ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. വെള്ളിയാഴ്ച രാവിലെ 11ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.
കേസിൽ നേരത്തെ റിബേഷിനെ പ്രതിചേർത്തിരുന്നു. രണ്ടാം പ്രതിയാണ് റിബേഷ്. ജൂലൈ 17 ന് ഇയാൾക്ക് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നല്‍കിയിരിക്കുന്നത്.
കേസിൽ ആരോപണ വിധേയനായിരുന്നു ഇയാൾ. അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചത്. കേസില്‍ പ്രതി ചേര്‍ക്കപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് രാമകൃഷ്ണന് കോടതിയെ സമീപിച്ചിരുന്നത്.
വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിൽ വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു എന്നതാണ് റിബേഷിനെതിരായ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജിതിൻ ഭാസ്കർ സ്ക്രീൻ ഷോട്ട് ആദ്യം അയച്ച് നൽകിയത് റിബേഷിനാണെന്നും, സ്ക്രീൻഷോട്ട് റെഡ് എൻകൗണ്ടർ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതത് റിബേഷാണെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാകും വിശദമായ ചോദ്യം ചെയ്യൽ.
Tags : kafir screenshot case dyfi leader Ribesh Ramakrishnan notice