Tech
ന്യൂയോര്‍ക്ക്: ഇന്നാണത്, മെറ്റയിലെ കൂട്ടപിരിച്ചുവിടൽ. ഏകദേശം 8,000 പേരെ പിരിച്ചുവിടാനാണ് മെറ്റ തയ്യാറെടുക്കുന്നത്. ഏകദേശം 10 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കമ്പനി ഇതുവരെ നിയമനം നടത്തിവന്ന 6,000 ഒഴിവുകള്‍ നിര്‍ത്തലാക്കുകയും ചെയ്യും.
പിരിച്ചുവിടല്‍ നടപടികളുമായി ബന്ധപ്പെട്ട ഇമെയിലുകള്‍ പ്രാദേശിക സമയം രാവിലെ നാലിന് എത്തുമെന്നും ജോലിയില്‍ തുടരുന്ന ഏകദേശം 7,000 ജീവനക്കാരെ നാല് പുതിയ എഐ കേന്ദ്രീകൃത സംവിധാനങ്ങളിലേക്ക് മാറ്റുമെന്നും അറിയിപ്പുകൾ ലഭിച്ചതായി റിപ്പോട്ടുകളുയരുന്നു.
പിരിച്ചുവിടല്‍ ചെലവ് ചുരുക്കലിനല്ല പകരം ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണെന്നാണ് റിപ്പോർട്ടുകൾ.പല ടീമുകള്‍ക്കും നിലവില്‍ ചെറിയ ഗ്രൂപ്പുകളായും കുറഞ്ഞ മാനേജ്മെന്റ് തലങ്ങളോടും കൂടി പ്രവര്‍ത്തിക്കാന്‍ കഴിയും. പല സ്ഥാപനങ്ങള്‍ക്കും ലളിതമായ ഘടനയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഘട്ടമാണിത്. പുനര്‍വിന്യാസിക്കുന്ന 7000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന നാല് പുതിയ സംവിധാനങ്ങളും എഐയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവ ആയിരിക്കുമെന്നും മെമ്മോയില്‍ പറയുന്നു.
യുഎസില്‍ പിരിച്ചുവിടപ്പെടുന്നവര്‍ക്ക് 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളം ആനുകൂല്യമായി ലഭിക്കും. കൂടാതെ മെറ്റയില്‍ ജോലി ചെയ്ത ഓരോ വര്‍ഷവും കണക്കിലെടുത്ത് അധിക ആനുകൂല്യങ്ങളും ലഭിക്കും. ഹെല്‍ത്ത് കെയറും കരിയര്‍ പിന്തുണയും മെറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. യുഎസിന് പുറത്തുള്ള ജീവനക്കാര്‍ക്ക് വ്യത്യസ്തമായ പാക്കേജുകള്‍ ലഭിക്കും.
Tech
മനുഷ്യരൂപത്തിൽ, മനുഷ്യരെ അനുകരിച്ച്, മനുഷ്യർക്കൊപ്പം ജോലി ചെയ്യുന്ന യന്ത്രങ്ങൾ ഇന്ന് ആശുപത്രികളിലും ഫാക്ടറികളിലും വീടുകളിലും യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്.
ഒരുകാലത്ത് ഐസക് അസിമോവിന്റെ നോവലുകളിലും ഹോളിവുഡ് ചലച്ചിത്രങ്ങളിലും മാത്രം ജീവിച്ചിരുന്ന ഹുമനോയ്ഡ് റോബോട്ടുകളെന്ന ആശയം, ഇന്നു ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക കമ്പനികളുടെ മുൻഗണനാ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
ടെസ്ലയും ഗൂഗിളും ബോസ്റ്റൺ ഡയ്നാമിക്സും പോലുള്ള കമ്പനികൾ മാത്രമല്ല, ചൈനയും ജപ്പാനും ദക്ഷിണ കൊറിയയും ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾ ഈ മേഖലയിൽ കോടിക്കണക്കിനു ഡോളർ നിക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്.
കൃത്രിമബുദ്ധിയുടെ വളർച്ചയും നിർമാണച്ചെലവിലെ കുറവും ആഗോള തൊഴിലാളി ക്ഷാമവും ഈ മേഖലയുടെ നല്ല ഭാവിക്കു കാരണമായി കൊണ്ടിരിക്കുകയാണ്.
ഫാക്ടറികളിൽനിന്നു ആശുപത്രികളിലേക്കും ആശുപത്രികളിൽനിന്നു നമ്മുടെ വീടുകളിലേക്കും ഇവ ക്രമേണ വ്യാപിച്ചേക്കാം.
കൃത്രിമബുദ്ധിയുടെ കരുത്ത്
ഹുമനോയ്ഡ് റോബോട്ടുകളുടെ ഏറ്റവും വലിയ ശക്തി കൃത്രിമബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്. ലാർജ് ലാംഗ്വേജ് മോഡലുകളുടെ വളർച്ച ഈ മേഖലയിൽ ഒരു നിർണായക വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്.
ഇതിന് മുൻപ്, ഒരു റോബോട്ടിനെ ഒരൊറ്റ ജോലി പഠിപ്പിക്കാൻ ആഴ്ചകളോളം കോഡ് എഴുതേണ്ടി വന്നിരുന്നു. എന്നാൽ ഇന്ന്, കോഡിന്റെ ആവശ്യമില്ലാതെ തന്നെ സ്വാഭാവിക ഭാഷയിലുള്ള നിർദേശങ്ങൾ കൊണ്ട് മാത്രം വേണ്ട കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നു.
ഇതിനൊപ്പം തന്നെ എംബോഡിഡ് എഐ എന്ന സാങ്കേതികവിദ്യ റോബോട്ടുകൾക്ക് മനുഷ്യരെ നിരീക്ഷിച്ച് പ്രവൃത്തികൾ പഠിക്കാനുള്ള ശേഷി നൽകുന്നു.
തുണി മടക്കുക, പൊതി അടുക്കുക, കോഫി യന്ത്രം പ്രവർത്തിപ്പിക്കുക തുടങ്ങിയ ജോലികൾ ഒരു മനുഷ്യൻ ചെയ്തു കാണിച്ചാൽ മതി, റോബോട്ട് ആ പ്രവൃത്തി സ്വായത്തമാക്കും.
പ്രോഗ്രാമിംഗ് കൂടാതെ തന്നെ പഠിക്കുന്ന ഈ ശേഷിയാണ് ഹുമനോയ്ഡ് റോബോട്ടുകളെ പരമ്പരാഗത വ്യാവസായിക യന്ത്രങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നത്. ഇന്ന് റോബോട്ടുകൾക്കു മനുഷ്യമുഖങ്ങൾ തിരിച്ചറിയാനും ശരീരഭാഷ വ്യാഖ്യാനിക്കാനും വരെ കഴിയുന്നു.
ഒരുകാലത്ത് മനുഷ്യർക്കു മാത്രം സാധ്യമായിരുന്ന ഈ ശേഷികൾ യന്ത്രങ്ങൾ കൈവരിക്കുന്നത് സാങ്കേതികവിദ്യയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.
വ്യവസായത്തിൽ ഉള്ള പ്രയോഗം
ലോകത്തിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങൾ ഇവയെ തങ്ങളുടെ ഉൽപ്പാദന ശൃംഖലയിലേക്കു സ്വാഗതം ചെയ്തുകൊണ്ടിരിക്കുന്നു. ടെസ്ലയും ഒപ്റ്റിമസ് റോബോട്ട് കമ്പനിയുടെ സ്വന്തം ഫാക്ടറിയിൽ ജോലി ചെയ്യുന്നു, 1എക്സ് പോലുള്ള സ്റ്റാർട്ടപ്പുകൾ വെയർഹൗസുകളിൽ ചരക്ക് നീക്കത്തിനും അടുക്കിവയ്ക്കലിനും ഇവയെ വിന്യസിക്കുന്നു.
പരമ്പരാഗത വ്യാവസായിക യന്ത്രങ്ങളിൽനിന്നു ഹുമനോയ്ഡ് റോബോട്ടുകളെ വ്യത്യസ്തമാക്കുന്നത് അവയുടെ പൊരുത്തപ്പെടാനുള്ള കഴിവാണ്.
ഗോവണികൾ കയറാനും വ്യത്യസ്ത ഉയരങ്ങളിൽ നിന്ന് സാധനങ്ങൾ എടുക്കാനും ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്ക് അനായാസം മാറാനും ഇവ പ്രാപ്തമാണ്.
മനുഷ്യർക്കായി രൂപകൽപ്പന ചെയ്ത ഇടങ്ങളിൽ, മനുഷ്യരെ പോലെ തന്നെ ഇവ പ്രവർത്തിക്കുന്നു എന്നതാണ് ഇവയുടെ ഏറ്റവും വലിയ മേന്മ. ആരോഗ്യസേവന മേഖലയിലും ഇവ ശ്രദ്ധ നേടുകയാണ്.
അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ, ആവർത്തനസ്വഭാവമുള്ള ജോലികളിൽ, മനുഷ്യർക്ക് ശാരീരികമായി ബുദ്ധിമുട്ടുള്ള ചുമതലകളിൽ ഹുമനോയ്ഡ് റോബോട്ടുകൾ ഫലപ്രദമായ ബദലായി ഉയർന്നുവരുന്നു
ചെലവ് കുറഞ്ഞു, ഡിമാൻഡ് കൂടി
ഒരു ദശകം മുൻപ് ഹുമനോയ്ഡ് റോബോട്ടുകൾ വൻകിട ഗവേഷണ സ്ഥാപനങ്ങളുടെ മാത്രം സ്വത്തായിരുന്നു. 2020-ൽ ഒരു ഗവേഷണ റോബോട്ടിന്റെ വില പത്ത് ലക്ഷം ഡോളറിലേറെ ആയിരുന്നു. എന്നാൽ 2026 ആകുമ്പോഴേക്കും ആ വില ഒരു ലക്ഷം ഡോളറിൽ താഴെയായി കുറഞ്ഞിരിക്കുന്നു.
2030 ആകുമ്പോഴേക്കും 20,000 മുതൽ 30,000 ഡോളർ വരെ മാത്രമേ ചെലവ് വരൂ എന്നാണ് വിദഗ്ധർ കണക്കാക്കുന്നത്. നിർമ്മാണ സാങ്കേതികവിദ്യയിലെ മുന്നേറ്റവും വൻതോതിലുള്ള ഉൽപ്പാദനവും ഈ വിലക്കുറവിന് പ്രധാന കാരണങ്ങളാണ്.
ചെലവ് കുറഞ്ഞതോടൊപ്പം ആവശ്യകതയും കുതിച്ചുയരുകയാണ്. മണിക്കൂറിന് ഏകദേശം രണ്ട് ഡോളർ മാത്രം പ്രവർത്തനച്ചെലവുള്ള ഹുമനോയ്ഡ് റോബോട്ടുകൾ, തൊഴിലാളി ക്ഷാമം നേരിടുന്ന രാജ്യങ്ങൾക്ക് ഏറ്റവും പ്രായോഗികമായ പരിഹാരമായി മാറുകയാണ്.
ജപ്പാനും ചൈനയും ദക്ഷിണ കൊറിയയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ ജനസംഖ്യ കുറയുന്ന മേഖലകളിലെ തൊഴിൽ ശക്തിയുടെ അഭാവം ഇതിനകം തന്നെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഹുമനോയ്ഡ് റോബോട്ടുകൾ കേവലം ഒരു സാങ്കേതിക നവീനതയല്ല, മറിച്ച് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് അനിവാര്യമായ ഒരു ഉത്തരമായി രൂപാന്തരപ്പെടുകയാണ്.
സാധ്യതകൾ
ഹുമനോയ്ഡ് റോബോട്ടുകൾ തുറന്നിടുന്ന സാധ്യതകൾ അനന്തമാണ്. ഉൽപ്പാദന മേഖലയിൽ മാത്രമല്ല, മനുഷ്യജീവിതത്തിന്റെ ഓരോ തലത്തിലും ഇവ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ളവയാണ്.
2050 ആകുമ്പോഴേക്കും തൊഴിൽ പ്രായക്കാരുടെ എണ്ണം 22 ശതമാനം വരെ കുറഞ്ഞേക്കാം എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്ന സാഹചര്യത്തിൽ, ഹുമനോയ്ഡ് റോബോട്ടുകൾ ആ വിടവ് നികത്താനുള്ള ഏറ്റവും ശക്തമായ ഉപകരണമായി ഉയർന്നുവരുന്നു.
ആരോഗ്യസേവന മേഖലയിൽ പ്രായമായവർക്ക് പരിചരണം നൽകുന്നതിൽ ഇവ നിർണ്ണായക പങ്ക് വഹിക്കും. നഴ്സുമാരുടെയും പരിചരണ ജീവനക്കാരുടെയും ക്ഷാമം രൂക്ഷമാകുന്ന ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ ഇത് ഇതിനകം തന്നെ പ്രാധാന്യം നേടിക്കഴിഞ്ഞു.
നിർമാണ മേഖലയിൽ, അപകടകരമായ സ്ഥലങ്ങളിൽ, ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ, ബഹിരാകാശ ദൗത്യങ്ങളിൽ വരെ ഇവ മനുഷ്യർക്ക് പകരക്കാരായി പ്രവർത്തിക്കാൻ പ്രാപ്തമാണ്.
വെല്ലുവിളികൾ
സാധ്യതകൾ എത്ര വലുതാണോ, അത്രതന്നെ ഗുരുതരമാണ് ഈ മേഖല നേരിടുന്ന വെല്ലുവിളികളും. ഏറ്റവും അടിസ്ഥാനപരമായ പ്രശ്നം ബാറ്ററിയുടെ ആയുസാണ്.
ഇന്നത്തെ ഏറ്റവും മികച്ച ഹുമനോയ്ഡ് റോബോട്ടുകൾക്ക് പോലും രണ്ട് മുതൽ നാല് മണിക്കൂർ വരെ മാത്രമേ തുടർച്ചയായി പ്രവർത്തിക്കാൻ കഴിയൂ.
ഒരു വ്യാവസായിക പരിതസ്ഥിതിയിൽ ഇത് ഗുരുതരമായ പരിമിതിയാണ്. സൂക്ഷ്മമായ കൈകൊണ്ടുള്ള ജോലികൾ ഇനിയും ഇവക്ക് വലിയ വെല്ലുവിളിയാണ്.
സൈബർ സുരക്ഷയും ഗുരുതരമായ ആശങ്ക ഉയർത്തുന്നു. നെറ്റ്വർക്കുമായി ബന്ധിപ്പിക്കപ്പെട്ട ഈ യന്ത്രങ്ങൾ ഹാക്കിംഗിനോ ദുരുപയോഗത്തിനോ വിധേയമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
നിയമപരമായ ചട്ടക്കൂടിന്റെ അഭാവം മറ്റൊരു പ്രധാന തടസ്സമാണ്. ഹുമനോയ്ഡ് റോബോട്ടുകളുടെ ഉപയോഗത്തിന് ഇതുവരെ വ്യക്തമായ ആഗോള മാനദണ്ഡങ്ങൾ രൂപപ്പെട്ടിട്ടില്ല.
ഒരു റോബോട്ട് പിഴവ് വരുത്തിയാൽ ആരാണ് ഉത്തരവാദി, നിർമാതാവോ ഉപഭോക്താവോ എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. ഇതിനൊപ്പം തൊഴിൽ നഷ്ടത്തെ കുറിച്ചുള്ള ആശങ്കകളും സമൂഹത്തിൽ ശക്തിപ്പെടുകയാണ്.
യന്ത്രങ്ങൾ ഏറ്റെടുക്കുന്ന ജോലികളിൽ നിന്ന് പുറത്താകുന്ന തൊഴിലാളികൾക്ക് പുനർ പരിശീലനം നൽകുന്നതിൽ സർക്കാരുകളും സ്ഥാപനങ്ങളും ഇതുവരെ വ്യക്തമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടില്ല.
ഭാവി എന്ത്?
2026 മുതൽ 2028 വരെയുള്ള കാലയളവ് ഹുമനോയ്ഡ് റോബോട്ടുകളുടെ ചരിത്രത്തിലെ ഏറ്റവും നിർണായക ഘട്ടമായിരിക്കും. വ്യാവസായിക മേഖലകളിൽ കൂടുതൽ പൈലറ്റ് പ്രോജക്ടുകൾ ആരംഭിക്കും അർധ സ്വയംഭരണ രീതിയിൽ ജോലി ചെയ്യുന്ന റോബോട്ടുകൾ ക്രമേണ സ്ഥിരം സാന്നിധ്യമാകും.
ഇന്ന് നൂറുകണക്കിന് യൂണിറ്റുകളിൽ ഒതുങ്ങുന്ന വിന്യാസം, ഒരു ദശകത്തിനുള്ളിൽ ലക്ഷക്കണക്കിലേക്ക് വളരും എന്നാണ് വ്യവസായ നിരീക്ഷകർ കരുതുന്നത്.
എന്നാൽ ഹുമനോയ്ഡ് റോബോട്ടുകളുടെ ഭാവി ഫാക്ടറി മതിലുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നില്ല. സാധാരണ വീടുകളിലേക്കും ഇവ കടന്നുവരാൻ തുടങ്ങുകയാണ്.
പാത്രം കഴുകുക, വീട് അടിച്ചുവാരുക, പലചരക്ക് സാധനങ്ങൾ അടുക്കിവെക്കുക, കുട്ടികളെ നോക്കുക തുടങ്ങിയ ദൈനംദിന ജോലികൾ ഏറ്റെടുക്കാൻ ശേഷിയുള്ള ഗാർഹിക റോബോട്ടുകൾ ഇതിനകം തന്നെ പരീക്ഷണ ഘട്ടത്തിലാണ്.
ഒരൊറ്റ കുടുംബത്തിന് താങ്ങാനാവുന്ന വിലയിൽ ഒരു ഹുമനോയ്ഡ് ഗൃഹസഹായി എന്ന ആശയം, 2030-കളോടെ യാഥാർത്ഥ്യമായേക്കും.
സാങ്കേതികവിദ്യ മാത്രമല്ല, ഭൂരാഷ്ട്രീയ മത്സരവും ഈ മേഖലയെ നയിക്കുന്നു. ചൈന ഇലക്ട്രിക് വാഹന വ്യവസായത്തിൽ സ്വീകരിച്ച അതേ തന്ത്രം ഹുമനോയ്ഡ് റോബോട്ടിക്സിലും പ്രയോഗിക്കുകയാണ്.
സർക്കാർ പിന്തുണയോടെ, വൻതോതിലുള്ള നിക്ഷേപവുമായി ചൈന ഈ മേഖലയിൽ ആധിപത്യം നേടാൻ ശ്രമിക്കുന്നു. അമേരിക്കയും യൂറോപ്പും ഈ വെല്ലുവിളി തിരിച്ചറിഞ്ഞ് തങ്ങളുടെ നിക്ഷേപ ശക്തിപെടുത്തിക്കൊണ്ടിരിക്കുന്നു.
ഹുമനോയ്ഡ് റോബോട്ടുകളുടെ കാലഘട്ടം ആരംഭിച്ചുകഴിഞ്ഞു, എന്നാൽ ഈ സാങ്കേതികവിദ്യ മനുഷ്യരാശിക്ക് അനുഗ്രഹമാകണമോ ശാപമാകണമോ എന്ന് തീരുമാനിക്കുന്നത് യന്ത്രങ്ങളല്ല, മനുഷ്യർ തന്നെയാണ്.
ഹുമനോയ്ഡ് റോബോട്ടുകൾ നമ്മുടെ ജീവിതം എങ്ങനെ രൂപപ്പെടുത്തും എന്നത് ഇനി വരുന്ന തലമുറകളുടെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്.
Tech
പുതിയ ഡിസപ്പിയറിംഗ് ഫോട്ടോ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. 'ഇന്‍സ്റ്റന്റ്സ്' എന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ പുത്തന്‍ ഫീച്ചറുടെ പേര്. സുഹൃത്തുക്കള്‍ തമ്മില്‍ വളരെ വേഗത്തില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനുള്ള ഫീച്ചറാണിത്. സ്നാപ്ചാറ്റിലെ വ്യൂ വണ്‍സിന് സാമ്യതയുള്ള രീതിയിലാണ് ഈ ഫീച്ചര്‍ മെറ്റ വികസിപ്പിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലെ ക്ലോസ് ഫ്രണ്ട്സ് തമ്മിലോ മ്യൂച്ചല്‍ ഫോളോവേഴ്സ് തമ്മിലോ ഇന്‍സ്റ്റന്റ്സ് വഴി ഫോട്ടോ പങ്കുവെക്കാൻ കഴിയും. ഇന്സ്റ്റഗ്രാമിനുള്ളിലെ ഇന്‍സ്റ്റന്റ്സ് ഫീച്ചറിന് പുറമെ, പ്രത്യേക ഇന്‍സ്റ്റന്റ്സ് ആപ്പ് ഇന്ത്യയടക്കമുള്ള തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ മെറ്റ പരീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇന്‍സ്റ്റന്റ്സ് ആപ്പ് ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് വേര്‍ഷനുകളില്‍ വരും ദിവസങ്ങളില്‍ പുറത്തിറങ്ങും. പ്രധാന ഇന്‍സ്റ്റഗ്രാം ആപ്പ് ഓപ്പണാക്കാതെ തന്നെ ക്യാമറ ഓപ്പണ്‍ ചെയ്ത് ഇന്‍സ്റ്റന്റ്സ് അയക്കാന്‍ ഈ ആപ്പ് വഴിയാകും. ഇന്‍സ്റ്റന്റ് ആപ്പ് വഴി അയക്കുന്ന വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷനിലും ദൃശ്യമാകും.
ഡിസപ്പിയറിംഗ് ഫോട്ടോസ് ഫീച്ചര്‍ സുഹൃത്തുക്കളും മ്യൂച്വല്‍ ഫോളോവേഴ്സും തമ്മില്‍ ചിത്രങ്ങള്‍ അയക്കുമ്പോള്‍ ഉപയോഗിക്കാമെന്ന് ഇന്‍സ്റ്റഗ്രാം വ്യക്തമാക്കി. ഫോട്ടോ ലഭിച്ചയാള്‍ ചിത്രം ഒരുവട്ടം കണ്ടുകഴിഞ്ഞാല്‍ അപ്രത്യക്ഷ്യമാവും. എന്നാല്‍ അയച്ചയാള്‍ക്ക് ഈ ചിത്രം ആര്‍ക്കൈവിലൂടെ ഒരുവര്‍ഷം വരെ കാണാനാകും. ഇന്‍സ്റ്റന്റ്സ് ചിത്രങ്ങളോട് സുഹൃത്തുക്കള്‍ക്ക് റിയാക്ടോ റിപ്ലൈയോ നല്‍കാനുള്ള അവസരമുണ്ടാകും. ഇന്‍സ്റ്റഗ്രാം ഡയറക്ട് മെസേജസില് ഈ പ്രതികരണങ്ങള്‍ തെളിയും.
ഇൻസ്റ്റഗ്രാമിന്റെ ഇൻബോക്സ് വിഭാഗത്തിനുള്ളിൽ ഇന്‍സ്റ്റന്റ്സ് കാണാൻ കഴിയും. ഉപയോക്താക്കൾക്ക് ഒരു ചെറിയ ഫോട്ടോ സ്റ്റാക്ക് ഐക്കണിൽ ടാപ്പ് ചെയ്ത് ക്യാമറ തുറക്കാനും തെരഞ്ഞെടുത്ത സുഹൃത്തുക്കളുമായി ഫോട്ടോകൾ പങ്കിടാനും കഴിയും. സ്റ്റോറികളിൽ നിന്ന് വ്യത്യസ്തമായി, ഇന്‍സ്റ്റന്റ്സ് ചിത്രങ്ങളില്‍ ക്യാപ്ഷന്‍ ചേർക്കാൻ കഴിയും.
ക്യാമറയ്ക്ക് താഴെയുള്ള വെളുത്ത ബട്ടണില്‍ ടാപ്പ് ചെയ്ത് ഒന്നിലേറെ ചിത്രങ്ങള്‍ ഇത്തരത്തില്‍ അയക്കാം. ലഭിക്കുന്നയാള്‍ ഓപ്പണ്‍ ചെയ്യും മുമ്പ് ഈ ഫീച്ചര്‍ പഴയപടിയാക്കാനുള്ള ( അൺഡു ) ഓപ്ഷനും കാണും. ഫോട്ടോ സേവ് ചെയ്യാനോ സ്ക്രീന്‍ഷോട്ട് എടുക്കാനോ സാധിക്കില്ല. ഇന്‍സ്റ്റഗ്രാമിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് പാലിച്ചായിരിക്കും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയെന്നും ചിത്രങ്ങള്‍ റിവ്യൂ ചെയ്യാനുള്ള ഓപ്ഷനുണ്ടാകുമെന്നും മെറ്റ വ്യക്തമാക്കി.
Tech
ഇൻസ്റ്റഗ്രാമിൽ സുഹൃത്തുക്കളുമായോ പ്രിയപ്പെട്ടവരുമായോ സ്വകാര്യ ചാറ്റുകൾ നടത്തുന്നവർക്ക് പൂട്ട് വീണു. നിങ്ങളെ ഞെട്ടിക്കുന്ന ഒരു മാറ്റമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ന് മുതൽ, ഇൻസ്റ്റാഗ്രാം ഡയറക്ട് മെസേജുകളിലെ (DM) എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനം അവസാനിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.ഇതേതുടർന്ന് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും പലഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
ഇൻസ്റ്റാഗ്രാം ഡിഎമ്മുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വാഗ്ദാനം ചെയ്തിരുന്നു, ഉപയോക്താക്കൾക്ക് ഇത് സ്വമേധയാ ഉൾപെടുത്താൻ കഴിയും. ഈ സവിശേഷത ഉപയോഗിക്കുമ്പോൾ , ചാറ്റുകൾ പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്തിരിക്കും, അയച്ചയാൾക്കും സ്വീകർത്താവിനും മാത്രമേ സന്ദേശങ്ങൾ വായിക്കാൻ കഴിയൂ. കമ്പനിക്ക് പോലും ഉള്ളടക്കം കാണാൻ കഴിയില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇപ്പോൾ അവസാനിച്ചതോടെ കമ്പനിക്ക് ഉപയോക്താക്കളുടെ സംഭാഷണങ്ങൾ കാണാനും വായിക്കാനും കഴിയും. ഇൻസ്റ്റാഗ്രാമിന്റെ എൻക്രിപ്ഷനിൽ ആളുകൾക്ക് ഇനി താത്പര്യമില്ലെന്നും അത് ഉപയോഗിക്കുന്നത് കുറവാണെന്നും കമ്പനി വാദിച്ചു. തങ്ങളുടെ എഐ പരിശീലിപ്പിക്കുന്നതിനാണ് കമ്പനി ഇത് ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നീക്കം ചെയ്യുന്നതോടെ, ഉപയോക്താക്കളുടെ ചാറ്റുകൾ വായിക്കാനും അവ ഉപയോഗിച്ച് എഐ പരിശീലിപ്പിക്കാനും കമ്പനിക്ക് എളുപ്പമാകും. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മുമ്പ് ഉപയോക്താക്കളുടെ ചാറ്റുകൾ ആക്സസ് ചെയ്യുന്നതിൽ നിന്ന് കമ്പനിയെ തടഞ്ഞിരുന്നു.
ആളുകൾ സോഷ്യൽ മീഡിയയിൽ വെറുതെ സംസാരിക്കുക മാത്രമല്ല, വ്യക്തിപരമായ സംഭാഷണങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, പ്രധാനപ്പെട്ട വിവരങ്ങൾ എന്നിവ പങ്കിടുകയും ചെയ്യുന്നു. അതിനാൽ, എൻക്രിപ്ഷൻ നീക്കം ചെയ്യുന്നത് സ്വകാര്യതയെ നേരിട്ട് ബാധിച്ചേക്കാം. ഇൻസ്റ്റാഗ്രാമിൽ, ഈ സവിശേഷത മുമ്പ് ഓപ്ഷണലായിരുന്നു, ഇപ്പോൾ നീക്കംചെയ്തിരിക്കുന്നു.
Tech
ഡൽഹി: ലോകത്ത് 2026ന്റെ ആദ്യപാദത്തിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ സ്മാര്‍ട്ട്ഫോണ്‍ എന്ന റിക്കാർഡ് ആപ്പിളിന്റെ ഐഫോണ്‍ 17 സ്വന്തമാക്കിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ സ്ഥാനത്ത് ഐഫോണ്‍ 16 മോഡല്‍ ആയിരുന്നു ബെസ്റ്റ് സെല്ലര്‍. ഈ വർഷം ആദ്യപാദത്തിൽ ആകെ സ്മാര്‍ട്ട്ഫോണ്‍ വില്പനയില് ആറ് ശതമാനം വിപണി വിഹിതമാണ് ഐഫോണ്‍ 17 നേടിയിരിക്കുന്നത്. യുഎസ്, ചൈന എന്നീ പ്രധാന വിപണികളില്‍ ഇരട്ടി വില്പന വളര്‍ച്ച ഐഫോണ്‍ 17 രേഖപ്പെടുത്തിയെന്നും പുതിയ കൗണ്ടർപോയിന്റ് റിപ്പോർട്ടുകൾ സൂചനകൾ നല്കുന്നു. ഏറ്റവുമധികം വിറ്റഴിഞ്ഞ ഫോണുകളില്‍ ഐഫോണ്‍ 17 പ്രോ മാക്സ് രണ്ടും ഐഫോണ്‍ 17 പ്രോ മൂന്നും സ്ഥാനങ്ങളില്‍ ഇടംനേടിയിട്ടുണ്ട്.
ആപ്പിള്‍ ഡിസ്പ്ലെയില്‍ വരുത്തിയ അപ്ഗ്രേഡാണ് ഐഫോണ്‍ 17 ഇത്രയും ജനപ്രീയമാകാനുള്ള കാരണം. ഐഫോണ്‍ 16 മോഡല്‍ 60 ഹെര്‍ട്സ് മികവ് മാത്രമുള്ള ഡിസ്പ്ലെയിലുള്ള ഫോണായിരുന്നുവെങ്കില്‍ ഐഫോണ്‍ 17ന്റെ ഡിസ്പ്ലെ 120 ഹെര്‍ട്സ് ഉയര്‍ന്ന ശേഷിയുള്ളതാണ്. പ്രധാന എതിരാളിയായ സാംസങ് 2020ല്‍ ഗാലക്സി എസ്20 സീരീസിലൂടെ 120 ഹെര്‍ട്സ് ഡിസ്പ്ലെ അവതരിപ്പിച്ച സ്ഥാനത്താണ് ആപ്പിള്‍ അഞ്ച് വര്‍ഷം വൈകി സമാന ഡിസ്പ്ലെ കൊണ്ടുവന്നത്. പ്രോമോഷന് സാങ്കേതികവിദ്യയും ഐഫോണ്‍ 17ലുണ്ടായിരുന്നു.
എ19 ചിപ്പിലുള്ള സ്മാര്‍ട്ട്ഫോണായതിനാല്‍ ഐഫോണ്‍ 17 പ്രകടനത്തില്‍ ഏറ്റവും മികച്ചുനില്ക്കുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളേക്കാള്‍ ദീര്‍ഘസമയ ഗെയിമിംഗിന് ഐഫോണ്‍ 17 ഗുണകരമാണ്. ക്യാമറയിലും ഐഫോണ്‍ 17 മികച്ച ഫീച്ചറുകള്‍ നല്കുന്നു. പ്രോ മോഡലുകളില്‍ നല്‍കിയിരിക്കുന്ന ടെലിഫോട്ടോ ക്യാമറ ലഭ്യമല്ലെങ്കിലും 48മെഗാപിക്സല്‍ പ്രധാന, 48മെഗാപിക്സല്‍ അള്‍ട്രാവൈഡ് ഡബിൾ റിയര്‍ ക്യാമറകള്‍ മികച്ച ഫോട്ടോകളും വീഡിയോകളും പ്രധാനം ചെയ്യുന്നു. വീഡിയോ റിക്കാർഡ് ചെയ്യുന്നതിന് മികച്ച ഓപ്ഷനാണ് ഐഫോണ്‍ 17. 18മെഗാപിക്സലിന്റെ സെന്റര്‍ സ്റ്റേജ് സെല്‍ഫി ക്യാമറയാണ് ഐഫോണ്‍ 17ലുണ്ടായിരുന്ന മറ്റൊരു പ്രധാന ക്യാമറ സവിശേഷത. മികച്ച ബാറ്ററിലൈഫും മാഗ്സേഫ് ചാര്‍ജിംഗ് സാങ്കേതികവിദ്യയും ഐഫോണ്‍ 17 വാങ്ങാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.
Tech
ന്യൂഡൽഹി: ആഗോള ഐടി സേവന ദാതാക്കളായ കോഗ്നിസെന്റ് 12,000 മുതൽ 15,000 വരെ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കമ്പനിയുടെ ചിലവ് കുറയ്ക്കുന്നതിനായുള്ള ‘പ്രൊജക്ട് ലീപ്’ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഇന്ത്യയിൽ നിന്നുള്ള ജീവനക്കാരെയാണ് ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുകയെന്നാണ് റിപ്പോർട്ടുകൾ പ്രകാരമുള്ള സൂചന. ഐടി ലോകത്തെ പ്രമുഖ കമ്പനികളിലൊന്നായ കോഗ്നിസന്റിന്റെ ഈ നീക്കം ഇന്ത്യൻ ഐടി മേഖലയിൽ വലിയ ആശങ്കയ്ക്കാണ് വഴിതെളിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 29-നാണ് കമ്പനി തങ്ങളുടെ ലാഭവിഹിതം വർദ്ധിപ്പിക്കുന്നതിനും ചിലവ് കുറയ്ക്കുന്നതിനുമായി ‘പ്രൊജക്ട് ലീപ്’ പ്രഖ്യാപിച്ചത്. പിരിച്ചുവിടൽ ഉണ്ടാകുമെന്ന് അന്ന് സൂചന നൽകിയിരുന്നെങ്കിലും എത്ര പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നില്ല. കോഗ്നിസെന്റ് കമ്പനിക്ക് നിലവിൽ ആഗോളതലത്തിൽ 3,57,000 ജീവനക്കാരാണുള്ളത്. ഇതിൽ 2,50,000 പേരും ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്.
ഇന്ത്യയിൽ മാത്രം പതിനായിരത്തിലേറെ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കാം. ഇന്ത്യയിലെ ഒരു ജീവനക്കാരന്റെ ശരാശരി വാർഷിക ശമ്പളം 15 ലക്ഷം രൂപയായാണ് കണക്കാക്കുന്നത്. പിരിച്ചുവിടപ്പെടുന്നവർക്ക് ആറ് മാസത്തെ ശമ്പളമായ ഏകദേശം 7.5 ലക്ഷം രൂപ വീതം നൽകാനാണ് കമ്പനിയുടെ പദ്ധതിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അമേരിക്കയിലെ ജീവനക്കാരെ പിരിച്ചുവിടുന്നത് ഇന്ത്യയെ അപേക്ഷിച്ച് കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതുകൊണ്ടുതന്നെ അമേരിക്കയിൽ പിരിച്ചുവിടൽ കുറവായിരിക്കാനാണ് സാധ്യതകൾ. ശമ്പളം, പ്രാദേശിക നിയമങ്ങൾ എന്നിവ പരിഗണിച്ച് ഓരോ രാജ്യത്തെയും പിരിച്ചുവിടൽ തോതിനെകുറിച്ച് കമ്പനി അന്തിമ തീരുമാനമെടുക്കും.
Tech
ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് പ്രമുഖ സ്പേസ്-ടെക് സ്റ്റാര്‍ട്ടപ്പായ പിക്സല്‍, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സ്ഥാപനമായ സര്‍വം എഐയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന അത്യാധുനിക പദ്ധതിയാണ് ഓര്‍ബിറ്റല്‍ ഡാറ്റാ സെന്റര്‍.
പാത്ത്ഫൈന്‍ഡര്‍ എന്നു പേരിട്ടിരിക്കുന്ന സെന്ററിന്റെ ലക്ഷ്യം ഭൂമിയുടെ ഭ്രമണപഥത്തില്‍ (ഓര്‍ബിറ്റ്) നേരിട്ട് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുകയെന്നതാണ്. ഭൂമിയിലെ ഡാറ്റാ സെന്ററുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സ്ഥല പരിമിതിയാണ്.
കൂടാതെ വലിയ ഊര്‍ജവും ആവശ്യമാണ്. ഇതു രണ്ടും പരിഹരിക്കുകയെന്നതാണ് ഓര്‍ബിറ്റല്‍ ഡാറ്റാ സെന്ററിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഈ ദൗത്യം 2026 അവസാനത്തോടെ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.
ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നതിലൂടെ അന്തരീക്ഷത്തിലെ തടസങ്ങളില്ലാതെ സൂര്യപ്രകാശത്തില്‍നിന്ന് നേരിട്ട് ഊര്‍ജം ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യാം എന്നതാണ്.
കൂടാതെ മറ്റ് ഉപഗ്രഹങ്ങളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ബഹിരാകാശത്തുവച്ച് വിശകലനം ചെയ്യാന്‍ സാധിക്കും.
കൂടാതെ ഡാറ്റ ഭൂമിയിലേക്ക് അയച്ച് പ്രോസസ് ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാനും സാങ്കേതിക വിദ്യകള്‍ ബഹിരാകാശത്ത് ഉപയോഗിക്കുന്നതിലൂടെ ഡാറ്റാ സുരക്ഷ വര്‍ധിപ്പിക്കാനും സാധിക്കും.
ബഹിരാകാശത്ത് എത്തുന്ന ഉപഗ്രഹം സ്വയം ഒരു സൂപ്പര്‍ കംപ്യൂട്ടറായി മാറും. ഇതിലെ ഏറ്റവും വലുതും പ്രധാനവുമായ ഭാഗം ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റുകളാണ്.
സാധാരണ ഉപഗ്രഹങ്ങളില്‍നിന്ന് വ്യത്യസ്തമായി, ഡാറ്റാ സെന്ററുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഹൈ-എന്‍ഡ് ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റുകള്‍ ഉപഗ്രഹത്തിലുണ്ടാവും.
പിക്സലിന്റെ ഹൈ്പര്സപെക്ട്രല് ഇമേജിംഗ് കാമറ ഉപയോഗിച്ച് ഭൂമിയുടെ വ്യക്തമായ ചിത്രങ്ങള്‍ എടുക്കാനും അവ തത്സമയം എഐ ഉപയോഗിച്ച് വിശകലനം ചെയ്യാനും കഴിയും.
Tech
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കമന്റ് മാറിപോയോ, അല്ലെങ്കിൽ പോസ്റ്റ് ചെയ്യതതിനുശേഷം തെറ്റുകൾ കണ്ടെത്തിയോ, എന്നാൽ ഇനി മുതൽ ടെൻഷൻ വേണ്ട, നിങ്ങൾക്കുള്ള പരിഹാരവുമായി ദേ ഇന്‍സ്റ്റഗ്രാം എത്തി. മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം, കമന്റുകൾ പോസ്റ്റ് ചെയ്ത 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു.
ഇത്രയും കാലം പോസ്റ്റുകൾ എഡിറ്റ് ചെയ്യാൻ സാധിക്കുമായിരുന്നെങ്കിലും കമന്റുകൾക്ക് അതിനുള്ള സൗകര്യമുണ്ടായിരുന്നില്ല. ഇനി മുതൽ ഒരു കമന്റ് പോസ്റ്റ് ചെയ്തശേഷം, പുതുതായി ചേർത്ത എഡിറ്റ് ഓപ്ഷനിൽ ടാപ് ചെയ്തശേഷം ഉപയോക്താക്കൾക്ക് തിരുത്താനും മാറ്റങ്ങൾ വരുത്താനും സാധിക്കും.
എഡിറ്റ് ചെയ്ത കമന്റുകൾക്ക് താഴെ മാറ്റങ്ങൾ വരുത്തിയെന്ന് സൂചിപ്പിക്കുന്ന ചെറിയ ഗ്രേ നിറത്തിലുള്ള എഡിറ്റഡ് ലേബൽ ദൃശ്യമാകും. എന്നാൽ എഡിറ്റ് ചെയ്തതിനുശേഷം കമന്റിന്റെ പഴയ രൂപം കാണാൻ സാധിക്കില്ല. ഉപയോക്താക്കൾക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും കമന്റ് സെക്ഷനിലെ തെറ്റുകൾ കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
Tech
ഇനി കൺവ്യൂഷനുമില്ല, തപ്പിതിരയലും വേണ്ട. ഗൂഗിളിൽ പത്തോ ഇരുപതോ ടാബുകൾ ഒരേസമയം തുറന്നിടുന്ന ശീലമുള്ളവരാണോ നിങ്ങൾ, നിങ്ങൾക്കുള്ള പരിഹാരവുമായി ദേ ഗൂഗിൾ എത്തി. ഈ പ്രശ്നത്തിന് ഗൂഗിൾ ക്രോം ഇപ്പോൾ ഒരു കിടിലൻ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ഇനി മുതൽ ടാബുകൾ ബ്രൗസറിന് മുകളിൽ മാത്രമല്ല, വശങ്ങളിലും അടുക്കിവെക്കാം. ‘വെർട്ടിക്കൽ ടാബ്സ്’ എന്ന ഈ പുതിയ ഫീച്ചർ ക്രോമിലേക്ക് എത്തുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ടെക് ലോകം ഏറ്റെടുത്തിരിക്കുന്നത്.
വശങ്ങളിൽ ടാബുകൾ വരുന്നതോടെ വെബ്പേജിന്റെ തലക്കെട്ട് പൂർണ്ണമായി വായിക്കാനും നമുക്ക് ആവശ്യമുള്ള ടാബ് പെട്ടെന്ന് കണ്ടെത്താനും സാധിക്കും. ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ക്രോം വിൻഡോയിൽ ജസ്റ്റ് ഒന്ന് റൈറ്റ് ക്ലിക്ക് ചെയ്ത് ഷോ ടാബ്സ് വെർട്ടിക്കലി (Show Tabs Vertically) കൊടുത്താൽ മാത്രം മതി.
അതോടൊപ്പം, വായന തടസപ്പെടാതിരിക്കാൻ മറ്റൊരു അടിപൊളി മാറ്റം കൂടി ഗൂഗിൾ കൊണ്ടുവന്നിട്ടുണ്ട്. വായനയ്ക്കിടയിൽ തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള വെബ്സൈറ്റുകളിലെ പരസ്യങ്ങളും പോപ്പ്-അപ്പുകൾക്കും പരിഹാരവുമായിട്ടാണ് ഗൂഗിൾ പുതിയ റീഡിംഗ് മോഡ് കൊണ്ടുവന്നിരിക്കുന്നത്. പേജിലെ അനാവശ്യ ബഹളങ്ങളെല്ലാം ഒഴിവാക്കി വായനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്ന ഒരു ഫുൾ പേജ് ഡിസൈനാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.
ഇപ്പോൾ ജെമിനി എഐ പോലുള്ള അത്യാധുനിക ഫീച്ചറുകൾക്കൊപ്പം ക്രോമിനെ കൂടുതൽ സ്മാർട്ടാക്കാനാണ് കമ്പനിയുടെ നീക്കം. വരും ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കളിലേക്കും ഈ അപ്ഡേറ്റ് എത്തും. പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് ഗൂഗിൾ വെബ് ബ്രൗസിംഗ് അനുഭവം കൂടുതൽ ലളിതമാക്കുന്നു.
Tech
ടെക് ഭീമനായ ആമസോൺ കിൻഡിൽ ഇ റീഡർ ഉപകരണങ്ങൾക്കുള്ള പിന്തുണ അവസാനിപ്പിക്കാനൊരുങ്ങുന്നു. 2012 ലും അതിനുമുമ്പുമായി പുറത്തിറങ്ങിയ കിൻഡിൽ ഇ റീഡർ ഉപകരണങ്ങൾക്കുള്ള പിന്തുണയാണ് അവസാനിപ്പിക്കുക. മേയ് 20ന് ശേഷം കിൻഡിൽ വഴി പുസ്തകങ്ങൾ വായിക്കാനോ വാങ്ങാനോ സാധിക്കില്ല. കിൻഡിൽ വഴിയുള്ള പ്രധാന സേവനങ്ങൾ ലഭ്യമാകില്ല. അന്നേദിവസം മുതൽ ഈ ഉപകരണങ്ങൾക്കുള്ള ഔദ്യോഗിക പിന്തുണ അവസാനിക്കും എന്ന് ആമസോൺ അറിയിച്ചു.
2012ലോ അതിനുമുമ്പോ പുറത്തിറങ്ങിയ ഉപകരണങ്ങൾക്ക് മേയ് 20 മുതൽ പുതിയ അപ്ഡേറ്റുകൾ ലഭിക്കില്ല. കിൻഡിൽ ടച്ച്, ഫയർ ടാബ്ലെറ്റുകൾ തുടങ്ങിയ ആദ്യകാല മോഡലുകൾ ഉൾപ്പെടെ ഏകദേശം 20 ലക്ഷത്തോളം ഇ റീഡറുകളെ ഈ തീരുമാനം ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഉപയോക്താക്കൾ ഇതിനകം ഡൗൺലോഡ് ചെയ്ത പുസ്തകങ്ങൾ തുടർന്നും വായിക്കാമെങ്കിലും, അക്കൗണ്ടുകളും ലൈബ്രറിയും മൊബൈൽ, ഡെസ്ക്ടോപ്പ് ആപ്പുകൾ വഴി മാത്രമേ പൂർണ്ണമായി ലഭ്യമാകൂ എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Tech
പത്ത് വർഷങ്ങൾക്ക് അല്ലെങ്കിൽ 20 വർഷങ്ങൾക്കു മുന്‍പ് പഠനം എളുപ്പമായിരുന്നു. പരീക്ഷാ അവധിക്കാലത്ത് പാഠഭാഗങ്ങൾ മനഃപാഠമാക്കുകയും അധ്യയന വർഷാവസാനം പരീക്ഷാ പേപ്പറിൽ അത് അതേപടി പകർത്തിവെക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ഇന്ന് പഠനരീതികൾ തികച്ചും വ്യത്യസ്ഥമാണ്. വിദ്യാർഥികൾക്ക് കാര്യങ്ങൾ മനസ്സിലാക്കുവാനും അത് ഓർത്തുവെക്കാനും സഹായിക്കുന്ന ദൃശ്യരൂപത്തിലുള്ള പഠനസഹായികളും ഉപകരണങ്ങളും ആവശ്യമാണ്.
ഈ സാഹചര്യം കണക്കിലെടുത്ത്, അഡോബി തങ്ങളുടെ അക്രോബാറ്റ് ആപ്ലിക്കേഷനിൽ "സ്റ്റുഡൻസ് സ്പേസസ്' എന്ന പേരിൽ സൗജന്യ ആർട്ടിഫിഷൽ ഇന്റലിജൻസ് ബീറ്റ ടൂൾ പുറത്തിറക്കി. വിദ്യാർഥികൾക്ക് ക്ലാസ് നോട്ടുകൾ, ലിങ്കുകൾ എന്നിവ ആപ്പിലേക്ക് ചേർക്കാൻ സാധിക്കും. ഇത് പഠനം എളുപ്പമാക്കുന്നതിനായി സ്റ്റഡി ഗൈഡുകളും മൈൻഡ് മാപ്പുകളും വേഗത്തിൽ തയാറാക്കി നൽകുന്നു. അതോടൊപ്പം, ടെക്സ്റ്റുകളെ ലളിതമായ പോഡ്കാസ്റ്റ് രൂപത്തിലുള്ള ഓഡിയോകളാക്കി മാറ്റാനും, വിഷയങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ചുരുങ്ങിയ ഓഡിയോ സംഗ്രഹങ്ങൾ നൽകാനും ഇതിന് സാധിക്കും.
വിഷയങ്ങൾ കൂടുതൽ സങ്കീർണമാണെങ്കിൽ അക്രോബാറ്റിലെ എഐ അസിസ്റ്റന്റിന് ഒരു ട്യൂട്ടറെപോലെ പ്രവർത്തിക്കാൻ സാധിക്കും. സങ്കീർണ്ണമായ വിഷയങ്ങൾ ലളിതമായി വിശദീകരിക്കാനും, നൽകുന്ന ഉത്തരങ്ങൾ വിശ്വസനീയമാണെന്ന് ഉറപ്പുവരുത്താൻ ഡോക്യുമെന്റുകളുമായി ബന്ധിപ്പിച്ച ഇന്ററാക്ടീവ് സൈറ്റേഷനുകൾ നൽകാനും ഇതിനു സാധിക്കും. കൂടാതെ, വിദ്യാർഥികൾക്ക് സ്വന്തം അറിവ് പരിശോധിക്കുന്നതിനായി ഇന്ററാക്ടീവ് ഫ്ലാഷ് കാർഡുകളും ചോദ്യോത്തരങ്ങളും ഇതിലുണ്ട്. പഠനവിഷയങ്ങളെ മനപാഠമാക്കാനും ഓർത്തുവയ്ക്കാനും വിദ്യാർഥികളെ സഹായിക്കുന്നു.
Tech
ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ വരും വർഷങ്ങളിൽ ചൈനയും ഇടം പിടിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഏറ്റവും കൂടുതൽ പൊതുപണം ചെലവഴിക്കുന്ന രാജ്യം ചൈനയായി മാറുമെന്ന് നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നുണ്ട്.
കാലിഫോർണിയ സർവകലാശാലയിലെ ഫ്രോണ്ടിയേഴ്സ് ഇൻ സയൻസ് ആൻഡ് ഇന്നൊവേഷൻ പോളിസി (എഫ്എസ്ഐപി) എന്ന വിഭാഗത്തിലെ ഗവേഷകർ നടത്തിയ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്. അമേരിക്കയുടെ ഗവേഷണ വികസന സംവിധാനങ്ങളെക്കുറിച്ചും സാങ്കേതിക വികസനത്തിൽ പൊതു സ്വകാര്യ നിക്ഷേപങ്ങളുടെ സ്വാധീനത്തെക്കുറിച്ചും പഠിക്കുന്ന വിഭാഗമാണ് എഫ്എസ്ഐപി.
2023 വരെയുള്ള കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ചൈനയുടെ സർക്കാർ ഗവേഷണ ഫണ്ട് 90 ശതമാനം വർധിച്ച് 133 ബില്യൺ ഡോളറിലെത്തിയതായി ഗവേഷകർ കണ്ടെത്തി. ഇതേ കാലയളവിൽ അമേരിക്കയുടെ പൊതു ഗവേഷണ ചെലവ് വെറും 12 ശതമാനം മാത്രം വർധിച്ച് 155 ബില്യൺ ഡോളറിലെത്തിയതായും ഇത് തുടരുകയാണെങ്കിൽ അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ പൊതു ഗവേഷണ നിക്ഷേപത്തിൽ ചൈന അമേരിക്കയെ മറികടക്കുമെന്ന് എഫ്എസ്ഐപി പ്രവചിക്കുന്നു.2028 ആകുമ്പോഴേക്കും ഇത് സംഭവിക്കാനാണ് സാധ്യതയെന്നും, ചിലപ്പോൾ അത് 2029 വരെ നീളാമെന്നും എഫ്എസ്ഐപി സഹമേധാവിയും ഗവേഷണ നയവിദഗ്ധനുമായ റോബർട്ട് കോൺ അഭിപ്രായപ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഗവേഷണ വികസന മേഖലയിൽ ആഗോളതലത്തിൽ നേതൃത്വം നൽകിയിരുന്നത് അമേരിക്കയായിരുന്നു. എന്നാൽ, പൊതു ഗവേഷണ ചെലവിൽ ചൈന മുന്നിലെത്തുന്നത് ശാസ്ത്രരംഗത്തെ ഒരു പുതിയ ശക്തിയുടെ ഉദയത്തിന് വഴിയൊരുക്കുമെന്ന് വാഷിംഗ്ടൺ ഡിസിയിലെ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഫൗണ്ടേഷനിലെ സാമ്പത്തിക നയവിദഗ്ധ മേഘൻ ഓസ്റ്റർടാഗ് നിരീക്ഷിക്കുന്നു.
നിലവിൽ തന്നെ പല ഗവേഷണ മാനദണ്ഡങ്ങളിലും ചൈന അമേരിക്കയെ പിന്നിലാക്കിക്കഴിഞ്ഞു. നേച്ചർ ഇൻഡക്സ് ട്രാക്ക് ചെയ്യുന്ന 145 നാച്ചുറൽ സയൻസ്, ഹെൽത്ത് സയൻസ് ജേണലുകളിലെ ചൈനയുടെ സംഭാവന 2026 അവസാനത്തോടെ അമേരിക്കയുടേതിനേക്കാൾ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
Tech
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കരുത്തിൽ ഡിക്റ്റേഷൻ സാങ്കേതികവിദ്യ പുതിയൊരു വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഡിക്റ്റേഷൻ രംഗത്ത് മാറ്റങ്ങൾ ലക്ഷ്യമിട്ട് ഗൂഗിൾ തങ്ങളുടെ പുതിയ ആപ്പായ ‘എഡ്ജ് എലോക്വന്റ് 'പുറത്തിറക്കി. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ നേരിട്ട് പ്രവർത്തിക്കുന്ന ഒരു ഡിക്റ്റേഷൻ ടൂളാണിത്. എഴുത്തുജോലികളിലോ സംഭാഷണങ്ങൾ പകർത്തിയെഴുതുന്നതിലോ ഏർപ്പെടുന്നവർക്കായാണ് ഈ ടൂൾ രൂപ കല്പന ചെയ്തിരിക്കുന്നത്.
ഗൂഗിൾ എഐ എഡ്ജ് എലോക്വന്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം എന്നതിനൊപ്പം ഓഫ്ലൈനായും പ്രവർത്തിക്കും. നമ്മൾ സംസാരിക്കുമ്പോൾ അറിയാതെ പറഞ്ഞുപോകുന്ന അനാവശ്യ വാക്കുകളെ സ്വയം ഒഴിവാക്കി എഴുത്തിനെ കൂടുതൽ മിനുസപ്പെടുത്തുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ഗൂഗിളിന്റെ ജെമ്മ അടിസ്ഥാനമാക്കിയുള്ള ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്നിഷൻ മോഡലുകളിലാണ് ഇത് പ്രവർത്തിക്കുന്നത്.
സാധാരണ സ്പീച്ച് ടു ടെക്സ്റ്റ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി, നമ്മൾ സംസാരിക്കുമ്പോൾ അറിയാതെ വരുന്ന ഇടർച്ചകളും " ഉം', "ആ' തുടങ്ങിയ ഫില്ലർ പദങ്ങളും ഒഴിവാക്കി കൃത്യമായ വാചകങ്ങൾ രൂപപ്പെടുത്താൻ ഈ ആപ്പിന് സാധിക്കും. ആപ്പിൾ ആപ്പ് സ്റ്റോറിലും ആൻഡ്രോയിഡിലും ലഭ്യമായ ഈ ആപ്പ് വിസ്പർ ഫ്ലോ, വില്ലോ തുടങ്ങിയ പ്രമുഖ എതിരാളികളെ ലക്ഷ്യമിട്ടാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.
ഉപയോക്താവിന്റെ സംഭാഷണത്തിലെ സന്ദർഭം മനസ്സിലാക്കി അതിനെ പ്രൊഫഷണൽ നിലവാരമുള്ള ടെക്സ്റ്റാക്കി മാറ്റുന്നു. സംസാരിക്കുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ സ്വയം തിരുത്താനുള്ള കഴിവും ഇതിനുണ്ട്. ക്ലൗഡ് സെർവറുകളുമായി ബന്ധിപ്പിക്കാതെ തന്നെ പ്രവർത്തിക്കുന്നതിനാൽ, അതിവേഗത്തിലുള്ള പ്രതികരണവും മികച്ച സ്വകാര്യതയും എലോക്വന്റ് ഉറപ്പുനൽകുന്നു.
സംസാരം പ്രാദേശികമായി പ്രോസസ്സ് ചെയ്യുന്നതിനാൽ ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ ഇടങ്ങളിലും തടസ്സമില്ലാതെ ഇത് ഉപയോഗിക്കാൻ സാധിക്കും. സൗജന്യമായി ലഭ്യമായ ഈ ആപ്പ് ആൻഡ്രോയിഡ് ഫോണുകളിൽ ഡിഫോൾട്ട് കീബോർഡായി ക്രമീകരിക്കാനും സാധിക്കും. ഇതോടെ ഏത് ആപ്പിലും നേരിട്ട് വോയ്സ് ടൈപ്പിംഗ് നടത്താൻ ഉപയോക്താക്കൾക്ക് കഴിയും. മാനുവൽ എഡിറ്റിംഗിന്റെ ഭാരമില്ലാതെ, സംസാരിച്ചുകൊണ്ട് തന്നെ കൃത്യമായ കുറിപ്പുകളും മെസേജുകളും തയ്യാറാക്കാൻ ഈ ആപ്പ് സഹായിക്കും.
Tech
ന്യുയോർക്ക് : സാംസങ് മെസേജസ് നിർത്തലാക്കാൻ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ആൻഡ്രോയിഡിൽ തടസ്സമില്ലാത്ത മെസേജിംഗ് സേവനം നിലനിർത്തുന്നതിനായി സാംസങ് സ്മാർട്ട്ഫോണുകളും മറ്റ് ഗാഡ്ജെറ്റുകളും ഉപയോഗിക്കുന്നവർ ഗൂഗിൾ മെസേജസിലേക്ക് മാറാൻ കമ്പനി ആവശ്യപ്പെട്ടു.
എല്ലാ സാംസങ് ഗാലക്സി ഫോണുകളും ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഗൂഗിൾ മെസേജസിലേക്ക് മാറുന്നതിനായി, പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാനും അത്
ഡിഫോൾട്ട് ആപ്പായി സെറ്റ് ചെയ്യാനുമുള്ള നിർദ്ദേശങ്ങൾ സാംസങ് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഇത് സംബന്ധിച്ച ഇൻ ആപ്പ് നോട്ടിഫിക്കേഷനുകളും ലഭിച്ചേക്കാം എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
സാംസങ് മെസേജസ് ജൂലൈയിൽ സേവനം ഔദ്യോഗികമായി നിർത്തുന്നതോടെ പിന്നീട് ഒരു ഉപകരണങ്ങളിലും ലഭ്യമാകില്ലെന്നും കമ്പനി അറിയിച്ചു. സേവനം എന്നുമുതൽ ഓഫ്ലൈനാകും എന്നതിനെക്കുറിച്ചുള്ള കൃത്യമായ തീയതി ഉപയോക്താക്കൾക്ക് ആപ്പിൽ തന്നെ പരിശോധിക്കാൻ സാധിക്കും. അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ ഈ മാറ്റം എപ്പോൾ പ്രാബല്യത്തിൽ വരും എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ സാംസങ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Tech
സാമ്പത്തിക പണമിടപാടുകൾ കൈകാര്യം ചെയ്യുന്നതിൽ മോശമാണോ നിങ്ങളുടെ പെർഫോമൻസ്, എന്നാലിതാ നിങ്ങളെ സഹായിക്കാൻ എഐ ഉണ്ട്. വ്യക്തിഗത സാമ്പത്തിക മാനേജ്മെന്റ് വളരെ ലളിതമാക്കാൻ മണിമൈൻഡ് എഐ നിങ്ങളെ സഹായിക്കും. മണിമൈൻഡ് എഐ എന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റ് സാമ്പത്തിക മാനേജ്മെന്റ് കാര്യങ്ങൾ ചെയ്യാൻ സഹായിക്കും.
സങ്കീർണ്ണമായ കണക്കുകളും ബജറ്റ് ആസൂത്രണവും സാധാരണക്കാർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഈ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കളുടെ ദൈനംദിന ചെലവുകൾ കൃത്യമായി നിരീക്ഷിക്കാനും അവയെ വിവിധ വിഭാഗങ്ങളായി തരംതിരിക്കാനും ഇതിലൂടെ സാധിക്കും. ലളിതമായ സംഭാഷണങ്ങളിലൂടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കാം എന്നതാണ് മണിമൈൻഡ് എഐയുടെ പ്രധാന പ്രത്യേകത.
ഓരോ വ്യക്തിയുടെയും വരുമാനത്തിനും ചെലവിനും അനുസൃതമായി പ്രത്യേക ബജറ്റുകൾ തയ്യാറാക്കാനും പരിധി ലംഘിക്കാതിരിക്കാൻ തത്സമയ നിർദ്ദേശങ്ങൾ നൽകാനും ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും. അതോടൊപ്പം, സമ്പാദ്യം വർധിപ്പിക്കുന്നതിനായി മികച്ച നിക്ഷേപ മാർഗങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും ചോദ്യങ്ങൾക്കുള്ള മറുപടിയും ഇത് നൽകുന്നു.
ഓൺലൈൻ പാർട്ട് ടൈം ജോലികൾ, ഇകൊമേഴ്സ് ഉത്പന്ന ആശയങ്ങൾ, ചെറുകിട ബിസിനസ് ആശയങ്ങൾ എന്നിവയെക്കുറിച്ചുളള അറിവുകളും സാങ്കേതികവിദ്യയ്ക്ക് നല്കാൻ സാധിക്കും.സംരംഭകർക്ക് സ്ഥിരമായ വരുമാന മാർഗങ്ങൾ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ഒരു ടൂളായും ഈ എഐ ഉപയോഗിക്കപ്പെടാറുണ്ട്. പുതിയ ആശയങ്ങൾ കണ്ടെത്താനും, ഉള്ളടക്കം സൃഷ്ടിക്കാനും, ബിസിനസ് തന്ത്രങ്ങൾ മെനയാനും സഹായിക്കുന്ന ഒരു പ്രത്യേക അസിസ്റ്റന്റായും ഇത് പ്രവർത്തിക്കുന്നു.
ബില്ലുകൾ അടയ്ക്കാനുള്ള തീയതികൾ, സബ്സ്ക്രിപ്ഷൻ പുതുക്കലുകൾ, ഇഎംഐകൾ എന്നിവയെക്കുറിച്ച് കൃത്യസമയത്ത് ഓർമ്മപ്പെടുത്തലുകൾ നൽകുന്നതിലൂടെ ഉപയോക്താക്കൾക്ക് പിഴകൾ ഒഴിവാക്കാൻ സാധിക്കും. വ്യക്തികളുടെ ചെലവാക്കൽ രീതികൾ വിശകലനം ചെയ്ത് കൂടുതൽ പണം ലാഭിക്കാനുള്ള ബുദ്ധിപരമായ വഴികളും ഈ എഐ നിർദ്ദേശിക്കും.
സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകിക്കൊണ്ട് വികസിപ്പിച്ചിരിക്കുന്നതാണ് മണിമൈൻഡ് എഐ. ആധുനിക കാലഘട്ടത്തിൽ സാങ്കേതിക വിദ്യ എല്ലാ മേഖലകളിലും പ്രവർത്തനമാരംഭിക്കുന്നതോടെ കാര്യങ്ങൾ വേഗത്തിൽ കൈകാര്യം ചെയ്യാൻ ഇതു സഹായിക്കുന്നു. നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ ലളിതമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് മണിമൈൻഡ് എഐ എന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റ് പ്രവർത്തിക്കുന്നത്.
Tech
ന്യു ഡൽഹി : വോയ്സ് ആർട്ടിഫിഷൽ ഇന്റലിജൻസ് ടൂൾ സ്മാർട്ട് ടിവികളിലെ യൂട്യൂബ് ആപ്പിലേക്കും വ്യാപിപ്പിച്ച് ഗൂഗിൾ. 2025ൽ വോയ്സ് ആർട്ടിഫിഷൽ ഇന്റലിജൻസ് ടൂൾ യൂട്യൂബിന്റെ മൊബൈൽ, വെബ് പതിപ്പുകൾക്കായി ഗൂഗിൾ അവതരിപ്പിച്ചിരുന്നു. എന്നാൽ അതിനു പിന്നാലെ ഇപ്പോൾ ഈ ഫീച്ചർ സ്മാർട്ട് ടിവികളിലെ യൂട്യൂബ് ആപ്പിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
ടെക്സ്റ്റ് വഴിയുള്ള ആശയവിനിമയത്തേക്കാൾ സ്മാർട്ട് ടിവിയിൽ യൂട്യൂബ് ഉപയോഗിക്കാൻ വോയ്സ് കമാൻഡുകൾ കൂടുതൽ എളുപ്പമാണെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. പ്രേക്ഷകർക്ക് തങ്ങൾ കാണുന്ന വീഡിയോകളുമായി കൂടുതൽ ആഴത്തിൽ സംവദിക്കാൻ സഹായിക്കുന്നതിനായി കഴിഞ്ഞ വർഷം മൊബൈലിലും വെബിലും ഈ ഫീച്ചർ
അവതരിപ്പിച്ചിരുന്നു.
വീഡിയോ കാണുന്നതിനിടയിൽ ആസ്ക് ബട്ടൺ തെരഞ്ഞെടുത്ത് റിമോട്ടിലെ മൈക്രോഫോൺ വഴി ഉപയോക്താക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്. തുടക്കക്കാർക്കായി എന്ത് ചോദിക്കണം എന്നറിയാൻ സഹായിക്കുന്ന ഏതാനും ഡിഫോൾട്ട് ചോദ്യങ്ങളും യൂട്യൂബ് ഇതിൽ നൽകുന്നുണ്ട്. അതുപോലെ, യൂട്യൂബ് തങ്ങളുടെ ഷോപ്പിംഗ് അഫിലിയേറ്റ് പ്രോഗ്രാം 500 സബ്സ്ക്രൈബറുകൾ മാത്രമുള്ള ചെറുകിട ക്രിയേറ്റർമാർക്കും ലഭ്യമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ ഫ്ലിപ്കാർട്ട്, മിന്ത്ര, നൈക, പർപ്പിൾ എന്നീ നാല് ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളുമായാണ് യൂട്യൂബ് കൈകോർത്തിരിക്കുന്നത്. ഇതിലൂടെ ക്രിയേറ്റർമാർക്ക് ഇകൊമേഴ്സ് ഉത്പന്നങ്ങളുടെ ലിങ്കുകൾ തങ്ങളുടെ വീഡിയോകളിൽ നൽകാനും അതുവഴി കമ്മീഷൻ സമ്പാദിക്കാനും സാധിക്കും. വീഡിയോയിലൂടെ ഉൽപ്പന്നത്തിന്റെ റിവ്യൂ കണ്ട ശേഷം തൃപ്തരാകുന്ന ഉപഭോക്താക്കൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്ത് നേരിട്ട് സാധനങ്ങൾ വാങ്ങാൻ ഈ സൗകര്യം സഹായിക്കുന്നു.
Tech
ന്യു ഡൽഹി : മൈക്രോസോഫ്റ്റ് തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ വിപുലീകരിച്ചുകൊണ്ട് ഏപ്രിൽ 2ന് എംഎഐ ട്രാൻസ്ക്രൈബ് 1, എംഎഐ വോയ്സ്1, എംഎഐ ഇമേജ് 2 എന്നീ മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിച്ചു. സംസാരത്തെ തിരിച്ചറിയാനും , ശബ്ദം ഉത്പാദിപ്പിക്കാനും, ചിത്രങ്ങൾ നിർമിക്കാനും ശേഷിയുള്ള ഈ മോഡലുകൾ കമ്പനിയുടെ ഫൗണ്ടറി പ്ലാറ്റ്ഫോം വഴി ഡെവലപ്പർമാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ലഭ്യമാക്കാൻ സാധിക്കും.
എംഎഐ ട്രാൻസ്ക്രൈബ് 1, 25 ഭാഷകളെ പിന്തുണയ്ക്കുകയും വിവിധ ശൈലികളിലുള്ള സംസാരങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് അക്ഷരരൂപത്തിലാക്കാൻ സഹായിക്കും. മറ്റ് ടൂളുകളെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞ ചെലവിൽ ഇത് പ്രവർത്തിപ്പിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. എംഎഐ വോയ്സ്1, ഒരു സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ 60 സെക്കൻഡ് ദൈർഘ്യമുള്ള ശബ്ദം സൃഷ്ടിക്കാൻ പ്രാപ്തിയുള്ളതാണ് ഈ മോഡൽ.
വിർച്വൽ അസിസ്റ്റന്റുകൾ, കോൾ സെന്റർ ടൂളുകൾ, മീറ്റിംഗുകളിലെ തത്സമയ സബ്ടൈറ്റിലുകൾ, വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ ഈ സ്പീച്ച് മോഡലുകൾ വലിയ മാറ്റങ്ങൾ കൊണ്ടുവരും. എംഎഐ ഇമേജ് 2, എഴുതപ്പെട്ട നിർദ്ദേശങ്ങളിൽ നിന്ന് ചിത്രങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന ടെക്സ്റ്റ് ടു ഇമേജ് മോഡലാണ്. ഇത് ക്രിയേറ്റീവ് രംഗത്തും ബിസിനസ് ആശയങ്ങൾ രൂപപ്പെടുത്തുന്നതിലും ഡിസൈനർമാരെ സഹായിക്കും.
കോപൈലറ്റ്, ബിംഗ്, പവർപോയിന്റ് തുടങ്ങിയ മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളിൽ അരീന ഡോട്ട് എഐ ഇമേജ് മോഡലാണ് നിലവിൽ ഉപയോഗിച്ചുവരുന്നത്. ഭാഷാ പ്രോസസ്സിംഗിലും വിഷ്വൽ കണ്ടന്റ് നിർമാണത്തിലും അത്യാധുനികമായ എഐ ടൂളുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൈക്രോസോഫ്റ്റ് ഈ പുതിയ എഐ മോഡലുകൾ വികസിപ്പിച്ചിരിക്കുന്നത്.
Tech
ന്യു ഡൽഹി : ആപ്പിൾ കാർപ്ലേയിൽ ചാറ്റ്ബോട്ട് സേവനം ലഭ്യമാക്കിയതായി ഓപ്പൺ എഐ. ഐഫോൺ ഉപയോക്താക്കൾക്ക് ഇനി മുതൽ വാഹനങ്ങളിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വഴി നേരിട്ട് ചാറ്റ്ജിപിടി ഉപയോഗിക്കാൻ സാധിക്കും. ഐഒഎസ് 26.4 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളോ ഉപയോഗിക്കുന്നവർക്ക് ആഗോളതലത്തിൽ ഈ സേവനം ലഭ്യമാകും. പ്രധാനമായും ശബ്ദത്തിലൂടെയുള്ള ആശയവിനിമയത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സംവിധാനം, ഡ്രൈവിംഗിനിടയിൽ ചാറ്റ്ജിപിടിയുമായി സംസാരിക്കാൻ സഹായിക്കുന്നു. ഐഫോൺ വാഹനവുമായി ബന്ധിപ്പിച്ച ശേഷം ആപ്പിലെ വോയ്സ് മോഡ് വഴി പുതിയ സംഭാഷണങ്ങൾ തുടങ്ങാനോ മുമ്പുണ്ടായിരുന്നവ തുടരാനോ സാധിക്കും.
യാത്രക്കാർക്കും ഡ്രൈവർമാർക്കും ഫോണിൽ സ്പർശിക്കാതെ തന്നെ വിവരങ്ങൾ ചോദിക്കാനും സംശയനിവാരണം നടത്താനും ഈ ഫീച്ചർ സഹായിക്കും. കാർപ്ലേയിൽ ആപ്പ് തുറക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി വോയ്സ് മോഡ് പ്രവർത്തനക്ഷമമാക്കാനുള്ള ഓപ്ഷനും ഇതിലുണ്ട്. ഇത് ഡ്രൈവർമാരുടെ ശ്രദ്ധ റോഡിൽ നിന്ന് മാറുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു. യാത്രക്കാർക്കും വിനോദത്തിനും അറിവിനുമായി ഈ സേവനം ഒരുപോലെ പ്രയോജനപ്പെടുത്താം. യാത്രയ്ക്കിടയിലും തടസ്സങ്ങളില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനം ലഭ്യമാക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കും.
എന്നാൽ ഈ ഫീച്ചറിനു ചില പരിമിതികളുമുണ്ട്. കാർപ്ലേയിലെ ചാറ്റ്ജിപിടിക്ക് നാവിഗേഷൻ വിവരങ്ങൾ, തത്സമയ ലൊക്കേഷൻ, അല്ലെങ്കിൽ വാഹനവുമായി ബന്ധപ്പെട്ട പ്രത്യേക വിവരങ്ങൾ എന്നിവ ലഭ്യമാകില്ല. കൂടാതെ, മാപ്പുകളോ മെസേജിംഗ് സേവനങ്ങളോ പോലുള്ള മറ്റ് ആപ്പുകളെ നിയന്ത്രിക്കാനും കഴിയില്ല. ഉപയോക്താക്കൾ ഹാൻഡ്സ് ഫ്രീ രീതിയിൽ മാത്രം ഇത് ഉപയോഗിക്കണമെന്നും, ഡ്രൈവിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ ആവശ്യമായ സെറ്റപ്പുകൾ പൂർത്തിയാക്കണമെന്നും ഓപ്പൺ എഐ നിർദ്ദേശിക്കുന്നു.
Tech
ബംഗളൂരു : പുതിയ ആർട്ടിഫിഷൽ ഇന്റലിജൻസ് മോഡൽ വികസിപ്പിച്ച് ഗൂഗിൾ. ജെമ്മ 4 എന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് മോഡലാണ് ഗൂഗിൾ വികസിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ രണ്ടിന് അവതരിപ്പിക്കപ്പെട്ട ഈ മോഡൽ, ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ സാധാരണക്കാരുടെ സ്മാർട്ട്ഫോണുകളിലേക്ക് നേരിട്ട് എത്തിക്കുന്നു.ചെറിയ പതിപ്പുകളിൽ ആഡിയോ സപ്പോർട്ടും ഈ പുതിയ മോഡലിൽ വികസിപ്പിച്ചിട്ടുണ്ട്.
മൾട്ടിമോഡൽ ശേഷിയും ഏത് സാഹചര്യത്തിലും ഉപയോഗിക്കാനുള്ള സൗകര്യവുമാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. ടെക്സ്റ്റ്, ഇമേജ് എന്നിവ ഒരേസമയം പ്രോസസ്സ് ചെയ്യാനും ടെക്സ്റ്റ് ഔട്ട്പുട്ടുകൾ നൽകാനും ഈ മോഡലിന് സാധിക്കും.വലിയ കമ്പനികളുടെ ക്ലൗഡ് സെർവറുകളെ ആശ്രയിക്കാതെ തന്നെ അത്യാധുനിക എഐ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും.
അപ്പാച്ചെ 2.0 ലൈസൻസിന് കീഴിൽ പുറത്തിറക്കിയിക്കുന്ന ജെമ്മ 4 ഒരു ഓപ്പൺ സോഴ്സ് മോഡലാണ്. ഡെവലപ്പർമാർക്കും ഉപയോക്താക്കൾക്കും മോഡലിന് മേൽ പൂർണ്ണ നിയന്ത്രണവും ഡിജിറ്റൽ പരമാധികാരവും ഉണ്ട്. നിങ്ങളുടെ ഡാറ്റ ക്ലൗഡിലേക്ക് അയക്കാതെ തന്നെ ഫോണിലെ പ്രോസസ്സർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം എന്നതിനാൽ വിവരങ്ങളുടെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കപ്പെടും.
മുൻ മോഡലുകളെ അപേക്ഷിച്ച് 60 ശതമാനം കുറവ് ബാറ്ററി മാത്രമേ ജെമ്മ 4 ഉപയോഗിക്കൂ.പ്രവർത്തന വേഗതയിൽ നാല് മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളം ഉൾപ്പെടെ 140ലധികം ഭാഷകൾ ജെമ്മ 4 പിന്തുണയ്ക്കുന്നു.ടെക്സ്റ്റ് കൂടാതെ ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ എന്നിവയും വിശകലനം ചെയ്യാൻ ഈ മോഡലിന് സാധിക്കും. ആൻഡ്രോയിഡ് ഫോണുകളിലും ലാപ്ടോപ്പ് ജിപിയുകളിലും ജെമ്മ 4 സുഗമമായി പ്രവർത്തിക്കുമെന്ന് ഗൂഗിൾ അറിയിച്ചു.സ്വന്തം സെർവറുകളിലോ ക്ലൗഡിലോ സുരക്ഷിതമായി എഐ ആപ്ലിക്കേഷനുകൾ നിർമിക്കാൻ ഇത് ഡെവലപ്പർമാരെ സഹായിക്കും.
ഡെൻസ് , മിക്സ്ചർ ഓഫ് എക്സ്പെർട്ട്സ് എന്നീ ആർക്കിടെക്ചറുകൾ സംയോജിപ്പിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. കൂടാതെ, ലോക്കൽ ഗ്ലോബൽ പ്രോസസ്സിംഗ് കൂട്ടിയിണക്കുന്ന ഹൈബ്രിഡ് അറ്റൻഷൻ മെക്കാനിസം ഇതിന് മികച്ച വേഗതയും പ്രകടനവും നൽകുന്നു.ചിത്രങ്ങൾ വിശകലനം ചെയ്യുക, ഡോക്യുമെന്റുകൾ വായിക്കുക, ഗ്രാഫുകൾ മനസ്സിലാക്കുക തുടങ്ങിയ സങ്കീർണ്ണമായ ജോലികൾക്കും സ്പീച്ച് റെക്കഗ്നിഷൻ പോലുള്ള ഓഡിയോ സംബന്ധമായ കാര്യങ്ങൾക്കും ജെമ്മ 4 ഉപയോഗപ്രദമാണ്.
Tech
ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്, തങ്ങളുടെ വ്യാജ പതിപ്പിലൂടെ സ്പൈവെയർ ആക്രമണം കണ്ടെത്തിയതിനെതുടർന്ന് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നല്കി. ഇറ്റലിയിൽ നിന്നുള്ള 200 വാട്സ്ആപ് ഉപയോക്താക്കൾ അപകടകരമായ സോഫ്റ്റ്വെയർ അടങ്ങിയ വ്യാജ വാട്സ്ആപ് ഡോൺലോഡ് ചെയ്തതായി മെറ്റ അറിയിച്ചു.
അവരുടെ അക്കൗണ്ടുകള്ളിൽ നിന്നു പുറത്താക്കുകയും വ്യാജ ആപ്പുകൾ ഉപയോഗിക്കുന്നതിലെ സുരക്ഷാ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പുകൾ നല്‍കുകയും ചെയ്തു. വ്യാജ ആപ് നീക്കം ചെയ്യാനും ഔദ്യോഗിക ആപ് ഡോൺലോഡ് ചെയ്യാനും നിർദേശം നല്‍കിയതായി മെറ്റ അറിയിച്ചു.
ഇറ്റാലിയൻ സ്പൈവെയർ നിർമാതാക്കളായ സിഐഒ ആണ് വ്യാജ പതിപ്പിനു പിന്നിലെന്ന് മെറ്റ ആരോപിച്ചു. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇത്തരം പ്രവർത്തനങ്ങൾ നിർത്തലാക്കാൻ ഔദ്യോഗിക നോട്ടീസ് അയക്കുമെന്നും വാട്സ്ആപ് വ്യക്തമാക്കി.
ഔദ്യോഗിക സൈറ്റുകൾ മാത്രം ഉപയോഗിച്ച് ആപ്പുകൾ ഡോൺലോഡ് ചെയ്യുക, അജ്ഞാത ലിങ്കുകൾ ഒഴിവാക്കുക, മോഡിഫൈഡ് പതിപ്പുകൾ ഒഴിവാക്കുക, ഡേവലപ്പറെ പരിശോധിക്കുക, ആപ്പ് പെർമിഷനുകൾ പരിശോധിക്കുക, ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്പോൾ ശ്രദ്ധിക്കുക തുടങ്ങിയ നിർദേശങ്ങൾ മെറ്റ പങ്കുവെച്ചു. വ്യാജചതിക്കുഴികളിൽ പെട്ട്പോകാതെയിരിക്കാൻ ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മെറ്റ അറിയിച്ചു.
Tech
പുതിയ ഫീച്ചറുകൾ പരീക്ഷിക്കാനൊരുങ്ങി വാട്സ്ആപ്. നിലവിൽ ഏറ്റവും പുതിയ പരിഷ്ക്കാരങ്ങളെക്കുറിച്ച് ഔദ്യോഗികമായി പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപിൽ ഇനി മുതൽ ഗ്രൂപ്പിൽ സജീവമായ അംഗങ്ങളുടെ പേരുകൾ കൂടി കാണാൻ സാധിക്കും. ഗ്രൂപ്പുകളിൽ നിലവിലുള്ള ആക്ടിവിറ്റി ഇൻഡിക്കേറ്റർ കൂടുതൽ വ്യക്തമാക്കാൻ അധികൃതർ ഒരുങ്ങുകയാണ്.
പുതിയ അപ്ഡേറ്റിലൂടെ ഗ്രൂപ്പിൽ സജീവമായ അംഗങ്ങളുടെ പേരുകൾ കൂടി കാണാൻ സാധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഗൂഗിൾ പ്ലേ സ്റ്റോറിലെ വാട്ട്സ്ആപ്പ് ബീറ്റ ആൻഡ്രോയിഡ് 2.26.13.3 പതിപ്പിൽ, നിലവിൽ ഓൺലൈനിലുള്ള കോൺടാക്റ്റുകളുടെ പട്ടിക കാണാൻ സഹായിക്കുന്ന പുതിയ ഫീച്ചറും വാട്ട്സ്ആപ്പ് വികസിപ്പിച്ചുവരികയാണ്. ഭാവിയിലെ അപ്ഡേറ്റുകളിൽ ഈ സൗകര്യം ഉപഭോക്താക്കൾക്ക് ലഭ്യമാകും എന്ന് അറിയിച്ചിട്ടുണ്ട്.
പുതിയ മാറ്റം വരുന്നതോടെ ഓരോ ചാറ്റുകളും പ്രത്യേകം പരിശോധിക്കാതെ തന്നെ കോൺടാക്റ്റ് ലിസ്റ്റിലൂടെ കണ്ണോടിച്ചാൽ ആരെല്ലാം ലഭ്യമാണെന്ന് മനസ്സിലാക്കാൻ സാധിക്കും.ഉപഭോക്താക്കളുടെ സ്വകാര്യതാ ക്രമീകരണങ്ങളെ പൂർണ്ണമായും മാനിച്ചുകൊണ്ടായിരിക്കും ഈ ഫീച്ചർ പ്രവർത്തിക്കുക. ആരെങ്കിലും അവരുടെ ലാസ്റ്റ് സീൻ ഓഫ് ചെയ്തിട്ടുണ്ടെങ്കിൽ അവർ ഈ ഓൺലൈൻ ലിസ്റ്റിൽ ദൃശ്യമാകില്ല. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ ആദ്യം ബീറ്റാ ടെസ്റ്റർമാർക്കും പിന്നീട് എല്ലാ ഉപഭോക്താക്കൾക്കുമായി പുറത്തിറക്കും.
Tech
മെറ്റാ പ്ലാറ്റ്ഫോംസ് തങ്ങളുടെ പുതിയ രണ്ട് പ്രിസ്ക്രിപ്ഷൻ സ്മാർട്ട് ഗ്ലാസുകൾ ഔദ്യോഗികമായി വിപണിലിറക്കിയതായി അറിയിച്ചു. മെറ്റായും റേയ്ബാനും സംയുക്തമായി പുറത്തിറക്കുന്ന ഈ സ്മാർട്ട് ഗ്ലാസുകൾ കാഴ്ച പരിമിതിയുള്ളവർക്ക് നിത്യേന ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
റേയ്ബാൻ മെറ്റ ബ്ലയ്സർ ഒപ്റ്റിക്സ്, റേയ്ബാൻ മെറ്റ സ്ക്രൈബർ ഒപ്റ്റിക്സ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത മോഡലുകളിലാണ് ഇവ ലഭ്യമാകുന്നത്. ഈ ഗ്ലാസുകൾ മാറ്റ് ബ്ലാക്ക്, ട്രാൻസ്പരന്റ് മാറ്റ് ഐസ് ഗ്രേ, ട്രാൻസ്പരന്റ് സ്റ്റോൺ ബീജ് എന്നീ ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്. അതോടൊപ്പം, ഈ ഗ്ലാസുകൾക്ക് അനുയോജ്യമായ ഡാർക്ക് ബ്രൗൺ ചാർജിംഗ് കേസുകളും മെറ്റാ അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ മൂക്കിന്റെയും ചെവിയുടെയും അളവുകൾക്ക് അനുസൃതമായി ഈ ഗ്ലാസുകൾ ക്രമീകരിക്കാൻ സാധിക്കും.
ഈ സ്മാർട്ട് ഗ്ലാസുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് ഫീച്ചറുകൾ കാമറയിലൂടെ നിങ്ങൾ കാണുന്ന കാര്യങ്ങൾ വിശകലനം ചെയ്യാനും ഭക്ഷണത്തിന്റെ ചിത്രം നോക്കി അതിലെ കലോറി കണക്കാക്കാനും സഹായിക്കും. വാട്സ്ആപ് പോലുള്ള ആപ്പുകളിൽ നിന്നുള്ള സന്ദേശങ്ങൾ ചുരുക്കി വായിച്ചു തരാനും ശബ്ദ നിർദ്ദേശങ്ങളിലൂടെ മറുപടി നൽകാനും ഈ ഗ്ലാസുകൾക്ക് സാധിക്കും.
ഇൻസ്റ്റാഗ്രാം റീൽസുകൾ കാണാനും സ്പോട്ടിഫൈ വഴി സംഗീതം ആസ്വദിക്കാനും ഇതിൽ സൗകര്യമുണ്ട്.499 ഡോളർ (ഏകദേശം 46000 രൂപ)വില വരുന്ന ഈ സ്മാർട്ട് ഗ്ലാസുകൾക്ക് ഇപ്പോൾ യുഎസിൽ പ്രീഓർഡറുകൾ നൽകാം. ഗൂഗിൾ കലണ്ടർ, ഔട്ട്ലുക്ക് എന്നിവയുമായി ബന്ധിപ്പിക്കാവുന്ന കലണ്ടർ ആപ്പും കാലാവസ്ഥ, സ്റ്റോക്ക് വിവരങ്ങൾ അറിയാനുള്ള പുതിയ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 14 മുതൽ അമേരിക്കയിലും മറ്റ് പ്രമുഖ അന്താരാഷ്ട്ര വിപണികളിലും ഈ സ്മാർട്ട് ഗ്ലാസുകൾ നേരിട്ട് ലഭ്യമായിത്തുടങ്ങും.
Tech
കോപൈലറ്റിൽ പുതിയ ഫീച്ചറുമായി മൈക്രോസോഫ്റ്റ്. ഒരേ സമയം ഒന്നിലധികം എഐ മോഡലുകൾ ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. ക്രിട്ടിക് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചറിലൂടെ, കോപൈലറ്റിലെ റിസർച്ചർ ഏജന്റ് ഓപ്പൺ എഐയുടെ ജിപിടി , ആന്ത്രോപിക്സിന്റെ ക്ലോഡ് എന്നീ മോഡലുകൾ ഒരേസമയം ഉപയോഗിക്കാൻ സാധിക്കും.
ഇനി മുതൽ ഒരൊറ്റ മോഡലിനെ മാത്രം ആശ്രയിക്കുന്നതിന് പകരം ഓപ്പൺ എഐയുടെ ജിപിടി , ആന്ത്രോപിക്സിന്റെ ക്ലോഡ് എന്നീ മോഡലുകളെ ഒരേസമയം ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. എഐ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനി പുതിയ ഫീച്ചറുകൾ പരീക്ഷിക്കുന്നത്.
ഇതിൽ ജിപിടി മറുപടികൾ തയ്യാറാക്കുമ്പോൾ, അവയുടെ കൃത്യതയും ഗുണമേന്മയും ക്ലോഡ് പരിശോധിച്ച് ഉറപ്പുവരുത്തും. ഭാവിയിൽ ഈ പ്രക്രിയ തിരിച്ചും ലഭ്യമാക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.
വിവിധ കമ്പനികളുടെ എഐ മോഡലുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് വഴി പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും, എഐ തെറ്റായ വിവരങ്ങൾ നൽകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് 365 വൈസ് പ്രസിഡന്റ് നിക്കോൾ ഹെർസ്കോവിറ്റ്സ് പറഞ്ഞു.
ഗൂഗിളിന്റെ ജെമിനി, ആന്ത്രോപിക്സിന്റെ ക്ലോഡ് കോവർക്ക് തുടങ്ങിയ എതിരാളികളിൽ നിന്നുള്ള കടുത്ത മത്സരം നേരിടുന്ന പശ്ചാത്തലത്തിലാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ കോപൈലറ്റ് അസിസ്റ്റന്റിൽ ഇത്രയും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. നിലവിൽ ഫ്രോണ്ടിയർ പ്രോഗ്രാമിലെ അംഗങ്ങൾക്കായി ഈ പുതിയ ഫീച്ചറുകൾ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.
Tech
അൽഗോരിതങ്ങൾ ഉപയോക്താക്കളുടെ കാഴ്ചപ്പാടുകളെ നിയന്ത്രിക്കുന്ന ഇന്നത്തെ ഡിജിറ്റൽ ലോകത്ത് സോഷ്യൽ മീഡിയ ടൈംലൈനുകളുടെ പൂർണ നിയന്ത്രണം വ്യക്തികൾക്ക് തന്നെ നൽകുന്ന അറ്റി എന്ന പുതിയ എഐ പ്ലാറ്റ്ഫോം ബ്ലൂസ്കൈ അവതരിപ്പിച്ചു.
വാൻകൂവറിൽ നടന്ന എടിഎംസ്ഫിയർ കോൺഫറൻസിൽ ജേ ഗ്രേബറും പോൾ ഫ്രേസിയും ചേർന്നാണ് ഈ ആപ്പ് പുറത്തിറക്കിയത്. ആന്ത്രോപിക് കമ്പനിയുടെ ക്ലോഡ് മോഡലുകളിൽ പ്രവർത്തിക്കുന്ന അറ്റി, ഒരു എഐ അസിസ്റ്റന്റിനെപോലെ പ്രവർത്തിക്കുകയും ലളിതമായ നിർദേശങ്ങളിലൂടെ ഓരോരുത്തർക്കും തനതായ ഫീഡുകൾ നിർമിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
സങ്കീർണ്ണമായ അൽഗോരിതങ്ങൾക്ക് പിന്നാലെ പോകാതെ, സാധാരണ സംഭാഷണങ്ങളിലൂടെ തന്നെ തങ്ങൾക്ക് കാണേണ്ട ഉള്ളടക്കങ്ങൾ മുൻഗണനാക്രമത്തിൽ ക്രമീകരിക്കാനും അനാവശ്യമായവ ഒഴിവാക്കാനും ഇതിലൂടെ ഉപയോക്താക്കൾക്ക് സാധിക്കും.
ബ്ലൂസ്കൈ വികസിപ്പിച്ച ഓപ്പൺ സോഴ്സ് ചട്ടക്കൂടായ എടി പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയാണ് അറ്റി പ്രവർത്തിക്കുന്നത്. അതിനാൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ഡാറ്റയും ഫോളോവേഴ്സിനെയും നിലനിർത്തിക്കൊണ്ട് തന്നെ വിവിധ പ്ലാറ്റ്ഫോമുകൾക്കിടയിൽ മാറാൻ സാധിക്കും.
നിലവിൽ പ്രൈവറ്റ് ബീറ്റാ ഘട്ടത്തിലുള്ള ഈ ആപ്പ്, ബ്ലൂസ്കൈ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് തന്നെ പ്രവർത്തിപ്പിക്കാം. തുടക്കത്തിൽ ഇഷ്ടാനുസൃത ഫീഡുകൾ നിർമിക്കാനാണ് മുൻഗണനയെങ്കിലും ഭാവിയിൽ ഉപയോക്താക്കൾക്ക് സ്വന്തം സോഷ്യൽ മീഡിയ ടൂളുകളും ആപ്പുകളും വരെ നിർമിക്കാൻ സാധിക്കുന്ന തരത്തിലേക്ക് ഈ സംവിധാനത്തെ വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Tech
ചൈനീസ് എഐ ചാറ്റ്ബോട്ടായ ഡീപ്സീക്കിന് തടസം നേരിട്ടു. കഴിഞ്ഞ വർഷം ആർ1, വി3 മോഡലുകൾ ജനപ്രീതി നേടിയ ശേഷം ഉണ്ടായ ഏറ്റവും ദൈർഘ്യമേറിയ സേവന തടസമാണ് ചൈനീസ് എഐ ചാറ്റ്ബോട്ടായ ഡീപ്സീക്കിന് തിങ്കളാഴ്ച നേരിട്ടത്.
കമ്പനിയുടെ സ്റ്റാറ്റസ് പേജ് നൽകുന്ന വിവരമനുസരിച്ച്, പുലർച്ചെ ആരംഭിച്ച ആരംഭിച്ച തടസം ഏഴ് മണിക്കൂറും 13 മിനിറ്റും നീണ്ടുനിന്നു. തടസത്തിനുള്ള കൃത്യമായ കാരണം കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സെർവർ തകരാറുകൾ, സോഫ്റ്റ്വെയർ അപ്ഡേറ്റുകളിലെ പിഴവുകൾ എന്നിവയാകാം കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
മുൻപും സമാനമായ പ്രതിസന്ധികൾ ഡീപ്സീക്ക് നേരിട്ടിട്ടുണ്ട്. 2025 ജനുവരിയിൽ ഇതിന്റെ എപിഐ സേവനങ്ങൾ ഒരു ദിവസം വരെ നീണ്ടുനിന്ന തടസങ്ങൾ നേരിട്ടിരുന്നെങ്കിലും സാധാരണ ഉപയോക്താക്കൾക്കായുള്ള വെബ് ഇന്റർഫേസിൽ രണ്ട് മണിക്കൂറിൽ കൂടുതൽ നീളുന്ന ഒരു തടസം ഇതാദ്യമാണ്.
ആർ1 മോഡൽ സൗജന്യമായി ആഗോളതലത്തിൽ ലഭ്യമാക്കിയ സമയത്ത് വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളും കമ്പനിക്ക് നേരിടേണ്ടി വന്നിരുന്നു. വി4 എന്ന പേരിൽ അറിയപ്പെടാനിടയുള്ള തങ്ങളുടെ അടുത്ത തലമുറ മോഡലിനായുള്ള കാത്തിരിപ്പിനിടയിലാണ് ഈ സേവന തടസം ഉണ്ടായിരിക്കുന്നത്.
സിപു എഐ മിനിമോക്സ് എഐ, മൂൺഷോട്ട് എഐ തുടങ്ങിയ എതിരാളികൾ ശക്തമായ മുന്നേറ്റം നടത്തുന്ന ഈ ഘട്ടത്തിൽ, ഡീപ്സീക്കിന്റെ മൗനം ആഗോളതലത്തിൽ ചർച്ചയാകുന്നുണ്ട്.