National
ന്യൂഡൽഹി: രാജ്യത്തെ വിദ്യാർഥികൾ മാധ്യമങ്ങൾക്ക് മുന്നിൽ നേരിട്ടെത്തി സംസാരിക്കാൻ തയാറാകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും അതിനുള്ള ധൈര്യമില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ജെൻസി പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഭരണഘടനയ്ക്കും വിദ്യാഭ്യാസ സമ്പ്രദായത്തിനും വേണ്ടിയാണ് വിദ്യാർഥികൾ പോരാടുന്നത്. തങ്ങൾക്ക് നേരെ കടുത്ത അതിക്രമങ്ങളാണ് ഉണ്ടായതെന്നും ലാത്തീച്ചാർജ് നേരിടേണ്ടി വന്നതായും വിദ്യാർഥികൾ വ്യക്തമാക്കിയതായി രാഹുൽ ഗാന്ധി പറഞ്ഞു.
പെല്ലറ്റ് തോക്ക് ഉപയോഗിക്കാൻ നിർദ്ദേശം നൽകിയ വ്യക്തിയാണ് അമിത് ഷാ. പാർലമെന്റിൽ വരാനുള്ള മര്യാദയോ അതിനുള്ള ധൈര്യമോ അദ്ദേഹത്തിനില്ല. വിദ്യാർഥികൾക്കെതിരായ അതിക്രമങ്ങളുടെ പൂർണ്ണ ഉത്തരവാദി അമിത് ഷായാണ്. യാതൊരു തെറ്റും ചെയ്യാത്ത ഈ വിദ്യാർഥികളെ ഓർത്ത് തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരം ചെയ്ത 15 വയസുള്ള ഒരു പെൺകുട്ടിയെ ഉൾപ്പെടെ മാപ്പ് പറയാൻ നിർബന്ധിതയാക്കിയ സംഭവത്തെ രാഹുൽ ഗാന്ധി ശക്തമായി അപലപിച്ചു. വിദ്യാർഥികളുടെ വീടുകളിലേക്ക് ഗുണ്ടകളെ അയച്ച് ഭീഷണിപ്പെടുത്തുകയാണ്. എന്നാൽ വിദ്യാർഥികൾ ആരോടും മാപ്പ് പറയേണ്ട യാതൊരു കാര്യവുമില്ല. ഇന്ത്യയുടെ ഭാവിയെയും ഭരണഘടനയുമാണ് ഈ വിദ്യാർഥികൾ സംരക്ഷിച്ചതെന്നും രാഹുൽ വ്യക്തമാക്കി.
Kerala
കോഴിക്കോട്: സിജെപി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചെന്ന പരാതിയിൽ പ്രമുഖ മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസാണ് കേസെടുത്തത്.
ബിജെപി നേതാവ് നവ്യ ഹരിദാസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സമൂഹത്തിൽ ലഹള ഉണ്ടാക്കാനും സമാധാനം തകർക്കാനുമുള്ള ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു.
ഭാരതീയ ന്യായ സംഹിതയിലെ 192, 356 (2), കേരള പോലീസ് ആക്ട് 120 (ഒ) എന്നീ വകുപ്പുകളാണ് ജാൻമണി ദാസിനെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം സംഭവം വിവാദമായതോടെ ജാൻമണി ദാസ് പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.
District News
തൊടുപുഴ: അധികാര ഗര്വില് നിലകൊള്ളുന്ന ഏകാധിപത്യ സര്‍ക്കാരായ നരേന്ദ്ര മോദിയും നീറ്റായി തോല്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന് പറഞ്ഞു. ഭരണഘടനയെ നോക്കുകുത്തിയാക്കിയുള്ള ഭരണത്തെ ജനങ്ങള്‍ വെറുത്തു തുടങ്ങിയതിന്റെ സൂചനയാണ് ജെന്‍സി മുന്നേറ്റത്തില്‍ കാണാന്‍ കഴിഞ്ഞത്.
രാജ്യത്തെ നീറ്റ് പരീക്ഷാ നടത്തിപ്പും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെയും ഇലക്ഷന് കമ്മീഷനെയും കൂട്ടുപിടിച്ചുള്ള ഭരണശൈലിക്കെതിരേ രാജ്യത്തെ യുവജനങ്ങളില്‍ ശക്തമായ പ്രതിഷേധമാണുയരുന്നത്. നീറ്റ് പരീക്ഷാ ക്രമക്കേടിനെത്തുടര്‍ന്ന് ജീവനൊടുക്കിയ നിരവധി വിദ്യാര്‍ഥികള്‍ക്കും പ്രക്ഷോഭത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ഇതിനുപുറമേ ഡല്‍ഹി പോലീസിനെതിരേ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രക്ഷോഭത്തിനിടയിൽ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൻപഥ് 10 വസതിയിലാണ് അദ്ദേഹം വിദ്യാർഥി പ്രതിനിധികളെ കണ്ടത്. തുടർന്നു വിദ്യാർഥികളുടെ സാന്നിധ്യത്തിൽ മാധ്യമങ്ങളെ കണ്ട രാഹുൽ രൂക്ഷമായ ആക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ "ഭൂതകാലം" എന്നു വിശേഷിപ്പിച്ച അദ്ദേഹം, സമരം ചെയ്യുന്ന വിദ്യാർഥികളാണ് രാജ്യത്തിന്റെ "ഭാവി" എന്നും വിശേഷിപ്പിച്ചു. പ്രധാനമന്ത്രിക്ക് അവരെ തോൽപ്പിക്കാൻ കഴിയില്ലെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.
മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, സമരം ചെയ്യുന്ന വിദ്യാർഥികളെ അടിച്ചൊതുക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് രാഹുൽ ആരോപിച്ചു. പ്രക്ഷോഭവുമായി ഉറച്ചുനിൽക്കാൻ നിൽക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം ആരാണ് നിങ്ങളെ അവിടെനിന്നു മാറ്റുന്നതെന്നു കാണട്ടെയന്നും പറഞ്ഞു.
കേന്ദ്രസർക്കാരിലെ ഏതു ശക്തി ഉപയോഗിച്ചാലും നിങ്ങളെ അവിടെനിന്നു മാറ്റാനാവില്ല. അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ. നിങ്ങളെ തടയാനോ ഭീഷണിപ്പെടുത്താനോ ആണ് ശ്രമിക്കുന്നതെങ്കിൽ അങ്ങനെ ചെയ്യട്ടെ. തങ്ങൾ എന്തായാലും പിന്നോട്ടു പോകാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂതകാലത്തിന് ഒരിക്കലും ഭാവിയോടു പോരാടാൻ കഴിയില്ല. അതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ ഉടനടി സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന ആവശ്യവും ആവർത്തിച്ചു.
വൈകി വന്നു വീഡിയോകൾ ഉണ്ടാക്കുകയും "വളരെ നല്ല നിർദsശങ്ങൾ ലഭിച്ചു' എന്ന് ഇന്നലെ അവകാശപ്പെടുകയും ചെയ്ത പ്രധാനമന്ത്രി തിരിച്ചറിയേണ്ടത്, ഇത് നിർദേശങ്ങളെച്ചൊല്ലിയുള്ള സമരമല്ല, ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. അത് അംഗീകരിക്കണം. പ്രധാന ചുമതലക്കാരൻ വിദ്യാർഥികളോട് മാപ്പ് പറയണം. കാരണം വിദ്യാർഥികൾ മർദിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്- രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
Kerala
കോട്ടയം: 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലതും തകർച്ചയിലേക്കു കൂപ്പുകുത്തിയെന്ന് എഴുത്തുകാരി കെ.ആർ.മീരയുടെ വിമർശനം. ഡൽഹിയിലെ വിദ്യാർഥിസമരത്തെ പിന്തുണച്ചുകൊണ്ട് അവർ ഫേസ്ബുക്കിൽ ഇട്ട കുറിപ്പിലാണ് മോദിസർക്കാരിന്റെ കാലയളവിൽ വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ പിന്നിലേക്കു പോയെന്നു കുറ്റപ്പെടുത്തുന്നത്. ഇത്തരംകാര്യങ്ങൾ ചൂണ്ടിക്കാണിക്കേണ്ട പ്രതിപക്ഷം വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെന്നും അവർ പറയുന്നു. നീറ്റ് പരീക്ഷാ നടത്തിപ്പിലെ വീഴ്ചമൂലം 22 കുട്ടികൾ ജീവനൊടുക്കിയതിന്റെ പൂർണ ഉത്തരവാദികൾ കേന്ദ്രസർക്കാരാണെന്നും അവർ കുറപ്പിൽ ചൂണ്ടിക്കാട്ടുന്നു. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നു. തുടർന്നു നാം കണ്ടതു രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തകർച്ചയാണ്. ഒരു പൊതുമേഖലയിലെ ഏതു സ്ഥാപനവും തകരുമ്പോൾ ഇല്ലാതാകുന്നതു സ്ഥാപനം മാത്രമല്ല. സംവരണം അഥവാ സാമൂഹികനീതിയുമാണ്. പിന്നോക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ആനുകൂല്യങ്ങളും തുല്യപങ്കാളിത്തവുമാണ്.
സർക്കാരിനെക്കൊണ്ട് അവരുടെ ചുമതല നിർവഹിപ്പിക്കേണ്ടതു പ്രതിപക്ഷമാണ്. പക്ഷേ, അവരതു വേണ്ടവിധം നിറവേറ്റുന്നില്ല. കഴിഞ്ഞ ഒന്നര ദശകമായി രാജ്യത്തെ പ്രധാന പ്രതിപക്ഷം വിദ്യാർത്ഥികളും യുവജനങ്ങളുമാണ്. അവരാണ് ഇന്ത്യയെന്ന ആശയത്തിനുവേണ്ടി പോരാടുന്നത്. 2015ലും 2016ലും 2019ലും അവരുടെ പോരാട്ടം ന്യൂഡൽഹിയിൽ കണ്ടു. ഇന്നിപ്പോൾ ഡൽഹിയിൽ അവർ വീണ്ടും സമരം ചെയ്യുന്നു.
ഇത്തവണ കാരണം കൂടുതൽ ഗുരുതരമാണ്. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനപ്പരീക്ഷയിൽപ്പോലും നടന്ന അട്ടിമറി. ചോദ്യപ്പേപ്പർ ചോർന്നു. ഭാവി അനിശ്ചിതത്വത്തിലായതിനെത്തുടർന്ന് ഇരുപത്തിരണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്തെന്നാണു റിപ്പോർട്ട്. അവരുടെ മരണത്തിന് ഉത്തരവാദി കേന്ദ്ര സർക്കാർ മാത്രമാണ്. ഇരുപത്തിരണ്ടു യുവാക്കളുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിലാണു ഭരണകൂടം മൌനം തുടരുന്നത്. ഇതാണു സിജെപി സമരത്തിനു ഹേതു.
രാജ്യത്തെ യുവതലമുറ നീതി ആവശ്യപ്പെടുന്നു, യുവതലമുറ അക്കൌണ്ടബിലിറ്റി ആവശ്യപ്പെടുന്നു, യുവതലമുറ തങ്ങൾക്ക് അവകാശപ്പെട്ട സ്വാതന്ത്ര്യം പിടിച്ചുവാങ്ങുന്നു. അവരെ ശാരീരികമായും മാനസികമായും നശിപ്പിക്കാൻ ഭരണകൂടം ശ്രമിക്കുന്നു - അതാണു ഡൽഹിയിൽ നടക്കുന്നത്. പൗരൻമാരെ നിശബ്ദരാക്കൽ ഒരു രാഷ്ട്രീയ അജൻഡ ആണ്. ശബ്ദിക്കുന്നവരുടെ വിശ്വാസ്യത തകർക്കൽ അതിന്റെ ആദ്യപടിയാണ്. എന്നെ ഉൾപ്പെടെ എത്രയോ പേരെ വ്യാജആരോപണങ്ങൾ പരത്തി, ആക്ഷേപിച്ച്, അപമാനിച്ച്, ആത്മവിശ്വാസം നശിപ്പിച്ചു നിശബ്ദരാക്കാൻ എന്തെല്ലാം ശ്രമങ്ങൾ നടക്കുന്നു.
ഈ പശ്ചാത്തലത്തിൽ എന്റെ പ്രിയപ്പെട്ട Gen Z പോരാളികളേ, നിങ്ങളുടെ ധീരതയ്ക്കു മുമ്പിൽ ഞങ്ങൾ തലകുനിക്കുന്നു. ആണികൾ തറച്ച ലാത്തികൾ നിങ്ങൾക്കു മേൽ വീഴുമ്പോൾ നിങ്ങൾ ചിരിക്കുന്നു. നിങ്ങളുടെ ചിരി ഞങ്ങളെ കരയിപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട യുവാക്കളേ, എനിക്ക് നിങ്ങളോട് ഒരു അപേക്ഷ മാത്രമേയുള്ളൂ, ഞങ്ങളെ നയിക്കുക. രാജ്യത്തെ നയിക്കുക. ധൈര്യം എന്താണെന്ന്, സ്വാതന്ത്ര്യം എന്താണെന്ന്, സാഹോദര്യത്തിന്റെ സന്തോഷം എന്താണെന്നു ഞങ്ങളെയും പഠിപ്പിക്കുക. ശബ്ദമുയർത്താനും പൊരുതിനിൽക്കാനും നിങ്ങൾ ഞങ്ങൾക്കു ശക്തി തരിക.
Kerala
കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് ക്രൂരമായ മർദ്ദനമാണ് ഏൽക്കേണ്ടി വന്നതെന്ന് രഞ്ജിനി ചൂണ്ടിക്കാട്ടി. ഡൽഹി പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും കൂടാതെ യൂണിഫോമോ തിരിച്ചറിയൽ കാർഡോ ഇല്ലാത്ത ആളുകളും ചേർന്ന് വിദ്യാർത്ഥികളെ തീവ്രവാദികളെപ്പോലെയാണ് ആക്രമിച്ചത്. അവരെ നിശബ്ദരാക്കാൻ ബലപ്രയോഗം നടത്തുന്നതിന് പകരം ചർച്ചയ്ക്ക് സർക്കാർ മുന്നോട്ടുവന്നിരുന്നെങ്കിൽ ഇതെല്ലാം ഒഴിവാക്കാമായിരുന്നുവെന്നും അവർ കുറിച്ചു.
ഒരു രാജ്യത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്നും അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോൾ തലപ്പത്തുള്ള വ്യക്തിയെ നീക്കം ചെയ്തുകൊണ്ട് സമ്പൂർണ്ണമായ അഴിച്ചുപണിയാണ് വേണ്ടതെന്നും രഞ്ജിനി വ്യക്തമാക്കി. രാജ്യത്തിന്റെ നേതാവെന്ന നിലയിൽ ഇന്ത്യയിലെ യുവാക്കളുടെ ഗൗരവമേറിയ പ്രശ്നങ്ങളിൽ പ്രധാനമന്ത്രി മുന്നിട്ടിറങ്ങുമെന്നും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ഒപ്പം നിൽക്കുമെന്നും പ്രതീക്ഷിക്കുന്നതായി അവർ കൂട്ടിച്ചേർത്തു
Kerala
തിരുവനന്തപുരം: നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വൻ ക്രമക്കേടിന് പിന്നിൽ പ്രവർത്തിച്ചവരുടെ വിവരങ്ങൾ പുറത്തുവിടാൻ കേന്ദ്രം ഭയപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
എസ്എഫ്ഐ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമക്കേടിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പദവി ഒഴിയണം.
ഭാവി തലമുറയുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് നേരെയുണ്ടാകുന്ന പോലീസ് അതിക്രമങ്ങൾ കേന്ദ്ര ഭരണകൂടത്തിന്റെ പിന്തുണയോടെയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭത്തിന് രാജ്യവ്യാപകമായി പിന്തുണ ഏറുമ്പോഴും കോൺഗ്രസിന്റെ വിദ്യാർഥി സംഘടനകളായ എൻഎസ്യുഐയും കെഎസ്യുവും നിഷ്ക്രിയത്വം പാലിക്കുകയാണ്. വിഷയം ഗൗരവമായി കാണാൻ അവർ തയാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ സമരപ്പന്തലിലെത്തി പിന്തുണയറിയിച്ചത് സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ കുറ്റക്കാർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും വിദ്യാർഥികളുടെ ഭാവി വച്ച് കളിക്കാൻ ആരെയും അനുവദിക്കില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് മറുപടിയുമായി സിജെപി. ധർമേന്ദ്ര പ്രധാൻ രാജിവച്ചേ തീരൂ എന്ന ഒറ്റവരി മറുപടിയാണ് സിജെപി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ നൽകിയത്.
ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലുള്ള വിചാരണയും കർശന ശിക്ഷയും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചിരുന്നു. വിദ്യാർഥികളുടെ താല്പര്യങ്ങൾ പൂർണമായി സംരക്ഷിക്കുമെന്നും ഇതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ആണ് ചോർന്നത്. വിഷയത്തിൽ 81 ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി മൗനം വെടിഞ്ഞത്. എന്നാൽ ചോദ്യപേപ്പർ ചോർച്ചയുടെയും തുടർന്നുണ്ടായ പ്രതിസന്ധികൾ കൈകാര്യം ചെയ്തതിലുമുള്ള വീഴ്ചയുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ സിജെപി ഉറച്ചുനിൽക്കുകയാണ്.
National
ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയിൽ ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസിൽ ഉൾപ്പെട്ട കുറ്റക്കാർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും വിദ്യാർഥികളുടെ ഭാവി വച്ച് കളിക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ചോദ്യപേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കും. വിദ്യാർഥികളുടെ താല്പര്യങ്ങൾ പൂർണമായി സംരക്ഷിക്കുമെന്നും ഇതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ആണ് ചോർന്നത്. വിഷയത്തിൽ 81 ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സിജെപിയും പ്രതിപക്ഷ പാർട്ടികളും ചേർന്ന് വൻ പ്രതിഷേധമാണ് രാജ്യതലസ്ഥാനത്ത് നടത്തിയത്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
National
ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടിനെതിരേ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ അസാധാരണ പ്രതിഷേധം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എംപിയെയും ബലം പ്രയോഗിച്ചു റോഡിലൂടെ വലിച്ചിഴച്ചു കസ്റ്റഡിയിലെടുത്തു പോലീസ്. പോലീസിന്റെ ബലപ്രയോഗത്തില്‍ രാഹുലിന്റെ മുഖത്തു പരിക്കേറ്റു.
പോലീസ് ബസിന്റെ വാതിലില്‍ പ്രിയങ്ക തൂങ്ങിനിൽക്കുമ്പോള് വാഹനം മുന്നോട്ടെടുത്തതു വലിയ പരിഭ്രാന്തി പരത്തി. തുടര്‍ച്ചയായ രണ്ടാം ദിവസവും ദേശീയ തലസ്ഥാനം വന്‍ പ്രതിഷേധാഗ്നിയില്‍ തിളച്ചുമറിഞ്ഞതോടെ ഡല്‍ഹി മണിക്കൂറുകള്‍ സ്തംഭിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേരള മുഖ്യമന്ത്രി വി.ഡി. സതീശന്, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, കെ.സി. വേണുഗോപാല്‍, മന്ത്രി പി.സി. വിഷ്ണുനാഥ്, നൂറോളം കോണ്‍ഗ്രസ് എംപിമാര്‍ എന്നിവര്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലായിരുന്നു രാഹുലിനും പ്രിയങ്കയ്ക്കും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എംപിമാര്‍ക്കുമെതിരേ പോലീസിന്റെ അതിരുവിട്ട ബലപ്രയോഗമുണ്ടായത്.
ചരിത്രം തിരുത്തിയ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് പിന്തുണയും അഭിവാദ്യവും അര്‍പ്പിക്കാനെത്തിയ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, പ്രമുഖ രാഷ്്ട്രീയ നിരീക്ഷകന് യോഗേന്ദ്ര യാദവ് അടക്കമുള്ളവരെയും പോലീസ് വലിച്ചിഴച്ചാണു കസ്റ്റഡിയിലെടുത്തത്.
നേരത്തെ രാഹുലും പ്രിയങ്കയും കെ.സി. വേണുഗോപാലും റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തി തിങ്കളാഴ്ചത്തെ പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു.
National
ന്യൂഡൽഹി: അമേരിക്ക - ഇറാൻ സമാധാന കരാറിനെ "ഇസ്ലാമാബാദ് ധാരണാപത്രം’എന്ന് വിശേഷിപ്പിക്കുന്നത് ആഗോളതലത്തിൽ പാക്കിസ്ഥാന്റെ സ്വാധീനം വർധിക്കുന്നതിന്റെ സൂചനയാണെന്നും അത് തടയാൻ മോദി സർക്കാരിന്റെ വിദേശനയം പരാജയപ്പെട്ടെന്നും കോൺഗ്രസ്. തർക്കത്തിൽ മധ്യസ്ഥത വഹിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ് കരാർ ഒപ്പുവച്ച വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിനുശേഷം അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ആഗോളതലത്തിൽ ഒറ്റപ്പെടുത്തിയ പാക്കിസ്ഥാൻ ഇന്ന് പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ-സുരക്ഷാ മേഖലകളിൽ കൂടുതൽ ശക്തമായി ഇടംപിടിക്കുന്നത് ഇന്ത്യക്ക് വലിയ സുരക്ഷാഭീഷണി ഉണ്ടാക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.
International
ഏവിയാൻ-ലെ ബയിൻസ്: കപ്പൽ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
യുഎസ്-ഇറാൻ സമാധാന കരാറിൽ കപ്പൽ ജീവനക്കാരുടെ സുരക്ഷയ്ക്ക് മാർഗനിർദേശങ്ങൾ വേണമെന്ന് മോദി ആവശ്യപ്പെട്ടു. ജി-7 ഉച്ചകോടിക്കിടെയായിയിരുന്നു മോദി-ട്രംപ് കൂടിക്കാഴ്ച.
ഉഭയകക്ഷി വ്യാപാരം, പ്രതിരോധം, സുരക്ഷ, പശ്ചിമേഷ്യൻ പ്രതിസന്ധി എന്നീ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. 16 മാസത്തിനുശേഷമാണ് ഇരു നേതാക്കളും നേരിട്ട് ചർച്ച നടത്തുന്നത്. യുഎസ് സേനയുടെ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു മോദി- ട്രംപ് കൂടിക്കാഴ്ച.
പശ്ചിമേഷ്യയിലെ സമാധാനത്തിനായുള്ള ട്രംപിന്റെ ഇടപെടലിനെ മോദി പ്രകീർത്തിച്ചു.കപ്പൽയാത്രയ്ക്കു സ്വാതന്ത്യം വേണമെന്നത് ഞങ്ങൾ എല്ലായ്പ്പോഴും പറയുന്നതാണ്. മാരിടൈം വ്യാപാര മേഖലയിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർ പ്രവർത്തിക്കുന്നു. അവരുടെ സുരക്ഷാ പ്രധാനമാണ്.
ഇറാനുമായുള്ള സമാധാന കരാറിൽ കപ്പൽജീവനക്കാരുടെ സുരക്ഷയ്ക്ക് മാർഗനിർദേശങ്ങളുണ്ടാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട് - ട്രംപുമായുള്ള ചർച്ചയ്ക്കുശേഷം മോദി പറഞ്ഞു.
കൂടിക്കാഴ്ചയെ മഹത്തരമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ""മോദി നേതാവായിരിക്കുന്നിടത്തോളം ഇന്ത്യക്ക് വലിയ പങ്ക് വഹിക്കാനാകും. മോദി വിശ്വസ്ത സുഹൃത്താണ്. ഞാൻ വൈറ്റ് ഹൗസിലുള്ളടിത്തോളം അമേരിക്ക ഇന്ത്യയുടെ സുഹൃത്തായിരിക്കും.
ഇന്ത്യ വിശ്വസ്ത പങ്കാളിയാണ്. ഇന്ത്യക്കു നേരേ ആരെങ്കിലും ആക്രമണം നടത്തിയാൽ അമേരിക്ക പ്രതിരോധിക്കും.''- ട്രംപ് പറഞ്ഞു. താൻ ഇന്ത്യ സന്ദർശിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
പാരീസ്: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ഫ്രാൻസിൽ ജനീവ തടാകത്തിന്റെ തീരത്തുള്ള എവിയൻ ലെസ് ബെയിൻസിലെത്തി.
യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഉൾപ്പെടെ ലോകനേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും.
കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ലോകക്രമത്തിനുവേണ്ടി ഒരുമിച്ച് മുന്നോട്ടു പോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ജി 7 ഉച്ചകോടിയെക്കുറിച്ച് മോദി പറഞ്ഞു.
ജനീവയിൽനിന്നാണ് മോദി ഫ്രഞ്ച് നഗരത്തിൽ എത്തിയത്. ജനീവ വിമാനത്താവളത്തിൽ സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗൈ പാർമെലിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ഒരുക്കിയിരുന്നത്.
ജി 7 വേദിയില്‍ മോദിയും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും സൗഹൃദം പങ്കുവച്ചു. 16 മാസങ്ങള്‍ക്കുശേഷമാണ് ഇരുനേതാക്കളും മുഖാമുഖം കാണുന്നത്. മോദി- ട്രംപ് ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും.
Kerala
തിരുവനന്തപുരം: മുനമ്പം വഖഫ് വിഷയത്തിൽ താൻ കത്ത് അയച്ചതിനെത്തുടർന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി കിരൺ റിജിജുവും ഇടപെട്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എംഎൽഎ.
മുനമ്പത്തെ 404 ഏക്കർ ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വഖഫ് ബോർഡിന്റെ നടപടിക്കെതിരേയാണ് ഇവർ ഇടപെട്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മുനമ്പത്തെ 404 ഏക്കർ ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വഖഫ് ബോർഡിന്റെ ഏകപക്ഷീയമായ നടപടി നിയമവിരുദ്ധമാണ്. നിയമപരമായി അതിനുള്ള അധികാരം മുത്തവല്ലിക്കു മാത്രമാണുള്ളത്.
താൻ കത്തു നൽകിയതിനെത്തുടർന്നു കേരള വഖഫ് ബോർഡിനോടു കേന്ദ്ര മന്ത്രാലയം വിശദീകരണം തേടി.
കേരളത്തിൽ ഭരിക്കുന്നതു കോൺഗ്രസ് നേതൃത്വത്തിലുള്ള ദുർബലമായൊരു സർക്കാരാണെന്നു കരുതി, നിയമം കൈയിലെടുക്കാമെന്നും സാധാരണക്കാരായ മലയാളികളുടെ അവകാശങ്ങളിൽ കടന്നുകയറാമെന്നും ആരും കരുതേണ്ട.
മുനമ്പത്തെ കുടുംബങ്ങൾക്കൊപ്പം എൻഡിഎയെ മുന്നണി എപ്പോഴും ഉറച്ചുനിൽക്കും. അവരുടെ സ്വത്തവകാശങ്ങളും ഉപജീവനമാർഗവും സംരക്ഷിക്കാൻ മുന്നിലുണ്ടാവുകയും ചെയ്യും. നിയമവിരുദ്ധമായ വഖഫ് ഭൂമി കൈയേറ്റങ്ങൾ, അതു മുനമ്പത്തായാലും തളിപ്പറമ്പിലായാലും കേരളത്തിൽ മറ്റെവിടെയായാലും അനുവദിക്കില്ല അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. ഇന്ത്യ-യുഎസ് ബന്ധം നിർണായകഘട്ടത്തിൽ കൂടി പോകുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
വ്യാപാരം, ഊർജ സഹകരണം, എച്ച്1 ബി വിസാ നയങ്ങൾ, പ്രാദേശിക സുരക്ഷ, പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം തുടങ്ങിയവ ഇരുവർക്കുമിടയിൽ ചർച്ചയായേക്കുമെന്നാണ് വിവരം. ഒമാൻ തീരത്തുവെച്ച് യുഎസ് ആക്രമണത്തിൽ ചരക്കുകപ്പലിലെ മൂന്ന് ഇന്ത്യാക്കാർ കൊല്ലപ്പെട്ടിരുന്നു.
ഒമാൻ തീരത്തിന് സമീപം വാണിജ്യ കപ്പലുകൾക്കു നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളിൽ പ്രതിഷേധം അറിയിക്കാൻ യുഎസ് പ്രതിനിധിയെ വിളിച്ചു വരുത്തിയിരുന്നു. ഇതിനിടെയാണ് മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുന്നത്.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനുമെതിരെ കടുത്ത സാമ്പത്തിക-രാഷ്ട്രീയ വിമർശനങ്ങളുമായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി. ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2020 മുതൽ നിരന്തരം ദുർബലമായിക്കൊണ്ടിരിക്കുകയാണെന്നും കടുത്ത സാമ്പത്തിക പരിഷ്കാരങ്ങൾ ഉടനടി നടപ്പിലാക്കിയില്ലെങ്കിൽ ഈ വർഷം ഒക്ടോബറോടെ രാജ്യം വലിയൊരു സാമ്പത്തിക തകർച്ചയെ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തന്റെ ഔദ്യോഗിക എക്സ് കുറിപ്പിലൂടെയാണ് സുബ്രഹ്മണ്യൻ സ്വാമി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയത്. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യാതൊരു ധാരണയുമില്ലെന്നും ധനകാര്യ മന്ത്രാലയം എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതേ അവസ്ഥ തുടർന്നാൽ അന്താരാഷ്ട്ര തലത്തിൽ തന്നെ "സാമ്പത്തിക കോമാളികളാൽ നയിക്കപ്പെടുന്ന രാജ്യം" എന്ന നിലയിൽ ഇന്ത്യ പരിഹസിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും സ്വാമി കുറിച്ചു.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നാലെ സിയുഇടി പരീക്ഷയിലും പാളിച്ചകളുണ്ടായതോടെ ദേശീയ പരീക്ഷാ ഏജൻസിയായ എൻടിഎയ്ക്കെതിരേ വീണ്ടും പ്രതിഷേധം ശക്തമായി.
"വിശ്വഗുരു’വെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും രാജ്യത്തെ ഒരു പരീക്ഷപോലും നടത്താൻ കഴിയുന്നില്ലെന്നും മുഴുവൻ വിദ്യാഭ്യാസസന്പ്രദായത്തെയും മോദി പൂർണമായി നശിപ്പിച്ചെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറ്റപ്പെടുത്തി. നിങ്ങൾ ഭാവി നശിപ്പിക്കുന്ന അതേ തലമുറതന്നെ നിങ്ങളെ ഉത്തരവാദിയാക്കുമെന്നും രാഹുൽ പറഞ്ഞു.
ദേശീയ പരീക്ഷാ ഏജൻസിക്കെതിരേ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. സാങ്കേതിക തകരാർ മൂലം മൂന്ന്-നാല് മണിക്കൂർ വിദ്യാർഥികൾ കനത്ത വെയിലിൽ കാത്തിരിക്കാൻ നിർബന്ധിതരായെന്നാണ് സമൂഹമാധ്യമങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും കുറ്റപ്പെടുത്തുന്നത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ടു താൻ മൗനിബാബയാണോയെന്ന് ചോദിച്ച് 12 തവണയാണ് മാധ്യമങ്ങൾ പ്രതികരണം തേടിയതെന്നും അതിൽ ഒരുതവണ മൈക്ക് മുഖത്ത് ഇടിച്ചെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മൈക്ക് മുഖത്ത് ഇടിച്ചിട്ടും താൻ മിണ്ടാതെ പോയി.
ഇതൊക്കെ ശരിയാണോ എന്നു ചിന്തിക്കണം. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴും തിരിച്ചു വണ്ടിയിൽ കയറുന്പോഴുമെല്ലാം ചോദ്യങ്ങളുമായി പിന്തുടർന്നു. ഡൽഹി വിമാനത്താവളത്തിലും കൊച്ചിയിൽ രാത്രി വിമാനമിറങ്ങിയപ്പോഴും ചാനലുകൾ പ്രതികരണം തേടി പിന്നാലെ വന്നു.
“ഞാൻ ആദ്യമായാണ് മോദിയെ നേരിൽ കാണുന്നത്. കണ്ട ഉടനെ ഞാൻ പറഞ്ഞു, ഇഡിയെ ക്കൊണ്ട് പിണറായിയുടെ വീട് ഉടൻ റെയ്ഡ് ചെയ്യണം. മോദി അപ്പോൾ തന്നെ ഫോണ്‍ എടുത്ത് കുത്തി. സതീശൻ വന്നിട്ട് ആദ്യമായി ഒരു കാര്യം പറയുകയാണ്. നാളെ രാവിലെ തന്നെ എല്ലാ സ്ഥലത്തും റെയ്ഡ് ചെയ്യണം. ഞാൻ പറഞ്ഞു.
ഒരു സ്ഥലത്ത് പോരാ, 12 സ്ഥലത്ത് ചെയ്യണം. അങ്ങനെയാണ് 12 സ്ഥലത്ത് റെയ്ഡ് ചെയ്തത്’- ഇങ്ങനെയാണ് മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളോടു പറയുന്നത്. ഇങ്ങനെയൊക്കെ മറ്റാരു പറഞ്ഞാലും തന്നെക്കുറിച്ചു പിണറായി വിജയൻ ഇങ്ങനെ പറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
താൻ മറുപടി പറയേണ്ട സമയം താനാണ് തീരുമാനിക്കേണ്ടത്. മാധ്യമങ്ങൾ ആവശ്യപ്പെടുന്പോഴല്ല. മറിച്ച്, താൻ എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തനിക്ക് വേണം. പ്രതികരണം പഠിച്ചിട്ടാകണം. വെറുതെ പറയാനാവില്ല. ഇതിനെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയുമായി താരതമ്യം ചെയ്യരുത്. എനിക്ക് മുൻപുണ്ടായിരുന്ന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. പിണറായി വിജയനും കണ്ടിട്ടുണ്ട്.
National
ന്യൂഡൽഹി: രാജ്യത്തു നിലവിലുള്ള അസാധാരണ ചൂടിനെതിരേ പൗരർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി. ദയവായി ശരീരത്തിൽ ജലാംശം നിലനിർത്തണമെന്നും പുറത്തിറങ്ങുന്പോൾ കൂടെ വെള്ളം കരുതണമെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
മറ്റുള്ളവർക്ക് ഒരു ഗ്ലാസ് വെള്ളം നൽകണമെന്നും ഇതുപോലുള്ള കാലാവസ്ഥയിൽ ഇത്തരം ദയയ്ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
National
ന്യൂഡൽഹി: മുഖ്യമന്ത്രിപദവിയേറ്റെടുത്തതിനുശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി . സേവാതീർഥിലെ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഇരുപത് മിനിറ്റോളം നീണ്ടു.
തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ ’തമിഴ് തായ് വാഴ്ത്ത്’ സർക്കാർ ചടങ്ങുകളിൽ ആദ്യം ആലപിക്കുന്ന കീഴ്വഴക്കം തുടരണമെന്നതിൽ വ്യക്തത വരുത്തണമെന്ന് വിജയ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കർണാടകയിലെ മേക്കാദാട്ടുവിൽ അണക്കെട്ട് നിർമിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കം അനുവദിക്കരുതെന്നും വിജയ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാവിലെ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിക്കുന്ന വിജയ് സർക്കാർ രൂപീകരണത്തിനു പിന്തുണ നൽകിയ ഇടതുപാർട്ടികളുടെ നേതാക്കളെയും കാണുമെന്ന് സൂചനയുണ്ട്.
Leader Page
സ്വീഡനിൽ നടന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽനിന്നാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യാ സന്ദർശനത്തിനു വന്നത്. അവിടെനിന്ന് നേരേ കോൽക്കത്തയിൽ ഇറങ്ങി മദർ തെരേസയുടെ കല്ലറയിലേക്ക് ഓടിയെത്തിയാണ് മേയ് 23 മുതൽ 26 വരെയുള്ള തന്റെ ഇന്ത്യാ സന്ദർശനം തുടങ്ങിയത്.ആ അപൂർവമായ സന്ദർശനം ഇന്ത്യയിലെ രാഷ്ട്രീയ മേലാളന്മാർക്ക് നിശബ്ദമെങ്കിലും സ്ഫടികംപോലെ വ്യക്തമായ സന്ദേശമാണ് നൽകിയിരിക്കുന്നത്.
മേയ് 23ന് പുലർച്ചെ കോൽക്കത്ത വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ റൂബിയോ പോയത് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ ആസ്ഥാനമായ മദർ ഹൗസിലേക്കാണ്. അവിടെ, ‘ചേരികളുടെ വിശുദ്ധ’യുടെ കല്ലറയോട് ചേർന്നു നടന്ന സവിശേഷ കുർബാനയിൽ അദ്ദേഹം പങ്കെടുത്തു. സാധാരണ വിശുദ്ധ കുർബാനയില്ലാത്ത ഇവിടെ നിത്യേന എത്തുന്ന നൂറുകണക്കിന് തീർഥാടകരെ പ്രവേശിപ്പിക്കാതെയായിരുന്നു റൂബിയോയുടെ സന്ദർശനത്തിന് സൗകര്യമൊരുക്കിയത്.
അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക മുദ്ര പതിപ്പിച്ച കാർഡോടുകൂടി ആ കല്ലറയിൽ അദ്ദേഹം അർപ്പിച്ച പുഷ്പചക്രത്തിൽതന്നെ ആ സന്ദേശം വ്യക്തമായിരുന്നു. “അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങളുടെ ആദരവും പ്രണാമവും” എന്നായിരുന്നു ആ കാർഡിൽ എഴുതിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലും കാണുന്നതിന് മുമ്പ്, തങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറിയെ (വിദേശകാര്യ മന്ത്രി) നേരിട്ട് മദർ ഹൗസിലേക്ക് അയയ്ക്കുക എന്ന ചരിത്രപരമായ തീരുമാനമെടുക്കാൻ അമേരിക്കൻ സർക്കാരിനെ പ്രേരിപ്പിച്ചത് എന്താണെന്ന് ആ വരികൾ വിശദീകരിക്കുന്നു.
ലോകമെമ്പാടുമുള്ള ‘പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ’ സേവിക്കുന്ന അയ്യായിരത്തിലധികം കന്യാസ്ത്രീകളുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ ആസ്ഥാനത്ത് അദ്ദേഹം ഒന്നര മണിക്കൂറോളം ചെലവഴിച്ചു. റൂബിയോയും സംഘവും പിന്നെ എ.ജെ.സി. ബോസ് റോഡിൽത്തന്നെയുള്ള ശിശുഭവനിലേക്ക് നീങ്ങി. മദർഹൗസിൽനിന്ന് 200 മീറ്റർ മാത്രം അകലെയാണിത്. അവിടെയുണ്ടായിരുന്ന ഭിന്നശേഷിക്കാരായ കുട്ടികളെയും മാനസിക വെല്ലുവിളികൾ നേരിടുന്ന അനാഥക്കുട്ടികളെയും സന്തോഷിപ്പിക്കാനായി റൂബിയോ അവർക്ക് പാവക്കരടികളെ (ടെഡി ബെയർ) സമ്മാനിച്ചു.
“കാരുണ്യത്തിന്റെയും സേവനത്തിന്റെയും മഹത്തായ ഒരു പാരമ്പര്യവും പൈതൃകവുമാണ്മാണ് മദർ തെരേസ ലോകത്തിനു സമ്മാനിച്ചത്. മദർ തെരേസയുടെ പാരമ്പര്യത്തിന് ആദരവ് അർപ്പിക്കാനും കത്തോലിക്കാ വിശ്വാസത്തിന്റെ ജീവിക്കുന്ന മാതൃക നേരിൽ കാണാനും ഇന്ന് മിഷനറീസ് ഓഫ് ചാരിറ്റി സന്ദർശിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു,” കോൽക്കത്തയിൽനിന്ന് പ്രധാനമന്ത്രി മോദിയെ കാണാനായി ന്യൂഡൽഹിയിലേക്ക് തിടുക്കത്തിൽ തിരിക്കുന്നതിനിടെ റൂബിയോ എക്സിൽ (ട്വിറ്റർ) കുറിച്ചു. പശ്ചിമ ബംഗാളിലെ പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ വാഹനവ്യൂഹം പോലും അദ്ദേഹത്തിന്റെ യാത്രയെത്തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ പെട്ടുപോയിരുന്നു.
ആത്മീയ സന്ദർശനമല്ല!
കത്തോലിക്കാ വിശ്വാസിയായ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ വെറുമൊരു ആത്മീയ സന്ദർശനം മാത്രമായിരുന്നോ ഇത്? അങ്ങനെയായിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ തിരക്കിട്ട ചതുർദിന ഇന്ത്യൻ സന്ദർശനത്തിലെ ആദ്യത്തെ പരിപാടിയായി ഇത് മാറുമായിരുന്നില്ല. ഇന്ത്യാ സന്ദർശനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഈ മദർഹൗസ് യാത്ര മോദി സർക്കാരിനുള്ള ഒരു രാഷ്ട്രീയ പ്രസ്താവനയായിരുന്നു. ഭരണകൂടങ്ങളുടെ സംരക്ഷണത്തിൽ കുറ്റവാളികൾ യാതൊരു ഭയവുമില്ലാതെ സ്വതന്ത്രരായി വിഹരിക്കുകയും ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അതിക്രമങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് അമേരിക്ക ആവർത്തിച്ചുയർത്തുന്ന ആശങ്കകൾ അടിവരയിട്ടു പറയുകയായിരുന്നു ഇതിലൂടെ.
വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരേയുള്ള വിമർശനങ്ങളെ ‘ഇന്ത്യയുടെ മഹത്തായ നിയമസംവിധാനം’ എന്ന അവകാശവാദം ഉന്നയിച്ച് പ്രതിരോധിക്കാനും ക്രൈസ്തവരെ വേട്ടയാടുന്ന ഹിന്ദുത്വ ധാർഷ്ഠ്യത്തെ വെള്ളപൂശാനും ഔദ്യോഗികവക്താക്കൾ ആവർത്തിച്ച് ശ്രമിക്കുന്നുണ്ട്. എന്നാൽ, ക്രൂരമായ യാഥാർഥ്യം പകൽപോലെ വ്യക്തമാണ്: പള്ളികൾക്ക് മുകളിൽ കാവിപ്പതാകകൾ ഉയർത്തുന്നു, പാസ്റ്റർമാരെ ക്രൂരമായി മർദ്ദിക്കുന്നു, അവരെക്കൊണ്ട് പശുവിന്റെ ചാണകം തീറ്റിക്കുകയും അവരെ ചെരുപ്പുമാല അണിയിക്കുകയും ചെയ്യുന്നു, സംസ്കരിച്ച മൃതദേഹങ്ങൾപോലും പുറത്തെടുക്കുന്ന ഈ ‘ഘർ വാപസി’ പ്രാകൃതകാലത്തെയാണ് ഓർമിപ്പിക്കുന്നത്.
അശരണർ, മരണാസന്നർ, കുഷ്ഠരോഗികൾ, എച്ച്ഐവി ബാധിതർ എന്നിവരടക്കം പതിനായിരക്കണക്കിന് ആളുകളെ പരിചരിക്കുന്ന, മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി (എംസി) സന്യാസിനീ സമൂഹവും മോദി സർക്കാരിന്റെ ശ്വാസംമുട്ടിക്കൽ തന്ത്രങ്ങളിൽനിന്ന് രക്ഷപ്പെട്ടില്ല. 2021ലെ ക്രിസ്മസിനാണ് വിദേശ ധനസഹായം സ്വീകരിക്കുന്നതിനുള്ള അവരുടെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയത്. 2016ൽ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ അവരെ ‘മോൺസ്റ്റർ തെരേസ’ (രാക്ഷസി തെരേസ) എന്ന് വിളിച്ച് അധിക്ഷേപിച്ച വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന്റെ ഉത്തരവായിരുന്നു അത്.
ശ്വാസംമുട്ടിക്കുന്ന നടപടികൾ
സാമൂഹിക സേവനങ്ങളെയും അവകാശ സംരക്ഷണ മുന്നേറ്റങ്ങളെയും ആസൂത്രിതമായി ശ്വാസംമുട്ടിക്കുന്ന ഈ നടപടി നേരിട്ടത് മിഷനറീസ് ഓഫ് ചാരിറ്റി മാത്രമല്ല. സർക്കാരിന്റെ എഫ്സിആർഎ ഡാഷ്ബോർഡ് ഈ വൻ വെട്ടിക്കുറയ്ക്കൽ സ്ഥിരീകരിക്കുന്നുണ്ട്. ആകെ ഉണ്ടായിരുന്ന 52,000 എഫ്സിആർഎ അക്കൗണ്ടുകളിൽ 21,979 എണ്ണം റദ്ദാക്കപ്പെട്ടു. 15,187 എണ്ണം പുതുക്കി നൽകിയില്ല. ഇപ്പോൾ 14,958 എണ്ണം മാത്രമാണ് സജീവമായിട്ടുള്ളത്. ഒഴിവാക്കപ്പെട്ട 37,000 എഫ്സിആർഎ ലൈസൻസുകളിൽ ഭൂരിഭാഗവും മതേതര അവകാശ സംരക്ഷണ-ശക്തീകരണ ഗ്രൂപ്പുകളുടെയും, ‘ബ്രെഡ് ഫോർ ദി വേൾഡ്’, ‘കംപാഷൻ ഇന്റർനാഷണൽ’ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ സാമൂഹിക പ്രവർത്തന-കാരുണ്യ പ്രസ്ഥാനങ്ങളുടേതുമായിരുന്നു.
ഇന്ത്യക്കകത്തുനിന്നും രാജ്യാന്തരതലത്തിലും ഉണ്ടായ വ്യാപകമായ പ്രതിഷേധങ്ങളുടെ ചൂട് താങ്ങാനാവാതെ, രണ്ടാഴ്ചയ്ക്കുള്ളിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആർഎ ലൈസൻസ് യാതൊരു ബഹളവുമില്ലാതെ പുനഃസ്ഥാപിച്ചു നൽകാൻ മോദി സർക്കാർ നിർബന്ധിതരായി. ബ്രിട്ടീഷ് പാർലമെന്റ്പോലും പ്രമേയത്തിലൂടെ ഇതിനെ അപലപിച്ചതിനു പിന്നാലെയായിരുന്നു സർക്കാർ നടപടി.
പീഡനങ്ങളും ഭീഷണികളും നേരിടുന്ന ജനങ്ങൾക്ക് റൂബിയോയുടെ ചരിത്രപരമായ മദർഹൗസ് സന്ദർശനം ഒരു ഐക്യദാർഢ്യ പ്രഖ്യാപനവും പ്രതീക്ഷയുടെ കിരണവുമാണ് നൽകുന്നത്. മോദി അധികാരം ഏറ്റെടുത്ത 2014ൽ ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങൾ 127 ആയിരുന്നെങ്കിൽ, 2024 ആയപ്പോഴേക്കും അത് 835ലേക്ക് കുതിച്ചുയർന്നു. ഇന്ത്യയിൽ ക്രമമായി വർധിച്ചുവരുന്ന ഈ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ, റൂബിയോയുടെ ഈ മുമ്പില്ലാത്ത കോൽക്കത്ത യാത്രയിൽ വ്യക്തമായ ഒരു സന്ദേശമുണ്ട്.
(36 വർഷമായി അന്തർദേശീയ മാധ്യമങ്ങൾക്ക് ദക്ഷിണേഷ്യയിൽനിന്ന് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകനാണ് ലേഖകൻ)
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള ആദ്യ കൂടിക്കാഴ്ച ഇന്നു നടക്കും. രാവിലെ 11.15ന് പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച.
ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണെങ്കിലും കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയാകും. കഴിഞ്ഞ സർക്കാരിന്റെ കാലത്തു പൂർത്തിയാക്കാൻ സാധിക്കാതെപോയ വിവിധ പദ്ധതികളുടെ പൂർത്തീകരണത്തിന് കേന്ദ്രസർക്കാരിന്റെ പിന്തുണ സംസ്ഥാനത്തിന് ആവശ്യമാണ്.
കേന്ദ്രസർക്കാരുമായി നയപരമായ വിയോജിപ്പുണ്ടെങ്കിലും തുടക്കത്തിലേ ഏറ്റുമുട്ടൽ ഒഴിവാക്കുക എന്ന നിലപാടാണ് സതീശന്. ഉച്ചകഴിഞ്ഞ് 2.30ന് ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കാനായിരിക്കും മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രി എക്കാലത്തും ഊന്നൽ കൊടുക്കുന്ന തുറമുഖ വികസനത്തിൽ ഉൾപ്പെടെ കേന്ദ്രസർക്കാരിന്റെ പിന്തുണ അത്യാവശ്യമാണ്. കൂടാതെ എയിംസ് ഉൾപ്പെടെ കേരളം ആഗ്രഹിക്കുന്ന നിരവധി പദ്ധതികൾ കേന്ദ്രസർക്കാരിൽ നിന്നും സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് നേടിയെടുക്കേണ്ടതുണ്ട്.
National
ബെംഗളൂരു: ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട റൂട്ടിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ആറ് പോലീസുകാർക്ക് സസ്പെൻഷൻ. ബെംഗളൂരു സൗത്ത് എസ്പി ആർ. ശ്രീനിവാസാണ് സബ് ഇൻസ്പെക്ടർ അടക്കം ആറു പോലീസുകാർക്കെതിരെ നടപടിയെടുത്തത്. നടപടി നേരിട്ട പോലീസുകാരുടെ പേര് വെളിപ്പെടുത്തിട്ടിയില്ല.
മേയ് 10ന് ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തിനിടെയാണ് സംഭവം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട റൂട്ടിൽ കുപ്പറെഡ്ഡി കേരെയ്ക്ക് സമീപത്ത് സ്വകാര്യ സ്ഥലത്തിന്റെ ചുറ്റുമതിലിൽ സംശയകരമായ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട പെട്ടി പരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. പ്രധാനമന്ത്രി കടന്നുപോകുന്നതിന് ഒന്നര മണിക്കൂർ മുൻപാണ് സ്ഫോടക വസ്തുക്കൾ ലഭിച്ചത്.
കോൺസ്റ്റബിൾ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ, തീപ്പെട്ടികൾ, കർപ്പൂരം, ബാറ്ററികൾ, വയറുകൾ, റിയൽ-ടൈം ക്ലോക്ക്, എൽസിഡി ഡിസ്പ്ലേ എന്നിവയാണ് പാക്ക് ചെയ്ത് ബോക്സിൽ ഉണ്ടായിരുന്നത്. രണ്ട് ജലാറ്റിൻ സ്റ്റിക്കുകളും തീപ്പെട്ടിയും മാത്രമാണ് ബോക്സിൽനിന്ന് കണ്ടെത്തിയതെന്നാണ് പോലീസ് വൃത്തങ്ങൾ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ എൻഐഎ വിവരങ്ങൾ തേടിയതിനെ തുടർന്നാണ് ബോക്സിൽ ഉണ്ടായിരുന്ന മറ്റ് വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെട്ടത്.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രിയായശേഷമുള്ള വി.ഡി. സതീശന്റെ കന്നി കൂടിക്കാഴ്ച ചൊവ്വാഴ്ച. എയിംസ് അടക്കം ഏറെക്കാലമായുള്ള കേരളത്തിന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി ഉയർത്തും.
കേന്ദ്രസർക്കാരുമായി തുടക്കത്തിലേ ഏറ്റുമുട്ടലിനില്ലെന്നും സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾക്കായി പരമാവധി സഹകരിക്കാമെന്നുമാണ് സതീശന്റെ നിലപാട്. പ്രധാനമന്ത്രി ഇന്നലെ ഡൽഹിയിൽ ഇല്ലാതിരുന്നതിനാലാണ് സതീശന് ചൊവ്വാഴ്ച രാവിലെ കാണാൻ നിശ്ചയിച്ചത്.
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായും സംഘടനാച്ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായുള്ള കൂടിക്കാഴ്ച പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്നലെ ഉച്ചകഴിഞ്ഞ് കൊച്ചിയിലേക്കു മടങ്ങി.
National
അമേഠി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരേ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ഭരണഘടനയെ ആക്രമിക്കുകയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ചില വ്യവസായികൾക്ക് വിറ്റുതുലയ്ക്കുകയും ചെയ്ത ഇവർ രാജ്യദ്രോഹികൾ ആണെന്ന് രാഹുൽ വിമർശിച്ചു.
ബി.ആർ.അംബേദ്കർ, മഹാത്മ ഗാന്ധി, നാരായണഗുരു, കബീർ, ഗുരുനാനാക്ക്, വീര പാസി തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കളുടെ കൂട്ടായ ശബ്ദവും പ്രത്യയശാസ്ത്രവുമാണ് ഇന്ത്യൻ ഭരണഘടനയെന്ന് രാഹുൽ ഓർമ്മിപ്പിച്ചു.
മോദിയും അമിത് ഷായും ഇന്ത്യയെ വിൽക്കുകയും നമ്മുടെ ഭരണഘടനയെ ആക്രമിക്കുകയുമാണ് ചെയ്തത്. നരേന്ദ്രമോദി ഹിന്ദുസ്ഥാന്റെ സമ്പത്ത് മുഴുവൻ നിങ്ങളുടെ പോക്കറ്റുകളിൽ നിന്ന് തട്ടിയെടുത്ത് അദാനിക്കും അംബാനിക്കും കൈമാറി. ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്ന ഒരാളെ രാജ്യദ്രോഹിയെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടതെന്നും രാഹുൽ ചോദിച്ചു.
National
ന്യൂഡൽഹി: ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം നിർണായകഘട്ടത്തിലാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും.
ഉറ്റ സൗഹൃദമുള്ള രാജ്യങ്ങളെന്ന നിലയിൽനിന്നു തന്ത്രപ്രധാന പങ്കാളിത്തത്തിലേക്കു ബന്ധം വളർന്നുവെന്നാണ് ഇരുനേതാക്കളുടെയും വിലയിരുത്തൽ.
രാജ്യാന്തര സൗഹൃദം ആഴത്തിലുള്ള മാറ്റങ്ങൾക്കു വിധേയമാകുന്ന കാലത്ത് ഇരുരാജ്യങ്ങളുടെയും നേതൃത്വത്തിന്റെ നിരന്തര ഇടപടെലുടെയാണു ബന്ധം ശക്തമായതെന്നും ഇരുവരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
അന്താരാഷ്ട്രസംവിധാനങ്ങൾ വലിയ മാറ്റങ്ങൾക്കുവിധേയമാകുന്ന കാലഘട്ടത്തിൽ ഇരുരാജ്യങ്ങളുടെയും ഉന്നതനേതൃത്വം ഉഭയകക്ഷി ബന്ധത്തെ കൃത്യമായ ദിശയിൽ നയിച്ചുകൊണ്ടിരിക്കുകണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
International
റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചത് പാർലെയുടെ മെലഡി മിഠായി.
ഇരുവരും തമ്മിലുള്ള സൗഹൃദത്തെ മെലോണിയുടെ പേരിലെ മെലയും മോദിയുടെ പേരിലെ ഡിയും ഉപയോഗിച്ച് മെലഡി എന്നു വിശേഷിപ്പിക്കാറുണ്ട്.
ഈ സാഹചര്യത്തിലാണ് മെലഡി മിഠായി മോദി സമ്മാനിച്ചത്. സമ്മാനം കൈമാറുന്ന വീഡിയോ മെലോണി എക്സില്‍ പങ്കുവച്ചത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
സമ്മാനം തന്നതിന് മോദിക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മെലോണിയുടെ വീഡിയോ. റോമിലെത്തിയ മോദി ഇറ്റാലിയൻ പ്രധാനമന്ത്രിക്കൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുക്കുകയും ഇരുവരും ചരിത്രപ്രസിദ്ധമായ കൊളോസിയം സന്ദര്‍ശിക്കുകയും ചെയ്തു.
National
ന്യൂഡൽഹി: ഡോ. മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്തെ രൂപയുടെ വിലയിടിവിനെതിരേ 2014ലെ തെരഞ്ഞെടുപ്പിനുമുന്പ് അതിരൂക്ഷ വിമർശനങ്ങൾ നടത്തിയ നരേന്ദ്ര മോദിക്ക് ഇപ്പോൾ സ്വന്തം വാക്കുകൾതന്നെ തിരിച്ചടിയായി.
“നമ്മുടെ കറൻസി ഇന്നു മരണക്കിടക്കയിലാണ്. അത് അവസാനഘട്ടത്തിലാണ്. അടിയന്തരമായി ഒരു ഡോക്ടറുടെ സഹായം ആവശ്യമാണ്. എന്നിട്ടും പ്രധാനമന്ത്രി മൗനത്തിലാണ്’’- 2012 ഓഗസ്റ്റ് 15ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ മോദി പരിഹസിച്ചു പറഞ്ഞു.
“രൂപയ്ക്കും യുപിഎ സർക്കാരിനും മൂല്യം നഷ്ടപ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യത്തെ നാശത്തിൽനിന്നു തടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേന്ദ്രസർക്കാർ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. നമ്മുടെ രാജ്യം എന്തുകൊണ്ടാണ് നാശത്തിലേക്കു നീങ്ങുന്നതെന്ന് ജനങ്ങൾ അറിയേണ്ടതുണ്ട്’’ എന്ന മോദിയുടെ അന്നത്തെ പ്രസംഗം അദ്ദേഹത്തിനുതന്നെ ബൂമറാംഗായി.
മോദിസർക്കാർ അധികാരത്തിലെത്തിയാൽ ഡോളറിനെതിരേ 40 രൂപയിലേക്ക് രൂപയുടെ മൂല്യം കൂട്ടുമെന്ന് ശ്രീശ്രീ രവിശങ്കറും ബാബ രാംദേവും ആവർത്തിച്ച് അവകാശപ്പെട്ടത് മോദിയും ബിജെപി നേതാക്കളും നിഷേധിച്ചിരുന്നില്ല. അതാണിപ്പോൾ നൂറു രൂപയിലേക്ക് ഇടിയുന്നത്.
പെട്രോൾ വില ലിറ്ററിന് 50 രൂപയാക്കുമെന്നു പറഞ്ഞ ബിജെപി നേതാക്കളും പിന്നീട് വില നൂറു കടന്നപ്പോഴും ന്യായീകരണത്തിനു കാരണങ്ങൾ തേടുകയാണ്.
International
ഓസ്ലോ: യൂറോപ്പ് സന്ദർശനത്തിനിടെ നോർവേയിൽവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യം ചോദിച്ചതിലൂടെ ശ്രദ്ധ നേടിയ നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ല ലിങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റ റദ്ദാക്കി. അക്കൗണ്ടുകൾ റദ്ദാക്കിയതിന് പിന്നിലെ കൃത്യമായ കാരണം മെറ്റ വ്യക്തമാക്കിയിട്ടില്ല.
ഒസ്ലോ ആസ്ഥാനമായുള്ള 'ദാഗ്സാവിസെൻ' എന്ന പത്രത്തിലെ മാധ്യമപ്രവര്‍ത്തകയാണ് ഹെല്ല. അക്കൗണ്ടുകൾ റദ്ദാക്കിയതിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് "പത്രസ്വാതന്ത്ര്യത്തിന് വേണ്ടി നൽകേണ്ടി വന്ന ചെറിയ വില മാത്രമാണിത്, എന്നാൽ ഇതിന് മുമ്പ്ഒരിക്കലും തനിക്ക് ഇത്തരം ഒരു ദുരനുഭവം ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. തന്റെ അക്കൗണ്ടുകൾ മെറ്റ ഉടൻ തന്നെ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഹെല്ല കുറിച്ചു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് നോർവീജിയൻ ദിനപത്രം. നോർവേയിലെ ഏറ്റവും വലിയ പത്രമായ ആഫ്റ്റൻപോസ്റ്റൺ, മോദി ഓസ്ലോയിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് ഇത് പ്രസിദ്ധീകരിച്ചത്.
കാർട്ടൂണിൽ പ്രധാനമന്ത്രി മോദി നിലത്തിരുന്ന് മകുടം ഊതുന്നതായും ഒരു കൊട്ടയിൽ നിന്ന് പാമ്പിന് പകരം പെട്രോൾ പമ്പിലെ ഇന്ധനം നിറയ്ക്കുന്ന പൈപ്പ് പുറത്തേക്ക് വരുന്നതുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെയും വിദേശനയങ്ങളെയും വിമർശിക്കുന്ന ലേഖനത്തിലാണ് ഈ ചിത്രമുള്ളത്.
International
ഓസ്ലോ: പരിസ്ഥിതി സൗഹൃദസാങ്കേതിക വിദ്യയിലും ഗവേഷണത്തിലും സഹകരണം ശക്തമാക്കാൻ ഇന്ത്യയും നോർഡിക് രാജ്യങ്ങളും തമ്മിൽ ധാരണ.
ഓസ്ലോയിൽ മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഡെന്മാര്ക്കും ഫിന്‍ലന്‍ഡും ഐസ്ലന്ഡും നോര്‍വേയും സ്വീഡനും അടങ്ങുന്ന നോർഡിക് രാജ്യങ്ങളുടെ ഭരണാധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിപുലമായ ചർച്ചകൾ നടത്തി. ഹരിത ഊർജം, സുസ്ഥിരത, പുതിയ സാങ്കേതിക വിദ്യകൾ എന്നിവയിൽ ഊന്നിയായിരുന്നു ചർച്ച.
ഭീകരതയുമായി ഒരുതരത്തിലുള്ള വിട്ടുവീഴ്ച സ്വീകരിക്കില്ലെന്നു മൂന്നാമത് ഇന്ത്യാ-നോർഡിക് ഉച്ചകോടിയിൽ നേതാക്കൾ തീരുമാനിച്ചു. ഇരട്ടനിലപാടും ഉണ്ടാകില്ല. പശ്ചിമേഷ്യയിലും യുക്രെയ്നിലും തുടരുന്ന സംഘർഷം എത്രയും വേഗം സമാധാനപരമായി പരിഹരിക്കണമെന്ന നിർദേശവും നേതാക്കൾ മുന്നോട്ടുവച്ചു.
കഴിഞ്ഞ വര്‍ഷം നോര്‍വേ സന്ദര്‍ശിച്ച് ഉച്ചകോടിയില്‍ പങ്കെടുക്കാനിരുന്നതാണെന്നും പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ യാത്ര മാറ്റിവയ്ക്കേണ്ടി വന്നതാണെന്നും മോദി പറഞ്ഞു. ചതുര്രാഷ്ട്രപര്യടനത്തിന്റെ ഭാഗമായി നോർവേയിലെത്തിയ പ്രധാനമന്ത്രി മോദി നേരത്തേ പ്രധാനമന്ത്രി യൂനാസ് ഗാര് സ്റ്റൊറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വ്യാപാരം, നിക്ഷേപം, പരിസ്ഥിതിയോടിണങ്ങിയുള്ള സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലായിരുന്നു ചർച്ച. നോര്‍വേയുടെ പരമോന്നത പുരസ്കാരമായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദ് റോയല്‍ നോര്‍വീജിയന്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റും പ്രധാനമന്ത്രി ഏറ്റുവാങ്ങി.
നോർവേ സന്ദർശനത്തിനുശേഷം ഇന്നലെ രാത്രിയോടെ പ്രധാനമന്ത്രി ഇറ്റലിയിലേക്കു തിരിച്ചു. പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ക്ഷണപ്രകാരമാണു സന്ദർശനം. പ്രസിഡന്റ് സെർജിയോ മാറ്ററെല്ല ഉൾപ്പെടെ നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തും. നിക്ഷേപം, പ്രതിരോധം, സുരക്ഷ, ശാസ്ത്ര സാങ്കേതിക ഗവേഷണം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും കരാറുകൾ ഒപ്പിട്ടേക്കും.
International
ഓസ്ലോ: ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പശ്ചിമേഷ്യയിലും യുക്രെയ്നിലെയും സംഘർഷത്തിനു പരിഹാരം കാണണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
സൈനികനടപടികൊണ്ടുമാത്രം ശ്വാശ്വത സമാധാനം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നോർവേ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറെയുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണു പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം.
ദ്വിദിന സന്ദർശനത്തിന് ഞായറാഴ്ച നോർവേയിലെത്തിയ മോദിക്കു രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് റോയൽ നോർവീജിയൻ ഓർഡർ നൽകിയാണ് രാജ്യം ആദരിച്ചത്. 43 വർഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേയിൽഎത്തുന്നത്.
International
ഹേഗ്: അവസരങ്ങളുടെ നാടായി മാറിയ ഇന്ത്യ ഇന്ന് അഭൂതപൂർവമായ പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
രാജ്യത്തിന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും കേവലം സ്വന്തം അതിരുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നെതർലൻഡ്സിലെ ഹേഗിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യ ഇന്ന് വലിയ സ്വപ്നങ്ങൾ കാണുകയാണ്. രാജ്യത്തെ യുവാക്കൾ ആകാശം തൊടാൻ ആഗ്രഹിക്കുന്നവരാണ്. നമുക്ക് വെറുമൊരു മാറ്റം മാത്രമല്ല വേണ്ടത്. മറിച്ച്, ഏറ്റവും മികച്ചതും വേഗത്തിലുള്ളതുമായ പരിവർത്തനമാണ് രാജ്യം ഇന്ന് ആഗ്രഹിക്കുന്നത്.
അതുകൊണ്ട് തന്നെ ഇന്ത്യയിലെ ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അതിരുകളില്ലാത്തതുപോലെ ലക്ഷ്യപ്രാപ്തിക്കായുള്ള നമ്മുടെ പരിശ്രമങ്ങൾക്കും പരിധികളില്ലാത്തതായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.രാജ്യം അടുത്തിടെ കൈവരിച്ച നേട്ടങ്ങളും പ്രധാനമന്ത്രി പരാമർശിച്ചു. ലോകത്തിലെ ഏറ്റവും വലിയതും വിജയകരവുമായ എഐ ഉച്ചകോടിക്ക് ഇന്ത്യ അടുത്തിടെ ആതിഥേയത്വം വഹിച്ചു.
ജി20 ഉച്ചകോടിയും ഇന്ത്യയിൽ വിജയകരമായി നടത്തി. ഇതൊന്നും ഒറ്റപ്പെട്ട സംഭവല്ല. ആഗോളതലത്തിൽ മുന്നേറുകയെന്നത് ഇന്നത്തെ ഇന്ത്യയുടെ സ്വഭാവമായി കഴിഞ്ഞു.ഇന്ത്യയിലെ അതിവേഗം വളരുന്ന സ്റ്റാർട്ടപ്പ് മേഖലയെ പ്രശംസിച്ച പ്രധാനമന്ത്രി ലോകത്തിലെ ഏറ്റവുംവലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ശൃംഖലയായി രാജ്യം മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക, ആഗോള നിർമാണ ഹബ്ബായി മാറുക, ഹരിതോർജ രംഗത്ത് ലോകത്തിന് മാതൃകയാകുക, സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയാകുക എന്നിവയാണ് രാജ്യം ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെയും മോദി പ്രസംഗത്തിൽ പരാമർശിച്ചു. ലക്ഷ്യബോധത്തോടെയുള്ള പ്രയാണം രാജ്യത്തെ ജനാധിപത്യത്തെക്കൂടി ശക്തമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാൾ, കേരളം, തമിഴ്നാട്, അസാം, പുതുച്ചേരി എന്നിവടങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 80 മുതൽ 90 ശതമാനം വരെ പോളിംഗ് ഉയർന്നതും വോട്ടിംഗിൽ സ്ത്രീപങ്കാളിത്തം വർധിച്ചതും ഇന്ത്യയുടെ ജനനാധിപത്യ അടിത്തറ കൂടുതൽ സുദൃഢമാകുന്നതിന്റെ തെളിവാണെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
National
ഭോപ്പാൽ: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനം ഉപയോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം തള്ളി നൂറുകണക്കിനു വാഹനങ്ങളുമായി റാലി നടത്തിയ ബിജെപി നേതാവിനെ പുറത്താക്കി.
മധ്യപ്രദേശിലെ ഭിന്ദ് ജില്ല കിസാൻ മോർച്ച പ്രസിഡന്റ് സജ്ജൻ സിംഗ് യാദവിനെതിരേയാണ് നടപടി.
ബുധനാഴ്ച ഭിന്ദ് നഗരത്തിലാണ് റാലി സംഘടിപ്പിച്ചത്. ഏതാനും ദിവസം മുന്‍പാണ് സജ്ജൻ സിംഗിനെ കിസാൻ മോർച്ച ജിമോദിയുടെ ആഹ്വാനത്തിനു വിരുദ്ധമായി വന്പൻ വാഹന റാലി നടത്തി അച്ചടക്കലംഘനം നടത്തിയതിനു സജ്ജൻ കുമാറിന് ബിജെപി നോട്ടീസ് നല്‍കിയത്.തുടർന്നാണ് പുറത്താക്കൽ.
Kerala
ഹൈദരാബാദ്: പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്നു രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്, ഇന്ധന ഉപഭോഗം കുറയ്ക്കണം തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം.
ഇന്ധനപ്രതിസന്ധിയും മറ്റും മറികടക്കാൻ കാര്യമായൊന്നും ചെയ്യാത്ത കേന്ദ്രസർക്കാർ രാജ്യത്തെ വീണ്ടും കോവിഡ് കാലത്തിനു സമാനമായ ലോക്ക്ഡൗണിലേക്കു നയിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
മൂന്നു മാസമായിട്ടും കൃത്യമായ ബദൽ സംവിധാനങ്ങൾ ഒരുക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നു കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. എന്നാൽ, പ്രധാനമന്ത്രിയുടെ ആഹ്വാനം ആത്മനിർഭർ ഭാരതത്തിലേക്കുള്ള ചുവടുവയ്പാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.
കടുത്ത മിതവ്യയ നടപടികൾ പാലിച്ച് ജനങ്ങൾ സഹകരിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ആഹ്വാനം ചെയ്തത്. പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കുക, വിദേശയാത്രകൾ ഒഴിവാക്കുക, സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്കു മാറ്റിവയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണു പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ഹൈദരാബാദിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടതു നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്നു പ്രധാനമന്ത്രി ഓർമിപ്പിച്ചു. യുദ്ധം തുടങ്ങിയ ശേഷം ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലേക്ക് ഉയർന്നതും രൂപയുടെ മൂല്യം 95-ലേക്കു താഴ്ന്നതും രാജ്യത്തിനു വലിയ ബാധ്യതയാകുന്നുണ്ട്.
പെട്രോൾ, ഡീസൽ ഉപഭോഗം പരമാവധി കുറയ്ക്കുക, മെട്രോ സൗകര്യമുള്ള നഗരങ്ങളിൽ അത് ഉപയോഗിക്കുക, കാർ പൂളിംഗ് പ്രോത്സാഹിപ്പിക്കുക, കോവിഡ് കാലത്തു നടപ്പാക്കിയ "വർക്ക് ഫ്രം ഹോം' രീതിയും ഓൺലൈൻ മീറ്റിംഗുകളും വീണ്ടും പ്രാവർത്തികമാക്കുക, ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നതും അത്യാവശ്യമല്ലാത്ത വിദേശയാത്രകളും ഒഴിവാക്കുക, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുക, രാസവളങ്ങൾക്കു പകരം പ്രകൃതിദത്ത കൃഷി രീതിയിലേക്കു മാറുക തുടങ്ങിയ നിർദേശങ്ങളാണു പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്നത്.
ആഗോള ഊർജ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇന്ധന വില വരും ദിവസങ്ങളിൽ വർധിപ്പിക്കേണ്ടി വന്നേക്കാമെന്ന സൂചനയും ഔദ്യോഗിക വൃത്തങ്ങൾ നൽകുന്നുണ്ട്. നിലവിൽ പ്രതിദിനം 1,000 കോടി രൂപയുടെ നഷ്ടമാണ് എണ്ണ കമ്പനികൾ നേരിടുന്നത്.
National
കോൽക്കത്ത: വടക്കൻ കോൽക്കത്തയിലെ വൻ റോഡ് ഷോയ്ക്ക് മുന്നോടിയായി നഗരത്തിലെ പുരാതനമായ തന്തനിയ കാളിബാരി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദർശനം നടത്തി. ബംഗാളിലെ ഭക്ഷണ സംസ്കാരത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടയിലാണ് മാംസാഹാരം പ്രസാദമായി നൽകുന്ന ആചാരമുള്ള ഈ ചരിത്രപ്രസിദ്ധമായ ക്ഷേത്രത്തിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയത്.
കോൽക്കത്തയിലെ ഏറ്റവും പഴയതും ആദരിക്കപ്പെടുന്നതുമായ കാളി ക്ഷേത്രങ്ങളിൽ ഒന്നാണിത്. 1703-ൽ സ്ഥാപിതമായ ഈ ക്ഷേത്രത്തിന് 300 വർഷത്തിലേറെ പഴക്കമുണ്ട്. ആധുനിക കോൽക്കത്ത നഗരം രൂപപ്പെടുന്നതിനും മുൻപേ ഈ ക്ഷേത്രം നിലവിലുണ്ട്. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവിയെ 'സിദ്ധേശ്വരി മാതാവ്' എന്നാണ് വിളിക്കുന്നത്. അങ്ങേയറ്റം ചൈതന്യമുള്ള ('ജാഗ്രത്') പ്രതിഷ്ഠയായാണ് ഭക്തർ ഇതിനെ കരുതുന്നത്.
സാധാരണ ഹൈന്ദവ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, മാംസാഹാരം പ്രസാദമായി നൽകുന്ന സവിശേഷമായ പാരമ്പര്യം ഈ ക്ഷേത്രത്തിനുണ്ട്. ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി പ്രത്യേക പൂജകളിൽ പങ്കുചേരുകയും ഭക്തരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ദർശനത്തിന് ശേഷമാണ് അദ്ദേഹം ബിജെപിയുടെ കരുത്ത് വിളിച്ചോതുന്ന റോഡ് ഷോയിലേക്ക് കടന്നത്.
ബംഗാളിന്റെ സാംസ്കാരിക പൈതൃകത്തോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നതിനൊപ്പം തദ്ദേശീയമായ ആചാരങ്ങളെ അംഗീകരിക്കുന്നു എന്ന സന്ദേശം നൽകാനും ഈ സന്ദർശനത്തിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നു. റോഡ് ഷോയിൽ പതിനായിരക്കണക്കിന് പ്രവർത്തകരാണ് പ്രധാനമന്ത്രിയെ വരവേൽക്കാൻ അണിനിരന്നത്. പശ്ചിമബംഗാളിലെ അടുത്ത ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതായിരുന്നു ഈ നീക്കം.
National
ന്യൂഡൽഹി: വോട്ടവകാശമുള്ള ഇന്ത്യൻ പൗരനായിരുന്നുവെങ്കിൽ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ആരെയാകും പിന്തുണയ്ക്കുകയെന്ന ചോദ്യത്തിന് മറുപടിയപമായി ഇലോൺ മസ്കിന്റെ നിർമിതബുദ്ധി ചാറ്റ്ബോട്ടായ ഗ്രോക്ക് എഐ. താനൊരു ഇന്ത്യൻ പൗരനായിരുന്നെങ്കിൽ നരേന്ദ്ര മോദിക്കായിരിക്കും വോട്ട് ചെയ്യുക എന്ന് ഗ്രോക്ക് വ്യക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പിന്തള്ളിയാണ് ഗ്രോക്കിന്റെ ഈ 'ഡിജിറ്റൽ' പിന്തുണ.
എക്സ് പ്ലാറ്റ്ഫോമിലെ ഒരു ഉപയോക്താവ് ഉന്നയിച്ച ചോദ്യത്തിനാണ് ഗ്രോക്ക് വ്യക്തമായ മറുപടി നൽകിയത്. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ ഇന്ത്യ പദ്ധതികൾ, യുപിഐയുടെ വളർച്ച തുടങ്ങിയ കാരണങ്ങളാണ് മോദിയെ പിന്തുണയ്ക്കാൻ ഗ്രോക്ക് കാരണമായി ഉയർത്തിക്കാട്ടിയത്.
2014-ന് ശേഷം ഇന്ത്യ കൈവരിച്ച അടിസ്ഥാന സൗകര്യ വികസനവും സാങ്കേതിക മുന്നേറ്റവും അളന്നുതിട്ടപ്പെടുത്താവുന്ന പുരോഗതിയാണെന്ന് എഐ ചൂണ്ടിക്കാട്ടി. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയതിനെ ഗ്രോക്ക് അഭിനന്ദിച്ചു.
കുടുംബവാഴ്ചയേക്കാൾ കൂടുതൽ പ്രാധാന്യം വികസന കണക്കുകൾക്കാണെന്ന പരാമർശത്തോടെയാണ് ഗ്രോക്ക് തന്റെ നിലപാട് വ്യക്തമാക്കിയത്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ദംദമ്മിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർജി കർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മയെ വേദിയിൽ സാക്ഷിയാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ബംഗാളിലെ പെൺമക്കളുടെ സ്വപ്നങ്ങൾ തകർക്കാൻ ബിജെപി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ മകളെ ഡോക്ടറാക്കാൻ ആ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. എന്നാൽ തൃണമൂലിന്റെ 'ജംഗിൾ രാജ്' ആ മകളെ അവരിൽ നിന്ന് തട്ടിയെടുത്തു. നീതിക്ക് വേണ്ടിയുള്ള സ്ത്രീകളുടെ ശബ്ദം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ആർജി കർ ഇരയുടെ അമ്മ രത്ന ദേബ്നാഥിനെ അവരുടെ ജന്മനാടായ പാനിഹാട്ടിയിൽ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരോടൊപ്പമാണ് മോദി വേദി പങ്കിട്ടത്.
സന്ദേശ്ഖാലിയിലെ സ്ത്രീപീഡനങ്ങളും ഭൂമി കൈയേറ്റവും ചൂണ്ടിക്കാട്ടിയ മോദി, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ ടിഎംസി പ്രോത്സാഹിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി. സ്ത്രീകൾ സ്വപ്നം കാണുന്നത് ടിഎംസി ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മേയ് നാലിന് ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ സ്ത്രീകൾക്കെതിരെ നടന്ന എല്ലാ അതിക്രമങ്ങളുടെയും ഫയലുകൾ വീണ്ടും തുറക്കും. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും - ഇതൊരു 'മോദി ഗ്യാരന്റി'യാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
മമത ബാനർജിയുടെ പ്രധാന വോട്ട് ബാങ്കായ വനിതാ വോട്ടർമാരെ ലക്ഷ്യം വെച്ചാണ് ബിജെപി സ്ത്രീ സുരക്ഷാ വിഷയം ഉയർത്തിക്കാട്ടുന്നത്. സന്ദേശ്ഖാലി ഇരയായ രേഖാ പത്രയെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിപ്പിച്ചിരുന്നുവെങ്കിലും അവർ പരാജയപ്പെടുകയായിരുന്നു. ഇത്തവണ ആർജി കർ വിഷയം ഉയർത്തിക്കാട്ടി തൃണമൂലിനെ പ്രതിരോധത്തിലാക്കാനാണ് ബിജെപി നീക്കം.
National
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം വിവാദ പരാമർശങ്ങൾ നടത്തിയത്. ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള എഐഎഡിഎംകെ നീക്കം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് പറഞ്ഞ ഖാർഗെ എഐഎഡിഎംകെ എങ്ങനെ മോദിക്കൊപ്പം പോകുമെന്നും മോദി ഒരു തീവ്രവാദിയാണ് എന്നുമാണ് പറഞ്ഞത്.
ബിജെപിയോ നരേന്ദ്ര മോദിയോ നീതിയിലോ സമത്വത്തിലോ വിശ്വസിക്കുന്നില്ല. അത്തരമൊരു പാർട്ടിയുമായി കൈകോർക്കുന്നതിലൂടെ എഐഎഡിഎംകെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തെയാണ് തകർക്കുന്നതെന്നും ഖാർഗെ പറഞ്ഞു. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി പങ്കെടുത്ത പരിപാടിയിലായിരുന്നു ഖാർഗെയുടെ വിവാദ പരമാർശം. തമിഴ്നാട്ടിൽ ഡിഎംകെയുമായി ചേർന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
National
ജയ്പുർ: രാജസ്ഥാനിലെ ബലോത്രയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം നിർവഹിക്കാനിരുന്ന റിഫൈനറിയിൽ തീപിടിത്തം. പച്ചപദ്രയിലെ റിഫൈനറിയുടെ ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റിലാണ് (സിഡിയു) ഇന്നലെ തീപിടിത്തമുണ്ടായത്.
അത്യാഹിതവിഭാഗത്തിലെ അം ഗങ്ങൾ ഉടൻ എത്തി തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. അഗ്നിബാധയുടെ പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന ഉദ്ഘാടനം മാറ്റിവച്ചതായി പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. ഇന്നലെ മുഖ്യമന്ത്രി ഭജൻലാൽ ശർമ നടത്താനിരുന്ന സന്ദർശനവും മാറ്റിവച്ചു.
രാജ്യത്തിന്റെ ഊർജമേഖലയിൽ നിർണായക സംഭാവനകൾ ലക്ഷ്യമിട്ട് രാജസ്ഥാൻ സർക്കാരിന്റെയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെയും സംയുക്തസംരഭമായി 79,450 കോടിരൂപ ചെലവിലാണ് റിഫൈനറി സ്ഥാപിച്ചിരിക്കുന്നത്.
National
ചെന്നൈ: മോദിയെ നിയന്ത്രിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപാണെന്ന് ആവർത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ട്രംപ് പറയുന്നതനുസരിച്ചാണ് മോദി ചലിക്കുന്നത്.
തമിഴ്നാടിനുമേൽ ഇതേ നിയന്ത്രണം മോദി ആഗ്രഹിക്കുന്നുവെന്നും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ പറഞ്ഞു. അതിനാണ് എഐഎഡിഎംകെയുടെ മുഖ്യമന്ത്രി വരണമെന്ന് മോദി പറയുന്നത്.
എപ്സ്റ്റീൻ ഫയലിൽ പ്രധാനമന്ത്രിയുടെ പേരുൾപ്പെട്ടതും അദാനി-മോദി ബന്ധമടക്കമുള്ളവ ട്രംപിനറിയാം. അതിനാലാണ് മോദി ട്രംപിനെ ഭയക്കുന്നത്.
അമേരിക്കയുമായുള്ള വ്യാപാരകരാറിന്റെ മറവിൽ രാജ്യത്തെ രഹസ്യസ്വഭാവമുള്ള പലതും യുഎസിന് മോദി കൈമാറുകയാണെന്നും രാഹുൽ പറഞ്ഞു.
ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രധാനമന്ത്രിയെയാണ് കഴിഞ്ഞദിവസം ലോക്സഭയിൽ കാണാനായത്. പ്രതിപക്ഷത്തോട് സംസാരിക്കാൻ പ്രധാനമന്ത്രി ഒരിക്കലും തയാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേ ർത്തു.
National
ന്യൂഡൽഹി: പാർലമെന്റിൽ ഇന്നലെ വനിതാ സംവരണം തടഞ്ഞവർക്ക് സ്ത്രീകൾ മാപ്പു നൽകില്ല. ആരിൽ നിന്നും ഒന്നും കവരുന്ന നിയമം അല്ല കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. കേന്ദ്ര മന്ത്രിസഭാ യോഗവും സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ യോഗവും ഇന്ന് ചേർന്നിരുന്നു. ഈ രണ്ട് യോഗങ്ങളിലും വനിത സംവരണം സംഭന്ധിച്ച് വിഷയം ഉയർന്നു വന്നിരുന്നെന്നാണ് സൂചന. പ്രതിപക്ഷം ഈ വിഷയത്തിൽ വലിയ വില നൽകേണ്ടിവരുമെന്ന് യോഗത്തിൽ മോദി പറഞ്ഞതായാണ് വിവരം.
National
ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതികൾ പരാജയപ്പെട്ടത് കേന്ദ്ര സർക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷം. ബില്ലിന്റെ മറവിൽ മണ്ഡല പുനർനിർണയം നടത്തി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി ദുർബലമാക്കാനുള്ള ബിജെപി തന്ത്രമാണ് പാളിയതെന്ന് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ആരോപിച്ചു.
മോദി സർക്കാരിന് ഇതുവരെ ഏറ്റതിൽ വെച്ച് ഏറ്റവും വലിയ തിരിച്ചടിയാണിതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പാർലമെന്റിന്റെ ഘടന മാറ്റാനുള്ള ജനാധിപത്യ വിരുദ്ധ നീക്കമാണ് പരാജയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിചേർത്തു. ഭൂരിപക്ഷം ഇല്ലെന്നറിഞ്ഞിട്ടും ബില്ല് കൊണ്ടുവന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ചുള്ള ഗിമ്മിക്കാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു.
നരേന്ദ്ര മോദി - അമിത് ഷാ യുഗത്തിന്റെ അന്ത്യത്തിന് തുടക്കമായെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാൻ പരിഹസിച്ചു. സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ ഇനി നടപ്പില്ലെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിൽ പരാജയപ്പെട്ടതിന് പിന്നാലെ ബിജെപി എംപിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിപക്ഷം വനിതാ വിരോധികളാണെന്നും സ്ത്രീകൾക്ക് അർഹമായ നീതി ലഭിക്കുന്നത് അവർ തടഞ്ഞുവെന്നും ബിജെപി കുറ്റപ്പെടുത്തി.
12 വർഷത്തിനിടയിൽ ആദ്യമായാണ് പാർലമെന്റിൽ സർക്കാരിന്റെ ഒരു സുപ്രധാന ബില്ല് പരാജയപ്പെടുന്നത്. വോട്ടെടുപ്പിൽ 298 പേർ അനുകൂലിച്ചെങ്കിലും ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ ഭരണപക്ഷത്തിന് സാധിച്ചില്ല (230 പേർ എതിർത്തു). വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഈ വിഷയം ഇരുപക്ഷവും പ്രധാന ആയുധമാക്കുമെന്നുറപ്പാണ്.
National
കോൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിയന്ത്രണം യുഎസ് പ്രസിഡന്റ് ട്രംപിന്റെ കൈയിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
വിവാദമായ എപ്സ്റ്റീൻ ഫയലുകളിൽ 35 ലക്ഷം രേഖകൾ ഇതുവരെ പരസ്യമാക്കിയിട്ടില്ല.
അതിന്റെ താക്കോൽ ട്രംപിന്റെ പക്കലാണ്. മോദിയെക്കുറിച്ചുള്ള എല്ലാ സത്യങ്ങളും എപ്സ്റ്റീൻ ഫയലുകളിൽ പൂട്ടിയിട്ടിരിക്കുകയാണ്. ട്രംപിന് ഇതറിയാം. മോദിയുടെ ഭാവി ഇപ്പോൾ ട്രംപിന്റെ കൈകളിലാണെന്നും മുർഷിദാബാദിലെ തെരഞ്ഞെടുപ്പു റാലിയിൽ രാഹുൽ ആരോപിച്ചു.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ രാജ്യത്തെ തൊഴിലാളികളെയും കർഷകരെയും ചെറുകിട വ്യാപാരികളെയും ദോഷകരമായി ബാധിക്കുമെന്നും രാഹുൽ പറഞ്ഞു.
ബിജെപിയും ആർഎസ്എസും അവരുടെ വെറുപ്പിന്റെ ചിന്തകൾകൊണ്ട് ഭരണഘടനയെ നശിപ്പിച്ചു. യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.
National
ആസാമിലെയും പശ്ചിമ ബംഗാളിലെയും പ്രചാരണത്തിലും കേരളത്തെ പരാമർശിച്ച് പ്രധാനമന്ത്രി മോദി. കേരളത്തിലും പശ്ചിമ ബംഗാളിലും അക്രമങ്ങൾ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു.
കേരളത്തിലും ബംഗാളിലും ബിജെപി പ്രവർത്തകർ അക്രമത്തിനിരയായ നിരവധി സംഭവങ്ങളുണ്ട്. പല സംസ്ഥാനങ്ങളിലും ബിജെപി പ്രവർത്തകർ അടിച്ചമർത്തൽ നേരിടേണ്ടി വന്നിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തു ബിജെപിക്കാർ നേരിട്ട ബുദ്ധിമുട്ടുകൾ മോദി വിവരിച്ചു.
പ്രവർത്തകർ അമ്മയായി കാണുന്ന ഒരേയൊരു രാഷ്ട്രീയ പാർട്ടിയാണ് ബിജെപിയെന്നു പ്രധാനമന്ത്രി അവകാശപ്പെട്ടു. പ്രവർത്തകരുടെ കേഡർ നയിക്കുന്ന സംഘടനയാണു ബിജെപി.
സ്ഥാപക ദിനാഘോഷം എല്ലാ തൊഴിലാളികൾക്കും വൈകാരികമായ അവസരമാണ്. രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിനു പാർട്ടിയോടു നന്ദി പ്രകടിപ്പിക്കാൻ സ്ഥാപകദിനം അവസരം നൽകുന്നുവെന്നും മോദി പറഞ്ഞു.
Kerala
കുന്നംകുളം: എപ്സ്റ്റീൻ ഫയലുകൾ ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിയന്ത്രിക്കുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനെ മോദിയും അമിത് ഷായും ചേർന്നു നിയന്ത്രിക്കുകയാണെന്ന് രാഹുൽ ഗാന്ധി.
കുന്നംകുളത്തു സംഘടിപ്പിച്ച യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ കാർഷികമേഖലയും ഡാറ്റയും ഊർജസുരക്ഷയും കരാറിലൂടെ മോദി അടിയറവച്ചു. ഇന്ത്യൻ വിപണിയിൽ അമേരിക്കൻ കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കാൻ അനുമതി നൽകിയ ആദ്യത്തെ പ്രധാനമന്ത്രിയാകും മോദി.
ട്രംപിനെ മോദി ‘സർ’ എന്നാണു വിളിക്കുന്നത്. മുഖ്യമന്ത്രിക്ക് മോദിയോടുള്ള ബന്ധവും അതുപോലെയാണ്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും അഴിമതിയാണ് കാരണം. ഞാൻ മോദിയെ നേരിട്ട് എതിർക്കുന്നയാളാണ്. എന്റെ ലോക്സഭാംഗത്വം അടക്കം സസ്പെൻഡ് ചെയ്തിരുന്നു. മണിക്കൂറുകൾ കേന്ദ്ര ഏജൻസികൾ ചോദ്യംചെയ്തു. മുഖ്യമന്ത്രിക്കെതിരേ ഒരു കേസുപോലും എടുത്തില്ല.
എല്ലാ സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങളെക്കുറിച്ചു വാചാലനാകുന്ന മോദി ശബരിമല സ്വർണക്കൊള്ളയെക്കുറിച്ചു മിണ്ടിയില്ല. കരുവന്നൂർ അടക്കമുള്ള കേസുകൾ ഉപയോഗിച്ചാണ് പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നത്.
മോദിയെപ്പോലെ മുഖ്യമന്ത്രിക്കും ധാർഷ്ട്യമാണ്. കേരളത്തെ രക്ഷിക്കാൻ മറ്റാരുമില്ലെന്നാണ് അദ്ദേഹം കരുതുന്നത്. വിദ്യാസന്പന്നരായ ലക്ഷക്കണക്കിന് ആളുകളെ അപമാനിക്കുന്നതിനു തുല്യമാണിത്. മോദിയും മുഖ്യമന്ത്രിയും മാത്രമാണ് ഭരിക്കാൻ യോഗ്യരെന്നാണ് അവർ കരുതുന്നത്.
കേരളത്തിൽ മൂന്നിലൊന്നുപേർക്കു തൊഴിലില്ല. ഇടതുപക്ഷവുമായി ബന്ധമുള്ളവർക്കുമാത്രമാണ് സർക്കാർ ജോലി ലഭിക്കുന്നത്. ആറുലക്ഷം കോടിയുടെ കടക്കെണിയിലാണ് കേരളം.
എതിർക്കുന്നവരെ ആക്രമിക്കും. കുന്നംകുളത്തു വി.എസ്. സുജിത്തിനെ കള്ളക്കേസിൽ കുടുക്കി പോലീസിനെക്കൊണ്ടു മർദിച്ചു. മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാട്ടിയവരെ ആക്രമിച്ചു.
ഇറാനിലെയും യുക്രെയ്നിലെയും യുദ്ധം തുടർന്നാൽ പെട്രോളിന്റെയും ഗ്യാസിന്റെയും വില ഉയരും. ഇതു മുന്നിൽകണ്ടാണ് യുഡിഎഫ് ജനങ്ങൾക്ക് ആശ്വാസമുള്ള പദ്ധതികൾ വാഗ്ദാനം ചെയ്യുന്നത്. അച്ചടിവ്യവസായത്തിന്റെ കേന്ദ്രമായിരുന്നു കുന്നംകുളം. ഈ മേഖലയെ പഴയ പ്രൗഢിയിലേക്കു കൊണ്ടുവരാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി വൈസ് പ്രസിഡന്റ് ദീപ ദാസ് മുൻഷി, തെലുങ്കാന മന്ത്രി ഡി. ശ്രീധർ ബാബു, സ്ഥാനാർഥികളായ രാജൻ ജെ. പല്ലൻ(തൃശൂർ), പി.ടി. അജയമോഹൻ(കുന്നംകുളം), ശിവൻ വീട്ടിക്കുന്ന് (ചേലക്കര), സി.എച്ച്. റഷീദ് (ഗുരുവായൂർ), സുനിൽ ലാലൂർ(നാട്ടിക), പി.എൻ. വൈശാഖ് (വടക്കാഞ്ചേരി), കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹ്മാൻകുട്ടി, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, തൃശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ് എന്നിവർ പങ്കെടുത്തു.
National
ന്യൂഡൽഹി: ബിജെപിയുടെ പൂർത്തിയാകാത്ത രണ്ട് അജൻഡകളായ ഏകീകൃത സിവിൽ കോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇവ നടപ്പാക്കുന്നതിനെക്കുറിച്ചു ഗൗരവമേറിയ, ക്രിയാത്മക ചർച്ചകൾ നടക്കുന്നുണ്ടെന്നും രണ്ടും പ്രാബല്യത്തിലാക്കാൻ ബിജെപി ആത്മാർഥമായി ശ്രമിക്കുമെന്നും ആസാമിലെ ബാർപേട്ടയിൽ ഇന്നലെ തെരഞ്ഞെടുപ്പു റാലിയിൽ മോദി പറഞ്ഞു.
രാജ്യത്താകെ ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചു തെരഞ്ഞെടുപ്പു നടത്താൻ ലക്ഷ്യമിടുന്നതാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ (വണ്‍ നേഷൻ, വണ്‍ ഇലക്ഷൻ).
വിവാഹം, ദത്തെടുക്കൽ, സ്വത്തവകാശം അടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യയിലൊട്ടാകെ എല്ലാ മതസ്ഥർക്കും ഒരേ നിയമങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഏക സിവിൽ കോഡ് (യൂണിഫോം സിവിൽ കോഡ്- യുസിസി).
സ്ത്രീകളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്കു സംവരണം നടപ്പാക്കാൻ സമവായത്തിലെത്തണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർഥിക്കുന്നതായി പിന്നീട് പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിലെ റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.
വനിതാ സംവരണ ബിൽ രാജ്യത്തിന്റേതാണ്. ഏതെങ്കിലുമൊരു പാർട്ടിയുടെ പ്രവർത്തനമല്ല. വനിതാ ബില്ലിലെ ഭരണഘടനാ ഭേദഗതികളെ പിന്തുണയ്ക്കാൻ എല്ലാ പാർട്ടികളുടെമേലും സ്ത്രീകൾ സമ്മർദം ചെലുത്തണമെന്നും മോദി ആവശ്യപ്പെട്ടു.
ഏകീകൃത സിവിൽ കോഡും ഒരുമിച്ചുള്ള തെരഞ്ഞെടുപ്പുകളും നടപ്പാക്കാനുള്ള ദൗത്യം ഇപ്പോഴും തുടരുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. മുന്‍പും നല്ല ഫലങ്ങൾ നേടിയിട്ടുണ്ട്. ഭാവിയിലും അവ കൈവരിക്കുമെന്നു രാജ്യത്തിന് അറിയാമെന്നും മോദി പറഞ്ഞു.
ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ നടപ്പിലാക്കിയ ഏകീകൃത സിവിൽ കോഡ് അനുസരിച്ച് വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ, പരിപാലനം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി മതപരിഗണനയില്ലാതെ എല്ലാ പൗരന്മാർക്കും ഒരേ നിയമ ചട്ടക്കൂടാണ്. ഹിന്ദു, മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളിലെ വ്യക്തികളുടെ സ്വത്തവകാശങ്ങൾക്കും ലിംഗസമത്വത്തിനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ബഹുഭാര്യത്വം പോലുള്ള ആചാരങ്ങൾ നിയമപ്രകാരം നിരോധിക്കുകയും ചെയ്തു. നിലവിലെ മതനിയമങ്ങൾ മാറ്റി, പുതിയ ഏകീകൃത കോഡ് നടപ്പാക്കുന്നതിനെതിരേ ചില മതസംഘടനകൾ പരസ്യമായി രംഗത്തെത്തിയിരുന്നു.
ബ്രിട്ടീഷ് കാലഘട്ടത്തിലെ നൂറുകണക്കിനു കറുത്ത നിയമങ്ങൾക്ക് അന്ത്യം കുറിച്ചെന്ന് മോദി പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം, പൊതുവിഭാഗത്തിലെ ദരിദ്രർക്ക് 10 ശതമാനം സംവരണം, മുത്തലാക്ക് നിരോധന നിയമം, പൗരത്വ ഭേദഗതി നിയമം, അയോധ്യയിൽ രാമക്ഷേത്ര നിർമാണം തുടങ്ങി ബിജെപിയുടെ സത്യസന്ധമായ ശ്രമങ്ങളുടെ ഫലമായ എണ്ണമറ്റ പ്രവർത്തനങ്ങളുണ്ടെന്ന് ആസാമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി വിശദീകരിച്ചു.
കേരളത്തോടൊപ്പം ആസാമിലും പുതുച്ചേരിയിലും വ്യാഴാഴ്ചയാണു വോട്ടെടുപ്പ്.
Kerala
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും ആറ് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനം ആവേശകരമായ പ്രചരണത്തിന്റെ ക്ലൈമാക്സിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നാളെ കേരളത്തിലെത്തുന്നതോടെ പ്രചരണം കൊഴുക്കും. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങൾ ഉയർത്തിക്കാട്ടി വോട്ടർമാരെ സ്വാധീനിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മുന്നണികൾ.
സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിപ്പിക്കാൻ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ഉച്ചയ്ക്ക് പത്തനംതിട്ടയിലും വൈകുന്നേരം തിരുവനന്തപുരത്തും നടക്കുന്ന വമ്പിച്ച പൊതുസമ്മേളനങ്ങളിലും റോഡ് ഷോകളിലും അദ്ദേഹം പങ്കെടുക്കും. ശബരിമല സ്വർണ മോഷണക്കേസും വികസന മുരടിപ്പും പ്രധാനമന്ത്രി ഉന്നയിക്കുമെന്നാണ് സൂചന.
മറുഭാഗത്ത്, യുഡിഎഫിന് ആവേശം പകരാൻ രാഹുൽ ഗാന്ധിയും നാളെ എത്തും. വയനാട് ഉൾപ്പെടെയുള്ള വിവിധ മണ്ഡലങ്ങളിൽ അദ്ദേഹം പ്രചാരണം നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ഭരണവിരുദ്ധ വികാരവും ബിജെപി-സിപിഎം 'രഹസ്യ ധാരണ' ആരോപണങ്ങളുമാകും രാഹുലിന്റെ പ്രധാന ആയുധങ്ങൾ. ഏപ്രിൽ ഏഴ് ചൊവ്വാഴ്ചയാണ് പരസ്യപ്രചരണത്തിനുള്ള അവസാന ദിവസം. വോട്ടെടുപ്പ് ഏപ്രിൽ ഒന്‍പതിനും ഫലപ്രഖ്യാപനം മേയ് നാലിനുമാണ് നടക്കുക.
District News
കയ്പമംഗലം: മോദിയും രാഹുൽ ഗാന്ധിയും വി.ഡി. സതീശനും മത്സരിച്ച് നുണപറഞ്ഞാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഡോ. വിജു കൃഷ്ണൻ. ഇടതുമുന്നണി സ്ഥാനാർഥി കെ.കെ. വത്സരാജിന്റെ പ്രചാരണത്തിനായി സംഘടിപ്പിച്ച ശ്രീനാരായണപുരം പഞ്ചായത്ത് റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നാം ഇടതുസർക്കാർ തുടർഭരണത്തിൽ അധികാരത്തിൽ വരുമെന്ന സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്. കേരളത്തിലെ പട്ടിണി മാറ്റാൻ 1930ൽ എകെജിയുടെ നേതൃത്വത്തിൽ നടത്തിയ പട്ടിണിജാഥയ്ക്ക് സമാനമായ ദരിദ്ര്യമാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ അനുഭവിക്കുന്നതെന്നും ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാനല്ല കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ എൽഡിഎഫ് നേതാവ് എം.ആർ. ജോഷി അധ്യക്ഷതവഹിച്ചു. ചടങ്ങിൽ എൽഡിഎഫ് നേതാക്കളായ സി.എൻ. ജയദേവൻ, പി.കെ. ചന്ദ്രശേഖരൻ, സ്ഥാനാർഥി കെ.കെ. വത്സരാജ്, മുസ്താക്അലി, ടി.കെ. സുധീഷ്, ടി.പി. രഘുനാഥ്, കെ.ബി. ഹൈദ്രോസ്, അഡ്വ. ടി.പി. അരുൺ മേനോൻ, വിശ്വനാഥൻ കണിച്ചേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു. എൽഡിഎഫ് നേതാക്കളായ ബി.ജി. വിഷ്ണു, കെ.എ. അഖിലേഷ്, കെ.പി. രാജൻ, സി.കെ. ഗിരിജ, ഷീജ ബാബു, പി. ആർ. രാജേന്ദ്രൻ, സജിത പ്രദീപ് തുടങ്ങിയവർ നേതൃത്വംനൽകി.
Kerala
കണ്ണൂര്‍: രാജ്യതാത്പര്യങ്ങൾ മാനിക്കാതെ ഇന്ത്യയെ അമേരിക്കയ്ക്ക് അടിയറ വയ്ക്കാനുള്ള നീക്കമാണ് മോദി ചെയ്യുന്നതെന്നും മോദിയെ ട്രംപ് എങ്ങനെയാണോ നിയന്ത്രിക്കുന്നത് അതുപോലെ മോദി പിണറായിയെയും നിയന്ത്രിക്കുകയാണെന്നും രാഹുൽ ഗാന്ധി.
കണ്ണൂരിൽ ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം പോലീസ് മൈതാനിയിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
“രണ്ടു പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണു തെരഞ്ഞെടുപ്പിൽ നടക്കുന്നത്. കേരളത്തിൽ വന്ന പ്രധാനമന്ത്രി ശബരിമല സ്വർണക്കൊള്ളയെക്കുറിച്ചും സിപിഎമ്മിനെക്കുറിച്ചും ഒരക്ഷരം ഉരിയാടാതിരുന്നത് ഇവർ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. കമ്യൂണിസ്റ്റ് ആശയങ്ങൾ ഉപേക്ഷിച്ച് ബിജെപിക്കൊപ്പം കൂട്ടുചേർന്ന സിപിഎം യഥാർഥ ഇടതുപക്ഷമല്ലാതായി മാറിയതിനൊപ്പം തീവ്ര വലതുപക്ഷമായിക്കഴിഞ്ഞു.
കേരളത്തിൽ സിപിഎം വിജയിക്കണമെന്നാണു പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് അതിന് കാരണം കോൺഗ്രസിനെയും യുഡിഎഫിനെയും തന്റെ വരുതിയിലാക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ്. മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള കേസുകൾ ഒതുക്കിത്തീർക്കാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്.
ബിജെപിയുടെ നിലപാടുകൾക്കെതിരേ ശബ്ദമുയർത്തിയതിന്റെ പേരിൽ പാർലമെന്റിൽ സംസാരിക്കാൻ എനിക്ക് അവസരം നിഷേധിച്ചവരാണു ബിജെപി. എന്നാൽ പുറമേ ബിജെപിയെ എതിർക്കുന്നതായി വരുത്തി തീർത്ത് അവരുമായി ഗാഢബന്ധം പുലർത്തുകയാണ് സിപിഎം ചെയ്യുന്നത്’’- രാഹുൽ പറഞ്ഞു.
“അദാനി ഉൾപ്പടെയുള്ള കോർപറേറ്റുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിലാണു പ്രധാനമന്ത്രി ശ്രദ്ധയൂന്നത്. ബിജെപിയുടെ സാന്പത്തിക സ്രോതസ് അദാനിയാണ്. കഴിഞ്ഞ പത്തു വർഷത്തെ ബിജെപി ഭരണത്തിൽ അദാനി കന്പനിയുടെ വളർച്ച പരിശോധിച്ചാൽ അതിനു പിന്നിൽ വഴിവിട്ട ഇടപാടുകൾ കണ്ടെത്താം.
അമേരിക്കയുമായുള്ള വ്യാപാര-കാർഷിക കരാർ ഇന്ത്യയുടെ സന്പദ് വ്യവസ്ഥ തകർക്കും. കാർഷിക മേഖലയിൽ അമേരിക്കയ്ക്ക് കടന്നുവരാനുള്ള വാതിലുകൾ തുറന്നിടുന്നതോടെ ഇവിടെയുള്ള ചെറുകിട, ഇടത്തരം കർഷകരും കാർഷികാധിഷ്ഠിത സംരംഭങ്ങളും ഇല്ലാതാകും.
രാജ്യത്തെ ജനങ്ങളുടെ നിലനില്പിനും സുരക്ഷയ്ക്കുമാണ് കോൺഗ്രസും ഇന്ത്യാമുന്നണിയും ഊന്നൽ നൽകുന്നത്”- രാഹുൽ ഗാന്ധി പറഞ്ഞു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വക്താക്കൾക്കൊപ്പം കൂടിയ സിപിഎമ്മും കേരളത്തിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകൾ പാകുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
Kerala
പാലക്കാട്: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്തവണ എ ടീം ബിജെപിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇത്തവണം മാറ്റത്തിന്റെ സൂചനകൾ കാണിച്ച് തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
ഇത്തവണന കേരളത്തിൽ ബിജെപി അല്ലെങ്കിൽ എൻഡിഎ എന്നാണ് ഇവിടുത്തെ സ്ത്രീകളും യുവാക്കളും കർഷകരും അടങ്ങിയ ആളുകൾ പുറയുന്നത്. പതിറ്റാണ്ടുകളായി കേരളം എൽഡിഎഫ്, യുഡിഎഫ് എന്നിങ്ങനെ രണ്ട് മുന്നണികൾ മാറിമാറി ഭരിച്ചു. ഒരു മുന്നണി അഴിമിതക്കാരെങ്കിൽ അടുത്ത മുന്നണി കൊടും അഴിമതിക്കാരാണ്. എൽഡിഎഫ് അധികാരത്തിലിരുന്ന് കീശ വീർപ്പിച്ചതിന് ശേഷം പിന്നെ അധികാരം യുഡിഎഫിന് കൈമാറും. ഇവർക്കിടയിൽ പതിറ്റാണ്ടുകളായി ഇതായിരുന്നു ധാരണയെന്നും പ്രധാനമന്ത്രി ആരോപിച്ചു.
ഈ അടുത്ത കാലത്തായി കമ്മ്യൂണിസ്റ്റുകാർ കോൺഗ്രസ് ബിജെപിയുടെ ബി ടീമാണെന്ന് ആരോപിക്കുന്പോൾ കോൺഗ്രസുകാർ ആരോപിക്കുന്നത് കമ്മ്യൂണിസ്റ്റുകാർ ബിജെപിയുടെ ബി ടീമാണെന്നാണ്. ഇതിലൂടെ ഇരു മുന്നണികളും പറയാതെ പറയുന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയാണ് എ ടീം എന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി ഇത്തവണ അധികാരത്തിൽ വരികയാണെങ്കിൽ ഇരു മുന്നണികളുടെും അഴിമതികളെല്ലാം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പ്രതിഭയെയും വിഭവങ്ങളെയും പ്രയോജനപ്പെടുത്താന്‍ ഇവിടുത്തെ മുന്നണികൾത്ത് കഴിഞ്ഞിട്ടില്ല. എന്നാൽ എൻഡിഎ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്നും സംസ്ഥാനത്തെ യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാലക്കാട് 22 വർഷം എൽഡിഎഫ് എംഎൽഎയും അഞ്ച് വർഷത്തോളം കോൺഗ്രസ് എംഎൽയുമാണ് ഭരിച്ചത്. എന്നാൽ ബിജെപി കേന്ദ്രത്തിൽ എത്തിയതിന് ശേഷം മാത്രമാണ് പാലക്കാടിന് കേരളത്തിലെ ആദ്യത്തെ ഐഐടി, സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റി എന്നിവ ലഭിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ അവിടെ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സഹകരിക്കുന്ന ഗൾഫ് രാജ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി. ഞായറാഴ്ച നടന്ന 'മൻ കി ബാത്തിന്റെ' 132-ാം പതിപ്പിലൂടെയാണ് അദ്ദേഹം തന്റെ നന്ദിയറിയിച്ചത്. ഒരുകോടിയിലധികം വരുന്ന പ്രവാസികൾക്ക് എല്ലാവിധ സൗകര്യങ്ങളും സംരക്ഷണവും നൽകുന്നതിൽ ഗൾഫ് ഭരണകൂടങ്ങൾ കാണിക്കുന്ന താത്പര്യത്തെ അദ്ദേഹം അഭിനന്ദിച്ചു. ആഗോളതലത്തിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്ന ഈ ഘട്ടത്തിൽ ഇന്ത്യയുടെ ശക്തമായ നയതന്ത്രബന്ധങ്ങൾ പ്രതിസന്ധികളെ നേരിടാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യൻ വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെയും പ്രധാനമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ താത്പര്യങ്ങൾക്കും പൗരന്മാരുടെ സുരക്ഷയ്ക്കും മുൻഗണന നൽകേണ്ട ഈ സമയത്ത് സ്വാർത്ഥ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴിയും മറ്റും വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും, ഇത്തരം കുപ്രചരണങ്ങളിൽ ജനങ്ങൾ വീഴരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സർക്കാരിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Kerala
പാലക്കാട്/തൃശൂർ: എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പാലക്കാട്ടും തൃശൂരുമെത്തും. ഇന്ന് ഉച്ചയ്ക്ക് 1.30നു പാലക്കാട് കോട്ടമൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പ്രസംഗിക്കും.
സുരക്ഷാപരിശോധനയ്ക്കു ശേഷം ഉച്ചയ്ക്ക് 12 മുതൽ പ്രവർത്തകരെയും പൊതുജനങ്ങളെയും സമ്മേളനവേദിയിലേക്കു കടത്തിവിടും. 12 മണ്ഡലങ്ങളിൽനിന്നുള്ള എൻഡിഎ സ്ഥാനാർഥികളും ദേശീയ - സംസ്ഥാനനേതാക്കളും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
ഉച്ചയ്ക്കു രണ്ടുമണിയോടെ പാലക്കാട് മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി റോഡുമാർഗം സമ്മേളനനഗരിയിലെത്തും. പൊതുസമ്മേളനത്തിനുശേഷം അദ്ദേഹം ഹെലികോപ്റ്ററിൽ തൃശൂരിലേക്കു പോകും.
തൃശൂരിലെത്തുന്ന പ്രധാനമന്ത്രി റോഡ്ഷോയിൽ പങ്കെടുക്കും. വൈകിട്ട് നാലിന് ജില്ലാ ആശുപത്രിക്കു മുൻവശത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോ നഗരം ചുറ്റി ബിനി ഹെറിറ്റേജിനു മുൻവശം സമാപിക്കും.
കുട്ടനല്ലൂർ ഹെലിപ്പാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് റോഡ് മാർഗമാണ് അദ്ദേഹം ജില്ലാ ആശുപത്രിക്കു മുൻവശം എത്തിച്ചേരുക. ജില്ലയിലെ എൻഡിഎ സ്ഥാനാർഥികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
Kerala
കുന്നത്തൂർ: രാഹുൽ ഗാന്ധിയെ കുറിച്ച് മോശമായി സംസാരിച്ചാൽ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടുമെന്നതിനാൽ മോദിക്കും അമിത് ഷായ്ക്കും മുന്നിൽ പിണറായി വിജയൻ നിൽക്കുന്നത് 90 ഡിഗ്രി കുനിഞ്ഞാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയെ 55 മണിക്കൂർ ഇഡി ചോദ്യം ചെയ്തത് ഡീൽ ആയിരുന്നോയെന്ന് പിണറായി വിജയൻ പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. കുന്നത്തൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് സതീശൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
യുവതി പ്രവേശനത്തിൽ പണ്ഡിതരോട് ചോദിക്കണമെന്ന് പറയുന്ന പിണറായി വിജയൻ പണ്ഡിതരോട് ചോദിച്ചിട്ടാണോ ബലം പ്രയോഗിച്ച് സ്ത്രീകളെ ശബരിമലയിൽ കയറ്റിയതെന്ന് സതീശൻ ചോദിച്ചു.
ശബരിമല സ്വർണക്കൊള്ളയ്ക്ക് ഉത്തരവാദികളായവരെ സംരക്ഷിച്ച സിപിഎം നിലപാട് തെരഞ്ഞെടുപ്പിൽ ചർച്ചയാകും. കൊടിമരം മാറ്റി സ്ഥാപിച്ചതിൽ കേസെടുക്കാൻ ശ്രമിച്ചത് ഞങ്ങൾ മാത്രമല്ല, അവരും കട്ടെന്നു കാണിക്കാനാണ്.
പിബി അംഗം മുതൽ സാധാരണ പ്രവർത്തകർ വരെ സ്ത്രീകളെ അധിക്ഷേപിച്ചിട്ട് സിപിഎം നടപടി എടുത്തോ? മണിക്കൂറുകൾക്കകം നടപടി എടുത്ത യുഡിഎഫിനെ കണ്ട് പഠിക്കാൻ ജനങ്ങൾ സിപിഎമ്മിനോട് പറയുമെന്നും സതീശൻ പറഞ്ഞു.
International
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചർച്ച നടത്തി. യുഎസ് സ്ഥാനപതിയാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യയുടെ നയതന്ത്ര സ്വാധീനം ഉപയോഗിക്കുന്നതിനെ കുറിച്ച് ട്രംപ് മോദിയുമായി സംസാരിച്ചു. സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ഇരു രാജ്യങ്ങളിലെയും നാവികസേനകൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കുന്നതിനെ കുറിച്ചും ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളിൽ ചർച്ചയായി.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാലാണ് ഇരു രാഷ്ട്രത്തലവന്മാരും ഈ വിഷയത്തിൽ ആശയവിനിമയം നടത്തിയത്.ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ വലിയൊരു ഭാഗവും ഈ പാതയെ ആശ്രയിച്ചാണ്. അതിനാൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലും ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മതിയായ ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും നിലവിലെ ആഗോള സാഹചര്യം കണക്കിലെടുത്ത് രാജ്യം ഊർജ മേഖലയിൽ സ്വയംപര്യാപ്തതം ആകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള എണ്ണ വിതരണത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ നേരത്തെ തന്നെ കരുതലായി വലിയ തോതിൽ ക്രൂഡ് ഓയിൽ ശേഖരിച്ചിട്ടുണ്ട്. അതിനാൽ ഉടനടി ഒരു പ്രതിസന്ധി രാജ്യത്തുണ്ടാകില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. യുദ്ധത്തിൽ പങ്കാളികളായ രാജ്യങ്ങൾ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, എഥനോൾ മിശ്രിതം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് വഴി ഇന്ത്യയെ ഊർജ സ്വതന്ത്രമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. യുദ്ധം മൂലം ആഗോള സമ്പദ്വ്യവസ്ഥ വെല്ലുവിളികൾ നേരിടുമ്പോൾ ഭാരതം കരുതലോടെയാണ് മുന്നോട്ട് പോകുന്നതെന്നും, വിതരണ ശൃംഖലകൾ തടസ്സപ്പെടാതിരിക്കാൻ നയതന്ത്ര തലത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ കൃത്യമായ നിലപാടെടുക്കാത്തതിലും രാജ്യത്തെ ഊർജ പ്രതിസന്ധിക്കു കാരണമായ വിദേശനയത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രധാനമന്ത്രി മോദി കീഴടങ്ങിയെന്നു കോണ്‍ഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേര കുറ്റപ്പെടുത്തി.
ഇത്തരം സാഹചര്യങ്ങളിൽ ഇന്ത്യ മുന്‍പ് ചെയ്തതുപോലെ മോദി ധൈര്യം കാണിക്കുകയും ധാർമിക നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ രാജ്യം ഇന്ന് ഊർജ പ്രതിസന്ധി നേരിടില്ലായിരുന്നുവെന്ന് പവൻ ഖേര പറഞ്ഞു.
രാജ്യത്തുടനീളമുള്ള 60 ശതമാനം വീടുകളും എൽപിജി ക്ഷാമം നേരിടുന്നതും 14.2 കിലോഗ്രാം സിലിണ്ടറിൽ 10 കിലോഗ്രാം ഗ്യാസ് മാത്രം വിതരണം ചെയ്യുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നതും കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.
പ്രതിസന്ധിയെ "മോദി നിർമിത ദുരന്തം’ എന്നു വിശേഷിപ്പിച്ച പവൻ ഖേര, എൽപിജി പ്രതിസന്ധിയിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും നയതന്ത്രപരമായ ഒരു പദ്ധതിയുമില്ലെന്നും കുറ്റപ്പെടുത്തി.
ബ്രിക്സിന്റെ അധ്യക്ഷൻ എന്ന നിലയിൽ ഇന്ത്യ മറ്റു രാജ്യങ്ങളെപ്പോലെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമായിരുന്നുവെന്ന് പവൻ പറഞ്ഞു. എന്നാൽ മോദിക്ക് നേരെ നിൽക്കാനുള്ള കഴിവില്ലെന്നും അദ്ദേഹം വിട്ടുവീഴ്ച ചെയ്തെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
ഹോർമുസ് കടലിടുക്ക് വഴി റഷ്യയ്ക്കും ചൈനയ്ക്കും സ്വതന്ത്രമായ പ്രവേശനമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി. ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്നതിനായി ഇറാനുമായി ചർച്ച നടത്തുന്നുണ്ടെന്നും പവൻ ഖേര ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ശരിയായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ഹോർമുസ് കടലിടുക്ക് ഇന്ത്യക്കും തുറന്നുകൊടുക്കുമായിരുന്നുവെന്നും ഇറാന് അനുകൂലമായി നിലപാട് സ്വീകരിക്കാൻ തന്റെ പാർട്ടി ഒരിക്കലും മോദിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇന്ത്യ എല്ലാ കാലത്തും നിലകൊണ്ടിട്ടുള്ള സ്വതന്ത്രവും ധാർമികവുമായ നിലപാട് സ്വീകരിക്കണമെന്ന് മാത്രമാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചതെന്നും പവൻ ഖേര വ്യക്തമാക്കി.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയിലെ ഇന്ത്യൻ നിലപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
വഡോദരയിൽ ഒരു പരിപാടിയിൽ സംസാരിക്കവേ രാഹുൽ പ്രധാനമന്ത്രിയുടെ ലോക്സഭാ പ്രസംഗത്തെ ചോദ്യം ചെയ്യുകയും യുഎസിനെ കുറിച്ച് പരാമർശിക്കാതിരിക്കുന്നത് പ്രകടമായ ഒഴിവാക്കലാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
പ്രധാനമന്ത്രി 25 മിനിറ്റ് പ്രസംഗിച്ചതായി താൻ കേട്ടു. എന്നാൽ പാർലമെന്റിൽ ഒരു ചർച്ചയിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിയില്ലെന്ന് എനിക്കുറപ്പുണ്ട്, കാരണം അദ്ദേഹത്തിന് വിധേയത്വമുണ്ട്. യുഎസിനെതിരെ ഒരു വാക്ക് പോലും പറഞ്ഞില്ല. നരേന്ദ്ര മോദി 100 ശതമാനം ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും രാഹുൽ പറഞ്ഞു.
സാമ്പത്തിക തീരുമാനങ്ങളെയും രാഹുൽ വിമർശിച്ചു. യുഎസുമായുള്ള ഇടക്കാല വ്യാപാര ക്രമീകരണങ്ങൾക്ക് ഇന്ത്യൻ കർഷകർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്നും രാഹുൽ ആരോപിച്ചു.
National
ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ പെട്രോളിയം, പ്രകൃതിവാതകം, വൈദ്യുതി, വളം എന്നീ മേഖലകളുടെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. അവശ്യ വിഭവങ്ങളുടെ തടസമില്ലാത്ത വിതരണവും സുസ്ഥിരമായ ചരക്കുനീക്കവും ഉറപ്പാക്കുന്നതിനാണ് യോഗം മുൻഗണന നൽകിയത്.
പാചകവാതകത്തിന്റെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന പരിശോധനകൾ തുടരാനാണ് തീരുമാനം. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ പങ്കെടുത്തു.
ആഗോള സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഉപഭോക്താക്കളുടെയും വ്യവസായ മേഖലയുടെയും താത്പര്യങ്ങൾ സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിന് ശേഷം അറിയിച്ചു. അടിയന്തര നടപടിയെന്ന നിലയിൽ വാണിജ്യ എൽപിജി വിഹിതം വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കുമാണ് മുൻഗണന നൽകുക. ഗാർഹിക-വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകൾ വേഗത്തിൽ നൽകാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഊർജ ലഭ്യതയും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേരുന്നു. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതാവസ്ഥയും ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങളും യോഗം വിശദമായി ചർച്ച ചെയ്യും.
ഇറാൻ-യുഎസ് തർക്കം മൂലം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടസപ്പെടാൻ സാധ്യതയുള്ളതിനാൽ, രാജ്യത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ സംഭരണവും വിതരണവും ഉറപ്പാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നത് ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ യോഗം വിലയിരുത്തും. പെട്രോളിയം മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.