റഷ്യയിലെ ബെൽഗൊരേദിൽ യുക്രെയ്ൻ നടത്തിയ മിസൈലാക്രമണത്തിൽ തീ പിടിക്കുന്ന കെട്ടിടങ്ങൾ.
മോസ്കോ/കീവ്: റഷ്യൻ അതിർത്തിമേഖലയായ ബെൽഗൊരേദിൽ യുക്രെയ്ൻ നടത്തിയ മിസൈലാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റതായും ആക്ടിംഗ് ഗവർണർ അലക്സാണ്ടർ ഷുവേവ് അറിയിച്ചു. റഷ്യ-യുക്രെയ്ൻ അതിർത്തിക്കു സമീപമുള്ള വലൂയ്സ്കി ജില്ലയിലെ കൊളോസ്കോവോ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്.
റഷ്യയുടെ തെക്കൻ മേഖലയായ അസ്ട്രഖാനിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി പ്രാദേശിക ഗവർണർ ഈഗോർ ബാബുഷ്കിൻ സ്ഥിരീകരിച്ചു.
റഷ്യ അതിർത്തിയായ സുമി മേഖലയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് യുക്രെയ്ൻ സ്വദേശികളും കൊല്ലപ്പെട്ടു. ചെങ്കടലിലെ തുറമുഖനഗരമായ ഒഡേസയിൽ ഞായറാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തിൽ ഒരു സിവിലിയൻ കപ്പലിന് കേടുപാടുകൾ സംഭവിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
ഏതാനും ദിവസമായി ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രി റഷ്യക്കുനേരേ യുക്രെയ്ൻ നടത്തിയത് ഈ വർഷത്തെ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ്.
റഷ്യയിലെ മുൻനിര ഇ-കൊമേഴ്സ് സ്ഥാപനമായ വൈൽഡ്ബെറീസിന്റെ വെയർഹൗസുകൾക്കുനേരേയും യുക്രെയ്ന്റെ ആക്രമണം തുടരുകയാണ്. യുക്രെയ്നെതിരേ പോരാടുന്ന റഷ്യൻ സൈന്യത്തിന് ആയുധങ്ങളും സാമഗ്രികളും എത്തിക്കാൻ വൈൽഡ്ബെറീസിന്റെ വിതരണശൃംഖല ഉപയോഗിക്കുന്നുണ്ടെന്നും റഷ്യക്കുള്ളിലെ ദീർഘദൂര ആക്രമണങ്ങൾ തുടരുമെന്നും യുക്രെയ്ൻ മിലിട്ടറി ഇന്റലിജൻസ് ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ വാദിം സ്കിബിത്സ്കി വ്യക്തമാക്കി.
Tags : Ukraine MissileAttack Russia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash