Kerala
കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിനു ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.
റാമിനെ രക്ഷിക്കാന്‍ പോലീസ് തലപ്പത്ത് ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്നതടക്കമുള്ള വിമര്‍ശനങ്ങളാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ ഉന്നയിച്ചത്.
ഡോ. റാമിന് തലശേരി എസ്സി/എസ്ടി പ്രത്യേക കോടതിയില്‍നിന്നു ജാമ്യം ലഭിക്കാനുണ്ടായ സാഹചര്യം പോലീസ് വിശദമായി അന്വേഷിക്കണം. അല്ലെങ്കില്‍ കോടതി ഉത്തരവിടുമെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞു. പ്രതിയുമായി ബന്ധപ്പെട്ടവരുടെ കോള്‍ റെക്കോര്‍ഡുകളടക്കം പരിശോധിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യും.
അറസ്റ്റിന്റെ കാരണം വ്യക്തമാക്കണമെന്ന സുപ്രീംകോടതി മാനദണ്ഡം പാലിക്കാതെ പ്രതിയെ പ്രത്യേക സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് കോടതി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പ്രതിയില്‍നിന്നു പാരിതോഷികം പറ്റിയതായി സംശയിക്കണം. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന സ്ഥിതിയാണിത്. കാശുള്ളവന് എന്തുമാകാമെന്ന ഹുങ്കാകാം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇങ്ങനെയൊരു സംഭവവും ഉണ്ടായിട്ടില്ല. ഭരണനിര്‍വഹണത്തിലെ പരാജയമാണിത്.
ഡിവൈഎസ്പിക്കു തുടരാന്‍ അര്‍ഹതയില്ല
പ്രതി പോയിടത്തെല്ലാം പോലീസ് പിന്നാലെ പോയി ഫുഡ് അടിച്ച് ആഘോഷമാക്കി. അയാള്‍ കീഴടങ്ങാന്‍ വന്നപ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങാന്‍ പഴുതിട്ട് അറസ്റ്റ് ചെയ്തു. പാവപ്പെട്ടവരെ ഉപദ്രവിക്കാനും പണക്കാരെ രക്ഷിക്കാനുമാണോ ഇവിടെ പോലീസ്? ഡിവൈഎസ്പിക്കു പദവിയില്‍ തുടരാന്‍ അര്‍ഹതയില്ല. അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം അറിയിക്കണമെന്ന് അത്തരമൊരാള്‍ക്ക് അറിയാഞ്ഞിട്ടാണോ? ആദ്യമായിട്ടാണോ ഒരാളെ അറസ്റ്റ് ചെയ്യുന്നത്?
ഡിവൈഎസ്പിയുടെ നടപടി ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഗൂഢാലോചനയുടെ ഫലമാണ്. ലോണ്‍ ആപ്പിലെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതുകൊണ്ട് നിതിന്‍ ആത്മഹത്യ ചെയ്തു എന്നൊക്കെയുള്ള പോലീസിന്റെ വാദം ജനം വിശ്വസിക്കില്ല. ലോണ്‍ കേസില്‍ പ്രതികളെ വേഗത്തില്‍ പിടികൂടി. മാനദണ്ഡങ്ങളും പാലിച്ചു. പോലീസ് ആരുടെ കൂടെയാണു നില്‍ക്കുന്നതെന്ന് ജനം കാണുന്നുണ്ട്. ഇതെല്ലാം കഴിഞ്ഞിട്ട് അന്വേഷണസംഘത്തെ മാറ്റി തലയൂരാനുള്ള ശ്രമം നടത്തുകയാണെന്നും കോടതി പറഞ്ഞു.
പ്രതിയെ ഹാജരാക്കിയപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥന് നാളെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതിയുടെ മാനദണ്ഡം പാലിക്കാന്‍ എന്തു ചെയ്തുവെന്ന് വിവരിച്ച് സത്യവാങ്മൂലവും നല്‍കണം. ഉത്തരവിന്റെ പകര്‍പ്പ് ജാമ്യക്കോടതിയും സമര്‍പ്പിക്കണം. അറസ്റ്റിനു കാരണം അറിയിക്കാതെ പ്രതിയെ രക്ഷിക്കുന്ന പ്രവണത പതിവാണ്. അതിനാല്‍ ജാമ്യക്കോടതികള് ഇതു കൃത്യമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിട്ടുണ്ട്. ഇത്തരത്തില്‍ സൂക്ഷ്മ പരിശോധന നടന്നോ എന്നതില്‍ പ്രത്യേക ജഡ്ജി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ഡോ. റാമിനെ ജാമ്യത്തിൽ വിട്ടയച്ച സാഹചര്യം ചൂണ്ടിക്കാട്ടി നിതിന്‍ രാജിന്റെ മാതാപിതാക്കളായ ലത, രാജന് എന്നിവര്‍ നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. വിഷയം നാളെ വീണ്ടും പരിഗണിക്കും.
Sports
ഗ്ലാസ്ഗോ: ഇരുപത്തിമൂന്നാമത് കോമൺവെൽത്ത് ഗെയിംസിന് സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ ഇന്നു തുടക്കം. 74 രാജ്യങ്ങളിൽനിന്നായി മൂവായിരത്തിലേറെ കായികതാരങ്ങൾ പങ്കെടുക്കും. ഏഴു വേദികളിലായി 215 മെഡൽ പോരാട്ടങ്ങളാണുണ്ടാവുക. ഗ്ലാസ്ഗോയിലെ സ്കോട്ടിഷ് ഇവന്റ് കാംപസിലെ ഓവോ ദ ഹൈഡ്രോ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ.
ഓഗസ്റ്റ് രണ്ടുവരെ നീളുന്ന ഗെയിംസിന് 126 താരങ്ങളുമായി ശക്തമായ പോരാട്ടത്തിനൊരുങ്ങിയാണ് ഇന്ത്യ എത്തിയിട്ടുള്ളത്. അത്ലറ്റിക്സ്, ബോക്സിംഗ്, ഭാരോദ്വഹനം എന്നിവയാണ് കൂടുതൽ മെഡൽപ്രതീക്ഷയുള്ള ഇനങ്ങൾ. ഇന്ത്യയ്ക്ക് ഉറച്ച മെഡൽ പ്രതീക്ഷയുണ്ടായിരുന്ന ഹോക്കി, ബാഡ്മിന്റൺ, ട്വന്റി20 ക്രിക്കറ്റ്, ടേബിൾ ടെന്നീസ്, ഗുസ്തി എന്നിവ ഒഴിവാക്കിയത് തിരിച്ചടിയായി.
കഴിഞ്ഞ ഗെയിംസിൽ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകൾ.
മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കർ മികച്ച ഫോമിലാണ്. 8.41 മീറ്ററാണ് ശ്രീശങ്കറിന്റെ മികച്ച ദൂരം. ഈ സീസണിൽ ദേശീയ റിക്കാർഡ് ഭേദിച്ച ഹൈജംപർ സർവേശ് കുരാരെയിലാണ് മറ്റൊരു പ്രതീക്ഷ. ജാവലിൻ ത്രോയിൽ മുൻ ലോകചാമ്പ്യൻ നീരജ് ചോപ്രയ്ക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. ശ്രീലങ്കയുടെ രുമേഷ് തരംഗയാണ് പ്രധാന ഭീഷണി.
ബോക്സിംഗിൽ ജാസ്മിൻ ലംബോറിയ, ലൗലിന ബൊർഗോഹിൻ, സച്ചിൻ സിവാച്ച്, ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു എന്നിവരിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്.അൻസ ബാബു (അത്ലറ്റിക്സ്), സജൻ പ്രകാശ് (നീന്തൽ), കെ.പി. സ്വാതിഷ് (ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്), മുഹമ്മദ് ബാസിൽ (പാരാ അത്ലറ്റിക്സ്) എന്നിവരാണ് ശ്രീശങ്കറിനു പുറമെ ഇന്ത്യൻ ടീമിലെ മലയാളികൾ.
Kerala
തിരുവനന്തപുരം: നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസ് നല്കാന് 104.79 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.
ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ ഇടപെടലിനെ തുടര്‍ന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് പ്രത്യേക താത്പര്യമെടുത്താണ് അടിയന്തരമായി തുക അനുവദിച്ചത്.
അടുത്തയാഴ്ച മുതല്‍ തുക വിതരണം പുനരാരംഭിക്കാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു.
Kerala
മലപ്പുറം: തിരൂർ കല്പകഞ്ചേരിയിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കല്പകഞ്ചേരി കല്ലിങ്ങൽ സ്വദേശിയായ അത്തിക്കപ്പറമ്പിൽ സെയ്തലവിയുടെ മകൻ മുഹമ്മദ് ഹാഷിം (23) ആണ് പിടിയിലായത്.
ആൾട്ടോ കാറിൽ സൂക്ഷിച്ച കഞ്ചാവുമായായാണ് ഇയാളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം തിരൂർ ഡാൻസാഫ് ടീമും താനൂർ ഡാൻസാഫ് ടീമും കൽപകഞ്ചേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പ്രദേശത്ത് ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള കല്പകഞ്ചേരി കേന്ദ്രീകരിച്ച് വില്പന നടത്താനുള്ളതാണ് കഞ്ചാവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. വൻതോതിൽ എംഡിഎംഎ കൈവശം വെച്ചതിന് ഇയാൾക്കെതിരെ മലപ്പുറം പോലീസ് സ്റ്റേഷനിലും കോട്ടക്കൽ പോലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. വിൽപ്പനയ്ക്കുള്ള കഞ്ചാവ് കൈവശം വെച്ചതിന് പാലക്കാട് എക്സൈസും ഇയാൾക്കെതിരെ മുൻപ് കേസെടുത്തിരുന്നു.
കഴിഞ്ഞദിവസം കുറ്റിപ്പുറത്ത് 500 ഗ്രാമോളം എംഡിഎംഎയുമായി പിടിയിലായ മുഫഷിർ മലപ്പുറത്ത് എംഡിഎംഎ പിടിച്ച സംഭവത്തിൽ ഹാഷിമിന്റെ കൂട്ടുപ്രതിയായിരുന്നു. നിരന്തരം പ്രദേശത്ത് ലഹരി വില്പന നടത്തുന്നതായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ അന്വേഷണത്തിൽ മനസ്സിലായതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷിച്ചാണ് കഴിഞ്ഞദിവസം ഇയാളെ പോലീസ് പിടികൂടിയത്. പിടികൂടിയ സമയം പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്.
സമീപകാലത്ത് പ്രദേശത്തുനിന്ന് പിടികൂടിയ ഏറ്റവും ഉയർന്ന അളവിലുള്ള കഞ്ചാവാണ് കല്പകഞ്ചേരിയിൽ കഴിഞ്ഞദിവസം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കാലടി: ഉന്നതവിദ്യാഭ്യാസമന്ത്രി മന്ത്രി റോജി എം. ജോണിന് പെൺകുഞ്ഞ് പിറന്നു.
ഇന്നലെ ആസ്റ്റർ മെഡ്സിറ്റിയിലാണ് മന്ത്രിയുടെ ഭാര്യ ലിപ്സി പെൺകുഞ്ഞിന് ജന്മം നൽകിയത്.
ഇന്നലത്തെ പൊതുപരിപാടികൾ ഒഴിവാക്കി മന്ത്രി ആശുപത്രിയിലെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിസന്ധിയിലായ പരന്പരാഗത കയർ മേഖലയെ സംരക്ഷിക്കുന്നതിനായി ഓണക്കാലത്ത് സംസ്ഥാനതലത്തിൽ പ്രത്യേക കാന്പയിൻ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
കെട്ടിക്കിടക്കുന്ന കയർ ഉത്പന്നങ്ങൾ വിറ്റഴിച്ച് മേഖലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതു ലക്ഷ്യംവച്ച് സർക്കാർ സ്ഥാപനങ്ങളും ജനങ്ങളും കുറഞ്ഞത് ഒരു കയർ ഉത്പന്നമെങ്കിലും വാങ്ങി ഈ സംരംഭത്തിന്റെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
Kerala
കോട്ടയം: ദീപിക വാർത്തയുടെ ഉൾക്കാഴ്ച നൽകുന്ന പത്രമാണെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. സത്യം പറയുന്ന ദീപികയില്‍ സത്യത്തിന്റെ പ്രകാശഭാവമാണ് എപ്പോഴും ദര്‍ശിക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദീപിക കോട്ടയം കേന്ദ്ര ഓഫീസില്‍ നിര്‍മിച്ച നിധീരിക്കല്‍ മാണിക്കത്തനാര്‍ ഹാളിന്റെ ആശീര്‍വാദവും ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്.
പല പത്രങ്ങളും ട്രാക്ക് തെറ്റി ഓടുമ്പോൾ ദീപിക ശരിയായ വഴിയിലൂടെയാണ് മുന്നേറുന്നത്. പൊതുസമൂഹത്തിൽ വലിയ സ്വീകാര്യതയുള്ള ദീപിക ആശയങ്ങളും വിഷയങ്ങളും മാന്യമായും ബോധ്യപ്പെടുന്ന രീതിയിലും അവതരിപ്പിച്ച് പൊതുജന ജിഹ്വയായി മാറിയിട്ടുണ്ട്. ഒരു ജനസമൂഹത്തിന്റെ അഭിലാഷവും സാക്ഷാത്കാരവുമായിട്ടാണ് ദീപിക പിറന്നത്.
ആരെയും ചതിക്കാത്ത, സത്യം തുറന്നു പറയുന്ന, വാര്‍ത്തയുടെ ഉള്‍ക്കാഴ്ചകൾ നൽകുന്ന ദീപിക എന്നും പുതിയ ചിന്തകള്‍ നല്കുന്നു. ഭാഷ, സാഹിത്യം, സാംസ്കാരികം, ദാര്‍ശനികത എന്നിവ വളര്‍ത്തുന്നതിനൊപ്പം അക്ഷരങ്ങള്‍ക്കും ആശയങ്ങള്‍ക്കും എല്ലാ മതില്‍കെട്ടുകളെയും പൊളിച്ചുകളയാമെന്ന് ദീപിക തെളിയിച്ചതായും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
ദീപിക ആരെയും വേദനിപ്പിക്കാറില്ല. എന്നാൽ, മൂല്യങ്ങള്‍കൊണ്ടു ചിലപ്പോള്‍ ചിലരെങ്കിലും വേദനിച്ചിട്ടുണ്ടാകും.
വ്യക്തികളുടെയോ പ്രസ്ഥാനങ്ങളുടെയോ ഇഷ്ടാനിഷ്ടങ്ങൾ ഗൗനിക്കാതെയും ലാഭനഷ്ടങ്ങൾ നോക്കാതെയുമാണ് ദീപിക മാധ്യമധർമം നിർവഹിക്കുന്നത്. ഈടുറ്റ എഡിറ്റോറിയലുകളിലൂടെയും ലേഖനങ്ങളിലൂടെയും നിരന്തരമായി തുടരുന്ന പ്രബോധനമാണ് ദീപിക നടത്തുന്നതെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനായിരുന്ന പ്രതിഭാശാലിയായിരുന്നു ദീപികയുടെ സ്ഥാപക പത്രാധിപർ നിധീരിക്കല്‍ മാണിക്കത്തനാർ.
ദീപികയിലൂടെ മാണിക്കത്തനാര്‍ എന്നും ഉയിര്ത്തെഴുന്നേല്ക്കുന്നു. അദ്ദേഹത്തിന്റെ ഓർമകൾ എക്കാലവും നിലനിർത്തുന്നതാണ് ദീപിക കേന്ദ്ര ഓഫീസിൽ സജ്ജമാക്കിയിരിക്കുന്ന പുതിയ ഹാളെന്നും മാര്‍ കല്ലറങ്ങാട്ട് അനുസ്മരിച്ചു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതവും ദീപിക ചീഫ് എഡിറ്റര്‍ ഫാ. ഡോ. ജോര്‍ജ് കുടിലില്‍ നന്ദിയും പറഞ്ഞു.
Kerala
കോഴിക്കോട്: ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും ക്ഷീരമേഖലയുടെ വികസനത്തിനുമായി സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ ചെലവഴിച്ച് വിവിധ പദ്ധതികള്‍ നടപ്പിലാക്കുമ്പോഴും 25 ലക്ഷം മെട്രിക് ടണ്ണില്‍ (എല്‍എംടി) നിന്നുയരാതെ കേരളത്തിലെ പാലുത്പാദനം.
കഴിഞ്ഞ ഒന്‍പതു വര്‍ഷത്തെ കണക്കുകളാണു ക്ഷീരമേഖലയിലെ സ്തംഭനാവസ്ഥ വരച്ചു കാട്ടുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി സംസ്ഥാനത്തെ വാര്‍ഷിക പാലുത്പാദനം 25 ലക്ഷം മെട്രിക് ടണ്‍ എന്ന അളവില്‍ തന്നെയാണു തുടരുന്നത്.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ 25.20 എല്‍എംടി ആയിരുന്ന ഉത്പാദനം ഒന്‍പതു വര്‍ഷത്തിനു ശേഷവും (2024-25) കാര്യമായ വ്യത്യാസമില്ലാതെ 25.61 എല്‍എംടിയില്‍ തുടരുന്നു. 2022-23, 2023-24 വര്‍ഷങ്ങളിലാണു കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെയുണ്ടായ കൂടിയ പാലുത്പാദനം; 25.80 ലക്ഷം മെട്രിക് ടണ്‍. 2024-25ലാകട്ടെ 25.61 ആയി ഉത്പാദനം കുറയുകയും ചെയ്തു.
കേരളം പാലുത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കണമെങ്കില്‍ ഒരു പശുവില്‍നിന്ന് പ്രതിദിനം ശരാശരി 13.5 കിലോഗ്രാം പാല് ലഭിക്കണം. നിലവില്‍ ഇത് 11.2 കിലോഗ്രാം മാത്രമാണ്. കേരളത്തിലെ പ്രതിദിന പാലുത്പാദനം ഏകദേശം 70 -75 ലക്ഷം ലിറ്ററിനിടയിലാണ്.
അതേസമയം, സംസ്ഥാനത്തിന്റെ ആവശ്യകതയാട്ടെ 85 മുതല്‍ 90 ലക്ഷം ലിറ്റര്‍ വരെയാണ്. ഈ കുറവ് പരിഹരിക്കാന്‍ കോടികള്‍ മുടക്കിയുള്ള പദ്ധതികളാണ് ഉദ്ദേശ്യഫലം കാണാതെ പോകുന്നത്.
കാലിത്തീറ്റ വില വര്‍ധനയും മറ്റു പ്രതികൂല ഘടകങ്ങളും കാരണം പാലുത്പാദന മേഖലയിലുണ്ടായ വര്‍ധിച്ച ചെലവുകളാണു കര്‍ഷകരെ ഈ മേഖലയില്‍നിന്നു പിന്തിരിപ്പിക്കുന്നത്. ഇതിന് തടയിടാന്‍ മില്‍ക്ക് ഷെഡ് ഡെവലപ്മെന്‍്, ക്ഷീരഗ്രാമം, കിടാരി പാര്‍ക്ക്, പലിശരഹിത വായ്പകള്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
വരും വര്‍ഷത്തേക്ക് തീറ്റപ്പുല്‍ കൃഷിക്കായി മാത്രം 8.50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും കാര്യമായ ഉത്പാദനവര്‍ധനയ്ക്ക് വഴിതെളിച്ചിട്ടില്ല.
തീറ്റ സബ്സിഡിയും ക്ഷീരമിത്ര വായ്പകളും നല്കി കര്‍ഷകരെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നു സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പ്രതിസന്ധിയിലായ ക്ഷീരകര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ നിലവില്‍ പദ്ധതികളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.
ചെലവഴിച്ചത് 935.48 കോടി
പാലുത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനായി കഴിഞ്ഞ 10 വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി കേരളത്തില്‍ ചെലവഴിച്ചത് 935.48 കോടി രൂപ. ഈ കാലയളവില്‍ ക്ഷീരവികസന വകുപ്പ് വിവിധ പദ്ധതികളിലൂടെ ഏകദേശം 49,341 കറവപ്പശുക്കളെയും 11,383 കിടാരികളെയും കേരളത്തില്‍ വിതരണം ചെയ്തുവെന്നും 10,000 ഹെക്ടറിലധികം സ്ഥലത്ത് പുല്‍കൃഷി വ്യാപിപ്പിക്കാന്‍ കഴിഞ്ഞുവെന്നും വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ കഴിഞ്ഞമാസം നിയമസഭാചോദ്യത്തിനു നല്കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ ഏറ്റവും കൂടുതൽ നടപടി ആവശ്യപ്പെട്ട താൻ അജിത്തിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന തരത്തിൽ വ്യാജ പ്രചാരണം അഴിച്ചുവിട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഡിജിപിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് സർക്കാരിലേക്ക് എത്തിയത്. നടപടിക്രമം പാലിച്ചുള്ള നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി നിയമനം വൈകുന്നെന്ന പരാതിയിൽ സർക്കാർ അധികാരത്തിൽ എത്തിയിട്ട് രണ്ടു മാസമല്ലേ ആകുന്നുള്ളൂ. എല്ലാം ചർച്ച ചെയ്തു തീരുമാനിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ബോർഡ്- കോർപറേഷൻ പുനഃസംഘടന വൈകുന്നതു സംബന്ധിച്ച ചോദ്യങ്ങൾക്ക് ഓരോന്നായി നടത്തി വരികയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
കിഫ്ബിയിലെ ധൂർത്ത് അന്വേഷിക്കുമോ എന്ന ചോദ്യത്തിന് പുനഃസംഘടന അടക്കമുള്ള പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിച്ചെന്നും റിപ്പോർട്ട് വന്നശേഷം തുടർ നടപടി സ്വീകരിക്കാമെന്നുമായിരുന്നു മറുപടി.
Kerala
തിരുവനന്തപുരം: കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ, ഡൽഹിയിൽ പോയ സാഹചര്യത്തിൽ പിഎംശ്രീ പദ്ധതി കരാറിലെ മാറ്റങ്ങൾ അവിടെ ചർച്ച നടക്കും.
ഡൽഹിയിൽ ധാരണയായില്ലെങ്കിൽ മാത്രം പിഎംശ്രീ ഉപസമിതി റിപ്പോർട്ട് വീണ്ടും പരിഗണിക്കാനാണ് ഇന്നലെ ചേർന്ന മന്ത്രിസഭയിലെ ധാരണ. പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ ഡൽഹിയിലായ സാഹചര്യത്തിൽ ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുത്തിരുന്നില്ല.
പിഎംശ്രീ പദ്ധതി കരാറുമായി ബന്ധപ്പെട്ടു സംസ്ഥാനം നിർദേശിക്കുന്ന മാറ്റങ്ങൾ യോഗത്തിൽ മന്ത്രി എൻ. ഷംസുദീൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും.
സംസ്ഥാനം നിർദേശിക്കുന്ന മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തയാറായില്ലെങ്കിൽ വീണ്ടും ഉപസമിതി റിപ്പോർട്ട് മന്ത്രിസഭ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സംസ്ഥാന മന്ത്രിസഭ ഔദ്യോഗികമായി കേന്ദ്രത്തോട് ആവശ്യപ്പെടും.
കേന്ദ്ര പദ്ധതികളുടെ അവലോകനവുമായി ബന്ധപ്പെട്ട് 29നു പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച പ്രഗതി യോഗത്തിനു മുന്നോടിയായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം വിളിച്ചത്.
കേന്ദ്ര പദ്ധതികളായ സമഗ്ര ശിക്ഷാ അഭിയാൻ, പ്രധാനമന്ത്രിയുടെ പോഷണ്‍ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാർ യോഗത്തിലാണ് വിദ്യാഭ്യാസ മന്ത്രി പങ്കെടുത്തത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച് തുടർ നിർദേശങ്ങൾ നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി.
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിനായി തസ്തികകൾ മാറ്റിവച്ചിട്ടുള്ള മാനേജുമെന്റുകളിൽ ഭിന്നശേഷി സംവരണ നിയമത്തിന് വിധേയമായി താത്കാലികമായി ജോലി ചെയ്യുന്ന ജീവനക്കാരെ ശന്പള സ്കെയിലിൽ ക്രമീകരിക്കുന്നതിന് തുടർ നിർദേശങ്ങൾ നൽകിയാണ് ഉത്തരവ്.
ഈ ഉത്തരവ് പ്രകാരം സ്കൂളുകളിൽ ഭിന്നശേഷി സംവരണ നിയമനത്തിന് ഒഴിവുകൾ മാറ്റിവയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടും, നിശ്ചിത സമയപരിധിക്കുള്ളിൽ യോഗ്യരായ ഭിന്നശേഷി വിഭാഗത്തിലുള്ളവരെ നിയമനത്തിന് ലഭിച്ചില്ലെങ്കിൽ ഈ ഒഴിവുകൾ നികത്തുന്നതിന് 2016 ലെ ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശനിയമം സെക്ഷൻ 34(2) അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കേണ്ടതാണ്.
കൂടാതെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിനുവേണ്ടി ആദ്യം വിട്ടുനൽകിയ തസ്തികയ്ക്ക് പകരം ഒഴിവുള്ള മറ്റൊരു അനുയോജ്യമായ തസ്തിക മാറ്റിവയ്ക്കുന്നതിന് അനുമതി തേടിക്കൊണ്ട് ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് തീരുമാനം കൈകൊള്ളാൻ ജില്ലാതല സമിതി കണ്‍വീനർമാരെ ചുമതലപ്പെടുത്തി.
ഇതനുസരിച്ച് തസ്തികമാറ്റം നൽകുന്നതിനുള്ള അനുമതി ഒരു തവണത്തേക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Kerala
കൊച്ചി: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തില്‍ നഷ്ടപരിഹാരം നല്‍കിയതിന്റെ വിശദാംശങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നല്കിയ തുകയുടെ കണക്കുകളാണ് അറിയിച്ചത്.
അതേസമയം കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സമയം തേടിയതിനെത്തുടര്‍ന്ന് രണ്ടാഴ്ച സമയം അനുവദിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത പൊതുതാത്പര്യ ഹര്‍ജിയാണു ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം.ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
ഏപ്രില്‍ 21ലെ വെടിക്കെട്ടുപുര ദുരന്തത്തില്‍ 16 പേരാണു മരിച്ചത്. ഒട്ടേറെ പേര്‍ക്കു പരിക്കേറ്റിരുന്നു. തൃശൂര്‍ പൂരത്തിനു മുന്നോടിയായി തിരുവമ്പാടി ദേശത്തിനുവേണ്ടി ഒരുക്കിയ കരിമരുന്നുശേഖരമാണ് പൊട്ടിത്തെറിച്ചത്.ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.
Kerala
ചിറ്റൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേതബാധയുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ.
മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. സിറാജ് (43) ആണ് അറസ്റ്റിലായത്.അഞ്ചാംമൈലിലെ കുന്നങ്കാട്ടുപതിയിൽ ഫാം നോക്കിനടത്താനെത്തിയതാണ് പ്രതി.
പരിചയക്കാരിയുടെ 16 വയസുള്ള മകൾക്കു പ്രേതബാധയുണ്ടെന്നും അത് ഒഴിപ്പിച്ചില്ലെങ്കിൽ ആപത്തുണ്ടാകുമെന്നും തെറ്റിദ്ധരിപ്പിച്ചാണു സിറാജ് പെൺകുട്ടിയെ കുന്നങ്കാട്ടുപതിയിലെ താമസസ്ഥലത്തേക്ക് എത്തിച്ചത്.
അവിടെവച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണു പരാതി.
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി.
പോക്സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തൃശൂർ: കേരളത്തിലെ എൻജിനിയറിംഗ് പ്രവേശനനടപടികൾ സമയബന്ധിതമാക്കി സംസ്ഥാനത്തെ എല്ലാ ബിരുദ പ്രോഗ്രാമുകൾക്കും ഏകീകൃത അക്കാദമിക് കലണ്ടർ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) സംസ്ഥാന സെക്രട്ടറിയും കാലിക്കട്ട് സർവകലാശാല സെനറ്റ് അംഗവുമായ പ്രഫ. ഡോ. വി.എം. ചാക്കോ മുഖ്യമന്ത്രിക്കു നിവേദനംനൽകി.
കീം പരീക്ഷാഫലവും റാങ്ക് പട്ടികയും സമയബന്ധിതമായി പ്രസിദ്ധീകരിക്കുക, എൻജിനിയറിംഗ് പ്രവേശനം ജൂണിൽ പൂർത്തിയാക്കുക, ജൂലൈ ഒന്നുമുതൽ ക്ലാസ് ആരംഭിക്കുക, സംസ്ഥാനത്തെ എല്ലാ ബിരുദ പ്രോഗ്രാമുകൾക്കും ഏകീകൃത അക്കാദമിക് കലണ്ടർ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഒഴിവാക്കേണ്ടതായിരുന്നൂവെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
വിഎസിന്റെ ഒന്നാം ചരമവാർഷികവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക പതിപ്പായതിനാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരുന്നു.
ദേശാഭിമാനിയിൽ മാത്രം ഒതുങ്ങേണ്ടിയിരുന്ന കാര്യം പുറത്തു മാധ്യമങ്ങൾക്കു എങ്ങനെ ലഭിച്ചൂവെന്നതു പരിശോധിക്കേണ്ടതാണെന്നും ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതാക്കൾ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ സംബന്ധിച്ചുള്ള കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചെങ്കിലും ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി വിശദമായി ചർച്ച ചെയ്യും.