ആന്ത്രോപിക് ക്ലോഡ്
യുഎസും ചൈനയും തമ്മിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തർക്കങ്ങൾ മുറുകുന്നതിനിടയിൽ, ചൈനീസ് ടെക് ഭീമന്മാരായ അലിബാബ തങ്ങളുടെ ജീവനക്കാർക്ക് ക്ലോഡ് കോഡ് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നു. ജൂലൈ 10 മുതൽ ഈ നിരോധനം പ്രാബല്യത്തിൽ വരും.
ആന്ത്രോപിക് കമ്പനിയുടെ ജനപ്രിയ എഐ പ്രോഗ്രാമിംഗ് ടൂളായ ക്ലോഡ് കോഡിനെ ഉയർന്ന സുരക്ഷാസാധ്യതയുള്ള സോഫ്റ്റ്വെയറുകളുടെ പട്ടികയിലാണ് അലിബാബ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പകരമായി കമ്പനിയുടെ സ്വന്തം എഐ കോഡിംഗ് ടൂളായ ക്വോഡർ ഉപയോഗിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ചൈനീസ് കമ്പനികൾക്കും അവരുടെ വിദേശ അനുബന്ധ സ്ഥാപനങ്ങൾക്കും തങ്ങളുടെ എഐ ടൂളുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ആന്ത്രോപിക് നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു. എങ്കിലും ചില സാങ്കേതിക ലൂപ്പ്ഹോളുകൾ വഴി ചൈനയിലെ ഉപയോക്താക്കൾ ക്ലോഡ് ഉപയോഗിക്കുന്നത് തുടരുകയായിരുന്നു. ഇത് തടയാൻ ആന്ത്രോപിക് രഹസ്യമായി ചില നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, പിന്നീട് കമ്പനി തന്നെ ഇത് പിൻവലിച്ചതായി വ്യക്തമാക്കി.
യുഎസിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും കുറഞ്ഞ ചിലവിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന എഐ മോഡലുകളുമായി ചൈനീസ് കമ്പനികൾ വിപണിയിൽ മുന്നേറുകയാണ്. കഴിഞ്ഞ മാസം ബീജിംഗ് ആസ്ഥാനമായുള്ള ഇസഡ്.എഐ എന്ന സ്റ്റാർട്ടപ്പ് പുറത്തിറക്കിയ 'GLM-5.2' എന്ന മോഡൽ കോഡിംഗ് രംഗത്ത് സിലിക്കൺ വാലിയെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പടിഞ്ഞാറൻ രാജ്യങ്ങളിലെ വമ്പൻ എഐ മോഡലുകളോട് കിടപിടിക്കുന്ന പ്രകടനമാണ് ഇത് കാഴ്ചവെക്കുന്നത്.
ക്ലോഡ് ഫാബിൾ 5 , മൈത്തോസ് 5 തുടങ്ങിയ അത്യാധുനിക എഐ മോഡലുകൾക്ക് മേൽ യുഎസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിയന്ത്രണങ്ങൾ അടുത്തിടെ നീക്കിയതായും ആന്ത്രോപിക് അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ യുഎസും ചൈനയും തമ്മിലുള്ള എഐ സാങ്കേതിക യുദ്ധം കൂടുതൽ ശക്തമാകുമെന്നാണ് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.
Tags : tech claude anthropic alibaba us china