National
ബംഗളൂരു: കർണാടക മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യത്തെച്ചൊല്ലി കേന്ദ്രമന്ത്രി കിരൺ റിജിജു ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കോൺഗ്രസിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ റിജിജു മുതിരേണ്ടതില്ലെന്നും കർണാടക സർക്കാരിനെ ഓർത്ത് ആശങ്കപ്പെടേണ്ടതില്ലെന്നുമാണു ഡി.കെ. ശിവകുമാർ പറഞ്ഞത്.
വനിതകൾക്ക് രാഷ്ട്രീയത്തിലും ഭരണത്തിലും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ എന്നും മുൻപന്തിയിലുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. മന്ത്രിസഭാ വികസനത്തിലും ഭരണപരമായ പദവികളും എല്ലാവിഭാഗങ്ങൾക്കും ഘട്ടംഘട്ടമായി അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം വീഴ്ചകളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കേന്ദ്രമന്ത്രിമാരും ബിജെപിയും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ശിവകുമാർ പറഞ്ഞു.
National
യുവാക്കൾക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുന്നില്ലെന്ന ഉൾപാർട്ടി വിമർശനത്തിനിടയിൽ ഉത്തർപ്രദേശിൽ പതിനായിരത്തോളം വിദ്യാർഥികളെയും യുവാക്കളെയും അണിനിരത്തി കോൺഗ്രസ്.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി രാജ്യത്തുടനീളം നടത്തുന്ന വിദ്യാർഥിസംഗമ പരിപാടിയായ ഛാത്രോം കീ ഗൂഞ്ജിന്റെ ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടന്ന പരിപാടിയിലാണ് ഇന്നലെ പതിനായിരത്തോളം യുവാക്കൾ പങ്കെടുത്ത് വിദ്യാഭ്യാസസംവിധാനത്തിലെ ആശങ്കകളിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
യുവജനമുന്നേറ്റമായി വളർന്ന കോക്രോച്ച് ജനതാ പാർട്ടി വിദ്യാർഥികൾക്കിടയിൽ സൃഷ്ടിച്ച പ്രതികരണം വിദ്യാർഥികളുടെ പ്രതിധ്വനി എന്നർഥം വരുന്ന ചാത്രോൺ കീ ഗൂഞ്ജ് സൃഷ്ടിച്ചില്ലെന്ന തരത്തിലുള്ള മുതിർന്ന കോൺഗ്രസ് നേതാവിന്റെ വിമർശനം ശരിയല്ലെന്നു തെളിയിക്കുന്നതായിരുന്നു പ്രയാഗ്രാജിലെ കെ.പി.കോളജ് മൈതാനത്തിൽ വൈകുന്നേരം ഏഴോടെ നിറഞ്ഞുകവിഞ്ഞ ജനാവലി വിളിച്ചുപറഞ്ഞത്.
അടുത്തിടെയുണ്ടായ പരീക്ഷാ ക്രമക്കേടുകളിൽ സർക്കാരിനെ കടന്നാക്രമിക്കുന്ന വാക്കുകൾ മാത്രം നൽകുന്നതിനു പകരം വിദ്യാഭ്യാസ സംവിധാനത്തിലെ വീഴ്ചകൾ ഓരോന്നായി ചൂണ്ടിക്കാട്ടിയായിരുന്നു മൊബൈലിലെ ആയിരത്തോളം ഫ്ലാഷ് ലൈറ്റ് വെളിച്ചങ്ങളുടെയും അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യം വിളികളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ വേദിയിലേക്കു പ്രവേശിച്ച പ്രതിപക്ഷനേതാവിന്റെ പ്രസംഗം.
സ്വയംപര്യാപ്തതയിൽ ഇന്ത്യ പിന്നോട്ടു പോകുന്നതിന്റെയും ചെറുകിട വ്യവസായങ്ങൾക്ക് വായ്പ ലഭിക്കാത്തതിന്റെയും സർക്കാർ ജോലികൾ അർഹരായവർക്കു ലഭിക്കാത്തതിന്റെയും പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ രാഹുൽ, സംവിധാനത്തിലെ പ്രശ്നങ്ങൾക്കും അഴിമതികൾക്കും കേന്ദ്രസർക്കാരിനെയും കുറ്റപ്പെടുത്തി. തൊഴിൽ നേടാനുള്ള എല്ലാ വാതിലുകളും അടഞ്ഞതിനാൽ ഇന്ത്യയിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റിന് വിലയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
വിവിധ മേഖലകളിലെ വിദ്യാർഥികളെ വേദിയിലെത്തിച്ച് അവർ സംവിധാനത്തിൽനിന്നു നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് രാഹുൽ ചോദിച്ചറിഞ്ഞു.
National
ന്യൂഡൽഹി: ലോക്സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷായെ ന്യായീകരിച്ച് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ. റിജിജുവിന്റെ വാദം ഈ പാർലമെന്റ് കണ്ട ഏറ്റവും വലിയ തമാശയാണെന്ന് അദ്ദേഹം പരിഹസിച്ചു.
സഭയിൽ പരീക്ഷാ സംബന്ധമായ ബില്ലിന്മേൽ ചർച്ച നടക്കുമ്പോൾ ആഭ്യന്തരമന്ത്രിക്ക് വേണമെങ്കിൽ സഭയിൽ എത്താമായിരുന്നു എന്നും, ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാരിന് ഭയമാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
ഭീകരർക്ക് വിറയലുണ്ടാക്കാൻ അമിത് ഷായുടെ പേര് മാത്രം മതിയെന്നും, അമിത് ഷാ സംസാരിച്ചു തുടങ്ങിയാൽ പ്രതിപക്ഷത്തിന് താങ്ങാനാവില്ലെന്നുമുള്ള കിരൺ റിജിജുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാൽ.
ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയെക്കുറിച്ചും പരീക്ഷാ രീതികളെക്കുറിച്ചും സഭയിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ആഭ്യന്തരമന്ത്രി സഭയിലെത്തി വിശദീകരണം നൽകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം.
National
ന്യൂഡൽഹി: ജാർഖണ്ഡിലെ പിഎസ്സി പരീക്ഷാ ക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ജാർഖണ്ഡ് സർക്കാരിലെ സഖ്യകക്ഷിയായ കോൺഗ്രസ്.
ജാർഖണ്ഡാണെങ്കിലും പഞ്ചാബാണെങ്കിലും ഡൽഹിയാണെങ്കിലും തങ്ങൾ വിദ്യാർഥികൾക്കൊപ്പമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമൊപ്പം നിലകൊള്ളുന്നുവെന്നും അവർക്കുവേണ്ടി തുടർന്നും പോരാടുമെന്നും ഖാർഗെ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
Kerala
കോട്ടയം: സംസ്ഥാനം നേരിടുന്ന മഴക്കെടുതിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണ പരാജയമെന്ന് ഷോൺ ജോർജ് പറഞ്ഞു.
പിണറായി വിജയൻ ഭരിച്ചപ്പോഴും ഇപ്പോൾ വി.ഡി. സതീശന്റെ ഭരണത്തിലും ഒരു മാറ്റവുമില്ലെന്നും പേര് മാറി എന്ന് മാത്രമാണ് വ്യത്യാസമെന്നും ഷോൺ ജോർജ് ആരോപിച്ചു. മുൻ മുഖ്യമന്ത്രി 'റൂം ഫോർ റിവർ' പദ്ധതി പഠിക്കാൻ വിദേശത്ത് പോയതല്ലാതെ മീനച്ചിലാറ്റിലേയോ വേമ്പനാട്ട് കായലിലേയോ മണൽ മാറ്റാൻ ഒരു നടപടിയും കൊക്കൊണ്ടിട്ടില്ലെന്നും ഷോൺ പരിഹസിച്ചു.
ദുരന്തസമയങ്ങളിൽ രാഷ്ട്രീയ പാർട്ടികളാണ് ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നത്. ദുരന്തസാധ്യത മുന്നിൽ കണ്ട് മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുകയാണെന്നും ജനങ്ങൾ ഉണർന്ന് പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് പലയിടത്തും വലിയ അപകടങ്ങൾ ഒഴിവായതെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.
മീനച്ചിലാറ്റിൽ മാത്രം മൂന്ന് ലക്ഷം മെട്രിക് ടൺ മണലാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. മീനച്ചിലാറ്റിലെയും വേമ്പനാട്ടുകായലിലെയും മണൽ നീക്കിയില്ലെങ്കിൽ മുഖ്യമന്ത്രിയെ കൊലപാതകിയെന്ന് വിളിക്കേണ്ടി വരുമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ട: നറുക്കെടുപ്പിലൂടെ ബിജെപി അധികാരത്തിൽ എത്തിയ നാരങ്ങാനം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള അവിശ്വാസപ്രമേയം പാസായി. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ സിപിഎം പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്.
ആകെ 14 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിനും ബിജെപിക്കും ആറ് വീതം അംഗങ്ങളും സിപിഎമ്മിന് രണ്ടുപേരുമാണ് ഉള്ളത്. കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ രണ്ട് സിപിഎം അംഗങ്ങളും അനുകൂലിച്ചു വോട്ട് ചെയ്യുകയായിരുന്നു.
നേരത്തെ തുല്യബലം വന്നതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയായിരുന്നു ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേടിയത്. കോൺഗ്രസിനായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നത്. അവിശ്വാസപ്രമേയം പാസായ സാഹചര്യത്തിൽ ഒരു മാസത്തിനകം പഞ്ചായത്തിലെ പുതിയ ഭരണസമിതിയെയും അധ്യക്ഷനെയും തെരഞ്ഞെടുക്കും.
Kerala
റാന്നി: പമ്പ നദിയിൽ നിന്ന് മണൽ വാരുമെന്ന സർക്കാർ പ്രഖ്യാപനത്തെ പിന്തുണച്ച് പഴകുളം മധു എംഎൽഎ രംഗത്ത്. മണൽ വാരുമെന്ന സർക്കാർ പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാണെന്ന് എംഎൽഎ പ്രതികരിച്ചു.
മന്ത്രിസഭാ യോഗ തീരുമാനം നടപ്പാക്കിയില്ലെങ്കിൽ രാഷ്ട്രീയം നോക്കാതെ ജനങ്ങൾക്കൊപ്പം രംഗത്തിറങ്ങുമെന്നും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയത്ത് സിപിഎം ജില്ലാ സെക്രട്ടറിയും കെ.യു. ജനീഷ് കുമാർ എംഎൽഎയും അനാവശ്യ വിമർശനം ഉന്നയിക്കുകയാണെന്നും മധു കുറ്റപ്പെടുത്തി.
അതേസമയം ജില്ലയിലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിലും അവലോകന യോഗങ്ങളിലും തന്നെ ഒഴിവാക്കിയെന്നായിരുന്നു ജനീഷ് കുമാർ എംഎൽഎയുടെ ആരോപണം. ദുരന്തമേഖലയിൽ മുഖ്യമന്ത്രി നടത്തുന്ന സന്ദർശനങ്ങൾ വെറും 'ഷൂട്ടിംഗ്' ആണെന്നും മുൻകൂട്ടി നിശ്ചയിച്ച ലൊക്കേഷനുകളിൽ എത്തി ഫോട്ടോയെടുത്ത് മടങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
National
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാസംവരണ ഭേദഗതി ബില്ലും പാസാക്കാന്‍ സഹകരിക്കില്ലെന്നു പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതോടെ ഇരുബില്ലുകളും പാസാക്കാനായി 17ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കാനുള്ള കേന്ദ്രനീക്കം അനിശ്ചിതത്വത്തിലായി.
മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാസംവരണ ഭേദഗതിയും പാസാക്കാന്‍ സഹകരിക്കണമെന്ന് രാഹുല്‍ ഗാന്ധിയെ കണ്ടു പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അഭ്യര്‍ഥിച്ചെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ല. വിവാദ എഫ്സിആര്‍എ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും പാസാക്കാന്‍ അനുവദിക്കില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
തൃണമൂല്‍ അടക്കമുള്ള പാര്‍ട്ടികളില്‍നിന്നു എംപിമാരെ കൂറുമാറ്റുകയും ഇന്ത്യാസഖ്യം വിട്ട ഡിഎംകെയുടെ പിന്തുണ നേടാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴും ഭരണഘടനാഭേദഗതികള്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷ പിന്തുണ ലോക്സഭയില്‍ ഭരണപക്ഷത്തിനില്ല. 13നാണ് നിലവിലെ സമ്മേളനം സമാപിക്കുക.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടാ യ പോലീസ് നടപടിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയ്ക്കെതിരേയും പാര്‍ലമെന്റില്‍ തുടര്‍ച്ചയായ മൂന്നാം ആഴ്ചയും സ്തംഭനം തുടരുകയാണ്. പ്രതിപക്ഷ ബഹളത്തിനിടെ ലോക്സഭയിലും രാജ്യസഭയിലും ഇന്നലെ ഉച്ചകഴിഞ്ഞ് ഓരോ ബില്ലുകള്‍ ചര്‍ച്ചകൂടാതെ ഗില്ലറ്റിന് ചെയ്തു മിനിറ്റുകള്‍ കൊണ്ടു പാസാക്കി.
ബാങ്കേഴ്സ് ബുക്സ് എവിഡന്‍സ് ബില്‍, 2026 ആണ് ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയത്. ബാങ്കുകളുടെ രേഖകളുമായി (ബാങ്കേഴ്സ് ബുക്സ്) ബന്ധപ്പെട്ട തെളിവുനിയമങ്ങളെ ആധുനിക ഡിജിറ്റല്‍ ബാങ്കിംഗ് രീതികളുമായി യോജിപ്പിക്കുന്നതാണു നിയമമെന്ന് ബിൽ അവതരിപ്പിച്ച ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു.
രാവിലെ സഭ സമ്മേളിച്ചതുമുതല്‍ അമിത് ഷാ എവിടെയെന്ന ചോദ്യവുമായി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരുസഭകളും പതിവുതെറ്റിക്കാതെ ഉച്ചകഴിഞ്ഞ് രണ്ടുവരെ പിരിഞ്ഞു.
സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടുന്നതിനുള്ള ബില്ലിന്റെ ചര്‍ച്ചയില്‍ മുതിര്‍ന്ന അഭിഭാഷകര്കൂടിയായ കോണ്‍ഗ്രസിലെ വിവേക് തങ്ക, തൃണമൂലിലെ മേനക ഗുരുസ്വാമി എന്നിവരുടെയടക്കം പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നതും ഏറെനേരം പ്രതിപക്ഷ പ്രതിഷേധത്തിനു കാരണമായി. ഈ ബില്ല് ലോക്സഭ ചൊവ്വാഴ്ച പാസാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതി തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് കത്ത് നൽകി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പദ്ധതി തുക 20 ലക്ഷമായി ഉയര്‍ത്തണമെന്നാണ് കത്തിലെ ആവശ്യം.
കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശവാസികളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് പുനര്‍ഗേഹം. വീടും സ്ഥലവും വാങ്ങുന്നതിനും പുതിയ വീട് നിര്‍മിക്കുന്നതിനുമായി 10 ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്.
നിലവിലെ സാഹചര്യത്തില്‍ നിര്‍മാണ സാമഗ്രികളുടെ വിലയിലുണ്ടായ വലിയ വര്‍ധനവും മറ്റ് അനുബന്ധ ചെലവുകളും കാരണം അന്ന് അനുവദിച്ച 10 ലക്ഷം രൂപ പര്യാപ്തമല്ല. തുകയുടെ അപര്യാപ്തത മൂലം സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് കെ.സി.വേണുഗോപാൽ കത്തിൽ വ്യക്തമാക്കുന്നു.
District News
കുറവിലങ്ങാട്: രണ്ടു പതിറ്റാണ്ടോളമായി ശാപമോക്ഷം തേടി കിടക്കുന്ന കെ.ആർ. നാരായണൻ ബൈപാസ് റോഡ് അശാസ്ത്രീയമാണെന്നും നാടിന് ആവശ്യം മറ്റൊരു സമാന്തര റോഡാണെന്നും കോൺഗ്രസ് മണ്ഡലം നേതൃയോഗം.
നിലവിൽ പൂർത്തീകരണം ലക്ഷ്യമിടുന്ന ബൈപാസ് പ്രായോഗികല്ലെന്ന നിലപാടും മണ്ഡലം നേതൃയോഗം ഉന്നയിച്ചു. പകലോമറ്റത്തൂനിന്ന് ആരംഭിച്ച് കോഴായിൽ സയൻസിറ്റിയിൽ എത്താൻ കഴിയുന്ന തരത്തിലുള്ള സമാന്തര റോഡ് നിർമിക്കണമെന്നാണ് നേതൃയോഗത്തിന്റെ ആവശ്യം.
എംസി റോഡ് വികസനത്തിന് നേട്ടം കുറവിലങ്ങാട് ലഭിച്ചിട്ടില്ലെന്നും ഇതു പുതിയ സമാന്തര റോഡിലൂടെ പരിഹരിക്കാനാകുമെന്നും യോഗം വിലയിരുത്തി. നിലവിലുള്ള ബൈപാസ് വെള്ളക്കെട്ട് ഭീഷണി ഉയർത്തുന്നതായും പഞ്ചായത്ത് ബസ്സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും യോഗം വിലയിരുത്തി.
പ്രസിഡന്റ് അജോ അറയ്ക്കൽ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ടി .ജോസഫ് ഉദ്ഘാടനം ചെയ്തു. ജിൻസൺ ചെറുമല, അനിൽകുമാർ കാരയ്ക്കൽ, ടോമിഷ് ഇഗ്നേഷ്യസ്, ശംഭു പ്രസാദ്, ആന്റണി മുണ്ടയ്ക്കൻ, ടോമി ചിറ്റക്കോടം, ടോജോ പാലയ്ക്കൽ, പഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.
National
പാറ്റ്ന: ബിഹാറിലെ ബങ്കിപുർ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെച്ചൊല്ലി കോൺഗ്രസും രാഷ്ട്രീയ ജനതാദളും (ആർജെഡി) കലഹത്തിൽ.
ആർജെഡി അധ്യക്ഷൻ കൂടിയായ തേജസ്വി യാദവിനെതിരേ കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരി പരസ്യമായി രംഗത്തെത്തിയതോടെ പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മയായ മഹാസഖ്യം കടുത്ത പ്രതിസന്ധിയിലാണ്.
സഖ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ തേജസ്വിക്കു താത്പര്യമില്ലെന്നും എല്ലാവരെയും ഒരുമിച്ചുനിർത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നുമാണ് കോൺഗ്രസ് വക്താവ് കുറ്റപ്പെടുത്തിയത്. ബിജെപിയുമായി തേജസ്വിക്കു രഹസ്യധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
2025 നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു കാരണം ഈ രഹസ്യധാരണയാണ്. ബങ്കിപുർ ഉപതെരഞ്ഞെടുപ്പിൽ ഇത് ആവർത്തിക്കുമെന്നും അസിത് നാഥ് തിവാരി ആരോപിച്ചു.
ഉപതെരഞ്ഞെടുപ്പിൽ രേഖ ഗുപ്തയെ ആർജെഡി സ്ഥാനാർഥിയാക്കിയതാണ് അഭിപ്രായ വ്യത്യാസതിനു തുടക്കംകുറിച്ചത്. മുന്നണിയിൽ ആലോചിക്കാതെ ഏകപക്ഷീയമായാണു തീരുമാനമെടുത്തതെന്ന് കോൺഗ്രസ് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.
ബങ്കിപുർ സീറ്റിൽ ആർജെഡി ഒരിക്കൽപ്പോലും വിജയിച്ചിട്ടില്ലെന്നും പാറ്റ്ന വെസ്റ്റ് എന്ന് അറിയപ്പെട്ടിരുന്ന ഘട്ടത്തിൽ മൂന്നുതവണ കോൺഗ്രസ് വിജയിച്ചിരുന്നുവെന്നും ചൂണ്ടിക്കാണിക്കുകയും ചെയ്തു.
എന്നാൽ 2025 തെരഞ്ഞെടുപ്പിൽ ആർജെഡി മത്സരിപ്പിച്ചത് രേഖാഗുപ്തയെത്തന്നെ ആയിരുന്നുവെന്ന് തേജസ്വി ക്യാന്പ് പറയുന്നത്.
National
ന്യൂഡൽഹി: ബിജെപിയുടെ ടിവി ചാനൽ ചർച്ചകളിലെ ഏറ്റവും സജീവമായ മുഖവും പാർട്ടി വക്താവുമായ ഷെഹ്സാദ് പൂനെവാല പാർട്ടി വിട്ടു. വ്യാഴാഴ്ച തന്റെ എക്സ് ഹാൻഡിലിലെ ബയോ മാറ്റിയ അദ്ദേഹം, "ബിജെപി ദേശീയ വക്താവ്" എന്നത് ഒഴിവാക്കുകയും എന്നാൽ "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി" എന്നത് നിലനിർത്തുകയും ചെയ്തു.
"മതം: ഇസ്ലാം, സംസ്കാരം: ഹിന്ദു, പ്രത്യയശാസ്ത്രം: ഭാരതീയർ, ഗ്രന്ഥകർത്താവ്: ജിഎസ്ടി കി യാത്ര; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി" എന്നാണ് പൂനെവാല തന്റെ പുതിയ ബയോയിൽ വ്യക്തമാക്കിയിരിക്കുന്നത്.
വ്യക്തിപരമായ കാരണങ്ങളാലാണ് ഷെഹ്സാദ് രാജിവച്ചതെന്നാണ് സൂചന. അഭിഭാഷകനായ ഷെഹ്സാദ് പൂനെവാല കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ യാത്ര ആരംഭിച്ചത്. എന്നാൽ 2017ൽ പാർട്ടി നേതൃത്വവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2017ൽ കോൺഗ്രസ് വിട്ടു.
തുടർന്ന് ബിജെപിയിൽ ചേരുകയും പാർട്ടിയുടെ ദേശീയ വക്താവായി നിയമിക്കപ്പെടുകയും ചെയ്തു. സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറേണ്ട സമയമായെന്ന് വ്യക്തമാക്കി ഒരു ടിവി ചാനലിന് നൽകിയ മുൻ അഭിമുഖത്തിലെ ക്ലിപ്പ് പൂനെവാല അടുത്തിടെ പങ്കുവച്ചിരുന്നു.
പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ തെഹ്സീൻ പൂനെവാലയുടെ ഇളയ സഹോദരനാണ് ഷെഹ്സാദ് പൂനെവാല. ഷെഹ്സാദ് കോൺഗ്രസ് വിട്ട് ടിവി ചർച്ചകളിൽ പാർട്ടിയെയും നേതൃത്വത്തെയും ആക്രമിക്കാൻ തുടങ്ങിയതോടെ ഈ സഹോദരന്മാർ തമ്മിൽ പരസ്യമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
കോൺഗ്രസ് അനുകൂലിയായും പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ വിമർശകനായും തെഹ്സീൻ പൂനെവാല പതിവായി ടിവി ചർച്ചകളിൽ പങ്കെടുക്കാറുണ്ട്. രാഷ്ട്രീയമായി എതിർചേരിയിലുള്ള ഇരുവരും പലപ്പോഴും വാർത്താ ചാനലുകളിലെ ലൈവ് ചർച്ചകളിൽ മുഖാമുഖം വരികയും പരസ്പരം പരിഹാസങ്ങളും രാഷ്ട്രീയ വിമർശനങ്ങളും ഉന്നയിക്കുകയും ചെയ്യാറുണ്ട്.
രാജിക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് ബിജെപിയുടെയോ പൂനെവാലയുടെയോ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ഔദ്യോഗിക പ്രസ്താവന ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
National
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് ക്രൂരമായി ആക്രമിച്ചതിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
പ്രതിഷേധക്കാർക്കു നേരേ പോലീസും സേനകളും നടത്തിയ നടപടികൾക്ക് മന്ത്രാലയത്തിന്റെ ഉത്തരവുണ്ടെന്നും ചെയ്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മാന്യത സർക്കാർ കാണിക്കണമെന്നും കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ആവശ്യപ്പെട്ടു. ലോക്സഭയാണു തനിക്ക് സംസാരിക്കാനുള്ള പ്ലാറ്റ്ഫോമെന്നും അവിടെ സംസാരിക്കാൻ അനുവദിക്കാത്തതുകൊണ്ടാണ് താൻ ഇവിടെ സംസാരിക്കുന്നതെന്നും വ്യക്തമാക്കിയായിരുന്നു രാഹുൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്.
ലോക്സഭ പ്രതിപക്ഷനേതാവെന്ന നിലയിൽ രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളാണു താൻ ഉയർത്തേണ്ടതെന്നും, എന്നാൽ ഡൽഹിയുടെ തെരുവുകളിൽ വിദ്യാർഥികളെയും യുവാക്കളെയും തല്ലിച്ചതച്ച വിഷയം തനിക്ക് ഉയർത്താൻ കഴിഞ്ഞില്ലെന്നും രാഹുൽ പറഞ്ഞു. അവരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചു വെടിവച്ചു.
ആണിയുള്ള ലാത്തികൾ ഉപയോഗിച്ച് അടിച്ചു. പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും തല്ലിച്ചതച്ചു. വിദ്യാർഥികൾക്കെതിരായ ആക്രമണം ഒരു മൗലിക പ്രശ്നമാണ്. അതാണു താൻ പാർലമെന്റിൽ ഉയർത്താൻ ശ്രമിച്ചത് -രാഹുൽ തുറന്നടിച്ചു.
സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള സ്വതന്ത്ര സമിതി അന്വേഷണം നടത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ആക്രമണങ്ങൾക്കു പിന്നിലുള്ള എല്ലാവരും ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുമെന്നും അമിത് ഷായുടെ രാജി ആവശ്യത്തിൽനിന്നു പിന്നോട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി.
National
ന്യൂഡൽഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെയും നീറ്റ് പരീക്ഷാ സംവിധാനത്തിന്റെയും തുടര്‍ച്ചയായ പരാജയങ്ങളും ചോദ്യപേപ്പര്‍ ചോര്‍ച്ചകളും ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാക്കുന്നതെന്ന് കെ.സി. വേണുഗോപാൽ എംപി. പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ ചർച്ചയ്ക്കിടയിലാണ് കേന്ദ്രസർക്കാരിനെതിരേ അദ്ദേഹം രംഗത്തെത്തിയത്.
രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ആരോപിച്ച കെ.സി. വേണുഗോപാൽ, 2014ല്‍ 8,668 ആയിരുന്ന വിദ്യാർഥി ആത്മഹത്യകള്‍ ഇപ്പോൾ 14,488 ആയി ഉയർന്നതായും അതിൽ 21 ശതമാനവും പരീക്ഷാപരാജയം മൂലമാണെന്നും കുറ്റപ്പെടുത്തി. രാജ്യത്ത് ഒരു ലക്ഷത്തോളം സര്‍ക്കാര്‍ സ്കൂളുകൾ പൂട്ടിയപ്പോൾ കോച്ചിംഗ് സെന്ററുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു.
എന്നാൽ ഈ നടപടി നിമിത്തം പാവപ്പെട്ട കര്‍ഷകരുടെയും തൊഴിലാളികളുടെയും മക്കള്‍ക്ക് ലക്ഷക്കണക്കിന് രൂപ ഫീസ് നല്കി കോച്ചിംഗ് നേടാന്‍ കഴിയില്ല. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം അപ്രാപ്യമാക്കുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കൊണ്ടുവന്ന പേരിനു മാത്രമുള്ള നിയമങ്ങള്‍ കൊണ്ടു മാത്രം ഈ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നും കെ.സി. വേണുഗോപാല്‍ ലോക്സഭയിൽ പറഞ്ഞു.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തെത്തുടർന്ന് ശനിയാഴ്ച മന്ത്രിസ്ഥാനം രാജിവച്ച ധർമേന്ദ്ര പ്രധാനെ സിന്ദാബാദ് വിളികളോടെ പാർലമെന്റിൽ വരവേറ്റ് ബിജെപി എംപിമാർ.
പാർലമെന്റ് കവാടമായ മകർ ദ്വാറിലേക്ക് പ്രധാന്റെ കാർ കടന്നു വന്നയുടനെ മുദ്രാവാക്യം വിളിയിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു. പാർലമെന്റ് കവാടത്തിൽ ധർമേന്ദ്ര പ്രധാനെ ഷാൾ അണിയിച്ച എംപിമാർ ഒരു പരമ്പരാഗത തൊപ്പിയും സമ്മാനിച്ചു.
എന്നാൽ പരീക്ഷാ ക്രമക്കേടുകളെത്തുടർന്നും വിദ്യാർഥികളുടെ ആത്മഹത്യകളെത്തുടർന്നും രാജിവച്ച മുൻ മന്ത്രിയെ പാർലമെന്റിൽ ആദരിച്ചതിനെ കോൺഗ്രസ് കുറ്റപ്പെടുത്തിയിട്ടുണ്ട്.
തികച്ചും ലജ്ജാകരവും രാജ്യത്തെ യുവാക്കൾക്ക് കടുത്ത അപമാനവുമാണെന്നാണ് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശിന്റെ പ്രതികരണം.
തന്റെ രാജിയിൽപോലും ചോദ്യപേപ്പർ ചോർച്ചയിൽ ക്ഷമാപണം നടത്തുന്നതിനു പകരം തെറ്റിദ്ധരിക്കപ്പെട്ടതിനു വിദ്യാർഥികളെ പ്രധാൻ പഴിച്ചെന്നും അതിനുശേഷം എല്ലാ കേന്ദ്രമന്ത്രിമാരും അദ്ദേഹത്തെ സമൂഹമാധ്യമത്തിൽ പ്രശംസിച്ചെന്നും ജയ്റാം എക്സിൽ പറഞ്ഞു.
Kerala
പത്തനംതിട്ട: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതൃ ക്യാമ്പില്‍ കോണ്‍ഗ്രസിന് വിമര്‍ശനം. ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്ലാം കോണ്‍ഗ്രസാണ് എന്ന നിലപാട് അവര്‍ സ്വീകരിക്കുന്നു. പാലം കടക്കുവോളം നാരായണ പാലം കടന്നപ്പോള്‍ കൂരായണ എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നും വിമര്‍ശനം. യുഡിഎഫിനാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്നും നേതൃക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നു.
പത്തനംതിട്ടയില്‍ വച്ചായിരുന്നു നേതൃക്യാമ്പ് സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയതിന് പിന്നാലെ പലയിടങ്ങളിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ തഴയുന്നു എന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ശക്തമാണ്. പല യുഡിഎഫ് പരിപാടികളിലേക്കും ജോസഫ് വിഭാഗത്തെ അടുപ്പിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനമായി വന്നിരിക്കുന്നത്.
മത്സരിച്ച എട്ട് സീറ്റില്‍ ഏഴിലും വിജയിച്ചിട്ടും രണ്ട് മന്ത്രി സ്ഥാനം നല്കാതിരുന്നതിലും പാര്‍ട്ടിയില്‍ വിമര്‍ശനം രൂക്ഷമായിരുന്നു. കോണ്‍ഗ്രസ് ഏകാധിപത്യ നടപടിയുമായാണ് മുന്നോട്ട് പോകുന്നതെന്നും ഘടക കക്ഷികളെ തഴയുകയാണെന്നും ജോസഫ് വിഭാഗം പറയുന്നു. പ്രധാന ബോര്‍ഡുകളിലും മറ്റും നിയമനങ്ങള്‍ വരുമ്പോള്‍ അതില്‍ താക്കോല്‍ സ്ഥാനങ്ങള്‍ ചോദിച്ച് വാങ്ങണമെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
District News
പാലക്കാട്: തൃശൂർ ബിജെപി ഓഫീസിൽ പതിനേഴു ചാക്കുകളിലായി ഇരുപത്തിയഞ്ചുകോടിരൂപ വന്നുവെന്ന മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ജുഡീഷൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ കർശന ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് മുനിസിപ്പൽ ഓഫീസിലേക്ക് പ്രതീകാത്മക പണച്ചാക്കുകളുമായിട്ടായിരുന്നു പ്രതിഷേധം.
മുനിസിപ്പൽ ഓഫീസിനു മുന്പിൽചേർന്ന പ്രതിഷേധ യോഗം കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പാലക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് അധ്യക്ഷനായി.
ഡിസിസി സെക്രട്ടറിമാരായ കെ. ഭവദാസ്, ഷഫീക് ഹുസൈൻ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പി.എച്ച്. മുസ്തഫ, എസ്. രവീന്ദ്രൻ, നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ മോഹൻ ബാബു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ വി. മോഹനൻ, എ. കൃഷ്ണൻ, ഹരിദാസ് മച്ചിങ്ങൽ, കെ.ആർ. ശരരാജ്, സി. നിഖിൽ, വി ആറുമുഖൻ, ജവഹർ രാജ്, മണ്ഡലം പ്രസിഡന്റുമാർ നേതൃത്വം നൽകി.
National
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയും പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് തല്ലിച്ചതച്ചതും പാര്‍ലമെന്റിലും പുറത്തും വീണ്ടും ആളിക്കത്തുന്നു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ ഗാന്ധി സ്മൃതിയിലേക്ക് ഇന്നലെ രാത്രി വീണ്ടും നടത്തിയ അപ്രതീക്ഷിത മിന്നല്‍യാത്ര പോലീസ് ആദ്യം തടഞ്ഞതും പിന്നീട് ബാരിക്കേഡ് മാറ്റിയതും അടക്കമുള്ള സംഭവങ്ങള്‍ പ്രശ്നം സങ്കീര്‍ണമാക്കി. രാജ്യമാകെ സമരത്തീച്ചൂളയിലേക്കു മാറിയതോടെ നീറ്റ് പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി.
പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഇന്നലെ വൈകുന്നേരം ചേര്‍ന്ന പ്രതിപക്ഷ എംപിമാരുടെ യോഗത്തിനു പിന്നാലെയാണ് മൂന്നു ബസുകളിലായി ഗാന്ധിസ്മൃതിയില്‍ സത്യഗ്രഹത്തിനായി പുറപ്പെട്ടത്. ബസുകള്‍ പുറപ്പെട്ടയുടന്തന്നെ റോഡില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി പോലീസ് തടഞ്ഞു.
രാഹുല്‍തന്നെ നേരിട്ടിറങ്ങി പോലീസ് മേധാവികളുമായി ചര്‍ച്ച നടത്തിയാണു യാത്ര തുടര്‍ന്നത്. രാഹുലിന്റെ വസതിയിലേക്ക് എംപിമാരെ വിളിച്ചപ്പോള്‍പ്പോലും അതൊരു മിന്നല്‍ സമരത്തിനുവേണ്ടിയാണെന്ന് എംപിമാര്‍ അറിഞ്ഞിരുന്നില്ല.
ആറിനു കടകളടയ്ക്കണം
അതേസമയം, ബാരിക്കേഡുകളും പോലീസ് നിയന്ത്രണങ്ങളും വകവയ്ക്കാതെ ആയിരങ്ങളാണ് സമരവേദിയിൽ എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാർ നിറയുന്ന സാഹചര്യത്തിൽ കൊണാട്ട് പ്ലേസിലെ കടകൾ വൈകുന്നേരം ആറ് മണിയോടെ അടക്കണമെന്ന് പോലീസ് വ്യാപാരികൾക്ക് നിർദേശം നൽകി. ജന്തർമന്തറിലേക്ക് വരുന്നവരെ തടയാൻ നഗരത്തിൽ വൻ പോലീസ് ബന്തവസുണ്ട്. ന്യൂഡൽഹി മേഖലയിൽ പലയിടത്തും ശക്തമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിനിടെ പോലീസ് ക്രൂരതയ്ക്ക് ഇരയായവർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ഇന്ന് സമാധാനപരമായ പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തു. ഒത്തുചേരുന്നിടത്ത് അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഉറക്കെ വായിച്ചുകൊണ്ട് സമാധാനപരമായി പങ്കുചേരാനാണ് ആഹ്വാനം.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച നടത്തുന്നവർക്കെതിരെ വിചാരണ വേഗത്തിലാക്കാനുള്ള ഫാസ്റ്റ് ട്രാക്ക് കോടതികളുടെ രൂപീകരണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം വളരെ ചെറുതും വളരെ വൈകിയതും വളരെ വഞ്ചനാപരവുമാണെന്നു വിമർശിച്ചു കോൺഗ്രസ്.
ഇന്ത്യയിലെ വിദ്യാർഥികൾക്ക് ഇത്തരം ഭാഗികമായ നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള മോദി സർക്കാരിന്റെ പരാജയത്തിൽ യഥാർഥ ഉത്തരവാദിത്വമാണ് അവർ തേടുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിലൂടെ കുറ്റപ്പെടുത്തി.
കഴിഞ്ഞ 12 വർഷത്തിനിടെ ചോദ്യപേപ്പർ ചോർച്ച അനുവദിച്ചതിന്റെയും അതെങ്ങനെ മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നതിന്റെയും സത്യം പ്രധാനമന്ത്രി ആദ്യം മനസിലാക്കണമെന്നു ജയ്റാം രമേശ് പറഞ്ഞു. മോദി സർക്കാരിന്റെ നിരീക്ഷണത്തിനു കീഴിൽ ചോദ്യപേപ്പർ ചോർച്ചകളുണ്ടായെന്നു സമ്മതിക്കാൻ പോലും ധൈര്യമില്ലെന്നു ജയ്റാം പറഞ്ഞു.
എൻടിഎയുടെ കീഴിൽ ചോദ്യപേപ്പർ ചോർച്ചകളുണ്ടായിട്ടില്ലെന്നു വിദ്യാഭ്യാസമന്ത്രാലയം പാർലമെന്ററി സമിതിയോട് മുമ്പ് അവകാശപ്പെട്ടതു ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതാവിന്റെ വിമർശനം.
സത്യം അംഗീകരിക്കുന്നതിനുപകരം പ്രധാനമന്ത്രിയും ധർമേന്ദ്ര പധാനും ജനങ്ങളോടും പാർലമെന്റിനോടും ലജ്ജയില്ലാതെ കള്ളം പറയുകയാണെന്നും ജയ്റാം പറഞ്ഞു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ അതിരൂക്ഷമാകുന്നു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപം കോൺഗ്രസ് നടത്തിയ ധർണയ്ക്കെതിരെ എൻഡിഎ എംപിമാർ പാർലമെന്റിൽ പ്രതിഷേധിച്ചു.
വ്യാഴാഴ്ച രാവിലെ 10. 30 ഓടെയാണ് ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ ഭരണപക്ഷ എംപിമാർ പ്രതിഷേധവുമായി എത്തിയത്. പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി സഭയിലെ തന്റെ പ്രാഥമിക ചുമതലകളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. സഭാ നടപടികളിൽ പങ്കാളിയാകുന്നതിന് പകരം ബഹളമുണ്ടാക്കി സഭ തടസപ്പെടുത്താൻ മാത്രമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഭരണപക്ഷം ആരോപിച്ചു.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ ലത്തിച്ചാർജിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാഹുൽ ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയിരുന്നു. തുടർന്ന് ഡൽഹി പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു.
District News
കാഞ്ഞങ്ങാട്: ഡല്‍ഹിയിലെ വിദ്യാര്‍ഥിസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധസമരം നടത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്കെതിരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ബി.പി. പ്രദീപ്കുമാര്‍ അധ്യക്ഷതവഹിച്ചു. എ.ഗോവിന്ദന് നായര്‍, എം.അസിനാര്‍, സാജിദ് മൗവ്വല്‍, എം.സി.പ്രഭാകരന്, പി.വി.സുരേഷ്, കെ.പി.പ്രകാശന്, മാമുനി വിജയന്, ശ്രീജിത് മാടക്കല്ല്, കെ.വി.ശശിധരന്, ഗീത കൃഷ്ണന്, ധന്യ സുരേഷ്, ഉമേശന് വേളൂര്‍, മധുസൂദനന് ബാലൂര്‍, മഡിയന്‍ ഉണ്ണികൃഷ്ണന്, ജോയ് ജോസഫ്, കെ.വി. ഭക്തവത്സലന്, കാര്ത്തികേയന് പെരിയ, മിനി ചന്ദ്രന്, പി.രാമചന്ദ്രന്, സി.വി.ഭാവനന്‍ എന്നിവര്‍ സംസാരിച്ചു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി' ആരംഭിച്ച പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് ആളിപ്പടരുന്നു. കോൺഗ്രസ് അടക്കമുള്ള പ്രധാന പ്രതിപക്ഷ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ കടുത്ത രാഷ്ട്രീയ പ്രതിരോധത്തിലായി. കഴിഞ്ഞ രണ്ടുദിവസമായി ഡൽഹിയിൽ പോലീസും സമരക്കാരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച സംഭവം പ്രതിഷേധത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ക്രമസമാധാന പാലനത്തിന്റെ പേരിൽ നടന്ന പോലീസ് നടപടിയെ ശക്തമായി അപലപിച്ച രാഹുൽ ഗാന്ധി, വിഷയം പാർലമെന്റിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളും പ്രതിഷേധക്കാർക്കെതിരായ പോലീസ് അതിക്രമങ്ങളും സഭയിൽ ഉന്നയിച്ച് ഇരുസഭകളും സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സഭയ്ക്കുള്ളിൽ ചർച്ചയ്ക്ക് സർക്കാർ തയാറായിറായില്ലെങ്കിൽ സമരം പാർലമെന്റ് മന്ദിരത്തിന് പുറത്തേക്ക് വ്യാപിപ്പിക്കും.
അതേസമയം, വിഷയം കൂടുതൽ സങ്കീർണമായതോടെ അനുനയ നീക്കങ്ങളുമായി കേന്ദ്രം രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവർ നിരാഹാര സമരത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന സോനം വാംഗ്ചുക്കിനെ സന്ദർശിച്ച് ചർച്ച നടത്തി. എന്നാൽ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് CJP നേതൃത്വം.
Kerala
കോട്ടയം: പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത നാല് കോൺഗ്രസ് കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി കോൺഗ്രസ്. കെപിസിസി പ്രസിഡൻ്റിൻ്റെ നിർദ്ദേശാനുസരണം ഡിസിസി പ്രസിഡന്റാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മായാ രാഹുലും നാല് കോൺഗ്രസ് കൗൺസിലർമാരും പിന്തുണച്ചതോടെയാണ് പാല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായത്. ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തെ പാർട്ടി വിപ്പ് ലംഘിച്ച് പിന്തുണച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നേരത്തെ പ്രതികരിച്ചിരുന്നു.
പാർട്ടിയെ ചതിച്ചവൻമാരെ പാർട്ടിക്ക് വേണ്ടെന്ന് പറഞ്ഞ നാട്ടകം സുരേഷ്, വിപ്പ് ലംഘിച്ചവർക്കെതിരെ പാർട്ടി നടപടി എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. പാർട്ടി വിപ്പ് ലംഘിച്ചു എന്ന് പറഞ്ഞാൽ അവർ പാർട്ടിയിൽ നിന്ന് സ്വയം പുറത്തായി.
എൽഡിഎഫുമായി കോൺഗ്രസ് കൗൺസിലർമാർ അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടാക്കിയെന്ന ആരോപണവും നാട്ടകം സുരേഷ് ഉന്നയിച്ചിരുന്നു. ഇതിന്റെ ഭവിഷ്യത്തുകൾ അവർ മനസിലാക്കും. പാർട്ടിക്കെതിരായ നടപടികൾ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നും നടപടി എന്തെന്നത് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കുമെന്നുമായിരുന്നു നാട്ടകം സുനിലിന്റെ പ്രതികരണം.
Kerala
പാലാ: പാലാ നഗരസഭയില്‍ യുഡിഎഫ് പിന്തുണയോടെ ഭരിക്കുന്ന സ്വതന്ത്ര മുന്നണിയിലെ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.
അവിശ്വാസ പ്രമേയത്തെ 17 കൗണ്‍സിലര്‍മാര്‍ അനുകൂലിച്ചു. ആറു അംഗങ്ങളുള്ള കോണ്‍ഗ്രസും മൂന്ന് അംഗങ്ങളുള്ള സ്വതന്ത്ര മുന്നണിയും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്നും വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടു യുഡിഎഫ് നേതൃത്വം കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, കെഡിപി കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു.
കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍മാരായ ലിസിക്കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പില്‍, രജിത പ്രകാശ് എന്നിവരാണ് വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വൈസ് ചെയര്‍പേഴ്സനായ മായാ രാഹുലും അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു.
കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ റിയ ചീരാംകുഴി, സെബാസ്റ്റ്യന്‍ പനക്കല്‍ എന്നിവരും കേരള കോണ്‍ഗ്രസ്, കെഡിപി പാര്‍ട്ടികളിലെ നാലു കൗണ്‍സിലര്‍മാരും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഹാജരായില്ല. മായാ രാഹുലിനെ കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ തിരിച്ചെടുത്തെങ്കിലും സ്വതന്ത്രയായി വിജയിച്ച ഇവര്‍ക്ക് വിപ്പ് ബാധകമല്ല. മായാ രാഹുലിനു വിപ്പ് നല്‍കിയിട്ടുമില്ല.
അതേസമയം, അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഹാജരായ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറയുന്നതു ഡിസിസി പ്രസിഡന്റും മണ്ഡലം പ്രസിഡന്റും നല്കിയ വിപ്പ് കൈപ്പറ്റിയിട്ടില്ലെന്നാണ്. അതേസമയം ഇവരുടെ വീടുകളില്‍ വിപ്പ് പതിപ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
വിപ്പ് ലംഘിച്ച അംഗങ്ങള്‍ അയോഗ്യരാകും. ഇവര്‍ക്കു കൗണ്‍സില്‍ സ്ഥാനം നഷ്ടപ്പെടുകയും അടുത്ത ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരാകുകയും ചെയ്യും.
26 അംഗങ്ങളുള്ള നഗരസഭയില്‍ യുഡിഎഫിനോ എല്‍ഡിഎഫിനോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. നിലവില്‍ കേരള കോണ്‍ഗ്രസ് എം നയിക്കുന്ന എല്‍ഡിഎഫ് മുന്നണിക്ക് 12 അംഗങ്ങളുടെ പിന്തുണയുണ്ട്. യുഡിഎഫില്‍ കോണ്‍ഗ്രസ് ആറ്, കേരള കോണ്‍ഗ്രസ് മൂന്ന്, സ്വതന്ത്ര മുന്നണി മൂന്ന്, കെഡിപിഒന്ന്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെ 14 അംഗങ്ങളാണുള്ളത്.
മൂന്ന് അംഗങ്ങളുള്ള സ്വതന്ത്ര മുന്നണിയുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണ സമിതി രൂപീകരിച്ചത്. ധാരണ പ്രകാരം സ്വതന്ത്ര മുന്നണിയിലെ ദിയ ബിനു പുളിക്കക്കണ്ടം ആദ്യ രണ്ടു വര്‍ഷത്തേക്ക് ചെയര്‍പേഴ്സണ്‍ സ്ഥാനമേല്‍ക്കുകയായിരുന്നു.
സ്വതന്ത്ര മുന്നണിയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് പ്രശ്നങ്ങളിലേക്കു നയിച്ചത്. ഇരുകൂട്ടരും തമ്മില്‍ രണ്ടു പോലീസ് കേസുകളുണ്ട്. ആദ്യ പോലീസ് കേസിനും കാരണമായത് കൊട്ടാരമറ്റത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് വിഷയമാണ്.
ഇതു സംബന്ധിച്ച് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ സ്വതന്ത്ര മുന്നണിയിലെ ബിനു പുളിക്കക്കണ്ടവും സഹോദരന് ബിജു പുളിക്കക്കണ്ടവും ബിജു മാത്യൂസിനെ ഭീഷണിപ്പെടുത്തിയതായും മര്‍ദിക്കാന്‍ ശ്രമിച്ചതായും കാണിച്ച് ബിജു പോലീസില്‍ പരാതി നല്കി.
പിന്നീട് ചെയര്‍പേഴ്സന്റെ ചേംബറില്‍നിന്നും ഫയല്‍ മോഷണം പോയി എന്നു കാണിച്ച് ബിജു മാത്യൂസിനെതിരേ ചെയര്‍പേഴ്സനും നഗരസഭാ സെക്രട്ടറിയും പോലീസില്‍ പരാതി നല്കി. വിഷയം പരിഹരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ഇടപെട്ടെങ്കിലും കൂടുതല്‍ സങ്കീര്‍ണമാകുകയായിരുന്നു.
Kerala
ഇരിട്ടി: രാജ്യത്തെ വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും ഭാവിയെ ബാധിക്കുന്ന ചോദ്യപേപ്പർ ചോർച്ചയ്ക്കും കേന്ദ്രസർക്കാരിന്റെ ഭരണപരാജയങ്ങൾക്കുമെതിരേ കോൺഗ്രസ് യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ‘യുവ മഹാസമര സംഗമം’സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമ്മേളനം ഉദ്ഘാടനം ചെയ്യും. രാജസ്ഥാനിലെ കോട്ടയിൽനിന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂൺ വരെ ലക്ഷക്കണക്കിന് യുവാക്കളെ അണിനിരത്തി രാഹുൽ ഗാന്ധി നടത്തിയ റാലിയുടെ തുടർച്ചയായാണ് ‘വിദ്യാർഥി ഗർജനം’എന്ന പേരിൽ സമരസംഗമം സംഘടിപ്പിക്കുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു.
2014ന് ശേഷം രാജ്യത്ത് 152ലധികം ചോദ്യപേപ്പർ ചോർച്ചകൾ നടന്നതായും ഇത് ഏകദേശം 7.5 കോടി വിദ്യാർഥികളെയും അവരുടെ കുടുംബങ്ങളെയും ബാധിച്ചതായും സണ്ണി ജോസഫ് ആരോപിച്ചു. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ മാഫിയയെ നിയമത്തിന് മുന്നിലെത്തിക്കാനോ ശിക്ഷിക്കാനോ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും രാജ്യത്താകെ ഇതിനെതിരെ ശക്തമായ യുവജന പ്രതിഷേധം ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പിഎസ്സി നിയമനങ്ങളിലും ആശങ്ക
കേരളത്തിലും പിഎസ്സി നിയമനങ്ങളിൽ സമാനമായ ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്ന് സണ്ണി ജോസഫ് ആരോപിച്ചു. അന്വേഷണസംഘം ആവശ്യപ്പെട്ട ഫയലുകൾ പോലും കൈമാറാൻ പിഎസ്സി തയാറാകാത്തത് ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു.
പരസ്യവിമർശനങ്ങൾ പ്രോത്സാഹിപ്പിക്കില്ല
കെഎസ്യു സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും പരസ്യവിമർശനങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ എസ് യു നേതാക്കൾ ഉന്നയിച്ച പരാതികൾ ബന്ധപ്പെട്ട നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പരിഹാരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: വിവാദ ഗവണ്മെന്റ് പ്ലീഡര്‍ നിയമനത്തില്‍ വീണ്ടും വിമര്‍ശനവുമായി ലോയേഴ്സ് കോണ്‍ഗ്രസ് രംഗത്ത്. പ്ലീഡര്‍ നിയമനത്തിലെ പരാതികള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ. അബ്ദുള്‍ റഹ്മാന് പറഞ്ഞു.
എഐസിസിയും കെപിസിസിയും വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിയോണയും, ശരത്തും ലോയേഴ്സ് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ സാങ്കേതികമായി അംഗങ്ങളാണ്. യൂണിറ്റിന്റെ അംഗത്വ വിതരണത്തിലൂടെ കടന്നുവന്നവര്‍, എന്ന് കരുതി അവര്‍ സജീവ പ്രവര്‍ത്തകരാണെന്ന് പറയാന്‍ കഴിയില്ലെന്നുമായിരുന്നു പ്രതികരണം.
വിഷയത്തില്‍ കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ ഉയര്‍ത്തിയ സമാന വിമര്‍ശനം തന്നെയാണ് ലോയോഴ്സ് കോണ്‍ഗ്രസും ഉയര്‍ത്തുന്നത് എന്നതാണ് പ്രധാനം. നിലപാടിനോട് അര്‍ഹരായവര്‍ക്ക് അവസരം ലഭിച്ചിട്ടില്ല എന്നത് തന്നെയാണ് ഇപ്പോഴും ലോയേഴ്സ് കോണ്‍ഗ്രസിന്റെ നിലപാട്.
പല യൂണിറ്റുകളില്‍ നിന്നും ശിപാരശ ലിസ്റ്റുകള്‍ വരും ഇത് സംസ്ഥാന നേതൃത്വം ക്രോഡീകരിച്ച് സംഘടനാ തലത്തില്‍ തന്നെ നിയമനം നടത്തണമെന്നാണ് ഇവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. എവിടെ നിന്നോ വരുന്ന ലിസ്റ്റ് അങ്ങനെ തന്നെ നിയമിക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
ഇതില്‍ പലതവണ പരാതി നല്‍കിയെങ്കിലും കേള്‍ക്കാന്‍ തയ്യാറായിട്ടില്ലെന്നും കോണ്‍ഗ്രസ് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജില്ലാ തലത്തില്‍ അടക്കമുള്ള നിയമനങ്ങള്‍ വരാനിരിക്കുകയാണ്. ഇതില്‍ സംഘടനാ തലത്തിലുള്ള ഇടപെടല്‍ നടത്തിയുള്ള നിയമനം വേണമെന്നുമാണ് അബ്ദുള്‍ റഹ്മാന് പറയുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയും കെഎസ്യുവും തമ്മിലുള്ള തർക്കം തുടരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ് രംഗപ്രവേശം ചെയ്തിരിക്കുന്നത്.
Kerala
തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ ചേരിപ്പോരും പരസ്യപ്രതികരണങ്ങളും രൂക്ഷമായതോടെ വക്താക്കൾക്ക് കർശന നിയന്ത്രണങ്ങളുമായി കെപിസിസി നേതൃത്വം. വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ പാടില്ലെന്നും, അഭിപ്രായവ്യത്യാസങ്ങൾ പാർട്ടി വേദികളിൽ മാത്രം ചർച്ച ചെയ്യണമെന്നും കെപിസിസി ഔദ്യോഗിക കുറിപ്പിലൂടെ നിർദേശിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ചില വക്താക്കൾ പരസ്യമായി വിമർശനം ഉന്നയിച്ചതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതേത്തുടർന്നാണ് വക്താക്കൾക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ടുള്ള തീരുമാനം. ആർഎസ്എസ് പ്രവർത്തകനായ ഡി.എസ്. ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിനെതിരെ കെഎസ്യു രംഗത്തുവന്നിരുന്നു. എന്നാൽ കെഎസ്യുവിന്റെ നിലപാടിനെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായി.
മുഖ്യമന്ത്രിയെ പരോക്ഷമായി പരിഹസിച്ച് കെപിസിസി വക്താവ് ജിന്റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചത് വലിയ വിവാദമായി. അധികാരത്തിലെത്തിയാൽ വാഗ്ദാനങ്ങൾ മറക്കുന്ന "രാജശീലം" മുഖ്യമന്ത്രിക്കുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെ വിമർശിച്ച ജിന്റോ ജോണിനെയും അനൂപ് വി.ആറിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് പുറത്താക്കണമെന്ന് സതീശൻ അനുകൂല ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ കെപിസിസിക്ക് പരാതി നൽകി.
വിവാദങ്ങൾക്കിടയിലും മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് കെഎസ്യു പ്രസിഡന്റ് സമയം തേടും. അതേസമയം, കെഎസ്യു പ്രവർത്തകരോട് പരസ്യപ്രതികരണം വേണ്ടെന്ന് കെഎസ്യു പ്രസിഡന്റ് അലോഷ്യസ് സേവ്യറും നിർദേശിച്ചിട്ടുണ്ട്. പാർട്ടിയിലെ ഈ ചേരിതിരിവിനെതിരെ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അടിയന്തരമായി ചേരണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമായിരിക്കുകയാണ്.
Kerala
കണ്ണൂർ: കോൺഗ്രസിൽ എന്തെങ്കിലും തർക്കങ്ങളുണ്ടെങ്കിൽ പരിഹരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
കെഎസ്യു നേതാക്കളോടുള്ള മുഖ്യമന്ത്രിയുടെ നിലപാട് സംബന്ധിച്ച് കണ്ണൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം-സിപിഐ തർക്കംവച്ച് നോക്കുന്പോൾ കോൺഗ്രസിലെന്ത് തർക്കമാണുള്ളത്. ഇപ്പോൾ ഏറ്റവുമധികം തർക്കങ്ങൾ ഇടതുമുന്നണിയിലാണ്. ഇടതുമുന്നണിയിലെ പ്രശ്നങ്ങൾ കാരണം മുന്നണി യോഗംപോലും കൂടാൻ കഴിയാത്ത അവസ്ഥയിലാണ്.
ഇത്തരം പ്രശ്നങ്ങളൊന്നും കോൺഗ്രസിലില്ല. കെഎസ്യുവിന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ തീർച്ചയായും പരിശോധിച്ച് പരിഹരിക്കും. അതിന് മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കുമെന്നാണ് വിശ്വാസം.
ചില സിപിഎം നേതാക്കൾക്ക് ഗൺമാൻ ഉൾപ്പെടെയുള്ള പോലീസ് പ്രൊട്ടക്ഷൻ തുടരുന്നത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പോലീസ് സെക്യൂരിറ്റി കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് പരോക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ വേദിയിലായിരുന്നു സുധീരന്റെ വിമർശനം.
ആർജവത്തോടെ നിലപാടുകൾ പറയുന്ന പാരമ്പര്യം ആണ് കെഎസ്യുവിനുള്ളത്. ഈ നിലപാടുമായി കെഎസ്യു മുന്നോട്ട് പോകണം. ഉമ്മൻചാണ്ടി എല്ലാവരെയും കാണുന്ന നേതാവും മുഖ്യമന്ത്രിയുമായിരുന്നു. വിയോജിപ്പിലും വ്യക്തിപരമായ ബഹുമാനം കാണിച്ചിരുന്ന നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ അടുത്ത് വിളിച്ചു അഭിനന്ദിച്ചു കൊണ്ടായിരുന്നു സുധീരന്റെ വാക്കുകൾ. നിലപാടുകൾ ആർജവത്തോടെ തുറന്നുപറയണമെന്നും താത്കാലികമായി ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതൊന്നും കാര്യമാക്കേണ്ടതില്ലെന്നും സുധീരൻ വ്യക്തമാക്കി.
നേരത്തെ മദ്യനയവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും സുധീരനും തമ്മിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. അതിനു പിന്നാലെയാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റിനെ കാണാൻ മുഖ്യമന്ത്രി അനുവദിച്ചില്ലെന്നുള്ള പരാതിക്ക് സുധീരൻ പരോക്ഷമായി മറുപടി നൽകിയത്.
Kerala
കണ്ണൂർ: സിപിഎം-സിപിഐ തർക്കംവച്ച് നോക്കുന്പോൾ കോൺഗ്രസിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇടതുമുന്നണിയിലാണ് ഇപ്പോൾ പ്രശ്നങ്ങൾ. തർക്കം കാരണം മുന്നണി യോഗം കൂടാൻ പോലും അവർക്ക് കഴിയുന്നില്ലെന്നും കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കെഎസ്യു നേതാക്കളുടെ പരാതികൾ പരിശോധിക്കും. അതിന് മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കുമെന്നാണ് കരുതുന്നത്. പരാതികളുണ്ടെങ്കിൽ പറയേണ്ട ചില രീതികളുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചില സിപിഎം നേതാക്കൾക്ക് പോലീസ് പ്രൊട്ടക്ഷൻ തുടരുന്നത് സംബന്ധിച്ച ചോദ്യത്തിന് ഹോം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പോലീസ് സെക്യൂരിറ്റി കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മന്ത്രി ഇടപെടേണ്ട കാര്യമില്ല. ഇടപെടുന്നത് ശരിയുമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ നടപടികൾ ഒരിക്കലും നിർത്തില്ലെന്നും ലഹരി മാഫിയയെ നാട്ടിൽനിന്ന് തുടച്ചുനീക്കുന്നത് വരെ തുടരുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി വൻ മുന്നേറ്റമാണ് നടത്തുന്നത്. നേരത്തെ മയക്കുമരുന്ന് മാഫിയയെ ജനങ്ങൾക്ക് പേടിയായിരുന്നു. ഇപ്പോൾ മയക്കുമരുന്ന് മാഫിയയ്ക്ക് ജനങ്ങളെ പേടിയായി. ജനങ്ങൾ ഉത്സാഹപൂർവ്വം ലഹരിയുടെ വേരറുക്കാൻ ഇറങ്ങിയിരിക്കുന്നത്. മയക്കുമരുന്ന് വില്പന നടത്തുന്നവർ അത് അവസാനിപ്പിക്കണം. പോലീസ് ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയാകുക എന്നത് ആർക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സാധാരണക്കാരെ ചേർത്തുപിടിക്കുകയെന്നത് ഓരോ പൊതുപ്രവർത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മൻ ചാണ്ടി നമ്മെ പഠിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഏത് വലിയ പ്രതിസന്ധി ഘട്ടത്തിലും ഒരു ഫോൺ കോളിലോ, അല്ലെങ്കിൽ ഒരു നിവേദനത്തിലോ ഉമ്മൻ ചാണ്ടി എന്ന നേതാവ് തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ഉമ്മൻ ചാണ്ടി ഇരുന്ന അതേ കസരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത്. അവസാന ആശ്രയമായി തേടിയെത്തുന്നവർക്ക് മുന്നിൽ അവരുടെ ഉമ്മൻ ചാണ്ടിയാകുകയെന്നത് കാലം ആവശ്യപ്പെടുന്നതാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
വി.ഡി. സതീശന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഉമ്മന്‍ ചാണ്ടിയെന്ന ജനനായകന് യാത്രയായിട്ട് മൂന്ന് വർഷം. ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മന്‍ ചാണ്ടി, അതേ ആള്‍ക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി. മൂന്ന് വർഷം മുൻപ് പുതുപ്പള്ളി ഹൗസില്‍ നിന്ന് ദര്‍ബാര്‍ ഹാളും ഇന്ദിരാഭവനും കടന്ന് ഉമ്മന്‍ ചാണ്ടി സാർ തിരുവനന്തപുരത്ത് നിന്നും പുതുപ്പള്ളിയിലേക്ക് മടങ്ങി. ജനലക്ഷങ്ങളുടെ സങ്കടക്കടൽ പിന്നിട്ട് ഞാനും സഹപ്രവർത്തകർക്കൊപ്പം അദ്ദേഹത്തെ അനുഗമിച്ചു.
ഏത് പ്രതിസന്ധിയിലും ഉമ്മൻ ചാണ്ടി എന്നൊരാൾ ഫോണിന്റെ അല്ലെങ്കിൽ ഒരു നിവേദനത്തിന്റെ മറുതലയ്ക്കൽ ഉണ്ടെന്നത് ലോകത്ത് ആകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു. ഉമ്മൻ ചാണ്ടിയാകുക എന്നത് ആർക്കും സാധിക്കില്ല. പക്ഷെ സാധാരണക്കാരെ ചേർത്ത് പിടിക്കുകയെന്നത് ഓരോ പൊതുപ്രവര്ത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മൻ ചാണ്ടി സാർ നമ്മളെ പഠിപ്പിച്ചത്.
ഉമ്മൻ ചാണ്ടി ഇരുന്ന അതേ കസരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത്. അവസാന ആശ്രയമായി തേടിയെത്തുന്നവർക്ക് മുന്നിൽ അവരുടെ ഉമ്മൻ ചാണ്ടിയാകുകയെന്നത് കാലം ആവശ്യപ്പെടുന്നതാണ്. ഓർമകൾക്ക് മുന്നിൽ പ്രണാമം.
National
ഡെറാഡൂൺ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഡെറാഡൂൺ സന്ദർശനത്തോടനുബന്ധിച്ചുള്ള പരിപാടിയുടെ തയാറെടുപ്പുകൾക്കിടെയുണ്ടായ അപകടത്തിൽ കോൺഗ്രസ് നേതാവ് മരിച്ചു.
സംഘാടക സമിതി അംഗമായ അമർ മേത്തയാണ് ഡെറാഡൂണിലെ ഒരു സ്കൂളിലുണ്ടായ അപകടത്തിൽ മരിച്ചത്. വേദി നിർമാണത്തിന്റെ ഭാഗമായുള്ള ജോലികൾ പുരോഗമിക്കുന്നതിനിടെ മുകളിൽ നിന്ന് ഭാരമേറിയ ഇരുമ്പ് കട്ടർ തലയിലേക്ക് പതിക്കുകയായിരുന്നു.
അപകടം നടന്നയുടൻ തന്നെ ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ ഭാഗമായി വിദ്യാർഥികളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന 'ഛാത്രോം കി ഗൂഞ്ച്' എന്ന പരിപാടിയുടെ പന്തൽ നിർമാണമാണ് സ്കൂൾ മൈതാനത്ത് നടന്നിരുന്നത്.
ഇതിന്റെ മേൽനോട്ടം വഹിക്കാനാണ് അമർ മേത്ത ഇവിടെയെത്തിയത്. വേദിയുടെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ സ്റ്റേജിന് സമീപം നിൽക്കുമ്പോൾ മുകളിൽ ജോലി ചെയ്തിരുന്ന തൊഴിലാളിയുടെ കൈയിൽ നിന്നും ഇരുമ്പ് മുറിക്കാൻ ഉപയോഗിക്കുന്ന യന്ത്രം അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.
District News
പടിയൂര്‍: യാത്രാക്ലേശം പരിഹരിക്കുന്നതിനായി മുരിയാട് മോഡലില്‍ പടിയൂര്‍ പഞ്ചായത്തിലും കെഎസ്ആര്‍ടിസി ഗ്രാമവണ്ടി സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യം.
പഞ്ചായത്തില്‍ പൊതുഗതാഗത സൗകര്യങ്ങള്‍ കുറവായതിനാല്‍ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ ദൈനംദിന യാത്രകള്‍ക്ക് വളരെയധികം ബുദ്ധിമുട്ട് നേരിടുകയാണെന്ന് പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളായ ടി.ഡി. ദശോബ്, ബീന ജെയിംസ്, ഹാജിറ റഷീദ് എന്നിവര്‍ പറഞ്ഞു. ഭൂരിഭാഗം സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന പഞ്ചായത്താണ് പടിയൂര്‍. ബസുകള്‍ കുറവായതിനാല്‍ ഓട്ടോറിക്ഷകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലും അമിതതുകനല്കി യാത്രചെയ്യേണ്ട അവസ്ഥയിലാണ് ജനം. ഇത് സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാരും കെഎസ്ആര്‍ടിസിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായിചേര്‍ന്ന് നടപ്പിലാക്കുന്ന ഗ്രാമവണ്ടി സര്‍വീസ് പദ്ധതി പടിയൂര്‍ പഞ്ചായത്തിലും നടപ്പാക്കിയാല്‍ സാധാരണ ജനങ്ങളുടെ യാത്രാക്ലേശത്തിന് ശാശ്വതപരിഹാരം കാണാന്‍ സാധിക്കും.
ഇതുസംബന്ധിച്ച പ്രമേയം പഞ്ചായത്ത് ഭരണസമിതിയില്‍ അവതരിപ്പിച്ച് കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് ശുപാര്ശനല്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന്, സെക്രട്ടറി പി.വി. ഷാബു എന്നിവര്‍ക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ നിവേദനംനല്കി.
National
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിൽ നടന്നത് പകൽക്കൊള്ളയാണെന്ന് എഐസിസി മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപ്പാർട്ട്മെന്റ് ചെയർമാൻ പവൻ ഖേര . ഇന്ദിരാഭവനിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇത്തരത്തിൽ പ്രതികരിച്ചത്. പ്രധാനമന്ത്രി മോദിയുടെ നിർദേശപ്രകാരമാണ് അയോധ്യയിൽ ട്രസ്റ്റ് തുടങ്ങിയത്.
രാമക്ഷേത്ര നിർമാണത്തിൽ ഇതുവരെ ഊറ്റം കൊണ്ട മോദിയും ആർഎസ്എസും അഴിമതി പുറത്ത് വന്നപ്പോൾ മൗനം പാലിക്കുകയാണ്. ഇതിൽ ആരെയാണ് സംരക്ഷിക്കാൻ ശ്രമം നടക്കുന്നതെന്നും ആരാണ് വിഷയത്തിൽ വ്യക്തമായി മറുപടി തരുന്നതെന്നും അദ്ദേഹം ചോദിച്ചു.
ക്ഷേത്രം എൽ ആൻഡ് ടി കന്പനി സൗജന്യമായി നിർമിച്ചുനൽകാമെന്ന് അറിയിച്ചിരുന്നു. അത് തള്ളിക്കളഞ്ഞ് 2100 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്രത്തിന്റെ നിർമാണം നടത്തിയത്. രാമക്ഷേത്രത്തിൽ ഗോശാല നിർമിക്കാനെന്ന് കാട്ടി കോടികളാണ് ചെലവഴിച്ചതെന്ന് പവൻ ഖേര ആരോപിച്ചു.
40 വർഷം കൊണ്ട് കോടിക്കണക്കിന് രൂപയാണ് ആർഎസ്എസും ബിജെപിയും ചേർന്ന് ക്ഷേത്ര നിർമാണമെന്ന പേരിൽ പിരിച്ചെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: കേരള കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടത്താൻ അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്.
സാംസ്കാരിക വകുപ്പിന്റെ അനുമതിയില്ലാതെ കലാമണ്ഡലത്തിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾ നടക്കുന്നു എന്നാണ് കോൺഗ്രസിന്റെ പരാതി. വിസിയുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധം.
അതേസമയം, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കൂകിവിളികളുമായി വിദ്യാർഥികൾ രംഗത്തെത്തി. പഠിക്കാനുള്ള അവകാശത്തെ തടയുന്നുവെന്നാണ് വിദ്യാർഥികൾ പറയുന്നത്.
Kerala
കോട്ടയം: പാലാ നഗരസഭയിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ കലുഷിതമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി ബിജു പുളിക്കകണ്ടം. അധികാരം പിടിക്കുന്നതിനായി മറ്റൊരു മുന്നണിയുമായും യാതൊരുവിധ ചർച്ചകൾക്കും ശ്രമങ്ങൾക്കും സ്വതന്ത്ര മുന്നണി തയാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തങ്ങൾക്ക് വോട്ടുചെയ്ത ജനങ്ങൾ ആരും തന്നെ തങ്ങൾ മുനിസിപ്പൽ ചെയർപേഴ്സൺ പദവിയിൽ വരാൻ ആഗ്രഹിച്ചല്ല വോട്ട് രേഖപ്പെടുത്തിയത്. മറിച്ച് സ്വതന്ത്ര കൗൺസിലർമാരായി നിലകൊള്ളാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ നഗരസഭയിൽ ഒരൊറ്റ സ്വതന്ത്ര ബ്ലോക്കായി ഇരുന്ന് പ്രശ്നാധിഷ്ഠിതമായി ചിന്തിച്ച് പ്രവർത്തിക്കാനാണ് തങ്ങളുടെ തീരുമാനം.
അതിനാൽ ഇരുമുന്നണികളും തങ്ങളെച്ചൊല്ലി വേവലാതിപ്പെടേണ്ടതില്ലെന്നും ബിജു പുളിക്കകണ്ടം കൂട്ടിച്ചേർത്തു. അതേസമയം പാലാ നഗരസഭയിലെ ആഭ്യന്തര കലാപത്തിൽ അന്തിമ തീരുമാനമെടുക്കാൻ ജില്ലാ കോൺഗ്രസ് നേതൃത്വം വിഷയം കെപിസിസിക്ക് വിട്ടിരിക്കുകയാണ്.
National
ഷിംല: അടുത്ത വർഷം ഹിമാചൽ പ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും ഭരണം നിലനിർത്തുകയെന്നും സുഖ്വിന്ദർ സിംഗ് സുഖു അവകാശപ്പെട്ടു.
"സംസ്ഥാന സർക്കാർ ജനങ്ങൾക്കൊപ്പമാണ്. സർക്കാരിനെ ജനങ്ങൾ അനുകൂലിക്കുന്നുവെന്നാണ് അറിയാൻ സാധിച്ചത്. അതുകൊണ്ട് തന്നെ കൂടുതൽ സീറ്റുകൾ നേടി അടുത്ത തവണയും കോൺഗ്രസ് തന്നെ അധികാരത്തിലെത്തും. '-സുഖ്വിന്ദർ സിംഗ് സുഖു പറഞ്ഞു.
"ബിജെപിയെ ഹിമാചലിലെ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്. ഇനി അവരെ ജനങ്ങൾ വിജയിപ്പിക്കില്ല. കഴിഞ്ഞ തവണത്തെക്കാൾ കുറച്ച് സീറ്റുകൾ മാത്രമെ ബിജെപിക്ക് 2027ൽ ലഭിക്കൂ.'-ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
National
ചണ്ഡിഗഡ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പഞ്ചാബ് കോൺഗ്രസിൽ തമ്മിലടി രൂക്ഷം. മുൻ മുഖ്യമന്ത്രിയും ദളിത് നേതാവുമായ ചരൺജിത് സിംഗ് ചന്നിയെ പിസിസി അധ്യക്ഷനാക്കണമെന്ന് അനുയായികളായ എംഎൽഎമാർ ആവശ്യപ്പെടുന്നു. എന്നാൽ, അമരീന്ദർ രാജാ വാറിംഗിനെ അധ്യക്ഷസ്ഥാനത്തു നിലനിർത്തിയിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്.
ഇന്നലെ ആറ് എംഎൽഎമാരും നിരവധി മുൻഎംഎൽഎമാരും മുൻ ഉപമുഖ്യമന്ത്രി ഒ.പി. സോണി അടക്കമുള്ള മുതിർന്ന നേതാക്കളും ചന്നിയുടെ വീട്ടിൽ യോഗം ചേർന്ന് പിന്തുണ പ്രഖ്യാപിച്ചു.
ജലന്ധർഎംപിയായ ചരൺജിത് ചന്നിയെ പ്രചാരണസമിതി ചെയർപേഴ്സണായി നിയമിച്ചിട്ടുണ്ട്. അമരീന്ദർ രാജാ വാറിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസിന് അധികാരത്തിലെത്താനാകില്ലെന്നു ചന്നിയുടെ അനുയായികൾ വാദിക്കുന്നു. പിസിസി അധ്യക്ഷസ്ഥാനം ലഭിക്കാത്തതിൽ ചന്നിക്ക് കടുത്ത അതൃപ്തിയുണ്ട്.
National
ന്യൂഡൽഹി: സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തിൽ ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് കോൺഗ്രസ്. അന്വേഷണം സുപ്രീംകോടതിയുടെ മേൽനോട്ടത്തിലാക്കണം.
ക്ഷേത്ര നിർമാണത്തിന്റെ മുഴുവൻ ഖ്യാതിയും സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി കൊള്ളയെക്കുറിച്ച് മൗനം വെടിയണമെന്നും കോൺഗ്രസ് നേതാവ് രാഗിണി നായക് ആവശ്യപ്പെട്ടു.
ട്രസ്റ്റ് രൂപീകരണത്തിനു മുന്‍പ് സംഭാവനയായി 1400 കോടിയോളം രൂപ പിരിച്ചെടുത്തിട്ടുണ്ട്. ഈ തുക ദുരുപയോഗം ചെയ്തതിലൂടെ ജനവിശ്വാസത്തെ ട്രസ്റ്റ് നേതൃത്വം ചതിക്കുകയായിരുന്നുവെന്നും രാഗിണി നായക് ആരോപിച്ചു.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ യെസ് ബോസ് കള്‍ച്ചര്‍ ഇല്ലെന്ന് എക്സൈസ് മന്ത്രി എം.ലിജു. ഏകഛത്രപതി ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മന്ത്രി പ്രതികരിച്ചു.
വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോയെന്നതില്‍ യുഡിഎഫ് തീരുമാനം എടുക്കും. സര്‍ക്കാര്‍ നയം സംബന്ധിച്ച് ആര്‍ക്കും ആശങ്കകള്‍ പങ്കുവയ്ക്കാം. ആശങ്ക പ്രകടിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
പിണറായി വിജയന് പറയുന്നതിലും അപ്പുറത്തേക്ക് മറ്റൊന്ന് നിലവില്‍ ഇല്ലെന്ന് പറയുന്ന ഒരു പാര്‍ട്ടിയല്ല തങ്ങളുടേത്. അതിനാല്‍ അഭിപ്രായം ഉയരും. അതാണ് കോണ്‍ഗ്രസിന്റെ സൗന്ദര്യമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉള്‍പ്പെടെ ആ സ്പിരിറ്റിലാണ്. വേറെ വ്യാഖ്യാനിക്കേണ്ട. മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി
നിലവില്‍ 23 വയസ്സുതന്നെയാണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി. അത് കര്‍ശനമാക്കാനാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ സംബന്ധിച്ചുയർന്നുവന്ന വിവാദങ്ങളിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
രാജ്യത്ത് വലിയ രീതിയിൽ ദൈവഭക്തിയും ദേശഭക്തിയും പ്രസംഗിക്കുന്നവരുടെ യഥാർഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. അയോധ്യയിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ അമ്പലക്കൊള്ളയാണെന്നും കെ.സി ആരോപിച്ചു.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതതല സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ക്ഷേത്രത്തിന്റെ പൂർണ നിയന്ത്രണം കേന്ദ്ര സർക്കാരിനായിരുന്നിട്ടും തട്ടിപ്പ് പുറത്തുവന്നപ്പോൾ പാവപ്പെട്ട താഴേത്തട്ടിലുള്ള ജീവനക്കാരെ മാത്രം പ്രതികളാക്കി യഥാർഥ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: അയോധ്യ സംഭാവനത്തട്ടിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രി നേരിട്ട് ഭൂമിപൂജിയും പ്രാണപ്രതിഷ്ഠയും നടത്തിയ ക്ഷേത്രത്തിൽ നടന്ന തട്ടിപ്പിൽ അദ്ദേഹം എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും പ്രധാനമന്ത്രി മൗനം വെടിഞ്ഞ് രാജ്യത്തെ അഭിസംബോധന ചെയ്തു മാപ്പ് പറയണമെന്നും കോൺഗ്രസിന്റെ സമൂഹമാധ്യമ അധ്യക്ഷയും ദേശീയ വക്താവുമായ സുപ്രിയ ശ്രീനേഥ് കോൺഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനും കൊടിയേറ്റിനും നേതൃത്വം കൊടുത്ത പ്രധാനമന്ത്രി തന്നെയാണ് ക്ഷേത്രത്തിന്റെ ട്രസ്റ്റിനു 2020 ഫെബ്രുവരിയിൽ രൂപം കൊടുത്തത്. ആർഎസ്എസുമായി ബന്ധമുള്ളവരാണ് ട്രസ്റ്റിൽ നിയമിക്കപ്പെട്ടത്. എന്നാൽ, ട്രസ്റ്റ് വിവരാവകാശനിയമത്തിന്റെ പരിധിയിൽപ്പെട്ടില്ല. ട്രസ്റ്റ് ഉടൻതന്നെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് ട്രസ്റ്റിലെ എല്ലാ മുതിർന്ന ഭാരവാഹികൾക്കെതിരേയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
വിഷയത്തിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ കീഴിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് വെബ്സൈറ്റിലൂടെ പരസ്യമാക്കണമെന്നും ക്ഷേത്രത്തിനു സംഭാവനയായി ലഭിച്ച സ്വത്തുക്കളിൽ സ്വതന്ത്ര ഓഡിറ്റ് നടത്തണമെന്നും സുപ്രിയ ആവശ്യപ്പെട്ടു.
തട്ടിപ്പിൽ സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നു കോൺഗ്രസ് വീണ്ടും ആവർത്തിച്ചിട്ടുണ്ട്. അയോധ്യയിലെ ക്ഷേത്രം സന്ദർശിക്കുന്നത് തടയാൻ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ഉൾപ്പെടെയുള്ളവരെ ഹൗസ് അറസ്റ്റിനു വിധേയമാക്കിയത് പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും സുപ്രിയ ശ്രീനേഥ് കുറ്റപ്പെടുത്തി.
Kerala
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ. മാധവൻ(80) അന്തരിച്ചു. ഏതാനും മാസങ്ങളായി വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
മണലൂർ മുൻ എംഎൽഎ ആയിരുന്നു. തൃശൂർ ജില്ല കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്. തൃശൂർ ഡിസിസി അധ്യക്ഷനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ കേന്ദ്രസർക്കാർ പരസ്യപ്പെടുത്തിയതിനു പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ വിമർശിച്ച് കോൺഗ്രസ്.
ഓപ്പറേഷൻ സിന്ദൂർ നടന്ന് രണ്ട് മാസത്തിനുശേഷം 2025 ജൂലൈ 28ന് പ്രതിരോധമന്ത്രി “ഈ ഓപ്പറേഷനിൽ നമ്മുടെ ധീരരായ സൈനികർക്ക് പരിക്കേറ്റിരുന്നില്ല” എന്നു ലോക്സഭയിൽ പറഞ്ഞതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് വിമർശനം.
രണ്ടു സാധ്യതകളാണ് എഐസിസി മാധ്യമവിഭാഗം തലവൻ പവൻ ഖേര ചൂണ്ടിക്കാട്ടുന്നത്. ഒന്നുകിൽ ആറ് സൈനികർ വീരമൃത്യു വരിച്ചതിനെക്കുറിച്ച് പ്രതിരോധമന്ത്രി അറിഞ്ഞിരുന്നില്ല. സ്വന്തം മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മന്ത്രിക്ക് അറിവില്ലെന്നത് ഗുരുതരമാണ്. അതല്ലെങ്കിൽ സത്യമറിഞ്ഞിട്ടും അദ്ദേഹം പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.
സർക്കാർ ജനങ്ങളോട് കള്ളം പറയുകയെന്ന കൂടുതൽ ഗൗരവമുള്ള കാര്യമാണിതെന്ന് പവൻ ഖേര കുറ്റപ്പെടുത്തി. ആറ് ധീരരായ സൈനികരുടെ ത്യാഗം മറച്ചുവയ്ക്കപ്പെട്ടുവെന്നും അവർ അർഹിച്ചിരുന്ന ബഹുമാനവും അംഗീകാരവും നഷ്ടപ്പെട്ടെന്നും പവൻ ഖേര കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: എ.എ. റഹീം എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് പേരാമ്പ്ര സ്വദേശി ആദം കുട്ടി എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.
കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഡിവൈഎഫ്ഐ തടയും എന്ന് റഹീമിന്റെ ഫോട്ടോ ഉള്‍പ്പെടുത്തി പ്രചരിപ്പിച്ചതിനാണ് കേസ്. കലാപാഹ്വാനത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പേരാമ്പ്ര വള്ളിക്കുന്ന് സ്വദേശിയാണ് ആദംകുട്ടി. ഈ മാസം 12നാണ് റഹീമിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചത്.
മുൻപും എ.എ. റഹീം എംപിക്കെതിരെ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. കാഫിര്‍ സ്ക്രീന്‍ഷോട്ട് നിര്‍മിക്കാന്‍ ആഹ്വാനം ചെയ്തത് റഹീമാണെന്ന് പ്രതി ജിതിന് ഭാസ്കര്‍ മൊഴി നല്‍കിയെന്നും വ്യാജ പ്രചരണമുണ്ടായി.
അഗസ്റ്റിന് ചെറുപുഴ, സാജന് അല്‍ഫോണ്‍സ് എന്നീ പ്രൊഫൈലുകളില്‍ നിന്നായിരുന്നു പോസ്റ്റ്. ഇതിലും റഹീം പരാതി നല്‍കിയിരുന്നു. ഓപ്പറേഷന് തൂഫാനെതിരെ എ.എ. റഹീം രംഗത്തു വന്നു എന്ന വ്യാജ പ്രചരണവും നടന്നിരുന്നു. ഇതില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ശ്രീകാന്ത് പള്ളിത്തോട്, റിയാസ് തത്തോത്ത് എന്നീ ഫേസ്ബുക്ക് അക്കൗണ്ട് ഉടമകള്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.
Kerala
പാലക്കാട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് വിവാദത്തിലായ കോൺഗ്രസ് വാർഡ് മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാർഡ് മെമ്പറായ സുനിൽ ചുവട്ടുപാടമാണ് ഹൈക്കോടതി വിധിയെത്തുടർന്ന് നിയമപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മോഹൻദാസാണ് സത്യവാചകം ചൊല്ലിക്കെടുത്തത്. നേരത്തെ ഈശ്വരാനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നു എന്നായിരുന്നു സുനിൽ പ്രതിജ്ഞ എടുത്തിരുന്നത്. ഭരണഘടനാപരമായ പദവികളിലേക്ക് വ്യക്തികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വാർഡ് മെമ്പർ കോടതിയെ സമീപിക്കുകയായിരുന്നു.
തിരുവനന്തപുരം കോർപറേഷനിൽ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത ബിജെപി കൗൺസിലർമാരുടെ പദവി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവിലാണ് സുനിലിന്റെയും സത്യപ്രതിജ്ഞ റദ്ദാക്കിയത്.
ഉത്തരവിന്റെ പകർപ്പ് ലഭിച്ച് നാലാഴ്ചയ്ക്കുള്ളിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്യണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ഇതോടെയാണ് നിയമക്കുരുക്ക് ഒഴിവാക്കാൻ സുനിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്.
Kerala
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ് സര്‍ക്കാരെന്ന സുധീരന്റെ ആരോപണത്തിന് പിന്നാലെയാണ് വിമർശനവുമായി പിണറായി രംഗത്തെത്തിയത്.
സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസാണെന്ന് പിണറായി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ് സര്‍ക്കാരുകള്‍ സ്വീകരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുമേഖലയിൽ അധിഷ്ഠിതമായ റെയര്‍ എര്‍ത്ത് ഇടനാഴിയെന്ന എൽഡിഎഫ് ആശയത്തെ അട്ടിമറിച്ച് സ്വകാര്യ വത്കരണനീക്കത്തിനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പിണറായി സുധീരനെ തള്ളി രംഗത്തുവന്നത്.
പോസ്റ്റിന്റെ പൂർണരൂപം;
കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഡിഎഫ് സർക്കാരാണെന്ന ശ്രീ. വി.എം. സുധീരന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. നിലവിലെ യുഡിഎഫ് സർക്കാരിന്റെ കരിമണൽ ഖനന നയത്തെ അതിശക്തമായി വിമർശിച്ചവേളയിലാണ് വസ്തുതകൾക്കു നിരക്കാത്ത ഇങ്ങനെയൊരു പരാമർശം അദ്ദേഹത്തിൽ നിന്നുണ്ടായത്.
സ്വകാര്യ മേഖലയ്ക്ക് ഖനനം നടത്താനുള്ള അധികാരം ആദ്യമായി നൽകിയത് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരായിരുന്നു. ഇതിനെ പിൻപറ്റി 2001-2006 കാലഘട്ടത്തിൽ കേരളം ഭരിച്ച എ.കെ. ആന്റണി - ഉമ്മൻ ചാണ്ടി സർക്കാരുകളാണ് സംസ്ഥാനത്ത് കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കാൻ അനുമതി നൽകിയത്. സുനാമി ദുരന്തത്തിന് ശേഷം ശക്തമായ ജനകീയ പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടും അവയെയെല്ലാം അവഗണിച്ചുകൊണ്ട് സ്വകാര്യ മേഖലയിലെ ഖനന തീരുമാനങ്ങളുമായി മുന്നോട്ടുപോകാനാണ് അന്ന് യുഡിഎഫ് സർക്കാർ ശ്രമിച്ചത്.
എന്നാൽ, 2006 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ സ്വകാര്യ കരിമണൽ ഖനനത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. ഇതിനെതിരെ കരിമണൽ കമ്പനികൾ കേന്ദ്ര മൈനിങ് വകുപ്പിനെ സമീപിച്ച് അപ്പീൽ നൽകിയപ്പോൾ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും കരിമണൽ ലോബിക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. കേന്ദ്രത്തിൽ നിന്ന് അനുകൂല നിലപാടുണ്ടായിട്ടും കേരളത്തിലെ എൽഡിഎഫ് സർക്കാർ സ്വകാര്യ ഖനനത്തിന് വഴങ്ങിയില്ല. ഇതോടെ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കരിമണൽ കമ്പനികൾക്ക് ഹൈക്കോടതിയെ സമീപിക്കേണ്ട നിലയുണ്ടായി.
പിന്നീട് 2011 ൽ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ കമ്പനികൾ നൽകിയ ഈ കേസ് മനഃപൂർവ്വം തോറ്റുകൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. എങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങൾ കാരണം വിചാരിച്ച രീതിയിൽ സ്വകാര്യ ഖനന തീരുമാനം നടപ്പിലാക്കാൻ അന്നത്തെ യുഡിഎഫ് സർക്കാരിന് സാധിച്ചില്ല.
2016 ൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയും 2026 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് ഒരിടത്തുപോലും സ്വകാര്യ ഖനനത്തിന് അനുമതി നൽകാതിരിക്കുകയും ചെയ്തു. 2023 ൽ കേന്ദ്ര സർക്കാർ മൈനർ മിനറൽ ലൈസൻസിങ് നിയമത്തിൽ കരിമണൽ ലോബിക്ക് ഗുണം ചെയ്യുന്ന രീതിയിൽ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ ഏറ്റവും ശക്തമായി എതിർത്തത് കേരളത്തിലെ എൽഡിഎഫ് സർക്കാരായിരുന്നു. കേരളത്തിന്റെ ഔദ്യോഗികമായ എതിർപ്പിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന് പിന്നീട് ആ നിയമഭേദഗതി പിൻവലിക്കേണ്ടി വന്നത്.
കഴിഞ്ഞ 10 വർഷമായി കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. പൊതുമേഖലാ അധിഷ്ടിതമായ റെയർ എർത്ത് ഇടനാഴി എന്ന ആശയത്തെയാണ് അവസാനത്തെ എൽഡിഎഫ് സർക്കാർ മുന്നോട്ടു വെച്ചത്. ഇതിനെ അട്ടിമറിച്ചുകൊണ്ട്, കേന്ദ്രസർക്കാരിന്റെ പാതയിൽ സ്വകാര്യവൽക്കരണത്തിനുള്ള നീക്കത്തിനാണ് ഈ ബജറ്റിൽ യുഡിഎഫ് സർക്കാർ ശ്രമിച്ചത്. റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ കോറിഡോർ എന്ന ബജറ്റ് നിർദ്ദേശം കരിമണൽ ലോബിയുടെ താല്പര്യമാണ് എന്നു വ്യക്തമാണ്.
എക്കാലവും കരിമണൽ ലോബിയെ സഹായിക്കുന്ന നിലപാടുകൾ സ്വീകരിച്ചത് യുഡിഎഫ് സർക്കാരുകളായിരുന്നു എന്നത് ഈ നാടിനറിയുന്ന യാഥാർത്ഥ്യമാണ്. ഈ വിഷയത്തിൽ യുഡിഎഫ് സർക്കാരുകൾക്കെതിരെ മുൻപ് ശ്രീ സുധീരൻ തന്നെ മുന്നോട്ടുവന്നതുമാണ്. ഇപ്പോൾ ഇതേ വിഷയത്തിൽ സ്വന്തം മുന്നണി സർക്കാരിനെ വിമർശിച്ചതിനെ ബാലൻസു ചെയ്യാനുള്ള ശ്രമമായിട്ടാവാം ചരിത്രവിരുദ്ധമായ പ്രസ്താവനകൾ ശ്രീ വിഎം സുധീരനിൽ നിന്നുണ്ടാകുന്നത്.
Kerala
തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സിപിഎം. ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകളെ പൂര്‍ണമായും, മറ്റ് ജില്ലകളിലെ 92 വില്ലേജുകളെ ഭാഗികമായും പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണ് കേന്ദ്രസർക്കാർ തള്ളിയത്.
വിഷയത്തിൽ അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തെ ഗൗരവമായി സമീപിക്കാനും അടിയന്തര ഇടപെടല്‍ നടത്താനും സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
മലയോര ജനതയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്താനുള്ള ഏത് നീക്കത്തെയും പ്രതിരോധിക്കാന്‍ സിപിഎം രംഗത്തിറങ്ങുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെതിരെ കടുത്ത അഴിമതി ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്ത്. അയോധ്യയിലും ഉജ്ജയിനിലും നടന്ന കൊള്ളയ്ക്ക് പിന്നിൽ ബിജെപിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.
മധ്യപ്രദേശ് പിസിസി അധ്യക്ഷൻ ജിത്തു പട്വാരി ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 500 കോടി രൂപ വിലമതിക്കുന്ന ഭൂമി മോഹൻ യാദവിന്റെ ഉപദേശകന്റെ ട്രസ്റ്റ് വാങ്ങിയത് വെറും ഒരു രൂപയ്ക്കാണെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിക്കുന്നു.
പ്രധാനമന്ത്രി വിഷയത്തിൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും കോൺഗ്രസ് ചോദിക്കുന്നു. എന്തുകൊണ്ടാണ് തുച്ഛമായ വിലയ്ക്ക് ഇത്രയേറെ ഭൂമി വിറ്റതെന്നും, 168 ഏക്കർ ഭൂമി വാങ്ങാൻ മോഹൻ യാദവിന്റെ ബന്ധുക്കൾക്ക് പണം എവിടെ നിന്ന് ലഭിച്ചെന്നും ജിത്തു പട്വാരി ചോദിച്ചു.
ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ട് തെറ്റാണെങ്കിൽ എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്നും ജിത്തു പട്വാരി കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധച്ചെലവുകൾക്കായി 8,000 കോടി ഡോളർ നൽകണമെന്നു സെനറ്റർമാരോടാവശ്യപ്പെട്ട് പെന്റഗൺ. എന്നാൽ, വൈറ്റ് ഹൗസ് ഇതുവരെ കോൺഗ്രസിനോട് ഔദ്യോഗികമായി അഭ്യർഥിച്ചിട്ടില്ല.
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സാമ്പത്തിക ആവശ്യം പെന്റഗൺ മുന്നോട്ടുവച്ചിരിക്കുന്നത്. സെനറ്റർമാരോട് മുതിർന്ന ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
സെനറ്റർമാരോട് മുതിർന്ന ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സ്റ്റീഫൻ ഫീൻബർഗ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച നിരവധി സെനറ്റർമാരുമായി അദ്ദേഹം ഇക്കാര്യം സംസാരിച്ചു.
കൂടാതെ സാമ്പത്തിക സഹായ അഭ്യർഥന മാനേജ്മെന്റ് ആൻഡ് ബജറ്റ് ഓഫീസിലേക്ക് അയച്ചതായും അദ്ദേഹം കോൺഗ്രസ് കമ്മിറ്റികളെ അറിയിച്ചു. പെന്റഗൺ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാസം പ്രതിരോധ സെക്രട്ടറി ഹെഗ്സെത്ത് യുഎസ് കോൺഗ്രസിന് നൽകിയ കണക്കനുസരിച്ച് 2900 കോടി ഡോളറായിരുന്നു യുദ്ധച്ചെലവ്.
എന്നാൽ, പെന്റഗൺ ഇപ്പോൾ ആവശ്യപ്പെടുന്നത് ഇതിനേക്കാൾ വളരെ കൂടുതലാണ്. ഹെഗ്സെത്ത് ആവശ്യപ്പെട്ട തുകയുടെ ഭൂരിഭാഗവും യുദ്ധോപകരണങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനും ഉപകരണങ്ങൾ നന്നാക്കുന്നതിനുമായിരുന്നു.
സൈന്യത്തിന്റെ പ്രവർത്തന ചെലവുകളും ഇതിൽ ഉൾപ്പെടുന്നു. മേഖലയിൽ തകർന്ന യുഎസ് സൈനികകേന്ദ്രങ്ങൾ നന്നാക്കുന്നതിനോ പുനർനിർമിക്കുന്നതിനോയുള്ള ചെലവ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
യുഎസ് കോൺഗ്രസിൽ യുദ്ധത്തെ എതിർക്കുന്ന സെനറ്റർമാരിൽനിന്ന് ട്രംപിനു കാര്യമായ വെല്ലുവിളി നേരിടേണ്ടിവരും. കൂടാതെ, രാജ്യത്ത് നിത്യജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിൽ പെന്റഗണിനു കൂടുതൽ തുക അനുവദിക്കാനുള്ള സാധ്യത കുറവാണ്.
District News
പാലക്കാട്: മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ജനകീയ ബജറ്റ് കേരളജനത പൂർണമായി അംഗീകരിക്കുമെന്നും സ്വാഗതാർഹമാണെന്നും കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി ജോണ്‍ പറഞ്ഞു.
പാലക്കാട് നിയോജകമണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എം.വി. രാമചന്ദ്രൻ നായർ അധ്യക്ഷതവഹിച്ചു. നേതാക്കളായ വി.കെ. വർഗീസ്, പി.കെ. മാധവവാര്യർ, കെ. ശിവരാജേഷ്, എൻ.പി. ചാക്കോ, ചാർളി മാത്യു, എൻ.വി. സാബു, മണികണ്ഠൻ എലവഞ്ചേരി, അഡ്വ. ജയൻ സി. തോമസ്, അഡ്വ. എബിൻ ഷാജി എന്നിവർ പ്രസംഗിച്ചു. പാലക്കാട് നിയോജകമണ്ഡലം ഭാരവാഹികളായി അഡ്വ. ജയൻ സി. തോമസ്-പ്രസിഡന്റ്, രാജൻ വർഗീസ്, ഗോകുൽദാസ്-വൈസ് പ്രസിഡന്റുമാർ, എബിൻ ഷാജി-സെക്രട്ടറി, സലിം ആനപടിക്കൽ-ട്രഷററർ, എം.എസ്. ഗ്രീഷ്മ -വനിതാ കോണ്‍ഗ്രസ്, രഞ്ജിത്ത്- കെടിയുസി, എം. രമണൻ-യൂത്ത് ഫ്രണ്ട് എന്നിവരെ തെരഞ്ഞെടുത്തു.
Kerala
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. എസ്പി ഷൗക്കത്തലി നേരിട്ടാണ് റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്. അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.
എം.ആർ. അജിത് കുമാറിനെതിരായ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖകളും റിപ്പോർട്ടിന്റെ ഭാഗമായി നൽകിയിട്ടുണ്ട്. എഡിജിപി എം.ആർ. അജിത് കുമാറിന്റെ കാലത്ത് കേസ് ഡയറി തിരുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു എസ്ഐടി അന്വേഷണം.
കെഎസ്യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഓഫീസിൽ വച്ച് കേസ് ഡയറി തിരുത്തിയെന്നാണ് വെളിപ്പെടുത്തൽ.
എഡിജിപി അജിത് കുമാറിന്റെ അറിവോടെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകള്‍ തിരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആദ്യ അന്വേഷണ സംഘം എസ്ഐടിക്ക് മൊഴി നൽകിയത്.
2023 ഡിസംബറിലാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപും ചേർന്ന് മർദിച്ചത്.
NRI
റോം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്റർ ഇറ്റലിയിൽ പ്രവർത്തനമാരംഭിച്ചു. മുൻപ് ഒഐസിസി ആയിരുന്ന സംഘടന കോൺഗ്രസ് നേതൃത്വം ഐഒസിയായി മാറ്റുകയായിരുന്നു.
റോമിൽ നടന്ന യോഗത്തിൽ അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു. മുഖ്യ രക്ഷാധികാരി: തോമസ് ഇരിമ്പൻ, പ്രസിഡന്റ്: ഷൈൻ റോബർട്ട് ലോപ്പസ്, വൈസ് പ്രസിഡന്റ്: ബി. അനില, സെക്രട്ടറി: ജോസഫ് വലിയപറമ്പിൽ, ജോയിന്റ് സെക്രട്ടറി: മേഴ്സി തോമസ്, ട്രഷറർ: ജിന്റോ കുര്യാക്കോസ് എന്നിവരെയും തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ജോയി മേലേപ്പറമ്പിൽ, സാജു തെക്കൻ, ജോണി പറേകാട്ടിൽ, ജോസ് നെയ്ശേരി, ജോസ് പുതുശേരി, രാജീവ് വെങ്ങാട്ട്, ഷിജു ഫ്രാൻസിസ്, ജിൻസൺ പാലാട്ടി, ജോഷി ചെറിയാൻ എന്നിവരെയും തെരെഞ്ഞെടുത്തു.
National
ന്യൂഡൽഹി: വോട്ടവകാശം മൗലികാവകാശമാക്കണമെന്നു കോൺഗ്രസ്. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിർദേശപ്രകാരം തെരഞ്ഞെടുപ്പു കമ്മീഷൻ പക്ഷപാതപരമായി പ്രവർത്തിക്കുകയാണെന്നും ഈ സാഹചര്യത്തിൽ ഉന്നതതലത്തിലുള്ള ജുഡീഷൽ പരിശോധനയും സംരക്ഷണവും ലഭിക്കേണ്ടതിന് വോട്ടവകാശത്തെ മൗലികാവകാശമായി അംഗീകരിക്കണമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിലൂടെ ആവശ്യപ്പെട്ടു.
ഫുട്പാത്തുകളിലൂടെ നടക്കുവാനുള്ള അവകാശം മൗലികാവകാശമാക്കി മാറ്റിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വോട്ടവകാശത്തിനും ഏറ്റവും ഉന്നതതലത്തിലുള്ള ജുഡീഷൽ സംരക്ഷണം ലഭിക്കുന്നതിനുള്ള അവകാശമാ ക്കി മാറ്റണമെന്ന് ജയ്റാം രമേശ് ആവശ്യപ്പെട്ടത്.
Kerala
തിരുവനന്തപുരം: യോഗയ്ക്ക് ജാതി-മത-വർണ വിവേചനങ്ങളിലെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ. ആരോഗ്യ സംരക്ഷണത്തിനായി ആർക്കും പരിശീലിക്കാവുന്ന വ്യായാമ മുറയാണ് യോഗ. വർഷത്തിൽ ഒന്നോ രണ്ടോ ദിവസം യോഗ ചെയ്താൽ പോരാ. ദിവസേന അരമണിക്കൂറെങ്കിലും ഇതിനായി കണ്ടെത്തണം.
ഇതിന്റെ ഗുണം സ്വന്തം ജീവിതം കൊണ്ട് സമൂഹത്തെ ബോധ്യപ്പെടുത്താൻ പൊതുപ്രവർത്തകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അവനവന് ഇഷ്ടമുള്ള വ്യായാമമുറ സ്വീകരിക്കാം. കുട്ടികളെ വ്യായാമം ശീലിപ്പിക്കണം. ഏതു വ്യായാമത്തിന്റെയും ലക്ഷ്യം ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കലാണ്. സ്ഥിരമായി ജോഗിംഗ് ചെയതാണ് താൻ ആരോഗ്യം നിലനിർത്തുന്നത്.
അലോപ്പതിയും ആയുഷ് വകുപ്പും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് ആരോഗ്യ സംരക്ഷണ രംഗത്ത് ആവശ്യമെന്നും മന്ത്രി പറഞ്ഞു. ഓഫീസ് ജോലികൾക്കായി കൂടുതൽ സമയം ചെലവിടുന്നവർക്കുള്ള ചെയർ യോഗയെക്കുറിച്ചുള്ള വീഡിയോ മന്ത്രി പ്രകാശനം ചെയ്തു.
Kerala
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിലെ വിവാദ നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു. സംസ്ഥാനത്ത് മദ്യവ്യാപനത്തിനും കരിമണൽ ഖനനത്തിനും വഴിയൊരുക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങളിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്തിരിയണമെന്ന് സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.
യുഡിഎഫിന്റെ പ്രഖ്യാപിത ഉദ്ദേശലക്ഷ്യങ്ങൾക്ക് തികച്ചും വിപരീതവും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഈ നിർദേശവുമായി ഒരുകാരണവശാലും മുന്നോട്ടുപോകരുതെന്ന് സുധീരൻ വ്യക്തമാക്കി. ഇതിനൊപ്പം ആലപ്പുഴ തീരദേശത്തെ ജനജീവിതത്തിന് അങ്ങേയറ്റത്തെ ആഘാതം വരുത്തിവയ്ക്കുന്ന കരിമണൽ ഖനനത്തിന് അവസരമൊരുക്കുന്ന ബജറ്റ് നിർദേശവും പിൻവലിക്കണം. കരിമണൽ കർത്തമാർക്ക് ആലപ്പുഴ തീരം തീറെഴുതാനുള്ള ഒരു നീക്കവും നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം എംപി. പെട്രോളിനും ഡീസലിനും ഇല്ലാത്ത നികുതി ഇളവ് മദ്യത്തിന് പ്രഖ്യാപിച്ചതിൽ ദുരൂഹതയുണ്ടെന്ന് റഹീം ആരോപിച്ചു.
നികുതി കുറച്ചതിന് പിന്നിൽ കോടികളുടെ അഴിമതിയാണെന്നും, സാധാരണ ജനങ്ങളോട് സര്‍ക്കാര്‍ ചെയ്യുന്ന അനീതിയാണിതെന്നും എ.എ. റഹീം വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് റഹീം വിമർശനവുമായി രംഗത്തെത്തിയത്.
വിഷയത്തില്‍ മുസ്ലിം ലീഗും കെസിബിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും യുഡിഎഫിനായി തെരുവിലിറങ്ങി പ്രസംഗിച്ച മദ്യവിരുദ്ധ സമിതിക്കാര്‍ക്ക് എന്താണ് പറയാനുള്ളതെന്നും റഹീം ചോദിച്ചു.
പോസ്റ്റിന്റെ പൂർണരൂപം;
പെട്രോളിനും ഡീസലിനും ഇല്ലാത്ത നികുതി ഇളവ് മദ്യത്തിന്!! ഇത് ദുരൂഹമാണ്,കോടികളുടെ അഴിമതിയാണ്. 251% എന്ന ഉയർന്ന നിരക്കിൽ നിലവിൽ സംസ്ഥാനം ഈടാക്കിയിരുന്ന നികുതിയാണ് ഇപ്പോൾ 120% മുതൽ 175% വരെയുള്ള നികുതി ഘടനയിലേക്ക് വെട്ടിക്കുറയ്ക്കുന്നത്.
സാധാരണ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പെട്രോളിയം ഉത്പന്നങ്ങൾക്ക് ഒരു രൂപയുടെ പോലും നികുതിയിളവ് നൽകാൻ മടിക്കുന്നവർ, മദ്യത്തിന് ഈ ആനുകൂല്യം നൽകുന്നതിലെ യുക്തി എന്താണെന്ന് വിശദീകരിക്കാൻ വിയർക്കും.
മുഖ്യമന്ത്രിക്ക് ‘ബക്കാർഡിയുടെ ഗന്ധം!!.’ ഈ വിഷയത്തിൽ മുസ്ലീം ലീഗും, കെസിബിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. യുഡിഎഫിനായി തെരുവുകളിൽ തൊണ്ടപൊട്ടി പ്രസംഗിച്ച മദ്യവിരുദ്ധ സമിതിക്കാർ ഇപ്പോൾ എന്ത് പറയുന്നു? എല്ലാത്തിലും വലിയ കൗതുകം ശ്രീ എ കെ ആന്റണിയുടെ നിലപാട് അറിയാനാണ്.
National
ന്യൂഡൽഹി: അമേരിക്ക - ഇറാൻ സമാധാന കരാറിനെ "ഇസ്ലാമാബാദ് ധാരണാപത്രം’എന്ന് വിശേഷിപ്പിക്കുന്നത് ആഗോളതലത്തിൽ പാക്കിസ്ഥാന്റെ സ്വാധീനം വർധിക്കുന്നതിന്റെ സൂചനയാണെന്നും അത് തടയാൻ മോദി സർക്കാരിന്റെ വിദേശനയം പരാജയപ്പെട്ടെന്നും കോൺഗ്രസ്. തർക്കത്തിൽ മധ്യസ്ഥത വഹിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ് കരാർ ഒപ്പുവച്ച വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിനുശേഷം അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ആഗോളതലത്തിൽ ഒറ്റപ്പെടുത്തിയ പാക്കിസ്ഥാൻ ഇന്ന് പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ-സുരക്ഷാ മേഖലകളിൽ കൂടുതൽ ശക്തമായി ഇടംപിടിക്കുന്നത് ഇന്ത്യക്ക് വലിയ സുരക്ഷാഭീഷണി ഉണ്ടാക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളാൽ സജീവമായ പിഎം ശ്രീയിൽനിന്ന് സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി പിന്മാറാൻ പ്രായോഗികമായി കഴിയില്ലെന്നു സൂചന.
കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച പിഎം ശ്രീ പദ്ധതിയിൽ നിലവിലെ യുഡിഎഫ് സർക്കാരിന്റെ നിലപാട് എന്തെന്ന ചോദ്യം സജീവമായി ഉയരുന്നതിനിടെ സംസ്ഥാനം സ്വന്തം നിലയ്ക്ക് ഒഴിവായാൽ അത് കേന്ദ്രസംസ്ഥാന ബന്ധത്തെ ഗുരുതരമായി ബാധിക്കും.
പൊതുവിദ്യാഭ്യാസ രംഗത്തേക്കുള്ള പല ഫണ്ടുകളും ലഭ്യമാകാത്ത സാഹചര്യവും ഉണ്ടാകും. കഴിഞ്ഞ സർക്കാർ ഒപ്പുവയ്ക്കുകയും കേന്ദ്രാവിഷ്കൃത ഫണ്ട് വാങ്ങുകയും ചെയ്ത പശ്ചാത്തലത്തിൽ പിഎം ശ്രീയിൽനിന്ന് ഒറ്റയടിക്ക് പിന്മാറുകയെന്നത് പ്രായോഗികമല്ലെന്നു മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ തെരഞ്ഞെടുത്ത സ്കൂളുകളെ മാതൃകാ വിദ്യാലയങ്ങളായി ഉയർത്തുക എന്നത് ഉൾപ്പെടെ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയത്. പി എം ശ്രീ ധാരണാപത്രം കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സംയുക്ത കരാറാണ്. കരാർ ഒപ്പുവച്ചാൽ സംസ്ഥാനത്തിന് ഏകപക്ഷീയമായി അതിൽനിന്നു പിന്മാറാൻ ഏറെ നിയമതടസങ്ങളാണുള്ളത്.
കേന്ദ്ര-സംസ്ഥാന കരാറിൽ സംസ്ഥാനങ്ങൾക്ക് സ്വന്തം ഇഷ്ടമനുസരിച്ച് കരാർ റദ്ദാക്കാനോ പിന്മാറാനോ നല്കുന്ന വ്യവസ്ഥകൾ ഇല്ല. കരാറിൽ ഒപ്പുവച്ചശേഷം ഏതെങ്കിലുമൊരു സംസ്ഥാനത്തിനു പിന്മാറണമെങ്കിലോ പദ്ധതി താത്കാലികമായി നിർത്തിവയ്ക്കണമെങ്കിലോ കേന്ദ്രത്തിന്റെ അനുമതി വേണം.
കരാർ മരവിപ്പിക്കാനോ അവസാനിപ്പിക്കാനോ ഉള്ള പൂർണ അധികാരം കേന്ദ്രസർക്കാരിനാണ്.
2025 ഒക്ടോബറിലാണ് അന്നത്തെ പിണറായി വിജയൻ സർക്കാർ പിഎം ശ്രീ കരാറിൽ കേന്ദ്രവുമായി ഒപ്പുവച്ചത്.
ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയെയും മന്ത്രിസഭയെത്തന്നെയും ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചേർന്നാണ് പിഎം ശ്രീ കരാർ ഒപ്പുവച്ചതെന്ന ആരോപണം അന്ന് ശക്തമായി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പിഎം ശ്രീയെക്കുറിച്ച് കൂടുതൽ ചർച്ചകൾക്കായി മന്ത്രിസഭാ ഉപസമിതിയെ വച്ചത്.
National
ന്യൂഡൽഹി: ലോക്സഭയിൽ എൻഡിഎ മുന്നണിക്കു മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയെടുക്കാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആസൂത്രിത നീക്കമാണ് തൃണമൂൽ എംപിമാരുടെ കൂറുമാറ്റത്തിനു പിന്നില്ലെന്ന് കോൺഗ്രസ്.
ഒരുകാലത്ത് സർദാർ വല്ലഭ്ഭായ് പട്ടേലിരുന്ന ആഭ്യന്തരമന്ത്രി പദത്തിന് അമിത് ഷാ വലിയ അപമാനമാണു വരുത്തിവച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി.
ജനാധിപത്യത്തെ അമിത് ഷാ വിനാശകരമായ തലത്തിലേക്ക് എത്തിച്ചിരിക്കുന്നു. മൂന്നു വർഷം മുമ്പ് രൂപീകരിച്ച ആർക്കും അറിയാത്ത ഒരു പാർട്ടിയിലേക്ക് 20 തൃണമൂൽ എംപിമാരെ നിയമവിരുദ്ധമായി കൂറുമാറ്റിയതിനു പിന്നിലെ സൂത്രധാരൻ അമിത് ഷായാണ്. ഈ ലയനത്തോടെ എൻഡിഎയിൽ ടിഡിപി, ജെഡിയു എന്നീ പാർട്ടികളെ മറികടന്ന് എൻസിപിഐ രണ്ടാമത്തെ വലിയ കക്ഷിയായി -അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന മണ്ഡലം പുനർനിർണയ പ്രക്രിയയ്ക്കു മുന്നോടിയായി പാർലമെന്റിൽ തങ്ങൾക്ക് അനുകൂലമായ ഭൂരിപക്ഷം ഉറപ്പാക്കാനാണു കേന്ദ്രസർക്കാർ ഈ കുതിരക്കച്ചവടം നടത്തുന്നതെന്ന് എൻസിപി (ശരദ്പവാർ വിഭാഗം)നേതാവ് ജയന്ത് പാട്ടീൽ ആരോപിച്ചു.