പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റുന്നു.
ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടിനെതിരേ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ അസാധാരണ പ്രതിഷേധം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എംപിയെയും ബലം പ്രയോഗിച്ചു റോഡിലൂടെ വലിച്ചിഴച്ചു കസ്റ്റഡിയിലെടുത്തു പോലീസ്. പോലീസിന്റെ ബലപ്രയോഗത്തില്‍ രാഹുലിന്റെ മുഖത്തു പരിക്കേറ്റു.
പോലീസ് ബസിന്റെ വാതിലില്‍ പ്രിയങ്ക തൂങ്ങിനിൽക്കുമ്പോള് വാഹനം മുന്നോട്ടെടുത്തതു വലിയ പരിഭ്രാന്തി പരത്തി. തുടര്‍ച്ചയായ രണ്ടാം ദിവസവും ദേശീയ തലസ്ഥാനം വന്‍ പ്രതിഷേധാഗ്നിയില്‍ തിളച്ചുമറിഞ്ഞതോടെ ഡല്‍ഹി മണിക്കൂറുകള്‍ സ്തംഭിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേരള മുഖ്യമന്ത്രി വി.ഡി. സതീശന്, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, കെ.സി. വേണുഗോപാല്‍, മന്ത്രി പി.സി. വിഷ്ണുനാഥ്, നൂറോളം കോണ്‍ഗ്രസ് എംപിമാര്‍ എന്നിവര്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലായിരുന്നു രാഹുലിനും പ്രിയങ്കയ്ക്കും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എംപിമാര്‍ക്കുമെതിരേ പോലീസിന്റെ അതിരുവിട്ട ബലപ്രയോഗമുണ്ടായത്.
ചരിത്രം തിരുത്തിയ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് പിന്തുണയും അഭിവാദ്യവും അര്‍പ്പിക്കാനെത്തിയ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, പ്രമുഖ രാഷ്്ട്രീയ നിരീക്ഷകന് യോഗേന്ദ്ര യാദവ് അടക്കമുള്ളവരെയും പോലീസ് വലിച്ചിഴച്ചാണു കസ്റ്റഡിയിലെടുത്തത്.
നേരത്തെ രാഹുലും പ്രിയങ്കയും കെ.സി. വേണുഗോപാലും റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തി തിങ്കളാഴ്ചത്തെ പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു.
ഇന്നലെ പിറന്നാള്‍ ആയിരുന്ന രാജ്യസഭാ പ്രതിപക്ഷ നേതാവ് ഖാര്‍ഗെയുടെ രാജാജി മാര്‍ഗ് വസതിയില്‍ ഇന്നലെ വൈകുന്നേരം മൂന്നിന് നേതാക്കളെയെല്ലാം വിളിച്ചുവരുത്തിയായിരുന്നു മീറ്ററുകള്‍ക്ക് അപ്പുറത്തുള്ള പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ ധര്‍ണ തുടങ്ങിയത്.
കോണ്‍ഗ്രസ് അധ്യക്ഷന്റെ പിറന്നാള്‍ ആഘോഷത്തിനെന്നു കരുതി അവിടെയെത്തിയപ്പോഴാണ് മുഖ്യമന്ത്രിമാരും മുതിര്‍ന്ന എംപിമാരുംപോലും അസാധാരണ പ്രതിഷേധത്തെക്കുറിച്ച് അറിഞ്ഞത്.
മന്ത്രി വിഷ്ണുനാഥ് അടക്കം ചിലരും നിരവധി പ്രവര്‍ത്തകരും വിവരമറിഞ്ഞെത്തി. ധര്‍ണ തുടങ്ങിയതിനു പിന്നാലെ പ്രദേശത്തെ എല്ലാ റോഡുകളും പോലീസ് അടച്ചു.
സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ നേതാവിന്റെയും എംപിമാരുടെയും അവകാശങ്ങളുടെ നഗ്നമായ ലംഘനത്തിനെതിരേ പാര്‍ലമെന്റിലും പുറത്തും രാജ്യവ്യാപകമായും പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
ലോക്സഭാ സ്പീക്കര്‍ക്കും രാജ്യസഭാധ്യക്ഷനും എംപിമാര്‍ അവകാശലംഘന നോട്ടീസ് നല്‍കും. നീറ്റ് പേപ്പര്‍ ചോര്‍ച്ച, സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ തല്ലിച്ചതച്ചത്, അയോധ്യ ക്ഷേത്രക്കൊള്ള തുടങ്ങിയവയുടെ പേരില്‍ പ്രധാനമന്ത്രി മോദി രജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Tags : RahulGandhi Modi residence LightningStrike Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash