National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വർഷത്തിനകം പദവി ഒഴിയുമെന്നും കേന്ദ്ര സർക്കാരിന്റെ സ്ഥാപനങ്ങൾക്ക് മേലുള്ള നിയന്ത്രണം പൂർണമായും തകർന്നതായും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാർ നിലവിൽ ആഭ്യന്തരമായി വലിയൊരു 'സ്ഥാപനപരമായ കലാപത്തെ' നേരിടുകയാണെന്നും ഭരണകൂടത്തിന്റെ ഉള്ളറകളിൽ നിന്ന് തനിക്ക് ഇതിന്റെ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോൺഗ്രസ് സംഘടിപ്പിച്ച നാഷണൽ ആദിവാസി പ്രൊഫഷണൽ കോൺക്ലേവ് എന്ന അടച്ചിട്ട യോഗത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രണ്ട് സുപ്രധാന പ്രതിസന്ധികളാണ് രാജ്യം ഒരേസമയം നേരിടാൻ പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന ആഘാതങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിച്ചിരുന്ന സുരക്ഷാ കവചങ്ങൾ ബിജെപി സർക്കാർ എടുത്തുമാറ്റിയതിനാൽ ഇന്ത്യ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മുൻപ് തെരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാർ പൂർണമായി നിയന്ത്രിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചീഫ് ഇലക്ഷൻ കമ്മീഷണർ അയക്കുന്ന സന്ദേശങ്ങൾ വരെ തനിക്ക് ലഭിക്കുന്നുണ്ട്. ഇന്റലിജൻസ് മേധാവിമാരും ജുഡീഷ്യറിയിലെ മുതിർന്ന അംഗങ്ങളും സർക്കാരിനെതിരെ തിരിയുകയും പ്രതിപക്ഷത്തിന് വിവരങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധിയും തെരഞ്ഞെടുപ്പ് അട്ടിമറികളും കാരണം ജനരോഷം ശക്തമാകുമ്പോൾ, അതിനെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ രാജ്യത്ത് 'അടിയന്തരാവസ്ഥയ്ക്ക്' സമാനമായ സാഹചര്യങ്ങൾ അടിച്ചേൽപ്പിച്ചേക്കാം.
നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, അദ്ദേഹത്തിന്റെ മകൻ, മറ്റ് കേന്ദ്രമന്ത്രിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ തനിക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു. നിലവിലെ നിയന്ത്രണങ്ങളെല്ലാം കൈവിട്ടുപോകുന്ന സാഹചര്യത്തിൽ തന്റെ വിലയിരുത്തൽ പ്രകാരം ഒരു വർഷത്തിനകം മോദി പ്രധാനമന്ത്രി സ്ഥാനത്ത് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീറ്റ് പരീക്ഷാ വിവാദങ്ങളും സിബിഎസ്ഇ മൂല്യനിർണയ വിവാദങ്ങളും കത്തിനിൽക്കുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ ഈ കടുത്ത രാഷ്ട്രീയ ആക്രമണം.
National
ന്യൂഡൽഹി: സാങ്കേതിക ലോകത്തെയാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട്, മനുഷ്യന്റെ സഹായമില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സ്വയം പുനർനിർമ്മിക്കാനും അതിന്റെ അടുത്ത തലമുറയെ വികസിപ്പിക്കാനും സാധിക്കുമെന്ന വെളിപ്പെടുത്തലുമായി പ്രമുഖ എഐ കമ്പനിയായ 'ആന്ത്രോപിക്'. പ്രശസ്ത എഐ മോഡലായ ക്ലോഡിന്റെ നിർമാതാക്കളാണ് ആന്ത്രോപിക്. എഐ സിസ്റ്റങ്ങൾ പൂർണമായും സ്വയം മെച്ചപ്പെടുത്തുന്ന 'റിക്കേർസീവ് സെൽഫ് ഇംപ്രൂവ്മെന്റ് എന്ന ഈ ഘട്ടം, എഐയ്ക്ക് മേലുള്ള മനുഷ്യന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെടാൻ ഇടയാക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു.
ഈ ആശങ്ക വെറുമൊരു അനുമാനമല്ലെന്ന് വ്യക്തമാക്കുന്ന ചില കണക്കുകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. 2026 മേയ് മാസത്തെ കണക്കനുസരിച്ച്, ആന്ത്രോപിക്കിന്റെ മാസ്റ്റർ സോഫ്റ്റ്വെയർ കോഡുകളിൽ 80 ശതമാനത്തിലധികം എഴുതിയിരിക്കുന്നത് മനുഷ്യരല്ല, മറിച്ച് അവരുടെ എഐ മോഡലായ 'ക്ലോഡ്' തന്നെയാണ്. ആവശ്യത്തിന് കമ്പ്യൂട്ടിംഗ് പവർ ലഭിച്ചാൽ, മനുഷ്യന്റെ യാതൊരു ഇടപെടലുമില്ലാതെ സ്വന്തം പിൻഗാമിയെ സ്വയം രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും എഐക്ക് സാധിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ശാസ്ത്രം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വലിയ പുരോഗതി കൊണ്ടുവരാൻ സ്വയം വികസിക്കുന്ന എഐക്ക് സാധിക്കുമെങ്കിലും, ഇതിന്റെ സുരക്ഷയും മേൽനോട്ടവും ഉറപ്പാക്കുക എന്നത് അതീവ സങ്കീർണമായ ദൗത്യമായിരിക്കുമെന്ന് ആന്ത്രോപിക് വ്യക്തമാക്കുന്നു. ഫ്യൂച്ചർ ഷിഫ്റ്റ് ലാബ്സ് കോ-ഫൗണ്ടർ സാഗർ വിഷ്ണോയിയും ഈ ആശങ്ക പങ്കുവച്ചു. എഐ സ്വയം കോഡ് എഴുതുമ്പോൾ വെല്ലുവിളി അതിന്റെ ശേഷി കൂട്ടലല്ല, മറിച്ച് അതിനെ എങ്ങനെ നിയന്ത്രിക്കാം എന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
National
മുംബൈ: നാഗ്പുരിൽ കാമുകിമാർക്ക് ഐഫോൺ സമ്മാനിക്കാൻ വിലപിടിപ്പുള്ള ഡിസൈനർ ടാപ്പുകൾ മോഷ്ടിച്ച് യുവാക്കൾ. 6.5 ലക്ഷം രൂപ വിലമതിക്കുന്ന ടാപ്പുകളാണ് മോഷ്ടിച്ചത്. തുടർന്ന് 20,000 രൂപയ്ക്ക് ഇവര്‍ പ്രദേശത്തെ ആക്രി വ്യാപാരിക്ക് വിറ്റു.
കാമുകിമാര്‍ക്ക് ഐഫോണുകള്‍ സമ്മാനമായി നല്‍കണമെന്ന ഏറെനാള്‍ നീണ്ട ആഗ്രഹത്തിനൊടുവിലാണ് ആണ്‍കുട്ടികള്‍ വെയര്‍ഹൗസ് കേന്ദ്രീകരിച്ച് വന്‍ കൊള്ള നടത്തുകയും വിലകൂടിയ സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ മോഷ്ടിക്കുകയും ചെയ്തത്.
രാഹുല്‍ സെറാമിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന വെയര്‍ഹൗസിന്റെ ഉടമ രാഹുല്‍ ജയ്ചന്ദ് ബത്ര പോലീസില്‍ പരാതി നല്‍കിയതോടെയാണ് മോഷണം വിവരം പുറത്തറിയുന്നത്.
മേയ് 27, 28 തീയതികളില്‍ രാത്രി കള്ളന്മാര് വെയര്‍ഹൗസിന്റെ മേല്‍ക്കൂരയിലെ ടിന് ഷീറ്റുകള്‍ ഇളക്കിമാറ്റി ഉള്ളില്‍ കടന്നെന്നും അവിടെ നിന്ന് 6.5 ലക്ഷം രൂപ വിലവരുന്ന ലക്ഷ്വറി സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രത്യേക അന്വേഷണസംഘം രൂപികരിച്ചു. സംഭവസ്ഥലത്തെയും പരിസരപ്രദേശങ്ങളിലെയും 35ഓളം സിസിടിവി കാമറകള്‍ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. നാട്ടുകാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കെണിയൊരുക്കി പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിടിയിലായ മൂന്ന് പേരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കാമുകിമാര്‍ക്ക് ഐ ഫോണുകള്‍ വാങ്ങി നല്‍കാനാണ് മോഷണം നടത്തിയതെന്ന് ആണ്‍കുട്ടികള്‍ സമ്മതിച്ചു.
ലക്ഷങ്ങള്‍ വിലവരുന്ന ഈ ലക്ഷ്വറി ഡിസൈനര്‍ ടാപ്പുകള്‍ വെറും 20,000 രൂപയ്ക്കാണ് വിറ്റതെന്നും കുട്ടികള്‍ വെളിപ്പെടുത്തി. വെറും പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടാനായെന്ന് കലാംന സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ പറഞ്ഞു.
ലക്ഷങ്ങള്‍ വിലമതിക്കുന്ന ലക്ഷ്വറി സാനിറ്ററി സാധനങ്ങള്‍ വീണ്ടെടുത്തിട്ടുണ്ടെന്നും തുടര്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
National
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായി നടൻ വിജയ്യുടെ രാഷ്ട്രീയ വളർച്ചയ്ക്ക് തടയിടാൻ ബിജെപിയുടെ തന്ത്രപരമായ നീക്കമെന്ന് റിപ്പോർട്ട്. വിജയ്യുടെ ഭാര്യ സംഗീത സ്വർണലിംഗത്തെ ബിജെപി പാളയത്തിൽ എത്തിക്കാനുള്ള ഊർജിത ശ്രമങ്ങൾ നടക്കുന്നതായാണ് ചെന്നൈയിൽ നിന്നുള്ള രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന. പ്രമുഖ നടിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ഒരാളാണ് സംഗീതയെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾക്ക് പിന്നിലെന്നാണ് വിവരം.
വിജയിയുമായി ഏറ്റവും വ്യക്തിപരമായ ബന്ധമുള്ള ഒരാൾ എതിർചേരിയിലെ പ്രമുഖ പാർട്ടിയിൽ ചേരുന്നത് തമിഴ്നാട് രാഷ്ട്രീയത്തിലും അദ്ദേഹത്തിന്റെ പാർട്ടിയുടെ പ്രതിച്ഛായയിലും വലിയ സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിൽ വിജയിയുടെയും സംഗീതയുടെയും രണ്ട് മക്കളും അമ്മയ്ക്കൊപ്പമാണ് കഴിയുന്നത്.
വിജയിയുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപന ചടങ്ങുകളിലോ തുടർന്നുണ്ടായ വിജയഘോഷങ്ങളിലോ സംഗീതയെയോ മക്കളെയോ കാണാതിരുന്നത് നേരത്തെ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെ ചടങ്ങുകളിൽ നടി തൃഷയുടെ സാന്നിധ്യമുണ്ടായിരുന്നതും തമിഴ് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. സംഗീത സമർപ്പിച്ച വിവാഹമോചന ഹർജി ഈ മാസം അവസാനം ചെങ്കൽപെട്ട് കുടുംബ കോടതി പരിഗണിക്കാനിരിക്കെയാണ് ഈ പുതിയ അഭ്യൂഹങ്ങൾ പുറത്തുവരുന്നത്.
National
ചെന്നൈ: ഇന്ത്യാ സഖ്യ യോഗം ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ച ഡിഎംകെയുടെ അടുത്ത രാഷ്ട്രീയ നീക്കങ്ങളെ ചുറ്റിപ്പറ്റി ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ ആകാംക്ഷയേറുന്നു. പ്രതിപക്ഷ സഖ്യത്തിൽ തൃണമൂൽ കോൺഗ്രസ് വീണ്ടും സജീവമാകാൻ ശ്രമിക്കുമ്പോൾ, മറുവശത്ത് ബിജെപി പാളയത്തിലേക്ക് കൂടുമാറണമോ എന്ന കാര്യത്തിൽ ഡിഎംകെ നേതൃത്വത്തിൽ ഭിന്നത രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, എൻഡിഎ സഖ്യത്തിലേക്ക് നീങ്ങാൻ ആലോചിക്കുന്ന ഡിഎംകെയ്ക്കു ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപിയുടെ തകർച്ച ചൂണ്ടിക്കാട്ടി കടുത്ത മുന്നറിയിപ്പ് നൽകുകയാണ് കോൺഗ്രസ്.
പിന്നിൽനിന്നു കുത്തിയ കോൺഗ്രസിനൊപ്പം ഇനി ഒരു യോഗത്തിനുമില്ലെന്ന ഉറച്ച നിലപാടിലാണ് ഡിഎംകെ നേതൃത്വം. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ തമിഴക വെട്രി കഴകവുമായി സഖ്യമുണ്ടാക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതോടെയാണ് തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് ബന്ധം ഉലഞ്ഞത്. ഇതോടെ, എൻഡിഎ പാളയത്തിൽ ചേരുകയല്ലാതെ പാർട്ടിക്കു മുന്നിൽ മറ്റു വഴികളില്ലെന്ന ചോദ്യം എം.കെ. സ്റ്റാലിന്റെ പാർട്ടിയിൽ ഇപ്പോൾ ശക്തമായി ഉയരുന്നുണ്ട്.
നിലവിൽ ലോക്സഭയിൽ 22-ഉം രാജ്യസഭയിൽ 8-ഉം എംപിമാരുള്ള സുപ്രധാന ശക്തിയാണ് ഡിഎംകെ. അതുകൊണ്ടുതന്നെ ഭരണഘടനാ ഭേദഗതികൾ ഉൾപ്പെടെയുള്ള നിർണായക ഘട്ടങ്ങളിൽ ഡിഎംകെയുടെ പിന്തുണ ലഭിക്കുന്നതു ബിജെപിക്കു വലിയ നേട്ടമാകും. എന്നാൽ, തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപി ബന്ധം വലിയ ബാധ്യതയാകുമെന്ന് ഉറപ്പുള്ളതിനാൽ, പെട്ടെന്നൊരു തീരുമാനമെടുക്കാതെ പ്രാദേശിക പാർട്ടികളുടെ ഒരു മൂന്നാം മുന്നണി സാധ്യത പരിശോധിക്കാനും ഡിഎംകെ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി സമാജ്വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ എന്നീ പാർട്ടികളിലാണ് സ്റ്റാലിന്റെ പ്രതീക്ഷ.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂരിൽ മകനെ ഉപദ്രവിച്ച ഭർത്താവിനെ യുവതി കൊലപ്പെടുത്തി. നാല് വർഷമായി പിരിഞ്ഞുതാമസിക്കുന്ന ഭാര്യയുടെ കുടുംബവീട്ടിലെത്തി മകനെ ക്രൂരമായി ഉപദ്രവിച്ച ദീൻദയാൽ കുശ്വാഹയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ നീലം കുശ്വാഹയെ പോലീസ് കസ്റ്റഡിയിലെടുത്തു.
നാല് വർഷമായി ദീൻദയാലുമായി പിരിഞ്ഞ് സ്വന്തം കുടുംബവീട്ടിലായിരുന്നു നീലം താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ദീൻദയാൽ വീടിന്റെ വാതിൽ ബലമായി തുറന്ന് അകത്തുകയറുകയും മകന്റെ കാലുകളിൽ പിടിച്ച് തലകീഴായി കെട്ടിത്തൂക്കുകയുമായിരുന്നു.
ഉടൻ തന്നെ നീലം സമീപത്തുണ്ടായിരുന്ന വടിയെടുത്ത് ദീൻദയാലിനെ തുടർച്ചയായി അടിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം നീലം എട്ട് മണിക്കൂറോളം മൃതദേഹത്തിന് സമീപം തന്നെയിരുന്നു. തുടർന്ന് സമീപത്തെ ക്ഷേത്രത്തിലെത്തിയ യുവതി പ്രാർഥിച്ച ശേഷം സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെത്തുകയും കൊലപാതക വിവരം അറിയിക്കുകയും ചെയ്തു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ദീൻദയാൽ മുൻപും ഭാര്യയെയും മകനെയും നിരന്തരം പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. പുതിയ സാഹചര്യത്തില്‍ ഉപനേതൃ സ്ഥാനം സിപിഐക്ക് നല്കുന്നതില് ഒരു തെറ്റും ഇല്ല. മുന്നണിക്കെതിരേ അക്കമിട്ട് ഉയരുന്ന വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്ന് ബോധ്യപ്പെടുത്താന്‍ ഈ സ്ഥാനം സിപിഐക്ക് വേണമെന്നും ആനി രാജ പ്രതികരിച്ചു.
അത് ഇടതുപക്ഷത്തിന് ഗുണം ചെയ്യും. സിപിഐക്ക് ആരുടെ മുന്നിലും തലകുനിക്കേണ്ട കാര്യമില്ല. തോല്‍വിയില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണമെന്നും അവർ പറഞ്ഞു.
National
മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ പ്രണയപ്പകയെത്തുടർന്ന് സ്വകാര്യ കമ്പനി ജീവനക്കാരിയായ യുവതിയെ സഹപ്രവർത്തകൻ ഓഫീസിനുള്ളിൽ വെച്ച് ക്രൂരമായി കുത്തിക്കൊന്നു. പട്യാല സ്വദേശിനിയായ ഡിംപിൾ ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ മരണമുറപ്പാക്കിയ ശേഷം പ്രതിയായ ഹർവീന്ദർ മാൻ (ഹാരി) സ്വന്തം കഴുത്തിൽ മുപ്പതിലധികം തവണ കുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാൾ നിലവിൽ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. വ്യാഴാഴ്ച രാത്രി 7.40-ഓടെ നടന്ന ഈ ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ഓഫീസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
പാക്കേഴ്സ് ആൻഡ് മൂവേഴ്സ് എന്ന സ്വകാര്യ സ്ഥാപനത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു. ഈ പരിചയം പിന്നീട് പ്രണയമായി മാറിയെങ്കിലും കുറച്ചുകാലം മുൻപ് ഇവർ വേർപിരിഞ്ഞു. എന്നാൽ ബന്ധം പുനഃസ്ഥാപിക്കണമെന്ന് ഹാരി നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും ഡിംപിൾ ഇതിന് തയ്യാറായിരുന്നില്ല. ഇതിന്റെ മാനസിക വിഷമത്തിലായിരുന്ന പ്രതി വ്യാഴാഴ്ച ഓഫീസിലെത്തി ഡിംപിളുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു.
തന്റെ ഡെസ്കിലിരുന്ന് ജോലി ചെയ്യുകയായിരുന്ന ഡിംപിളിനെ ഹാരി പിന്നിൽ നിന്നെത്തി പെട്ടെന്ന് കുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഓടിയ യുവതിയെ മുടിയിൽ കുത്തിപ്പിടിച്ച് ഓഫീസിന്റെ വാതിലിനടുത്തേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി പ്രതി ക്രൂരമായി കുത്തുന്നത് തുടർന്നു. ഓഫീസിലുണ്ടായിരുന്ന മറ്റു ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും പ്രതിയുടെ അക്രമണോത്സുകത കണ്ട് അവർക്ക് പിന്മാറേണ്ടി വന്നു. നിലത്തു വീണ യുവതി ചലനമറ്റ ശേഷവും ഇരുപതിലധികം തവണയാണ് പ്രതി കുത്തിയത്.
യുവതി മരിച്ചെന്ന് ഉറപ്പായതോടെ ഹാരി ഓഫീസിനുള്ളിലേക്ക് തിരികെപ്പോയി സ്വന്തം കഴുത്തിൽ മുപ്പതോളം തവണ കുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഭയന്നുവിറച്ച ജീവനക്കാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും ഇരുവരെയും അടുത്തുള്ള ഫോർട്ടിസ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ഡിംപിൾ മരണപ്പെട്ടിരുന്നു. സ്വന്തം കഴുത്തറുത്ത പ്രതി ഹാരിയെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണ്.
ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണവും ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ പശ്ചാത്തലവും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ ഭാര്യയെ അടിച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ദെഹ്പ വിനായക്പൂർ സ്വദേശി സച്ചിൻ (32) ആണ് ഭാര്യ ജ്യോതി (28) യെ കൊലപ്പെടുത്തിയത്.
ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാവുകയും കോപാകുനായ സച്ചിൻ ഇരുമ്പ് വടികൊണ്ട് ജ്യോതിയുടെ തലയ്ക്കടിക്കുകയായിരുന്നു. ജ്യോതി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഭാര്യ മരിച്ചുവെന്ന് ഉറപ്പായതോടെ സച്ചിൻ വീടിന് സമീപത്തെ റെയിൽവേ ട്രാക്കിലെ ട്രെയിന്‍ മുന്നിൽ ചാടുകയായിരുന്നു.
സംഭവം നടക്കുന്പോൾ ദമ്പതികളുടെ രണ്ട് കുട്ടികളും ഉറങ്ങുകയായിരുന്നു. പിന്നീട് കുട്ടികൾ ഉണർന്നപ്പോൾ ജ്യോതി രക്തത്തിൽ കുളിച്ചുകിടക്കുന്നത് കാണുകയും തുടർന്ന് അയൽവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയുമായിരുന്നു.
സച്ചിനും ജ്യോതിയും തമ്മിൽ ദീർഘനാളായി കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇരു മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ ഭാവി ഉടനിയാം. പ്രഖ്യാപിത പ്രതിഷേധത്തിനായി അദ്ദേഹം നാളെ ഇന്ത്യയിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിൽ ഇറങ്ങുന്ന നിമിഷം തന്നെ താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് അഭിജീത് ദീപ്കെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ നാളെ നടക്കാനിരിക്കുന്ന വൻ പ്രക്ഷോഭത്തിന് മുന്നോടിയായി അഭിജീത് ദീപ്കെ നാളെ ഡൽഹിയിലെത്തുമ്പോൾ രാഷ്ട്രീയ വൃത്തങ്ങളും രാജ്യത്തെ യുവജനങ്ങളും കടുത്ത ആകാംക്ഷയിലാണ്. തനിക്കു വധഭീഷണികളുണ്ടെന്നും അറസ്റ്റിനെ ഭയമില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ജനാധിപത്യം സംരക്ഷിക്കാൻ ജയിൽവാസത്തിനു വരെ തയാറാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
വിമാനത്താവളത്തിൽ വൻ ജനക്കൂട്ടം എത്തിയാൽ സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമെന്നതിനാൽ തന്നെ സ്വീകരിക്കാൻ അണികൾ ആരും എത്തരുതെന്ന് അദ്ദേഹം പ്രത്യേകം അഭ്യർഥിച്ചിരുന്നു. ഇന്ത്യയിൽ കാലുകുത്തുന്ന അഭിജീതിനെ അധികൃതർ തടഞ്ഞുവയ്ക്കുമോ അതോ അറസ്റ്റ് രേഖപ്പെടുത്തുമോ എന്നതിനെ ആശ്രയിച്ചിരിക്കും കോക്രോച്ച് ജനതാ പാർട്ടിയുടെയും നാളത്തെ പ്രക്ഷോഭത്തിന്റെയും മുന്നോട്ടുള്ള ഭാവി.
National
ന്യൂഡൽഹി: നോയിഡ സെക്ടർ 74-ലെ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം. 28 നിലകളുള്ള ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയിലാണ് വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് തീപിടിത്തമുണ്ടായത്.
ഫ്ലാറ്റിന്റെ ജനലുകളിൽ നിന്നും ബാൽക്കണിയിൽ നിന്നും വൻതോതിൽ തീയും പുകയും ഉയർന്നു. കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സുരക്ഷാ ജീവനക്കാരും താമസക്കാരും ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
അഞ്ച് ഫയർ ടെൻഡറുകൾ സംഭവസ്ഥലത്ത് എത്തിച്ചാണ് ഫയർഫോഴ്സ് സംഘം തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. മുഴുവൻ താമസക്കാരെയും സുരക്ഷിതമായി താഴെയിറക്കി കെട്ടിടം ഒഴുപ്പിച്ചു.
അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി നോയിഡ പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പൂർണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അഗ്നിശമനസേനാ വിഭാഗം അറിയിച്ചു.
National
ന്യൂഡൽഹി: രാഷ്ട്രീയ കേന്ദ്രങ്ങളെ ഉറ്റുനോക്കിക്കൊണ്ടിരുന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ അന്തിമവിരാമം. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനും പാർട്ടിയുടെ ജനപ്രിയ മുഖവുമായ കെ. അണ്ണാമലൈയുടെ രാജി ബിജെപി കേന്ദ്ര നേതൃത്വം ഔദ്യോഗികമായി അംഗീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം പാർട്ടി വിടുമെന്ന വാർത്തകൾ ശക്തമായി നിലനിന്നിരുന്നു.
മുൻ ഐപിഎസ് ഓഫീസർ കൂടിയായ അണ്ണാമലൈ, കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ബി.എൽ. സന്തോഷ് എന്നിവരുമായി നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും താൻ പാർട്ടി വിടാൻ ആലോചിക്കുന്നതിന്റെ കാരണങ്ങളും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പുറത്തുവന്നത്.
തമിഴ്നാട്ടിൽ പാർട്ടിയെ താഴേത്തട്ടിൽ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച അണ്ണാമലൈയുടെ അപ്രതീക്ഷിത എക്സിറ്റ് ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് വലിയൊരു തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം അണ്ണാമലൈ പാർട്ടി വിട്ടേക്കുമെന്ന സൂചനകളെ തുടർന്ന്, ആന്ധ്രാപ്രദേശിൽ അദ്ദേഹത്തിനായി മാറ്റിവച്ചിരുന്ന രാജ്യസഭാ സീറ്റിലുള്ള അവകാശവാദം പോലും ബിജെപിക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അണ്ണാമലൈയുടെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കുമെന്നാണ് ഇപ്പോൾ രാജ്യം ഉറ്റുനോക്കുന്നത്.
National
ബംഗളൂരു: കർണാടകയിൽ അധികാരമേറ്റ പുതിയ ഡികെ ശിവകുമാർ സർക്കാരിന് വൻ തിരിച്ചടി നൽകിക്കൊണ്ട് മന്ത്രി രാമലിംഗ റെഡ്ഡി ക്യാബിനറ്റിൽ നിന്നും രാജിവെച്ചു. ബുധനാഴ്ച മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത റെഡ്ഡി, വകുപ്പ് വിഭജനത്തിലെ അസംതൃപ്തിയെ തുടർന്നാണ് വെള്ളിയാഴ്ച രാജി സമർപ്പിച്ചത്.
തനിക്ക് ബംഗളൂരു വികസന വകുപ്പ് നൽകാമെന്ന് ഡികെ ശിവകുമാർ നേരിട്ട് ഉറപ്പുനൽകിയിരുന്നതായും, എന്നാൽ പിന്നീട് താൽപര്യമില്ലാത്ത ജലസേചന വകുപ്പാണ് തനിക്ക് നൽകിയതെന്നും രാമലിംഗ റെഡ്ഡി വ്യക്തമാക്കി.
"മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുൻപ് ഡികെ ശിവകുമാർ എന്റെ വീട്ടിൽ വന്നിരുന്നു. ബംഗളൂരു വകുപ്പ് എനിക്ക് തരുമെന്ന് അദ്ദേഹം സ്വയം വാഗ്ദാനം ചെയ്തതാണ്. ഞാൻ അത് ചോദിച്ചു വാങ്ങിയതല്ല. പിന്നീട് രണ്ടുതവണ കൂടി അദ്ദേഹം ഈ ഉറപ്പ് ആവർത്തിച്ചു. എന്നാൽ ഇപ്പോൾ ജലസേചന വകുപ്പാണ് നൽകിയിരിക്കുന്നത്, ഇത് എനിക്ക് അംഗീകരിക്കാൻ കഴിയില്ല," റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.
ഇനി ബംഗളൂരു വികസന വകുപ്പ് തിരികെ നൽകിയാൽ പോലും താൻ മന്ത്രിസ്ഥാനം സ്വീകരിക്കില്ലെന്നും, വെറുമൊരു എംഎൽഎയായി തുടർന്ന് കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച രാത്രിയാണ് മുഖ്യമന്ത്രി ഡികെ ശിവകുമാർ തന്റെ 13 മന്ത്രിമാർക്കുള്ള വകുപ്പുകൾ പ്രഖ്യാപിച്ചത്. ബംഗളൂരു വകുപ്പിനായി കടുത്ത സമ്മർദം ചെലുത്തിയിരുന്ന റെഡ്ഡി, വകുപ്പ് വിഭജനത്തിനായി ചേർന്ന യോഗത്തിൽ നിന്നും ഇറങ്ങിപ്പോയതായാണ് വിവരം.
മന്ത്രിയുടെ രാജിയോടെ കർണാടക കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. "സർക്കാരിനുള്ളിലെ ഭിന്നതകൾ ഇനിയും പുറത്തുവരും, മുഖ്യമന്ത്രിയെ മാറ്റിയതുകൊണ്ട് മാത്രം കോൺഗ്രസിന് രക്ഷപ്പെടാനാകില്ല," കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു.
National
ന്യൂഡൽഹി: ആന്ധ്രപ്രദേശിൽ തങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ഒരു രാജ്യസഭാ സീറ്റിലേക്കുള്ള അവകാശവാദം ഉപേക്ഷിച്ച് ബിജെപി. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈക്ക് വേണ്ടിയായിരുന്നു ഈ സീറ്റ് നേരത്തെ മാറ്റിവെച്ചിരുന്നത്. എന്നാൽ അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചേക്കുമെന്ന വാർത്തകൾ ശക്തമായ പശ്ചാത്തലത്തിലാണ് ബിജെപിയുടെ ഈ പിന്മാറ്റം.
ബിജെപിയുടെ അപ്രതീക്ഷിത പിന്മാറ്റത്തോടെ ആന്ധ്രാപ്രദേശിൽ ഒഴിവുവരുന്ന നാല് രാജ്യസഭാ സീറ്റുകളിൽ മൂന്നെണ്ണം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിക്കും (ടിഡിപി), അവശേഷിക്കുന്ന ഒരു സീറ്റ് പവൻ കല്യാണിന്റെ ജനസേനാ പാർട്ടിക്കും നൽകാൻ എൻഡിഎ യോഗത്തിൽ തീരുമാനമായി. മുൻപ് നിശ്ചയിച്ചിരുന്ന ഫോർമുല പ്രകാരം ടിഡിപിക്ക് രണ്ടും ബിജെപിക്കും ജനസേനയ്ക്കും ഓരോ സീറ്റ് വീതവുമായിരുന്നു നൽകേണ്ടിയിരുന്നത്.
രാജ്യസഭാ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പവൻ കല്യാൺ, സംസ്ഥാന ബിജെപി നേതാക്കൾ എന്നിവർ അമരാവതിയിൽ യോഗം ചേർന്നിരുന്നു. സഖ്യകക്ഷികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ മാസം തിരുപ്പതി, അമരാവതി, വിശാഖപട്ടണം എന്നിവിടങ്ങളിൽ മൂന്ന് പൊതുയോഗങ്ങൾ നടത്താനും എൻഡിഎ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: താൻ യുഎസിൽനിന്ന് ഡൽഹിയിൽ എത്തുമ്പോൾ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വരരുതെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ അഭ്യർഥന. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ ആറിന് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് ദിപ്കെ ഇന്ത്യയിൽ എത്തുന്നത്.
താൻ ഡൽഹിയിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ വരണമെന്ന് സിജെപിയെ പിന്തുണയ്ക്കുന്നവരോട് അഭിജിത് ദിപ്കെ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഈ ആഹ്വനത്തിന് ലഭിച്ച ജനപിന്തുണ തങ്ങളുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നുവെന്ന് സിജെപി എക്സിൽ കുറിച്ചു.
വിമാനത്താവളത്തിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടുന്നത് സർവീസുകളെ ബാധിക്കുമെന്നും യാത്രക്കാർക്കും സുരക്ഷാ ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും സിജെപി വ്യക്തമാക്കി. പൊതുജനങ്ങൾക്കും സുരക്ഷാ സേനയ്ക്കും പ്രയാസങ്ങൾ സൃഷ്ടിക്കാതിരിക്കാൻ ദയവായി ആരും ഡൽഹി എയർപോർട്ടിലേക്ക് വരരുതെന്നും പാർട്ടി ഔദ്യോഗികമായി അറിയിച്ചു.
ഡൽഹിയിൽ വിമാനം ഇറങ്ങിയ ശേഷം ദിപ്കെ നേരെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജന്തർ മന്ദിറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധ പ്രകടനത്തിന് നേരിട്ട് അനുമതി വാങ്ങാൻ വേണ്ടിയാണിത്. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ സമാധാനാന്തരീക്ഷം പാലിക്കണമെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രീതിയിലുള്ള യാതൊരു നടപടികളും ഉണ്ടാകരുതെന്നും പാർട്ടി നിർദേശം നൽകിയിട്ടുണ്ട്.
സമാധാനപരമായ ഈ പ്രതിഷേധ പ്രകടനത്തിന് അധികൃതർ അനുമതി നൽകുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് സിജെപി വക്താവ് പറഞ്ഞു. എത്ര പേർ പ്രതിഷേധത്തിന് എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
National
ന്യൂഡൽഹി: കോളജ് അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പോലീസ്. ഡൽഹി ശിവാജി കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോളാണ് കൊല്ലപ്പെട്ടത്. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
അതിനാൽ കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്മെന്റിൽ അധ്യാപിക തനിച്ചായിരുന്നു താമസിച്ചിരുന്നത്. ദേവോസ്മിതയുടെ തലയിൽ ഭാരമേറിയ വസ്തു കൊണ്ട് അടിയേറ്റെന്നും ആഴത്തിലുള്ള മുറിവുണ്ടെന്നും പോലീസ് പറഞ്ഞു.
കൂടാതെ ഇവരുടെ കൈത്തണ്ടയിലെ ഞരമ്പുകൾ മുറിച്ച നിലയിലുമായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി എൽബിഎസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ ഇതൊരു കവർച്ചാ ശ്രമമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിക്കൊരുങ്ങി ഡൽഹി സർക്കാർ. ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണു സർക്കാർ നടപടിക്കൊരുങ്ങുന്നത്. ആറു മുറികൾക്കു മാത്രം പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്ന അപകടം നടന്ന ഹോട്ടലിൽ 25 മുറികൾ പ്രവർത്തിച്ചിരുന്നുവെന്നും ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങൾ ഹോട്ടൽ പാലിച്ചില്ലെന്നും കണ്ടെത്തിയതിനുപിന്നാലെയാണ് സർക്കാർ നടപടി ശക്തമാക്കുന്നത്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലുടനീളമുള്ള ഗസ്റ്റ് ഹൗസുകളുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ അന്വേഷണം നടത്തുമെന്നും നിയമലംഘനം കണ്ടെത്തിയാൽ സ്ഥാപനങ്ങൾ സീൽ ചെയ്തു പൂട്ടി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ’ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ്’ ഹോട്ടലായി പ്രവർത്തിച്ചിരുന്ന ഹോട്ടലിനാണു തീപിടിച്ചതെന്നതിനാൽ ഈ പദ്ധതിക്കുകീഴിൽ ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നത് നിർത്തലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
’ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ്’ പദ്ധതിക്കു കീഴിലുള്ള ഈ ഹോട്ടലിൽ വാണിജ്യപരമായ അടുക്കളകളോ പൂർണമായി പ്രവർത്തിക്കുന്ന റസ്റ്ററന്റുകളോ പ്രവർത്തിക്കാൻ അനുമതിയില്ലായിരുന്നുവെങ്കിലും ഹോട്ടലിനു താഴെ റസ്റ്ററന്റ് പ്രവർത്തിച്ചിരുന്നു. തീപിടിത്തമുണ്ടായത് റസ്റ്ററന്റിൽനിന്നാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
National
ബെംഗളൂരു: നീണ്ട ചർച്ചകൾക്കൊടുവിൽ കർണാടകയിൽ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു. ധനവകുപ്പ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തന്നെ കൈകാര്യം ചെയ്യുന്നതിനാണ് തീരുമാനം. പ്രിയങ്ക് ഖർഗേക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. ബെംഗളൂരു നഗര വികസന വകുപ്പ് കൃഷ്ണ ബൈരെ ഗൗഡയ്ക്കും നൽകി.
കെ.ജെ. ജോർജിന് ഊർജവും വിനോദസഞ്ചാരവും നൽകിയപ്പോൾ യു.ടി. ഖാദറിന് ആരോഗ്യവും കുടുംബക്ഷേമ വകുപ്പും നൽകി. ജലസേചന വകുപ്പ് നൽകിയത് രാമലിംഗ റെഡ്ഡിക്കാണ്. എന്നാൽ ബംഗളൂരു നഗര വികസന വകുപ്പാണ് റെഡ്ഡി ആവശ്യപ്പെട്ടിരുന്നത്. അതേസമയം, ആവശ്യപ്പെട്ട വകുപ്പ് കിട്ടാത്തതിൽ രാമലിംഗ റെഡ്ഡിക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്ക്ക് റവന്യൂ, കായിക വകുപ്പുകളും നൽകി.
National
ന്യൂഡൽഹി: കഴിഞ്ഞ 12 വർഷമായി മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ നശിപ്പിച്ചതിന്റെ വില നൽകേണ്ടിവരിക രാജ്യത്തെ യുവതലമുറയായിരിക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകൾക്കും പരീക്ഷ റദ്ദാക്കലിനും പിന്നാലെ നാഗ്പുരിൽ നീറ്റ് പരീക്ഷയെഴുതിയ മധ്യപ്രദേശിൽനിന്നുള്ള ആകാൻഷ ചതുർവേദി എന്ന വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. ആകാൻഷയുടെ മരണം ആത്മഹത്യയല്ലെന്നും, മോദിയുടെ കീഴിൽ അഴിമതി നിറഞ്ഞ തകർന്ന വ്യവസ്ഥയുടെ അനന്തരഫലമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
ആകാൻഷയുടെ ആത്മഹത്യാക്കുറിപ്പ് പുസ്തകങ്ങൾക്കിടയിൽനിന്ന് കഴിഞ്ഞ ദിവസമാണ് കുടുംബത്തിനു ലഭിച്ചത്. “നല്ല മാർക്ക് വാങ്ങാമെന്നു വലിയ പ്രതീക്ഷയുണ്ടായിരുന്നു, എന്നാൽ പരീക്ഷ വീണ്ടും എഴുതേണ്ടിവന്നാൽ എനിക്ക് പഴയതുപോലെ മികച്ച വിജയം നേടാനാകുമെന്ന് യാതൊരു ഉറപ്പുമില്ല. എന്നോട് ക്ഷമിക്കൂ” എന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്.
ഒരു ഡോക്ടറാകാനും തന്റെ രാജ്യത്തെയും സമൂഹത്തെയും സേവിക്കാനുമാണ് ആ പെണ്‍കുട്ടി ആഗ്രഹിച്ചത്. അവളുടെ അച്ഛൻ കർഷകനാണ്. മകളുടെ ഡോക്ടറാകാനുള്ള സ്വപ്നത്തെ പിന്തുണയ്ക്കാൻ അദ്ദേഹം മൂന്നു ലക്ഷം രൂപ വായ്പയെടുത്തു. മകളെ നാഗ്പുരിൽ കോച്ചിംഗ് ക്ലാസിൽ വിടാനായി അദ്ദേഹം അവിടെ പാചകക്കാരനായി ജോലി ചെയ്തു.
ആ അച്ഛൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു. എന്നാൽ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നു. തുടർന്ന് പരീക്ഷ റദ്ദാക്കി. ആ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ആകാൻഷ നമ്മെ വിട്ടുപിരിഞ്ഞത്- രാഹുൽ തന്റെ സമൂഹമാധ്യമമായ എക്സിലെ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
പരീക്ഷ വീണ്ടും നടത്തുന്നതുകൊണ്ടു മാത്രം കുട്ടികൾക്കു നീതി ലഭിക്കില്ലെന്നും രാജ്യത്തു പ്രവർത്തിക്കുന്ന വിദ്യാഭ്യാസമാഫിയയെ പൂർണമായി തുടച്ചുനീക്കണമെന്നും ആംആദ്മി പാർട്ടി ദേശീയ അധ്യക്ഷൻ കേജരിവാൾ ആവശ്യപ്പെട്ടു. ഈ പരീക്ഷാ അനിശ്ചിതത്വങ്ങൾക്കിടയിൽ എത്രയോ കുട്ടികളാണ് ഇതിനകം ജീവനൊടുക്കിയത്. കുട്ടികളുടെ മരണത്തിന് എപ്പോഴാണു നീതി ലഭിക്കുകയെന്നും കേജരിവാൾ ചോദിച്ചു.
രാജ്യത്തെ പരീക്ഷാ സംവിധാനത്തിൽ സുതാര്യത കൊണ്ടുവരാൻ കഴിയാത്ത മോദിസർക്കാർ രാജ്യത്തെ വിദ്യാർഥികളെ വഞ്ചിക്കുകയാണെന്ന് തൃണമൂൽ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: ഇന്ത്യയിലെത്തിയ വെനസ്വേലൻ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. ഊർജം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണം സംബന്ധിച്ചായിരുന്നു ചർച്ച.
പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ഊർജവിതരണത്തിന് തടസങ്ങൾ നേരിട്ട ഇന്ത്യ തങ്ങളുടെ ഊർജ ആശ്രയത്വം വിപുലീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യങ്ങളിലൊന്നായ വെനസ്വേലയുടെ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം.
പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെ യുഎസ് സുരക്ഷാസേന കഴിഞ്ഞ ജനുവരിയിൽ തടങ്കലിലാക്കിയതിനു പിന്നാലെയായിരുന്നു ഡെൽസി റൊഡ്രിഗസ് വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റത്.
ഇതിനു ശേഷം ഡെൽസി നടത്തുന്ന ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. അഞ്ചു ദിവസത്തെ സന്ദർശനത്തിനായി എത്തിയ ഡെൽസി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായും കൂടിക്കാഴ്ച നടത്തി.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് യുഎസ് ഇന്ത്യക്ക് അനുവദിച്ച ഇളവ് ഈ മാസം 17ന് അവസാനിക്കുമെന്നതിനാൽ വെനസ്വേല ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽനിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്.
2020 വരെ വലിയ അളവിൽ വെനസ്വേലയിൽനിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ വെനസ്വേലയ്ക്കുമേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെ ഇറക്കുമതി കുറയ്ക്കുകയായിരുന്നു.
അമേരിക്കയുമായി മെച്ചപ്പെട്ട നയതന്ത്ര ബന്ധം സൂക്ഷിക്കുന്ന ഡെൽസിയുടെ വരവോടെ കൂടുതൽ എണ്ണ വെനസ്വേലയിൽനിന്ന് ഇറക്കുമതി ചെയ്യാനുള്ള കരാറിൽ എത്തിച്ചേരാമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
National
ന്യൂഡൽഹി: റഷ്യൻനിർമിത വ്യോമ പ്രതിരോധ സംവിധാനമായ എസ് 400ന്റെ നാലാമത്തെ സ്ക്വാഡ്രണ്‍ ഇന്ത്യക്കു കൈമാറി.
പ്രതിരോധസേനയ്ക്കുവേണ്ടി അഞ്ച് എസ് 400 വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതിന് 2018ലാണ് റഷ്യയുമായി കേന്ദ്രസർക്കാർ കരാർ ഒപ്പിട്ടത്. ഇതിനോടകം മൂന്നെണ്ണം സേനയുടെ ഭാഗമായിക്കഴിഞ്ഞു.
മേയ് അവസാനത്തോടെ നാലാമത്തെ എസ് 400 ഇന്ത്യയിൽ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ റഷ്യ-യുക്രെയ്ൻ സംഘർഷം കടുത്തതോടെ കൈമാറ്റത്തിന് കാലതാമസം നേരിട്ടു. അവസാനമെത്തിയ എസ് 400 വൈകാതെ സേനയുടെ ഭാഗമാകും. ശേഷിക്കുന്ന ഒരെണ്ണം 2027 ഓടെ കൈമാറും.
നിർമിതബുദ്ധി ഉൾപ്പെടെയുള്ള അതിനൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടെ സംയോജിപ്പിച്ചുകൊണ്ടാകും എസ് 400 സൈന്യത്തിന്റെ ഭാഗമാക്കുക. ലോകത്തിലെതന്നെ മികച്ച വ്യോമപ്രതിരോധ സംവിധാനമായ എസ് 400 സംവിധാനം 2021ലാണ് ആദ്യമായി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നത്.
പിന്നീട് പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനിലെ തീവ്രവാദകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ വ്യോമാതിർത്തി സംരക്ഷിക്കുന്നതിന് എസ് 400 വലിയ പങ്ക് വഹിച്ചു.
National
ന്യൂഡല്‍ഹി: 60 എംഎല്‍എമാര്‍ പ്രത്യേക ബ്ലോക്കായി മാറിയതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക്. 20 എംപിമാര്‍ ബിജെപിയില്‍ ചേരാന്‍ തയാറെടുത്തിരിക്കുകയാണെന്നാണു റിപ്പോര്‍ട്ട്.
ബിജെപി നേതൃത്വവുമായി എംപിമാര്‍ ചര്‍ച്ച നടത്തിവരികയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന് 41 എംപിമാരാണുള്ളത്. 28 പേര് ലോക്സഭയിലും 13 പേര് രാജ്യസഭയിലും. ലോക്സഭയിലെ 20 എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ബിജെപി എംപിമാരുടെ എണ്ണം 260 ആകും.
ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടാന്‍ 272 അംഗങ്ങളുടെ പിന്തുണയാണു വേണ്ടത്. കോല്‍ക്കത്തയില്‍ മമത ബാനര്‍ജി നടത്തിയ ധര്‍ണയില്‍ എഴ് എംഎല്‍എമാരും നാല് എംപിമാരും മാത്രമാണു പങ്കെടുത്തത്.
National
ചണ്ഡിഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേരുമെന്നു റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷം മുമ്പാണ് അമരീന്ദര്‍ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
അമരീന്ദറുമായി കോണ്‍ഗ്രസ് നേതൃത്വം ബന്ധപ്പെട്ടുവരികയാണ്. അമരീന്ദറിനെ പാര്‍ട്ടിയിലെത്തിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് താത്പര്യമുണ്ട്. ഗാന്ധികുടുംബവുമായി ഉറ്റ ബന്ധമുണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹം.
ബിജെപി നേതൃത്വവുമായി അമരീന്ദര്‍ അകന്നുനില്‍ക്കുകയാണ്. ബിജെപി പഞ്ചാബ് ഘടകം അധ്യക്ഷനായ കേവല്‍ സിംഗ് ധില്ലനെ നിയമിച്ചതു തന്നോട് ആലോചിക്കാതെയായിരുന്നുവെന്ന് അമരീന്ദര്‍ തുറന്നടിച്ചിരുന്നു. 2021 സെപ്റ്റംബറിലാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്.
2021 നവംബറില്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച അമരീന്ദര്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കി ബിജെപിയുമായി സഖ്യത്തില്‍ മത്സരിച്ചു.
എന്നാല്‍, 2022 നിയമസഭാ തെരഞ്ഞെടുപ്പില്‍ അമരീന്ദറിന്റെ പാര്‍ട്ടിക്ക് ഒറ്റസീറ്റു പോലും ലഭിച്ചില്ല. 2022 സെപ്റ്റംബര്‍ 19ന് അമരീന്ദറിന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു.
National
മൊറേന: വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ഡെപ്യൂട്ടി കളക്ടർ അറസ്റ്റിലായി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മുതിർന്ന റവന്യൂ ഉദ്യോഗസ്ഥനായ പ്രതി ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് വിവാഹവാഗ്ദാനം നൽകി കഴിഞ്ഞ ഒരു വർഷക്കാലമായി ലൈംഗിക ചൂഷണം ചെയ്തെന്നും ഇപ്പോൾ വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറിയെന്നും ചൂണ്ടിക്കാട്ടി മൊറേന സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് സിറ്റി പോലീസ് സൂപ്രണ്ട് ദീപാലി ചന്ദോറിയ അറിയിച്ചു.
2025 മാർച്ച് 30ന് പ്രതി യുവതിയെ കാറിൽ മൊറേനയിലെ ഒരു വിശ്രമകേന്ദ്രത്തിലെത്തിച്ചും സബൽഗഡിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റായി ജോലി ചെയ്യവെ ഔദ്യോഗിക വസതിയിൽ വച്ചും, പിന്നീട് ഗ്വാളിയറിലെ ഒരു ഫ്ലാറ്റിലെത്തിച്ചും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.
National
ചെന്നൈ: ന്യൂഡൽഹിയിൽ ജൂൺ എട്ടിനു ചേരുന്ന ഇന്ത്യ മുന്നണി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഡിഎംകെ അറിയിച്ചു.
തമിഴ്നാട്ടിൽ ടിവികെയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതാണ് ഡിഎംകെയെ പ്രകോപിപ്പിച്ചത്.