National
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരേ സമരം ചെയ്ത വിദ്യാർഥികൾക്കുനേരേ പോലീസ് നടത്തിയ അതിക്രമത്തിലും സർക്കാരിന്റെ വീഴ്ചകളിലും പാർലമെന്റിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ടു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരേയുണ്ടായ അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിലെത്തി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സമാജ്വാദി പാർട്ടിയുടെ ധർമേന്ദ്ര യാദവ്, ശിവസേന (യുബിടി) നേതാവ് അരവിന്ദ് സാവന്ത്, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ്, കോൺഗ്രസ് വിപ്പ് മാണിക്കം ടാഗോർ തുടങ്ങിയ നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കഴിഞ്ഞ ദിവസം നടത്തിയ പാർലമന്റ് മാർച്ചിനിടെ വിദ്യാർഥികളെയും യുവാക്കളെയും കസ്റ്റഡിയിലെടുത്ത് പോലീസ് മർദിച്ചുവെന്ന് ആരോപണം.
പോലീസിന്റെ ഇന്നലത്തെ കനത്ത ലാത്തിച്ചാർജിനിടെ നിരവധിപ്പേരെ കാണാതായെന്നും പറയുന്നുണ്ട്. എത്ര പേരെ കസ്റ്റഡിയിലെടുത്തുവെന്ന വിവരം അധികൃതർ മറച്ചുവയ്ക്കുകയാണെന്നും വിദ്യാർഥി സംഘടനകളും യുവാക്കളും ആരോപിച്ചു.
പാർലമെന്റ് മാർച്ചിനിടെ ജന്തർ മന്തറിനടുത്തുള്ള സൻസദ് മാർഗിൽവച്ചു തങ്ങളെ ലാത്തികൊണ്ടടിച്ചുവെന്നും പിന്നീട് പാർലമെന്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് ഇന്ത്യാവിരുദ്ധരെന്ന് ആക്ഷേപിച്ച് മർദിച്ചുവെന്നും വൈഭവ് ചോപ്കർ എന്ന യുവാവ് പറഞ്ഞു.
പ്രതിഷേധസ്ഥലത്ത് മുദ്രാവാക്യം വിളിക്കുകയായിരുന്ന തങ്ങളെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മർദിച്ചുവെന്നും കണ്ണീർവാതകം പ്രയോഗിച്ചെന്നും ശ്രാവ്ണി ഭുവ എന്ന യുവതിയും പറഞ്ഞു. പോലീസ് യൂണിഫോമിലല്ലാത്ത, ബാഡ്ജുകളും നെയിംപ്ലേറ്റുകളുമില്ലാത്ത ചിലരാണ് വനിതകൾ ഉൾപ്പെടെയുള്ളവർക്കു നേർക്ക് ആക്രമണം നടത്തിയതെന്നും ആരോപണമുണ്ട്.
അതിനിടെ, സമരസ്ഥലത്ത് പ്രതിഷേധക്കാർ തിക്കിലും തിരക്കിലുംപെടുന്ന സാഹചര്യം പോലീസ് മനഃപൂർവം സൃഷ്ടിച്ചുവെന്ന് വിദ്യാർഥി സംഘടനയായ എഐഎസ്എ കുറ്റപ്പെടുത്തി. പ്രതിഷേധസ്ഥലത്ത് സംഘർഷമുണ്ടായത് യാദൃച്ഛികമല്ലെന്നും പോലീസ് ആളുകളെ ഒറ്റപ്പെടുത്തി ആക്രമിക്കുകയായിരുന്നെന്നും എഐഎസ്എ ദേശീയ അധ്യക്ഷ നേഹ ബോറ ആരോപിച്ചു.
ജന്തർ മന്തറിനു ചുറ്റുമുള്ള വിവിധ ഇടങ്ങളിൽ പോലീസ് ബാരിക്കേഡുകൾ ഉയർത്തിയെന്നും പ്രതിഷേധക്കാരെ ഒറ്റപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും നേഹ പറഞ്ഞു.
പ്രതിഷേധക്കാർക്കു നേരെ പോലീസ് കല്ലെറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതും നേഹ ചൂണ്ടിക്കാണിച്ചു. സ്കൂൾ കുട്ടികളും മാതാപിതാക്കളുമുണ്ടായിരുന്ന, സമാധാനപരമായ പ്രതിഷേധക്കാരെ തല്ലിച്ചതച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷായും ഡൽഹി പോലീസ് കമ്മീഷണർ അനുരാഗ് കുമാറും രാജിവയ്ക്കണമെന്ന് എഐഎസ്എ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കോൺഗ്രസ് എംപിമാർ നടത്തിയ സമരത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി വി.ഡി. സതീശനും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും.
ഉച്ചയ്ക്ക് മുമ്പ് ഔദ്യോഗിക കൂടിക്കാഴ്ചകൾ പൂർത്തിയാക്കിയശേഷം കേരള ഹൗസിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രി രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു എന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞ ശേഷമാണ് പ്രതിഷേധം നടക്കുന്ന ഔദ്യോഗിക വസതിക്കു മുന്നിലെത്തിയത്.
കടുത്ത ചൂട് വകവയ്ക്കാതെ പ്രതിഷേധിക്കുന്ന എംപിമാർക്കൊപ്പം മുഖ്യമന്ത്രിയും പ്രതിഷേധത്തിൽ പങ്കുചേർന്നു. ഏകദേശം രണ്ടര മണിക്കൂറോളം സതീശൻ പ്രതിഷേധത്തിൽ പങ്കെടുത്തു. ശേഷം വൈകുന്നേരത്തെ വിമാനത്തിൽ അദ്ദേഹം കേരളത്തിലേക്കു തിരിച്ചു.
ഇന്നലെ രാത്രിയിൽ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റിലെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഖാർഗെയ്ക്ക് ജന്മദിന ആശംസകൾ നേർന്ന ശേഷം എംപിമാരുമായും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
National
ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് എംപിമാരോട് ഡൽഹി പോലീസ് കാണിച്ചത് വലിയ ക്രൂരത. പ്രതിഷേധിക്കുന്നത് എംപിമാരാണെന്ന് അറിഞ്ഞിട്ടും മനുഷ്യത്വ രഹിതമായാണ് പോലീസ് നടപടി സ്വീകരിച്ചതെന്ന് എംപിമാർ കുറ്റപ്പെടുത്തി.
ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉൾപ്പെടെ ചില എംപിമാരെ പ്രതിഷേധത്തിന്റെ ആദ്യസമയത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ മാറാൻ തയാറാകാതിരുന്ന എംപിമാരെ കായികമായാണ് പോലീസ് നീക്കിയത്. ഡീൻ കുര്യാക്കോസിനെ മൂന്നിലേറെ പോലീസുകാർ റോഡിലൂടെ വലിച്ചിഴച്ച് പോലീസ് വാനിലേക്ക് കയറ്റാൻ ശ്രമിച്ചു. മാധ്യമപ്രവർത്തകർ ഉൾപ്പെടെ അദ്ദേഹം എംപിയാണെന്ന് പറഞ്ഞിട്ടും നടപടിയിൽനിന്നു പിന്മാറാൻ പോലീസ് തയാറായില്ല.
പിന്നീട് ഡീനും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവസ്ഥലത്തുനിന്ന് പത്ത് കിലോമീറ്ററോളം ദൂരമുള്ള കിങ്സ്വേ പോലീസ് ക്യാമ്പിലേക്കാണ് ഡീൻ ഉൾപ്പെടെയുള്ള എംപിമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. അഭിഭാഷകരെപ്പോലും പോലീസ് ക്യാമ്പിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് എംപിമാർ ആരോപിച്ചു.
പോലീസ് കാര്യങ്ങൾ വ്യക്തമാക്കുന്നില്ലെന്നും യാതൊരു വിവരവും പങ്കുവയ്ക്കുന്നില്ലെന്നും എംപിമാർ കുറ്റപ്പെടുത്തി. രാത്രി വൈകിയും കോൺഗ്രസ് എംപിമാർ പോലീസ് ക്യാമ്പിൽ തുടരുകയാണ്.
National
മുംബൈ: ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭം രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്കും പടരുന്നു. ഇന്നലെ മുംബൈ, ബംഗളൂരു, നാഗ്പുർ, പുനെ, പാറ്റ്ന നഗരങ്ങളിൽ വിദ്യാർഥികളുടെ പ്രതിഷേധം നടന്നു.
ഡൽഹിയിലെ വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാറ്റ്നയിൽ ഇന്നലെ ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വൻ റാലിയും പ്രതിഷേധസംഗമവും നടന്നു. ഇന്ന് പാറ്റ്ന സർവകലാശാലയിൽനിന്ന് ലോക്ഭവനിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെയും രാജസ്ഥാനിലെയും കർണാടകയിലെയും പ്രമുഖ സർവകലാശാലകളിൽ വിദ്യാർഥികൂട്ടായ്മകൾ പ്രകടനങ്ങൾ നടത്തി.
പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരേ മുംബൈയിൽ നടന്ന പ്രതിഷേധങ്ങൾക്കു പിന്നാലെ വിദ്യാർഥികൾക്കും സന്നദ്ധപ്രവർത്തകർക്കും വാട്സാപ്പിലൂടെ പോലീസ് നോട്ടീസ് നൽകി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 35(3) പ്രകാരം ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസുകൾ അയച്ചിരിക്കുന്നത്. മുംബൈയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 300ലധികം ആളുകൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യുവാക്കളെയും വിദ്യാർഥികളെയും ഭയപ്പെടുത്തി പ്രക്ഷോഭത്തിൽനിന്നു പിന്തിരിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് വിദ്യാർഥിസംഘടനകൾ ആരോപിച്ചു. സമാധാനപരമായ സമരത്തിനു നേരേ ലാത്തിച്ചാർജ് നടത്തിയ കേന്ദ്രസർക്കാരിനു മാനസികനില തെറ്റിയിരിക്കുകയാണെന്ന് മഹാരാഷ്ട്രയിലെ എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ വിമർശിച്ചു.
സമരക്കാർക്കു ശിവസേന ഉദ്ധവ് വിഭാഗം പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ ഡൽഹിയിലേക്കു തിരിച്ചു.
National
ന്യൂയോർക്ക്: ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ ഡൽഹി ജന്തർ മന്തറിലും പാർലമെന്റിലേക്കും നടന്ന വിദ്യാർഥികളുടെ ‘ചലോ സൻസദ്’പ്രതിഷേധവും അതിനുനേരേയുണ്ടായ ശക്തമായ പോലീസ് നടപടിയും രാജ്യാന്തര ശ്രദ്ധ നേടുന്നു.
പ്രമുഖ വിദേശമാധ്യമങ്ങളായ ന്യൂയോർക്ക് ടൈംസ്, ബിബിസി, ഫിനാൻഷ്യൽ ടൈംസ്, അൽ ജസീറ, ദ ഗാർഡിയൻ, ബ്ലൂംബെർഗ് തുടങ്ങിയ മാധ്യമങ്ങൾ പ്രാധാന്യത്തോടെയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
രാജ്യതലസ്ഥാനത്ത് അരങ്ങേറിയ വൻ പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം ഊഴത്തിലെ ഏറ്റവും വലിയ ജനകീയ വെല്ലുവിളിയാണെന്ന് പ്രമുഖ വിദേശമാധ്യമങ്ങൾ നിരീക്ഷിച്ചു.
പതിനായിരക്കണക്കിന് യുവാക്കൾ അണിനിരന്ന മാർച്ച് കേവലം ഒരു തമാശ എന്നതിൽനിന്നു മാറി സർക്കാരിന് കടുത്ത ഭീഷണിയാകുന്ന വലിയൊരു ബഹുജന പ്രക്ഷോഭമായി ഉയർന്നുവന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ഡൽഹി തെരുവുകളിൽ അക്രമാസക്തവും അരാജകത്വം നിറഞ്ഞതുമായ രംഗങ്ങൾ അരങ്ങേറുമ്പോഴും കാര്യങ്ങൾ ശാന്തമാണെന്നു കാണിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയാണെന്ന് ന്യൂയോർക്ക് ടൈംസ് നിരീക്ഷിച്ചു. ശക്തനായ നേതാവ് എന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് ഈ ബഹുജന പ്രതിഷേധം വലിയ വെല്ലുവിളിയാണെന്നും പത്രം എഴുതി.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കു പുറമെ രാജ്യത്തെ തൊഴിലില്ലായ്മ, സർക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മ എന്നിവയ്ക്കെതിരേയുള്ള വിശാലമായ പ്രതിഷേധമായി സമരം മാറിയെന്നും പ്രക്ഷോഭകർക്കു നേരേ പോലീസ് ക്രൂരമായ ബലപ്രയോഗം നടത്തിയെന്നും വാഷിംഗ്ടൺ പോസ്റ്റും അസോസിയേറ്റഡ് പ്രസും ചൂണ്ടിക്കാട്ടി.
സമീപകാലത്തു ഡൽഹിയിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധങ്ങളിൽ ഒന്നാണിതെന്നും ഇത് കേന്ദ്രസർക്കാരിനു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ലണ്ടൻ ആസ്ഥാനമായ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. വിലക്കുകളും പോലീസ് നടപടികളും മറികടന്ന് പതിനായിരക്കണക്കിനു യുവാക്കൾ തെരുവിലിറങ്ങിയതിനെ "വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ സർക്കാർ വിവിരുദ്ധ പ്രക്ഷോഭം' എന്നാണ് ബ്രിട്ടനിലെ "ദ ഗാർഡിയൻ' വിശേഷിപ്പിച്ചത്.
ജനരോഷം തണുപ്പിക്കാൻ സർക്കാർ വിഷമിക്കുകയാണെന്ന് ന്യൂയോർക്ക് ആസ്ഥാനമായ ധനകാര്യ മാധ്യമമായ ബ്ലൂംബെർഗ് നിരീക്ഷിച്ചു.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരേ പോലീസ് നടത്തിയ കണ്ണീർവാതക പ്രയോഗത്തിലും ലാത്തിച്ചാർജിലും ഇന്റർനെറ്റ് നിരോധനത്തിലും ആംനസ്റ്റി ഇന്റർനാഷണൽ ആശങ്ക രേഖപ്പെടുത്തി.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്പോൾ, സമരക്കാർക്ക് പിന്തുണയുമായി അകലെയിരുന്നും സാധാരണക്കാരുടെ കരുതലുകൾ എത്തുന്നു.
കനത്ത മഴ വകവയ്ക്കാതെ തിങ്കളാഴ്ച സമരക്കാർക്ക് ഭക്ഷണം എത്തിച്ചുനൽകിയ സൊമാറ്റോ ഡെലിവറി ഏജന്റിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
മുംബൈയിൽ താമസിക്കുന്ന അനുജ് റാവത്ത് എന്നയാൾ ഓൺലൈൻ വഴി ഓർഡർ ചെയ്ത ഭക്ഷണമാണ് ഡെലിവറി ബോയ് ജന്തർ മന്തറിലെത്തിച്ചത്. മുംബൈയിലുള്ള അനുജ് ഭയ്യയാണ് ഈ ഭക്ഷണം ഓർഡർ ചെയ്തതെന്നും ജന്തർ മന്തറിൽ വിശന്നിരിക്കുന്നവർക്ക് ഇതു നൽകാൻ ആവശ്യപ്പെട്ടെന്നും പണം ഓൺലൈനായി അടച്ചിട്ടുണ്ടെന്നും മഴക്കോട്ടും ഹെൽമറ്റും ധരിച്ചെത്തിയ ഡെലിവറി ഏജന്റ് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
ഭക്ഷണം ഏറ്റുവാങ്ങിയ സന്നദ്ധപ്രവർത്തകർ അനുജിനും, കനത്ത മഴയത്തും ഓർഡർ എത്തിച്ചുനൽകിയ ഡെലിവറി ഏജന്റിനും കൈയടികളോടെ നന്ദി രേഖപ്പെടുത്തി.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ ഓൺലൈൻ ആപ്പുകൾ വഴി സമരക്കാർക്കായി ഭക്ഷണവും ചായയും ലഘുഭക്ഷണങ്ങളും തുടർച്ചയായി എത്തിച്ചു നൽകുന്നുണ്ട്.
നേരിൽ വരാൻ സാധിച്ചില്ലെങ്കിലും നീതിക്കായുള്ള പോരാട്ടത്തിൽ സമരക്കാർക്കൊപ്പം തങ്ങളുമുണ്ടെന്ന് തെളിയിക്കുകയാണ് ഓൺലൈൻ വഴി ഭക്ഷണമെത്തിക്കുന്ന ഈ സാധാരണക്കാരായ മനുഷ്യർ.
National
ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടിനെതിരേ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ അസാധാരണ പ്രതിഷേധം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എംപിയെയും ബലം പ്രയോഗിച്ചു റോഡിലൂടെ വലിച്ചിഴച്ചു കസ്റ്റഡിയിലെടുത്തു പോലീസ്. പോലീസിന്റെ ബലപ്രയോഗത്തില്‍ രാഹുലിന്റെ മുഖത്തു പരിക്കേറ്റു.
പോലീസ് ബസിന്റെ വാതിലില്‍ പ്രിയങ്ക തൂങ്ങിനിൽക്കുമ്പോള് വാഹനം മുന്നോട്ടെടുത്തതു വലിയ പരിഭ്രാന്തി പരത്തി. തുടര്‍ച്ചയായ രണ്ടാം ദിവസവും ദേശീയ തലസ്ഥാനം വന്‍ പ്രതിഷേധാഗ്നിയില്‍ തിളച്ചുമറിഞ്ഞതോടെ ഡല്‍ഹി മണിക്കൂറുകള്‍ സ്തംഭിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേരള മുഖ്യമന്ത്രി വി.ഡി. സതീശന്, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, കെ.സി. വേണുഗോപാല്‍, മന്ത്രി പി.സി. വിഷ്ണുനാഥ്, നൂറോളം കോണ്‍ഗ്രസ് എംപിമാര്‍ എന്നിവര്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലായിരുന്നു രാഹുലിനും പ്രിയങ്കയ്ക്കും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എംപിമാര്‍ക്കുമെതിരേ പോലീസിന്റെ അതിരുവിട്ട ബലപ്രയോഗമുണ്ടായത്.
ചരിത്രം തിരുത്തിയ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് പിന്തുണയും അഭിവാദ്യവും അര്‍പ്പിക്കാനെത്തിയ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, പ്രമുഖ രാഷ്്ട്രീയ നിരീക്ഷകന് യോഗേന്ദ്ര യാദവ് അടക്കമുള്ളവരെയും പോലീസ് വലിച്ചിഴച്ചാണു കസ്റ്റഡിയിലെടുത്തത്.
നേരത്തെ രാഹുലും പ്രിയങ്കയും കെ.സി. വേണുഗോപാലും റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തി തിങ്കളാഴ്ചത്തെ പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു.
National
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്കു മാർച്ച് നടത്തിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, സമാജ്വാദി പാർട്ടി അധ്യക്ഷൻ ഖിലേഷ് യാദവ് അടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത് മൂന്നു മണിക്കൂറിനുശേഷം ഇന്നലെ രാത്രി 9.40 ഓടെയാണു വിട്ടയച്ചത്. നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നാണു സൂചന.
രാഹുൽ ഗാന്ധിയെ ഛത്രസാൽ സ്റ്റേഡിയത്തിലേക്കാണു പോലീസ് ബലമായി കൊണ്ടുപോയത്. ഇവിടേക്കും കോൺഗ്രസ് പ്രവർത്തകർ കൂട്ടമായെത്തി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം തുടരുമെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കസ്റ്റഡിയിലെടുത്തശേഷം പ്രിയങ്ക ഗാന്ധിയെയും ചില നേതാക്കളെയും എത്തിച്ച മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ രാത്രി ഒന്‍പതോടെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയഗാന്ധി എത്തിയിരുന്നു.
National
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ യുദ്ധക്കളമായ ഡല്‍ഹിയിലേക്കുള്ള മൂന്നാം കര്‍ഷക മാര്‍ച്ച് ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ ഇന്നലെ തടഞ്ഞതോടെ അതിര്‍ത്തി പ്രദേശത്തും സംഘര്‍ഷവും ഗതാഗത സ്തംഭനവുമുണ്ടായി.
ജന്തര്‍ മന്തറില്‍ പൊളിച്ചു മാറ്റിയ സമരവേദി കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ വീണ്ടും നിര്‍മിച്ചു തുടരുന്ന സമരത്തിലേക്ക് ഇന്നലെയും ആയിരക്കണക്കിനു വിദ്യാര്ഥികളെത്തിയതും പോലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
നരേന്ദ്ര മോദി സര്‍ക്കാരിനെ അപ്രതീക്ഷിത പ്രതിസന്ധിയിലാക്കിയ വന്‍ സമരപരമ്പരയാണു ദേശീയ തലസ്ഥാനം ദര്‍ശിച്ചത്. മുന്‍കൂട്ടി കാണാനോ, വേണ്ട മുന്കരുതലെടുക്കാനോ കഴിയാതെ വന്‍ പ്രക്ഷോഭം തുടര്ച്ചയായുണ്ടായതോടെ ഡല്‍ഹിയുടെ ക്രമസമാധാന ചുമതലയുള്ള കേന്ദ്രസര്‍ക്കാര്‍ ത്രിശങ്കുവിലായി.
ഇന്ത്യ- അമേരിക്ക വ്യാപാരക്കരാറിനെതിരേ കര്‍ഷകര്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്കു മാര്‍ച്ച് ആരംഭിച്ച പഞ്ചാബില്‍ നിന്നുള്ള നൂറുകണക്കിനു കര്‍ഷകരെയാണു ഇന്നലെ ഡല്‍ഹി അതിര്‍ത്തിയില്‍ വന്‍ കോട്ട കെട്ടി പോലീസ് തടഞ്ഞത്.
ദേശ് ബച്ചാവോ മോര്‍ച്ചയുടെ നേതൃത്വത്തിലാണു കര്‍ഷകരുടെ മഹാപഞ്ചായത്ത് വിളിച്ചത്.
National
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനവും പ്രതിഷേധത്തിൽ മുങ്ങി.
പരീക്ഷാ ക്രമക്കേടും അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചതോടെ മിനിറ്റുകൾ മാത്രമേ ഇരുസഭകളും പ്രവർത്തിച്ചുള്ളൂ.
പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ യോഗം ചേർന്ന ഇന്ത്യ മുന്നണി നേതാക്കൾ സഭാ നടപടികളോട് സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ ഇരുസഭകളിലും പ്രതിഷേധം അലയടിച്ചു.
National
ന്യൂഡല്‍ഹി: സമാധാനപരമായി സമരം ചെയ്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എംപി എന്നിവരടക്കമുള്ള നേതാക്കളെ അതിക്രൂരമായി വലിച്ചിഴച്ച് മര്‍ദ്ദിച്ച് അറസ്റ്റു ചെയ്ത സംഭവം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി.
പ്രതിഷേധിക്കുന്നവരെ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ചു ക്രൂരമായ മര്‍ദിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ സര്‍ക്കാരിനെതിരേ വലിയ പ്രതിഷേധം പാര്‍ലമെന്റിലും രാജ്യത്താകെയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
പരീക്ഷ ക്രമക്കേടിനെ തുടര്‍ന്ന് 13 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിട്ടും അതു കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്. ഇതിനെതിരെയാണ് സിജെപി അടക്കമുള്ളവര്‍ സമരരംഗത്തു വന്നതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ചൂണ്ടിക്കാട്ടി.
National
ന്യൂഡല്‍ഹി: ഇന്ത്യ- അമേരിക്ക വ്യാപാരക്കരാര്‍ ഇന്ത്യയിലെ കാര്‍ഷിക, ക്ഷീര മേഖലകളെയും കര്‍ഷകരെയും തകര്‍ക്കുമെന്ന് കര്‍ഷകരുടെ സംയുക്ത സമരസമിതി.
പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷക സംഘടനകള്‍ സംയുക്തമായി രൂപീകരിച്ച ദേശ് ബചാവോ (രാജ്യത്തെ രക്ഷിക്കുക) മോര്‍ച്ചയുടെ നേതൃത്വത്തിലാണു കര്‍ഷകരുടെ മഹാപഞ്ചായത്ത് വിളിച്ചത്.
സോയാബീന്‍, ചോളം, പരുത്തി, എഥനോള്‍, ആപ്പിള്‍, ബദാം, ക്ഷീരോത്പന്നങ്ങള്‍, കോഴിയിറച്ചി, മത്സ്യം തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറച്ചതും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര വിപണികളെ തകര്‍ക്കുമെന്നു കര്‍ഷക നേതാക്കള്‍ പറഞ്ഞു. നിര്‍ദിഷ്ട കരാറിന്റെ പ്രധാന വിവരങ്ങള്‍ പരസ്യമാക്കാത്തതിലും ചര്‍ച്ചകളിലെ സുതാര്യതയില്ലായ്മയിലും കര്‍ഷകര്‍ ആശങ്ക പ്രകടിപ്പിച്ചു.
വ്യാപാരക്കരാറിന്റെ രേഖകളെല്ലാം കേന്ദ്രം ഉടന്‍ പരസ്യപ്പെടുത്തണം. കര്‍ഷകര്‍, തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങള്‍ എന്നിവരുമായി സമഗ്രമായ ചര്‍ച്ചകള്‍ നടത്താതെ ഒരു കരാറിലും ഒപ്പുവയ്ക്കരുതെന്നും ദേശ് ബചാവോ മോര്‍ച്ച ആവശ്യപ്പെട്ടു.
സബ്സിഡി ലഭിക്കുന്ന അമേരിക്കന്‍ കാര്‍ഷിക-ക്ഷീര ഉത്പന്നങ്ങള്‍ക്കായി ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കുന്നതു ദുരന്തമാകും. അമേരിക്കയിലെ വന്‍കിട കര്‍ഷകരോട് മത്സരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ഇന്ത്യയിലെ ദശലക്ഷക്കണക്കിനു ചെറുകിട-നാമമാത്ര കര്‍ഷകരെ തള്ളിവിടുമെന്നു കര്‍ഷകര്‍ മുന്നറിയിപ്പു നല്കി.
ഇന്ത്യയിലെ ക്ഷീരമേഖല മാത്രം ഏകദേശം 80 ദശലക്ഷം ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണെന്നു സംഘടനകള്‍ ചൂണ്ടിക്കാട്ടി. ക്ഷീരകര്ഷര്ക്കുണ്ടാകുന്ന ഏതൊരു പ്രതികൂല സാഹചര്യവും ഗ്രാമീണ സമ്പദ്വ്യവസ്ഥയിലുടനീളം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
ക്ഷീരകര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍, കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍, ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍, സൂക്ഷ്മ സംരംഭങ്ങള്‍ എന്നിവയെ ബാധിക്കുമെന്നും കര്‍ഷക നേതാക്കള്‍ മുന്നറിയിപ്പു നല്കി.
ന്യൂഡൽഹി: ഡല്‍ഹിയില്‍നിന്നു ഹരിയാനയിലേക്കുള്ള പ്രവേശനകവാടമായ ശംഭു അതിര്‍ത്തിയിലാണ് കര്‍ഷകരുടെ വന്‍ മാര്‍ച്ചിനെ ഹരിയാന പോലീസ് തടഞ്ഞത്. 2024ലെ ഡല്‍ഹി ചലോ-2 സമരത്തെ ഓര്‍മിപ്പിക്കുന്ന രീതിയിലാണു ശംഭു അതിര്‍ത്തിയില്‍ കൂറ്റന്‍ മതിലും ബാരിക്കേഡുകളും സ്ഥാപിച്ചത്. ദേശീയ തലസ്ഥാനത്തേക്കു കര്‍ഷകര്‍ പ്രവേശിക്കുന്നതു തടയാന്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകളും ഇരുമ്പ് ആണിക്കൂടുകളും പല നിരകളായുള്ള ബാരിക്കേഡുകളും ഉപയോഗിച്ചാണ് അതിര്‍ത്തിയില്‍ കോട്ട കെട്ടിയത്.
പോലീസ് തടഞ്ഞതോട കര്‍ഷകര്‍ അതിര്‍ത്തിയെ സമരവേദിയാക്കി. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (പഞ്ചാബ് ഘടകം), ആസാദ് കിസാന്‍ മോര്‍ച്ച, ബികെയു ഏകതാ സംഘര്‍ഷ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ വാഹനവ്യൂഹങ്ങള്‍ എത്തിയെന്ന് കര്‍ഷക നേതാവ് സര്വാന് സിംഗ് പന്ധേര് പറഞ്ഞു. ഡല്‍ഹിയില്‍ ഒത്തുചേരാനുള്ള ജനാധിപത്യ അവകാശം ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുകയാണെന്നു കര്‍ഷക നേതാക്കള്‍ പറഞ്ഞു.
National
ജമ്മു/ശ്രീനഗർ: കനത്ത മഴയെത്തുടർന്നുള്ള പ്രളയത്തിൽ ജമ്മുകാഷ്മീരിൽ 23 പേർ മരിച്ചു. ദിവസങ്ങളായി തുടരുന്ന മഴയിൽ നദികൾ കരകവിഞ്ഞൊഴുകിയതോടെ പ്രളയജലം സംസ്ഥാനത്ത് വ്യാപകനാശം വിതയ്ക്കുകയാണ്.
ഒട്ടേറെ കടകളും വാഹനങ്ങളും ഒലിച്ചുപോയി. ഞായറാഴ്ചയ്ക്കുശേഷം പൂഞ്ച്, രജൗരി, ദോഡ ജില്ലകളിലായി 23 പേരാണ് മരിച്ചത്. ഏഴുപേരെ കാണാതായി.
അമർനാഥ് യാത്ര, വൈഷ്ണോദേവി യാത്ര തുടങ്ങിയ തീർഥയാത്രകൾ തുടർച്ചയായ മൂന്നാംദിവസവും നിർത്തിവച്ചു.
ജമ്മുവിൽ പ്രളയമേഖലയിൽ കുടങ്ങിക്കിടക്കുന്ന നൂറുകണക്കിന് ആളുകളെ രക്ഷാപ്രവർത്തകർ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. 2014 നുശേഷം കാഷ്മീർ താഴ്വരയിൽ അനുഭവപ്പെടുന്ന ഏറ്റവും രൂക്ഷമായ പ്രളയമാണിതെന്ന് പ്രദേശവാസികൾ പറയുന്നു.
National
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ട് സീറോമലബാര്‍ രൂപതയുടെ മുന്‍ ബിഷപ് മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേൽ സിഎംഐക്കു (93) യാത്രാമൊഴി. ഇന്നലെ രാജ്കോട്ട് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിൽ (പ്രേം മന്ദിര്‍) നടന്ന സംസ്കാരശുശ്രൂഷകളിൽ നിരവധിപേർ പങ്കെടുത്തു.
സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു സംസ്കാരശുശ്രൂഷകൾ. രാജ്കോട്ട് രൂപതയുടെയും സീറോമലബാർ സഭയുടെയും വളർച്ചയിൽ ബിഷപ് ഗ്രിഗറി നൽകിയ മാതൃകാപരമായ സേവനങ്ങൾ അവിസ്മരണീയമാണെന്ന് മേജർ ആർച്ച്ബിഷപ് അനുസ്മരിച്ചു.
രാജ്കോട്ട് ബിഷപ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ചു. ആർച്ച്ബിഷപ്പുമാരായ മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഡോ. തോമസ് മക്ഇവാൻ, ബിഷപ്പുമാരായ മാർ ജോസഫ് അരുമച്ചാടത്ത്, മാർ മാത്യു നെല്ലിക്കുന്നേൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ടോണി നീലങ്കാവിൽ, മാർ എഫ്രേം നരികുളം, ഡോ. അത്തനാസിയോസ് രത്നസ്വാമി, മാർ ജെയിംസ് അത്തിക്കളം, ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ, മാർ ജോൺ വടക്കേൽ, സിഎംഐ പ്രിയോർ ജനറൽ ഫാ. ഡോ. പോൾ ആച്ചാണ്ടി, വിവിധ സന്യാസസഭകളുടെ ജനറാൾമാർ, പ്രൊവിൻഷ്യൽ സുപ്പീരിയർമാർ, വൈദികർ, സമർപ്പിതർ, വിശ്വാസികൾ തുടങ്ങിയവർ ശുശ്രൂഷകളിൽ പങ്കെടുത്തു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ മാർ ഗ്രിഗറിക്ക് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
രാജ്കോട്ട് രൂപതയുടെ രണ്ടാമത്തെ മെത്രാനായി 27 വര്‍ഷം സേവനം ചെയ്ത മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേൽ കഴിഞ്ഞ ഞായറാഴ്ച രാജ്കോട്ടിലെ സിഎംഐ സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഹൗസിലായിരുന്നു അന്തരിച്ചത്.
National
ഇംഫാൽ: നിരോധിത സംഘടനയായ കാംഗ്ലെയ്പാക് കമ്യൂണിസ്റ്റ് പാർട്ടിയിലെ (പീപ്പിൾസ് വാർ ഗ്രൂപ്പ്) 42 അംഗങ്ങൾ മണിപ്പുരിൽ സുരക്ഷാസേനയ്ക്കു മുന്‍പാകെ കീഴടങ്ങി.
സംസ്ഥാന ആഭ്യന്തരവകുപ്പും ആസാം റൈഫിൾസും ചേർന്നു മുഖ്യധാരയിലേക്കു തിരികെയെത്താനുള്ള അവസരമൊരുക്കുകയായിരുന്നു.
മന്ത്രിപുഖ്റിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വൈ. ഖേംചേന്ദ് സിംഗ് ഉൾപ്പെടെ പ്രമുഖർ പങ്കെടുത്ത ചടങ്ങിലാണ് ഭീകരർ ആയുധംവച്ച് കീഴടങ്ങിയത്.
എകെ 47 തോക്ക്, ഗ്രനേഡ്, ബോംബുകൾ തുടങ്ങി 28 ആയുധങ്ങൾ ഇവർ സുരക്ഷാസേനയ്ക്കു കൈമാറി.
National
കോൽക്കത്ത: ബംഗാൾ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയെ കടന്നാക്രമിച്ച് മുൻ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി. ഞങ്ങളാണ് യഥാർഥ തൃണമൂൽ എന്ന് പ്രഖ്യാപിച്ച അവർ വിമതർ ബിജെപിയുടെ പിണിയാളുകളാണെന്നും പരിഹസിച്ചു.
പാർട്ടി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ സെൻട്രൽ കോൽക്കത്തയിലെ ബിർള പ്ലാനിറ്റോറിയത്തിൽ പ്രസംഗിക്കുകയായിരുന്നു മമത.
വിമതരുമായി താതൊരു നീക്കുപോക്കുകൾക്കും താൻ തയാറല്ലെന്നും യഥാർഥ തൃണമൂലുകാർ തന്നോടൊപ്പം ഉറച്ചുനിക്കുമെന്നും മമത വ്യക്തമാക്കിയതോടെ ബംഗാളിലെ തൃണമൂൽപ്പോര് മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. വൈകാരിക, രാഷ്്ട്രീയ തലങ്ങളിലൂടെ കടന്നുപോയ പ്രസംഗത്തിലൂടനീളം മമത എതിർപക്ഷത്തെ കടന്നാക്രമിച്ചു.
‘നിങ്ങൾ ബിജെപിയെ പിന്തുണയ്ക്കാനാണു തീരുമാനിക്കുന്നതെങ്കിൽ നിങ്ങൾ നേരിട്ട് ബിജെപിയിൽ ചേരണം. അല്ലാതെ ഇടത്തട്ടുകാരാകരുത്.
ബിജെപിയിൽ ചേർന്ന് ബിജെപിയുടെ ചിഹ്നത്തിൽ മത്സരിക്കാനുള്ള ധൈര്യം നിങ്ങൾക്കുണ്ടോ? നിങ്ങൾ വിട്ടുപോകുന്നതിലും ഞാൻ സന്തുഷ്ടയായിരിക്കും’-മമത പറഞ്ഞു.
National
മുംബൈ: നീറ്റ് പരീക്ഷാ ഫലത്തില്‍ ഗുരുതര ക്രമക്കേട് ആരോപിച്ച് മഹാരാഷ്ട്രയില്‍നിന്നുള്ള വിദ്യാര്‍ഥി ഹൈക്കോടതിയെ സമീപിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍നിന്നുള്ള വിദ്യാര്‍ഥിയായ സോഹം ഗാവ്തെയാണ് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്.
ഔദ്യോഗിക ആന്‍സര്‍ കീയും തന്റെ ഒഎംആര്‍ ഷീറ്റും ഒത്തുനോക്കിയപ്പോള്‍ എഴുതിയ 148 ചോദ്യങ്ങളില്‍ 136 എണ്ണം ശരിയും 12 എണ്ണം തെറ്റുമാണെന്നു കണ്ടെത്തി. ഇതുപ്രകാരം 720ല്‍ 522 മാര്‍ക്ക് ലഭിക്കേണ്ട സ്ഥാനത്ത്, എന്‍ടിഎ പുറത്തുവിട്ട അന്തിമ സ്കോര്‍ കാര്‍ഡില്‍ തനിക്ക് 95 മാര്‍ക്ക് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വിദ്യാര്‍ഥി ആരോപിക്കുന്നു.
മാര്‍ക്കിലെ അപാകത ചൂണ്ടിക്കാട്ടി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് (എന്‍ടിഎ) ഇ-മെയില്‍ അയച്ചിട്ടും യാതൊരു മറുപടിയും ലഭിച്ചില്ല. തുടര്‍ന്ന് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
കേസ് നാളെ കോടതി വാദം കേള്‍ക്കാന്‍ മാറ്റിവച്ചിട്ടുണ്ട്. സോഹത്തിനു പത്താം ക്ലാസില്‍ 94.6% മാര്‍ക്കും പന്ത്രണ്ടാം ക്ലാസില്‍ 74.17% മാര്‍ക്കും ലഭിച്ചിരുന്നു.
National
ന്യൂഡൽഹി: കേരള വഖഫ് ബോർഡിൽ നയപരവും നിർണായകവുമായ തീരുമാനമെടുക്കാൻ ഹൈക്കോടതിയുടെ മുൻകൂർ അനുമതി വേണമെന്ന നിർദേശം നിലനിൽക്കുമെന്ന് സുപ്രീംകോടതി.
എന്നാൽ സർക്കാർ ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ വഖഫ് ബോർഡ് പ്രവർത്തിക്കണം എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് നീക്കം ചെയ്യാൻ സുപ്രീംകോടതി നിർദേശിച്ചു. ബോർഡ് നടപടികൾ സ്റ്റേ ചെയ്തതിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.
വഖഫ് ബോർഡ് കേസിൽ എല്ലാവരുടെയും വാദം കേട്ട് ഉടൻ തീർപ്പ് കൽപ്പിക്കാൻ കേരള ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു. ഹൈക്കോടതി നിർദേശം ഇടക്കാല ഉത്തരവാണെന്നും അതിനാൽ വിഷയത്തിൽ ഇടപെടാൻ ആകില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ നയപരമായതോ പ്രധാനപ്പെട്ടതോ ആയ തീരുമാനങ്ങൾ ബോർഡ് എടുക്കാൻ പാടില്ലെന്നും മൂലധന ചെലവുകൾ ഉണ്ടാക്കരുതെന്നുമായിരുന്നു ഹൈക്കോടതിയുടെ മുൻ ഉത്തരവ്. ഇതിന് പുറമെ വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ തത്കാലം ബോർഡ് പ്രവർത്തിക്കട്ടെ എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് സംസ്ഥാന വഖഫ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചത്.
National
ചെന്നൈ: മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്കെതിരേയുള്ള വിവാദ പരാമർശത്തിന്റെ പേരിൽ തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎ അറസ്റ്റിലായതിനെ ന്യായീകരിച്ച് നിയമസഭാ സ്പീക്കർ ജെസിഡി പ്രഭാകർ.
മുഖ്യമന്ത്രിയുടെ എല്ല് തവിടുപൊടിയാക്കുമെന്നു പ്രസംഗിച്ച വിളാത്തികുളം എംഎല്‍എ എ ജി.വി. മാർക്കേണ്ഡേയൻ കഴിഞ്ഞദിവസമാണ് തൂത്തുക്കുടിയിൽ അറസ്റ്റിലായത്.
മുഖ്യമന്ത്രിക്കെതിരേയുള്ള പരാമർശം ജനരോഷം ക്ഷണിച്ചുവരുത്തിയെന്നും ഔദ്യോഗിക പരാതി ലഭിച്ചാൽ അനുയോജ്യമായ നടപടി സ്വീകരിക്കാമെന്നും സ്പീക്കർ ജെസിഡി പ്രഭാകർ വ്യക്തമാക്കി.
അറസ്റ്റിനു പിന്നാലെ തൂത്തുക്കുടി എസ്പി വിവരം അറിയിച്ചുവെന്നും സ്പീക്കർ വ്യക്തമാക്കി.
National
ഗാംഗ്ചോക്: സിക്കിൽ നിർമാണത്തിലിരുന്ന തുരങ്കം മണ്ണിടിച്ചിനെത്തുടർന്ന് തകർന്നുവീണ് 20 പേർ മരിച്ചു. അഞ്ചു പേർ കുടുങ്ങി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സിക്കിമിലെ നാംച്ചി ജില്ലയിലാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാമെന്നും രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എൻഎച്ച്പിസി സീനിയർ മാനേജരായ അനീഷ് കോട്ടയം മണർകാട് സ്വദേശിയാണ്.
ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമാണം നടന്നുവന്ന സമാർദുംഗിലെ ജോലംഗിൽ തിങ്കളാഴ്ച മണ്ണിടിച്ചിലിനെത്തുടർന്ന് തുരങ്കം തകർന്നുവീഴുകയായിരുന്നെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് പറഞ്ഞു.
മീഥെയ്ൻ വാതകച്ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിലാണ് തുരങ്കം തകർന്നതെന്നാണ് നിഗമനം. അഡിറ്റ് 3 തുരങ്കത്തിനുള്ളിൽ പ്രോജക്ട് ഉദ്യോഗസ്ഥരും ജോലിക്കാരുമടക്കം 25 പേർ കുടുങ്ങുകയായിരുന്നു.
മണ്ണിടിച്ചിലിനെത്തുടർന്ന് തുരങ്കത്തിന്റെ മുൻഭാഗം മൂടിയതോടെ തൊഴിലാളികൾക്കു രക്ഷപ്പെടാനുള്ള വഴി അടയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ സിക്കിം മുഖ്യമന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടം സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക സമിതി രൂപവത്കരിക്കുമെന്നു സിക്കിം മുഖ്യമന്ത്രി തമാംഗ് അറിയിച്ചു.
12 മൃതദേഹങ്ങൾ കണ്ടെടുത്തതിൽ എഴെണ്ണം തിരിച്ചറിഞ്ഞു. മരിച്ചവരിൽ നാലു പേർ ബംഗാൾ സ്വദേശികളാണ്. മരിച്ച ആസാം, പഞ്ചാബ്, ഉത്തരാഖണ്ഡ് സ്വദേശികളെയും തിരിച്ചറിഞ്ഞു.
National
ന്യൂഡൽഹി: പരീക്ഷാ ചോർച്ചാ വിവാദത്തിലും വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പോലീസ് വിട്ടയച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
National
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിനിടയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയ്ക്കിടെയുണ്ടായ സംഭവവികാസങ്ങൾ പുറത്തുവിട്ട് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. സർക്കാരിന്റെ ആവശ്യങ്ങൾ അംഗീകരിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധി പുതിയ നിബന്ധനകൾ മുന്നോട്ടുവെക്കുകയും വാക്കുമാറ്റുകയും ചെയ്തുവെന്ന് ജിതേന്ദ്ര സിംഗ് ആരോപിച്ചു. എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സ്ഥലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രിയായ ജിതേന്ദ്ര സിംഗും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും എത്തിയിരുന്നു. പാർലമെന്റിൽ നീറ്റ് പരീക്ഷാ ചോർച്ചയും അതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചതായി സിംഗ് പറഞ്ഞു. ഈ ആവശ്യം സർക്കാർ അംഗീകരിച്ചതായി ഉന്നത നേതൃത്വത്തിൽ നിന്നും അനുമതി വാങ്ങി രാഹുലിനെ അറിയിച്ചതായിരുന്നു.
എന്നാൽ ഈ ഉറപ്പ് ലഭിച്ചയുടൻ രാഹുൽ ഗാന്ധി തന്റെ ആവശ്യങ്ങളിൽ മാറ്റം വരുത്തിയെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന പുതിയ നിബന്ധന കൂടി മുന്നോട്ട് വെച്ചതായും മന്ത്രി ആരോപിച്ചു. ആദ്യം ചർച്ച മാത്രം ആവശ്യപ്പെട്ട ശേഷം പെട്ടെന്ന് നിലപാട് മാറ്റിയത് മുതിർന്ന നേതാവിന് ചേർന്നതല്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ, അത് തന്റെ അവകാശമാണെന്നായിരുന്നു രാഹുലിന്റെ മറുപടിയെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
പ്രതിഷേധ സ്ഥലം അനുയോജ്യമല്ലെന്ന് ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാണിച്ചപ്പോഴും തനിക്ക് എവിടെയും ഇരിക്കാമെന്ന നിലപാടാണ് രാഹുൽ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് സോനം വാംഗ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്നും ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് മേദാന്തയിലെ ഡോക്ടർമാരുടെ സംഘത്തിന് കൈമാറിയത്.
വാംഗ്ചുക്കിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് സഫ്ദർജംഗ് ആശുപത്രി അധികൃതർ അറിയിച്ചു. എങ്കിലും അദ്ദേഹത്തിന് ചില ആരോഗ്യപ്രശ്നങ്ങളുണ്ട്. തുടർചികിത്സ ഉറപ്പാക്കുന്നതിനുള്ള എല്ലാ മെഡിക്കൽ രേഖകളും പരിശോധനാ ഫലങ്ങളും മേദാന്ത ആശുപത്രിയിലെ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തുന്നതിനിടയിലാണ് അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.
National
ബംഗളൂരു: വിദേശത്തു ജോലി ചെയ്യുന്ന പല പ്രൊഫഷണലുകളും കരിയറും കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങളും തമ്മിൽ ഒരു ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരാറുണ്ട്. അത്തരത്തിൽ കാനഡയിലെ സുഖകരമായ ജീവിതം ഉപേക്ഷിച്ച്, പ്രായമായ മാതാപിതാക്കളുടെ അരികിലേക്ക് ആറുവർഷം മുമ്പ് മടങ്ങിയെത്തിയ ബെംഗളൂരുവിലെ ഐ.ടി പ്രൊഫഷണൽ പങ്കുവെച്ച അനുഭവങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഐ.ടി സ്ഥാപനമായ കോർസെന്റിലെ എൻജിനീയറിംഗ് ഡയറക്ടറായ എൻ.എൻ രമേഷ് ലിങ്ക്ഡിനിൽ പങ്കുവെച്ച കുറിപ്പിലാണ് വിദേശജീവിതം അവസാനിപ്പിച്ചുള്ള മടങ്ങിവരവിനെക്കുറിച്ചും ജീവിതപാഠങ്ങളെക്കുറിച്ചും വ്യക്തമാക്കിയത്. കുടുംബത്തോടൊപ്പമുള്ള സമയം എന്നെന്നേക്കുമായി നീട്ടിവെക്കാൻ കഴിയില്ലെന്ന് ഒരു ഘട്ടത്തിൽ തിരിച്ചറിഞ്ഞതായി അദ്ദേഹം കുറിച്ചു.
വിദേശത്തെ പ്രവചനാതീതമായ ജീവിതവും സുഖസൗകര്യങ്ങളും ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് രമേഷ് പറയുന്നു. സൗകര്യങ്ങളും ബന്ധങ്ങളും, പ്രവചനാത്മകതയും ഉത്തരവാദിത്തങ്ങളും തമ്മിലുള്ള തെരഞ്ഞെടുപ്പായിരുന്നു അത്. മാതാപിതാക്കൾക്ക് ഒപ്പം ഉണ്ടാകാനും ദൈനംദിന നിമിഷങ്ങളുടെ ഭാഗമാകാനും സാധിച്ചതുവഴി തന്റെ കാഴ്ചപ്പാടുകൾ പൂർണമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.