International
ന്യൂയോര്ക്ക്: ഹോര്മുസ് കടലിടുക്കില് ഇറാനെതിരേയുള്ള ഉപരോധത്തിനു തടസം നിന്നാല് ഒമാനെ ബോംബിട്ടു തകര്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ ഭീഷണി. ഫോക്സ് ന്യൂസിനു നല്കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ ഭീഷണി.
ഹോര്മുസിലെ കപ്പല് ഗതാഗതം നിയന്ത്രിക്കുന്നതു സംബന്ധിച്ചുള്ള കരാറിന് ഒമാനുമായി ചര്ച്ച നടത്തിവരികയാണെന്ന് ഇറാന് അറിയിച്ചിരുന്നു. ഇറാനും ഒമാനും ഇടയിലാണ് ഹോർമുസ് കടലിടുക്ക്.
International
വാഷിംഗ്ടൺ ഡിസി: സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിൽ ഒപ്പുവച്ച സംയുക്ത പ്രതിരോധകരാറിനെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ധീരമായ, സുപ്രധാനമായ ആദ്യ ചുവടുവയ്പാണെന്നാണു കരാറിനെ ട്രംപ് വിശേഷിപ്പിച്ചത്.
‘സൗദി, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ അടുത്തിടെ ഒപ്പുവച്ച സംയുക്ത പ്രതിരോധകരാറിൽ വലിയ സന്തോഷമുണ്ട്.
പശ്ചിമേഷ്യൻ രാജ്യങ്ങൾ ഒന്നിച്ചുനിൽക്കുന്നതിന്റെയും തങ്ങളുടെ സുരക്ഷ കൂടുതൽ ഫലപ്രദമായി ഉറപ്പാക്കാൻ രാജ്യങ്ങൾക്കു സാധിക്കുമെന്നതിന്റെയും തെളിവാണിത്.’-സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
International
ഏഥൻസ്: ഏഥൻസിനു സമീപം ഗ്രീക്ക് ദ്വീപിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. നൂറോളം പേരെ മറ്റു പ്രദേശത്തേക്ക് ഒഴിപ്പിച്ചു. രണ്ടിടത്തായുണ്ടായ തീപിടിത്തവും ഏകദേശം ഒരേ സമയത്തുതന്നെയായിരുന്നു.
തീപിടിത്തം നിയന്ത്രണവിധേയമാക്കാനും കാട്ടുതീ ഭീഷണി നിലനിൽക്കുന്ന സലാമിന ദ്വീപുകളിലേക്കു പടരാതിരിക്കാനുമായി മേഖലയിൽ 200 ഓളം അഗ്നിരക്ഷാ പ്രവർത്തകരെയാണ് നിയോഗിച്ചിരിക്കുന്നത്.
ഞായറാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 5.10 ഓടെയാണ് ദ്വീപിന്റെ തെക്കൻ തീരവും കാട്ടിലുള്ളിലെ ജനവാസ മേഖലയുമായ പെരിസ്റ്റേറിയയിൽ ആദ്യ തീപിടിത്തമുണ്ടായത്. ശക്തമായ കാറ്റ് തീ പടർന്നുപിടിക്കാൻ കാരണമായി. 20 മിനിറ്റിനു ശേഷം കിഴക്കൻ തീരത്തും തീപിടിത്തമുണ്ടായി.
അഗ്നിരക്ഷാസേന എത്തിയപ്പോഴാണ് സംഭവസ്ഥലത്തുനിന്നും രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തത്. ഇവർ ദന്പതികളാകാമെന്നാണ് കരുതുന്നതെന്ന് സിറ്റി മേയർ പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഞായറാഴ്ച രാത്രിയോടെ ഒരു ഭാഗത്തെ തീ നിയന്ത്രണവിധമായതായി ഗ്രീക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 500 ഓളം പേർ കടൽമാർഗം ദ്വീപ് വിട്ടുപോയതായും അറിയിച്ചു. എന്നാൽ കിഴക്കൻ നഗരമായ സിലിനിയയിലെ തീപിടിത്തം അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
International
മോസ്കോ/കീവ്: റഷ്യൻ അതിർത്തിമേഖലയായ ബെൽഗൊരേദിൽ യുക്രെയ്ൻ നടത്തിയ മിസൈലാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റതായും ആക്ടിംഗ് ഗവർണർ അലക്സാണ്ടർ ഷുവേവ് അറിയിച്ചു. റഷ്യ-യുക്രെയ്ൻ അതിർത്തിക്കു സമീപമുള്ള വലൂയ്സ്കി ജില്ലയിലെ കൊളോസ്കോവോ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്.
റഷ്യയുടെ തെക്കൻ മേഖലയായ അസ്ട്രഖാനിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി പ്രാദേശിക ഗവർണർ ഈഗോർ ബാബുഷ്കിൻ സ്ഥിരീകരിച്ചു.
റഷ്യ അതിർത്തിയായ സുമി മേഖലയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് യുക്രെയ്ൻ സ്വദേശികളും കൊല്ലപ്പെട്ടു. ചെങ്കടലിലെ തുറമുഖനഗരമായ ഒഡേസയിൽ ഞായറാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തിൽ ഒരു സിവിലിയൻ കപ്പലിന് കേടുപാടുകൾ സംഭവിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
ഏതാനും ദിവസമായി ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രി റഷ്യക്കുനേരേ യുക്രെയ്ൻ നടത്തിയത് ഈ വർഷത്തെ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ്.
റഷ്യയിലെ മുൻനിര ഇ-കൊമേഴ്സ് സ്ഥാപനമായ വൈൽഡ്ബെറീസിന്റെ വെയർഹൗസുകൾക്കുനേരേയും യുക്രെയ്ന്റെ ആക്രമണം തുടരുകയാണ്. യുക്രെയ്നെതിരേ പോരാടുന്ന റഷ്യൻ സൈന്യത്തിന് ആയുധങ്ങളും സാമഗ്രികളും എത്തിക്കാൻ വൈൽഡ്ബെറീസിന്റെ വിതരണശൃംഖല ഉപയോഗിക്കുന്നുണ്ടെന്നും റഷ്യക്കുള്ളിലെ ദീർഘദൂര ആക്രമണങ്ങൾ തുടരുമെന്നും യുക്രെയ്ൻ മിലിട്ടറി ഇന്റലിജൻസ് ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ വാദിം സ്കിബിത്സ്കി വ്യക്തമാക്കി.
International
ജറൂസലേം: ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യസർക്കാരിലെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗിവിർ, ഗാസയിൽ ‘ഓരോ രാത്രിയും 30 മുതൽ 40 പേരെ വരെ കൊലപ്പെടുത്തണ’മെന്ന് പരസ്യമായി വാദിച്ചതായി റിപ്പോർട്ട്.
ഞായറാഴ്ച പറത്തുവന്ന ഈ പരാമർശങ്ങൾക്ക് പലസ്തീനിയൻ മാധ്യമങ്ങൾ വ്യാപക പ്രചാരണമാണു നൽകിയിരിക്കുന്നത്.
മുൻപ് ഗാസയിൽ തടവിലാക്കപ്പെട്ടിരുന്ന റോം ബ്രാസ്ലാവിസ്കിയുമായി നടത്തിയ പോഡ്കാസ്റ്റ് സംഭാഷണത്തിനിടെയാണ് ബെൻ ഗിവിർ പ്രസ്താവന നടത്തിയത്.
2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിൽനിന്ന് കരകയറുന്നതിനെക്കുറിച്ച് ഇരുവരും സംസാരിക്കുന്നതിനിടെ ഇസ്രയേൽ അടുത്തിടെ ഗാസയിൽ ആക്രമണങ്ങൾ കുറച്ചതിനെ ബെൻ ഗിവിർ വിമർശിച്ചു. ‘പ്രധാനമന്ത്രിയോടു ഞാൻ വിയോജിക്കുന്നു എന്നകാര്യം ഇന്ന് രഹസ്യമൊന്നുമില്ല. ഗാസയിൽ എണ്ണങ്ങൾ ലക്ഷ്യംവച്ച് നമ്മൾ കൊലപാതകങ്ങൾ നടത്തണം.
രാത്രികളിൽ 30 മുതൽ 40 വരെ പേരെ വരെ തീർക്കണം. സമീപകാല ഭീഷണിയാകാൻ സാധ്യതയുള്ളവരെ മാത്രമല്ല, ജീവിച്ചിരിച്ചിരിക്കാൻ അർഹതയില്ലാത്തവരും മനുഷ്യർ പോലുമല്ലാത്തവരുമായി നിരവധി പേർ അവിടെ ജീവിച്ചിരിക്കുന്നുണ്ട്.’ -ബെൻ ഗിവിർ പറഞ്ഞു.
ബെൻ ഗിവിറിന്റെ പ്രസ്താവനകൾക്ക് ഇസ്രയേലി മാധ്യമങ്ങൾ കാര്യമായ പ്രാധാന്യം നല്കിയില്ല. ഒക്ടോബർ 27ന് ഇസ്രയേലിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ബെൻ ഗിവിറിന്റേതുപോലുള്ള ആശയങ്ങൾക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.
International
കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പടർന്നുപിടിക്കുന്ന എബോള രോഗബാധ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ അവസ്ഥയിലേക്ക്.
മേയ് 15ന് രോഗബാധ സ്ഥിരീകരിച്ചതിനുശേഷം ഇതുവരെ 2,325 പേരാണ് വൈറസ് ബാധിച്ചു മരിച്ചത്. 2018-2020 കാലഘട്ടത്തിലുണ്ടായ രോഗവ്യാപനത്തിലെ മരണസംഖ്യയെ മറികടന്നാണ് നിലവിലെ ദുരന്തം മുന്നേറുന്നത്.
രാജ്യത്തു നിലവിൽ 4,945 എബോള കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു. രോഗവ്യാപനം അതിവേഗത്തിലാണെന്നും ഓരോ 30 മിനിറ്റിലും ഒരാൾ വീതം മരിക്കുന്നുണ്ടെന്നും യുഎൻ ഹ്യുമാനിറ്റേറിയൻ വിഭാഗം മുന്നറിയിപ്പ് നൽകി.
അപൂർവമായി കണ്ടുവരുന്ന ‘ബുണ്ടിബുഗ്യോ’ എന്ന ഇനത്തിൽപ്പെട്ട വൈറസാണ് നിലവിലെ പകർച്ചവ്യാധിക്കു കാരണം. ഇതിനെതിരേ അംഗീകൃത വാക്സിനുകൾ നിലവിലില്ലെങ്കിലും ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷകരുൾപ്പെടെ പുതിയ വാക്സിൻ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അയൽരാജ്യമായ ഉഗാണ്ടയിൽ 20 കേസുകളും ജർമ്മനി, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ അപൂർവം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോംഗോയിലെ ആഭ്യന്തരസംഘർഷങ്ങളും ജനങ്ങളുടെ നിരന്തരമായ യാത്രകളുമാണ് രോഗനിയന്ത്രണത്തിന് പ്രധാന വെല്ലുവിളിയാകുന്നത്. മൂന്നു മാസത്തിനകം രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനാകുമെന്നാണ് ലോകാരോഗ്യ സംഘടന പ്രതീക്ഷിക്കുന്നത്.
International
കയ്റോ: ഗാസയിലെ വെടിനിർത്തൽ ധാരണകൾ വീണ്ടും സജീവമാക്കാനുള്ള പുതിയ നയതന്ത്രനീക്കങ്ങളുടെ ഭാഗമായി യുഎസ് പ്രതിനിധിയും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനുമായ ജാരെദ് കുഷ്നർ, ഹമാസ് തലവൻ ഖലീൽ അൽ- ഹയ്യയുമായി കൂടിക്കാഴ്ച നടത്തി.
ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാന പദ്ധതിയുടെ ഭാഗമായാണു കൂടിക്കാഴ്ച നടന്നത്.
ഈജിപ്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഈജിപ്ത്, ഖത്തർ, തുർക്കി എന്നിവിടങ്ങളിൽനിന്നുള്ള നയതന്ത്രപ്രതിനിധികളും പങ്കെടുത്തു.
International
തായ്ബെ: പലസ്തീനിലെ ഏക ക്രിസ്ത്യൻ ഗ്രാമമായ തായ്ബെ ജറൂസലെമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബത്തിസ്റ്റ പിസബല്ല സന്ദർശിച്ചു. പ്രദേശത്ത് ഇസ്രയേൽ കടുത്ത പ്രവേശനവിലക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണു പാത്രിയാർക്കീസിന്റെ സന്ദർശനം.
പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ ദിനത്തിൽ തായ്ബെയിലെ ക്രൈസ്റ്റ് ദ റെഡീമർ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയിൽ കർദിനാൾ മുഖ്യകാർമികത്വം വഹിച്ചു.
ഭയത്തിനും നിരാശയ്ക്കും ഹൃദയത്തിൽ ഇടം നൽകാതെ പ്രത്യാശയോടെ മുന്നോട്ടുപോകാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത പാത്രിയാർക്കീസ്, ഗ്രാമത്തിലെ ജനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
‘സങ്കീർണമായ ഈ സാഹചര്യങ്ങൾക്കിടയിലും ക്രിസ്തീയ ശബ്ദമായി തുടരാൻ നിങ്ങളുടെ മാതൃക അത്യന്താപേക്ഷിതമാണ്. വിശുദ്ധ നാടിന്റെ എല്ലാ മേഖലകളിലും തിരുസഭയുടെ സാന്നിധ്യം നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യും’- കർദിനാൾ പറഞ്ഞു.
കഴിഞ്ഞ ജൂലൈയിൽ തായ്ബെ ഉൾപ്പെടുന്ന പ്രദേശം ഇസ്രയേൽ നിരോധിത മേഖലയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇവിടേക്ക് തീർഥാടകർക്കും വിദേശികൾക്കും പ്രവേശനവിലക്കുണ്ട്.
International
ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടിയും ഗായികയുമായ ഹെയ്ഡൻ പാനെറ്റിയർ (36) അന്തരിച്ചു.
സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിലെ അപ്പാർട്ട്മെന്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ താരത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല.
ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
കൈക്കുഞ്ഞായിരിക്കെ, 11 മാസം പ്രായമുള്ളപ്പോൾ പരസ്യ ചിത്രത്തിലൂടെയാണ് ഹെയ്ഡൻ കലാജീവിതം ആരംഭിക്കുന്നത്. 1997ൽ ‘ലൈഫ് ടു ലൈവ് ’എന്ന പരമ്പരയിൽ സാറാ റോബർട്ട്സ് ആയി വേഷമിട്ടതോടെ മുഴുവൻസമയ നടിയായി മാറി.
‘ഹീറോസ്’, ‘നാഷ്വില്ലെ’ എന്നീ ജനപ്രിയ പരമ്പരകളിലൂടെയും ‘സ്ക്രീം’ സിനിമാപരമ്പരയിലൂടെയുമാണ് താരം ആഗോളതലത്തിൽ ശ്രദ്ധനേടിയത്.
International
ടെഹ്റാൻ: ഇറാൻ സൈന്യവുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ്. ഐആർജിസി ഉദ്യോഗസ്ഥർക്കും അമേരിക്കയ്ക്കും ഇടയിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്ന് ഐആർജിസി വക്താവ് ഹുസൈൻ മൊഹേബി അറിയിച്ചു.
യുദ്ധത്തിലെ പരാജയത്തിന്റെയും നിരാശയുടെയും ഫലമായി ട്രംപ് അനുഭവിച്ച മാനസികഭ്രമങ്ങളും പേടിസ്വപ്നങ്ങളും മൂലമുണ്ടായ വെറും മിഥ്യാധാരണകൾ മാത്രമാണിതെന്നും ഹുസൈൻ മൊഹേബി പരിഹസിച്ചു.
ഐആർജിസി തങ്ങളുടെ നിലപാടുകൾ യുദ്ധക്കളത്തിലാണ് വ്യക്തമാക്കുന്നത്. നയതന്ത്ര കാര്യങ്ങൾ ഇസ്ലാമിക് റിപബ്ലിക്കിലെ മറ്റ് വിഭാഗങ്ങളുടെ പരിധിയിൽ വരുന്നവയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ അമേരിക്കയുമായി ഒരു ചർച്ചയും നടക്കുന്നില്ലെന്നും മൊഹേബി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് ഐആർജിസിയുമായി അമേരിക്ക ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്.
International
കീവ്: യുക്രെയ്നിലെ ക്രൈവി റിഹിൽ പ്രവാസി ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ ഉടമസ്ഥതയിലുള്ള ആർസലർ മിത്തൽ സ്റ്റീൽ പ്ലാന്റിനുനേരെ റഷ്യൻ മിസൈൽ ആക്രമണം. ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ രണ്ട് ജീവനക്കാർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ ജന്മനാടായ ക്രൈവി റിഹിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നാണ് ആർസലർ മിത്തൽ പ്ലാന്റ്. ആക്രമണത്തിൽ പ്ലാന്റിലെ പ്രധാന വൈദ്യുതി ഉൽപാദന കേന്ദ്രങ്ങൾക്കും ബ്ലാസ്റ്റ് ഫർണസുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു.
ആക്രമണത്തെ തുടർന്ന് പ്ലാന്റിന്റെ പ്രവർത്തനം ഭാഗികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണ്. റഷ്യയിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ നൂറുകണക്കിന് ഡ്രോൺ ആക്രമണങ്ങൾക്കു മറുപടിയായാണ് റഷ്യ മിസൈൽവർഷം നടത്തിയത്.
രാജസ്ഥാൻ സ്വദേശിയായ ലക്ഷ്മി എൻ. മിത്തലിന്റെ ഉടമസ്ഥതയിലുള്ള ആർസലർ മിത്തൽ ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ നിർമാണ കമ്പനിയാണ്. 2006ൽ മിത്തൽ സ്റ്റീൽ യൂറോപ്യൻ വ്യവസായ ഭീമനായ ആർസലറുമായി ലയിച്ചതോടെയാണ് ആർസലർ മിത്തൽ രൂപംകൊണ്ടത്.
International
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജലീബ് അൽ ഷുയൂഖിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സെക്യൂരിറ്റി ജീവനക്കാർ, ആംബുലൻസ്, ഫയർഫോഴ്സ് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീയണയ്ക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ചയാളെ തിരിച്ചറിയുന്നതിനായി മൃതദേഹം ഫോറൻസിക് ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
ടെഹ്റാൻ: യുഎസ് സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ (ഏകദേശം 28 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ സൈന്യം. വനിതകളാണ് ഈ ദൗത്യം നിർവഹിക്കുന്നതെങ്കിൽ ഇരട്ടി പാരിതോഷികം നൽകുമെന്നും ഇറാൻ അറിയിച്ചു.
ഇറാൻ സൈനികത്തലവൻ അമീർ ഹാതമിയെ ഉദ്ധരിച്ച് ‘ഇർന’ വാർത്താ ഏജൻസിയാണ് വിവരം പുറത്തുവിട്ടത്. സാമ്പത്തിക സഹായ പദ്ധതിയിൽ പങ്കാളികളാകാൻ ഒട്ടേറെപ്പേർ അഭ്യർഥിച്ചതിനെത്തുടർന്നാണ് ഈ നീക്കമെന്ന് അമീർ പറഞ്ഞു. നിലവിൽ യുഎസ് ഇറാനിൽ കരയുദ്ധം നടത്തുന്നില്ല. ഏപ്രിലിൽ യുഎസിന്റെ ഒരു വിമാനം ഇറാനിൽ തകർന്നുവീണപ്പോൾ, രക്ഷാപ്രവർത്തനത്തിനുമാത്രമാണ് യുഎസ് ഇറാൻ മണ്ണിൽ നേരിട്ടിറങ്ങിയത്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് യുഎസിന്റെ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നതെന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല.
ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ചതിനു പിന്നാലെ തുടങ്ങിയ യുദ്ധം പശ്ചിമേഷ്യയെ പ്രക്ഷുബ്ധമാക്കാൻ തുടങ്ങിയിട്ട് ആറുമാസത്തോളമാകുന്നു. ഇതിനിടെ, പലതവണ വെടിനിർത്താനും യുദ്ധം അവസാനിപ്പിക്കാനും ശ്രമം നടന്നെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. കരയുദ്ധം തുടങ്ങിയില്ലെങ്കിലും ഇറാനിൽ യുഎസ് ഇടവിട്ട് വ്യോമാക്രമണം നടത്തിവരുന്നു. യുദ്ധം തുടർന്നാൽ കരയുദ്ധം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പലതവണ ഭീഷണി മുഴക്കിയിട്ടുണ്ട്.
International
ബുക്കാറസ്റ്റ്: റുമാനിയൻ ആകാശത്ത് നിയമവിരുദ്ധമായി പ്രവേശിച്ച ഡ്രോണിനെ നാറ്റോ എയർ പോലീസിംഗിന്റെ ഭാഗമായ എഫ്-18 യുദ്ധവിമാനം വെടിവച്ചിട്ടു. ഡ്രോൺ എതു രാജ്യത്തിന്റേതാണെന്നു റുമാനിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയില്ല. അയൽരാജ്യമായ മോൾഡോവയിൽനിന്നാണു ഡ്രോൺ റുമാനിയയിൽ പ്രവേശിച്ചത്.
യുക്രെയ്നെ ആക്രമിക്കാൻ റഷ്യ അയച്ച ഡ്രോൺ ആയിരിക്കാം ഇതെന്നു കരുതുന്നു. യുക്രെയ്നുമായി റുമാനിയയ്ക്ക് 614 കിലോമീറ്റർ അതിർത്തിയുണ്ട്. നാറ്റോയുടെ ഭാഗമായി റുമാനിയയിൽ വിന്യസിച്ചിരിക്കുന്ന സ്പാനിഷ് സേനയുടെ എഫ്-18 യുദ്ധവിമാനമാണു ഡ്രോണിനെ വീഴ്ത്തിയത്.
യുക്രെയ്നു നേർക്ക് റഷ്യ തൊടുക്കുന്ന ഡ്രോണുകൾ റുമാനിയയിലും മറ്റ് അയൽ രാജ്യങ്ങളിലും പ്രവേശിക്കാറുണ്ട്. കഴിഞ്ഞമാസം റുമാനിയൻ ആകാശത്തു പ്രവേശിച്ച മൂന്ന് റഷ്യൻ ഡ്രോണുകളെ എഫ്-16 യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയിരുന്നു.
International
മോസ്കോ: റഷ്യൻ അധിനിവേശ ക്രിമിയയിൽ ഉന്നത നാവികസേനാ ഓഫീസർ ബോംബ് സ്ഫോടനത്തിൽ മരിച്ചതിനു പിന്നിൽ യുക്രെയ്നെന്നു സൂചന. ഓഫീസറിനൊപ്പമുണ്ടായിരുന്ന എസ്കോർഡ് ഗേൾ ആണു ബോംബ് സ്ഥാപിച്ചത്. മുന്പ് യുക്രെയ്ൻ നാവിക സേനയിൽ മുങ്ങിക്കപ്പൽ കമാൻഡറായിരുന്ന ഓഫീസർ പിന്നീട് റഷ്യയിലേക്കു കൂറുമാറിയതാണ്.
റഷ്യൻ നാവികസേനയിലെ കരിങ്കടൽ കപ്പൽപ്പടയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന റോബർട്ട് ഷഗീവ് (49) ആണു വ്യാഴാഴ്ച ക്രിമിയയിലെ സെവാസ്തപ്പോളിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 32 വയസുള്ള റഷ്യൻ വനിത മാർഗരീത്ത റൂത്ത് അറസ്റ്റിലായിരുന്നു.
ഷഗീവിന്റെ മുറിയിലെ ചവറ്റുകുട്ടയിലാണു മാർഗരീത്ത ബോംബ് സ്ഥാപിച്ചത്. സ്ഫോടനത്തിൽ ഉടൻതന്നെ ഷഗീവ് മരണപ്പെട്ടു. ഉഗ്രശബ്ദത്തിലുള്ള സ്ഫോടനം ഡ്രോൺ ആക്രമണം ആയിരിക്കാമെന്നു സമീപവാസികൾ തെറ്റിദ്ധരിച്ചിരുന്നു.
റഷ്യയിലെ യാരോസ്ലാവൽ പ്രദേശത്തു ജനിച്ച മാർഗരീത്ത, എസ്കോർട്ട് വെബ്സൈറ്റുകളിൽ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണു റിപ്പോർട്ട്. കൂടെക്കൂടെ ക്രിമിയയിലേക്കും യാത്ര ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ യുക്രെയ്ൻ അനുകൂല പരാമർശത്തിന്റെ പേരിൽ മാർഗരീത്ത അറസ്റ്റിലായിരുന്നു. രണ്ടു ദിവസം കസ്റ്റഡിയിലായിരുന്ന അവർ പിഴയൊടുക്കി പുറത്തിറങ്ങുകയായിരുന്നു.
നാവികസേനാ ഓഫീസർ കൊല്ലപ്പെട്ടതിനു പിന്നാലെ റഷ്യ വിടാനായിരുന്നു മാർഗരീത്തയുടെ പദ്ധതി. എന്നാൽ, റഷ്യൻ അധികൃതർ സെവാസ്തപ്പോളിൽവച്ചുതന്നെ അവരെ പിടികൂടി. കൊലപാതകം നടത്തിയകാര്യം മാർഗരീത്ത സമ്മതിച്ചുവെന്നാണു റിപ്പോർട്ട്. കൃത്യത്തിൽ ഇവർ ഖേദം പ്രകടിപ്പിച്ചില്ലെന്നും പറയുന്നു. ഷഗീവിനെ വധിക്കാനായി യുക്രെയ്ൻ ഇന്റലിജൻസ് മാർഗരീത്തയെ റിക്രൂട്ട് ചെയ്തതായിരിക്കാം എന്നാണ് അനുമാനം.
യുക്രെയ്ന്റെ ഭാഗമായ ക്രിമിയൻ പ്രദേശം റഷ്യൻ സേന 2014ൽ പിടിച്ചെടുത്തപ്പോഴാണ് റോബർട്ട് ഷഗീവ് കൂറുമാറിയത്. ആ സമയത്ത് യുക്രെയ്ൻ നാവിക സേനയിലെ ഏക മുങ്ങിക്കപ്പലായിരുന്ന സാപ്പോറിഷ്യയുടെ ആക്ടിംഗ് കമാൻഡറായിരുന്നു ഇദ്ദേഹം.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം സംബന്ധിച്ച് ഒമാനുമായി നടത്തുന്ന ചർച്ചകൾ പുരോഗമിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഹോർമുസ് തുറക്കുന്നത് ജൂണിൽ ഒപ്പുവെച്ച ധാരണാപത്രത്തിൽ അമേരിക്കയുടെ നിലപാടിനെ ആശ്രയിച്ചാകുമെന്നും ഇറാൻ വ്യക്തമാക്കി.
ഖത്തർ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇറേനിയൻ പൈലറ്റുമാരുടെ വിഷയത്തിൽ അന്വേഷണം നടത്താൻ അനുമതി നൽകണമെന്ന് ഇറാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇറാനെ സാമ്പത്തികമായി കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ആക്രമണം അവസാനിപ്പിച്ച് ഇറാനെ സാമ്പത്തികമായി കൂടുതൽ പ്രതിരോധത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഉയർന്ന ഇന്ധനവില കുറച്ചുകാലം കൂടി ജനങ്ങൾ സഹിക്കേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ലണ്ടൻ: കേംബ്രിജ് സർവകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്തവർഗക്കാരനായ പ്രഫസര് ജെയ്സൺ ആർഡെയെ (41) മരിച്ചനിലയിൽ കണ്ടെത്തി. തെക്കൻ ലണ്ടനിലെ ബാറ്റർസീയിലുള്ള വസതിയിലാണ് വെള്ളിയാഴ്ച അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവം ബ്രിട്ടീഷ് അക്കാദമിക് മേഖലയിലും രാഷ്ട്രീയവൃത്തങ്ങളിലും വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ആർഡെയുടെ മരണം വലിയൊരു ദുരന്തമാണെന്നും കാര്യങ്ങൾ എങ്ങനെയാണ് ഈ ഘട്ടത്തിലെത്തിയതെന്ന് എല്ലാവരും ചിന്തിക്കേണ്ട സമയമാണിതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം പ്രതികരിച്ചു.
വർഷങ്ങളായി താൻ നേരിട്ടുകൊണ്ടിരുന്ന വ്യക്തിഹത്യ താങ്ങാനാകുന്നതിലും അപ്പുറമായിരുന്നുവെന്ന് വ്യക്തമാക്കി ജെയ്സൺ ആർഡെ ഓഗസ്റ്റ് ആദ്യം തുറന്ന കത്തെഴുതിയിരുന്നു. തുടർന്ന് സർവകലാശാല ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹം കഴിഞ്ഞ അഞ്ചിന് രാജിവച്ചു. പിന്നാലെയാണു കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്.
ആരോപണം
സോഷ്യോളജി വിഭാഗം പ്രഫസറായിരുന്ന ജെയ്സൺ ആർഡെ 2015ൽ സമർപ്പിച്ച പിഎച്ച്ഡി പ്രബന്ധത്തിൽ മറ്റു പ്രബന്ധങ്ങളിലെ ഭാഗങ്ങൾ പകർത്തിയെഴുതിയെന്ന ഗുരുതര ആരോപണം ഉയർന്നിരുന്നു. കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ അവകാശവാദങ്ങളിലും സംശയങ്ങൾ ഉയർന്നതോടെ കേംബ്രിഡ്ജ് സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. രണ്ട് ആരോപണങ്ങളും ശരിയല്ലെന്ന് പിന്നീട് കണ്ടെത്തി.
എന്നാൽ, മാധ്യമങ്ങളും ചില സംഘടനകളും നടത്തിയ ആസൂത്രിതമായ വേട്ടയാടലും വ്യാജപ്രചാരണങ്ങളും സഹിക്കവയ്യാതെ കഴിഞ്ഞ അഞ്ചിന് അദ്ദേഹം കേംബ്രിജ് സർവകലാശാലയിലെ പ്രഫസർ പദവി രാജിവയ്ക്കുകയായിരുന്നു.
ഓട്ടിസം ബാധിതനായ തനിക്കു വിവരങ്ങൾ മനസിലാക്കാൻ മറ്റു പ്രബന്ധങ്ങൾ അനുകരിക്കേണ്ടിവന്നതാണ് ചില പിഴവുകൾക്കു കാരണമെന്നും ഇത് മനഃപൂർവമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വ്യക്തിഹത്യക്ക് ഇരയെന്ന് കുടുംബം
മാധ്യമങ്ങളുടെയും തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെയും ക്രൂരമായ വ്യക്തിഹത്യയെയും വംശീയ വേട്ടയാടലിനെയും തുടർന്നാണ് മരണമെന്ന് അദ്ദേഹത്തിന്റെ കുടുംബവും സഹപ്രവർത്തകരും ആരോപിച്ചു.
അക്കാദമിക് മേഖലയിലെ കറുത്തവർഗക്കാർ നേരിടുന്ന വംശീയ അധിക്ഷേപത്തിന്റെ ഇരയാണ് ആർഡെയെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കേംബ്രിജിൽനിന്നു രാജിവച്ചതിനുശേഷം തനിക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാത്തവിധം മാനസികമായി തകർന്നിരുന്നതായി മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ആർഡെ സുഹൃത്തുക്കളോട് വ്യക്തമാക്കിയിരുന്നു.
മരണം അപ്രതീക്ഷിതമാണെങ്കിലും നിലവിൽ ദുരൂഹതകളൊന്നും സംശയിക്കുന്നില്ലെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. അതേസമയം, ആർഡെയുടെ നിയമനത്തെക്കുറിച്ചും കേംബ്രിഡ്ജ് സർവകലാശാല സ്വീകരിച്ച നടപടികളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
വത്തിക്കാൻ സിറ്റി: വെസ്റ്റ് ബാങ്കിലെ പലസ്തീൻ ജനതയ്ക്കെതിരേ തുടർച്ചയായുണ്ടാകുന്ന അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാല പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ ‘ദ്വിരാഷ്ട്ര പരിഹാരം’നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം മുൻകൈയെടുക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
ഇസ്രയേലും പലസ്തീനും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികൾക്കുള്ളിൽ സമാധാനത്തിലും സുരക്ഷിതത്വത്തിലും കഴിയുന്ന ദ്വിരാഷ്ട്ര പരിഹാരമാണു മേഖലയിലെ പ്രശ്നങ്ങൾക്ക് ഏക പരിഹാരമെന്ന വത്തിക്കാന്റെ നിലപാട് മാർപാപ്പ വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്.
ബലപ്രയോഗത്തിലൂടെയല്ല, മറിച്ച് സംഭാഷണങ്ങളിലൂടെയും സഹകരണത്തിലൂടെയും മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂവെന്നും മാർപാപ്പ ഓർമിപ്പിച്ചു.
International
റബാത്ത്: യൂറോപ്പിലേക്കു കുടിയേറാനുള്ള മോഹവുമായി വടക്കൻ ആഫ്രിക്കയിലെ സ്പാനിഷ് പ്രദേശമായ സെവ്തയിലേക്കു കടക്കാൻ ശ്രമിച്ച 111 പേരെ കസ്റ്റഡിയിലെടുത്തതായി മൊറോക്കൻ പോലീസ് അറിയിച്ചു.
ഇവരടക്കം ഒട്ടേറെ കുടിയേക്കാർ സെവ്തയിലേക്കു കടക്കാനെത്തിയിരുന്നു. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് ഇവരെ പിരിച്ചയച്ചത്.
രണ്ടാഴ്ച മുന്പ് കുടിയേറ്റക്കാരുടെ തള്ളിക്കയറ്റമുണ്ടായ പശ്ചാത്തലത്തിൽ മൊറോക്കോയും സ്പെയിനും മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
International
ദുബായ്: 13,000 അടി ഉയരത്തിൽ വിമാനത്തിൽനിന്ന് ചാടി സ്വന്തം രാജ്യങ്ങളുടെ ദേശീയ പതാകകൾ ആകാശത്ത് വീശി ലോകറിക്കാർഡ് കുറിച്ച 65 സ്കൈ ഡൈവർമാരുടെ സംഘത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ.
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് ഇന്ത്യൻ പൗരൻമാരാണു ലിബിയയിൽ നടന്ന ഈ സാഹസിക ദൗത്യത്തിൽ പങ്കാളികളായി ഗിന്നസ് ലോകറിക്കാർഡിൽ ഇടം നേടിയത്. കണ്ണൂർ സ്വദേശിയായ ജംഷീർ തണലോട്ട്, ഉത്തർപ്രദേശിലെ ഗോരഖ്പുർ സ്വദേശി അഭിഷേക് റാവത്ത്, ബിഹാർ പട്ന സ്വദേശി ഇഷാ രാജ് എന്നിവരാണ് ഓഗസ്റ്റ് ഏഴിനു ലിബിയയിൽ നടന്ന ദൗത്യത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്.
ഒരൊറ്റ വിമാനത്തിൽനിന്ന് ഏറ്റവും കൂടുതൽ സ്കൈഡൈവർമാർ അതത് രാജ്യങ്ങളുടെ പതാകയേന്തി ഒന്നിച്ചുചാടിയതിനാലാണ് പുതിയ ലോകറിക്കാർഡ് പിറന്നത്. ഓഗസ്റ്റ് 14-ന് ഗിന്നസ് വേൾഡ് റിക്കാർഡ്സ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇല്യൂഷിൻ2-76ടിഡി എന്ന സൈനികവിമാനത്തിൽ നിന്നായിരുന്നു ഡൈവർമാരുടെ ചാട്ടം. 38 രാജ്യങ്ങളിൽ നിന്നുള്ള സ്കൈ ഡൈവർമാരാണ് ഈ സംഘത്തിലുണ്ടായിരുന്നത്.
ഇന്ത്യൻ സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ത്രിവർണ പതാക ആകാശത്ത് പാറിച്ചാണ് ഇന്ത്യൻ സംഘം രാജ്യത്തിന് അഭിമാനമായത്. യുഎഇയിലെ സ്കൈ ഡൈവിംഗ് കൂട്ടായ്മയുടെ ഭാഗമായ മൂവരും ഓഗസ്റ്റ് അഞ്ചിനാണു ലിബിയയിലെത്തിയത്. പാരച്യൂട്ടിൽ കുരുങ്ങാതെ പതാകകൾ നിയന്ത്രിച്ച് ,കാമറകളിൽ കൃത്യമായി പതിയുന്ന രീതിയിൽ നിശ്ചിത സ്ഥലത്തുതന്നെ ലാൻഡ് ചെയ്താണ് ഇവർ ചരിത്രനേട്ടം സ്വന്തമാക്കിയത്.
സാധാരണ ഇത്തരം ജംപുകളിൽ 21 പേർ വരെയാണ് പങ്കെടുക്കാറുള്ളത്. എന്നാൽ ഒറ്റൊറ്റവിമാനത്തിൽനിന്ന് 65 പേർ ഒന്നിച്ചുചാടുന്നതു കായികരംഗത്ത് വളരെ അപൂർവമാണെന്ന് ജംഷീർ തണലോട്ട് പറഞ്ഞു. നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത ദൗത്യത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
മനാഗ്വ: നിക്കരാഗ്വയിൽ 40 ദിവസത്തിലേറെയായി കാണാതായ കത്തോലിക്കാബിഷപ് അബെലാർദോ മാത്തയുടെ (80) വീഡിയോദൃശ്യങ്ങൾ ഭരണകൂട അനുകൂല മാധ്യമങ്ങൾ പുറത്തുവിട്ടു. ജൂൺ അവസാനവാരം മുതൽ ബിഷപ്പിനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.
പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഏകാധിപത്യ ഭരണകൂടം പുറത്തുവിട്ട ഒന്പത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ബിഷപ് മാത്ത ആരോഗ്യവാനായി ഒരു മാധ്യമപ്രവർത്തകനോട് സംസാരിക്കുന്നതു കാണാം. എന്നാൽ ബിഷപ്പിനെതടവിലാക്കിയശേഷം ഭരണകൂടം നടത്തുന്ന കൃത്രിമ പ്രചാരണമാണിതെന്ന് സഭാധികാരികളും മനുഷ്യാവകാശ പ്രവർത്തകരും ആരോപിച്ചു.
മാസായയിലെ ടിസ്മയിലുള്ള വസതിയിലാണു താനുള്ളതെന്നും പ്രാർഥനയിലും പഠനത്തിലുമായി സന്യാസതുല്യമായ ജീവിതമാണു നയിക്കുന്നതെന്നും വീഡിയോയിൽ ബിഷപ് പറയുന്നുണ്ട്.ജൂണിൽ ഒരു ക്ലിനിക്കിൽനിന്ന് പുറത്തിറങ്ങിയ ബിഷപ്പിനെ പോലീസ് തടഞ്ഞുവച്ച് വീട്ടുതടങ്കലിലാക്കുകയായിരുന്നു.
മുന്പ് ബിഷപ് റൊളാന്ദോ ആൽവാരസിനെ തടവിലാക്കിയപ്പോഴും ഭരണകൂടം സമാനമായ രീതിയിൽ ‘ആരോഗ്യവാനാണെന്ന്’കാണിക്കുന്ന വീഡിയോകൾ പുറത്തുവിട്ടിരുന്നു. പിന്നീട് അദ്ദേഹത്തെ രാജ്യത്തുനിന്ന് നാടു കടത്തുകയാണുണ്ടായത്.
ബിഷപ് മാത എപ്പോഴും സർക്കാരിന്റെ തെറ്റായ നിലപാടുകളെ വിമർശിക്കുകയും രാജ്യത്തെ ജനങ്ങളുടെ ദുരിതങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതാണ് ഭരണകൂടത്തെ ചൊടുപ്പിച്ചത്. ബിഷപ് മാതയെ ഉടൻ മോചിപ്പിക്കണമെന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഈ സമ്മർദത്തെത്തുടർന്നാണ് സർക്കാർ ഇത്തരമൊരു വീഡിയോ പുറത്തുവിട്ടതെന്നാണ് വിലയിരുത്തൽ.
International
ന്യൂയോർക്ക്: പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയുടെ ഭാര്യ കാമി ക്ലാർക്കിനെച്ചൊല്ലി പുതിയ വിവാദം. അന്തരിച്ച ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ ഇമെയിൽ രേഖകൾ പുറത്തുവന്നതോടെയാണ് കാമി ക്ലാർക്ക് വാർത്തകളിൽ നിറയുന്നത്. സ്ത്രീകൾക്കായി താൻ തുടങ്ങിയ "ലക്ഷറി പോൺ" സംരംഭത്തിനും മറ്റ് സ്റ്റാർട്ടപ്പുകൾക്കും വേണ്ടി എപ്സ്റ്റീനിൽ നിന്ന് നിക്ഷേപം തേടിയെന്നാണ് റിപ്പോർട്ടുകൾ.
2011-ലാണ് കാമി ക്ലാർക്ക് സാഹിത്യ ഏജന്റായ ജോൺ ബ്രോക്ക്മാൻ വഴി എപ്സ്റ്റീനെ പരിചയപ്പെടുന്നത്. തുടർന്ന് തങ്ങളുടെ കമ്പനി നിർമിക്കാൻ ഉദ്ദേശിച്ച ചിത്രങ്ങളുടെ തിരക്കഥയും വിശദാംശങ്ങളും അവർ എപ്സ്റ്റീന് അയച്ചുകൊടുത്തു. 2012-ൽ തന്റെ പോൺ ബിസിനസ്സിലും ഡയറ്റിംഗ് ആപ്പിലും നിക്ഷേപം നടത്താൻ അവർ എപ്സ്റ്റീനോട് അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. എപ്സ്റ്റീൻ പണം നൽകിയതായി നിലവിലെ രേഖകളിൽ തെളിവുകളില്ല.
നേവാഡയിൽ ജനിച്ച കാമി ക്ലാർക്ക് ഒരു സംരംഭകയാണ്. മുൻ ഗൂഗിൾ സിഇഒ എറിക് ഷ്മിറ്റുമായി മുൻപ് പ്രണയത്തിലായിരുന്ന കാമി, 2022-ലാണ് ഡാരിയോ അമോഡെയെ വിവാഹം കഴിക്കുന്നത്. അമോഡെയ്ക്ക് എറിക് ഷ്മിറ്റിനെ പരിചയപ്പെടുത്തിക്കൊടുത്തതും കാമിയായിരുന്നു. ഈ ബന്ധമാണ് പിന്നീട് ആന്ത്രോപിക്കിന്റെ തുടക്കത്തിൽ ഷ്മിറ്റിിന്റെ വലിയ നിക്ഷേപത്തിന് വഴിവെച്ചത്.
ആന്ത്രോപിക്കിൽ ഔദ്യോഗിക പദവികളൊന്നുമില്ലെങ്കിലും, കമ്പനിയുടെ നിർണായക തീരുമാനങ്ങളിൽ ഭർത്താവിനും കമ്പനിക്കും തന്ത്രപരമായ ഉപദേശങ്ങൾ നൽകുന്നതിൽ കാമി സജീവ പങ്കുവഹിക്കുന്നുണ്ട്. ദാവോസ് ഉൾപ്പെടെയുള്ള ആഗോള ഉച്ചകോടികളിലും ഡൽഹിയിൽ നടന്ന എഐ ഇംപാക്ട് സമ്മിറ്റിലും അമോഡെയ്ക്കൊപ്പം കാമി പങ്കെടുത്തിരുന്നു.
International
മോസ്കോ: റഷ്യൻ അധിനിവേശ ക്രിമിയയിൽ ഉന്നത നാവികസേനാ ഓഫീസർ ബോംബ് സ്ഫോടനത്തിൽ മരിച്ചതിനു പിന്നിൽ യുക്രെയ്നെന്നു സൂചന. ഓഫീസറിനൊപ്പമുണ്ടായിരുന്ന എസ്കോർഡ് ഗേൾ ആണ് ബോംബ് സ്ഥാപിച്ചത്. മുന്പ് യുക്രെയ്ൻ നാവിക സേനയിൽ മുങ്ങിക്കപ്പൽ കമാൻഡറായിരുന്ന ഓഫീസർ പിന്നീട് റഷ്യയിലേക്കു കൂറുമാറിയതാണ്.
റഷ്യൻ നാവികസേനയിലെ കരിങ്കടൽ കപ്പൽപ്പടയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന റോബർട്ട് ഷഗീവ് (49) ആണ് വ്യാഴാഴ്ച ക്രിമിയയിലെ സെവാസ്തപ്പോളിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 32 വയസുള്ള റഷ്യൻ വനിത മാർഗരീത്ത റൂത്ത് അറസ്റ്റിലായിരുന്നു.
ഷഗീവിന്റെ മുറിയിലെ ചവറ്റുകുട്ടയിലാണ് മാർഗരീത്ത ബോംബ് സ്ഥാപിച്ചത്. സ്ഫോടനത്തിൽ ഉടൻതന്നെ ഷഗീവ് മരണപ്പെട്ടു. ഉഗ്രശബ്ദത്തിലുള്ള സ്ഫോടനം ഡ്രോൺ ആക്രമണം ആയിരിക്കാമെന്ന് സമീപവാസികൾ തെറ്റിദ്ധരിച്ചിരുന്നു.
റഷ്യയിലെ യാരോസ്ലാവൽ പ്രദേശത്തു ജനിച്ച മാർഗരീത്ത, എസ്കോർട്ട് വെബ്സൈറ്റുകളിൽ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. കൂടെക്കൂടെ ക്രിമിയയിലേക്കും യാത്ര ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ യുക്രെയ്ൻ അനുകൂല പരാമർശത്തിന്റെ പേരിൽ മാർഗരീത്ത അറസ്റ്റിലായിരുന്നു. രണ്ടു ദിവസം കസ്റ്റഡിയിലായിരുന്ന അവർ പിഴയൊടുക്കി പുറത്തിറങ്ങുകയായിരുന്നു.
നാവികസേനാ ഓഫീസർ കൊല്ലപ്പെട്ടതിനു പിന്നാലെ റഷ്യ വിടാനായിരുന്നു മാർഗരീത്തയുടെ പദ്ധതി. എന്നാൽ റഷ്യൻ അധികൃതർ സെവാസ്തപ്പോളിൽവച്ചുതന്നെ അവരെ പിടികൂടി. കൊലപാതകം നടത്തിയകാര്യം മാർഗരീത്ത സമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. കൃത്യത്തിൽ ഇവർ ഖേദം പ്രകടിപ്പിച്ചില്ലെന്നും പറയുന്നു. ഷഗീവിനെ വധിക്കാനായി യുക്രെയ്ൻ ഇന്റലിജൻസ് മാർഗരീത്തയെ റിക്രൂട്ട് ചെയ്തതായിരിക്കാം എന്നാണ് അനുമാനം.
യുക്രെയ്ന്റെ ഭാഗമായ ക്രിമിയൻ പ്രദേശം റഷ്യൻ സേന 2014ൽ പിടിച്ചെടുത്തപ്പോഴാണ് റോബർട്ട് ഷഗീവ് കൂറുമാറിയത്. ആ സമയത്ത് യുക്രെയ്ൻ നാവിക സേനയിലെ ഏക മുങ്ങിക്കപ്പലായിരുന്ന സാപ്പോറിഷ്യയുടെ ആക്ടിംഗ് കമാൻഡറായിരുന്നു ഇദ്ദേഹം.
International
മോസ്കോ/കീവ്: പരസ്പരം വ്യോമാക്രമണത്തിലൂടെ വൻ നാശം വിതച്ച് റഷ്യയും യുക്രെയ്നും. നാലു വർഷെത്തെ യുദ്ധത്തിനിടെ റഷ്യയിലെ ലക്ഷ്യമിട്ട് യുക്രെയ്ൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. പിന്നാലെ യുക്രെയ്നിലുടനീളം റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ എട്ടു പേരും കൊല്ലപ്പെട്ടു.
ശനിയാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി യുക്രെയ്ൻ തൊടുത്ത 822 ഡ്രോണുകളാണ് നിർവീര്യമാക്കിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യൻ തലസ്ഥാനമായ മോസ്കോയിലടക്കം വൻ നാശനഷ്ടങ്ങളുണ്ടായി.
റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാരസ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗനിനു നേർക്കുണ്ടായ ആക്രമണത്തിൽ വൻ തീപിടിത്തമുണ്ടായി. ഇവിടെ ഒരാൾ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. മോസ്കോയിലെ മറ്റു പല സ്ഥലങ്ങളിലും നാശനഷ്ടങ്ങളുണ്ടായെന്ന് ഗവർണർ പറഞ്ഞു.
ഒരു മാസത്തിലേറെയായി വൈൽഡ്ബെറീസിന്റെ ഗോഡൗണുകളിൽ യുക്രെയ്ൻ ആക്രമണം നത്തുന്നു. റഷ്യൻ സേനയ്ക്കുവേണ്ട ഡ്രോണുകളും മറ്റ് ഉപകരണങ്ങളും ഗോഡൗണുകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.
ഒരു മാസത്തിലേറെയായി വൈൽഡ്ബെറീസിന്റെ ഗോഡൗണുകളിൽ യുക്രെയ്ൻ ആക്രമണം നത്തുന്നു. റഷ്യൻ സേനയ്ക്കുവേണ്ട ഡ്രോണുകളും മറ്റ് ഉപകരണങ്ങളും ഗോഡൗണുകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.
യുക്രെയ്നിലുടനീളം മിസൈലുകളും ഡ്രോണുകളും വർഷിച്ചാണ് റഷ്യ തിരിച്ചടിച്ചത്. എട്ടു പേർ കൊല്ലപ്പെട്ടതിനു പുറമേ 39 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ സ്ഫോടനശബ്ദങ്ങളുണ്ടായി.
കീവിലെ ഒരു വലിയ ചന്തയിൽ മിസൈൽ പതിച്ച് വലിയ തോതിൽ നാശമുണ്ടായി. ചെറുകിട വ്യാപാര സ്ഥാപനങ്ങളെല്ലാം നശിച്ചെന്നാണ് റിപ്പോർട്ട്. സുമി, ഡോണെറ്റ്സ്ക്, സാപ്പോറിഷ്യ എന്നിവടങ്ങളിലും റഷ്യൻ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടു.
International
വാഷിംഗ്ടൺ ഡിസി: മധ്യേഷ്യയിൽ ഒൻപത് മാസമായി തുടരുന്ന യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിലെ സേനാംഗങ്ങൾ കടുത്ത മാനസിക സമ്മർദം നേരിടുന്നുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
കപ്പലിലെ ജീവിത സാഹചര്യങ്ങൾ ദയനീയമാണെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കപ്പൽ ഉടൻ തന്നെ മാതൃരാജ്യത്തേക്ക് മടങ്ങുമെന്നും, അതിന് പകരമായി സമാന ശേഷിയുള്ള മറ്റൊരു വിമാനവാഹിനിക്കപ്പൽ അവിടേക്ക് ഉടൻ എത്തുമെന്നും ട്രംപ് പറഞ്ഞു.
സേനാംഗങ്ങളുടെ കുടുംബങ്ങൾ ആശങ്കാകുലരാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘അല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൂടാതെ, ദൗത്യത്തിന്റെ കാലാവധി നീട്ടിനൽകിയതിനെച്ചൊല്ലിയുള്ള വിമർശനങ്ങളെയും ട്രംപ് തള്ളിക്കളഞ്ഞു.
സാധാരണയായി ആറ് മാസം മാത്രമാണ് ഇത്തരം വിന്യാസങ്ങൾക്കായി നിശ്ചയിക്കാറുള്ളതെങ്കിലും, ഇറാനുമായി നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങളാണ് എബ്രഹാം ലിങ്കണിന്റെ സേവനം ദീർഘിപ്പിക്കാൻ ഇടയാക്കിയത്.