രമേശ് ചെന്നിത്തല (File photo)
കണ്ണൂർ: സിപിഎം-സിപിഐ തർക്കംവച്ച് നോക്കുന്പോൾ കോൺഗ്രസിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇടതുമുന്നണിയിലാണ് ഇപ്പോൾ പ്രശ്നങ്ങൾ. തർക്കം കാരണം മുന്നണി യോഗം കൂടാൻ പോലും അവർക്ക് കഴിയുന്നില്ലെന്നും കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കെഎസ്യു നേതാക്കളുടെ പരാതികൾ പരിശോധിക്കും. അതിന് മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കുമെന്നാണ് കരുതുന്നത്. പരാതികളുണ്ടെങ്കിൽ പറയേണ്ട ചില രീതികളുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചില സിപിഎം നേതാക്കൾക്ക് പോലീസ് പ്രൊട്ടക്ഷൻ തുടരുന്നത് സംബന്ധിച്ച ചോദ്യത്തിന് ഹോം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പോലീസ് സെക്യൂരിറ്റി കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മന്ത്രി ഇടപെടേണ്ട കാര്യമില്ല. ഇടപെടുന്നത് ശരിയുമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ നടപടികൾ ഒരിക്കലും നിർത്തില്ലെന്നും ലഹരി മാഫിയയെ നാട്ടിൽനിന്ന് തുടച്ചുനീക്കുന്നത് വരെ തുടരുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി വൻ മുന്നേറ്റമാണ് നടത്തുന്നത്. നേരത്തെ മയക്കുമരുന്ന് മാഫിയയെ ജനങ്ങൾക്ക് പേടിയായിരുന്നു. ഇപ്പോൾ മയക്കുമരുന്ന് മാഫിയയ്ക്ക് ജനങ്ങളെ പേടിയായി. ജനങ്ങൾ ഉത്സാഹപൂർവ്വം ലഹരിയുടെ വേരറുക്കാൻ ഇറങ്ങിയിരിക്കുന്നത്. മയക്കുമരുന്ന് വില്പന നടത്തുന്നവർ അത് അവസാനിപ്പിക്കണം. പോലീസ് ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
Tags : Minister RameshChennithala Congress ChiefMinister VDSatheesan