പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യൻ ഐടി മേഖല നിയമനങ്ങളിൽ മന്ദഗതി നേരിടുമ്പോഴും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ തൊഴിലവസരങ്ങൾ കുതിച്ചുയരുന്നതായി റിപ്പോർട്ട്. പുതിയ സാങ്കേതികവിദ്യകൾക്ക് അനുസൃതമായി കമ്പനികൾ തങ്ങളുടെ പ്രവർത്തനശൈലി മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് എഐ തസ്തികകളിലേക്ക് ജീവനക്കാരെ വൻതോതിൽ നിയമിക്കുന്നത്.
കഴിഞ്ഞ ജൂൺ മാസത്തിൽ ഐടി മേഖലയിലെ മൊത്തത്തിലുള്ള നിയമനങ്ങൾ 3 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ, എഐ തസ്തികകളിലെ നിയമനങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. ഒന്നര ലക്ഷത്തിലധികം കമ്പനികൾ നൗക്രി വെബ്സൈറ്റിൽ നൽകിയ തൊഴിൽ പരസ്യങ്ങൾ വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ആഗോള സാമ്പത്തിക പ്രതിസന്ധിയും പരമ്പരാഗത ബിസിനസ് രീതികൾക്ക് എഐ ഉയർത്തുന്ന വെല്ലുവിളികളും കാരണം ഉപഭോക്താക്കൾ ചിലവുകൾ ചുരുക്കിയത് 315 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ഐടി വ്യമ്പനികളെ കടുത്ത സമ്മർദത്തിലാഴ്ത്തിയിരുന്നു. ഈ സാഹചര്യത്തിലും എഐ മേഖലയിലെ നിയമനങ്ങൾ വർധിക്കുന്നത് ശ്രദ്ധേയമാണ്.
ടെക് കമ്പനികൾ നിലവിൽ എവിടെയാണ് കൂടുതൽ നിക്ഷേപം നടത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ മാറ്റമെന്ന് നൗക്രിയുടെ മാതൃകമ്പനിയായ ഇൻഫോ എഡ്ജ് സിഇഒ ഹിതേഷ് ഒബറോയ് പറഞ്ഞു. എഐ എന്നത് കമ്പനികളുടെ പ്രധാന പ്രവർത്തന മേഖലയായി മാറിക്കൊണ്ടിരിക്കുകയാണെന്നും, അനുഭവസമ്പന്നരും പ്രഗത്ഭരുമായ ഉദ്യോഗാർഥികൾക്കാണ് വിപണിയിൽ ഇപ്പോൾ ഡിമാൻഡ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വെയർ കയറ്റുമതിക്കാരായ ടാറ്റാ കൺസൾട്ടൻസി സർവീസസ് തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിന് തുല്യമായി എഐ ഏജന്റുകളെ തങ്ങളുടെ തൊഴിൽ സേനയുടെ ഭാഗമാക്കാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. 2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ടിസിഎസിന്റെ മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ 23,000ത്തിലധികം കുറവ് രേഖപ്പെടുത്തിയിരുന്നു.
ഐടി മേഖലയ്ക്ക് പുറമെ രാജ്യത്തെ മറ്റ് 14 പ്രധാന മേഖലകൾ പരിശോധിക്കുമ്പോൾ എഐ, മെഷീൻ ലേണിംഗ് തസ്തികകളിൽ മൊത്തത്തിൽ 25 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇൻഷുറൻസ്, കൺസ്യൂമർ ഗുഡ്സ് മേഖലകളിലാണ് ഈ കാലയളവിൽ ഏറ്റവും കൂടുതൽ തൊഴിൽ നിയമനങ്ങൾ നടന്നത്.