര്‍ക്ക് കൗതുകമാകുന്നു. പെരുങ്കടവിള മണ്ണറക്കോണത്തെ ശ്രീകുമാർ കാവല്ലൂരിൽ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന സ്ഥലത്തെ ‘ഉള്ളി ചുവപ്പൻ’ ഇനത്തിൽപ്പെട്ട മരച്ചീനിയാണ് കാഴ്ചക്കാരില്‍ വിസ്മയമുണർത്തുന്നത്. നിലവില്‍ കൃഷിയിടത്തിലുള്ള മരച്ചീനിക്ക് 20 മാസം പ്രായമുണ്ട്. വിവിധയിനം കൃഷികൾക്കിടയിൽ പ്രത്യേക പരിചരണം നൽകി വളർത്തിയതാണ് ഈ മരച്ചീനിയെന്ന് ശ്രീകുമാര്‍ പറയുന്നു.
എട്ടുമാസം മുതൽ വിളവെടുക്കാൻ കഴിയുന്നതും നല്ല രുചിയും മികച്ച വിളവും ലഭിക്കുന്നതുമാണ് ‘ഉള്ളി ചുവപ്പൻ’ മരച്ചീനിയിനത്തിന്റെ പ്രത്യേകത. കഴിഞ്ഞ വർഷത്തെ വൈഗ കാർഷിക മേളയിൽ 30 കിലോയോളം ഭാരമുള്ള മരച്ചീനി പ്രദർശിപ്പിച്ചും അദ്ദേഹം ശ്രദ്ധനേടിയിരുന്നു.
അനേകം ജൈവകർഷക പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നാട്ടിന്‍പുറത്തെ കൃഷിയിടങ്ങളിൽ നടക്കുന്ന ഇത്തരം വേറിട്ട പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയും വിജയകരമായ മാതൃകകൾ കൂടുതൽ കർഷകരിലേക്ക് എത്തിക്കുകയും ചെയ്യേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്ന് സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഓര്‍മിപ്പിച്ചു.
Thiruvananthapuram
കുറ്റിച്ചൽ : പത്തനംതിട്ടയിൽനിന്നും വെള്ളറട വഴി നാഗർകോവിലേക്കു രേഖകളില്ലാതെ കടത്താൻ ശ്രമിച്ച തേക്കു തടികൾ പരുത്തിപ്പള്ളി വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റ് ചെയ്തു.ആര്യങ്കോട് മഞ്ചംകോട് ഇടക്കോട് കിഴക്കുംകര പുത്തൻവീട്ടിൽ പി.എസ്. ഷാജു (43), അമ്പൂരി കോവല്ലൂർ കണ്ണൂരിൽ റോഡരികത്ത് വീട്ടിൽ ഷൈജു (39), കാട്ടാക്കട കുളത്തുമ്മൽ കുളങ്ങര സതീഷ് കുമാർ (53) എന്നിവരാണ് അറസ്റ്റിലായത്.
ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുളപ്പട ഭാഗത്തുവച്ചാണ് പ്രതികൾ കടത്തിക്കൊണ്ടുവന്ന 46 തേക്ക് തടികളും ടോറസ് ലോറിയും അധികൃതർ പിടികൂടിയത്. പരുത്തിപ്പള്ളി റേഞ്ച് ഓഫിസർ വി. വിപിൻ ചന്ദ്രൻ, എസ്.എഫ്. ജിജിമോൻ, ബിഎഫ്ഒ രമ്യ, ഡ്രൈവർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും. പ്രതികളെ നെടുമങ്ങാട് വനം കോടതി മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കും. മുൻപും ഇത്തരം തടികടത്തലുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നു റേഞ്ച് ഓഫിസർ അറിയിച്ചു.
അതേസമയം, കേരളത്തിലെ തെക്കൻ ജില്ലകളിൽനിന്നും തേക്ക് അടക്കമുള്ള ഉരുളൻ തടികൾ തമിഴ്നാട്ടിലേക്ക് വ്യാപകമായി കടത്തുന്നുണ്ട്. വെള്ളറട വഴി നാഗർകോവിലിലേക്കും ആര്യങ്കാവ് വഴി ചെങ്കോട്ടയിലേക്കുമാണു പ്രധാനമായും തടികൾ കടത്തുന്നത്.
ഇതിനെതിരേ സോമിൽ ഓണേഴ്സ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയാണ്.
തമിഴ്നാട്ടിലേക്കുള്ള ഈ തടിയൊഴുക്ക് കാരണം കേരളത്തിൽ തടിയുടെ അഭാവവും വിലക്കയറ്റവും രൂക്ഷമാണ്. ഇതു കേരളത്തിലെ തടി വ്യവസായത്തെയും സംരംഭങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Thiruvananthapuram
കോവളം: കോടതി സംരക്ഷണ ഉത്തരവ് മറികടന്നു ഭാര്യയെ നടുറോഡിൽ ദേഹോപദ്രവം ഏൽപ്പിച്ച യുവാവിനെ കോവളം പൊ ലിസ് അറസ്റ്റ് ചെയ്തു. വെള്ളാർ ഓട്ടോറിക്ഷ സ്റ്റാൻഡിനു സമീപം രാകേന്ദു വീട്ടിൽ ആതിര (33) യെ യാണ് ഭർത്താവ് രാഹുൽ ദേഹോപദ്രവമേൽപ്പിച്ചത്. വെള്ളാർ ക്രാഫ്റ്റ് വില്ലയിൽ ജോലിക്കു പോകുന്നതിനിടെ ഗുരുപ്രകാശ് ആയുർവേദിക് സെന്ററിനു സമീപത്തുവച്ചു പ്രശ്നമുണ്ടാക്കിയ രാഹുൽ ആതിരയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. നെയ്യാറ്റിൻകര കോടതിയുടെ ഉത്തരവ് രാഹുലിനെതിരേ നിലനിൽക്കുന്നതായും ഇയാൾക്കെതിരെ കേസുള്ളതായും കോവളം പൊലിസ് അറിയിച്ചു.
Thiruvananthapuram
വെള്ളറട: ജനാര്‍ദനപുരം ഹയര്‍ സെക്കൻഡറി സ്കൂളില്‍ ശാസ്ത്രമേള "വിന്‍ഡോ ഓഫ് വണ്‍ഡേഴ്സ്' ശാസ്ത്രജ്ഞനും മിനറല്‍സ് ആൻഡ് മെറ്റീരിയല്‍സ് കണ്‍സള്‍ട്ടന്റുമായ ഡോ. ശിവകുമാര്‍ നിര്‍വഹിച്ചു. സ്കൂള്‍ രക്ഷാധികാരി അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍, സ്കൂള്‍ മാനേജര്‍ അഡ്വ. എസ്. ശ്രീകുമാരിയമ്മ, ഹെഡ്മാസ്റ്റര് എം.എസ്. ആദര്‍ശ് കുമാര്‍, പ്രിന്‍സിപ്പൽ ഷീബ ജപമലര്‍, എസ്.എ. സനല്‍കുമാര്‍, എസ്.എസ്. അഖിനേത്, പ്രദീജ സി.എസ്. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേളയില്‍ കുട്ടികള്‍ വിവിധ ഇനങ്ങളില്‍ മത്സരങ്ങളില്‍ പങ്കെടുത്തു.
Thiruvananthapuram
പൂവച്ചൽ: പൂവച്ചൽ ജംഗ്ഷനിൽ യുവാവിനെ അഞ്ചോളം പേരടങ്ങുന്ന സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. കഴിഞ്ഞദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. പൂവച്ചൽ കൊണ്ണിയൂർ പ്ലാങ്കാലവിള പുത്തൻവീട്ടിൽ നദീറി(37)നാണ് ആക്രമണത്തിൽ പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ നദീറിനെ നാട്ടുകാർ ചേർന്നു വെള്ളനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ ലഹരി മാഫിയാ സംഘങ്ങളാണെന്നു പൊലിസിന്റെ പ്രാഥമിക നിഗമനം.
സംഭവശേഷം പ്രതികൾ സ്ഥലത്തുനിന്നു രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഇവരിൽ ഒരാളെ കാട്ടാക്കട പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൂവച്ചൽ ജംഗ്ഷനിലെ ഒരു കടയിലെത്തിയതായിരുന്നു നദീർ. കടയുടെ മുന്നിലുണ്ടായിരുന്ന യുവാക്കളിൽ ഒരാളോട് അകത്തേക്കു പ്രവേശിക്കാൻ സ്ഥലം ചോദിച്ചതാണ് തർക്കത്തിനു കാരണമായതായി നാട്ടുകാർ പറയുന്നത്. തുടർന്നു വാക്കുതർക്കമുണ്ടാവുകയും സംഘർഷത്തിലേക്കു മാറുകയുമായിരുന്നു.
Thiruvananthapuram
കഠിനംകുളം: ചേരമാൻ തുരുത്തിൽനിന്നും എംഡിഎംഎ പിടികൂടിയ കേസിലെ മറ്റൊരു പ്രതി കൂടി അറസ്റ്റിലായി. വെഞ്ഞാറമൂട് വെട്ടിയോട് ശാന്തി ഭവനിൽ വിഷ്ണു (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ചേരമാൻ തുരുത്ത് സ്വദേശിയായ അസ്ജറിന്റെ വീട്ടിൽനിന്നും തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം 90 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. ജീപ്പിൽ കയറ്റുന്നതിനിടെ പൊലിസിനെവെട്ടിച്ച് അസ്ജർ രക്ഷപ്പെടുകയും ചെയ്തു.
അസ്ജറിനുവേണ്ട സഹായം ചെയ്തുവന്നിരുന്നത് വിഷ്ണുവാണെന്ന് പൊലിസ് കണ്ടെത്തി. അസ്ജറിനെ പിന്നീട് അന്വേഷണ സംഘം പിടികൂടി. അസ്ജറുമായുള്ള വിഷ്ണുവിന്റെ ലഹരി ഇടപാടുകളുടെ കൂടുതൾ തെളിവുകളും അന്വേഷണസംഘം കണ്ടെത്തി. വെഞ്ഞാറമൂട് മേഖലയിൽ ഫ്രൂട്സ് മൊത്ത കച്ചവടം നടത്തുന്ന വിഷ്ണുവിനെക്കുറിച്ച് നിരവധി പരാതികളാണ് ഓപ്പറേഷൻ തൂഫാനു ലഭിച്ചിരുന്നത്. നേരത്തെയും നിരവധി കേസുകളിൽപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് വിഷ്ണു.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലിസ് മേധാവി ബി.കെ. പ്രശാന്തൻ കാണിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി അജികുമാരൻ നായർ, ചിറയിൻകീഴ് പൊലിസ് ഇൻസ്പെക്ടർ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Thiruvananthapuram
പാറശാല: എംഡിഎംഎയുമായി നിയമവിദ്യാര്‍ഥിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മലയം സ്വദേശി ജിനേഷ് ജയന് (32) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 4.575 ഗ്രാം എംഡിഎംഎയും ബൈക്കും കസ്റ്റഡിയിലെടുത്തു. എക്സൈസ് വകുപ്പ് നടത്തിവരുന്ന 'ഓപ്പറേഷന് തൂഫാന്' സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30നായിരുന്നു അറസ്റ്റ്.
എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ലതീഷിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. എക്സൈസ് എന്‍ഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രിവന്റീവ് ഓഫിസര്‍ ആർ. അജിത്, പ്രിവന്റിവ് ഓഫീസര്‍ കെ.ആർ. രജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിന്റോ ഏബ്രഹാം, ആർ.ജെ. രഞ്ജിത്ത്, ആർ. ജിനേഷ്, ഡ്രൈവർ ആന്റെ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Thiruvananthapuram
ആറ്റിങ്ങൽ: കേരള പൊലിസ് സ്പോർട്സ് മീറ്റ് മാരത്തൺ ദീപശിഖാപ്രയാണത്തിന് തലസ്ഥാന ജില്ലയിലേക്ക് വരവേൽപ്പു നൽകി. കാസർകോട് നിന്നും ആരംഭിച്ച ദീപശിഖാ റാലിക്താണ് ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്തു സ്വീകരണം നൽകിയത്.
തിരുവനന്തപുരം റൂറൽ എസ്പി ബി.കെ. പ്രശാന്തൻ കാണി ദീപശിഖ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി, മുൻ എംഎൽഎ വർക്കല കഹാർ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല സഹ ഭാരവാഹി ജോഷി ബസു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ദീപശിഖയുമായുള്ള മാരത്തൺ ദേശീയപാതയിലൂടെ കല്ലമ്പലം ആലംകോട് വഴി ആറ്റിങ്ങലിലെത്തി.
മാമത്ത് നടന്ന സ്വീകരണ യോഗം ഒ.എസ്. അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സുരേഷ്കുമാർ, കൗൺസിലർ കിരൺ കൊല്ലമ്പുഴ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റ് സെക്രട്ടറി കണ്ണൻ ചന്ദ്ര പ്രസ്, ആറ്റിങ്ങൽ സിഐ. ശ്രീജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Thiruvananthapuram
വെള്ളറട: വാടക കെട്ടിടത്തില്‍ ആവശ്യത്തിന് പൊലിസ് ഉദ്യോഗസ്ഥരില്ലാതെ മാരായമുട്ടം പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു വെന്ന് ആക്ഷേപം. 18 ഉദ്യോഗസ്ഥര്‍ മാത്രമാണ് നിലവില്‍ പൊലിസ് സ്റ്റേഷനിലുള്ളത്.
സ്റ്റേഷന്റെ പൂര്‍ണ ചുമതലയുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്ഥലംമാറിപ്പോയി. വെള്ളറട സ്റ്റേഷനിലെ സിഐക്കാണ് മാരായമുട്ടത്ത അധിക ചുമതല നല്‍കിയിരിക്കുന്നത്. പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ ഔദ്യോഗിക പരിശീലനത്തിലുമാണ്. മേഖലയില്‍ വിവിധ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.
രാത്രികാല പട്രോളിംഗ്, പരാതികളിലെ തത്സമയ അന്വേഷണം എന്നിവ നടത്താന്‍ മതിയായ ഉദ്യോഗസ്ഥരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സ്റ്റേഷനിലേക്കു കൂടുതല്‍ ഉദ്യോഗസ്ഥരെ അടിയന്തരമായി നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.
Thiruvananthapuram
നെയ്യാറ്റിന്‍കര: പാതയില്‍ പലയിടവും പൊട്ടിപ്പൊളിഞ്ഞ നിലയില്‍, ഒരുവശം കനാലും നിറയെ കാടും പടര്‍പ്പും. തെരുവു വിളക്കുകളില്‍ പലതും തെളിയാറില്ല. അലത്തറയ്ക്കല്‍ റോഡിന്റെ ഈ ദുര്‍ഘടാവസ്ഥയ്ക്കു പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ പരിഗണിക്കുന്നില്ലെന്ന് ആക്ഷേപം.
ചെങ്കല്‍ പഞ്ചായത്തിലെ ഉദിയന്‍കുളങ്ങര വാര്‍ഡിലാണ് ഈ ഗ്രാമീണപാത സ്ഥിതി ചെയ്യുന്നത്. കൊറ്റാമത്തു നിന്നും ആറയൂര്‍ - സിവിആര്‍ പുരത്തേയ്ക്കുള്ള റോഡില്‍നിന്നും വാര്‍ഡിലെ അയത്തിക്കുളത്തിനു സമീപം വരെ ദൈര്‍ഘ്യമുള്ള പാതയില്‍ പലപ്പോഴായി ചില അറ്റകുറ്റപ്പണികള്‍ നടന്നിട്ടുണ്ട്.
എന്നാല്‍ ഒരിക്കല്‍പോലും പണി പൂര്ത്തിയാക്കിയിട്ടില്ലായെന്നതാണ് വാസ്തവം. പാതയോരത്തെ കനാലിനെ മറച്ചു വളര്‍ന്ന കാടും പടര്‍പ്പും കാല്‍നട യാത്രക്കാരെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ പാതയോരത്തെ കാടും പടലവും വെട്ടി തെളിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ പഞ്ചായത്തും തിരിഞ്ഞു നോക്കുന്നില്ലായെന്നാണ് പരാതി.
Thiruvananthapuram
ആറ്റിങ്ങൽ: കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ "കൊടിക്കകംപള്ളിക്കൂടം സൗഹൃദവേദി"യുടെ സഹപാഠി സംഗമവും ചരിത്രരേഖ പുസ്തക പ്രദർശനം സംഘടിപ്പിച്ചു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പുരാവസ്തുവകുപ്പ് മുൻ ഡയറക്ടർ പി. ബിജു അധ്യക്ഷനായി.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പരിസ്ഥിതി പ്രവർത്തകൻ സുബിൻ മുടപുരം പ്രസംഗിച്ചു. മണികണ്ഠൻ നായർ സ്വാഗതവും സാദിക്ക് നന്ദിയും പറഞ്ഞു. മഹിബാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഉന്നത വിജയികളെ ആദരിക്കൽ, ഓണാഘോഷ പരിപാടികൾ, പുരസ്കാര സമർപ്പണം എന്നിവയും നടന്നു.
Thiruvananthapuram
പേരൂർക്കട: പട്ടത്തിന്റെ ചരടിൽ കുടുങ്ങിയ മൈനയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ തമ്പാനൂർ എസ്.എസ്. കോവിൽ റോഡിൽ ബ്രില്ലിയൻസ് കോളജിനു സമീപമായിരുന്നു സംഭവം.
കോളജിനടുത്തുള്ള തെങ്ങിൽ ഒരു പട്ടം കുരുങ്ങിക്കിടന്നിരുന്നു. ഇതിന്റെ നൂലാണ് അബദ്ധത്തിൽ മൈനയുടെ കാലിൽ കുടുങ്ങിയത്. പറക്കാൻ സാധിക്കാതെ വന്നതോടെ നൂലിൽ ചുറ്റിയ കാലുമായി മൈന തലകീഴായി കിടക്കുകയായിരുന്നു. വായുവിൽ കിടന്നു ചിറകടിക്കുന്ന ശബ്ദം കേട്ടാണ് കോളജ് ഭാരവാഹികൾ വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. തിരുവനന്തപുരം നിലയത്തിൽനിന്ന് ഗ്രേഡ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് മൈനയെ രക്ഷപ്പെടുത്തിയത്.
കെട്ടിടത്തിന്റെ മുകളിൽ കയറിയശേഷം മുളന്തണ്ട് ഉപയോഗിച്ച് മൈനയെ രക്ഷപ്പെടുത്തി താഴേക്ക് കൊണ്ടുവരികയായിരുന്നു. പട്ടത്തിന്റെ നൂലിൽ കുടുങ്ങി മൈന ഒരു മണിക്കൂറോളം തലകീഴായി കിടന്നതായി പരിസരവാസികൾ പറയുന്നു.
കാലിനു ചെറിയതോതിൽ പരിക്കേറ്റ മൈനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയശേഷം സ്വതന്ത്രമാക്കി. ഒരാഴ്ച മുമ്പ് പ്രദേശത്ത് ചിലർ പറത്തിയിരുന്ന പട്ടമാണ് ചരട് പൊട്ടി തെങ്ങിന്റെ ഓലയിൽ കുടുങ്ങിക്കിടന്നത്.
Thiruvananthapuram
തിരുവനന്തപുരം: കോർപറേഷനിലെ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിൽ വായ്പ തുകയുടെ സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് നടത്തി 1.26 കോടിയുടെ ഫണ്ട് തട്ടിയെടുത്ത കേസിലെ പ്രതിയായ തിരുവനന്തപുരം തിരുവല്ലം സ്വദേശിനി എൽ. ബിന്ദുവിനെ (47) വിജിലൻസ് അറസ്റ്റ് ചെയ്തു. കോടികളുടെ സബ്സിഡി തട്ടിയ കേസിൽ ആറാമതായി അറസ്റ്റിലാകുന്ന ആളാണ് ബിന്ദു.
കേസിൽ തിരുവനന്തപുരം കോർപറേഷനിലെ മുൻ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ പ്രവീണ്‍രാജ്, മുൻ എസ്സി പ്രമോട്ടർമാരായ എസ്.സിന്ധു, അജിത, പട്ടം സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ സോണി, ആധാരം എഴുത്തുകാരനായ സുരേഷ് ബാബു എന്നിവരെ നേരത്തെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.
2020-2021 സാന്പത്തിക വർഷം തിരുവനന്തപുരം നഗരസഭയിൽ പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ സ്വയം തൊഴിൽ സംരംഭങ്ങൾക്കായി നടപ്പാക്കിയ പദ്ധതിയുടെ വായ്പകൾക്കുള്ള സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു.
സംരംഭക ഗ്രൂപ്പുകൾക്ക് സബ്സിഡിയായി അനുവദിച്ച 1.26 കോടി രൂപ വിതരണം ചെയ്തതായി വ്യാജ രേഖകളുണ്ടാക്കിയ ശേഷം യഥാർഥ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകാതെ തുക ഒരു സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്താണ് ഫണ്ട് തട്ടിയെടുത്തത്. ഈ കേസിന്റെ അന്വേഷണത്തിൽ 8-ാം പ്രതിയായ ബിന്ദു മറ്റ് പ്രതികളുമായി ഗൂഡാലോചന നടത്തിയതായും 36 ലക്ഷം രൂപ ബിന്ദുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ്കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Thiruvananthapuram
വെള്ളറട: പിരിച്ചുവിടപ്പെട്ട ജീവനക്കാരന്റെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച കേസില്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി കുന്നത്തുകാൽ സര്‍വീസ് സഹ. ബാങ്കിനെതിരേ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചു.
ഇതുമായി ബന്ധപ്പെട്ട നോട്ടീസ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ബാങ്ക് അധികൃതര്‍ക്ക് നല്‍കാനെത്തി. മുന്‍ ജീവനക്കാരനായ വറട്ടയം സുകുമാരന്‍ നായർക്കെതിരേ ബാങ്ക് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. തൊഴിലാളിക്ക് അനുകൂലമായി ലേബര്‍ കോടതിയും ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും പുറപ്പെടു വിച്ച ഉത്തരവുകള്‍ ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിയ്ക്കെതിരേ ബാങ്ക് നല്കിയ അപ്പീലുകളാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് പൂര്‍ണമായും നിരസിച്ചത്.
2004ല്‍ ബാങ്ക് നല്കിയ ഒരു ഭേദഗതി അപേക്ഷ ട്രൈബ്യൂണല്‍ പരിഗണിച്ചില്ലെന്ന സാങ്കേതിക വാദമാണ് ബാങ്ക് ഉന്നയിച്ചത്.
എന്നാല്‍ ഈ അപേക്ഷ ബാങ്ക് അക്കാലത്ത് കോടതിയില്‍ കൃത്യമായി ഫയല്‍ ചെയ്യുകയോ നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്തിരുന്നില്ലെന്നു ഹൈക്കോടതി കണ്ടെത്തി. കുന്നത്തുകാല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയുടെ തൊഴിലാളിവിരുദ്ധനടപടിക്കെതിരേയാണ് ഹൈക്കോടതിയുടെ വിധിയെന്നു മുന്‍ ജീവനക്കാരന് സുകുമാരന്‍ നായര്‍ പ്രതികരിച്ചു. 1998 ജനുവരി 10 നാണ് സുകുമാരന്‍ നായരെ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത്. ഇതിനെതിരേ അദ്ദേഹം നിയമപോരാട്ടം ആരംഭിക്കുകയായിരുന്നു.
പിരിച്ചുവിട്ട നടപടി തെറ്റാണെന്നും സര്‍വീസില്‍ തുടരുന്നതായി കണക്കാക്കി ആറു ശതമാനം പലിശ സഹിതം മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെന്നുമാണ് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും കൊല്ലം ലേബര്‍ കോടതിയും വിധിച്ചിരുന്നത്. ഈ വിധികള്ക്കെതിരേയാണ് ഭരണസമിതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്.
Thiruvananthapuram
പേരൂർക്കട: പൂജപ്പുര ജയിൽ വകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിയെ ഫോർട്ട് സിഐ ആർ.എസ്. ശ്രീകാന്തും സംഘവും ചേർന്നു പിടികൂടി. കരമന കിള്ളിപ്പാലം സ്വദേശി ആശിഷ് (32) ആണ് പിടിയിലായത്. ജൂലൈ 18ന് പകൽസമയത്തായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യക്കൊപ്പം ചാല മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ കഴക്കൂട്ടം മേനംകുളം സ്വദേശി പ്രജിത്ത് (33) ആണ് ആക്രമണത്തിനിരയായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ആശിഷ്.
ഒരു കേസുമായി ബന്ധപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ ഇയാൾ തടവിൽ കഴിഞ്ഞു വരികയായിരുന്നു. ആ സമയത്ത് ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസറായിരുന്നു പ്രജിത്ത്. ജയിൽ വിരുദ്ധ പ്രവർത്തനത്തിനും സ്വഭാവദൂഷ്യത്തിനും ആശിഷിനെതിരേ പ്രജിത്ത് സൂപ്രണ്ടിനു റിപ്പോർട്ട് നൽകിയിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിനുള്ള കാരണം. ജനറൽ ആശുപത്രിയിലെ ഒരു ഡോക്ടറെ അക്രമിച്ച കേസിലും വഞ്ചിയൂർ കോടതി ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലും പ്രതിയാണ്.
Thiruvananthapuram
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്തു.
ഇന്നലെ അർധരാത്രി വരെ നീണ്ട പരിശോധനയില്‍ പനച്ചമൂട് അല്‍ അമീന് ട്രേഡേഴ്സ് കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന തമിഴ്നാട് രജിസ്ട്രേഷന് ലോറിയില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച 101 ചാക്ക് (5,050 കിലോഗ്രാം) പുഴുങ്ങല്ലരി, 25 ചാക്ക് (1,250 കിലോഗ്രാം) കുത്തരി, 55 ചാക്ക് (2,750 കിലോഗ്രാം) ഗോതമ്പ് എന്നിവയാണു സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങളും ലോറിയും മഹസര്‍ റിപ്പോര്‍ട്ട് സഹിതം വെള്ളറട പൊലിസിനു കൈമാറി. പനച്ചമൂട് പഞ്ചായത്ത് ഓഫിസിനു സമീപമുള്ള എസ്എന്‍എസ് ഗ്രോസറി ട്രേഡിംഗ് എന്ന സ്ഥാപനത്തില്‍ റേഷന്‍ അരി അനധികൃതമായി സംഭരിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും കടമുറിയുടെ ഷട്ടര്‍ താഴ്ത്തി പൂട്ടിയ നിലയിലായിരുന്നു.
സ്ഥാപന ഉടമയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട് കടമുറി തുറന്നുനല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉടമ തയാറായില്ല. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ശശിധരന്, വില്ലേജ് ഓഫിസര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൂട്ടുപൊളിച്ച് കടമുറിയില്‍ പരിശോധന നടത്തി. പരിശോധനയില്‍ 142 ചാക്ക് പുഴുങ്ങല്ല രി, 15 ചാക്ക് കുത്തരി, എട്ടു ചാക്ക് ഗോതമ്പ് എന്നിവ ആവശ്യമായ രേഖകളില്ലാതെ സൂക്ഷിക്കുന്നതായി കണ്ടെത്തി. ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിച്ചിരുന്ന ചാക്കുകളില്‍ പലതും കാലിത്തീറ്റ, രാസവളം തുടങ്ങിയവയുടെ പഴയ ചാക്കുകളാണെന്നും കണ്ടെത്തി. ഇവിടെ നിന്നും 6750 രൂപയും കണ്ടെത്തി.
പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങള്‍ തുടര്‍ സംരക്ഷണത്തിനായി അമരവിളയിലെ സപ്ലൈകോ എന്‍എഫ്എസ്എ ഗോഡൗണില്‍ സൂക്ഷിക്കാന്‍ കൈമാറി. അവശ്യസാധന നിയമം പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
റേഷനിംഗ് കണ്ട്രോളര് സി.വി. മോഹന്‍കുമാര്‍, ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷനിംഗ് കണ്ട്രോളര് എ. സജാദ്, ജില്ലാ സപ്ലൈ ഓഫിസര്‍ എസ്.ആര്.സ് മിത എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
Thiruvananthapuram
തിരുവനന്തപുരം: പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്നവര്‍ക്കും തിരിമറി നടത്തുന്നവര്‍ക്കുമെതിരേ കര്ശനനടപടിയെടുക്കുമെന്നു മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷന്‍ ദുരുപയോഗം, അനധികൃത സംഭരണം, കടത്ത് എന്നിവ തടയാനായി സംസ്ഥാനവ്യാപകമായി പരിശോധന ശക്തമാക്കും. മിന്നല്‍ പരിശോധനകള്‍ തുടര്‍ന്നും നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
റേഷന്‍ വിഹിതത്തില്‍ കുറവ് വരുത്തുക, പൂഴ്ത്തിവയ്ക്കുക, കരിഞ്ചന്തയില്‍ മറിച്ചു വില്ക്കാന് ശ്രമിക്കുക എന്നിവ കണ്ടെത്തിയാല്‍ റേഷന്‍ കടയുടെ ലൈസന്‍സ് അടിയന്തരമായി സസ്പെന്‍ഡ് ചെയ്യുകയോ സ്ഥിരമായി റദ്ദാക്കുകയോ ചെയ്യും. റേഷന്‍ സാധനങ്ങള്‍ തിരിമറി ചെയ്യുന്നത് അവശ്യസാധന നിയമപ്രകാരം ജാമ്യമില്ലാ കുറ്റമാണ്. കുറ്റക്കാര്‍ക്ക് ഏഴുവര്‍ഷം വരെ തടവുശിക്ഷയും വലിയ തുക പിഴയും ലഭിക്കാം. പരിശോധനകളില്‍ തട്ടിപ്പ് കണ്ടെത്തിയാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും.
Thiruvananthapuram
കഴക്കൂട്ടം : തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലെ എൻസിസി നേവൽ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരുടെ സമർപ്പണത്തിനും മാർഗനിർദേശങ്ങൾക്കും നന്ദിയും ആദരവും പ്രകടിപ്പിക്കുന്നതിനായി "അധ്യാപക ദിനാഘോഷം' സംഘടിപ്പിച്ചു.
അധ്യാപകരോടുള്ള സ്നേഹാദരത്തിന്റെ ഭാഗമായി ആശംസാ കാർഡുകളും പൂക്കളും മധുരപലഹാരങ്ങളും അധ്യാപകർക്ക് സമ്മാനിച്ചു. ആൽഫ്രഡ് സുനിൽ ആമുഖ പ്രഭാഷണം നടത്തി. ഒന്നാം വർഷ, രണ്ടാം വർഷ വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കിറ്റുകളും നൃത്തപരിപാടികളും സംഘടിപ്പിച്ചിരുന്നു.
പ്രിൻസിപ്പൽ പ്രഫ. ഡോ തോമസ് സ്കറിയ, വൈസ് പ്രിൻസിപ്പൽ സബ് ലഫ്. എം. രാജേഷ്, അക്കാദമിക് കോ-ഓർഡിനേറ്റർ ഫാ. ഡോ. ഷിബു ജോസഫ്, ബർസാർ ഫാ. ഡോ. ബിജു ജോയി തുടങ്ങിയവരും പരിപാടികളിൽ പങ്കെടുത്തു.
Thiruvananthapuram
തിരുവനന്തപുരം : അനധികൃത നിർമാണങ്ങൾക്കെതിരേ തിരുവനന്തപുരം നഗരസഭ കർശന നടപടികളാരംഭിച്ചു.നഗരത്തിന്റെ ഹൃദയഭാഗത്ത് പഴവങ്ങാടിയിൽ അനധികൃതമായി നടത്തിവന്നിരുന്ന നാലുനില കെട്ടിട നിർമാണമാണ് ഇന്നലെ ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, വർക്സ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.എസ്. മഞ്ജു എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ ഉദ്യോഗസ്ഥരെത്തി തടഞ്ഞത്. രണ്ടു തവണ നഗരസഭ ടൗൺ പ്ലാനിംഗ് സ്ക്വാഡ് സ്റ്റോപ് മെമ്മോ കൊടുത്ത് തടഞ്ഞ കെട്ടിടമാണു രഹസ്യമായി പണി തുടർന്നത്.
നേരത്തേ ഉണ്ടായിരുന്ന പഴയ ഓടിട്ട കെട്ടിടത്തിൽ അഞ്ചു കടമുറികളാണ് ഉണ്ടായിരുന്നത്. ഈ കെട്ടിടം ഇടിച്ച ശേഷമാണ് നാലുനിലയുള്ള കെട്ടിടം നിർമാണ ചട്ടങ്ങളെല്ലാം ലംഘിച്ച് നഗരസഭയുടെ അനുമതികളൊന്നും ഇല്ലാതെ പണിതുയർത്തിയത്. ഹെറിറ്റേജ് സോൺ കൂടിയാണ് ഈ സ്ഥലം.
അനധികൃത നിർമാണ പ്രവർത്തനങ്ങൾ തടയാൻ നഗരസഭാ ടൗൺ പ്ലാനിംഗ് വിഭാഗത്തിനൊപ്പം പൊലിസിന്റെ കൂടി കാര്യക്ഷമമായ ഇടപെടൽ ഉറപ്പാക്കുമെന്നും അനുമതി ഇല്ലാത്ത ഇത്തരം നിർമാണങ്ങൾ പൊളിച്ചു കളയാൻ നിർദേശം നൽകുമെന്നും ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ പറഞ്ഞു.
നഗരസഭാ എക്സിക്യൂട്ടീവ് എൻജിനിയർമാരായ സാം, ടി. ആർ. വിദ്യാനാഥ്, ബി. ബിജു, അസിസ്റ്റന്റ് എൻജിനിയർ പി. കൃഷ്ണകുമാർ, അസിസ്റ്റന്റ് എൻജിനിയർ എ.വി. ഗ്രീഷ്മ,ബിൽഡിംഗ് ഇൻസ്പെക്ടർ എസ്. ആർ. സുചിത്ര എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഫോർട്ട് പൊലീസും സ്ഥലത്തെത്തി.
Thiruvananthapuram
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗത്തിനെതിരേ അലയൻസ് സർവീസസ് ഇന്ത്യ സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട് ബോൾ ടൂർണമെന്റ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു.
കായിക-യുവജനക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് ചടങ്ങിൽ സന്നിഹതനായിരുന്നു. ഫോർത്ത് വേവ് ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ അലയൻസ് നടത്തുന്ന സിഎസ്ആർ സംരംഭമായ വേണ്ട കപ്പ്, കായിക മേഖലയുടെ പ്രാതിനിധ്യത്തോടെ കുട്ടികളെയും ചെറുപ്പക്കാരെയും മയക്കുമരുന്ന് ഉപയോഗത്തിൽനിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന സംസ്ഥാനതല ടൂർണമെന്റാണ്.
തിരുവനന്തപുരം ജിമ്മി ജോർജ് സ്പോർട്സ് ഹബ്ബിലാണ് മത്സരം. 14 ജില്ലകളിൽ നിന്നായി 160 സ്കൂൾ ടീമുകളിലെ 800 ആൺകുട്ടികളും 800 പെൺകുട്ടികളും ഉൾപ്പെടെ 1,600 കളിക്കാരാണ് വേണ്ട കപ്പ് 2026-ൽ പങ്കെടുക്കുന്നത്. കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, എറണാകുളം എന്നിങ്ങനെ നാലു സോണുകളായി തിരിച്ചാണ് മത്സരങ്ങൾ നടക്കുക. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന സോണൽ മത്സരങ്ങൾക്ക് ശേഷം ഒക്ടോബർ 23, 24 തീയതികളിൽ എറണാകുളത്ത് സംസ്ഥാനതല ചാമ്പ്യൻഷിപ്പ് പോരാട്ടങ്ങൾ നടക്കും.
Thiruvananthapuram
വെള്ളറട: കാരക്കോണം പരമുപിള്ള മെമ്മോറിയല്‍ ഹൈസ്കൂളില്‍ നിന്നും 1988ല്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ 38 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒത്തുചേര്‍ന്നു. കാലം മായ്ക്കാത്ത വര്‍ണങ്ങള്‍ എന്ന പേരിലായിരുന്നു സംഗമം. ലക്ഷ്മീകാന്തന്, വിജയകുമാര്‍, രാധാമണി, നൊവോമി, അനിത, വിജയമ്മ, ലീലാഭായി, സുകുമാരി, സുശീല തങ്കച്ചി, അംബിക, വസന്തകുമാരി, ചന്ദ്രിക എന്നീ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. രോഗബാധിതരായ സഹപാഠികളുടെ വീടുകളിലെത്തി ഓണക്കോടികള്‍ കൈമാറിയ കൂട്ടായ്മ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള നടപടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.
Thiruvananthapuram
തിരുവനന്തപുരം: കലയും സംസ്കാരവും വിദ്യാർഥികളുടെ മാനസിക വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും അത്യാവശ്യമാണെന്ന് ആർകിടെക്ട് ശങ്കർ പ്രസ്താവിച്ചു. നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ സാഹിത്യ സമാജ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ബിജു കെ. ജോർജ് അധ്യക്ഷത വഹിച്ചു. ആർട്സ് ക്ലബിന്റെ ഉദ്ഘാടനം കേരള ലളിതകല അക്കാദമി മുൻ ചെയർമാൻ നേമം പുഷ്പരാജ് നിർവഹിച്ചു. ബർസാർ ഫാ. നിതീഷ് വല്ല്യയ്യത്ത്, വൈസ് പ്രിൻസിപ്പൽ ആർ.സി. അജീഷ് കുമാർ, പിടിഎ പ്രസിഡന്റ് ഡോ. ഏയ്ഞ്ചലോ മാത്യു, പ്രോഗ്രാം കൺവീനർ അജുമോൻ വർഗീസ്, റിനി ജോൺ, ബിന്നി സാഹിതി എന്നിവർ പ്രസംഗിച്ചു.
Thiruvananthapuram
കല്ലമ്പലം: ദേശീയപാതയിൽ കെടിസിടി ആശുപത്രിക്കു സമീപം സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു വിദ്യാർഥികൾക്കു പരിക്കേറ്റു. കാലിനു ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവർ മേവർക്കൽ ചോലോട്ടുവിള വീട്ടിൽ ബിജുവിനെ ആറ്റിങ്ങൽ വലിയ കുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 3.30 ഓടെയായിരുന്നു അപകടം. കല്ലമ്പലം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബസും എതിർദിശയിൽ വന്ന ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻഭാഗം തകർന്നു. ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ആറ്റിങ്ങൽ ഫയർഫോഴ്സെത്തി ഹൈഡ്രോളിക് കട്ടറും ജാക്കിയും ഉപയോഗിച്ചാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ നിസാര പരുക്കേറ്റ മൂന്നു വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചുവെന്നും പൊലിസ് വ്യക്തമാക്കി.
Thiruvananthapuram
നേമം: ബ്ലോക്ക് പഞ്ചായത്ത് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ജൈവവൈവിധ്യ കോൺഗ്രസിൽ നേമം ഗവ. യുപി എസിന് മികച്ച നേട്ടം. പ്രോജക്ട് അവതരണം, പ്രശ്നോത്തരി, ചിത്രരചന എന്നിവയിലാണ് നേമം ഗവ. യുപിഎസിലെ കുട്ടികൾ നേട്ടം കൊയ്തത്. പ്രധാൻ മന്ത്രി കൃഷി സിഞ്ചായി യോജനയുടെയും ജൈവ വൈവിധ്യ പരിപാലന സമിതിയുടെയും നേതൃത്വത്തിൽ ജൈവവൈവിധ്യ കോൺഗ്രസ് സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളിൽനിന്ന് 80 സ്കൂളുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. ശാസ്ത്രജ്ഞൻ ഡോ. ജോഷി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷൺമുഖൻ അധ്യക്ഷനായി. വെള്ളായണി കാർഷിക കോളജ് അസി. ഫ്രഫസർ ഡോ. ചിഞ്ചു രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വിജയികൾക്ക് ഡോ. തോമസ് ജോർജ് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Thiruvananthapuram
നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയിലെ പ്രധാനപ്പെട്ട റിംഗ് റോഡുകള്‍ തകര്‍ന്നു. കുഴികൾ നിറഞ്ഞ റോഡുകളിലൂടെയു ള്ള യാത്ര ദുഷ്കരം. മുക്കോലയ്ക്കല്‍ കുട്ടികളുടെ കൊട്ടാരം മുതല്‍ കല്ലിങ്കല്‍ വരെയുള്ള റോഡാണ് വിവിധ ഇടങ്ങളിൽ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത്. അഞ്ചുവര്‍ഷത്തിനിടെ മൂന്നു തവണ ഈ റോഡ് ടാര്‍ ചെയ്തെങ്കിലും പിന്നെയും തകർന്നു തരിപ്പണമാവുകയായിരുന്നു. ഓടകള്‍ ഇല്ലാത്തതാണ് റോഡ് തകരുന്നതിനു പ്രധാനകാര ണമായി നാട്ടുകാർ ചൂണ്ടി ക്കാണിക്കുന്നത്.
കല്ലിങ്കല്‍ റോഡില്‍ ചെന്നു ചേരുന്ന ഭാഗത്തും വലിയ അപകടകുഴികള്‍ ഉണ്ട്. ചെറിയ മഴയില്‍ പോലും റോഡു നിറയെ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴിയെ അറിയാതെ എത്തുന്ന ഇരുചക്ര വാഹന യാത്രികർ അപകട ത്തിൽപ്പെടുന്നത് പതിവാണ്. പഴകുറ്റിയില്നിന്നുസത്രം മുക്കുവഴി ടൗണില്‍ എത്തേണ്ട റോഡിലെ രണ്ടിടങ്ങളില്‍ വലിയ കുഴികളുണ്ട്. വെയര്‍ഹൗസിനു സമീപത്ത് വലിയ കുഴികള്‍ രൂപപ്പെട്ടതു അപകടങ്ങൾക്കു കാരണമാകുന്നു ണ്ട്. മഴക്കാലം കഴിഞ്ഞതോടെ ടൗണിലും അനുബന്ധപ്രദേശങ്ങളിലും ഇടറോഡുകളും പ്രധാനപാതയും ഒരുപോ ലെ തകർന്നിരിക്കുകയാണ്.
Thiruvananthapuram
തിരുവനന്തപുരം : തിരുവല്ല മാർത്തോമ്മാ കോളജ് അലുംമ്നി അസോസിയേഷൻ തിരുവനന്തപുരം ചാപ്റ്ററിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സിസ തോമസ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ രക്ഷാധികാരി പ്രഫ. ബാബു സഖറിയ അധ്യക്ഷത വഹിച്ചു. മുക്കോലയ്ക്കൽ സെന്റ് തോമസ് സ്കൂൾ മുൻ വൈസ് പ്രിൻസിപ്പൽ ജോർജി പി. മാത്യു, ഷെവലിയാർ ഡോ. കോശി എം. ജോർജ്, ജേക്കബ് ജോർജ്, കേണൽ ജോസ് തോമസ്, മാത്യു എം. ജോർജ്, അലക്സ് ജോർജ്, ഡോ. കെ.ടി. ചെറിയാൻ പണിക്കർ, തോമസ് ലൂക്ക്, ദീപ സോമൻ, സിമി സാബു തുടങ്ങിയവർ പ്രസംഗിച്ചു.
Thiruvananthapuram
വിഴിഞ്ഞം: തീരദേശ മേഖലയിലെ ദുരന്തനിവാരണ സന്നദ്ധത വിലയിരുത്തുന്നതിനായി കരുംകുളം പഞ്ചായത്തിൽ അധികൃതരുടെ വക സുനാമി മോക്ക്ഡ്രിൽ. എ ന്നാൽ പരിശീലനത്തിന്റെ ഭാഗമായി നൽകിയ മുന്നറിയിപ്പിൽ ഭീതിയോടെ ജനം.മുന്നറിയിപ്പില്ലാതെ പാഞ്ഞെത്തിയ ആംബുലൻസുകളും ഫയർ ഫോഴ്സ് വാഹനങ്ങളും പൊലിസ് ഉൾപ്പെടെയുള്ള അധികൃതരുടെ വാഹന വ്യൂഹങ്ങളുംകണ്ട തീരദേശവാസികൾ ഒരു നിമിഷം ഞെട്ടി.
തീരത്തു നിന്നുള്ള ആൾക്കാരെ ആംബുലൻസിൽ കയറ്റി തൊട്ടടുത്ത് പ്രത്യേകം തയാറാക്കിയിരുന്ന സുരക്ഷാ കേന്ദ്രത്തിലേക്കു പെട്ടെന്നു മാറ്റുന്നതിനിടയിൽ വീട്ടിൽ നിന്നുള്ള മറ്റുള്ളവരുടെ രക്ഷയെക്കുറിച്ച് അധികൃതരുടെ മുന്നിൽ പലരും ആശങ്കയറിയിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടതായി വിലയിരുത്തലുണ്ടായത്. ഒടുവിൽ ജനത്തയെല്ലാം പറഞ്ഞു സമാധാന പ്പെടുത്തേണ്ടതായും വന്നു.
ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് തീരദേശത്ത് സുനാമി മോക്ക് ഡ്രിൽ നടത്തിയത്. സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ ജനപ്രതിനിധികളും പൊലിസും വന്ന് ഇതു വ്യാജ പരിശീലനം മാത്രമാണെന്ന് ഉച്ചഭാഷിണിയിലൂടെ അറിയിച്ചതോടെയാണ് ആശങ്കയൊഴിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ കിളിത്തട്ട്, പുതിയതുറ വാർഡുക ളിലായിരുന്നു മോക്ഡ്രിൽ.
Thiruvananthapuram
കാട്ടാക്കട: കേരള പൊലിസ് 47-ാമത് സ്പോർട്സ് മീറ്റിന്റെ ഭാഗമായി കാട്ടാക്കട സബ് ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരം വീരണകാവ് മാർവൽസ് ടർഫിൽ കാട്ടാക്കട ഡിവൈഎസ്പി ജി. ബിനു ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ആര്യനാട് സർക്കിൾ ടീം ജേതാക്കളായി.
കാട്ടാക്കട സർക്കിൾ ടീം രണ്ടാം സ്ഥാനവും മാറനല്ലൂർ സർക്കിൾ ടീം മൂന്നാം സ്ഥാനവും നേടി. വിജയികളായ ആര്യനാട് സർക്കിൾ ടീമിനുവേണ്ടി മത്സരത്തിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ സജിൻ ലൂയിസ്, ഡിവൈഎസ്പി ജി. ബിനുവിൽനിന്നും വിജയ ട്രോഫി ഏറ്റുവാങ്ങി. "യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്' എന്ന എന്ന സന്ദേശമുയർത്തി നടക്കുന്ന കേരള പൊലിസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരം ലഹരിവിരുദ്ധ സന്ദേശവും ഉയർത്തി.
കേസരി - എസ്.എൽ. ശ്യാം ക്രിക്കറ്റ് ടൂർണമെന്റ് സീസണ് ത്രീ മത്സരങ്ങൾ
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന കേസരി - എസ്.എൽ.ശ്യാം ക്രിക്കറ്റ് ടൂർണമെന്റ് സീസണ് മൂന്ന് മത്സരങ്ങൾ ഇന്നു മുതൽ.
പുരുഷ വിഭാഗം ടൂർണമെന്റ് ഇന്നു മുതൽ 12 വരെ നടക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ പ്രധാന മാധ്യമസ്ഥാപനങ്ങളിലെ ടീമുകൾ മാറ്റുരയ്ക്കും. ഇന്നു വൈകുന്നേരം അഞ്ചിനു കായിക - യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അധ്യക്ഷനാകും. ജില്ലാ സെക്രട്ടറി അനുപമ ജി.നായർ സ്വാഗതവും ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സി. രാജ നന്ദിയും പറയും.
Thiruvananthapuram
തിരുവനന്തപുരം: കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്കുമെതിരേ റസിഡൻസ് അസോസിയേഷനുകൾ രംഗത്തിറങ്ങണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് ആവശ്യപ്പെട്ടു.
മുട്ടത്തറ പ്രത്യാശ റസിഡൻസ് അസോസിയേഷൻ വാർഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് മേരി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ, ബിഎസ്എഫ് കമാൻഡിംദ് ഓഫിസർ സുരേന്ദ്രൻ, ഫാ. അലോഷ്യസ്, വലിയതുറ സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷ്, അബ്ദുൽ റഹ്മാൻ, ഷാബു, മേട്ടിൽ, ജസ്റ്റിൻ, സ്മിത തുടങ്ങിയവർ പ്രസംഗിച്ചു.
Kollam
കൊല്ലം: ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി കൊല്ലം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്യാസ് അദാലത്ത് സംഘടിപ്പിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്.സജീദിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ ജില്ലാതലത്തില്‍ പരിഹരിക്കാവുന്ന പരാതികള്‍ക്ക് പരിഹാരം കണ്ടു. ശേഷിക്കുന്ന പരാതികളില്‍ വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ സെയില്‍സ് ഓഫീസര്‍മാര്‍ക്ക് എഡിഎം നിര്‍ദേശം നല്കി.
ഗ്രാമീണ മേഖലകളില്‍ ഗ്യാസ് ബുക്കിംഗിനുള്ള ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ദിവസമായി കുറച്ചതിനെ തുടര്‍ന്ന് പ്രതിദിന റിഫില്‍ ബുക്കിംഗില്‍ വര്‍ധനയുണ്ടായതാണ് വിതരണത്തില്‍ ചെറിയ കാലതാമസത്തിന് കാരണമെന്ന് സെയില്‍സ് ഓഫീസര്‍ അറിയിച്ചു. നിലവിലെ പ്രശ്നങ്ങള്‍ നാല് ആഴ്ചയ്കള്ക്കകം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചതായി എഡിഎം പറഞ്ഞു.
അദാലത്തില്‍ പങ്കെടുക്കാതിരുന്ന ഗ്യാസ് ഏജന്‍സി ഉടമകള്‍ക്ക് നോട്ടിസ് നല്കി വിശദീകരണം തേടാനും എ ഡി എം നിര്‍ദേശിച്ചു. ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുന്നതിനായി ജില്ലാ, താലൂക്ക് തലങ്ങളില്‍ സ്ക്വാഡുകള്‍ രൂപീകരിച്ച് ശക്തമായ പരിശോധന നടത്തുന്നുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ.വി.സിന്ധു അറിയിച്ചു. പരാതികളില്‍ അന്വേഷണം നടത്തി വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, ഗ്യാസ് ഏജന്‍സി ഉടമകള്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
Kollam
കൊല്ലം: ദൈവദാസന് ബിഷപ് ജെറോം മരിയ ഫെര്‍ണാണ്ടസിന്റെ 125 മത് ജന്മദിന അനുസ്മരണത്തോടനുബന്ധിച്ച് തിരുമുല്ലവാരം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകയില്നടന്ന അനുസ്മരണ സമ്മേളനം ഇരവിപുരം എംഎല്‍എ അഡ്വക്കേറ്റ് വിഷ്ണു മോഹന്‍ ഉദ്ഘാടനം ചെയ്തു. പതാക ഉയര്‍ത്തുകയും ബിഷപ് ജെറോമിന്റെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
ദൈവദാസന് ബിഷപ് ജെറോം സാമൂഹിക നവോത്ഥാനത്തിനും ആതുര ശുശ്രൂഷ രംഗത്തും അതിലുപരി വിദ്യാഭ്യാസ പരിഷ്കരണത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രൂപീകരണത്തിലും നിര്‍ണായകമായ പങ്കുവഹിച്ചുവെന്ന് വിഷ്ണു മോഹന്‍ എംഎല്‍എ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
ഭാരത സംസ്കാരത്തെ ആത്മീയ ചൈതന്യമായി ഉള്‍ക്കൊണ്ടുകൊണ്ട് ഭാരത രാജ്ഞി മാതാവിന്റെ ചിന്ത കൊണ്ടുവരുവാനും ഭാരത രാജ്ഞി ഇടവക സ്ഥാപിക്കുവാനും ബിഷപ്പ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ ഫാത്തിമാത നാഷണല്‍ കോളജ് തുടങ്ങി അനേക സ്ഥാപനങ്ങള്‍ കൊണ്ടുവരാനും അതുവഴി ജാതിമതഭേദമന്യേ വിദ്യാഭ്യാസം നല്‍കുന്നതിനും ബിഷപ് ജെറോമിന് സാധിച്ചു.
അദ്ദേഹം സ്ഥാപിച്ച കൊല്ലം രൂപതയുടെ കലാലയങ്ങളും കോളജുകളും നല്കുന്ന പൊന്‍വെളിച്ചത്തില്‍ പഠിച്ചുവളരുവാന് കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും തിരുമുല്ലവാരം സെന്റ് ജോണ്‍ യുപിഎസില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇരവിപുരം എംഎല്‍എ അഡ്വക്കേറ്റ് വിഷ്ണുമോഹന് പറഞ്ഞു.
ഇടവക വികാരി ഫാ. ജോളി എബ്രഹാം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത കാഥികന് അഡ്വ. വി വി ജോസ് ദൈവദാസന് ബിഷപ്പ് ജെറോം എന്ന കഥാപ്രസംഗ ആവിഷ്കാരം അവതരിപ്പിച്ചു. ഇടവക കൈക്കാരന് സെബാസ്റ്റ്യന്‍, ഇടവക കോ-ഓർഡിനേറ്റര്‍ മാത്യു, തിരുമല്ലവാരം സെന്റ് ജോണ്‍ യുപി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മോണിക്ക മേരി എന്നിവര്‍ സംസാരിച്ചു.
Kollam
കൊട്ടിയം: തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ 17 ന് നടക്കുന്ന ലോക് ഭവന് മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ യൂണിയന് മൈലക്കാട് മേഖലാ യോഗം തീരുമാനിച്ചു. തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുക, തൊഴിലാളികള്‍ക്ക് ഇഎസ്ഐ ആനുകൂല്യങ്ങള്‍ നല്‍കുക, വിബിജി റാം ജി പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പഞ്ചായത്ത് അംഗവും, യൂണിയന് മണ്ഡലം കമ്മിറ്റിയുടെ ട്രഷററുമായ ആര്. കലജദേവി അധ്യക്ഷത വഹിച്ചു. ആര്‍എസ്പി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്ലാക്കാട് ടിങ്കു ഉദ്ഘാടനം ചെയ്തു.
Kollam
പേരൂര്‍ക്കട: യുവാവിനെ കുത്തിപ്പരിക്കല്‍പ്പിച്ച എട്ടംഗസംഘത്തിലെ ഒരാളെ വട്ടിയൂര്‍ക്കാവ് എസ്ഐ ആര്.എസ്. വിപിന്‍, എസ് ഐ ദിനേഷ്, എസ്സിപിഒ മുജീബ്, സിപിഒ ഷിബു എന്നിവര്‍ ചേര്‍ന്നു പിടികൂടി. മുട്ടത്തറ സ്വദേശി സെയ്ദലി (35) ആണ് മണക്കാടു ഭാഗത്തുനിന്ന് പിടിയിലായത്.
കണ്ടാലറിയാവുന്ന രണ്ടുപേര്‍ ഉള്‍പ്പെടെ ബാക്കിയുള്ള ഏഴുപേര്‍ക്കായി പൊലി
സ് അന്വേഷണം ഊര്‍ജിതമാക്കി. വിളപ്പില്‍ പള്ളിമുക്ക് അന്‍സ് മന്‍സിലില്‍ അന്സുമോനെ (39) യാണ് സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. ഓഗസ്റ്റ് 27ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണ് കേസിന് ആസ്പദമായ സംഭവം.
വട്ടിയൂര്‍ക്കാവ് പിടിപി നഗര്‍ സരസ്വതി വിദ്യാലയത്തിന്റെ സമീപത്തുകൂടി കാറില്‍ സഞ്ചരിക്കുകയായിരുന്ന അന്സുമോനെ ബൈക്കിലെത്തിയ എട്ടാംഗസംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. സംഘത്തിലെ ഒരാള്‍ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും അൻസുമോനെ അടിച്ചുപരിക്കേൽപ്പിക്കുകയും ചെയ്തു.
ചെറുത്തുനിന്ന അന്സുമോന്റെ വലതു കൈവെള്ളയ്ക്ക് സാരമായി പരിക്കേറ്റു. വട്ടിയൂര്‍ക്കാവ് സ്വദേശികളായ സബീര്‍, ഷഫീഖ്, റിയാസ്, റിയാസിന്റെപിതാവ്, അഫ്സല്, കണ്ടാലറിയാവുന്ന രണ്ടുപേര്‍ എന്നിവരെയാണ് കണ്ടെത്താനുള്ളത്.
Kollam
അഞ്ചല്‍: മാലിന്യം തള്ളിയവർ സിസിടിവിയിൽ കുടുങ്ങി. ഇടമുളക്കല്‍ പഞ്ചായത്തിലെ കാട്ടുവാമുക്ക് വേളൂര്‍ റോഡിലാണ് രാത്രിയുടെ മറവില്‍ വന്‍തോതില്‍ അഴുകിയ മീന്‍ മാലിന്യം ഉൾപ്പെടെയുള്ളവ തള്ളിയത്. മാലിന്യം തള്ളിയതാകട്ടെ പഞ്ചായത്ത് സ്ഥാപിച്ച കാമറക്ക് മുന്നിലും. അടുത്ത ദിവസം രാവിലെ തന്നെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു പഞ്ചായത്ത് അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
അര്‍ധരാത്രിയോടെ രണ്ടുപേര്‍ അടങ്ങുന്ന സംഘം പിക്കപ്പില്‍ എത്തി മാലിന്യം തള്ളുന്നത് കണ്ടെത്തി. ഉടന്‍ പൊലിസില്‍ പരാതി നല്കി. ഒപ്പം ദൃശ്യങ്ങളില്‍നിന്നു ലഭിച്ച പിക്കപ്പ് നമ്പറില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് മാലിന്യം നിക്ഷേപിച്ചവരെ വിളിച്ചുവരുത്തി നാട്ടുകാര്‍ പ്രദേശം ക്ലീന്‍ ചെയ്യിച്ചു.
നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലന്നും പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിള വ്യക്തമാക്കി. പഞ്ചായത്തിന്റെ വിവിധ ഇടങ്ങളില്‍ ജനവാസ മേഖലകളില്‍ ഉള്‍പ്പടെ വലിയ അളവില്‍ മാലിന്യം തള്ളിയതോടെയാണ് പഞ്ചായത്ത് പ്രദേശങ്ങളില്‍ എല്ലാം സിസിടിവി കാമറകള്‍ സ്ഥാപിച്ചത്.
Kollam
നടപ്പാക്കാൻ ഇനിയുമേറെ...
പാരിപ്പള്ളി : ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് വീണ്ടും ആരോഗ്യ മന്ത്രി കെ. മുരളീധരന് എത്തും. കഴിഞ്ഞ ജൂലൈ ആറിനാണ് ആരോഗ്യമന്ത്രി മെഡിക്കല്‍ കോളജില്‍ എത്തിയത്. എന്‍.കെ. പ്രേമചന്ദ്രന് എംപിയുടെയും ജനപ്രതിനിധികളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് രണ്ട് മാസംമുമ്പ് അദ്ദേഹം ആശുപത്രി സന്ദര്‍ശിച്ചത്.
മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിച്ച് ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞെങ്കിലും ഇപ്പോഴും ബാലാരിഷ്ടതകളിലും ശൈശവദശയിലുമാണ്. മറ്റ് ആശുപത്രികളിലേയ്ക്ക് രോഗികളെയും അപകടത്തില്‍ പരിക്കേല്‍ക്കുന്നവരെയും റഫര്‍ ചെയ്യുന്ന ആശുപത്രിയായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഈ ആശുപത്രിയുടെ ദയനീയാവസ്ഥ കണ്ടു മനസിലാക്കാനും അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങള്‍ നടപ്പാക്കാനുമാണ് ജനപ്രതിനിധികള്‍ അദ്ദേഹത്തെ ആശുപത്രിയിലയ്ക്ക് ക്ഷണിച്ചത്.
ജനപ്രതിനിധികള്‍ക്കൊപ്പം അദ്ദേഹം ആശുപത്രി സന്ദര്‍ശിക്കുകയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ സംഘടനയും നഴ്സുമാരുടെ സംഘടനയായ കെജിഎന്യുവും അടിയന്തരമായി ആശുപത്രിയില്‍ നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് മന്ത്രിക്ക് നിവേദനങ്ങളും നല്കി. മന്ത്രിസഭയുടെ 100 ദിന കര്‍മ പരിപാടിയില്‍പ്പെടുത്തി അത്യാവശ്യ കാര്യങ്ങള്‍ നടപ്പാക്കാമെന്ന് മന്ത്രി ഉറപ്പു പറഞ്ഞു.
മന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം 24 മണിക്കൂര്‍ പ്രവര്‍ത്തനത്തിലായി. ഒഴിഞ്ഞുകിടന്ന അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ ഡോക്ടറെ നിയമിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോ. പ്രശോഭ് , രണ്ട് സീനിയര്‍ റെസിഡന്റുമാര്‍ എന്നിവരെയാണ് നിയമിച്ചത്. രണ്ടു സീനിയര്‍ റെസിഡന്റുമാരെക്കൂടി പിന്നീട് നിയമിച്ചു.
രണ്ട് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതുകാരണം ടിഎംടി ടെസ്റ്റ് നടത്താന്‍ രോഗികള്‍ക്ക് ഒരുവര്‍ഷം കഴിഞ്ഞുള്ള തീയതിയാണ് നല്‍കിയിരുന്നത്. മിക്ക ടെസ്റ്റുകള്‍ക്കും മാസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതി യുണ്ടായിരുന്നു. പുതിയ നിയമനം നടന്നതോടെ കാര്‍ഡിയോളജി വിഭാഗം 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി.
എമര്‍ജന്‍സി മെഡിസിനിലും ഒരു അസി. പ്രഫസറെ നിയമിച്ചിട്ടുണ്ട്. ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ഉടന്‍ നിയമിക്കും. 21 സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിനുള്ള നടപടികളും തുടങ്ങി. മെഡിക്കല്‍ കോളജില്‍ സൂപ്രണ്ടിനെയും രണ്ടു ഡെപ്യൂട്ടി സൂപ്രണ്ടുമാരെയും പ്രിന്‍സിപ്പലിനെയും നിയമിച്ചു.
നിലവില്‍ ആവശ്യമായതിന്റെപകുതി ജീവനക്കാര്‍ പോലുമില്ല. മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും കൂടുതല്‍ തസ്തിക സൃഷ്ടിക്കുമെന്നും നിയമനം നടത്തുമെന്നും മന്ത്രി കെ. മുരളീധരന് യോഗത്തില്‍ ഉറപ്പുനല്‍കിയിരുന്നു. പക്ഷേ നിയമന നടപടികളൊന്നുമായിട്ടില്ല.
എംആര്‍ഐ സ്ലാനിംഗ് യന്ത്രം സെപ്റ്റംബര്‍ 15-ന് സ്ഥാപിക്കുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് എംആര്‍ഐ സ്കാനിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. യന്ത്രം സ്ഥാപിക്കുന്നതിനുള്ള മുറിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇതിന് ഇനിയും ഒരു മാസമെങ്കിലും താമസമുണ്ടാകും.
24 മണിക്കൂറും അള്‍ട്രാസൗണ്ട് സ്കാനിംഗ് സൗകര്യത്തിനുള്ള നടപടികളൊന്നുമായിട്ടില്ല. ഇതുകൂടി ഉണ്ടായാലേ മെഡിക്കല്‍ കോളജ് നിലവാരത്തിലേക്ക് പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് എത്തുകയുള്ളൂ.
അടിയന്തരമായി ചെയ്യാനുള്ളത്
സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ ന്യൂറോളജി, ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങളില്‍ നിലവില്‍ ഓരോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഈ വിഭാഗങ്ങള്‍ ശക്തിപ്പെടുത്തണം. കേന്ദ്ര സര്‍ക്കാര്‍ 24 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഇതിലേയ്ക്ക് കൂടുതല്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണം.
നേത്ര രോഗ വിഭാഗത്തില്‍ ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പില്ലാത്തതിനാല് ചികിത്സ മുടങ്ങുന്നു. മുഴുവന്‍ തുകയും അനുവദിച്ച് ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ് വാങ്ങണം. ട്രോമാ കെയര്‍ യൂണിറ്റ് അടിയന്തരമായി നടപ്പാക്കണം. ഇതിന് കെട്ടിടം പണിയുന്നതിനുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് കാലമേറെയായി. സര്‍ക്കാര്‍ തീരുമാനം നീണ്ടു പോകുന്നു.
സെന്ട്രലൈസ്എസിയുടെ പ്രവര്‍ത്തനം ഇപ്പോഴും കടലാസിലാണ്. ഇത് പ്രവര്‍ത്തന സജ്ജമാക്കണം. നിലവില്‍ 29 ഏക്കറിലാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. 21 ഏക്കര്‍ ഭൂമി കൂടി വാങ്ങാനുള്ള നടപടികള്‍ സര്‍ക്കാരില്‍ കുരുങ്ങി കിടക്കുകയാണ്.
ഈ ഭൂമി സ്വന്തമായാല്‍ ഇതില്‍ ട്രോമാകെയര്‍ യൂണിറ്റ് സ്ഥാപിക്കാനാകും. ആവശ്യമുള്ളതിന്റെ പകുതി പോലും ജീവനക്കാര്‍ ഇവിടെയില്ല.
തസ്തികകള്‍ സൃഷ്ടിച്ച് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം.
Kollam
ചവറ: വിദ്യാര്‍ഥികളെ കയറ്റാനായിപ്പോയ ബസ് മേല്‍ മൂടിയില്ലാത്ത ഓടയിലേക്ക് ചരിഞ്ഞു. ബസില്‍ വിദ്യാര്‍ഥികള്‍ ആരും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. തേവലക്കര കുന്നേമുക്കിന് തെക്കുവശത്തെ പാതയില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം.
എതിരേ വന്ന വാഹനത്തിന് പോകാനായി ഒഴിഞ്ഞ് കൊടുത്തപ്പോള്‍ മേല്‍ മൂടിയില്ലാത്ത ഒരു മീറ്റര്‍ താഴ്ചയുള്ള ഓടയിലേക്ക് ബസ് ചരിയുകയായിരുന്നു.
പ്രദേശത്തെ ഓടയ്ക്ക് മേല്മൂടില്ലാത്തത് പലപ്പോഴും അപകടത്തിന് വഴി വയ്ക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
Kollam
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിലെ വില്ലേജുകളെ പരിസ്ഥിതിലോല മേഖലകളില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി അതിജീവനസഭ എന്ന പേരില്‍ പ്രത്യേക ഗ്രാമസഭകള്‍ക്ക് തുടക്കമായി.
പഞ്ചായത്തിലെ ഭൂരിഭാഗം ജനവാസ മേഖലകളും പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ കരടു വിജ്ഞാപനത്തിനെതിരെ ഗ്രാമസഭയില്‍ ജനങ്ങള്‍ ഒന്നടങ്കം പിന്തുണച്ച് പ്രമേയം പാസാക്കി.
കഴിഞ്ഞ ദിവസം പഞ്ചായത്തിലെ അമ്പലം വാര്‍ഡില്‍ സംഘടിപ്പിച്ച ഗ്രാമസഭയിലാണ് പ്രമേയം പാസാക്കിയത്. നിലവില്‍ കുളത്തുപ്പുഴ വില്ലേജ് പൂര്‍ണമായും പരിസ്ഥിതിലോല മേഖലയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ബഫര്‍ സോണുകളിലെ ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നുള്ള ആവശ്യങ്ങള്‍ പാലിക്കാതെയാണ് കരടുപട്ടിക തയാറാക്കിയിട്ടുള്ളതെന്നും പ്രദേശത്ത് തലമുറകളായി കൃഷിചെയ്തും മറ്റു തൊഴിലുകള്‍ ചെയ്തും കഴിഞ്ഞുവരുന്ന ജനങ്ങളുടെ തൊഴിലിനെയും നിത്യജീവിതത്തെയും ബാധിക്കുന്നതരത്തിലുള്ള ഏതൊരു നീക്കത്തെയും ചെറുക്കുമെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെആശങ്ക പരിഹരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
കുളത്തൂപ്പുഴ ശാസ്താക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് എം. സൈനബാ ബീവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്് സാബുഎബ്രഹാം പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞചൊല്ലിക്കൊടുത്തു.
Kollam
കൊല്ലം: തുറമുഖ വകുപ്പില്‍ നിന്ന് വാടകയ്ക്കെടുത്ത പഴയ പോര്‍ട്ട് ഓഫിസില്‍ സെല്‍ തയാറാകുന്നതോടെ പള്ളിത്തോട്ടം പൊലിസ് സ്റ്റേഷന് ഒരു മാസത്തിനകം അവിടേക്ക് മാറ്റും. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച പഴയ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിക്കാനാണ് പ്രവര്‍ത്തനം മാറ്റുന്നത്.
മുമ്പ് തുറമുഖ വകുപ്പിന്റെ ഗോഡൗണായിരുന്ന ഓട് പാകിയ കെട്ടിടത്തിലാണ് പള്ളിത്തോട്ടം സ്റ്റേഷന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വാടക കെട്ടിടത്തിലേക്ക് മാറുന്നതോടെ ഇത് പൊളിക്കും. കഴുക്കോലടക്കം ചിതലരിച്ച നിലയിലാണ് ഈ കെട്ടിടം.
വാതിലുകള്‍ക്കും ജനാലകള്‍ക്കും ഉറപ്പില്ല. ആയുധങ്ങളും രേഖകളും സൂക്ഷിക്കാന്‍ സുരക്ഷിത സൗകര്യവുമില്ല. ഓടുകള്‍ പലേടത്തും പൊട്ടിയിരിക്കുകയാണ്. അതിനാല്‍ മഴക്കാലത്ത് സ്റ്റേഷനില്‍ കുടപിടിച്ച് ഇരിക്കേണ്ട അവസ്ഥയാണ്.
സെല്ലിന് ഉറപ്പില്ലാത്തതിനാല്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ വെസ്റ്റ് സ്റ്റേഷനിലെ സെല്ലിലേക്കാണ് മാറ്റുന്നത്. വനിതാ ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കാന്‍ ഇടമില്ല. ഇങ്ങനെ പരാതികള്‍ ഏറെയുണ്ട്.
സ്റ്റെയര്‍ റൂം സഹിതം ഒരുനില കെട്ടിടം നിര്‍മിക്കാന്‍ എം. മുകേഷ് എംഎല്‍എ ആയിരിക്കെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. കെട്ടിടത്തിന്റെ രൂപരേഖയ്ക്ക് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയറുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
തുറമുഖ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം പുതിയ കെട്ടിടം നിര്‍മിക്കാനായി ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു. എസ്എച്ച്ഒയ്ക്കും ലാ ആന്‍ഡ് ഓര്‍ഡര്‍ എസ്ഐക്കും പ്രത്യേക മുറികള്‍ പുതിയ കെട്ടിടത്തിലുണ്ടാകും.
റിസപ്ഷന് ഏരിയ, ശൗചാലയങ്ങള്‍, പുരുഷ, വനിത ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം വിശ്രമ മുറികള്‍, കമ്പ്യൂട്ടര്‍, ക്രൈം റെക്കോര്‍ഡ്സ്, ആംസ് റൂമുകള്‍, പുരുഷ, വനിത, ട്രാന്‍സ്ജെന്‍ഡര്‍ സെല്ലുകള്‍ എന്നിവ പുതിയ രൂപരേഖയിലുണ്ട്.
Kollam
കുണ്ടറ : തൃശൂര്‍ ജില്ലയില്‍ ഉണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍, ദേശീയപാത 66-ല്‍ ഗതാഗതത്തിനായി ഉപയോഗിക്കുന്ന റോഡില്‍ അനധികൃതമായും അശ്രദ്ധമായും പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആര്‍ടിഒ എന്ഫോഴ്സ്മെന്റിന്റെനേതൃത്വത്തില് ശക്തമാക്കി.
റോഡിന്റെ സുരക്ഷിതമായ ഉപയോഗത്തിനും ഗതാഗത തടസങ്ങള്‍ ഒഴിവാക്കുന്നതിനുമായി ദേശീയപാതയുടെ പ്രധാന ഭാഗങ്ങളിലും അപകടസാധ്യതയുള്ള സ്ഥലങ്ങളിലും പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ കണ്ടെത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചു. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടിയെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എ.കെ.ദിലു അറിയിച്ചു.
Kollam
കൊല്ലം: പോര്‍ട്ട് കൊല്ലം ഹാര്‍ബറില്‍ മത്സ്യം എടുക്കാനെത്തുന്ന കച്ചവടക്കാരില്‍ നിന്ന് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ് ഉദ്യോഗസ്ഥര്‍ ടോള്‍ തുക കൂട്ടിയത് പ്രതിഷേധത്തിന് ഇടയാക്കി.
ജനപ്രതിനിധികള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ ടോള്‍ നിരക്കിലെ വര്‍ധന താത്കാലികമായി മരവിപ്പിച്ചു. പോര്‍ട്ട് കൊല്ലം ഹാര്‍ബറിലെ ടോള്‍ പിരിവിന്റെ കരാര്‍ നാല് മാസം മുന്‍പ് അവസാനിച്ചിരുന്നു. പുതിയ ടെന്‍ഡര്‍ ക്ഷണിക്കാത്തതിനാല്‍ പഴയ കരാറുകാരന് ആദ്യം മൂന്ന് മാസവും പിന്നീട് ഒരുമാസവും നീട്ടിനല്‍കി. വീണ്ടും നീട്ടാന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് പിരിവ് ആരംഭിക്കുകയായിരുന്നു. 2025 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ടോള്‍ നിരക്ക് ഉയര്‍ത്തിയിരുന്നെങ്കിലും പഴയ കരാറുകാരന് അത്രയും തുക പിരിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ നേരിട്ട് നടത്തിയ ടോള്‍ പിരിവില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഉയര്‍ന്ന ടോള്‍ ഈടാക്കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ടോള്‍ പിരിവിനുള്ള ടെന്‍ഡര്‍ വലിയ പ്രചാരണത്തോടെ ക്ഷണിച്ച് കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് മത്സരം ഉറപ്പാക്കാന്‍ ജനപ്രതിനിധികള്‍ മത്സ്യത്തൊഴിലാളികള്‍, മത്സ്യക്കച്ചവടക്കാര്, ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത് നടന്ന ചര്‍ച്ചയില്‍ ധാരണയായി.
Kollam
കുളത്തൂപ്പുഴ: ഗുണമേന്മയുള്ള നല്ലയിനം കടല്‍ മത്സ്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മത്സ്യക്കൂടാരം എന്ന പേരില്‍ തത്സമയ മത്സ്യ വിപണിക്ക് കുളത്തൂപ്പുഴയില്‍ തുടക്കമായി. ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന ലൈവ് ഫിഷ് മാര്‍ക്കറ്റ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരഭത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. സൈനബാ ബീവി നിര്‍വഹിച്ചു.
കൊല്ലം വാടി, നീണ്ടകരകടപുറത്ത് നിന്നും നേരിട്ട് മത്സ്യം ശേഖരിച്ചെത്തിച്ച് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടന യോഗത്തില്‍ വൈസ് പ്രസിഡന്റ് സാബു ഏബ്രഹാം അധ്യക്ഷനായി. ഇ.കെ. സുധീര്‍, വൈശാഖ്. സി. ദാസ്, നിസാം, ജുമാമസ്ജിദ് പ്രസിഡന്റ് എം. ജാഫര്‍, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, പുളിന്തിട്ട പഞ്ചായത്തംഗങ്ങളായ എ.എസ്. നിസാം, ചന്ദ്രകുമാര്‍, സുനില്‍കുമാര്‍, ഷബ്നാ അന്‍വര്‍, കുളത്തൂപ്പുഴ സലിം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kollam
കുണ്ടറ : നല്ലില തരംഗിണി കലാ - കായിക സമിതി സില്‍വര്‍ ജൂബിലിയോടും ഓണാഘോഷത്തോടും അനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം ചലച്ചിത്ര പിന്നണി ഗായിക ലതിക ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു.
എന്‍.കെ പ്രേമചന്ദ്രന് എംപി മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര താരം അശ്വതി ചന്ദ് കിഷോര്‍ പ്രതിഭകള്‍ക്ക് ആദരവ് നല്കി. നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് ബീന നസിമുദീന്‍ ലബ്ബ കലാ-കായിക മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ലാവണ്യ സജീവ്, പഞ്ചായത്ത് അംഗം വിഷ്ണു ദാസ്, നവം സാംസ്കാരികോത്സവം ചെയര്മാന് സുരേഷ് സിദ്ധാര്‍ഥ , നല്ലില ഗവ.യുപി സ്കൂള്‍ പിടിഎ പ്രസിഡ് ജിഷാ അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്ലബ് പ്രസിഡന്റ് ജോസി ജോണ്‍, സെക്രട്ടറി അനന്തു കൃഷ്ണന്, ട്രഷറര്‍ ടിന്റു തോമസ്, കണ്‍വീനര്‍ ജോണ്സന് എന്നിവര്‍ പ്രസംഗിച്ചു. സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ച് 25 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം നടത്തി. ഉന്നത വിജയം നേടിയവര്‍ക്ക് ആദരവ്, ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഫുട്ബോള്‍ ടൂര്‍ണമെന്റ്, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ചികിത്സ സഹായ വിതരണം, കലാ-കായിക മത്സരങ്ങള്‍ എന്നിവ നടന്നു.
Kollam
കൊല്ലം: അങ്കണവാടികളുടെ ഭൗതിക വികസനത്തോടൊപ്പം കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയും ആരോഗ്യവും ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വനിതാ ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ. സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന 'ബാല്യസ്പന്ദനം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ദേശീയ പോഷകാഹാര മാസാചരണമായ 'പോഷണ്‍ മാഹ്' ന്റെ സംസ്ഥാനതല ഉദ്ഘാടനവും കൊല്ലത്ത് ജയന് മെമ്മോറിയല്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് അങ്കണവാടി കുട്ടികള്‍ക്കായി 'ബാല്യസ്പന്ദനം' ത്രൈമാസ ആരോഗ്യ പരിശോധന സംഘടിപ്പിക്കുന്നത്. നമ്മുടെ അങ്കണവാടി, നമ്മുടെ ഉത്തരവാദിത്തം എന്ന സന്ദേശമുയര്‍ത്തിയാണ് ഇത്തവണത്തെ പോഷണ്‍ മാഹ് ആചരിക്കുന്നത്.
കുട്ടികളുടെ ജീവിതത്തിലെ ആദ്യ 1,000 ദിനങ്ങള്‍ ശാരീരിക-മാനസിക വളര്‍ച്ചയില്‍ നിര്‍ണായകമാണ്. ഈ കാലയളവിലെ വിളര്‍ച്ച, ജനനസമയത്തെ ഭാരക്കുറവ് എന്നിവ പരിഹരിക്കാന്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള ഇടപെടലുകള്‍ നടത്തും. ഭക്ഷണക്രമം മെച്ചപ്പെടുത്തുക, അങ്കണവാടികളില്‍ വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ചൂടുഭക്ഷണം വിതരണം ചെയ്യുക, അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശീയ കൂട്ടായ്മകളെ സജീവമാക്കുക, മാതൃവന്ദന യോജന വഴി ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സമഗ്ര പരിചരണം ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
സംസ്ഥാനത്തെ 33,120 അങ്കണവാടികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പത്ത് അമ്മമാരുടെ സ്ഥാനത്തുനിന്നാണ് അങ്കണവാടി ജീവനക്കാര്‍ കുഞ്ഞുങ്ങളെ പരിചരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് ജീവനക്കാരുടെ പെന്ഷന് കുടിശിക പൂര്‍ണമായും വിതരണം ചെയ്തു. വേതനവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജി.സരസ്വതി, ഡിഎംഒ എ. എല്‍. ഷീജ, എഡിഎം എസ്. സജീദ്, ജോ. ഡയറക്ടര്‍ എസ്.എന്‍. ശിവന്യ, അസി. ഡയറക്ടര്‍ എല്‍ ഷീബ തുടങ്ങിയവര്‍ പങ്കെടുത്തു.
Kollam
കൊല്ലം: പോഷന്‍ അഭിയാന് പദ്ധതിയുടെ ഭാഗമായി ‘പോഷന്‍ മാ 2026' സംസ്ഥാനതല ഉദ്ഘാടനവും വനിതാ ശിശു വികസന വകുപ്പിന്റെ ‘ബാല്യസ്പന്ദനം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ 11ന് ജില്ലാ പഞ്ചായത്തിലെ ജയന് സ്മാരക ഹാളില്‍ മന്ത്രി ബിന്ദു കൃഷ്ണ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപി മുഖ്യപ്രഭാഷണം നടത്തും. കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കൗമാരക്കാര്‍ എന്നിവരുടെ പോഷക സുരക്ഷ ഉറപ്പാക്കുകയാണ് പോഷന്‍ മാ 2026 ന്റെ പ്രധാന ലക്ഷ്യം.
പോഷകാഹാര പ്രദര്‍ശനം, ബോധവത്കരണ ക്ലാസുകള്‍, ആരോഗ്യ പരിശോധന, പാചക മത്സരം, റാലി തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടി കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ തുടര്‍പരിചരണം ഉറപ്പാക്കുന്നതിനുമായ ആരംഭിച്ച ത്രൈമാസ ആരോഗ്യ പരിശോധനാ പദ്ധതിയായ ബാല്യസ്പന്ദനത്തിന്റെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
ആരോഗ്യ, വിദ്യാഭ്യാസ, വനിതാ ശിശുവികസനം, തദ്ദേശസ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്താലാണ് പദ്ധതികളുടെ പ്രവര്‍ത്തനം നടത്തുന്നത്. മേയര്‍ എ.കെ. ഹഫീസ്, കളക്ടർ ആനി ജൂല തോമസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുട്ടികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
Kollam
കൊല്ലം: കോടതികളുടെ പരിഗണനയിലുള്ള കേസുകള്‍ സൗഹാര്‍ദപരമായും വേഗത്തിലും പരിഹരിക്കുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയാണ് കാമ്പയിന്. കോടതികളില്‍ കേസ് നീണ്ടുപോകുന്നത് മൂലമുള്ള സമയനഷ്ടവും സാമ്പത്തിക ബാധ്യതയും മാനസിക സമ്മര്‍ദവും ഒഴിവാക്കി ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ പരിഹാരത്തിലെത്താന്‍ മധ്യസ്ഥതയിലൂടെ സാധിക്കും. മധ്യസ്ഥതാ സേവനങ്ങള്‍ സൗജന്യമാണ്.
\മധ്യസ്ഥതയിലൂടെ കേസ് തീര്‍പ്പാക്കുകയാണെങ്കില്‍ കോടതി ഫീസ് തിരികെ ലഭിക്കും. വിവാഹ തര്‍ക്കങ്ങള്‍, മോട്ടോര്‍ അപകട ക്ലെയിമുകള്‍, ഗാര്‍ഹിക പീഡനം, ചെക്ക് ബൗണ്‍സ്, വാണിജ്യ തര്‍ക്കങ്ങള്‍, സര്‍വീസ് കാര്യങ്ങള്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍, ഉപഭോക്തൃ തര്‍ക്കങ്ങള്‍, വിഭജന കേസുകള്‍, കുടിയൊഴിപ്പിക്കല്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, മറ്റ് സിവില്‍ തര്‍ക്കങ്ങള്‍ എന്നിവയാണ് പരിഗണിക്കുന്നത്.
ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, അഭിഭാഷകര്‍, മധ്യസ്ഥര്‍, നിയമസേവന സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് നടത്തുന്നത്. മധ്യസ്ഥതയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ താത്പര്യമുള്ളവര്‍ കോടതി കോംപ്ലക്സുകളില്‍ പ്രവര്‍ത്തിക്കുന്ന മീഡിയേഷന് സെന്ററുകളുമായോ, ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുമായോ ബന്ധപ്പെടണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജ് കമനീസ് അറിയിച്ചു.
Kollam
കൊല്ലം: തങ്കശേരി ഭാഗത്ത് കടലില്‍ എന്ജിന് തകരാറിലായി കുടുങ്ങിയ മത്സ്യബന്ധന ബോട്ടും അതിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ടീം രക്ഷപ്പെടുത്തി.
തങ്കശേരി ഭാഗത്ത് ‘അനുമോള്‍ ബോട്ട് എന്ജിന് തകരാറിലായി കിടക്കുന്നത്. ഫിഷറീസ് അസി. ഡയറക്ടറുടെ നിര്‍ദേശപ്രകാരം ഫിഷറീസ് റെസ്ക്യൂ ബോട്ടിന്റെ സഹായത്തോടെ ബോട്ടിനെയും അതിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി ശക്തികുളങ്ങര ഹാര്‍ബറില്‍ എത്തിച്ചു. ജിഎഎസ്ഐ പ്രദീപ്, ലൈഫ് ഗാര്‍ഡുമാരായ റോയ്, തോമസ്, സീ ഗാര്‍ഡ് ജോബിന് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
Kollam
കൊല്ലം: കരുനാഗപ്പള്ളി, ശാസ്താംകോട്ട, പരവൂര്‍ മുന്‍സിഫ് കോടതികളില്‍ 'പ്ലീഡര്‍ ടു ഡു ഗവ. വര്‍ക്ക്' തസ്തികകളില്‍ നിയമനം നടത്തുന്നതിനായി യോഗ്യരായ അഭിഭാഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത് കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള, 60 വയസ് പൂര്‍ത്തിയാകാത്ത അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം.
ബയോഡേറ്റയും വയസ്, യോഗ്യത, എൻറോള്‍മെന്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. മൂന്ന് കോടതികളിലേക്കുമായി പൊതുവായ ഒരു പാനലാണ് തയാറാക്കുന്നത്.
എന്നാല്‍ ഏതെങ്കിലും പ്രത്യേക കോടതിയിലേക്ക് മാത്രം അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് അപേക്ഷയില്‍ വ്യക്തമാക്കണം. അപേക്ഷകള്‍ 20ന് വൈകുന്നേരം അഞ്ചിനകം ജില്ലാ കളക്ടര്‍, ജില്ലാ കളക്ടറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്, കൊല്ലം - 691013' വിലാസത്തില്‍ ലഭ്യമാകണം. ഫോണ്‍: 0474-2793473.
Kollam
കൊല്ലം: സംസ്ഥാന സ്കൂള്‍ കായികമേളയുടെ ഭാഗമായുള്ള ജില്ലാ സ്കൂള്‍ കായികമേളയിലെ ഷൂട്ടിംഗ് മത്സരങ്ങള്‍ ഇന്ന് നടക്കും. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ ജില്ലാ റൈഫിള്‍ അസോസിയേഷന് ഓഫ് കൊല്ലം ഇന്‍ഡോര്‍ ഷൂട്ടിംഗ് റേഞ്ചിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നുള്ള കായികതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഇതില്‍ യോഗ്യത നേടുന്നവര്‍ ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ജില്ലയെ പ്രതിനിധീകരിക്കും. മത്സരത്തിന് യോഗ്യത നേടി രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയ കായികതാരങ്ങള്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് (ആധാര്‍) എന്നിവ സഹിതം രാവിലെ 9.30ന് ആശ്രാമം ഡ്രാക്ക് ഷൂട്ടിംഗ് റേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: ഗോകുല്‍ യു (കണ്‍വീനര്‍, കൊല്ലം ജില്ലാ കായികമേള, പൊതുവിദ്യാഭ്യാസ വകുപ്പ്) - 8921536881, വിഘ്നു രാജ് (സെക്രട്ടറി, ജില്ലാ റൈഫിള്‍ അസോസിയേഷന്, കൊല്ലം) 9496468201, 9446794470.
Kollam
കുണ്ടറ : ഈ കാലഘട്ടം പ്രതികരിക്കുന്നത് തൂഫാനിലൂടെയാണെന്ന് ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. നെടുമ്പായിക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ എട്ടു നോമ്പ് പെരുന്നാളിന്റെ സമാപനത്തോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന മധ്യേ വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്നിന്റെയും മറ്റ് ലഹരിയുടെയും അധിക്യത്തിലൂടെയാണ് ഇന്നത്തെ സമൂഹം പ്രതികരിക്കുന്നത്. എന്നാല്‍ ദൈവമാതാവ് നല്കുന്ന മാതൃക അങ്ങനെ ആയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സെമിത്തേരി കുരിശിന് സൗധത്തില്‍ നടന്ന ധൂപ പ്രാര്‍ഥന, പള്ളിപ്രദക്ഷിണം, കൊടിയിറക്ക്, നേര്‍ച്ച എന്നിവയോടെ പെരുന്നാള്‍ സമാപിച്ചു.
Kollam
ചാത്തന്നൂര്‍: ചാത്തന്നൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മുന്നില്‍ വീണ്ടും മാലിന്യം തള്ളുന്നു. സ്കൂള്‍ കവാടത്തിനു സമീപം തള്ളിയ പ്ലാസ്റ്റിക് കവറുകളിലെ മാലിന്യം തെരുവുനായള് കടിച്ചുകീറി റോഡിലാകെ പരത്തിയതോടെ പ്രദേശം രൂക്ഷമായ ദുര്‍ഗന്ധത്തിലും ആരോഗ്യഭീഷണിയിലുമാണ്.
ഞായറാഴ്ച രാത്രിയിലാണ് സ്കൂള്‍ പരിസരത്ത് വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യവും അറവുമാലിന്യവും അടങ്ങിയ ചാക്കുകള്‍ തള്ളിയതെന്നാണ് സൂചന. പുലര്‍ച്ചെയോടെ തെരുവുനായകള്‍ ഇവ റോഡിലേക്ക് വലിച്ചിട്ടു. ഇതുമൂലം കാല്‍നടയാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മൂക്കുപൊത്താതെ ഈ വഴി നടന്നു പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ്.
സ്കൂളിലേക്കു വരുന്നവര്‍ക്ക് തെരുവുനായകളുടെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
പ്രദേശത്ത് മാലിന്യം തള്ളല്‍ പതിവായിട്ടും പഞ്ചായത്തോ അധികൃതരോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പ്രധാന റോഡരികിലുള്ള സ്കൂളിനു മുന്നില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നും രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. സ്കൂള്‍ തുറക്കുന്ന സമയത്ത് പരിസരം ശുചീകരിക്കണമെന്നും മാലിന്യം തള്ളിയ സമൂഹവിരുദ്ധരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Kollam
കൊട്ടിയം: സമൂഹത്തിലെ എല്ലാ നല്ല കാര്യങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കേണ്ട ഇന്നത്തെ കേഡറ്റുകളാണ് നാളെയുടെ മികച്ച പൗരന്മാരാകുന്നതെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി. നിത്യസഹായ മാതാ ഗേള്‍സ് ഹൈസ്കൂള്‍ എസ്പിസി നാലാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരേഡില്‍ ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേര്‍ഡ്, ചാത്തന്നൂര്‍ എസിപി രാകേഷ്, കൊട്ടിയം സബ് ഇന്‍സ്പെക്ടര്‍ അഭിജിത്ത്, സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. ടോമി കമ്മാന്സ്, പിടിഎ പ്രസിഡന്റ് പ്രിയ, സീനിയര്‍ അസിസ്റ്റന്റ് കെ.ആനി എന്നിവര്‍ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പ്രധാന അധ്യാപിക വൈ. ജൂഡിത് ലത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സബ് ഇന്‍സ്പെക്ടര്‍ വൈ. സാബു, ഡെപ്യൂട്ടി എച്ച്എം ജിസ്മി ഫ്രാങ്ക്ലിന്, സിപിഒ മാരായ പ്രഭ അന് മേരി, അനില, ഡി.ഐ. രമ്യ എന്നിവര്‍ സംബന്ധിച്ചു.
Kollam
കൊട്ടാരക്കര: കൃഷി വകുപ്പ് ലോക ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ആഭിമുഖ്യത്തില്‍ റബര്‍ പുനര്‍ നടീലിനായുള്ള കര്‍ഷകര്‍ക്ക് പരിശീലനവും രജിസ്ട്രേഷനും സംഘടിപ്പിച്ചു.
സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ റബര്‍ ബോര്‍ഡിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ഉന്നതി ലക്ഷ്യമാക്കി കര്‍ഷകര്‍ക്ക് നേരിട്ട് സഹായമെത്തിക്കുന്നതിലൂടെ കേര പദ്ധതി മാതൃകാപരമായ വഴികാട്ടിയാവുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു.
വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് അജി അനിമോന് അധ്യക്ഷത വഹിച്ചു. കേര പദ്ധതി സംസ്ഥാന പ്രൊക്യൂര്‍മെന്റ് ഓഫിസര്‍ സുരേഷ് സി. തമ്പി പദ്ധതി വിശദീകരിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു പ്രസാദ് പ്രസംഗിച്ചു. റബര്‍ ബോര്‍ഡ് ഡെപ്യൂട്ടി റബര്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍ എ. ഗോപകുമാര്‍ പുനര്‍ നടീലിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചു ക്ലാസെടുത്തു. കേര പദ്ധതി സംസ്ഥാന പ്ലാന്റേഷന് സ്പെഷലിസ്റ്റ് ആര്.എസ്.അഞ്ജിത്ത് സ്വാഗതവും പ്രൊജക്റ്റ് മാനേ ജ്മെന്റ് കണ്‍സല്‍ട്ടന്റ് വി.കെ. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.130 കര്‍ഷകര്‍ പരിശീലനത്തില്‍ പങ്കെടുക്കുകയും പുനര്‍ നടീലിനായുള്ള രജിസ്ട്രേഷന് പൂര്‍ത്തിയാക്കുകയും ചെയ്തു.
Kollam
കുണ്ടറ : വെള്ളിമണ്‍ നേതാജി ജംഗ്ഷനില്‍ ഇന്നലെ ഉച്ചയോടെ പ്രകാശ് കട്ട കമ്പനി ട്രാന്‍സ്ഫോര്‍മറിന്റെ ന്യൂട്രല്‍ ലീക്കായി ഇരുപതോളം വീടുകളിലെ ഗൃഹോപകരണങ്ങള്‍ കേടായി.
വീടുകളിലെ ഫാന്‍, ലൈറ്റ്, ടിവി, എസി, ഫ്രിഡ്ജ്, മുതലായവ കേടായി. ഉച്ചയോടെ ഉപകരണങ്ങള്‍ നശിച്ചെങ്കിലും ഓരോരുത്തരും സ്വന്തം വീട്ടിലെ പ്രശ്നമാണെന്നു കരുതി. എല്ലാ വീടുകളിലും ഗൃഹോപകരണങ്ങള്‍ കേടായതായി അറിഞ്ഞതോടെയാണ് വൈദ്യുതി ഓഫീസിലെത്തിയത്.
ട്രാന്‍സ്ഫോര്‍മര്‍ പരിശോധിച്ചപ്പോള്‍ ഫീസുകള്‍ പൊട്ടിത്തെറിച്ച് കേബിളുകള്‍ കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
Kollam
കൊല്ലം: കുളങ്ങര ഭാഗം പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ നാമധേയത്തിലുള്ള ഇടവക ദേവാലയത്തിലെ കൊബ്രിയ തിരുനാള്‍ ബിഷപ് എമിരറ്റസ് സ്റ്റാന്‍ലി റോമന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷിച്ചു. ദൈവദാസന് ബിഷപ് ജെറോം മരിയ ഫെര്‍ണാണ്ടസിന്റെ 125-ാമത് അനുസ്മരണ ജന്മദിന ആഘോഷവും പരിശുദ്ധ കന്യകാ മാതാവിന്റെ ജനന തിരുനാളും കേക്ക് മുറിച്ചു ആഘോഷിച്ചു.
ദിവ്യബലി മധ്യേ ഫാ. ജാക്സണ് ജെയിംസ് വചന സന്ദേശം നല്കി. ഫാ. ജോളി ഏബ്രഹാം, ഫാ. ഷാജന്, ഫാ. അജയ് കുമാര്‍, ഫാ. നിക്കോളാസ് തുടങ്ങിയ വൈദികര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൊബ്രിയ തിരുനാളിന്റെ ഭാഗമായി വചന പ്രതിഷ്ഠയും പുഷ്പാര്‍ച്ചനയും നടത്തി. പ്രസിദ്ധേന്തി പി. സേവ്യര്‍, മേരി ഡല്‍നാ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
Kollam
കൊല്ലം: വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ സമാപനവും ദൈവദാസന് ബിഷപ് ജെറോം മരിയ ഫെര്‍ണാണ്ടസിന്റെ പിറന്നാളും ഒരുമിച്ച് ആഘോഷിച്ചു തൂയം വേളാങ്കണ്ണി തീര്‍ഥാടന കേന്ദ്രം. ആഘോഷങ്ങളുടെ ഉദ്ഘാടനം കൊല്ലം രൂപത വികാരി ജനറാൾ മോണ്‍. ഡോ. ബൈജു ജൂലിയാന് നിര്‍വഹിച്ചു.
കൊല്ലം രൂപതയിലെ വിശ്വാസസമൂഹത്തിനിടയില്‍ പരിശുദ്ധ കന്യകമറിയത്തോടുള്ള ഭക്തി ജ്വലിപ്പിച്ചു നിര്‍ത്തിയ പുണ്യപരുഷനായിരുന്നു ദൈവദാസന് ബിഷപ് ജെറോമെന്ന് മോണ്‍. ഡോ. ബൈജു ജൂലിയാന് പറഞ്ഞു. പരിശുദ്ധ മറിയത്തോടുള്ള അഗാധമായ ഭക്തിയുണ്ടായിരുന്ന ബിഷപ് ജെറോമിന്റെ പിറന്നാള്‍ മാതാവിന്റെ പിറന്നാള്‍ ദിനത്തില്‍ത്തന്നെ ആയത് ദൈവീക പരിപാലനത്തിന്റെ അടയാളമാണെന്നും അനുസ്മരണ പ്രസംഗത്തില്‍ ഡോ. ബൈജു ജൂലിയാന് പറഞ്ഞു. പിതാവിന്റെ ശക്തമായ അഗ്നിഷുശ്രൂഷയുടെ അടയാളങ്ങളാണ് ഇന്ന് കൊല്ലത്തിന്റെ സാമൂഹ്യമുന്നേറ്റത്തിന് കാരണമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയുമെന്നും കൊല്ലത്തിന്റെ വികസനത്തില്‍ സ്വയം സമര്‍പ്പിതരായ വിരലിലെണ്ണാവുന്ന വ്യക്തികളില്‍ ജെറോം പിതാവിന് മുഖ്യസ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈദികരുടെയും സിസ്റ്റേഴ്സിന്റെയും നൂറുകണക്കിന് അല്മായരുടെയും സാന്നിധ്യത്തില്‍ ദിവ്യബലിയും കേക്ക് മുറിക്കലും ജെറോം ബിഷപിന്റെ ചിത്രത്തില്‍ പുഷ്പാര്ച്ചനയുമൊക്കെയായി നടന്ന ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്ന അനുസ്മരണ യോഗത്തില്‍ തൂയം ഇടവക വികാരി ഫാ. ബോസ് ആന്റണി, ജ്യോതി നികേതന്‍ കോളജ് ഡയറക്ടര്‍ ഫാ.അഭിലാഷ് ഗ്രിഗറി, ഫാ.ടൈറ്റസ് എന്നിവര്‍ പ്രസംഗിച്ചു.
Kollam
കൊല്ലം : പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണ നടപടികള്‍ക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു.
കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയിലെ വിചാരണാ നടപടികളാണ് കേസില്‍ പബ്ലിക് പ്രൊസിക്യൂട്ടറെ മാറ്റിയ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്ന് തടഞ്ഞത്.
വ്യക്തമായ കാരണമില്ലാതെ പ്രോസിക്യൂട്ടറെ മാറ്റിയെന്ന ആക്ഷേപം ഉന്നയിച്ചുള്ള ഹര്‍ജിയില്‍ മറുപടി നല്‍കാനും തീരുമാനത്തിന്റെ ഫയല്‍ ഹാജരാക്കാനും സര്‍ക്കാരിനോട് കോടതി സാവകാശം അനുവദിച്ചിട്ടുണ്ട്. 2016 ഏപ്രില്‍ 10ന് നടന്ന ദുരന്തത്തില്‍ 112 പേര് മരണപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണയാണ് നിലവിലെ കോടതി ഉത്തരവിലൂടെ താത്കാലികമായി നിലച്ചിരിക്കുന്നത്.
Kollam
കൊല്ലം: തട്ടാര്‍ക്കോണം വഞ്ചിമുക്കിന് സമീപത്തെ വീട്ടില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ വെട്ടുകത്തി കൊണ്ട് മാരകമായി ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍.
കൊറ്റങ്കര പേരൂര്‍ തട്ടാര്‍ക്കോണം മനക്കര മേലൂട്ട് കാവ് വയലി വീട്ടില്‍ ചിതല് മണികണ്ഠന് എന്ന സാബു (46) ആണ് അറസ്റ്റിലായത്. ആറിനു വൈകുന്നേരം നാലോടെയാണ് സംഭവം. പരിക്കേറ്റ രാജീവും പ്രതിയും രാജീവിന്റെ വീട്ടില്‍ മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് പ്രതി അടുക്കളയില്‍നിന്ന് വെട്ടുകത്തി എടുത്ത് രാജീവിനെ പിന്തുടര്ന്ന് മാരകമായി ആക്രമിക്കുകയുമായിരുന്നു.
കിളികൊല്ലൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയായ സാബു മുന്‍പും നിരവധി കേസുകളില്‍ പ്രതിയാണ്.
കൊട്ടാരക്കര പൊലിസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം പരിഗണിച്ച് കാപ്പ ചുമത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Kollam
കൊല്ലം: മുണ്ടയ്ക്കല്‍, പാപനാശത്തെ ബാര്‍ ഹോട്ടലില്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് രണ്ട് യുവാക്കളെ മാരകമായി ആക്രമിച്ച കേസില്‍ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തു. കൊല്ലം താമരക്കുളം പുകയില പണ്ടകശാലയില്‍ ഇസഹാക്ക് (38), പള്ളിത്തോട്ടം എച്ച് ആന്‍ഡി സി കോമ്പൗണ്ടില്‍ ഫെയ്സല്‍ (38) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഓഗസ്റ്റ് മാസം 24ന് ഇസഹാക്കും ഫെയ്സലും മറ്റ് രണ്ട് പ്രതികളും ചേര്‍ന്ന് പാപനാശത്തെ ബാര്‍ ഹോട്ടലില്‍ മദ്യപിക്കുന്നതിനിടെ ഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ട് അവിടെയുണ്ടായിരുന്ന യുവാക്കളുമായി വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ പാര്‍ലറില്‍നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ പ്രതികള്‍ ഇവരെ പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു.
കൊല്ലം ഈസ്റ്റ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ലഭ്യമായ തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ് പ്രതികളായ ഇസഹാക്കിനെയും ഫെയ്സലിനെയും അറസ്റ്റ് ചെയ്തത്. നരഹത്യശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഇസഹാക്ക്. ഇയാളുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം പരിഗണിച്ച് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കാപ്പ ചുമത്താനുള്ള നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Kollam
കൊല്ലം: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ വീടുകയറി ആക്രമണം നടത്തുകയും യുവാവിനെയും മാതാവിനെയും കല്ലുകൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തു.
അഞ്ചല്‍, ചണ്ണപ്പേട്ട, താഴെ മീന്‍കുളം വടക്കേതില്‍ വീട്ടില്‍ സനല്‍ (26), കിളിമാനൂര്‍, കണ്ണങ്കോട്, കായാട്ടുകോണം പറങ്കിമാവിള വീട്ടില്‍ സുധീഷ് (28) എന്നിവരാണ് അറസ്റ്റിലായത്. മുണ്ടയ്ക്കല്‍ സ്വദേശികളായ യുവാവിനെയും മാതാവിനെയുമാണ് ഇവര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
കഴിഞ്ഞ ആറിന് വൈകുന്നേരം 4.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുന്‍വിരോധം നിമിത്തം യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ യുവാവിനെയും മാതാവിനെയും കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് മാതാവിന്റെ പരാതിയില്‍ കൊല്ലം ഈസ്റ്റ് പൊലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
Kollam
കൊല്ലം: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പള്ളിത്തോട്ടം എച്ച് ആന്‍ഡ് സി കോമ്പൗണ്ടില്‍ ഗാന്ധി നഗര്‍-17ല്‍ ഷഹനാസ് (28) ആണ് പള്ളിത്തോട്ടം പൊലിസിന്റെ പിടിയിലായത്.
പ്രതി മുമ്പും ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു, ഇതേത്തുടര്‍ന്ന് യുവതി കോടതിയുടെ സംരക്ഷണ ഉത്തരവ് നേടിയിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെ, കഴിഞ്ഞമാസം 31ന് പ്രതിയുടെ വീട്ടിലെത്തിയ യുവതിയെ പ്രതി ചീത്തവിളിക്കുകയും ആക്രമിക്കുകയും യുവതിയുടെ കഴുത്തിലുണ്ടായിരുന്ന ഷാള്‍ കഴുത്തിനോട് ചേര്‍ത്ത് വലിച്ചുമുറുക്കി ശ്വാസതടസ്സമുണ്ടാക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് യുവതി പള്ളിത്തോട്ടം പൊലിസില്‍ പരാതി നല്കി. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പള്ളിത്തോട്ടം സ്റ്റേഷന് ഹൗസ് ഓഫീസര്‍ പ്രതിഭയുടെ നേതൃത്വത്തില്‍ എസ്ഐ മാരായ നിരഞ്ജന, സുനില്‍, എഎസ്ഐ പ്രശാന്ത് എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Kollam
കൊല്ലം: കേരള പൊലിസ് 47-ാമത് സംസ്ഥാന സ്പോര്‍ട്സ് ആന്‍ഡ് അത്ലറ്റിക് മീറ്റ് 2026-ന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന ദീപശിഖാ റാലിക്കും മാരത്തോണിനും സിറ്റി പൊ ലിസ് സ്വീകരണം നല്കി. റാപ്പിഡ് റെസ്പോണ്‍സ് ആന്‍ഡ് റെസ്ക്യൂ ഫോഴ്സ് കമാന്‍ഡന്റ് ശക്തി സിംഗ് ആര്യ ഐപിഎസിന്റെ നേതൃത്വത്തിലാണ് കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള ഈ ദീപശിഖാ മാരത്തണ്‍ പര്യടനം നടക്കുന്നത്. അഞ്ചിന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച മാരത്തണ്‍ എട്ടിന് തിരുവനന്തപുരത്തെ ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ സമാപിക്കുന്നതിന്റഎ ഭാഗമായാണ് കൊല്ലം സിറ്റി പൊലിസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ കൊല്ലം ചിന്നക്കടയില്‍നിന്ന് വി. പാര്‍ക്കിലേക്ക് വര്‍ണാഭമായ ദീപശിഖാ റാലി സംഘടിപ്പിച്ചു.
സ്കൂള്‍ ബാന്‍ഡ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍, റോളര്‍ സ്കേറ്റിംഗ് ടീം, സൈക്ലിംഗ് ഗ്രൂപ്പ് എന്നിവരുടെ അകമ്പടിയോടെയാണ് ദീപശിഖാ റാലി നടന്നത്. ദീപശിഖാ റാലി വി. പാര്‍ക്കില്‍ സമാപിച്ചതിനോടനുബന്ധിച്ച് കളരിപ്പയറ്റ് പ്രദര്‍ശനവും ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശമുയര്‍ത്തിയ ഫ്ലാഷ് മോബുകളും അരങ്ങേറി.
ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി യാത്ര തിരിച്ച ദീപശിഖാ റാലി രാവിലെ 10ഓടെ കൊല്ലം-തിരുവനന്തപുരം അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് തിരുവനന്തപുരം റൂറല്‍ പൊലിസിന് കൈമാറി.
പരിപാടിയില്‍ എംപി എന്‍.കെ. പ്രേമചന്ദ്രന്, ഇരവിപുരം എംഎല്‍എ വിഷ്ണു മോഹന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലിസ് ഉദ്യോഗസ്ഥര്‍, കായികപ്രേമികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധിപേര്‍ പങ്കെടുത്തു.
കഴിഞ്ഞ ആറിന് വൈകുന്നേരം 4.30ന് കൊല്ലം ബീച്ചില്‍ ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി സംഘടിപ്പിച്ച ‘ബീച്ച് ഫുട്ബോള്‍ ടൂര്‍ണമെന്റ്’ സിറ്റി പൊലിസ് കമ്മിഷണര്‍ ടീം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയിച്ചിരുന്നു.
കഴിഞ്ഞ ഏഴിനു രാത്രി ആലപ്പുഴയിൽ നിന്ന് ഓച്ചിറയിലെത്തിച്ചേര്ന്ന ദീപശിഖയെ ജനപ്രതിനിധികളുടെയും പൊലിസിന്റെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ മാരത്തോണായി ആനയിച്ച് കൊല്ലം സിറ്റി, കൊല്ലം റൂറല്‍ പൊലിസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി ഏറ്റുവാങ്ങി.
Kollam
കൊല്ലം: മനു മാനുവല്‍ രചിച്ച ‘മൊബൈല്‍ ഫോണ്‍: ഉല്പത്തിയും പരിണാമവും' എന്ന പുസ്തകം പ്രകാശനം ചെയ്തു. ബിഷപ് ബെന്‍സിഗര്‍ കോളജ് ഓഫ് നഴ്സിംഗ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കോളജ് മാനേജര്‍ ഫാ. ഷാനി ഫ്രാന്‍സിസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. സിസ്റ്റര്‍ ഡോ. ആന്‍സി ജോസഫിനു നല്കി പുസ്തകം പ്രകാശനം ചെയ്തു.
അസിസ്റ്റന്റ് പ്രഫ. എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ പ്രിന്‍സ് ക്രിസ്റ്റഫറും കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും ചടങ്ങില്‍ സംബന്ധിച്ചു.
Kollam
കൊല്ലം: നെടുമ്പന ഗാന്ധിഭവന് സ്നേഹാലയത്തിലെ അന്തേവാസികളുടെ ആരോഗ്യപരിചരണത്തിനും ക്ഷേമത്തിനുമായി കൊട്ടിയം മൈത്രി സംഘടനയുടെ നേതൃത്വത്തില്‍ ആധുനിക ഫ്രീസര്‍ റഫ്രിജറേറ്റര്‍ നല്കി. മരുന്നുകളും ആരോഗ്യപരിചരണത്തിനാവശ്യമായ വസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഫ്രീസര്‍ ഏറെ പ്രയോജനപ്പെടും.
കൊട്ടിയത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലും വിവിധ ജനകീയ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്ന സംഘടനയുടെ കാരുണ്യപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച കൂടിയാണിത്. മൈത്രി സംഘടന പ്രസിഡന്റ് കൊട്ടിയം താഹ കുഞ്ഞ്, സ്നേഹാലയം ഡയറക്ടര്‍ പ്രസന്ന രാമചന്ദ്രന് ഫ്രീസര്‍ കൈമാറി.
വൈസ് പ്രസിഡന്റ് ബിജു സൂര്യ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മൈത്രി സംഘടന സെക്രട്ടറി പ്രകാശ്, ബ്രഹ്മോസ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന് എസ്. മുഹമ്മദ് സുഹൈല്‍, മൈത്രി ഭാരവാഹികളായ സന്തോഷ് കുമാര്‍, അസര്‍ ബ്രൈറ്റ്, സ്നേഹാലയം സ്റ്റാഫ് അഞ്ജുഷ എന്നിവര്‍ പ്രസംഗിച്ചു.
Kollam
അഞ്ചല്‍ : സെന്റ് ജോണ്‍സ് സ്കൂളില്‍ കഴിഞ്ഞ അധ്യയന വര്‍ഷം 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി മെറിറ്റ് ഡേ ആഘോഷം നടന്നു. അബിന്‍ വര്‍ക്കി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മേരി പോത്തന് അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. ബോവസ് മാത്യു, വൈസ് ചെയര്മാന് കെ.എം. മാത്യു, അക്കാഡമിക് ഡയറക്ടര്‍ പിടി. ആന്റണി, പ്രോഗ്രാം കോ - ഓര്‍ഡിനേറ്റര്‍ ആർ.റാണി, സ്കൂള്‍ പ്രിഫെക്ട് ആർ.അനിരുദ്ധ്്, സ്പീക്കര്‍ പാര്‍വതി എസ്. അജയന്, വൈസ് പ്രിഫെക്ട് ബി. അഭിലക്ഷ്മി, ഡെപ്യൂട്ടി സ്പീക്കര്‍ ക്രിസ്റ്റീന സാജന് പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ഓണത്തോടനുബന്ധിച്ച് സ്കൂള്‍ നല്ലപാഠത്തിന്റെ നേതൃത്വത്തില്‍ ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്ത ഓണക്കിറ്റിന് അബിന്‍ വര്‍ക്കി എംഎല്‍എ നന്ദി പറഞ്ഞു.
Kollam
ചാത്തന്നൂര്‍: ഭര്‍ത്താവിന്റെ മര്‍ദനം സഹിക്കാനാവാതെ ചാത്തന്നൂര്‍ പൊലിസ് സ്റ്റേഷനിലെത്തിയ ഭാര്യയ്ക്ക് പിന്നാലെ എത്തിയ ഭര്‍ത്താവ് അറസ്റ്റിലായി. തിരുവനന്തപുരം കോരാണി കെ.കെ. ഭവനില്‍ സനല്‍ കുമാര്‍ (51)ആണ് ചാത്തന്നൂര്‍ പൊലിസിന്റെ പിടിയിലായത്.
സനല്‍ കുമാറിനെതിരെ പരാതി നല്‍കാനെത്തിയ ഭാര്യയ്ക്ക് പിന്നാലെ ഇരുചക്ര വാഹനത്തില്‍ സനല്‍ കുമാറും ചാത്തന്നൂര്‍ പൊലിസ് സ്റ്റേഷനിലെത്തി.സനലിന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട് നടത്തിയ പരിശോധനയില്‍ പോക്കറ്റില്‍നിന്ന് എംഡിഎംഎ പിടികൂടി. കത്തിയും കണ്ടെടുത്തു.
ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് സനല്‍കുമാറും ഭാര്യയും ചാത്തന്നൂരില്‍ എത്തിയത്. ചടങ്ങുകള്‍ക്ക് ശേഷം ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സനല്‍കുമാര്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ചു.പരാതി നല്‍കാനായി ഭാര്യ ഓട്ടോറിക്ഷയില്‍ ചാത്തന്നൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് തിരിച്ചു.
ഇരുചക്രവാഹനത്തില്‍ ഭാര്യയെ പിന്തുടര്ന്ന് സനല്‍കുമാറും സ്റ്റേഷനിലെത്തി.അക്രമാസക്തനായ സനല്‍കുമാറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയാണ് പൊലിസ് പരിശോധന നടത്തിയത്. ഒരു ഗ്രാമിലേറെ എംഡിഎംഎയാണ് പിടികൂടിയതെന്ന് പൊലിസ് അറിയിച്ചു.എംഡിഎംഎയുമായി സ്റ്റേഷനില്‍ വന്ന് കയറി പിടിയിലായ പ്രതിയുടെ പശ്ചാത്തലം പരിശോധിച്ചു വരികയാണെന്ന് ചാത്തന്നൂര്‍ പൊലിസ് അറിയിച്ചു.
Kollam
കൊല്ലം : നഗരത്തിലെ പ്രധാന റോഡുകളിൽ തെരുവുനായ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം ഉളിയക്കോവില്‍- നായേഴ്സ് റോഡില്‍ ആറുപേരെയാണ് തെരുവുനായ കടിച്ചത്. ഉളിയക്കോവില്‍ കണ്ണമത്ത് ക്ഷേത്രത്തില്‍ തൊഴാനെത്തിയ നാലുപേരെ നായ കടിച്ചു. ഇതേ നായ കാവടിപ്പുറം ഷാപ്പിനു സമീപത്തെത്തി രണ്ടുപേരെ കടിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു.
അക്രമകാരിയായ നായയെ പിന്നീട് കൗണ്‍സിലര്‍ ടി.ആര്. അഭിലാഷിന്റെ നേതൃത്വത്തില്‍ കോര്പറേഷന് ഡോഗ് കാച്ചര്മാരെത്തി പിടികൂടി. നിരീക്ഷണത്തിനായി ഇതിനെ അഞ്ചാലുംമൂട്ടിലെ എബിസി സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.
തേവള്ളി മാര്‍ക്കറ്റ് പരിസരത്ത് നായശല്യം രൂക്ഷമാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നടന്നുപോകുന്ന റോഡാണിത്. മാര്‍ക്കറ്റ് അടുത്തായതിനാല്‍ നായകള്‍ റോഡരികില്‍ കൂട്ടമായി കിടക്കുകയാണ് പതിവ്. കഴിഞ്ഞയാഴ്ച വൈദ്യ ഫ്ലാറ്റിലേക്കുള്ള റോഡില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ നായ കടിച്ചിരുന്നു. കടിച്ച നായയെ പിടിച്ചുകൊണ്ടുപോയി. എന്നാല്‍ നാട്ടുകാര്‍ ഇപ്പോഴും ഭീതിയിലാണ്. മാര്‍ക്കറ്റില്‍ അറവുശാല പ്രവര്‍ത്തിക്കുന്നതിനാലാണ് നായ്ക്കള്‍ കൂടുതലായി എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയില്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്കും അപകടഭീഷണിയാകുന്നുണ്ട്.
മൈതാനങ്ങളിലേയും തീരപ്രദേശങ്ങളിലേയും സ്ഥിതി സമാനമാണ്. പ്രഭാതസവാരിക്കും വ്യായാമത്തിനായി ദിവസേന ഒട്ടേറെ ആളുകളാണ് ആശ്രാമം മൈതാനത്തേക്ക് എത്തുന്നത്.
സമൂഹ്യവിരുദ്ധര്‍ മൈതാനത്തെ കാടുപിടിച്ച സ്ഥലങ്ങളില്‍ ഭക്ഷ്യാവശിഷ്ടങ്ങളും അറവുമാലിന്യവും കൊണ്ടിടുന്നതുമൂലം ഇവിടം നായകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.രാത്രിയായാല്‍ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളില്‍ കയറാനാകില്ല. ചിന്നക്കട, കോണ്‍വെന്റ് ജംഗ്ഷന്, ഹൈസ്കൂള്‍ ജംഗ്ഷന് തുടങ്ങി നഗരത്തിന്റെ പലഭാഗത്തും നടപ്പാതയും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും നായകളുടെ താവളമായി മാറുകയാണ്.
Kollam
കൊട്ടിയം: കോണ്‍ഗ്രസ് കൊട്ടിയം ഈസ്റ്റ് മണ്ഡലം മൂന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിച്ചു. എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയിലെ കുട്ടികള്‍ തൊഴില്‍ അന്വേഷകരായി മാറാതെ തൊഴില്‍ ദാതാക്കളായി മാറണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി റോയ്സണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഫയ്സല്‍ കുളപ്പാടം മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് മണ്ഡലം കമ്മിറ്റി ചെയര്മാന് സജി സാമുവല്‍, മണ്ഡലം പ്രസിഡന്റുമാരായ കെ.ഷെരീഫ്, ജയചന്ദ്രന് നായര്‍, പഞ്ചായത്ത് മുന്‍ അംഗങ്ങളായ പ്ലാക്കാട് ടിങ്കു, ഡൈനീഷ്യ റോയ്സണ്‍, അനില്‍ മൈക്കിള്‍, സുദര്ശനന് പഞ്ചായത്ത് അംഗങ്ങളായ ഷാജി ലുക്കോസ്, ബിന്ദു ധര്മന് , ഫ്രഡിനന്റ്, ജോണ്സന്, അബ്ദുള്‍ ജബാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kollam
കൊല്ലം: ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന 36-ാമത് ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടെസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം.
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട ടീമുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങളും മികച്ച ഡിസൈനുള്ള പുരസ്കാരവും സ്വന്തമാക്കി. അമൃതയില്നിന്നുള്ള ഫൈനല്‍ ഇയര്‍ ഇസിഇ വിദ്യാര്‍ഥി കെ. കാര്‍ത്തിക് നയിച്ച ടീം ഒന്നാം സമ്മാനവും തേര്‍ഡ് ഇയര്‍ ഇസിഇ വിദ്യാര്‍ഥി ജെ. ആര്. പ്രസന്ന ഹരിവീരേഷ് നയിച്ച ടീം രണ്ടാം സമ്മാനവും ഫൈനല്‍ ഇയര്‍ ഇസിഇ വിദ്യാര്‍ഥി കോശി പ്രശാന്ത് നയിച്ച ടീം മികച്ച ഡിസൈനുള്ള പുരസ്കാരവും നേടി. അമൃതപുരി കാമ്പസിലെ ഇ സി ഇ വിഭാഗംപ്രെഫസറും ഹട്ട് ലാബ്സ് ഡയറക്ടറുമായ പ്രഫ. രാജേഷ് കണ്ണന് മേഘലിംഗമാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയത്.
Kollam
ചവറ : ക്ഷയരോഗ നിര്‍മാര്‍ജനത്തിന് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച നീണ്ടകര പഞ്ചായത്ത് സ്വര്‍ണ മെഡലിന് അര്‍ഹമായി. മന്ത്രി ബിന്ദു കൃഷ്ണയില്‍ നിന്ന് നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് ബി. ശിവലാല്‍ സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങി.ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യമുന, നീണ്ടകര താലൂക്ക് ആശുപത്രി സൂപ്രണ്ട് എ.എസ്. അനിലാ മേരി, പഞ്ചായത്ത് സെക്രട്ടറി ജയിന് ജോണി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടർ ഷെമീമ തുടങ്ങിയവര്‍ പങ്കെടുത്തു.
Kollam
കൊല്ലം : വാനരന്മാര് നാട്ടിലിറങ്ങിയതോടെ പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലായി. നാട്ടിലിറങ്ങി വാഴക്കുല, മാങ്ങ, ചക്ക തുടങ്ങിയവ എല്ലാം പറിച്ചെടുക്കുന്നു. പറമ്പുകളെല്ലാം വാനരന്മാര് കാലിയാക്കുന്നു. വാനരപ്പട ഒന്നും ബാക്കിവയ്ക്കില്ല. കൃഷികളെല്ലാം കാലിയാക്കുന്നു.
കതക്, ജനാല എന്നിവ തുറന്നിട്ടാല്‍ അടുക്കളയില്‍ കയറി ആഹാര സാധനങ്ങള്‍ കൈക്കലാക്കി സ്ഥലം വിടും.തെങ്ങില്‍ നിന്നു വെള്ളയ്ക്ക പോലും പറിച്ചെറിയുന്നു. ഏതാനും വര്‍ഷം മുന്‍പുവരെ മലമേല്‍ പാറയില്‍ മാത്രമായിരുന്നു വാനരന്മാര് തമ്പടിച്ചിരുന്നത്. പെറ്റുപെരുകിയതോടെ തീറ്റ തികയാതായി. ഇപ്പോള്‍ അവ കൂട്ടത്തോടെ നാട്ടിലിറങ്ങുകയാണ്. തടിക്കാട്, തണ്ണിച്ചാല്‍, അറയ്ക്കല്‍, വാളകം, പെരുമണ്ണൂര്‍, ഇടയം, മരങ്ങാട്ടുകോണം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കുരങ്ങുകള്‍ പതിവു കാഴ്ചയായി.
ഒറ്റയ്ക്കും കൂട്ടമായും സഞ്ചരിക്കുന്ന വാനരക്കൂട്ടത്തെ തുരത്തിയോടിക്കുക എളുപ്പമല്ല. അബദ്ധത്തില്‍ മുന്നില്‍പ്പെട്ടാല്‍ ഉപദ്രവിക്കാനുള്ള സാധ്യതയുള്ളതിനാല്‍ കുട്ടികളെ വീടിനു പുറത്തുവിടാനും നാട്ടുകാര്‍ ഭയക്കുന്നു. ഉപദ്രവകാരിയായ വാനരന്മാരെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്താല്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കും. നാട്ടുകാര്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത നിസഹായാവസ്ഥയിലാണ്.
മലമേല്‍ പാറയിലെ വാനരന്മാര്ക്ക് തീറ്റ നല്കാന് ഇടമുളയ്ക്കല്‍ പഞ്ചായത്ത് പദ്ധതി തയാറാക്കിയെങ്കിലും നടപ്പാക്കിയില്ല. നാട്ടുകാര്‍ക്ക് ഉപദ്രവമായി നാട്ടില്‍ മേഞ്ഞു നടക്കുന്ന വാനരക്കൂട്ടത്തെ പിടികൂടി ഉള്‍ക്കാട്ടില്‍ വിടുകമാത്രമാകും ഏക പോംവഴി. ഇതിനായി വനംവകുപ്പാണ് പദ്ധതി നടപ്പാക്കേണ്ടത്.
Kollam
കൊല്ലം: ഭാരതീയ സംസ്കാരത്തിന്റെ ആത്മീയ പാരമ്പര്യം നിലനിര്‍ത്തിയ വ്യക്തിത്വമാണ് ബിഷപ് ജെറോം മരിയ ഫെര്‍ണാണ്ടസിന്റേതെന്ന് കൊല്ലം രൂപത വികാരി ജനറാൾ മോണ്‍. ഡോ. ബൈജു ജൂലിയാന്.
ആ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ അധ്യാപകരും വിദ്യാര്‍ഥികളും മാതാപിതാക്കളുമായി നല്ല ബന്ധമുള്ള ചെറിയൊരു ഗുരുകുലം സ്ഥാപിക്കുകയുണ്ടായി.അതാണ് ഇന്ന് മൂവായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ട്രിനിറ്റി ലൈസിയം എന്ന മികച്ച വിദ്യാലയമായി മാറിയതെന്നും മോണ്‍. ബൈജു ജൂലിയാന് പറഞ്ഞു.
ദൈവദാസന് ബിഷപ് ജെറോം മരിയ ഫെര്‍ണാണ്ടസിന്റെ 125-ാം പിറന്നാളിന്റെ ഭാഗമായി ട്രിനിറ്റി ലൈസിയം സ്കൂളില്‍ നടന്ന ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജാക്സന് ജയിംസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ രൂപത അസോസിയേറ്റ് പിആര്‍ഒ ജോര്‍ജ് എഫ്. സേവ്യര്‍, വൈസ് പ്രിന്‍സിപ്പല്‍ ലീന ജോസഫ്, അധ്യാപകരായ നിഷ ആന്റണി, ദിവ്യ ബിജു, എസ്.ജ്യോതി, പി. ആനി എന്നിവര്‍ പ്രസംഗിച്ചു.
Kollam
കുണ്ടറ : ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാള്‍ ഇന്ന് സമാപിക്കും.ഇന്നലെ വൈകുന്നേരം 6.30ന് വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ റാസയും സമാപന ദിവസമായ ഇന്ന് രാവിലെ 7.30ന് വിശുദ്ധ അഞ്ചിന്മേല് കുര്‍ബാനയും സന്ധ്യയ്ക്ക് 6.30ന് അറോറ എന്ന പേരില്‍ നടക്കുന്ന പ്രത്യേക പരിപാടി ഇടവക വികാരി ഫാ. ബേസില്‍ ജേക്കബിന്റെ അധ്യക്ഷതയില്‍ കളക്ടര്‍ ആനി ജൂല തോമസ് ഉദ്ഘാടനം ചെയ്യും.
അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത ഗബ്രിയേല്‍ മോര് ഗ്രീഗോറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. ഇടവകയിലെ മുന്‍ ഭാരവാഹികളെ ആദരിക്കും. യൂത്ത് അസോസിയേഷന്‍സെക്രട്ടറി അലന് റെജി, വൈസ് പ്രസിഡന്റ് അലക്സ് ഫിലിപ്പ്, ട്രസ്റ്റി സജിന്‍ മാത്യു, യൂത്ത് അസോസിയേഷന് അഖില മലങ്കര അല്മായ വൈസ് പ്രസിഡന്റ ജയസ് ജോണ്‍, ഇടവക ട്രസ്റ്റി സന്തോഷ് പി ജോര്‍ജ്, എന്നിവര്‍ പ്രസംഗിക്കും.തുടര്‍ന്ന് ക്രിസ്ത്യന്‍ ഭജന്‍, ക്രിസ്ത്യന്‍ ഗ്രൂപ്പ് ഡാന്‍സ്, മ്യൂസിക്കല്‍ ഡ്രാമ, നിഴല്‍ നാടകം നസ്രായന് എന്നിവയും നടക്കും.
Kollam
കൊല്ലം: നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയ ജീവിതത്തില്‍നിന്ന് സ്വപ്നങ്ങളുടെ ചിറകിലേറി വന്ദേഭാരത് എക്സ്പ്രസിന്റെ വേഗത്തിലേക്ക്. അവിടെനിന്ന് കൊച്ചിയുടെ മനോഹരമായ കായല്ക്കാഴ്ചകളിലേക്കും സ്നേഹസൗഹൃദങ്ങളുടെ പുതുലോകത്തിലേക്കും ഒരു യാത്ര.
ഇഞ്ചവിള സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അമ്മമാര്‍ക്ക് ഇത് കേവലമൊരു വിനോദയാത്രയായിരുന്നില്ല, കാലങ്ങളായി മനസില്‍ സൂക്ഷിച്ചുവച്ചിരുന്ന ഒരു വലിയ ആഗ്രഹത്തിന്റെ സാക്ഷാത്കാരവും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളുടെ സമ്മാനവുമായിരുന്നു.
ഓണക്കാലത്ത് സ്നേഹത്തിന്റെയും കരുതലിന്റെയും നിറവില്‍, കൊല്ലം ഡിസ്ട്രിക്ട് വിമന്‍സ് കൗണ്‍സിലും വൈസ് മെന്‍സ് ഇന്റര്‍നാഷണലും സംയുക്തമായാണ് അമ്മമാര്‍ക്കായി ഈ അപൂര്‍വ സൗഹൃദയാത്ര ഒരുക്കിയത്.
‘അമ്മമാര്‍ക്കൊപ്പം ഒരു പകല്‍' എന്ന പേരില്‍ നഗരക്കാഴ്ചകള്‍ കാണാനും സിനിമ ആസ്വദിക്കാനും അവസരമൊരുക്കി. തുടര്‍ന്ന് ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കണമെന്ന അവരുടെ ആഗ്രഹവും സഫലമാക്കി.
രാവിലെ 5.50ന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍നടന്ന ചടങ്ങില്‍ ഡിസ്ട്രിക്ട് വിമന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ കളക്ടര്‍ ആനി ജൂല തോമസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
Kollam
കോവളം: ഒഡിഷയിൽ നിന്നെത്തിച്ച കഞ്ചാവുമായി ഓട്ടോ റിക്ഷയിൽ സഞ്ചരിച്ച നാലംഗ സംഘത്തെ സിറ്റി ഡാൻസാഫ് സംഘം വിഴിഞ്ഞം കല്ലുവെട്ടാൻകുഴിക്ക് സമീപം ബൈപാസിൽ വാഹനങ്ങൾ തടഞ്ഞു പരിശോധന നടത്തി പിടികൂടി.
ബീമാപ്പള്ളി പുതുവൽ പുരയിടത്തിൽ നൗഷാദ് (40), മണക്കാടുനിന്നു തിരുവല്ലം സ്റ്റേഷൻ പരിധിയിൽ ജാനകി കല്യാണമണ്ഡപത്തിനു പുറകുവശത്ത് വാടകയ്ക്ക് താമസിക്കുന്ന ഷഫീഖ് (51), ബീമാപ്പള്ളി പുതുവൽ പുരയിടത്തിൽ സൈതാലി (33) മാണിക്യവിളാകം പുതുവൽ പുരയിടത്തിൽ സുൽഫിക്കർ (37) എന്നിവരാണ് പിടിയിലായത്. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും 3.5 കിലോ കഞ്ചാവും ഡാൻസാഫ് സംഘം പിടിച്ചെടുത്തു.
നാർക്കോട്ടിക് വിഭാഗം എ സിപി ഗോപകുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിവന്ന അന്വേഷണത്തിലാണ് ഇന്നലെ വൈകുന്നേരം അഞ്ചോ ടെ ബൈപാസിൽ വാഹനങ്ങൾ തടഞ്ഞു പരിശോധന നടത്തി കഞ്ചാവ് സംഘത്തെ പിടികൂടിയത്.
പ്രതികളിൽ മൂന്നു പേർ ഒഡീഷയിൽനിന്നു വിലയ്ക്കു വാങ്ങിയ കഞ്ചാവുമായി ബസിൽ തമിഴ്നാട് വഴി കളിയിക്കവിളയിൽ എത്തിയ ശേഷം പ്രതികളിലൊരാളും ഓട്ടോ ഡ്രൈവറുമായ സുൽഫിക്കറിന്റെ ഓട്ടോ വിളിച്ചു വരുത്തി അതിൽ തിരുവനന്തപുരം ഭാഗത്തേക്കു വരുന്പോഴാ യിരുന്നു ഡാൻസാഫിന്റെ പിടിയിൽ ആയതെന്നു തുടർനടപടികൾക്ക് നേതൃത്വം നൽകിയ വിഴിഞ്ഞം സിഐ ഹേമന്ദ് കുമാർ പറഞ്ഞു.
Pathanamthitta
കണമല: ശബരിമല റോഡിലെ കണമല ഇറക്കത്തിന് സുരക്ഷ കൂട്ടുന്നു. ഇതിന്റെ ഭാഗമായി കണമല ഇറക്കത്തിലെ അതീവ അപകട മേഖലയായ അട്ടിവളവിൽ കോൺക്രീറ്റ് ഭിത്തിയുടെ നിർമാണം ആരംഭിച്ചു. 24 മീറ്റർ നീളത്തിൽ 3.60 മീറ്റർ ഉയരത്തോടെയാണ് സംരക്ഷണഭിത്തിയുടെ നിർമാണം. 22 ലക്ഷം രൂപയോളമാണ് ഇതിന് ഫണ്ട് ചെലവിടുന്നത്.
അട്ടിവളവിൽ ഏതെങ്കിലും വാഹനം നിയന്ത്രണം തെറ്റിയാൽ ക്രാഷ് ബാരിയർ തകർത്തു കൊക്കയിലേക്ക് മറിഞ്ഞു വീഴരുത് എന്നതാണ് ലക്ഷ്യമിടുന്നത്. നിലവിൽ അട്ടിവളവിൽ ക്രാഷ് ബാരിയറുണ്ട്. പക്ഷെ ഓരോ സീസണിലും തുടർച്ചയായി വാഹനങ്ങൾ ഇടിച്ചതുമൂലം ക്രാഷ് ബാരിയർ ദുർബലമാണ്. ഈ ക്രാഷ് ബാരിയറിന്റെ പിന്നിൽ പഴയ കരിങ്കൽക്കെട്ടുള്ളത് അപകടങ്ങളിൽ പലപ്പോഴായി തകർന്നു. ഇതിന് പകരമാണ് ബലവത്തായ കോൺക്രീറ്റ് സംരക്ഷണഭിത്തിയുടെ നിർമാണം ആരംഭിച്ചിരിക്കുന്നത്.
ശബരിമല സീസൺ ആരംഭിക്കുന്ന നവംബർ ആദ്യം ജോലികൾ പൂർത്തിയാകും. ഇതോടൊപ്പം ഇറക്കത്തിൽ കൂടുതൽ ബ്ലിങ്കിംഗ് ലൈറ്റുകളും വാഹന വേഗം കുറയ്ക്കുന്ന സ്റ്റഡുകളും തമിഴ്, തെലുങ്ക്, കന്നഡ ഉൾപ്പടെ വിവിധ ഭാഷകളിൽ അപകട സൂചന മുന്നറിയിപ്പ് ബോർഡുകളും രാത്രിയിൽ വെളിച്ചവും അപകട സുരക്ഷ ബോർഡുകളും സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
Pathanamthitta
അയിരൂര്‍: ആറന്മുള ഉത്രട്ടാതി ജലമേളയില്‍ ബി ബാച്ചില്‍ തുടര്‍ച്ചയായി മൂന്നാം വിജയത്തോടെ ഹാട്രിക് നേടി മന്നം ട്രോഫി കരസ്ഥമാക്കിയ കോറ്റാത്തൂര്‍ കൈതക്കോടി പള്ളിയോടത്തിനും എ ബാച്ചില്‍ ആറാം സ്ഥാനത്ത് എത്തിയ അയിരൂര്‍ പള്ളിയോടത്തിനും അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആചാരപരമായ സ്വീകരണം നല്കി. രണ്ട് പള്ളിയോടങ്ങളിലെയും ക്യാപ്റ്റന്മാര്ക്കും പ്രതിനിധികള്‍ക്കും ഗ്രാമ പഞ്ചായത്തിന്റെ ആദരം നല്കി.
അനുമോദന സമ്മേളനം പഴകുളം മധു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ബി. നായര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സന്തോഷ് ജോസഫ് കൊച്ചുപറമ്പില്‍, ശ്രീകല ഹരികുമാര്‍, സാംകുട്ടി അയ്യക്കാവില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.സി. മഞ്ജുഷ, സുജാത സന്തോഷ്, ബോബന് താഴമണ്‍, അഭിനു മത്തായി, സുലേഖ ചന്ദ്രശേഖരന്, അജയ് ഗോപിനാഥ്, സ്മിത സോമശേഖരന്‍, രേണുക സജികുമാര്‍, ലിസി ശാമുവേല്‍, അമ്പിളി പ്രഭാകരന് നായര്‍, അനിത കുറുപ്പ്, അയിരൂര്‍ വില്ലേജ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി എന്‍എസ്എസ് പ്രാദേശിക യൂണിയന് പ്രസിഡന്റ് പ്രസാദ് കൈലാത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.എസ്. സജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Pathanamthitta
അടൂര്‍: പൊലിസുകാരുടെയും അവരുടെ മക്കളുടെയും ജനനേന്ദ്രിയം തകർക്കാൻ കഴിയുന്ന പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് സിപിഎം നേതാവും പികെഎസ് ജില്ലാ ട്രഷററുമായ എ.ആര്. അജീഷ് കുമാർ.
പൊലിസ് മര്‍ദനത്തില്‍ യുവാവിന്റെ ജനനേന്ദ്രിയം തകര്‍ന്നുവെന്നാരോപിച്ച് പികെഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടൂര്‍ ഡവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് വിവാദ പ്രസംഗം നടത്തിയത്.
പോക്സോ കേസില്‍ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലിസ് സംഘം യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി മണിക്കൂറുകളോളം മർദിച്ചുവെന്നാണ് ആരോപണം.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഉദയഭാനുവും പ്രതിഷേധ യോഗത്തിൽ രൂക്ഷവിമര്‍ശനമാണ് പൊലിസിനെതിരെ ഉന്നയിച്ചത്.
Pathanamthitta
അടൂർ: നഗരസഭാ പരിധിയിലെ തട്ടുകടകൾ, പൊരിപ്പുകടകൾ, ചിപ്സ് കടകൾ എന്നിവിടങ്ങളിൽ അടൂർ നഗരസഭാ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി. പറക്കോട് മുതൽ അടൂർ വരെയുള്ള നഗരസഭാ പരിധിയിലെ വിവിധ സ്ഥാപനങ്ങളിലായിരുന്നു പരിശോധന.
പരിശോധനയിൽ അടൂരിൽ പ്രവർത്തിക്കുന്ന മലബാർ ചിപ്സ് എന്ന സ്ഥാപനത്തിൽനിന്ന് 40 കിലോഗ്രാം പഴകിയതും ഉപയോഗശൂന്യവുമായ എണ്ണ പിടിച്ചെടുത്തു. എംജി ബേക്കറി ആൻഡ് ചിപ്സ് എന്ന സ്ഥാപനത്തിൽനിന്ന് 35 കിലോഗ്രാം പഴകിയതും ഉപയോഗശൂന്യവുമായ എണ്ണപിടിച്ചെടുത്തു.
ക്ലീൻസിറ്റി മാനേജർ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്ക്വാഡാണ് പരിശോധന നടത്തിയത്. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സിനി, കവിത, അമൽ, മിനി എന്നിവരും നഗരസഭാ ജീവനക്കാരായ യോഹന്നാൻ, അനീഷ്, മാത്യൂസ്, മാത്യൂസ് കുട്ടി തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.
Pathanamthitta
കോഴഞ്ചേരി: സവാളയുടെയും ചെറിയ ഉള്ളിയുടെയും വിലയില്‍ പൊള്ളലേറ്റ് വീട്ടമ്മമാര്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സവാളയുടെ വിലയില്‍ 27രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 67 മുതല്‍ 70 രൂപ വരെ നിരക്കിലാണ് വിപണിയില്‍ ഇപ്പോള്‍ വില ഈടാക്കുന്നത്. മൊത്ത കച്ചവടക്കാര്‍ 62 രൂപയ്ക്കാണ് ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കുന്നത്. സാധാരണക്കാര്‍ ഉള്ളി വാങ്ങുമ്പോള്‍ ഇത് 80 രൂപയ്ക്ക് മുകളിലെത്തുന്നു.
മുന്തിയ ഇനം ചെറിയ ഉള്ളിക്ക് 100 മുതല്‍ 120 രൂപ വരെയാണ് വില. 50 രൂപയില്‍ നിന്നാണ് 100 രൂപയായി വര്‍ധിച്ചത്. സവാളയുടെ വിലയിലും വന്‍ വര്‍ധനവാണ്. ഇതോടൊപ്പം പഞ്ചസാരയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. ചില്ലറ വിപണിയില്‍ വരുംദിവസങ്ങളില്‍ ഒരു കിലോ സവാളയ്ക്ക് 100 രൂപ വരെ ഉയരാമെന്ന് കോഴഞ്ചേരി - തെക്കേമലയിലെ മൊത്ത പച്ചക്കറി വ്യാപാരിയായ ജി. അജീഷ് കുമാര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ പൂനെയിലാണ് വന്‍തോതില്‍ സവാള കൃഷി ചെയ്യുന്നത്. കര്‍ണാടക സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും സവാള കൃഷി ചെയ്യുന്നുണ്ട്. കനത്ത മഴയും വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂടുതല്‍ നടക്കുന്നതുമാണ് വിലക്കയറ്റം ഇത്ര രൂക്ഷമാകാന്‍ കാരണമായി പറയുന്നത്.
സവാളയുടെയും മറ്റും വിളവെടുപ്പുസമയത്തുണ്ടായ മഴമൂലം ഉള്ളി ചീഞ്ഞുപോകുകയും വിപണിയിലേക്ക് ഉള്ളിയുടെ വരവ് കുറയുകയും ചെയ്തു. മഹാരാഷ്ട്രയിലെതന്നെ നാസിക്കിലും ഉള്ള പ്രമുഖ സവാള മൊത്തവ്യാപാരികളില്‍ നിന്നാണ് സവാള ഇവിടെ എത്തുന്നത്. പൊതുവിതരണകേന്ദ്രങ്ങളായ മാവേലി, ത്രിവേണി സ്റ്റോറുകളില്‍ സവാള ഇല്ലാത്തതും വിലവര്‍ധനയ്ക്കു കാരണമായിട്ടുണ്ട്. അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ പൊതുവിതരണകേന്ദ്രങ്ങളിലൂടെ സവാളയും ചെറിയ ഉള്ളിയും വില്‍ക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. പച്ചക്കറിയുടെ വില കൂടിയതും വീട്ടമ്മമാരെ അടക്കം വലയ്ക്കുകയാണ്.
ഉള്ളി കരയിക്കും
ഉള്ളിയുടെ വിലവര്‍ധന വീട്ടമ്മമാരെയാണ് ഏറെ ബാധിക്കുക. അടുക്കളയില്‍ ഉള്ളി ഒഴിച്ചു നിര്‍ത്താനാകില്ല. ഇതുകാരണം സവാളയും ചെറിയ ഉള്ളിയും ന്യായവിലയ്ക്കു ലഭിക്കുന്നില്ലെങ്കില്‍ കുടംബബജറ്റിന്റെ താളംതെറ്റിക്കും. ഉള്ളി അടക്കം നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന തടഞ്ഞുനിര്‍ത്താനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.
മിനി ശ്യാം മോഹന്‍, കോഴഞ്ചേരി.
കാറ്ററിംഗ് മേഖലയിലും പ്രതിസന്ധി
ഉള്ളി അടക്കം സാധനങ്ങളുടെ വില അടിക്കടി കൂടുന്നത് കാറ്ററിംഗ് മേഖലയെ സാരമായി ബാധിക്കും. 250 പേരുടെ സദ്യ ഒരുക്കുന്നതിന് 15 കിലോ സവാളയും എട്ടു കിലോ ചെറിയ ഉള്ളിയും ആവശ്യമായി വരും. വിലവര്‍ധന ഇത്തരത്തില്‍ എത്തിയിരിക്കുന്നതിനാല്‍ സദ്യകളുടെ നടത്തിപ്പും പ്രതിസന്ധിയിലാണ്. പച്ചക്കറികള്‍ക്കുണ്ടായ വില വര്‍ധനയും സദ്യ നല്ല രീതിയില്‍ തയാറാക്കുന്നതിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
അനില്‍ കുമാര്‍, നയന കാറ്ററിംഗ്, ആറന്മുള
Pathanamthitta
കോഴഞ്ചേരി: അനസ്തേഷ്യ മെഷീന് തകരാറിലായതോടെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ തടസപ്പെട്ടു. സിസേറിയന് ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയാതായതാടെ ഗര്‍ഭിണികളും ബുദ്ധിമുട്ടി. ഇതോടെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയ സ്ത്രീകളെ മറ്റ് ആശുപത്രികളിലേക്ക് അടിയന്തരമായി മാറ്റേണ്ടിവന്നു.
തിങ്കളാഴ്ചയാണ് ആശുപത്രിയിലെ അനസ്തേഷ്യ മെഷീന് തകരാര്‍ സംഭവിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അധികൃതര്‍ സ്ഥിതിഗതികള്‍ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. ചൊവ്വാഴ്ച രാത്രിയിലും പ്രശ്നം പരിഹരിക്കാത്തതിനേ തുടര്‍ന്ന് ചില രോഗികളോട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചപ്പോഴാണ് മെഷീന് തകരാറിന്റെ വിവരം അഡ്മിറ്റ് ആയവര്‍ അറിയുന്നത്. കോന്നി മെഡിക്കല്‍ കോളജില്‍ നിന്നും ഉപകരണം എത്തിച്ച് സിസേറിയന് നടത്താന്‍ ശ്രമമുണ്ടായെങ്കിലും ഫലമുണ്ടായില്ല. മെഡിക്കല്‍ കോളജില്‍ ഉപയോഗിക്കാതെയിരുന്ന പുതിയ മെഷീനാണ് എത്തിച്ചതെങ്കിലും ഇതും പ്രവര്‍ത്തനക്ഷമമല്ലായിരുന്നുവെന്ന് പറയുന്നു.
ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്ന നാലു പേരെ ഇതിനോടകം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അനസ്തേഷ്യ സംവിധാനത്തിലെ തകരാര്‍ പരിഹരിക്കാതെ പ്രസവവിഭാഗത്തിലെ സേവനങ്ങള്‍ സാധാരണ നിലയില്‍ പുനഃസ്ഥാപിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികള്‍ക്ക് സംഭവിച്ച പ്രതിസന്ധിയില്‍ അടിയന്തര നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. തകരാറിലായ ഉപകരണം എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കി പ്രസവ-ശസ്ത്രക്രിയാ സേവനങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.
ഷൈറക്സ് കമ്പനിയുടേതാണ് അനസ്തേഷ്യ മെഷീന്. കമ്പനിയെ വിവരം ധരിപ്പിച്ചതിനേത്തുടര്ന്ന് ടെക്നീഷന്‍ ഇന്നലെ വൈകുന്നേരത്തോടെ എത്തിയതായും ശസ്ത്രക്രിയകള്‍ ഇന്നു സാധാരണ നിലയിലാകുമെന്നും ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് അറിയിച്ചു. രാത്രിയോടെ തകരാറുകള്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
Pathanamthitta
ചെങ്ങന്നൂർ: സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് പ്രകോപിതനായി പിണറായി വിജയൻ. ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലായിരുന്നു സംഭവം.
ചങ്ങനാശേരിയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഗസ്റ്റ് ഹൗസിലെത്തിയ പിണറായിയോട് ഇഡി റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ, -പുറത്തു നിൽക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ? ഇവിടെ വന്നത് ബാത്ത്റൂമിൽ പോകാനാണ്, നിങ്ങളെ കാണാനല്ല- എന്ന് അദ്ദേഹം കയർത്തു സംസാരിക്കുകയായിരുന്നു.
അതേസമയം, വിഷയം ഗൗരവത്തോടെ കാണുന്നുണ്ടെന്നും നിയമപരമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ കേസിൽ തുടർനടപടികളിലേക്ക് കടക്കൂ എന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. തെളിവുകൾ വ്യക്തമായി പരിശോധിച്ച് നിയമപരമായ വഴിയിലൂടെ മാത്രമേ മുന്നോട്ടുപോകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായിലേക്ക് പണം കടത്തിയെന്ന് ആരോപണം
സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ മകൾ വീണ തൈക്കണ്ടിയിൽ വഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇഡി കണ്ടെത്തൽ. ഈ പണം കൈപ്പറ്റാനും വീണയും സുഹൃത്തുക്കളും വഴി ദുബായിലേക്ക് കടത്താനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേതൃത്വം നൽകിയെന്നും സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ കത്തിൽ ഇഡി വ്യക്തമാക്കുന്നു.
അഴിമതിപ്പണം കൈമാറാനുള്ള വഴിയായാണ് വീണയുടെ ഐടി കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെ ഉപയോഗിച്ചത്. കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂടൈൽ ലിമിറ്റഡിൽ (സിഎംആർഎൽ) നിന്ന് യാതൊരു സേവനവും നൽകാതെയാണ് വലിയ തുക ലഭിച്ചത്. വീണയുടെ അക്കൗണ്ടിലെത്തിയ പണത്തിന്റെ വഴി അന്വേഷിച്ചപ്പോഴാണ് യഥാർഥ ഗുണഭോക്താക്കൾ പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസുമാണെന്ന് കണ്ടെത്തിയത്.
സിഎംആർഎൽ എംഡി ശശിധരൻ കർത്ത നൽകിയ കൈക്കൂലിപ്പണം എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് വഴിയാണ് കൈമാറിയത്. പി. സുരേഷ് കുമാർ, ഷൈജൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരിസ്, പി.വൈ. ഫൈജാസ്, എം. നന്ദുലാൽ തുടങ്ങിയവരാണ് പണം കൈമാറാൻ സഹായിച്ചതെന്നും റിപ്പോർട്ടിലുണ്ട്.സിഎംആർഎൽ എംഡി ഉൾപ്പെടെ 13 പേർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കള്ളപ്പണ നിരോധന നിയമത്തിലെ(പിഎംഎൽഎ) 66(2) വകുപ്പ് പ്രകാരമാണ് ഇഡി ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയത്. ഡിജിപിക്കു നൽകിയ റിപ്പോർട്ടിലെ ഒന്നാമത്തെ പേര് പിണറായി വിജയൻ്റേതാണ്. കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തിൽ വരുംദിവസങ്ങളിൽ തീരുമാനമുണ്ടായേക്കും.
Pathanamthitta
കൊടുമണ്‍: പുതുക്കിപ്പണിത ചന്ദനപ്പള്ളി പാലത്തിന്റെ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.
കൊടുമണ്‍ - ആനയടി - കൂടല്‍ റോഡിലെ ചന്ദനപ്പള്ളി പാലത്തിലൂടെയുള്ള യാത്ര അപകടാവസ്ഥയിലായിട്ട് ഏറെ നാളാകുന്നു. മൂന്നുവര്‍ഷം മുന്‍പ് പുതുക്കിപ്പണിത പാലത്തിന്റെ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്തേക്ക് തള്ളി വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. പാലവും റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ കോണ്‍ക്രീറ്റും ടാറിംഗും ഇളകി മാറി കുഴി രൂപപ്പെട്ട് വെള്ളം കെട്ടി നില്‍ക്കുകയാണ്. വാഹനങ്ങള്‍ ഈ കുഴിയില്‍ ചാടി അപകടത്തില്‍പ്പെടുന്നു. ആനയടി-കൂടല്‍ റോഡിന്റെ നിര്‍മാണ സമയത്ത് വീതി കുറഞ്ഞ പാലം ഇളക്കി വീതികൂട്ടി പുതുക്കിപ്പണിതതാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച പാലം മൂന്നു വര്‍ഷം കഴിഞ്ഞപ്പോഴേക്കും തകര്‍ച്ചയിലായി. പാലത്തിലൂടെ രാത്രി സഞ്ചരിക്കാനും കഴിയില്ല. തെരുവുവിളക്ക് ഇല്ലെങ്കില്‍ ദുരിതം ഇരട്ടിക്കും. ആവശ്യത്തിന് വെളിച്ചമില്ലാത്തതു കാരണം ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവായി. ബിഎംബിസി പ്രകാരം ഉന്നത നിലവാരത്തില്‍ പണിത റോഡാണിത്.
ആദ്യഘട്ട നിര്‍മാണം മാത്രമാണ് റോഡില്‍ നടന്നത്. രണ്ടാം ഘട്ട നിര്‍മാണം ഇതേവരെ നടന്നിട്ടില്ല. റോഡിന്റെ പല ഭാഗവും ഇളകിത്തുടങ്ങി. കൂടാതെ ഓടയുടെ നിര്‍മാണവും പലയിടത്തും മുടങ്ങിക്കിടക്കുകയാണ്.പല ഭാഗങ്ങളും കാടുകയറി ദുരിതം ഉണ്ടാകുന്നു.
Pathanamthitta
റാന്നി: മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം അരണ്യകം പദ്ധതിയില്‍ മൂന്നു വര്‍ഷം മുമ്പ് മാലിന്യങ്ങള്‍ നീക്കം ചെയ്ത് സുന്ദരമാക്കിയ കനകപ്പലം - വെച്ചൂച്ചിറ റോഡരികില്‍ വീണ്ടും ചെടികള്‍ നടുന്ന പ്രവര്‍ത്തനം ആരംഭിച്ചു. ഫൗണ്ടേഷന്റെ പ്രവര്‍ത്തകരും വെച്ചൂച്ചിറ ഗവണ്മെന്റ് പോളിടെക്ക്നിക് കോളജ് എന്‍എസ്എസ് യൂണിറ്റും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും ചെടി നടീലില്‍ പങ്കാളികളായി.
ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നാലുകിലോമീറ്റര്‍ റോഡരികിലെ 52 ടണ്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് സംസ്കരിച്ച ശേഷമാണ് റോഡിന്റെ വശങ്ങളിലെ കാടുകള്‍ നീക്കം ചെയ്ത് ചെടികള്‍ നട്ടത്. എരുമേലി ഗ്രാമപഞ്ചായത്തിന്റെയും വനംവകുപ്പ് എരുമേലി റേഞ്ചിന്റെയും പൂര്‍ണ സഹകരണം പദ്ധതിക്കു ലഭിച്ചിരുന്നു. പിന്നീട് നിരീക്ഷണ കാമറകളും സ്ഥാപിച്ച് വനം വകുപ്പിനെ ഏല്പിച്ചു. മഴക്കാലത്ത് കാടുകള്‍ വളര്‍ന്നു കയറി ചെടികള്‍ നശിക്കാതെയിരിക്കാന്‍ കഴിഞ്ഞ ഒരാഴ്ചയായി കാടുതെളിക്കല്‍ നടന്നു.
നഷ്ടപ്പെട്ട ചെടികള്‍ക്ക് പകരം പുതിയ ചെടികള്‍വച്ച് പാതയോരം സുന്ദരമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാണുന്നതിനും പിന്തുണ അറിയിക്കുന്നതിനും ധാരാളം പേര് എത്തിയിരുന്നു.
ചെടി നടീല്‍ ജോലികളുടെ ഉദ്ഘാടനം ഹരിതം അരണ്യകം പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍ മേജര്‍ എം. ജി. വര്‍ഗീസ് നിര്‍വഹിച്ചു. പ്രസിഡന്റ് ടി. കെ. സാജു, സെക്രട്ടറി ജോണ്‍ സാമുവേല്‍, ജോണ്‍ വി. തോമസ്, എന്എസ്്എസ്് പ്രോഗ്രാം ഓഫീസര്‍ ബി. ജ്യോതി ബസു, വത്സമ്മ ജോണ്‍, ജ്യോതിക രാജേഷ്, ബേബി വല്യാന്റപറമ്പില്‍, എസ്. അമൃത്, ശ്രീശ്യാം, ഹെവന്‍ സി. ടിജോ, സോളമന് വെള്ളാംകുഴിയില്‍, ദാമോദരന്‍, വിബിന് സുരേഷ്, എന്‍ സന്തോഷ്, മുഹമ്മദ് ബാസിം എന്നിവര്‍ നേതൃത്വം നല്കി.
Pathanamthitta
പത്തനംതിട്ട: ജില്ലയിലെ കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും കെടുതികൾ കുറയ്ക്കാനും ഉതകുന്ന നിർദേശങ്ങൾ സ്വീകരിക്കുകയാണ് സമിതി പ്രധാനമായും ചെയ്തത്.
രാവിലെ പത്തനംതിട്ട കളക്ടറേറ്റിലെത്തിയ സമിതിയംഗങ്ങൾ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തിയശേഷമാണ് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്.
ചെയര്മാന് സജീവ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ എംഎൽഎ മാരായ വർഗീസ് മാമ്മൻ, കെ. രാജൻ, ഫൈസൽ ബാബു, റ്റി. എം. ശശി എന്നിവരാണ് വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തുകയും പരാതികൾ സ്വീകരിക്കുകയും ചെയ്തത്.
സമിതി അംഗങ്ങളെ ജില്ലാ കളക്ടർ എ. നിസാമുദീന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
പ്രളയം ഉണ്ടാകാൻ ഇടയായ സാഹചര്യങ്ങൾ, ഉണ്ടായ മണ്ണിടിച്ചിലിന്റെ വ്യാപ്തി, ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുന്നത്, പഞ്ചായത്തുതല ജാഗ്രതാ സമിതി, മഴക്കെടുതിയിൽ പകർച്ചവ്യാധി തടയുന്നതിന് സ്വീകരിച്ച നടപടികൾ, ദുരിതാശ്വാസ ധനസഹായ വിതരണം, കൃഷി നാശനഷ്ടം, കർഷകർക്കുള്ള ധനസഹായം, മഴക്കെടുതിയിൽ പൊതുമരാമത്ത് റോഡുകൾക്കും പാലങ്ങൾക്കും കെട്ടിടങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ, വനത്തിനുള്ളിൽ നദിയിൽ മരത്തടികൾ ഒഴുകിയെത്തുന്നത്, മഴക്കെടുതിയുമായി ബന്ധപ്പെട്ട് പൊലിസിന്റെ പ്രവർത്തനങ്ങൾ, വനപ്രദേശത്തിനു സമീപം അനധികൃത നിർമാണങ്ങൾ, നദി, തോട്, ചാലുകൾ തുടങ്ങിയവയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന കാര്യങ്ങൾ, കുടിവെള്ള സ്രോതസുകൾ ശുചീകരിക്കുന്നത് തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ സമിതി പ്രത്യേകം ചോദ്യാവലി തയാറാക്കി ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടി. പോരായ്മകൾ ചൂണ്ടിക്കാണിച്ച സമിതിയംഗങ്ങൾ പരിഹാരങ്ങൾ നിർദേശിച്ചു. ഭാവിയിൽ ഇവ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ, സംഘടനകൾ വ്യക്തികൾ എന്നിവരിൽ നിന്നും പരാതികളും നിർദേശങ്ങളും സ്വീകരിച്ചു. ജനപ്രതിനിധികളും പൊതുജനങ്ങളും ഉന്നയിച്ച വിഷയങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും തുടർനടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൺ സജീവ് ജോസഫ് എംഎ പറഞ്ഞു.
സമിതി ശേഖരിച്ച വിവരങ്ങളും കണ്ടെത്തലുകളെയും അടിസ്ഥാനമാക്കി വിശദമായ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുമെന്നും പൊതുജനങ്ങൾക്ക് സമിതി മുമ്പാകെ സമർപ്പിക്കേണ്ട വിഷയങ്ങളും പരാതികളും ഉണ്ടെങ്കിൽ ചെയർപേഴ്സൺ, പരിസ്ഥിതി സംബന്ധിച്ച സമിതി, നിയമസഭ സെക്രട്ടറിയേറ്റ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അറിയിക്കാമെന്നും ചെയർമാൻ സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.
അഞ്ചിടങ്ങളിൽ സന്ദർശനം
പ്രളയം, വന്യജീവി സംഘർഷം എന്നിവ ബാധിച്ച ജില്ലയിലെ അഞ്ച് വ്യത്യസ്ഥ സ്ഥലങ്ങൾ സന്ദർശിച്ച നിയമസഭാ പരിസ്ഥിതി സമിതിയംഗങ്ങൾ തെളിവെടുപ്പ് നടത്തി. കോന്നി താലൂക്കിൽ വന്യജീവി സംഘർഷം ഉണ്ടായ കൂടല്‍, കുളത്തുമണ്‍, പ്രളയബാധിത മേഖലകളായ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിൽ നാശനഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങള്‍, തിരുവല്ല കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ, കടപ്ര, നിരണം പഞ്ചായത്തുകളിലെ പ്രകൃതിക്ഷോഭം സംഭവിച്ച പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് സമിതി അംഗങ്ങൾ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി.
കളക്ട്രേറ്റിൽ നടന്ന തെളിവെടുപ്പിനുശേഷം വിവിധ പ്രദേശങ്ങൾ സന്ദർശിച്ച നിയമസഭാ സമിതിയെ കാത്ത് ഓരോ സ്ഥലത്തും നിരവധി ജനപ്രതിനിധികളും പൊതുജനങ്ങളം സംഘടനാ പ്രതിനിധികളുമുണ്ടായിരുന്നു. എല്ലാവർക്കും പറയാനുള്ളത് കേട്ട്, പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും എഴുതി വാങ്ങിയാണ് സമിതി ഓരോ പ്രദേശത്തു നിന്നും മടങ്ങിയത്.
കുളത്തുമണ്ണിൽ ഭീതിജനകമായ സ്ഥിതി
കോന്നി കുളത്തുമണ്ണിൽ വന്യജീവി സംഘർഷം മൂലമുള്ള ഭീതിജനകമായ സാഹചര്യം പരിസ്ഥിതി സമിതിയംഗങ്ങൾ മുന്‍പാകെ പ്രദേശവാസികൾ വിവരിച്ചു. കെ.യു. ജനീഷ് കുമാർ എംഎൽഎയും സ്ഥലത്തുണ്ടായിരുന്നു.
നിയമസഭാ പരിസ്ഥിതി സമിതി ചെയർമാൻ സജീവ് ജോസഫിന്റെ നേതൃത്വത്തിൽ എംഎൽഎമാർ പൊതുജനങ്ങളിൽ നിന്നും വിവരം തേടി. കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും സമിതിയംഗങ്ങൾ വിവരം തേടി. കലഞ്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേഷ് അടക്കമുള്ള ജനപ്രതിനിധികളും വിവരങ്ങൾ കൈമാറി.
ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലും പടിഞ്ഞാറൻ മേഖലയിലും തെളിവെടുപ്പ്
റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരസ്ഥാപനങ്ങൾ സമിതി സന്ദർശിച്ചു. മഴക്കെടുതിയിൽ വെള്ളം കയറി വ്യാപാരസ്ഥാപനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി. വെള്ളം കയറിയ സ്ഥാപനങ്ങൾക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെയുള്ളവിഷങ്ങളിൽ വ്യാപാരികളുടെ പരാതികൾ സ്വീകരിച്ചു. പഴകുളം മധു എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
കുറ്റൂർ തലയാർ വഞ്ചിമുക്ക് ക്ഷേത്രത്തിൽ സമീപം മഴക്കെടുതിയിൽ വെള്ളം കയറിയ വരട്ടാറിന്റെ തീരപ്രദേശങ്ങൾ സമിതി സന്ദർശിച്ചു. ആറ്റുതീരത്തെ കൈയേറ്റം ഒഴിപ്പിക്കുന്നതും മണ്ണും ചെളിയും അടിഞ്ഞുകൂടിയത് നീക്കം ചെയ്ത് വീതി കൂട്ടുന്ന നടപടികൾ ഉൾപ്പെടെ ചർച്ച ചെയ്തു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സമിതി യോഗം ചേർന്നു. വെള്ളപ്പൊക്കത്തിൽ പ്രദേശത്തുണ്ടായ നാശനഷ്ടങ്ങൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ സംബന്ധിച്ച് ജനപ്രതിനിധികളിൽ നിന്ന് നിവേദനം സ്വീകരിച്ചു. നിരണം പള്ളിപ്പാലത്ത് കോലറയാറിന്റെ തീരപ്രദേശങ്ങളും സമിതി സന്ദർശിച്ചു. ആറ്റിൽ അടിഞ്ഞു കൂടിയിട്ടുള്ള മണലും ചെളിയും നീക്കി ആഴം കൂട്ടുന്നതും ജലത്തിൻറെ സ്വാഭാവികമായ ഒഴുക്ക് സുഗമമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.
വരട്ടാറിന്റെ സ്ഥിതിയും പരിശോധിച്ചു
രണ്ട് പതിറ്റാണ്ട് മുന്‍പ് മറ്റൊരു നിയമസഭ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുനരുജ്ജീവനം നടത്തിയ വരട്ടാറിന്റെ നിലവിലെ ശോചനീയാവസ്ഥയും സമിതിയംഗങ്ങൾ നരിൽകണ്ട് ബോധ്യപ്പെട്ടു.
വരട്ടാറിലെ അനധികൃത കൈയേറ്റങ്ങൾ ഉടനടി ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ റവന്യു അധികൃതർക്ക് പരിസ്ഥിതി കമ്മിറ്റി നിർദ്ദേശം നൽകി. ചെയർമാൻ സജീവ് ജോസഫ്, വർഗീസ് മാമ്മൻ, ഫൈസൽ ബാബു, ടി. എം. ശശി എന്നീ എംഎൽഎമാർ തലയാർ വഞ്ചിമൂട്ടിൽ ക്ഷേത്രക്കടവിലാണ് വരട്ടാറിന്റെ ദുരവസ്ഥ കാണാനെത്തിയത്.
പമ്പയുടെ കൈവരിയായ വരട്ടാർ- കോയിപ്രം, ഇരവിപേരൂർ, കുറ്റൂർ, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലും ചെങ്ങന്നൂർ നഗരസഭ പ്രദേശത്ത് അടക്കം ഇടയ്ക്കിടെ രൂക്ഷമായ വെള്ളപ്പൊക്കം നിലവിലെ സാഹചര്യത്തിൽ സൃഷ്ടിക്കുന്നു. മഴ മാറുന്നതിനോടൊപ്പം വെള്ളവും മലിനമാകുന്നതു മാത്രമല്ല സമീപസ്ഥലങ്ങളിലെ കിണറുകളിലെ കുടിവെള്ളവും മലിനമാകുന്നതായി നിയമസഭ പരിസ്ഥിതി കമ്മിറ്റിക്ക് ബോധ്യപ്പെട്ടു.
വരട്ടാറിന്റെ നിലവിലെ ദുരിതാവസ്ഥയെപ്പറ്റി ജില്ലാ പഞ്ചായത്ത് മെംബർ സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ജോ ഇലഞ്ഞിമൂട്ടിൽ, പ്രസന്ന സതീഷ്, ഏബ്രഹാം കുന്നുകണ്ടത്തിൽ,അജിത് പ്രസാദ് തലയാർ, വി. ആർ. രാജേഷ്, ബിനു കുരുവിള, സുരേഷ് പുത്തൻപുരയ്ക്കൽ, കുഞ്ഞുമോൻ മുളമൂട്ടിൽ, കെ. എസ്. ഏബ്രഹാം, പോൾ തോമസ്, രാജലക്ഷ്മി, രാജൻ ഏബ്രഹാം എന്നിവ വിശീകരിച്ചു.
തിരുവല്ല സബ് കളക്ടർ പാർവതി ഗോപകുമാർ, അടൂർ ആർഡിഒ ബിനുരാജ്, തഹസിൽദാർ ജോബിൻ കെ ജോർജ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ റെജിമോൾ, എബി ബാബു, ഡിവൈഎസ്പി സന്തോഷ് കുമാർ തുടങ്ങിയവരും ഉണ്ടായിരുന്നു.
Pathanamthitta
റാന്നി: റാന്നി നിയോജകമണ്ഡലത്തിൽ നിർമാണത്തിലിരിക്കുന്ന കുടിവെള്ള പദ്ധതികൾ എത്രയും വേഗം പൂർത്തീകരിക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം. മന്ത്രി മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനമുണ്ടായത്.
അപകടാവസ്ഥയിലുള്ള ശബരിമല അപ്പാച്ചിമേട്, നീലിമല ടോപ്പ്, നീലിമല ബോട്ടം എന്നിവിടങ്ങളിലെ വാട്ടർ ടാങ്കുകൾ തീർഥാടനകാലത്തിനു മുന്‍പായി പുനർനിർമിക്കുന്നതിന് 3.86 കോടി രൂപ മന്ത്രി അനുവദിച്ചു. ശബരിമല തീർഥാടകർക്ക് ആവശ്യമായ കുടിവെള്ള സംവിധാനങ്ങൾ പോലും അവതാളത്തിലായിരിക്കുകയാണെന്ന് പഴകുളം മധു എംഎൽഎ യോഗത്തിൽ ചൂണ്ടിക്കാട്ടിയതിനേത്തുടർന്നാണ് മന്ത്രി അടിയന്തരമായി തുക അനുവദിക്കാൻ ചീഫ് എൻജിനിയർക്ക് നിർദേശം നൽകിയത്.
റാന്നി പഴവങ്ങാടി, മല്ലപ്പള്ളി, കോട്ടാങ്ങൽ, പെരുമ്പാറ തുടങ്ങി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഹൈദരാബാദ് ആസ്ഥാനമായ സ്ട്രെഫ കമ്പനി ഏറ്റെടുത്ത് മുടങ്ങിക്കിടക്കുന്ന എല്ലാ കുടിവെള്ള പദ്ധതികളുടെയും പുരോഗതി ചീഫ് എൻജിനിയറുടെ സാന്നിധ്യത്തിൽ കരാറുകാരനെ വിളിച്ചുവരുത്തി വിശദമായി പരിശോധിക്കാനും മന്ത്രി നിർദേശം നൽകി.
വടശേരിക്കര, വെച്ചൂച്ചിറ പഞ്ചായത്തുകൾക്ക് മണിയാർ സംഭരണിയിൽനിന്ന് ജലം ലഭ്യമാക്കുന്നതിനുള്ള സാധ്യത പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. വടശേരിക്കരയിൽ നിലവിലുള്ള പമ്പ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
കേന്ദ്രസഹായത്തോടെ 2024-ൽ പൂർത്തീകരിക്കേണ്ടിയിരുന്ന ചെറുകോൽ - നാരങ്ങാനം, കൊറ്റനാട് - അങ്ങാടി കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നതിന് കഴിഞ്ഞ പത്ത് വർഷമായി കാര്യമായ ഒരുശ്രമവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു.
കോട്ടാങ്ങൽ കുന്നാലോണി, പെരുനാട്, അട്ടത്തോട്, മഞ്ഞത്തോട് തുടങ്ങിയ പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച ചെറിയ വ്യാസമുള്ള പൈപ്പുകൾ ഉപയോഗിക്കുന്നതിനാൽ മലമ്പാറ സ്കീമിലെ ടാങ്കിൽ വെള്ളം എത്തിക്കാൻ 18 മണിക്കൂർ വരെ എടുക്കുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൈപ്പ് വാങ്ങി നൽകിയിട്ടും സ്ട്രെഫ കമ്പനിയുടെ അനാസ്ഥ മൂലം പ്രവൃത്തി മുന്നോട്ടുപോകുന്നില്ല.
സ്ട്രെഫ കമ്പനി ടെൻഡർ ഏറ്റെടുത്ത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പടുമ്പോൾ ചീഫ് സെക്രട്ടറി തലത്തിലുള്ള ചിലർ കമ്പനിക്ക് അനുകൂലമായി ഇടപെടുന്നതായി എംഎൽഎ ആരോപിച്ചു. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഴുമറ്റൂർ കുടിവെള്ള പദ്ധതി: സ്ഥലമെടുപ്പ് തർക്കം ഉടൻ പരിഹരിക്കും
ഏഴുമറ്റൂർ കുടിവെള്ള പദ്ധതിയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കം അടിയന്തരമായി പരിഹരിക്കണമെന്ന് പഴകുളം മധു എംഎൽഎ ആവശ്യപ്പെട്ടു. നിലവിലെ തർക്കം പരിഹരിക്കാൻ കഴിയാത്ത പക്ഷം എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് നിർദേശിക്കുന്ന കുറഞ്ഞ ചെലവിൽ കൂടുതൽ പ്രയോജനപ്രദമായ സ്ഥലം ഏറ്റെടുക്കണമെന്ന നിർദേശവും മന്ത്രി അംഗീകരിച്ചു. ഇതുസംബന്ധിച്ച് ഉടൻ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഏകദേശം 300 കോടി രൂപയുടെ ഈ പദ്ധതി സ്വകാര്യ വ്യക്തിയുടെ തർക്കത്തെത്തുടർന്ന് വർഷങ്ങളായി വൈകുകയാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. സ്ഥലമെടുപ്പിനായി 8.5 കോടി രൂപ വാട്ടർ അഥോറിറ്റി റവന്യു വകുപ്പിൽ കെട്ടിവച്ചിട്ട് വർഷങ്ങളായെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള സ്ഥലത്തിനു പകരം ഏകദേശം 2.5 കോടി രൂപ ചെലവിൽ അതിനേക്കാൾ അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാൻ തയാറാണെന്ന് കോയിപ്രം ബ്ലോക്ക് പഞ്ചായ്ത് പ്രസിഡന്റ് രാമചന്ദ്രൻ നായരും എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ പൈക്കരയും യോഗത്തിൽ അറിയിച്ചു.
വൻ തുകയ്ക്ക് ഭൂമി വിട്ടുനൽകുന്നതിന് പുറമെ നിലം നികത്താൻ അനുമതി നൽകണമെന്ന ഭൂവുടമയുടെ ആവശ്യം അംഗീകരിക്കരുതെന്നും സ്വകാര്യ വ്യക്തിയുടെ സമ്മർദത്തിന് വഴങ്ങി 300 കോടിയുടെ ജനോപകാരപ്രദമായ പദ്ധതി നഷ്ടപ്പെടാൻ അനുവദിക്കാനാകില്ലെന്നും എംഎൽഎ വ്യക്തമാക്കി.
പെരുന്തേനരുവി ഡാമിലെ മണൽ നീക്കം ചെയ്യും
വെച്ചൂച്ചിറയിലും കൊല്ലമുളയിലും നിലവിലുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പെരുന്തേനരുവി ഡാമിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകി.
കുടിവെള്ള പദ്ധതികളുടെ പുരോഗതി സെപ്റ്റംബർ അവസാനത്തോടെ വീണ്ടും അവലോകനം ചെയ്യാനും തീരുമാനിച്ചു. റാന്നിയിലെയും ശബരിമലയിലെയും കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി പമ്പയിൽ പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. രാമചന്ദ്രൻ നായർ (കോയിപ്രം), സോണിയ മനോജ് (റാന്നി) തുടങ്ങിയവരും വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീദേവി, അനിൽ പൈക്കര, അജീന നജീബ്, സുരഷ് കുഴിവേലി, സുരേഷ് അങ്ങാടി, ശശികല രാജശേഖരൻ, ഉഷ കേശവൻ, ഗിരിജ മധു, സുനിൽകുമാർ, പ്രമോദ് മന്ദമരുതി, രമാദേവി, ബിന്ദു സജി , ചീഫ് എൻജിനിയർ അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
Pathanamthitta
റാന്നി: ശബരിമല തീർഥാടകരുടെ സൗകര്യങ്ങൾ ലക്ഷ്യമിട്ട് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ശബരിമല ഇടത്താവളത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിവിധ നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
ഇടത്താവളത്തിന്റെ ഭാഗമായുള്ള റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കി ലോക്ക്കട്ടകൾ പാകുന്ന ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. തീർഥാടനകാലം ആരംഭിക്കാൻ ഇനി ഏകദേശം 65 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.
ഇടത്താവളത്തിൽ നിർമിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെയും വിശ്രമമുറികളുടെയും എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടികൾ നടന്നുവരികയാണ്. ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നിർമാണം ആരംഭിക്കാനാണ് പഞ്ചായത്തിന്റെ ശ്രമം. എന്നാൽ ശേഷിക്കുന്ന കുറഞ്ഞ സമയത്തിനുള്ളിൽ ഈ രണ്ട് നിർമാണ പ്രവർത്തനങ്ങളും പൂർണമായി പൂർത്തീകരിക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ടെങ്കിലും പരമാവധി വേഗത്തിൽ നടപടികൾ മുന്നോട്ടു കൊണ്ടുപോകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ശബരിമല ഹെൽപ് ഡെസ്ക്, ഇടത്താവളത്തിലെ വെളിച്ച സംവിധാനം, കടവ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളും തീർഥാടനത്തിനു മുമ്പായി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
വരുന്ന തീർഥാടനകാലത്ത് നാറാണംമൂഴി ഇടത്താവളത്തിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ ലഘുഭക്ഷണം, 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സേവനം, ഭക്ഷണശാല എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നു.
Pathanamthitta
പത്തനംതിട്ട: മൂഴിയാര്‍ - ഗവി റോഡില്‍ വാല്‍വ് ഹൗസിന് സമീപം വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. കഴിഞ്ഞ പ്രളയകാലത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് റോഡ് അടച്ചിട്ടിരിക്കുകയാണ്.
മണ്ണുപര്യവേഷണവിഭാഗം, പൊതുമരാമത്ത്, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കനത്ത മഴയില്‍ കഴിഞ്ഞമാസം കൂറ്റന്‍ മണ്‍കൂന ഇടിഞ്ഞുവീണ ഭാഗത്ത് വീണ്ടും മണ്ണിടിച്ചില്‍ സാധ്യത കണ്ടെത്തിയത്. ഇതിനോടൊപ്പം ചോരകക്കി ഭാഗത്തും മണ്ണിടിച്ചിലുണ്ടായതായി വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടര്‍ന്ന് യാത്രക്കാരുടെ ജീവനും സുരക്ഷയും കണക്കിലെടുത്ത് മൂഴിയാര്‍ - ഗവി റൂട്ടില്‍ പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മണ്ണ് നീക്കം ചെയ്തുവെങ്കിലും യാത്ര പുനരാരംഭിക്കാൻ അനുമതി നല്‍കിയിട്ടില്ല.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കിവരുന്ന മുന്നറിയിപ്പും നിരോധനത്തിന് മറ്റൊരു കാരണമായിട്ടുണ്ട്. ഇതോടെ മൂഴിയാര്‍ - ഗവി റോഡില്‍ പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. നിലവില്‍ ശബരിഗിരി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ഇതുവഴി ഗതാഗതം അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂലൈ 31ന് രാത്രിയാണ് കനത്ത മഴയേത്തുടര്‍ന്ന് മൂഴിയാര്‍ നാല്പ്പതേക്കര് കോളനിയില്‍ നിന്നും ഏഴുകിലോമീറ്റര്‍ അകലെയായി കൂറ്റന്‍ മണ്‍കൂന ഇടിഞ്ഞുവീഴുകയും റോഡിന്റെ ഒരുഭാഗം ഒലിച്ചുപോയതും. തുടര്‍ന്ന് ഈ ഭാഗത്തെ മണ്ണ് പൊതുമരാമത്ത് ളാഹ ഉപഡിവിഷന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു.
ഗവി റൂട്ടിലൂടെ കെഎസ്ആര്‍ടിസി നടത്തിയിരുന്ന മുന്നു സര്‍വീസുകള്‍ ഇപ്പോള്‍ ങാഗീകമായി മാത്രമാണ് ഓടുന്നത്. പത്തനംതിട്ടയില്‍ നിന്നും നടത്തിയിരുന്ന സര്‍വീസുകള്‍ മൂഴിയാര്‍ വരെ പോയി നിലവില്‍ സര്‍വീസുകളുണ്ടായിരുന്ന സമയങ്ങളില്‍ തിരികെ മടങ്ങും. കുമളി ഡിപ്പോയില്‍ നിന്നും നടത്തിയിരുന്ന സര്‍വീസ് ഗവിയിലെത്തി മടങ്ങും. ഇത് പ്രദേശവാസികള്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഗവി ടൂറിസം ലക്ഷ്യമിട്ട് കെഎസ്ആർടിസി നടത്തിവന്ന സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്.
മൂഴിയാറിൽ നിന്നും സഞ്ചാരികളെയും ഗവിയിലേക്ക് കടത്തിവിടുന്നില്ല.
Pathanamthitta
റാന്നി: സഭയുടെ ആത്മീയവളർച്ചയ്ക്കൊപ്പം സാമൂഹിക ഉത്തരവാദിത്വവും കാരുണ്യപ്രവർത്തനങ്ങളും സഭയുടെ ദൗത്യത്തിന്റെ ഭാഗമാകണമെന്ന വിശാലമായ കാഴ്ചപ്പാടോടുകൂടി പ്രവർത്തിക്കുന്ന ഇടയശ്രേഷ്ഠനാണ് ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയെന്ന് ആന്റോ ആന്റണി എംപി. ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ 78 - ാമതു ജന്മ ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പഴകുളം മധു എംഎൽഎ, മുൻ എംഎൽഎ പ്രമോദ് നാരായണൻ, സഭാ സെക്രട്ടറി റവ. ദാനിയേൽ വർഗീസ്, റവ.തോമസ് കെ. ജേക്കബ്, ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറർ അനു ഫിലിപ്പ്, റവ.സാം ടി കോശി, റവ.ജോതിഷ് സാം എന്നിവർ പ്രസംഗിച്ചു.
രാവിലെ റാന്നി ക്രിസ്ത്തോസ് മാർത്തോമ്മാ ദേവാലയത്തിൽ മാർ ബർണബാസ് കുർബാന അർപ്പിച്ചു. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നും വൈദികരും പ്രതിനിധികളും പങ്കെടുത്തു.
Pathanamthitta
പത്തനംതിട്ട: ഹോട്ടൽ ഭക്ഷണത്തിനു ജില്ലയിൽ വില തോന്നുംപടി. നിരക്ക് ഏകീകരണമില്ല. പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടിയതിനു പിന്നാലെ ജില്ലയൊട്ടാകെ ഹോട്ടലുകളും തട്ടുകടകൾ ഉൾപ്പെടെയുള്ളവരും ഭക്ഷണ, പാനീയങ്ങളിൽ വില കൂട്ടിയിരുന്നു. പിന്നാലെ പാൽ, പഞ്ചസാര, മറ്റ് നിത്യോപയോഗ സാധനങ്ങൾ ഇവയിൽ വർധനയുണ്ടായെന്ന പേരിൽ മറ്റൊരു വർധന കൂടി വന്നു. ഇതോടെ വിലയിൽ ഏകീകരണം നഷ്ടപ്പെട്ടു.
ചായയ്ക്കും കാപ്പിക്കും പത്തു രൂപയിൽനിന്ന് 12 രൂപയാക്കിയായിരുന്നു തുടക്കം. ഇതിപ്പോൾ 20 രൂപവരെ എത്തിയിട്ടുണ്ട്. 12, 13, 15, 17, 20 എന്നിങ്ങനെ വ്യത്യസ്ത നിരക്കിലാണ് വില്പന. ചില കടകളിൽ ഓരോ ദിവസവും ഓരോ വിലയാണ് വാങ്ങുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു. ഭക്ഷണസാധനങ്ങളുടെ വിലയിലും സമാനമായ വർധന വരുത്തി. ഊണിന് 70 രൂപയിൽനിന്ന് 100 രൂപയും 110 രൂപയും ആക്കിയിട്ടുണ്ട്. ചില കടകളിൽ 90 രൂപയ്ക്കും നൽകുന്നുണ്ട്. മത്സ്യം സ്പെഷ്യലായിട്ടുണ്ടെങ്കിൽ നിരക്ക് 200 കടക്കും. അപ്പം, പൊറോട്ട, ചപ്പാത്തി, ചെറുകടികൾ എന്നിവയുടെ വിലയിലും ഏകീകരണമില്ല. പാചക വാതക പ്രതിസന്ധി പരിഹരിച്ചെങ്കിലും കൂട്ടിയ വില ആരും കുറയ്ക്കാറില്ല. പാലിന്റെയും പഞ്ചസാരയുടെയും വില കൂട്ടിയതിന്റെ പേരിൽ മറ്റൊരു വർധന കൂടി അടിച്ചേല്പിക്കാനാണ് ശ്രമിച്ചത്.
വിലവിവരപ്പട്ടികയില്ല
പല ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. ജില്ലാ ഭരണകൂടം അംഗീകരിച്ച് പുറത്തിറക്കുന്ന വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ മുന്‍പ് നിർദേശമുണ്ടായിരുന്നു. എന്നാൽ ഇത് ശബരിമല തീർഥാടനകാലത്തു മാത്രമാണ് ഹോട്ടലുകൾ ബാധകമാക്കുക. മറ്റ് അവസരങ്ങളിൽ വിലനിയന്ത്രണത്തിൽ ജില്ലാ ഭരണകൂടം ഇടപെടാറില്ല. വില നിശ്ചയിക്കാനുള്ള അധികാരം തങ്ങൾക്കാണെന്ന് ഹോട്ടലുടമകൾ പറയുന്നു. ഇക്കാര്യത്തിൽ കോടതിവിധിയും തങ്ങൾക്ക് അനുകൂലമായിട്ടുണ്ടെന്നാണ് ഉടമകളുടെ വാദം. ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പരിശോധനയ്ക്കെത്താറുണ്ടെങ്കിലും വിലയുടെ കാര്യത്തിൽ ഇടപെടാറില്ല.
നികുതിയില്ലെങ്കിലും തട്ടുകടകളിൽ ഇളവില്ല
യാതൊരുവിധ നികുതികളോ വാടകയോ നൽകാതെ വഴിയോരങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകളിലും ഹോട്ടലുകളിലെ നിരക്കിനു സമാനമാണ്. വാടകയും നികുതിയും നൽകി പ്രവർത്തിക്കുന്ന ഹോട്ടലുകളും മറ്റു ഭക്ഷണവില്പനശാലകളും വില കൂട്ടുന്പോൾ സമാനമായ തരത്തിൽ വില വർധിപ്പിക്കാൻ തട്ടുകടകളും ശ്രമിക്കുകയാണ്. തട്ടുകടകിലെ ഭക്ഷണവിലയെ സംബന്ധിച്ചും യാതൊരു നിയന്ത്രണവും അധികൃതർക്കില്ല.
Pathanamthitta
പത്തനംതിട്ട: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ജില്ലാ സർവീസ് കായികമേള 17നു ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളിൽ നടത്തും.
കായികമേളയിൽ പങ്കെടുക്കുന്നതിലേക്ക് 200 രൂപ രജിസ്ട്രേഷൻ ഫീസ് ഒടുക്കി അപേക്ഷാഫോറം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽനിന്നും നേരിട്ടെത്തി കൈപ്പറ്റണം. ആയത് വകുപ്പു മേധാവികൾ സാക്ഷ്യപ്പെടുത്തി 16നു വൈകുന്നേരം അഞ്ചിനു മുന്‍പായി ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നൽകണം.
അത്ലറ്റിക്സ്, ഷട്ടിൽ ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ, കാരംസ്, ചെസ്, ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി, കബഡി, ഖോ ഖോ, ലോൺ ടെന്നീസ്, പവർ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക്ക്, നീന്തൽ, ടേബിൾ ടെന്നീസ്, വോളിബോൾ, ഗുസ്തി, യോഗ എന്നിവയാണ് മത്സര ഇനങ്ങൾ. അത് ലറ്റിക്സ് മത്സര ഇനങ്ങളിൽ ഒരു കായികതാരത്തിന് മൂന്ന് വ്യക്തിഗത ഇനങ്ങളിലും റിലേ മത്സരങ്ങളിലും പങ്കെടുക്കാം. വൈകിവരുന്ന അപേക്ഷകൾ സ്വീകരിക്കില്ല, കൂടുതൽ വിവരങ്ങൾക്ക് 9895435656, 8086963927 എന്ന ടെലിഫോൺ നന്പരിൽ ബന്ധപ്പെടണം.
Pathanamthitta
പത്തനംതിട്ട: കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന വിവിധ ഉത്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്തുന്നതിനും ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുന്നതിനുമായി നടപ്പാക്കിവരുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ നടത്തിപ്പിനായി മാനേജ്മെന്റ് ടീം തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കുടുംബശ്രീ സംവിധാനത്തെക്കുറിച്ച് വ്യക്തമായ ധാരണയും വിപണനരംഗത്ത് പ്രാവീണ്യവും പ്രവൃത്തിപരിചയവുമുള്ള സ്ഥാപനങ്ങൾക്കും ടീമുകൾക്കും അപേക്ഷിക്കാം. കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി സംസ്ഥാനത്തെ മറ്റു ജില്ലകളിൽ വിജയകരമായി നടപ്പാക്കുന്ന മാനേജ്മെന്റ് ടീമുകൾക്കും അപേക്ഷ സമപ്പിക്കാനാകും. വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു. മാർക്കറ്റിംഗ്, സെയിൽസ്, വിതരണ പ്രവർത്തനങ്ങൾ, ഹോംഷോപ്പ് നടത്തിപ്പ് തുടങ്ങിയ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ ജില്ലാ മിഷൻ ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷൻ, പത്തനംതിട്ട എന്ന വിലാസത്തിൽ 17നു മുന്‍പ് ലഭിക്കണം
Pathanamthitta
തിരുവല്ല: തിരുവല്ല മുത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ സ്ഥാപകരിലൊരാളായ ഫാ. കുര്യൻ മുക്കോച്ചേരിൽ സിഎംഐയുടെ സ്മരണാർഥം സംഘടിപ്പിക്കുന്ന വാർഷിക ക്രൈസ്റ്റ് ചലഞ്ച് ട്രോഫി ബാസ്കറ്റ്ബോൾ ടൂർണമെന്റ് 11 മുതൽ 14 വരെ നടക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ജയിംസ് മുല്ലശേരി സിഎംഐ അറിയിച്ചു.
നാലുദിവസങ്ങളിലായി നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ഫ്ലഡ്ലൈറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടനം 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് കേരള പൊലിസ് അന്താരാഷ്ട്ര താരം കെ.എസ്. പൂജാമോൾ നിർവഹിക്കും.
ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് എഫ്രേംസ് മാന്നാനം, സെന്റ് ജോസഫ് പുളിങ്കുന്ന്, ജിബിഎച്ച്എസ്എസ് മലപ്പുറം, സിൽവർ ഹിൽസ് കാലിക്കട്ട്, ഗിരിദീപം കോട്ടയം, ജ്യോതിനികേതൻ ആലപ്പുഴ, കെഇ സ്കൂൾ മാന്നാനം, സെന്റ് സ്റ്റീഫൻസ് പത്തനാപുരം, എസ്എച്ച് കിളിമല, എസ്എച്ച് ചങ്ങനാശേരി, സെന്റ് ആൻസ് കുര്യനാട്, ആതിഥേയരായ ക്രൈസ്റ്റ് സെൻട്രൽ തിരുവല്ല. പെൺകുട്ടികളുടെ വിഭാഗത്തിൽ പ്രൊവിഡൻസ് കാലിക്കറ്റ്, മൗണ്ട് കാർമൽ കോട്ടയം, സിൽവർ ഹിൽസ് കാലിക്കട്ട്, ജ്യോതിനികേതൻ ആലപ്പുഴ, മൗണ്ട് ടാബോർ പത്തനാപുരം, എസ്എച്ച് ചങ്ങനാശേരി, എസ്എച്ച് കിളിമല, ക്രൈസ്റ്റ് തിരുവല്ല. കിഡ്സ് ബോയ്സ് വിഭാഗത്തിൽ ക്രൈസ്റ്റ് തിരുവല്ല, സോഫിയ മല്ലപ്പള്ളി, എംഎംഎആർ ചെങ്ങന്നൂർ, മുളമൂട്ടിൽ കോഴഞ്ചേരി.
Pathanamthitta
പത്തനംതിട്ട: സ്ത്രീവിരുദ്ധത പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും അംഗീകരിക്കാനാകില്ലെന്നും അവര്‍ ഇരുണ്ട കാലഘട്ടത്തിന്റെ വക്താക്കളാണെന്നു ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക സമ്മേളനവും ഓണാഘോഷ പരിപാടികളും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട് അസമത്വങ്ങള്‍ക്ക് ഇരകളായിരുന്ന സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഭരണഘടനാപരമായ നിയമങ്ങളും സാമൂഹ്യ പരിവര്‍ത്തന പ്രസ്ഥാനങ്ങളും നല്കിയ സംഭാവനകള്‍ ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും വര്‍ത്തമാനകാല സമൂഹം ഇത് അംഗീകരിക്കില്ലെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് അധ്യക്ഷത വഹിച്ചു. അബിന്‍ വര്‍ക്കി എംഎല്‍എ, സി.വി. ശാന്തകുമാര്‍ എംഎല്‍എ, മാലേത്ത് സരളാദേവി എക്സ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ലീല രാജന്, എലിസബത്ത് അബു, സാമുവല്‍ കിഴക്കുപുറം, അന്നമ്മ ഫിലിപ്പ്, സുജാത മോഹന്‍, മേഴ്സി പാണ്ഡ്യത്ത്, സിന്ധു അനില്‍, മഞ്ജു വിശ്വനാഥ്, ആശ തങ്കപ്പന്, എം. അനിലാ ദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Pathanamthitta
പത്തനംതിട്ട: തിരുവനന്തപുരത്ത് നടക്കുന്ന 47-ാമത് കേരള പൊലിസ് കായികമേള 2026-ന്റെ ഭാഗമായി യേസ് ടു സ്പോര്‍ട്സ്, നോ ടു ഡ്രഗ്സ് എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന കേരള പൊലിസ് മാരത്തണിന് പത്തനംതിട്ട ജില്ലയില്‍ സ്വീകരണം നല്കി.
കാസര്‍ഗോഡുനിന്ന് ആരംഭിച്ച മാരത്തണ്‍ വിവിധ ജില്ലകള്‍ പിന്നിട്ട് ഇന്നലെ ഉച്ചയോടെ തിരുവല്ല ഇടിഞ്ഞില്ലത്ത് പത്തനംതിട്ട ജില്ലയില്‍ പ്രവേശിച്ചു. തുടര്‍ന്ന് തിരുവല്ലയിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി നീരേറ്റുപുറം വഴി ആലപ്പുഴ ജില്ലയിലേക്ക് കടന്നു. ജില്ലയിലേക്ക് എത്തിച്ചേര്‍ന്ന മാരത്തണിനെ ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് സ്വീകരിച്ചു. പൊലിസ് അത്ലറ്റുകള്, സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റുകള്‍, യുവജനങ്ങള്‍ , കോളജ് വിദ്യാര്‍ഥികള്‍, വിവിധ റസിഡന്റ്സ് അസോസിയേഷനുകള്‍, ബൈക്ക് റൈഡേഴ്സ്, റോളര്‍ സ്കേറ്റിംഗ് ടീം, ഡ്രൈവേഴ്സ് യൂണിയന് തുടങ്ങി വിവിധ മേഖലകളില്‍ പെട്ടവരുടെ സഹകരണത്തോടുകൂടിയാണ് മാരത്തണ്‍ ജില്ലയില്‍ പര്യടനം നടത്തിയത്.
തിരുവല്ല എസ്സിഎസ് ഗ്രൗണ്ടില്‍ വര്‍ഗീസ് മാമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മാരത്തണിനെ സ്വീകരിച്ചു. ജില്ലാ പൊലീസ് മേധാവി ആര്. ആനന്ദ്, തിരുവല്ല തഹസില്‍ദാര്‍ ജോബിന് ജോര്‍ജ് പത്തനംതിട്ട അഡീഷണല്‍ എസ്പി ആര്. ജയരാജ്, തിരുവല്ല ഡിവൈഎസ്പി പി.ആര്. സന്തോഷ്, പത്തനംതിട്ട നര്‍ക്കോട്ടിക് സെല്‍ഡിവൈഎസ്പി റെജി ഏബ്രഹാം, തിരുവല്ല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പത്തനംതിട്ട ജില്ലയിലെ പൊലിസ് ഉദ്യോഗസ്ഥരും കായികതാരങ്ങളും ജനപ്രതിനിധികളും സാമൂഹിക,സാംസ്കാരിക പ്രവര്‍ത്തകരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു.
Pathanamthitta
തിരുവല്ല: കുറ്റപ്പുഴ സെൻട്രൽ റസിഡന്റ്സ് അസോസിയേഷന്റെ വാർഷികവും ഓണാഘോഷവും കുടുംബസംഗമവും വർഗീസ് മാമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന്റെയും തിരുവല്ല - മല്ലപ്പള്ളി- ചേലക്കൊമ്പ് റോഡിന്റെയും വികസനം യാഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഡോ.എ.പി. ജോണിന്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ അനു ജോർജ് , രക്ഷാധികാരി തോമസ് പി. അത്യാൽ, സെക്രട്ടറി പ്രസാദ് ചെറിയാൻ, ട്രഷറാർ പി.ഐ. ഇട്ടിച്ചെറിയ, എ.വി.ജോർജ് ,ഫോർട്ട് സെക്രട്ടറി സി.പി.ജോൺ , ഷീബ കോശി, ഷേബ മേരി മാത്യു എന്നിവർ പ്രസംഗിച്ചു.
80 വയസ് പൂർത്തീകരിച്ചവരെ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികൾ നടത്തി.
തിരുവല്ലയിലെ ദീപാ ജംഗ്ഷൻ മുതൽ കുരിശുകവല വരെയുള്ള ഭാഗത്ത് ഡിവൈഡറുകൾ പുനഃസ്ഥാപിക്കണമെന്നും നഗരസഭാ റോഡുകളുടെ റീടാറിംഗ് എത്രയും വേഗം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
Pathanamthitta
കോന്നി: കൾച്ചറൽ ഫോറം സംഘടിപ്പിച്ച കോന്നി ഓണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്ററിന്റെ അധ്യക്ഷതയിൽ ഫോറം വൈസ് ചെയർമാൻ എസ്. സന്തോഷ് കുമാർ ഓണസന്ദേശം നൽകി.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം സുലേഖ വി. നായർ, ഫോറം കൺവീനർ ബിനുമോൻ ഗോവിന്ദൻ, കോന്നി ഓണം കോ-ഓർഡിനേറ്റർ എം.ബി. മാത്യു, കോന്നി ഓണം കൺവീനർ ജയൻ, പ്രവീൺ പ്ലാവിളയിൽ, ഐവാൻ വകയാർ, ജി. ശ്രീകുമാർ, എലിസബത്ത് അബു, പ്രദീപ് കുമാർ, അഭിലാഷ്, ചിത്ര രാമചന്ദ്രൻ, നവീൻ കോശി, ബിജു വട്ടക്കുളഞ്ഞി, ടി. ലിജ, അരുൺകുമാർ, സുജാത മോഹൻ എന്നിവർ പ്രസംഗിച്ചു.
Pathanamthitta
അടൂര്‍: മൂടിയില്ലാത്ത ഓട കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നു. കെപി റോഡരികില്‍ ഏഴംകുളം ജംഗ്ഷനു സമീപം നിര്‍മിച്ച ഓടകള്ക്കാണ് മൂടി ഇല്ലാത്തത്. രണ്ടുമാസമായി ഓടപണി പൂര്‍ത്തിയായിട്ട്. ഉയരമില്ലാത്ത ഇടങ്ങളില്‍ കെട്ടി ഉയര്‍ത്തിയിരുന്നു. ഏഴംകുളം ജംഗ്ഷന് പടിഞ്ഞാറ് പെട്രോള്‍ പമ്പിന് സമീപവും കിഴക്കോട്ട് മാറിയുള്ള ഭാഗങ്ങളിലുമാണ് ഓടകള്‍ക്ക് മൂടിയില്ലാത്തത്. പുതുതായി പണിതതില്‍ കുറെ ഭാഗത്ത് മൂടികള്‍ ഇട്ടിട്ടുണ്ട്. നേരത്തെയുള്ള മൂടിയില്ലാത്ത ഓടകള്‍ക്കുമുകളില്‍ പലയിടത്തും കാട് വളര്‍ന്നുകിടക്കുകയാണ്. കാടുള്ള ഭാഗങ്ങളില്‍ ഓട ശ്രദ്ധയില്‍ പെടില്ല. ഇത് കാല്‍നടയാത്രക്കാര്‍ക്ക് വലിയ അപകടഭീഷണിയാണ്.
മുന്‍പ് ഈ പ്രദേശത്ത് നിയന്ത്രണം വിട്ട് ഇരുചക്ര വാഹനം ഓടയില്‍ വീണ സംഭവംമുണ്ടായിട്ടുണ്ട്. റോഡിന് വീതി കുറവുള്ള സ്ഥലങ്ങളിലെ മൂടിയില്ലാത്ത ഓടയാണ് വലിയ അപകട സാധ്യത. ജംഗ്ഷനു സമീപമുള്ള ഓടകള്‍ക്ക് മുഴുവന്‍ മൂടി സ്ഥാപിച്ച് അപകട സാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Pathanamthitta
തിരുവല്ല: പക്ഷാഘാതത്തെ ത്തുടർന്നുണ്ടാകുന്ന ശാരീരിക പരിമിതികൾ മറികടക്കുന്നതിൽ ഫിസിയോതെറാപ്പിയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി പുഷ്പഗിരി മെഡിക്കൽ കോളജിൽ ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി രാവിലെ വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. പുഷ്പഗിരി ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. വിജയലക്ഷ്മിയും സെന്റ് മേരീസ് കോളജ് ഓഫ് ഫിസിയോതെറാപ്പിയിലെ പ്രഫസർ ഡോ. സ്വപ്ന മേരിയും ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഉച്ചകഴിഞ്ഞു നടന്ന സമ്മേളനം വർഗീസ് മാമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു തുണ്ടിയിൽ അധ്യക്ഷത വഹിച്ചു.
ഫിസിയോതെറാപ്പിയുടെയും സ്ട്രോക്ക് റിഹാബിലിറ്റേഷന്റെയും വിവിധ വശങ്ങളെക്കുറിച്ച് ഐഎപി സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത്ത് നമ്പൂതിരിയും പുഷ്പഗിരി ആശുപത്രി ന്യൂറോളജി വിഭാഗം മേധാവി ഡോ. റെജി തോമസും പ്രസംഗിച്ചു. പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി ഫിസിയോതെറാപ്പി വിഭാഗം മേധാവി ഡോ. സി. ഷിബു ജോർജ് സ്വാഗതവും ഡോ. ക്രിസ്റ്റീന തോമസ് നന്ദിയും പറഞ്ഞു.
Pathanamthitta
അടൂർ: കഴിഞ്ഞ തലമുറ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ പുതിയ തലമുറയിലെ അധ്യാപകർ പിന്തുടരണമെന്ന് മാർത്തോമ്മാ സഭ അടൂർ–മാവേലിക്കര ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ. കേരള കോൺഗ്രസ് - എം സംസ്കാരവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധ്യാപക ദിനാചരണത്തിന്റെയും കവിയരങ്ങിന്റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടൂർ ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ സംസ്കാരവേദി ജില്ലാ പ്രസിഡന്റെ ഡോ. വർഗീസ് പ്ലാവിള അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റെ ഡോ. വർഗീസ് പേരയിൽ മുഖ്യപ്രഭാഷണം നടത്തി. പഴകുളം ശിവദാസൻ, സാഹിത്യകാരൻ ഏഴംകുളം മോഹൻകുമാർ, കവി അടൂർ രാമകൃഷ്ണൻ, പ്രഫ. മോനി തോമസ്, പ്രഫ. ജോസ് വി. കോശി, പ്രഫ. ഏബ്രഹാം വർഗീസ്, സാംസൺ സാമുവൽ, എ.ജി. മാത്യൂസ്, കെ. സുധാമണി, വി.ജി. സിനി, സുഗത പ്രമോദ്, സുമ രാജശേഖരൻ, തോമസ് പേരയിൽ എന്നിവർ പ്രസംഗിച്ചു.
Pathanamthitta
മൈലപ്ര: പഞ്ചായത്തിലെ വിവിധ സ്കൂളുകളുടെ ലൈബ്രറി നവീകരണത്തിനായി എസ്എച്ച് സ്കൂള്‍ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ പുസ്തകങ്ങള്‍ നല്കുന്ന സ്നേഹാക്ഷരം പദ്ധതിയുടെ ഉദ്ഘാടനം കുമ്പഴ വടക്ക് എസ്എന്‍വി സ്കൂളില്‍ റെജി മലയാലപ്പുഴ നിര്‍വഹിച്ചു.
സ്കൂളുകള്‍ തമ്മിലുള്ള സൗഹൃദം ഉറപ്പാക്കുന്നതിനും വായനാചര്ച്ചകള് സംഘടിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ള പദ്ധതിയില്‍ ഒരുവര്‍ഷംകൊണ്ടു ശേഖരിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
സ്കൂള്‍ ഹെഡ്മിസ്ട്രസ് സുജയ സുകു, ഷാനി തോമസ്, റേച്ചല്‍ വര്‍ഗീസ്, എസ്. ചിത്ര, ആദില മസൂദ്, പാര്‍വണ, എയ്ഞ്ചല്‍, അജീജ, അലീന എന്നിവര്‍ പ്രസംഗിച്ചു.
Pathanamthitta
പത്തനംതിട്ട: അപ്രതീക്ഷിതമായി വന്നെത്തിയ ഉഷ്ണതരംഗത്തില്‍ ഉലയുകയാണ് പത്തനംതിട്ടയും. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുകയും ഒരുമാസം മുമ്പ് പ്രളയക്കെടുതി നേരിടുകയും ചെയ്ത പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ മുതല്‍ ഇന്നലെ വരെയുള്ള കണക്കില്‍ ആറു ശതമാനം മഴയുടെ കുറവ്. 1372.6 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് 1294 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച് പത്തുശതമാനത്തില്‍ താഴെ മഴക്കുറവ് രേഖപ്പെടുത്തിയ രണ്ട് ജില്ലകളിലൊന്നാണ് പത്തനംതിട്ട. തിരുവനന്തപുരം ജില്ലയില്‍ അഞ്ച് ശതമാനം മഴയുടെ കുറവ് മാത്രമേയുള്ളൂ.
പത്തനംതിട്ടയില്‍ ഏറ്റവുമധികം മഴ ഈ സീസണില്‍ ലഭിച്ചതാകട്ടെ ജൂലൈ അവസാനവാരവും ഓഗസ്റ്റ് ആദ്യവാരവുമാണ്. 2018ലേതിനു സമാനമായ പ്രളയസാഹചര്യം ഇക്കാലയളവില്‍ ജില്ല നേരിടുകയുമുണ്ടായി. എന്നാല്‍ അതിനുശേഷം മഴ തീരെ ലഭിച്ചിട്ടില്ല. ഓണക്കാലത്തു മഴ പ്രതീക്ഷിച്ചിരുന്നെങ്കിലും താപനില ഉയരുകയായിരുന്നു. രണ്ടാഴ്ച മുമ്പുവരെ ഇടവിട്ട് മഴ ലഭിച്ചിരുന്നത് നേരിയ ആശ്വാസമായിരുന്നു. എന്നാല്‍ ഓണം കഴിഞ്ഞതോടെ കൊടുംവരള്‍ച്ചയുടെ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. പകല്‍ച്ചൂടിന്റെ കാഠിന്യം ശക്തമാണ്. രാവിലെ പത്തുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള സമയത്ത് പലയിടത്തും 35 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്തുന്നുണ്ട്.
ജലസ്രോതസുകള്വറ്റുന്നു
ചൂടിന്റെ കാഠിന്യം ഏറിയതോടെ ജലസ്രോതസുകള്‍ വേഗത്തില്‍ വരളുകയാണ്. കിണറുകളില്‍ ജലനിരപ്പ് പൊടുന്നനെ താഴ്ന്നു. ഭൂഗര്‍ഭ ജലനിരപ്പ് താഴേക്ക് പോയതോടെയാണിത്. നദികളിലെ ജലനിരപ്പിലും ഇതു പ്രകടമാണ്. ഓണക്കാലത്തുവരെ ജലസമ്പുഷ്ടമായ പമ്പാനദി വേഗത്തിലാണ് വരളുന്നത്. പമ്പാനദിയിലൂടെ ആറന്മുള വള്ളസദ്യയ്ക്കായി എത്തുന്ന പള്ളിയോട കരക്കാര് ഓരോദിവസത്തെയും ജലനിരപ്പ് കൃത്യമായി വീക്ഷിച്ചുവരികയാണ്. മണിമല, അച്ചന്‍കോവില്‍ നദികളിലും ജലനിരപ്പ് കുറഞ്ഞു തുടങ്ങി. നദികളിലും തോടുകളിലും വെള്ളം കുറയുന്നതോടെ കിണറുകളും മറ്റു ജലാശയങ്ങളും വറ്റിത്തുടങ്ങും. ഇപ്പോള്‍ തന്നെ ജില്ലയുടെ പല മേഖലകളിലും ടാങ്കര്‍ വെള്ളത്തെ ആശ്രയിക്കുന്നുണ്ട്. ജലവിതരണ പദ്ധതികളുടെ പോരായ്മകളാണ് ഇതിനു പ്രധാന കാരണം.
സംഭരണികളിലുംവെള്ളം കുറയുന്നു
പ്രധാന വൈദ്യുതോത്പാദന കേന്ദ്രമായ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി - ആനത്തോട്, പമ്പ സംഭരണികളിലെ ജലനിരപ്പ് 50 ശതമാനത്തില്‍ താഴെയാണ്. കഴിഞ്ഞ മഴക്കാലത്ത് ജലനിരപ്പ് 60 ശതമാനം വെ എത്തിയിരുന്നു. സാധാരണനിലയില്‍ വര്‍ഷകാലത്ത് ജലനിരപ്പ് 80 ശതമാനത്തിലെത്തേണ്ടതാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി വൃഷ്ടി പ്രദേശങ്ങളില്‍ മഴയുടെ കുറവ് ഗണ്യമായി അനുഭവപ്പെടുന്നുണ്ട്. പമ്പ സംഭരണിയില്‍ 30 ശതമാനം മാത്രമാണ് ജലനിരപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. ശബരിഗിരിയിലെ ഉത്പാദനശേഷം പുറന്തള്ളുന്ന വെള്ളം സംഭരിക്കുന്ന മൂഴിയാറില്‍ 45 ശതമാനം വെള്ളമുണ്ട്.
Pathanamthitta
തിരുവല്ല: ടൗണിലെ പ്രധാന സിരാ കേന്ദ്രങ്ങളിലൊന്നായ എസ്സിഎസ് ജംഗ്ഷനു സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍നിന്ന് മല്ലപ്പള്ളി, മാവേലിക്കര ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ക്കായി യാത്രക്കാര്‍ കാത്തുനില്ക്കുന്ന പ്രധാന ഇടമാണിത്. എന്നാല്‍ ഇവിടെ യാത്രക്കാര്‍ക്ക് കാത്തുനില്ക്കാന് സൗകര്യമില്ലാത്തത് വലിയ ദുരിതമാണ്.
ബസ് എത്തുന്നതുവരെ റോഡരികില്‍ വെയിലും മഴയും ഏറ്റുവാങ്ങിയാണ് യാത്രക്കാര്‍ കാത്തുനില്‍ക്കുന്നത്. സ്ത്രീകള്‍, കുട്ടികള്‍, വയോധികർ, രോഗികള്‍ എന്നിവരുള്‍പ്പെടെയുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. തിരക്കേറിയ ടൗണ്‍ മേഖലയായതിനാല്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ ബസ് കാത്തുനില്‍ക്കേണ്ട സാഹചര്യവും അപകടസാധ്യത ഉയര്‍ത്തുന്നതായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
മാസങ്ങള്‍ക്കുമുമ്പ് ഇവിടെ ഉണ്ടായിരുന്ന തണല്‍മരം മുറിച്ചുമാറ്റിയതോടെയാണ് യാത്രക്കാരുടെ ദുരിതം കൂടുതല്‍ രൂക്ഷമായത്. നേരത്തേ മരത്തിന്റെ തണലില്‍ കാത്തുനില്ക്കാന് കഴിഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അതിനും സൗകര്യമില്ല. ശക്തമായ വെയിലില്‍ ഏറെ നേരം നില്‍ക്കേണ്ടിവരുന്നു. മഴക്കാലത്ത് നനഞ്ഞുകൊണ്ട് ബസ് കാത്തുനില്‍ക്കേണ്ട സ്ഥിതിയുമാണ്.
തിരുവല്ല നഗരത്തിലെ പ്രധാന ബസ് യാത്രാ മേഖലയായ എസ്സിഎസ് ജംഗ്ഷനു സമീപം അടിയന്തരമായി സുരക്ഷിതമായ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നഗരസഭയും ബന്ധപ്പെട്ട അധികൃതരും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.
Pathanamthitta
പത്തനംതിട്ട: ബാര്‍ ഹോട്ടലിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ് ബോര്‍ഡ് കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന ഒരു പവന് തൂക്കം വരുന്ന സ്വര്‍ണ നെക്ലസും 30000 രൂപയും കവര്‍ന്ന രണ്ടുപേരെ ഇലവുംതിട്ട പൊലിസ് അറസ്റ്റ് ചെയ്തു.
ഓമല്ലൂര്‍ മഞ്ഞിനിക്കര കോയിക്കകുന്നില് സിജോ സുനില്‍ (20), ഇലവുംതിട്ട മെഴുവേലി ചന്ദനക്കുന്ന് കുറവന്പ്രാക്കല് ചന്ദ്രമംഗലം വീട്ടില്‍ ശ്രീരാഗ് (19) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം.
ഇവരുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെടുത്തു. ഇലവുംതിട്ട എസ്ഐ കെ. ആർ. രാജേഷ്കുമാര്‍, സിപിഒമാരായ എന്‍. നവീന്‍, ആര്. വിഷ്ണുരാജ്, എസ്. അനന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
Pathanamthitta
പത്തനംതിട്ട: ആറന്മുളയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ജീപ്പിന് എംവിഡി ചുമത്തിയ 50,000 രൂപ പിഴ വാഹന ഉടമകളായ ദമ്പതികൾക്ക് ഹൈക്കോടതി അഭിഭാഷക കൂട്ടായ്മ കൈമാറി. പ്രളയ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ജീപ്പിന് പിഴയിട്ട ഉദ്യോഗസ്ഥന്റെ നടപടി യുടെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന നിലപാടിൽ മാറ്റമില്ലെന്ന് അബിൻ വർക്കി എംഎൽഎ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരമുണ്ടായ പ്രളയ സമയത്ത് ആറന്മുളയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ മെഴുവേലി സ്വദേശികളായ ദമ്പതികളുടെ ഥാർ ജീപ്പിന് എംവിഡി ഉദ്യാഗസ്ഥൻ പിഴ ഇട്ടതിനേ തുടർന്ന് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംവിഡി ഉദ്യോഗസ്ഥൻ കോടതിയെ സമീപിക്കുകയുമായിരുന്നു. കോടതി എംവിഡി യു ടെ സസ്പെൻഷൻ പിൻവലിക്കുകയും പിഴ തുക 5000 ൽ നിന്ന് 50000 ആയി വർധിപ്പിക്കുകയും ചെയ്തു.
പ്രളയമുണ്ടായ ദിവസം ഹൈക്കോടതിയിലെ അഭിഭാഷകരുടെ കൂട്ടായ്മ നടത്തിയ വള്ളസദ്യ ആറൻമുളയിൽ നടന്നിരുന്നു. വള്ളസദ്യ സമയത്ത് ജലനിരപ്പ് ഉയർന്നതോടെ ഹൈക്കോടതിയിലെ ഉന്നതരടക്കമുള്ളവരെ രക്ഷാപ്രവർത്തകർ ഓഫ് റോഡ് വാഹനങ്ങളിൽ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലെ അഭിഭാഷക കൂട്ടായ്മ പിഴത്തുക വാഹന ഉടമക്ക് നൽകാൻ മുന്നോട്ടു വന്നതെന്ന് എംഎൽഎ പറഞ്ഞു. ഇന്നലെ രാവിലെ അബിൻ വർക്കി എംഎൽഎ യുടെ ഓഫീസിൽ വച്ച് പിഴത്തുകയായ 50000 രൂപ വാഹന ഉടമകളായ ദമ്പതികൾക്ക് കൈമാറി.
രക്ഷാപ്രവർത്തനത്തിന് മുന്നാട്ടു വന്ന വാഹന ഉടമകളായ ദമ്പതികൾക്കൊപ്പമാണ് താനെന്ന് അബിൻ വർക്കി വ്യക്തമാക്കി. എംവിഡിയുടെ നിയമപരമായ ഏതെങ്കിലും നടപടിയെ അല്ല വിമർശിച്ചതെന്നും, ജില്ലയുടെ മിക്ക ഭാഗങ്ങളും പ്രളയത്തിൽ മുങ്ങിയ സമയത്ത് വെള്ളം കയറാത്ത ജില്ലയിലെ ഏക ടൗണായ അടൂരിൽ ആ ദിവസം നടത്തിയ വാഹന പരിശോധനയുടെ ഉദ്ദേശ്യശുദ്ധിയെയാണ് വിമർശിച്ചതെന്നും അബിൻ വർക്കി പറഞ്ഞു.
മത്സ്യ ബന്ധന ബോട്ടുകൾ റോഡിൻ ഓടിക്കുന്നത് കുറ്റകരമാണ്. അതേപോലെ ജെസിബി ട്രാക്ടർ എന്നിവയിൽ ആളുകളെ കയറ്റുന്നതും അനുവദനീയമല്ല. എന്നാൽ പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിനായി മത്സ്യ ബന്ധന ബോട്ടുകൾ റോഡിൽ ഓടിക്കുകയും ട്രാക്ടർ, ജെസിബി, ടിപ്പർ പോലുള്ള വാഹനങ്ങളിൽ ആളുകളെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയും ചെയ്യുന്നത് അടിയന്തര സാഹചര്യം കണക്കിലെടുത്താണ്. ഇത്തരം സാഹചര്യത്തിൽ എംവിഡിയുടെ ഭാഗത്തുനിന്നുണ്ടായ അനൗചിത്യത്തെയാണ് വിമർശിച്ചതെന്ന് എംൽഎ പറഞ്ഞു. വാഹന ഉടമകൾ പ്രളയ രക്ഷാപ്രവർത്തനത്തിനെത്തിയതാണെന്ന് അറിയിച്ചപ്പോൾ, നിങ്ങളെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ ആരെങ്കിലും നിർബന്ധിച്ചോ എന്ന ചോദ്യമാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതും സംശയത്തിന് ഇടവരുത്തുന്നുവെന്ന് അബിൻ വർക്കി ചൂണ്ടിക്കാട്ടി.
Pathanamthitta
പത്തനംതിട്ട: ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കുളനട ഗ്രാമപഞ്ചായത്തിലെ പാണിൽ, മാന്തുക, എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്തിലെ വള്ളംകുളം ജനകീയ ആരോഗ്യ കേന്ദ്രത്തിനും ദേശീയ ഗുണനിലവാര അംഗീകാരം എന്‍ക്യുഎഎസ് ലഭിച്ചു.
പാണില്‍ ജനകീയ ആരോഗ്യ കേന്ദ്രം ശതമാനം സ്കോറും, വള്ളംകുളം ജനകീയ ആരോഗ്യ കേന്ദ്രം 91.65 ശതമാനം സ്കോറും മാന്തുക ജനകീയ ആരോഗ്യ കേന്ദ്രം 89.77 ശതമാനം സ്കോറും നേടിയാണ് അംഗീകാരം കരസ്ഥമാക്കിയത്.
സര്‍വീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്സ്, ഇന്‍പുട്ട്സ്, സപ്പോട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്ഫെക്ഷന് കണ്ട്രോൾ, ക്വാളിറ്റി മാനേജ് മെന്റ്, ഔട്ട്കം വിഭാഗങ്ങളിലായി 70 ശതമാനത്തിനു മുകളില്‍ സ്കോര്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് സ് അംഗീകാരം ലഭിക്കുന്നത്.
ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാനായത്. ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നതിനായി ജില്ലാ, സംസ്ഥാന, ദേശീയതലത്തിലുള്ള പ്രത്യേക ഗുണനിലവാര സമിതി നടത്തുന്ന വിദഗ്ധ പരിശോധനകള്‍ക്കു ശേഷമാണ് അംഗീകാരം തീരുമാനിക്കുന്നത്.
Pathanamthitta
പത്തനംതിട്ട: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പത്തനംതിട്ട ജില്ലയുടെയും സോണിന്റെയും ആഭിമുഖ്യത്തില്‍ ഗുരുവന്ദനം 2026 അധ്യാപക ദിനാചരണവും അധ്യാപകരെ ആദരിക്കുന്ന സമ്മേളനവും നടന്നു.
പത്തനംതിട്ട പ്രകാശധാര ഡിഫറന്റലിഎബിള്ഡ് സ്കൂളില്‍ നടന്ന സമ്മേളനം ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനാധിപന്‍ അഡോ. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പ്രകാശധാര സ്കൂളിലെ അധ്യാപകരെ മെത്രാപ്പോലീത്ത പൊന്നാട അണിച്ച് ആദരിച്ചു.
കെസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജോണ്സന് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഏബ്രഹാം ഇഞ്ചക്കലോടി കോര്‍ എപ്പിസ്കോപ്പ, ഫാ. ബിജു മാത്യു, റവ എം സി സാമുവേൽ, ഫാ. ബെന്യാമിന് ശങ്കരത്തിൽ, റവ. ഷാജി കെ. ജോര്‍ജ്, ഫ.എബി ടി. സാമുവേൽ, ഫാ. റോയി സൈമൺ, ഫാ. ഗ്രിഗറി വര്‍ഗീസ്, ഫാ. ഷൈജു കുര്യൻ, ഫാ. അബിമോന്‍, ഡോ. കെ. മാത്യു, ജില്ലാ സെക്രട്ടറി അനീഷ് തോമസ്, ഡെന്നീസ് സാംസണ്, അനി കിഴക്കുപുറം, മാത്യു പി. വര്‍ഗീസ്, ബാബു വെണ്മേലി, ഡെയിസി ഷാജന്, ലിഡ ഗ്രീഗറി ജോബി, ബെന്നി, റിബാ ഷിജു എന്നിവര്‍ പ്രസംഗിച്ചു.
Pathanamthitta
കടമ്മനിട്ട: കടമ്മനിട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകദിനാചരണത്തിന്റെ ഭാഗമായി നടന്ന ഗുരുവഴി എന്ന പരിപാടിയിലൂടെ സ്കൂളിലെ പൂര്‍വാധ്യാപകരായ 15 പേരെ വീട്ടിലെത്തി കുട്ടികള്‍ ആദരിച്ചു.കടമ്മനിട്ട സര്‍ക്കാര്‍ വിദ്യാലയത്തിലെ ഏറ്റവും മുതിര്‍ന്ന അധ്യാപികയായ 98 വയസുള്ള കാട്ടുകല്ലില്‍ ലക്ഷ്മിക്കുട്ടിയമ്മ, മുന്‍ പ്രിന്‍സിപ്പാള്‍ എം.ടി. ഏലിയാമ്മ, സംഗീതാധ്യാപികയായിരുന്ന ജയമോള്‍ കോശി, പ്രഥമാധ്യാപകരായിരുന്ന യോഹന്നാൻ, ലീലാമ്മ, വിമലാദേവി, ദിവാകരപ്പണിക്കർ, ഒ.സി. മറിയാമ്മ, പൊന്നമ്മ, ഗ്രന്ഥകാരനും പാവനാടകകലാകാരനുമായ എം.എം. ജോസഫ് മേക്കൊഴൂര്‍ തുടങ്ങിയ ഗുരുശ്രേഷ്ഠരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അധ്യാപനത്തിന്റെ സുവര്ണസ്മൃതികള് ചോദിച്ചറിയുകയും ചെയ്തു.
അധ്യാപകരെ ആദരിക്കുക എന്നതിലുപരിയായി കടമ്മനിട്ട ഗ്രാമത്തിന്റെ നാട്ടുചരിത്രവും ഭൂമിശാസ്ത്രവും തിരിച്ചറിയാനുളള യാത്ര കൂടിയായിരുന്നു ഗുരുവഴി. പൂര്‍വാധ്യാപകരുടെ ഓര്‍മ്മകളില്‍ നിറയുന്ന ഭൂതകാലത്തിന്റെ ഉപ്പും മധുരവും കുട്ടികള്‍ക്കു കൗതുകമായി.
സ്കൂള്‍ പ്രഥമാധ്യാപിക ആർ. ശ്രീലത ഗുരുവഴി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത 30 ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ഗുരുവഴിയുടെ ഭാഗമായി. സ്കൂള്‍ വികസനസമിതി അംഗം ബിജു മലയിൽ, അധ്യാപകരായ പ്രസന്നകുമാര്‍, ലിനി കൃഷ്ണന്, രഘു, അഖില്‍, മിനി, സിജി, ശ്രീലക്ഷ്മി, താര എന്നിവര്‍ സംബന്ധിച്ചു.
Pathanamthitta
പത്തനംതിട്ട: മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലൈഫ് മിഷൻ ഭവനനിർമാണ പദ്ധതി ഗുണഭോക്തൃവിഹിതം അടക്കം ലക്ഷങ്ങൾ തട്ടി എടുത്തതിന് അറസ്റ്റിലായ ഗ്രാമസേവിക റാണി ലക്ഷ്മിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജില്ലാ ഇന്റേണൽവിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യരാണ് സസ്പെൻഡ് ചെയ്തത്. തട്ടിപ്പുസംബന്ധിച്ച പരാതിയിൽ റാണി ലക്ഷ്മിയെ കഴിഞ്ഞയാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. തണ്ണിത്തോട്, ചിറ്റാർ പൊലിസ് സ്റ്റേഷനുകളിലാണ് ഇവർക്കെതിരേ നിലവിൽ കേസുകളുള്ളത്.
ഫയലുകൾ പരിശോധിച്ചതിൽ ഗുരുതരമായ കൃത്യവിലോപവും, സാമ്പത്തിക തിരിമറിയും, ധനാപഹരണവും കണ്ടെത്തിയതായി ഉത്തരവിൽ പറയുന്നു. ഇന്റേണൽവിജിലൻസ് ഓഫീസർ കൂടാതെ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും ക്രമക്കേട് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. വിഇഒയുടെ സസ്പെൻഷനു പിന്നാലെ കൂടുതൽ പേരിലേക്ക് അന്വേഷണം നീങ്ങിയേക്കും. പഞ്ചായത്ത് ജീവനക്കാർക്കും ചില മെംബർമാർക്കും തട്ടിപ്പിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിൽ ലൈഫ് ഭവനനിർമാണം, വീട് അറ്റകുറ്റപ്പണി, ഈസി കിച്ചൻ, ശുചുമുറി നിർമാണം തുടങ്ങിയവയുടെ ഗുണഭോക്തൃവിഹിതമാണ് വ്യാജ രേഖചമച്ചും മറ്റും ബന്ധുക്കളുടെ പേരിലേക്ക് വിഇഒ മാറ്റിയത്. തണ്ണിത്തോട് പഞ്ചായത്തിലെ പരാതിയുടെ അടിസ്ഥാനത്തിൽ ഇവർ മുമ്പ് ജോലി ചെയ്തിരുന്ന പഞ്ചായത്തുകളിലും പരിശോധന നടത്തുകയായിരുന്നു. അറസ്റ്റിലായ റാണി ലക്ഷ്മിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
സമാനമായ തട്ടിപ്പുകൾ മറ്റു തദ്ദേശസ്ഥാപനങ്ങളിലും നടന്നിട്ടുണ്ടോയെന്ന് പരിശോധന വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പദ്ധതികളിൽ ഉദ്യോഗസ്ഥർ ശ്രമിച്ചാൽ അനായാസം തട്ടിപ്പ് നടത്താം എന്നാണ് റാണി ലക്ഷ്മിയുടെ നടപടികളിൽ നിന്ന് വ്യക്തമായിരിക്കുന്നത്. വർഷങ്ങളായി ഇവർ നടത്തിയിരുന്ന തട്ടിപ്പാണ് ഇപ്പോൾ പുറത്തു വന്നത്. 60 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതുവരെ വ്യക്തമായിരുക്കുന്നത്. റിമാൻഡിൽ കഴിയുന്ന വിഇഒയെ പൊലിസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യും. ഇതിനുള്ള അപേക്ഷ ഇന്ന് കോടതിയിൽ പൊലിസ് നൽകിയേക്കും.
തട്ടിപ്പിന്റെ വിശദാംശങ്ങൾ അന്വേഷിക്കുന്നതിലേക്ക്പ്രത്യേക പൊലിസ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ക്രമക്കേടുകളിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച് ഇവർ ആഡംബര ജീവിതം നയിച്ചിരുന്നതായും പറയപ്പെടുന്നു. റാണി ലക്ഷ്മി ഇക്കാലയളവിൽ ഭർത്താവിന്റെ പേരിൽ ടോറസ് ലോറി അടക്കം വാങ്ങി നൽകിയത് അന്വേഷണസംഘം കണ്ടെത്തി.
തട്ടിപ്പ് കൂടുതലും സീതത്തോട്ടിൽ
സീതത്തോട് പഞ്ചായത്തിൽ 51.23 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഗവി നിവാസികൾക്കു വേണ്ടി ഭൂമി വാങ്ങി സീതത്തോട്ടിൽ വീട് വയ്ക്കാൻ നടത്തിയ പദ്ധതിയിലാണ് റാണി ലക്ഷ്മിയും തട്ടിപ്പ് നടത്തിയത്. ഈ പദ്ധതി നേരത്തേതന്നെ ഏറെ വിവാദമായതാണ്.
സീതത്തോട് പഞ്ചായത്തിൽ 2024 ഡിസംബർ ആറുമുതലാണ് റാണി ലക്ഷ്മി വിഇഒയായി പ്രവർത്തിച്ചത്.. പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്തൃ വിഹിതം നൽകുന്നതിൽ കാലതാമസം കണ്ടതിനേത്തുടർന്ന് പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് അന്വേഷണം നടത്തി. പട്ടിക പരിശോധിച്ചപ്പോൾ വിഇഒയുടെ മാതാവ്, ഭർത്താവ്, ഭർത്തൃ പിതാവ്, സുഹൃത്തുക്കൾ എന്നിവരുടെ പേരുകൾ പട്ടികയിൽ കണ്ടെത്തി. ഇവരുടെ പേരിൽ പലതവണ പണാപഹരണം നടത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പറയുന്നു
തണ്ണിത്തോട്ടിൽ പ്രാഥമികമായി രണ്ടുലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടത്. ഗുണഭോക്തൃ ലിസ്റ്റിൽ ബന്ധുക്കളുടെ പേരുകൾ തിരുകിക്കയറ്റി ഇവരുടെ പേരിൽ വ്യാജരേഖകൾ ചമച്ചാണ് പണം തട്ടിയെടുത്തുവന്നത്.
തണ്ണിത്തോട്ടിലും സമാന സംഭവങ്ങളുണ്ടായപ്പോൾ പരാതി നല്കി. ഇതിനിടെ തട്ടിപ്പ് പിടിക്കപ്പെടുമെന്നായപ്പോൾ പണം തിരികെയടച്ച് തലയൂരാൻ റാണി ലക്ഷ്മി ശ്രമം നടത്തി. തണ്ണിത്തോട് പഞ്ചായത്തിലെ ഗുണഭോക്താവായ സിനുമോനു ലഭിക്കേണ്ട പണം അടൂരിലെ മറ്റൊരു സിനുവിന്റെ അക്കൗണ്ടിലേക്കാണ് പോയത്.
തട്ടിപ്പിനു പിന്നിലുള്ള മുഴുവൻ ആളുകളെയും പുറത്തുകൊണ്ടുവരണം: ഡിസിസി പ്രസിഡന്റ്
കോന്നി: നിയോജക മണ്ഡല പരിധിയിൽ വിവിധ പഞ്ചായത്തുകളിൽ ലൈഫ്മിഷൻ പദ്ധതിയുടെ പേരിലുണ്ടായിട്ടുള്ള സാന്പത്തിക തിരിമറി കേസുകളിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ. തണ്ണിത്തോട്ടിൽ കോൺഗ്രസ് നേതാവ് കെ.എ. കുട്ടപ്പൻ അനുസ്മരണ യോഗത്തിൽ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ സ്ഥാനമോ പദവിയോ നോക്കാതെ നടപടിയുണ്ടാകും. ഏതെങ്കിലും സർക്കാർ ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ജോയിക്കുട്ടി ചേടിയത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി റോയിച്ചൻ എഴിക്കകത്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ. ദേവകുമാർ, അജയൻപിള്ള അനിയക്കനാട്ട്, കെ.എൻ. സോമരാജൻ, കെ.വി. ശമുവേൽ, സി.ടി. ജോയി, കെ.ആർ. ഉഷ, ബെസി ഡാനിയേൽ, ജോൺ കിഴക്കേതിൽ, എൽ.എം. മത്തായി, കെ.വി. അനീഷ്, ഇടിച്ചാണ്ടി മാത്യു, എ.ഒ. കണ്ണൻ, ജോയിക്കുട്ടി, ശശിമോഹൻ എന്നിവർ പ്രസംഗിച്ചു.
Pathanamthitta
കൊടുമൺ: പത്തനംതിട്ട ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ സമാപിച്ചു.
202 പോയിന്റ് നേടി ഇരവിപേരൂർ സെന്റ് ജോൺസ് സ്പോർട്സ് അക്കാദമി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 173 പോയിന്റുമായി തിരുവല്ല ബിലീവേഴ്സ് ചർച്ച് റസിഡൻഷൽ സ്കൂൾ രണ്ടാമതും 122 പോയിന്റ് നേടി കുറിയന്നൂർ മാർത്തോമ്മാ സ്പോർട്സ് അക്കാഡമി മൂന്നാമതുമെത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ് ടി. ജോൺ മുഖ്യാതിഥിയായിരുന്നു. ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് എസ്. മോഹനൻ നായർ അധ്യക്ഷത വഹിച്ചു. നാഷണൽ മെഡൽ ജേതാക്കളായ സ്നേഹ മറിയം വിൽസൺ, അമാനിക, ഭൂമിക സഞ്ജീവ്, എന്നിവരെയും ജില്ലയിലെ മികച്ച കോച്ചുകളായ റിജിൻ മാത്യു ഏബ്രഹാം, ഡോ. അനീഷ് തോമസ്, അമൽ സന്തോഷ് ജോസഫ് എന്നിവരെയും ആദരിച്ചു. സമാപന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി. ഗീതാദേവി, അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ. ചന്ദ്രശേഖരൻപിള്ള എന്നിവർ മൽസര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സമാപന യോഗത്തിൽ ഏബ്രഹാം കെ. ജോസഫ് , ഡോ. സിമി മറിയം ജോസ് എന്നിവർ പ്രസംഗിച്ചു.
Pathanamthitta
പെരുനാട്: ശബരിമല പാതയിലെ പെരുനാട് പുതുക്കട കുട്ടിവനത്തിൽ മാലിന്യം തള്ളുന്നത് വിവാദത്തിൽ. വൻതോതിൽ മാലിന്യം തള്ളുന്നതിനെതിരേ പ്രതിഷേധം ഉയർന്നപ്പോൾ റവന്യുഭൂമിയിലാണ് മാലിന്യം നിക്ഷേപിക്കുന്നതെന്ന വാദവുമായി പഞ്ചായത്തും രംഗത്തെത്തി.
പെരുനാട് ഗ്രാമ പഞ്ചായത്ത് വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യമാണ് വനത്തിൽ കൊണ്ടിടുന്നത്. രഹസ്യമായാണ് മാലിന്യം തള്ളുന്നതെങ്കിലും പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം വന്നുപോകുന്നത് സമീപവാസികളും യാത്രക്കാരും പലതവണ കണ്ടിരുന്നു. പരിസ്ഥിതിക്ക് ഹാനികരമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ കുട്ടിവനത്തിൽ മാലിന്യം തള്ളുകയും കത്തിക്കുകയും ചെയ്യുന്നത് പുറത്തറിഞ്ഞതോടെ പ്രതിഷേധം ശക്തമായി. വാഹനത്തിലാണ് മാലിന്യം എത്തിക്കുന്നത്. സമീപവാസികളുടെ പശുക്കളെ കുട്ടിവനത്തിൽ മേയാൻ വിടാറുണ്ട്. മാലിന്യം പശുക്കൾ ആഹാരമാക്കുന്നതും പതിവായി. ഉപ്പുരസം കൂടുതലുള്ള പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടയുള്ളവയാണ് ഇവ ഭക്ഷണമാക്കുന്നത്. രാത്രികാലങ്ങളിൽ വന്യമൃഗങ്ങൾ അടക്കം മാലിന്യം തേടി എത്താറുണ്ട്.
ജൈവ മാലിന്യം കുട്ടിവനത്തിൽ കുഴിച്ചിട്ടശേഷം മണ്ണിട്ട് മൂടുകയാണ് ചെയ്യുന്നതെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതർ പറയുന്നു. എന്നാൽ, പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ മാലിന്യമാണ് ഇവിടെ കൂടുതലായി കാണുന്നത്. മാലിന്യം കൂനപോലെ പല സ്ഥലങ്ങളിലായി കൂടിക്കിടക്കുകയുമാണ്. കുഴിയുണ്ടെങ്കിലും മൂടാറില്ല. മാലിന്യം കത്തിച്ചതിനേത്തുടർന്നുള്ള കരിയും കാണാം. മാലിന്യം കത്തിക്കുന്നതിനെതിരേ സമീപവാസികൾ പ്രതിഷേധം ഉയർത്തിയിരുന്നു. മാലിന്യം കത്തിക്കുമ്പോൾ സമീപത്തെ വനംവകുപ്പിന്റെ തേക്കു കൂപ്പിലേക്ക് തീ പടരാനും സാധ്യതയുണ്ട്.
വനമല്ല, റവന്യുഭൂമിയെന്ന് പഞ്ചായത്ത്
കുട്ടിവനം റവന്യു ഭൂമിയാണെന്ന് പെരുനാട് പഞ്ചായത്ത് അധികൃതർ. രണ്ടു മാസത്തിലൊരിക്കൽ മാലിന്യം കുഴിച്ചു മൂടുകയാണ് ചെയ്യുന്നത്. മാറ്റാരെങ്കിലും മാലിന്യം കുട്ടിവനത്തിൽ തള്ളുന്നുണ്ടോയെന്ന് അറിയില്ലെന്നും അധികൃതർ പറയുന്നു. എന്നാൽ, മാലിന്യവുമായി ദിവസവും വാഹനങ്ങൾ കയറിയിങ്ങുന്നതിന്റെ സൂചനകൾ കുട്ടിവനത്തിലേക്കുള്ള വഴിയിലുണ്ട്.
മാലിന്യം കത്തിക്കാറില്ലെന്നും മറ്റാരെങ്കിലും അതിക്രമിച്ചു കടന്ന് മാലിന്യം തള്ളിയശേഷം കത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പറഞ്ഞു. സ്ഥലത്തേക്കുള്ള വഴി ചങ്ങലകെട്ടി അടയ്ക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
Pathanamthitta
പത്തനംതിട്ട: റിസർവ് ബാങ്ക് നിയന്ത്രണമുള്ളതും രാജ്യത്തെതന്നെ ഏറ്റവും മികച്ചതുമായ തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടി ഭരണകൂട ഭീകരതയുടെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതിനെതിരേ എൽഡിഎഫ് നേതൃത്വത്തിൽ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്തു വർഷം എൽഡിഎഫ് ഗവൺമെന്റ് സഹകരണ പ്രസ്ഥാനങ്ങൾക്ക് നൽകിവന്ന കരുതലും പ്രോത്സാഹനവും ചെറുതല്ല, 2000 കോടിയിൽ അധികം നിക്ഷേപമാണ് സഹകരണ പ്രസ്ഥാനങ്ങൾക്ക് കേരളത്തിലുള്ളതെന്ന് ബിജു ചൂണ്ടിക്കാട്ടി. സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. അലക്സ് കണ്ണമല , കെ. പി. ഉദയഭാനു രാജു ഏബ്രഹാം, സജി അലക്സ്, മനു വാസുദേവ് , സുമേഷ് ഐശ്വര്യ, മാത്തൂർ സുരേഷ്, ബി. ഷാഹുൽ ഹമീദ്, നിസാർ നൂർ മഹൽ, രാജു നെടുവംപുറം, എ.പി. ജയൻ, ഡി. സജി, ഓമല്ലൂർ ശങ്കരൻ, എം. വി. സഞ്ജു, ഫിലിപ്പോസ് തോമസ്, ജോർജ് കുരുവിള, ജേക്കബ് ജോർജ്, ചെറിയാൻ ജോർജ് തമ്പു തുടങ്ങിയവർ പ്രസംഗിച്ചു.
Pathanamthitta
റാന്നി: കാടിന്റെ നിശബ്ദതയെ കീറിമുറിച്ച് യുവാക്കളുടെ കാലൊച്ചകൾ. കൈകളിൽ ഫലവൃക്ഷത്തൈകളും വിത്തുകളും. കാടിന്റെ അവകാശികളായ വന്യജീവികൾക്കായി ഭക്ഷണത്തോട്ടം ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം.
വന്യജീവികൾക്ക് അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ തന്നെ ഭക്ഷണം ലഭ്യമാക്കുന്നതിനും വനം, വന്യജീവി സംരക്ഷണത്തിനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന വന്യജീവി ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ളാഹ വനമേഖലയിലെ ഉൾവനങ്ങളിൽ നടന്നത് വ്യത്യസ്തമായൊരു ഹരിത ദൗത്യമായിരുന്നു.
വനംവകുപ്പിന്റെയും മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെയും സഹകരണത്തോടെ മാർത്തോമ്മാ യുവജനസഖ്യം കേന്ദ്രകമ്മിറ്റിയംഗങ്ങൾ 5000 ഫലവൃക്ഷ വിത്തുകളും 750 ഫലവൃക്ഷത്തൈകളും വനാന്തരങ്ങളിൽ നട്ടുപിടിപ്പിച്ചു. ഞാവൽ, പേര, പ്ലാവ്, ആഞ്ഞിലി, ആത്ത, നെല്ലി, വേപ്പ്, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങളുടെ വിത്തുകളും തൈകളുമാണ് കാടിന്റെ വിവിധ ഭാഗങ്ങളിൽ നട്ടത്. ഇവ നാളെ വന്യജീവികളുടെ ഭക്ഷണമാകുമെന്ന പ്രതീക്ഷയിലാണ് യുവാക്കൾ മടങ്ങിയത്.
20 പേരടങ്ങിയ മാർത്തോമ്മാ യുവജന സഖ്യം സംഘത്തെ വനാന്തരങ്ങളിലേക്ക് നയിച്ചത് ളാഹ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരും മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറയും ജനറൽ സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിലും ഷിജിൻ വർഗീസും മഞ്ഞത്തോട് ആദിവാസി ഉന്നതിയിലെ മൂപ്പൻ രാജുവും സുഹൃത്തുക്കളുമാണ്.
ദുർഘടമായ വനപാതകളും ഭൂപ്രദേശങ്ങളും പ്രതികൂല കാലാവസ്ഥയും യുവാക്കളുടെ ആവേശത്തിന് തടസമായില്ല. മനുഷ്യന്റെ ആവശ്യങ്ങൾക്കായി മാത്രം പ്രകൃതിയെ ഉപയോഗിക്കുന്ന സമീപനത്തിൽനിന്നുമാറി, പ്രകൃതിക്ക് ആവശ്യമായത് തിരിച്ചുനൽകുക എന്ന സന്ദേശമാണ് ഈ പ്രവർത്തനം മുന്നോട്ടുവയ്ക്കുന്നത്. വനമേഖലകളിൽ സ്വാഭാവികമായി ലഭിക്കുന്ന ഭക്ഷണത്തിന്റെ കുറവ് പലപ്പോഴും വന്യജീവികളെ ജനവാസമേഖലകളിലേക്ക് എത്തിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാറുണ്ടെന്ന തിരിച്ചറിവിലാണ് പദ്ധതി ആരംഭിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. സ്വാഭാവിക ഫലവൃക്ഷങ്ങളുടെ വ്യാപനം വന്യജീവികൾക്ക് കാട്ടിനുള്ളിൽ തന്നെ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള പ്രധാന മാർഗങ്ങളിലൊന്നാണ്.
ഇന്ന് വിത്ത്, നാളെ കാടിന്റെ ഭക്ഷണശാല
ഒരു വിത്ത് നട്ടതോടെ പ്രവർത്തനം അവസാനിക്കുന്നില്ല. അതിന്റെ വളർച്ചയും സംരക്ഷണവും തുടർപ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമാണ്. കേരളത്തിലെ വിവധ ജില്ലകളിലെ വനമേഖലകളിൽ സന്നദ്ധ സംഘടനകളെയും സർവകലാശാലാ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് പദ്ധതി തുടരുമെന്ന് മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറയും ജനറൽ സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിലും പറഞ്ഞു.
മാർത്തോമ്മാ യുവജന സഖ്യം ജനറൽ സെക്രട്ടറി റവ. ബൈജു തോമസ്, അസിസ്റ്റന്റ് സെക്രട്ടറി റവ. മിഥുൻ ചാക്കോ, റവ. കെ. എസ്. റോജിൻ, അനു കെ. അലക്സ്, ഏബൽ കുര്യൻ സാജൻ, മാർത്തോമ്മാ വികസന സംഘം ഭദ്രാസന സെക്രട്ടറി മനോജ് ഡേവിഡ് കോശി, ഷിജിൻ വർഗീസ്, സാം മുള്ളുംകാട്ടിൽ എന്നിവർ നേതൃത്വം നൽകി.
Pathanamthitta
പത്തനംതിട്ട: പമ്പയിലെയും സന്നിധാനത്തെയും അജൈവ പാഴ് വസ്തു നീക്കാന്‍ ക്ലീന്‍ കേരള കമ്പനിയുടെ ശുചിത്വദൗത്യം.
സന്നിധാനത്ത് കെട്ടിക്കിടക്കുന്ന അജൈവമാലിന്യം ദേവസ്വം ബോര്‍ഡിന്റെ അനുമതി പ്രകാരം ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമാകുന്നു. ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തിലാണ് മാലിന്യശേഖരണവും തുടര്‍നടപടികളും. അജൈവമാലിന്യ ശേഖരണത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പമ്പയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ നിര്‍വഹിക്കും.
ശബരിമലയില്‍ വിവിധയിടങ്ങളില്‍ ശേഖരിച്ചിട്ടുള്ള അജൈവമാലിന്യം ഘട്ടംഘട്ടമായി നീക്കം ചെയ്ത് ശാസ്ത്രീയമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. തീര്‍ഥാടന കേന്ദ്രത്തിന്റെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മാലിന്യം ഉറവിടത്തില്‍ത്തന്നെ തരംതിരിച്ച് ശേഖരിക്കുകയും പുനരുപയോഗിക്കാവുന്നവ പരമാവധി വീണ്ടെടുക്കുകയും ശേഷിക്കുന്നവ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യുന്ന രീതിയിലാണ് പ്രവര്‍ത്തനം. ഫോണ്‍ : 9446551627.
Pathanamthitta
കോഴഞ്ചേരി: ജീവിതശൈലീ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിനായി കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ പ്രത്യേക ഡയബറ്റിക് കെയർ പാക്കേജ്. 1,200 രൂപ നിരക്കിൽ ലഭ്യമാകുന്ന സമഗ്ര ആരോഗ്യ പരിശോധനാ പാക്കേജ് 30 വരെ ലഭ്യമാണ്.
പ്രമേഹ ബാധിതർക്കും പ്രമേഹ സാധ്യതയുള്ളവർക്കും അവയവങ്ങളുടെ പ്രവർത്തനം കൃത്യമായി വിലയിരുത്താൻ സഹായിക്കുന്ന ഇരുപത്തിരണ്ടോളം പരിശോധനകളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഹൃദയാരോഗ്യ നിർണയത്തിനായി ഫാസ്റ്റിംഗ് ലിപിഡ് പ്രൊഫൈൽ, ഇസിജി എന്നിവയും ഉൾപ്പെടുന്നു.
ജനറൽ മെഡിസിൻ, ഒഫ്താൽമോളജി, ഡയറ്റീഷ്യൻ, ഡെന്റൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷനും ഈ പാക്കേജിന്റെ ഭാഗമായി ലഭിക്കും. ബുക്കിംഗിന് ഫോൺ: 99461 60000.
Pathanamthitta
തണ്ണിത്തോട്: വനത്തോടു ചേര്‍ന്നുകിടക്കുന്ന തണ്ണിത്തോട് പഞ്ചായത്ത് പ്രദേശങ്ങളില്‍ കഴിയുന്നവരുടെ കണ്ണീരിനു പരിഹാരമില്ല. 435 ചതുരശ്ര കിലോമീറ്റാണ് പഞ്ചായത്തിനുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം കച്ചാപട്ടയം നല്കി ഭക്ഷ്യോത്പാദനത്തിനായി താമസിപ്പിച്ചുവന്ന കുടുംബങ്ങളുടെ പിന്തുടര്ച്ചക്കാരാണ് ഇപ്പോഴുമുള്ളത്. ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്തു നാടിനെ പോറ്റിവളര്‍ത്തിയവരാണ് ഇന്നിപ്പോള്‍ വീണ്ടും കാടായി മാറുന്ന ഭൂമിയെ ഓര്‍ത്ത് വിലപിക്കുന്നത്.
കഴിഞ്ഞ ഒരു വ്യാഴവട്ടമായി മേഖലയാകെ ഭീതിയിലാണ്. കാട്ടുമൃഗങ്ങളുടെ ആക്രമണമാണ് പ്രധാന പ്രശ്നം. ഒരു കൃഷിയും ചെയ്യാനാകാത്ത സാഹചര്യം. മണ്ണിനടിയില്‍ നട്ടാല്‍ പന്നി എടുക്കും. ഭൂമിക്കു മുകളിലുള്ളത് ആനയും നശിപ്പിക്കും എന്നതാണ് സ്ഥിതി. കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം മറ്റൊരു വഴിക്കും ഉണ്ടാകും.
തണ്ണിത്തോട് പ്ലാന്റേഷന് കോര്പറേഷന് എസ്റ്റേറ്റില്‍ മൂന്നുവര്‍ഷം മുമ്പ് ഒരു ടാപ്പിംഗ് തൊഴിലാളിയെ കടുവ പിടിച്ചു. 2024ല്‍ കല്ലേലി ആറ്റില്‍ മറ്റൊരാളെ കാട്ടാന ആക്രമിച്ചു കൊന്നു. കഴിഞ്ഞ വര്‍ഷം തൂമ്പാക്കുളത്ത് റോഡില്‍ കിടന്ന പാമ്പിനെ കണ്ടു വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് രണ്ട് കുട്ടികള്‍ മരിച്ച സംഭവവുമുണ്ടായി. വളർത്തുമൃഗങ്ങള്‍ക്കും രക്ഷയില്ലെന്നായി. തൂമ്പാക്കുളം, ആവോലിക്കുഴി മേഖലകളില്‍ പശു, ആട് എന്നിവയെ വ്യാപകമായി നഷ്ടപ്പെട്ടു. രാത്രിയില്‍ പതിയിരുന്ന് വന്യമൃഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയാണ്. നേരം പുലുമ്പോഴേക്കും ഇവയുടെ ജഡം വിദൂരങ്ങളില്‍ കണ്ടെത്തപ്പെടുന്നുണ്ട്. ടാപ്പിംഗ് നടത്തിയും പശുവിനെ വളര്‍ത്തിയും ഉപജീവനം നടത്തിവന്ന തൊഴിലാളികള്‍ പട്ടിണിയിലായി. രണ്ടു ജോലികളും നടത്താനാകാത്ത സ്ഥിതിയുണ്ട്. ഇതോടെ സാമ്പത്തിക മേഖല തകര്‍ന്നു. കുടുംബങ്ങളുടെ വരുമാനം കുത്തനെ ഇടിഞ്ഞു.
ആനയും പന്നിയും മാത്രമല്ല, കുരങ്ങും മയിലും മലയണ്ണാനും കൃഷിയിടങ്ങളില്‍ ചേക്കേറിയിരിക്കുകയാണ്. മലയോര മേഖലയില്‍ സ്വന്തം ആവശ്യത്തിനുപോലും കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്കാകുന്നില്ല. തെങ്ങ് നട്ടാല്‍ കുരങ്ങ് പൂര്‍ണമായി നശിപ്പിക്കും. കരിക്ക് മുതല്‍ തേങ്ങവരെ നഷ്ടമാക്കും. പ്ലാവില്‍ ചക്ക വിരിയുമ്പോള്‍ തന്നെ കാട്ടാന എത്തും. തേക്കുതോട്, തൂമ്പാക്കുളം, പൂച്ചക്കുളം, മൂര്‍ത്തിമണ്‍, ഏഴാംതല എന്നീപ്രദേശങ്ങളില്‍ നിരന്തരം ആനശല്യം ഉണ്ടാകുന്നുണ്ട്. തേക്കുതോട് ജംഗ്ഷന്‍വരെയും ആന എത്തുന്ന സ്ഥിതിയുണ്ട്.
പ്രകൃതിയോടും വന്യമൃഗത്തോടും പടവെട്ടി ഒരുകാലത്ത് പൊന്നുവിളയിച്ച ഭൂപ്രദേശങ്ങളാണ് ഇന്നിപ്പോള്‍ കാടുകയറി കിടക്കുന്നത്. കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാനുള്ള ഇടപെടലാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയിക്കുട്ടി ചേടിയത്ത് പറഞ്ഞു.
അധിനിവേശ സസ്യങ്ങൾ കാട്ടിൽനിന്ന് നീക്കം ചെയ്യണം
തണ്ണിത്തോട്, കൊക്കാത്തോട് മേഖലയിലെ മലയോര കർഷകരും തൊഴിലാളികളും നേരിടുന്ന അതിരൂക്ഷമായ വന്യമൃഗ ഭീഷണി പരിഹരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ പ്രത്യേക ഫണ്ട് നീക്കിവയ്ക്കും. തകർന്ന സോളാർ വേലികൾ പുനഃസ്ഥാപിക്കുന്നതിലും അധിനിവേശ സസ്യങ്ങൾ കാട്ടിൽ നിന്ന് നീക്കം ചെയ്യുന്നതിലും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് വേഗത്തിലുള്ള പ്രതികരണം ഉണ്ടാകണം. ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി കർഷകരുടെ സുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടത്.
റോബിൻ പീറ്റർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.
നാട്ടിലുള്ളത് കാട്ടുപന്നികളല്ല
കാടുവിട്ട് നാട്ടിൻപുറങ്ങളിലെത്തിയ പന്നികൾക്ക് കാട്ടുപന്നിയുടെ സുരക്ഷ ഉറപ്പാക്കേണ്ടതില്ല. സന്ധ്യ മയങ്ങിയാൽ ആളുകൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് കോന്നിയിലെ പല വാർഡുകളിലുമുള്ളത്. റോഡിൽ പന്നികൾ എത്തും. അതുമ്പുംകുളം പയ്യനാമൺ പോലെയുള്ള ജനവാസ മേഖലകളെയും കാടിനെയും വേർതിരിക്കുന്ന ഫലപ്രദമായ ഫെൻസിംഗോ ആനക്കിടങ്ങുകളോ നിർമിക്കാൻ വനം വകുപ്പ് ഉടൻ തയാറാകണം. ജനങ്ങളുടെ ജീവനും വീടുകൾക്കും സംരക്ഷണം നൽകാൻ കഴിയാത്ത സാഹചര്യം തുടർന്നാൽ ജനങ്ങൾ പ്രതീകരിക്കും . അവർക്ക് ഒപ്പം നിന്ന് നാടിനെ സംരക്ഷിക്കും.
പ്രവീൺ പ്ലാവിളയിൽ, കോന്നി ഗ്രാമപഞ്ചായത്തംഗം.
പ്രകൃതിദത്ത ആവാസവ്യവസ്ഥ തകർന്നത് പ്രധാന കാരണം
വനമേഖലയിലെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥ തകർന്നതാണ് വന്യമൃഗങ്ങളിൽ നിന്നും മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങളുടെ മൂലകാരണം. കാടിനുള്ളിൽ മൃഗങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. സ്വാഭാവിക കാടുകൾ വെട്ടിമാറ്റി മുന്‍പ് വച്ചപിടിപ്പിച്ച തേക്ക്, യൂക്കാലിപ്റ്റസ് തോട്ടങ്ങളും അധിനിവേശ സസ്യങ്ങളുമാണ് മൃഗങ്ങളെ നാട്ടിലേക്ക് തള്ളുന്നത്. കേവലം സോളാർ വേലികളോ ആനക്കിടങ്ങുകളോ കെട്ടിയതുകൊണ്ട് ഇതിന് ശാശ്വത പരിഹാരമാകില്ല. കാടിന്റെ ജൈവവൈവിധ്യം വീണ്ടെടുക്കുന്ന ശാസ്ത്രീയ വനവത്കരണം മാത്രമാണ് പരിഹാരം.
കെ.ആർ. പ്രസാദ്, സാമൂഹിക പ്രവർത്തകൻ.
നാട്ടിൻ പുറങ്ങളിലെ കൃഷിയിടങ്ങൾക്കും രക്ഷയില്ല
വർഷങ്ങളായി അധ്വാനിച്ചുണ്ടാക്കിയ കൃഷിമുഴുവൻ കാട്ടുമൃഗങ്ങൾ നശിപ്പിക്കുമ്പോൾ നോക്കിനിൽക്കേണ്ടി വരുന്ന കർഷകന്റെ വേദന കണ്ടില്ലെന്നു നടിക്കാൻ ഭരണകൂടത്തിന് കഴിയില്ല. വന്യമൃഗങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് വിപണി വിലയ്ക്ക് അനുസൃതമായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണം. കൂടാതെ, ബാങ്ക് വായ്പ കുടിശികകൾ പൂർണമായും എഴുതിത്തള്ളി കർഷകരെ കടക്കെണിയിൽ നിന്ന് രക്ഷിക്കാനുള്ള അടിയന്തര നടപടികളാണ് ഉണ്ടാകേണ്ടത്.
ബിജു ടി. അലക്സ്, വ്യവസായി.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണം
വനമേഖലയോടു ചേർന്നുള്ള ഗ്രാമങ്ങളിൽ അധിവസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുകയെന്നത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. വനത്തിനുള്ളിലെ അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്ത് കാടിന്റെ സ്വാഭാവിക അന്തരീക്ഷം വീണ്ടെടുക്കാനും, പാട്ടക്കാലാവധി അവസാനിച്ച വൻകിട എസ്റ്റേറ്റുകൾ സർക്കാർ ഏറ്റെടുത്ത് വനവത്കരണത്തിന് ഉപയോഗിക്കാനും പഞ്ചായത്ത് തലത്തിൽ ശക്തമായ സമ്മർദം ചെലുത്തണം. വന്യമൃഗശല്യം തടയാൻ ഫലപ്രദമായ ശാശ്വത പദ്ധതികൾക്കായി അടിയന്തര ഭരണതല ഇടപെടൽ ഉറപ്പാക്കണം.
വി. ഷാബു, എൻഎസ്എസ് യൂണിയൻ സെക്രട്ടറി, പത്തനംതിട്ട.
Pathanamthitta
കോന്നി: പ്ലസ്ടു വിദ്യാർഥിയായ പെൺകുട്ടിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ യുവാവിനെ ട്രെയിൻ തട്ടിമരിച്ച നിലയിലും കണ്ടെത്തി. എലിമുള്ളുംപ്ലാക്കൽ കുപ്പക്കര വീട്ടിൽ പരേതനായ പ്രകാശിന്റെയും മഞ്ജുവിന്റെയും മകൾ പ്രവീണ (17), പ്ലാങ്കൂട്ടത്തിൽ പ്രകാശ്, സിജി ദമ്പതികളുടെ മകൻ പ്രവീൺ (21) എന്നിവരാണ് മരിച്ചത്.
പ്രവീണയെ ശനിയാഴ്ച വൈകുന്നേരം ആറോടെ എലിമുള്ളുംപ്ലാക്കലിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെ കാണാതായ പ്രവീണിനെ ഞായറാഴ്ച രാത്രി 12.30 ഓടെ എറണാകുളത്ത് പച്ചാളം ഓവർ ബ്രിഡ്ജിന് സമീപം റയിൽവേ ട്രാക്കിൽ ട്രെയിൻതട്ടി മരിച്ച നിലയിലും കണ്ടെത്തി. ഇരുവരും അയൽവാസികളും ബന്ധുക്കളുമാണ്.
കാക്കനാട്ടെ സെക്യൂരിറ്റി സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു പ്രവീൺ. എലിമുള്ളുംപ്ലാക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു പ്രവീണ. മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി എലിമുള്ളുംപ്ലാക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളൽ പൊതുദർശനത്തിനു വച്ചശേഷം സംസ്കാരം നടത്തി. പ്രവീണിന്റെ മൃതദേഹം കൊച്ചിയിൽ നിന്ന് ഇന്ന് വീട്ടിൽ എത്തിച്ചശേഷം സംസ്കാരം നടത്തും.
കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തമിഴ്നാട് സ്വദേശിനി മരിച്ചു
കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി ചൈന ജംഗ്ഷനിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച് തമിഴ്നാട് സ്വദേശിനിയായ യുവതി മരിച്ചു. തമിഴ്നാട് കന്യാകുമാരി വിളവൻകോട് പനംതോപ്പ്, 17/15 ലൈനിലെ ശ്രീദേവി ഭവനിൽ സിമി കാർത്തിക് (35) ആണ് മരിച്ചത്. കൊച്ചിയിലെ വണ്ടർലാ സന്ദർശിച്ച ശേഷം തിരികെ തമിഴ്നാട്ടിലേക്ക് മടങ്ങുമ്പോൾ ശനിയാഴ്ച രാത്രി 11നാണ് അപകടം . മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴുപേർ കാറിലുണ്ടായിരുന്നു.
Pathanamthitta
പത്തനംതിട്ട: സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എംടിഎൽപി സ്കൂൾ അധ്യാപികയും ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം. ജി. ഗീതമ്മയെ ഡിസിസി നേതൃസമ്മേളനത്തിൽ ആദരിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മന്ത്രി എം. ലിജു ഷാൾ അണിയിച്ച് ആദരിച്ചു.
കെപിസിസി കോർകമ്മിറ്റി അംഗം പ്രഫ. പി ജെ കുര്യൻ, കെപിസിസി ജനറൽ സെക്രട്ടറി പി. മോഹൻരാജ്, എംഎൽഎമാരായ അബിൻ വർക്കി, സി. വി. ശാന്തകുമാർ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, എ. ഷംസുദീൻ, ജോർജ് മാമ്മൻ കൊണ്ടൂർ, ദീനാമ്മ റോയി, അനീഷ് വരിക്കണ്ണാമല, മാത്യു കുളത്തുങ്കൽ, തേരകത്ത് മണി, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതി പ്രസാദ്, എ. സുരേഷ്കുമാർ, അനിൽ തോമസ്, സജി കൊട്ടക്കാട്, കാട്ടൂർ അബ്ദുൾ സലാം, കെ. ജാസിംകുട്ടി, ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ, സുരേഷ് കോശി, റെജി തോമസ്, തോപ്പിൽ ഗോപകുമാർ, കെ. കെ. റോയിസൺ, സുനിൽ എസ്. ലാൽ, ജി. സതീഷ് ബാബു, എസ്.വി. പ്രസന്നകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Pathanamthitta
അടൂർ: പ്രമാടം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന റവന്യു ജില്ലാതല തായ്ക്വാണ്ടാ ചാമ്പ്യൻഷിപ്പിൽ അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ വിദ്യാർഥികൾ മികച്ച നേട്ടം കൈവരിച്ചു. 11 സ്വർണ മെഡലുകളും ആറ് വെള്ളി മെഡലുകളുമാണ് വിദ്യാർഥികൾ സ്വന്തമാക്കിയത്.
ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികളെ സ്കൂൾ മാനേജർ ഫാ. ക്ലിൻ പരുക്കൂർ, പ്രിൻസിപ്പൽ ഫ്രാൻസിസ് സാലസ് എന്നിവർ അഭിനന്ദിച്ചു.
Pathanamthitta
റാന്നി: കേരള കോൺഗ്രസ് - എം സാംസ്കാരവേദി റാന്നി നിയോജക മണ്ഡലം ആഭിമുഖ്യത്തിൽ നടത്തിയ അധ്യാപക ദിനാചരണത്തിൽ കുമ്പളന്താനം കെവിഎം എൽപി സ്കൂൾ റിട്ട. പ്രഥമാധ്യാപിക മേരി ലിസി തോമസിനെ ആദരിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി വി. മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗം മനോജ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രഫ. പി. എ ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. എഴുമറ്റൂർ മണ്ഡലം പ്രസിഡന്റ് തോമസ് മാത്യു, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി പി. ഏബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗം ബഹനാൻ ജോസഫ്, കുര്യൻ ഉമ്മൻ, മറിയാമ്മ ചെറിയാൻ, സുനി ഏബ്രഹാം, ത്രേസ്യാമ്മ ജോൺ, ഡേവിഡ് മാത്യു, സി.ഒ. കോശി തുടങ്ങിയവർ പ്രസംഗിച്ചു.
അത്തിക്കയം: അധ്യാപക ദിനത്തോടനുബന്ധിച്ച്, വിശ്രമജീവിതം നയിക്കുന്ന ഒരു പ്രദേശത്തെ മുഴുവൻ അധ്യാപകർക്കും കോൺഗ്രസ് കമ്മിറ്റി സ്നേഹാദരം നൽകി.
നാറാണംമൂഴി പൂപ്പള്ളി (തോണിക്കടവ് ) ഗ്രാമപ്രദേശത്തു സർവീസിൽ നിന്നു വിരമിച്ച മുഴുവൻ അധ്യാപകരെയും കോൺഗ്രസ് പ്രവർത്തകർ വീടുകളിൽ എത്തി ആദരിച്ചു. പ്രദേശത്തെ ഏറ്റവും മുതിർന്ന അധ്യാപകനായ പി. കെ. സുകുമാരന്‍ ആദരം അർപ്പിക്കുന്ന ചടങ്ങ് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഷിബു തോണിക്കടവിൽ, വാർഡ് പ്രസിഡന്റ് എം. പി. സുരേന്ദ്രൻ,ടി ഡി എ ഫ് മുൻ സംസ്ഥാന സെക്രട്ടറി പോൾസൺ ജോസഫ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ , സാം ടി. മാത്യു, കെ. അനിൽ കുമാർ, ഷിന്റോ പി. ഐപ്പ് എന്നിവർ നേതൃത്വം നൽകി.
പ്രഫ. കെ. എം. ജോസ്, ടി. ജെ. തോമസ്, ലൈല തോമസ്, റെമി തോമസ്, കെ.ജി. സന്തോഷ് എന്നിവരാണ് ആദരം സ്വീകരിച്ചത്.
Idukki
കോതമംഗലം: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിന്റെ (എസ്ഡി) ശതാബ്ദിയോടനുബന്ധിച്ച് കോതമംഗലം കോഴിപ്പിള്ളി സെന്റ് വിന്‍സെന്റ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ കാരുണ്യത്തിന്റെ ആഘോഷ പരിപാടികളുടെ ഒന്നാംഘട്ട ഉദ്ഘാടനം നടത്തി. പ്രൊവിന്‍സിന്റെ പരിധിയിലുള്ള വിവിധ അഗതി മന്ദിരങ്ങളിലെ വയോജനങ്ങള്ക്കൊപ്പമാണ് ആഘോഷം നടന്നത്.
ചാപ്പലില്‍ ഒരുമിച്ചുള്ള പ്രാര്‍ഥനയ്ക്കു ശേഷം വിവിധ കലാപരിപാടികള്‍, സമ്മാനവിതരണം, സ്നേഹവിരുന്ന് എന്നിവയുണ്ടായിരുന്നു.
എസ്ഡി സന്യാസ സമൂഹത്തിന് അസ്ഥിത്വം നല്കുന്ന യജമാനന്മാരാണു തങ്ങളില്‍ ദൈവം ഭരമേല്പ്പിച്ച അഗതികളെന്ന ബോധ്യമാണ് ഓരോ സന്യാസിനിയെയും നയിക്കുന്നതെന്നു പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ കൊച്ചുറാണി സന്ദേശത്തില്‍ പറഞ്ഞു. ആഘോഷങ്ങളുടെ രണ്ടാം ഘട്ടമായി 27ന് പ്രൊവിന്‍സിലെ വിവിധ മേഖലകളില്‍ ശുശ്രൂഷ സ്വീകരിക്കുന്ന ഭിന്നശേഷിക്കാരുടെയും മാനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെയും സംഗമം നടത്തും. നവംബര്‍ 21നാണു ശതാബ്ദി ആഘോഷങ്ങളുടെ സമാപനം.
Idukki
ചെറുതോണി: കൗമാരക്കാരിയുടെ ചികിത്സയ്ക്കായി തുക കൈമാറി മുഖ്യമന്ത്രി വാക്കുപാലിച്ചു. ഒമാനിൽ ഉണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ ചുരുളി - ആൽപാറ തെങ്ങോട്ടുവിളയിൽ ബിനുവിന്റെയും ക്രിസ്റ്റീനയുടെയും മകൾ ഐറിന്റെ മുഴുവൻ ചികിത്സാ ചെലവും വഹിക്കുമെന്നു മുഖ്യമന്ത്രി വാഗ്ദാനം നൽകിയിരുന്നു. 2026 ജൂലൈ 26ന് രാത്രി 12ന് എസിയിൽനിന്നു തീ പടർന്ന് പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട പത്തു വയസുകാരിയുടെ ചികിത്സയാണ് മുഖ്യമന്ത്രി ഏറ്റെടുത്തത്.
ആദ്യ ഗഡുവായി മൂന്നു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നനുവദിച്ചത്. ഐറിൻ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന അഞ്ചുപേർക്കും പൊള്ളലേറ്റിരുന്നു. കൂടുതൽ പൊള്ളലേറ്റത് ഐറിനായിരുന്നു.
ഒമാനിൽ അഞ്ചുപേരുടെയും ചികിത്സയ്ക്കായി വൻ തുക ചെലവായെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ഐറിനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരണമെങ്കിൽ ഭീമമായ തുക വേണമെന്നു വന്നതോടെ ഇവരുടെ അയൽവാസിയും ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന ബിനോയി വർക്കി ഇടപ്പെട്ട് ഈ കുടുംബത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ മുമ്പിലെത്തിക്കുകയായിരുന്നു.
മുഖ്യമന്ത്രി രാജഗിരി ആശുപത്രിയിലെ ഡോക്ടറുമായി സംസാരിച്ചു. സർക്കാർ ചെലവിൽ ചികിത്സിക്കാമെന്നും ഇതിനെന്തെങ്കിലും തടസമുണ്ടായാൽ മുഴുവൻ തുകയും സ്വന്തം ചെലവിൽ വഹിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി ചികിത്സ ആരംഭിക്കുകയായിരുന്നു. ഇതിന്റെ ആദ്യ ഗഡുവായ മൂന്നു ലക്ഷം രൂപയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നനുവദിച്ചത്.
Idukki
വണ്ടിപ്പെരിയാർ: ബഥേൽ പ്ലാന്റേഷൻ സ്ഥലതർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തിൽ നാല് പേർക്ക് മർദനമേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഘട്ടനമുണ്ടായത്. വണ്ടിപ്പെരിയാർ തങ്കമല എസ്റ്റേറ്റിൽ താമസക്കാരനായ എം.എസ്. കുട്ടി (75), ഭാര്യഅംബുജം (70), മകൻ രമേഷ് (45), അയൽവാസി നാഗരാജ് (49 )എന്നിവർക്കാണ് മർദനമേറ്റത്. ആർബിടി കന്പനിയിൽനിന്നു 2008ൽ 1.6 ഏക്കർ സ്ഥലം എം.എസ്. കുട്ടി വിലയ്ക്കുവാങ്ങി കൃഷികൾ നടത്തി വരികയായിരുന്നു. അടുത്ത കാലത്തായി
തങ്കമല എസ്റ്റേറ്റിനോട് ചേർന്നുള്ള സ്ഥലം എസ്റ്റേറ്റ് അധികൃതർ മുറിച്ച് വില്പന നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി കുട്ടിയുടെ സ്ഥലവും വില്പന നടത്താൻ തോട്ടം ഉടമ ശ്രമം നടത്തി. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതരായ എസ്റ്റേറ്റ് അധികൃതർ ഗുണ്ടകളുമായി എത്തി ഇവരുടെ സ്ഥലത്തെ ഏലം കൃഷി നശിപ്പിക്കുകയും മർദിക്കുകയുമായിരുന്നെന്നു കുട്ടി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Idukki
തൊടുപുഴ: ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ സ്പോര്‍ട്സ് മെഡിസിന് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ചികിത്സതേടി ദക്ഷിണ സുഡാന് ദേശീയ കായികതാരം. ബാസ്കറ്റ്ബോള്‍ താരമായ വില്യം വോള്‍ വോളാണ് വലതു കാല് മുട്ടിന്റെ ലിഗ്മന്റിനേറ്റ പരിക്ക് ചികിത്സിക്കാന്‍ എത്തിയത്. നടക്കാന്‍പോലും ബുദ്ധിമുട്ടുന്ന കോണ്ട്രോമലേഷ്യ പെറ്റല്ല എന്ന അവസ്ഥയിലായിരുന്നു.
കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിലെ ഒന്നാംവര്‍ഷ എംസിഎ വിദ്യാര്‍ഥിയായ വില്ല്യത്തിന് ഒരുമാസം മുമ്പാണ് പരിക്കേറ്റത്. കോളജിലെ കായികാധ്യാപകന് ഡോ. ജെ സന്തോഷിന്റെ നിര്‍ദേശപ്രകാരമാണ് ചികിത്സ തൊടുപുഴയിയെ ആശുപത്രിയിലേക്കു മാറ്റിയത്. ഒരാഴ്ചയായി ഇവിടെ ചികിത്സയിലാണ്.
നാട്ടിലേക്കാള്‍ കേരളത്തില്‍ ചൂട് കൂടുതലുണ്ടെങ്കിലും പൂര്‍ണ സന്തോഷവാനാണ് വില്യം.
ലോകോത്തര നിലവാരത്തിലുള്ള പരിചരണമാണ് ഇവിടെ ലഭിക്കുന്നത്. വന്നപ്പോഴുള്ളതിനേക്കാള്‍ പരിക്ക് ഏറെ ഭേദമായി. എത്രയും വേഗം കോര്‍ട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. വോളിബോളിലാണ് തുടക്കമെങ്കിലും ഇപ്പോള്‍ ബാസ്കറ്റ്ബോളിലാണ് ശ്രദ്ധയെന്ന് വില്യം പറഞ്ഞു. ഉഗാണ്ടയില്‍ നടന്ന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സുഡാനുവേണ്ടി സ്വര്‍ണമണിഞ്ഞ ടീം അംഗമായ വില്യം ബാസ്കറ്റ്ബോളിലും ദേശീയ സ്വര്‍ണ മെഡല്‍ ജേതാവാണ്.
വില്യത്തിന് 12 ദിവസത്തെ ചികിത്സയാണ് വേണ്ടിവരികയെന്ന് ആശുപത്രിയിലെ ഡോ. അനുപ്രിയ പി. മണി പറഞ്ഞു. ഇവിടെയെത്തുന്ന താരങ്ങളുടെ ഫിറ്റ്നസ് നഷ്ടമാകാതെ എത്രയും വേഗം അവരുടെ മൈതാനങ്ങളിലേക്കു മടങ്ങാനാകുന്ന തരത്തിലാണ് ചികിത്സ. റിപ്പയര്‍ ആന്‍ഡ് റീഹാബ് എന്ന രീതിയാണ് പിന്തുടരുന്നതെന്നു ഡോക്ടര്‍ പറഞ്ഞു.
അടുത്തയാഴ്ചയോടെ വില്യം വീണ്ടും പഠനത്തിലേക്കും കോര്‍ട്ടിലേക്കും മടങ്ങും. കേരളത്തിലെതന്നെ മികച്ച സ്പോര്‍ട്സ് മെഡിസിന് കേന്ദ്രമായ തൊടുപുഴയില്‍ നിരവധി കായിക താരങ്ങളാണ് ചികിത്സയ്ക്കെത്തുന്നത്. ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സെന്റര്‍ കഴിഞ്ഞവര്‍ഷമാണ് പ്രത്യേക സൗകര്യങ്ങളോടെ മറ്റൊരു കെട്ടിടത്തിലേക്ക് മാറിയത്.
Idukki
തൊടുപുഴ: സ്വാമി വിവേകാനന്ദ ജയന്തിയുടെ ഭാഗമായി നടത്തുന്ന യുവജന ദിനാഘോഷത്തിന്റെ ഭാഗമായി വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിലേക്ക് രജിസ്ട്രേഷന് ആരംഭിച്ചതായി അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 15നും 29നും മധ്യേ പ്രായമുള്ള യുവതീ-യുവാക്കള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. ക്വിസ്, ഉപന്യാസം, പ്രസംഗം, നാടോടിനൃത്തം, നാടന്‍പാട്ട്, കവിതാരചന, ഡിസൈനിംഗ്, സാങ്കേതിക കണ്ടുപിടിത്തം, സ്റ്റാര്‍ട്ടപ് ആശയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വിഭാഗങ്ങളിലാണ് മത്സരം.
കായിക മന്ത്രാലയത്തിനു കീഴിലുള്ള മൈ ഭാരത് പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. വിജയികള്‍ക്ക് ദേശീയ തലത്തില്‍ മത്സരിക്കാനും പ്രധാനമന്ത്രിയുമായി സംവദിക്കാനുമുള്ള അവസരമുണ്ട്. പത്രസമ്മേളനത്തില്‍ മൈഭാരത് ഇടുക്കി യൂത്ത് ഓഫീസര്‍ പ്രിയങ്ക രാജീവ് പങ്കെടുത്തു. ഫോൺ: 04862222670, 9446442756.
Idukki
വണ്ണപ്പുറം: പട്ടയ ഭൂമിയില്‍ കര്‍ഷകരും ആദിവാസികളും നട്ടു പരിപാലിച്ചു വളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനു വനം വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും മരം മുറിക്കാനുള്ള അവകാശം നല്‍കണമെന്നുമാവശ്യപ്പെട്ട് റവന്യു, വനം മന്ത്രിമാര്‍ക്കു വണ്ണപ്പുറം യുഡിഎഫ് മണ്ഡലം കമ്മിറ്റി നിവേദനം നല്കി. പട്ടയ ഭൂമിയില്‍ കര്‍ഷകരും ആദിവാസികളും നട്ടുപിടിപ്പിച്ച് പരിപാലിച്ച മരങ്ങള്‍ വെട്ടാന്‍ വനം വകുപ്പ് അനുവദിക്കുന്നില്ല.
1964, 1993ലെയും ഭൂമി പതിവ് ചട്ടപ്രകാരം പട്ടയം ലഭിച്ച കര്‍ഷകരെയാണു വനം വകുപ്പ് വലയ്ക്കുന്നത്. പട്ടയത്തിലെ ചില നിബന്ധനകള്‍ ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പിന്റെ അനാവശ്യ നടപടി.
ലാന്‍ഡ് അസൈന്മെന്റ് നിയമങ്ങളിലെ അവ്യക്തതകള്‍ നീക്കി, കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമിയിലെ മരങ്ങളില്‍ പൂര്‍ണ അവകാശം നല്കുന്ന രീതിയില്‍ നിയമഭേദഗതി കൊണ്ടുവരണമെന്നും പട്ടയ ഭൂമിയിലെ മരങ്ങളുടെമേലുള്ള വനം വകുപ്പിന്റെ അനാവശ്യ ഇടപെടലുകളും സങ്കീര്‍ണമായ അനുമതി നടപടികളും ഒഴിവാക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു മൂലം സാധാരണക്കാരായ കര്‍ഷകരും ആദിവാസികളുമാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
തങ്ങള്‍ നട്ടു വളര്‍ത്തിയ മരങ്ങള്‍ ആവശ്യഘട്ടങ്ങളില്‍ മുറിച്ച് വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് കര്‍ഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും നിരാശയിലേക്കും തള്ളിവിടുന്നുണ്ട്. നിരവധിതവണ പരാതികള്‍ ഉയര്‍ന്നിട്ടും ഇതിന് ശാശ്വത പരിഹാരം കാണാത്ത പശ്ചാത്തലത്തിലാണ് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് യുഡിഎഫ് നിവേദനം നല്‍കിയത്. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിനൊപ്പം യുഡിഎഫ് നേതാക്കളായ ബേബി വട്ടക്കുന്നേല്‍, സണ്ണി കളപ്പുര, പി.എം. ഇല്യാസ്, രാജീവ് ഭാസ്കരന് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
Idukki
തൊടുപുഴ: ഓണാഘോഷങ്ങള്‍ക്ക് ആവശ്യമായ ചെണ്ടുമല്ലി പ്രാദേശികമായി ഉത്പാദിപ്പിച്ച് കുമാരമംഗലം പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍. കുടുംബങ്ങള്‍ക്ക് അധികവരുമാനവും ഭക്ഷ്യസ്വയംപര്യാപ്തതയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ സിഡിഎസും കൃഷിഭവനും ചേര്‍ന്ന് നടപ്പാക്കിയ ഓണക്കണി നിറപ്പൊലിമ ബന്തിപ്പൂ കൃഷി പദ്ധതിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോബി മാത്യു ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് കൃഷിയുടെ വളര്‍ച്ചയിലും വിളവെടുപ്പിലും കാലതാമസം നേരിട്ടതോടെ ഓണത്തിന് പൂക്കള്‍ കാര്യമായി വിപണിയിലെത്തിക്കാനായില്ല.
എന്നാല്‍ വൃന്ദാവന്‍ ജെഎല്‍ജി അംഗങ്ങളായ ബിന്ധു, മിനി ,കുമാരി ശ്യാമള എന്നിവരുടെ ശ്രമ ഫലമായി വിളവെടുപ്പ് സാധ്യമാക്കുകയായിരുന്നു. വൈകി വിളവെടുപ്പിന് പാകമായതുകൊണ്ട് മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്നതിനായി പൊതുജനങ്ങള്‍ക്കു പ്രദര്‍ശനത്തിനു തുറന്നു കൊടുത്തിരിക്കുകയാണ് ഇപ്പോള്‍ മനോഹരമായ പൂന്തോട്ടം.
വരും വര്‍ഷങ്ങളിലും കൂടുതല്‍ പേരെ സംഘടിപ്പിച്ച് കുമാരമംഗലത്തെ വിഷരഹിത പച്ചക്കറിയുടെയും പൂക്കൃഷിയുടെയും മാതൃകാ പഞ്ചായത്താക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നു കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.എ. ആബിദ പറഞ്ഞു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫസല്‍ സുലൈമാന്‍, ജിഷ ഷൈസണ്‍, അബ്ദുള്‍ കരീം, മെംബര്‍മാരായ സന്ധ്യ ജോജി, ലൈല കരീം, കൃഷി അസിസ്റ്റന്റ് വി.എം. സിദ്ധിഖ് , രാഖി രാജന്, ബോബിനി വിപിന്‍, അഷിത അസീസ് എന്നിവര്‍ പ്രസംഗിച്ചു.
Idukki
തൊടുപുഴ: പ്രഫ. ജയിംസ് വി. ജോര്‍ജ് മെമ്മോറിയല്‍ സംസ്ഥാന ഇന്റര്‍ കോളജ് ഫുട്ബോള്‍ മത്സരം തൊടുപുഴ സോക്കര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഇന്നു രാവിലെ എട്ടിന് ആരംഭിക്കും. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍, തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കേരളത്തിലെ 14 പ്രമുഖ കോളജ് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. വിജയികള്‍ക്ക് 10,000 രൂപ കാഷ് അവാര്‍ഡും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയും ട്രോഫിയും നല്‍കും.
സമാപന സമ്മേളനം 12ന് വൈകുന്നേരം 4.30ന് ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. റോയി കെ. പൗലോസ് എംഎല്‍എ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ എന്നിവര്‍ പങ്കെടുക്കും. തൊടുപുഴ സോക്കര്‍ സ്കൂള്‍, അല്‍ അസ്ഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ഫുജി ഗംഗ എന്നിവരാണ് സംഘാടകരെന്നു സോക്കര്‍ സ്കൂള്‍ ഡയറക്ടര്‍ പി.എ. സലിം കുട്ടി അറിയിച്ചു.
Idukki
തൊടുപുഴ: റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ജര്‍മന്‍ സഹായത്തോടെ 144 കോടി വായ്പയെടുത്ത് നിര്‍മിക്കുന്ന നെയ്യശേരി-തോക്കുമ്പന്‍സാഡില്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെട്ട തൊമ്മന്‍കുത്ത് പാലത്തിന്റെയും 40 ഏക്കറിലെ കലുങ്കിന്റെയും നിര്‍മാണത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്നു റോഡ് വികസന സമിതി, മൂവാറ്റുപുഴ-തേനി സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ചപ്പാത്ത് നിലനിര്‍ത്തി പുതിയ പാലം നിര്‍മിക്കുക, ആറുമാസം മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന താത്കാലിക പാലം നിര്‍മിക്കുന്നതിനു വേണ്ടിവരുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കുക, 40 ഏക്കറിലെ കലുങ്ക് രണ്ടുമീറ്റര്‍ ഉയര്‍ത്തി പുനര്‍നിര്‍മിക്കുക, കോട്ടറോഡിന്റെയും നെയ്യശേരി-തോക്കുമ്പന്‍സാഡില്‍ റോഡിന്റെയും സര്‍വേ സംബന്ധിച്ച ഹൈക്കോടതി വിധി നടപ്പാക്കി വികസനം ഉറപ്പാക്കുക ഇതിനായി ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാരും ആവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികള്‍ ഉന്നയിച്ചു. ചപ്പാത്ത് പൊളിച്ചുനീക്കുന്നതിനു വേണ്ടിവരുന്ന ചെലവും താത്കാലിക പാലം നിര്‍മിക്കുന്നതിന് കണക്കാക്കിയിരിക്കുന്ന 50 ലക്ഷം രൂപയും ഇതിലൂടെ ലാഭിക്കാനാകും.
ഈ തുക പുതിയ പാലത്തിന്റെ നിര്‍മാണത്തിന് ഉപയോഗിക്കാനും കഴിയും. 40 ഏക്കറില്‍ നിലവില്‍ നിര്‍മിച്ചുവരുന്ന കലുങ്ക് കനത്തമഴയില്‍ മുങ്ങിയിരുന്നു. കലുങ്ക് രണ്ടുമീറ്ററെങ്കിലും ഉയര്‍ത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനു തയാറായില്ല.
റോഡ് നിര്‍മാണത്തില്‍ പലയിടത്തും അപാകതകളുണ്ട്. സമിതിയുടെ ഇടപെടലിനെത്തുടര്‍ന്ന് പലഭാഗങ്ങളിലും കലുങ്ക് നിര്‍മിക്കാനും പോരായ്മകള്‍ പരിഹരിക്കാനും ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ഫാ. ജോസ് കിഴക്കേല്‍, ജാസില്‍ കെ. ഫിലിപ്പ്, സാബു സെബാസ്റ്റ്യന്‍, പി.ആര്. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Idukki
ഭാര്യ മദ്യപിച്ചെത്തിയതിനെത്തുടർന്നാണ് സംഭവം
മൂന്നാർ: കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. മൂന്നാർ കോളനി സ്വദേശിയായ സതീഷാണ് ഭാര്യയെ വെട്ടിയത്. മദ്യപിച്ച് വീട്ടിൽ എത്തിയ ഭാര്യയെ സതീഷ് കത്തികൊണ്ട് വെട്ടുകയായിരുന്നു. ഇവർ തമ്മിൽ നാളുകളായി അഭിപ്രയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. ഇവർ തമ്മിൽ കലഹം കുടുന്നതും പതിവായിരുന്നു.
സാരമായ പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Idukki
അടിമാലി: ടൗണിലെ കടയിൽനിന്നു മൊബൈൽ ഫോണും പണവും കവർന്നെന്ന പരാതിയിൽ വയോധികനെ പോലീസ് അറസ്റ്റു ചെയ്തു. ആളില്ലാത്ത സമയത്ത്
അടിമാലി ബസ് സ്റ്റാൻഡിലെ മൊബൈൽ ഫോൺ കടയിൽ അതിക്രമിച്ച് കയറി മൊബൈൽ ഫോണും പണവും കവർന്നു എന്ന പരാതിയിലാണ് മാങ്കുളം മുനിപാറ കല്ലുങ്കൽ സോമൻ ഭാസ്കരനെ (67) അടിമാലി പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് മൊബൈൽ കടയിൽ കയറി വിലപിടിപ്പുള്ള മൊബൈൽ ഫോണും മേശയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയും ഇയാൾ കവർന്നത്. മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് നാലു മാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. പാലക്കാട്, മൂന്നാർ സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസുണ്ടെന്ന് പൊലിസ് പറഞ്ഞു.
Idukki
പൈങ്കുളം: സെന്റ് റീത്താസ് ഹൈസ്കൂളില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ശുചിത്വമിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറു ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ലേഡീസ് ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ബീമ അനസ് നിര്‍വഹിച്ചു.
മാനേജര്‍ ഫാ. ജോര്‍ജ് വള്ളോംകുന്നേലിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജോബി മാത്യു, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ഷാജി, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സൗമ്യ മൈക്കിള്‍, മുന്‍ ഹെഡ്മാസ്റ്റര് സോണി മാത്യു, പിടിഎ പ്രസിഡന്റ് ജോഷി മാത്യു, എംപിടിഎ പ്രസിഡന്റ് അനിമോള്‍ ജോസ്, സ്റ്റാഫ് സെക്രട്ടറി സിഗി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Idukki
രാജകുമാരി: പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ രാജകുമാരി ദൈവമാത പളളിയിൽ നടന്നുവന്നിരുന്ന എട്ടുനോമ്പാചരണത്തിനും പരിശുദ്ധ അമ്മയുടെ പിറവിത്തിരുനാളിനും സമാപനമായി. അമ്മയുടെ അനുഗ്രഹം തേടി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് രാജകുമാരിയിലേക്ക് ഒഴുകിയെത്തിയത്.
എട്ടു ദിവസങ്ങളിലായി നടന്നുവന്ന തിരുനാളിലെ വിവിധ ദിവസങ്ങളിൽ ഘോരക്പൂർ രൂപത മെത്രാൻ മാർ മാത്യു നെല്ലിക്കുന്നേൽ , തൃശൂർ അതിരൂപത മെത്രാൻ മാർ ആൻഡ്രൂസ് താഴത്ത്, ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ, വിജയപുരം രൂപത സഹായ മെത്രാൻ മാർ ജസ്റ്റിൻ മഠത്തിൽപറമ്പിൽ തുടങ്ങിയവർ തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുത്തു.
മലങ്കര റീത്തിലും ലത്തീൻ റീത്തിലും തമിഴ് റീത്തിലുമുളള കുർബാനകൾ വിവിധ ദിവസങ്ങളിലായി നടന്നു. അഞ്ചിന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽനിന്നു രാജകുമാരി ദൈവമാത പള്ളിയിലേക്ക് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ നടന്ന ആറാമത് ഇടുക്കി രൂപത മരിയൻ തീർഥാടനം ഭക്തി സാന്ദ്രമായിരുന്നു.
വിവിധ ഇടവകകളിൽനിന്നായി ആയിരക്കണക്കിന് മരിയൻ ഭക്തർ തീർഥാടനയാത്രയിൽ പങ്കെടുത്തു. പ്രധാന ദിനമായ ഇന്നലെ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ കുർബാനയർപ്പിച്ചു സന്ദേശവും നൽകി. പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം എന്നിവയ്ക്കുശേഷം സമാപനാശീർവാദത്തോടെ തിരുനാൾ സമാപിച്ചു.
15ന് എട്ടാമിടം തിരുനാൾ നടക്കും. തിരുനാൾ ആഘോഷങ്ങൾക്ക് വികാരി മോൺ. ജോസ് നരിതൂക്കിൽ, സഹവികാരിമാരായ ഫാ. ജോബി മാതാളിക്കുന്നേൽ, ഫാ. ജെയിൻ മാട്ടേൽ തുടങ്ങിയവർ നേതൃത്വം നൽകി.
രാജാക്കാട്: പഴയവിടുതി സെന്റ് മേരീസ് സുനോറോ യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു വന്ന എട്ടുനോമ്പാചരണം സമാപിച്ചു. ഇന്നലെ യാക്കോബ് മോർ അന്തോണിയോസിന്റെ മുഖ്യകാർമികത്വത്തിലും ഫാ. എൽദോമോൻ നടപ്പേൽ, ഫാ. സാജൻ കൊട്ടാരത്തിൽ, ഫാ. എബിൻ കാരിയേലിൽ, ഫാ ജോം ജോർജ് എന്നിവരുടെ സഹകർമികത്വത്തിലും വിശുദ്ധ അഞ്ചിന്മേൽ കുർബാനയും തുടർന്ന് പ്രദക്ഷിണവും നേർച്ചസദ്യയും നടന്നു. ഇടവക വികാരി ഫാ. എൽദോസ് മേനോത്തുമാലിൽ പെരുന്നാളിന് നേതൃത്വം നൽകി.
Idukki
നെടുങ്കണ്ടം: നെടുങ്കണ്ടം ബിഎഡ് കോളജില്‍ നാടകക്കളരി സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പൽ ഡോ. ജെ. സതീഷ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പായിപ്പാട് ബിഎഡ് കോളജ് പ്രിന്‍സിപ്പലും സാഹിത്യകാരനുമായ ഡോ. രാജിവ് പുലിയൂര് കളരി നയിച്ചു. അധ്യാപകരായ ഡോ. വി. കുമാര്‍, ഷെല്‍ജ എം. ഷാജി. വിദ്യാര്‍ഥി പ്രധിനിധി ജോര്‍ജി ബെന്നി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ നാടക അവതരണത്തോടെ കളരി സമാപിച്ചു.
Idukki
തൊടുപുഴ: ജില്ലയുടെ പ്രഥമ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായിരുന്ന ജോസ് കുറ്റിയാനിക്ക് ആദരാഞ്ജലിയുമായി ജനപ്രവാഹം. മുഖ്യമന്ത്രി വി.ഡി. സതീശന് ഉള്‍പ്പടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് ന്യൂമാന്‍ കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ എത്തിയ മുഖ്യമന്ത്രി തൊടുപുഴയിലെ വീട്ടിലെത്തിയാണ് ആദരാഞ്ജലി അര്‍പ്പിച്ചത്.
കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്, കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ .ജോസഫ്, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, മുന്‍മന്ത്രി കെ.സി. ജോസഫ്, രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കന്, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, എസ്. അശോകന്, ഐ.കെ. രാജു, ഇബ്രാഹിംകുട്ടി കല്ലാര്‍, ഇ.എം. ആഗസ്തി, എംപിമാരായ ബെന്നി ബഹനാന്, ഡീന്‍ കുര്യാക്കോസ്, എംഎല്‍എമാരായ മാത്യു കുഴല്നാടന്, റോയി കെ. പൗലോസ്, എഫ്. രാജ, സേനാപതി വേണു, സിറിയക് തോമസ്, ഷിബു തെക്കുംപുറം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, ജില്ലാ പൊലിസ് മേധാവി ഡോ.എ. നസീം, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍ഷാദ് മുഹമ്മദ് എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
മന്ത്രിമാരായ രമേശ് ചെന്നിത്തല, എ.പി. അനില്‍കുമാര്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മുതിർന്ന നേതാവ് വി.എം. സുധീരന് എന്നിവരും അനുശോചനം അറിയിച്ചു.
Idukki
ഉപ്പുതറ: ലയണ്‍സ് ക്ലബ് നിര്‍മിക്കുന്ന ആദ്യ നന്മഭവനത്തിന് തറക്കല്ലിട്ടു. കാക്കത്തോട്ടിലാണ് ആദ്യ ഭവനം നിര്‍മിക്കുന്നത്. ചടങ്ങില്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ലാല്‍ ഏബ്രഹാം അധ്യക്ഷത വഹിച്ചു.
റീജണല്‍ ചെയര്മാന് അമല്‍ മാത്യു, സോണ്‍ ചെയര്മാന് സജിന്‍ സ്കറിയ എന്നിവര്‍ ചേര്‍ന്ന് തറക്കല്ലിടീല്‍ നിര്‍വഹിച്ചു. ലയണ്‍സ് ലീഡേഴ്സായ ജോര്‍ജ് തോമസ്, റെജി ജോസഫ് വരകുകാല, ജോസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പതിനൊന്നു വീടുകള്‍ നിര്‍മിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറിയ ശേഷമാണ് ഉപ്പുതറ ലയണ്‍സ് ക്ലബ് ഈ വര്‍ഷത്തെ നന്മഭവനങ്ങളുടെ നിര്‍മാണത്തിലേക്കു കടന്നിരിക്കുന്നത്. ഈ വര്‍ഷവും നിര്‍ധന കുടുംബങ്ങള്‍ക്കായി വിവിധ പ്രദേശങ്ങളില്‍ വീടുകള്‍ നിര്‍മിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
Idukki
തൊടുപുഴ: കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മര്‍ദിച്ച സംഭവത്തില്‍ കടനാട് സ്വദേശി എബിന് ജോര്‍ജിന്റെ പേരില്‍ പൊലിസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി 11.30ന് തൊടുപുഴ -മൂവാറ്റുപുഴ റൂട്ടില്‍ വെങ്ങല്ലൂരിലായിരുന്നു സംഭവം. പാലക്കാട് - കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കുമളി ഡിപ്പോയിലെ ബസിലെ കണ്ടക്ടര്‍ സാം ഒലിവര്‍ ജസ്റ്റിനെ (48) യാണ് എബിന് ആക്രമിച്ചത്.
സ്ത്രീകളുടെ സീറ്റില്‍നിന്ന് രണ്ടു യാത്രക്കാരെ മാറ്റിയിരുത്തിയതിനു പിന്നാലെ എബിന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. മുഖത്ത് പരിക്കേറ്റതിനെത്തുടര്‍ന്ന് സാം ആശുപത്രിയില്‍ ചികിത്സ തേടി. ഇതേത്തുടര്‍ന്ന് മറ്റൊരു കണ്ടക്ടറെ തൊടുപുഴയില്‍നിന്ന് അയച്ചാണ് സര്‍വീസ് തുടര്‍ന്നത്. എബിന്റെ പേരില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തൊടുപുഴ പൊലിസ് അറിയിച്ചു.
Idukki
തൊടുപുഴ: കോലാനി അമരംകാവ് ദേവീ ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ ഒരാളെക്കൂടി പൊലിസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാനപ്രതികളിലൊരാളായ പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി അയ്നുള്‍ അസദുള്‍ (27) ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.
പെരുമ്പാവൂരില്‍ താമസിക്കുന്ന അസം സ്വദേശി അമീര്‍ ഹംസ (26), ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ കണ്ണൂര്‍ തളിപ്പറമ്പ് കൂട്ടുമുഖം വലിയവളപ്പില്‍ ഉബൈദ് (38), മോഷണ സാധനങ്ങള്‍ വാങ്ങിയ എറണാകുളം തമ്മനം നന്ദാനത്തുപറമ്പില് റസാഖ് (അനസ് 54) എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
പെരുമ്പാവൂരില്‍നിന്ന് ഇന്നലെയാണ് അയ്നുള്‍ അസദുള്‍ പിടികൂടിയത്. നേരത്തേ കേസില്‍ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണസംഘം എത്തിയപ്പോള്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പെരുമ്പാവൂരിലെ ഒളിത്താവളത്തില്‍ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലിസ് ഇവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരില്‍നിന്നു മോഷണ മുതല്‍ വാങ്ങിയ പട്ടാമ്പിസ്വദേശിയെ കഴിഞ്ഞദിവസം പൊലിസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.
നേരത്തേ അറസ്റ്റിലായ തമ്മനം സ്വദേശി റസാഖില്‍നിന്ന് ഇയാളാണ് സാധനങ്ങള്‍ വാങ്ങിയിരുന്നത്. സംഭവത്തില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്നും ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യുമെന്നും തൊടുപുഴ സിഐ കെ.പി. മനേഷ് പറഞ്ഞു. ഓണ്‍ലൈന്‍ ടാക്സിയിലെത്തി ക്ഷേത്രത്തില്‍നിന്നു രണ്ടു തവണ മോഷണം നടത്തിയാണ് പണവും ക്ഷേത്ര സാമഗ്രികളും കവര്‍ന്നത്. നേരത്തേ അറസ്റ്റിലായ മൂന്നു പേരും റിമാന്‍ഡിലാണ്. എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്‍നിന്ന് മോഷണം പോയ സാധനങ്ങള്‍ തമ്മനത്തുള്ള അനസിന്റെ കടയില്‍നിന്ന് പൊലിസ് കണ്ടെടുത്തിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Idukki
നെടുങ്കണ്ടം: മൂന്നാറും തേക്കടിയും കേന്ദ്രീകരിച്ച് ഇടുക്കിയിലെത്തുന്ന സഞ്ചാരികൾക്ക് പ്രകൃതിയുടെ മനോഹാരിതയിലേക്കു ജാലകം തുറന്ന് ഉൾനാടൻ ഗ്രാമങ്ങൾ. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മലനിരകളും വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്റുകളും ഏലം, കാപ്പി, കുരുമുളക് തോട്ടങ്ങളും ഗ്രാമീണ ജീവിതവും ചേര്‍ത്താല്‍ വ്യത്യസ്തമായൊരു ടൂറിസം സര്ക്യൂട്ട്തന്നെ ഒരുക്കാനാകും.
പ്രകൃതിയെ നശിപ്പിക്കാതെ പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തത്തോടെ ടൂറിസം വികസനം സാധ്യമാക്കാമെന്നതാണ് പ്രദേശങ്ങളുടെ സാധ്യത. ഓരോ പഞ്ചായത്തിന്റെയും പ്രത്യേകതകള്‍ കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്കൊപ്പം നാട്ടുകാര്‍ക്ക് പുതിയ ജീവിതമാർഗവും തുറക്കാനാകും.
നെടുങ്കണ്ടം: പ്രകൃതിയും വിനോദവുംകൈകോര്ക്കുന്ന ഇടത്താവളം
തേക്കടി - മൂന്നാര്‍ വിനോദസഞ്ചാര പാതയിലെ പ്രധാന ഇടത്താവളമായി മാറാന്‍ ശേഷിയുള്ള പ്രദേശമാണ് നെടുങ്കണ്ടം. പപ്പിനിമെട്ടിലെ സഹ്യദര്‍ശന്‍ പാര്‍ക്ക് നവീകരണത്തിനുശേഷം വീണ്ടും തുറന്നതോടെ ഈ മേഖലയിലെ ടൂറിസം സാധ്യതകള്‍ക്ക് പുതിയ ഉണര്‍വ് ലഭിച്ചിട്ടുണ്ട്. കല്ലാര്‍ മേഖലയിലെ പ്രകൃതിഭംഗി, വെള്ളച്ചാട്ടങ്ങള്‍, മലനിരകള്‍, പുഴയോരങ്ങള്‍ തുടങ്ങിയവയെ കോര്‍ത്തിണക്കി നേച്ചര്‍ ടൂറിസം പദ്ധതി ഒരുക്കാനാകും.
നിലവിലുള്ള കേന്ദ്രങ്ങള്‍ക്ക് പുറമേ ടൂറിസം സാധ്യതകളുള്ള പ്രദേശങ്ങള്‍ കണ്ടെത്തി വ്യൂ പോയിന്റുകളായി വികസിപ്പിക്കണം. സഞ്ചാരികള്‍ക്ക് സുരക്ഷിതമായി എത്താന്‍ കഴിയുന്ന റോഡുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങൾ, ശുചിമുറികള്‍, കുടിവെള്ളം, ഇരിപ്പിടങ്ങള്‍, മാലിന്യസംസ്കരണം, ദിശാസൂചക ബോര്‍ഡുകള്‍ എന്നിവ ഒരുക്കണം. സാഹസിക വിനോദസഞ്ചാര സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കും പ്രഥമ പരിഗണന നല്‍കണം.
പാമ്പാടുംപാറ കൃഷിത്തോട്ടങ്ങള്‍ ആകർഷണീയം
പ്രകൃതിയോടൊപ്പം കൃഷിയും ചേര്‍ന്നുനില്‍ക്കുന്ന പ്രദേശമാണ് പാമ്പാടുംപാറ. ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ വിളകളുടെ തോട്ടങ്ങള്‍ സഞ്ചാരികള്‍ക്ക് പുതിയ അനുഭവമാക്കാനാകും. അഗ്രോ ടൂറിസമാണ് പാമ്പാടുംപാറയ്ക്ക് ഏറ്റവും അനുയോജ്യമായ സാധ്യതകളിലൊന്ന്.
തോട്ടങ്ങളിലൂടെയുള്ള പ്രകൃത നടത്തം, കൃഷിരീതികള്‍ പരിചയപ്പെടാനുള്ള അവസരം, പ്രാദേശിക ഭക്ഷണം, കര്‍ഷകരുടെ ഉത്പന്നങ്ങളുടെ നേരിട്ടുള്ള വിപണനം എന്നിവ ഉള്‍പ്പെടുത്തിയാല്‍ സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവം നല്‍കാനാകും. മലമുകളിലെ കാഴ്ചകള്‍ പ്രയോജനപ്പെടുത്തി സണ്‍റൈസ്, സണ്‍സെറ്റ് പോയിന്റുകളും പ്രകൃതി നടത്തത്തിനുള്ള പാതകളും ഫോട്ടോ പോയിന്റുകളും ഒരുക്കാം. ഗ്രാമീണ ജീവിതവും കാര്‍ഷിക സംസ്കാരവും ടൂറിസത്തിന്റെ ഭാഗമാക്കുന്നതിലൂടെ കര്‍ഷകര്‍ക്കും നേരിട്ട് വരുമാനം ലഭിക്കും.
കരുണാപുരം അതിര്‍ത്തിഗ്രാമങ്ങള്‍ക്ക് ടൂറിസത്തിന്റെ പുതിയ മുഖം
കേരള - തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള കരുണാപുരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത തന്നെ ടൂറിസം സാധ്യതയാണ്. രാമക്കല്‍മേട് കുറവന്‍ കുറത്തി ശില്പം, കാറ്റാടിപ്പാടം, ആമപ്പാറ, മറ്റ് മലനിരകള്‍, അതിര്‍ത്തിപ്രദേശങ്ങളിലെ കാഴ്ചകള്‍, കാര്‍ഷികമേഖലകള്‍, ഗ്രാമീണ ജീവിതം എന്നിവ ചേര്‍ത്തുകൊണ്ട് ബോര്‍ഡര്‍ ടൂറിസം എന്ന ആശയം നടപ്പാക്കാനാകും. കമ്പംമെട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ച് വ്യൂ പോയിന്റുകള്‍ കണ്ടെത്തുകയും പ്രകൃതി സഞ്ചാരപാതകള്‍ വികസിപ്പിക്കുകയും ചെയ്യാം.
ഏലം, കാപ്പി, കുരുമുളക് തട്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നതോടൊപ്പം പ്രാദേശിക ഭക്ഷണവും കാര്‍ഷിക ഉത്പന്നങ്ങളും സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്താം. ഹോംസ്റ്റേകള്‍ക്ക് പ്രോത്സാഹനം നല്‍കുകയും പ്രാദേശിക യുവാക്കള്‍ക്ക് ടൂറിസ്റ്റ് ഗൈഡ് പരിശീലനം നല്‍കുകയും ചെയ്താല്‍ ടൂറിസത്തിന്റെ പ്രയോജനം കൂടുതല്‍ കുടുംബങ്ങളിലേക്ക് എത്തിക്കാനാകും.
ഉടുമ്പന്‍ചോല ഏലത്തിന്റെ പറുദീസ
ഏലം ഉള്‍പ്പെടെയുള്ള സുഗന്ധവ്യഞ്ജന കൃഷിയുമായി അടുത്ത ബന്ധമുള്ള ഉടുമ്പന്‍ചോലയ്ക്കു സ്പൈസ് ടൂറിസം രംഗത്ത് വേറിട്ട ഇടം നേടാനാകും. ഏലം, കാപ്പി, കുരുമുളക് തോട്ടങ്ങള്‍ സന്ദര്‍ശിക്കാനും വിളവെടുപ്പ്, സംസ്കരണം തുടങ്ങിയവ നേരില്‍ കാണാനും സഞ്ചാരികള്‍ക്ക് അവസരം ഒരുക്കാം.
കൃഷിയിടങ്ങളോട് ചേര്‍ന്ന് ചെറിയ താമസസൗകര്യങ്ങളും പ്രാദേശിക ഭക്ഷണ കേന്ദ്രങ്ങളും ഒരുക്കിയാല്‍ ഗ്രാമീണ ടൂറിസത്തിനും സാധ്യതയേറും. മലനിരകളിലെ വ്യൂ പോയിന്റുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനൊപ്പം ട്രെക്കിംഗ് പാതകളും പ്രകൃതി നടത്തവും ജീപ്പ് സഫാരിയും പോലുള്ള നിയന്ത്രിത വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യാം.
നാലു പഞ്ചായത്ത്; ഒരു ടൂറിസം സര്‍ക്യൂട്ട്
നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപും, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലെ ടൂറിസം സാധ്യതകള്‍ പ്രത്യേകം വികസിപ്പിക്കുന്നതിനൊപ്പം ഒറ്റ ടൂറിസം സര്‍ക്യൂട്ടായി അവതരിപ്പിക്കുകയാണ് കൂടുതല്‍ പ്രയോജനകരം. സഹ്യദര്‍ശന്‍ പാര്‍ക്ക്, കല്ലാര്‍, വെള്ളച്ചാട്ടങ്ങള്‍, മലനിരകള്‍, അതിര്‍ത്തി പ്രദേശങ്ങള്‍, ഏലം, കാപ്പി, കുരുമുളക് തോട്ടങ്ങള്‍ ബന്ധിപ്പിച്ച് ഒന്നോ രണ്ടോ ദിവസത്തെ ടൂര്‍ പാക്കേജുകള്‍ തയാറാക്കാം.
നാലു പഞ്ചായത്തുകളിലെയും അറിയപ്പെടാത്ത പ്രകൃതി കേന്ദ്രങ്ങള്‍ കണ്ടെത്തി സമഗ്ര ടൂറിസം മാപ്പ് തയ്യാറാക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യേണ്ടത്. തുടര്‍ന്ന് ഓരോ കേന്ദ്രത്തിന്റെയും സാധ്യതയും പരിസ്ഥിതി പ്രാധാന്യവും പരിശോധിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം.റോഡ്, പാര്‍ക്കിംഗ് , ശുചിമുറി, കുടിവെള്ളം, വൈദ്യുതി,മൊബൈല്‍ കണക്ടിവിറ്റി, മാലിന്യസംസ്കരണം, സുരക്ഷ, അടിയന്തര ചികിത്സാസംവിധാനം എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാതെ പുതിയ കേന്ദ്രങ്ങള്‍ തുറക്കരുതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രകൃതിസൗന്ദര്യം ഇവിടെയുണ്ട്; ഇനി വേണ്ടത് അതിനെ തിരിച്ചറിഞ്ഞ് സംരക്ഷിച്ചുകൊണ്ട് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള കാഴ്ചപ്പാടാണ്. നെടുങ്കണ്ടം മുതല്‍ ഉടുമ്പന്‍ചോല വരെയുള്ള ഈ മലനിരകള്‍ ഒരുമിച്ചുണര്ന്നാല് ഹൈറേഞ്ചിന്റെ ടൂറിസം ഭൂപടത്തില്‍ പുതിയൊരു അധ്യായം തുറക്കാനാകും.
Idukki
നെടുങ്കണ്ടം: അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് പിടികൂടി സ്ഥലത്തു സൂക്ഷിച്ചിരുന്ന രണ്ടു മണ്ണുമാന്തിയന്ത്രം രാത്രിയിൽ ലോറിയിൽ കടത്താൻ ശ്രമം. നെടുങ്കണ്ടം ചതുരംഗപാറയിലെ സ്വകാര്യ ഏലത്തോട്ടത്തിൽനിന്നാണ് വാഹനങ്ങൾ കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ നാലുപേരെ വനംവകുപ്പ് പിടികൂടി.
രാജകുമാരി സ്വദേശികളായ കണ്ണൻകുളങ്ങരയിൽ ബേസിൽ, പടയാറ്റിൽ ഷാൽബിൻ, ബൈസൺവാലി സ്വദേശി മരത്തുവാൻപറമ്പിൽ ബിപിൻ, കുരുവിളാസിറ്റി സ്വദേശി എടാട്ട് അജിൽ എന്നിവരാണ് പിടിയിലായത്. ചതുരംഗപ്പാറയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ മരം മുറിക്കാനും പിഴുതെടുക്കാനും ഉപയോഗിച്ച രണ്ടു മണ്ണുമാന്തി യന്ത്രങ്ങൾ കഴിഞ്ഞ ദിവസം വനംവകുപ്പ് പിടികൂടിയിരുന്നു.
കോടതി നിർദേശത്തെ തുടർന്ന് സ്ഥലത്തുതന്നെ ബന്ധിച്ച് വനം വകുപ്പ് കാവലിൽ സൂക്ഷിച്ചിരുന്ന യന്ത്രങ്ങളാണ് സീൽ തകർത്ത് രാത്രിയിൽ ലോറിയിൽ കടത്താൻ ശ്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രികാല പട്രോളിംഗിനിടെ സ്ഥലത്തെത്തിയപ്പോഴാണ് വാഹനങ്ങൾ കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു നടത്തിയ പരിശോധനയിൽ ഒരു മണ്ണുമാന്തി യന്ത്രം ലോറിയിൽ കയറ്റിക്കൊണ്ടു പോകുന്നത് കണ്ടെത്തി തടയുകയായിരുന്നു.
വനംവകുപ്പ് ഒരു വാഹനം പിടികൂടിയ വിവരം അറിഞ്ഞതോടെ രണ്ടാമത്തെ മണ്ണുമാന്തി യന്ത്രം പ്രതികൾതന്നെ സ്ഥലത്ത് തിരികെ എത്തിച്ചു. പിടികൂടിയ മണ്ണുമാന്തി യന്ത്രവും ലോറിയും വനംവകുപ്പ് ഉടുമ്പഞ്ചോല പൊലിസിന് കൈമാറി. ദേവികുളം ഫോറസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തിൽ പൊൻമുടി, തേവാരംമെട്ട് സെക്ഷൻ ഓഫിസുകളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.
Idukki
ചെറുതോണി: കഞ്ഞിക്കുഴിയിലെ ജനകീയപ്രശ്നങ്ങൾ 25ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയെ ധരിപ്പിച്ച് പരിഹാരം തേടുമെന്ന് റോയി കെ. പൗലോസ് എംഎൽഎ അറിയിച്ചു. കഞ്ഞിക്കുഴിയിലെ കർഷകരുടെ കൈവശ ഭൂമിയിലേക്കും മറ്റു റവന്യു ഭൂമികളിലേക്കും വനംവകുപ്പിന്റെ കടന്നുകയറ്റവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എംഎൽഎ.
24ന് ജില്ലയിലെത്തുന്ന റവന്യു വകുപ്പ് മന്ത്രി നിരവധി കർഷക കുടുംബങ്ങൾക്ക് പട്ടയം വിതരണ ചെയ്യും. വനഭൂമിയും കർഷകരുടെ കൈവശഭൂമി ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ അതിർത്തി നിർണയിച്ച് ശാശ്വത പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനായി ഫെൻസിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഏർപ്പെടുത്തേണ്ടതുണ്ട്.
ഇത്തരം കാര്യങ്ങളെല്ലാം വിശദമായ ചർച്ചയ്ക്ക് വിധേയമാക്കും. വനം വകുപ്പ് മന്ത്രിയുമായും ഇക്കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ സർക്കാരിൽനിന്ന് അനുകൂലമായ സമീപനങ്ങളാണ് ഉണ്ടായിട്ടുള്ളത്. കഞ്ഞിക്കുഴിയിലെ കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് സർക്കാർ പരിഹാരം ഉണ്ടാക്കുമെന്നും യോഗത്തിൽ എംഎൽഎ ഉറപ്പു നൽകി.
കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കോമളം മോഹൻദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോൻ സണ്ണി, ബ്ലോക്ക്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, കർഷകസംഘടന പ്രതിനിധികളായ സിബി ആർക്കാട്ട്, വർഗീസ് സക്കറിയ, ടിജോ പി. ജോയി, രാഷ്ട്രീയകക്ഷി നേതാക്കളായ ജോബി ചാലിൽ, ഷിന്റോ ജോസഫ് ഉൾപ്പടെ നിരവധിപേർ യോഗത്തിൽ പങ്കെടുത്തു.
Idukki
തൊടുപുഴ: സബ്സിഡി നിരക്കിലുള്ള അരിവിതരണം നിര്‍ത്തിയതോടെ ജില്ലയിലെ ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയില്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പലയിടത്തും ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയാണ്. പൊതു വിപണിയില്‍നിന്ന് വലിയ വിലയ്ക്ക് അരിവാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് മലയോരത്തും ലോറേഞ്ചിലുമുള്ള സാധാരണക്കാര്‍ക്ക് ആശ്രയമായ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍.
ജില്ലയില്‍ 21 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. 58 കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്നാണ് ഇവ നടത്തി വരുന്നത്. ഇതില്‍ 18 ഹോട്ടലുകളാണ് സബ്സിഡി അരി വാങ്ങിയിരുന്നത്. നിലവില്‍ ഒന്നുപോലും പ്രവര്‍ത്തനം നിര്‍ത്തിയിട്ടില്ലെങ്കിലും പ്രതിസന്ധിയായതിനാല്‍ ഇതിനുള്ള ആലോചനയിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍.
മാര്‍ച്ച് 31 വരെയാണ് ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി നിരക്കില്‍ അരി ലഭിച്ചുകൊണ്ടിരുന്നത്. പിന്നീട് സബ്സിഡി പെര്‍മിറ്റ് പുതുക്കി കിട്ടിയിട്ടില്ല. പൊതുവിപണിയില്‍നിന്ന് കൂടിയ വിലയ്ക്ക് അരിവാങ്ങി ചെറിയ നിരക്കില്‍ ഊണ് നല്‍കുന്നത് പ്രായോഗികമല്ലെന്ന് സംരംഭകര്‍ പറയുന്നു.പാചകവാതക വിലവര്‍ധനയും ലഭ്യതയില്ലായ്മയും ജനകീയ ഹോട്ടലുകള്‍ക്ക് ഇരുട്ടടിയായി മാറിയിരുന്നു. ജനകീയ ഹോട്ടലായതിനാല്‍ വിലകൂട്ടി വില്‍ക്കുന്നത് പ്രായോഗികവുമല്ല.
വിശപ്പുരഹിത കേരളം പദ്ധതിയില്‍ 2020-21 കാലഘട്ടത്തിലാണ് കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്. ഒരു തദ്ദേശ സ്ഥാപന പരിധിയില്‍ ഒരെണ്ണമെങ്കിലും ആരംഭിക്കുകയായിരുന്നു ലക്ഷ്യമിട്ടത്. 20 രൂപയ്ക്ക് ഊണ് നല്കി തുടങ്ങിയത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമായി മാറിയിരുന്നു.
ഇതിനിടെ പല ഹോട്ടലുകളും പിടിച്ചുനില്‍ക്കാനാകാതെ നിര്‍ത്തലാക്കി. നിലവില്‍ വരുമാനത്തില്‍ പ്രതിദിനം ശരാശരി 2500 രൂപയുടെ എങ്കിലും കുറവു വരുന്നുണ്ടെങ്കിലും പരമാവധി പിടിച്ചുനിന്നു മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് നടത്തിപ്പുകാര്‍ പറയുന്നു.
Idukki
അടിമാലി: ഇരുമ്പുപാലത്ത് ആനക്കൊന്പുമായി രണ്ടു പേർ പിടിയിൽ. ഇരുമ്പുപാലത്ത് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടു പേരെ വനംവകുപ്പ് പിടികൂടിയത്.
ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത് (18), സുനീഷ് (30) എന്നിവരെയാണ് പിടികൂടിയത്. പിടിച്ചെടുത്ത ആനക്കൊമ്പും കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ആൾട്ടോ കാറും കസ്റ്റസിയിലെടുത്തു.
ഫ്ലൈയിംഗ് സ്ക്വാഡ് വിഭാഗം പ്രാരംഭ നടപടി പൂർത്തീകരിച്ച് നേര്യമംഗലം റേഞ്ച് വാളറ സ്റ്റേഷനിലേക്ക് തുടർനടപടികൾക്കായി പ്രതികളെ കൈമാറി.നേര്യമംഗലം റേഞ്ച് ഓഫീസറുടെയും വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെയും ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരുടെയും നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
Idukki
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിക്ക് 25 വര്‍ഷം കഠിന തടവും 90,000 രൂപ പിഴയും. കുമാരമംഗലം മംഗലത്ത് രഘു എന്ന ബേബിയെ ആണ് തൊടുപുഴ പോക്സോ കോടതി ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്. അതിജീവിതയ്ക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിനും പുനരധിവാസം ഉറപ്പാക്കുന്നതിനും ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയ്ക്ക് കോടതി നിര്‍ദേശം നല്കി. അതിജീവിതയുടെ അമ്മയുള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. കേസില്‍ ഒന്നും രണ്ടും പ്രതികളുടെ വിധി കഴിഞ്ഞമാസം 18ന് പറയാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാല്‍, രണ്ടാം പ്രതിയായ പാലാ കുറിഞ്ഞി കോഡൂര്‍ തങ്കച്ചന് അന്നു ഹാജരാകാത്തതിനെ തുടര്‍ന്ന് വിധി പറയുന്നത് മാറ്റി വച്ചു. പിന്നീട് കഴിഞ്ഞ 22ന് ഇയാളെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വിചാരണ അവസാനിക്കാറായ സമയത്ത് അതിജീവിതയുടെ അമ്മയും മരണപ്പെട്ടിരുന്നു.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 43 സാക്ഷികളെ വിസ്തരിക്കുകയും 111 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. മെഡിക്കല്‍, ശാസ്ത്രീയ തെളിവുകളും കോടതിയില്‍ ഹാജരാക്കി.
കുമാരമംഗലം സ്വദേശിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വിവിധയിടങ്ങളിലെത്തിച്ച് സംഘം ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ വ്യക്തമായതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍ പീഡനം നടന്നതായാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ പൊലിസ് 28 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 25ഓളം പ്രതികളാണ് ഉണ്ടായിരുന്നത്. ഓരോ കേസിലും പ്രത്യേകം കുറ്റപത്രവും പൊലിസ് സമര്‍പ്പിച്ചു. രണ്ടു കേസുകളില്‍ പ്രതികളെ ശിക്ഷിച്ചിരുന്നു.
തൊടുപുഴ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണുകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പയസ് മാത്യു, അഡ്വ. ഫ്രാന്‍സീസ് പയസ്, അഡ്വ. നീരജ് അക്കര എന്നിവര്‍ ഹാജരായി.
Idukki
തൊടുപുഴ: സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് പൂര്‍വാധ്യാപക -അനധ്യാപക സംഗമവും ആദരിക്കലും നടത്തി. മുന്‍ പ്രഥമാധ്യാപകന് ജയിംസ് ടി. മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോസ് പൊതൂര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് സജി മാത്യു, സ്റ്റാഫ് സെക്രട്ടറി ടിഷ ജോസ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാലയത്തില്‍ വിവിധ കാലഘട്ടങ്ങളില്‍ സേവനം ചെയ്ത പൂര്‍വ അധ്യാപകരുടെയും അനധ്യാപകരുടെയും പേരുകള്‍ രേഖപ്പെടുത്തിയ ഓര്‍മമരം ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
അറക്കുളം : സെന്റ് മേരീസ് എച്ച്എസ്എസില്‍ അധ്യാപക ദിനം ആചരിച്ചു. പിടിഎ പ്രസിഡന്റ് ഫ്രാന്‍സിസ് കരിമ്പാനി അധ്യക്ഷത വഹിച്ചു. സ്കൂള്‍ അസി. മാനേജര്‍ ഫാ. ജോര്‍ജ് ഞാറ്റുതൊട്ടിയില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ അവിരാ ജോസഫ്, ഹെഡ്മാസ്റ്റര് ദിനേശ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Idukki
വാഴവര: കെസിഎസ്എൽ ഇടുക്കി രൂപത അധ്യാപക ദിനാഘോഷം വാഴവര സെന്റ് മേരിസ് ഹൈസ്കൂളിൽ കട്ടപ്പന മുൻസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കെസിഎസ്എൽ രൂപത പ്രസിഡന്റ് എബി ഏബ്രഹാം അധ്യക്ഷത വഹിച്ചു. കെസിഎസ്എൽ രൂപത ഡയറക്ടർ ഫാ. ജിജോ മണ്ണുക്കുളത്ത്, സ്കൂൾ മാനേജർ ഫാ. തോമസ് തൈച്ചേരിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോസഫ്, പിടിഎ പ്രസിഡന്റ് സജി മണ്ണിപ്ലാക്കൽ, എംപിടിഎ പ്രസിഡന്റ് റെൻസി കൊല്ലക്കൊമ്പിൽ, കെസിഎസ്എൽ ജോയിന്റ് ഡയറക്ടർ സിസ്റ്റർ ധന്യ എഫ്സിസി തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ അധ്യാപകരെയും ആദരിച്ചു.
Idukki
ചെറുതോണി: ബധിരനും മൂകനുമായ ആളെ കമ്പിവടിക്ക് അടിച്ചു പരിക്കേൽപ്പിച്ച പ്രതിയെ കഞ്ഞിക്കുഴി പൊലിസ് അറസ്റ്റ് ചെയ്തു. തൃശൂർ പറപ്പുക്കര സ്വദേശി പുളിക്കൻ യദുകൃഷ്ണനെ (30)യാണ് കഞ്ഞിക്കുഴി പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 30ന് രാത്രി കഞ്ഞിക്കുഴി ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടന്നയാളെ കമ്പിവടിക്ക് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കട്ടപ്പന - കോഴിമലയിലുള്ള ഭാര്യവീട്ടിൽനിന്നാണ് പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ മൂന്നോളം അബ്കാരി കേസുകളും നിലവിലുണ്ട്.
നിരവധി സിസിടിവിയും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ചു നടന്ന പരിശോധനയിലാണ് ഞായറാഴ്ച രാത്രി പ്രതിയെ പൊലിസ് പിടികൂടിയത്. എസ്ഐ മാരായ എം.കെ. ശ്യാം, സജീവ് മാത്യു, സിപിഒമാരായ മാത്യു സ്റ്റീഫൻ, താജുദീൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Idukki
തൊടുപുഴ: പ്രധാനമന്ത്രിയെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കു സസ്പെന്ഷന്. ഇടുക്കി ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സജിത സലീമിനെയാണ് ജില്ലാ പൊലിസ് മേധാവി ഡോ.എ. നസീമിന്റെ റിപ്പോര്‍ട്ട് പ്രകാരം എറണാകുളം റേഞ്ച് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്യാംസുന്ദര്‍ അന്വേഷണവിധേയമായി സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തത്. തുടര്‍ അന്വേഷണം നടത്തുന്നതിനായി എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. പ്രസാദിനെ നിയമിച്ചു.
പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അവഹേളിക്കുകയും വ്യാജപ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നുവെന്നു കാട്ടി സജിത സലിമിനെതിരേ യുവമോര്‍ച്ച ഇടുക്കി നോര്‍ത്ത് ജില്ലാ കമ്മിറ്റിയാണ് തൊടുപുഴ സിഐക്കു പരാതി നല്‍കിയത്.
Idukki
കട്ടപ്പന: 101 വിഭവങ്ങളൊരുക്കി ശ്രദ്ധേയമായ ഓണസദ്യ സംഘടിപ്പിച്ച കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ എല്‍പി സ്കൂളിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം. സ്കൂളിലെ ഓണാഘോഷത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ച് നാലാം ക്ലാസ് വിദ്യാര്‍ഥിനി പ്രിസ്കില്ല പ്രവീൺ അയച്ച കത്തിന് മറുപടിയായാണ് മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസാക്കത്ത് അയച്ചത്. കുട്ടികളുടെ സര്‍ഗാത്മകതയും സാമൂഹിക പങ്കാളിത്തവും വളര്‍ത്തുന്ന ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
ഓഗസ്റ്റ് 21നാണ് അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സ്കൂളില്‍ 101 വിഭവങ്ങളുടെ വിപുലമായ ഓണസദ്യ ഒരുക്കിയത്. തുടര്‍ന്ന് സദ്യയുടെ വിവരങ്ങള്‍ പങ്കുവച്ചും ആഘോഷത്തിലേക്ക് ക്ഷണിച്ചും പ്രിസ്കില്ല മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഒപ്പുവച്ച മറുപടിക്കത്ത് സ്കൂളില്‍ എത്തിയതോടെ പ്രിസ്കില്ലയും സഹപാഠികളും അധ്യാപകരും ആഹ്ലാദത്തിലാണ്. പ്രധാനാധ്യാപിക ലിന്‍സി ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ നടക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അഭിനന്ദനം.
Idukki
തൊടുപുഴ: കോയമ്പത്തൂര്‍ വഴി ബംഗളൂരുവിലേക്ക് തൊടുപുഴയില്‍നിന്നു പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസ് സര്‍വീസ് ആരംഭിച്ചു. സര്‍വീസിന്റെ ഫ്ളാഗ് ഓഫ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍വഹിച്ചു.
ആഴ്ചയില്‍ രണ്ടു സര്‍വീസുകളാണ് നടത്തുന്നത്. ഞായറാഴ്ച വൈകുന്നേരം 4. 45 ന് തൊടുപുഴയില്‍ നിന്നും പുറപ്പെട്ട് പുലര്‍ച്ചെ നാലിന് ബംഗളൂരുവില്‍ എത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.45 ന് ബംഗളൂരുവില്‍ നിന്നും പുറപ്പെട്ട് രാത്രി രണ്ടിന് തൊടുപുഴയില്‍ എത്തും. വ്യാഴാഴ്ച വൈകുന്നേരം 4. 45ന് തൊടുപുഴയില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ നാലിന് ബംഗളൂരുവില്‍ എത്തും. വെള്ളിയാഴ്ച രാത്രി 8 .45ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ ഏഴിന് തൊടുപുഴയില്‍ എത്തും.
ടിക്കറ്റ് നിരക്ക് 828 രൂപയാണ്. വൈകാതെതന്നെ പുതിയ എസി ബസ് അനുവദിക്കാമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍ അറിയിച്ചിട്ടുണ്ടെന്ന് അപു ജോണ്‍ ജോസഫ് പറഞ്ഞു. എസ്ടിഎ മെംബര്‍ കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എടിഒ എം.ജി. രാജീവ്, വാര്‍ഡ് കൗണ്‍സിലര്‍ ആതിര ജോഷി എന്നിവര്‍ പ്രസംഗിച്ചു.
Idukki
നെടുങ്കണ്ടം: കാറിനെ ബസ് ഓവർടേക്ക് ചെയ്തതിനെച്ചൊല്ലി ബസ് ജീവനക്കാരെ സംഘം ചേർന്നു മർദിച്ചതായി പരാതി. കൈലാസം–മാവടി–നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന ആശ്രയ ബസിന്റെ ഡ്രൈവർ രൺജിഷ്, കണ്ടക്ടർ മോൻസ് എന്നിവർക്കാണ് മർദനമേറ്റത്. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ കൽക്കൂന്തൽ ഭാഗത്തുവച്ച് ബസ് കാറിനെ ഓവർടേക്ക് ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പരാതി.
ബസ് നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തിയപ്പോൾ കാറുമായി എത്തിയ സംഘം അസഭ്യം പറഞ്ഞ് രൺജിഷിനെ മർദിച്ചു. കണ്ണിൽ ഇടിക്കുകയും അടിക്കുകയും ചവിട്ടുകയും ചെയ്തതായും പരാതിയുണ്ട്. മർദനം തടയാനെത്തിയ മോൻസിനെയും സംഘം തടഞ്ഞുവച്ച് മർദിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായും പറയുന്നു.
പരിക്കേറ്റ ഇരുവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജീവനക്കാർ ചികിത്സയിലായതിനെത്തുടർന്ന് ബസ് സർവീസ് മുടങ്ങി. നെടുങ്കണ്ടത്തുനിന്ന് മാവടിയിലേക്കുള്ള ഏക ബസ് സർവീസാണിത്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന ഏഴു പേർക്കെതിരേ നെടുങ്കണ്ടം പൊലിസ് കേസെടുത്തു. മാവടിയിലെ പൊതു ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയെത്തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിലാണ് 2014ൽ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ബസ് സർവീസ് ആരംഭിച്ചത്.
Idukki
ചെറുതോണി: വാഴത്തോപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ഒരുക്കിയ - വർണവസന്തം പൂപ്പാടത്തിന്റെ വിളവെടുപ്പ് നടന്നു. സ്കൂൾ കാമ്പസിൽ ഒരുക്കിയ മനോഹരമായ പൂപ്പാടം വിദ്യാർഥികളുടെ കാർഷിക അഭിരുചിയുടെയും കൂട്ടായ പ്രവർത്തനത്തിന്റെയും മികച്ച മാതൃകയായി.
കൃഷിയെക്കുറിച്ചുള്ള വിദ്യാർഥികളുടെ അറിവും താത്പര്യവും വർധിപ്പിക്കുക, പ്രകൃതിയോടും മണ്ണിനോടും കൂടുതൽ അടുപ്പം വളർത്തുക, കൃഷിയിലൂടെ അധ്വാനത്തിന്റെയും സ്വയംപര്യാപ്തതയുടെയും പ്രാധാന്യം മനസിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വർണവസന്തം പദ്ധതി നടപ്പാക്കിയത്. വിത്തു പാകുന്നതു മുതൽ ചെടികളുടെ പരിപാലനവും വിളവെടുപ്പും വരെയുള്ള പ്രവർത്തനങ്ങളിൽ എൻഎസ്എസ് വോളണ്ടിയർമാർ സജീവമായി പങ്കെടുത്തു.
വിളവെടുപ്പ് വാഴത്തോപ്പ് പഞ്ചായത്തംഗം ടിന്റു സുബാഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ജോമി ജോസഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സ്മിത, എൻഎസ്എസ് വോളണ്ടിയർ ആഷിമ സിബി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എ.എം. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
വാഴത്തോപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഒരുക്കിയ വർണവസന്തം പൂപ്പാടത്തിന്റെ വിളവെടുപ്പ് പഞ്ചായത്തംഗം ടിന്റു സുബാഷ് ഉദ്ഘാടനം ചെയ്യുന്നു.
Idukki
തൊടുപുഴ: നാടിന്റെ നെഞ്ചകം പിളര്‍ക്കുന്ന ലഹരിവിപത്തിനെതിരേയുള്ള ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി സ്പോര്‍ട്സിനോടു കൈകോര്‍ക്കാം, ലഹരിയോടു നോ പറയാം എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലാ പൊലിസിന്റെ നേതൃത്വത്തില്‍ നടത്തിയ മാരത്തണ്‍ നഗരവീഥിയില്‍ പുതുചലനമായി.
മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് ഇന്നലെ രാവിലെ എട്ടോടെ ആരംഭിച്ച മാരത്തണ്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു. ഡീന്‍ കുര്യാക്കോസ് എംപി, റോയി കെ. പൗലോസ് എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടി, വഴിത്തല ശാന്തിഗിരി കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജിന്‍സ് പടിഞ്ഞാറയില്‍ സിഎംഐ, പൈങ്കുളം എസ്എച്ച് ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഷോളി, ഡിവൈഎസ്പി സജി മര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
ഇടുക്കി എസ്പി ഡോ.എ. നസീം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വ്യാപാരികള്‍, കോളജ് വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ, സാമൂഹിക - സാംസ്കാരിക നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്ത മാരത്തണ്‍ മങ്ങാട്ടുകവല ബസ് സ്റ്റാൻഡില്‍ സമാപിച്ചു.
തുടര്‍ന്നു നടന്ന യോഗത്തില്‍ വിജയികള്‍ക്ക് ചീഫ് വിപും എംപിയും ചേര്‍ന്നു സമ്മാനങ്ങള്‍ വിതരണം ചെയ്തു. പൈങ്കുളം എസ്എച്ച് ആശുപത്രി, വഴിത്തല ശാന്തിഗിരി കോളജ്, പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ലഹരിക്കെതിരേ അവതരിപ്പിച്ച ഫ്ലാഷ് മോബും കാണികളുടെ കൈയടി നേടി.
ലഹരിക്കെതിരേ ഒരു ഗോള്‍ കാമ്പയിനും ഇടുക്കിയില്നിന്നെത്തിച്ച പൊലിസ് ഡോഗ് ഷോയും ശ്രദ്ധേയമായി. തുടര്‍ന്ന് അല്‍ അസ്ഹര്‍ കോളജ് ടര്‍ഫില്‍ ഇടുക്കി പ്രസ് ക്ലബ്, പൊലിസ്, എക്സൈസ്, മര്‍ച്ചന്റ്സ് അസോസിയേഷന് എന്നീ ടീമുകള്‍ പങ്കെടുത്ത സൗഹൃദ ഫുട്ബോള്‍ മത്സരവും അരങ്ങേറി. അല്‍ അസ്ഹര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.എം. മിജാസ് കിക്ക് ഓഫ് ചെയ്തു. പൊലിസ് ടീം മല്‍സരത്തില്‍ ജേതാക്കളായി.
Idukki
തൊടുപുഴ: നഗരത്തിലും സമീപപ്രദേശങ്ങളിലും മോഷണങ്ങളും ലഹരിവ്യാപനവും തടയുന്നതിനായി ശക്തമായ നടപടികളുമായി തൊടുപുഴ പൊലിസ്. രാത്രികാലങ്ങളില്‍ ലഹരി സംഘങ്ങളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പട്രോളിംഗ് ശക്തിപ്പെടുത്താനും ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനുമാണ് തീരുമാനം. ഇതിന്റെ ഭാഗമായി രാത്രിയില്‍ നിശ്ചിത സമയത്തിനു ശേഷം കടകള്‍ പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ചില രാത്രികാല കടകള്‍ ലഹരിസംഘങ്ങളും മറ്റും താവളമാക്കുന്നതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് നടപടി.
അടുത്തിടെ തൊടുപുഴയിലെ ഏതാനും ക്ഷേത്രങ്ങളിലും വീടുകളിലും മോഷണങ്ങള്‍ നടന്നിരുന്നു. രണ്ടു മോഷണങ്ങളില്‍ പ്രതികളെ ഉടന്‍തന്നെ പിടികൂടാനായത് പൊലിസിന്റെ മികവായി. കോലാനി അമരംകാവ്, കാഞ്ഞിരമറ്റം ഗുരുദേവ മന്ദിരം, കാരിക്കോട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മോഷണം നടന്നത്. ഇതിനു പുറമേ പെരുമ്പള്ളിച്ചിറയിലും മുതലക്കോടം പഴയരി ഭാഗത്തും മോഷണം നടന്നു.
പെരുമ്പിള്ളിച്ചിറയില്നിന്നു കാറും പഴയരി ഭാഗത്തെ വീട്ടില്‍നിന്നു പണവുമാണ് മോഷ്ടിക്കപ്പെട്ടത്. ഈ കേസില്‍ കണ്ണൂര്‍ പട്ടുവം സ്വദേശി ഇസ്മയിലാണ് പൊലിസിന്റെ പിടിയിലായത്. യൂബര്‍ ടാക്സി ഡ്രൈവറാണ് പ്രതി. കോലാനി അമരംകാവില്‍ രണ്ടു തവണ മോഷണം നടത്തിയ കേസില്‍ മൂന്നു പ്രതികളും പൊലീസിന്റെ പിടിയിലായി.
ഇതിനു പുറമേ നഗരവും പരിസരങ്ങളും കേന്ദ്രീകരിച്ച് ലഹരിക്കച്ചവടവും വ്യാപകമായി നടന്നുവരുന്നുണ്ട്. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി രണ്ടു പ്രതികള്‍ പൊലീസിന്റെ പിടിയിലായിരുന്നു. അടുത്ത ദിവസങ്ങളില്‍ ഒട്ടേറെ ലഹരിക്കേസുകള്‍ പൊലിസ് പിടികൂടിയെങ്കിലും ഇപ്പോഴും രാസലഹരി ഉള്‍പ്പെടെയുള്ളവയുടെ വില്പന തകൃതിയായി നടക്കുന്നുണ്ടെന്നാണ് വിവരം. ഇതിനു പുറമേ നഗരത്തിന്റെ പല കേന്ദ്രങ്ങളിലും ഭിക്ഷാടനത്തിന്റെ മറവില്‍ ലഹരിക്കച്ചവടവും മറ്റ് അതിക്രമങ്ങളും നടക്കുന്നതായും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ച് രാത്രികാല പരിശോധന ശക്തമാക്കാന്‍ പൊലിസ് തീരുമാനിച്ചത്.
രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില കടകള്‍ പൊലിസിന്റെ നിരീക്ഷണത്തിലാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അസമയങ്ങളിലും മറ്റും ഇത്തരം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് എത്തുന്നതായി പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ ലഹരിക്കച്ചവടത്തിന്റെ ഇടത്താവളങ്ങളായി മാറുന്നുണ്ടോയെന്നാണ് പൊലിസ് പരിശോധിക്കുന്നത്. രാത്രികാല കടകള്‍ നിശ്ചിത സമയത്തിനു ശേഷം പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ കൂടിയാലോചനയ്ക്കു ശേഷം തീരുമാനമെടുക്കുമെന്ന് ജില്ലാ പൊലിസ് മേധാവി ഡോ.എ. നസീം വ്യക്തമാക്കി.
Idukki
തൊടുപുഴ: ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ പ്രഥമ ഡിസിസി പ്രസിഡന്റും ഇടുക്കിയിലെ മുന്‍ എംഎല്‍എയും എഐസിസി അംഗവുമായിരുന്ന ജോസ് കുറ്റിയാനി (87) വിടചൊല്ലി. കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാവിലെ 11നാണ് മരണം സംഭവിച്ചത്. 1972ല്‍ ഇടുക്കി ജില്ല രൂപീകരിച്ചതോടെ അന്ന് കെപിസിസി അംഗമായിരുന്ന ഇദ്ദേഹം ആദ്യ ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഡിസിസി പ്രസിഡന്റായിരിക്കെ പദയാത്രകള്‍ സംഘടിപ്പിച്ച് പാര്‍ട്ടിക്ക് കരുത്തുപകര്‍ന്നു.
ഇടുക്കിയില്‍ ഡിസിസിക്ക് സ്വന്തമായി ഓഫീസ് നിര്‍മിച്ചതും ഇദ്ദേഹം ഡിസിസി പ്രസിഡന്റായിരുന്ന കാലയളവിലായിരുന്നു. വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ സംഘടനാ രംഗത്തെത്തി. വിമോചന സമരത്തില്‍ പങ്കെടുത്ത് രണ്ടാഴ്ച പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. 1980ല്‍ ഇടുക്കി മണ്ഡലത്തില്‍നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1982-ലും വിജയം ആവര്‍ത്തിച്ചു. 1983ല്‍ മുഖ്യമന്ത്രി കെ. കരുണാകരന് എതിരേയുള്ള അവിശ്വാസത്തെ പിന്തുണച്ച് കെ.കെ. ബാലകൃഷ്ണന്, സിറിയക് ജോണ്‍ എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസില്‍നിന്നു പുറത്തായി. തുടര്‍ന്ന് പ്രത്യേക പാര്‍ട്ടി രൂപീകരിച്ചു.
1984ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണര്‍കാട് മൈക്കിള്‍ ജോസഫിനെ ഇടുക്കിയില്‍ മത്സരിപ്പിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയെങ്കിലും 2006ല്‍ നേതൃത്വത്തെ വിമര്‍ശിച്ച് പുറത്തായി. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനവും വഹിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി.
1939 നവംബര്‍ 11ന് കുറ്റിയാനിക്കല്‍ ജോസഫിന്റെയും മണ്ണാറാത്ത് മറിയാമ്മയുടെയും മകനായാണ് ജനനം. കവീക്കുന്ന്, മുട്ടം, തുടങ്ങനാട് എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. പാലാ സെന്റ് തോമസ് കോളജില്‍നിന്ന് പിയുസിയും തേവര എസ്എച്ച് കോളജില്‍നിന്ന് ബിഎസ്സിയും എറണാകുളം ലോ കോളേജില്‍നിന്ന് നിയമബിരുദവും നേടി. ലോ കോളജ് യൂണിയന് ചെയര്‍മാനായിരുന്നു. 1975 മുതല്‍ 1981 വരെ ഇടുക്കി ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, മാര്‍ക്കറ്റിംഗ് ഫെഡറേഷന് ചെയര്മാന്, നാഫെഡ് ചെയര്മാന്, കിസ്കോ വൈസ് പ്രസിഡന്റ്, എന്സിഎച്ച്എഫ് ചെയര്മാന് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. സംസ്കാരം ഇന്നു രണ്ടിന് മുട്ടം സിബിഗിരി പള്ളിയില്‍.
Idukki
തൊടുപുഴ: മാതാ-പിതാ-ഗുരു-ദൈവം എന്നതിനൊപ്പം അന്നം തരുന്ന കര്‍ഷകരെയും ഇതോടൊപ്പം പരിഗണിക്കണമെന്ന് മന്ത്രി ടി. സിദ്ദിഖ്. കേരള അഗ്രികള്‍ച്ചര്‍ ഡവലപ്മെന്റ് ആൻഡ് സസ്റ്റെയിനബിള്‍ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക ഓണാഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയുടെ പുരോഗതിക്കും കര്‍ഷകരുടെ ക്ഷേമത്തിനും ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും. ആഗോളതാപനവും ഇതുമൂലമുണ്ടായ കാലാവസ്ഥ വ്യതിയാനവും വലിയവെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇതു മുന്നില്‍ക്കണ്ട് കാര്‍ഷികനയം രൂപീകരിച്ചില്ലെങ്കില്‍ വന്‍ പ്രത്യാഘാതമുണ്ടാകും. നെല്ല് സംഭരിച്ചതിന്റെ മുഴുവന്‍ തുകയും കര്‍ഷകര്‍ക്കു നല്‍കിക്കഴിഞ്ഞു. കാന്തല്ലൂരിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കിസാന്‍ കള്‍ച്ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മുന്‍ മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു.നേരത്തേ വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ചാണ് യോഗം ആരംഭിച്ചത്. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡീന്‍ കുര്യാക്കോസ് എംപി ഓണസന്ദേശം നല്കി. കാഡ്സ് പിസിഎലിന്റെ പുതിയ ഉത്പന്നങ്ങളുടെ വിതരണോത്ഘാടനം മന്ത്രി ചീഫ് വിപ് അപു ജോണ്‍ ജോസഫിന് നല്കി നിര്‍വഹിച്ചു.
റോയി കെ. പൗലോസ് എംഎല്‍എ മുന്‍കാല ഡയറക്ടര്‍മാരെ മെമന്റോ നല്കി ആദരിച്ചു. ഓണസദ്യ, കലാവിരുന്ന്, കര്‍ഷകരെ ആദരിക്കല്‍, പുരസ്കാര സമര്‍പ്പണം, പുതിയ ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനം എന്നിവയും നടത്തി. സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും കാഡ്സ് സമൃദ്ധി നഴ്സറിയുടെ പ്ലാവില്തൈകളും വിതരണം ചെയ്തു. കാഡ്സ് പിസിഎല്‍ ചെയര്മാന് ജീസ് ജോസഫ് പ്രസംഗിച്ചു. കമ്പനിയുടെ ഭാവിപദ്ധതികളും അദ്ദേഹം അവതരിപ്പിച്ചു.
കര്‍ഷകരില്‍നിന്ന് കാര്‍ഷിക ഉത്പന്നങ്ങള്‍ നേരിട്ട് സംഭരിച്ച് മികച്ച വിപണി ഉറപ്പാക്കുക, കാഡ്സ് സ്വദേശി സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുക, ഡ്രയര്‍–മൂല്യവര്‍ധിത ഉത്പാദന യൂണിറ്റുകള്‍ ശക്തിപ്പെടുത്തുക, ഗുണമേന്മയുള്ള വിത്തുകളും വളങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, കാഡ്സ് ഫ്രാഞ്ചൈസി ഷോപ്പുകള്‍ ആരംഭിക്കുക തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്.
യോഗത്തില്‍ പ്രഥമ കര്‍ഷക പുരസ്കാരങ്ങൾക്ക് അര്‍ഹരായ ജിജി മാത്യു, എ.എം. ജുബൈരിയ, രാജി ജോസഫ് തെരുവംകുന്നേല്‍, വിഷ്ണു സതീഷ്, ജയിംസ് പള്ളിക്കമ്യാലില്‍, രാജു തരണിയില്‍, സുനില്‍ ടി.സുലൈമാന്‍, ഉണ്ണി താനത്താളില്‍ എന്നിവരെ മന്ത്രി മെമന്റോ നല്കി ആദരിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സബീറ ജലീല്‍, വൈസ് ചെയര്മാന് കെ. ദീപക്, എംജി യൂണിവേഴ്സിറ്റി പ്രഫസറും ബിസിനസ് ഇന്നൊവേഷന് ആൻഡ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ഡയറക്ടറുമായ ഡോ. ഇ.കെ. രാധാകൃഷ്ണന്, ജില്ലാ പഞ്ചായത്തംഗം ടോണി തോമസ്, നഗരസഭാംഗം സജി മൈലാടി, അല്‍അസര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.എം. മിജാസ്, കാഡ്സ് പിസിഎല്‍ ഡയറക്ടര്‍ ബെന്നറ്റ് ജേക്കബ്, കെ.എം.എ.ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
നഗരസഭാംഗങ്ങളായ നിഷ സോമന്, ലിറ്റി റോബിന്, ബ്ലോക്ക് പഞ്ചായത്തംഗം ജോസുകുട്ടി ജോസഫ്, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടി, പീരുമേട് ഡവലപ്മെന്റ് സോസൈറ്റി ഡയറക്ടര്‍ ഫാ. ദിപു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സാബു ആരക്കുഴ ആൻഡ് ടീമിന്റെ കലാവിരുന്നും ഓണസദ്യയും ആഘോഷത്തിന് മാറ്റുകൂട്ടി. കര്‍ഷക ഓണാഘോഷത്തിന്റെ ആദരസൂചനയായി പ്രത്യേകം തയാറാക്കിയ ഞാറ്റുവേല തറയില്‍ റോയി കെ. പൗലോസ് എംഎല്‍എ തൈനടീല്‍ നിരവഹിച്ചു.
Idukki
തൊടുപുഴ: സമൂഹ്യ മാധ്യമ ഉപയോഗവുമായി ബന്ധപ്പെട്ട് പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്സ് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ലംഘിച്ച ജില്ലാ ക്രൈംബ്രാഞ്ചിലെ വനിതാ പൊലിസ് ഉദ്യോഗസ്ഥയ്ക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ പൊലിസ് മേധാവി ഡോ. എ. നസിം അറിയിച്ചു. ജില്ലാ ക്രൈംബ്രാഞ്ചിലെ ഗ്രേഡ് എഎസ്ഐ സജിത സലിമിനെതിരേയാണ് വകുപ്പുതല നടപടി വരുന്നത്.
സജിത സലിമിന്റെ ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലെ കുറിപ്പുകളും പോസ്റ്റുകളും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഇവര്‍ക്കെതിരേ ക്രൈംസ് എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി വ്യക്തമാക്കി. മുന്‍പ് പെരുമ്പാവൂര്‍ സ്റ്റേഷനിലായിരുന്ന സജിത സലിം പിന്നീട് ക്രൈംബ്രാഞ്ചിലേക്ക് മാറുകയും തുടര്‍ന്നാണ് ഡിജിഒ പ്രകാരം ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് എത്തുകയും ചെയ്തത്. അതിനാല്‍ വിഷയത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പൊലിസ് മേധാവിക്കും റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എഡിജിപിക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ഉദ്യോഗസ്ഥയ്ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും എസ്പി അറിയിച്ചു.
പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അവഹേളിക്കുകയും വ്യാജപ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നുവെന്നുകാട്ടി സജിത സലിമിനെതിരേ യുവമോര്‍ച്ച ഇടുക്കി നോര്‍ത്ത് ജില്ലാ കമ്മിറ്റിയാണ് തൊടുപുഴ സിഐക്ക് പരാതി നല്‍കിയത്.
Idukki
വണ്ണപ്പുറം: കാല് നൂറ്റാണ്ടായി മൂവാറ്റുപുഴയില്‍നിന്നു വണ്ണപ്പുറം വഴി തൊമ്മന്കുത്തുവരെ സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിയിട്ട് ആറു വര്‍ഷം. അന്നു മുതല്‍ സര്‍വീസ് പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്കു മുന്നില്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഒടുവില്‍ മുഖ്യമന്ത്രിക്കുവരെ പരാതി നല്കി കാത്തിരിക്കുകയാണ് നാട്ടുകാര്‍. ഇതേ ബസ് സമയത്തില്‍ മാറ്റം വരുത്താതെ വണ്ണപ്പുറംവരെ സര്‍വീസ് നടത്തുന്നുണ്ട്. വണ്ണപ്പുറത്തുനിന്ന് അഞ്ചു കിലോമീറ്റര്‍ മാത്രം ദൂരമുള്ള തൊമ്മന്കുത്തുവരെയുള്ള സര്‍വീസാണ് കെഎസ്ആര്‍ടിസി ഉപേക്ഷിച്ചത്.
കോവിഡ് കാലത്താണ് കെഎസ്ആര്‍ടിസി ഈ സര്‍വീസ് നിര്‍ത്തിയത്. പിന്നീട് സര്‍വീസ് പുനഃരാരംഭിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അവഗണിക്കുകയാണ്.
തൊമ്മന്‍കുത്തില്‍ നിന്നുള്ളവര്‍ക്ക് രാവിലെ വണ്ണപ്പുറത്തിന് പോകാനുള്ള ഏക ബസായിരുന്നു ഇത്. രാവിലെ 6.30ന് തൊമ്മന്‍കുത്തില്‍നിന്ന് പുറപ്പെടും. വണ്ണപ്പുറത്തെത്തിയ ശേഷം മൂവാറ്റുപുഴ, കോലഞ്ചേരി, പുത്തന്‍കുരിശ്, കാക്കനാട് വഴി കലൂര്ക്കായിരുന്നു സര്‍വീസ്. നിരവധി തൊഴിലാളികളും വിദ്യര്ഥികളുമാണ് ബസിനെ ആശ്രയിച്ച് യാത്ര ചെയ്തിരുന്നത്. സര്‍വീസ് നിലച്ചതോടെ ഇവരെല്ലാം മറ്റു മാര്‍ഗങ്ങള്‍ തേടേണ്ട അവസ്ഥയായി.
പരാതിയുമായി കെഎസ്ആര്‍ടിസി അധികൃതരെ ബന്ധപ്പെടുമ്പോള്‍ ജീവനക്കാരില്ലെന്നാണ് മറുപടിയെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ വണ്ണപ്പുറം വരെ ഇതേ ബസ് ഓടുന്നത് ജീവനക്കാര്‍ ഇല്ലാതെയാണോ എന്ന ചോദ്യത്തിന് അധികൃതര്‍ക്ക് മറുപടിയില്ല. ജീവനക്കാരുടെ കടുംപിടിത്തമാണ് സര്‍വീസ് വെട്ടിക്കുറയ്ക്കാനിടയാക്കിയതെന്നും ആക്ഷേപമുണ്ട്.
ജീവനക്കാരെ നിയമിക്കുകയോ ഡിപ്പോ അധികൃതര്‍ക്ക് ജീവനക്കാരെ താത്കാലികമായി നിയമിക്കാന്‍ അനുമതി നല്‍കുകയോ ചെയ്താല്‍ ബസ് സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് മൂവാറ്റുപുഴ എടിഎ പറയുന്നത്.
Idukki
കാഞ്ഞിരപ്പള്ളി: രൂപത സുവർണ ജൂബിലിയോടനുബന്ധിച്ച് ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിലേക്ക് ജൂബിലി മരിയൻ തീർഥാടനം നടത്തി.
സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ രാവിലെ 9.30ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച മരിയൻ തീർഥാടനത്തിൽ ലോറേഞ്ചിലെ എട്ട് ഫൊറോനകളിൽനിന്നുള്ള ആയിരത്തി അഞ്ഞൂറോളം മിഷൻലീഗ് കുട്ടികൾ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ മിഷൻലീഗ് പതാക കൈമാറി ജപമാല റാലി ആരംഭിച്ചു.
സമാപനത്തിൽ കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ പഴയപള്ളിയിൽ തീർഥാടന സന്ദേശം നൽകി. വിശുദ്ധിയിൽ വളർന്ന്, മാതൃകാപരമായ ജീവിതത്തിലൂടെ ദൈവമാതാവിനെ അനുകരിക്കുന്നവരാകണം മിഷണറിമാരെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. തുടർന്ന് നേർച്ചഭക്ഷണത്തോടെ തീർഥാടനം സമാപിച്ചു.
കാഞ്ഞിരപ്പള്ളി കത്തീഡ്രൽ വികാരിയും ആർച്ച്പ്രീസ്റ്റുമായ ഫാ.ഡോ. കുര്യൻ താമരശോരി, വിശ്വാസജീവിത പരിശീലന വിഭാഗം, ചെറുപുഷ്പ മിഷൻലീഗ് രൂപത ഡയറക്ടർ ഫാ. തോമസ് വാളൻമനാൽ, ജോയിന്റ് ഡയറക്ടർ ഫാ. തോമസ് ഇലവനാമുക്കട, ഫാ. ജസ്റ്റിൻ മണിമല, ഫാ. ജിജോ വടക്കേകരിക്കാട്ടിൽ, വൈസ് ഡയറക്ടർ സിസ്റ്റർ കൊച്ചുറാണി എസ്എച്ച്, ബ്രദർ ജീവൻ ഞള്ളിയിൽ, ഫൊറോന ഡയറക്ടർമാർ, വൈസ് ഡയറക്ടർമാർ, രൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ, ഓർഗനൈസർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Idukki
നാകപ്പുഴ പള്ളിയില്‍ ഇന്ന്
നാകപ്പുഴ: തീര്‍ഥാടന കേന്ദ്രമായ നാകപ്പുഴ സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി രാവിലെ 5.30നും ഏഴിനും വിശുദ്ധ കുര്‍ബാന, നൊവേന. 8.30ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍,
10ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം-ഫാ. ജോര്‍ജ് വള്ളോംകുന്നേല്‍, 11.30ന് ജപമാല പ്രദക്ഷിണം, ലദീഞ്ഞ്, നൊവേന. 12.30ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ജയിംസ് പനച്ചിക്കല്‍, രണ്ടിന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ഏബ്രഹാം പാറയ്ക്കല്‍, 3.30ന് ജപമാല, ലദീഞ്ഞ്, നൊവേന. 4.15ന് പൊന്തിഫിക്കല്‍ കുര്‍ബാന, സന്ദേശം -കോട്ടയം ആർച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആറിന് പ്രദക്ഷിണം, എട്ടിന് സമാപനാശീര്‍വാദം, ഒന്‍പതു മുതല്‍ ദിവ്യകാരുണ്യ ആരാധന, അഖണ്ഡ ജപമാല-ഫാ. ജോര്‍ജ് ചേറ്റൂര്‍, എസ്എബിഎസ് സിസ്റ്റേഴ്സ്.
നെടിയശാല പള്ളിയില്‍ ഇന്ന്
നെടിയശാല: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നെടിയശാല പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി ഇന്നു രാവിലെ 5.30ന് ആരാധന, ആറിന് വിശുദ്ധ കുര്‍ബാന, നൊവേന. 9.30ന് ജപമാല, ലദീഞ്ഞ്, 10ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. സെബാസ്റ്റ്യന്‍ കണിമറ്റം. മൂന്നിനു ജപമാല, ലദീഞ്ഞ്, നൊവേന. നാലിന് പൊന്തിഫിക്കല്‍ കുര്‍ബാന-പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. തുടര്‍ന്നു പ്രദക്ഷിണം, പിടിനേര്‍ച്ച.
Idukki
കട്ടപ്പന: നഗരത്തില്‍ ഇതരസംസ്ഥാനക്കാര്‍ നടത്തിവന്ന പാന്‍മസാല കടകള്‍ നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചു. ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്ലി പി. ജോണും സംഘവുമാണ് പരിശോധന നടത്തിയത്. വില്പനകേന്ദ്രങ്ങളും പൊളിച്ചുനീക്കി. അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന ടാറ്റൂ കേന്ദ്രങ്ങളും ഒഴിപ്പിച്ചു. ഇവരുടെ പക്കല്‍നിന്ന് പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.
ഞായറാഴ്ചകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തങ്ങുന്ന സ്ഥലങ്ങളില്‍ പാന്‍മസാല, പുകയില ഉത്പന്ന വില്പന വ്യാപകമാണ്. ഇതുസംബന്ധിച്ച പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന. കുന്തളംപാറ റോഡ്, മാര്‍ക്കറ്റ്, ഇടശേരി ജംഗ്ഷൻ, പുതിയ ബസ്സ്റ്റാന്‍ഡ് തുടങ്ങിയ പ്രധാന ജംഗ്ഷനുകളിലാണ് പരിശോധന നടത്തി ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും മാടക്കടകള്‍ പൊളിച്ചുനീക്കുകയും ചെയ്തത്. വഴിയോരങ്ങളിലെ ടാറ്റൂ കേന്ദ്രങ്ങളും ഒഴിപ്പിച്ചു.
ഞായറാഴ്ചകളില്‍ ആയിരക്കണക്കിന് ഇതര സംസ്ഥാനക്കാരാണ് നഗരത്തിലെത്തുന്നത്. ഇവര്‍ ഗതാഗതം തടസപ്പെടുത്തി കൂട്ടംകൂടുന്നതും മദ്യലഹരിയില്‍ തമ്മിലടിക്കുന്നതും പതിവാണ്. പൊതു ഇടങ്ങള്‍ കൈയേറി അനധികൃത വ്യാപാരവും നടത്തുന്നുണ്ട്. ഇവരുടെ പക്കല്‍നിന്ന് കുട്ടികളും സ്ത്രീകളും പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. നഗരസഭാ ജീവനക്കാരായ ബിബിന്‍ തോമസ്, മനു, ബിജു മാത്യു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Idukki
തൊടുപുഴ: കേരള റിട്ട. ടീച്ചേഴ്സ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടന്ന അധ്യാപക ദിനാഘോഷം ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. 80 വയസ് പൂര്‍ത്തിയായ അധ്യാപകരെ ചടങ്ങില്‍ റോയി കെ. പൗലോസ് എംഎല്‍എ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പ്രസിഡന്റ് തോമസ് ജോണ്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന് ജോസ് കോനാട്ട് അധ്യാപകദിന സന്ദേശം നല്കി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം. ഫിലിപ്പച്ചന്, കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി.എം. നാസര്‍, ജാഫര്‍ ഖാന് മുഹമ്മദ്, ചാര്‍ലി ആന്റണി, സജീവ് മുണ്ടയ്ക്കല്‍, സുനില്‍ ടി. തോമസ്, എസ്. വില്‍സണ്‍, കുര്യന് പി. ജോയ്, ഫ്രാന്‍സിസ് സാലസ്, ടോമി ഫിലിപ്പ്, യു.കെ. റെജി എന്നിവര്‍ പ്രസംഗിച്ചു.
തൊടുപുഴ: അധ്യാപക ദിനത്തോടനുബന്ധിച്ച് കെഎസ്എസ്പിയു കരിമണ്ണൂര്‍ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ മുന്‍ അധ്യാപകരെ ആദരിച്ചു. കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് എച്ച്എസില്‍ പ്രധാനാധ്യാപകനായിരുന്ന കുന്നപ്പള്ളില്‍ കെ.എ. പൈലി, സംഗീതാധ്യാപകന് തിരുവിഴ സുരേന്ദ്രനാഥന്എന്നിവരെ വീടുകളിലെത്തി ആദരിച്ചു.
കെഎസ്എസ്പിയു ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് കെ.വി. ദേവസ്യ, കരിമണ്ണൂര്‍ ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ് പ്രഫ. എലിസബത്ത് ജോസ്, സെക്രട്ടറി പി.കെ. ശ്രീകുമാര്‍, പി.പി. സജീവന്, എ.എസ്. ഇന്ദിര, കെ.കെ. സുന, ജോസഫ് കുരുവിള, എ.എം. ജോസഫ് എന്നിവര്‍ പങ്കെടുത്തു.
സ്വരാജ്: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി സ്വരാജ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അധ്യാപക സേവനത്തിൽനിന്ന് വിരമിച്ച കെ.ജി. സുഗതകുമാർ, സണ്ണി മമ്പറ എന്നിവരെ ആദരിച്ചു. റെജി കൂനാനി അധ്യാപകദിന സന്ദേശം നൽകി.
ലൈബ്രറി പ്രസിഡന്റ് ബേബിച്ചൻ കിഴക്കേമുറി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷീബ റെൻസോ, എം.വി. മനോജ്, പ്രിൻസ് മറ്റപ്പള്ളി, പി.ടി. സജികുമാർ, സണ്ണി കക്കുഴി, കെ.കെ. മാണി, സെബാസ്റ്റ്യൻ തോമസ്, വിൽസൺ തോമസ്, സിറിൽ തോമസ്, പാലോസ് തുടങ്ങിയവർ പ്രസംഗിച്ചു.
മൂലമറ്റം: സംസ്കാര വേദിയുടെ ആഭിമുഖ്യത്തില്‍ ദേശീയ അധ്യാപകദിനം ആഘോഷിച്ചു. നേപ്പാളില്‍ നടന്ന ലോക മിക്സ് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് നാല് സ്വര്‍ണമുള്‍പ്പെടെ എട്ട് മെഡലുകള്‍ നേടാന്‍ പരിശീലനം നല്കിയ അജിത്ത് പി. രാജുവിനെ ചടങ്ങില്‍ ആദരിച്ചു. സെന്റ് ജോര്‍ജ് യുപി സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഗ്രെയിസ് എസ്എച്ച് മുഖ്യാതിഥി ആയിരുന്നു. ജില്ലാ പ്രസിഡന്റ് റോയ് ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് കരിമ്പാനി, ടോമി നാട്ടുനിലം, സിബി മാളിയേക്കല്‍, ജൂബി കെ. ബേബി, ഷീബ ജോസ്, എസ്. അഞ്ജലി, വി. പ്രിയങ്ക, എബീന ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.
Idukki
നെടുങ്കണ്ടം: ഉടുമ്പൻചോല ഗവ. ആയുർവേദ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ത്രീരോഗ നിർണയത്തിനും ചികിത്സയ്ക്കുമായി പുതിയ ഉപകരണങ്ങൾ ലഭ്യമാക്കി.
കാശ്യപി ആയുർവേദ ഗൈനക്കോളജിസ്റ്റ് ആൻഡ് ഒബ്സ്റ്റട്രിഷ്യൻസ് ഫൗണ്ടേഷനാണ് ഉപകരണങ്ങൾ സംഭാവനയായി നൽകിയത്. ഇതോടനുബന്ധിച്ച് സ്ക്രീനിംഗ് കം മിനി പ്രൊസീജർ റൂമിന്റെ ഉദ്ഘാടനവും സൗജന്യ സ്ത്രീരോഗ നിർണയ-ചികിത്സാ ക്യാമ്പും നടന്നു.
ആശുപത്രി ഒപി ബ്ലോക്കിൽ നടന്ന ചടങ്ങിൽ സേനാപതി വേണു എംഎൽഎ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതി ഭാസ്കർ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ആശ ശ്രീധർ ഉപകരണങ്ങൾ ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ജോണിന് കൈമാറി.സ്ക്രീനിംഗ് റൂമിന്റെ ഉദ്ഘാടനം ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. പി.ആർ. ഇന്ദുകല നിർവഹിച്ചു.
ഡോ. പി.ബി. സൂര്യലക്ഷ്മി, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ സ്ത്രീരോഗ നിർണയവും ചികിത്സയും ലഭ്യമാക്കി. ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.
Idukki
തൊടുപുഴ: കേരളത്തിന്റെ കല്‍പ്പവൃക്ഷമെന്നു വിശേഷിപ്പിക്കപ്പെടുന്ന തെങ്ങും ഇതര കാര്‍ഷിക വിളകളും നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന കര്‍ഷകനാണ് ജോസഫ് തോമസ് കുളത്തിനാല്‍. ഗുണമേന്മയുള്ള തെങ്ങിന്‍തൈ വാങ്ങാന്‍ മധുരയ്ക്ക് പോയ ചരിത്രമാണ് ഈ കര്‍ഷകന്റെ ജീവിതത്തെ വേറിട്ടതാക്കുന്നത്. കൃഷിയും കാര്‍ഷിക സംസ്കാരവും ജോസഫിന് ഉണര്‍ത്തുപാട്ടാണ്.
അറക്കുളം പഞ്ചായത്തിലെ പുത്തന്‍പള്ളി ജംഗ്ഷനിലാണ് ജോസഫിന്റെ കൃഷിയിടം. ഒന്നരയേക്കറില്‍ ഹൈബ്രിഡ് ഇനമായ ഡിxടി തെങ്ങാണ് കൃഷിചെയ്തിരിക്കുന്നത്. കായ്ഫലം നല്കുന്ന അഞ്ചുവര്‍ഷമായ നൂറോളം തെങ്ങാണ് തോട്ടത്തില്‍ തഴച്ചു വളര്ന്നുനില്ക്കുന്നത്. മൂന്നാം വര്‍ഷം മുതല്‍ കായ്ഫലം ലഭിച്ചുതുടങ്ങി. തെങ്ങിന്റെ ഓലകള്‍ തമ്മില്‍ കൂട്ടിമുട്ടാതെ സൂര്യപ്രകാശം നന്നായി ലഭിക്കാന്‍ എട്ടു മീറ്റര്‍ അകലത്തിലാണ് തൈകള്‍ നട്ടിരിക്കുന്നത്.
നടീലും പരിചരണവും
കൃഷിവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് ശാസ്ത്രീയമായ തൈ നടീലും പരിചരണ മാര്‍ഗങ്ങളുമാണ് ഇദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഒരു മീറ്റര്‍ സമചതുരത്തിലുള്ള കുഴിയിലാണ് തൈ നടുന്നത്. ഇലകള്‍ക്ക് കനവും മുളക്കരുത്തുമുള്ള തൈകളാണ് നടാന്‍ തെരഞ്ഞെടുക്കുന്നത്. ഏപ്രില്‍, മേയ് മാസങ്ങളാണ് നടീല്‍കാലം. നട്ട ശേഷം തണലും നനയും നല്‍കും.
മണ്ണുപരിശോധന നടത്തിയ ശേഷം സൂക്ഷ്മമൂലകങ്ങള്‍ ഉള്‍പ്പടെയുള്ള വളപ്രയോഗമാണ് നടത്തുന്നത്. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയടങ്ങിയ കൂട്ടുവളം വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഇടും. ഇതിനു പുറമേ മഗ്നീഷ്യം 250 ഗ്രാം, ബോറോണ്‍ 100 ഗ്രാം, സിങ്ക് സള്‍ഫേറ്റ് 50 ഗ്രാം എന്നിവയും മണ്ണില്‍ ചേര്‍ത്തുനല്‍കും. മച്ചിങ്ങ പൊഴിച്ചില്‍ ഇല്ലാതാക്കാനും തേങ്ങയ്ക്ക് വലിപ്പം കിട്ടുന്നതിനുമാണ് ബോറോണും സിങ്ക് സള്‍ഫേറ്റും ഉപയോഗിക്കുന്നത്.
പ്രതിരോധമാര്‍ഗം
കീടബാധ ഒഴിവാക്കുന്നതിനായി തെങ്ങിന്റെ ചുവട്ടിലും കവിളിലും വേപ്പിന്‍പിണ്ണാക്ക് ഇട്ടുകൊടുക്കും. ഫെറോണ്‍ കെണിയും കീടങ്ങളെ ചെറുക്കാന്‍ ഉപയോഗിച്ചുവരുന്നു. ഇതുവഴി, കൊമ്പന്‍ചെല്ലി, ചെമ്പന്‍ചെല്ലി എന്നിവയുടെ ആക്രമണത്തില്‍നിന്ന് ഒരു പരിധിവരെ തെങ്ങിനെ സംരക്ഷിക്കാന്‍ കഴിയുന്നുണ്ടെന്ന് ജോസഫ് പറയുന്നു. തോട്ടം നനയ്ക്കുന്നതിനായി സ്പ്രിംഗ്ലര്‍ സ്ഥാപിച്ചിട്ടുണ്ട്.
വിപണനം
കിലോയ്ക്ക് 45 രൂപനിരക്കില്‍ പ്രാദേശിക മാര്‍ക്കറ്റിലാണ് തേങ്ങ വില്‍ക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ കരിക്ക് വില്‍പ്പനയും ആരംഭിക്കും. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കരിക്കിന് നല്ല ഡിമാന്റുള്ളതിനാല്‍ ഇത് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. സമീപകാലത്തായി തെങ്ങിന്റെ ചിരട്ടയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. കിലോയ്ക്ക് 25-30 രൂപയ്ക്കാണ് ചിരട്ട വില്‍ക്കുന്നത്.
ഇടവിളക്കൃഷി
തെങ്ങിന്‍തോട്ടത്തില്‍ ഇടവിളയായി കമുകും കൊക്കോയും കൃഷി ചെയ്തിട്ടുണ്ട്. ഇന്റര്‍മംഗള ഇനത്തില്‍പെട്ട 100 കമുകാണ് തോട്ടത്തിലുള്ളത്. ഇതിനു പുറമേ 100 കൊക്കോയും കൃഷിചെയ്തിട്ടുണ്ട്. മണിമലയില്‍നിന്നാണ് കൊക്കോതൈകള്‍ വാങ്ങിയത്. തോട്ടത്തിന്റെ അതിരിലായി വാഴക്കൃഷിയുമുണ്ട്. സ്ഥലം അല്പംപോലും പാഴാക്കാതെ പരമാവധി വരുമാനം നേടുന്നതിനാണ് ഇടവിളക്കൃഷി ചെയ്യുന്നത്.
ഇതരവിളകള്‍
വീടിനോടു ചേര്‍ന്നുള്ള രണ്ടരയേക്കറില്‍ സമ്മിശ്ര കൃഷിയാണ് നടത്തുന്നത്. റംബുട്ടാന്, ഡ്രാഗണ്‍ഫ്രൂട്ട്, അവക്കാഡോ, ചെറി, വിവിധയിനം മള്‍ബറി, പേര, ചാമ്പ, ചെറുനാരകം, മധുരനാരകം, അബിയൂ, സീതപ്പഴം, പപ്പായ, സിന്ദൂരം, ജെ 33, വിയ്റ്റനാം ഏര്‍ലി ഇനത്തില്‍പ്പെട്ട പ്ലാവുകള്‍, വിവിധയിനം മാവ്, ജംബോട്ടിക്ക, ലോംഗന്‍, പുലാസാന്, ജാതി, റോബസ്റ്റ ഇനം കാപ്പി എന്നിവയാണ് കൃഷി ചെയ്തിരിക്കുന്നത്.
ഇതിനു പുറമേ തന്നാണ്ടുവിളകളായ ചേന, ചേമ്പ്, കാച്ചില്, ചെറുകിഴങ്ങ്, ഇഞ്ചി, മഞ്ഞള്‍, മത്തന്‍, മരച്ചീനി എന്നിവയും സമൃദ്ധമായ വിളവ് നല്കുന്നു. ഇതോടൊപ്പം മത്സ്യകൃഷിയും ചെറുതേന്‍ കൃഷിയുമുണ്ട്. ഗൗര, തിലാപ്പിയ എന്നീ ജനങ്ങളില്‍പ്പെട്ട മുന്നൂറോളം മത്സ്യങ്ങള്‍ കുളത്തിലുണ്ട്. പെരുമ്പാവൂരില്‍നിന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയത്. പെല്ലറ്റിനു പുറമേ, ചേമ്പില, മുരിങ്ങയില, അടുക്കളയിലുണ്ടാക്കുന്ന വിവിധ ഭക്ഷണങ്ങള്‍ എന്നിവയാണ് തീറ്റയായി നല്‍കുന്നത്. കുടുംബസ്വത്തായി മൂലമറ്റത്ത് ഏഴ് ഏക്കറില്‍ റബര്‍ കൃഷിയുമുണ്ട്. അടുത്ത വര്‍ഷം തോട്ടം റീപ്ലാന്റ് ചെയ്യുമ്പോള്‍ റബറിനുപകരം സമ്മിശ്രകൃഷിനടത്തുന്നതിനാണ് ജോസഫ് തോമസിന്റെ ആലോചന.
ഭാര്യ മേഴ്സി, മക്കളായ അനു, ടോം, ജെറിന് എന്നിവരുടെ പ്രോത്സാഹനവും മണ്ണില്‍ പൊന്നുവിളയിക്കാന്‍ ഈ കര്ഷകന് പുത്തന്‍ കരുത്തും പ്രചോദനവും പകരുന്നു. നാടിന്റെ കാര്‍ഷിക സംസ്കാരവും ജൈവവൈവിധ്യവും കൈമോശംവരാതെ കാത്തുസൂക്ഷിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.
Idukki
തൊടുപുഴ: യൂബര്‍ ടാക്സിയില്‍ കറങ്ങി ആരാധനാലയങ്ങളില്‍ മോഷണം നടത്തിവന്നിരുന്ന സംഘം പൊലിസിന്റെ പിടിയിലായി. ആദ്യമായാണ് യൂബര്‍ ടാക്സിയില്‍ സഞ്ചരിച്ച് മോഷണം നടത്തുന്ന സംഘം പിടിയിലാകുന്നതെന്ന് ജില്ലാ പൊലിസ് മേധാവി ഡോ. എ. നസീം പറഞ്ഞു.
ജില്ലയ്ക്കകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളില്‍ തുടര്‍ച്ചയായി മോഷണം നടത്തിവന്ന സംഘത്തെയാണ് തൊടുപുഴ പൊലിസും ഷാഡോ സംഘവും ചേര്‍ന്ന് പിടികൂടിയത്. അസം സ്വദേശിയും പെരുമ്പാവൂരില്‍ താമസക്കാരനുമായ അമീര്‍ ഹംസ (26), യൂബര്‍ ഡ്രൈവറായ കണ്ണൂര്‍ തളിപ്പറമ്പ് കൂട്ടുമുഖം സ്വദേശി വലിയവളപ്പില്‍ ഉബൈദ് (38), മോഷണമുതലുകള്‍ വാങ്ങിയ എറണാകുളം തമ്മനം നന്ദാനത്ത് പറമ്പില്‍ അനസ് എന്ന് വിളിക്കുന്ന റസാഖ് (54) എന്നിവരാണ് പിടിയിലായത്. സംഘത്തില്‍പ്പെട്ട ബംഗാള്‍ സ്വദേശി സുമീര്‍ എന്നയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഇവിടെയുള്ള ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തുകയായിരുന്നു സംഘത്തിന്റെ രീതി.
തൊടുപുഴ പോലീസ് സ്റ്റേഷന് പരിധിയിലെ പുരാതനമായ കോലാനി അമരംകാവ് ദേവീക്ഷേത്രത്തില്‍ നടന്ന രണ്ടു മോഷണങ്ങളിലാണ് ഇവരെ പിടികൂടിയത്. മേയ് 31ന് അര്‍ധരാത്രിക്കും ജൂണ്‍ ഒന്നിന് പുലര്‍ച്ചയ്ക്കുമിടയിലാണ് ആദ്യമോഷണം നടന്നത്. ക്ഷേത്രത്തിലെ ഫ്യൂസ് ഊരിവച്ചശേഷം, സിസിടിവി കാമറകള്‍ തകര്‍ത്ത് ഡിവിആര്‍ കടത്തിക്കൊണ്ടുപോയി. തുടര്‍ന്ന് മൂന്ന് ഭണ്ഡാരക്കുറ്റികളുടെ താഴ് തല്ലിപ്പൊട്ടിച്ച് 15,000 രൂപയോളം കവര്‍ന്നു. തുടര്‍ന്ന് ഈ മാസം മൂന്നിന് ക്ഷേത്രത്തില്‍ വീണ്ടും കവര്‍ച്ച നടന്നു. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന 60 നിലവിളക്കുകള്‍, രണ്ട് ഉരുളികള്‍, രണ്ട് തൂക്കുവിളക്കുകള്‍ തുടങ്ങി 70,000 രൂപ വിലമതിക്കുന്ന വസ്തുക്കളാണ് മോഷണം പോയത്.
ഇതിനു പുറമേ എറണാകുളത്തെ വിവിധ ക്ഷേത്രങ്ങളിലും ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്. കാക്കനാട് പള്ളിയിലും മോഷണം നടത്തിയതായി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്‍നിന്ന് മോഷണം പോയ മുഴുവന്‍ സാധനങ്ങളും തമ്മനത്തുള്ള അനസിന്റെ കടയില്‍നിന്ന് പൊലിസ് റിക്കവറി ചെയ്തു. ഇവര്‍ മോഷണത്തിനായി ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. പട്ടാമ്പി സ്വദേശിയായ വ്യക്തിയാണ് മുഴുവന്‍ മോഷണമുതലുകളും വാങ്ങിയിരുന്നത്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
തുടര്‍ച്ചയായ മോഷണങ്ങളെത്തുടര്‍ന്ന് എഡിജിപി പി. വിജയന്റെ ഇടപെടലോടെ ജില്ലാ പോലീസ് മേധാവി ഡോ. എ. നസീമിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഷാഡോ ടീമിനെ നിയോഗിക്കുകയും നൈറ്റ് പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. മോഷണം നടന്ന ഭാഗങ്ങളിലെയും തൊട്ടടുത്ത ആനിക്കാട് പഞ്ചായത്ത് പരിധിയിലെയും വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രണ്ടു കാറുകള്‍ കണ്ടെത്തിയത്. ഒരു വാഹനം സ്ഥിരമായി യൂബറിനുവേണ്ടി ഓടുന്ന കാറാണെന്ന് വ്യക്തമായതോടെ അന്വേഷണം ഡ്രൈവറായ ഉബൈദിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തുനിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു.
തൊടുപുഴ ഡിവൈഎസ്പി സജി മാര്‍ക്കോസ്, ഇന്‍സ്പെക്ടര്‍ കെ.പി. മനേഷ്, എസ്ഐമാരായ ജിബിന്‍ തോമസ്, അരുണ്‍ ചന്ദ്രന്, അനന്തു ശേഖര്‍, ഷംസ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ബിജു, ജോയ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ജോയ് തോമസ്, അജീഷ് തങ്കപ്പന്, ബാബുക്കുട്ടന്, അജിമോന്, ബാബു സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ള പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും മറ്റ് മോഷണക്കേസുകളില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലിസ് അറിയിച്ചു.
രാത്രികടകള്ക്ക് പൂട്ടിടാനൊരുങ്ങി പൊലിസ്
തൊടുപുഴ: നഗരത്തില്‍ അര്‍ധരാത്രിയും പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് പൂട്ടിടാനൊരുങ്ങി പൊലിസ്. തൊടുപുഴ മേഖലയിലെ മോഷണവും ലഹരിവ്യാപനവും കണക്കിലെടുത്താണ് രാത്രി 11 നു ശേഷം പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ നിരീക്ഷിക്കാനും നിശ്ചിത സമയം കഴിഞ്ഞാല്‍ ഇവയുടെ പ്രവര്‍ത്തനം നിര്‍ത്താനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്ന് ജില്ലാ പൊലിസ് മേധാവി ഡോ. എ. നസീം പറഞ്ഞു.
തൊടുപുഴയില്‍ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളെ സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ ലഹരിക്കച്ചവടത്തിന്റെ ഇടത്താവളങ്ങളാക്കി മാറ്റുന്നതായും സംശയമുണ്ട്. ഇതിനാലാണ് ഇത്തരം സ്ഥാപനങ്ങള്‍ നിരീക്ഷിക്കാനും രാത്രികാല പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചതെന്നും എസ്പി അറിയിച്ചു.
Alappuzha
ചെങ്ങന്നൂർ: സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് പ്രകോപിതനായി പിണറായി വിജയൻ.
ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലായിരുന്നു സംഭവം. ചങ്ങനാശേരിയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഗസ്റ്റ് ഹൗസിലെത്തിയ പിണറായിയോട് ഇഡി റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ, -പുറത്തു നിൽക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ? ഇവിടെ വന്നത് ബാത്ത്റൂമിൽ പോകാനാണ്, നിങ്ങളെ കാണാനല്ല- എന്ന് അദ്ദേഹം കയർത്തു സംസാരിക്കുകയായിരുന്നു. അതേസമയം, വിഷയം ഗൗരവത്തോടെ കാണുന്നുണ്ടെന്നും നിയമപരമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ കേസിൽ തുടർനടപടികളിലേക്ക് കടക്കൂ എന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. തെളിവുകൾ വ്യക്തമായി പരിശോധിച്ച് നിയമപരമായ വഴിയിലൂടെ മാത്രമേ മുന്നോട്ടുപോകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായിലേക്ക് പണം കടത്തിയെന്ന് ആരോപണം
സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ മകൾ വീണ തൈക്കണ്ടിയിൽ വഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇഡി കണ്ടെത്തൽ. ഈ പണം കൈപ്പറ്റാനും വീണയും സുഹൃത്തുക്കളും വഴി ദുബായിലേക്ക് കടത്താനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേതൃത്വം നൽകിയെന്നും സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ കത്തിൽ ഇഡി വ്യക്തമാക്കുന്നു.
അഴിമതിപ്പണം കൈമാറാനുള്ള വഴിയായാണ് വീണയുടെ ഐടി കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെ ഉപയോഗിച്ചത്. കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂടൈൽ ലിമിറ്റഡിൽ (സിഎംആർഎൽ) നിന്ന് യാതൊരു സേവനവും നൽകാതെയാണ് വലിയ തുക ലഭിച്ചത്. വീണയുടെ അക്കൗണ്ടിലെത്തിയ പണത്തിന്റെ വഴി അന്വേഷിച്ചപ്പോഴാണ് യഥാർഥ ഗുണഭോക്താക്കൾ പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസുമാണെന്ന് കണ്ടെത്തിയത്.
സിഎംആർഎൽ എംഡി ശശിധരൻ കർത്ത നൽകിയ കൈക്കൂലിപ്പണം എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് വഴിയാണ് കൈമാറിയത്. പി. സുരേഷ് കുമാർ, ഷൈജൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരിസ്, പി.വൈ. ഫൈജാസ്, എം. നന്ദുലാൽ തുടങ്ങിയവരാണ് പണം കൈമാറാൻ സഹായിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
സിഎംആർഎൽ എംഡി ഉൾപ്പെടെ 13 പേർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കള്ളപ്പണ നിരോധന നിയമത്തിലെ(പിഎംഎൽഎ) 66(2) വകുപ്പ് പ്രകാരമാണ് ഇഡി ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയത്. ഡിജിപിക്കു നൽകിയ റിപ്പോർട്ടിലെ ഒന്നാമത്തെ പേര് പിണറായി വിജയൻ്റേതാണ്. കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തിൽ വരുംദിവസങ്ങളിൽ തീരുമാനമുണ്ടായേക്കും.
Alappuzha
ചേര്‍ത്തല: അര്‍ത്തുങ്കല്‍ മരിയപുരം വേളാങ്കണ്ണിമാതാ ചാപ്പലില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ 11 മുതല്‍ 13 വരെ ആഘോഷിക്കും. 11ന് വൈകുന്നേരം ആറിനു നടക്കുന്ന തിരുനാള്‍ കൊടിയേറ്റിന് അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോപ്പന് അണ്ടിശേരില് മുഖ്യകാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് സമൂഹദിവ്യബലി, ലദീഞ്ഞ്, പരിശുദ്ധ കുര്ബാനായുടെ ആശീര്‍വാദം-ഫാ.സോജന് പനഞ്ചിക്കൽ. സന്ദേശം-ഫാ.ഫ്രാന്‍സീസ് ഡിറ്റോ ആട്ടപ്പറമ്പിൽ. 12നു വൈകുന്നേരം ആറിനു ജപമാല, സമൂഹദിവ്യബലി, ലദീഞ്ഞ്, വാഴ്ച, വേസ്പര, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 13നു വൈകുന്നേരം 3.30നു ആഘോഷമായ തിരുനാള്‍ സമൂഹദിവ്യബലി-ഫാ.സെബാസ്റ്റ്യന്‍ പനഞ്ചിക്കൽ. സന്ദേശം-ഫാ.അനൂപ് ബ്ലാംപറമ്പില്. തുടര്‍ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.
Alappuzha
ആലപ്പുഴ: കാർമൽ അലുമ്നി അസോസിയേഷന്റെ 38-ാമത് ഫാ. ഗിൽബർട്ട് അനുസ്മരണവും അവാർഡ് വിതരണവും 14ന് കാർമൽ പോളിടെക്നിക് കോളജ് അങ്കണത്തിൽ നടക്കും. ബെൻബ്രൈറ്റ് അധ്യക്ഷത വഹിക്കും. കോളജ് ചെയർമാൻ ഫാ. പോൾ തുണ്ടുപറമ്പിൽ അനുസ്മരണ പ്രഭാഷണം നടത്തും. അസിമോവ് റോബോട്ടിക്സ് സ്ഥാപകൻ ടി. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സിവിൽ എൻജിനിയറിംഗിൽ ഓവറോൾ ഫസ്റ്റ് റാങ്ക് ജേതാവ് എസ്. കൃഷ്ണപ്രിയയ്ക്ക് ഫാ. ഗിൽബർട്ട് മെമ്മോറിയൽ ഗോൾഡ് മെഡൽ സമ്മാനിക്കും.
യുഎഇ എലൈറ്റ് ഗ്രൂപ്പ് മാനേജർ ആർ. ഹരികുമാർ റാങ്ക് ജേതാക്കൾക്ക് ഗോൾഡ് കോയിനുകൾ വിതരണം ചെയ്യും. കാർമൽ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ ഫാ. ആന്റണി വാലേക്കളം, ഫാ. ജേക്കബ് കുര്യൻ, ചെറിയാൻ ജേക്കബ്, ഷമീർ ഹുസൈൻ എന്നിവർ ആശംസകൾ അർപ്പിക്കും. ടോം ജോസഫ് സ്വാഗതവും ജെഫിൻ ചാക്കോ നന്ദിയും പറയും.
Alappuzha
മാവേലിക്കര: സ്കൂട്ടറില്‍ ബസിടിച്ച് എൻജിനിയറിംഗ് വിദ്യാര്‍ഥി മരിച്ചു. ചെട്ടികുളങ്ങര കൈത തെക്ക് ശശി ഭവനത്തില്‍ പ്രസാദിന്റെയും കണ്ണമംഗലം സൗത്ത് ജിയുപിഎസിലെ അധ്യാപിക ശശികലയുടെയും മകനായ പി. പരമേശ്വര്‍ (18) ആണ് മരിച്ചത്. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സെന്റ് തോമസ് എൻജിനിയറിംഗ് കോളജിലെ ഒന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു.
കായംകുളം- തിരുവല്ല സംസ്ഥാനപാതയില്‍ ചെട്ടികുളങ്ങര ക്ഷേത്ര ജംഗ്ഷന് വടക്ക് ഭാഗത്ത്, ഇന്നലെ രാവിലെ 8.20 നായിരുന്നു അപകടം. കോളജിലേക്ക് പോകാനായി പരമേശ്വര്‍ സ്കൂട്ടറില്‍ ചെട്ടികുളങ്ങരയില്‍ നിന്ന് പോകുമ്പോള്‍ കായംകുളം ഭാഗത്തേക്ക് വന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരമേശ്വര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ സ്കൂട്ടര്‍ പിന്നാലെ വന്ന ബൈക്കിലിടിച്ചു.
ബൈക്ക് യാത്രികനായ തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി സന്തോഷിന് പരിക്കേറ്റു. ഇയാള്‍ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെട്ടികുളങ്ങര നിര്‍മിതി കേന്ദ്രത്തിലെ ജീവനക്കാരനാണ് സന്തോഷ്. പരമേശ്വറിന്റെ സഹോദരി: ഗൗരിപ്രിയ. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയിൽ. സംസ്കാരം പിന്നീട്.
Alappuzha
അമ്പലപ്പുഴ: പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ പോരായ്മകള്‍ പരിഹരിച്ച് സൂപ്പര്‍ സ്പെഷ്യാലിറ്റിയായി ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് മുന്‍ എംപി ഡോ. കെ.എസ്. മനോജ്. പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റിൽ തന്നെ എട്ട് നിലകളുള്ള പുതിയ കെട്ടിടം വകയിരുത്തിയതോടെ ആശുപത്രി വികസനത്തിന്റെ പാതയിലേക്ക് കുതിക്കുമെന്ന പ്രതീക്ഷയിലാണ്. ജി. സുധാകരൻ എംഎൽഎയുടെ ശ്രമഫലമായാണ് ആദ്യബജറ്റില്‍ തന്നെ കെട്ടിടത്തിനായി 25 കോടി രൂപ ഉൾപ്പെടുത്താനായത്.
2010ൽ ജി. സുധാകരൻ സഹകരണ മന്ത്രിയായിരിക്കെ മുൻകൈ എടുത്താണ് കേപ്പിന്റെ കീഴിൽ ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത്. ദിവസം 80 ഓളം പേർക്ക് ഡയാലിസ് ചെയ്യാനുള്ള സൗകര്യങ്ങളാണ് ഉള്ളതെങ്കിലും നിലവിൽ 96 പേർക്ക് ചികിത്സ നൽകിവരുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി ഒരു മെഗാ ഡയാലിസ് സെന്റർ, ഗാസ്ട്രോ വിഭാഗത്തിന് എൻഡോ സ്കോപ്പിക് ലാബ്, ഗൈനക്കോളജി വിഭാഗത്തിൽ പ്രത്യേക പാക്കേജ്, ഓങ്കോളജി വിഭാഗം, വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു ആംബുലൻസ് എന്നീ പോരായ്മകൾ കൂടി പരിഹരിക്കേണ്ടതുണ്ട്.
ഇതെല്ലാം പരിഹരിക്കാനുള്ള ശ്രമം നടത്തും. സഹകരണ മന്ത്രി എം. ലിജുവിന്റെയും കെ.സി. വേണുഗോപാല്‍ എംപിയുടെയും ഇടപെടലുകളിലൂടെ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയായി ഉയര്‍ത്താന്‍ കഴിയും. ആരോഗ്യ പരിരക്ഷ സംവിധാനം നിര്‍ത്തിവെക്കാനുണ്ടായ കാരണങ്ങള്‍ പരിശോധിച്ചശേഷം പുനരാരംഭിക്കാനുളള ശ്രമങ്ങള്‍ നടത്തും. പുതിയ എട്ട് നില കെട്ടിടം യാഥാർഥ്യമാകുന്നതോടെ കൂടുതൽ വിഭാഗങ്ങളും കിടപ്പിലായ രോഗികൾക്ക് വേണ്ട പരിചരണങ്ങൾ ഒരുക്കുവാൻ വയോജന ക്ലിനിക്ക് ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Alappuzha
ചേർത്തല: കുടുംബവുമായി പിരിഞ്ഞ് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരസഭ 15-ാം വാർഡ് കണ്ണാറവെളി വേണുഗോപാൽ (53) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് മൃതദേഹം കാണപ്പെട്ടത്. അഴുകിയ നിലയിൽ കാണപ്പെട്ട മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ടിഎംഎംസി കമ്പനിയിലെ ജീവനക്കാരനായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: മീനിമോൾ. മകൾ: കൃഷ്ണപ്രിയ.
Alappuzha
ആലപ്പുഴ: ആലപ്പുഴ-അര്‍ത്തുങ്കല്‍ റോഡില്‍ പൂങ്കാവ് ജംഗ്ഷനിൽ റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ ഇന്ന് ആരംഭിക്കുന്നതിനാൽ, ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എഞ്ചിനിയര്‍ അറിയിച്ചു. വടക്കു ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ചെട്ടികാട് ജംഗ്ഷനില്‍ നിന്നും കിഴക്കോട്ടു നാഷണല്‍ ഹൈവേ വഴിയും തെക്കു ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തുമ്പോളി പള്ളി ജംഗ്ഷനില്‍ നിന്നും കിഴക്കോട്ടു നാഷണല്‍ ഹൈവേ വഴിയും പോകണം.
Alappuzha
ആലപ്പുഴ: നാളെ മുതൽ പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ പരിധിയിൽ അംബേദ്കർ സ്കൂളിന് എതിർവശം പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ കരുമാടി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പരിധിയിലെ എല്ലാ പ്രദേശങ്ങളിലും ജലവിതരണം മുടങ്ങും. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലും മറ്റു പഞ്ചായത്തുകളായ മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട്, തകഴി എന്നിവിടങ്ങളിലും ജലവിതരണം മുടങ്ങുമെന്നു ജല അഥോറിറ്റി അസി. എൻജിനിയർ അറിയിച്ചു.
Alappuzha
തുറവൂർ: ദേശീയപാതയിൽ അരൂർ മുതൽ തുറവൂർ വരെയുള്ള ഭാഗങ്ങളിൽ അനധികൃത പാർക്കിംഗ് വ്യാപകം. ഉയരപ്പാത നിർമാണം പുരോഗമിക്കുന്ന മേഖലയായതിനാൽ സ്ഥലപരിമിതി രൂക്ഷമാണ്. റോഡരികിൽ വാഹനങ്ങൾ മണിക്കൂറുകളോളം പാർക്ക് ചെയ്യുന്നത് ഗതാഗത സുരക്ഷയ്ക്ക് ഭീഷണിയാകുന്നതായി യാത്രക്കാരും നാട്ടുകാരും പരാതിപ്പെടുന്നു.
അരൂർ, ചന്തിരൂർ, എരമല്ലൂർ മേഖലകളിലാണ് അനധികൃത പാർക്കിംഗ് വ്യാപകം. ചന്തിരൂരിലെ വിവിധ സ്റ്റോറേജ് സ്ഥാപനങ്ങളിലേക്ക് ചരക്കുമായി എത്തുന്ന വലിയ വാഹനങ്ങളാണ് പ്രധാനമായും ദേശീയപാതയോരത്ത് പാർക്ക് ചെയ്യുന്നത്. ഇതുമൂലം ഇടറോഡുകളിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് കാഴ്ച തടസമുണ്ടാകുകയും അപകടസാധ്യത വർധിക്കുന്നതായും ആക്ഷേപമുണ്ട്. ചന്തിരൂർ ഹൈസ്കൂളിന് സമീപത്തെയും എരമല്ലൂർ-ആലപ്പുഴ റൂട്ടിലെയും ബസ് സ്റ്റോപ്പുകൾ ബസ് ബേയിലേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമാണ്.
അതേസമയം, ചന്തിരൂർ പഴയ റോഡിന്റെ വടക്കുഭാഗത്തേക്കുള്ള പ്രവേശന ഭാഗത്തെ കാന നിർമാണം നിലച്ചുകിടക്കുന്നതും യാത്രക്കാർക്കും വാഹനയാത്രികർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. അനധികൃത പാർക്കിംഗ് തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി മോട്ടോർ വാഹന വകുപ്പ്, പൊലിസ്, ദേശീയപാത അഥോറിറ്റി എന്നിവയുടെ സംയുക്ത ഇടപെടൽ അനിവാര്യമാണെന്നും അഭിപ്രായമുയരുന്നു.
Alappuzha
കായംകുളം: ദേശീയപാത 66 ൽ കായംകുളം മുതൽ ഓച്ചിറ വരെയുള്ള ഭാഗത്തെ കുഴികൾ അപകടക്കെണികളാകുന്നു. കായംകുളം ഒഎൻകെ ജംഗ്ഷനും ഓച്ചിറ കെഎസ്ആർടിസിക്കും ഇടയിൽ പലയിടങ്ങളിലും റോഡ് തകർന്ന അവസ്ഥയാണ്. കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ജീവൻ പണയംവച്ചാണ് സഞ്ചരിക്കുന്നത്. റോഡ് തകർന്ന ഭാഗങ്ങളിൽ പൊടിശല്ല്യവും രൂക്ഷമാണ്. ഇടറോഡുകളിൽ നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളും അടിപ്പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളും തകർന്നു കിടക്കുകയാണ്.
നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് കരാർ കമ്പനികൾ പ്രവർത്തിച്ചുവരുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇതുമൂലം നിരവധി അപകടങ്ങളാണ് ദേശീയപാതയിൽ സംഭവിക്കുന്നത്. നിർമാണ പ്രവൃത്തികൾ ഇനിയും നീളുമെന്നതിനാൽ സർക്കാർ ഇടപെട്ട് യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരണം
ദേശീയപാതയിലെ യാത്ര മനുഷ്യരുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്. ഇരുചക്ര വാഹനക്കാരും കാൽ നടയാത്രക്കാരുമാണ് ഏറെ ദുരിതം സഹിക്കേണ്ടി വരുന്നത്. കരാറുകാരുടെ അനാസ്ഥ മൂലം അപകടങ്ങൾ പെരുകുമ്പോഴും ദേശീയപാതാ അഥോറിറ്റി ഉറക്കം നടിക്കുകയാണ്.
സജീർ കുന്നുകണ്ടം (പൊതുപ്രവർത്തകൻ )
ദേദേശീയപാതയിൽ വലിയ കുഴികൾ രൂപപ്പെട്ടത് അപകടങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന കരാർ കമ്പനിയുടേയും ദേശീയപാത അഥോറിറ്റിയുടെയും അനാസ്ഥയ്ക്കെതിരെ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണം. കുഴികൾ അടയ്ക്കാനുള്ള കർശന നടപടി സ്വീകരിക്കണം.
പി. സനൂജ് (ജില്ലാ സെക്രട്ടറി ഐഎൻടിയുസി)
Alappuzha
ഹരിപ്പാട്: രണ്ട് വർഷമായി മുടങ്ങിക്കിടന്ന ചേപ്പാട്–വന്ദികപ്പള്ളി റോഡ് നിർമാണം ഉടൻ പുനരാരംഭിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ തീരുമാനം. ഇതേത്തുടർന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല നിരാഹാര സമരം പിൻവലിച്ചതായി ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ് അറിയിച്ചു.
മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലിനെത്തുടർന്ന് ഇന്നലെ രാവിലെ 11.30ന് കളക്ടറുടെ ചേംബറിലാണ് എൽഎസ്ജിഡി ഉദ്യോഗസ്ഥരുടെയും റോഡ് നിർമാണ കരാറുകാരന്റെയും യോഗം ചേർന്നത്. റോഡ് പണി അടുത്ത ദിവസം തന്നെ പുനരാരംഭിക്കുമെന്ന് കരാറുകാരൻ യോഗത്തിൽ ഉറപ്പുനൽകി. തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തുമെന്നും ഇതുവരെ ചെയ്ത ജോലികൾക്ക് നൽകിയ തുക തിരിച്ചുപിടിക്കാൻ റവന്യു റിക്കവറി നടപടി സ്വീകരിക്കുമെന്നും കളക്ടർ കർശന മുന്നറിയിപ്പ് നൽകി.
സിഎംഎൽആർആർപി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ച പാത പാതിവഴിയിൽ നിലച്ചതോടെയാണ് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫിസിന് മുന്നിൽ നിരാഹാര സമരം നടത്താൻ ജോൺ തോമസ് നോട്ടീസ് നൽകിയത്. അധികൃതർ കർശന നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്.
Alappuzha
അമ്പലപ്പുഴ: യുവതലമുറയിൽ നേതൃഗുണവും സാമൂഹിക ഉത്തരവാദിത്വബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ ജെസിഐ പുന്നപ്രയുടെ ആഭിമുഖ്യത്തിൽ യുവസ്പർശം 26 എന്ന പേരിൽ 777-ാം ജെസിഐ വാരാചരണം 15 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു.
സുസ്ഥിര വികസനം, ഉത്തരവാദിത്വമുള്ള പൗരത്വം, നൈപുണ്യ വികസനം, വ്യക്തിത്വ വികസനം, നേതൃപരിശീലനം, സംരംഭകത്വ പ്രോത്സാഹനം തുടങ്ങിയ മേഖലകളിൽ ബോധവത്കരണവും പരിശീലന പരിപാടികളും വാരാചരണത്തിന്റെ ഭാഗമായി നടക്കും.
യുവജനങ്ങൾക്ക് സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകാനും ഉത്തരവാദിത്വത്തോടെ മുന്നേറാനും അവസരമൊരുക്കുകയാണ് യുവസ്പർശം 26ന്റെ ലക്ഷ്യമെന്ന് ജെസിഐ പുന്നപ്ര പ്രസിഡന്റ് റിസാൻ എ. നസീർ അറിയിച്ചു.
Alappuzha
മാന്നാർ: കാരാഴ്മ ഉലച്ചിക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ രാത്രി എട്ടിന് ശേഷം നടന്ന ഉറിയടി മഹോത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കഞ്ചാവ് കേസിൽ പ്രതികളായിട്ടുള്ളവരാണ് അലങ്കോലപ്പെടുത്താൻ ശ്രമിച്ചതെന്നും മാന്നാർ പൊലിസ് നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമായി ഉലച്ചിക്കാട് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ രംഗത്തുവന്നു.
ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചവരിൽ പലർക്കുമെതിരേ മാന്നാർ പൊലിസ് സ്റ്റേഷനിൽ നിലവിൽ കേസുകളുള്ളതാണ്. ഉത്സവം അലങ്കോലപ്പെടുത്തിയത് ക്ഷേത്ര ഉപദേശക സമിതിയും നാട്ടുകാരും ചേർന്ന് പ്രതിരോധിക്കുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. കഞ്ചാവ് കേസിലെ പ്രതിയായ വ്യക്തിയുടെ സഹോദരി ഇതിനിടയിൽ കയറുകയും സംഘർഷത്തിൽ മർദനമേൽക്കുകയുമായിരുന്നു. പുറമേനിന്ന് എത്തിയവരാണ് ഇവരെ മർദിച്ചതെന്ന് മൊബൈൽ ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉപദേശക സമിതി അടുത്ത ദിവസം തന്നെ മാന്നാർ പൊലിസിൽ പരാതി നൽകിയിരുന്നു.
ഇതിനെ പ്രതിരോധിക്കാനാണ് ഈ ക്രിമിനൽ സംഘം പ്രസ്തുത പെൺകുട്ടിയെ കൊണ്ട് ഉപദേശക സമിതി പ്രവർത്തകർക്കെതിരേ കള്ളക്കേസ് നൽകിയതെന്നും ഉപദേശക സമിതിയുടെ പരാതിയിൽ ഒരാളെപ്പോലും കസ്റ്റഡി യിൽ എടുക്കാതെ പെൺകുട്ടിയുടെ മൊഴി മാത്രം രേഖപ്പെടുത്തി ഉപദേശക സമിതി അംഗങ്ങൾ ഉൾപ്പെടെയുളളവരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് ക്ഷേത്രോപദേശക സമിതി ആരോപിക്കുന്നത്.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളായിട്ടുള്ളവരെ പിടികൂടുന്നതിനായി പുലർച്ചെ വീടുകളിൽ കയറി പൊലിസ് അതിക്രമം കാട്ടിയതായും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുകയും ചെയ്തതായും ഇവർ ആരോപിച്ചു.
ഉപദേശക സമിതി പരാതി നൽകിയിട്ടും ഉത്സവം അലങ്കോലപ്പെടുത്തിയവരെ എന്തുകൊണ്ട് പിടികൂടിയില്ലെന്ന് ഉലച്ചിക്കാട് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ചോദിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി. പ്രശാന്ത്, സെക്രട്ടറി ബി.പ്രകാശ്, പ്രണവം, ട്രഷറർ വിക്രമൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Alappuzha
മാന്നാർ: സേവാഭാരതി ചെന്നിത്തലയിൽ നിർമിച്ച പുതിയ ആശ്രയകേന്ദ്രം 13ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ആര്‍എസ്എസ് ദക്ഷിണകേരളം കാര്യകാര്യ സദസ്യന്‍ എസ്. സേതുമാധവന് ഉദ്ഘാടന കർമം നിർവഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സാന്ത്വന സ്പര്‍ശം കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് ജോ. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി. ജയരാജ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് സ്ലീബ മുഖ്യപ്രഭാഷണം നടത്തും. സേവാഭാരതി ചെന്നിത്തല പ്രസിഡന്റ് വിഷ്ണു നമ്പൂതിരി അധ്യക്ഷനാകും.
Alappuzha
കായംകുളം: മയക്കുമരുന്ന് വിൽപനക്കാരനായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി കൃഷ്ണപുരം കാപ്പിൽ മേക്ക് മുറിയിൽ ചന്ദ്രാലയം വീട്ടിൽ അക്ഷയ് ചന്ദ്രൻ (കണ്ണൻ -29) നെ ആണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത് ആറ് മാസക്കാലത്തേക്ക് കരുതൽ തടങ്കലിലാക്കിയത്.
കാപ്പിൽ കുറ്റിപ്പുറത്ത് വെച്ച് അമ്പാടി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അക്ഷയ് ചന്ദ്രൻ കായംകുളം പൊലിസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കൊലപാതക ശ്രമം, മയക്കുമരുന്ന് വിൽപന, അടിപിടി, ദേഹോപദ്രവം ഏൽപ്പിക്കൽ മുതലായ കേസുകളിൽ പ്രതിയാണന്ന് പൊലിസ് പറഞ്ഞു. ഇയാൾക്കെതിരെ 2020, 2025 വർഷങ്ങളിൽ കാപ്പാ നിയമ പ്രകാരം നടപടി സ്വീകരിച്ചിരുന്നു.
കഴിഞ്ഞ ജൂൺ 24 ന് 1.50 ഗ്രാം എംഡിഎംയുമായി ഇയാൾ പൊലിസിന്റെ പിടിയിലായിരുന്നു. വേസ്റ്റ് ടാങ്കർ ഡ്രൈവറായ അക്ഷയ് ചന്ദ്രൻ അതിന്റെ മറവിലാണ് മയക്കു മരുന്ന് വിപണനം നടത്തി വരുന്നത്.
Alappuzha
ആലപ്പുഴ: മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ ആലപ്പുഴ കൈ ചൂണ്ടി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 19 -ാം വാര്‍ഡ് കുന്നപ്പള്ളി മോഴൂപുറത്ത് ഷാനവാസിന്റെ മകന് ഷിജാസ് (18) ആണ് മരിച്ചത്.
ഈ മാസം മൂന്നിന് പുലര്‍ച്ചെ 3.20ന് ആലപ്പുഴ-തണ്ണീര്‍മുക്കം റോഡില്‍ കൈചൂണ്ടി ജംഗ്ഷന് തെക്കുവശം ഗോള്‍ഡന്‍ ചിപ്സ് കടയ്ക്കു മുന്നിലായിരുന്നു അപകടം നടന്നത്. ഇരുചക്ര വാഹനവുമായി മണ്ണഞ്ചേരിയില്‍ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് മൂവര്‍ സംഘം അമിത വേഗതയില്‍ തെറ്റായ ദിശയിലൂടെ ബൈക്ക് പായിക്കുകയും തെരുവ് നായയെ ഇടിച്ച് നീയന്ത്രണം തെറ്റി എതിര് ദിശയില്‍ വന്ന മറ്റൊരു ബൈക്കിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഷിജാസിന് ഗുരുതര പരുക്ക് ഏല്‍ക്കുകയായിരുന്നു.
നാട്ടുകാര്‍ ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത് മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ മൂവര്‍ സംഘത്തിലെ മറ്റു രണ്ടു പേരായ മുഹമ്മദ് സബീല്‍ (17), റിന്‍ഷാദ് റഷീദ് (20) അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു.
റിന്‍ഷാദ് റഷീദാണ് ബൈക്ക് ഓടിച്ചിരുന്നത്. മകന്റെ അപകട വിവരമറിഞ്ഞ് ദുബൈയിലായിരുന്ന ഷിജാസിന്റെ മാതാവ് സുബിന കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. സഹോദരിമാർ: ഷഹന, ഐഷ, സന. മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖബര്‍സ്ഥാനില്‍ ഇന്നലെ വൈകിട്ടോടെ ഖബറടക്കം നടത്തി.
Alappuzha
ചേര്‍ത്തല: കെവിഎം കോളജ് ഓഫ് ഫിസിയോതെറാപ്പിയിൽ ലോക ഫിസിയോതെറാപ്പി ദിനം വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സജീവ പങ്കാളിത്തത്തോടെ ആഘോഷിച്ചു.
പ്രഫ.എം.കെ. രാജില, പ്രഫ.ആർ. രേജീഷ്കുമാറും, മേഘ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ഹൃദയാരോഗ്യത്തിൽ ഫിസിയോതെറാപ്പിയുടെ പങ്ക് എന്ന പ്രമേയത്തില്‍ വിവിധ ബോധവത്കരണവും നടന്നു. ദിനാചരണത്തിന്റെ ഭാഗമായി അധ്യാപകർക്കും ജീവനക്കാർക്കുമായി കാർഡിയാക് ഫിറ്റ്നസ് പ്രോഗ്രാമും സംഘടിപ്പിച്ചു.
Alappuzha
ആലപ്പുഴ: മുല്ലക്കൽ- കൈചൂണ്ടി റോഡിലെ വഴിയോര വാണിഭ പുനരധിവാസ വിഷയത്തിൽ ആലപ്പുഴ നഗരസഭാ കൗൺസിൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിൽ വഴിയോര വാണിഭക്കാരെ പുനരധിവസിപ്പിക്കാൻ അനുവദിക്കില്ല. അങ്ങനെ സംഭവിച്ചാൽ വൻ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നഗരസഭാ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ലാഘവത്തോടെ കൗൺസിലിൽ പാസാക്കിയ ഈ വിഷയത്തിന്റെ എല്ലാ വശങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച നടത്തി തീരുമാനമെടുക്കണം. വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസത്തിന് ഏകോപന സമിതി എതിരല്ല.
എന്നാൽ നഗരഹൃദയമായ മുല്ലക്കൽ സീറോ ജംഗ്ഷൻ മുതൽ കൈചൂണ്ടി ജംഗ്ഷൻ വരെ മേജർ ഡിസ്ട്രിക് റോഡും സംസ്ഥാന ഹൈവേയുമായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളാണ്. ഏഴ് മീറ്ററിൽ താഴെ മാത്രം വീതിയുള്ള ഈ റോഡിലാണ് വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ പോകുന്നത്. നീതി തേടി സുപ്രീംകോടതി വരെ പോകുമെന്നും രാജു അപ്സര പറഞ്ഞു.
എല്ലാവിധ ലൈസൻസുകളുമെടുത്ത് ജിഎസ്ടി, ഇൻകം ടാക്സ് എന്നിവ നൽകി വ്യാപാരം നടത്തുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് മുമ്പിൽ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള തീരുമാനം എന്ത് വില കൊടുത്തും എതിർക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി.സബിൽരാജ് പറഞ്ഞു.
Alappuzha
ആലപ്പുഴ: സുഹൃത്തിനെ വിളിച്ചുവരുത്തി വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. മാരാരിക്കുളം പഞ്ചായത്ത് 12-ാം വാർഡ് പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിജിത്താണ് ആലപ്പുഴ നോർത്ത് പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് 29ന് രാത്രി 11:30ന് സുഹൃത്ത് അനിലിനെ ഫോണിലൂടെ വിളിച്ചുവരുത്തിയാണ് വെട്ടി പരിക്കേൽപ്പിച്ചത്.
പാതിരപ്പള്ളി പടിഞ്ഞാറെ ജംഗ്ഷന് തെക്കുവശമുള്ള ഇറച്ചിക്കടയുടെ പടിഞ്ഞാറുവശം ഇടവഴിയിൽ വെച്ച് അനിലിനെ അസഭ്യം വിളിക്കുകയും കൈയിൽ കരുതിയിരുന്ന കത്തി പോലുള്ള ആയുധം ഉപയോഗിച്ച് തലയ്ക്കും ഇടതു തോളിനും വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പ്രതി ഒളിവിൽ പോയി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ അഭിജിത്തിനെ, വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിലൂടെ മാന്നാർ പൊലിസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ആലപ്പുഴ നോർത്ത് എസ്ഐ ദേവികയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സീനിയർ സിപിഒമാരായ സിദ്ധിക്, വിനയൻ, ആന്റണി രതീഷ്, സിപിഒമാരായ ഗിരീഷ്, സുജിത്ത്, പ്രണവ്, ഹരിപ്പാട് സ്റ്റേഷനിലെ പൊലിസ് ഓഫീസർ ഹരി എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Alappuzha
മാവേലിക്കര: ഒന്നിച്ചിരുന്ന് സംസാരിക്കാനും പാടാനും അവസരം ഒരുക്കുന്ന, ഒന്നായി പാടാം പദ്ധതിക്ക് തുടക്കമിട്ട് തെക്കേക്കര പല്ലാരിമംഗലം കൊക്കാട്ട് ജി. കൃഷ്ണപിള്ള ഗ്രന്ഥശാല. എല്ലാ മാസവും ഏതെങ്കിലും ഒരു ദിവസം എല്ലാവർക്കും ഒത്തുചേരാനുള്ള പദ്ധതി, സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു.
തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് പ്രിയ വിനോദ് മുഖ്യപ്രഭാഷണം നടത്തി. ബിന്ദു ടീച്ചർ, പ്രഭ രാജേഷ്, പ്രഫ.ടി.എം. സുകുമാര ബാബു, ഗോപകുമാർ വാത്തികുളം, ശ്രീകുമാർ ഓലകെട്ടി, ബീന ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അച്യുതൻ ചാങ്കൂർ, പങ്കജാക്ഷി, അനിൽ ശ്രീരംഗം, വിജയകുമാർ, എ. ശശിധരമേനോൻ, ശിവൻപിള്ള, പങ്കജാക്ഷിയമ്മ, ജാനകി, ജി. മധുസൂദനൻ നായർ, എം.വി. സുശീലൻ, രാജേന്ദ്രപ്രസാദ്, വസന്തകുമാരി, സരളകുമാരി, ജി. തങ്കച്ചൻ, ശിവരാമപിള്ള, മാവേലിക്കര ബാലചന്ദ്രൻ, ഗീത വാസുദേവൻ, വിജയചന്ദ്രൻ എന്നിവരെ ആദരിച്ചു.
Alappuzha
ചമ്പക്കുളം: കേരളത്തിലെ മറ്റ് പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായ സാഹചര്യത്തിൽ നെൽകൃഷി നടത്തുന്ന കുട്ടനാട്ടിൽ ഉത്പാദിപ്പിക്കുന്ന നെല്ലിന് പ്രത്യേക താങ്ങുവില അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടനാട്ടിൽ നെൽകൃഷി പിന്നോട്ട് പോകുന്ന സാഹചര്യത്തിൽ കർഷകരെ നെൽകൃഷിയിൽ നിലനിർത്താൻ ഇത് അത്യാവശ്യമെന്നാണ് കർഷകർ പറയുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കർഷകർക്ക് അനുകൂലമായ റിപ്പോർട്ട് നൽകി സർക്കാരിൽനിന്ന് അനുകൂലമായ തീരുമാനം ഉണ്ടാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
മറ്റ് പ്രദേശങ്ങളിൽനിന്നു വ്യത്യസ്തമായി 60 മുതൽ 80 ശതമാനംവരെ കൃഷി ചെലവുകൾ കൂടുതലായ കുട്ടനാട്ടിൽ ഉത്പാദിപ്പിക്കുന്ന നെല്ലും മറ്റ് പ്രദേശങ്ങളിൽ ഉത്പാദിപ്പിക്കുന്ന നെല്ലും ഒരുപോലെയാണ് പരിഗണിക്കപ്പെടുന്നത്. ഐക്യരാഷ്ട്രസഭ ആഗോള കാർഷിക പൈതൃക പദവി നല്‍കിയിരിക്കുന്ന, സമുദ്രനിരപ്പിന് താഴെ നെൽകൃഷി ചെയ്യുന്ന കുട്ടനാടിന് വേണ്ട പ്രത്യേക പരിഗണന ഇപ്പോഴും നല്‍കുന്നില്ല. 50,000 ഹെക്ടർ നിലത്തിൽനിന്ന് പ്രതിവർഷം നിലവിലെ വില അനുസരിച്ച് 500 കോടി രൂപയുടെ നെല്ലാണ് കുട്ടനാട് കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി ഉത്പാദിപ്പിക്കുന്നത്.
കേരളത്തിലെ നെല്ല് ഉത്പാദനത്തിന്റെ 60 ശതമാനത്തിലധികവും രണ്ട് പ്രദേശങ്ങളിൽ നിന്നാണ്. കുട്ടനാട്ടിൽ ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഏകദേശം ഇരട്ടിയോളം നെല്ല് പാലക്കാട്ട് ഉത്പാദിപ്പിക്കുന്നുണ്ട്. കൃഷിഭൂമിയുടെ വിസ്തൃതിയിലും പാലക്കാട് മുന്നിട്ട് നിൽക്കുന്നു.
വിരിപ്പ്, മുണ്ടകൻ, പുഞ്ച എന്നിങ്ങനെ പാലക്കാട്ട് വർഷത്തിൽ മൂന്ന് കൃഷി ചെയ്യുമ്പോൾ കുട്ടനാട്ടിൽ പുഞ്ച, രണ്ടാം കൃഷി എന്ന തരത്തിൽ രണ്ട് കൃഷിയാണ് നടത്തുന്നത്. ഉത്പാദനക്ഷമതയിൽ ദേശീയ ശരാശരിയായ ഹെക്ടറിന് 2,659 കിലോ എന്നതിൽനിന്ന് കുട്ടനാട്ടിലേത് 2,920 ആയി ഉയർന്നു നിൽക്കുന്നു. ഇതിലും കൂടേണ്ടിയിരുന്ന കുട്ടനാട്ടിലെ ഉത്പാദനക്ഷമത ഇങ്ങനെയാകാൻ കാരണം കർഷകരുടെ കുറവും കൃഷിനാശത്തിന്റെ വ്യാപ്തിയുമാണ്. എന്നിരുന്നാലും ദേശീയ ശരാശരിയേക്കാൾ വലിയ ഉയരത്തിലാണ് കുട്ടനാടിന്റെ ഉത്പാദനക്ഷമത എന്നത് പ്രത്യേകം പരിഗണിക്കേണ്ടയൊരു വസ്തുതയാണ്.
ഉയർന്ന കൃഷിച്ചെലവുകൾ
കുട്ടനാട്ടിൽ കൃഷിച്ചെലവുകൾ കൂടാൻ കാരണങ്ങൾ നിരവധിയാണ്. പാലക്കാട് പോലെയുള്ള സ്ഥലങ്ങളിലെയും കുട്ടനാട്ടിലെയും കൃഷിരീതികൾ തികച്ചും വ്യത്യസ്തമാണ്. മറ്റു സ്ഥലങ്ങളിൽ നെൽവയലുകളിലേക്ക് വെള്ളം പമ്പ് ചെയ്ത് കൃഷി നടത്തുമ്പോൾ കുട്ടനാട്ടിൽ കൃഷിയിടത്തിലെ വെള്ളം വറ്റിച്ച് കൃഷി ഇറക്കുന്നു. മറ്റുള്ളവർ ഞാറ് കിളിർപ്പിച്ച് നടുമ്പോൾ കുട്ടനാട്ടിൽ ചേറ്റിൽ വിതച്ച് ഞാറ് കിളിർപ്പിക്കുന്നു. നടീൽ രീതി കുട്ടനാട്ടിൽ അപൂർവമായി മാത്രമേ നിലവിലുള്ളൂ. സമുദ്ര നിരപ്പിൽനിന്ന് ഒന്‍പത് അടിയോളം താഴ്ചയിൽ വെള്ളക്കെട്ടുള്ള ചേറ് നിറഞ്ഞ നിലത്തിലാണ് കുട്ടനാട്ടിൽ കൃഷി നടത്തുന്നത്. ഇത് കുട്ടനാടൻ പാടശേഖരങ്ങളിലെ യന്ത്രവത്കരണത്തെ പിന്നോട്ടടിക്കുന്നു.
കുട്ടനാട്ടിൽ പാടശേഖരത്തിലെ വെള്ളം വറ്റിച്ച് നിലം കൃഷിയോഗ്യമാക്കുന്നതിനായി മറ്റ് പ്രദേശങ്ങളിലേതിനേക്കാൾ 15 മുതൽ 20 ശതമാനം വരെ കൂടുതൽ ചെലവ് വരുന്നു. പാടശേഖരങ്ങളിൽ ജലാംശം കൂടുതലായതിനാൽ കളകൾ വളരാനുള്ള സാധ്യതയും ഇവിടെ മറ്റ് പ്രദേശങ്ങളേക്കാൾ കൂടുതലാണ്.
വിളവെടുപ്പിന്റെ സമയത്ത് യഥാസമയം യന്ത്രങ്ങൾ ഇറക്കി കൊയ്യുന്നതിനും ഇത് തടസം സൃഷ്ടിക്കുന്നുണ്ട്. മറ്റ് പ്രദേശങ്ങളിൽനിന്നു വ്യത്യസ്തമായി കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ യന്ത്രക്കൊയ്ത്ത് നടത്താൻ 40 മുതൽ 50 ശതമാനം വരെ കൂടുതൽ സമയമെടുക്കാറുണ്ട്. ഇത് കൃഷിച്ചെലവ് വീണ്ടും വർധിപ്പിക്കും.
കുട്ടനാട്ടിൽ കൊയ്തെടുക്കുന്ന നെല്ല് അപ്പപ്പോൾതന്നെ പാടശേഖരങ്ങളിൽനിന്നെടുത്ത് മാറ്റി സംഭരിക്കപ്പെട്ടില്ലെങ്കിൽ അവ നശിച്ചുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ, മറ്റിടങ്ങളിൽ നെല്ല് കൊയ്ത് കൃഷിയിടത്തിൽതന്നെ ആഴ്ചകളോളം സൂക്ഷിക്കാനുള്ള സാഹചര്യം നിലവിലുണ്ട്. കൂടാതെ, കുട്ടനാട്ടിലെ ഭൗതിക സാഹചര്യത്തിൽ നെല്ലിന് ഈർപ്പം കൂടുതലാകുന്നത് അരിയുടെ രുചി വർധിപ്പിക്കുമെങ്കിലും സംഭരണ സമയത്ത് ഇത് കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്. കുട്ടനാട്ടിൽ കൂലിച്ചെലവും കൂടുതൽ മനുഷ്യാധ്വാനവും നെൽകൃഷിക്ക് ആവശ്യമായി വരുന്നു.
Alappuzha
എടത്വ: നീരേറ്റുപുറം പമ്പാ ജലമേള 13ന് നീരേറ്റുപുറം പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. ജലമേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. സിബിഎല്‍ മത്സരത്തിന് അര്‍ഹത നേടിയിട്ടുളള വള്ളങ്ങളും ടീമുകളുമാണ് പങ്കെടുക്കുന്നത്. അറ് ചുണ്ടന് വള്ളങ്ങളും വെപ്പ്, ഓടി ചുരുളന്‍ ഉള്‍പ്പടെ 25ഓളം കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.
വള്ളങ്ങളുടെ രജിസ്ട്രേഷന് ഇന്ന് വൈകിട്ട് നാലു വരെയും വള്ളങ്ങളുടെ ജോഡി തിരിച്ചുള്ള നറുക്കെടുപ്പ് 10ന് രാവിലെ 10നും നടക്കുമെന്ന് ചെയര്മാന് റെജി ഏബ്രഹാം, കണ്‍വീനര്‍ ബിജു പാലത്തിങ്കല്‍, തലവടി നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു വലിയവീടന്‍, കെ. ബാലചന്ദ്രന് എന്നിവര്‍ അറിയിച്ചു.
Alappuzha
എടത്വ: മടവീണ പാടശേഖരങ്ങൾക്കും വെള്ളം കയറി വീടുകൾ തകർന്നവർക്കും കരകൃഷി നഷ്ടമായവർക്കുമുള്ള നഷ്ടപരിഹാരത്തിനുള്ള നടപടിക്രമങ്ങൾ വൈകുന്നതിൽ കേരള കോൺഗ്രസ് - എം പ്രതിഷേധിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനുള്ള ഉദ്യോഗസ്ഥ തല അന്വേഷണങ്ങൾ പോലും ആരംഭിച്ചിട്ടില്ല. അപേക്ഷ സ്വീകരിക്കാനുള്ള സമയക്രമങ്ങൾ നിശ്ചയിക്കാത്ത സാഹചര്യത്തിൽ, പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ യഥാസമയത്ത് ലഭ്യമാകാൻ സാധ്യതയില്ലെന്ന് നിയോജകമണ്ഡലം സ്റ്റിയറിംഗ് കമ്മിറ്റി പാസാക്കിയ പ്രമേയത്തിൽ പറയുന്നു.
ഇതിനെതിരേ ശക്തമായ സമരനടപടികളുമായി കേരള കോൺഗ്രസ് - എം മുന്നിട്ടിറങ്ങും. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും നിയോജകമണ്ഡലം പ്രസിഡന്റുമായ ജോസഫ് കെ. നെല്ലുവേലി അധ്യക്ഷത വഹിച്ചു. ജോസഫ്കുട്ടി തുരുത്തേൻ, ഷിബു ലൂക്കോസ്, ടോമിച്ചൻ മേപ്പുറം, ബിനോയ് ഒലക്കപ്പാടി, സണ്ണി അഞ്ചിൽ, ജോസ് മാമ്മുടൻ, ബിനീഷ് തെക്കേപറമ്പ്, ജേക്കബ് മാത്യു മുട്ടാർ, സാബു മാത്യു പള്ളിക്കളം തുടങ്ങിയവർ പ്രസംഗിച്ചു.
Alappuzha
ചമ്പക്കുളം: ചമ്പക്കുളം ബസിലിക്കയുടെ സമീപത്ത് പമ്പയാറിന് കുറുകെ നിർമിച്ചിരിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താഴുന്നത് ഒഴിവാക്കാൻ അറ്റുകുറ്റപ്പണി ആരംഭിച്ചു. ഇരുവശങ്ങളിലും കമ്പിവലയ്ക്കുള്ളിൽ കരിങ്കല്ല് അടുക്കി ബലപ്പെടുത്തി സമീപനപാതയും പാലവും ചേരുന്ന ഇടം ഉയർത്തി ടാർ ചെയ്യുന്നതിനുള്ള പ്രാഥമിക നടപടികളാണ് ഇപ്പോൾ ആരംഭിച്ചത്.
പാലം ഗതാഗതത്തിന് തുറന്നുകൊടുത്തപ്പോൾ മുതൽ സമീപനപാത ഇടിഞ്ഞു താഴ്ന്നിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ നിരവധി തവണ ഇവിടെ അറ്റുകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും സമീപനപാത ഇടിഞ്ഞു താഴുകയും പാലവും പാതയും ചേരുന്ന സ്ഥലത്ത് കുഴികൾ രൂപപ്പെടുകയും ചെയ്യുക പതിവായിരുന്നു.
ഭാരവാഹനങ്ങൾ ഉൾപ്പടെ നിരവധി വാഹനങ്ങളാണ് ഈ പാലം വഴി കടന്നുപോകുന്നത്. പാലത്തിന്റെ അപകടാവസ്ഥയെപ്പറ്റി ദീപിക ഉൾപ്പടെയുള്ള മാധ്യമങ്ങളിൽ വാർത്തകൾ വരുമ്പേൾ താത്കാലിക അറ്റുകുറ്റപ്പണികൾ നടത്തിയിരുന്നു. കുട്ടനാട് എംഎൽഎയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് താത്കാലിക അറ്റുകുറ്റപ്പണി ഒഴിവാക്കി നിർമാണം ആരംഭിച്ചിരിക്കുന്നത്.
Alappuzha
മാന്നാർ: ഗതാഗത തിരക്കേറെയുള്ള മാന്നാറിലെ സംസ്ഥാന പാതയിൽ മൂടിയില്ലാതെ കിടക്കുന്ന ഓട അപകടം വിളിച്ചുവരുത്തുന്നു. മാന്നാർ നായർ സമാജം ഗേൾസ് സ്കൂളിന്റെ മതിലിനോട് ചേർന്ന് കടന്നുപോകുന്ന പൊതുമരാമത്ത് വകുപ്പിന്റെ ഓടയാണ് വിദ്യാർഥികൾക്കടക്കം അപകടഭീഷണി ഉയർത്തുന്നത്.
നായർസമാജം ഹയർ സെക്കൻററി സ്കൂൾ, ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ, ടിടിഐ, ഗവ.എൽപി സ്കൂൾ എന്നിവിടങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും മറ്റ് യാത്രക്കാരും കടന്നുപോകുന്ന വഴിയിലാണ് മൂടികളില്ലാത്ത ഓട സ്ഥിതി ചെയ്യുന്നത്. കാൽനടയായും സൈക്കിളിലുമായി എത്തുന്ന വിദ്യാർഥികൾ വലിയവാഹനങ്ങൾ കണ്ട് റോഡിന്റെ വശങ്ങളിലേക്ക് മാറാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.
തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിൽ മാന്നാർ കുറ്റിയിൽമുക്ക് പെട്രോൾപമ്പിന് തെക്ക്ഭാഗം മുതൽ സ്കൂൾ കവാടം വരെ ഏകദേശം നൂറുമീറ്റർ വരെ നീളത്തിലുള്ള ഓടയുടെ ഭാഗം മൂടികളില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങളായെങ്കിലും ഇതിനോട് ചേർന്നുള്ള പാതയോരം ഉയർത്തി ഇന്റർലോക്ക് ചെയ്ത് വീതി കൂട്ടിയതോടെ ഓടയുടെ ഭാഗം റോഡ് നിരപ്പിൽനിന്നും താഴ്ന്നു.
ഇതോടെയാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകാൻ കാരണമായത്. ജൽജീവൻ പദ്ധതിയിൽ കുടിവെള്ളത്തിനായി പൈപ്പിട്ട കുഴികൾ അപകടക്കെണിയായി മാറിയതോടെ പരിഹാരമായിട്ടായിരുന്നു പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം മാന്നാർ സെക്ഷന്റെ മേൽനോട്ടത്തിലാണ് പാതയോരത്ത് ഇന്റർലോക്ക് പ്രവൃത്തികൾ ചെയ്തത്.
തിരുവല്ല- മാവേലിക്കര സംസ്ഥാന പാതയോരത്ത് മാന്നാർ കുട്ടമ്പേരൂർ കോയിക്കൽ ജംഗ്ഷന് തെക്കുമുതൽ പന്നായി പാലംവരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്തിൽ അങ്ങും ഇങ്ങും തൊടാതെ പരസ്പരം ബന്ധിപ്പിക്കാതെ നിർമിച്ചിട്ടുള്ള ഓടകളിലൂടെ വെള്ളം ഒഴുകിപ്പോകാത്തതിനാൽ മഴക്കാലത്ത് പലയിടത്തും വെള്ളക്കെട്ടിന് കാരണമാകുന്നതായി പരാതികൾ മുമ്പ് തന്നെയുണ്ട്.
ഇതിൻമേലുള്ള കോൺക്രീറ്റ് മൂടികൾ കാലപ്പഴക്കത്താൽ ബലക്ഷയത്തിലും മിക്കതിന്റെയും വശങ്ങൾ അടർന്നനിലയിലുമാണ്.സ്റ്റോർ മുക്കിൽ മാത്രം കുറച്ചുദൂരം പുതിയ ഓട നിർമിച്ചെങ്കിലും പഴയ ഓടകൾ റോഡിനേക്കാൾ താഴ്ന്നതും വീതിയും ആഴവും കുറഞ്ഞതുമാണ്.
പരുമലക്കടവ് മുതൽ പോസ്റ്റ് ഓഫീസ് വരെയുള്ള ഭാഗത്തെ ഓടകളുടെ മേൽമൂടികൾ കാൽനട, ഇരുചക്ര വാഹനയാത്രക്കാർക്ക് എന്നും അപകടഭീഷണിയാണ്. യാത്രക്കാർ ഇതിനു മുകളിലൂടെ നടക്കുമ്പോൾ കാലുകൾ സ്ലാബുകൾക്കിടയിലെ വടവിൽ കുടുങ്ങി അപകടങ്ങൾ ഉണ്ടാവാറുണ്ട്.
തകർന്നുകിടന്ന ചിലയിടങ്ങളിൽ പൊതുമരാമത്ത് വകുപ്പ് നാളുകൾക്ക് മുമ്പ് മൂടികൾ നേരെയാക്കി കോൺക്രീറ്റ് ചെയ്തെങ്കിലും അപകടരമായ ഭാഗങ്ങൾ ഇനിയും ബാക്കിയാണ്.
Alappuzha
ഹരിപ്പാട്: കടലാക്രമണത്തെ പ്രതിരോധിക്കാൻ തീരസംരക്ഷണ പദ്ധതിയുമായി എഡിബി സംഘം ആറാട്ടുപുഴയിൽ. ഏഷ്യൻ വികസന ബാങ്കിന്റെ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പുതിയ കടൽഭിത്തി നിർമാണത്തിന്റെ സാങ്കേതിക പഠനത്തിനായി ജലസേചന വകുപ്പിലെയും എഡിബിയിലെയും ഉന്നത ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരുമാണ് തീരമേഖല സന്ദർശിച്ചത്.
മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിർദേശപ്രകാരമായിരുന്നു സന്ദർശനം. അടുത്തവർഷം ആദ്യത്തോടെ പദ്ധതിയുടെ ഗ്രൗണ്ട് വർക്കുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
മിഷൻ ഡയറക്ടർ അലക്സ് വർഗീസ്, എഡിബി കൺസൽട്ടന്റ് ജോസഫ് മാത്യു, എം.ഡി. കുടാലെ, തീരദേശ വിദഗ്ധൻ കെ.വി. തോമസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മൈമൂനത്ത് ഫഹദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ശ്യാംകുമാർ, അംഗങ്ങളായ ലതാ തുളസീദാസ്, ഷൈമാ സജൻ, ലക്ഷ്മി എന്നിവർ സ്ഥിതിഗതികൾ സംഘത്തെ ബോധ്യപ്പെടുത്തി.
Alappuzha
കായംകുളം: ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കായംകുളം സർക്കാർ ആശുപത്രി ഉൾപ്പെടെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത സർക്കാർ മെഡിക്കൽ കോളജുകളിലും ആശുപത്രികളിലും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി മുഖേന ആധുനിക ഇമേജിംഗ് സംവിധാനങ്ങളും അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി സേവനങ്ങളും ആരംഭിക്കുന്നതിന് സർക്കാർ അനുമതി നൽകി.
ഇതിന്റെ ഭാഗമായി കായംകുളം താലൂക്ക് ആശുപത്രിയിൽ സിടി സ്കാൻ ആൻഡ് ക്ലിനിക്കൽ ലബോറട്ടറി സ്ഥാപിക്കുമെന്ന് മന്ത്രി എം. ലിജു അറിയിച്ചു. രോഗികൾക്ക് ആധുനിക പരിശോധനാ സംവിധാനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക, രോഗനിർണയം നേരത്തെയാക്കുക, മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുക, സ്വകാര്യ ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
മെഡിക്കൽ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഇത് സഹായകരമാകും. ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ നൽകിയ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് അനുമതി. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയും ബന്ധപ്പെട്ട ആശുപത്രികളും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചാണ് പദ്ധതി നടപ്പാക്കുക. കെട്ടിടത്തിന്റെ വാടക, വൈദ്യുതി, വെള്ളം, ഉപകരണ പരിപാലനം, ഇന്റർനെറ്റ്, മറ്റ് പ്രവർത്തനച്ചെലവുകൾ എന്നിവ ആർജിസിബി വഹിക്കും. സേവനങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ബന്ധപ്പെട്ട ആശുപത്രി വികസന മാനേജ്മെന്റ് കമ്മിറ്റിക്ക് നൽകും.
പൊതുജനങ്ങൾക്കും എപിഎൽ വിഭാഗത്തിനും സി.ജി.എച്ച്.എസ് നിരക്കിലും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് നിശ്ചയിച്ച നിരക്കിലും സേവനം ലഭ്യമാക്കും. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രി സൂപ്രണ്ടിന്റെ ശിപാർശ പ്രകാരം പ്രതിദിനം കൈകാര്യം ചെയ്യുന്ന കേസുകളുടെ പരമാവധി അഞ്ചു ശതമാനം വരെ സൗജന്യ സേവനം നൽകാനും വ്യവസ്ഥയുണ്ട്. സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കും.
അടിയന്തര കേസുകളുടെ റിപ്പോർട്ട് ഉടൻ നൽകുകയും മറ്റ് കേസുകളുടെ റിപ്പോർട്ട് 24 മണിക്കൂറിനകം നൽകുകയും ചെയ്യും. ആശുപത്രികളിൽ നിലവിൽ നേരിട്ട് പ്രവർത്തിക്കുന്നതോ എച്ച്എംസിയുടെ കീഴിൽ പ്രവർത്തിക്കുന്നതോ ആയ ലബോറട്ടറികളിലെ പരിശോധനകൾ ആർജിസിബി ലബോറട്ടറികൾ ഏറ്റെടുക്കില്ല.
ആധുനിക രോഗനിർണയ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാധാരണ ജനങ്ങൾക്ക് ഗുണമേന്മയുള്ള ഡയഗ്നോസ്റ്റിക സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് മന്ത്രി എം. ലിജു പറഞ്ഞു.
Alappuzha
ചാരുംമൂട്: കരിമുളയ്ക്കൽ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിലെ ഇടവക തിരുനാൾ സമാപിച്ചു. റാസ ദേവാലയത്തിൽനിന്നും ആരംഭിച്ച് കരിമുളയ്ക്കൽ, മാമ്മൂട് കുരിശടികളിലെ ധൂപ പ്രാർഥനകൾക്കുശേഷം കണ്ണനാകുഴി കളിത്തട്ട് ജംഗ്ഷൻ, കുഴിവിള, തുരുത്തിയിൽ ജംഗ്ഷൻ വഴി തിരികെ ദേവാലയത്തിൽ എത്തിച്ചേർന്നു.
ജപമാല, വിശുദ്ധ സമൂഹബലി എന്നിവയും നടന്നു. ഇടവക പട്ടക്കാരായ ഫാ. തോമസ് പണിക്കർ, ഫാ. ഉമ്മൻ പടിപ്പുരയ്ക്കൽ, ഡോ. സാമുവേൽ പായിക്കാട്ടേത്ത് എന്നിവർ കാർമികത്വം വഹിച്ചു. ഇന്നലെ വൈകുന്നേരം നടന്ന വിശുദ്ധ കുർബാനയ്ക്ക് കുറത്തികാട് സെന്റ് ജോൺസ് കത്തോലിക്ക ദേവാലയ വികാരി ഫാ. കുര്യാക്കോസ് തിരുവാലിൽ നേതൃത്വം നൽകി. തുടർന്ന് കൊടിയിറക്കും നേർച്ചവിളമ്പും നടന്നു.
Alappuzha
അമ്പലപ്പുഴ: ജി. സുധാകരൻ എംഎൽഎക്കെതിരേ അഴിമതി ആരോപണവുമായി സിപിഎം നേതാവ് എച്ച്. സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വായും കൈയും പോയ കോടാലിയായി മാറരുതെന്ന തലക്കെട്ടോടു കൂടിയുള്ള പോസ്റ്റിൽ തെരഞ്ഞെടുപ്പു ഫണ്ട് തിരുമറിയടക്കം ഗുരുതരമായ നിരവധി ആരോപണങ്ങൾ നിരത്തുന്നു.
പാർട്ടിക്കുവേണ്ടി രാപകൽ അധ്വാനിക്കുന്നവരെ സുധാകരൻ നിരന്തരം ആക്ഷേപിക്കുന്നു. സജി ചെറിയാൻ, സി.എസ് സുജാത, സി.ബി. ചന്ദ്രബാബു തുടങ്ങിയ നേതാക്കളെ വ്യക്തി അധിക്ഷേപം നടത്തി. കമ്യുണിസ്റ്റ് പാർട്ടിയുടെ പിരിവിനോട് ഇപ്പോൾ ജി. സുധാകരന് പുച്ഛമാണ്. എന്നാൽ, ഒരു നാരങ്ങാ വെള്ളം പോലും കുടിക്കാതെ കൃത്യമായി പാർട്ടിയെ ഏൽപ്പിക്കുന്ന ഫണ്ടിൽനിന്നാണ് താങ്കൾ യാത്ര ചെയ്തതും ഭക്ഷണം കഴിച്ചതും.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആരിഫിനെ ജയിപ്പിക്കാനെന്ന് പറഞ്ഞു പ്രസംഗിക്കാൻ പോയതിന്റെ കണക്കെഴുതി ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്ന് ആയിരങ്ങൾ വാങ്ങി കൊണ്ടുപോയതും സാധരണ സഖാക്കൾ പിരിച്ചതാണ്. താനും സി.ബി ചന്ദ്രബാബുവും ആവർത്തിച്ചു ചോദിച്ചിട്ടും 2021ൽ സ്ഥാനാർഥിയായ തന്റെയും പാർട്ടിയുടെയും പേരിൽ പിരിച്ച ലക്ഷങ്ങളുടെ കണക്ക് എന്തേ പറയാത്തത്.
പറവൂരിൽ സ്കൂളിനു സമീപമുള്ള ലക്ഷങ്ങൾ വിലവരുന്ന ഭൂമി ഏതാനും മാസം മുമ്പ് വാങ്ങിയത് ഏത് പണമുപയോഗിച്ചാണ് എന്നടക്കം നിരവധി ആരോപണങ്ങളാണ് എച്ച്. സലാം തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പാർട്ടിയിൽനിന്ന് പതിറ്റാണ്ടുകളായി നേടാവുന്നതെല്ലാം നേടിയിട്ടും ഇനിയൊന്നും കിട്ടാനില്ലാത്തതിനാൽ വർഗത്തെ വഞ്ചിച്ചുപോയ താങ്കൾ സിപിഎമ്മിനെ നന്നാക്കാൻ വരേണ്ടെന്നും സലാം പറയുന്നു.
Alappuzha
കായംകുളം: ജീവകാരുണ്യത്തിന്റെയും സാമൂഹ്യ പ്രവർത്തനത്തിന്റെയും ഉദാത്ത മാതൃകയായ മദർതെരേസ മുന്നോട്ടുവച്ച ആശയത്തിന് വർത്തമാനകാലത്ത് പ്രസക്തി വർധിക്കുന്നതായി സഹകരണമന്ത്രി എം. ലിജു. മദർ തെരേസയുടെ ജന്മദിനത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഗതി-അനാഥ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായംകുളം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത മുട്ടാണിക്കൽ അധ്യക്ഷയായി. സിസ്റ്റര്‍ മരിയ ജോൺ, സ്നേഹാലയം മിഷനറീസ് ഓഫ് ചാരിറ്റി മനക്കോടം,കായംകുളം നഗരസഭ പ്രതിപക്ഷനേതാവ് എസ്. കേശുനാഥ്, കൗൺസിലർ എ. നസീർ, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ എം.ആർ. രാജേഷ് കുമാർ, ഓർഫനേജ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ് ഷമീർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ വി. അശ്വതി സ്വാഗതവും സീനിയര്‍ സൂപ്രണ്ട് എം.വി. സ്മിത കൃതഞ്ജതയും പറഞ്ഞു.
Alappuzha
ആലപ്പുഴ: ജില്ലയിലെ ദേശീയപാത മേഖലയുടെ സുരക്ഷ വിലയിരുത്താനുള്ള പരിശോധന മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ സംയുക്തമായി മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് ഇന്നലെ തുടങ്ങി. ആദ്യ സ്ക്വാഡ് അരൂർ മുതൽ മാരാരിക്കുളം വരെ 60 സ്ഥലങ്ങളിലും രണ്ടാം സ്ക്വാഡ് ഓച്ചിറ മുതൽ കൊറ്റംകുളങ്ങര വരെയും മൂന്നാമത്തെ സ്ക്വാഡ് അമ്പലപ്പുഴ താലൂക്കിൽ കൊമ്മാടി മുതൽ കളിത്തട്ട് വരെയുമാണ് പരിശോധന നടത്തിയത്.
സ്ഥിരമായുള്ള അനധികൃത പാർക്കിംഗ്, ഡിവൈഡർ അടയ്ക്കുന്നതും തുറക്കുന്നതും മൂലമുള്ള ഗതാഗത നിയന്ത്രണത്തിലെ അസ്ഥിരത, റോഡ് പ്രവൃത്തി മൂലം അതത് സമയങ്ങളിലുള്ള നിയമലംഘനം, റോഡ് കൈയേറ്റം, വർക്ഷോപ്പിന് സമീപമുള്ള അനധികൃത പാർക്കിംഗ് എന്നിവ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ആദ്യദിനം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയ അധികൃതർ അവ പരിഹരിച്ചില്ലെങ്കിൽ ഇന്നു മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനം വഴി നോട്ടീസ് നൽകും. എന്നിട്ടും പരിഹരിച്ചില്ലെങ്കിൽ 48 മണിക്കൂറിനുശേഷം കർശന നടപടി സ്വീകരിക്കും.
പരിശോധനയ്ക്കുശേഷമുള്ള റിപ്പോർട്ട് ഓരോ സ്ക്വാഡും നാളെ ജില്ലാ കളക്ടർക്ക് സമർപ്പിക്കും. തുടർന്ന് അവലോകന യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും. ആദ്യ സ്ക്വാഡിനെ ചേർത്തല എംവിഐ താഹിറുദ്ദീനും രണ്ടാം സ്ക്വാഡിനെ എംവിഐ വാഗീശ്വരനും മൂന്നാമത്തെ സ്ക്വാഡിനെ എംവിഐ (എൻഫോഴ്സ്മെന്റ്) ടി.എ. സ്റ്റാൻലിയുമാണ് നയിക്കുന്നത്.
വിവിധ സ്ക്വാഡുകളുടെ ഏകോപന ചുമതല എൻഫോഴ്സ്മെന്റ് ആർ.ടി. ജെർസണാണ് നൽകിയിട്ടുള്ളത്. ജില്ലാ കളക്ടർ ഷാജി വി. നായരുടെ നേതൃത്വത്തിൽ ദേശീയപാത സുരക്ഷയുമായി ബന്ധപ്പെട്ട യോഗമാണ് സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തീരുമാനിച്ചത്.
Alappuzha
ചേര്‍ത്തല: ഒറ്റയ്ക്കു താമസിച്ചിരുന്നയാളെ വീട്ടില്‍ കയറി അടിച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്നു സംശയിക്കുന്നയാള്‍ ഒളിവില്‍. ഇയാളെ കണ്ടെത്താന്‍ ചേര്‍ത്തല, മുഹമ്മ പൊലിസ് സ്റ്റേഷനുകളിലെ എസ്ഐമാരുടെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായി തിരിച്ച് വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ഇയാള്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലിസ് അറിയിച്ചു.
തണ്ണീര്‍മുക്കം പഞ്ചായത്ത് 14-ാം വാര്‍ഡ് വെറുങ്ങന്ച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടില്‍ സന്തോഷ് (53) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് തലയിലും മുഖത്തുമടക്കം മുറിവേറ്റ പാടുകളോടെയും രക്തം വാര്‍ന്ന നിലയിലും മൃതദേഹം കണ്ടെത്തിയത്. അക്രമത്തിനിടെ തലയ്ക്ക് അടിയേറ്റതിനെ തുടര്‍ന്നുണ്ടായ മുറിവാണ് മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
അക്രമി അടിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന മുളവടി ഒടിഞ്ഞ നിലയില്‍ വീട്ടില്‍നിന്നും കണ്ടെത്തിയിരുന്നു. സമീപവാസികളോട് അകന്നു കഴിഞ്ഞിരുന്ന സന്തോഷ് പലകേസുകളിലും ഉള്‍പ്പെട്ടിരുന്നു. കൊല്ലപ്പെടുന്നതിനു രണ്ടുദിവസം മുമ്പ് ഇയാള്‍ പ്രദേശത്തെ കൊച്ചുകുട്ടിയോടു മോശമായി പെരുമാറിയതിനു വീട്ടുകാര്‍ മുഹമ്മ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ശനിയാഴ്ച സന്തോഷിനെ പൊലിസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും എത്തിയിരുന്നില്ല. ഇതേ തുടര്‍ന്നു പൊലിസ് തിരക്കി വീട്ടിലെത്തിയപ്പോഴാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടത്. പ്രാഥമിക അന്വേഷണത്തില്‍ പ്രതിയെ കുറിച്ചു പൊലിസിനു ഏകദേശ സൂചന ലഭിച്ചിരുന്നു.
സംശയ നിഴലിലായ ഇയാളെ നിരീക്ഷണത്തിലാക്കിയെങ്കിലും മുങ്ങിയതായാണ് വിവരം. ഇയാളെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളെ കസ്റ്റഡിയിലെടുത്താല്‍ മാത്രമേ സംഭവത്തെപറ്റി വ്യക്തത വരുത്താനാകുകയുള്ളൂവെന്നാണ് പൊലിസ് പറയുന്നത്.
Alappuzha
ഹരിപ്പാട്: വെട്ടിക്കുളങ്ങര ക്ഷേത്രത്തിന് കിഴക്കുവശമുള്ള ആൽത്തറയിൽനിന്ന കൂറ്റൻ ആൽമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞുവീണ് ഒരാൾക്കു പരിക്ക്. ആൽത്തറയിൽ ഇരിക്കുകയായിരുന്ന ചേപ്പാട് കാവടവീട്ടിൽ മാത്യു ഫിലിപ്പിനാണ് (ബിജോയ്-48) പരിക്കേറ്റത്.
കൂടെയുണ്ടായിരുന്ന രണ്ടുപേർ ഉൾപ്പെടെ മൂവരും അദ്ഭുതകരമായി രക്ഷപ്പെട്ടു. വന്ദികപ്പള്ളി-ചേപ്പാട് റോഡിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടം. മരം വീഴുന്നത് കണ്ട് ഭയന്നോടുന്നതിനിടെ റോഡിൽ ഉരുണ്ടുവീണാണ് ബിജോയിക്കു പരിക്കേറ്റത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ആൽത്തറയിലെ മരത്തിന്റെ വടക്കുവശത്തെ ഉണങ്ങി ദ്രവിച്ച ശാഖയാണ് വൻ ശബ്ദത്തോടെ റോഡിലേക്ക് പതിച്ചത്. റോഡിന് കുറുകെ വീണ മരച്ചില്ല തട്ടി ഒരു ഇലക്ട്രിക് പോസ്റ്റ് ഒടിയുകയും 11 കെവി ലൈനുകളും തെരുവിളക്ക് വയറുകളും തകരുകയും ചെയ്തു. ഇതോടെ പ്രദേശത്തെ വൈദ്യുതിബന്ധവും ഗതാഗതവും പൂർണമായി നിലച്ചു.
വിവരമറിഞ്ഞ് വാർഡ് മെമ്പർ മധുകുട്ടൻ, കരീലക്കുളങ്ങര പോലീസ്, ഹരിപ്പാട് ഫയർഫോഴ്സ് സംഘം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. റോഡിൽ കുറുകെ വീണ തടികൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടഭീഷണി ഉയർത്തിനിന്ന മരത്തിന്റെ മറ്റ് ഉണങ്ങിയ ശാഖകളും ഫയർഫോഴ്സ് വെട്ടിമാറ്റി സുരക്ഷിതമാക്കി. തുടർന്ന് കെഎസ്ഇബി ജീവനക്കാർ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.
Alappuzha
ചേര്‍ത്തല: പൊതുമേഖലാ ബാങ്കിന്റെ രേഖകള്‍ വ്യാജമായി ഉണ്ടാക്കി തട്ടിപ്പു നടത്തിയ കേസില്‍ റിമാന്‍ഡിലായ മുന്‍ കരാര്‍ ജീവനക്കാരി ശ്രീജ(38)യെ കസ്റ്റഡിയില്‍ വാങ്ങാന്‍ നീക്കവുമായി അന്വേഷണ സംഘം. വ്യാഴാഴ്ചയോടെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. വാരനാട് സ്വദേശിയായ ശ്രീജയെ ഞായറാഴ്ചയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ വ്യാജമായി ബാങ്ക് രേഖകള്‍ തയാറാക്കിയ സ്ഥാപനം കണ്ടെത്തുക, തട്ടിപ്പിലൂടെ സമാഹരിച്ച പണം കണ്ടെത്തുക, തട്ടിപ്പില്‍ മറ്റാരെങ്കിലും പങ്കാളിയായിട്ടുണ്ടോയെന്നു തുടങ്ങി നിരവധി കടമ്പകള്‍ അന്വേഷണ സംഘത്തിനു മുന്നിലുണ്ട്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇതിനെല്ലാം ഉത്തരമാകുകയുള്ളുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
പൊലിസ് കണ്ടെത്തിയ ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ 368 രൂപ മാത്രമാണുള്ളത്. പണം എവിടെയെന്നതില്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് ഇവര്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ നല്കിയതത്രേ. തീര്‍ത്തും ദരിദ്രമായ ചുറ്റുപാടിലാണ് ഇവരുടെ ജീവിതം.
അതിനാല്‍ തന്നെ തട്ടിപ്പു നടത്തിയ പണം എവിടെയെന്നത് കണ്ടെത്തുക പ്രധാന വെല്ലുവിളിയാണ്. പൊലിസ് ഇതു സംബന്ധിച്ച് വിശദമായി പരിശോധിക്കും.ഒരു താത്കാലിക ജിവനക്കാരി രണ്ടുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതില്‍ ബാങ്കിലെ മറ്റ് ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Alappuzha
അമ്പലപ്പുഴ: ആശുപത്രിയിലുള്ള രണ്ട് ഫാർമസി കൗണ്ടറുകളിൽ ഒന്ന് പതിവായി തുറക്കാറില്ലെന്ന് പരാതി. തുറക്കുന്ന ദിവസം വൈകി തുറക്കുന്നു. വയോധികരായ രോഗികൾ ഉൾപ്പെടെയുള്ളവർ മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥ. ആവശ്യത്തിന് മരുന്നില്ലാത്തതിനാൽ ആശുപത്രിയിൽ പ്രതിഷേധം. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലെ രോഗികളാണ് ദുരിതമനുഭവിക്കുന്നത്.
ഇവിടെ പ്രതിദിനം ഒപിയിൽ നൂറുകണക്കിന് രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. കൂടുതലും തീര പ്രദേശത്തെ സാധാരണക്കാരാണ് ഇവിടെ ചികിത്സയ്ക്കെത്തുന്നത്. മെഡിക്കൽ കോളജിലെ വലിയ തിരക്കിൽനിന്ന് രക്ഷപെടാനാണ് രോഗികൾ ഈ ആശുപത്രിയെ ആശ്രയിക്കുന്നത്. എന്നാൽ, ഇവിടെയുള്ള രണ്ട് ഫാർമസി കൗണ്ടറുകളിൽ ഒന്ന് പതിവായി തുറക്കാറില്ലെന്നും അഥവാ തുറന്നാൽ വൈകിയേ തുറക്കു എന്നുമാണ് രോഗികളുടെ പരാതി.
ഇന്നലെ രാവിലെ നൂറുകണക്കിന് രോഗികൾ ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനെത്തിയപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. ഒടുവിൽ പ്രതിഷേധം ശക്തമായതോടെ രാവിലെ 11ന് ഒരു ജീവനക്കാരിയെത്തി അടുത്ത കൗണ്ടർ കൂടി തുറക്കുകയായിരുന്നു. പല അവശ്യമരുന്നുകളും ഇവിടെയില്ലെന്നും രോഗികൾ പറഞ്ഞു. പുതിയ സർക്കാരും ആരോഗ്യ വകുപ്പും മന്ത്രിയുമൊക്കെ പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും താഴെത്തട്ടിലെ ആശുപത്രികളിൽ രോഗികൾ ഇപ്പോഴും മരുന്ന് ക്ഷാമം മൂലം വലയുകയാണ്.
Alappuzha
തുറവൂർ: വിനോദസഞ്ചാരികളെ മാടിവിളിച്ച് ലോക വിനോദ സഞ്ചാര ഭൂപടത്തിൽ സുന്ദരതീരം എന്ന വിശേഷണമുള്ള കാക്കത്തുരുത്തെന്ന സുന്ദരദ്വീപ്. എറണാകുളം-ആലപ്പുഴ അതിർത്തിയിൽ, നഗരങ്ങളുടെ തിരക്കും ബഹളവും മാറ്റിവച്ച് വെറും 45 മിനിറ്റ് സഞ്ചരിച്ചാൽ എത്തിച്ചേരുന്ന ഒരു കൊച്ചുലോകമുണ്ട് -വെള്ളത്താൽ നാലുവശവും ചുറ്റപ്പെട്ട കാക്കത്തുരുത്ത്. കാലം നിശബ്ദമായി നിൽക്കുന്നുവെന്ന തോന്നലുണ്ടാക്കുന്ന ഈ ഗ്രാമം ഇന്നും കേരളത്തിന്റെ ആത്മാവിനെ സൂക്ഷിച്ചുവച്ചിരിക്കുന്ന അപൂർവ ഇടമാണ്. പാടവരമ്പുകളും നാട്ടുവഴികളും തഴച്ചുനിൽക്കുന്ന കൈതച്ചോലകളും വെള്ളത്തിൽ പ്രതിഫലിക്കുന്ന ആകാശവും ചേർന്ന് കാക്കത്തുരുത്തിനെ ഒരു ജീവനുള്ള ചിത്രമാക്കി മാറ്റുന്നു.
40 വർഷങ്ങൾക്ക് മുൻപ് കേരള ഗ്രാമങ്ങളിൽ കണ്ടിരുന്ന ഗ്രാമഭംഗി ഇന്നും ഇവിടെ അതേപടി അനുഭവിക്കാം. തുമ്പികളും പൂമ്പാറ്റകളും കുരുവികളും ദേശാടനപക്ഷികളും ഈ ദ്വീപിന്റെ സ്ഥിരം കൂട്ടുകാർ. പുലർച്ചെ മുതൽ സന്ധ്യവരെ പക്ഷികളുടെ ചിറകടിയും വെള്ളത്തിന്റെ മനോഹരമായ ചലനവും മാത്രമാണ് ഇവിടെ കേൾക്കുക.ഗ്രാമത്തിന്റെ രാത്രി മറ്റൊരു ലോകമാണ്. മിന്നാമിനുങ്ങുകൾ പാടവരമ്പുകളിൽ നക്ഷത്രങ്ങളായി തെളിയും. ചീവീടിന്റെയും മൂങ്ങയുടെയും പുള്ളുകളുടെയും ശബ്ദങ്ങൾ രാത്രിക്ക് താളമിടും.
നഗരങ്ങളിൽ നഷ്ടപ്പെട്ടുപോയ ശാന്തത ഇവിടെ ഇന്നും ജീവിച്ചിരിക്കുന്നു. തീർച്ചയായും ഇത് പഴമയിലേക്കുള്ള ഒരു യാത്രതന്നെയാണ്.പകൽ സമയങ്ങളിൽ നാട്ടുവഴികളിലൂടെ നടന്നു പോകാം, പാടവരമ്പത്ത് ചൂണ്ടയിട്ടോ വലവീശിയോ മീൻപിടിക്കാം. ചെറുവഞ്ചിയിലോ ചങ്ങാടത്തിലോ വെള്ളത്തിലൂടെ സഞ്ചരിക്കാം. കായലിൽ സൂര്യാസ്തമനം കാണാൻ ശിക്കാരാ ബോട്ടിൽ പോകുമ്പോൾ, ചുവപ്പും ഓറഞ്ചും കലർന്ന ആകാശം വെള്ളത്തിൽ പതിയുന്ന കാഴ്ച ജീവിതകാലം മുഴുവൻ മനസിൽ പതിഞ്ഞുനിൽക്കും.നാടൻ ഭക്ഷണത്തിന്റെ രുചിയും കാക്കത്തുരുത്തിന്റെ മറ്റൊരു മുഖമാണ്.
വെളിച്ചെണ്ണയിൽ പാകം ചെയ്ത കരിമീൻ, നാരൻ ചെമ്മീൻ, കക്ക, ഞണ്ട്, താറാവ്, ബീഫ് വിഭവങ്ങൾ, മീൻകറി, സാമ്പാർ, അവിയൽ, ചോറ് എല്ലാം സ്നേഹത്തോടെ വിളമ്പുന്ന രുചികൾ. വൈകുന്നേരങ്ങളിൽ ചൂടുചായയും പഴംപൊരിയും ഈ അനുഭവത്തിന് നിറംകൂട്ടും.നാഷണൽ ജിയോഗ്രാഫിക് ട്രാവൽ മാഗസിൻ ലോകത്തിലെ ഏറ്റവും മനോഹരമായ 24 സ്ഥലങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തതോടെ, ഈ കൊച്ചുഗ്രാമം ലോക ടൂറിസം ഭൂപടതതിലും ഇടം നേടി. എന്നാൽ, കാക്കത്തുരുത്തിന്റെ യഥാർഥ സൗന്ദര്യം പുരസ്കാരങ്ങളിലല്ല മറിച്ച് അതിന്റെ നിശബ്ദതിലും മനുഷ്യരിലും പ്രകൃതിയിലുമാണ്.
എരമല്ലൂരിനടുത്തുള്ള ബോട്ട് ജെട്ടിയിൽനിന്ന് ചെറുബോട്ടിൽ ദ്വീപിലേക്കുള്ള യാത്ര തന്നെ ഒരനുഭവമാണ്. കാക്കത്തുരുത്ത് വെറും ഒരു വിനോദസഞ്ചാര കേന്ദ്രമല്ല, ഗ്രാമീണ ജീവിതത്തിന്റെ ആത്മാവിനെ ഇന്നും ജീവനോടെ സൂക്ഷിക്കുന്ന ഒരു ദ്വീപാണ്. നഗരത്തിന്റെ തിരക്കുകളിൽനിന്ന് മാറിനിൽക്കാൻ ആഗ്ര ഹിക്കുന്നവരെ വെള്ളത്തിനുള്ളിൽ വിരിയുന്ന അതിമനോഹര ഗ്രാമമായ കാക്കത്തുരുത്ത് കാത്തിരിക്കുന്നു.
Alappuzha
അമ്പലപ്പുഴ: കളർകോട് നാൽക്കവല അടച്ചുകെട്ടാനുള്ള നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം ആത്മഹത്യാപരമെന്ന് ജി. സുധാകരൻ എംഎൽഎ.
പഴയ നടക്കാവ് റോഡിന് സമാന്തരമായുള്ള ഈ നാഷണൽ ഹൈവേ ഭാഗം അടച്ചാൽ ഉണ്ടാകുന്ന ഭവിഷത്ത് ഗുരുതരമായിരിക്കും. പൊതുജനങ്ങളുടെ പരാതി പരിഗണിച്ച് എംഎൽഎ എന്ന നിലയിലുള്ള അഭിപ്രായം ജില്ലാ കളക്ടറെയും നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ അധികാരികളെയും രേഖാമൂലം അറിയിച്ചു.
കളർകോട് നാൽക്കവല അടച്ചുകെട്ടാതെ എഡിഎമ്മിനെ നിയോഗിച്ച്, നാഷണൽ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സ്ഥലം പരിശോധിച്ച് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രയാസം പരിഹരിക്കണം. നിലവിലെ തീരുമാനപ്രകാരം ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന നിർമാണത്തിൽനിന്ന് പിന്മാറണമെന്നും എംഎൽഎ കത്തിലൂടെ ആവശ്യപ്പെട്ടു.
Alappuzha
ആലപ്പുഴ: നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നടത്തിവരുന്ന അനധികൃത കച്ചവട സ്ഥാപനമൊഴിപ്പിൽ നടപടി വിവാദത്തിലേക്ക്. കുടിയൊഴിപ്പിച്ച കച്ചവടക്കാരെ മുല്ലക്കൽ സ്ട്രീറ്റ് മുതൽ കൈചൂണ്ടി ജംഗ്ഷൻ വരെയുള്ള സംസ്ഥാന പാതയിൽ പുനരധിവസിപ്പിക്കാൻ നഗരസഭ നടത്തുന്ന നീക്കം അനുവദിക്കില്ലെന്നു കാട്ടി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ടൗൺ കോ-ഓർഡിനേഷൻ കമ്മി റ്റി രംഗത്തെത്തി.
മുനിസിപ്പൽ അധികൃതരുടെ അപക്വമായ ഈ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. അതിനു മുന്നോടിയായി നാളെ രാവിലെ 10 ന് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. നാളെ ഒന്നുവരെ നഗരത്തിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും.
എന്നാൽ, അന്യായ കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുക, സർവേ നടത്തി കച്ചവടക്കാർക്ക് ഐഡി കാർഡും ലൈസൻസും അനുവദിക്കുക, അനധികൃതമായി നീക്കം ചെയ്ത കച്ചവട സ്ഥാപനങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ- സിഐടിയു ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് ഇന്നലെ മാർച്ച് നടത്തി. സമരത്തിനുശേഷം യൂണിയൻ നേതാക്കൾ മുനിസിപ്പൽ അധികാരികളുമായി സംസാരിച്ചെന്നും ഒഴിപ്പിക്കൽ താത്കാലികമായി നിർത്തിവച്ച് വീണ്ടും വെൻഡിംഗ് കമ്മിറ്റി കൂടി പരിശോധിക്കുമെന്ന് നഗരസഭ ഉറപ്പുനൽകിയതായും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
കുടിയൊഴിപ്പിക്കലും പുനരധിവാസവും വിവാദത്തിലേക്ക് നീങ്ങുന്പോൾ
കണ്ണൻവർക്കി പാലത്തിലും അപ്രോച്ച് റോഡിലുമായി പ്രവർത്തിച്ചിരുന്ന 13 അനധികൃത കടകൾ നഗരസഭ പൊളിച്ചുനീക്കി. ടൗൺ വെൻഡിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ നോൺ-വെൻഡിംഗ് സോണുകളിൽ പ്രവർത്തിക്കുന്ന അനധികൃത വ്യാപാര സ്ഥാപനങ്ങൾ വരും ദിവസങ്ങളിലും ഘട്ടംഘട്ടമായി നീക്കം ചെയ്യാനാണ് നഗരസഭയുടെ തീരുമാനം. പാലങ്ങളിലും അപ്രോച്ച് റോഡുകളിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേയാണ് ആദ്യഘട്ടത്തിൽ നടപടി സ്വീകരിക്കുന്നത്.
ഓണത്തിന് മുമ്പു തന്നെ ഇത്തരം സ്ഥലങ്ങളിൽ അനധികൃതമായി കച്ചവടം നടത്തുന്നവർ സ്ഥാപനങ്ങൾ സ്വമേധയാ നീക്കം ചെയ്യണമെന്ന് നഗരസഭ നിർദേശം നൽകിയിരുന്നു. എന്നാൽ, ഈ നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേയാണ് നഗരസഭ നേരിട്ട് ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചത്.നഗരത്തിലെ പൊതുഗതാഗതത്തിനും കാൽനടയാത്രക്കാർക്കും തടസം സൃഷ്ടിക്കുന്ന അനധികൃത കച്ചവടങ്ങൾക്കെതിരേ വരും ദിവസങ്ങളിലും പരിശോധനയും നീക്കം ചെയ്യലും തുടരുമെന്ന് നഗരസഭ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് പാലങ്ങൾക്ക് സമീപമുള്ള നോൺ-വെൻഡിംഗ് സോണുകളിൽ പ്രവർത്തിക്കുന്ന എല്ലാ അനധികൃത വ്യാപാര സ്ഥാപനങ്ങളും അടിയന്തരമായി നീക്കം ചെയ്യുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.
2014 ലെ സ്ട്രീറ്റ് വെൻഡിംഗ് ആക്ട് പ്രകാരം നിരത്തുകളിൽ തോന്നിയതു പോലെ കച്ചവടം നടത്താൻ അനുവദിക്കാനാവില്ലെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ കോ-ഓർഡിനേഷൻ കമ്മിറ്റി പറയുന്നത്. വെൻഡിംഗ് സോണായി തിരിച്ചിട്ടുള്ള സ്ഥലത്തു മാത്രം വീൽ ഘടിപ്പിച്ച ഉന്തുവണ്ടികളിൽ കച്ചവടം നടത്തുന്നതിനു മാത്രമാണ് അനുവാദം. ദേശീയപാതകളിൽ മാത്രമല്ല, സംസ്ഥാനപാതകളിലും സ്ട്രീറ്റ് വെൻഡിംഗ് നിയമവിരുദ്ധമാണ്.
സംസ്ഥാനപാതയ്ക്ക് തുല്യമായി പ്രഖ്യാപിച്ചിട്ടുള്ള സീറോ ജംഗ്ഷൻ മുതൽ ജില്ലാകോടതി പാലം വരെയുള്ള മേജർ ഡിസ്ട്രിക് റോഡും സംസ്ഥാന പാതയിൽ ഉൾപ്പെടുന്ന ജില്ലാ കോടതി പാലം മുതൽ കൈചൂണ്ടി ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരു വശങ്ങളിലും സ്ട്രീറ്റ് വെൻഡിംഗ് നിയമപരമായി പാടുള്ളതല്ല. എന്നാൽ, ആലപ്പുഴ നഗരസഭയിലെ ഏതാനും ചില ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെയാണ് പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് നടപ്പിലാക്കാൻ ശ്രമിച്ചിരുന്ന പരിപാടി ഏകോപനസമിതിയുടെ ശക്തമായ എതിർപ്പ് മൂലം മാറ്റിവച്ചിരിക്കുകയായിരുന്നു. നഗരസഭയിൽ യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ അവരെ സ്വാധീനിച്ച് എൽഡിഎഫ് ഇത് സൂത്രത്തിൽ പാസാക്കിയെടുക്കുകയായിരുന്നു.
റോഡിന്റെ നടപ്പാതയിലും പാർക്കിംഗ് സ്ഥലത്തും ചിലർക്ക് സ്ഥിരമായ ബങ്കുകൾ നിർമിച്ച് നൽകാനുള്ള നഗരസഭയുടെ നീക്കം പ്രതിഷേധാർഹമാണ്. വൻതുക വാടക നൽകി വ്യാപാരം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളിൽ വരുന്ന ഉപഭോക്താക്കളുടെ ഇരുചക്ര വാഹനങ്ങൾ പോലും പാർക്ക് ചെയ്യാൻ സ്ഥലപരിമിതി മൂലം കഴിയുന്നില്ല. നഗരസഭയുടെ ഈ നിയമവിരുദ്ധ നടപടി പിൻവലിക്കുന്നത് വരെ ശക്തമായ സമരപരിപാടുകളുമായി മുന്നോട്ടുപോകാനാണ് ഏകോപനസമിതി തീരുമാനം.
നഗരസഭാ കൗൺസിലിൽ ബഹളം
ആലപ്പുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അനധികൃതവഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ നിർത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിൽയോഗത്തിൽ ബഹളം. എൽഡിഎഫിലേയും യുഡിഎഫിലേയും ചില കൗൺസിലർമാരാണ് വഴിയോരക്കച്ചവടക്കാർക്ക് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ടത്. വൻകിടക്കാർക്കെതിരേ നടപടിയെടുക്കാതെ സാധാരണക്കാരെ മാത്രം തിരഞ്ഞുപിടിച്ചാണ് നടപടിയെന്ന് ചിലർ കുറ്റപ്പെടുത്തി.
എൽഡിഎഫിലെ പി.കെ. ഫൈസൽ, എസ്. ഫൈസൽ, യുഡിഎഫിലെ എം.കെ. നിസാർ തുടങ്ങിയവരാണ് കൈയേറ്റം ഒഴിപ്പിക്കലിനെതിരേ രംഗത്തെത്തിയത്. ടൗൺ വെൻഡിംഗ് കമ്മിറ്റിയുടെ തീരുമാനങ്ങൾ അട്ടിമറിച്ചാണ് കൈയേറ്റം ഒഴിപ്പിക്കുന്നതെന്നും ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ താത്പര്യങ്ങൾ ഒഴിപ്പിക്കൽ നടപടികളെ ബാധിച്ചെന്നും ഇവർ കുറ്റപ്പെടുത്തി.
വലിയ കച്ചവടക്കാരും കൈയേറ്റം നടത്തിയിട്ടുണ്ട്. എന്നാൽ, അവരെ തൊട്ടിട്ടില്ല. റോഡിടം വാടകയ്ക്ക് പോലും നൽകുന്ന സംഭവങ്ങളുണ്ട്. നഗരത്തിലെ അനധികൃത കെട്ടിടങ്ങൾക്കെതിരേ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ആർക്കും പരിഗണനകൾ നൽകില്ല. കൈയേറ്റങ്ങൾ പൂർണമായി ഒഴിപ്പിക്കുമെന്ന ഉറപ്പിലാണ് കൗൺസിൽ പിരിഞ്ഞത്. നഗരസഭാ കൗൺസിൽ അജണ്ടകൾ പൂർത്തിയാക്കിയതിനുശേഷമായിരുന്നു വഴിയോരക്കച്ചവടത്തെക്കുറിച്ചുള്ള ചർച്ചകളുണ്ടായത്. വഴിയോര കൈയേറ്റങ്ങൾ ഒഴിപ്പിക്കാനായത് ജനങ്ങളിൽ വലിയ മതിപ്പുണ്ടാക്കിയെന്നു മറ്റു കൗൺസിലർമാർ അഭിപ്രായപ്പെട്ടു.
നഗരത്തിലെ തെരുവുനായ്ക്കളെ രണ്ടുമാസത്തിനുള്ളിൽ പുനരധിവസിപ്പിക്കുമെന്ന് ആരോഗ്യ സ്ഥിരം സമിതിയധ്യക്ഷൻ എ.എം. നൗഫൽ പറഞ്ഞു. ഇതിനായി സ്ഥലം കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ നൽകി ടാഗ് ഉൾപ്പെടെയായി ലൈസൻസ് നൽകി നഗരത്തിലെ തെരുവുനായ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വാർഡിൽ മുൻപുള്ള സ്പിൽ ഓവറായ 10 ലക്ഷം രൂപയുടെയും നിലവിൽ 12 ലക്ഷം രൂപയുടെ ടൈഡ് പദ്ധതികളും 13 ലക്ഷം രൂപയുടെ പ്ലാൻ ഫണ്ട് പദ്ധതിയും ഉൾപ്പെടെ ആകെ 35 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളതെന്ന് നഗരസഭാധ്യക്ഷ മോളി ജേക്കബ് അറിയിച്ചു. ഇതുവച്ച് നാലുമാസത്തിനകം പൂർത്തിയാക്കാവുന്ന പദ്ധതികൾ തയാറാക്കണമെന്നും അവർ കൗൺസിലർമാരോടു ആവശ്യപ്പെട്ടു. യുഡിഎഫ് കക്ഷിനേതാവ് ആർ.ആർ. ജോഷിരാജ്, ജോസുകുട്ടി സി. പൂണിയിൽ, ടി.ആർ. രാജേഷ്, എൽ. മായാ രാജേന്ദ്രൻ, സി. ജ്യോതിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതികരണം
പ്രത്യേക സ്ഥലം കണ്ടെത്തി വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് സമിതി എതിരല്ല. എന്നാൽ, ലക്ഷക്കണക്കിന് രൂപ വാടക കൊടുത്ത് നഗരസഭയ്ക്ക് നികുതിയും നൽകി കച്ചവടം നടത്തുന്നവർ ബുദ്ധിമുട്ടുകയാണ്. ഇവർക്കും മാന്യമായി തൊഴിൽ ചെയ്യാനുള്ള അവസരം നഗരസഭ ഒരുക്കണം.
സുനീർ ഇസ്മയിൽ, ജില്ലാ സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.
ഹൈക്കോടതി വിധി വന്നിട്ട് തീരുമാനിക്കാം എന്നാണ് നഗരസഭ പറയുന്നത്. കച്ചവടക്കാരുടേത് ഭീഷണിയുടെ സ്വരമല്ല. പുനരധിവാസവുമായി മുന്നോട്ടുനീങ്ങിയാൽ നിലവിൽ മുല്ലയ്ക്കൽ മുതൽ കൈ ചൂണ്ടി വരെ കച്ചവടം നടത്തുന്ന, സമിതിയിലെ അംഗങ്ങളും മുന്നോട്ട് കട കയറ്റിവച്ച് കച്ചവടം നടത്തി പ്രതിഷേധിക്കേണ്ടിവരും.
വി. സബിൽ രാജ്, സംസ്ഥാന സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.
നഗരത്തിൽ ഒന്നിൽ കൂടുതൽ തട്ടുകടകൾ നടത്തുന്നവരുണ്ട്. എന്നാൽ, തട്ടുകടകളിൽ നിൽക്കുന്നവർ കൂലിക്കാരാണ്. ഉടമകൾ വേറെയും. ഇത്തരത്തിൽ നടക്കുമ്പോൾ നഗരസഭയ്ക്ക് നികുതി കൊടുക്കുന്ന കച്ചവടക്കാരുടെ സ്ഥിതി എന്താവും.
പ്രവീൺ രാമഭദ്രൻ, സംസ്ഥാന സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി.
Alappuzha
ഈര: ലൂര്‍ദ്മാതാ പള്ളിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന സപ്തതി ആഘോഷങ്ങളുടെ സമാപനം ഇന്ന് നടക്കും. 4.30ന് ഇടവകയിലെ മുന്‍ വികാരിമാരുടെ മുഖ്യകാര്‍മികത്വത്തില്‍ നന്ദി പ്രകാശന ബലിയും ആറിനു പൊതുസമ്മേളനവും നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണവും റജി ചെറിയാന് എംഎല്‍എ ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ചലച്ചിത്രതാരം ജോണി ആ ന്റണി ലൂര്‍ദ്ദിയന്‍ കള്‍ച്ചറല്‍ ക്ലബ്ബിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. വികാരി ഫാ. ജിബിന്‍ കേഴപ്ലാക്കല്‍, തുരുത്തി ഫൊറോന വികാരി ഫാ. ജേക്കബ് ചീരംവേലില്‍, നീലംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്. വിനയചന്ദ്രന്, മെംബര്‍ രാജി ഷാജി, ജനറല്‍ കണ്‍വീനര്‍ സോജന് ഇടയ്ക്കാട്, ട്രസ്റ്റി ടോമിച്ചന് കൈതാരം എന്നിവര്‍ പ്രസംഗിക്കും.
ഇടവകയില്‍നിന്നും വിവാഹ ജീവിതത്തിന്റെ 25, 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ദമ്പതികളെയും ഈ വര്‍ഷം 70 വയസ് പൂര്‍ത്തിയാക്കി ജന്മദിനം ആഘോഷിക്കുന്നവരെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച് അംഗീകാരം ലഭിച്ചവരേയും മെമന്റോ നല്കി ആദരിക്കും. തുടര്‍ന്ന് മ്യൂസിക്കല്‍ നൈറ്റും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
Alappuzha
അമ്പലപ്പുഴ: പുന്നപ്ര മാർ ഗ്രിഗോറിയോസ് പള്ളിയിൽ എട്ടുനോമ്പ് ആചരണം സമാപനം ഇന്ന്. വൈകുന്നേരം മധ്യസ്ഥ പ്രാർഥന, ജപമാല, വിശുദ്ധ കുർബാന, വചനസന്ദേശം, മാതാവിന്റെ കുരിശടിയിലേക്കുള്ള ജപമാല റാലി എന്നിവയ്ക്കുശേഷം നേർച്ച വിതരണവും ഉണ്ടായിരിക്കും.
വികാരി ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, ഫാ. മാത്യു മുല്ലശേരി, ഫാ. ടിജോ പതാലിൽ എന്നിവർ വിശുദ്ധ കർമങ്ങൾക്ക് പങ്കാളികളാകും. ട്രസ്റ്റിമാരായ ഫിലിപ്പ് ആഞ്ഞിലിപ്പറമ്പിൽ, സൈറസ് മച്ചുങ്കൽ, ഡോ. മിനിക് കവലയ്ക്കൽ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകും.
ആലപ്പുഴ: കൈതവന വിമല ഹൃദയനാഥ പള്ളിയിലെ എട്ടുനോമ്പാചരണ സമാപനവും പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളും ഇന്ന് ആചരിക്കും. വൈകിട്ട് 4.30ന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, പ്രസംഗം- ഫാ. ബിജോ മറ്റപ്പറമ്പിൽ. ജപമാല പ്രദക്ഷിണം- ഫാ. ദമിയാനോസ് കോച്ചേരി, തുടർന്ന് നേർച്ചവിതരണം.
Alappuzha
ആലപ്പുഴ: രജിസ്ട്രേഷനുള്ള വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിൽ കോർപ്പറേറ്റ് മാളുകളുടെയും സമ്പന്നരായ വ്യവസായികളുടെയും സമ്മർദമാണെന്നും ഇതിനെ ശക്തമായി ചെറുക്കുമെന്നും എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്. വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുനിന്നു അദ്ദേഹം.
പാർലമെന്റ് പാസാക്കിയ വഴിയോരക്കച്ചവട തൊഴിലാളി നിയമത്തിന് വിധേയമായി രൂപീകരിച്ച വെൻഡിംഗ് കമ്മിറ്റിയെ നോക്കുകുത്തിയാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 15 വരെയുള്ള കാലയളവിൽ ആലപ്പുഴ നഗരത്തിലെ കച്ചവടക്കാരുടെ സർവേ നടത്തിയശേഷം അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാനും നോൺ വെഡിംഗ് സോണിൽ കച്ചവടം ചെയ്യുന്ന ഐഡി കാർഡുള്ളവരെ വെൻഡിംഗ് സോണിലേക്ക് പുനരധിവസിപ്പിക്കാനുമാണ് വെൻഡിംഗ് കമ്മിറ്റി തീരുമാനം.
ഇതിന് വിരുദ്ധമായിട്ടാണ് ബാഹ്യസമ്മർദത്തിന് വിധേയമായി നഗരസഭാ ഭരണാധികാരികൾ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് ഇറങ്ങി തിരിച്ചിരിക്കുന്നതെന്ന് കൺവൻഷൻ കുറ്റപ്പെടുത്തി. ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് ബി. നസീർ അധ്യക്ഷത വഹിച്ചു.
Alappuzha
ചെങ്ങന്നൂർ: ട്രെയിൻ മാർഗമെത്തിച്ച ഒരു ലക്ഷം രൂപയുടെ 26 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളിയെ ചെങ്ങന്നൂർ എക്സൈസ് റേഞ്ച് സംഘം പിടികൂടി. ബംഗാൾ മാൾഡ സ്വദേശിയായ നൂർ ആലം (25) ആണ് ഇന്നലെ രാവിലെ 9.30ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലായത്.
ചെന്നൈ മെയിലിൽ എത്തിയ ഇയാളെ എക്സൈസ് ഇൻസ്പെക്ടർ വി. സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മിന്നൽ പരിശോധനയിലൂടെ കസ്റ്റഡിയിലെടുത്തത്. ലഹരിവിരുദ്ധ പട്രോളിംഗിന്റെയും ഓപ്പറേഷൻ തണ്ടറിന്റെയും ഭാഗമായി കുറച്ചുനാളുകളായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു.
അസി. ഇൻസ്പെക്ടർ ബിജു പ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ പി. ആർ. ബിനോയ്, എച്ച്. മുസ്തഫ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.പി. അമൽ, എം. ആർ. റെനീഷ്, ജി. പ്രവീൺ, വനിതാ ഓഫീസർമാരായ വിജയലക്ഷ് മി, ബബിത, ഡ്രൈവർ എസ്. ശ്രീജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Alappuzha
ആലപ്പുഴ: ചേർത്തലയിൽ പൊതുമേഖലാ ബാങ്കിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരി ഇടപാടുകാരെ കബളിപ്പിച്ച് രണ്ടു കോടിയോളം രൂപ തട്ടിയെടുത്തെന്ന സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്ബിഐ ഹൗസ് കീപ്പിംഗ് ആൻഡ് മെയിന്റനൻസ് എംപ്ലോയീസ് യൂണിയൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒരു താത്കാലിക ജീവനക്കാരിക്ക് ഒറ്റയ്ക്ക് രണ്ടുകോടിയോളം രൂപ തട്ടിയെടുക്കാൻ കഴിയില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരണം.
ആരോപണവിധേയയായ ജീവനക്കാരി ആത്മഹത്യാശ്രമത്തെതുടർന്ന് വിഷം ഉള്ളിൽച്ചെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബാങ്കിന്റെ പരാതിയിൽ പൊലിസ് കേസെടുത്തിട്ടുണ്ട്.
ബാങ്കുകളിലെ ജീവനക്കാരുടെ കുറവും വർധിച്ചുവരുന്ന ജോലിഭാരവും കാരണം ക്ലർക്ക്, കാഷ്യർ, സബ് സ്റ്റാഫ് തസ്തികകളിൽ ജീവനക്കാരില്ലാത്തപ്പോൾ താത്കാലിക, കരാർ ജീവനക്കാരെ ക്ലറിക്കൽ ജോലികൾ ഉൾപ്പെടെ ഏൽപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം. ഹൗസ് കീപ്പിംഗ് ആൻഡ് മെയിന്റനൻസ് ജീവനക്കാരെ ചെക്കുകൾ മാറ്റുന്നതിനോ കൗണ്ടർ സഹായികളായി ഇരുത്തുന്നതിനോ നിക്ഷേപം സ്വീകരിക്കുന്നതിനോ ചുമതലപ്പെടുത്തരുതെന്നും യൂണിയൻ പ്രസിഡന്റ് അനിയൻ മാത്യു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Alappuzha
ചേര്‍ത്തല: ഗവ. ഗേള്‍സ് ഹൈസ്കൂള്‍ ജംഗ്ഷനു സമീപം ബസ് കാത്തുനിന്ന അമ്മയ്ക്കും മകനും നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റു. ചേര്‍ത്തല നഗരസഭയിലെ താത്കാലിക ജീവനക്കാരി വാരനാട് പുറംതോടത്ത് ചിറ സുചിത്ര (42), മകനും ചേര്‍ത്തല ഗവ. ടൗണ്‍ എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയുമായ അക്ഷയ് (ഒമ്പത്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടെയും കാലുകള്‍ക്ക് സാരമായി പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. വടക്കു ഭാഗത്തുനിന്ന് വന്ന കാര്‍ ജംഗ്ഷനില്‍നിന്ന് കിഴക്കോട്ട് തിരിക്കുന്നതിനിടെയായിരുന്നു അപകടം. ഇരുവരെയും ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Alappuzha
ആലപ്പുഴ: തൃശൂർ ദേശീയപാതയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാത മേഖലയുടെ സുരക്ഷ വിലയിരുത്താൻ ഇന്നുമുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സൂരക്ഷാ പരിശോധന നടത്താൻ ജില്ലാ കളക്ടർ ഷാജി വി. നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇന്നു രാവിലെ 9 മുതൽ മൂന്നു ഇടങ്ങളിൽനിന്ന് കർമസേനകളുടെ പരിശോധന ആരംഭിക്കാനും തീരുമാനിച്ചു. ആദ്യ ടീം അരൂർ മുതൽ തെക്കോട്ടും രണ്ടാമത്തെ ടീം തോട്ടപ്പള്ളി മുതൽ വടക്കോട്ടും മൂന്നാമത്തെ ടീം ഓച്ചിറ മുതൽ വടക്കോട്ടും പരിശോധന നടത്തും.
എല്ലാ ആഴ്ചയും വിവിധ വകുപ്പുകളടങ്ങുന്ന ടാസ്ക് ഫോഴ്സ് പരിശോധനകൾ നടത്തുമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ അറിയിച്ചു. സുപ്രീം കോടതിയുടെ നിർദേശ പ്രകാരം രൂപീകരിച്ച ടാസ്ക് ഫോഴ്സുകളും ഇൻസ്പെക്ഷൻ സംഘങ്ങളും ചേർന്ന് അനധികൃത പാർക്കിംഗ്, കൈയേറ്റങ്ങൾ, നിർമാണത്തിനുശേഷവും നിലനിർത്തിയിരിക്കുന്ന ബാരിക്കേഡുകൾ എന്നിവ കണ്ടെത്തി ഉടൻ മാറ്റുമെന്നും നിലവിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. മാസത്തിലൊരിക്കൽ പ്രവർത്തനപുരോഗതി വിലയിരുത്തുന്നതിന് യോഗവും ചേരും.
ജില്ലയിൽ ദേശീയപാത കടന്നുപോകുന്ന 94 കിലോമീറ്ററിലും പരിശോധന നടത്തും. ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി എന്നീ താലൂക്കുകൾ കേന്ദ്രീകരിച്ച് മൂന്നു ടാസ്ക് ഫോഴ്സുകൾ രൂപീകരിച്ചു. ആർടിഒ എൻഫോഴ്സ്മെന്റാണ് ടാസ്ക് ഫോഴ്സുകളുടെ കൺവീനർ. ജില്ലാ പോലീസ് മേധാവി, ദേശീയപാത പ്രോജക്റ്റ് ഡയറക്ടർ, മൂന്ന് താലൂക്കുകളിലെയും ഡെപ്യൂട്ടി തഹസിൽദാർമാർ, തദ്ദേശസ്വയംഭരണ വകുപ്പ്, കെഎസ്ഇബി എന്നീ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ ടാസ്ക് ഫോഴ്സിൽ അംഗങ്ങളാകും.
സ്വീകരിക്കുന്ന നടപടികൾ
ദിശാസൂചക ബോർഡുകൾ, ആവശ്യമായ പ്രകാശസംവിധാനങ്ങൾ എന്നിവ ഉറപ്പാക്കുകയും ആവശ്യമായ ഇടങ്ങളിൽ കൂടുതൽ അപകടനിവാരണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.
അപകടമേഖലകളിലും പ്രധാന ജംഗ്ഷനുകളിലും കൂടുതൽ ദിശാസൂചക ബോർഡുകളും വേഗ നിയന്ത്രണ സംവിധാനങ്ങളും ഉറപ്പാക്കും. സർവീസ് റോഡുകളിലും ദേശീയപാതയുടെ വശങ്ങളിലും അനധികൃത ഭക്ഷ്യവ്യാപാര കേന്ദ്രങ്ങൾ അടക്കമുള്ള എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കും.
കൊമ്മാടി ബൈപാസ്, കൃപാസനം, കളർകോട് അണ്ടർപാസ് എന്നിവിടങ്ങളിലെ അനധികൃത പാർക്കിങ്ങിനെതിരേ ശക്തമായ നടപടി സ്വീകരിക്കും. മറ്റിടങ്ങളിൽ ഗതാഗതം തടസപ്പെടുത്തുന്ന തരത്തിൽ വാഹ പാർക്കിംഗ് ഒഴിവാക്കും.
നിർമാണം പുരോഗമിക്കുന്ന ഇടങ്ങളിൽ താത്കാലിക പ്രകാശ സംവിധാനം ഒരുക്കാൻ തദ്ദേശസ്വയംഭരണവകുപിന് നിർദേശം നൽകിയിട്ടുണ്ട്. പണം ദേശീയപാത അഥോറിറ്റി നൽകും.
അപകടങ്ങളുണ്ടായാൽ ദുരന്തനിവാരണം കൂടുതൽ വേഗത്തിലാക്കാൻ ദേശീയപാത അഥോറിറ്റിയുമായി ചേർന്ന് പ്രത്യേക സംവിധാനമൊരുക്കാനും 24 മണിക്കൂറും പ്രവർത്തനസജ്ജമായ നിരീക്ഷണ സംവിധാനം ഏർപെടുത്താനും യോഗത്തിൽ ധാരണയായി.
എഡിഎം സി. പ്രേംജി, സബ് കളക്ടർ ഡോ. സി. ശിവ ശക്തിവേൽ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ദേശീയ പാത അഥോറിട്ടിയുടെ ഉന്നത അധികാരികൾ തുടങ്ങിയവർ പങ്കെടുത്തു.
Kottayam
ടിവിപുരം: വൈക്കം-ടിവിപുരം റോഡിൽ ടിവിപുരം പഞ്ചായത്ത് ഓഫീസിന് സമീപം ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ രൂപപ്പെട്ട ഗർത്തം അപകട ഭീതിയുയർ ത്തുന്നു. കുഴിയിൽ വാഴ വച്ച് നാട്ടുകാർ അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും രാത്രി വെളിച്ചമില്ലാത്ത ഇവിടെ വാഹന യാത്രികർ അപകടപ്പെടാൻ സാധ്യതയേറെയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജലവിതരണ പൈപ്പിലെ ചോർച്ച നീക്കി കുഴിയടച്ച് ഗതാഗതം സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Kottayam
കോട്ടയം: ജില്ലയില്‍ പകല്‍ച്ചൂട് വര്‍ധിച്ചതോടെ പുറത്തിറങ്ങാന്‍ മടിച്ച് ജനങ്ങള്‍. കഴിഞ്ഞ രണ്ടു ദിവസമായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പകല്‍ സമയത്ത് 34 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് വര്‍ധിക്കുന്നതു കൃഷികളെയും ദോഷകരമായി ബാധിച്ചുതുടങ്ങി. പല കര്‍ഷകരും പച്ചക്കറി ഉള്‍പ്പെടെയുള്ള കൃഷികള്‍ നനച്ചു തുടങ്ങി. പടിഞ്ഞാറന്‍ മേഖലകളില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക കെടുതികള്‍ മാറിവരുമ്പോഴാണ് കടുത്ത ചൂട് അനുഭവപ്പെടുന്നത്.
രാവിലെ ഒമ്പതുമുതല്‍ ചൂടിന്റെ കാഠിന്യം വര്‍ധിക്കും. വൈകുന്നേരം മൂന്നുകഴിഞ്ഞാലും ചൂടിനു കുറവുണ്ടാകാത്ത സ്ഥിതിയാണ്. അന്തരീക്ഷ താപനിലയില്‍ ഏതാനും ദിവസങ്ങളായി രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടാകുന്നുണ്ട്. എല്‍ നിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിക്കുമെങ്കിലും ചൂട് വര്‍ധിക്കാനാണു സാധ്യത.
ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ യഥാര്‍ഥ താപനിലയെക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് താപനില ഉയരാന്‍ പ്രധാന കാരണമെന്നും നിലവിലെ സാഹചര്യം ഉഷ്ണതരംഗമായി കണക്കാക്കുന്നില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
ജലനിരപ്പ് കൂടുതൽ താഴ്ന്നു
പകല്‍ സമയത്ത് ചൂടിനു തീവ്രത കൂടുതലാണ്. എന്നാല്‍ രാത്രിയായല് അസഹനീയമായ പുകച്ചിലാണ് അനുഭവപ്പെടുന്നത്. പുലര്‍ച്ചെയോടെ ചെറിയ ആശ്വാസം തോന്നുമെങ്കിലും രാവിലെ ഏഴോടെ സൂര്യകിരണങ്ങള്‍ പതിച്ചു തുടങ്ങുന്നതോടെ ചൂട് തുടങ്ങും. കഴിഞ്ഞ മാസത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ലകളുടെ ലിസ്റ്റില്‍ കോട്ടയവുമുണ്ടായിരുന്നു. പക്ഷേ മഴ മാറുമ്പോള്‍ ചൂട് കൂടുന്ന സവിശേഷ കാലാവസ്ഥയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ജലാശയങ്ങളില്‍ ജലനിരപ്പ് വലിയ തോതില്‍ താഴ്ന്നു. മീനച്ചിലാറിലും മണിമലയാറിലും വലിയ തോതിലാണ് ജലനിരപ്പ് താഴ്ന്നത്. ഒപ്പം മണ്ണിന്റെ നനവും നഷ്ടപ്പെട്ടു. ഇതാണ് പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള കൃഷികള്‍ ഉണങ്ങാന്‍ കാരണമാകുന്നത്. പടിഞ്ഞാറന്‍ മേഖലകളിലും മണ്ണിന്റെ അവസ്ഥ ഇതു തന്നെയാണ്.
ജാഗ്രതാ നിര്‍ദേശം
അടുത്ത ദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. രാവിലെ 11 മുതല്‍ മൂന്നു വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ നിര്‍ജലീകരണത്തിന് കാരണമാകുന്ന പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം. അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം.
വെയിലിനൊപ്പം പനിയും
ജില്ലയില്‍ ചൂട് കൂടിയതോടെ പനി, ജലദോഷം ചുമ, തൊണ്ടവേദന തുടങ്ങിയ ശ്വാസകോശ രോഗങ്ങളും പകര്‍ച്ച വ്യാധികളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ഈര്‍പ്പം, വെള്ളക്കെട്ട്, കൊതുക് വളരാനുള്ള സാഹചര്യം തുടങ്ങിയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് രോഗങ്ങള്‍ പെരുകുന്നത്. മഴക്കാലത്ത് കൊതുകുകള്‍ പെരുകിയതിനാല്‍ ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ തുടങ്ങിയവയും വര്‍ധിക്കാന്‍ ഇടയാക്കും. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതരും പറയുന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പനിയെതുടര്ന്നുള്ള വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ക്ഷീണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമായി കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി രോഗികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്.
പവര്‍കട്ടില്‍ വിയര്‍ത്ത് ജില്ല; പലയിടത്തും കട്ട് ഒന്നര മണിക്കൂറിലധികം
ജില്ലയില്‍ രാത്രിയിലുണ്ടാകുന്ന വൈദ്യുതി നിയന്ത്രണത്തില്‍ വിയര്‍ത്ത് സാധാരണക്കാര്‍. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ജില്ലയിലുടെ വിവിധ പ്രദേശങ്ങളില്‍ രാത്രി 6.30നും 12.30നും ഇടയില്‍ ഒന്നര മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങിയത്. മുന്‍കുട്ടി അറിയിക്കാതെയുണ്ടാകുന്ന വൈദ്യുതി മുടക്കമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ചില പ്രദേശങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ചില സ്ഥലങ്ങളില്‍ രാവിലെ ആറുമുതല്‍ ഏട്ടു വരെയുള്ള സമയങ്ങളിലും വൈദ്യുതി മുടങ്ങുന്നതായി പരാതിയുണ്ട്.
ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഇന്നലെ രാത്രി പലപ്പോഴായി ഒന്നര മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി. മഴ കുറഞ്ഞതോടെ രാത്രിയിലും അപാര ചൂടാണ്. ഇതു വൈദ്യുതി ഉപയോഗവും വലിയ തോതില്‍ വര്‍ധിപ്പിച്ചു.
അതേസമയം രാത്രി 6.30നും 12.30നുമിടയില്‍ എപ്പോള്‍ വേണമെങ്കിലും വൈദ്യുതി മുടങ്ങാവുന്ന സ്ഥിതിയാണ്. കൃത്യമായ സമയം പറയാനാവില്ലെന്നും കേരളത്തിനു പുറത്തുനിന്നുള്ള വൈദ്യുതിയുടെ ലഭ്യത കുറയുമ്പോഴാണ് കട്ട് വേണ്ടി വരുന്നതെന്നുമാണ് കെഎസ്ഇബി നല്കുന്ന വിശദീകരണം.
Kottayam
മണര്‍കാട്: ലഹരിമരുന്നിനെതിരേ സംസ്ഥാനവ്യാപകമായി സര്‍ക്കാര്‍ നടപ്പാക്കുന്ന തൂഫാന് യജ്ഞം 100 ദിവസം പൂര്‍ത്തിയാകുന്ന വേളയില്‍ പദ്ധതിയുടെ അമരക്കാരനായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആയുരാരോഗ്യ ആശംസകള്‍ നേര്‍ന്ന് മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മുന്‍ പഞ്ചായത്തംഗവും ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ ജിജി മണര്‍കാട് 101 കുര്‍ബാനപ്പണം നല്കി.
Kottayam
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയില്‍ ആധുനിക അറവുശാല എന്ന ആവശ്യം ശക്തമാകുന്നു. ഇത് വെറുമൊരു മാംസാഹാര വിഷയമല്ല. മറിച്ച് പൊതുജനാരോഗ്യത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും ഗൗരവമുള്ള വിഷയമാണ്.
ചങ്ങനാശേരിയില്‍ ആളുകള്‍ ഉപയോഗിക്കുന്ന മാംസത്തിന്റെ അളവ് എത്ര, അത് എവിടെയാണ് കശാപ്പു ചെയ്യുന്നത്, അറക്കുന്നതിന് മുന്‍പ് മൃഗങ്ങളെ വെറ്ററിനറി ഡോക്ടര്‍ പരിശോധിക്കുന്നുണ്ടോ, അറത്തശേഷം മാംസം ഉപഭോഗയോഗ്യമാണെന്ന് ഉറപ്പുവരുത്തുന്നുണ്ടോ, മാലിന്യങ്ങളും രക്തവും എങ്ങനെയാണ് സംസ്കരിക്കുന്നത്: ഇതിനൊന്നും അധികാരികള്‍ക്ക് വ്യക്തമായ മറുപടിയില്ല.
ഫാത്തിമാപുരത്ത് അപരിഷ്കൃതവും മാലിന്യപൂരിതവുമായി പ്രവര്‍ത്തിച്ചിരുന്ന അറവുശാല കാല്‍നൂറ്റാണ്ടു മുമ്പ് ജനകീയ പ്രക്ഷോഭത്തെയും കോടതി ഇടപെടലിനെയും തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു.
ഇതേത്തുടർന്ന് ചങ്ങനാശേരി നഗരസഭ രണ്ട് കോടിയോളം രൂപ മുടക്കി സര്‍ക്കാര്‍ ഏജന്‍സിയായ സില്‍ക്കിന്റെ മേല്‍നോട്ടത്തില്‍ ആധുനിക അറവുശാല സ്ഥാപിക്കാന്‍ നടപടികളാരംഭിച്ചെങ്കിലും സ്ഥലം ലഭ്യമാകാതിരുന്നതുമൂലം മാറിമാറിവന്ന നഗരസഭാ ഭരണസമിതികള്‍ക്ക് അറവുശാല എന്ന പദ്ധതി നടപ്പാക്കാനായില്ല.
കശാപ്പ് നടത്തുന്നത് വൃത്തിഹീന സാഹചര്യത്തില്‍; വില നിശ്ചയിക്കുന്നത് കച്ചവടക്കാരന്
ചങ്ങനാശേരി താലൂക്ക് പരിധിയില്‍ അറവുശാലയില്ലാത്തതിനാല്‍ ഇറച്ചി സ്റ്റാളുകളോടു ചേര്‍ന്നും മറ്റു സ്ഥലങ്ങളിലും വൃത്തിഹീനമായ സാഹചര്യത്തില്‍ മാടുകളെ കശാപ്പുചെയ്താണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ ഇറച്ചി സ്റ്റാളുകളില്‍ വില്പന നടത്തുന്നത്.
അറവുമാടുകളുടെ ലഭ്യതക്കുറവ് പറഞ്ഞ് ഇറച്ചിക്കടക്കാര്‍ ഇഷ്ടാനുസരണം വില വര്‍ധിപ്പിക്കുകയാണ്. ചങ്ങനാശേരിയിലും പരിസരപ്രദേശങ്ങളിലും ഒരുകിലോ ഇറച്ചിവില 500 രൂപയാണ്. മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ജില്ലാ പഞ്ചായത്ത് ഇറച്ചിവില ഏകീകരിക്കാന്‍ തീരുമാനമെടുത്തെങ്കിലും നടപ്പായില്ല.
കേരള മൃഗസംരക്ഷണ വകുപ്പിന്റെ 2018-19 കണക്കുകള്‍ പ്രകാരം കോട്ടയം ജില്ലയില്‍ മാത്രം പ്രതിവര്‍ഷം ഏകദേശം 4,659 ടണ്‍ എരുമ മാംസം, 1,173 ടണ്‍ പന്നിയിറച്ചി, 13,847 ടണ്‍ കോഴിയിറച്ചി എന്നിവ ഉപയോഗിച്ചതായി കണക്കാക്കുന്നു. 2011-ലെ ജനസംഖ്യാ കണക്കുകള്‍ അടിസ്ഥാനമാക്കിയാല്‍ ചങ്ങനാശേരി താലൂക്കിന്റെ ജനസംഖ്യ കോട്ടയം ജില്ലയുടെ ഏകദേശം 11.5 ശതമാനമാണ്.
ഈ അനുപാതത്തില്‍ കണക്കാക്കിയാല്‍ ചങ്ങനാശേരി മേഖലയിലെ എരുമ, പന്നി, കോഴി മാംസത്തിന്റെ വാര്‍ഷിക ഉപഭോഗം 2,200 ടണ്ണിലധികം വരാന്‍ സാധ്യതയുണ്ട്. അതായത് പ്രതിദിനം ശരാശരി ആറ് ടണ്ണിലധികം. ജില്ലാതല കണക്കുകളില്‍ നിന്നുള്ള ഒരു ഏകദേശ വിലയിരുത്തല്‍ മാത്രമാണിത്.
ആധുനിക അറവുശാലയുടെ മാനദണ്ഡം
ഒരു ആധുനിക അറവുശാല സാധാരണ അറവുകേന്ദ്രത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. മൃഗത്തെ അറക്കുന്നതിന് മുന്‍പ് ആന്റിമോര്‍ട്ടം പരിശോധന നടത്തുന്നു. രോഗലക്ഷണങ്ങളുള്ളതോ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതോ ആയ മൃഗങ്ങളെ ഇതിലൂടെ കണ്ടെത്താം.
അറത്തശേഷം പോസ്റ്റ്മോര്‍ട്ടം മീറ്റ് ഇന്സ്പെക്ഷനും നടത്തുന്നു. മാംസവും ആന്തരിക അവയവങ്ങളും പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കുക, രോഗബാധിതമായ മാംസം ഭക്ഷ്യശൃംഖലയില്‍ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
ഇതിനുപുറമേ, ശുചിത്വമുള്ള അറവുരീതികള്‍, ശീതീകരണ സംവിധാനങ്ങള്‍, രക്തത്തിന്റെയും മറ്റ് അറവ് മാലിന്യങ്ങളുടെയും ശാസ്ത്രീയ സംസ്കരണം, മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നിവയും അറവുശാലയിലുണ്ടാകും. ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം, പരിസ്ഥിതി സംരക്ഷണം, മൃഗക്ഷേമം എന്നിവ ഒരുപോലെ പരിഗണിക്കുന്ന സംവിധാനമാണിത്. ഈ പരിശോധനകള്‍ നടത്തേണ്ടത് സര്‍ക്കാര്‍ നിയയോഗിച്ച ഒരു വെറ്ററിനറി ഡോക്ടറായിരിക്കണം.
ആധുനിക അറവുശാലയില്ലാത്തതിനാല്‍ ചങ്ങനാശേരി നഗരസഭയിലും സമീപത്തെ മറ്റ് പഞ്ചായത്തുകളിലും ഈ നിബന്ധനകളൊന്നും പാലിക്കപ്പെടുന്നില്ല.
കശാപ്പ് ചെയ്യുന്ന ഉരുക്കളെയും മാംസത്തിന്റെ ഗുണനിലവാരവും പരിശോധിക്കണം
കേരളത്തിലെ അറവുശാല നിയമങ്ങളും ചട്ടങ്ങളും മൃഗങ്ങളുടെയും മാംസത്തിന്റെയും വെറ്ററിനറി പരിശോധന നിര്‍ബന്ധമാക്കുന്നുണ്ട്. കശാപ്പിനു മുമ്പും ശേഷവുമുള്ള പരിശോധനകളില്‍ യോഗ്യമല്ലെന്ന് കണ്ടെത്തുന്ന മാംസം പിടിച്ചെടുക്കാനും നശിപ്പിക്കാനും നിയമത്തില്‍ വ്യക്തമായ വ്യവസ്ഥകളുണ്ട്.
ചങ്ങനാശേരി നഗരത്തിലും പരിസര പഞ്ചായത്തുകളിലും കശാപ്പു ചെയ്യുന്ന കന്നുകാലികളുടെ പരിശോധനയും ശുചിത്വപാലനവും മാലിന്യസംസ്കരണവും മാംസത്തിന്റെ ഗുണനിലവാരം ഉറപ്പുവരു ത്തലും എത്രത്തോളം കാര്യക്ഷമമാണെന്ന് പരിശോധിക്കപ്പെടണം. 2014-ല്‍ കേരളത്തിലെ ചില ഒന്നാം ക്ലാസ് നഗരസഭകളില്‍ നിലവിലുള്ള അറവുശാലകള്‍ ആധുനികവത്കരിക്കുന്നതിനും പുതിയവ നിര്‍മിക്കുന്നതിനുമായി തയാറാക്കിയ പദ്ധതിയില്‍ ചങ്ങനാശേരിയും ഉള്‍പ്പെട്ടിരുന്നെങ്കിലും പന്ത്രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി എങ്ങുമെത്തിയിട്ടില്ല.
അജയ്കുമാർ ഗംഗോത്രി മുൻ പ്രവാസി, ചങ്ങനാശേരി
ആധുനിക അറവുശാലയ്ക്കുള്ള അനുയോജ്യ സ്ഥലം കണ്ടെത്തും
ആധുനിക അറവുശാല ചങ്ങനാശേരിക്ക് അത്യാവശ്യമാണ്. ശുചിയായ തും ഗുണനിലവാരവുമുള്ളതുമായ മാംസം ലഭ്യമാകുക എന്നത് ഓരോ ഉപഭോക്താവിന്റെയും അവകാശമാണ്.അറവുശാലയ്ക്കായി ആള്‍പാര്‍പ്പ് കുറഞ്ഞതും അനുയോജ്യവുമായ സ്ഥലം കണ്ടെത്താന്‍ നഗരസഭാ ഭരണസമിതി ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇതിന് ജനങ്ങളുടെ പിന്തുണയും സഹകരണവും അനിവാര്യമാണ്.
കുഞ്ഞുമോന് പുളിമൂട്ടില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്, ചങ്ങനാശേരി നഗരസഭ
Kottayam
കോട്ടയം: ജില്ലാതല ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിന്റെ ജില്ലാതല പരാതി പരിഹാര കമ്മിറ്റി സംയുക്ത യോഗത്തില്‍ ലൈസന്‍സുമായി ബന്ധപ്പെട്ട 26 അപേക്ഷകള്‍ തീര്‍പ്പാക്കി. വ്യവസായ സംരംഭകരുടെ 35 അപേക്ഷകളാണ് കമ്മിറ്റിക്ക് ലഭിച്ചത്. ബാക്കി അപേക്ഷകള്‍ ന്യൂനതകള്‍ പരിഹരിച്ചു നല്കാന് സംരംഭകര്‍ക്കും സമയബന്ധിതമായി തുടര്‍നടപടി സ്വീകരിക്കാന്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്കി.
ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അധ്യക്ഷത വഹിച്ചു. വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍, തദ്ദേശ സ്വയംഭരണം, നഗരാസൂത്രണം, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ്, മൈനിംഗ് ആന്‍ഡ് ജിയോളജി, റവന്യു, കൃഷി എന്നീ വകുപ്പുകളുടെയും കെഎസ്ഇബിയുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ജില്ലാമേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
വ്യവസായ സംരംഭങ്ങള്‍ക്ക് സമയബന്ധിതമായി ലൈസന്‍സ് ലഭിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറായും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനമാണ് ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ്. ലൈസന്‍സ് അപേക്ഷകളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭകരുടെ പരാതി പരിഹരിക്കുന്നതിനുള്ളതാണ് ജില്ലാതല പരാതി പരിഹാര കമ്മിറ്റി. അപേക്ഷ സമര്‍പ്പിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രവുമായും താലൂക്ക് വ്യവസായ ഓഫീസുകളുമായുമാണ് ബന്ധപ്പെടേണ്ടത്.
Kottayam
നീലംപരൂര്: പള്ളി ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് പൂരം പടയണിക്ക് തുടക്കം കുറിച്ച് മകം പടയണി അരങ്ങേറും. ഇന്നലെ പടയണികള്‍ക്ക് കാവലായി പടയണിക്കളത്തില്‍ കാവല്‍ പിശാച് എത്തി. രാത്രി പത്തിന് ചേരമാന്‍ പെരുമാള്‍ കോവിലില്‍ പോയി അനുവാദം വാങ്ങിയ ശേഷമാണ് ചടങ്ങുകള്‍ തുടങ്ങിയത്.
ഇന്ന് ഗന്ധര്‍വ നഗരത്തില്‍ കണ്ട ക്ഷേത്രദര്‍ശനത്തിന്റെ കാഴ്ചയായ അമ്പലക്കോട്ട എഴുന്നള്ളും. പതിനഞ്ചു ദിവസത്തെ പടയണി ചടങ്ങുകളില്‍ പതിനാലാം ദിവസമാണ് മകം പടയണി. മകം പടയണിയില്‍ അടിയന്തര കോലമായി എഴുന്നെള്ളുന്നത് അമ്പലക്കോട്ടയാണ്. നെല്ലിന്റെ നാളായ മകം നാളിലാണ് മകം പടയണി ക്ഷേത്രമുറ്റത്ത് നടത്തുന്നത്. രാവിലെ 9 മുതല്‍ ചിറമ്പുകുത്ത് ആരംഭിക്കും. രാത്രി 11ന് കുടംപൂജകളി, തോത്താകളി, വേലകളി എന്നിവ നടക്കും. തുടര്‍ന്ന് വേലയന്നങ്ങളും അമ്പലക്കോട്ടയും എഴുന്നെള്ളും.
നാളെ പ്രസിദ്ധമായ പൂരം പടയണി നടക്കും. നൂറുകണക്കിനാളുകളുടെ ആര്‍പ്പുവിളികളുടെയും ആരവങ്ങളുടെയും അകമ്പടിയില്‍ ഒരു വല്യന്നവും രണ്ട് ഇടത്തരം അന്നങ്ങളും പുത്തനന്നങ്ങളും കൂടാതെ അവിട്ടം നാളില്‍ ചൂട്ടുവച്ച് ആരംഭിച്ച കോലങ്ങളും പൂരം പടയണിയില്‍ ഒന്നിച്ച് വല്യന്നത്തിന് കൂട്ടായി പടയണിക്കളത്തില്‍ എത്തും. അന്നങ്ങളുടെയും കോലങ്ങളുടെയും അവസാന ഘട്ട പണിയില്‍ സജീവമാണ് ക്ഷേത്രപരിസരം, പുത്തന്‍ അന്നങ്ങളുടെ വരിച്ചില് ജോലികളാണ് പ്രധാനമായും നടക്കുന്നത്.
Kottayam
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ എക്സ്റേ യൂണിറ്റിൽ എക്സ്റേ ഫിലിമില്ലാത്തത് രോഗികളെ വലയ്ക്കുന്നു. വാർഡുകളിൽ കിടക്കുന്ന രോഗികളാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. ഫിലിം ഇല്ലാത്തതിനെത്തുടർന്ന് രോഗികളുടെയോ കൂട്ടിരിപ്പുകാരുടെയോ ഫോണിൽ എക്സ്റേ ഫലം ഡിജിറ്റലായി കൊടുത്തുവിടുകയാണ്. എന്നാൽ, ഫോണില്ലാത്ത രോഗികളാണെങ്കിൽ വലിയ പ്രതിസന്ധിയാകും. ഫോണില്ലാത്ത രോഗികളുടെ ഫലം തങ്ങളുടെ ഫോണിൽ കോപ്പിചെയ്തു വാർഡിൽ കൊണ്ടുവന്ന് ഡോക്ടറെ കാണിക്കേണ്ട ഗതികേടിലാണ് എക്സ്റേ യൂണിറ്റിലെ ജീവനക്കാർ.
ഓർത്തോ, സർജറി, മെഡിസിൻ തുടങ്ങിയ ഒപികളിൽ വരുന്ന രോഗികൾക്ക് എക്സ്റേ വേണ്ടി വരുമ്പോൾ യൂണിറ്റിൽനിന്നു ഡിജിറ്റൽ എക്സ്റേ റിസൾട്ട് ഈ ഒപികളിലെ കംപ്യൂട്ടറിലേക്ക് അയച്ചു കൊടുക്കും. എന്നാൽ, കംപ്യൂട്ടർ സംവിധാനമില്ലാത്തതിനാൽ യൂറോളജി, ഇഎൻടി തുടങ്ങിയ ഒപികളിലെ രോഗികളും ഫോണിൽ റിസൾട്ട് എടുത്തുകൊണ്ട് പോകുകയാണ്.
അതേസമയം, എക്സ്റേ ഫിലിം എത്തിക്കുന്ന ഏജൻസിക്ക് പണംകൊടുക്കാനില്ലെന്നും എജൻസിയുടെ കൈവശം ഫിലിം സ്റ്റോക്കില്ലാത്തതാണ് ഇപ്പോഴത്തെ അപര്യാപ്തതയ്ക്കു കാരണമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് പറഞ്ഞു.
Kottayam
പാലാ: സെന്റ് തോമസ് കോളജ് പാലാ (ഓട്ടോണമസ്) ആതിഥേയത്വം വഹിക്കുന്ന 45-ാമത് ബിഷപ് വയലില്‍ ഓള് കേരള ഇന്റര്‍ കൊളീജിയറ്റ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ പാലാ സെന്റ് തോമസ് കോളജ് ഫൈനലില്‍ പ്രവേശിച്ചു.
ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാംദിനത്തില്‍ സെന്റ് തോമസ് കോളജിലെ ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഡീപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അങ്കമാലി, ശ്രീനാരായണ കോളജ് ചേളന്നൂരിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കി സെമി ഫൈനലില്‍ പ്രവേശിച്ചു. സ്കോര്‍ 25-22, 20-25, 28-26, 25-20.
ഉച്ചകഴിഞ്ഞ് മൂന്നിന് നടന്ന പുരുഷ വിഭാഗം സെമി ഫൈനലില്‍ കോഴിക്കോട് സെന്റ് ജോസഫ്സ് കോളജ് ദേവഗിരിയെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കിയാണ് ആതിഥേയരായ സെന്റ് തോമസ് കോളജ് ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍ 25-14, 18-25, 23-25, 25-12, 15-9.
ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഡീ പോള്‍ അങ്കമാലി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയെ നേരിടും. ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന രണ്ടാം വനിതാ സെമി ഫൈനലില്‍ പാലാ അല്‍ഫോന്‍സാ കോളജ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിനെ നേരിടും.
പുരുഷ-വനിതാ വിഭാഗങ്ങളിലെ ഫൈനല്‍ മത്സരങ്ങള്‍ നാളെ നടക്കും.
Kottayam
ചങ്ങനാശേരി: സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 23-ാമത് അഖില കേരള മോണ്‍. സിറിയക് കണ്ടങ്കരി സ്മാരക ഹയര്‍ സെക്കന്‍ഡറി ജനറല്‍ ക്വിസ് മത്സരം നാളെ രാവിലെ 10ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും.
ഒരു സ്കൂളില്‍നിന്ന് രണ്ടു ടീമുകള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവുമായി നാളെ രാവിലെ 9.30ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോൺ: 9447277797.
Kottayam
പാലാ: കെ.എം. മാണി മെമ്മോറിയല്‍ ജനറല്‍ ആശുപത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ധിച്ചു. ആശുപത്രിയില്‍ മോഷണവും പരിസരത്ത് സംഘര്‍ഷങ്ങളും പതിവായി. ഇക്കഴിഞ്ഞ ദിവസം അവശനിലയിലുള്ള ഭാര്യയുമായി എത്തിയ യുവാവിനെ ചിലര്‍ കയ്യേറ്റം ചെയ്തിരുന്നതായി പരാതി ഉയര്‍ന്നിരുന്നു.
കുറച്ചു മാസങ്ങളായി ആശുപത്രിയില്‍ മോഷ്ടാക്കളുടെ ശല്യവുമുണ്ട്. ആശുപത്രിയില്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടായിട്ടും കാഷ് കൗണ്ടര്‍ കുത്തിത്തുറന്ന് മോഷണം നടന്നിട്ടുണ്ട്. ആശുപത്രിയിലെ സ്റ്റീല്‍ പൈപ്പുകളും അഗ്നിശമന ഉപകരണങ്ങളില്‍നിന്നുള്ള നോസിലുകളും നിരന്തരമായി മോഷണം പോകുന്നു. മദ്യപരുടെയും ഗുണ്ടകളുടെയും ശല്യം ആശുപത്രിയില്‍ നിരന്തരമായി ഉണ്ടാകുന്നു. കാഷ്വാലിറ്റിയില്വരെ മദ്യപന്മാരുടെയും ഗുണ്ടകളുടെയും അക്രമം വര്‍ധിച്ചുവരുന്നതിനാല്‍ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണി നേരിടുന്നു.
പൊലിസ് എയ്ഡ് പോസ്റ്റ് വേണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് മുഖേന ജില്ലാ പൊലിസ് മേധാവിക്ക് കത്തയച്ചതായി നഗരസഭാധ്യക്ഷ മായാ രാഹുല്‍. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇതിനുമുന്‍പും ജില്ലാ പൊലിസ് മേധാവിക്ക് കത്തുകള്‍ അയച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കിയതിനാല്‍ പൊലിസ് എയ്ഡ് പോസ്റ്റ് അനുവദിച്ചു കിട്ടുമെന്നാണ് പ്രതീക്ഷ.
മായാ രാഹുല്‍, നഗരസഭാ ചെയര്‍പേഴസണ്‍, പാലാ
നിലവില്‍ ആശുപത്രിയിലെ സാഹചര്യം ഗുരുതരമായതിനാല്‍ ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എത്രയും വേഗം ആശുപത്രിയില്‍ പൊലിസ് എയ്ഡ് പോസ്റ്റ് അനുവദിച്ചു നല്‍കണം.
ജോസുകുട്ടി പൂവേലി, പൊതുപ്രവര്ത്തകന്
പാലാ ജനറല്‍ ഹോസ്പിറ്റലില്‍ പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിരവധി തവണ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖേന ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. അനുകൂലമായ നിലപാട് ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
പീറ്റര്‍ പന്തലാനി (ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം)
Kottayam
ചങ്ങനാശേരി: ട്രാൻസല്ലേ ഇന്റർനാഷണൽ അക്കാദമി സംഘടിപ്പിച്ച വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കാർഡ് അറ്റംപ്റ്റിൽ തൃക്കൊടിത്താനം ആലുംപറന്പിൽ അരുണ്‍ സാബുവിന് റിക്കാർഡ് നേട്ടം. മൈൻഡ് ട്രെയിനിംഗ്, ഹിപ്നോട്ടിസം, മെന്റലിസം, അസിസ്റ്റന്റ് കൗണ്‍സലിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്.
Kottayam
അന്ത്യാളം: 135 വര്‍ഷം പൂര്‍ത്തിയാകുന്ന അന്ത്യാളം വിശുദ്ധ മത്തായി ശ്ലീഹായുടെ പള്ളിയില്‍ തിരുനാള്‍ ഇന്ന് ആരംഭിക്കുമെന്ന് വികാരി ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ അറിയിച്ചു. 10 മുതല്‍ 17 വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്.
13ന് രാവിലെ 6.45നും 9.30നും വിശുദ്ധ കുര്‍ബാന. 18ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. 19ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന. 6.45ന് ജപമാല പ്രദക്ഷിണം. സ്നേഹവിരുന്ന്.
പ്രധാന തിരുനാള്‍ ദിനമായ 20ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. ഉച്ചകഴിഞ്ഞ് മൂന്നിന് കുട്ടികളെ എഴുത്തിനിരുത്ത്. മത്തായി ശ്ലീഹായുടെ തൂലികയായ തൂവല്‍ ഉപയോഗിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന അപൂര്‍വ പള്ളികളില്‍ ഒന്നാണിത്. 3.30ന് മത്തായി നാമധാരികളുടെ സംഗമം. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന-മാര്‍ ജേക്കബ് മുരിക്കന്‍. ആറിന് പ്രദക്ഷിണം. 7.30ന് ഗാനമേള.
എഴുത്തിനിരുത്താന്‍ ആഗ്രഹിക്കുന്നവരും മത്തായി നാമധാരി സംഗമത്തില്‍ പങ്കെടുക്കുന്നവരും 6282156412 എന്ന ഫോണ്‍ നമ്പരില്‍ ബുക്ക് ചെയ്യണമെന്ന് വികാരി അറിയിച്ചു.
Kottayam
ചങ്ങനാശേരി: ഏറെ തിരക്കുള്ള മുനിസിപ്പല്‍ ജംഗ്ഷനില്‍ സ്വകാര്യകേബിളുമായി ബന്ധപ്പെട്ടുള്ള മാന്‍ഹോളിനു ചുറ്റുമുള്ള കുഴി ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും അപകടക്കെണി.
ആയിരക്കണക്കിനു വാഹനങ്ങളും കാല്‍നടക്കാരും കടന്നുപോകുന്ന ജംഗ്ഷനിലെ മാന്‍ഹോളിനു ചുറ്റും റോഡ് ഇടിഞ്ഞുപൊളിഞ്ഞാണ് കുഴി രൂപപ്പെട്ടത്.
ഈ റോഡ് എന്‍എച്ച് 183യുടെ പരിധിയിലാണ്. ജനപ്രതിനിധികള്‍ ഇടപെട്ട് റോഡിലെ അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
Kottayam
പൂവത്തിളപ്പ്: പള്ളിക്കത്തോട്, അകലക്കുന്നം, കൊഴുവനാൽ പഞ്ചായത്തുകളിലെ ജനങ്ങളുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം. പൂവത്തിളപ്പുവഴി വൈറ്റില ഹബ്ബിലേക്ക് കെഎസ്ആർടിസി ബസ് സർവീസിന് തുടക്കം.
എംഎൽഎമാരായ ചാണ്ടി ഉമ്മൻ, റോണി കെ. ബേബി, അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സുനിൽ തോമസ്, പൂവത്തിളപ്പ് വാർഡംഗം ഷിന്റോ കൊച്ചുപുരയ്ക്കൽ എന്നിവരുടെ ഇടപെടലിലാണ് സർവീസ് ആരംഭിക്കുന്നത്.
റാന്നിയിൽനിന്ന് രാവിലെ 6.30ന് പുറപ്പെടുന്ന ബസ് മണിമല, പള്ളിക്കത്തോട്, പൂവത്തിളപ്പ്, കൊഴുവനാൽ, പാലാ, രാമപുരം, കൂത്താട്ടുകുളം, പിറവംവഴി രാവിലെ 10ന് വൈറ്റില ഹബ്ബിലെത്തും. വൈകുന്നേരം അഞ്ചിന് വൈറ്റിലയിൽനിന്ന് പുറപ്പെട്ട് ഇതേ റൂട്ടിൽ രാത്രി 8.30ന് റാന്നിയിലെത്തും. പൂവത്തിളപ്പിൽ രാവിലെ 7.10നും രാത്രി 7.30നും ബസ് എത്തും.
Kottayam
പാലാ: മീനച്ചില്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ പ്രഥമ വൈസ് പ്രസിഡന്റായിരുന്ന കെ.എം. മാണിയുടെ സ്മരണയ്ക്കായി ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന അഞ്ചാമത് കര്‍ഷക, കര്‍ഷകത്തൊഴിലാളി അവാര്‍ഡ് വിതരണം നാളെ ഉച്ചകഴിഞ്ഞ് 3.30 കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു.
ബാങ്കില്‍നിന്നു വായ്പയെടുത്ത കൃഷിക്കാരില്നിന്നുമാണ് മികച്ച കര്‍ഷകരെ തെരഞ്ഞെടുത്തത്. അതോടൊപ്പം കര്‍ഷകത്തൊഴിലാളി അവാര്‍ഡും അംഗങ്ങളുടെ മക്കളില്‍നിന്നു പഠനത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്യും.
ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചന് വാളിപ്ലാക്കല്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ഫില്‍സണ്‍ മാത്യൂസ് കര്‍ഷക അവാര്‍ഡ് വിതരണവും കെ.എം. മാണി അനുസ്മരണ പ്രഭാഷണവും നടത്തും. കര്‍ഷകത്തൊഴിലാളി അവാര്‍ഡ് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ജോസ് ടോമും വിദ്യാഭ്യാസ അവാര്‍ഡുകള്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മായാ രാഹുലും വിതരണം ചെയ്യും.
മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോണ്സണ് പുളിക്കല്‍, ഇ-നാട് യുവജന സഹകരണ സംഘം പ്രസിഡന്റ് സജേഷ് ശശി, നഗരസഭ വികസനമുന്നണി കണ്‍വീനര്‍ ബിജു പാലൂപടവില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ജോര്ഡിന് കിഴക്കേതലക്കല്‍, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് റീജണല്‍ ഡയറക്ടര്‍ ജോസഫ് തോമസ്, വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, മീനച്ചില്‍ കാര്‍ഷിക വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.കെ. സജിനി കുമാരി, മുന്‍ പ്രസിഡന്റ് കെ.പി. ജോസഫ്, ഭരണസമിതി അംഗം ടി.ജി. ബാബു, സെക്രട്ടറി ജോ പ്രസാദ് എന്നിവര്‍ പ്രസംഗിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഔസേപ്പച്ചന് വാളിപ്ലാക്കല്‍, സെക്രട്ടറി ജോ പ്രസാദ് കുളിരാനി, ബോര്‍ഡ് അംഗങ്ങളായ കെ.പി. ജോസഫ്, പെണ്ണമ്മ ജോസഫ്, ലതിക അജിത്, ടി.ജി. ബാബു, ബെന്നി തെരുവത്ത് ടോമി, വാഴംപ്ലാക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Kottayam
11 വർഷത്തിനിടെ നിർമിച്ചത് അഞ്ച് തൂണുകൾ മാത്രം
അയർക്കുന്നം:പഞ്ചായത്തിലെ ആറുമാനൂർ - പാറേക്കടവ് പാലത്തിന് ഇങ്ങനെ നിൽക്കാനാണോ വിധിയെന്ന് നാട്ടുകാർ ചോദിക്കാൻ തുടങ്ങിയിട്ട് വർഷം 11ആയി. 2015ൽ ഉമ്മൻ ചാണ്ടിയുടെ കാലത്ത് തുടങ്ങി വച്ച പാലം നിർമാണം 2026ലും അഞ്ചു തൂണുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.
അയർക്കുന്നം പഞ്ചായത്തിലെ ആറുമാനൂർ കരയെയും ഏറ്റുമാനൂർ കരയെയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം. പാറേക്കടവ്-നന്ത്യാട്ട് കടവ് എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. അയർക്കുന്നം പഞ്ചായത്തിൽ കുറച്ചു വർഷങ്ങൾക്കു മുമ്പുവരെ കടത്തുകാരൻ ഉണ്ടായിരുന്ന കടവാണ് പാറേക്കടവ്-നന്ത്യാട്ട് കടവ്. കടത്തുകാരൻ പെൻഷൻ പറ്റിയാൽ പുതിയ കടത്തുകാരനെ അനുവദിക്കില്ലെന്ന നിയമപ്രകാരം ഈ തസ്തിക പിന്നീട് ഇല്ലാതായി. ഇതോടെയാണ് പാലം നിർമിക്കാൻ തീരുമാനിച്ചത്.
റവന്യു വകുപ്പിന്റെ റിവർ മാനേജ്മെന്റെ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പാലം നിർമാണം ആരംഭിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒൻപതു പാലങ്ങൾക്കായി 32 കോടി രൂപയാണ് അന്ന് വകയിരുത്തിയത്. നാലു കോടി രൂപയാണ് ആറുമാനൂർ പാലത്തിനായി അനുവദിച്ചത്. നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണചുമതല.
കടത്തുനിന്നു, പാലവും വന്നില്ല
ആറുമാനൂർ പ്രദേശത്തുള്ളവർക്കു വേഗത്തിൽ ഏറ്റുമാനൂരിലെ വിവിധ സ്ഥാപനങ്ങളിൽ എത്താൻ സാധിക്കുന്ന എളുപ്പവഴി കൂടിയായിരുന്നു ഇത്. മുന്‍പ് കടത്ത് ഉണ്ടായിരുന്നപ്പോൾ വിദ്യാർഥികൾ ഉൾപ്പടെ ഇതിനെ ആശ്രയിച്ചിരുന്നു. നിലവിൽ കടത്തും പാലവും ഇല്ലാത്ത സ്ഥിതിയാണ്. പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നിരവധി ജനകീയ സമരങ്ങൾ നടന്നെങ്കിലും പ്രയോജനമുണ്ടായില്ല.
അധികൃതർ ഇടപെടണം
പാലത്തിന്റെ തൂണുകൾ നിർമിച്ചിട്ട് വർഷങ്ങളായി. മറ്റു നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. പാലം നിർമാണത്തിൽ അധികാരികളുടെ അടിയന്തര ശ്രദ്ധ ഉണ്ടാകണം.
ജിന്റോ ജോർജ് ,കളവച്ചതുണ്ടത്തിൽ, ആറുമാനൂർ
ഗതാഗതക്കുരുക്കിന് പരിഹാരമാകും
കിഴക്കൻ മേഖലയിലുള്ളവർക്ക് ഏറ്റുമാനൂർ, മെഡിക്കൽ കോളജ്, എംജി സർവകലാശാല, പേരൂർ, നീണ്ടൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയാണിത്. അയർക്കുന്നം റോഡിലെ ഗതാഗതക്കുരുക്കിന് പാലം പൂർത്തിയായാൽ പരിഹാരമാകും.
ജോയി കൊറ്റം, അയർക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ്
പ്രയോജനമാകും
പാലം പണി പൂർത്തിയായാൽ നിരവധി വിദ്യാർഥികൾക്ക് പ്രയോജനമാകും. എംജി യൂണിവേഴ്സിറ്റി, ഏറ്റുമാനൂർ, പേരൂർ എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്താം.
വൈഷ്ണവ്, വിദ്യാർഥി, കൊങ്ങാണ്ടൂർ
Kottayam
പാതാമ്പുഴ: പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചു തുടക്കം കുറിച്ച പ്രതിമാസ സാംസ്കാരിക പരിപാടികളില്‍ ആദ്യത്തേത് പാതാമ്പുഴ ഇലഞ്ഞിത്തറയില്‍ സംഘടിപ്പിച്ചു. വയലാര്‍ രാമവര്‍മയുടെ 50-ാം വാര്‍ഷിക അനുസ്മരണത്തിന്റെ ഭാഗമായി വയലാര്‍ വര്‍ത്തമാനങ്ങളാണ് ഇലഞ്ഞിത്തറയില്‍ നടത്തിയത്.
എഴുത്തുകാരനും ചിന്തകനുമായ ഡോ. റോയി തോമസ്, പി.എം. മുഹ്സിന് എന്നിവര്‍ വയലാര്‍ അനുസ്മരണം നടത്തി. അബ്ദുല്‍ മനാഫ് എഴുതിയ അറുപത് തിരിയിട്ട നിലവിളക്ക് എന്ന കവിതാ സമാഹാരവും മെഹ്റുന്നീസാ പ്രമോദ് എഴുതിയ ജലജാലകം തുറന്ന് ആകാശത്തെ വിളിക്കുന്നു എന്ന കവിതാ സമാഹാരവും രചയിതാക്കള്‍ ഇലഞ്ഞിത്തറയില്‍ പരിചയപ്പെടുത്തി കവിത അവതരിപ്പിച്ചു. ഇരുവരും പുസ്തകങ്ങള്‍ വഴിയോര വായനമൂലയിലേക്ക് കൈമാറി.
പി.എസ്. ഹാഷിം, വി.പി. റഷീദ്, പി.പി. മാഹിന്‍, മിനിമോള്‍ ബിജു, റെജി ഷാജി എന്നിവര്‍ പ്രസംഗിച്ചു . ലൈബ്രറി യുവത റോഡിന് റിവര്‍ യൂത്ത് അംഗങ്ങളും ലൈബ്രറിയുടെ വനിതാക്ഷരം വനിതാവേദി പ്രതിനിധികളും പങ്കെടുത്തു. ലൈബ്രറി സെക്രട്ടറി എബി ഇമ്മാനുവല്‍, വൈസ് പ്രസിഡന്റ് എം.ആര്. പ്രസന്നകുമാര്‍, ലൈബ്രേറിയന്‍ ജോസ് കാഞ്ഞിരത്തുങ്കല്‍, കെ.എസ്. മനു, ഇ.ആര്. രതീഷ് , മനു കര്യാപുരയിടം എന്നിവര്‍ നേതൃത്വം നല്കി.
Kottayam
പുതുവേലി: കാരിത്താസ് ഹോസ്പിറ്റലിന്റെയും കോട്ടയം അതിരൂപത ഹെല്‍ത്ത് കമ്മീഷന്റെയും നേതൃത്വത്തില്‍ പുതുവേലി സെന്റ് ജോസഫ്സ് പള്ളിയുടെയും കെസിസി, കെസിഡബ്ല്യുഎ, കെസിവൈഎല്‍ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ "കരുതല്‍ കൂടുതല്‍ കരുത്തോടെ' എന്ന പേരില്‍ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ സെമിനാര്‍ പുതുവേലി സെന്റ് ജോസഫ്സ് ക്നാനായ കാത്തോലിക്ക പള്ളിയില്‍ നടത്തി.
കാരിത്താസ് ഹോസ്പിറ്റല്‍ പാസ്റ്ററല്‍ കെയര്‍ ഡയറക്ടര്‍ ഫാ. മാത്യു കണ്ണാലയില്‍ ഉദ്ഘാടനം ചെയ്തു. പുതുവേലി സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. ജേക്കബ് തടത്തില്‍ സന്നിഹിതനായിരുന്നു.
പാലിയേറ്റീവ് കെയറിന്റെ പ്രാധാന്യം രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായ കരുതല്‍, കാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള അവബോധം, കാന്‍സര്‍ പ്രതിരോധ മാര്‍ഗങ്ങള്‍, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ബോധവത്കരണം നല്‍കുകയും സമൂഹത്തില്‍ ആരോഗ്യപരിചരണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയും ചെയ്ത പരിപാടിക്ക് ഡോ. ജോസ് ജോം തോമസ് നേതൃത്വം നല്കി.
Kottayam
മേലുകാവ്: മോഡൽ ലയൺസ് ക്ലബ് ഓഫ് അടൂർ എമിറേറ്റ്സിന്റെ നേതൃത്വത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളജിലെ പൂർവ വിദ്യാർഥികളുടെയും എൻഎസ്എസിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും മേരിഗിരി ഐഎച്ച്എം ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ, ബ്ലഡ് ഡൊണേഷൻ ക്യാമ്പും സൗജന്യ ഭക്ഷ്യധാന്യ കിറ്റു വിതരണവും ഡയാലിസിസ് കിറ്റു വിതരണം നടത്തി.
ഹെൻറി ബേക്കർ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ഗിരീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽഎം.ജെ. സെബാസ്റ്റ്യൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കോളജ് അലുമ്നി അസോസിയേഷൻ പ്രസിഡന്റും ലയൺസ് ജില്ലാ ചീഫ് പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഡോ. സ്റ്റാലിൻ കെ. തോമസ് ചടങ്ങിൽ മുഖ്യതിഥിയായി പങ്കെടുത്തു.
എംജി യൂണിവേഴ്സിറ്റി സെനറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ജി.എസ്. ഗിരീഷ് കുമാറിനെയും എം.ജെ. സെബാസ്റ്റ്യൻ എംഎൽഎയെയും പൊന്നാട അണിയിച്ച് ആദരിച്ചു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, അലുമ്നി അസോസിയേഷൻ വൈസ് പ്രസിഡന്റ് വിൽസൺ മാത്യു, ഡോ. ഉമാറാണി, ജസ്റ്റിൻ ജോസഫ്, ദേവിക, ദേവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Kottayam
കഠിനാധ്വാനം ജീവിതവിജയത്തിലേക്കുള്ള വഴി: എഡിജിപി പി. വിജയന്
കോട്ടയം: കഠിനാധ്വാനമാണ് ജീവിത വിജയത്തിലേക്കുള്ള വഴിയെന്ന് എഡിജിപി പി. വിജയന്. കോട്ടയം ഗിരിദീപം ബഥനി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കോട്ടയം നിയോജക മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ സ്കൂളുകളെയും വിദ്യാര്‍ഥികളെയും അനുമോദിക്കുന്ന സ്പീക്കേഴ്സ് എക്സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പി. വിജയന്.
ലോക നേതാക്കളെല്ലാം ലക്ഷ്യത്തില്‍ ഉറച്ചുനിന്നവരാണ്. ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാകുക എന്നത് പരമ പ്രധാനമാണ്. നിതാന്ത പരിശ്രമത്തിലൂടെ ലക്ഷ്യം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരേ വിദ്യാര്‍ഥികള്‍ ശക്തമായി പ്രതിരോധം നടത്തണമെന്നും എഡിജിപി കൂട്ടിചേർത്തു. ചലച്ചിത്രതാരം ജോണി ആന്റണി മുഖ്യാതിഥിയായി.
സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജില്ലാ പൊലിസ് മേധാവി കെ.എം. സാബു മാത്യു, ഗിരിദീപം സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ഫാ. മാത്യു ഏബ്രഹാം മോഡിയില്‍ ഒഐസി, ഗിരിദീപം ബഥനി എച്ച്എസ്എസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സൈജു കുര്യന് ഒഐസി, ഗിരിദീപം കോളജ് ഡയറക്ടര്‍ ഫാ. റോബിന് ഈട്ടിത്തടത്തില്‍ ഒഐസി, ഫാ. ഡേവിഡ് ചരുവിളയില്‍ ഒഐസി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാകുമാരി സലിമോന്‍, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി വര്‍ക്കി, ജില്ലാ പഞ്ചായത്തംഗം ഗ്രേസി കരിമ്പന്നൂര്‍, ബ്ലോക്ക് പഞ്ചായത്തംഗം മിഥുന് ജി. തോമസ്, പഞ്ചായത്തംഗം രജനി സന്തോഷ് എന്നിവര്‍ പങ്കെടുത്തു. നിയോജകമണ്ഡലത്തിലെ 33 സ്കൂളുകളില്‍ നിന്നായി 800ഓളം കുട്ടികള്അവാര്ഡ് ഏറ്റുവാങ്ങി.
Kottayam
ഭരണങ്ങാനം: പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന നായ്ക്കാന- കാഞ്ഞിരമറ്റം- വേഴാങ്ങാനം റോഡ് ഒരു വര്‍ഷത്തിലേറെയായി പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ വാഴ നട്ടു. നിരന്തരം പരാതികള്‍ കൊടുത്തിട്ടും അധികാരികള്‍ യാതൊരു അനുകൂല നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വിവിധ സ്കൂളുകളിലെ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. കാല്‍നടയാത്ര പോലും ബുദ്ധിമുട്ടായ സ്ഥിതിയിലാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ.
ഒരു വര്‍ഷം മുമ്പ് ടാറിംഗിനാണെന്ന് പറഞ്ഞ് 20 വീപ്പകളിലായി കെമിക്കല്‍ അടങ്ങിയ പശ റോഡിന്റെ സൈഡില്‍ ഇറക്കിയിരുന്നു. ഇപ്പോള്‍ അത് പൊട്ടിയൊഴുകി കാഞ്ഞിരമറ്റം തോട്ടിൽ പരക്കുകയാണ്. ഈ തോടിന്റെ സൈഡിലാണ് ജലനിധിയുടെ കിണര്‍ സ്ഥിതി ചെയ്യുന്നത്. പ്രദേശവാസികള്‍ ഈ ജലമാണ് കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നത്.
ആളുകളുടെ ജീവനുതന്നെ ഭീഷണിയാണ് ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്ത് അധികാരികള്‍ ഇടപെട്ട് എത്രയും പെട്ടെന്നു റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരത്തിലേക്ക് കടക്കുമെന്നു നാട്ടുകാര്‍ മുന്നറിപ്പ് നല്കി.
Kottayam
പള്ളിക്കത്തോട്: പൂവത്തിളപ്പ് പള്ളിക്കത്തോട്, അകലക്കുന്നം, കൊഴുവനാൽ പഞ്ചായത്തുകളിലെ ജനങ്ങളുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം. പൂവത്തിളപ്പ് വഴി വൈറ്റില ഹബിലേക്ക് കെഎസ്ആർടിസി ബസ് സർവീസിന് തുടക്കം.
റാന്നിയിൽനിന്ന് രാവിലെ 6.30ന് പുറപ്പെടുന്ന ബസ് മണിമല, പള്ളിക്കത്തോട്, പൂവത്തിളപ്പ്, കൊഴുവനാൽ, പാലാ, രാമപുരം, കൂത്താട്ടുകുളം, പിറവം വഴി രാവി ലെ 10ന് വൈറ്റില ഹബ്ബിലെത്തും. വൈകുന്നേരം അഞ്ചിന് വൈറ്റിലയിൽനിന്ന് പുറപ്പെട്ട് ഇതേ റൂട്ടിൽ രാത്രി 8.30ന് റാന്നിയിലെത്തും. പൂവത്തിളപ്പിൽ രാവിലെ 7.10നും രാത്രി 7.30നും ബസ് എത്തും.
എംഎൽഎമാരായ ചാണ്ടി ഉമ്മൻ, റോണി കെ. ബേബി, അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സുനിൽ തോമസ്, പൂ വത്തിളപ്പ് വാർഡംഗം ഷിന്റോ കൊച്ചുപുരയ്ക്കൽ എന്നിവരുടെ ഇടപെടിലാണ് സർവീസ് ആരംഭിക്കുന്നത്.
Kottayam
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നാളെ രാവിലെ 10മുതല്‍ രണ്ടു വരെ സൗഖ്യാനുഗ്രഹ കണ്വന്ഷന് നടത്തും. ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന, വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴി, തിരുശേഷിപ്പ് വണക്കപ്രാര്ഥന, വിശുദ്ധ സെബസ്ത്യാനോസിന്റെ നൊവേന എന്നി ശുശ്രൂഷകള്‍ നടക്കും. ഫാ. ടോംസ് കളപ്പുര കാര്‍മികത്വം വഹിക്കും.
ദിവ്യകാരുണ്യാഗ്നി കൺവൻഷൻ
അയർക്കുന്നം: ആറുമാനൂർ മംഗളവാർത്താ ചർച്ചിൽ ദിവ്യകാരുണ്യാഗ്നി കൺവൻഷൻ നാളെ നടക്കും. ഫാ. ജോർജ് നുഴായിത്തടം മുഖ്യ കാർമികത്വം വഹിക്കും. രാവിലെ 9.30 ന് ജപമാല. തുടർന്ന് വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, 11.15 ന് വിശുദ്ധ കുർബാന,തുടർന്ന് കൈവയ്പു ശുശ്രൂഷ
Kottayam
കോട്ടയം: ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ചു കോട്ടയം എസ്എച്ച് മെഡിക്കൽ സെന്റർ ഒരുക്കുന്ന അവബോധന പദ്ധതിയായ ശ്രിതം 2026 ലോഗോ പ്രകാശനം കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി 29 വരെ അർഹരായവർക്ക് സൗജന്യ കാർഡിയോളജി കൺസൾട്ടേഷൻ, ഫ്ലാഷ് മോബ് ഉൾപ്പെടെയുള്ള വിവിധ ഹൃദയ ആരോഗ്യ അവബോധന പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, വാക്കത്തോണുകൾ നിരക്കിളവുകളോടെ പ്രത്യേക ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ എന്നിവയും ലഭ്യമാകും.
ലോക ഹൃദയദിനമായ 29ന് കോട്ടയം നഗരത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പ്രമുഖർ പങ്കെടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആശുപത്രി ഡയറക്ടർ സിസ്റ്റർ ജീനാ റോസ് എസ്എച്ച്, അസോസിയേറ്റ് ഡയറക്ടർ സിസ്റ്റർ ലിറ്റിൽ ഫ്ളവർ എസ്എച്ച്, സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. കെ. ജയപ്രകാശ്, സി.ഒ.ഒ ഡോ. ജിഷ ടി.യു., റിലേഷൻസ് മാനേജർ സൗമ്യ നവീൻ തുടങ്ങിയവർ പ്രസംഗിച്ചു.
Kottayam
പുതുവേലി: കാരിത്താസ് ഹോസ്പിറ്റലിന്റെയും കോട്ടയം അതിരൂപത ഹെല്‍ത്ത് കമ്മീഷന്റെയും നേതൃത്വത്തില്‍ പുതുവേലി സെന്റ് ജോസഫ് ക്നാനായ കാത്തോലിക്ക പള്ളിയില്‍ കരുതല്‍ കൂടുതല്‍ കരുത്തോടെ എന്നപേരില്‍ ആരോഗ്യ ബോധവത്കരണ സെമിനാര്‍ നടത്തി.
കാരിത്താസ് ഹോസ്പിറ്റല്‍ പാസ്റ്ററല്‍ കെയര്‍ ഡയറക്ടര്‍ ഫാ. മാത്യു കണ്ണാലയില്‍ ഉദ്ഘാടനം ചെയ്തു. പുതുവേലി സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജേക്കബ് തടത്തില്‍ സന്നിഹിതനായിരുന്നു. പാലിയേറ്റീവ് കെയറിന്റെ പ്രാധാന്യം,കാന്‍സര്‍ അവബോധം, പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ബോധവത്കരണം നടത്തി. ഡോ. ജോസ് ജോം തോമസ് നേതൃത്വം നല്കി.
Kottayam
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത കുടുംബകൂട്ടായ്മ, ബൈബിള്‍ അപ്പൊസ്തലേറ്റ് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വചനപഠന സംഗമമായ നൂറുമേനി സീസണ്-4 സമാപന സമ്മേളനവും ഗ്രാന്‍ഡ് ഫിനാലെയും നാളെയും പന്ത്രണ്ടിനുമായി എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കുമെന്ന് അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, ബൈബിള്‍ അപ്പൊസ്തലേറ്റ് അതിരൂപത ഡയറക്ടര്‍ ഫാ.ഡോ. കുര്യന് മൂലയില്‍, നൂറുമേനി ചെയര്മാന് സണ്ണി തോമസ് ഇടിമണ്ണിക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
12ന് രാവിലെ ഒമ്പതിന് അതിരൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി ഫാ.ഡോ. ജോജു കോക്കാട്ട് മുഖ്യപ്രഭാഷണം നടത്തും.
നൂറുമേനി ചെയര്മാന് സണ്ണി തോമസ് ഇടിമണ്ണിക്കല്‍, ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ.ഡോ. കുര്യന് മൂലയില്‍, സംസ്ഥാന ബാലാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ സിസിലി ജോസഫ്, ഫാ.ഡോ. ജോര്‍ജ് ഇലഞ്ഞിക്കല്‍, സിസ്റ്റര്‍ ജെയ്സലി, നൂറുമേനി ജനറല്‍ കണ്‍വീനര്‍മാരായ പ്രഫ. ജോസഫ് ടിറ്റോ, ഡോ. ജോബിന് എസ്. കൊട്ടാരം, ബൈബിള്‍ അപ്പൊസ്തലേറ്റ് കണ്‍വീനര്‍ ഡോ.പി.സി അനിയന്‍കുഞ്ഞ്, പാസ്റ്ററല്‍കൗണ്‍സില്‍ സെക്രട്ടറി പ്രഫ.ജോച്ചന് ജോസഫ്, നവജീവന്ട്രസ്റ്റ് ഡയറക്ടര്‍ പി.യു. തോമസ്, ടോമിച്ചന് കൈതക്കളം എന്നിവര്‍ പ്രസംഗിക്കും.
ഡോ. റൂബിള്‍ രാജ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് നേതൃത്വം നല്‍കും. നൂറുമേനി മൂന്ന് സീസണുകള്‍ക്ക് നേതൃത്വം നല്കിയ ഫാ. ജോര്‍ജ് മാന്തുരുത്തിലിനെ സമ്മേളനത്തില്‍ ആദരിക്കും. ജോബിന് എസ്. കൊട്ടാരം, പ്രഫ. ജോസഫ് ടിറ്റോ, ജോസുകുട്ടി കുട്ടംപേരൂര്‍, സൈബി അക്കര, ലാലി ഇളപ്പുങ്കല്‍, മറിയം പൊട്ടന്കളം, ടോമിച്ചന് കൈതക്കളം, സി.സി. സ്കറിയ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സിസ്റ്റര്‍ മാര്‍ഗരറ്റ് മരിയയും ബിജി ജോസഫും വചനതാരങ്ങള്
കന്യാസ്ത്രീകളുടെ വിഭാഗത്തില്‍ സിസ്റ്റര്‍ മാര്‍ഗരറ്റ് മരിയ സിഎംസി 391 വചനങ്ങളും അല്മായരുടെ വിഭാഗത്തില്‍ ബിജി ജോസഫ് പുഷ്പകത്തുകാലായില് ഏറ്റുമാനൂര്‍ 315 വചനങ്ങളും എഴുതി നൂറുമേനി വചനതാരങ്ങളായി. നൂറുമേനിയില് ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച ചെത്തിപ്പുഴ, പാറേല്‍ ഇടവകകള്‍ക്ക് പ്രത്യേക അവാര്‍ഡ് നല്‍കും. തീര്ഥാടകസങ്കീര്ത്തനം മനഃപാഠമാക്കിയ 798 വിദ്യാര്‍ഥികളെ സ്കോളര്‍ഷിപ്പ് നല്കി ആദരിക്കും.
ഗ്രാൻഡ് ഫിനാലെ മത്സരങ്ങള്‍ നാളെ രാവിലെ പത്തിനാണ് നടക്കുന്നത്. ലിസമ്മ ജോസഫ് നൂറ്റെട്ടില് ആന്‍ഡ് ടീം (കുട്ടനാട് റീജിയന്), വര്‍ഗീസ് കുരുവിള കുന്നുംപുറത്ത് ആന്‍ഡ് ടീം (കോട്ടയം റീജിയന്), കാര്‍മല്‍ ജോസ് മാറാട്ടുകളം ആന്‍ഡ് ടീം (ചങ്ങനാശേരി റീജിയന്), ജിസാ ജോര്‍ജ് കൂരിക്കാട് ആന്‍ഡ് ടീം (നെടുംകുന്നം റീജിയന്), എന്‍.എഫ്. ഫ്രാന്‍സിസ് നാഞ്ഞിലത്ത് (തിരുവനന്തപുരം റീജിയന്) എന്നിവര്‍ പങ്കെടുക്കും.
Kottayam
കോട്ടയം: പുസ്തകങ്ങളുടെ ഡിജിറ്റൈസേഷന്റെ പ്രയോജനം അടുത്ത തലമുറകള്‍ക്കും ലഭിക്കുമെന്ന് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പും സിഎംഎസ് കോളജ് മാനേജരുമായ ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്.
കോളിന്‍സ് ലൈബ്രറിയും ഇന്‍ഡിക് ഡിജിറ്റല്‍ ആര്ക്കൈവിസും (ഗ്രന്ഥപ്പുര) സംയുക്തമായി സിഎംഎസ് കോളജിലെ പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ഉദ്ഘാനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പൊതുചര്‍ച്ച ദീപിക ചീഫ് എഡിറ്റര്‍ ഫാ.ഡോ. ജോര്‍ജ് കുടിലില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അഞ്ജു ശോശന്‍ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. റീനു ജേക്കബ്, എംജി യൂണിവേഴ്സിറ്റി ബെഞ്ചമിന്‍ ബെയ്ലി ചെയര്‍ പ്രഫ.ഡോ. ബാബു ചെറിയാന്, സിഎസ്ഐ മധ്യകേരള മഹായിടവക ട്രഷറര്‍ റവ. ജിജി ജോണ്‍ ജേക്കബ്, ഷിജു അലക്സ്, ജിസോ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമ്മേളനത്തില്‍ പങ്കെടുത്ത പ്രമുഖര്‍ തങ്ങളുടെ പക്കലുള്ള പുസ്തകങ്ങളും ഡിജിറ്റൈസേഷനായി കൈമാറും. പുതിയ പദ്ധതിയിലൂടെ ചരിത്ര പ്രാധാന്യമുള്ള സിഎംഎസ് കോളജില്‍ വിപുലമായ ഡിജിറ്റല്‍ ആര്‍ക്കൈവ് നിര്‍മാണത്തിനാണ് തുടക്കമാകുന്നത്.ആദ്യഘട്ടമായി കോളജിലെ പുസ്തകങ്ങളാണ് ഡിജിറ്റൈസ് ചെയ്യുന്നത്.
Kottayam
അയര്‍ക്കുന്നം : പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. അനില്‍ കരിപ്പിങ്ങാപ്പുറം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജിന്‍സി സേവ്യർ അധ്യക്ഷത വഹിച്ചു.
വിരമിച്ച അധ്യാപകരായ മെര്ലിന് ജോസഫ്, ഡാന്റി തോമസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സ്റ്റാഫ് സെക്രട്ടറി അശ്വിന് ജെ. പടിഞ്ഞാറേക്കര, അധ്യാപകരായ മരിയ ജോസഫ്, അലന് ആന്റണി, സാനിമോള്‍ മാത്യു, അക്ഷയ് മാത്യു, സിറില്‍ ജോര്‍ജ്, ബിനിജ ജോസഫ്, വിദ്യാര്‍ഥി പ്രതിനിധികളായ അര്‍പ്പിത വിനീഷ്, അനുമോള്‍ മനു, അനന്യമോള്‍ അനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kottayam
എരുമേലി: റോഡരികിൽ സ്ഥിരമായി മാലിന്യം തള്ളുന്നത് അവസാനിപ്പിച്ചപ്പോൾ തെരുവുനായകളുടെ ശല്യവും ഒഴിഞ്ഞു. പതിവായി മാലിന്യങ്ങളിൽനിന്ന് ഭക്ഷണമാക്കിയിരുന്ന നായകളാണ് മറ്റു മാലിന്യകേന്ദ്രത്തിലേക്ക് സ്ഥലം വിട്ടത്. എരുമേലി സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിന് മുന്നിൽ റോഡരികിലാണ് മാലിന്യങ്ങൾ പതിവായി കുമിഞ്ഞിരുന്നത്.
കഴിഞ്ഞ മണ്ഡലകാലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇടുന്നതിന് ഇവിടെ പഞ്ചായത്ത് അധികൃതർ ബിൻ സ്ഥാപിച്ചിരുന്നു. പാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമേ ജൈവമാലിന്യങ്ങളും ബിന്നിലും പരിസരങ്ങളിലും ആളുകൾ തള്ളിയതോടെയാണ് പ്രദേശം തെരുവുനായ്ക്കൾ കൈയടക്കിയത്. ഇത് തടയാൻ മുന്നറിയിപ്പ് ബോർഡും നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടും പ്രയോജനമുണ്ടായില്ല.
മാലിന്യങ്ങൾ നീക്കി മടുത്ത പഞ്ചായത്ത് ഒടുവിൽ കഴിഞ്ഞയിടെ ബിന്നുകൾ എടുത്തുമാറ്റിയ ശേഷം വലിയ ബോർഡിൽ മുന്നറിയിപ്പ് സ്ഥാപിച്ചു. ഇതോടെ ഇവിടെ മാലിന്യങ്ങൾ തള്ളുന്നത് ഇല്ലാതായി. ഇതോടെ തെരുവുനായകളുടെ ശല്യവും കുറഞ്ഞെന്ന് നാട്ടുകാർ പറയുന്നു.
മാലിന്യ സംസ്കരണത്തിന് പ്രത്യേക പദ്ധതി പഞ്ചായത്തുതലത്തിൽ വേണം. ശേഖരണം, സംസ്കരണം, ബോധവത്കരണം എന്നിവയെല്ലാം ചേർത്ത് ഒറ്റ പദ്ധതിയിലൂടെ പഞ്ചായത്തിലെ മാലിന്യ സംസ്കരണം നടപ്പാക്കണം. പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്ന സാമൂഹ്യ ഓഡിറ്റിംഗ് ഉണ്ടെങ്കിൽ പോരായ്മകൾ തത്സമയം തന്നെ പരിഹരിക്കപ്പെടും.
ബിനോ ജോൺ ചാലക്കുഴി (കേരള കോൺഗ്രസ്-എം ജില്ലാ ജനറൽ സെക്രട്ടറി)
പൊതുസ്ഥലത്ത് മാലിന്യങ്ങൾ ശേഖരിക്കാൻ പഞ്ചായത്ത് വയ്ക്കുന്ന ഉപാധികളിൽ എല്ലാ മാലിന്യങ്ങളും തള്ളുന്ന ശീലം മാറിയാൽ തന്നെ തെരുവുനായ്ക്കൾ ഒഴിയും. ജൈവമാലിന്യങ്ങൾ വളമാക്കി മാറ്റി തദ്ദേശ സ്ഥാപനങ്ങൾ വരുമാനം കണ്ടെത്തിയാൽ മാലിന്യസംസ്കാരണം സുഗമമാകും.
എം.എം. ബാബു (സിപിഐ എരുമേലി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി)
മാലിന്യ പരിപാലന നിയമം വിദേശത്ത് കൃത്യമായി നടപ്പിലാകുമ്പോൾ നമ്മുടെ നാട്ടിൽ മാത്രം കടലാസിൽ ഒതുങ്ങി. ശിക്ഷാ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ മാലിന്യം എവിടെയും ഇടാമെന്ന സ്ഥിതിയുണ്ടാകും. തോടുകളിൽ മാലിന്യവാഹിനികളായി. വൈകാതെ നമ്മുടെ തോടുകൾ അഴുക്കുചാലുകളായി മാറും.
എബി മാത്യു, മണപ്പറമ്പിൽ എരുമേലി
Kottayam
പൊൻകുന്നം: ദിവസങ്ങളായി പകൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി തടസപ്പെടുന്നതിനാൽ പൊൻകുന്നത്ത് ജനം ദുരിതത്തിൽ. ടൗണിലും പരിസരപ്രദേശങ്ങളിലും വ്യാപാരികളും വീട്ടുകാരും ഇതുമൂലം വലയുകയാണ്. ഇൻവെർട്ടർ, ജനറേറ്റർ സൗകര്യമില്ലാത്ത സർക്കാർ ഓഫിസുകളും പ്രതിസന്ധിയിലാണ്. പകൽ കടുത്തചൂടിൽ വൈദ്യുതി വിതരണമില്ലാതാകുന്നതോടെ ഓഫിസ് പ്രവർത്തനവും താറുമാറാകുന്നുണ്ട്.
രാത്രി പലവട്ടം വൈദ്യുതി മുടക്കമുണ്ട്. അതും നിശ്ചിത സമയങ്ങളിൽ അല്ലാത്തതും ബുദ്ധിമുട്ടായി. വൈദ്യുതി തടസപ്പെടുന്ന സമയം മുൻകൂട്ടി അറിയിച്ചാൽ മുൻകരുതൽ എടുക്കാൻ സൗകര്യമായിരുന്നുവെന്ന് നാട്ടുകാരും വ്യാപാരികളും പറഞ്ഞു.
Kottayam
കാഞ്ഞിരപ്പള്ളി: പഠന പ്രവർത്തനങ്ങളോടൊപ്പം വിദ്യാർഥികളുടെ ശാരീരിക, മാനസികാരോഗ്യ പരിപാലനത്തിനായി തമ്പലക്കാട് എൻഎസ്എസ് യുപി സ്കൂളിൽ നീന്തൽ, സൈക്കിളിംഗ് പരിശീലനം ആരംഭിച്ചു. സംസ്ഥാനത്തുതന്നെ ആദ്യമായിട്ടാണ് സർക്കാർ എയ്ഡഡ് സ്കൂളിൽ സ്ഥിരമായി ക്ലാസിനൊപ്പം നീന്തൽ, സൈക്കിളിംഗ് പരിശീലനം സംഘടിപ്പിക്കുന്നതെന്ന് പ്രധാനാധ്യാപികയായ ലേഖ ജി. നായർ പറയുന്നു.
ദിവസവും മുക്കാൽ മണിക്കൂർ വീതമായി യുപി വിഭാഗത്തിലെ ആൺകുട്ടികൾക്കാണ് നിലവിൽ പരിശീലനം നൽകിവരുന്നത്. രക്ഷാകർത്താക്കൾ നൽകിയ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ 25 വിദ്യാർഥികളാണ് നീന്തൽ പരിശീലനം നടത്തുന്നത്.
സൈക്കിൾ പഠനത്തിനായി സ്കൂളിലെ എൽപി വിഭാഗം വിദ്യാർഥികളടക്കം പങ്കെടുക്കുന്നുണ്ട്. പെൺകുട്ടികൾക്കും നീന്തൽ പരിശീലനം ഉടൻ ആരംഭിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിൽ നീന്തൽ മത്സരത്തിൽ ചാന്പ്യനായ കാർത്തിക് കൃഷ്ണദാസ് ഈ സ്കൂളിലെ വിദ്യാർഥിയായിരുന്നു. കാർത്തികിന്റെ വിജയം സ്കൂളിന് പ്രചോദനമാകുകയായിരുന്നു. തമ്പലക്കാട് സ്വദേശിയായ ചന്ദ്രമോഹൻ നായരാണ് തന്റെ ഉടമസ്ഥതയിലുള്ള കുളം വിദ്യാർഥികൾക്ക് നീന്തൽ പരിശീലനത്തിനായി സൗജന്യമായി നൽകിയിരിക്കുന്നത്.
Kottayam
കോരുത്തോട്: കോരുത്തോട് നിവാസികളുടെ നിരന്തര അഭ്യർഥന മാനിച്ച് പ്രദേശത്തേക്ക് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു. പൊൻകുന്നം എടിഒയുമായി ബ്ലോക്ക് പഞ്ചായത്ത് കോരുത്തോട് ഡിവിഷൻ മെംബർ ബിനു മറ്റക്കര നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടായത്.
കോട്ടയത്തുനിന്ന് ഉച്ചകഴിഞ്ഞ് 3.45ന് ആരംഭിച്ച് മുണ്ടക്കയത്തെത്തി കോരുത്തോട്, കുഴിമാവ് കാളകെട്ടി, മൂക്കൻപെട്ടി, കണമല വഴി എരുമേലിയിൽ എത്തിച്ചേരുന്ന നിലയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കോരുത്തോട് പള്ളിപ്പടി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പുതുതായി സർവീസ് ആരംഭിച്ച പ്രിയദർശിനി ബസിന് സ്വീകരണം നൽകി.
കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ഫ്ലാഗ് ഓഫ് ബ്ലോക്ക് മെംബർ ബിനു മറ്റക്കര നിർവഹിച്ചു. സി.എ. തോമസ് അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Kottayam
എരുമേലി: സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകൾ കേസുകളിൽ പിടിച്ചിട്ട വാഹനങ്ങളുടെ ശവപ്പറമ്പുകളാകരുത് എന്ന ലക്ഷ്യത്തോടെ സർക്കാർ തുടങ്ങിയ സ്പേസ് പദ്ധതി എരുമേലി പൊലിസ് സ്റ്റേഷനിൽ വിജയിച്ചില്ല. പിടിച്ചിട്ട വാഹനങ്ങൾ നിരവധിയാണ്. ലേലം ചെയ്ത് ഇവ നീക്കിയിട്ടില്ല. തുരുമ്പെടുത്ത് ജീർണിച്ച് പഴകി ദ്രവിച്ച വാഹനങ്ങൾ ഏറെയാണ്. ഇതൊക്കെ ആക്രി വിലയിലാണെങ്കിൽ വിൽക്കാൻ പറ്റുമെന്നിരിക്കേ നടപടി ഇല്ലെന്നാണ് ആക്ഷേപം.
അതേസമയം വിവിധ കേസുകളിലായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ നീക്കം ചെയ്യൽ നടപടികൾ തുടങ്ങിയെന്ന് പൊലിസ് പറയുന്നു. എന്നാൽ, മാസങ്ങളായിട്ടും വാഹനങ്ങൾ നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട പ്രധാന ഇടത്താവളമായതിനാൽ എരുമേലിയിൽ തീർഥാടന കാലത്തുണ്ടാകുന്ന ഗതാഗത നിയമലംഘനങ്ങൾ, അപകടങ്ങൾ എന്നിവയിൽപ്പെട്ട് ഒട്ടേറെ വാഹനങ്ങൾ പിടിച്ചെടുക്കേണ്ടി വരുന്നുണ്ട്. അബ്കാരി - ലഹരി കേസുകളുടെ ഭാഗമായി അനധികൃത മദ്യക്കടത്ത്, ലഹരിവസ്തുക്കളുടെ കടത്ത് എന്നിവയ്ക്ക് ഉപയോഗിച്ച വാഹനങ്ങളുമുണ്ട്.
കോട്ടയം ജില്ലാ പൊലിസ് ചീഫിന്റെ നിർദേശപ്രകാരം എരുമേലി ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലെ കേസുകളിൽപ്പെടാത്തതും അവകാശികളില്ലാത്തതുമായ വാഹനങ്ങളുടെ കൃത്യമായ ലിസ്റ്റ് തയാറാക്കിയിട്ടുണ്ടന്ന് പൊലിസ് ഉദ്യോഗസ്ഥർ പറയുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എംഎസ്ടിസിയുടെ ഇ-ലേലം പോർട്ടൽ വഴിയാണ് ലേല നടപടികൾ സ്വീകരിക്കുന്നതെങ്കിലും വാഹനങ്ങൾ എരുമേലി സ്റ്റേഷൻ പരിസരത്ത് തുടരുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് ആക്ഷേപം.
Kottayam
കണമല: ശബരിമല റോഡിലെ കണമല ഇറക്കത്തിന് സുരക്ഷ കൂട്ടുന്നു. ഇതിന്റെ ഭാഗമായി കണമല ഇറക്കത്തിലെ അതീവ അപകട മേഖലയായ അട്ടിവളവിൽ കോൺക്രീറ്റ് ഭിത്തിയുടെ നിർമാണം ആരംഭിച്ചു. 24 മീറ്റർ നീളത്തിൽ 3.60 മീറ്റർ ഉയരത്തോടെയാണ് സംരക്ഷണഭിത്തിയുടെ നിർമാണം. 22 ലക്ഷം രൂപയോളമാണ് ഇതിന് ഫണ്ട് ചെലവിടുന്നത്.
അട്ടിവളവിൽ ഏതെങ്കിലും വാഹനം നിയന്ത്രണം തെറ്റിയാൽ ക്രാഷ് ബാരിയർ തകർത്തു കൊക്കയിലേക്ക് മറിഞ്ഞു വീഴരുത് എന്നതാണ് ലക്ഷ്യമിടുന്നത്. നിലവിൽ അട്ടിവളവിൽ ക്രാഷ് ബാരിയറുണ്ട്. പക്ഷെ ഓരോ സീസണിലും തുടർച്ചയായി വാഹനങ്ങൾ ഇടിച്ചതുമൂലം ക്രാഷ് ബാരിയർ ദുർബലമാണ്. ഈ ക്രാഷ് ബാരിയറിന്റെ പിന്നിൽ പഴയ കരിങ്കൽക്കെട്ടുള്ളത് അപകടങ്ങളിൽ പലപ്പോഴായി തകർന്നു. ഇതിന് പകരമാണ് ബലവത്തായ കോൺക്രീറ്റ് സംരക്ഷണഭിത്തിയുടെ നിർമാണം ആരംഭിച്ചിരിക്കുന്നത്.
ശബരിമല സീസൺ ആരംഭിക്കുന്ന നവംബർ ആദ്യം ജോലികൾ പൂർത്തിയാകും. ഇതോടൊപ്പം ഇറക്കത്തിൽ കൂടുതൽ ബ്ലിങ്കിംഗ് ലൈറ്റുകളും വാഹന വേഗം കുറയ്ക്കുന്ന സ്റ്റഡുകളും തമിഴ്, തെലുങ്ക്, കന്നഡ ഉൾപ്പടെ വിവിധ ഭാഷകളിൽ അപകട സൂചന മുന്നറിയിപ്പ് ബോർഡുകളും രാത്രിയിൽ വെളിച്ചവും അപകട സുരക്ഷ ബോർഡുകളും സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
Kottayam
അരുവിത്തുറ: രാജ്യത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് കാരണമാകുന്നത് വിഭവ വിതരണത്തിലെ അശാസ്ത്രീയത ആണെന്ന് സാമ്പത്തിക വിദഗ്ധനും ഗ്രന്ഥകാരനും ടി.എം. ജേക്കബ് മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് ഗവൺമെന്റ് കോളജ് മണിമലക്കുന്ന് പ്രിൻസിപ്പാളുമായ പ്രഫ.ഡോ. റോയി സ്ക്കറിയ.
അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ഇക്കണോമിക്സ് അസോസിയേഷൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു.
ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, ഇക്കണോമിക്സ് വിഭാഗം മേധാവി ലിഡിയ ജോർജ്, അധ്യാപകരായ ജോസിയ ജോൺ, ഡോൺ ജോസഫ്, അസോസിയേഷൻ പ്രസിഡന്റ് അഡോണ ബിനോയ്, ഡോണാ ബിജു തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ചെലവിന്റെ സാമ്പത്തികശാസ്ത്രം എന്ന വിഷയത്തിൽ പ്രഫ.ഡോ റോയി സ്കറിയ ക്ലാസ് നയിച്ചു.
Kottayam
കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നു നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്കുള്ള കാല്‍നടയാത്രക്കാരുടെ ദുരിതത്തിന് ഇനിയും പരിഹാരമായില്ല. റെയില്‍വേ സ്റ്റേഷനില്‍ നിന്നു നേരിട്ടു സ്റ്റാന്‍ഡിലേക്ക് നടപ്പാത വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.
നിലവില്‍ നാഗമ്പടം സ്റ്റാന്‍ഡില്‍ നിന്നു ഒരു നടപ്പാത ഉണ്ടെങ്കിലും അത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ഗുഡ്ഷെപേർഡ് റോഡിലേക്കാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
ഗുഡ്ഷെപേർഡ് റോഡില്‍ നിന്നു റെയില്‍വേ സ്റ്റേഷനിലേക്ക് കയറണമെങ്കില്‍ ട്രാക്കിലൂടെ നടക്കണം. പലരും ട്രാക്കിലൂടെ നടക്കുകയും ബസ് സ്റ്റാന്‍ഡിനും റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള മതില് ചാടിക്കടക്കുകയും ചെയ്താണ് യാത്ര എളുപ്പമാക്കുന്നത്.
റെയിൽവേ കനിയണം
ശബരിമല സീസണ് ആരംഭിക്കുന്നതോടെ ആയിരക്കണക്കിന് തീര്‍ഥാടകരാണ് കോട്ടയം റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുന്നത്. ഇങ്ങനെ തിരക്കുള്ള സാഹചര്യങ്ങളില്‍ സ്ഥിരമായ യാത്രക്കാരും അല്ലാത്തവരും റെയില്‍വേ സ്റ്റേഷനില്‍ നിന്നു ബസ് സ്റ്റാന്‍ഡിലേക്കെത്താന്‍ ഏറെ പ്രയാസപ്പെടും. റെയില്‍വേയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമായതിനാല്‍ സംസ്ഥാനത്തിനോ ജില്ലാ ഭരണകൂടത്തിനോ ഒന്നും ചെയ്യാനും സാധിക്കുന്നില്ല.
മുഖ്യമന്ത്രിക്ക് പരാതി നല്‍കും
മറ്റു സംസ്ഥാനങ്ങളിലെല്ലാം പൊതുഗതാഗത കേന്ദ്രങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനങ്ങളുണ്ട്. കേരളത്തില്‍ ഇത് തഴയപ്പെടുകയാണ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്.
എബി ഐപ്പ്, പൊതുപ്രവർത്തകൻ
നടപ്പാത അത്യാവശ്യം
റെയില്‍വേ സ്റ്റേഷനില്‍ നിന്നു നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് ഒരു നടപ്പാത അത്യാവശ്യമാണ്. വൈകി എത്തുന്ന സമയങ്ങളിലാണ് ഏറെ പ്രയാസം.
വിനയ പിള്ള, എംഎ വിദ്യാര്‍ഥിനി, സിഎംഎസ് കോളജ്
Kottayam
കോട്ടയം പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റായി ചുമതലയേറ്റ വി.ബി. ബിനു ചെയ്യാ നാഗ്രഹിക്കുന്ന കാര്യങ്ങൾ പങ്കുവയ്ക്കുന്നു.
പബ്ലിക് ലൈബ്രറിയെക്കുറിച്ചുള്ള സ്വപ്നം ?
പബ്ലിക് ലൈബ്രറിയെ സംസ്ഥാനത്തെതന്നെ ഏറ്റവും മികച്ച സാംസ്കാരിക ഇടമാക്കുകയാണ് ലക്ഷ്യം. വായനയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനൊപ്പം സാംസ്കാരിക ഒത്തുചേരലുകൾക്കുള്ള ഇടമായി മാറ്റിയെടുക്കും.
യുവജനങ്ങള്‍ക്കായി എന്തെങ്കിലും പദ്ധതികള്‍?
വായിക്കുന്ന ധാരാളം പേര് ഇപ്പോഴത്തെ തലമുറയിലുണ്ട്. പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷന് ഏകദേശം പൂര്‍ത്തിയാകാറായി. ലൈബ്രറിയില്‍ എത്തിയില്ലെങ്കിലും വായിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങള്‍ ഓണ്‍ലൈനായി വായിക്കാം.
കുട്ടികളുടെ ലൈബ്രറി നവീകരണം?
കുട്ടികള്‍ക്കായി ലൈബ്രറിയും പാര്‍ക്കുമുണ്ട്. പാര്‍ക്കിന്റെ നവീകരണവും ഉടൻ പൂര്‍ത്തിയാകും. കുട്ടികളെ വായനയിലേക്കും സാംസ്കാരിക പരിപാടികളിലേക്കും ആകര്‍ഷിക്കുക എന്നത് പ്രധാന ലക്ഷ്യമാണ്.
ബീഥോവന് മ്യൂസിക് അക്കാദമി ഉടനെ യാഥാര്‍ഥ്യമാകുമോ?
എംജി യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് പാശ്ചാത്യസംഗീത പഠനത്തിനായുള്ള ബീഥോവന് മ്യൂസിക് അക്കാദമി ഉടനെ പ്രവര്‍ത്തനമാരംഭിക്കും. ഫാ. പ്രഫ. എം.പി. ജോര്‍ജിന്റെ നേതൃത്വത്തിലാകും അക്കാദമി പ്രവര്‍ത്തിക്കുന്നത്.
Kottayam
മീനടം: മീനടം പഞ്ചായത്ത് വാർഡ് 1 ചീരംകുളത്ത് (പട്ടികജാതി സംവരണം), വീണ്ടും തെരഞ്ഞെടുപ്പ് കാഹളം. വിജയിച്ച ശേഷം ദിവസങ്ങൾക്കുള്ളിൽ മരണമടഞ്ഞ കോൺഗ്രസ് നേതാവ് പ്രസാദ് നാരായണന്റെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. പ്രസാദ് നാരായണന്റെ ഭാര്യ പ്രീത പ്രസാദ് ആണ് കോൺഗ്രസ് സ്ഥാനാർഥി. ഇടത് മുന്നണി സ്ഥാനാർഥിയായി സിപിഎമ്മിലെ ചന്ദ്രു നാരായണൻ മത്സരിക്കുന്നു. എൻഡിഎയ്ക്കു വേണ്ടി ബിജെപി സ്ഥാനാർഥിയായി ഗൗരി ശങ്കറും മത്സരിക്കുന്നു. യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാൽ തെരഞ്ഞെടുപ്പ് ഫലം പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല.
പത്രിക സമർപ്പിച്ചു
പാമ്പാടി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാമ്പാടി പഞ്ചായത്ത് വാർഡ് പത്ത് (കുമ്പന്താനം) എൽഡിഎഫ് സ്ഥാനാർഥി സണ്ണി വർഗീസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് വരണാധികാരിയായ പഞ്ചായത്ത് സെക്രട്ടറി പി.റ്റി. ബിനോയി മുൻപാകെ അദ്ദേഹം മൂന്ന് സെറ്റ് പത്രിക സമർപ്പിച്ചത്.
Kottayam
കോട്ടയം: വിശുദ്ധ ദൈവമാതാവിന്റെ ജീവിത മാതൃകയും പുണ്യങ്ങളും ഉൾക്കൊണ്ട് ജീവിക്കാൻ വിശ്വാസിസമൂഹം തയാറാകണമെന്ന് ഐസക് മാർ ഒസ്താത്തിയോസ് മെത്രാപോലീത്ത. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാനദിനമായ ഇന്നലെ കത്തീഡ്രലിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയർപ്പിച്ചശേഷം വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഉച്ചകഴിഞ്ഞ് രണ്ടിനു പെരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് കരോട്ടെ പള്ളിയിലേക്കുള്ള റാസ നടന്നു. ഫാ. ഗീവർഗീസ് നടുമുറിയിൽ, ഫാ. കുര്യൻ മാത്യും വടക്കേപറമ്പിൽ, ഫാ. സനോജ് കരോട്ടേക്കുറ്റ് എന്നിവർ കാർമികത്വം വഹിച്ചു. റാസയ്ക്കു ശേഷം നേർച്ച വിതരണം നടന്നു. തുടർന്ന് പൂർവിക പാരമ്പര്യമനുസരിച്ച് പള്ളിക്ക് ചുറ്റുമുള്ള വട്ടപ്പാട്ടും തളിക എടുക്കലും നടന്നു.
Kottayam
കുമരകം: കഴിഞ്ഞ ദിവസം പുലർച്ചെ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കുമരകം കൃഷ്ണവിലാസം തോപ്പിൽ ഫൽഗുനന്റെ ഭാര്യ പൊന്നമ്മ (67) യുടെ മൃതദേഹമാണ് ഇന്നലെ പുലർച്ചെ ഒന്നോടെ സൂരി ഹോട്ടലിന് സമീപം കായലിൽ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്.
സംസ്കാരം നടത്തി. മക്കൾ ധന്യ, ദിവ്യ. മരുമക്കൾ അജി (പള്ളം) വിജയകുമാർ (ചിറ്റാർ). പരേത ആർപ്പൂക്കര പരുത്തിയകം കുടുംബാഗമാണ്.
Kottayam
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ കഫേകളിൽ സാധനങ്ങൾക്ക് അമിത വിലയിടാക്കുന്നതായി പരാതി. അത്യാഹിത വിഭാഗം, ഒപി ടിക്കറ്റ് കൗണ്ടർ, ബ്ലഡ് കളക്ഷൻ സെന്റർ, കാർഡിയോളജി, പുതിയ സർജിക്കൽ ബ്ലോക്ക്, ഗൈനക്കോളജി എന്നിവടങ്ങളുടെ സമീപത്തായി 12 കുടുംബശ്രീ കഫേകൾ പ്രവർത്തിക്കുന്നുണ്ട്.ഈ കഫേകളിൽ ചായ്ക്കും ചെറുകടികൾക്കും പല വിലകൾ ഈടാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
മെഷീൻ ചായ്ക്ക് ചില കഫേകളിൽ 12 രൂപയാണെങ്കിൽ ചിലയിടത്ത് 15 രൂപയാണ് വാങ്ങുന്നത്. ആശുപത്രിക്ക് വെളിയിലുള്ള ഹോട്ടലുകളിൽ ചായക്ക് 15 രൂപയാണ് വാങ്ങുന്നത്. കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്യപ്പെട്ട കുടുംബശ്രീ കഫേയിൽ മുട്ടക്കറിക്ക് 50 രൂപയും ഇറച്ചി ഫ്രൈക്ക് 200 രൂപയും വാങ്ങുമ്പോൾ സ്വകാര്യ ഹോട്ടലുകാർ മുട്ടക്കറിക്ക് 30, 40 രൂപയും ഇറച്ചി ഫ്രൈക്ക് 150 രൂപയുമാണ് വാങ്ങുന്നത്. ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിലും സ്വകാര്യ ഹോട്ടലുകളിലെ ചാർജാണ് ഈടാക്കുന്നത്.
പരിശോധന വേണമെന്ന്
രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിക്കുന്ന കഫേകളിൽ ഈടാക്കുന്ന അമിതവില നിയന്ത്രിക്കുവാനും ഏകീകൃത വില ഈടാക്കുവാനും ആശുപത്രി അധികൃതർ ഇടപെടണമെന്നാണ് ചികിത്സയ്ക്ക് എത്തുന്നവരുടെ ആവശ്യം. കൂടാതെ ഒരു കുടുംബ ശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ നിരവധി കഫേകൾ പ്രവർത്തിക്കുന്നതായും ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
Kottayam
കോട്ടയം: പ്രിന്‍സ് ലൂക്കോസിന്റെ സ്മരണാര്‍ഥം കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ അഖിലകേരള പ്രസംഗ മത്സരം ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ജയ്സണ്‍ ജോസഫ് ഒഴുകയില്‍ അധ്യക്ഷത വഹിച്ചു.
വിവിധ ജില്ലകളില്‍ നിന്നുമായി 45 ഓളം വിദ്യാര്‍ഥികള്‍ പ്രസംഗ മത്സരത്തില്‍ പങ്കെടുത്തു. പാര്‍ട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ ബിനു ചെങ്ങളം, എ.കെ. ജോസഫ്, സന്തോഷ് കാവുകാട്ട്, ജോയ് ചെട്ടിശേരി, അനില്‍ വി. തയ്യല്‍, മനു വി. വാരപ്പള്ളി, കുഞ്ഞ് കളപ്പുര, ജോര്‍ജ് ജോസഫ്, സിബി കൊച്ചുപുരയ്ക്കല്‍, പ്രഫ. ഐസണ്‍ വി. വഞ്ചിപ്പുരയ്ക്കല്‍, പ്രഫ. മേജോ കുര്യാക്കോസ്, എബി പൊന്നാട്ട്, ഡിജു സെബാസ്റ്റ്യന്‍, പ്രിന്‍സ് കുഴിച്യാലി, സജി ചെമ്പേട്ട്, കാളിദാസന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kottayam
കോട്ടയം: പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ഏഴാം വാര്‍ഷികാഘോഷങ്ങള്‍ 11ന് നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമ്മേളനത്തില്‍ ആശുപത്രിയുടെ ഏഴാം വാര്‍ഷികാഘോഷങ്ങള്‍, അനക്സ് ഒന്ന് ബ്ലോക്കിലേക്കു മാറിയ ഗാസ്ട്രോ സയന്‍സസ് ആന്‍ഡ് പള്‍മണറി ബ്ലോക്കിന്റെ ഉദ്ഘാടനം, ഗാസ്ട്രോസയന്‍സസ് വിഭാഗം - സെന്റര്‍ ഓഫ് എക്സലന്‍സ് പ്രഖ്യാപനം, വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയായ 150 പേരുടെ സംഗമം എന്നിവ നടത്തും. മന്ത്രി കെ. മുരളീധരന് ഉദ്ഘാടനം നിര്‍വഹിക്കും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, എംഎല്‍എമാരായ മാണി സി. കാപ്പന്, നാട്ടകം സുരേഷ്, എം.ജെ. സെബാസ്റ്റ്യന്‍, പ്രഫ. റോണി കെ. ബേബി എന്നിവര്‍ പ്രസംഗിക്കും.
സമ്പൂര്‍ണ കാന്‍സര്‍ ചികിത്സാ കേന്ദ്രം
സമ്പൂര്‍ണ കാന്‍സര്‍ ചികിത്സാ കേന്ദ്രമായ മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നു. ഏഴു മിനിറ്റിനുള്ളില്‍ കാന്‍സര്‍ രോഗനിര്‍ണയം സാധ്യമാകുന്ന ഡിജിറ്റല്‍ പെറ്റ് സിടി, ഗാമകാമറ സ്പെക്റ്റ് സംവിധാനങ്ങള്‍, റേഡിയേഷന് ചികിത്സയ്ക്കായി അത്യാധുനിക ലീനിയര്‍ ആക്സിലറേറ്റര്‍ സംവിധാനം, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ്, 35 ബെഡ് കീമോതെറാപ്പി സംവിധാനം തുടങ്ങിയവ കാന്‍സര്‍ സെന്ററിലെ പ്രത്യേകതയാണ്. ആശുപത്രിയിലെ ചികിത്സാ വിഭാഗങ്ങളായ കാര്‍ഡിയാക് സയന്‍സസ്, ഓര്‍ത്തോപീഡിക്സ്, ന്യൂറോസയന്‍സസ്, നെഫ്രോളജി, യൂറോളജി, കാന്‍സര്‍ കെയര്‍ സെന്റര്‍, എമര്‍ജന്‍സി ആന്‍ഡ് ട്രോമാകെയർ, ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് ആന്‍ഡ് എക്മോ, ഗാസ്ട്രോസയന്‍സസ് എന്നിവ രോഗീപരിചരണത്തില്‍ മികവിന്റെ കേന്ദ്രങ്ങളാണ്.
ഗാസ്ട്രോ സയന്‍സസ് വിഭാഗം
ആധുനിക രീതിയില്‍ നവീകരിച്ച ഗാസ്ട്രോസയന്‍സസ് വിഭാഗത്തില്‍ എന്‍ഡോസ്കോപ്പി, കൊളോണോസ്കോപ്പി സ്യൂട്ടുകള്‍, മാനോമെട്രി, ബ്രത്ത് അനലൈസര്‍, ഫൈബ്രോസ്കാന്‍ തുടങ്ങിയ വിവിധ സംവിധാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. കരള്‍മാറ്റ ശസ്ത്രക്രിയകള്‍ക്കുള്ള നടപടിക്രമങ്ങളും അന്തിമഘട്ടത്തിലാണ്. ശ്വാസകോശ രോഗവിഭാഗത്തില്‍ ക്രയോആപ്ലിക്കേഷന്, ട്വിന്‍ അള്ട്രതിന് ബ്രോങ്കോസ്കോപ്പ് ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങളും ലഭ്യമാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആര്‍ത്രോസ്കോപ്പി സ്കില്‍ ലാബ് കൂടി പ്രവര്‍ത്തിക്കുന്ന ഓര്‍ത്തോപീഡിക്സ് വിഭാഗത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ കാര്‍ട്ടിലേജ് ബോണ്‍ കോംപ്ലക്സ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉൾപ്പടെ വിജയകരമായി പൂര്‍ത്തിയാക്കി. മുട്ടുമാറ്റിവയ്ക്കലിനുള്പ്പെടെ റോബോട്ടിക് ശസ്ത്രക്രിയകളും നടക്കുന്നു.
ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങൾ
മികച്ച ഗുണനിലവാരത്തിനും നഴ്സിംഗ് എക്സലന്സിനുമുള്ള എന്‍എബിഎച്ച് അക്രഡിറ്റേഷന് ഉള്‍പ്പെടെ ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള ഒട്ടേറെ അംഗീകാരങ്ങളും അവാര്‍ഡുകളും ഇതിനകം മാര്‍ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, 12 ഐസിയു യൂണിറ്റുകളായി 140 കിടക്കകള്‍, സുസജ്ജമായ 10 ശസ്ത്രക്രിയാ തിയറ്ററുകള്‍, ഒസിടിയോടു കൂടിയ ആധുനിക കാത്ത് ലാബ്, എക്മോ സംവിധാനം, ബേണ്‍ ഐസിയു, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സമ്പൂര്‍ണ ട്രോമാകെയര്‍ വിഭാഗം, സമ്പൂര്‍ണ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം, സമ്പൂര്‍ണ സ്ട്രോക് കെയര്‍ വിഭാഗം, റേഡിയോളജി വിഭാഗം, സിആര്‍ആര്‍ടി സംവിധാനത്തോടു കൂടിയ ഡയാലിസിസ് യൂണിറ്റുകള്‍, ബ്ലഡ് സെന്റര്‍ തുടങ്ങിയവയും ആശുപത്രിയുടെ പ്രത്യേകതയാണ്. ആധുനികചികിത്സകള്ക്കൊപ്പം ആയുഷ് വകുപ്പിനു കീഴില്‍ സമ്പൂര്‍ണ ആയുര്‍വേദ ചികിത്സാവിഭാഗം, നാച്ചുറോപ്പതി, സിദ്ധ, ഹോമിയോ വിഭാഗങ്ങള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു.
250ല്‍പ്പരം വിദഗ്ധ ഡോക്ടര്‍മാര്‍
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ദീര്‍ഘവീക്ഷണത്തിലാണ് സമ്പൂര്‍ണ ചികിത്സാകേന്ദ്രമായി 2019 സെപ്റ്റംബര്‍ 14ന് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. 690 കിടക്കകള്‍, 60ല്‍പ്പരം ചികിത്സാവിഭാഗങ്ങള്‍, 250ല്‍പ്പരം വിദഗ്ധ ഡോക്ടര്‍മാര്‍, 19 സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍, 42 സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍, മികവിന്റെ കേന്ദ്രങ്ങളായ ഒന്‍പതു ചികിത്സാവിഭാഗങ്ങള്‍ എന്നിവ മെഡിസിറ്റിയുടെ പ്രത്യേകതയാണ്. 650 നഴ്സിംഗ് സ്റ്റാഫുകള്‍ ഉള്‍പ്പെടെ രണ്ടായിരത്തി അഞ്ഞൂറില്‍പ്പരം പേരാണ് ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കുന്നത്.
പത്രസമ്മേളനത്തില്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഫാ. മാത്യു തെക്കേല്‍, ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രമോഷന്‍സ്, ഐടി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. മാത്യു തുരുത്തിപ്പള്ളില്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍കോമഡോര്‍ ഡോ. പോളിന് ബാബു, ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം മേധാവി ഡോ. എം. രമേശ് എന്നിവര്‍ പങ്കെടുത്തു.
Kottayam
മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഭക്തജനത്തിരക്ക്. പ്രധാന പെരുന്നാൾ ദിനമായ ഇന്നലെ കത്തീഡ്രലിൽ അത്യപൂർവമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. പെരുന്നാളിനോടനുബന്ധിച്ചു വർഷത്തിലൊരിക്കൽ മാത്രം വിശ്വാസികൾക്ക് ദർശനത്തിനായി തുറക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കുന്നതിനു നാനാജാതിമതസ്ഥരായ വിശ്വാസികൾ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് എത്തിയിരുന്നു.
സ്ലീബാ പെരുന്നാൾ ദിനമായ 14 വരെ വിശ്വാസികൾക്ക് ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കുന്നതിന് അവസരമുണ്ടായിരിക്കും. 14ന് സന്ധ്യാപ്രാർഥനയെത്തുടർന്നാണ് നട അടയ്ക്കൽ ശുശ്രൂഷ നടക്കുക. 14 വരെ വിശുദ്ധ കുർബാനയ്ക്ക് സഭയിലെ വിവിധ മെത്രാപ്പോലീത്തമാർ മുഖ്യകാർമികത്വം വഹിക്കും. ഇന്ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനയ്ക്ക് അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസും നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനയ്ക്ക് അങ്കമാലി ഭദ്രാസനത്തിലെ ഹൈറേഞ്ച്, കോതമംഗലം മേഖലാധിപൻ ഏലിയാസ് മാര്‍ യൂലിയോസും 11ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനയ്ക്ക് തൃശൂര്‍ ഭദ്രാസനാധിപൻ കുറിയാക്കോസ് മാര്‍ ക്ലീമിസും 12ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപൻ മാത്യൂസ് മാര്‍ ഈവാനിയോസും പ്രധാന കാർമികത്വം വഹിക്കും. 13ന് രാവിലെ 8.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് ഹോണോവര്‍ മിഷന് മെത്രാപ്പോലീത്ത യാക്കോബ് മാര്‍ അന്തോണിയോസും പ്രധാന കാര്‍മികത്വം വഹിക്കും.
സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനയ്ക്ക് ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ കുര്യാക്കോസ് മാര്‍ ഈവാനിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർഥനയ്ക്കും തുടർന്നുള്ള നടയടയ്ക്കൽ ശുശ്രൂഷയ്ക്കും കുര്യാക്കോസ് മാര്‍ ഈവാനിയോസ് മുഖ്യകാര്‍മികത്വം വഹിക്കും.
Kottayam
കുറവിലങ്ങാട്: സഭയോട് ചേർന്ന് സമുദായത്തെ വളർത്തണമെന്നും സമുദായത്തെ അനാവശ്യമായി സഭയിൽ നിന്ന് വേർപെടുത്തരുതെന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
പൈതൃകങ്ങളുടെ ശബ്ദതാരാവലി സൃഷ്ടിക്കാൻ കഴിയുന്ന കുറവിലങ്ങാട് വിപുലമായ പാരമ്പര്യ സമൃദ്ധിയുള്ള നാടാണ്. കുറവിലങ്ങാടിന്റെ ഉള്ളറകൾ ഇനിയും ഖനനം ചെയ്യണം. സാർവത്രിക സഭയ്ക്ക് ഈ പ്രാദേശിക സഭയിൽ നിന്ന് ഏറെ പഠിക്കാൻ കഴിയും. ആദ്യനൂറ്റാണ്ടിലെ മരിയ ഭക്തിയുടെ ഉടമസ്ഥരാണ് കുറവിലങ്ങാടെന്നും ബിഷപ് കൂട്ടിച്ചേർത്തു.
മദ്യപാനം സ്വയം പിശാചിനെ തെരഞ്ഞെടുക്കുകയാണെന്നും മയക്കുമരുന്ന് സകല ദുഷ്ടതകളുടെയും ഉറവിടമാണെന്നും ബിഷപ് ഉദ്ബോധിപ്പിച്ചു.
Ernakulam
മരട്: കുണ്ടന്നൂരിൽ ബാറിലെ ജീവനക്കാരുടെ മർദനമേറ്റ് നെട്ടൂർ സ്വദേശി എം.എ.പുഷ്പൻ (54) മരിച്ച കേസിൽ മൂന്നാം പ്രതി പൊലിസ് പിടിയിലായി. പനങ്ങാട് ചങ്ങനാട്ട് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പൂണിത്തുറ തൈക്കൂടം കനാൽ റോഡിൽ ഈശയിൽ വീട്ടിൽ തരുൺ സുരേന്ദ്രൻ (34) ആണ് അറസ്റ്റിലായത്.
ബാറിൽ മദ്യപിക്കാനെത്തിയതായിരുന്നു തരുൺ. ഞായറാഴ്ച കുണ്ടന്നൂർ ഓജീസ് കാന്താരി ബാറിൽ സെക്യൂരിറ്റി ജീവനക്കാരും പുഷ്പനുമായുള്ള സംഘർഷത്തിൽ ഇടപെടുകയായിരുന്നു തരുൺ. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സംഭവത്തിൽ തരുണിന്റെ പങ്കാളിത്തം കണ്ടെത്തിയത്. അറസ്റ്റിലായ സെക്യൂരിറ്റി ജീവനക്കാരായ കൊല്ലം പത്തനാപുരം സ്വദേശി സുരേഷ്കുമാർ (46), ഹൈദരാബാദ് സ്വദേശി റോസ് ലയനൽ (37) എന്നിവരെ കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. തരുണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Ernakulam
തൃപ്പൂണിത്തുറ: 17 കിലോ കഞ്ചാവുമായി രണ്ടു പേരെ പൊലിസ് പിടികൂടി. പോണേക്കര പറപ്പത്തുപറമ്പിൽ വീട്ടിൽ പി.വൈ. ഷഹീർ (23), ബംഗാൾ മുർഷിദാബാദ് സ്വദേശി മെഹബൂബ് മുർഷിദ് (18) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ റിഫൈനറി റോഡിൽ ചോയ്സ് ടവറിന് സമീപത്തുള്ള കാർ സർവീസ് സ്റ്റേഷൻ റോഡിൽ നിന്നാണ് സ്വിഫ്റ്റ് കാറിൽ നിന്ന് 16.895 കിലോഗ്രാം കഞ്ചാവുമായി ഇരുവരെയും പിടികൂടിയത്. ഷെഹീർ ഡ്രൈവറാണ്. പുലർച്ചെ പൊലിസ് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ആലുവ ചൊവ്വര ഭാഗത്തു നിന്നാണ് ഇവർ എത്തിയതെന്ന് പൊലിസ് പറഞ്ഞു.
എസ്ഐമാരായ വി.ആർ. രേഷ്മ, ശിവകുമാർ, ഉമേഷ് കെ. ചെല്ലപ്പൻ, എസ്സിപിഒ സൽമോൻ, ഷമൽ, എസ്. ശരത്ത്, റിനു മുരളി, ശ്യാം ആർ. മേനോൻ, ശ്യാംലാൽ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Ernakulam
പറവൂർ: ജോലിക്കിടെ ഷോക്കേറ്റ് രണ്ടു മാസത്തിലധികമായി അബോധവാസ്ഥയിൽ കഴിയുന്ന ഇലക്ട്രീഷ്യൻ സുമനസുകളുടെ സഹായം തേടുന്നു. പറവൂർ കുമാരമംഗലം പറവൂത്തറ തുരുത്തുമ്മൽ പരേതനായ ഹേമചന്ദ്രന്റെ മകൻ എച്ച്. ശ്രീകുമാറിനാണ് (49) കഴിഞ്ഞ ജൂലൈ ആറിന് മാഞ്ഞാലിയിലെ വീട്ടിൽ ഇലക്ട്രിക്കൽ ജോലിക്കിടെ ഷോക്കേറ്റത്. അതീവഗുരുതരാവസ്ഥയിൽ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശ്രുപത്രിയിലും പിന്നീട് എറണാകുളം ലിസി ആശുപത്രിയിലും ചികിത്സയിലായിരുന്നു.
അബോധാവസ്ഥയിൽ തുടരുന്ന ശ്രീകുമാർ ഇപ്പോൾ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അമ്മയും ഭാര്യയും ഒരു മകനുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമാണ് ശ്രീകുമാർ. രണ്ട് വർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം ഏതാനും മാസം മുമ്പാണ് ജോലിക്ക് പോയി തുടങ്ങിയത്. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. രണ്ട് മാസത്തിനുള്ളിൽ ചികിത്സയ്ക്ക് ലക്ഷങ്ങൾ ചെലവായി.
അബോധാവസ്ഥയിൽ തുടരുന്ന ശ്രീകുമാറിന് വിദഗ്ധ ചികിത്സയും ദീർഘനാളത്തെ ആശുപത്രിവാസവും വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന കുടുംബത്തെ സഹായിക്കുന്നതിനായി ചികിത്സക്കായി സഹായ സമിതി രൂപീകരിച്ചു.
ഭാര്യ സൗമ്യമോൾ, വാർഡ് കൗൺസിലർ എന്നിവരുടെ പേരിൽ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 40548101066748. ഐ.എഫ്.എസ്.സി കോഡ്: KLGB0040548, കേരള ഗ്രാമീണ ബാങ്ക് നോർത്ത് പറവൂർ ശാഖ. ഫോൺ: 9048342780.
Ernakulam
കോതമംഗലം: കീരംപാറ - ഭൂതത്താന്‍കെട്ട് റോഡില്‍ പൂച്ചകുത്ത് ഭാഗത്ത് കാര്‍ തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 4.30നാണ് അപകടം. വളവ് വീശിയെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ വീടിന്റെ ഗേറ്റിനോട് ചേര്‍ന്ന് തലകീഴായി മറിയുകയായിരുന്നു. വടാട്ടുപാറ സ്വദേശിയുടേതാണ് വാഹനം.
ഓട്ടത്തിനിടെ ചക്രം സ്ട്രക്കായതാണ് അപകടകാരണം എന്നാണ് വാഹന ഉടമ പറഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. റോഡില്‍ ബ്രേക്കിട്ട പോലെ ടയര്‍ ഉരസിയ പാടും കാണാം. അപകടശേഷം കാര്‍ ഉടമ ബസില്‍ കയറിപോയി.
Ernakulam
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ ജനവാസമേഖലയില്‍ പതിവായി കാട്ടാനകൾ ഇറങ്ങുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദുരന്തമാണ് വൈദ്യുതാഘാതമേറ്റു കുട്ടിയാന ചരിഞ്ഞ സംഭവം. കൃഷിയിടങ്ങളിലേക്കിറങ്ങുന്ന കാട്ടാനകൾ ഇവിടെ നാശം വിതയ്ക്കുന്നതു പതിവായിട്ടും അതിനെതിരെ ഫലപ്രദമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
കോട്ടപ്പാറ പ്ലാന്റേഷനില്‍ നിന്നുള്ള കാട്ടാനകളാണ് ഈ മേഖലിയിലിറങ്ങി നാശം വിതയ്ക്കുന്നത്. ദിവസവും വൈകുന്നേരത്തോടെ ആനകള്‍ ജനവാസമേഖലകളിലെത്തുമെന്നു നാട്ടുകാർ പറയുന്നു. നേരംപുലരുന്നതോടെയാണ് ഇവ മടങ്ങുന്നത്. മുമ്പ് ഒരു മോഴയാന പകലും ജനവാസ മേഖലയിൽ നിന്ന് മടങ്ങിപ്പോകാതെ തമ്പടിച്ചിരുന്നു. നാട്ടുകാരുടെ നിരന്തര പരാതിയെതുടർന്ന് പരിക്കുപറ്റിയ ഈ ആനയെ വനപാലകർ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിച്ചെങ്കിലും ആന പിറ്റേന്ന് ചരിഞ്ഞു.
നാളുകളായി മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ പ്രദേശമാണ് കോട്ടപ്പടി പഞ്ചായത്ത്. വളർത്തു മൃഗങ്ങളെ കാട്ടാനയുൾപ്പെടെയുള്ള വന്യജീവികൾ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവങ്ങളും നിരവധിയാണ്. കൃഷിനാശവും പതിവാണ്. കൃഷി നാശത്തിന് നാമമാത്രമെങ്കിലും നഷ്ട പരിഹാരം ലഭിക്കാതെ കാത്തിരിക്കുന്ന കർഷകരും നിരവധിയാണ്. പ്രദേശത്ത് വന്യമ്യഗ സംഘർഷം തടയാൻ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൃത്യമായ ഇടപെടലുകൾ ആവശ്യമാണെന്നാണു നാട്ടുകാരുടെ ആവശ്യം. കോട്ടപ്പടിയിലെ ഫെൻസിംഗ് നിർമാണത്തിലെ പോരായ്മയും പരിഹരിക്കപ്പെടണമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
ഹാംഗിംഗ് ഫെൻസിംഗ് നിർമാണം പൂർത്തിയാക്കണം
കോട്ടപ്പടി മേഖലയിൽ സോളാർ ഹാംഗിംഗ് ഫെൻസിംഗ് നിർമാണം പൂർത്തിയാകാത്തതു വന്യജീവികൾ യഥേഷ്ടം ജനവാസമേഖലയിലെത്താൻ ഇടയാക്കുന്നുണ്ട്. ഫെൻസിംഗ് നിർമാണം പൂർത്തിയായാൽ ഒരു പരിധി വരെ വന്യജീവികളെ വനത്തിനകത്ത് തടഞ്ഞു നിർത്താനും ഏതെങ്കിലും സാഹചര്യത്തിൽ വേലി തകർത്താൽ തന്നെ ആ മേഖലയിൽ പ്രത്യേക മുൻകരുതൽ സ്വീകരിക്കാനും സാധിക്കും. ഫെൻസിംഗ് നിർമാണം പൂർത്തീകരിച്ച ഭാഗങ്ങളിൽ അവ അങ്ങിങ്ങായി തകർന്നുകിടക്കുകയാണ്.
വനത്തിനുള്ളിൽതന്നെ കാട്ടാനകൾക്കും വന്യമൃഗങ്ങൾക്കും ആവശ്യമായ വെള്ളവും ആഹാരവും ക്രമീകരിച്ച് പ്രത്യേക ഇടങ്ങൾ ഒരുക്കിയാൽ അവ നാട്ടിലേക്കിറങ്ങുന്നതു നിയന്ത്രിക്കാനാവും. വനം വകുപ്പ് ഉദ്യോഗസ്ഥരെയും വാച്ചർമാരെയും ഉൾപ്പെടുത്തി ഇതിനായി പ്രത്യേക പദ്ധതി ആരംഭിച്ചാൽ ഘട്ടം ഘട്ടമായെങ്കിലും കാട്ടാന ശല്യം പരിഹരിക്കാം.
ആനകളുടെ എണ്ണം ക്രമാതീതമായി പെരുകിയതോടെ ആഹാരത്തിനും വെള്ളത്തിനും വേണ്ടിയാണ് പ്രധാനമായും ആനകൾ കാടു വിട്ട് നാട്ടിലേക്ക് ഇറങ്ങുന്നത്.
ബിനിൽ യെൽദോ, പൊതുപ്രവർത്തകൻ
ജീവിതവും കൃഷിയും
പ്രതിസന്ധിയിൽ കാട്ടാന ശല്യംമൂലം കോട്ടപ്പടി മേഖലയിൽ ജീവിക്കാനോ കൃഷി ചെയ്യാനോ പറ്റാത്ത സ്ഥിതിയാണ്. സന്ധ്യയാകുമ്പോഴേക്കും കാട്ടാനകൾ വനാതിർത്തിക്കു സമീപം എത്തും. രാത്രിയോടെ ജനവാസമേഖലയിലെ കൃഷിയിടങ്ങളിലിറങ്ങും. പണ്ടൊക്കെ പൈനാപ്പിൾ, വാഴ തെങ്ങ്, പ്ലാവ് തുടങ്ങിയ കൃഷികളായിരുന്നു ആനകൾ പ്രധാനമായും നശിപ്പിച്ചിരുന്നത്. ഇപ്പോൾ ടാപ്പ് ചെയ്യുന്ന റബറും ആനകൾ നശിപ്പിക്കാൻ തുടങ്ങി. വളർത്തു മൃഗങ്ങളുടെ നേരെയും പലപ്പോഴും കാട്ടാന ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
എം.കെ എൽദോസ്, കോട്ടപ്പടി പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ
നെൽകൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു
കഴിഞ്ഞ വർഷം നെല്ല് പാകമായപ്പോൾ തന്നെ ആനകൾ തിന്ന് മടങ്ങുന്ന സാഹചര്യമായിരുന്നു. രാത്രി കാവൽ ഉണ്ടായിരുന്നെങ്കിലും ആനകളെ തടുക്കാൻ അതൊന്നും പര്യാപ്തമല്ല. കോട്ടപ്പടിയിൽ ഇത്രത്തോളം ആനകളുടെ ശല്യം തുടങ്ങിയിട്ട് 10 വർഷം മാത്രമേ ആയിട്ടുള്ളൂ. ഈ വർഷം നെൽകൃഷി ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും കനത്ത നഷ്ടം നേരിടുമോ എന്ന ഭയമാണ്. കർഷകർ പലരും കൃഷി ഉപേക്ഷിക്കുകയാണ്.
എൽദോസ് വർഗീസ്, അറാക്കുടി, വടക്കുംഭാഗം,കർഷകൻ
കൃഷി ചെയ്താൽ വന്യമൃഗങ്ങൾ നശിപ്പിക്കും
മാസങ്ങൾ മുമ്പ് എന്റെ വീടിന്റെ അടുത്ത് കൃഷി ചെയ്തിരുന്ന കപ്പ കാട്ടാന തിന്നുതീർക്കുന്നതു നിസഹായയോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. രാത്രി ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ മുന്നിൽ കണ്ടത് കപ്പ തിന്നുന്ന കാട്ടാനയെ ആണ്. വാതിലിൽ ശക്തമായി തട്ടി ശബ്ദം ഉണ്ടാക്കിയെങ്കിലും ഒരു കൂസലുമില്ലാതെ ആന കപ്പ തീറ്റ തുടർന്നു.
നാട്ടുകാർ കപ്പക്കൊമ്പൻ എന്ന് പേരിട്ട കാട്ടാന പ്രദേശത്തെ കർഷകർ കൃഷിചെയ്ത കപ്പ മുഴുവൻ തേടിപ്പിടിച്ച് തിന്നൊടുക്കി. വന്യമൃഗ ശല്യത്തിന് അറുതിയായില്ലെങ്കിൽ ഇവിടെ കൃഷി അസാധ്യമാകുന്ന സ്ഥിതിയാണ്.
അയ്യപ്പൻകുട്ടി, മേച്ചേരി, വാവേലി, കർഷകൻ
ഫെൻസിംഗ് പ്രവർത്തനക്ഷമമാക്കണം
കോട്ടപ്പാറ വനത്തിൽ നിന്ന് ഇറങ്ങുന്ന വന്യമൃഗങ്ങളെ തടയാൻ കോട്ടപ്പടി പഞ്ചായത്തിൽ 1.5 കി. മീറ്ററും, പണ്ടിമന പഞ്ചായത്തിൽ 4.5 കി.മീറ്ററുമാണ് ഫെൻസിംഗ് നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. ഇത് പൂർണമായും നശിച്ച് ഉപയോഗശൂന്യവുമാണ്.
ഫെൻസിംഗിന് ചേർന്ന് 30 മീറ്റർ വീതിയിൽ ആനകൾ തള്ളിയിടാൻ സാധ്യതയുള്ള മരങ്ങളും കാടും വള്ളിപടർപ്പും പൂർണമായി വെട്ടിമാറ്റണം. ആവശ്യമായ അളവിൽ കൃത്യമായി ഫെൻസിംഗിൽ വൈദ്യുതി പ്രവഹിപ്പിക്കാനും പരിപാലിക്കാനും നടപടി വേണം. ഇതിനു പഞ്ചായത്തിന്റെ എല്ലാ സഹകരണവും ഉറപ്പാക്കും.
ഉമേഷ് ശിവകുമാർ, പ്രസിഡന്റ്, കോട്ടപ്പടി പഞ്ചായത്ത്
Ernakulam
കോതമംഗലം: തങ്കളം-കാക്കനാട് നാലുവരിപ്പാതയുടെ നിർമാണം പഴയ അലൈൻമെന്റ് പ്രകാരം പുനർ നിർമിക്കാൻ തീരുമാനമായതായി ഷിബു തെക്കുപുറം എംഎൽഎ അറിയിച്ചു.ഇതിന്റെ ആദ്യപടിയായി 16ന് എംഎൽഎയുടെ നേതൃത്വത്തിൽ കെആർഎഫ്ബി, കിഫ്ബി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പദ്ധതി പ്രദേശം സന്ദർശിക്കും. ഗ്രേഡിയന്റ് പ്രശ്നമുള്ള സ്ഥലങ്ങൾ സന്ദർശനത്തിൽ കണ്ടെത്തി മാർക്ക് ചെയ്ത് കിഫ്ബിയുടെ ഡിസൈൻ വിംഗിന് കൈമാറും.
തുടർന്ന് ആവശ്യമായി വരുന്ന ഭൂമി ഏറ്റെടുക്കലിന്റെ അളവ്, അതിനുള്ള ചെലവ്, റോഡ് നിർമാണച്ചെലവ് എന്നിവ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയാറാക്കും. ഈ എസ്റ്റിമേറ്റ് മുഖ്യമന്ത്രി അധ്യക്ഷനായ കിഫ്ബി ബോർഡ് യോഗത്തിൽ സമർപ്പിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും തിരുവനന്തപുരം കിഫ്ബി ഓഫീസിൽ എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.
കിഴക്കൻ മലയോര മേഖലയെ കൊച്ചിയുമായി കൂടുതൽ എളുപ്പത്തിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത 27.35 കിലോമീറ്റർ തങ്കളം-കാക്കനാട് പാത നാലുവരിപ്പാതയായി തന്നെ യാഥാർഥ്യമാക്കണമെന്ന നിലപാടാണ് യോഗത്തിൽ എംഎൽഎ മുന്നോട്ടുവച്ചത്. പുതിയ അലൈൻമെന്റ് സ്വീകരിച്ചാൽ കോതമംഗലത്തുനിന്ന് കാക്കനാട്ടേക്കുള്ള ദൂരം വർധിക്കുകയും ഹൈറേഞ്ച് മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് പദ്ധതിയുടെ പ്രയോജനം കുറയുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പഴയ അലൈൻമെന്റിൽ നിന്ന് പിന്നോട്ടുപോകേണ്ട സാഹചര്യമില്ലെന്നും ഗ്രേഡിയന്റ് പ്രശ്നമുള്ള ഭാഗങ്ങളിൽ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നിർമാണം നടത്താനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ വ്യവസ്ഥകൾ വിശദമായ പദ്ധതി റിപ്പോർട്ടിൽ ഉൾപ്പെടുത്തി സാമ്പത്തിക അനുമതി ലഭ്യമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
വ്യവസായ–ടൂറിസം വികസനം ലക്ഷ്യമിട്ട് 2006–07ലെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. വിവിധ ഘട്ടങ്ങളിലായി പദ്ധതിക്ക് ഭരണാനുമതിയും ഫണ്ടും അനുവദിച്ചിരുന്നു. തങ്കളം ഭാഗത്ത് ഏകദേശം 1.25 കിലോമീറ്റർ റോഡിന്റെയും പെരിയാർവാലി കനാലിന് കുറുകെയുള്ള ചെറിയ പാലത്തിന്റെയും നിർമാണം പൂർത്തിയായിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനും നേരത്തെ തുക അനുവദിച്ചിരുന്നു. പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ പഴയ അലൈൻമെന്റിലെ ചില ഭാഗങ്ങളിൽ ഗ്രേഡിയന്റ് ഐആർസി മാനദണ്ഡ്രകാരം അനുവദനീയമായതിലും കൂടുതലാണെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെയാണ് ബദൽ അലൈൻമെന്റ് പരിഗണിച്ചത്.
കിഫ്ബി-ടിആർസി പഠനത്തിന്റെ അടിസ്ഥാനത്തിൽ മേലെപ്പീടിക, ചെറുവട്ടൂർ, പള്ളിച്ചിറങ്ങര വഴി തങ്കളം മുതൽ വീട്ടൂർ വരെയുള്ള 11.816 കിലോമീറ്റർ ഭാഗത്തേക്ക് പുതിയ അലൈൻമെന്റും നിർദേശിച്ചിരുന്നു. എന്നാൽ പുതിയ അലൈൻമെന്റ് സ്വീകരിക്കുന്നത് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യത്തെ ബാധിക്കുമെന്ന നിലപാടാണ് യോഗത്തിൽ ഉയർന്നത്. ദൂരം വർധിക്കുന്നതിനൊപ്പം ഹൈറേഞ്ചിൽനിന്ന് കൊച്ചിയിലേക്കുള്ള എളുപ്പവഴിയെന്ന പദ്ധതിയുടെ പ്രസക്തിയും കുറയുമെന്ന് എംഎൽഎ വ്യക്തമാക്കി.
തങ്കളം-കാക്കനാട് നാലുവരിപ്പാത വേഗത്തിൽ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന എംഎൽഎയുടെ ആവശ്യം പരിഗണിച്ചാണ് പഴയ അലൈൻമെന്റിൽ തന്നെ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് തുടക്കമിടാൻ തീരുമാനിച്ചത്.
ഡീൻ കുര്യാക്കോസ് എംപി, മിനി ആന്റണി, കെആർഎഫ്ബി-പിഎംയു പ്രോജക്ട് ഡയറക്ടർ, പിഡബ്ല്യുഡി ഡിസൈൻ വിംഗ് ഉദ്യോഗസ്ഥർ, കെആർഎഫ്ബി-പിഎംയു എക്സിക്യൂട്ടീവ് എൻജിനിയർ, ഡിസൈൻ എൻജിനിയർ ജോസ് കെ. വർക്കി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Ernakulam
വാഴക്കുളം: പൊതുവിതരണ കേന്ദ്രത്തിലേക്ക് എത്തിച്ച അരിയിൽ വീണ്ടും പുഴുക്കൾ. വാഴക്കുളത്ത് ടൗണിൽ കല്ലൂർക്കാട് വഴിയിലുള്ള റേഷൻ കടയിലേക്ക് ഇന്നലെ രാവിലെ പതിനൊന്നരയോടെ എത്തിച്ച അരിയിലാണ് പുഴുക്കളെ കണ്ടത്.
മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിൽ വിതരണം ചെയ്ത റേഷൻ അരിയിൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് വിതരണം ചെയ്ത അരി മുഴുവൻ തിരിച്ചെടുത്ത് തൃക്കളത്തൂർ എൻഎഫ്എസ്എ ഗോഡൗണിൽ തിരികെ എത്തിച്ചിരുന്നു. നിലവാരം കുറഞ്ഞ 20 ടൺ അരി ഭക്ഷ്യ കമ്മിഷന്റെ പരിശോധനയെ തുടർന്ന് വിതരണം ചെയ്യേണ്ടെന്നും തീരുമാനിച്ചു. തുടർന്ന് ചൊവ്വാഴ്ച വിതരണം പുനരാരംഭിച്ചെങ്കിലും വാഴക്കുളത്ത് എത്തിച്ച അരിയിലും പുഴുക്കളെ കണ്ടെത്തി. താലൂക്ക് സപ്ലൈ ഓഫിസറും പൊലിസും സ്ഥലത്തെത്തി അരി പരിശോധിച്ചു.
ചൊവ്വാഴ്ച വാഴക്കുളത്ത് അരി എത്തിച്ച വാഹനത്തിൽ തന്നെയാണ് ഇന്നലെയും അരി എത്തിച്ചത്.
ചൊവ്വാഴ്ച തിരിച്ചയച്ച വാഹനത്തിൽ നിന്ന് അരി നീക്കം ചെയ്തിരുന്നെങ്കിലും ഗോതമ്പ്, പച്ചരി, ആട്ട തുടങ്ങിയവ തിരിച്ചിറക്കി വാഹനം ശുചീകരിച്ചിരുന്നില്ല. ഇന്നലെ മറ്റൊരു വിഭാഗത്തിലെ അരി പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയാണ് വാഹനത്തിൽ കയറ്റിയതെന്ന് അധികൃതർ പറയുന്നു. വാഹനത്തിൽ നിന്നോ ഇതര ഭക്ഷ്യവസ്തുക്കളിൽ നിന്നോ ആവാം ഇന്നലെ എത്തിച്ച അരിയിൽ പുഴുക്കൾ വ്യാപിച്ചതെന്നാണ് സംശയം. വാഴക്കുളത്ത് ചാക്കു തുറന്ന് പരിശോധിച്ചപ്പോൾ ചാക്കിനുള്ളിൽ പുഴുക്കളെ കണ്ടില്ലെന്നും അധികൃതർ പറഞ്ഞു. ആളുകളുടെ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ എത്തിച്ച അരിയും ഇറക്കാതെ തിരിച്ചയച്ചു. മുൻ എംഎൽഎ എൽദോ ഏബ്രഹാം, സിപിഎം ലോക്കൽ സെകട്ടറി എം.കെ. മധു തുടങ്ങിയവർ സ്ഥലത്തെത്തി പ്രതിഷേധിച്ചു.
ഇടപെട്ട് ഭക്ഷ്യകമ്മിഷൻ
മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് 251-ാം നമ്പര്‍ റേഷന്‍ കടയിലും വാഴക്കുളം 280-ാം നമ്പര്‍ റേഷന്‍ കടയിലും വിതരണത്തിനെത്തിച്ച അരിയില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യകമ്മിഷന് അംഗം കെ.എന്‍. സുഗതന് തൃക്കളത്തൂരിലെ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തി. പരിശോധനയില്‍ പുഴുക്കളുടെ സാന്നിധ്യം കണ്ടെത്തിയ 835 ചാക്ക് അരി വിതരണ കമ്പനികളോട് തിരിച്ചെടുക്കാനും 1,400 ചാക്ക് അരി സിവില്‍ സപ്ലൈസ് ക്വാളിറ്റി കൺട്രോള് വിഭാഗത്തിന്റെ വിദഗ്ധ പരിശോധനയ്ക്കു ശേഷം മാത്രം വിതരണം ചെയ്താല്‍ മതിയെന്നും ഉപയോഗശൂന്യമായ അരി ഒരുതരത്തിലും വിതരണം ചെയ്യരുതെന്നും ഭക്ഷ്യകമ്മിഷന് നിര്‍ദേശിച്ചു.
ജൂലൈ മാസത്തില്‍ കമ്പനികള്‍ നല്കിയ അരിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. മഴ കാരണം വേണ്ടത്ര ഉണക്ക് ലഭിക്കാത്തതുകൊണ്ടുണ്ടായ ഈര്പ്പക്കൂടുതലാണ് പുഴു കടന്നുകൂടാൻ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഭക്ഷ്യകമ്മിഷന് മന്ത്രി അനൂപ് ജേക്കബിന് നല്കി. ജില്ലാ സപ്ലൈ ഓഫിസര്‍ വി.ആര്. ഷാജി, താലൂക്ക് സപ്ലൈ ഓഫീിസര്‍ കെ.പി. എബി എന്നിവരും മറ്റുദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
സമഗ്ര പരിശോധന വേണമെന്ന് ഡിവൈഎഫ്ഐ
മൂവാറ്റുപുഴ: വാഴക്കുളം റേഷന്‍ കടയിലേക്ക് വിതരണത്തിനായി എത്തിച്ച അരിയില്‍ തുടര്‍ച്ചയായി രണ്ടുദിവസം പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ അടിയന്തരവും ഗൗരവകരവുമായ പരിശോധന നടത്തണമെന്ന് ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സപ്ലൈ ഓഫീസറെയും അസിസ്റ്റന്റ് സപ്ലൈ ഓഫീസറെയും നേരില്‍കണ്ടാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചത്.
റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികൃതരുടെ ഉത്തരവാദിത്വമാണ്. വാഴക്കുളം റേഷന്‍ കടയിലേക്ക് എത്തിയ അരിയുടെ ഗുണനിലവാരം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുകയും അരി ഏത് ഗോഡൗണില്‍ നിന്നാണ് എത്തിച്ചതെന്നും വിതരണത്തിന് മുമ്പ് ഗുണനിലവാര പരിശോധന നടത്തിയിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റേഷന്‍ സാധനങ്ങളുടെ ഗുണനിലവാര പരിശോധന കൂടുതല്‍ ശക്തമാക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ബ്ലോക്ക് സെക്രട്ടറി ഫെബിന് പി. മൂസ, പ്രസിഡന്റ് അഖില്‍ പ്രകാശ്, ജോയിന്റ് സെക്രട്ടറി പി.എം. അബൂബക്കര്‍, കമ്മിറ്റിയംഗം അമല്‍ റെജി, എസ്എഫ്ഐ ഏരിയ പ്രസിഡന്റ് എസ്. കാര്‍ത്തിക് എന്നിവര്‍ പങ്കെടുത്തു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: എല്‍ദോ ഏബ്രഹാം
മൂവാറ്റുപുഴ: സാധാരണക്കാര്‍ ആശ്രയിക്കുന്ന റേഷന്‍ അരിയില്‍ പുഴുക്കളെ കണ്ടെത്തിയത് അതീവ ഗൗരവമുള്ള വിഷയമാണെന്നും ഇതിന് കാരണക്കാരായ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും മുന്‍ എംഎല്‍എ എല്‍ദോ ഏബ്രഹാം ആവശ്യപ്പെട്ടു. ഭക്ഷ്യവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായ കടുത്ത അനാസ്ഥയും അശ്രദ്ധയും ജാഗ്രതക്കുറവുമാണ് ഇതിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Ernakulam
കല്ലൂർക്കാട്: കല്ലൂർക്കാട് ടൗണിൽ പൊടിശല്യം രൂക്ഷമാകുന്നതായി പരാതി. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡരികിൽ കുഴിയെടുത്ത് മൂടുന്ന നിർമാണ പ്രവർത്തികൾ കഴിഞ്ഞ രണ്ടാഴ്ചയായി ടൗണിൽ നടത്തുകയാണ്. ഏതാനും ദിവസങ്ങൾക്കു മുമ്പുവരെ ഇടയ്ക്കിടെ മഴയുണ്ടായിരുന്നതിനാൽ പൊടിശല്യം രൂക്ഷമായിരുന്നില്ല.എന്നാൽ ഇപ്പോൾ വ്യാപാര സ്ഥാപനങ്ങളിൽ പൊടിശല്യം രൂക്ഷമായതായാണ് പരാതി ഉയർന്നിട്ടുള്ളത്.
പകൽ സമയത്ത് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്ന ഇടപാടുകാരേയും തടസപ്പെടുത്തുകയാണ്. ജെസിബി ഉപയോഗിച്ച് റോഡിന്റെ വശം കുഴിക്കുന്നത് മൂലം കച്ചവട സ്ഥാപനങ്ങളിലേക്കുള്ള വഴി തടസപ്പെടുകയാണ്.
വലിയ തോതിൽ ഉയരുന്ന പൊടിപടലങ്ങൾ വ്യാപാരശാലകൾക്ക് കനത്ത ഭീഷണി ഉയർത്തുകയാണ്. ഭക്ഷണ വിതരണ ശാലകൾക്കും തുണിക്കടകൾക്കും മറ്റും ഏറെ ദുരിതമാണ് വരുത്തുന്നത്.
വാഹനങ്ങൾ കടന്നുപോകുമ്പോഴും സമീപത്തെ കടകളിലേക്ക് വൻതോതിൽ പൊടി കയറുന്നത് കച്ചവടത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. വ്യാപാരശാലകൾ അടച്ചിടേണ്ട ദുരവസ്ഥയും ഉടമകൾക്കുണ്ടായിട്ടുണ്ട്.
പൈപ്പ് സ്ഥാപിക്കലുമായി ബന്ധപ്പെട്ട തുടർന്നുള്ള ജോലികൾ വ്യാപാര സ്ഥാപനങ്ങൾക്കു തടസമാകാതെ ഞായറാഴ്ചകളിലോ രാത്രി സമയങ്ങളിലോ മാത്രം പൂർത്തിയാക്കണമെന്ന് അധികൃതരോട് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
പൊടിശല്യം ലഘൂകരിക്കുന്നതിനായി മതിയായ വിധത്തിൽ നനയ്ക്കണമെന്നും റോഡിന്റെ വശങ്ങൾ അടിയന്തരമായി ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജല വിഭവ വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
വ്യാപാരികൾക്ക് തീരാദുരിതം
കുടിവെള്ള പൈപ്പ് സ്ഥാപിക്കൽ അത്യാവശ്യമാണ്. ഒപ്പം വ്യാപാര സ്ഥാപനങ്ങൾക്ക് ദുരിതമുണ്ടാകാനും പാടില്ല. കല്ലൂർക്കാട് ടൗണിലെ റോഡരികു കുഴിച്ച് പൈപ്പു സ്ഥാപിക്കുന്ന നടപടി വ്യാപാര സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
പൊതുവേ കച്ചവടം കുറവാണ്. അതിനിടയിലെ പൊടിശല്യം ആളുകളെ കടകളിൽ നിന്ന് അകറ്റുന്നു. വ്യാപാര വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. സ്ഥാപനങ്ങളിലുള്ളവർക്ക് പൊടിശല്യം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.
ഞായറാഴ്ചകളിലോ രാത്രി സമയത്തോ നിർമാണ ജോലികൾ നടത്തുക, മണ്ണ് ഇളക്കിയ ഭാഗങ്ങൾ മതിയായ അളവിൽ നനയ്ക്കുക, പൈപ്പു സ്ഥാപിച്ച ഭാഗങ്ങളിൽ ഉടൻ തന്നെ ടാറിംഗ് നടത്തുക എന്നിവയാണ് പോംവഴി.
ജോയി തോമസ്, പ്രസിഡന്റ്, മർച്ചന്റ്സ് അസോസിയേഷൻ കല്ലൂർക്കാട്.
Ernakulam
പാലക്കുഴ: ഗുരുതര രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന അഭിനവ് സന്തോഷിന്റെ ചികിത്സാ ഫണ്ടിലേക്ക് പാലക്കുഴ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് സമാഹരിച്ച തുക കൈമാറി. ബാങ്ക് ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.കെ. ജോൺ ചികിത്സാസഹായ ധനം അഭിനവിന്റെ പിതാവിന് നൽകി.
ചടങ്ങിൽ ബാങ്ക് ഭരണസമിതി അംഗങ്ങളായ ഷാജു ജേക്കബ്, ജെയ്സൺ ജോർജ്, വി.എം. വർഗീസ്, എൻ.എം. ജോർജ്, ബാങ്ക് സെക്രട്ടറി, മറ്റ് ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു. അഭിനവിന്റെ തുടർചികിത്സയ്ക്കായി നാടിന്റെ വിവിധ കോണുകളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുവരുന്നത്.
Ernakulam
പെരുമ്പാവൂര്‍: നഗരസഭയുടെ അഭിമാനമായിരുന്ന വെജിറ്റബള്‍ മാര്‍ക്കറ്റ് സമുച്ചയത്തില്‍ പാനല്‍ ബോര്‍ഡുകള്‍ തകരാറിലായിട്ട് മാസങ്ങള്‍. വൈദ്യുതി കണക്ഷന് നല്കാന് കഴിയാത്തതിനാല്‍ കോംപ്ലക്സിലെ മുറികളില്‍ ഏറെയും വാടകയ്ക്ക് എടുക്കാന്‍ ആളില്ലാതെ അടഞ്ഞുകിടക്കുന്നു.
നഗര ഹൃദയഭാഗത്ത് നാലുനിലകളിലായി നിർമിച്ച വ്യാപാര സമുച്ചയമാണ് മുനിസിപ്പല്‍ അധികൃതരുടെ അനാസ്ഥകൊണ്ട് ആളൊഴിഞ്ഞ ഇടമായി മാറിയത്. വലിയ തുക അഡ്വാന്‍സായും വാടകയായും നല്‍കിയാണ് ഇവിടെ ആളുകള്‍ മുറികള്‍ ഏറ്റെടുത്തത്. എന്നാല്‍ കോംപ്ലക്സില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്തതിനാല്‍ പലരും മുറികളൊഴിഞ്ഞ് പോയി. ഇവരില്‍ പലര്‍ക്കും അഡ്വാന്‍സായി വാങ്ങിയ തുക നഗരസഭ മടക്കിക്കൊടുത്തിട്ടില്ലെന്നും പറയുന്നു. ഇതേത്തുടര്‍ന്ന് പലരും കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിനിടെയാണ് പാനല്ബോര്ഡുകള് തകരാറായതിനെ തുടര്‍ന്ന് പലമുറികളിലും വൈദ്യുതി മുടങ്ങിയത്. ഇതോടെ ആവശ്യക്കാരുണ്ടായിട്ടും മുറികള്‍ വാടകയ്ക്ക് നല്കാന് കഴിയാത്ത സ്ഥിതിയായി. ഇതിനിടയില്‍ മുറികള്‍ വാടകയ്ക്ക് എടുത്തവരാകട്ടെ വൈദ്യുതി കണക്ഷന് ഇല്ലാത്തതിനാല്‍ സ്ഥാപനം തുറക്കാന്‍ കഴിയാതെ വെട്ടിലുമായി.
സമുച്ചയത്തിന്റെ ഇരുഭാഗത്തുമുള്ള മുറികളിലാണ് പാനല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ നിന്ന് മീറ്ററുകള്‍ ഉള്‍പ്പടെ മോഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്ന് സമുച്ചയത്തിലെ സ്ഥാപനമുടമകള്‍ പറയുന്നു. പുതിയ പാനല്‍ ബോര്‍ഡ് സ്ഥാപിക്കുമെന്ന് നഗരസഭ അധികൃതര്‍ പറയുന്നുണ്ടെങ്കിലും മാസങ്ങളായി നടപടികളൊന്നുമില്ല.
Ernakulam
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയുടെ പേരിൽ എസ്ബിഐ, ഫെഡറൽ ബാങ്ക് എന്നിവിടങ്ങളിലുള്ള 11 കോടിയുടെ അക്കൗണ്ട് ഐഡിബിഐ ബാങ്കിലേയ്ക്ക് മാറ്റാനുള്ള നഗരസഭ ഭരണ നേതൃത്വത്തിന്റെ ശ്രമം പ്രതിപക്ഷ ഇടപെടലിനെ തുടർന്ന് പരാജയപ്പെട്ടു. കൗൺസിൽ യോഗത്തിൽ അജണ്ടയായി ഉൾപ്പെടുത്തിയ അക്കൗണ്ട് മാറ്റൽ, പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കേണ്ടി വരികയായിരുന്നു.
കൗൺസിൽ യോഗത്തിൽ അജണ്ട വായിച്ച ഉടൻ തന്നെ ബിജെപി പാർലമെന്ററി പാർട്ടി നേതാവ് യു. മധുസൂദനൻ അജണ്ടയിൽ നിന്നും ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ബിജെപി പാർലമെന്ററി സമിതിയുടെ തീരുമാന പ്രകാരമായിരുന്നു ഭരണകക്ഷി നേതാവ് അജണ്ട പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ചത്. തുടർന്ന് സംസാരിച്ച എൽഡിഎഫ് അംഗങ്ങളും അക്കൗണ്ട് മാറ്റത്തെ എതിർത്തു. അക്കൗണ്ട് മാറ്റാനുള്ള ശ്രമത്തിലൂടെ നഗരസഭ ചെയർപേഴ്സൺ അഴിമതിക്ക് നേതൃത്വം നൽകുകയാണെന്നും ആരോപിച്ചു
അക്കൗണ്ട് മാറ്റം മൂലം മുനിസിപ്പാലിറ്റിക്ക് പലിശയിനത്തിൽ ഒരു വർഷം 11 ലക്ഷം രൂപ നഷ്ടപ്പെടുമെന്നും ഇത് സിപിഎം-ബിജെപി കൂട്ടുകെട്ടിലൂടെയുള്ള അഴിമതിയാണെന്നും യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. പ്രതിഷേധത്തിനൊടുവിൽ അജണ്ട പിൻവലിക്കാനുള്ള തീരുമാനം കൗൺസിൽ കൈക്കൊണ്ടു.
ഏരിയാ കമ്മിറ്റിയംഗങ്ങളെ പോലും സിപിഎം വിശ്വാസത്തിലെടുക്കുന്നില്ലെന്ന് ചെയർപേഴ്സൺ
തൃപ്പൂണിത്തുറ: സ്റ്റിയറിംഗ് കമ്മിറ്റി തീരുമാന പ്രകാരമാണ് അക്കൗണ്ടുകൾ മാറ്റാൻ തീരുമാനമെടുത്തതെന്നും അത്താഘോഷ സമിതി കൺവീനറായിരുന്ന സിപിഎമ്മിന്റെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനാണ് അടിയന്തര കൗൺസിൽ വിളിച്ചുകൂട്ടി അക്കൗണ്ടുകൾ ഐഡിബിഐ ബാങ്കിലേക്ക് അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നും ചെയർപേഴ്സൺ പി.എൽ. ബാബു പറഞ്ഞു. കൗൺസിലിലും ഏകകണ്ഠമായി തന്നെ തീരുമാനിക്കണമെന്ന ചെയർപേഴ്സന്റെയും വൈസ് ചെയർപേഴ്സന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ടുകളുടെ തൽസ്ഥിതി തുടരട്ടെയെന്നും കൗൺസിൽ തീരുമാനിച്ചതെന്നും പി.എൽ. ബാബു പറഞ്ഞു.
Ernakulam
കൊച്ചി: വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കേരള റോഡ് സേഫ്റ്റി അഥോറിറ്റി അനുവദിച്ച ഒന്നരകോടിയുടെ പദ്ധതി എത്രയും വേഗം പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ്.
പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് നിർദേശം നൽകിയത്. ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറ്കടർ യഥാസമയം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള സഹായം പൊതുമരാമത്ത് വകുപ്പിന് നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.
സ്വീകരിച്ച നടപടികൾ എക്സിക്യൂട്ടീവ് എൻജിനീയർ കമ്മിഷനെ അറിയിക്കണം. കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റോഡ് സേഫ്റ്റി അഥോറിറ്റി തുക അനുവദിച്ചത്. കമ്മിഷൻ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. തുടർന്നാണ് തുക അനുവദിച്ചത്.
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടറും കമ്മിഷനെ അറിയിച്ചു.
Ernakulam
കാക്കനാട്: സ്വകാര്യ വ്യക്തി അനധികൃതമായി നിർമിച്ച് അതിഥി തൊഴിലാളികൾക്ക് വാടകയ്ക്കു നൽകിയ ലേബർക്യാന്പ് പൊളിച്ചുനീക്കി. ഇവിടെ നിന്നുള്ള മാലിന്യങ്ങളും മലിനജലവും മൂലം ദുരിതത്തിലായ അടുക്കത്ത് ലൈനിൽ രാജമ്മ ബാബുവിന്റെ ഒറ്റയാൾ സമരത്തെ തുടർന്നാണിത്. കെട്ടിട നിർമാണ ചട്ട ങ്ങൾ ലംഘിച്ച് നിർമിച്ച മുറികളും കക്കൂസുകളും തൃക്കാക്കര നഗരസഭാ ആരോഗ്യ പൊതുമരാമത്ത് ജീവനക്കാർ ചേർന്ന് ഇന്നലെ പൊളിച്ചു നീക്കി.
ഏഴു മാസമായി വീട്ടമ്മ പരാതിയുമായി തൃക്കാക്കര നഗരസഭയിൽ കയറിയിറങ്ങിയിട്ടും പരിഹാരം ഇല്ലാതായതോടെ തിങ്കളാഴ്ച രാവിലെ പായും തലയിണയുമായി നഗരസഭാ കവാടത്തിലെത്തി അവിടെ കിടക്കുകയായിരുന്നു.
പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ നാലു മാസം മുൻപ് പൊതുമരാമത്തു വിഭാഗം ഓവർസിയർക്കു നഗരസഭാധ്യക്ഷൻ നിർദേശം നൽകിയെങ്കിലും ഉദ്യോഗസ്ഥൻ നടപടിയെടുത്തില്ല. തുടർന്നാണ് വീട്ടമ്മ കിടപ്പുസമരവുമായി രംഗത്തെത്തിയത്.
ഇന്നലെ അനധികൃത നിർമാണം പൊളിച്ചു നീക്കാമെന്ന് വീട്ടമ്മയ്ക്ക് ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി ഉറപ്പുനൽകി. ഇന്നലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ച് അനധികൃത നിർമാണം പൊളിച്ചു നീക്കുകയായിരുന്നു .
Ernakulam
കാലടി: പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട് സൊസൈറ്റി നീലീശ്വരം ഇരുപത്തിയൊന്നാമത് അഖില കേരള വടംവലി മത്സരം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വിനു ജോൺ ചിറ്റു പറമ്പിൽ അധ്യക്ഷത വഹിച്ചു.
\24 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഒന്നാം സമ്മാനമായ ജോമോൻ ജോസഫ് എവറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും തൃശൂർ യുവധാര പൗണ്ട് സ്വന്തമാക്കി. ശിശിര ഡിസൈൻസ് സ്പോൺസർ ചെയ്യുന്ന രണ്ടാംസമ്മാനം കണ്ണൂർ യുവധാര നടുവിൽ നേടി. വനിതകളുടെ മത്സരത്തിൽ സി.ജെ. ജോൺ ചിറ്റു പറമ്പിൽ ട്രോഫിയും ക്യാഷ് പ്രൈസും കൊടകര സഹൃദയ കോളജ് സ്വന്തമാക്കി. രണ്ടാം സമ്മാനമായ താണിക്കപറമ്പിൽ കുഞ്ഞൗസേപ്പ് എവറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും കാലടി മോണിംഗ് സ്റ്റാർ കോളജും നേടി.
Ernakulam
കളമശേരി: അമിത വേഗത്തിലെത്തിയ ലോറി ഇലക്ട്രിക് പോസ്റ്റുകളും വാഹനങ്ങളും ഇടിച്ചുതകർത്തു. ലോറി ഡ്രൈവർ മദ്യപിച്ചിരുന്നതായി പറയുന്നു.
സൗത്ത് കളമശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കമ്പനിയിൽ ലോഡിറക്കിയ ശേഷം മടങ്ങുന്നതിനിടെ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. അമിതവേഗത്തിൽ എത്തിയ കവേർഡ് ഏഷർ ലോറിയാണ് അപകടമുണ്ടാക്കിയത്. വാഹനം നാട്ടുകാർ തടഞ്ഞു. നോർത്ത് കളമശേരി പത്താം പിയൂസ് ദേവാലയത്തിന്റെ കവാടത്തിന് മുന്നിൽ ലോറി ഒതുക്കിനിർത്തിയ ഡ്രൈവർ കാബിൻ അകത്തുനിന്ന് ലോക്ക് ചെയ്ത് പുറത്തിറങ്ങാതെ ഇരുന്നതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.
പോലീസും നാട്ടുകാരും ഏറെ ശ്രമിച്ചിട്ടും ഡ്രൈവർ ഡോർ തുറക്കാൻ കൂട്ടാക്കിയില്ല. വർക്ക്ഷോപ്പിൽ നിന്നും മെക്കാനിക്ക് എത്തി ഡോർ തുറക്കുകയായിരുന്നു. ഒന്നരമണിക്കൂറിന് ശേഷമാണ് ഡ്രൈവറെ പുത്തിറക്കാൻ കഴിഞ്ഞത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവർ മദ്യലഹരിയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. കർണാടക രജിസ്ട്രേഷനിലുള്ളതാണ് ലോറി.
സ്വകാര്യ ബസിടിച്ച് പോസ്റ്റ് തകർന്നു
പള്ളുരുത്തി: ഇടക്കൊച്ചിയിൽ കോഴിക്കൂട് ബസ് സ്റ്റോപ്പിന് സമീപം സ്വകാര്യ ബസിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം സംഭവിച്ചതിനെ തുടർന്ന് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന സുധിന്‍ പരിക്കുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ അഘാതത്തിൽ ഇരുമ്പിന്റെ ഇലക്ട്രിക് പോസ്റ്റ് പൂർണമായും തകർന്നു. പ്രദേശത്ത് രണ്ട് മണിക്കൂറോളം വൈദ്യുതി ബന്ധവും ഏറെ നേരം ഗതാഗതവും തടസപ്പെട്ടു.
Ernakulam
കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊച്ചി കോർപറേഷനിലെ അയ്യപ്പൻകാവ് ഡിവിഷനിൽ സ്ഥാനാർഥികൾ പ്രചരണം ശക്തമാക്കി.
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി എ.കെ. അജിത്കുമാറാണ് സ്ഥാനാർഥി. എൽഡിഎഫിനായി പി.കെ. ഉസ്മാനും എൻഡിഎക്കായി കെ.ഡി. ബിജോയുമാണ് മുന്നണി സ്ഥാനാർഥികൾ. ആരു ജയിച്ചാലും കൊച്ചി കോർപറേഷൻ ഭരണത്തിൽ മാറ്റം ഉണ്ടായേക്കില്ലങ്കിലും പ്രതിപക്ഷ കരുത്ത് തെളിയിക്കാൻ എൽഡിഎഫിനും ബിജെപിക്കും ജയം അനിവാര്യമാണ്.
എൽഡിഎഫ്, ബിജെപി സ്ഥാനാർഥികൾ കോർപറേഷൻ ആസ്ഥാനത്തെത്തി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന കോർപറേഷൻ അക്കൗണ്ട്സ് ഓഫീസറുടെ മുമ്പാകെ ഇന്നലെ പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാർഥി അവസാന ദിവസമായ ഇന്ന് പത്രിക സമർപ്പിക്കും. മൂന്നു പേരും അയ്യപ്പൻകാവ് ഡിവിഷനിലെ വോട്ടർമാരാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ കൗൺസിലറും ഡെപ്യൂട്ടി മേയറുമായിരുന്ന ദീപക് ജോയ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് വന്നത്.
76 അംഗ കൗൺസിലിൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 47 അംഗങ്ങളുടെ പിന്തുണ നിലവിൽ യുഡിഎഫിനുണ്ട്. എൽഡിഎഫിന് 22 ഉം ബിജെപിക്ക് ആറും സീറ്റുകളാണുള്ളത്.
Ernakulam
വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽ ഹെൽത്തി ഏജിംഗ് പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വയോജന കൂട്ടായ്മകൾക്ക് രൂപം നൽകി.
ഡോക്ടർമാർ, മനഃശാസ്ത്ര വിദഗ്ദർ, ഫിസിയോ തെറാപ്പിസ്റ്റുകൾ എന്നിവരുടെ സേവനം ഉറപ്പുവരുത്തുകയും പരിശീലനം ലഭിച്ച വോളന്റിയർമാർ മുഖേന ആരോഗ്യ പരിപാലന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതി.
രാജഗിരി ആശുപത്രി കാരുണ്യ ട്രസ്റ്റിന്റെയും വൈപ്പിൻ പെൻഷനേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സഹകരണത്തോടെയുള്ള പദ്ധതി അയ്യമ്പിള്ളിയിൽ നടന്ന ചടങ്ങിൽ ടോണി ചമ്മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ . ജോഷി അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ഷെന്നി ഫ്രാൻസിസ്, രാജഗിരി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ, കമ്യൂണിറ്റി ഡവലപ്മെന്റ് ഡയറക്ടർ ഡോ. ഷിബു ബാലകൃഷ്ണൻ, ഡോ. കെ.എസ്. പുരുഷൻ തുടങ്ങിയവർ പ്രസംഗിച്ചു.
Ernakulam
മുനമ്പം: മുനമ്പം ബീച്ച് പാഷനിസ്റ്റ് വേളാങ്കണ്ണിമാതാ പള്ളിയിൽ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിനു കൊടിയേറി. വരാപ്പുഴ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ കാർമികത്വത്തിൽ നടന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ ഡോൺ ബോസ്കോ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഷാബു കുന്നത്തൂർ വചനപ്രഘോഷണം നടത്തി. തിരുനാൾ ദിനമായ 13ന് രാവിലെ 10.30ന് കോട്ടപ്പുറം വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ ദിവ്യബലിയിൽ മുഖ്യ കാർമികനാകും. വചനപ്രഘോഷണം ഫാ. അനിൽ സാൻജോസ്.
വൈപ്പിൻ: ഞാറക്കൽ സെന്റ് മേരിസ് പള്ളിയിൽപുത്തരി തിരുനാളിന് വികാരി ഫാ. ആന്റണി ഇരവിമംഗലം കൊടിയേറ്റി. 12ന് വൈകിട്ട് 4.30ന് ആഘോഷമായ ദിവ്യബലി.തുടർന്ന് പട്ടണ പ്രദക്ഷിണം. 13നാണ് തിരുനാൾ. വൈകിട്ട് അഞ്ചിന് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് ഫാ. ഷാജി തെക്കേക്കര മുഖ്യകാർമികനാകും. തുടർന്ന് പ്രദക്ഷിണം.
Ernakulam
ആലുവ: ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മെന്റൽ ഹെൽത്ത് മിനിസ്ട്രിയുടെ ഭാഗമായി ആലുവ സെന്റ് ഡൊമിനിക്സ് പള്ളിയോട് ചേർന്ന് "കേൾക്കാൻ ഒരിടം ആരംഭിച്ചു'. ആലുവ ഡിവൈഎസ്പി ബൈജു പൗലോസ് സെന്റർ ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാ. ജോയി ചക്യത്ത്, ഫാ. വർഗീസ് ഇടശേരി, ഫാ. ബിജു, ലെസ്ലി ജോസഫ്, ഷിനി തോമസ്, പ്രവിൻ ജോസ് എന്നിവർ പ്രസംഗിച്ചു.
മനഃശാസ്ത്രത്തിൽ ഉപരിപഠനവും കൗൺസിലിംഗിൽ പരിശീലനവും നേടിയ 10 പേരടങ്ങുന്ന ഒരു ടീം ലിസണിംഗ് കോർണറിൽ സഹായത്തിന് ഉണ്ടാകും. എല്ലാ വ്യാഴാഴ്ചയും രാവിലെ 10 മുതൽ 12 വരെയാണ് പ്രവർത്തന സമയം. ഫോൺ: 9288113318.
Ernakulam
കൊച്ചി: ചാവറ ഇൻസ്റ്റിറ്റ്യൂട്ടിൽ ഏവിയേഷൻ, ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി, ഡിപ്ലോമ കോഴ്സുകളുടെ ഫ്രഷേഴ്സ് ഡേ സിയാൽ എയർപോർട്ട് ഓപ്പറേഷൻസ് ഡയറക്ടർ മനു ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ചാവറ കൾച്ചറൽ സെന്റർ ചെയർമാൻ ഫാ. ബിനോയ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു.
ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, റമദാ ഇൻകോർ ജനറൽ മാനേജർ ഡോ. കെ.ആർ. ബാലാജി, ജയിൻ യൂണിവേഴ്സിറ്റി ബി വോക് വിഭാഗം റീജണൽ ഹെഡ് കെ. നന്ദകുമാർ, ഇൻഡസ്ട്രി എൻഗേജ്മെന്റ് മേധാവി ഡോ. രാധാകൃഷ്ണൻ ഉണ്ണി, സെന്റ് ജോസഫ് ആശ്രമം സുപ്പീരിയർ ഫാ. മാത്യു കോയിക്കര, ചാവറ കൾച്ചറൽ സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, ചാവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. ഏബ്രഹാം, ചാവറ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ആർ. ഹരികൃഷ്ണൻ, ഏവിയേഷൻ വിഭാഗം മേധാവി ടിയ തോമസ്, ഹോട്ടൽ മാനേജ്മെന്റ് വിഭാഗം മേധാവി ജയ്മോൾ മേരി തോമസ് എന്നിവർ പ്രസംഗിച്ചു.
Ernakulam
മൂവാറ്റുപുഴ: കെഎസ്ആർടിസി സർവീസ് വെട്ടിക്കുറച്ച് ഒഴിവാക്കിയ പ്രദേശത്തേക്ക് സർവീസ് പുനരാരംഭിക്കണമെന്ന് നിവേദനം. തൊമ്മൻകുത്തിൽ നിന്നും ആരംഭിച്ച് വണ്ണപ്പുറം മൂവാറ്റുപുഴ, കോലഞ്ചേരി, പുത്തന്‍കുരിശ്, കാക്കനാട് വഴി കലൂര്‍ക്ക് നടത്തിയിരുന്ന ബസ് സർവീസ് തൊമ്മൻകുത്ത് ഒഴിവാക്കിയതായാണ് പരാതി.
കാല് നൂറ്റാണ്ടായി രാവിലെ 6.30 ന് തൊമ്മൻകുത്തിൽ നിന്ന് ആരംഭിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിയിട്ട് ആറു വര്‍ഷമായി. നിലവിൽ വണ്ണപ്പുറത്തു നിന്ന് ആരംഭിക്കുന്ന ബസ് അഞ്ചു കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള തൊമ്മന്‍കുത്തു സര്‍വീസാണ് ഉപേക്ഷിച്ചത്. സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്കു നിരവധി പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
കോവിഡ് കാലത്താണ് കെഎസ്ആര്‍ടിസി ഈ സര്‍വീസ് നിര്‍ത്തലാക്കിയത്.
തൊമ്മന്‍കുത്തിൽ നിന്നുള്ളവര്‍ക്ക് രാവിലെ വണ്ണപ്പുറത്തിനും എറണാകുളം വഴിയും പോകാനുള്ള ഏക മാർഗമായിരുന്നു ഇത്. നിരവധി ജോലിക്കാരും തൊഴിലാളികളും വിദ്യര്ഥികളുമാണ് ബസിനെ ആശ്രയിച്ച് യാത്ര ചെയ്തിരുന്നത്. സര്‍വീസ് നിലച്ചതോടെ ഇതര മാര്‍ഗങ്ങളിലൂടെയാണ് ഇവർ വിവിധ സ്ഥലങ്ങളിലെത്തുന്നത്.
നിയമപ്രകാരം ജീവനക്കാരെ പുനർവിന്യസിപ്പിക്കുകയോ പുതിയ നിയമനം നടത്തുകയോ ഡിപ്പോ അധികൃതര്‍ക്ക് ജീവനക്കാരെ താത്കാലികമായി നിയമിക്കാന്‍ അനുമതി നല്‍കുകയോ ചെയ്താല്‍ ബസ് സര്‍വീസ് പുനരാരംഭിക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. ഇക്കാര്യങ്ങൾ വിശദമാക്കി മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി കാത്തിരിക്കുകയാണ് നാട്ടുകാര്‍.
Ernakulam
വാഴക്കുളം: പൊതുവിതരണ കേന്ദ്രത്തിൽ വിതരണത്തിനെത്തിച്ച അരിയിൽ പുഴുക്കളെ കണ്ടതിനെ തുടർന്ന് ലോഡിറക്കാതെ തിരിച്ചയച്ചു. വാഴക്കുളത്ത് കല്ലൂർക്കാട് കവലയിലുള്ള റേഷൻ കടയിൽ ഇന്നലെ വൈകുന്നേരം എത്തിച്ച കുത്തരിയിലാണ് പുഴുവിന്റെ സാന്നിധ്യം കണ്ടത്. അരി ഇറക്കുന്നതിനിടെ ചുമട്ടുതൊഴിലാളികളാണ് പുഴുവിന്റെ സാന്നിധ്യം കടയുടമയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഏതാനും ചാക്കുകൾ വാഹനത്തിൽ നിന്നിറക്കിയിരുന്നു. അരി താഴെ വീഴുന്നത് നീക്കം ചെയ്യാനായി വിരിച്ചിട്ട പ്ലാസ്റ്റിക് ഷീറ്റിൽ പുഴു അരിക്കുന്നത് കണ്ടാണ് ചാക്കുകളും വാഹനവും പരിശോധിച്ചത്. തുറന്നു പരിശോധിച്ച ചാക്കുകളിലും പുഴുക്കളെ കണ്ടെത്തി. ഗുണനിലവാരത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ഇറക്കിയ ലോഡ് ഉൾപ്പടെ തിരികെ കയറ്റിവിടുകയായിരുന്നു.
വാഴക്കുളത്തും വേങ്ങച്ചുവട്ടിലെ പൊതു വിതരണ കേന്ദ്രത്തിലും വിതരണം ചെയ്യാനായിരുന്നു മൂവാറ്റുപുഴ എൻഎസ്എഫ്എ ഗോഡൗണിൽ നിന്ന് അരി എത്തിച്ചത്.
Ernakulam
കോതമംഗലം: ഇഞ്ചത്തൊട്ടിയെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. കീരംപാറ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി തൂക്കുപാലം സന്ദർശിക്കാനെത്തിയതായിരുന്നു എംഎൽഎ. നവംബറിൽ ഇഞ്ചത്തൊട്ടിയിൽ കയാക്കിംഗ് ആരംഭിക്കുന്നതിനും സഞ്ചാരികൾക്കായി മനോഹരമായ പാർക്ക് ഒരുക്കുന്നതിനും പുതിയ പാലം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്നും എംഎൽഎ പറഞ്ഞു. തൂക്കുപാലവും പെരിയാറിന്റെ മനോഹാരിതയും ഉൾപ്പെടെ ഇഞ്ചത്തൊട്ടിയുടെ പ്രകൃതിസൗന്ദര്യം വിനോദസഞ്ചാര മേഖലയ്ക്കായി മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനാകുമെന്നും പറഞ്ഞു.
കയാക്കിംഗ് ആരംഭിക്കുന്നതോടെ ഇഞ്ചത്തൊട്ടിയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകുമെന്നും സാഹസിക വിനോദസഞ്ചാര രംഗത്ത് പ്രദേശത്തിന് പുതിയ സാധ്യതകൾ തുറക്കുമെന്നും വ്യക്തമാക്കി. ഇഞ്ചത്തൊട്ടിയുടെ വികസനത്തിന് തദ്ദേശസ്ഥാപനങ്ങളുടെയും ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ പദ്ധതികൾ ഏകോപിപ്പിച്ച് നടപ്പാക്കും. സഞ്ചാരികൾക്കൊപ്പം പ്രദേശവാസികൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നൽകുന്നത്. പുതിയ പാലത്തിനായുള്ള തുടർനടപടികളും സ്വീകരിക്കും.
ഇഞ്ചത്തൊട്ടിയുടെ ടൂറിസം സാധ്യതകൾ നേരിട്ട് വിലയിരുത്തുന്നതിനായി നടത്തിയ സന്ദർശനത്തിൽ ഡിടിപിസി സെക്രട്ടറി ലിജോ ജോസ്, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി, വൈസ് പ്രസിഡന്റ് ബിനോയ് സി. പുല്ലൻ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.
Ernakulam
കോതമംഗലം: കേരളത്തിലെ പുതുതലമുറയെ ലഹരിയില്‍ നിന്നും സമ്പൂര്‍ണമായി രക്ഷിക്കുന്നതിന് പൊതുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അക്രമണങ്ങളും കൊലപാതകങ്ങളും വാഹന അപകടങ്ങളും മറ്റു സാമൂഹ്യതിന്മകളും ഇല്ലാതാക്കുന്നതിന് ജാഗ്രതയോടെയുള്ള ഇടപെടല്‍ അനിവാര്യമെന്നും കേരള മദ്യവിരുദ്ധ ഏകോപന സമിതി കോതമംഗലം താലൂക്ക് ജനറല്‍ കൗണ്‍സില്‍ യോഗം.
തൂഫാൻ, തണ്ടര്‍ പദ്ധതികള്‍ക്ക് പൊതുസമൂഹത്തിന്റെ പൂര്‍ണ പിന്തുണയോഗം അഭ്യര്‍ഥിച്ചു. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രല്‍ ഹാളില്‍ നടന്ന യോഗം കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ജെയിംസ് കോറമ്പേല്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് ജോയി പടയാട്ടില്‍ അധ്യക്ഷത വഹിച്ചു. ജോണി കണ്ണാടന്‍, ബിജു വെട്ടിക്കുഴ, കെ.എച്ച്. സലിം, ശശി കുഞ്ഞുമോന്, ജോയി പനയ്ക്കല്‍, പോള്‍ കൊങ്ങാടന്‍, റെജി വാരിക്കാട്ട്, രമണി കൃഷ്ണന്‍കുട്ടി, സാബു കുരിശിങ്കല്‍, സാജന് അമ്പാട്ട്, മാര്ട്ടിന് കീഴേമാടന്‍, കെ.വി. ഏണസ്റ്റ്, ജോസ് കൈതമന, മാത്യു ആന്റോ, തോമസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
പുതിയ താലൂക്ക് ഭാരവാഹികളായി ബിജു വെട്ടിക്കുഴ പ്രസിഡന്റ്, ജോയി പനയ്ക്കല്‍ ജനറല്‍ സെക്രട്ടറി, ജോയി പടയാട്ടില്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Ernakulam
കൂത്താട്ടുകുളം: ലോക മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ഇന്ത്യയ്ക്കുവേണ്ടി രണ്ട് സ്വർണമെഡലും രണ്ട് വെങ്കലവും നേടിയ മുൻ എംഎൽഎ എം.ജെ. ജേക്കബിന് ഇലഞ്ഞി വിസാറ്റ് കോളജിന്റെ ആദരവ്. വിസാറ്റ് എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. സി.വി. ബിജു, വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. ബോസ് ടോം എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.
86 വയസുകാരനായ എം.ജെ. ജേക്കബ് ഇതിനോടകം നിരവധി തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് വിവിധ ലോകരാജ്യങ്ങളിൽ സംഘടിപ്പിക്കപ്പെട്ട മാസ്റ്റേഴ്സ് മീറ്റിൽ നിരവധി മെഡലുകൾ വാരികൂട്ടിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഇത്തവണ ലഭിച്ച മൂന്ന് സ്വർണ മെഡലുകളിൽ രണ്ടെണ്ണവും എം.ജെ. ജേക്കബാണ് കരസ്ഥമാക്കിയത്. പിറവത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ ഇന്നും നിറസാന്നിധ്യമായി നിൽക്കുന്ന ഇദ്ദേഹം വളർന്നു വരുന്ന തലമുറയ്ക്ക് ഒരു ധീര മാതൃക ആണ് എന്ന് അനുമോദന പ്രസംഗത്തിൽ വിസാറ്റ് ഗ്രൂപ്പ് ഡയറക്ടർ അഡ്വ. ഡോ. ഏബ്രഹാം ചെട്ടിശേരി അഭിപ്രായപ്പെട്ടു.
Ernakulam
മഴുവന്നൂര്‍: കര്‍ഷകര്‍ക്ക് മികച്ച വിപണി ഒരുക്കുന്നതിനും വിഷരഹിത കാര്‍ഷിക ഉല്പന്നങ്ങള് ജനങ്ങളിലെത്തിക്കുന്നതിനുമായി കിസാന്‍ സര്‍വീസ് സൊസൈറ്റി മഴുവന്നൂര്‍ യൂണിറ്റ് ആരംഭിച്ച ആഴ്ചച്ചന്തയ്ക്കും പുതിയ ഓഫിസിനും തുടക്കമായി.
കെഎസ്എസ് യൂണിറ്റിന്റെ നവീകരിച്ച ഓഫിസ് ഉദ്ഘാടനം മഴുവന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി. ജോയി നിര്‍വഹിച്ചു. കെഎസ്എസ് അംഗങ്ങള്‍ സ്വന്തം കൃഷിയിടങ്ങളില്‍ ഉത്പാദിപ്പിച്ച ജൈവ പച്ചക്കറികള്‍ രക്ഷാധികാരി ജോസഫ് കയ്യാണിക്കലിന് നല്കി വാര്‍ഡംഗം ധന്യ ജയശേഖര്‍ ആഴ്ചച്ചന്തയുടെ ആദ്യവില്‍പ്പന ഉദ്ഘാടനം ചെയ്തു. കര്‍ഷകരില്‍ നിന്ന് നേരിട്ട് ഗുണമേന്മയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുക, ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കെഎസ്എസ് യൂണിറ്റ് വൈസ് പ്രസിഡന്റ് പി.വി. ബേബി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി എല്‍ദോ നാരിയേലില്‍, സെക്രട്ടറി ഗ്രേസി ഫിലിപ്പ്, പഞ്ചായത്തംഗം മെറിന് പൗലോസ്, ഏലിയമ്മ വര്‍ഗീസ്, ട്രഷറര്‍ പി.ഡി. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
Ernakulam
കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് ( ഓട്ടോണമസ് ) കോളജിൽ സത്വ ഫെസ്റ്റ് 2026 സംഘടിപ്പിച്ചു. ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ടൈറ്റിൽ ജേതാവും അതിവേഗചിത്രരചനയിലെ ലോക റിക്കാർഡ് ഉടമയും ആറുകോടിയിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ നേടിയ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. ജിതേഷ്ജി സത്വ 2026 ഉദ്ഘാടനം ചെയ്തു.
മാർ അത്തനേഷ്യസ് കോളജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. എബി പി. വർഗീസ്,ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. മിന്നു ജെയിംസ്, എസ്ക്യുഎസി കോ-ഓർഡിനേറ്റേഴ്സ് ആൽഫി ജീവൻ, എസ്. അർച്ചന എന്നിവർ പ്രസംഗിച്ചു.
ഫെസ്റ്റിൽ സ്കൂൾ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കോളജിലെ വകുപ്പുകൾ വിവിധ ഭക്ഷണ സ്റ്റാളുകൾ ഒരുക്കി. വിനോദമത്സരവേദികളും കരകൗശല വസ്തുക്കളുടെ പ്രദർശനവും വില്പനയും ഉണ്ടായിരുന്നു. സത്വയിലെ വിവിധ മത്സരങ്ങൾക്ക് 1.75 ലക്ഷം രൂപയാണ് സമ്മാനമായി നൽകിയത്. 21 സ്കൂളുകളിൽനിന്നായി 350 വിദ്യാർഥികൾ സത്വ 2026ൽ പങ്കെടുത്തു. മികച്ച പ്രകടനം നടത്തിയ സ്കൂളിനുള്ള അത്തനേഷ്യസ് എവർ റോളിംഗ് ട്രോഫി 110 പോയിന്റ് നേടിയ അങ്കമാലി സെന്റ് പാട്രിക്സ് അക്കാഡമി സ്കൂളിന് ലഭിച്ചു.
Ernakulam
മൂവാറ്റുപുഴ: ഉപജില്ലാ ഗെയിംസിനോടനുബന്ധിച്ച് വാളകം മാര്‍സ്റ്റീഫന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. വാളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജോ പാപ്പാലില്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ പി.എന്‍. സജിമോന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രധാനധ്യാപകന് റെജി പി. പൗലോസ്, എല്‍ദോ കുര്യാക്കോസ്, ജിനു ഏലിയാസ്, മാത്യു ഐസക്, കെ.പി. അസീസ് എന്നിവര്‍ പ്രസംഗിച്ചു.
സബ് ജൂനിയര്‍ വിഭാഗത്തില്‍ വാളകം മാര്‍ സ്റ്റീഫന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും, ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ മണ്ണൂര്‍ ഗാര്ഡിയന് എയ്ഞ്ചല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളും ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം മാര്‍ സ്റ്റീഫന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും, മൂന്നാം സ്ഥാനം തര്‍ബിയത്ത് ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളും നേടി.
Ernakulam
കൊച്ചി: ഓണത്തോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കിയ ഗിഫ്റ്റ് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് പഞ്ചസാര കൈമാറിയ സംഭവത്തില്‍ ഏഴു ജീവനക്കാര്‍ക്കുകൂടി സസ്പെന്ഷന്. ഭക്ഷ്യമന്ത്രി അനുപ് ജേക്കബിന്റെ നിര്‍ദേശപ്രകാരമാണു നടപടി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു.
സ്വകാര്യ കമ്പനിക്കാണു പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് സബ്സിഡിയിതര പഞ്ചസാര കൈമാറിയത്. പെരുമ്പാവൂര്‍ ഡിപ്പോയിലെ മാവേലി കസ്റ്റോഡിയന്‍ രജീഷ് രവീന്ദ്രനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജര്‍ സജീവ് പോള്‍, അറക്കപ്പടി മാവേലി സ്റ്റോര്‍ ഔട്ട്ലെറ്റ് ഇന്‍ ചാര്‍ജ് അഞ്ജു വിജയന്, തുറവൂര്‍ മാവേലി സ്റ്റോര്‍ ഔട്ട്ലെറ്റ് ഇന്‍ ചാര്‍ജ് എ.എസ്. സന്ധ്യ, പാലിശേരി മാവേലി സ്റ്റോറിലെ എം.ആര്. ദിവ്യ, പോഞ്ഞാശേരി വില്പനശാലയിലെ എസ്. സൗമിനി, കറുകുറ്റി മാവേലി സ്റ്റോറിലെ മഞ്ജു ആന്റണി, ശ്രീമൂലനഗരം മാവേലി സ്റ്റോറിലെ എ. ബേസില്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇത്തരം ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ആരായാലും മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സപ്ലൈകോയുടെ ഓണം ഗിഫ്റ്റ് കാര്‍ഡ് പദ്ധതി പ്രകാരം സ്വകാര്യ കമ്പനിക്ക് 1000 രൂപയുടെ 1000 കൂപ്പണുകള്‍ നല്‍കിയിരുന്നു. ഈ കൂപ്പണുകളുടെ മുഴുവന്‍ തുകയ്ക്കും സബ്സിഡിയിതര പഞ്ചസാര മാത്രം നല്‍കുന്നതിനായി മാവേലി കസ്റ്റോഡിയന്‍ രജീഷ് രവീന്ദ്രന് ഡിപ്പോയില്‍ നിന്നും തുറവൂര്‍, പാലിശേരി, കറുകുറ്റി, ശ്രീമൂലനഗരം, പോഞ്ഞാശേരി, അറയ്ക്കപ്പടി എന്നീ സപ്ലൈകോ വിൽപനശാലകളിലേക്ക് പഞ്ചസാര ഇഷ്യൂ ചെയ്യുകയും തുടര്‍ന്ന് ഈ ഔട്ട്ലെറ്റുകളില് നിന്ന് പഞ്ചസാര ബില്ലടിക്കുകയും ചെയ്തു.
എന്നാല്‍ ബില്ലടിക്കുന്നതിന് ആവശ്യമായ പഞ്ചസാര മേല്‍പ്പറഞ്ഞ ഔട്ട്ലെറ്റുകളിലേക്ക് കൈമാറിയതായി രേഖകളില്‍ മാത്രമാണ് കാണിച്ചത്. യഥാര്‍ഥ സ്റ്റോക്ക് ഡിപ്പോയില്‍ സൂക്ഷിച്ചതായും സപ്ലൈകോ വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
വിപണിയില്‍ പഞ്ചസാര വിലയില്‍ വലിയ വ്യത്യാസമുള്ള സമയത്ത് സ്വകാര്യ കമ്പനിക്ക് വന്‍തോതില്‍ പഞ്ചസാര വില്‍പ്പന നടത്തിയതിനും സ്റ്റോക്ക് ക്രമവിരുദ്ധമായി കൈകാര്യം ചെയ്തതിനുമാണു വില്പനശാലകളിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്.
പഞ്ചസാരയ്ക്ക് വിപണിയില്‍ വലിയ വില വ്യത്യാസം ഉള്ളപ്പോള്‍ വന്‍തോതില്‍ സ്റ്റോക്ക് കൈമാറ്റം ചെയ്യാന്‍ കീഴ്ജീവനക്കാരെ പ്രേരിപ്പിക്കുകയും ഇതെല്ലാം സപ്ലൈകോ കേന്ദ്ര കാര്യാലയത്തിലെ മേലുദ്യോഗസ്ഥരുടെ അറിവോടെയാണെന്ന തെറ്റായ സന്ദേശം കൈമാറുകയും ചെയ്തതിനാലാണു ഡെപ്യൂട്ടി മാനേജരായ സജീവ് പോളിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതെന്ന് മാനേജിംഗ് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.
Ernakulam
കൊച്ചി: സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ഇനി മുതല്‍ പ്രത്യേക ഐഡി കാര്‍ഡ് നിര്‍ബന്ധം. സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ വിളിച്ചു ചേര്‍ത്ത വിവിധ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനുകളുടെയും തൊഴിലാളി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ഡ്രൈവര്‍മാരുടെയും മറ്റ് തൊഴിലാളികളുടെയും വിവരങ്ങള്‍ ശേഖരിച്ച് പൊലിസിന്റെ ക്രിമിനല്‍ പശ്ചാത്തല പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാകും ഐഡി കാര്‍ഡുകള്‍ നല്‍കുക. ഇത്തരത്തില്‍ വെരിഫിക്കേഷന് പൂര്‍ത്തിയാക്കി കാര്‍ഡ് ലഭിച്ചവര്‍ക്ക് മാത്രമേ വാഹ നം ഓടിക്കാന്‍ അനുവാദമുണ്ടാകൂ. ഈ നടപടികള്‍ 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്മിഷണര്‍ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയും ജീവനക്കാരുടെ കൃത്യമായ ഉത്തരവാദിത്വവും ഉറപ്പുവരുത്തുക എന്നതാണ് ഈ പുതിയ പരിഷ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ പെരുമാറ്റ രീതികള്‍ മെച്ചപ്പെടുത്തുന്നതിനായി രണ്ടു ദിവസത്തെ പ്രത്യേക ഓറിയന്റേഷന്‍ ക്ലാസുകളും ശില്പശാലകളും സംഘടിപ്പിക്കും. പൊതുജനങ്ങളോടുള്ള പെരുമാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങളിലാകും ഇതില്‍ പ്രധാനമായും ഊന്നല്‍ നല്‍കുക.
ഉത്തരവാദിത്വമില്ലാത്ത രീതിയില്‍ ബസുകള്‍ പാട്ടത്തിനെടുത്ത് ഓടിക്കുന്ന പ്രവണതയ്ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പലപ്പോഴും ബസ് ഓടിക്കുന്ന ആളും അതിന്റെ യഥാര്‍ഥ ഉത്തരവാദിത്വപ്പെട്ട ആളും തമ്മില്‍ ബന്ധമില്ലാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്.
ഇത്തരം ബസുകള്‍ കണ്ടെത്തി കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. ബസുകള്‍ തമ്മിലുള്ള മത്സരയോട്ടം നിയന്ത്രിക്കുന്നതിനായി മുന്‍പുണ്ടായിരുന്ന പഞ്ചിംഗ് രീതി പരിഷ്കരിച്ച് ഡിജിറ്റല്‍ പഞ്ചിംഗ് സംവിധാനം നടപ്പാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
Ernakulam
പനങ്ങാട്: കുമ്പളം ടോൾ പ്ലാസയിൽ ബസ് ജീവനക്കാരന്റെ അതിക്രമം. ഇടപ്പള്ളി-അരൂർ റൂട്ടിൽ സർവീസ് നടത്തുന്ന സുൽത്താൻ ബസിലെ ജീവനക്കാരനാണ് ടോൾപ്ലാസയിൽ അതിക്രമം കാണിച്ചത്.
ടോൾ പ്ലാസ കടന്നുപോകാൻ മുന്നിലുണ്ടായ കാറിന് താമസം നേരിട്ടതോടെ തൊട്ടു പിന്നാലെയുണ്ടായിരുന്ന ബസിൽ നിന്ന് ജീവനക്കാരൻ ചാടി പുറത്തിറങ്ങി സെൻസർ ഘടിപ്പിച്ച ടോൾ ബാരിയർ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ടോൾ പ്ലാസ ജീവനക്കാരനെ അസഭ്യവും പറഞ്ഞ ശേഷം ഇയാൾ ബസിൽ കയറിപ്പോയി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞതോടെ ബസ് ജീവനക്കാരനെതിരെ രൂക്ഷമായ വിമർശനങ്ങളാണുയരുന്നത്. മുൻപ് യാത്രക്കാരന്റെ മൂക്കിലിടിച്ച് പരിക്കേൽപിച്ച സംഭവത്തിൽ സുൽത്താൻ ബസിലെ ജീവനക്കാർ നിയമനടപടി നേരിട്ടിരുന്നു.
Ernakulam
നെടുമ്പാശേരി: സഹോദരിമാർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ചെങ്ങമനാട് പഞ്ചായത്തിലെ നെടുവന്നൂർ പെരിങ്ങാടത്ത് വീട്ടിൽ തങ്ക ദാസൻ (64), ഇളയ സഹോദരി ലീല (52) എന്നിവരാണ് മരിച്ചത്. ശ്വാസതടസം ശക്തമായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി പത്തരയോടെ തങ്കയെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Ernakulam
കൊച്ചി: അനുവദനീയമായ അളവില്‍ കൂടുതല്‍ ചരക്ക് കയറ്റി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ (എന്‍ഫോഴ്സ്മെന്റ്) നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാത്രികാല മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ നിയമവിരുദ്ധമായി സര്‍വീസ് നടത്തിയ 20 വാഹനങ്ങള്‍ക്ക് ചെല്ലാന്‍ നല്‍കുകയും 6,04,000 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.
ആര്‍ടിഒ ബിജു ഐസക്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നാലു പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. ജില്ലയിലെ പ്രധാന വ്യവസായ-ചരക്കുനീക്ക കേന്ദ്രങ്ങളായ മൂവാറ്റുപുഴ, കൂത്താട്ടുകുളം, പെരുമ്പാവൂര്‍, അങ്കമാലി, എറണാകുളം മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഡ്രൈവ്.
ഓവര്‍ ലോഡിംഗിന് പുറമെ മറ്റ് ഗുരുതര നിയമലംഘനങ്ങളും പരിശോധനയില്‍ കണ്ടെത്തി. വാഹനം നികുതി അടയ്ക്കാതെ ഓടിക്കല്‍, സാധുവായ പെര്‍മിറ്റ് ഇല്ലാതിരിക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തവര്‍ വാഹനം ഓടിക്കല്‍ എന്നിവയ്ക്കെതിരെയും കര്‍ശന നടപടിയെടുത്തു.
കൂടാതെ, നിരോധിച്ച എയര്‍ ഹോണുകളുടെ ഉപയോഗം, വാഹനങ്ങളുടെ ബോഡിയില്‍ വരുത്തിയ അനധികൃത മാറ്റങ്ങള്‍, വാഹനത്തിന്റെ പിന്‍ഭാഗത്ത് അപകടകരമായ തള്ളിനില്ക്കുന്ന വിധത്തില്‍ ലോഡ് കയറ്റുക, പരസ്യ ഫീസ് അടയ്ക്കാതെ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ പരസ്യം പതിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കും പിഴ ചുമത്തി.
വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമായി തുടരുമെന്നും റോഡ് നിയമങ്ങള്‍ പാലിക്കാത്ത വാഹന ഉടമകള്കകും ഡ്രൈവര്‍മാര്‍ക്കുമെതിരെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെയുള്ള കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
അമിത ഭാരം ബ്രേക്കിംഗ് സംവിധാനം തകരാറിലാക്കും
അമിത ഭാരം കയറ്റുമ്പോള്‍ വാഹനങ്ങളുടെ ബ്രേക്കിംഗ് സംവിധാനം പെട്ടെന്ന് തകരാറിലാകാന്‍ സാധ്യതയേറെയാണ്. അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ വാഹനം നിയന്ത്രണംവിട്ട് മറിയാന്‍ ഇടയാക്കും.
അമിത ഭാരവും അതിവേഗതയിലുണ്ടാകുന്ന ഘര്‍ഷണവും കാരണം രാത്രികാലങ്ങളില്‍ ടയറുകള്‍ പൊട്ടിത്തെറിച്ച് വന്‍ അപകടങ്ങള്‍ ഉണ്ടാകാം. അനുവദനീയമായതിലും കൂടുതല്‍ ഭാരവുമായി എത്തുന്ന വാഹനങ്ങള്‍ കാരണം റോഡുകളില്‍ വലിയ കുഴികള്‍ രൂപപ്പെടുകയും റോഡിന്റെ നിര്‍മാണ ആയുസ് ഗണ്യമായി കുറയുകയും ചെയ്യും.
വളവുകളുള്ള റോഡുകളിലും കയറ്റങ്ങളിലും വാഹനത്തിന്റെ സ്റ്റിയറിംഗ് ബാലന്‍സ് നഷ്ടപ്പെട്ട് വാഹനം പുറകിലേക്ക് ഇറങ്ങാനും മറിയാനും അമിതഭാരം കാരണമാകുമെന്നും ആര്‍ടിഒ അറിയിച്ചു.
Ernakulam
കൊച്ചി: ദേശീയപാതയിലെ അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സംഘം എത്തുന്നു. റവന്യൂ, പിഡബ്ല്യുഡി, എന്‍എച്ച്, പൊലിസ്, എംവിഡി എന്നിവരെ ഉള്‍പ്പെടുത്തി അഞ്ച് ടീമുകളാകും ഇതിനായി രംഗത്തിറങ്ങുക. പരിശോധനാ സംഘങ്ങളുടെ പ്രവര്‍ത്തനം ഉടനടി ആരംഭിക്കും. ദേശീയപാതയിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
മൂത്തകുന്നം-ഇടപ്പള്ളി (എന്‍എച്ച് 66), ഇടപ്പള്ളി-അരൂര്‍ (എന്‍എച്ച് 66), കൊച്ചി-മൂന്നാര്‍ (എന്‍എച്ച് 85), ഐസിടിടി വല്ലാര്‍പാടം (എന്‍എച്ച് 966), അങ്കമാലി-കുണ്ടന്നൂര്‍ (എന്‍എച്ച് 544) എന്നീ റൂട്ടുകളിലാണ് തഹസില്‍ദാര്‍മാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘങ്ങളെ വിന്യസിക്കുന്നത്.
പരിശോധനാ സംഘങ്ങള്‍ക്കുള്ള വാഹനവും ഡ്രൈവറെയും എന്‍എച്ച്എഐ ലഭ്യമാക്കും. ദേശീയപാതകളിലെ അപകടസാധ്യതാ മേഖലകള്‍, തടസങ്ങള്‍, അനധികൃത കൈയേറ്റങ്ങള്‍, വന്‍കിട ചരക്ക് വാഹനങ്ങളുടെ നിയമവിരുദ്ധമായ പാര്‍ക്കിംഗ് എന്നിവ കണ്ടെത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് പ്രത്യേക സംഘങ്ങളുടെ പ്രധാന ചുമതല.
പാതയോരങ്ങളിലെ അനധികൃത കൈയേറ്റങ്ങളും നിര്‍മാണങ്ങളും കണ്ടെത്തി സമയബന്ധിതമായി നീക്കം ചെയ്യും. ഓരോ വകുപ്പിന്റെയും ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിശ്ചയിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാനും റിപ്പോര്‍ട്ടുകള്‍ ഏകീകരിച്ച് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. പരിശോധനയും പട്രോളിംഗും ഉറപ്പാക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ്ഒപി) നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ വൈകാതെ ആരംഭിക്കും.
യോഗത്തില്‍ എഡിഎം കെ. മനോജ്, റൂറല്‍ എഎസ്പി ടി.ബി. വിജയന്, കൊച്ചി എസിപി (ട്രാഫിക് വെസ്റ്റ്) സാജു ജോര്‍ജ്, ജോയിന്റ് ആര്‍ടിഒ സി.ടി. അരുണ്‍, തഹസില്‍ദാര്‍മാര്‍, എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
Ernakulam
മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ പല്ലാരിമംഗലം അടിവാട് പുലിക്കുന്നേപടി കൊച്ചുതുണ്ടയില് രഘുവിന് (61) മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി എ. സമീര്‍ ഏഴു വര്‍ഷം തടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2022 ഓഗസ്റ്റ് 21നായിരുന്നു കേസിനാസ്പദമായ സംഭവം.
ഇരയായ പെണ്‍കുട്ടിയുടെ മാതാവ് ഭാരവാഹിയായ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയുടെ ഓണാഘോഷത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുളള റിഹേഴ്സല്‍ ഇരയുടെ വീട്ടില്‍ നടക്കുമ്പോഴാണ് പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോത്താനിക്കാട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ പ്രതി രഘു ഒളിവില്‍ പോകുകയായിരുന്നു. ഒന്നര മാസത്തിനു ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.
പോത്താനിക്കാട് പൊലിസ് സ്റ്റേഷനിലെ എസ്ഐമാരായിരുന്ന എം.സി. എല്‍ദോസ്, ടി.കെ. സുധീര്‍, പി.എച്ച്. സമീഷ്, സീനിയര്‍ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ടി.പി. അമീന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്. ജമുന ഹാജരായി.
Ernakulam
ആലുവ: ആലുവ പ്രൈവറ്റ് ബസ്സ്റ്റാൻഡ് പ്രവേശന കവാടത്തിന് സമീപത്തെ തുണിക്കടയിൽ വൻ തീപിടുത്തം. ദീൻ ഇൻ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ ഇന്നലെ പുലർച്ചെ ആറോടെയാണ് തീപിടുത്തം ഉണ്ടായത്. കട പൂർണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശം സംഭവിച്ചിട്ടുണ്ട്.
രണ്ട് യൂണിറ്റ് ഫയർ എൻജിനുകളെത്തി തീ കെടുത്തിയെങ്കിലും കടയിലുണ്ടായിരുന്ന വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, എസികൾ ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പൂർണമായി കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ ആറോടെ കടയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. ഈ സമയം കടയിൽ ആരുമുണ്ടായിരുന്നില്ല.
അതേ കെട്ടിടത്തിൽ മറ്റ് സ്ഥാപനങ്ങൾ കൂടി പ്രവർത്തിച്ചിരുന്നെങ്കിലും തീ പടരാതെ നിയന്ത്രിക്കാനായി. ആലുവ സ്വദേശിയായ റിയാസിന്റെ ഉടമസ്ഥതയിൽ കഴിഞ്ഞ നാലു വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. വസ്ത്രങ്ങൾക്ക് പുറമെ ലേഡീസ് ടെയ്ലറിംഗ്, പെർഫ്യൂമുകൾ, ഇസ്ലാമിക് പ്രസിദ്ധീകരണങ്ങൾ എന്നിവയും ഇവിടെ വിൽപന നടത്തുന്നുണ്ട്.
Ernakulam
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ മണ്ഡലത്തിലെ മൈനര്‍ ഇറിഗേഷന്‍ സ്കീമിന്റെ പതിനെട്ട് പദ്ധതികളില്‍ ഭൂരിഭാഗം മോട്ടോറുകളും മാറ്റേണ്ട സമയമായിട്ടും നടപടിയെടുക്കാതെ ജലസേചനവകുപ്പ്. ഭൂരിഭാഗം സ്കീമുകളുടേയും ട്രാന്‍സ്ഫോര്‍മറുകളും ലോഡ് താങ്ങുന്നില്ല. പദ്ധതികള്‍ പുനര്‍നിര്‍മിക്കണമെന്ന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമ്പോള്‍ ഫണ്ടില്ല എന്ന സ്ഥിരം മറുപടിയും. കനാലുകളില്‍ ജലനിരപ്പ് പകുതിയിലേറെ താഴെ പോയതുകൊണ്ട് പറമ്പുകള്‍ നനയ്ക്കാന്‍ സാധിക്കുന്നില്ല.
നിയോജകമണ്ഡലത്തിലെ കൂവപ്പടി, ഒക്കല്‍, വേങ്ങൂര്‍, വെങ്ങോല, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലായി പതിനെട്ട് മൈനര്‍ ഇറിഗേഷന്‍ സ്കീമുകളുണ്ട്. ചേരാനല്ലൂര്‍, ഒക്കല്‍, ചേലാമറ്റം, വല്ലം, ഇടവൂര്കര, പെരുമറ്റം, കപ്രിക്കാട്, പാണിയേലി, കൂടാലപ്പാട്, ഈസ്റ്റ് ഒക്കല്‍, പെരുമാനി, വെള്ളാറംമുകള്, വാഴക്കുളംചിറ, പെയിന്കിമല, കണ്ടുമന, കണ്ണംകുളം, ഓണംവേലി, പന്തിരാഴിപ്പാറ എന്നീ സ്ഥലങ്ങളിലാണ് മോട്ടോറുകള്‍ ഉള്ളത്. ഇതില്‍ ഒന്നാം പഞ്ചവത്സരപദ്ധതിയിലും, രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ പെട്ട സ്കീമുകളുമാണ് ഉള്ളത്.
മോട്ടോറുകള്‍ മാറ്റേണ്ട സമയമായിട്ടും മാറ്റാത്തത് 1950 മുതല്‍ 2002 വരെ മോട്ടോറുകള്‍ സ്ഥാപിച്ചപ്പോള്‍ വൈദ്യുതി വിതരണത്തിനായി സ്ഥാപിച്ച ട്രാന്‍സ്ഫോമറുകളാണ് ഇപ്പോഴുമുള്ളത്. അന്ന് നാമമാത്രമായ കണക്ഷനുകളാണ് ഉണ്ടായിരുന്നത്. പില്ക്കാലത്ത് വൈദ്യുതി കണക്ഷനുകള്‍ കൂടുകയും ചെയ്തു. മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി ഇതുമൂലം തികയില്ലാ എന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കിയെങ്കിലും പകരം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ല.
മേജര്‍ സ്കീമുകളുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കപ്പാസിറ്റിയുള്ള മിനി സബ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ആവശ്യവും മൈനര്‍ ഇറിഗേഷന്‍ ഇലക്ട്രിക് സെക്ഷന്റെ റിപ്പോര്‍ട്ടുകളും തള്ളുകയാണ് ചെയ്യുന്നത്. ഇരുപത് മണിക്കൂര്‍ പമ്പിംഗ് സമയം പന്ത്രണ്ട് മണിക്കൂര്‍ ആക്കിയതും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നു. കനാലില്‍ നിന്നും വെള്ളം തിരിച്ച് നനച്ചിരുന്ന സ്ഥലങ്ങളിലെല്ലാം മോട്ടേറുകള് വയ്ക്കേണ്ടി വന്നിരിക്കുന്നു. ഇത് വൈദ്യുതി ഉപയോഗം വര്‍ധിപ്പിക്കുവാന്‍ കാരണമാകുന്നു.
മോട്ടോറുകളുടെ അറ്റകുറ്റപണികള്‍ നടത്താത്തതും പ്രതിസന്ധിക്ക് കാരണമാകുന്നു. ഇതുമൂലം പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ പകുതിയോളം സ്ഥലത്തെ കൃഷിക്കും, കുടിവെള്ളത്തിനും ആവശ്യമായ വെള്ളം കിട്ടാത്തതിനാൽ പ്രതിസന്ധിയിലാണ്.
പഴക്കം ചെന്ന മട്ടോറുകളും ട്രാന്‍സ്ഫോര്‍മറുകളും മാറ്റി സ്ഥാപിച്ച് പ്രതിസന്ധി പരിഹരിക്കണമെന്ന് ബിജെപി നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് പി. അനില്‍കുമാര്‍, സെക്രട്ടറി അരുണ്‍ കോടനാട്, ന്യൂനപക്ഷമോര്‍ച്ച നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ദേവച്ചന്‍ പടയാട്ടില്‍, പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് നിഷ രാജേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി പി. സജീവ്എന്നിവരുടെ നേതൃത്വത്തില്‍ ജലസേചന വകുപ്പിന് പരാതി നല്കി.
Ernakulam
കൊച്ചി: കോണത്ത് പുഴ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കൈയേറ്റം കണ്ടെത്തി ഒഴിപ്പിക്കുന്നതിന് 22 മുതല്‍ സംയുക്ത പരിശോധന ആരംഭിക്കുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്. കളക്ടറേറ്റില്‍ എഡിഎമ്മിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പുത്തന്‍കാവ് മുതല്‍ വെട്ടുവേലിക്കടവ് വരെയുള്ള 17 കിലോമീറ്റര്‍ ദൂരത്തിലുള്ള കോണോത്ത് പുഴ പുനരുജ്ജീവിപ്പിക്കുന്നതിനായി ദേശീയ ഹരിതട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇറിഗേഷന്‍ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇറിഗേഷന്‍, സര്‍വേ, വില്ലേജ് ഉദ്യോഗസ്ഥരും വാര്‍ഡ് മെമ്പറും അടങ്ങുന്ന സംഘമായിരിക്കും പരിശോധന നടത്തുക.
തീരത്തിന്റെ സര്‍വേയ്ക്ക് ശേഷം ലഭിച്ച സ്കെച്ച് ഉപയോഗിച്ച് സംഘം കൈയേറ്റത്തിന്റെ വ്യാപ്തി പരിശോധിക്കും. പരിശോധനയുടെ അടിസ്ഥാനത്തില്‍ കൈയേറിയ ഭൂമികളുടെ ലിസ്റ്റ് തയാറാക്കി ഒഴിപ്പിക്കല്‍ പോലെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എഡിഎം യോഗത്തില്‍ അറിയിച്ചു.
ബണ്ട് നിര്‍മാണത്തിന്റെ ഭാഗമായി പുഴയില്‍ നിന്നും ഖനനം ചെയ്തെടുത്ത മണ്ണ്, പ്രവൃത്തി പൂര്‍ത്തിയാക്കിയതിന് ശേഷം ബാക്കി വരുന്നത് സര്‍ക്കാര്‍ ഏജന്‍സി വഴി ആവശ്യക്കാര്‍ക്ക് വില്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എഡിഎം നിര്‍ദേശിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, ചോറ്റാനിക്കര, മുളന്തുരുത്തി, ആമ്പല്ലൂര്‍ എന്നീ തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന ഇടങ്ങളില്‍ കടവുകള്‍ നിര്‍മിക്കുന്ന പ്രവൃത്തിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യോഗത്തില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍, പാടശേഖര സമിതി എന്നിവയുടെ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ernakulam
കാക്കനാട്: അവധി ദിവസമായ ഞായറാഴ്ച തൃക്കാക്കര നഗരസഭാ മന്ദിരത്തിലെ പൊതുമരാമത്ത് എൻജിനിയറിംഗ് വിഭാഗത്തിലെ അഞ്ച് അലമാരകൾ കള്ളന്മാർ കുത്തിപ്പൊളിച്ച സംഭവത്തിൽ നഗരസഭാധികൃതർ തൃക്കാക്കര പൊലിസിന് തിങ്കളാഴ്ച രാവിലെ നൽകിയ പരാതി ഉച്ചയോടെ പിൻവലിച്ചു.
നിർണായകമായ ഫയലുകൾ പലതും കാണാതായിട്ടുണ്ടെന്നും കമ്പിപ്പാര പോലെയുള്ള ഏതോ ആയുധം ഉപയോഗിച്ച് അലമാരകൾ കുത്തിത്തുറന്നതായി സംശയം ഉണ്ടെന്നും വ്യക്തമാക്കിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പിന്നീട് പൊലിസിനു മുൻപിൽ മലക്കം മറിഞ്ഞു.
നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളിയും നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറും ചേർന്ന് നൽകിയ പരാതി ചെയർമാന്റെ അറിവോ സമ്മതമോ ഇല്ലാതെ എൻജിനിയറിംഗ് വിഭാഗത്തിലെ രണ്ട് ജീവനക്കാർ സ്റ്റേഷനിലെത്തി പിൻവലിക്കുകയായിരുന്നുവത്രേ.
മോഷണശ്രമം നടന്നിട്ടില്ലെന്നും അലമാരകളുടെ ഡിസൈൻ കുത്തിപ്പൊളിച്ച മാതിരി തോന്നുന്നതാണെന്നും ഉള്ള വിചിത്രമായ മറുപടിയാണ് ഇവർ പൊലിസിനു നൽകിയത്. ഞായറാഴ്ചയാണ് അലമാരകൾ കുത്തിത്തുറന്നതത്രേ. സംഭവം തിങ്കളാഴ്ച ശ്രദ്ധയിൽപ്പെട്ടിട്ടും സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പൊലിസിൽ പരാതി നൽകിയില്ല. എൻജിനിയറിംഗ് വിഭാഗത്തിൽ എയർ കണ്ടീഷണറുകൾ ഫിറ്റുചെയ്യുന്ന ജോലികൾ നടന്ന ഞായറാഴ്ചയാണ് അലമാരകളും പൊളിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരെ ചോദ്യം ചെയ്താൽ ഞായറാഴ്ച ഓഫീസിൽ എത്തിയ ജീവനക്കാരെ തിരിച്ചറിയാം. നഗരസഭയിലെ സിസിടിവികൾ പ്രവർത്തനരഹിതമാക്കിയാണ് അലമാരകൾ പൊളിച്ചതെന്നും സൂചനയുണ്ട് പരാതി ഇല്ലാത്തതിനാൽ തൃക്കാക്കര പൊലിസ് കേസിൽ എഫ്ഐആർ ഇട്ടിട്ടില്ല. ഇതും കൂടുതൽ ദുരൂഹതയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിജിലൻസ് അന്വേഷണം നേരിടുന്ന കേസുകളിൽ നിർണായക തെളിവു നൽകുന്ന പ്രധാന ഫയലുകളാണ് നഗരസഭയിൽ നിന്നും ഇപ്പോൾ കാണാതായിട്ടുള്ളത്.
Ernakulam
കൊച്ചി: അധ്യാപനരീതികൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന നിലവാരം ഉയർത്തുന്നതിനുമായി അടൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന് തേവര സേക്രഡ് ഹാർട്ട് കോളജിന്റെ ഈസ്റ്റ് കാമ്പസിൽ തുടക്കമായി. സിക്സ് സിഗ്മ അടിസ്ഥാനമാക്കിയുള്ള പദ്ധതി, എഐസിടിഇ സഹകരണത്തോടെയാണു സംഘടിപ്പിക്കുന്നത്.
എംജി, കണ്ണൂർ സർവകലാശാലകളുടെ മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ഡോ. ഗബ്രിയേൽ സൈമൺ തട്ടിൽ, പ്രിൻസിപ്പൽ ഡോ. ജെ. ഫ്രാങ്ക്ളിൻ, വൈസ് പ്രിൻസിപ്പൽ ഡോ. സി.എസ്. ഫ്രാൻസിസ്, ഈസ്റ്റ് കാമ്പസ് കൊമേഴ്സ് വിഭാഗം മേധാവി ഡോ. വി.എസ്. സുലീന, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി രഘുനന്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.
Ernakulam
മരട്: മരട് നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ അഞ്ച് ദിവസമായി കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചു. ചർച്ചകളെ തുടർന്ന് പാഴൂർ പമ്പ് ഹൗസിൽ നിന്നും പമ്പിംഗ് പുനരാരംഭിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. സമരത്തിന് എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എ.യു. വിജു, കൗൺസിലർമാരായ ദിഷ പ്രതാപൻ, എം.പി. സുനിൽകുമാർ,എം.വി. ഉല്ലാസ്, സിറിയക്ക് ഷാൽബി, എം.കെ. മുരളീധരൻ, ജിഷ പ്രമോദ്, ലേഖ സുകുമാരൻ എന്നിവർ നേതൃത്വം നൽകി.
Ernakulam
കോതമംഗലം: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിന്റെ (എസ്ഡി) ശതാബ്ദിയോടനുബന്ധിച്ച് കോതമംഗലം കോഴിപ്പിള്ളി സെന്റ് വിൻസെന്റ് പ്രൊവിൻഷ്യൽ ഹൗസിൽ കാരുണ്യത്തിന്റെ ആഘോഷ പരിപാടികളുടെ ഒന്നാംഘട്ട ഉദ്ഘാടനം നടത്തി. പ്രൊവിൻസിന്റെ പരിധിയിലുള്ള വിവിധ അഗതി മന്ദിരങ്ങളിലെ വയോജനങ്ങൾക്കൊപ്പമാണ് ആഘോഷം നടന്നത്.
ചാപ്പലിൽ ഒരുമിച്ചുള്ള പ്രാർഥനയ്ക്ക് ശേഷം വിവിധ കലാ പരിപാടികൾ, സമ്മാനവിതരണം, സ്നേഹവിരുന്ന് എന്നിവയുണ്ടായിരുന്നു.
എസ്ഡി സന്യാസ സമൂഹത്തിന് അസ്ഥിത്വം നൽകുന്ന യജമാനന്മാരാണു തങ്ങളിൽ ദൈവം ഭരമേൽപ്പിച്ച അഗതികളെന്ന ബോധ്യമാണ് ഓരോ സന്യാസിനിയെയും നയിക്കുന്നതെന്നു പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ കൊച്ചുറാണി സന്ദേശത്തിൽ പറഞ്ഞു.
ആഘോഷങ്ങളുടെ രണ്ടാം ഘട്ടമായി 27ന് പ്രൊവിൻസിലെ വിവിധ മേഖലകളിൽ ശുശ്രൂഷ സ്വീകരിക്കുന്ന ഭിന്ന ശേഷിക്കാരുടെയും മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെയും സംഗമം നടത്തും. നവംബർ 21നാണു ശതാബ്ദി ആഘോഷങ്ങളുടെ സമാപനം.
Ernakulam
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് അസോസിയേഷൻ കേരള, ജില്ല കുടുംബസംഗമവും ഓണാഘോഷവും എറണാകുളം ടൗൺ ഹാളിൽ നടന്നു.
ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർമാരായ വിനയകുമാർ, സന്തോഷ് കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കനകരാജ്, ബാങ്ക് റീജണൽ മാനേജർ രഞ്ജിനി, അഖിലേന്ത്യ ഫെഡറേഷൻ വൈസ് പ്രസിഡന്റ് ജോസഫ് പാലക്കൽ, ഭാരവാഹികളായ അരുണാചലം, പി.പി. ഫ്രാൻസിസ്, ബീന കെ. രവി, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി. ജെ. പാപ്പച്ചൻ, ഷാജു തോമസ്, ട്രഷറർ ടി.വി. രാജാമണി എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി.ജി. രാജഗോപാൽ ജില്ലാ വെൽഫെയർ ഫണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ഒ. ജോൺ ജില്ലാ കൾച്ചറൽ ആൻഡ് സ്പോർട്സ് ഫോറം ഉദ്ഘാടനം ചെയ്തു.
സോപാന സംഗീതം, തിരുവാതിര, ഓണപ്പാട്ട്, സംഘഗാനം, നാടൻപാട്ട്, ശാസ്ത്രീയ നൃത്തം, തുടങ്ങിയ കലാപരിപാടികൾ, സിനിമപ്രദർശനം എന്നിവയുണ്ടായിരുന്നു.
Ernakulam
കളമശേരി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 25 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞു. ഡ്രൈവറും യാത്രക്കാരനും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 6.15 ന് കളമശേരി എച്ച്എംടി ജംഗ്ഷനിൽ ആയിരുന്നു അപകടം.
താഴ്ചയിലേക്ക് പതിച്ച ഓട്ടോറിക്ഷ സമീപത്തെ മരത്തിൽ തങ്ങിനിന്നത് ദുരന്തം ഒഴിവാക്കി. സ്ഥലത്തെത്തിയ നാട്ടുകാരും പൊലിസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെയും യാത്രക്കാരനെയും ഏറെനേരത്തെ ശ്രമത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെടുത്തു. അപകട കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരനെയും തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Ernakulam
ആലങ്ങാട്: കാരുകുന്ന് സെന്റ് ജോസഫ്സ് പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്നു മോഷണം. പള്ളിയുടെ പുറത്തെ മതിലിനോടു ചേർന്നുള്ള രൂപക്കൂടിന്റെ സമീപത്തായി സ്ഥാപിച്ചിരുന്ന നേർച്ചപ്പെട്ടി കുത്തിപ്പൊളിച്ചാണു കവർച്ച നടത്തിയിരിക്കുന്നത്.
ഇന്നലെ രാവിലെ പള്ളിയിൽ കൈക്കാരൻ എത്തിയപ്പോഴാണു സംഭവം അറിയുന്നത്. ഇതേത്തുടർന്ന് കൈക്കാരൻ ഷിജു കരോട്ടുകുന്നേൽ, വൈസ് ചെയർമാൻ ടോണി ചക്യത്ത് എന്നിവർ ആലങ്ങാട് പൊലിസിൽ പരാതി നൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. പാര ഉപയോഗിച്ചാണു കുത്തിപ്പൊളിച്ചിരിക്കുന്നത്.
ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ഒട്ടേറെ മോഷണങ്ങളാണ് ആലങ്ങാട്, കരുമാലൂർ മേഖല കേന്ദ്രീകരിച്ചു നടക്കുന്നത്. അടിക്കടി മോഷണം നടക്കുന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരെ കേസ് അന്വേഷിക്കാൻ നിയോഗിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Thrissur
തൃശൂർ: റവന്യൂവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പട്ടയമേള നാളെ രാവിലെ പത്തിനു ടൗണ്‍ഹാളിൽ മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. രാജൻ ജെ. പല്ലൻ എംഎൽഎ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർ പങ്കെടുക്കും. 1175 കുടുംബങ്ങൾക്കാണു പട്ടയം ലഭിക്കുക. ഇതിൽ 1021 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും 105 വനഭൂമി പട്ടയങ്ങളും, 38 മിച്ചഭൂമി പട്ടയങ്ങളും, 11 ഇനാം പട്ടയങ്ങളും ഉൾപ്പെടും.
Thrissur
വടക്കാഞ്ചേരി: മാരാത്തുകുന്ന് ആണി കമ്പനിക്ക് സമീപം വീണ്ടും കാട്ടാനയിറങ്ങി ജനവാസമേഖലയിൽ ഭീതിവിതച്ചു. കഴിഞ്ഞദിവസം പുലർച്ചെയാണ് കാട്ടാനകളിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചത്.
പ്രദേശത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം തെങ്ങ്, വാഴ, കവുങ്ങ്, പന തുടങ്ങിയ കാർഷികവിളകൾ പൂർണമായും നശിപ്പിച്ചു. കാട്ടാന എത്തിയത് പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തിയാണ് കാട്ടാനകളെ തുരത്തിയത്. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് വനംവകുപ്പിനോടും അധികാരികളോടും നാട്ടുകാർ ആവശ്യപ്പെട്ടു.
Thrissur
ചാവക്കാട്: ദേശീയപാതയോരത്തെ കെട്ടിടനിർമാണ നിരോധന ദൂരപരിധി സംബന്ധിച്ച സുപ്രീം കോടതി വിധി സൃഷ്ടിക്കുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടലും തിരുത്തൽ ഹർജിയും ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം ചാവക്കാട് നഗരസഭാ കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചു. നഗരസഭ ചെയർപേഴ്സൺ എ. എച്ച്. അക്ബർ അവതരിപ്പിച്ച പ്രമേയത്തെ വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ പി. യതീന്ദ്രദാസ് പിന്തുണച്ചു. നിലവിലെ തീരദേശ പരിപാലനനിയമപ്രകാരം കെട്ടിട നിർമാണമോ, മറ്റു വികസന പ്രവർത്തനങ്ങളോ നടത്താൻകഴിയാത്ത നിലയിൽ പൊതുജനങ്ങൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ പുതിയ വിധി.
ഇതുവലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ചാവക്കാട്. ഏകദേശം 3.5 കിലോമീറ്റർ വീതിയും 4.5 കിലോമീറ്റർ നീളവും മാത്രമുള്ള നഗരസഭയിലൂടെ 4.5 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത കടന്നുപോകുന്നത്.
Thrissur
തൃശൂർ: വിവരം ലഭിക്കുകയെന്നതു പൗരന്റെ മൗലികാവകാശമാണെന്നും ഓഫീസുകളിൽനിന്നു സമയബന്ധിതമായി വിവരങ്ങൾ നൽകാൻ ഉദ്യോഗസ്ഥൻ പ്രതിജ്ഞാബദ്ധരാണെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ ടി.കെ. രാമകൃഷ്ണൻ. തൃശൂർ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിംഗിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഓഫീസുകളിലെ ഫയലുകൾ സൂചികയിട്ടും പട്ടിക തിരിച്ചും എളുപ്പം ലഭിക്കുന്ന രീതിയിൽ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ട്. ഫയൽ പരിപാലനത്തിന്റെയും രജിസ്റ്ററുകൾ കാലാനുസൃതമായി സൂക്ഷിക്കുന്നതിന്റെയും പൂർണ ഉത്തരവാദിത്തം ഓഫീസ് മേധാവികൾക്കുണ്ട്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഫയലുകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവയ്ക്കണം.
വിവരം കൈമാറുക എന്നത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടെ മാത്രം ചുമതലയല്ല. ആവശ്യമായ വിവരങ്ങൾ മറ്റ് ഉദ്യോഗസ്ഥരുടെ പക്കലാണെങ്കിൽ അതു ചോദിച്ചുവാങ്ങാനുള്ള അധികാരം സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കുണ്ട്. ഒന്നാം അപ്പീൽ അധികാരികൾ അപ്പീലുകൾ സമയബന്ധിതമായി തീർപ്പാക്കണം. ഓഫീസുകളിലെ വിവരാവകാശ ബോർഡുകളും ഒൗദ്യോഗിക വെബ്സൈറ്റുകളും പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിക്കണം. ഇവ ജനങ്ങൾക്കു പ്രാപ്യമായ പ്രധാന വിവരസ്രോതസുകളായി മാറണമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ 15 പരാതികൾ പരിഗണിച്ചു. രണ്ടു പരാതികളിൽ കക്ഷികൾ ഹാജരായില്ല.
Thrissur
വടക്കാഞ്ചേരി: എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഓപ്പറേഷൻ തുഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുന്നംകുളം സ്വദേശി കോത്തോട്ടിൽവീട്ടിൽ അരുൺദാസിനെയാണ് വടക്കാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് ഒമ്പതിന് രാവിലെ വോൾവോ ടൂറിസ്റ്റ് ബസിൽ കടത്താൻ ശ്രമിച്ച 150 ഗ്രാം എംഡിഎംഎയുമായി കുന്നംകുളം സ്വദേശി ശരത്തിനെ പൊലിസ് പിടിച്ചിരുന്നു. ശരത്തിനെ ചോദ്യംചെയ്തപ്പോഴാണ് മുഖ്യപ്രതിയായ അരുൺദാസിനെക്കുറിച്ച് വിവരം ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Thrissur
തൃശൂർ: അതിഥി ദേവോ ഭവഃ എന്നാണു നാട്ടുനടപ്പെങ്കിലും ജില്ലയുടെ തന്നെ ഭരണസിരാകേന്ദ്രമായ അയ്യന്തോളിലെ കളക്ടറേറ്റിലെത്തിയ ഈ വിരുന്നുകാർ നൽകിയതു മുട്ടൻ പണിയാണ്. കളക്ടറേറ്റിനു മുന്നിലും പരിസരത്തെ കുട്ടികളുടെ പാർക്കിലുമുള്ള മരങ്ങളിൽ താവളമടിച്ച ദേശാടനക്കിളികളുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണു ജനങ്ങളും ജീവനക്കാരും.
തലയിൽ പേപ്പറിട്ടോളൂ...
കളക്ടറേറ്റ് കവാടം ഒന്നു കടന്നുകിട്ടണമെങ്കിൽ തലയിൽ പേപ്പറോ തുണിയോ ഇടേണ്ട അവസ്ഥയിലാണ് ഇവിടേക്കെത്തുന്ന ആയിരക്കണക്കിന് ആളുകൾ. ഒപ്പം മൂക്കും പൊത്തണം. മുകളിൽനിന്നുള്ള കിളികാഷ്ഠത്തിന്റെ അറ്റാക്ക് ഏൽക്കാതെ താഴെക്കൂടി നടന്നുപോവുകയെന്നത് ഇപ്പോൾ വലിയൊരു കടന്പയായി മാറി. ലക്ഷങ്ങൾ ചെലവഴിച്ചു പാകിയ ഫുട്പാത്തിലെ ചുവന്ന ടൈലുകളും മതിലുകളുമെല്ലാം ഇപ്പോൾ കാഷ്ഠം വീണു പൂർണമായും വെള്ളനിറത്തിലാണ്. നടന്നുപോകുന്നവരുടെ ദേഹത്തും വാഹനങ്ങളിലും കാഷ്ഠം പതിക്കുന്നതു പതിവുകാഴ്ചയായി. മരത്തിനടിയിൽ വാഹനം പാർക്ക് ചെയ്തുപോയാൽ പണികിട്ടിയെന്നർഥം. അൽപസമയത്തിനകം വാഹനത്തിനു മുകളിൽ കാഷ്ഠാഭിഷേകം നടക്കും.
അസുഖം ബാധിച്ചു ചത്തുചീഞ്ഞ പക്ഷിക്കുഞ്ഞുങ്ങളുടെ ജഡങ്ങൾ വഴിയരികിൽ കിടക്കുന്നതു കടുത്ത ദുർഗന്ധത്തിനാണു വഴിതുറക്കുന്നത്. ഉണങ്ങിയ കാഷ്ഠത്തിന്റെ പൊടി പടരുന്നത് ഗുരുതര ശ്വാസകോശരോഗങ്ങൾക്കു കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മഴ പെയ്താൽ കാഷ്ഠം നനഞ്ഞുണ്ടാകുന്ന ദുർഗന്ധവും അസഹ്യമാകും. നിലവിൽ കടുത്ത ഉച്ചവെയിലത്തും റെയിൻകോട്ട് ധരിച്ചാണ് കോർപറേഷൻ ശുചീകരണത്തൊഴിലാളികൾ ഇവിടെ വൃത്തിയാക്കുന്നത്.
നടപടി പാതിവഴിയിൽ; പരിഹാരം വേണം
കഴിഞ്ഞവർഷം പരാതി ഉയർന്നതിനെത്തുടർന്ന് ഫയർഫോഴ്സും വനംവകുപ്പും ഹെൽത്ത് ഓഫിസറും ചേർന്ന് പരിശോധന നടത്തി റിപ്പോർട്ട് സർപ്പിച്ചിരുന്നു. എന്നാൽ ഏതാനും പാഴ്മരച്ചില്ലകൾ മാത്രം മുറിച്ചുമാറ്റി അധികൃതർ കൈകഴുകിയതാണു നിലവിലെ പ്രതിസന്ധിക്കു കാരണം.
കളക്ടറേറ്റിലും സമീപത്തെ കോടതികളിലും എത്തുന്ന പൊതുജനങ്ങൾ, അഭിഭാഷകർ, സർക്കാർ ജീവനക്കാർ, വ്യാപാരികൾ, ഡ്രൈവർമാർ എന്നിവർ നേരിടുന്ന ദുരിതത്തിനു ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അയ്യന്തോൾ ജനകീയസമിതി ജില്ലാ കളക്ടർക്കു നിവേദനം നൽകി.
വിഷയത്തിൽ വിദഗ്ധരെക്കൊണ്ടു പഠനം നടത്തി ശാസ്ത്രീയനടപടികൾ സ്വീകരിക്കണമെന്നു സമിതി കണ്‍വീനർ ജെയിംസ് മുട്ടിക്കൽ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്കു നീങ്ങാനാണു നാട്ടുകാരുടെ തീരുമാനം.
Thrissur
6.40 കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി
ഗുരുവായൂര്‍: പുന്നത്തൂര്‍ കോവിലകം പുതുക്കിപ്പണിയുന്നതുള്പ്പെടെ ആനക്കോട്ടയുടെ സമഗ്രവികസനത്തിനായി 6.40 കോടി രൂപയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതിനൽകി. വൈകാതെ ടെന്‍ഡര്‍ നടപടികളുണ്ടാകും. കോവിലകത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടാകും കോവിലകം പുനര്‍നിര്‍മിക്കുക. ആനകള്‍ക്കുള്ള മികച്ച ചികിത്സാകേന്ദ്രവും മുഖ്യപരിഗണനയിലാണ്. ആനപ്പിണ്ടം ഉള്‍പ്പടെ മാലിന്യംസംസ്കരിക്കുന്ന പദ്ധതികള്‍ പ്രാരംഭഘട്ടത്തിലാണ്.
ഇതെല്ലാം പൂര്‍ത്തിയായാല്‍ ആനക്കോട്ടയുടെ മുഖംതന്നെ മാറുമെന്ന് ദേവസ്വം ചെയര്മാന് എ.വി. ഗോപിനാഥ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിയമതടസം മാറിയാല്‍ പുതിയ ആനകളെ നടയിരുത്തുന്നതിനുളള നടപടികള്‍ വേഗത്തിലാകും. ഗുരുവായൂരില്‍ ആനകളെ നടയിരുത്താന്‍ ഏതാനുംപേര്‍ സന്നദ്ധരാണെന്ന് ദേവസ്വത്തെ അറിയിച്ചിട്ടുണ്ട്.
ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ആനക്കോട്ടയിലും വേങ്ങാട് ഗോശാലയിലും ആരംഭിക്കും. വേങ്ങാട് 70 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്നും ചെയര്മാന് അറിയിച്ചു.
Thrissur
എറിയാട്: ബിനാനി സിങ്ക് കന്പനിയിൽ നിന്നുള്ള രാസമാലിന്യം എറിയാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ചിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും മാലിന്യം നീക്കംചെയ്യുന്നതിനും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനും പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ സമരസമിതി അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്.
പഞ്ചായത്ത് രാജ് നിയമപ്രകാരം ഗ്രാമപഞ്ചായത്തിന്റെ അനിവാര്യ ചുമതലകളിൽപ്പെട്ടതാണ് മാലിന്യസംസ്കരണം. എന്നാൽ, എറിയാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന രാസമാലിന്യം മാസങ്ങൾ പിന്നിട്ടിട്ടും നീക്കം ചെയ്യാത്തതു ഭരണസമിതിയുടെ ഗുരുതരവീഴ്ചയാണെന്ന് ജനകീയ സമരസമിതി ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ എറിയാട് പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
രാസമാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് യഥാർഥ പ്രതികളെ കണ്ടെത്തുന്നതിനായി ജുഡീഷ്യൽ അധികാരമുള്ള അന്വേഷണസമിതിയെ പ്രഖ്യാപിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. രാസമാലിന്യം കലർന്ന മണ്ണിൽ കാലവർഷത്തെത്തുടർന്ന് മഴവെള്ളം കെട്ടിക്കിടന്നതോടെ ഭൂഗർഭജലത്തിലും രാസമാലിന്യത്തിന്റെ സാന്നിധ്യമുണ്ടാകാനുള്ള സാഹചര്യം ഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്നതായി സമരസമിതി ചൂണ്ടിക്കാട്ടി. പ്രദേശവാസികൾ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജലസ്രോതസുകൾ മലിനമായിട്ടുണ്ടെങ്കിൽ ഗുരുതര ആരോഗ്യപ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും യോഗം വിലയിരുത്തി.
രാസമാലിന്യം നിക്ഷേപിച്ചിട്ടുള്ള പ്രദേശങ്ങളിലെ മുഴുവൻ ജലസ്രോതസുകളിൽനിന്നും സാന്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തണം. വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പുലർത്തുന്ന ഉദാസീനത ഗുരുതരമായ വീഴ്ചയാണെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ഈ രാസമാലിന്യങ്ങൾ എറിയാട് പഞ്ചായത്തിൽ നിക്ഷേപിക്കുന്നതിനുവേണ്ടി നിരവധി വാഹനങ്ങളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. എന്നാൽ നാമമാത്രമായ വാഹനങ്ങൾ മാത്രമാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്. ഇതിനായി ഉപയോഗിച്ച മുഴുവൻ വാഹനങ്ങളും പിടിച്ചെടുത്ത് വാഹന ഉടമകൾക്കെതിരേ കർശനനിയമനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജനകീയ സമരസമിതി ചെയർമാൻ വി.എം. ഷൈൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ബി. മൊയ്തു, എറിയാട് ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് പി.കെ. മുഹമ്മദ്, അഴീക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. ജോണ്‍, ജനകീയ സമരസമിതി ജനറൽ കണ്‍വീനർ പി.എ. മുഹമ്മദ് സഗീർ, കെ എസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീൻ, കോണ്‍ഗ്രസ് നേതാക്കളായ ബഷീർ കൊണ്ടാന്പിള്ളി, സി.പി. തന്പി, പി.എ. കരുണാകരൻ, സിദ്ദിഖ് പേബസാർ, എറിയാട് ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. സജീവൻ, അഴീക്കോട് മണ്ഡലം പ്രസിഡന്റ് കെ.എം. സാദത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Thrissur
തൃശൂർ: തിരൂർ സെന്റ് തോമസ് ഹൈസ്കൂളിൽനിന്ന് 53 വർഷങ്ങൾക്കുമുന്‍പ് പത്താംക്ലാസ് പഠിച്ചിറങ്ങിയ പൂർവവിദ്യാർഥികളുടെ സംഗമം നടത്തി. 1973ൽ എസ്എസ്എൽസി പരീക്ഷയെഴുതിവരുടെ സംഗമമാണു നടത്തിയത്.
ഹിൽവാലി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ എഴുപതോളംപേർ പങ്കെടുത്തു. എഴുപതു വയസിനു മുകളിൽ പ്രായമുള്ളവരെ ആദരിച്ചു. അഡ്വ. പി.എസ്. ഈശ്വരൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് എം.കെ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി കെ.വി. ഓമന, ട്രഷറർ അറയ്ക്കൽ തോമസ്, സി.എ. ഫ്രാൻസിസ്, കെ.എം. ഭാസി, ഒൗസേപ്പ് ചുങ്കത്ത്, സി.വി. അന്നമ്മ എന്നിവർ പ്രസംഗിച്ചു.
Thrissur
പുത്തൂർ: പുഴയിൽനിന്ന് അപൂർവയിനം മീനിനെ പിടികൂടി. പ്ലെക്കോ എന്നറിയപ്പെടുന്ന സക്കർമൗത്ത് ക്യാറ്റ്ഫിഷ് ആണ് ഒഡിഷ സ്വദേശി തൂഫാന്റെ ചൂണ്ടയിൽ കുരുങ്ങിയത്.
തെക്കേ അമേരിക്കയിൽനിന്ന് അക്വേറിയം ആവശ്യത്തിന് ഇന്ത്യയിലേക്കു കൊണ്ടുവന്ന ഈ മത്സ്യം ഇന്നു കേരളത്തിലെ പുഴകളിൽ വ്യാപകമാണ്. നാടൻ മത്സ്യങ്ങൾക്കു വലിയ ഭീഷണിയാണ് ഈ മത്സ്യം.
Thrissur
വടക്കാഞ്ചേരി: മുള്ളൂർക്കര മഹാജൂബിലി ട്രെയിനിംഗ് കോളജിലെ ബിഎഡ് 2026–28 ബാച്ചിന്റെ കോളജ് യൂണിയൻ, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം നടന്നു.
അസി. മാനേജർ ഫാ.ഡോ. ഷിജു ചിറ്റിലപ്പിള്ളി കോളജ് യൂണിയന്റെ ഉദ്ഘാടനവും കേരള കലാമണ്ഡലത്തിലെ കൂടിയാട്ടം കലാകാരി കലാമണ്ഡലം സംഗീത ആർട്സ് ക്ലബ്ബിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും നിർവഹിച്ചു.
സ്റ്റെഫി ജസ്റ്റിൻ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഫാ.ഡോ. ചാക്കോ ചിറമ്മൽ, പി.ഒ. റെമ്യ, ബ്രിന്റോ എം. ജോസഫ്, കെ. ദിവ്യ, അലീന റോസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് കോളജിന്റെ സിൽവർജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Thrissur
തൃശൂർ: അമല മെഡിക്കൽ കോളജ് ഫാർമക്കോളജി വിഭാഗം നടത്തിയ ശിൽപശാല റിനൈസെൻസിന്റെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, ഫാർമക്കോളജി വിഭാഗം മേധാവി ഡോ. വി.കെ. പ്രതിഭ, അസോസിയേറ്റ് പ്രഫസർ ഡോ. ബോണി രാജൻ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിൽനിന്ന് പിജി വിദ്യാർഥികളും ഡോക്ടർമാരും അടക്കം ഇരുന്നൂറോളം പേർ പങ്കെടുത്തു
Thrissur
ഗുരുവായൂർ: ചിങ്ങത്തിലെ അവസാന ഞായറാഴ്ച ക്ഷേത്രത്തിൽ നടക്കുക നാനൂറിലേറെ വിവാഹങ്ങൾ. തിരക്കു പരിഗണിച്ച് ക്ഷേത്രത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ചത്തേക്ക് 409 വിവാഹങ്ങളാണ് ഇന്നലെ വരെ ശീട്ടാക്കിയിട്ടുള്ളത്. റിക്കാർഡ് വിവാഹങ്ങൾ നടന്ന ചിങ്ങത്തിലെ ആദ്യ ഞായറാഴ്ചത്തെ ക്രമീകരണങ്ങൾ തന്നെ തുടരാനാണ് ദേവസ്വം തീരുമാനം. പുലർച്ചെ നാലുമുതൽ ആറു വിവാഹമണ്ഡപങ്ങളിലുമായി വിവാഹങ്ങൾ തുടങ്ങും. ഓരോ വിവാഹസംഘത്തിനും ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേരെയാണ് മണ്ഡപത്തിലേക്കു പ്രവേശിപ്പിക്കാനാവുക. ഇന്നർ-ഒൗട്ടർ റിംഗ് റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ല. വണ്‍വേ സംവിധാനം കർശനമാക്കും. നിലവിലെ പാർക്കിംഗ് കേന്ദ്രങ്ങൾക്കുപുറമെ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവയും പാർക്കിംഗിനായി തുറന്നുകൊടുക്കും.
സിസിടിവി നിരീക്ഷണവും ഉണ്ടാകും. ദർശനക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. കിഴക്കേനടപ്പന്തലിൽ ഭക്തർക്ക് വണ്‍വേ സംവിധാനം നടപ്പാക്കും. ഭക്തർ ദേവസ്വം ക്രമീകരണങ്ങളോടു സഹകരിക്കണമെന്നു ചെയർമാൻ അഭ്യർഥിച്ചു.
ഗുരുവായൂരിൽ ആചാരലംഘനം; കർശന നടപടിയുമായി ദേവസ്വം
ഗുരുവായൂർ: ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആചാരലംഘനം നടത്തി അശുദ്ധി ഉണ്ടാകാനിടയായ സംഭവത്തിൽ കർശനനടപടി സ്വീകരിച്ചതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ഭരണസമിതി രണ്ട് ഓതിക്കൻമാരെ ആറു മാസത്തേക്കു ജോലിയിൽനിന്നു മാറ്റിനിർത്തി. ഇവരിൽനിന്ന് 40000 രൂപ പിഴയായി ഈടാക്കാനും തീരുമാനിച്ചു.
അഷ്ടമിരോഹിണി ദിനം ഉൾപ്പെടെ അടുത്തടുത്ത രണ്ടു ദിവസങ്ങളിൽ ആചാരലംഘനം നടന്നതിനാൽ മണിക്കൂറുകൾ ശുദ്ധിച്ചടങ്ങുകൾ വേണ്ടിവന്നിരുന്നു. ഇതു ഭക്തർക്കു ദർശനതടസമുണ്ടാക്കി.
ഈ സാഹചര്യത്തിലാണു ദേവസ്വം കർശനനടപടിയെടുത്തത്. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട ആചാരങ്ങൾ ശക്തമായി നടപ്പിലാക്കുമെന്നും ചെയർമാൻ അറിയിച്ചു.
Thrissur
ചേർപ്പ്: സൂര്യഭാരതി ഗ്രൂപ്പിന്റെ എം.കെ. ഗാർമെന്റ്സ് നാടിനു സമർപ്പിച്ചു. ചേർപ്പ് സെന്ററിൽ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം സൂര്യഭാരതി ഗ്രൂപ്പ് ചെയർമാൻ കെ.പി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. അനിൽ പെറ്റാക്കാട്ട് ആദ്യ വിൽപന നിർവഹിച്ചു. ബൈജു കാലടി, രതീഷ് ആർ. നായർ, ബിജു വരാപുറത്ത്, സന്തോഷ് കുമാർ, കെ.വി. മധു, ചിന്തു സതീശൻ, ബാലൻ കണിമംഗലത്ത്, ബിജു ആട്ടോർ, സി.വി. പ്രേമകുമാർ, കെ. കേശവദാസ്, താര അതിയേടത്ത്, പി.വി. സജീവ്, രഞ്ജിത്ത് ലാൽ, അനിൽ കുമാർ, എം.കെ. നാസർ, മനാഫ് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് 50 ശതമാനം വിലക്കുറവും പ്രഖ്യാപിച്ചിരുന്നു.
Thrissur
കല്ലുതെറിച്ചു പരിക്കേൽക്കുന്നതും പതിവ്...
ഇരിങ്ങാലക്കുട: നഗരത്തിലെ പ്രധാന ഗതാഗത മേഖലയായ ക്രൈസ്റ്റ് കോളജ് ജംഗ്ഷൻ റോഡ് തകർന്നു. ഉപരിതലത്തിലെ മെറ്റലുകൾ ഇളകിത്തെറിച്ചു പലയിടങ്ങളിലും കുഴികൾ നിറഞ്ഞു. മാപ്രാണം ഭാഗത്തുനിന്നു സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഈ വഴിയെത്തുന്നത്. വാഹനങ്ങൾ കടന്നു പോകുന്പോൾ കല്ലുകൾ തെറിച്ച് ഇരുചക്ര വാഹന യാത്രക്കാർക്കടക്കം പരിക്കേൽക്കുന്നതും പതിവ്. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്ന സമയത്ത് ആഴം തിരിച്ചറിയാനും കഴിയില്ല.
ക്രൈസ്റ്റ് കോളജ്, ക്രൈസ്റ്റ് വിദ്യാനികേതൻ, ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും പ്രതിദിനം നിരവധിയാളുകൾ എത്തുന്ന മേഖലയാണിത്. ദൈനംദിന യാത്രയ്ക്ക് ഏറെ ബുദ്ധിമുട്ടാണ് ഇതുണ്ടാക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു.
കുഴികളിൽ മെറ്റൽനിറച്ച് താത്കാലികമായി അടയ്ക്കുന്നതിനു പകരം, തകർച്ചയുടെ കാരണം കണ്ടെത്തി ശാസ്ത്രീയ രീതിയിൽ റോഡ് പുനർ നിർമിക്കണമെന്നാണ് ആവശ്യം. മഴക്കാലത്തു ഡ്രെയിനേജ് സംവിധാനം ഉറപ്പാക്കുകയും റോഡിന്റെ ഉപരിതലം പുനർനിർമിക്കുകയുമാണു പരിഹാരം. അല്ലാത്തപക്ഷം, ഓരോ മഴയ്ക്കും റോഡിന്റെ തകർച്ച കൂടുതൽ രൂക്ഷമാകും.
ഈ അനാസ്ഥ മനുഷ്യജീവന് വിലയില്ലെന്നതിന്റെ തെളിവ്
രണ്ടു വർഷമായി തകർന്നുകിടക്കുന്ന ക്രൈസ്റ്റ് കോളജ് റോഡ് അനാസ്ഥയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. ഫയർ സ്റ്റേഷനിൽനിന്ന് എപ്പോഴും ഫയർ എൻജിനുകൾ കടന്നുവരുന്ന ഈ വഴി ഇത്ര ദുർഘടമായിരിക്കുന്നത് അധികൃതർ ജീവന് എന്തുമാത്രം വിലകൽപ്പിക്കുന്നു എന്നതിനു തെളിവാണ്.
നിരവധി അപകടങ്ങൾക്കു കാരണമായിരിക്കുകയാണ് ഈ റോഡ്. റോഡിലെ കുഴികൾ നികത്താതെ ആ കുഴികളിൽ ഇടക്കിടെ ക്വാറി വേസ്റ്റ് ഇടുന്നത് റോഡ് കൂടുതൽ ഇടിയുന്നതിനും ക്വാറി വേസ്റ്റിലെ കല്ലുകൾ തെറിച്ച് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്.
വേനൽക്കാലത്ത് ടാർ ചെയ്യാതെ കാലവർഷമാകുന്പോൾ വലിയ തുകയ്ക്കു കരാറുകാർക്ക് കോണ്‍ക്രീറ്റ് റോഡുകൾ നിർമിക്കുന്നതിന് അവസരം ഒരുക്കുന്ന നിലപാടാണ് അധികാരികൾ സ്വീകരിക്കുന്നത്.
തോംസണ്‍ ചിരിയങ്കണ്ടത്ത് -ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി
അധികാരികൾ കണ്ണുതുറക്കണം
ഇരിങ്ങാലക്കുടയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായ ക്രൈസ്റ്റ് കോളജ് റോഡിന്റെ ഇന്നത്തെ അവസ്ഥ അതീവ ദയനീയമാണ്. ദിവസേന നൂറുകണക്കിനു വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പൊതുജനങ്ങളും സഞ്ചരിക്കുന്ന റോഡ് ഇത്രകാലം അവഗണിക്കപ്പെട്ടത് അംഗീകരിക്കാനാവില്ല. ഈ റോഡിൽ കുഴികളും പൊടിയും വെള്ളക്കെട്ടും ഗതാഗതക്കുരുക്കുംമൂലം യാത്രക്കാരുടെ ദുരിതം മാത്രമാണു കാണാൻ കഴിയുന്നത്. വിദ്യാർഥികളാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇരുചക്രവാഹനയാത്രക്കാർക്കും അതീവ ബുദ്ധിമുട്ടാണ്.
മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്പോൾ ആഴം പോലും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ്. പരാതി വന്നാൽ പരിശോധിക്കാം, പിന്നീട് നോക്കാം എന്ന രീതിയിലുള്ള സമീപനം ഇനി മതിയാകില്ല. ജനങ്ങൾ നികുതി അടയ്ക്കുന്നതു റോഡിൽ സുരക്ഷിതമായി സഞ്ചരിക്കാനാണ്. നഗരസഭയിലെ തകർന്നു കിടക്കുന്ന മുഴുവൻ റോഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ ശരിയാക്കേണ്ടതുണ്ട്.
സി.സി. ഷിബിൻ, നഗരസഭ കൗണ്‍സിലർ
Thrissur
എലിഞ്ഞിപ്ര (ചൗക്ക): പരിശുദ്ധ ലൂർദ്മാതാവിന്റെ പള്ളിയിൽ ഊട്ടുതിരുന്നാൾ 13ന് ആഘോഷിക്കും. 13ന് ഒമ്പതിന് രൂപത വികാരി ജനറാൾ മോൺ. ആന്റു ആലപ്പാടൻ പ്രസുദേന്തിമാരെ വാഴിച്ച് തിരുനാൾ സന്ദേശം നൽകും. ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് ഫാ.സിബു കള്ളാംപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. രണ്ടുവരെ ഊട്ടുനേർച്ച ഉണ്ടായിരിക്കും. 4.30ന് വിശുദ്ധകുർബാനയ്ക്കു ശേഷം സെന്റ് ആന്റണീസ് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം. ഏഴിന് മാനത്ത് മഴവില്ലഴക്, 7.30ന് ലൂർദ് ആർട്സ് ചൗക്ക അവതരിപ്പിക്കുന്ന "ആർസിന്റെ കാവൽക്കാരൻ’ എന്ന നൃത്ത സംഗീത ചരിത്രനാടകം ഉണ്ടായിരിക്കും.
പ്രസുദേന്തിമാരായ അമ്മമാർ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ഇടവകയിൽ ഈ വർഷം പണിതുനൽകുന്ന നാല് കാരുണ്യ ഭവനങ്ങളിൽ ഒരു ഭവനം നിർമിച്ച് നൽകും.
വികാരി ഫാ.ആന്റോ കരിപ്പായി, അസി. വികാരി ഫാ.സെബാസ്റ്റ്യൻ കളത്തിൽപറമ്പിൽ കൈക്കാരന്മാരായ ഷാജു പടിഞ്ഞാക്കര, ജോസ് പെരേപ്പാടൻ, ഷാജു മാഞ്ഞൂരാൻ, മാതൃവേദി പ്രസിഡന്റ് ഷാലി ബിജു ഞർളേലി, തിരുന്നാൾ പബ്ലിസിറ്റി കൺവീനർ റിൻസൺ മണവാളൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Thrissur
ഇരിങ്ങാലക്കുട: രൂപതയുടെ 49-ാം രൂപതാദിനാഘോഷങ്ങള്‍ ഇന്ന് രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ സമൂഹബലിയോടെ ആരംഭിക്കും. തുടര്‍ന്ന് കത്തീഡ്രല്‍ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനം കായിക യുവജനക്ഷേമ രജിസ്ട്രേഷന് പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും.
എംഎംബി പ്രൊവിന്‍ഷ്യല്‍ ബ്രദര്‍ ജോസ് ചുങ്കത്ത് എംഎംബി, ഹോം ചലഞ്ച് സ്ഥാപക സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ എഫ്എംഎം, നവജീവന്‍ ട്രസ്റ്റ് സ്ഥാപകന്‍ പി.യു. തോമസ് എന്നിവര്‍ ചേര്‍ന്ന് കാരുണ്യവര്‍ഷം ഉദ്ഘാടനം ചെയ്യും. സുവര്ണഗേഹ പദ്ധതിയുടെ താക്കോല്‍ദാനം, ബിഎല്‍എം ധ്യാനകേന്ദ്രത്തിന്റെയും സ്പെരന്‍സാ ഹോംസ് ഫോര്‍ സീനിയര്‍ സിറ്റിസണ്‍സിന്റേയും അടിസ്ഥാന ശിലകളുടെ ആശീര്‍വാദം, രൂപത ഹെറിറ്റേജ് സെന്റര്‍ മ്യൂസിയം ഉദ്ഘാടനം എന്നിവ നടക്കും. രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ സ്വാഗതവും വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ നന്ദിയും പറയും.
Thrissur
തൃശൂർ: സഹൃദയ എൻജിനിയറിംഗ് കോളജിന്റെ സഹകരണത്തിൽ ആധുനിക സാങ്കേതികവിദ്യ പരിശീലിപ്പിക്കാൻ ജോസഫ് എന്ന എഐ റോബോട്ട് ഇനിമുതൽ മറ്റത്തൂർ സെന്റ് ജോസഫ് യുപി സ്കൂളിൽ. നെക്സോറ 2കെ26 എന്നു പേരിട്ട പരിപാടിയിൽ, റോബോട്ടിന്റെ ലോഞ്ചിംഗും സ്കൂൾ വെബ്സൈറ്റിന്റെയും കലാമേള റിതം 2കെ26 ന്റെ ഉദ്ഘാടനവും അധ്യാപകദിനാചരണവും സംയുക്തമായി ആചരിച്ചു. സഹൃദയ എൻജിനിയറിംഗ് കോളജിലെ അവസാനവർഷ വിദ്യാർഥികളാണു റോബോട്ട് നിർമിച്ചത്.
സഹൃദയ കോളജ് ഫിനാൻസ് ഡയറക്ടർ ഫാ. അനിൽ പുതുശേരി റോബോട്ടിന്റെ ലോഞ്ചിംഗും ഇരിങ്ങാലക്കുട കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസി മാനേജർ ഫാ. സിജോ ഇരുന്പൻ സ്കൂൾ വെബ്സൈറ്റിന്റെ ഉദ്ഘാടനവും ചാലക്കുടി ഉപജില്ലാ ഓഫീസർ പി.ബി. നിഷ കലോത്സവത്തിന്റെ ലോഗോ പ്രകാശനവും നിർവഹിച്ചു.
മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് അധ്യാപകരെ ആദരിച്ചു. ഫാ. അഖിൽ തണ്ടിയേക്കൽ, സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ടോംസി, ഉണ്ണിമേരി തോമസ്, എ.വി. വിജയൻ, നിഷ മാത്യു, ടി. വിവേക്, ലിറ്റി ഷോബി എന്നിവർ പ്രസംഗിച്ചു.
Thrissur
ഇരിങ്ങാലക്കുട: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി.
തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ 150 കിലോ തൂക്കമുള്ള ഭീമന് ജന്മദിന കേക്ക് ശ്രദ്ധേയമായി. 40 അടി നീളവും മൂന്ന് അടി വീതിയുമുള്ള കേക്കാണ് സിഎല്‍സി പ്രവര്‍ത്തകര്‍ ഒരുക്കിയത്. മാതാവിന്റെ വിവിധ രൂപങ്ങളും ചിത്രങ്ങളും കേക്കില്‍ മനോഹരമായി രൂപകല്പന ചെയ്തിരുന്നു. വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും പ്രതീകമായി മാറിയ കേക്ക് മുറിക്കല്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറപ്പകിട്ടേകി.
വൈകീട്ട് അഞ്ചിന് നടന്ന ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ആലുവ റൊഗേഷനിസ്റ്റ് കോണ്ഗ്രിഗേഷന് റെക്ടര്‍ ഫാ. അമല്‍ ആന്റണി മാളിയേക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വടക്കുംകര സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ഡോ. ജിജോ വാകപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്കി. ദിവ്യബലിക്ക് ശേഷം നടന്ന ജപമാല പ്രദക്ഷിണം ഭക്തിനിര്‍ഭരമായി ഗ്രോട്ടോയില്‍ സമാപിച്ചു. തുടര്‍ന്ന് വര്‍ണമഴയും സ്നേഹവിരുന്നും സംഘടിപ്പിച്ചു.
ഇടവകയിലെ മാലാഖ കൂട്ടം അവതരിപ്പിച്ച ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഫ്രാന്‍സിസ് കോക്കാട്ട്, ജനറല്‍ കണ്‍വീനര്‍ എ.ടി. ജോയ് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.
Thrissur
കരുവന്നൂര്‍: പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളില്‍ അമ്മയ്ക്കൊരു ജന്മദിന കേക്ക് ഒരുക്കി കരുവന്നൂര്‍ സെന്റ് മേരീസ് ഇടവക. 59 കേക്കുകള്‍ കോര്‍ത്തിണക്കി 50 അടി നീളത്തില്‍ ജപമാലയുടെ രൂപത്തില്‍ ഒരുക്കിയ ഭീമന് കേക്ക് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മധുരമേകി.
സിഎല്സിയുടെയും മാതൃവേദിയുടെയും സംയുക്താഭിമുഖ്യത്തിലാണ് വേറിട്ട ആശയത്തില്‍ കേക്ക് ഒരുക്കിയത്. ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കുശേഷം ഇടവക വികാരി ഫാ. ഡേവീസ് കല്ലിങ്കല്‍ ജന്മദിന കേക്ക് മുറിച്ചു. തുടര്‍ന്ന് വിശ്വാസസമൂഹം കേക്കിന്റെ മധുരം പങ്കിട്ടു. സിഎല്‍സി അംഗങ്ങളുടെ മനോഹരമായ നൃത്തവിരുന്നും അരങ്ങേറി.
Thrissur
വി.ഒ. പൈലപ്പനെതിരേ ഷിബു വാലപ്പൻ
ചാലക്കുടി: നഗരസഭ 24-ാം വാർഡിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മുൻ നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പന്റെ സ്ഥാനാർഥിത്വം പാർട്ടിക്കു ദോഷകരമാകുമെന്നു യുഡിഎഫ് നഗരസഭാ പാർലമെന്ററി പാർട്ടി നേതാവ് ഷിബു വാലപ്പൻ. കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പൈലപ്പനെ സ്ഥാനാർഥിയാക്കിയത് കൂടിയാലോചന നടത്താതെയാണ്.
വാർഡിൽനിന്നുള്ളവർ മത്സരിക്കണമെന്നാണു പ്രവർത്തകർ വാർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു തീരുമാനിച്ചത്. എന്നാൽ, പ്രസിഡന്റിനെ കൂടിയാലോചനയില്ലാതെ മാറ്റി. എംപി, എംഎൽഎ, ഡിസിസി പ്രസിഡന്റ് എന്നിവരെയെല്ലാം പാർട്ടി പ്രവർത്തകർ നേരിട്ടും കത്ത് മുഖേനയും ബോധ്യപ്പെടുത്തിയതാണ്.
ഏകപക്ഷീയ തീരുമാനത്തിനെതിരേ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നെന്നും ശക്തമായ പ്രതിഷേധം അറിയിക്കുന്നെന്നും ഷിബു വാലപ്പൻ പ്രസ്താവനയിൽ പറഞ്ഞു.
Thrissur
കരൂപ്പടന്ന: തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കരൂപ്പടന്നയിൽ കാറിടിച്ച് കാട്ടുപന്നി ചത്തു. റോഡിനുകുറുകെ അപ്രതീക്ഷിതമായി ഓടിവന്ന കാട്ടുപന്നിയെ റോഡിലൂടെ പോയിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. ഗുരുതരപരിക്കേറ്റ കാട്ടുപന്നി സംഭവസ്ഥലത്തുവെച്ചു തന്നെ ചത്തു. ഇരിങ്ങാലക്കുട പോലീസ് എത്തി കാർ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി.
Thrissur
കാട്ടൂര്‍: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ വളവനങ്ങാടി കള്ള് ഷാപ്പിന് സമീപം വെച്ച്, കോണത്തുകുന്ന് സ്വദേശി മുടവന്കാട്ടില് വീട്ടില്‍ ഹാദി ജഹാന് (17), സുഹൃത്തുക്കളായ അബു താഹിര്‍, ശ്രീഹരി എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വേഗതയില്‍ ഓടിച്ചുപോയതിലുള്ള വൈരാഗ്യത്താല്‍ കാര്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ താക്കോല്‍ ഊരിയെടുത്ത് ഹാദി ജഹാനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ പടിയൂര്‍ വളവനങ്ങാടി സ്വദേശി വള്ളോംപറമ്പില്‍ വീട്ടില്‍ അരുണ്‍ പോള്‍ (32) എന്നയാളെ കാട്ടൂര്‍ പൊലിസും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് പിടികൂടി. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കാട്ടൂര്‍ പൊലിസ് സ്റ്റേഷന് എസ്ഐ പി. ബാബു ജോര്‍ജ്, ജിഎസ്ഐ ഫ്രാന്‍സിസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിഎസ്സിപിഒ വി. കൃഷ്ണദാസ്, സിപിഒ പി.എസ്. മിഥുന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Thrissur
ഇരിങ്ങാലക്കുട: അയല്‍വാസിയെ വീടുകയറി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പൊറത്തിശേരി തേലപ്പിള്ളി കൂടാരം വീട്ടില്‍ സുധീഷ് (45) ആണ് അറസ്റ്റിലായത്.
ഈ മാസം ആറിന് ഉച്ചയ്ക്ക് 1.45ഓടെ അയല്‍വാസിയായ കൂടാരം വീട്ടില്‍ മണികണ്ഠന്റെ (48) വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതി തന്റെ മെമ്മറികാര്‍ഡ് എടുത്തോ എന്ന് ചോദിച്ച് തര്‍ക്കത്തിലാവുകയായിരുന്നു. താന്‍ എടുത്തിട്ടില്ലെന്ന് മണികണ്ഠന് മറുപടി നല്‍കിയതിലുളള വൈരാഗ്യത്താല്‍ വീടിന്റെ ചുമരില്‍ ചാരിവെച്ചിരുന്ന അടുക്കളയില്‍ ഉപയോഗിച്ചിരുന്ന ഇരുമ്പ് പൈപ്പ് എടുത്ത് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട എസ്എച്ച്ഒ കെ.ഒ. പ്രദീപ്, എസ്ഐ എബിന്, എസ്ഐ സൗമ്യ, ജിഎസ്സിപിഒ മാരായ ഗിരീഷ്, വിജോഷ്, ജിജില്‍, ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Thrissur
കാട്ടൂര്‍: കാട്ടൂരില്‍ 20 ഗ്രാം അതിമാരക രാസലഹരിയായ എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും കാട്ടൂര്‍ പോലീസും സംയുക്തമായി നടത്തിയ തുടരന്വേഷണത്തിലാണ് കയ്പമംഗലം കാളമുറി പടിഞ്ഞാറ് ഭാഗം മഠത്തിപറമ്പില്‍ വീട്ടില്‍ അബീഷ് (36) പിടിയിലായത്. കാട്ടൂര്‍ എടതിരിഞ്ഞി വടക്കുമുറി കാഞ്ഞിരപറമ്പില്‍ വീട്ടില്‍ മിഥുന്റെ (29) വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആദ്യം എംഡിഎംഎ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ പിടികൂടിയത്.
20 ഗ്രാം എംഡിഎംഎ, ഇലക്ട്രോണിക് ത്രാസ്, ചില്ലറ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 56 ചെറിയ സിപ്പ് ലോക്ക് കവറുകള്‍, എംഡിഎംഎ വില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ചതെന്ന് കരുതുന്ന 1,36,700 രൂപ എന്നിവയും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മിഥുന് എംഡിഎംഎ എത്തിച്ചിരുന്നത് കാട്ടൂര്‍ പോലീസ് സ്റ്റേഷന് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട എടതിരിഞ്ഞി പോത്താനി സ്വദേശി എടച്ചാലി വീട്ടില്‍ അനന്തകൃഷ്ണന് (25) ആണെന്ന് കണ്ടെത്തിയത്. അനന്തകൃഷ്ണനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മിഥുനെയും അനന്തകൃഷ്ണനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കാട്ടൂര്‍ പോലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. വിനോജ്, ജിഎസ്ഐമാരായ എ.പി. ഫ്രാന്‍സിസ്, പി.എ. മിനി, ജിഎസ്സിപിഒമാരായ കെ.ജി. അജിത്കുമാര്‍, വി.എസ്. ശ്യാം, തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീം എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും ലഹരിയുടെ ഉറവിടം സംബന്ധിച്ചും അന്വേഷണം തുടരുകയാണ്.
Thrissur
മാള: പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ദീപക് മൊണ്ടാലിനെയാണ് (29) മാള പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ 20 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ 15-കാരിയായ പെൺകുട്ടിയെ ഇയാൾ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലിസ് കേസെടുത്തത്.
മാള സർക്കിൾ ഇൻസ്പെക്ടർ എ.എൻ. ഷാജു, എസ്എച്ച്ഒ വിശാഖ് കെ. വിശ്വൻ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ ബാബു, ഗ്രേഡ് എസ്ഐ അശോകൻ, എഎസ്ഐ ഷീബ, സിപിഒ ജോയ് ഡെന്നിസ്, ഹോംഗാർഡ് വിനോദ് എന്നിവർ അടങ്ങുന്ന പൊലിസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Thrissur
ചാലകുടി: റിട്ടയേർഡ് പ്രഫസറെ റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. മാള പൂവത്തുശേരി പുളിക്കൻ വീട്ടിൽ സുരേഷ് ബാബു(70)വിനെയാണ് ചാലക്കുടി റെയിൽവേ സ്റ്റേഷനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഓട്ടോറിക്ഷയിൽ മാളയിലെത്തിയ സുരേഷ് ബാബു ഒരു കവർ ഓട്ടോറിക്ഷാ ഡ്രൈവറെ ഏൽപ്പിക്കുകയും അത് ഭാര്യയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കവർ വീട്ടിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ മാള പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചാലക്കുടി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയ മൃതദേഹം സുരേഷ് ബാബുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു.
Thrissur
പുന്നയൂർക്കുളം: ബൈക്കപകടത്തിൽ സാരമായി പരുക്കുപറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. എരമംഗലം താഴത്തേൽപ്പടിക്കു സമീപം കാരിയോടത്ത് അബ്ദുള്ളയുടെ ഭാര്യ ഫാത്തിമ(56) ആണ് മരിച്ചത്.
കഴിഞ്ഞദിവസം എരമംഗലം സെന്ററിൽ വച്ചായിരുന്നു അപകടം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെരുന്പടപ്പ് പൊലിസ് മേൽനടപടി സ്വീകരിച്ചു. കബറടക്കം നടത്തി. മക്കൾ: ഹക്കീം (സുഫികഫെ, എരമംഗലം), സബീന, ഹസീന. മരുമക്കൾ: നവാസ്, നൗഫൽ, ഷഫ്ന.
Thrissur
ആലപ്പാട്: സ്കൂട്ടറിൽ വീടുകളിൽ പാൽ എത്തിച്ച് വിതരണം നടത്തുന്നതിനിടെ ക്ഷീരകർഷകൻ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പാട് സ്വദേശി തച്ചന്ത്ര വീട്ടിൽ പരമേശ്വരൻ(64) ആണ് മരിച്ചത്.
പാൽ ചാഴൂർ ഭാഗത്തെ വീടുകളിൽ നൽകാൻ സ്കൂട്ടറിൽ പോയതായിരുന്നു. ഒരു വീട്ടിൽ പാൽ കൊടുത്തയുടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണ് ബോധരഹിതനായി. തുടർന്ന് സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജയന്തി. മക്കൾ: ശ്യാം, രജീഷ്, രജീഷ. മരുമക്കൾ: ചിത്തിര, സാന്ദ്ര, അജേഷ്.
Thrissur
വടക്കാഞ്ചേരി: അജ്ഞാത മൃതദേഹം കണ്ടെത്തി. വടക്കാഞ്ചേരി ഗവൺമെന്റ് ഗേൾസ് സ്കൂളിനു സമീപമുള്ള വാടകവിടിന്റെ വരാന്തയിലാണ് മധ്യവയ്സകനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്.
തിരുവനന്തപുരം കാട്ടക്കട സ്വദേശിയായ മണി(50)യുടെ മൃതദേഹമാണെന്ന് സംശയിക്കുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെകുറിച്ചോ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണങ്കിൽ വടക്കാഞ്ചേരി പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കി.
Thrissur
തൃശൂർ: സമൂഹമാധ്യമങ്ങളിലൂടെ തുടർച്ചയായി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരേ തുടർച്ചയായി പരാതി നൽകിയിട്ടും പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി വീട്ടമ്മയും കുടുംബവും. മരോട്ടിച്ചാൽ സ്വദേശിനിയാണ് ഒല്ലൂർ പൊലിസിനെതിരേ ആരോപണവുമായി രംഗത്തുവന്നത്.
തന്റെയും പ്രായപൂർത്തിയാകാത്ത മകളുടേയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മരോട്ടിച്ചാൽ സ്വദേശി നിരന്തരം ശല്യം ചെയ്യുന്നതായാണു പരാതി. ബന്ധുക്കളായ ചിലരുടെയടക്കം പിന്തുണ ഇതിനുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒല്ലൂർ പൊലിസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
തുടർന്ന് റൂറൽ എസ്പിക്കു പരാതി നൽകി. ഈ പരാതി ഒല്ലൂർ എസിപിക്കു കൈമാറിയെന്നാണ് അറിയിച്ചിട്ടുള്ളത്. നടപടി ഉണ്ടായില്ലെങ്കിൽ അടുത്ത മാസം 12 മുതൽ ഒല്ലൂർ പൊലിസ് സ്റ്റേഷനുമുന്നിൽ കുടുംബസമേതം നിരാഹാരസമരം നടത്തുമെന്നും അറിയിച്ചു.
ഇവർക്കൊപ്പം എച്ച്ആർപിഎം ചെയർമാൻ ജോണ്സൻ പുല്ലുത്തി, ആദർശ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Thrissur
തൃശൂർ: മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ ഫാം ഫ്രഷ് ആട്ടിൻപാലും വിൽപനയ്ക്ക്. കാന്പസിലെ ടെക്നോളജി ഇൻഫർമേഷൻ ആൻഡ് സെയിൽസ് സെന്ററിലാണ് (ടിഐഎസ്സി) ശീതീകരിച്ച പാൽ ലഭിക്കുക. ലിറ്ററിനു 110 രൂപയാണു വില. വിൽപനയുടെ ഉദ്ഘാടനം യൂണിവേഴ്സിറ്റി ഷീപ് ആൻഡ് ഗോട്ട് ഫാം മേധാവി ഡോ.എ. പ്രസാദ് നിർവഹിച്ചു. ടിഐഎസ്സി ഇംപ്ലിമെന്റിംഗ് ഓഫീസർ ഡോ.എ. ഇർഷാദ്, ഷീപ് ആൻഡ് ഗോട്ട് ഫാം അസിസ്റ്റന്റ് പ്രഫ. ഡോ. ലാലി എഫ്. ആനന്ദ് എന്നിവർ പങ്കെടുത്തു.
2025-26 സാന്പത്തികവർഷം മൂന്നുകോടിയുടെ വിൽപനയാണു സെന്റർ രേഖപ്പെടുത്തിയത്. 3,71,596 പായ്ക്കറ്റ് പശുവിൻപാൽ, 9,396 പാക്കറ്റ് എരുമപ്പാൽ, 7,244 പാക്കറ്റ് പനീർ, 15,756 പാക്കറ്റ് തൈര്, 2.27 ലക്ഷം മുട്ടകൾ എന്നിവ ഉപഭോക്താക്കളിലെത്തി. 5,281 കിലോ ബീഫ്, 5,725 പാക്കറ്റ് (500 ഗ്രാം) ബീഫ് കറി കട്ട്, 6,196 കിലോ പോർക്ക്, 3,679 പാക്കറ്റ് (500 ഗ്രാം) പോർക്ക് കറി കട്ട്, 2,479 കിലോ ബ്രോയിലർ ചിക്കൻ, 5,905 പാക്കറ്റ് (500 ഗ്രാം) ചിക്കൻ കറി കട്ട് എന്നിവയ്ക്കൊപ്പം മട്ടൺ, എരുമയിറച്ചി, താറാവ്, മുയൽ, കാട, ടർക്കി, വീൽ തുടങ്ങിയ വിവിധ മാംസങ്ങളും വില്പന നടത്തി. കട്ലറ്റ്, സോസേജ്, നഗറ്റ്സ്, ടിക്ക, അച്ചാർ, ഫ്രൈ, സമൂസ, ലോലിപോപ്, റെഡി-ടു-കുക്ക് ഉത്പന്നങ്ങൾ എന്നിവയ്ക്കും മികച്ച സ്വീകാര്യത ലഭിച്ചു.
മണ്ണിരക്കന്പോസ്റ്റ്, പഞ്ചഗവ്യം, ജീവാമൃതം, സന്പുഷ്ട ചാണകപ്പൊടി, ഫിഷ് അമിനോ ആസിഡ്, നീം ഓയിൽ ഗാർലിക് എമൽഷൻ, ബെനഫിഷ്യൽ മൈക്രോഫ്ളോറ സൊല്യൂഷൻ തുടങ്ങിയ പരിസ്ഥിതി സൗഹൃദ കാർഷിക ഉത്പന്നങ്ങളും ജൈവവളങ്ങളും പ്രസിദ്ധീകരണങ്ങളും ടിഐഎസ്സിയിൽ ലഭ്യമാണ്.തിങ്കൾമുതൽ ശനിവരെ രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയും ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും മണ്ണുത്തി കാന്പസിലെ ടിഐഎസ്സി പ്രവർത്തിക്കും.
Thrissur
കയ്പമംഗലം: ദേശീയപാത 66ൽ അപകടങ്ങൾക്കും ഗതാഗത തടസങ്ങൾക്കും കാരണം കരാർ വ്യവസ്ഥകൾ പാലിക്കാത്തതെന്നു റിപ്പോർട്ട്. പനന്പിക്കുന്നിലുണ്ടായ അപകടത്തിനു പിന്നാലെ തീരദേശ വികസന സമിതി എംഎൽഎയ്ക്കും പഞ്ചായത്തു പ്രസിഡന്റിനും സമർപ്പിച്ച റിപ്പോർട്ടിലാണ് പിഴവുകൾ എണ്ണിപ്പറയുന്നത്.
സർവീസ് റോഡുകൾ, ബദൽ റോഡുകൾ, ഗതാഗതം വഴിതിരിച്ചുവിടൽ, സിഗ്നലുകൾ, മുന്നറിയിപ്പ് ബോർഡുകൾ, ബാരിക്കേഡുകൾ, ലൈറ്റിംഗ്, റോഡ് അടയാളപ്പെടുത്തൽ എന്നിവ കരാറുകാരന്റെ ഉത്തരവാദിത്തമാണ്. ഇവ ഫലപ്രദമായി നടപ്പാക്കാത്തതും സാങ്കേതിക മേൽനോട്ടം ഉറപ്പാക്കാത്തതുമാണു പ്രശ്നങ്ങൾക്കു കാരണം.
സർവീസ് റോഡുകളുടെ പരിപാലനം, വെള്ളക്കെട്ട് ഒഴിവാക്കൽ എന്നിവയിലെ വീഴ്ചകൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കണം. കരാറുകാരുടെയും ഉപകരാറുകാരുടെയും സാങ്കേതിക യോഗ്യത, ജീവനക്കാരുടെ പരിശീലനം, ഗുണനിലവാര നിയന്ത്രണം എന്നിവയും വിലയിരുത്തണം. പിഡബ്ല്യൂഡി, മോട്ടോർ വാഹന വകുപ്പ്, എൻഎച്ച്എഐ, തദ്ദേശസ്ഥാപനങ്ങൾ എന്നിവ സംയുക്തമായി കരാർ വ്യവസ്ഥകളും നിർമാണ നിലവാരവും പരിശോധിക്കണം.
ലംഘനം കണ്ടെത്തിയാൽ ഉത്തരവാദിത്വം നിശ്ചയിച്ചു സമയപരിധിക്കുള്ളിൽ പരിഹാര നടപടി സ്വീകരിക്കണം.പിഡബ്ല്യൂഡി, മോട്ടോർ വാഹന വകുപ്പ്, എൻഎച്ച്എഐ, തദ്ദേശസ്ഥാപനം, കരാർ കന്പനി, കണ്‍സൾട്ടൻസി എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത റോഡ് സുരക്ഷാ ദൗത്യസംഘം രൂപീകരിക്കണം. സംഘം അപകടസാധ്യതയുള്ള സ്ഥലങ്ങൾ നിരന്തരം പരിശോധിക്കണം.
ഏഴു ദിവസത്തിനകം സംയുക്ത സ്ഥലപരിശോധന നടത്തി വീഴ്ചകൾ പരിഹരിക്കണം. 30 ദിവസത്തിനകം നടപടി പുരോഗതി റിപ്പോർട്ട് സമർപ്പിക്കണം. ദേശീയപാത വികസനത്തെ എതിർക്കലല്ല ലക്ഷ്യമെന്നും കരാർ വ്യവസ്ഥകളും നിർമാണനിലവാരവും പാലിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയാണു വികസനം പൂർത്തിയാക്കേണ്ടതെന്നും കെ.കെ. വത്സരാജ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ എന്നിവർക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കരാർ കമ്പനിയുടേത് വലിയ അനാസ്ഥയെന്ന്
സംയുക്ത പരിശോധനാ സംഘം
കയ്പമംഗലം: പനമ്പിക്കുന്നിൽ എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിനുപിന്നാലെ ദേശീയപാത 66ൽ സംയുക്ത പരിശോധനയുമായി സർക്കാർ. മോട്ടോർ വാഹന വകുപ്പ്, പൊലിസ്, നാഷണൽ ഹൈവേ അഥോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരെയെല്ലാം ഉൾപ്പെടുത്തി റോഡ് സുരക്ഷാ വിദഗ്ധൻ ഉപേന്ദ്രനാഥിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കയ്പമംഗലം ദേശീയപാത 66ൽ അപകടം സംഭവിച്ച ഭാഗത്ത് ഇന്നലെ ഉച്ചയോടെയാണ് സംഘം എത്തിയത്. നിർമാണ കന്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ സംഘം പരിശോധിച്ചറിഞ്ഞു. സൂചനകൾക്കായുള്ള ചുവപ്പ്, മഞ്ഞ റിഫ്ലക്ടർ സ്റ്റിക്കറുകൾപോലും ഗുണനിലവാരം കുറഞ്ഞവയാണ് കന്പനി ഉപയോഗിച്ചിരിക്കുന്നത്. പലതും ദൂരെനിന്ന് കാണാൻ കഴിയാത്തവയാണ്. ദേശീയപാതയിലെ സൂചനാ ബോർഡുകൾ കൃത്യമാക്കുക, റിഫ്ലക്ടറുകൾ ആവശ്യമായ സ്ഥലങ്ങളിൽ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളടക്കം ഉൾപ്പെടുത്തിയാകും സംഘം കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുക.
ദേശീയപാതയിൽ കൊടുങ്ങല്ലൂർ കോട്ടപ്പുറം മുതൽ ചേറ്റുവ വരെയായിരുന്നു പരിശോധന. ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി പ്രതിനിധികളും പൊതുപ്രവർത്തകരും വിവരങ്ങൾ നൽകാൻ എത്തിയിരുന്നു.അനാസ്ഥകളാണ് അപകടങ്ങൾക്കു കാരണമെന്നും കാര്യങ്ങൾ ദേശീയപാത അധികൃതരെയും കരാർ കമ്പനി ഉദ്യോഗസ്ഥരെയും കൃത്യസമയത്ത് അറിയിച്ചാലും യാതൊരു നടപടികളും ഉണ്ടാകാറില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ പറഞ്ഞു.
അത്യാവശ്യകാര്യം പറയാൻ വിളിച്ചാൽപോലും ശിവാലയ കരാർ കമ്പനി പ്രതിനിധി ഫോൺ എടുക്കാറില്ലെന്നും പ്രസിഡന്റ് ആരോപിച്ചു. കയ്പമംഗലം പൊലിസ് നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ കരാർ കമ്പനി ജീവനക്കാർ തയാറാകുന്നില്ലെന്ന ആരോപണവും ശക്തമാണ്.
കുടിവെള്ള വിഷയത്തിൽ പഞ്ചായത്തിന്റെ ആവശ്യത്തിന് മറുപടി പറയാതെ എൻഎച്ച്എഐ- കരാർ കമ്പനി ഉദ്യോഗസ്ഥർ സ്ഥലത്തുനിന്നു പോയത് പ്രതിഷേധത്തിനിടയാക്കി.
Thrissur
തൃശൂർ: യാത്രക്കാരെ വലച്ച് എറണാകുളം പാസഞ്ചർ വൈകിയോട്ടം തുടരുന്നു. എറണാകുളം ഭാഗത്തേക്കു ജോലിക്കും പഠനത്തിനും മറ്റുമായി പ്രതിദിനം യാത്ര ചെയ്യുന്നവർ ആശ്രയിക്കുന്ന 56313 നന്പർ ഗുരുവായൂർ - എറണാകുളം പാസഞ്ചറാണു വൈകിയോട്ടം പതിവാക്കിയത്. വിദ്യാർഥികളും സ്ത്രീകളുമടക്കം നൂറുകണക്കിനുപേരാണു ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഈ ട്രെയിനിനെ ആശ്രയിച്ച് എറണാകുളം ജില്ലയിലേക്കു പഠനത്തിനും തൊഴിലിനുമായി പോകുന്നത്. 18 കോച്ചുകളുമായി രാവിലെ 6.50നു ഗുരുവായൂരിൽനിന്നു പുറപ്പെട്ട് ഒന്‍പതിന് എറണാകുളം ടൗണിൽ എത്തുന്ന ട്രെയിൻ ഏറെ ആശ്വാസമായിരുന്നു.
എന്നാൽ, ഏതാനും ആഴ്ചകളായി തൃശൂരിൽനിന്നു കൃത്യസമയത്തു പുറപ്പെട്ടാലും 20 മിനിറ്റോളം വൈകിയാണ് എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തുന്നത്.എറണാകുളം ജംഗ്ഷൻ സ്റ്റേഷനിലെത്തുന്പോൾ പിന്നെയും വൈകും. വൈകിയോടുന്ന മറ്റ് എക്സ്പ്രസ് ട്രെയിനുകൾക്കായി സ്റ്റേഷനുകളിൽ പിടിച്ചിടുന്നതും പതിവാണ്. അത്തരം ദിവസങ്ങളിൽ മുക്കാൽ മണിക്കൂറോളം വൈകും.
വിദ്യാഭ്യാസസ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും സമയത്തിനെത്താനുള്ള പരാക്രമമാണ് ഓരോ സ്റ്റേഷനിലും. 18 കോച്ചുകൾ ഉണ്ടായിരുന്നപ്പോൾതന്നെ തിങ്ങിനിറഞ്ഞിരുന്ന ട്രെയിനിൽ നിലവിൽ 15-16 കോച്ചുകൾ മാത്രമാണുള്ളത്. തൃശൂരിൽ എത്തുന്പോൾ തിരക്കേറും. ചാലക്കുടിയെത്തുന്പോൾ കയറാൻപോലും ബുദ്ധിമുട്ടാകും.
എവിടെ നിർത്തും?ആർക്കറിയാം!
24 കോച്ചുകൾക്കു സ്ഥാനമുള്ള തൃശൂരിലെ പ്ലാറ്റ്ഫോമിൽ എൻജിൻ എവിടെ നിർത്തുമെന്നതും ആർക്കും പറയാൻ കഴിയില്ല. ഓരോ ദിവസവും വ്യത്യസ്ത ഇടങ്ങളിലാണു നിർത്തുക. മുന്നിലും പിന്നിലും കയറാൻ നിൽക്കുന്നവർ പ്ലാറ്റ്ഫോമിലൂടെ ഓടുന്നതും സ്ഥിരം കാഴ്ചയാണ്. പാസഞ്ചറിൽ 18 കോച്ചുകൾ പുനഃസ്ഥാപിക്കണമെന്നും വൈകിയോടുന്ന മറ്റു ട്രെയിനുകൾക്കായി പിടിച്ചിടരുതെന്നും തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്ലാറ്റ്ഫോമിൽ സ്ഥിരം സ്ഥാനം അടയാളപ്പെടുത്തണം. ട്രെയിൻ 16 കോച്ചുള്ള മെമുവാക്കണമെന്നും ആവശ്യമുണ്ട്.
Thrissur
ഒല്ലൂർ: മേരിമാത ദേവാലയത്തിൽ പരിശുദ്ധ മേരിമാതാവിന്റെ ജനനത്തിരുനാൾ ആഘോഷിച്ചു. ഇന്നലെരാവിലെ കുർബാനയ്ക്കുശേഷം ഫാ. സാൽവിൻ കണ്ണനായ്ക്കൽ മേരിമാതാവിന്റെ രൂപം എഴുന്നള്ളിച്ചു. വൈകീട്ടുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ കാർമികത്വംവഹിച്ചു. ഇടവകയിലെ അമ്മമാരുടെ സമർപ്പണവും പ്രദക്ഷിണവും ഉൗട്ടുനേർച്ചയുമുണ്ടായിരുന്നു. ഉൗട്ടുനേർച്ച ഫാ. റിനാൾഡ് പുലിക്കോടൻ ആശിർവദിച്ചു. പതിനായിരത്തിലേറെ ഭക്തർ ഉൗട്ടുനേർച്ചയിൽ പങ്കെടുത്തു. വികാരി ഫാ. ജോയ് ചിറ്റിലപ്പിള്ളി, കൈക്കാരൻമാരായ റിജോ കുറ്റിക്കാടൻ, റാഫി തൈവളപ്പിൽ, ജെയ്സണ്‍ പുത്തൂക്കാരൻ, സോണി തെക്കൂടൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വംനൽകി.
Thrissur
ചേർപ്പ്: സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു. ഇറ്റലിയിലെ പാദുവായിൽ വിശുദ്ധന്റെ കബറിടപ്പള്ളിയിൽനിന്നു കൊണ്ടുവന്ന അഴുകാത്ത നാവ് അടക്കമുള്ള തിരുശേഷിപ്പാണ് പ്രതിഷ്ഠിച്ചത്.
ഫൊറോന വികാരി ഫാ. ജോബ് വടക്കൻ ആശീർവദിച്ചു. പടിഞ്ഞാട്ടുമുറി ഇടവക അതിർത്തിയിൽനിന്ന് 100ഓളം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ദേവാലയ അങ്കണത്തിൽ തിരുശേഷിപ്പ് എത്തിച്ചേർന്നു. ചേർപ്പ് ലൂർദ്മാതാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ ബാൻഡ് വാദ്യത്തോടെ ഗാർഡ് ഓഫ് ഓണർ നൽകി. ഇടവകയിലെ അമ്മമാരും കുട്ടികളുംചേർന്നുനടത്തിയ പ്രദക്ഷിണത്തോടെ തിരുശേഷിപ്പ് ദേവാലയത്തിൽ പ്രവേശിച്ചു.
അമ്മാടം സെന്റ് ആന്റണീസ് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു. ദിവ്യബലിക്കുശേഷം ഇടവകയിലെ അന്തോണീസ് - മേരി നാമധാരികളെ ആദരിച്ചു. വികാരി ഫാ. ഫ്രാൻസിസ് കുത്തൂർ, കൈകാരൻമാരായ ജോമി കുന്നംകട, മാർട്ടിൻ ജോസ്, സാജു ഫ്രാൻസിസ്, ഫ്രാങ്കോ കുന്നത്ത്. ലോബിൻ ലോനപ്പൻ, മാത്യു ഇഞ്ചോടിക്കാരൻ, സ സ്റ്റിൻസൻ കരിപ്പേരി, ബേബിവിന്നിഎന്നിവർ നേതൃത്വംനൽകി
Thrissur
ചേലക്കര: 16 -ാം വാർഡ് കുറുമല ഉപതെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിചിത്രം തെളിഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയായി എം.കെ. ബാലകൃഷ്ണൻ, യുഡിഎഫ് സ്ഥാനാർഥിയായി രജിത, ബിജെപി സ്ഥാനാർഥിയായി രഞ്ജിത്ത് അള്ളന്നൂർ എന്നിവരാണ് മത്സരരംഗത്തുള്ളത്.
വർഷങ്ങളായി പാർട്ടി പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാണ് എം.കെ. ബാലകൃഷ്ണൻ.16 വർഷമായി വാർഡിൽ ആശാവർക്കാരായി പ്രവർത്തിക്കുന്ന രജിത കുടുംബശ്രീയിലെ സജീവ സാന്നിധ്യവും എഡിഎസ് അംഗവുമാണ്. അതേ സമയം രഞ്ജിത്ത് അള്ളന്നൂരിന് ഇത് രണ്ടാമൂഴമാണ്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 1323 വോട്ടിൽ എൽഡിഎഫ് സ്ഥാനാർഥി 539, യുഡിഎഫ് സ്ഥാനാർഥി 440, ബിജെപി സ്ഥാനാർഥി 344 വോട്ടുകളും നേടി. വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി കൂറുമാറി വോട്ടുചെയ്ത് രാജിവച്ച സ്ഥാനത്തേക്കാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Thrissur
എരുമപ്പെട്ടി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷനിലെ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി രവീന്ദ്രൻ തിച്ചൂരിനെയും എൽഡിഎഫ് സ്ഥാനാർഥിയായി കെ.എ. വിജയവത്സലനെയുമാണ് പ്രഖ്യാപിച്ചത്.
വരവൂർ പഞ്ചായത്തിലെ 12,13,14,15,16 അഞ്ച് വാർഡുകളും എരുമപ്പെട്ടി പഞ്ചായത്തിലെ വാർഡ് മൂന്നും ഉൾപ്പെടുന്നതാണ് തളി ഡിവിഷൻ. തളി ഡിവിഷനിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാർഥി ജാഫർ രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് മെമ്പറായ ജാഫർ കൂറുമാറി എൽഡിഎഫിന് വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഭരണം എൽഡിഎഫിന് ലഭിച്ചത്.
മുസ്ലിം ലീഗിന്റെ സ്വതന്ത്ര സ്ഥാനാർഥിയായാണ് ജാഫർ മത്സരിച്ച് ജയിച്ചത്. ജാഫറിന്റെ കൂറുമാറ്റത്തിനെതിരേ യുഡിഎഫിണെ നേതൃത്വത്തിൽ വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇയാൾ രാജിവച്ചത്.തൃശൂരിൽ നടന്ന യുഡിഎഫ് യോഗത്തിലാണ് യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
2005 മുതൽ 2015 വരെയുള്ള കാലയളവിൽ വരവൂർ പഞ്ചായത്ത് മെംബർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ രവീന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥിയായ കെ.എ. വിജയവത്സലൻ ബികോം ബിരുദധാരിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനുമാണ്. എൽഡിഎഫ് സ്ഥാനാർഥി ഇന്നുരാവിലെ 11ന് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ വരണാധികാരിക്ക് നാമനിർദേശപത്രിക സമർപ്പിക്കും.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാനാർഥി ഗൃഹസന്ദർശനം ആരംഭിച്ചു. 28നാണ് തെരഞ്ഞെടുപ്പ്. 29ന് വോട്ടെണ്ണൽ നടക്കും.
Thrissur
വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലും സമീപ പഞ്ചായത്തുകളിലും റോഡുകൾ തകർന്നിട്ടും അറ്റകുറ്റപ്പണികൾക്കു മടിച്ച് അധികൃതർ.വാഹനഗതാഗതത്തിനും കാൽനടയാത്രയ്ക്കും ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. നഗരസഭയിലെ മങ്കര എച്ച്എംസി നഗർ മുതൽ മാരാത്തുകുന്നുവരെയുള്ള റോഡ് പൂർണമായും തകർന്നു. സ്കൂൾ വിദ്യാർഥികളടക്കം ആശ്രയിക്കുന്ന റോഡാണിത്.
നഗരസഭയിലെ മുണ്ടത്തിക്കോട് രണ്ടാം ഡിവിഷൻ അയ്യപ്പൻകാവ് എംഎൽഎ റോഡ് തകർന്നതോടെ നാട്ടുകാരും പ്രദേശവാസികളും സമരത്തിനിറങ്ങിയിരുന്നു. തെക്കുംകര പഞ്ചായത്തിലെ ഒട്ടുമിക്ക റോഡുകളും തകർന്ന നിലയിലാണ്. പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രവും ഹോമിയോ ആശുപത്രിയും ഈ റോഡിലാണു സ്ഥിതിചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന്റെ വീട്ടിലേക്കും ഈ വഴിയാണു പോകേണ്ടത്. അധികൃതരുടെ ശ്രദ്ധ നിരന്തരം പതിയുന്ന ഇടമായിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് ആരോപണം.
റോഡ് തകർന്നതോടെ രോഗികൾ ഉൾപ്പെടെയുള്ളവരുടെ യാത്ര ദുരിതത്തിലായി.
പഞ്ചായത്തിലെ പുന്നംപറന്പ് - തെക്കുംകര റോഡ് ബിഎംബിസി നിലവാരത്തിൽ നിർമാണം പൂർത്തിയായെങ്കിലും ബസുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മച്ചാട് പള്ളിക്കുമുന്നിലെ റോഡിന്റെ സ്ഥിതി പരിതാപകരമാണ്. വിവിധ സംഘടനകളും പൊതുജനങ്ങളും സമരപരന്പര തന്നെ നടത്തിയെങ്കിലും നടപടികളുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
Thrissur
വാടാനപ്പിള്ളി: ദേശീയപാത 66 ചേറ്റുവ ജുമാമസ്ജിദിന് സമീപം മാസങ്ങളായി നടപ്പാതയിലെ സ്ലാബ് തകർന്നുകിടക്കുകയാണ്. പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല.
ഇതുമൂലം രാത്രിയിൽ കാൽനടയാത്രക്കാർ കുഴിയിൽ ചാടി വലിയ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയേറെയാണ്. ദേശീയപാത കരാർ കമ്പനി അധികൃതർ തകർന്നുകിടക്കുന്ന സ്ലാബ് കണ്ടിട്ടും കാണാത്ത മട്ടാണ്.തകർന്ന സ്ലാബിന്റെ കൂർത്ത കമ്പികൾ തള്ളിനിൽക്കുന്നതും അപകടഭീഷണി ഉയർത്തുന്നുണ്ട്. അടിയന്തരമായി തകർന്ന സ്ലാബ് മാറ്റി സ്ഥാപിക്കണമെന്നും കാൽനടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും സാമൂഹികപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
Thrissur
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സൈക്കോളജി അസോസിയേഷന് ഉദ്ഘാടനവും സെമിനാറും സംഘടിപ്പിച്ചു. കോളജ് സെമിനാര്‍ ഹാളില്‍ ദി ആര്‍ട്ട് ഓഫ് തെറാപ്യൂട്ടിക് എന്ഗേജ്മെന്റ്് എന്ന വിഷയത്തില്‍ തൃശൂര്‍ മൈന്‍ഡ് ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ജെന്യ ഷാജി അസോസിയേഷന് ഉദ്ഘാടനവും വിഷയാവതരണവും നിര്‍വഹിച്ചു.
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ജോജി കല്ലിങ്ങല്‍, പ്രിന്‍സിപ്പല്‍ ഡോ. കെ. എല്‍.ജോയ് , വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.കരുണ , സൈക്കോളജി ബിരുദാനന്തര ബിരുദ വിഭാഗം മേധാവി എ. കെ.സുരേഷ് , ഡോ. സിസ്റ്റര്‍ ജെസി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Thrissur
മേലൂർ: കുടുംബാരോഗ്യകേന്ദ്രത്തിലെ മരംമുറിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി മിനിറ്റ്സിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ കമ്മിറ്റി യോഗം ബഹിഷ്കരിച്ച് പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
പഞ്ചായത്ത് കമ്മിറ്റി തീരുമാനമില്ലാതെയും ട്രീ കമ്മിറ്റിയുടെ അനുമതിയില്ലാതെയും സോഷ്യൽ ഫോറസ്റ്ററിയുടെ വിലനിർണയമോ ലേല നടപടികളോ നടത്താതെയുമാണ് കുടുംബാരോഗ്യ കേന്ദ്രത്തിലെ 21 മരങ്ങൾ മുറിച്ചുകടത്തിയതെന്നാണ് യുഡിഎഫ് അംഗങ്ങളുടെ ആരോപണം. അപകടകരമായ ചില്ലകൾ മുറിച്ചുമാറ്റുന്നതിന്റെ മറവിൽ തടികൾ ഉൾപ്പെടെ മുറിച്ച് വിൽപ്പന നടത്തിയെന്നും ഇവർ ആരോപിച്ചു.
മരംമുറിയുമായി ബന്ധപ്പെട്ട് വിജിലൻസ്, പോലീസ്, വനം വകുപ്പ്, പഞ്ചായത്ത് ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയതിനു പിന്നാലെ സംഭവത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി മിനിറ്റ്സിൽ കൃത്രിമം നടത്താൻ ശ്രമം നടക്കുന്നതായും യുഡിഎഫ് ആരോപിച്ചു. മരംമുറിച്ച് ലേലം ചെയ്ത് വിൽക്കാൻ പഞ്ചായത്ത് തീരുമാനിച്ചതായി പിന്നീട് മിനിറ്റ്സിൽ രേഖപ്പെടുത്തിയെന്നാണ് ഇവർ പറയുന്നത്.
ജൂലൈ 14ലെ കമ്മിറ്റി യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടാതിരുന്ന വിഷയം പിന്നീട് സർക്കാർ കത്തുകളും ഉത്തരവുകളും എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി കമ്മിറ്റി അംഗങ്ങളെ അറിയിക്കാതെ മിനിറ്റ്സിൽ രേഖപ്പെടുത്തിയതായും യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. മരംമുറിയുമായി ബന്ധപ്പെട്ട മിനിറ്റ്സിലെ രേഖകൾ ദുരൂഹമാണെന്നും അവർ ആരോപിച്ചു.
യുഡിഎഫ് പ്രതിഷേധം ശക്തമായതിനു പിന്നാലെ, മെഡിക്കൽ ഓഫീസറുടെ അഭ്യർത്ഥന പ്രകാരമാണ് മരംമുറിച്ചതെന്ന് സ്ഥാപിക്കാൻ മെഡിക്കൽ ഓഫീസറിൽനിന്ന് കത്ത് വാങ്ങി അവരെ വിഷയത്തിൽ ബലിയാടാക്കാനുള്ള ശ്രമം നടക്കുന്നതായും അംഗങ്ങൾ ആരോപിച്ചു.
യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എം.ടി. ഡേവീസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പഞ്ചായത്ത് അംഗങ്ങളായ ജോസഫ് പൈനാടത്ത്, ലിൻസൺ ആന്റണി, റിൻസി രാജേഷ്, ഷീജ പോളി, ജാൻസി ബാബു എന്നിവർ പ്രസംഗിച്ചു.
Thrissur
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടെക്ഫെസ്റ്റ് സെഫിറസ് 8.0 ശ്രദ്ധേയമായി.വിദ്യാര്‍ഥികളുടെ സാങ്കേതിക മികവും സര്‍ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്നതിനുമായാണ് ടെക് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ കളക്ടര്‍ ശിഖാ സുരേന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു.
വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, പ്രോഗ്രാമിംഗ്്, ഡിജിറ്റല്‍ മേഖലകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും പരിപാടികളും ടെക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു.
Thrissur
മറ്റത്തൂര്‍: കോടശേരി താഴ്വരയിലെ പ്രകൃതിരമണീയമായ കുഞ്ഞാലിപ്പാറ കുന്നുകള്‍ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു. വനമേഖലയോടുചേര്‍ന്നുള്ള ഈ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യവും പരിസ്ഥിതി പ്രധാന്യവും സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതിയാണ് ഇവിടെ നടപ്പാക്കാനൊരുങ്ങുന്നത്.
വലിയൊരു കോട്ടപോലെ ഉയര്ന്നുനില്ക്കുന്ന കോടശേരിമലയോടു ചേര്‍ന്നാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ ഒമ്പതുങ്ങല്‍ പ്രദേശത്ത് പാറക്കെട്ടുകള്‍ നിറഞ്ഞ മനോഹരമായ കുഞ്ഞാലിപ്പാറകുന്ന് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനായ ഇവിടം പ്രാദേശിക വിനോദസഞ്ചാരകേന്ദ്രമാക്കണമെന്ന ആവശ്യം പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഉയര്‍ന്നിരുന്നു.
2024ലാണ് ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചിലുള്പ്പെടുത്തി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും ഡിടിപിസിയും ചേര്‍ന്ന് കുഞ്ഞാലിപ്പാറ ടൂറിസംപദ്ധതിക്ക് രൂപം നല്‍കിയത്. ടൂറിസം വകുപ്പും മറ്റത്തൂര്‍ പഞ്ചായത്തും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കുഞ്ഞാലിപ്പാറയെ വിനോദസഞ്ചാര കേന്ദ്രമാക്കി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കാല്‍നട പാലം, ടിക്കറ്റ് കൗണ്ടര്‍, ബയോ ടോയ്ലറ്റുകള്, കുന്നിന്റെ താഴത്തെ ഭാഗത്ത് കുട്ടികള്‍ക്കായി കളിസ്ഥലം, റസ്റ്ററന്റ്്, കഫേ, പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ പദ്ധതിയിലൂടെ സജ്ജമാക്കാനുള്ള പ്രോജക്ട് നേരത്തെ പഞ്ചായത്ത് തയാറാക്കി സമര്‍പ്പിച്ചിരുന്നു.
കുന്നിന്റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിക്കനുസരിച്ചുളള ഉയര്‍ന്ന മലകയറ്റങ്ങള്‍, റോപ്പ്വേ മുതലായവയാണ് പദ്ധതിയില്‍ ഉള്പ്പെടുത്താനുദ്ദേശിച്ചത്. കുഞ്ഞാലിപ്പാറയുടെ പ്രാദേശിക ചരിത്രവും ഭൂമിശാസ്ത്ര വിവരങ്ങളും കാണിക്കുന്ന ടൂറിസ്റ്റ് ഇന്റര്‍പ്രെട്ടേഷന്‍ സെന്ററും ഇവിടെ സ്ഥാപിക്കാന്‍ ലക്ഷ്യമുണ്ട്.
ഇതിന്റെ ഭാഗമായി കെ.കെ.രാമചന്ദ്രന് എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. 2024ല്‍ അന്നത്തെ കളക്ടര്‍ വി.ആര്. കൃഷ്ണതേജയും 2025 ഓഗസ്റ്റില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.സി. പ്രേംഭാസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും കുഞ്ഞാലിപ്പാറ സന്ദര്‍ശിച്ച് ടൂറിസം പദ്ധതിയുടെ സാധ്യതകള്‍ വിലയിരുത്തി. ആദ്യഘട്ടത്തില്‍ പ്രവേശന കവാടം, പാര്‍ക്കിംഗ് സൗകര്യം, കഫ്ത്തീരിയ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയാണ് ഇവിടെ ഒരുക്കുന്നത്. ഒരു കോടിരൂപയോളം ചെലവുവരുന്ന പദ്ധതിയുടെ കരടുരൂപം ഡിടിപിസി തയ്യാറാക്കി ജില്ല കളക്ടര്‍ക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് അരയേക്കര്‍ ഭൂമി പദ്ധതിക്കായി അനുവദിക്കപ്പെട്ടു.
മറ്റത്തൂര്‍ പഞ്ചായത്തിലെ ഒമ്പതുങ്ങല്‍ പ്രദേശത്ത് കോടശേരി വില്ലേജില്‍ സര്‍വേനമ്പര്‍ 951 ല്‍ പെട്ട 50 സെന്റ് ഭൂമിയാണ് പദ്ധതി നടപ്പാക്കുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ നിക്ഷിപ്തമാണ്.കഴിഞ്ഞ ദിവസങ്ങളില്‍ ടൂറിസം, റവന്യൂ വകുപ്പുകളും മറ്റത്തൂര്‍ പഞ്ചായത്തും ചേര്‍ന്നുള്ള ജോയിന്റ് വേരിഫിക്കേഷന് സര്‍വേ കുഞ്ഞാലിപ്പാറയില്‍ നടന്നിരുന്നു. അനുവദിക്കപ്പെട്ട സ്ഥലത്ത് സര്‍വേ പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ക്കായി ടൂറിസം വകുപ്പിന് കൈമാറി.ഏറെക്കാലമായി കാത്തിരിക്കുന്ന ടൂറിസം പദ്ധതി വൈകാതെ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് മറ്റത്തൂരിലെ ജനങ്ങള്‍.
Thrissur
കൊരട്ടി: ദേശീയപാതയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളുടെ കാരണങ്ങൾ കണ്ടെത്തി പരിഹാരനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ചാലക്കുടി ഡിവൈഎസ്പി ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കൊരട്ടി മേഖലയിൽ നേരിട്ടെത്തി പരിശോധന നടത്തി. കൊരട്ടിക്കുപുറമെ പുതുക്കാട്, കൊടകര, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിലും സംഘം പരിശോധന നടത്തി.
ദേശീയപാത വികസനത്തിന്റെ ഭാഗമായി മുരിങ്ങൂരിലെയും ചിറങ്ങരയിലെയും അടിപ്പാത നിർമാണവും അനുബന്ധ പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്. കൊരട്ടി മേൽപ്പാലത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. എൻഎച്ച്എഐ എൻജിനിയർ അരവിന്ദ്, കൊരട്ടി പഞ്ചായത്ത് സെക്രട്ടറി കെ.എ. ശ്രീലത, മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ്് ഇൻസ്പെക്ടർമാരായ സജി തോമസ്, സുൽഫീക്കർ, ചാലക്കുടി സിഐ കെ.സി. രതീഷ്, കൊരട്ടി എസ്എച്ച്ഒ വിഷ്ണു രാമചന്ദ്രൻ, നിർമാണ കമ്പനി പ്രതിനിധികൾ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
മുരിങ്ങൂരിലെയും ചിറങ്ങരയിലെയും ദേശീയപാത അടിപ്പാതകളിൽ രാത്രികാലത്ത് വെളിച്ചമില്ലാത്തത് അടിയന്തരമായി പരിഹരിക്കണമെന്ന് സംഘം നിർദേശിച്ചു. മൂന്ന് വരികളുള്ള മേൽപ്പാതയിൽ നിന്ന് ലാൻഡിംഗിലെത്തി രണ്ട് വരിയായി ചേരുന്ന ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും മേൽപ്പാതയിൽനിന്ന് സർവീസ് റോഡിലേക്കും തിരിച്ചും പ്രവേശിക്കുന്ന ഭാഗങ്ങളിൽ ആവശ്യമായ സൂചനാ ബോർഡുകളില്ലാത്തതും ഇവരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കൊരട്ടി ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് നേതൃത്വത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് സാധ്യതകൾ പരിശോധിക്കും. ഹൈവേ അധികൃതരുമായി കൂടിയാലോചിച്ച് തുടർനടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.ദേശീയപാതയിൽ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം വികസന പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
Palakkad
നെന്മാറ: പരിസ്ഥി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നെന്മാറ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ എർത്ത് ഡൊടെക്സ് പരിപാടി സംഘടിപ്പിക്കും. വിദ്യാർഥികൾക്കും യുവാക്കൾക്കിടയിലും കളികളിലൂടെ പരിസ്ഥിതി ബോധവത്കരണമാണ് ലക്ഷ്യമിടുന്നത്. ഇതിനായി കോണിയുംപാമ്പുംകളിയുടെ മാതൃകയിൽ കളിക്കളം രൂപപ്പെടുത്തിക്കഴിഞ്ഞു. റോട്ടറി ജില്ലാ കോ-ഓർഡിനേറ്റർ എ.എം. രാമകൃ ഷ്ണന്റെ നേതൃത്വത്തിൽ കോണിയുംപാമ്പും കളിക്കളമുണ്ടാക്കുകയും പേറ്റന്റ് നേടുകയും ചെയ്തിട്ടുണ്ട്.
സ്കൂളുകളിലും വിവിധ ക്ലബുകളിലുമായി ഏഴായിരത്തിലധികം പേർക്ക് ബോധവത്കരണം നടത്താനാണ് ലക്ഷ്യമിടുന്നതെന്നു നെന്മാറ റോട്ടറി ക്ലബ് ഭാരവാഹികൾ പറഞ്ഞു. ഇതിനായി തയാറാക്കിയ കളിക്കളത്തിന്റെ മാതൃക നെന്മാറ റോട്ടറി ക്ലബ് പ്രസിഡന്റ് സി. രാമദാസ്, സെക്രട്ടറി എം. റഫീഖ്, ജില്ലാ കോ-ഓർഡിനേറ്റർ എ.എം. രാമകൃഷ്ണണൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ചടങ്ങിൽ വി. പ്രകാശ്, കെ. കേശവൻ, ഇ.പി. അനന്തനാരായണൻ, കെ.വി. മണികണ്ഠൻ, എൻ. രവിചന്ദ്രൻ പ്രസംഗിച്ചു.
Palakkad
വടക്കഞ്ചേരി: ദേശീയപാത പന്തലാംപാടം പെട്രോള്‍പമ്പിനുസമീപം അഞ്ച് കാറുകള്‍ കൂട്ടിയിടിച്ചു.അപകടത്തിൽ ഒരു കാർ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ആലത്തൂർ ഇരട്ടകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. ദേശീയപാതയിലെ ഡിവൈഡറില്‍ പുല്ലുകള്‍ വെട്ടുന്ന ജോലിക്കായി മൂന്നുവരിപ്പാതയിലെ സ്പീഡ് ലൈനിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളാണ് വില്ലനായത്. പാലക്കാട് ലൈനിലൂടെ വന്നിരുന്ന ആദ്യകാര്‍ ബാരിക്കേഡുകണ്ട് പെട്ടെന്ന് വേഗത കുറച്ചപ്പോൾ പിന്നാലെ വന്നിരുന്ന മറ്റു നാലു കാറുകളും ഒന്നിനു പിറകെ കൂട്ടിയിടിക്കുകയായിരുന്നു.
കാറുകൾക്ക് വേഗത കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വടക്കഞ്ചേരി, കുതിരാൻ എന്നിവിടങ്ങളിലെ മേൽപാലങ്ങളിൽ സ്ഥിരമായി നടക്കുന്ന അറ്റകുറ്റപണികൾ, വാണിയംപാറ ഉൾപ്പെടെയുള്ള സ്ഥലത്ത് നടക്കുന്ന പുതിയ മേൽപാല നിർമാണം,ഡിവൈഡറിലെ പുല്ലുവെട്ടൽ തുടങ്ങിയവക്കെല്ലാം ദേശീയപാതയിലുടനീളം ബാരിക്കേഡുകളാണ്.
കോൺക്രീറ്റ് ബാരിക്കേഡുകൾവച്ച് വഴിതിരിച്ചുവിടുന്നതാണ് വലിയ അപകടങ്ങളുണ്ടാക്കുന്നത്. ദേശീയപാതപ്പോലെയുള്ള പാതകളിൽ നിശ്ചിത ദൂരത്തു നിന്നുതന്നെ തടസങ്ങൾ കാണിക്കുന്ന ബാരിക്കേഡുകളോ മുന്നറിയിപ്പു സൂചകങ്ങളോ സ്ഥാപിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ദേശീയപാതയിൽ ഇതു ചെയ്യാത്തതിനാൽ നിരന്തരമായി അപകടങ്ങളും പെരുകുകയാണ്.
Palakkad
ഒറ്റപ്പാലം: അധികാരികളുടെ ഉറപ്പുകൾ പാഴ്വാക്കുകളായി. സഹികെട്ട് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. ദീർഘകാലത്തെ കാത്തിരിപ്പിനുശേഷവും ഒറ്റപ്പാലം- ചെർപ്പുളശ്ശേരി റോഡിന്റെ ദുരിതാവസ്ഥക്ക് പരിഹാരമില്ലാതെ വന്നപ്പോഴാണ് ജനങ്ങൾ നേരിട്ടു പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. അനങ്ങനടിയിൽ ബന്ധപ്പെട്ട അധികൃതരെ തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം.
റോഡിലെ രൂക്ഷമായ പൊടിശല്യം മൂലമാണ് സഹികെട്ട ജനം പ്രതികരിക്കാനിറങ്ങിയത്. പിഡബ്ല്യൂഡി അധികൃതരെയും കരാർ ജീവനക്കാരെയും തെരുവിൽ തടഞ്ഞായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പേരിനുമാത്രം റോഡ് നനയ്ക്കുന്ന പ്രവൃത്തികൾ മാത്രമാണ് നടക്കുന്നത്. പഞ്ചായത്ത് ഓഫീസ് പരിസരം കഴിഞ്ഞാൽ അനങ്ങന്നടി പ്രദേശത്ത് നനയ്ക്കൽ നടക്കുന്നില്ലന്നു പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
ഒറ്റപ്പാലം പൊലിസ് സ്ഥലത്തെത്തിയിരുന്നു.
Palakkad
നെന്മാറ: ഉഴവുകൂലിയും കാർഷികയന്ത്രങ്ങളുടെ വാടകയും കുത്തനെ ഉയർന്ന് നെൽകർഷകർ പ്രതിസന്ധി നേരിടുന്നതിനിടെ കർഷകർക്ക് ആശ്വാസമാകേണ്ട ട്രാക്ടർ വർഷങ്ങളായി നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ഷെഡിൽതന്നെ.
സർക്കാർ ഫണ്ട് ഉപയോഗിച്ച് കർഷകക്ഷേമ പദ്ധതിയുടെ ഭാഗമായി വാങ്ങിയ ട്രാക്ടറാണ് ആവശ്യമായ അറ്റകുറ്റപ്പണികൾപോലും നടത്താതെ കട്ടപ്പുറത്തായിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനസർക്കാർഫണ്ട് ഉപയോഗിച്ചാണ് ട്രാക്ടർ വാങ്ങിയത്. എവർഗ്രീൻ വനിതാ ലേബർ ബാങ്ക് എന്ന തൊഴിൽസേന മുഖേന 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ട്രാക്ടർ സ്വന്തമാക്കിയത്.
ഇതിൽ തൊഴിൽസേന അംഗങ്ങളുടെ വിഹിതമായി 2.25 ലക്ഷം രൂപയും ഉൾപ്പെട്ടിരുന്നു. കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ പേരിലാണ് ട്രാക്ടർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വാങ്ങിയതിനു പിന്നാലെ ട്രാക്ടർ ഉപയോഗിച്ച് കൃഷിയിടങ്ങളിലേക്ക് സേവനം എത്തിക്കാൻ വനിതാ ലേബർ ബാങ്ക് രംഗത്തെത്തിയിരുന്നു.
എന്നാൽ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ തൊഴിൽസേനയുടെ പ്രവർത്തനം നിലച്ചതോടെ ട്രാക്ടറും ഉപയോഗശൂന്യമായി. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ഷെഡിലേക്ക് മാറ്റിയ ട്രാക്ടർ വർഷങ്ങളായി അവിടെത്തന്നെ കിടക്കുകയാണ്.
കർഷകക്ഷേമ പദ്ധതികളുടെ ഭാഗമായി വാങ്ങിയ നിരവധി കാർഷിക യന്ത്രങ്ങൾ ഉപയോഗിക്കാതെ കെട്ടിക്കിടന്ന് തുരുമ്പെടുത്തു നശിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് അവിടെയുണ്ടായിരുന്ന ഒട്ടേറെ കാർഷിക യന്ത്രങ്ങൾ പാലക്കാട് ഈസ്റ്റ് വുമൻ ലേബർ ബാങ്ക് ഫെഡറേഷൻ മുഖേന എരിമയൂരിലെ കേന്ദ്രത്തിലേക്ക് മാറ്റി.
അധികം പഴക്കമില്ലാത്ത ട്രാക്ടറും ടില്ലറും മാത്രമാണ് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ഷെഡിൽ അവശേഷിച്ചത്. ഉപയോഗശൂന്യമായി കിടക്കുന്ന ട്രാക്ടറിന്റെ കാര്യത്തിൽ തുടർനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ചർച്ചയും നടന്നിരുന്നു.
ആദ്യഘട്ടത്തിൽ ട്രാക്ടർ വാങ്ങുന്നതിനായി രൂപീകരിച്ച എവർഗ്രീൻ വനിതാ ലേബർ ബാങ്കിലെ അംഗങ്ങളെ വിളിച്ചുകൂട്ടി വിഷയം പരിഹരിക്കാൻ തീരുമാനിച്ചെങ്കിലും ബന്ധപ്പെട്ടവരിൽനിന്ന് പ്രതികരണമുണ്ടായില്ലെന്നാണ് അധികൃതർ പറയുന്നത്.
Palakkad
കന്നിക്കൊയ്ത്തിന്റെ വരവറിയിച്ച് കരിമ്പനപ്പട്ടകളിൽ കിളിക്കൂടുകൾ
വടക്കഞ്ചേരി: നെല്ലറയിലെ നെൽപാടങ്ങൾ കതിരണിഞ്ഞ് മഞ്ഞപ്പട്ടണിയുമ്പോൾ ഒപ്പം കൂടൊരുക്കി കൂട്ടുകൂടാൻ തൂക്കണാംകുരുവി (കുഞ്ഞാറ്റക്കിളികൾ) കളും നിറഞ്ഞുതുടങ്ങി. വയൽവരമ്പുകളിലെ കരിമ്പനകളിലും തെങ്ങുകളിലും കൂടുനിർമാണ തിരക്കുകളിലാണ് ഈ ചെറുപക്ഷികൾ.
നെൽപ്പാടങ്ങൾ കുറഞ്ഞതും കാലഭേദങ്ങളിലെ താളംതെറ്റലുകളും ഈ പക്ഷികളുടെ വരവിന് തടസമായിട്ടില്ല. എങ്കിലും പക്ഷിക്കൂട്ടങ്ങൾ മുമ്പത്തേക്കാൾ കുറഞ്ഞിട്ടുണ്ടെന്നു പാടവരമ്പുകളിലെ കരിമ്പനകളിൽ നൂറുകണക്കിന് കൂടുകളുണ്ടാകാറുള്ള ആയക്കാട്ടെ കർഷകർ പറയുന്നു.
കിളികളുടെ ഹരിതഭൂമികയിൽ പാലക്കാട്ടെ നെല്ലറയ്ക്ക് ഇന്നും സ്ഥാനമുണ്ട്. ശേഷിക്കുന്ന നെൽപാടങ്ങളിലെ ഗ്രാമഭംഗി കൂടിയാണ് പ്രകൃതിയിലെ നെയ്ത്തുകാരായ ഈ പക്ഷിക്കൂട്ടങ്ങൾ.
മനുഷ്യനു സങ്കൽപ്പിക്കാൻപോലും കഴിയാനാകാത്തവിധം അത്രയും മനോഹരമാണ് ഇവയുടെ കൂടുനിർമാണം. ചെറുപക്ഷികൾ അവയുടെ കുഞ്ഞുകൊക്കുകൾകൊണ്ട് നിർമിക്കുന്ന വിസ്മയങ്ങളാണ് ഓരോ കൂടും.
നേരിയ നാരുകൾകൊണ്ട് ഏറെ പ്രയാസപ്പെട്ടാണ് കൂടുണ്ടാക്കുന്നത്. വായുവിൽ ചിറകടിച്ചു നിന്നാണ് കൂടുനിർമാണത്തിന്റെ പ്രാഥമികഘട്ടങ്ങൾ പൂർത്തിയാക്കുക. ഒരു കൂട് നിർമിക്കാൻ ആയിരത്തോളം നാരുകൾ വേണം. അറകളും സൗകര്യങ്ങളുമുള്ള കൂടുനിർമാണം പൂർത്തിയാക്കുന്നത് വലിയ അധ്വാനത്തിലൂടെയാണ്.
കുഞ്ഞുകൊക്കുകൾ കൊണ്ടുതന്നെവേണം ഇതെല്ലാം രൂപപ്പെടുത്താൻ. രണ്ടോ മൂന്നോ മാസത്തെ താമസത്തിനാണ് കുഞ്ഞാറ്റകൾ കൂടുണ്ടാക്കുന്നത്.
നെൽപാടങ്ങളിലെ പുഴുക്കൾ, പ്രാണികൾ, കീടങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇതിനാൽ കുഞ്ഞാറ്റകൾ കർഷകരുടെ മിത്രങ്ങളാണ്. പ്രാദേശിക ദേശാടനപക്ഷികളായ ഇവ കാലാവസ്ഥ, ആഹാരലഭ്യത, ധാന്യങ്ങൾ വിളയുന്ന കാലം എന്നിവ നിരീക്ഷിച്ചാണ് ഓരോ സ്ഥലങ്ങളിലും കൂടൊരുക്കി ചേക്കേറുക. സീസൺ കഴിയുന്നതോടെ പുൽമേടുകളിലേക്കും ചെറിയ പൊന്തക്കാടുകളിലേക്കും ഇവയുടെ ആവാസകേന്ദ്രങ്ങൾ മാറും.
Palakkad
പാലക്കാട്: മാന്പറയിലെ ക്വാറിയുടെ പ്രവർത്തനത്തിനെതിരേ പൗരസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഉപരോധസമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ക്വാറിക്ക് അനുവദിച്ച ലൈസൻസ് റദ്ദാക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നു സമരസമിതി അറിയിച്ചു. ക്വാറിയുമായി ബന്ധപ്പെട്ട പരാതിയിൽ ജിയോളജി വിഭാഗവും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പരിശോധന നടത്തി. നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചതായാണ് സമരസമിതി പറയുന്നത്. പരിശോധനകൾക്ക് പിന്നാലെ ക്വാറിയുടെ പ്രവർത്തനം നിലവിൽ നിർത്തിവച്ചിരിക്കുകയാണ്.
ഇതിനിടെ കഴിഞ്ഞദിവസം വീണ്ടും പ്രവർത്തനം ആരംഭിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധപ്പെട്ട അധികാരികളും സ്ഥലത്തെത്തി പ്രവർത്തനം തടഞ്ഞതായി സമരസമിതി അറിയിച്ചു. ക്വാറിക്ക് പഞ്ചായത്ത് അനുവദിച്ച ലൈസൻസാണ് പ്രധാന പ്രതിഷേധവിഷയം.
പഞ്ചായത്തിലെ 24 വാർഡുകളിലേയും ജനപ്രതിനിധികൾ വിഷയത്തിൽ തങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് സമരസമിതിയുടെ ആരോപണം. ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
സമരത്തിന്റെ ഭാഗമായി 23, 24 വാർഡുകളിൽ ജനകീയ പ്രചാരണവും തുടരുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം കൂടുതൽ ശക്തമാക്കുമെന്നും നിയമപരമായും ജനകീയമായും മുന്നോട്ടുപോകുമെന്നും സമരസമിതി വ്യക്തമാക്കി. ക്വാറി വിഷയത്തിലെ നിയമനടപടികൾക്ക് അഡ്വ. ജോണ്‍ ജോണ്‍ നേതൃത്വം നൽകുന്നതായും സമരസമിതി അറിയിച്ചു.
Palakkad
കൊല്ലങ്കോട്: എവർഗ്രീൻ ഫാർമേഴ്സ് ക്ലബ് കൊല്ലങ്കോടിൽ പാട്ടത്തിനെടുത്തു കൃഷിചെയ്യുന്ന പന്ത്രണ്ട് ഏക്കർ നെൽപ്പാടത്ത് കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ ജൈവകീടനിയന്ത്രണ സാങ്കേതികവിദ്യ വിജയകരമെന്നു വിലയിരുത്തൽ.
ഇതിന്റെ ഭാഗമായി ഏകദേശം 250 മുട്ടക്കാർഡുകൾ പാടത്ത് സ്ഥാപിച്ച് ജൈവകീടനിയന്ത്രണ സംവിധാനം നടപ്പിലാക്കി. മുട്ടക്കാർഡുകളുടെ സമയബന്ധിതമായ വിന്യാസത്തിലൂടെ നെല്ലിന്റെ പ്രധാന കീടങ്ങളായ ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻപുഴു എന്നിവയുടെ ആക്രമണം ഗണ്യമായി നിയന്ത്രിക്കാൻ സാധിച്ചതായി കർഷകർ വിലയിരുത്തി. വിജ്ഞാനകേന്ദ്രത്തിലെ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ഇസ്രായേൽ തോമസും അസിസ്റ്റന്റ് പ്രഫസർ ഡോ.പി.കെ. സജീഷ് എന്നിവരാണ് ഈ ശാസ്ത്രീയ കൃഷിരീതിയുടെ ഉപദേഷ്ടാക്കൾ.
Palakkad
മണ്ണാർക്കാട്: അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ രംഗത്തേക്ക് മണ്ണാർക്കാടിന്റെ സ്വന്തംപേരിൽ ഒരു പുതിയ ഫുട്ബോൾടീം. ഡോറോ റോയൽ മണ്ണാർക്കാട് എഫ്സി ഉദ്ഘാടനം ചെയ്തു.
വരാനിരിക്കുന്ന സീസണ്‍മുതൽ കേരളത്തിലെ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ് മൈതാനങ്ങളിൽ ഇനി മണ്ണാർക്കാടിന്റെ സ്വന്തംപേരിൽ പന്തുരുളും. ടീമിന്റെ ഉദ്ഘാടനവും ലോഗോ അനാഛാദനവും കോടതിപ്പടി ഡോറോ കോർട്ട് യാർഡിൽ പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു. ഫുട്ബോൾരംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ വിവിധ താരങ്ങളെ ചടങ്ങിൽ ആദരിച്ചു.
എഎസ്എഫ്എ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേരള ടീം ക്യാപ്റ്റൻ ആസിഫ് സഹീർ മുഖ്യാതിഥിയായി. നഗരസഭാ ചെയർപേഴ്സണ്‍ കെ. സജ്ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കർ, നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ. ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ബഷീർ, നഗരസഭാ കൗണ്‍സിലർമാർ, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, എഎസ് എഫ്എ ഭാരവാഹികളായ ഹബീബ്, യൂസഫ് ഏമാടൻ, ഫിറോസ് ബാബു, നസീർ എടത്തനാട്ടുകര, രാഷ്ട്രീയ, സാമൂഹ്യ, കായികരംഗത്തെ പ്രമുഖരും എഎസ്എഫ്എ സംസ്ഥാന, ജില്ലാ ഭാരവാഹികളും വിവിധ ക്ലബ് പ്രതിനിധികളും പങ്കെടുത്തു.
Palakkad
കല്ലടിക്കോട്: മാതൃകാ വാടകനിയമം നടപ്പാക്കണം, അശാസ്ത്രീയ നികുതിവർധനവ് പുനഃപരിശോധിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ കരിമ്പ പഞ്ചായത്ത് യൂണിറ്റ് ജനറൽബോഡി യോഗം നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അലിക്കുഞ്ഞ് കൊപ്പൻ ഉദ്ഘാടനം ചെയ്തു.
അജോ അഗസ്റ്റിൻ മഞ്ഞാടിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റീഗൽ മുസ്തഫ, ജില്ലാ വർക്കിംഗ് സെക്രട്ടറി ഷൗക്കത്ത് കരിമ്പനക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് ഹംസ ഹാജി പാറക്കാടൻ, അബ്ദുള്ളക്കുട്ടി പട്ടാമ്പി, കെ. ഇഖ്ബാൽ, കെ,. ബഷീർ, അലയിൽ അബ്ദു, സണ്ണി ഫ്രാൻസിസ് പ്രസംഗിച്ചു.
Palakkad
പാലക്കാട്: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ച് പാലക്കാട് സാൻജോ ടവറിലെ സെഹിയോൻ ടൗണ്‍ മിനിസ്ട്രീസ് ചാപ്പലിൽ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വിശുദ്ധകുർബാനയർപ്പിച്ചു സന്ദേശം നൽകി.
മനുഷ്യജീവന്റെ വിളിയും മാതൃത്വത്തിന്റെ പ്രത്യുത്തരവും അടിസ്ഥാനമാക്കി പരിശുദ്ധ അമ്മയോട് ആധുനിക സമൂഹം സമന്വയപ്പെടാൻ ബിഷപ് ആഹ്വാനം ചെയ്തു. സഭയ്ക്കും വൈദികർക്കും യുവജനങ്ങൾക്കും കൂടുംബങ്ങൾക്കും ശുശ്രൂഷയിൽ പങ്കെടുക്കുന്നവരുടെ പ്രത്യേകനിയോഗങ്ങൾക്കുമായി വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ കാഴ്ചവച്ച മൂന്നു ലക്ഷത്തിലധികം ജപമാലകളും പ്രത്യേകപ്രാർഥനകളും മാതാവ് വഴി പരിശുദ്ധ ബലിയോടൊപ്പം കാഴ്ചവച്ചു. തുടർന്ന് കേക്കുമുറിച്ച് ജനനത്തിരുനാൾ ആഘോഷപൂർവം കൊണ്ടാടി.
Palakkad
അഗളി: മൂന്നരലിറ്റർ വാറ്റുചാരായം സഹിതം ആദിവാസി വിഭാഗക്കാരിയായ വീട്ടമ്മയെ അഗളി എക്സൈസ് സംഘം പിടികൂടി. അട്ടപ്പാടി കോട്ടത്തറ വീട്ടിക്കുണ്ട് ഉന്നതിയിലെ വെള്ളിങ്കിരിയുടെ ഭാര്യ തുളസി (55) ആണ് പിടിയിലായത്. ഇവർക്കെതിരേ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.
വാറ്റുചാരായവുമായി ബന്ധപ്പെട്ട് മറ്റൊരു അബ്കാരി കേസ് ഇവർക്ക് നിലവിലുള്ളതായി എക്സൈസ് അധികൃതർ പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.കെ. ഷിബു, പ്രിവന്റിവ് ഓഫീസർ പ്രമോദ്, പ്രദീപ്, സിഇഒമാരായ അബ്ദുൾറഹ്മാൻ, ഭോജൻ, വനിത സിഇഒ ഷബ്ന ഉമ്മർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Palakkad
ചിറ്റൂർ: നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന സൗത്ത് സോൺ റൈഫിൾ ഷൂട്ടിംഗിൽ ജൂനിയർ മെൻസ് 50 മീറ്റർ പൊസിഷൻ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച ആർ. വൈഭവ് രണ്ടാംസ്ഥാനം നേടി.
ചിറ്റൂർ വിജയമാത കോൺവെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. കോച്ച് ലെനു കണ്ണൻ, സഹോദരിയും നാഷണൽ ഷൂട്ടറുമായ അനഘ എന്നിവരാണ് പരിശീലകർ. പെരുവെന്പ് സ്വദേശികളായ രമേശ് നാരായണൻ- ജിജി ദന്പതികളുടെ മകനാണ് വൈഭവ്.
Palakkad
മണ്ണാർക്കാട്: ജൈവവൈവിധ്യ സംരക്ഷണരംഗത്ത് വിവിധ കർമപരിപാടികൾ പ്രഖ്യാപിച്ച് മണ്ണാർക്കാട്ട് ഒയിസ്ക ചാപ്റ്ററിനു തുടക്കം. മന്ത്രി അഡ്വ.എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. എംഇഎസ് കല്ലടി കോളജ് ബോട്ടണി പഠനവിഭാഗവുമായി സഹകരിച്ച് കോളജിലെ ടാഗോർ ഓഡിറ്റോറിയത്തിൽ നടത്തിയ ഉദ്ഘാടന സമ്മേളനത്തിൽ ഓയിസ്ക ഇന്റർനാഷണൽ നോർത്ത് കേരള പ്രസിഡന്റ് ഡോ. കൃഷ്ണദാസ് മണ്ണാർക്കാട് ചാപ്റ്റർ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബി. അജിത്- പ്രസിഡന്റ്, പൊൻപാറ കോയക്കുട്ടി- വൈസ് പ്രസിഡന്റ്, വിജയലക്ഷ്മി- സെക്രട്ടറി, മുഹമ്മദലി പോത്തുകാടൻ- ജോയിന്റ് സെക്രട്ടറി, ഹസനത്ത്- ട്രഷറർ എന്നിവരാണ് പ്രഥമ ഭാരവാഹികൾ.
കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് എ.എം. ശിഹാബ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകനാ സുജീവനം ബഷീറിനെ കേരള സ്റ്റേറ്റ് സെക്രട്ടറി ജനറൽ പി.പി. രാംദാസ് ആദരിച്ചു. ഒയിസ്ക സൗത്ത് ഇന്ത്യ എൻവയോൺമെന്റ് പ്രോജക്ട് ഡയറക്ടർ പ്രഫ.കെ. സുരേഷ് ബാബു, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി്ന്റ് നീതു ശങ്കർ, മണ്ണാർക്കാട് മുനിസിപ്പൽ കൗൺസിലർ കെ.സി. അബ്ദുറഹിമാൻ, കോളജ് ബോട്ടണി വിഭാഗം മേധാവി എം.കെ. നസീമ പ്രസംഗിച്ചു.
Palakkad
പാലക്കാട്: എംടിയുടേയും മാധവിക്കുട്ടിയുടേയും കഥകളിലെ കഥാപാത്രങ്ങൾ അരങ്ങിൽ നിറഞ്ഞാടിയതു വിദ്യാർഥികൾക്കു പുത്തൻകാഴ്ചയായി. മേഴ്സി കോളജ് ഭാഷാവിഭാഗവും കലാക്ഷേത്രയും സംയുക്തമായി സംഘടിപ്പിച്ച കഥയരങ്ങ് നാടകാവിഷ്കാരവും സെമിനാറും വിഖ്യാതകഥാപാത്രങ്ങളെ അടുത്തറിയാനുള്ള വേദിയായി.
മേഴ്സി കോളജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. നമിത ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം എൻഎസ്എസ് കോളജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.സി. രാജേശ്വരി സെമിനാർ നയിച്ചു. ഹിസ്റ്ററി വിഭാഗം മേധാവി സിസ്റ്റർ ഡോ.ഇ.ടി. ഷൈനി പ്രസംഗിച്ചു. ഡോ.പി.സി. ഏലിയാമ്മ രചനയും സംവിധാനവും നിർവഹിച്ച ആറു നാടകങ്ങളാണ് അരങ്ങിലെത്തിയത്.
Palakkad
മണ്ണാർക്കാട്: കെഎസ്ടിഎ മണ്ണാർക്കാട് ഉപജില്ലാ കമ്മിറ്റി ഓഫീസിന്റേയും പ്രവർത്തക കൺവെൻഷന്റേയും ഉദ്ഘാടനം കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. അരുൺകുമാർ നിർവഹിച്ചു. മണ്ണാർക്കാട് സബ്ജില്ലാ പ്രസിഡന്റ് ടി.ആർ. രജനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. ഭക്തഗിരീഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ. മണികണ്ഠൻ, ജി.എൻ. ഹരിദാസ്, മിനി ജോൺ, ജില്ലാ കമ്മിറ്റി അംഗം വി. ഉഷാദേവി പ്രസംഗിച്ചു.
Palakkad
പാലക്കാട്: യുവജനങ്ങളുടെ നേതൃത്വവികസനത്തിനും സാമൂഹിക പ്രതിബദ്ധതക്കും ഊന്നൽനൽകി ജെസിഐ പാലക്കാട് ഫോർട്ട് 15 വരെ സംഘടിപ്പിക്കുന്ന ജെസിഐ വാരാഘോഷത്തിനു തുടക്കമായി.
ആദ്യദിന പരിപാടിയായി ജെസിഐ മേഖല 28 ന്റെ വാരാഘോഷ ഉദ്ഘാടനവും കുടിവെള്ളത്തിന് പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം പടിപടിയായി കുറക്കുക എന്ന ലക്ഷ്യത്തോടെ ജെസിഐ ഇന്ത്യ നടപ്പാക്കുന്ന സസ്റ്റെയിനബിൾ സിപ്പിംഗ് പരിപാടിയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് ആയുഷ് കെയർ ഫൗണ്ടേഷന്റെ സഹകരണത്തോടെ 250 സ്റ്റീൽ കുപ്പികൾ വിതരണം ചെയ്തു.
പിന്നണി ഗായകനും നടൻപാട്ട് കലാകാരനുമായ പ്രണവം ശശി മുഖ്യാതിഥിയായി. ജെസിഐ മുൻ ദേശീയ പ്രസിഡന്റ് പി. സന്തോഷ് കുമാർ വിശിഷ്ടാതിഥിയായി. ചടങ്ങിൽ പ്രസിഡന്റ് കെ.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു.
പ്രോജക്ട് ഡയറക്ടർ അഭയ് അലക്സ് നന്ദി പറഞ്ഞു. വാരാചരണത്തിന്റെ ഭാഗമായി വരുംദിവസങ്ങളിൽ നേതൃത്വ, നൈപുണ്യ വികസന പരിശീലനം, വിദ്യാർഥികൾക്ക് പ്രസംഗ മത്സരം, ബിസിനസ് നെറ്റ് വർക്കിംഗ്, വികസന പരിപാടികൾ, സോഷ്യൽ മീഡിയ കാന്പയിൻ, കുടുംബബന്ധങ്ങളുടെ പ്രാധാന്യം ഉയർത്തിപ്പിടിച്ച് ഫാമിലി ബോണ്ടിംഗ് ഡേ, സല്യൂട്ട് ദി സൈലന്റ് സ്റ്റാർ, ഔട്ട് സ്റ്റാൻഡിംഗ് യംഗ് പേഴ്സണ്‍, കമൽപത്ര പുരസ്കാരങ്ങളുടെ വിതരണം എന്നിവ നടക്കും. വാരാഘോഷ കോ-ഓർഡിനേറ്റർ അർഷാദ് മുഹമ്മദ് നേതൃത്വം നൽകും.
Palakkad
എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ കായികമേള- ജ്വാല 2026 കോട്ടപ്പള്ള സ്കൂൾ മൈതാനിയിൽ നടത്തി. 75 ഇനങ്ങളിലായി യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിലെ 1500 കായികതാരങ്ങൾ പങ്കെടുത്തു. സ്കൂൾ പൂർവവിദ്യാർഥിയും ദേശീയ ഫുട്ബോൾ താരവുമായ വി.പി. സുഹൈർ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് അബ്ദുൽസലാം പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു.
Palakkad
ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റയിൽ അമ്പതിലധികംപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ ഞായറാഴ്ച മണ്ണമ്പറ്റയിലെ കൺവെൻഷൻ സെന്ററിൽ വൈകീട്ട് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത എൺപതോളംപേർക്കും വയറിളക്കവും ഛർദിയും ഉൾപ്പെടെയുള്ള അസുഖങ്ങളും മറ്റു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. സംഭവത്തെത്തുടർന്ന് ജില്ലാ മെഡിക്കൽഓഫീസിൽ നിന്നുള്ള എപ്പിഡെമിയോളജിസ്റ്റും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം മേഖലകളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരും എച്ച്ഐ, ജെഎച്ച്ഐ തുടങ്ങിയ ആരോഗ്യവകുപ്പ് ജീവനക്കാരും പ്രദേശത്ത് നേരിട്ടെത്തി പരിശോധനകൾക്ക് നേതൃത്വം നൽകി.
വിവാഹസൽക്കാരത്തിന് ആവശ്യമായ മീനും ചിക്കനും പാലക്കാട്ടുനിന്നാണ് വാങ്ങിയതെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഫുഡ് സേഫ്റ്റി വിഭാഗത്തിന് ഔദ്യോഗികമായി റിപ്പോർട്ട് കൈമാറി.
കൺവെൻഷൻ സെന്ററിൽ ആരോഗ്യവകുപ്പ് സംഘം നേരിട്ടെത്തി പരിശോധന നടത്തുകയും ഇവിടെ ഉപയോഗിച്ച വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് കൂടുതൽ പരിശോധനയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ലാബിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
വിവാഹസൽക്കാരത്തിൽ പങ്കെടുത്തശേഷം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ഉടൻ തന്നെ ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഷെരീഫ് അറിയിച്ചു.
കടമ്പഴിപ്പുറം ബ്ലോക്ക് സിഎച്ച്സി പരിധിയിൽവരുന്ന പ്രദേശങ്ങളിൽ ഈ വിവാഹത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച ആർക്കെങ്കിലും ശാരീരിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണമെന്നും മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.
Palakkad
പാലക്കാട്: കൊടുന്തിരപ്പുള്ളി വിമലഹൃദയ ദേവാലയത്തിൽ എട്ടുനോമ്പാചരണം പൂർത്തിയാക്കി പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ആഘോഷിച്ചു.
ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ലീരാസ് പതിയാൻ മുഖ്യകാർമികത്വം വഹിച്ചു. ഫാ. അശ്വിൻ കണിവയലിൽ തിരുനാൾ സന്ദേശം നൽകി. തുടർന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ജപമാല പ്രദക്ഷിണം നടത്തി.
രാത്രി നൂറുകണക്കിനാളുകൾ പങ്കെടുത്ത ഊട്ടുനേർച്ചയുമുണ്ടായിരുന്നു. വികാരി ഫാ. ജൈജു കൊഴുപ്പക്കളം, കൈക്കാരന്മാരായ ജോയ് നാരംവേലിൽ, മാർട്ടിൻ കുറുങ്ങാടൻ, ജനറൽ കൺവീനർ ജോബ് കണിവയലിൽ, ജോയിന്റ് കൺവീനർ റോസ്ലി ജോയ് ആലപ്പാട്ട് എന്നിവർ തിരുനാൾ ആഘോഷങ്ങൾക്കു നേതൃത്വം നൽകി.
ലൂർദ്മാതാ ഫൊറോന പള്ളിയിൽ
വടക്കഞ്ചേരി: മരിയൻ തീർഥകേന്ദ്രമായ വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും എട്ടുനോമ്പാചരണവും സമാപിച്ചു. തിരുനാളിനോടനുബന്ധിച്ച് ഒന്നാംതീയതി മുതൽ ദിവസവും വൈകീട്ട് അഞ്ചിന് ആഘോഷമായ ദിവ്യബലി, പ്രസംഗം, നൊവേന, ലദീഞ്ഞ് നേർച്ചവിതരണം എന്നിവയുണ്ടായി.
തിരുനാൾ ദിനമായ ഇന്നലെ വണ്ടാഴി സാൻപിയോ ആശ്രമത്തിലെ ഫാ. ഫ്രാങ്കോ വടക്കൻ കാർമികത്വം വഹിച്ച് സന്ദേശം നൽകി. സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
ഫാ. ആശിഷ് പെരുംപുഴയിൽ, ഫാ. മെൽവിൻ ചിറമേൽ, ഫാ. സൈമൺ കൊള്ളന്നൂർ, ഫാ. ബെർണാഡോ കുറ്റിക്കാടൻ, ഫാ.ബ്രിന്റെ മനയത്ത്, ഫാ. ആന്റണി പുത്തൂർ, ഫാ. ജിബിൻ കണ്ടത്തിൽ എന്നീ വൈദികർ തിരുകർമങ്ങൾക്ക് കാർമികത്വം വഹിച്ചു. വികാരി ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ, അസിസ്റ്റന്റ് വികാരി ഫാ. സാൻജോ ചിറയത്ത്, കൈക്കാരന്മാരായ സണ്ണി നടയത്ത്, ബാബു തെങ്ങുംപള്ളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരുനാൾ പരിപാടികൾ.
വചനഗിരി സെന്റ് ജോർജ് പള്ളിയിൽ
വടക്കഞ്ചേരി: കണച്ചിപരുത വചനഗിരി സെന്റ് ജോർജ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പാചരണത്തിനും ജനനത്തിരുനാളിനും സമാപനമായി.
ഫാ. ഗിൽബർട്ട് എട്ടൊന്നിൽ കൊടിയേറ്റിയായിരുന്നു തിരുനാളിന് തുടക്കമായത്. വികാരി ഫാ. ഹെൽബിൻ മീമ്പള്ളിൽ, ഇടവകാംഗം ഫാ.സിജുകോൽത്താമ്പ്രയിൽ എന്നിവർ സഹകാർമികരായി. തുടർന്നുള്ള ദിവസങ്ങളിൽ ഫാ. സാൻജോ ചിറയത്ത്, ഫാ. ലീരാസ് പതിയാൻ, ഫാ. ജോയ്സൺ ആക്കപറമ്പിൽ, ഫാ. ബിജു കുമ്മംകോട്ടിൽ, ഫാ. ജോൺ മരിയ വിയാനി ഒലക്കേങ്കിൽ, ഫാ. സെബാസ്റ്റ്യൻ കളമ്പാടൻ എന്നിവർ തിരുകർമങ്ങൾക്ക് കാർമികത്വം വഹിച്ചു.
തിരുനാൾ ദിനമായ ഇന്നലെ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി പ്രഫസറും മുൻ വികാരിയുമായ ഫാ. ജോബി കുന്നത്തേട്ട് തിരുകർമങ്ങൾക്ക് കാർമികത്വം വഹിച്ചു. ദിവസവും വൈകീട്ട് ജപമാല തുടർന്ന് ദിവ്യബലി, ലദീഞ്ഞ്,നേർച്ച എന്നിവയുണ്ടായി. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. ഹെൽബിൻ മീമ്പള്ളിൽ, കൈക്കാരന്മാരായ ബെന്നി കളമ്പുകാട്ട്, ബോബി മുണ്ടയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
ചാലിശേരി പള്ളിയിൽ
കൂറ്റനാട്: ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു. തിങ്കളാഴ്ച രാത്രി നടന്ന പ്രസിദ്ധമായ എട്ടുനോമ്പ് റാസയിൽ ആയിരങ്ങൾ പങ്കെടുത്തു. സന്ധ്യാപ്രാർഥനയ്ക്ക് തുമ്പമൺ ഭദ്രാസനാധിപൻ മോർ മിലിത്തിയോസ് യൂഹനോൻ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.
Palakkad
കല്ലടിക്കോട്: മറ്റുള്ളവരിലെ നന്മകണ്ട യേശുവിന്റെ അമ്മയെപ്പോലെ സഹായിക്കാനും പരിചരിക്കാനും നമുക്ക് ഓരോരുത്തർക്കും സാധിക്കണമെന്നു പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ.മാതൃത്വം ദൈവദാനമാണെന്നും സ്ത്രീകൾ ദൈവത്തിന്റെ സഹകാരികളാണെന്നും ബിഷപ് പറഞ്ഞു.
ഓരാഴ്ചയായി ആഘോഷിച്ചുവന്ന മൈലമ്പുള്ളി സെന്റ് മേരീസ് പള്ളിയിലെ എട്ടുനോമ്പ് ആചരണത്തിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന്റേയും സമപനത്തിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
ബിഷപിന്റെ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം, ലദീഞ്ഞ് എന്നിവയുണ്ടായിരുന്നു. ജൂബിലി സ്മാരക സുവനീറും ബിഷപ് പ്രകാശനം ചെയ്തു.
ടാബ്ലോയും സ്നേഹവിരുന്നുമുണ്ടായിരുന്നു.
ഇടവക വികാരി ഫാ. ജോർജ് തെരുവൻകുന്നേൽ, കൈക്കാരന്മാരായ ജോർജ് ചെന്നക്കാട്ടുകുന്നേൽ, കുര്യാക്കോസ് ആലുങ്കൽ എന്നിവർ നേതൃത്വം നൽകി.
Palakkad
പാലക്കാട്: ഈമാസം 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ പെരുമാറ്റച്ചട്ടലംഘനം തടയാൻ നിരീക്ഷണം ശക്തമാക്കാൻ ജില്ലാ കളക്ടർ കെ. സുധീർ നിർദേശം നൽകി.
തെരെഞ്ഞെടുപ്പ് നടപടികൾ സുതാര്യമായും സമാധാനപരമായും പൂർത്തിയാക്കണം.
അതിനായി ഏഴു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധനകൾ ശക്തമാക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പറക്കാട്ടുചള്ള, കരിമ്പ ഗ്രാമപഞ്ചായത്തിലെ വെട്ടം, ശ്രീകൃഷ്ണപുരത്തെ രാഗംകോർണർ, ചിറ്റൂർ- തത്തമംഗലം നഗരസഭയിലെ പരുത്തിക്കാവ് , മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബികനഗർ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ അത്തിപ്പൊറ്റ, പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശ്ശന എന്നീ വാർഡുകളിലേക്കും ഡിവിഷനുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്.
സ്ഥാനാർഥികൾക്ക് ഈമാസം പത്തുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 11ന് നടക്കും. ജില്ലാകളക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ സി.എം. അബ്ദുൽ മജീദ്, വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.
Palakkad
കല്ലടിക്കോട്: കെഎസ്ഇബി മുണ്ടൂർ സെക്്ഷനു കീഴിൽ വരുന്ന കല്ലടിക്കോട് ഭാഗത്തെ ട്രാൻസ്ഫോർമറുകളടക്കമുള്ള വൈദ്യുതിലൈനുകൾ കാടുകയറി അപകടാവസ്ഥയിൽ.
കല്ലടിക്കോട് കീരിപ്പാറ ഭാഗത്തുള്ള 110 കെവി ലൈനിന്റെ ട്രാൻസ്ഫോർമർ ഉൾപ്പടെയുള്ള ലൈനുകളിലാണ് കാടുകളും വള്ളിയുംകയറി അപകടാവസ്ഥയിലായിരിക്കുന്നത്. കാഞ്ഞിരപ്പുഴ പ്രധാന കനാലിനോട് ചേർന്നുനിൽക്കുന്ന വൈദ്യുതിക്കാലിൽ ചെടികൾ കയറിയതോടെ സമീപത്തുകൂടെ നടക്കുന്നതുപോലും അപകടകരമാണ്.
ഇലകളിൽ തൊട്ടാൽ ഷോക്കടിക്കുമെന്നു പരിസരവാസികൾ പറഞ്ഞു.കല്ലടിക്കോട് വാക്കോട് കനാൽറോഡിലെ വൈദ്യുതി ലൈനുകളിലും ഇതേ അവസ്ഥയാണ്. മീൻവല്ലം ജലവൈദ്യുതി പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വാക്കോട് സബ് സ്റ്റേഷനിലൂടെ കെഎസ്ഇബി ലൈനിലേയ്ക്കാണ് കയറ്റിവിടുന്നത്. അതിനാൽ ഈ ലൈനിൽ എപ്പോഴും ഉയർന്ന വോൾട്ടേജിൽ വൈദ്യുതിയുണ്ടാകും.
കാടുംവള്ളിയും കയറി മൂടിക്കിടക്കുന്നതിനാൽ പ്രസരണ നഷ്ടവുമുണ്ടാകും.കുട്ടികളടക്കമുള്ളവർ രാവിലേയും വൈകുന്നേരവും ഈ കനാൽ റോഡിലൂടെയാണ് നടന്നു പോകുന്നത്. കഴിഞ്ഞദിവസം മേയാൻവിട്ട ആടിനു ഈ പോസ്റ്റിൽ ചുറ്റിക്കയറിയ വള്ളി കടിക്കുന്നതിനിടയിൽ ഷോക്കേറ്റിരുന്നു.കൂടുതൽ അപകടങ്ങളുണ്ടാകുന്നതിനുമുമ്പ് കാടുകൾ വെട്ടിത്തെളിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.
Palakkad
അഗളി: അട്ടപ്പാടി പുതുർ പഞ്ചായത്തിൽ പാലൂർ ഊരിൽ മൂന്നുമാസം പ്രായമുള്ള പശുക്കുട്ടിയെ പുലി കൊന്നുതിന്നു. കഴിഞ്ഞദിവസം രാത്രിയാണ് പുലിയുടെ ആക്രമണമുണ്ടായത്. പുതൂർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് ബിഎഫ്ഒ നിതിനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മതിയായ രേഖകൾ സമർപ്പിക്കുന്നതോടെ മുഴുവൻ നഷ്ടപരിഹാരത്തുകയും നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു.
പാലൂർ ഊരിലെ തന്നെ മുരുകൻ കക്കിയുടെ തൊഴുത്തിൽ കെട്ടിയിരുന്ന കാളയ്ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റു. പ്രദേശത്ത് വന്യമൃഗ ശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
Palakkad
മംഗലംഡാം: കനത്തചൂടിൽ നെൽപ്പാടങ്ങൾ ഉണക്കഭീഷണിയിലായതിനെ തുടർന്ന് മംഗലംഡാമിൽ നിന്നുള്ള വെള്ളം കിഴക്കഞ്ചേരി വഴിയുള്ള ഇടതുകര കനാലിലേക്ക് വിട്ടു. വക്കാല, ചെറുകുന്നം പാടശേഖരങ്ങളിൽ വെള്ളംവറ്റി കതിരുവരുന്ന നെല്ല് ഉണക്ക ഭീഷണിയിലാണെന്ന കർഷകരുടെ പരാതിയെ തുടർന്നാണ് വെള്ളം വിട്ടിട്ടുള്ളത്.
മൂന്നുദിവസം വെള്ളം വിടാനാണ് ഇപ്പോൾ തീരുമാനമെന്നും പാടങ്ങളിൽ വെള്ളമായില്ലെങ്കിൽ കൂടുതൽദിവസം വെള്ളംവിടുമെന്നും ഇറിഗേഷൻ മംഗലംഡാം അസിസ്റ്റന്റ് എൻജിനിയർ ഗോകുൽ പറഞ്ഞു. കനാലുകളിൽ പൊന്തക്കാടും മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നതിനാൽ വെള്ളം ഒഴുകാൻ പ്രയാസമുണ്ട്.
വെള്ളം ആവശ്യമുള്ള വക്കാലപ്രദേശം ഡാമിൽനിന്നു രണ്ടുകിലോമീറ്ററിനുള്ളിലായതിനാൽ കനാലിലെ പൊന്തക്കാടുകൾക്കിടയിലൂടെ ഒഴുകി വെള്ളം പാടങ്ങളിലെത്തും. സെപ്റ്റംബർ ആദ്യത്തിൽ ഒന്നാംവിള കൃഷിക്കായി ഡാമിൽനിന്നു കനാലിലേക്ക് വെള്ളം വിടേണ്ടിവരുന്നത് അപൂർവമാണ്. മഴയില്ലാതെ പകൽ തുടരുന്ന കനത്ത ചൂട് മറ്റു കാർഷിക വിളകൾക്കും വലിയ ദോഷമാണുണ്ടാക്കുന്നത്. മഴക്കുറവിൽ പാൽ ഇല്ലാതെ റബർകർഷകരും ദുരിതത്തിലാണിപ്പോൾ.
Palakkad
ചിറ്റൂർ: നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു കെ. അച്യുതനെന്ന് ഷാഫി പറമ്പിൽ എംപി. തത്തമംഗലത്തു നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം പാർട്ടിക്കാർ തെറ്റുചെയ്താലും അത് തെറ്റാണെന്നു പറയാനും ശരികളെ ചേർത്തുപിടിച്ച് സംരക്ഷിക്കുന്ന അച്ചുവേട്ടൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നെന്നും എംപി കൂട്ടിച്ചേർത്തു. അനുശോചന യോഗത്തിൽ കോൺഗ്രസ് നേതാവ് സച്ചിതാനന്ദ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എതിർചേരിക്കാർപോലും ഏറെ ബഹുമാനിക്കുകയും നേതാവേ എന്നുവിളിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു അച്ചുവേട്ടനെന്ന് സിപിഎം ചിറ്റൂർ ഏരിയ സെക്രട്ടറി ആർ. ശിവപ്രകാശ് പറഞ്ഞു.
നഗരസഭാ ചെയർമാൻ ആർ. ബാബു, മുൻ എംഎൽഎമാരായ കളത്തിൽ അബ്ദുള്ള, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ ഏ.കെ. ഓമനക്കുട്ടൻ, ഷാജഹാൻ, മഹേഷ്, കെ.എസ്. തനികാചലം, ആർ. സദാനന്ദൻ, മുരളി തറക്കളം, ജില്ലാ പഞ്ചായത്തംഗം കെ.എം. ഫെബിൻ, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ശിവദാസ്, പി. ശിവാനന്ദൻ, കേരള വ്യാപാരി വ്യവസായി ചിറ്റൂർ മേഖല പ്രസിഡന്റ് പി. അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
Palakkad
വടക്കഞ്ചേരി: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള ആശങ്കകൾ ചർച്ചചെയ്യുന്നതിനും പരിഹാര നടപടികൾക്കുമായി കിഴക്കഞ്ചേരി പഞ്ചായത്തിലെ പാലക്കുഴി, വാൽകുളമ്പ് എന്നീ വാർഡുകളിൽ നാളെയും 14നും സ്പെഷൽ ഗ്രാമസഭകൾ ചേരും.
അടിയന്തരമായി പ്രത്യേക ഗ്രാമസഭകൾ വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് പ്രശ്നബാധിത പ്രദേശങ്ങളിലെ ജനങ്ങൾ ഒപ്പുശേഖരണം നടത്തി പഞ്ചായത്ത് മെംബർമാർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഇന്നലെ പഞ്ചായത്ത് ഭരണസമിതിയുടെ യോഗം ചേർന്ന് തീരുമാനമെടുത്തത്.
ജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന യാതൊരു നടപടിയും അംഗീകരിക്കില്ലെന്ന് യോഗത്തിനു ശേഷം പ്രസിഡന്റ് പി.എം. കലാധരൻ പറഞ്ഞു.പ്രശ്നബാധിതമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നു ജനങ്ങൾ ഒപ്പിട്ടു നൽകുന്ന നിവേദനങ്ങൾ ഇത്തരത്തിൽ അതാത് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് കൈമാറേണ്ടതുണ്ട്.
എന്നാൽ മാത്രമേ സ്പെഷൽ ഗ്രാമസഭ വിളിച്ചുകൂട്ടലും വിഷയം ചർച്ചചെയ്ത് പ്രമേയം പാസാക്കുന്ന നടപടികളുമുണ്ടാകൂ. ഈ മാസം 27നകം പരാതികളും പ്രമേയങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകണമെന്നാണ് നിർദേശമുള്ളത്.
ജൂലൈ 27ന് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച ഇഎസ്എ കരട് വിജ്ഞാപനം സംബന്ധിച്ച് ചർച്ച, അതിൽ തീരുമാനമെടുക്കൽ, തീരുമാനങ്ങൾ പ്രമേയമായി അവതരിപ്പിച്ച് അംഗീകരിക്കൽ തുടങ്ങിയ വിഷയങ്ങളാണ് പ്രത്യേക ഗ്രാമസഭയിൽ അജണ്ടയായി നിർദേശിക്കുന്നത്.
ജില്ലയിൽ മാത്രം 13 വില്ലേജുകളാണ് പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതിലോലപരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.13 വില്ലേജുകളിലായി നൂറ്റന്പതോളം വാർഡുകൾ പ്രശ്നസാധ്യതാ പട്ടികയിലുണ്ട്.
Palakkad
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു മേഖല മൈസൂരുവിൽ ലയിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി എം. വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകി.
വിഭജനം പാലക്കാട് ഡിവിഷന്റെ സാന്പത്തിക ഭദ്രത, പ്രവർത്തനക്ഷമത, വികസനസാധ്യതകൾ എന്നിവയേയും കേരളത്തിന്റേയും മലബാർമേഖലയുടേയും ദീർഘകാല താത്പര്യങ്ങളേയും ബാധിക്കുമെന്ന് നിവേദനത്തിൽ പറഞ്ഞു.പുതിയ വിഭജനം പാലക്കാട് ഡിവിഷനെ കൂടുതൽ ദുർബലമാക്കുമെന്നും നിവേദനത്തിലുണ്ട്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ. ജയദേവൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.പി. ഷഫീക്ക്, ജില്ലാ ട്രഷറർ എം.എ. ജിതിൻ രാജ്, ജോയിന്റ് സെക്രട്ടറിമാരായ കെ. ഷൈജു, എ.എൻ. നീരജ്, വൈസ് പ്രസിഡന്റുമാരായ കെ. ശ്രീരാജ്, എ. മുഹമ്മദ് മുനീർ, ജില്ലാ കമ്മിറ്റി അംഗം കെ.പി. ഐശ്വര്യ എന്നിവർ പങ്കെടുത്തു.
Palakkad
പാലക്കാട്: പാലന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 48 വയസുള്ള സ്ത്രീയുടെ വയറ്റിൽ കണ്ടെത്തിയ ഏകദേശം രണ്ടുകിലോഗ്രാം ഭാരമുള്ള അപൂർവവും ഭീമാകാരവുമായ റെട്രോപെറിറ്റോണിയൽ സിസ്റ്റിക് മുഴ സങ്കീർണ ശസ്ത്രക്രിയയിലൂടെ പൂർണമായി നീക്കംചെയ്തു.
ഇടത് കിഡ്നി, യൂറീറ്റർ, പ്രധാന രക്തക്കുഴലുകൾ, കുടൽ, പാൻക്രിയാസ് എന്നിവയുടെ വളരെ അടുത്തായിരുന്നു മുഴ എന്നതിനാൽ ശസ്ത്രക്രിയ വെല്ലുവിളിയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. വയർതുറന്ന് നടത്തിയ സൂക്ഷ്മമായ ശസ്ത്രക്രിയയിലൂടെ മുഴ പൂർണമായി നീക്കംചെയ്തു. ഹിസ്റ്റോപത്തോളജി പരിശോധനയിൽ അർബുദസ്വഭാവമില്ലാത്ത മുഴ എന്നാണ് റിപ്പോർട്ട് ചെയ്തത്.
ഡോ.എ.എസ്. ദിലീഷ്, ഡോ.കെ.എ. അരുണ്‍, ഡോ.കെ.കെ. അശ്വിൻ, ഡോ. ദച്ചിനേശ്വർ, ഡോ. സായിതേജ എന്നിവരടങ്ങിയ ജനറൽ ആൻഡ് ലാപറോസ്കോപിക് സർജറി വിഭാഗമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
യൂറോളജി, ഗൈനക്കോളജി, റേഡിയോളജി, അനസ്തേഷ്യ, ഒടി ടീമുകളുടെ സംയോജിത പ്രവർത്തനവും ശസ്ത്രക്രിയയുടെ വിജയത്തിന് സഹായകമായി. ശസ്ത്രക്രിയയ്ക്കുശേഷം രോഗി സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.
Palakkad
കല്ലടിക്കോട്: തുടർച്ചയായി ദുരന്തങ്ങൾ സംഭവിക്കുന്ന മീൻവല്ലം പ്രദേശത്ത് അപകടമരണങ്ങൾ തടയാൻ ശാശ്വത പരിഹാരം കാണണമെന്നു സർവകക്ഷിയോഗം ആവശ്യപ്പെട്ടു.
കരിമ്പ പഞ്ചായത്തിന്റേയും വനംസംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ വിളിച്ചുചേർത്ത വിവിധ വകുപ്പ് തലവന്മാരുടെ യോഗത്തിലാണ് ആവശ്യമുയർന്നത്.
മൂന്നേക്കർ മുതൽ മീൻവല്ലം വരെയുള്ള മൂന്നുകിലോമീറ്റർ റോഡിന്റെ വശത്തുകൂടെ ഒഴുകുന്ന തുപ്പനാട് പുഴയ്ക്ക് സംരക്ഷണവേലി നിർമിക്കണമെന്നും വനം, പൊലിസ്, പഞ്ചായത്ത്, അഗ്നിശമനസേന, റവന്യു വകുപ്പുകൾ ഊർജിതമായി ഇടപെടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
വൈകുന്നേരങ്ങളിൽ യൂണിഫോമിട്ട വനം, പൊലിസ് ഉദ്യോഗസ്ഥർ പ്രദേശത്ത് പട്രോളിംഗ് നടത്തണമെന്നും അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും സന്ദർശകരെ നിയന്ത്രിക്കാൻ വനംസംരക്ഷണസമിക്കു കൂടുതൽ അധികാരം നൽകണമെന്നും കൂടുതൽ സ്റ്റാഫിനെ നിയമിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
അപകടകരമായ ഇരുട്ടുകുഴി ഭാഗത്തെ ഗുഹകൾ മണ്ണിട്ട് നികത്തണമെന്നും പുഴയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തി ആളുകൾക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കണമെന്നും വാർഡ് അംഗം തങ്കച്ചൻ മാത്യൂസ് ആവശ്യപ്പെട്ടു. പുഴയുടെ തീരത്ത് മീൻവല്ലം റോഡരികിൽ കമ്പിവേലി നിർമിക്കണമെന്നും വൈദ്യുതിവേലികൾ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കണമെന്നും അഭിപ്രായം ഉയർന്നു.
കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയി, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് നവാസ്, പഞ്ചായത്ത് അംഗങ്ങളായ തങ്കച്ചൻ മാത്യൂസ്, ഷക്കീല, സി.കെ. മുഹമ്മദ് മുസ്തഫ, കെ. രാധാകൃഷ്ണൻ, അജേഷ് പുല്ലായിൽ, അഗ്നിശമനസേന കോങ്ങാട് ഓഫിസർ എൻ.കെ. ഷാജി, ആർഎഫ്ഒ ആർ. സജീവ്, ഡെപ്യൂട്ടി തഹസിൽദാർ ഷാജി കെ. ആൻഡ്രൂസ്, സർക്കിൾ ഇൻസ്പെക്ടർ എം.ബി. രാജേഷ്, സബ് ഇൻസ്പെക്ടർ കെ. സാലീം, ആർ. ശശിഭൂഷൺ, കെ. അബ്ബാസ് അലി, ടി.ആർ. രതീഷ്, കെ. മുരളീധരൻ, ഷാജി കിനാക്കുഴി, ജോണിക്കുട്ടി സാം, പഞ്ചായത്ത് സെക്രട്ടറി ഇ. അസീസ്, ടി.ആർ. രമേഷ്, തോമാച്ചൻ കൂനംപാറ തുടങ്ങിയവർ പ്രസംഗിച്ചു.
ഉപതെരഞ്ഞെടുപ്പിന്റെ പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ തീരുമാനങ്ങളെടുക്കാൻ പരിമിതികളുണ്ടെന്നും ഈമാസം 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുശേഷം ഉചിതമായ തീരുമാനങ്ങൾ സ്വീകരിക്കുമെന്നും കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത പറഞ്ഞു.
കഴിഞ്ഞ ദിവസം ഇരുട്ടുകുഴി കയത്തിൽ മുങ്ങിമരിച്ച അഹമ്മദ് ഇസയുടെ മൃതദേഹം മുങ്ങിയെടുത്ത പ്രദേശവാസികളേയും നേതൃത്വം നൽകിയ ഉദ്യോഗസ്ഥരേയും അനുമോദിച്ചു.
Palakkad
ചിറ്റൂർ: നാട്ടുകാരുടെ അച്ചുവേട്ടനായ മുൻ എംഎൽഎ കെ. അച്യുതന്റെ വിയോഗം കോൺഗ്രസിനും ചിറ്റൂരുകാർക്കും നികത്താനാവാത്ത നഷ്ടം. ദീർഘകാലം ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർമാനും പിന്നീട് 20 വർഷക്കാലം ചിറ്റൂർ എംഎൽഎയുമായി നൽകിയ സേവനം ചിറ്റൂരുകാർക്ക് മറക്കാനാകില്ല.
തത്തമംഗലത്തെ ചാലക്കളത്തെ കെ. അച്യുതന്റെ വിട് അക്ഷരാർഥത്തിൽ സർക്കാർ ഓഫീസിനു സമാനമായ പ്രശ്നപരിഹാര വേദിയായിരുന്നു. രാവിലെ എട്ടാകുന്പോഴേക്കും വിവിധ ആവശ്യങ്ങൾക്കായി നിരവധിപേർ ഇവിടെ തിങ്ങിനിറയുമായിരുന്നു. വന്നവരിൽ വ്യത്യസ്ത രാഷ്ട്രീയക്കാരുണ്ടായിരുന്നു എന്നതാണ് അച്യുതൻ എന്ന വ്യക്തിത്വത്തെയും ജനപ്രതിനിധിയെയും വേറിട്ടുനിർത്തുന്നത്. 1998ൽ അണിക്കോട് നടത്തിയ 12 ദിവസംനീണ്ട ഉപവാസസമരം തമിഴ്നാടിനെതിരായ പ്രത്യക്ഷ സമരമായിരുന്നു.
പറന്പിക്കുളം- ആളിയാർ വിഷയം നിയമസഭയിലെന്ന പോലെ പൊതുജനത്തിനൊപ്പം സ്വന്തംനാട്ടിൽ സമരവിഷയമാക്കി മാറ്റാനും പ്രതിവിധിയുണ്ടാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
ഈ ഉപവാസ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മുൻപ് കോൺഗ്രസ് നേതാവായിരുന്ന ശരദ് പവാർ നേരിട്ടെത്തിയിരുന്നു എന്നതും ചിറ്റൂരുകാർ ഓർക്കുന്നു. 2016 ലെ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ആരോഗ്യം കണക്കിലെടുത്ത് പൊതുരംഗത്തുനിന്നു മാറിനിന്നെങ്കിലും ചാലക്കളത്തെ വീട് അപ്പോഴും സജീവമായിരുന്നു, ചിറ്റൂരുകാർക്കുവേണ്ടി...
Palakkad
വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിൽ പന്നിയങ്കരയിലെ ടോൾകമ്പനിയുടെ വാക്കും പ്രവൃത്തിയും രണ്ടുതട്ടിൽതന്നെ.പ്രദേശവാസികളെ വലയ്ക്കുന്ന ടോൾകമ്പനിയുടെ നിലപാടു മാറ്റങ്ങളിൽ പ്രതിഷേധിച്ച് 15ന് ടോൾപിരിവ് തടസപ്പെടുത്തി ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കാൻ ഇന്നലെ വൈകീട്ട് നടന്ന സംയുക്തസമരസമിതി യോഗം തീരുമാനിച്ചു.
കഴിഞ്ഞ മാസമാദ്യം പാലക്കാട് ജില്ലാ കളക്ടറും എംപി, എംഎൽഎമാർ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്ത ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കാൻ ടോൾകമ്പനി തയാറാകണം. അല്ലാത്തപക്ഷം തുടർച്ചയായ സമരപരിപാടികൾ ടോൾപ്ലാസയിൽ നടത്തുമെന്നു സമരസമിതി ഭാരവാഹികൾ പറഞ്ഞു.
ഏഴരകിലോമീറ്റർ പരിധിക്കുള്ളിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ താമസക്കാർക്ക് പുതുതായി വാങ്ങുന്ന വാഹനങ്ങൾക്കും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കും നിയമാനുസൃതമായി പന്നിയങ്കരയിൽ സൗജന്യ ടോൾപാസ് താമസംകൂടാതെ അനുവദിക്കണം. മാസപാസ് എടുപ്പിക്കാൻ സൗജന്യ പാസ് നടപടികൾ മെല്ലേപോക്കിലാക്കുന്നത് അനുവദിക്കില്ല. നിലവിൽ സൗജന്യ ടോൾപാസ് ലഭിച്ചിട്ടുള്ള വാഹനഉടമകൾ മൂന്നുമാസത്തിലൊരിക്കൽ പാസ് പുതുക്കണമെന്ന നിബന്ധനയും ഒഴിവാക്കണം. ആവശ്യമായ രേഖകൾ ഒറ്റതവണ സമർപ്പിച്ചാൽ മതിയെന്ന തീരുമാനവും നടപ്പിൽ വരുത്തണം.
നാലുചക്ര വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓട്ടോറിക്ഷകളെയും സാധാരണ ഓട്ടോറിക്ഷകളായി പരിഗണിച്ച് സൗജന്യപാസ് നൽകണം.ഹയർ സെക്കൻഡറി സ്കൂളും മുസ്ലീം ക്രിസ്ത്യൻ പള്ളിയുമുള്ള പന്തലാംപാടം സ്കൂൾ സ്റ്റോപ്പിൽ മിനി അണ്ടർപാസ് നിർമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നിലവിൽ ഇവിടെയുള്ള ഫുട്ഓവർ ബ്രിഡ്ജ് ജനങ്ങൾക്ക് ഉപകാരപ്രദമല്ലെന്നും ഓട്ടോറിക്ഷ, കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻവിധം അണ്ടർപാസ് സ്ഥലത്ത് അനിവാര്യമാണ്. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടായിട്ടുള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി.ജോർസി ജോർജ് അധ്യക്ഷത വഹിച്ചു. സി.സി. സുരേന്ദ്രൻ, സയോ ചെറുനിലം, വി. ഗംഗാധരൻ, പി.ജെ. ജോസ്, വി. ശിവദാസ്, സിൽവിൻ ചെറുനിലം എന്നിവർ പ്രസംഗിച്ചു.
Palakkad
പാലക്കാട്: കേന്ദ്ര നൈപുണ്യ വികസനസംരംഭകത്വ മന്ത്രാലയത്തിനു കീഴിലുള്ള ജൻശിക്ഷണ്‍ സൻസ്ഥാന് പാലക്കാടിന്റെ (ജെഎസ്എസ്) നേതൃത്വത്തിൽ മുന്നൂറിലേറെ പഠിതാക്കളുടെ സ്കിൽ കോണ്വൊക്കേഷൻ ചക്കാന്തറ പാസ്റ്ററൽ സെന്ററിൽ നടന്നു.
മാതൃസംഘടനയായ പീപ്പിൾ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജെഎസ്എസ് പാലക്കാട് സംഘടിപ്പിച്ച പൊതുസമ്മേളനം ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു.
തൊഴിൽതേടി അലയുന്നവർക്കും ജീവിതമാർഗം കണ്ടെത്താനാകാതെ പ്രയാസപ്പെടുന്നവർക്കും പുതിയ സഞ്ചാരപഥങ്ങൾ തുറന്നുനൽകുന്നതിൽ ജെഎസ്എസ് നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ഉന്നമനത്തിനു വലിയ സംഭാവനയാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
19 വർഷംമുന്പ് ആരംഭിച്ച ജെഎസ്എസ് പാലക്കാട് ഇതിനോടകം 50,000ത്തിലേറെ വ്യക്തികളുടെ ജീവിതത്തിൽ മാറ്റത്തിന്റെ തിലകക്കുറി ചാർത്താൻ കഴിഞ്ഞിട്ടുണ്ട്.
നൈപുണ്യ പരിശീലനത്തിലൂടെ സ്വയംതൊഴിലിലേക്കും തൊഴിൽ മേഖലയിലേക്കും നിരവധി പേരെ കൈപിടിച്ചുയർത്താൻ സ്ഥാപനത്തിന് സാധിച്ചുവെന്നും ബിഷപ് കൂട്ടിച്ചേർത്തു.
പരിശീലനരംഗത്ത് മികവുതെളിയിച്ച മൂന്ന് പരിശീലകർക്കുള്ള കൗശലാചാര്യ അവാർഡുകൾ ചടങ്ങിൽ ജെഎസ്എസ് ടീച്ചർമാരായ ആതിര, പ്രഭ, സ്മിത എന്നിവർക്ക് സമ്മാനിച്ചു.ജെഎസ്എസ് ചെയർമാൻ ഫാ. സീജോ കാരിക്കാട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജെഎസ്എസ് ബോർഡ് മെംബർ നിഖിൽ കൊടിയത്തൂർ, ജില്ലാ ഡയറക്ടർ സിജു മാത്യു, ജയമാത കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഗിസല്ല ജോർജ്, വനിതാ പ്രൊട്ടക്്ഷൻ ഓഫീസർ ഇ. ജിഷിത തുടങ്ങിയവർ പ്രസംഗിച്ചു.വിരമിക്കുന്ന ടി.ജെ. ഷാജി, ജോയ് ജോസഫ് തുടങ്ങിയവർക്ക് ഉപഹാരങ്ങളും സമ്മാനിച്ചു.
Palakkad
കല്ലടിക്കോട്: കരിമ്പ പഞ്ചായത്ത് 13-ാം വാർഡിലെ ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും ഒരുപോലെ നിർണായകം.യുഡിഎഫിന് ഭരണം നിലനിർത്താനും എൽഡിഎഫിന് 10 വർഷമായി നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനുമുള്ള പോരാട്ടമായി മാറും.
നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്ലിംലീഗിലെ യൂസഫ് പാലക്കൽ മന്ത്രി കെ.എ. തുളസിയുടെ പേഴ്സണൽ സ്റ്റാഫായി നിയമിതനായി പഞ്ചായത്ത് അംഗത്വം രജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കരിമ്പ പഞ്ചായത്തിലെ 18 അംഗ ഭരണസമിതിയിൽ യുഡിഎഫ്- 9, എൽഡിഎഫ്- 8, എൻഡിഎ- 2 എന്നിങ്ങനെയാണ് കഷിനില. യൂസഫ് രാജിവച്ചതോടെ നിലവിൽ എട്ടംഗങ്ങളുടെ പിന്തുണയാണ് ഭരണകക്ഷിയായ യുഡിഎഫിനിനുള്ളത്.അതിനാൽ ഈമാസം 28 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും വിജയം ഉറപ്പാക്കിയേ മതിയാകൂ. വെട്ടം വാർഡിലെ വ്യക്തിയടക്കം മൂന്നുപേരാണ് ലീഗിന്റെ സ്ഥാനാർഥിപട്ടികയിലുള്ളത്.
തീരുമാനമായില്ലെങ്കിൽ യുഡിഎഫിന്റേതായി പൊതുസ്ഥാനാർഥിയെ നിർത്താനും ആലോചനയുണ്ട്.
എൽഡിഎഫിൽ സിപിഎം രണ്ട് മുൻ പഞ്ചായത്ത് അംഗങ്ങളെയും പ്രദേശത്തെ ഒരു വ്യാപാരിയേയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകൾ.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച 327 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. വൻ ഭൂരിപക്ഷത്തോടെ ജയിച്ചശേഷം രാജിവച്ച് ഉപതെരഞ്ഞെടുപ്പിനിടയാക്കിയ സാഹചര്യവും പഞ്ചായത്തിലെ ഭരണപരാജയങ്ങളും ചർച്ചയാക്കി സീറ്റ് പിടിച്ചെടുക്കാനാണ് എൽഡിഎഫ് നീക്കം.
ഉപതെരഞ്ഞെടുപ്പ് ചൂട് വെട്ടം വാർഡിൽ ഒതുങ്ങാതെ കരിമ്പ പഞ്ചായത്തിനും പുറത്തേയ്ക്കുപോകും എന്നതിൽ സംശയമില്ല.നിലവിൽ രണ്ടു സീറ്റ് നേടിയിട്ടുള്ള എൻഡിഎയും ശക്തമായി രംഗത്തുണ്ട്.സ്ഥാനാർഥികൾക്ക് ഈമാസം പത്തുവരെ നോമിനേഷൻ നൽകാം. 28ന് വോട്ടെടുപ്പും 29ന് വോട്ടെണ്ണലും നടക്കും.
Palakkad
മംഗലംഡാം: പൊതുവെ പുരുഷമേധാവിത്വമുള്ള പരിപാവനമായ ദേവാലയ ശുശ്രൂഷാരംഗത്ത് 16വർഷത്തെ സേവനം പിന്നിടുകയാണ് ഓടംതോട് സെന്റ് ജൂഡ്സ് ദേവാലയത്തിലെ ദേവാലയ ശുശ്രൂഷി സിസിലി ബേബി.ഏതാനും പള്ളികളിലൊഴിച്ചാൽ ദേവാലയ ശുശ്രൂഷാരംഗത്ത് ഒരു അമ്മയുടെ സാന്നിധ്യം വളരെ അപൂർവമാണ്. ഓടംതോട് പടങ്ങിട്ടതോട് പാറപ്പുറത്ത് ബേബി ജോസഫിന്റെ ഭാര്യയാണ് 68 വയസുള്ള സിസിലി ബേബി.
ദൈവത്തോട് കൂടുതൽ അടുത്തുനിൽക്കാൻ ദേവാലയ ശുശ്രൂഷി എന്ന ദൗത്യത്തിലൂടെ കഴിയുമെന്ന വലിയ വിശ്വാസമാണ് സിസിലി ബേബിക്കുള്ളത്. ഈ വിശ്വാസ തീഷ്ണതയിലാണ് ഓരോ പ്രഭാതബലിക്കുള്ള ഒരുക്കങ്ങളും ഇവർ നടത്തിവരുന്നത്.പള്ളിയിൽനിന്നു അരകിലോമീറ്ററിലധികം മാറിയുള്ള വീട്ടിൽനിന്നു പുലർച്ചെ അഞ്ചരയ്ക്ക് ശുശ്രൂഷകളുടെ ഒരുക്കങ്ങൾക്കായി പുറപ്പെടും. 6.15ന് കരുണയുടെ കൊന്ത ആരംഭിക്കും മുമ്പ് അൾത്താരയിലും കുർബാനയ്ക്കുമുള്ള ഒരുക്കങ്ങളും പൂർത്തിയാക്കണം.
വ്യാഴാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷം മൂന്നിനാണ് കുർബാനയും യൂദാശ്ലീഹായുടെ നൊവേനയും ആരാധനയുമുണ്ടാവുക. പുറമെനിന്നു കൂടുതൽ വിശ്വാസികൾ എത്തുന്ന ദിവസമാണ് വ്യാഴാഴ്ച.പള്ളിയിൽ എത്തുന്ന മറ്റു സ്ത്രീകളും അമ്മമാരുമൊക്കെ സിസിലി ചേച്ചിയുടെ സഹായത്തിനുണ്ടാകും.ഇപ്പോഴത്തെ വികാരിയച്ചൻ ഫാ. സെബിൻ തോമസ് കരുത്തി ഉൾപ്പെടെയുള്ള വൈദികർ ഏറെ പ്രോത്സാഹനങ്ങൾ നൽകുന്നുണ്ടെന്ന് സിസിലി ചേച്ചി പറഞ്ഞു. ദിവ്യബലിക്ക് അൾത്താര ബാലന്മാർ ഇല്ലെങ്കിൽ അതും സിസിലി ചേച്ചിയാകും.
ഗായകസംഘത്തിന്റെ റോളിലും പലപ്പോഴും സിസിലി ചേച്ചിയെ കാണാം. മാമോദീസ, ആദ്യകുർബാന സ്വീകരണം, കല്യാണം, മൃത സംസ്്കാരം, വീട് വെഞ്ചരിപ്പ്, വാഹന വെഞ്ചരിപ്പ് എന്നിങ്ങനെ എല്ലാ ശുശ്രൂഷകൾക്കും അച്ചനൊപ്പം സിസിലി ചേച്ചിയുണ്ടാകും.
സേവനങ്ങൾക്കെല്ലാം പലരും പ്രതിഫലം നൽകാനെത്തുമ്പോൾ ചേച്ചി സ്നേഹത്തോടെ അവരോടുപറയും- എത്ര തുകയാണോ നിങ്ങൾ കരുതിയിട്ടുള്ളത് അത് നേർച്ചപ്പെട്ടിയിൽ ഇട്ടാൽമതിയെന്ന്. പള്ളികളിലെല്ലാം ദേവാലയ ശുശ്രൂഷികൾക്ക് ചെറിയ പ്രതിഫലമുണ്ട്.
ചേച്ചിയും പ്രതിഫലം കൈപ്പറ്റണമെന്ന് മാറിവരുന്ന വകാരിയച്ചന്മാർ പറയുമ്പോഴൊക്കെ ജീവിക്കാനുള്ള വക ദൈവം തന്നിട്ടുണ്ടെന്നുപറഞ്ഞ് ചേച്ചി ഒഴിഞ്ഞുമാറുമെന്ന് ഇപ്പോഴത്തെ വികാരി ഫാ. സിബിൻ തോമസ് കരുത്തി പറഞ്ഞു.
ദൈവം അനുവദിക്കുന്ന കാലത്തോളം ഈ ശുശ്രൂഷാസേവനം തുടരണമെന്നാണ് സിസിലി ചേച്ചിയുടെ ആഗ്രഹം. ഇടവകാംഗങ്ങളുടെ വലിയ പിന്തുണയും ആദരവുമുണ്ടെന്നും അതാണ് സേവനത്തിനുള്ള യഥാർഥ പ്രതിഫലമെന്നുമാണ് സിസിലി ചേച്ചി പറയുന്നത്. 1985ൽ പാലായിൽനിന്നു മംഗലംഡാമിലേക്ക് കുടിയേറുമ്പോൾ ദിവസവും പള്ളിയിൽപോകാൻ അടുത്ത് പള്ളി വേണമെന്നു മാത്രമായിരുന്നു ഭാര്യയുടെ നിർബന്ധമെന്നു ബേബി ജോസഫ് പറയുന്നു.
ആദ്യമെത്തിയ കവിളുപ്പാറ എന്ന സ്ഥലം പള്ളിയിൽനിന്നു കുറച്ചു ദൂരമായിരുന്നു. പിന്നീടാണ് പള്ളിക്കടുത്ത് ഓടംതോട്ടിലേക്കു മാറിയത്. 33 വർഷമായി ദേവാലയത്തിലെ വേദപാഠം അധ്യാപിക കൂടിയാണ് ഇവർ. ഇപ്പോഴും അധ്യാപനസേവനം തുടരുന്നുണ്ട്.
വടക്കഞ്ചേരി ദൃശ്യ മാർബിൾസിൽ ജോലിചെയ്യുന്ന ജോസ് അഗസ്റ്റിനാണ് ഇവരുടെ ഏക മകൻ. മക്കളുടെ പഠനസൗകര്യത്തിനും ജോലിക്ക് പോകാനുമായി വള്ളിയോട് ലൂർദ് നഗറിലാണ് ജോസും കുടുംബവും താമസിക്കുന്നത്.
എല്ലാ ഞായറാഴ്ചകളിലും ഉച്ചകഴിഞ്ഞ് ജോസും ഭാര്യ ഷീമയും മക്കളായ റയോണും റിയ ജോസ് മരിയയും ഓടംതോട്ടിലെ വീട്ടിലെത്തി വിശേഷങ്ങൾ പങ്കുവയ്ക്കും.ഇപ്പോൾ വള്ളിയോട് താമസിക്കുന്ന പുളിക്കൽ കുട്ടിച്ചന്റെ ഭാര്യ ഉഷ, പുളിക്കകുന്നേൽ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ, എടകുളം സെലിൻ ജോസ്, പരിയംകുളം വത്സമ്മ വക്കച്ചൻ, വാക്കണ്ടത്തിൽ ബേബിയുടെ ഭാര്യ പരേതയായ വത്സമ്മ എന്നിവരും ഓടംതോട് പള്ളിയിൽ ദേവാലയ ശുശ്രൂഷാരംഗത്ത് സേവനം ചെയ്തിരുന്നവരാണ്.
Palakkad
പാലക്കാട്: വരുദിവസങ്ങളിൽ ജില്ലയിൽ ചൂടിന്റെ കാഠിന്യം വർധിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്. ചുരുങ്ങിയതു രണ്ടുദിവസമെങ്കിലും ജില്ലയിൽ ചൂട് വർധിച്ചേക്കും.
തൃത്താലയില്‍ സ്ഥാപിച്ച അള്‍ട്രാവയലറ്റ് സെന്‍സറില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനു അൾട്രാവയലറ്റ് സൂചിക ഒന്‍പത് രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാല്‍ പാലിക്കേണ്ട മാർഗനിർദേശങ്ങളും ദുരന്തനിവാരണ അഥോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.
* പകല്‍ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
* നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതം.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ- നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിംഗ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോടുചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോടു ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനംവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാക്കാലമാണെങ്കില് പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം.
* അങ്കണവാടി കുട്ടികള്‍ക്ക് ചൂടേല്ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ ജീവനക്കാരും അതാത് പഞ്ചായത്ത് അധികൃതരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പുരോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ മേല്‍പ്പറഞ്ഞ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണം.
* ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ പകല്‍സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, അതുപോലെ, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യണം.
* പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
* യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും ഉചിതം. വെള്ളം കൈയില്‍ കരുതുക.
* നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലിസമയം ക്രമീകരിക്കുക. ആവശ്യമായ വിശ്രമം ഉറപ്പാക്കുക.
* ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്കുചെയ്ത വാഹനങ്ങളില്‍ ഇരുത്തിപ്പോകരുത്.
* അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥ വകുപ്പിന്റേയും ദുരന്ത നിവാരണ അഥോറിറ്റിയുടെയും മുന്നറിയിപ്പുകള്‍ അനുസരിക്കുക.
Palakkad
വടക്കഞ്ചേരി: പന്തലാംപാടം നിത്യസഹായമാതാ പള്ളിയുടെസുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കലിന്റെ പ്രധാന കാർമികത്വത്തിൽ ജൂബിലിയുടെ കൃതജ്ഞതാബലിയർപ്പണം നടന്നു.
തുടർന്നുനടന്ന സമാപന സമ്മേളനം ബിഷപ് ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ അധ്യക്ഷത വഹിച്ചു.പി.പി. സുമോദ് എംഎൽഎ വിശിഷ്ടാതിഥിയായിരുന്നു. കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പി. വിജയകുമാരി, വാർഡ് മെംബർ കുഞ്ഞമ്മ പീറ്റർ, വികാരി ഫാ. ആൻസൺ മേച്ചേരി, ജനറൽ കൺവീനർ ജെയിംസ് പടമാടൻ എന്നിവർ പ്രസംഗിച്ചു. ആദരിക്കൽ, സമ്മാനദാനം, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയുണ്ടായി.
ബിഷപ് എമിരറ്റസ് മാർ ജേക്കബ് മനത്തോടത്ത് ഒരാഴ്ചനീളുന്ന ജൂബിലി സമാപന പരിപാടികളുടെ കൊടിയേറ്റ് കഴിഞ്ഞ 30 ന് നിർവഹിച്ചിരുന്നു.ജൂബിലിയുടെ ഭാഗമായി മാതൃസംഗമം, പിതൃസംഗമം, യുവജനസംഗമം, പൂർവികരുടെ അനുസ്മരണം, സമർപ്പിത സംഗമം തുടങ്ങിയവ നടത്തി. വികാരി ഫാ. ആൻസൺ മേച്ചേരി, ജനറൽ കൺവീനർ ജെയിംസ് പടമാടൻ, കൈക്കാരന്മാരായ തോമസ് ആനമലയിൽ, ബിനു ചെറുനിലം, സബ് കമ്മിറ്റികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജൂബിലി പരിപാടികൾ.
Palakkad
കല്ലടിക്കോട്: സംസ്കാരംകഴിഞ്ഞ് തിരികേ വരുമ്പോൾ നിയന്ത്രണംവിട്ട ജീപ്പ് മറിഞ്ഞ് ആറുപേർക്ക്.
കാരാകുർശിയിലാണ് അപകടമുണ്ടായത്. കഴിഞ്ഞദിവസം ചുള്ളിയാംകുളത്ത് കല്ലംതോട്ടിൽ മരിച്ച പ്രമോദിന്റെ സംസ്കാരം പുല്ലിശേരിയിലെ സെമിത്തേരിയിൽ നടത്തി തിരിച്ചുവരുമ്പോഴാണ് ജീപ്പ് നിയന്ത്രണംവിട്ടുമറിഞ്ഞത്.
പാസ്റ്റർ പയസ്, റെജി ജോൺ, ജോജി, സജി, സുരേഷ്, സുജി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. നിയന്ത്രണംവിട്ട ജീപ്പ് സമീപത്തെ മതിലിലിടിച്ച് റോഡിലേക്കു മറിയുകയായിരുന്നു.
Palakkad
ചിറ്റൂർ: കേന്ദ്ര സർക്കാറിന്റെ പുതിയ തൊഴിൽ നയങ്ങളും ജനാധിപത്യ വിരുദ്ധനിലപാടും തൊഴിലില്ലായ്മ രൂക്ഷമാക്കുകയും രാജ്യത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യുമെന്ന് മുൻമന്ത്രി കെ. കൃഷ്ണൻകുട്ടി.
ചിറ്റൂരിൽ നടന്ന എച്ച്എംഎസ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ദശലക്ഷണക്കിനു യുവാക്കൾ ഇന്ന് തൊഴിൽരഹിതരാണ്.
വികലമായ കേന്ദ്രനയം കാർഷിക മേഖലയേയും ഏറെ ബാധിച്ചു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താലൂക്ക് പ്രസിഡന്റ് ടി.കെ. പത്മനാഭൻഅധ്യക്ഷത വഹിച്ചു.
എച്ച്എംഎസ് ജില്ലാ പ്രസിഡന്റ് എ. രാമചന്ദ്രൻ, എസ്. വിനോദ് ബാബു- ഓട്ടോ തൊഴിലാളി യൂണിയൻ, കെ. തങ്കവേലു- ജനത കൺസ്ട്രക്്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ), ആർ, സുന്ദരൻ- ചുമട്ടുതൊഴിലാളി യൂണിയൻ, മധു- ബസ് തൊഴിലാളി യൂണിയൻ, സി. മധു (ചെത്തുതൊഴിലാളി യൂണിയൻ, ജില്ലാപഞ്ചായത്ത് മെംബർ സിന്ധു എന്നിവർ പ്രസംഗിച്ചു.
വിവിധ ക്ഷേമനിധിയിൽനിന്നു അംഗങ്ങൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ കുടിശികസഹിതം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം, ആശാവർക്കർ, അങ്കണവാടി ടീച്ചർ, ഹരിതകർമ സേനാംഗങ്ങൾ എന്നിവരെ സർക്കാർ ജീവനക്കാരായി പ്രഖ്യാപിക്കണമെന്നും കൺവെൻഷൻ വിവിധ പ്രമേയങ്ങൾ വഴി സർക്കാറിനോടാവശ്യപ്പെട്ടു.
Palakkad
പാലക്കാട്: യൂണിവേഴ്സൽ ഷോട്ടോക്കാൻ കരാട്ടെ യൂണിയൻ അഴിയന്നൂർ യുപി സ്കൂളിൽ സെമിനാർ സംഘടിപ്പിച്ചു. പാലക്കാട് ജില്ല സ്പോർട്സ് കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് ജിമ്മി ജോർജ് അധ്യക്ഷത വഹിച്ചു. സമദ് ആലുവ സ്വാഗതം പറഞ്ഞു. കടന്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബീന സെമിനാർ ഉദ്ഘാടനം ചെയ്തു. പാലക്കാട് റെയിൽവേ പൊലിസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ. കൃഷ്ണകുമാർ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി. പെരിന്തൽമണ്ണ ആർടിഒ വി.കെ. സമീർ വ്യക്തിത്വ വികസനം, റോഡ് സുരക്ഷ എന്ന വിഷയങ്ങളിൽ ബോധവത്കരണ ക്ലാസെടുത്തു.
കെഎസ്കെയു സംസ്ഥാന ചീഫ് ഇൻസ്ട്രക്ടർ സജി കാരിക്കൻ കണ്ണൂർ ബെൽറ്റ് അവാർഡുകൾ നൽകി. പരിപാടിക്ക് കടന്പഴിപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് മെംബർ സച്ചിദാനന്ദൻ, ഗോപകുമാർ കോയന്പത്തൂർ, അഡ്വ. ജിയോൾ പാലക്കാട്, നിമിയ എന്നിവർ ആശംസാപ്രസംഗം നടത്തി. രമേഷ് പാലക്കാട് നന്ദി പറഞ്ഞു.
Palakkad
കല്ലടിക്കോട്: ഒരാഴ്ച്ചയായി ആഘോഷിച്ചു വന്ന മൈലമ്പുള്ളി സെന്റ് മേരീസ് പള്ളിയിലെ എട്ടുനോന്പാചരണത്തിനും പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനനത്തിരുനാളിനും ഇന്ന് സമാപനമാകും.
ജനനത്തിരുനാൾ ദിനമായ ഇന്നുവൈകുന്നേരം 4.30 ന് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ കാർമിരത്വത്തിലുള്ള വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം, ലദീഞ്ഞ് എന്നിവയുണ്ടാകും.
ഇടവക വികാരി ഫാ. ജോർജ് തെരുവൻകുന്നേൽ, കൈക്കാരന്മാരായ ജോർജ് ചെന്നക്കാട്ടുകുന്നേൽ, കുര്യാക്കോസ് ആലുങ്കൽ എന്നിവർ നേതൃത്വം നൽകും.ജൂബിലി സ്മാരക സുവനീറും ബിഷപ് പ്രകാശനം ചെയ്യും. തുടർന്ന് ടാബ്ലോയും സ്നേഹവിരുന്നുമുണ്ടാകും. ഇന്നലെ ഫാ. ജോർജ് ഒഎസ്ബിയുടെ കാർമികത്വത്തിലുള്ള ദിവ്യബലി, സന്ദേശം നേർച്ച എന്നിവയുണ്ടായിരുന്നു.
Palakkad
പാലക്കാട്: പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടിന്റെ (പിഎസ്എസ്പി) നേതൃത്വത്തിൽ കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ‘ആശാകിരണം കേശദാന പരിപാടി’ സംഘടിപ്പിച്ചു.
പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള പീപ്പിൾസ് കെയർ ഫിസിയോതെറാപ്പി സെന്ററിലാണ് പരിപാടി നടന്നത്. പരിപാടിയിൽ ഇരുപത്തിയഞ്ചോളംപേർ കേശദാനം നടത്തി. പിഎസ്എസ്പി പ്രോജക്ട് ഓഫീസർ പി. ബോബി അധ്യക്ഷത വഹിച്ച യോഗത്തിൽ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രോജക്ട് മാനേജർ കെ.ഡി. ജോസഫ്, ജെഎസ്എസ് ഡയറക്ടർ സിജു മാത്യു എന്നിവർ ആശംസകൾ നേർന്നു.
ആശാകിരണം കോ- ഓർഡിനേറ്റർ ജോയ് അറയ്ക്കൽ സ്വാഗതം പറഞ്ഞു. സ്മിത ടീച്ചറുടെ നേതൃത്വത്തിലുള്ള ടീം കേശംമുറിക്കൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കേശദാനം നടത്തിയ എല്ലാ സന്നദ്ധ പ്രവർത്തകർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പിഎസ്എസ്പി നടപ്പിലാക്കുന്ന കാൻസർ രോഗികൾക്കുള്ള സഹായപദ്ധതിയായ ആശാകിരണം പദ്ധതിയുടെ ഭാഗമായി കേശദാനം ചെയ്യുന്നതിനും കാൻസർ രോഗികൾക്ക് സൗജന്യമായി കേശം ലഭ്യമാകുന്നതിനും അവസരമുണ്ട്.
Palakkad
വടക്കഞ്ചേരി: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വണ്ടാഴി യൂണിറ്റിന്റെ നേതൃത്വത്തിൽ എം. ശിവശങ്കരൻ മാസ്റ്റർ, മുഹമദ് അബ്ദുൾഖാദർ മാസ്റ്റർ, കെ. ശരവണൻ എന്നിവരെ ആദരിച്ചു. നിയോജകമണ്ഡലം സെക്രട്ടറി അശോകൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലിസി വർഗീസ് അധ്യക്ഷത വഹിച്ചു. അരവിന്ദാക്ഷൻ മാസ്റ്റർ സ്വാഗതവും സുരേഷ് ബാബു നന്ദിയും പറഞ്ഞു.
Palakkad
വടക്കഞ്ചേരി: വലിയൊരു ദുരന്തത്തിനു കാതോർക്കുകയാണോ വടക്കഞ്ചേരി - മണ്ണുത്തി ആറുവരി ദേശീയപാത? അപകടങ്ങളും അപകടമരണങ്ങളുമെല്ലാം ഒറ്റപ്പെട്ട സംഭവമായി കരുതുന്ന അധികാരികൾ തന്നെയല്ലേ വലിയ ദുരന്തത്തെ വീണ്ടും മാടിവിളിക്കുന്നത്?.
കഴിഞ്ഞ ദിവസം തൃശൂർ കയ്പമംഗലത്ത് ദേശീയപാതയിലുണ്ടായ എട്ടുപേരുടെ അപകടമരണം ഇവിടത്തെ അധികാരികളെയും ഇരുത്തിച്ചിന്തിപ്പിക്കുമോ? - ചോദ്യങ്ങൾ അനവധിയാണ്.
കയ്പമംഗലം ദേശീയപാതയിൽ അനധികൃതമായി പാർക്കുചെയ്തിരുന്ന ചരക്കുലോറിക്കു പിന്നിൽ കാറിടിച്ചുകയറിയാണ് തമിഴ്നാട് എൻജിനീയറിംഗ് കോളജിലെ എട്ടുവിദ്യാർഥികൾ അതിദാരുണമായി മരിച്ചത്.
എന്നാൽ സമാന ദുരന്തസാധ്യതയുണ്ടാകുംവിധമാണ് ഏറെ വാഹനത്തിരക്കേറിയ വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിലും ചരക്കുലോറികൾ അനധികൃതമായി നിർത്തിയിടുന്നത്.
ലോറിയിലിടിച്ചുണ്ടായ അപകടങ്ങളിൽ ഉയർന്ന മരണസംഖ്യ ഇവിടെയുണ്ടായിട്ടില്ലെങ്കിലും ലോറികളുടെ അനധികൃത പാർക്കിംഗ് മൂലം ദേശീയപാതയിൽ ഇടയ്ക്കിടെ ഒറ്റപ്പെട്ട അപകടങ്ങളും മരണങ്ങളും തുടരുകയാണ്.
വഴിപാടായി അന്വേഷണങ്ങൾ
വലിയ അപകടങ്ങളുണ്ടാകുമ്പോൾ നാലുദിവസം അന്വേഷണങ്ങളും പരിശോധനകളും നടക്കും. പിന്നീട് അതെല്ലാം ഇല്ലാതാകും. അപകടങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും. നാലുവർഷം മുമ്പ് ദേശീയപാത അഞ്ചുമൂർത്തിമംഗലത്ത് ടൂറിസ്റ്റ്ബസ് കെഎസ്ആർടിസി ബസിലിടിച്ചുമറിഞ്ഞ് വിദ്യാർഥികളടക്കം ഒമ്പതുപേർ മരിച്ചപ്പോഴും കുറെ പ്രഖ്യാപനങ്ങളെല്ലാം ജനങ്ങൾ കേട്ടതാണ്.
കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം പഴയപടിയിലായി. ഇപ്പോഴും മംഗലത്ത് ദേശീയപാതയിലാണ് ബസുകൾനിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. മുന്നിൽ പോകുന്ന ബസ് പെട്ടെന്ന് റോഡിൽ നിർത്തുന്നതു മൂലം പിന്നിൽ വേഗതയിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു തുടർക്കഥയാണ്.
എന്നിട്ടും ഈ തെറ്റ് ആവർത്തിക്കപ്പെടുന്നു. നടപടിയെടുക്കേണ്ട അധികാരികൾ ആരും ഒന്നും മിണ്ടുന്നില്ല. ബസുകളെല്ലാം സർവീസ് റോഡ് വഴി പോയാൽ അപകടങ്ങൾ ഒഴിവാക്കാം. പക്ഷെ, അതു ചെയ്യുന്നില്ല. ഒരു അപകടം സംഭവിച്ചാൽ കുറച്ചു ദിവസം സർവീസ് റോഡ് വഴി പോകും.പ്രതിഷേധവും രോഷവും തണുക്കുമ്പോൾ പിന്നെയെല്ലാം പഴയപടി തന്നെ.
ടോൾപ്ലാസയല്ല, പാർക്കിംഗ് പ്ലാസ
പന്നിയങ്കര ടോൾപ്ലാസയുടെ ഇരുഭാഗത്തുമാണ് മൂന്നുവരി റോഡിലെ ഒരുവരി റോഡ് പൂർണമായും ചരക്കുലോറികൾ കൈയടക്കുന്നത്.ഇവിടത്തെ ഹോട്ടലുകൾക്കുമുന്നിലും ചിപ്സ് കടകൾക്കു മുന്നിലുമാണ് ലോറികൾ നിർത്തിയിടുക. നടപടിയെടുക്കേണ്ടവരെല്ലാം ഇതെല്ലാം കാണുന്നുണ്ടെങ്കിലും എല്ലാം കണ്ണടയ്ക്കുന്നത് എന്തൊക്കെയോ ആനുകൂല്യങ്ങൾക്കാണെന്നാണ് ആക്ഷേപം.
ആയുർവേദ ആശുപത്രി, കമ്പ്യൂട്ടർ കോളജ് എന്നിവിടങ്ങളിലേക്കുള്ള സർവീസ് റോഡിലുള്ള പ്രവേശന ഭാഗത്തും വാഹനങ്ങൾ നിർത്തിയിടുന്ന ഏറെ അപകടകരമായ സ്ഥിതി ഇപ്പോഴും തുടരുകയാണ്. റോഡപകടങ്ങൾ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമായി മൂന്നുവർഷംമുമ്പ് നടപ്പാക്കിയെന്നു പറയുന്ന ലൈയിൻ ട്രാഫിക് ഇനിയും നടപ്പിലാകുന്നില്ല. പല ഭാഗത്തായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ഇതിനാൽ വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാതയിലെ രാത്രിയാത്ര അപകട മുനമ്പിലാണ്.
കീപ്പ് ലെഫ്റ്റ്, എപ്പോഴും...
എല്ലാ റോഡുകളിലും കീപ്പ് ലെഫ്റ്റ് നടപ്പിലാക്കാനാണ് ലക്ഷ്യമെന്നായിരുന്നു മൂന്നുവർഷംമുമ്പ് പന്നിയങ്കരയിൽ ലൈയിൻ ട്രാഫിക് പദ്ധതി ഉദ്ഘാടനം ചെയ്ത് ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞിരുന്നത്. വേഗത കുറഞ്ഞ വാഹനങ്ങൾ പാതയുടെ ഇടതു ഭാഗത്തെ ലൈനിലൂടെയും വേഗത കൂടിയവ വലത് ട്രാക്കിലൂടെയും പോകണം.
സ്പീഡ് ലൈൻ മറ്റൊരു വാഹനത്തെ മറിക്കടക്കാൻമാത്രം ഉപയോഗിക്കുക എന്നതായിരുന്നു നിർദേശം. ഒരു മാസത്തിനുള്ളിൽതന്നെ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിച്ചുകൊണ്ടുള്ള വാഹനഗതാഗതം ദേശീയ പാതയിൽ നടപ്പിലാക്കൂ തുടങ്ങിയ പ്രഖ്യാപനങ്ങൾ പലതുമുണ്ടായി.ഇപ്പോഴും വേഗതകുറഞ്ഞ ചരക്കു ലോറികൾ സ്പീഡ് ലൈനിലൂടെയാണ് പോകുന്നത്.
ലൈൻ കീപ്പ് ചെയ്ത് വാഹനം ഓടിക്കണമെന്ന നിർദേശങ്ങളും പാതകളിൽ പാലിക്കപ്പെടുന്നില്ല.ചരക്കുലോറികൾ ഏതുസമയവും വെട്ടിച്ച് ട്രാക്ക് മാറി വരാമെന്ന സ്ഥിതിയുള്ളതിനാൽ കാർ ഉൾപ്പെടെയുള്ള വാഹന യാത്രികർക്ക് ഓവർ ടേക്കിംഗ് ഭീതിതരമാണ്. സ്വകാര്യബസുകളും പലപ്പോഴും രണ്ടുപാതകളിലൂടെയാണ് പോകുന്നത്.
ലൈൻ ട്രാഫിക് സംവിധാനം നടപ്പിലാക്കിയിട്ടുള്ള വടക്കഞ്ചേരി വഴിയുള്ള വാളയാർ- ചേർത്തല പാതയിൽ വാഹനം ഓടിക്കുന്നവർക്കായി ഇടയ്ക്ക് ലഘുലേഖകളെങ്കിലും വിതരണം ചെയ്താൽ കുറച്ചെങ്കിലും വാഹനങ്ങൾ ലൈൻ ട്രാഫിക്കും കീപ്പ് ലെഫ്റ്റും പാലിച്ചുപോകുമായിരുന്നു. അതുമുണ്ടാകുന്നില്ല എന്നതാണ് യാഥാർഥ്യം.
Palakkad
കല്ലടിക്കോട്: കല്ലടിക്കോടൻ മലയോരത്തെ മീൻവല്ലം പവർഹൗസിനു താഴെയായി ഇരുട്ടുകുഴി ഉള്ളംകയം വിനോദസഞ്ചാരികൾക്കു മാത്രമല്ല നാട്ടുകാർക്കും ഭയമാണ്. പുറത്തേയ്ക്കു കാണാനാകാത്തവിധം മൺതിട്ടക്കടിയിലൂടെ ഒഴുകിയെത്തുന്ന പുഴ ദുരൂഹതകൾ നിറഞ്ഞതാണ്.
പുറമേയ്ക്ക് ശാന്തവും കല്ലുകൾനിറഞ്ഞ് തെളിഞ്ഞ പുഴയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. കല്ലുകൾക്കിടയിലൂടെ താഴേയ്ക്കിറങ്ങുമ്പോഴാണ് അപകടം മനസിലാക്കാനാവുക. അപ്പോഴേക്കും ഒഴുക്കിൽപ്പെട്ട് കുഴിയിലേയ്ക്കു പോയിട്ടുണ്ടാകും.
കഴിഞ്ഞദിവസം ചന്ദ്രനഗർ സ്വദേശിയായ വിദ്യാർഥി അകപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. മീൻവല്ലം വെള്ളച്ചാട്ടം സന്ദർശിക്കാൻ പാസ് വൈകുന്നേരം നാലുവരെയാണ് നൽകുക. അഞ്ചിനുശേഷം ആരേയും കടത്തിവിടില്ല. എന്നാൽ മൂന്നേക്കറിലെ വനംസംരക്ഷണസമിതിയുടെ ഓഫീസും വെള്ളച്ചാട്ടവും തമ്മിൽ മൂന്നുകിലോമീറ്ററോളം ദൂരമുണ്ട്.
ഇതിനിടയിൽ സന്ദർശകർ പുഴുയുടെ വശങ്ങളിൽ ഇറങ്ങിയാൽ ആരുംഅറിയില്ല. പരിസരത്തു വീടുകളും കുറവാണ്. വന്യമൃഗങ്ങൾ അടക്കമുള്ളവ വൈകുന്നേരത്തോടെ കാടിറങ്ങുന്നതും സന്ദശകർക്കു ഭീഷണിയാണ്.
മീൻവല്ലം വെള്ളച്ചാട്ടത്തിനുസമീപം സംരക്ഷണസമിതി ഭാരവാഹികളുടെ സംരക്ഷണമുണ്ടെങ്കിലും അതിനുപുറമേ യാതൊരുവിധ സുരക്ഷാക്രമീകരണങ്ങളുമില്ല. വൈദ്യുതി ഉത്പാദനത്തിനുശേഷം വൈകുന്നേരം ആറോടുകൂടി പെൻസ്റ്റോക്ക് പൈപ്പിലെ വെള്ളം തുറന്നുവിടാറുണ്ട്. കഴിഞ്ഞ ദിവസം പുഴയിൽ ജലനിരപ്പ് പെട്ടെന്ന് വർധിച്ചതും അപകടത്തിനു കാരണമായതായി പറയുന്നു.
ജില്ലാ പഞ്ചായത്ത് ജലവൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും കാര്യമായ സുരക്ഷാമാർഗങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല.നാലുകിലോമീറ്ററോളം വരുന്ന ഈ റോഡിലും തെരുവുവിളക്കുകളോ സുരക്ഷാ ബോർഡുകളോ ഇല്ല. ദൂരഭാഗങ്ങളിൽനിന്നുവരുന്ന സഞ്ചാരികൾ പരിചയക്കുറവുമൂലം അപകടങ്ങളിൽപ്പെടുന്നതു പതിവാണ്.
വൈദ്യുതി ഉത്പാദനത്തിനുശേഷം വെള്ളം പുഴയിലേയ്ക്ക് തുറന്നുവിടുന്നതിനു അരമണിക്കൂർമുമ്പ് അപായ സൈറൺ മുഴക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വനംവകുപ്പും ജില്ലാ പഞ്ചായത്തും കരിമ്പ ഗ്രാമപഞ്ചായത്തും മുൻകൈയെടുത്ത് സുരക്ഷാക്രമീകരണങ്ങൾ നടത്തണമെന്നാണ് നാട്ടുകാരുടേയും ആവശ്യം.
Palakkad
വടക്കഞ്ചേരി: മൂലങ്കോട് ജനകീയ വായനശാല ആൻഡ് കലാസമിതിയുടെ നേതൃത്വത്തിൽ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു.അധ്യാപക ദമ്പതിമാരായ പി. മോഹനൻ മാസ്റ്റർ, ലത ടീച്ചർ തുടങ്ങിയവരെ ആദരിച്ചു.
ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ യു. അഷറഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർമാരായ സുരേന്ദ്രൻ, കരുണ രാജേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ. മോഹൻദാസ്, നേതൃസമിതി കൺവീനർ പി. വിജയൻ, കലാസമിതി പ്രസിഡന്റ് എം.ജി. ലെനിൻ, കലാസമിതി ട്രഷറർ അറയ്ക്കൽ ശശി, എം.കെ. ശശി, പ്രസാദ് മാസ്റ്റർ, ലൈബ്രേറിയൻ സി.പി. മാധവൻ, എ.ടി. തമ്പു, പി. രാമകൃഷ്ണൻ മറ്റു ഗ്രന്ധശാല പ്രവർത്തകരും പങ്കെടുത്തു.
Malappuram
മുക്കം: മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് തോട്ടുമുക്കം സീറോ മലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ അമ്മയ്ക്ക് അരികെ എന്ന പേരിൽ മാതൃ സംഗമം സംഘടിപ്പിച്ചു.
തിരുനാൾ കുർബാനയോടെ ആരംഭിച്ച ആഘോഷ പരിപാടികൾ കെസിവൈഎം രൂപതാ ഡയറക്ടർ ഫാ. ജ്യോതിസ് ചെറുശേരി ഉദ്ഘാടനം ചെയ്തു. തോട്ടുമുക്കം ഫൊറോന വികാരി ഫാ. ബെന്നി കാരക്കാട്ട് അധ്യക്ഷത വഹിച്ചു.
തോട്ടുമുക്കം മാതൃവേദിയൊരുക്കുന്ന തൊഴിൽ സംരംഭമായ മരിയൻ സ്റ്റിച്ചിംഗ് സെന്ററിന്റെ ഉദ്ഘാടനം ചടങ്ങിൽ ഫാ. ബെന്നി കാരക്കാട്ട് നിർവഹിച്ചു.
മികച്ച വനിതാ കർഷകരായി തെരഞ്ഞെടുക്കപ്പെട്ട മിനി കുഴിവേലിൽ, ത്രേസിയാമ്മ ചെങ്ങളംതകടിയിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബൈബിൾ ക്വിസ് മത്സരത്തിൽ സമ്മാനാർഹരായവർക്കുള്ള കാഷ് പ്രൈസും നൽകി.
ഡിക്കൻ മെൽവിൻ, പാരിഷ് സെക്രട്ടറി ബെന്നി തട്ടുംപുറം, ആനിമേറ്റർ സിസ്റ്റർ ആലീസ്, പ്രസിഡന്റ് ദിവ്യ ഷിബു, സെക്രട്ടറി ഷാന്റി ടോമി, സെലിൻ പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് അമ്മമാരുടെ കലാപരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചു.
Malappuram
കുറ്റിപ്പുറം: നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് വൻ ദുരന്തം ഒഴിവായി. ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം.
പകരനെല്ലൂർ ജുമാമസ്ജിദിന് സമീപത്ത് നിർമാണത്തിലിരുന്ന സ്വകാര്യവ്യക്തിയുടെ കെട്ടിടമാണ് പിറകിലെ ക്വാറിയിലേക്ക് തകർന്ന് വീണത്.
സംഭവ സമയത്ത് തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും അപകടം മനസിലാക്കിയ തൊഴിലാളികൾ ഉടനെ പുറത്തിറങ്ങുകയായിരുന്നു. നിരവധി കുട്ടികൾ വൈകുന്നേരങ്ങളിൽ കുളിക്കാനെത്തുന്ന ക്വാറിയിലേക്കാണ് കെട്ടിടം ഇടിഞ്ഞ് വീണത്. സംഭവസമയത്ത് കുട്ടികൾ ഇവിടെ ഇല്ലാതിരുന്നതിനാൽ ദുരന്തമൊഴിവായി.
വിവരം അറിഞ്ഞ് കുറ്റിപ്പുറം പൊലിസും പഞ്ചായത്ത് അധികൃതരും സ്ഥലത്ത് എത്തി. സുരക്ഷാ മുൻരുതലുകളുടെ ഭാഗമായി കെട്ടിടത്തിന് ചുറ്റുഭാഗം വടം കെട്ടി അടച്ചിട്ടുണ്ട്.
നിർമാണ അനുമതി ഉണ്ടായിരുന്നെങ്കിലും നടപടിക്രമങ്ങൾ പാലിച്ചാണോ പ്രവൃത്തി നടത്തിയിരുന്നതെന്ന് പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു,
Malappuram
നിലന്പൂർ: അകന്പാടം ക്ഷീര സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീര കർഷക മൈത്രി സംഗമം നടത്തി. ചാലിയാർ ഗ്രാമപഞ്ചായത്തംഗം സഹിൽ അകന്പാടം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ. രാജഗോപാൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം കെ. മൈമൂന, ചാലിയാർ വെറ്ററിനറി സർജൻ ഡോ. കാവ്യ, ഭരണസമിതി അംഗങ്ങളായ ടി.കെ.രാധാകൃഷ്ണൻ, സുനിത, റഷീദ് കല്ലിങ്ങൽ എന്നിവർ പ്രസംഗിച്ചു.
നിലന്പൂർ ക്ഷീര വികസന വകുപ്പ് ഓഫിസർ മുഹമ്മദ് അർഷത് ക്ഷീര വികസന വകുപ്പ്, ക്ഷീര കർഷകർക്കായി നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും ശുദ്ധമായ പാലുത്പാദനം സംബന്ധിച്ചും ക്ലാസെടുത്തു.
Malappuram
പെരിന്തല്‍മണ്ണ: മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്.
സിപിഎം പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോടതിപടിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ രാഷ്ട്രീയത്തിന് വഴങ്ങുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും, മതനിരപേക്ഷത സംരക്ഷിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് വലതുപക്ഷ ശക്തികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യോഗത്തിന് മുന്നോടിയായി മൂന്ന് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ടൗണില്‍ വന്‍ പ്രകടനം നടന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം കോടതിപടിയില്‍ സമാപിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ പ്രകടനത്തിന് നേതൃത്വം നല്കി. സിപിഎം ഏരിയാ സെക്രട്ടറി ഇ. രാജേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. ശശികുമാര്‍, ജില്ലാ കമ്മിറ്റി അംഗം എം.പി. അലവി, സി. ദിവാകരന്, എം.കെ. ശ്രീധരന്, എം.എം. മുസ്തഫ, പി. ഷാജി, ടി.കെ. ജയന് എന്നിവര്‍ സംസാരിച്ചു.
Malappuram
നിലന്പൂർ: സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ നിലന്പൂർ ജിയുപി സ്കൂൾ പ്രധാനാധ്യാപകൻ സിദീഖ് ഹസനെ കേരള ഗ്രാമീണ ബാങ്ക് നിലന്പൂർ ശാഖ ആദരിച്ചു. സീനിയർ മാനേജർ വെച്ചൂർ സി. ശങ്കർ പൊന്നാടയണിയിച്ചു. ബാങ്ക് സ്റ്റാഫ് പറക്കോട്ടിൽ നാരായണൻ, സ്കൂൾ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
Malappuram
നിലമ്പൂര്‍: വഴിക്കടവില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല് കുത്തേറ്റു.
വഴിക്കടവ് പൂവത്തിപൊയില്‍ സ്വദേശികളായ മാന്പ്ര സേവ്യര്‍ (63), ഞാലിയില്‍ ഗ്രേയ്സമ്മ (62), സിദീഖ് ചേലംന്പാടന് (60), ആച്ചിപ്ര ആസ്മാബി(60), ആസ്യ ആച്ചിപ്ര (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തലക്കും പുറത്തും കഴുത്തിനും സാരമായി പരിക്കേറ്റ ഇവരെ വഴിക്കടവ് മുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മേറ്റുമാരായ ആയിഷ, സക്കീന അടക്കമുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വഴിക്കടവ് പുഞ്ചക്കൊല്ലി നഗറിലെ റോഡിന് ഇരുവശവുമുള്ള കാട് വെട്ടുന്നതിനിടയിലാണ് കടന്നല് ആക്രമണം ഉണ്ടായത്.
Malappuram
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലും നിലമ്പൂര്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളിലും നാശം വിതയ്ക്കുന്ന കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ നടപടികള്‍ എങ്ങുമെത്തിയില്ല. ഇതോടെ വനംവകുപ്പിന്റെ നിഷ്ക്രിയത്വത്തിനെതിരേ കര്‍ഷകരും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ജൂലൈ 28-ന് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാറിന്റെ നേതൃത്വത്തില്‍ കനോലി പ്ലോട്ടിലെ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍, ശല്യക്കാരായ കാട്ടാനകളെ പന്തീരായിരം ഉള്‍വനത്തിലേക്ക് കയറ്റിവിടുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല.
നോര്‍ത്ത് ഡിഎഫ്ഒ പരിശീലനത്തിന്റെ ഭാഗമായി രണ്ടു മാസത്തേക്ക് മാറിനിന്നതോടെ വനംവകുപ്പിന്റെ ഇടപെടലുകള്‍ പൂര്‍ണമായും നിലച്ച മട്ടാണ്.
നിലമ്പൂര്‍ റെയ്ഞ്ചിലെ കാഞ്ഞിരപ്പുഴ, വല്ലുവശേരി സ്റ്റേഷന് പരിധികളിലും എടവണ്ണ റെയ്ഞ്ചിലെ എടക്കോട്, അകമ്പാടം സ്റ്റേഷന് പരിധികളിലുമാണ് കാട്ടാനശല്യം ഏറ്റവും രൂക്ഷം. ഒറ്റയാന്മാരും മോഴയാനകളുമടക്കം 12-ലധികം കാട്ടാനകളാണ് ഈ മേഖലകളില്‍ തമ്പടിച്ചിരിക്കുന്നത്. പൂക്കോട്, കാനക്കുത്ത്, പെരുവമ്പാടം എന്നിവിടങ്ങളില്‍ കൃഷിയിടങ്ങളോട് ചേര്‍ന്ന് എത്ര ആനകളുണ്ടെന്നതിന്റെ കണക്കെടുപ്പ് പോലും വനംവകുപ്പ് ഇതുവരെ നടത്തിയിട്ടില്ല.
‘ഉറപ്പ് ഉടനടി പാലിക്കണം’
കാട്ടാനശല്യം മൂലം ചാലിയാര്‍ പഞ്ചായത്തിലെ ജനജീവിതം പൂര്‍ണമായും ദുസഹമായിരിക്കുകയാണ്. വനംവകുപ്പ് നല്കിയ ഉറപ്പ് ഉടനടി പാലിക്കണം. ഇതിന് പുറമെ അകമ്പാടം വില്ലേജ് ഇഎസ്എ പരിധിയില്‍ ഉള്‍പെട്ടതോടെ ജനങ്ങള്‍ ഇരട്ട പ്രഹരത്തിലാണ്.
സഹില്‍ അകമ്പാടം (ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ്)
‘അധികൃതരുടെ വാക്കുകളില്‍ വിശ്വാസമില്ല’
വനംവകുപ്പിന്റെ വാക്കുകള്‍ ഇനി വിശ്വസിക്കാനാകില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 10 തവണയാണ് കാട്ടാനകള്‍ എന്റെ കൃഷി നശിപ്പിച്ചത്. ഒമ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടും ഒരു രൂപ പോലും നഷ്ടപരിഹാരം നല്കാന് അധികൃതര്‍ തയ്യാറായിട്ടില്ല.
നാലകത്ത് സിദ്ദിഖ് (കര്ഷകന്, മതില്‍മൂല)
ആര് അധികാരത്തില്‍ വന്നാലും കാട്ടാനശല്യം തടയാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
സാബു പൊന്മേലില് (പൊതുപ്രവര്ത്തകന്)
കഴിഞ്ഞ മൂന്ന് വര്‍ഷമായി ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. ഇതിനൊരു ശാശ്വത പരിഹാരം വേണമെങ്കില്‍ ശല്യക്കാരായ ആനകളെ പന്തീരായിരം ഉള്‍വനത്തിലേക്ക് തന്നെ തുരത്തണം.
ബഷീര്‍ കാട്ടുമുണട (ഗ്രാമപഞ്ചായത്തംഗം)
ജനവാസ മേഖലകളില്‍ ആനകള്‍ തമ്പടിച്ചിട്ടും വനംവകുപ്പ് അനങ്ങുന്നില്ല. നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ അനിവാര്യമാണ്.
സലാം ആലുങ്ങത്തില് (കര്ഷകന്)
Malappuram
എടക്കര: ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിച്ച പ്രദേശം കർഷക സംഘം ഭാരവാഹികൾ സന്ദർശിച്ചു.
ചോളമുണ്ട ചുള്ളിക്കുളവൻ റഫീഖിനെയാണ് കഴിഞ്ഞ ദിവസം കാട്ടാന ആക്രമിക്കാൻ ശ്രമിച്ചത്. പ്രദേശത്ത് നിരന്തരമായി വന്യജീവി ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ വനം വകുപ്പ് സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
കർഷക സംഘം ജില്ല എക്സിക്യൂട്ടീവ് എ.ടി. റെജി, ഏരിയ സെക്രട്ടറി വി.കെ. ഷാനവാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി.എ. ചന്ദ്രൻ, വി.ജെ. ജോസഫ്, ലോക്കൽ സെക്രട്ടറി പനോലൻ ബഷീർ, വി.വൈ. ജംഷീർ, കെ. വേണുഗോപാൽ, ടി. ശറഫുദീൻ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
Malappuram
നിലമ്പൂര്‍: പുതിയ മെന്റര്‍ അധ്യാപകരെ നിയമിക്കാത്തതിനാല്‍ ആദിവാസി വിദ്യാര്‍ഥികളുടെ പഠനം മുടങ്ങിയെന്ന് ആരോപിച്ച് എസ്എഫ്ഐ നിലമ്പൂര്‍ ഐറ്റിഡിപി ഓഫിസ് ഉപരോധിച്ചു.
നിലമ്പൂര്‍ ഐജിഎംഎംആര്‍ സ്കൂളിലെയും ഞെട്ടിക്കുളം എയുപി സ്കൂളിലെയും വിദ്യാര്‍ഥികളാണ് മെന്റര്‍ അധ്യാപകര്‍ ഇല്ലാത്തതിനാല്‍ പഠനം നിര്‍ത്തിയത്. ഇതോടെ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഉപരോധ സമരത്തിനിറങ്ങുകയായിരുന്നു. ഐജിഎംഎംആര്‍ സ്കൂളില്‍ 163 കുട്ടികളും ഞെട്ടിക്കുളം എയുപി സ്കൂളില്‍ 19 കുട്ടികളുമാണ് പഠനം നിര്‍ത്തിയത്. ഇവരെ സ്കൂളിലേക്ക് തിരിച്ചെത്തിക്കുന്നതിന് അധ്യാപകരെ അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠനപിന്തുണ ഉറപ്പാക്കുന്നതിനുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച 17 ഗോത്രവിഭാഗം മെന്റര്‍ അധ്യാപകരെ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ പഠനം പ്രതിസന്ധിയിലായതെന്നും സമരക്കാര്‍ ആരോപിച്ചു.
ആദിവാസി കുട്ടികള്‍ക്ക് അവരുടെ ഭാഷയില്‍ പഠനം എളുപ്പമാക്കുന്നതിനും ആവശ്യമായ പഠനപിന്തുണ നല്കുന്നതിനുമാണ് മെന്റര്‍ അധ്യാപകരെ നിയമിച്ചത്. സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം ആദിവാസി കുട്ടികള്‍ക്കും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. കുട്ടികളുടെ വിദ്യാഭ്യാസം മുടക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. സമരം എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സി.എം. സഫ്വാന് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡാനിഷ് അബ്ദുള്ള, എസ്എഫ്ഐ നിലമ്പൂര്‍ ഏരിയ സെക്രട്ടറി കെ.വി. മുഹമ്മദ് അദ്നാന് , എം. സജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
Malappuram
ചങ്ങരംകുളം: ഭരണം മാറിയിട്ടും ആലംകോട് വില്ലേജ് ഓഫിസിന് ശാപമോക്ഷമായില്ല.
ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ കോടികള്‍ വില മതിക്കുന്ന റവന്യു ഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആലംകോട് വില്ലേജ് ഓഫിസ് കെട്ടിടം തകര്‍ച്ചാ ഭീഷണിയിലായതോടെയാണ് പഞ്ചായത്ത് കെട്ടിടത്തിലെ കടമുറിയിലേക്ക് താല്കാലികയായി വില്ലേജ് ഓഫിസ് മാറ്റിയത്. റവന്യൂഭൂമി തദ്ദേശവകുപ്പിന് കൈമാറി വില്ലേജ് ഓഫിസിന് കെട്ടിടം നിര്‍മിച്ച് നല്‍കാനുള്ള ധാരണ ഉണ്ടായെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനിടയില്‍ മാസങ്ങള്‍ക്ക് മുമ്പ് വില്ലേജിന് സ്വന്തം ഭൂമിയില്‍ തന്നെ കെട്ടിടം നിര്‍മിക്കാന്‍ 40 ലക്ഷം രൂപ അനുവദിച്ചു.
ടെന്‍ഡറെടുത്ത വ്യക്തി മരിച്ചതിനാല്‍ പ്രവൃത്തി തുടങ്ങിയതുമില്ല. നിലവില്‍ പഞ്ചായത്ത് കെട്ടിടത്തിലെ വാടക മുറിയില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫിസിലേക്ക് എത്താന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.
ഓഫിസിനകത്ത് കുണ്ടും കുഴിയും നിറഞ്ഞ് ജീവനക്കാര്‍ക്ക് ഇരിക്കാന്‍ കസേര പോലും ഇടാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം നികുതി അടക്കാന്‍ എത്തിയ പന്താവൂര്‍ സ്വദേശി സുബൈറിന്റെ കാലിന് വില്ലേജ് ഓഫിസിന് അകത്തുള്ള കുഴിയില്‍ വീണ് പരിക്കേറ്റതോടെ വലിയ പ്രതിഷേധങ്ങളുണ്ടായിരുന്നു.
കാലിന് പരിക്കേറ്റ സുബൈര്‍ ചികിത്സ തേടി വിശ്രമത്തിലാണ്. ഇടുങ്ങിയ മുറിയില്‍ സുപ്രധാന ഫയലുകള്‍ പോലും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്. അതിനാല്‍ ഓഫിസ് സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Malappuram
മലപ്പുറം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി 14 ന് രാവിലെ പത്തു മുതൽ ഉച്ചക്ക് 1.30 വരെ തൊഴിൽ മേള സംഘടിപ്പിക്കും.
ബികോം അല്ലെങ്കിൽ എംകോം യോഗ്യതയും ടാലി പരിജ്ഞാനവുമുള്ള ടീച്ചർമാർ, മാർക്കറ്റിംഗ് അസോസിയറ്റ്, ടെലികോളർ, ഓഫിസ് സ്റ്റാഫ് തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ.
കൂടാതെ 45 വയസ് വരെയുള്ള എസ്എസ്എൽസി, പ്ലസ് ടു, ഐടി, പോളിടെക്നിക്, ബികോം, ബിബിഎ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും തൊഴിൽ മേളയിൽ അവസരങ്ങളുണ്ട്. മുന്‍പ് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് പ്രവേശനം സൗജന്യമാണ്. ഉദ്യോഗാർഥികൾ പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ (അഞ്ച് കോപ്പി) എന്നിവ സഹിതം മലപ്പുറം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകണം. ഫോണ്‍: 0483 2734737, 8078428570.
Malappuram
വണ്ടൂർ: രണ്ട് ബാങ്കുകളിലായി മൂന്ന് തവണ മുക്കുപണ്ടം പണയം വച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാളെ വണ്ടൂർ പൊലിസ് അറസ്റ്റ് ചെയ്തു.
ഏമങ്ങാട് സ്വദേശി കറുത്തേടത്ത് ഹൗസിൽ അസ്കർ (49) ആണ് പിടിയിലായത്.
പൂക്കോട്ടുംപാടത്തെ സ്വകാര്യബാങ്കിലും വണ്ടൂരിലെ ഫെഡറൽ ബാങ്കിലുമാണ് തട്ടിപ്പ് നടത്തിയത്. ആദ്യം പൂക്കോട്ടുംപാടത്തെ സ്വകാര്യബാങ്കിൽ വള പണയം വച്ച് രണ്ടുലക്ഷത്തിലധികം രൂപ തട്ടിയെടുത്തു.തുടർന്ന് വണ്ടൂർ ഫെഡറൽ ബാങ്കിൽ ജൂണ്‍, ജൂലൈ മാസങ്ങളിലായി രണ്ടുതവണയായി രണ്ട് അക്കൗണ്ടുകളിലായി വീണ്ടും 11 ഗ്രാം തൂക്കം വരുന്ന വള പണയം വച്ച് രണ്ട് ലക്ഷത്തിലധികം രൂപ തട്ടി. സംശയത്തിന്റെ പേരിൽ പൂക്കോട്ടുംപാടത്തെ സ്വകാര്യബാങ്ക് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. പ്രതിയെ ഇന്നലെ രാവിലെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
Malappuram
പാങ്ങ് : മങ്കട ഉപജില്ല ഖൊ-ഖൊ ആണ്, പെണ് വിഭാഗങ്ങളിലെ ജില്ലാ ടീമിനെ പാങ്ങ് ഗവണ്മെന്റ് യുപി സ്കൂളും ഗവണ്മെന്റ് ഹൈസ്കൂളും നയിക്കും.
മക്കരപ്പറന്പ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഖൊ-ഖൊ മത്സരത്തിൽ സബ് ജൂനിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ പാങ്ങ് ജിഎച്ച്എസ്എസിനെ 3-2 ന് പരാജയപ്പെടുത്തി പാങ്ങ് ജിയുപി സ്കൂൾ ജേതാക്കളായി.
ഹംന, അതുല്യ, സിയ, സനഫാത്തിമ, ഷെൻസ (ജിയുപിഎസ് പാങ്ങ്), ഫാത്തിമ സന,അനാമിക, സിൻഷ, ഫാത്തിമ തസ്നി (ജിഎച്ച്എസ്എസ് പാങ്ങ്), ഫിദമൗഷിദ (എൻസിടി മങ്കട), അഹല്യ (ജിവിഎച്ച്എസ്എസ് മക്കരപ്പറന്പ) എന്നിവരെ ജില്ലാ ടീമിലേക്ക് സെലക്ട് ചെയ്തു. ഉപജില്ലയിലെ 11 ടീമുകളിൽ രണ്ടാം സ്ഥാനം ജിഎച്ച്എസ്എസ് പാങ്ങ്, മൂന്നാം സ്ഥാനം ജിവിഎച്ച്എസ്എസ് മക്കരപ്പറന്പ.ആണ്‍കുട്ടികളുടെ വിഭാഗത്തിൽ സഡൻഡെത്തിൽ ജിയുപിഎസ് പാങ്ങ് ജേതാക്കളായി. രണ്ടാം സ്ഥാനം ജിഎച്ച്എസ്എസ് പാങ്ങ്, മൂന്നാം സ്ഥാനം സെന്റ് മേരീസ് എച്ച്എസ്എസ് പരിയാപുരം.വി. അഭിഷേക്, മുഹമ്മദ് ലെസിൻ, മുഹമ്മദ് ഹാദിൻ, കെ. മുഹമ്മദ് ഷാമിൽ (ജിയുപിഎസ് പാാങ്ങ്), എസ്. സ്വാസ്തിക്, മുഹമ്മദ് അസ്ലം, മുഹമ്മദ് റിഹാൻ, മുഹമ്മദ് നിഹാൽ (ജിഎച്ച്എസ്എസ് പാങ്ങ്), മുഹമ്മദ് ഇഹാൻ (ജിവിഎച്ച്എസ്എസ് മക്കരപ്പറന്പ), ക്രിസ്റ്റി (സെന്റ് മേരീസ് എച്ച്എസ്എസ് പരിയാപുരം), ആദിദേവ് (ജിഎച്ച്എസ്എസ് കടുങ്ങപുരം), വിഷ്ണു (എംപിജിയുപിഎസ് വടക്കാങ്ങര) എന്നിവർ ജില്ലാ ടീമിലേക്ക് സെലക്ട് ചെയ്തു.
Malappuram
മഞ്ചേരി: ജില്ലകളിലെ വിവിധ ആശുപത്രികളിൽ സ്പെഷാലിറ്റി ചികിത്സ സൗകര്യം ഒരുക്കുന്നതിനായി മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഡോക്ടർമാരെ മാറ്റുന്നതിനെതിരേ മഞ്ചേരി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾ ആശുപത്രി സൂപ്രണ്ടിനെ കണ്ട് പ്രതിഷേധമറിയിച്ചു.
മറ്റു ആശുപത്രികളിൽ സൗകര്യം ഒരുക്കുന്നതിനായി മഞ്ചേരിയിലെ ഡോക്ടർമാരെ ഒരു കാരണവശാലും മാറ്റാൻ അനുവദിക്കില്ലെന്ന് ഭാരവാഹികൾ സൂപ്രണ്ടിനെ അറിയിച്ചു. അത്യാഹിത വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർമാർ ഉൾപ്പടെയുള്ള സീനിയർ ഡോക്ടർമാരെ നിയമിക്കണമെന്നും ആശുപത്രിയിലെത്തുന്ന രോഗികൾക്ക് മതിയായ ചികിത്സ സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
എക്സ് റേ എടുക്കുന്നതിനായി രോഗികൾക്ക് വെയിലും മഴയും കൊണ്ട് ആശുപത്രിക്ക് പുറത്തേക്ക് പോകുന്നത് ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആശുപത്രിയിലെത്തിച്ച എംആർഐ യന്ത്രത്തിന്റെ സേവനം രോഗികൾക്ക് പെട്ടെന്ന് ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് കൊടക്കാടൻ ബാവ, ജനറൽ സെക്രട്ടറി റിജാസ് വല്ലാഞ്ചിറ, ട്രഷറർ സുഹൈൽ തുറക്കൽ, ഭാരവാഹികളായ കെ.സി. നൗഷാദ്, മുഹമ്മദലി വീന്പൂർ, നാസർ തോട്ടുപൊയിൽ, റിയാസ് കുരിക്കൾ, ഹക്കീം ചെരണി, സിദീഖ് വട്ടപ്പാറ, ഷമീം തോളൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Malappuram
എടക്കര: അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യപരിശോധന ഉറപ്പാക്കുന്നതിനുള്ള ബാല്യസ്പന്ദനം പദ്ധതിക്ക് മൂത്തേടം ഗ്രാമപഞ്ചായത്തില്‍ തുടക്കം. പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ടി.കെ. ഹഫ്സത്ത് നിര്‍വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ 2031-ന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു.
മൂത്തേടം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.കെ. ജാബിദ് പദ്ധതി വിശദീകരിച്ചു. സ്ഥിരസമിതി അധ്യക്ഷ എം. റസിയ മോള്, പഞ്ചായത്ത് അംഗങ്ങളായ രമിത സുബ്രഹ്മണ്യന്, ടി.സി. ഹരിദാസന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. ഷമീല്‍ ബാബു, എഎല്‍എംസി അംഗങ്ങളായ അലവിക്കുട്ടി പാറത്തൊടി, ശരത് കല്ലിങ്ങല്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എ.ആര്. രജിത്ര, അങ്കണവാടി വര്‍ക്കര്‍ വി. ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു. ജെഎച്ച്ഐ പി.ബി. അനില്‍ കുമാര്‍, എംഎല്‍എച്ച്പി മാരായ ദിവ്യ ബേബി, ഫിലോഷ്യ നീതു പോള്‍, ആര്‍ബിഎസ്കെ നഴ്സ് എം.ഇ. ജെയ്സി എന്നിവര്‍ നേതൃത്വം നല്കി.
Malappuram
മഞ്ചേരി: പ്രതിസന്ധികൾ നീങ്ങി, മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം ഇനി അതിവേഗം പൂർത്തിയാകും. കെട്ടിടത്തോട് ചേർന്നുള്ള മണ്ണ് നീക്കം ചെയ്യാനുള്ള അനുമതി കളക്ടർ നൽകിയതോടെ മാസങ്ങളായി നീണ്ടുപോയ തടസങ്ങൾക്ക് പരിഹാരമായി. ഇന്നലെ രാവിലെയാണ് മണ്ണ് നീക്കൽ ആരംഭിച്ചത്.
വൈകുന്നേരത്തോടെ അന്‍പത് ലോഡ് മണ്ണ് നീക്കി. 12 ലോറികളും നാല് മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്. കെട്ടിടം അവസാനഘട്ടത്തിൽ എത്തിയിരുന്നെങ്കിലും 4000 ക്യൂബിക് മീറ്റർ മണ്ണ് മാറ്റാൻ കഴിയാത്തത് പ്രവൃത്തിയെ ബാധിച്ചിരുന്നു. മുറ്റം, പാർക്കിംഗ് ഏരിയ, കക്കൂസ് ടാങ്ക് നിർമാണം എന്നിവ തടസപ്പെട്ടു. മണ്ണ് നീക്കുന്നതിന് അനുമതി നൽകുന്നതിൽ റവന്യു, ജിയോളജി വകുപ്പുകൾ കാണിച്ച നിരുത്തരവാദപരമായ സമീപനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ട് അനുമതി നൽകിയത്. ബ്ലോക്ക് നിർമാണം പൂർത്തീകരിക്കുന്നതോടെ അത്യാഹിത വിഭാഗം പുതിയ ബ്ലോക്കിലേക്ക് മാറ്റാനാകും. മലപ്പുറം ജില്ലയുടെ ആരോഗ്യമേഖലക്ക് കൂടുതൽ ഊർജം പകരുന്ന പദ്ധതിയാണ് മെഡിക്കൽ കോളജിൽ നിർമാണം പുരോഗമിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്ക്.
2021-ൽ ആരോഗ്യവകുപ്പ് അനുവദിച്ച 23 കോടി രൂപ വിനിയോഗിച്ച് 45,000 ചതുരശ്ര അടിയിൽ നാലുനില കെട്ടിടമാണ് നിർമിക്കുന്നത്. പിഎം ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ക്രിട്ടിക്കൽ കെയർ യൂണിറ്റിനൊപ്പം മറ്റ് പകർച്ചവ്യാധികളുടെ സമയത്ത് ഐസൊലേഷൻ വാർഡായും ഉപയോഗിക്കാവുന്ന രീതിയിലാണ് കെട്ടിടത്തിന്റെ ക്രമീകരണം. മേജർ, മൈനർ ഓപ്പറേഷൻ തിയറ്ററുകൾ, ഐസിയു, ഹൈ ഡിപെൻഡൻസി ബെഡുകൾ, ഡയാലിസിസ് യൂണിറ്റ്, ലേബർ റൂം, ലബോറട്ടറി തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെയൊരുങ്ങുന്നത്. ഹൃദയാഘാതം, പക്ഷാഘാതം, കുട്ടികളിലെ അപസ്മാരം തുടങ്ങി അടിയന്തര ഐസിയു ചികിത്സയ്ക്ക് വന്നാൽ ഇത് വലിയ ആശ്വാസമാകും. നിലവിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കാൻ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഭൂരിഭാഗം പേരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. പുതിയ ബ്ലോക്ക് തുറക്കുന്നതോടെ ജില്ലയിലെ സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ സ്വന്തം നാട്ടിൽ തന്നെ ലഭ്യാകും.
Malappuram
പാലേമാട് സെന്റ് തോമസ് പള്ളിയിൽ
എടക്കര: പാലേമാട് സെന്റ് തോമസ് പള്ളിയിൽ എട്ടുനോന്പാചരണത്തിന് സമാപനമായി. രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഇടവക വികാരി ഫാ. തോമസ് പരുന്തനോലിൽ കാർമികത്വം വഹിച്ചു. തുർന്ന് ജപമാല, ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം എന്നിവ നടന്നു. മദർ സുപ്പീരിയർ സിസ്റ്റർ ജോണ്‍സി ജോർജ് കണ്ണംകൽ, ബേബി എടപ്പള്ളിപ്പുള്ളി, ആന്റണി തലച്ചിറ, അനീഷ് മാളിയേക്കൽ, ഷിഷോർ മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.
മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളിയിൽ
വഴിക്കടവ്: മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളിയിൽ എട്ടുനോന്പാചരണത്തോടനുബന്ധിച്ച് പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും ജപമാല പ്രദക്ഷിണവും നടത്തി. വികാരി ഫാ. ബെന്നി മുതിരക്കാലയിൽ, ഫാ.അനൂപ് കേച്ചേരി എന്നിവർ നേതൃത്വം നൽകി.
Malappuram
എടപ്പാൾ: കൃഷിയിലൂടെ അറിവും അധ്വാനത്തിലൂടെ ആത്മവിശ്വാസവുമായി കനിവ് ബഡ്സ് സ്കൂളിലെ കുട്ടികൾ. കുട്ടികളും അധ്യാപകരും ചേർന്ന് പരിപാലിച്ച പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ നിർവഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തൊഴിൽ പരിചയവും ജീവിതനൈപുണികളും സ്വയംപര്യാപ്തതയും നേടുകയെന്ന ലക്ഷ്യത്തോടെയാണ് കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നത്. വിത്തിടൽ മുതൽ വിളവെടുപ്പ് വരെയുള്ള ഘട്ടങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ലഭിക്കുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നതിനൊപ്പം അധിക ഉത്പന്നങ്ങൾ വിപണനം ചെയ്യാനും പദ്ധതിയുണ്ട്.
തക്കാളി, വെണ്ട, വഴുതന, പയർ, ചേന, കുന്പളം, മത്തൻ തുടങ്ങിയ പച്ചക്കറികൾക്കൊപ്പം ഔഷധസസ്യങ്ങൾ, വാഴ, കപ്പ, പൈനാപ്പിൾ, ഡ്രാഗണ്‍ ഫ്രൂട്ട്, അസോള എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ജൈവവളങ്ങൾ കൃഷിഭവന്റെ സഹകരണത്തോടെ തയാറാക്കുന്നു. സ്കൂളിനോട് ചേർന്ന സ്ഥലത്ത് വിപുലമായി കൃഷി വ്യാപിപ്പിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് ജനപ്രതിനിധികൾ, അധ്യാപകർ, ജീവനക്കാർ, കുട്ടികൾ എന്നിവർ ചേർന്നായിരിക്കും കാർഷികോദ്യാനം ഒരുക്കുക. വിളവെടുപ്പ് ചടങ്ങിൽ വൈസ് പ്രസിഡന്റ് എം.എ. നജീബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കഴുങ്ങിൽ മജീദ്, സുഭിത, വാർഡ് മെംബർ പ്രവിജ, പഞ്ചായത്ത് സെക്രട്ടറി രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ്, മെംബർമാരായ കുട്ടൻ, അഹമ്മദ് മൂദൂർ, പിടിഎ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ബഡ്സ് സ്കൂൾ എച്ച്എം ഗിരിജ, റജീന, അധ്യാപകർ, ജീവനക്കാർ, കുട്ടികൾ എന്നിവർ പങ്കെടുത്തു.
Malappuram
തിരൂരങ്ങാടി: ലക്ഷ്യബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളായി കലാലയങ്ങൾ മാറണമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ. സ്കൂൾ, കോളജ് ലൈബ്രറികൾ ശക്തിപ്പെടുത്തുന്നതിലൂടെ എഴുത്തിന്റെയും വായനയുടെയും നല്ല സംസ്കാരം രൂപപ്പെടുത്താൻ സാധിക്കും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച "വോട്ടുചരിതം 2026’ പുസ്തകം തിരൂരങ്ങാടി പിഎസ്എംഒ കോളജ് ലൈബ്രറിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.പി. ജംഷീദ് പുസ്തകം ഏറ്റുവാങ്ങി. എഡിഎം പി.ഒ. സാദിഖ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, ജില്ലാ പഞ്ചായത്തംഗം ഹനീഫ മുന്നിയൂർ, തിരൂരങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സണ്‍ എം. അബ്ദുറഹിമാൻകുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി. റഷീദ് ബാബു, കോളജ് മാനേജർ എം.കെ. ബാവ, കോഴിക്കോട് സർവകലാശാല കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ, ഗായകൻ ഫിറോസ് ബാബു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് തീർഥ സത്യന്റെ സംഗീത വിരുന്നും ചെന്നൈ കലാക്ഷേത്രയിലെ ശ്രീലക്ഷ്മിയുടെ ഭരതനാട്യവും അരങ്ങേറി.
Malappuram
മഞ്ചേരി: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്ഥലംമാറ്റ ഭീകരതക്ക് നേതൃത്വം നൽകിയവർ ഇപ്പോൾ ഒരു കെട്ടിടത്തിന്റെ മുകളിലേക്ക് സെക്ഷൻ മാറ്റുന്നതുപോലും സ്ഥലംമാറ്റ ഭീകരതയാക്കി ചിത്രീകരിക്കുന്നത് അപഹാസ്യമാണെന്ന് കേരള എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുനിൽ കരേക്കാട്. അസോസിയേഷൻ ബ്രാഞ്ച് പ്രവർത്തക കണ്‍വെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എൻജിഒ യൂണിയനും ജോയിന്റ് കൗണ്‍സിലും എന്നുമുതലാണ് മാനദണ്ഡ സ്ഥലംമാറ്റത്തിന്റെ വക്താക്കളായതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്വെൻഷൻ സംസ്ഥാന സെക്രട്ടറി സി. വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു.
സർവീസിൽ നിന്ന് വിരമിച്ചവരും സ്ഥലംമാറി പോയവരുമായ മുൻ ബ്രാഞ്ച് നേതാക്കളെ ആദരിച്ച ചടങ്ങിൽ അംഗത്വ വിതരണവും നടന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ബാസ് പി. പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷബീർ അലി മുക്കട്ട, ട്രഷറർ ഹബീബ് തോണിക്കടവൻ, സംസ്ഥാന കമ്മിറ്റി അംഗം വി.കെ. കൃഷ്ണപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ഗോവിന്ദൻ നന്പൂതിരി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സന്തോഷ് മാത്യു, സലീഖ് പി. മോങ്ങം, പി. ബിനീഷ്, എ.പി. അബ്ബാസ്, വി.എൽ. വിപിൻരാജ് പ്രസംഗിച്ചു. ഭാരവാഹികളായി കെ.വി. നൗഫൽ-പ്രസിഡന്റ്, പി. റിയാസ് ബാബു-സെക്രട്ടറി, എം. വിഷ്ണുപ്രസാദ്-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Malappuram
തവനൂർ: നരിപറന്പിൽ സ്വകാര്യബസ്, മീൻ കയറ്റിവന്ന ലോറിയിലിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒന്‍പതിന് നരിപ്പറന്പ് സെന്ററിലാണ് അപകടമുണ്ടായത്. കുറ്റിപ്പുറത്ത് നിന്ന് പൊന്നാനിയിലേക്ക് പോകുകയായിരുന്ന ഹുവൈസ് ബസാണ് അപകടത്തിൽപെട്ടത്. സ്കൂൾ സമയമായതിനാൽ വിദ്യാർഥികളായിരുന്നു ബസ് യാത്രക്കാരിൽ കൂടുതലുമുണ്ടായിരുന്നത്.
അപകടത്തിൽ ലോറിയുടെ ഡീസൽടാങ്ക് പൊട്ടി ഡീസൽ റോഡിലൊഴുകിയത് ആശങ്ക പരത്തി. പരിക്കേറ്റവരെ നാട്ടുകാർ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. പൊന്നാനി പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Malappuram
എടക്കര: എടക്കര ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ജെഎൽജി ഗ്രൂപ്പുകൾക്കുള്ള പച്ചക്കറി തൈകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ദീപ ഹരിദാസ് നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ പി. പുഷ്പവല്ലി, അഖിൽ, ദേവയാനി, ഉനൈസ്, ഷെമിർ, സുലൈമാൻ, കൃഷി ഓഫിസർ എബിത ജോസഫ്, അസിസ്റ്റന്റ് കൃഷി ഓഫിസർ സന്ധ്യ, പി.എൻ. അജയകുമാർ എന്നിവർ പ്രസംഗിച്ചു.
ജനകീയാസൂത്രണ പദ്ധതിയിലാണ് തൈകൾ വിതരണം ചെയ്തത്. തക്കാളി, വഴുതന, വെണ്ട, പച്ചമുളക് എന്നീ തൈകളാണ് വിതരണം ചെയ്തത്.
Malappuram
പൂക്കോട്ടുംപാടം: സീനിയർ ചേംബർ ഇന്റർനാഷണൽ പൂക്കോട്ടുംപാടം, ഭിന്നശേഷി വിദ്യാലയങ്ങളിലെ അധ്യാപകരെയും ആയമാരെയും ആദരിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ചാണ് ആദരവ് സംഘടിപ്പിച്ചത്. അമരന്പലം പഞ്ചായത്തിലെ ബഡ്സ് സ്കൂൾ, ഹോം സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകരെയും ആയമാരെയുമാണ് ആദരിച്ചത്. ചടങ്ങുകളിൽ ക്ലബ് പ്രസിഡന്റ് ടി.സാജു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജിതീഷ് പച്ചാത്ത്, ട്രഷറർ പ്രജീഷ്, ഭാരവാഹികളായ കെ. പ്രദീപ് കുമാർ, വി.കെ. ബിനു, ടെറൻസ് ഡിൽസണ്‍, രാജീവ് പെരുന്പ്രോൽ, അധ്യാപകരായ നുഫീല റസാക്ക്, സലൂഫ, ജിൻഷാ രാജൻ, പിടിഎ പ്രസിഡന്റ് ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികൾക്ക് മധുരം വിതരണം ചെയ്തു.
Malappuram
മലപ്പുറം: ഈ വർഷത്തെ ജില്ലാ സിവിൽ സർവീസസ് കായികമേള 17,18,19 തീയതികളിൽ മലപ്പുറത്തും മഞ്ചേരിയിലുമായി നടക്കും. 17ന് ഷട്ടിൽ ബാഡ്മിന്റണ്‍, 18ന് ഗെയിംസ് മത്സരങ്ങൾ, 19ന് അത്ലറ്റിക്സ് മത്സരങ്ങൾ എന്നിവ നടക്കും. മേളയിൽ പങ്കെടുക്കാനുള്ള അപേക്ഷാ ഫോമുകൾ സിവിൽ സ്റ്റേഷനിലെ ജില്ലാ സ്പോർട്സ് കൗണ്‍സിൽ ഓഫീസിൽ നിന്ന് ലഭിക്കും. ഓരോ മത്സര ഇനത്തിനും പ്രത്യേകം അപേക്ഷ സമർപ്പിക്കാം.
പൂരിപ്പിച്ച ഫോമിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം. ഡബിൾസ് ഇനങ്ങളിൽ ടീം പാർട്ണറുടെ വിവരങ്ങൾ ഫോം 2-ൽ സമർപ്പിക്കണം. (പാർട്ണർ ഫോം 1 പ്രത്യേകം നൽകണം). പൂരിപ്പിച്ച അപേക്ഷകൾ 15ന് വൈകുന്നേരം അഞ്ചിനകം "സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗണ്‍സിൽ, സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505’ എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോണ്‍: 9495243423, 9895587321, 9496841575.
Malappuram
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലത്തിൽ കാർഷിക വിപ്ലവത്തിന് തുടക്കമിടാൻ "പെപ്പർ മിത്ര’ പദ്ധതിയുമായി നജീബ് കാന്തപുരം എംഎൽഎ. മണ്ഡലത്തിലെ പഴയകാല കാർഷിക സമൃദ്ധിയും പാരന്പര്യവും വീണ്ടെടുക്കുന്നതിനൊപ്പം സാന്പത്തിക സുസ്ഥിരതയുള്ള കാർഷിക സംസ്കാരം വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ മുപ്പതിനായിരം കർഷകരെ പങ്കാളികളാക്കും. കർഷകർക്ക് ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഒന്‍പത് ലക്ഷം കുരുമുളക് തൈകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. കൃഷി വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഏകോപനത്തിനായി മണ്ഡലത്തിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കൃഷി ഓഫിസർമാരുടെയും ജനപ്രതിനിധികളുടെയും യോഗം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതിനായി പഞ്ചായത്തുകളിൽ യോഗങ്ങളും പ്രത്യേക ഗ്രാമസഭകളും വിളിച്ചുചേർക്കും.
കൃഷിയെ ലാഭകരമായ ജീവിതമാർഗമാക്കി പെരിന്തൽമണ്ണ മോഡൽ നാടിന് സമർപ്പിക്കുകയാണ് പെപ്പർ മിത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഹുസയിൻ കളപ്പാടൻ, ആയിശ മേക്കോട്ടിൽ, സുധ പൊട്ടിപ്പാറ, സുലൈഖ കരിന്പന, ഷഹീന മോൾ, റംസീന മുജീബ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ കെ. റജീന, ആഷിഖ്, ഐശ്വര്യ, സലീന, മുഫീദ, മുർഷിദ, നസ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.
Malappuram
മലപ്പുറം: ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ കീഴിൽ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഫുട്ബോൾ അക്കാദമിയിലേക്ക് 2026 വർഷത്തേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നു. 2012, 2013, 2014, 2015 വർഷങ്ങളിൽ ജനിച്ച ആണ്‍കുട്ടികൾക്കാണ് അവസരം. 12ന് രാവിലെ എട്ടിന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ സെലക്ഷൻ ട്രയൽസ് നടക്കും. താൽപര്യമുള്ള കുട്ടികൾ ഫുട്ബോൾ കിറ്റ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം രക്ഷിതാക്കൾക്കൊപ്പം രാവിലെ എട്ടിന് അതത് കേന്ദ്രങ്ങളിൽ എത്തണം.
സെലക്ഷൻ കേന്ദ്രങ്ങളും ഫോണ്‍ നന്പറുകളും: കോട്ടപ്പടി ഫുട്ബോൾ അക്കാദമി (9746986053), താനൂർ ഉണ്ണ്യാൽ ഫിഷറീസ് സ്റ്റേഡിയം (9747701578),ജിഎച്ച്എസ്എസ് എടപ്പാൾ (7907942967), പെരിന്തൽമണ്ണ പിടിഎം കോളജ് (9947421893), അരീക്കോട് തെരട്ടമ്മൽ സ്റ്റേഡിയം (9746412541), വള്ളിക്കുന്ന് പഞ്ചായത്ത് മിനി സ്റ്റേഡിയം (9037363560).
Malappuram
പട്ടിക്കാട്: കാഴ്ച മങ്ങിയിട്ടും തളരാത്ത മനസുമായി ഉന്നത പഠനം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഠിനപ്രയത്നം നടത്തുന്ന 74 കാരനായ തുല്യതാ പഠിതാവിനെ ആദരിച്ചു. ഡിഗ്രി അവസാന വർഷ വിദ്യാർഥിയായ പട്ടിക്കാട് കണ്ണ്യാല സ്വദേശി മഠത്തിങ്ങൽ അബ്ദുൾ ഖാദറിനെ സാക്ഷരതാദിനത്തിലാണ് ആദരിച്ചത്. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ പരിപാടി ഉദ്ഘാടനം ചെയ്തു.
കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സണ്‍ ഇഫ്ര അസീസ്, വാർഡ് മെംബർ റാബിയ, പിടിഎ പ്രസിഡന്റ് അസീസ് പട്ടിക്കാട്, വൈസ് പ്രസിഡന്റ് നജ്മുദീൻ തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ബ്രെയിലി സാക്ഷരത പദ്ധതിയിലൂടെയാണ് അബ്ദുൾഖാദർ സാക്ഷരതാ മിഷൻ പ്രവർത്തകരെ സമീപിക്കുന്നത്. തുടർന്ന് നാലാംതരവും ഏഴാം തരവും പത്താം തരവും തുല്യതാ പരീക്ഷ പാസായി.
തുടർന്ന് സാക്ഷരതാമിഷന്റെ ഹയർ സെക്കൻഡറി തുല്യതയും ജയിച്ച് ഇപ്പോൾ പെരിന്തൽമണ്ണ പിടിഎം കോളജിൽ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ കീഴിൽ ബിഎ അഫ്സൽ ഉലമ ഡിഗ്രിയിൽ നാല് സെമസ്റ്റർ പരീക്ഷ പൂർത്തിയാക്കി അവസാന വർഷത്തിലേക്ക് കടക്കുകയാണ്. സ്ക്രൈബിന്റെ സഹായത്തോടെയാണ് ഇദ്ദേഹം പരീക്ഷ എഴുതുന്നത്.
Malappuram
പാങ്ങ്: വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനും ഇംഗ്ലീഷ് ഭാഷയോടുള്ള ആത്മവിശ്വാസവും താൽപര്യവും വർധിപ്പിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറീച്ച്മെന്റ് പ്രോഗ്രാം (ഇഎൽഇപി) പാങ്ങ് ഗവണ്മെന്റ് യുപി സ്കൂളിൽ തുടക്കമായി. മങ്കട ഉപജില്ലാതല ഉദ്ഘാടനം മഞ്ഞളാംകുഴി അലി എംഎൽഎ നിർവഹിച്ചു. കളികൾ, സംഭാഷണങ്ങൾ, കഥകൾ, പാട്ടുകൾ, പ്രവർത്തനാധിഷ്ഠിത പഠനം, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, ആശയവിനിമയ പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം കൂടുതൽ രസകരവും സ്വാഭാവികവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസാരശേഷി, ആശയവിനിമയശേഷി, വായന, എഴുത്ത്, കേൾവി തുടങ്ങിയ ഭാഷാനൈപുണ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പദ്ധതി പ്രയോജനപ്പെടും.
ചടങ്ങിൽ കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ സ്കൂൾ കലോത്സവം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ ഉദ്ഘാടനം ചെയ്തു. കായികതാരങ്ങൾള്ള പുതിയ ജേഴ്സിയുടെ ലോഞ്ചിംഗ് കുറുവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലൈഖ മോഴിക്കൽ നിർവഹിച്ചു. അക്കാദമിക മാസ്റ്റർ പ്ലാൻ മങ്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ജോസ്മി ജോസഫ് പട്ടരുകണ്ടം നിർവഹിച്ചു. വികസന സ്ഥിരം സമിതിചെയർമാൻ എം. ഷാക്കിർ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സണ്‍ പി. മുംതസ്, കുറുവ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബൂബക്കർ പാറയിൽ, കെ. മുബഷിർ, ഉമ്മുഹബീബ, കെ.പി. ഹരിദാസൻ, ടി.കെ. മുഹ്സിന തുടങ്ങിയവർ പ്രസംഗിച്ചു.
Malappuram
നിലന്പൂർ: മന്പാട് ടൗൺ മുതൽ പുളിക്കലോടി ജംഗ്ഷൻ വരെയുള്ള റോഡിന്റെ വീതികൂട്ടൽ നടപടിക്ക് തുടക്കമായി. ഒന്‍പത് മീറ്റർ വീതിയായിരിക്കും ഇനി റോഡിനുണ്ടാകുക. റോഡിനിരുവശവും ശാസ്ത്രീയ രീതിയിലുള്ള ഡ്രൈനേജും നിർമിക്കും. നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തിയത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലാണ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഈ റോഡിന് വീതി കുറവായതിനാൽ വിദ്യാർഥികൾ ഉൾപ്പെടെ വലിയ പ്രയാസമാണ് അനുഭവിച്ചിരുന്നത്.
മന്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശമീന കാഞ്ഞിരാലയുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ ഈ ഭാഗത്തെ കെട്ടിട ഉടമകൾ, സ്ഥലം ഉടമകൾ എന്നിവരുമായി നടത്തിയ ചർച്ചയിൽ റോഡ് വികസനത്തിന് ഭൂമി വിട്ടുനൽകാൻ തയാറായതോടെയാണ് ഏറെ കാലത്തെ റോഡ് വികസനം എന്ന ആവശ്യം യാഥാർഥ്യമായത്. ഡ്രൈനേജ് വിഷയം മൂലം റോഡിലേക്ക് വെള്ളം കയറി യാത്രക്കാർ അനുഭവിച്ചിരുന്ന യാത്രാക്ലേശത്തിന് പരിഹാരമായി ശാസ്ത്രീയ രീതിയിലുള്ള ഡ്രൈനേജും നിർമിക്കും. ഇതോടെ വിദ്യാർഥികൾക്ക് സഞ്ചരിക്കാൻ നടപാതയുമാകും. സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കും തുടക്കമായി.
എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സ്ഥലങ്ങൾ അളന്ന് തിട്ടപ്പെടുത്തൽ തുടങ്ങിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശമീന കാഞ്ഞിരാല, വൈസ് പ്രസിഡന്റ് നിഷാദ് പാലോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. ഷാജി, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. മുഹമ്മദാലി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റസാഖ്, ശ്രീധരൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ അഷറഫ് ടാണ, കെ. സഫീന, മുസ്തഫ നടുവക്കാട്, ഷാജി കുഞ്ഞാറ്റ, ഓമന വർഗീസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Malappuram
പെരിന്തൽമണ്ണ: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിക്കുന്ന ത്രിദിന ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിന് വേങ്ങര പീസ് പബ്ലിക് സ്കൂളിൽ തുടക്കമായി. അണ്ടർ 10, 12, 14, 17,19 വിഭാഗങ്ങളിൽ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും മത്സരങ്ങളുണ്ട്. ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷൻ ട്രഷറർ എ.കെ. നാസർ ഉദ്ഘാടനം ചെയ്തു. സഹോദയ ഓർഗനൈസിംഗ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ ജില്ലയിലെ 35 സിബിഎസ്ഇ സ്കൂളുകളിൽ നിന്ന് 800 ൽ പരം വിദ്യാർഥികൾ മത്സരിക്കുന്നുണ്ട്. പറപ്പൂർ പഞ്ചായത്തംഗം കെ. സഫിയ മുഖ്യപ്രഭാഷണം നടത്തി. സഹോദയ സ്പോർട്സ് കണ്‍വീനറും പീസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ ജാസ്മീർ ഫൈസൽ, ഭാരവാഹികളായ ഡോ. ശിബിലി, സിസ്റ്റർ ആൻസില ജോർജ്, ഹഫ്സ കാരാടൻ, വൈസ് പ്രിൻസിപ്പൽ സൈമ സീമാമു, അഡ്മിനിസ്ട്രേറ്റർ ഖമറുസമാൻ, എം. യാസിർ തുടങ്ങിയവർ നേതൃത്വം നൽകി. വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ് എം. അബ്ദുൾ നാസർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും
Malappuram
പാങ്ങ്: കുറുവ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും പാങ്ങ് പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ പാങ്ങ് പള്ളിപ്പറന്പിലെ കാരാട് പാടത്ത് നെൽകൃഷിക്ക് തുടക്കം. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൾസലാം എന്നിവർ നേതൃത്വം നൽകി.
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എം. ശാക്കിർ, ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി. ഷുഹൈബ്, കുറുവ കൃഷി ഓഫിസർ ഡോ. എ. ദീപശ്രീ, പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. ഉമ്മുഹബീബ, കെ.പി. മുബഷിർ, ഹരിദാസൻ, കെ. സുലൈഖ കന്പക്കോടൻ, മുഹ്സിന തുടങ്ങിയവർ പങ്കെടുത്തു.
Malappuram
വണ്ടൂർ: വണ്ടൂർ മൃഗാശുപത്രിയിലെ പച്ചക്കറി വിളവെടുപ്പ് ശ്രദ്ധേയമായി. ആശുപത്രിയിലെ അറ്റൻഡർ കെ. പ്രഭാകരൻ വിള ഇറക്കിയ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവാണ് ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ഒന്നരമാസം മുന്‍പ് ആശുപത്രിയിലേക്കുള്ള വഴിയരികിലും തൊട്ടടുത്തുമായി പത്ത് സെന്റ് സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തത്.
പയർ, വഴുതന, മത്തൻ, ചെരങ്ങ, കുന്പളം, വെള്ളരി, പടവലം, പച്ചമുളക്, വെണ്ട തുടങ്ങിയ പച്ചക്കറികളാണ് വിളവെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദീൻ, വാർഡംഗം ടി. ഉമ്മർകുട്ടി, ബിഡിഒ പാർവതി, ബ്ലോക്ക് അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടർ അഞ്ജലി, കൃഷി ഓഫിസർ ടി. ഉമ്മർകോയ, വെറ്ററിനറി സർജൻ ഡോ. കെ. രാജൻ തുടങ്ങിയവർ പങ്കെടുത്തു. വിളവെടുത്ത പച്ചക്കറികൾ ലേലത്തിലൂടെ വിൽപന നടത്തി.
Malappuram
പെരിന്തൽമണ്ണ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഏലംകുളം മുതുകുർശി ചേനാപറന്പിൽ വിശാലയാണ് (64) മരിച്ചത്. കഴിഞ്ഞദിവസം ചേനാപറന്പിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. പരേതനായ മൈലാടി നാരായണന്റെ ഭാര്യയാണ്. മക്കൾ: രാജു, ശ്രീജ, ശ്രുതി.
Malappuram
മഞ്ചേരി: സംസ്ഥാനത്ത് ഏറ്റവും കൂടുതലാളുകളുടെ ഉപജീവന മാര്‍ഗങ്ങളിലൊന്നായ ബസ് വ്യവസായം തകര്‍ച്ചയില്‍ നില്‍ക്കെ ഏകോപനമില്ലായ്മ തിരിച്ചടി. ബസ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് ചൊവ്വാഴ്ച സര്‍വീസ് നിര്‍ത്തിവച്ചുകൊണ്ടുള്ള സമര പ്രഖ്യാപനവുമായി ഒരുവിഭാഗം മുന്നോട്ടു വരുമ്പോള്‍ ഇത് അപഹാസ്യമാണെന്നാണ് മറ്റൊരു സംഘടനയുടെ പ്രതികരണം. പ്രിയദര്‍ശിനി സൗജന്യയാത്ര കാരണം ദുരിതമനുഭവിക്കുന്ന ബസുടമകള്‍ക്ക് മിനിമം ചാര്‍ജോ, കിലോമീറ്റര്‍ ചാര്‍ജോ വര്‍ധിപ്പിച്ചതുകൊണ്ട് നഷ്ടം നികത്താന്‍ കഴിയില്ല. അതിനാല്‍ ഈ സമരവുമായി സഹകരിക്കാനാകില്ലെന്നാണ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്റെ നിലപാട്.
ഏതാനും ചില ജില്ലകളില്‍ അഞ്ച് ശതമാനത്തില്‍ താഴെ അംഗങ്ങള്‍ മാത്രമുള്ള സംഘടനക്ക് സമര പ്രഖ്യാപനം ഹോബിയാണെന്നും സമരം നടക്കാറില്ലെന്നും ഫെഡറേഷന് ഭാരവാഹികള്‍ പരിഹസിക്കുന്നു. 1961 ല്‍ രൂപീകൃതമായ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് എന്ന സംഘടനയിലാണ് സംസ്ഥാനത്തെ 90 ശതമാനത്തിലധികം ബസുടമകളും മെംബര്‍ഷിപ്പ് എടുത്തിട്ടുള്ളതെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ വിഷയത്തില്‍ ഏതു രീതിയില്‍ പ്രതികരിക്കണമെന്നും സമരമുറകള്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും ധാരണയില്ലാതെ ഇവരും മുന്നോട്ടുപോകുകയാണ്.
Malappuram
മങ്കട: സ്കൂട്ടറില്‍ സഞ്ചരിച്ച് മദ്യവില്പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍.10 ലിറ്റര്‍ വിദേശ മദ്യവുമായി ഞാറക്കാട് ജയനാണ് പൊലിസ് പിടിയിലായത്. അനധികൃത വില്പനയ്ക്കായി മലപ്പുറം ബീവറേജസ് ഔട്ട്ലെറ്റില് നിന്ന് പതിവായി മദ്യം എത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലിസ് പരിശോധന.
മങ്കട എസ്ഐ ഉദയന്‍, എഎസ്ഐമാരായ സബിത്, സുരേഷ് ബാബു, എസ്സിപിഒമാരായ സക്കീര്‍ ഹുസൈന്, അനൂപ്, സിപിഒ ഷെഫീഖ് എന്നിവരാണ് പരിശോധന നടത്തിയത്.
Malappuram
മലപ്പുറം: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ജില്ലയില്‍ ഒരുങ്ങുന്ന സമഗ്ര ഭിന്നശേഷി പുനരധിവാസ ഗ്രാമത്തിന്റെ ഒന്നാംഘട്ട നിര്‍മാണ പ്രവൃത്തിക്ക് തുടക്കം. ആതവനാട് ഗ്രാമപഞ്ചായത്തിലെ പുത്തനത്താണി ചുങ്കത്ത് നടന്ന ചടങ്ങില്‍ മന്ത്രി വി.ഇ. അബ്ദുൾ ഗഫൂര്‍ 5.32 കോടി രൂപയുടെ ആദ്യഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസവും സാമൂഹിക ഉള്‍ച്ചേരലും ലക്ഷ്യമിട്ട് 65 കോടിയിലധികം രൂപ ചെലവില്‍ വിഭാവനം ചെയ്ത പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് തുടക്കമായത്. ഒന്നര വര്‍ഷത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാക്കും.
പുത്തനത്താണി ചുങ്കത്ത് ജില്ലാ പഞ്ചായത്ത് വിട്ടുനല്‍കിയ അഞ്ചേക്കറിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ അത്യാധുനിക അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഓഫിസ്, കോണ്‍ഫറന്‍സ് ഹാള്‍, തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രം, ഡേകെയര്‍ സെന്റര്‍, ഹോര്‍ട്ടികള്‍ച്ചര്‍ പാര്‍ക്ക്, റോഡുകള്‍, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. കുറുക്കോളി മൊയ്തീന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍, ജില്ലാ വികസന കമ്മീഷണറും തിരൂര്‍ സബ് കളക്ടറുമായ കെ. ദിലീപ് കൈനിക്കര എന്നിവര്‍ മുഖ്യാതിഥികളായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. ആസാദ് അജയ്, ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആസാദ്, വൈസ് പ്രസിഡന്റ് സാജിത പുന്നക്കാട്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വെട്ടം ആലിക്കോയ, വസീമ വേളേരി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.പി. വഹീദ, വി.കെ. അഷ്റഫ്, വാര്‍ഡ് അംഗം കെ.പി. മറിയാമു, ഭിന്നശേഷി ലോക്കല്‍ ലെവല്‍ കമ്മിറ്റി കണ്‍വീനര്‍ ടി.എം. താലീസ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തരാക്കുക സര്‍ക്കാരിന്റെ മുഖ്യലക്ഷ്യം: മന്ത്രി വി.ഇ. അബ്ദുൾ ഗഫൂര്‍
മലപ്പുറം: ഭിന്നശേഷിക്കാരായ കുട്ടികളെ ആരോഗ്യപരമായും സാമൂഹികമായും സാമ്പത്തികപരമായും ശക്തീകരിച്ച് സ്വയംപര്യാപ്തരാക്കുകയാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂര്‍.
ആതവനാട് ഗ്രാമപഞ്ചായത്തിലെ പുത്തനത്താണി ചുങ്കത്ത് സാമൂഹ്യനീതി വകുപ്പിന് കീഴില്‍ നിര്‍മിക്കുന്ന മാതൃകാ ഭിന്നശേഷി പുനരധിവാസ ഗ്രാമത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പല ജനക്ഷേമ പദ്ധതികളിലും രാജ്യത്തിന് തന്നെ മാതൃകയായ കേരളം, ഭിന്നശേഷി പുനരധിവാസ രംഗത്തും ചരിത്രം കുറിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. തങ്ങളുടെ കാലശേഷം ഈ കുട്ടികളുടെ ഭാവി എന്താകുമെന്നത് ഓരോ രക്ഷിതാവിന്റെയും ഉള്ളുലയ്ക്കുന്ന വലിയ ആശങ്കയാണ്.
ആ ഭയത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കുകയാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ തന്നെ വെല്ലുവിളികള്‍ കണ്ടെത്തുന്ന ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ മുതല്‍ സര്‍ജിക്കല്‍ കറക്ഷന്, വിദഗ്ധ തെറാപ്പികള്‍, തുടര്‍വിദ്യാഭ്യാസം, തൊഴില്‍ പരിശീലനങ്ങള്‍ എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴില് ലഭ്യമാക്കി ഭിന്നശേഷിക്കാരെ സ്വയംപര്യാപ്ത ജീവിതത്തിലേക്ക് നയിക്കും.
ഇതിനൊപ്പം, കുട്ടികളെയും കൂട്ടി ഡേ കെയര്‍ സെന്ററുകളില്‍ എത്തുന്ന രക്ഷിതാക്കള്‍ക്ക് കൂടി തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാരുള്ള ജില്ല എന്ന പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ മലപ്പുറത്തെ ആദ്യ കേന്ദ്രമായി തെരഞ്ഞെടുത്തത്.
ഈ പദ്ധതിക്ക് പിന്നാലെ തിരുവനന്തപുരത്തും സമാന മാതൃകയില്‍ ഡിസബിലിറ്റി വില്ലേജ് സ്ഥാപിക്കും. ഇതിന്റെ ഡിപിആര്‍ പൂര്‍ത്തിയായിട്ടുണ്ട്. തുടര്‍ന്ന് മറ്റ് രണ്ട് ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Malappuram
നിലമ്പൂര്‍: മിനി ബൈപാസ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടതിനാല്‍ യാത്ര അപകടാവസ്ഥയിലാണെന്ന ദീപിക വാര്‍ത്തയെ തുടര്‍ന്ന് നഗരസഭാ അധികൃതരുടെ അടിയന്തര ഇടപെടല്‍. എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി തുടര്‍നടപടികള്‍ തുടങ്ങി.
നിലമ്പൂര്‍ മിനി ബൈപാസ് റോഡ് അറ്റകുറ്റപണി നടത്തി അടിയന്തരമായി ഗതാഗത യോഗ്യമാക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് പറഞ്ഞു. റോഡിന്റെ അറ്റകുറ്റപണിക്കായി നഗരസഭ 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സാങ്കേതികാനുമതി ലഭിച്ചാല്‍ ഉടന്‍ പ്രവൃത്തി തുടങ്ങാനാണ് തീരുമാനം. റോഡിലെ കുഴികള്‍ താല്‍ക്കാലികമായി അടയ്ക്കുമെന്ന് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
മിനി ബൈപാസില്‍ ചെറുതും വലുതുമായ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും റോഡ് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന കമ്പികള്‍ ഉള്‍പ്പെടെ പുറത്തേക്ക് തള്ളിനില്ക്കുന്ന അവസ്ഥയായതും അപകട സാധ്യത വര്‍ധിപ്പിക്കുന്നതാണ്. ബസുകളുടെ അടക്കം ടയറുകള്‍ പൊട്ടുന്നതും പതിവായ സാഹചര്യത്തിലാണ് നഗരസഭാ ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് പ്രശ്ന പരിഹാരത്തിന് തുടര്‍ നടപടികള്‍ സ്വീകരിച്ചത്. റോഡ് തകര്‍ന്നതിനാല്‍ നിലമ്പൂര്‍ പുതിയ ബസ് സ്റ്റാൻഡില്‍ നിന്ന് ബസുകള്‍ മിനി ബൈപാസ് വഴി ജ്യോതിപ്പടി കെഎന്‍ജി റോഡിലേക്ക് എത്തുന്നത് മുടങ്ങിയിട്ടുണ്ട്. വൈസ് ചെയര്മാന് ഷൗക്കത്തലി കൂമഞ്ചേരി.
സ്ഥിരസമിതി അധ്യക്ഷന്മാരായ സുരേഷ് പാത്തിപ്പാറ, മുംതാസ് ബാബു. മേരീസ് ഷിബു, സ്മിതാ മോള്, കൗണ്‍സിലര്‍മാരായ ഫ്രാന്‍സിസ് അമ്പലത്തിങ്ങല്‍. ശിഹാബ് ഇണ്ണി, അടുക്കത്ത് ഇസഹാഖ്, എ.നാണി എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.
Malappuram
അങ്ങാടിപ്പുറം: ചെറുകുളന്പ് കെഎസ്കെഎം യുപി സ്കൂൾ മൈതാനത്ത് നടന്ന മങ്കട ഉപജില്ലാ ഹാൻഡ് ബോൾ ചാന്പ്യൻഷിപ്പിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ട കിരീടം. സബ് ജൂനിയർ (ആണ്) വിഭാഗത്തിൽ 2-1ന് ചെറുകുളന്പ് കെഎസ്കെഎം സ്കൂളിനെയും സീനിയർ (ആണ്) വിഭാഗത്തിൽ 4 - 2ന് മങ്കട ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിനെയും ഫൈനലിൽ പരാജയപ്പെടുത്തിയാണ് പരിയാപുരം സെന്റ് മേരീസ് ജേതാക്കളായത്.
ആരോണ്‍ അജീഷ് (ക്യാപ്റ്റൻ), എൻ. ഹിരണ്ദേവ്, ഏബൽ ടോം ഷാജൻ, പി.ഹനിം, എം.പി. മുഹമ്മദ് ഹിഷാം കെ.വി. ശരണ്‍, ജയിൻ പോൾ, എ.ജോഷ്വ, ക്രിസ്റ്റി തോമസ്, ജോഷ്വ ഷിനു, എം. മുഹമ്മദ് മുസ്തഫ, പി. നിഹാദ്, ടി.പി. അശ്വിൻ, അലോണ്‍ രാജേഷ്, കെ. കെ. അജ്വാദ് എന്നിവർ സബ് ജൂനിയർ വിഭാഗത്തിലും ആൽഡ്രിൻ ബെന്നി (ക്യാപ്റ്റൻ), കെ.വി. അർജുൻ, എ.കെ. മുഹമ്മദ് അസ്ജൽ, പി. മുഹമ്മദ് അംജദ്, കെ.ടി. അർജുൻ, കെ. മുഹമ്മദ് നിഹാൽ, കെ. അംജദ്, കെ. മുഹമ്മദ് ഹാഷിം, എം. മുഹമ്മദ് നിഹാൽ, കെ. അർജുൻ, മുഹമ്മദ് സിനാൻ, ടി. അബ്ദുൾ മാജിദ് എന്നിവർ സീനിയർ വിഭാഗത്തിലും പരിയാപുരത്തിനായി ജഴ്സിയണിഞ്ഞു. കായികാധ്യാപകരായ കെ.എസ്. സിബി, എഡ്വിൻ തോമസ് എന്നിവരാണ് പരിശീലകർ.
Malappuram
മങ്കട: കേരള അണ്ടര്‍-17 സുബ്രതോ കപ്പ് ഫുട്ബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മങ്കടയുടെ അഭിമാനതാരം ഹനാന് ഫാത്തിമ ഖലീല്‍റഹ്മാന്‍ കിളിയമണ്ണിലിനെ യുണൈറ്റഡ് എഫ്സി മങ്കട ആദരിച്ചു. ക്ലബ് ചെയര്മാന് പി.ടി. അബ്ദുസലാം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ് വൈസ് ചെയര്മാന് ഷാജി ആലങ്ങാടന്‍ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി സുരേന്ദ്രന് മങ്കട ഹനാന് ഫാത്തിമയ്ക്ക് ഉപഹാരം സമ്മാനിച്ചു.
ക്ലബ് പ്രസിഡന്റ് പി.അബ്ദുസമദ്, ഹാരിസ് പറച്ചിക്കോടന്‍, അബൂബക്കര്‍ സിദ്ധീഖ്, വി. സൈതാലി കുന്നുമ്മല്‍, കെ.അശോകന്, സി.പി. ഷഫീഖ്, ജിജോ എന്നിവര്‍ പ്രസംഗിച്ചു. തിരൂര്‍ക്കാട് സ്വദേശിനിയായ ഹനാന് ഫാത്തിമ, കിളിയമണ്ണില്‍ ഖലീല്‍ റഹ്മാന്റെയും സുഫൈറയുടെയും മകളാണ്.
കേരള അണ്ടര്‍-17 ടീമിലേക്ക് ഇടം നേടിയ ഹനാന് ഫാത്തിമയുടെ നേട്ടം മങ്കടയിലെ കായികപ്രേമികള്‍ക്കും ഫുട്ബോള്‍ മേഖലയ്ക്കും വലിയ അഭിമാനമാണ്. ദേശീയതല മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് കേരളത്തിനും മങ്കടയ്ക്കും കൂടുതല്‍ അഭിമാനനേട്ടങ്ങള്‍ സമ്മാനിക്കാന്‍ ഹനാന് കഴിയട്ടേയെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ആശംസിച്ചു.
യുണൈറ്റഡ് എഫ്സി മങ്കടയുടെ നേതൃത്വത്തില്‍ നാടിന്റെ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുന്നതിനും യുവതാരങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും നല്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Malappuram
പെരിന്തൽമണ്ണ: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ നടത്തുന്ന ജില്ലാ കലോത്സവം ഒക്ടോബർ 14,15 തീയതികളിൽ പുഴക്കാട്ടിരി പിഇഎസ് ഗ്ലോബൽ സ്കൂളിലും ജില്ലാ സർഗോത്സവവും ഐടി മേളയും ഒക്ടോബർ 10, 11 തീയതികളിൽ വളാഞ്ചേരി ഡോ. എൻ. കെ. മുഹമ്മദ് മെമ്മോറിയൽ എംഇഎസ് സെൻട്രൽ സ്കൂളിലും സംഘടിപ്പിക്കും. കലോത്സവ ടീം മാനേജർമാരുടെ യോഗം പുഴക്കാട്ടിരി പിഇഎസ് ഗ്ലോബൽ സ്കൂളിൽ സംഘടിപ്പിച്ചു.
കലോത്സവ മാന്വൽ പ്രകാശനം ചെയ്തു. സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ് എം. അബ്ദുൾ നാസർ യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർ ഡോ. വി.എ. അജയ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ 62 സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിന്നായി 2500 ൽപരം കലാപ്രതിഭകൾ മാറ്റുരയ്ക്കും. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് നവംബറിൽ തൃശൂർ മാള ഹോളി ഗ്രെയ്സ് അക്കാഡമിയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ പങ്കെടുക്കാം.
യോഗത്തിൽ ജനറൽ സെക്രട്ടറി എം. ജൗഹർ, ഭാരവാഹികളായ സിബിഎസ്ഇ സിറ്റി കോ-ഓർഡിനേറ്റർ പി. ഹരിദാസ്, ഡോ.ശിബിലി, നടരാജൻ, ജനറൽ കണ്‍വീനറും സ്കൂൾ പ്രിൻസിപ്പലുമായ വിനീത വി. നായർ, പി. സലീന, നിള, പി. രമ്യ, ഷീജ, സുരേഷ് തിരുവാലി, പ്രശാന്ത്, ഷിജിൻ, ഡോ. ഷാഹിമോൻ എന്നിവർ പ്രസംഗിച്ചു.
കലോത്സവ ലോഗോ മത്സരം
കലോത്സവത്തിന് ലോഗോ തയാറാക്കാൻ മത്സരം സംഘടിപ്പിക്കുന്നു. സഹോദയ അംഗങ്ങളായ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്ന് അഞ്ച് ലോഗോ വരെ രൂപകൽപന ചെയ്യാം. കുട്ടികൾ സ്വയം രൂപകൽപന ചെയ്ത ലോഗോ പ്രൻസിപ്പൽമാരുടെ സാക്ഷ്യപത്രത്തോടൊപ്പം സെപ്റ്റംബർ 15 നകം [email protected] ഇ മെയിലിൽ അയയ്ക്കണം. വിജയിക്ക് കാഷ് അവാർഡ് നൽകും.
Malappuram
പെരിന്തൽമണ്ണ: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ നടത്തുന്ന ജില്ലാ കലോത്സവം ഒക്ടോബർ 14,15 തീയതികളിൽ പുഴക്കാട്ടിരി പിഇഎസ് ഗ്ലോബൽ സ്കൂളിലും ജില്ലാ സർഗോത്സവവും ഐടി മേളയും ഒക്ടോബർ 10, 11 തീയതികളിൽ വളാഞ്ചേരി ഡോ. എൻ. കെ. മുഹമ്മദ് മെമ്മോറിയൽ എംഇഎസ് സെൻട്രൽ സ്കൂളിലും സംഘടിപ്പിക്കും. കലോത്സവ ടീം മാനേജർമാരുടെ യോഗം പുഴക്കാട്ടിരി പിഇഎസ് ഗ്ലോബൽ സ്കൂളിൽ സംഘടിപ്പിച്ചു.
കലോത്സവ മാന്വൽ പ്രകാശനം ചെയ്തു. സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ് എം. അബ്ദുൾ നാസർ യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർ ഡോ. വി.എ. അജയ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ 62 സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിന്നായി 2500 ൽപരം കലാപ്രതിഭകൾ മാറ്റുരയ്ക്കും. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് നവംബറിൽ തൃശൂർ മാള ഹോളി ഗ്രെയ്സ് അക്കാഡമിയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ പങ്കെടുക്കാം.
യോഗത്തിൽ ജനറൽ സെക്രട്ടറി എം. ജൗഹർ, ഭാരവാഹികളായ സിബിഎസ്ഇ സിറ്റി കോ-ഓർഡിനേറ്റർ പി. ഹരിദാസ്, ഡോ.ശിബിലി, നടരാജൻ, ജനറൽ കണ്‍വീനറും സ്കൂൾ പ്രിൻസിപ്പലുമായ വിനീത വി. നായർ, പി. സലീന, നിള, പി. രമ്യ, ഷീജ, സുരേഷ് തിരുവാലി, പ്രശാന്ത്, ഷിജിൻ, ഡോ. ഷാഹിമോൻ എന്നിവർ പ്രസംഗിച്ചു.
കലോത്സവ ലോഗോ മത്സരം
കലോത്സവത്തിന് ലോഗോ തയാറാക്കാൻ മത്സരം സംഘടിപ്പിക്കുന്നു. സഹോദയ അംഗങ്ങളായ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്ന് അഞ്ച് ലോഗോ വരെ രൂപകൽപന ചെയ്യാം. കുട്ടികൾ സ്വയം രൂപകൽപന ചെയ്ത ലോഗോ പ്രൻസിപ്പൽമാരുടെ സാക്ഷ്യപത്രത്തോടൊപ്പം സെപ്റ്റംബർ 15 നകം [email protected] ഇ മെയിലിൽ അയയ്ക്കണം. വിജയിക്ക് കാഷ് അവാർഡ് നൽകും.
Malappuram
മഞ്ചേരി: സ്കൂള്‍ പാചക തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.പി. ഫിറോസ് ആവശ്യപ്പെട്ടു. സ്കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാചക തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് മന്ത്രിമാര്‍ക്കും മറ്റ് അധികാരികള്‍ക്കും യൂണിയന് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഹബീബ് സേട്ട് അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിതല ചര്‍ച്ച നടത്തി പ്രഖ്യാപിച്ച തീരുമാനങ്ങള്‍ ഇനിയും നടപ്പായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അടിയന്തര പ്രാധാന്യം നല്കി ഇതു പരിഹരിക്കണം. എഴുകോണ്‍ സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി ബാബു മണി, യൂണിയന് നേതാക്കളായ ഉണ്ണീസ്, റുഖിയ, സുശീല നിലമ്പൂര്‍, സാബിറ വണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഉപജില്ലാ കമ്മിറ്റികള്‍ക്ക് കണ്വെന്ഷന് രൂപം നല്കി.
Malappuram
നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടത്ത് കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂലേപ്പാടം-അരയാട് എസ്റ്റേറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോയ ടാപ്പിംഗ് തൊഴിലാളികൾ കാട്ടാനയുടെ മുന്നിൽപ്പെട്ടു. തുടർന്ന് ബൈക്കിൽ നിന്നിറങ്ങി ഓടിയാണ് ഇവർ രക്ഷപ്പെട്ടത്.
മൂലേപ്പാടത്തെ പടവിൽ ജോഷിയുടെ വീടിന് സമീപമുള്ള കൃഷിയിടത്തിലെ നൂറിലേറെ വാഴകൾ കാട്ടാന നശിപ്പിച്ചു. നിലന്പൂർ-നായാടംപൊയിൽ മലയോര റോഡിലാണ് പുലർച്ചെ കാട്ടാന ഭീതി പരത്തിയത്. കഴിഞ്ഞ ദിവസം പെരുവന്പാടം നഗറിലെ ആദിവാസിയായ ഗിരീഷിനെ പട്ടാപ്പകൽ ആക്രമിച്ച മോഴയാനയാണ് വീണ്ടുമെത്തിയത്. നിരവധി ടാപ്പിംഗ് തൊഴിലാളികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡാണിത്. പെരുവന്പാടം വനമേഖലയിൽ നിന്ന് കുറുവൻപുഴ കടന്ന് പുലർച്ചെ നാലോടെ എത്തിയ കാട്ടാന രാവിലെ ആറോടെയാണ് റോഡിലൂടെ 300 മീറ്ററിലേറെ സഞ്ചരിച്ചശേഷം കുറുവൻപുഴ കടന്ന് പെരുവന്പാടം വനത്തിലേക്ക് തന്നെ മടങ്ങിയത്.
മോഴയാന ഉൾപ്പെടെ നാല് ആനകളാണ് പെരുവന്പാടം വനത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. പന്തീരായിരം, മൂവായിരം വനമേഖലകൾ, എടക്കോട് തേക്ക് പ്ലാന്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് കാട്ടാനകൾ മൂലേപ്പാടം ഭാഗത്തേക്ക് എത്തുന്നത്. നൂറിലേറെ കുടിയേറ്റ കർഷകർ താമസിക്കുന്ന മൂലേപ്പാടം, തറമുറ്റം ഭാഗങ്ങളിലെയും പെരുവന്പാടത്തെ ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ നൂറ്റന്‍പതിലേറെ കുടുംബങ്ങളും കാട്ടാന ഭീതിയിലാണ്. ശല്യക്കാരായ ആനകളെ വനംവകുപ്പ് അടിയന്തരമായി പന്തീരായിരം ഉൾവനത്തിലേക്ക് കയറ്റിവിട്ടാൽ മാത്രമേ ഈ മേഖലയിലെ കാട്ടാന ഭീതിക്ക് പരിഹാരമാകൂ. നടപടിയാണാവശ്യം.
Malappuram
മഞ്ചേരി: ഒരേക്കര്‍ ഭൂമിയിലെ ചെണ്ടുമല്ലി കൃഷിയില്‍ വിജയം കൊയ്ത് വീട്ടമ്മമാര്‍. എളങ്കൂര്‍ കുട്ടശേരി കാര്‍ഗിലിലാണ് സരോജിനി ചന്ദ്രന്, നിഷ പ്രഭാകരന്, ദീപാ രാജന്, ഇ.പി. ഉമ്മുസല്‍മ എന്നീ കൂട്ടുകാരായ വീട്ടമ്മമാര്‍ ചെണ്ടുമല്ലി കൃഷിയില്‍ വിജയം കണ്ടത്. അയല്‍ക്കൂട്ടത്തില്‍ നിന്ന് ലഭിച്ച വിത്തുകള്‍ ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത്. എന്നാല്‍ ഈ വിത്തുകള്‍ മതിയാകാതെ വന്നതോടെ പെണ് സംഘം ആയിരം തൈകള്‍ പുറത്തുനിന്ന് വാങ്ങുകയായിരുന്നു. കൃഷിക്ക് വേണ്ടി നിലമൊരുക്കാന്‍ ട്രാക്ടര്‍ പുറത്തുനിന്ന് വിളിച്ചതൊഴിച്ചാല്‍ ബാക്കി പണികളെല്ലാം ഒരുക്കിയത് നാല്‍വര്‍ സംഘം തന്നെ. ഇക്കഴിഞ്ഞ തിരുവോണത്തിന് വിളവെടുക്കാമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പൂക്കള്‍ മുഴുവനും സമയത്ത് വിരിയാത്തതിനാല്‍ ആ പ്രതീക്ഷ അല്പം പാളി.
എങ്കിലും ഓണനാളുകളില്‍ ആറ് ക്വിന്റലോളം വില്പന നടത്താന്‍ ഇവര്‍ക്കായി. പരിസര പ്രദേശങ്ങളിലെ ഓണ ചന്തകളിലും പൂക്കളുടെ വില്പനശാലകളിലൂടെയും ഇവര്‍ വിപണനം നടത്തി. ഇതോടെ മുടക്കുമുതല്‍ തിരിച്ചു കിട്ടിയതായി ഇവര്‍ പറയുന്നു. ഓണം കഴിഞ്ഞ് വിരിഞ്ഞ പൂക്കള്‍ ഒരു മാസത്തോളം നിലനില്‍ക്കുമെന്നും ഈ കാലയളവില്‍ വില്പന നടത്താമെന്നും ഇവര്‍ കരുതുന്നു. ഇതിനിടെ ചെറിയ ഫീസില്‍ പുഷ്പ പ്രദര്‍ശനം നടത്തിയും ഫോട്ടോയെടുക്കാന്‍ അവസരം നല്‍കിയും വരുമാനമുണ്ടാക്കാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണാനും ഫോട്ടോ പകര്‍ത്താനുമായി നിരവധിയാളുകളാണ് ദിവസവും എത്തുന്നത്.
Malappuram
നിലമ്പൂര്‍: വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളില്‍ മികവുറ്റ സംഭാവനകള്‍ നല്കിയ ഫാ. ഡെയ്സണ്‍ വെട്ടിയാടന്‍ പൗരോഹിത്യത്തിന്റെ രജതജൂബിലി നിറവില്‍. പൗരോഹിത്യ രജത ജൂബിലി ആഘോഷങ്ങള്‍ ഇന്ന് നിലമ്പൂര്‍ ഡി പോള്‍ കോളജില്‍ നടക്കും.
2001 ഡിസംബര്‍ 30ന് മാര്‍ മാത്യു വാണിയക്കിഴക്കന് പിതാവില്‍ നിന്നാണ് അദ്ദേഹം പൗരോഹിത്യ സീകരണം നടത്തിയത്. തുടര്‍ന്ന് വിന്‍സെന്‍ഷന്‍ സഭയുടെയും വിവിധ പ്രേഷിത-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അമരക്കാരനായി ശ്രദ്ധേയമായ സേവനങ്ങള്‍ അനുഷ്ഠിച്ചു. ചൂണ്ടല്‍ ഡി പോള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫിനാന്‍സ് ഡയറക്ടര്‍, അങ്കമാലി ഡിസ്റ്റ് ഡി പോള്‍ കംപ്യൂട്ടര്‍ അക്കാദമി ഫിനാന്‍സ് ഡയറക്ടര്‍, വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍, ഡിവൈന്‍ ടിവിയുടെ ഫിനാന്‍സ് ഡയറക്ടര്‍, ടെക്നിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍, ഡി പോള്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് സെക്രട്ടറി, കൊച്ചിന് ഗിഫ്റ്റ് സ്ഥാപക ഡയറക്ടര്‍ എന്നീ നിലകളില്‍ അദ്ദേഹം മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. നിലവില്‍ നിലമ്പൂര്‍ ഡിസാറ്റ് സ്ഥാപക ഡയറക്ടറായും പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചു വരികയാണ് ഫാ. ഡെയ്സണ്‍ വെട്ടിയാടന്‍.
രാവിലെ 6.30ന് കൃതജ്ഞതാ ബലി അര്‍പ്പിക്കും. തുടര്‍ന്ന് കോളജില്‍ നടക്കുന്ന അനുമോദന സമ്മേളനത്തില്‍ വിന്‍സെന്‍ഷ്യന്‍ സഭ മേരിമാതാ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാൾ ഫാ. അലക്സ് ചാലങ്ങാടി, കാലിക്കട്ട് സര്‍വകലാശാലാ സിന്‍ഡിക്കറ്റംഗം ടി.ജെ. മാര്ട്ടിന്, നിലമ്പൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.
Kozhikode
മുക്കം: മുക്കം വൈഎംസിഎയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനറല്‍ ക്വിസ് മത്സരത്തില്‍ പിടിഎം ഹൈസ്കൂളിലെ എസ്.ജെ.ദേവര്‍ഷ്-എം. നവാസ് ടീം ഒന്നാം സ്ഥാനം നേടി.
ചേന്നമംഗലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മുഹമ്മദ് ഇബ്രാഹിം-റസീം ഇബ്രാഹിം ടീം രണ്ടാം സ്ഥാനവും തിരുവമ്പാടി എച്ച്എസ്എസിലെ ഷോണ്‍ സെബാസ്റ്റിയന് - എം. ശ്രീദേവ് ടീം മൂന്നാംസ്ഥാനവും നേടി. ഒന്നാംസ്ഥാനക്കാര്‍ക്ക് വൈഎംസിഎ ട്രോഫിയും 5000 രൂപയും നല്കി. സാംസ്കാരിക പ്രവര്ത്തകന് എം.എന്‍. കാരശേരി ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് ജേക്കബ് ജോണ്‍, സെക്രട്ടറി തോമസ് അലക്സ്, ട്രഷറര്‍ സിബി ജേക്കബ്, കണ്‍വീനര്‍ കെ.എം. സണ്ണി എന്നിവര്‍ നേതൃത്വം നല്കി. മുക്കം സേക്രട്ട് ഹാര്‍ട്ട് പള്ളി വികാരി ഫാ. ആന്റണി കാരിക്കുന്നേല്‍ സമ്മാനദാനം നിര്‍വഹിച്ചു.
Kozhikode
കോഴിക്കോട്: ആൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷന്റെ പ്ലാറ്റിനം ജൂബിലി ഉപഹാരമായി കോഴിക്കോട് ബീച്ച് ജനറൽ ഹോസ്പിറ്റലിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ നിർമ്മിച്ച ഡൈനിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു.
ബീച്ച് ഹോസ്പിറ്റൽ നടന്ന ചടങ്ങിൽ കോഴിക്കോട് മേയർ ഒ. സദാശിവൻ ഹാള്‍ ആശുപത്രിക്ക് കൈമാറി.ഡൈനിംഗ് ഹാളിന്റെ താക്കോൽ കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.കെ.എം.സച്ചിൻ ബാബു ഏറ്റുവാങ്ങി. ബീച്ച് ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്രണ്ട് പി.ഷീബ, വാർഡ് കൗൺസിലർ സഫറി വെള്ളയിൽ, എൽഐസി കോഴിക്കോട് ഡിവിഷൻ സീനിയർ ഡിവിഷണൽ മാനേജർ അജു മാത്യൂസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
Kozhikode
പെരുവണ്ണാമൂഴി: പട്ടിക ജാതി വിഭാഗത്തിൽപെട്ടവർക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന അനുകൂല്യങ്ങളെക്കുറിച്ച് പ്ലാന്റേഷൻ കോർപറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
വാർഡ് അംഗം കെ.കെ. ഷീബ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എസ്റ്റേറ്റ് മാനേജർ അരുൺ പ്രകാശ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് എസ്സി ഡെവലപ്മെന്റ് ഓഫീസർ ടി. അസീസ് ക്ലാസ് നയിച്ചു. വെൽഫെയർ ഓഫീസർ കെ. സന്ധ്യ, ഡിവിഷൻ എക്സിക്യൂട്ടീവ് ഇൻ ചാർജ് എൻ.ആർ. ടിനു മോൾ, ട്രേഡ് യൂണിയൻ നേതാക്കളായ പി.ജെ. റെജി, കെ.പി. പ്രേംരാജ് എന്നിവർ പ്രസംഗിച്ചു.
Kozhikode
താമരശേരി: പരിസ്ഥിതിലോല മേഖല (ഇഎസ്എ) കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കോഴിക്കോട് ജില്ലയിലെ 10 വില്ലേജുകൾ ഉൾപ്പെടുന്ന എട്ട് പഞ്ചായത്തുകളുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്താനായി കേരള പഞ്ചായത്ത് അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിൽ
കണ്ടപ്പോഴായിരുന്നു അദേഹത്തിന്റെ പ്രതികരണം.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും, കേന്ദ്ര വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രിയും, മന്ത്രിമാരും ഈ വിഷയത്തിൽ ചർച്ച നടത്തുകയും പൊതു സമൂഹത്തിന് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിൽ ഈ വിഷയത്തിന് കൃത്യമായ പരിഹാരം ഉണ്ടാകുമെന്നും ഉറപ്പു നല്കി.
എംഎൽഎമാരായ സി.കെ. കാസിം, വി.ടി. സൂരജ് എന്നിവരോടൊപ്പം പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികളായ ബിജു താന്നിക്കാകുഴി, പ്രേംജി ജെയിംസ്, ജിതേഷ് മുതുകാട്, അലക്സ് തോമസ് ചെമ്പകശേരി, മനോജ് വാഴേപറമ്പിൽ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. ഇതോടൊപ്പം സംസ്ഥാന പരിസ്ഥിതി മന്ത്രി അഡ്വ. സണ്ണി ജോസഫിനെയും കൃഷി മന്ത്രി ടി. സിദ്ദിഖിനെയും കണ്ട് ജനങ്ങളുടെ ആശങ്കകൾ അറിയിച്ചു. ഇഎസ്എ കരട് വിജ്ഞാപനത്തിലെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രിക്കും, കേരള പരിസ്ഥിതി മന്ത്രിക്കും കൈമാറുകയും ചെയ്തു.
തിരുത്തണമെന്ന് ടി.എം ജോസഫ്
കൂരാച്ചുണ്ട്: ഇഎസ്എ കരട് വിജ്ഞാപനത്തിലെ അതിർത്തിനിർണയവും ഭൂപടങ്ങളും ശാസ്ത്രീയമായി പുനഃപരിശോധിക്കണമെന്നും വില്ലേജുകളുടെ വ്യക്തമായ മാപ്പ് കേരള ബയോ ഡയവേഴ്സിറ്റി ബോർഡിന്റെ സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് ആവശ്യപ്പെട്ടു. വനസംരക്ഷണത്തിന്റെ പേരിൽ തലമുറകളായി കൃഷി ചെയ്ത് ജീവിക്കുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് നീതിയുക്തമല്ല. ജനങ്ങളുടെ ആശങ്ക അകറ്റാൻ തയാറാകണം.
ഇഎസ്എവിരുദ്ധ സമരത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് - എം കൂരാച്ചുണ്ടിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം. പശ്ചിമഘട്ടത്തിൽ 56,825.7 ചതുരശ്രകിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമേഖലയായി നിർദേശിക്കുന്ന കരട് വിജ്ഞാപ നത്തിൽ കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്രകിലോമീറ്റർ പ്രദേശമാണ് ഉൾപ്പെടു ത്തിയിരിക്കുന്നത്. ഈ തെറ്റു തിരുത്താൻ കേരള സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.
ഒരു വില്ലേജിനെ മുഴുവനായി ഇഎസ്എയിൽ ഉൾപ്പെടുത്തുന്ന രീതി അംഗീകരിക്കാനാകില്ലെന്നും ടി. എം. ജോസഫ് കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡന്റ് ബേബി പൂവത്തിങ്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. നാരായണൻ, ഷാജു പ്ലാത്തോട്ടം, വിനോദ് കിഴക്കയിൽ, വിൽസൺ പാത്തിച്ചാലിൽ, രാഘവൻ കല്ലാനോട്, എം.സി. ജോയി, ഇ.ടി. സനീഷ്, സിനി ഷിജോ, കെ.കെ. സന്തോഷ്, എൻ.പി. ഗോപി, ടോം തടത്തിൽ, സ്റ്റീഫൻ ഇലവുങ്കൽ, വിൽസൺ വാതൽകുന്നേൽ എന്നിവർ പ്രസംഗിച്ചു.
ചെമ്പനോടയിൽ കർഷകർ കത്തയച്ചു
പേരാമ്പ്ര: ഇഎസ്എയുടെ മറവിൽ വന നിയമം അടിച്ചേൽപ്പിച്ച് മലയോര ജനതയുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള നീക്കം കഠിനാധ്വാനത്തിലൂടെ മണ്ണിൽ പൊന്നു വിളയിച്ചവരോടുള്ള വെല്ലു വിളിയാണെന്ന് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്.
ചക്കിട്ടപാറ പഞ്ചായത്തിൽ പരിസ്ഥിതി ലോല മേഖല വനത്തിനുള്ളിൽ തന്നെ നിജപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്തുകളയക്കുന്ന ജനകീയ കൂട്ടായ്മയുടെ പരിപാടി ചെമ്പനോട പോസ്റ്റോഫീസിനു സമീപം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്. ആദ്യ കത്ത് പ്രസിഡന്റ് തന്നെ തപാൽ പെട്ടിയിൽ നിക്ഷേപിച്ചു.
ചോര നീരാക്കി വരും തലമുറക്ക് കൈമാറാനുള്ള പൂർവീക സ്വത്ത് ഇഎസ്എയുടെ പേരിൽ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് മലയോര ജനതയെന്നും അവർ കൂട്ടിച്ചേർത്തു. ചെമ്പനോട സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ഡൊമിനിക് മുട്ടത്തു കുടിയിൽ അധ്യക്ഷത വഹിച്ചു. വന നിയമങ്ങൾ കരി നിയമങ്ങളാക്കി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്ന് അദ്ദേഹം അധികാരികളെ ഓർമപ്പെടുത്തി. ചെമ്പനോടയും ചക്കിട്ടപാറയുമടക്കം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിലെ മുഴുവൻ പ്രശ്ന ബാധിത പ്രദേശത്തുള്ളവരെയും ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയാറാവണമെന്നും ഫാ. ഡൊമിനിക് മുട്ടത്തു കുടിയിൽ അഭ്യർത്ഥിച്ചു.
മലയോര ജനത വനത്തിന്റെ ശത്രുക്കളല്ലെന്നും മിത്രങ്ങളാണെന്നും പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ പൂഴിത്തോട് അമലോത്ഭവ മാതാ പള്ളി വികാരി ഫാ. മൈക്കിൾ നീലംപറമ്പിൽ പറഞ്ഞു. കർഷകരുടെ അവകാശങ്ങൾ സംരംക്ഷിക്കാൻ യോജിച്ചുള്ള ജനകീയ മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചക്കിട്ടപാറ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.എ. ജോസ് കുട്ടി, ജനപ്രതിനിധികളായ ലിജി തുണ്ടത്തി കുന്നേൽ, ജിൻസി മനോജ്, ജിനീഷ് കല്ലുംപുറത്ത്, പൂഴിത്തോട്ടിലെ കർഷകൻ ബോബൻ വെട്ടിക്കൽ എന്നിവർ പ്രസംഗിച്ചു. കർഷകരായ ജോസ് മലയാറ്റൂർ, ജോബി ഇടച്ചേരിൽ, ജോസുകുട്ടി തോട്ടുങ്കര തുടങ്ങിയവർ നേതൃത്വം നൽകി. വനിതകളടക്കമുള്ള ഒട്ടനേകം കർഷകർ കേന്ദ്ര പരിസ്ഥിതി ഓഫീസിലേക്കുള്ള കത്തയക്കൽ പരിപാടിയിൽ പങ്ക് ചേർന്നു.
കത്തുകളയച്ച് പ്രതിഷേധിച്ചു
തിരുവമ്പാടി: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കത്തോലിക്ക കോൺഗ്രസ് തിരുവമ്പാടി ഫൊറോനയും വിവിധ യൂണിറ്റ് ഭാരവാഹികളും. ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കാതെയുള്ള കരട് വിജ്ഞാപനം മലയോര ജനതയിൽ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, വിജ്ഞാപനത്തിനെതിരേ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് 700 ഓളം പ്രതിഷേധ കത്തുകളാണ് അയച്ചത്.
ജനങ്ങളുടെ ആശങ്കകൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. അസിസ്റ്റന്റ് ഡയറക്ടർ ഫാ. സാവിയോ മലമ്പേൽ, രൂപത വൈസ് പ്രസിഡന്റ് പ്രിൻസ് തിനംപറമ്പിൽ, ഫൊറോന പ്രസിഡന്റ് ജോസഫ് പുലക്കുടിയിൽ, യൂണിറ്റ് പ്രസിഡന്റ് രാജൻ ചെമ്പകം, വൈസ് പ്രസിഡന്റ് ടോമി ചക്കിട്ടമുറിയിൽ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി തോമാച്ചൻ പുത്തൻപുരയിൽ, ട്രഷറർ സണ്ണി പുതുപറമ്പിൽ, ജോയിന്റ് സെക്രട്ടറി തങ്കച്ചൻ മുട്ടത്ത് എന്നിവർ നേതൃത്വം നൽകി.
Kozhikode
കോഴിക്കോട്: കളിയും ചിരിയും ഗൗരവമേറിയ ചോദ്യങ്ങളുമെല്ലാം ഉള്‍ച്ചേര്‍ന്ന് ജില്ലാ കളക്്ടറുടെ ‘കുട്ട്യോളും കളക്്ടറും' സംവാദ പരിപാടിക്ക് തുടക്കമായി.
നടുവണ്ണൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികളാണ് ആദ്യ പരിപാടിയില്‍ ജില്ലാ കളക്്ടര്‍ എം.എസ് .മാധവിക്കുട്ടിക്കൊപ്പം കളക്്ടറുടെ ചേംബറില്‍ ചെലവിട്ടത്.കളക്ടറാവാന്‍ വേണ്ട തയാറെടുപ്പുകള്‍ എന്തെല്ലാമാണ്, സ്കൂളുകള്‍ കൂടുതല്‍ വിദ്യാര്‍ഥി സൗഹൃദമാക്കാന്‍ എന്തെല്ലാം നടപടിയെടുക്കാനാകും, അടുത്ത കാലത്ത് ലോകത്ത് വരാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തെല്ലാമാകും, എഐ യുഗത്തിലെ സാധ്യതകള്‍ എന്തൊക്കെയാണ്, കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ എന്ത് നടപടി സ്വീകരിക്കും, ജില്ലയില്‍ എന്തെല്ലാം മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്, കളക്്ടറായിരിക്കെയുള്ള മറക്കാനാവാത്ത അനുഭവങ്ങള്‍, കോഴിക്കോട്ടെ ഏറ്റവും ഇഷ്ടമായ സ്ഥലങ്ങള്‍, പൂര്‍ത്തീകരിക്കാനാവാത്ത സ്വപ്നങ്ങള്‍...എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കെല്ലാം കളക്ടര്‍ മറുപടി നല്കി.
വിദ്യാര്‍ഥികള്‍ക്കൊപ്പം വിവിധ ഗെയിമുകളിലും പങ്കാളിയായ കളക്്ടര്‍ പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം പുസ്തകങ്ങളും സമ്മാനിച്ചു. സ്കൂളിലെ അധ്യാപകരും സംബന്ധിച്ചു. എല്ലാ ബുധനാഴ്ചകളിലും വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളുമായി കളക്്ടര്‍ സംവദിക്കുന്ന പരിപാടിയാണ് ‘കുട്ട്യോളും കളക്്ടറും'. കുട്ടികളില്‍ ആത്മവിശ്വാസവും സഹകരണ മനോഭാവവുമെല്ലാം വളര്‍ത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
Kozhikode
വടകര: പാലക്കാട് ഡിവിഷനില്‍ നിന്നു മംഗലാപുരത്തെ വേര്‍പെടുത്തികൊണ്ട് മലബാറിന്റെയും കേരളത്തിന്റെയും റയില്‍വേ വികസനം തടസ്സപ്പെടുത്തുന്ന കേന്ദ്ര നടപടിക്കെതിരെ ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ 21ന് വടകര റയില്‍വേ സ്റ്റേഷനു മുമ്പില്‍ സത്യാഗ്രഹ സമരം നടത്തും.
ഇതേക്കുറിച്ച് ആലോചിക്കാന്‍ യുഡിഎഫിന്റെ അടിയന്തര യോഗം 12ന് മൂന്നിന് വടകര ക്രിസ്റ്റല്‍ ടൂറിസ്റ്റ് ഹോമില്‍ ചേരും.യോഗത്തില്‍ നാദാപുരം, കുറ്റ്യാടി, വടകര, പേരാമ്പ്ര, കൊയിലാണ്ടി നിയോജകമണ്ഡലങ്ങളിലെ മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് യുഡിഎഫ് ചെയര്മാന്, കണ്‍വീനര്‍, ഘടക കക്ഷി ഭാരവാഹികള്‍, ജന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍വി.ഡി. ജോസഫ്, കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ എന്നിവര്‍ അറിയിച്ചു.
Kozhikode
മുക്കം: മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് തോട്ടുമുക്കം സീറോ മലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ അമ്മയ്ക്ക് അരികെ എന്ന പേരിൽ മാതൃ സംഗമം സംഘടിപ്പിച്ചു.
തിരുനാൾ കുർബാനയോടെ ആരംഭിച്ച ആഘോഷ പരിപാടികൾ കെസിവൈഎം രൂപതാ ഡയറക്ടർ ഫാ. ജ്യോതിസ് ചെറുശേരി ഉദ്ഘാടനം ചെയ്തു. തോട്ടുമുക്കം ഫൊറോന വികാരി ഫാ. ബെന്നി കാരക്കാട്ട് അധ്യക്ഷത വഹിച്ചു. തോട്ടുമുക്കം മാതൃവേദിയൊരുക്കുന്ന തൊഴിൽ സംരംഭമായ മരിയൻ സ്റ്റിച്ചിംഗ് സെന്ററിന്റെ ഉദ്ഘാടനം ചടങ്ങിൽ ഫാ. ബെന്നി കാരക്കാട്ട് നിർവഹിച്ചു.മികച്ച വനിതാ കർഷകരായി തെരഞ്ഞെടുക്കപ്പെട്ട മിനി കുഴിവേലിൽ, ത്രേസിയാമ്മ ചെങ്ങളംതകടിയിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബൈബിൾ ക്വിസ് മത്സരത്തിൽ സമ്മാനാർഹരായവർക്കുള്ള കാഷ് പ്രൈസും നൽകി. ഡിക്കൻ മെൽവിൻ, പാരിഷ് സെക്രട്ടറി ബെന്നി തട്ടുംപുറം, ആനിമേറ്റർ സിസ്റ്റർ ആലീസ്, പ്രസിഡന്റ് ദിവ്യ ഷിബു, സെക്രട്ടറി ഷാന്റി ടോമി, സെലിൻ പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് അമ്മമാരുടെ കലാപരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചു.
Kozhikode
കോഴിക്കോട്: കത്തോലിക്കാ കോൺഗ്രസ് എകെസിസി ദേവഗിരി യൂണിറ്റ് ദേവഗിരി ഇടവകയിലെ മത അധ്യാപകരെ ആദരിച്ചു.ഡയറക്ടറായ വികാരി ഫാ.പോൾ കുരീക്കാട്ടിലിന് എകെസിസി പാറോപ്പടി ഫൊറോന പ്രസിഡന്റ് വിൻസെന്റ് പൊട്ടനാനിക്കലും അസി. ഡയറക്ടറായ അസി. വികാരി ഫാ. അജോ മറ്റപ്പള്ളിക്ക് എകെസിസി ദേവവഗിരി യൂണിറ്റ് പ്രസിഡന്റ് മാത്യു ചുങ്കപ്പുരക്കലും പൂച്ചെണ്ട് നൽകി.
മതാധ്യാപനത്തിൽ 25 വർഷം പൂർത്തിയാക്കിയ റജി ചോതിരക്കുന്നേലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. 24 അധ്യാപകർക്ക് മൊമന്ഡോ നല്കി.എകെസിസി യൂണിറ്റ് സെക്രട്ടറി കെ.സി. സെബാസ്റ്റ്യൻ, ട്രഷറർ സജി കുന്നുംപുറത്ത്, വൈസ് പ്രസിഡന്റുമാരായ സണ്ണി പുളിക്കൽ, ഷിജി തുമ്പമറ്റത്തിൽ, പാരിഷ് സെക്രട്ടറി തോമസ് മാറാട്ടിൽ,വി.വി. സെബാസ്റ്റ്യൻ, എബിൻ കുന്നത്ത്, ഷിജി പോത്തനാമല ,ഹെഡ്മിസ്ട്രസ് വിൻസി പുതിയാപറമ്പിൽ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
Kozhikode
കൊടിയത്തൂർ: സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, സിഎഡബ്ല്യുഎ, മിഷൻ റാബിസ് എന്നിവയുടെ ആഭിമുഖ്യത്തിൽ കാരക്കുറ്റി ഗവൺമെന്റ് എൽപി സ്കൂളിൽ വിദ്യാർഥികൾക്കായി പേവിഷ ബാധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
"പേവിഷ മുക്ത കേരളം' പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്റ് വി. ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ജില്ലാ എഡ്യൂക്കേഷൻ ഓഫീസർ റോബിൻ സി. ബാബു ക്ലാസ് നയിച്ചു. പേവിഷബാധയുടെ ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, മൃഗങ്ങളുടെ കടിയേറ്റാൽ ഉടനടി ചെയ്യേണ്ട പ്രഥമ ശുശ്രൂഷകൾ, വാക്സിനേഷന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദ്യാർഥികളുമായി സംവദിച്ചു. തെരുവ് നായ്ക്കളിൽ നിന്നും വളർത്ത് മൃഗങ്ങളിൽ നിന്നും സ്വയം പരിരക്ഷ രീതികളെപ്പറ്റി കുട്ടികളിൽ അവബോധം സൃഷ്ടിക്കാനും ക്ലാസ് ഉപകരിച്ചു. ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപിക ഷൈജ, അധ്യാപകരായ ധധ്യശ്രീ, സഫിയ തുടങ്ങിയവർ പ്രസംഗിച്ചു
Kozhikode
കോഴിക്കോട്: 10 കിലോ എല്‍പിജി സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്കുള്ള റീഫില്‍ ബുക്കിംഗ് ഇടവേള കുറയ്ക്കുന്നതിനുള്ള അടിയന്തര നടപടി ഉണ്ടാവണമെന്ന ആവശ്യവുമായി ഗുണഭോക്താക്കള്‍.
മുമ്പ് 14.6 കിലോ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ ഉപയോഗിച്ചിരുന്ന സാഹചര്യത്തില്‍ ബുക്കിംഗിനിടയിലുള്ള ഇടവേളയും സിലിണ്ടറിന്റെ ഉപയോഗദൈര്ഘ്യവും താരതമ്യേന അനുയോജ്യമായിരുന്നു. എന്നാല്‍ നിലവില്‍ ചില ഉപഭോക്താക്കള്‍ക്ക് 10 കിലോ ശേഷിയുള്ള സിലിണ്ടറുകള്‍ ലഭ്യമാക്കിയിട്ടും, 14.6 കിലോ സിലിണ്ടര്‍ ഉപഭോക്താക്കള്ക്കുള്ളതുപോലെ തന്നെ ബുക്കിംഗ് ഗ്യാപ് ബാധകമാകുന്ന സാഹചര്യമുണ്ട്.
10 കിലോ സിലിണ്ടറില്‍ പാചകവാതകത്തിന്റെ അളവ് കുറവായതിനാല്‍ ഒരു കുടുംബത്തിന് അത് 25 ദിവസത്തേക്ക് തികയില്ല. പല കുടുംബങ്ങളിലും 10 കിലോ ഗ്യാസ് 15 ദിവസത്തിനുള്ളില്‍ തന്നെ തീര്‍ന്നുപോകുന്നു. അടുത്ത റീഫില്‍ ബുക്ക് ചെയ്യാന്‍ 25 ദിവസത്തെ ഇടവേള പാലിക്കേണ്ടി വരുമ്പോള്‍, ശേഷിക്കുന്ന ദിവസങ്ങളില്‍ പാചകത്തിനുള്ള ഇന്ധനം കണ്ടെത്തുന്നത് വലിയ ബുദ്ധിമുട്ടായി മാറുന്നുണ്ട്.
പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പരമ്പരാഗത അടുപ്പ്, വിറക് തുടങ്ങിയ മറ്റ് പാചക ഇന്ധന മാര്‍ഗങ്ങള്‍ എളുപ്പത്തില്‍ ലഭ്യമല്ല. ജോലി ചെയ്യുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേകിച്ച് മെഡിക്കല്‍ മേഖലയിലുള്ളവര്‍ക്ക്, സമയക്കുറവ് മൂലം മറ്റു സംവിധാനങ്ങളെ ആശ്രയിക്കുന്നത് പ്രായോഗികമല്ലെന്നും പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇടപെടണമെന്നും കോഴിക്കോട് ചേവായൂരിലെ പോത്തന്‍പറമ്പില്‍ പി.എല്‍. തോമസ് ആവശ്യപ്പെട്ടു.
10 കിലോ സിലിണ്ടര്‍ നല്‍കുകയും അതേസമയം 14.6 കിലോ സിലിണ്ടറിന് സമാനമായ ബുക്കിംഗ് ഇടവേള നിര്‍ബന്ധമാക്കുകയും ചെയ്യുന്നത് ഉപഭോക്താക്കളെ അനാവശ്യമായ ബുദ്ധിമുട്ടിലാക്കുകയാണ്. ഇതിനു പരിഹാരമായി 10 കിലോ സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്കുള്ള റീഫില്‍ ബുക്കിംഗ് ഗ്യാപ്പ് പരമാവധി 15 ദിവസമായി കുറയ്ക്കണമെന്നാണ് ആവശ്യമുയരുന്നത്.
10 കിലോ സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് 14.6 കിലോ സിലിണ്ടറിന്റെ പഴയ സംവിധാനത്തിലേക്ക് മാറാനുള്ള അവസരം നല്‍കുകയോ അല്ലെങ്കില്‍ 10 കിലോ സിലിണ്ടറിന്റെ കുറഞ്ഞ ശേഷിക്ക് അനുയോജ്യമായ പ്രത്യേക ബുക്കിംഗ്,റീഫില്‍ നയം നടപ്പിലാക്കുകയോ ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Kozhikode
കോഴിക്കോട്: ഒരാഴ്ചയായി ജില്ലയില്‍ അനുഭവപ്പെടുന്നത് കനത്ത ചൂട്. 33.4 ഡിഗ്രി സെൽഷ്യസാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ താപനില.
സെപ്റ്റംബര്‍ ഒന്ന് 33.4, രണ്ട്– 32.8, മൂന്ന്, നാല്– 33.4, അഞ്ച്– 34.3, ആറ്– 33.8,ഏഴ് -32.0, ഇന്നലെ 33.0 എന്നിങ്ങനെയാണ് താപനില. അതേസമയം, അന്തരീക്ഷത്തിലെ ഈര്‍പ്പം കാരണം 43 ഡിഗ്രിക്ക് മുകളിൽ വരെ ചൂട് അനുഭവപ്പെടുന്നുണ്ട്. താപനില കുറഞ്ഞാലും ഉയര്‍ന്ന ഈര്‍പ്പം ഉള്ളതിനാൽ അനുഭവപ്പെടുന്ന ചൂട് കൂടുതലായിരിക്കും.ഒരാഴ്ചയായി നഗരത്തിൽ മഴ പെയ്തിട്ടില്ല.വരുംദിവസങ്ങളിൽ മഴ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഒക്ടോബറില്‍ ആരംഭിക്കുന്ന തുലാവര്ഷത്തിലെങ്കിലും ആവശ്യത്തിന് മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
പകൽ 11 മുതല്‍ 3.00 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കുക,പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.
Kozhikode
കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന പിലാക്കണ്ടി പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണം തുടർച്ചയായി രൂക്ഷമാകുന്നതായി പരാതി.
പ്രദേശവാസികൾ ഏറെ പണം മുടക്കി പരിപാലിച്ചുവരുന്ന കൃഷിയിടങ്ങളിലാണ് കാട്ടുപന്നികൾ വ്യാപകമായി ഇറങ്ങി കൃഷികൾ കുത്തിനശിപ്പിക്കുന്നത്. വാഴ, കപ്പ, പച്ചക്കറികൾ തുടങ്ങി വിവിധ വിളകളാണ് കാട്ടുപന്നികളുടെ ആക്രമണത്തിൽ നശിക്കുന്നത്.
കൃഷിയിലൂടെ വരുമാനം പ്രതീക്ഷിച്ചിരുന്ന നിരവധി കുടുംബങ്ങൾക്ക് ഇത് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. രാത്രികാലങ്ങളിൽ കാട്ടുപന്നികളുടെ സാന്നിധ്യം വർധിച്ചതോടെ പ്രദേശവാസികൾക്ക് കൃഷിയിടങ്ങളിലേക്ക് പോകുന്നതിനും ഭീതിയുണ്ടാകുന്ന സാഹചര്യമാണ്.കാട്ടുപന്നി ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന കൃഷിനാശം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പിലാക്കണ്ടി പ്രദേശം ഉൾപ്പെടുന്ന പ്രൗഡ് റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കാട്ടുപന്നികളെ തുരത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി സർക്കാർ സംവിധാനത്തിന്റെ ഭാഗമായി എംപാനൽ ഷൂട്ടർമാരെ പ്രദേശത്തേക്ക് അടിയന്തരമായി അയക്കാൻ പഞ്ചായത്ത്, റവന്യൂ വകുപ്പുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം. കർഷകരുടെ കൃഷിയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Kozhikode
കോഴിക്കോട്: ബാങ്ക് റോഡിലെ അത്ഭുത കുരിശു പള്ളിയില്‍ കുരിശിന്റെ മഹത്വവത്കരണ തിരുനാളിന് 11ന് വൈകുന്നേരം 4.45ന് മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ വികാരി ഫാ. ഡോ. അലോഷ്യസ് കുളങ്ങര കൊടിയേറ്റും.
മലപ്പുറം ഫൊറോന വികാരി മോണ്‍. വിന്‍സെന്റ് അറയ്ക്കല്‍ ദിവ്യബലിക്കു മുഖ്യകാര്‍മികത്വം വഹിക്കും. 12ന് കോഴിക്കോട് അതിരൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ജെന്സന് പുത്തന്‍വീട്ടിലും 13ന് കുരിശിന്റെ തിരുനാള്‍ ദിനത്തില്‍ കോഴിക്കോട് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലും ദിവ്യബലിക്കു മുഖ്യകാര്‍മികത്വം വഹിക്കും.
Kozhikode
ആയഞ്ചേരി :ആയഞ്ചേരി പഞ്ചായത്തിലെ 14-ാം വാര്‍ഡ് മംഗലാട് പ്രദേശത്ത് അരൂറ മലയുടെ താഴ്വാരത്ത് പുലിയാണെന്ന് തോന്നിക്കുന്ന മൃഗത്തിന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ ഭീതിയില്‍.
ഞായറാഴ്ച രാത്രി ഈ ഭാഗത്ത് പുലിയെപ്പോലെ തോന്നിക്കുന്ന മൃഗത്തെ കണ്ടതായി പ്രചരണമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്ഥലത്ത് കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. വാര്‍ഡ് മെമ്പര്‍ അക്കരോല്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിച്ചു.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച രാവിലെ സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. സംഘം പ്രദേശം മുഴുവന്‍ പരിശോധിക്കുകയും കാല്‍പ്പാടുകളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.
Kozhikode
കോടഞ്ചേരി:തുഷാരഗിരി മഞ്ഞുമല റോഡിന് ഇരുവശവും കാടുകൾ കയറി സഞ്ചരിക്കാൻ പറ്റാത്ത വിധം കിടന്നിരുന്ന ഭാഗം മഞ്ഞുമല ഫ്രണ്ട്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കാടുകൾ വെട്ടി വൃത്തിയാക്കി.
ബിജു ചാക്കുംമൂട്ടിൽ, ടോണി പന്തലാടി, അബിൻ ചക്കുംമൂട്ടിൽ, ജോജോ മാടവന, ജിന്റോ ആനത്താര, ബേബി കരിമ്പീച്ചിയിൽ, ജീൻസ് മലയപ്പറമ്പിൽ, ബിജോ അരിമണ്ണിൽ, ചന്തു കമ്പിളിപാറ, ജോസ് കാരൂപ്പാറ, ജോബിൻ മണ്ഡപത്തിൽ,ലാലു മാടവന. അശ്വിൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് റോഡിന് ഇരു വശത്തെയും കാടുകൾ വെട്ടി വൃത്തിയാക്കിയത്.
Kozhikode
കോഴിക്കോട്: രണ്ടര വയസിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റിക്കാർഡും ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡും സ്വന്തമാക്കി കോഴിക്കോട് നിന്നുള്ള കൊച്ചുമിടുക്കി ലക്ഷ്മി കൃഷ്ണ യഷ്വാൻ. 33 നിലകളിലായി 6,25 പടികൾ വെറും 14 മിനിറ്റ് 7 സെക്കൻഡിൽ നിർത്താതെ കയറിയാണ് പെരുമണ്ണ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ പ്രീ കെജി വിദ്യാര്‍ഥിനിയായ ലക്ഷ്മി റിക്കാർഡ് നേട്ടം സ്വന്തമാക്കിയത്. 2 വയസും 6 മാസവും 6 ദിവസവും എന്ന കുഞ്ഞുപ്രായത്തിൽ ഹൈലൈറ്റ് ഒളിമ്പസ് ടവറിന്റെ എല്ലാ പടികളും നടന്നുകയറിയാണ് ലക്ഷ്മി നിലവിലെ റിക്കാർഡ ്പഴങ്കഥയാക്കിയത്.
കോഴിക്കോട് വെള്ളിപ്പറമ്പ് കീഴ്മാട് സ്വദേശികളായ വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ കായികാധ്യാപകനും ആക്ടിവിറ്റീസ് ഹെഡുമായ പി.കെ.ഹരികൃഷ്ണന്റെയും ടാറ്റൂ ആർട്ടിസ്റ്റ് എം.ആര്. ആരതിയുടെയും ഇളയ മകളാണ് ലക്ഷ്മി.
Kozhikode
ചക്കിട്ടപാറ: പരിസ്ഥിതിലോല മേഖല നിർദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചക്കിട്ടപാറ സെന്റ് ആന്റണീസ് എൽപി സ്കൂൾ വിദ്യാര്‍ഥികൾ ഒപ്പു ശേഖരണം നടത്തി.
അസി. സ്കൂൾ ലീഡർ ജോവീറ്റ ജിജോ പ്രധാന അധ്യാപിക ദീപ മാത്യുവിന് ഒപ്പം ശേഖരണ രേഖ കൈമാറി.ഇഎസ്എ പ്രശ്നം സംബന്ധിച്ച ആശങ്കകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുന്നതിനും പരിസ്ഥിതിയെയും ജന ജീവിതത്തെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിൽ എത്തിക്കുന്നതിനുമാണ് ഒപ്പു ശേഖരണം സംഘടിപ്പിച്ചത്.
അധ്യാപകരായ ഇ.പി.നുസ്രത്ത്, അലൻ റോയ്, പി. ശിൽപ, മെറിൻ ജോർജ്, സിസ്റ്റർ ദീപ,ആൻ ലിസ ജോർജ്,ടെസ്സ സജി,അതുല്യ ജോർജ്, ഫ്രെഡിന സെബാസ്റ്റ്യൻ, ബിപിൻ ജോർജ്,അലോണ ജോൺസൺ എന്നിവർ നേതൃത്വം നൽകി.
Kozhikode
കൂടരഞ്ഞി : ബത്തേരി രൂപതയുടെ സാമൂഹ്യ ക്ഷേ പ്രസ്ഥാനമായ ശ്രേയസ് കൂടരഞ്ഞി യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപക ദിനം ആചരിച്ചു. കൂടരഞ്ഞി പഞ്ചായത്തിന്റെ പ്രവർത്തന പരിധിയിൽ പ്രവർത്തിക്കുന്ന 56 ശ്രേയസ് സ്വാശ്രയ സംഘങ്ങളിലെ 22 അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.
ശ്രേയസ് കൂടരഞ്ഞി യൂണിറ്റിൽ നടന്ന അധ്യാപക ദിനാചരണ പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശ്രേയസ് കോഴിക്കോട് മേഖല ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ചു.
തിരുവമ്പാടി അൽഫോൻസാ കോളജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ് അധ്യാപകദിന സന്ദേശം നൽകി. പഞ്ചായത്ത് അംഗം റോയ് ആക്കേൽ, ശ്രേയസ് കൂടരഞ്ഞി യൂണിറ്റ് പ്രസിഡന്റ് വിനു നിരപ്പേൽ, സെക്രട്ടറി സജി പുളിക്കക്കണ്ടം, സജി പെണ്ണാപറമ്പിൽ, യൂണിറ്റ് വൈസ് പ്രസിഡന്റ് ഷൈജു കോയിനിലം എന്നിവർ പ്രസംഗിച്ചു.
ഷൈനി കണ്ടംപ്ലക്കൽ, ജോമാ സുരേഷ്, മിനി മാത്യു, യു.ഡി.ഒ. ജോസ് കുറൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Kozhikode
മുക്കം: എല്ലാ വർക്കും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച അമൃത് - രണ്ട് പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചതോടെ സുരക്ഷിതമായ യാത്ര മാർഗമില്ലാതെ നിരവധി കുടുംബങ്ങൾ.
മുക്കം നഗരസഭയിലെ കുറ്റിപ്പാല - പമ്പ് ഹൗസ് - മാമ്പൊയിൽ റോഡിനെ ആശ്രയിക്കുന്ന നൂറിൽ പരം കുടുംബങ്ങളാണ് കടുത്ത യാത്രാ ദുരിതമനുഭവിക്കുന്നത്.
എട്ട് മാസം മുമ്പ് പൊളിച്ചിട്ട റോഡിൽ ഓരോ ദിവസം കഴിയുംതോറും അപകട സാധ്യതയും വർധിക്കുന്നു. നിലവിൽ ഇരുചക്രവാഹനങ്ങൾ അടക്കം മറിഞ്ഞ് അപകടം നിത്യ സംഭവമാണിവിടെ.പുഴയോരം റസിഡൻസ് ഭാരവാഹികൾ നിരവധി തവണ പരാതികൾ അറിയിച്ചിട്ടും വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡായതിനാൽ മെയിൽ റോഡിൽ എന്തെങ്കിലും തരത്തിൽ ഗതാഗത തടസമുണ്ടായാൽ യാത്രക്കാർ ബൈപാസായി ഉപയോഗിക്കുന്ന റോഡുകൂടിയാണിത്.
700 മീറ്റർ നീളത്തിലും നാല് മീറ്റർ വീതിയിലുമുള്ള റോഡ് പല ഭാഗത്തും മുഴുവനായും ചില സ്ഥലങ്ങളിൽ പകുതിയിലധികം ഭാഗവും വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്.
ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളും ജീവനക്കാരും താമസിക്കുന്ന ഫ്ലാറ്റുകൾ ഉൾപ്പെടെ ഈ ഭാഗത്തുണ്ട്. സത്രീകൾ ഉൾപ്പെടെ നിരവധി പേർ പ്രഭാതസവാരിക്കാരായി ഉണ്ടായിരുന്നങ്കിലും റോഡിലെ അപകടാവസ്ഥ മൂലം അതും നിർത്തിവെച്ചിരിക്കുകയാണ്.
എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരമായില്ലങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
Kozhikode
കോഴിക്കോട് : മാനാഞ്ചിറ-മലാപറമ്പ് റോഡിലെ ഫുട്പാത്തിന് താഴെ സ്ഥാപിച്ചിരിക്കുന്ന വാട്ടർ അതോറിറ്റിയുടെ പുതിയ കുടിവെള്ള പൈപ്പുകളിൽ സമീപ കെട്ടിടങ്ങളിൽ നിന്നുള്ള മലിനജലം കലരാൻ സാധ്യതയുണ്ടെന്ന് പരാതിയുയർന്ന സാഹചര്യത്തിൽ അടിയന്തര സാങ്കേതിക പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
മലിനജലവുമായി സമ്പർക്കമുണ്ടാകാനുള്ള സാധ്യതയുണ്ടോയെന്നും പൈപ്പുകളിൽ ചോർച്ചയോ മറ്റ് സാങ്കേതിക അപാകതകളോ നിലവിലുണ്ടോ എന്നും പരിശോധിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് നിർദ്ദേശം നൽകി.
പൊതുജനാരോഗ്യത്തിനും ജീവനും ഉണ്ടാകുന്ന അപകടസാധ്യത ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു.
ഫുട്പാത്തിന് താഴെയുള്ള നിലവിലെ ഡക്ടിൽ നിന്നും കുടിവെള്ള പൈപ്പുകൾ ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയിൽ അടിയന്തരമായി പുന:സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും കമ്മീഷൻ വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് നിർദ്ദേശം നൽകി.പരാതി കമ്മീഷൻ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഉത്തരവിൽ പറഞ്ഞു. ഇതുസംബന്ധിച്ച് പത്രവാർത്തകളും കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടു. കുടിവെള്ള വിതരണ പൈപ്പുകളിലെ ചോർച്ചയോ തകരാറുകളോ കാരണം മലിനജലം പൈപ്പുകളിലേക്ക് പ്രവേശിക്കുന്ന സാഹചര്യമുണ്ടായാൽ വീടുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഉത്തരവിൽ പറഞ്ഞു.
Kozhikode
നാദാപുരം :തൂണേരി സംസ്ഥാന പാതയിൽ യുവാക്കൾ സഞ്ചരിക്കുകയായിരുന്ന കാറിൽ നിന്നും എംഡിഎംഎ പിടികൂടി.മൂന്നുപേരെ അറസ്റ്റ് ചെയ്തു.
കോടഞ്ചേരി സ്വദേശി പടിക്കലക്കണ്ടി അജ്മൽ (28) ,എടച്ചേരി സ്വദേശി കണ്ടൻകുളങ്ങര ജസീൽ (28) ,പുറമേരി സ്വദേശി കുളങ്ങരത്ത് മീത്തലെത്തൈയുള്ളതിൽ ഷാഹിദ് ഇർഫാൻ (26) എന്നിവരെയാണ് നാദാപുരം അഡീഷണൽ എസ്ഐ കെ കുഞ്ഞിക്കണ്ണൻ അറസ്റ്റ് ചെയ്തത്.കാറിൽ നിന്നും 0.18 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ പെരിങ്ങത്തൂരിൽ നിന്നും നാദാപുരത്തേക്ക് വരികയായിരുന്ന കെഎൽ 18 യു 22 നമ്പർ കാർ തൂണേരി വേറ്റുമ്മൽ ജംഗ്ഷനിൽ ബസ്റ്റോപ്പിന് സമീപം പൊലിസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.കാർ പൊലിസ് കസ്റ്റഡിയിലെടുത്തു.
Kozhikode
കോഴിക്കോട്:കോഴിക്കോട് ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ സബ് ജൂനിയര്‍ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് എളേറ്റിൽ എം.ജെ. ഹയർ സെക്കന്‍ഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.
സ്കൂൾ പ്രിൻസിപൽ ഡോ. പി.പി. മുഹമ്മദ് ബഷീർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം എം.പി. മുഹമ്മദ് ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇ.കെ. സാബിറ, എ.കെ കൗസർ, ഷബീർ ചുഴലിക്കര, ഒ. മുഹമ്മദ് ഇല്ല്യാസ്, ടി. ഷാനിഫ്, സി.സി. മുഹമ്മദ് ഹംറാസ് എന്നിവർ പ്രസംഗിച്ചു.
Kozhikode
കൂരാച്ചുണ്ട്: സംസ്ഥാന സർക്കാരിന്റ 100 ദിന കർമപരിപാടികളുടെ ഭാഗമായി വനിതാ- ശിശു വികസന വകുപ്പ്, തദ്ദേശസ്വയം ഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന ബാല്യസ്പന്ദനം പദ്ധതിക്ക് കൂരാച്ചുണ്ട് പഞ്ചായത്തിൽ തുടക്കമായി.
പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം കൂരാച്ചുണ്ട് അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിജു കടലാശേരി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എ.സി. അരവിന്ദൻ, ഐസിഡിഎസ് സൂപ്പർവൈസർ ഉദയ ജോയി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. മൂന്ന് മാസത്തിലൊരിക്കൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അങ്കണവാടികളിൽ 3 മുതൽ 6 വരെ വയസുള്ള കുട്ടികളുടെ ആരോഗ്യ പരിശോധന നടത്തുന്ന പദ്ധതിയാണിത്.
പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഡാർളി അബ്രാഹം പുല്ലംകുന്നേൽ, ചെയർമാൻ ചെറിയാൻ ജോസഫ് അറയ്ക്കൽ, മെമ്പർമാരായ ജലീൽ കുന്നുംപുറത്ത്, ജോസ് വെളിയത്ത്, റസീന യൂസഫ്, ബിന്ദു കുര്യൻ ആനിക്കാട്ട്, അങ്കണവാടി അധ്യാപിക ഹാജിറ പുള്ളുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
Kozhikode
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ സെപ്റ്റ് ഫുട്ബോൾ ക്യാമ്പിൽ പരിശീലനം നടത്തുന്ന കുട്ടികൾക്ക് പുതിയ ജഴ്സികൾ വിതരണം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ ജഴ്സി വിതരണം ഉദ്ഘാടനം ചെയ്തു.വി.എം. മാത്യു അധ്യക്ഷത വഹിച്ചു. സെപ്റ്റ് കോഡിനേറ്റർ വി.എ. ജോസ്, കായികാധ്യാപകൻ വിനോദ് ജോസ്, പരിശീലകരായ ജോളി അഞ്ചേരി, ബിജു കുരുവിള എന്നിവർ പ്രസംഗിച്ചു.
Kozhikode
തിരുവമ്പാടി : തിരുവമ്പാടി ടൗണിൽ നിന്ന് കൂടരഞ്ഞി റോഡിലേക്കുള്ള ബൈപാസ് റോഡിൽ നടത്തിയ എക്സൈസ് പരിശോധനയിൽ 5.965 കിലോഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിലായി.
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാനിംഗ് ഹൽദർപാറ സ്വദേശി ബുദ്ധീശ്വർ സർദാർ (33) ആണ് അറസ്റ്റിലായത്.ഇന്നലെ അര്‍ധരാത്രിയോടെ 1യാണ് സംഭവം. താമരേശരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവും കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്.പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.
Kozhikode
കാറ്റുള്ളമല: കാറ്റുള്ളമല നിര്‍മല യു.പി. സ്കൂളില്‍ സംഘടിപ്പിച്ച അധ്യാപക ദിനാഘോഷത്തില്‍ പൂര്‍വ അധ്യാപകരെ ആദരിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.ടി. സൂരജ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഇ.സി. സന്തോഷ്, പിടിഎ പ്രസിഡന്റ് ഷിബു കട്ടക്കല്‍, വാര്‍ഡ് അംഗം ഫെറിന്‍ സേവ്യര്‍, അതുല്യ ഷിബു, മുന്‍ പിടിഎ പ്രസിഡന്റ് സിബി വടക്കേകുന്നന്, സ്കൂള്‍ ലീഡര്‍ ജെ.ആര്. അലീക്ഷ്യമിത്ര എന്നിവര്‍ സംസാരിച്ചു. സ്കൂളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച പൂര്‍വ്വ അധ്യാപകരായ ലീലാമ്മ, അന്നമ്മ, മേരിക്കുട്ടി, സെലിന്, ജോണി, ഏലിക്കുട്ടി, ലാലി, തങ്കച്ചന്, മുന്‍ പിടിഎ പ്രസിഡന്റ് സിബി വടക്കേക്കുന്നേല്‍, കാര്‍ത്യായനി എന്നിവരെ ആദരിച്ചു.
Kozhikode
നടുവണ്ണൂർ: നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജനകീയ ലൈബ്രറി ആൻഡ് റീഡിംഗ് റൂം ഉദ്ഘാടനം വി.ടി. സൂരജ് എംഎൽഎ നിർവഹിച്ചു.
പ്രധാന അധ്യാപകൻ കെ.നിഷിത് റിപ്പോർട്ട് അവതരിപ്പിച്ചു.പിടിഎ പ്രസിഡന്റ് കെ.പി. സത്യൻ അധ്യക്ഷത വഹിച്ചു.എഴുത്തുകാരൻ സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, വൈസ് പ്രസിഡന്റ് പി.സുജ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ് ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാജിറ അനസ്, പ്രിൻസിപ്പല്‍ എം. ശ്യാമിനി,എസ്എംസി ചെയർമാൻ ഇ. വിനോദ് ,മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി. പി. ദാമോദരൻ, ബാലചന്ദ്രൻ പാറച്ചോട്ടിൽ, എൻ.ആലി, കെ ടി കെ റഷീദ്, കാസിം പുതുക്കുടി, സുനിൽകുമാർ കല്ലറക്കുറ്റി, സ്റ്റാഫ് സെക്രട്ടറി അഭിത എന്നിവർ പ്രസംഗിച്ചു. അധ്യാപകദിനത്തോടനുബന്ധിച്ച് സ്കൂളിലെ അധ്യാപകരെ ആദരിക്കുകയും ചെയ്തു.
Kozhikode
പേരാമ്പ്ര : പുളിയോട്ട് മുക്ക് അങ്ങാടിയിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനും കലാ-കായിക പരിപാടികൾ നടത്താൻ ആവശ്യമായ പൊതു ഗ്രൗണ്ട് നിർമിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി പുളിയോട്ട് മുക്ക് യൂണിറ്റ് സമ്മേളനം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.പി. ഹരിദാസൻ അധ്യക്ഷത വഹിച്ചു.
ബാബു കൈതക്കൽ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ഇ. കെ. അശോകൻ, കെ. സുനിത, ഇ.കെ. ഷബ്ന എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.പി. ഹരിദാസൻ (പ്രസിഡന്റ്), ഇ.കെ. ചന്ദ്രൻ (സെക്രട്ടറി), കെ. സുനിത (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Kozhikode
കോഴിക്കോട്: കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവര്‍മ (90) അന്തരിച്ചു. ഫാര്‍മക്കോളജി വിദഗ്ധനും മികച്ച എക്സ്പോര്‍ട്ടര്‍ക്കുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവാര്‍ഡ് ജേതാവുമാണ്. ഗാന്ധിജിയുടെ കോഴിക്കോട് സന്ദര്‍ശനവേളയില്‍ കൈയിലെ സ്വര്‍ണവള അദ്ദേഹത്തിന് ഊരിനല്‍കി സ്വാത ന്ത്ര്യസമരത്തിന്റെ ഭാഗമായ മുന്‍ അമ്പാടി കോവിലകം ശ്രീദേവിവര്‍മയുടെയും തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തിലെ ബാലരാമവര്‍മയുടെയും മകനാണ്.
ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ ഒട്ടേറെ മരുന്നുകളുടെ ഉത്പാദനത്തിലൂടെയും കയറ്റുമതിയിലൂടെയും ശ്രദ്ധേയമായ നാര്‍ണ്യാട്ട് ഫാര്‍മസ്യൂട്ടി ക്കല്‍സ് സ്ഥാപകനാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ലക്ഷദ്വീപില്‍ മന്തുരോഗവ്യാപനം തടയാന്‍ സംസ്ഥാനസര്‍ക്കാരിന്റെ ഫൈലേറിയാസിസ് റിസര്‍ച്ച് സെന്ററുമായി ചേര്‍ന്ന് മരുന്ന് കലര്‍ത്തിയ കറിയുപ്പ് വിതരണം ചെയ്ത് മാതൃകാ പദ്ധതി തയ്യാറാക്കിയ സംഘത്തിലെ അംഗവുമായിരു ന്നു കേരളവര്‍മ.
സാമൂതിരി കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കി അഹമ്മദാബാദിലെ എല്‍എം ഫാര്‍മസി കോളജില്‍ നിന്ന് ഫാര്‍മസി ബിരുദം നേടി. ശേഷം മുംബൈയില്‍ ജര്‍മന്‍ റെമഡീസിന്റെ ഫാക്ടറിയില്‍ ജോലിചെയ്തു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫാര്‍മസി വിഭാഗത്തില്‍ നോണ്‍ മെഡിക്കല്‍ ട്യൂട്ടറായി രണ്ടുവര്‍ഷം പ്രവര്‍ത്തിച്ചു.
കോഴിക്കോട്ടെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മാനുഫാക്ചേഴ്സസ് അസോസിയേഷന് പ്രസിഡന്റ്, ചെറുകിട വ്യവസായ അസോസിയേഷന് എക്സിക്യുട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഓസ്ട്രേലിയ ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളിലേക്ക് വ്യവസായ വികസനസാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്ര എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ നിശ്ചയിച്ച സമിതിയില്‍ അംഗമായിരുന്നു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, ഔഷധി, വൈദ്യമഠം എന്നീ സ്ഥാപനങ്ങളുടെ ഫാര്‍മക്കോളജി ഉപദേശകന് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവണ്ണൂര്‍ പുതിയകോവിലകത്ത് തെക്കെകെട്ട് താവഴി അംഗമാണ്. ഭാര്യ: തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ജയശ്രീവര്മ. മക്കള്‍: സുനീതി രാജ (വിവര്‍ത്തക, ബുക്ക് എഡിറ്റര്‍, ഡല്‍ഹി), ഡോ. കെ. സുജിത്ത് വര്‍മ (പ്രിന്‍സിപ്പല്‍, നാഷണല്‍ കോളജ് ഓഫ് ഫാര്‍മസി, കെഎംസിടി). മരുമക്കള്‍: കെ.സി. രവീന്ദ്രന്രാജ (കേന്ദ്ര പരിസ്ഥിതിമന്ത്രാലയം, ഉദ്യോഗസ്ഥന്), ആര്. ദിവ്യ (അധ്യാപിക, കൊയിലാണ്ടി ഗവ. എംവി ഹൈസ്കൂള്‍).
Kozhikode
കോഴിക്കോട്: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ഡോ. ടി. അനിതകുമാരി (63) അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്ന് ഇന്നലെ രാവിലെ കോഴിക്കോട്ടായിരുന്നു അന്ത്യം. കാലിക്കട്ട് വാഴ്സിറ്റിയില്‍ കൊമേഴ്സ് വിഭാഗം അസി. പ്രഫസറായ മകള്‍ ഡോ. അപര്‍ണയോടൊപ്പം വാഴ്സിറ്റിക്കു സമീപമാണ് താമസിച്ചിരുന്നത്.
സംസ്കാരം ഇന്ന് രാവിലെ 11.30ന് തിരുവനന്തപുരം ശാന്തികവാടത്തില്‍. ഭര്‍ത്താവ്: പരേതനായ സജീവ് രവി (നാഷണല്‍ ഇന്‍ഷ്വറന്‍സ് ഡെവലപ്പിംഗ് ഓഫീസര്‍). അധ്യാപന-ഗവേഷണ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളം പ്രഫസറായിരുന്നു അനിതകുമാരി.
കൊല്ലം ശ്രീനാരായണ കോളജ്, ചേര്‍ത്തല, ചാത്തന്നൂര്‍, ചേളന്നൂര്‍, കണ്ണൂര്‍ എസ്എന്‍. കോളജുകളില്‍ ദീര്‍ഘകാലം അസോസിയേറ്റ് പ്രഫസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ പ്രഫസറായും സാഹിത്യ ഫാക്കല്‍റ്റി ഡീനായും പ്രവര്‍ത്തിച്ചു.
ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മലയാള തിരക്കഥാ ചരിത്രപഠനത്തിന് യുജിസിയുടെ പോസ്റ്റ്-ഡോക്ടറല്‍ അവാര്‍ഡും ഫെലോഷിപ്പും നേടിയിട്ടുണ്ട്. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫിലിം അപ്രിസിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കി.
മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം, കേരള യൂണിവേഴ്സിറ്റി യൂണിയന് ചെറുകഥാ പുരസ്കാരം (നാലുതവണ), ഡോ. കെ.എം. ജോര്‍ജ് സ്മാരക ഗവേഷണ പുരസ്കാരം-2007, മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്-2007, കേരള യൂണിവേഴ്സിറ്റി യൂണിയന് തായാട്ട് അവാര്‍ഡ്-1987, കേരള യൂണിവേഴ്സിറ്റി യൂണിയന് നോവല്‍ അവാര്‍ഡ്-1987 എന്നിവയ്ക്ക് അര്‍ഹയായിട്ടുണ്ട്. സൂസന്നയ്ക്ക് പറയാനുള്ളത്, ഒരു ഫെമിനിസ്റ്റിന്റെ ദയനീയാവസ്ഥ, സാന്ത്വനത്തിന്റെ സന്ധ്യ, പദ്മരാജന്: സിനിമ, സാഹിത്യം, ജീവിതം, ഭ്രമാത്മകതയുടെ വസന്തങ്ങള്‍ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്.
Kozhikode
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പ്രമുഖ മള്‍ട്ടിപ്ലക്സ് തിയറ്ററുകളിലെ കഫേകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ സംയുക്തമായി മിന്നല്‍ പരിശോധന നടത്തി.
ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നെന്ന പരാതിയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രിയുടെയും ലീഗല്‍ മെട്രോളജി കണ്ട്രോളറുടെയും നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.
സ്റ്റോര്‍ റൂമില്‍ കൃത്യമായ താപനിലയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാതിരിക്കല്‍, വില്പനക്കായി സൂക്ഷിച്ച ഭക്ഷ്യ വസ്തുക്കളില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കല്‍,സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതിരിക്കല്‍ എന്നിവ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നല്കി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാനും തിയറ്ററില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കാനും സിവില്‍ സപ്ലൈസ് അധികൃതര്‍ നിര്‍ദേശം നല്കി. അളവ് തൂക്ക ഉപകരണങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താനായില്ല.
പരിശോധനയില്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ എം.എം. പ്രജുല, കോഴിക്കോട് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ കെ.കെ. നാസര്‍, ബിനു ബാലക്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരായ പി.ഇ. സീന, പി.പ്രമോദ്, ടി.കെ. ബൈജു, പി.കെ. സുമേഷ്, കെ.പവിത, ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരായ ലസിക, രജിത, ഗിരീഷ്, മൊയ്തീന് കോയ, ഷിബിന്‍ എന്നിവര്‍ പങ്കെടുത്തു.
Kozhikode
കോഴിക്കോട്: നഗരത്തിലെ ഏറ്റവും തിരക്കേറിയ മാവൂറോഡ് ജംഗ്ഷനിലെ ഖത്തർ ബസാറിന്ന് സമീപം ഓടയ്ക്ക് മുകളില്‍ താത്കാലികമായി ഇട്ട സ്ളാബ് അപകട ഭീഷണി ഉയര്‍ത്തുന്നു. സ്ളാബ് ഉയര്‍ന്നുകിടക്കുന്നതിനാല്‍ യാത്രക്കാര്‍ താഴോട്ടിറങ്ങി നടക്കേണ്ട അവസ്ഥയാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ഇത് മാറ്റാന്‍ തയ്യാറായിട്ടില്ല.
സ്ലാബ് തടഞ്ഞുവീണ് കഴിഞ്ഞ ദിവസം സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. നിരവധി ആളുകളാണ് ഇതുവഴി കടന്നുപോകുന്നത്. ഇവിടെ ട്രാഫിക് പൊലീസിനെ നിയമിക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
Kozhikode
കോഴിക്കോട്: ലോക സാക്ഷരതാ ദിനത്തിന്റെ ഭാഗമായി ഈ വര്‍ഷം കോഴിക്കോട് ജില്ലയിലെ ഉന്നതികളിലും കടലോര മേഖലയിലുമായി ആയിരം നിരക്ഷരരെകൂടി സാക്ഷരരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ സാക്ഷരതാ ദിന സന്ദേശത്തില്‍ പറഞ്ഞു.
1990-91ലെ സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തില്‍ പങ്കടുത്ത് ജില്ലക്ക് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച മുന്‍കാല സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ആദരവും അറിയിച്ചു. പുതിയ 100 സാക്ഷരതാ ക്ലാസുകള്‍ ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിക്കും.
അതിനായി പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്റെയും സാക്ഷരതാ പ്രേരകുമാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമത്തിന് ജില്ലാ പഞ്ചായത്തിന്റെയും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പൂര്‍ണ പിന്തുണയുണ്ടാകും. ഈ ലക്ഷ്യത്തിലേക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്നും പ്രസിഡന്റ് അഭ്യര്‍ഥിച്ചു. ലോക സാക്ഷരതാ ദിനത്തില്‍ തിരുവനന്തപുരത്ത് വെച്ച് വിദ്യാഭ്യാസ മന്ത്രി ആദരിക്കുന്ന സാക്ഷരതാ പ്രവര്‍ത്തകരില്‍ ജില്ലയില്‍നിന്ന് ഉള്‍പ്പെട്ട തിരുവമ്പാടി പഞ്ചായത്ത് മുന്‍ ജനപ്രതിനിധിയും നാലാംതരം തുല്യതാ പഠിതാവുമായ 72കാരന് ചൂലന്‍കുട്ടി, അഞ്ച് വര്‍ഷം കൊണ്ട് 760 മുതിര്‍ന്നവരെ സാക്ഷരത-തുല്യത ക്ലാസുകളില്‍ എത്തിച്ച കോഴിക്കോട് കോര്‍പറേഷനിലെ നോഡല്‍ പ്രേരക് സാബിറയെയും പ്രസിഡന്റ് അഭിനന്ദിച്ചു.
Kozhikode
കോഴിക്കോട്: ഈ മാസം 13 മുതല്‍ 15 വരെ കോഴിക്കോട് നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാനകമ്മറ്റിയുടെ ഭാഗമായി കോഴിക്കോട്ടെ സാംസ്കാരിക പ്രവര്‍ത്തകരുടെ സംഗമം 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് കെ.പി.കേശവമേനോന് ഹാളില്‍ നടക്കും.
കോഴിക്കോട്ടെ എഴുത്തുകാര്‍, പ്രഭാഷകര്‍, കവികള്‍, സിനിമ- നാടക കലാകാരന്മാര്, പാട്ടുകാര്‍ തുടങ്ങിയവര്‍ അണിചേരും.
ഫാസിസം, സംസ്കാരം, പ്രതിരോധം എന്ന പ്രമേയത്തെ മുന്‍നിര്‍ത്തിയാണ് സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നത്. സംഗമത്തില്‍ കെ.പി.രാമനുണ്ണി, പി.കെ.പാറക്കടവ്, ഇന്ദുമേനോന്, ഡോ.കെ.എം.അനില്‍, കെ.ഇ.എന്‍, ഷീല ടോമി, പി.കെ.സുനില്‍കുമാര്‍, ഒ.പി.സുരേഷ്, സുനില്‍ അശോകപുരം, ഡോ.പി.കെ.പോക്കര്, പുരുഷന് കടലുണ്ടി, വിമീഷ് മണിയൂര്‍, ജാനമ്മ കുഞ്ഞുണ്ണി, ഐസക് ഈപ്പന്, വില്‍സണ്‍ സാമുവല്‍, കെ.ആര്.മോഹന്‍ദാസ്, ജയപ്രകാശ് കാര്യാല്‍, ടി.സുരേഷ്ബാബു, സതീഷ് കെ. സതീഷ്, കെ.സലാം, വിജയന് കോവൂര്‍, എ.രത്നാകരന് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം. മെഹബൂബ് അറിയിച്ചു.
Kozhikode
താമരശേരി: ഓമശേരി -താമരശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ കൂടത്തായി പാലം പുനര്‍നിര്‍മിക്കുന്നതിന് 6.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ. ഫിറോസ് എംഎല്‍എ അറിയിച്ചു.
കൂടത്തായി പാലത്തിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്‍ന്ന് കേരള ഹൈവേ അഥോറിറ്റിയുടെ നേതൃത്വത്തില്‍ വിദഗ്ധസംഘം പാലത്തില്‍ പരിശോധന നടത്തിയിരുന്നു.
പരിശോധനയുടെ അടിസ്ഥാനത്തില്‍ പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി 17 ലക്ഷം രൂപയുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണ്.
ഇതിനുപുറമെ, നിലവിലുള്ള പാലത്തിന് പകരമായി പുതിയ പാലം നിര്‍മ്മിക്കുന്നതിനാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
മൂന്ന് സ്പാനുകളിലായി ആകെ 54.90 മീറ്റര്‍ നീളത്തിലാണ് പുതിയ പാലം നിര്‍മിക്കുക. പാലത്തിന് 11 മീറ്റര്‍ വീതിയുണ്ടാകും. ഇതില്‍ 7.5 മീറ്റര്‍ കാരേജ് വേയും ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയുള്ള നടപ്പാതയും ഉള്‍പ്പെടെയുള്ള രീതിയിലാണ് പാലം നിര്‍മാണം ഉദ്ദേശിക്കുന്നത്.
Kozhikode
പേരാമ്പ്ര: പേരാമ്പ്ര ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, കൂൾ ബാറുകൾ എന്നിവിടങ്ങളിൽ ഈടാക്കുന്ന തോന്നിയ വില സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഇന്നലെ സർവകക്ഷി യോഗം വിളിച്ച് ആക്ഷേപങ്ങൾ ചർച്ച ചെയ്തു.
ഒരേ ഭക്ഷണ സാധനത്തിന് പല വില ഈടാക്കുന്നതിനെതിരെയാണ് പ്രധാനമായി പരാതി ഉയർന്നിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ച നടന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതിയിലും പ്രശ്നം ചിലർ രേഖാമൂലം പരാതി ഉന്നയിച്ചിരുന്നു. ഭക്ഷണ നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് വാര്‍ത്ത ദീപിക ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.
പേരാമ്പ്ര പഞ്ചായത്ത് ഹാളിൽ ഇന്നലെ നടന്ന യോഗത്തിൽ പ്രസിഡന്റ് ലതിക വിനോദ് അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, ഹോട്ടൽ ആന്റ് റസ്റ്റോറന്റ് സംഘടനാ പ്രതിനിധികൾ, ആരോഗ്യം - ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. പ്രശ്നത്തിൽ പരിഹാരം ഉണ്ടാക്കണമെന്ന് പൊതു ആവശ്യമുയർന്നു. അതേ സമയം ഉയർന്ന ഇന്ധന വിലയും ചെലവുകളും ഭക്ഷണ ശാലകൾക്ക് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് വിലകൾ വർധിപ്പിക്കാൻ നിർബന്ധിതമായതെന്ന് വ്യാപാരി-ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് പ്രതിനിധികൾ വിശദീകരിച്ചു.
ഭൗതിക സാഹചര്യവും ഗുണ മേൻമയും നില നിർത്തുന്നതിലും പരിരക്ഷിക്കുന്നതിലും ചെലവുകൾ കൂടുമ്പോൾ സ്ഥാപനങ്ങൾ പൂട്ടാതെ പ്രവർത്തിപ്പിക്കാനാണ് വില നിരക്ക് ഉയർത്തേണ്ടി വരുന്നതെന്ന് വ്യാപാരി-റസ്റ്റോറന്റ് സംഘടനാ പ്രതിനിധികളായ ബാബു കൈലാസ്, സലാം, ചന്ദ്രൻ വിജയ, നിർമ്മല സജീവ് തുടങ്ങിയവർ അഭിപ്രായപ്പെട്ടു. വ്യാപാരികളും ഹോട്ടൽ നടത്തിപ്പുകാരും ആലോചന നടത്തി വിഷയത്തിൻ മേലുള്ള തീരുമാനം ദിവസങ്ങൾക്കുള്ളിൽ അറിയിക്കും. ഇതിനനുസരിച്ച് ഗ്രാമ പഞ്ചായത്ത് തുടർ നടപടികൾ സ്വീകരിക്കാനാണ് യോഗത്തിലുയർന്ന ധാരണ.
Kozhikode
കോഴിക്കോട്: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ പാരിസ്ഥിതികം- പദ്ധതിയുടെ ഭാഗമായി കാളാണ്ടിത്താഴം ദര്‍ശനം സാംസ്കാരികവേദി സ്ഥാപിക്കുന്ന മിയാവാക്കി മാതൃക സൂഷ്മവനം മേയര്‍ ഒ. സദാശിവന് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.
കോര്പറേഷന് മാനാഞ്ചിറ അന്സാരിപാര്ക്കില് അനുവദിച്ച ഒരു സെന്റ് സ്ഥലത്താണ് സൂക്ഷ്മവനം സ്ഥാപിച്ചത്. വി.കെ ഫൈസല്‍ ബാബുഎംഎല്എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ. ജോണ്‍ സി. മാത്യു, ഡോ. പി.ആര്. അരുണ്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ നിധിന്, ഡെപ്യൂട്ടി മേയര്‍ ഡോ. എസ്.ജയശ്രീ, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എം.എ. ജോണ്സണ്, കെ.കെ.സഹീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kozhikode
കൂരാച്ചുണ്ട് : യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കൺവെൻഷൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ ഉദ്ഘാടനം ചെയ്തു. നിസാം കക്കയം അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് ബാലുശേരി നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത് ഉണ്ണികുളം മുഖ്യപ്രഭാഷണം നടത്തി. പുതിയ മണ്ഡലം പ്രസിഡന്റായി ദീപു കിഴക്കേനകത്ത്ചുമതലയേറ്റു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട, കൂരാച്ചുണ്ട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെറിയാൻ അറയ്ക്കൽ, ബാലുശേരി ബ്ലോക്ക് പഞ്ചായത്തംഗം അരുൺ ജോസ്, കെഎസ്യു നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ കൊച്ചുവീട്ടിൽ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ ജെറിൻ കുര്യാക്കോസ്, സരീഷ് ഹരിദാസ്, യുഡിവൈഎഫ് പഞ്ചായത്ത് ചെയർമാൻ സന്ദീപ് കളപ്പുരയ്ക്കൽ, കെഎസ്യു കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് ഷാരോൺ കൊച്ചുവീട്ടിൽ എന്നിവർ പ്രസംഗിച്ചു.
Kozhikode
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി മുതുകാട് പൊതുമരാമത്ത് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സിഐടിയു നേത്യത്വത്തിൽ മുതുകാട് അങ്ങാടിയിൽ ചക്രസ്തംഭന സമരം നടത്തി.
സിഐടിയു പേരാമ്പ്ര ഏരിയ സെക്രട്ടറി കെ. സുനിൽ ഉദ്ഘാടനംചെയ്തു.
യൂണിയൻ സെക്രട്ടറി ജ്യോതിഷ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സി.കെ.ശശി. വാർഡ് മെമ്പർമാരായ പി.സി. സുരാജൻ, ബിന്ദു വത്സൻ, ലോക്കൽ കമ്മിറ്റി മെമ്പർമാരായ ജെയിംസ്, സുജി മാത്യു, യൂണിയൻ ഏരിയ കമ്മിറ്റിയംഗം കെ. കെ. മാധവൻ. ഗോപാലകൃഷ്ണൻ, കെ.സി. ബൈജു, എസ്. പുരുഷു, സി. കെ. പ്രമോദ്, കെ. അനീഷ് എന്നിവർ പ്രസംഗിച്ചു.
Kozhikode
പേരാമ്പ്ര: എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപക ദിനത്തിന്റെ ഭാഗമായി അരീക്കല്‍ അമ്മദിനെ ആദരിച്ചു.
ലീഗ് നേതാവ് ഇ. ഷാഹി അദേഹത്തെ പൊന്നാട അണിയിച്ചു. എംഎസ്എഫ് നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ. ഫസലുറഹ്മാന് അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി അന്‍സില്‍ കീഴരിയൂര്‍, ട്രഷറര്‍ ആഷിഖ് പുല്ല്യോട്ട്, മുഹമ്മദ് ഷാ, സവാദ് കല്ലോട് എന്നിവര്‍ സംബന്ധിച്ചു.
Kozhikode
കൂടരഞ്ഞി :അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ത്രൈമാസ ആരോഗ്യപരിശോധനാ പദ്ധതിയായ ‘ബാല്യസ്പന്ദനം’ കൂടരഞ്ഞി പഞ്ചായത്തിൽ ആരംഭിച്ചു.
താഴെ കൂടരഞ്ഞി അങ്കണവാടിയിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ചു.മൂന്ന് മുതൽ ആറ് വയസുവരെയുള്ള അങ്കണവാടി കുട്ടികളുടെ ഉയരം, ഭാരം, ശരീര അളവുകൾ, വളർച്ച, പോഷകനില എന്നിവ മൂന്ന് മാസത്തിലൊരിക്കൽ പരിശോധിച്ച് ആരോഗ്യനില വിലയിരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യപ്രശ്നങ്ങളോ പോഷകാഹാരക്കുറവോ കണ്ടെത്തുന്ന കുട്ടികൾക്ക് ആവശ്യമായ തുടർചികിത്സയും പോഷകാഹാര നിർദേശങ്ങളും ഉറപ്പാക്കും.
മെഡിക്കൽ ഓഫീസർ ഡോ. പി. കെ. ദിവ്യ ‘ബാല്യസ്പന്ദനം’ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ഒപ്റ്റോമെട്രിസ്റ്റ് പി. അജീഷ് നേത്രാരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്റർ പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി. നേത്രദാന സമ്മതപത്രം പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് വേളശ്ശേരി എന്നിവർ മെഡിക്കൽ ഓഫീസർക്ക് കൈമാറി.ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആയിഷാബി ഷിയാസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് വേളശ്ശേരി, ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത്, ജൂണിയര്‍ ഹെൽത്ത് ഇൻസ്പെക്ടർ ഷിജു പി. ജേക്കബ്, പബ്ലിക് ഹെൽത്ത് നഴ്സ് കെ. ബേബി, ഐസിഡിഎസ്. സൂപ്പർവൈസർ പി. സബ്ന എന്നിവർ പ്രസംഗിച്ചു.
Kozhikode
കോഴിക്കോട്: കോഴിക്കോട് നാഷണൽ ഹെൽത്ത് മിഷനിൽ നിലവിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്താന്‍ തീരുമാനം.
1300ഓളം കരാര്‍ ജീവനക്കാരും 30 ദിവസ വേതനക്കാരുമാണ് ജില്ലയിലുള്ളത്.30 താൽക്കാലിക ജീവനക്കാരുടെയും കരാര്‍ പുതുക്കിയിട്ടില്ല. ക്ലീനിംഗ്, ഡ്രൈവര്‍, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലാണ് താൽക്കാലിക ജീവനക്കാരുള്ളത്. 15 വര്‍ഷം സര്‍വീസുള്ളവര്‍ക്ക് ഉൾപ്പെടെയാണ് ജോലി നഷ്ടപ്പെടുക. തസ്തികകളിലേക്ക് പുതിയ ആളുകളെ നിയമിക്കാൻഅഭിമുഖവും വച്ചിട്ടുണ്ട്. സർക്കാരുകൾ മാറിവരുമ്പോൾ ജീവനക്കാരുടെ കാലാവധി ഓരോ വർഷവും മാനദണ്ഡപ്രകാരം പുതുക്കി നൽകുകയാണ് പതിവെന്ന് ഒരു വിഭാഗം ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം കരാര്‍ ജീവനക്കാരുടെ സേവന കാലാവധി രണ്ട് മാസത്തേക്കാണ് ആരോഗ്യവകുപ്പ് നീട്ടി നൽകിയത്. ജില്ലാ പ്രോഗ്രാം മാനേജര്‍ 15നുള്ളിൽ നൽകുന്ന റിപ്പോര്‍ട്ടനുസരിച്ചായിരിക്കും കരാര്‍ ജീവനക്കാരിൽ ആരൊക്കെ തുടരണമെന്ന കാര്യത്തില്‍ തീരുമാനമാകുക. ഡോക്ടര്‍മാര്‍ മുതൽ ഓഫീസ് അറ്റൻഡന്റ് വരെയുള്ളവര്‍ കരാറിൽ ജോലി ചെയ്യുന്നുണ്ട്. പ്രായപരിധി കഴിഞ്ഞവരുൾപ്പെടെ ഉപജീവനമാര്‍ഗം ഇല്ലാതാകുന്നതിന്റെ ആശങ്കയിലാലാണ് ഉള്ളത്.
Kozhikode
നാദാപുരം : തേങ്ങ മോഷണവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പടെ നാല് പേർ കസ്റ്റഡിയിൽ. ഒരാളുടെ അറസ്റ്റ് രേഖപ്പടുത്തി.
ഞായറാഴ്ച്ച അര്‍ധരാത്രിയോടെയാണ് സംഭവം. നിടും പറമ്പ് സ്വദേശി പനങ്ങാട് ചന്ദ്രന്റെ പരാതിയിലാണ് നടപടി.തിങ്കളാഴ്ച പുലർച്ചെ ശബ്ദം കേട്ട് പുറത്തിറങ്ങിയ ചന്ദ്രൻ നാളീകേര സൂക്ഷിപ്പ് കേന്ദ്രത്തിൽ വെള്ള കാറിലെത്തിയ ഒരു സംഘം തേങ്ങ മോഷ്ടിക്കുന്നത് കണ്ടതോടെ ബഹളം വച്ചു.
ഇതോടെ മോഷ്ടാക്കള്‍ സ്ഥലം വിട്ടു.തുടർന്ന് വളയം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം സിസിടിവി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.ഇവർ മോഷ്ടിച്ച മൂന്ന് ചാക്ക് തേങ്ങ വാണിമേലിലെ കടയിൽ നിന്ന് പെലിസ് കണ്ടെടുത്തു.
Kozhikode
കോഴിക്കോട്: വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാതെ ഫയല്‍ മുക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമ്മിഷണര്‍ ടി.കെ. രാമകൃഷ്ണന്. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫയല്‍ കാണുന്നില്ല, ഫയല്‍ ലഭ്യമല്ല തുടങ്ങിയ മറുപടികളാണ് ചില ഉദ്യോഗസ്ഥര്‍ വിവരാവകാശ അപേക്ഷകള്‍ക്ക് നല്‍കുന്നത്. ഫയലുകള്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ആ കാര്യാലയത്തിലെ പൊതു അധികാരികള്‍ക്കാണ്.
ഫയല്‍ കാണാതായിട്ടുണ്ടെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. ഓരോ ഫയലിനും കസ്റ്റോഡിയന്‍ ഉണ്ടായിരിക്കണം. ഫയല്‍ ആരില്‍നിന്നാണ് നഷ്ടപ്പെട്ടതെന്ന് കണ്ടുപിടിച്ച് നടപടി സ്വീകരിക്കണം. വിവരാവകാശ നിയമത്തെ ഉദ്യോഗസ്ഥര്‍ പോസിറ്റീവായി കണ്ട് വിവരങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കണം. വിവരാവകാശ നിയമത്തെ കുറിച്ച് അവബോധമുണ്ടാക്കാന്‍ അടുത്ത മാസം ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കായി പരിശീലനം സംഘടിപ്പിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.കാരന്തൂര്‍ സ്വദേശി അബ്ദുല്‍ കലാം നല്കിയ പരാതിയില്‍ ഫയല്‍ കണ്ടെത്തി വിവരങ്ങള്‍ നല്കാന് കുന്നമംഗലം പഞ്ചായത്തിലെ വിവരാവകാശ ഓഫീസര്‍ക്ക് കമീഷണര്‍ നിര്‍ദേശം നല്കി.
ഫീസ് അടച്ചിട്ടും വിവരങ്ങളും രേഖകളുടെ പകര്‍പ്പും നല്‍കാത്ത കോഴിക്കോട് ഗവ. എന്‍ജിനിയറിംഗ് കോളജിലെ എസ്പിഐഒക്ക് താക്കീത് നല്കി. വിവരങ്ങള്‍ ഉടന്‍ സ്പീഡ് പോസ്റ്റ് വഴി പരാതിക്കാരിക്ക് അയച്ചു നല്‍കാനും നിര്‍ദേശിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ട് നല്‍കാതിരുന്ന നാദാപുരം പൊലിസ് സ്റ്റേഷനിലെ എസ്പിഐഒയോട് ദൃശ്യങ്ങള്‍ ഉടന്‍ നല്കാന് കമ്മിഷണര്‍ നിര്‍ദേശിച്ചു. വിവരം ക്രോഡീകരിച്ചിട്ടില്ലെന്ന് പറഞ്ഞ് വിവരം നല്‍കാതിരുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് എസ്പിഐഒയോട് വിവരം നല്‍കാനും നിര്‍ദേശം നല്കി. ഹിയറിംഗില്‍ 15 പരാതികള്‍ തീര്‍പ്പാക്കി.
Kozhikode
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര - വെങ്ങളം ബൈപാസ് ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക് പകരം തൈകള്‍ നട്ടുപരിപാലിക്കുന്ന പദ്ധതിയില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പുതല അന്വേഷണം. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം. ജോഷിന്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി. ബിജേഷ് കുമാര്‍, റിട്ട. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം. പത്മനാഭന് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്ഡന് ജി.ഹരികൃഷ്ണന് നായരാണ് അന്വേഷണ ഉദ്യോഗസ്ഥന്. അന്വേഷണ റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കണം.
ചാണകം വാങ്ങുന്നതിന് വിപണി വിലയേക്കാള്‍ അഞ്ച് ഇരട്ടിയിലധികം തുക നല്കല്, ഒരേ പ്രവൃത്തിക്ക് രണ്ടിരട്ടി തുക രേഖപ്പെടുത്തി ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമുണ്ടാക്കല്‍, സൈറ്റ് സ്പെസിഫിക് പ്ലാന്‍ തയ്യാറാക്കാതിരിക്കല്‍ എന്നിവയാണ് ഉദ്യോഗസ്ഥര്ക്കെതിരേ ഉയര്‍ന്ന പ്രധാന ആരോപണങ്ങള്‍.
ആറുവരി ബൈപ്പാസ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2354 മരങ്ങളാണ് മുറിച്ചു മാറ്റിയത്. ഇതിനു പകരമായി 26,000 തൈകര് നട്ടുപരിപാലിക്കുന്ന പദ്ധതിയിലാണ് അഴിമതി നടന്നതായി ആരോപണമുയര്‍ന്നത്. പരാതിയെ തുടര്‍ന്ന് കോഴിക്കോട് ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വിഷയത്തില്‍ അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്പ്പിപിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയര്‍ക്ക് വനംവകുപ്പ് കുറ്റപത്രം നല്‍കിയിരുന്നു. മൂന്ന് ഉദ്യോഗസ്ഥരും കുറ്റം നിഷേധിച്ചുകൊണ്ടാണ് നോട്ടീസിന് മറുപടി നല്‍കിയത്. എം. പത്മനാഭന് സര്‍വീസില്‍ നിന്നു വിരമിച്ചതിനാല്‍ അദ്ദേഹത്തിനെതിരേയുള്ള അച്ചടക്ക നടപടി ചട്ടങ്ങള്‍ പ്രകാരം തുടരും. കുറ്റാരോപിതരായ മറ്റ് രണ്ട് ഉദ്യോഗസ്ഥര്ക്കെതിരേ കേരള സിവില്‍ സര്‍വീസസ് ചട്ടപ്രകാരമുള്ള ശിക്ഷയ്ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Wayanad
സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ ഓടപ്പള്ളത്ത് കടുവ സാന്നിധ്യം.
പ്രദേശത്തെ കര്ഷകന് യോഹന്നാന് കഴിഞ്ഞ ദിവസം കടുവയെ കണ്ടു. അടുത്തുള്ള മരണവീട്ടില്‍നിന്നു മടങ്ങുന്നതിനിടെയാണ് തന്റെ കൃഷിയിടത്തില്‍നിന്നു ഇറങ്ങി റോഡ് മുറിച്ച് സമീപത്തെ കൃഷിയിടത്തിലേക്ക് പോകുന്ന കടുവ അതുവഴി വന്ന വാഹനത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അടുത്തദിവസം ഓടപ്പള്ളം തോരമംഗലം ഭാഗത്ത് കടുവ റോഡ് മുറിച്ച് കടക്കുന്നത് കുട്ടികളടക്കം കണ്ടു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ തോരമംഗലം രാജന്ലാലിന്റെ തൊഴുത്തില്‍ കടുവ എത്തിയതായി സംശയമുണ്ട്. ബഹളംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നെത്തിയപ്പോഴേക്കും തൊഴുത്തില്‍നിന്നു ജീവി കടന്നുകളഞ്ഞതിനാല്‍ കടുവയാണോയെന്ന് സ്ഥിരീകരിക്കാനായില്ല. പ്രദേശത്തെ കൃഷിയിടങ്ങളില്‍ പരിശോധന നടത്തിയ വനസേന കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. കടുവ സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ രാവിലെ വനം ജീവനക്കാര്‍ എത്തിയാണ് കുട്ടികളെ വാഹനത്തില്‍ കയറ്റി സ്കൂളിലേക്ക് വിട്ടത്. കടുവയെ പേടിച്ച് പകല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓടപ്പള്ളം ഹൈസ്കൂളിന് സമീപം കഴിഞ്ഞദിവസം രാത്രി റോഡ് മുറിച്ചുകടക്കുന്ന പുലിയെ വാഹന യാത്രക്കാര്‍ കണ്ടിരുന്നു. ഈ ഭാഗത്ത് വനം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
Wayanad
പുല്‍പ്പള്ളി: പെയിന്റിംഗ് തൊഴിലാളികള്‍ക്ക് പെയിന്റ് കമ്പനികള്‍ ഇന്‍ഷ്വറന്‍സ് പരിക്ഷ ഉറപ്പുവരുത്തണമെന്ന് ഓള് കേരള പെയിന്റേഴ്സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു.
ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കള്‍ ചേര്‍ത്ത് ഉത്പാദിപ്പിക്കുന്ന പെയിന്റുകള്‍ ഉപയോഗിക്കുന്നതുമൂലം തൊഴിലാളികള്‍ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കമ്പനികള്‍ മനസിലാക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. പെയിന്റിംഗ് തൊഴിലാളികള്‍ക്ക് പ്രത്യേകം ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് ജോഷി കുരീക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഫൈസല്‍ അധ്യക്ഷത വഹിച്ചു. പി.സി. ബേബി, റോബിന് ജേക്കബ്, കെ.കെ. ഷിജു, സജീര്‍ കാഞ്ഞിരപ്പള്ളി, ഷാജി കുര്യാക്കോസ്, ജോണ്സണ് പുതുപ്പള്ളി, നാരായണന് മൂവാറ്റുപുഴ, സിറാജുദ്ദീന് തൃക്കാക്കര, മുഹമ്മദ് സലിം പെരുമ്പാവൂര്‍, അഫ്സല് ആലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി തങ്കച്ചന് മാനന്തവാടി-പ്രസിഡന്റ്, ഷിനോയ് പുല്‍പ്പള്ളി-വൈസ് പ്രസിഡന്റ ബിനോയ് സീതാമൗണ്ട്-ജനറല്‍ സെക്രട്ടറി, ബിജു തൊണ്ടര്‍നാട്-ജോയിന്റ് സെക്രട്ടറി, ബെന്നി പനമരം-ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ഇതോടനുബന്ധിച്ചു നടന്നു. ഭാരവാഹികളായി മനോജ് കാപ്പാട്-വൈസ് പ്രസിഡന്റ്, സനല്‍ സജി എറണാകുളം-മീഡിയ സെല്‍ ചെയര്മാന്, ജിജോ തലപ്പുഴ, സുരേഷ് കാഞ്ഞിരപ്പള്ളി-എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.
Wayanad
മാനന്തവാടി: ഒക്ടോബര്‍ 12 മുതല്‍ 17 വരെ നടക്കുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കു മുന്നോടിയായി വിഎച്ച്എസ്സിയില്‍ പ്രത്യേക പഠന ക്യാമ്പ് സംഘടിപ്പിച്ചു.
ഒന്നാം വര്‍ഷ, രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പഠന സമയം ഉറപ്പുവരുത്തുന്നതിനും ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതിനും രക്ഷിതാക്കള്‍ വൈകി വീട്ടിലെത്തുന്ന കുട്ടികളുടെ സാഹചര്യം കണക്കിലെടുത്തുമാണ് പിടിഎയുടെ നേതൃത്വത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.വി.എസ്. മൂസ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്മാന് മൊയ്തൂട്ടി അണിയാരത്ത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.കെ. ജിജി, പി.സി. തോമസ്, കെ.കെ. സുരേഷ്, എം.കെ. അര്‍ച്ചന, എ.യു. ധന്യ, വി. മുജീബ്, ബിനേഷ് രാഘവന് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരെ ആദരിച്ചു.
Wayanad
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ഓവാലി പഞ്ചായത്തിലെ ലാറസ്റ്റനില് ഭീതി പരത്തുന്ന നരഭോജി കടുവയെ ഇനിയും പിടികൂടാനായില്ല.
വനംവകുപ്പിനെതിരേ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. 19-ാം ദിവസവും കടുവയ്ക്കായി തെരച്ചില്‍ തുടരുകയാണ്. വനംവകുപ്പിന്റെ സംവിധാനങ്ങള്‍ എല്ലാം ഉപയോഗിച്ചിട്ടും കടുവയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഈ മേഖലയിലെ ജനങ്ങള്‍ ഇപ്പോഴും ഭീതിയോടെയാണ് കഴിയുന്നത്. മൂന്ന് ആഴ്ചയായി ഇവിടുത്തെ ജനങ്ങള്‍ക്ക് ജോലിക്ക് പോകാന്‍ സാധിച്ചിട്ടില്ല.
കുട്ടികളെ വനംവകുപ്പിന്റെ വാഹനത്തിലാണ് സ്കൂളുകളില്‍ എത്തിക്കുന്നത്. ജനവാസ മേഖലയില്പോലും കാട്ടുമൃഗങ്ങളെ ഭയന്ന് ജീവിക്കേണ്ട ദുരവസ്ഥയാണ് ഇവിടുത്തെ ജനങ്ങള്‍ക്കുള്ളത്. നീലഗിരി എംപി എ. രാജ ഒരു മാസത്തെ ഭക്ഷ്യ വസ്തുക്കള്‍ ഇവിടത്തെ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. അത് ജനങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. കടുവയെ വെടിവച്ചു കൊല്ലണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കടുവയെ നിരീക്ഷിക്കുന്നതിനായി 170 കാമറകളാണ് പല ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. 13 കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. ഡ്രോണ്‍ കാമറകള്‍ വഴിയും നിരീക്ഷിക്കുന്നുണ്ട്. ബാലവാടി, കാമരാജ്, ഗവിപ്പാറ തുടങ്ങിയ പരിസര ഗ്രാമങ്ങളിലും കുംകിയാനകളെ ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ കടുവ ഇപ്പോഴും കാണാമറയത്തു തന്നെയാണ്.
ആടിനെ കടുവ കൊന്നു
ഗൂഡല്ലൂര്‍: ഓവാലി പഞ്ചായത്തിലെ ബാലവാടിയില്‍ ആടിനെ കടുവ കൊന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പ്രദേശവാസിയായ രാജന്റെ ആടിനെയാണ് കടുവ കൊന്നത്.
വീടിന് സമീപത്തെ കൂട്ടില്‍ നിന്നാണ് ആടിനെ ആക്രമിച്ചത്. ഇതുസംബന്ധിച്ച് വനംവകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Wayanad
വൈത്തിരി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ "വൈത്തിരിയെ കാക്കണം തെളിമയോടെ' എന്ന പേരില്‍ പരിസര സംരക്ഷണ കാമ്പയിന് നടത്തുന്നു.
ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് സഹകരണ ബാങ്ക് ഹാളില്‍ നടത്തും. പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹിക, സാംസ്കാരിക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാലാവസ്ഥയിലെ സവിശേഷതകളും ജൈവവൈവിധ്യ സമൃദ്ധിയും ശ്രദ്ധേയമാക്കുന്ന വൈത്തിരിയില്‍ ടൂറിസം മേഖലയുടെ വളര്‍ച്ച തൊഴിലവസരങ്ങളും പുരോഗതിയും കൊണ്ടുവരുന്നുണ്ട്. എങ്കിലും പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം ഗുരതര ഭീഷണികള്‍ സൃഷ്ടിക്കുകയാണ്. നാടിന്റെയും ഭാവിതലമുറയുടെയും നിലനില്പിനും ടൂറിസം മേഖലയെ കൂടുതല്‍ ഉത്തരവാദിത്വ പൂര്‍ണമാക്കുന്നതിനും പ്രകൃതിസമ്പത്ത് സംരക്ഷിക്കേണ്ടത് അനിവാര്യതയാണ്. ഈ സാഹചര്യത്തിലാണ് കാമ്പയിന് ആസൂത്രണം ചെയ്തതെന്ന് പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് വി. ജയകുമാര്‍, സെക്രട്ടറി എസ്. പ്രവീണ്‍ എന്നിവര്‍ അറിയിച്ചു.
Wayanad
കല്‍പ്പറ്റ: സഹോദയ സിബിഎസ്ഇ 29-ാമത് ജില്ലാ കലോത്സവത്തിന്റെ ആദ്യഘട്ടം മത്സരങ്ങള്‍ 10,11 തീയതികളില്‍ മേപ്പാടി മൗണ്ട് താബോര്‍ സ്കൂളിലും രണ്ടാംഘട്ടം 18നും 19നും ബത്തേരി ഗ്രീന്‍ ഹില്‍സ് സ്കൂളിലും നടക്കും.
\ജില്ലയിലെ 29 സിബിഎസ്ഇ വിദ്യാലയങ്ങളില്‍നിന്നായി 1,500 ഓളം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന കലോത്സവത്തിന് ഒരുക്കം പൂര്‍ത്തിയായതായി സഹോദയ വയനാട് പ്രസിഡന്റ് സീറ്റ ജോസ്, സെക്രട്ടറി ഡോ. ഗീത തമ്പി, മൗണ്ട് താബോര്‍ സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ശലോമി, പ്രിന്‍സിപ്പല്‍ രാകേഷ് നൊട്ടങ്കണ്ടത്ത്, ഗ്രീന്‍ ഹില്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സി.ജെ. ചാക്കോ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലോത്സവത്തിന്റെ ഒന്നാം ഘട്ടത്തില്‍ 81 ഉം രണ്ടാം ഘട്ടത്തില്‍ 67 ഉം ഇനങ്ങളിലാണ് മത്സരം. ഒരു വിദ്യാര്‍ഥിക്ക് അഞ്ച് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം. ഒന്നാംഘട്ട മത്സരങ്ങളുടെ ഉദ്ഘാടനം 10ന് രാവിലെ 10ന് 2010 ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി ജോബി ജോണും രണ്ടാം ഘട്ടത്തിന്റേത് 18ന് രാവിലെ 10ന് മോഹിനിയാട്ടം പ്രഫ. ഡോ. കെ.എം. അബുവും നിര്‍വഹിക്കും. ജില്ലാതല കലോത്സവ വിജയികള്‍ സംസ്ഥാതല മത്സരത്തിന് യോഗ്യത നേടും.
Wayanad
സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന അക്വാഫിറ്റ് നീന്തല്‍ പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സെന്റ് ജോസഫ്സ് ഇഎച്ച്എസ്എസില് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു.
പഠനത്തോടൊപ്പം കുട്ടികളുടെ ആരോഗ്യ,കായിക, മാനസിക ഉന്മേഷം ലക്ഷ്യമിടുന്നതാണ് അക്വാഫിറ്റ് നീന്തല്‍ പരിശീലനമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ഖാദര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മോയിന്‍, നഗരസഭാ കലാകായിക വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷെറീന അബ്ദുള്ള, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.കെ. ഷിഫാനത്ത്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം. സെബാസ്റ്റ്യന്‍, സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ നാസര്‍, പ്രധാനധ്യാപകന് ബിജി വര്‍ഗീസ്, ഫാ. ജോര്‍ജ് കോടാന്നൂര്, വാര്‍ഡ് കൗണ്‍സിലര്‍മാരായ രാധ ബാബു, ഭാനു പുളിക്കല്‍, ഫൗസിയ, പ്രീത, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ബി.ജെ. ഷിജിത, മാസ്റ്റര്‍ ട്രെയിനര്‍ ബിജി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Wayanad
മാനന്തവാടി: കരിമാനി ഉണ്ണീശോ ദേവാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന എട്ടുനോമ്പ് ആചരണവും പരിശുദ്ധ അമ്മയുടെ ജനനത്തിരുനാള്‍ ആഘോഷവും സമാപിച്ചു.
കരിമാനി കപ്പേളയില്‍ തിരുകര്‍മങ്ങളില്‍ ഫാ. റിന്സണ് നെല്ലിമല കാര്‍മികനായി.
വികാരി ഫാ. ജോര്‍ജ് നെല്ലുവേലില്‍, ഫാ. ജയിംസ് പുറത്തേല്‍, ഷാജി വള്ളികാവുങ്കല്, ഷിബി തെങ്ങടയില്‍, ജോണി പാറക്കന്, തോമസ് കവളനാല് എന്നിവര്‍ നേതൃത്വം നല്കി.
Wayanad
മേപ്പാടി: ലളിതാസഹസ്രനാമം 183 സ്തോത്രങ്ങള്‍ 19 മിനിറ്റിനകം കാണാപാഠം ഉരുവിട്ട് ഏഷ്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടി ആറുവയസുകാരി.
നെടുമ്പാല കാളിക്കുന്നുമ്മേല് ലതീഷ് വിജിത ദമ്പതികളുടെ ഇളയ മകള്‍ വൈഗ ലക്ഷ്മിയുടേതാണ് നേട്ടം. അഞ്ച് വയസുള്ളപ്പോള്‍ ലളിതാസഹസ്രനാമം 183 സ്തോത്രങ്ങള്‍ മനഃപാഠമാക്കി 19 മിനിറ്റില്‍ ചൊല്ലി ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടിയ വൈഗ ലക്ഷ്മിയെ 2026 മാര്‍ച്ച് ഒമ്പതിന് "ഗോത്രപര്‍വം’ ഉദ്ഘാടനത്തിന് ജില്ലയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അനുമോദിച്ചിരുന്നു. ഇതിനുശേഷമാണ് ഏഷ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്സിലേക്ക് നോമിനേഷനും തുടര്‍ന്ന് അംഗീകാരവും ലഭിച്ചത്.
സ്തോത്രങ്ങള്‍ മനഃപാഠമാക്കി ഉച്ചാരണ ശുദ്ധിയോടെ ജപിക്കുന്നതിലെ അസാധാരണ മികവിനുള്ള അംഗീകാരമായാണ് വൈഗ ലക്ഷ്മിയുടെ നേട്ടം വിലയിരുത്തപ്പെടുന്നത്. മുട്ടില്‍ ഡബ്ല്യുഎംഒ. ഇംഗ്ലീഷ് അക്കാദമിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് വൈഗ.
Wayanad
കല്‍പ്പറ്റ: വിദ്യാനഗര്‍ റസിഡന്റ്സ് അസോസിയേഷന് ശ്രീശങ്കര വിദ്യാലയത്തില്‍ കുടുംബ സംഗമം നടത്തി. മുനിസിപ്പല്‍ ചെയര്മാന് പി. വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. കെ.ജി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ.വി. ദീപ മുഖ്യപ്രഭാഷണം നടത്തി. കെ. പ്രകാശന്, എന്‍.വി. ജയചന്ദ്രന്, എം.എ. രാജേഷ്, എ.ഡി. യശോധരന്, വിമുക്തഭടന് മഹേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
അസോസിയേഷന് അംഗങ്ങളുടെ മക്കളില്‍ കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍, രാമായണ പാരായണത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ സൂര്യനന്ദന് എന്നിവരെ അനുമോദിച്ചു. സീനിയര്‍ അംഗങ്ങളെ ആദരിച്ചു.
Wayanad
സുല്‍ത്താന്‍ ബത്തേരി: സോഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ്(ശാസ്ത്ര), പൊതുവിദ്യഭ്യാസ വകുപ്പ്, മലയാളം മിഷന്, കാന്‍ഫെഡ്, പിടിബി. സ്മാരക ട്രസ്റ്റ് എന്നിവ സംയുക്തമായി നടത്തുന്ന 37-ാമത് പിടിബി സ്മാരക ആഗോള ബാലശാസ്ത്ര പരീക്ഷ ആരംഭിച്ചു.
ആരോടും ചോദിക്കാം, ഏത് പുസ്തകവും വായിക്കാം, എവിടെനിന്നും ഉത്തരങ്ങള്‍ ശേഖരിക്കാം എന്ന രീതിയില്‍ ഒരു മാസം കൊണ്ട് ഉത്തരങ്ങള്‍ കണ്ടെത്തി തയാറാക്കേണ്ട പരീക്ഷയില്‍ യുപി, ഹൈസ്കൂള്‍, മലയാളം മിഷന് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പങ്കെടുക്കാം. ജില്ലാതല ഉദ്ഘാടനം ഗവ. സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി. ലക്ഷ്മണന് നിര്‍വഹിച്ചു.
ഫാ. ഡോ. മത്തായി അതിരമ്പുഴയില്‍ അധ്യക്ഷത വഹിച്ചു. കെ.കെ. സൗദാബി, ടി.ഐ. ജയിംസ്, പി. ഉമേഷ് എന്നിവര്‍ പ്രസംഗിച്ചു.
Wayanad
കല്‍പ്പറ്റ: സര്‍വീസില്‍നിന്നു വിരമിക്കുന്ന വര്‍ഷം എസ്കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് ഹാള്‍ നവീകരിച്ച് ലക്ചര്‍ സ്റ്റാന്‍ഡ് നല്കി അധ്യാപകന് പി.പി. അജിത്ത് മാതൃകയായി. പ്രിന്‍സിപ്പല്‍ എം. വിവേകാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പിടിഎ പ്രസിഡന്റ് വിനീത്കുമാര്‍ സ്റ്റാന്‍ഡ് ഏറ്റുവാങ്ങി. മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനി സതീഷ് , സീനിയര്‍ അസിസ്റ്റന്റ് എം.പി. ജഷീന, ഹയര്‍ സെക്കന്‍ഡറി അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി.ജി. വിശ്വേഷ് എന്നിവര്‍ പങ്കെടുത്തു.
Wayanad
മാനന്തവാടി: കോടതി വിധിയുടെ മറവില്‍ 10 ഏക്കര്‍ വനഭൂമി ചട്ടവിരുദ്ധമായി ഡീനോട്ടിഫൈ ചെയ്ത് സ്വകാര്യവ്യക്തിക്ക് വിട്ടു നല്‍കിയെന്ന ആരോപണത്തെക്കുറിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
2022 ലെ ഹൈക്കോടതി വിധിയുടെ ഭാഗമായി പേര്യ വില്ലേജില്‍ 2024ല്‍ 10 ഏക്കര്‍ വനഭൂമി വിട്ടുനല്‍കിയതായാണ് കണ്ടെത്തിയത്. പേര്യ വില്ലേജിലെ റീസര്‍വേ നമ്പര്‍ 8/1എ1എ2ല്‍ പ്പെട്ട 6.0720 ഹെക്ടര്‍ ഭൂമി പരിസ്ഥിതി ലോല ഭൂമിയായി വനം വകുപ്പ് ഏറ്റെടുത്തിരുന്നു. ഇതില്‍ 4.7884 ഹെക്ടര്‍ ഭൂമി നേരത്തെ നോട്ടിഫൈ ചെയ്തതും 1.2836 ഹെക്ടര്‍ ഭൂമി പുതുതായി സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെുത്തതുമായിരുന്നു. ഇതിനെതിരേ സ്വകാര്യ വ്യക്തി നല്കിയ അപ്പീല്‍ ഇ എഫ് കോടതി തള്ളി. തുടര്‍ന്ന് ഹൈക്കോടതിയില്‍ 2011 ല്‍ നല്കിയ അപ്പീല്‍ 2022 ല്‍ സ്വകാര്യ വ്യക്തികള്‍ക്കനുകൂലമായി വിധിവന്നു. ഇവരുടെ കൈവശഭൂമിയില്‍ നിന്നും നഷ്ടപ്പെട്ട ഭൂമി തിരിച്ചു നല്‍കാനായിരുന്നു കോടതി വിധി.
എന്നാല്‍ ഇത് പ്രകാരം തിരികെ നല്‍കേണ്ടിയിരുന്ന 1.2836 ഹെക്ടര്‍ ഭൂമിക്ക് പകരം നേരത്തെ വനംവകുപ്പ് കൈവശം വച്ചിരുന്ന 4.7884 ഹെക്ടര്‍ ഭൂമി ഉള്‍പ്പെടെ 6.0720 ഹെക്ടര്‍ ഭൂമി 2024ല്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ഇത് പ്രകാരം 10 ഏക്കറോളം വനഭൂമി നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. ഇത് സംബന്ധിച്ച് പ്രാഥമികറിപ്പോര്‍ട്ട് വനംവകുപ്പ് നോര്‍ത്ത് വയനാട് ഡിവിഷന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികളാരംഭിച്ചതായി നോര്‍ത്ത് വയനാട് ഡിഎഫ്ഒ പറഞ്ഞു.
Wayanad
കല്‍പ്പറ്റ: പരിസ്ഥിതി ലോല മേഖലകള്‍ നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ കരട് വിജ്ഞാപനം ജനദ്രോഹപരമെന്ന് അഖിലേന്ത്യ കിസാന്‍ സഭ.
ജില്ലയിലെ 13 വില്ലേജുകളിലെ കര്‍ഷകര്‍ അടക്കമുള്ള ജനവിഭാഗം നിരവധി നിയന്ത്രണങ്ങള്‍ക്ക് വിധേയരാകേണ്ടി വരും. അത് അംഗീകരിക്കാന്‍ കഴിയില്ല. ജില്ലയിലെ 665 ചതുരശ്ര കിലോമീറ്റര്‍ ആണ് ഇഎസ്എ പരിധിയില്‍ വരുന്നത്.
ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള ഭൂപടം പ്രസിദ്ധീകരിക്കുന്നതിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ ഇടപെടലുകള്‍ ശക്തമായി ഉണ്ടാകണമെന്ന് കിസാന്‍ സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് കിസാന്‍ സഭ സൂചന സമരം എന്ന നിലയില്‍ ബത്തേരി കിടങ്ങനാട് വില്ലേജ് ഓഫിസിലേക്ക് 15ന് രാവിലെ 10ന് മാര്‍ച്ചും ധര്‍ണയും നടത്തും. രണ്ടാം ഘട്ടം എന്ന നിലയില്‍ പ്രശ്നബാധിത വില്ലേജുകളില്‍ ശക്തമായ സമരത്തിന് രൂപം നല്‍കും.
ജില്ലാ പ്രസിഡന്റ് പി.എം. ജോയ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. ശശിധരന്, ഡോ. അംബി ചിറയില്‍, കെ.പി. അസൈനാര്‍, വി. ദിനേശ് കുമാര്‍, ടി.സി. ഗോപാലന്, തൂലിക ജോര്‍ജ്, ജി. മുരളീധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Wayanad
മാനന്തവാടി: നഗരത്തില്‍ വാഹനങ്ങളുടെ വണ്‍വേ സമയം രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെയാക്കുന്നു.
പത്ത് മുതല്‍ സമയ ക്രമീകരണം പ്രബല്യത്തില്‍ വരും. നഗരസഭാ ചെയര്മാന് ജോക്കബ് സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗതാഗത ക്രമീകരണ സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം. വണ്‍വേ സമയം ക്രമീകരിക്കുന്നതിന് പൊലിസിന്റെ സഹായം തേടിയതായി ചെയര്മാന് അറിയിച്ചു.
ക്ലബ്കുന്നിലുള്ള പുതിയ കെട്ടിടത്തില്‍ 14 മുതല്‍ നഗരസഭ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുന്ന സഹചര്യത്തില്‍ തിരക്കേറിയതും വീതി കുറഞ്ഞതുമായ പച്ചക്കറി മാര്‍ക്കറ്റ് റോഡില്‍ താത്കാലികമായി വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും. നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കും.
Wayanad
സുൽത്താൻ ബത്തേരി: മഴയുടെ ലഭ്യത കുറഞ്ഞതോടെ വയനാട് വീണ്ടും ചൂടിന്റെ പിടിയിലേക്ക്.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ താപനിലയിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വർധനയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ ജില്ലയിലും പകൽച്ചൂട് ശക്തമായി. അന്തരീക്ഷ ഈർപ്പം കൂടിയതോടെ രേഖപ്പെടുത്തുന്ന താപനിലയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണ് പല പ്രദേശങ്ങളിലും.
ഈ മാസം ആറിന് അന്പലവയൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ 27.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു കൂടിയ താപനില. കുറഞ്ഞ താപനില 17.6 ഡിഗ്രിയും. മഴ രേഖപ്പെടുത്തിയില്ല. ആറു മണിക്കൂറിലധികം സൂര്യപ്രകാശവും ലഭിച്ചു. എന്നാൽ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ ചൂടിന്റെ കാഠിന്യം കൂടുതൽ അനുഭവപ്പെട്ടു. പുൽപ്പള്ളിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് താപനില 30 ഡിഗ്രിയോടടുത്ത് എത്തിയപ്പോൾ അനുഭവപ്പെട്ട ചൂട് 31 ഡിഗ്രിയോളമായിരുന്നു.
സുൽത്താൻ ബത്തേരിയിലും കഴിഞ്ഞ ദിവസങ്ങളിൽ പകൽ ചൂട് ശക്തമായിരുന്നു. ഈ മാസം ആറിന് നഗരപ്രദേശത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 29 ഡിഗ്രി സെൽഷ്യസിനോട് അടുത്തായിരുന്നു. എന്നാൽ ഈർപ്പം കൂടിയതിനാൽ അനുഭവപ്പെടുന്ന ചൂട് അതിലും കൂടുതലായിരുന്നു. അടുത്ത ദിവസത്തേക്ക് 30 ഡിഗ്രിക്ക് മുകളിലേക്ക് ഉയരാനുള്ള സാധ്യതയും വിവിധ പ്രാദേശിക പ്രവചനങ്ങളിൽ കാണുന്നു.
മാനന്തവാടിയിലും സമാനമായ സ്ഥിതിയാണ്. പകൽ താപനില 27-28 ഡിഗ്രി സെൽഷ്യസ് ആയിരുന്നെങ്കിലും അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം കാരണം ചൂട് കൂടുതൽ അനുഭവപ്പെടുന്ന അവസ്ഥയാണുള്ളത്. വരും ദിവസങ്ങളിൽ മഴ കുറഞ്ഞാൽ പകൽ താപനില വീണ്ടും ഉയരാനാണ് സാധ്യത. കൽപ്പറ്റയിലും പകൽ ചൂട് സാധാരണ നിലയിൽനിന്ന് ഉയർന്ന അനുഭവമാണ്. ഈ മാസം ആറിന് കൽപ്പറ്റയിൽ 28 ഡിഗ്രി സെൽഷ്യസിന് സമീപം താപനിലയും ഏകദേശം 30 ഡിഗ്രിയോളം അനുഭവച്ചൂടും രേഖപ്പെടുത്തിയിരുന്നു.
തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ദുർബലമായതും മഴയുടെ ലഭ്യത കുറഞ്ഞതുമാണ് ഇപ്പോഴത്തെ അസാധാരണ ചൂടിന്റെ പ്രധാന കാരണങ്ങളിലൊന്നായി കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അന്തരീക്ഷത്തിലെ ഈർപ്പം ഉയർന്നുനിൽക്കുന്നതിനാൽ ശരീരത്തിന് അനുഭവപ്പെടുന്ന ചൂട് രേഖപ്പെടുത്തുന്ന യഥാർഥ താപനിലയേക്കാൾ കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
മഴയുടെ ഇടവേള നീളുന്നതോടെ വയനാട്ടിലെ കാർഷിക മേഖലയിലും ആശങ്ക ശക്തമാകുകയാണ്. പച്ചക്കറി, നെല്ല്, വാഴ, കാപ്പി, കുരുമുളക് തുടങ്ങിയ വിളകൾക്ക് ആവശ്യമായ ഈർപ്പം നിലനിർത്താൻ കൂടുൽ ജലസേചനം വേണ്ടിവരുന്നു. കിണറുകളിലും ജലസ്രോതസുകളിലും ജലനിരപ്പ് താഴ്ന്നാൽ വരും ദിവസങ്ങളിൽ കൃഷിയിടങ്ങളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാം.
ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ നേരിട്ടുള്ള വെയിൽ ഒഴിവാക്കാനും ആവശ്യത്തിന് വെള്ളം കുടിക്കാനും അധികൃതർ നിർദേശിക്കുന്നു. വയോധികർ, കുട്ടികൾ, കർഷകർ, നിർമാണ തൊഴിലാളികൾ ഉൾപ്പെടെ വെയിലത്ത് ജോലി ചെയ്യുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. മഴ ലഭ്യത ഇനിയും കുറഞ്ഞുനിൽക്കുകയും വരും ദിവസങ്ങളിലെ താപനില വർധിക്കുകയും ചെയ്താൽ വയനാട്ടിലെ പതിവ് തണുത്ത കാലാവസ്ഥയ്ക്ക് പകരം ചൂടും വരൾച്ചയും നിറഞ്ഞ കാലാവസ്ഥയിലേക്ക് ജില്ല നീങ്ങുമെന്ന ആശങ്ക ശക്തമാണ്.
Wayanad
വൈത്തിരി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് സാധാരണയായി മഴ നന്നായി ലഭിക്കേണ്ട സമയമാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പ്രധാന മഴക്കാലം. മഴയുടെ ശക്തി കുറഞ്ഞുനില്‍ക്കുന്ന സാഹചര്യവും അന്തരീക്ഷത്തില്‍ ചൂട് കൂടി നില്ക്കുന്ന സമയമായതിനാലും വേനല്‍ കാലത്തിനു സമാനമാണിപ്പോള്‍.
വേനല്‍ച്ചൂട് കടുത്തതോടെ യാത്രക്കാര്‍ക്ക് ആശ്വാസമേകി ചുണ്ടേല്‍-ചേലോട് ദേശീയപാതയോരത്ത് ഇളനീര്, കരിമ്പ് ജ്യൂസ് തുടങ്ങിയ പാനീയ വിപണികള്‍ സജീവമായി. ഉഷ്ണത്തിന് കുറവില്ലാത്തതാണ് വഴിയാത്രക്കാരെയും പ്രദേശികവാസികളെയും ഇത്തരത്തിലുള്ള തണുത്ത പാനീയക്കടകളിലേക്ക് ആകര്‍ഷിക്കുന്നത്.
കനത്ത വെയിലില്‍ ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ക്കും റോഡരികിലെ ഈ ചെറുതട്ടുകടകള് വലിയൊരു ആശ്വാസകേന്ദ്രമായി മാറിക്കഴിഞ്ഞു. ദേശീയപാതയോരത്ത് വരിവരിയായി പ്രവര്‍ത്തിക്കുന്ന ഈ കടകളില്‍ രാവിലെയോടെ തന്നെ കച്ചവടം സജീവമാകാറുണ്ട്. പ്രകൃതിദത്തമായ ഇളനീര് വെള്ളവും ഉന്മേഷം നല്കുന്ന കരിമ്പ് ജ്യൂസുമാണ് ഭൂരിഭാഗം പേരും തെരഞ്ഞെടുക്കുന്നത്.
തല്‍ക്ഷണം തയാറാക്കി നല്കുന്ന വിവിധതരം ജ്യൂസുകള്‍ക്കും നാരങ്ങാവെള്ളത്തിനും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കൃത്രിമ പാനീയങ്ങളേക്കാള്‍ ആരോഗ്യമുള്ള പ്രകൃതിദത്ത പാനീയങ്ങളിലേക്ക് ആളുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. വരും ദിവസങ്ങളില്‍ പാനീയ കടകളിലെ തിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.
Wayanad
പുല്‍പ്പള്ളി: വയോജനങ്ങള്‍ നേരിടുന്ന വിവിധ തരത്തിലുള്ള പീഡനങ്ങളും അവകാശ ലംഘനങ്ങളും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പഴശിരാജ കോളജില്‍ വയോജന പീഡനത്തിനെതിരേ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
പഴശിരാജ കോളജ് എന്‍എസ്എസ് യൂണിറ്റിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മാനന്തവാടി കമ്യൂണിറ്റി റേഡിയോ മാറ്റൊലി സ്റ്റേഷന് ഡയറക്ടറും ന്യൂമാന്‍സ് കോളജ് മാനേജരുമായ ഫാ. ബിജോ തോമസ് ബോധവത്കരണ ക്ലാസിന് നേതൃത്വം നല്കി. വയോജന പീഡനത്തിന്റെ വിവിധ രൂപങ്ങള്‍, വയോജനങ്ങളുടെ അവകാശങ്ങള്‍, സംരക്ഷണ സംവിധാനങ്ങള്‍, സമൂഹത്തിന്റെ ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
വിദ്യാര്‍ഥികളിലും യുവജനങ്ങളിലും വയോജനങ്ങളോടുള്ള കരുതലും ബഹുമാനവും വളര്‍ത്തുന്നതിനും വയോജന പീഡനം തടയുന്നതില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിപാടി.
എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍മാരായ കെ.പി. വിമ്യ, ഡോ. സന്തോഷ് എന്നിവര്‍ പരിപാടിയുടെ ഏകോപനം നിര്‍വഹിച്ചു. എന്‍എസ്എസ് വോളണ്ടിയര്‍മാരും വിദ്യാര്‍ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.
Wayanad
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മുള്ളന്‍കൊല്ലി ടൗണ്‍, പാടിച്ചിറ, കബനിഗിരി, പെരിക്കല്ലൂര്‍ ടൗണുകളില്‍ ട്രാഫിക് പരിഷ്കരണം നടപ്പാക്കിയതായി ട്രാഫിക് അഡൈ്വസറി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ മാസം ചേര്‍ന്ന ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നാല് ടൗണുകളില്‍ ട്രാഫിക് പരിഷ്കരണം കൊണ്ടുവന്നത്. പൊലിസിന്റേയും വ്യാപാരികളുടേയും ടാക്സി ഡ്രൈവേഴ്സ് യൂണിയന്റേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെയാണ് ട്രാഫിക് പരിഷ്കരണം നിശ്ചയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മിനി ജയിംസ്, പഞ്ചായത്തംഗങ്ങളായ പി.എ. പ്രകാശന്, സജി കൊച്ചുകുടിയില്‍, സിനി ആന്റണി, വ്യാപാരികളായ സണ്ണി മണ്ഡപത്തില്‍, സുധീപ് തോമസ്, ജില്‍സ് മണിയത്ത് എന്നിവര്‍ നേതൃത്വം നല്കി.
Wayanad
പുല്‍പ്പള്ളി: അധ്യാപക ദിനത്തിലെ കുട്ടിടീച്ചര്‍ കുട്ടികള്‍ക്ക് കൗതുകം ആയി. ചണ്ണോത്തു കൊല്ലി ഗവ. എല്‍പി സ്കൂളിലാണ് അധ്യാപക ദിനത്തോട് അനുബന്ധിച്ച് നാലാം ക്ലാസ് വിദ്യാര്‍ഥിയും സ്കൂള്‍ ലീഡറുമായ ആരാധ്യ ദിനേഷ് അധ്യാപികയായത്. കുട്ടികള്‍ക്ക് ഇതൊരു പുതിയ അനുഭവം ആയിരുന്നു.
പ്രവര്‍ത്തനങ്ങള്‍ക്ക് മുള്ളന്‍കൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, പിടിഎ പ്രസിഡന്റ് അശ്വതി സോജന്, പ്രധാനാധ്യാപിക ബിന്ദു അഗസ്റ്റിന് എന്നിവര്‍ നേതൃത്വം നല്കി.
Wayanad
കോറോം: യാക്കോബായ സുറിയാനി സഭയുടെ കീഴില്‍ പ്രവൃത്തിക്കുന്ന യുവജന പ്രസ്ഥാനമായ ജാക്കൊബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന് (ജെഎസ്ഒവൈഎ) മലബാര്‍ ഭദ്രാസനം മെംബര്‍ഷിപ് വിതരണം ആരംഭിച്ചു.
കൊറോം സെന്റ് മേരീസ് യാക്കോബായ സൂനോറോ പള്ളിയില്‍ പരിശുദ്ധ ദൈവ മാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ മേഖലാതല വിതരണോദ്ഘാടനം ഇടവക വികാരി ഫാ. സോജന് വാണാക്കുടി നിര്‍വഹിച്ചു. ട്രസ്റ്റി എന്‍.പി. ജോസഫ് നെടുവേലി അധ്യക്ഷത വഹിച്ചു.
ഭദ്രാസന സെക്രട്ടറി കെ.പി. എല്‍ദോസ് മുഖ്യ പ്രഭാഷണം നടത്തി. മാനന്തവാടി മേഖല സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, മീനങ്ങാടി മേഖല സെക്രട്ടറി മനു അരിമുള, ജെഎസ്ഒ വൈഎ കോറോം യൂണിറ്റ് ഭാരവാഹികളായ ദാന്‍ ബേസില്‍, ബേസില്‍ ജോസ്, ബേസില്‍ കെ. ജോര്‍ജ്, എല്‍ദോ പോള്‍, അലന് മാത്യു, ജിന്സണ് പലമല, മഞ്ജു ബേസില്‍ കുഴിവേലി, എല്‍ദോ ജോസ് വാഴക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
Wayanad
സുല്‍ത്താന്‍ ബത്തേരി: എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ബത്തേരി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ പള്ളി ഹാളിലാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഈ ക്യാമ്പ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം രക്തം ദാനം ചെയ്ത് മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര് സ്തേഫാനോസ് നിര്‍വഹിച്ചു.
ക്യാമ്പില്‍ നിരവധി പേര് രക്തം ദാനം ചെയ്തു. പരിപാടികള്‍ക്ക് വികാരി ഫാ. ഡോ. മത്തായി അതിരംപുഴയില്‍, സഹ വികാരി ഫാ. സജി ചൊള്ളാട്ട്, ട്രസ്റ്റി ജോസ് വി. തണ്ണിക്കോട്ട്, സെക്രട്ടറി മേരീസ് മത്തായി ഓണശേരി, ജോയിന്റ് സെക്രട്ടറി എല്‍ദോസ് നിരവത്തുകണ്ടത്തില്, ജനറല്‍ കണ്‍വീനര്‍ ജോണി കാണിയാട്ട്, കണ്‍വീനര്‍ സോബി ഏബ്രഹാം ഓലപ്പുരക്കല്‍, സ്വപ്ന സി. കല്ലപ്പാറ, അനു ബിനോയി പുല്യാട്ടേല്‍, അബിന്‍ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.
Wayanad
സുല്‍ത്താന്‍ ബത്തേരി: നമ്പിക്കൊല്ലിയിലെ പ്രകൃതിയുടെ മനോഹാരിതയ്ക്കൊപ്പം വയലാര്‍ ഗാനങ്ങളുടെ മധുരവും ആസ്വദിച്ച് അല്പനേരം വിശ്രമിക്കാം.
നമ്പിക്കൊല്ലി പുഴയോരത്ത് ഞാവല്‍മരത്തണലില്‍ വയലാര്‍ രാമവര്‍മയുടെ ഓര്‍മകള്‍ക്ക് സമര്‍പ്പിച്ച് ഒരുക്കിയ വിശ്രമകേന്ദ്രമാണ് സഞ്ചാരികളുടെ ശ്രദ്ധ നേടുന്നത്. വയലാറിന്റെ തീവ്ര ആരാധകരായ സുഹൃത്തുക്കളായ ജോര്‍ജ് വലിയകുന്നും എല്‍ഐസി ബിജുവും ചേര്‍ന്നാണ് വേറിട്ട ആശയം യാഥാര്‍ഥ്യമാക്കിയത്. പുഴയോരത്തെ പച്ചപ്പും വയലുകളും ഗ്രാമീണ കാഴ്ചകളും ആസ്വദിക്കാനെത്തുന്നവര്‍ക്ക് വയലാര്‍ ഗാനങ്ങളുടെ ശാന്തതാളത്തിനൊപ്പം ഇവിടെ വിശ്രമിക്കാം. പ്രണയവും പ്രകൃതിയും വിപ്ലവവുമെല്ലാം നിറഞ്ഞുനില്ക്കുന്ന വയലാര്‍ ഗാനങ്ങളാണ് ഇവിടെ അന്തരീക്ഷത്തിന് സംഗീതസാന്നിധ്യമാകുന്നത്.
ദിവസവും രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് ഗാനങ്ങള്‍ ഇവിടെ അലയടിക്കുന്നത്. വയലാറിന്റെ നിത്യഹരിത ഗാനങ്ങളോടുള്ള ആദരസൂചകമായി ഒരുക്കിയ ഇരിപ്പിടം ഇതിനകം തന്നെ നിരവധി പേരെ ആകര്‍ഷിച്ചു തുടങ്ങി. പ്രകൃതിയും സംഗീതവും ഒത്തുചേരുന്ന ഈ ഇടം നമ്പിക്കൊല്ലിയിലെത്തുന്ന സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമായി മാറുകയാണ്.
Wayanad
സുല്‍ത്താന്‍ ബത്തേരി: വയനാട് ഡയറ്റില്‍ നടന്ന 30-ാമത് വയനാട് റവന്യു ജില്ലാ പിപിടിടിഐ, ഐടിഇ അധ്യാപക കലോത്സവത്തില്‍ മാനന്തവാടി സെന്റ് ജോസഫ് ടിടിഐയ്ക്ക് കലാകിരീടം.
106 പോയിന്റ് നേടികൊണ്ടാണ് ഒന്നാം സ്ഥാനം നേടിയത്. 98 പോയിന്റുള്ള പനമരം ഗവ. ടിടിഐയ്ക്കാണ് രണ്ടാം സ്ഥാനം. 126 അധ്യാപക വിദ്യാര്‍ഥികളും 76 അധ്യാപകരുമടക്കം 202 പേരാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.
ഡിഎല്‍എഡ് അധ്യാപക വിദ്യാര്‍ഥികള്‍ക്കായി മോണോ ആക്ട്, മലയാളം പദ്യംചൊല്ലല്‍, പ്രസംഗം, ലളിതഗാനം, സംഘഗാനം, മാപ്പിളപ്പാട്ട്, പ്രഭാഷണം എന്നീ ഏഴ് ഇനങ്ങളിലാണ് മത്സരം നടന്നത്. അധ്യാപകര്‍ക്കായി കവിയരങ്ങ്, ലളിതഗാനം, സംഘഗാനം എന്നീ മൂന്ന് ഇനങ്ങളിലും മത്സരം നടന്നു.
രാവിലെ വയനാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ് പതാക ഉയര്‍ത്തിയതോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു.
മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ 17ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല കലോത്സവത്തില്‍ വയനാടിനെ പ്രതിനിധീകരിക്കും.
Wayanad
വൈത്തിരി: അച്ചൂർ, ആറാം മൈൽ തുടങ്ങിയ പ്രദേശങ്ങളിൽ തേയില കൃഷി പ്രതിസന്ധിയിൽ.
വയനാടിന്റെ സന്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന തേയില കൃഷി ഇന്ന് കർഷകർക്കും തോട്ടമുടമകൾക്കും കനത്ത ബാധ്യതയായി മാറിയിരിക്കുന്നു. ഉത്പാദനച്ചെലവിലെ വർധനയും വിപണിയിലെ വിലയിടിവുമാണ് ഈ മേഖലയെ പ്രധാനമായും തളർത്തുന്നത്. ഒരു കിലോ പച്ചില നുള്ളിയെടുക്കാൻ വലിയ തുക കൂലിയായും വളത്തിനും കീടനാശിനിക്കുമായി ചെലവാകുന്നുണ്ട്. എന്നാൽ ഇതിനനുസരിച്ചുള്ള തുക ലേലകേന്ദ്രങ്ങളിൽ നിന്നോ സഹകരണ സ്ഥാപനങ്ങളിൽ നിന്നോ തേയിലയ്ക്ക് ലഭിക്കുന്നില്ല.
തേയില പച്ചില വില
ഫാക്ടറികളിലും സൊസൈറ്റികളിലും കൊടുക്കുന്ന പച്ചിലയ്ക്ക് കിലോയ്ക്ക് ശരാശരി 12 മുതൽ 18 വരെയാണ് നിലവിലെ മാർക്കറ്റ് വില. സംസ്കരിച്ച തേയിലപ്പൊടിയുടെ റീട്ടെയിൽ വില കിലോയ്ക്ക് 180 മുതൽ 250 വരെയുണ്ട്.
സാധാരണ രീതിയിൽ ഒരു വലിയ ചാക്കിൽ ഏകദേശം 25 കിലോ മുതൽ 35 കിലോ വരെ പച്ചില കൊള്ളും. തോട്ടം മേഖലയിലെ നിലവിലെ സർക്കാർ/യൂണിയൻ വേതന നിരക്ക് പ്രകാരം ഒരു ദിവസത്തേക്ക് 500 മുതൽ 600 ആണ് അടിസ്ഥാന കൂലി. ചെറിയ തോട്ടങ്ങളിൽ പറിക്കുന്ന ഇലയുടെ ആകെ തൂക്കമനുസരിച്ച് കിലോയ്ക്ക് എട്ട് മുതൽ 10 വരെയാണ് ലഭിക്കുക. രാജ്യാന്തര വിപണിയിലുണ്ടായ വ്യതിയാനങ്ങളും കയറ്റുമതിയിലെ കുറവും തിരിച്ചടിയായതോടെ ആഭ്യന്തര വിപണിയിലും തേയിലയ്ക്ക് പ്രതീക്ഷിച്ച വല ലഭിക്കാ്ത സാഹചര്യമാണ് നിലവിലുള്ളത്.
കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥാ വ്യതിയാനമാണ് തേയില കർഷകർ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ക്രമം തെറ്റിയെത്തുന്ന മഴയും ദീർഘനാൾ നീണ്ടുനിൽക്കുന്ന വരൾച്ചയും തേയിലച്ചെടികളുടെ വളർച്ചയേയും ഉത്പാദനത്തെയും സാരമായി ബാധിക്കുന്നുണ്ട്. മുൻപ് കൃത്യമായി ലഭിച്ചിരുന്ന വിളവ് ഇപ്പോൾ ലഭിക്കുന്നില്ലെന്ന് മാത്രമല്ല അപ്രതീക്ഷിതമായി ഉണ്ടാകുന്ന താപനില വ്യതിയാനങ്ങൾ കാരണം ഇലപ്പേൻ, തേയിലക്കൊതുക് തുടങ്ങിയ കീടങ്ങളുടെ ആക്രമണം രൂക്ഷമാകുകയും ചെയ്യുന്നു. ഇവയെ പ്രതിരോധിക്കാൻ വൻ തുക ചെലവഴിച്ച് മരുന്നുകൾ തളിക്കേണ്ടി വരുന്നത് കർഷകന്റെ സാന്പത്തിക ഭാരം വീണ്ടും വർധിപ്പിക്കുന്നു. കൂടാതെ പുലി, കടുവ, കാട്ടാന, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളുടെ ശല്യം കാരണം പല തോട്ടങ്ങളിലും തൊഴിലാളികൾക്ക് സമയത്തിന് ജോലിക്ക് ഇറങ്ങാൻ സാധിക്കാത്ത സ്ഥിതിയുമുണ്ട്. കഴിഞ്ഞ ആഴ്ചയും അച്ചൂരിലെ തേട്ടത്തിൽ പുലി ഇറങ്ങിയതാതി തൊഴിലാളികൾ പറഞ്ഞു.
തൊഴിലാളി ക്ഷാമം
പരന്പരാഗതമായി ഈ മേഖലയിൽ ജോലി ചെയ്തിരുന്ന പ്രാദേശിക തൊഴിലാളികൾ മറ്റ് മേഖലകളിലേക്ക് മാറുന്നതോടെ ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നു.എന്നാൽ ഇവരുടെ നൈപുണ്യക്കുറവും കൃത്യസമയത്ത് ആളെ കിട്ടാത്തതും വിളവെടുപ്പിനെ ബാധിക്കുന്നുണ്ട്.
യന്ത്രങ്ങൾ ഉപയോഗിച്ചുള്ള വിളവെടുപ്പിലേക്ക് പലരും മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും വയനാട്ടിലെ കുത്തനെയുള്ള മലഞ്ചെരിവുകളിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നത് എളുപ്പമല്ല. ചെറുകിട തേയിലക്കർഷകരാണ് ഈ പ്രതിസന്ധി കൂടുതൽ അനുഭവിക്കുന്നത്. ഉത്പാദിപ്പിക്കുന്ന പച്ചില ന്യായമായ വിലയ്ക്ക് വിൽക്കാൻ സാധിക്കാതെ വരുന്നത് ഇവരുടെ ജീവിതമാർഗം തന്നെ അടയ്ക്കുന്നു. ഫാക്ടറികൾ നിശ്ചയിക്കുന്ന കുറഞ്ഞ വിലയ്ക്ക് പച്ചില നൽകേണ്ടി വരുന്നത് പലരും കൃഷി ഉപേക്ഷിക്കുന്നതിലേക്കും നയിച്ചിട്ടുണ്ട്.
സർക്കാർ തലത്തിൽ നിന്നുള്ള സബ്സിഡികളും പിന്തുണയും കൃത്യമായി ലഭിക്കാത്തതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. വയനാടൻ തേയിലയുടെ ഗുണമേൻമ വർധിപ്പിച്ച് സ്വന്തമായി ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കാനും ടീ ടൂറിസം പോലുള്ള ബദൽ വരുമാന മാർഗങ്ങൾ തോട്ടങ്ങളുമായി ബന്ധപ്പെടുത്തി വികസിപ്പിക്കാനും സാധിച്ചാൽ മാത്രമേ ഈ തകർച്ചയിൽ നിന്ന് തേയില മേഖലയ്ക്ക് തിരിച്ചുവരാൻ സാധിക്കൂ എന്നാണ് അച്ചൂരിലെയും ആറാം മൈലിലെയും തേയില കർഷകർ പറയുന്നത്.
Wayanad
സുൽത്താൻ ബത്തേരി: ബത്തേരി -മലവയൽ- അന്പുകുത്തി റോഡുകളിലെ സമാന്തര സർവീസുകൾ മൂലം സ്വകാര്യ ബസ് സർവീസുകൾ കടുത്ത പ്രതിസന്ധിയിലായതായി ബസ് ഉടമകൾ.
പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ ശക്തമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ സർവീസ് നിർത്തിവയ്ക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുകയാണ് ഉടമകൾ. സമാന്തര സർവീസുകൾക്കെതിരേ നിരവധി തവണ ബന്ധപ്പെട്ട അധികൃതർക്ക് പരാതികൾ നൽകിയിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ബസ് ഉടമകളുടെ ആരോപണം. പരാതികൾ നൽകിയിട്ടും നടപടിയില്ലാത്തത് സമാന്തര സർവീസ് നടത്തുന്നവർക്ക് കൂടുതൽ ആത്മവിശ്വാസവും പ്രോത്സാഹനവും നൽകുന്നതായും ഉടമകൾ പറയുന്നു. കഴിഞ്ഞ ദിവസവും സമാന്തര സർവീസ് നടത്തിയ വാഹനം സ്വകാര്യ ബസിന്റെ മുന്നിൽ തടസം സൃഷ്ടിച്ച സംഭവമുണ്ടായിട്ടും കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന ആരോപണവുമുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നിയമാനുസൃതമായി സർവീസ് നടത്തുന്ന ബസ് ഉടമകളിലും ജീവനക്കാരിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. സമാന്തര സർവീസുകൾ നിയന്ത്രിക്കാതെ ഇത്തരത്തിൽ തുടരുകയാണെങ്കിൽ സ്വകാര്യ ബസ് സർവീസുകൾ സാന്പത്തികമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
സർവീസ് നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായാൽ സുൽത്താൻ ബത്തേരി, മലവയൽ, അന്പുകുത്തി എന്നിവിടങ്ങളോടൊപ്പം ഗോവിന്ദമൂല, അന്പുകുത്തി, എടയ്ക്കൽ ഗ്രാമീണ പ്രദേശങ്ങളിലെ സാധാരണക്കാരായ യാത്രക്കാർക്കാണ് കൂടുതൽ ദുരിതം അനുഭവിക്കേണ്ടിവരികയെന്നും അവർ മുന്നറിയിപ്പ് നൽകി. വിദ്യാർഥികൾ, തൊഴിലാളികൾ, കർഷകർ, മുതിർന്നവർ തുടങ്ങിയ നിരവധി പേർ ദൈനംദിന യാത്രകൾക്കായി സ്വകാര്യ ബസ് സർവീസുകളെ ആശ്രയിക്കുന്നുണ്ട്. ബസ് സർവീസ് നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായാൽ ഈ പ്രദേശങ്ങളിലെ പൊതുഗതാഗത സംവിധാനം താളം തെറ്റാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആശങ്ക. സമാന്തര സർവീസുകൾക്കെതിരേ നിയമാനുസൃതവും ശക്തവുമായ നടപടി സ്വീകരിച്ച് സ്വകാര്യ ബസ് സർവീസുകൾ സംരക്ഷിക്കണമെന്നും ഗ്രാമീണ മേഖലകളിലെ പൊതുഗതാഗതം നിലനിർത്തുന്നതിനാവശ്യമായ അടിയന്തര ഇടപെടൽ നടത്തണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.
Wayanad
മാനന്തവാടി: സംസ്ഥാനത്ത് ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ ബുക്കിംഗിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തി.
ഇനി മുതല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 25 ദിവസത്തെ ഇടവേളയില്‍ അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യാം.
പാശ്ചാത്യ രാജ്യങ്ങളിലെ യുദ്ധസാഹചര്യത്തെ തുടര്‍ന്ന് ആഗോള ഊര്‍ജ വിപണിയിലുണ്ടായ പ്രതിസന്ധിയും എല്‍പിജി ഇറക്കുമതിയിലുണ്ടായ സമ്മര്‍ദവും കണക്കിലെടുത്താണ് 2026 മാര്‍ച്ച് 12 മുതല്‍ ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇതിന്റെ ഭാഗമായി നഗര മേഖലകളില്‍ 25 ദിവസവും ഗ്രാമീണ മേഖലകളില്‍ 45 ദിവസവുമായിരുന്നു ബുക്കിംഗുകള്ക്കിടയിലെ ഇടവേള. ഇപ്പോഴത്തെ ഇളവോടെ 45 ദിവസത്തെ ഇടവേള ഒഴിവാക്കി എല്ലാ ഉപഭോക്താക്കള്‍ക്കും 25 ദിവസത്തിന് ശേഷം റീഫില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയ്ക്ക് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം നല്‍കിയിട്ടുണ്ട്. അതേസമയം പുതിയ ഗ്യാസ് കണക്ഷനുകളും അധിക സിലിണ്ടറുകളും അനുവദിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇതോടെ 45 ദിവസത്തെ ബുക്കിംഗ് നിയന്ത്രണം മൂലം ഉപഭോക്താക്കള്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമാകും.
Wayanad
സുൽത്താൻ ബത്തേരി: കാലവർഷം ദുർബലമായതോടെ ജില്ലയിലെ നെൽക്കർഷകർ കടുത്ത പ്രതിസന്ധിയിൽ. കൃഷിയിറക്കിയ നാൾ മുതൽ തുടർച്ചയായ വെല്ലുവിളികളാണ് കർഷകർ നേരിടുന്നത്. മുൻവർഷത്തെപ്പോലെ കാലവർഷം ശക്തിപ്രാപിക്കുമെന്ന പ്രതീക്ഷയിൽ മാസങ്ങൾക്കുമുന്‍പ് വിത്തുപാകി ഞാറാക്കിയെങ്കിലും പിന്നീട് ആവശ്യത്തിന് മഴ ലഭിക്കാത്തത് കൃഷിയെ പ്രതികൂലമായി ബാധിച്ചു.
ഞാറ് പറിച്ച് പാടത്തിറക്കേണ്ട സമയത്ത് ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ പല കർഷകർക്കും പാകമായ ഞാറ് ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് പുതിയ നെൽവിത്ത് വിതച്ച് വീണ്ടും കൃഷിയിറക്കുകയായിരുന്നു. ഇതിനിടയിലും മഴ ലഭിക്കാത്തത് കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. ഞാറ് പറിച്ചുനട്ട പാടങ്ങളിൽ കളപറിക്കാനും വളപ്രയോഗം നടത്താനും ആവശ്യമായ വെള്ളം ലഭിക്കാത്തതും കർഷകരെ ദുരിതത്തിലാക്കുന്നു. ജില്ലയിലെ പല പാടശേഖരങ്ങളും വെള്ളമില്ലാതെ വിണ്ടുകീറിത്തുടങ്ങി. വരുംദിവസങ്ങളിലും മഴ ലഭിച്ചില്ലെങ്കിൽ ഈ വർഷത്തെ നെൽകൃഷി തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകർ.
ജില്ലയിൽ ഏറ്റവും കുറവ് മഴ ലഭിച്ച പ്രദേശങ്ങളിലൊന്നായ നൂൽപ്പുഴ പഞ്ചായത്തിൽ സ്ഥിതി കൂടുതൽ രൂക്ഷമാണ്. പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലായി ആയിരക്കണക്കിന് ഏക്കർ നെൽകൃഷിയാണ് ജലസേചന സൗകര്യമില്ലാതെ പ്രതിസന്ധിയിലായത്. നന്പിക്കൊല്ലി, മാതമംഗലം, കണ്ണങ്കോട് തുടങ്ങിയ പാടശേഖരങ്ങളിൽ ജലസേചനത്തിനായി പ്രധാനമായും ആശ്രയിച്ചിരുന്ന കല്ലൂർ പുഴയിലും ജലനിരപ്പ് കുറഞ്ഞതോടെ കർഷകർ ആശങ്കയിലാണ്.
പുഴയിൽനിന്ന് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ കൃഷിയിടങ്ങളിലേക്ക് ജലമെത്തിക്കുന്നതും പ്രയാസകരമായി. പല പാടശേഖരങ്ങളിലും സ്വന്തമായി മോട്ടോർ ഉപയോഗിച്ചാണ് കർഷകർ ഇപ്പോൾ ജലസേചനം നടത്തുന്നത്. ഇതോടെ നെൽകൃഷിയുടെ ചെലവ് ഇരട്ടിയായി. ഇന്ധനച്ചെലവും വൈദ്യുതി ചെലവും കൂടാതെ മോട്ടോർ ഉപയോഗിച്ച് വെള്ളം പന്പുചെയ്യുന്നതിനുള്ള അധിക ചെലവും കർഷകർക്ക് താങ്ങാനാകാത്ത സ്ഥിതിയാണ്. ഇനിയും മഴ ലഭിക്കാതെ മോട്ടോർ ഉപയോഗിച്ച് ജലസേചനം നടത്തി കൃഷി മുന്നോട്ടുകൊണ്ടുപോയാൽ വൻ സാന്പത്തിക നഷ്ടമുണ്ടാകുമെന്നാണ് കർഷകർ പറയുന്നത്. ഒട്ടേറെ കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുമുണ്ട്. ഇപ്പോൾ കളപറിക്കലും വളയോഗവും നടത്തേണ്ട നിർണായക ഘട്ടത്തിലാണ് നെൽകൃഷി.
ആവശ്യത്തിന് വെള്ളം ലഭിക്കാതെ ഇവ ചെയ്യാൻ കഴിയാത്തപക്ഷം പാടങ്ങളിൽ കളകയറി നെച്ചെടികൾ നശിക്കുന്ന സ്ഥിതിയുണ്ടാകും. മഴയുടെ കുറവിനൊപ്പം ജലസേചന സംവിധാനങ്ങളുടെ അപര്യാപ്തതയും കർഷകരുടെ പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
കൃഷിയുടെ നിർണായക ഘട്ടത്തിൽ വെള്ളം ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിനൊപ്പം ആവശ്യമായ ജലസേചന സംവിധാനങ്ങൾ സജ്ജമാക്കാനും സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. കൃഷിവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വയനാട്ടിലെ പരന്പരാഗത നെൽകൃഷിക്ക് കനത്ത തിരിച്ചടിയാകും. കാലവർഷത്തിന്റെ കുറവ് തുടർന്നാൽ നിലവിലെ കൃഷിയെ മാത്രമല്ല അടുത്ത കൃഷിയിറക്കലിനെയും ഇത് ബാധിക്കുമെന്ന ആശങ്കയും കർഷകർക്കുണ്ട്. വെള്ളമില്ലാതെ പാടങ്ങൾ വരണ്ടുണങ്ങുന്ന സാഹചര്യം തുടർന്നാൽ കർഷകർ കൃഷിയിൽനിന്ന് പിൻമാറാൻ നിർബന്ധിതരാകുമെന്നും അവർ പറയുന്നു.
Wayanad
പുല്‍പ്പള്ളി: അധ്യാപക ദിനത്തോടനുബന്ധിച്ച് പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്കൂളിലെ അധ്യാപകരെ വയനാട് യൂത്ത് സര്‍വീസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ആദരിച്ചു.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് യോഗം ഉദ്ഘാടനം ചെയ്തു. ബേബി കൈനിക്കുടി അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍ട്രീസ, സിസ്റ്റര്‍ ആന്‍സീന, സിസ്റ്റര്‍ ടെസിന്, ടി.യു. ഷിബു, സിസ്റ്റര്‍ ഡെയ്സി, സിസ്റ്റര്‍ ദിയ, സി.ഡി. ബാബു എന്നിവര്‍ പ്രസംഗിച്ചു.
നടവയല്‍: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഗുരുസ്മൃതി 2026 പിടിഎയും വിദ്യാര്‍ഥികളും ചേര്‍ന്ന് സംഘടിപ്പിച്ചു. സ്കൂളിലെ 71 അധ്യാപകരെയാണ് ഗുരുസ്മൃതിയില്‍ ആദരിച്ചത്. കത്തിച്ച മെഴുകുതിരിയും നെല്ലിക്കയും നല്‍കിയാണ് വിദ്യാര്‍ഥികള്‍ അധ്യാപകരെ വേദിയിലേക്ക് ആനയിച്ചത്. സ്കൂള്‍ മാനേജര്‍ ആര്‍ച്ച് പ്രീസ്റ്റ് ഫാ. വിന്‍സന്റ് കളപ്പുര ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് പ്രിന്‍സ് ജോസഫ് അധ്യക്ഷത വഹിച്ചു. എംപിടിഎ പ്രസിഡന്റ് ജിന്‍സി ജോര്‍ജ്, ബിജു ഈസി, ടെസാ ടോം, സ്നേഹാ സായി, മുഹമ്മദ്, ജയിംസ് പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അധ്യാപക ദിനത്തിന്റെ ഓര്‍മയ്ക്കായി അധ്യാപകര്‍ക്ക് പൂച്ചെടികളും നല്കി.
Wayanad
സുല്‍ത്താന്‍ബത്തേരി: കാലാവസ്ഥയിലെ അസാധാരണ മാറ്റം ജില്ലയില്‍ കാര്‍ഷികമേഖലയെ ആശങ്കയിലാക്കുന്നു. കാലവര്‍ഷം ദുര്‍ബലമാകുകയും ചിങ്ങത്തില് കഠിനമായ ചൂട് അനുഭവപ്പെടുകയും ചെയ്യുന്നത് കാപ്പി, കുരുമുളക് ഉള്‍പ്പെടെ നാണ്യവിളകള്‍ക്കും ഇഞ്ചി, ചേന തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ക്കും നെല്‍കൃഷിക്കും തിരിച്ചടിയായി.
താലൂക്കില്‍ മഴ കുറഞ്ഞ പ്രദേശങ്ങളിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
രണ്ടാംഘട്ട വളസേചനം നടത്തേണ്ട സമയം മഴ ലഭിക്കാത്തത് നെല്‍കര്‍ഷകരെ ദുരിതത്തിലാക്കി.
കളനീക്കത്തിനും വളപ്രയോഗത്തിനും ആവശ്യമായ വെള്ളം പാടങ്ങളില്‍ ഇല്ല. വിളവെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കാപ്പിയും കുരുമുളകും പാകമാകാന്‍ ആവശ്യമായ മഴ ലഭിക്കാത്ത് വലിയതോതിലുള്ള ഉത്പാദന നഷ്ടത്തിനിടയാക്കുമെന്ന് ആകുലതയിലാണ് കൃഷിക്കാര്‍. കവുങ്ങിന്‍തോട്ടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. മഴയുടെ കുറവുമൂലം പല തോട്ടങ്ങളിലും അടയ്ക്കാപ്പൂങ്കുലകള് ഉണങ്ങിവീഴുകയാണ്.
സാധാരണ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കാപ്പി, കുരുമുളക്, കവുങ്ങ് തോട്ടങ്ങള്‍ പാട്ടത്തിനെടുക്കുന്ന മൊത്തക്കച്ചവടക്കാര്‍ ഇത്തവണ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാകാത്തത് കര്‍ഷകരുടെ വാര്ഷികവരുമാനത്തെ ബാധിച്ചു. ദൈനംദിന ചെലവിനും മറ്റ് ആവശ്യങ്ങള്‍ക്കും പണം കണ്ടെത്തിയിരുന്നത് ഇത്തരം പാട്ടത്തിലൂടെയായിരുന്നു.
നെല്പാടങ്ങള് വിണ്ടുകീറുന്നു
ജലസേചന സംവിധാനങ്ങളുടെ അപര്യാപ്തതയാണ് നെല്‍കര്‍ഷകരുടെ പ്രധാന പ്രതിസന്ധി. ജില്ലയില്‍ ഭൂരിഭാഗം പാടശേഖരങ്ങളിലും ജലസേചന സൗകര്യം പരിമിതമാണ്. മഴ തുടര്‍ന്നും ലഭിച്ചില്ലെങ്കില്‍ വിളവെടുപ്പിന് പാകമാകേണ്ട നെല്ല് ഉപേക്ഷിക്കേണ്ടിവരുമെന്നാണ് കര്‍ഷകരുടെ ആശങ്ക. പല പ്രദേശങ്ങളിലും നെല്‍വയലുകള്‍ ഇതിനകം വിണ്ടുകീറിത്തുടങ്ങി. പതിവിലും ഇരട്ടിയോളം മുതല്‍മുടക്കിലാണ് ഇത്തവണ പലരും നെല്‍കൃഷിയിറക്കിയത്. പാടങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്തുന്നതിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണെന്ന ആവശ്യം ശക്തമാണ്.
ക്ഷീരമേഖലയില്‍ വരുമാനം കുറഞ്ഞു
കാലാവസ്ഥ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ ക്ഷീര മേഖലയിലും പ്രകടമാണ്. ക്ഷീരവൃത്തിയില്നിന്നുള്ള വരുമാനവും കുറഞ്ഞതായി കര്‍ഷകര്‍ പറയുന്നു. ക്ഷീരവൃത്തി മുഖ്യ ഉപജീവനമാര്‍ഗമായി സ്വീകരിച്ചവര്‍ താലൂക്കില്‍ നിരവധിയാണ്. കാര്‍ഷിക, ക്ഷീര മേഖലകള്‍ ഒരേസമയം പ്രതിസന്ധിയിലായത് ഗ്രാമീണ കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുകയാണ്
ഇഞ്ചി കൃഷിയില്‍ പ്രതിസന്ധി രൂക്ഷം
ഇഞ്ചി കൃഷിയിലും പ്രതിസന്ധി രൂക്ഷമാണ്. ഫംഗസ് ബാധയെത്തുടര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു. വാഴ കൃഷിയിലും സ്ഥിതി മെച്ചമല്ല. രോഗബാധയ്ക്കു പുറമേ വിലയിടിവും കര്‍ഷകരെ പിന്നോട്ടടിപ്പിക്കുന്നു. നേന്ത്രവാഴയ്ക്ക് താങ്ങുവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ പലതവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അമ്മായിപ്പാലത്തെ പഴം-പച്ചക്കറി സംസ്കരണ യൂണിറ്റിലെ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന യന്ത്രസാമഗ്രികള്‍ ഉപയോഗശൂന്യമായി നശിക്കുമ്പോഴും കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കാനും വിപണനം ഉറപ്പാക്കാനും ഫലപ്രദമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നില്ല.
കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കണം
ചീരാല്‍: കാലാവസ്ഥാവ്യതിയാനവും ഉത്പാദനച്ചെലവിലെ വര്‍ധനവും ക്ഷീരമേഖലയില്‍ പ്രതിസന്ധി രൂക്ഷക്കുന്ന സാഹചര്യത്തില്‍ കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കണം. വ്യാവസായികാടിസ്ഥാനത്തില്‍ പുല്‍കൃഷി പ്രോത്സാഹിപ്പിക്കണം. വേനല്‍ കടുക്കുന്നതോടെ പച്ചപ്പുല്ലിന്റെ ലഭ്യത കുറയുന്നത് പാല് ഉത്പാദനത്തെ ബാധിക്കുകയാണ്. പച്ചപ്പുല്ല് ലഭിക്കുന്ന കാലത്ത് ചെലവ് കുറച്ചെങ്കിലും നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. പുറത്തുനിന്ന് തീറ്റ വാങ്ങേണ്ടിവരുന്നതിനാല്‍ ചെലവ് വലിയ തോതില്‍ വര്‍ധിക്കുകയാണ്. പാലിന്റെ വിലയ്ക്കനുസരിച്ച് നിയന്ത്രിക്കാന്‍ കഴിയുന്നതല്ല ഉത്പാദനച്ചെലവ്. ക്ഷീരമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കണം.
എ.പി. ഷാജി നമ്പ്യാര്‍കുന്ന് (ക്ഷീരകര്ഷകന്).
വയലുകളില്‍ ജലസേചന സൗകര്യം ഒരുക്കണം
ജില്ലയിലെ മുഴുവന്‍ പാടങ്ങളിലും ജലസേചനത്തിന് സൗകര്യം ഒരുക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രത്യേക ശ്രദ്ധ പതിയണം. കളനീക്കത്തിനും വളപ്രയോഗത്തിനും ആവശ്യമായ വെള്ളത്തിന്റെ അഭാവത്തില്‍ ജില്ലയില്‍ നൂറുകണക്കിന് ഏക്കര്‍ പാടത്ത് നെല്‍കൃഷി പ്രതിസന്ധിയിലാണ്. മഴയെ മാത്രം ആശ്രയിച്ച് നെല്‍കൃഷി മുമ്പോട്ട് കൊണ്ടുപോകാനാകില്ല.
കെ.വി. അരുണ്‍, നെല്കര്ഷകന്, മാതമംഗലം
സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം
കര്‍ഷകരെയും പൊതുജനങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. കാലവര്‍ഷത്തിന്റെ അളവില്‍ വന്‍ കുറവുണ്ടായതോടെ വയനാട് വരള്‍ച്ചാഭീഷണിയിലാണ്. മഴക്കുറവ് കാര്‍ഷിക മേഖലയെ ബാധിച്ചു. വിളകളുടെ ഉത്പാദനത്തില്‍ ഉണ്ടാകുന്ന കുറവ് കര്‍ഷകരുടെ ഉപജീവനം കടുത്ത പ്രതിസന്ധിയിലാക്കും. പലേടത്തും പാടങ്ങള്‍ ഉണങ്ങി കൃഷി നശിക്കുകയാണ്.കുടിവെള്ള ലഭ്യതയിലും സ്ഥിതി ആശങ്കാജനകമാണ്.
എ.സി. തോമസ്, ചെയര്മാന് ഫാര്‍മേഴ്സ് റിലീഫ് ഫോറം വയനാട്
Wayanad
മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സ സൗകര്യങ്ങള്‍ സുഗമമാക്കണമെന്ന് മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രവര്‍ത്തക കണ്വന്ഷന് ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ഒരു സീനിയര്‍ മെഡിക്കല്‍ ഓഫിസറെ നിയമിക്കുകയും പിആര്‍ഒ മാരുടെസേവനം ജനകീയമാക്കുകയും ലബോറട്ടറി, സ്കാനിംഗ്, എക്സ്റേ തുടങ്ങിയ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യണമെന്ന് കണ്വന്ഷന് ആവശ്യപ്പെട്ടു.
കണ്വെന്ഷന് ജില്ല കോണ്‍ഗ്രസ് പ്രസിഡന്റ് ടി.ജെ. ഐസക്ക് ഉദ്ലാടനം ചെയ്തു. ഉഷാ വിജയന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത ജിന്‍സ് ഫാന്റസിക്ക് ചുമതല നല്കി.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ബിനീഷ് പുത്തന്‍പുര, വൈസ് പ്രസിഡന്റുമാരായി കെ.എം. മത്തായി, യൂനസ് പിലാക്കാവ്, അന്‍ഷാദ് മാട്ടുമ്മല്‍-ട്രഷറര്‍ എന്നിവര്‍ക്ക് ചുമതല നല്കി. പി.വി. ജോര്‍ജ് അധ്യക്ഷത വഹിച്ചു.
പി.കെ. ജയലക്ഷ്മി, എന്‍.കെ. വര്‍ഗീസ്, എം.ജി. ബിജു, എ.എം. നിഷാന്ത്, ജില്‍സണ്‍ തൂപ്പുങ്കര, ജേക്കബ് സെബാസ്റ്റ്യന്‍, പി.എം. ബെന്നി, പ്രദീപ്, ഷിബു കെ. ജോര്‍ജ്, സജി കൂട്ടുകല്‍, ജോഷി വാണാക്കുടി എന്നിവര്‍ പ്രസംഗിച്ചു.
Wayanad
മീനങ്ങാടി: നബാർഡിന്റെ സാന്പത്തിക പിന്തുണയോടെ നടപ്പിലാക്കുന്ന എംഎൽഡിപി പദ്ധതിയുടെ ഭാഗമായി മീനങ്ങാടി "സ്റ്റെർക്’ സംഘടിപ്പിക്കുന്ന 15 ദിവസത്തെ സൗജന്യ ഭക്ഷണോത്പന്ന നിർമാണ പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ജില്ലയിലെ മീനങ്ങാടി, അന്പലവയൽ, പൂതാടി, നൂൽപ്പുഴ, നെൻമേനി, മുട്ടിൽ എന്നീ പഞ്ചായത്തുകളിലും ബത്തേരി മുനിസിപ്പാലിറ്റിയിലും സ്ഥിരതാമസമുള്ള 21നും 56നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ആകെയുള്ള 30 സീറ്റുകളിൽ 25 എണ്ണം ഗ്രൂപ്പ് അടിസ്ഥാനത്തിലും അഞ്ച് എണ്ണം വ്യക്തിഗതവുമായാണ് നൽകുന്നത്. ഒരു ഗ്രൂപ്പിൽ നിന്ന് രണ്ട് മുതൽ മൂന്നു പേരെ വരെ തെരഞ്ഞെടുക്കും. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള അപേക്ഷകർക്കും വനിതാ സംരംഭകർക്കും മുൻഗണന ലഭിക്കും.
അരി, ചെറുധാന്യങ്ങൾ, ബേക്കറി ഉത്പന്നങ്ങൾ, മസാലക്കൂട്ടുകൾ, ക്ഷീരോത്പന്നങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിലാണ് പരിശീലനം നൽകുന്നത്. തിയറി ക്ലാസുകൾക്ക് പുറമേ പ്രായോഗിക പരിശീലനം, അഗ്രി ബിസിനസ് യൂണിറ്റ് സന്ദർശനം, യാത്രാപ്പടി, സ്റ്റൈപ്പൻഡ് എന്നിവയും സൗജന്യ പരിശീലനത്തിൽ ഉൾപ്പെടുന്നു. പരിശീലനത്തിന് ശേഷം സ്വന്തമായി സംരംഭം ആരംഭിക്കാൻ താത്പര്യമുള്ളവരായിരിക്കണം പങ്കാളികൾ.
താത്പര്യമുള്ളവർ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 10ന് മുൻപായി മീനങ്ങാടി പിബിഎം കോന്പൗണ്ടിലുള്ള സ്റ്റെർക് ഓഫിസിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9946309151 എന്ന നന്പറിൽ ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
Wayanad
സുല്‍ത്താന്‍ ബത്തേരി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 30-ാമത് റവന്യു ജില്ലാ പിപിടിടിഐ, ടിടിഐ കലോത്സവം ഇന്ന് ഡയറ്റില്‍ നടക്കും.
126 അധ്യാപക വിദ്യാര്‍ഥികളും 76 അധ്യാപകരുമടക്കം 202 പേര് കലോത്സവത്തില്‍ മാറ്റുരയ്ക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ വി.എ. ശശീന്ദ്രവ്യാസ്, കെ.എം. സെബാസ്റ്റ്യന്‍, എ.ബി. നിസ്തുല, കെ.കെ. സൗമ്യ എന്നിവര്‍ അറിയിച്ചു. അധ്യാപകരുടെയും അധ്യാപക വിദ്യാര്‍ഥികളുടെയും കലാസാഹിത്യ അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ഗാത്മകതയും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനുമാണ് കലോത്സവം.
ഡിഎല്‍എഡ് വിദ്യാര്‍ഥികള്‍ക്ക് മോണോ ആക്ട്, മലയാളം പദ്യം ചൊല്ലല്‍, പ്രസംഗം, ലളിതഗാനം, സംഘഗാനം, മാപ്പിളപ്പാട്ട്, പ്രഭാഷണം എന്നീ ഇനങ്ങളിലാണ് മത്സരം. അധ്യാപകര്‍ക്ക് കവിയരങ്ങ്, ലളിതഗാനം, സംഘഗാനം എന്നീ ഇനങ്ങളില്‍ മത്സരം ഉണ്ടാകും. എടക്കല്‍, ബ്രഹ്മഗിരി, ചെമ്പ്ര, ബാണാസുര എന്നിങ്ങനെ പേരിട്ട നാല് വേദികളിലാണ് മത്സരങ്ങള്‍.
രാവിലെ ഒമ്പതിന് രജിസ്ട്രേഷന് ആരംഭിക്കും. 9.15ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ് പതാക ഉയര്‍ത്തും. 9.30ന് മത്സരങ്ങള്‍ തുടങ്ങും. 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 3.30ന് സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും.
നഗരസഭാ കലാകായിക-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷെറീന അബ്ദുള്ള അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മോയിന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സമ്മാനവിതരണം നിര്‍വഹിക്കും.
ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം. സെബാസ്റ്റ്യന്‍ സ്വാഗതം പറയും. ഓഫ്സ്റ്റേജ് മത്സരങ്ങള്‍ ഓഗസ്റ്റ് 18ന് പൂര്‍ത്തിയായി. ഇതില്‍ 35 പേര് പങ്കെടുത്തു. ഓരോ ഇനത്തിലും ഒന്നാം സ്ഥാനം നേടുന്നവര്‍ 17ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല കലോത്സവത്തില്‍ ജില്ലയെ പ്രതിനിധാനം ചെയ്യും.
Wayanad
വെങ്ങപ്പള്ളി: അവധിദിനത്തിൽ മണ്ണിലിറങ്ങി വിത്തിറക്കിയും പൂന്തോട്ടമൊരുക്കിയും വെങ്ങപ്പള്ളി ആർസി എൽപി സ്കൂളിലെ പിടിഎ അംഗങ്ങൾ മാതൃകയായി.
സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ ഉദ്യാന പരിപാലനവും പച്ചക്കറിത്തൈ നടീലും സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഉമ്മർ മതാരി പച്ചക്കറിത്തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മുളക്, വഴുതന, പയർ, തക്കാളി തുടങ്ങിയ പച്ചക്കറികളും ചെണ്ടുമല്ലി, ഡാലിയ, റോസ് തുടങ്ങിയ പൂച്ചെടികളുമാണ് സ്കൂൾ മുറ്റത്ത് പരിപാലിക്കുന്നത്. എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി. സജിത്കുമാർ പരിപാടിയിൽ ലഹരിവിരുദ്ധ സന്ദേശം നൽകി. ചടങ്ങിൽ പിടിഎ വൈസ് പ്രസിഡന്റ് കെ.എ. വിപിൻ ദാസ്, മദർ പിടിഎ പ്രസിഡന്റ് വി.പി. ലാലി, എക്സിക്യുട്ടീവ് അംഗങ്ങളായ എം.സി. രമ, എസ. ഡിന്നു, ശ്രുതി, ഏയ്ഞ്ചൽ മരിയ തുടങ്ങിയവർ പങ്കെടുത്തു.
Wayanad
മുള്ളന്‍കൊല്ലി: അറിവിന്റെ കൗതുകങ്ങളും സര്‍ഗാത്മകതയുടെ പുതുമകളും ഒരേവേദിയില്‍ അണിനിരത്തി സെന്റ് തോമസ് എയുപി സ്കൂളില്‍ "ഡിസ്കവര് 2കെ26' എന്ന പേരില്‍ സംഘടിപ്പിച്ച പ്രവൃത്തിപരിചയ, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര മേള ശ്രദ്ധേയമായി.
"കാണാം, അറിയാം, ചെയ്തുപഠിക്കാം' എന്ന ആശയത്തെ അന്വര്‍ഥമാക്കുന്ന തരത്തിലായിരുന്നു മേളയിലെ ഓരോ കാഴ്ചയും. പാഴ്വസ്തുക്കള്ക്ക് പുതുജീവന്‍ നല്കുന്ന കരകൗശല സൃഷ്ടികളും കൗതുകമുണര്‍ത്തുന്ന ശാസ്ത്ര പരീക്ഷണങ്ങളും മാതൃകകളും പ്രവൃത്തി പരിചയമേളയെ സമ്പന്നമാക്കി. ഗണിതത്തെ രസകരവും ലളിതവുമാക്കുന്ന മാതൃകകളും കളികളും ഗണിത ശാസ്ത്രമേളയുടെ ആകര്‍ഷണമായി. ചരിത്രവും ഭൂമിശാസ്ത്രവും സാമൂഹികജീവിതവും കുട്ടികളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച സാമൂഹിക ശാസ്ത്ര പ്രദര്‍ശനം ശ്രദ്ധ നേടി. സ്കൂള്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ കബനിഗിരി നിര്‍മല ഹൈസ്കൂള്‍ അധ്യാപകന് എം.എം. ആന്റണി ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ അന്വേഷണത്വരയും നിരീക്ഷണപാടവവും പ്രായോഗിക അറിവും വളര്‍ത്തുന്നതില്‍ ശാസ്ത്രമേളയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹെഡ്മിസ്ട്രസ് മിനി ജോണ്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജോയിസി ജോര്‍ജ്, സിസ്റ്റര്‍ എം.ജെ. ബിന്ദു, കെ.എം. നൗഫല്‍, റോണി ജോര്‍ജ്, ധന്യ സഖറിയാസ് എന്നിവര്‍ പ്രസംഗിച്ചു.
Wayanad
പുല്‍പ്പള്ളി: കത്തോലിക്ക കോണ്‍ഗ്രസ് മരകാവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മരകാവ് സെന്റ് തോമസ് പാരിഷ് ഹാളില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഫാത്തിമ മാത മിഷന് ആശുപത്രിയുടേയും അഹല്യ ഫൗണ്ടേഷന്റേയും സ്റ്റാര്‍സ് കോഴിക്കോടിന്റേയും സഹകരണത്തോടെയായിരുന്നു ക്യാമ്പ്.
മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം മരകാവ് സെന്റ് തോമസ് ഇടവക വികാരി ഫാ. ജോസ് കളപ്പുര നിര്‍വഹിച്ചു. ഫാത്തിമ മാത മിഷന് ആശുപത്രിയിലെ സിസ്റ്റര്‍ ഡോ. ജയ എഫ്സിസി, സിസ്റ്റര്‍ ഡോ. ലിസി എഫ്സിസി, ഡോ. സെബാസ്റ്റ്യന്‍, ഡോ. റ്റീന, ഡോ. പ്രദീപ്, അഹല്യ ഫൗണ്ടേഷനിലെ ഡോ. ബിഹാഗ് എന്നിവര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലില്‍ അധ്യക്ഷത വഹിച്ചു.
സ്റ്റാര്‍സ് കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് കൊല്ലിയില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. കെ.പി. സാജു, ഡോ. സെബാസ്റ്റ്യന്‍, ബിജു ഞ്യായപ്പിള്ളില്, സി.പി. ജോയി, സജി വിതയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ബീന കാഞ്ഞിരത്തിങ്കല്‍, വിജിഷ ചക്കിട്ടക്കുടി, ഷെറിന് നാമറ്റത്തില്‍ എന്നിവര്‍ നേതൃത്വം നല്കി.
Wayanad
കൽപറ്റ: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാന്പ്യൻഷിപ്പിൽ 57 പോയിന്റോടെ തുടർച്ചയായ അഞ്ചാം തവണയും വയനാട് ജേതാക്കളായി.
23 പോയിന്റുമായി ഇടുക്കിയാണ് രണ്ടാം സ്ഥാനത്ത്. ട്രോഫി തിരുവനന്തപുരം മേയർ വി.വി. രാജേഷിൽനിന്നു വയനാട് ടീം സ്വീകരിച്ചു. വിജയികളെ ജില്ലാ സൈക്ലിംഗ് അസോസിയേഷൻ അഭിനന്ദിച്ചു.
Wayanad
സുൽത്താൻ ബത്തേരി: പച്ചയും കറുപ്പും വയലറ്റും ലൈറ്റ് വയലറ്റും തുടങ്ങി വ്യത്യസ്ത നിറങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന ഞാറ്റടികൾ.
കാഴ്ചയിൽ കൗതുകമുണർത്തുന്നതിനൊപ്പം നെൽവിത്തുകളുടെ വൈവിധ്യവും പാരന്പര്യവും വിളിച്ചോതുന്നതാണ് ബത്തേരി നന്പിക്കൊല്ലി സമീപത്തെ പ്രസീദ് കുമാറിന്റെ നെൽപ്പാടം. പത്തേക്കറോളം വരുന്ന പാടശേഖരത്തിലാണ് നാടൻ നെൽവിത്തുകളുടെ സംരക്ഷണവും ജൈവകൃഷിയും ഒരുമിച്ച് നടക്കുന്നത്.
കൃഷ്ണകാമോദ്, നസർബാത്ത്, ഡാബർ ശാല, കല്യാണി, വയലറ്റ്, കുഞ്ഞൻ തൊണ്ടി, വലിച്ചൂരി, അടുക്കൻ, രാംലി, ചെറുപെണ്ണ് തുടങ്ങിയ പാരന്പര്യ നെല്ലിനങ്ങൾക്കൊപ്പം കറുപ്പ്, വയലറ്റ്, ലൈറ്റ് വയലറ്റ്, പച്ച തുടങ്ങിയ നിറങ്ങളിലുള്ള ഇനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കാലാവതി, കാലാപത്തി, കാലാബട്ടി, ആത്മീക തുടങ്ങിയ ഇനങ്ങളും പ്രസീദിന്റെ നെൽവൈവിധ്യത്തിന്റെ ഭാഗമാണ്. നൂറോളം വ്യത്യസ്ത നെല്ലിനങ്ങളാണ് വിവിധ ഘട്ടങ്ങളിലായി അദ്ദേഹം മുളപ്പിച്ചെടുത്തിട്ടുള്ളത്.
ജൈവരീതിയിൽ പത്തേക്കറിൽ കൃഷി
പൂർണമായും രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കിയാണ് പത്തേക്കറോളം വരുന്ന പാടശേഖരത്തിൽ കൃഷി നടത്തുന്നത്. 100 ദിവസം മുതൽ 150 ദിവസം വരെ മൂപ്പുള്ള ഇനങ്ങളാണ് പ്രധാനമായും കൃഷിയിലുള്ളത്. മൂപ്പെത്തുന്ന കാലയളവിലെ വ്യത്യാസം പ്രയോജനപ്പെടുത്തി ഘട്ടംഘട്ടമായി പരിപാലനവും വിളവെടുപ്പും നടത്താനാകും. കൃഷിയിറക്കി ഏകദേശം 30 ദിവസം പിന്നിട്ടിരിക്കുകയാണിപ്പോൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി വിവിധ ഇനങ്ങൾ ഘട്ടംഘട്ടമായി വിളവെടുക്കാനാണ് പദ്ധതി.
പാരന്പര്യ നെൽവിത്തുകളുടെ സംരക്ഷണത്തിനൊപ്പം ജൈവകൃഷിരീതികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. കാലാവസ്ഥാ വ്യതിയാനവും കൃഷിച്ചെലവിലെ വർധനയും ഉൾപ്പെടെയുള്ള വെല്ലുവിളികൾക്കിടയിലും നാടൻ വിത്തുകളുടെ സംരക്ഷണം വരുംതലമുറയ്ക്കായി തുടരണമെന്ന നിലപാടിലാണ് പ്രസീദ്.
പാടത്ത് മാത്രമല്ല, മ്യൂസിയത്തിലും നെൽവൈവിധ്യം
വിത്തുകൾ ശേഖരിക്കുന്നതിലുള്ള പ്രസീദിന്റെ താത്പര്യമാണ് ചുങ്കത്തിനടുത്ത് ഒരുക്കിയിട്ടുള്ള "റൈസ് മ്യൂസിയ’ത്തിന് പിന്നിൽ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നും ശേഖരിച്ച അപൂർവ നെല്ലിനങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ചൈനയിൽ ഏറെ പ്രചാരത്തിലുള്ള ബ്ലാക്ക് റൈസ്, രാജകുടുംബങ്ങളുടെ ഭക്ഷണത്തിൽ ഇടംനേടിയിരുന്നുവെന്ന് പറയപ്പെടുന്ന കൃഷ്ണകാമോദ്, രക്തശാലി, നവര, അഘോരി ബോറ, സോനാ മസൂരി, മുളൻ കൈമ, ഗന്ധകശാല തുടങ്ങിയ 25 ഓളം അരിയിനങ്ങൾ മ്യൂസിയത്തിൽ വിൽപനയ്ക്കായും ഒരുക്കിയിട്ടുണ്ട്. ഇവയിൽ പലതിനും ഔഷധഗുണങ്ങളുണ്ടെന്നാണ് പ്രസീദ് പറയുന്നത്. സൗന്ദര്യവും യൗവനവും നിലനിർത്താൻ സഹായിക്കുമെന്ന വിശ്വാസത്തിന്റെ പേരിലും ചില പാരന്പര്യ അരിയിനങ്ങൾ പഴയകാലത്ത് ഉപയോഗിച്ചിരുന്നുവെന്ന് പ്രസീദ് പറയുന്നു.
വിത്തുകൾക്ക് ദീർഘകാല ആയുസ്
ശരിയായ രീതിയിൽ സൂക്ഷിച്ചാൽ 25 വർഷത്തിലേറെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന നെൽവിത്തുകളുണ്ടെന്ന് പ്രസീദ് പറഞ്ഞു. കഴിഞ്ഞ 15 വർഷമായി വിവിധ പരന്പരാഗത നെൽവിത്തുകൾ ശേഖരിക്കുകയും സംരക്ഷിക്കുകയും കൈമാറുകയും ചെയ്യുന്ന പ്രവർത്തനത്തിലാണ് അദ്ദേഹം. വിത്തുകളുടെ സംരക്ഷണത്തോടൊപ്പം അവ കൃഷിയിടങ്ങളിലേക്ക് തിരിച്ചെത്തിക്കണമെന്ന ലക്ഷ്യവും ഇതിനൊപ്പമുണ്ട്.
"പാടിആർട്ടും’ പ്രസീദിന്റെ പ്രത്യേകത
നെല്ലിനങ്ങളുടെ വൈവിധ്യം മാത്രമല്ല പാടത്ത് വ്യത്യസ്ത രൂപങ്ങൾ തീർത്ത് ഒരുക്കുന്ന "പാടിആർട്ട്’ കൂടിയാണ് പ്രസീദിന്റെ മറ്റൊരു പ്രത്യേകത. വിവിധ നിറങ്ങളിലുള്ള നെൽച്ചെടികൾ ഉപയോഗിച്ച് പാടത്ത് രൂപങ്ങൾ സൃഷ്ടിച്ചത് കാണാൻ വിവിധ ദേശങ്ങളിൽനിന്നുള്ളവരും എത്താറുണ്ട്. കൃഷിയിടം ഒരു വിനോദസഞ്ചാര കൗതുകകേന്ദ്ര പോലെ മാറുന്നതിനൊപ്പം നെല്ലിന്റെയും വിത്തിന്റെയും പ്രാധാന്യം പരിചയപ്പെടുത്തുന്ന ഇടമായും ഇത് മാറുന്നു.
നെൽവിത്തുകളുടെ ശേഖരം ഇനിയും വിപുലമാക്കാനാണ് പ്രസീദിന്റെ ആഗ്രഹം
ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ലഭ്യമായ കൂടുതൽ നിറങ്ങളിലുള്ളതും അപൂർവവുമായ നെല്ലിനങ്ങളുടെ വിത്തുകൾ വിദേശത്തുള്ള മലയാളി സുഹൃത്തുക്കൾ വഴി എത്തിച്ചുനൽകണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർഥന.
നെല്ലിന്റെ നിറങ്ങളിലും രൂപങ്ങളിലും മാത്രമല്ല ഓരോ വിത്തിനുമുള്ള ചരിത്രത്തിലും പാരന്പര്യത്തിലും കൃഷിരീതിയിലും ഒളിഞ്ഞിരിക്കുന്ന അറിവ് അടുത്ത തലമുറയിലേക്ക് കൈമാറുകയാണ് ഈ കർഷകന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ പ്രസീദിന്റെ പത്തേക്കർ പാടം ഇന്ന് ഒരു നെൽവയൽ മാത്രമല്ല വിത്തുകളുടെ വൈവിധ്യവും പാരന്പര്യ കൃഷിയുടെ ഓർമകളും ഒരുമിച്ച് സംരക്ഷിക്കുന്ന ജീവനുള്ള നെൽമ്യൂസിയം കൂടിയാണ്.
Wayanad
മാനന്തവാടി:ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകദിനം ആഘോഷിച്ചു.
പ്രധാനാധ്യാപകന് കെ.കെ. സുരേഷ്കുമാര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് നസീമ അധ്യക്ഷത വഹിച്ചു. ജോയിസണ് ദേവസ്യ, കെ. പ്രദീപ്, ശ്രീജിഷ, ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷം വിരമിക്കുന്ന അധ്യാപകരായ വാസുദേവന്‍, സക്കറിയ, ജിജോ എന്നിവരെ ആദരിച്ചു. കലാപരിപാടികള്‍ അരങ്ങേറി.
മാനന്തവാടി: അധ്യാപക ദിനത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഗവ. യുപി സ്കൂളിലെ അധ്യാപകരെ അദരിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍ അധ്യാപകരെ പൊന്നാട അണിയിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.വി.എസ്. മൂസ, കൗണ്‍സിലര്‍മാരായ വി.യു. ജോയി, മനോജ് ഗോപാലന്, കൗസല്യ അച്ചപ്പന്‍, ഷെല്ലി ജില്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
മാനന്തവാടി: അധ്യാപക ദിനത്തില്‍ ജിയുപി സ്കൂളിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. "സാങ്കേതികവിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും' എന്ന വിഷയത്തിലായിരുന്നു പരിശീലനം. മാനന്തവാടി, ബത്തേരി, വൈത്തിരി വിദ്യാഭ്യാസ ഉപജില്ലകളില്‍നിന്നായി 35 അധ്യാപകര്‍ പങ്കെടുത്തു. "വാക്ക് റോ ഫൗണ്ടേഷന്' ആണ് റിസോഴ്സ് പേഴ്സണ്‍മാരെ ലഭ്യമാക്കിയത്. അധ്യാപനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഈ പരിശീലനം സഹായകമായെന്ന് പങ്കെടുത്ത അധ്യാപകര്‍ അഭിപ്രായപ്പെട്ടു.
പുല്‍പ്പള്ളി: സി.കെ. രാഘവന് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനിലെ അധ്യാപക വിദ്യാര്‍ഥികള്‍ മുള്ളന്‍കൊല്ലി ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികളോടൊപ്പം അധ്യാപകദിനം ആഘോഷിച്ചു. മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു പരിപാടി ഉദ്ഘാടനം ചെയ്യുകയും ബഡ്സ് സ്കൂളിലെ അധ്യാപിക സ്മിജയെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. സികെആര്‍എം ഐടിഇ പ്രിന്‍സിപ്പല്‍ ഷൈന്‍ പി. ദേവസ്യ അധ്യാപകദിന സന്ദേശം നല്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, മെംബര്‍മാരായ ജോസ് കണ്ടംതുരുത്തിയില്‍, സണ്ണി ജോസഫ്, ലിബിന്, സിനി ആന്റണി, സ്റ്റാഫ് സെക്രട്ടറി ടി.ടി. ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.
മാനന്തവാടി: അധ്യാപകനെ അധ്യാപകദിനത്തില്‍ ഉഷ വിജയന് എംഎല്‍എ വസതിയില്‍ സന്ദര്‍ശിച്ച് ആദരിച്ചു. 24 വര്‍ഷമായി അധ്യാപനരംഗത്ത് പ്രവര്‍ത്തിക്കുന്ന കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂള്‍ പ്രധാനാധ്യാപകനും ഉപജില്ലാ എച്ച്എം ഫോറം സെക്രട്ടറിയും ജില്ലാ പ്രൈവറ്റ് പ്രൈമറി അധ്യാപക അസോസിയേഷന് പ്രസിഡന്റുമായ ജോസ് പള്ളത്തിലിനെയാണ് എടവക പാതിരിച്ചാലിലെ വീട്ടിലെത്തി ബൊക്കെ നല്‍കിയും ഷാള്‍ അണിയിച്ചും ആദരിച്ചത്. ജോസ് പള്ളത്തിന്റെ മാതാവ് മറിയത്തെയും ഷാള്‍ അണിയിച്ചു. 35 വര്‍ഷത്തെ സേവനത്തിനുശേഷം പ്രധാനാധ്യാപികയായി വിരമിച്ച സി.കെ. ശാന്തി, 32 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച എച്ച്.ബി. പ്രദീപ് എന്നിവരെയും എംഎല്‍എ ആദരിച്ചു. ജോസ് പള്ളത്തിന്റെ വസതിയിലായിരുന്നു ഇവര്‍ക്ക് ആദരം.
Wayanad
മാനന്തവാടി: ടൗണിലൂടെ കടന്നുപോകുന്ന പ്രധാന പാതയായ മലയോര ഹൈവേയുടെ നിര്‍മാണ പ്രവൃ വര്‍ഷങ്ങളായി ഇഴഞ്ഞു നീങ്ങുന്നതില്‍ മോട്ടോര്‍ തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) താലൂക്ക് കണ്വന്ഷന് പ്രതിഷേധിച്ചു.
ആയിരക്കണക്കിന് വാഹനങ്ങള്‍ നിത്യേന ഉപയോഗിക്കുന്ന പ്രധാന റോഡിന്റെ നിര്‍മാണം ഊരാളുങ്കല്‍ സൊസൈറ്റി ഏറ്റെടുത്തിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ പൂര്‍ത്തീകരിക്കാത്തത് ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും വലിയതോതിലുള്ള പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഐഎന്‍ടിയുസി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി മെംബര്‍ ടി.എ. റെജി കുറ്റപ്പെടുത്തി. പാതയോരങ്ങളിലെ കാടുകള്‍ വെട്ടിനീക്കി റോഡിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാകണമെന്നും ഓട്ടോറിക്ഷകളുടെ ചാര്‍ജ് വര്‍ധന നടപ്പാക്കണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് എം.പി. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ടി.ജെ. രാജേഷ്, ടി. ബാബു, സാല്‍വി ജോസ്, കെ.ജെ. ജോയ്, എസ്. സജീവന്, റഹീം തൃശിലേരി എന്നിവര്‍ പ്രസംഗിച്ചു.
Wayanad
മാനന്തവാടി: ഡിസംബര്‍ 20 മുതല്‍ 23 വരെ ദ്വാരകയില്‍ നടക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പുഷ്പോത്സവത്തിന് ഒരുക്കം തുടങ്ങി.
എടവക കൃഷി ഓഫിസര്‍ കെ.ജി. സുനിലിന്റെ നേതൃത്വത്തില്‍ ഗവ. കോളജിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ പ്രാരംഭ പ്രവര്‍ത്തനം നടത്തി. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ. ജോസ്, ലോജിസ്റ്റിക്സ് കമ്മിറ്റി ചെയര്മാന് ഷില്‍സണ്‍ കോക്കണ്ടത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കൃഷി വകുപ്പിന്റെയും അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് ഫ്ളവര്‍ ഷോ നടത്തുന്നത്.
Wayanad
പുല്‍പ്പള്ളി: സെന്റ് ജോര്‍ജ് സിംഹാസന കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണവും പെരുന്നാള്‍ ശുശ്രൂഷകളും നാളെ സമാപിക്കും.
ഇന്നും നാളെയുമാണ് പ്രധാന പെരുന്നാള്‍ ശുശ്രൂഷകള്‍. ഇന്ന് വൈകുന്നേരം 6.30ന് മാരപ്പന്മൂല കുരിശിന്‍തൊട്ടിയില്‍ സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് വചനശുശ്രൂഷ, നേര്‍ച്ച എന്നിവ നടക്കും. നാളെ രാവിലെ ഏഴിന് പ്രഭാത പ്രാര്‍ഥനയും എട്ടിന് വിശുദ്ധ കുര്‍ബാനയും സെന്റ് ജോര്‍ജ് സിംഹാസന കത്തീഡ്രലില്‍ നടക്കും.
തുടര്‍ന്ന് 9.30ന് പ്രസംഗം, 10ന് പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. പ്രദക്ഷിണത്തിനുശേഷം 10.30ന് നേര്‍ച്ച ഭക്ഷണവുമുണ്ടാകും. ഉച്ചയ്ക്ക് 12.30ന് കൊടിയിറക്കലോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സമാപനമാകും. ശുശ്രൂഷകള്‍ക്ക് ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. അനൂപ് ചാത്തനാട്ടുകുടി, ട്രസ്റ്റി ജോബിഷ്, സെക്രട്ടറി കെ.വൈ. എല്‍ദോസ്, ബേബി കൈനിക്കുടി എന്നിവര്‍ നേതൃത്വം നല്‍കും.
Wayanad
പുല്‍പ്പള്ളി: സര്‍വമത തീര്‍ഥാടന കേന്ദ്രമായ ചീയമ്പം മോര് ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ബസേലിയോസ് ബാവയുടെ ഓര്‍മപ്പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു. വികാരി ഫാ. ബേസില്‍ കരനിലത്ത് പ്രകാശന കര്‍മം നിര്‍വഹിച്ചു.
ദേവാലയ ട്രസ്റ്റി സിജു പൗലോസ്, സെക്രട്ടറി എ.കെ. ഏലിയാസ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ എ.ടി. റെജി തുടങ്ങിയവര്‍ നേതൃത്വം നല്കി. 24 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് പെരുന്നാള്‍.
Wayanad
പുല്‍പ്പള്ളി: കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുല്‍പ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ കാപ്പിത്തൈ വിതരണം നടത്തി. ഗുണമേന്മയുള്ള 1500 ഓളം തൈകളാണ് വിതരണം നടത്തിയത്. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി സി.ജി. പ്രത്യുഷ് ഉദ്ഘാടനം ചെയ്തു. ടി.കെ. ശിവന്, സണ്ണി ജോസഫ്, ബൈജു നമ്പിക്കൊല്ലി, പി.എ. മുഹമ്മദ്, എം.എ. ചാക്കോ, സാമ്പവന്, പാക്കം ബാബു എന്നിവര്‍ പ്രസംഗിച്ചു.
Wayanad
മാനന്തവാടി: കാർഷിക സബ്സിഡി വായ്പ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ രേഖകളിലൂടെ കോടികൾ തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ജപ്തി നടപടിക്കായി സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കർഷക കോൺഗ്രസ്. എറണാകുളം സ്വദേശിയായ ജനീ വർഗീസ് എന്ന വ്യക്തി തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഭൂമിയുടെ രേഖകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപ വായ്പയെടുത്തെന്നാരോപിച്ച് കാട്ടിക്കുളം പൂവത്തിങ്കൽ പി.പി. തോമസ്, റോയി മാത്യു പനമരം, പടിഞ്ഞാറെ കൂഞ്ഞിപ്രയിൽ പി. പി. ബിനോയി എന്നിവർ 2022ൽ രംഗത്തുവന്നിരുന്നു.
ക്രെഡിറ്റ് സ്കോർ കുറവായതിനാൽ വായ്പ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന സമയത്ത്, പരിചയക്കാരൻ മുഖേന ജനീ വർഗീസ് ഇവരെ സമീപിക്കുകയും കോഴിഫാം നടത്തിപ്പിനായി സർക്കാർ സബ്സിഡിയോടുകൂടിയ 50 ലക്ഷം രൂപ വായ്പ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. തുടർന്ന് ജനീ വർഗീസിന്റെ ഏജൻസി മുഖേന പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 30 ലക്ഷം രൂപ നൽകുകയും പിന്നീട് വാഗ്ദാനം ചെയ്ത വായ്പ ലഭ്യമാക്കാനെന്ന വ്യാജേന ഇവരുടെ ആധാരം തന്ത്രപൂർവം തട്ടിയെടുക്കുകയുമായിരുന്നു. ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് ഇവർ തട്ടിപ്പിനിരയായതെന്ന് മനസിലായത്.
ഇവരുടെ ആധാരം വച്ച് ഇയാൾ എറണാകുളം എച്ച്ഡിഎഫ്സി ബാങ്കിൽ നിന്നും 27 കോടി രൂപയാണ് വായ്പ എടുത്തത്. എന്നാൽ ഇവരുടെ പരിമിതമായ സ്വത്തുക്കൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ വായ്പ എങ്ങനെ അനുവദിച്ചുവെന്നും രേഖകളും ഗ്യാരന്റി രേഖകളും എങ്ങനെ തയാറാക്കിയെന്നും അന്വേഷിക്കണമെന്നാണ് പരാതിക്കാർ ആവശ്യപ്പടുന്നുത്.
ഇതിനിടെ തോമസ്കുട്ടി എന്നയാളുടെ വീട്ടിലേക്ക് ജപ്തി നടപടിയുമായി ബന്ധപ്പെട്ട നോട്ടീസ് പതിക്കാൻ എത്തിയ ബാങ്ക് ജീവനക്കാരെ കർഷ കോൺഗ്രസിന്റെ നേതൃത്വത്തിൽ തടഞ്ഞു. സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പങ്കുള്ളതായും യാതൊരു തരത്തിലുള്ള ജപ്തി നടപടികൾ നടത്താൻ അനുവദിക്കില്ലായെന്നും കർഷ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. അതേസമയം ഈ മാസം ഒമ്പതാം തീയതി ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്താമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Kannur
തളിപ്പറമ്പ്: ചന്ദനമരം മുറിച്ചു കടത്തുന്നതിനിടെ മോഷ്ടാക്കൾ പിടിയിൽ. തിമിരി വില്ലേജിൽപെട്ട തലവിൽ - ലഡാക്ക് റോഡ് പരിസരത്തുനിന്നും ചന്ദനമരം മുറിച്ച് കടത്തിക്കൊണ്ടുപോകുന്നതിനിടെ തലവിൽ വിളയാർകോട് സ്വദേശികളായ പി.വി. സുനിൽ (49), ഇ.വി. മോഹനൻ (38)എന്നിവരാണ് അറസ്റ്റിലായത്. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടുന്നത്.
ഇവരിൽനിന്നും 87 കിലോഗ്രാം ചന്ദനക്കഷണങ്ങളും മുറിക്കുവാൻ ഉപയോഗിച്ച കൈവാൾ, കത്തിവാൾ, കടത്താൻ ഉപയോഗിച്ച് ജൂപ്പിറ്റർ സ്കൂട്ടർ എന്നിവ കസ്റ്റടിയിലെടുത്തു.
ഫോറസ്റ്റ് ഓഫിസർമാരായ എം. രഞ്ജിത്ത്, സി.പി. രജനീഷ്, മനോജ് വർഗീസ്, മുഹമ്മദ് ഷാഫി, ജിജേഷ്, അരുൺ, വാച്ചർമാരായ അജീഷ്, ബിനു എന്നിവരും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Kannur
പയ്യന്നൂര്‍: കോണ്‍ക്രീറ്റ് ജോലിക്കിടെ സണ്‍ഷേഡ് തകര്‍ന്നുവീണ് ഇതരസംസ്ഥാന തൊഴിലാളികളായ ഒന്‍പതുപേർക്കു പരിക്ക്. കവ്വായി മറിയം മസ്ജിദിനു സമീപത്തെ എ.ടി. മുഹമ്മദ് കുഞ്ഞിയുടെ നിര്‍മാണം നടന്നുകൊണ്ടിരുന്ന വീട്ടിലാണ് അപകടമുണ്ടായത്.
തൃക്കരിപ്പൂരില്‍ താമസിച്ച് നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടുവരുന്ന കോൽക്കത്ത നാദിയ ജില്ലക്കാരായ ഷുക്കൂര്‍ (38), ഫുകും (35), താജും (34), സ്വിച്ചിന് (38), അസദുള്‍ (32), ജാഹിര്‍ (38), സക്കീര്‍ (49), റാം (26), ഹാദിയര് (35) എന്നിവര്‍ക്കാണു പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. രണ്ടാംനിലയുടെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ക്കിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടാംനിലയിലെ സിറ്റൗട്ട് കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള തട്ടിനെ താങ്ങിനിര്‍ത്തുന്നതിനായി നിലത്തുനിന്നും ഉയര്‍ത്തിയിരുന്ന ഇരുമ്പ് പോസ്റ്റ് തെന്നി നീങ്ങിയതിനെത്തുടര്‍ന്ന് ഷണ്ഷേഡ് താഴേക്കു പതിക്കുകയായിരുന്നു. ഈ സമയം കോണ്‍ക്രീറ്റ് പണികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഇവരില്‍ അസദുള്‍, റാം, സ്വിച്ചിന് എന്നിവരുടെ നില ഗുരുതരമാണ്.
Kannur
കണ്ണൂർ: സർവകലാശാല ഇന്റർ കോളജ് ബാഡ്മിന്റൺ പുരുഷ വിഭാഗം മത്സരത്തിൽ പയ്യന്നൂർ കോളജ് ജേതാക്കളായി. സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ രണ്ടാംസ്ഥാനവും സെന്റ് ജോസഫ് കോളജ് പിലാത്തറ മൂന്നാം സ്ഥാനവും നേടി.
വിജയികൾക്കുള്ള സമ്മാനദാനം സർവകലാശാല കായിക വിഭാഗം മേധാവി ഡോ. എ. പ്രവീൺ നിർവഹിച്ചു. സർവകലാശാല കായിക വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ഡോ. ജോ. ജോസഫ്, ഡോ. കെ.വി. അനൂപ്, ഡോ. കെ. അബ്ദുറഹ്മാൻ, പി. രഘുനാഥ്, ഡോ. കെ.വി. മഹേഷ് എന്നിവർ പ്രസംഗിച്ചു.
രാജപുരം സെന്റ് പയസ് ടെൻത് കോളജ് ആണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
കാലിക്കട്ട് സർവകലാശാലയിൽ നടക്കുന്ന സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങൾക്കുള്ള കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ നാളെ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ തെരഞ്ഞെടുക്കും.
Kannur
ആലക്കോട്/മടന്പം: മഞ്ഞളിപ്പും കൂമ്പ് ചീയൽ രോഗബാധയും കാരണം മലയോരത്തെ കമുക് കൃഷി നാശത്തിന്റെ വക്കിൽ. മഞ്ഞളിപ്പ് ബാധിച്ച് മണ്ട പോയ കമുകുകള്‍ വ്യാപകമായി മുറിച്ചു മാറ്റുകയാണ് കർഷകർ. ഒരുകാലത്ത് ദീര്‍ഘകാല വിളകളില്‍ ഏറെ ലാഭകരമായിരുന്നു കമുകെങ്കിൽ ഇന്ന് സ്ഥിതി മാറി. മലയോരത്തെ വ്യാപകമായിരുന്ന കമുകിൻ തോട്ടം ഇന്ന് മറ്റ് കൃഷിക്ക് വഴിമാറികൊണ്ടിരിക്കുകയാണ്.
ചപ്പാരപ്പടവ്, നടുവിൽ, എരുവേശി, ആലക്കോട്, ഉദയഗിരി, ചെറുപുഴ പയ്യാവൂർ, ഉളിക്കൽ, ഇരിക്കൂർ, ചെങ്ങളായി, നടുവിൽ പഞ്ചായത്തുകളിൽ ഏക്കറുകണക്കിന് തോട്ടങ്ങളിലാണ് മഞ്ഞളിപ്പ്, കൂമ്പ് ചീയൽ രോഗം പടർന്നുപിടിച്ചിരിക്കുന്നത്. ശക്തമായ മഴയും വെള്ളക്കെട്ടും മൂലം മണ്ണിന്റെ ഘടനയിലുണ്ടായ മാറ്റവും കമുകിന്റെ പ്രതിരോധശേഷി കുറഞ്ഞതുമാണ് രോഗവ്യാപനത്തിന് കാരണമായി പറയുന്നത്. ഇലയുടെ അഗ്രഭാഗത്താണ് രോഗലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അഗ്രഭാഗത്ത് മഞ്ഞനിറം പടരുകയും ഇലയുടെ നടുവിലൂടെ തവിട്ടുനിറത്തിലുള്ള വരകൾ തെളിയുകയും ചെയ്യും. ക്രമേണ ഇലകൾ മുഴുവൻ മഞ്ഞനിറമാകുകയും കരിഞ്ഞുണങ്ങുകയും ചെയ്യും. ഓലകളുടെ ഹരിതകം നഷ്ടപ്പെടുന്നതാണ് മഞ്ഞളിപ്പിന് കാരണം.
രോഗം ബാധിക്കുന്നതോടെ തന്നെ അടയ്ക്ക ഉത്പാദനത്തിന്റെ അളവ് കുറഞ്ഞു തുടങ്ങും. ശോഷിച്ചു കുലയ്ക്കുന്ന പൂങ്കുലയിൽ നിന്ന് ലഭിക്കുന്ന അടയ്ക്കകളുടെ എണ്ണവും കുറവായിരിക്കും. ഇവ മൂപ്പെത്തുന്നതിന് മുന്‍പേ കൊഴിഞ്ഞു പോകുകയും ചെയ്യും. രോഗബാധ കാരണം വര്‍ഷങ്ങളായി മലയോര മേഖലയിൽ അടയ്ക്ക ഉത്പാദനത്തിന്റെ തോത് കുറഞ്ഞു കുറഞ്ഞു വരികയാണ്. ഒരു കമുകിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ അടുത്തതിലേക്ക് രോഗം വ്യാപിക്കും. നേരത്തെ ഭേദപ്പെട്ട വില ലഭിച്ചതിനെ തുടർന്ന് നിരവധി കർഷകർ കമുക് കൃഷിയിലേക്ക് മാറിയിരുന്നു. രോഗവ്യാപനം ഇവർക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ശ്രീകണ്ഠപുരം മേഖലയിൽ മടമ്പം,അലക്സ് നഗർ,കാഞ്ഞിലേരി,പ്ടാരി,കൈതപ്രം,ചുണ്ടക്കുന്ന്, സാൻജോസ്, പാറക്കടവ്,കടുതോടിൽ ഭാഗങ്ങളിലാണ് രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആറളം ഫാമിൽ നിന്ന് വിതരണം ചെയ്ത അത്യുത്പാദന ശേഷിയുള്ള രോഗപ്രതിരോധമുള്ള കമുകുകൾ വരെ രോഗം വന്നു നശിക്കുന്നുണ്ട്. രോഗബാധയ്ക്കൊപ്പം വിലയിലെ അസ്ഥിരതയും കർഷകരെ മാറി ചിന്തിപ്പിക്കുകയാണ്. തോട്ടങ്ങളിലെ കമുകിൻ തടികൾ കിട്ടിയ വിലയ്ക്ക് വെട്ടി മാറ്റി വാഴകൃഷിക്കുള്ള താങ്ങുകാലായി നൽകുന്ന ഗതികേടിലേക്ക് വരെയാണ് കർഷകർ എത്തി നിൽകുന്നത്. 70 രൂപ നിരക്കിലാണ് കർഷകർ കമുകിൻ തടികൾ ഇത്തരത്തിൽ മുറിച്ചു നൽകുന്നത്.
ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടും ഫലമില്ല!
രോഗം നിയന്ത്രിക്കാനും രോഗം ബാധിച്ച കമുകുകളെ പൂർവസ്ഥിതിയിലാക്കാനുമായി കാർഷിക വകുപ്പ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ടെങ്കിലും രോഗബാധ തടയാൻ കഴിയുന്നില്ലെന്നാണ് കർഷകർ പറയുന്നത്. രോഗം ബാധിച്ചവയെ ഒരു വർഷം വരെ നിലനിർത്തി ആവശ്യമായ പരിചരണം നൽകിയാൽ ഭൂരിഭാഗവും സംരക്ഷിക്കാനാകുമെന്നാണ് കൃഷിവകുപ്പധികൃതർ അവകാശപ്പെടുന്നത്. എന്നാൽ ഇതുസംബന്ധിച്ച ആവശ്യമായ അറിവും നിർദേശങ്ങളും കർഷകരിലേക്ക് യഥാസമയം എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. കൃഷി സംരക്ഷിക്കുന്നതിനും നശിച്ച കമുകുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും അടിയന്തര നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.
ആറളത്തെ കമുക് ചതിക്കില്ലെന്നതും പാഴ്വാക്ക്
“ഒരുകാലത്ത് കമുക് കർഷകർ മത്സരബുദ്ധിയോടു കൂടിയാണ് ആറളം കൃഷിഫാമിൽ നിന്നുള്ള കമുകിൻ തൈകൾ വാങ്ങി നട്ടുവളർത്തിയത്. തെങ്ങ് ചതിക്കില്ലെന്ന് പറയുന്നതു പോലെ ആറളം കമുകും ചതിക്കില്ലെന്നത് കർഷകർക്കിടയിലെ വിശ്വാസമായിരുന്നു. എന്നാലിപ്പോൾ അതും ഇല്ലാതായി. ആറളം കമുകിൻ തൈകൾ നട്ടുവളർത്തി ഏഴു വർഷമായി വളമുൾപ്പടെയുള്ളവ നൽകി പരിപാലിച്ചവ പോലും രോഗത്തിന് കീഴ്പ്പെടുകയാണ്. കൃഷി ഓഫീസർമാർക്കും രോഗബാധ എങ്ങിനെ തടയണമെന്ന കാര്യത്തിൽ വ്യക്തതിയില്ല. കമുകിന് രോഗം പടരുന്നത് പഠിക്കാൻ ഇനി ആര് വരും ? മടുത്തുപോയി.”
ജോസ് കടുതോടിൽ (കർഷകൻ)
Kannur
കണ്ണൂർ: തളിപ്പറമ്പ് കെൽട്രോൺ നോളജ് സെന്ററിൽ ഈമാസം 11 ന് പ്ലസ്ടു കഴിഞ്ഞവർക്കായി അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഇന്റർനാഷണൽ അക്കൗണ്ടിംഗ് (എഡിഐഐഎ) കോഴ്സിന്റെ സൗജന്യ വർക്ക്ഷോപ്പ് നടത്തുന്നു. വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുക.
വിശദവിവരങ്ങൾക്ക് 9072592412, 9495642722 എന്നീ ഫോൺ നമ്പറുകളിലോ കെൽട്രോൺ നോളജ് സെന്റർ, രണ്ടാംനില, മുനിസിപ്പൽ ബസ് സ്റ്റാൻഡ് ബിൽഡിംഗ്, തളിപ്പറമ്പ് എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
Kannur
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായമനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പഞ്ചായത്ത് ഭരണസമിതി നിവേദനം നൽകി. ഉരുൾപൊട്ടലിലും മണ്ണൊലിപ്പിലും വൻനാശനഷ്ടമാണ് ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരി, രാജഗിരി, മീന്തുള്ളി പ്രദേശങ്ങളിലുണ്ടായത്. തകർന്ന റോഡുകളും പാലങ്ങളും വീടുകളും നിരവധിയാണ്. വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.
ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അതിജീവനത്തിനായി അടിയന്തര സഹായം നൽകണമെന്നാണ് പഞ്ചായത്ത് ഭരണസമിതി നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.
വി. കുഞ്ഞികൃഷ്ണൻ എംഎൽഎ, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തകപ്പള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലീന വില്യം, ലളിത ബാബു, പഞ്ചായത്തംഗങ്ങളായ ടി.പി. ചന്ദ്രൻ, പ്രിൻസ് വെള്ളക്കട, കോൺഗ്രസ് നേതാക്കളായ ആലയിൽ ബാലകൃഷ്ണൻ, മഹേഷ് കുന്നുമ്മൽ, മനോജ് വടക്കേൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Kannur
ചപ്പാരപ്പടവ്: തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തന ഉദ്ഘാടനവും നാടൻപാട്ട് ശിൽപശാലയും ചപ്പാരപ്പടവ് എഎൽപി സ്കൂളിൽ നടത്തി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നസീറ അധ്യക്ഷത വഹിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.പി. സുനിൽകുമാർ മുഖ്യഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ. മനോജ് പ്രവർത്തന കലണ്ടർ പ്രകാശനം ചെയ്തു. ഐ. ആശാലക്ഷ്മി, പി.എം. അബ്ദുൾലത്തീഫ്, കെ.കെ. ശ്രീരാജ്, മുഖ്യാധ്യാപിക പി.പി. സായിദ, കെ.വി. മെസ്മർ എന്നിവർ പ്രസംഗിച്ചു. നാടൻ പാട്ട് കലാകാരൻ എം. ബാലകൃഷ്ണൻ, എം.ബി. ആവണി എന്നിവർ ശിൽപശാലയ്ക്ക് നേതൃത്വം നൽകി.
Kannur
ആലക്കോട്: ഉദയഗിരിയിലെ വോൾട്ടേജ് ക്ഷാമത്തിനും വൈദ്യുതി ലഭ്യതക്കുറവിനും പരിഹാരം കാണാൻ കാർത്തികപുരം കേന്ദ്രമാക്കി 110 കെവി സബ്സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകി. കാർത്തികപുരത്ത് സബ്സ്റ്റേഷൻ സ്ഥാപിച്ചാൽ ഉദയഗിരി പഞ്ചായത്തിലെ വൈദ്യുതി ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ആവശ്യമായ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് സബ്സ്റ്റേഷൻ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി നിവേദക സംഘം അറിയിച്ചു.
സജീവ് ജോസഫ് എംഎൽഎ, ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ, വൈസ് പ്രസിഡന്റ് എൻ.എൻ. പ്രസന്നകുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട്, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ തോമസ് വക്കത്താനം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയിച്ചൻ പള്ളിയാലിൽ എന്നിവരാണു മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.
Kannur
ഒടുവള്ളി: ചപ്പാരപ്പടവ് പഞ്ചായത്ത് ഒടുവള്ളി ടൗണിനെ ബീക്കൺ ടൗണായി തെരഞ്ഞെടുത്തു കൊണ്ട് സംഘാടകസമിതിയോഗവും ബേയ്സ് ലൈൻ സർവേയും നടത്തി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു.
ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ സുജിന പദ്ധതി വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. ഗോപി, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ, പി. പ്രേമലത, പ്രമീള രാജൻ, വില്ലേജ് ഓഫിസർ രാജേഷ്, എച്ച്ഐ സജിത്ത്, അസിസ്റ്റന്റ് സെക്രട്ടറി അജയകുമാർ, പഞ്ചായത്ത് അംഗം പി.പി. സുഭാഷ് എന്നിവർ പ്രസംഗിച്ചു.
Kannur
ആലക്കോട്: തളിപ്പറമ്പ് നോർത്ത് സബ് ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി അഞ്ചാം തവണയും മണക്കടവ് ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. മാങ്ങാട്ടുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സീനിയർ ബോയ്സ്, സീനിയർ ഗേൾസ്, ജൂനിയർ ഗേൾസ്, സബ് ജൂനിയർ ഗേൾസ് വിഭാഗങ്ങളിൽ ശ്രീപുരം ഒന്നാം സ്ഥാനം നേടി. ജൂനിയർ ബോയ്സ് വിഭാഗത്തിൽ രണ്ടാംസ്ഥാനവും സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജില്ലാ സ്കൂൾ കബഡി ചാമ്പ്യൻഷിപ്പിനായി ശ്രീപുരം സ്കൂളിലെ 35 താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ഈമാസം 11, 12 തീയതികളിൽ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലാണ് ജില്ലാ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
Kannur
ഇരിട്ടി: 41.5 ലക്ഷം രൂപ ചെലവഴിച്ച് കലുങ്ക് പുനർനിർമിച്ചിട്ടും മാടത്തിൽ-കീഴ്പള്ളി റോഡിൽ അത്തിക്കലിലെ അപകടഭീഷണിക്ക് പരിഹാരമാകുന്നില്ല. കലുങ്കിന്റെ സ്ലാബും നിലവിലെ റോഡും ചേരുന്ന ഭാഗത്ത് റോഡ് താഴ്ന്ന് വലിയതിട്ട് രൂപപ്പെട്ടതാണ് അപകടക്കെണിയാകുന്നത്. ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടത്തിലാകുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. കലുങ്ക് പുനർനിർമാണത്തിനു ശേഷം റോഡിന്റെ ഉപരിതലം ഉയർത്തി നിലവിലെ റോഡുമായി ശരിയായ നിലയിൽ ബന്ധിപ്പിക്കാത്തതാണ് പ്രശ്നത്തിനു കാരണം. ജിഎസ്ബി ഉൾപ്പെടെയുള്ള അടിത്തറ ആവശ്യമായ രീതിയിൽ ഒരുക്കാതെ ഉപരിതലം കോൺക്രീറ്റ് ചെയ്തതും താഴ്ചയ്ക്ക് കാരണമായിട്ടുണ്ട്. രാത്രികാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
നടവഴിയും കാണാതായി
റോഡിൽനിന്ന് താഴെയുള്ള വീടുകളിലേക്കും പ്രദേശത്തേക്കും പോകാൻ വർഷങ്ങളായി നാട്ടുകാർ ഉപയോഗിച്ചിരുന്ന നടവഴിയും കലുങ്ക് പുനർനിർമാണത്തിനിടെ ഇല്ലാതായി. ഇതോടെ നാട്ടുകാർ സ്വന്തം നിലയിൽ മണ്ണും മറ്റും ഉപയോഗിച്ച് താത്കാലിക നടവഴി ഒരുക്കുകയാണ്. പഴയ നടവഴിയുടെ അവശിഷ്ടങ്ങളും നിർമാണത്തിനായി നീക്കിയ മണ്ണും കലുങ്കിനോടു ചേർന്ന ഭാഗത്ത് മാറ്റാതെ കിടക്കുകന്നുണ്ട്. നിർമാണം പൂർത്തിയായിട്ടും നിർമാണാവശിഷ്ടങ്ങൾ റോഡരികിൽ തന്നെയാണുള്ളത്. മഴ പെയ്താൽ ഇവ സമീപത്തെ നീരൊഴുക്കിലേക്കും റോഡിലേക്കും ഒഴുകിയെത്താനുള്ള സാധ്യതയുമുണ്ട്.
സംരക്ഷണഭിത്തി പാതിവഴിയിൽ
കഴിഞ്ഞ വർഷം ജൂലൈ 24നുണ്ടായ ശക്തമായ മഴയിൽ അത്തിക്കലിലെ കലുങ്കിന്റെ സംരക്ഷണഭിത്തിയും സമീപത്തെ വാടക ക്വാർട്ടേഴ്സിന്റെ സംരക്ഷണഭിത്തിയും തോട്ടിലേക്ക് ഇടിഞ്ഞിരുന്നു. അപകടഭീഷണിയെ തുടർന്ന് ക്വാർട്ടേഴ്സിലെ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കലുങ്കിന്റെയും സംരക്ഷണഭിത്തിയുടെയും പുനർനിർമാണ നടപടികൾക്കായി പൊതുമരാമത്ത് വകുപ്പിന്റ നോൺ പ്ലാൻ ഫണ്ടിൽനിന്ന് 41.5 ലക്ഷം രൂപ അനുവദിച്ചത്. ഇടിഞ്ഞ സംരക്ഷണഭിത്തി ഇതുവരെയും പൂർണയും പുനർനിർമിച്ചിട്ടില്ല.
റോഡിൽ രൂപപ്പെട്ട തിട്ട് അടിയന്തരമായി നികത്തി വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയുന്ന വിധത്തിൽ റോഡിന്റെ ഉപരിതലം പുനഃക്രമീകരിക്കണമെന്നും നടവഴി പുനർനിർമിച്ച് നിർമാണാവശിഷ്ടങ്ങൾ നീക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.അതേസമയം ഭൂമിയുടെ പ്രത്യേകത മൂലമാണ് റോഡ് അമർന്ന് തിട്ട് ഉണ്ടായതെന്നാണ് കരാറുകാരനായ വി.ഡി. മത്തായി പറയുന്നത്. മിക്സിംഗ് റീടാറിംഗ് നടത്തി പ്രശ്നം പരിഹരിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്ഥലത്തിന്റെ ഇരുവശവും നെൽവയലാണ്. സാധാരണയായി കലുങ്കിന്റെ ഇരുവശത്തും 1.5 മീറ്ററോളം മണ്ണ് മാറ്റിയാൽ മതിയാകുമ്പോൾ ഇവിടെ നിർമാണത്തിനിടെ ആറു മീറ്ററോളം ഭാഗം ഇടിഞ്ഞ് മണ്ണുമാന്തിയന്ത്രം ഉൾപ്പെടെ തോട്ടിലേക്ക് വീണിരുന്നു.
മണ്ണും ജിഎസ്ബിയും ഉപയോഗിച്ച് നിറച്ചിരുന്നെങ്കിലും വീണ്ടും താഴ്ന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നും കരാറുകാരൻ വ്യക്തമാക്കി.
Kannur
കണ്ണൂർ: കണ്ണൂർ താലൂക്ക് പരിധിയിലെ റവന്യൂ റിക്കവറി നടപടികൾ സ്വീകരിച്ച കേസുകൾ ഉൾപ്പെടുത്തി 23, 24, 25 തീയതികളിലായി ബാങ്ക് ലോൺ അദാലത്ത് നടത്തുന്നു.
കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശേരി, കല്യാശേരി, മാട്ടൂൽ വില്ലേജുകൾ 23 ന് കണ്ണപുരം സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലും വലിയന്നൂർ, കാഞ്ഞിരോട്, മക്രേരി, അഞ്ചരക്കണ്ടി, ഇരിവേരി, ചേലോറ, എടക്കാട്, ചെമ്പിലോട്, കടമ്പൂർ, മാവിലായി, മുഴപ്പിലങ്ങാട് വില്ലേജുകൾ 24ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം, ചാലയിലും, കണ്ണൂർ 1, കണ്ണൂർ 2, പുഴാതി, പള്ളിക്കുന്ന്, ചിറക്കൽ, വളപട്ടണം, അഴീക്കോട് നോർത്ത്, അഴീക്കോട് സൗത്ത്, കണ്ണാടിപ്പറമ്പ്, നാറാത്ത്, എളയാവൂർ, മുണ്ടേരി വില്ലേജുകൾ 25 ന് കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലും അദാലത്ത് നടത്തും.
Kannur
ഉളിക്കൽ: ഉളിക്കൽ ബസ്സ്റ്റാൻഡും പരിസരവും സാമൂഹിക വിരുദ്ധരുടെയും മദ്യപസംഘങ്ങളുടെയും താവളമാകുന്നതായി പരാതി. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ബസ്സ്റ്റാൻഡ് പരിസരത്ത് മദ്യപസംഘങ്ങൾ തമ്പടിക്കുന്നത് യാത്രക്കാരെയും വ്യാപാരികളെയും നാട്ടുകാരെയും ദുരിതത്തിലാക്കുന്നു.
ബസ്സ്റ്റാൻഡിനു പിൻവശത്ത് പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റിൽനിന്ന് മദ്യം വാങ്ങുന്ന സംഘങ്ങളാണ് സ്റ്റാൻഡ് പരിസരത്ത് തമ്പടിച്ച് മദ്യപിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മദ്യപാനത്തിനുശേഷം വാക്കുതർക്കവും ഏറ്റുമുട്ടലും പതിവായതോടെ ബസ് സ്റ്റാൻഡ് പരിസരം ഭീതിയിലായി. കഴിഞ്ഞ ദിവസവും മദ്യപസംഘങ്ങൾ തമ്മിൽ രൂക്ഷമായ സംഘർഷമുണ്ടായി. ആളുകൾ നോക്കിനിൽക്കെ പരസ്പരം അക്രമം അഴിച്ചുവിട്ടതോടെ യാത്രക്കാരും പ്രദേശവാസികളും ഭീതിയിലായി.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരെ ശല്യപ്പെടുത്തുന്നതും അസഭ്യവർഷവും നടത്തുന്നതായും പരാതിയുണ്ട്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉളിക്കൽ പൊലിസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ടെങ്കിലും താത്കാലിക നടപടികളിൽ ഒതുങ്ങുന്നതായി നാട്ടുകാർ പറയുന്നു. മുമ്പ് ബസ് സ്റ്റാൻഡിൽ പൊലിസിനെ പോലും മദ്യപാനി ആക്രമിച്ചിരുന്നു. ആക്രമണത്തിൽ എസ്ഐക്ക് പരിക്കേറ്റിരുന്നു. രാത്രികാലങ്ങളിൽ ബസ് സ്റ്റാൻഡ് പരിസരത്ത് പൊലിസ് സാന്നിധ്യം ശക്തമാക്കണമെന്നും സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ഏർപ്പെടുത്തണമെന്നും അക്രമികൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
“ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട്ലെറ്റിനോടനുബന്ധിച്ച് ഉണ്ടാകുന്ന സാമൂഹ്യവിരുദ്ധരുടെ അതിക്രമങ്ങൾ പൊതുജനങ്ങൾ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ പൊലിസിന്റെ ശക്തമായ ഇടപെടൽ നടത്തുന്നതിന് ആവശ്യമായ നടപടികൾ പഞ്ചായത്ത് സ്വീകരിച്ചു കഴിഞ്ഞു. പൊലിസുമായി ചർച്ചചെയ്ത് സാധിക്കുമെങ്കിൽ ബസ് സ്റ്റാൻഡിൽ മുഴുവൻ സമയ പൊലീസ് പോസ്റ്റ് സ്ഥാപിക്കുന്നതു ഉൾപ്പെടെ നടപടികൾ പഞ്ചായത്ത് ആലോചിച്ചു വരികയാണ് .”
-ഷിജി സണ്ണി (ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്)
“ബസ് സ്റ്റാൻഡ് പരിസരത്തെ ബിവറേജസ് ഔട്ട്ലെറ്റിന്റെ പ്രവർത്തനം കാരണം സാധാരണക്കാർക്കും വ്യാപാരികൾക്കും സ്വൈരമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. മദ്യപസംഘങ്ങളുടെ അക്രമവും വഴക്കും കാരണം നാട്ടുകാർ ഭയന്നാണ് കഴിയുന്നത്. നിരവധി തവണ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. ശക്തമായ പൊലിസ് പട്രോളിംഗും കുറ്റക്കാർക്കെതിരെ കർശന നടപടിയും ഉണ്ടായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകും.”
-എബിൻ കുര്യാക്കോസ് കുമ്പുക്കൽ (പഞ്ചായത്തംഗം)-
Kannur
കണിച്ചാർ: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കണിച്ചാർ പഞ്ചായത്തിലെ ചാണപ്പാറ മിനി സ്റ്റേഡിയം നവീകരണത്തിനൊരുങ്ങുന്നു. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ സ്റ്റേഡിയത്തെ ടർഫ് മാതൃകയിൽ നിലവാരമുള്ള കായികവേദിയാക്കി മാറ്റുമെന്ന് പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.
ആദ്യഘട്ട നവീകരണത്തിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
മൂന്നു വർഷത്തിനകം സ്റ്റേഡിയത്തെ മലയോര കായികമേഖലയക്ക് പുത്തൻ പ്രതീക്ഷ നൽകുന്ന രീതിയിൽ വളർത്തിയെടുക്കുമെന്നും പഞ്ചായത്തധികൃതർ പറഞ്ഞു. നിലവിൽ സ്റ്റേഡിയത്തിന്റെ നവീകരണത്തിനാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. പഞ്ചായത്ത് ഭാരവാഹികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേരിട്ടെത്തി സ്റ്റേഡിയത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി.
Kannur
ഇരിട്ടി: നഗരസഭയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലാപ്ടോപ്പും സൗണ്ട് സിസ്റ്റവും കൈമാറുന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ വി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ. സോയ അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി10 ലക്ഷം രൂപ ചെലവിലാണ് ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സൗണ്ട് സിസ്റ്റം, ലാപ്ടോപ്പ്, ഉളിയിൽ ഗവ. യുപി സ്കൂളിന് ലാപ് ടോപ്പ് എന്നിവ വിതരണം ചെയ്തത്.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. രാജൻ കൗൺസിലർമാരായ സി.എം. രമ്യ, സി. രജീഷ്, പി. സീനത്ത്, വി. രാജീവൻ, ഷബ്നാസ് അഷ്റഫ്, കെ. അനിത, സെക്രട്ടറി ഇൻ ചാർജ് എൻ. രമേശ്കുമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മൻസൂർ കിണാകൂൽ എന്നിവർ പ്രസംഗിച്ചു.
Kannur
ഇരിട്ടി: പുഷ്പാരം ഐടിഐയിൽ പുതിയ ബാച്ചിന്റെ പ്രവേശനോത്സവവും ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു. സിഎസ്ടി കോൺഗ്രിഗേഷൻ കോഴിക്കോട് വികാർ പ്രൊവിൻഷ്യൽ ഫാ. ജിനോ പെരിഞ്ചേരിൽ സിഎസ്ടി ഉദ്ഘാടനം ചെയ്തു. ഗവ. ഐടിഐ പടിയൂർ റിട്ട. പ്രിൻസിപ്പൽ നാരായണൻ കുഞ്ഞിക്കണ്ണോത്ത് അധ്യക്ഷത വഹിച്ചു. പുഷ്പാരം ഐടിഐ പ്രിൻസിപ്പൽ ഫാ. ജോയ്സൺ കണ്ടത്തിക്കുടിയിൽ സിഎസ്ടി, ഇലക്ട്രീഷ്യൻ ട്രെയിനി റോയൽ റോയ്, പുഷ്പാരം ആശ്രമം പ്രൊക്യുറേറ്റർ ഫാ. ജോർജ് മുള്ളുകോട്ടിക്കൽ സിഎസ്ടി, ഇലക്ട്രീഷ്യൻ ഇൻസ്ട്രക്ടർ കെ. ദിവ്യ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പുതിയ വിദ്യാർഥികൾക്കായി ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു.
Kannur
കണ്ണൂർ: കുറ്റകൃത്യങ്ങളുടെ ഇരകളുടെയും അതിജീവിതരുടെയും ക്ഷേമത്തിന് പ്രവർത്തിക്കുന്ന സംഘടനയായ വിശ്വാസ് ഇന്ത്യയുടെ കണ്ണൂർ ചാപ്റ്റർ രൂപീകരിച്ചു. കണ്ണൂർ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു. വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറലും മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനുമായ അഡ്വ. പി. പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് കളക്ടർ സ്വാതി, മുൻ ഡപ്യൂട്ടി ലേബർ കമ്മിഷണർ പി.സി. വിജയരാജൻ, എം. വിനോദ് കുമാർ, സി.വി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
വിദ്യാർഥികൾക്കുള്ള സുരക്ഷ, അതിഥി തൊഴിലാളികൾക്കുള്ള നിയമാവബോധ സെമിനാറുകൾ തുടങ്ങിയ പരിപാടികൾ നടത്തുവാൻ തീരുമാനിച്ചു.ജില്ലാ കളക്ടർ പി. വിഷ്ണുരാജ് -പ്രസിഡന്റ്, പി.സി. വിജയരാജൻ, അഡ്വ ടി.വി.പി. തസ്ലിന-വൈസ് പ്രസിഡന്റുമാർ, എം. വിനോദ് കുമാർ- സെക്രട്ടറി, സി. വിജയചന്ദ്രൻ- ട്രഷറർ, അഡ്വ. ടി.പി. ജെൽന, കെ.പി.ടി. ജലീൽ -ജോയിന്റ് സെക്രട്ടറിമാർ എന്നിവരാണ് ഭാരവാഹികൾ.
Kannur
കൊട്ടിയൂർ: കൊട്ടിയൂർ വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന നീക്കത്തിൽ പ്രതിഷേധിച്ച് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ജനകീയ മാർച്ചും ധർണയും സംഘടിപ്പിച്ചു. കൊട്ടിയൂർ ടൗണിൽ അഖിലേന്ത്യാ കിസാൻ കൗൺസിലിൽ അംഗം കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം പേരാവൂർ ഏരിയാ സെക്രട്ടറി കെ.പി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. ജോസഫ്, സിപിഎം ജില്ലാകമ്മിറ്റിയംഗം എം. രാജൻ, വി.ജി. പദ്മനാഭൻ, കെ. ശശീന്ദ്രൻ, ഒ.എം. കുര്യാച്ചൻ, ശൈലജ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇരിട്ടി: ഇഎസ്എ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് എഐകെഎസ് ആറളം വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ കർഷകസംഘം കണ്ണൂർ ജില്ലാ സെക്രട്ടറി എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്തു. എഐകെഎസ് നേതാവ് ഇ.പി. രമേശൻ അധ്യക്ഷത വഹിച്ചു.
ജനവാസ മേഖലകളും കൃഷിയിടങ്ങളും പുനരധിവാസ മേഖലയും ഒഴിവാക്കി വനഭൂമി മാത്രം ഉൾപ്പെടുത്തി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. എൻ.ടി. റോസമ്മ, പി. റോസ, എ.ഡി. ബിജു, കെ. ജനാർദനൻ, കെ.എൻ. രാജീവൻ, എബ്രഹാം, കെ.എ. ദാസൻ , കെ.വി. കുഞ്ഞിക്കണ്ണൻ, എൻ. അശോകൻ എന്നിവർ പ്രസംഗിച്ചു.
Kannur
കണ്ണൂർ: കണ്ണൂർ സർവകലാശാല മലയാള വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ,വസ്തുതകളിലോ സാഹചര്യങ്ങളിലോ മാറ്റമൊന്നുമുണ്ടാകാതിരുന്നിട്ടും സർവകലാശാല മുൻ നിലപാട് മാറ്റുന്നത് വലതുരാഷ്ട്രീയ സമ്മർദത്തിനു വഴങ്ങിയെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേർസ് കളക്റ്റീവ് (കെയുടിസി).
നിയമനത്തിനെതിരായുള്ള തടസവാദങ്ങളൊന്നും നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രിയാവർഗീസിന്റെ നിയമനം. ഇക്കാര്യത്തിൽ നീതിയുക്തവും നിഷ്പക്ഷവുമായ സമീപനം ഉറപ്പുവരുത്തണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി ടിച്ചേഴ്സ് സമീപനം കളക്ടീവ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് സംഘടന വൈസ് ചാൻസലർക്ക് കത്തുംനൽകി.
Kannur
പയ്യന്നൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കാങ്കോല്‍ ടൗണിലെ ആകാശ് എന്റര്‍പ്രൈസസ് ഫര്‍ണിച്ചര്‍ ഷോപ്പുടമ സ്വാമിമുക്കിലെ കെ. സതീശനാണ് (56) മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് കാങ്കോലിൽനിന്ന് സ്വാമിമുക്കിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ എതിരേവന്ന മറ്റൊരു ബൈക്കുമായി ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സിപിഎം ആലപ്പടമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. ഇന്ന് 8.15ന് കാങ്കോൽ, ഒന്‍പതിന് ഏറ്റുകുടുക്ക കൃഷ്ണപിള്ള സ്മാരക മന്ദിരം, 9.30ന് കക്കിരിയാട് പൊതുജന വായനശാല എന്നിവിടങ്ങളിലും തുടര്‍ന്ന് സ്വാമിമുക്കിലെ വീട്ടിലും പൊതുദര്‍ശനത്തിനു വച്ച ശേഷം 10.30 ന് പുല്ലാമണ്ണി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: ശ്രീവിദ്യ (അധ്യാപിക, വലിയചാല്‍ ഗവ. എല്‍പി സ്കൂൾ). മക്കൾ: അനശ്വര (എംബിബിഎസ് വിദ്യാര്‍ഥിനി, റഷ്യ), ആകാശ് (ബിബിഎ വിദ്യാര്‍ഥി, ബംഗളൂരു). സഹോദരങ്ങൾ: സതീദേവി (കുറുവേലി), പൂമണി (കുറുക്കൂട്ടി), ഗീത (കുണ്ടുവാടി), അനിത കുമാരി (അധ്യാപിക, കൊഴുമ്മല്‍ ഗവ. എല്‍പി സ്കൂൾ).
Kannur
ഇരിട്ടി: ഗജമുക്തി തുടർദൗത്യത്തിന്റെ ഭാഗമായി ആറളം ഫാമിലെ വയനാടൻ വനമേഖലയിൽ തമ്പടിച്ചിരുന്ന കൊമ്പനാനയെ വനപാലക സംഘം ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി.
ഹെലിപ്പാട്-താളിപ്പാറ-കോട്ടപ്പാറ വഴിയാണ് കൊന്പനെ കാട്ടിലേക്ക് തുരത്തിയത്. ഉച്ചയ്ക്കുശേഷം കോട്ടപ്പാറ മേഖലയിൽ തമ്പടിച്ചിരുന്ന മൂന്ന് പിടിയാനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്താൻ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും ആനകൾ പ്രദേശത്തുനിന്ന് നീങ്ങാൻ തയാറായില്ല.
ആനകൾ ഫെൻസിംഗ് കടക്കാതെ കോട്ടപ്പാറ മേഖലയിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടെ കാലാവസ്ഥ പ്രതികൂലമായതോടെ തുരത്തൽ ദൗത്യം താത്കാലികമായി നിർത്തിവച്ചു. കാലാവസ്ഥ അനുകൂലമാകുന്പോൾ ദൗത്യം തുടരുമെന്ന് വനപാലകസംഘം അറിയിച്ചു.
കൊട്ടിയൂർ റേഞ്ച് ഓഫീസർ നിധിൻ രാജ്, കണ്ണൂർ റാപിഡ് റെസ്പോൺസ് ടീം (ആർആർടി), ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിലായിന്നു തുരത്തിൽ ദൗത്യം. കണ്ണൂർ ആർആർടി, മണത്തണ, ഇരിട്ടി, കീഴ്പ്പള്ളി, ആറളം സ്റ്റേഷനുകളിലെ വനപാലകരും വാച്ചർമാരും ദൗത്യത്തിൽ പങ്കെടുത്തു.
Kannur
ഉളിക്കൽ: വിപണിയിൽ റബർ വില താഴുമ്പോൾ കർഷകരെ സഹായിക്കാൻ കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ച 250 രൂപാ അടിസ്ഥാന വിലയിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നെല്ലിക്കാംപൊയിലിൽ ചേർന്ന റബർ കർഷക സമ്മേളനം ആവശ്യപ്പെട്ടു. റബറിന് 300 രൂപ അടിസ്ഥാന വിലയായി നിശ്ചയിക്കണം എന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നെല്ലിക്കാംപൊയിൽ റബർ ഉത്പാദക സംഘം പ്രസിഡന്റ് ടോമി വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ശ്രീകണ്ഠപുരം ഡപ്യൂട്ടി ആർപിസി തോമസ് സഖറിയാസ്, ഫീൽഡ് ഓഫീസർ സുൽത്താന, ബിജു കാഞ്ഞിരത്താം കുന്നേൽ, ഗർവ്വാസീസ് വലിയ കുളത്തിൽ എന്നിവർ പ്രസംഗിച്ചു.
Kannur
കണ്ണൂർ: ഓഗസ്റ്റ് 25ന് തുടങ്ങിയ ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാ തല സമാപന സമ്മേളനം കണ്ണൂർ ജില്ലാ ആശുപത്രിയിൽ ടി.ഒ. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ എൻസിഡി നോഡൽ ഓഫിസർ ഡോ. സി.പി. ബിജോയ് അധ്യക്ഷത വഹിച്ചു.
25 മുതൽ എട്ടു വരെയാണ് ദേശീയ നേത്രദാന പക്ഷാചരണം. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി. അബൂബക്കർ നേത്രദാന പ്രതിജ്ഞ ചൊല്ലി കൊടുത്തു. അഖില കേരള മാരാർ ക്ഷേമ സമിതി പള്ളിക്കുന്ന് യൂണിറ്റിന്റെ നേത്രദാന സമ്മത പത്രം സമിതി വൈസ് പ്രസിഡന്റ് രാധാകൃഷ്ണനിൽ നിന്ന് ടി.ഒ. മോഹനൻ എംഎൽഎ ഏറ്റുവാങ്ങി. അതോടൊപ്പം ജില്ലാ ആശുപത്രിയിലെ അമ്പത് ജീവനക്കാരുടെ നേത്രദാന സമ്മത പത്രം സ്റ്റാഫ് സെക്രട്ടറി കെ.സി. സെമിലി എംഎൽഎ യ്ക്ക് കൈമാറി.
Kannur
മട്ടന്നൂർ: മട്ടന്നൂർ മുനിസിപാലിറ്റിയിലെ ഉരുവച്ചാൽ വാർഡിൽ 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. യുഡിഎഫ് സ്ഥാനാർഥി ലത്തീഫ് പഴശിയാണ് ആദ്യദിവസം ആദ്യപത്രിക സമർപ്പിച്ചത്. ഇന്നലെ മറ്റാരും പത്രിക സമർപ്പിച്ചിട്ടില്ല. ഉപവാരണധികാരിയായ മുനിസിപ്പൽ അസിസ്റ്റന്റ് എൻജിനിയർ മുന്‍പാകെ ഒരു സെറ്റ് പത്രികയാണ് ലത്തീഫ് സമർപ്പിച്ചത്.
ഈ മാസം പത്ത് വരെയാണ് പത്രിക സ്വീകരിക്കുക. 11ന് സൂക്ഷ്മപരിശോധന നടക്കും. 14 നാണ് സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. 28ന് രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. 29 ന് രാവിലെ 10നു വോട്ടെണ്ണൽ ആരംഭിക്കും. വാർഡ് കൗൺസിലറായിരുന്ന സിപിഎമ്മിലെ കെ.കെ. അഭിമന്യു മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് സംജാദമായത്. സംസ്ഥാനത്ത് ഏറ്റവും ഒടുവിലായി രൂപീകരിച്ച മുനിസിപാലിറ്റിയായതിനാൽ മറ്റു തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മട്ടന്നൂർ ഉൾപ്പട്ടിരുന്നില്ല. നിലവിലെ ഭരണ സമിതിയുടെ കാലാവധി അടുത്ത സെപ്റ്റംബറിലാണ് പൂർത്തിയാവുക.
Kannur
ഉളിക്കൽ: നെല്ലിക്കാംപൊയിൽ ആർക്കി എപ്പിസ്കോപ്പൽ ഫൊറോന ദേവാലയത്തിൽ മാതൃസംഗമവും സമ്പൂർണ മാതൃവേദി പ്രഖ്യാപനവും നടത്തി. മാതൃവേദി രൂപത ഡയറക്ടർ ഫാ. ജോബി കോവാട്ട് ഉദ്ഘാടനം ചെയ്തു. നെല്ലിക്കാംപൊയിൽ മേഖല -യൂണിറ്റ് മാതൃവേദി പ്രസിഡന്റ് ജയമോൾ പുതിയകുളങ്ങര അധ്യക്ഷത വഹിച്ചു. തുടർന്ന് ബോധവത്കരണ ക്ലാസ്, വിശുദ്ധ കുർബാന, കാഴ്ചസമർപ്പണം, അംഗത്വ സ്വീകരണം, അംഗത്വ നവീകരണം മാതൃവേദി ഗാനാലാപനവും എന്നിവ നടന്നു. ഫൊറോന വികാരി ഫാ. മാത്യു മുളയോലിൽ, മാതൃവേദി ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുപ്പള്ളി, അനിമേറ്റർ സിസ്റ്റർ ജോബി മരിയ സിഎംസി എന്നിവർ പ്രസംഗിച്ചു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.
Kannur
കണ്ണൂർ: മാങ്ങാട്ടുപറമ്പിലെ ഇ.കെ. നായനാർ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ അടിയന്തിര ആവശ്യങ്ങൾക്കായി ജില്ലാ പഞ്ചായത്ത് 91 ലക്ഷംരൂപ വകയിരുത്തി. ആശുപത്രിയുടെ നടത്തിപ്പ് ചുമതല ജില്ലാപഞ്ചായത്തിന് കൈമാറി സർക്കാർ ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നാലു പ്രോജക്ടുകളിലൂടെ മരുന്നുകൾ, അടിയന്തര അറ്റകുറ്റപ്പണികൾ, ദൈനംദിന ചെലവുകൾ എന്നിവയ്ക്കായാണ് തുക വകയിരുത്തിയത്. ആശുപത്രി ഏറ്റെടുക്കുന്നതിനുള്ള സന്നദ്ധതതേടി ആരോഗ്യവകുപ്പ് നേരത്തെ ജില്ലാ പഞ്ചായത്തിന് കത്തയച്ചിരുന്നു.
ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക സർക്കാർ അനുവദിക്കുകയാണെങ്കിൽ ഏറ്റെടുക്കാമെന്ന് ജില്ലാ പഞ്ചായത്ത് മറുപടി നൽകിയതുപ്രകാരമാണ് ആശുപത്രി ജില്ലാ പഞ്ചായത്തിന് കൈമാറിക്കൊണ്ട് സർക്കാർ സർക്കാർ ഉത്തരവായത്.
ഇതുപ്രകാരം നിലവിൽ കളക്ടർ ചെയർപേഴ്സണായ ആശുപത്രി വികസന സമിതി(എച്ച്ഡിസി)ക്ക് പകരം പുതിയ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച് എം സി) രൂപീകരിക്കാനും ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ്കുര്യനാണ് പുതിയ എച്ച് എംസി ചെയർപേഴ്സൺ. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. രവീന്ദ്രൻ വൈസ്ചെയർപേഴ്സണാകും.
ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി ഷബ്ന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. പ്രദീപൻ, അംഗങ്ങളായ പി.വി ജയശ്രീ, ടി.ഷിമ, ജോജി വർഗീസ്, ആന്തൂർ മുനിസിപ്പൽ കൗൺസിലർ കെ.പി. മോഹനൻ, ആശുപത്രി സൂപ്രണ്ട് ഡോ. അനീറ്റ ജയിംസ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർടി പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് എച്ച് എം സി രൂപീകരിച്ചത്.
സമിതിയുടെ ആദ്യയോഗം 17ന് ഉച്ച കഴിഞ്ഞ് രണ്ടിന് ചേരും. ജില്ലാ പഞ്ചായത്തിന് കീഴിലെ സയൻസ് പാർക്ക് ഡയറക്ടറുടെ കാലാവധി അവസാനിച്ചതിനാൽ പുതിയ ആളെ നിയമിക്കുന്നതിനുള്ള നടപടിക്രമം ആരംഭിക്കാനും യോഗം നിർദേശിച്ചു.2026-27 പദ്ധതിയിലെ വാർഷിക പദ്ധതി ധനകാര്യകമ്മിഷൻ ഗ്രാന്റ് ഉൾപ്പെടുത്തി പരിഷ്കരിക്കുന്നതിനും ജില്ലയിലെ 85 റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 15 കോടിരൂപ അനുവദിക്കാനും ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.
Kannur
കണ്ണൂർ: കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് ടി.ഒ. മോഹനൻ എംഎൽഎ. ജില്ലാ ആശുപത്രിയുടെ നിലവിലുള്ള സൗകര്യങ്ങള്‍, പരിമിതികള്‍, ഭാവി വികസന പദ്ധതികള്‍ എന്നിവ അവലോകനം ചെയ്യുന്നതിനായി ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ആരോഗ്യ മന്ത്രി താമസിയാതെ ജില്ലാ ആശുപത്രി സന്ദര്‍ശിക്കും.
നിലവില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ജില്ലാ ആശുപത്രി നേരിടുന്ന പ്രധാന പ്രശ്നമാണ് സ്ഥല പരിമിതി. പാർക്കിംഗിനും മറ്റും സ്ഥലം ഇനിയും ആവശ്യമാണ്. ഇതു കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ജില്ലാ ആശുപത്രിയുടെ വികസനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്നും എംഎൽഎ പറഞ്ഞു.
ട്രോമകെയര്‍ സംവിധാനത്തിന്റെ വിപുലീകരണം തുടങ്ങിയവ ജില്ലാ ആശുപത്രിയുടെ ലക്ഷ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷബ്ന, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ സി.അബൂബക്കര്‍, ആര്‍സിഎച്ച് ഡിഎംഒ ജി.അശ്വിന്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഷാജ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫ്രിന് സുരേന്ദ്രന്, ആര്‍എംഒ ഡോ. സുമിന്മോഹന് എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികള്‍, എച്ച്എംസി അംഗങ്ങള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവരില്‍ നിന്നും യോഗം അഭിപ്രായങ്ങള്‍ തേടി. ആശുപത്രിയുടെ വികസനത്തിനായി വിശദമായ രൂപരേഖയുണ്ടാക്കാനും യോഗം തീരുമാനിച്ചു.
Kannur
കണ്ണൂർ: ദേശീയപാതയിലൂടെ അപകടരഹിത സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ ജില്ലാ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ജില്ലാ കളക്ടർ ചെയർപേഴ്സണായും ജില്ലാ പോലീസ് മേധാവി കൺവീനറുമായുള്ള ഡിസ്ട്രിക്ട് ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴാസാണ് രൂപീകരിച്ചത്. എഡിഎം, നാഷണല്‍ ഹൈവേ പ്രോജക്ട് ഡയറക്ടര്‍, എക്സിക്യൂട്ടീവ് എൻജിനീയര്‍, ആര്‍ടിഒ, എന്‍ഫോഴ്സ്മെന്റ് ആർടിഒ, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരടങ്ങിയതാണ് ടാസ്ക് ഫോഴ്സ്. തഹസില്‍ദാര്‍മാര്‍ കണ്‍വീനര്‍മാരായുള്ള താലൂക്ക്തല ടാസ്ക് ഫോഴ്സുകളും ഇതോടൊപ്പം ദേശീയ പാതയിലെ സുരക്ഷ ഉറപ്പാക്കും.
ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 66 ലെ അപകടങ്ങള്‍ ഇല്ലാതാക്കുകയും സുരക്ഷിത യാത്ര ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ ദേശീയപാതയില്‍ പരിശോധന നടത്തും. അപകടസാധ്യതകളുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയും പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. നിലവിലെ ദേശീയപാതയില്‍ ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം സൂചക ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും.
പ്രകാശ സംവിധാനത്തിന്റെ അപര്യാപ്തത തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് 13 നകം റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍ പി.വിഷ്ണുരാജ് കളക്ടറേറ്റിൽ ചേർന്ന യോഗതത്തിൽ നിർദേശം നൽകി. ദേശീയ പാത റോഡ് സുരക്ഷയുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ ടാസ്ക് ഫോഴ്സ് ഏകോപിപ്പിക്കും. ഗതാഗത സൗകര്യങ്ങള്‍, അപകട സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തല്‍, ഉടനടി പരിഹാരം കാണല്‍, വാഹന ഗതാഗതത്തിന് തടസമായുള്ള കൈയേറ്റം തടയൽ, മറ്റു തടസങ്ങള്‍ നീക്കല്‍ എന്നിവയെല്ലാം ടാസ്ക് ഫോഴ്സ് നിരീക്ഷിക്കും. രണ്ടാഴ്ചയിലൊരിക്കല്‍ ടാസ്ക് ഫോഴ്സ് യോഗം ചേർന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്യും.
കളക്ടറേറ്റിൽ ചേർന്ന ടാസ്ക്ഫോഴ്സ് രൂപീകരണ യോഗത്തിന് കളക്ടർ പി.വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് കളക്ടര്‍ എസ്.സ്വാതി, സിറ്റി പൊലിസ് കമ്മീഷണര്‍ വിജയ് ഭാരത് റെഡ്ഢി, റൂറൽ ജില്ലാ പൊലിസ് മേധാവി ഉമേഷ് ഗോയല്‍, ദേശീയപാത അഥോറിറ്റി അധികൃതര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kannur
കണ്ണൂർ: സർവകലാശാല രജിസ്ട്രാർ ജോബി കെ ജോസ് ചുമതലയൊഴിഞ്ഞു. കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ കാമ്പസിലെ സ്റ്റാറ്റിസ്റ്റിക്സ് പഠന വകുപ്പിലെ പ്രഫസറായ ഇദ്ദേഹം കഴിഞ്ഞ അഞ്ചു വർഷക്കാലമായി സർവകലാശാല രജിസ്ട്രാറായി പ്രവർത്തിച്ചു വരികയായിരുന്നു.
കണ്ണൂർ സർവകലാശാലയുടെ മുഖച്ഛായ മാറ്റിയ നിരവധി പദ്ധതികളുടെ നടത്തിപ്പ് ചുമതല വഹിച്ച ഇദ്ദേഹം രജിസ്ട്രാർക്കു പുറമെ പരീക്ഷാ കൺട്രോളർ, റിസർച്ച് ഡയറക്ടർ, എംഎംടിടിസി ഡയറക്ടർ തുടങ്ങിയ അധിക ചുമതലകളും ഈ കാലയളവിൽ വഹിച്ചിട്ടുണ്ട്.
പിഎം ഉഷ പദ്ധതിയിലൂടെ കണ്ണൂർ സർവകലാശാല100 കോടിയും കിഫ്ബി പദ്ധതിക്ക് കീഴിൽ വിവിധ പ്രോജെക്ടുകൾക്ക് അംഗീകാരം നേടിയെടുക്കാനും ഈ കാലഘട്ടത്തിൽ കഴിഞ്ഞു. നാലുവർഷ ബിരുദ പ്രോഗ്രാമുകൾ കണ്ണൂർ സർവകലാശാലയിൽ നടപ്പിലാകുന്നതിനൊപ്പം അതിന്റെ സംസ്ഥാന തലമോണിറ്ററിംഗ് സമിതിയുടെ കൺവീനറായും ജോബി കെ ജോസ് പ്രവർത്തിച്ചു. സമഗ്രമായ പരീക്ഷ നടത്തിപ്പ് സോഫ്റ്റ്വെയർ കണ്ണൂർ സർവകലാശാലയിൽ നടപ്പിലാകുന്നതിനും നേതൃത്വം നൽകി.
പരീക്ഷാ കൺട്രോളറുടെ ചുമതല വഹിക്കുമ്പോഴാണ് ഓൺലൈൻ ചോദ്യ ബാങ്ക് കണ്ണൂർ സർവകലാശാലയിൽ നടപ്പിലാകുന്നത്. മാത്തമാറ്റിക്സ് ഡിപ്പാർട്മെന്റിലെ അധ്യാപകനായ മുരളീധരന്റെ നേതൃത്വത്തിൽ കണ്ണൂർ സർവകാലശാല സ്വന്തമായി നിർമിച്ചതാണ് ഈ ചോദ്യ ബാങ്ക്.
സംസ്ഥാന ഇ-ഗവേർണൻസ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ സർവകലാശാലയ്ക്ക് ലഭിച്ചു. ആറു വിദ്യാർഥികൾ ഇദ്ദേഹത്തിന് കീഴിൽ ഗവേഷണം പൂർത്തിയാക്കി. എട്ടു പേർ ഇപ്പോൾ ഗവേഷണം ചെയ്തുവരുന്നു.40 അന്തർദേശീയ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച ഇദ്ദേഹം വിവിധ രാജ്യങ്ങളിലായി നിരവധി കോൺഫ്രൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും നിരവധി ഗവേഷണ പ്രോജക്ടുകൾ പൂർത്തീകരിക്കുകയും ചെയ്തു.
Kannur
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ പരീക്ഷ മൂല്യനിർണയ സന്പ്രദായം പരിഷ്കരിക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ ഇന്നലെ ചേർന്ന് സിൻഡിക്കേറ്റ യോഗം തീരുമാനിച്ചു. സർവകലാ ശാലയിലെ വിവിധ പഠനവകുപ്പുകൾ ഏകോപിക്കുന്നതിനായി സിൻഡിക്കറ്റ് തല കമ്മിറ്റിക്കും യോഗം രൂപം നല്കി.
കണ്ണൂർ സർവകലാശാല രജിസ്ട്രാർ പ്രഫ. ഡോ. ജോബി കെ. ജോസ് കാലാവധി പൂർത്തിയാകുന്നതിനുമുന്‍പ് പദവിയിൽനിന്നും മാറി. രജിസട്രാറുടെ ചുമതല ഫിനാൻസ് ഓഫിസർ എസ്. സുനിൽ കുമാറിനു നൽകാനും തീരുമാനിച്ചു.
സുപ്രീം കോടതിയിൽ കണ്ണൂർ സർവകലാശാലയെ പ്രതിനിധാനം ചെയ്യുന്ന അഡ്വ. സുഭാഷ്ചന്ദ്രനെ മാറ്റി അഡ്വ. പി.എസ്. സുൾഫിക്കർ അലിയെ വൈസ്ചാൻസലർ പ്രത്യേക അധികാരം ഉപയോഗിച്ച് തത്സ്ഥാനത്ത് നിയമിച്ച നടപടി സിൻഡിക്കറ്റ് അംഗീകരിച്ചു.
എൻസിസി/എൻഎസ്എസ്/ സ്പോർട്സ് എന്നിവയുമായി ബന്ധപ്പെട്ട് അതാതു സമയങ്ങളിൽ പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് സ്പെഷൽ പരീക്ഷ നടത്താനും വിവിധ വിഷയങ്ങളിൽ മേഴ്സി ചാൻസുമായി ബന്ധപ്പെട്ട് പരീക്ഷ നടത്താനും യോഗം തീരുമാനിച്ചു.
പി.എം. ഉഷ ഇനത്തിൽ വിവിധ ഫണ്ടുകൾക്ക് അംഗീകാരം നൽകി. വിവിധ കോളജുകളിലെ 11 അധ്യാപകർക് സ്ഥാനക്കയറ്റം നൽകി.
എൻഐഎ കടവത്തൂർ, സർ സയ്യിദ് കോളജ് തളിപ്പറമ്പ എന്നീ കോളജുകളിൽ പുതുതായി ജോലിയിൽ പ്രവേശിച്ച അധ്യാപകരുടെ നിയമനവും യോഗം അംഗീകരിച്ചു.
Kannur
ചെറുവത്തൂർ: മയിച്ചയിലെ പഴയ പാലത്തിന്റെ തൂണിൽ ചെറിയ വിള്ളൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ചെറുവത്തൂരിനും നീലേശ്വരത്തിനുമിടയിൽ ട്രെയിനുകൾക്ക് വേഗതാ നിയന്ത്രണം ഏർപ്പെടുത്തി. റെയിൽവേയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ സ്ഥലത്തെത്തി വിള്ളൽ അടച്ചിട്ടുണ്ട്. എന്നാൽ അടച്ച ഭാഗം ശരിയായി ഉറക്കുന്നതിനും വീണ്ടും വിള്ളൽ വീഴുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനുമായാണ് വേഗതാ നിയന്ത്രണം ഏർപ്പെടുത്തിയത്.
കാര്യങ്കോട് പുഴയ്ക്കു കുറുകെയുള്ള റെയിൽവേ പാലത്തിനു സമീപത്തുള്ള നീളം കുറഞ്ഞ പാലമാണ് മയിച്ച പാലം. ആഴ്ചകൾക്കു മുമ്പാണ് പാലത്തിന്റെ തെക്കുഭാഗത്തുള്ള തൂണിന്റെ കല്ല് മുന്നോട്ട് തള്ളിവന്ന നിലയിൽ കണ്ടെത്തിയത്. പരിശോധന നടത്തിയപ്പോഴാണ് തൂണിൽ വിള്ളലുള്ളതായി കണ്ടത്. തുടർന്നാണ് വിള്ളൽ അടച്ച് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയത്. പാലത്തിന്റെ രണ്ടു ഭാഗങ്ങളിലും അപകടാവസ്ഥ സൂചിപ്പിച്ചുള്ള ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങളിലെ നിരീക്ഷണത്തിനുശേഷം പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ഘട്ടംഘട്ടമായി ട്രെയിനുകളുടെ വേഗം വീണ്ടും കൂട്ടാനാണ് തീരുമാനം.
Kannur
തളിപ്പറമ്പ്: മലബാർ കുടിയേറ്റത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങളുടെ കഥപറയുന്ന സിനിമാറ്റിക് ഡിജിറ്റൽ ഡ്രാമ "കാനാൻ' അരങ്ങിലെത്തി. കണ്ണൂർ കമ്യൂണിക്കേഷൻസിന്റെ ബാനറിൽ തലശേരി അതിരൂപതയുടെ അനുഗ്രഹാശിസുകളോടെ ഒരുക്കിയ നാടകത്തിന്റെ ആദ്യാവതരണമാണ് തളിപ്പറന്പ് സെന്റ് മേരീസ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടന്നത്. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവഹിച്ചു.
ഒരു ജനത എപ്രകാരം ഇങ്ങനെ അതിജീവനം നടത്തി എന്നുള്ളതിന്റെ നാൾവഴിയെ വിശ്വസ്തതയോടെ തിരിച്ചറിയാനും കണ്ടെത്താനും അവർ നടത്തിയ പരിശ്രമത്തെക്കുറിച്ച് മനസിലാക്കേണ്ടതുണ്ടെന്നും അതിനാൽ തന്നെയാണ് നാടകത്തിന് കാനാൻ എന്നു പേരിട്ടതെന്നും ആർച്ച്ബിഷപ് പറഞ്ഞു. കാനാൻ എന്നത് ഓരോ വിശ്വാസിയുടെയും ഹൃദയരക്തത്തിൽ അലിഞ്ഞുചേർന്ന പദമാണ്,
അതിന്റെ അർഥം തീക്ഷ്ണത എന്നാണ്. ഈ മണ്ണ് ഒരിക്കലും ചതിക്കില്ല എന്ന് നമ്മുടെ പൂർവികരെ ദൈവം ബോധ്യപ്പെടുത്തി. ആ ബോധ്യത്തിൽ ഊന്നി അവർ നടത്തിയ ഐതിഹാസികമായ അതിജീവനത്തിന്റെ കഥയാണ് മലബാർ കുടിയേറ്റം. കുടിയേറ്റത്തിന്റെ നൂറാം വർഷത്തിലെ അതിരൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ എല്ലാ കുടിയേറ്റ കേന്ദ്രങ്ങളിലും കാനാൻ അവതരിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും ആർച്ച്ബിഷപ് പറഞ്ഞു. കണ്ണൂർ കമ്യൂണിക്കേഷൻസിന്റെ രക്ഷാധികാരി ഫാ. മാത്യു ആശാരിപറമ്പിൽ അധ്യക്ഷത വഹിച്ചു.
കേരള ചരിത്രത്തിലെ നാഴികക്കല്ലായ മലബാർ കുടിയേറ്റവുമായി ബന്ധപ്പെട്ട ചരിത്ര വിവരങ്ങൾ ആധുനിക ഡിജിറ്റിൽ സാങ്കേതിക വിദ്യയിലൂന്നി അവതരിപ്പിക്കുന്നതിനൊപ്പം വിദേശത്തേക്കുള്ള മൂന്നാം കുടിയേറ്റത്തിന്റെ വിഹ്വലതകളും സാമൂഹിക പ്രശ്നങ്ങളും നാടകം ചർച്ച ചെയ്യുന്നുണ്ട്. ദീർഘകാലം നാടകപ്രവർത്തനത്തിന്റെ അനുഭവ പശ്ചാത്തലമുള്ള കണ്ണൂർ സെബാസ്റ്റ്യൻ, സാംസ്കാരിക സാഹിത്യരംഗങ്ങളിൽ സജീവ സാന്നിധ്യമായ ഷാജു ജോൺ, സ്റ്റേജ് ആർട്ടിസ്റ്റ് അസോസിയേഷൻ ഭാരവാഹിയായ ടി. ഗോപകുമാർ തുടങ്ങിയവരാണ് നാടകത്തിന്റെ അണിയറയിൽ.
തോമസ് മൂന്നുപീടികയാണ് രചയിതാവ്. എ
ഴുപതിലേറെ നാടകങ്ങൾ സംവിധാനം ചെയ്ത വൈക്കം വിനുവാണ് സംവിധായകൻ. 14 പ്രഫഷണൽ കലാകാരന്മാരും അഞ്ചു സാങ്കേതിക പ്രവർത്തകരും അടങ്ങുന്നതാണ് നാടക ടീം.തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
Kannur
പാണത്തൂർ: പരിയാരത്തെ വീട്ടുമുറ്റത്ത് ചങ്ങലയിൽ കെട്ടിയിട്ട നായയെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. പരിയാരംതട്ടിലെ നാരായണന്റെ വളർത്തുനായയെയാണ് കൊന്നുതിന്നത്. ഇതോടെ പ്രദേശത്ത് വീണ്ടും പുലിഭീതി പടർന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ദിവസങ്ങൾക്കുമുമ്പ് തൊട്ടടുത്ത പ്രദേശത്ത് ഒരു പുലിയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇതിനുശേഷവും സ്ഥലത്ത് പുലിസാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ ആശങ്ക ഇതോടെ ശരിയെന്നു തെളിഞ്ഞു. കാമറകൾ സ്ഥാപിച്ചതിനൊപ്പം ജനങ്ങളുടെ ഭീതിയകറ്റാൻ പ്രദേശത്ത് രാത്രികാല നിരീക്ഷണം ശക്തമാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
Kannur
കാഞ്ഞങ്ങാട്: നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വീടുവിട്ടിറങ്ങിയ അച്ഛനെ 40 വര്‍ഷങ്ങള്‍ക്കുശേഷം മക്കള്‍ക്ക് തിരിച്ചുകിട്ടി. മടിക്കൈ മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസകേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അധികൃതരുടെ നിരന്തരമായ പരിശ്രമത്തിലൂടെയാണ് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ലീന്‍ അഗസ്റ്റിന് (75) കുടുംബവുമായി വീണ്ടും ഒന്നിച്ചത്.
മുപ്പത്തിയഞ്ചാം വയസില്‍ വീടുവിട്ടിറങ്ങിയ ലീന്‍ അഗസ്റ്റിന് ജീവിതത്തിന്റെ പരുക്കന്‍ വഴികളിലൂടെ സഞ്ചരിച്ച് ഒടുവില്‍ 16 വര്‍ഷം മുമ്പാണ് മലപ്പച്ചേരിയിലെ ന്യൂ മലബാര്‍ പുനരധിവാസകേന്ദ്രത്തില്‍ അന്തേവാസിയായി എത്തുന്നത്. പിതാവിനെ കാണാതായതിനെത്തുടര്‍ന്ന് മക്കളായ ശോഭയും ഉഷയും വര്‍ഷങ്ങളോളം പല സ്ഥലങ്ങളിലും അന്വേഷിച്ചിരുന്നെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അതോടെ അച്ഛന് മരണപ്പെട്ടിരിക്കാമെന്നാണ് ആ കുടുംബം കരുതിയിരുന്നത്.
പ്രായാധിക്യവും രോഗാവസ്ഥയും കൂടിയതോടെ തന്റെ കുടുംബത്തെ ഒരിക്കല്‍കൂടി കാണണമെന്ന ആഗ്രഹം അദ്ദേഹം പുനരധിവാസ കേന്ദ്രം അധികൃതര്‍ക്ക് മുന്നില്‍ പങ്കുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥാപന അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ലീന്‍ അഗസ്റ്റിന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയത്. ഏതാണ്ട് മൂന്നുമാസത്തോളമാണ് പ്രിയപ്പെട്ടവര്‍ക്കു വേണ്ടിയുള്ള അന്വേഷണം നടത്തിയതെന്ന് ന്യൂ മലബാര്‍ പുനരധിവാസകേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേററ്റര് സുസ്മിത എം. ചാക്കോ പറഞ്ഞു. മക്കളുമായി ബന്ധപ്പെടുകയും പിതാവ് ജീവനോടെയുണ്ടെന്ന വിവരം അറിയിക്കുകയുമായിരുന്നു.
കഴിഞ്ഞ 20 വര്‍ഷത്തോളമായി ആരോരുമില്ലാത്തവര്‍ക്കും കുടുംബത്തില്‍ നിന്ന് അകന്നുപോയവര്‍ക്കും സംരക്ഷണവും അഭയവും നല്‍കിവരുന്ന സ്ഥാപനമാണ് ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ്. നിലവില്‍ ഏകദേശം 120 അച്ഛനമ്മമാര്‍ക്ക് സ്ഥാപനം അഭയവും പരിചരണവും നല്കിവരുന്നു. സുമനസുകളായ വ്യക്തികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്താലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്.
Kannur
തളിപ്പറമ്പ്: സഹോദരിയെ പ്രണയിച്ച് വിവാഹം കഴിച്ച വിരോധത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ മൂന്നു പേർ കുറ്റക്കാരെന്ന് തളിപ്പറന്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇവരെ ജില്ലാ ജയിലിലേക്ക് അയച്ചു. പ്രതികൾക്കുള്ള ശിക്ഷ ഇന്ന് അഡീഷണൽ സെഷൻസ് ജഡ്ജ് കെ.എൻ. പ്രശാന്ത് വിധിക്കും.
കാസർഗോഡ് ഒളവറ ഉടുമ്പുന്തല സ്വദേശി പുത്തൻപുര യിൽ വീട്ടിൽ ഫസൽ മുഹമ്മദിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഭാര്യാ സഹോദരങ്ങളായ പന്നിയൂർ പള്ളിവയലിലെ ബി. മുബാറക് (37), സഹോദരൻ ബി. അബ്ദുള്ള (44) എന്നിവരും ഇവരെ സഹായിച്ച പള്ളിവയലിലെ പി. ഇബ്രാഹിം എന്ന ഉമ്പായി (44) എന്നിയാളുമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
2019 ജനുവരി 20നായിരുന്നു കേസിനാസ്പദമായ സംഭവം. ഫസൽ മുഹമ്മദും ഭാര്യ ഷാഹിനയും സ്കൂട്ടറിൽ പയ്യാന്പലം ബീച്ചിൽ പോയി തിരിച്ചു വരുന്നതിനിടെ ധർമശാലയിൽ എത്തിയപ്പോൾ ചിലർ പിന്തുടർന്നിരുന്നു. ഇതേത്തുടർന്ന് തൃച്ചംബരത്തുനിന്ന് മന്ന വഴി പുഷ്പഗിരിയിലെത്തുകയും ഭാര്യയെ ഒമാൻ നഗർ പള്ളിയിൽ നിസ്കാരത്തിനയച്ചു. തുടർന്നു സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഫസൽ മുഹമ്മദിനെ വൈകുന്നേരം 6.30ഓടെ അബ്ദുള്ളയും മറ്റുള്ളവരും തടഞ്ഞു വച്ച് മർദിക്കുകയും മുബാറക് നിലത്തു വീണു കിടക്കുകയായിരുന്ന ഫസൽ മുഹമ്മദിന്റെ കൈയിലൂടെ ബൈക്ക് ഓടിച്ചു കയറ്റുകയും ചെയ്തു.
ഫസൽ മുഹമ്മദിനെ ബൈക്കിൽ പിടിച്ചു കയറ്റി പന്നിയൂർ വില്ലേജ് ഓഫീസിനു സമീപത്തെ റബർ തോട്ടത്തിലെ മെഷിൻ പുരയിലെത്തിച്ച് ഏഴുപേർ ചേർന്ന് ഇരുന്പ് വടി. മരവടി എന്നിവയുപയോഗിച്ച് മർദിക്കുകയുമായിരുന്നു. മർദനത്തിൽ കാൽമുട്ടിന്റെ ചിരട്ട തകരുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ഫസൽ മുഹമ്മദിനെ പിന്നീട് ഓട്ടോറിക്ഷയിൽ എത്തിയ രണ്ടുപേർ തളിപ്പറമ്പ് സഹകരണാശുപത്രിയിലും പരിയാരത്തെ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
വധിക്കാൻ ശ്രമിച്ചെന്നു കാണിച്ചായിരുന്നു കേസെങ്കിലും മണിക്കൂറുകളോളം പ്രതികളുടെ പക്കലുണ്ടായിരുന്ന പരാതിക്കാരനെ കൊല്ലണമെന്നായിരുന്നെങ്കിൽ അപ്പോൾ ചെയ്യാമെന്നിരിക്കെ അതുണ്ടായില്ലെന്നതിനാൽ വധശ്രമ കേസ് നിലനിൽക്കില്ലെന്നും കോടതി വിലയിരുത്തി.
അതേസമയം സദാചാര പോലീസ് ചമയാൻ ആർക്കും അവർ സഹോദരങ്ങളായാൽ പോലും അവകാശമില്ലെന്ന് ജഡ്ജി എടുത്തുപറഞ്ഞു. പ്രണയ വിവാഹത്തിനോ ഒരുമിച്ച് താമസിക്കുന്നതിനോ കുടുംബക്കാരുടെ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ ആദ്യം ഏഴുപേർക്കെതിരെയായിരുന്നു കേസെടുത്തതെങ്കിലും പിന്നീട് നാലുപേരെ പ്രതി പട്ടികയിൽനിന്ന് ഒഴിവാക്കി. വധശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പു കൾ ചേർത്താണ് പൊലിസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. യു. രമേശൻ ഹാജരായി.
Kannur
കണ്ണൂർ: മയ്യിലിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദനമേറ്റു. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂരിരിനാണ് മർദനമേറ്റത്. ഡിവൈഎഫ്ഐ- എസ്എഫ് ഐ പ്രവർത്തകരാണ് മർദിച്ചതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
മുഖത്താണ് മർദനമേറ്റത്. മയ്യിൽ ഐടിഎം കോളജ് കവാടത്തിന് മുന്നിലായിരുന്നു സംഭവം. മയ്യിൽ പൊലിസ് വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കാനായി പോകുമ്പോഴാണ് ആക്രമണമെന്നു പറയുന്നു.
Kannur
കണ്ണൂർ: വധശ്രമക്കേസിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന് 29 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കണ്ണൂർ സിറ്റി പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. അഴീക്കോട് മീൻകുന്ന് സ്വദേശി തായകത്ത് ഫസൽ (51) ആണ് കണ്ണൂരിൽ പിടിയിലായത്.
1997 ജനുവരി മൂന്നിന് അഴീക്കോട് മീൻകുന്ന് ലൈറ്റ് ഹൗസിന് സമീപം അഴീക്കോട് സ്വദേശി സുനിൽകുമാറിനെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ്. സംഭവത്തെത്തുടർന്ന് വളപട്ടണം പൊലിസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടക്കുകയായിരുന്നു.
വർഷങ്ങളോളം ദുബായിയിൽ കഴിഞ്ഞ ഫസൽ പിന്നീട് പോളണ്ടിലും കഴിഞ്ഞ അഞ്ചു വർഷമായി അയർലൻഡിലും ജോലി ചെയ്തുവരികയായിരുന്നു. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെത്തു ടർന്ന് 2002 ൽ കോടതി ഫസലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തികിന്റെ നിർദേശപ്രകാരം കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഢിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.അന്വേഷണത്തിൽ പ്രതിയും കുടുംബവും സംഭവം നടന്ന കാലയളവിൽ താമസിച്ചിരുന്ന വീടും സ്ഥലവും വിറ്റ് മറ്റൊരിടത്തേക്ക് മാറിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലൂടെ പ്രതിയുടെ പുതിയ താമസസ്ഥലം കണ്ടെത്തുകയും വർഷങ്ങളായി വിദേശത്ത് ജോലി ചെയ്തുവരികയാണെന്ന് മനസിലാക്കുകയും ചെയ്തു.
രഹസ്യാന്വേഷണത്തിനിടെ പ്രതി നാട്ടിലേക്ക് വരുന്നതായി സൂചന ലഭിച്ചതിനെത്തുടർന്ന് അന്വേഷണ സംഘം നിരീക്ഷണം ശക്തമാക്കി. തുടർന്ന് ആറിന് അയർലൻഡിൽനിന്ന് നാട്ടിലെത്തിയ ഫസലിനെ കണ്ണൂരിൽവച്ച് അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
കണ്ണൂർ എസിപി എം.പി. ആസാദ്, വളപട്ടണം സിഐ വിജേഷ്, എസ്ഐ വിപിൻ, സിറ്റി കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ എസ്ഐമാരായ വിനോദ്, ഷാജി, എഎസ്ഐമാരായ രാജീവൻ, സ്നേഹേഷ്, സജിത്ത്, ലെവൻ, സിവിൽ പൊലിസ് ഓഫിസർമാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Kannur
കേളകം: ലക്ഷങ്ങൾ മുടക്കി നവീകരിച്ച കേളകം-അടയ്ക്കാത്തോട് മെക്കാഡം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകരുന്നു. റോഡിന്റെ നടുവിലൂടെ കുടിവെള്ളം ഒഴുകി പാഴായിട്ടും ചോർച്ച പരിഹരിക്കാനോ റോഡ് അറ്റകുറ്റപ്പണി നടത്താനോ നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് വാഹനയാത്രയ്ക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.തുടർച്ചയായ ജലചോർച്ച റോഡിന്റെ ഉപരിതലത്തിന് കൂടുതൽ നാശം വരുത്തുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. റോഡ് തകർന്ന ഭാഗം പുനർനിർമിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പും പൈപ്പ് അറ്റകുറ്റപ്പണിക്കായി ജല അഥോറിറ്റിയും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kannur
കണ്ണൂർ: ടാറിന്റെ വില വർധിച്ചതോടെ കരാറുകാർ ടെൻഡർ എടുക്കാത്തതിനെ തുടർന്ന് കോര്പറേഷന് പരിധിയിലെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. പ്രസ്തുത റോഡുകളുടെ പ്രവൃത്തി ദസറയ്ക്ക് മുമ്പ് പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കുമെന്ന് കോര്പറേഷന് കൗണ്‍സില്‍ യോഗം. പരിഷ്കരിച്ച പുതിയ ഷെഡ്യൂൾ നിരക്കിൽ അടങ്കൽ തുകയ്ക്ക് വ്യത്യാസം വരാതെ അടങ്കൽ പരിഷ്കരിച്ച് ടെൻഡർ നടപടികൾ സ്വീകരിക്കുമെന്നും മേയർ പി. ഇന്ദിര അറിയിച്ചു.
ടാറിന്റെ വില കൂടിയതിനാല്‍ കരാറുകാര്‍ പ്രവൃത്തി ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനാലാണ് പ്രവൃത്തി നീണ്ടുപോയത്. ഈ സാഹചര്യത്തില്‍ കരാറുകാരും എൻജിനിയര്‍മാരും കൗണ്‍സിലര്‍മാരും ചേര്‍ന്നും നടത്തിയ യോഗത്തിലാണ് തീരുമാനമെന്നും മേയര്‍ പറഞ്ഞു.
എംഎല്‍എ ഫണ്ട് വച്ച പദ്ധതികള്‍ എന്ത് ചെയ്യണമെന്ന് വ്യക്തത വരുത്തണമെന്ന് ഡെപ്യൂട്ടി മേയര്‍ കെ.പി. താഹിര്‍ പറഞ്ഞു. അടങ്കലില്‍ നിന്നുകൊണ്ട് തന്നെ പ്രവൃത്തി നടത്തുമ്പോള്‍ റോഡിന്റെ അളവില്‍ വ്യത്യാസം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാൽ ചെറിയ റോഡുകളുടെ പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാര്‍ വിസമ്മതിക്കും. അത്തരം സാഹചര്യത്തില്‍ കരാറുകാരെ ചെറിയ റോഡുകള്‍ എറ്റെടുക്കാന്‍ നിര്‍ബന്ധിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. കൗൺസിൽമാരായ വി.കെ. പ്രകാശിനി, റിജിൽ മാക്കുറ്റി, ശിബിൽ എന്നിവർ സംസാരിച്ചു.
Kannur
കണ്ണൂർ: മദർ തെരേസ ജന്മദിനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരും സാമൂഹ്യ നീതിവകുപ്പും സംഘടിപ്പിച്ച അനാഥ അഗതി ദിനാചരണം വലിയന്നൂരിലെ ഹോളിമൗണ്ട് സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ ടി.ഒ. മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ബോർഡ് ഓഫ് കൺട്രോൾ ഫോർ ഓർഫനേജസ് ആൻഡ് അദർ ചാരിറ്റബിൾ ഹോംസ് കേരളം ചെയർമാൻ എൻ. അലി അബ്ദുള്ള അധ്യക്ഷത വഹിച്ചു. കണ്ണൂർ ബിഷപ് ഡോ. ബിഷപ് അലക്സ് വടക്കുംതല മദർ തെരേസ അനുസ്മരണ പ്രഭാഷണം നടത്തി.ഓൾ ഇന്ത്യാ അസോസിയേഷൻ ഓഫ് ഓർഫനേജസ് പ്രസിഡന്റ് എം.ജെ. സ്റ്റീഫൻ , ഓർഫനേജ് അസോസിയേഷൻ ജില്ലാപ്രസിഡന്റ് ടി.കെ. സജി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി. ബിജു, ഹോളിമൗണ്ട് ഡയറക്ടർ ഫാ. ഷിജോ പി. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. തുടർന്ന് ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരുടെ കലപരിപാടികൾ അരങ്ങേറി.
Kannur
ഇരിട്ടി: ആറളം വില്ലേജിലെ ജനവാസ മേഖലകളും കൃഷിഭൂമിയും പട്ടികവർഗ പുനരധിവാസ മേഖലയുമെല്ലാം ഇഎസ്എ (പരിസ്ഥിതി ലോല മേഖല) പരിധിയിൽനിന്ന് പൂർണമായി ഒഴിവാക്കി വനഭൂമി മാത്രം ഉൾപ്പെടുത്തി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ആറളം ഗ്രാമപഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ജൂലൈ 27ന് പ്രസിദ്ധീകരിച്ച ഇഎസ്എ കരട് വിജ്ഞാപനത്തിലെ നിർദേശങ്ങൾ സംബന്ധിച്ച് ആവശ്യമായ ഭേദഗതികൾ തയാറാക്കി സമർപ്പിക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വിവിധ മേഖലകളിലെ പരിചയസമ്പന്നരേയും വകുപ്പ് ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്തിലെ 19 വാർഡുകളിലും പ്രത്യേക ഗ്രാമസഭകൾ വിളിച്ചുചേർത്ത് ഇഎസ്എ സംബന്ധിച്ച ചർച്ചകളും തീരുമാനങ്ങളും പ്രമേയമായി അവതരിപ്പിക്കാനും യോഗം നിർദേശിച്ചു.
വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, സ്ഥിരം സമിതി അധ്യക്ഷന്മാരായ റൈഹാനത്ത് സുബി, രജിത മാവില, ജോർജ് ആലംപള്ളി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗം കെ. വേലായുധൻ, കരിക്കോട്ടക്കരി ഇടവക വികാരി ഫാ. കുര്യാക്കോസ് കളരിക്കൽ, ഉസ്താദ് സയ്യിദ് ഫൈസി, വി.ടി. തോമസ്, കെ.കെ. ജനാർദനൻ, പി. റോസ, ഷിജി നടുപറമ്പിൽ, കെ.ബി. ഉത്തമൻ, റോയി വെച്ചൂർ, ജിനചന്ദ്രൻ, ഹെഡ് ക്ലാർക്ക് പി.വി. രാജേഷ് എന്നിവർ പ്രസംഗിച്ചു.
Kannur
കണ്ണൂർ: നഗരപരിസരങ്ങളിൽ തെരുവുനായകൾ കൂട്ടത്തോടെ കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കൂട്ടായ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പ് മേധാവികളിൽ നിന്ന് അടിയന്തര നടപടിയും റിപ്പോർട്ടും ആവശ്യപ്പെട്ട് ജില്ലാ കളക്ടർ. ജില്ലാ ജോയിന്റ് ഡയറക്ടർ തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഓഫിസർ മൃഗസംരക്ഷണ വകുപ്പ്, മുൻസിപ്പൽ കോർപറേഷൻ സെക്രട്ടറി എന്നിവർക്ക് മനുഷ്യാവകാശ കൂട്ടായ്മയുടെ പരാതി കൈമാറിക്കൊണ്ട് പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് മൂന്ന് ദിവസത്തിനകം ലഭ്യമാക്കണമെന്നാണ് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുള്ളത്.
ജില്ലാ കളക്ടർക്ക് വേണ്ടി എഡിഎം പി.എൻ. പുരുഷോത്തമനാണ് ഉത്തരവിൽ ഒപ്പിട്ടിട്ടുള്ളത്. ഓഗസ്റ്റ് 19 നാണ് കണ്ണൂർ നഗര പരിസരങ്ങളിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ മരിച്ചുകിടക്കുന്നതായി കാണപ്പെട്ട വാർത്ത പുറത്തുവന്നത്. കൊല്ലപ്പെട്ട 50 നും 100നും ഇടയിൽ വരുന്ന നായ്ക്കളുടെ ജഡം കോർപറേഷൻ അധികൃതർ നിയമപ്രകാരമുള്ള പോസ്റ്റ്മോർട്ടം പരിശോധന ഒഴിവാക്കി കുഴിച്ചുമൂടിയതായി മനുഷ്യാവകാശ കൂട്ടായ്മ പരാതിയിൽ ആരോപിക്കുന്നു.
വ്യക്തികൾ മൃഗസംരക്ഷണ വകുപ്പിൽ എത്തിച്ച ഏതാനും നായ്ക്കളുടെ പരിശോധനയിൽ ആസൂത്രിതമായ കൂട്ടക്കൊലയാണ് നടന്നിട്ടുള്ളതെന്നും കൂട്ട വിഷപ്രയോഗമാണ് മരണകാരണ മെന്നുമാണ് പ്രാഥമികമായി തെളിഞ്ഞിട്ടുള്ളത്. ഗുരുരുതരമായ കുറ്റകൃത്യം സംബന്ധിച്ച് നിയമാനു സൃത നടപടി ഉണ്ടാകണമെന്നും കോർപറേഷൻ കുഴിച്ചുമൂടിയ നായ്ക്കളുടെ പോസ്റ്റുമോർട്ടം നടത്തി മരണകാരണം നിയമപരമായി സ്ഥാപിക്കണമെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും മനുഷ്യാവകാശകൂട്ടായ്മ പരാതിയിൽ ആവശ്യപ്പെടുന്നു.
Kannur
അമ്പായത്തോട്: അമ്പായത്തോട് - ബോയ്സ്ടൗൺ ചുരം റോഡ് നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി പാതയുടെ ഇരുവശങ്ങളിൽ നിന്നുമുള്ള വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികളാണ് അമ്പായത്തോട് ഭാഗത്തുനിന്ന് ആരംഭിച്ചിരിക്കുന്നത്. നിലവിൽ അടയാളപ്പെടുത്തിയ സ്ഥലങ്ങളിലെ വീടുകളുടെ മതിലുകൾ ഉൾപ്പെടെ പൊളിച്ച മാറ്റിയാണ് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. പദ്ധതിക്കായി 0.46 ഹെക്ടർ വനഭൂമിയും ഏറ്റെടുത്തിട്ടുണ്ട്.
കിഫ്ബി വഴി അനുവദിച്ച 41.5 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമാണം നടത്തുന്നത്. 5.76 കിലോമീറ്റർ ദൂരമുള്ള റോഡ് 12 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. നിലവിൽ 5.5 മീറ്റർ മാത്രമുള്ള ടാറിംഗ് വീതി എട്ടു മീറ്ററാക്കും. 18 മാസമാണ് പദ്ധതിയുടെ നിർമാണ കാലാവധി. ഓരോ കിലോമീറ്റർ വീതമുള്ള റീച്ചുകളായാണ് നിർമാണം പൂർത്തിയാക്കുക. റോഡ് നിർമാണ സമയത്ത് പ്രദേശത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താ നാണ് കേരള റോഡ് ഫണ്ട് ബോർഡിന്റെ തീരുമാനം.
Kannur
ഇരിട്ടി: ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പെടെ മലയോര മേഖലയിലെ നിർധന ജനവിഭാഗങ്ങളുടെ ആശ്രയ കേന്ദ്രമായ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമിതിയംഗം സി.കെ. വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പ്രഭാകരൻ പുതുക്കളം അധ്യക്ഷതവഹിച്ചു. ചടങ്ങിൽ കൊളംബോയിൽ നടന്ന യോഗാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പി. സ്നേഹിൽ, ഗിന്നസ് വേൾഡ് റിക്കാർഡ് നേടിയ ജംഷീർ തില്ലങ്കേരി, സംസ്ഥാന ദൃശ്യമാധ്യമ പുരസ്കാര ജേതാവ് ഉന്മേഷ് പായം എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അനുമോദിച്ചു. കാലവർഷത്തിൽ നാഷനഷ്ടം നേരിട്ട കീഴൂർ, മാട്ടറ, ഉളിക്കൽ മേഖലയിലെ വ്യാപാരികൾക്ക് ജില്ലാ കമ്മിറ്റിയുടെ ധനസഹായം വിതരണം ചെയ്തു. മുതിർന്ന വ്യാപാരികളേയും ആദരിച്ചു. കലാകായിക മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സെക്രട്ടറി ഒ. വിജേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ അബ്ദുൾ റസാഖ് വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വി. വിനോദ് കുമാർ, ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനഞ്ജയ ബാബു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുമേഷ്, കെ.പി. അബ്ദുൾ റഹ്മാൻ, പി.കെ. ബാബു, കെ.വി. സക്കീർ ഹുസൈൻ, സത്യൻ കൊമ്മേരി, ഇബ്രാഹിം മുണ്ടേരി, വി.പി. അബ്ദുൾ റഷീദ്, ഡോ. ജി. ശിവരാമകൃഷ്ണൻ, ടി.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി. പ്രഭാകരൻ- പ്രസിഡന്റ്, ഒ. വിജേഷ്- സെക്രട്ടറി, അബ്ദുൾ റസാഖ് ഉളിക്കൽ- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Kannur
കൂത്തുപറമ്പ്: സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്യാനിടയായെന്ന കേസിൽ ഭർത്താവിന്റേയും രണ്ട് സഹോദരിമാരുടെയും പേരിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലിസ് കേസെടുത്തു. മാങ്ങാട്ടിടത്തെ പുതിയപറമ്പത്ത് കെ. ജ്യോതിഷ (24) യുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് പാതിരിയാട് കുഴിയിൽപീടികയിലെ പുത്തൻ പുരയിൽ കെ.സി. സജിൽ (37), ഭർതൃസഹോദരിമാരായ കെ.സി. ചന്ദ്രി (55), ജുന (39)എന്നിവർക്കെതിരെയാണ് പിണറായി പൊലിസ് കേസെടുത്തത്
2022 നവമ്പർ 20 നായിരുന്നു ജ്യോതിഷയുടെയും സജിലിന്റേയും വിവാഹം.
തുടർന്ന് ഭർതൃ വീട്ടിൽ താമസിച്ചുവരവെ സ്ത്രീധനത്തിനും മറ്റുമായി നിരന്തരം പീഡിപ്പിച്ചത് കാരണം 2026 മാർച്ച് എട്ടിന് ജ്യോതിഷ ആത്മഹത്യ ചെയ്തെന്നാണ് കേസ്. ഇതു സംബന്ധിച്ച് ജ്യോതിഷയുടെ സഹോദരൻ തലശേരി കോടതിയിൽ നൽകിയ സ്വകാര്യ അന്യായപ്രകാരം കോടതി കേസെടുത്ത് അന്വേഷണം നടത്താൻ പിണറായി പൊലീസിന് നിർദേശം നൽകുകയായിരുന്നു.
Kasaragod
കാസര്‍ഗോഡ്: കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്റെ കൊലത്തൂക്ക്. കെസിഎല്‍ മൂന്നാം എഡിഷനിലെ മികച്ച കളിക്കാരനും മികച്ച ബാറ്ററും അസ്ഹറുദ്ദീനാണ്. ആലപ്പി റിപ്പിള്‍സ് ടീമിന്റെ വൈസ് ക്യാപ്റ്റനായ ഈ ഓപ്പണിംഗ് ബാറ്റര്‍ 11 മാച്ചുകളില്‍ നിന്നായി 596 റണ്‍സാണ് അടിച്ചുകൂട്ടിയത്. മൂന്നു വീതം സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടി. 85.14 ആണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 193.51. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടിയതും അസ്ഹറുദ്ദീനാണ്. 48 എണ്ണം. 31 ബൗണ്ടറികളും നേടി. ഇതോടെ കെസിഎല്ലില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടവും അസ്ഹറുദ്ദീന് സ്വന്തമായി. മത്സരം കാണാനെത്തിയ മുംബൈ ഇന്ത്യന്‍ സ്കൗട്ട് പ്രവീണ്‍ ആംറെ അസ്ഹറുദ്ദീന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി. കെസിഎല്ലിലെ ഉജ്വല പ്രകടനം ഐപിഎല്‍ ലേലത്തിൽ അസ്ഹറുദ്ദീന്റെ മൂല്യം വര്‍ധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.
ടെസ്റ്റ് ക്രിക്കറ്റിലും ട്വന്റി-20 ഒരുപോലെ മികവുപുലര്‍ത്തുന്ന താരമാണ് അസ്ഹറുദ്ദീന്. 2024ല്‍ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ നിര്‍ണായകമായത് അസ്ഹറുദ്ദീന്റെ പ്രകടനമാണ്. ആറാമതും ഏഴാമതും ഒക്കെയായി ഇറങ്ങി ക്രീസിലിറങ്ങിയ അസ്ഹറുദ്ദീന് ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറികളുമാണ് ആ ടൂര്‍ണമെന്റില്‍ അടിച്ചെടുത്തത്. ഈ പ്രകടനമികവ് കഴിഞ്ഞവര്‍ഷത്തെ ദുലീപ് ട്രോഫിയില്‍ ദക്ഷിണമേഖലയുടെ ക്യാപ്റ്റന്‍ സ്ഥാനം അസ്ഹറുദ്ദീന് നേടിക്കൊടുത്തു. 2021ലെ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കരുത്തരായ മുംബൈക്കെതിരെ അവരുടെ ഹോംഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തില്‍ 11 സിക്സറും ഒമ്പതു ഫോറും അടക്കം 54 പന്തില്‍ 137 റണ്‍സ് നേടി ചരിത്രം സൃഷ്ടിച്ച അസ്ഹറുദ്ദീന്റെ വെടിക്കെട്ട് പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ ആരും മറക്കാനിടയില്ല.
കാസര്‍ഗോഡ് തളങ്കര കടവത്തെ പരേതരായ ബി.കെ.മൊയ്തുവിന്റെയും നഫീസയുടെയും എട്ട് ആണ്മക്കളില് ഏറ്റവും ഇളയവനായ അസ്ഹറുദ്ദീന് തന്റെ 10-ാം വയസ് മുതല്‍ തളങ്കര താസ് ക്ലബിനുവേണ്ടി കളിച്ചുതുടങ്ങിയതാണ്. 11-ാം വയസില്‍ അണ്ടര്‍ -13 ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ക്യാപ്റ്റനായി. അണ്ടര്‍- 15 ടീമിനെയും നയിച്ചു. 2013ല്‍ അണ്ടര്‍ -19 കേരള ടീമില്‍ ഇടംനേടി. രണ്ടുവര്‍ഷത്തിനുശേഷം അണ്ടര്‍- 23 ടീമിലും സീനിയര്‍ ടീമിലും ഇടം നേടി. 2015 നവംബര്‍ 14നു ഗോവയ്ക്കെതിരെ രഞജി അരങ്ങേറ്റം കുറിച്ച അസ്ഹറുദ്ദീന് ടീമിലെ സ്ഥിരാംഗമായി മാറി.
Kasaragod
നീലേശ്വരം: ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്കൂള കായികമേളയുടെ ലോഗോ പ്രകാശനം ഡിസ്കസ് ത്രോ ജൂനിയര്‍ ഏഷ്യന്‍ മെഡല്‍ ജേതാവ് കെ.സി.സര്വാന് നിര്‍വഹിച്ചു.
നഗരസഭ ചെയര്മാന് പി.പി. മുഹമ്മദ് റാഫി മുഖ്യാതിഥിയായി. നീലേശ്വരം സെന്റ് ആന്‍സ് എയുപിഎസ് പിടിഎ പ്രസിഡന്റ് വി.സജിത് അധ്യക്ഷതവഹിച്ചു. ഹൊസ്ദുര്‍ഗ് എഇഒ. കെ.സുരേന്ദ്രന്, നീലേശ്വരം പ്രസ്ഫോറം വൈസ് പ്രസിഡന്റ് എം.വി. ഭരതന്, മുഖ്യാധ്യാപിക സിസ്റ്റര്‍ ജെസി ജോര്‍ജ്, ശ്രുതി ജോണ്സണ്, മദര്‍ പിടിഎ പ്രസിഡന്റ് പി.നീതു എന്നിവര്‍ സംസാരിച്ചു. പയ്യന്നൂര്‍ കോളജിലെ മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ഥി കെ.വി.ദേവാംഗ് രൂപകല്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുത്തത്. സെന്റ് ആന്‍സ് എയുപി സ്കൂള്‍ ആതിഥ്യമരുളുന്ന മേള ഒക്ടോബര്‍ ഏഴു മുതല്‍ 10 വരെ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും.
Kasaragod
ചായ്യോത്ത്: ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെഎസ്യു യൂണിറ്റ് കൺവെൻഷൻ നടന്നുകൊണ്ടിരിക്കേ എസ്എഫ്ഐ പ്രവർത്തകരും പുറത്തുനിന്നുള്ളവരും ഹാളിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയതായി പരാതി.
ആക്രമണത്തിൽ പരിക്കേറ്റ ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂരിനെയും രണ്ടു കെഎസ്യു പ്രവർത്തകരെയും കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ജവാദിന്റെ കാർ ആക്രമിക്കുകയും മൊബൈൽ ഫോൺ തകർക്കുകയും ചെയ്തതായി പരാതിയുണ്ട്.
ഇന്നലെ ഉച്ച രണ്ടുമണിയോടെയായിരുന്നു സംഭവം. സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പിനു മുന്നോടിയായാണ് കെഎസ്യു യൂണിറ്റ് കൺവെൻഷൻ വിളിച്ചുചേർത്തത്. എന്നാൽ എസ്എഫ്ഐ പ്രവർത്തകരും പുറത്തുനിന്നുള്ള ഡിവൈഎഫ്ഐ, സിഐടിയു പ്രവർത്തകരും ഹാളിൽ കയറി കെഎസ്യു പ്രവർത്തകരായ അതുൽ റാം, റാസിക് എന്നിവരെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതു തടയാൻ ശ്രമിച്ചപ്പോഴാണ് ജവാദിനെ ആക്രമിച്ചത്. സ്കൂളിനു സമീപത്തെ മസ്ജിദിലേക്ക് കയറാൻ ശ്രമിച്ച ജവാദിനെ പിന്തുടർന്നെത്തിയ സംഘം അവിടെവച്ചും മർദിച്ചതായി പരാതിയുണ്ട്. ഇതോടൊപ്പമാണ് കാറിന്റെ ഗ്ലാസ് തകർക്കുകയും ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞു തകർക്കുകയും ചെയ്തത്.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, വൈസ് പ്രസിഡണ്ട് ബി.പി. പ്രദീപ് കുമാർ എന്നിവരടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തി പ്രവർത്തകരെ സന്ദർശിച്ചു. നീലേശ്വരം പൊലിസ് ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു.
Kasaragod
കാസര്‍ഗോഡ്: മത്സ്യഫെഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കായുള്ള മികവ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഫിഷറീസ് മന്ത്രി മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയതു. കാസര്‍ഗോഡ് കസബകടപ്പുറം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം അപകട ഇന്‍ഷുറന്‍സ് ധനസഹായ വിതരണം നടത്തി.
മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് അജിത് കൊളശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എന്‍. ആര്.വിദ്യശ്രീ, കൗണ്‍സിലര്‍മാരായ എസ്.രേഷ്മ, കെ.എന്‍.ഉമേശന്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ.ഷൈനി, മത്സ്യത്തൊഴിലാളി സഘടനാ പ്രതിനിധികളായ ആര്. ഗംഗാധരന്. കെ.കെ. ബാബു, കാറ്റാടി കുമാരന്, എം.എച്ച്.ഹാരിസ്, കെ.വി.ബാബു, ദിനേശ് ബംബ്രാണ, ധീവരസഭ ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍, ഉമേശ് ബാബു എന്നിവര്‍ സംസാരിച്ചു. മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന് സ്വാഗതവും ജില്ലാ മാനേജര്‍ കെ.എച്ച്.ഷെരീഫ് നന്ദിയും പറഞ്ഞു.
Kasaragod
കാസര്‍ഗോഡ്: മത്സ്യത്തൊഴിലാളികളുടെ ക്ഷേമം മത്സ്യമേഖലയിലുള്ള അടിസ്ഥാനസൗകര്യ വികസനം തുടങ്ങി ഏറ്റവും അടിയന്തരമായി ഇടപെടേണ്ട വിവിധ മേഖലള സംബന്ധിച്ച് കൃത്യമായ കണ്‍സെപ്റ്റ് ഓടുകൂടി മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും പ്രത്യേകമായി യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിവരികയാണെന്നും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍. കാസര്‍ഗോഡ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് എക്സിക്യുട്ടീവ് എന്‍ജിനിയറുടെ കാര്യാലയത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വലിയ തുകകള്‍ മുടക്കി നിര്‍മിച്ച പല കെട്ടിടങ്ങളും ഉപയോഗയോഗ്യമല്ലാതെ കിടക്കുന്ന സ്ഥിതി സംസ്ഥാനത്ത് പലയിടങ്ങളിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് അനുവദിച്ചു കൊടുക്കാന്‍ സാധിക്കില്ല. മഞ്ചേശ്വരം തുറമുഖം വലിയ തുക ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും അതിന്റെ ലക്ഷ്യപ്രാപ്തിയിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. ഈ വിഷയം പരിഗണിച്ച് എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം കണ്ടെത്താനുള്ള തയാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് മുതല്‍ സ്റ്റെയിക്ക് ഹോള്‍ഡര്‍മാരെ കൂടി പരിഗണിച്ച് മുന്നോട്ടുപോകണമെന്നും മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
വര്‍ധിച്ചുവരുന്ന കടലാക്രമണങ്ങളും കടല്‍ത്തീര ശോഷണവും ജില്ലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും ഇറിഗേഷന്‍ വിഭാഗവുമായി ചേര്‍ന്ന് പ്രശ്നത്തിന് പരിഹാരം കാണണണമെന്നും കല്ലട്ര മഹിന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലയിലെ സുനാമി ഉന്നതി, മത്സ്യത്തൊഴിലാളി ഉന്നതി എന്നിവയുടെ നവീകരണ പ്രവര്‍ത്തികള്‍ നടത്തേണ്ടിയിരിക്കുന്നു. 294 കുടുംബങ്ങളാണ് കുടുംബങ്ങളാണ് സുനാമി മത്സ്യത്തൊഴിലാളി ഉന്നതികളിലായി ഉള്ളതെന്നും എംഎല്‍എ പറഞ്ഞു. കല്ലുമ്മക്കായ കര്‍ഷകരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മറൈന്‍ എന്‍ഫോഴ്സ്മെന്റ് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്നും ജില്ലയില്‍ കൂടുതല്‍ റെസ്ക്യൂ ബോട്ടുകള്‍ ആവശ്യമാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ. ഷൈനി അറിയിച്ചു.
ജില്ലയില്‍ 70 കിലോമീറ്റര്‍ നീളമുള്ള കടല്‍ത്തീരമാണുള്ളത്. 17 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലായി 8339 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ജില്ലയിലുള്ളത്. 10093 രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികള്‍ ജില്ലയിലുണ്ട്. 27 മത്സ്യ തൊഴിലാളി സഹകരണസംഘങ്ങള്‍, മൂന്നു മത്സ്യബന്ധന തുറമുഖങ്ങള്‍, 11 ഫിഷ് ലാന്‍ഡിംഗ് സെന്ററുകള്‍ എന്നിവയാണുള്ളത്.
നബാര്‍ഡിന്റെ ഫണ്ടില്‍ 200 കോടി വകയിരുത്തിയ അജാനൂര്‍ തുറമുഖം, കാസര്‍ഗോഡ് മത്സ്യബന്ധന തുറമുഖത്തില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍, മഞ്ചേശ്വരം ഹാര്‍ബറിലെ പ്രശ്നങ്ങള്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഐസ് പ്ലാന്റ്, കോള്‍ഡ് സ്റ്റോറേജ്, ഐസ് ക്രഷ് യൂണിറ്റ്, കോമ്പൗണ്ട് വാള്, ഡീസല്‍, പെട്രോള്‍ പമ്പുകള്‍, ബോട്ട് റിപ്പയര്‍ യാര്‍ഡ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഹാര്‍ബര്‍ എൻജിനിയറിംഗ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ കെ.കെ. രൂപേഷ് അറിയിച്ചു.
ഇതരസംസ്ഥാനത്തില്‍ നിന്നും ചെറിയ തുക ഈടാക്കി മണ്ണെണ്ണ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ അടിയന്തര നടപടികള്‍ ആവശ്യമാണെന്നും മത്സ്യഫെഡ് ജില്ലാ മാനേജര്‍ അറിയിച്ചു. ജില്ലയില്‍ ജീവനക്കാരുടെ അഭാവം ഉണ്ടെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രതിനിധികള്‍ അറിയിച്ചു.
Kasaragod
മാലോം: വ്യാപാരി വ്യവസായി ഏകോപനസമിതി മാലോം യൂണിറ്റിലെ അംഗങ്ങൾക്കായി വിവിധ ക്ഷേമപദ്ധതികളും ഓണാഘോഷവും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാപ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘടനം ചെയ്തു. കലാകായിക മത്സരങ്ങൾ ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടോമിച്ചൻ കാഞ്ഞിരമറ്റം അധ്യക്ഷത വഹിച്ചു. യൂണിറ്റ് നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളുടെ പ്രഖ്യാപനവും നടത്തി. ജില്ലാ സെക്രട്ടറി കെ.ജെ. സജി മുഖ്യപ്രഭാഷണം നടത്തി. കോളിച്ചാൽ യൂണിറ്റ് പ്രസിഡന്റ് അനീഷ് വട്ടക്കാട്ട്, കൊന്നക്കാട് യൂണിറ്റ് പ്രസിഡന്റ് ജനറൽ സെക്രട്ടറി ബിജോ വർണം, ബേബി, യൂത്ത് വിംഗ് പ്രസിഡന്റ് ഡേവിസ് കാഞ്ഞിരമറ്റത്തിൽ, വനിതാ വിംഗ് പ്രസിഡന്റ് ജിജി ആന്റണി എന്നിവർ പ്രസംഗിച്ചു.
Kasaragod
പാലാവയൽ: ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസും കാരിത്താസ് ഇന്ത്യയും ചേർന്ന് പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച തയ്യേനിയിലെ കുടുംബങ്ങൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്തു. ശ്രേയസ് മേഖല ഡയറക്ടർ ഫാ. റെനി മുടമ്പള്ളി അധ്യക്ഷത വഹിച്ചു.
സെൻട്രൽ ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ പദ്ധതി വിശദീകരിച്ചു. വാർഡ് മെംബർമാരായ സോണിയ വേലായുധൻ, ജോൺ തോമസ് പേണ്ടാനം, മാത്യു സെബാസ്റ്റ്യൻ നായ്ക്കംപറമ്പിൽ, ശ്രേയസ് പ്രോഗ്രാം ഓഫിസർ കെ.പി. ഷാജി, പ്രോഗ്രാം മാനേജർ കെ.എം. ഷാജി, യൂണിറ്റ് പ്രസിഡന്റ് കുര്യാക്കോസ് ആർപ്പിൽ, മേഖല പ്രോഗ്രാം ഓഫിസർ ഷാജി മാത്യു, സിഡിഒ വിലാസിനി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Kasaragod
കുമ്പള: മണൽ വാരുന്നതിനിടെ പരിശോധനയ്ക്കെത്തിയ പൊലിസ് സംഘത്തെ കണ്ട് പുഴയിൽ ചാടിയ യുവാവിനെ കാണാതായി. ആരിക്കാടി കടവത്തെ ഇബ്രാഹിമിനെയാണ് (35) ഷിറിയ പുഴയിൽ കാണാതായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. മണൽ വാരുന്നതിനായി തോണിയിൽ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും പുഴയിൽ ചാടിയിരുന്നു. എന്നാൽ ഇവർ നീന്തി രക്ഷപ്പെട്ടു. ഇബ്രാഹിമിനെ കണ്ടെത്താൻ തീരദേശ പൊലിസിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ രക്ഷാബോട്ടുകളുടെ സഹായത്തോടെ തെരച്ചിൽ നടത്തുകയാണ്.
Kasaragod
കാസര്‍ഗോഡ്: അങ്കണവാടി കുട്ടികള്‍ക്കായുള്ള ആരോഗ്യപരിശോധനാ പദ്ധതിയായ ബാല്യസ്പന്ദനം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വനിതാ ശിശുവികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായാണ് ബാല്യസ്പന്ദനം പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ 1348 അങ്കണവാടികളിലൂടെ സേവനം ലഭിച്ചുവരുന്ന മുഴുവന്‍ കുട്ടികള്‍ക്കും സമയബന്ധിതമായി ആരോഗ്യ പരിശോധന ഉറപ്പാക്കുകയും ആവശ്യമായ സാഹചര്യങ്ങളില്‍ തുടര്‍ചികിത്സയും നിരീക്ഷണവും ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ ത്രൈമാസ ആരോഗ്യ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ബാല്യസ്പന്ദനം പദ്ധതിയിലൂടെ കുട്ടികളുടെ വളര്‍ച്ചയും ആരോഗ്യനിലയും നിരന്തരം നിരീക്ഷിക്കുക, വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തുക. ആവശ്യമായ സാഹചര്യങ്ങളില്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുക, തുടര്‍ചികിത്സയും നിരീക്ഷണവും ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ചെങ്കള സദ്ഭാവന ഹാളില്‍ നടന്ന ജില്ലാതല പരിപാടി ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട് അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ ഇക്ബാല്‍ ചേരൂര്‍, ഷുക്കർ ചെര്‍ക്കള, അംഗങ്ങളായ ഹാരിസ് തായല്‍, ഹമീദ് നെക്രാജെ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി. രേഖ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യ ദയാനന്ദന്, ജില്ലാതല ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫിസര്‍ എ.കെ. ജംലറാണി, കാസര്‍ഗോഡ് അഡീഷണല്‍ വികസന പദ്ധതി ഓഫിസര്‍ സി.കെ. ശ്രീലത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗോപിനാഥന് എന്നിവര്‍ പ്രസംഗിച്ചു.
Kasaragod
കാസര്‍ഗോഡ്: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ പൊലിസ് നടത്തിയ മിന്നല്‍ പരിശോധനയായ ഓപ്പറേഷന് സൈ-ഹണ്ട് 4.0 ല്‍ വ്യാപക നടപടികള്‍. ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷന് പരിധികളിലായി നടത്തിയ പരിശോധനയില്‍ 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടുപേര്‍ അറസ്റ്റിലായി. ഫോണുകളും ലാപ്ടോപ്പുകളും അടക്കം 18 ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നതും തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിനിമയം നടത്തുന്ന അക്കൗണ്ടുകളും പണം പിന്‍വലിച്ചവര്‍ ഇതിന്റെ ഒക്കെ ഇടനിലക്കാരെയും മറ്റും കേന്ദ്രികരിച്ചാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധ പ്രവര്തതങ്ങളില് ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. പണത്തിനു വേണ്ടി വിദ്യാര്‍ഥികള്‍ അക്കൗണ്ടുകള്‍ ഇത്തരം തട്ടിപ്പുകാര്‍ക്ക് കൈമാറുന്നത് വര്‍ധിച്ചുവരുന്നുണ്ട്. രക്ഷിതാക്കള്‍ ഇതുവളരെ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതാണ്.
ജില്ലാ പോലീസ് മേധാവി പി. നിധിന്‍രാജിന്റെ മേല്‍നോട്ടത്തില്‍ കാസര്‍ഗോഡ് അഡീഷണൽ എസ്പിയുടെ ചുമതലയുള്ള ഡിവൈഎസ്പി ടി. ഉത്തംദാസ്, സബ് ഡിവിഷണല്‍ ഓഫിസര്‍മാരായ അച്യുത് അശോക് (കാസര്‍ഗോഡ്), കെ. വിനോദ്കുമാര്‍ (ബേക്കല്‍), എം.വി. അനില്‍കുമാര്‍ (കാഞ്ഞങ്ങാട്) , സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ രാജീവന്, എസ്ഐ ഷിനു, ജില്ലാ സൈബര്‍ സെല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സമഗ്ര അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘനങ്ങള്‍ രൂപീകരിച്ചു. സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.
Kasaragod
ചെറുപുഴ: ചെറുപുഴ കൃപാലയം ധ്യാനകേന്ദ്രത്തിന്റ 32 -ാമത് വാർഷികവും വചനപ്രഘോഷണവും നടന്നു. നൂറുകണക്കിനാളുകളാണു വാർഷികത്തിലും വചനപ്രഘോഷണത്തിലും പങ്കെടുക്കാനെത്തിയത്. ചെറുപുഴ സെന്റ് മേരീസ് ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. എബിൻ മങ്കുഴിയിൽ ബൈബിൾ പ്രതിഷ്ഠ നടത്തി.
തുടർന്നു നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം കാർമികത്വം വഹിച്ചു. തുടർന്ന് ആരാധന, ജപമാല സമർപ്പണം എന്നീ തിരുക്കർമങ്ങൾക്കുശേഷം അനുഗ്രഹ പ്രഭാഷണത്തിനും വിടുതൽ ശുശ്രൂഷയ്ക്കും ബ്രദർ റെജി കൊട്ടാരത്തിൽ നേതൃത്വം നൽകി. ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, സിസ്റ്റർ നിമിയ എന്നിവർ നേതൃത്വം നൽകി.
Kasaragod
മഞ്ചേശ്വരം: മഞ്ചേശ്വരം ഹാര്‍ബറിലെ നവീകരണത്തിന് 54 കോടിയുടെ പദ്ധതികള്‍ക്ക് ഈയാഴ്ച ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്ന് ഫിഷറീസ് മന്ത്രി മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍. നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയുടെ ഭാഗമായി സംയോജിത ആധുനിക തീരദേശ മത്സ്യ ഗ്രാമ പദ്ധതിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി.
മഞ്ചേശ്വരം തുറമുഖം പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി നടത്തുന്നതിനായി 39 കോടി രൂപയുടെ പ്രപ്പോസല്‍ തയാറായിട്ടുണ്ട്. ഹാര്‍ബറില്‍ അനിവാര്യമായ പാലവും ചെറുബോട്ടുകള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന രീതിയിലുള്ള ബോട്ട് ലോ ലെവല്‍ ജെട്ടി ഉള്‍പ്പടെയുള്ള പദ്ധതികളാണ് നടപ്പിലാക്കുക. മൂന്നുമാസത്തിനകം പദ്ധതിക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
മഞ്ചേശ്വരം ഹാര്‍ബര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ എ.കെ.എം. അഷ്റഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കനില, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഇര്‍ഫാന ഇക്ബാല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജമീല സിദ്ദിഖ്, എന്‍. നാഗേഷ്, കെ.എം.കെ. അബ്ദുള്‍ റഹ്മാന് ഹാജി, സുമയ്യ റഫീഖ്, രത്നാകരന്, കെ.സി.വൈ. ഗായ, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ.എച്ച്. ഷരീഫ് , രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി.എ. മൂസ, ഡി.എം.കെ. മുഹമ്മദ്, കെ.ആര്. ജയാനന്ദ , രാമകൃഷ്ണ കടമ്പാര്‍, മണികണ്ഠറായി, രാഘവ ചേരല്‍, കെ.പി. മുനീര്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ അബ്ദുള്‍ കരീം, കെ.കെ. ബാബു, കാറ്റാടി കുമാരന്, കെ.പി. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു. മംഗല്പാടി പഞ്ചായത്ത് പ്രസിഡന്റ് ഗോള്‍ഡന്‍ അബ്ദുറഹ്മാന്, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ സജി എം. രാജേഷ് എന്നിവർ പ്രസംഗിച്ചു.
Kasaragod
കാസര്‍ഗോഡ്: വ്യവസായ പാര്‍ക്കുകളെ റിയല്‍ എസ്റ്റേറ്റ് പോലെ കൈകാര്യം ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്ന് പതിനാറാം കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സമിതി ചെയര്‍പേഴ്സണ്‍ സനീഷ്കുമാര് ജോസഫ് എംഎല്‍എ. വ്യവസായ ആവശ്യങ്ങള്‍ക്കായി ഭൂമി അനുവദിച്ച് ആറുമാസത്തിനകം സംരംഭങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ പ്രസ്തുത ഭൂമി വ്യവസായ വകുപ്പ് തിരിച്ചെടുത്ത് പുതിയ യുവസംരംഭകര്ക്ക് നല്‍കണം. സംരംഭങ്ങള്‍ അനുവദിക്കുമ്പോള്‍ യുവജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ജില്ലയിലെ വ്യവസായ പാര്‍ക്കുകളിലെ വിശദമായ സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിയമസഭാ സമിതിയുടെ ജില്ലാതല സിറ്റിംഗില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാന ആവശ്യങ്ങളുംനിര്ദേശങ്ങളും
യുവജനങ്ങള്‍ക്ക് വ്യവസായം തുടങ്ങാന്‍ കൂടുതല്‍ ഭൂമിയും പലിശരഹിത വായ്പകളും ലഭ്യമാക്കുക, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുക, ചീമേനി തുറന്ന ജയിലിലെ അധികഭൂമി യുവജനങ്ങളുടെ സംരംഭങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുക.
ഇതര ജില്ലകളില്‍ നിന്നെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി കാസര്‍ഗോട്ട് യൂത്ത് ഹോസ്റ്റല്‍ നിര്‍മിക്കുകയും അതിനോടനുബന്ധിച്ച് യുവജനക്ഷേമ ബോര്‍ഡ് കാര്യാലയം അനുവദിക്കുകയും ചെയ്യുക.
പിഎസ്സി റാങ്ക് ലിസ്റ്റുകളിലെ ഒഴിവുകള്‍ സമയബന്ധിതമായി നികത്തുക, നാഷണല്‍ എംപ്ലോയബിലിറ്റി സെന്ററുകള്‍ വഴി പരിശീലനവും തൊഴിലും ഉറപ്പാക്കുക, എല്ലാ പഞ്ചായത്തുകളിലും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികകള്‍ സൃഷ്ടിക്കുക, മഞ്ചേശ്വരത്ത് പിഎസ്സി കോച്ചിംഗ് സെന്റര്‍ ആരംഭിക്കുക.
ആയങ്കടവില് സാഹസിക കായിക കേന്ദ്രം സ്ഥാപിക്കുക, താളിപ്പടുപ്പ് പിങ്ക് സ്റ്റേഡിയം യാഥാർഥ്യമാക്കുക, തൃക്കരിപ്പൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയം കായികതാരങ്ങള്‍ക്ക് തുറന്നുകൊടുക്കുക, കാഞ്ഞങ്ങാട് ഫിഷറീസ് സ്കൂളിന് കളിസ്ഥലമൊരുക്കുക, പിലിക്കോട്ടും കാഞ്ഞങ്ങാട്ടും നിലവിലുള്ള റവന്യു ഭൂമിയിലെ കളിസ്ഥലങ്ങള്‍ നവീകരിക്കുക, കേരളോത്സവം മാനുവല്‍ കാലോചിതമായി പരിഷ്കരിക്കുക.
നടക്കാവ് സ്റ്റേഡിയംനിര്മാണത്തിലെ വീഴ്ചകള്പരിശോധിക്കും
തൃക്കരിപ്പൂര്‍: സംസ്ഥാന സ്പോര്‍ട്സ് വികസനത്തിന് നടപ്പാക്കിയ പദ്ധതികളിലെ വീഴ്ചകള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും തൃക്കരിപ്പൂര്‍ നടക്കാവിലെ സ്റ്റേഡിയം നിര്‍മാണത്തിലെ വീഴ്ചകള്‍ സമഗ്രമായി പരിശോധിക്കുമെന്നും യുവജന ക്ഷേമം യുവജനകാര്യ നിയമസഭാസമിതി ചെയര്‍പേഴ്സണ്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ. തൃക്കരിപ്പൂര്‍ നടക്കാവ് സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടനം ചെയ്തെങ്കിലും സ്റ്റേഡിയം ഇനിയും കായികതാരങ്ങള്‍ക്ക് തുറന്നു കൊടുത്തിട്ടില്ല. നിര്‍വഹണ ഏജന്‍സിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായതായാണ് പ്രാഥമികമായി മനസ്സിലാകുന്നതെന്നും എംഎല്‍എ പറഞ്ഞു. ഉപകരണങ്ങള്‍ ഉള്പ്പെടെഅടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും ഏര്‍പ്പെടുത്താതെയാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നതെന്നും നിയമസഭ സമിതി ചെയര്‍പേഴ്സണ്‍ പറഞ്ഞു.സ്റ്റേഡിയത്തിനകത്തുള്ള പഞ്ചായത്ത് ടര്‍ഫ് കോര്‍ട്ട് എംഎല്‍എ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നവീകരിക്കുമെന്ന് സമിതി അംഗം കൂടിയായ സന്ദീപ് വാര്യര്‍ എംഎല്‍എ പറഞ്ഞു.
നിലവില്‍ സ്റ്റേഡിയത്തിന്റെ കെട്ടിടത്തിന് പഞ്ചായത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. അഗ്നിശമനസേന സുരക്ഷാ അനുമതിയും ലഭിച്ചിട്ടില്ല. കെട്ടിടം സര്‍ക്കാരിലേക്ക് കൈമാറി കിട്ടിയിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു. കായിക താരങ്ങള്‍ക്ക് സ്റ്റേഡിയം തുറന്നുകൊടുത്ത് മികച്ച മത്സരങ്ങള്‍ സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നികുതി പണം പാഴാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് സമിതി അംഗം ടി.പി. അഷറഫലി പറഞ്ഞു.
സ്പോര്‍ട്സ് വികസനത്തിന് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്റ്റേഡിയം നിര്‍മാണത്തിലെ വീഴ്ചകള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കും. സ്റ്റേഡിയം സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സമിതിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ എം. സുരേഷ്, ദേശീയ ഫുട്ബോള്‍ താരം മുഹമ്മദ് റാഫി, സെപക്താക്രോ ദേശീയ ടീം അംഗം ശ്രേയ, കേരള ഫുട്ബോള്‍ അസോസിയേഷന് ഡെപ്യൂട്ടി സെക്രട്ടറി റഫീഖ്, ഹെഡ് കോച്ച് കെ.വി. ഗോപാലന്, പഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുള്ള, വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
Kasaragod
കസര്‍ഗോഡ്: അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ ഫാക്ടറികളിലെ മലിനജലം സമീപത്തെ കിണറുകളിലേക്ക് ഒഴുകി എത്തുന്നതായുള്ള സമീപ വാസികളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ വിദഗ്ധ ഉദ്യോഗസ്ഥ സംഘം സംയുക്ത പരിശോധന നടത്തി. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
കുടിവെള്ള പ്രശ്നം നേരിടുന്നവര്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ ജില്ലാകളക്ടര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അടിയന്തര നിര്‍ദേശം നല്കി കഴിഞ്ഞ മെയ് മാസത്തില്‍ അനന്തപുരത്തെ ഒരു ഫാക്ടറിയെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി അടച്ചിടുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ അധ്യക്ഷതയില്‍ പ്രാദേശികമായി ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ ട്രയല്‍ റണ്‍ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷമാണ് വീണ്ടും ജല മലിനീകരണ പരാതി ലഭിച്ചത്.
നിലവില്‍ ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും കളക്ടര്‍ നിര്‍ദേശം നല്കി.ശനിയാഴ്ച വ്യവസായ വകുപ്പ് ജില്ലാ മാനേജറുടെ നേതൃത്വത്തില്‍ എണ്‍വയണ്‍മെന്റ് എന്‍ജിനിയര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനിയര്‍ കേരള വാട്ടര്‍ അതോറിറ്റി എക്സി.എന്‍ജിനിയര്‍ കുമ്പള, പുത്തിഗെ പഞ്ചായത്ത് സെക്രട്ടറിമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
Kasaragod
കാഞ്ഞങ്ങാട്: നഗരസഭാ പരിധിയിലെ നിട്ടടുക്കത്ത് രണ്ടായിരം വർഷം മുമ്പ് മഹാശിലാ കാലഘട്ടത്തിൽ ജനങ്ങൾ അധിവസിച്ചിരുന്നതിന്റെ തെളിവായ ചെങ്കല്ലറ കണ്ടെത്തി. വിപ്രോ ഉദ്യോഗസ്ഥനായ നിട്ടടുക്കം ചിത്തിരയിലെ എൻ.സജിത് കുമാറിന്റെ വീട്ടുപറമ്പിലാണ് മഹാശിലാ കാലഘട്ടത്തിൽ ശവസംസ്കാര ചടങ്ങുകളുടെ ഭാഗമായി നിർമ്മിച്ചതെന്ന് കരുതുന്ന ചെങ്കല്ലറ കണ്ടെത്തിയത്.
സജിത് കുമാർ അറിയിച്ചതനുസരിച്ച് ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു കോളജ് ചരിത്ര വിഭാഗം മേധാവിയുമായ ഡോ.നന്ദകുമാർ കോറോത്ത് സ്ഥലം സന്ദർശിച്ചു നടത്തിയ പരിശോധനയിലാണ് കല്ലുകൊണ്ട് അടച്ചുവെച്ച നിലയിൽ കണ്ടെത്തിയ ഗുഹ മഹാശില കാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പായ ചെങ്കല്ലറയാണെന്ന് സ്ഥിരീകരിച്ചത്. ശവസംസ്കാരത്തിന്റെ ഭാഗമായി ഭസ്മവും അസ്ഥികളും മറ്റു വസ്തുക്കളും നിക്ഷേപിച്ച മൺപാത്രങ്ങളും ഇരുമ്പായുധങ്ങളു അടക്കംചെയ്താണ് മഹാ ശിലാ കാലഘട്ടത്തിൽ ചെങ്കല്ലറകൾ നിർമിച്ചിരുന്നത്.
ക്രിസ്തുവർഷം മൂന്നാം നൂറ്റാണ്ടിന് മുമ്പാണ് മഹാശിലാ കാലഘട്ടത്തിലെ മനുഷ്യർ ചെങ്കല്ലറകൾ നിർമ്മിച്ചിരുന്നത്. വിവിധ സ്ഥലങ്ങളിൽ പ്രാദേശികമായി മുനിയറ, പാണ്ഡവ ഗുഹ, പീരങ്കി ഗുഹ, മുതലപ്പെട്ടി, നിധിക്കുഴി, കൽപ്പത്തായം എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്.
Kasaragod
കാസർഗോഡ്: തൃശൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട ചരക്കുലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ടു വിദ്യാർഥികളുടെ ജീവൻ നഷ്ടമായ അപകടം ഇവിടെയുള്ളവർക്കും പാഠമാണ്. നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്ത തലപ്പാടി-ചെങ്കള ദേശീയപാതയിലും പ്രവൃത്തികൾ നടക്കുന്ന ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളിലുമെല്ലാം അവിടവിടെയായി നിർത്തിയിട്ട ചരക്കുവാഹനങ്ങൾ ഇവിടെയും പതിവുകാഴ്ചയാണ്. പുലർച്ചെയും രാവിലെ സമയങ്ങളിലുമാണ് ഇത് കൂടുതൽ.
പടന്നക്കാട് സ്റ്റെല്ലാ മാരിസ് സ്കൂളിനു സമീപം ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ ബൈക്കിടിച്ച് വെൽഡിംഗ് ഷോപ്പ് ഉടമയായിരുന്ന നീലേശ്വരം കണിച്ചിറയിലെ കെ. ഹരീഷ് (50) മരിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 18നു രാത്രിയാണ്. പുലർച്ചെ ദേശീയപാതയിൽ നിർത്തിയിട്ട ചരക്കുവാഹനങ്ങൾ മാറ്റിയിടാൻ നിർദേശിക്കുന്നതിനിടെ കാറിടിച്ച് രണ്ടു പൊലീസുകാർക്ക് കാൽ നഷ്ടമായതും ഏതാനും മാസം മുമ്പാണ്. ദേശീയപാതയോരത്തെ സർവീസ് റോഡുകൾക്കുതന്നെ വീതി തീർത്തും കുറവായതും വാഹന പാർക്കിംഗിന് ഒരിടത്തും സ്ഥലസൗകര്യമില്ലാത്തതും മൂലമാണ് ദീർഘദൂര യാത്ര നടത്തുന്ന ചരക്കുവാഹനങ്ങൾ ദേശീയപാതയിൽ തന്നെ നിർത്തിയിടേണ്ടിവരുന്നതെന്ന് ഡ്രൈവർമാർ പറയുന്നു.
മുൻകാലങ്ങളിൽ ദേശീയപാതയോരത്ത് പതിവായി ചരക്കുവാഹനങ്ങൾ നിർത്തിയിടുന്ന വീതിയുള്ള സ്ഥലങ്ങളുണ്ടായിരുന്നു. ഇവിടങ്ങളിൽ രാത്രികാലത്ത് തുറന്നിരിക്കുന്ന ഹോട്ടലുകളും പ്രാഥമിക കർമങ്ങൾക്കുള്ള സൗകര്യവുമൊക്കെ ഉണ്ടായിരുന്നു. ജില്ലയിൽ പടന്നക്കാടും പെരിയയിലുമൊക്കെ ഇങ്ങനെയായിരുന്നു. ദേശീയപാത വികസനം വന്നതോടെ ഇതെല്ലാം ഇല്ലാതായി. വാഹനങ്ങൾ നിർത്തിയിടാൻ മറ്റൊരു സ്ഥലവും ഇല്ലാതിരുന്നതിനാലാണ് ആദ്യകാലങ്ങളിൽ പണി പൂർത്തിയായ ദേശീയപാതയിൽ തന്നെ വാഹനങ്ങൾ നിർത്തിയിട്ടത്. ഇപ്പോൾ ദേശീയപാത തുറന്നുനൽകിയതിനു ശേഷവും ഇത് തുടരുകയാണ്. പണി നടക്കുന്ന ഭാഗങ്ങളിൽ പലയിടത്തും ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് വാഹനങ്ങളിലുള്ളവർ നിർത്തിയിട്ട വാഹനങ്ങളെ കാണുന്നത്. മിക്കപ്പോഴും നിർത്തിയിട്ട വാഹനങ്ങൾക്ക് റിഫ്ളക്ടറുകളോ പാർക്കിംഗ് ലൈറ്റുകളോ പോലും ഉണ്ടാകാറില്ല.
ദേശീയപാതയിലൂടെ വരുന്ന ദീർഘദൂര വാഹനങ്ങൾ എവിടെയെങ്കിലും നിർത്തണമെങ്കിൽ സർവീസ് റോഡുകളിൽ പ്രവേശിച്ചതിനു ശേഷം പാതയോരത്ത് സ്ഥലമുള്ള ഇടങ്ങളിൽ നർത്താമെന്നാണ് നിയമം. എന്നാൽ സർവീസ് റോഡുകളുടെ ഓരങ്ങളിൽ ചരക്കുവാഹനങ്ങൾ നിർത്തിയിടാൻ കഴിയുന്ന വിധത്തിലുള്ള ഒഴിഞ്ഞ സ്ഥലങ്ങൾ ജില്ലയിലെങ്ങും ഇല്ലാത്ത അവസ്ഥയാണ്. സർവീസ് റോഡുകൾക്കുപോലും വീതി തീർത്തും കുറവായതിനാൽ ചരക്കുവാഹനങ്ങൾക്ക് അതിലൂടെ കടന്നുപോകാൻതന്നെ പ്രയാസമാണ്. ചാലിങ്കാലിൽ ടോൾ പ്ലാസ വരുമ്പോൾ അതിനനുബന്ധമായി വിശാലമായ പാർക്കിംഗ് ഏരിയ സ്ഥാപിക്കുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ ഉറപ്പ്. എന്നാൽ ടോൾ പ്ലാസ എത്രയുംപെട്ടെന്ന് തുടങ്ങാൻ കാണിക്കുന്ന താത്പര്യം പാർക്കിംഗ് ഏരിയ സ്ഥാപിക്കുന്ന കാര്യത്തിൽ കാണുന്നില്ല.
മറ്റു സംസ്ഥാനങ്ങളിൽ ചരക്കുവാഹനങ്ങൾക്ക് നിർത്തിയിടാനായി ദേശീയപാതയോരത്ത് പ്രത്യേക ട്രക്ക് ബേകളും ടെർമിനലുകളും അതിനനുബന്ധമായി ശുചിമുറികൾ, ഫുഡ് കോർട്ടുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, ഇന്ധന പമ്പുകൾ തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ ഇനി ഇവ സ്ഥാപിക്കണമെങ്കിൽ ദേശീയപാതയോരത്ത് വീണ്ടും സ്ഥലം ഏറ്റെടുക്കേണ്ടിവരുന്ന അവസ്ഥയാണ്.
Kasaragod
പെരിയ: പെരിയയിൽ നിന്ന് മലയോരമേഖലയിലേക്കുള്ള റോഡിലെ അപകടമേഖലയായി മാറിയ മൂന്നാംകടവിൽ വീണ്ടും വാഹനാപകടം. സുള്ള്യയിൽ നിന്ന് പച്ചക്കറിയുമായി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയാണ് മൂന്നാംകടവ് പാലം കഴിഞ്ഞ് കയറ്റം കയറുന്നതിനിടയിൽ പിന്നോട്ടുനീങ്ങി റോഡരികിലെ ഓവുചാലിലേക്ക് മറിഞ്ഞത്. ലോറിയുടെ ടയറുകൾ ഓവുചാലിൽ കുടുങ്ങി നിന്നതിനാലാണ് താഴ്ചയിലേക്ക് മറിയാതിരുന്നത്. ലോറിയിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
മൂന്നാംകടവിൽ സമീപകാലത്തുണ്ടായ അപകടങ്ങളിൽ ഏഴുപേർക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ ഇവിടെ ചരക്കുലോറി മറിഞ്ഞ് അപകടമുണ്ടായതിനെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. കയറ്റവും വളവും നികത്താതെയുള്ള അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടങ്ങൾക്കു കാരണമാകുന്നതെന്നാണ് ആക്ഷേപം.
അന്ന് ആർഡിഒയും ഡിവൈഎസ്പിയും സ്ഥലത്തെത്തുകയും തുടർന്ന് കാഞ്ഞങ്ങാട് ആർഡിഒ ഓഫീസിൽ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം വിളിക്കുകയം ചെയ്തിരുന്നു. എന്നാൽ ആറുമാസമായിട്ടും റോഡിലെ അശാസ്ത്രീയത പരിഹരിക്കാൻ നടപടികളൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
Kasaragod
കാഞ്ഞങ്ങാട്: ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിന്റെ രജതജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച കുട്ടികളുടെ നിർമിത ബുദ്ധി ഇന്നൊവിസ്റ്റ 2026 മത്സരത്തിൽ കൊച്ചി ഭവൻസ് വിദ്യാമന്ദിർ ഒന്നാം സ്ഥാനവും 15,000 രൂപയുടെ ക്യാഷ് അവാർഡും നേടി. പെരിയ എമിൻ ഇന്റർനാഷണൽ അക്കാദമി രണ്ടാം സ്ഥാനവും 10,000 രൂപയും ആലപ്പുഴ കെഇ കാർമൽ സ്കൂൾ മൂന്നാം സ്ഥാനവും 5,000 രൂപ ക്യാഷ് അവാർഡും കരസ്ഥമാക്കി.
സിപിസിആർഐ ഡയറക്ടർ ഡോ.കെ.ബാലചന്ദ്ര ഹെബ്ബാറും സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോർജ് പുഞ്ചായിലും സമ്മാന വിതരണം നിർവഹിച്ചു.
Kasaragod
കാസർഗോഡ്: പോക്സോ കേസിൽ വാദിയായ യുവതിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നുപേർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. ചട്ടഞ്ചാൽ സ്വദേശികളായ സാബിദ്, താഹിർ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റൊരാളിനും എതിരെയാണ് കേസെടുത്തത്. പൈക്ക കുഞ്ഞിപ്പാറ സ്വദേശിയായ 23കാരിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ നായന്മാർമൂലയിലെ ഒരു കടയിൽ ജ്യൂസ് കഴിച്ചുകൊണ്ട് നിൽക്കുമ്പോൾ കാറിലെത്തിയ സംഘം ഗ്ലാസ് കൊണ്ട് തലയ്ക്കടിക്കുകയും കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. സാബിദിനെതിരെ യുവതി നൽകിയ പോക്സോ കേസ് പിൻവലിക്കാത്തതിന്റെ വിരോധമാണ് സംഭവത്തിനു പിന്നിലെന്നും പരാതിയിൽ പറയുന്നു.
Kasaragod
പനത്തടി: റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിലെ സ്വകാര്യ റിസോർട്ടിൽ സിപ് ലൈനിൽ നിന്ന് വീണ് ഓപ്പറേറ്റർ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് പനത്തടി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ജില്ലാ വ്യവസായകേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം.
സിപ് ലൈൻ പ്രവർത്തനമാരംഭിച്ചപ്പോൾ തന്നെ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് റിസോർട്ട് ഉടമകൾക്ക് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. എന്നാൽ സ്റ്റോപ് മെമ്മോ നിയമപരമായി നിലനിൽക്കില്ലെന്ന് കാണിച്ച് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കമ്പനിക്ക് പ്രവർത്തനാനുമതി നൽകുകയായിരുന്നു. എംഎസ്എംഐ പോർട്ടൽ രജിസ്ട്രേഷനിലൂടെ ഒരു സ്ഥാപനം തുടങ്ങുന്നതിന് പഞ്ചായത്തിന്റെ അനുമതി വേണ്ടെന്ന കാര്യമാണ് അതിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇവിടെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടോ എന്ന കാര്യം പരിശോധിക്കാതെയാണ് ജില്ലാ വ്യവസായ കേന്ദ്രം സ്ഥാപനത്തിന് പ്രവർത്തനാനുമതി നൽകിയതെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
കഴിഞ്ഞ ജൂൺ മാസത്തിൽ റിസോർട്ട് അധികൃതർ പഞ്ചായത്തിന്റെ ലൈസൻസിനു വേണ്ടി കെ സ്മാർട്ട് മുഖേന അപേക്ഷ നൽകിയിരുന്നു. എന്നാൽ ഫയർ ആൻഡ് സേഫ്റ്റി വകുപ്പിന്റെ അനുമതി രേഖ ഹാജരാക്കാത്തതിനാൽ പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗം ഫയൽ തടഞ്ഞുവയ്ക്കുകയായിരുന്നു.
അടുത്ത 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട മുഴുവൻ രേഖകളും അടിയന്തരമായി ഹാജരാക്കാൻ പഞ്ചായത്ത് ഭരണസമിതി യോഗം റിസോർട്ട് ഉടമകളോട് ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. കെ.ജെ. ജയിംസ്, സുപ്രിയ അജിത്, കെ.ബി. രതീഷ്, കെ.കെ. വേണുഗോപാൽ, എൻ.വിൻസെന്റ്, എം. ബാലകൃഷ്ണൻ, സി.ഷിബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Kasaragod
സിബിച്ചൻ പുളിങ്കാല സ്ഥാനമേറ്റു വെള്ളരിക്കുണ്ട്: ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി സിബിച്ചൻ പുളിങ്കാല ചുമതലയേറ്റു. വെളളരിക്കുണ്ട് ക്ഷീരോത്പാദക സഹകരണസംഘം ഹാളിൽ ചേർന്ന ചടങ്ങ് ഡിസിസി വൈസ് പ്രസിഡന്റ് പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, കെപിസിസി അംഗം മീനാക്ഷി ബാലകൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, എ. ലത, ബിൻസി ജെയിൻ, ജെസി ചാക്കോ,ഭാസ്കരൻ എളേരി, സന്തോഷ് ചാക്കോ, ടി.കെ. എവുജിൻ, ജോസ് കൊട്ടാരം, കെ.ടി. തോമസ്, മാർട്ടിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
Kasaragod
കാസര്‍ഗോഡ്: അന്വേഷണം എങ്ങുമെത്താതിരിക്കുന്ന കേസുകള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് തെളിയിക്കുക എന്നത് കഴിഞ്ഞ ദിവസം അന്തരിച്ച ഡിവൈഎസ്പി കെ.ജെ. ജോണ്‍സന്റെ ശീലമായിരുന്നു. ദുരൂഹത നിറഞ്ഞ ഇരുമ്പറകളുടെ പൂട്ടുകള്‍ ഓരോന്നും ആ വയനാട് സ്വദേശിയായ ഉദ്യോഗസ്ഥന്റെ അന്വേഷണമികവിനു മുന്നില്‍ തകര്‍ന്നുവീണു.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കാലത്ത് ലോക്കല്‍ പൊലിസ് അന്വേഷിച്ച് എങ്ങുമെത്താതിരുന്ന പ്രമാദമായ രണ്ടു കൊലക്കേസുകളാണ് ജോണ്സണ് തെളിയിച്ചത്. തിരുവനന്തപുരം പാറശാലയിലെ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം ചേര്‍ത്ത് കാമുകി ഗ്രീഷ്മ കൊലപ്പെടുത്തിയ സംഭവം തെളിയിച്ചത് ജോണ്സണ് ആയിരുന്നു. തിരുവനന്തപുരം പൂവാര്‍ ഊരൂട്ടമ്പലത്തെ ദിവ്യയെയും രണ്ടുവയസുകാരി മകള്‍ ഗൗരിയെയും തമിഴ്നാട്ടിലെ കുളച്ചലില്‍ കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ കാമുകന് മാഹിന്‍കണ്ണിനെ പിടികൂടിയത് ജോണ്സണ് ആയിരുന്നു.
11 വര്‍ഷമായി എങ്ങുമെത്താതിരുന്ന കേസാണ് ജോണ്സണ് വിജയകരമായി പര്യവസാനിപ്പിച്ചത്. ഈ രണ്ടു കേസുകളും അന്വേഷിക്കുന്ന കാലത്ത് ഡി. ശില്പയായിരുന്നു തിരുവനന്തപുരം എസ്പി. പിന്നീട് ശില്പ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
2023 ഏപ്രില്‍ 14നാണ് കാസര്‍ഗോഡ് പള്ളിക്കര പൂച്ചക്കാട് സ്വദേശിയായ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂര്‍ ഹാജിയെ (55) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ഗഫൂര്‍ ഹാജിയുടെ പക്കലുണ്ടായിരുന്ന 596 പവന് സ്വര്‍ണാഭരണങ്ങള്‍ മരണശേഷം കാണാതായതോടെയാണ് പരാതിയുമായി ബന്ധുക്കളെത്തുന്നത്. ബേക്കല്‍ പൊലിസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണത്തില്‍ പൊലിസിന് അനാസ്ഥയെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
പിന്നീട് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം ഒരിഞ്ചുപോലും മുന്നോട്ടുപോയില്ല. 2024 ഒക്ടോബര്‍ 16നാണ് ജോണ്സണ് കാസര്‍ഗോഡ് ഡിസിആര്‍ബി (ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ) ഡിവൈഎസ്പിയായി ചുമതലയേല്‍ക്കുന്നത്. ജോണ്‍സന്റെ അന്വേഷണവൈഭവം നന്നായി അറിയാവുന്ന ശില്പ കേസ് നവംബര്‍ ഒന്നിന് ജോണ്സന് കൈമാറി. അന്വേഷണം ആരംഭിച്ച് ഒരു മാസം കൊണ്ട് പ്രതികളായ മന്ത്രവാദിനിയെയും ഭര്‍ത്താവിനെയും അവരുടെ സഹായികളെയും നിയമത്തിനു മുന്നിലെത്തിക്കാന്‍ ജോണ്സന് കഴിഞ്ഞു.
ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു ചോദിച്ചതിലുള്ള വിരോധത്തില്‍ പ്രതികള്‍ ഇയാളുടെ വീട്ടില്‍വച്ച് ജിന്നിനെ ഒഴിവാക്കാം എന്നു പറഞ്ഞു വിശ്വസിപ്പിക്കുകയും മന്ത്രവാദത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് അതിന്റെ മറവില്‍ അബ്ദുള്‍ ഗഫൂറിനെ കൊലപ്പെടുത്തുകയുമായിരുന്നെന്ന് ജോണ്‍സന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. പ്രതികളായ മന്ത്രവാദിനി ജിന്നുമ്മ എന്നറിയപ്പെടുന്ന കെ.എച്ച്.ഷമീമ (38), ഭര്‍ത്താവ് ടി.എം.ഉബൈസ് (38), സഹായികളായ പി.എം.അസ്നിഫ (34), എ.ആയിഷ (40) എന്നിവര്‍ തുറുങ്കിലടയ്ക്കപ്പെടുകയും ചെയ്തു.
കോഴിക്കോട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ആയിരിക്കേ അസുഖബാധിതനായി 52കാരനായ ജോൺസൻ കഴിഞ്ഞദിവസം വിടപറഞ്ഞപ്പോൾ കേരള പോലീസിന് നഷ്ടമായത് മികച്ച ഒരു അന്വേഷണ ഉദ്യോഗസ്ഥനെയാണ്.
Kasaragod
കാസര്‍ഗോഡ്: ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ചികിത്സാകേന്ദ്രങ്ങളിലൊന്നായ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെയും വിദഗ്ധ ഡോക്ടര്‍മാരുടെയും കുറവ് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ഗൈനക്കോളജി, ഓര്‍ത്തോ, സര്‍ജറി, ഫിസിഷ്യന്‍ തുടങ്ങിയ പ്രധാന വിഭാഗങ്ങളിലും ഡോക്ടര്‍മാരുടെ കുറവും അവധിയും ചികിത്സയെ ബാധിക്കുന്നുണ്ട്. ദിവസേന പാവപ്പെട്ട ആയിരക്കണക്കിന് പേര് ആശ്രയിക്കുന്ന ആശുപത്രിയില്‍ വിദഗ്ധ ചികിത്സയുടെ ലഭ്യമല്ലാത്തത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
200 ലേറെ പ്രസവകേസുകള്‍, ഒരു ഗൈനക്കോളജിസ്റ്റ്
പ്രതിമാസം ഇരുനൂറിലേറെ പ്രസവക്കേസുകളുള്ള ജനറല്‍ ആശുപത്രിയില്‍ പ്രസവ വിഭാഗത്തില്‍ ഉള്ളത് ഒരൊറ്റ ഗൈനക്കോളജി ഡോക്ടര്‍ മാത്രം. നേരത്തെ മൂന്നു ഡോക്ടര്‍ ഉണ്ടായിരുന്ന ഇവിടെ കഴിഞ്ഞ നാലു ദിവസമായി ഇതാണ് സ്ഥിതി. ന്യൂറോളജി വിഭാഗത്തില്‍ ഡോക്ടര്‍ ഇല്ലാതെ മൂന്നു മാസമായി.
ഈ രണ്ടു വിഭാഗങ്ങളിലും ഉള്ളവര്‍ പുറത്ത് ചികിത്സ തേടേണ്ട സ്ഥിതിയാണ്. ഇവിടെ നിന്ന് സ്വകാര്യ ആശുപ്രതികളിലേക്ക് ഉള്‍പ്പെടെ റഫര്‍ ചെയ്യുന്നു. നിലവില്‍ ഓര്‍ത്ത വിഭാഗത്തില്‍ രണ്ടു ഡോക്ടര്‍മാരാണ് വേണ്ടത്. ഇപ്പോള്‍ ഉള്ളത് ഒരു ഡോക്ടര്‍ മാത്രമാണ്. അദ്ദേഹം അവധിയെടുക്കുമ്പോള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു പകരം ഡോക്ടറെ വരുത്തിയാണ് പ്രശ്നത്തിന് താത്കാലിക പരിഹാരം ഉണ്ടാക്കുന്നത്.
അപകടങ്ങളില്പ്പെട്ടവരും അസ്ഥി സംബന്ധമായ വിവിധ അസുഖങ്ങളുള്ളവരും ഉള്‍പ്പെടെ നിരവധി രോഗികള്‍ ചികിത്സ തേടുന്ന വിഭാഗമാണിത്. സ്ഥിരമായി രണ്ടു വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തത് ചികിത്സയ്ക്ക് തടസമായി മാറുന്നു. സര്‍ജറി വിഭാഗത്തിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല.
നിലവില്‍ മൂന്നു ഡോക്ടര്‍മാര്‍ മാത്രമാണ് വിഭാഗത്തിലുള്ളത്. രോഗികളുടെ എണ്ണത്തിന് അനുസരിച്ച് കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യമായ സാഹചര്യത്തിലാണ് ഈ കുറവ്. അടിയന്തര ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ വിവിധ ചികിത്സകള്‍ക്ക് സര്‍ജറി വിഭാഗത്തിന്റെ സേവനം നിര്‍ണായകമാണ്. ജീവനക്കാരുടെ കുറവ് നിലവിലുള്ള ഡോക്ടര്‍മാരുടെ ജോലിഭാരവും വര്‍ധിപ്പിക്കുന്നുണ്ട്. ഫിസിഷ്യന്‍ വിഭാഗത്തിലെ ഡോക്ടറും അവധിയിലാണ്. ജനറല്‍ മെഡിസിന് വിഭാഗത്തില്‍ ദിവസേന വലിയ തോതില്‍ രോഗികള്‍ ചികിത്സ തേടിയെത്തുന്നതിനാല്‍ ഡോക്ടറുടെ അഭാവം ഒപി സേവനത്തെയും തുടര്ചികിൽസയെയും ബാധിക്കാനുള്ള സാധ്യതയുണ്ട്.
പല വിഭാഗങ്ങളിലും ആവശ്യത്തിനു ഡോക്ടര്‍ ഇല്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നതിനിടെ ദിവസം ഇരുനൂറിലേറെ പേരാണ് പനി ബാധിച്ച് എത്തുന്നത്. പനി വ്യാപകമായി പടരുന്നു എന്നു മാത്രമല്ല കുടുംബം ഒന്നാകെയാണ് കിടപ്പിലാകുന്നത്. ഈ സാഹചര്യത്തില്‍ ജനറല്‍ ആശുപ്രതിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ അടിയന്തരമായി നിയമിച്ച് മുഴുവന്‍ സമയ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
സര്‍ക്കാര്‍ ആശുപ്രതിയില്‍ അത്യാഹിത വിഭാഗത്തില്‍ പോലും നീണ്ട ക്യൂ വേണ്ടിവരുന്ന സാഹചര്യത്തില്‍ ഏറെയും പേര് സ്വകാര്യ ആശുപ്രതികളെയാണ് ആശ്രയിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന മുഴുവന്‍ രോഗികള്‍ക്കും നിശ്ചിത സമയത്ത് മികച്ച ചികിത്സയും പരിചരണവും ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ടെങ്കിലും നടപടികള്‍ മന്ദഗതിയിലാണ്.
ആശുപത്രിയിലെ മോര്‍ച്ചറിയിലെ ഫ്രീസര്‍ പലപ്പോഴും പ്രവര്‍ത്തനരഹിതമാകാറുണ്ട്. ഒരേ സമയം നാലു മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന ഫ്രീസറാണ് കേടാകുന്നത്. ഫ്രീസര്‍ തകരാറിലായിട്ടും അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടിയുണ്ടാകാറില്ല. രണ്ടുവര്‍ഷം മുമ്പ് നവീകരിച്ച പേവാര്‍ഡിന്റെ സ്ലാബുകള്‍ ഇളകിയതിനെ തുടര്‍ന്ന് വാര്‍ഡ് അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ട്. ഇഎന്‍ടി, സ്കിന്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനം മാത്രമാണ് നിലവില്‍ കാര്യക്ഷമമായി നടക്കുന്നത്.
Kasaragod
കാസര്‍ഗോഡ്: ജില്ലയിലെ സ്കൂള്‍ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മികച്ച നേട്ടം കൈവരിക്കുന്നതിനുമായി ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കണമെന്ന് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് നിര്‍ദ്ദേശിച്ചു. പദ്ധതികള്‍ക്കാവശ്യമായ തുക കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ കായികമേളയ്ക്ക് മുന്നോടിയായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ കായിക അധ്യാപകരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. സ്കൂള്‍തല കായികപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മികച്ച കായികതാല്പര്യമുള്ള കുട്ടികളെ ചെറുപ്പം മുതലേ കണ്ടെത്തി പ്രത്യേക പരിശീലനംനലകുന്നതിനുമുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ജില്ലയിലെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ എന്നിവ സ്കൂള്‍ കായികപ്രതിഭകള്‍ക്ക് പരിശീലനത്തിനായി സൗജന്യമായി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പരിശീലനത്തിനെത്തുന്ന കുട്ടികളുടെയും അധ്യാപകരുടെയും പട്ടിക വിദ്യാഭ്യാസ വകുപ്പ് സ്പോര്‍ട്സ് കൗണ്‍സിലിന് കൈമാറണം. സ്വകാര്യ സ്ഥാപനങ്ങളും അക്കാദമികളും പരിശീലകരും കായികവികസനത്തിന് പിന്തുണ നല്‍കണമെന്നും ജിംനേഷ്യം അസോസിയേഷന് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കും.
കായികരംഗത്ത് കുട്ടികളെ ചെറുപ്പം മുതലേ വളര്‍ത്തിയെടുക്കുന്നതിന് സമൂഹത്തിന്റെ പൂര്‍ണ സഹകരണം ആവശ്യമാണെന്ന് കളക്ടര്‍ പറഞ്ഞു. അധ്യാപക-രക്ഷാകര്‍തൃ സമിതികളും സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികളും സജീവമായ സ്കൂളുകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നുണ്ട്. എല്ലാ സ്കൂളുകളും ഇതിന് സന്നദ്ധമാകണം. തദ്ദേശസ്ഥാപനങ്ങള്‍ കായികരംഗത്തിനായി പദ്ധതിള്തയ്യാറാക്കി തുക വകയിരുത്തണമെന്നും വ്യവസായ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകള്‍ കായികവികസനത്തിന് വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കായികമേഖലയ്ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം അറിയിച്ചു. ആവശ്യമായ തുക ഈ വര്‍ഷവും ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട് എല്ലാ തദ്ദേശസ്ഥാപനങ്ങളും സ്പോര്‍ട്സിന് തുക നിര്‍ബന്ധമായും വകേണ്ടതാണെന്നും ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അജണ്ടയായി ഉള്‍പ്പെടുത്തുമെന്നും പ്രസിഡന്റ് അറിയിച്ചു.
മെഡല്‍ നേടാന്‍ കൂടുതല്‍ സാധ്യതയുള്ള ത്രോ ഇനങ്ങള്‍, കബഡി, തെയ്ക്കൊണ്ടോ, ഫുട്ബോള്‍, ബാഡ്മിന്റണ്‍ തുടങ്ങിയ ഇനങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. പരിശീലനത്തിനായി സ്റ്റേഡിയങ്ങള്‍, സ്വിമ്മിംഗ് പൂള്, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ എന്നിവ സൗജന്യമായി അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കബഡി പരിശീലനത്തിനാവശ്യമായ മാറ്റ് ജില്ലാ പഞ്ചായത്ത് അനുവദിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
ജില്ലയില്‍ സംസ്ഥാന സ്കൂള്‍ കായികമേള സംഘടിപ്പിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു. മികച്ച ഗ്രൗണ്ടുകളുടെയുംകായിക ഉപകരണങ്ങളുടെയും അഭാവമാണ് ജില്ലയിലെ കായിക മേഖലയുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് യോഗം വിലയിരുത്തി. സ്വകാര്യ അക്കാദമികളെയും പരിശീലകരെയും അനുമോദിക്കുന്നതുള്പ്പെടെയുള്ള പിന്തുണ ജില്ലാ ഭരണകൂടം നല്‍കുമെന്നും യോഗത്തില്‍ അറിയിച്ചു.
യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ റഫീഖ്, സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് അസോസിയേഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രീതിമോള്‍, ജില്ലാ സെക്രട്ടറി ബിജു, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ആര്യ പി.രാജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Kasaragod
നീലേശ്വരം: കണ്ണൂർ രൂപതക്ക് കീഴിലുള്ള കാഞ്ഞങ്ങാട് ഫൊറോന ബൈബിൾ കലോത്സവം തുടങ്ങി. സെന്റ് പീറ്റേഴ്സ് പള്ളി ഓഡിറ്റോറിയത്തിൽ സ്റ്റേജിതര ഇനങ്ങളാണ് ആരംഭിച്ചത്.
ജൂനിയർ, സീനിയർ വിഭാഗത്തിലെ ചിത്രരചന പെൻസിൽ ഡ്രോയിംഗ്, ജലച്ചായം എന്നിവയിലാണ് മൽസരം നടന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ മാറ്റുരക്കുന്ന കലോത്സവത്തിൽ 35 ഇനങ്ങളിലായി മൽസരത്തിൽ 250 ൽപ്പരം പേർ പങ്കെടുക്കും.
12 ന് രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് സ്കൂളിലെ മൂന്ന് വേദികളിലായി വ്യക്തിഗത -സംഘ ഇനങ്ങളിലുമായി വിവിധ സ്റ്റേജിനങ്ങൾ അരങ്ങേറും. സംഘഗാനം, മാർഗംകളി, ഏകാംഗ നാടകം, തെരുവ് നാടകം, മതബോധന ആന്തം എന്നിവയിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലുള്ളവർക്ക് മത്സരങ്ങളുണ്ട്.
Kasaragod
ഉദുമ: സിഐടിയു ജില്ലാസമ്മേളനത്തിഴന്റെ പ്രതിനിധി സമ്മേളനം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വി.പി.പി.മുസ്തഫ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.പി.ചിത്തരഞ്ജന്, ടി.കെ.രാജന് എന്നിവര്‍ സംസാരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാലന്‍, കര്‍ഷകസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് സി.എച്ച്.കുഞ്ഞമ്പു എന്നിവര്‍ പങ്കെടുത്തു. കെ.വി.കുഞ്ഞിരാമന് സ്വാഗതം പറഞ്ഞു. ഇന്നു വൈകുന്നേരം നാലിന് ഉദുമ ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
Kasaragod
വെള്ളരിക്കുണ്ട്: നിർമലഗിരി എൽപി സ്കൂൾ മുറ്റത്ത് ഇനി കുട്ടികൾക്ക് ഊഞ്ഞാലാടാം.അധ്യാപക ദിനത്തിൽ വിദ്യാർഥികൾക്ക് അധ്യാപകരുടെ വക സ്നേഹസമ്മാനമായി ഊഞ്ഞാൽ നൽകിയത് വേറിട്ട അനുഭവമായി.
കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ശാരീരിക വികാസത്തിനും വേണ്ടിയാണ് അധ്യാപക ദിനത്തിൽ നിർമലഗിരി എൽപി സ്കൂളിലെ അധ്യാപകർ കുട്ടികൾക്കായി ഊഞ്ഞാൽ സ്ഥാപിച്ചതെന്ന് മുഖ്യാധ്യാപിക ഷാന്റി സിറിയക് പറഞ്ഞു. സ്കൂൾ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ഊഞ്ഞാൽ മാനേജർ ഫാ. ഡോ.ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു.
Kasaragod
ചെറുവത്തൂര്‍: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയാരോഗ്യ ദൗത്യം, ജില്ലാ അന്ധതാ നിവാരണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചെറുവത്തൂര്‍ വിവി മെമ്മോറിയല്‍ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.മീനാകുമാരി നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.നാരായണന് അധ്യക്ഷ വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അജയ് രാജന് ദിനാചരണ സന്ദേശം നല്കി. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ധന്യ ദയാനന്ദ് നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടു്തു.
ജില്ലാ പഞ്ചായത്തംഗം ഡോ.സറീന സലാം, ബ്ലോക്ക് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ.പൂമണി, പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ശശിധരന് പെരിങ്ങേത്ത്, പഞ്ചായത്തംഗം ശാന്ത കന്യാടില്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ജില്ലാ ഓഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ ഒ.എ.അജിതകുമാരി എന്നിവര്‍ സംസാരിച്ചു. ഡോ.എസ്.അപര്‍ണ, ഡോ.ആര്.അജീഷ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ചെറുവത്തൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.എ.രാജ്മോഹന്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി.മഹേഷ്കുമാര്‍ നന്ദിയും പറഞ്ഞു.
Kasaragod
നർക്കിലക്കാട്: പഞ്ചായത്ത് ഏറ്റെടുത്ത് ആസ്തി രജിസ്റ്ററിൽ ചേർത്തതോടെ വരക്കാട് കോൺവെന്റ് - എരുതനാട്ട് കടവ് റോഡിന്റെ നവീകരണവും ടാറിംഗും വേഗത്തിൽ നടക്കുമെന്നാണ് നാട്ടുകാർ പ്രതീക്ഷിച്ചത്. എന്നാൽ 10 വർഷം കഴിഞ്ഞിട്ടും വെസ്റ്റ് എളേരി പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇതിനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. ഓരോ മഴക്കാലത്തും തകരുന്ന റോഡ് നാട്ടുകാർ ഒത്തുചേർന്ന് സ്വന്തം ചെലവിൽ ഒരുവിധം നന്നാക്കിയെടുക്കുകയാണ്. എന്നിട്ടും മണ്ണും ചെളിയുമായി കാൽനട യാത്ര പോലും ദുരിതമാകുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഇടറോഡുകൾ പോലും ടാറിംഗ് നടത്തുന്ന കാലത്താണ് 10 വർഷം മുമ്പ് വിട്ടുനൽകിയ റോഡ് ഇങ്ങനെയൊരവസ്ഥയിൽ കിടക്കുന്നത്. അത്യാവശ്യഘട്ടങ്ങളിൽ വാഹനങ്ങൾ വിളിച്ചാൽ പോലും ഇതുവഴി വരാൻ മടിക്കുന്ന സ്ഥിതിയാണ്. എത്രയും പെട്ടെന്ന് പഞ്ചായത്ത് ഇടപെട്ട് ഇവിടെ ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kasaragod
വെള്ളരിക്കുണ്ട്: കെഎസ്എസ്പിഎ പരപ്പ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അധ്യാപക ദിനാചരണം സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.കെ. എവുജിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുതിർന്ന അധ്യാപകരായ പി.എ. ജോസഫ്, ആലീസ് കുര്യൻ, എം.ഇ. ജോർജ്, തോമസ് പറമ്പകം, സെലിൻ തോമസ് എന്നിവരെ ആദരിച്ചു. കെ കുഞ്ഞമ്പു നായർ, സി.എ. ജോസഫ്, സി.വി. ശ്രീധരൻ, സി.വി. ബാലകൃഷ്ണൻ, ജോസ്കുട്ടി അറയ്ക്കൽ, കെ.സി. സെബാസ്റ്റ്യൻ, സി.ജെ. ജയിംസ്, എ.എം. സെബാസ്റ്റ്യൻ, എം.ഡി. ദേവസ്യ, ബെന്നി തോമസ്, കെ.വേണുഗോപാൽ, ഷേർലി ഫിലിപ്പ്, പി.ജെ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
തൃക്കരിപ്പൂർ: കെഎസ്എസ്പിഎ മണ്ഡലം കമ്മിറ്റി വരവേൽപ് സമ്മേളനവും അധ്യാപക ദിനാചരണവും ജില്ലാ പ്രസിഡന്റ് എം.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. രാജീവൻ അധ്യക്ഷത വഹിച്ചു. സംഘടനയിലേക്ക് പുതിയതായി എത്തിയ അംഗങ്ങളെ നിയോജക മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ കൊക്കോട്ട് വരവേറ്റു. മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.വി. രാഘവൻ അധ്യാപകദിന സന്ദേശം നൽകി. ജില്ലാ ട്രഷറർ ചന്ദ്രൻ നാലപ്പാടം, പി.പി. ജയപ്രകാശ്, പി.കെ. സത്യനാഥൻ, പി.ടി. ജയപ്രകാശ്, എം. രവീന്ദ്രനാഥൻ പിള്ള, കെ.വി. ഇന്ദിര, കെ. ഭവാനി, ഇ. പത്മിനി എന്നിവർ പ്രസംഗിച്ചു. മുതിർന്ന അധ്യാപകരെ ആദരിച്ചു.
മാലോം: അധ്യാപക ദിനത്തിൽ ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന അധ്യാപകരെ വീട്ടിലെത്തി ആദരിച്ചു. ട്രസ്റ്റ് ചെയർമാനും ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രാജു കട്ടക്കയം, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജയിൻ, നിയുക്ത മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സിബിച്ചൻ പുളിങ്കാല, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഷോബി ജോസഫ്, സാജൻ ജോസഫ്, ബിനു കുഴിപ്പള്ളി, ഷാജി മാണിശേരി, സിജു തെക്കേറ്റം എന്നിവർ നേതൃത്വം നൽകി.
വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് - എം സാംസ്കാരിക വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയോരമേഖലയിലെ ആദ്യകാല ബിരുദധാരിയും മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പലുമായ എം.ഇ. ജോർജിനെ അധ്യാപക ദിനത്തിൽ വീട്ടിലെത്തി ആദരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ റീന തോമസ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി ജില്ലാ പ്രസിഡന്റ് ബേബി പുതുമന അധ്യക്ഷത വഹിച്ചു. ബിജു തുളിശേരി, ടോമി മണിയംതോട്ടം, ടോമി ഈഴറേട്ട്, ജോസ് പാഴുകുന്നേൽ, മാത്യു കാഞ്ഞിരത്തിങ്കൽ, ബേബി മുതുകത്താനി, തങ്കച്ചൻ വടക്കേമുറിയിൽ, ജോസഫ് കുമ്മിണിയിൽ, ജോഷ്വാ ഒഴുകയിൽ, മനോജ് ഒറീത്തായിൽ എന്നിവർ പ്രസംഗിച്ചു.
അധ്യാപക ദിനാശംസകൾ
മലയാളം അധ്യാപികയായി 25 വർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ അധ്യാപകരുടെ യഥാർത്ഥ പ്രതിഫലം അവർ പഠിപ്പിച്ച കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയുന്ന നല്ല മാറ്റങ്ങളാണെന്നതാണ് അനുഭവം. അധ്യാപനം എന്നത് ഒരു ജോലി മാത്രമല്ല അത് ഒരു ഉത്തരവാദിത്വവും സമർപ്പണവുമാണ്. അതിലുപരി ഒരുപാട് ജീവിതങ്ങളെ നേരിട്ടു സ്പർശിക്കാനുള്ള വലിയ അവസരമാണ്. ഇന്നത്തെ കാലത്ത് അധ്യാപകരുടെ പ്രസക്തി കുറയുകയാണെന്ന് പറയുന്നവരുണ്ട്. എന്നാൽ വിവരങ്ങൾ നൽകാനുള്ള സംവിധാനങ്ങൾ ഏറെയുണ്ടെങ്കിലും ആ വിവരങ്ങളിൽ നിന്ന് ശരിയും തെറ്റും തിരിച്ചറിയാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നത് അധ്യാപകരാണ്.
റാണി എം. ജോസഫ്, അധ്യാപിക, സെന്റ് ജൂഡ്സ് എച്ച്എസ്എസ്, വെള്ളരിക്കുണ്ട്.
സൗഹൃദപരമായ ഇടപെടലിലൂടെ കുഞ്ഞുങ്ങളുടെ വിശ്വാസം നേടിയെടുക്കലാണ് അധ്യാപനത്തിൽ നടക്കുന്നത്. ചെറിയ നേട്ടങ്ങളിൽ അവരെ അഭിനന്ദിക്കുകയും തെറ്റുമ്പോൾ തിരുത്തുകയും ചെയ്യാൻ അധ്യാപകർക്ക് കഴിയും.
പൊതുസമൂഹത്തിന്റെ ജീർണത അധ്യാപകരെയും ബാധിക്കുവാൻ തുടങ്ങി. സമൂഹമാധ്യമങ്ങളുടെ സ്വാധീനം, മാതാപിതാക്കളുടെ അമിതപ്രതീക്ഷ, മൂല്യങ്ങളിൽ വന്ന മാറ്റങ്ങൾ, രാഷ്ട്രീയ സാമൂഹിക സമ്മർദ്ദങ്ങൾ ഒക്കെ അധ്യാപനത്തെ ജീർണതയിലേക്ക് നയിക്കുന്നു എന്നിരുന്നാലും ഒരു നല്ല അധ്യാപകൻ എന്നും ഒരു നാടിന്റെ സമ്പത്താണ്.
മോളി ജോസഫ്, മുഖ്യാധ്യാപിക, സെന്റ് മേരീസ് എയുപി സ്കൂൾ, മാലക്കല്ല്
കൗമാരത്തിൽ നിന്ന് കളിക്കളവും പുസ്തകവും അപ്രത്യക്ഷമാകുമ്പോൾ ശരീരവും ചിന്തയും ബന്ധങ്ങളും വളരേണ്ട ഏറ്റവും നിർണായകമായ കാലമാണ് നാം മൊബൈൽ സ്ക്രീനിന് വിട്ടുകൊടുക്കുന്നത്. നമ്മുടെ കുട്ടികളുടെ ജീവിതത്തിൽ കളികളും പുസ്തകങ്ങളും തിരിച്ചുകൊണ്ടുവരാൻ കൃത്യമായ പദ്ധതി തയ്യാറാക്കണം. ഇതുവഴി കുട്ടികളുടെ വ്യക്തിത്വനിർമാണത്തിനും മാനസികാരോഗ്യത്തിനും സാമൂഹികശേഷിക്കും സ്വതന്ത്രചിന്തയ്ക്കും വഴിയൊരുക്കുന്ന സാഹചര്യങ്ങൾ സ്കൂളുകളിൽ ഉണ്ടാകണം.
ഷീബ രാജു, അധ്യാപിക, ഡിവൈൻ പ്രൊവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കര, നീലേശ്വരം
Kasaragod
കാസർഗോഡ്: വനം, വന്യജീവി, പരിസ്ഥിതി, ജൈവവൈവിധയ സംരക്ഷണ-പരിപാലന മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്നവർക്കായി സംസ്ഥാന വനം വകുപ്പ് ഏർപ്പെടുത്തിയ വനമിത്ര പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കാവുകൾ, ഔഷധസസ്യങ്ങൾ, ജൈവവൈവിധ്യം, കൃഷി എന്നിവയുടെ സംരക്ഷണത്തിനും പരിപാലനത്തിനും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൾ, കർഷകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവർക്ക് അവാർഡിനായി അപേക്ഷിക്കാം.
താത്പര്യമുള്ളവർ പ്രവർത്തനങ്ങളുടെ പൂർണ വിവരങ്ങൾ, ഫോട്ടോകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ സഹിതം ഈ മാസം 10നകം അപേക്ഷ സമർപ്പിക്കണം. വിലാസം: അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസ്, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കാസർഗോഡ്. ഫോൺ: 8547603836, 8547603838.
Kasaragod
കാഞ്ഞങ്ങാട്: ദേശീയപാത നിർമാണം തോന്നുംപടി മുന്നോട്ടുപോകുമ്പോൾ ജില്ലാ ആശുപത്രി പരിസരത്ത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും മുന്നിൽ അപകടവഴി. ആശുപത്രിക്കു മുന്നിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ പടിഞ്ഞാറു ഭാഗത്തുള്ള മൂന്നുവരി പാതയിലൂടെ മാത്രമാണ് ഇപ്പോൾ ഇരുവശങ്ങളിലേക്കും ഗതാഗതം അനുവദിച്ചിട്ടുള്ളത്. തിരക്കേറിയ ഈ റോഡിൽ വേഗതാ നിയന്ത്രണ സംവിധാനങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ ഒന്നും സ്ഥാപിച്ചിട്ടില്ല. ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളും മറ്റുള്ളവരും റോഡ് മുറിച്ച് കടക്കുന്നതും ഇതുവഴിയാണ്. സാധാരണനിലയിൽ ദേശീയപാത മുറിച്ചുകടക്കാൻ ആർക്കും അനുമതിയില്ലെങ്കിലും ഇവിടെ മറുവശത്തെത്താൻ വേറൊരു സംവിധാനവും ഒരുക്കിയിട്ടില്ലാത്തതിനാൽ പാത മുറിച്ചുകടക്കുകയല്ലാതെ മറ്റു വഴിയില്ല.
കാൽനടയാത്രക്കാർക്കായി ഇവിടെ മേൽനടപ്പാലത്തിന്റെ നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന് ദേശീയപാത അധികൃതർ പലതവണ ഉറപ്പുനൽകിയതാണ്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും മേൽപാലം തുടങ്ങുന്ന ഭാഗത്തെ അടിത്തറയുടെ കോൺക്രീറ്റിംഗ് മാത്രമാണ് പൂർത്തിയായത്.
ജില്ലാ ആശുപത്രി റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളും ഇതേ റോഡിലാണ് നിർത്തിയിടുന്നത്. ആശുപത്രി പരിസരത്തെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതും റോഡിലാണ്. പലപ്പോഴും ഇവ ദേശീയപാതയിലൂടെ വരുന്ന മറ്റു വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നുണ്ട്. ഇതുമൂലം പാത മുറിച്ചുകടക്കുന്ന യാത്രക്കാരെ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർ കാണണമെന്നില്ല. സമീപറോഡുകളിൽ നിന്നുള്ള വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതും മറുവശത്തേക്ക് കടക്കുന്നതും ഇതിനിടയിലൂടെയാണ്. ഇവിടെ നിന്ന് ഏതാനും മീറ്റർ അകലെയുള്ള സ്ഥലത്തുവച്ചാണ് കഴിഞ്ഞ ദിവസം കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റത്. ഇവിടെ ജില്ലാ ആശുപത്രിയുണ്ടെന്നതുപോലും അറിയാതെ ദീർഘദൂര വാഹനങ്ങൾ ദേശീയപാതയിലൂടെ അമിതവേഗതയിൽ വരുന്നതിനിടയിൽ ഇന്നലെ തൃശൂരിൽ സംഭവിച്ചതുപോലെ ഒരപകടം ഏതു നിമിഷവും ഇവിടെയുമുണ്ടാകാമെന്ന ആശങ്കയിലാണ് ജില്ലാ ആശുപത്രിയിലെത്തുന്നവരും നാട്ടുകാരുമുള്ളത്.
Kasaragod
കാസർഗോഡ്: യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ് എന്ന മുദ്രാവാക്യവുമായി സംസ്ഥാന പൊലിസ് അത്ലറ്റിക് മീറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല മാരത്തണും ദീപശിഖാ പ്രയാണവും കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎമാരായ കല്ലട്ര മാഹിൻ, എ.കെ.എം. അഷ്റഫ്, കെ. നീലകണ്ഠൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, സന്ദീപ് വാര്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം എന്നിവർ സംബന്ധിച്ചു. കബഡി താരം ജഗദീഷ് കുമ്പള, ഫുട്ബോൾ താരം മുഹമ്മദ് റാഫി എന്നിവരിൽ നിന്ന് ആർആർആർഎഫ് കമാൻഡന്റ് ശക്തിസിംഗ് ആര്യ ദീപശിഖ ഏറ്റുവാങ്ങി. ജനപ്രതിനിധികളും വിശിഷ്ടാതിഥികളും ചേർന്ന് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.
ദീപശിഖാ പ്രയാണവും മാരത്തണും ഈ മാസം എട്ടിന് തിരുവനന്തപുരത്ത് സമാപിക്കും.
ചടങ്ങിൽ തൂഫാൻ ലഹരിവിരുദ്ധ പ്രചാരണ വാഹനത്തിന്റെ അനാച്ഛാദനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. എഎസ്പി അച്യുത് അശോക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ചെയർപേഴ്സൺ ഷാഹിന സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ റഫീഖ് എന്നിവർ പങ്കെടുത്തു. തുടർന്ന് ജില്ലാ പോലീസ് മേധാവി പി. നിധിൻരാജ് നഗരസഭാ കോൺഫറൻസ് ഹാളിൽ എൻഎസ്എസ്, എൻസിസി, എസ്പിസി കേഡറ്റുകളുമായി സംവദിച്ചു.
Kasaragod
കാസർഗോഡ്: ജില്ലയിൽ ഗ്രാമീണ മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ നിര്‍ദേശ പ്രകാരം അഞ്ച് പുതിയ റഗുലര്‍ സ്റ്റേജ് കാര്യേജ് പെര്‍മിറ്റുകള്‍ക്ക് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അനുമതി നല്കി.
കുമ്പള-ബദിയടുക്ക-നെല്ലിക്കട്ട-മല്ലം-ബോവിക്കാനം-കുറ്റിക്കോല്‍-ബന്തടുക്ക-ബളാംതോട്-പനത്തടി (സീതാംഗോളി, പൈക്ക, എരിഞ്ഞിപ്പുഴ, ചാമുണ്ഡിക്കുന്ന്, പാണത്തൂര്‍ വഴി), കാഞ്ഞങ്ങാട്-നീലേശ്വരം (അലാമിപ്പള്ളി, മാവുങ്കാല്‍ ജില്ലാ ആശുപത്രി, പറക്കളായി, അടുക്കം, എടത്തോട്, തായന്നൂര്‍, വാഴുന്നോറടി വഴി), മൂസാഹാജിമുക്ക്-പടന്ന-ചെറുവത്തൂര്‍- പടന്നകടപ്പുറം-പയ്യന്നൂര്‍-തൃക്കരിപ്പൂര്‍-പുലിമുട്ട്-കിഴക്കേമുറി, മുത്തപ്പന്‍മല-പാണത്തൂര്‍-കാഞ്ഞങ്ങാട്-കൊന്നക്കാട് (കള്ളാര്‍, രാജപുരം, ഒടയംചാല്‍, ചെമ്മട്ടംവയല്‍, അമ്പലത്തറ, കാഞ്ഞിരപ്പൊയില്‍, തായന്നൂര്‍, കാലിച്ചാനടുക്കം, എടത്തോട്, പരപ്പ, വെള്ളരിക്കുണ്ട് വഴി), മുദിയക്കാല്‍ -പാലക്കുന്ന്-കളനാട്-ബട്ടത്തൂര്‍-തച്ചങ്ങാട് (ആറാട്ടുകടവ് റോഡ്, ചന്ദ്രപുരം വഴി) എന്നിവയാണ് അനുമതി ലഭിച്ച റൂട്ടുകൾ.
ഇവയുടെ സമയക്രമം നിശ്ചയിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.
Kasaragod
കാഞ്ഞങ്ങാട്: ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ ജംബ് റോപ്പ് ഫെഡറേഷനും ജംബ് റോപ്പ് അസോസിയേഷൻ കേരളയും സംയുക്തമായി നടത്തിയ സൗത്ത് ഇന്ത്യ ഇന്റർ സ്കൂൾ ജംബ് റോപ്പ് (റോപ്പ് സ്കിപ്പിംഗ്) ചാമ്പ്യൻഷിപ്പിൽ 181 പോയിന്റോടെ ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി.
83 പോയിന്റ് നേടിയ പയ്യന്നൂർ കേന്ദ്രീയ വിദ്യാലയ രണ്ടാം സ്ഥാനവും 59 പോയിന്റോടെ പെരിയ ഗാർഡിയൻ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
Kasaragod
പെരിയ: കേന്ദ്ര ജല്‍ശക്തി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡിന്റെ കേരള റീജിയന്റെ ആഭിമുഖ്യത്തില്‍ സുസ്ഥിര ഭൂഗര്‍ഭജല വികസനവും അക്വിഫര്‍ ബേസിന് പരിപാലനവും എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
കേന്ദ്രസര്‍വകലാശാല സബര്‍മതി ഹാളില്‍ നടന്ന പരിശീലനം കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. സിദ്ധു പി.ആല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. മണ്‍സൂണില്‍ ആവശ്യത്തിന് മഴ കിട്ടിയിട്ടും രൂക്ഷമായ കുടിവെള്ളക്ഷാമം കാരണം അക്കാദമിക കലണ്ടർ പോലും മാറ്റിയെഴുതേണ്ട സാഹചര്യമാണ് കേന്ദ്രസര്‍വകലാശാലയില്‍ നിലനില്ക്കുന്നതെന്നു കേന്ദ്രസര്‍വകലാശാല സ്ഥിതി ചെയ്യുന്ന തേജസ്വിനി ഹില്‍സിലും ജില്ലയിലും ശാശ്വതമായ ഭൂജലസംരക്ഷണത്തിന് ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവംലബിക്കേണ്ടത് അനിവാര്യമാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. സിജിഡബ്ല്യുബി കേരള റീജിയന് ഡയറക്ടര്‍ ഡോ.ഡി.ജ്ഞാനസുന്ദര്‍ അധ്യക്ഷതവഹിച്ചു
Kasaragod
കാഞ്ഞങ്ങാട്: ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിന്റെ രജതജൂബിലിയോടാനുബന്ധിച്ച് ദക്ഷിണേന്ത്യന്‍ സ്കൂള്‍ ഇന്നോവിസ്റ്റ ഇന്നു രാവിലെ 10നു സന്ദീപ് വാര്യര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കുട്ടികളുടെ നിര്‍മിതബുദ്ധിയുടെ ഹാക്കത്തോണ്‍ മത്സരത്തില്‍ തമിഴ്നാട്, കര്‍ണാടക, കേരള എന്നീ സംസ്ഥാനത്തുനിന്ന് 40ഓളം ടീമുകള്‍ പങ്കെടുക്കുന്നു.
സ്മാര്‍ട്ട് ആന്‍ഡ് സേഫ് ട്രാന്‍സ്പോര്‍ട്ട്, ബെറ്റര്‍ വേസ്റ്റ് മാനേജ്മെന്റ്, ഹെല്‍ത്തി ലഫ് സറ്റൈല്‍ ആന്‍ഡ് ഹാപ്പി കമ്യൂണിറ്റി, ഫ്യൂച്ചര്‍ ഓഫ് ഫാമിംഗ് എന്നീ വിഷയങ്ങളിലാണ് മത്സരം. സമാപന സമ്മേളനം സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. കെ.ബാലചന്ദ്ര ഹെബ്ബാര്‍ ഉദ്ഘാടനം ചെയ്യും
Kasaragod
കാസർഗോഡ്: കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് പൊതുജനങ്ങളിൽനിന്നും ജനപ്രതിനിധികളിൽ നിന്നും വിവിധ സംഘടനകളിൽനിന്നും നിവേദനങ്ങൾ സ്വീകരിച്ചുകൊണ്ട് ഗ്രാമീണമേഖലകളിൽ പുതുതായി അനുവദിച്ച ബസ് റൂട്ടുകൾ പ്രഖ്യാപനത്തിലൊതുങ്ങി.
സംസ്ഥാനത്താകെ 503 പുതിയ ബസ് റൂട്ടുകൾ അനുവദിച്ചുകൊണ്ടാണ് ഫെബ്രുവരി അവസാനവാരം മോട്ടോർ വാഹനവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ റൂട്ടുകളിൽ പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കുന്നതിന് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും അതുകഴിഞ്ഞ് ഭരണമാറ്റവും വന്നതോടെ ഈ പ്രഖ്യാപനം നടപ്പായില്ല.
ജില്ലയിൽ മലയോരമേഖലയിലെ ഉൾപ്രദേശങ്ങളെ വിവിധ ടൗണുകളുമായി ബന്ധിപ്പിക്കുന്ന ഏതാനും ബസ് റൂട്ടുകൾ ഈ പട്ടികയിലുണ്ടായിരുന്നു. തുടർന്നും കൂടുതൽ റൂട്ടുകൾ അനുവദിക്കുന്നതിനായി ആവശ്യവും ഉയർന്നിരുന്നു.
നിലവിലുള്ള പ്രധാന റൂട്ടുകളിൽ ഓടുന്ന കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര വന്നതോടെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തിന് പുതിയ റൂട്ടുകൾ ഊർജം പകരുമെന്ന് യാത്രക്കാരുടെ വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കെഎസ്ആർടിസി ബസുകൾ ഓടാത്ത ഉൾനാടൻ റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് തികച്ചും ലാഭകരമായി സർവീസ് നടത്താൻ സാധിക്കും.
മലയോരമേഖലയിലും ഇടനാട്ടിലുമുള്ള ഗ്രാമീണ റോഡുകളിൽ ഒട്ടുമിക്കതും ഇപ്പോൾ മെക്കാഡം ടാറിംഗ് നടത്തി മികച്ച നിലവാരത്തിലാണ്. എന്നാൽ മിക്കയിടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളൊന്നും ലഭ്യമല്ലാത്ത സ്ഥിതിയാണ്. സാധാരണക്കാരും വിദ്യാർഥികളുമടക്കം കൂടിയ തുക നൽകി ജീപ്പ്, ഓട്ടോറിക്ഷ സർവീസുകളെയോ സ്വകാര്യ വാഹനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഇത്തരത്തിലുള്ള റോഡുകളിലൂടെ സ്വകാര്യ ബസ് റൂട്ടുകൾ അനുവദിച്ചാൽ അത് ജനങ്ങൾക്കും ബസ് വ്യവസായത്തിനും ഒരുപോലെ ഗുണകരമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പ്രിയദർശിനി ബസുകളുമായുള്ള മത്സരത്തിൽ നഷ്ടം സംഭവിക്കുന്നതുമൂലം ഓട്ടം നിർത്താനൊരുങ്ങുന്ന സ്വകാര്യ ബസുകൾക്കും ഇത്തരത്തിലുള്ള ഗ്രാമീണ റൂട്ടുകളിലേക്കു മാറാൻ അവസരമൊരുക്കാം.
ജനപ്രതിനിധികളുടെയും ഗതാഗത വകുപ്പിന്റെയും അടിയന്തര ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകണമെന്നാണ് ആവശ്യം.
Kasaragod
വെള്ളരിക്കുണ്ട്: കശുവണ്ടി ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്താനും കർഷകർക്ക് മികച്ച വിപണി മൂല്യം ലഭ്യമാക്കാനുമായി നബാർഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഐഒടി സോളാർ ഡ്രൈയിംഗ് പദ്ധതിയും മുളപ്പിച്ച കശുവണ്ടി കൊണ്ടുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ അവതരണവും നബാർഡ് കേരള-ലക്ഷദ്വീപ് റീജണൽ ജനറൽ മാനേജർ നഗേഷ് കുമാർ അനുമല ഉദ്ഘാടനം ചെയ്തു. ചുള്ളി ഫാമിന്റെ നേതൃത്വത്തിൽ വിവിധ കാർഷിക സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മുളപ്പിച്ച കശുവണ്ടി കൊണ്ടുള്ള ഉത്പന്നങ്ങൾ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലതയും നൂതന ഉത്പന്നങ്ങളെക്കുറിച്ച് തയ്യാറാക്കിയ പുസ്തകം ഐസിഎആർ-ഡിസിആർ ശാസ്ത്രജ്ഞ ഡോ.ജി.എൽ. വീണയും ഏറ്റുവാങ്ങി. മികച്ച കൂൺ കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ സച്ചിൻ പൈയെ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. നബാർഡ് ജില്ലാ ഡെവലപ്മെന്റ് മാനേജർ കെ. ഷാരോൺവാസ് പദ്ധതി വിശദീകരിച്ചു. ചുള്ളി ഫാം സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി പി.സി. ബിനോയ് സാങ്കേതിക അവതരണം നടത്തി. സിപിസിആർഐ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ. ബെഞ്ചമിൻ, കൃഷി ഓഫീസർ
നിഖിൽ നാരായൺ, സെന്റർ ഫോർ റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഡയറക്ടർ ഡോ. ശശികുമാർ, ജോർജ് കരിമഠം എന്നിവർ പ്രസംഗിച്ചു.
Kasaragod
തൃക്കരിപ്പൂർ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഒടുവിൽ ബീരിച്ചേരി മേൽപാലം നിർമാണത്തിന്റെ മുന്നോടിയായി അതിരുകല്ലിടൽ തുടങ്ങി. തൃക്കരിപ്പൂർ -പയ്യന്നൂർ പ്രധാനപാതയിലെ 265 നമ്പർ ബീരിച്ചേരി റെയിൽവേ ലെവൽ ക്രോസിൽ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ സമർപ്പിച്ച ജനറൽ അറേഞ്ച്ഡ് ഡ്രോയിംഗിന് അടുത്തിടെ റെയിൽവേ അംഗീകാരം നൽകിയതോടെയാണ് നടപടികൾക്ക് തുടക്കമിട്ടത്.
ആർബിഡിസികെയ്ക്ക് നിർമാണചുമതലയുള്ള പ്രവർത്തനങ്ങൾക്ക് കിറ്റ്കോ നേതൃത്വത്തിലാണ് അതിരുകല്ലിടൽ ആരംഭിച്ചത്. മുനിവ്വിറുൽ അറബിക് കോളജ് പരിസരത്ത് നിന്നാണ് ഇന്നലെ രാവിലെ അതിരുകല്ലിടുന്നതിന് തുടക്കമിട്ടത്. മൂന്നു ദിവസത്തിനകം പൂർത്തീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. 439.46 മീറ്ററാണ് ബീരിച്ചേരി മേൽപാലത്തിന്റെ ആകെ ദൈർഘ്യം. റെയിൽവേ ഗേറ്റിന് തെക്കുഭാഗത്ത് 208 മീറ്ററും വടക്കു ഭാഗത്ത് 185 മീറ്ററുമാണ് നീളം. 10.5 മീറ്ററാണ് പാലത്തിന്റെ വീതി. ഇതിൽ 7.5 മീറ്റർ ക്യാരജ് വേയും ഇരുവശങ്ങളിലുമായി നടപ്പാതയും ഉൾപ്പെടുന്നു. അതിരുകല്ലിടൽ പൂർത്തിയാക്കുന്നതോടെ ഇരുഭാഗങ്ങളിൽ നിന്നും ഭൂമി ഏറ്റെടുക്കുന്ന നടപടി ആരംഭിക്കും. സ്വകാര്യ വ്യക്തികളിൽ നിന്നായി ഏതാണ്ട് ഒരേക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
ഈ ഭൂമിയിൽ ഉൾപ്പെടുന്ന കെട്ടിടങ്ങളും പൊളിച്ചു നീക്കേണ്ടതുണ്ട്. 28.23 കോടി രൂപയാണ് പാലം നിർമാണത്തിന്റെ എസ്റ്റിമേറ്റ് തുക. ഏറ്റെടുക്കുന്ന ഭൂ ഉടമകൾക്ക് നൽകേണ്ടുന്ന നഷ്ടപരിഹാര തുക കൂടി ഉൾപ്പെടുത്തിയാണിത്.നാലുകോടി രൂപയിൽപരം നഷ്ടപരിഹാര തുകയായി നീക്കിയിട്ടുണ്ട്. തൃക്കരിപ്പൂർ ടൗണിലും സമീപ റോഡുകളിലും രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുകയും ജനജീവിതവും വ്യാപാര രംഗവും ദുരി തപൂർണമാക്കുകയും ചെയ്ത തൃക്കരിപ്പൂരിലെ റെയിൽവേ ഗേറ്റുകളിൽ മേൽപാലങ്ങൾ യാഥാർഥ്യമായാൽ തൃക്കരിപ്പൂരിനു മാത്രമല്ല ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ വലിയപറമ്പിനും പടന്ന ഉൾപ്പെടെയുള്ള തൊട്ടടുത്ത പഞ്ചായത്തുകൾക്കും ഗതാഗത മേഖലയിൽ നേട്ടമുണ്ടാകും.
Kasaragod
കാഞ്ഞങ്ങാട്: സ്വകാര്യബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര പദ്ധതി നടപ്പിലാക്കാന്‍ തയാറാണെന്നും സ്ത്രീസൗജന്യയാത്ര ടിക്കറ്റ് നിരക്ക് കെഎസ്ആര്‍ടിസിക്ക് നല്കുന്നതുപോലെ തങ്ങള്‍ക്കും നല്കിയാല് മതിയെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ്. ആലാമിപ്പള്ളി നഗരസഭ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറററേഴ്സ് ഫെഡറേഷന് ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദഗ്ധസസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ബസ് സര്‍വീസ് നിലനിര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഷ്ടം സഹിച്ചും സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നത്. സ്വകാര്യബസ് വ്യവസായത്തെ സംരക്ഷിക്കാനുള്ള പാക്കേജ് 15നു മുമ്പായി പ്രഖ്യാപിച്ചില്ലെങ്കില്‍ 30 മുതല്‍ സംസ്ഥാന മുഴുവന്‍ ബസുകളും നിര്‍ത്തിവെച്ചുകൊണ്ട് സമരത്തിനിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് കെ.ഗിരീഷ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ എരിക്കുന്നേന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ എം.എസ്.പ്രേംകുമാര്‍, വൈസ്പ്രസിഡന്റ് ശരണ്യ മനോജ്, സെന്‍ട്രല്‍ കമ്മിറ്റി അംഗം സി.എ.മുഹമ്മദ്കുഞ്ഞി, ജില്ലാ ട്രഷറര്‍ യു.രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.ഹമീദ്, ജനപ്രതിനിധികളായ എം.പി.ജാഫര്‍, സൗമ്യ സുനില്‍, എം.പ്രശാന്ത്, കാസര്‍ഗോഡ് ആര്‍ഡിഒ ജെറാള്‍ഡ്, വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ ഭാരവാഹി എന്‍.പി.അഷറഫ്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് ജില്ലാ മേധാവി എ.കെ.ശ്യാംപ്രസാദ്, കെ.വി.ബാബു,
വി.പി.പി.മുസ്തഫ, എം. വി. പത്മനാഭന്, ടി.കൃഷ്ണന്, ഷെരീഫ് കൊടവഞ്ചി, ജവാദ് പൂത്തുര്‍, ടി.രാഹുല്‍, ഫെഡറേഷന് താലൂക്ക് ഭാരവാഹികളായ എം. ഹസൈനാര്‍, കെ.എന്‍. ബാലകൃഷ്ണന്, തിമ്മപ്പ ഭട്ട് എന്നിവര്‍ സംസാരിച്ചു. ഫെഡറേഷന് ജില്ല ജനറല്‍ സെക്രട്ടറി ടി.ലക്ഷ്മണന് സ്വാഗതവും ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി എ.വി.പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.
Kasaragod
നീലേശ്വരം: വേനൽക്കാലത്ത് ഉപ്പുവെള്ളം നിറഞ്ഞും മഴക്കാലത്ത് പുഴ കരകവിഞ്ഞും കൃഷിയിടങ്ങളിലും വീട്ടുപറമ്പുകലിലും നാശം വിതയ്ക്കുന്ന തൈക്കടപ്പുറം, പുറത്തേക്കൈ ഭാഗങ്ങളിൽ പുഴയോരത്ത് അരികുഭിത്തിയൊരുങ്ങുന്നു. ആദ്യഘട്ടമെന്ന നിലയിൽ തൈക്കടപ്പുറം ഹാർബർ മുതൽ പുറത്തേക്കൈ തെക്കുംപുറം വരെയുള്ള ഭാഗത്താണ് കരിങ്കല്ലുകൊണ്ടുള്ള അരികുഭിത്തിയുടെ നിർമാണം പൂർത്തിയായത്. ജലവിഭവ വകുപ്പിനു കീഴിൽ 1.2 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞദിവസം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം സ്ഥലം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി.
Kasaragod
കാഞ്ഞങ്ങാട്: ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ ജമ്പ് റോപ്പ് ഫെഡറേഷനും ജമ്പ് റോപ്പ് അസോസിയേഷന് കേരളയും സംയുക്തമായി നടത്തുന്ന സൗത്ത് ഇന്ത്യ റോപ്പ് സ്കിപ്പിംഗ് ഇന്റര്‍സ്കൂള്‍ ജമ്പ് റോപ്പ് ചാമ്പ്യന്‍ഷിപ്പ് ജില്ലാ പൊലിസ് മേധാവി പി.നിധിന്‍രാജ് ഉദ്ഘാടനം ചെയ്തു.
കേരള ജമ്പ് റോപ്പ് അസോസിയേഷന് പ്രസിഡന്റ് കെ.സുധാകരന് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ജേക്കബ് ജോണ്‍, പിടിഎ പ്രസിഡന്റ് ശ്രീലത ഷേണായി എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന് കേരള സെക്രട്ടറി ഫാ.ജോര്‍ജ് പുഞ്ചായില്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിജോ തോമസ് നന്ദിയും പറഞ്ഞു. തെലങ്കാന റീജിയന്, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നീ കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി 180 ഓളം കായികതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.
Kasaragod
വെള്ളരിക്കുണ്ട്: മലയോരത്ത് കുടിയേറ്റത്തിനു ശേഷമുള്ള ആദ്യ തലമുറയിലെ ബിരുദധാരിയും അധ്യാപകനുമായ മടത്തിക്കാട്ടുകുന്നേൽ ജോർജ് അധ്യാപന രംഗത്ത് കാലം വരുത്തിയ മാറ്റങ്ങളുടെ നേർസാക്ഷിയാണ്. ഗതാഗതവും വൈദ്യുതിയുമടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതിരുന്ന കാലത്ത് പഠിച്ചുവളർന്ന തലമുറകളിൽ നിന്ന് വിജ്ഞാനം വിരൽത്തുമ്പിൽ കൊണ്ടുനടക്കുന്ന ഇന്നത്തെ തലമുറയിലേക്കുള്ള മാറ്റം നേരിട്ടു കണ്ടറിഞ്ഞ അധ്യാപകൻ.
പഴയ മലബാർ മേഖലയിൽ ഉന്നത പഠനത്തിനുള്ള സൗകര്യങ്ങൾ തീർത്തും കുറവായിരുന്ന കാലത്ത് പാലാ സെന്റ് തോമസ് കോളജിൽ ചേർന്ന് ബിരുദവും സെന്റ് തോമസ് ട്രെയിനിംഗ് കോളജിൽ നിന്ന് ബിഎഡും നേടിയാണ് ജോർജ് 1971ൽ അധ്യാപനമേഖലയിലെത്തുന്നത്. അന്നത്തെ കാലത്ത് ഉന്നതവിദ്യാഭ്യാസം നേടിയ ഒരാളിനുമുന്നിൽ വലിയ ശമ്പളം ലഭിക്കുന്ന മറ്റു പല തൊഴിൽമേഖലകളും ഉണ്ടായിരുന്നെങ്കിലും അധ്യാപനത്തോടുള്ള ഇഷ്ടവും താത്പര്യവും കൊണ്ടാണ് ഇദ്ദേഹം ഈ മേഖലയിലെത്തിയത്. മികച്ച കർഷകരെന്നതിനൊപ്പം ബിസിനസിലും
തനതായ ഇടം കണ്ടെത്തിയവരായിരുന്നു കുടുംബാംഗങ്ങൾ. മലയോരത്തെ ആദ്യത്തെ റബർ നഴ്സറിയും വെള്ളരിക്കുണ്ടിലെ വീനസ്, കാസിനോ തിയറ്ററുകളും ഇവരുടെ കുടുംബാംഗങ്ങളുടേതായിരുന്നു. പയ്യന്നൂരിനു സമീപമുള്ള കുഞ്ഞിമംഗലം ഗവ. ഹൈസ്കൂളിലാണ് ജോർജ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. പിന്നീട് പരപ്പ, കൊല്ലം ജില്ലയിലെ നെട്ടയം, വീണ്ടും കാസർഗോഡ് ജില്ലയിലെ അമ്പലത്തറ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചതിനു ശേഷം മാലോത്ത് കസബ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലായാണ് സർവീസിൽനിന്ന് വിരമിച്ചത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമള ദേവിയും തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ വിനോദ് കുമാറും അടക്കമുള്ളവർ ജോർജ് സാറിന്റെ ശിഷ്യരാണ്.
പരപ്പയിൽ ജോലിചെയ്തിരുന്ന കാലത്തുപോലും എല്ലാ ദിവസവും വെള്ളരിക്കുണ്ട് നിന്ന് ആറു കിലോമീറ്റർ നടന്നാണ് പോയിരുന്നതെന്ന് ജോർജ് സാർ ഓർക്കുന്നു. അന്ന് ഗതാഗത സംവിധാനങ്ങൾ അത്രയ്ക്കു പരിമിതമായിരുന്നു. അധ്യാപകരുടെ അവസ്ഥ അങ്ങനെയാണെങ്കിൽ കുട്ടികളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ. ഇപ്പോൾ അധ്യാപകരായാലും കുട്ടികളായാലും വീട്ടുമുറ്റത്തുനിന്ന് നേരെ വാഹനത്തിൽ കയറി സ്കൂൾമുറ്റത്ത് ചെന്നിറങ്ങുകയാണ്. അതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. പക്ഷേ ഏതു മേഖലയിലായാലും മാറ്റങ്ങളെ ഉൾക്കൊള്ളാതിരിക്കാൻ കഴിയില്ലല്ലോ. അന്ന് അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധത്തിലുംശാസനകളുടെയും അകൽച്ചയുടെയുമൊക്കെ അന്തരീക്ഷമുണ്ടായിരുന്നു. ഇപ്പോൾ അത് നേർത്തുനേർത്ത് ഇല്ലാതായി. പലപ്പോഴും അധ്യാപകരും കുട്ടികളും പരസ്പരം സഹായിക്കുന്ന കൂട്ടുകാരെപ്പോലെയായി.
വിശ്രമജീവിതകാലത്തും കാർഷികമേഖലയിൽ സജീവമാണ് ജോർജ് സാർ. ഭാര്യ ക്ലാരമ്മ ഒന്നരവർഷം മുമ്പ് മരിച്ചു. മക്കളായ നിധീഷും മിഥുനും ബിസിനസ് രംഗത്താണ്.
Kasaragod
മാലോം: മലനാടിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടി, മാലോം സെന്റ് ജോർജ് ഫൊറോന പള്ളിമുറ്റത്ത് വിരിഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിപ്പൂക്കൾ കാഴ്ചക്കാർക്ക് വിസ്മയക്കാഴ്ചയൊരുക്കുന്നു. വിവിധ നിറങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കളുടെ മനോഹാരിത പള്ളിമുറ്റത്തിന് വേറിട്ട ഭംഗി സമ്മാനിക്കുകയാണ്. നിലവിൽ വളരെ ചുരുങ്ങിയ സ്ഥലത്ത് മാത്രമാണ് ചെണ്ടുമല്ലികൃഷി ചെയ്തിരിക്കുന്നത്. മാതൃവേദി അംഗങ്ങളാണ് വളമിട്ട് പരിപാലിച്ചത്. വിശ്വാസികളും കാഴ്ചക്കാരും ചെണ്ടുമല്ലി കൃഷിയെക്കുറിച്ച് നൽകിയ നല്ല അഭിപ്രായം മാനിച്ച് വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് ചെണ്ടുമല്ലി നട്ട് വളർത്താൻ ആഗ്രഹിക്കുന്നതായി ഫൊറോനാ വികാരി ഫാ.ജോസഫ് തൈക്കുന്നുമ്പറം പറഞ്ഞു.