അഫ്ഗാനിൽ ഉപേക്ഷിക്കപ്പെട്ട യുദ്ധടാങ്കിനു മുകളിൽ കയറി കളിക്കുന്ന കുട്ടി.
കാബൂൾ: യുദ്ധക്കെടുതികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിട്ടൊഴിയാത്ത അഫ്ഗാനിസ്ഥാനിൽ ലക്ഷക്കണക്കിന് കുരുന്നുകളുടെ ജീവൻ അപകടത്തിലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ശിശുക്ഷേമ വിഭാഗമായ യുനിസെഫിന്റെ മുന്നറിയിപ്പ്.
അഞ്ചു വയസിനു താഴെയുള്ള 37 ലക്ഷം കുട്ടികളാണ് രാജ്യത്ത് കടുത്ത പോഷകാഹാരക്കുറവും പട്ടിണിയും നേരിടുന്നത്. യുണിസെഫ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് അഫ്ഗാൻ നേരിടുന്ന അതിഭീകരമായ ഈ ഭക്ഷ്യ പ്രതിസന്ധി വ്യക്തമാക്കുന്നത്.
അഫ്ഗാനിൽ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് പട്ടിണിയും പോഷകാഹാരക്കുറവും അതിന്റെ ഏറ്റവും ഉയർന്ന നിരക്കിലെത്തുന്നത്. രാജ്യത്ത് ആകെയുള്ള 34 പ്രവിശ്യകളിൽ 26 ഇടങ്ങളിലും പോഷകാഹാരക്കുറവ് കഴിഞ്ഞ വർഷത്തേക്കാൾ ഭയപ്പെടുത്തുന്ന രീതിയിലാണ് വർധിച്ചിരിക്കുന്നത്. വിശപ്പും രോഗങ്ങളും കാരണം കുട്ടികളുടെ ശരീരഭാരം അസാധാരണമായി കുറയുന്ന അവസ്ഥയാണ് ഇവിടെ കണ്ടുവരുന്നത്. ആവശ്യത്തിന് ആഹാരം ലഭിക്കാത്തതും കുടിവെള്ളത്തിന്റെ ദൗർലഭ്യവുമാണ് ഈ സ്ഥിതിക്കു പ്രധാന കാരണം.
പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന കുട്ടികളിൽ ബഹുഭൂരിപക്ഷവും രണ്ടു വയസിനു താഴെയുള്ള കുട്ടികളാണെന്നു യുണിസെഫിന്റെ റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായി പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികൾ 83 ശതമാനവും ഈ പ്രായപരിധിയിൽ വരുന്നവരാണ്. ഇത് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ സാരമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കാരണങ്ങൾ പലത്;പരിഹാരം അടിയന്തരം
ഭക്ഷ്യക്ഷാമത്തിന് പുറമേ രാജ്യത്ത് നിലനിൽക്കുന്ന മറ്റ് ചില പ്രതിസന്ധികളും പ്രതിസന്ധി ഇരട്ടിയാക്കുന്നു. സാംക്രമിക രോഗങ്ങളും പ്രതിരോധ കുത്തിവയ്പുകളുടെ കുറവും സ്ഥിതി വഷളാക്കുന്നു. ഇതിനു പുറമേ, കുടിവെള്ളത്തിന്റെയും ശുചിത്വ സംവിധാനങ്ങളുടെയും അഭാവവും വിദേശസഹായങ്ങളുടെയും മെഡിക്കൽ ഫണ്ടുകളുടെയും കുറവും സ്ഥിതി ഗുരുതരമാക്കുന്നു.
Tags : Hunger Afghanistan UNICEF children EconomicCrisis