വീണാ വിജയൻ, മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നാമ നിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചു വച്ചതിന് ബേപ്പൂര്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും ഭാര്യയും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണാ തൈക്കണ്ടി എന്നിവര്‍ നേരിട്ട് ഹാജരായി വീശദീകരണം നല്‍കണമെന്ന് കോടതി. ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് ജഡ്ജി എ. നസീറയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
മുഹമ്മദ് റിയാസ് ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സമയം നല്കിയ നാമനിര്‍ദേശ പത്രികയിലാണ് വിവരങ്ങള്‍ മറച്ചുവച്ചത്. ഭാര്യയ്ക്ക് ഏതെങ്കിലും കമ്പനിയുമായി കരാറോ മറ്റു ബിസിനസ് ബന്ധങ്ങളോ ഉണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ലെന്നു മാത്രമല്ല, വീണയ്ക്ക് ലഭിച്ച വരുമാനത്തില്‍ സിഎംആര്‍എല്ലില്‍ നിന്ന് വാങ്ങിയതും വീണ നികുതി ഒടുക്കിയതുമായ 01.72 കോടി രൂപയുടെ കണക്ക് കാണിച്ചിരുന്നില്ല.
നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവച്ച പി.എ. മുഹമ്മദ് റിയാസിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര നാഗരാജ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും മജിസ്ട്രേറ്റ് കേസ് എടുക്കാന്‍ തയാറായില്ല.
ഇതിനെതിരെ നാഗരാജ് ജില്ലാ കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് കോടതി മുഹമ്മദ് റിയാസിനും വീണയ്ക്കും നോട്ടീസ് അയക്കാനും അവരുടെ ഭാഗം നേരിട്ടെത്തി വിശദീകരിക്കാനും നിര്‍ദേശിച്ചത്.
Tags : MuhammadRiaz VeenaVijayan Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs