പ്രതീകാത്മക ചിത്രം
കാഞ്ഞങ്ങാട്: ഇന്നു നടക്കുന്ന നീലേശ്വരം നഗരസഭ ബസ്സ്റ്റാൻഡ് ലേലം വിളിയില്‍ നഗരസഭ നേരത്തെ കൗണ്‍സില്‍ തീരുമാനം പ്രകാരം നല്കിയ ഉറപ്പുകള്‍ നഗരസഭ ലംഘിക്കുന്നുവെന്ന് നഗരസഭ ബസ്സ്റ്റാൻഡിലെ പഴയ കടമുറിയിലെ വ്യാപാരികള്‍ രംഗത്ത്. നഗരസഭയുടെ വഞ്ചനയ്ക്കെതിരേ വ്യാപാരികള്‍ മുന്‍സിഫ് കോടതിയില്‍ പരാതി നല്കി. ഇവരുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി ഇതുസംബന്ധിച്ച നിയമനടപടികള്‍ക്കായി കമ്മീഷനെയും നിയോഗിച്ചു. കമ്മീഷന് നീലേശ്വരം എത്തി വ്യാപാരികളില്‍ നിന്നു നിര്‍ദേശങ്ങള്‍ തേടി. 2017 മാര്‍ച്ച് 10നു ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലെ 20-ാം നമ്പര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഈ യോഗത്തിന്റെ മിനുട്സുമായാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
പഴയ ബസ്സ്റ്റാന്‍ഡിലെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ആ സ്ഥലത്ത് പുതിയ കെട്ടിടം നിലവില്‍ വരുമ്പോള്‍ ഒഴിഞ്ഞുപോയ ലൈസന്‍സികളായ കച്ചവടക്കാര്‍ക്ക് മുന്തിയ പരിഗണന നല്കാന് ധാരണയായതായി ഇതിലെ മൂന്നാം നമ്പര്‍ തീരുമാനത്തില്‍ പറയുന്നു. ഇത് അന്നത്തെ നിയമപരമായ വാടക നിരക്കിന് വിധേയമായിരിക്കുമെന്നും പറയുന്നു. ഇതുപ്രകാരം സത്യവാങ്മൂലം നല്കിയ വ്യാപാരികള്‍ക്ക് മാത്രം നഗരസഭയില്‍ നിന്ന് തുടര്‍ന്ന് ഡി ആന്‍ഡ് ഒ ലൈസന്‍സ് നല്‍കാനും തീരുമാനിച്ചിരുന്നു.
അന്നത്തെ നഗരസഭ ചെയര്മാന് കെ.പി. ജയരാജന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഇദ്ദേഹം തന്നെയാണ് ഇതുസംബന്ധിച്ച രേഖയില്‍ ഒപ്പു വച്ചിരിക്കുന്നതും. അന്ന് സ്ഥിരംസമിതി അധ്യക്ഷനും ഇന്നത്തെ ചെയര്‍മാനുമായ പി.പി. മുഹമ്മദ് റാഫിയും ഇതില്‍ ഒപ്പിട്ടിട്ടുണ്ട്. ഇതുപ്രകാരം ഡെപ്പോസിറ്റ് തിരികെ വാങ്ങാതെയാണ് ഇവര്‍ കെട്ടിടത്തില്‍ നിന്ന് ഒഴിഞ്ഞത്. പുതിയ കെട്ടിടത്തില്‍ മുന്‍ധാരണ പ്രകാരം കടമുറിയോ നഷ്ടപരിഹാരമോ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി കൈവശക്കാര്‍ നഗരസഭയെ സമീപിച്ചപ്പോള്‍ മിനുട്സില്‍ അന്നത്തെ നഗരസഭ സക്രട്ടറി ഒപ്പിടാത്തതിനാല്‍ സാധുതയില്ലെന്നു മറുപടി നല്‍കിയതായി പറയുന്നു.
അതേസമയം ഇവര്‍ക്ക് ഇന്നു നടത്താന്‍ നിശ്ചയിച്ച ലേലത്തില്‍ പങ്കെടുക്കുന്നതിന് മാത്രം ഉപയോഗിക്കാവുന്ന ഒരു സാക്ഷ്യപത്രം നഗരസഭ സെക്രട്ടറിയുടെ ഒപ്പോടെ ജൂലൈ ആറിന് പ്രത്യേകം പ്രത്യേകം അനുവദിച്ചിട്ടുമുണ്ട്. ഇതില്‍ പഴയ ബസ്സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സില്‍ നിയമാനുസൃതം ലൈസന്‍സ് ഫീസ് നല്കി കച്ചവടം നല്‍കിയിരുന്ന വ്യക്തിയാണെന്ന് റൂം നമ്പര്‍ സഹിതം സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. തങ്ങൾക്ക് നീതി കിട്ടണമെന്നും പഴയ കടകള്‍ കൈവശംവച്ചവര്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ കെ. ചന്ദ്രശേഖരന്, സി. കുഞ്ഞമ്പു, ബി. കുഞ്ഞായിഷ, വി.എസ്. സുഭാഷ്കുമാര്‍, വിനോദ്കുമാര്‍, സി.എച്ച്. റസിയ, നരേഷ് പൈ, ടി.കെ. ശ്രീജിത്, ശിവദാസ്, രാജീവന്, ഇ.കെ. അഹമ്മദ്കുഞ്ഞി, സാബിര്‍, വിജയന്, വി. കുഞ്ഞിരാമന്, ടി. കുഞ്ഞിരാമന്, പ്രശാന്ത്, കെ. പ്രകാശന്, സി. അര്ജുനന്, ബി. അബ്ദുള്‍ ജലീല്‍ എന്നിവര്‍ പങ്കെടുത്തു.