തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ടു താൻ മൗനിബാബയാണോയെന്ന് ചോദിച്ച് 12 തവണയാണ് മാധ്യമങ്ങൾ പ്രതികരണം തേടിയതെന്നും അതിൽ ഒരുതവണ മൈക്ക് മുഖത്ത് ഇടിച്ചെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മൈക്ക് മുഖത്ത് ഇടിച്ചിട്ടും താൻ മിണ്ടാതെ പോയി.
ഇതൊക്കെ ശരിയാണോ എന്നു ചിന്തിക്കണം. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴും തിരിച്ചു വണ്ടിയിൽ കയറുന്പോഴുമെല്ലാം ചോദ്യങ്ങളുമായി പിന്തുടർന്നു. ഡൽഹി വിമാനത്താവളത്തിലും കൊച്ചിയിൽ രാത്രി വിമാനമിറങ്ങിയപ്പോഴും ചാനലുകൾ പ്രതികരണം തേടി പിന്നാലെ വന്നു.
“ഞാൻ ആദ്യമായാണ് മോദിയെ നേരിൽ കാണുന്നത്. കണ്ട ഉടനെ ഞാൻ പറഞ്ഞു, ഇഡിയെ ക്കൊണ്ട് പിണറായിയുടെ വീട് ഉടൻ റെയ്ഡ് ചെയ്യണം. മോദി അപ്പോൾ തന്നെ ഫോണ് എടുത്ത് കുത്തി. സതീശൻ വന്നിട്ട് ആദ്യമായി ഒരു കാര്യം പറയുകയാണ്. നാളെ രാവിലെ തന്നെ എല്ലാ സ്ഥലത്തും റെയ്ഡ് ചെയ്യണം. ഞാൻ പറഞ്ഞു.
ഒരു സ്ഥലത്ത് പോരാ, 12 സ്ഥലത്ത് ചെയ്യണം. അങ്ങനെയാണ് 12 സ്ഥലത്ത് റെയ്ഡ് ചെയ്തത്’- ഇങ്ങനെയാണ് മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളോടു പറയുന്നത്. ഇങ്ങനെയൊക്കെ മറ്റാരു പറഞ്ഞാലും തന്നെക്കുറിച്ചു പിണറായി വിജയൻ ഇങ്ങനെ പറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
താൻ മറുപടി പറയേണ്ട സമയം താനാണ് തീരുമാനിക്കേണ്ടത്. മാധ്യമങ്ങൾ ആവശ്യപ്പെടുന്പോഴല്ല. മറിച്ച്, താൻ എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തനിക്ക് വേണം. പ്രതികരണം പഠിച്ചിട്ടാകണം. വെറുതെ പറയാനാവില്ല. ഇതിനെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയുമായി താരതമ്യം ചെയ്യരുത്. എനിക്ക് മുൻപുണ്ടായിരുന്ന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. പിണറായി വിജയനും കണ്ടിട്ടുണ്ട്.
Tags : Pinarayi Modi V.D. Satheesan mocks opposition ED Raid