National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള പ്രസ്താവനയിലെ നിലപാടിനെ ചൊല്ലി ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത. യുഎഇക്കും സൗദിക്കും ഇറാനും ഇടയിലാണ് പ്രധാന തർക്കം.
യുഎഇയുമായും ഇറാനുമായും ഇന്ത്യ പ്രത്യേക ചർച്ചകൾ നടത്തി. രണ്ടുപേർക്കും സ്വീകാര്യമായ വാചകങ്ങൾ ഉൾക്കൊള്ളിക്കാനാണ് നീക്കം. നാളെ ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. അതേസമയം, ബ്രസീൽ പ്രസിഡന്റ് ഉച്ചകോടിക്ക് എത്തില്ല. ഇന്ത്യ - ചൈന ചർച്ച ശനിയാഴ്ച നടക്കും.
വെള്ളിയാഴ്ചയോടെ ലോകനേതാക്കൾ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് എത്തും. 12നും 13നുമാണ് ബ്രിക്സ് ഉച്ചകോടി. റഷ്യ, ചൈന പ്രസിഡന്റുമാർ അടക്കം ഇരുന്നൂറോളം ലോക നേതാക്കൾ ഡൽഹിയിൽ എത്തും.
National
ലക്നൗ: ഉത്തർപ്രദേശിൽ പൊതുമേഖലയിൽ സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർക്ക് പുനർനിയമനം നൽകുന്നതിലൂടെ 70 വയസുവരെ ജോലിയിൽ തുടരാനാകുമെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പാഠക്. സംസ്ഥാനത്തെ പൊതു ആരോഗ്യരംഗത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ 65 വയസുവരെയാണ് ഡോക്ടർമാരുടെ സേവന കാലയളവ്. ആരോഗ്യമേഖലയുടെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഡോക്ടർമാരുടെ പുനർനിയമനത്തിനു നടപടികൾ തുടങ്ങിയതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.
National
മധുര: തമിഴ്നാട്ടിലെ മധുര ആനയൂരിൽ പരിക്കേറ്റ നിലയിൽ പ്ലസ് വൺ വിദ്യാർഥിയായ തമിഴ്സെൽവന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മധുര ആരപാളയം സ്കൂളിലെ വിദ്യാർഥിയായ തമിഴ്സെൽവനു മറ്റൊരു സമുദായത്തിൽപ്പെട്ട പെൺകുട്ടിയുമായി സൗഹൃദമുണ്ടായിരുന്നു. ഇതിന്റെ പേരിൽ പെൺകുട്ടിയുടെ ബന്ധുക്കൾ വിദ്യാർഥിയെ ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെ പരിക്കേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി. ദുരഭിമാനക്കൊലപാതകമാണെന്ന ആരോപണം ബന്ധുക്കൾ ഉന്നയിക്കുകയും ചെയ്തു.
ഞായറാഴ്ചയാണ് തമിഴ്സെൽവനെ കാണാതായത്. ക്രിക്കറ്റ് കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോവുകയായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. ഇതോടെ അമ്മ യോഗലക്ഷ്മി പൊലിസിനെ സമീപിക്കുകയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ചയാണ് വിദ്യാർഥിയുടെ മൃതദേഹം ആനയൂർ അബ്ദുൾ കലാം സ്ട്രീറ്റിലെ ഒരു പന്പിംഗ് സ്റ്റേഷനു സമീപം കണ്ടെത്തിയത്.
National
ഗാന്ധിനഗർ: ഗുജറാത്തിലെ ഗാന്ധിനഗർ കുദാസൻ മേഖലയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഇരുമ്പ് സ്ലാബ് തകർന്നു വീണ് വൻ അപകടം. അപകടത്തിൽ പത്തോളം തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ നാലുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ഇരുമ്പ് സ്ലാബ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോൾ പതിനഞ്ചോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകളും പോലീസും സ്ഥലത്തെത്തി കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്തു. ബാക്കിയുള്ള തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്.
National
ചെന്നൈ: തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ ഡിഎംകെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മധുരാന്തകത്ത് ഐ. പാറന്തമനും ധാരാപുരത്ത് എ,സ്. സുകന്യയുമാണു സ്ഥാനാർഥികൾ.
സ്ഥാനാർഥികളെ നിർത്തുമെന്ന് അണ്ണാ ഡിഎംകെയും അറിയിച്ചിട്ടുണ്ട്. അണ്ണാ ഡിഎംകെ എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേർന്നതിനെത്തുടർന്നാണ് രണ്ടിടത്തും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
National
മഥുര: ഉത്തർപ്രദേശിലെ മഥുരയിലുണ്ടായ റോഡപകടത്തിൽ രസിയ നാടോടി കലാകാരൻ റിങ്കു രജ്വാഡയ്ക്ക് (31) ദാരുണാന്ത്യം.
ചൊവ്വാഴ്ച ബൽദേവയിലെ കൻജൗളി ഘട്ട് നോർത്ത് ബൈപാസിൽ റിങ്കു സഞ്ചരിച്ച മോട്ടോർസൈക്കിളിൽ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു.
അപകടസമയത്ത് റിങ്കു ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും തലയിലെ അമിത രക്തസ്രാവത്തെത്തുടർന്നായിരുന്നു മരണമെന്നും പൊലിസ് പറഞ്ഞു.
National
ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ആതിഥ്യമരുളാൻ ന്യൂഡൽഹി ഒരുങ്ങി. പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കുകയെന്ന പ്രമേയത്തോടെ ശനിയും ഞായറുമായി നടക്കുന്ന ഉച്ചകോടിയിൽ 11 അംഗരാജ്യങ്ങളും പത്തു പങ്കാളിത്തരാജ്യങ്ങളും പങ്കെടുക്കും.
ജി20 ഉച്ചകോടി നടന്ന ഭാരത് മണ്ഡപമാണ് ബ്രിക്സിന്റെ വേദി. ഇതു നാലാം തവണയാണ് ഇന്ത്യ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. മുന്‍പ് 2012, 2016, 2021 വർഷങ്ങളിലാണ് ഇന്ത്യ ആതിഥേയത്വം വഹിച്ചത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.30ന് അംഗരാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കുന്ന പ്രധാന സെഷൻ ആരംഭിക്കും. സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പുകൾ തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങൾ ലോകനേതാക്കൾക്കുമുന്നിൽ പ്രദർശിപ്പിക്കുന്ന പ്രത്യേക എക്സിബിഷനും അന്ന് ക്രമീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പ്രത്യേക അത്താഴവിരുന്നിൽ അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും പ്രതിനിധികളും പങ്കെടുക്കും. ഞായറാഴ്ച അംഗരാജ്യങ്ങളുംപങ്കാളിത്തരാജ്യങ്ങളും പങ്കെടുക്കുന്ന സംയുക്ത സെഷനുശേഷം ഉച്ചകോടി ഔദ്യോഗികമായി സമാപിക്കും.
ആഗോളതലത്തിൽ സാമ്പത്തിക അസ്ഥിരത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ഇതുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാകും. ഊർജസുരക്ഷ സംബന്ധിച്ച വിഷയങ്ങളും ലോകനേതാക്കൾ ചർച്ച ചെയ്യും.
ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസ, ഈജിപ്ത് പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസി, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, യുഎൻ സെകട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും. നാളെയാണ് മോദിയും പുടിനും തമ്മിലുള്ള ഉഭയകക്ഷി ചർച്ച.
സുരക്ഷ ശക്തം
ബ്രിക്സ് ഉച്ചകോടിക്കു മുന്നോടിയായി ന്യൂഡൽഹിയിൽ സുരക്ഷ ശക്തമാക്കി.നൂറിലധികം കമാൻഡോകൾ ഉൾപ്പടെ 25,000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
പ്രധാന വേദിയായ ഭാരത് മണ്ഡപം, വിദേശപ്രതിനിധികൾ താമസിക്കുന്ന ഹോട്ടലുകൾ, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പ്രധാനമായും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച മുതൽ രണ്ടുദിവസത്തേക്ക് സർക്കാർ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും ഡൽഹിയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
National
ന്യൂഡല്‍ഹി: ഇംഗ്ലീഷിനെ തദ്ദേശീയ ഭാഷയായി കാണാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. എന്നാല്‍ ,നിലവിലെ സിബിഎസ്ഇ ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ മൂന്നാം ഭാഷ നിര്‍ബന്ധമായും വേണമെന്നതില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വേഗത്തിലാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ ശങ്കരനാരായണന്, ഇംഗ്ലീഷിനെ മാതൃഭാഷയല്ലാത്ത അല്ലെങ്കില്‍ വിദേശ ഭാഷാ വിഭാഗത്തിലേക്ക് മാറ്റുന്ന വിഷയത്തില്‍ കോടതിയുടെ ഉത്തരവ് തേടിയിരുന്നു.
എന്നാല്‍ അക്കാര്യത്തില്‍ തങ്ങള്‍ക്ക് വിയോജിപ്പുണ്ട്, അത് സംബന്ധിച്ച് വാദങ്ങള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്കി.
സിബിഎസ്ഇ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, ഏഴ് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇതില്‍നിന്ന് ഇളവ് നല്‍കിയിരുന്നു. എന്നാല്‍, നിലവിലെ ആറാം ക്ലാസ് ബാച്ചിന് ഇളവില്ലായിരുന്നു. അതിനാല്‍ നിലവിലെ ആറാം ക്ലാസ് വിദ്യാർഥികൾക്ക് 2031ഓടെ മൂന്നാം ഭാഷ നിര്‍ബന്ധിതമായി പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതേണ്ടതുള്പ്പെടെയുള്ള വ്യവസ്ഥകള്‍ ബാധകമാകും.കേസ് സെപ്റ്റംബര്‍ 17ന് പരിഗണിക്കും.
National
ബംഗളൂരു: കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളും എംപിയുമായ പ്രിയങ്ക ജാർക്കിഹോളിയുടെയും വസതികളിൽ ഇഡി റെയ്ഡ്.
മന്ത്രിയുമായി ബന്ധപ്പെട്ട കർണാടകയിലെ 18 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്.
മന്ത്രിയുടെ ഭാര്യാസഹോദരനും എക്സൈസ് വകുപ്പ് അഡീഷണൽ കമ്മീഷണറുമായ വൈ.ഡി. മഞ്ജുനാഥിന്റെ ബെലഗാവിയിലെ വസതിയിലും റെയ്ഡ് നടന്നു.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
National
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണത്തിനു ശിപാർശ ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടിയെ അപലപിച്ചു സിപിഎം പോളിറ്റ് ബ്യൂറോ.
വീണാ വിജയനെതിരായ അന്വേഷണം അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവയ്ക്കാനുള്ള ഒരു മറ മാത്രമായിരുന്നുവെന്ന് തുടക്കം മുതൽതന്നെ വ്യക്തമായിരുന്നുവെന്നും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവയ്ക്കാൻ മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന രീതിയുടെ ഒരു ഉദാഹരണമാണിതെന്നും സിപിഎം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് ഇഡി നടപടിയെ പിന്തുണയ്ക്കുകയും കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് കോൺഗ്രസ് പാർട്ടിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയാണെന്നു സിപിഎം കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള അവരുടെ നിരവധി നേതാക്കൾക്കെതിരായ ഇഡി നടപടികളെ ഇതേ കോൺഗ്രസ് എതിർക്കുകയാണ്. രാഷ്ട്രീയമായും നിയമപരമായും എല്ലാ സാധ്യതകളും ഉപയോഗിച്ച് പാർട്ടി ഈ രാഷ്ട്രീയ പകപോക്കലിനെ ചെറുക്കുമെന്നും സിപിഎം പറഞ്ഞു.
വിജിലൻസും ഹൈക്കോടതിയും സുപ്രീംകോടതിയും കേസ് തള്ളിക്കളഞ്ഞിട്ടും പിണറായിക്കെതിരേ കേരള പൊലിസിനെക്കൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യിക്കാൻ ശ്രമിക്കുകയാണെന്നും കേരളത്തിൽ ആരൊക്കെയാണ് ഡീലിലെത്തിയിരിക്കുന്നതെന്ന് ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും എം.എ. ബേബി കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിൽ പങ്കാളിയാകാൻ വിദ്യാർഥികളെ പ്രേരിപ്പിച്ചു എന്നാരോപിച്ച് ഗൗതം ബുദ്ധ സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർഥി അക്ഷത് ത്രിപാഠിക്ക് നോട്ടീസ് നൽകിയ ഗ്രേറ്റർ നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഈ സമരവുമായി ബന്ധപ്പെട്ട് നടപടികളൊന്നും പാടില്ലെന്ന് സുപ്രീംകോടതി നേരത്തെ വിധിച്ചിരുന്നു.
മുതിർന്ന അഭിഭാഷകൻ ബിശ്വജിത് ഭട്ടാചാര്യയാണ് വിഷയം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. കോടതി ഉത്തരവ് ലംഘിച്ച് നോട്ടീസ് അയയ്ക്കാൻ ഒരു മജിസ്ട്രേറ്റിന് എങ്ങനെ ധൈര്യം വന്നു എന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ചോദിച്ചു. നോട്ടീസ് ഔദ്യോഗികമായി കോടതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കാൻ നിർദേശിച്ച കോടതി അധികാരികളിൽനിന്ന് വിശദീകരണം തേടുമെന്നും വ്യക്തമാക്കി.
നോയിഡ പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് സെപ്റ്റംബർ നാലിന് വിദ്യാർഥിക്ക് നോട്ടീസ് അയച്ചത്. പ്രതിഷേധത്തിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടി അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ജാമ്യവും ഹാജരാക്കാൻ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.
പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരേയുള്ള മുഴുവൻ എഫ്ഐആറുകളും റദ്ദാക്കി സെപ്റ്റംബർ ഒന്നിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മാധ്യമങ്ങളിൽ വാർത്തയായതോടെ ഈ നോട്ടീസ് പിൻവലിച്ചു. നോട്ടീസിനെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും.
National
ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന ടിവികെ (തമിഴക വെട്രി കഴകം) മുന്നണിക്കു പുതിയ പേരും ദിശാബോധവും.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം രൂപം കൊണ്ട സഖ്യം മതേതര സാമൂഹികനീതി വിജയ സഖ്യം (സെക്യുലര്‍ സോഷ്യല്‍ ജസ്റ്റീസ് വിക്ടറി അലയന്‍സ്) എന്ന പേരിൽ അറിയപ്പെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചെന്നൈ പനയൂരിലെ ടിവികെ ആസ്ഥാനത്ത് നടന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം.
സഖ്യത്തിന്റെ ചെയർമാനായി മുഖ്യമന്ത്രി വിജയ് തന്നെ പ്രവർത്തിക്കും. ടിവികെയും കോണ്‍ഗ്രസും ഉൾപ്പെടെ അഞ്ച് പാർട്ടികളാണ് സഖ്യത്തിലുള്ളത്.
സഖ്യത്തിനു കീഴില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.മാണിക്യം ടാഗോര്‍ അറിയിച്ചു. ടിവികെയ്ക്കും കോൺഗ്രസിനും പുറമേ വിസികെ, എംഡിഎംകെ, മുസ്ലിം ലീഗ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
സർക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കുന്ന സിപിഎമ്മും സിപിഐയും യോഗത്തിൽ പങ്കെടുക്കില്ലെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യസഭ എംപി പ്രവീൺ ചക്രവർത്തി, ഡോ. തരാഹായ് കത്ബെർട്ട് എംഎൽഎ തുടങ്ങിയവരും കോൺഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തിനെത്തി.
എംഡിഎംകെ നേതാക്കളായ വൈകോ, മകൻ ദുരൈ, വിസികെ അധ്യക്ഷൻ തോൽ തിരുമാവളൻ, മുസ്ലിം ലീഗ് നേതാവ് കെ.എം. കാദർ മൊയ്തീൻ, എം.എം. ഹാജഹാൻ, സയ്യിദ് ഫറൂഖ് പാഷ തുടങ്ങിയവരും പങ്കെടുത്തു.
National
ന്യൂഡൽഹി: ഡൽഹിയിലെ മുൻ ചീഫ് സെക്രട്ടറി രാകേഷ് മെഹ്ത (75) മരിച്ച നിലയിൽ. നോയ്ഡയിലെ വസതിയിലാണ് ഞായറാഴ്ച ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്നു പൊലിസ് അറിയിച്ചു.മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടു കാരണമാണ് കടുത്ത തീരുമാനമെന്ന് കുറിപ്പിലുള്ളതായി പൊലിസ് പറഞ്ഞു.
നോയിഡയിലെ ഒരു ഫ്ലാറ്റിൽ അഞ്ച് വർഷമായി ഒറ്റയ്ക്കു കഴിയുകയായിരുന്നു. വലതുകൈയിലും കാലിലും വിറയൽ അനുഭവപ്പെടുന്നതിനു പുറമെ ഉയർന്ന രക്തസമ്മർദം, പ്രമേഹം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടായിരുന്നു.
1975 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഡൽഹി മുനിസിപ്പൽ കോർപറേഷൻ കമ്മിഷണർ ഉൾപ്പെടെ വിവിധ പദവികൾ വഹിച്ചു. 2007 മുതൽ മൂന്നു വർഷം ഡൽഹി ചീഫ് സെക്രട്ടറിയായിരുന്നു. 2010ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ സംഘാടകരിലൊരാളായിരുന്നു.
National
ജയ്പുർ: ലൗ ജിഹാദ് ഭീഷണിക്കെതിരേ കർമപദ്ധതി തയാറാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ.
നിർബന്ധിത മതപരിവർത്തനം നിരോധിക്കുന്നതിനുള്ള നിയമനിർമാണം ഉൾപ്പടെയാണ് ആലോചനയിൽ. ആളുകളെ നിർബന്ധിപ്പിച്ച് താമസസ്ഥലം മാറ്റുന്നതിനെതിരേയും നിയമനിർമാണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജയ്പുർ മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിനമായ ഇന്നലെ സംഘടിപ്പിച്ച റോഡ്ഷോയ്ക്കിടെയാണു മുഖ്യമന്ത്രിയുടെ പ്രതികരണം.
ബിജെപി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച മുഖ്യമന്ത്രി സർക്കാരിന്റെ വികസനനേട്ടങ്ങളും പ്രസംഗത്തിൽ എണ്ണിപ്പറഞ്ഞു. നാളെയാണ് ജയ്പുർ മുനിസിപ്പാലിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ്.
National
ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേയുള്ള മാനനഷ്ടക്കേസ് നേരത്തേ പരിഗണിക്കണമെന്ന പരാതിക്കാരനെ, നിയമത്തിനു മുന്നിലെ തുല്യത ഓര്‍മിപ്പിച്ച് സുപ്രീംകോടതി.
കേസ് നേരത്തെ പരിഗണിക്കുന്നതിനായി പരാതിക്കാരന് ഔദ്യോഗികമായി അപേക്ഷ നല്‍കണമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനും ജസ്റ്റീസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.
National
ന്യൂഡൽഹി: ദേശീയ ഗീതമായ വന്ദേമാതരം രണ്ട് ചരണങ്ങളിൽ അവസാനിപ്പിക്കണമെന്ന് സഖ്യകക്ഷികളോട് കോൺഗ്രസ്.
സ്വാതന്ത്ര്യസമര സേനാനികളുടെ വിവേകത്തെയും തീരുമാനത്തെയും മാനിക്കണമെന്നും കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എക്സിലൂടെ പറഞ്ഞു.
ജമ്മു കാഷ്മീരിലെ പ്രഥമ അന്താരാഷ്ട്ര ചലച്ചിത്രോത്സവച്ചടങ്ങിൽ ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയും കഴിഞ്ഞ ദിവസം വന്ദേമാതരം ഗീതം മുഴുവൻ ആലപിച്ചു തീരുന്നതുവരെ എഴുന്നേറ്റു നിന്നതിനു പിന്നാലെയാണ് കോൺഗ്രസ് തങ്ങളുടെ നിലപാട് പിന്തുടരാൻ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടത്.
വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്ന 1937ലെ കോൺഗ്രസ് പ്രമേയം കഴിഞ്ഞ മാസം ചേർന്ന കോൺഗ്രസിന്റെ പ്രവർത്തകസമിതിയോഗം വീണ്ടും അംഗീകരിച്ചിരുന്നു.
National
ബംഗളൂരു: ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളിൽ രാജ്യാന്തര സഹകരണത്തിന് ഏറെ പ്രധാന്യമുണ്ടെന്നു ബഹിരാകാശ ഗവേഷക സുനിത വില്യംസ്.
ചന്ദ്രനിലേക്കും ബഹിരാകാശത്തെ മറ്റിടങ്ങളിലേക്കുമുള്ള നമ്മുടെ യാത്ര മനുഷ്യജീവിയെന്ന നിലയിലായിരുന്നു; മറിച്ച് ഏതെങ്കിലുമൊരു രാജ്യക്കാരൻ എന്ന മേൽവിലാസത്തിൽ അല്ല-ഒന്‍പതാമത് ബംഗളുരു സ്പെയ്സ് എക്സ് പോയിൽ സംഘടിപ്പിച്ച അഭിമുഖ പരിപാടിയിൽ അവർ പറഞ്ഞു.
"വലിയ ലക്ഷ്യങ്ങളോടെയുള്ള ബഹിരാകാശ ദൗത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യാന്തര സഹകരണത്തിലൂടെ പ്രശ്നങ്ങൾക്കു വേഗത്തിൽ പരിഹാരം കണ്ടെത്താനാകും. ഭൂമിയിൽ നിന്ന് കൂടുതൽ അകലം മനുഷ്യൻ സഞ്ചരിക്കുന്പോൾ ബഹിരാകാശ നിലയങ്ങൾ ഭാവിയിൽ സ്വയംപര്യാപ്തമാകേണ്ടതുണ്ട്.
ഭൂമിയിൽ ഒരുപക്ഷേ ഏതു ചോദ്യത്തിനും ഫോണിൽ തിരഞ്ഞ് ഉത്തരം കണ്ടെത്താനാകും. എന്നാൽ ബഹിരാകാശ നിലയത്തിൽ ആ വിവരശേഖരം ഇല്ല. ഭൂമിയിൽ നിന്നാണ് ഉത്തരങ്ങൾ തേടുന്നത്. ഭാവിയിൽ ഈ പ്രശ്നം പരിഹരിക്കേണ്ടിവരും''-സുനിത വില്യംസ് പറഞ്ഞു.
ശേഖരിക്കുന്ന വിവരങ്ങൾ ഭൂമിയിലേക്ക് തിരിച്ച് അയയ്ക്കുന്നതിനു പകരം യഥാർഥഫലം ലഭിക്കുന്ന ത്രിമാന അച്ചടി, വിവരങ്ങൾ വിശകലനം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിലയങ്ങളിൽ സജ്ജമാക്കണമെന്നും അവർ നിർദേശിച്ചു.
National
ന്യൂഡൽഹി: സെൻസസ് ചോദ്യാവലിയിൽ ജാതി തെരഞ്ഞെടുക്കാൻ നേരത്തേ തയാറാക്കിയ പട്ടിക (ഡ്രോപ് ഡൗൺ ലിസ്റ്റ്) ഇല്ലാത്തതിൽ വിമർശനവുമായി കോൺഗ്രസ്.
സെൻസസിൽ ജാതി ഏതെന്ന തുറന്ന ചോദ്യം ചോദിക്കുന്നതിലൂടെ ഒരേ ജാതിയുടെ വ്യത്യസ്ത പേരുകൾ, ഉപജാതികൾ, അക്ഷരവിന്യാസങ്ങൾ എന്നിവ രേഖപ്പെടുത്തേണ്ടിവരുമെന്നും അതുവഴി മുഴുവൻ ജാതി സെൻസസ് പ്രക്രിയയും പരാജയപ്പെടുകയാണ് പ്രധാനമന്ത്രിക്കു വേണ്ടതെന്നു തോന്നുന്നുവെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറ്റപ്പെടുത്തി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിഷയം സംബന്ധിച്ച് സംയുക്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്ത് എഴുതിയിട്ടുണ്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നു ജയ്റാം പറഞ്ഞു.
നിലവിലെ സെൻസസ് ചോദ്യാവലി റദ്ദാക്കണമെന്നും ജാതികളുടെ സാക്ഷ്യപ്പെടുത്തിയ പട്ടികയെ അടിസ്ഥാനമാക്കി ഒരു പുതിയ ചോദ്യാവലി തയാറാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നതായി ജയ്റാം ചൂണ്ടി ക്കാട്ടി.
National
ഗോഹട്ടി: ബംഗ്ലാദേശിലേക്ക് നാടുകടത്തിയ സ്ത്രീകളുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആസാം സർക്കാരിനോടു ഗോഹട്ടി ഹൈക്കോടതി.
മുംതാസ് ബീഗം, ജഹനാര ബീഗം എന്നിവരെയാണ് ബംഗ്ലാദേശിലേക്കു നാടുകടത്തിയത്. ബന്ധുക്കളെ അറിയിക്കുകയോ നിയമസഹായം തേടാൻ അനുവദിക്കുകയോ ചെയ്യാതെയാണ് ഇവരെ നാടുകടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണു കോടതി നടപടി.
നാഗാവിലെ ജൂറിയയിലുള്ള ഫോറിനേഴ്സ് ട്രൈബ്യൂണലാണ് ഇരുവരും ഇന്ത്യക്കാരല്ലെന്ന് പ്രഖ്യാപിച്ചത്. ആർട്ടിക്കിൾ 21 പ്രകാരം ഇന്ത്യക്കാർക്ക് മാത്രമല്ല, പൗരന്മാരല്ലാത്തവർക്കും ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും ഭരണഘടന സംരക്ഷണം ഉറപ്പുനൽകുന്നുവെന്നു ഹൈക്കോടതി പറഞ്ഞു. ട്രൈബ്യൂണലിന്റെ നടപടിയെ ചോദ്യം ചെയ്ത് കോടതിയ സമീപിക്കാനുള്ള സ്വാതന്ത്ര്യം രണ്ടു സ്ത്രീകൾക്കും നിഷേധിക്കപ്പെട്ടു.
കുടുംബാംഗങ്ങളെ അറിയിക്കാതെയാണ് ഇവരെ രാജ്യത്തുനിന്നു പുറത്താക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. 60 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഹർജിക്കാർക്ക് നഷ്ടപരിഹാരത്തിനു സിവിൽ കോടതിയെ സമീപിക്കാൻ കഴിയുമെന്നും കോടതി പറഞ്ഞു.
2015ൽ രജിസ്റ്റർ ചെയ്ത കേസിൽ ജൂറിയയിലെ ഫോറിൻ ട്രൈബ്യൂണൽ 2019 ജൂൺ ആറിന് മുംതാസ് ബീഗത്തെ വിദേശിയായി പ്രഖ്യാപിച്ചു. ഇതിനെതിരേ മുംതാസ് ബീഗം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം മേയ് 30ന് മുംതാസ് ട്രൈബ്യൂണലില്‍ ഹാജരായി.
എന്നാല്‍, കേസ് വീണ്ടും പരിഗണിക്കുന്നതിനു പകരം ട്രൈബ്യൂണല്‍ ജഡ്ജി അവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. ഇവരുടെ അഭിഭാഷകൻ മടങ്ങിയ ശേഷമായിരുന്നു അറസ്റ്റ്. ആഴ്ചകളോളം തടങ്കലിൽ പാർപ്പിച്ച ശേഷം ജൂൺ 14ന് അർധരാത്രി മുംതാസിനെ ബിഎസ്എഫ് ബംഗ്ലാദേശിലേക്കു കടത്തിവിട്ടു.
ഇതിനു ശേഷമാണ് തന്റെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി മുംതാസിന്റെ തായി ഭർത്താവ് മുജമൽ ഹക്ക് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതോടെയാണ് ഇവരെ ബംഗ്ലാദേശിലേക്ക് അയച്ച വിവരം പുറത്തുവന്നത്. സംഭവത്തില്‍ ഇടപെട്ട കോടതി വിദേശകാര്യ മന്ത്രാലയത്തെ കേസില്‍ കക്ഷിയാക്കുകയും ബംഗ്ലാദേശില്‍നിന്ന് മുംതാസ് ബീഗത്തെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. നഘാവ് ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി, നിയമവിരുദ്ധമായാണു മുംതാസ് ബീഗത്തെ നാടുകടത്തിയതെന്നു നിരീക്ഷിച്ചു.
ട്രൈബ്യൂണൽ നടപടിയില്‍ ദുരുദ്ദേശ്യം വ്യക്തമായിരുന്നുവെന്നും ജസ്റ്റീസുമാരായ കല്യാണ്‍ റായ് സുരാന, സുസ്മിത ഫൂക്കന് ഖൗണ്ട് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 2016ൽ രജിസ്റ്റർ ചെയ്ത കേസിൽ 2019 ജൂൺ ഏഴിനാണ് ജഹനാര ബീഗത്തെ വിദേശിയായി പ്രഖ്യാപിച്ചത്.
നാല് സാക്ഷികളിൽ മൂന്നു പേരെ കേൾക്കാതെയായിരുന്നു ട്രൈബ്യൂണൽ നടപടി. കോടതിയെ സമീപിക്കാനുള്ള സവകാശം പോലും നൽകാതെ ജഹനാര ബീഗത്തെ നാടുകടത്തിയെന്ന് മകൻ മുജാഹിദുൽ ഇസ്ലാം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
National
ന്യൂഡല്‍ഹി: ഭരണരംഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25-ാം വാര്‍ഷികത്തിന് ഒരുമാസത്തെ പരിപാടികളുമായി ബിജെപി.
മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെ നീണ്ടുനില്‍ക്കുന്ന സേവാ സങ്കല്പ് അഭിയാന് എന്ന ഒരുമാസത്തെ പരിപാടികള്‍ സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന് ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് മോദിയുടെ 25 വര്‍ഷത്തെ ജനസേവനം രാജ്യത്തെ ഓരോ പൗരനിലേക്കും എത്തിക്കണമെന്ന് ബിജെപി അണികളെ ലക്ഷ്യമാക്കി നിതിന്‍ നബീന് ആഹ്വാനം ചെയ്തു.
സെപ്റ്റംബര്‍ 17ന് രക്തദാന ക്യാമ്പുകളോടെയാണ് സേവാ സങ്കല്പ് അഭിയാന് പരിപാടികള്‍ ആരംഭിക്കുന്നത്.
അന്ന് വൈകുന്നേരം ഏഴുമണിക്ക് രാജ്യത്തെ എല്ലാ കുടുംബങ്ങളും നരേന്ദ്ര മോദിയോടുള്ള നന്ദിസൂചകമായി വീടുകളില്‍ ദീപങ്ങള്‍ തെളിക്കണമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
National
ഹൈദരാബാദ്: സഭാ നടപടികള്‍ തടസപ്പെടുത്തിയതിനെത്തുടര്‍ന്ന് തെലുങ്കാന നിയമസഭയില്‍ 22 ബിആര്‍എസ് എംഎല്‍എമാരെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളിലേക്ക് സസ്പെന്‍ഡ് ചെയ്തു.
സഭ ചേര്‍ന്നയുടന്‍ ബിആര്‍എസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.
അംഗങ്ങളോട് സ്പീക്കര്‍ ഗദ്ദം പ്രസാദ് കുമാര്‍, ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്ക, നിയമകാര്യ മന്ത്രി ഡി. ശ്രീധര്‍ ബാബു എന്നിവര്‍ സീറ്റുകളിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് സ്പീക്കര്‍ ബിആര്‍എസ് അംഗങ്ങളെ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്ക് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
National
ഇൻഡോർ: പശുമോഷണം ആരോപിച്ച് യുവാവിനെ നാലംഗസംഘം തല്ലിക്കൊന്നു. മധ്യപ്രദേശിലെ ലസുദിയ പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ചന്ദർ (35) ആണ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. കാണാതായ പശുവിനെ ചന്ദറിനൊപ്പം കണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം.
സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിനുള്ളിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ ശേഷമാണ് പ്രതികൾ ചന്ദറിനെ ക്രൂരമായി മർദിച്ചത്. പ്രദേശവാസിയായ സുരാജ് ജാത്, ഇയാളുടെ കൂട്ടാളികളായ രോഹിത്, കുനാൽ എന്നിവരും മറ്റൊരു വ്യക്തിയും ചേർന്നാണ് കൃത്യം നടത്തിയത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ചന്ദറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുരാജ് ജാതിനെയും കൂട്ടാളികളെയും പ്രതിചേർത്ത് ലസുദിയ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു.
National
ഉറി: ഉറി ജലവൈദ്യുത പദ്ധതി ഇന്ന് പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. 480 മെഗാവാട്ടിൽ തുടങ്ങിയ ഉറി–I, പിന്നീട് എത്തിയ ഉറി–II, ഇപ്പോൾ നിർമാണം ആരംഭിച്ച പുതിയ 240 മെഗാവാട്ട് ഉറി–I സ്റ്റേജ്–II—കാഷ്രിന്റെ ജലവൈദ്യുതശേഷി വികസിക്കുന്നതിന്റെ അടയാളങ്ങളാണിവ.
ബാരാമുള്ള ജില്ലയിലെ ഉറി പട്ടണത്തിനടുത്ത് ഝലം നദിയിലാണ് ഉറി–I ജലവൈദ്യുത പദ്ധതി. 1997-ൽ കമ്മീഷൻ ചെയ്ത പദ്ധതിയുടെ സ്ഥാപിതശേഷി 480 മെഗാവാട്ടാണ്. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള പദ്ധതി നാഷണൽ ഹൈഡ്രോഇലക്ട്രിക് പവർ കോർപറേഷൻ (NHPC) ആണ് നടത്തുന്നത്. വടക്കൻ ഗ്രിഡിലേക്ക് വൈദ്യുതി എത്തിക്കുന്നതിനൊപ്പം കാഷ്മീർ മേഖലയിലെ വൈദ്യുതി ലഭ്യത മെച്ചപ്പെടുത്തുകയെന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
480 മെഗാവാട്ടിൽ തുടങ്ങിയ യാത്ര
ഉറി–Iനു പിന്നാലെയാണ് ഉറി–II എത്തിയത്. നാല് യൂണിറ്റുകളിലായി 60 മെഗാവാട്ട് വീതം, ആകെ 240 മെഗാവാട്ട് ശേഷിയുള്ളതാണ് ഉറി–II. ഇതോടെ ഉറി പവർ കോംപ്ലക്സിന്റെ നിലവിലുള്ള സ്ഥാപിത ശേഷി 720 മെഗാവാട്ടായി.
എന്നാൽ ഉറിയുടെ കഥ ഇവിടെ അവസാനിക്കുന്നില്ല. കൂടുതൽ ജലവൈദ്യുത ശേഷി വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ഉറി–I സ്റ്റേജ്–II പദ്ധതി.
മല തുരന്ന് പുതിയ വൈദ്യുതി
240 മെഗാവാട്ടാണ് പുതിയ പദ്ധതിയുടെ ശേഷി. രണ്ട് യൂണിറ്റുകളിലായി 120 മെഗാവാട്ട് വീതം. ഭൂഗർഭ പവർഹൗസാണ് പദ്ധതിയുടെ പ്രധാന സവിശേഷത. വർഷത്തിൽ ഏകദേശം 932 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഝലം നദിയിലെ ജലശക്തിയെ കൂടുതൽ ഫലപ്രദമായി ഉപയോഗിച്ച് ജമ്മു കാഷ്മീന്റെ വൈദ്യുതി ഉത്പാദനശേഷി വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
2026 ജൂൺ ഒന്നിന് വടക്കൻ കാഷ്മീരിലെ ബാരാമുള്ള ജില്ലയിലെ മൊഹുറ പ്രദേശത്തെ അഡിറ്റ്–3ൽ ആദ്യ സ്ഫോടനം നടത്തിയതോടെയാണ് പദ്ധതിയുടെ പ്രധാന നിർമാണഘട്ടത്തിന് തുടക്കമായത്. എൻഎച്ച്പിസി ചെയർമാനും മാനേജിംഗ് ഡയറക്ടറും സന്നിഹിതനായാണ് നിർമാണഘട്ടത്തിന് തുടക്കമിട്ടത്. ഭൂഗർഭ നിർമാണ പ്രവർത്തനങ്ങളുടെ നിർണായക തുടക്കമായിരുന്നു ഇത്.
പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ ഉറിയിലെ ജലവൈദ്യുതശേഷി കൂടുതൽ ശക്തമാകും. നിലവിലെ 720 മെഗാവാട്ടിന് പുറമേ 240 മെഗാവാട്ട് കൂടി എത്തുന്നതോടെ ഉറി പവർ കോംപ്ലക്സിന് 960 മെഗാവാട്ട് സ്ഥാപിത ശേഷി എന്ന തലത്തിലേക്ക് നീങ്ങാനാകും.
അതിർത്തിയിലെ വൈദ്യുതി നിലയം
ഉറിയുടെ പ്രാധാന്യം വൈദ്യുതി ഉത്പാദനത്തിന്റെ കണക്കുകളിൽ മാത്രം ഒതുങ്ങുന്നില്ല. അതിർത്തിക്ക് സമീപമുള്ള ഈ പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന വലിയ വൈദ്യുത പദ്ധതി ഊർജസുരക്ഷയുടെ ഭാഗം കൂടിയാണ്.
കാഷ്മീരിന്റെ വൈദ്യുതി ആവശ്യകത ഉയരുന്ന സാഹചര്യത്തിൽ പ്രാദേശികമായി ലഭ്യമായ ജലവൈദ്യുത ശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നത് നിർണായകമാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വൈദ്യുതിയെ മാത്രം ആശ്രയിക്കാതെ സ്വന്തം പ്രകൃതിവിഭവങ്ങളിൽനിന്ന് കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതാണ് ജലവൈദ്യുത വികസനത്തിന്റെ പ്രധാന നേട്ടം.
പുതിയ സ്റ്റേജ്–II പദ്ധതിയും ഈ ലക്ഷ്യത്തിന്റെ ഭാഗമാണ്. പദ്ധതി ജമ്മു കാഷ്മീരിന്റെ ഭാവിയിലെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിൽ ഗണ്യമായ സംഭാവന നൽകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സിന്ദൂറിനുശേഷമുള്ള സുരക്ഷാ പ്രാധാന്യം
അതിർത്തിയിലെ നിർണായക അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷ എത്ര പ്രധാനമാണെന്ന് ഓപ്പറേഷൻ സിന്ദൂർ കാലത്തെ സംഭവവികാസങ്ങളും ഓർമിപ്പിക്കുന്നു. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അതിർത്തിക്ക് സമീപമുള്ള വൈദ്യുതി പദ്ധതികളും സുരക്ഷാ സംവിധാനങ്ങളുടെ പ്രത്യേക ശ്രദ്ധയിൽപ്പെട്ടു.
ഉറിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം തന്നെയാണ് ഇതിന് പ്രധാന കാരണം. വൈദ്യുതി ഉൽപാദനം തടസപ്പെടുന്നത് ഒരു വ്യവസായ സ്ഥാപനത്തിന്റെ പ്രവർത്തനം മാത്രം ബാധിക്കുന്ന കാര്യമല്ല. വൈദ്യുതി വിതരണ ശൃംഖലയെയും പ്രദേശത്തെ ജനജീവിതത്തെയും ബാധിക്കാം.
അതിനാൽ ഉറിയിലെ ടർബൈനുകൾ കറങ്ങുന്നത് ഊർജോൽപാദനത്തിന്റെ തുടർച്ച മാത്രമല്ല-തന്ത്രപ്രധാന അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയുടെ തുടർച്ചയും കൂടിയാണ്.
ഝലത്തിൽനിന്ന് ദേശീയ ഗ്രിഡിലേക്ക്
ഉറി–Iയുടെ ലക്ഷ്യം കാഷ്മീരിന് വൈദ്യുതി നൽകുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. വടക്കൻ ഗ്രിഡിലേക്ക് വൈദ്യുതി എത്തിക്കുന്നതിലൂടെ രാജ്യത്തിന്റെ വിശാലമായ വൈദ്യുതി ശൃംഖലയുമായാണ് പദ്ധതി ബന്ധപ്പെടുന്നത്.
ഇതാണ് ഉറിയെ ഒരു പ്രാദേശിക ജലവൈദ്യുത പദ്ധതിയിൽനിന്ന് ദേശീയ ഊർജ അടിസ്ഥാനസൗകര്യത്തിന്റെ ഭാഗമാക്കുന്നത്. മലനിരകളുടെ ഇടയിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ദൂരെയുള്ള പ്രദേശങ്ങളിലേക്കും എത്തുന്നു.
വികസനത്തിന്റെ മറ്റൊരു മുഖം
ഒരു വലിയ ജലവൈദ്യുത പദ്ധതിയുടെ സ്വാധീനം പവർഹൗസിനുള്ളിൽ മാത്രം ഒതുങ്ങുന്നില്ല. തുരങ്ക നിർമാണം, റോഡ് സൗകര്യം, വൈദ്യുതി അടിസ്ഥാനസൗകര്യം, വിവിധ സേവന മേഖലകൾ എന്നിവയിലൂടെ പദ്ധതി പ്രദേശത്തെ സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഉത്തേജനം നൽകുന്നു.
പുതിയ ഉറി–I സ്റ്റേജ്–II പദ്ധതി ആരംഭിച്ചതോടെ വടക്കൻ കാഷ്മീരിലെ ജലവൈദ്യുത വികസനത്തിന് പുതിയ വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രകൃതിവിഭവത്തെ പ്രയോജനപ്പെടുത്തി ശുദ്ധ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനൊപ്പം മേഖലയിലെ ഊർജ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുകയെന്ന ഇരട്ട ലക്ഷ്യമാണ് പദ്ധതിക്കുള്ളത്.
ഝലത്തിലെ വെള്ളം അതിർത്തികൾ തിരിച്ചറിയാതെ ഒഴുകുന്നു. ആ ഒഴുക്കിനെ തുരങ്കങ്ങളിലൂടെ ടർബൈനുകളിലേക്ക് എത്തിച്ച് വൈദ്യുതിയാക്കി മാറ്റുകയാണ് ഉറി. 1997-ൽ 480 മെഗാവാട്ടിൽ തുടങ്ങിയ യാത്ര ഇന്ന് 720 മെഗാവാട്ടിന്റെ നിലവിലെ ശേഷിയിൽനിന്ന് 240 മെഗാവാട്ടിന്റെ പുതിയ ഘട്ടത്തിലേക്ക് നീങ്ങുന്നു.
അതിർത്തിയിൽ കാവൽ, മലകൾക്കുള്ളിൽ എൻജിനിയറിംഗ് ഝലത്തിൽനിന്ന് വൈദ്യുതി—ഉറിയുടെ കഥ ഇന്ന് ഒരു പവർ സ്റ്റേഷന്റെ കഥ മാത്രമല്ല. കാഷ്മീരിന്റെ ഊർജസുരക്ഷയുടെയും അടിസ്ഥാനസൗകര്യ വികസനത്തിന്റെയും കഥ കൂടിയാണ്.
National
ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിൽ വസ്ത്രവ്യാപാര കേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തത്തിൽ പന്ത്രണ്ടിലധികം കടകൾ കത്തിനശിച്ചു. ശ്യാം സംഘിനി ടെക്സ്റ്റൈൽ മാർക്കറ്റിന്റെ ആറാം നിലയിലാണ് ബുധനാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായത്. സംഭവത്തിൽ രക്ഷാപ്രവർത്തനത്തിനിടയിൽ ഒരു അഗ്നിശമന സേനാംഗത്തിന് പരിക്കേറ്റു.
ഏഴ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. ആറാം നിലയിലെ കടകൾക്ക് പുറത്തുവച്ചിരുന്ന സിന്തറ്റിക് വസ്തുക്കളിലേക്ക് തീ പടരുകയും പിന്നീട് അത് മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് വേഗത്തിൽ വ്യാപിക്കുകയുമായിരുന്നുവെന്ന് പ്രദേശത്തെ വ്യാപാരികൾ പറഞ്ഞു. പൊലിസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിൽ തോക്ക് ചൂണ്ടി വൻകവർച്ച. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഓട്ടോറിക്ഷയിൽ സഞ്ചരിച്ച ബിസിനസുകാരന്റെ ജീവനക്കാരിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തതായാണ് പരാതി. സെൻട്രൽ ഡൽഹിയിലെ ഐടിഒയ്ക്ക് സമീപമാണ് സംഭവം.
തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു ബൈക്കിലെത്തിയ രണ്ടുപേർ തോക്കുചൂണ്ടി ഭീഷണി മുഴക്കിയശേഷം പണമടങ്ങിയ ബാഗ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ബിസിനസുകാരന്റെ ജീവനക്കാരൻ മൂന്ന് കോടി രൂപയുമായാണ് ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നത്.
ഇതിൽ നിന്ന് ഒരു കോടി രൂപ ഉൾപ്പെട്ട ബാഗ് ആണ് കവർച്ചസംഘം തട്ടിയെടുത്തത്. സംഭവത്തിൽ ഡൽഹി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇത്രയും വലിയ തുക പണമായി കൊണ്ടുപോയതും പൊലിസ് വിശദമായി പരിശോധിക്കുന്നുണ്ട്.