ജയ്റാം രമേശ്
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച നടത്തുന്നവർക്കെതിരെ വിചാരണ വേഗത്തിലാക്കാനുള്ള ഫാസ്റ്റ് ട്രാക്ക് കോടതികളുടെ രൂപീകരണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം വളരെ ചെറുതും വളരെ വൈകിയതും വളരെ വഞ്ചനാപരവുമാണെന്നു വിമർശിച്ചു കോൺഗ്രസ്.
ഇന്ത്യയിലെ വിദ്യാർഥികൾക്ക് ഇത്തരം ഭാഗികമായ നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള മോദി സർക്കാരിന്റെ പരാജയത്തിൽ യഥാർഥ ഉത്തരവാദിത്വമാണ് അവർ തേടുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിലൂടെ കുറ്റപ്പെടുത്തി.
കഴിഞ്ഞ 12 വർഷത്തിനിടെ ചോദ്യപേപ്പർ ചോർച്ച അനുവദിച്ചതിന്റെയും അതെങ്ങനെ മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നതിന്റെയും സത്യം പ്രധാനമന്ത്രി ആദ്യം മനസിലാക്കണമെന്നു ജയ്റാം രമേശ് പറഞ്ഞു. മോദി സർക്കാരിന്റെ നിരീക്ഷണത്തിനു കീഴിൽ ചോദ്യപേപ്പർ ചോർച്ചകളുണ്ടായെന്നു സമ്മതിക്കാൻ പോലും ധൈര്യമില്ലെന്നു ജയ്റാം പറഞ്ഞു.
എൻടിഎയുടെ കീഴിൽ ചോദ്യപേപ്പർ ചോർച്ചകളുണ്ടായിട്ടില്ലെന്നു വിദ്യാഭ്യാസമന്ത്രാലയം പാർലമെന്ററി സമിതിയോട് മുമ്പ് അവകാശപ്പെട്ടതു ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതാവിന്റെ വിമർശനം.
സത്യം അംഗീകരിക്കുന്നതിനുപകരം പ്രധാനമന്ത്രിയും ധർമേന്ദ്ര പധാനും ജനങ്ങളോടും പാർലമെന്റിനോടും ലജ്ജയില്ലാതെ കള്ളം പറയുകയാണെന്നും ജയ്റാം പറഞ്ഞു.
Tags : Congress FastTrack Court PMModi criticized Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash StudentProtest