International
പാരീസ്: കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് ഫ്രാൻസിൽ മരണം 2025 ആയെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സാധാരണയായി ഈ കാലയളവിൽ ഉണ്ടാകാറുള്ള മരണനിരക്കിനേക്കാൾ വലിയ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
രാജ്യത്തെ പൊതുജനാരോഗ്യ ഏജൻസിയായ സാന്തേ പുബ്ലിക് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉഷ്ണതരംഗം മൂലം ജീവൻ നഷ്ടപ്പെട്ടവരിൽ 85 ശതമാനത്തിലധികം ആളുകളും 65 വയസിനു മുകളിൽ പ്രായമുള്ളവരാണ്.
കഴിഞ്ഞ മാസങ്ങളിലായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ താപനില 40 ഡിഗ്രി സെൽഷസിനും മുകളിലേക്ക് ഉയർന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. കടുത്ത ചൂടുകാരണം ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണത്തിലും വലിയ വർധന ഉണ്ടായി.
തലസ്ഥാനനഗരമായ പാരീസ് ഉൾപ്പെടുന്ന ഇൽ-ദെ-ഫ്രാൻസ് മേഖലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
താപനില 40 ഡിഗ്രി സെൽഷസിനും മുകളിൽ
കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും മൂലം യൂറോപ്പിൽ രേഖപ്പെടുത്തുന്ന ഏറ്റവും കടുത്ത ഉഷ്ണതരംഗങ്ങളിൽ ഒന്നാണിത്. ഫ്രാൻസിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെൽഷസിനും മുകളിലേക്ക് ഉയർന്നതോടെ വൈദ്യുതിവിതരണം തടസപ്പെടുകയും ജനജീവിതം കൂടുതൽ ദുസഹമാകുകയും ചെയ്തു.
അന്തരീക്ഷ താപനിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും ഉഷ്ണതരംഗത്തിന്റ് ആരോഗ്യപരമായ ആഘാതങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി സ്റ്റെഫാനി റിസ്റ്റ് വ്യക്തമാക്കി.
International
വാഷിംഗ്ടൺ: യുഎസിലെ നോർത്ത് കരോലിനയിൽ രണ്ടുവയസുകാരനായ മകനെ വധിക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജനായ പിതാവ് പിടിയിൽ.
തെലുങ്കാനയിൽ വേരുകളുള്ള കിരൺ നേത പസനൂരി (41) എന്നയാളാണ് പോലീസ് പിടിയിലായത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ തലയിൽ ഗുരുതരമായ പരിക്കുകളാണ് പിതാവ് വരുത്തിയതെന്ന് പോലീസ് പറഞ്ഞു.
കുട്ടിയുടെ തലച്ചോറിൽ രക്തസ്രാവം ഉണ്ടായിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
International
കാഠ്മണ്ഡു: ഇന്ത്യ നൽകിയ സാന്പത്തിക സഹായത്താൽ പുനരുദ്ധരിച്ച നേപ്പാളിലെ ബുദ്ധവിഹാരത്തിന് സംരക്ഷണത്തിനുള്ള യുനെസ്കോ പുരസ്കാരം.
2015ലെ ഭൂചലനത്തെത്തുടർന്ന് കേടുപാടുകൾ സംഭവിച്ച ,17-ാം നൂറ്റാണ്ടിലെ ലളിത്പുർ ജസ്ത വർണ മഹാവിഹാറാണ് ഇന്ത്യയുടെ സഹായത്താൽ പുനരുദ്ധരിച്ചത്.
ലളിത്പുരിൽ യുനെസ്കോ സംഘടിപ്പിച്ച ചടങ്ങിൽവച്ച് സംസ്കാരത്തിന്റെയും പൗരാണികതയുടെയും സംരക്ഷണത്തിനായുള്ള യുനെസ്കോ ഏഷ്യാ-പസഫിക് 2025 പുരസ്കാരം നേപ്പാളിലെ യുനെസ്കോ പ്രതിനിധി ജാകോ ഡു ടോയ്റ്റ്, ജസ്ത വർണ മഹാവിഹാർ അധികൃതർക്ക് കൈമാറി.
നേപ്പാളിലെ സാംസ്കാരിക-പൗരാണിക മേഖലയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 13.78 കോടി നേപ്പാളി രൂപയാണ് ഇന്ത്യ നൽകിയതെന്ന് കാഠ്മണ്ഡുവിലെ ഇന്ത്യൻ മിഷൻ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ എംബസിയിലെ മിഷന്റെ ഡെപ്യൂട്ടി ചീഫ് രാകേഷ് പാണ്ഡേയും നേപ്പാളിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങുകളിൽ പങ്കെടുത്തു.
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഇന്ത്യ-നേപ്പാൾ സാംസ്കാരിക-പൗരാണിക പങ്കാളിത്തങ്ങളെക്കുറിച്ച് വിശദീകരിച്ച പാണ്ഡേ ജസ്ത വർണ മഹാവിഹാർ പ്രോജക്ടിന്റെ വിജയത്തിൽ ഭാഗഭാക്കായ ഏവരെയും അഭിനന്ദിച്ചു.
ആധുനികതയും പൈതൃകവും ഒത്തുചേർന്ന്
2024 മാർച്ച് 22 ന് നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവയും നേപ്പാളിന്റെ ഗ്രാമ വികസന മന്ത്രി ധൻ ബഹാദൂർ ബുദ്ധയും ചേർന്നാണ് പുനരുദ്ധരിച്ച ജസ്ത വർണ മഹാവിഹാർ ഉദ്ഘാടനം ചെയ്തത്.
ഭൂകന്പത്തെ അതിജീവിക്കുന്ന ആധുനിക സങ്കേതങ്ങളും പരന്പരാഗത നിർമാണ ശൈലിയും സമന്വയിപ്പിച്ചായിരുന്നു ജസ്ത വർണ മഹാവിഹാറിന്റെ പുനരുദ്ധാനം.
International
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിൽ ബസ് കൊക്കയിലേക്കു മറിഞ്ഞ് 40 പേർ മരിച്ചു. എട്ടു പേർക്കു പരിക്കേറ്റു.
ബലൂചിസ്ഥാനിലെ ക്വെറ്റയിൽനിന്നു പെഷവാറിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. 48 യാത്രക്കാരാണു ബസിലുണ്ടായിരുന്നത്. ബ്രേക്ക് നഷ്ടമായതിനെത്തുടർന്നു ബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്കു പതിക്കുകയായിരുന്നുവെന്നാണു പ്രാഥമിക വിലയിരുത്തൽ.
ദുർഘട പർവതമേഖലകളും മോശം കാലാവസ്ഥയും മൂലം ഖൈബർ പഖ്തുൺക്വ പ്രവിശ്യയിൽ വാഹനാപകടങ്ങൾ പതിവാണ്.
International
ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ രണ്ട് വിദേശ യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക്ക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാറിന്റെ ബന്ധു ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ മുഖ്യപ്രതിയായ മുഹമ്മദ് റാസ ദാർ ആണ് പാക് ഉപപ്രധാനമന്ത്രിയുടെ ബന്ധു. ഇയാളെക്കൂടാതെ ഹസൻ റാസ, സിക്കന്ദർ ഖാൻ, സാജിദ് അലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
കേസിൽ ഉൾപ്പെട്ട അഞ്ചാമനായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. മുതിർന്ന രാഷ്ട്രീയനേതാവിന്റെ ബന്ധു ഉൾപ്പെട്ടതിനാൽ അതീവ പ്രാധാന്യത്തോടെയാണ് രാജ്യം ഈ കേസിനെ വീക്ഷിക്കുന്നത്.
കഴിഞ്ഞ ജൂൺ 29നാണ് നെതർലാൻഡ്സ്, വെനസ്വേല സ്വദേശികളായ യുവതികളെ ലാഹോറിൽനിന്നു തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്.
International
പാരിസ്: താപതരംഗത്തെത്തുടർന്ന് ഫ്രാൻസിൽ മരിച്ചവരുടെ എണ്ണത്തിൽ വർധനയെന്ന് റിപ്പോർട്ട്. ജൂൺ അവസാനവാരം 30 ശതമാനം വർധനയുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂൺ 22 മുതൽ 28 വരെയുള്ള ആഴ്ചയിൽ മരിച്ചവരുടെ എണ്ണം തൊട്ടുമുൻപത്തെ ആഴ്ചയേക്കാൾ കൂടുതലാണ്. 2025 അധിക മരണങ്ങളാണുണ്ടായതെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രി സ്റ്റെഫാനി റിസ്റ്റ് പ്രസ്താവനയിൽ അറിയിച്ചു. 45 വയസിൽ കൂടുതലുള്ളവർക്കിടയിൽ മരണസംഖ്യ കൂടിയെന്നതിന് കൃത്യമായ തെളിവുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
പാരിസ് മേഖലയിൽ മാത്രം കഴിഞ്ഞയാഴ്ച മരണത്തിൽ 62 ശതമാനത്തിന്റെ വർധനയാണുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. ഫ്രാൻസിൽ താപതരംഗ മരണം നിയന്ത്രിക്കാനാകാത്തത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യത്തിൽ സെബാസ്റ്റ്യൻ ലുകോനു സർക്കാരിനെതിരെ ഗ്രീൻ പാർട്ടി വ്യാഴാഴ്ച അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി.
അതിനിടെ യൂറോപ്പിൽ വരുന്ന ഏതാനും ദിവസങ്ങളിൽ താപതരംഗം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മറ്റു യൂറോപ്യൻ രാജ്യങ്ങളിലും താപതരംഗത്തിലെ മരണനിരക്ക് കുത്തനെ ഉയർന്നിട്ടുണ്ട്. ബെൽജിയത്തിൽ കഴിഞ്ഞയാഴ്ച 1222 അധിക മരണങ്ങൾ രേഖപ്പെടുത്തി. മുൻ ആഴ്ചയെ അപേക്ഷിച്ച് 39 ശതമാനത്തിന്റെ വർധനയാണ് മരണസംഖ്യയിലുണ്ടായത്. നെതർലൻഡ്സിൽ 480 അധിക മരണങ്ങളും ഉണ്ടായിട്ടുണ്ട്. 2003ലെ ഉഷ്ണതരംഗത്തിൽ ഫ്രാൻസിൽ 15,000 പേരാണ് മരിച്ചത്.
International
കരാക്കസ്: വെനസ്വേലയിൽ ഇരട്ട ഭൂകമ്പത്തിൽ തകർന്ന ഷോപ്പിംഗ് മാളിന്റെ അവശിഷ്ടങ്ങൾക്കിടയിൽ എട്ട് ദിവസത്തോളം കുടുങ്ങികിടന്ന ആളെ രക്ഷപ്പെടുത്തി. ഷോപ്പിംഗ് മാളിലെ സുരക്ഷാ ജീവനക്കാരനായ ഹെർനൻ അൽബെർട്ടോ ഗിൽ ഫ്ളോറസിനെ(43) ആണ് രക്ഷപ്പെടുത്തിയത്.
കെട്ടിടത്തിന്റെ ബേസ്മെന്റിലുണ്ടായിരുന്ന സുരക്ഷാ കാബിനിലായിരുന്നു ഹെർനൻ അൽബെർട്ടോ ദിവസങ്ങളോളം അഭയം പ്രാപിച്ചിരുന്നത്. രക്ഷാപ്രവർത്തനത്തിനിടെ സംഘം ഈ സുരക്ഷാ കാബിൻ കണ്ടെത്തി.
തുടർന്ന് ഇടുങ്ങിയ ദ്വാരത്തിലൂടെ ഇയാളുമായി സംസാരിച്ചു. ഭക്ഷണവും വെള്ളവും എത്തിച്ചു. 70 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ആളെ പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായി സുരക്ഷാസേന അറിയിച്ചു.
കഴിഞ്ഞ ജൂൺ 24-ന് ഉണ്ടായ ഇരട്ട ഭൂകമ്പത്തിൽ ഇതുവരെ 2,300-ലധികം പേരാണ് മരിച്ചത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
തകർന്ന ഷോപ്പിങ് മാളിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സുരക്ഷാ ജീവനക്കാരനെ രക്ഷപ്പെടുത്തി. 43-കാരനായ ഹെർനൻ അൽബെർട്ടോ ഗിൽ ഫ്ളോറസിനെയാണ് സുരക്ഷാസേന ജീവനോടെ പുറത്തെടുത്തത്.
International
സൂയസ് കനാൽ വഴിയാണ് ഇവ മെഡിറ്ററേനിയൻ കടലിലേക്ക് കുടിയേറിയത്. 2003-ലാണ് ഇവയെ ഗ്രീക്ക് മേഖലയിൽ ആദ്യമായി കണ്ടെത്തുന്നത്.
ഏഥൻസ്: ഈജിയൻ കടലിൽ അതിവേഗം പടരുന്ന സിൽവർ ചീക്ക്ഡ് ടോഡ് ഫിഷ് എന്ന അധിനിവേശ വിഷമത്സ്യങ്ങളെ പിടികൂടുന്ന മത്സ്യത്തൊഴിലാളികൾക്കു പ്രതിഫലം പ്രഖ്യാപിച്ച് ഗ്രീക്ക് സർക്കാർ. കടൽ ആവാസവ്യവസ്ഥയ്ക്ക് വൻ നാശമുണ്ടാക്കുകയും കടിയേറ്റാൽ ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്യുന്ന ഇവറ്റകളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു പുതിയ പദ്ധതി.
തെക്കൻ ഈജിയൻ കടലിലും ക്രീറ്റ് ദ്വീപിന് ചുറ്റുമുള്ള പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികൾക്കാണ് സാമ്പത്തിക സഹായം. പിടികൂടുന്ന മത്സ്യങ്ങൾക്കു കിലോയ്ക്ക് 585 രൂപ നൽകാമെന്നാണ് സർക്കാർ വാഗ്ദാനം. പ്രതികൂല സാഹചര്യത്തോടുപോലും അതിവേഗം പൊരുത്തപ്പെടാൻ കഴിയുന്ന, അതീവ ആക്രമണകാരിയായ ജലജീവിയാണിത്. ഇവയെ ആക്രമിക്കുന്ന ശത്രുക്കളും കുറവാണെന്ന് ഹെലനിക് സെന്റർ ഫോർ മറൈൻ റിസെർച്ചിലെ ഗവേഷകർ പറഞ്ഞു.
തീറ്റയ്ക്കായി മത്സ്യത്തൊഴിലാളികളുടെ വലകൾ കീറിമുറിക്കുകയും അതിലെ മീനുകളെ തിന്നുതീർക്കുകയും ചെയ്യുന്ന വില്ലൻമത്സ്യം നിലവിൽ ഗ്രീക്ക് മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇവയുടെ കൊക്ക് പോലെയുള്ള മൂർച്ചയേറിയ പല്ലുകൾ കൊണ്ടു കടിയേറ്റാൽ ഗുരുതരമായ പരിക്കുപറ്റും. കൂടാതെ അതിവേഗം വംശവർധന നടത്തുന്ന ഇവ പ്രാദേശിക മത്സ്യവിഭവങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇവയുടെ ശരീരത്തിൽ ടെട്രോഡോടോക്സിൻ (ടിടിഎക്സ്) എന്ന അതീവ മാരകമായ വിഷം അടങ്ങിയിരിക്കുന്നതിനാൽ ഇവ ഭക്ഷണയോഗ്യമല്ല. നേരത്തെ, ഈ മീൻ ഭക്ഷിച്ച അഞ്ച് കപ്പൽ ജീവനക്കാർക്കു കടുത്ത വിഷബാധയേറ്റിരുന്നു. നീന്തൽക്കാരെയും ഇവ ഉപദ്രവിക്കും.
ഏകദേശം 40 സെന്റിമീറ്റർ നീളമുള്ള ഈ പഫർഫിഷ്, ഇന്ത്യൻ-പസഫിക് മഹാസമുദ്രങ്ങളിലാണ് കാണപ്പെടാറുള്ളത്. എന്നാൽ, ഒരു മീറ്ററോളം നീളവും എട്ട് കിലോയോളം തൂക്കവുംവരെ വളരുന്നവയാണ് ഈ കടൽഭീകരന്മാർ. സൂയസ് കനാൽ വഴിയാണ് ഇവ മെഡിറ്ററേനിയൻ കടലിലേക്ക് കുടിയേറിയത്. 2003-ലാണ് ഇവയെ ഗ്രീക്ക് മേഖലയിൽ ആദ്യമായി കണ്ടെത്തുന്നത്.
ഇവയെ പൂർണമായി തുടച്ചുനീക്കുക അസാധ്യമാണെന്നും എന്നാൽ എണ്ണം നിയന്ത്രിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഗ്രീക്ക് മന്ത്രി വ്യക്തമാക്കി. തുർക്കിയിലും സമാനമായ രീതിയിൽ ഇവറ്റകളെ പിടികൂടാൻ ഇനാം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം തുർക്കിയിൽ മൂന്നു ലക്ഷത്തോളം റാബിറ്റ് ഫിഷുകളെയാണ് ഇത്തരത്തിൽ പിടികൂടിയത്. ഇതുവഴി രണ്ടു കോടിയിലേറെ പുതിയ മത്സ്യങ്ങൾ ഉണ്ടാകുന്നതു തടയാൻ സാധിച്ചെന്ന് സമുദ്രഗവേഷകർ അഭിപ്രായപ്പെട്ടു.
International
ഹെൽത്ത് കെയർ തട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായാണ് വനിതാ മെഡിക്കൽ ഡയറക്ടറെ പിടികൂടിയത്. രാജ്യവ്യാപകമായി നടത്തിയ വൻ പരിശോധനയിൽ 455-ലേറെ പേർക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെല്ലാവരുംകൂടി തട്ടിയത് 54,000 കോടി!
വാഷിംഗ്ടൺ ഡിസി: ചികിത്സ തേടിയെത്തുന്ന രോഗികളെ വെറും പണയപ്പണ്ടങ്ങളാക്കി, മെഡിക്കൽ ഇൻഷുറൻസ് പദ്ധതികളിൽനിന്ന് കോടികൾ തട്ടിയെടുക്കുന്ന മാഫിയകൾ ഇന്നു ലോകമെമ്പാടും വ്യാപകമാണ്. സ്വകാര്യ ആശുപത്രികളാണ് ഇത്തരം തട്ടിപ്പുകളുടെ കേന്ദ്രം. നമ്മുടെ നാട്ടിലും ഇത്തരം തട്ടിപ്പുകൾ ധാരാളം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
അമേരിക്കയിലെ നെവാദയിൽനിന്നു പുറത്തുവരുന്നത് ഇത്തരമൊരു വൻകിട തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. മുറിവുകൾക്കു ചികിത്സിക്കുന്ന പ്രത്യേക ക്ലിനിക്കുകളുടെ (Wound Care Clinics) മറവിൽ 49-കാരിയായ മെഡിക്കൽ ഡയറക്ടർ തട്ടിയെടുത്തത് നിസാരതുകയല്ല, ഏകദേശം 2,800 കോടിയിലേറെ രൂപ! ഇവരിൽനിന്ന് അഞ്ചു കോടിയിലേറെ രൂപ വിലമതിക്കുന്ന ഫെരാരി 296 ജിടിഎസ് ഉൾപ്പെടെ എട്ടോളം കാറുകൾ. ഏകദേശം 7.2 കോടി രൂപ വിലമതിക്കുന്ന പ്രശസ്തമായ ബൾഗാരി നെക്ലേസ് ഉൾപ്പെടെയുള്ള അമൂല്യ രത്നാഭരണങ്ങൾ. 290 കോടിയിലധികം രൂപ മൂല്യം വരുന്ന വസ്തുവകകൾ, കൂടാതെ നാലു കോടി രൂപയുടെ കറൻസികൾ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രമുഖ യുഎസ് മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തതനുസരിച്ച്, കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ആസൂത്രിതമായി നടത്തിവന്ന സാമ്പത്തിക തട്ടിപ്പാണ് ഇപ്പോൾ പ്രത്യേക അന്വേഷണസംഘം വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്. യുഎസിലെ വിവിധ സംസ്ഥാനങ്ങളിലായി നാലോളം മുറിവ് പരിചരണ ക്ലിനിക്കുകൾ നടത്തുന്ന സ്ത്രീ, പ്രധാനമായും ലക്ഷ്യമിട്ടത് പ്രായമായ ഇൻഷുറൻസ് പോളിസി ഉടമകളെയായിരുന്നു.
അത്ര ഗുരുതരമല്ലാത്ത മുറിവുകളുള്ള പ്രായമായവരെ കണ്ടെത്തി, അവർക്ക് അനാവശ്യവും ചെലവേറിയതുമായ ചികിത്സകൾ നിർദേശിക്കുകയായിരുന്നു ഇവരുടെ രീതി. മനുഷ്യദാതാക്കളിൽനിന്ന് ശേഖരിക്കുന്ന കോശങ്ങൾ (Human donor tissue) ഉപയോഗിച്ചുള്ള വൂണ്ട് ഗ്രാഫ്റ്റ് (Wound Grafts) പോലുള്ള അത്യന്തം സങ്കീർണവും ചെലവേറിയതുമായ ചികിത്സകളാണ് രോഗികളിൽ അടിച്ചേൽപ്പിച്ചത്. ഇതിനായി രോഗികളുടെ മെഡിക്കൽ രേഖകൾ തിരുത്തുകയും വ്യാജ രേഖകൾ ചമയ്ക്കുകയും ചെയ്തു. ചികിത്സകൾ ഫലപ്രദമല്ലാത്ത മുറിവുകളാണെന്ന് വരുത്തിതീർക്കാൻ രേഖകളിൽ കൃത്രിമം കാണിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
രോഗികളെ തന്റെ ക്ലിനിക്കുകളിലേക്ക് ശിപാർശ ചെയ്യുന്നതിനായി വൻ തുകയുടെ കൈക്കൂലി ഇടപാടുകൾ ഇവർ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, മരുന്നുകൾ, വൂണ്ട് ഗ്രാഫ്റ്റുകൾ തുടങ്ങിയ ഇടപാടുമായി ബന്ധപ്പെട്ട് വിതരണക്കാരിൽനിന്ന് കമ്മീഷൻ കൈപ്പറ്റിതായും പോലീസ് കണ്ടെത്തി. ആകെ 8,500 കോടിയിലേറെ രൂപയുടെ വ്യാജ ക്ലെയിമുകളാണ് ഇവർ സമർപ്പിച്ചത്. ഇതിൽ 2,800 കോടിയിലേറെ രൂപ ഇൻഷുറൻസ് കമ്പനികൾ ഇവർക്ക് അനുവദിച്ചു നൽകുകയും ചെയ്തു. സർക്കാർ ഫണ്ടുകളായ മെഡികെയർ, സൈനികർക്കായുള്ള ട്രൈകെയർ എന്നീ പദ്ധതികളിൽനിന്നാണ് ഇവർ കോടികൾ വെട്ടിച്ചത്.
യുഎസിലെ വൻകിട ഹെൽത്ത് കെയർ തട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായാണ് മെഡിക്കൽ ഡയറക്ടറെ പിടികൂടിയത്. രാജ്യവ്യാപകമായി നടത്തിയ വൻ പരിശോധനയിൽ 455-ലേറെ പേർക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെല്ലാവരുംകൂടി 54,000 കോടി രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തൽ.
International
ടെഹ്റാൻ: സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പിതാവിന്റെ സംസ്കാര ചടങ്ങിൽനിന്ന് മുജ്തബ ഖമനെയി വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങിൽനിന്ന് മകനും നിലവിലെ പരമോന്നത നേതാവുമായ മുജ്തബ ഖമനെയി പങ്കെടുത്തേക്കില്ല.
ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധിയായ ആയത്തുള്ള ഹക്കിം ഇലാഹി ഇക്കാര്യം വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ ഭീഷണികളും നിരീക്ഷണ ആശങ്കകളും കാരണം പരസ്യമായി പങ്കെടുക്കുന്നത് അപകടകരമായതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് ഇലാഹി പറഞ്ഞു.
ഈ വർഷം ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും സംയുക്തമായി ഇറാന് നേരെ നടത്തിയ ആക്രമണത്തിലാണ് 36 വർഷക്കാലം പരമോന്നത നേതൃപദവിയിൽ തുടർന്ന ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മുജ്ത ഖമനെയിയുടെ ഭാര്യ സഹ്റ ഹദ്ദാദ് അദെലും കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഭാര്യയുടെ സംസ്കാര ചടങ്ങിലും മുജ്തബ ഖമനെയി പങ്കെടുത്തിരുന്നില്ല.
International
ലിസ്ബൺ: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നത് സംബന്ധിച്ച് വെളിപ്പെടുത്തലുമായി താരത്തിന്റെ സഹോദരി. 2026 ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്നാണ് സഹോദരി കാറ്റിയ അവെയ്റോ സ്പോർട്ട് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ലോകകപ്പിൽ ക്രൊയേഷ്യക്കെതിരേ റൗണ്ട് ഓഫ് 32 മത്സരത്തിന് ഇറങ്ങും മുൻപാണ് കാറ്റിയയയുടെ പ്രതികരണം. അന്താരാഷ്ട്ര ഫുട്ബോളിൽ ക്രിസ്റ്റ്യാനോയുടെ കരിയർ അവസാനഘട്ടത്തിലാണെന്ന് സഹോദരി വ്യക്തമാക്കി.
‘ഇത് വിടപറയലാണ്, പക്ഷേ ഇന്നല്ല, ഞാൻ ദേശീയ ടീമിനെ കുറിച്ചാണ് പറയുന്നത്. എനിക്ക് കിട്ടിയ വിവരമനുസരിച്ച് ഈ ലോകകപ്പ് അദ്ദേഹത്തിന്റെ ‘ലാസ്റ്റ് ഡാൻസാണ്’. - റൊണാൾഡോയുടെ സഹോദരി പറഞ്ഞു.
20 വർഷമായി ലോകഫുട്ബോളിൽ ക്രിസ്റ്റ്യാനോ ആധിപത്യം പുലർത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഞങ്ങളുടെ കുടുംബത്തെ നോക്കൂ, എവിടെ നിന്നാണ് വരുന്നതെന്ന്. ഞങ്ങളുടെ അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ. വിമർശനങ്ങൾ ഞങ്ങളുടെ സന്തോഷത്തെ ഇല്ലാതാക്കുമെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമില്ല. - അവർ പറഞ്ഞു.
പോർച്ചുഗലിനായി മൂന്ന് കിരീടങ്ങളാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. 2016ൽ യൂറോ കപ്പ് നേടിയ താരം രണ്ട് യുവേഫ നാഷൻസ് ലീഗ് കിരീടങ്ങളും നേടി. ലോകകപ്പ് മാത്രമാണ് ദേശീയ കുപ്പായത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് നേടാനുള്ളത്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഒഹായോയിൽ ലോഡ്ജിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യക്കാരായ മൂന്നംഗ കുടുംബത്തിന് ദാരുണാന്ത്യം.
ഗുജറാത്തിലെ ഖേദ ജില്ലയിലെ നദിയാദ് സ്വദേശികളായ ഹിതേഷ്ഭായ് സുതാർ, ഭാര്യ ഹീനാബെൻ, ഇവരുടെ മകൾ ഈശാനി (20 )എന്നിവരാണു മരിച്ചത്. ഇവർ താമസിച്ചിരുന്ന ഒഹായോയിലെ വൂസ്റ്ററിലുള്ള ഇക്കോണോ ലോഡ്ജ് മോട്ടലിൽ പ്രാദേശികസമയം ഇന്നലെ പുലർച്ചെ 1.30നായിരുന്നു അപകടം.
രണ്ടു വർഷം മുന്പാണ് കുടുംബം യുഎസിലേക്കു കുടിയേറിയത്. ഹിതേഷ്ഭായ് ഈ മോട്ടലിൽത്തന്നെയാണു ജോലി ചെയ്തിരുന്നത്. അതിനാൽ കുടുംബവും ഈ മോട്ടലിലാണു താമസിച്ചിരുന്നത്.
തീ പടരുന്നതു കണ്ട് മുറിക്കുള്ളിൽ കുടുങ്ങിയ കുടുംബം സഹായത്തിനായി മോട്ടലിന്റെ ഫ്രണ്ട് ഡെസ്കിലേക്കു വിളിച്ച് കരഞ്ഞുപറയുകയായിരുന്നു. അഗ്നിരക്ഷാസേന എത്തുമ്പോൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്ന് വൻതോതിൽ പുകയും തീയും ഉയരുന്നുണ്ടായിരുന്നു.
ബാത്ത്റൂമിലെ ടാപ്പ് തുറന്നുവിട്ട് അവിടെ സുരക്ഷിതമായി ഇരിക്കാനായിരുന്നു കുടുംബാംഗങ്ങൾക്കു ലഭിച്ച നിർദേശം. ഇതനുസരിച്ച് ഇവർ ബാത്ത്റൂമിൽ കയറി വാതിലടച്ചെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ വൈകിയതോടെ മൂവരും പുക ശ്വസിച്ച് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
International
അബുജ: നൈജീരിയയിലെ നൈജർ സംസ്ഥാനത്തിൽപ്പെട്ട ടെഗിന നഗരത്തിലുണ്ടായ വംശീയ സംഘർഷങ്ങളിൽ 48 പേർ കൊല്ലപ്പെട്ടു. ‘കമുകു’ ഗോത്രത്തിൽപ്പെട്ട കർഷകർക്കുനേരേ "ഫുലാനി’ ഗോത്രവിഭാഗക്കാർ നടത്തിയ ആക്രമണമാണ് വൻ സംഘർഷമായി മാറിയത്.
ബുധനാഴ്ച രാവിലെ മാരകായുധങ്ങളുമായി എത്തിയ സംഘം 42 കർഷകരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇതിനുപിന്നാലെ കർഷകർ നടത്തിയ തിരിച്ചടിയിൽ ആറ് ഫുലാനി വിഭാഗക്കാരും കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം തങ്ങളുടെ ഗോത്രത്തലവൻ കൊല്ലപ്പെട്ടതിനു പ്രതികാരമായാണ് ഫുലാനി വിഭാഗം ആക്രമണം നടത്തിയത്.
ആക്രമണത്തെത്തുടർന്ന് പ്രദേശത്തു ഭീതി നിലനിൽക്കുകയാണെന്ന് തദ്ദേശവാസിയായ ഇബ്രാഹിം മൂസ വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾ പതിവായി നടക്കുന്ന ടെഗിനയുടെ പ്രാന്തപ്രദേശങ്ങളിൽനിന്ന് ഒട്ടനവധി ആളുകൾ ജീവരക്ഷാർഥം ഇപ്പോൾ നഗരകേന്ദ്രങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ഇസ്ലാമാബാദ്: അമേരിക്ക-ഇറാൻ സമാധാനക്കരാർ ചർച്ചയിൽ നിർണായക പുരോഗതി. ദോഹയിൽ പാക്, ഖത്തർ മധ്യസ്ഥർ യുഎസ്, ഇറാൻ പ്രതിനിധികളുമായി വെവ്വേറെ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണാപത്രത്തിന്റെ വിവിധ വശങ്ങളിൽ പുരോഗതിയുണ്ടായതായാണ് റിപ്പോർട്ട്.
ഖത്തർ, പാക്കിസ്ഥാൻ മധ്യസ്ഥർ ഇന്നലെ ദോഹയിൽ യുഎസ്, ഇറേനിയൻ പ്രതിനിധികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ധാരണാപത്രത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്തു. കൂടിക്കാഴ്ചയിൽ മികച്ച പുരോഗതിയുണ്ടായതായി പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇനിയുള്ള ചർച്ചകൾ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാര ചടങ്ങുകൾക്കു ശേഷം നടക്കും. ചർച്ചകൾ തുടരാൻ ഇരു കക്ഷികളും സമ്മതിച്ചിട്ടുണ്ട്.
ഖമനയ്യുടെ സംസ്കാര ചടങ്ങുകൾക്കു ശേഷം അടുത്ത യോഗം തീരുമാനിക്കുമെന്നു പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവും ഇതേ പ്രസ്താവന സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചർച്ചകളിൽ പുരോഗതിയുണ്ടായെങ്കിലും ചില തർക്കവിഷയങ്ങളിൽ ഇരുവിഭാഗവും അവരുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. അമേരിക്ക മരവിപ്പിച്ച ഇറാന്റെ ഫണ്ടുകളുടെ ആദ്യഗഡു വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായി അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയസ്’റിപ്പോർട്ട് ചെയ്തു.
International
കാരക്കസ്: വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തില് കെട്ടിടാവശിഷ്ടങ്ങള്ക്കടിയില് കുടുങ്ങിയ ആളെ എട്ടു ദിവസത്തിനുശേഷം ജീവനോടെ പുറത്തെടുത്തു.
ഹെര്മന് ജില് എന്നയാളെയാണ് രക്ഷിച്ചത്. 140 ടണ് കെട്ടിടാവശിഷ്ടങ്ങള്ക്കടിയില് ശനിയാഴ്ചയാണു ജില്ലിനെ കണ്ടെത്തിയത്.
തുടര്ന്ന് വെനസ്വേല, ചിലി, കോസ്റ്റാറിക്ക, എല് സാല്വദോര്, മെക്സിക്കോ, പോര്ച്ചുഗല്, അമേരിക്ക എന്നീ രാജ്യങ്ങളില്നിന്നുള്ള രക്ഷാപ്രവര്ത്തകര് അക്ഷീണം പ്രയത്നിച്ചാണ് ജില്ലിനെ ജീവനോടെ പുറത്തെടുത്തത്.
ജൂണ് 24നുണ്ടായ ഭൂകമ്പത്തില് ഇതുവരെ 2300 പേരുടെ മരണമാണു സ്ഥിരീകരിച്ചത്. ആയിരക്കണക്കിനു പേരെ ഇനിയും കണ്ടെത്താനുണ്ട്.
International
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ ശക്തമായ ഡ്രോൺ, മിസൈൽ ആക്രമണം. ബുധനാഴ്ച മുഴുരാത്രി ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
യുക്രെയ്ൻ തലസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്ന് സിറ്റി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. തലസ്ഥാനത്ത് വെള്ളിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. മുൻ ആക്രമണങ്ങളിൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും, കൂടുതൽ ആയുധങ്ങൾ പ്രയോഗിക്കുന്നത് ഇതാദ്യമാണ്. കീവിന്റെ വിവിധ പ്രദേശങ്ങളിൽ ആക്രമണമുണ്ടായി.
റഷ്യൻ എണ്ണകേന്ദ്രങ്ങൾക്കു നേരേ യുക്രെയ്ൻ നടത്തിയ ആക്രമണത്തിനു തിരിച്ചടിയാണെന്ന് മോസ്കോ പറഞ്ഞു. യുക്രെയ്ൻ ആക്രമണത്തെത്തുടർന്ന് റഷ്യ വലിയ ഊർജ പ്രതിസന്ധി നേരിട്ടിരുന്നു. ബുധനാഴ്ച രാത്രി കീവ് വൻ സ്ഫോടനങ്ങളിൽ വിറച്ചു. നിരവധി കെട്ടിടങ്ങളാണു തകർന്നത്. ഏകദേശം 20 പാർപ്പിടസമുച്ചയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ആഭ്യന്തരമന്ത്രി ഇഹോർ ക്ലിമെൻകോ പറഞ്ഞു.
റഷ്യ 74 മിസൈലുകളും 24 ബാലിസ്റ്റിക് മിസൈലുകളും 496 ഡ്രോണുകളും പ്രയോഗിച്ചതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. മോസ്കോയ്ക്കു കിഴക്ക് നിഷ്നി നോവഗരോഡ് മേഖലയിലെ റഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നിനു നേർക്ക് യുക്രെയ്ൻ പ്രത്യാക്രമണം നടത്തി. ഇവിടെ തീപിടിത്തമുണ്ടായതായി യുക്രെയ്ന്റെ ജനറൽ സ്റ്റാഫ് പറഞ്ഞു.
കൂടാതെ, റഷ്യൻ അധിനിവേശ ലുഹാൻസ്ക് മേഖലയിലെ സിവർസ്കി ഡൊണെറ്റ്സ് നദിക്ക് കുറുകെയുള്ള റെയിൽവേ പാലം യുക്രെയ്ൻ സൈന്യം തകർത്തു. ആയുധങ്ങളും സൈനികരെയും സൈനിക സാമഗ്രികളും ആയുധങ്ങളും കൊണ്ടുപോകാൻ റഷ്യൻ സൈന്യം ഈ പാലം ഉപയോഗിച്ചിരുന്നു.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധ സിക്ക് ഗുരുദ്വാര പൊളിച്ചുനീക്കി.
പാക് പഞ്ചാബ് പ്രവിശ്യയിലെ ഫറൂഖാബാദിലുള്ള ശ്രീ ഗുരു സിംഗ് സഭാ സാഹിബ് ഗുരുദ്വാരയാണ് കഴിഞ്ഞ മാസം 24ന് പ്രാദേശിക വ്യവസായി പൊളിച്ചുനീക്കിയത്.
സംഭവത്തിൽ സിക്ക് സമൂഹം പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ത്യയും നടപടിയെ ശക്തമായി അപലപിച്ചു.
International
വത്തിക്കാന് സിറ്റി: മാർപാപ്പയും വിശ്വാസകാര്യങ്ങളുമായി ബന്ധപ്പെട്ട വത്തിക്കാൻ കാര്യാലയവും നല്കിയ മുന്നറിയിപ്പ് അവഗണിച്ച് മെത്രാഭിഷേകം നടത്തിയ വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള പൗരോഹിത്യ കൂട്ടായ്മ സ്വമേധയാലുള്ള പുറത്താകലിനു വിധേയമായതായി വത്തിക്കാന് പ്രഖ്യാപിച്ചു.
ഈ കൂട്ടായ്മയിലെ മെത്രാന്മാരായ അൽഫോൻസോ ദേ ഗലറേത്ത, ബെർണാഡ് ഫെല്ല, പുതുതായി വാഴിക്കപ്പെട്ട മെത്രാന്മാരായ പാസ്കൽ ഷ്റൈബർ, മൈക്കിൾ ഗോൾഡേഡ്, മൈക്കിൾ പ്വാൻസിനെ ദ് സിവ്രി, മാർക്ക് ഹാപ്പീർ എന്നിവരെ സഭയിൽനിന്ന് പുറത്താക്കുകയും ചെയ്തു. ഇതുസംബന്ധിച്ച ഡിക്രിയും വിശദീകരണക്കുറിപ്പും വിശ്വാസകാര്യങ്ങള്ക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് പുറത്തിറക്കി.
ഈ കൂട്ടായ്മ നടത്തുന്ന കൂദാശകൾ നിയമാനുസൃതമല്ലെന്നും അവർ നടത്തുന്ന കുമ്പസാരവും വിവാഹവും അസാധുവാണെന്നും പ്രഖ്യാപിച്ച വത്തിക്കാൻ അവരുടെ വിശുദ്ധകുർബാനയർപ്പണങ്ങളിലും അവർ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും വിശ്വാസികൾക്കു നിർദേശം നൽകി.
ജൂലൈ ഒന്നിന് സ്വിറ്റ്സർലൻഡിലെ എകോണിൽ നടത്തിയ മെത്രാഭിഷേകങ്ങളെ "ശീശ്മയുടെ സ്വഭാവമുള്ള ഒരു പ്രവൃത്തി' എന്നാണു വത്തിക്കാൻ കാര്യാലയം വിശേഷിപ്പിച്ചത്.
വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള പൗരോഹിത്യ കൂട്ടായ്മയിലെ മെത്രാന്മാർ സഭയിൽ പിളർപ്പുണ്ടാക്കുന്ന വിധത്തിലുള്ള പ്രവൃത്തിയാണു നടത്തിയിരിക്കുന്നതെന്നും മാർപാപ്പയുടെ അനുമതികൂടാതെയുള്ള മെത്രാഭിഷേക ചടങ്ങ് നടത്തിയതിനാൽ സഭയിൽനിന്നുള്ള സ്വയം പുറത്താകലിൽ എത്തിച്ചേർന്നിരിക്കുന്നുവെന്നും കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ഒപ്പിട്ട രേഖയില് പറയുന്നു.
വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ കാലം മുതൽ അടുത്തിടെവരെ കാര്യാലയത്തിൽ നടന്ന സംവാദങ്ങളിലൂടെ ആർച്ച്ബിഷപ് മാർസെൽ ലെഫേബ്ര് ആരംഭിച്ച ഈ സമൂഹത്തോട് ചേർന്നുനിൽക്കുന്നവരെ കത്തോലിക്കാസഭയുമായുള്ള ഐക്യത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നിരവധിയായ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അവ ഫലം കണ്ടില്ലെന്നും ഡിക്രിയില് പറയുന്നു.
International
ടെഹ്റാൻ: കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വിയോഗത്തെത്തുടർന്ന് രാജ്യത്തു നാളെ ആരംഭിക്കുന്ന ഔദ്യോഗിക സംസ്കാരച്ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനയ് നേരിട്ടു പങ്കെടുത്തേക്കില്ലെന്നു റിപ്പോർട്ട്.
നിലവിലെ സംഘർഷാവസ്ഥ മുൻനിർത്തി അദ്ദേഹത്തിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ സാധിക്കാത്തതിനാലാണ് ഈ തീരുമാനമെന്നാണു സൂചന.
ഫെബ്രുവരി 28ന് യുഎസ്-ഇസ്രേലി സംയുക്ത ആക്രമണത്തിലാണ് അലി ഖമനയ് കൊല്ലപ്പെട്ടത്. രാജ്യത്തു വൻ ജനപങ്കാളിത്തത്തോടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിലാപയാത്രകൾക്കും സംസ്കാരച്ചടങ്ങുകൾക്കുമാണ് ഇറാൻ ഒരുങ്ങുന്നത്.
നാളെയും ഞായറാഴ്ചയും ടെഹ്റാനിലെ ‘ഇമാം ഖൊമേനി മുസല്ല’യിൽ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനുള്ള സൗകര്യമുണ്ടാകും. തിങ്കളാഴ്ച ടെഹ്റാനിൽ ഔദ്യോഗിക വിലാപയാത്ര നടക്കും.ചൊവ്വാഴ്ച പവിത്ര നഗരമായ ഖോമിലും വിലാപയാത്രയുണ്ടാകും.
ഇറാക്കിലും അനുസ്മരണ ചടങ്ങുകൾ നടക്കും. വ്യാഴാഴ്ച ഖമനയ്യുടെ ജന്മനാടായ മഷാദിലെ പ്രശസ്തമായ ‘ഇമാം റെസ’ പുണ്യഭൂമിയിൽ അന്തിമ സംസ്കാരച്ചടങ്ങുകൾ നടക്കും.
സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് പെസഷ്കിയാൻ ക്ഷണിച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രിക്ക് മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാൽ ബിഹാർ ഗവർണർ സയ്യിദ് അത്നാ ഹസ്നെയിൻ, വിദേശകാര്യ സഹമന്ത്രി പ്രബിത മർഗരിത്ത എന്നിവരായിരിക്കും ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുക.
കോൺഗ്രസ് പാർട്ടിക്കുവേണ്ടി സൽമാൻ ഖുർഷിദ് ടെഹ്റാനിലേക്ക് തിരിക്കും. മല്ലികാർജുൻ ഖാർഗെയുടെ അനുശോചനക്കത്ത് അദ്ദേഹം ഇറാൻ അധികൃതർക്ക് കൈമാറും. ഷിയാ പാരമ്പര്യപ്രകാരം രക്തസാക്ഷികൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന ആദരവുകളോടെയാണ് രാജ്യം ഖമനയ്ക്ക് വിട നൽകുന്നത്.
International
പെഷാവർ: പാക്കിസ്ഥാനിലെ പെഷാവറിൽ ഖൈബർ പഖ്തൂണ്ഖ്വ പ്രവിശ്യയിലുണ്ടായ ബോട്ട് അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് വിനോദസഞ്ചാരികൾ മരിച്ചു. മൂന്നു പേരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
സ്വാത് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ കലാം താഴ്വാരത്തെ സൈഫുള്ള തടാകത്തിൽ ബുധനാഴ്ചയായിരുന്നു അപകടം.ഒന്പത് പേരടങ്ങുന്ന വിനോദസഞ്ചാര സംഘം സഞ്ചരിച്ച ബോട്ടാണ് തടാകത്തിൽ മറിഞ്ഞത്.
ഉടൻതന്നെ രക്ഷാപ്രവർത്തകരെത്തി തെരച്ചിൽ നടത്തിയെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മഹോദന്ദ് മേഖലയ്ക്കു സമീപത്തുനിന്നു ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. മരിച്ചവരെല്ലാം പാക് പഞ്ചാബിൽനിന്നുള്ളവരാണ്.
International
ബാങ്കോക്ക്: വടക്കുകിഴക്കൻ തായ്ലൻഡിൽ 11കാരൻ ട്രക്ക് ഇടിച്ചുകയറി എട്ട് ബുദ്ധ സന്യാസിമാർക്ക് ദാരുണാന്ത്യം. തീർഥാടനത്തിനായി നടന്നുപോവുകയായിരുന്ന ബുദ്ധ സന്യാസിമാർക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്.
വടക്കുകിഴക്കൻ തായ്ലൻഡിലെ മുക്ദാഹാൻ പ്രവിശ്യയിലാണ് സംഭവം. നിയന്ത്രണംവിട്ട ട്രക്ക് പാഞ്ഞുവരുന്നത് കണ്ട് സന്യാസിമാർ റോഡിൽ നിന്ന് ഇറങ്ങിനിന്നെങ്കിലും ട്രക്ക് ഇവർക്കുമേൽ പാഞ്ഞുകയറുകയായിരുന്നു.
ആകെ 35 പേരാണ് തീർഥാടക സംഘത്തിലുണ്ടായിരുന്നത്. ഇതിൽ അഞ്ചുപേർ അപകടസ്ഥലത്ത് തന്നെ മരിച്ചു. മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ 14 പേർ ചികിത്സയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
International
ആ മായൻ നഗരം മാഞ്ഞില്ല... സഹസ്രാബ്ദത്തിലേറെയായി മഹാവനങ്ങൾക്കുള്ളിൽ ആധുനിക മനുഷ്യന്റെ കണ്ണുകളിൽനിന്നു മറഞ്ഞുകിടന്നു! ഇക്കാലമത്രയും ഗവേഷകരുടെ ശ്രദ്ധ പതിയാതെ മണ്ണിൽ തൊട്ടുകിടന്ന സ്മരണകളുടെ കലവറ സംസാരിച്ചുതുടങ്ങുകയാണ്, പുരാനഗരത്തിന്റെ ചരിത്രം. സമീപകാലത്തെ ഏറ്റവും ശ്രദ്ധേയമായ പുരാവസ്തു കണ്ടെത്തലുകളിലൊന്നാണ് തെക്കൻ മെക്സിക്കൻ വനങ്ങളിൽ നടന്നത്.
കാംപെഷെ സംസ്ഥാനത്തെ കലക്മുൽ ബയോസ്ഫിയർ റിസർവിന്റെ ഉൾപ്രദേശത്താണ് ശാസ്ത്രലോകം കണ്ടെത്തിയ പുരാനഗരം സ്ഥിതിചെയ്യുന്നത്. വഴിയില്ലാത്ത ഇടം - എന്നർഥം വരുന്ന യുക്കാടെക് മായൻ പദമായ മിനാൻബെ - എന്നാണ് ഈ പ്രദേശത്തിന് ഗവേഷകർ പേരു നൽകിയിരിക്കുന്നത്. അത്രമേൽ ദുർഘടമായ പാതകൾ താണ്ടിയാണ് ഗവേഷകർ ഉൾവനങ്ങളിലെത്തിയത്.
മെക്സിക്കൻ-സ്ലൊവേനിയൻ സംയുക്ത ഗവേഷണസംഘമാണ് വലിയ കണ്ടെത്തലിനു പിന്നിൽ. സ്ലൊവേനിയൻ അക്കാദമി ഓഫ് സയൻസസ് ആൻഡ് ആർട്സിലെ പുരാവസ്തു ഗവേഷകൻ ഇവാൻ സ്പ്രാജ്ക് ആണ് നേതൃത്വം നൽകുന്നത്. സെൻട്രൽ മായൻ ലോലാൻഡ്സ്-ൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി നടന്നുവന്ന ഗവേഷണങ്ങളുടെ വിജയകരമായ ഫലമാണിത്.
ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ആരണ്യകങ്ങളിലെ ഹരിതമേലാപ്പിനടിയിൽ, 15 ഹെക്ടറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന വലിയ ജനവാസകേന്ദ്രത്തിന്റെ സൂചനകൾ ലഭിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് പൗരാണികനഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്.
നാലുനില കെട്ടിടത്തോളം ഉയരമുള്ള പിരമിഡ് ക്ഷേത്രം, കൊത്തുപണികളോടു കൂടിയ പ്രാർഥനാപീഠങ്ങൾ, സ്തൂപങ്ങൾ എന്നിവ മെക്സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രപ്പോളജി ആൻഡ് ഹിസ്റ്ററി സ്ഥിരീകരിച്ചിട്ടുണ്ട്. കൊട്ടാരങ്ങൾ, പ്രാർഥനാലയങ്ങൾ, വലിയ ചതുരങ്ങൾ, കൃത്രിമ തടാകങ്ങളും കനാലുകളും ഉൾപ്പെടുന്ന വിപുലമായ ജലവിതരണ സംവിധാനം എന്നിവ ഈ നഗരത്തിന്റെ മികച്ച ആസൂത്രണ മികവ് വ്യക്തമാക്കുന്നു.
ക്ലാസിക് റിയോ ബെക് വാസ്തുവിദ്യാ ശൈലിയിലാണ് ഇവിടുത്തെ പിരമിഡ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. എഡി ഏഴ് മുതൽ പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലാണ് ഈ ശൈലി നിലനിന്നിരുന്നത്. വനനശീകരണമോ കള്ളക്കടത്തുകാരുടെ ആക്രമണമോ ഏൽക്കാതെ, പൂർണമായും സുരക്ഷിതമായ രീതിയിലാണ് നഗരത്തിന്റെ നിർമിതി. എഡി 600-900 കാലഘട്ടത്തിൽ, മായൻ സംസ്കാരം അതിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്പോഴാണ് ഈ നഗരവും അഭിവൃദ്ധി പ്രാപിച്ചതെന്നാണ് പുരാവസ്തുഗവേഷകരുടെ അനുമാനം. പ്രാദേശിക കൃഷിയിലും വ്യാപാര ശൃംഖലകളിലും നഗരവാസികൾ പ്രധാന പങ്ക് വഹിച്ചിരുന്നു.
എന്നാൽ ഇവിടുത്തെ ചില സ്മാരകങ്ങൾ ആക്രമണങ്ങൾക്കിരയായെന്നും കണ്ടെത്തിയിട്ടുണ്ട്. വിദേശ അധിനിവേശങ്ങളോ ആഭ്യന്തര യുദ്ധങ്ങളോ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ഗവേഷകർ കരുതുന്നത്. വിശദമായ പഠനങ്ങളിലൂടെ മായൻ ജനതയുടെ ജീവിതരീതികളും, തകർച്ചയിലേയ്ക്കു നയിച്ച കാരണങ്ങളും പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മെക്സിക്കൻ-സ്ലൊവേനിയൻ പുരാവസ്തുഗവേഷകർ പറഞ്ഞു.
International
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് പദവിയിലിരിക്കുമ്പോഴും ബിസിനസ് തന്ത്രങ്ങൾ കൈവിടാതെ ഡോണൾഡ് ട്രംപ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്രിപ്റ്റോ കറൻസി ഇടപാടുകൾ, ബ്രാൻഡഡ് ഉത്പന്നങ്ങളുടെ വിൽപന, കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പുകൾ (ഔട്ട് ഓഫ് കോർട്ട് സെറ്റിൽമെന്റ്) എന്നിവയിലൂടെ ട്രംപ് സ്വന്തമാക്കിയത് വൻ തുക. പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പടുത്ത റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ വളർച്ചയെപ്പോലും മറികടക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ പുതിയ സാമ്പത്തിക മുന്നേറ്റം.
'വേൾഡ് ലിബറേറ്റി ഫിനാൻഷ്യൽ' വഴി ടോക്കണുകൾ വിറ്റഴിച്ചതിലൂടെ 500 മില്യൺ ഡോളറും, തന്റെ മുഖം പതിപ്പിച്ച 'മീം കോയിനുകൾ' വിറ്റ സിഐസി ഡിജിറ്റൽ വഴി 600 മില്യൺ ഡോളറുമാണ് ട്രംപ് സമാഹരിച്ചത്. എന്നാൽ, വിൽപനയ്ക്ക് ശേഷം ഈ ടോക്കണുകളുടെ മൂല്യം കുത്തനെ ഇടിഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. യുഎഇ സർക്കാരുമായി ബന്ധമുള്ള ഒരു കമ്പനി ട്രംപിന്റെ ബിസിനസിൽ 500 മില്യൺ ഡോളർ നിക്ഷേപിച്ചു. തൊട്ടുപിന്നാലെ, ദേശീയ സുരക്ഷാ കാരണങ്ങളാൽ യുഎഇക്ക് നേരത്തെ നിരോധിച്ചിരുന്ന അത്യാധുനിക യുഎസ് ചിപ്പുകൾ ലഭിച്ചത് വലിയ വിവാദമായി.
സൗദി അറേബ്യ, ഖത്തർ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വൻകിട പ്രോജക്റ്റുകളും ട്രംപിന്റെ കമ്പനിക്ക് കോടിക്കണക്കിന് ഡോളർ വരുമാനം നൽകി. ബൈബിൾ, ഗിറ്റാറുകൾ, വാച്ചുകൾ, സ്നീക്കറുകൾ എന്നിവയിൽ തന്റെ പേര് പതിപ്പിച്ച് ട്രംപ് കോടികളാണ് നേടിയത്. വാച്ചുകൾ വിറ്റതിലൂടെ മാത്രം ലഭിച്ചത് 4.7 മില്യൺ ഡോളർ. അദ്ദേഹത്തിന്റെ 'സേവ് അമേരിക്ക' എന്ന പുസ്തകം മാത്രം 1.89 മില്യൺ ഡോളറാണ് സമാഹരിച്ചത്. ട്രംപിന്റെ പേര് ആലേഖനം ചെയ്ത് പുറത്തിറക്കിയ 'ട്രംപ് ബൈബിളുകൾ' വിറ്റഴിച്ചതിലൂടെ 208,486 ഡോളർ ആണ് അദ്ദേഹത്തിന് ലഭിച്ചത്.
ട്രംപിന്റെ മാര-എ-ലാഗോ, ബെഡ്മിൻസ്റ്റർ ഗോൾഫ് ക്ലബ് എന്നിവ പ്രസിഡന്റ് പദവിക്ക് ലഭിച്ച സ്വീകാര്യതയോടെ വരുമാനത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 16 ക്ലബ്ബുകളിൽ നിന്ന് മാത്രമായി 470 മില്യൺ ഡോളറാണ് ട്രംപിന് ലഭിച്ചത്. എബിസി, സിബിഎസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങൾക്കെതിരായ മാനനഷ്ടക്കേസുകൾ ഒത്തുതീർപ്പാക്കിയതിലൂടെ 80 മില്യൺ ഡോളറിലധികം ട്രംപിന് ലഭിച്ചു.
തന്റെ ബിസിനസ് സാമ്രാജ്യവുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും പൊതുതാത്പര്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്നും വൈറ്റ് ഹൗസ് ആവർത്തിക്കുമ്പോഴും, ഈ സാമ്പത്തിക വെളിപ്പെടുത്തലുകൾ വൻ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്.
International
മെക്സികോ സിറ്റി: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം സ്ത്രീകളെ അടിച്ചമർത്തുന്നതിനെതിരേ ലോകവ്യാപകമായി മനുഷ്യാവകാശ സംഘടനകളും പൊതുസമൂഹവും പ്രതിഷേധങ്ങളുയർത്തുന്നുണ്ട്. താലിബാൻ ഭരണകൂടത്തിനുകീഴിൽ കടുത്ത നിയന്ത്രണങ്ങളും അവകാശ ലംഘനങ്ങളും നേരിടുന്ന സ്ത്രീകൾക്ക് അന്താരാഷ്ട്ര വേദിയിൽ പിന്തുണ പ്രഖ്യാപിച്ച് മിസ് യൂണിവേഴ്സ് ഫാത്തിമ ബോഷ് . നിലവിലെ സാഹചര്യത്തിൽ സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പോലും സാധിക്കാത്ത അഫ്ഗാൻ വനിതകളുടെ അവസ്ഥ ലോകശ്രദ്ധയിൽ കൊണ്ടുവരികയും അവർക്കുവേണ്ടി ശക്തമായി നിലകൊള്ളുകയും ചെയ്യുമെന്നാണ് ഫാത്തിമയുടെ പ്രഖ്യാപനം. മെക്സിക്കൻ സ്വദേശിനിയായ ഫാത്തിമ ബോഷ് അന്താരാഷ്ട്ര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫാത്തിമ പങ്കുവച്ച പ്രധാന വിഷയങ്ങൾ:
അഫ്ഗാനിലെ താലിബാൻ ഭരണകൂടം സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുകയും സ്ത്രീകളെ ലൈംഗിക അടിമകളായി മാറ്റിയെന്നും ഫാത്തിമ ചൂണ്ടിക്കാണിച്ചു. വിദ്യാഭ്യാസം, ജോലി എന്നിവയ്ക്കുള്ള അവകാശങ്ങൾ നിഷേധിച്ചതിനു പുറമെ, പൊതുസ്ഥലങ്ങളിൽ സംസാരിക്കുന്നതിന് പോലും സ്ത്രീകൾക്ക് കടുത്ത വിലക്കുകളാണുള്ളത്. അഫ്ഗാനിലെ സ്ത്രീകൾക്ക് സ്വന്തമായി ശബ്ദമില്ല. ഭയമില്ലാതെ സംസാരിക്കാനോ, അവകാശങ്ങൾ ചോദിക്കാനോ അവർക്ക് സാധിക്കുന്നില്ല. മിസ് യൂണിവേഴ്സ് പദവിയിലൂടെ ലഭിച്ച ആഗോളവേദിയെ താൻ അവർക്കുവേണ്ടി സംസാരിക്കാൻ ഉപയോഗിക്കും. അവരുടെ നിശബ്ദതയ്ക്ക് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ താനൊരു ശബ്ദമാകുമെന്നും ഫാത്തിമ ബോഷ് പറഞ്ഞു.
അഫ്ഗാൻ വനിതകൾ നേരിടുന്ന പീഡനങ്ങൾ, കേവലം പ്രാദേശിക വിഷയമായി കാണരുതെന്നും, മറിച്ച് മനുഷ്യരാശി നേരിടുന്ന വലിയൊരു പ്രതിസന്ധിയാണെന്നും ഫാത്തിമ പറഞ്ഞു. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര സമൂഹവും വിഷയത്തിൽ ശക്തമായി ഇടപെടണമെന്നും അഫ്ഗാൻ വനിതകളുടെ സ്വാതന്ത്ര്യത്തിനായി സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു.
സൗന്ദര്യമത്സരങ്ങൾ വെറും ബാഹ്യസൗന്ദര്യ പ്രകടനവേദികളല്ലെന്നും, വലിയ മാറ്റങ്ങൾക്കും ആഗോളസമൂഹത്തെ നന്മയിലേക്കു നയിക്കാനുമുള്ള വേദികളാണെന്നു വിശ്വസിക്കുന്നതായും ഫാത്തിമ പറഞ്ഞു. തനിക്കു ലഭിച്ച പദവി, ലോകമെമ്പാടും ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി വിനിയോഗിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഫാത്തിമ ബോഷ് വ്യക്തമാക്കി.
International
ടെഹ്റാൻ: ഇസ്രായേൽ - യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യയിൽനിന്നു കോൺഗ്രസ് നേതാക്കൾക്ക് ക്ഷണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സൽമാൻ ഖുർഷിദ്, പവൻ ഖേര എന്നിവരെ ഇറാൻ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്.
ജൂലൈ അഞ്ച് മുതൽ ഒൻപതു വരെ ടെഹ്റാൻ, ഖോം, മശ്ഹദ് എന്നിവിടങ്ങളിലായാണ് ചടങ്ങുകൾ നടക്കുന്നത്. ജസ്റ്റീസ് മാർക്കണ്ഡേയ കഡ്ജുവിനും ക്ഷണം ലഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷൻ നിതിൻ നബീനെയും കോൺഗ്രസ് നേതാക്കളെയും കൂടാതെ ചില പ്രമുഖരെയും ഇറാൻ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയുമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
മാർച്ച് ഒന്നിന് അമേരിക്കയും ഇസ്രായേലും ടെഹ്റാനിലെ ഔദ്യോഗിക വസതിയിൽ സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. ഔദ്യോഗിക വിവരങ്ങൾ പ്രകാരം അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ജൂലൈ ഒൻപതിന് ഇറാനിൽ നടത്താനാണ് നിശ്ചയിച്ചത്.