Kerala
കോഴിക്കോട്: ഡോക്ടർ ദമ്പതികളുടെ ഫ്ലാറ്റിൽ നിന്ന് സ്വർണാഭരണം കവർന്ന കേസിൽ പ്രതി പിടിയിൽ. വെള്ളയിൽ പുതിയ കടവ് സ്വദേശിനി പാത്തീബി (59) ആണ് പിടിയിലായത്.
ജൂണിലാണ് സംഭവം നടന്നത്. കോഴിക്കോട് പി.ടി.ഉഷ റോഡിലുള്ള ഡോക്ടർ ദമ്പതികളുടെ ഫ്ലാറ്റിൽ ജോലി ചെയ്യുകയായിരുന്ന പ്രതി ഏഴ് പവൻ സ്വർണാഭരണമാണ് കവർന്നത്.
അന്വേഷണത്തിനിടെ പ്രതിയെ വിളിച്ചുവരുത്തി പേലീസ് ചോദ്യംചെയ്തു. തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. വെള്ളയിൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെയിൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ബിജില മോൾ, സജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Kerala
കൊച്ചി: ചെറായി എടവനക്കാട് ചെമ്മീന്‍കെട്ട് കൈയേറി മത്സ്യബന്ധനം നടത്തിയെന്നും സിസിടിവി കാമറ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നശിപ്പിച്ചെന്നുമാരോപിച്ച് ഉടമകള്‍ നല്കിയ ഹര്‍ജിയില്‍ കോടതി നിര്‍ദേശ പ്രകാരം 13 പേര്‍ക്കെതിരെ ഞാറയ്ക്കല്‍ പോലീസ് കേസെടുത്തു.
എടവനക്കാട് സ്വദേശി കെ.ബി. ബീന്‍, ഞാറക്കല്‍ സ്വദേശി അനില്‍കുമാര്‍ എന്നിവര്‍ ഹര്‍ജിയില്‍ കേസ് എടുക്കാന്‍ ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. എടവനക്കാട് സ്വദേശികളായ ബിനോയ്, ബിനു, അജയരാജ്, ബിന്ദു, രവീന്ദ്രന്, ശിവദാസന്‍, ദാസന്, മേത്തറ ദിലീപ്, സരസ, ദിലീപ്, ധനപ്പന്, ബിജു, ജിതേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ഇക്കഴിഞ്ഞ ഏപ്രില്‍ 13നും മേയ് ആറിനും എടവനക്കാട് മേഖലയില്‍ പരാതിക്കാരുടെ ഉടമസ്ഥതയിലുള്ള ചെമ്മീന്‍ കെട്ടുകള്‍ കൈയേറി പ്രതികള്‍ മത്സ്യബന്ധനം നടത്തി എന്നാണ് ഹര്‍ജിയിലെ ആരോപണം.
Kerala
കൊച്ചി: കടം വാങ്ങിയ 4.3 ലക്ഷം രൂപ തിരികെ ചോദിച്ച വീട്ടമ്മയെ പൊതുജനമധ്യത്തില്‍ അവഹേളിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ദമ്പതികള്‍ക്കെതിരെ ഞാറക്കല്‍ പോലീസ് കേസെടുത്തു. നായരമ്പലം വെളിയത്തു പറമ്പ് സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ എളങ്കുന്നപ്പുഴ സ്വദേശികളായ അജീഷ്, സീന എന്നിവര്‍ക്കെതിരെയാണ് കേസ്.
2022 മേയ് ഒന്നിനും 2023 ഒക്ടോബര്‍ 31നും ഇടയില്‍ ആദ്യം രണ്ടു ലക്ഷം രൂപയും പിന്നീട് സ്വര്‍ണം പണയം വെച്ച് 2.30 ലക്ഷം രൂപയുമാണ് വീട്ടമ്മ ദമ്പതികള്‍ക്ക് നല്‍കിയത്. വീട്ടമ്മ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും.
ഉടന്‍ തിരികെ നല്‍കാം എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പണം നല്‍കാതെ വന്നപ്പോള്‍ തിരികെ ചോദിച്ചതോടെ പ്രതികള്‍ ഇവരെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
Movies
സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ചിത്രം മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജൻ. വ്യാജ ചിത്രം പങ്കുവച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങളും നടി പുറത്തുവിട്ടു.
ഇതിനു പിന്നിലുളള ആളുകൾക്കെതിരെ എത്രയും പെട്ടന്ന് നിയമനടപടി എടുക്കണമെന്ന് കേരള പൊലീസിനോടും സൈബർ സെല്ലിനോടും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
‘‘എന്റെ സൽപ്പേരിന് കളങ്കം വരുത്തുക എന്ന ദുരുദ്ദേശ്യത്തോടെ, ഈ ചിത്രം അശ്ലീലകരവും അപകീർത്തികരവുമായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുകയാണ്. ഇത് ലജ്ജാകരവും, അംഗീകരിക്കാനാവാത്തതും, എന്റെ സ്വകാര്യതയുടെയും അന്തസിന്റെയും ഗുരുതരമായ ലംഘനവുമാണ്.
ഞാൻ ഈ അക്കൗണ്ട് ഔദ്യോഗികമായി ഇൻസ്റ്റാഗ്രാമിന് റിപ്പോർട്ട് ചെയ്യും, കൂടാതെ ബാധകമായ നിയമങ്ങൾക്കനുസരിച്ച് ഒരു പോലീസ് പരാതി ഫയൽ ചെയ്യുകയും ചെയ്യും. ഈ എഡിറ്റ് ചെയ്ത ഉള്ളടക്കം ഉണ്ടാക്കുകയോ പങ്കുവയ്ക്കുകയോ ചെയ്തവർ ആരായാലും ഉത്തരം പറയേണ്ടിവരും. നിയമപരമായ നടപടികൾ സ്വീകരിക്കും, നീതി ഉറപ്പാക്കും വരെ ഞാൻ ഈ കാര്യത്തിൽ മുന്നോട്ട് പോകും.
ദയവായി ഇത്തരം അധിക്ഷേപകരമായ ഉള്ളടക്കത്തെ പിന്തുണയ്ക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുത്.’’അന്ന രേഷ്മ രാജന്റെ വാക്കുകൾ.
Kerala
കൊച്ചി: കശുവണ്ടി കോർപറേഷൻ അഴിമതി കേസിൽ കോടതിയലക്ഷ്യ നടപടി നേരിടുന്ന വ്യവസായ സെക്രട്ടറി കെ. ബിജു ഹൈക്കോടതിയിൽ പുതിയ മാപ്പപേക്ഷ നൽകി.
ജൂലൈ രണ്ടിന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവിൽ കോടതിയുടെ അധികാരത്തെ കുറച്ചുകാണിക്കുന്ന പരാമർശങ്ങളുണ്ടായത് ജാഗ്രതക്കുറവു മൂലമാണെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
അഡ്വക്കറ്റ് ജനറൽ തെറ്റ് ശ്രദ്ധയിൽപ്പെടുത്തിയ ഉടൻതന്നെ വിവാദ ഉത്തരവ് പിൻവലിക്കുകയും ആക്ഷേപകരമായ ഭാഗങ്ങൾ നീക്കി പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. കോടതിയുടെ അന്തസ് തകർക്കാനുള്ള ശ്രമമുണ്ടായിട്ടില്ല.
കേസിൽ പ്രതികളായ കശുവണ്ടി കോർപറേഷൻ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ. രതീഷ് എന്നിവരെ വിചാരണ ചെയ്യാൻ അനുമതി നൽകുന്ന പുതിയ ഉത്തരവ് നിയമപരമായ വശങ്ങൾ കൃത്യമായി പരിശോധിച്ചശേഷമാണ് തയാറാക്കിയതെന്നും മാപ്പപേക്ഷയിൽ പറയുന്നു. കെ. ബിജു ആദ്യം നൽകിയ മാപ്പപേക്ഷ കോടതി തള്ളിയിരുന്നു.
National
ചണ്ഡിഗഡ്: 2020ൽ നടന്ന ഗുരുദ്വാര ആക്രമണ കേസിൽ കുറ്റാരോപിതായ യുവാവ് വെട്ടേറ്റു മരിച്ചു.
തൂരാൻ ഗ്രാമത്തിലെ ലാദ്പുർ ഗുരുദ്വാര ആക്രമിച്ച കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിഞ്ഞിരുന്ന മിവാ സിംഗ് അടുത്തിടെയാണു ജാമ്യത്തിൽ ഇറങ്ങിയത്.
അർധരാത്രിയോടെ മണ്ഡി ഗോബിന്ദ്ഗറിനു സമീപം ലാദ്പുരിലെ വീട്ടിലെത്തിയ ആക്രമി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സിംഗിനെ വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ കുടുംബാഗങ്ങളോടാപ്പമായിരുന്ന സിംഗിനെ മതിലുചാടിയെത്തിയാണ് ആക്രമി വെട്ടിയത്.
ഭീകരമായി ആക്രമിച്ച് മരണം ഉറപ്പാക്കിയ പ്രതി കടന്നുകളഞ്ഞതായും പോലീസ് അറിയിച്ചു. പണത്തെ ചൊല്ലിയുള്ള തകർക്കമോ, വ്യക്തിപരമായ വൈരാഗ്യമോ ആകാം കൊലയ്ക്കുപിന്നലെന്നാണു പോലീസിന്റെ നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘമെത്തി തെളിവു ശേഖരണവും നടത്തി.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിക്കണമെന്ന പ്രതി സുനിൽ കുമാർ എന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ശിക്ഷ മരവിപ്പിക്കേണ്ട അസാധാരണ സാഹചര്യമില്ലെന്ന് ജസ്റ്റീസുമാരായ രാജ വിജയരാഘവനും കെ.വി. ജയകുമാറും അടങ്ങിയ ഡിവിഷന് ബെഞ്ച് വിലയിരുത്തി.
ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പള്‍സര്‍ സുനി നല്കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 20 വര്‍ഷം തടവിനാണ് പള്‍സര്‍ സുനിയെ വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിച്ചാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണുന്നുവെന്ന് കരുതപ്പെടുമെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. അതിനാല്‍ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടു. ട
പ്രതി സ്ഥിരം കുറ്റവാളിയാണെന്നും സര്‍ക്കാര്‍ വാദിച്ചു. നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും അതിജീവിത കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുകൂട്ടരുടെയും വാദം കേട്ടശേഷമാണ് കോടതി ഹര്‍ജി തള്ളിയത്.
National
ഹൈദരാബാദ്: തെലുങ്കാനയിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി സ്വന്തം മക്കളെ ഉൾപ്പെടെ ആറു പേരെ വകവരുത്തിയ സംഭവത്തിലെ പ്രതി പി.രാജ്കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി.
രംഗറെഡ്ഡി ജില്ലയിലെ കോത്തൂരിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചതു രാജ്കുമാറാണെന്ന് സ്ഥിരീകരിച്ചത്.
മൃതദേഹത്തിനു സമീപം കീടനാശിനി കുപ്പിയും ഉണ്ടായിരുന്നു. പ്രതി ജീവനൊടുക്കിയതാകാമെന്നു കേസ് അന്വേഷണത്തിനു നേതൃത്വം നല്കുന്ന ഹൈദരാബാദ് സിറ്റി പോലീസ് കമ്മിഷണര്‍ തരുണ്‍ ജോഷി അറിയിച്ചു.
ഭാര്യ പാര്‍വതി, നാലു വയസുള്ള മകൻ, 18 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരെയും പരാതി നൽകിയ പെൺകുട്ടിയെയും അവരുടെ അമ്മ, മുത്തശി എന്നിവരെയുമാണ് രാജ്കുമാർ വെള്ളിയാഴ്ച രാത്രി കൊലപ്പെടുത്തിയത്.
National
ഹൈദരാബാദ്: സിനിമ ഷൂട്ടിംഗിനു വാടകയ്ക്കെടുത്ത ഉപകരണങ്ങളുടെ വാടക നൽകാത്തതിനു നടന് ആര്യക്കെതിരേ കേസ്.
ഹൈദരാബാദിലെ താഹെര്‍ സിനി ടെക്നിക്സിന്റെ പരാതിയിലാണ് കേസ്. അത്യാധുനിക കാമറകളുടെയും മറ്റ് ഉപകരണങ്ങളുടെയും വാടകയിനത്തില്‍ 1.80 കോടി രൂപ നല്‍കാതെ വഞ്ചിച്ചെന്ന പരാതിയിലാണ് നടപടി.
‘അനന്തന് കാട്’ എന്ന ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് സംഭവം. കമ്പനി സ്വന്തം ചെലവില്‍ ഹൈദരാബാദില്‍നിന്ന് കേരളത്തിലേക്ക് വിലകൂടിയ ഉപകരണങ്ങള്‍ കൊണ്ടുപോയി.
ചിത്രീകരണം പൂര്‍ത്തിയാകുന്നതുവരെ ഉപകരണങ്ങള്‍ ഉപയോഗിച്ചെങ്കിലും കരാര്‍ പ്രകാരമുള്ള 2.12 കോടി രൂപയില്‍ നിന്ന് 1.80 കോടിയിലധികം രൂപ നല്കാന് തയാറായില്ലെന്ന് പരാതിയില്‍ പറയുന്നു.
District News
അമ്പലപ്പുഴ: അടച്ചിട്ട മുറിയിൽനിന്ന് 12 ലക്ഷത്തിൽപ്പരം രൂപ വിലവരുന്ന ഹാൻസ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11-ാം വാർഡ് ഗൗരി സദനത്തിൽ രഞ്ജിത് ലാലി(49)നെയാണ് അമ്പലപ്പുഴ സിഐ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തുനിന്ന് പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് അമ്പലപ്പുഴ പടിഞ്ഞാറെ നടയിലുള്ള രഞ്ജിത് ലാലിന്റെ വീടിനോടു ചേർന്നുള്ള അടച്ചിട്ട കടമുറിയിൽനിന്ന് ഹാൻസ് അമ്പലപ്പുഴ പോലീസ് പടികൂടിയത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാൾക്കായി അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിലാണ് എറണാകുളത്തുനിന്ന് പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.
Kerala
ആലുവ: പ്രതിരോധ കുത്തിവയ്പിനു പിന്നാലെ ആറുമാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റാമോൾ മരുന്ന് ഓവർഡോസ് നൽകിയെന്ന പരാതിയിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരേ ആലുവ ടൗൺ പോലീസ് കേസെടുത്തു.
മരുന്ന് കഴിച്ചതിനുപിന്നാലെ ആരോഗ്യനില വഷളായ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി രക്ഷപ്പെടുത്തിയെന്നാണ് മാതാപിതാക്കളുടെ പരാതി.
ഒരാഴ്ച മുന്‍പാണ് മാതാപിതാക്കൾ കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിയത്. കുത്തിവയ്പിനുശേഷം ഡോക്ടർ നിർദേശിച്ച പാരസെറ്റാമോൾ മരുന്നിന്റെ അളവ് കൂടിയതാണ് കുഞ്ഞിനു പെട്ടെന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാണെന്നാണ് ആരോപണം.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആലുവ പോലീസ് അറിയിച്ചു.
Movies
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ എറണാകുളം സിറ്റി പോലീസ് കമ്മിഷണർ തെറ്റിദ്ധരിപ്പിച്ചതാണെന്ന് നടി അൻസിബ ഹസൻ. നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ പോലീസ് എഫ്ഐആർ ഫയൽ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണത്തിനെതിരെയാണ് നടി രംഗത്തെത്തിയത്. രമേശ് ചെന്നിത്തലയെ ടാഗ് ചെയ്താണ് അൻസിബയുടെ പ്രതികരണം.
‘‘പോലീസ് എഫ്ഐആർ എടുത്തിട്ടില്ല സർ. എറണാകുളം സിറ്റി പോലീസ് കമ്മിഷണർ അങ്ങയെ പറ്റിച്ചതാണ് സർ. എഫ്ഐആർ ഇടാത്തതിനെ തുടർന്ന് ഞാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് സർ. കേസെടുക്കാനാവില്ല എന്ന് അവർ കോടതിയിലും പറഞ്ഞിട്ടുണ്ട് സർ.
ഞാൻ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയെ ഫോണിൽ വിളിച്ചത് എന്റെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ല. മറിച്ച്, ഇൻസ്റ്റാഗ്രാമിൽ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തടയാൻ അടിയന്തരമായി ഇടപെടണം എന്ന് അഭ്യർഥിക്കാനാണ്.
ആ വീഡിയോയുടെ മുഴുനീള പതിപ്പ് അടുത്ത ദിവസം തന്നെ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത് തടയാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് അപേക്ഷിക്കാനാണ് ഞാൻ വിളിച്ചത്. അല്ലാത്തപക്ഷം, എന്റെ മാനത്തിന് തിരുത്താനാകാത്ത വിധം വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയും ഞാൻ അദ്ദേഹത്തെ അറിയിച്ചിരുന്നു.ഇതിനെത്തുടർന്നാണ് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചത്.
എന്നാൽ, കേസിൽ എഫ്ഐആർ. ഇട്ടിട്ടുണ്ടെന്ന് പോലീസ് ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഇടപെടലിൽ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത ദിവസം തന്നെ പ്രതികൾ ആ മുഴുനീള വീഡിയോ യൂട്യൂബിലൂടെ പരസ്യമായി പ്രചരിപ്പിക്കാൻ തുടങ്ങിയത്. അപ്പോഴാണ് പോലീസ് അതുവരെയും എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്ന യാഥാർഥ്യം ഞാൻ മനസിലാക്കുന്നത്.
പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ പ്രതികൾ പരാമർശിച്ച, ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ കേന്ദ്രീകരിച്ച് പാലാരിവട്ടം പോലീസ് അന്വേഷണം നടത്തിയത് പ്രതികളെ സഹായിക്കാനുള്ള തെളിവുകൾക്ക് വേണ്ടിയായിരുന്നു. അവിടെനിന്ന് അനുകൂലമായി ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ്, ഇത് വെറുമൊരു മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിത്തീർത്ത് പരാതി എഴുതിത്തള്ളാൻ പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്.
ഇതേ പ്രതി നൽകിയ ഒരു വ്യാജ പരാതിയുടെ പുറത്താണ് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് എന്നെക്കൊണ്ട് നിർബന്ധിതമായി മാപ്പെഴുതി വാങ്ങിച്ചതെന്ന കാര്യം ആരും മറന്നുപോകരുത്.
കാക്കിക്കുള്ളിൽ നിങ്ങൾ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്ന പൂർണ ബോധ്യത്തിലാണ് ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ വാതിലിൽ മുട്ടുന്നത്. നീതി ലഭിക്കുന്നതുവരെ ആ വാതിലിൽ ഞാൻ മുട്ടിക്കൊണ്ടേയിരിക്കും.’’അൻസിബയുടെ കുറിപ്പ്.
കേസെടുക്കാനാവില്ലെന്ന് കാണിച്ച് പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ നൽകിയ മറുപടിയും അൻസിബ പുറത്തുവിട്ടു. പരാതിയിന്മേൽ പ്രാഥമിക അന്വേഷണം നടത്തിയതായും പരാതിക്കാധാരമായ വീഡിയോ പരിശോധിച്ചതിൽ അപകീർത്തിപ്രചാരണത്തിനുള്ള വകുപ്പ് പ്രകാരമുള്ള കുറ്റമേ നിലനിൽക്കൂ. മറ്റ് വകുപ്പുകൾ നിലനിൽക്കില്ലെന്നും അതിനാൽ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാവുന്നതാണ് എന്നുമാണ് അൻസിബ പുറത്തുവിട്ട മറുപടിയിൽ ഉള്ളത്.
കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിലാണ് അൻസിബയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ആഭ്യന്തരമന്ത്രി വിശദീകരിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പരാതിയിൽ കേസെടുത്തിട്ടില്ലെന്ന് നടി തന്നെ വിളിച്ച് അറിയിച്ചു. ഉടൻ പോലീസ് കമ്മിഷണറെ വിളിച്ച് അന്വേഷിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നാണ് കമ്മിഷണർ തന്നെ അറിയിച്ചത്. കേസെടുത്താൽ പിന്നെ അന്വേഷണത്തിൽ താൻ ഇടപെടുന്നത് ശരിയല്ലെന്നുമായിരുന്നു ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ.
‘‘നടി എന്നെ ഫോണിൽ വിളിച്ചു. പരാതികൊടുത്തിട്ടും എഫ്ഐആർ. ഇടുന്നില്ല എന്ന് പറഞ്ഞു. കമ്മിഷണറെ വിളിച്ചപ്പോൾ എഫ്ഐആർ. ഇട്ടിട്ടുണ്ടെന്ന് പറഞ്ഞു. പോലീസ് എഫ്.ഐ.ആർ. ഇട്ടാൽ ഞാൻ അന്വേഷണത്തിൽ ഇടപെടുന്നത് ശരിയല്ല. ആഭ്യന്തരമന്ത്രി ഒരു അന്വേഷണത്തിലും ഇടപെടുന്നത് ശരിയല്ല. അതാണ് രീതി, ഞാൻ ഇടപെടുന്നതാണ് തെറ്റ്. എഫ്ഐആർ ഇട്ടാൽ അന്വേഷിച്ച് നടപടിയെടുക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്’’, രമേശ് ചെന്നിത്തല പറഞ്ഞു.
യൂട്യൂബ് ചാനലിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീലപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് അൻസിബ ഹസൻ നടിമാരായ ലക്ഷ്മിപ്രിയ്ക്കും ചാനൽ ഉടമയ്ക്കും ശ്വേതാ മേനോനുമെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനെതിരെയാണ് പരാതി. സാമൂഹികമാധ്യമങ്ങളിൽ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വിഡിയോ നിർമിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിലുണ്ട്.
Kerala
മലപ്പുറം: കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയിൽ അധ്യാപകനെതിരേ കേസെടുത്തു. വടകര സ്വദേശി ബൽരാജിനെതിരെ കേസെടുത്തു.
ജുവനൈൽ ആക്ട് പ്രകാരമാണ് കേസ്. ക്ലാസിൽ വച്ച് അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈയുടെ എല്ല് പൊട്ടിയെന്നാണ് പരാതി. അഞ്ചാം ക്ലാസുകാരിയെ അടിച്ചു പരിക്കേൽപ്പിച്ച മലപ്പുറം കല്പകഞ്ചേരി എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകനെതിരെ കൂടുതൽ പരാതി പുറത്തുവരുന്നുണ്ട്.
അടി കിട്ടിയ വിദ്യാർഥിയുടെ സഹപാഠിക്കും നേരത്തെ ഇതേ അധ്യാപകനിൽ നിന്ന് അടിയേറ്റിരുന്നെന്നാണ് വിവരം.
Kerala
കൊച്ചി: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 16,20,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്തു.
കോട്ടയം സ്വദേശി എൻ.വി. വിഘ്നേഷിന്റെ പരാതിയിൽ വെണ്ണല സ്കിൽസ്വേ എഡ്യുഹബ്ബ് നടത്തിപ്പുകാരായ ജിതിൻ ബാബു, നിതിൻ രാജ്, സിമിൽ ആന്റണി എന്നിവർക്കെതിരേയാണ് കേസെടുത്തത്.
Kerala
തിരുവനന്തപുരം: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അപ്പീലിൽ ഹൈക്കോടതിയിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ച് സംസ്ഥാന സർക്കാർ. മുതിർന്ന അഭിഭാഷകൻ പി. വിജയഭാനുവിനെയാണ് സ്പെഷൽ പ്രോസീക്യൂട്ടറായി നിയമിച്ചത്.
വിചാരണ കോടതിയുടെ ശിക്ഷ വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലുകളിലാണ് നിയമനം. രഞ്ജിത്തിന്റെ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം എന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. നേരത്തെ മാറാട് കേസടക്കമുള്ളവയിൽ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്നു വിജയഭാനു.
2021 ഡിസംബർ 19-നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്.
Kerala
കൊച്ചി: ഗൂഗിള്‍ പേ വഴി 78,000 രൂപ തട്ടിയതായി പരാതി. കുഴുപ്പിള്ളി തുണ്ടിപ്പുറത്ത് ഗോപാലന്റെ (46) എടവനക്കാടുള്ള ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയത്. കെട്ടിട നിര്‍മാണം കരാര്‍ എടുത്തു ചെയ്യുന്ന ഇയാള്‍ പണിക്കാരന് കൂലിയായി ഗൂഗിള്‍ പേ വഴി പണം അയച്ചപ്പോള്‍ പോകാത്തതിനെ തുടര്‍ന്ന് ബാലന്‍സ് നോക്കിയപ്പോഴാണ് പണമില്ലാത്തത് അറിഞ്ഞത്.
തുടര്‍ന്ന് ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ അന്ന് തന്നെ 78,000 മറ്റൊരു അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി ട്രാന്‍സ്ഫര്‍ ചെയ്തതായി ബാങ്ക് ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍ താന്‍ ആര്‍ക്കും ഈ ദിവസങ്ങളില്‍ പണം അയച്ചിട്ടില്ലെന്നാണ് പരാതിക്കാരന് പറയുന്നത്.
രണ്ടു മാസം മുമ്പാണ് സംഭവമെങ്കിലും നാളിതുവരെയായിട്ടും പരിഹാരമില്ലാതെ വന്നതോടെയാണ് ഇയാള്‍ വ്യാഴാഴ്ച തട്ടിപ്പിനെതിരെ മുനമ്പം പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Movies
തന്റെ പരാതിയിൽ പോലീസും സർക്കാരും സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷവിമർശനവുമായി നടി അൻസിബ ഹസൻ. തന്നെ അപമാനിച്ച പ്രതികൾക്കെതിരെ പാലാരിവട്ടം പോലീസിൽ നൽകിയ പരാതി കേവലം ഒരു മാനനഷ്ടക്കേസ് മാത്രമായാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നതെന്ന് അൻസിബ ആരോപിച്ചു.
ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരമാവധിയിൽ എത്തിച്ച് അസത്യപ്രചാരണം നടത്തിയവർക്കെതിരെയാണ് താൻ പരാതി നൽകിയതെന്നും എന്നാൽ അൻസിബ നൽകുന്ന പരാതികൾ അന്വേഷിക്കലല്ല കേരള പോലീസിന്റെ ജോലി എന്ന് സർക്കാർ കോടതിയിൽ പറഞ്ഞതായും അറിയാൻ കഴിഞ്ഞിട്ടുണ്ടെന്ന് താരം വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സംസ്ഥാന പോലീസ് മേധാവിയെയും ടാഗ് ചെയ്താണ് അൻസിബ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്.
‘‘സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങൾ അളക്കുന്നതെന്ന് വ്യക്തമാക്കണം; എങ്കിൽ, ഇത്തരം സാഹചര്യങ്ങളിൽ നേരിടേണ്ടി വരുന്ന അപമാനങ്ങൾ ക്ഷമിച്ചുകളയാൻ ഞാൻ തയാറാണ്...
എന്നെ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുകയും, ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരമാവധിയിൽ എത്തിച്ച് അസത്യപ്രചാരണം നടത്തുകയും ചെയ്ത പ്രതികൾക്കെതിരെ ഞാൻ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ, ഈ വിഷയം കേവലം ഒരു 'മാനനഷ്ടക്കേസ്' മാത്രമാണ് എന്നാണ് പാലാരിവട്ടം പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്! അതിനൊപ്പം, അൻസിബ നൽകുന്ന പരാതികൾ അന്വേഷിക്കലല്ല കേരള പോലീസിന്റെ ജോലി എന്ന് സർക്കാർ കോടതിയിൽ പറഞ്ഞതായും അറിയാൻ കഴിഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങൾ അളക്കുന്നതെന്ന് വ്യക്തമാക്കണം; എങ്കിൽ, ഇത്തരം സാഹചര്യങ്ങളിൽ നേരിടേണ്ടി വരുന്ന അപമാനങ്ങൾ ക്ഷമിച്ചുകളയാൻ ഞാൻ തയാറാണ്.
പ്രതികളുടെ നിലവിലെ പ്രവൃത്തി എന്റെ സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അങ്ങേയറ്റം അപമാനിക്കുന്നതാണെന്ന് ബോധ്യമുള്ളതിനാലാണ് ഞാൻ നിയമപരമായി പരാതി നൽകിയത്. ഇനി, അധികാരികൾ കാണുന്ന സ്ത്രീകൾക്ക് ഇത് അപമാനമായി തോന്നുന്നില്ലെങ്കിൽ, ഞാൻ നൽകിയ പരാതിയുടെ പേരിൽ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.
പക്ഷേ, ഈ വിഷയത്തിൽ നീതിതേടി ഏതറ്റം വരെ പോകാനും ഞാൻ തയാറാണ്. കാരണം, നിങ്ങൾ തകർക്കാൻ ശ്രമിച്ചത് എന്റെ അന്തസിനെയാണ്, എന്റെ സ്ത്രീത്വത്തെയാണ്. അത് നഷ്ടപ്പെടുമ്പോഴുള്ള വേദന അനുഭവിക്കുന്നവൾക്ക് മാത്രമേ മനസ്സിലാകൂ; നിങ്ങൾക്കത് മനസിലാകില്ല. കാരണം, ആ വേട്ടക്കാർ നിങ്ങളിലേക്ക് എത്തുന്നതുവരെ നിങ്ങൾ സുരക്ഷിതരാണല്ലോ!
ഒന്നോർക്കുക, ഹിൽപ്പാലസ് കേസിലും കടവന്ത്ര കേസിലും നിങ്ങൾ ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഒടുവിൽ നിങ്ങൾക്ക് ജനമധ്യത്തിൽ നാണംകെട്ട് നീതി നടപ്പിലാക്കേണ്ടി വന്നു. ഈ കേസിലും അതിൽനിന്നും വ്യത്യസ്തമായി ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഈ വിഷയത്തിൽ ഭരണകൂടത്തിന്റെസകല ശക്തിയും നിങ്ങൾ പാലാരിവട്ടം കേസിനായി ഉപയോഗിച്ചാലും, അതിനെയെല്ലാം അതിജീവിച്ച് എന്റെ സ്ത്രീത്വവും നീതിയും തലയുയർത്തിപ്പിടിച്ചു നിൽക്കുക തന്നെ ചെയ്യും. തീർച്ച.’’–അൻസിബയുടെ വാക്കുകൾ.
Kerala
ഹരിപ്പാട്: സോഷ്യൽ മീഡിയയിലൂടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരേ അപകീർത്തികരമായ രീതിയിൽ വ്യാജപ്രചാരണം നടത്തിയ മണ്ണാറശാല സ്വദേശിക്കെതിരേ ഹരിപ്പാട് പോലീസ് കേസെടുത്തു. മണ്ണാറശാല തുലാംപറമ്പ് നോർത്ത് നന്ദഗോകുലം വീട്ടിൽ അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്.
തിരുവനന്തപുരം ബിജെപി കൗൺസിലറുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിൽ പങ്കുവച്ച ഫേസ്ബുക്ക് വീഡിയോയ്ക്ക് താഴെയാണ് പ്രതി അപകീർത്തികരമായ കമന്റിട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും നിലവിൽ ഒളിവിൽ കഴിയുന്നതുമായ വ്യക്തിക്കൊപ്പം ആഭ്യന്തര മന്ത്രി നിൽക്കുന്ന ചിത്രം സഹിതം പങ്കുവെച്ചായിരുന്നു പ്രചാരണം. ഒളിവിൽ കഴിയുന്ന ഈ പ്രതിയെ പോലീസ് മനഃപൂർവം സംരക്ഷിക്കുകയാണെന്ന രീതിയിൽ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ പ്രതി ശ്രമിച്ചതായി പോലീസ് പറയുന്നു.
ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തതോടെയാണ് പോലീസ് കേസെടുത്തത്. ആഭ്യന്തര മന്ത്രിയുടെ പ്രശസ്തിക്ക് ഹാനി വരുത്താനും പോലീസ് സേനയുടെ ഔദ്യോഗിക കർത്തവ്യനിർവഹണത്തെക്കുറിച്ച് ജനങ്ങളിൽ അവിശ്വാസമുണ്ടാക്കാനും സർക്കാരിനെതിരേ പ്രതികൂല വികാരം സൃഷ്ടിക്കാനും ഇലക്ട്രോണിക് മാധ്യമത്തിലൂടെ ശ്രമിച്ചതിനാണ് കുറ്റം ചുമത്തിയിട്ടുള്ളത്. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ സൈബർ ഓപ്പറേഷൻസ് വിഭാഗം നൽകിയ നിർദേശത്തെത്തുടർന്ന് ഹരിപ്പാട് പോലീസാണ് കേസെടുത്തത്.
Kerala
ഹരിപ്പാട്: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ സാമൂഹ മാധ്യമത്തിൽ കമന്റിട്ടയാൾക്കെതിരെ കേസെടുത്ത് പോലീസ്. ഒരു വാർത്താ മാധ്യമത്തിന്റെ ഫേസ്ബുക്ക് പേജിൽ വന്ന വാർത്തയ്ക്ക് താഴെ കമന്റിട്ട ആർഎസ്എസ് പ്രവർത്തകനായ മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് കേസെടുത്തത്.
ഹരിപ്പാട് പോലീസ് ഈ കേസെടുത്തത്. ക്രിമിനൽ കേസ് പ്രതിയായ കിഷോർ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം വേദി പങ്കിടുന്ന ചിത്രം സഹിതമായിരുന്നു അനിൽകുമാറിന്റെ ഫേസ്ബുക്ക് കമന്റ്. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലറെ പിടികൂടാൻ കാണിച്ച അതേ ശുഷ്കാന്തി, ആയുധക്കേസിലെ പ്രതിയായ കിഷോറിനെ പിടികൂടുന്നതിലും പോലീസ് കാണിച്ചാൽ അതു നീതിന്യായ വ്യവസ്ഥയ്ക്കു കൂടുതൽ കരുത്താകുമെന്നായിരുന്നു കമന്റിലെ ഉള്ളടക്കം.
കാര്യങ്ങൾ വിശദീകരിക്കുക എന്നതിനപ്പുറം അധിക്ഷേപകരമായോ മോശമായോ ഉള്ള യാതൊരു പരാമർശങ്ങളും ഈ കമന്റിൽ ഇല്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. എന്നാൽ, ഈ കമന്റ് ആഭ്യന്തരമന്ത്രിയുടെ കീർത്തിക്കു ഹാനികരമാണെന്നാണ് പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ അനിൽകുമാറിന്റെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ കോടതിയെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങളോടെ പ്രോസിക്യൂഷന് അനുമതി നല്കി ഉത്തരവിട്ട നടപടിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കഴിഞ്ഞ രണ്ടിന് ഇത്തരമൊരു ഉത്തരവിറക്കിയതിന് വ്യവസായ സെക്രട്ടറി കെ. ബിജുവിനെതിരേ കോടതിയലക്ഷ്യ നടപടിയെടുക്കാനും ഹൈക്കോടതി തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി കേസെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ നാളെ നേരിട്ടു കോടതിയിലെത്തി വിശദീകരണം നല്കാന് ആവശ്യപ്പെട്ടു ജസ്റ്റീസ് എ. ബദറുദ്ദീന്‍ ബിജുവിന് നോട്ടീസ് നൽകാൻ ഉത്തരവായി. രണ്ടിലെ ഉത്തരവ് റദ്ദാക്കിയതായി അറിയിച്ച അഡ്വക്കറ്റ് ജനറല്‍ ജാജു ബാബു വിവാദ പരാമര്‍ശങ്ങള്‍ നീക്കി ആറിന് പുറപ്പെടുവിച്ച ഉത്തരവ് ഹാജരാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആദ്യ ഉത്തരവ് സംബന്ധിച്ച് കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായത്.
നീതിന്യായ സംവിധാനത്തെയും ജഡ്ജിയെയും അധിക്ഷേപിക്കുന്ന ഉത്തരവാണ് ഉണ്ടായിരിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. കേസില്‍ പ്രതിയായ ഐഎന്‍ടിയുസി നേതാവ് ആര്. ചന്ദ്രശേഖരന് ഉത്തരവിന്റെ പകര്‍പ്പുമായി പത്രസമ്മേളനം നടത്തിയതു ചൂണ്ടിക്കാട്ടിയായിരുന്നു ഈ പ്രതികരണം. പ്രോസിക്യൂഷന് അനുമതി നല്കുന്ന ഉത്തരവ് തയാറാക്കിയതു പ്രതി തന്നെയാണോയെന്നു സംശയിക്കേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ കടലാസില്‍ നമ്പറിടല്‍ മാത്രമായിരുന്നോ ഉദ്യോഗസ്ഥരുടെ ജോലി.
ഒരു ഐഎഎസ് ഉദ്യോഗസ്ഥനു കോടതിവ്യവസ്ഥകളെ കുറ്റപ്പെടുത്താന്‍ എങ്ങനെയാണു കഴിയുക. എന്തോ കാരണത്തിനു പ്രതിയെ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥന് ശ്രമിക്കുന്നു. തുടക്കക്കാരെന്ന നിലയില്‍ പുതുതായി വന്ന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തുന്നില്ല. അനാവശ്യ പരാമര്‍ശങ്ങളുള്ള ഉത്തരവ് പിന്‍വലിച്ച് പുതിയത് പുറപ്പെടുവിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ നടത്തിയ ഇടപെടലുകളും പ്രശംസനീയമാണ്. എന്നാല്‍, ഉദ്യോഗസ്ഥര്‍ ഗൂഢലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതിയെ മാത്രമല്ല സര്‍ക്കാരിനെയും നിന്ദിക്കുന്ന ഉത്തരവാണ് വ്യവസായ വകുപ്പ് സെക്രട്ടറി ഇറക്കിയത്. ഇത്തരം ഉദ്യോഗസ്ഥര്‍ക്കു സര്‍വീസില്‍ തുടരാന്‍ യോഗ്യതയില്ല. അവര്‍ക്കെതിരേ അച്ചടക്ക നടപടിയുണ്ടാകണം. പ്രതികളെ ബോധപൂര്‍വം സഹായിക്കുന്നതാണ് ഉത്തരവ്.
നീതിന്യായ അച്ചടക്കം പാലിക്കാത്ത അപകടകരമായ ഉത്തരവാണിത്. വിവാദ ഉത്തരവിലെ ഉള്ളടക്കം മാധ്യമങ്ങളിലൂടെ നല്കി കോടതിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യം നിറവേറ്റിയശേഷം ഒടുവില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഇതു മുഖവിലയ്ക്കെടുക്കാന്‍ കോടതിക്കാകില്ല. കടുത്ത നടപടിയെടുക്കും. ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. ഒരു മാപ്പപേക്ഷയും സ്വീകരിക്കില്ല.
പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടില്ല. കോടതി ഉത്തരവും കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കാനാണു പറഞ്ഞിട്ടുള്ളത്. അപ്പീല്‍ നല്‍കുന്നതിനെയും കോടതി തടഞ്ഞിട്ടില്ല. അപ്പീല്‍ അധികാരം നിലനിര്‍ത്തിയാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടുള്ളത്. പ്രോസിക്യൂഷൻ അനുമതിയുടെ കാര്യം പോസിറ്റീവായി പരിഗണിക്കുന്നുവെന്ന് സര്‍ക്കാര്‍ നേരത്തേ അറിയിച്ചതു കോടതി രേഖപ്പെടുത്തുകയാണ് ചെയ്തത്.
മനസ് അര്പ്പിക്കാതെയാണു പ്രോസിക്യൂഷന് അനുമതി നല്കി ഉത്തരവിടുന്നതെന്ന് രണ്ടാം തീയതിയിലെ ഉത്തരവില്‍ പറയുന്നു. എന്നാല്‍, അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ മനസ് അര്‍പ്പിച്ചാണ് അനുമതി നല്കുന്നതെന്നു പറഞ്ഞ് ഉത്തരവ് തിരുത്തി. ഇതെങ്ങനെ സാധിക്കുന്നുവെന്ന് ചോദിച്ച കോടതി ആദ്യം ഇറക്കിയ ഉത്തരവ് ഏതെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കുന്നതിനെ വിലക്കുകയും ചെയ്തു.
Kerala
കണ്ണൂർ: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയുടെ സ്വത്ത് വിവരങ്ങളിലേക്കും നീളുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം ഇഡി സംഘം പാതിരിയാട്, പിണറായി വില്ലേജുകളിലുള്ള വീണയുടെ പേരിലുള്ള ഭൂമി സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാൻ നേരിട്ടെത്തിയത്. കേസിൽ വീണയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സ്വത്ത് വിവരങ്ങൾ തേടിയുള്ള ഇഡി സംഘത്തിന്റെ പിണറായിയിലേക്കുള്ള വരവ്.
മാസപ്പടി കേസിൽ ഇതുവരെ കന്പനികളുടെ സാന്പത്തിക ഇടപാടുകളിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ഇതിനായി വീണയുടെ എക്സാലോജിക് കന്പനിയുടെ ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിലെ രേഖകൾ, കൊച്ചി മിനറൽസ് ആൻഡ് റുട്ടൈൽ ലിമിറ്റഡിന്റെ രേഖകൾ, ബാങ്ക് ഇടപാടുകൾ എന്നിവയാണ് പരിശോധിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണയുടെ ഭൂമി സംബന്ധിച്ച വിവരങ്ങളും തേടുന്നത്.
വീണയുടെ ഭൂമി സംബന്ധിച്ച രേഖകൾ കൈവശമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ബന്ധപ്പെട്ട സ്ഥലങ്ങൾ കാണിച്ചുനൽകാൻ ആവശ്യപ്പെടുകയായിരുന്നു. രാവിലെ പത്തോടെ പാതിരിയാട് വില്ലേജ് ഓഫീസിലെത്തിയ ഇഡി ഉദ്യോഗസ്ഥർ സ്പെഷൽ വില്ലേജ് ഓഫീസറുടെ കൂടെ പോയി പ്രതിപക്ഷ നേതാവിന്റെ വസതിക്ക് സമീപത്തായുള്ള സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.
തുടർന്ന് 10.45 ഓടെ പിണറായി വില്ലേജ് ഓഫീസിലെത്തി പിണറായി ഇലക്ട്രിസിറ്റി സബ് സ്റ്റേഷന് സമീപത്തുള്ള വീണയുടെ പേരിലുള്ള സ്ഥലത്തിന്റെ വിശദാംശങ്ങളും ചോദിച്ചറിഞ്ഞു. പിണറായി വില്ലേജ് ഓഫീസറെ ഒപ്പം കൂട്ടിയാണ് സ്ഥലത്ത് എത്തിയത്. ഒരു മണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കി ഇഡി സംഘം മടങ്ങുകയായിരുന്നു. വീണയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുന്നോടിയായാണ് സ്വത്ത് വിവരങ്ങളും തേടുന്നതെന്നാണ് സൂചന.
Kerala
കൊച്ചി: വെള്ളാപ്പള്ളി നടേശന് പ്രതിയായ എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഒരു മാസംകൂടി സമയം അനുവദിച്ചു.
അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവസാന അവസരമെന്ന നിലയിലാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു സമയം നീട്ടി നല്‍കിയത്. ഹര്‍ജി വീണ്ടും ഓഗസ്റ്റ് പത്തിന് പരിഗണിക്കാന്‍ മാറ്റി.
District News
വടക്കാഞ്ചേരി: ഒൗദ്യോഗിക ഡ്യൂട്ടിയിലായിരുന്ന പോലീസ് വാഹനം പിന്തുടർന്ന് തടഞ്ഞെന്നും വ്യാജമായി പിഴ ചുമത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്. തൃശൂർ എംവിഐ ഓഫീസിലെ ഇൻസ്പെക്ടർ ബിജുവിനെതിരേ വടക്കാഞ്ചേരി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സി.എം. ബദറുദ്ദീൻ നൽകിയ പരാതിയിലാണ് ഇൻസ്പെക്ടർ വി.എസ്. മുരളീധരൻ കേസെടുത്തത്.
ആറിനു രാത്രി 11നു പരുത്തിപ്രയിലായിരുന്നു സംഭവം. എസ്ഐയും സംഘവും സഞ്ചരിച്ച കെഎൽ 01 സിപി 0890 ജീപ്പിനാണു പിഴ ചുമത്തിയത്. അടിയന്തര നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെയാണു വാഹനം തടഞ്ഞത്. പോലീസ് ഡ്രൈവറെ വാഹനത്തിനു സമീപത്തേക്കു വിളിച്ചുവരുത്തി രേഖകൾ പരിശോധിക്കാതെ 4000 രൂപ പിഴ ചലാൻ തയാറാക്കി അയയ്ക്കുകയായിരുന്നു.
വിവരം ഫോട്ടോ സഹിതം വാട്സാപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. പോലീസിനും സർക്കാരിനും പൊതുസമൂഹത്തിൽ അവമതിപ്പും നാണക്കേടും ഉണ്ടാക്കാൻ മനപ്പൂർവം ശ്രമിച്ചെന്നും ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനു പരമാവധി 250 രൂപ വരെ മാത്രമേ പിഴ ഈടാക്കാവൂവെന്നും സർട്ടിഫിക്കറ്റ് ഒരാഴ്ചയ്ക്കകം ഹാജരാക്കിയാൽമതിയെന്നുമാണ് നിയമമെന്ന് പോലീസ് പറയുന്നു. ഇൻഷ്വറൻസ് പ്രീമിയം അടച്ചിട്ടും സൈറ്റിൽ അപ്ഡേറ്റ് ആകാത്തതാണെന്നും അവർ പറയുന്നു.
എന്നാൽ പ്രീമിയം അടച്ചാൽ മൂന്നുദിവസത്തിനകം അപ്ഡേറ്റ് ആകുമെന്നിരിക്കേ മാർച്ചിൽ ഇൻഷ്വറൻസ് കാലാവധി അവസാനിച്ച ജീപ്പിന് ഇത്രയും ദിവസമായി അത് അപ്ഡേറ്റ് ആയിട്ടുണ്ടോ എന്ന് നോക്കാതിരുന്നതും പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതും കുറ്റം തന്നെയാണെന്നും, നിയമം എല്ലാവർക്കും ബാധകമാണെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി. ബിജു പറഞ്ഞു.
District News
കൊരട്ടി: യുവാവിനെ കൊരട്ടി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ അന്യായമായി തടഞ്ഞുനിർത്തി മർദിക്കുകയും മൊബൈൽ ഫോണുൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
സംഭവത്തിൽ ജില്ലാ റൂറൽ പോലീസ് മേധാവി നേരിട്ട് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു. ഓഗസ്റ്റ് 13ന് തൃശൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ റിപ്പോർട്ട് പരിഗണിക്കും.
സംഭവത്തിൽ സിവിൽ പോലീസ് ഓഫീസറായ തിരുവനന്തപുരം സ്വദേശി ബി. വിനുകുമാറി(40)നെ കഴിഞ്ഞയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. വെസ്റ്റ് കൊരട്ടി കണ്ടൻകാവിൽ ഉദയകുമാറിന്റെ മകൻ സിദ്ധാർഥ് (22) നൽകിയ പരാതിയെത്തുടർന്നാണ് സസ്പെൻഷൻ.
കഴിഞ്ഞ മാസം 30നാണു കേസിനാസ്പദമായ സംഭവം. കോട്ടയത്തുനിന്നു ബസിൽ കൊരട്ടിയിലെത്തിയ സിദ്ധാർഥ് മഴയെത്തുടർന്ന് ജംഗ്ഷനിലെ ചേതന മെഡിക്കൽസിനുമുന്നിൽ നിൽക്കുകയായിരുന്നു. അവിടെയെത്തിയ വിനുകുമാർ അസഭ്യം പറഞ്ഞ് മർദിച്ചു പരിക്കേൽപ്പിച്ചെന്നാണ് പരാതി. യുവാവിന്റെ മൊബൈൽ ഫോണ്‍, ചാർജർ, ഹെഡ്സെറ്റ്, ബാഗ് എന്നിവ നിലത്തെറിഞ്ഞ് തകർത്തതിലൂടെ ഏകദേശം 75,000 രൂപയുടെ നാശനഷ്ടമുണ്ടായതായും എഫ്ഐആറിൽ പറയുന്നു. സംഭവമറിഞ്ഞ് പിതാവ് ഉദയകുമാറും കൊരട്ടി എസ്ഐയും മറ്റു പോലീസുകാരും സ്ഥലത്തെത്തിയ ശേഷമാണ്
സിദ്ധാർഥിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിയത്.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി.
ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കാനുള്ള അവകാശം നിലനിര്‍ത്തി വ്യവസായ സെക്രട്ടറി കെ. ബിജു പുറപ്പെടുവിച്ച പുതിയ ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. വിഷയം ഇന്ന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ പരിഗണിക്കും.
ഇക്കഴിഞ്ഞ രണ്ടിനു വിഷയം ഹൈക്കോടതി പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന് അനുമതി നല്കാന് തീരുമാനിച്ചെന്നും ഉത്തരവില്‍ വ്യക്തത വരുത്തേണ്ടതിനാല്‍ സാവകാശം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വിഷയം ഇന്നു പരിഗണിക്കാന്‍ മാറ്റിയത്.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേരെ പിടികൂടി പോലീസ്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ബിജു എന്ന പൊടിയൻ, ഇയാളുടെ മകൻ മിഥിൻ, സഹോദരൻ വിജിൻ എന്നിവരാണ് പിടിയിലായത്. ഇവർ കാഞ്ഞിരംകുളം പോലീസിന്റെ കസ്റ്റഡിയിലാണ്.
കൊലപാതകം നടത്തുമ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നു. കാഞ്ഞിരംകുളം ആലുനിന്നകുഴി എന്ന സ്ഥലത്ത് വച്ചാണ് കൊലപാതകം നടന്നത്. മനോജ് എന്ന് വിളിക്കുന്ന മനു ആണ് കൊല്ലപ്പെട്ടത്.
മിഥിന്റെ വീട്ടിൽ സഹോദരനെ കാണാൻ എത്തിയ യുവാവിന്റെ ബൈക്കിന്റെ പെട്രോൾ തീരുകയും പെട്രോൾ വാങ്ങി ഒഴിച്ച ശേഷം ബൈക്ക് റെയ്സ് ചെയ്യുകയും ചെയ്തു. എന്നാൽ ബൈക്ക് റെയ്സ് ചെയ്തത് സമീപവാസിയായ മനോജ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഉണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Kerala
കൊച്ചി: കൈവശമുള്ള രണ്ടു ജോഡി ആനക്കൊമ്പുകളും ആനക്കൊമ്പില്‍ തീര്‍ത്ത 17 ശില്പങ്ങളും ക്രമപ്പെടുത്താന്‍ നടന് മോഹന്‍ലാല്‍ സമര്‍പ്പിച്ച അപേക്ഷയില്‍ നടപടികള്‍ വേഗത്തിലാക്കി വനംവകുപ്പ്. അനധികൃതമായി കൈവശംവച്ചിട്ടുള്ള വസ്തുക്കള്‍ ക്രമപ്പെടുത്താനുള്ള അവസരം വനംവകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതു പ്രയോജനപ്പെടുത്തിയാണ് മോഹന്‍ലാല്‍ അപേക്ഷ സമര്‍പ്പിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടിലെത്തി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത് എവിടെനിന്നുലഭിച്ചുവെന്ന വിവരങ്ങള്‍ വനംവകുപ്പ് പരിശോധിച്ചു ശരിവച്ചുകഴിഞ്ഞാല്‍ നിയമപരമായി ആനക്കൊമ്പടക്കം എല്ലാ വസ്തുക്കളും മോഹന്‍ലാലിനു സൂക്ഷിക്കാം. ഇതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കാണു നടപടികളുടെ ചുമതല.തന്റെ കൈവശമുള്ള രണ്ടു ജോഡി ആനക്കൊമ്പുകളെക്കുറിച്ചും ആനക്കൊമ്പില്‍ തീര്‍ത്ത 13 കരകൗശല വസ്തുക്കളെക്കുറിച്ചുമുള്ള വിവരങ്ങളാണ് മോഹന്‍ലാല്‍ കൈമാറിയത്. ഈ വസ്തുക്കള്‍ എങ്ങനെ കൈവശം വന്നു എന്നതുസംബന്ധിച്ച വിശദീകരണങ്ങളും അദ്ദേഹം അധികൃതര്‍ക്കു നല്കി.
മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്ന് വനംവകുപ്പ് ഇവ കസ്റ്റഡിയിലെടുക്കുകയും ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ചെയ്തു.
പിന്നീട് മോഹന്‍ലാലിന് ഉടമസ്ഥാവകാശം ലഭിച്ചെങ്കിലും നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ ഹൈക്കോടതി ആ ഉടമസ്ഥാവകാശം റദ്ദാക്കുകയായിരുന്നു.ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് വന്യജീവി ഉത്പന്നങ്ങള്‍ കൈവശമുള്ളവര്‍ക്ക് അതു വെളിപ്പെടുത്താന്‍ വനംവകുപ്പ് പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
Kerala
തൃശൂര്‍: അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതി നൂര്‍ ആലം അറസ്റ്റിൽ.ആസാമിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിന് ശേഷം ഭൂട്ടാന് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് പ്രതി ഒളിവില്‍ കഴിയുകയായിരുന്നു.
ജൂണ്‍ 21നാണ് ഇതര സംസ്ഥാനക്കാരുടെ അനാശാസ്യ കേന്ദ്രത്തില്‍ ഒഡീഷ സ്വദേശിയായ ധന്‍പതി നായിക്(27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ നേരത്തെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെടെ ആറു പേര് അറസ്റ്റിലായിരുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തൃശൂര്‍ നഗരത്തില്‍ ഒരു വാടക വീട്ടിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
ഒഡീഷ സ്വദേശിയാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. ഇതര സംസ്ഥാനക്കാര്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം. തൃശൂർ സ്വദേശിയുടെ രണ്ടുനില കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ അന്യ സംസ്ഥാനക്കാർ മാത്രം കുടുംബമായി താമസിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ കരുതിയിരുന്നത്.
Kerala
മാനന്തവാടി: മാനന്തവാടിയില്‍ വാടക വീട്ടില്‍ രാത്രി അതിക്രമിച്ചു കയറി ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണം കവര്‍ന്ന മോഷ്ടാവ് പിടിയിൽ. കോഴിക്കോട് കുന്ദമംഗലം സ്വദേശി എം. മുഹമ്മദലി (67)
ആണ് പിടിയിലായത്.
സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മാനന്തവാടി പോലീസ് മുഹമ്മദലിയെ വലയിലാക്കുകയായിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ഇരിട്ടിയിലെ ലോഡ്ജില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ജൂണ്‍ 29നാണ് മാനന്തവാടി കെഎസ്ആര്‍ടിസി ഗാരേജ് റോഡില്‍ വാടക വീട്ടില്‍ മോഷണം നടന്നത്. ക്വാര്‍ട്ടേഴ്സിലെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന മൂന്നര പവന് തൂക്കമുള്ള മാല പ്രതി മുഹമ്മദലി കവരുകയായിരുന്നു.
Kerala
കൊല്ലം: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലാണ് 21 കാരനായ ആദിത്യനെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്.
2025 ഡിസംബറിൽ പ്രതി അതിജീവിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് 2026 ജനുവരിയിലും മാർച്ചിലും വീണ്ടും ലൈംഗികാതിക്രമം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
Kerala
പാലക്കാട്: ഏഴാം ക്ലാസ് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രധാനാധ്യാപകനെതിരേ പോലീസ് കേസെടുത്തു.
പാലക്കാട്ടെ സർക്കാർ യുപി സ്കൂളിലാണു സംഭവം. പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാർഥിയെ ക്ലാസ് മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
മുന്‍പും പീഡനശ്രമം ഉണ്ടായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കിട്ടിയശേഷം തുടർനടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
Kerala
പരിയാരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ റിട്ട. എസ്ഐ അറസ്റ്റിൽ.
ഏമ്പേറ്റ് കാപ്പുങ്ങലിലെ ഇ. ഗോപിനാഥനെ (62) യെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പതിനൊന്നുകാരിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്കു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്. ബുധനാഴ്ച ഉച്ചയ്ക്കാണു കേസിനാസ്പദമായ സംഭവം.
വീട്ടിലെത്തിയ പെൺകുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് അമ്മ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് പരിയാരം പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Movies
വീണ്ടും കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്. ലക്ഷ്മിപ്രിയ, സുകുമാരന്‍, സുരേഷ്, പാലാരിവട്ടം എസ്എച്ച്ഒ എന്നിവര്‍ക്കെതിരെയാണ് പരാതി. വിഷയത്തില്‍ ശ്വേത മേനോന്റെ പങ്ക് അന്വേഷണിക്കണമെന്നും ആവശ്യമുണ്ട്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്‍സിബ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ലക്ഷ്മിപ്രിയ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന തന്റെ പരാതിയില്‍ പാലാരിവട്ടം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് അന്‍സിബയുടെ ഹര്‍ജി. ജൂലൈ ഒമ്പതിനകം വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ജൂണ്‍ 26ന് ലക്ഷ്മിപ്രിയ ഓണ്‍ലൈന്‍ മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ തന്നെ കുറിച്ച് വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് പാലാരിവട്ടം പോലീസില്‍ അന്‍സിബ പരാതി നല്‍കിയത്. പരാതിയില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി നേരത്തെ ജില്ലാ പോലീസ് മേധാവിക്കും അന്‍സിബ പരാതി നല്‍കിയിരുന്നു.
പരാതി നല്കിയ ശേഷം പാലാരിവട്ടം എസ്എച്ച്ഒയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, തനിക്കെതിരായ തെറ്റായ ഉള്ളടക്കം പ്രചരിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ എസ്എച്ച്ഒ തയ്യാറായില്ല എന്നാണ് അന്‍സിബയുടെ ആരോപണം.
അതേസമയം, ടിനി ടോമിനെതിരെ നല്കിയ പരാതിയില്‍ കോടതി നിര്ദേശത്തെം തുടര്‍ന്ന് കടവന്ത്ര പോലീസ് കേസ് എടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും വര്‍ഗീയ അധിക്ഷേപം നടത്തിയതിനുമാണ് കേസ്.
Kerala
കൊച്ചി: വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന അന്‍സിബ ഹസന്റെ പരാതിയില്‍ നടന് ടിനി ടോമിനെ കടവന്ത്ര പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ടിനി ടോമിനെതിരെ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഇതിനെ തുടര്‍ന്ന് കടവന്ത്ര പോലീസ് ഇന്നലെ ടിനി ടോമിനെതിരെ കേസ് എടുത്തിരുന്നു. എന്നാല്‍ നടനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ല എന്നാണ് സൂചന. അന്‍സിബയുടെയും 'അമ്മ' സംഘടന മുന്‍ പ്രസിഡന്റ് ശ്വേത മേനോന്റെയും നീന കുറുപ്പിന്റെയും മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. മൊഴികള്‍ പരിശോധിച്ച ശേഷം മാത്രമാകും അറസ്റ്റിലേക്ക് കടക്കുക.
അതേസമയം, ടിനി ടോമിനെതിരെ അന്‍സിബ നല്കിയ പരാതിയില്‍ കേസ് എടുക്കാനാവില്ലെന്ന പോലീസ് റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അന്‍സിബയ്ക്ക് എതിരായ ജിഹാദി പരാമര്‍ശം തമാശയ്ക്ക് വിളിച്ചത് എന്ന പോലീസ് റിപ്പോര്‍ട്ടും കോടതി തള്ളിയിരുന്നു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീന കുറുപ്പിന്റെ സാക്ഷിമൊഴികളിലും ഇക്കാര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ബിഎന്‍എസ് 173 (5) പ്രകാരമാണ് നടനെതിരെ കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്.
Movies
വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന അന്‍സിബ ഹസന്റെ പരാതിയില്‍ നടന് ടിനി ടോമിനെ കടവന്ത്ര പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ടിനി ടോമിനെതിരെ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഇതിനെ തുടര്‍ന്ന് കടവന്ത്ര പോലീസ് ഇന്നലെ ടിനി ടോമിനെതിരെ കേസ് എടുത്തിരുന്നു. എന്നാല്‍ നടനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ല എന്നാണ് സൂചന. അന്‍സിബയുടെയും 'അമ്മ' സംഘടന മുന്‍ പ്രസിഡന്റ് ശ്വേത മേനോന്റെയും നീന കുറുപ്പിന്റെയും മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. മൊഴികള്‍ പരിശോധിച്ച ശേഷം മാത്രമാകും അറസ്റ്റിലേക്ക് കടക്കുക.
അതേസമയം, ടിനി ടോമിനെതിരെ അന്‍സിബ നല്കിയ പരാതിയില്‍ കേസ് എടുക്കാനാവില്ലെന്ന പോലീസ് റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അന്‍സിബയ്ക്ക് എതിരായ ജിഹാദി പരാമര്‍ശം തമാശയ്ക്ക് വിളിച്ചത് എന്ന പോലീസ് റിപ്പോര്‍ട്ടും കോടതി തള്ളിയിരുന്നു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീന കുറുപ്പിന്റെ സാക്ഷിമൊഴികളിലും ഇക്കാര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ബിഎന്‍എസ് 173 (5) പ്രകാരമാണ് നടനെതിരെ കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്.
Kerala
കൊച്ചി: എറണാകുളം വൈപ്പിനില്‍ വീട്ടമ്മയ്ക്കെതിരെ നഗ്നതാ പ്രദര്‍ശനം നടത്തിയ അയല്‍വാസികള്‍ക്കെതിരെ കേസ്. ഞാറക്കല്‍ സ്വദേശി പോൾ, മകൻ ആന്റണി പോള്‍ എന്നിവര്‍ക്കെതിരെയാണ് വീട്ടമ്മയുടെ പരാതിയിൽ കേസെടുത്തത്.
ഞാറക്കല്‍ ജയ്ഹിന്ദ് മൈതാനത്തിന് സമീപമാണ് സംഭവം. ഇവര്‍ക്കെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് വീട്ടമ്മയെ അസഭ്യം പറയുകയും തുടര്‍ന്ന് നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തത്. പിന്നാലെ വീട്ടമ്മ ഞാറക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Kerala
ആലപ്പുഴ: കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശിയായ യുവാവിനെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പ്രതികളെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാറശാല രാധം ഹൗസിൽ വിഷ്ണു സത്യൻ (33), ചെറുതന ശാസ്താംമുറി വഴുവേലിൽ തറയിൽ അരുൺകുമാർ (അപ്പൂസ്–28), ഹരിപ്പാട് വെട്ടുവെനി കിഴക്കേടാമ്പള്ളി തേക്കതിൽ അഖിൽ റോയ് (28) എന്നിവരാണ് അറസ്റ്റിലായത്.
ഹരിപ്പാടുള്ള ആൾതാമസമില്ലാത്ത വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പോലീസ് പിടികൂടിയത്. കേസിൽ ഒരാളെക്കൂടി ഇനി പിടികൂടാനുണ്ട്.
തിങ്കളാഴ്ച രാത്രി പുളിക്കീഴ് ജംഗ്ഷന് കിഴക്കുവശത്ത് വച്ച് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ആർഎസ്എസ് പ്രവർത്തകൻ കാർത്തികപ്പള്ളി പുതുക്കുണ്ടം ആലുങ്കുന്നത്ത് വിഷ്ണു പ്രസന്നന് (30) നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ഫെബ്രുവരി 21-ന് പുളിക്കീഴ് ജംഗ്ഷനിൽ വെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ തുടർച്ചയായുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു.
അന്ന് വിഷ്ണു പ്രസന്നൻ നടത്തിയ ആക്രമണത്തിൽ ഇപ്പോൾ അറസ്റ്റിലായ വിഷ്ണു സത്യന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് കഴിഞ്ഞദിവസം രാത്രി എട്ടോടെ കാറിലെത്തിയ സംഘം വിഷ്ണു പ്രസന്നനെ തടഞ്ഞുനിർത്തി വെട്ടിയത്.
ആക്രമണത്തിൽ ഇയാളുടെ തലയുടെ പുറകിലും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ വിരലുകളുടെ ചലനശേഷി തിരികെ ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ പറഞ്ഞു. നിലവിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയിലാണ് ഇയാൾ.
ആക്രമണത്തിന് ഉപയോഗിച്ച വാളും കത്തിയും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പ്രതികൾ മാന്നാർ എണ്ണയ്ക്കാട് ആറ്റിലാണ് ഉപേക്ഷിച്ചിരിക്കുന്നത്. എന്നാൽ ആയുധങ്ങൾ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി, ഫയർഫോഴ്സിന്റെയും മുങ്ങൽ വിദഗ്ദ്ധരുടെയും സഹായത്തോടെ ആറ്റിൽ വിശദമായ തിരച്ചിൽ നടത്തി ആയുധങ്ങൾ കണ്ടെടുക്കാനാണ് പോലീസിന്റെ തീരുമാനം.
തൃക്കുന്നപ്പുഴ എസ്എച്ച്ഒ ലാൽ. സി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്ഐ മാരായ കെ. അജിത്,പി. ശ്രീകുമാർ, രഞ്ജിത്ത് എഎസ്ഐ എസ്. ഗോപകുമാർ.സീനിയർ സിപിഒ മാരായ സാജിദ്, അനീഷ് കുമാർ, സിദ്ദിഖ്, മണിക്കുട്ടൻ, ഗിരീഷ് ലാൽ, ഇയാസ്, സിപിഓ നജി എന്നിവരും ഉണ്ടായിരുന്നു.
Kerala
ബംഗളൂരു: പിഞ്ചു കുഞ്ഞുങ്ങളെ ശാരിരികമായി പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് ഡേ കെയർ ജീവനക്കാർക്കെതിരേ കേസെടുത്തു. ബംഗളൂരുവിലെ എച്ച്എഎൽ കാമ്പസിലുള്ള കേപ്ജെമിനി ഐടി കമ്പനിക്കുള്ളിലെ ഡേ കെയറിലെ ആയമാർക്കെതിരെയാണ് കേസെടുത്തത്.
രണ്ട് വയസ് മാത്രം പ്രായമുള്ള കുരുന്നുകളെപ്പോലും കരഞ്ഞാൽ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്റെ ഉള്ളിൽ ഇരുത്തുകയും വാഷ് റൂമിനുള്ളിൽ പൂട്ടിയിടുകയും ചെയ്തു. കുട്ടികൾ കരഞ്ഞപ്പോൾ ടോയ്ലറ്റിലെ ജെറ്റ് സ്പ്രേ വായിലേക്ക് വെള്ളം ചീറ്റിച്ചു. ക്രൂരതയുടെ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഐടി. കമ്പനിയിലെ ജീവനക്കാർ ജോലിസമയത്ത് തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏൽപ്പിക്കുന്ന ഡേ കെയറിലാണ് നടുക്കുന്ന സംഭവം. കുട്ടികൾ കരയുകയോ ബഹളംവെക്കുകയോ ചെയ്യുമ്പോഴാണ് ജീവനക്കാർ ഇത്തരത്തിൽ ക്രൂരത കാട്ടിയിരുന്നതെന്ന് പോലീസ് അറിയിച്ചു.
വനിതാ ജീവനക്കാരുടെ പേരിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ബാലവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Kerala
പേരൂര്‍ക്കട: വ്യാജ ഒപ്പിട്ട് നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. ചടയമംഗലം സ്വദേശിനി ഷീലയാണ് ഇതുസംബന്ധിച്ചു പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
കുറവന്‍കോണത്തെ ഒരു സ്വകാര്യ ബാങ്കില്‍ വ്യാജ ഒപ്പിട്ട് എന്‍ആര്‍ഐ അക്കൗണ്ടില്‍നിന്നാണ് പണം തട്ടിയതായി പരാതിയുള്ളത്. ശാഖയിലെ മാനേജരും ജീവനക്കാരും ചേര്‍ന്ന് ആറു ലക്ഷത്തില്‍പ്പരം രൂപ പറ്റിച്ചുവെന്നാണ് യുവതിയുടെ പരാതി.
2016ല്‍ എന്‍ആര്‍ഐ അക്കൗണ്ടിലുണ്ടായിരുന്ന നാലു ലക്ഷം രൂപ വ്യാജ ഒപ്പിട്ട് ഫിക്സഡ് ഡപ്പോസിറ്റിലേക്കു മാറ്റി. ആ രേഖ ഉപയോഗിച്ചു ലോണ്‍ എടുക്കുകയും ചെയ്തു. തുക ഷീലയുടെ എസ്ബി അക്കൗണ്ടിലേക്കു മാറ്റിയശേഷം മാനേജരുടെ നേതൃത്വത്തില്‍ പിന്‍വലിക്കുകയായിരുന്നു. 2025ലും ഷീല വിദേശത്തായിരുന്നപ്പോള്‍ അവരുടെ എസ്ബി അക്കൗണ്ടില്‍നിന്ന് വ്യാജ ഒപ്പിട്ട് രണ്ടു ലക്ഷത്തില്‍പരം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നുണ്ട്.
അങ്ങനെയാണ് മൊത്തം ആറുലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടത്. സൈബര്‍ സെൽ അന്വേഷണം നടക്കുന്നുണ്ട്. പേരൂര്‍ക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന് ഡ്രീം ഫാർമേഴ്സ് നിർമിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനു ഹൈദരാബാദിൽ പോകാൻ അനുമതി. 15 വരെയാണ് ഷൂട്ടിംഗ്. നേരത്തേ അനുവദിച്ചിരുന്ന സമയം ജൂണിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് സമയം നീട്ടിക്കിട്ടാനായി കോടതിയിൽ അപേക്ഷ നൽകിയത്.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ടാനിയ മറിയം ജോസിന്റെതാണ് ഉത്തരവ്. സുപ്രീകോടതി അനുവദിച്ച ജാമ്യവ്യവസ്ഥകൾ പ്രകാരമാണ് സിദ്ദിഖ് കോടതിയിൽ പാസ്പോർട്ട് നൽകിയത്. 2016 ജനുവരി 28 ന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
Kerala
തൃശൂർ: യുവതിയുടെ വീട്ടുമുറ്റത്തേയ്ക്ക് അതിക്രമിച്ച് കയറി പടക്കം എറിഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി തളിക്കുളം സ്വദേശി ഭഗീഷ് പൂരാടനും ബിജെപി പ്രവർത്തകനായ തമ്പാൻ കടവ് സ്വദേശി ശ്രീജിത്തും ആണ് അറസ്റ്റിലായത്.
തളിക്കുളം നമ്പിക്കടവ് ബീച്ച് സ്വദേശിയായ യുവതിയുടെ വീട്ടുമുറ്റത്തേക്ക് പടക്കമറിയുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവതിയെയും ഭർത്താവിനെയും പ്രതികൾ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
Kerala
കോഴിക്കോട്: നടക്കാവിൽ പോലീസ് പരിശോധനയ്ക്കിടെ രക്ഷപ്പെട്ട എംഡിഎംഎ കേസ് പ്രതികൾ അറസ്റ്റിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിലാണ് രഹസ്യ കേന്ദ്രത്തിൽ നിന്ന് നന്മണ്ട സ്വദേശിയായ അനന്തുവും പുതിയാപ്പ സ്വദേശിയായ കീർത്തനയും പിടിയിലായത്.
യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് പിടിയിലായ അനന്തു. ഇക്കഴിഞ്ഞ എട്ടാം തീയതി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇന്നോവ കാർ ഉപേക്ഷിച്ച് അനന്തുവും കീർത്തനയും രക്ഷപ്പെട്ടത്. പിന്നാലെ ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്നും ആറ് ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു.
കാറിടിച്ച് യുവതിയെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് അനന്തു. എംഡിഎംഎ വിൽപനയ്ക്കായി അനന്തുവിനെ സഹായിച്ചിരുന്നത് കീർത്തനയാണെന്നാണ് പോലീസിന്റെ കണ്ടത്തൽ. നഗരത്തിലെ ഹോട്ടലുകളിൽ മുറിയെടുത്ത് യുവാക്കളെ ഹോട്ടലിൽ എത്തിച്ചാണ് കീർത്തന എംഡിഎംഎ വിൽപ്പന നടത്തിയിരുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജിനടുത്തെ ഒളിത്താവളത്തിലായിരുന്നു ഇരുവരുടെയും താമസം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒളിത്താവളത്തിൽ നിന്നും രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. ഇരുവരുടെയും മൊഴി വിശദമായി രേഖപ്പെടുത്തി.
Kerala
തിരുവനന്തപുരം: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിച്ചതിനെ പിന്തുണച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. ഫേസ്ബുക്കിലാണ് അദ്ദേഹം വെള്ളപ്പള്ളിക്കെതിരേയുള്ള അന്വേഷണത്തെ പിന്തുണച്ചുകൊണ്ട് കുറിപ്പിട്ടിരിക്കുന്നത്. വിഎസ് നടത്തിയ നീതിക്കായുള്ള പോരാട്ടത്തിന്റെ വിജയമാണെന്നും അരുൺകുമാർ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഒടുവിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടിരിക്കുന്നു എന്ന വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞു. സാധാരണക്കാരായ പിന്നാക്ക വിഭാഗം സ്ത്രീകളുടെ കണ്ണീരൊപ്പാൻ, അവർക്കുവേണ്ടി അച്ഛൻ വർഷങ്ങൾക്കg മുൻപ് ആരംഭിച്ച വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടത്തിന്റെ വലിയൊരു വിജയമാണിത്. ഭരണകൂടങ്ങൾ മാറിയാലും നീതിയുടെ വഴി അത്രയെളുപ്പം അടഞ്ഞുപോകില്ലെന്ന് ഈ കുറ്റപത്രം അടിവരയിടുന്നു.
ഈ കേസുമായി ബന്ധപ്പെട്ടു കടന്നുപോയ വഴികൾ അത്ര ലളിതമായിരുന്നില്ല. ഒരുകാലത്ത് 'തുടർനടപടികൾ അവസാനിപ്പിച്ചു' എന്നു കാണിച്ചു പോലീസ് തന്നെ ഈ കേസ് റഫർ ചെയ്യാനും അട്ടിമറിക്കാനും നോക്കിയതാണ്. അച്ഛന്റെ പ്രായധിക്യവും ശാരീരിക അസ്വാസ്ഥ്യങ്ങളും മുതലെടുത്തു നിയമപോരാട്ടത്തെ തളർത്താൻ നോക്കിയപ്പോൾ, അച്ഛന്റെ നിർദേശപ്രകാരവും അദ്ദേഹത്തിന്റെ പ്രതിനിധിയായും കോടതികളിൽ നേരിട്ട് ഹാജരാകേണ്ടി വന്ന നാളുകൾ എനിക്ക് നന്നായി ഓർമ്മയുണ്ട്.
അന്നു ഞാനെടുത്ത ഒരു നിലപാടുണ്ട്. "ഈ കേസിൽ എനിക്കു വ്യക്തിപരമായ അജൻഡകളൊന്നുമില്ല. ലക്ഷക്കണക്കിനു വരുന്ന പാവപ്പെട്ട സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള അച്ഛന്റെ പോരാട്ടമാണിത്, അതിനൊപ്പമാണ് ഞാൻ നിൽക്കുന്നത്.' അന്ന് കോടതികളിൽ സ്വീകരിച്ച അതേ നിലപാടിൽ തന്നെയാണ് ഞാൻ ഇന്നും ഉറച്ചുനിൽക്കുന്നത്. ഇതു വ്യക്തികൾ തമ്മിലുള്ള തർക്കമല്ല, മറിച്ച് ചൂഷണങ്ങൾക്കെതിരെയുള്ള ആദർശത്തിന്റെ പോരാട്ടമാണ്.
രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് നിലപാടുകൾ മാറ്റുന്നതും അധികാര ഇടനാഴികളിൽ സ്വാധീനമുറപ്പിച്ചു കേസുകൾ അട്ടിമറിക്കാൻ നോക്കുന്നതുമൊക്കെ നാം കുറച്ചുകാലമായി കണ്ടുകൊണ്ടിരിക്കുന്നതാണ്. ഒരുകാലത്തു ഭരണകൂടങ്ങൾ തന്നെ ഇത്തരം അഴിമതികൾക്ക് പരോക്ഷമായി കുടപിടിച്ചപ്പോൾ, അതിനെതിരെ ഒറ്റയാൾ പോരാട്ടം നയിക്കാൻ വിഎസ് എന്ന വിപ്ലവകാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ പോരാട്ടങ്ങളുടെ ശരിയാണ് ഇപ്പോൾ കോടതി മുറികളിൽ തെളിയുന്നത്. ഈ കേസുകൾ കൃത്യമായ വഴിയിൽ മുന്നോട്ടു കൊണ്ടുപോകുമോയെന്നു തീർച്ചയില്ലാത്ത പുതിയ ഭരണസംവിധാനങ്ങളുടെ നയങ്ങളും മുൻപ് തന്നെ ഈ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഉയർത്തിയ വി.എം. സുധീരനെപ്പോലെയുള്ള മുതിർന്ന നേതാക്കളുടെ വാക്കുകളും ഇന്നു നമുക്കു മുന്നിലുണ്ട്.
അച്ഛൻ ബാക്കിവെച്ച ഈ നീതിപോരാട്ടങ്ങൾ അവസാന വിജയം കാണുന്നത് വരെ ഒരു മകൻ എന്ന നിലയിൽ ഞാൻ ഒപ്പമുണ്ടാകും. കള്ളങ്ങൾ എത്ര തന്നെ മൂടിവച്ചാലും അധികാരത്തിന്റെ ഏതു തണലുണ്ടായാലും നിയമത്തിന്റെ വഴിയിൽ സത്യം പുറത്തുവരികതന്നെ ചെയ്യും.
District News
തൊടുപുഴ: അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ 30ന് തൊടുപുഴ മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.എസ്. സീന പ്രസ്താവിക്കും. തങ്കമണി ഈട്ടിക്കവല പ്ലാഞ്ഞവേലില് അപ്പച്ചന് എന്നുവിളിക്കുന്ന മാത്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ ഞാറയ്ക്കല്‍ ബെന്നിയെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2004 ജനുവരി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
കട്ടപ്പന എസ്എച്ച്ഒ ആയിരുന്ന ബിജു കെ. സ്റ്റീഫന്‍, ജി. ഹരിദാസ്, കെ.എം. ബിജുമോന് എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോണി അലക്സ് ഹാജരായി. 2006 മുതല്‍ പ്രതി ഒളിവിലായിരുന്നു. കൃത്യത്തിനുശേഷം ജാമ്യത്തിലിറങ്ങി 2008 മുതല്‍ 2024 വരെയുള്ള കാലയളവില്‍ പ്രതി കണ്ണൂര്‍ ജില്ലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ സ്പെഷല്‍ സ്ക്വാഡാണ് കഴിഞ്ഞ വര്‍ഷം പ്രതിയെ പിടികൂടിയത്.
National
ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനക്കേസില്‍ ഒളിവില്‍ പോയ ശിശുരോഗ വിദഗ്ധന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേകൂടി എന്‍ഐഎ കുറ്റപത്രം സമർപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കു സമീപം നടന്ന വാഹന ബോംബ് സ്ഫോടനത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഒളിവില്‍ പോയ മൂന്നുപേര്‍ക്കെതിരെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചത്.
ജമ്മുകാഷ്മീരില്നിന്നുള്ള സമീര്‍ അഹമ്മദ് അഹാംഗര്‍, തുഫൈല്‍ അഹമ്മദ് ഭട്ട്, ഒളിവില്‍ പോയ മുസാഫര്‍ അഹമ്മദ് എന്നിവരാണ് എന്‍ഐഎ പ്രതിപട്ടികയിലുള്ളര്. പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ നിലവില്‍ കേസില്‍ 13 പേര്‍ക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
സ്ഫോടകവസ്തുക്കള്‍ നിറച്ച കാറിന്റെ ഡ്രൈവര്‍ ഡോ. ഉമര്‍ ഉന്‍ നബിയും ഇതില്‍ ഉള്‍പ്പെടുന്നു.
Kerala
കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു മുറിച്ചതും കുപ്പാടി ഡിപ്പോയില്‍ സൂക്ഷിച്ചതുമായ ഈട്ടിത്തടികള്‍ ലേലം ചെയ്യുന്നതിന് ബത്തേരി മുന്‍സിഫ് മജിട്രേറ്റ് കോടതി(ഒന്ന്) കഴിഞ്ഞ 16ന് വനം വകുപ്പിനു നല്കിയ അനുമതി ഹൈക്കോടതി താത്കാലികമായി തടഞ്ഞു.
മരംമുറിക്കേസിലെ പ്രതികളില്‍ ഒരാളായ വാഴവറ്റ റോജി അഗസ്റ്റിന്റെ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹര്‍ജിയില്‍ അന്തിമതീര്‍പ്പ് ആകുന്നതുവരെ ലേല നടപടികളുമായി മുന്നോട്ട് പോകരുതെന്നാണ് ജസ്റ്റീസ് എസ്. ഈശ്വരന്റെ ഉത്തരവ്.
സൗത്ത് വയനാട് ഡിഎഫ്ഒയുടെ ഹര്‍ജിയിലാണ് തടികള്‍ ലേലം ചെയ്യുന്നതിന് ബത്തേരി കോടതി അനുമതി നല്‍കിയത്. അനധികൃതമായി മുറിച്ചതില്‍ 800 കഷണം ഈട്ടിയാണ് ഡിപ്പോയില്‍. 112 മരങ്ങളുടേതാണ് ഇത്രയും കഷണങ്ങള്‍.
തടികളുടെ സംരക്ഷണച്ചുമതല ലഭിക്കുന്നതിന് മരംമുറിക്കേസ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ബത്തേരി കോടതി നേരത്തേ തള്ളിയിരുന്നു. മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു മുറിച്ചതില്‍ 231 ക്യുബിക് മീറ്റര്‍ ഈട്ടി 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്.
തടികള്‍ വെയിലും മഴയുമേറ്റ് നശിക്കുന്ന സാഹചര്യത്തിലാണ് ലേലം ചെയ്യുന്നതിന് അനുമതിക്ക് 2023 അവസാനത്തോടെ ഡിഎഫ്ഒ ഹര്‍ജി സമര്‍പ്പിച്ചത്.
Kerala
കൊല്ലം: പുകവലി ചോദ്യം ചെയ്തതിന് രോഗിയുടെ കൂട്ടിരിപ്പുകാരൻ നഴ്സിനോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. കൊല്ലം ജില്ലാ ആശുപത്രിയിലെ എംഎം വാർഡിലാണ് സംഭവം നടന്നത്.
ആശുപത്രി കെട്ടിടത്തിൽ നിന്ന് പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നഴ്സ് ഇത് ചോദ്യം ചെയ്യുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ നഴ്സിന്റെ മുഖത്തേക്ക് പുക ഊതി വിടുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.
ആശുപത്രിയ്ക്കുള്ളിൽ നിന്ന് പുറത്ത് വന്നാൽ കായികമായി കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആരോഗ്യ പ്രവർത്തകയുടെ പരാതിയിൽ ഈസ്റ്റ് പോലീസ് കേസെടുത്തു.
ആരോഗ്യ സംരക്ഷണ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നഴ്സിനെ അസഭ്യം പറഞ്ഞു, ആശുപത്രിയ്ക്ക് അകത്ത് പുകവലി നടത്തി എന്നിവയും ഇതിൽ ഉൾപ്പെടും.
Kerala
കോഴിക്കോട്: എ.എ. റഹീം എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് പേരാമ്പ്ര സ്വദേശി ആദം കുട്ടി എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.
കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഡിവൈഎഫ്ഐ തടയും എന്ന് റഹീമിന്റെ ഫോട്ടോ ഉള്‍പ്പെടുത്തി പ്രചരിപ്പിച്ചതിനാണ് കേസ്. കലാപാഹ്വാനത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പേരാമ്പ്ര വള്ളിക്കുന്ന് സ്വദേശിയാണ് ആദംകുട്ടി. ഈ മാസം 12നാണ് റഹീമിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചത്.
മുൻപും എ.എ. റഹീം എംപിക്കെതിരെ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. കാഫിര്‍ സ്ക്രീന്‍ഷോട്ട് നിര്‍മിക്കാന്‍ ആഹ്വാനം ചെയ്തത് റഹീമാണെന്ന് പ്രതി ജിതിന് ഭാസ്കര്‍ മൊഴി നല്‍കിയെന്നും വ്യാജ പ്രചരണമുണ്ടായി.
അഗസ്റ്റിന് ചെറുപുഴ, സാജന് അല്‍ഫോണ്‍സ് എന്നീ പ്രൊഫൈലുകളില്‍ നിന്നായിരുന്നു പോസ്റ്റ്. ഇതിലും റഹീം പരാതി നല്‍കിയിരുന്നു. ഓപ്പറേഷന് തൂഫാനെതിരെ എ.എ. റഹീം രംഗത്തു വന്നു എന്ന വ്യാജ പ്രചരണവും നടന്നിരുന്നു. ഇതില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ശ്രീകാന്ത് പള്ളിത്തോട്, റിയാസ് തത്തോത്ത് എന്നീ ഫേസ്ബുക്ക് അക്കൗണ്ട് ഉടമകള്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.
Kerala
കൊച്ചി: പരിപാടി നടത്തിപ്പിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ മെന്റലിസ്റ്റ് ആദി എന്ന ആദര്‍ശ്, സംവിധായകന് ജിസ് ജോയി എന്നിവര്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.
പരാതിക്കാരനുമായി വിഷയം ഒത്തുതീര്‍പ്പായതിനാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നും നാലും പ്രതികളായ ആദി, ജിസ് ജോയി, രണ്ടും മൂന്നും പ്രതികളായ മിഥുന്, വി. അരുണ്‍ പ്രസാദ് തുടങ്ങിയവര്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് സി.എസ്. ഡയസ് തള്ളിയത്.
താന്‍ ഒത്തുതീര്‍പ്പിന് തയാറായിട്ടില്ലെന്ന് പരാതിക്കാരനായ എറണാകുളം സ്വദേശി വി.ജെ. മാത്യു അറിയിച്ചത്പരിഗണിച്ചാണ് കോടതി നടപടി. ആദിയുടെ 'ഇന്‍സോമ്നിയ' എന്ന പരിപാടിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്കി 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്.
Movies
നടി ലക്ഷ്മി പ്രിയ, കാൻ ചാനൽ മീഡിയ ഉടമ സുകുമാർ, നടി ശ്വേതാ മേനോൻ എന്നിവർക്കെതിരെ പോലീസിൽ പരാതി നൽകി നടി അൻസിബ ഹസൻ.
സോഷ്യൽ മീഡിയയിലൂടെ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ചാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചിരിക്കുന്നത്.
തനിക്കെതിരെ അത്യന്തം അപകീർത്തികരവും അസത്യവുമായ കാര്യങ്ങൾ പറഞ്ഞ് സമൂഹമധ്യത്തിൽ മോശക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് പരാതിയിൽ നടി പറയുന്നു.
കാൻ ചാനൽ മീഡിയ എന്ന പേജിലൂടെ ലക്ഷ്മി പ്രിയ, സുകുമാർ എന്നയാളുടെ സഹായത്തോടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാണ് അൻസിബയുടെ പരാതി.
അൻസിബയുടെ പരാതിയുടെ പൂർണ രൂപം
‘‘തീയതി: 26/06/2026
പരാതിക്കാരി:
അൻസിബ ഹസൻ,
സ്വീകർത്താവ്: സ്റ്റേഷൻ ഹൗസ് ഓഫിസർ, പാലാരിവട്ടം പോലീസ് സ്റ്റേഷൻ, എറണാകുളം, കേരളം
വിഷയം: സോഷ്യൽ മീഡിയയിലൂടെ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനും അപകീർത്തിപ്പെടുത്തിയതിനും എതിരെ സമർപ്പിക്കുന്ന പരാതി,
ബഹുമാനപ്പെട്ട സർ/മാഡം,
ഞാൻ മുകളിൽ നൽകിയ വിലാസത്തിൽ താമസിക്കുന്ന അൻസിബ ഹസ്സൻ ആകുന്നു. ഞാൻ മലയാള ചലച്ചിത്ര രംഗത്ത് അഭിനേത്രിയായും 'അമ്മ' (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്) സംഘടനയിലെ ലൈഫ് മെമ്പറായും പ്രവർത്തിച്ചു വരികയാണ്.
ഇന്ന് (26/06/2026) 'കാൻ ചാനൽ മീഡിയ' (Can Channel Media) എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ലക്ഷ്മി പ്രിയ എന്ന സ്ത്രീ, സുകുമാർ എന്നയാളുടെ സഹായത്തോടും പ്രേരണയോടും കൂടി എന്നെക്കുറിച്ച് അത്യന്തം അപകീർത്തികരവും, സ്ത്രീത്വത്തെ അപമാനിക്കുന്നതും, അശ്ലീലവും അസത്യവുമായ കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഞാൻ പാലാരിവട്ടത്ത് ആയിരിക്കുമ്പോൾ എന്റെ ഒരു സുഹൃത്താണ് ഇത്തരമൊരു അശ്ലീലം കലർന്ന വീഡിയോ പ്രചരിക്കുന്ന വിവരം എന്നെ അറിയിക്കുന്നത്.
തുടർന്ന് ഞാൻ ഇൻസ്റ്റാഗ്രാമിൽ പരിശോധിച്ചപ്പോൾ, "അൻസിബയോടൊപ്പം ആ മുറിയിൽ ഉണ്ടായിരുന്നത് ആര്..? സഹോദരനോ കാമുകനോ..? അൻസിബ മദ്യപാനി, ബില്ല് കൊടുത്തത് ഞാൻ. വെല്ലവിളിക്കുന്നു അൻസിബ കേസ് കൊടുക്കട്ടെ, ഗുരുതര ആരോപണങ്ങളുമായി ലക്ഷ്മിപ്രിയ...എന്ന അടിക്കുറിപ്പോടുകൂടി അത്യന്തം മ്ലേച്ഛമായ പ്രസ്തുത വിഡിയോ പ്രചരിപ്പിക്കുന്നതായി കാണുന്നു. പ്രസ്തുത വിഡിയോയിൽ ലക്ഷ്മി പ്രിയ എന്നെക്കുറിച്ച് താഴെ പറയുന്ന വിധം തികച്ചും അസത്യമായ കാര്യങ്ങൾ പറയുന്നതായി:
‘‘അൻസിബ ഹസ്സന് ഞാൻ മദ്യം വാങ്ങി കൊടുത്തിട്ടുണ്ട്. രാത്രി രണ്ടുമണി വരെ ഞങ്ങള്‍ വർത്താനം പറഞ്ഞ് അവിടെ ഇരിക്കുകയും ചെയ്തു. ഞാനും അൻസിബയും കൂടെ വർത്താനം പറഞ്ഞിരുന്നു. അത് കഴിഞ്ഞ് മൂന്ന് മണിയായപ്പോ ഞാൻ എന്റെ റൂമിൽ പോയി കുളിച്ച് ഫ്രഷ് ആയി, എന്റെ പെട്ടി ഒക്കെ എടുത്ത് പോകുമ്പോ, താഴെ ഞാൻ വണ്ടിയിൽ കയറാൻ നേരത്ത് ഒരാളിനെ ഞാൻ കണ്ടു. ബെല്ലടിക്കുന്നു, അൻസിബയെ വിളിക്കുന്നു, അൻസിബ ഫോണെടുക്കുന്നില്ല. ബെല്ലടിച്ചിട്ടൊന്നും തുറക്കുന്നില്ല. നാല് മണിക്കൂർ റൂമിൽ ആള് വന്നിരിക്കുന്നതാണ്. തുറന്നിട്ടില്ല. അപ്പൊ ജനിച്ചുവന്ന കുഞ്ഞിന്റെ നിഷ്കളങ്കതയോടെ, അൻസിബ മാഡം വന്നിട്ട് വാതില്‍ തുറന്നു.
ഇങ്ങനെ നോക്കുമ്പോഴത്തേന് ഈ പുള്ളി കട്ടിലിൽ ഇരിക്കുവാ. ഈ മനുഷ്യൻ. കട്ടിലിൽ ഇരിക്കുന്നു. എഴുന്നേറ്റ് ഇരിക്കുന്നു. അപ്പൊ ഞാൻ ഇപ്പൊ ഇതാരാണ് എന്ന് ചോദിച്ചു. അയ്യോ ഇതെന്റെ ബ്രദർ ആണെന്ന് പറഞ്ഞു. ആങ്ങള എങ്ങനെയാണ് മുഖം മറച്ച് ഒരു പെങ്ങളുടെ റൂമിൽ വരുന്നത്? മാത്രമല്ല ഇത്രയും വലിയൊരു പെങ്ങളുടെ കൂടെ ആങ്ങള താമസിക്കില്ലല്ലോ. ബ്രദറിൻറെ ആധാർ കാർഡ് തരാൻ പറഞ്ഞു. ആധാർ കാർഡ് ചോദിച്ചപ്പോ പറഞ്ഞു, അവര്‍ സെവൻസ്റ്റാർ ഹോട്ടലിൽ താമസിക്കുന്ന ആൾക്കാരാണ്. ആധാർ കാർഡൊന്നും തരാനായിട്ട് പറ്റത്തില്ല. മിഥിലാജ് എന്ന് പറയുന്ന വ്യക്തിയാണ്. അതും ഈ മിഥിലാജ് ആണ്. ഈ സ്റ്റേഷനിൽ വന്ന അതേ മിഥിലാജ് എന്ന് പറയുന്ന, ഞാൻ പറഞ്ഞുതരാം. മുൻപ് കോമഡി ഉത്സവം എന്ന് പറയുന്ന ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. അതിൻറെ പ്രൊഡ്യൂസർ ആയിരുന്ന പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്ന, താടിയും മുടിയും ഒക്കെയുള്ള, മിഥിലാജ് എന്ന് പറയുന്ന വ്യക്തിയാണ്. ഇങ്ങനെ ഒരു കാര്യം നടന്നിട്ടില്ല എന്ന് അൻസിബ തെളിയിക്കണം. മിഥിലാജ്, അൻസിബയുടെ റൂമിൽ വന്നിട്ടില്ല എന്ന് അൻസിബ തെളിയിക്കണം.’’
പ്രസ്തുത വീഡിയോയിൽ മേല്പറഞ്ഞ കളവായ കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുന്ന ലക്ഷ്മിപ്രിയ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ആളും, 'അമ്മ' സംഘടനയിലെ മുൻ വൈസ് പ്രസിഡന്റും ആണ്. കഴിഞ്ഞ 2026 ജൂൺ മാസം 21 ന് എറണാകുളത്ത് വച്ചുനടന്ന 'അമ്മ'യുടെ ജനറൽ ബോഡി മീറ്റിങിൽ ലക്ഷ്മി പ്രിയ അടക്കമുള്ള ഭാരവാഹികൾ എല്ലാവരും രാജി വച്ച് പുറത്തുപോകേണ്ട സാഹചര്യം ഉണ്ടായിട്ടുള്ളതാണ്. പ്രസ്തുത ജനറൽ ബോഡിക്ക് മുൻപ് എന്നെ സംഘടനയിൽ നിന്ന് പുറത്താക്കാൻ അന്നത്തെ എക്സിക്യൂറ്റീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും, ഒടുവിൽ ജനറൽ ബോഡിയിൽ ആ കമ്മിറ്റിക്ക് ഒന്നടങ്കം രാജിവയ്ക്കേണ്ടി വന്നിട്ടുള്ളതാണ്.
ഇതിലുള്ള വ്യക്തിവൈരാഗ്യം മൂലം ലക്ഷ്മി പ്രിയയും, 'അമ്മ' മുൻ പ്രസിഡന്റായിരുന്ന ശ്വേതാ മേനോനും ചേർന്ന് ഗൂഢാലോചന നടത്തി എന്നെ വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അധിക്ഷേപിക്കാനുമായി ഇപ്രകാരം വ്യാജമായ കാര്യങ്ങൾ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുന്നതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മാത്രമല്ല, ഇപ്രകാരം രാജിവച്ച് പോയതിന് ശേഷം ശ്വേതാ മേനോൻ തിരുവനന്തപുരത്തുള്ള ഒരു സോഷ്യൽ മീഡിയ പി.ആർ. ഏജൻസിയുമായി ചേർന്ന് ഇത്തരം വ്യാജ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി നിയമവിരുദ്ധമായ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കേൾക്കുന്നുണ്ട്. ആയതിനാലും ആ വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്.
മേൽപ്പറഞ്ഞ വിഡിയോയിലെ പരാമർശങ്ങൾ തികച്ചും അശ്ലീലവും, ഒരു സ്ത്രീ എന്ന നിലയിൽ എന്റെ അന്തസ്സിനെയും മര്യാദയെയും തകർക്കുന്നതും, പൊതുസമൂഹ മധ്യത്തിൽ എന്നെ അപകീർത്തിപ്പെടുത്തുന്നതുമാണ്.
ആയതിനാൽ, എനിക്കെതിരെ ഇത്തരത്തിൽ വ്യാജവും അശ്ലീലവുമായ പ്രചാരണം നടത്തി സ്ത്രീത്വത്തെ അപമാനിച്ച ലക്ഷ്മി പ്രിയ, അതിന് ഒത്താശ ചെയ്ത കാൻ ചാനൽ മീഡിയയുടെ ഉടമ സുകുമാർ, ഇതിന് പിന്നിൽ ഗൂഢാലോചന നടത്തിയ ശ്വേതാ മേനോൻ എന്നിവർക്കെതിരെയും, ഇതിനായി പ്രവർത്തിച്ച പി.ആർ ഏജൻസികൾക്കെതിരെയും ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ക്രൈം രജിസ്റ്റർ ചെയ്ത് അടിയന്തിര അന്വേഷണം നടത്തി നിയമപരമായ കർശന നടപടികൾ സ്വീകരിക്കണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ,
Kerala
ഹരിപ്പാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വെച്ചിരിക്കുന്ന സ്വർണം എടുക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തി മധ്യവയസ്കന്റെ കണ്ണിൽ മുളകുപൊടി വിതറി ഇരുപത്തിയെട്ട് ലക്ഷം രൂപയും സ്വർണ്ണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മീനച്ചിൽ കിടങ്ങൂർ തട്ടേമാട്ടേൽ വീട്ടിൽ ശ്രീജിത്ത് ബെന്നി (27), കഞ്ഞിക്കുഴി എസ്എൽ പുരം തിരുവാതിര വീട്ടിൽ അരവിന്ദ് (27), കോട്ടയം കടപ്പൂർ വട്ടുകുളം എർത്തയിൽ വീട്ടിൽ അനീഷ് ജെയിംസ് (22) എന്നിവരാണ് അറസ്റ്റിലായത്.
തൃക്കുന്നപ്പുഴ പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്നും 28,23,800 രൂപയും 22 ഗ്രാം സ്വർണ്ണവും കണ്ടെടുത്തു.
ഇന്ന് ഉച്ചയ്ക്ക് ഒന്നോടെ ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. സ്വർണ ഉരുപ്പടികൾ എടുക്കാനുണ്ടെന്ന് പറഞ്ഞ് ഇപ്പോൾ വണ്ടാനത്ത് താമസിക്കുന്ന വടുതല നദ്വത്ത് നഗർ തെക്കേ ചേലപ്പള്ളിൽ നസറുൽ ഇസ്ലാമിനെ (നാസർ 52) ഒന്നാം പ്രതി ശ്രീജിത്ത് കാർത്തികപ്പള്ളിയിലുള്ള ഒരു ഫൈനാൻസിന്റെ ചീട്ട് അയച്ചുനൽകി വിശ്വസിപ്പിച്ചു. ആലപ്പുഴയിൽനിന്നും സ്കൂട്ടറിൽ തോട്ടപ്പള്ളിയിലെത്തിയ നാസറിനൊപ്പം വാഹനത്തിന് പിന്നിൽ കയറിയ ശ്രീജിത്ത് ആറാട്ടുപുഴ ഭാഗത്തേക്ക് പോകാൻ ആവശ്യപ്പെട്ടു.
ബസ് സ്റ്റാൻഡ് ഭാഗത്തെത്തിയപ്പോൾ അച്ഛനെ വിളിക്കാനാണെന്ന് പറഞ്ഞ് വാഹനം നിർത്തിച്ചശേഷം നാസറിന്റെ കണ്ണിൽ മുളകുപൊടി വിതറി സ്കൂട്ടറിന്റെ മുന്നിലിരുന്ന ബാഗുമെടുത്ത് ഓടുകയായിരുന്നു. തുടർന്ന് ഇടറോഡിൽ സ്കൂട്ടറുമായി കാത്തുനിന്ന അനീഷിനും അരവിന്ദിനുമൊപ്പം ശ്രീജിത്ത് തൃക്കുന്നപ്പുഴ ഭാഗത്തേക്ക് കടന്നുകളഞ്ഞു.
ഒരു സ്കൂട്ടറിൽ മൂന്നുപേർ പണം കവർന്നുവരുന്ന വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കുന്നപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ച പോലീസ് മതുക്കൽ ജങ്കാറിന് സമീപത്തുവച്ച് ഏറെ പണിപ്പെട്ടാണ് ഇവരെ കീഴടക്കിയത്.
Kerala
കോഴിക്കോട്: ചേവായൂരില്നിന്നു പതിനാറുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. കണ്ണൂരിലെ രഹസ്യകേന്ദ്രത്തില്‍ തടവിലാക്കിയ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം പോലീസ് രക്ഷപ്പെടുത്തിയിരുന്നു. ലൈംഗികമായി ഉപദ്രവിച്ചതായുള്ള കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സുഹൈല്‍, വസീം, ആത്മജു എന്നിവര്‍ക്കെതിരേ പോലീസ് കേസടുത്തു.
രണ്ടു സംഘങ്ങൾ
ഇവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോടതി തള്ളി. മൊത്തം ഏഴുപേരാണ് കേസിലെ പ്രതികള്‍. ഇവരെ ഉടന്‍ തന്നെ പിടികൂടുമെന്നു ചേവായൂര്‍ എസ്എച്ചഒ പറഞ്ഞു. സുഹൈല്‍ കണ്ണൂര്‍ സ്വദേശിയും മറ്റു രണ്ടുപേര്‍ കോഴിക്കോട് സ്വദേശികളുമാണ്. കോഴിക്കോട് സ്വദേശികളാണ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങിയിരിക്കുന്നത്. രണ്ടു സംഘങ്ങളാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ഈ സംഘങ്ങള്‍ക്കു പരസ്പരം ബന്ധമില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 15നു രാത്രി 10.30ന് കാറില്‍ എത്തിയ രണ്ടു പേര് വീടിനു മുന്നില്‍ വച്ചു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതായി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു ചേവായൂര്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു.
ഞെട്ടിക്കുന്ന സംഭവങ്ങൾ
ഇന്‍സ്റ്റഗ്രാം മുഖേന പരിചയപ്പെട്ട ഒരു യുവാവാണ് സുഹൃത്തിന്റെ സഹായത്തോടെ രാത്രിയില്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബന്ധുവിനു ലഭിച്ച ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ സംഘം നെടുമ്പാശേരിയില്‍ എത്തിച്ചതായി വിവരം ലഭിച്ചു. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു പോക്സോ ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടിയെ തിരികെ നാട്ടിലേക്കു പോകാന്‍ അനുവദിച്ചു.
മറ്റൊരു സംഘം
പെണ്‍കുട്ടി തിരിച്ചു വരുന്നതിനിടെ കണ്ണൂര്‍ സ്വദേശികളായ മറ്റൊരു സംഘത്തിന്റെ കെണിയില്‍ വീണു. വീട്ടില്‍ എത്തിക്കാമെന്നു പറഞ്ഞ് ഇവര്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തിലാക്കുകയായിരുന്നു. രണ്ടു സംഘങ്ങളും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. പെണ്‍കുട്ടി നാട്ടിലേക്കു തിരിച്ച വിവരമറിഞ്ഞു പോലീസ് തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
36 ദിവസത്തിനു ശേഷം കണ്ണൂരിലെ കൊളവല്ലൂര്‍ രഹസ്യകേന്ദ്രത്തില്‍നിന്നാണ് പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ പോലീസ് കോഴിക്കോട് സിഡബ്ല്യുസിക്കു മുന്നില്‍ ഹാജരാക്കി. ഇവരെ കെയര്‍ഹോമിലേക്കു മാറ്റി.
മറ്റൊരു യുവതിയും
രഹസ്യകേന്ദ്രത്തില്‍ മറ്റൊരു യുവതികൂടി ഉണ്ടായിരുന്നതായും അര്‍ധരാത്രിയിലും മറ്റും യുവതിയുവാക്കള്‍ ഇവിടെ വന്നു വന്നുപോകുന്നതായും നാട്ടുകാര്‍ പറഞ്ഞു. കണ്ണൂര്‍ കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ചെറ്റക്കണ്ടിയിലാണ് കുട്ടിയെ തടവിലാക്കിയിരുന്നത്. കൊളവല്ലൂര്‍ സ്വദേശി പറമ്പത്ത് അജിതന് എന്ന വ്യക്തി രണ്ടു മാസം മുന്‍പ് വാടകയ്ക്കു കൊടുത്ത വീട്ടിലാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടുവന്നു താമസിപ്പിച്ചത്.
കഴിഞ്ഞ ദിവസം കാറില്‍ എത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു വച്ചു ചോദ്യം ചെയ്തിരുന്നു. പിന്നാലെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു മയക്കുമരുന്നു തൂക്കുന്ന ത്രാസ് കണ്ടെടുത്തിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
Kerala
നെടുങ്കണ്ടം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നെടുങ്കണ്ടം പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് കേസുകളിലായി മൂന്നു യുവാക്കൾ പിടിയിൽ. 22,000 രൂപ വിലയുള്ള കീമോതെറാപ്പിക്കു ശേഷം നൽകാറുള്ള Tapentadol Tablet 100mg യുടെ പാക്കറ്റുകളും കഞ്ചാവും ഇവരിൽനിന്നു കണ്ടെടുത്തു. പ്രതികളെല്ലാം 22 വയസ് പ്രായമുള്ളവരാണ്. നെടുങ്കണ്ടം പുതകിൽ പ്രാഞ്ചി (ഫ്രാൻസിസ്), ചിറക്കുന്നേൽ അൻസിൽ, മഞ്ഞപ്പാറ മന്നിക്കൽ ജസ്മിൻ എന്നിവരാണ് പിടിയിലായത്.
ജെസ്മിനെ സമീപത്തുനിന്നു കഞ്ചാവ് ബീഡി വലിച്ചതിനാണ് പിടികൂടിയത്. ഇയാളും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം. വേദനസംഹാരി ഗുളികകൾ രാസലായനിയിൽ ലയിപ്പിച്ച ശേഷം ശരീരത്തിലേക്കു കുത്തിവച്ചാണ് ലഹരി കണ്ടെത്തുന്നത്. ഇതിനായി ഇൻസുലിൻ ഇൻജക്ഷൻ സിറിഞ്ചുകളാണ് ഉപയോഗിച്ചിരുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ പപ്പായത്തണ്ട് ഘടിപ്പിച്ച് കഞ്ചാവ് കത്തിച്ചു വലിക്കുകയാണ് ഇവരുടെ രീതി. ഇവ രണ്ടും ഒരേ സമയം ചെയ്താൽ രണ്ടു ദിവസം വരെ ലഹരി നിൽക്കുമെന്ന് യുവാക്കൾ.
സംശയ സാഹചര്യത്തിൽ
നെടുങ്കണ്ടം എസ് ഐ ലിജോ പി. മണിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. നെടുങ്കണ്ടം ഉമ്മാക്കട ഭാഗത്ത് റോഡരികിൽ നിൽക്കുന്ന യുവാക്കളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെത്തുടർന്ന് പോലീസ് പരിശോധിക്കുകയായിരുന്നു.
ഇവരുടെ പക്കലുണ്ടായിരുന്ന കവറിൽനിന്നു ടാബ്ലറ്റുകളും സിറിഞ്ചുകളും അടങ്ങിയ പായ്ക്കറ്റുകളും കപ്പള തണ്ട് ഘടിപ്പിച്ച കുപ്പികളും കണ്ടെടുത്തു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ്
മെഡിക്കൽ സ്റ്റോറുകൾ കൂട്ട്
കവറിൽനിന്നു കണ്ടെടുത്ത സിഗരറ്റ് , ബീഡി എന്നിവയിൽ കഞ്ചാവ് നിറച്ചിട്ടുള്ളതായും കണ്ടെത്തി. പ്ലാസ്റ്റിക് കുപ്പിയിൽ കപ്പള തണ്ട് ഘടിപ്പിച്ചു കഞ്ചാവ് കത്തിച്ചു വലിക്കുന്നതായും യുവാക്കൾ പറഞ്ഞു. വേദനസംഹാരി കുത്തിവച്ച ശേഷം ഇങ്ങനെ കഞ്ചാവ് വലിച്ചാൽ രണ്ടു ദിവസത്തോളം ലഹരി നിലനിൽക്കുമത്രേ. കാൻസർ ബാധിതർക്കു കീമോതെറാപ്പിക്കു ശേഷം നൽകുന്ന വേദനസംഹാരി ഗുളികകളാണ് ഇങ്ങനെ ഉപയോഗിച്ചിരുന്നത്.
കട്ടപ്പനയിലെ ഒരു മെഡിക്കൽ സ്റ്റോറിൽനിന്നുമാണ് ഇവർ ഈ ഗുളിക വാങ്ങിയത്. ദിവാകർ എന്നയാളാണ് 22,000 രൂപ നൽകി ഈ ഗുളിക വാങ്ങാൻ ഇവരെ പറഞ്ഞയച്ചതെന്നും പോലീസിനോടു സമ്മതിച്ചു. ദിവാകറിനായുള്ള അന്വേഷണവും പോലീസ് ആരംഭിച്ചു. സംഘത്തിൽ കൂടുതൽ യുവാക്കൾ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു.
ഇവർക്കായുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ മറ്റൊരു പരിശോധനയിൽ കഞ്ചാവ് കൈവശം വച്ച് ഉപയോഗിച്ചതിനു മറ്റൊരു യുവാവിനെയും ഇതേ പ്രദേശത്തുനിന്നു പിടികൂടി. മഞ്ഞപ്പാറ മന്നിക്കൽ ജസ്മിൻ (25) നെയാണ് പിടികൂടിയത്.
Kerala
തിരുവനന്തപുരം; സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കന്റോൺമെന്റ് പോലീസ് സ്റ്റേഷൻ സിഐയുടെ പരാതിയിൽ 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. പ്രതിഷേധക്കാർ ബ്ലേഡ് ഉപയോഗിച്ച് വനിതാ സിവിൽ പോലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ ശരീരത്തിൽ മുറിവേൽപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു.
അതേസമയം, സെക്രട്ടേറിയറ്റിലേക്കുള്ള മാര്‍ച്ചില്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ഡിജിപിക്ക് പരാതി നല്കി. തങ്ങള്‍ ബ്ലേഡ് ഉള്‍പ്പെടെയുള്ളവ കൈവശം വെച്ചെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് പരാതിയില്‍ പറയുന്നത്. ആരോപണം വസ്തുതാപരമാണോ എന്നന്വേഷിക്കണം. സമരത്തിന് നേരെയുണ്ടായ പോലീസ് അതിക്രമവും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വിദേശ പൗരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും. നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ അപ്പീലാണ് ഇന്ന് പരിഗണിക്കുന്നത്.
ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. കേസ് നടന്ന കാലയളവിൽ അദ്ദേഹം അഭിഭാഷകനായിരുന്നു.
ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതലിൽ തിരിമറി കേസിൽ മൂന്ന് വർഷം വർഷം തടവിനും പതിനായിരം രൂപ പിഴയുമാണ് നെടുമങ്ങാട് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി രാജു നേരത്തെ സെഷൻസ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും എത്തിയെങ്കിലും ഫലം കണ്ടില്ല.
മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രാതിനിധ്യ നിയമ പ്രകാരം ആന്റണി രാജുവിന് ഇത്തവണ മത്സരിക്കാനായില്ല.
Kerala
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം പോയ സംഭവത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിൽ. പൊന്നാനി അഴിക്കല്‍ പാലക്കല്‍ യൂനസ് (37), പുതിയപുര യില്‍ ഉസ്മാന് (62), ഏഴുകുടിക്കല്‍ യാസിര്‍ (49) എന്നിവരാണ്
അറസ്റ്റിലായത്.
പൊന്നാനി സിഐ കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി ടോള്‍ ജീവനക്കാര ന് ഹുസൈന് നേരത്തെ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് മോഷണം നടത്താന്‍ സഹായിച്ച മൂന്നു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് അസി. എന്‍ജിനീയര്‍ പോലീസിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ എക്സാലോജിക് കന്പനിയുമായി ബന്ധപ്പെട്ട സാന്പത്തിക തട്ടിപ്പ് പരിശോധിക്കാൻ എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികളുടെ ജാമ്യ അപേക്ഷ തള്ളി.
പ്രതികളായ ജീവൻ, നന്ദു, ഷൈജു എന്നിവരുടെ ജാമ്യ അപേക്ഷയാണ് തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളിയത്. ഇവർക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിലെ പൊതു സമാധാനം തകർക്കുമെന്നു കോടതി ഉത്തരവിൽ പറയുന്നു.
പ്രതികൾ രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് സമൂഹത്തിന്റെ ധാർമികതയ്ക്ക് എതിരായ പ്രവൃത്തികൾ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.
Kerala
കൊച്ചി: എറണാകുളം ഞാറക്കലില്‍ എസ്ഐ 16 വയസുകാരന്റെ മുഖത്തടിച്ചതായി പരാതി. ഞാറക്കല്‍ എസ്ഐ അരുണിനെതിരെയാണ് പരാതി. ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും റൂറല്‍ എസ്പിക്കുമാണ് പരാതി നല്‍കിയത്.
ചൊവ്വാഴ്ച അമ്മൂമ്മയ്ക്കൊപ്പം സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. കുട്ടിയെ നിലവില്‍ ഞാറക്കല്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരു മാല മോഷണക്കേസ് ആരോപിച്ച് കുട്ടിയുടെ 60 വയസ് പ്രായമായ അമ്മൂമ്മയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അമ്മൂമ്മയ്ക്കൊപ്പമാണ് കുട്ടി സ്റ്റേഷനില്‍ എത്തിയത്. ചോദ്യം ചെയ്യവേ അമ്മൂമ്മയ്ക്ക് കേള്‍വിക്കുറവുണ്ടെന്ന് കുട്ടി പോലീസിനോട് പറയുകയായിരുന്നു. ഇതോടെയാണ് എസ്ഐ അടിച്ചത്.
കുട്ടിയെ കള്ളക്കേസില്‍ കുടുക്കുമെന്നും പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്. ചോദിക്കാനെത്തിയ ബന്ധുക്കളോട് ദേഷ്യപ്പെടുകയും കുട്ടിയെ അടിച്ചിട്ടില്ലെന്നുമാണ് എസ്ഐ പറഞ്ഞത്. ഒരു വീട്ടമ്മ ഞാറക്കല്‍ പോലീസില്‍ മാല നഷ്ടപ്പെട്ടതായി പരാതി നല്‍കിയിരുന്നു.
അമ്മൂമ്മ മിനി എസ്ബിഐ ബാങ്കിലേക്ക് പോയി വരുന്ന വഴി റോഡില്‍ നിന്നും എന്തോ എടുക്കുന്നതായി കണ്ടുവെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മിനിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ അമ്മൂമ്മ മാനനഷ്ടക്കേസും നല്‍കിയിട്ടുണ്ട്.
District News
കൊയിലാണ്ടി: ഭാര്യയെ വെട്ടിക്കൊന്ന കേസിൽ റിമാന്‍ഡില്‍ കഴിയുന്ന പ്രതി കുട്ടികൃഷ്ണനെ കസ്റ്റഡിയിൽ ലഭിക്കാനായി പോലീസ് ഇന്ന് കോടതിയിൽ ഹരജി നൽകും .
കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്.തെളിവെടുപ്പും നടത്തും. പാറക്കൽ താഴെ സുധ(58) യെയാണ് ഭർത്താവ് കുട്ടികൃഷ്ണൻ കൊല ചെയ്തത് .വീടിനോട് ചേർ ന്ന ഷെഡിലായിരുന്നു മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത് കൊലയ്ക്ക് ശേഷംമുങ്ങിനടന്ന പ്രതി കുട്ടികൃഷ്ണനെ രാത്രിയോടെ കൊയിലാണ്ടിയിലെ വിദേശമദ്യ ഷോപ്പിനു സമീപം പോലീസ് പിടികൂടിയത് .
പരസ്പര വിരുദ്ധമായാണ് കുട്ടികൃഷ്ണൻ പോലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫ്, വടകര ഡിവൈഎസ്പി കെ.സനിൽകുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ. സുനിൽ കുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ്കേസന്വേഷണം നടക്കുന്നത്.
Kerala
ആലപ്പുഴ: 10 വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 50 വയസുകാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി ബിനു ജേക്കബ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.
ഒരുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുഡ്, ബാഡ് ടച്ചുകളെക്കുറിച്ച് അമ്മ കുട്ടിയോട് പറഞ്ഞുകൊടുക്കുന്നതിനിടെ ആണ് പ്രതി ബാഡ് ടച്ച് ചെയ്തിട്ടുണ്ടെന്ന് കുട്ടി വെളിപ്പെടുത്തിയത്.
ഗൗരവമായ അതിക്രമം ഉണ്ടായെന്ന് മനസിലാക്കിയതോടെ രക്ഷിതാക്കൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.