Kerala
പാലക്കാട്: കോടതിയിലും ഭീഷണിയുമായി നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമര. വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലുമെന്നും താൻ ഗാന്ധിജിയല്ലെന്നും ഇയാൾ കോടതിയോട് പറഞ്ഞു.
കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് പിന്നാലെയായിരുന്നു പ്രതിയുടെ വെല്ലുവിളി.
ഒരു ചെകിട്ടത്ത് അടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ താൻ ഗാന്ധിജിയല്ല. തന്നെ തൂക്കി കൊന്നാലും കുഴപ്പമില്ല. തനിക്കെതിരേ എഴുതാൻ പറ്റുന്നത് എഴുതിക്കൊള്ളാനും ജഡ്ജിയോട് ചെന്താമര പറഞ്ഞു.
പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2025 ജനുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം. നെന്മാറ പോത്തുണ്ടിയിൽ അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും(75) പട്ടാപ്പകൽ ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു .
സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ ആയിരുന്ന ചെന്താമര ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് അരുംകൊല നടത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ചെന്താമരയെ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ തൊട്ടടുത്ത ദിവസം രാത്രി സമീപത്തെ മാട്ടായി വനമേഖലയിൽ നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു.
Kerala
കൊച്ചി: താരസംഘടനയായ "അമ്മ' ഇനിയാര് ഭരിക്കും എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനം. അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്റ് ശ്വേതാ മേനോന് നല്കിയ ഹര്‍ജി ഇന്ന് എറണാകുളം മുന്‍സിഫ് കോടതി വീണ്ടും പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ അഡ്ഹോക് കമ്മിറ്റിക്ക് നടത്താന്‍ അധികാരമില്ല എന്നാണ് ശ്വേതയുടെ വാദം. ശ്വേത മേനോന് നല്കിയ ഹര്‍ജിയില്‍ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ ആയിരുന്ന രമേഷ് പിഷാരടി, നടി അന്‍സിബ ഹസന് എന്നിവര്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേത മേനോന് രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയതിന് പിന്നാലെ ആയിരുന്നു രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്ഹോക് കമ്മിറ്റി അധികാരത്തില്‍ വന്നത്. ശ്വേത രേഖമൂലം രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് കമ്മിറ്റിയംഗങ്ങള്‍ വെളിപ്പെടുത്തയതോടെയാണ് തന്റെ നിരപരാധിത്വം തെളിയിക്കാതെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി ശ്വേത കോടതിയെ സമീപിച്ചത്.
അമ്മയുടെ ബൈലോ പ്രകാരം ഒരു കമ്മിറ്റിയേ പാടുള്ളൂ. അത് തങ്ങളുടെ കമ്മിറ്റിയാണ്. ജനറല്‍ ബോഡിയുടെ തീരുമാന പ്രകാരം അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ അതാവും തുടരുക. അതിനാല്‍ അഡ്ഹോക് കമ്മിറ്റി എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് നിയമസാധുതയില്ല എന്നാണ് ശ്വേതയുടെ വാദം.
കോടതി അഡ്ഹോക് കമ്മിറ്റിക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കണ്‍വീനര്‍ സ്ഥാനത്തു നിന്നും പിഷാരടി രാജി വച്ചിരുന്നു. എന്നാല്‍ ശ്വേത മേനോന്റെ ഭരണസമിതിയെ എതിര്‍ക്കുന്നവര്‍ അഡ്ഹോക് കമ്മിറ്റിയെ പിന്തുണച്ചതോടെയാണ് പിഷാരടി കേസില്‍ കക്ഷി ചേര്‍ന്നത്.
എല്ലാ കക്ഷികളുടെ ഹിയറിംഗ് കേട്ട ശേഷം സംഘടന ആരു ഭരിക്കും എന്നതില്‍ എറണാകുളം മുന്‍സിഫ് കോടതി വിധി പറയും. അതേസമംയ, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്നായിരുന്നു ശ്വേതയുടെ ഇറങ്ങിപ്പോക്ക്. ശ്വേതയ്ക്കെതിരെ അന്‍സിബ പാലാരിവട്ടം പോലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. പിആര്‍ ഏജന്‍സികളെ കൂട്ടുപിടിച്ച് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാണ് അന്‍സിബയുടെ ആരോപണം.
Kerala
പാലക്കാട്: പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര എന്ന കൊടും കുറ്റവാളിയുടെ ശിക്ഷാവിധി ഇന്ന്. നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വർഷമാകുമ്പോഴാണ് വിധി വരുന്നത്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.
2025 ജനുവരി 27 ലാണ് ചെന്താമര അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിക്കായി മലയിടുക്കിൽ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ രണ്ട് ദിനം നീണ്ട തെരച്ചിലിനൊടുവിൽ 28ന് രാത്രി 11 ഓടെ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫെബ്രുവരി അഞ്ചിന് സുധാകരനെയും ലക്ഷ്മിയെയും കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിൽ തെളിവെടുപ്പ്. ഫെബ്രുവരി 18 ന് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി. 2019 ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്.
2022 ൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചത്. മാർച്ച് മൂന്നിന് കേസിൽ സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. മാർച്ച് 25 ന് കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളാണ് ഉണ്ടായിരുന്നത്. മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പോലീസ് കോടതിയിൽ സമർപ്പിച്ചു. ഫെബ്രുവരി 23 മുതൽ മേയ് ആറു വരെ വിചാരണ നീണ്ടു. 132 സാക്ഷികളിൽ നാലു പേർ കൂറുമാറി.
National
ന്യൂഡൽഹി: കാഷ്മീരിലെ ശ്രീനഗറിൽ മൂന്നുപതിറ്റാണ്ട് മുന്‍പ് നടന്ന കലാപവുമായി ബന്ധപ്പെട്ട് ആറ് വിഘടനവാദി നേതാക്കൾക്കെതിരേ എൻഐഎ കുറ്റപത്രം. കൊല്ലപ്പെട്ട ഭീകരൻ ഹിലാൽ അഹമ്മദ് ബെയ്ഗിന്റെ സംസ്കാര ചടങ്ങിനിടെ 1996 ജുലൈ 17നു പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടന്ന ജനക്കൂട്ട ആക്രമണങ്ങളുടെ പേരിലാണ് നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
വിഘടനവാദി നേതാക്കളായ ഷബീർ അഹമ്മദ് ഷാ, സയ്യിദ് അലി ഷാ ഗിലാനി, ജമ്മുകാഷ്മീർ മന്ത്രി സജ്ജാദ് ലോണിന്റെ പിതാവ് അബ്ദുൾ ഗനി ലോൺ, മുഹമ്മദ് യാക്കൂബ്, ജാവേദ് അഹമ്മദ് മിർ, ഷക്കീർ അഹമ്മദ് ബക്ഷി എന്നിവർക്കെതിരേയാണു കുറ്റപത്രം. സംഘർഷത്തിനായി ആറു പ്രതികളും ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതായി എൻഐഎ കോടതിയെ അറിയിച്ചിരുന്നു.
Kerala
കൊച്ചി: വെള്ളാപ്പള്ളി നടേശന് പ്രതിയായ എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഒരു മാസംകൂടി സമയം അനുവദിച്ചു.
അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവസാന അവസരമെന്ന നിലയിലാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു സമയം നീട്ടി നല്‍കിയത്. ഹര്‍ജി വീണ്ടും ഓഗസ്റ്റ് പത്തിന് പരിഗണിക്കാന്‍ മാറ്റി.
Kerala
കൊച്ചി: കേരള ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ എണ്ണം കൂട്ടി സർക്കാർ ഉത്തരവ്. 11 പുതിയ തസ്തികയാണ് അധികം സൃഷ്ടിച്ചത്. മൂന്ന് സ്പെഷൽ പ്ലീഡർമാർ, നാല് സീനിയർ ഗവൺമെന്റ് പ്ലീഡർ, അഞ്ച് ഗവൺമെന്റ് പ്ലീഡർ തസ്തികയാണ് അധികമായി സൃഷ്ടിച്ചത്.
ജഡ്ജിമാരുടെ എണ്ണം കൂടിയതും കേസുകളുടെ ബാഹുല്യവും കണക്കിലെടുത്ത് കൂടുതൽ അഭിഭാഷകരെ നിയമിക്കണമെന്ന എജിയുടെ ആവശ്യപ്രകാരമാണ് നടപടി എന്നാണ് ഉത്തരവിൽ പറയുന്നത്.
നിലവിൽ 137 ഗവൺമെന്റ് പ്ലീഡർമാർ ഹൈക്കോടതിയിലുണ്ട്. ഒരു വർഷത്തേക്കാണ് പുതിയ താൽകാലിക നിയമനം. എന്നാൽ പിന്നീട് ഇത് സ്ഥിരപ്പെടുത്തുകയോ ദീർഘിപ്പിക്കുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
District News
കടുത്തുരുത്തി: കടുത്തുരുത്തിയില്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കല്‍ നടപടികള്‍ക്ക് ജീവന് വയ്ക്കുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് കോടതി പ്രവര്‍ത്തന സജ്ജമാക്കാന്‍ നടപടികള്‍ ആരംഭിക്കുന്നത്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ തുടര്‍നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. പത്ത് വര്‍ഷം മുമ്പ് അനുമതി ലഭിച്ച കോടതിയാണിത്.
എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഇതിന്റെ പ്രവര്‍ത്തനം ഇതുവരെ മുന്നോട്ട് കൊണ്ടു പോകാനായില്ല. ഇപ്പോള്‍ നടപടി ക്രമങ്ങള്‍ക്ക് ആരംഭം കുറിച്ചിരിക്കുയാണെന്ന് മന്ത്രി അറിയിച്ചു.മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും നടത്തിയ കൂടിയാലോചനകള്‍ക്കു ശേഷമാണ് ഇതിനാവശ്യമായ പേപ്പര്‍ വര്‍ക്കുകള്‍ക്ക് തുടക്കം കുറിച്ചത്.
കോടതിസമുച്ചയത്തിന് ആവശ്യമായ സ്ഥലം കടുത്തുരുത്തി ടൗണിനോട് ചേര്‍ന്ന് കണ്ടെത്തി നല്കാന് കടുത്തുരുത്തി പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് ഇതിന്റെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മിനി സിവില്‍ സ്റ്റേഷന് സമീപത്തുള്ള പോലീസ് ക്വാര്‍ട്ടേഴ്സ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തില്‍നിന്നും കോടതിക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയില്‍ വാര്‍ഡ് മെംബർ ടി.സി. വിനോദ് പ്രമേയം അവതരിപ്പിക്കുകയും പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠമായി പാസാക്കുകയും ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്‍ജ് പറഞ്ഞു.
70 സെന്റിലധികം വരുന്ന ഭൂമിയില്‍ തകര്‍ച്ചയിലായ ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളാണ് ഇപ്പോഴുള്ളത്. ക്വാര്‍ട്ടേഴ്സ് കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം തിട്ടപ്പെടുത്തിയ ശേഷം കോടതിയുടെ ആവശ്യത്തിനായി 35 സെന്റോളം വിട്ടു നല്കാന് നടപടി സ്വീകരിക്കണമെന്നാണ് പഞ്ചായത്തിന്റെ പ്രമേയം.
ഇന്ന് തിരുവനന്തപുരത്തെത്തി പഞ്ചായത്തിന്റെ പ്രമേയം സര്‍ക്കാരിന് കൈമാറുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Kerala
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. റിബേഷിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
കേസിൽ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് റിബേഷ് കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം റിബേഷിനെ പലതവണ ചോദ്യം ചെയ്തിരുന്നു. നിലവിൽ ഈ കേസിൽ ഡിവൈഎഫ്ഐ നേതാവായ ജിതിൽ ഭാസ്കറിനെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഇയാൾക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെയാണ് രാഷ്ട്രീയ കേരളത്തെ വൻ വിവാദത്തിലാഴ്ത്തിയ കാഫിർ സ്ക്രീൻഷോട്ട് പുറത്തുവരുന്നത്. തുടക്കത്തിൽ യൂത്ത് ലീഗ് പ്രവർത്തകനായ മുഹമ്മദ് കാസിമിനെ പ്രതിയാക്കിയാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്.
എന്നാൽ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകന് റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. അതേസമയം കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ജിതിൽ ഭാസ്കറിന് സിപിഎം നേതാക്കൾ വൻ സ്വീകരണം നൽകിയിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വഴിതടഞ്ഞ് പ്രകടനം നടത്തിയ കേസിൽ മുൻ എംഎൽഎയും സിപിഎം നേതാവുമായ പി.പി.ചിത്തരഞ്ജൻ ഉൾപ്പടെയുള്ളവർക്ക് നിൽപ് ശിക്ഷയും പിഴയും വിധിച്ച് കോടതി. കോടതി മുറിയിൽ രാവിലെ മുതൽ വൈകുന്നേരം വരെ നിന്ന ചിത്തരഞ്ജൻ 1600 രൂപ പിഴയും അടച്ചു.
ചിത്തരഞ്ജനെ കൂടാതെ സിഐടിയു നേതാക്കളായ പി.എം. വഹീദ, എൻ.കെ.രാമചന്ദ്രൻ എന്നിവർക്കാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് റ്റാനിയ മറിയം ജോസ് നിൽപ് ശിക്ഷ വിധിച്ചത്. ശിക്ഷയുടെ ഭാഗമായി നേതാക്കൾക്ക് കോടതി മുറിയിൽ രാവിലെ മുതൽ വൈകുന്നേരം വരെ നിൽക്കേണ്ടി വന്നു.
2025 ജനുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ സഹകരണ ആശുപത്രി ജീവനക്കാരെ സംരക്ഷിക്കുക, ശമ്പളം പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
പാളയം രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള പാതയിൽ പൊതുജനങ്ങളെയും വാഹനങ്ങളെയും പൂർണമായി തടസപ്പെടുത്തിക്കൊണ്ടായിരുന്നു നേതാക്കളുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്. പൊതുവഴി തടസപ്പെടുത്തിയതിനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Kerala
കൊച്ചി: അഭിമന്യു വധക്കേസിന്റെ വിചാരണയ്ക്ക് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കേസിലെ ആദ്യ 16 പ്രതികളായ എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ എറണാകുളം സെഷൻസ് കോടതിയിൽ നേരിട്ടെത്തിച്ചാണ് കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്.
കുറ്റം ചെയ്തിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. കേസ് 24ന് വീണ്ടും പരിഗണിക്കും. ആകെ 26 പ്രതികളുടെ കുറ്റപത്രമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. 2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിയായ അഭിമന്യു കൊല്ലപ്പെട്ടത്.
ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിൽ കലാശിച്ചത്. കേസിന്റെ വിചാരണ നീളുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിച്ച ഹൈക്കോടതി ഒമ്പത് മാസത്തിനുള്ളിൽ കേസിലെ വിചാരണാ നടപടികൾ പൂർത്തിയാക്കാൻ ഉത്തരവിട്ടിരുന്നു.
Kerala
കൊച്ചി: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ നടപടികള്‍ ഹൈക്കോടതി ഒരു വര്‍ഷത്തേക്ക് സ്റ്റേ ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ പുനരധിവാസം പൂര്‍ത്തിയാക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ.
ഈ കാലയളവില്‍ കുടുംബങ്ങള്‍ക്ക് വീടു വച്ച് നല്‍കാമെന്നാണ് ധാരണ. അതേസമയം, കോടതി വിധി അനുസരിച്ച് അഭിഭാഷക കമ്മീഷന് കുടിയൊഴിപ്പിക്കാന്‍ എത്തിയത് മലയിടംതുരുത്തിനെ സംഘര്‍ഷത്തിലാക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയിരുന്നു.
2023 മുതല്‍ നിരവധി തവണ കുടിയൊഴിപ്പിക്കല്‍ ശ്രമം നടന്നിരുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കാളുകുറുമ്പന് തന്റെ 2.65 ഏക്കര്‍ ഭൂമി അന്യായമായി കയ്യേറിയെന്നു കാട്ടി മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരന് നായര്‍ 58 വര്‍ഷം മുമ്പ് നല്കിയ കേസ് സുപ്രീം കോടതി വരെയെത്തുകയും ഹര്ജിക്കാരന് അനുകൂലമായി വിധിയുണ്ടാവുകയും ചെയ്തിരുന്നു.
തുടര്‍ന്നായിരന്നു കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇത് സംഘര്‍ഷത്തിലെത്തിയതോടെ സര്‍ക്കാര്‍ ഇടപെടുകയും വിഷയത്തില്‍ ഇരുഭാഗവുമായും ചര്‍ച്ച നടത്തുകയുമായിരുന്നു. മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് വിഷയത്തില്‍ സമവായമുണ്ടത്.
Kerala
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡിക്കേസിൽ സിപിഎം നേതാക്കൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. കെ.രാധാകൃഷ്ണൻ എംപി, എ.സി.മൊയ്തീൻ എംഎൽഎ, സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് തുടങ്ങിയ നേതാക്കളാണ് വിചാരണയ്ക്ക് മുന്നോടിയായി കോടതിയിലെത്തിയത്.
സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസിൽ സിപിഎമ്മിനും മുഴുവൻ പ്രതികൾക്കെതിരെയും പ്രഥമദൃഷ്ടാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. ജില്ലാ നേതാക്കൾക്ക് പുറമേ, ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി സെക്രട്ടറി, പൊറത്തുശേരി സൗത്ത്, നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, മുൻ വടക്കാഞ്ചേരി കൗൺസിലർമാരായ പി.ആർ. അരവിന്ദാക്ഷൻ, മധു അമ്പലപുരം തുടങ്ങിയ 28 പേരോടും കോടതിയിൽ ഹാജരാകാൻ നിർദേശമുണ്ടായിരുന്നു.
കേസിൽ ആകെ 83 പ്രതികളാണുള്ളത്. ഇതിൽ 55 പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ കോടതി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കരുവന്നൂർ സഹകരണ ബാങ്കിൽ 2012-13 മുതൽ സിപിഎം നേതാക്കളുടെ അറിവോടെ കോടിക്കണക്കിന് രൂപയുടെ വായ്പാ ക്രമക്കേടുകളും കള്ളപ്പണ ഇടപാടുകളും നടത്തി എന്നാണ് ഇഡിയുടെ കണ്ടെത്തൽ.
National
മുംബൈ: സമൂഹമാധ്യമങ്ങളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പോസ്റ്റ്ചെയ്തിരിക്കുന്ന തന്റെ ഡീപ്പ് ഫേക്ക്, എഐ ചിത്രങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം പ്രീതി സിന്റ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. മോർഫ് ചെയ്ത ചിത്രങ്ങളും നീക്കണം. ഇതിനുപുറമേ ഭാവിയിൽ ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിൽനിന്ന് വിലക്കണമെന്നും ആവശ്യമുണ്ട്.
ചിത്രങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ആലോചിക്കാൻ ഓൺലൈൻ മാധ്യമങ്ങളോട് കേസ് പരിഗണിച്ച ജസ്റ്റീസ് മാധവ് ജാംദാർ നിർദേശം നൽകി. കൂടുതൽ വാദത്തിനായി കേസ് തിങ്കളാഴ്ചത്തേക്കു മാറ്റുകയും ചെയ്തു.
Kerala
കൊച്ചി: താരസംഘടനയായ അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി കോടതി. ശ്വേത മേനോന്റെ ഹർജിയിൽ എറണാകുളം മുൻസിഫ് കോടതിയുടെതാണ് ഉത്തരവ്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ശ്വേത കോടതിയെ സമീപിച്ചത്. അമ്മയുടെ പ്രവർത്തങ്ങൾ അഡ്ഹോക്ക് കമ്മറ്റിക്ക് നടത്താൻ അധികാരം ഇല്ലെന്നാണ് ശ്വേതയുടെ വാദം. നിലവിൽ ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തനം തുടരാനും കോടതിയുടെ ഉത്തരവില്‍ ഉണ്ട്.
സംഘടനയുടെ ജൂണ്‍ 21 ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ ശ്വേത മേനോന് പ്രസിഡന്റായ ഭരണസമിതി ഒന്നടങ്കം രാജി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ രമേഷ് പിഷാരടി അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റിയും നിലവില്‍വന്നു. ഇന്നലെ കൊച്ചിയില്‍ കൂടിയ അഡ്ഹോക്ക് കമ്മിറ്റി യോഗത്തിന് ശേഷം ശ്വേത മേനോന് അടക്കം രാജി പ്രഖ്യാപിച്ചവര്‍ അമ്മയ്ക്ക് ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും അഡ്ഹോക്ക് കമ്മിറ്റി അംഗം കെ.ബി. ഗണേഷ് കുമാറും കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ശ്വേത മേനോന് മറുപടിയുമായി എത്തി.
അമ്മയുടെ ബൈലോ പ്രകാരം രാജിവച്ച കമ്മിറ്റിക്കാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്ഹോക്ക് കമ്മിറ്റിക്ക് സാധുതയില്ലെന്നും ശ്വേത മേനോന് പറഞ്ഞു.
“ലാലേട്ടന്റെ കമ്മിറ്റി രാജിവച്ചപ്പോൾ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തത് ? ചില സ്ഥാപിത താല്പര്യങ്ങള് ഞങ്ങള്‍ക്ക് മാത്രം വേറെ നിയമം അനുശാസിക്കുന്നത് എന്തുകൊണ്ടാണ്? അമ്മയുടെ ബൈലോ പ്രകാരം ഒരു കമ്മിറ്റിയേ പാടുള്ളൂ, അത് ഞങ്ങളുടെ കമ്മിറ്റിയാണ്. ജനറല്‍ ബോഡിയുടെ തീരുമാന പ്രകാരം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള അടുത്ത തെരഞ്ഞെടുപ്പ് നടക്കുംവരെ അതാവും തുടരുക. അതിനാല്‍ അഡ്ഹോക്ക് കമ്മിറ്റി എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് നിയമസാധുതയില്ല”, ശ്വേത മേനോന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: താരസംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ അഡ്ഹോക് കമ്മിറ്റിയുടെ നിയമസാധുത ചോദ്യം ചെയ്ത് രാജി പ്രഖ്യാപിച്ച അംഗങ്ങള്‍ കോടതിയിലേക്ക്. രാജി പ്രഖ്യാപിച്ച മുന്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല എന്നാണ് പ്രസിഡന്റ് ശ്വേത മേനോന്റെയും ഒപ്പമുള്ളവരുടെയും നിലപാട്.
അടുത്ത തെരഞ്ഞെടുപ്പ് വരെ സംഘടനയെ നയിക്കാനാണ് അഡ്ഹോക് കമ്മിറ്റി അല്ലെങ്കില്‍ സ്പെഷല്‍ കമ്മിറ്റി വന്നത് എന്നായിരുന്നു വ്യാഴാഴ്ച കമ്മിറ്റിയുടെ കണ്‍വീനര്‍ ആയ രമേഷ് പിഷാരടി പ്രതികരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് വരെ സംഘടനയെ നയിക്കാനുള്ള അധികാരം തങ്ങള്‍ക്ക് തന്നെയാണ് എന്നാണ് ശ്വേതയുടെ വാദം.
അഡ്ഹോക് കമ്മിറ്റിയുടെ യോഗത്തിന് ശേഷം ശ്വേത അടക്കമുള്ളവര്‍ രേഖമൂലം രാജി വച്ചിട്ടില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞതിന് പിന്നാലെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന് ശ്വേത ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. നടന്മാരായ ജയന് ചേര്‍ത്തല, കൈലാഷ്, ജോയ് മാത്യു എന്നിവര്‍ ഔദ്യോഗികമായി രാജി സമര്‍പ്പിച്ചിട്ടുണ്ട്.
ഇതിനിടെ ശ്വേത മേനോന് മുന്നറിയിപ്പുമായി നടി ഉഷ ഹസീന രംഗത്തെത്തിയിട്ടുണ്ട്. സ്ഥാനമൊഴിയാതെ കടിച്ചു തൂങ്ങാനാണ് തീരുമാനമെങ്കില്‍ അമ്മയിലെ സ്ത്രീകള്‍ ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്നും സംഘടനയുടെ നിലനില്‍പ്പാണ് ആവശ്യമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഉഷ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക ക്ഷേമ, പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളും ഫയലുകളും എത്രയും വേഗം തീർപ്പാക്കുന്നതിനായി ‘ഫയൽ അദാലത്ത് 2026’ സംഘടിപ്പിക്കുന്നു.
വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കെ.എ. തുളസി നടത്തിയ അടിയന്തര അവലോകന യോഗത്തിലാണ് ഈ തീരുമാനം.
സർക്കാരിന്റെ 100 ദിന കർമപരിപാടികൾ സമയബന്ധിതമായും ഏറ്റവും മികച്ച രീതിയിലും നടപ്പിലാക്കണമെന്നും പരമാവധി അപേക്ഷകർക്ക് വേഗത്തിൽ ആനുകൂല്യങ്ങളും സഹായങ്ങളും ലഭ്യമാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പുതിയ സർക്കാർ അധികാരമേറ്റതിന്റെ പശ്ചാത്തലത്തിൽ, പട്ടികജാതി പട്ടികവർഗ വികസന വകുപ്പിലും പിന്നക്ക വികസന വകുപ്പിലും അതിനു കീഴിലുള്ള ഡയറക്ടറേറ്റുകളിലും സബ് ഓഫീസുകളിലും ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഈ അദാലത്തിലൂടെ ലക്ഷ്യമിടുന്നത്.
2026 ജൂലൈ ആറു മുതൽ ജൂലൈ 31 വരെയാണ് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നത്. ഈ കാലയളവിനുള്ളിൽ ഓരോ ഓഫീസിലെയും ഓരോ സെക്ഷനിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെയും തപാലുകളുടെയും എണ്ണം കൃത്യമായി കണ്ടെത്തി അടിയന്തരമായി തീർപ്പുകൽപ്പിക്കണം.
Kerala
കൊച്ചി: വർഗീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അൻസിബ നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്ന പോലീസിന്റെ കണ്ടെത്തൽ തള്ളിക്കൊണ്ടാണ് കോടതിയുടെ ഇടപെടൽ.
നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അനുകൂല നിലപാടല്ല ഉണ്ടായത്. തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചതും സ്വകാര്യ അന്യായം ഫയൽ ചെയ്തതും. കോടതി നിർദേശപ്രകാരം കേസെടുത്താലും മുൻപ് ഇതേ കേസിൽ ടിനി ടോമിന് അനുകൂലമായി റിപ്പോർട്ട് നൽകിയ പോലീസ് തന്നെയാണ് കേസ് അന്വേഷിക്കുക.
ഇതിൽ ആശങ്കയുണ്ടെന്ന് അൻസിബയുടെ അഭിഭാഷകൻ പറഞ്ഞു. പോലീസ് കുറ്റപത്രം സമർപ്പിക്കുമ്പോൾ ടിനി ടോമിനെ സഹായിക്കാൻ സാധ്യതയുണ്ട്. എന്നാൽ അതുകൊണ്ടൊന്നും കേസ് അവസാനിക്കാൻ പോകുന്നില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. നീതി ലഭിക്കുന്നത് വരെ പോരാടുമെന്നാണ് അൻസിബ അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൻസിബയുടെ പരാതിയുമായി ബന്ധപ്പെട്ടു കടവന്ത്ര പോലീസ് ടിനിയുടെ മൊഴിയെടുത്തിരുന്നു. അമ്മ മുൻ പ്രസിഡന്റ് ശ്വേത മേനോൻ, എക്സിക്യൂട്ടീവ് അംഗം നീന കുറുപ്പ് എന്നിവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ടിനി തനിക്കെതിരെ കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയെന്നും ജിഹാദി എന്നു വിളിച്ച് ആക്ഷേപിച്ചു എന്നുമാണ് അൻസിബയുടെ ആരോപണം.
International
ബർലിൻ: ജർമനിയിലെ മഗ്ദെബർഗ് നഗരത്തിലെ ക്രിസ്മസ് മാർക്കറ്റിൽ 2024ലുണ്ടായ ആക്രമണസംഭവത്തിലെ പ്രതിക്കു കോടതി പരമാവധി ശിക്ഷയായ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
സൗദി അറേബ്യൻ പൗരനായ താലിബ് അൽ അബ്ദുൾ മുഹ്സി (51) നാണ് കോടതി ശിക്ഷ വിധിച്ചത്. ഇരകളുടെ എണ്ണം വളരെ കൂടുതലായതിനാൽ മഗ്ദെബർഗിൽ പ്രത്യേക താത്കാലിക കോടതി സജ്ജമാക്കിയാണു വിചാരണ പൂർത്തിയാക്കിയത്.
2024 ഡിസംബർ 20ന് പ്രാദേശിക സമയം രാത്രി 7.02നായിരുന്നു ജർമനിയെ നടുക്കിയ ആക്രമണം നടന്നത്.
നഗരമധ്യത്തിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് വാടകയ്ക്കെടുത്ത ബിഎംഡബ്ല്യു കാർ മണിക്കൂറിൽ 48 കിലോമീറ്റർ വേഗതയിൽ മനഃപൂർവം ഇടിച്ചുകയറ്റുകയായിരുന്നു. ഒരു മിനിറ്റും നാല് സെക്കൻഡും മാത്രം നീണ്ടുനിന്ന ആക്രമണത്തിൽ ഒന്‍പത് വയസുള്ള ഒരു ആൺകുട്ടിയും 45നും 75നും ഇടയിൽ പ്രായമുള്ള അഞ്ചു സ്ത്രീകളും ഉൾപ്പെടെ ആറുപേർ കൊല്ലപ്പെടുകയും മുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ദുരന്തത്തിന് തൊട്ടുപിന്നാലെതന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജർമൻ അധികാരികളുമായുള്ള തർക്കങ്ങളാണു തന്നെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പ്രതി കോടതിയിൽ സമ്മതിച്ചിരുന്നു. സൗദി വനിതകളുടെ അവകാശങ്ങൾ ജർമനി അവഗണിക്കുന്നതിൽ തനിക്കു ദേഷ്യമുണ്ടായിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്.
ഇസ്ലാമിനെയും സൗദി ഭരണകൂടത്തെയും വിമർശിച്ചതിന്റെ പേരിൽ അവിടെ പീഡനം നേരിടുന്നുണ്ടെന്ന് അവകാശപ്പെട്ട് 2016ലാണ് ഇയാൾ ജർമനിയിൽ അഭയം നേടിയത്.
Kerala
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ. വടകര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യ ഹർജി തള്ളിയതിന് പിന്നാലെ കോഴിക്കോട് ജില്ലാ സെക്ഷൻസ് കോടതിയെയാണ് പ്രതി സമീപിച്ചത്.
പ്രതിയെ ജാമ്യത്തിൽ വിട്ടാൽ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചുകൊണ്ടായിരുന്നു ജാമ്യ ഹർജി തള്ളിയത്.
സ്ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ ഭാസ്കറിന്റെ ഫോണിൽ നിന്നെന്നാണ് എസ്ഐടി കണ്ടെത്തൽ. ഈ തെളിവുകൾ നശിപ്പിക്കാൻ ഫോൺ, ഫാക്ടറി റീസെറ്റ് ചെയ്യുകയും വാട്സ്ആപ്പ് ഡാറ്റകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ജില്ലാ ഫോറൻസിക് ലാബിന്റെ പരിശോധനയിൽ ഇക്കാര്യങ്ങൾ വ്യക്തമായെന്നും എസ് ഐ ടി സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളും അന്വേഷണ സംഘം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ചാണ് കോടതി ജിതിൻ ഭാസ്കറിന് ജാമ്യം നിഷേധിച്ചത്.
Kerala
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. വടകര ഫസ്റ്റ് ക്ലാസ് ജുഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. രണ്ട് വിഭാഗങ്ങളുടേയും വാദം തിങ്കളാഴ്ച
പൂർത്തിയായിരുന്നു.
വിവാദ സന്ദേശത്തിന്റെ ഉറവിടം ജിതിൻ ഭാസ്കറിന്റെ ഫോണിൽ നിന്നു തന്നെയാണ് എന്നാണ് എസ്ഐടിയുടെ നിർണായക കണ്ടെത്തല്‍. അതേസമയം, പ്രതി ഫോണ്‍ റീസെറ്റ് ചെയ്തതോടെ തെളിവുകള്‍ നഷ്ടപ്പെട്ടു എന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ജില്ലാ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലായിരുന്നു കണ്ടെത്തല്‍.
കേസിലെ പ്രതിയായ ജിതിൻ ഭാസ്കറിന് ജാമ്യം നൽകുന്നതിനെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ശക്തമായി എതിർത്തു. വ്യാജ സ്ക്രീൻഷോട്ട് നിർമിച്ചതിലും അത് നവമാധ്യമങ്ങളിലൂടെ ആദ്യം പ്രചരിപ്പിച്ചതിലും ജിതിൻ ഭാസ്കറിന് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
National
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷയ്ക്ക് മുന്നോടിയായി മെസഞ്ചർ ആപ്പായ ടെലിഗ്രാമിന് ഏർപ്പെടുത്തിയ നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ ഏറ്റവും കുറഞ്ഞ നിയന്ത്രണങ്ങൾ മാത്രമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിവരസാങ്കേതികവിദ്യാ നിയമത്തിലെ സെക്ഷൻ 69എ പ്രകാരം നടപടിക്രമങ്ങൾ സർക്കാർ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും സർക്കാർ നൽകിയ കാരണങ്ങൾ ബോധ്യപ്പെടുത്തുന്നതാണെന്നും കോടതി വ്യക്തമാക്കി. ഈ നടപടികൾ നിയമപരമാണെന്നു കോടതി വിലയിരുത്തി.
പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ടെലിഗ്രാമിനു നിരോധനം ഏർപ്പെടുത്തിയത്. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ ഇത്തരം മുൻകരുതലുകൾ അത്യാവശ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: നടി ലക്ഷ്മി പ്രിയയ്ക്കും ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്മ എന്നിവർക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ. ക്രിമിനൽ നടപടിപ്രകാരം ഇവർക്കെതിരെ കേസെടുക്കാൻ പോലീസിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.
ഈമാസം പതിനേഴിനകം റിപ്പോർട്ട് നൽകാൻ പോലീസിന് തൃപ്പൂണിത്തുറ ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി നിർദേശം നൽകി.
അൻസിബക്കെതിരെ കടുത്ത നീക്കവുമായി അഭിനേതാക്കളുടെ സംഘടന അമ്മ കടന്നിരുന്നു. സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവന്ന് ചൂണ്ടിക്കാട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകി.
ഈ മാസം 17 നുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ അമ്മയിൽനിന്നും പുറത്താക്കും എന്നാണ് നോട്ടീസിൽ പറയുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ അൻസിബ മൂവർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരിക്കിയിരിക്കുന്നത്.
Movies
നടി ലക്ഷ്മിപ്രിയയ്ക്കെതിരെ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്ത് അൻസിബ. നടി ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെൽ എസ്ഐ എന്നിവർക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. തൃപ്പൂണിത്തുറ കോടതിയെയാണ് സമീപിച്ചത്.
അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് അന്വേഷണശേഷം പോലീസ് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് അന്‍സിബ കോടതിയെ സമീപിച്ചിരിക്കുന്നത്. താന്‍ മണിക്കൂറുകളോളം തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണം എന്നാണ് അന്‍സിബയുടെ ആവശ്യം.
Movies
വിജയ് - സംഗീത വിവാഹ മോചന കേസ് ചെങ്കൽപ്പെട്ട് കുടുംബകോടതി ഇന്ന് പരിഗണിക്കും. ഇരുവരും വീഡിയോ കോൺഫ്രൻസ് വഴി കോടതി നടപടികളിൽ പങ്കെടുക്കുമെന്നാണ് സൂചന. സുരക്ഷാ കാരണങ്ങൾ മൂലമാണ് വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാവുകയെന്നാണ് ലഭ്യമാകുന്ന വിവരം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. 2021 മുതൽ വിജയ്ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങൾ ഹർജിയിലുണ്ടായിരുന്നു. വിജയ്യുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ ചടങ്ങുകളിലോ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലോ സംഗീതയോ മക്കളോ പങ്കെടുത്തിരുന്നില്ല. നടി തൃഷയുമായി ബന്ധപ്പെടുത്തി വന്ന ഗോസിപ്പുകൾ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
നേരത്തെ ഇരുവരും തമ്മിൽ രമ്യതയിലെത്താൻ വിജയ്യുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ ഇടപെടലുണ്ടായതായി വാർത്തകൾ വന്നിരുന്നു. പ്രശ്നങ്ങൾ സൗഹാർദപരമായി ഒത്തുതീർപ്പാക്കാനുള്ള ചർച്ചകൾ ഇപ്പോൾ സജീവമായി നടക്കുന്നുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എങ്കിലും ഇരുപക്ഷത്തുനിന്നും ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.
Kerala
കൊച്ചി: കണ്ണൂര്‍ അഴീക്കല്‍ തീരത്ത് അറബിക്കടലില്‍ അഗ്നിക്കിനിരയായ സിംഗപ്പുര്‍ കപ്പല്‍ ‘എം.വി/ വാന്‍ ഹയി 503’ലെ മാസ്റ്റര്‍ക്കും ചീഫ് ഓഫീസര്‍ക്കും രാജ്യം വിടാന്‍ ഹൈക്കോടതിയുടെ അനുമതി. മാസ്റ്റര്‍ തായ്വാന് സ്വദേശി വേയ് ചുന്‍-ജു, ചീഫ് ഓഫീസര്‍ ചൈനീസ് സ്വദേശി താവോ പെങ് എന്നിവര്‍ക്കാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഉപാധികളോടെ അനുമതി നല്‍കിയത്.
2025 ജൂണ്‍ ഒമ്പതിന് നടന്ന സംഭവത്തില്‍ ജാമ്യം കിട്ടാവുന്ന വകുപ്പില്‍ ഫോര്‍ട്ടുകൊച്ചി പോലീസെടുത്ത ക്രിമിനല്‍ കേസില്‍ അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നു വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്. അന്വേഷണം തുടരുന്നതിന്റെ പേരില്‍ നാട്ടിലേക്കു മടങ്ങാനാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഇരുവരും നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേസിനുവേണ്ടി ആവശ്യമെങ്കില്‍ നേരിട്ടോ ഓണ്‍ലൈനിലോ ഹാജരാകണം, 25 ലക്ഷത്തിന്റെ ബാങ്ക് ഗാരന്റി കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണു വിട്ടയച്ചത്.
നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ബാങ്ക് ഗാരന്റി കണ്ടുകെട്ടാനും സാന്നിധ്യം ഉറപ്പാക്കാന്‍ നിയമനടപടി സ്വീകരിക്കാനും അധികൃതര്‍ക്കു സ്വാതന്ത്ര്യമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
Kerala
ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നിരസിച്ചതിനെതിരെ കോണ്‍ഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
നാമനിര്‍ദേശ പത്രിക നിരസിച്ച വരണാധികാരിയുടെ നടപടിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വരണാധികാരിയുടെ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക മാത്രമാണ് പരിഹാരമെന്നും ജസ്റ്റീസ് പി.കെ. മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
മധ്യപ്രദേശില്‍ നിന്നാണ് മീനാക്ഷി നടരാജന് കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ മീനാക്ഷി നടരാജനെതിരെ ക്രിമിനല്‍ കേസുണ്ടെന്നും അക്കാര്യം നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കാണിച്ചാണ് പത്രിക തള്ളിയത്. എന്നാല്‍ തനിക്കെതിരെ ക്രിമിനല്‍ കേസില്ലെന്നാണ് മീനാക്ഷി നടരാജന്റെ വാദം.
National
ന്യൂഡൽഹി: മധ്യപ്രദേശിലെ രാജ്യസഭാ സ്ഥാനാർഥിത്വം തള്ളിയതിനെതിരേ കോണ്‍ഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കേ മൂന്ന് ബിജെപി സ്ഥാനാർഥികളെയും വിജയികളായി പ്രഖ്യാപിച്ചു.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കുശേഷം പത്രിക പിൻവലിക്കാത്ത സാഹചര്യത്തിലാണ് മൂവരെയും എതിരില്ലാതെ തെരഞ്ഞെടുത്തത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുണ്‍ ചുഗ്, സംസ്ഥാന സെക്രട്ടറി രജനീഷ് അഗർവാൾ, സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമ ബോർഡ് മുൻ ചെയർമാൻ മഹേഷ് കേവത് എന്നിവരാണ് വിജയിച്ചത്.
മീനാക്ഷി നടരാജന്റെ പത്രിക നിയമവിരുദ്ധമായാണ് തള്ളിയതെന്നും അതിനാൽ ഫലപ്രഖ്യാപനം തടയുന്നതിന് ഇന്നലെത്തന്നെ അടിയന്തര വാദം കേൾക്കണമെന്നും മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു എന്ന് ചൂണ്ടിക്കാട്ടി അടിയന്തര ഇടപെടൽ നടത്താൻ ജസ്റ്റീസുമാരായ പ്രശാന്ത് കുമാർ മിശ്ര, എ.എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. എങ്കിലും വിഷയത്തിൽ ഇന്ന് വാദം കേൾക്കാൻ കോടതി തയാറായി.
ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ പ്രകാരം കോടതി നടപടി സ്വീകരിച്ചതും എഫ്ഐആർ രജിസ്റ്റർ ചെയ്തതുമായ കേസുകൾ ഉണ്ടെങ്കിൽ മാത്രം സത്യവാങ്മൂലത്തിൽ പരാമർശിച്ചാൽ മതി. മീനാക്ഷി നടരാജനെതിരേ ആരോപണമുള്ള കേസിൽ വിവരങ്ങൾ ശേഖരിക്കുന്നതിന് നോട്ടീസ് അയയ്ക്കുക മാത്രമാണ് കോടതി ചെയ്തതെന്നും അതിനാൽ അക്കാര്യം പരാമർശിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് വാദിക്കുന്നു.
2003ലെ സുപ്രീംകോടതി വിധിയനുസരിച്ച് സത്യവാങ്മൂലത്തിൽ എന്തെങ്കിലും വിവരം നൽകിയില്ലെന്ന കാരണത്താൽ പത്രിക തള്ളാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതുൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടും റിട്ടേണിംഗ് ഓഫീസർ എന്തുകൊണ്ട് നാമനിർദേശ പത്രിക തള്ളിയെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. ഇതടക്കമുള്ള വിഷയം കോണ്‍ഗ്രസ് കോടതിയിൽ ചോദ്യം ചെയ്തേക്കും. രാജ്യവ്യാപക പ്രതിഷേധത്തിനും കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണ്.
Kerala
കൊച്ചി: അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ഭാരം കയറ്റി സര്‍വീസ് നടത്തിയ വാഹനങ്ങള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ച നടപടികള്‍ ശരിവച്ച് കോടതി.
മോട്ടോര്‍ വാഹന വകുപ്പ് രജിസ്റ്റര്‍ ചെയ്ത നാല് ഓവര്‍ലോഡ് കേസുകളിലായി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ആകെ 3,43,500 രൂപ പിഴ വിധിച്ചു. അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെര്‍ണാണ്ടസ് അധ്യക്ഷയായ ബെഞ്ചാണു വിധി പ്രസ്താവിച്ചത്. വാഹന ഉടമകളില്‍ നിന്ന് 1,71,000 രൂപയും ഡ്രൈവര്‍മാരില്‍ നിന്ന് 1,72,500 രൂപയും പിഴയായി ഈടാക്കും.
ഒന്നാമത്തെ കേസില്‍ കെഎല്‍ 35 ജെ 9824 നമ്പര്‍ വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈവര്‍ക്കും 56,000 രൂപ വീതം ആകെ 1,12,000 രൂപയും രണ്ടാമത്തെ കേസില്‍ കെഎല്‍ 52 ആര് 1006 നമ്പര്‍ വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈവര്‍ക്കും 64,000 രൂപ വീതം ആകെ 1,28,000 രൂപയും മൂന്നാമത്തെ കേസില്‍ കെഎല്‍ 17 ഡബ്ല്യു 6382 നമ്പര്‍ വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈ വര്‍ക്കും 42,000 രൂപ വീതം ആകെ 84,000 രൂപയും നാലാമത്തെ കേസില്‍ കെഎല്‍ 7 ബിവൈ 657 നമ്പര്‍ വാഹനത്തിന്റെ ഉടമയ്ക്ക് 9,000 രൂപയും ഡ്രൈവര്‍ക്ക് 10,500 രൂപയും ഉള്‍പ്പെടെ ആകെ 19,500 രൂപയുമാണു പിഴ ചുമത്തിയിരിക്കുന്നത്.
പരിധി ലംഘിച്ച് അധികഭാരം കയറ്റി ചരക്ക് ഗതാഗതം നടത്തിയാല്‍ റോഡ് സുരക്ഷയ്ക്കു ഭീഷണിയാകുമെന്നതിനാല്‍ ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരേ ശക്തമായ നടപടി തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
നിയമലംഘനങ്ങള്‍ നടത്തുന്ന വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരേ വരും ദിവസങ്ങളിലും പരിശോധനകള്‍ ശക്തമാക്കാനും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചതായി എറണാകുളം ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.
Kerala
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് നേതാവ് പിണറായി വിജയന്റെ മകൾ വീണയ്ക്കും സിഎംആർഎല്ലിനും കനത്ത തിരിച്ചടി. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള നിർണായക രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിട്ടുകൊടുക്കാൻ കൊച്ചിയിലെ കമ്പനി കാര്യങ്ങൾ കൈകാര്യംചെയ്യുന്ന കോടതി ഉത്തരവിട്ടു.
ഇഡി നൽകിയ അപേക്ഷ കോടതി അനുവദിച്ചതോടെ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഏകദേശം 54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന 134 നിർണായക രേഖകളാണ് ഇഡിക്ക് ലഭിക്കാൻ പോകുന്നത്.
എക്സാലോജിക് കമ്പനിയും വീണയും സിഎംആർഎല്ലുമായി ഉണ്ടാക്കിയ കരാറുകൾ, എക്സാലോജിക്കിന്റെയും മറ്റും ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, വീണയുടെ ഐടി റിട്ടേൺസ് എന്നിവയുൾപ്പെടെയുള്ള അതീവ തന്ത്രപ്രധാനമായ രേഖകൾ ഇതിൽ ഉൾപ്പെടുന്നു. ഈ രേഖകൾ നൽകുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് എസ്എഫ്ഐഒ കോടതിയെ അറിയിച്ചിരുന്നു.
വീണയെ നേരിട്ട് ചോദ്യംചെയ്യുന്നതിന് മുന്നോടിയായി പഴുതടച്ച അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യം. സമഗ്രമായ തെളിവുകൾ ശേഖരിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ ഏജൻസി തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. ഇത്രയും ബൃഹത്തായ രേഖകൾ കൈവശം കിട്ടുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്ന് ഇഡി പ്രതീക്ഷിക്കുന്നു.
രേഖകൾ ഇഡിക്ക് നൽകുന്നതിനെ സിഎംആർഎൽ കോടതിയിൽ ശക്തമായി എതിർത്തു. എസ്എഫ്ഐഒ റിപ്പോർട്ടിലെ തുടർനടപടികൾ നിലവിൽ സ്റ്റേ ചെയ്തിരിക്കുകയാണെന്നും തങ്ങൾ ഈ അപേക്ഷയിൽ കക്ഷിയല്ലെന്നുമുള്ള വാദങ്ങളാണ് സിഎംആർഎൽ ഉന്നയിച്ചത്.
എന്നാൽ, അന്വേഷണ ഏജൻസി എന്ന നിലയിൽ ഇഡിക്ക് രേഖകൾ നൽകുന്നതിൽ തെറ്റില്ലെന്ന് നിരീക്ഷിച്ച കോടതി, ഈ വാദങ്ങളെല്ലാം തള്ളിക്കളയുകയായിരുന്നു. നേരത്തെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജികൾ കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻബെഞ്ചും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും നിയമപരമായ തിരിച്ചടി സിഎംആർഎല്ലിന് നേരിട്ടിരിക്കുന്നത്.
Kerala
കൊച്ചി: എസ്എസ്എല്‍സി ബുക്കിന്റെയും സ്കൂള്‍ പ്രവേശന രജിസ്റ്ററിന്റെയും അടിസ്ഥാനത്തില്‍ പ്രായം നിശ്ചയിച്ചു പോക്സോ കേസ് പ്രതിക്ക് പത്തു വര്‍ഷം തടവുശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ബാലനീതി നിയമപ്രകാരം ഇരയുടെ പ്രായം നിശ്ചയിക്കുന്നതില്‍ ഈ രേഖകള്‍ മതിയായ തെളിവുകളാണെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
മഞ്ചേരി പോക്സോ കോടതി ഉത്തരവിനെതിരേയാണ് മലപ്പുറം സ്വദേശിയായ 41കാരന് ചേവായി മോഹന്‍ദാസ് ഹൈക്കോടതിയെ സമീപിച്ചത്. പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകളിലായി 40 വര്‍ഷം തടവിനു ശിക്ഷിച്ച നടപടി മതിയായ തെളിവുകളില്ലാതെയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അതിജീവിതയുടെ പ്രായം 18ല്‍ താഴെയാണെന്നു തെളിയിക്കാനായിട്ടില്ലെന്നായിരുന്നു വാദം. നൃത്തം പഠിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്.
പിന്നീട് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്കി. ഇരയ്ക്ക് 18നുമേല്‍ പ്രായമുണ്ടായിരുന്നുവെന്നും ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണു നടന്നതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇരയുടെ പ്രായം തെളിയിക്കാന്‍ ഹാജരാക്കിയ എസ്എസ്എല്‍സി ബുക്കും സ്കൂളിലെ അഡ്മിഷന് രജിസ്റ്ററും മതിയായ തെളിവല്ലെന്നും വാദിച്ചു.
എന്നാല്‍, ഈ വാദം കോടതി തള്ളി. രേഖകള്‍ പ്രകാരം ഇരയുടെ പ്രായം 18 വയസില്‍ താഴെയാണെന്നും ഉഭയസമ്മത പ്രകാരമുള്ള ബന്ധമെന്ന വാദത്തിനു പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല കുട്ടി ഇയാളുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞ സാഹചര്യംകൂടി കണക്കിലെടുത്ത് അപ്പീല്‍ ഹര്‍ജി തള്ളുകയായിരുന്നു.
Kerala
പാലക്കാട്: വാളയാർ അട്ടപ്പള്ളത്തെ ആൾക്കൂട്ട കൊലപാതകകേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. മണ്ണാർക്കാട് എസ്സി-എസ്ടി പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് സംഘം 2704 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കേസിലാകെ ഒന്‍പതു പ്രതികളാണുണ്ടായിരുന്നത്. ഇതിൽ ആറാംപ്രതി ജാമ്യത്തിൽ ഇറങ്ങി തൂങ്ങിമരിച്ചിരുന്നു.
ഇതോടെ നിലവിലുള്ള എട്ടു പ്രതികൾക്കെതിരേയാണ് കുറ്റപത്രം സമർപ്പിച്ചത്. 2025 ഡിസംബർ 17നാണ് വാളയാർ അട്ടപ്പള്ളത്തു ഛത്തീസ്ഗഡ് സ്വദേശി രാം നാരായൺ ഭാഗേലിനെ (31) ആൾക്കൂട്ടം മർദിച്ചുകൊലപ്പെടുത്തിയത്.കള്ളനാണെന്നാരോപിച്ചാണ് പ്രതികൾ രാം നാരായണിനെ തടഞ്ഞുവച്ചത്. തുടർന്ന് ബംഗ്ലാദേശിയാണോ എന്നുചോദിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
ശരീരമാകെ ഗുരുതരപരിക്കുകൾ ഉണ്ടായിരുന്നുവെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ആക്രമണത്തിൽ വടികൾപോലുള്ള വസ്തുക്കൾ ഉപയോഗിച്ചതായും തല ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മർദനം ഉണ്ടായതായും റിപ്പോർട്ടിൽ വ്യക്തമായി.
കേസിൽ ആറാം പ്രതി ഒഴികെയുള്ള എട്ടുപേർക്കു മണ്ണാർക്കാട് എസ്സി-എസ്ടി പ്രത്യേക കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ പാലക്കാട് കളക്ടറേറ്റിനുമുന്നിൽ രാം നാരായണിന്റെ കുടുംബം പ്രതിഷേധിച്ചിരുന്നു.
Kerala
കൊച്ചി: മാസപ്പടി കേസിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആർഎൽ ഹർജി നാളെ കോടതി പരിഗണിക്കും. അതേസമയം ഉദ്യോഗസ്ഥരെ ആക്രമിച്ചതടക്കം കോടതിയെ അറിയിക്കാൻ ഒരുങ്ങുകയാണ് ഇഡി. മുദ്രവച്ച കവറിൽ റെയ്ഡ് വിവരങ്ങൾ ഇഡി കോടതിയെ അറിയിക്കും. പരിശോധനയ്ക്കിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതും കോടതിയെ ബോധ്യപ്പെടുത്തും.
എന്നാൽ മുതിർന്ന അഭിഭാഷകരെ ഇറക്കി അനുകൂല ഉത്തരവ് നേടാനാണ് സിഎംആർഎൽ ശ്രമം. ജസ്റ്റീസ് രാജാവിജയരാഘവന്റെ ബെഞ്ചാണ് പരിഗണിക്കുക. തെളിവുകളൊന്നുമില്ലാതെ ഇഡി കേസിൽ മുന്നോട്ട് പോകുകയാണെന്നായിരുന്നു സിഎംആർഎല്ലിന്റെ പ്രധാന വാദം. എന്നാൽ ശക്തമായ തെളിവുണ്ടെന്നും വീണയടക്കമുള്ളവർ കേസിൽ എങ്ങനെയാണ് ഇടപെട്ടതെന്നും വാദിക്കാനൊങ്ങുകയാണ് ഇഡി.
Kerala
കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വർഷം കഠിന തടവും 25,000രൂപ പിഴയും.
പനയാൽ കുറുക്കൻകുന്ന് കോളനിയിലെ മധുസൂദനൻ നായരെ(63) യാണ് സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഒഫൻസസ് അണ്ടർ പോക്സോ ആക്ട് പ്രകാരം ഹൊസ്ദുർഗ് ജഡ്ജ് പി.എം. സുരേഷ് ശിക്ഷിച്ചത്.
ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ 11 വയസുള്ള പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. 2023 മെയ് 25ന് കുട്ടിയുടെ അമ്മ ക്ഷേത്രദർശനത്തിന് പോയസമയം ലൈംഗീക അതിക്രമത്തിന് വിധേയമാക്കിയന്നെ കേസിലാണ് ശിക്ഷ. കുട്ടി അനുജനോടൊപ്പം വീട്ടിൽ കിടന്നുറങ്ങുന്ന സമയത്താണ് പീഡനം.
ചീമേനി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്ഐ ആയിരുന്ന കെ. അജിതയാണ്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി. ആദ്യം പിടിയിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇഡി ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളത് എന്നും കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രധാന നിരീക്ഷണം നടത്തിയത്. പ്രതികൾക്കെതിരെ വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കൂടാതെ പി ഡി പി പി വകുപ്പുടക്കം ചുമത്തിയിട്ടുണ്ട്.
കേസന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല എന്ന് പ്രതിഭാഗവും കോടതിയിൽ ഉന്നയിച്ചു.
അതേസമയം തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിൽ ആറു പ്രതികള്‍ കൂടി കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായിരുന്നു. ആറ്റുകാൽ മുൻ കൗണ്‍സിലർ ഉണ്ണികൃഷ്ണൻ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 25 ആയിരുന്നു.
ഇനിയും അറസ്റ്റുകൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണർ അറിയിച്ചു. അതിനിടെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് മുമ്പ് കുറ്റപത്രം നൽകാൻ ഡിജിപിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ പോകുമെന്ന് മധുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന് സി.കെ രാധാകൃഷ്ണന്. ഒന്നാം പ്രതിക്കെതിരായായ തെളിവുകള്‍ കോടതി പരിഗണിച്ചില്ല. ഇതിനെതിരെ മേല്‍കോടതിയെ സമീപിക്കും. വധ ശിക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. സാക്ഷികള്‍ കൂറുമാറാന്‍ കാരണം പോലീസിന്റെ മോശം ഇടപെടലെന്നും അഭിഭാഷകന് വ്യക്തമാക്കി.
ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ സമരസമിതിയും കുടുംബവും സര്‍ക്കാരുമായി ആലോചിച്ച് അപ്പീല്‍ സമര്‍പ്പിക്കും. ഒന്നാം പ്രതിയെ വെറുതെ വിട്ടത് ഹൈക്കോടതി മോശം സന്ദേശമാണ് നല്‍കിയത്. എന്നാല്‍ 12 പ്രതികള്‍ക്ക് മൂന്ന് ജീവപര്യന്തം കൊടുത്ത വഴി മറ്റൊരു സന്ദേശം കൂടി ഈ സമൂഹത്തിന് കൊടുത്തിട്ടുണ്ട്. ഇതൊരു പരിഷ്കൃത സമൂഹത്തിന് എതിരായിട്ടുള്ള കുറ്റകൃത്യമായതു കൊണ്ട് ഞാന്‍ ആവശ്യപ്പെട്ടത് വധ ശിക്ഷ നല്‍കണമെന്നാണ്.
എന്നാല്‍ 12 പ്രതികള്‍ക്ക് എങ്കിലും ജീവപര്യന്തം കൊടുത്തത് ഈ നിയമപോരാട്ടത്തിന്റെ വലിയ വിജയമാണ്. ചാനലുകാരുടെ ഇടപെടലാണ് വലിയൊരു സോഷ്യല്‍ മൂവ്മെന്റ് ആയി ഈ കേസിനെ മാറ്റിയത്. ഈ കേസില്‍ മുന്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമായിരുന്നു. 24 സാക്ഷികള്‍ കൂറുമാറിയതിലും തെളിവുകള്‍ ശേഖരിക്കുന്നതിലും മുന്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമായിരുന്നു. അതു കൊണ്ടാണ് കീഴ്ക്കോടതിയില്‍ തന്നെ മോശപ്പെട്ട ശിക്ഷയിലേക്ക് പോയത്.
വധ ശിക്ഷ നല്‍കിയാണ് ഈ സമൂഹത്തിന് സന്ദേശം നല്‍കേണ്ടത്. ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ഈ കേസ് മുന്നോട്ട് പോവുന്നത്. മുക്കാലിയിലെ 14-ാം പ്രതിയുടെ ബേക്കറിയിലെ സിസിടിവി കാമറയിലാണ് ഒന്നാം പ്രതി മധുവിനെ ആഞ്ഞു ചവിട്ടുന്ന ദൃശ്യമുള്ളത്. ആള്‍ക്കൂട്ടത്തിന് നടുവിലായതു കൊണ്ട് അത് ആര്‍ക്കും വ്യക്തമാവില്ല.
കോടതിക്കും പ്രതിയുടെ അഭിഭാഷകനുമെല്ലാം പ്രതി ചവിട്ടിയെന്ന് അറിയാം, പക്ഷെ ആര്‍ക്കും കാണാന്‍ പറ്റില്ല. ചവിട്ടിയെന്ന് പറയുന്ന മൂന്ന് സാക്ഷികളുടെ ടെസ്റ്റിമോണിയല് എവിഡന്‍സ് ഹൈക്കോടതി പരിഗണിച്ചില്ല. ഏഴാം പ്രതി ഷംസുദ്ദീന് എന്താണ് കാണിച്ചതെന്ന് ചോദിച്ചത് ഒന്നാം പ്രതിക്കെതിരെ വിരല്‍ ചൂണ്ടുന്നുണ്ട്. അത് കോടതി പരിഗണിച്ചില്ല. അഞ്ചെട്ടു പേര് ഓടി വരുന്നുണ്ട് സംഭവം നടപ്പോള്‍, കോടതി അത് പരിഗണിച്ചില്ല. ഒന്നാം പ്രതി രക്ഷപ്പെട്ടതാണ് എന്ന് അഭിഭാഷകന് പറഞ്ഞു.
National
ജബല്‍പുര്‍: നടിയും മോഡലുമായ ട്വിഷ ശര്‍മയുടെ ദുരൂഹമരണത്തിനു പിന്നാലെ ഒളിവിൽപ്പോയ ഭര്‍ത്താവ് സമര്‍ത്ഥ് സിംഗ് ജബല്‍പുര്‍ കോടതിയില്‍ കീഴടങ്ങി.
മധ്യപ്രദേശ് ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു കീഴടങ്ങല്‍. അതിനിടെ സമര്‍ത്ഥ് സിംഗിന്റെ അമ്മ ഗിരിബാല സിംഗിന് ഹൈക്കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.
ട്വിഷ ശര്‍മയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താമെന്നും കോടതി വ്യക്തമാക്കി. ഡൽഹി എയിംസില്‍ വച്ച് പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാണ് നിർദേശം. യുവതിയുടെ കുടുംബം നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
നേരത്തേ യുവതിയുടെ കുടുംബത്തിന്റെ ആവശ്യം ഭോപ്പാല്‍ കോടതി തള്ളിയിരുന്നു. ആദ്യ പോസ്റ്റ്മോര്‍ട്ടത്തില്‍ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ട്വിഷയുടെ കുടുംബം വീണ്ടും പോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെട്ടത്.
ട്വിഷയെ മരിച്ച നിലയില്‍ കണ്ടെത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും കുടുംബം ആരോപിച്ചിരുന്നു.
International
പാരീസ്: 228 പേർ മരിച്ച വിമാനദുരന്തത്തിൽ ഫ്രാൻസിലെ വ്യോമഗതാഗത കന്പനിയായ എയർഫ്രാൻസിനും വിമാന നിർമാണ കന്പനിയായ എയർബസിനും എതിരേ കോർപ്പറേറ്റ് നരഹത്യാക്കുറ്റം തെളിഞ്ഞതായി പാരീസിലെ അപ്പീൽ കോടതി വിധിച്ചു.
പാരീസിനും ബ്രസീലിലെ റിയോക്കും ഇടയിൽ സർവീസ് നടത്തിയിരുന്ന വിമാനം 2009 ജൂൺ ഒന്നിന് റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
കൊടുങ്കാറ്റിൽപ്പെട്ട് കടലിൽപതിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾ ദീർഘകാല തെരച്ചിലിനുശേഷം അടിത്തട്ടിൽ കണ്ടെത്തി. 216 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വിചാരണക്കോടതി 2023ൽ കന്പനികളെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരായ അപ്പീലിലാണ് ഇപ്പോഴത്തെ വിധി.
National
ലക്നോ: വെടിവയ്പ്പിൽ കൊല്ലപ്പെട്ട മാഫിയ തലവൻ അതിഖ് അഹമ്മദിന്റെ അടുത്ത അനുയായി അസിഫ് ദുറാനി കോടതിയിൽ കീഴടങ്ങി. ഇർഫാൻ ഗദ്ദി വധക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഇയാൾ, പ്രയാഗ്രാജിലെ കോടതിയിലാണ് കീഴടങ്ങിയത്.
കൊലപാതകം നടന്ന് ഒരു മാസത്തിനു ശേഷമാണ് കീഴടങ്ങൽ. അതിഖ് അഹമ്മദിന്റെ സഹോദരൻ അഷ്റഫിന്റെ അടുത്ത അനുയായിയും പ്രോപ്പർട്ടി ഡീലറുമായ ഇർഫാൻ ഗദ്ദിയെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തത് അസിഫ് ദുറാനിയാണെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ഏപ്രിൽ എട്ടിന് വൈകുന്നേരം പ്രയാഗ്രാജിലെ ഐനുദ്ദീൻപൂർ പ്രദേശത്തുവച്ച് ബൈക്കിലെത്തിയ നാലംഗ സംഘമാണ് കൊലപാതകം നടത്തിയത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം നൽകുമെന്ന് പോലീസ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ, കേസുമായി ബന്ധപ്പെട്ട് അഷ്റഫിനെ പോലീസ് പിടികൂടിയിരുന്നു.
ഇർഫാൻ ഗദ്ദി വധക്കേസിൽ ഇതുവരെ ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസിലെ മറ്റൊരു പ്രതിയായ നാസിർ ജമാൽ ഇപ്പോഴും ഒളിവിലാണ്. ഇർഫാന്റെ കുടുംബം കഴിഞ്ഞ മാസം നൽകിയ പരാതിയെ തുടർന്ന് ദുറാനി സഹോദരന്മാർക്കും മറ്റ് പലർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Kerala
കൊച്ചി: തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസിലെ നിര്‍ണായക തെളിവായ രക്തം പുരണ്ട തൂവാല കോടതിയില്‍നിന്നു കാണാതായി. എറണാകുളം സിബിഐ പ്രത്യേക കോടതിയില്‍ നടന്ന വിസ്താരത്തിനിടയിലാണ് ഇക്കാര്യം വ്യക്തമായത്.
തൊണ്ടിമുതല്‍ ഹാജരാക്കാന്‍ സിബിഐ അഭിഭാഷകന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എറണാകുളം സിജെഎം കോടതിയില്‍ സൂക്ഷിച്ചിരുന്ന തൂവാല ഹാജരാക്കിയത്. സീല്‍ ചെയ്തുവച്ചിരുന്ന കവര്‍ തുറന്നുനോക്കിയപ്പോഴാണ് തൂവാല അതിലില്ലെന്നു മനസിലായത്.
തൂവാല സൂക്ഷിച്ച കടലാസ് കവറിനുമുകളില്‍ എലി കരണ്ടു കൊണ്ടുപോയി എന്ന് എഴുതിവച്ചിരുന്നു. തൂവാല ആദ്യം സൂക്ഷിച്ചിരുന്ന ബ്രൗണ്‍ പേപ്പര്‍ കവര്‍ മധ്യത്തില്‍ കീറിയിട്ടുണ്ട്. മറ്റൊരു ബ്രൗണ്‍ കവറിനുള്ളില്‍ കീറിയ കവര്‍ നിക്ഷേപിച്ച് സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചതായും കാണപ്പെട്ടു.
ഫസൽ വധത്തിനുശേഷം റോഡില്‍ കിടന്നാണ് രക്തം പുരണ്ട നിലയില്‍ തൂവാല കിട്ടിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആര്‍എസ്എസ് പ്രവര്ത്തകർക്കാണെന്നു വരുത്തിത്തീർക്കാൻ ഗൂഢാലോചന നടത്തി പ്രതികള്‍ തൂവാല ഫസലിന്റെ രക്തം മുക്കി ഇവിടെ കൊണ്ടുവന്നിട്ടതാണെന്നാണു സിബിഐയുടെ വാദം.
International
മാഡ്രിഡ്: നികുതിവെട്ടിപ്പു കേസിൽ കൊളംബിയൻ പോപ് ഗായിക ഷക്കീറയെ സ്പാനിഷ് കോടതി കുറ്റവിമുക്തയാക്കി. പിഴയും പലിശയും ഉൾപ്പെടെ 8.7 കോടി ഡോളറിലധികം ഷക്കീറയ്ക്കു തിരികെ നൽകാൻ സർക്കാരിനോടു കോടതി നിർദേശിക്കുകയും ചെയ്തു.
2011 നികുതിവർഷത്തെ തർക്കവുമായി ബന്ധപ്പെട്ട് വർഷങ്ങളായി തുടരുന്ന കേസിലാണ് താരത്തിന് അനുകൂലമായി മാഡ്രിഡിലെ കോടതിയിൽനിന്നു വിധി വന്നിരിക്കുന്നത്.
ഷക്കീറ സ്പെയിനിലെ താമസക്കാരിയാണെന്നു തെളിയിക്കുന്നതിൽ രാജ്യത്തെ നികുതി അധികാരികൾ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. സ്പെയിനിൽ ഒരാളെ രാജ്യത്തെ നികുതിദായകനായി കണക്കാക്കണമെങ്കിൽ ആ വ്യക്തി 183 ദിവസത്തിൽ കൂടുതൽ രാജ്യത്തു ചെലവഴിക്കണം. എന്നാൽ, നികുതിവെട്ടിപ്പ് നടത്തിയതായി പറയപ്പെടുന്ന വർഷം ഷക്കീറ 163 ദിവസം മാത്രമേ രാജ്യത്തു താമസിച്ചിട്ടുള്ളൂവെന്നാണ് അധികൃതർക്കു തെളിയിക്കാനായത്.
2011ൽ ഷക്കീറ ഫുട്ബോൾ താരമായ ജെറാർഡ് പിക്വുമായുള്ള ബന്ധത്തിലൂടെ രാജ്യവുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവരുടെ പ്രധാന സാമ്പത്തികപ്രവർത്തനങ്ങൾ സ്പെയിനിലാണു നടന്നിരുന്നതെന്നും നികുതി ഏജൻസി വാദിച്ചു. എന്നാൽ ആ ബന്ധത്തെ നിയമപരമായി ഒരു വിവാഹബന്ധവുമായി തുലനം ചെയ്യാൻ കഴിയില്ലെന്നും 2011ൽ ഷക്കീറയുടെ പ്രവർത്തനങ്ങളുടെയോ സാമ്പത്തിക താത്പര്യങ്ങളുടെയോ “പ്രധാന കേന്ദ്രമോ അടിത്തറയോ” നേരിട്ടോ അല്ലാതെയോ സ്പെയിനിലായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോടതി വിധിച്ചു.
പതിനാറ് വർഷങ്ങൾക്കു ശേഷം ലോകകപ്പ് ഫുട്ബോളിന്റെ ഒൗദ്യോഗിക ഗാനവുമായി ഏതാനും ദിവസം മുന്‍പാണ് ഷക്കീറയെത്തിയത്. ഫിഫ ലോകകപ്പ് ഫുട്ബോൾ ആന്തം ‘ദായ് ദായ്’യുടെ ടീസർ ഇറങ്ങി ദിവസങ്ങൾക്കകമാണ് ഷക്കീറയെത്തേടി അനുകൂല കോടതി വിധിയും എത്തിയിരിക്കുന്നത്.
ഒരു മിനിറ്റ് ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. 2010 ഫിഫ ലോക കപ്പിന് വേണ്ടി ഷക്കീറ പാടിയ ‘വക്കാ വക്കാ’ (ദിസ് ടൈം ഫോർ ആഫ്രിക്ക) ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്.
Kerala
കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 44 വർഷം കഠിന തടവും 1,04,000 രൂപ പിഴയും. 2016 ലാണ് കേസിനസ്പദമായ സംഭവം നടന്നത്.
മാങ്ങാട്ടിടം സ്വദേശി സി.ജി. ശശികുമാറിനെയാണ് തലശേരി പോക്സോ കോടതി ശിക്ഷിച്ചത്. അതിജീവിതയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഏഴ് വർഷം തടവും 15,000 രൂപ പിഴയും ശിക്ഷയും നേരത്തെ വിധിച്ചിരുന്നു. ശിക്ഷ ഒന്നിച്ചാനുഭവിച്ചാൽ മതി.
Kerala
കൊച്ചി: കോടതിക്ക് മുൻപിൽ പ്രായം തെളിയിക്കുന്ന രേഖകളടക്കമുള്ള തെളിവുകള്‍ ഹാജരാക്കി കുംഭമേള വൈറൽ താരം. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നും മണിപ്പൂര്‍ ഡയറി സിനിമയുടെ സംവിധായകന് മോശമായി പെരുമാറിയെന്നുമുള്ള പരാതികളിലെടുത്ത കേസിലാണ് പെണ്‍കുട്ടി എറണാകുളം സിജെഎമ്മിനു മുന്നിലെത്തി രഹസ്യ മൊഴി നല്‍കിയത്.
തന്റെ പ്രായവുമായി ബന്ധപ്പെട്ട് നടക്കുന്നത് നുണപ്രചരണമാണെന്നും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
മണിപ്പൂര്‍ ഡയറി എന്ന സിനിമയുടെ സംവിധായകന് സനോജ് മിശ്ര മോശമായി പെരുമാറിയെന്നും വിഎച്ച്പി നേതാവ് അനില്‍ വിളയില്‍ തനിക്കെതിരെ നുണപ്രചാരണം നടത്തിയെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.
National
ഫരീദാബാദ്: ചുട്ടുപൊള്ളുന്ന വെയിലിൽ നായയെ കെട്ടിയിട്ടയാൾക്ക് പിഴ ചുമത്തി കോടതി. ഫരീദാബാദിലാണ് സംഭവം.
പീപ്പിൾ ഫോർ ആനിമൽസ് യൂണിറ്റിലെ വൃന്ദ ശർമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2024 ജൂൺ 20 ന് ബിപിടിപി പോലീസ് സ്റ്റേഷനിൽ ദീപക് ശർമ എന്നയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി.
10,50 രൂപയാണ് പിഴ തുക. ദീപക് ശർമ തന്റെ വളർത്തു നായയെ ചുട്ടുപൊള്ളുന്ന വെയിലിൽ വീടിന്റെ ചെറിയ ബാൽക്കണിയിൽ കെട്ടിയിട്ടുവെന്നായിരുന്നു പരാതി. വിവരമറിഞ്ഞ് എത്തിയ പീപ്പിൾ ഫോർ ആനിമൽസ് യൂണിറ്റിലെ അംഗങ്ങൾ പോലീസിന്റെ സഹായത്തോടെ നായയെ രക്ഷപ്പെടുത്തി.
സംഘടനയിലെ അംഗങ്ങളോട് ദീപക് ശർമ മോശമായി പെരുമാറിയെന്നും കേസുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത നിയമത്തിലെ സെക്ഷൻ 11 പ്രകാരം ദീപക് ശർമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 429 കൂടി ചേർത്തു.
15 മാസം നീണ്ടു നിന്ന വാദത്തിന് ശേഷം വ്യാഴാഴ്ച മൃഗങ്ങളോടുള്ള ക്രൂരത നിയമത്തിലെ സെക്ഷൻ 11 പ്രകാരം കോടതി 50 രൂപ പിഴയും ഐപിസി സെക്ഷൻ 429 പ്രകാരം 1,000 രൂപ പിഴയും കോടതി വിധിച്ചു.
NRI
സൗത്ത് കരോലിന: അമേരിക്കയിലെ സൗത്ത് കരോലിനയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് ആൺകുട്ടികൾ മരിച്ച കേസിലെ പ്രതിയായ മെക്സിക്കൻ സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി നിഷേധിച്ചു.
സംഭവസമയത്ത് ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച എറി ഒട്ടോണിയൽ, റോബ്ലെറോ പെരസ് എന്നയാൾക്കെതിരേയാണ് കോടതി നടപടി.
കേസിന്റെ അടുത്ത വാദം ജൂൺ 18ന് നടക്കും. ഏപ്രിൽ 12ന് സൗത്ത് കരോലിനയിലെ ഒരു നടപ്പാതയിലൂടെ സൈക്കിൾ ചവിട്ടുകയായിരുന്ന പത്രണ്ടും ഒമ്പതും വയസുള്ള രണ്ട് ആൺകുട്ടികളെ പെരസ് ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
കുട്ടികൾ രണ്ടുപേരും ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. കുട്ടികളിലൊരാളുടെ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു അപകടം നടന്നത്. ഇതേ വാഹനത്തിലുണ്ടായിരുന്ന രണ്ടാമത്തെയാൾ അപകടസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
പെരസ് കടുത്ത മദ്യലഹരിയിലായിരുന്നുവെന്നും സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും പോലീസ് റിപ്പോർട്ട് ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ചതിനും ഇയാൾക്കെതിരേ കേസുണ്ട്.
പ്രതി ഒരു യുഎസ് പൗരനല്ലാത്തതിനാൽ രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്നും സമൂഹത്തിന് ഭീഷണിയാണെന്നും വിലയിരുത്തിയാണ് ജഡ്ജി ജാമ്യം നിഷേധിച്ചത്. ഓരോ കുറ്റത്തിനും 25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
പ്രതി അനധികൃതമായാണ് അമേരിക്കയിൽ എത്തിയതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം സ്ഥിരീകരിച്ചു. ഇയാൾക്കെതിരേ ഐസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Kerala
മലപ്പുറം: എടക്കര മാവോയിസ്റ്റ് കേസിൽ മൂന്ന് പേർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. തൃശൂർ സ്വദേശി സി.ജി. രാജൻ, തമിഴ്നാട് സ്വദേശി ആർ. രാഘവേന്ദ്രൻ, ചത്തീസ്ഗഢ് സ്വദേശി ദീപക് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
നിലമ്പൂർ കാടുകളിലടക്കം ആയുധപരിശീലനം നടത്തിയെന്ന കേസിലായിരുന്നു എൻഐഎയുടെ അന്വേഷണം. എറണാകുളം ജില്ലയിൽ തന്നെ തുടരണമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ സ്ഥിരമായി ഹാജരാകണമെന്നും ഉൾപ്പെടെ കർശന നിബന്ധനകളോടെയാണ് ജാമ്യം.
2016ൽ എടക്കരയിൽ സായുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചെന്നാണ് കുറ്റപത്രം. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ പശ്ചിമഘട്ട സ്പെഷൽ സോണൽ കമ്മിറ്റി ചേർന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
Kerala
വൈപ്പിൻ: എറണാകുളം ഞാറക്കലെ കെഎസ്ഇബി ഓഫീസ് വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. 60 സെന്റീമീറ്ററോളം നീളമുള്ളതാണ് ചെടി. ആരോ നൽകിയ വിവരം അനുസരിച്ച് ഇന്നലെ ഞാറക്കൽ എക്സൈസ് ടീം സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ കഞ്ചാവ് ചെടിയാണെന്ന് മനസിലായതിനെ തുടർന്ന് ഇത് പറിച്ചെടുത്തു.
പ്രത്യേകിച്ച് ആരും നട്ട് വളർത്തിയതല്ല എന്നാണ് എക്സൈസുകാർ പറയുന്നത്. ആരോ ഉപയോഗിച്ച കഞ്ചാവിൽനിന്നു മണ്ണിൽ വീണ കുരു മുളച്ച് പൊന്തിയതാണെന്നാണ് നിഗമനം. മഹസർ തയാറാക്കി കഞ്ചാവ് ചെടി ഞാറക്കൽ കോടതിയിൽ ഹാജരാക്കി.
National
മുംബൈ: നാസിക് ടിസിഎസിൽ നിര്‍ബന്ധിത മതപരിവര്‍ത്തനവും ലൈംഗീക പീഡനവും നടത്തിയെന്ന ആരോപണം നേരിടുന്ന നിദ ഖാന് നിലവില്‍ മുംബൈയിലുണ്ടെന്നും യുവതി ആദ്യത്തെ കഞ്ഞിനായി കാത്തിരിക്കുകയാണെന്നും കുടുംബം.
നിലവില്‍ ഒളിവില്‍ കഴിയുന്ന നിദ ഖാന്, മുന്‍കൂര്‍ ജാമ്യത്തിനായി നാസിക്കിലെ കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോഗ്യ നില മോശമാണെന്ന് കാണിച്ചാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.
അതേസമയം, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നിദ ഖാനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 25 കാരിയായ ഖാന് 2021ലാണ് നാസിക്കിലെ ടിസിഎസിന്റെ ബിപിഒ യൂണിറ്റില്‍ ജോലിയില്‍ പ്രവേശിച്ചത്.
നാസിക്കിലെ ടിസിഎസ് ഓഫീസില്‍ നടന്ന ലൈംഗീക പീഡനവുമായും നിര്‍ബന്ധിത മതപരിവര്‍ത്തനവുമായും ബന്ധപ്പെട്ട ഒന്‍പത് പരാതികളില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.
എട്ട് വനിതാ ജീവനക്കാർ നൽകിയ പരാതികൾ അന്വേഷിക്കാൻ പോലീസ് കഴിഞ്ഞ ആഴ്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. മുതിർന്ന സഹപ്രവർത്തകർ മാനസികമായും ലൈംഗീകമായും പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാൽ എച്ച്ആർ വകുപ്പ് പരാതികൾ അവഗണിച്ചുവെന്നും പരാതിയുണ്ട്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയാണ് ഈ സംഭവങ്ങൾ നടന്നത്.
Kerala
കൊച്ചി: സംവിധായകൻ രഞ്ജിത്തിന് എതിരായ ലൈംഗികാതിക്രമ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. ചുമത്തപ്പെട്ട കുറ്റങ്ങളുമായി പ്രതിയെ ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രഥമദൃഷ്യാ പ്രകടമാണെന്നും കോടതി നിരീക്ഷിച്ചു.
ആരോഗ്യസ്ഥിതി, ചുമത്തിയ കുറ്റങ്ങളിൽ അഞ്ച് വർഷത്തിൽ താഴെയാണ് ശിക്ഷാ കാലാവധി തുടങ്ങിയവ പരിഗണിച്ചാണ് ജാമ്യം നൽകിയത്. ആരോഗ്യസ്ഥിതിയും പ്രായവും സാമൂഹ്യ ബന്ധവും കണക്കിലെടുക്കുമ്പോൾ പ്രതി ഒളിവിൽ പോകാനുള്ള സാധ്യത കുറവാണെന്നും കോടതി പറഞ്ഞു.
അതേസമയം ജാമ്യം നൽകിയാൽ പ്രതി സാക്ഷിയെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്റെ ആശങ്ക ഗൗരവമായി കാണുന്നു. അതിനാൽ കർശന ഉപാധികൾ വച്ച് ജാമ്യം അനുവദിക്കുന്നുവെന്നും കോടതി. ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം ലൈംഗികാതിക്രമ കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ സംവിധായകൻ രഞ്ജിത്ത് ജയിൽ മോചിതനായിരുന്നു.
Kerala
കൊച്ചി: അമ്മയും മുത്തശിയും ഭക്ഷണം ഉള്‍പ്പെടെ നിഷേധിച്ചെന്ന പരാതിയില്‍ ഏഴാം ക്ലാസുകാരനായ മകനെ പിതാവിനൊപ്പം വിട്ട് ഹൈക്കോടതി ഉത്തരവ്.
മകന് സ്കൂളിലെ ഉച്ചഭക്ഷണം മാത്രമായിരുന്നു പ്രധാന ഭക്ഷണമെന്നും അമ്മയുടെ അവഗണനയെത്തുടര്‍ന്ന് കുട്ടിയെ അനാഥാലയത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പിതാവ് കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് മാതാപിതാക്കള്‍ അകന്നു കഴിയുന്ന കുട്ടിയെ പിതാവിനൊപ്പം വിട്ട് ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്.
കുട്ടിയുമായി കോടതി ആശയ വിനിമയം നടത്തിയപ്പോള്‍ പിതാവിനൊപ്പം കഴിയാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. തനിക്ക് ആസ്ത്മ ഉണ്ടെന്നും ആവശ്യത്തിന് ഭക്ഷണം നല്‍കിയില്ലെന്നും സ്കൂളില്‍നിന്നുള്ള ഉച്ചഭക്ഷണം മാത്രമാണ് പ്രധാന ആശ്രയമെന്നും കുട്ടി കോടതിയെ അറിയിച്ചു.
2010ല്‍ വിവാഹിതരായ മാതാപിതാക്കള്‍ പിന്നീട് ദാമ്പത്യബന്ധം വേര്‍പിരിഞ്ഞു. 2021വരെ കുട്ടി പിതാവിനൊപ്പം താമസിച്ചിരുന്നു. അതിനുശേഷം കുട്ടിയുടെ അമ്മ കോഴിക്കോട്ടേക്കു കൊണ്ടുപോയി. തുടര്‍ന്ന്, അമ്മ വീണ്ടും വിവാഹം കഴിച്ചു. മുത്തശിയുടെ സംരക്ഷണയിലാണ് കുട്ടിയെന്നും എന്നാല്‍ പ്രായാധിക്യവും അസുഖങ്ങളും കാരണം അവര്‍ക്ക് കുട്ടിയെ നന്നായി പരിപാലിക്കാന്‍ കഴിയുന്നില്ലെന്നും പിതാവ് കോടതിയെ അറിയിച്ചു.
കുട്ടിക്ക് ആസ്ത്മ ബാധിച്ചതിനാല്‍ ശരിയായ വൈദ്യസഹായം ആവശ്യമാണെങ്കിലും മുത്തശി മതിയായ ഭക്ഷണം പോലും നല്‍കുന്നില്ലെന്നും പിതാവ് അറിയിച്ചു. പിതാവ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലും (ഡിസിപിയു) ശിശുക്ഷേമ സമിതിയിലും (സിഡബ്ല്യുസി) പരാതി നല്കി. അതനുസരിച്ച് കുട്ടിയെ അനാഥാലയത്തില്‍ ആക്കിയിരുന്നു. തുടര്‍ന്നാണ് മകന്റെ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
പിതാവുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും അദ്ദേഹത്തോടൊപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും കുട്ടി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ അറിയിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ ഹാജരാക്കാന്‍ ഹോസ്റ്റല്‍ അധികൃതരോട് കോടതി നിര്‍ദേശിച്ചു. കുട്ടിയുടെ സംരക്ഷണത്തിന് പിതാവിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി കുട്ടിയുടെ അമ്മയ്ക്ക് അവര്‍ ആഗ്രഹിക്കുന്നെങ്കിൽ കുട്ടിയുടെ കസ്റ്റഡിക്കുവേണ്ടി ബന്ധപ്പെട്ട കുടുംബകോടതിയെ സമീപിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി.
കുട്ടിയുടെ ക്ഷേമം നിരീക്ഷിക്കുന്നതിനായി മൂന്ന് ആഴ്ചയിലൊരിക്കല്‍ പരിശോധന നടത്താനും കോടതി ഡിസിപിഒയോട് നിര്‍ദേശിച്ചു. കുട്ടിയുടെ ക്ഷേമം അപകടത്തിലാണെന്നു കണ്ടെത്തിയാല്‍ ഡിസിപിഒ ഉടന്‍തന്നെ സിഡബ്ല്യുസിയെ അറിയിക്കണം. ആവശ്യമെങ്കില്‍ സിഡബ്ല്യുസി പരിഹാര നടപടികള്‍ സ്വീകരിക്കുകയും റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത് കോടതിയെ അറിയിക്കുകയും വേണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
Kerala
കോഴിക്കോട്: സാക്ഷികള്‍ നേരിട്ടു കോടതിയില്‍ ഹാജരാകുന്നതു മൂലമുണ്ടാകുന്ന കാലതാമസവും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ നടപടി. സര്‍ക്കാര്‍ ആശുപത്രികള്‍, ജയിലുകള്‍, ക്ഷേമകേന്ദ്രങ്ങള്‍, വിദേശ എംബസികള്‍, ഹൈകമ്മീഷനുകള്‍ തുടങ്ങിയ പൊതു സ്ഥാപനങ്ങളെ സാക്ഷികളെ ഓണ്‍ലൈനായി വിസ്തരിക്കാന്‍ കഴിയുന്ന പ്രത്യേക കേന്ദ്രങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ ഭാഗമായി കോടതി നടപടികളില്‍ ഓഡിയോ-വീഡിയോ സംവിധാനങ്ങളിലൂടെ സാക്ഷികളെ വിസ്തരിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളെ ‘ഡെസിഗ്നേറ്റഡ് പ്ലേസസ്’ ആയിട്ടാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പ്രോസിക്യൂഷന് സാക്ഷികള്‍ക്കും പ്രതിഭാഗം സാക്ഷികള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം.
സംസ്ഥാനത്തെ മുഴുവന്‍ കോടതികളിലെയും റിമോട്ട് പോയിന്റ് സെന്ററുകള്‍, വള്‍നറബിള്‍ വിറ്റ്നസ് ഡെപ്പോസിഷന്‍ സെന്ററുകള്‍, നിയമ സഹായ കേന്ദ്രങ്ങളായ കെല്‍സ, ഹൈക്കോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റി, ജില്ലാ-താലൂക്ക് ലീഗല്‍ സര്‍വീസ് അഥോറിറ്റികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഫോറന്‍സിക് ലാബുകള്‍, ഫിംഗര്‍പ്രിന്റ് ബ്യൂറോകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, ജയിലുകള്‍, തിരുത്തല്‍ കേന്ദ്രങ്ങള്‍, ക്ഷേമ കേന്ദ്രങ്ങളായ മഹിളാ മന്ദിരങ്ങള്‍, സംരക്ഷണ കേന്ദ്രങ്ങള്‍, ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍, വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍, ഹൈക്കമ്മീഷനുകള്‍, കോണ്‍സുലേറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെ വിസ്താരത്തിനായി ഉപയോഗിക്കാം.
ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, മറ്റ് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ ഉണ്ടെന്നു കോടതിക്ക് ബോധ്യപ്പെട്ടാല്‍ അവിടെയും വിസ്താരത്തിന് അനുമതി നല്‍കും. എന്നാല്‍, അന്വേഷണ ഏജന്‍സിയുമായോ കേസുമായോ നേരിട്ടു ബന്ധമുള്ള ഓഫീസുകളെ ഈ പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
Kerala
കൊച്ചി: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണനെതിരേയുള്ള പരാതി പരിഗണിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്കി. രണ്ടു മാസത്തിനുള്ളില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണു ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് നിര്‍ദേശിച്ചത്.
തൃശൂരിലെ കെഎസ്യു നേതാവ് ഗോകുല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു നടപടി. മറ്റു പാര്‍ട്ടികള്‍ മണ്ഡലത്തില്‍ ഹൈന്ദവസ്ഥാനാര്ഥികളെ നിര്‍ത്തുന്നില്ലെന്ന് ആരോപിച്ച് ഗോപാലകൃഷ്ണന് സമൂഹമാധ്യമത്തിൽ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ടെന്നും ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ ഗോപാലകൃഷ്ണനെതിരേ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 192, 1988 ലെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 125 എന്നിവപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹര്ജിക്കാരന് അറിയിച്ചു.
തെരഞ്ഞെടുപ്പുനടപടികള്‍ ആരംഭിച്ചുകഴിഞ്ഞതിനാല്‍, തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഒരു നിരീക്ഷണവും നടത്തുന്നത് ഉചിതമല്ലെന്നും എന്നിരുന്നാലും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി പരിഗണിക്കാനുമാണ് കോടതി നിര്‍ദേശിച്ചത്.
വിദ്വേഷ പരാമര്ശങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ എന്തു നടപടിയാണ് സ്വീകരിക്കാനാകുകയെന്നും കോടതി ചോദിച്ചു.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ബോധ്യമായാല്‍ സ്ഥാനാര്‍ഥിയെ വിലക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കാനാകുമെന്ന് കമ്മീഷന് വിശദീകരിച്ചു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട വേറെയും കേസുകള്‍ ഈ ദിവസങ്ങളില്‍ എടുത്തിട്ടുണ്ടെന്നും കമ്മീഷന് വ്യക്തമാക്കി.
ലംഘനങ്ങളുണ്ടായാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാമെന്നും തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയതിനാല്‍ വിഷയത്തില്‍ നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
മാതൃകാ പെരുമാറ്റച്ചട്ടം ഭരണസ്തംഭനത്തിനു കാരണമാകുന്നതായാണ് തോന്നിയിട്ടുള്ളതെന്നും പലപ്പോഴും കോടതിവിധികള്‍ നടപ്പിലാക്കാതിരിക്കാന്‍ പോലും പെരുമാറ്റച്ചട്ടം ഒരു കാരണമായി അധികൃതര്‍ പറയാറുണ്ടെന്നും വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഭരണനിശ്ചലാവസ്ഥയ്ക്കു കാരണമില്ലെന്നും ഇക്കാര്യത്തിലൊക്കെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടെന്നും കമ്മീഷന് വിശദീകരിച്ചു.
National
ന്യൂഡൽഹി: ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തവരെ പട്ടികജാതി വിഭാഗക്കാരായി കണക്കാക്കാനാകില്ലെന്ന ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചതിൽ വിയോജിപ്പ് അറിയിച്ചു സിപിഎം പോളിറ്റ് ബ്യൂറോ.
പട്ടികജാതി സമൂഹത്തിന് നൽകുന്ന സംവരണത്തിന്റെയും മറ്റു സംരക്ഷണങ്ങളുടെയും ആശയം ബന്ധപ്പെട്ട സമൂഹങ്ങളുടെ സാമൂഹിക, സാന്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് തങ്ങൾ ഉറച്ചുവിശ്വസിക്കുന്നുവെന്ന് സിപിഎം അറിയിച്ചു.
എന്നാൽ നിലവിലെ വിധി, ആ സാമൂഹിക, സാന്പത്തിക പരിഗണനകളേക്കാൾ ബന്ധപ്പെട്ട വിഭാഗത്തിന്റെ മതപരമായ സ്വത്വത്തിനു വ്യക്തമായ മുൻഗണന നൽകുന്നുവെന്നും അതിനാൽത്തന്നെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംവരണവും മറ്റു സംരക്ഷണങ്ങളും പാലിക്കുന്നതിന്റെ ലക്ഷ്യത്തെത്തന്നെ നിലവിലെ ഉത്തരവ് പരാജയപ്പെടുത്തുന്നുവെന്നും സിപിഎം വ്യക്തമാക്കി.
Editorial
ദളിത് ക്രൈസ്തവർക്ക് രാഷ്ട്രീയ അനീതിയുടെ ഒരു ചാട്ടവാറടികൂടി ഏറ്റിരിക്കുന്നു. ക്രൈസ്തവമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവരെ പട്ടികജാതി (എസ്സി) വിഭാഗമായി കണക്കാക്കാനാകില്ലെന്ന ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചിരിക്കുന്നു. ഇഷ്ടമുള്ള മതം സ്വീകരിച്ച ‘കുറ്റ’ത്തിനാണ് ഈ വിധിയെങ്കിൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ മതേതരത്വത്തിന്റെ വേഷഭൂഷാദികളൊക്കെയും അഴിച്ചുവയ്ക്കുക. കാരണം, ഇടതു-വലത്- കോൺഗ്രസ്-ബിജെപി ഭേദമില്ല; ഹിന്ദു, സിഖ്, ബുദ്ധ ദളിതർക്കൊപ്പം ദളിത് ക്രൈസ്തവരെ നിങ്ങൾ നീതിയുടെ പന്തിയിൽ ഒന്നിച്ചിരുത്തിയില്ല. അങ്ങനെ ഇന്ത്യൻ രാഷ്ട്രീയം ഭ്രഷ്ട് കൽപ്പിച്ചവരാണ് കോടതിയിലും തിരിച്ചടി നേരിടുന്നത്.
ക്രിസ്തുമതത്തിൽ ജാതിവ്യവസ്ഥയില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് സ്ഥാപിത നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള വിധി. അപ്പോൾ ലോകചരിത്രത്തിലെ തന്നെ ദേശാപമാനമായ, ചാതുർവർണ്യത്തേക്കാൾ ഹീനമായ അസ്പൃശ്യത മറ്റെല്ലാ മതങ്ങളും ‘അഭിമാനപൂർവം’നിലനിർത്തിയിരിക്കുകയാണെന്നാണോ? ജാതി വ്യവസ്ഥയും അസ്പൃശ്യതയും ഉറപ്പാക്കുന്ന സംവിധാനങ്ങളിലേക്കു മടങ്ങിവരൂ, പട്ടികജാതി പദവി അവകാശമാക്കൂ എന്നാണോ? 21-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദാരംഭത്തിൽ നിന്നുകൊണ്ടാണ് അക്കിത്തത്തിന്റെ “വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം’’ എന്ന വരികൾ ഇന്ത്യൻ രാഷ്ട്രീയം ആത്മാവറിയാതെ പാടുന്നത്. ഇത് അനീതിയുടെ നവഭാരതമാണ്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തി ഹിന്ദു, സിഖ്, ബുദ്ധ ഒഴികെ മറ്റേതെങ്കിലും മതം സ്വീകരിച്ചാൽ അയാളുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന ആന്ധ്രപ്രദേശ് ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ജസ്റ്റീസുമാരായ പി.കെ. മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് ശരിവച്ചത്. 1950ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവിലെ ക്ലോസ് മൂന്നിൽ നിർദേശിച്ചിട്ടില്ലാത്ത മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത്, ജനനം പരിഗണിക്കാതെ പട്ടികജാതി പദവി നഷ്ടമാകുന്നതിന് കാരണമാകും. അതനുസരിച്ച്, ഹിന്ദുമതത്തിനു മാത്രമായി പട്ടികജാതി അവകാശം ചുരുങ്ങി.
പിന്നീട് 1956ൽ സിഖ് മതത്തിനും 1990ൽ ബുദ്ധമതത്തിനും പട്ടികജാതി അവകാശം ഓർഡിനൻസ് ഭേദഗതിയിലൂടെ നൽകി. പക്ഷേ, ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിതരെ ഉൾപ്പെടുത്തിയില്ല. ദളിത് ക്രൈസ്തവരുടെ കാര്യത്തിൽ പല കമ്മീഷനുകളും അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും പുതിയ കമ്മീഷനുകളെ നിയമിച്ചുകൊണ്ട് അതെല്ലാം സവർണ-വർഗീയ രാഷ്ട്രീയം കൃത്യമായി അട്ടിമറിച്ചുകൊണ്ടിരിക്കുന്നു. 1955ലെ കാക്ക കലേക്കര്‍ കമ്മീഷനും 2004ലെ രംഗനാഥമിശ്ര കമ്മീഷനും അടക്കം പല സമിതികളും വരെ ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിലുള്‍പ്പെടുത്തി സംവരണം ഉറപ്പാക്കണം എന്ന നിര്‍ദേശമാണ് മുന്നോട്ടു വച്ചത്.
2004 മുതല്‍ സുപ്രീംകോടതിയിലുള്ള കേസും രംഗനാഥമിശ്ര കമ്മീഷന്റെ ശിപാര്‍ശകള്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ്. സംഘപരിവാറിനും ബിജെപിക്കും സ്വീകാര്യമല്ല. ഇപ്പോൾ നിലവിൽ ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ അധ്യക്ഷനായ കമ്മീഷനെ ഏർപ്പെടുത്തിയിരിക്കുകയാണ്. ദളിത് ക്രൈസ്തവർക്കു സംവരണം കൊടുക്കരുതെന്നു പറയുവോളം കമ്മീഷനെ മാറ്റിപ്പരീക്ഷിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ഹിന്ദുമതത്തിലേക്കു തിരിച്ചെത്തിയാൽ പട്ടികജാതി സംവരണം ലഭിക്കുമെന്ന ‘ഘർവാപ്പസി’ പ്രത്യയശാസ്ത്രം മതേതര ഭരണഘടനയുടെ അടിത്തറയെ ഉന്നം വയ്ക്കുന്നതാണ്. എന്നിട്ടുപോലും മതേതര രാഷ്ട്രീയ പാർട്ടികൾക്ക് ഇതു ക്രിസ്ത്യാനികളുടെ മാത്രം കാര്യമല്ലെന്നു മനസിലായിട്ടില്ല; അല്ലെങ്കിൽ സവർണ-വർഗീയ കാരണങ്ങളാൽ മനസിലായില്ലെന്നു നടിക്കുന്നു.
നമ്മുടെ ഭരണഘടന ദളിത് ക്രൈസ്തവരെ ഒഴിവാക്കിയോ? ഒരിക്കലുമില്ല. 1950 ജനുവരി 26ന് പ്രാബല്യത്തില്‍ വന്ന ഭരണഘടന എല്ലാ ദളിതർക്കും ഉറപ്പാക്കിയ സംവരണം അതേ വർഷംതന്നെ അട്ടിമറിക്കപ്പെട്ടു. ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്ര പ്രസാദ് ഓഗസ്റ്റ് 10ന് ഹിന്ദുക്കളായ ദളിതരെ മാത്രം ഉള്‍പ്പെടുത്തി പട്ടികജാതി-വര്‍ഗ ഭേദഗതി ഉത്തരവു പുറപ്പെടുവിച്ചു. പക്ഷേ, സിഖ് മതത്തിലെ ദളിതരെ 1956ലും ബുദ്ധമതത്തിലുള്ളവരെ 1990ലും ഉൾപ്പെടുത്തിക്കൊണ്ട് 341-ാം അനുച്ഛേദം അനുസരിച്ച് രാഷ്ട്രപതിമാർ പട്ടികജാതി ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തു. 1996ൽ ദളിത് ക്രൈസ്തവര്‍ക്കു പട്ടികജാതി പദവി നല്കാന് നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കേ നിയമനിര്‍മാണത്തിനു ശ്രമിച്ചെങ്കിലും ലോക്സഭാ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ തടസവാദമുന്നയിച്ചു. ഓര്‍ഡിനന്‍സ് ഇറക്കാന്‍ അന്നത്തെ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മയും സമ്മതിച്ചില്ല.
ഇനിയിതു സാധ്യമാണോ? ഭരണഘടനയുടെ 232(2) വകുപ്പു പ്രകാരം ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്താൻ പാര്‍ലമെന്റിന് അധികാരമുണ്ട്. പക്ഷേ, മഹാഭൂരിപക്ഷമുണ്ടായിരുന്ന കോൺഗ്രസ് സർക്കാരുകൾ അതു ചെയ്തില്ല. ഇപ്പോഴത്തെ ബിജെപി സർക്കാർ അതു ചെയ്തുതരുമോയെന്ന് ആരും ചോദിക്കുന്നുപോലുമില്ല. മറ്റൊരു വിഷയംകൂടി പറയാതെ വയ്യ. അത്, ഉത്തരേന്ത്യയിലെ ഘർവാപ്പസിയും അതിനു വഴങ്ങുന്നില്ലെങ്കിൽ ദളിത് ക്രൈസ്തവരെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനുമുള്ള സൗകര്യമൊരുക്കലുമാണ്. ക്രിസ്തുമതം സ്വീകരിച്ച് പാസ്റ്ററായി സേവനം ചെയ്തിരുന്ന ചിന്തട ആനന്ദ് എന്ന വ്യക്തിയുടെ പരാതിയാണ് ഇക്കഴിഞ്ഞ ദിവസത്തെ കേസിന് അടിസ്ഥാനം.
ഞായറാഴ്ച പ്രാർഥനയ്ക്കിടെ തന്നെ മർദിച്ചെന്നു ചൂണ്ടിക്കാട്ടി എസ്സി/എസ്ടി നിയമപ്രകാരം നൽകിയ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ, പരാതിക്കാരൻ ക്രിസ്തുമതത്തിലേക്കു മാറിയതിനാൽ എസ്സി /എസ്ടി നിയമപ്രകാരമുള്ള എഫ്ഐആർ നിയമവിരുദ്ധമാണെന്ന എതിർവാദം ആന്ധ്ര ഹൈക്കോടതിയും ഇപ്പോൾ സുപ്രീംകോടതിയും അംഗീകരിച്ചിരിക്കുന്നു. അതായത്, ഉത്തരേന്ത്യയിൽ സംഘപരിവാറിന്റെ ആക്രമണത്തിനിരയാകുന്ന ദളിത് ക്രൈസ്തവരുടെ എണ്ണം വർധിക്കും. ഘർവാപ്പസി ഏകപരിഹാരമാകും. പാർലമെന്റിൽ നിയമഭേദഗതിയോ രാഷ്ട്രപതിയുടെ ഓർഡിനൻസോ ഉണ്ടാകുവോളം മറിച്ചൊരു വിധി കോടതിയിൽനിന്നു പ്രതീക്ഷിക്കാനില്ല.
ക്രിസ്തുമതത്തിൽ ജാതിയില്ലെന്ന വാദം താത്വികമാണ്. മതവും സഭകളും ഒരു ജാതിവിവേചനത്തെയും പിന്തുണയ്ക്കുന്നില്ല. എന്നിരുന്നാലും, ക്രിസ്തുമതം പൂർണമായും ജാതിവിവേചനമുക്തമാണെന്നു പറയാനാകില്ല. ക്രിസ്തുമതത്തിൽ വിവേചനമില്ലെന്ന വാദം അടിച്ചേൽപ്പിച്ചാൽപോലും ദളിത് ക്രൈസ്തവർ ജീവിക്കുന്നതും ഇടപഴകുന്നതും ക്രിസ്തുമതത്തിനുള്ളിൽ മാത്രമല്ലെന്നു തിരിച്ചറിയണം. ഉത്തരേന്ത്യയിലെ നിരവധി ഗ്രാമങ്ങളിൽ ദളിത് ക്രൈസ്തവർ സവർണ ഹിന്ദുക്കളിൽനിന്ന് ഉൾപ്പെടെ നിന്ദനങ്ങൾക്കും പീഡനങ്ങൾക്കുമിരയായി അടിച്ചമർത്തപ്പെടുന്ന വാർത്തകൾ ഒന്നൊന്നായി പുറത്തുവരികയാണ്. ദളിതർക്ക് സ്വത്വം നഷ്ടപ്പെടാതെ ഇഷ്ടമുള്ള മതത്തിൽ ജീവിക്കാൻ അവകാശമില്ലേ എന്നതാണ് അടിസ്ഥാന പ്രശ്നം.
അതിനാൽ, ക്രൈസ്തവ ആത്മീയതയുടെ പരിവേഷം ഉയർത്തിപ്പിടിച്ചാലൊന്നും ദളിതരുടെ ഭൗതിക-സാന്പത്തിക യാഥാർഥ്യങ്ങളെ അഭിസംബോധന ചെയ്യാനാകില്ല. 1950ൽ പ്രഥമ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദ് പട്ടികജാതി പട്ടികയിൽനിന്നു ഹിന്ദുക്കളല്ലാത്തവരെയെല്ലാം ഒഴിവാക്കിയിട്ട് 75 വർഷം! സിഖുകാരും ബുദ്ധരും തിരിച്ചുകയറി. നീതി ലഭിക്കുമെന്നു കാത്തിരുന്ന ദളിത് ക്രൈസ്തവരുടെ പല തലമുറകൾ മരിച്ചുപോയി. ഇനിയെത്ര തലമുറകൾ കാത്തിരിക്കണം? സർക്കാരിനും കോടതിക്കും ക്രൈസ്തവ സഭകൾക്കും മുന്നിൽ, മുൾമുടിയണിയിക്കപ്പെട്ട്, ചാട്ടവാറടിയേറ്റ് ചോര പൊടിയുന്നൊരു ശരീരംപോലെ ആ ചോദ്യമുണ്ട്.
Kerala
കൊച്ചി: ശബരി പാത നിര്‍മാണം പുനരാരംഭിച്ചെന്നു റെയില്‍വേ ഹൈക്കോടതിയെ അറിയിച്ചു.
ദക്ഷിണ റെയില്‍വേ, സംസ്ഥാന സര്‍ക്കാര്‍, ഇടുക്കി ജില്ലാ കളക്ടര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറേഷന് സെക്രട്ടറി ജിജോ പനച്ചിനാനി ഹൈക്കോടതിയില്‍ 2019 ല്‍ നല്കിയ ഹര്‍ജിയിലാണു വിശദീകരണം.
ശബരി റെയില്‍ പദ്ധതി മരവിപ്പിച്ചതു മാറ്റിയെന്നും പദ്ധതിക്കുവേണ്ടിയുള്ള സ്ഥലമെടുപ്പ് നടപടികള്‍ പുനരാരംഭിച്ചെന്നും റെയില്‍വേയും സംസ്ഥാനസര്‍ക്കാരും കോടതിയെ അറിയിച്ചു. ശബരി റെയില്‍ പദ്ധതി എത്രയും വേഗത്തില്‍ നടപ്പാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
National
ജബൽപൂർ: വാഹനാപകടത്തിൽ ജീവൻ നഷ്ടമായി നവജാത ശിശുവിന്റെ ഭ്രൂണവുമായി കോടതിയിലെത്തിയ യുവാവിന് കോടതിയുടെ താക്കീത്. മധ്യപ്രദേശ് ഹൈക്കോടതിയിലാണ് ഈ അസാധാരണ സംഭവം. മധ്യപ്രദേശ് സ്വദേശിയായ യുവാവ്, മാരുതി സുസുക്കി കമ്പനിക്കെതിരെയുള്ള 200 കോടി രൂപയുടെ നഷ്ടപരിഹാര കേസിന്റെ ഭാഗമായാണ് കോടതിയിൽ അലസിപ്പോയ ഭ്രൂണം സൂക്ഷിച്ച കുപ്പിയുമായെത്തിയത്.
പരാതിക്കാരനായ യുവാവും കുടുംബവും സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാർ അപകടത്തിൽപ്പെടുകയും അപകടസമയത്ത് കാറിലെ എയർബാഗുകൾ പ്രവർത്തിക്കാതിരിക്കുകയും ചെയ്തതാണ് ദാരുണമായ സംഭവത്തിന് ഇടയാക്കിയത്. ഈ അപകടത്തെത്തുടർന്ന് തന്റെ ഭാര്യയുടെ ഗർഭം അലസിയതായും തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടതായും യുവാവ് പരാതിയിൽ പറയുന്നു.
എന്നാൽ കാറിലെ സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച കാരണമാണ് തനിക്ക് കുഞ്ഞിനെ നഷ്ടമായതെന്ന് പരാതിക്കാരനായ യുവാവ് ആരോപിക്കുന്നു. തന്റെ വാദങ്ങൾക്ക് ശക്തി പകരാനാണ് യുവാവ് കുപ്പിയിൽ അലസിപ്പോയ കുട്ടിയുടെ ഭ്രൂണവുമായി എത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ജസ്റ്റിസ് വിവേക് അഗർവാൾ, ഇത് അങ്ങേയറ്റം അനുചിതമായ പ്രവൃത്തിയാണെന്ന് നിരീക്ഷിച്ചു. ഇത്തരത്തിൽ ഒരു വസ്തു കോടതിയിൽ പ്രദർശിപ്പിക്കുന്നത് നിയമപരമായി അനുവദനീയമല്ലെന്ന് വ്യക്തമാക്കിയ കോടതി, യുവാവിനെ താക്കീത് ചെയ്യുകയും ചെയ്തു.
Kerala
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടർ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. നാല് കാര്യങ്ങളിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ കോടതി നിര്‍ദേശിച്ചു.
തുടർ അന്വേഷണം ഭാഗികമായി മാത്രമാണ് അനുവദിച്ചത്. നവീൻ ബാബുവിന്റെ ഭാര്യ നല്കിയ ഹർജിയിലാണ് കോടതി നടപടി. പി.പി. ദിവ്യയുടെ മുഴുവൻ ഫോൺ വിവരങ്ങളും ശേഖരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടികാട്ടിയാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിര്‍മിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.
പി.പി. ദിവ്യയും പ്രശാന്തനുമായുള്ള ഫോൺ കോൾ രേഖകൾ, ചാറ്റുകൾ എന്നിവ എസ്ഐടി പരിശോധിച്ചില്ല, പി.പി. ദിവ്യയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുക്കണം, പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Leader Page
ഹൈറേഞ്ചിലെ ഭൂ വിഷയങ്ങൾ കോടതികളിൽ എത്തുന്പോൾ സർക്കാർ അഭിഭാഷകരുടെ നാവ് അടഞ്ഞുപോകും. 1964ലെ ചട്ടമനുസരിച്ച് നൽകിയിരിക്കുന്ന പട്ടയങ്ങളും സിഎച്ച്ആറിൽ (കാർഡമം ഹിൽ റിസർവ്, ഏലമല പ്രദേശം-ഏലമലക്കാടുകളല്ല) നൽകിയിരിക്കുന്ന പട്ടയങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ കോടതികളിൽ എത്തിയപ്പോൾ സർക്കാർ അഭിഭാഷകർ സ്വീകരിച്ച "മൗനം' അറിവില്ലായ്മയായി കാണാനാകില്ല. 1964ലെ ചട്ടം അനുസരിച്ച് 1971 ഓഗസ്റ്റ് ഒന്നിനു മുന്‍പുള്ള കൈവശഭൂമിക്ക് പട്ടയം നൽകിയതിലെ സാങ്കേതികത്വമായിരുന്നു ഒരു തർക്കം.
ഈ തർക്കത്തെത്തുടർന്ന് 2024 ജനുവരി 10ന് പട്ടയം വിതരണം ഹൈക്കോടതി തടഞ്ഞു. ഇതിൽ 2026 ഫെബ്രുവരി 23നാണ് (25 മാസത്തിനു ശേഷം) സർക്കാർ സത്യവാങ്മൂലം നൽകിയത്. 1971ലെ ചട്ടഭേദഗതിയിലൂടെയാണ് ഇപ്രകാരം പട്ടയം നൽകിയതെന്നു 2026ൽ സർക്കാർ കോടതിയെ അറിയച്ചപ്പോൾ കോടതി സ്റ്റേ പിൻവലിച്ചു. ഈ വസ്തുത കോടതിയെ അറിയിക്കാൻ കേസെടുത്ത അന്നോ പിന്നീട് ഇത്രയും കാലമായിട്ടോ സർക്കാരിനായില്ല. 2026ലെ സർക്കാരിന്റെ സത്യവാങ്മൂലം അംഗീകരിച്ച കോടതി സ്റ്റേ വെക്കേറ്റു ചെയ്തു പട്ടയ നടപടികൾ വ്യവസ്ഥകളോടെ നടത്താൻ അനുവദിച്ചു.
1971നു മുന്‍പ് ഭൂമി കൈവശമുണ്ടായിരുന്നെന്നു തെളിയിക്കുന്ന രേഖകൾ പട്ടയ അപേക്ഷകൻ സമർപ്പിക്കണമെന്നും അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ (തഹസിൽദാർ) പരിശോധിച്ച് നിജസ്ഥിതി റിപ്പോർട്ട് നൽകണമെന്നുമായിരുന്നു വ്യവസ്ഥ. ഇത് അപ്രായോഗികമാണെന്നു വ്യക്തമാണെങ്കിലും കോടതി പറഞ്ഞ വ്യവസ്ഥകൾ പലിക്കാതെ സർക്കാർ പട്ടയങ്ങൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. ഇതു കോടതിയിൽ വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. അതോടെ മാർച്ച് നാലിന് പട്ടയവിതരണം കോടതി വീണ്ടും സ്റ്റേ ചെയ്തു. ഇപ്പോൾ പട്ടയ നടപടികൾ സ്റ്റേയിലാണ്.
സിഎച്ച്ആറിലെ പട്ടയവിലക്ക്
സിഎച്ച് ആറിൽ പട്ടയം നൽകുന്നത് സുപ്രീം കോടതിയാണ് വിലക്കിയിരിക്കുന്നത്. സിഎച്ച്ആറിൽ പട്ടയം നല്കാൻ 2009ൽ സുപ്രീംകോടതിതന്നെ ഉത്തരവിട്ടിട്ടുള്ളതാണ്. സിഎച്ച്ആറിലെ പട്ടയവിതരണം 2024 ഒക്ടോബർ 24ന് സുപ്രീം കോടതി തടഞ്ഞപ്പോൾ പട്ടയം അനുവദിച്ചുള്ള 2009ലെ കോടതിവിധി സുപ്രീം കോടതിയെ ബോധിപ്പിക്കാൻ സർക്കാർ അഭിഭാഷകനായില്ല. അതും കൈയബദ്ധമാണെന്നു കരുതാൻ ഒരു കാരണവുമില്ല. 1993ലെ പ്രത്യേക ഭൂപതിവു നിയപ്രകാരം ഇടുക്കി ജില്ല ഉൾപ്പെടെ കേരളത്തിലെ അഞ്ചു ജില്ലകളിലെ 28,588 ഹെക്ടർ സ്ഥലത്തിനു പട്ടയം നൽകാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ കേരള സർക്കാർ തീരുമാനിച്ച് പട്ടയം നല്‍കിത്തുടങ്ങി. ഇതിൽ 20,300 ഹെക്ടർ സ്ഥലവും സിഎച്ച്ആറിലുള്ളതാണ്. സിഎച്ച്ആർ വനഭൂമിയാണെന്നും അവിടെ നൽകിയിരിക്കുന്ന പട്ടയങ്ങളും കുത്തകപാട്ടങ്ങളും റദ്ദുചെയ്തു ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഇതു പരിഗണിച്ച കോടതി 2024 ഒക്ടോബർ 24ന് സിഎച്ച്ആറിലെ പട്ടയ നടപടികൾ കോടതി തടയുകയായിരുന്നു. ഈ നിരോധനം ഇപ്പോഴും തുടരുകയാണ്.
സിഎച്ച്ആർ ഭൂമിയിൽ പട്ടയം നൽകാൻ 2009ൽ സുപ്രീംകോടതി അനുമതി നൽകിയ വിവരം സുപ്രീംകോടതിയെ അറിയിക്കാൻ സർക്കാർ മറന്നു?
മുൻ എംഎൽഎയുടെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും നിയമപോരാട്ടം
1993ലെ പ്രത്യേക നിയമമനുസരിച്ച് പട്ടയം നൽകുന്നതിനെതിരേ പരിസ്ഥിതി സംഘടന കോടതിയിലെത്തിയതാണ്. ഇവരുടെ ഹർജി പരിഗണിച്ച ഹൈക്കോടതി പട്ടയ വിതരണം അന്നു തടഞ്ഞു. ഇതിനെതിരെ മുൻ എംഎൽഎ തോമസ് ജോസഫിന്റെ നേതൃത്വത്തിൽ അഡ്വ. ജോണ്സണ് മനയാനി മുഖേന കോടതിയിൽ കേസ് നടത്തുകയും കർഷകർക്ക് അനുകൂലമായി വിധി നേടുകയും ചെയ്തു. പരിസ്ഥിതി സംരക്ഷകരുടെ കുപ്പായം ധരിച്ച സംഘടന സുപ്രീം കോടതിയിലെത്തിയതോടെ പട്ടയ നടപടികൾ വീണ്ടും തുലാസിലായി. ഈ കേസ് സുപ്രീം കോടതിയിൽ പെൻഡിംഗ് ആയപ്പോൾ 2007ൽ ഹൈറേഞ്ചിൽ രൂപംകൊണ്ട ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പണം സ്വരൂപിച്ച് സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ നാഗേശ്വരറാവു (പിന്നീട് സുപ്രീം കോടതി ജസ്റ്റീസായി) മുഖാന്തിരം കേസ് നടത്തി 2009ൽ സുപ്രീംകോടതിയിൽനിന്നു പട്ടയം നൽകാനുള്ള വിധി നേടി. അതിനാണ് 2024 ഒക്ടോബറിൽ വീണ്ടും കുരുക്കു വീണത്. 2009ലെ വിധി സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു.
കോടതിയെ കാര്യങ്ങൾ ബോധിപ്പിക്കാൻ വൈമുഖ്യം
1964ലെ ചട്ടം ഭേദഗതി ചെയ്താണ് 1-8-1971നു മുന്‍പുള്ള കൈവശഭൂമിക്ക് പട്ടയം നൽകിയത്. 1964ൽ ചട്ടം ഉണ്ടായപ്പോൾ തർക്കമില്ലാത്ത കൈയേറ്റ ഭൂമിക്കു (അണ് ഒബ്ജക്ഷനബിൾ എൻക്രോച്ച് ലാൻഡ്) പട്ടയം നൽകാനായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. ചട്ടത്തിൽ 1967ൽ നടത്തിയ ഭേദഗതിയായിരുന്നിത്. ഇതിൽ എന്നുവരെയുള്ള എൻക്രോച്ച്മെന്റ് (കട്ട് ഒഫ് ഡേറ്റ്) എന്നു വ്യക്തമാക്കിയിരുന്നില്ല. ഇതു ബോധ്യപ്പെട്ടപ്പോഴാണ് 1971 ഓഗസ്റ്റ് ആറിനു ചട്ടത്തിൽ ഭേദഗതി വരുത്തി 1971 ഓഗസ്റ്റ് ഒന്നു വരെയുള്ള കൈവശഭൂമിക്കു പട്ടയം നൽകാൻ വ്യവസ്ഥ ഉണ്ടാക്കിയത്. ഈ വിവരം കോടതിയിൽ പറയാൻ അഭിഭാഷകൻ മറന്നു പോയത്രേ. ഇതിനെത്തുടർന്നാണ് 2024ൽ പട്ടയ നടപടികൾ ഹൈക്കോടതി വിലക്കിയത്. ഇത്രയും ഗഹനമായി ഇടുക്കിയിലെ ഭൂമി സംബന്ധിച്ച രേഖകളും നടപടിക്രമങ്ങളും എണ്ണിപ്പറഞ്ഞ് ഇടുക്കിക്കാരെ പൂട്ടാൻ ഈ പരിസ്ഥിതി സംഘടനയ്ക്കുള്ള ഊർജവും സ്രോതസും എവിടെനിന്നാണ്? ഇടുക്കിക്കു പുറത്തേക്കു ഈ പരിസ്ഥിതി സംഘടനകളുടെ പരിസ്ഥിതിസ്നേഹം പോയിട്ടുമില്ല.
(അവസാനിച്ചു)
Kerala
കൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. പ്രതികളായ ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടിതിയില്‍ എത്തിച്ചു. തമിഴ്നാട് ധര്‍മപുരം സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് നടക്കുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ചില്‍ ജഡ്ജി ടി. മധുസൂദനന് വാദം കേള്‍ക്കും.
സംഭവം നടന്ന് മൂന്നു വര്‍ഷത്തിന് ശേഷമാണ് വിചാരണ നടക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിലുണ്ടായ വീഴ്ചയാണ് വിചാരണ വൈകാന്‍ കാരണമായത്. അഡ്വ. അജകുമാറാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി സര്‍ക്കാര്‍ നിശ്ചയിച്ചത്. പത്മയുടെ ഇളയ സഹോദരിയും ഒന്നാം സാക്ഷിയുമായ പഴനിയമ്മയെ വിസ്തരിക്കും.
2022 ഒക്ടോബര്‍ 27ന് കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത തിരോധാനക്കേസാണ് കൊലക്കേസായി മാറിയത്. 2022 സെപ്റ്റംബര്‍ 16ന് ആണ് പത്മയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കാലടിയില്‍ താമസിച്ചിരുന്ന റോസ്ലിയെയും കൊലപ്പെടുത്തി. ഒക്ടോബര്‍ 11ന് ആണ് മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തത്.
പത്മയുടെ കേസിലെ ചോദ്യം ചെയ്യലിലാണ് റോസ്ലിനെയും നരബലി നല്‍കിയെന്ന് ഭഗവല്‍ സിംഗ് വെളിപ്പെടുത്തിയത്. ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു ഷാഫിയുടെ ലക്ഷ്യം. സാമ്പത്തിക ഉന്നതിയും ഐശ്വര്യവുമായിരുന്നു ഭഗവല്‍ സിംഗിന്റെയും ലൈലയുടെയും ലക്ഷ്യം. ആഭിചാരക്കൊല നടത്തണമെന്ന് നിര്‍ദേശിച്ചത് ഷാഫിയാണ്.
പത്മയുടെയും റോസിലിയുടെയും മാംസം പ്രതികള്‍ പാകം ചെയ്ത് കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. പത്മയെ അതിക്രൂരമായി കൊന്ന ശേഷം 56 കഷ്ണങ്ങളാക്കി ഭഗവല്‍ സിംഗിന്റെ ഇലന്തൂരിലെ പുരയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. ഡിഎന്‍എ ഫലത്തിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
National
ചെന്നൈ: താമസിക്കുന്ന വീട്ടിൽ നിന്ന് തന്നെ പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പുതിയ ഹർജി നൽകി നടനും ടിവികെ അധ്യക്ഷനുമായ വിജയ്യുടെ ഭാര്യ സംഗീത.
വിവാഹം കഴിഞ്ഞ നാൾ മുതൽ താമസിച്ചുവരുന്ന വീട്ടിൽ തുടരാനുള്ള അവകാശം തനിക്കുണ്ടെന്നും, കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സൗകര്യം നിഷേധിക്കപ്പെടുമോ എന്ന് താൻ ഭയപ്പെടുന്നതായും സംഗീത ഹർജിയിൽ വ്യക്തമാക്കി.
വിജയ്യുടെ ഭാഗത്തു നിന്നുണ്ടായ ക്രൂരമായ പെരുമാറ്റങ്ങളും മറ്റൊരു നടിയുമായുള്ള വിവാഹേതര ബന്ധവുമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നാണ് സംഗീതയുടെ ആരോപണം.
ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ തനിക്ക് വലിയ രീതിയിലുള്ള മാനസിക ക്ലേശങ്ങൾ ഉണ്ടാക്കിയെന്നും സംഗീത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 2021ൽ ആണ് വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന കാര്യം താൻ അറിയുന്നതെന്ന് സംഗീത പറയുന്നു.
അന്ന് ഇത് അവസാനിപ്പിക്കുമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് വാക്ക് പാലിക്കപ്പെട്ടില്ല. നടിക്കൊപ്പം വിജയ് വിദേശയാത്രകൾ നടത്തിയതും പൊതുചടങ്ങുകളിൽ പങ്കെടുത്തതും തന്നെയും മക്കളെയും വലിയ തോതിൽ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും സംഗീത ആരോപിക്കുന്നു.
കഴിഞ്ഞ കുറച്ചു കാലമായി വിജയ് തന്റെ സാമൂഹികവും ഔദ്യോഗികവുമായ ജീവിതത്തിൽ നിന്ന് തന്നെ ബോധപൂർവം അകറ്റി നിർത്തുകയാണെന്ന് സംഗീത പറയുന്നു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇടയിൽ തന്നെ അവഗണിച്ചത് വലിയ മാനസിക വിഷമത്തിന് കാരണമായി. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വാർത്തകൾ കുടുംബത്തിന്റെ സ്വകാര്യതയെ ബാധിച്ചതായും ഹർജിയിലുണ്ട്.
Kerala
കൊല്ലം: ഡോ. വന്ദന ദാസ് വധക്കേസിൽ വിചാരണ നടപടികൾ പൂർത്തിയായി. കൊല്ലം അഡിഷണൽ സെഷൻസ് കോടതി ഈ മാസം 17ന് വിധിപറയും. കേസിൽ ഏഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.
2023 മേയ് 10-നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രതി സന്ദീപ് മദ്യലഹയിൽ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയത്.
പുലർച്ചെ നാലരയ്ക്കാണ് സന്ദീപിനെ പോലീസുകാർ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിക്കുന്നത്. കാലിൽ മുറിവേറ്റ നിലയിൽ മദ്യലഹരിയിൽ കണ്ടെത്തിയ സന്ദീപിനെയാണ് ആശുപത്രിയിലെത്തിച്ചത്.
കൈവിലങ്ങ് വയ്ക്കാതെ ആശുപത്രിയിലെത്തിച്ച സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെയും ഡ്രസിംഗ് റൂമിലുണ്ടായിരുന്ന ജീവനക്കാരനെയും ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ വന്ദന ഒഴികെ ചുറ്റുമുണ്ടായിരുന്നവരെല്ലാം ഓടിരക്ഷപ്പെട്ടു. തുടർന്ന് പ്രതി മേശപ്പുറത്തിരുന്ന കത്രിക ഉപയോഗിച്ച് വന്ദനയെ കുത്തുകയായിരുന്നു.