America
വാഷിങ്ടൺ: വർഷത്തിൽ രണ്ടുതവണ ക്ലോക്കിലെ സമയം മുന്നോട്ടും പിന്നോട്ടും മാറ്റുന്ന പരമ്പരാഗത രീതിക്ക് വിരാമമിടാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന ബിൽ യുഎസ് പ്രതിനിധി സഭ പാസാക്കി. ഡേലൈറ്റ് സേവിംഗ് ടൈം സ്ഥിരമാക്കുന്ന ‘Sunshine Protection Act’ എന്ന ബില്ലാണ്, 117-നെതിരെ 308 വോട്ടുകൾക്ക് സഭയിൽ അംഗീകാരം നേടിയത്.
നിലവിൽ അമേരിക്കയിൽ എല്ലാ വർഷവും മാർച്ചിൽ ഒരു മണിക്കൂർ മുന്നോട്ടും , നവംബറിൽ ഒരു മണിക്കൂർ പിന്നോട്ടും ക്ലോക്ക് മാറ്റുന്ന രീതിയാണ് പിന്തുടരുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ വർഷത്തിൽ രണ്ടുതവണയുള്ള ഈ സമയംമാറ്റം അവസാനിക്കുകയും, ഡേലൈറ്റ് സേവിംഗ് ടൈം വർഷം മുഴുവൻ സ്ഥിരമായി തുടരുകയും ചെയ്യും.
വൈകുന്നേരങ്ങളിൽ കൂടുതൽ പ്രകാശം ലഭിക്കുക, സമയംമാറ്റം മൂലമുള്ള ആരോഗ്യ-ഉറക്ക പ്രശ്നങ്ങൾ കുറയുക, സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യുക എന്നിവയാണ് ബില്ലിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണങ്ങൾ. എന്നാൽ, ശൈത്യകാലത്ത് രാവിലെകളിൽ കൂടുതൽ നേരം ഇരുട്ടായിരിക്കുമെന്ന ആശങ്കയും വിമർശകർ ഉയർത്തുന്നുണ്ട്.
പ്രതിനിധി സഭ പാസാക്കിയ ഈ ബിൽ ഇനി യുഎസ് സെനറ്റിന്റെ പരിഗണനയ്ക്കാണ് പോകുന്നത്. സെനറ്റിന്റെ അംഗീകാരവും തുടർന്ന് യുഎസ് പ്രസിഡന്റിന്റെ അന്തിമ ഒപ്പും കൂടി ലഭിച്ചാൽ മാത്രമേ ബിൽ നിയമമായി രാജ്യവ്യാപകമായി നടപ്പിലാകൂ.
Europe
ന്യൂ യോർക്: ജൂലൈ 15 മുതൽ 18 ശനി വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന് തുടക്കം കുറിച്ചു.'കൃപയുടെ പാത്രങ്ങൾ'- (“Vessels of Grace”) എന്ന മുഖ്യചിന്താവിഷയവുമായി നടത്തപ്പെടുന്ന കോൺഫറൻസിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.
അലക്സ് ജോയ് അച്ചനും കോൺഫറൻസ് കോർ ടീം അംഗങ്ങളും ഇതിനോടകം തന്നെ വിൻഡ്ഹാം കോൺഫറൻസ് നഗരിയിൽ എത്തിച്ചേർന്ന് അവസാനവട്ട ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി വരികയാണ്. തിരുമേനിമാരും, മറ്റ് വിശിഷ്ട അതിഥികളും, കൂടാതെ കേരളത്തിൽ നിന്നും ഈ കോൺഫറൻസിൽ പങ്കെടുക്കാനായി എത്തിച്ചേർന്ന ബെന്നി കോട്ടപ്പുറവും (മലങ്കര ശബ്ദം ) ഇപ്പോൾ വിൻധമിൽ സന്നിഹിതരാണ്. വിൻഡ്മിന്റെ പരിസരപ്രദേശങ്ങളും ഇപ്പോൾ ഒരു മലയാളി തനിമയിലും ആത്മീയ അന്തരീക്ഷത്തിലുമാണുള്ളത് .
ഇന്ന് വൈകുന്നേരം നടക്കുന്ന പ്രൌഢഗംഭീരമായ ഉദ്ഘാടന ഘോഷയാത്രയിൽ ഓരോ റീജിയണെയും പ്രതിനിധീകരിച്ച് നിശ്ചയിച്ചിരിക്കുന്ന നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച് പങ്കെടുക്കേണ്ടതാണ്:
ഏരിയ 1 (ക്വീൻസ് , ലോങ്ങ് ഐലൻഡ് , ബ്രുക് ലിൻ
വനിതകൾ: നീല സാരി അല്ലെങ്കിൽ ചുരിദാർ
പുരുഷന്മാർ: നീല ഷർട്ട് അല്ലെങ്കിൽ നീല ടൈ
ഏരിയ 2 (ഫിലഡൽഫിയ , ഡി സി , വിർജീനിയ)
വനിതകൾ: മഞ്ഞ സാരി അല്ലെങ്കിൽ ചുരിദാർ
പുരുഷന്മാർ: മഞ്ഞ ഷർട്ട് അല്ലെങ്കിൽ മഞ്ഞ ടൈ
ഏരിയ 3 (ബോസ്റ്റൺ ,ബ്രോങ്ക്സ് , അപ് സ്റ്റേറ്റ് ന്യൂ യോർക്ക് , വെസ്റ്റ് ചെസ്റ്റർ , റോക്ലൻഡ്
വനിതകൾ: പച്ച സാരി അല്ലെങ്കിൽ ചുരിദാർ
പുരുഷന്മാർ: പച്ച ഷർട്ട് അല്ലെങ്കിൽ പച്ച ടൈ
ഏരിയ 4 (സ്റ്റാറ്റൻ ഐലണ്ട് )
വനിതകൾ: ചുവപ്പ് സാരി അല്ലെങ്കിൽ ചുരിദാർ
പുരുഷന്മാർ: ചുവപ്പ് ഷർട്ട് അല്ലെങ്കിൽ ചുവപ്പ് ടൈ
കൂടുതൽ വിവരങ്ങൾ ഫ്ലയറിൽ ലഭ്യമാണ്. നിങ്ങളുടെ ഏരിയയെ മനോഹരമായി പ്രതിനിധീകരിക്കാൻ എല്ലാവരും വസ്ത്രങ്ങൾ നേരത്തെ തന്നെ ക്രമീകരിക്കണമെന്ന് കോർ കമ്മിറ്റി അറിയിച്ചു.
കോൺഫറൻസിന്റെ ഭാഗമായി 'സൈറ്റ് ആൻഡ് സൗണ്ട്' തിയേറ്ററിൽ അരങ്ങേറുന്ന 'ജോഷ്വ' ലൈവ് മെഗാ ഷോ കാണാനുള്ള പ്രത്യേക അവസരവും ഒരുക്കിയിട്ടുണ്ട്.
രാവിലെ 11ന് ആരംഭിക്കുന്ന ഷോയ്ക്കായി കൃത്യം 10:15ന് തിയറ്ററിൽ എത്തിച്ചേരേണ്ടതാണ്. ഷോ തുടങ്ങുന്നതിന് 45 മിനിറ്റ് മുമ്പെങ്കിലും എത്തണമെന്ന് തിയറ്റർ അധികൃതർ അറിയിച്ചിട്ടുണ്ട്. ഷോ നടക്കുന്ന ദിവസം രാവിലെ തിയറ്ററിന്റെ പ്രധാന ലോബിയിൽവെച്ച് ടീം ടിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ്. വിതരണം എളുപ്പമാക്കുന്നതിനായി ഇടവക ഗ്രൂപ്പുകൾ തിരിച്ച് ടിക്കറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. തിയറ്ററിൽ എത്തുമ്പോൾ മെയിൻ ലോബിയിൽ എത്തി ഗ്രൂപ്പുമായി ബന്ധപ്പെടുക.
തിയറ്ററിൽ വെച്ച് ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും താഴെ പറയുന്ന കോർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്: മാത്യു വർഗീസ് (ബേബി): (631) 891-8184, ബിജി വർഗീസ്: (646) 431-5427
America
ടെക്സസ്: ഫ്രിസ്കോയിലെ ആരാധനാലയത്തിനുള്ളിൽ സുരക്ഷാ ജീവനക്കാരനെ മൂർച്ചയേറിയ വാൾ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച കേസിൽ ഫ്രിസ്കോ സ്വദേശിയായ മാലിക് ചാൾസ് ആന്തണി ഡേവിസിന് (27) 50 വർഷം തടവുശിക്ഷ വിധിച്ചു. കോളിൻ കൗണ്ടി ജില്ലാ അറ്റോർണി ഗ്രെഗ് വില്ലിസാണ് ശിക്ഷാവിധി സംബന്ധിച്ച വിവരം അറിയിച്ചത്.
2025 ജൂൺ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫ്രിസ്കോയിലെ ഇസ്ലാമിക് സെന്ററിൽ താമസസൗകര്യവും ഭക്ഷണവും ലഭിച്ചിരുന്ന പ്രതി, കെട്ടിടത്തിനുള്ളിൽ ഒളിഞ്ഞിരുന്ന ശേഷം സുരക്ഷാ ചുമതല നിർവഹിച്ചിരുന്ന ആയുധധാരിയായ ഗാർഡിനെ മച്ചെട്ടി ഉപയോഗിച്ച് പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ സുരക്ഷാ ജീവനക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് നിലത്തുവീഴുകയും പ്രതി അത് കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് ഫ്രിസ്കോ പോലീസ് നടത്തിയ തിരച്ചിലിൽ ഇയാളെ സമീപപ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തു.ജൂറി പ്രതിയെ കടുത്ത ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് കുറ്റക്കാരനായി കണ്ടെത്തുകയും 50 വർഷത്തെ തടവുശിക്ഷ വിധിക്കുകയുമായിരുന്നു. കൂടാതെ സുരക്ഷാ ജീവനക്കാരന്റെ തോക്ക് മോഷ്ടിച്ചതിന് 180 ദിവസത്തെ അധിക തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.
ശിക്ഷ നിർണയ വേളയിൽ, കോളിൻ കൗണ്ടി ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ സ്വന്തം സെൽമേറ്റിനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതടക്കമുള്ള വിവരങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. "ആരാധനാലയങ്ങളിലെ സുരക്ഷാ ജീവനക്കാർക്കെതിരായ അതിക്രമങ്ങൾ കർശനമായി നേരിടുമെന്ന് നിയമസംവിധാനം നൽകുന്ന ശക്തമായ സന്ദേശമാണ് ഈ ശിക്ഷാവിധി," എന്ന് കോളിൻ കൗണ്ടി ജില്ലാ അറ്റോർണി ഗ്രെഗ് വില്ലിസ് പ്രതികരിച്ചു.
America
സിയാറ്റിൽ: കേരളത്തിന്റെ നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന താളവാദ്യകലാരൂപമായ പഞ്ചാരി മേളം ചരിത്രത്തിലാദ്യമായി സിയാറ്റിലിൽ അരങ്ങേറി. പ്രവാസി മലയാളി കൂട്ടായ്മയായ "PanchariZ - Rhythm of Kerala' എന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് ഈ അപൂർവ നേട്ടം യാഥാർഥ്യമായത്.
പസഫിക് നോർത്ത് വെസ്റ്റിലെ മേളക്കലയുടെ ചരിത്രത്തിൽ ഇതൊരു പുതിയ അധ്യായമായി കലാസ്വാദകർ വിലയിരുത്തുന്നു.തിരക്കേറിയ പ്രവാസി ജീവിതത്തിനിടയിലും കലയോടുള്ള കടുത്ത അർപ്പണബോധം കൈവിടാതെ, ഏകദേശം രണ്ടര വർഷത്തോളമായി കഠിനശിക്ഷണം നടത്തിയ 17 കലാസ്നേഹികളാണ് ഈ സ്വപ്നതുല്യമായ നേട്ടത്തിന് പിന്നിൽ.
സംഘത്തിലെ 16 പേർ സിയാറ്റിലിൽ നിന്നുള്ളവരും ഒരാൾ കാലിഫോർണിയയിൽ നിന്നുള്ളതുമാണ്. മേള കലാരത്നം കലാമണ്ഡലം ശിവദാസ് ആശാനും കലാക്ഷേത്ര രാജേഷ് നായരും ഓൺലൈനായും നേരിട്ടും നൽകിയ കൃത്യമായ പരിശീലനമാണ് ഈ ചരിത്രനേട്ടത്തിന് വഴിയൊരുക്കിയത്.
2026 ജൂലൈ 11ന് വാഷിംഗ്ടണിലെ മൗണ്ട് സായി ഹൈസ്കൂൾ പെർഫോമിംഗ് ആർട്സ് സെന്ററിലായിരുന്നു ഈ ചരിത്രപരമായ പഞ്ചാരി മേള അരങ്ങേറ്റം. പഞ്ചാരി മേളത്തിന്റെ പാരമ്പര്യവും തനിമയും ഒട്ടും ചോർന്നുപോകാതെ കാക്കാൻ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കൊമ്പ്, കുഴൽ, ഇലത്താളം, വലന്തല കലാകാരന്മാരും ഈ അവതരണത്തിൽ പങ്കുചേർന്നു.
മുരളി രാഘവൻ, വിഷ്ണു കൃഷ്ണൻ, ജോജോ ചാലിശ്ശേരി, ആഷിത റഹ്മാൻ, ലത സന്തോഷ്, രോഹിത് രാമചന്ദ്രൻ, സുരേഷ് എസ്. നായർ, ഹരിഹർ ശങ്കർ, സുരേഷ് ചെല്ലപ്പൻ, പ്രവീൺ ദേവബാലൻ, വിനീത് എ. നായർ, ആനന്ദ് മേനോൻ, മഞ്ജുള കലൂർ, വിശ്വം ചങ്ങരത്ത്, മിലി ജോർജ് ഓജസ്, പ്രകാശ് മേനോൻ, അജിത് കോതാരമത്ത് എന്നിവരാണ് ഈ ചരിത്രവിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർ.
America
വാഷിംഗ്ടൺ: അന്തരിച്ച യുഎസ് സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ വിയോഗത്തെ തുടർന്നുണ്ടായ ഒഴിവിലേക്ക് അദ്ദേഹത്തിന്റെ സഹോദരി ഡാർലിൻ ഗ്രഹാം നോർഡോൺ യുഎസ് സെനറ്ററായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സൗത്ത് കരോലിനയിൽ നിന്നുള്ള ഇടക്കാല സെനറ്ററായി ഡാർലിനെ ഗവർണർ ഹെൻറി മക്മാസ്റ്റർ ഔദ്യോഗികമായി നിയമിക്കുകയായിരുന്നു.
ഡോണാൾഡ് ട്രംപിന്റെ പ്രത്യേക ശിപാർശ പ്രകാരമാണ് ഈ നിർണായക നിയമനം നടന്നിരിക്കുന്നത്. "ലിൻഡ്സിയോടുള്ള ഏറ്റവും മനോഹരമായ ആദരവാണിത്, അദ്ദേഹം തന്റെ അനിയത്തിയെ അത്രമേൽ സ്നേഹിച്ചിരുന്നു," എന്ന് നിയമനത്തെക്കുറിച്ച് ട്രംപ് പ്രതികരിച്ചു.
ഡാർലിൻ ഗ്രഹാം ഒരു സജീവ രാഷ്ട്രീയപ്രവർത്തകയല്ലെങ്കിലും, സൗത്ത് കരോലിന സംസ്ഥാന സർക്കാരിൽ 28 വർഷത്തിലധികം നീണ്ട നേതൃത്വപരിചയമുള്ള വ്യക്തിയാണ്. നിലവിൽ 'സൗത്ത് കരോലിന കമ്മീഷൻ ഫോർ ദി ബ്ലൈൻഡ്' കമ്മീഷണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അവർ.
ലിൻഡ്സി ഗ്രഹാമിന്റെയും ഡാർലിന്റെയും മാതാപിതാക്കൾ 15 മാസത്തെ ഇടവേളയിൽ മരണപ്പെട്ടിരുന്നു. അന്ന് വെറും 13 വയസ്സ് മാത്രമുണ്ടായിരുന്ന ഡാർലിന്റെ നിയമപരമായ രക്ഷിതാവായി മാറി അവരെ വളർത്തിയത് ജ്യേഷ്ഠനായ ലിൻഡ്സി ഗ്രഹാമായിരുന്നു.
ആ ഓർമ്മ പുതുക്കിക്കൊണ്ട്, തന്റെ ജ്യേഷ്ഠന്റെ ജനസേവന പാരമ്പര്യം ഉയർത്തിപ്പിടിക്കുമെന്ന് ഡാർലിൻ വ്യക്തമാക്കി. ലിൻഡ്സി ഗ്രഹാമിന്റെ ശേഷിക്കുന്ന ഔദ്യോഗിക കാലാവധിയിലാണ് ഡാർലിൻ ഇനി സൗത്ത് കരോലിനയെ യുഎസ് സെനറ്റിൽ പ്രതിനിധീകരിക്കുക.
Europe
ബ്രസ്സൽസ്: കുട്ടികളുടെ ഓൺലൈൻ സുരക്ഷ മുൻനിർത്തി, യൂറോപ്യൻ യൂണിയനിൽ ഉടനീളം ചെറിയ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്താൻ യൂറോപ്യൻ കമ്മീഷന്റെ പ്രത്യേക വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തു.
വരും മാസങ്ങളിൽ ഇത് സംബന്ധിച്ച പുതിയ നിയമനിർമാണ നിർദ്ദേശങ്ങൾ യൂറോപ്യൻ കമ്മീഷൻ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.ഡോക്ടർമാർ, അധ്യാപകർ, മനശാസ്ത്രജ്ഞർ, രക്ഷിതാക്കൾ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:
കൊച്ചുകുട്ടികളെയും മുലകുടിക്കുന്ന പ്രായത്തിലുള്ള കുട്ടികളെയും യാതൊരു കാരണവശാലും മൊബൈലോ മറ്റ് ഡിജിറ്റൽ സ്ക്രീനുകളോ കാണിക്കാൻ അനുവദിക്കരുത്. മൂന്ന് മുതൽ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികൾക്ക് സ്കൂളുകളിലോ അല്ലെങ്കിൽ മാതാപിതാക്കളുടെയോ മുതിർന്നവരുടെയോ പൂർണമായ മേൽനോട്ടത്തിൽ മാത്രമേ സോഷ്യൽ മീഡിയയും ഡിജിറ്റൽ ഉപകരണങ്ങളും ഉപയോഗിക്കാൻ അനുമതി നല്കാവു.
13 മുതൽ 18 വയസ്സ് വരെയുള്ള കൗമാരക്കാർക്ക് സ്വയംഭരണാധികാരത്തോടെ സോഷ്യൽ മീഡിയ ഉപയോഗിക്കാം. എന്നാൽ സുരക്ഷാ ഫീച്ചറുകൾ കൃത്യമായി പാലിക്കുന്ന പ്ലാറ്റ്ഫോമുകൾ മാത്രമായിരിക്കണം .
റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്, "നമ്മുടെ കുട്ടികൾക്ക് യഥാർഥ ലോകത്ത് ജീവിക്കാൻ സമയം ആവശ്യമുണ്ട്. അവർക്ക് കളിക്കാനും സൗഹൃദങ്ങൾ സ്ഥാപിക്കാനും തെറ്റുകൾ വരുത്തി പഠിക്കാനും സമയം വേണം.
ഒരു കമ്പ്യൂട്ടർ അൽഗോരിതം അവരുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് മുൻപ്, അവർ സ്വയം തങ്ങളുടെ വ്യക്തിത്വം കണ്ടെത്തേണ്ടതുണ്ട്. ഇത് കുട്ടികൾക്ക് സോഷ്യൽ മീഡിയ ലഭ്യമാകുന്നതിനെക്കുറിച്ചല്ല, മറിച്ച് സോഷ്യൽ മീഡിയയ്ക്ക് നമ്മുടെ കുട്ടികളിലേക്ക് എപ്പോൾ, എങ്ങനെ പ്രവേശനം ലഭിക്കുന്നു എന്നതിനെക്കുറിച്ചാണ്. ഈ വേനൽക്കാല അവധിക്ക് ശേഷം ഇത് സംബന്ധിച്ച പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്നും അവർ കൂട്ടിച്ചേർത്തു.
ജർമനി ഉൾപ്പെടെയുള്ള പല യൂറോപ്യൻ രാജ്യങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി കൊണ്ടുവരാൻ ആലോചിക്കുന്നുണ്ടെങ്കിലും, ഇത് നിയമപരമായി കൂടുതൽ ശക്തമാകാൻ യൂറോപ്യൻ യൂണിയൻ തലത്തിൽ തന്നെ നിയമം വരേണ്ടതുണ്ട്.
2025ന്റെ അവസാനത്തോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി നിശ്ചയിച്ച ലോകത്തിലെ ആദ്യ രാജ്യമായി ഓസ്ട്രേലിയ മാറിയിരുന്നു. ഈ മാതൃക യൂറോപ്പിലും നടപ്പിലാക്കാനാണ് ഇയു ലക്ഷ്യമിടുന്നത്.
യൂറോപ്യൻ യൂണിയന്റെ 'ഡിജിറ്റൽ സർവീസസ് ആക്ട്' പ്രകാരം കുട്ടികളെ സംരക്ഷിക്കാൻ സോഷ്യൽ മീഡിയ കമ്പനികൾ ബാധ്യസ്ഥരാണെങ്കിലും, പലരും ഇത് കൃത്യമായി പാലിക്കുന്നില്ല.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റാ തങ്ങളുടെ ആപ്പുകളുടെ അഡിക്റ്റീവ് ഡിസൈൻ വഴി കുട്ടികൾക്ക് ദോഷം വരുത്തുന്നുവെന്ന് കണ്ടെത്തി യൂറോപ്യൻ കമ്മീഷൻ കഴിഞ്ഞ ആഴ്ച നിയമലംഘനത്തിന് നോട്ടീസ് നൽകിയിരുന്നു.
യൂറോപ്പിൽ വളരുന്ന പുതിയ തലമുറയിലെ മലയാളി കുട്ടികളിൽ മൊബൈൽ, സോഷ്യൽ മീഡിയ ഉപയോഗം കടുത്ത രീതിയിൽ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഈ പുതിയ നിയമം വലിയൊരു മാറ്റത്തിന് വഴിതുറക്കും. കുട്ടികളുടെ സ്ക്രീൻ ടൈം കുറയ്ക്കാനും അവരെ മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് ഒഴുവാക്കാനും ഈ നിയമനിർമ്മാണം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Europe
ബർലിൻ: കടുത്ത വേനൽച്ചൂടിന് പിന്നാലെ ജർമനിയുടെ വടക്കൻ-കിഴക്കൻ സംസ്ഥാനങ്ങളെ മുൾമുനയിലാഴ്ത്തി പ്രകൃതിക്ഷോഭം. തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച ശക്തമായ കൊടുങ്കാറ്റിലും അതിശക്തമായ മഴയിലും ആലിപ്പഴ വർഷത്തിലും രാജ്യത്ത് വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പലയിടങ്ങളിലും ഗോൾഫ് ബോളിന്റെ വലിപ്പത്തിലുള്ള കൂറ്റൻ ആലിപ്പഴങ്ങളാണ് പതിച്ചത്. ഇത് വീടുകളുടെ മേൽക്കൂരകൾ തകർക്കുകയും റോഡിൽ നിർത്തിയിട്ടിരുന്ന നൂറുകണക്കിന് കാറുകളുടെ ചില്ലുകൾ തകർത്ത് ബോഡി പൂർണ്മായി തകർക്കുകയും ചെയ്തു. വടക്കൻ ജർമ്മനിയിലെ പല നഗരങ്ങളും മിനിറ്റുകൾക്കകം പ്രളയത്തിലാവുകയും മധ്യവേനൽക്കാലത്ത് നാട് പൂർണമായും മഞ്ഞുമൂടിയ അവസ്ഥയിലാവുകയും ചെയ്തു.
America
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'സ്നേഹസംഗമം' യുവ വോളന്റിയർ കൂട്ടായ്മയിൽ ഫിഫ ലോകകപ്പ് ഹോസ്പിറ്റാലിറ്റി മാനേജർ വർഗീസ് എടത്തുകാരന് ഊഷ്മളമായ സ്വീകരണം നൽകി. ജൂലൈ 11 ശനിയാഴ്ച വൈകുന്നേരം കെഎഡി / ഐസിഇസി ഓഫീസിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്.
പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത വർഗീസ് എടത്തുകാരനുമായി യുവ വോളന്റിയർമാർ സംവദിച്ചു. അന്താരാഷ്ട്ര തലത്തിലെ തന്റെ പ്രവർത്തന അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ച 'Meet & Greet' സെഷൻ പരിപാടിയുടെ പ്രധാന ആകർഷണമായി മാറി. പുതുതലമുറയിലെ മിടുക്കരായ വോളന്റിയർമാർക്കും അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കാൻ സന്നധരായ നിരവധി യുവജനങ്ങൾക്കും ഈ കൂടിക്കാഴ്ച വലിയ ആവേശമാണ് പകർന്നു നൽകിയത്.
അസോസിയേഷൻ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾക്കുള്ള ട്രോഫികൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. ഇതിനൊപ്പം, ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരം വലിയ സ്ക്രീനിൽ തത്സമയം കാണാനുള്ള സൗകര്യവും വോളന്റിയർമാർക്കായി ഒരുക്കിയിരുന്നു. പരിപാടിയിൽ പങ്കെടുത്തവർക്കായി വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.
അസോസിയേഷന്റെ ഭാവി പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരാൻ അന്താരാഷ്ട്ര അനുഭവസമ്പത്തുള്ള വ്യക്തിത്വങ്ങളുമായുള്ള ഈ യുവജന കൂട്ടായ്മയ്ക്ക് സാധിക്കുമെന്ന് കെഎഡി ഭാരവാഹികളായ പ്രസിഡന്റ് ഷിജു എബ്രഹാം, നൈനാൻ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ, അനശ്വർ മാമ്പിള്ളി, ജിജി സ്കറിയ, നെബു കുര്യാക്കോസ്, വിനോദ് തുടങ്ങിയവർ പ്രത്യാശ പ്രകടിപ്പിച്ചു.
Europe
കൊളോൺ: ജർമനിയിലെ കൊളോണിൽ അന്തരിച്ച സാറാമ്മ ചെറുവാഴകുന്നേലിന്റെ(72) സംസ്കാരം നടത്തി. ജൂലൈ 16 വ്യാഴാഴ്ച രാവിലെ 8:30ന് സംസ്കാര ശുശ്രൂഷകൾ കൊളോൺ ഹോൺഹൗസ് തിരുക്കുടുംബ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ചു. തുടർന്ന് കൊളോൺ ഹോൾവൈഡെ സെമിത്തേരിയിൽ സംസ്കരിച്ചു. സിഎംഐ സഭാംഗം ഫാ. ടിജോ താന്നിയത്ത് വി. കുർബാനയ്ക്കും ശുശ്രൂഷകൾക്കും കാർമികത്വം വഹിച്ചു.
കോട്ടയം മക്കപ്പുഴ ചെറുവാഴകുന്നേൽ കുടുംബാംഗമായ ഷാജിയുടെ ഭാര്യയാണ് സാറാമ്മ. പരേത റാന്നി കാഞ്ഞിക്കാവില്‍ കുടുംബാംഗമാണ്. മക്കൾ: ഡോണ, ഡെക്സി, ഡാർലിൻ.
Europe
മിഡ്ലാൻഡ്സ്: ജനകീയനും ജനപ്രിയനുമായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് യു കെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനങ്ങൾക്ക് ബാൺസ്ലിയിൽ തുടക്കമായി.
നീതിമാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം എന്ന തലക്കെട്ടോടെ ഐഓസി (യു കെ) - കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് വിവിധ പരിപാടികളോടെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. യു കെയിലെ വിവിധ ഭാഗങ്ങളിലായി പത്തോളം ഇടങ്ങളിൽ വച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനങ്ങൾക്കാണ് വെള്ളിയാഴ്ച ബാൺസ്ലിയിൽ ഔദ്യോഗിക തുടക്കമായത്.
ബാൺസ്ലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങുകൾക്ക് വിനീത് മാത്യു, അലൻ ഓവിൽ, ജസ്റ്റിൻ ബേബി, വിനീഷ് വിജയകുമാർ, ലിജോ വർഗീസ്, നിതിൻ ഡാനിയേൽ, നിമിഷ ജോസഫ്, ടിന്റു വിനീത് എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ് ബിബിൻ രാജ് കുരീക്കൻപറ, ജനറൽ സെക്രട്ടറി രാജുൽ രമണൻ എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി. ചടങ്ങിൽ പ്രവർത്തകർ ഒത്തുചേർന്ന് ഉമ്മൻ ചാണ്ടി സ്മൃതി ദീപം തെളിച്ചു.
ലെസ്റ്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങുകൾ നാട്ടകം സുരേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അജയ് ജ്യൂവൽ കുര്യാക്കോസ് ചടങ്ങിൽ പങ്കെടുക്കും.
ലിവർപൂൾ യൂണിറ്റ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം റവ. ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ നിർവഹിക്കും. ഐഓസി (യു കെ) - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ ചടങ്ങുകളിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
പ്രസ്റ്റൺ, ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലാൻഡ്, ബ്ലാക്ക്പൂൾ, കവൻട്രി, പീറ്റർബോറോ, നോർത്തംപ്റ്റൺ, വുൾഹംപ്റ്റൺ, ആസ്റ്റൺ അണ്ടർ ലൈൻ തുടങ്ങിയ പത്തിടങ്ങളിലാണ് ശനി, ഞായർ ദിവസങ്ങളിലായി ഐ ഓ സിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഈ കേന്ദ്രങ്ങളിൽ നടക്കുന്ന ചടങ്ങുകൾക്ക് ബിബിൻ കാലയിൽ, പീറ്റർ പൈനാടത്ത്, ജഗൻ പടച്ചിറ, മിഥുൻ എം, ഡോ. ജോബിൻ സെബാസ്റ്റ്യൻ, റോയ് ജോസഫ്, ജോർജ് ജോൺ, ടോം, ഐപ്പ് കുര്യൻ എന്നിവർ നേതൃത്വം നൽകും.
Middle East and Gulf
റിയാദ്: 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് അംഗം ടി. അബ്ദുൽ മജീദിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കേളി അൽഖർജ് ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷബി അബ്ദുൽ സലാം, ജോയിന്റ് സെക്രട്ടറി റഷീദലി, ഏരിയ രക്ഷാധികാരി സമിതി അംഗം നാസർ പൊന്നാനി എന്നിവർ ആശംസകൾ നേർന്നു.
മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിയായ അബ്ദുൽ മജീദ് കഴിഞ്ഞ 36 വർഷമായി റിയാദിലെ പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.
യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് പ്രസിഡന്റ് ജ്യോതിലാലും സെക്രട്ടറി കലാമും ചേർന്ന് അബ്ദുൽ മജീദിന് സമ്മാനിച്ചു.
യൂണിറ്റ് സെക്രട്ടറി കലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ യാത്രയാകുന്ന അബ്ദുൽ മജീദ് മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി.
America
ഹൂസ്റ്റൺ: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികം സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ആഘോഷപൂർവം ആചരിച്ചു. ജൂലൈ നാലിന് ദേശീയ പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ച ആഘോഷങ്ങളുടെ സമാപന സമ്മേളനം അഞ്ചിന് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്നു.
ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോൺ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി 387-ാം ഫാമിലി കോടതി അസോസിയേറ്റ് ജഡ്ജിയായ ഹോണറബിൾ ജഡ്ജ് ജെറ്റി എബ്രഹാമിനെ ചടങ്ങിൽ ഇടവക മെമന്റോ നൽകി ആദരിച്ചു.
പുതുതായി വൈദികപട്ടം സ്വീകരിച്ച റവ. ഫാ. ഗീവർഗീസ് ജോൺ (ടോബിയച്ചൻ) ഇടവകയുടെ അനുമോദനവും ഉപഹാരവും ഏറ്റുവാങ്ങി.
Europe
വാത്സിംഗ്ഹാം: ആഗോള തലത്തിൽ മരിയൻ പുണ്യകേന്ദ്രങ്ങളിൽ ഏറെ വിഖ്യാതവും അനുഗ്രഹങ്ങളുടെ പറുദീസയും ഇംഗ്ലണ്ടിലെ നസ്രത്തെന്നും പ്രശസ്തവുമായ വാൽസിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ കാത്തലിക്ക് സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ആഘോഷിക്കുന്ന പത്താമത് തീർഥാടനം ശനിയാഴ്ച കൊണ്ടാടും.
ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച്, മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രശസ്ത ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിംഗ്ഹാം.
വാത്സിംഗ്ഹാമിൽ എത്തി പ്രാർഥിക്കുന്നവർക്ക് ഫലസിദ്ധിയും മറുപടിയും ലഭിക്കുമെന്നും പ്രിയപുത്രന്റെ സാന്നിദ്ധ്യം സദാ ഉണ്ടായിരിക്കുമെന്നും പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. ഇവിടെയെത്തി വാത്സിംഗ്ഹാം അമ്മയുടെ മാധ്യസ്ഥം വഴി പ്രാർഥിച്ചു രോഗ ശാന്തി, സന്താന ലബ്ദി അടക്കം നിരവധിയായ ഉദ്ദിഷ്ഠ കാര്യങ്ങൾ സാധിച്ചവരുടെ വിശ്വാസ ജീവിത സാക്ഷ്യങ്ങൾ ഏറെയാണ്.
ശനിയാഴ്ച നടക്കുന്ന തീർഥാത്ഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ അധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ വികാരിജനറാളും പ്രോട്ടോ സെഞ്ചുലോസും സഭാ പണ്ഡിതനുമായ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മരിയൻ സന്ദേശം നൽകും.
ഫാ. ജിനു മുണ്ടുനടക്കലിന്റെ അജപാലന നേതൃത്വത്തിൽ, കേംബ്രിഡ്ജ് റീജിയണിലെ സീറോമലബാര്‍ വിശ്വാസ സമൂഹം, തീർഥാടകർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ക്രമീകരിച്ച് അലങ്കാരങ്ങളും തിരുന്നാൾ ഒരുക്കങ്ങളുംപൂർത്തിയാക്കി മാതൃഭക്ത ജനസാഗരത്തെ വരവേൽക്കുവാൻ സജ്ജമായിരിക്കുകയാണ്.
തീർഥാടനത്തിന്റെ വിജയത്തിനായി ഭവനങ്ങൾ കേന്ദ്രീകരിച്ച് മധ്യസ്ഥ പ്രാർഥനകൾ നടത്തിവരുന്ന കേംബ്രിഡ്ജ് റീജണൽ സീറോമലബാർ സമൂഹമാണ് തീർഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ മിഷനുകളിൽ നിന്നും തന്നെ തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നതിനായി പ്രസുദേന്തിമാരായി ചേരുവാൻ രൂപത അവസരം ഒരുക്കിയിരുന്നു. പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്കായുള്ള അവസരം നീട്ടി നൽകിയിട്ടുണ്ട്.
https://forms.office.com/e/5CmTvcW6p7
Europe
ലണ്ടൻ: ബ്രിട്ടന്റെ ആഭ്യന്തര സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുയർത്തുന്ന ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കാൻ യുകെ സർക്കാർ തീരുമാനിച്ചു.
യുകെയിൽ അടുത്ത കാലത്തായി നടന്ന നിരവധി വധഭീഷണികൾ, അക്രമങ്ങൾ, അട്ടിമറി നീക്കങ്ങൾ എന്നിവയ്ക്ക് പിന്നിൽ ഈ സംഘടനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കടുത്ത നടപടിയെന്ന് ആഭ്യന്തര സെക്രട്ടറി ശബാന മഹ്മൂദ് പാർലമെന്റിനെ അറിയിച്ചു.
പുതിയ 'ദേശീയ സുരക്ഷാ നിയമ' പ്രകാരമുള്ള കടുത്ത അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ നിരോധനം നടപ്പിലാക്കുന്നത്. പുതിയ നിയമം വരുന്നതോടെ ഐആർജിസി എന്ന സംഘടനയെ അനുകൂലിച്ച് സംസാരിക്കുന്നതോ, അവർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ നൽകുന്നതോ 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമായി മാറും.
ഇറാന്റെ ഐആർജിസിക്ക് പുറമെ മറ്റ് രണ്ട് വിദേശ സംഘടനകളെക്കൂടി യുകെ നിരോധിക്കുന്നുണ്ട്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പായ 'ഇസ്ലാമിക് മൂവ്മെന്റ് ഓഫ് കമ്പാനിയൻസ് ഓഫ് ദി റൈറ്റ്'.റഷ്യയുടെ മിലിട്ടറി ഇന്റലിജൻസ് ഏജൻസിയായ ജിആർയുവിന് കീഴിലുള്ള സായുധ സംഘം.
ഈ സംഘടനകൾ യുകെ മണ്ണിൽ തീവെപ്പ് ഉൾപ്പെടെയുള്ള അട്ടിമറി പ്രവർത്തനങ്ങൾ നടത്തിയാൽ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇത്തരം ചാരവൃത്തികൾ ശക്തമായി അടിച്ചമർത്താൻ യുകെ പോലീസിനും ഇന്റലിജൻസ് ഏജൻസിയായ എംഐ5നും സർക്കാർ കൂടുതൽ വിപുലമായ അധികാരം നൽകും.
ആംബുലൻസുകൾക്ക് തീയിട്ടതും, ഇരുപതോളം വധശ്രമ ഗൂഢാലോചനകൾ, ബ്രിട്ടനിലെ ജൂത-ഇസ്രായേൽ കമ്മ്യൂണിറ്റികളെ ലക്ഷ്യമിട്ട് സമീപകാലത്ത് നടന്ന ഏഴോളം വലിയ അക്രമങ്ങൾ എന്നിവയ്ക്കെല്ലാം പിന്നിൽ ഇറാന്റെ റവല്യൂഷണറി ഗാർഡ് നേരിട്ട് നിർദ്ദേശം നൽകിയിരുന്നതായാണ് യുകെ സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാർച്ച് 23ന് ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ നാല് ഹത്സോല ആംബുലൻസുകൾക്ക് തീയിട്ട ആക്രമണം ഇതിലൊന്നാണ്. ഇതിന്റെ ഉത്തരവാദിത്തം നിരോധിക്കപ്പെട്ട ഐഎംസിആർ പരസ്യമായി ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇറാൻ ഭരണകൂടത്തിന്റെ പിന്തുണയോടെ നടന്ന, ജീവന് ഭീഷണിയായേക്കാവുന്ന 20 ഗൂഢാലോചനകളെങ്കിലും എംഐ5 കണ്ടെത്തി തകർത്തിട്ടുണ്ട്.
"നമ്മുടെ തെരുവുകളിൽ ഭീതിയും വിഭജനവും അക്രമവും പടർത്താൻ ആഗ്രഹിക്കുന്ന വിദേശ രാജ്യങ്ങളുടെ ഒരു കളിസ്ഥലമായി മാറാൻ ബ്രിട്ടനെ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല. യുകെയിൽ ഇരുന്ന് വിദേശ രാജ്യങ്ങൾക്ക് വേണ്ടി ഇത്തരം അഴുക്കുചാലിലെ പണികൾ ചെയ്യുന്ന ആരെയും എളുപ്പത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പുതിയ അധികാരങ്ങൾ പോലീസിനെ സഹായിക്കും എന്ന് പ്രധാനമന്ത്രി കീർ സ്റ്റാർമർ വ്യക്തമാക്കി.
ഇറാനും റഷ്യയും തങ്ങളുടെ താത്പര്യങ്ങൾക്കായി യുകെ മണ്ണിൽ ഗുണ്ടകളെയും പ്രോക്സി ഗ്രൂപ്പുകളെയും ഉപയോഗിക്കുകയാണെന്ന് ആഭ്യന്തര സെക്രട്ടറി ശബാന മഹ്മൂദ് കുറ്റപ്പെടുത്തി. ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കുന്നതോടെ നിയമം പൂർണമായി പ്രാബല്യത്തിൽ വരും.
1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ പുതിയ ഇസ്ലാമിക് ഭരണസംവിധാനത്തെ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക സുരക്ഷാ സേനയാണിത്. നിലവിൽ ഏകദേശം 1,90,000 സജീവ സൈനികരുള്ള ഈ വിഭാഗം ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താൽ അമേരിക്ക, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും ഇക്കഴിഞ്ഞ ജനുവരിയിൽ യൂറോപ്യൻ യൂണിയനും ഈ സംഘടനയ്ക്ക് നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
America
ഗാർലൻഡ്: ടെക്സസിലെ ഗാർലൻഡിലുള്ള പെനിയേൽ ചർച്ച് ഓഫ് ഗോഡ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ആത്മീയ കൺവെൻഷൻ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നടക്കും. ഇന്ത്യയിലെ പ്രശസ്ത വചനപ്രഭാഷകനായ പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യസന്ദേശങ്ങൾ നൽകും.
വെള്ളി, ശനി ദിവസങ്ങളിൽ രാത്രി ഏഴിനും ഞായർ രാവിലെ 10നും സമ്മേളനങ്ങൾ ആരംഭിക്കും. ആത്മീയ ഉണർവ്, ദൈവവചന പഠനം, ആരാധന, പ്രാർഥന എന്നിവയ്ക്ക് പ്രാധാന്യം നൽകി ക്രമീകരിച്ചിരിക്കുന്ന ഈ കൺവൻഷനിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
സമ്മേളനം Peniel Church of God, 1918 Belt Line Road, Garland, Texas 75044 എന്ന വിലാസത്തിൽ നടക്കും. ആത്മീയ അനുഗ്രഹം ആഗ്രഹിക്കുന്ന ഏവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
America
കാൽഗറി: കാനഡയിലെ കാൽഗറിയിൽ മലയാളി യുവാവ് ഹരി മേനോൻ (20) അന്തരിച്ചു. കാൽഗറി യൂണിവേഴ്സിറ്റിയിലെ പ്രഫസർ ഡോ. ബിജോയ് മേനോന്റെയും ഡോ. അർച്ചന വിജയുടെയും മകനാണ്.
എറണാകുളം ജില്ലയിലെ ആലുവ സ്വദേശികളാണ് കുടുംബം. ഹരി മേനോന്റെ നിര്യാണം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സംസ്കാരം പിന്നീട്.
America
ഒട്ടാവ: ഹോട്ടൽ ചെലവുകൾ കുത്തനെ ഉയരുകയും യാത്രകൾ കൂടുതൽ ചെലവേറിയതാകുകയും ചെയ്ത സാഹചര്യത്തിൽ, കാനഡയിൽ പുതിയൊരു യാത്രാ രീതി വേഗത്തിൽ ജനപ്രീതി നേടുന്നു.
അവധിക്കാല യാത്രകൾക്കായി പരസ്പരം വീടുകൾ കൈമാറി താമസിക്കുന്ന "ഹോം എക്സ്ചേഞ്ച്' (Home Exchange) സംവിധാനമാണ് ഇപ്പോൾ കാനഡയിൽ വൻ ഹിറ്റായി മാറിയിരിക്കുന്നത്.
ഈ സംവിധാനത്തിൽ, അവധിക്കാലത്ത് യാത്ര പോകുന്ന രണ്ട് കുടുംബങ്ങൾ പരസ്പരം അവരുടെ വീടുകൾ നിശ്ചിത ദിവസത്തേക്ക് കൈമാറി താമസിക്കുന്നു. ഇതിലൂടെ ഹോട്ടൽ ചെലവ് വൻതോതിൽ ലാഭിക്കാനാകുന്നതോടൊപ്പം, വിനോദസഞ്ചാരികൾക്ക് പ്രാദേശിക ജീവിതശൈലി നേരിട്ട് അനുഭവിക്കാനും അവസരം ലഭിക്കുന്നു.
സുരക്ഷിതമായി വീടുകൾ കൈമാറാം
ഇപ്പോൾ നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഈ സേവനം സുരക്ഷിതമായി ഒരുക്കുന്നുണ്ട്.
സുരക്ഷാ സംവിധാനങ്ങൾ: അംഗങ്ങളുടെ തിരിച്ചറിയൽ പരിശോധന (ID Verification), റിവ്യൂ സംവിധാനം, ഹോസ്റ്റ്-ഗസ്റ്റ് റേറ്റിംഗ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങൾ ഇത്തരം പ്ലാറ്റ്ഫോമുകൾ ഉറപ്പുനൽകുന്നു.
പോയിന്റ് സിസ്റ്റം: ഒരേ സമയം പരസ്പരം വീട് മാറാൻ സാധിക്കാത്തവർക്കായി ചില പ്ലാറ്റ്ഫോമുകൾ പോയിന്റ് അടിസ്ഥാനത്തിലുള്ള എക്സ്ചേഞ്ച് സംവിധാനവും നൽകുന്നുണ്ട്.
വലിയ നഗരങ്ങളിലെ ഉയർന്ന താമസച്ചെലവ് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളും ദീർഘകാല യാത്രകൾ ആസൂത്രണം ചെയ്യുന്നവരുമാണ് ഈ രീതിയിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നത്.
ചെലവ് കുറയ്ക്കുന്നതിനൊപ്പം "ഒരു നാട്ടുകാരനെപ്പോലെ ജീവിച്ച് യാത്ര ചെയ്യാം' എന്ന വ്യത്യസ്തമായ അനുഭവവും ഹോം എക്സ്ചേഞ്ചിനെ കാനഡയിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട ചോയ്സാക്കി മാറ്റുകയാണ്.
America
ഒട്ടാവ: കാനഡയിലെ അർഹരായ ഭിന്നശേഷിക്കാർക്ക് നൽകുന്ന കാനഡ ഡിസെബിലിറ്റി ബെനിഫിറ്റിന്റെ (സിഡിബി) തുക സർക്കാർ വർധിപ്പിച്ചു. 2026-27 ബെനഫിറ്റ് വർഷത്തേക്കുള്ള വാർഷിക ഇൻഡെക്സേഷന്റെ ഭാഗമായി പ്രതിമാസ പരമാവധി ആനുകൂല്യം 200 ഡോളറിൽ നിന്ന് 204.20 ഡോളറായി ഉയർന്നു.
പുതുക്കിയ നിരക്കിലുള്ള ആദ്യ പേയ്മെന്റ് ജൂലൈ 16 മുതൽ അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കും. ഇതോടെ വാർഷിക പരമാവധി ആനുകൂല്യം 2,450.40 ഡോളറായി ഉയരും.
ലഭിക്കുന്ന തുക ഓരോരുത്തരുടെയും കുടുംബവരുമാനം, അർഹതാ മാനദണ്ഡങ്ങൾ, മറ്റ് സാമ്പത്തിക ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടും.
ജോലി ചെയ്യാൻ കഴിയുന്ന പ്രായത്തിലുള്ള അർഹരായ ഭിന്നശേഷിക്കാർക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനായാണ് കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ് പദ്ധതി നടപ്പാക്കുന്നത്.
Europe
ലണ്ടൻ: ഇംഗ്ലണ്ടിൽ വരും വർഷങ്ങളിൽ ഭവനരഹിതരാകുന്നവരുടെ എണ്ണത്തിൽ 25 ശതമാനത്തിന്റെ വൻ വർധനവുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്.
ശക്തമായ നയങ്ങളും അടിയന്തിര നടപടികളും സ്വീകരിച്ചില്ലെങ്കിൽ 2030-ഓടെ രാജ്യത്ത് നിലവിലുള്ള റിക്കാർഡ് നിരക്കിനേക്കാൾ അമ്പതിനായിരത്തോളം പേർ കൂടി തെരുവുകളിലേക്ക് ഇറങ്ങേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടുന്ന പുതിയ റിപ്പോർട്ട് പുറത്തുവന്നു.
യുകെയിൽ ഭരണമാറ്റത്തിന് ശേഷം പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്ന് കരുതപ്പെടുന്ന ആൻഡി ബേൺഹാമിന്റെ നേതൃത്വത്തിലുള്ള ടീമിനാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഈ നിർണായക റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറിയിരിക്കുന്നത്.
2030-ഓടെ ഭവനരഹിതർ 2.3 ലക്ഷം കവിയും
"ഐപിപിആർ നോർത്ത്' എന്ന തിങ്ക് ടാങ്കും ക്രൈസിസ് എന്ന പ്രശസ്തമായ ചാരിറ്റി സംഘടനയും സംയുക്തമായി നടത്തിയ പഠനത്തിലാണ് യുകെയെ പ്രതിസന്ധിയിലാക്കുന്ന വിവരങ്ങളുള്ളത്.
നിലവിൽ ഇംഗ്ലണ്ടിൽ ഹോസ്റ്റലുകളിലും താത്കാലിക താമസസ്ഥലങ്ങളിലുമായി കഴിയുന്ന ഭവനരഹിതരുടെ ഔദ്യോഗിക കണക്ക് 1,80,000ത്തിന് മുകളിലാണ്. കഴിഞ്ഞ വേനൽക്കാലത്ത് മാത്രം 4,793 പേർ തെരുവിൽ അന്തിയുറങ്ങുന്നതായി കണ്ടെത്തിയിരുന്നു.
കടുത്ത നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രാദേശിക ഭരണകൂടങ്ങളുടെ സഹായം തേടേണ്ടി വരുന്ന ഭവനരഹിതരുടെ എണ്ണം നിലവിലെ 1,82,540ൽ നിന്ന് 2029-30 സാമ്പത്തിക വർഷത്തോടെ 2,31,299 ആയി കുതിച്ചുയരുമെന്നാണ് കണക്കാക്കുന്നത്.
കൗൺസിലുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
സോഷ്യൽ ഹൗസിംഗുകളുടെയും കുറഞ്ഞ വാടകയ്ക്കുള്ള വീടുകളുടെയും കടുത്ത ക്ഷാമമാണ് യുകെയിൽ ഭവനരഹിതരുടെ എണ്ണം റിക്കാർഡ് നിരക്കിലെത്തിച്ചത്. വാടക കുതിച്ചുയരുമ്പോഴും സർക്കാർ നൽകുന്ന ഹൗസിംഗ് അലവൻസുകൾ അതിനനുസരിച്ച് വർധിക്കാത്തത് പ്രത്യേകിച്ച് ലണ്ടൻ പോലുള്ള നഗരങ്ങളിൽ പ്രതിസന്ധി രൂക്ഷമാക്കുന്നു.
ഹോസ്റ്റലുകൾ, ബി ആൻഡ് ബി തുടങ്ങിയ താത്കാലിക താമസസൗകര്യങ്ങൾക്കായി പ്രാദേശിക കൗൺസിലുകൾക്ക് കോടിക്കണക്കിന് പൗണ്ട് ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇത് കൗൺസിലുകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2009-10 കാലഘട്ടത്തിൽ താത്കാലിക താമസത്തിനായി ഇംഗ്ലണ്ടിലെ കൗൺസിലുകൾ 7.03 കോടി പൗണ്ട് മാത്രം ചിലവഴിച്ച സ്ഥാനത്ത് 2024-25ൽ ഇത് 130 കോടി പൗണ്ടായി (£1.3bn) വർധിച്ചു. കഴിഞ്ഞ വർഷം മാത്രം യുകെ സർക്കാർ ഈ മേഖലയിൽ ആകെ 380 കോടി പൗണ്ടാണ് ചിലവഴിച്ചത്.
"ഹൗസിംഗ് ഫസ്റ്റ്' അജണ്ടയുമായി ആൻഡി ബേൺഹാം
അധികാരമേറ്റെടുത്ത് മാസങ്ങൾക്കുള്ളിൽ തന്നെ തെരുവിൽ കിടന്നുറങ്ങുന്നവരുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള കുറവുണ്ടാക്കണമെന്നാണ് ആൻഡി ബേൺഹാം തന്റെ ഉപദേശകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
മുൻപ് ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായിരുന്ന സമയത്ത് അദ്ദേഹം വിജയകരമായി നടപ്പിലാക്കിയ "എ ബെഡ് എവരി നൈറ്റ്' എന്ന ജനപ്രിയ പദ്ധതി രാജ്യവ്യാപകമായി വ്യാപിപ്പിക്കാൻ ഈ റിപ്പോർട്ട് ആവശ്യപ്പെടുന്നു. തെരുവിൽ കഴിയുന്നവർക്ക് സുരക്ഷിതമായ കിടക്കയും വ്യക്തിഗത പിന്തുണയും നൽകുന്നതാണ് ഈ പദ്ധതി.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കൗൺസിൽ ഭവന നിർമാണ പദ്ധതി നടപ്പിലാക്കുമെന്നും ബേൺഹാം ഉറപ്പുനൽകിയിട്ടുണ്ട്. കീർ സ്റ്റാർമറുടെ സർക്കാർ 2029 ഓഗസ്റ്റോടെ 15 ലക്ഷം പുതിയ വീടുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായി സോഷ്യൽ-അഫോർഡബിൾ വീടുകളുടെ നിർമാണത്തിന് ബേൺഹാം സർക്കാർ മുൻഗണന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫലപ്രദമല്ലാത്ത താത്കാലിക സംവിധാനങ്ങൾക്കായി കോടിക്കണക്കിന് പൗണ്ട് പൊതുപണം പാഴാക്കുന്നത് അവസാനിപ്പിക്കണമെന്നും ഭവനരഹിതരുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കിയ ഒരു നേതാവിലൂടെ യുകെയ്ക്ക് ഇതൊരു സുവർണാവസരമാണെന്നും ക്രൈസിസ് ചീഫ് എക്സിക്യൂട്ടീവ് മാറ്റ് ഡൗണി വ്യക്തമാക്കി.
യുകെയിലെ ലക്ഷക്കണക്കിന് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരായ വാടകക്കാർക്ക് ആശ്വാസമേകുന്ന വീടുകൾ വിപണിയിൽ എത്തിക്കാൻ പുതിയ സർക്കാരിന് സാധിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
America
ന്യൂയോർക്ക്: പ്രസിദ്ധ എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.ടി. പൗലോസ് (79, പുന്നത്തനാട്ടു പുത്തൻ പുരയിൽ തെക്കേടത്തു വീട്) അന്തരിച്ചു.
സാഹിത്യനുള്ള കേരള സെന്ററിന് പുറമെ ഇ-മലയാളിയുടെ അവാർഡ് ജേതാവും പ്രവാസ സാഹിത്യകാരനുമായ പി.ടി. പൗലോസ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്.
1968 മുതൽ കാൽ നൂറ്റാണ്ടുകാലം കൽക്കട്ടയിലും പിന്നീട് 15 വർഷം കൊച്ചിയിലും പ്രവർത്തിച്ചു. 2010 മുതൽ ന്യൂയോർക്കിലെ ഫ്രാങ്ക്ളിൻ സ്ക്വയറിൽ താമസിക്കുന്നു. ന്യൂയോർക്ക് സർഗവേദിയുടെ അമരക്കാരിൽ ഒരാളാണ്.
കൽക്കട്ട മലയാളി അസോസിയേഷൻ സ്ഥാപകാംഗവും പ്രസിഡന്റും ബംഗാൾ റാഷണലിസ്റ്റ് അസോസിയേഷൻ സ്ഥാപക സെക്രട്ടറിയുമായിരുന്നു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.
കൽക്കട്ടയിൽ പത്രപ്രവർത്തനം, നാടകം (നടൻ, സംവിധായകൻ) എന്നീ മേഖലകളിൽ സജീവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ അറിയപ്പെടാത്ത കഥകൾ പുറത്തുവിട്ടതിനെത്തുടർന്ന് വധഭീഷണി നേരിട്ടിട്ടുണ്ട്.
നാടകങ്ങളും കഥകളും ലേഖനങ്ങളുമായി ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. "കുഡോസ്' ആണ് ആദ്യം പ്രസിദ്ധീകരിച്ച നാടകം.
ഭാര്യ: മേരി പൗലോസ്, മകൾ: സ്മിത പോൾ, മരുമകൻ: ജെനു പോൾ.
വെള്ളിയാഴ്ച രാവിലെ 10 മുതൽ 11 വരെ പൊതുദർശനം (കുടുംബാംഗങ്ങൾക്ക് മാത്രം). സംസ്കാരം പാർക്ക് ഫ്യൂണറൽ ഹോം (2175 jericho turnpike ny 11040) തുടർന്ന് ക്രിമേഷൻ ലോംഗ് ഐലൻഡിൽ.
Pravasi India – Delhi
ന്യൂഡൽഹി: കേരളത്തിൽ യുവാക്കളെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിനെതിരേ സർക്കാർ, പോലീസ്, എക്സൈസ് വകുപ്പ് എന്നിവർ സ്വീകരിക്കുന്ന ശക്തമായ നടപടികൾ സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതലമുറയുടെ ഭാവിക്കും അനിവാര്യമാണ്.
മയക്കുമരുന്ന് കടത്ത് തടയൽ, ലഹരി മാഫിയക്കെതിരായ നിയമനടപടികൾ, ബോധവത്കരണ പ്രവർത്തനങ്ങൾ, ചികിത്സയും പുനരധിവാസവും എന്നിവ ഒരുമിച്ച് മുന്നോട്ടുപോകുമ്പോഴാണ് ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ഫലപ്രദമാകുന്നത്.
അതോടൊപ്പം കുടുംബങ്ങൾ, സ്കൂളുകൾ, മത-സാമൂഹിക സംഘടനകൾ എന്നിവരും യുവാക്കളെ ലഹരിയുടെ പിടിയിൽ നിന്ന് അകറ്റാൻ സജീവമായി പങ്കാളികളാകേണ്ടതുണ്ടെന്നും ഊന്നിപ്പറഞ്ഞു.
Europe
കാർഡിഫ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത രൂപീകൃതമായി പത്താം വാർഷികത്തിലേക്ക് കടക്കുമ്പോൾ രൂപതയിലെ ആറാമത്ഇടവകയായി കാർഡിഫ് -ബ്രിസ്റ്റോൾ റീജിയണിൽ പെടുന്ന സെന്റ് തോമസ് മിഷൻ.
മിഷന്റെ തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന തിരുക്കർമങ്ങളോടൊപ്പം ഞായറാഴ്ച (ജൂലൈ 19) രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സെന്റ് തോമസ് മിഷനെ പുതിയ ഇടവകയായി പ്രഖ്യാപിച്ച് വിശുദ്ധ കുർബാന അർപ്പിക്കും.
2001ൽ ഒരു ചെറു കൂട്ടായ്മയായി തുടങ്ങി പിന്നീട് കാർഡിഫിലും സമീപ പ്രദേശങ്ങളിലും ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ സഹായത്തോടെ വിശുദ്ധ കുർബാന കേന്ദ്രമായും പിന്നീട് പ്രൊപ്പോസഡ് മിഷനായും മിഷനായും മാറിയ കാർഡിഫിലെ സീറോമലബാർ വിശ്വാസികളുടെ പ്രാർഥനയുടെയും കാത്തിരിപ്പിന്റെയും പൂർത്തീകരണമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആറാമത്തെ ഇടവക ദേവാലയം കാർഡിഫിൽ പ്രഖ്യാപിക്കപ്പെടുമ്പോൾ അത് ഗ്രേറ്റ് ബ്രിട്ടൻ രൂപതക്കും അഭിമാന നിമിഷമായി മാറുകയാണ്.
ഇടവക പ്രഖ്യാപനവും തിരുനാൾ ആഘോഷങ്ങളും വലിയ ആത്മീയ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മിഷൻ ഡയറക്ടർ ഫാ. പ്രജിൽ പണ്ടാര പറമ്പിലിന്റെയും കൈക്കാരന്മാരായ സിബിച്ചൻ ജോസഫ്, സിൽവി സജി എന്നിവരുടെയും നേതൃത്വത്തിലുള്ള മിഷനിലെ കുടുംബാംഗങ്ങൾ.
കാർഡിഫിൽ 2002ൽ റവ. ഫാ. കുര്യാക്കോസ് കണ്ണംകര ഒഎഫ്എമ്മിന്റെ സഹായത്തിൽ ആരംഭിച്ച സീറോമലബാർ വിശുദ്ധ കുർബാന തുടർന്ന് ഫാ. ജെയിംസ് കാണിപ്പറമ്പിൽ സിഎംഐ, ഫാ. ടോം പട്ടശേരിൽ ഐസി, ഫാ. ടോമി അഗസ്റ്റിൻ സിഎംഐ, ഫാ. ആംബ്രോസ് ഐസി, ഫാ. ജോർജ് പുത്തൂരാൻ ഐസി എന്നിവരുടെ നേതൃത്വത്തിൽ തുടരുകയും അതോടൊപ്പം തന്നെ കുടുംബ കൂട്ടായ്മകളും മാസത്തിൽ ഒരിക്കലുള്ള വിശുദ്ധ കുര്‍ബാനകളും മതബോധന ക്ലാസുകളും മറ്റ് ഭക്താനുഷ്ഠാനങ്ങളും ആരംഭിക്കുകയും ചെയ്തു.
2009ൽ നിയമിതനായ ടോം പട്ടശ്ശേരിൽ അച്ചൻ കാർഡിഫിലെ സീറോമലബാർ വിശ്വാസികളുടെ ആത്മീയ വളർച്ചക്കും ആത്മീയ പോഷണത്തിനും വേണ്ടി പ്രവർത്തിക്കുവാൻ താത്പര്യം കാണിച്ചു.
2011ൽ ടോം പട്ടശേരിൽ അച്ചന്റെയും ടോമി അഗസ്റ്റിൻ അച്ചന്റെയും നേതൃത്വത്തിൽ ജോസി മാത്യു കോഓർഡിനേറ്റർ ആയും ബെന്നി അഗസ്റ്റിൻ വേദപാഠ ഹെഡ് ടീച്ചർ ആയുമുള്ള അല്മായരുടെ ഒരു 25 അംഗ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. പിന്നീട് 2014ൽ ജോബി ജോസഫും 2019ൽ വിനീതാ ജെയ്സനും മത ബോധന ഹെഡ് ടീച്ചർമാരായി നിയമിതരാകുകയും ചെയ്തു .
2010–2015 കാലയളവിൽ കാർഡിഫിലെ സീറോമലബാർ സമൂഹം കൂടുതൽ ശക്തിപ്പെട്ടുകയും ഒരു കൂട്ടായ്മയായി വളരുകയും ചെയ്തു ക്രമേണ ഗായകസംഘം, മതബോധന സംവിധാനം, യുവജനങ്ങളുടെ സജീവ പങ്കാളിത്തം, കുടുംബ യൂണിറ്റുകൾ, വാർഷിക ധ്യാനങ്ങൾ, ബൈബിൾ കലോത്സവം, പ്രത്യേക തിരുനാൾ ആഘോഷങ്ങൾ എന്നിവയെല്ലാം വളരെ ചിട്ടയോടെ നടത്തുവാൻ തുടങ്ങി.
ഫാ. ടോമി അഗസ്റ്റിനും ഫാ. ടോം പട്ടശേരിലും ഇതിനെല്ലാം നേതൃത്വം കൊടുത്തു. ഫാ. ടോമിയുടെ നേതൃത്വത്തിൽ കാർഡിഫ് കൂടാതെ ന്യൂപോർട്, ബാരി, ഹെർഫോർഡ് എന്നിവിടങ്ങളിൽ കൂടിവിശുദ്ധ കുർബാന സെന്ററുകൾ തുടങ്ങി.
കാർഡിഫിലെ സീറോമലബാർ സമൂഹത്തിന്റെ ആത്മീയ വളർച്ചയ്ക്ക് വേണ്ടി സീറോമലബാർ സഭയുടെ തന്നെ വൈദികനെ നിയമിക്കണമെന്ന ആവശ്യം യുകെയിലെ സീറോമലബാർ കോഓർഡിനേറ്റർ ആയ റവ. ഫാ. തോമസ് പാറയടി അച്ചനെ അറിയിക്കുകയും അതിന്റെ വെളിച്ചത്തിൽ അന്നത്തെ സഭയുടെ പ്രവാസി ഇൻചാർജ് ആയിരുന്ന മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവ് കാർഡിഫ് സന്ദർശിക്കുകയും സമൂഹത്തിന്റെ ആവശ്യം കാർഡിഫ് അതിരൂപത മെത്രാനെ അറിയിക്കുകയും ചെയ്തു.
തുടർന്ന് 2015ൽ റോസ്മേനിയൻ സഭ അംഗമായ ജോർജ് പുത്തൂരാൻ അച്ചനെ കാർഡിഫ് രൂപതയിലെ സീറോമലബാർ വിശ്വാസികൾക്ക് വേണ്ടി ആദ്യമായി ചാപ്ലയിൻ ആയി നിയമിച്ചു.2016 ൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത രൂപീകൃതമായതിന് ശേഷം കാർഡിഫിലെ സീറോമലബാർ സമൂഹത്തിന്റെ വളർച്ചയും ദ്രുത ഗതിയിൽ ആരംഭിച്ചു.
2018ൽ ഫാ. ടോണി പഴയകളം സി എസ് ടി, കാർഡിഫ് കുർബാന സെന്ററിന്റെ ഇൻചാർജ് ആയി നിയമിതനായി. അച്ചന്റെ ശ്രമഫലമായി, കുടുംബ സന്ദർശനങ്ങൾ നടത്തുകയും കാർഡിഫിലെ സമൂഹത്തിനെ ഒന്നിപ്പിക്കുവാനും സാധിച്ചതിന്റെ ഫലമായി കാർഡിഫിനെ ഔദ്യോഗികമായി സെന്റ് തോമസ് പ്രോപോസ്ഡ് മിഷൻ ആയി രൂപതാധ്യക്ഷൻ മാർജോസഫ് സ്രാമ്പിക്കൽ പിതാവ് പ്രഖ്യാപിച്ചു.
പിന്നീട് നിയമിതാനായി വന്ന ഫാ. ജോയി വയലിൽ പ്രോപോസ്ഡ് മിഷന്റെ വളർച്ചക്ക് വേണ്ടി പ്രവർത്തിച്ചു. മാസത്തിൽ ഒരു കുർബാന മാത്രമായിരുന്നത് മാസത്തിൽ എല്ലാ ഞായറാഴ്ചയുമായി തുടങ്ങി.
2020–2021 ലെ കോവിഡ്-19 മഹാമാരിയുടെ സമയത്ത് പൊതുആരാധനകൾ താത്കലികമായി നിർത്തിവെക്കേണ്ടിവന്നു. എങ്കിലും സമൂഹം ആത്മീയജീവിതം തുടർന്നു.
ഓൺലൈൻ വിശുദ്ധ കുർബാന, ഓൺലൈൻ മതബോധനം, കുടുംബ പ്രാർഥന, ഓൺലൈൻ ധ്യാനങ്ങൾ, വെർച്വൽ ആത്മീയ കൂട്ടായ്മകൾ എന്നിവ കൊണ്ട് ഈ കാലഘട്ടം കുടുംബവിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തി. സീറോമലബാർ യൂത്ത് മൂവേമെന്റ് ഓൺലൈനിൽ ബൈബിൾ ക്ലബ് സംഘടിപ്പിച്ചിരുന്നു.
2020ൽ ഫാ. ജോയി വയലിൽ കേരളത്തിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ ഫാ. ഫാൻസ്വാ പത്തിൽ നിയമിതനായി. അദ്ദേഹം ഭവന സന്ദർശനം വളരെ റെഗുലർ ആക്കുകയും മിഷൻ ലീഗ് ഉൾപ്പടെ ഉള്ള ഭക്ത സംഘടനകൾ തുടങ്ങുകയും ഭാവിയിൽ ഒരു പള്ളി വേണം എന്ന മുൻകരുതലോടെ ജോസി മാത്യുവിന്റെ നേതൃത്വത്തിൽ ഒരു പ്രോപ്പർട്ടി കമ്മിഷൻ രൂപീകരിക്കുകയും ചെയ്തു.
2022 ജൂലൈയിൽ കാർഡിഫ് ഒരു മിഷൻ ആയി പ്രഖ്യാപിക്കപ്പെട്ടു. മിഷന്റെ ആദ്യത്തെ കൈക്കാരന്മാരായ ജോൺസൻ വര്‍ഗീസും ജെസി സ്കറിയയും തെരഞ്ഞെടുക്കപ്പെട്ടു. 2022 ഡിസംബറിൽ ഫാ. മാത്യു പാലരകരോട്ട് CRM പുതിയ മിഷൻ ഡയറക്ടർ ആയി നിയമിതനായി.
തുടർന്ന് 2024 മാർച്ചിൽ ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ നിയമിതനായി തുടർന്ന് അച്ചന്റെ നേതൃത്വത്തിൽ മിഷൻ അംഗങ്ങൾ ഒരു മനസോടെ നടത്തിയ പ്രാർഥനയുടെയും ത്യാഗങ്ങളുടെയും ഫലമായി ഈ ഞായറാഴ്ച കാർഡിഫിലെ മലയാളി കുടിയേറ്റ ചരിത്രത്തിനും സീറോമലബാർ സഭയ്ക്കും അഭിമാനമായി പുതിയ ഇടവക ദേവാലയം പിറവിയെടുക്കുന്ന ദൈവാനുഗ്രഹം നിറഞ്ഞുനിൽക്കുന്ന സുന്ദര മുഹൂർത്തത്തിന് സാക്ഷികളാകാൻ ഒരുങ്ങി നിൽക്കുകയാണ് വിശ്വാസികൾ.
Europe
മദർവെൽ (സ്കോട്ലാൻഡ്): സീറോമലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ചരിത്രവഴികളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു അത്യപൂർവ നേട്ടത്തിന് സ്കോട്ടിഷ് മണ്ണ് സാക്ഷിയാകുന്നു.
മദർവെൽ സെന്റ് മേരീസ് സീറോമലബാർ കത്തോലിക്കാ മിഷൻ തങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന "സ്വന്തം ദേവാലയം' യാഥാർഥ്യമാക്കിയിരിക്കുന്നു. "പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായി മാറി' എന്ന തിരുവചനത്തെ അന്വർഥമാക്കുന്ന ഈ ചരിത്രവിജയം, കേവലം നൂറിൽ താഴെവരുന്ന ഒരു പ്രവാസി കുടുംബസമൂഹത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രാർഥനയുടെയും മകുടോദാഹരണമാണ്.
ഇനിമുതൽ "സെന്റ് മേരീസ് സീറോ മലബാർ ചർച്ച്, മദർവെൽ" (മാർട്ട് മറിയം പള്ളി) എന്ന നാമത്തിൽ അറിയപ്പെടുന്ന ഈ പുതിയ ദേവാലയം, സ്കോട്ലാൻഡിലെ സീറോമലബാർ വിശ്വാസികളുടെ ജീവസുറ്റ സാക്ഷ്യവും തലമുറകളുടെ സ്വപ്നസാക്ഷാത്കാരവുമാണ്.
ഈയടുത്ത കാലത്ത് സ്വന്തമായി ഒരു വൈദികൻ പോലുമില്ലാതെ, പ്രതിസന്ധികളുടെ ചുഴിയിൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്ന ഒരു ചെറിയ സമൂഹം, ഇന്ന് സ്വന്തമായി ഒരു ദൈവാലയത്തിന്റെ അധിപരായിമാറിയിരിക്കുന്നു എന്നത് സഭയുടെ കുടിയേറ്റ ചരിത്രത്തിലെ ഒരു വിസ്മയ അധ്യായമാണ്.
ഈ സ്വപ്നപദ്ധതിക്ക് പ്രത്യാശയുടെ കെടാവിളക്കായി നേതൃത്വം നൽകിയത് മിഷൻ ഡയറക്ടറായ റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ (സുനിലച്ചൻ) ആണ്. അദ്ദേഹത്തിന്റെ ഊർജ്ജസ്വലമായ മാർഗദർശനത്തിൽ വിശ്വാസിസമൂഹം ഒന്നടങ്കം കൈകോർത്തപ്പോഴാണ് വർഷങ്ങളുടെ കാത്തിരിപ്പും പ്രാർത്ഥനയും സഫലമായത്.
2002-ൽ തുടക്കം കുറിച്ച പ്രാരംഭ ചരിത്രം
സ്കോട്ലാൻഡിലെ മലയാളി കുടിയേറ്റത്തിന്റെ തറവാടായ കാംബസ് ലാംഗ് കേന്ദ്രീകരിച്ചാണ് ഈ വിശ്വാസസമൂഹത്തിന്റെ ആത്മീയയാത്ര ആരംഭിക്കുന്നത്.
2002: തലശേരി അതിരൂപതാംഗമായ റവ. ഫാ. തോമസ് ജോസഫ് തേരകത്തച്ചൻ കാംബസ് ലാങ് പള്ളിയിൽ ആദ്യമായി മലയാളത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
"അന്നാപ്പെസഹാ തിരുനാളിന്റെ' ഈരടികൾ ആദ്യമായി സെന്റ് ബ്രൈഡ്സ് ദേവാലയത്തിൽ മുഴങ്ങിയപ്പോൾ, അത് സ്കോട്ലാൻഡിലെ സീറോമലബാർ സഭയുടെ ചരിത്രപ്പിറവിയായിരുന്നു എന്ന് ആരും കരുതിയിരുന്നില്ല.
2003: ലണ്ടനിലെ ഫാ. ബിജു ജോൺ കൊച്ചുപറമ്പിലുമായി ബന്ധപ്പെടുകയും കാംബസ്ലാങ്ങിൽ മാസത്തിലൊരിക്കൽ സീറോമലബാർ ആരാധന ക്രമീകരിക്കുകയും ചെയ്തു.
ഗ്ലാസ്ഗോ മലയാളി കുടിയേറ്റ ചരിത്രത്തിൽ കത്തോലിക്കാ വിശ്വാസികളുടെ മാത്രമല്ല, ഇതര ക്രൈസ്തവ സഭാംഗങ്ങളുടെയും ആത്മീയ ഉണർവിനും കൂട്ടായ്മയ്ക്കും ഫാ. ബിജു ജോണിന്റെ സേവനം നിസ്തുലമായിരുന്നു.
2005 - 2006: ഫാ. പോൾ മോർട്ടണിന്റെയും ഫാ. ബിജു ജോണിന്റെയും സഹകരണത്തോടെ, സീറോമലബാർ സിനഡ് മൈഗ്രന്റ് കമ്മീഷൻ ചെയർമാൻ മാർ ഗ്രിഗറി കരോട്ടെമ്പ്രയിൽ പിതാവിനൊപ്പം സ്കോട്ലൻഡിലെ രൂപതാ മെത്രാന്മാരെ സന്ദർശിച്ച് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2006 നവംബർ ഏഴിന് ഫാ. സെബാസ്റ്റ്യൻ കല്ലത്ത് വിസി (മദർവെൽ രൂപത), ഫാ. ജോയി ചേറാടി സിഎംഎഫ് (ഗ്ലാസ്ഗോ രൂപത), ഫാ. ജോസ് വിസി (എഡിൻബർഗ്ഗ് രൂപത) എന്നിവരെ സീറോമലബാർ ചാപ്ലെയിൻമാരായി നിയമിച്ചു.
കൂട്ടായ്മയുടെയും വളർച്ചയുടെയും കാലഘട്ടം
തുടർന്ന് വിവിധ അപ്പോസ്തോലിക സഭകളെ ഉൾപ്പെടുത്തി ICOMS (Indian Christians of Motherwell Scotland) എന്ന ഐക്യുമെനിക്കൽ കൂട്ടായ്മ രൂപീകരിച്ചു. പള്ളി കമ്മിറ്റി, ഗായകസംഘം, പ്രാർത്ഥനാ ഗ്രൂപ്പുകൾ, മതബോധന ക്ലാസുകൾ, ആത്മീയ ധ്യാനങ്ങൾ എന്നിവയ്ക്ക് പുറമെ ചെണ്ടയും നൃത്തവും ഉൾപ്പെടെയുള്ള സാംസ്കാരിക തനിമയും ഇവിടെ വളർന്നു പന്തലിച്ചു.
2011: ഫാ. സെബാസ്റ്റ്യൻ കല്ലത്ത് നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് ഫാ. ജോസഫ് വെമ്പാടംന്തറ വി.സി. പുതിയ ചാപ്ലെയിനായി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ ഒരു കത്തോലിക്കാ കമ്യൂണിറ്റിയായി പൂർണമായി പരിവർത്തനം ചെയ്യപ്പെട്ടത്.
2016: കമ്യൂണിറ്റിയുടെ ആസ്ഥാനം കാംബസ് ലാംഗിൽ നിന്നും ഹാമിൽട്ടണിലെ സെന്റ് കത്ത്ബർട്ടിലേക്ക് മാറ്റി. ഇതേവർഷം ജൂലൈ 28-നാണ് സീറോമലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ നിലവിൽ വന്നത്.
2018: നവംബർ 24-ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഈ സമൂഹത്തെ "സെന്റ് മേരീസ് സീറോമലബാർ കത്തോലിക്കാ മിഷൻ, ഹാമിൽട്ടൺ' ആയി പ്രഖ്യാപിച്ചു.
2019-2025: 2019ൽ ക്നാനായ വിശ്വാസികൾക്കായി ഹോളി ഫാമിലി മിഷൻ നിലവിൽ വന്നു. 2021 ഏപ്രിൽ മുതൽ 2025 ജൂലൈ വരെ ഫാ. ജോണി വെട്ടിക്കൽ വിസി മിഷന്റെ ആത്മീയ ചുമതല നിർവഹിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) സംഘടിപ്പിച്ച ഫിറ്റ്നസ് ചലഞ്ച് 2026ന്റെ ഭാഗമായുള്ള വെയ്റ്റ് ലോസ് ചലഞ്ച്, വാക്കിംഗ് ചലഞ്ച് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ചലഞ്ചിൽ നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്തു.
വെയ്റ്റ് ലോസ് ചലഞ്ചിൽ വനിതകളുടെ വിവിധ വിഭാഗങ്ങളിലായി ഗായത്രി പുന്നത്ത്, ഡാനി എം. ജോസ്, സറീന, ജോസിലി ജോസ് എന്നിവരും പുരുഷന്മാരുടെ വിവിധ വിഭാഗങ്ങളിലായി ഷൈൻ റോബർട്ട്, കെ.എ. അശ്വിൻ, ദേവദാസ് സെൽവരാജ് എന്നിവരും വിജയികളായി.
വാക്കിങ് ചലഞ്ച് വനിതാ വിഭാഗത്തിൽ 18,30,000 ചുവടുകൾ പൂർത്തിയാക്കി സ്വപ്ന ജെയിംസ്, ശ്യാമള ജോസ്, ജോസിലി ജോസ് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. ശകുന്തള ശിവദാസൻ രണ്ടാം സ്ഥാനവും ജോമി വിനോയ് മൂന്നാം സ്ഥാനവും നേടി. സന്ധ്യ വിദ്യാധരൻ, സുഷ്മ സുന്ദരേശ്വരൻ എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.
പുരുഷ വിഭാഗത്തിൽ 18,30,000 ചുവടുകൾ പൂർത്തിയാക്കിയ സ്റ്റിൽവിൻ ജോസ്, സന്തോഷ് തക്കനപ്പിള്ളിയിൽ കനകൻ, അനീഷ് പുരുഷോത്തമൻ, ഷിജിത്, വിനീത് വിൻസൺ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. നിഷാന്ത് ജോർജ് രണ്ടാം സ്ഥാനവും മുസാഫർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അജിത് എസ്, ജയസിംഗ്, നിഷാന്ത് എം, അഖിൽ ടി. അനിൽ, സജിൻ മുരളി, ശരത് പി. വി. എന്നിവർ യഥാക്രമം നാലു മുതൽ ഒമ്പത് വരെ സ്ഥാനങ്ങൾ നേടി.
വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വെള്ളിയാഴ്ച മംഗഫ് കല സെന്ററിൽ നടക്കുന്ന കല കുവൈറ്റ് ഫിറ്റ്നസ് ചലഞ്ച് 2026-ന്റെ സമാപനച്ചടങ്ങിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
Europe
ബെർലിൻ: ജർമൻ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനായി 2006 മുതൽ രാജ്യത്ത് നിലവിലുള്ള വിവരാവകാശ നിയമം വെട്ടിച്ചുരുക്കാൻ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഒരുങ്ങുന്നു.
രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണികളും സൈബർ ആക്രമണങ്ങളും മുൻനിർത്തിയാണ് വിവരങ്ങൾ പുറത്തുവിടുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നതെന്നാണ് സർക്കാർ വിശദീകരണം.
എന്നാൽ ഇത് ഭരണകൂടത്തിന്റെ സുതാര്യത തകർക്കുമെന്നും ജനാധിപത്യ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ആരോപിച്ച് മാധ്യമപ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു.
യൂറോപ്പിലെ പ്രവാസികൾക്കും മാധ്യമങ്ങൾക്കും നിർണ്ണായകമാവുന്ന പുതിയ നിയമ പരിഷ്കാരത്തിലെ പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
1. സംഘടനകളെ ഒഴിവാക്കും; വ്യക്തികൾക്ക് മാത്രം അനുമതി
നിലവിലെ വിവരാവകാശ നിയമപ്രകാരം ജർമനിയിലെ ഏതൊരു വ്യക്തിക്കും സംഘടനകൾക്കും ഫെഡറൽ ഏജൻസികളിൽ നിന്നും വിവരങ്ങൾ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ആവശ്യപ്പെടാം. എന്നാൽ പുതിയ കരട് നിർദ്ദേശപ്രകാരം:
ഇനി മുതൽ സംഘടനകൾക്കോ അസോസിയേഷനുകൾക്കോ വിവരങ്ങൾക്കായി അപേക്ഷിക്കാൻ സാധിക്കില്ല, "വ്യക്തികൾക്ക്' മാത്രമേ ഇതിന് അവകാശമുണ്ടായിരിക്കൂ.
വിവരങ്ങൾ നൽകുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിക്കും. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുള്ള ഭീഷണികൾ തടയാൻ എന്ന പേരിൽ വിവരങ്ങൾ നൽകുമ്പോൾ ഉദ്യോഗസ്ഥരുടെ പേരുകൾ പൂർണമായും കറുത്ത മഷി പുരട്ടി മറച്ചുപിടിക്കും.
2. വിദേശ പൗരന്മാർക്ക് വിവരങ്ങൾ ലഭിക്കില്ലേ?
ഏറ്റവും വലിയ വിവാദത്തിന് കാരണമായിരിക്കുന്നത് ഈ നിർദ്ദേശമാണ്. വിവരാവകാശ നിയമം ഉപയോഗിക്കാനുള്ള അവകാശം ഇനി മുതൽ "ജർമൻ പൗരന്മാരും ജർമ്മനിയിൽ താമസിക്കുന്ന മറ്റ് യൂറോപ്യൻ യൂണിയൻ പൗരന്മാരും' മാത്രമായി പരിമിതപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്.
ഇത് നടപ്പിലായാൽ യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള മറ്റ് വിദേശ പൗരന്മാർക്ക് ജർമ്മൻ സർക്കാരിൽ നിന്നും ഔദ്യോഗിക വിവരങ്ങൾ തേടാൻ സാധിക്കാതെ വരും.
കൂടാതെ പ്രതിരോധം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
3. കനത്ത പ്രതിഷേധവുമായി പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും
ഗ്രീൻ പീസ്, ട്രാൻസ്പെരൻസി ഇന്റർനാഷണൽ, ആംനസ്റ്റി ഇന്റർനാഷണൽ തുടങ്ങി നൂറിലധികം സിവിൽ സൊസൈറ്റി സംഘടനകൾ സംയുക്തമായി ഈ നീക്കത്തിനെതിരേ സർക്കാരിന് കത്തയച്ചു.
വിവരങ്ങൾ ചോദിക്കാനുള്ള അവകാശം തടയുന്നതിലൂടെ പരിസ്ഥിതി, കാലാവസ്ഥാ സംരക്ഷണം തുടങ്ങിയ മേഖലകളിൽ സർക്കാരിനെ നിരീക്ഷിക്കാനുള്ള പൊതുജനങ്ങളുടെ അവസരമാണ് നഷ്ടമാകുന്നതെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
പ്രതിപക്ഷമായ ഗ്രീൻ പാർട്ടി നേതാക്കളും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ഭരണകക്ഷിയിൽ ഭിന്നത; നിയമം പാസാകുമോ?
പ്രതിഷേധം ശക്തമായതോടെ ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്പിഡി) ഈ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
പൗരന്മാരുടെയും മാധ്യമങ്ങളുടെയും അവകാശങ്ങൾ കവർന്നെടുക്കുന്ന ഇത്തരം നിയന്ത്രണങ്ങളെ പാർലമെന്റിൽ തങ്ങൾ പിന്തുണയ്ക്കില്ലെന്ന് എസ്പിഡി വ്യക്തമാക്കി കഴിഞ്ഞു.
ജർമനിയിൽ 2015 മുതൽ 2022 വരെയുള്ള കാലയളവിൽ ഒരു ലക്ഷത്തിലധികം വിവരാവകാശ അപേക്ഷകളാണ് ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം വിവരങ്ങളും പൗരന്മാർക്ക് കൃത്യമായി ലഭിച്ചിരുന്നു.
ഈ സുതാര്യത ഇല്ലാതാക്കാനുള്ള സർക്കാരിന്റെ നീക്കം വരും ദിവസങ്ങളിൽ ജർമ്മൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.
Middle East and Gulf
ന്യൂഡൽഹി: കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ കീഴിലുള്ള പാസ്പോർട്ട്, വിസ ഔട്ട്സോഴ്സിംഗ് കോൺസുലർ സേവനങ്ങൾക്കുള്ള കരാർ നൽകിയ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഒരു മാസത്തിനകം ഈ ദൗത്യങ്ങൾക്കായി പുതിയ ടെൻഡർ നടപടികൾ ആരംഭിക്കാൻ സർക്കാരിന് കോടതി കർശന നിർദ്ദേശം നൽകി.
കരാറിന്റെ സാങ്കേതിക മൂല്യനിർണയ ഘട്ടത്തിൽ തങ്ങളെ അകാരണമായി അയോഗ്യരാക്കിയതിനെ ചോദ്യം ചെയ്ത് ടെൻഡറിൽ പങ്കെടുത്ത രണ്ട് കമ്പനികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സാങ്കേതിക യോഗ്യതാ മാർക്കുകൾ എങ്ങനെയാണ് നൽകിയതെന്ന് വ്യക്തമാക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് സാധിച്ചിട്ടില്ലെന്നും, പൊതു ടെൻഡറുകളിൽ പാലിക്കേണ്ട സുതാര്യതയും നിഷ്പക്ഷതയും ഈ നടപടിക്രമത്തിൽ ഉണ്ടായിട്ടില്ലെന്നുമുള്ള ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഈ കോടതി വിധി കുവൈറ്റിലെ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളുടെ പ്രവർത്തനം ആധുനികവത്കരിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ കരാർ മാറ്റത്തെ പൂർണമായും തടസപ്പെടുത്തി.
പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കി മറ്റൊരു കമ്പനിക്ക് കരാർ നൽകുന്നത് വരെ വിവിധ സേവനങ്ങളിലെ അനിശ്ചിതത്വവും കാലതാമസവും തുടരാനാണ് സാധ്യത.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിർത്തി കടന്നെത്തിയ 4 ക്രൂയിസ് മിസൈലുകളും 21 ഡ്രോണുകളും ഇന്നലെ പുലർച്ചെ കുവൈറ്റ് സായുധസേന വിജയകരമായി നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു.
ഇറാൻ ആക്രമണത്തിൽ രാജ്യത്തെ നിരവധി കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ കുവൈറ്റ് സായുധസേന ഉയർന്ന ജാഗ്രതയോടെയും പൂർണ സജ്ജതയോടെയും തങ്ങളുടെ ചുമതലകൾ തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Middle East and Gulf
അബുദാബി: കേരള സോഷ്യൽ സെന്റർ ബാലവേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി നയനിക ശ്രീജീഷ് (പ്രസിഡന്റ്), ധൻവി സുമേഷ് (വൈസ് പ്രസിഡന്റ്), സിദാൻ രമേഷ് (സെക്രട്ടറി), നിയ വിനോദ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
ഫാദിൽ ഷഹീറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സെന്റർ പ്രസിഡന്റ് ടി.കെ. മനോജ് ഉദ്ഘാടനം ചെയ്തു. നയനിക ശ്രീജീഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
31 അംഗ ബാലവേദി എക്സിക്യൂട്ടീവ് കമ്മിറ്റിയെയും , വിവിധ പരിപാടികളെ ഏകോപിപ്പിക്കുന്നതിനായി മ്യൂസിക് ക്ലബിന്റെ കൺവീനർ സായ് മാധവ്, ജോ. കൺവീനർ ആരതി ദിപു, ഡാൻസ് ക്ലബ് കൺവീനർ സാൻവി സൽജിത്, ജോ. കൺവീനർ ആമിന നസ്മിൻ, സ്പോർട്സ് ക്ലബ് കൺവീനർ ബിയോൺ ബൈജു, ജോ. കൺവീനർ മർസൂഖ്, റീഡിംഗ് ക്ലബ് കൺവീനർ നിഖിത സച്ചിൻ, ജോ. കൺവീനർ ഫൈഹ ഷഹീർ, ആക്ടിംഗ് ക്ലബ് കൺവീനർ അയാൻ അലി, ജോ. കൺവീനർ അക്ഷജ് ലിഘോഷ് എന്നിവരെയും തെരഞ്ഞെടുത്തു.
രക്ഷാധികാരി രാകേഷ് മൈലപ്രത്, സെന്റർ ജോ. സെക്രട്ടറി സ്മിത ധനേഷ്കുമാർ, സാഹിത്യ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി സതീഷ് കാവിലകത്ത്, മുൻ വൈസ് പ്രസിഡന്റ് ആർ. ശങ്കർ എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയയിലെ ജരീർ യൂണിറ്റ് വിഭജിച്ച് ഏരിയയ്ക്ക് കീഴിലെ നാലാമത്തെ യൂണിറ്റായി റബ്വ യൂണിറ്റ് രൂപീകരിച്ചു.
ചെറീസ് റസ്റ്റോറന്റ് ഹാളിൽ ജരീർ യൂണിറ്റ് പ്രസിഡന്റ് രതീഷ് ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യൂണിറ്റ് കൺവെൻഷൻ കേളി ജോയിന്റ് സെക്രട്ടറി ഷാജി റസാഖ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കമ്മിറ്റി അംഗം നൗഫൽ ഉള്ളാട്ടുചാലി സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി രാഗേഷ് രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
പ്രവർത്തനമേഖലയുടെ വിപുലീകരണവും സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയുമാണ് ജരീർ യൂണിറ്റ് വിഭജിച്ച് റബ്വ യൂണിറ്റ് രൂപീകരിച്ചതിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൺവൻഷനിൽ ഇരുയൂണിറ്റുകളിലേക്കുമുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് ഏരിയ സെക്രട്ടറി വി.എം. സുജിത് അംഗങ്ങളുടെ പട്ടിക അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറി സമീർ അബ്ദുൽ അസീസ് പ്രഖ്യാപിച്ചു.
Middle East and Gulf
അബുദാബി: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഗാനരചനയിലൂടെ രാജ്യാന്തര തലത്തിൽ അപൂർവ നേട്ടം കൈവരിച്ച് മലയാളി വിദ്യാർഥിനി.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ ജീവകാരുണ്യ സംഘടനയായ "ട്രസ്റ്റ് ഫോർ സസ്റ്റെയ്നബിൾ ലിവിംഗ്' (TSL) ഏർപ്പെടുത്തിയ 2026-ലെ അന്താരാഷ്ട്ര പുരസ്കാരത്തിനാണ് മലയാളി ബാലിക ജെയ്ഷ വിപിൻ അർഹയായത്.
അബുദാബി കേംബ്രിഡ്ജ് ഹൈസ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയായ ജെയ്ഷ, സ്വന്തമായി രചിച്ച "അനദർ പാറ്റേൺ' എന്ന ഗാനത്തിലൂടെയാണ് ആഗോള തലത്തിലെ "ഗ്രാൻഡ് പ്രൈസ്' സ്വന്തമാക്കിയത്.
പുരസ്കാരത്തോടൊപ്പം 1,000 പൗണ്ട് (ഏകദേശം ഒരു ലക്ഷത്തിലധികം ഇന്ത്യൻ രൂപ) സമ്മാനത്തുകയും ട്രോഫിയും ജെയ്ഷയ്ക്ക് ലഭിക്കും. കൂടാതെ, ജെയ്ഷയുടെ ഈ നേട്ടത്തെ മുൻനിർത്തി കേംബ്രിഡ്ജ് ഹൈസ്കൂളിന് 500 പൗണ്ട് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടികളിൽ പരിസ്ഥിതി ബോധവും സുസ്ഥിര വികസന ആശയങ്ങളും വളർത്താൻ പ്രവർത്തിക്കുന്ന ടിഎസ്എൽ, ഏഴ് മുതൽ 18 വയസുവരെയുള്ള വിദ്യാർഥികൾക്കായി എല്ലാ വർഷവും അന്താരാഷ്ട്ര തലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.
"സസ്റ്റെയ്നബിലിറ്റി കൾച്ചർ' (സുസ്ഥിരതാ സംസ്കാരം) എന്നതായിരുന്നു 2026-ലെ മത്സര പ്രമേയം. ഒരു സുസ്ഥിര സംസ്കാരം എങ്ങനെയായിരിക്കണം, അതിനായി മനുഷ്യന്റെ സാംസ്കാരിക ശീലങ്ങളിൽ എന്ത് മാറ്റം വരണം എന്നിവ സർഗാത്മകമായി അവതരിപ്പിക്കാനായിരുന്നു വിദ്യാർഥികളോട് ആവശ്യപ്പെട്ടിരുന്നത്.
ലോകമെമ്പാടുമുള്ള 65-ലധികം രാജ്യങ്ങളിൽ നിന്നായി 2,700-ൽ പരം വിദ്യാർഥികളാണ് ഈ വർഷത്തെ മത്സരത്തിൽ പങ്കെടുത്തത്. പഠനത്തിലും കലയിലും ഒരേപോലെ തിളങ്ങുന്ന ബഹുമുഖപ്രതിഭയായ ജെയ്ഷ, അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ (ISC) ചിൽഡ്രൻസ് ക്ലബ് പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നുണ്ട്.
കൊല്ലം സ്വദേശിയും അബുദാബി ബിസിനസ് ഗ്രൂപ്പിന്റെ ഐടി മേധാവിയുമായ വിപിൻ ദേവിന്റെയും തിരുവനന്തപുരം സ്വദേശിയും എഐ എൻജിനിയറുമായ പൂജയുടെയും മകളാണ് ജെയ്ഷ. നഷ്വ വിപിൻ സഹോദരിയാണ്.
Middle East and Gulf
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്ററിന്റെ വനിതാവിഭാഗം ഷൈനി ബാലചന്ദ്രനെ കൺവീനറായും അനീഷ ജയൻ, ജിഷ ഗഫൂർ, ആമി ഹിഷാം, നാസി ഗഫൂർ എന്നിവരെ ജോ. കൺവീനർമാരായും തെരഞ്ഞെടുത്തു.
റീന നൗഷാദ്, സബിത എസ്. നായർ, ശ്രീജ വർഗീസ്, ബോബി ബിജിത്കുമാർ, എസ്.ജെ. രേവതി, രജിത വിനോദ്, സുമ വിപിൻ, ശ്രീഷ്മ അനീഷ്, ഷെൽമ സുരേഷ്, ടി.എസ്. ആരതി, വഹീത മുഹമ്മദലി, ഡോ. ഷീബ അനിൽ, നൂറ അമീൻ, നസീമ അലി, ശോഭന മോഹൻദാസ്, ശ്രീജ ലിഗോഷ്, ദീപ ജയകുമാർ, എ.ആർ. രാധിക, ഷംന സിദ്ദിഖ്, അഡ്വ. സാജിത ചേലകുത്ത് എന്നീ 25 അംഗ വനിതാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Middle East and Gulf
കുവൈറ്റ് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസിയുടെ ആദ്യകാല പ്രവർത്തകനും ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റുമായ ജോൺസി സി. സാമുവലിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.
അബ്ബാസിയയിലെ കാലിക്കറ്റ് ഷെഫ് റസ്റ്ററന്റ് ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് എ. ഐ. കുരിയൻ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര സമ്മേളനം ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് എന്ന നിലയിൽ ജോൺസി സി. സാമുവൽ സംഘടനയ്ക്കു നൽകിയ വിലപ്പെട്ട സേവനങ്ങളെ അദ്ദേഹം അനുസ്മരിക്കുകയും കുടുംബത്തോടൊപ്പം സന്തോഷപൂർണമായ ഭാവിജീവിതം ആശംസിക്കുകയും ചെയ്തു.
ചടങ്ങിൽ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ജോൺസി സി സാമുവലിന് കൈമാറി. ഒഐസിസി ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ള മുഖ്യപ്രഭാഷണം നടത്തി.
ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റുമാരായ ബിനു ചേമ്പാലയം, വിപിൻ മങ്ങാട്ട്, നാഷണൽ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ, ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള നാഷണൽ സെക്രട്ടറി രവിചന്ദ്രൻ ചുഴലി, നാഷണൽ കമ്മിറ്റി ജോയിന്റ് ട്രഷറർ കോശി ബോസ്, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി കലേഷ് ബി. പിള്ള, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോൺ വർഗീസ്, സാബു തോമസ് എന്നിവർ ആശംസകൾ നേർന്നു.
അലക്സാണ്ടർ ദാസ്, റോഷൻ ജേക്കബ്, സുജിത് സുതൻ, നഹാസ് സൈനുദ്ധീൻ, ജോമോൻ കോട്ടവിള, ബിജു പാപ്പച്ചൻ, റോയ് ജോസഫ്, അജിത് കണ്ണൻപാറ, പ്രദീപ് കുമാർ, ശ്രീജിത്ത് ശ്രീധരൻ പിള്ള, ഷിജിൻ ഷാജി, ജിനു ഏബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മറുപടി പ്രസംഗത്തിൽ ജോൺസി സി. സാമുവൽ യാത്രയയപ്പിന് ജില്ലാ കമ്മിറ്റിക്കും സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി. നാട്ടിലും കോൺഗ്രസ് പ്രസ്ഥാനത്തിനും ഒഐസിസിക്കും വേണ്ടി സജീവമായി പ്രവർത്തിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവച്ചു.
പരിപാടിയിൽ പ്രോഗ്രാം കൺവീനറും ഒഐസിസി ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ബിജു പാറയിൽ സ്വാഗതവും ജില്ലാ കമ്മിറ്റി ട്രഷറർ വിജോ പി. തോമസ് നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
റിയാദ്: അസുഖബാധിതനായി റിയാദിൽ മരണമടഞ്ഞ തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണന്റെ മൃതദേഹം സ്വദേശത്ത് എത്തിച്ച് സംസ്കരിച്ചു.
35 വർഷമായി റിയാദിലെ റൗദയിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം പിന്നീട് താമസസ്ഥലത്ത് തിരിച്ചെത്തി.
രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ നാരായണന്റെ മകനാണ്. ഭാര്യ: രമ്യ ടി. മക്കൾ: രാഹുൽ, ഗോകുൽ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി ജീവകാരുണ്യ വിഭാഗം ആവശ്യമായ ഏകോപനവും സഹായവും നൽകി.
തുടർന്ന് മൃതദേഹം കുടുംബവീട്ടിലെത്തിച്ച ശേഷം കഴക്കൂട്ടം ശാന്തിഗിരി ആശ്രമത്തിൽ സംസ്കരിച്ചു.
Middle East and Gulf
ദോഹ: ഇന്ത്യന്‍ ഗവണ്മെന്റിന്റെ റിക്രൂട്ട്മെന്റ് ലൈസന്‍സ് സ്വന്തമാക്കിയ ഗ്രീന്‍ ജോബ്സ് ചെയര്മാന് ഷാനു ഗ്രീന്‍ ജോബ്സിന് മീഡിയ പ്ലസിന്റെ ആദരം.
മീഡിയ പ്ലസ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഷാനുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, ഓപറേഷന്‍സ് ഡയറക്ടര്‍ റഷീദ പുളിക്കല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഫൗസിയ അക്ബര്‍, ക്രിയേറ്റീവ് അസോസിയേറ്റ് സൈനുല്‍ ആബിദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിർത്തിയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും 10 ഡ്രോണുകളും പ്രവേശിച്ചതായും കുവൈറ്റ് സായുധസേന അവയെ വിജയകരമായി നിർവീര്യമാക്കിയതായും പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി അറിയിച്ചു.
പ്രതിരോധത്തിൽ തകർന്ന മിസൈൽ അവശിഷ്ടങ്ങൾ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വസ്തുനാശങ്ങൾക്ക് കാരണമായതായും ഒരാൾക്ക് പരിക്കേറ്റതായും മന്ത്രാലയം വക്താവ് പറഞ്ഞു. പരിക്കേറ്റയാൾ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു.
വ്യോമപ്രതിരോധ നടപടികൾക്കുശേഷം വിവിധ സ്ഥലങ്ങളിൽ വീണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനുമായി ലാൻഡ് ഫോഴ്സ് എൻജിനീയറിംഗ് വിഭാഗത്തിലെ ഇൻസ്പെക്ഷൻ ആൻഡ് ഡിസ്പോസൽ സംഘം നിരവധി സ്ഥലങ്ങളിൽ ഇടപെട്ടതായും മന്ത്രാലയം അറിയിച്ചു.
സായുധസേന ഉയർന്ന ജാഗ്രതയോടെ ചുമതലകൾ നിർവഹിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.
Middle East and Gulf
റിയാദ്: 38 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി സനയ്യ അർബൈൻ ഏരിയ കമ്മിറ്റി അംഗവും വെസ്റ്റ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവുമായ പി.കെ. രാജന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേറ്ററായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന രാജൻ പാലക്കാട് തൃത്താല സ്വദേശിയാണ്. കേളി ഓഫീസിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡന്റ് ജോർജ് അധ്യക്ഷനായി.
രക്ഷാധികാരി കമ്മിറ്റി അംഗം സീബ കൂവോട്, സനയ്യ അർബൈൻ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി മുഹമ്മദ് ഷാഫി, കേളി സെക്രട്ടറി സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറി ഷാജി റസാഖ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സുകേഷ് കുമാർ, മൊയ്ദീൻ, നാസർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഹരിദാസൻ, ജയകുമാർ, അബ്ദുൽ റഷീദ്, വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് മൻസൂർ ഖാൻ, വാസുദേവൻ കൂതറ, പി.കെ. ഗഫൂർ, നൗഷാദ് എന്നിവർ ആശംസകൾ നേർന്നു.
ഏരിയ കമ്മിറ്റിക്കുവേണ്ടി ജാഫർ ഖാനും രക്ഷാധികാരി കമ്മിറ്റിക്കുവേണ്ടി മുഹമ്മദ് ഷാഫിയും ഒവൈദ, വെസ്റ്റ്, ഈസ്റ്റ്, ബ്രിഡ്ജ് യൂണിറ്റുകൾക്കുവേണ്ടി യഥാക്രമം മൻസൂർ ഖാൻ, ഹരിദാസൻ, ജയകുമാർ, അബ്ദുൽ ഗഫൂർ എന്നിവർ ഉപഹാരങ്ങൾ കൈമാറി.
ഏരിയ സെക്രട്ടറി ജാഫർ ഖാൻ സ്വാഗതവും പി.കെ. രാജൻ മറുപടിയും നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
റിയാദ്: മലായാളി യുവാവ് റിയാദിൽ വാഹനപകടത്തില്‍ മരിച്ചു. ഫോര്‍ട്ട്കൊച്ചി ബീച്ച് റോഡ് ഫിഷര്‍മെന്‍ കോളനിയില്‍ കൊപ്ര പറമ്പില്‍ കെ.ടി. വില്യംസാണ് (ടോഷി-36) മരിച്ചത്.
വില്യംസ് ഓടിച്ച ബൈക്ക് സിഗ്നല്‍ കണ്ട് നിര്‍ത്തിയ സമയം പിറകെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. സൗദിയില്‍ സ്വകാര്യ കമ്പനിയില്‍ ഡെലിവെറി വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു.
29ന് രാത്രിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വില്യംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം പിന്നീട്.
കെ.വി ടോമിയുടേയും നെസിയുടേയും മകനാണ്. ഭാര്യ: ജിംഷ. മക്കള്‍: അയാന്, ഹെസ.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ മടങ്ങി.
സന്ദർശനത്തിനിടയിൽ കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സ്വബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക്അൽ സ്വബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് അബ്ദള്ള അൽ അഹമദ് അൽ സ്വബാഹ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Middle East and Gulf
ദോഹ: മാധ്യമ രംഗത്തും സാമൂഹ്യ സാംസ്കാരിക സേവന മേഖലകളിലുമുള്ള സംഭാവനകള്‍ പരിഗണിച്ചാണ് ആദരം. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാപ്രമി പത്രത്തിന്റെ ചെയര്‍മാനായ മാഹീന് കൃപ ചാരിറ്റബിള്‍ സൊസൈറ്റി, പ്രവാസി ലീഗ്, ഇന്തോ അറബ് കള്‍ചറല്‍ സെന്റര്‍ തുടങ്ങി വിവിധ മേഖലകളിലായി സേവന രംഗത്ത് സജീവമാണ് .
മീഡിയ പ്ലസ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു മാഹീനെ പൊന്നാടയണിയിച്ച് ആദരിച്ചു.
ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, വിജയമന്ത്രങ്ങളുടെ അവതാരകന് റാഫി പാറക്കാട്ടില്, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, ക്രിയേറ്റീവ് അസോസിയേറ്റ് സൈനുല്‍ ആബിദ്, കലാപ്രേമി കോഓര്‍ഡിനേറ്റര്‍ ആസിഫ് മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Middle East and Gulf
അബുദാബി: നാലരപ്പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റും ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം മുൻ പ്രസിഡന്റും ഇൻകാസ് അബുദാബി വർക്കിംഗ് പ്രസിഡന്റുമായ സി.എം. അബ്ദുൽ കരീമിന് ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം അബുദാബിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ആർക്കൈവ്സിൽ സേവനമനുഷ്ഠിച്ചിരുന്ന അബ്ദുൽ കരീം, പ്രവാസജീവിതത്തിലുടനീളം സാമൂഹിക, സാംസ്കാരിക, പൊതുപ്രവർത്തന മേഖലകളിൽ നൽകിയ നിസ്വാർഥ സേവനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു.
അബുദാബിയിലെ മലയാളി സമൂഹത്തിന്റെ വിവിധ സംഘടനകളുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും അദ്ദേഹം നൽകിയ നേതൃത്വവും സംഭാവനകളും ചടങ്ങിൽ അനുസ്മരിക്കപ്പെട്ടു.
വീക്ഷണം ഫോറം അബുദാബി പ്രസിഡന്റ് ടി. എം. നിസാർ അധ്യക്ഷനായ ചടങ്ങ്, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ. പി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഷാജികുമാർ, ട്രഷറർ രാജേഷ് വടകര, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ എം. യു. ഇർഷാദ്, നിബു സാം ഫിലിപ്പ്, അനീഷ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Middle East and Gulf
അബുദാബി: അബുദാബി മലയാളി സമാജത്തിൽ നടന്ന വാർഷിക പൊതുയോഗം 2026-27 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
എ.എം അൻസാർ (പ്രസിഡന്റ്), നസീർ പെരുമ്പാവൂർ (വൈസ് പ്രസിഡന്റ്), പി.ടി. റഫീഖ് (ജനറൽ സെക്രട്ടറി), അനീഷ് മോൻ അനീഷ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
11 അംഗ എക്സിക്യു്ട്ടീവ് സ്ഥാനങ്ങളിലേക്ക് അബ്ദുൽ റിയാസ്, അമീറുദ്ധീൻ, അനീഷ് ഭാസി, അനുപ ബാനർജി, ബിബിൻ ചന്ദ്രൻ, ഹാറൂൺ, ഗോപകുമാർ, രാജേഷ് മഠത്തിൽ, സലിം നൗഷാദ്, ഷിബു കെ ചന്ദ്രൻ, എന്നിവരെയും തെരഞ്ഞെടുത്തു.
രത്നകുമാർ (ഓഡിറ്റർ), സിറാജുദ്ധീൻ (അസിസ്റ്റന്റ് ഓഡിറ്റർ), പ്രസിഡന്റ് സലിം ചിറക്കൽ, അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി സുരേഷ് കുമാർ ടിവി റിപ്പോർട്ടും ട്രഷറർ യാസർ അറാഫത് കണക്കും അവതരിപ്പിച്ചു.
എഡിറ്റർ അഹദ് വെട്ടൂർ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു.
Middle East and Gulf
മനാമ: ബഹ്റനിൽ ഡോക്ടറായി ഏറെക്കാലം സേവനമനുഷ്ടിച്ച ഡോ.പി.വി ചെറിയാന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ബഹ്റിനിലെ സര്‍ക്കാര്‍ മെഡിക്കല്‍കോളേജിലെ സേവനവും ബഹ്റിന് ഭരണാധികാരികളുമായിട്ടുള്ള ബന്ധവും സാമൂഹിക സേവനത്തിനായി ഉപയോഗിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കെപിഎ സെക്രട്ടേറിയറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ബഹ്റിനിലെ ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന്, ഇന്ത്യന്‍ ക്ലബ് ഭരണാധികാരി തുടങ്ങി നിരവധി സംഘടനകളെയും പ്രസ്ഥാനങ്ങളെയും മുന്നില്‍ നിന്ന് നയിച്ച ഡോക്ടര്‍ ഏറ്റവും ഒടുവില്‍ ബഹ്റിന് കാന്‍സര്‍ സെന്റര്‍ എന്ന സംഘടനയ്ക്കു രൂപം നല്കി നിരവധിയായ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു.
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിന്റെ ആരംഭകാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അസോസിയേഷൻ സംഘടിപ്പിച്ച വിവിധ സാമൂഹിക, സാംസ്കാരിക പരിപാടികളിലും മെഡിക്കൽ ക്യാമ്പുകളിലും അദ്ദേഹത്തിന്റെ നിറസാന്നിധ്യം സംഘടനയ്ക്ക് വലിയ പ്രചോദനമായിരുന്നു.
സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങളുടെ മികവ് വർധിപ്പിക്കുന്നതിനുമായി നിരവധി നിർദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം നൽകിയിരുന്നു. അദ്ദേഹത്തിന്റെ സേവന മനോഭാവവും സംഘടനയോടുള്ള ആത്മാർത്ഥമായ പിന്തുണയും എന്നും സ്മരിക്കപ്പെടുമെന്ന് സെക്രട്ടേറിയറ്റ് കമ്മിറ്റി കൂട്ടിച്ചേർത്തു.
പരേതന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും സെക്രട്ടേറിയറ്റ് കമ്മിറ്റി അറിയിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) മെഗാ സാംസ്കാരിക മേളയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. അർഫജ് 2026 എന്ന പേരിൽ 2026 നവംബർ ആറിന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടക്കുക.
കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കലിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗത്തിൽ ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് പദ്ധതി വിശദീകരണം നൽകി.
സംഘാടക സമിതി ജനറൽ കൺവീനറായി സി.കെ നൗഷാദിനെയും കൺവീനർമാരായി റിച്ചി കെ ജോർജ്, ജിൻസ് എന്നിവരെയും തെരഞ്ഞെടുത്തു.
Middle East and Gulf
കുവൈറ്റ് സിറ്റി: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നെഞ്ചിലേറ്റുന്ന പ്രവാസികൾക്കായി കേരളം അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന മെഗാ പെനാൽറ്റി ഷൂട്ട് ഔട്ട് ചലഞ്ച് "കിക്ക് 2026' വെള്ളിയാഴ്ച നടക്കുമെന്ന് കേരള അസോസിയേഷൻ കുവൈറ്റ് പ്രസിഡന്റ് ബിവിൻ തോമസ്, ജനറൽ സെക്രട്ടറി ഷംനാദ് എസ്. തോട്ടത്തിൽ, കിക്ക് 2026 കൺവീനർ മുജീബ് മുഹമ്മദ്, ജോയിന്റ് കൺവീനർ പ്രഫിൻ ദാസ് എന്നിവർ അറിയിച്ചു.
രാത്രി ഏഴ് മുതൽ 10 വരെ ഇഖ്റ ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് ടർഫ് ഗ്രൗണ്ടിലാണ് പ്രവാസ ലോകത്തെ കാൽപന്തുകളി പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഈ പോരാട്ടം അരങ്ങേറുന്നത്.
ധനവിനിമയ സ്ഥാപനമായ അൽ മുസൈനി എക്സ്ചേഞ്ച് പ്രധാന സ്പോൺസറാകുന്ന ടൂർണമെന്റിൽ വിദ്യാഭ്യാസ സ്ഥാപനമായ "Q8IAS' ആണ് കോ-സ്പോൺസർ. സെന്റർ ലൈൻ മാനുഫാക്ട്ചറിംഗ് കമ്പനി, കൊണോൾകോ ഓസോൺ ഗ്രൂപ്പ്, പ്രൈം നോവൽറ്റി തുടങ്ങിയ കമ്പനികളും പരിപാടിയുടെ ഭാഗമാകുന്നുണ്ട്.
കുവൈറ്റ് നാഷണൽ ഫുട്ബോൾ ടീം താരം അലി ഹസൻ അൽ ഖാലിദി ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിക്കും. ഒന്നാം സ്ഥാനം നേടുന്നവർക്ക് 75 ദിനാറും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 50 ദിനാറും ട്രോഫിയും സമ്മാനമായി ലഭിക്കും.
ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള പ്രത്യേക ട്രോഫിയും വ്യക്തിഗത സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
Middle East and Gulf
ദോഹ: സാമൂഹ്യ പ്രതിബദ്ധതയോടെ ഖത്തറിലെ കലാ-സാംസ്കാരിക, സാമൂഹിക ചലനങ്ങളെ സാമൂഹ്യമാധ്യമങ്ങളിലൂടെ സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്കെത്തിക്കുന്ന പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ രതീഷ് ദോഹ ജംഗ്ഷനെ മീഡിയ പ്ലസ് ആദരിച്ചു.
മീഡിയ പ്ലസ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ് രതീഷിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ സ്നേഹോപഹാരം സമ്മാനിച്ചു.
സാമൂഹിക പ്രതിബദ്ധതയോടെയുള്ള മാധ്യമപ്രവര്‍ത്തനവും സമൂഹത്തിന് ഉപകാരപ്രദമായ വിവരങ്ങളും ഖത്തറിലെ കലാ-സാംസ്കാരിക രംഗത്തെ വിശേഷങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതില്‍ രതീഷ് ദോഹ ജംഗ്ഷന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ഡിജിറ്റല്‍ മാധ്യമങ്ങളുടെ സാധ്യതകള്‍ സമൂഹത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അംഗീകാരങ്ങള്‍ നേടട്ടെയെന്നും അവര്‍ ആശംസിച്ചു.
ചടങ്ങില്‍ ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, കലാപ്രേമി ചെയര്മാന് മുഹമ്മദ് മാഹീന്, കലാപ്രേമി കോഓര്‍ഡിനേറ്റര്‍ ആസിഫ് മുഹമ്മദ്, വിജയമന്ത്രങ്ങള്‍ അവതാരകന് റാഫി പാറക്കാട്ടില്, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, ക്രിയേറ്റീവ് അസോസിയേറ്റ് സൈനുല്‍ ആബിദ് എന്നിവര്‍ പങ്കെടുത്തു.
സമൂഹത്തിന് മാതൃകാപരമായ സേവനങ്ങള്‍ അനുഷ്ഠിക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനുള്ള മീഡിയ പ്ലസിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് രതീഷ് ദോഹ ജംഗ്ഷനെ ആദരിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: വയനാട് മേപ്പാടി - കള്ളാടി മേഖലയിലുണ്ടായണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായവർക്ക് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു. ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി കല കുവൈറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മരണമടഞ്ഞവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനും പരിക്കു പറ്റിയവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കി അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനും അടിയന്തരമായി സർക്കാർ സംവിധാനങ്ങൾ ഇടപെടണമെന്നും കല കുവൈറ്റ് ആവശ്യപെട്ടു.
ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണമെന്നും പ്രതിസന്ധിഘട്ടങ്ങളിൽ ദുരിതബാധിതർക്കൊപ്പം സമൂഹം ഒന്നായി നിൽക്കണമെന്നും പ്രസിഡന്റ് അൻസാരി കടയ്ക്കലും ജനറൽ സെക്രട്ടറി ജിതിൻ പ്രകാശും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Middle East and Gulf
കുവൈറ്റ് സിറ്റി: ഇന്ത്യൻ വിദേശ കാര്യമന്ത്രി ഡോ. എസ്. ജയശങ്കർ കുവൈറ്റിൽ എത്തി.
കുവൈറ്റ് ഭരണകൂടത്തിലെ ഉന്നതരുമായി അദ്ദേഹം വിവിധ തലങ്ങളിലായി ചർച്ചകൾ നടത്തുമെന്നാണ് അറിയുന്നത്.
Middle East and Gulf
റിയാദ്: പന്ത്രണ്ട് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി റൗദ ഏരിയ റൗദ സെന്റർ യൂണിറ്റ് മുൻ പ്രസിഡന്റ് മണികണ്ഠൻ രാമൻകുട്ടിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
പാലക്കാട് കൊല്ലങ്കോട് ആനമാറി സ്വദേശിയായ മണികണ്ഠൻ രാമൻകുട്ടി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഷഫീഖ് അധ്യക്ഷത വഹിച്ചു.
കേളി കേന്ദ്ര സെക്രട്ടറി സുനിൽകുമാർ, കേന്ദ്ര ജോയിന്റ് സെക്രട്ടറിമാരായ ഷാജി റസാഖ്, രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജീവ്, ഹാരിസ്, റൗദ ഏരിയ ആക്ടിംഗ് സെക്രട്ടറി ബിജി തോമസ്, ഏരിയ സെക്രട്ടറി കെ. കെ. ഷാജി, ഏരിയ പ്രസിഡന്റ് പി. പി. സലീം, ഏരിയ ട്രഷറർ ഷഫീഖ്, രക്ഷാധികാരി സമിതി അംഗം ബിനിഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, ഭവിഷ് കുമാർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശശിധരൻ എന്നിവർ ആശംസകൾ നേർന്നു.
യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ആഷിക് ബഷീർ മണികണ്ഠൻ രാമൻകുട്ടിക്ക് കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും മണികണ്ഠൻ രാമൻകുട്ടി മറുപടി പ്രസംഗവും നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജിൽ മിസൈൽ അവശിഷ്ടം പതിച്ച് ഗുരുതരമായി പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അസം മൂന്നുമാസത്തിലേറെ നീണ്ട ചികിത്സയ്ക്കുശേഷം സ്വദേശത്തേക്ക് മടങ്ങി. ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് ഡോക്ടർമാർ യാത്രാനുമതി നൽകിയത്.
മാർച്ച് എട്ടിന് അൽ ഖർജ് മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ സ്വകാര്യ കമ്പനിയുടെ ലേബർ ക്യാമ്പിന് മുകളിലേക്ക് പതിച്ച സംഭവത്തിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അസമിനെ റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
അപകടം നടന്ന ഉടൻ ഇന്ത്യൻ എംബസി സംഭവത്തിൽ ഇടപെടുകയും കോൺസുലർ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തു. എംബസിയിലെ കൗൺസിലർ സാബിർ സംഭവസ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾക്ക് നേതൃത്വം നൽകി. അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അസമിന് ഒരു മാസത്തിനുശേഷമാണ് ബോധം വീണ്ടുകിട്ടിയത്.
തുടർന്ന് ആശുപത്രി അധികൃതരുമായും കുടുംബാംഗങ്ങളുമായും ഇന്ത്യൻ എംബസി നിരന്തരം ബന്ധം പുലർത്തി ചികിത്സയുടെ പുരോഗതി വിലയിരുത്തുകയും ആവശ്യമായ എല്ലാ കോൺസുലർ സഹായങ്ങളും ലഭ്യമാക്കുകയും ചെയ്തു.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് യാത്രാരേഖകൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി എംബസിയുടെ ഏകോപനത്തിലാണ് അസമിന്റെ മടക്കയാത്ര സാധ്യമായത്.
ചികിത്സ നൽകിയ ആശുപത്രിയിലെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും തൊഴിലുടമയ്ക്കും ആവശ്യമായ പിന്തുണ നൽകിയ സൗദി അധികൃതർക്കും ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.
പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ പൗരന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എംബസി വ്യക്തമാക്കി. ആരോഗ്യം പൂർണമായി വീണ്ടെടുക്കാത്തതിനാൽ വീൽചെയറിലായിരുന്നു അസമിന്റെ യാത്ര.
റിയാദ് വിമാനത്താവളത്തിൽ ഇന്ത്യൻ എംബസിയിലെ അറ്റാഷെ സോന, എംബസി ഉദ്യോഗസ്ഥൻ ആഷിഖ്, കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവർ ചേർന്ന് അദ്ദേഹത്തെ യാത്രയയച്ചു.
പ്രാദേശിക സംഘർഷങ്ങളുടെ പ്രത്യാഘാതം സാധാരണ പ്രവാസി തൊഴിലാളികളിലേക്കും എത്തിച്ചേർന്ന സംഭവമായിരുന്നു അൽ ഖർജിലേത്. മരണത്തെ മുഖാമുഖം കണ്ട മുഹമ്മദ് അസമിന്റെ അതിജീവനവും ദീർഘകാല ചികിത്സയ്ക്കുശേഷമുള്ള സ്വദേശത്തേക്കുള്ള മടക്കവും ഇന്ത്യൻ പ്രവാസി സമൂഹത്തിന് ആശ്വാസം പകരുന്നതായി വിലയിരുത്തപ്പെടുന്നു.
Middle East and Gulf
റിയാദ്: കെഎൻഎം മദ്റസ ബോർഡ് 2025-2026 വർഷത്തിൽ ഗൾഫ് സെക്ടറിൽ നടത്തിയ പൊതുപരീക്ഷയിൽ ബത്ഹ റിയാദ് സലഫി മദ്റസയിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും ഉന്നത വിജയം നേടുകയും റിക്കാർഡ് എ പ്ലസുകൾ കരസ്ഥമാക്കുകയും ചെയ്തു.
മുഹമ്മദ് അലൻ, റാമിൻ മുഹമ്മദ് യാകൂബ്, മുഹമ്മദ് അഫാൻ, ആമിർ മുഹമ്മദ്, മിൻഹ കരീം എന്നിവർ അഞ്ച്, ഏഴ് തരത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വാന്തമാക്കി. ഹംദാൻ നസീം നഹ, അമൽ മുഹമ്മദ്, അമൻ മുഹമ്മദ്, സിമ്രാ സാജിദ്, ഹിബ കബീർ, അമീറ ഫാത്തിമ എന്നിവർ അഞ്ച്, ഏഴ് തരത്തിൽ അഞ്ച് എ പ്ലസും ഒരു എയും കരസ്ഥമാക്കി.
കെഎൻഎം ഗൾഫ് സെക്ടറിൽ നടത്തിയ അഞ്ച്, ഏഴ് പൊതുപരീക്ഷയിൽ സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ മദ്റസയാണ് റിയാദ് സലഫി മദ്റസ. മൂന്ന് പതിറ്റാണ്ടായി റിയാദിൽ പ്രവർത്തിക്കുന്ന മദ്റസ ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററാണ് നടത്തുന്നത്.
മത പഠനത്തോടൊപ്പം, മലയാള ഭാഷാ പഠനവും കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് പാഠ്യന്തര പദ്ധതികളും, ടീനേജ് ക്ലാസുകളും രക്ഷിതാക്കൾക്ക് പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കുന്നു. മദ്റസ ആവശ്യങ്ങൾക്കായി 0562508011 എന്ന നമ്പറിൽ ഓഫീസ് സെക്രട്ടറിയെ ബന്ധപ്പെടാവുന്നതാണ്.
പൊതുപരീക്ഷയിൽ വിജയികളായ മുഴുവൻ കുട്ടികളെയും പഠനത്തിന് നേതൃത്വം കൊടുത്ത മുഴുവൻ അധ്യാപകരെയും അഭിനന്ദിക്കുന്നതായും മദ്റസയിൽ അഡ്മിഷൻ തുടരുന്നതായും, വിസിറ്റ് വിസയിൽ ഉള്ളവർക്കും പഠനത്തിന് അവസരം ഒരുക്കുന്നതായും പ്രിൻസിപ്പൾ അംജദ് അൻവാരി, മാനേജർ അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ഫൈസൽ കുനിയിൽ, ഇക്ബാൽ വേങ്ങര, സ്റ്റാഫ് സെക്രട്ടറി ബാസിൽ എന്നിവർ അറിയിച്ചു.
Middle East and Gulf
ദോഹ: മലയാളത്തില്‍ സാധാരണക്കാരന്റെ ഭാഷയില്‍ എഴുതി വിസ്മയം സൃഷ്ടിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് ഖത്തറിലെ റേഡിയോ മലയാളം 98.6 എഫ്എം പ്രോഗ്രാം ഡയറക്ടര്‍ ആര്.ജെ. രതീഷ് അഭിപ്രായപ്പെട്ടു.
പ്രവാസി ദോഹ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബഷീറിയന്‍ ഭാഷയും വാക്കുകളും പ്രയോഗങ്ങളുമൊക്കെ സവിശേഷമാണ്. ഈയര്‍ഥത്തില്‍ മലയാള സാഹിത്യത്തില്‍ പകരക്കാരനില്ലാത്ത എഴുത്തുകാരനാണ് ബഷീര്‍.
സഹജീവികളോടും ജീവജാലങ്ങളോടുമൊക്കെ അദമ്യമായ സ്നേഹം പ്രകടിപ്പിച്ച ബഷീര്‍ ജീവിതാനുഭാവങ്ങളുടെ വെളിച്ചത്തില്‍ വായനയുടെ വസന്തം സമ്മാനിക്കുകയായിരുന്നു. മാതൃ സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയും ബഷീര്‍ രചനകളുടെ സവിശേഷതയാണ്.
ബഷീറിന്റെ അപൂര്‍വ ശബ്ദരേഖകള്‍ കോര്‍ത്തിണക്കി നടത്തിയ അനുസ്മരണ പ്രഭാഷണം സദസില്‍ "ബഷീറിയന്‍ മാന്ത്രികത' നിറച്ചു. ബഷീര്‍ സാഹിത്യത്തിലെ സംഭാഷണങ്ങളും അനുഭവങ്ങളും സദസുമായി നേരിട്ട് സംവദിച്ചുകൊണ്ട് അവതരിപ്പിച്ച പ്രഭാഷണം ഹൃദ്യവും പുതുമ നിറഞ്ഞതുമായ അനുഭവമായി മാറി.
പ്രവാസി ദോഹയുടെ സാംസ്കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും 29-ാമത്പ്രവാസി ദോഹ ബഷീര്‍ അവാര്‍ഡിന് അര്‍ഹനായ ഒ.എല്‍. തോമസിനെക്കുറിച്ചും പ്രവാസി ദോഹ മുന്‍ ചെയര്മാന് സി.വി. റപ്പായി വിശദീകരിച്ചു.
പ്രവാസി ദോഹ ചെയര്മാന് കെ.എം. വര്‍ഗീസ്,അഡ്ഹോക്ക് കമ്മിറ്റി അംഗം ഇക്ബാല്‍ ചേറ്റുവ സംസാരിച്ചു. ആര്‍ജെ രതീഷിന് പ്രവാസി ദോഹസ്ഥാപക അംഗം ബഷീര്‍ ഉപഹാരം നല്കി.
Middle East and Gulf
ദുബായി: ദുബായി - തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വച്ച് സഹയാത്രക്കാരിക്കുണ്ടായ മെഡിക്കൽ എമർജൻസി കൈകാര്യം ചെയ്ത് കൈയടി നേടിയിരിക്കുകയാണ് റാസൽഖൈമ ആശുപത്രിയിലെ നഴ്സായ കൊല്ലം പരവൂർ സ്വദേശിനി പൂജ രാജകുമാരൻ.
ഈ മാസം ഒന്നിന് രാത്രി 7.50ന് ദുബായിയിൽ നിന്ന് പുറപ്പെട്ട ഐഎക്സ് 530 വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കകമാണ് സംഭവം. വിമാനത്തിൽ ഡോക്ടറോ നഴ്സോ ഉണ്ടെങ്കിൽ ഉടൻ അറിയിക്കുക എന്ന കാബിൻ ക്രൂവിന്റെ അനൗൺസ്മെന്റ് കേട്ടയുടൻ അവധിക്ക് നാട്ടിലേക്ക് പോവുകയായിരുന്ന പൂജ ഓടിയെത്തി.
ദുബായിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരു യാത്രക്കാരിയാണ് കടുത്ത ക്ഷീണത്തെ തുടർന്ന് ബോധരഹിതയാകുന്ന അവസ്ഥയിലെത്തിയത്. ഭയം മൂത്ത് വിറയ്ക്കാൻ തുടങ്ങിയ യാത്രക്കാരിക്ക് പൂജ ഉടൻ പ്രഥമശുശ്രൂഷ നൽകി.
വെള്ളം കുടിപ്പിക്കുകയും കൈകൾ തിരുമ്മി ചൂടാക്കി നൽകുകയും ചെയ്തു. മാനസികമായി ധൈര്യം പകരാനും പൂജ ശ്രദ്ധിച്ചു.
ആശങ്കയിലായ സീനിയർ കാബിൻ ക്രൂ വിമാനം അടുത്ത വിമാനത്താവളത്തിൽ ഇറക്കണോ എന്ന് ചോദിച്ചപ്പോൾ, തന്റെ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയത്തിന്റെ ബലത്തിൽ പൂജ വേണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞു.
ടെൻഷൻ മൂലമുണ്ടായ പ്രശ്നമാണെന്നും യാത്രക്കാരി ഇപ്പോൾ സുരക്ഷിതയാണെന്നും പൂജ അറിയിച്ചു. വിമാനം പിറ്റേന്ന് പുലർച്ചെ 1.30ന് തിരുവനന്തപുരത്ത് എത്തുന്നത് വരെ സഹയാത്രക്കാരിക്ക് വേണ്ട പരിച്ചരണം പൂജ കൃത്യമായി നൽകി.
സൗദിയിലെ നജ്റാനിൽ മൂന്ന് വർഷവും ജിദ്ദയിൽ ഒരു വർഷവും ജോലി ചെയ്ത പൂജ കഴിഞ്ഞ വർഷം ഓഗസ്റ്റ് 22നാണ് റാസൽഖൈമ ആശുപത്രിയിൽ ചേർന്നത്. വർഷത്തിലൊരിക്കൽ നാട്ടിൽ പോകാറുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് പൂജ പറയുന്നു.
രാജകുമാരൻ - സുഷമ ദമ്പതികളുടെ മകളായ പൂജയ്ക്ക് യുവാൻ എന്നൊരു മകനുണ്ട്. വിമാന കമ്പനി അധികൃതരും സഹയാത്രികരും പൂജയുടെ സേവനത്തെ അഭിനന്ദിച്ചു.
Middle East and Gulf
ദോഹ: മികച്ച അവതാരകനുള്ള ഗിഫ ഔട്ട് സ്റ്റാന്റിംഗ് പ്രസന്റര്‍ അവാര്‍ഡ് നേടിയ വിജയമന്ത്രങ്ങളുടെ അവതാരകന് റാഫി പാറക്കാട്ടിലിന് കലാപ്രേമിയുടെ ആദരം. മീഡിയ പ്ലസില്‍ നടന്ന ചടങ്ങില്‍ കലാപ്രമി ചെയര്മാന് മാഹീന് കലാപ്രേമി റാഫിയെ പൊന്നാടയണിയിച്ചു.
ഖത്തര്‍ ഇന്ത്യന്‍ ഓഥേര്‍സ് ഫോറം പ്രസിഡന്റ് ഡോ.കെ.സി.സാബു, ഗ്രീന്‍ ജോബ്സ് ചെയര്മാന് ഷാനു ഗ്രീന്‍ ജോബ്സ്, ജയശ്രീ സുരേഷ്, ഗോപകുമാര്‍ തിരുവല്ല, ഡോ.അമാനുല്ല വടക്കാങ്ങര, ഹബീബുറഹ് മാന്‍ കിഴിശേരി, മജീദ് നാദാപുരം, ആസിഫ് കലാപ്രേമി, നസീഹ മജീദ്, ഷഫീര്‍ വാടാനപ്പള്ളി, സുജിത് ചേരൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) സംഘടിപ്പിച്ച ചെസ് ടൂർണമെന്റ് ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വിജയകരമായി സമാപിച്ചു.
ഇൻഫോക് ചെസ് ക്ലബിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ടൂർണമെന്റിൽ സൂപ്പർ സീനിയർ, സീനിയർ, ജൂണിയർ, സബ് ജൂണിയർ എന്നീ വിഭാഗങ്ങളിലായി 200 മത്സരാർഥികൾ പങ്കെടുത്തു.
പ്രഫഷണൽ താരങ്ങളുടെയും ചെസ് പ്രേമികളുടെയും സാന്നിധ്യം ടൂർണമെന്റിന്റെ മാറ്റുകൂട്ടി. ഇന്ത്യ, കുവൈറ്റ്, പോർച്ചുഗൽ, ബംഗ്ലാദേശ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളുടെ പങ്കാളിത്തം ടൂർണമെന്റിന് അന്താരാഷ്ട്ര നിലവാരം നൽകി.
ആറ് റൗണ്ടുകളിലായി നടന്ന മത്സരങ്ങൾ പുതുമുഖങ്ങൾക്കും പരിചയസമ്പന്നരായ താരങ്ങൾക്കും ഒരുപോലെ തങ്ങളുടെ പ്രതിഭ പ്രകടിപ്പിക്കാൻ മികച്ച വേദിയായി. മത്സരങ്ങളുടെ ഉയർന്ന നിലവാരവും കടുത്ത പോരാട്ടവീര്യവും കാണികൾക്ക് മികച്ച കായികാനുഭവം സമ്മാനിച്ചു.
ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ അറബ് ചെസ് ഫെഡറേഷന്റെ വനിതാ കമ്മിറ്റി പ്രസിഡന്റും അന്താരാഷ്ട്ര സംഘാടകയും ഫിഡെ ആർബിറ്ററുമായ ബഷായർ അൽസൈദ് മുഖ്യാതിഥിയായി പങ്കെടുത്തു.
അന്താരാഷ്ട്ര ചെസ് ടൂർണമെന്റ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന മത്സരങ്ങൾ അനിത രാജേന്ദ്രൻ (ചീഫ് ആർബിറ്റർ), ജേക്കബ് ഉമ്മൻ (ഡെപ്യൂട്ടി ആർബിറ്റർ), ഷിജു ജേക്കബ് (ടൂർണമെന്റ് ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിയന്ത്രിച്ചത്.
ആർബിറ്റർമാരായ കെ. കെ. ഗിരീഷ്, അനീഷ് പൗലോസ്, ജോസഫ് മുളയ്ക്കൽ, ബിജു എ. മത്തായി, പ്രകാശ് ഗോഡ്വിൻ പിന്റോ, ഫിൽസൺ മോദി, ശരണ്യ ത്രേഹാൻ, ആദിത്യ പ്രകാശ് എന്നിവർ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.
Middle East and Gulf
ദോഹ: അറനിറഞ്ഞ ഭാവനയുടേയും തീവ്രമായ ജീവിതാനുഭവങ്ങളുടേയും അടിസ്ഥാനത്തില്‍ മലയാള ഭാഷയിലും സാഹിത്യത്തിലും നൂതനങ്ങളായ വാക്കുകളും പ്രയോഗങ്ങളും സമ്മാനിച്ച വൈക്കം മുഹമ്മദ് ബഷീര്‍ മലയാള സാഹിത്യത്തിലെ പകരം വയ്ക്കാനില്ലാത്ത സുല്‍ത്താനാണെന്ന് ഖത്തറില്‍ മീഡിയ പ്ലസ് സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണ ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
മനുഷ്യ ജീവിതത്തിന്റെ പച്ചയായ ആവിഷ്ക്കാരത്തിലൂടെ ബഷീര്‍ ഇന്നും നമുക്ക് ചുറ്റും ജീവിക്കുകയാണെന്നും ബഷീറിന്റെ ഓര്‍മകള്‍ക്ക് മരണമില്ലെന്നും ചടങ്ങ് വിലയിരുത്തി. സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഓരോ ബഷീറിയന്‍ കഥാപാത്രങ്ങളും ഇന്നും നമുക്ക് ചുറ്റും സജീവമായി കാണുന്നുവെന്നത് തന്നെയാണ് ബഷീറിയന്‍ സാഹിത്യത്തിന്റെ സമകാലിക പ്രസക്തി
മലയാള സാഹിത്യത്തിലെ എക്കാലത്തേയും ഏറ്റവും സരസനും ജനകീയനും പ്രിയങ്കരനുമായ എഴുത്തുകാരനാണ് ബഷീറെന്നും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടുകളെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ച ബഷീറിന്റെ ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യ ഒന്ന് എന്ന ആശയം ചിന്തയുടേയും ഭാവനയുടേയും നൂതനാവിഷ്കാരമാണെന്നും ചര്‍ച്ച ഉദ്ഘാടനം ചെയ്ത ഖത്തര്‍ ഇന്ത്യന്‍ ഓഥേര്‍സ് ഫോറം പ്രസിഡന്റ് ഡോ. കെ.സി.സാബു അഭിപ്രായപ്പെട്ടു.
ജീവിതത്തില്‍ കണ്ടും അനുഭവിച്ചമുള്ള കഥാപാത്രങ്ങളെ സ്വതസിദ്ധമായ ശൈലിയില്‍ ആവിഷ്ക്കരിച്ചാണ് ബഷീര്‍ ജനമനസുകളില്‍ സ്ഥാനം നേടിയത്. കൊട്ടാരങ്ങളില്‍ വാണിരുന്ന മലയാള സാഹിത്യത്തെ സാധാരണക്കാരിലേക്കും തെരുവുകളിലേക്കും ഇറക്കിക്കൊണ്ടുവന്ന സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് ഫ്രണ്ടസ് കള്‍ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശേരി പറഞ്ഞു.
സന്തോഷത്തിന്റേയും സംതൃപ്തിയുടേയും പുതിയ രസതന്ത്രമാണ് ബഷീറിയന്‍ കൃതികളെ സവിശേഷമാക്കുന്നത്. മനുഷ്യരോടും പ്രകൃതിയോടുമുള്ള നിരുപാധിക സ്നേഹത്തിന്റെ ഉജ്വല മാതൃകകളും ബഷീറിയന്‍ രചനകളുടെ പ്രത്യേകതകളാണ്.
കലാ പ്രേമി മാഹീന്, ജയശ്രീ സുരേഷ്, മജീദ് നാദാപുരം, ഷഫീര്‍ വാടാനപ്പള്ളി, ഗോപ കുമാര്‍ തിരുവല്ല, റാഫി പാറക്കാട്ടില്, ഷാനു മേലാറ്റൂര്‍, നസീഹ മജീദ്, റഊഫ് മലയില്‍, സുജിത് ചേരൂര്‍ സംസാരിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ രണ്ടാംഘട്ട മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. അബ്ബാസിയയിലെ സംസം ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച നടന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ യുഡിഎഫ് സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി മുന്നേറുകയാണെന്നും പ്രവാസി സമൂഹത്തിന് കൂടുതൽ ആശ്വാസകരമായ പദ്ധതികളും നടപടികളും സർക്കാർ നടപ്പിലാക്കുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മനോജ് റോയ് അധ്യക്ഷത വഹിച്ചു.
ഒഐസിസി കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ബിനു ചെമ്പാലയം മുഖ്യപ്രഭാഷണം നടത്തി. കെപിസിസിയുടെ അംഗീകൃത സംഘടന എന്ന നിലയിൽ കുവൈറ്റിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഔദ്യോഗികമായി പ്രവർത്തിക്കാനുള്ള ഏക വേദിയാണ് ഒഐസിസി കുവൈറ്റെന്നും കുവൈറ്റിലെ ഓരോ കോൺഗ്രസ് പ്രവർത്തകനും സംഘടനയുടെ ഭാഗമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
യോഗത്തിൽ ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്ട്, നാഷണൽ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ, ജില്ലയുടെ ചുമതലയുള്ള സെക്രട്ടറി രവി ചന്ദ്രൻ ചുഴലി, ജില്ലാ വൈസ് പ്രസിഡന്റ് ജോൺസി സാമുവൽ, സെക്രട്ടറിമാരായ ബിജു പാറയിൽ, റോഷൻ ജേക്കബ്, യൂത്ത് വിംഗ് നാഷണൽ വൈസ് പ്രസിഡന്റ് സാം മാത്യു, ജോൺ വർഗീസ്, അലക്സാണ്ടർ ദാസ്, നഹാസ് സൈനുദ്ദീൻ, ശ്രീജിത്ത് ശ്രീധരൻ, ഹരിലാൽ, പ്രദീപ് കുമാർ, ജോമോൻ കോട്ടവിള, സാബു തോമസ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കലേഷ് ബി. പിള്ള സ്വാഗതവും ട്രഷറർ വിജോ പി. തോമസ് നന്ദിയും രേഖപ്പെടുത്തി. മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കുവൈറ്റിലെ വിവിധ മേഖലകളിൽ പ്രത്യേക അംഗത്വ രജിസ്ട്രേഷൻ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.
Middle East and Gulf
ഷാർജ: ഭാരതത്തിന്റെ അപ്പോസ്തലനും സീറോമലബാർ സഭയുടെ പിതാവുമായ വിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ ഓർമ പുതുക്കുന്ന ദുക്റാന തിരുനാൾ ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിൽ ആഘോഷിച്ചു.
സാഗർ രൂപതയുടെ മെത്രാൻ മാർ ജെയിംസ് അത്തിക്കളം തിരുനാൾ വിശുദ്ധ കുർബാനയ്ക്കും തിരുക്കർമങ്ങൾക്കും കാർമികത്വം വഹിച്ചു. ഫാ. ജോൺ ജോസഫ് എടാട്ടും ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പയും സഹകാർമികരായിരുന്നു.
ഇടവക വികാരി ഫാ. ശവരിമുത്തു ആന്റണി സാമി സ്വാഗതം പറഞ്ഞു. മലയാളം പാരീഷ് കമ്മിറ്റി സെക്രട്ടറി ഹെൻറിറ്റ ഡാമി, എസ്എംസി കോഓർഡിനേറ്റർ ബിജു ജോസഫ്, ലാറ്റിൻ കമ്യൂണിറ്റി കോഓർഡിനേറ്റർ ഷാജൻ, മലങ്കര കമ്മ്യൂണിറ്റി കോഓർഡിനേറ്റർ സാം, മലയാളം പാരിഷ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷിബി, പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് സന്തോഷ് മാത്യു എന്നിവർ ചേർന്ന് ബിഷപ് മാർ ജെയിംസ് അത്തിക്കളത്തെ സ്വീകരിച്ചു.
Middle East and Gulf
കൊച്ചി: കോഴിക്കോട് നിന്നും സലാല, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് വീണ്ടും തുടക്കമിട്ടതോടെ പശ്ചിമേഷ്യയിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്.
കോഴിക്കോട് നിന്നും സലാലയിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ രണ്ടിന് പുനരാരംഭിച്ചു. കോഴിക്കോട് - കുവൈറ്റ് സർവീസുകൾ ജൂലൈ മൂന്നിനും ബംഗളൂരുവിൽ നിന്നും കുവൈറ്റിലേക്കുള്ള സർവീസ് ജൂലൈ നാലിനും പുനരാരംഭിച്ചു.
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കോഴിക്കോട് നിന്നും രാവിലെ 11ന് സലാലയിലേക്കും ഉച്ചകഴിഞ്ഞ് 2.15ന് തിരികെ കോഴിക്കോട്ടേക്കുമാണ് സർവീസ്. കോഴിക്കോട് നിന്നും കുവൈറ്റിലേക്കുള്ള വിമാനം വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 7.30ന് കോഴിക്കോട് നിന്നും പുറപ്പെടും.
11.05ന് കുവൈറ്റിൽ നിന്നും തിരികെ പുറപ്പെട്ട് വൈകുന്നേരം 6.50ന് കോഴിക്കോട് എത്തിച്ചേരും. ബംഗളൂരുവിൽ നിന്നും കുവൈറ്റിലേക്കുള്ള വിമാനം വെള്ളിയാഴ്ച ദിവസം പുലർച്ചെ 2.25ന് പുറപ്പെട്ട് രാവിലെ 4.50ന് കുവൈറ്റിൽ ലാൻഡ് ചെയ്യും.
അതേ ദിവസം കുവൈറ്റിൽ നിന്നും രാവിലെ 5:50ന് തിരികെ പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 1.25ന് ബംഗളൂരുവിൽ എത്തും. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റു പ്രമുഖ ബുക്കിംഗ് ചാനലുകൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ജൂലൈ അഞ്ച് മുതൽ കോഴിക്കോട് - കുവൈറ്റ് സെക്ടറിലെ വിമാന സർവീസ് ആഴ്ചയിൽ മൂന്നായി ഉയർത്തും. ഇതോടെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 2.15ന് കോഴിക്കോട് നിന്നും കുവൈറ്റിലേക്കും രാവിലെ 5.50ന് കുവൈറ്റിൽ നിന്നും കോഴിക്കോട്ടേക്കും സർവീസുകൾ ഉണ്ടായിരിക്കും.
ജൂലൈ ഏഴ് മുതൽ ബെംഗളൂരു - കുവൈറ്റ് സെക്ടറിലും ആഴ്ചയിൽ മൂന്ന് ദിവസം വിമാന സർവീസുകൾ ഉണ്ടാവും. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ പുലർച്ചെ 2.25ന് ബംഗളൂരിൽ നിന്നും രാവിലെ 5.50ന് കുവൈറ്റിൽ നിന്നുമായിരിക്കും സർവീസുകൾ.
എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈറ്റിലേക്കുള്ള മുഴുവൻ വിമാനങ്ങളും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ നിന്നായിരിക്കും സർവീസ് നടത്തുക. സലാല കൂടാതെ ഒമാനിലെ മസ്കറ്റിലേക്കും എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.
ജൂലൈ മൂന്ന് മുതൽ ബംഗളൂരുവിൽ നിന്നായിരിക്കും സർവീസുകൾ. മസ്കറ്റിൽ നിന്നും ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളിലേക്ക് ആഴ്ചതോറും 40 വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.
ബഹ്റിൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങി പശ്ചിമേഷ്യയിലെ 13 സ്ഥലങ്ങളിലേക്ക് ഇന്ത്യയിലെ 18 വിമാനത്താവളങ്ങളിൽ നിന്നായി ആഴ്ചതോറും 780 വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.
അടുത്തിടെ നവിമുംബൈ - അബുദാബി, ഗുവാഹത്തി - അബുദാബി, ഗുവാഹത്തി - ദുബായി, ബംഗളൂരു - ഫുക്കറ്റ്, പൂനെ, അമൃത്സർ എന്നിവിടങ്ങളിലേക്കും പുതിയ സർവീസുകൾ ആരംഭിച്ചിരുന്നു.
കോഴിക്കോട് നിന്നും ബംഗളൂരു, ഗൾഫ് മേഖലകളിലെ 13 നഗരങ്ങളിലേക്ക് ആഴ്ചതോറും 85 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.
Middle East and Gulf
കുവൈറ്റ് സിറ്റി: മലയാളി യുവാവിനെ അബ്ബാസിയയിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. രാജപുരം കൊട്ടോടിയിലെ അനന്തകൃഷ്ണനെയാണ് (29) മരിച്ചനിലയിൽ കണ്ടെത്തിയത്.
വെജിറ്റബിൾ കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. അടുത്തദിവസം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു.
കൊട്ടോടിയിലെ കെ. ചന്ദ്രൻ - ഗംഗ ദമ്പതികളുടെ മകനാണ്. സഹോദരൻ: അജയ് കൃഷ്ണൻ.
തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Middle East and Gulf
ദുബായി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റനറി ആഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത ഇസ്ലാമിക പഠന സംസ്കാരം പുനരുജ്ജീവിപ്പിക്കാൻ രൂപം നൽകിയ "അസുഫ നാട്ടു ദർസ്’ പദ്ധതി പ്രവാസ ലോകത്തും ആരംഭം കുറിച്ചു.
രിസാല സ്റ്റഡി സർക്കിളിന്റെ (ആർഎസ്സി) നേതൃത്വത്തിൽ 30 രാജ്യങ്ങളിലാണ് പദ്ധതിക്ക് തുടക്കമായത്. പദ്ധതിയുടെ ഗ്ലോബല്‍തല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്ലിയാർ നിർവഹിച്ചു.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ രചിച്ച ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് പഠനപരമ്പര തയാറാക്കിയിരിക്കുന്നത്. ഉസ്താദിൽ നിന്ന് നേരിട്ട് അധ്യാപനാനുമതി (ഇജാസത്ത്) നേടിയ അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
കേരളത്തിലെ പള്ളി ദർസുകളുടെ പാരമ്പര്യ മാതൃക പിന്തുടർന്ന്, ക്രമബദ്ധമായ സിലബസോടെ യാണ് പദ്ധതി പ്രവാസി മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത്. ആർ.എസ്.സിക്ക് സാന്നിധ്യമുള്ള എല്ലാ വിദേശ രാജ്യങ്ങളിലും ഒരേ പാഠ്യക്രമം നടപ്പിലാക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള അംഗങ്ങൾക്കും വിജ്ഞാനാന്വേഷകർക്കും ഏകീകൃതമായ പഠനവേദി സൃഷ്ടിക്കുകയാണ് ലക്ഷ്യം.
30 ആഴ്ചകൾ നീണ്ടുനിൽക്കുന്ന പഠനപരമ്പര വിവിധ രാജ്യങ്ങളിലെ സെക്ടർ കേന്ദ്രങ്ങളിലാണ് നടക്കുക. പഠനപരമ്പരയുടെ സമാപന സെഷൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി സമ്മേളന വേദിയിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ നടക്കും.
സമസ്തയുടെ ഈ വൈജ്ഞാനിക സംരംഭം പ്രവാസ ലോകത്ത് പഠന സംസ്കാരത്തിനും നേതൃത്വ വികസനത്തിനും പുതിയ ദിശ തുറക്കുന്നതാണെന്ന് ആർ.എസ്.സി ഭാരവാഹികൾ അറിയിച്ചു.
Middle East and Gulf
ദോഹ: ലോക സോഷ്യല്‍ മീഡിയ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് ദോഹ സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനം, സാമൂഹ്യ മാധ്യമങ്ങളെ സമൂഹനന്മയ്ക്കും അറിവിന്റെ പ്രചാരണത്തിനും മാനുഷിക മൂല്യങ്ങളുടെ വളര്‍ച്ചയ്ക്കും ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു.
പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സാമൂഹ്യ മാധ്യമങ്ങള്‍ ആധുനിക ലോകത്തിന്റെ ആശയവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഈ ശക്തമായ മാധ്യമം സമൂഹപുരോഗതിക്കും ജനകീയ ഇടപെടലുകള്‍ക്കും കൂടുതല്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും പറഞ്ഞു.
സൈക്കോളജിസ്റ്റ് ആയിഷ സൈബുല്‍ അസ്റ്റ സോള്‍ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം മാനസികാരോഗ്യത്തിലും കുടുംബബന്ധങ്ങളിലും ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ചും ഡിജിറ്റല്‍ യുഗത്തില്‍ മാനസിക സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവര്‍ വിശദീകരിച്ചു. പ്രത്യേകിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും സാമൂഹ്യ മാധ്യമ ഉപയോഗത്തില്‍ മാതാപിതാക്കളും അധ്യാപകരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ചര്‍ച്ചയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടത്, ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നാണ് സാമൂഹ്യ മാധ്യമങ്ങളെന്നായിരുന്നു. ലോകത്തിന്റെ ഏത് കോണിലുള്ള ആളുമായും നിമിഷങ്ങള്‍ക്കകം ബന്ധപ്പെടാനും അറിവ് കൈമാറാനും ബിസിനസ് വികസിപ്പിക്കാനും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഇന്ന് സോഷ്യല്‍ മീഡിയ വലിയ അവസരങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
ഒരുകാലത്ത് കത്തുകളിലൂടെയും ടെലിഫോണ്‍ കോളുകളിലൂടെയും മാത്രം സാധ്യമായിരുന്ന ആശയവിനിമയം ഇന്ന് ഒരു സ്പര്‍ശനത്തിലൂടെ സാധ്യമാകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതേസമയം, ഈ ശക്തമായ മാധ്യമത്തെ ഉത്തരവാദിത്തത്തോടെയും വിവേകത്തോടെയും ഉപയോഗിക്കേണ്ടത് ഓരോ ഉപയോക്താവിന്റെയും കടമയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Middle East and Gulf
മസ്കറ്റ്: ഒമാനിൽ ഫ്ലാറ്റിനുമുകളിൽ നിന്നു വീണ് നാലുവയസുകാരി മരിച്ചു. വടക്കാഞ്ചേരി തളിപിലാക്കോട് സ്വദേശി ശങ്കരത്ത് പ്രതീപ് - ദിവ്യ ദമ്പതികളുടെ മകൾ ദക്ഷ ആണ് മരിച്ചത്.
കഴിഞ്ഞദിവസം ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി താഴെ വീഴുകയായിരുന്നു.
പിതാവ് ജോലി ചെയ്യുന്ന ഒമാനിൽ സന്ദർശന വിസയിൽ അമ്മയോടൊപ്പം രണ്ടാഴ്ചമുന്നേയാണ് ഒമാനിലേക്ക് പോയത്. വരവൂർ എൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് എന്നിവരുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ബയാൻ പാലസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കുവൈറ്റിൽ ലുലു ഗ്രൂപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളെയും നടപടികളെയും കുറച്ച് യൂസുഫലി കുവൈറ്റ് അമീറിനും കിരീടാവകാശിക്കും വിശദീകരിച്ചു നൽകി.മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷാ രംഗത്ത് ലുലു ഗ്രൂപ്പ് നൽകി വരുന്ന സംഭാവനകളെ ഇരുവരും പ്രകീർത്തിച്ചു.
ലുലു ഇന്റർനാഷണൽ ഹോൾഡിംഗ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ എ.വി. ആനന്ദ് റാം, ലുലു കുവൈറ്റ് ഡയറക്ടർ ശ്രീജിത് കെ.എസ്, റീജിയണൽ ഡയറക്ടർ സക്കീർ ഹുസൈൻ എന്നിവരും യൂസുഫലിക്കൊപ്പം ഉണ്ടായിരുന്നു.അബ്ദുല്ല നാലുപുരയിൽ
Middle East and Gulf
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ ഉയർന്ന സർവീസ് ചാർജ് അടിയന്തിരമായി പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു. ഗ്ലോബൽ പ്രസിഡന്റും, സുപ്രീം കോടതി എ ഒ ആറുമായ അഡ്വ. ജോസ് അബ്രഹാം, കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് എന്നിവരാണ് കേന്ദ്ര വിദേശകാര്യ വകുപ്പുമന്ത്രി ഡോ. ജയങ്കർ അവർകൾക്ക് നിവേദനം സമർപ്പിച്ചത്.
നിലവിലെ സേവന ദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണലിന് പകരം ജൂലൈ ഒന്ന് മുതൽ ചുമതലയേൽക്കുന്ന 'ഡൂ ഡിജിറ്റൽ ഗ്ലോബൽ' (DU Digital Global) കമ്പനിയാണ് നിരക്കുകൾ ഇരട്ടിയിലധികമായി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ഒരു ദിനാർ മാത്രമായിരുന്ന സർവീസ് ചാർജ്, പുതിയ പരിഷ്കാരത്തോടെ എല്ലാ സേവനങ്ങളും ചേർത്ത് ആറു ദിനാറായാണ് ഉയരുന്നത് എന്നത് മാത്രമല്ല. പല സേവനങ്ങളും നിർബന്ധമായി സ്വീകരിക്കാൻ പ്രവാസികൾക്ക് ബാധ്യതയും, പുതിയ നിയമം വരുന്നതോടെ അധിക തുക നൽകാൻ അപേക്ഷകർ നിർബന്ധിതരും മാകും എന്നതാണ് പ്രത്യേകത.
പശ്ചിമേഷ്യയിലെ യുദ്ധപശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെടൽ, ഉയർന്ന റെസിഡൻസ് വിസ ചാർജ് & ഇൻഷുറൻസ് ചാർജ്, സ്കൂൾ കുട്ടികളുടെ ഫീസ് വർധന ഉൾപ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികളെ അധിക സർവീസ് ചാർജ് പിൻവലിച്ച് സഹായിക്കണമെന്നും കൂടാതെ, പ്രവാസികൾ ഏറെ ആശ്രയിച്ചിരുന്ന അബ്ബാസിയയിലെ കേന്ദ്രം പൂർണമായും നിർത്തലാക്കി പകരം ദജീജിലേക്ക് മാറ്റുന്നതു വഴി സാധാരണക്കാരായ തൊഴിലാളികൾക്ക് അധിക ടാക്സി യാത്രാച്ചെലവും ഉണ്ടാകുമെന്നതിനാൽ സേവന കേന്ദ്രം അബ്ബാസിയയിൽ നിലനിറുത്താൻ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സമീപ രാജ്യങ്ങളിൽ കുറഞ്ഞ സർവീസ് ചാർജ് നിരക്കിൽ ഈ സേവനങ്ങൾ പ്രവാസികൾക്ക് ലഭിക്കുമ്പോഴാണ് കുവൈറ്റിൽ പുതിയ നിരക്ക് വർധന പ്രഖ്യാപനം. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടി കണക്കിലെടുത്ത് പുതുതായി നിശ്ചയിച്ച ആറ് ദിനാർ സർവീസ് ചാർജ് വിഷയത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഭാരവാഹികളായ ബാബു ഫ്രാൻസീസ്, ബിജു സ്റ്റീഫൻ ഷൈജിത്ത് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
Middle East and Gulf
റിയാദ്: ജീവൻ തുടിക്കുന്ന വാക്കുകളാൽ വ്യവസ്ഥിതിയെ പ്രതിരോധിക്കുകയും സർഗാത്മക മുന്നേറ്റങ്ങളുടെ തീപ്പൊരിയായി ജ്വലിക്കുകയും ചെയ്ത പ്രമുഖ എഴുത്തുകാരൻ യു.പി. ജയരാജിന്റെ കഥാലോകത്തെ പുനർവായിച്ച് റിയാദിലെ ചില്ല സർഗവേദി.
അക്ഷരങ്ങളിലാകെ രാഷ്ട്രീയ സ്പന്ദനങ്ങൾ നിറച്ച അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കഥകളുടെ അവതരണവും ചർച്ചയും ചില്ലയുടെ ജൂൺ മാസത്തെ വായനാ പരിപാടിയെ വേറിട്ട അനുഭവമാക്കി മാറ്റി.
പി.എൻ. ഗോപികൃഷ്ണന്റെ "വന്ദേമാതരം' എന്ന പുതിയ കവിത റഫീഖ് പന്നിയങ്കര ആലപിച്ചതോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് യു.പി. ജയരാജിന്റെ ശ്രദ്ധേയമായ അഞ്ച് കഥകളെ മുൻനിർത്തി ഗൗരവമേറിയ വായനയും അവതരണങ്ങളും നടന്നു.
കാല്പനികമായ തുടക്കത്തിൽനിന്ന് ഇന്ത്യൻ സാമൂഹിക-രാഷ്ട്രീയ യാഥാർഥ്യങ്ങളുടെ പൊള്ളുന്ന ഭൂമികയിലേക്ക് വികസിക്കുന്ന "ബീഹാർ' എന്ന കഥ കെ.പി.എം. സാദിഖ് അവതരിപ്പിച്ചു.
1977-ലെ ചരിത്രപ്രസിദ്ധമായ ബെൽച്ചി കൂട്ടക്കൊല ഉൾപ്പെടെ ബീഹാറിൽ നടന്ന ജാതീയ നരഹത്യകളുടെ പശ്ചാത്തലം വിശദീകരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അവതരണം. ഇത് കഥയുടെ രാഷ്ട്രീയ-മാനുഷിക ഉള്ളടക്കത്തെ ആഴത്തിൽ ഉൾക്കൊള്ളാൻ സദസിനെ സഹായിച്ചു.
സുഖഭോഗങ്ങൾക്ക് പിന്നാലെ പായുന്ന, ചരിത്രബോധം നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ സഞ്ചാരപഥം വ്യക്തമാക്കുന്ന "ഓക്കിനാവയിലെ പതിവ്രതകൾ' എന്ന കഥ വിദ്യ ഭാസ്കരൻ അവതരിപ്പിച്ചു.
സ്വന്തം ആസക്തികളാൽ തന്നെ വിഴുങ്ങപ്പെടുന്ന ഒരു ജനത, പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയം കൈവിടുമ്പോൾ ചെന്നെത്തുന്നത് ഫാസിസത്തിലായിരിക്കുമെന്ന കഥയുടെ ശക്തമായ മുന്നറിയിപ്പ് അവർ സദസുമായി പങ്കുവെച്ചു.
വർഗസമരങ്ങളുടെ ഘടനാപരമായ യാഥാർഥ്യങ്ങളെ ഉയർത്തിപ്പിടിക്കുകയും വ്യക്തികളുടെ അസ്തിത്വവ്യഥകളെ നിരസിക്കുകയും ചെയ്യുന്ന "നിരാശഭരിതനായ സുഹൃത്തിന് ഒരു കത്ത്' എന്ന കഥ മൂസ കൊമ്പൻ സദസിന് മുന്നിലെത്തിച്ചു.
Middle East and Gulf
ദോഹ: സാമൂഹ്യ പ്രതിബദ്ധതയോടെ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക കലാ പരിപാടികളെ ഒപ്പിയെടുത്ത് ജനങ്ങളിലെത്തിക്കുന്ന പ്രവാസി വ്ലോഗ്സിന്റെ സുഭാഷ് സുബ്രമണ്യനെ മീഡിയ പ്ലസ് ആദരിച്ചു.
സോഷ്യല്‍ മീഡിയ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂടിയിരുത്തത്തില്‍ വച്ചാണ് ആദരിച്ചത്. ലോകകേരളസഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഉപഹാരം സമര്‍പ്പിച്ചു.
അനന്തമായ സാധ്യതകളാണ് സാമൂഹ്യ മാധ്യമങ്ങള്‍ തുറന്ന് വയ്ക്കുന്നതെന്നും സാമൂഹ്യ നന്മയ്ക്ക് അവയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ മാതൃകയാണ് സുഭാഷിന്റെ പ്രവാസ് വ്ലോഗ്സ് എന്നും അദ്ദേഹം പറഞ്ഞു.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ഗ്രീന്‍ ജോബ്സ് ചെയര്മാന് ഷാനു ഗ്രീന്‍ ജോബ്സ്, സൈക്കോളജിസ്റ്റ് ആയിഷ സൈലൂല്, ഷംല ജഅ്ഫര്‍, ഉവൈസ് ഉസ്മാന്, ബിന്ദു ചന്ദ്രന്, ഷഫീഖ് അല്‍ മാസ്, കെ.വി. ഹഫീസുല്ല, മുനീര്‍ തൂലിക, സിദ്ദീഖ് ചെറുവല്ലൂര്‍, റാഫി പാറക്കാട്ടില്, ജാസ്മിന് തുടങ്ങിയവർ സംസാരിച്ചു.
Middle East and Gulf
ആലപ്പുഴ: അജ്മാനിൽ തൊഴില്‍ തട്ടിപ്പിനിരയായ നഴ്സിന് സഹായവുമായി കെ.സി. വേണുഗോപാല്‍ എംപി. ആലപ്പുഴ തിരുവമ്പാടി സ്വദേശി അക്ഷയ്ക്കാണ് കെ.സി. വേണുഗോപാല്‍ രക്ഷകനായത്.
കൊല്ലത്തുള്ള വരുണ്‍ എന്ന് വ്യക്തിയുടെ പേരിലുള്ള ട്രാവല്‍ വേള്‍ഡ് എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ റിക്രൂട്ടുമെന്റ് ഏജന്‍സി വഴിയാണ് പത്ത് ദിവസം മുന്‍പ് അക്ഷയ നഴ്സ് ജോലിക്കായി അജ്മാനിലെത്തിയത്.
ജോലിക്കൊപ്പം സൗജന്യ താമസവും ഭക്ഷണവും വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് നല്‍കിയില്ലെന്നു മാത്രമല്ല, ഭീഷണിപ്പെടുത്തുകയും ശ്രീലങ്കന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തതായും അക്ഷയ കെ.സി. വേണുഗോപാലിനോട് പറഞ്ഞു.
യുഎഇയിലെ ഒഐസിസി പ്രവര്‍ത്തകരും അക്ഷയയുടെ കുടുംബവും വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് മോചനത്തിന് ആവശ്യമായ ഇടപെടല്‍ കെ.സി. വേണുഗോപാല്‍ നടത്തിയത്.
വിദേശകാര്യ മന്ത്രാലയവുമായും യുഎഇയിലെ എംബസിയുമായും കെ.സി. വേണുഗോപാല്‍ ബന്ധപ്പെടുകയും അക്ഷയയുടെ മോചനത്തിന് സഹായം ആവശ്യപ്പെടുകയും ചെയ്തു.
അക്ഷയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ കൊല്ലത്തെ സ്വകാര്യ ഏജന്‍സിയെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആലപ്പുഴ എസ്പിയോടും വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഏജന്‍സി ആവശ്യപ്പെട്ടതു പ്രകാരം 70000 രൂപ നല്‍കിയാണ് അക്ഷയ വിദേശത്തെത്തിയത്.
വാഗ്ദാനം നല്കിയ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് തിരികെ ചോദിച്ചെങ്കിലും അത് നല്‍കിയില്ലെന്ന് മാത്രമല്ല പണം ആവശ്യപ്പെടുകയും കുടുംബാംഗങ്ങളെ ഉള്‍പ്പെടെ അധിക്ഷേപിക്കുകയും മാനസിക പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് അക്ഷയ കെ.സി. വേണുഗോപാലിനോട് വ്യക്തമാക്കി.
ഏജന്‍സി വാഗ്ദാനം നല്കിയ തൊഴില്‍ ലഭിച്ചില്ലെന്ന് മാത്രമല്ല ദിവസ വാടകയ്ക്ക് ഹോം നഴ്സായി അറബികളുടെ വീടുകളിലേക്ക് അയയ്ക്കാനുള്ള പദ്ധതിയായിരുന്നു റിക്രൂട്ട്മെന്റ് ഏജന്സിക്കുണ്ടായിരുന്നതെന്ന് അക്ഷയ എംപിയോട് പരാതിപ്പെട്ടു.
ഒഐസിസി പ്രവര്‍ത്തകര്‍ അക്ഷയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച സ്ഥലത്തെത്തി ശ്രീലങ്കന്‍ സംഘത്തില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. പാസ്പോര്‍ട്ട് തിരികെ നല്കാന് തട്ടിപ്പുസംഘം വിസമ്മതിച്ചതിനെത്തുടര്‍ന്ന് വേണുഗോപാലിന്റെ ആവശ്യപ്രകാരം എംബസി അധികൃതര്‍ ഇടപെട്ട് പാസ്പോര്‍ട്ട് തിരികെ വാങ്ങിനല്‍കി.
ഗള്‍ഫില്‍തന്നെ നഴ്സിംഗ് ജോലിയില്‍ തുടരാനാണ് തനിക്ക് ആഗ്രഹമെന്ന് കെ.സി. വേണുഗോപാല്‍ എംപിയെ അക്ഷയ അറിയിച്ചു. എന്തു സഹായത്തിനും തന്നെ ബന്ധപ്പെടാമെന്ന ഉറപ്പ് കെ.സി. വേണുഗോപാല്‍ അക്ഷയ്ക്ക് നല്കി.
Middle East and Gulf
ദോഹ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ സാംസ്കാരിക സംഘടനയായ മാനവിയം ഖത്തറിന്റെ നേതൃത്വത്തില്‍ "സംഗീതമാണ് ലഹരി' എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
മീഡിയ പ്ലസ്, ക്യൂ മെലോഡിയ, ടീം വിജിലന്റ്, ദോഹ ജംഗ്ഷന്, ലഹരി നിര്‍മാര്‍ജന സമിതി എന്നീ കൂട്ടായ്മകളുമായി സഹകരിച്ചാണ് ദോഹയിലെ അല്‍ തുമാമ മാളില്‍ വച്ച് പരിപാടി നടത്തിയത്.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് എ.പി. മണികണ്ഠന് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാനവീയം ഖത്തര്‍ പ്രസിഡന്റ് മധു അഭിമന്യു ചടങ്ങിന് അധ്യക്ഷത വഹിച്ചു.
കര്‍ണാടക സംഘം ഖത്തര്‍ പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേളു ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥകാരനും മീഡിയ പ്ലസ് സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്കി.
Middle East and Gulf
ദോഹ: ലഹരിക്കെതിരേ കലകൊണ്ട് പ്രതിരോധം തീര്‍ത്ത് ദോഹയിലെ മലയാളി അധ്യാപികമാര്‍. പോഡാര്‍ പേള്‍ സ്കൂള്‍ ചിത്ര കലാ അധ്യാപികയും ലൈവ് ആര്‍ട് പെര്‍ഫോര്‍മറുമായ രോഷ്നി കൃഷ്ണനും ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂളിലെ സംഗീത അധ്യാപികയായ രചന ബിനോയിയുമാണ് സംഗീതമാണ് ലഹരി പരിപാടിയില്‍ ലഹരി വിരുദ്ധ പെയിന്റിംഗുകളിലൂടെ സഹൃദയ ശ്രദ്ധയാകര്‍ഷിച്ചത്.
തുമാമ മാളിലെ നിറഞ്ഞ സദസിന് മുന്നില്‍ ബ്രഷും പെയിന്റും സമര്‍ഥമായി ഉപയോഗിച്ച് കേവലം അഞ്ച് മിനിറ്റിനുള്ളില്‍ സന്ദേശ പ്രധാനമായൊരു ചിത്രം വരച്ച് സംഗീതമാണ് ലഹരി പരിപാടിയുടെ മുഖ്യ സംഘാടകനായ മുഹ്സിന് തളിക്കുളത്തിന് സമ്മാനിച്ചാണ് കലയുടെ സാമൂഹ്യ ദൗത്യം അടയാളപ്പെടുത്തി രോഷ്നി കൃഷ്ണന് ശ്രദ്ധേയയായത്.
ലഹരിയുടെ നീരാളിപ്പിടുത്തത്തില്പ്പെടാതെ കലയുടേയും സംഗീതത്തിന്റെയും മനോഹരമായ പശ്ചാത്തലത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതായിരുന്നു അറനിറഞ്ഞ കലാകാരിയായ രോഷ്നിയുടെ ചിത്രം.
Stolen Dreams - The Silent Victims എന്ന ശീര്‍ഷകത്തില്‍ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂളിലെ സംഗീത അധ്യാപികയും ഗായികയും ചിത്രകാരിയുമായ രചന ബിനോയിയുടെ പെയിന്റിംഗ് ഏറെ വൈകാരിക തലങ്ങളുള്ളതായിരുന്നു.
America
വാഷിങ്ടൺ: വർഷത്തിൽ രണ്ടുതവണ ക്ലോക്കിലെ സമയം മുന്നോട്ടും പിന്നോട്ടും മാറ്റുന്ന പരമ്പരാഗത രീതിക്ക് വിരാമമിടാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന ബിൽ യുഎസ് പ്രതിനിധി സഭ പാസാക്കി. ഡേലൈറ്റ് സേവിംഗ് ടൈം സ്ഥിരമാക്കുന്ന ‘Sunshine Protection Act’ എന്ന ബില്ലാണ്, 117-നെതിരെ 308 വോട്ടുകൾക്ക് സഭയിൽ അംഗീകാരം നേടിയത്.
നിലവിൽ അമേരിക്കയിൽ എല്ലാ വർഷവും മാർച്ചിൽ ഒരു മണിക്കൂർ മുന്നോട്ടും , നവംബറിൽ ഒരു മണിക്കൂർ പിന്നോട്ടും ക്ലോക്ക് മാറ്റുന്ന രീതിയാണ് പിന്തുടരുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ വർഷത്തിൽ രണ്ടുതവണയുള്ള ഈ സമയംമാറ്റം അവസാനിക്കുകയും, ഡേലൈറ്റ് സേവിംഗ് ടൈം വർഷം മുഴുവൻ സ്ഥിരമായി തുടരുകയും ചെയ്യും.
വൈകുന്നേരങ്ങളിൽ കൂടുതൽ പ്രകാശം ലഭിക്കുക, സമയംമാറ്റം മൂലമുള്ള ആരോഗ്യ-ഉറക്ക പ്രശ്നങ്ങൾ കുറയുക, സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യുക എന്നിവയാണ് ബില്ലിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണങ്ങൾ. എന്നാൽ, ശൈത്യകാലത്ത് രാവിലെകളിൽ കൂടുതൽ നേരം ഇരുട്ടായിരിക്കുമെന്ന ആശങ്കയും വിമർശകർ ഉയർത്തുന്നുണ്ട്.
പ്രതിനിധി സഭ പാസാക്കിയ ഈ ബിൽ ഇനി യുഎസ് സെനറ്റിന്റെ പരിഗണനയ്ക്കാണ് പോകുന്നത്. സെനറ്റിന്റെ അംഗീകാരവും തുടർന്ന് യുഎസ് പ്രസിഡന്റിന്റെ അന്തിമ ഒപ്പും കൂടി ലഭിച്ചാൽ മാത്രമേ ബിൽ നിയമമായി രാജ്യവ്യാപകമായി നടപ്പിലാകൂ.
America
ടെക്സസ്: ഫ്രിസ്കോയിലെ ആരാധനാലയത്തിനുള്ളിൽ സുരക്ഷാ ജീവനക്കാരനെ മൂർച്ചയേറിയ വാൾ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച കേസിൽ ഫ്രിസ്കോ സ്വദേശിയായ മാലിക് ചാൾസ് ആന്തണി ഡേവിസിന് (27) 50 വർഷം തടവുശിക്ഷ വിധിച്ചു. കോളിൻ കൗണ്ടി ജില്ലാ അറ്റോർണി ഗ്രെഗ് വില്ലിസാണ് ശിക്ഷാവിധി സംബന്ധിച്ച വിവരം അറിയിച്ചത്.
2025 ജൂൺ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫ്രിസ്കോയിലെ ഇസ്ലാമിക് സെന്ററിൽ താമസസൗകര്യവും ഭക്ഷണവും ലഭിച്ചിരുന്ന പ്രതി, കെട്ടിടത്തിനുള്ളിൽ ഒളിഞ്ഞിരുന്ന ശേഷം സുരക്ഷാ ചുമതല നിർവഹിച്ചിരുന്ന ആയുധധാരിയായ ഗാർഡിനെ മച്ചെട്ടി ഉപയോഗിച്ച് പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ സുരക്ഷാ ജീവനക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് നിലത്തുവീഴുകയും പ്രതി അത് കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് ഫ്രിസ്കോ പോലീസ് നടത്തിയ തിരച്ചിലിൽ ഇയാളെ സമീപപ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തു.ജൂറി പ്രതിയെ കടുത്ത ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് കുറ്റക്കാരനായി കണ്ടെത്തുകയും 50 വർഷത്തെ തടവുശിക്ഷ വിധിക്കുകയുമായിരുന്നു. കൂടാതെ സുരക്ഷാ ജീവനക്കാരന്റെ തോക്ക് മോഷ്ടിച്ചതിന് 180 ദിവസത്തെ അധിക തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.
ശിക്ഷ നിർണയ വേളയിൽ, കോളിൻ കൗണ്ടി ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ സ്വന്തം സെൽമേറ്റിനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതടക്കമുള്ള വിവരങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. "ആരാധനാലയങ്ങളിലെ സുരക്ഷാ ജീവനക്കാർക്കെതിരായ അതിക്രമങ്ങൾ കർശനമായി നേരിടുമെന്ന് നിയമസംവിധാനം നൽകുന്ന ശക്തമായ സന്ദേശമാണ് ഈ ശിക്ഷാവിധി," എന്ന് കോളിൻ കൗണ്ടി ജില്ലാ അറ്റോർണി ഗ്രെഗ് വില്ലിസ് പ്രതികരിച്ചു.
America
സിയാറ്റിൽ: കേരളത്തിന്റെ നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന താളവാദ്യകലാരൂപമായ പഞ്ചാരി മേളം ചരിത്രത്തിലാദ്യമായി സിയാറ്റിലിൽ അരങ്ങേറി. പ്രവാസി മലയാളി കൂട്ടായ്മയായ "PanchariZ - Rhythm of Kerala' എന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് ഈ അപൂർവ നേട്ടം യാഥാർഥ്യമായത്.
പസഫിക് നോർത്ത് വെസ്റ്റിലെ മേളക്കലയുടെ ചരിത്രത്തിൽ ഇതൊരു പുതിയ അധ്യായമായി കലാസ്വാദകർ വിലയിരുത്തുന്നു.തിരക്കേറിയ പ്രവാസി ജീവിതത്തിനിടയിലും കലയോടുള്ള കടുത്ത അർപ്പണബോധം കൈവിടാതെ, ഏകദേശം രണ്ടര വർഷത്തോളമായി കഠിനശിക്ഷണം നടത്തിയ 17 കലാസ്നേഹികളാണ് ഈ സ്വപ്നതുല്യമായ നേട്ടത്തിന് പിന്നിൽ.
സംഘത്തിലെ 16 പേർ സിയാറ്റിലിൽ നിന്നുള്ളവരും ഒരാൾ കാലിഫോർണിയയിൽ നിന്നുള്ളതുമാണ്. മേള കലാരത്നം കലാമണ്ഡലം ശിവദാസ് ആശാനും കലാക്ഷേത്ര രാജേഷ് നായരും ഓൺലൈനായും നേരിട്ടും നൽകിയ കൃത്യമായ പരിശീലനമാണ് ഈ ചരിത്രനേട്ടത്തിന് വഴിയൊരുക്കിയത്.
2026 ജൂലൈ 11ന് വാഷിംഗ്ടണിലെ മൗണ്ട് സായി ഹൈസ്കൂൾ പെർഫോമിംഗ് ആർട്സ് സെന്ററിലായിരുന്നു ഈ ചരിത്രപരമായ പഞ്ചാരി മേള അരങ്ങേറ്റം. പഞ്ചാരി മേളത്തിന്റെ പാരമ്പര്യവും തനിമയും ഒട്ടും ചോർന്നുപോകാതെ കാക്കാൻ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കൊമ്പ്, കുഴൽ, ഇലത്താളം, വലന്തല കലാകാരന്മാരും ഈ അവതരണത്തിൽ പങ്കുചേർന്നു.
മുരളി രാഘവൻ, വിഷ്ണു കൃഷ്ണൻ, ജോജോ ചാലിശ്ശേരി, ആഷിത റഹ്മാൻ, ലത സന്തോഷ്, രോഹിത് രാമചന്ദ്രൻ, സുരേഷ് എസ്. നായർ, ഹരിഹർ ശങ്കർ, സുരേഷ് ചെല്ലപ്പൻ, പ്രവീൺ ദേവബാലൻ, വിനീത് എ. നായർ, ആനന്ദ് മേനോൻ, മഞ്ജുള കലൂർ, വിശ്വം ചങ്ങരത്ത്, മിലി ജോർജ് ഓജസ്, പ്രകാശ് മേനോൻ, അജിത് കോതാരമത്ത് എന്നിവരാണ് ഈ ചരിത്രവിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർ.
America
വാഷിംഗ്ടൺ: അന്തരിച്ച യുഎസ് സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ വിയോഗത്തെ തുടർന്നുണ്ടായ ഒഴിവിലേക്ക് അദ്ദേഹത്തിന്റെ സഹോദരി ഡാർലിൻ ഗ്രഹാം നോർഡോൺ യുഎസ് സെനറ്ററായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സൗത്ത് കരോലിനയിൽ നിന്നുള്ള ഇടക്കാല സെനറ്ററായി ഡാർലിനെ ഗവർണർ ഹെൻറി മക്മാസ്റ്റർ ഔദ്യോഗികമായി നിയമിക്കുകയായിരുന്നു.
ഡോണാൾഡ് ട്രംപിന്റെ പ്രത്യേക ശിപാർശ പ്രകാരമാണ് ഈ നിർണായക നിയമനം നടന്നിരിക്കുന്നത്. "ലിൻഡ്സിയോടുള്ള ഏറ്റവും മനോഹരമായ ആദരവാണിത്, അദ്ദേഹം തന്റെ അനിയത്തിയെ അത്രമേൽ സ്നേഹിച്ചിരുന്നു," എന്ന് നിയമനത്തെക്കുറിച്ച് ട്രംപ് പ്രതികരിച്ചു.
ഡാർലിൻ ഗ്രഹാം ഒരു സജീവ രാഷ്ട്രീയപ്രവർത്തകയല്ലെങ്കിലും, സൗത്ത് കരോലിന സംസ്ഥാന സർക്കാരിൽ 28 വർഷത്തിലധികം നീണ്ട നേതൃത്വപരിചയമുള്ള വ്യക്തിയാണ്. നിലവിൽ 'സൗത്ത് കരോലിന കമ്മീഷൻ ഫോർ ദി ബ്ലൈൻഡ്' കമ്മീഷണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അവർ.
ലിൻഡ്സി ഗ്രഹാമിന്റെയും ഡാർലിന്റെയും മാതാപിതാക്കൾ 15 മാസത്തെ ഇടവേളയിൽ മരണപ്പെട്ടിരുന്നു. അന്ന് വെറും 13 വയസ്സ് മാത്രമുണ്ടായിരുന്ന ഡാർലിന്റെ നിയമപരമായ രക്ഷിതാവായി മാറി അവരെ വളർത്തിയത് ജ്യേഷ്ഠനായ ലിൻഡ്സി ഗ്രഹാമായിരുന്നു.
ആ ഓർമ്മ പുതുക്കിക്കൊണ്ട്, തന്റെ ജ്യേഷ്ഠന്റെ ജനസേവന പാരമ്പര്യം ഉയർത്തിപ്പിടിക്കുമെന്ന് ഡാർലിൻ വ്യക്തമാക്കി. ലിൻഡ്സി ഗ്രഹാമിന്റെ ശേഷിക്കുന്ന ഔദ്യോഗിക കാലാവധിയിലാണ് ഡാർലിൻ ഇനി സൗത്ത് കരോലിനയെ യുഎസ് സെനറ്റിൽ പ്രതിനിധീകരിക്കുക.
America
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'സ്നേഹസംഗമം' യുവ വോളന്റിയർ കൂട്ടായ്മയിൽ ഫിഫ ലോകകപ്പ് ഹോസ്പിറ്റാലിറ്റി മാനേജർ വർഗീസ് എടത്തുകാരന് ഊഷ്മളമായ സ്വീകരണം നൽകി. ജൂലൈ 11 ശനിയാഴ്ച വൈകുന്നേരം കെഎഡി / ഐസിഇസി ഓഫീസിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്.
പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത വർഗീസ് എടത്തുകാരനുമായി യുവ വോളന്റിയർമാർ സംവദിച്ചു. അന്താരാഷ്ട്ര തലത്തിലെ തന്റെ പ്രവർത്തന അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ച 'Meet & Greet' സെഷൻ പരിപാടിയുടെ പ്രധാന ആകർഷണമായി മാറി. പുതുതലമുറയിലെ മിടുക്കരായ വോളന്റിയർമാർക്കും അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കാൻ സന്നധരായ നിരവധി യുവജനങ്ങൾക്കും ഈ കൂടിക്കാഴ്ച വലിയ ആവേശമാണ് പകർന്നു നൽകിയത്.
അസോസിയേഷൻ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾക്കുള്ള ട്രോഫികൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. ഇതിനൊപ്പം, ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരം വലിയ സ്ക്രീനിൽ തത്സമയം കാണാനുള്ള സൗകര്യവും വോളന്റിയർമാർക്കായി ഒരുക്കിയിരുന്നു. പരിപാടിയിൽ പങ്കെടുത്തവർക്കായി വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.
അസോസിയേഷന്റെ ഭാവി പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരാൻ അന്താരാഷ്ട്ര അനുഭവസമ്പത്തുള്ള വ്യക്തിത്വങ്ങളുമായുള്ള ഈ യുവജന കൂട്ടായ്മയ്ക്ക് സാധിക്കുമെന്ന് കെഎഡി ഭാരവാഹികളായ പ്രസിഡന്റ് ഷിജു എബ്രഹാം, നൈനാൻ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ, അനശ്വർ മാമ്പിള്ളി, ജിജി സ്കറിയ, നെബു കുര്യാക്കോസ്, വിനോദ് തുടങ്ങിയവർ പ്രത്യാശ പ്രകടിപ്പിച്ചു.
America
ഹൂസ്റ്റൺ: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികം സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ആഘോഷപൂർവം ആചരിച്ചു. ജൂലൈ നാലിന് ദേശീയ പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ച ആഘോഷങ്ങളുടെ സമാപന സമ്മേളനം അഞ്ചിന് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്നു.
ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോൺ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി 387-ാം ഫാമിലി കോടതി അസോസിയേറ്റ് ജഡ്ജിയായ ഹോണറബിൾ ജഡ്ജ് ജെറ്റി എബ്രഹാമിനെ ചടങ്ങിൽ ഇടവക മെമന്റോ നൽകി ആദരിച്ചു.
പുതുതായി വൈദികപട്ടം സ്വീകരിച്ച റവ. ഫാ. ഗീവർഗീസ് ജോൺ (ടോബിയച്ചൻ) ഇടവകയുടെ അനുമോദനവും ഉപഹാരവും ഏറ്റുവാങ്ങി.
America
ഗാർലൻഡ്: ടെക്സസിലെ ഗാർലൻഡിലുള്ള പെനിയേൽ ചർച്ച് ഓഫ് ഗോഡ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ആത്മീയ കൺവെൻഷൻ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നടക്കും. ഇന്ത്യയിലെ പ്രശസ്ത വചനപ്രഭാഷകനായ പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യസന്ദേശങ്ങൾ നൽകും.
വെള്ളി, ശനി ദിവസങ്ങളിൽ രാത്രി ഏഴിനും ഞായർ രാവിലെ 10നും സമ്മേളനങ്ങൾ ആരംഭിക്കും. ആത്മീയ ഉണർവ്, ദൈവവചന പഠനം, ആരാധന, പ്രാർഥന എന്നിവയ്ക്ക് പ്രാധാന്യം നൽകി ക്രമീകരിച്ചിരിക്കുന്ന ഈ കൺവൻഷനിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
സമ്മേളനം Peniel Church of God, 1918 Belt Line Road, Garland, Texas 75044 എന്ന വിലാസത്തിൽ നടക്കും. ആത്മീയ അനുഗ്രഹം ആഗ്രഹിക്കുന്ന ഏവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
America
കാൽഗറി: കാനഡയിലെ കാൽഗറിയിൽ മലയാളി യുവാവ് ഹരി മേനോൻ (20) അന്തരിച്ചു. കാൽഗറി യൂണിവേഴ്സിറ്റിയിലെ പ്രഫസർ ഡോ. ബിജോയ് മേനോന്റെയും ഡോ. അർച്ചന വിജയുടെയും മകനാണ്.
എറണാകുളം ജില്ലയിലെ ആലുവ സ്വദേശികളാണ് കുടുംബം. ഹരി മേനോന്റെ നിര്യാണം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സംസ്കാരം പിന്നീട്.
America
ഒട്ടാവ: ഹോട്ടൽ ചെലവുകൾ കുത്തനെ ഉയരുകയും യാത്രകൾ കൂടുതൽ ചെലവേറിയതാകുകയും ചെയ്ത സാഹചര്യത്തിൽ, കാനഡയിൽ പുതിയൊരു യാത്രാ രീതി വേഗത്തിൽ ജനപ്രീതി നേടുന്നു.
അവധിക്കാല യാത്രകൾക്കായി പരസ്പരം വീടുകൾ കൈമാറി താമസിക്കുന്ന "ഹോം എക്സ്ചേഞ്ച്' (Home Exchange) സംവിധാനമാണ് ഇപ്പോൾ കാനഡയിൽ വൻ ഹിറ്റായി മാറിയിരിക്കുന്നത്.
ഈ സംവിധാനത്തിൽ, അവധിക്കാലത്ത് യാത്ര പോകുന്ന രണ്ട് കുടുംബങ്ങൾ പരസ്പരം അവരുടെ വീടുകൾ നിശ്ചിത ദിവസത്തേക്ക് കൈമാറി താമസിക്കുന്നു. ഇതിലൂടെ ഹോട്ടൽ ചെലവ് വൻതോതിൽ ലാഭിക്കാനാകുന്നതോടൊപ്പം, വിനോദസഞ്ചാരികൾക്ക് പ്രാദേശിക ജീവിതശൈലി നേരിട്ട് അനുഭവിക്കാനും അവസരം ലഭിക്കുന്നു.
സുരക്ഷിതമായി വീടുകൾ കൈമാറാം
ഇപ്പോൾ നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഈ സേവനം സുരക്ഷിതമായി ഒരുക്കുന്നുണ്ട്.
സുരക്ഷാ സംവിധാനങ്ങൾ: അംഗങ്ങളുടെ തിരിച്ചറിയൽ പരിശോധന (ID Verification), റിവ്യൂ സംവിധാനം, ഹോസ്റ്റ്-ഗസ്റ്റ് റേറ്റിംഗ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങൾ ഇത്തരം പ്ലാറ്റ്ഫോമുകൾ ഉറപ്പുനൽകുന്നു.
പോയിന്റ് സിസ്റ്റം: ഒരേ സമയം പരസ്പരം വീട് മാറാൻ സാധിക്കാത്തവർക്കായി ചില പ്ലാറ്റ്ഫോമുകൾ പോയിന്റ് അടിസ്ഥാനത്തിലുള്ള എക്സ്ചേഞ്ച് സംവിധാനവും നൽകുന്നുണ്ട്.
വലിയ നഗരങ്ങളിലെ ഉയർന്ന താമസച്ചെലവ് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളും ദീർഘകാല യാത്രകൾ ആസൂത്രണം ചെയ്യുന്നവരുമാണ് ഈ രീതിയിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നത്.
ചെലവ് കുറയ്ക്കുന്നതിനൊപ്പം "ഒരു നാട്ടുകാരനെപ്പോലെ ജീവിച്ച് യാത്ര ചെയ്യാം' എന്ന വ്യത്യസ്തമായ അനുഭവവും ഹോം എക്സ്ചേഞ്ചിനെ കാനഡയിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട ചോയ്സാക്കി മാറ്റുകയാണ്.
America
ഒട്ടാവ: കാനഡയിലെ അർഹരായ ഭിന്നശേഷിക്കാർക്ക് നൽകുന്ന കാനഡ ഡിസെബിലിറ്റി ബെനിഫിറ്റിന്റെ (സിഡിബി) തുക സർക്കാർ വർധിപ്പിച്ചു. 2026-27 ബെനഫിറ്റ് വർഷത്തേക്കുള്ള വാർഷിക ഇൻഡെക്സേഷന്റെ ഭാഗമായി പ്രതിമാസ പരമാവധി ആനുകൂല്യം 200 ഡോളറിൽ നിന്ന് 204.20 ഡോളറായി ഉയർന്നു.
പുതുക്കിയ നിരക്കിലുള്ള ആദ്യ പേയ്മെന്റ് ജൂലൈ 16 മുതൽ അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കും. ഇതോടെ വാർഷിക പരമാവധി ആനുകൂല്യം 2,450.40 ഡോളറായി ഉയരും.
ലഭിക്കുന്ന തുക ഓരോരുത്തരുടെയും കുടുംബവരുമാനം, അർഹതാ മാനദണ്ഡങ്ങൾ, മറ്റ് സാമ്പത്തിക ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടും.
ജോലി ചെയ്യാൻ കഴിയുന്ന പ്രായത്തിലുള്ള അർഹരായ ഭിന്നശേഷിക്കാർക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനായാണ് കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ് പദ്ധതി നടപ്പാക്കുന്നത്.
America
ന്യൂയോർക്ക്: പ്രസിദ്ധ എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.ടി. പൗലോസ് (79, പുന്നത്തനാട്ടു പുത്തൻ പുരയിൽ തെക്കേടത്തു വീട്) അന്തരിച്ചു.
സാഹിത്യനുള്ള കേരള സെന്ററിന് പുറമെ ഇ-മലയാളിയുടെ അവാർഡ് ജേതാവും പ്രവാസ സാഹിത്യകാരനുമായ പി.ടി. പൗലോസ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്.
1968 മുതൽ കാൽ നൂറ്റാണ്ടുകാലം കൽക്കട്ടയിലും പിന്നീട് 15 വർഷം കൊച്ചിയിലും പ്രവർത്തിച്ചു. 2010 മുതൽ ന്യൂയോർക്കിലെ ഫ്രാങ്ക്ളിൻ സ്ക്വയറിൽ താമസിക്കുന്നു. ന്യൂയോർക്ക് സർഗവേദിയുടെ അമരക്കാരിൽ ഒരാളാണ്.
കൽക്കട്ട മലയാളി അസോസിയേഷൻ സ്ഥാപകാംഗവും പ്രസിഡന്റും ബംഗാൾ റാഷണലിസ്റ്റ് അസോസിയേഷൻ സ്ഥാപക സെക്രട്ടറിയുമായിരുന്നു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.
കൽക്കട്ടയിൽ പത്രപ്രവർത്തനം, നാടകം (നടൻ, സംവിധായകൻ) എന്നീ മേഖലകളിൽ സജീവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ അറിയപ്പെടാത്ത കഥകൾ പുറത്തുവിട്ടതിനെത്തുടർന്ന് വധഭീഷണി നേരിട്ടിട്ടുണ്ട്.
നാടകങ്ങളും കഥകളും ലേഖനങ്ങളുമായി ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. "കുഡോസ്' ആണ് ആദ്യം പ്രസിദ്ധീകരിച്ച നാടകം.
ഭാര്യ: മേരി പൗലോസ്, മകൾ: സ്മിത പോൾ, മരുമകൻ: ജെനു പോൾ.
വെള്ളിയാഴ്ച രാവിലെ 10 മുതൽ 11 വരെ പൊതുദർശനം (കുടുംബാംഗങ്ങൾക്ക് മാത്രം). സംസ്കാരം പാർക്ക് ഫ്യൂണറൽ ഹോം (2175 jericho turnpike ny 11040) തുടർന്ന് ക്രിമേഷൻ ലോംഗ് ഐലൻഡിൽ.
America
ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ ഈ വർഷത്തെ പിക്നിക് വിപുലമായ പരിപാടികളോടെ വിജയകരമായി നടത്തി. ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കിറ്റി ഹാളോ പാർക്കിൽ (Kitty Hollow Park) വച്ചാണ് പിക്നിക് അരങ്ങേറിയത്. അംഗങ്ങളുടെ വൻ പങ്കാളിത്തം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.
കോട്ടയത്തുനിന്നും അമേരിക്കയിലെ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലും എത്തി താമസിക്കുന്നവർക്ക് പരസ്പരം ഒത്തുചേരാനും സൗഹൃദം പുതുക്കാനുമുള്ള മികച്ചൊരു വേദിയായി പിക്നിക് മാറി. മാനസികോല്ലാസത്തിനായി നിരവധി കായിക വിനോദങ്ങളും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.
പ്രസിഡന്റ് സുഗു ഫിലിപ്പ് ചടങ്ങിൽ പങ്കെടുത്ത ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് വിവിധയിനം കായിക മത്സരങ്ങൾ നടന്നു.
America
ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ വാർഷിക കോൺഫറൻസ് ഓഗസ്റ്റ് 21 മുതൽ 23 വരെ മെസ്കീറ്റിലുള്ള ഷാരോൺ ഇവന്റ് സെന്ററിൽ നടക്കും. ഈ വർഷത്തെ കോൺഫറൻസിനോടനുബന്ധിച്ച് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാം വാർഷികാഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രമുഖ പ്രഭാഷകരായ പാസ്റ്റർ അനീഷ് കൊല്ലം, റവ. ഡസ്റ്റി സ്മോൾ, ഡോ. സൂസൻ തോമസ് (ബഹ്റിൻ) എന്നിവർ വിവിധ സെഷനുകളിൽ ദൈവവചന ശുശ്രൂഷ നിർവഹിക്കും. ഓഗസ്റ്റ് 21 വൈകുന്നേരം ആറിന് ഉദ്ഘാടന സമ്മേളനത്തോടെ കോൺഫറൻസിന് തുടക്കമാകും.
22ന് രാവിലെ പത്തിന് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാം വാർഷികാഘോഷം നടക്കും. ഉച്ചയ്ക്ക് രണ്ടിന് സഹോദരന്മാർക്കായി പ്രത്യേക സമ്മേളനവും അതേ സമയം തന്നെ സഹോദരിമാർക്കായി പ്രത്യേക സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.
വൈകുന്നേരം ആറിന് മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ആത്മീയ യോഗങ്ങൾ നടക്കും. ഓഗസ്റ്റ് 23ന് രാവിലെ ഒമ്പതിന് സംയുക്ത ആരാധന ആരംഭിക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ആരാധനാ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് (214) 223-1194, (214) 334-6962, (469) 363-5109 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ ഔദ്യോഗിക വെബ്സൈറ്റായ www.dallascitywide.org സന്ദർശിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാം.
ഈ അനുഗ്രഹീത ആത്മീയ കൂട്ടായ്മയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
America
കോപ്പൽ (ഡാളസ്): കോപ്പൽ സെന്റ് അൽഫോൻസാ സീറോമലബാർ കാത്തലിക് ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മഹോത്സവം ഈ മാസം 17 മുതൽ 27 വരെ ഭക്തിപൂർവം ആഘോഷിക്കും.
തിരുനാളിന് തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റം 17ന് രാത്രി ഏഴിന് നടക്കും. തുടർന്ന് അൽഫോൻസാമ്മ ദാസൻ/ദാസി സമർപ്പണവും ഫാ. മാത്യൂസ് കെ. മുഞ്ഞനാട്ടിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും നോവേനയും ലദീഞ്ഞും ഉണ്ടായിരിക്കും.
തിരുനാൾ ദിവസങ്ങളിലെ പ്രധാന ചടങ്ങുകൾ താഴെ പറയുന്ന ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്:
തിരുനാൾ സമയവിവരങ്ങൾ:
ജൂലൈ 17 (ഷിക്കാഗോ രൂപതാ ദിനം): വൈകുന്നേരം ആറിന് ദിവ്യകാരുണ്യ ആരാധന, ഏഴിന് കൊടിയേറ്റ്, തുടർന്ന് വിശുദ്ധ കുർബാന.
ജൂലൈ 18 (മുതിർന്ന പൗരന്മാരുടെ ദിനം): വൈകുന്നേരം ആറിന് ദിവ്യകാരുണ്യ ആരാധന, ഏഴിന് വിശുദ്ധ കുർബാന (കാർമികൻ: ഫാ. ജോസ് കാട്ടേക്കര സിഎംഐ).
ജൂലൈ 19 (ഞായർ - സിസിഡി വിദ്യാർഥി ദിനം): രാവിലെ ഏഴിന് മലയാളം കുർബാന, ഒമ്പതിന് ഇംഗ്ലീഷ് കുർബാന. വൈകുന്നേരം അഞ്ചിന് അൽഫോൻസാമ്മ ദാസൻ/ദാസി സമർപ്പണം, തുടർന്ന് വിശുദ്ധ കുർബാനയും ലദീഞ്ഞും (കാർമികൻ: ഫാ. എബ്രഹാം തോമസ്).
ജൂലൈ 20 (തിങ്കൾ - രോഗികൾക്കായുള്ള പ്രാർഥനാ ദിനം): വൈകുന്നേരം ആറിന് ദിവ്യകാരുണ്യ ആരാധന, ഏഴിന് വിശുദ്ധ കുർബാന (ഇംഗ്ലീഷിൽ - കാർമികൻ: ഫാ. മൈക്കിൾ ജെയിംസ്).
ജൂലൈ 21 (ചൊവ്വാ - സെന്റ് തോമസ് ഡേ): വൈകുന്നേരം ആറിന് ദിവ്യകാരുണ്യ ആരാധനയും അൽഫോൻസാമ്മ ദാസൻ/ദാസി സമർപ്പണവും, 7:00-ന് വിശുദ്ധ കുർബാന (കാർമ്മികൻ: ഫാ. ബിൻസ്
ചേത്തലിൽ).
ജൂലൈ 22 (ബുധൻ - വിശുദ്ധ യൗസേപ്പിതാവിന്റെ ദിനം): വൈകുന്നേരം ആറിന് ദിവ്യകാരുണ്യ ആരാധനയും അൽഫോൻസാമ്മ ദാസൻ/ദാസി സമർപ്പണവും, 7:00-ന് വിശുദ്ധ കുർബാന (ഇംഗ്ലീഷിൽ - കാർമ്മികൻ: ഫാ. കെവിൻ മുണ്ടക്കൽ).
ജൂലൈ 23 (വ്യാഴം - വിശുദ്ധ യൂദാശ്ലീഹായുടെ ദിനം): വൈകുന്നേരം ആറിന് ദിവ്യകാരുണ്യ ആരാധനയും അൽഫോൻസാമ്മ ദാസൻ/ദാസി സമർപ്പണവും, 7:00-ന് വിശുദ്ധ കുർബാന (കാർമ്മികൻ: ഫാ. സോജൻ ജോർജ്).
ജൂലൈ 24 (വെള്ളി - മാതൃദിനവും കുടുംബദിനവും): വൈകുന്നേരം 4:50-ന് ദിവ്യകാരുണ്യ ആരാധന, 5:30-ന് ഇംഗ്ലീഷ് കുർബാന (കാർമികൻ: ഫാ. സാം കുട്ടപ്പശേരി). വൈകുന്നേരം ഏഴ് മുതൽ ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികൾ (ഫാമിലി ഡേ).
ജൂലൈ 25 (ശനി - കൂടുതുറക്കൽ ശുശ്രൂഷ): വൈകുന്നേരം 4:30-ന് ദിവ്യകാരുണ്യ ആരാധന, 5:30-ന് വിശുദ്ധ കുർബാന (കാർമികൻ: ഫാ. ക്രിസ്റ്റീൻ പുതിയകുന്നേൽ).
തുടർന്ന് "ലൈവ്' തട്ടുകടയും "സ്വരരാഗസന്ധ്യ 2026' ഗാനമേളയും അരങ്ങേറും.
ജൂലൈ 26 (ഞായർ - പ്രധാന തിരുനാൾ ദിനം): വൈകുന്നേരം ആറിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന (കാർമികൻ: ഫാ. സിബി സെബാസ്റ്റ്യൻ എംഎസ്ടി).
തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രൊസഷൻ, ലദീഞ്ഞ്, ആശീർവാദം എന്നിവയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ജൂലൈ 27 (തിങ്കൾ - മരിച്ച വിശ്വാസികളുടെ ഓർംദിനം): വൈകുന്നേരം ഏഴിന് കൊടിയിറക്കം, വിശുദ്ധ കുർബാന, ലദീഞ്ഞ് (കാർമികൻ: അസി. വികാരി ഫാ. ജിമ്മി എടക്കളത്തൂർ കുര്യൻ).
വിശുദ്ധ അൽഫോൻസാമ്മയുടെ മധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കളത്തൂർ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് കൈക്കരന്മാരുമായി ബന്ധപെടുക: ആലക്കൽ വി. തോമസ്: (214) 899-2543,
അപ്പച്ചൻ ഔസേപ്പ്: (972) 754-6885, സിജി ജോർജ്: (845) 893-4465, ജയിമോൻ എം. ജോസഫ്: (469) 231-4140.
America
ഡാളസ്: ഫിഫ ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സിനിമാ താരം മോഹൻലാൽ ഗാലറിയിലെത്തി. ഡാളസിൽ നടന്ന സ്പെയിൻ - ഫ്രാൻസ് പോരാട്ടവും അറ്റ്ലാന്റയിൽ നടന്ന അർജന്റീന - ഇംഗ്ലണ്ട് പോരാട്ടവും കാണാൻ മോഹൻലാലും സംഘവും എത്തിയിരുന്നു.
ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ, സിനിമാ താരം ഫഹദ് ഫാസിൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി എന്നിവരും മോഹൻലാലിനൊപ്പം വിഐപി ബോക്സിൽ സെമി ഫെെനൽ കാണാനെത്തിയിരുന്നു.
സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ മോഹൻലാലിന്റെ ദൃശ്യങ്ങൾ തെളിഞ്ഞപ്പോൾ മലയാളി കാണികളിൽ നിന്നും ഉയർന്ന ആർപ്പുവിളികൾ കൊണ്ട് ഡാളസ് സ്റ്റേഡിയം ഒരു നിമിഷം കേരളത്തിലെ കളി മൈതാനങ്ങളെ ഓർമിപ്പിച്ചു.
America
ടാമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ ക്നാനായ റീജിയൺ നേതൃത്വം നൽകിയ പ്രീ-മാരേജ് കോഴ്സ് നടത്തപ്പെട്ടു. അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ഇരുപത്തിയഞ്ചോളം യുവജനങ്ങൾ ഇതിൽ പങ്കെടുത്തു.
ടാമ്പ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ, ഫാ. ജിജോ നെല്ലിക്കകണ്ടത്തിൽ, ലുക്കോസ് & റിങ്കു ചാമക്കാലയിൽ, ജോജോ മേക്കാട്ടേൽ, ഡസ്റ്റിൻ & പ്രെറ്റി മുടീകുന്നേൽ, റെക്സി മൈജോ ആകാശാലയിൽ, സൂസാന തേക്കുംകാട്ടിൽ, ഫിലോ വെള്ളാപ്പള്ളി, ജെസ്സി കുളങ്ങര, ടോണി പുല്ലാപ്പള്ളിൽ എന്നിവരോടൊപ്പം ഡോ. ആൻ വെർഡേജ, ഡോ. കാർലോസ് ലമോട്ട് എന്നിവരും വിവിധ ക്ലാസുകൾ എടുത്തു.
America
ന്യൂയോർക്ക്: അമേരിക്കൻ മലയാളി എഴുത്തുകാരനും മാധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനും സമൂഹത്തിലെ ആദരണീയനായ വ്യക്തിത്വവുമായ പി.ടി. പൗലോസിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ഓഫ് നോർത്ത് ടെക്സസ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
അദ്ദേഹത്തിന്റെ വേർപാട് സാഹിത്യ ലോകത്തിനും അമേരിക്കൻ മലയാളി സമൂഹത്തിനും നികത്താനാകാത്ത വലിയൊരു നഷ്ടമാണെന്ന് പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു. തന്റെ എഴുത്തുകളിലൂടെയും പത്രപ്രവർത്തനത്തിലൂടെയും സാമൂഹിക സേവനത്തിലൂടെയും എണ്ണമറ്റ ജീവിതങ്ങളെ സ്പർശിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
സത്യത്തോടും സാഹിത്യത്തോടും മനുഷ്യത്വത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വരുംതലമുറകൾക്ക് എന്നും പ്രചോദനമായിരിക്കും. അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളിലൂടെയും സാഹിത്യ സൃഷ്ടികളിലൂടെയും അദ്ദേഹത്തിന്റെ ഓർമകൾ എന്നും നിലനിൽക്കും.
പി.ടി. പൗലോസ് ഒരു മികച്ച എഴുത്തുകാരൻ മാത്രമല്ല, സമൂഹത്തിന്റെ നന്മയ്ക്കായി അശ്രാന്തം പരിശ്രമിച്ച കാരുണ്യമനസ്കനായ ഒരു മനുഷ്യൻ കൂടിയായിരുന്നു. അമേരിക്കൻ മലയാളി സമൂഹത്തിന് അദ്ദേഹം നൽകിയ വിലയേറിയ സംഭാവനകൾ വഴി നിരവധി ആളുകളുടെ സ്നേഹവും ആദരവും പിടിച്ചുപറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു.
അദ്ദേഹത്തിന്റെ ഭാര്യ മേരി പൗലോസ്, മക്കളായ സ്മിത പോൾ, ജെനു പോൾ എന്നിവർക്കും മറ്റ് കുടുംബാംഗങ്ങൾക്കും ബന്ധുകൾക്കും അഗാധമായ അനുശോചനം അറിയിക്കുന്നതായി ഇന്ത്യ പ്രസ് ഓഫ് നോർത്ത് ടെക്സസ് അറിയിച്ചു.
America
ഹൂസ്റ്റൺ: പ്രശസ്ത സുവിശേഷപ്രസംഗകനും സമർപ്പിത ശുശ്രൂഷകനുമായിരുന്ന റവ. ഡോ. ജേക്കബ് കുര്യൻ (തമ്പി 85) ഹൂസ്റ്റണിൽ അന്തരിച്ചു.
ത്യാഗപൂർണമായ ജീവിതവും ദൈവവചന പ്രഘോഷണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും പതിറ്റാണ്ടുകളായി നിർവഹിച്ച വിശ്വസ്ത ശുശ്രൂഷയും കൊണ്ട് അദ്ദേഹം അനേകരുടെ ജീവിതത്തെ സ്വാധീനിച്ച ആത്മീയ നേതാവായിരുന്നു.
വേൾഡ് ഔട്ട്റീച്ച് മിനിസ്ട്രിസിന്റെ സ്ഥാപകൻ കൂടിയാണ് പരേതൻ. കേരളത്തിൽ പുനലൂർ ആസ്ഥാനമായി ബൈബിൾ സ്കൂൾ, ഓർഫെനജ്, സഭാ പ്രവർത്തങ്ങൾ ഒക്കെ നടത്തിയിരുന്നു.
അദ്ദേഹത്തിന്റെ ജീവിതസാക്ഷ്യവും ശുശ്രൂഷയുടെ പാരമ്പര്യവും വരും തലമുറകൾക്കും പ്രചോദനമായി നിലനിൽക്കുമെന്ന് സഹപ്രവർത്തകരും വിശ്വാസികളും അനുസ്മരിക്കുന്നു.
ഭാര്യ: ലീലമ്മ കുര്യൻ. മക്കൾ ആൻ & പ്രെസ്റ്റ്ലി തോമസ്, എലിസബത്ത് & ജോജോ ജേക്കബ്, ജോർജ് & റിനി കുര്യൻ, റേച്ചൽ കുര്യൻ.
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ Elim Church, 3200 S. Richey St.Houston, TX 77017.
അതേ സഭാ മന്ദിരത്തിൽ വച്ച് സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10 മുതൽ.
സംസ്കാരം രണ്ടിന് South Park Funeral Home,1310 N.Main St.Pearland, TX 77581ൽ വച്ച് നടക്കും.
America
ബീജിംഗ്: ചൈനയിലെ ബാഡലിംഗ് വൈൽഡ് ലൈഫ് പാർക്കിൽ കടുവകളുടെ എൻക്ലോഷറിനുള്ളിൽ വച്ച് കാറിൽ നിന്ന് പുറത്തിറങ്ങിയ യുവതിയെ സൈബീരിയൻ കടുവ ആക്രമിച്ചു.
മകളെ രക്ഷിക്കാനായി കാറിൽ നിന്നിറങ്ങിയ അമ്മ മറ്റൊരു കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കുടുംബ വഴക്കിനെത്തുടർന്നാണ് യുവതി വണ്ടിയിൽ നിന്ന് പുറത്തിറങ്ങിയതെന്ന് പറയപ്പെടുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് അതിജീവിച്ച യുവതി പാർക്കിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്.
America
വാഷിംഗ്ടൺ: യുഎസ് ഫെഡറൽ റിസർവിന്റെ ധനനയ രൂപീകരണവും ദീർഘകാല പരിഷ്കരണങ്ങളും അവലോകനം ചെയ്യുന്നതിനുള്ള നിർണായക ടാസ്ക് ഫോഴ്സുകളുടെ തലപ്പത്തേക്ക് പ്രമുഖ ഇന്ത്യൻ വംശജരെ നിയമിച്ചു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മുൻ ഗവർണർ രഘുറാം രാജൻ, പ്രശസ്ത ഹാർവാർഡ് സാമ്പത്തിക ശാസ്ത്രജ്ഞൻ രാജ് ചെട്ടി, മൈക്രോസോഫ്റ്റ് എക്സ്ബോക്സ് (Xbox) സിഇഒ ആശാ ശർമ്മ എന്നിവരെയാണ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷ് വിവിധ സമിതികളുടെ തലപ്പത്തേക്ക് തെരഞ്ഞെടുത്തത്
കേന്ദ്ര ബാങ്കിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച അഞ്ച് ടാസ്ക് ഫോഴ്സുകളുടെ വിവരങ്ങൾ ജൂലൈ 10-നാണ് ചെയർമാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഫെഡറലിന്റെ ബാലൻസ് ഷീറ്റ് ഫ്രെയിംവർക്കിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുന്നതിനുള്ള 'ബാലൻസ് ഷീറ്റ് പോളിസി' ടാസ്ക് ഫോഴ്സിന്റെ കോ-ചെയർമാനായാണ് രഘുറാം രാജനെ നിയമിച്ചിരിക്കുന്നത്. നിലവിൽ ഷിക്കാഗോ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ പ്രഫഫസറാണ് അദ്ദേഹം.
സാമ്പത്തിക വ്യവസ്ഥയിലെ ലിക്വിഡിറ്റി പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്ന 'ലിക്വിഡിറ്റി ഡിപെൻഡൻസ്' ടാസ്ക് ഫോഴ്സിനെ രാജ് ചെട്ടി നയിക്കും. ഹാർവാർഡ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രഫസറാണ് അദ്ദേഹം.
ഉൽപാദനക്ഷമതയും തൊഴിലവസരങ്ങളും വിലയിരുത്തുന്ന 'പ്രൊഡക്ടിവിറ്റി ആൻഡ് എംപ്ലോയ്മെന്റ്' ടാസ്ക് ഫോഴ്സിന്റെ കോ-ചെയർമാനായാണ് മൈക്രോസോഫ്റ്റ് എക്സ്ബോക്സ് മേധാവിയായ ആശാ ശർമ്മ നിയമിതയായത്.
ആഗോള സമ്പദ്വ്യവസ്ഥയിൽ നിർണായക സ്വാധീനമുള്ള യുഎസ് ഫെഡറൽ റിസർവിന്റെ നയരൂപീകരണത്തിൽ ഈ ഇന്ത്യൻ വംശജരുടെ സാന്നിധ്യം ഏറെ പ്രാധാന്യത്തോടെയാണ് സാമ്പത്തിക ലോകം വീക്ഷിക്കുന്നത്.
America
വിൽസൺ (നോർത്ത് കരോളിന): അമേരിക്കയിലെ നോർത്ത് കരോളിന സംസ്ഥാനത്ത് വിൽസൺ കൗണ്ടി കോടതിമുറ്റത്ത് തിങ്കളാഴ്ച നടന്ന വെടിവയ്പിൽ 19 വയസുകാരിക്ക് ഗുരുതര പരുക്ക്. സംഭവത്തിൽ അബ്ദുൽ കരീം മുസ്തഫയെ (21) പോലീസ് അറസ്റ്റ് ചെയ്തു.
കോടതിക്ക് മുന്നിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന മുസ്തഫ, കോടതിയിലേക്ക് പ്രവേശിക്കുകയായിരുന്ന യുവതിയുടെ സമീപത്തെത്തി നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസിന്റെയും നേരെയും പ്രതി വെടിയുതിർത്തു. ഏറ്റുമുട്ടലിൽ ഒരു വിൽസൺ പോലീസ് ഉദ്യോഗസ്ഥനും ഒരു വിൽസൺ കൗണ്ടി ഷെറിഫ് ഡെപ്യൂട്ടിക്കും പരിക്കേറ്റു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
വെടിവയ്പിന് ശേഷം രക്ഷപ്പെട്ട പ്രതിയെ സമീപപ്രദേശത്ത് നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ പോലീസ് പിടികൂടി. ഇയാൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
America
ഒന്റാറിയോ: 2023ൽ ഒന്റാറിയോയിലെ ഓവൻ സൗണ്ടിലുള്ള ‘ദ കറി ഹൗസ്’ റസ്റ്ററന്റിന്റ് ഉടമ ഷരീഫ് റഹ്മാൻ കൊല്ലപ്പെട്ട കേസിൽ ബ്രിട്ടിഷ് പൗരനായ റോബട്ട് ഇവാൻസിന് മൂന്നര വർഷം തടവ്.
സ്കോട്ലൻഡിൽ നിന്ന് കഴിഞ്ഞ വർഷം കാനഡയിലേക്ക് കൈമാറപ്പെട്ട ഇവാൻസ്, മനഃപൂർവമല്ലാത്ത നരഹത്യ സമ്മതിച്ചതിനെ തുടർന്നാണ് ഓവൻ സൗണ്ട് കോടതി ശിക്ഷ വിധിച്ചത്.
2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണം കഴിച്ച ശേഷം ബിൽ അടയ്ക്കാതെ പോകാൻ ശ്രമിച്ച സംഘത്തെ ഷരീഫ് റഹ്മാൻ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് ആക്രമണം നടന്നത്.
കോടതിയിൽ ഹാജരാക്കിയ തെളിവുകൾ പ്രകാരം, റോബട്ട് ഇവാൻസ് റഹ്മാന്റെ മുഖത്ത് ഇടിച്ചതിനെ തുടർന്ന് അദ്ദേഹം നിലത്തുവീണ് തല പാതയോരത്ത് ശക്തമായി ഇടിച്ചു.
ഇതുമൂലം തലയോട്ടി പൊട്ടുകയും ഗുരുതരമായ മസ്തിഷ്ക രക്തസ്രാവമുണ്ടാകുകയും ചെയ്തു. ചികിത്സയിലിരിക്കെ ഒരാഴ്ചയ്ക്കുശേഷമാണ് ഷരീഫ് റഹ്മാൻ മരിച്ചത്.
വിചാരണയ്ക്കു മുമ്പ് കസ്റ്റഡിയിൽ കഴിഞ്ഞ കാലയളവ് ശിക്ഷാകാലയളവിൽ ഉൾപ്പെടുത്തിയതിനാൽ, ഇനി ഒരു വർഷത്തിൽ താഴെ മാത്രമാണ് ഇവാൻസിന്റെ ശിക്ഷാകാലം ബാക്കിയുള്ളത്. തുടർന്ന് അദ്ദേഹത്തെ കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് (സിബിഎസ്എ) കൈമാറി ബ്രിട്ടനിലേക്ക് നാടുകടത്തും.
കേസിൽ പ്രതിയുടെ പിതാവായ റോബട്ട് ബസ്ബി ഇവാൻസിനും അമ്മാവനായ ബാരി ഇവാൻസിനും ആക്രമണത്തിന് ശേഷം പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചെന്ന കുറ്റം സമ്മതിച്ചതിനെ തുടർന്ന് 21 മാസത്തെ തടവും കോടതി വിധിച്ചു.
ആക്രമണത്തിനുശേഷം പ്രതിയെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ സഹായിക്കുകയും കാനഡ വിടുന്നതിനുള്ള വിമാന ടിക്കറ്റ് വാങ്ങിക്കൊടുക്കുകയും ചെയ്തതാണ് ഇവർക്കെതിരായ കുറ്റം.
സ്വതന്ത്ര റസ്റ്ററന്റ് ഉടമകളും ഹോസ്പിറ്റാലിറ്റി മേഖലയിലെ ജീവനക്കാരും നേരിടുന്ന സുരക്ഷാ ഭീഷണികൾ വീണ്ടും ദേശീയതലത്തിൽ ചർച്ചയാകാൻ ഇടയാക്കിയ സംഭവമായാണ് ഈ കേസ് കാനഡയിൽ വിലയിരുത്തപ്പെടുന്നത്.
America
ഫൊക്കാന 2026 തെരഞ്ഞെടുപ്പില്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലീലാ മാരേട്ടിനെക്കുറിച്ച് ഉയര്‍ന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് - നിരവധി വെല്ലുവിളികളും തിരിച്ചടികളും നേരിട്ടിട്ടും എന്തുകൊണ്ടാണ് അവര്‍ വീണ്ടും നേതൃത്വ പോരാട്ടത്തിലേക്ക് എത്തുന്നത് എന്നതാണ്. അതിന് ഉത്തരം നല്‍കുന്നത് ഒരു സ്ഥാനാര്‍ഥിത്വം മാത്രമല്ല, മറിച്ച് അവര്‍ രൂപപ്പെടുത്തിയിരിക്കുന്ന ഒരു ശക്തമായ നേതൃത്വസംഘമാണ്.
ടീം എംപവര്‍ എന്ന പേരില്‍ അവതരിപ്പിക്കുന്ന പാനലിലൂടെ ലീലാ മാരേട്ട് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയം - വ്യക്തികളെ കേന്ദ്രീകരിച്ചുള്ള നേതൃത്വം അല്ല, മറിച്ച് കഴിവും അനുഭവവും ഉത്തരവാദിത്തബോധവും ഉള്ള വ്യക്തികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ടീം സംവിധാനമാണ്.
'ഫൊാക്കാന പോലെയുള്ള ഒരു ദേശീയ സംഘടനയ്ക്ക് നേതൃത്വം നല്കാന് ഓരോ സ്ഥാനത്തേക്കും ശരിയായ വ്യക്തിയെ കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. അമേരിക്കന്‍ മലയാളി സമൂഹത്തിനായി സമയം മാറ്റിവെച്ച്, സംഘടനയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളുകളെയാണ് ഞാന്‍ ടീമിലേക്ക് തെരഞ്ഞെടുത്തത്,'' എന്നതാണ് ലീലാ മാരേട്ടിന്റെ നിലപാട്.
സംഘടനയുടെ ഭാവി ഐക്യത്തിലും സുതാര്യതയിലുമാണ് എന്ന വിശ്വാസത്തോടെ, വ്യക്തിപരമായ താല്പര്യങ്ങള്ക്കപ്പുറം പൊതുനന്മ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് തന്റെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കുന്നു. 'എനിക്ക് ഏത് ടീമിനൊപ്പവും പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസമുണ്ട്.
എന്നാല്‍ ഫൊക്കാനയുടെ അടുത്ത ഘട്ടത്തിന് ആവശ്യമായ അനുഭവവും കാഴ്ചപ്പാടും ഉള്ള ഏറ്റവും മികച്ച ടീമിനെയാണ് ഞാന്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ ടീമിലെ ഓരോ വ്യക്തിയുടെയും പ്രവര്‍ത്തനപാരമ്പര്യം സമൂഹത്തിന് പരിശോധിക്കാവുന്നതാണ്,' എന്നതാണ് അവരുടെ അഭിപ്രായം.
ഈ കാഴ്ചപ്പാടിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയായി ജോര്‍ജ് ഓലിക്കലിനെ ലീലാ മാരേട്ട് അവതരിപ്പിക്കുന്നത്. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന സേവനപാരമ്പര്യമുള്ള ജോര്‍ജ് ഒലിക്കല്‍, സാമൂഹിക പ്രവര്ത്തകന്, സാംസ്കാരിക പ്രവര്ത്തകന്, സംഘാടകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ വ്യക്തിത്വമാണ്. 33 വര്‍ഷത്തിലേറെ കാലമായി ഇന്ത്യന്‍-മലയാളി പ്രവാസി സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഫൊക്കാനയുടെ പ്രവര്‍ത്തനരീതികളും സംഘടനാ സംവിധാനങ്ങളും അടുത്തറിഞ്ഞ നേതാവാണ്.
ഫൊക്കാന നാഷണല്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന ജോര്‍ജ് ഒളിക്കല്‍, റീജണല്‍ വൈസ് പ്രസിഡന്റ്, അസോസിയേറ്റ് ട്രഷറര്‍, നാഷണല്‍ സ്പെല്ലിംഗ് ബി കോ-കോഓര്‍ഡിനേറ്റര്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫിലഡല്‍ഫിയയിലെ പമ്പ (Philadelphia Area Malayalee Aossciation) യുടെ സ്ഥാപക അംഗവും നാല് തവണ പ്രസിഡന്റുമായിരുന്ന അദ്ദേഹം സംഘടനാ വളര്‍ച്ചയ്ക്കും സ്ഥിരതയ്ക്കും നിര്‍ണായക പങ്കുവഹിച്ചു.
ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ സ്ഥാപക അംഗവും മുന്‍ ചെയര്‍മാനുമാണ്. ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന് മുന്‍ പ്രസിഡന്റായും, ഐഒസി ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ മുന്‍ ട്രഷററായും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് അമേരിക്ക ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ മുന്‍ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംഘടനാ പ്രവര്‍ത്തനത്തിനൊപ്പം മലയാള ഭാഷ, സാഹിത്യം, നാടകം, സിനിമ എന്നീ മേഖലകളിലും ജോര്‍ജ് ഒളിക്കല്‍ സജീവ സാന്നിധ്യമാണ്. നിരവധി മലയാളം നാടകങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത അദ്ദേഹം, മനീഷി നാഷണല്‍ ഡ്രാമ ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.
America
ഷിക്കാഗോ: ഷിക്കാഗോയിലെ മക്കോർമിക് പ്ലേസിൽ നടക്കുന്ന സീറോമലബാർ ജൂബിലി കൺവെൻഷനിൽ വിവിധ സഭാ–സാമൂഹിക മേഖലകളെ ലക്ഷ്യമിട്ട് നടത്തിയ പ്രത്യേക സമ്മേളനങ്ങളും വർക്ക്ഷോപ്പുകളും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സഭാസമൂഹത്തിലെ വ്യത്യസ്ത പ്രായത്തിലും പ്രഫഷണലുകളിലുമുള്ള വ്യക്തികളെ ഒന്നിപ്പിക്കുന്നതിനായി കൺവൻഷൻ ചെയർമാൻ ബിജി മാണിയുടെയും സ്പെഷ്യൽ ഇവന്റ് ചീഫ് കോർഡിനേറ്റർ ജോമോൻ ചിറയിലിന്റെയും നേതൃത്വത്തിലാണ് വിപുലമായ പന്ത്രണ്ട് പ്രത്യേക കൂട്ടായ്മകകളുടെ സമ്മേളനങ്ങൾ ക്രമീകരിച്ചത്.
വിശ്വാസ പരിശീലനവും സഭാ ഭരണരംഗവും :
വിശ്വാസ പരിശീലന രംഗത്തെ ആധുനിക വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സിസിഡി അധ്യാപകർക്കായി നടത്തിയ പ്രത്യേക വർക്ക്ഷോപ്പിൽ ഫാ. ഡോ. ജോർജ് ദാനവേലിൽ മുഖ്യപ്രഭാഷണം നടത്തി. ബിഷപ് എമെരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ സന്നിധ്യത്തിലായിരുന്നു അധ്യാപകരുടെ ഈ സമ്മേളനം.
ഇടവകകളുടെ ഭരണ–സാമ്പത്തിക കാര്യങ്ങളിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനായി ട്രസ്റ്റികൾക്കായി സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടി റവ. മോൺ. ഡോ. ജോസഫ് തടത്തിൽ നയിച്ചു. ബിഷപ് മാർ ജോയ് ആലപ്പാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത്, ഫാ. കുര്യൻ നെടുവേലിചാലുങ്കൽ എന്നിവർ ട്രസ്റ്റിമാരുടെ യോഗത്തിൽ ചർച്ചകൾക്ക് നേതൃത്വം നൽകി.
അമേരിക്കയിലെ സീറോ മലബാർ കത്തോലിക്കരുടെ കൂട്ടായ്മയായ എസ്എംസിസി പ്രതിനിധികളുടെ യോഗത്തിൽ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത്, റവ. മോൺ. ഡോ. ജോസഫ് തടത്തിൽ, ഫാ. ജോർജ് എളമ്പാശ്ശേരി എന്നിവർ പ്രസംഗിച്ചു.
പ്രഫഷണൽ മുന്നേറ്റവും കാരുണ്യപ്രവർത്തനവും സഭയിൽ:
അമേരിക്കയിലെ ആരോഗ്യമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച നഴ്സുമാർക്കായി സംഘടിപ്പിച്ച പ്രത്യേക സംഗമത്തിൽ കർദ്ദിനാൾ ജോർജ് കൂവക്കാട് മുഖ്യപ്രഭാഷണം നടത്തി. ബിഷപ് മാർ ജോയ് ആലപ്പാട്ട്, ഫാ. വികാരി ജനറാൾ ഫാ. തോമസ് കടുകപ്പള്ളിൽ എന്നിവർ ഈ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.
അമേരിക്കയിലെ പ്രവാസി മലയാളി കുട്ടികൾക്ക് മാതൃഭാഷ പകർന്നുനൽകുന്ന മലയാളം സ്കൂൾ അധ്യാപകരുടെ വർക്ക്ഷോപ്പിലും സഭയിലെ ഗായകസംഘത്തിന്റെ സംഗമത്തിലും പ്രമുഖ വചനപ്രഘോഷകൻ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ക്ലാസുകൾ നയിച്ചു.
ഗായകസംഘത്തിന്റെ യോഗത്തിൽ ഫാ. ജോണിക്കുട്ടി പുലിശേരിയും പങ്കെടുത്തു. കാരുണ്യപ്രവർത്തന മേഖലയിൽ സജീവമായ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാൻ ലക്ഷ്യമിട്ട് നടത്തിയ സമ്മേളനം ബിഷപ് മാർ ജോസ് കല്ലുവേലി ഉദ്ഘാടനം ചെയ്തപ്പോൾ, സഭയിലും സമൂഹത്തിലും സുരക്ഷിത പരിസ്ഥിതി ഉറപ്പാക്കുന്നതിനെക്കുറിച്ചുള്ള പ്രത്യേക ബോധവൽക്കരണ ക്ലാസിന് വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ നേതൃത്വം നൽകി.
America
ഷിക്കാഗോ : സീറോ മലബാർ സമൂഹത്തിലെ യുവജനങ്ങൾ, വിദ്യാർഥികൾ, യുവസംരംഭകർ, പ്രഫഷണലുകൾ, നിക്ഷേപകർ എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്തി പുതിയ കരിയർ–മെന്റർഷിപ്പ് അവസരങ്ങൾ ഒരുക്കുന്ന സീറോ ബിസിനസ് കണക്റ്റിന് ഷിക്കാഗോയിൽ സമാരംഭം.
യുവതലമുറയ്ക്ക് ബിസിനസ്, കരിയർ രംഗങ്ങളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം സീറോ മലബാർ കൺവൻഷനോടനുബന്ധിച്ച് ഷിക്കാഗോ മക്കോർമിക് പ്ലേസിൽ നടന്ന ചടങ്ങിൽ ഷിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ ബിഷപ് മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു. വെറുമൊരു ബിസിനസ് നെറ്റ്വർക്കിങ് ക്ലബ് എന്നതിനപ്പുറം യുവതലമുറയെ ലക്ഷ്യമിട്ട് വിശ്വാസം, ധാർമ്മികത, പരസ്പര സഹായം എന്നിവയിലൂന്നി പ്രവർത്തിക്കുന്ന സ്ഥിരം ബിസിനസ് സമൂഹമായാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.
ചടങ്ങിൽ സംഘടനയുടെ സ്പിരിച്ച്വൽ ഡയറക്ടറും ഷിക്കാഗോ സീറോ മലബാർ രൂപതാ പ്രൊക്യൂറേറ്ററുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ആക്ടിംഗ് ചെയർമാൻ ജോസി ജോർജ് അഞ്ഞിലിവേലിൽ, നേതൃത്വസംഘാംഗങ്ങളായ റോബിൻ അലക്സ്, ചെറിയാൻ തോമസ്, സുനിൽ കുര്യൻ, റിച്ചാർഡ് കർട്ടോ എന്നിവർ പങ്കെടുത്തു.
യുവജനങ്ങൾക്ക് വഴികാട്ടണം: ബിഷപ് മാർ ജോയ് ആലപ്പാട്ട്
ബിസിനസിലും കരിയറിലും ലഭിക്കുന്ന വിജയം ദൈവത്തിന്റെ ദാനമാണെന്നും അവ അടുത്ത തലമുറയിലെ യുവജനങ്ങളുടെ വളർച്ചയ്ക്കായി പങ്കുവയ്ക്കുമ്പോഴാണ് അനുഗ്രഹമായി മാറുന്നതെന്നും ബിഷപ് മാർ ജോയ് ആലപ്പാട്ട് പറഞ്ഞു. യുവജനങ്ങൾ വലിയ സ്വപ്നങ്ങൾ കാണാൻ മടിക്കരുതെന്നും എന്നാൽ സത്യസന്ധതയും വിനയവും കൈവിടരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നെറ്റ്വർക്കിംഗ് മുതൽ ബിസിനസ് നടത്തിപ്പിൽ വരെ പ്രഫഷണൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ക്രൈസ്തവ വിശ്വാസ മൂല്യങ്ങൾ എങ്ങനെ സംയോജിപ്പിക്കാമെന്ന കാര്യത്തിൽ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ സംഘടനയ്ക്ക് മാർഗനിർദേശം നൽകും. സമൂഹത്തിലെ കുട്ടികൾക്കും യുവജനങ്ങൾക്കും സ്വന്തം വിശ്വാസസമൂഹത്തിനുള്ളിൽനിന്നുള്ള മികച്ച മാതൃകകൾ ആവശ്യമാണെന്നും ഒരു നല്ല സംഭാഷണം ഒരു യുവാവിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും ഫാ. കുര്യൻ ചൂണ്ടിക്കാട്ടി.
ലാഭം നേടുന്നവൻ മാത്രമല്ല, മറിച്ച് അവസരങ്ങൾ സൃഷ്ടിക്കുകയും വിജയത്തെ സമൂഹത്തിന് ഉപകാരപ്രദമാക്കുകയും ചെയ്യുന്നവനാണ് യഥാർഥ ബിസിനസ് നേതാവെന്നും അദ്ദേഹം പറഞ്ഞു.
കണക്ഷൻ, മെന്റർഷിപ്പ്, ഇൻവെസ്റ്റ്മെന്റ്:
ആശയങ്ങളുള്ള യുവസംരംഭകർക്ക് ശരിയായ ഗൈഡൻസും വിദ്യാർഥികൾക്ക് കരിയർ മാർഗനിർദേശവും നൽകുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ആക്ടിംഗ് ചെയർമാൻ ജോസി ജോർജ് അഞ്ഞിലിവേലിൽ വ്യക്തമാക്കി. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പ്രാദേശിക ചാപ്റ്ററുകൾ, പ്രതിമാസ വെബിനാറുകൾ, കരിയർ ഗൈഡൻസ്, ഇൻടേൺഷിപ്പ് അവസരങ്ങൾ എന്നിവ യുവജനങ്ങൾക്കായി സംഘടനയിലൂടെ ലഭ്യമാക്കും.
ബിസിനസ് വിജയത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയും സുനിൽ കുര്യൻ വിശദീകരിച്ചു. കൂടുതൽ വിവരങ്ങൾ syrobusinessconnect.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
യുവസംരംഭകരുടെ 'ഫയർസൈഡ് ചാറ്റ്':
ഒരു ആശയം എങ്ങനെ വലിയ ബിസിനസാക്കി മാറ്റാം, ആദ്യ ഉപഭോക്താവിനെ എങ്ങനെ കണ്ടെത്താം, കരിയറിന്റെ തുടക്കകാലത്തെ പരാജയങ്ങളിൽനിന്ന് എന്താണ് പഠിക്കേണ്ടത്, ആർട്ടിഫിഷ്യൽ ഇന്റിലജൻസ് നൽകുന്ന സാധ്യതകൾ തുടങ്ങിയ യുവജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായ വിഷയങ്ങൾ ചർച്ച ചെയ്ത 'From Idea to Impact' ഫയർസൈഡ് ചാറ്റ് വേദിയിലെ പ്രധാന ആകർഷണമായി.
പ്രമുഖ സംരംഭകരായ റോബിൻ അലക്സ്, ചെറിയാൻ തോമസ്, റിച്ചാർഡ് കർട്ടോ എന്നിവർ പാനലിസ്റ്റുകളായി. ജോസി ജോർജ് സംഭാഷണം നയിച്ചു. ഷാർക്ക് ടാങ്കിൽ ജെസ്വിൻ വർഗീസിന് ഒന്നാം സ്ഥാനം:യുവസംരംഭകർക്കായി ഒരുക്കിയ സീറോ ഷാർക്ക് ടാങ്ക് 2026 മത്സരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഫിറ്റ്നസ് പ്ലാറ്റ്ഫോമായ അസെൻഡ് ഫിറ്റ്നസ് സ്ഥാപകൻ ജെസ്വിൻ വർഗീസ് ഒന്നാം സ്ഥാനവും പതിനയ്യായിരം ഡോളർ സമ്മാനവും നേടി. രോഗം വന്ന ശേഷം ചികിത്സിക്കുന്ന രീതിക്ക് പകരം മുൻകൂട്ടിയുള്ള ആരോഗ്യ സംരക്ഷണമാണ് ഈ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്.
വ്യക്തിവിവരങ്ങൾ പരസ്യമാക്കാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന സോൾവെയ്ൽ എന്ന സംരംഭം അവതരിപ്പിച്ച അഭിജിത്ത് ഫ്രാൻസിസ് പ്രത്യേക അംഗീകാരത്തിന് അർഹനായി. സൗത്ത് ഏഷ്യൻ വസ്ത്രങ്ങൾ വാടകയ്ക്ക് നൽകാനും പുനർവിൽപ്പന നടത്താനുമുള്ള ഡിജിറ്റൽ മാർക്കറ്റ് പ്ലേസ് ആയ ദേശി ക്ലോസറ്റ്സ് അവതരിപ്പിച്ച ജോയൽ വിൻസെന്റ് പ്രേക്ഷകരുടെ വോട്ടിലൂടെയുള്ള ഓഡിയൻസ് അവാർഡ് നേടി. സ്ട്രാറ്റോസ്, സേ യെഷ്, അവലോൺ എന്നീ സ്റ്റാർട്ടപ്പുകളും ഫൈനലിൽ മാറ്റുരച്ചു.
America
മെഡെല്ലിൻ, കൊളംബിയ: മൂന്ന് വർഷത്തിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന കനേഡിയൻ പ്രതിയായ ആരിഫ് ജുമാൻ (Arif Jhuman) കൊളംബിയയിലെ മെഡെല്ലിനിൽ ഒരു ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നാടകീയമായി അറസ്റ്റിലായി. കാനഡയും അമേരിക്കയും തിരയുകയായിരുന്ന ജുമാനെ കൊളംബിയൻ ദേശീയ പോലീസും അന്താരാഷ്ട്ര അന്വേഷണ ഏജൻസികളും ചേർന്നാണ് പിടികൂടിയത്.
അമേരിക്കൻ ഫെഡറൽ പ്രോസിക്യൂട്ടർമാരുടെ അന്വേഷണപ്രകാരം, ഫ്ലോറിഡയിൽ നിന്ന് കാനഡയിലേക്ക് 100-ലധികം തോക്കുകൾ കടത്തിയ അന്തർദേശീയ ആയുധക്കടത്ത് ശൃംഖലയിൽ ജുമാൻ പ്രധാന പങ്കുവഹിച്ചിരുന്നതായി ആരോപണമുണ്ട്. കടത്തിക്കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് കാനഡയിലെ നിരവധി കുറ്റകൃത്യങ്ങളിലും മൂന്ന് കൊലപാതക അന്വേഷണങ്ങളിലും ഉപയോഗിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
അതേസമയം, മയക്കുമരുന്ന് കടത്ത് കേസിൽ ഏകദേശം 10 വർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരുന്നതിനിടെ പരോൾ വ്യവസ്ഥകൾ ലംഘിച്ച് 2023-ൽ ഒളിവിൽ പോയതിനാലും കാനഡൻ അധികൃതർ ജുമാനെ തിരഞ്ഞുവരികയായിരുന്നു.
വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് ജുമാൻ കൊളംബിയയിൽ താമസിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ആയുധധാരികളായ സുരക്ഷാസേന ജിമ്മിൽ പ്രവേശിച്ച് ജുമാനെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.
നിലവിൽ ജുമാൻ കൊളംബിയൻ അധികൃതരുടെ കസ്റ്റഡിയിലാണ്. പ്രതിയെ കാനഡയിലേക്കോ അമേരിക്കയിലേക്കോ കൈമാറുന്ന (Extradition) നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു
America
ലോസ് ആഞ്ചലസ്: യുഎസിലെ ലോസ് ആഞ്ചലസിൽ സ്കൂളിന് മുന്നിലുണ്ടായ സംഘർഷത്തിനിടെ 15 വയസുകാരനായ ഹൈസ്കൂൾ ഫുട്ബോൾ താരം കുത്തേറ്റുമരിച്ചു. റോസ്മീഡ് ഹൈസ്കൂൾ വിദ്യാർഥിയും സ്കൂൾ ഫുട്ബോൾ ടീം അംഗവുമായ അസിയേൽ സകപാല ആണ് കൊല്ലപ്പെട്ടത്. നാഷനൽ ഫുട്ബോൾ ലീഗിൽ (NFL) കളിക്കുകയെന്ന വലിയ സ്വപ്നം ബാക്കിയാക്കിയാണ് അസിയേലിന്റെ മടക്കം.
എൽ മോണ്ടെയിലെ പൊട്ടേരോ എലിമെന്ററി സ്കൂളിന് മുന്നിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കുട്ടികൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. അസിയേൽ ഉൾപ്പെടെ കുത്തേറ്റ മൂന്ന് പേരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പോലീസ് സംഭവത്തെക്കുറിച്ച് അറിയുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അസിയേലിന്റെ ജീവൻ രക്ഷിക്കാനായില്ല.
പരുക്കേറ്റ മറ്റ് രണ്ട് മുതിർന്ന പുരുഷന്മാരുടെ നില നിലവിൽ തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. അക്രമത്തിന്റെ കാരണത്തെക്കുറിച്ചോ പ്രതികളെക്കുറിച്ചോ വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും ലോസ് ആഞ്ചൽസ് ഷെരീഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
അടുത്തിടെ ജനിച്ച ഒരു കുഞ്ഞ് ഉൾപ്പെടെ മൂന്ന് മക്കളെ ഒറ്റയ്ക്ക് വളർത്തുന്ന അമ്മയുടെ ഏക പ്രതീക്ഷയായിരുന്നു ഈ പതിനഞ്ചുകാരൻ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കുടുംബം ഇൻസ്റ്റാകാർട്ട് ഡെലിവറി നടത്തിയാണ് ജീവിച്ചിരുന്നതെന്നും ബന്ധുക്കൾ പറയുന്നു.
അസിയേലിന്റെ സംസ്കാര ചടങ്ങുകൾക്കും കുടുംബത്തെ സഹായിക്കാനുമായി ബന്ധുക്കൾ ആരംഭിച്ച 'ഗോഫണ്ട്മി' (GoFundMe) ക്യാംപെയ്നിലൂടെ ഇതിനോടകം 18,000 ഡോളറിലധികം സമാഹരിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ ആറിന് മിസിസിപ്പിയിൽ കാണാതായ പതിനെട്ടുകാരനായ മറ്റൊരു ഫുട്ബോൾ താരം നോളൻ സേവ്യർ വെൽസിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് യുഎസിനെ വീണ്ടും നടുക്കി മറ്റൊരു കൗമാര കായികതാരത്തിന്റെ മരണം കൂടി റിപ്പോർട്ട് ചെയ്യുന്നത്.
America
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 2026-ലെ ഫാമിലി & യൂത്ത് കോൺഫറൻസ് ജൂലൈ 15 ബുധനാഴ്ച ആരംഭിക്കാനിരിക്കെ, കോൺഫറൻസ് ഗായകസംഘം ആരാധനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
പ്രചോദനാത്മകമായ ഗാനങ്ങളിലൂടെയും ഭക്തിഗീതങ്ങളിലൂടെയും സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെആത്മീയോത്സാഹം വർധിപ്പിക്കുകയും, ഓർത്തഡോക്സ് ആരാധനയുടെ മുഖമുദ്രകളിലൊന്നായ കൂട്ടായ ആരാധനയിൽ എല്ലാവരെയും സജീവമായി പങ്കാളികളാക്കുകയും ചെയ്യുകയാണ് ഗായകസംഘത്തിന്റെ ലക്ഷ്യം.
സമർപ്പിതരായ ഗായകരിലൂടെ അർപ്പിക്കപ്പെടുന്ന വിശുദ്ധ സംഗീതം ആരാധനയ്ക്കും പ്രാർത്ഥനയ്ക്കും ആത്മീയ വളർച്ചയ്ക്കും ശക്തമായ ഒരുഉപാധിയാണ്.
ഈ വർഷത്തെ കോൺഫറൻസ് ഗായകസംഘം ന്യൂയോർക്കിലെ കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസിന് കീഴിലുള്ള താഴെപ്പറയുന്നഇടവകകളിൽ നിന്നുള്ള അംഗങ്ങളെ ഉൾക്കൊള്ളുന്നതാണ്:
1.സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ക്വീൻസ്
2.സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, ലെവിറ്റൗൺ
3.സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, ജാക്സൺ ഹൈറ്റ്സ്
4.സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, വെസ്റ്റ് സെയ്വിൽ
5.സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ചെറി ലെയ്ൻ
35 അംഗങ്ങളുള്ള ഈ ഗായകസംഘം പ്രസിഡന്റ് ഫാ. ജോൺ തോമസ്, ക്വയർ മാസ്റ്റർ ജോസഫ് പാപ്പൻ, കോർഡിനേറ്റർമാരായ ജോൺ താമരവേലിൽ, സിസി മാത്യു എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി പരിശീലനം നടത്തിവരികയാണ്.
കോൺഫറൻസിൽ പങ്കെടുക്കുന്ന വിശ്വാസികളുടെ വൈവിധ്യം പ്രതിഫലിപ്പിക്കുന്നവിധം വിവിധ ഭാഷകളിൽഭക്തിഗാനങ്ങൾ ആലപിക്കും. കോൺഫറൻസിന്റെ തീം സോങ്ങും മറ്റ്
നിരവധി ഗാനങ്ങളും അനുഗൃഹീത ഗായകനായ ജോസഫ് പാപ്പൻ രചിക്കുകയും
സംഗീതസംവിധാനം നിർവഹിക്കുകയും ചെയ്തവയാണ്.
ഫാമിലി & യൂത്ത് കോൺഫറൻസിന്റെ ലക്ഷ്യം കുടുംബബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുക, പങ്കെടുക്കുന്നവരുടെ വിശ്വാസജീവിതം ആഴപ്പെടുത്തുക, കൂടാതെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളെ ഒരുമിച്ചുകൂട്ടി ഈ സമൂഹത്തിൽ ക്രിസ്തുവിന്റെ ഏകീകൃത സാക്ഷ്യം നൽകാൻ പ്രാപ്തരാക്കുക എന്നതാണ്.
2026 ഫാമിലി & യൂത്ത് കോൺഫറൻസ് ജൂലൈ 15 ബുധനാഴ്ച മുതൽ ജൂലൈ 18
ശനിയാഴ്ച വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്റർ വിൻധം റിസോർട്ടിൽ
നടക്കും. "കൃപയുടെ പാത്രങ്ങൾ" എന്ന കോൺഫറൻസ് തീം 2 തിമോത്തി 2:20–22
അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രധാന പ്രഭാഷകർ:
• ഡോ. തോമസ് മാർ അത്താനാസിയോസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത
• ഹൈറോമോങ്ക് വാസിലിയോസ്, സെയിന്റ് ഡയോണിഷ്യസ് മൊണാസ്ട്രി
• ഫാ. ഡോ. എബി ജോർജ്, ലോങ്ങ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി
• ലിജിൻ തോമസ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം
കൂടുതൽ വിവരങ്ങൾക്ക്:
• ഫാ. അലക്സ് ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
• ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
• ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566
America
ഹൂസ്റ്റൺ∙ ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ട് വരെ ഹൂസ്റ്റണിൽ നടക്കുന്ന ഫോമാ (FOMAA) കൺവൻഷൻ 2026-നുള്ള ഹോട്ടൽ റൂമുകൾ പൂർണമായും ബുക്ക്ഡ് ആയതായി ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ഇതിനെ തുടർന്ന് ഹോട്ടൽ താമസം ആവശ്യമില്ലാതെ കൺവൻഷൻ പരിപാടികളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന അംഗങ്ങൾക്കും താൽപര്യമുള്ള ഏതൊരാൾക്കും പരിമിതമായ എണ്ണം കൺവൻഷൻ പാസുകൾ ലഭ്യമാക്കിയിട്ടുണ്ട്.
പാസ് നിരക്കുകൾ: വ്യാഴാഴ്ച ഡേ പാസ് – 100 ഡോളർ, വെള്ളിയാഴ്ച ഡേ പാസ് – 100 ഡോളർ, ശനിയാഴ്ച ഡേ പാസ് – 150 ഡോളർ, സ്റ്റാൻഡേർഡ് വീക്കൻഡ് പാസ് (മൂന്ന് ദിവസം) – 300 ഡോളർ , വി.ഐ.പി. വീക്കൻഡ് പാസ് (മൂന്ന് ദിവസം) – 500 ഡോളർ . ഓരോ പാസിലും അനുബന്ധ ദിവസങ്ങളിലെ എല്ലാ കൺവെൻഷൻ പരിപാടികളിലേക്കുള്ള പ്രവേശനവും ഭക്ഷണവും ഉൾപ്പെടുന്നതാണ്.
പാസുകൾ പരിമിതമായ എണ്ണത്തിൽ മാത്രമാണ് ലഭ്യമാകുക. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും വിതരണം. പാസുകൾ വാങ്ങുന്നതിനോ കൂടുതൽ വിവരങ്ങൾക്കോ ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയോ അതത് റീജണൽ വൈസ് പ്രസിഡന്റ് (RVP)-മാരെയോ ബന്ധപ്പെടാവുന്നതാണ്.
കൺവൻഷൻ 2026-ലേക്ക് എല്ലാ അംഗങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
ഹൂസ്റ്റണിലെ ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നുവെന്നും സംഘാടക സമിതിയുടെ അടുത്ത അവലോകന യോഗം ബുധനാഴ്ച രാത്രി ഏഴിന് അപ്നാ ബസാർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നും ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേലും കൺവെൻഷൻ ജനറൽ കൺവീനർ ജിജു കുളങ്ങരയും അറിയിച്ചു.
America
പെൻസിൽവേനിയയിൽ 2026-ൽ നടക്കുന്ന ഫൊക്കാന അന്താരാഷ്ട്ര കൺവൻഷനിൽ വ്യക്തിത്വ വികസനത്തിനും സാംസ്കാരിക ആത്മവിശ്വാസത്തിനും പ്രാധാന്യം നൽകുന്ന രണ്ട് പുതിയ സംരംഭങ്ങളുമായി ഫൊക്കാന മെൻസ് ഫോറം രംഗത്തെത്തുന്നു. “മിസ്റ്റർ ഫൊക്കാന” (15–27 വയസ്) എന്ന യുവജന വിഭാഗവും “ഫൊക്കാന ശ്രീമാൻ” എന്ന മുതിർന്ന വിഭാഗവും ചേർന്ന്, സൗന്ദര്യത്തെ പുതിയൊരു കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇത്തവണ നടക്കുന്നത്.
ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി ആരംഭിച്ച പുതിയ ഫൊക്കാന മെൻസ് ഫോറം, പുരുഷന്മാർക്ക് സാമൂഹിക മേഖലയിൽ കൂടുതൽ ഇടവും അവസരങ്ങളും സൃഷ്ടിക്കുന്ന ഒരു പുതിയ വേദിയായി മാറിയിരിക്കുകയാണ്. ഈ സംരംഭം പുരുഷന്മാരുടെ വ്യക്തിത്വ വികസനം, ആത്മവിശ്വാസം, സാമൂഹിക പങ്കാളിത്തം, സാംസ്കാരിക അവതരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്. അതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു ശ്രദ്ധേയമായ പരിപാടിയാണ് “മിസ്റ്റർ ഫൊക്കാന”യും “ഫൊക്കാന ശ്രീമാൻ” മത്സരങ്ങളും.
America
ഷിക്കാഗോ: പ്രവാസി മലയാളി ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയ കൂട്ടായ്മയും സഭാത്മക ഐക്യവും വിളിച്ചോതി സീറോമലബാർ സഭയുടെ ദേശീയ കൺവൻഷൻ മൂന്നാം ദിവസവും മക്കോർമിക് പ്ലേസിൽ പ്രൗഢഗംഭീരമായി നടന്നു.
നാല് ദിവസം നീണ്ടുനിന്ന കൺവൻഷൻ ഞായറാഴ്ച നടന്ന ഭക്തിസാന്ദ്രമായ സമാപന വിശുദ്ധ കുർബാനയോടെയാണ് ഔദ്യോഗികമായി അവസാനിച്ചത്. കൺവൻഷന്റെ പ്രധാന ആകർഷണമായിരുന്ന ബാങ്ക്വറ്റ് ഡിന്നറും ജൂബിലി സമാപന പൊതുസമ്മേളനവും മൂന്നാം ദിനമായ ശനിയാഴ്ച രാത്രിയിൽ പ്രൗഢിയോടെ നടന്നു.
പ്രായഭേദമന്യേ പതിനായിരക്കണക്കിന് വിശ്വാസികളാണ് കൺവൻഷന്റെ വിവിധ സെഷനുകളിൽ പങ്കെടുത്തത്.
കൺവൻഷനിലെ പ്രധാന ചടങ്ങുകളും സമ്മേളനങ്ങളും താഴെ പറയുന്നവയാണ്:
വിശുദ്ധ കുർബാനയും ആത്മീയ ശുശ്രൂഷകളും
ശനിയാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് മുഖ്യകാർമികത്വം വഹിച്ചു. പ്രവാസി സമൂഹത്തിന്റെ ആത്മീയ വളർച്ചയെയും സഭയോടുള്ള വിശ്വസ്തതയെയും കുറിച്ച് അദ്ദേഹം വചനസന്ദേശം നൽകി.
പ്രശസ്ത വചനപ്രഘോഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിച്ച "വിശ്വാസത്തോടെ മുന്നോട്ട്' (Walk By Faith, Not By Sight) എന്ന പ്രത്യേക പ്രഭാഷണം വിശ്വാസികൾക്ക് വലിയ ആത്മീയ ഉണർവാണ് സമ്മാനിച്ചത്.
വിവാഹജീവിതവും കുടുംബഭദ്രതയും: ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ
കൺവൻഷനിലെ ഏറ്റവും ജനശ്രദ്ധയാകർഷിച്ച സെഷനുകളിൽ ഒന്നായിരുന്നു റവ. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിച്ച "More Than Vows: Building a Marriage That Truly Thrives' എന്ന പ്രത്യേക ക്ലാസ്.
തനതായ ഹാസ്യശൈലിയിലൂടെയും അനുഭവ സാക്ഷ്യങ്ങളിലൂടെയും കുടുംബജീവിതത്തിന്റെ പവിത്രതയെക്കുറിച്ചും ദാമ്പത്യബന്ധങ്ങൾ എങ്ങനെ ഊഷ്മളമായി നിലനിർത്താമെന്നും അദ്ദേഹം വിശദീകരിച്ചു.
ഏജിംഗ് വിത്ത് ഗ്രേസ്: മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ
മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നയിച്ച ഏജിംഗ് വിത്ത് ഗ്രേസ് എന്ന പ്രത്യേക സമ്മേളനവും ഏറെ ശ്രദ്ധേയമായി. വാർദ്ധക്യ സഹജമായ വെല്ലുവിളികളെ വിശ്വാസത്തിൽ എങ്ങനെ നേരിടാമെന്നും കുടുംബങ്ങളിൽ മുതിർന്ന തലമുറയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
America
ഹൂസ്റ്റൺ: ഈസ്റ്റെക്സ് ഫ്രീവേയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഞായറാഴ്ച വൈകുന്നേരം ബെൽറ്റ്വേയ്ക്ക് സമീപം ഒരു സെഡാൻ കാറും 18വീലർ വലിയ ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.
ഇടിയുടെ ശക്തമായ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും തീപിടിക്കുകയായിരുന്നു. അപകടസ്ഥലത്തുതന്നെ രണ്ടുപേർ മരണപ്പെട്ടതായി ഹൂസ്റ്റൺ പോലീസ് സ്ഥിരീകരിച്ചു.
കാറിലുണ്ടായിരുന്ന മൂന്നാമതൊരു വ്യക്തിയെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ട്രക്ക് ഡ്രൈവർ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.
അപകടത്തെത്തുടർന്ന് ഈസ്റ്റെക്സ് ഫ്രീവേയുടെ സൗത്ത്ബൗണ്ട് ലൈനുകളെല്ലാം പൂർണമായി അടച്ചു. അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
അപകടത്തിന്റെ യഥാർഥ കാരണത്തെക്കുറിച്ചോ മരിച്ചവരെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
America
ന്യൂയോർക്ക്: ഫൊക്കാനയുടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ "ടീം എംപവർ' പാനലിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രമുഖ സംഘാടകനും സാമൂഹിക പ്രവർത്തകനുമായ ലാജി തോമസ് ജനവിധി തേടുന്നു.
ലീല മാരേറ്റ് നയിക്കുന്ന ടീം എംപവറിന്റെ പ്രധാന കരുത്തുകളിലൊന്നായ ലാജി തോമസ്, തന്റെ മികച്ച സംഘാടകമികവും സജീവമായ സാമൂഹിക ഇടപെടലുകളും കൊണ്ട് പ്രവാസി മലയാളി സമൂഹത്തിൽ ഏറെ ശ്രദ്ധേയനാണ്.
പ്രതിസന്ധികളിൽ പതറാത്ത പോരാളിയെന്ന നിലയിൽ ‘ടീം എംപവറിന്റെ’ റാപ്പിഡ് റെസ്പോൺസ് ടീം അംഗമായി പ്രവർത്തിക്കുന്ന ലാജി, പ്രതിസന്ധി ഘട്ടങ്ങളിൽ ധൈര്യപൂർവ്വം ഇടപെടുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതിൽ മുൻപന്തിയിലുണ്ട്.
വസ്തുതകളും കണക്കുകളും മുൻനിർത്തി കൃത്യമായ നിലപാടുകൾ സ്വീകരിക്കുന്നതിലും, ഏത് സാഹചര്യത്തിലും ശരിയുടെ പക്ഷത്ത് ഉറച്ചുനിൽക്കാനുള്ള ധൈര്യവുമാണ് അദ്ദേഹത്തെ മറ്റ് സ്ഥാനാർത്ഥികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
ടീം വർക്കിലും, ഏതു സാഹചര്യങ്ങളെയും അനുകൂലമാക്കിയെടുക്കുന്ന അദ്ദേഹത്തിന്റെ "കൺവൻഷണൽ വിസ്ഡം' ടീമിന് വലിയ മുതൽക്കൂട്ടാണ്. ദീർഘകാലമായി പ്രവാസി മലയാളി സമൂഹത്തിൽ നിറസാന്നിധ്യമായ ലാജി തോമസ് മികച്ചൊരു കായികപ്രേമിയും കാരുണ്യപ്രവർത്തകനുമാണ്.
ക്രിക്കറ്റ് ടൂർണമെന്റുകൾ വിജയകരമായി സംഘടിപ്പിക്കുകയും അതിലൂടെ സമാഹരിച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചുകൊണ്ട് തന്റെ സാമൂഹിക പ്രതിബദ്ധത അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
പ്രധാന ഔദ്യോഗിക പദവികൾ:
സംഘാടകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ തെളിയിച്ച മികവും ഫൊക്കാനയുടെ വളർച്ചയ്ക്കായി നൽകിയ സുദീർഘമായ സേവനങ്ങളും ലാജി തോമസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാക്കുന്നു എന്ന് ഫൊക്കാന പ്രവർത്തകർ വിലയിരുത്തുന്നു.
ലീല മാരേറ്റിന്റെ നേതൃത്വത്തിലുള്ള ടീം എംപവറിന്റെ വിജയത്തിനായി ഫൊക്കാനയെ സ്നേഹിക്കുന്ന ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നതായി സംഘാടകർ അറിയിച്ചു.
America
ടെക്സസ്: മുപ്പതാമത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫറൻസ് 2027 ജൂലൈ 15 മുതൽ 18 വരെ ഓസ്റ്റിൻ സിറ്റിക്ക് അടുത്ത് സാൻ മാർക്കോസ് കോൺഫറൻസ് സെന്റർ ആൻഡ് എംബസി സ്യൂട്ടിൽ നടക്കും.
ഓസ്റ്റിൻ ഗേറ്റ് വേ ചർച്ചിന്റെ സീനിയർ പാസ്റ്റർ ഏബ്രഹാം തോമസാണ് പ്രസിഡന്റ് നാക്കോഗിന്റെ കഴിഞ്ഞ വർഷങ്ങളിൽ നടന്ന കോൺഫറൻസുകളിൽ വിവിധ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇപ്പോൾ എൻഎസിഒജി ചർച്ച് ഗ്രോത്ത് ഡയറക്ടറാണ്.
വൈസ് പ്രസിഡന്റ് പാസ്റ്റർ എബി തോമസ് ന്യൂയോർക്ക് വൺ ചർച്ചിന്റെ മലയാളം വിഭാഗത്തിന്റെ ശുശ്രൂഷകനാണ്. 2024-25 വർഷങ്ങളിൽ ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റേൺ റീജിയൺ പ്രസിഡന്റായിരുന്നു.
സെക്രട്ടറിയായി തെരത്തെടുക്കപ്പെട്ട ഫിന്നി ഫിലിപ്പ് ഫിലദെൽഫിയ ഏബനേസർ ചർച്ച് ഓഫ് ഗോഡ് ഗോൾഡൻ ജൂബിലി കൺവൻഷൻ സെക്രട്ടറിയായിരുന്നു. 2023ൽ ലാങ്കസ്റ്ററിൽ നടന്ന പിസിനാക്കിന്റെ ഇംഗ്ലീഷ് വിഭാഗം നാഷണൽ കോഓർഡിനേറ്ററായും പ്രവർത്തിച്ചു.
ഇപ്പോൾ പെന്തക്കോസ്തൽ ഫെലോഷിപ്പ് ഓഫ് പെൻസിൽവാനിയയുടെ യൂത്ത് വിംഗിന്റെ സെകട്ടറിയായി പ്രവർത്തിക്കുന്നു. ഡോ. അജി ഇടിക്കുളയാണ് ട്രഷറാർ, ഹ്യൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് അംഗവും ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ട്രഷറാറുമാണ്.
ഇംഗ്ലീഷ് സർവ്വീസ് കോർഡിറ്റേറായി തെരഞ്ഞെടുക്കപ്പെട്ട ജെറമി മാത്യു ഡാളസ് ഫെയ്ത്ത് റ്റാബർ നാക്കിൾ ചർച്ച് ഓഫ് ഗോഡിന്റെ യൂത്ത് പാസ്റ്ററാണ്.
നാഷണൽ മീഡിയ കൺവീനറായി ഫിലദെൽഫിയ ഏബനേസർ ചർച്ച് ഓഫ് ഗോഡ് അംഗമായ ബാബുക്കുട്ടി ജോർജിനെ തെരത്തെടുത്തു. പിസിനാക്, നാക്കോഗ്, എജിഫ്ൻഎ എന്നീ കോൺഫ്രൻസുകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പ്രെയർ കോഓർഡിനേറ്ററായി പാസ്റ്റർ ബാബു മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ഷിക്കാഗോ റിവൈവൽ ഇന്റർനാഷണൽ ചർച്ച് ഓഫ് ഗോഡിന്റെ സീനിയർ പാസ്റ്ററാണ്.
2027 കോൺഫറൻസിന്റെ വിജയത്തിനായി സംഘാടകർ വിവിധ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് കർമ്മനിരതരായിക്കഴിഞ്ഞു.
America
പെൻസിൽവേനിയ: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിൽ ഭക്തിനിർഭരമായ തുടക്കം.
ജൂലൈ 15 മുതൽ 18 വരെ വിൻഡ്ഹം ലാങ്കസ്റ്ററിൽ വച്ചാണ് കോൺഫറൻസ് നടക്കുന്നത്. വിശ്വാസി സമൂഹത്തിന്റെ ആത്മീയ വളർച്ചയ്ക്കും ക്രിസ്തീയ കൂട്ടായ്മയ്ക്കും ഏറെ നിർണായകമായ പങ്കുവഹിക്കുന്ന ഈ ആത്മീയ ശുശ്രൂഷയിൽ എല്ലാവരും സജീവമായി പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ നിക്കളാവോസ് തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
ദശാബ്ദങ്ങളായി ഭദ്രാസനത്തിലെ വൈദികരെയും വിശ്വാസികളെയും യുവജനങ്ങളെയും ക്രിസ്തീയ കൂട്ടായ്മയിൽ വളർത്തുന്നതിൽ ഈ കോൺഫറൻസ് പ്രധാന പങ്കുവഹിക്കുന്നുണ്ട്. യുവതലമുറയ്ക്ക് പരസ്പരം ശക്തമായ ബന്ധങ്ങൾ വളർത്തിയെടുക്കാനും ആധ്യാത്മിക അറിവ് നേടാനും ഈ കോൺഫറൻസ് ദിനങ്ങൾ സഹായകമാകുമെന്ന് കോൺഫറൻസ് കോഓർഡിനേറ്റർ ഫാ. അലക്സ് ജോയി വ്യക്തമാക്കി.
കോൺഫറൻസിന്റെ വൻ വിജയത്തിനായി വിപുലമായ സ്പോൺസർഷിപ്പ് പാക്കേജുകളും കോൺഫറൻസ് സുവനീർ നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആകർഷക സമ്മാനങ്ങളോടെയുള്ള മെഗാ റാഫിളും ക്രമീകരിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ജെയ്സൺ തോമസ് അറിയിച്ചു.
ഭദ്രാസനത്തിലെ എല്ലാ പള്ളികളിൽനിന്നും ലഭിക്കുന്ന നിറഞ്ഞ സഹകരണവും പങ്കാളിത്തവുമാണ് ഓരോ കോൺഫറൻസിനെയും വിജയത്തിലെത്തിക്കുന്നതെന്ന് ട്രഷറാർ ജോൺ (സജി) താമരവേലിൽ പറഞ്ഞു.
കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻ വർഷങ്ങളിലെ കോൺഫറൻസുകളിൽ ലഭിച്ച സൗഹൃദങ്ങൾ പുതുക്കുന്നതിനും ഫാമിലി കോൺഫറൻസുകൾ സഹായിക്കുമെന്ന് സുവനീർ എഡിറ്റർ ഡോ. റെബേക്കാ പോത്തൻ അഭിപ്രായപ്പെട്ടു.
ദൈവവചനത്തിനൊപ്പം ജീവിതം നയിക്കുന്നതിൽ ഇന്നത്തെ സാഹചര്യത്തിൽ ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ വെല്ലുവിളികൾ നേരിടുന്നതിനാൽ, ആത്മീയ വളർച്ചയെ ലക്ഷ്യമിട്ടാണ് ഇത്തരം പരിപാടികൾ ക്രമീകരിക്കുന്നതെന്ന് ജോയിന്റ് ട്രഷറാർ റിംഗിൽ റ്റി. ബിജു കൂട്ടിച്ചേർത്തു.
കലുഷിതമായ ജീവിത സാഹചര്യങ്ങളെയും പ്രശ്നങ്ങളെയും ദൈവകേന്ദ്രീകൃതമായി നേരിടാനുള്ള ആത്മധൈര്യവും പ്രചോദനവുമാണ് ഇത്തരം ഒത്തുചേരലുകൾ നൽകുന്നതെന്ന് ജോയിന്റ് സെക്രട്ടറി ആശാ ജോർജ് പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതിനിധികൾക്കായി സംഘാടക സമിതി പുറപ്പെടുവിച്ച പ്രധാന മാർഗനിർദേശങ്ങൾ:
കോൺഫറൻസിൽ പങ്കെടുക്കാനെത്തുന്ന പ്രതിനിധികൾക്കായി സംഘാടക സമിതി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സെക്രട്ടറി ജെയ്സൺ തോമസ് പങ്കുവെച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ നൽകുന്നു:
രജിസ്ട്രേഷനും താമസസൗകര്യവും: ഉദ്ഘാടന ദിവസമായ ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതൽ ഹോട്ടലിന്റെ പ്രധാന കവാടത്തിലുള്ള ലാംപീറ്റർ എക്സിബിറ്റ് ഹാളിൽ (Lampeter Exhibit Hall) രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും.
ഹോട്ടലിൽ എത്തുമ്പോൾ ആദ്യം ലഗേജുകൾ വാഹനങ്ങളിൽ തന്നെ സൂക്ഷിക്കേണ്ടതാണ്. രജിസ്ട്രേഷൻ കൗണ്ടറിലെത്തി കോൺഫറൻസ് മെറ്റീരിയലുകളും റൂം കീയും കൈപ്പറ്റിയ ശേഷം മാത്രം ലഗേജുകൾ മുറികളിലേക്ക് മാറ്റാൻ ശ്രദ്ധിക്കുക.
ബുധനാഴ്ചത്തെ പരിപാടികൾ: വൈകുന്നേരം നാലിന് ഡിന്നറോടെ കോൺഫറൻസ് നടപടികൾക്ക് തുടക്കമാകും. തുടർന്ന് 5.30ന് അതത് ചർച്ച് ഏരിയകളുടെ നിശ്ചിത നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ഗംഭീരമായ ഉദ്ഘാടന ഘോഷയാത്ര നടക്കും. 6.30ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും.
വസ്ത്രധാരണവും ഒരുക്കങ്ങളും: സ്പോർട്സ് ദിനത്തിലേക്കായി സൗകര്യപ്രദമായ വസ്ത്രങ്ങളും ഷൂസും കരുതണം. ഹോട്ടലിലെ സ്വിമ്മിംഗ് പൂൾ സൗകര്യം ഉപയോഗിക്കാൻ താത്പര്യമുള്ളവർ നീന്തൽ വസ്ത്രങ്ങൾ കരുതേണ്ടതാണ്.
സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കൈയിൽ കരുതണം. വ്യാഴാഴ്ച രാത്രി നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കുന്നവർക്ക് പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളോ ഫോർമൽ വസ്ത്രങ്ങളോ ധരിക്കാവുന്നതാണ്.
വിശുദ്ധ കുർബാനയ്ക്കുള്ള പ്രത്യേക വസ്ത്രധാരണം (ശനിയാഴ്ച്ച): വിശുദ്ധ കുർബാനയിൽ പങ്കാളികളാകുന്ന 21 വയസ്സിന് മുകളിലുള്ള വനിതകൾക്ക് കോൺഫറൻസിൽ നിന്നും ഓഫ്-വൈറ്റ് (ക്രീം) സാരികൾ നൽകുന്നതാണ്.
ഇതിനൊപ്പം ധരിക്കാനായി ഗോൾഡ്, ക്രീം, അല്ലെങ്കിൽ മജന്ത നിറത്തിലുള്ള ബ്ലൗസ് പ്രതിനിധികൾ കരുതേണ്ടതാണ്. 21 വയസിന് മുകളിലുള്ള പുരുഷന്മാർക്കായി കോൺഫറൻസിന്റെ പ്രത്യേക മജന്ത ടൈ നൽകുന്നതായിരിക്കും.
കോൺഫറൻസ് സംബന്ധിച്ച തത്സമയ അറിയിപ്പുകൾ "NEAD WhatsApp Community' ഗ്രൂപ്പിലൂടെ പങ്കുവയ്ക്കുന്നതാണെന്നും എല്ലാ പ്രതിനിധികൾക്കും സുരക്ഷിതമായ യാത്ര ആശംസിക്കുന്നതായും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: കോഓർഡിനേറ്റർ: ഫാ. അലക്സ് കെ. ജോയി: 973 489 6440, ഇമെയിൽ: [email protected], സെക്രട്ടറി: ജെയ്സൺ തോമസ്: 917 612 8832), ട്രഷറർ: ജോൺ (സജി) താമരവേലിൽ: 917 533 3566.
America
ഫ്ലോറിഡ: ഫ്ലോറിഡയിൽ കടുത്ത ചൂടിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മൂന്ന് മണിക്കൂറിലധികം കുടുങ്ങിക്കിടന്ന രണ്ടുവയസുകാരി മരിച്ചു. ഹാലൻഡേൽ ബീച്ചിലാണ് മനസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്.
ബ്രിട്ടാനി നിക്കോൾ എന്ന പെൺകുട്ടിയാണ് മരിച്ചത്. കടുത്ത ചൂടുണ്ടായിരുന്ന ഞായറാഴ്ച കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ അമ്മ ക്രിസ്റ്റീന ലോപ്പസ് ജോലിക്ക് പോയ സമയത്ത് കുട്ടിയെ നോക്കാനേൽപ്പിച്ച ബേബിസിറ്ററുടെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്ന് കുടുംബസുഹൃത്ത് ആരോപിച്ചു. ബേബിസിറ്റർ കുട്ടിയെ മറവിരോഗമുള്ള സ്വന്തം പിതാവിനൊപ്പം വിടുകയായിരുന്നു.
ഇയാൾ കുട്ടിയുമായി കാറിൽ വീട്ടിലെത്തിയെങ്കിലും കുട്ടിയെ പുറത്തിറക്കാൻ മറന്നുപോയി. തുടർന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കുട്ടി അടച്ചിട്ട കാറിനുള്ളിൽ ശ്വാസം മുട്ടിയും കടുത്ത ചൂടേറ്റു കുടുങ്ങിക്കിടക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ഇതുവരെ ആർക്കെതിരേയും ഔദ്യോഗികമായി കുറ്റപത്രം ചുമത്തിയിട്ടില്ല. തന്റെ ഒരേയൊരു മകളുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി വേണമെന്നും നീതി ലഭിക്കണമെന്നും അമ്മ ക്രിസ്റ്റീന ആവശ്യപ്പെട്ടു.
America
ന്യൂയോർക്ക്: ഫൊക്കാനയുടെ 2026ലെ അന്തർദേശീയ കൺവൻഷൻ വേദിക്ക് സംഘടനയുടെ സ്ഥാപക നേതാവും മുൻ പ്രസിഡന്റുമായ പരേതനായ ഡോ. എം. അനിരുദ്ധന്റെ പേര് നൽകാൻ നേതൃത്വം തീരുമാനിച്ചു.
കൽഹാരിയിൽ നടക്കുന്ന കൺവൻഷന്റെ പ്രധാന വേദി "അനിരുദ്ധൻ നഗർ' എന്ന പേരിലായിരിക്കും അറിയപ്പെടുക. കഴിഞ്ഞ വർഷം അന്തരിച്ച ഡോ. അനിരുദ്ധൻ ഫൊക്കാനയുടെ രൂപീകരണത്തിലും വളർച്ചയിലും നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ അനുസ്മരിച്ചാണ് ഈ തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു.
1983-ൽ ഫൊക്കാന രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആദ്യകാല പ്രവർത്തകരിൽ പ്രമുഖനായിരുന്നു ഡോ. എം. അനിരുദ്ധൻ.
സംഘടനയുടെ ആദ്യ പ്രസിഡന്റായിരുന്ന അനിരുദ്ധൻ, രാഷ്ട്രീയ ചേരിതിരിവുകൾക്കതീതമായി എല്ലാ വിഭാഗം മലയാളികളെയും ഒരുമിപ്പിക്കുന്ന വേദിയായി ഫൊക്കാനയെ വളർത്തിയെടുക്കുന്നതിൽ ശ്രദ്ധേയമായ നേതൃത്വം നൽകി.
കേരളത്തിൽ ഭരണകൂടങ്ങൾ മാറിമാറി വന്നപ്പോഴും സർക്കാരുകളുമായുള്ള ഊഷ്മള ബന്ധം നിലനിർത്താൻ അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും നയപരമായ സമീപനവും സഹായകമായിരുന്നുവെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.
ഡോ. അനിരുദ്ധന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫൊക്കാന കൺവൻഷനുകളും വിവിധ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളും ഇന്നും സംഘടനയ്ക്ക് മാതൃകയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഫൊക്കാന കൺവൻഷൻ സംഘടിപ്പിക്കുന്ന പതിവിന് തുടക്കമിട്ടതിലും അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നുവെന്നും അവർ പറഞ്ഞു.
America
കാനഡ: കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ഇംപാക്ട് 2K26' വാർഷിക സമ്മർ ക്യാമ്പ് ഈ മാസം 24, 25, 26 തീയതികളിൽ ഒന്റാറിയോയിലെ തേംസ്ഫോർഡിലുള്ള മേപ്പിൾ ഗ്രോവ് ക്രിസ്ത്യൻ റിട്രീറ്റ് സെന്ററിൽ നടക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആത്മീയ സംഗമത്തിൽ പാസ്റ്റർ ജോഷി ജോസഫ്, പാസ്റ്റർ പ്രത്യാശ് തോമസ്, പാസ്റ്റർ കെ. ബി. ഇമ്മാനുവേൽ, സിസ്റ്റർ ആഷ്ലി പ്രത്യാശ് എന്നിവർ വിവിധ ആത്മീയ ശുശ്രൂഷകൾക്കും സന്ദേശങ്ങൾക്കും നേതൃത്വം നൽകും.
ആത്മീയ നവീകരണവും വിശ്വാസപരമായ വളർച്ചയും ലക്ഷ്യമിട്ടുള്ള ക്യാമ്പിൽ എല്ലാ പ്രായക്കാർക്കും പ്രയോജനപ്പെടുന്ന വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കൂട്ടായ ആരാധനയ്ക്കും ആത്മീയ കൂട്ടായ്മയ്ക്കും കുടുംബസമേതം പങ്കുചേരുന്നതിനും അവസരമൊരുക്കുന്ന ഈ വാർഷിക സമ്മർ ക്യാമ്പിൽ കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ക്യാമ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും അവർ അറിയിച്ചു.
America
ഫ്ലോറിഡ: വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ), ഗായത്രി ഗുരുകുലത്തിന്റെ സഹകരണത്തോടെ "വേദ പഠനകളരി 2026' എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സൗജന്യ വേദപഠന പദ്ധതിക്ക് തുടക്കമിടുന്നു.
ജോർജിയയിലെ അറ്റ്ലാന്റ ആസ്ഥാനമായുള്ള കെഎച്ച്എൻഎ സൗത്ത് ഈസ്റ്റ് റീജിയണാണ് പദ്ധതിയുടെ ഏകോപനം നിർവഹിക്കുന്നത്. റീജിയണിന്റെ ആത്മീയ പ്രവർത്തനങ്ങളുടെ ഭാഗമായി ഷജീവ് പത്മനിവാസ്, സംഗീത ചന്ദ്രൻ, രാജീവ് ഭാസ്കർ എന്നിവർ കോഓർഡിനേറ്റർമാരാണ്.
പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഈ മാസം 11ന് നടന്നു. 19 മുതൽ എല്ലാ ഞായറാഴ്ചയും രാത്രി ഏഴിന് (ഇഎസ്ടി) ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. ഇന്ത്യയിൽ ഇത് തിങ്കളാഴ്ച പുലർച്ചെ 4.30-നാണ്.
ഷോർണൂരിനടുത്തുള്ള ത്രാങ്ങാലിയിലെ ഗായത്രി ഗുരുകുലം ആചാര്യൻ ഡോ. അരുണ്‍ പ്രഭാകരനാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. വേദങ്ങളുടെ അടിസ്ഥാന ആശയങ്ങൾ, ശുദ്ധമായ ഉച്ചാരണം, അർഥം, ആചാരപരമായ പ്രയോഗങ്ങൾ എന്നിവ ലളിതമായി പഠിപ്പിക്കുന്ന രീതിയിലാണ് കോഴ്സ് തയാറാക്കിയിരിക്കുന്നത്.
52 ആഴ്ച നീണ്ടുനിൽക്കുന്ന പഠനപരിപാടിയിൽ വടക്കേ അമേരിക്കയിലുടനീളമുള്ളവർക്ക് പങ്കെടുക്കാം. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പഠന നോട്ടുകൾ ലഭ്യമാക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായി ക്ലാസുകളുടെ റിക്കാർഡിംഗും നൽകും.
കുട്ടികൾക്കായി പ്രത്യേകം ഇംഗ്ലീഷ് മീഡിയം വേദ ക്ലാസുകളും സംഘടിപ്പിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗായത്രി ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റ് നൽകും. ആവശ്യാനുസരണം കലിഫോർണിയ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ഓഫ്ലൈൻ പഠനസെഷനുകളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പദ്ധതി വിജയമാക്കണമെന്ന് കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, ട്രസ്റ്റി ബോർഡ്, യൂത്ത് കമ്മിറ്റി, യുവ കമ്മിറ്റി അംഗങ്ങളും സംയുക്തമായി അഭ്യർഥിച്ചു.
രജിസ്ട്രേഷൻ: www.namaha.org, സൂം മീറ്റിംഗ് ഐഡി: 847 7046 1935, പാസ്കോഡ്: 01234.
കൂടുതൽ വിവരങ്ങൾക്ക്: ഷാജീവ് പത്മനിവാസ്: +1 (404) 432 8751, സംഗീത ചന്ദ്രൻ: +1 (423) 933 4172, രാജീവ് ഭാസ്കർ: +1 (516) 395 9480.
America
ഫിലഡൽഫിയ: അമേരിക്കയുടെ 250 -ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളീസ് ഫോർ പ്രോസ്പെരിറ്റി ആൻഡ് അഡ്വാൻസ്മെന്റ് (പമ്പ) ഫിലഡൽഫിയയിലെ ഗാലേറിയ ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടി വിപുലമായ ജനപങ്കാളിത്തത്തോടെയും ഗംഭീരമായ ചടങ്ങുകളോടെയും നടന്നു.
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250 വർഷത്തെ മഹത്തായ പൈതൃകത്തെയും ഇന്ത്യൻഅമേരിക്കൻ സമൂഹത്തിന്റെ സംഭാവനകളെയും ഒരുപോലെ ആദരിച്ച ഈ ആഘോഷത്തിൽ നഗര, സംസ്ഥാന തലങ്ങളിലെ ജനപ്രതിനിധികളും പൊതുസുരക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ ദേശീയപ്രാദേശിക സംഘടനകളുടെ നേതാക്കളും സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.
അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം സംഘടിപ്പിക്കപ്പെടുന്ന പരിപാടികളിൽ ശ്രദ്ധേയമായ ഒന്നായിരുന്നു പമ്പയുടെ ഈ ആഘോഷം. സാമൂഹിക സൗഹൃദ സമ്മേളനത്തോടെയും സംഗീതവിരുന്നോടെയും ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സുമോദ് നേതൃത്വം നൽകി.
ജോയിന്റ് സെക്രട്ടറി അഭിലാഷ് ജോൺ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു. പമ്പ പ്രസിഡന്റ് അലക്സ് തോമസ്, പെൻസിൽവാനിയ സ്റ്റേറ്റ് സെനറ്റർ ഷരീഫ് സ്ട്രീറ്റ്, ഫിലഡൽഫിയ സിറ്റി കൗൺസിൽ അംഗങ്ങളായ ഡോ. നീന അഹമ്മദ്, മൈക്കൽ ഡ്രിസ്കോൾ, ഫിലഡൽഫിയ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മൈക്ക് ക്രാം, ആഘോഷ കമ്മിറ്റി ചെയർമാൻ ജോർജ് ഓലിക്കൽ, ട്രഷറർ ജോയ് തട്ടാരുകുന്നേൽ, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ സുധ കർത്ത, ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ലെനോ സ്കറിയ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
റവ. എം. കെ. കുര്യാക്കോസ് അമേരിക്കയുടെ 250 വർഷത്തെ യാത്രയ്ക്ക് നന്ദി അർപ്പിച്ച പ്രാർഥനയ്ക്ക് നേതൃത്വം നൽകി. അമേരിക്കൻ ദേശീയഗാനം ഏയ്ഞ്ചൽ മേരി റേച്ചൽ തോമസും ഇന്ത്യൻ ദേശീയഗാനം സൗമ്യ തോമസും ആലപിച്ചു.
ആഘോഷ കമ്മിറ്റി ചെയർമാൻ ജോർജ് ഓലിക്കൽ സ്വാഗതപ്രസംഗത്തിൽ അമേരിക്കൻ ജനാധിപത്യത്തിന്റെ മൂല്യങ്ങളെയും മലയാളി സമൂഹത്തിന്റെ സാമൂഹിക ഉത്തരവാദിത്വത്തെയും എടുത്തുപറഞ്ഞു.
പമ്പ പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷ പ്രസംഗത്തിൽ അമേരിക്ക നൽകിയ അവസരങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും സമൂഹ ഐക്യവും പൊതുസേവനവും ശക്തിപ്പെടുത്താൻ എല്ലാവരും കൈകോർക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഡോ. ഈപ്പൻ ഡാനിയേൽ അവതരിപ്പിച്ച "അമേരിക്കയുടെ 250 വർഷങ്ങൾ' ഡോക്യുമെന്ററി അമേരിക്കയുടെ സ്വാതന്ത്ര്യ സമരചരിത്രവും ഭരണഘടനാപരമായ വളർച്ചയും ജനാധിപത്യ പാരമ്പര്യവും സവിശേഷമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടി.
തുടർന്ന് പൊതുസുരക്ഷാ വിഭാഗത്തിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മൈക്ക് ക്രാം, ഫിലഡൽഫിയ സിറ്റി കൗൺസിൽ അംഗം ഡോ. നീന അഹമ്മദ് എന്നിവരെ ആദരിച്ചു.
ഫിലഡൽഫിയയിലെ മലയാളി സമൂഹത്തിന്റെ വളർച്ചയ്ക്ക് നിർണായക സംഭാവന നൽകിയ പയനിയർ സമൂഹനേതാവ് പി. ടി. മാത്യുവിനെ പ്രത്യേക ആദരവോടെ അനുമോദിച്ചു. ഈ ആദരിക്കൽ ചടങ്ങിന്റെ ഏകോപനം ജോർജ് ഓലിക്കൽ നിർവഹിച്ചു.
പരിപാടിയുടെ ഏറ്റവും ശ്രദ്ധേയമായ ഭാഗമായിരുന്നു 1998 മുതൽ 2026 വരെ പമ്പയെ നയിച്ച മുൻ പ്രസിഡന്റുമാരെ ആദരിച്ച ചടങ്ങ്. സംഘടനയുടെ വളർച്ചയ്ക്കും ഫിലഡൽഫിയയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും നൽകിയ വിലമതിക്കാനാവാത്ത നേതൃത്വത്തിനുള്ള അംഗീകാരമായി മുൻ പ്രസിഡന്റുമാർക്ക് പ്രത്യേക സ്മാരക ഫലകങ്ങൾ സമ്മാനിച്ചു.
ഈ പ്രത്യേക ആദരിക്കൽ ചടങ്ങിന്റെ ഏകോപന ചുമതല തോമസ് പോളും സെലിൻ ഓലിക്കലും നിർവഹിച്ചു. ഫിലഡൽഫിയ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മൈക്ക് ക്രാംയും ഫിലഡൽഫിയ സിറ്റി കൗൺസിൽ അംഗം ഡോ. നീന അഹമ്മദും ചേർന്നാണ് മുൻ പ്രസിഡന്റുമാർക്ക് ആദരസൂചക ഫലകങ്ങൾ വിതരണം ചെയ്തത്.
പൊതുസുരക്ഷാ വിഭാഗത്തിൽ സേവനം അനുഷ്ടിക്കുന്നവരെ ആദരിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി കമ്മീഷണർ മൈക്ക് ക്രാം, ക്യാപ്റ്റൻ ടി. ജെ. തോമസൺ, സർജന്റ് ബ്ലെസൺ മാത്യു എന്നിവർക്ക് പൊതുസുരക്ഷാ രംഗത്തെ മാതൃകാപരമായ സേവനത്തിന് പ്രത്യേക അംഗീകാര ഫലകങ്ങൾ സമ്മാനിച്ചു.
ഈ ആദരിക്കൽ ചടങ്ങിന്റെ ഏകോപന ചുമതല ഡോ. ഈപ്പൻ ഡാനിയേൽ, ജോയ് തട്ടാരുകുന്നേൽ എന്നിവർ നിർവഹിച്ചു.
America
മയാമി: കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ഹ്രസ്വസന്ദർശനത്തിനായി അമേരിക്കയിൽ എത്തുന്നു. ഒക്ടോബർ 10ന് അമേരിക്കയിൽ എത്തുന്ന ചിറമേലച്ചൻ 30ന് നാട്ടിലേക്ക് തിരികെ പോകും.
വൺ ഡോളർ റവല്യൂഷൻ യുഎസ്എ, ഹങ്കർ ഹൻഡ് ഇന്റർനാഷനൽ എന്നിവയുടെ പ്രോഗ്രാമുകൾ ഉൾപ്പെടെ വിവിധ ചർച്ചുകളിലെ ധ്യാനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 305 776 7752.
America
ഷിക്കാഗോ: ഷിക്കാഗോ മക്കോര്‍മിക് പ്ലേസ് കണ്വന്ഷന് സെന്ററില്‍ അത്യധികം ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ നടക്കുന്ന ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ ഇരുപത്തിയഞ്ചാമത് സിൽവർ ജൂബിലി നാഷണൽ കൺവൻഷന്റെ രണ്ടാം ദിവസത്തെ ശുശ്രൂഷകൾ ഭക്തിസാന്ദ്രമായി സമാപിച്ചു.
ജൂലൈ ഒമ്പതിന് ആരംഭിച്ച കൺവൻഷന്റെ രണ്ടാം ദിനത്തിൽ ഭക്തിനിർഭരമായ ദിവ്യബലി, ജീവിതഗന്ധിയായ ക്ലാസുകൾ, ആത്മീയ സെഷനുകൾ എന്നിവയ്ക്കൊപ്പം അമേരിക്കൻ മലയാളി ക്രൈസ്തവ ചരിത്രത്തിൽ ഇടംപിടിച്ച വമ്പിച്ച വിശ്വാസ റാലിയും നടന്നു.
ദൈവരാജ്യ പ്രഘോഷണ ദൗത്യം തുടരണം: മാർ റാഫേൽ തട്ടിൽ
കൺവൻഷന്റെ രണ്ടാം ദിവസം ബിഷപ്പുമാരും വൈദികരും സന്യസ്തരും രൂപതയിലെ എല്ലാ ഇടവകളിൽ നിന്നുമുള്ള വിശ്വാസികളും ഒന്നുചേർന്നുള്ള സ Rejoice ദിവ്യബലിയർപ്പണം നടന്നു. തിരുക്കർമങ്ങളിൽ സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.
ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, ബിഷപ് എമെരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത്, അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ബ്ലെയിസ് ജെ. സുപിച്ച്, ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത, മാർ ജോസ് കല്ലുവേലിൽ, റവ. ഡോ. ജോളി വടക്കൻ, റവ. ഡോ. ജോസഫ് തടത്തിൽ, രൂപതയുടെ വികാരി ജനറാളുമാരായ റവ. ഫാ. ജോൺ മേലപ്പുറം, റവ. ഫാ. തോമസ് കടുകപ്പള്ളിൽ തുടങ്ങിയവർ സഹകാർമികരായിരുന്നു.
ലൂക്കായുടെ സുവിശേഷത്തെ ആസ്പദമാക്കി മാർ റാഫേൽ തട്ടിൽ വചനസന്ദേശം നൽകി. "വിളവധികം, വേലക്കാർ ചുരുക്കം' എന്ന വചനം ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വഴിപണിയും ജീവനുമായ ക്രിസ്തുവിന്റെ മാർഗത്തിലൂടെ ചരിച്ച പൂർവികരുടെ പൈതൃകം അമേരിക്കൻ മണ്ണിലും വരുംതലമുറകൾക്കായി തുടർന്നുപോകാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കഴിഞ്ഞ 25 വർഷക്കാലത്തെ പ്രതിസന്ധികളിലൂടെ ചിക്കാഗോ രൂപത കൈവരിച്ച വളർച്ച വലിയ ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യമാണെന്ന് മേജർ ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.
ഈ സിൽവർ ജൂബിലി കൺവെൻഷൻ അമേരിക്കൻ പ്രവാസി സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അപൂർവവും അതുല്യവുമായ ആഘോഷമാണെന്ന് ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് പ്രസ്താവിച്ചു.
കാൽനൂറ്റാണ്ട് മുൻപ് വിതക്കപ്പെട്ട വിശ്വാസത്തിന്റെ വിത്ത് ഇന്ന് വലിയൊരു പ്രസ്ഥാനമായി വളർന്നത് രൂപതയുടെ സ്ഥാപക പിതാക്കന്മാരുടെയും അജപാലകരുടെയും വിശ്വാസികളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ചങ്ങനാശേരി ആർച്ചുബിഷപ് മാർ തോമസ് തറയിൽ ദമ്പതികൾക്കായി നയിച്ച ക്ലാസ് ഏറെ ശ്രദ്ധേയമായി. അമേരിക്കയിലെ തിരക്കുപിടിച്ച ആധുനിക ജീവിതസാഹചര്യങ്ങളിൽ, കുടുംബജീവിതത്തിലെ മാനസിക സമ്മർദങ്ങളെ എങ്ങനെ വിജയകരമായി കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം ലളിതമായി വിവരിച്ചു.
തുടർന്ന് വിവിധ പ്രായത്തിലുള്ളവർക്കായി പ്രത്യേക ബ്രേക്ക് ഔട്ട് സെഷനുകളും വർക് ഷോപ്പുകളും നടന്നു.
America
ഹൂസ്റ്റൺ: ചിറ്റാട്ടില്‍ ജോര്‍ജ് മാത്യു ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ: മേരി ജോര്‍ജ് (പാറപ്പുറം). മക്കള്‍: ബെനിറ്റ ഫ്ലെമിംഗ് (യുഎസ്എ), ബിന്‍സി ചാക്കോ (യുഎസ്എ), സോണിയ ജിമ്മി (കൂരാച്ചുണ്ട്, കോഴിക്കോട്).
മരുമക്കള്‍: ഫ്ലെമിംഗ് ജോര്‍ജ് (യുഎസ്എ), ചാക്കോ കോര (ഷാജി, യുഎസ്എ), ജിമ്മി ബാസ്റ്റിന് (കൂരാച്ചുണ്ട്, കോഴിക്കോട്).
സഹോദരങ്ങള്‍: മാത്യു ചിറ്റാട്ടില്‍, ജോയ് ചിറ്റാട്ടില്‍, പരേതയായ സിസ്റ്റര്‍ സ്കൊളാസ്റ്റിക്ക (അച്ചാമ്മ), സിസ്റ്റര്‍ സിസിലി (സെലിയമ്മ), സിസ്റ്റര്‍ അക്വില (മേരി), ഡോ. സിസ്റ്റര്‍ ക്ലോഡിയ (ലിസി).
സംസ്കാരം പിന്നീട് ഹൂസ്റ്റൺ സെന്റ് മേരീസ് പേർലാൻഡ് കാത്തലിക് ദേവാലയത്തിൽ നടക്കും.
America
ടെക്സസ്: ഉത്തര ടെക്സസിൽ കോടിക്കണക്കിന് ഡോളറിന്റെ മൊബൈൽ ഫോൺ കടത്ത്, തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട വൻ ഗൂഢാലോചന കേസിൽ പ്രതിയായ ഗാർലൻഡ് സ്വദേശി അബ്ദുല്ല അൻവറിനെ (28) ഖത്തർ അമേരിക്കയ്ക്ക് കൈമാറി.
വെള്ളിയാഴ്ച ടെക്സസിലെത്തിച്ച പ്രതി നിലവിൽ കൊളിൻ കൗണ്ടി ജയിലിൽ ഫെഡറൽ കസ്റ്റഡിയിലാണ്. വിചാരണയ്ക്കായി ജാമ്യത്തിൽ കഴിഞ്ഞിരുന്ന അൻവർ അമേരിക്ക വിട്ട് പാക്കിസ്ഥാനിലേക്ക് കടന്നിരുന്നു.
തുടര്‍ന്ന് അന്താരാഷ്ട്ര തലത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഖത്തറിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ അറിയിച്ചു. യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ ഓഫീസ് ഓഫ് ഇന്റർനാഷണൽ അഫയേഴ്സ് ഇടപെട്ടാണ് പ്രതിയെ അമേരിക്കയിലേക്ക് തിരികെ എത്തിച്ചത്.
2021-ൽ ആരംഭിച്ച “Operation Cash Out” എന്ന ഫെഡറൽ അന്വേഷണത്തിന്റെ ഭാഗമായാണ് അൻവറിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. ആദ്യം 101 പ്രതികളുണ്ടായിരുന്ന ഈ കേസിൽ നിലവിൽ പ്രതികളുടെ എണ്ണം 112 ആയി ഉയർന്നിട്ടുണ്ട്.
മോഷണം, വ്യക്തിത്വ മോഷണം, തട്ടിപ്പ്, ആയുധധാരികളായ കവർച്ചകൾ എന്നിവ വഴി സ്വന്തമാക്കിയ മൊബൈൽ ഫോണുകൾ, ടാബ്ലറ്റുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വിദേശത്തേക്ക് കടത്തി വിറ്റതായാണ് പ്രതികൾക്കെതിരേയുള്ള അന്വേഷണ ഏജൻസികളുടെ ആരോപണം.
ഡാലസ്, ഗാർലൻഡ്, ഫോർട്ട് വർത്ത്, ആർലിംഗ്ടൺ ഉൾപ്പെടെയുള്ള നഗരങ്ങളിലെ AT&T, T-Mobile, Verizon സ്റ്റോറുകളിൽ നടന്ന 23 ആയുധധാരികളായ കവർച്ചകളുമായി ഈ ശൃംഖലയ്ക്ക് ബന്ധമുണ്ടെന്ന് 2021-ലെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.എന്നാൽ, ഈ കവർച്ചകളിൽ അബ്ദുല്ല അൻവർ നേരിട്ട് പങ്കെടുത്തതായി നിലവിലെ കുറ്റപത്രത്തിൽ ആരോപിക്കുന്നില്ല.
ഈ ശൃംഖല വിദേശ ഇറക്കുമതിക്കാർക്ക് ഏകദേശം 100 മില്യൺ ഡോളറിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ വിറ്റതായും, 20,000-ത്തിലധികം ഉപകരണങ്ങൾ തട്ടിപ്പിലൂടെ കൈവശപ്പെടുത്തി 42 മില്യൺ ഡോളറിലധികം നഷ്ടം വരുത്തിയതായും ഫെഡറൽ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഈ പണം വെളുപ്പിക്കൽ ശൃംഖലയുമായി ബന്ധപ്പെട്ട മൊത്തം സാമ്പത്തിക നഷ്ടം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു ബില്യൺ ഡോളറിലധികം ആണെന്ന് എഫ്ബിഐ (FBI) ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി. എന്നാൽ ഈ തുക എങ്ങനെ കണക്കാക്കിയെന്നതോ, ഇതിൽ അബ്ദുല്ല അൻവറിനുള്ള കൃത്യമായ പങ്ക് എത്രയെന്നതോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും കോടതി കുറ്റം പ്രഖ്യാപിക്കുന്നത് വരെ പ്രതി നിരപരാധിയാണെന്നാണ് അമേരിക്കൻ നിയമം വ്യക്തമാക്കുന്നത്.
America
ടെക്സസ്: ടെക്സസിലെ ബോവി കൗണ്ടിയിലുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾ മരിച്ചു. ശനിയാഴ്ച പുലർച്ചെ 3.20 ഓടെ ഡെകാൽബിന് സമീപം യുഎസ് ഹൈവേ 259-ലായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്.
ഡെകാൽബ് സ്വദേശിയായ ഡ്രൂ വിൽസൺ (23) സഞ്ചരിച്ചിരുന്ന നിസ്സാൻ ആൾട്ടിമ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഡോഡ്ജ് ചാർജർ കാറുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
നിസാൻ ആൾട്ടിമ ഓടിച്ചിരുന്ന ഡ്രൂ വിൽസൺ (23), ഡോഡ്ജ് ചാർജറിലുണ്ടായിരുന്ന യാത്രക്കാരായ യൽ എല്ലെസ്റ്റാഡ് (22), പെയ്റ്റൺ ബട്ട്ലർ (24), ടൈ ബേർഡ് (20) എന്നിവരാണ് മരണപ്പെട്ടത്.
നാല് പേരും അപകടസ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടതായി ടെക്സസ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചു.
അപകടത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ ടെക്സസ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Australia and Oceania
പെർത്ത്: ഓസ്ട്രേലിയയിലെ പെർത്തിൽ സന്ദർശക വീസയിൽ മകളെയും പുതുതായി ജനിച്ച പേരക്കുട്ടിയെയും കാണാനെത്തിയിരുന്ന നേപ്പാൾ സ്വദേശിനിയായ 53 വയസുകാരി ബിഷ്ണു കുമാരി ഗുരുംഗ് ദാരുണമായി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്.
ഫെബ്രുവരി ആറിനാണ് അപകടം നടന്നത്. മകളുടെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബിഷ്ണു കുമാരി ഗുരുംഗിന്റെ മുറിയിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്. സംഭവസ്ഥലത്തുവച്ചുതന്നെ അവർ മരിച്ചു. ഓസ്ട്രേലിയയിൽ എത്തിയിട്ട് വെറും മൂന്ന് ദിവസങ്ങൾ മാത്രമായിരുന്നു.
കേസിലെ പ്രതിയായ 36 വയസുകാരൻ റൈസ് റോബർട്ട് ഹോക്കിൻസ് കോടതിയിൽ കുറ്റങ്ങൾ സമ്മതിച്ചു. അപകടസമയത്ത് ഇയാൾ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിലായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
കുറ്റസമ്മതം രേഖപ്പെടുത്തിയ സാഹചര്യത്തിൽ കേസിന്റെ ശിക്ഷാവിധി സെപ്റ്റംബറിൽ പ്രഖ്യാപിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.
Australia and Oceania
വെല്ലിംഗ്ടൺ: ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിലെത്തി. വെല്ലിംഗ്ടൺ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ മോദിയെ സ്വീകരിച്ചത്.
രാജീവ് ഗാന്ധിക്കു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിൽ എത്തുന്നത് ഇതാദ്യമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ വിലയിരുത്തലുകൾ ഇരുവരും ചർച്ച ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.
കായിക രംഗത്തും നയതന്ത്രത്തിലും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയാണ് മോദി ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയത്. ഇന്ത്യ-ഓസ്ട്രേലിയ കായിക സഹകരണ കൂട്ടായ്മയിൽ നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബണീസും ഒരുമിച്ച് പങ്കെടുത്തിരുന്നു.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന വമ്പൻ പരിപാടിയിൽ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ അടക്കമുള്ള പ്രമുഖ കായികതാരങ്ങളും സന്നിഹിതരായിരുന്നു. ഒളിമ്പിക്സിൽ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഓസ്ട്രേലിയൻ പ്രധാനമന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചതും സന്ദർശനത്തിന്റെ പ്രധാന നേട്ടമായി.
Australia and Oceania
കാൻബറ: സീറോമലബാർ മെൽബൺ രൂപത കാൻബറ സെന്റ് അൽഫോൻസാ ഇടവകയിലെ സെന്റ് മേരീസ് ഫാമിലി യൂണിറ്റ് സംഘടിപ്പിച്ച ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് സെന്റ് അൽഫോൻസാ പള്ളിയിൽ വച്ച് നൽകുകയുണ്ടായി.
പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന സെന്റ് അൽഫോൻസാ കമ്യൂണിറ്റിയിലെ കുട്ടിക്കാണ് ഈ അവാർഡ് നൽകുന്നത്. ഹിമ ഹാപ്പി പൈനടത്താണ് ഈ അവാർഡിന് അർഹയായത്.
സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. ബിനീഷ് നരിമറ്റത്തിൽ പുതുതായി ചുമതല ഏൽക്കുന്ന ഫാ. ടിജോ എന്നിവർ ചേർന്ന് അവാർഡ് നൽകി.
അങ്കമാലി കറുകുറ്റി മൂന്നാംപറമ്പ് പൈനടത്തു ഹാപ്പി - മിനി ദമ്പതികളുടെ മകളാണ് ഹിമ. ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഡബിൾ ഡിഗ്രി ചെയ്യുന്നതിനോടൊപ്പം ഓസ്ട്രേലിയൻ പബ്ലിക് സർവീസിലും ഹിമ ജോലി ചെയ്യുന്നു.
Australia and Oceania
ബെർലിൻ: ഫുട്ബോൾ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നാല് വട്ടം ലോക ചാമ്പ്യൻമാരായ ജർമനിയെ ഷൂട്ട്ഔട്ടിൽ വീഴ്ത്തി പാരഗ്വായ് വിസ്മയ വിജയം സ്വന്തമാക്കിയതോടെ ഫുട്ബോൾ ലോകം ഒന്നടങ്കം ഞെട്ടലിലാണ്.
ജർമൻ മാധ്യമങ്ങൾ ഈ തോൽവിയെ ലോകകപ്പ് ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്.
നിശ്ചിത സമയത്തെ ആവേശം, വിവാദമായ വാർ തീരുമാനം
കളിയുടെ 42-ാം മിനിറ്റിൽ ഹൂലിയോ എൻസീസോയിലൂടെ പാരഗ്വായാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ ഒൻപതാം മിനിറ്റിൽ ആഴ്സണൽ താരം കൈ ഹാവെർട്സ് ജർമനിക്കായി സമനില ഗോൾ നേടി.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് കളി നീണ്ടത്.
അധികസമയത്ത് ജർമനിയുടെ ജോനാഥൻ ടാ നേടിയ മനോഹരമായ ഒരു ഹെഡർ ഗോൾ റഫറി വാർ പരിശോധനയിലൂടെ വിവാദപരമായി റദ്ദാക്കിയത് ജർമൻ ക്യാമ്പിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ ജർമനിക്ക് മത്സരം ഷൂട്ട്ഔട്ടിലേക്ക് നീളാതെ തന്നെ ജയിക്കാമായിരുന്നു.
ജർമനിയുടെ നെഞ്ച് തകർത്ത ഷൂട്ട്ഔട്ട് നാടകീയത
1982-ലെ സ്പെയിൻ ലോകകപ്പിന് ശേഷം പങ്കെടുത്ത നാല് ഷൂട്ട്ഔട്ടുകളിലും വിജയിച്ച ചരിത്രമുള്ള ജർമനിക്കും ഇത്തവണ പിഴച്ചു. പാരഗ്വായ് ഗോൾകീപ്പർ ഒർലാൻഡോ ഗിൽ മത്സരത്തിലെ ഹീറോയായി മാറി.
ജർമനിയുടെ സൂപ്പർ താരങ്ങളായ കൈ ഹാവെർട്സ്, നിക്ക് വോൾട്ടെമാഡെ എന്നിവരുടെ കിക്കുകൾ ഗിൽ തടുത്തിട്ടു. തുടർന്ന് സമ്മർദ്ദത്തിലായ ജർമൻ ഡിഫെൻഡർ ജോനാഥൻ ടായുടെ കിക്ക് ബാറിന് മുകളിലൂടെ പറന്നു.
ഒടുവിൽ പാരഗ്വായുടെ ജോസെ കനാലെ നിർണായക കിക്ക് വലയിലെത്തിച്ചതോടെ ജർമനിയുടെ ലോകകപ്പ് സ്വപ്നങ്ങൾ അസ്തമിച്ചു.
നാഗെൽസ്മാൻ രാജിവയ്ക്കുമോ? കോച്ചാകാൻ ക്ലോപ്പ് വരുമോ?
തോൽവിക്ക് ശേഷം ഡഗ്ഔട്ടിൽ തരിച്ചിരുന്ന ജർമ്മൻ കോച്ച് യുലിയൻ നാഗെൽസ്മാൻ കടുത്ത സമ്മർദ്ദത്തിലാണ്. "ഇന്ന് ഞങ്ങൾ ചെയ്യേണ്ടത് ചെയ്തില്ല' എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
2028 വരെ കരാറുണ്ടെങ്കിലും ഈ നാണംകെട്ട പുറത്താകൽ 38-വയസുകാരനായ കോച്ചിന്റെ കസേര തെറിപ്പിച്ചേക്കും. താൻ ഒളിച്ചോടുന്നവനല്ലെന്നും ഡിഎഫ്ബി ആവശ്യപ്പെട്ടാൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രശസ്ത മുൻ ലിവർപൂൾ മാനേജർ യർഗൻ ക്ലോപ്പ് ജർമ്മനിയുടെ അടുത്ത കോച്ചാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. മത്സരത്തിൽ കമന്റേറ്ററായി എത്തിയ ക്ലോപ്പിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, "ഇത് അതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാജ്യം കൂടെയുണ്ട്: ചാൻസലർ ഫ്രെഡറിക് മെർസ്
കനത്ത തോൽവിക്കിടയിലും ടീമിന് ആത്മവിശ്വാസം നൽകിക്കൊണ്ട് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് രംഗത്തെത്തി.
"പുറത്താകൽ കടുത്ത വേദന നൽകുന്നതാണെങ്കിലും ഇതൊരു മികച്ച മത്സരമായിരുന്നു. നിങ്ങളുടെ പോരാട്ടവീര്യവും ടീം സ്പിരിറ്റും രാജ്യത്തിന് പ്രചോദനമാണ്. ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു' ഫ്രെഡറിക് മെർസ് പറഞ്ഞു.
മുതിർന്ന പല താരങ്ങളുടെയും അവസാന ലോകകപ്പായിരിക്കുമിതെങ്കിലും ജമാൽ മുസിയാല, ഫ്ലോറിയൻ വിർട്സ് തുടങ്ങിയ യുവനിരയിലൂടെ ജർമൻ ഫുട്ബോൾ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Australia and Oceania
ഡാർവിൻ: മലയാളത്തിലും ഇംഗ്ലീഷിലും സമ്പൂർണ ബൈബിൾ പകർത്തിയെഴുതി മാതൃകയായിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകാംഗങ്ങൾ.
2025 സെപ്റ്റംബറിൽ ബൈബിൾ മാസാചരണമായി ഇടവക ആഘോഷിച്ചപ്പോൾ ബൈബിൾ പകർത്തിയെഴുത്തിനെ കുറിച്ചുള്ള ആലോചനയിൽ മലയാളത്തിൽ പകർത്തിയെഴുതി തുടങ്ങി.
Australia and Oceania
മെൽബൺ: മെൽബൺ സൗത്ത് ഈസ്റ്റിലെ സെന്റ് തോമസ് സീറോമലബാർ ഇടവകയും സാന്തോം കൾച്ചറൽ സെന്ററും സംയുക്തമായി പാകെൻഹാം ഹിൽ ക്രെസ്റ്റ് കോളജിൽ സംഘടിപ്പിച്ച റിമി ടോമി ലൈവ് മ്യൂസിക്കൽ കോൺസെർട്ടിൽ പരമ്പരാഗത തനിമയും ആധുനിക താളബോധവും ഒന്നിച്ചു ചേർത്ത് ഒരു ദൃശ്യ ശ്രാവ്യ വിരുന്നായി.
സാന്തോം ഡ്രംസ് ഒരുക്കിയ ചെണ്ടമേള വിസ്മയം ജനപഥങ്ങളെ ആവേശത്തിലാഴ്ത്തി സംഗീത ലോകത്തെ പ്രഗത്ഭയായ റിമി ടോമിയുടെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത സന്ധ്യയിൽ വേദിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അരങ്ങേറിയ ഈ താളമഹോത്സവം നൂറു കണക്കിനാളുകളുടെ കെെയടിയും പ്രശംസയും ഏറ്റുവാങ്ങി.
ഇടവകാംഗമായ ജൊവാൻ പോള ഗ്ലാഡ്വിൻ എന്ന 12 വയസുള്ള അനുഗ്രഹീത കലാകാരി വയലിനിൽ ഉതിർത്ത മാങ്കുയിലെ.. പൂങ്കുയിലേ... എന്ന മനോഹര ഗാനത്തിന് ഇടന്തലയിലും വലന്തലയിലും ഒരേപോലെ വിസ്മയം തീർത്തത് 19 പ്രഗത്ഭരായ ചെണ്ട വാദ്യ കലാകാരൻമാർ ആണ്.
കേവലമൊരു കൊട്ടിക്കലാശത്തിനപ്പുറം, ശാസ്ത്രീയമായ മേളപ്പദങ്ങളും യുവ കലാപ്രതിഭകൾ തീർത്ത ഇലത്താള സംഗീതത്തിന്റെ അകമ്പടിയും ഒന്ന് ചേർന്നപ്പോൾ കലാകാരന്മാരുടെ ചെണ്ടയിൽ നിന്നുയർന്നതു ഒരേ മനസിന്റെ അത്ഭുത താളമായിരുന്നു.
കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ടമേളത്തെ കടൽ കടന്നു ഈ കങ്കാരു നാട്ടിൽ ഇത്രത്തോളം ഊർജ്ജസ്വലതയോടെയും പുതുമയോടെയും അവതരിപ്പിക്കാൻ സാന്തോം ഡ്രംസിന് കഴിഞ്ഞത് ചെണ്ട മേള ട്രൂപിന്റെ ഗുരുവായ മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ പ്രശസ്ത ചെണ്ട വാദ്യ ഗുരു പോരൂർ ഹരികൃഷ്ണൻ മാഷിന്റെ കൃത്യമായ പാഠങ്ങളും അംഗങ്ങളുടെ സമർപ്പണ ബോധത്തോടെയുള്ള കഠിന പരിശീലനവുമാണ്.
സെന്റ് തോമസ് സീറോമലബാർ ഇടവക വികാരിയായ റവ.ഫാ. ഡോ സിബി പുളിക്കലിന്റെയും അസിസ്റ്റന്റ് വികാരി റവ.ഫാ. സജി ഞവരക്കാട്ടിന്റെയും അനുഗ്രഹീത രക്ഷാധികാരിത്വത്തിൽ സാന്തോം കൾച്ചറൽ സെന്റ്ർ, സാന്തോം ഡ്രംസ് ട്രൂപ് കോഓർഡിനേറ്റഴ്സ് എന്നിവരുടെ സഹകരണവും പ്രോത്സാഹനവും സാന്തോം ഡ്രംസിനെ മേള ലോകത്തു ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും എന്നതിന് സംശയം ഇല്ല.
Australia and Oceania
ലിന്‍സ്: ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയും സംസ്കൃതി ഫെറൈന് അപ്പര്‍ ഓസ്ട്രിയയും സംയുക്തമായി ലിന്‍സിലെ ലെൻറോസ് കള്‍ച്ചറല്‍ മ്യൂസിയത്തില്‍ ഇന്റര്‍നാഷണല്‍ യോഗ ദിനാഘോഷം സംഘടിപ്പിച്ചു.
അപ്പര്‍ ഓസ്ട്രിയയിലുടനീളമുള്ള യോഗ പരിശീലകര്‍, കുടുംബങ്ങള്‍, ആരോഗ്യ പ്രേമികള്‍, പ്രാദേശിക യോഗ ക്ലാസുകളിലെ അംഗങ്ങള്‍ തുടങ്ങിയ നിരവധി പേര് യോഗയ്ക്കായി അണിനിരന്നു.
ലിന്‍സില്‍ എൻജിനിയറായി ജോലിചെയ്യുന്ന മലയാളി ദിനേശ് പടിഞ്ഞാറെ നേതൃത്വം നല്കിയ യോഗ ഐക്യം, ആരോഗ്യം, സമാധാനം, സാംസ്കാരിക വിനിമയം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് സംഘടിപ്പിച്ചത്.
Australia and Oceania
ബ്രിസ്ബൻ: സംഗീത ലോകത്ത് ഓസ്ട്രേലിയയിൽ മികവ് തെളിയിച്ച പ്രശസ്തരെ അണിനിരത്തിയുള്ള സംഗീതവിരുന്നിന് ബ്രിസ്ബൻ വേദിയാകുന്നു. നവോദയ സെൻട്രൽ കമ്മിറ്റി, ഓസ്ട്രേലിയൻ ഹബ് ഫോർ ഇന്ത്യൻ മ്യൂസിക് (അഹിം) എന്നീ സംഘടനകൾ ചേർന്നാണ് നിലാമഴ 2026 എന്ന പേരിൽ സംഗീത സന്ധ്യ ഒരുക്കുന്നത്.
ജൂലൈ 18ന് വിന്നം സ്റ്റേറ്റ് ഹൈ സ്കൂളിലാണ് മെഗാ സംഗീതവിരുന്ന് അരങ്ങേറുന്നത്. വൈകുന്നേരം ആറിന് വിന്നിം സ്റ്റാർ തിയേറ്ററിൽ നിലാമഴയ്ക്ക് തുടക്കമാകും
മലയാള ചലച്ചിത്ര സംഗീതലോകത്തെ അനശ്വര പ്രതിഭകളായ ജോൺസൺ മാസ്റ്റർ, ഔസേപ്പച്ചൻ, രവീന്ദ്രൻ മാസ്റ്റർ, ജെറി അമൽദേവ്, ശ്യാം തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരുടെ എക്കാലത്തെയും മികച്ച ഗാനങ്ങളാണ് നിലാമഴയിൽ ആസ്വാദകരിലേക്ക് പെയ്തിറങ്ങുന്നത് .
പ്രശസ്തരായ ഗായകർ, വിവിധ വാദ്യ കലാകാരന്മാർ, സങ്കേതിക വിദഗ്ധർ തുടങ്ങിയവർ അണിനിരക്കുന്ന തത്സമയ സംഗീത വിരുന്ന് ഓസ്ട്രേലിയയിലെ സംഗീതപ്രേമികൾക്ക് നല്ല അനുഭവം ആകുമെന്ന് സംഘടകർ പറഞ്ഞു.
ബ്രിസ്ബൻ സിറ്റി കൗൺസിലിന്റെ സഹകരണത്തോടെ നടക്കുന്ന സാംസ്കാരിക സംഗീത സായാഹ്നത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
കൂടുതൽവിവരങ്ങൾ ബുക്ക് മൈ ഇവന്റ്സ് വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് നവോദയ പ്രസിഡന്റ് സജീവ് കുമാർ - 0410 759 328, അഹിം പ്രസിഡന്റ് റീജു ജോർജ് എന്നിവരുമായി ബന്ധപ്പെടണം.
Australia and Oceania
മെൽബൺ: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. അനുഗ്രഹീത കലാകാരനും താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തിനോടും സിനിമാ ലോകത്തിനോടും വിളിച്ചുപറയുവാൻ യാതൊരു മടിയും കാണിക്കാതിരുന്ന സർഗപ്രതിഭയാണ് ദേശീയ അവാർഡ് ജേതാവായ സലിം കുമാറെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സലിം കുമാറിന്റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഖലയ്ക്കും ഒരു തീരാനഷ്ടമാണെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് അറിയിച്ചു.
കോൺഗ്രസ് സർക്കാർ കേരളത്തിൽ തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച ഒരു കലാകാരനായിരുന്നു സലിം കുമാറെന്ന് നാഷ്ണൽ പ്രസിഡന്റ് പി.വി. ജിജേഷ് അനുസ്മരിച്ചു.
വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രെഷറർ ഇന്നസെന്റ് ജോർജ്, ജോയിന്റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർമാരിയ മനോജ് ഗുരുവായൂർ, ഷൈജു ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.
Australia and Oceania
സിഡ്നി: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൈവസുരക്ഷാ വേട്ടയിൽ ലക്ഷക്കണക്കിനു വിദേശയിനം പാറ്റകളെ പിടികൂടി. ന്യൂ സൗത്ത് വെയ്ൽസിലെ ബാഥർസ്റ്റിലുള്ള ഒരു വാണിജ്യകേന്ദ്രത്തിൽനിന്നാണ് മനുഷ്യന്റെ ഉള്ളംകൈയോളം വലിപ്പമുള്ള ഒരുലക്ഷത്തിലധികം പാറ്റകളെ കണ്ടെത്തിയത്.
കരിഞ്ചന്തയിൽ ഇവയ്ക്ക് ഏകദേശം രണ്ടു ലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 1.1കോടി ഇന്ത്യൻ രൂപ) വിലവരുമെന്ന് ഓസ്ട്രേലിയൻ പരിസ്ഥിതി-ജല മന്ത്രാലയം അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പാറ്റ വർഗങ്ങളിലൊന്നായ മഡഗാസ്കർ ഹിസിംഗ് കോക്രോച്ചുകൾ, ദുബിയ കോക്രോച്ചുകൾ എന്നിവയാണു പിടികൂടിയതിൽ ഭൂരിഭാഗവും.
ഓസ്ട്രേലിയൻ നിയമപ്രകാരം ഈ രണ്ടുഇനങ്ങളെയും രാജ്യത്ത് കൊണ്ടുവരുന്നതിനു നിരോധനമുണ്ട്. ഓസ്ട്രേലിയയുടെ തനത് ജൈവവ്യവസ്ഥയ്ക്കും വന്യജീവികൾക്കും കൃഷിക്കും ഇവ വലിയ ഭീഷണിയാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലൈമറ്റ് ചേഞ്ച്, എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ വ്യക്തമാക്കി.
മാരകമായ പല രോഗങ്ങളും പടർത്താൻ ശേഷിയുള്ളതാണ് ഈ ജീവികൾ. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഇരയായി നൽകാനാണു രഹസ്യകേന്ദ്രത്തിൽ പ്രജനനം നടത്തി ഇവയെ വിറ്റിരുന്നത്.
ഓൺലൈൻ വഴിയും ഇവയുടെ വില്പന നടന്നിരുന്നു. പിടിച്ചെടുത്ത പാറ്റകളെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്നും അധികൃതർ വ്യക്തമാക്കി.
Australia and Oceania
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ പപമോവയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ യുവാവ് മരിച്ചു. പഞ്ചാബ് സ്വദേശി രമൺദീപ് ധില്ലൻ (36) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
രമൺദീപ് സംഭവസസ്ഥലത്ത് വച്ചു തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഭാര്യ വീർപാലും ഒന്നര വയസ് പ്രായമുള്ള കുഞ്ഞുമായാണ് ഇദ്ദേഹം ന്യൂസിലാൻഡിൽ താമസിക്കുന്നത്.
2015ൽ സ്റ്റുഡന്റ് വീസയിലാണ് രമൺദീപ് ന്യൂസിലൻഡിലെത്തുന്നത്. 2024ൽ ഇന്ത്യയിൽ തിരിച്ചെത്തി വീർപാലിനെ വിവാഹം കഴിച്ചു. തുടർന്ന് ഇരുവരും ന്യൂസിലൻഡിലേക്ക് പപമോവയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
അവിടെ രണ്ടുപേരും കിവി തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് മകൾ കുദ്രത് ജനിച്ചതിന് ശേഷമാണ് ഇദ്ദേഹം ടാക്സി ഡ്രൈവറായിൽ ജോലി ചെയ്തു തുടങ്ങിയത്. അപകടം നടന്ന റോഡിലൂടെ അദ്ദേഹം സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നുവെന്ന് വീർപാൽ പറഞ്ഞു.
അപകടം നടന്ന ദിവസം പകൽ മുഴുവൻ മകൾക്കൊപ്പമാണ് രമൺദീപ് ചിലവഴിച്ചത്. വൈകുന്നേരം ജോലിക്ക് പോകുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങുന്നത്.
എന്നാൽ രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നീട് പോലീസ് വീട്ടിലെത്തിയാണ് രമൺദീപിന്റെ മരണവാർത്ത അറിയിച്ചത്. ഇദ്ദേഹത്തിന്റെ സംസ്കാരം ന്യൂസിലൻഡിൽ തന്നെ നടത്തി.
ന്യൂസിലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കുകയും കുടുംബത്തെ സഹായിക്കാൻ ധനസമാഹരണം നടത്തുകയും ചെയ്തു.
Australia and Oceania
മെൽബൺ: പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് കേരള സംസ്ഥാന ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചതിന്റെ വിജയാഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെൽബണിൽ വർണാഭമായി കൊണ്ടാടി.
മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ ഇന്ത്യൻ പാർലമെന്റ് അംഗവുമായ മനീഷ് തിവാരി, റോവിൽ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. 102 എംഎൽഎമാരുമായി ഭരണം തിരിച്ചു പിടിച്ച വി.ഡി. സതീശൻ നേതൃത്വം കൊടുക്കുന്ന കേരള സർക്കാരിനെ മനീഷ് തിവാരി പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയാ കേരള ചാപ്റ്റർ പ്രസിഡന്റ് റോബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഐഒസി ഓസ്ട്രേലിയൻ പ്രസിഡന്റ് മനോജ് ഷെറോൺ മുഖ്യ പ്രഭാഷണം നടത്തി. രാജസ്ഥാൻ നാഗർ നിയമസഭാ മണ്ഡലം എംഎൽഎയായിരുന്ന വാജിബ് അലി വിശിഷ്ടാതിഥിയായിരുന്നു.
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് വീഡിയോ കോൺഫറൻസിലൂടെ ആശംസകളറിയിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഓസ്ട്രേലിയൻ പ്രസിഡന്റ് പി.വി. ജിജേഷും വിക്ടോറിയൻ പ്രസിഡന്റ് റോബിൻ ജോസഫും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
Australia and Oceania
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് എംഎൽഎമാർക്കുള്ള പ്രത്യേക അനുമോദനവും സൗഹൃദ സംഗമവും വിപുലമായ പങ്കാളിത്തത്തോടെ നടന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐഒസി ഓസ്ട്രേലിയ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത പരിപാടി സംഘടനയുടെ ഐക്യവും കൂട്ടായ്മയും വീണ്ടും തെളിയിച്ചു. പരിപാടിക്ക് ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ് സ്വാഗതം ആശംസിച്ചു.
തുടർന്ന് കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ജിജേഷ് അധ്യക്ഷത വഹിച്ചു. തന്റെ അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, കേരള സമൂഹത്തിന്റെ ഐക്യം, യുവജനങ്ങളുടെ പങ്കാളിത്തം, സമൂഹ സേവന പ്രവർത്തനങ്ങളുടെ ആവശ്യകത എന്നിവ അദ്ദേഹം വിശദീകരിച്ചു.
Australia and Oceania
ബ്രിസ്ബൻ: കൃപാസനം മാതാവിന്റെ ഗ്രോട്ടോ ഓസ്ട്രേലിയയിലും. ഗോൾഡ് കോസ്റ്റ് ഹിന്റർലാൻഡിലുള്ള മരിയൻ വാലിയിലാണ് കൃപാസനം മാതാവിന്റെ ഗ്രോട്ടോ പണി പൂർത്തിയായത്.
ഈ മാസം 18ന് ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കർമം നടക്കും. വൈകുന്നേരം നാലിന് കൃപാസനം ഡയറക്ടർ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ മുഖ്യ കർമികനാവുന്ന വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും.
ബ്രിസ്ബൻ അതിരുപതയിൽ പെട്ട മരിയൻവാലി തീർഥാടന കേന്ദ്രം ലോകമൊട്ടുമുള്ള പരിശുദ്ധ കന്യക മറിയത്തിന്റെ വിവിധങ്ങളായ രൂപങ്ങളും ഗ്രോട്ടോകളും കൊണ്ട് പ്രസിദ്ധമാണ്. പൗളിൻ ഫാദേഴ്സിന്റെ ചുമതലയിലുള്ള ഇവിടത്തെ കുരിശിന്റെ വഴിയുടെ അതി മനോഹരമായ ചിത്രികരണവും സന്ദർശകരെ ആകർഷിക്കുന്നു.
ഗ്രോട്ടോ വെഞ്ചരിപ്പിനോടനുബന്ധിച്ച് ബ്രിസ്ബനിൽ കൃപാസനം മരിയൻ ഉടമ്പടി ധ്യാനം നടക്കുന്നതാണ്. ഡയറക്ടർ ഫാ. വി പി ജോസഫ്, കൃപാസനം എംഡി ബ്ര. വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.
ബ്രിസ്ബൻ നോർത്ത് ഗേറ്റ് സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് ധ്യാനം.
വിശുദ്ധ കുർബാന, മരിയൻ ഉടമ്പടി, കുമ്പസാരം, ആരാധന എന്നിവയും ഇതോടൊപ്പം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402291046, ടോമി ചെത്തിമറ്റം - 0421573166, സന്ദീപ് തോമസ് - 0487197869.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ആൻഡ് ബ്രിസ്ബെയ്ൻ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫും ബ്രദർ വിജയകുമാറും നയിക്കുന്ന ഉടമ്പടി ധ്യാനം ഈ മാസം 15, 16, 17 തീയതികളിൽ മെൽബണിലുള്ള ദാണ്ടേനോംഗ് സൗത്ത് സീറോമലബാർ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ ജോസഫ് - 0411 749 436.
കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ്
ക്വീൻസ്ലൻഡ്, ഗോൾഡ് കോസ്റ്റ് മരിയൻ വാലിയിൽ കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് ഈ മാസം 18ന് വൈകുന്നേരം നാലിന് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് തോമസ് - 0487 197 869.
ഉടമ്പടി ധ്യാനം
ബ്രിസ്ബെയ്ൻ നോർത്ത് സെന്റ് അൽഫോൻസാ സീറോമലബാർ ചർച്ചിൽ ഉടമ്പടി ധ്യാനം ഈ മാസം 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402 291 046,
ടോമി ചെത്തിമറ്റം - 0421 573 166.
Australia and Oceania
മെൽബൺ: കല്ലറ നരിക്കുഴിയിൽ ജോസ് പി. നരിക്കുഴി (89, കല്ലറ രശ്മി തിയറ്റർ ഉടമ) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 12ന് ഡാൻഡെനോംഗ് സൗത്ത്ഈസ്റ്റ് മെൽബൺ സെന്റ് തോമസ് സീറോമലബാർ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം ബാനുറോംഗ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ.
ഭാര്യ പരേതയായ മേരി പൂഞ്ഞാർ വയലിൽ കുടുംബാഗം. മക്കൾ: സാബു നരിക്കുഴി (കല്ലറ), ഷാജി ജോസ്, ജോർജ് നരിക്കുഴി, നിർമ്മല, പുഷ്പ (എല്ലാവരും മെൽബൺ, ഓസ്ട്രേലിയ).
മരുമക്കൾ: റോസമ്മ വടക്കേത്തൊട്ടിയിൽ ആയാംകുടി, നിർമ്മല പാലക്കാട്ട് കുപ്പായക്കോട്, ഷേർളി കൈതവേലിൽ കിടങ്ങൂർ, സെബാസ്റ്റ്യൻ ഇരുപൂളങ്ങാട്ടിൽ മോനിപ്പള്ളി, ജോമോൻ വഞ്ചിപ്പുര വാലാച്ചിറ (എല്ലാവരും ഓസ്ട്രേലിയ).
പരേതരായ ഫാ.മരിയദാസ് (വാഗമൺ കുരിശുമല ആശ്രമം), ഫാ. ദയാനന്ദ് ഐഎംഎസ് എന്നിവർ സഹോദരന്മാരും ഫാ. ജോയി മരങ്ങാട്ടിക്കാല എസ്ഡിബി, ഫാ ജോണി ഒറവുങ്കര, താമരശേരി എന്നിവർ സഹോദരീ പുത്രന്മാരും ആണ്.
Australia and Oceania
ഡാർവിൻ: നോർത്തേൺ ടെറിട്ടറി ഐഒസി ഡാർവിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് വിജയഘോഷം നടത്തി. ടിവിയിൽ കുര്യൻ ഹൗസിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് പ്രസിഡന്റ് പോൾ പറോക്കാരൻ നിർവഹിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജോർജ് കുര്യൻ വർഗീസ് സ്വാഗതവും കമ്മിറ്റി മെമ്പർ ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ഉണ്ണികൃഷ്ണൻ, അലോഷ്യ, ബിജു വർഗീസ്, ബിനുകുമാർ ചാകാലപ്പറമ്പിൽ, അനുറോസ് തുടങ്ങിയവർ സംസാരിച്ചു.,
വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.
Australia and Oceania
കാൻബറ: പുരസ്കാര നിറവിൽ ഡാർവിൻ പള്ളി വികാരി ഫാ.ഡോ. ജോൺ പുതുവയുടെ കന്നി ചിത്രമായ സംസ്കൃത സിനിമ "ഏകാകി'. ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡിൽ ബെസ്റ്റ് ഇന്ത്യൻ ഫീച്ചർ ഫിലിം ആയി ഏകാകി തെരഞ്ഞെടുത്തു.
നേരത്തെ, ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തിയിരുന്നു. പുതുവ ഫിലിംസിന്റെ ബാനറിൽ നിർമിച്ച ഏകാകിയുടെ സംവിധാനത്തിനൊപ്പം നിർമാണവും നിർവഹിച്ചതും ഫാ. ജോൺ പുതുവയാണ്.
കഥയും തിരക്കഥയും പ്രസാദ് പാറപ്പുറം തയാറാക്കി. സംസ്കൃതത്തിലേക്ക് മൊഴിമാറ്റിയത് അയ്യമ്പുഴ ഹരികുമാറാണ്. സംസ്കൃതത്തിന്റെ ഈറ്റില്ലമായ കാലടിയിൽ വച്ച് തന്നെയിരുന്നു ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
സിനിമ ഒരു വിനോദമല്ല സമൂഹത്തിൽ നന്മനിറയുന്ന സന്ദേശങ്ങൾ പകരുകയാണ് ലക്ഷ്യമെന്ന് എറണാകുളം ചുള്ളി സ്വദേശിയും ഇപ്പോൾ ഓസ്ട്രേലിയയിലെ ഡാർവിൻ പള്ളി വികാരിയുമായ ഫാ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
ബ്രിസ്ബൻ: കുറവിലങ്ങാട് ,തോട്ടുവ പ്ലാക്കിയിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മറിയക്കുട്ടി(95) മുട്ടുചിറ ഹോസ്പിറ്റലിൽ അന്തരിച്ചു. സംസ്കാരം പിന്നീട്
ജയഗിരി ക്രിസ്തുരാജ് പള്ളിയിൽ. പരേത എലിക്കുളം പെരുമ്പള്ളിൽ കുടുംബാഗം.
മക്കൾ: കുര്യൻ ഫിലിപ്പ്, ഏലിയാമ്മ മാനുവൽ (മാഞ്ഞൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ്), പി പി ഫിലിപ്പ്- ചേംസൈഡ്,ഓസ്ട്രേലിയ (റിട്ട. ഉദ്യോഗസ്ഥൻ, കാർഷിക
സർവകലാശാല, മണ്ണുത്തി ), ജെസ്സി മാത്യു.
മരുമക്കൾ: ത്രേസ്യാമ്മ കുര്യൻ പാറക്കൽ- തുരുത്തിപ്പള്ളി, മാണി കിഴക്കേക്കാല-മാഞ്ഞൂർ, ലൈസമ്മ ഫിലിപ്പ് മുക്കുങ്കൽ, കുടമാളൂർ (സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ, ചേംസൈഡ് ) മാത്യു കുന്നത്ത്- ബിൽഡിംഗ് കോൺട്രാക്ടർ, കടപ്ലാമറ്റം.
Australia and Oceania
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നതിനായി രാജ്യത്തുടനീളം വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും അതത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വലിയ സ്ക്രീനുകളിൽ ഫലപ്രഖ്യാപനം തത്സമയം പ്രദർശിപ്പിക്കുന്നതിനാൽ സമൂഹാംഗങ്ങൾക്ക് ഒരുമിച്ച് ഈ നിർണായക രാഷ്ട്രീയ നിമിഷങ്ങൾ അനുഭവിക്കാൻ അവസരം ലഭിക്കും. പരിപാടികൾ സമൂഹ ഐക്യവും ജനാധിപത്യ ബോധവും ശക്തിപ്പെടുത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.
പരിപാടികളുടെ സമയം, വേദി തുടങ്ങിയ വിശദവിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെട്ട സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി ബന്ധപ്പെടണമെന്ന് ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്റർ അറിയിച്ചു.
Australia and Oceania
ബ്രിസ്ബെയ്ൻ: ക്വീൻസ്ലൻഡിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് അഭിമാനകരമായ ഒരു നേട്ടമായി, അനീഷ് ജോൺ ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ ജസ്റ്റിസ് ഓഫ് ദ പീസ് ആയി നിയമിതനായി.
ക്വീൻസ്ലൻഡ് ഗവർണർ ഹെർ എക്സലൻസി ജീനെറ്റ് യംഗ്, രാജാവ് ചാൾസ് മൂന്നാമനെ പ്രതിനിധീകരിച്ച് നൽകിയ ഈ നിയമനം, അനീഷിന്റെ ദീർഘകാല സാമൂഹിക സേവനത്തിനും നേതൃത്വത്തിനും ലഭിച്ച അംഗീകാരമാണ്.
15 വർഷത്തിലേറെയായി ഓസ്ട്രേലിയയിൽ താമസിക്കുന്ന അനീഷ് ജോൺ നിലവിൽ വിൻഡ്സർ ഹെൽത്ത് എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്.
ഓസ്ട്രേലിയയിലെ ബഹുസാംസ്കാരിക സമൂഹത്തിൽ സാമൂഹിക ഐക്യം, സാംസ്കാരിക സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തുവരുന്നു.
മുൻകാലങ്ങളിൽ മെർണ്ട & ഡോറീൻ മൾട്ടികൾച്ചറൽ അസോസിയേഷൻ സെക്രട്ടറി, മെർണ്ട ദീപാവലി സെക്രട്ടറി, ലോറിമാർ മൾട്ടികൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ്, മെൽബൺ മാർത്തോമ്മാ ഇടവക സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സമൂഹ ഐക്യം ശക്തിപ്പെടുത്താനും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സൗഹൃദം വളർത്താനും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.
ജസ്റ്റിസ് ഓഫ് ദ പീസ് എന്ന നിലയിൽ ആവശ്യമായ നിയമപരമായ സാഹചര്യങ്ങളിൽ വാറന്റുകൾ പുറപ്പെടുവിക്കൽ, കോടതിയിലേക്ക് ഹാജരാകുന്നതിനുള്ള സമ്മൺസ് നൽകൽ, കൂടാതെ ജാമ്യ അപേക്ഷകൾ പരിഗണിക്കൽ ഉൾപ്പെടെയുള്ള കോടതികാര്യങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ചുമതലകൾ നിർവഹിക്കാൻ അധികാരമുണ്ട്.
അതോടൊപ്പം, സത്യവാങ്മൂലങ്ങൾക്കും മറ്റ് നിയമ രേഖകൾക്കും സാക്ഷ്യം വഹിക്കൽ, പകർപ്പുകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ ഔദ്യോഗിക ചുമതലകൾ അദ്ദേഹം നിർവഹിക്കാൻ അധികാരപ്രാപ്തനാകും. ഇതിലൂടെ ക്വീൻസ്ലൻഡിലെ പൊതുജനങ്ങൾക്ക് നിയമസേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അദ്ദേഹം പങ്കുവഹിക്കും.
ഈ അംഗീകാരത്തെ വിവിധ സമൂഹനേതാക്കളും സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ സത്യസന്ധതയും സമർപ്പിത സേവനവും ഈ നേട്ടത്തിന് അടിസ്ഥാനമായതായി അവർ അഭിപ്രായപ്പെട്ടു.
അനീഷ് ജോണിന്റെ ഭാര്യ ടീന ജോൺ ആണ്. മക്കൾ: എമ്മ, ഷാർലറ്റ്, അലക്സാണ്ടർ. ദീർഘകാല സാമൂഹിക പ്രവർത്തനത്തിനും നേതൃത്വത്തിനും ലഭിച്ച ഈ അംഗീകാരം പ്രവാസി സമൂഹത്തിനാകെ പ്രചോദനമാണെന്ന് വിലയിരുത്തപ്പെടുന്നു.
ബിജു ജോസഫ്
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ പുത്തൻപാന വായനാചരണം നടത്തി. എല്ലാ ദിവസവും വൈകുന്നേരം കുർബാനയ്ക്കുശേഷം പുത്തൻപാന വായനയ്ക്ക് വികാരി ഫാ. ജോൺ പുതുവ നേതൃത്വം നൽകി.
പുത്തൻ പാനയെ കുറിച്ചുള്ള പഠനവും തുടർന്ന് പാന വായനയും നടത്തപ്പെടുന്നു. നോമ്പുകാലത്ത് പാരമ്പര്യമായി നടത്തി വരുന്ന ഒരു കാര്യമാണിത്. ജർമൻകാരനായ അർണോസ് പാതിരി മലയാളവും വ്യാകരണവും പഠിച്ച് മലയാളത്തിൽ എഴുതപ്പെട്ട മനോഹരമായ കാവ്യമാണ് പുത്തൻ പാന.
നോമ്പ് കാലത്ത് ക്രിസ്തീയ ഭവനങ്ങളിൽ എല്ലാവരും ഒരുമിച്ചിരുന്നു പുത്തൻപാന വായനയുടെ വലിയൊരു പതിവ് തുടരുകയാണ് ഡാർവിൻ പള്ളിയിൽ ചെയ്തിട്ടുള്ളതെന്ന് വികാരി ഫാ. ജോൺ പുതുവ പറഞ്ഞു.
എല്ലാ വീടുകളിലും ഈ പുസ്തകം എത്തിക്കുകയും പള്ളിയിൽ വായനയ്ക്കുശേഷം വീടുകളിലും ഈ പാരമ്പര്യം തുടരുന്നുണ്ടെന്നും പ്രത്യേകിച്ച് 11-ാം പാദം ‘ഉമ്മാന്റെ ദുഃഖം' വായിക്കുന്നുവെന്നും ഫാ. പുതുവ പറഞ്ഞു.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ വിശുദ്ധ വാരാചരണത്തിന് ഞായറാഴ്ച തുടക്കമാവും. ഞായറാഴ്ച വിപുലമായ ഓശാന ഞായറാഴ്ച കർമങ്ങൾ, രാവിലെ 9.30ന് കുരുത്തോല വിതരണം പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം ആറിന് വി.കുർബാനയും തുടർന്ന് പുത്തൻപാന വായനയും നടക്കും. ഏപ്രിൽ രണ്ടിന് പെസഹ വ്യാഴം ശുശ്രൂഷകൾ, വൈകുന്നേരം ആറിന് കാല് കഴുകൽ ശുശ്രൂഷ, ആഘോഷമായി വിശുദ്ധ കുർബാന, ആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ നടക്കും.
ഏപ്രിൽ മൂന്നിന് ദുഃഖവെള്ളി ശുശ്രൂഷകൾ, രാവിലെ എട്ടിന് പീഡാനുഭവ ചരിത്ര വായന, ആഘോഷമായ കുരിശിന്റെ വഴി, കുരിശു ചുംബിക്കൽ, നേർച്ച കഞ്ഞി എന്നിവ ഉണ്ടായിരിക്കും.
ദുഃഖശനിയാഴ്ച രാവിലെ എട്ടിന് പുത്തൻ തിരി വെഞ്ചരിപ്പ്, പുത്തൻ വെള്ളം വഞ്ചിരിപ്പ്, ഞാന സ്നാന വൃത നവീകരണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
ഉയിർപ്പ് തിരുകർമങ്ങൾ ഏപ്രിൽ നാലിന് ശനിയാഴ്ച രാത്രി ഏഴിന് ഉയിർപ്പിന്റെ തിരുകർമങ്ങൾ, പ്രദക്ഷിണം, പ്രസംഗം, തിരുനാൾ പാട്ടുകുർബാന എന്നിവ.
വികാരി ഫാ. ഡോ. ജോൺ പുതുവ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ്, പാരിഷ് കൗൺസിൽ അംഗങ്ങൾ നേതൃത്വം നൽകും.
Australia and Oceania
വില്ലിംഗ്ടൺ: ന്യൂസിലൻഡിലെ വില്ലിംഗ്ടണിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം ഒക്കൽ താന്നിപ്പുഴ സ്വദേശി ഇഞ്ചിപ്പറമ്പിൽ പ്രിൻസ് (35) ആണ് മരിച്ചത്.
താന്നിപ്പുഴ മണിക്കത്താൻ ബെറ്റിനയാണ് ഭാര്യ. മക്കൾ: എൻസോ, എലൻസോ. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സംസ്കാരം പിന്നീട്.
Australia and Oceania
അൽബനി: പ്രാദേശിക മലയാളി സമൂഹത്തിന് അഭിമാനകരമായ ഒരു നിമിഷമായി Albany Malayalee Association Inc. (AMA) ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.
ഔദ്യോഗിക ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് സ്കോട്ട് ലിയറി (ഷാഡോ മന്ത്രി, കൊമേഴ്സ് ആൻഡ് ടൂറിസം), അസോസിയേഷൻ പ്രസിഡന്റായ ജോബിസൺ ജേക്കബിന് ചടങ്ങിനിടെ സമ്മാനിച്ചു.
സമൂഹത്തിലെ അംഗങ്ങളും നേതാക്കളും പങ്കെടുത്ത പ്രത്യേക ചടങ്ങിലായിരുന്നു ഈ നേട്ടം.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ ഡാർവിൻ ബൈബിൾ കൺവൻഷന് തുടക്കമായി. ഡാർവിൻ ഇറ്റാലിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ബൈബിൾ കൺവെൻഷൻ ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ് യൂജിൻ ഹെർളി ഉദ്ഘാടനം ചെയ്തു.
ബൈബിൾ ദൈവം നമുക്ക് നൽകിയ സ്നേഹത്തിന്റെ കത്താണെന്നും ആ കത്ത് നിറയെ അവിടുത്തെ സ്നേഹത്തിന്റെ വചനമാണെന്നും ആ വചനം ജീവിക്കുന്നവരാകണം നാമെന്നും ബിഷപ് യൂജിൻ പങ്കുവച്ചു.
Australia and Oceania
വത്തിക്കാൻ സിറ്റി: റവ.ഡോ. ജോൺ പുതുവ രചിച്ച "പോപ്പ് ലിയോ XIV' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വത്തിക്കാനിൽ നടന്നു.
വത്തിക്കാനിലെ അഗുസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്രസിഡന്റ് മോൺ റെൻസോ പെഗറാറോ, വത്തിക്കാനിലെ സമഗ്ര മാനുഷിക വികസനത്തിനായുള്ള വകുപ്പ് മേധാവി (Prefect of the Dicastery for Promoting Integral Human Development) കാർഡിനൽ മൈക്കിൾ ചേർണി എസ്ജെക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ രണ്ടു ദിവസത്തെ ഇന്റർനാഷണൽ സെമിനാറിൽ വച്ചായിരുന്നു പ്രകാശനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർദിനാൾമാർ, ബിഷപുമാർ, വൈദീകർ, അൽമായർ തുടങ്ങി നൂറോളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.
വലിയൊരു ചടങ്ങിൽ വച്ച് ലെയോ മാർപാപ്പയെക്കുറിച്ചുള്ള തന്റെ പുസ്തകം പ്രകാശനം ചെയ്യാനും പുസ്തകം മാർപാപ്പയുടെ കെെയിൽ എത്തിക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ഗ്രന്ഥകർത്താവ് ഡോ. ജോൺ പുതുവ പറഞ്ഞു.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ, കാർലോ അക്കുത്തിസ്, കാരാ ലൂച്ചേ, സി. റാണി മരിയ തുടങ്ങി നിരവധി വിശുദ്ധാത്മാക്കളെക്കുറിച്ച് ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഡോ. പുതുവയുടെ പതിനാറാമത്തെ പുസ്തകമാണിത്.
എറണാകുളം ജില്ലയിലെ ചുള്ളി സ്വദേശിയാണ് ഡോ. പുതുവ, ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിവികാരിയായി സേവനം ചെയ്യുന്നു.
Australia and Oceania
ഡാർവിൻ: 50 നോമ്പിലെ പാലിക്കാവുന്ന 50 കാര്യങ്ങൾ നിർദേശിച്ച് ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവക. നോമ്പുകാലത്ത് ഓരോ കുടുംബവും ചെയ്യേണ്ട നല്ല കാര്യങ്ങളാണ് ഈ 50 കാര്യങ്ങളിൽ പെടുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലുമായി ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കുമായി നോമ്പുകാലത്തു നൽകപ്പെട്ട ഈ 50 കാര്യങ്ങൾ ജീവിതത്തിൽ പാലിച്ചുകൊണ്ട് നോമ്പുകാലം ഫലദായകമാക്കാനുള്ള ആഹ്വാനമാണ് ഈ വർഷം ഇടവകയിൽ നൽകപ്പെട്ടിട്ടുള്ളത്.
Australia and Oceania
വത്തിക്കാൻ സിറ്റി: പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ സെമിനാറിൽ ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസ പള്ളി വികാരി റവ.ഡോ. ജോൺ പുതുവ പങ്കെടുത്തു.
സെമിനാറിൽ സംസാരിക്കാനും പങ്കെടുക്കാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് റവ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
സിഡ്നി: സാംസ്കാരിക പരിപാടിയായ "Dance 4 OZ - National Indian Dance Competition' എന്ന ഓസ്ട്രേലിയയിലെ ആദ്യ ദേശീയ ഇന്ത്യൻ നൃത്ത ചാമ്പ്യൻഷിപ്പ് ശനിയാഴ്ച സിഡ്നിയിൽ നടക്കും.
Chatswood Concourse Concert Hall വേദിയിലാണ് പരിപാടി നടക്കുന്നത്. Impresario Australia അവതരിപ്പിക്കുന്ന ഈ മത്സരം ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രകടന കലകൾക്ക് ഒരു നിർണായക ചുവടുവയ്പ്പായി തീരും.
രാജ്യവ്യാപക ഓഡിഷൻ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 100-ത്തിലധികം ഫൈനലിസ്റ്റുകൾ വിവിധ ഇന്ത്യൻ നൃത്ത ശൈലികൾ അവതരിപ്പിക്കും. ഭാരതനാട്യം, കഥക് തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങൾ മുതൽ ജനകീയ, സമകാലീന, ഫ്യൂഷൻ ശൈലികൾ വരെ വൈവിധ്യമാർന്ന പ്രകടനങ്ങൾ പരിപാടിയുടെ പ്രത്യേകതയായിരിക്കും.
മന്ത്രിമാർ, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, സാമൂഹിക നേതാക്കൾ, കുടുംബങ്ങൾ, മാധ്യമ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ 1,000-ത്തിലധികം പേർ പങ്കെടുക്കും. മത്സരത്തിന്റെ വിധികർത്താക്കളായി അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ വിദഗ്ധർ പങ്കെടുക്കും.
ദേശീയ അവാർഡ് ജേതാവും പ്രശസ്ത ഇന്ത്യൻ കൊറിയോഗ്രാഫറുമായ വ്യക്തി കലാ മാസ്റ്റർ, നാലു പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള പ്രശസ്ത സിനിമാ വ്യക്തിത്വം മീനാ സുന്ദർ ഉൾപ്പെടുന്നു.
.
Australia and Oceania
മെൽബൺ: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മൊറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ഫെബ്രുവരിയിൽ ഓസ്ട്രേലിയയിലെ മെൽബണിൽ അപ്പസ്തോലിക സന്ദർശനം നടത്തുന്നു.
ഈ സന്ദർശനം ഓസ്ട്രേലിയയിലെ വിശ്വാസികൾക്ക് ആത്മീയ ഉണർവിന്റെയും ഐക്യത്തിന്റെയും നിമിഷമായിരിക്കുമെന്ന് ഓസ്ട്രേലിയയിലെ മലങ്കര സുറിയാനി ഓർത്തഡോക്സ് ആർച്ച്ഡയസീസ് അറിയിച്ചു.
ഇതിന്റെ ഭാഗമായി മെൽബണിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ബാവ സന്ദർശനം നടത്തും. ശനിയാഴ്ച രാവിലെ 11ന് പരിശുദ്ധ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും.
Australia and Oceania
വത്തിക്കാൻ സിറ്റി: റവ.ഡോ. ജോൺ പുതുവ തയാറാക്കിയ "Pope Leo XIV' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വത്തിക്കാനിൽ നടക്കും.
ഈ മാസം 16, 17 തീയതികളിൽ വത്തിക്കാനിലെ അഗസ്റ്റിനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തുന്ന രണ്ട് ദിവസത്തെ സെമിനാറിൽ വച്ചാണ് പ്രകാശനം നടക്കുന്നത്.
ജീവിതത്തിലെ അപൂർവ നിമിഷങ്ങളിൽ ഒന്നാണ് ഇതെന്നു സെമിനാറിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയിട്ടുള്ള റവ. ജോൺ പുതുവ പറഞ്ഞു.
ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസ പള്ളി വികാരിയാണ് റവ. ജോൺ പുതുവ.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ മതബോധന വർഷം നൈറ്റ് ക്ലിഫ് പള്ളി വികാരി ഫാ. ജോൺ കേലിഹർ ഉദ്ഘാടനം ചെയ്തു. പള്ളി വികാരി റവ. ഡോ. ജോൺ പുതുവ അധ്യക്ഷ പ്രസംഗം നടത്തി.
മതബോധനം കാലത്തിന്റെ ആവശ്യമാണെന്നും മതബോധനത്തിലുടെ ഒരു വ്യക്തിയിൽ സാമൂഹികവും സാംസ്കാരികവുമായ നന്മ വളർത്തിയെടുക്കാൻ ആകുന്നു എന്നും ഇന്ന് ലോകം നേരിടുന്ന വലിയ പ്രശ്നങ്ങൾക്ക് മതപഠനം പരിഹാരമാകുന്നു എന്നും അധ്യക്ഷ പ്രസംഗത്തിൽ ഡോ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
സിഡ്നി: കടലിൽ അകപ്പെട്ടു മരണത്തെ മുഖാമുഖം കണ്ട സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താൻ നാലു മണിക്കൂറോളം നീന്തി 13 വയസുകാരന് സൂപ്പര്‍ താരമായി. പെര്‍ത്തില്‍നിന്നുള്ള ഓസ്റ്റിന്‍ ആപ്പെല്ബീയാണ് ഹീറോയായത്.
പെർത്ത് സ്വദേശികളായ ജൊവാന്ന (47), മക്കളായ ഓസ്റ്റിൻ, ബെയു (12), ഗ്രേസ് (എട്ട്) എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഊതിവീർപ്പിക്കാവുന്ന പെഡൽ ബോട്ടിൽ പടിഞ്ഞാറൻ പെർത്തിൽനിന്ന് 250 കിലോമീറ്റർ അകലെ ക്വിൻഡാൽപിലെ ജിയോഗ്രാഫെ തുറമുഖത്തിനു സമീപം അപകടത്തിൽപ്പെട്ടത്.
14 കിലോമീറ്റർ അകലെ
തീരത്തുനിന്ന് 14 കിലോമീറ്റർ അകലെ ഇവരുടെ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നു തിരിച്ചറിഞ്ഞ ഓസ്റ്റിൻ വിവരം രക്ഷാപ്രവർത്തകരെ അറിയിക്കാനായി മറ്റൊന്നും ആലോചിക്കാതെ തീരം ലക്ഷ്യമാക്കി നാല് മണിക്കൂറോളം കടലിലൂടെ നീന്തുകയായിരുന്നു.
കടലിലൂടെ ആദ്യ രണ്ട് മണിക്കൂർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചായിരുന്നു നീന്തിയത്. മുന്നോട്ടുനീങ്ങവേ കനത്ത തിരമാലകൾ തടസമായി. തുടർന്നുള്ള രണ്ടു മണിക്കൂർ ലൈഫ് ജാക്കറ്റ് ഇല്ലാതെയും നീന്തി.
നാലു മണിക്കൂറോളം നീന്തി ഒടുവിൽ വൈകുന്നേരം ആറോടെയാണ് തീരത്തെത്തിയത്. തീരത്ത് എത്തിയ ശേഷം ഓസ്റ്റിൻ കുഴഞ്ഞുവീണു.
കരയിൽ ഓട്ടം
ക്ഷീണം വകവയ്ക്കാതെ എഴുന്നേറ്റ അവൻ വീണ്ടും രണ്ടു കിലോമീറ്റർ ഓടി ജനവാസമുള്ളിടത്തെത്തി ഒരു മൊബൈൽ ഫോൺ സംഘടിപ്പിച്ച് വിവരം സുരക്ഷാ ഏജൻസികളെ അറിയിച്ചു. കുതിച്ചെത്തിയ തീരസംരക്ഷണസേന ഹെലികോപ്റ്ററുകളിലും ബോട്ടുകളിലുമായി രക്ഷാപ്രവർത്തനത്തിനു തിരിച്ചു.
രാത്രി 8.30 ഓടെയാണ് അവർക്കു കുടുംബാംഗങ്ങൾക്കരികിൽ എത്താനായത്. ചെറിയ പരിക്കുകളൊഴിച്ചാൽ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു കുടുംബം.
Australia and Oceania
ഡാർവിൻ: ഡോ. ജോൺ പുതുവ രചിച്ച "അമ്മക്കിളിയുടെ താരാട്ട്' എന്ന ബാലനോവൽ പ്രകാശനം ചെയ്തു. ഡാർവിൻ ഭാഷാ പഠനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഫാ. ജാക്സൺ ജേക്കബ് മലയാളം ഭാഷാ പഠന കേന്ദ്രത്തിന്റെ പ്രിൻസിപ്പാൾ രാജേഷ് നായർക്ക് കോപ്പി നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്.
Australia and Oceania
സിഡ്നി: പ്രമുഖ മാധ്യമ പ്രവർത്തകനും പ്രവാസി എഴുത്തുകാരനുമായ സന്തോഷ് കരിമ്പുഴയെ ലോക കേരളസഭാംഗമായി കേരള സർക്കാർ വീണ്ടും നാമനിർദേശം ചെയ്തു. തുടർച്ചയായി ഇത് മൂന്നാം തവണയാണ് സന്തോഷ് കരിമ്പുഴ ലോക കേരളസഭ അംഗമാകുന്നത്.
മലയാളത്തിലെ മുഖ്യധാര പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നിരവധി ലേഖനങ്ങൾ സന്തോഷ് കരിമ്പുഴ എഴുതിയിട്ടുണ്ട്. പത്തിലധികം ഡോക്യൂമെന്ററി ഫിലിമുകൾക്ക് രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. കൂടാതെ രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളസർക്കാരിൽ നിന്നും ലഭിച്ച അവാർഡുകൾക്ക് പുറമെ ഭാരതീയ വിദ്യാഭവൻ അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, അഴിക്കോട് ഭാഷ സമന്വയവേദി അവാർഡ്, ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ അവാർഡ്, കണ്ണൂർ രാജൻ അവാർഡ്, പ്രവാസി ഭാരതി അവാർഡ്, മീഡിയ സിറ്റി അവാർഡ് തുടങ്ങി കേരളത്തിൽ നിന്നും വിദേശത്തു നിന്നുമായി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിൽ നിന്നുമുള്ള പ്രതിനിധിയാണ് സന്തോഷ് കരിമ്പുഴ. കേരളത്തിലെ മന്ത്രിസഭാ അംഗങ്ങളും പാർലമെന്റ് - നിയമസഭാ അംഗങ്ങളും കേരള സർക്കാർ നാമനിർദേശം ചെയ്യുന്ന വിദേശത്തുള്ള ഇന്ത്യക്കാരായ പ്രതിനിധികളും ഉൾപ്പെടുന്നതാണ് ലോകകേരള സഭ.
ഈ മാസം 29, 30, 31 തീയതികളിൽ നിയമസഭ മന്ദിരത്തിലാണ് ലോകകേരള സഭ സമ്മേളനം നടക്കുന്നത്.
Australia and Oceania
ബ്രിസ്ബെൻ: വർഷങ്ങളായി ഓസ്ട്രേലിയൻ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ജോയ് കെ. മാത്യുവിന്റെ ആന്തോളജി ചിത്രമായ ടുമോറോയിലെ ആറ് കഥകളിലെ നാലാമത്തെ ചിത്രമായ സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ കഥ പറയുന്ന ടുമോറോയില്‍ ബഹുഭാഷാ നടീനടന്മാരാണ് അഭിനേതാക്കളായി എത്തുന്നത്.
ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത പാതകളിലൂടെ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ടുമോറോ, അണ്ബ്രേക്കബിള്, വാലറ്റ്, സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ് എന്നിങ്ങനെ നാല് വ്യത്യസ്ത കഥകളുടെ ചിത്രീകരണമാണ് പൂര്‍ത്തിയായത്.
ജോയ് കെ. മാത്യു കേന്ദ്ര കഥാപാത്രമായി എത്തുന്ന ടുമോറോ പ്രേക്ഷകര്‍ക്ക് ഒരു സാംസ്കാരിക ദൃശ്യ വിരുന്നാകും സമ്മാനിക്കുക. ടുമോറോയിലെ അവശേഷിക്കുന്ന രണ്ട് കഥകളുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നും ഡിസംബറിൽ ടുമോറോ റിലീസ് ചെയ്യുമെന്നും പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റര്‍ ജോസ് വര്‍ഗീസ് അറിയിച്ചു.
ജോയ് കെ. മാത്യുവിന്റെ 21-ാമത്തെ പ്രൊജക്റ്റാണ് സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ്. 1992ല്‍ ദൂരദര്ശന് സംപ്രേഷണം ചെയ്ത നൊമ്പരവീണയില് നായക കഥാപാത്രം അവതരിപ്പിച്ച് കൊണ്ടാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തിയത്.
തുടര്‍ന്ന് വിവിധ ചാനലുകള്‍ക്കും ചലച്ചിത്രോത്സവങ്ങള്‍ക്കുമായി നിര്‍മിച്ച അഭയം, സഹനം, ദാനം, മരണാനന്തരം, കാണാക്കാഴ്ചകള്‍, ആത്മാക്കളുടെ നൊമ്പരം, വിശ്വാസം, വറുതിക്കാലത്തെ വസന്തം, ജലസ്പര്‍ശം കൊതിക്കുന്ന വേരുകള്‍, ഡിപ്പെന്‍ഡന്‍സ്, ടുമോറോ, അണ്ബ്രേക്കബിള്, വാലറ്റ്, ഗോസ്റ്റ്പാരഡെയ്സ്, സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ് എന്നീ 15 ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും രചനയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തു.
ഇതില്‍ നൊമ്പരവീണ - ബെന്നി കുര്യന്, സഹനം - കൃഷ്ണജിത്ത്, ആത്മാക്കളുടെ നൊമ്പരം - സാബു വിശ്വത്തില്‍, അഭയം, ദാനം എന്നീ രണ്ട് ചിത്രങ്ങള്‍ നാസര്‍ കല്ലറയ്ക്കലും സംവിധാനം ചെയ്തു. ഡിപ്പെന്‍ഡന്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ജോയ് കെ. മാത്യു ആണ്.
ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന പൗച്ച് ഓഫ് ലൈഫ് എന്ന ഡോക്യുഫിക്ഷനിലും ജോയ് കെ. മാത്യു ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സേവ്യര്‍ ഓഫ് ട്രീസ്, പുനര്‍ജ്ജനി തേടുന്ന പാര്‍വതി പുത്തനാര്‍, മദര്‍ തെരേസയുമായുള്ള നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ദ എയ്ഞ്ചല്‍ ഓഫ് ടെണ്ടര്‍നെസ്, സല്യൂട്ട് ദ നേഷന്‍സ് എന്നീ ഡോക്യുമെന്ററികള്‍ ജോയ് കെ. മാത്യു എഴുതുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.
Australia and Oceania
സിഡ്നി: 2025നു വിടചൊല്ലിയും 2026നെ സ്വാഗതം ചെയ്തും ഓസ്ട്രേലിയ. സിഡ്നി നഗരത്തിന്റെ തീരപ്രദേശങ്ങളിലെ ആഘോഷത്തിൽ പത്തു ലക്ഷത്തിനടുത്തു പേർ പങ്കെടുത്തു.
ബോണ്ടിബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷം ഉപേക്ഷിക്കരുതെന്ന് ഓസ്ട്രേലിയൻ അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. സിഡ്നിയിൽ ഇക്കുറി കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലെ ഓപ്പറ ഹൗസിലും സമീപത്തെ പാലത്തിനും മുകളിൽ പതിവുള്ള വർണാഭമായ വെടിക്കെട്ട് ഇത്തവണയും ശ്രദ്ധേയമായി.
പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ കിരിബാസിലാണ് ഏറ്റവുമാദ്യം പുതുവത്സരം പിറന്നത്. പിന്നാലെ ന്യൂസിലൻഡിലെ ഓക്ലൻഡ് നഗരവും 2026നെ സ്വാഗതം ചെയ്തു.
Australia and Oceania
ഡാർവിൻ: ക്രിസ്മസ് നന്മയുടെ തിരുനാളാണെന്നും മറ്റുള്ളവരുടെ നന്മയിലേക്ക് പ്രകാശമാകാനുള്ള വിളിയാണ് ക്രിസ്മസ് എന്നും റവ. ഡോ. ജോൺ പുതുവ പറഞ്ഞു.
ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ ക്രിസ്മസ് ശുശ്രൂഷകൾക്ക് മുഖ്യകർമികത്വം വഹിച്ചു നൽകിയ സന്ദേശത്തിലാണ് ഡോ പുതുവ ഇതു പറഞ്ഞത്.
Australia and Oceania
ഡാർവിൻ: റവ.ഫാ.ഡോ. ജോൺ പുതുവ വരികളും സംഗീതവും നിർവഹിച്ച "അമ്മേ അമ്മേ ഈശോമ്മേ' എന്ന മരിയ ഭക്തിഗാനം റിലീസ് ചെയ്തു. കുട്ടികൾക്ക് പാടാൻ പറ്റുന്ന രീതിയിലാണ് ഗാനം നിർവഹിച്ചിരിക്കുന്നത്.
ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ ഒരു കുഞ്ഞുമകൾ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തിനരികിൽ നിന്ന് "ഈശോമ്മേ' എന്ന് വിളിക്കുന്നത് കേട്ടതിൽ നിന്നാണ് ഈ ഗാനം എഴുതാനും സംഗീതം നൽകാനും ഇടയായതെന്ന് ഫാ. ജോൺ പുതുവ പറഞ്ഞു.
മാതാവിനെ ഈ കുഞ്ഞുമകൾ വിളിക്കുന്നത് ഈശോമ്മേ എന്നാണെന്നാണ് മാതാപിതാക്കൾ എന്നോട് പറഞ്ഞത്. അത് എനിക്ക് പ്രചോദനമായി. മാതാവിനെക്കുറിച്ചുള്ള തന്റെ പത്താമത്തെ ഗാനം എഴുതാൻ മാതാവ് തന്നെ അനുഗ്രഹിച്ചെന്ന് ഫാ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
ഡാർവിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) നോർത്തേൺ ടെറിട്ടറി സ്റ്റേറ്റ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ നിയമിച്ചു.
ഐഒസിയുടെ നാഷനൽ പ്രസിഡന്റ് മനോജ് ഷാരോൺ, കേരള ചാപ്റ്റർ പ്രസിഡന്റ് പി.വി. ജിജേഷ് എന്നിവർ ചേർന്നാണ് പുതിയ ഭാരവാഹികളെ നിയമിച്ചത്. രണ്ട് വർഷമാണ് ഇവരുടെ കാലാവധി.
പ്രസിഡന്റ് - പോൾ പറോക്കാരൻ (ഡാർവിൻ), ജനറൽ സെക്രട്ടറി - ബിനീഷ് വണ്മാരത്ത്, വൈസ് പ്രസിഡന്റുമാർ - സിജോയ് മാത്യു, ജോർജോ കുര്യൻ വർഗീസ്, സെക്രട്ടറിമാർ - അലൻ മാത്യു, സതീഷ് കുമാർ, ട്രഷറർ അനു റോസ്, യൂത്ത് കോഓർഡിനേറ്റർ - അലക്സ് ഡേവിസ്, കമ്മിറ്റി അംഗങ്ങൾ - എൽജോ പരത്തനം വർഗീസ്, ബിൻസി പടയാട്ടിൽ, ബൈജു ജോസഫ് നെടുംപള്ളിൽ, ടോം തിരുത്തത്തിൽ, റോഷൻ പി.ജി., ജോബ്സൺ ജോൺ.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ ക്രിസ്മസ് ശുശ്രൂഷയും കുർബാനയും ബുധനാഴ്ച രാത്രി ഒമ്പതിന് നൈറ്റ് ക്ലിഫ് സെന്റ് പോൾസ് ദേവാലയത്തിൽ നടക്കും. വികാരി റവ.ഡോ. ജോൺ പുതുവ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ശുശ്രൂഷകൾക്ക് ശേഷം ഇടവക ഒരുക്കുന്ന ഗ്ലോറിയ 2025 കരോൾ ഗാനങ്ങൾ, ക്രിസ്മസ് പ്രോഗ്രാമുകൾ, ക്രിസ്മസ് ലക്കി നറുക്കെടുപ്പ് തുടങ്ങിയവ നടക്കും.
കൈകാരന്മാരായ സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ് എന്നിവർ നേതൃത്വം നൽകും.
Australia and Oceania
മെൽബൺ: മലയാളിയെ ഓസ്ട്രേലിയയിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പിറവം ഓണക്കൂർ പള്ളിപ്പടി മോളേൽ ചാണ്ടിയുടെയും മറിയാമ്മയുടെയും മകൻ സുനിലാണു (52) മരിച്ചത്.
മെൽബണിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന സുനിലിനെ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഇവിടത്തെ പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സുനിലിന്റെ ബന്ധുക്കൾ ഓസ്ട്രേലിയയിൽ ഉള്ളതിനാൽ സംസ്കാരം അവിടെ നടത്താനാണു സാധ്യതയെന്ന് ബന്ധുക്കൾ പറഞ്ഞു.
Australia and Oceania
കാൻബറ: ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ കൈവശമുള്ള തോക്കുകൾ തിരികെ വാങ്ങാൻ പദ്ധതി അവതരിപ്പിച്ച് ഓസ്ട്രേലിയൻ സർക്കാർ.
അധികമായി കൈവശം വച്ചിരിക്കുന്നത്, പുതുതായി നിരോധിച്ചവ, നിയമവിരുദ്ധം എന്നീ ഗണത്തിൽപ്പെടുന്ന തോക്കുകൾ തിരികെ വാങ്ങി നശിപ്പിച്ചുകളയാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
40 ലക്ഷത്തിലധികം തോക്കുകളാണ് ഓസ്ട്രേലിയയിലുള്ളതെന്നു പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു. ജനങ്ങൾ ഇത്രയധികം തോക്കുകൾ കൈവശം വയ്ക്കേണ്ട കാര്യമില്ലെന്ന് ആൽബനീസ് പറഞ്ഞു.
ബോണ്ടി ബീച്ചിൽ യഹൂദരുടെ ആഘോഷത്തിനു നേർക്കു വെടിയുതിർത്ത ഭീകരരിൽ സാജിദ് അക്രം ലൈസൻസ് ഉപയോഗിച്ച് ആറു തോക്കുകളാണു കൈവശം വച്ചിരുന്നത്.
ഭീകരാക്രമണത്തിനു പിന്നാലെ ചേർന്ന നാഷണൽ കാബിനറ്റ് യോഗത്തിൽ തോക്കുനിയമങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിരുന്നു.
തോക്ക് ലൈസൻസുള്ള ഏകദേശം 41 ശതമാനം പേരും സിഡ്നി, ന്യൂകാസിൽ, വോല്ലൊൻഗോംഗ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ താമസിക്കുന്നവരാണ് എന്നാണ് റിപ്പോർട്ട്.
35 പേർ മരിച്ച 1996ലെ പോർട്ട് ആർതർ കൂട്ടക്കൊലയ്ക്കു പിന്നാലെ ഓസ്ട്രേലിയൻ സർക്കാർ തോക്ക് തിരികെ വാങ്ങൽ പദ്ധതി നടപ്പാക്കിയിരുന്നു.
6.4 ലക്ഷം തോക്കുകളാണ് അന്ന് ജനങ്ങളിൽനിന്നു തിരികെ വാങ്ങിയത്.
Africa
ജൂബ: അതിരൂക്ഷമായ ആഭ്യന്തരയുദ്ധം നിലനിൽക്കുന്ന ദക്ഷിണ സുഡാനിലെ പ്രശ്നബാധിതമായ ചില മേഖലകളിൽ ഈ വർഷം ഭക്ഷണസാമഗ്രികൾ എത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടി.
നാസിർ, ഫംഗക് കൗണ്ടികളിലെ 28,000 പേരാണ് ഗുരുതരമായ വിശപ്പ് നേരിടുന്നതെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) റിപ്പോർട്ടിൽ പറയുന്നു. റിയാക്ക് മച്ചാറിന്റെ സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളാണ് ഇവ.
രാജ്യദ്രോഹമുൾപ്പെടെയുള്ള കുറ്റങ്ങളാണ് മച്ചാറിനെതിരേ ഇപ്പോൾ ആരോപിക്കപ്പെടുന്നത്. മേഖലയിൽ നടന്ന അക്രമസംഭവങ്ങളുടെ ഫലമായി പതിനായിരക്കണക്കിനു ജനങ്ങൾ വാസസ്ഥലങ്ങളിൽനിന്നു ചിതറിക്കപ്പെട്ടു.
സമീപകാലത്ത് ശാന്തമായ പ്രദേശത്ത് സഹായങ്ങൾ എത്തിക്കുകയെന്നത് ഇപ്പോഴും വെല്ലുവിളിയാണ്. ഫെബ്രുവരി മുതൽ കിഴക്കൻ നാസിറിലെ പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്ടർ മേരി എലെൻ പറഞ്ഞു.
എന്നിരുന്നാലും സിവിലിയന്മാരെ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്ന് പ്രവേശന ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ നിയന്ത്രിക്കുന്ന മേഖലകളിലേക്കു സഹായമെത്താതിരിക്കാൻ സർക്കാർ ഗൂഢാലോചന നടത്തിയെന്ന് ആരോപണമുണ്ടെങ്കിലും രാജ്യത്തെ റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ കോർപറേഷൻ ഇതു നിഷേധിച്ചു.
തങ്ങളെ ആരും തടഞ്ഞിട്ടില്ലെന്നും കോർപറേഷൻ ചെയർപേഴ്സൺ പറഞ്ഞു. 2026 ആകുന്പോൾ രാജ്യത്തെ പകുതിയിലധികം ജനങ്ങൾ കടുത്ത പട്ടിണി നേരിടുമെന്നാണ് ഐപിസിയുടെ നിഗമനം.
Africa
കയ്റോ: ആഭ്യന്തരയുദ്ധം തുടരുന്ന ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ വിമതസേന ഒഡിഷ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി.
2023 മുതല്‍ സുഡാന് സായുധ സേനക്കെതിരേ (എസ്എഎഫ്) യുദ്ധം തുടരുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) ആണ് ജഗത് സിംഗ്പുര്‍ സ്വദേശി ആദര്‍ശ് ബെഹ്റ എന്ന 36കാരനെ തട്ടിക്കൊണ്ടുപോയത്.
രണ്ട് ആര്‍എസ്എഫ് ഭടന്മാര്ക്കു നടുവില്‍ ആദര്‍ശ് ഇരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ അറിയുമോയെന്ന് ഇതിലൊരാള്‍ ആദര്‍ശിനോട് ചോദിക്കുന്നുണ്ട്.
2022ലാണ് ആദര്‍ശ് ജോലിക്കായി സുഡാനിലെത്തിയതെന്ന് ഒഡിഷയിലെ കുടുംബം അറിയിച്ചു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ(22) മൃതദേഹമാണ് ലഭിച്ചത്.
കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് കമ്പനി അധികൃതർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷും മൊസാംബിക്കില്‍ കപ്പല്‍ ജീവനക്കാരനാണ്.
നടപടികൾ പൂർത്തിയാക്കി ശനിയാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നാണ് കരുതുന്നത്. രണ്ട് ആഴ്ച മുൻപാണ് മൊസംബിക്കിൽ ബോട്ടപകടമുണ്ടായത്.
പിറവം വെളിയനാട് നിന്നും അപകടത്തിന് നാലു ദിവസം മുമ്പാണ് ഇന്ദ്രജിത്ത് മൊസംബിക്കിലെ ജോലി സ്ഥലത്തേക്ക് പോയത്. ബെയ്റ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന താന്‍ ജോലി ചെയ്യുന്ന കപ്പലിലേക്ക് കയറാനായി പോകുന്ന വഴിയാണ് യാത്ര ചെയ്തിരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടത്.
നാലു വര്‍ഷമായി മൊസാംബിക്കിലെ സ്കോര്‍പിയോ മറൈന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി. ശ്രീരാഗിന്റെ മൃതദേഹം കഴിഞ്ഞയാഴ്ച നാട്ടിലെത്തിച്ചിരുന്നു.
ശ്രീരാഗും അടുത്തിടെയാണ് ജോലിക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാലും രണ്ടു മാസവും പ്രായമുള്ള മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശ്രീരാഗ്.
എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടസമയം 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
Africa
കയ്റോ: സുഡാനിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്ത എൽ-ഫാഷർ നഗരത്തിലെ ആശുപത്രിയിൽ 460 പേർ കൊല്ലപ്പെട്ടു, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രയേസസ് ആണ് ഇക്കാര്യം അറിയിച്ചത്.
സൗദി മറ്റേണിറ്റി ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരുമാണ് കൊല്ലപ്പെട്ടത്. എൽ-ഫാഷർ നഗരം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്തതോടെ സൈന്യം പിന്മാറിയിരുന്നു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊല്ലം തേവലക്കര സ്വദേശിയും. അപകടം നടന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണെന്ന് സ്ഥിരീകരിച്ചു.
ഷിപ്പിംഗ് ഡയറക്ടര്‍ ജനറലാണ് ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചത്. തേവലക്കര നടുവിക്കര ഗംഗയില്‍ പി.പി.രാധാകൃഷ്ണന് - ലീല ദമ്പതികളുടെ മകനാണ് ശ്രീരാഗ് രാധാകൃഷ്ണന്. സ്കോര്‍പിയോ മറൈന്‍ കമ്പനിയില്‍ ഇലക്ട്രോ ടെക്നിക്കല്‍ ഓഫീസറായിരുന്നു ശ്രീരാഗ്.
ഏഴ് വര്‍ഷം മുന്‍പാണ് ശ്രീരാഗ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. ബെയ്റോ തുറമുഖത്തിന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. സീ കാസ്റ്റ് എന്ന കപ്പലില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്‍സിയുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
Africa
കൊച്ചി: കെനിയന്‍ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കേരളത്തിൽ വച്ചായിരുന്നു അന്ത്യം. മകളുടെ തുടര്‍ചികിത്സയ്ക്കായി കൂത്താട്ടുകുളം ശ്രീധരീയത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.
രാവിലെ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുള്ള ഒഡിങ്ക ആറു ദിവസം മുമ്പാണ് കൂത്താട്ടുകുളത്തെത്തിയത്. മകള്‍ റോസ്മേരി ഒഡിങ്കയുടെ ചികിത്സയ്ക്ക് വേണ്ടി 2019ലാണ് ആദ്യമായി അദ്ദേഹം കേരളത്തിലെത്തുന്നത്.
2008 മുതല്‍ 2013 വരെയാണ് ഒഡിങ്ക കെനിയയുടെ പ്രധാനമന്ത്രിയായത്. 2013 മുതല്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു തവണ കെനിയന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Africa
ഈസ്റ്റ് ലണ്ടൻ: ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിൽ മലയാളികൾ ഓണം ആഘോഷിച്ചു. ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ(എൽമ) നേതൃത്വത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിൽ മൂന്നൂറോളം അംഗങ്ങൾ പങ്കെടുത്തു.
എൽമ അംഗമായ പിയൂസ് തോമസിന്റെ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലുള്ള ആംഫീതീയറ്ററിലേ ആദ്യ ഔദ്യോഗിക പരിപാടിയായി ഓണം ആഘോഷിച്ചു. കുടുംബ ഫോട്ടോ സെഷനോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
തുടർന്ന് ചെയർമാൻ സൈമൺ സ്വാഗതം പറഞ്ഞു. റിട്ടയേർഡ് അധ്യാപകൻ കെ.എൽ. ജോസഫ് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മേജോ സെബാസ്റ്റ്യന്റെ മഹാബലി വേഷത്തോടെ പരിപാടികൾക്ക് അരങ്ങേറ്റം കുറിച്ചു.
തുടർന്ന് രേണു പ്രസാദ് ഓണസന്ദേശം നൽകി. ഡർബനിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള മനോജ് രഞ്ജൻ ഭാരതിയും തഥാഗത ബിസ്വാസും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. മാന്യ എംപിഎൽ അനിൽകുമാർ കേശവപിള്ള മുഖ്യാതിഥികളെ സ്വാഗതം ചെയ്തു.
എൽമയ്ക്കായി വർഷങ്ങളായി സേവനമനുഷ്ഠിച്ച പ്രസാദ് മാത്യു, ജി.പി.ആർ. പ്രസാദ്, പിയൂസ് തോമസ്, വിനോദ് കുമാർ എന്നിവരെ ആദരിച്ചു. അന്താരാഷ്ട്ര തലത്തിൽ കരാട്ടയിൽ മത്സരിച്ച എൽമയിലെ കുട്ടികളായ അമൻ സിറിയാക്, തേജസ് വിനോത്, സ്റ്റീഫൻ ലൂക്കോസ് എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു.
അതേ ദിവസം നടന്ന കരാട്ടെ ഗ്രേഡിംഗ് ചടങ്ങായ "ഷോഡാൻ'-ൽ ഇവർ ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കി. ആഘോഷത്തിന് കരുത്തുനൽകി പ്രവർത്തിച്ച സബ്കമ്മിറ്റി കോഓർഡിനേറ്റർമാർക്കും ഉപഹാരം നൽകി ആദരിച്ചു.
ലൂക്കോസ്, സുശാന്ത് നായർ, രാജി സുനിൽ, റോജി ജോമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വിനി ആൻ റോബിമോൻ കൃതകജ്ഞത അർപ്പിച്ചു.
2025-2026 എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ:
ചെയർമാൻ: പ്രഫ. സൈമൺ ക്രിസ്റ്റഫർ ഫെർണാണ്ടസ്, വൈസ് ചെയർപേഴ്സൺ: അനീഷ തോമസ്, സെക്രട്ടറി: വിനി ആൻ റോബിമോൻ, ജോയിന്റ് സെക്രട്ടറി: ഡോ. റോണി ആന്റണി, ട്രഷറർ: വിനോത് കുമാർ ശങ്കർ, ഓഡിറ്റർ: മാക്സ് മാത്യു, ഇവന്റ് കോഓർഡിനേറ്റർ: സൗമ്യ സൂസൻ സൈമൺ.
Africa
അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാൽ കുപ്രസിദ്ധമായ നൈജീരിയയിൽ വീണ്ടും കത്തോലിക്കാ വൈദികന് കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നൈജീരിയയിലെ എനൊഗു സംസ്ഥാനത്തെ എൻസുക്ക രൂപതാംഗവും ഇഹ-എൻഡിയാഗുവിലെ സെന്റ് ചാൾസ് ഇടവക വികാരിയുമായ ഫാ. മാത്യു ഇയ(35)യാണു വെടിയേറ്റു മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംസ്ഥാനതലസ്ഥാനമായ എനുഗുവിൽ പോയി തിരികെ തന്റെ ഇടവകയിലേക്ക് മടങ്ങുമ്പോൾ പള്ളിക്കടുത്ത ഇഹ-അലുമോണ-ഇഹ-എൻഡിയാഗു റോഡിൽ ബൈക്കിലെത്തിയ രണ്ട് ആയുധധാരികള്‍ അദ്ദേഹത്തിന്റെ കാർ മറികടന്ന് ടയറുകൾക്കു നേരേ വെടിവച്ചു.
വൈകാതെ കാർ നിർത്താൻ നിർബന്ധിച്ചശേഷം, അടുത്തുനിന്ന് നിരവധി തവണ വെടിവയ്ക്കുകയായിരുന്നു. കൊലയാളികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. വൈദികന്റെ ഘാതകരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പത്തു ദശലക്ഷം നൈറ (ഏകദേശം ആറു ലക്ഷം രൂപ) പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കത്തോലിക്കാ വൈദികരെയും വിശ്വാസികളെയും ലക്ഷ്യമിട്ടു വലിയ ആക്രമണങ്ങളാണ് നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ജിഹാദി ആക്രമണത്തിൽ 2000 മുതൽ ഇതുവരെ ഏകദേശം 62,000 ക്രൈസ്തവർ രാജ്യത്തു കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.
കഴിഞ്ഞ വർഷം മാത്രം 3,100 ക്രൈസ്തവർ കൊല്ലപ്പെടുകയും 2,830 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഫുലാനി മുസ്ലിം ഗോത്ര വിഭാഗത്തിൽപ്പെട്ട ഭീകരരാണു രാജ്യത്തെ ക്രിസ്തവവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ.
Africa
കൊച്ചി: ചികിത്സയ്ക്കായി കെനിയൻ സംഘത്തോടൊപ്പം എത്തിയ കെനിയന്‍ ചിത്രകാരി ജോയ് റിച്ചു കേരളത്തിന്റെ ചികിത്സാ മികവിന് നന്ദി അറിയിച്ചത് തന്റെ കലാസൃഷ്ടിയിലൂടെ. രാജഗിരി ആശുപത്രിയിലെ വിശാലമായ ലോബിയില്‍ സ്ഥാപിച്ച കാന്‍വാസില്‍ ഈ ആഫ്രിക്കന്‍ ചിത്രകാരി വരച്ച് തീര്‍ത്ത ചിത്രം ഒരുപാട് അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.
ചികിത്സയും സാംസ്കാരിക പര്യടനവും സമന്വയിപ്പിച്ച യാത്രയുടെ ഭാഗമായി ജോയ് റിച്ചു അടക്കം 20 അംഗസംഘമാണ് രാജഗിരി ആശുപത്രിയില്‍ എത്തിയത്. മെഡിക്കല്‍ ടൂറിസത്തിന് അനുയോജ്യമാണ് കേരളത്തിന്റെ ഭൂപ്രകൃതിയും ഇവിടുത്തെ മികവുറ്റ ആരോഗ്യ പ്രവര്‍ത്തകരുമെന്ന് ജോയ് റിച്ചു അഭിപ്രായപ്പെട്ടു.
കെനിയന്‍ വേരുകളും അന്താരാഷ്ട്ര യാത്രകളും ഇടകലരുന്നതാണ് റിച്ചുവിന്റെ സൃഷ്ടികള്‍. കൊക്കകോള, പോര്‍ഷെ, ന്യൂയോര്‍ക്ക് ടൈംസ്, മാസ്റ്റര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള ആഗോള ബ്രാന്‍ഡുകള്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊക്കകോളയുടെ ആദ്യത്തെ ആഫ്രിക്കന്‍ പ്രചോദിത പാനീയമായ വൂസാഹ് രൂപകല്‍പ്പന ചെയ്തത് ജോയ് റിച്ചുവാണ്. കാന്‍സ് ലയണ്‍സ് സീ ഇറ്റ് ബി ഇറ്റ് അവാര്‍ഡ് 2024ല്‍ അവര്‍ സ്വന്തമാക്കി.
Africa
മോൺറോവിയ: ലൈബീരിയയുടെ തലസ്ഥാനമായ മോൺറോവിയയിൽ ഓണാഘോഷം സംഘടിപ്പിച്ച് ഇന്ത്യൻ സമൂഹം. മഹാത്മ കൾച്ചറൽ സെന്റർ(എംസിസി) എന്ന മലയാളി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം അവെയർ ഇന്റർനാഷനൽ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടന്നു.
പല ദേശങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികളോടൊപ്പം നിരവധി ലൈബീരിയൻ സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു. മഹാബലിയെ വരവേൽക്കാൻ എംസിസി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയോടെയായിരുന്നു പരിപാടിയുടെ തുടക്കം.
Africa
ലാഗോസ്: മതിനിന്ദക്കുറ്റം ആരോപിച്ച് വനിതയെ തീ കൊളുത്തികൊന്നു. നൈജീരിയയിലെ വടക്കൻ സംസ്ഥാനമായ നൈജറിലായിരുന്നു ദാരുണസംഭവം. അമായേ എന്നു പേരുള്ള ഭക്ഷണവില്പനക്കാരിയാണു കൊല്ലപ്പെട്ടത്. ഇവർ ഏതു മതക്കാരി ആണെന്നതിൽ വ്യക്തതയില്ല.
പരിഹാസരൂപേണ വിവാഹാഭ്യർഥന നടത്തിയ ഒരാൾക്ക് അമായേ നല്കിയ മറുപടി പ്രവാചകനിന്ദയാണെന്ന് ആരോപിച്ച് ജനം അക്രമാസക്തമാകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുന്നതിനു മുന്‍പേ ഇവരെ തീകൊളുത്തി.
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ശരിയത്ത് നിയമം പ്രാബല്യത്തിലുള്ള നൈജീരിയയിൽ ഇത്തരം സംഭവങ്ങൾ ആദ്യമല്ല. 2022ൽ സൊക്കോറ്റോ സംസ്ഥാനത്ത് ദബോറ സാമുവൽ എന്ന ക്രിസ്ത്യൻ കോളജ് വിദ്യാർഥിനിയെ മതനിന്ദക്കുറ്റം ആരോപിച്ച് തീ കൊളുത്തി കൊന്നിരുന്നു.
കഴിഞ്ഞവർഷം ഉസ്മാൻ ബുഡാ എന്ന ഇറച്ചിവെട്ടുകാരനെ ജനം കല്ലെറിഞ്ഞു കൊന്ന സംഭവമുണ്ടായി.
Africa
ഭട്ടിൻഡ: പഞ്ചാബിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റു ചികിത്സയിലായിരുന്ന സിംബാബ്വെ സ്വദേശി മരിച്ചു. സിവേയ ലീറോയി (22) ആണു മരിച്ചത്. ഈ മാസം 13നാണ് ലീറോയിക്കു മർദനമേറ്റത്.
തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരു കാശി യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ഗാർഡായ ദിൽപ്രീത് സിംഗും മറ്റ് എട്ടു പേരുമാണ് ലീറോയിയെ മർദിച്ചത്.
തലേദിവസം ലീറോയിയും ദിൽപ്രീതും തമ്മിലുണ്ടായ വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചത്. ഒന്‍പതു പേർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരിൽ എട്ടു പേർ അറസ്റ്റിലായി.
Africa
നിയാമി: ആഫ്രിക്കൻ രാജ്യമായ നൈജിറിലെ ഡോസോ മേഖലയിൽ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി നിയാമിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മറ്റൊരു ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയതായും നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
നൈജിറിന്റെ തലസ്ഥാനമായ നിയാമിയിൽ നിന്ന് ഏകദേശം നൂറു കിലോമീറ്റർ അകലെയുള്ള ഡോസോ മെഖലയിലെ ഒരു വൈദ്യുതി ലൈനിന്റെ നിർമാണം നടക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്.
സുരക്ഷയ്ക്കായി വിന്യസിച്ച നൈജീരിയൻ സൈന്യത്തെ അജ്ഞാതരായ ആയുധധാരികൾ ആക്രമിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Africa
കോഴിക്കോട്: ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മഞ്ഞപ്പിത്തം ബാധിച്ച് മലയാളി മരിച്ചു. താമരശേരി പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുല്‍ റഷീദ് (60) ആണ് മരിച്ചത്.
സ്വര്‍ണവ്യാപാരവുമായി ബന്ധപ്പെട്ട് ഏഴു മാസം മുമ്പാണ് റഷീദ് ഘാനയിലേക്ക് പോയത്. ഭാര്യ: ബുഷ്റ. മക്കൾ: ഫർഹ, ഫിദ, നിബ. മരുമക്കൾ: ഷംനാദ്, മഷ്ഹൂഖ്.
Africa
വിൻഡ്ഹോക്ക്: രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി, ഊർജവും ആരോഗ്യവുമടക്കമുള്ള മേഖലകളിലായി നാല് കരാറുകളിൽ ഇന്ത്യയും നമീബിയയും ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമീബിയ പ്രസിഡന്റ് നന്ദി നന്ദൈത്വയും തമ്മിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഇവയിൽ ഒപ്പുവച്ചത്. മോദി നടത്തുന്ന അഞ്ച് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലാണ് നമീബിയയിലെത്തിയത്.
ജൈവ ഇന്ധനങ്ങൾ, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലടക്കം നാല് കരാറുകളാണ് ഒപ്പിട്ടത്. മോദി നമീബിയയിലേക്ക് നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. രാജ്യത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം.
"വിലപ്പെട്ടതും വിശ്വസ്തനുമായ പങ്കാളി’എന്നാണ് നമീബിയയെ മോദി വിശേഷിപ്പിച്ചത്. സ്റ്റേറ്റ് ഹൗസിൽ ആചാരപരമായ സ്വീകരണമൊരുക്കിയാണ് അദ്ദേഹത്തെ നമീബിയ വരവേറ്റത്.
Africa
ലുസാക്ക: ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ വനത്തിൽ ഉല്ലാസ സവാരി നടത്തുകയായിരുന്ന രണ്ടു വനിതാ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ബ്രിട്ടനിൽനിന്നും ന്യൂസിലൻഡിൽനിന്നുമുള്ള 68ഉം 67ഉം വയസ് പ്രായമുള്ള വനിതകളാണു വ്യാഴാഴ്ച സൗത്ത് ലുവാംഗ നാഷണൽ പാർക്കിൽ ദാരുണമായി കൊല്ലപ്പെട്ടത്.
കുഞ്ഞിനെ പരിചരിച്ചുകൊണ്ടിരുന്ന പിടിയാനയാണ് ഇവരെ ആക്രമിച്ചത്. പിന്നിൽ നിന്നിരുന്ന ആന അതിവേഗം ഓടിവരുകയായിരുന്നു.
ടൂറിസ്റ്റുകൾക്കൊപ്പം ഉണ്ടായിരുന്ന ഗൈഡുകൾ വെടിയുതിർത്ത് ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
Africa
അക്കാര: ഇന്ത്യ ലോകത്തിന്റെ ശക്തിസ്തംഭമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ഇന്ത്യക്ക് ലോകത്തിനു കൂടുതൽ സംഭാവന നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ അതിവേഗം വളരുന്ന വളർന്നുവരുന്ന സമ്പദ്വ്യവസ്ഥയാണ്. ഉടൻ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സൃഷ്ടിക്കപ്പെട്ട ലോകക്രമം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്.
സാങ്കേതികവിദ്യാ വിപ്ലവം, ഗ്ലോബൽ സൗത്തിന്റെ വളർച്ച, ജനസംഖ്യാപരമായ മാറ്റം എന്നിവ അതിന്റെ വേഗവും വ്യാപ്തിയും വർധിപ്പിക്കുന്നുണ്ട്. മാറിയ സാഹചര്യങ്ങൾ ആഗോളതലത്തിൽ വിശ്വസനീയവും ഫലപ്രദവുമായ പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകി രാജ്യം മോദിയെ ആദരിച്ചു. ഈ ബഹുമതിക്ക് മോദി ഘാനയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്ക് സമർപ്പിക്കുകയും ചെയ്തു.
Africa
നയ്റോബി: കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. പോലീസിന്റെ നിഷ്ഠുരതയ്ക്കും സർക്കാരിന്റെ ദുർഭരണത്തിനും എതിരേയായിരുന്നു ആയിരങ്ങൾ തെരുവിലിറങ്ങിയത്.
രണ്ടു പോലീസ് സ്റ്റേഷനുകളും ആയിരക്കണക്കിനു കടകളും പ്രതിഷേധക്കാർ തകർത്തു. കെനിയയിലെ 47 കൗണ്ടികളിൽ 23ലും പ്രതിഷേധം ആളിക്കത്തി.
പ്രസിഡന്റ് വില്യം റൂട്ടോ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ ബ്ലോഗർ കൊല്ലപ്പെട്ടതാണു പ്രതിഷേധത്തിനു തിരികൊളുത്തിയത്.
Africa
ഡാക്കർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ 34 സൈനികരെ ഇസ്ലാമിക ഭീകരർ വധിച്ചു. 14 സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ നൈജറിലെ ബാനിബൻഗൗവിലായിരുന്നു ആക്രമണം.
മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു ആക്രമണം. അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർ ഒരു ദശകത്തിലേറെ കാലമായി നൈജറിൽ ആക്രമണം നടത്തിവരികയാണ്.
Africa
നെയ്റോബി: ഉറുമ്പ് കള്ളക്കടത്തുകാർക്ക് ശിക്ഷ. കെനിയയിലാണു സംഭവം. ബെൽജിയത്തിൽനിന്നുള്ള രണ്ടു പേർ, വിയറ്റ്നാം സ്വദേശി, കെനിയക്കാരൻ എന്നിവർക്കാണു പടിഞ്ഞാറൻ നഗരമായ നെയ്വാഷയിൽ ശിക്ഷലഭിച്ചത്.
5300 ഉറുന്പുകളുമായിട്ടാണ് ഇവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തത്. ഇതിൽ അയ്യായിരം ഉറുന്പുകളും ബെൽജിയംകാരുടെ പക്കലായിരുന്നു. വിനോദത്തിനായി ഉറുന്പുകളെ ശേഖരിച്ചുവെന്നാണു നാലു പേരും പറഞ്ഞത്.
പക്ഷേ ഒന്നോ രണ്ടോ അല്ല, അയ്യായിരം ഉറുമ്പുകളുണ്ടെന്നു പറഞ്ഞ കോടതി ഇവരുടെ വാദങ്ങൾ അംഗീകരിച്ചില്ല. 7,700 ഡോളർ വരുന്ന കെനിയൻ തുക പിഴ അടയ്ക്കാനാണ് കോടതി ഇവരോട് നിർദേശിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷത്തെ തടവ് അനുഭവിക്കണം.
ആഫ്രിക്കൻ ഹാർവെസ്റ്റർ എന്ന വലിയ ഇനം അടക്കമുള്ള ഉറുന്പുകളെയാണ് ഇവരിൽനിന്നു കണ്ടെടുത്തത്. അരുമകളായി വളർത്താൻ താത്പര്യമുള്ളവർക്കാണ് ഉറുമ്പുകളെ വിൽക്കുന്നത്.
ആഫ്രിക്കൻ ഹാർവെസ്റ്ററിന് യൂറോപ്പിലും ഏഷ്യയിലും വലിയ ഡിമാൻഡുണ്ട്. ഒരെണ്ണത്തിന് 220 ഡോളർ വരെ വില കിട്ടുമത്രേ.
Africa
ലാഗോസ്: കോഴിമോഷണത്തിനു വധശിക്ഷ കാത്ത് പത്തുവർഷമായി ജയിലിൽ കഴിയുന്ന നൈജീരിയൻ യുവാവിനെ മോചിപ്പിക്കുന്നു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒസുൻ സംസ്ഥാനവാസിയായ സെഗുൻ ഒലവൂക്കറിനു മാപ്പു നല്കാൻ തീരുമാനിച്ചതായി ഗവർണർ അറിയിച്ചു.
ചെറിയ കുറ്റത്തിനു വലിയ ശിക്ഷ വിധിച്ചതിൽ വ്യാപക വിവർശനം ഉയർന്നിരുന്നു. 2010ൽ പതിനേഴു വയസുള്ള ഒലവൂക്കറും കൂട്ടുകാരനായ മൊരാകിനിയോയും നാടൻ തോക്കും കത്തിയുമായി ഒരു പോലീസുകാരന്റെ വസതി ആക്രമിച്ച് കോഴി മോഷണം നടത്തിയെന്നാണ് കേസ്.
2014ൽ സംസ്ഥാന ഹൈക്കോടതി ഇരുവരെയും തൂക്കിലേറ്റാൻ വധിച്ചു. ഒലവൂക്കറിന്റെ മോചനത്തിനായി മനുഷ്യാവകാശ സംഘടനകൾ ശബ്ദമുയർത്തിയിരുന്നു. അടുത്തവർഷമാദ്യം ഒലവൂക്കർ മോചിതനാകുമെന്നാണു സൂചന.
അതേസമയം, ഇയാളോടൊപ്പം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊരാകിനിയോയെ വിട്ടയയ്ക്കുമോ എന്നതിൽ വ്യക്തതയില്ല. നൈജീരിയയിൽ 3,400ലേറെ തടവുകാർ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. അതേസമയം, 2012നു ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.
Africa
ഖാര്‍ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുകൾക്കു പേരുകേട്ട രാജ്യം! എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം ഈജിപ്റ്റല്ല.
അത് സുഡാൻ ആണ്. 118 പിരമിഡുകളാണ് ഈജിപ്റ്റിൽ കണ്ടെത്തിയിട്ടുള്ളതെങ്കിൽ സുഡാന്റെ വിശാലമായ മരുപ്രദേശങ്ങളിൽ അവയുടെ എണ്ണം 220-240 വരും. നൈൽ നദിയുടെ കിഴക്കൻ തീരത്തു സുഡാനിൽ കാണപ്പെടുന്ന നുബിയൻ മെറോ പിരമിഡുകൾ താരതമ്യേനെ ചെറുതാണ്.
ബിസി 2500-എഡി 300 കാലഘട്ടത്തിൽ കുഷൈറ്റ് ഭരണകാലത്താണ് നുബിയൻ പിരമിഡുകൾ നിർമിച്ചത്. കുത്തനെയുള്ള വശങ്ങളും മൂർച്ചയുള്ള കോണുകളും ഉൾക്കൊള്ളുന്നതാണ് നുബിയൻ മെറോ പിരമിഡ്.
ഈജിപ്റ്റിലെന്നപോലെ സുഡാനിലും രാജകീയ ശവകുടീരങ്ങളാണ് പിരമിഡുകൾ. കുഷൈറ്റ് ഭരണാധികാരികളുടെ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്ക് ഇവ വെളിച്ചം വീശുന്നു.
Africa
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധി കൈകൊണ്ടു നെയ്തെടുത്ത വസ്ത്രങ്ങൾ ഉൾപ്പെടെ അപൂർവസ്തുക്കളും ഡർബനിലെ അദ്ദേഹത്തിന്റെ താമസത്തെക്കുറിച്ചുള്ള ചരിത്രരേഖകളും ഇന്ത്യയ്ക്കു കൈമാറി ദക്ഷിണാഫ്രിക്ക.
1893ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തിയത്. 1916ൽ അദ്ദേഹത്തെ ഇന്ത്യയിലേക്കു മടക്കിയയച്ചു. 1904ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഫിനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ചത്.
ഗാന്ധിജിയുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്ന ട്രസ്റ്റാണ് കൈവശമുണ്ടായിരുന്ന അപൂർവ വസ്തുക്കൾ ദേശീയ ഗാന്ധി മ്യൂസിയത്തിന് കൈമാറിയത്.
Africa
കൊച്ചി: കെനിയയിലെ നെഹ്റൂറുവില്‍ വിനോദ യാത്രാസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ഖത്തര്‍ എയർവേയ്സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്നത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന് (ഒന്നര), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് എത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി പി. രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അന്ത്യോപചാരം അര്‍പ്പിച്ചു. മരിച്ച ജസ്നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന് ട്രാവീസ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. നാട്ടിലേക്ക് എത്തിയ ഇവരെ തുടര്‍ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീടുകളിലേക്ക് കൊണ്ടുപോയി. ജസ്ന, മകള്‍ റൂഹി മെഹ്റിന്, റിയ, മകന് ടൈറ റോഡ്രിഗസ് എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ചത്തന്നെ സംസ്കരിച്ചു. മാവേലിക്കര സ്വദേശി ഗീതയുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നോര്‍ക്ക് റൂട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു.
കഴിഞ്ഞ ഒമ്പതിന് ഇന്ത്യന്‍ സമയം വൈകുന്നേരം എഴിനാണ് 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍നിന്നു വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍.
നെയ്റോബിയില്‍നിന്നു 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ബസ് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
Europe
വാത്സിംഗ്ഹാം: ആഗോള തലത്തിൽ മരിയൻ പുണ്യകേന്ദ്രങ്ങളിൽ ഏറെ വിഖ്യാതവും അനുഗ്രഹങ്ങളുടെ പറുദീസയും ഇംഗ്ലണ്ടിലെ നസ്രത്തെന്നും പ്രശസ്തവുമായ വാൽസിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ കാത്തലിക്ക് സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ആഘോഷിക്കുന്ന പത്താമത് തീർഥാടനം ശനിയാഴ്ച കൊണ്ടാടും.
ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച്, മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രശസ്ത ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിംഗ്ഹാം.
വാത്സിംഗ്ഹാമിൽ എത്തി പ്രാർഥിക്കുന്നവർക്ക് ഫലസിദ്ധിയും മറുപടിയും ലഭിക്കുമെന്നും പ്രിയപുത്രന്റെ സാന്നിദ്ധ്യം സദാ ഉണ്ടായിരിക്കുമെന്നും പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. ഇവിടെയെത്തി വാത്സിംഗ്ഹാം അമ്മയുടെ മാധ്യസ്ഥം വഴി പ്രാർഥിച്ചു രോഗ ശാന്തി, സന്താന ലബ്ദി അടക്കം നിരവധിയായ ഉദ്ദിഷ്ഠ കാര്യങ്ങൾ സാധിച്ചവരുടെ വിശ്വാസ ജീവിത സാക്ഷ്യങ്ങൾ ഏറെയാണ്.
ശനിയാഴ്ച നടക്കുന്ന തീർഥാത്ഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ അധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ വികാരിജനറാളും പ്രോട്ടോ സെഞ്ചുലോസും സഭാ പണ്ഡിതനുമായ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മരിയൻ സന്ദേശം നൽകും.
ഫാ. ജിനു മുണ്ടുനടക്കലിന്റെ അജപാലന നേതൃത്വത്തിൽ, കേംബ്രിഡ്ജ് റീജിയണിലെ സീറോമലബാര്‍ വിശ്വാസ സമൂഹം, തീർഥാടകർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ക്രമീകരിച്ച് അലങ്കാരങ്ങളും തിരുന്നാൾ ഒരുക്കങ്ങളുംപൂർത്തിയാക്കി മാതൃഭക്ത ജനസാഗരത്തെ വരവേൽക്കുവാൻ സജ്ജമായിരിക്കുകയാണ്.
തീർഥാടനത്തിന്റെ വിജയത്തിനായി ഭവനങ്ങൾ കേന്ദ്രീകരിച്ച് മധ്യസ്ഥ പ്രാർഥനകൾ നടത്തിവരുന്ന കേംബ്രിഡ്ജ് റീജണൽ സീറോമലബാർ സമൂഹമാണ് തീർഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ മിഷനുകളിൽ നിന്നും തന്നെ തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നതിനായി പ്രസുദേന്തിമാരായി ചേരുവാൻ രൂപത അവസരം ഒരുക്കിയിരുന്നു. പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്കായുള്ള അവസരം നീട്ടി നൽകിയിട്ടുണ്ട്.
https://forms.office.com/e/5CmTvcW6p7
Europe
ലണ്ടൻ: ബ്രിട്ടന്റെ ആഭ്യന്തര സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുയർത്തുന്ന ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കാൻ യുകെ സർക്കാർ തീരുമാനിച്ചു.
യുകെയിൽ അടുത്ത കാലത്തായി നടന്ന നിരവധി വധഭീഷണികൾ, അക്രമങ്ങൾ, അട്ടിമറി നീക്കങ്ങൾ എന്നിവയ്ക്ക് പിന്നിൽ ഈ സംഘടനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കടുത്ത നടപടിയെന്ന് ആഭ്യന്തര സെക്രട്ടറി ശബാന മഹ്മൂദ് പാർലമെന്റിനെ അറിയിച്ചു.
പുതിയ 'ദേശീയ സുരക്ഷാ നിയമ' പ്രകാരമുള്ള കടുത്ത അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ നിരോധനം നടപ്പിലാക്കുന്നത്. പുതിയ നിയമം വരുന്നതോടെ ഐആർജിസി എന്ന സംഘടനയെ അനുകൂലിച്ച് സംസാരിക്കുന്നതോ, അവർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ നൽകുന്നതോ 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമായി മാറും.
ഇറാന്റെ ഐആർജിസിക്ക് പുറമെ മറ്റ് രണ്ട് വിദേശ സംഘടനകളെക്കൂടി യുകെ നിരോധിക്കുന്നുണ്ട്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പായ 'ഇസ്ലാമിക് മൂവ്മെന്റ് ഓഫ് കമ്പാനിയൻസ് ഓഫ് ദി റൈറ്റ്'.റഷ്യയുടെ മിലിട്ടറി ഇന്റലിജൻസ് ഏജൻസിയായ ജിആർയുവിന് കീഴിലുള്ള സായുധ സംഘം.
ഈ സംഘടനകൾ യുകെ മണ്ണിൽ തീവെപ്പ് ഉൾപ്പെടെയുള്ള അട്ടിമറി പ്രവർത്തനങ്ങൾ നടത്തിയാൽ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇത്തരം ചാരവൃത്തികൾ ശക്തമായി അടിച്ചമർത്താൻ യുകെ പോലീസിനും ഇന്റലിജൻസ് ഏജൻസിയായ എംഐ5നും സർക്കാർ കൂടുതൽ വിപുലമായ അധികാരം നൽകും.
ആംബുലൻസുകൾക്ക് തീയിട്ടതും, ഇരുപതോളം വധശ്രമ ഗൂഢാലോചനകൾ, ബ്രിട്ടനിലെ ജൂത-ഇസ്രായേൽ കമ്മ്യൂണിറ്റികളെ ലക്ഷ്യമിട്ട് സമീപകാലത്ത് നടന്ന ഏഴോളം വലിയ അക്രമങ്ങൾ എന്നിവയ്ക്കെല്ലാം പിന്നിൽ ഇറാന്റെ റവല്യൂഷണറി ഗാർഡ് നേരിട്ട് നിർദ്ദേശം നൽകിയിരുന്നതായാണ് യുകെ സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാർച്ച് 23ന് ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ നാല് ഹത്സോല ആംബുലൻസുകൾക്ക് തീയിട്ട ആക്രമണം ഇതിലൊന്നാണ്. ഇതിന്റെ ഉത്തരവാദിത്തം നിരോധിക്കപ്പെട്ട ഐഎംസിആർ പരസ്യമായി ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇറാൻ ഭരണകൂടത്തിന്റെ പിന്തുണയോടെ നടന്ന, ജീവന് ഭീഷണിയായേക്കാവുന്ന 20 ഗൂഢാലോചനകളെങ്കിലും എംഐ5 കണ്ടെത്തി തകർത്തിട്ടുണ്ട്.
"നമ്മുടെ തെരുവുകളിൽ ഭീതിയും വിഭജനവും അക്രമവും പടർത്താൻ ആഗ്രഹിക്കുന്ന വിദേശ രാജ്യങ്ങളുടെ ഒരു കളിസ്ഥലമായി മാറാൻ ബ്രിട്ടനെ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല. യുകെയിൽ ഇരുന്ന് വിദേശ രാജ്യങ്ങൾക്ക് വേണ്ടി ഇത്തരം അഴുക്കുചാലിലെ പണികൾ ചെയ്യുന്ന ആരെയും എളുപ്പത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പുതിയ അധികാരങ്ങൾ പോലീസിനെ സഹായിക്കും എന്ന് പ്രധാനമന്ത്രി കീർ സ്റ്റാർമർ വ്യക്തമാക്കി.
ഇറാനും റഷ്യയും തങ്ങളുടെ താത്പര്യങ്ങൾക്കായി യുകെ മണ്ണിൽ ഗുണ്ടകളെയും പ്രോക്സി ഗ്രൂപ്പുകളെയും ഉപയോഗിക്കുകയാണെന്ന് ആഭ്യന്തര സെക്രട്ടറി ശബാന മഹ്മൂദ് കുറ്റപ്പെടുത്തി. ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കുന്നതോടെ നിയമം പൂർണമായി പ്രാബല്യത്തിൽ വരും.
1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ പുതിയ ഇസ്ലാമിക് ഭരണസംവിധാനത്തെ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക സുരക്ഷാ സേനയാണിത്. നിലവിൽ ഏകദേശം 1,90,000 സജീവ സൈനികരുള്ള ഈ വിഭാഗം ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താൽ അമേരിക്ക, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും ഇക്കഴിഞ്ഞ ജനുവരിയിൽ യൂറോപ്യൻ യൂണിയനും ഈ സംഘടനയ്ക്ക് നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Europe
ലണ്ടൻ: ഇംഗ്ലണ്ടിൽ വരും വർഷങ്ങളിൽ ഭവനരഹിതരാകുന്നവരുടെ എണ്ണത്തിൽ 25 ശതമാനത്തിന്റെ വൻ വർധനവുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്.
ശക്തമായ നയങ്ങളും അടിയന്തിര നടപടികളും സ്വീകരിച്ചില്ലെങ്കിൽ 2030-ഓടെ രാജ്യത്ത് നിലവിലുള്ള റിക്കാർഡ് നിരക്കിനേക്കാൾ അമ്പതിനായിരത്തോളം പേർ കൂടി തെരുവുകളിലേക്ക് ഇറങ്ങേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടുന്ന പുതിയ റിപ്പോർട്ട് പുറത്തുവന്നു.
യുകെയിൽ ഭരണമാറ്റത്തിന് ശേഷം പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്ന് കരുതപ്പെടുന്ന ആൻഡി ബേൺഹാമിന്റെ നേതൃത്വത്തിലുള്ള ടീമിനാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഈ നിർണായക റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറിയിരിക്കുന്നത്.
2030-ഓടെ ഭവനരഹിതർ 2.3 ലക്ഷം കവിയും
"ഐപിപിആർ നോർത്ത്' എന്ന തിങ്ക് ടാങ്കും ക്രൈസിസ് എന്ന പ്രശസ്തമായ ചാരിറ്റി സംഘടനയും സംയുക്തമായി നടത്തിയ പഠനത്തിലാണ് യുകെയെ പ്രതിസന്ധിയിലാക്കുന്ന വിവരങ്ങളുള്ളത്.
നിലവിൽ ഇംഗ്ലണ്ടിൽ ഹോസ്റ്റലുകളിലും താത്കാലിക താമസസ്ഥലങ്ങളിലുമായി കഴിയുന്ന ഭവനരഹിതരുടെ ഔദ്യോഗിക കണക്ക് 1,80,000ത്തിന് മുകളിലാണ്. കഴിഞ്ഞ വേനൽക്കാലത്ത് മാത്രം 4,793 പേർ തെരുവിൽ അന്തിയുറങ്ങുന്നതായി കണ്ടെത്തിയിരുന്നു.
കടുത്ത നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രാദേശിക ഭരണകൂടങ്ങളുടെ സഹായം തേടേണ്ടി വരുന്ന ഭവനരഹിതരുടെ എണ്ണം നിലവിലെ 1,82,540ൽ നിന്ന് 2029-30 സാമ്പത്തിക വർഷത്തോടെ 2,31,299 ആയി കുതിച്ചുയരുമെന്നാണ് കണക്കാക്കുന്നത്.
കൗൺസിലുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
സോഷ്യൽ ഹൗസിംഗുകളുടെയും കുറഞ്ഞ വാടകയ്ക്കുള്ള വീടുകളുടെയും കടുത്ത ക്ഷാമമാണ് യുകെയിൽ ഭവനരഹിതരുടെ എണ്ണം റിക്കാർഡ് നിരക്കിലെത്തിച്ചത്. വാടക കുതിച്ചുയരുമ്പോഴും സർക്കാർ നൽകുന്ന ഹൗസിംഗ് അലവൻസുകൾ അതിനനുസരിച്ച് വർധിക്കാത്തത് പ്രത്യേകിച്ച് ലണ്ടൻ പോലുള്ള നഗരങ്ങളിൽ പ്രതിസന്ധി രൂക്ഷമാക്കുന്നു.
ഹോസ്റ്റലുകൾ, ബി ആൻഡ് ബി തുടങ്ങിയ താത്കാലിക താമസസൗകര്യങ്ങൾക്കായി പ്രാദേശിക കൗൺസിലുകൾക്ക് കോടിക്കണക്കിന് പൗണ്ട് ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇത് കൗൺസിലുകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2009-10 കാലഘട്ടത്തിൽ താത്കാലിക താമസത്തിനായി ഇംഗ്ലണ്ടിലെ കൗൺസിലുകൾ 7.03 കോടി പൗണ്ട് മാത്രം ചിലവഴിച്ച സ്ഥാനത്ത് 2024-25ൽ ഇത് 130 കോടി പൗണ്ടായി (£1.3bn) വർധിച്ചു. കഴിഞ്ഞ വർഷം മാത്രം യുകെ സർക്കാർ ഈ മേഖലയിൽ ആകെ 380 കോടി പൗണ്ടാണ് ചിലവഴിച്ചത്.
"ഹൗസിംഗ് ഫസ്റ്റ്' അജണ്ടയുമായി ആൻഡി ബേൺഹാം
അധികാരമേറ്റെടുത്ത് മാസങ്ങൾക്കുള്ളിൽ തന്നെ തെരുവിൽ കിടന്നുറങ്ങുന്നവരുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള കുറവുണ്ടാക്കണമെന്നാണ് ആൻഡി ബേൺഹാം തന്റെ ഉപദേശകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
മുൻപ് ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായിരുന്ന സമയത്ത് അദ്ദേഹം വിജയകരമായി നടപ്പിലാക്കിയ "എ ബെഡ് എവരി നൈറ്റ്' എന്ന ജനപ്രിയ പദ്ധതി രാജ്യവ്യാപകമായി വ്യാപിപ്പിക്കാൻ ഈ റിപ്പോർട്ട് ആവശ്യപ്പെടുന്നു. തെരുവിൽ കഴിയുന്നവർക്ക് സുരക്ഷിതമായ കിടക്കയും വ്യക്തിഗത പിന്തുണയും നൽകുന്നതാണ് ഈ പദ്ധതി.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കൗൺസിൽ ഭവന നിർമാണ പദ്ധതി നടപ്പിലാക്കുമെന്നും ബേൺഹാം ഉറപ്പുനൽകിയിട്ടുണ്ട്. കീർ സ്റ്റാർമറുടെ സർക്കാർ 2029 ഓഗസ്റ്റോടെ 15 ലക്ഷം പുതിയ വീടുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായി സോഷ്യൽ-അഫോർഡബിൾ വീടുകളുടെ നിർമാണത്തിന് ബേൺഹാം സർക്കാർ മുൻഗണന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫലപ്രദമല്ലാത്ത താത്കാലിക സംവിധാനങ്ങൾക്കായി കോടിക്കണക്കിന് പൗണ്ട് പൊതുപണം പാഴാക്കുന്നത് അവസാനിപ്പിക്കണമെന്നും ഭവനരഹിതരുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കിയ ഒരു നേതാവിലൂടെ യുകെയ്ക്ക് ഇതൊരു സുവർണാവസരമാണെന്നും ക്രൈസിസ് ചീഫ് എക്സിക്യൂട്ടീവ് മാറ്റ് ഡൗണി വ്യക്തമാക്കി.
യുകെയിലെ ലക്ഷക്കണക്കിന് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരായ വാടകക്കാർക്ക് ആശ്വാസമേകുന്ന വീടുകൾ വിപണിയിൽ എത്തിക്കാൻ പുതിയ സർക്കാരിന് സാധിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
Europe
കാർഡിഫ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത രൂപീകൃതമായി പത്താം വാർഷികത്തിലേക്ക് കടക്കുമ്പോൾ രൂപതയിലെ ആറാമത്ഇടവകയായി കാർഡിഫ് -ബ്രിസ്റ്റോൾ റീജിയണിൽ പെടുന്ന സെന്റ് തോമസ് മിഷൻ.
മിഷന്റെ തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന തിരുക്കർമങ്ങളോടൊപ്പം ഞായറാഴ്ച (ജൂലൈ 19) രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സെന്റ് തോമസ് മിഷനെ പുതിയ ഇടവകയായി പ്രഖ്യാപിച്ച് വിശുദ്ധ കുർബാന അർപ്പിക്കും.
2001ൽ ഒരു ചെറു കൂട്ടായ്മയായി തുടങ്ങി പിന്നീട് കാർഡിഫിലും സമീപ പ്രദേശങ്ങളിലും ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ സഹായത്തോടെ വിശുദ്ധ കുർബാന കേന്ദ്രമായും പിന്നീട് പ്രൊപ്പോസഡ് മിഷനായും മിഷനായും മാറിയ കാർഡിഫിലെ സീറോമലബാർ വിശ്വാസികളുടെ പ്രാർഥനയുടെയും കാത്തിരിപ്പിന്റെയും പൂർത്തീകരണമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആറാമത്തെ ഇടവക ദേവാലയം കാർഡിഫിൽ പ്രഖ്യാപിക്കപ്പെടുമ്പോൾ അത് ഗ്രേറ്റ് ബ്രിട്ടൻ രൂപതക്കും അഭിമാന നിമിഷമായി മാറുകയാണ്.
ഇടവക പ്രഖ്യാപനവും തിരുനാൾ ആഘോഷങ്ങളും വലിയ ആത്മീയ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മിഷൻ ഡയറക്ടർ ഫാ. പ്രജിൽ പണ്ടാര പറമ്പിലിന്റെയും കൈക്കാരന്മാരായ സിബിച്ചൻ ജോസഫ്, സിൽവി സജി എന്നിവരുടെയും നേതൃത്വത്തിലുള്ള മിഷനിലെ കുടുംബാംഗങ്ങൾ.
കാർഡിഫിൽ 2002ൽ റവ. ഫാ. കുര്യാക്കോസ് കണ്ണംകര ഒഎഫ്എമ്മിന്റെ സഹായത്തിൽ ആരംഭിച്ച സീറോമലബാർ വിശുദ്ധ കുർബാന തുടർന്ന് ഫാ. ജെയിംസ് കാണിപ്പറമ്പിൽ സിഎംഐ, ഫാ. ടോം പട്ടശേരിൽ ഐസി, ഫാ. ടോമി അഗസ്റ്റിൻ സിഎംഐ, ഫാ. ആംബ്രോസ് ഐസി, ഫാ. ജോർജ് പുത്തൂരാൻ ഐസി എന്നിവരുടെ നേതൃത്വത്തിൽ തുടരുകയും അതോടൊപ്പം തന്നെ കുടുംബ കൂട്ടായ്മകളും മാസത്തിൽ ഒരിക്കലുള്ള വിശുദ്ധ കുര്‍ബാനകളും മതബോധന ക്ലാസുകളും മറ്റ് ഭക്താനുഷ്ഠാനങ്ങളും ആരംഭിക്കുകയും ചെയ്തു.
2009ൽ നിയമിതനായ ടോം പട്ടശ്ശേരിൽ അച്ചൻ കാർഡിഫിലെ സീറോമലബാർ വിശ്വാസികളുടെ ആത്മീയ വളർച്ചക്കും ആത്മീയ പോഷണത്തിനും വേണ്ടി പ്രവർത്തിക്കുവാൻ താത്പര്യം കാണിച്ചു.
2011ൽ ടോം പട്ടശേരിൽ അച്ചന്റെയും ടോമി അഗസ്റ്റിൻ അച്ചന്റെയും നേതൃത്വത്തിൽ ജോസി മാത്യു കോഓർഡിനേറ്റർ ആയും ബെന്നി അഗസ്റ്റിൻ വേദപാഠ ഹെഡ് ടീച്ചർ ആയുമുള്ള അല്മായരുടെ ഒരു 25 അംഗ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. പിന്നീട് 2014ൽ ജോബി ജോസഫും 2019ൽ വിനീതാ ജെയ്സനും മത ബോധന ഹെഡ് ടീച്ചർമാരായി നിയമിതരാകുകയും ചെയ്തു .
2010–2015 കാലയളവിൽ കാർഡിഫിലെ സീറോമലബാർ സമൂഹം കൂടുതൽ ശക്തിപ്പെട്ടുകയും ഒരു കൂട്ടായ്മയായി വളരുകയും ചെയ്തു ക്രമേണ ഗായകസംഘം, മതബോധന സംവിധാനം, യുവജനങ്ങളുടെ സജീവ പങ്കാളിത്തം, കുടുംബ യൂണിറ്റുകൾ, വാർഷിക ധ്യാനങ്ങൾ, ബൈബിൾ കലോത്സവം, പ്രത്യേക തിരുനാൾ ആഘോഷങ്ങൾ എന്നിവയെല്ലാം വളരെ ചിട്ടയോടെ നടത്തുവാൻ തുടങ്ങി.
ഫാ. ടോമി അഗസ്റ്റിനും ഫാ. ടോം പട്ടശേരിലും ഇതിനെല്ലാം നേതൃത്വം കൊടുത്തു. ഫാ. ടോമിയുടെ നേതൃത്വത്തിൽ കാർഡിഫ് കൂടാതെ ന്യൂപോർട്, ബാരി, ഹെർഫോർഡ് എന്നിവിടങ്ങളിൽ കൂടിവിശുദ്ധ കുർബാന സെന്ററുകൾ തുടങ്ങി.
കാർഡിഫിലെ സീറോമലബാർ സമൂഹത്തിന്റെ ആത്മീയ വളർച്ചയ്ക്ക് വേണ്ടി സീറോമലബാർ സഭയുടെ തന്നെ വൈദികനെ നിയമിക്കണമെന്ന ആവശ്യം യുകെയിലെ സീറോമലബാർ കോഓർഡിനേറ്റർ ആയ റവ. ഫാ. തോമസ് പാറയടി അച്ചനെ അറിയിക്കുകയും അതിന്റെ വെളിച്ചത്തിൽ അന്നത്തെ സഭയുടെ പ്രവാസി ഇൻചാർജ് ആയിരുന്ന മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവ് കാർഡിഫ് സന്ദർശിക്കുകയും സമൂഹത്തിന്റെ ആവശ്യം കാർഡിഫ് അതിരൂപത മെത്രാനെ അറിയിക്കുകയും ചെയ്തു.
തുടർന്ന് 2015ൽ റോസ്മേനിയൻ സഭ അംഗമായ ജോർജ് പുത്തൂരാൻ അച്ചനെ കാർഡിഫ് രൂപതയിലെ സീറോമലബാർ വിശ്വാസികൾക്ക് വേണ്ടി ആദ്യമായി ചാപ്ലയിൻ ആയി നിയമിച്ചു.2016 ൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത രൂപീകൃതമായതിന് ശേഷം കാർഡിഫിലെ സീറോമലബാർ സമൂഹത്തിന്റെ വളർച്ചയും ദ്രുത ഗതിയിൽ ആരംഭിച്ചു.
2018ൽ ഫാ. ടോണി പഴയകളം സി എസ് ടി, കാർഡിഫ് കുർബാന സെന്ററിന്റെ ഇൻചാർജ് ആയി നിയമിതനായി. അച്ചന്റെ ശ്രമഫലമായി, കുടുംബ സന്ദർശനങ്ങൾ നടത്തുകയും കാർഡിഫിലെ സമൂഹത്തിനെ ഒന്നിപ്പിക്കുവാനും സാധിച്ചതിന്റെ ഫലമായി കാർഡിഫിനെ ഔദ്യോഗികമായി സെന്റ് തോമസ് പ്രോപോസ്ഡ് മിഷൻ ആയി രൂപതാധ്യക്ഷൻ മാർജോസഫ് സ്രാമ്പിക്കൽ പിതാവ് പ്രഖ്യാപിച്ചു.
പിന്നീട് നിയമിതാനായി വന്ന ഫാ. ജോയി വയലിൽ പ്രോപോസ്ഡ് മിഷന്റെ വളർച്ചക്ക് വേണ്ടി പ്രവർത്തിച്ചു. മാസത്തിൽ ഒരു കുർബാന മാത്രമായിരുന്നത് മാസത്തിൽ എല്ലാ ഞായറാഴ്ചയുമായി തുടങ്ങി.
2020–2021 ലെ കോവിഡ്-19 മഹാമാരിയുടെ സമയത്ത് പൊതുആരാധനകൾ താത്കലികമായി നിർത്തിവെക്കേണ്ടിവന്നു. എങ്കിലും സമൂഹം ആത്മീയജീവിതം തുടർന്നു.
ഓൺലൈൻ വിശുദ്ധ കുർബാന, ഓൺലൈൻ മതബോധനം, കുടുംബ പ്രാർഥന, ഓൺലൈൻ ധ്യാനങ്ങൾ, വെർച്വൽ ആത്മീയ കൂട്ടായ്മകൾ എന്നിവ കൊണ്ട് ഈ കാലഘട്ടം കുടുംബവിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തി. സീറോമലബാർ യൂത്ത് മൂവേമെന്റ് ഓൺലൈനിൽ ബൈബിൾ ക്ലബ് സംഘടിപ്പിച്ചിരുന്നു.
2020ൽ ഫാ. ജോയി വയലിൽ കേരളത്തിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ ഫാ. ഫാൻസ്വാ പത്തിൽ നിയമിതനായി. അദ്ദേഹം ഭവന സന്ദർശനം വളരെ റെഗുലർ ആക്കുകയും മിഷൻ ലീഗ് ഉൾപ്പടെ ഉള്ള ഭക്ത സംഘടനകൾ തുടങ്ങുകയും ഭാവിയിൽ ഒരു പള്ളി വേണം എന്ന മുൻകരുതലോടെ ജോസി മാത്യുവിന്റെ നേതൃത്വത്തിൽ ഒരു പ്രോപ്പർട്ടി കമ്മിഷൻ രൂപീകരിക്കുകയും ചെയ്തു.
2022 ജൂലൈയിൽ കാർഡിഫ് ഒരു മിഷൻ ആയി പ്രഖ്യാപിക്കപ്പെട്ടു. മിഷന്റെ ആദ്യത്തെ കൈക്കാരന്മാരായ ജോൺസൻ വര്‍ഗീസും ജെസി സ്കറിയയും തെരഞ്ഞെടുക്കപ്പെട്ടു. 2022 ഡിസംബറിൽ ഫാ. മാത്യു പാലരകരോട്ട് CRM പുതിയ മിഷൻ ഡയറക്ടർ ആയി നിയമിതനായി.
തുടർന്ന് 2024 മാർച്ചിൽ ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ നിയമിതനായി തുടർന്ന് അച്ചന്റെ നേതൃത്വത്തിൽ മിഷൻ അംഗങ്ങൾ ഒരു മനസോടെ നടത്തിയ പ്രാർഥനയുടെയും ത്യാഗങ്ങളുടെയും ഫലമായി ഈ ഞായറാഴ്ച കാർഡിഫിലെ മലയാളി കുടിയേറ്റ ചരിത്രത്തിനും സീറോമലബാർ സഭയ്ക്കും അഭിമാനമായി പുതിയ ഇടവക ദേവാലയം പിറവിയെടുക്കുന്ന ദൈവാനുഗ്രഹം നിറഞ്ഞുനിൽക്കുന്ന സുന്ദര മുഹൂർത്തത്തിന് സാക്ഷികളാകാൻ ഒരുങ്ങി നിൽക്കുകയാണ് വിശ്വാസികൾ.
Europe
മദർവെൽ (സ്കോട്ലാൻഡ്): സീറോമലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ചരിത്രവഴികളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു അത്യപൂർവ നേട്ടത്തിന് സ്കോട്ടിഷ് മണ്ണ് സാക്ഷിയാകുന്നു.
മദർവെൽ സെന്റ് മേരീസ് സീറോമലബാർ കത്തോലിക്കാ മിഷൻ തങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന "സ്വന്തം ദേവാലയം' യാഥാർഥ്യമാക്കിയിരിക്കുന്നു. "പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായി മാറി' എന്ന തിരുവചനത്തെ അന്വർഥമാക്കുന്ന ഈ ചരിത്രവിജയം, കേവലം നൂറിൽ താഴെവരുന്ന ഒരു പ്രവാസി കുടുംബസമൂഹത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രാർഥനയുടെയും മകുടോദാഹരണമാണ്.
ഇനിമുതൽ "സെന്റ് മേരീസ് സീറോ മലബാർ ചർച്ച്, മദർവെൽ" (മാർട്ട് മറിയം പള്ളി) എന്ന നാമത്തിൽ അറിയപ്പെടുന്ന ഈ പുതിയ ദേവാലയം, സ്കോട്ലാൻഡിലെ സീറോമലബാർ വിശ്വാസികളുടെ ജീവസുറ്റ സാക്ഷ്യവും തലമുറകളുടെ സ്വപ്നസാക്ഷാത്കാരവുമാണ്.
ഈയടുത്ത കാലത്ത് സ്വന്തമായി ഒരു വൈദികൻ പോലുമില്ലാതെ, പ്രതിസന്ധികളുടെ ചുഴിയിൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്ന ഒരു ചെറിയ സമൂഹം, ഇന്ന് സ്വന്തമായി ഒരു ദൈവാലയത്തിന്റെ അധിപരായിമാറിയിരിക്കുന്നു എന്നത് സഭയുടെ കുടിയേറ്റ ചരിത്രത്തിലെ ഒരു വിസ്മയ അധ്യായമാണ്.
ഈ സ്വപ്നപദ്ധതിക്ക് പ്രത്യാശയുടെ കെടാവിളക്കായി നേതൃത്വം നൽകിയത് മിഷൻ ഡയറക്ടറായ റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ (സുനിലച്ചൻ) ആണ്. അദ്ദേഹത്തിന്റെ ഊർജ്ജസ്വലമായ മാർഗദർശനത്തിൽ വിശ്വാസിസമൂഹം ഒന്നടങ്കം കൈകോർത്തപ്പോഴാണ് വർഷങ്ങളുടെ കാത്തിരിപ്പും പ്രാർത്ഥനയും സഫലമായത്.
2002-ൽ തുടക്കം കുറിച്ച പ്രാരംഭ ചരിത്രം
സ്കോട്ലാൻഡിലെ മലയാളി കുടിയേറ്റത്തിന്റെ തറവാടായ കാംബസ് ലാംഗ് കേന്ദ്രീകരിച്ചാണ് ഈ വിശ്വാസസമൂഹത്തിന്റെ ആത്മീയയാത്ര ആരംഭിക്കുന്നത്.
2002: തലശേരി അതിരൂപതാംഗമായ റവ. ഫാ. തോമസ് ജോസഫ് തേരകത്തച്ചൻ കാംബസ് ലാങ് പള്ളിയിൽ ആദ്യമായി മലയാളത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
"അന്നാപ്പെസഹാ തിരുനാളിന്റെ' ഈരടികൾ ആദ്യമായി സെന്റ് ബ്രൈഡ്സ് ദേവാലയത്തിൽ മുഴങ്ങിയപ്പോൾ, അത് സ്കോട്ലാൻഡിലെ സീറോമലബാർ സഭയുടെ ചരിത്രപ്പിറവിയായിരുന്നു എന്ന് ആരും കരുതിയിരുന്നില്ല.
2003: ലണ്ടനിലെ ഫാ. ബിജു ജോൺ കൊച്ചുപറമ്പിലുമായി ബന്ധപ്പെടുകയും കാംബസ്ലാങ്ങിൽ മാസത്തിലൊരിക്കൽ സീറോമലബാർ ആരാധന ക്രമീകരിക്കുകയും ചെയ്തു.
ഗ്ലാസ്ഗോ മലയാളി കുടിയേറ്റ ചരിത്രത്തിൽ കത്തോലിക്കാ വിശ്വാസികളുടെ മാത്രമല്ല, ഇതര ക്രൈസ്തവ സഭാംഗങ്ങളുടെയും ആത്മീയ ഉണർവിനും കൂട്ടായ്മയ്ക്കും ഫാ. ബിജു ജോണിന്റെ സേവനം നിസ്തുലമായിരുന്നു.
2005 - 2006: ഫാ. പോൾ മോർട്ടണിന്റെയും ഫാ. ബിജു ജോണിന്റെയും സഹകരണത്തോടെ, സീറോമലബാർ സിനഡ് മൈഗ്രന്റ് കമ്മീഷൻ ചെയർമാൻ മാർ ഗ്രിഗറി കരോട്ടെമ്പ്രയിൽ പിതാവിനൊപ്പം സ്കോട്ലൻഡിലെ രൂപതാ മെത്രാന്മാരെ സന്ദർശിച്ച് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2006 നവംബർ ഏഴിന് ഫാ. സെബാസ്റ്റ്യൻ കല്ലത്ത് വിസി (മദർവെൽ രൂപത), ഫാ. ജോയി ചേറാടി സിഎംഎഫ് (ഗ്ലാസ്ഗോ രൂപത), ഫാ. ജോസ് വിസി (എഡിൻബർഗ്ഗ് രൂപത) എന്നിവരെ സീറോമലബാർ ചാപ്ലെയിൻമാരായി നിയമിച്ചു.
കൂട്ടായ്മയുടെയും വളർച്ചയുടെയും കാലഘട്ടം
തുടർന്ന് വിവിധ അപ്പോസ്തോലിക സഭകളെ ഉൾപ്പെടുത്തി ICOMS (Indian Christians of Motherwell Scotland) എന്ന ഐക്യുമെനിക്കൽ കൂട്ടായ്മ രൂപീകരിച്ചു. പള്ളി കമ്മിറ്റി, ഗായകസംഘം, പ്രാർത്ഥനാ ഗ്രൂപ്പുകൾ, മതബോധന ക്ലാസുകൾ, ആത്മീയ ധ്യാനങ്ങൾ എന്നിവയ്ക്ക് പുറമെ ചെണ്ടയും നൃത്തവും ഉൾപ്പെടെയുള്ള സാംസ്കാരിക തനിമയും ഇവിടെ വളർന്നു പന്തലിച്ചു.
2011: ഫാ. സെബാസ്റ്റ്യൻ കല്ലത്ത് നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് ഫാ. ജോസഫ് വെമ്പാടംന്തറ വി.സി. പുതിയ ചാപ്ലെയിനായി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ ഒരു കത്തോലിക്കാ കമ്യൂണിറ്റിയായി പൂർണമായി പരിവർത്തനം ചെയ്യപ്പെട്ടത്.
2016: കമ്യൂണിറ്റിയുടെ ആസ്ഥാനം കാംബസ് ലാംഗിൽ നിന്നും ഹാമിൽട്ടണിലെ സെന്റ് കത്ത്ബർട്ടിലേക്ക് മാറ്റി. ഇതേവർഷം ജൂലൈ 28-നാണ് സീറോമലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ നിലവിൽ വന്നത്.
2018: നവംബർ 24-ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഈ സമൂഹത്തെ "സെന്റ് മേരീസ് സീറോമലബാർ കത്തോലിക്കാ മിഷൻ, ഹാമിൽട്ടൺ' ആയി പ്രഖ്യാപിച്ചു.
2019-2025: 2019ൽ ക്നാനായ വിശ്വാസികൾക്കായി ഹോളി ഫാമിലി മിഷൻ നിലവിൽ വന്നു. 2021 ഏപ്രിൽ മുതൽ 2025 ജൂലൈ വരെ ഫാ. ജോണി വെട്ടിക്കൽ വിസി മിഷന്റെ ആത്മീയ ചുമതല നിർവഹിച്ചു.
Europe
ബെർലിൻ: ജർമൻ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനായി 2006 മുതൽ രാജ്യത്ത് നിലവിലുള്ള വിവരാവകാശ നിയമം വെട്ടിച്ചുരുക്കാൻ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഒരുങ്ങുന്നു.
രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണികളും സൈബർ ആക്രമണങ്ങളും മുൻനിർത്തിയാണ് വിവരങ്ങൾ പുറത്തുവിടുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നതെന്നാണ് സർക്കാർ വിശദീകരണം.
എന്നാൽ ഇത് ഭരണകൂടത്തിന്റെ സുതാര്യത തകർക്കുമെന്നും ജനാധിപത്യ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ആരോപിച്ച് മാധ്യമപ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു.
യൂറോപ്പിലെ പ്രവാസികൾക്കും മാധ്യമങ്ങൾക്കും നിർണ്ണായകമാവുന്ന പുതിയ നിയമ പരിഷ്കാരത്തിലെ പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
1. സംഘടനകളെ ഒഴിവാക്കും; വ്യക്തികൾക്ക് മാത്രം അനുമതി
നിലവിലെ വിവരാവകാശ നിയമപ്രകാരം ജർമനിയിലെ ഏതൊരു വ്യക്തിക്കും സംഘടനകൾക്കും ഫെഡറൽ ഏജൻസികളിൽ നിന്നും വിവരങ്ങൾ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ആവശ്യപ്പെടാം. എന്നാൽ പുതിയ കരട് നിർദ്ദേശപ്രകാരം:
ഇനി മുതൽ സംഘടനകൾക്കോ അസോസിയേഷനുകൾക്കോ വിവരങ്ങൾക്കായി അപേക്ഷിക്കാൻ സാധിക്കില്ല, "വ്യക്തികൾക്ക്' മാത്രമേ ഇതിന് അവകാശമുണ്ടായിരിക്കൂ.
വിവരങ്ങൾ നൽകുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിക്കും. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുള്ള ഭീഷണികൾ തടയാൻ എന്ന പേരിൽ വിവരങ്ങൾ നൽകുമ്പോൾ ഉദ്യോഗസ്ഥരുടെ പേരുകൾ പൂർണമായും കറുത്ത മഷി പുരട്ടി മറച്ചുപിടിക്കും.
2. വിദേശ പൗരന്മാർക്ക് വിവരങ്ങൾ ലഭിക്കില്ലേ?
ഏറ്റവും വലിയ വിവാദത്തിന് കാരണമായിരിക്കുന്നത് ഈ നിർദ്ദേശമാണ്. വിവരാവകാശ നിയമം ഉപയോഗിക്കാനുള്ള അവകാശം ഇനി മുതൽ "ജർമൻ പൗരന്മാരും ജർമ്മനിയിൽ താമസിക്കുന്ന മറ്റ് യൂറോപ്യൻ യൂണിയൻ പൗരന്മാരും' മാത്രമായി പരിമിതപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്.
ഇത് നടപ്പിലായാൽ യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള മറ്റ് വിദേശ പൗരന്മാർക്ക് ജർമ്മൻ സർക്കാരിൽ നിന്നും ഔദ്യോഗിക വിവരങ്ങൾ തേടാൻ സാധിക്കാതെ വരും.
കൂടാതെ പ്രതിരോധം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
3. കനത്ത പ്രതിഷേധവുമായി പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും
ഗ്രീൻ പീസ്, ട്രാൻസ്പെരൻസി ഇന്റർനാഷണൽ, ആംനസ്റ്റി ഇന്റർനാഷണൽ തുടങ്ങി നൂറിലധികം സിവിൽ സൊസൈറ്റി സംഘടനകൾ സംയുക്തമായി ഈ നീക്കത്തിനെതിരേ സർക്കാരിന് കത്തയച്ചു.
വിവരങ്ങൾ ചോദിക്കാനുള്ള അവകാശം തടയുന്നതിലൂടെ പരിസ്ഥിതി, കാലാവസ്ഥാ സംരക്ഷണം തുടങ്ങിയ മേഖലകളിൽ സർക്കാരിനെ നിരീക്ഷിക്കാനുള്ള പൊതുജനങ്ങളുടെ അവസരമാണ് നഷ്ടമാകുന്നതെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
പ്രതിപക്ഷമായ ഗ്രീൻ പാർട്ടി നേതാക്കളും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ഭരണകക്ഷിയിൽ ഭിന്നത; നിയമം പാസാകുമോ?
പ്രതിഷേധം ശക്തമായതോടെ ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്പിഡി) ഈ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
പൗരന്മാരുടെയും മാധ്യമങ്ങളുടെയും അവകാശങ്ങൾ കവർന്നെടുക്കുന്ന ഇത്തരം നിയന്ത്രണങ്ങളെ പാർലമെന്റിൽ തങ്ങൾ പിന്തുണയ്ക്കില്ലെന്ന് എസ്പിഡി വ്യക്തമാക്കി കഴിഞ്ഞു.
ജർമനിയിൽ 2015 മുതൽ 2022 വരെയുള്ള കാലയളവിൽ ഒരു ലക്ഷത്തിലധികം വിവരാവകാശ അപേക്ഷകളാണ് ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം വിവരങ്ങളും പൗരന്മാർക്ക് കൃത്യമായി ലഭിച്ചിരുന്നു.
ഈ സുതാര്യത ഇല്ലാതാക്കാനുള്ള സർക്കാരിന്റെ നീക്കം വരും ദിവസങ്ങളിൽ ജർമ്മൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.
Europe
ഡബ്ലിൻ: അയർലൻഡ് മലയാളി ജൈയ്ജു ജേക്കബ് (37) അന്തരിച്ചു. ഗാൽവേയിലെ ഹെഡ്ഫോർഡിൽ താമസിച്ചു വരികയായിരുന്നു.
കോട്ടയം നീണ്ടൂർ സ്വദേശിയാണ്. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4.30ന് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ.
ഭാര്യ നിമിഷ തോമസ്, മക്കൾ ആഗ്ന, ഐറിസ്.
Europe
കൊളോൺ: കഴിഞ്ഞ ദിവസം ജർമനിയിലെ കൊളോണിൽ അന്തരിച്ച സാറാമ്മ ചെറുവാഴകുന്നേലിന്റെ (72) സംസ്കാരം വ്യാഴാഴ്ച നടക്കും.
രാവിലെ 8.30ന് സംസ്കാര ശുശ്രൂഷകൾ കൊളോൺ ഹ്യോൻഹൗസ് തിരുക്കുടുംബ കത്തോലിക്കാ ദേവാലയത്തിൽ (Am Rosenmaar 1, 51061 Köln Höhenhaus) വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കും.
തുടർന്ന് 10ന് കൊളോണിലെ ഹോൾവൈഡെ സെമിത്തേരിയിൽ (Burgwiesenstrasse, 51067 Köln Holweide) സംസ്കരിക്കും.
കോട്ടയം മക്കപ്പുഴ ചെറുവാഴകുന്നേൽ കുടുംബാംഗമായ ഷാജി ആണ് ഭർത്താവ്. പരേത റാന്നി കാഞ്ഞിക്കാവിൽ കുടുംബാംഗമാണ്. മക്കൾ: ഡോണ, ഡെക്സി, ഡാർലിൻ.
ജർമനിയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ സാറാമ്മ, 45 വർഷത്തോളം നഴ്സായി സേവനമനുഷ്ഠിച്ചതിനു ശേഷം വിശ്രമജീവിതത്തിലായിരുന്നു. ജർമൻ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്നു.
സംസ്കാര ശുശ്രൂഷകൾ തത്സമയം കാണാം:
ലിങ്ക്: https://youtube.com/live/EK3E4MoTBcs?feature=share
ലിങ്ക്: https://youtube.com/live/iHwOozyx_eY?feature=share.
Europe
ലണ്ടൻ: ആഗോള മലയാളികളുടെ സ്വത്തവകാശ സംരക്ഷണത്തിനായുള്ള നിയമനിര്‍മാണത്തിന് നിര്‍ണായക നീക്കവുമായി ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മ യുക്മ (യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സ്) പ്രവര്‍ത്തനം സജീവമാക്കുന്നു.
ഇതിനായി കേരള എന്‍ആര്‍ഐ & ഒസിഐ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ആക്ട്, 2026 കരട് ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് കൈമാറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇത് സംബന്ധിച്ച പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യുക്മ ദേശീയ ഭരണസമിതി മൂന്ന് മുന്നണികളോടും ആവശ്യം ഉന്നയിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായി യുകെ സന്ദര്‍ശിക്കുന്ന ഭരണകക്ഷി ജനപ്രതിനിധിയായ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് മുന്നില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന നിവേദനവും അതോടൊപ്പം തയ്യാറാക്കിയ കരട് നിയമവും നല്‍കിയത്.യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയെ പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ "കേരള എന്‍ആര്‍ഐ & ഒസിഐ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ആക്ട്, 2026" എന്ന നിയമത്തിന്റെ കരട് എംഎല്‍എയ്ക്ക് ഔദ്യോഗികമായി കൈമാറി. ഈ നിയമനിര്‍മാണ നിര്‍ദ്ദേശം കേരളത്തിലെ എന്‍ആര്‍ഐ/ഒസിഐ മലയാളികളുടെ സ്വത്തുക്കള്‍ അനധികൃത കൈയേറ്റം, വ്യാജ രജിസ്ട്രേഷന്, വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി, വഞ്ചന, നിയമവിരുദ്ധ കൈമാറ്റങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ നിയമചട്ടക്കൂടാണ് ലക്ഷ്യമിടുന്നത്.
കരട് നിയമം സ്വീകരിച്ച എംഎല്‍എ, ഇത് കേരള നിയമസഭയില്‍ സ്വകാര്യ ബില്ലായോ അനുയോജ്യമായ നിയമനിര്‍മാണ നടപടികളിലൂടെയോ അവതരിപ്പിക്കുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി. ആഗോള മലയാളികളുടെ സ്വത്തവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇത്തരമൊരു നിയമം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Europe
ലണ്ടൻ: അന്താരാഷ്ട്ര സാമ്പത്തിക വിപണിയിൽ വൻ ശ്രദ്ധ നേടിയ 4,708 കോടി രൂപയുടെ സുക്കൂക് ബോണ്ട് സമാഹരണത്തിന് പിന്നാലെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് പ്രമുഖ മലയാളി ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിലി നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിംഗ്സ്.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചരിത്രപ്രസിദ്ധമായ 'മാർക്കറ്റ് ഓപ്പൺ' ചടങ്ങോടെയാണ് ബുർജീലിന്റെ പ്രഥമ സുക്കൂക് ബോണ്ട് (ഇസ്ലാമിക് ബോണ്ട്) ഔദ്യോഗികമായി അന്താരാഷ്ട്ര വിപണിയിൽ ട്രേഡിംഗ് ആരംഭിച്ചത്. യുകെയിലെ യുഎഇ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഷെയ്ഖ് ഖാലിദ് ബിൻ സൗദ് അൽ ഖാസിമി, ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഇന്റർനാഷണൽ സെക്യൂരിറ്റീസ് മാർക്കറ്റിലാണ് ബോണ്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ നിന്നുള്ള ഒരു ഹെൽത്ത്കെയർ കമ്പനി 2018-ന് ശേഷം അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കുന്ന ആദ്യ സുക്കൂക് ബോണ്ടാണിത്. കൂടാതെ മേഖലയിൽ അടുത്തിടെയുണ്ടായ പ്രതിസന്ധികൾക്കും സംഭവവികാസങ്ങൾക്കും ശേഷം യുഎഇയിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യ കോർപ്പറേറ്റ് ബോണ്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്.
ആഗോള തലത്തിൽ ബുർജീൽ ഹോൾഡിംഗ്സിന്റെ സാന്നിധ്യം ശക്തമാക്കുന്ന സുപ്രധാനമായ ഒരു അധ്യായത്തിനാണ് ലണ്ടൻ വിപണിയിൽ തുടക്കമിട്ടിരിക്കുന്നതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ചികിത്സാ മികവിനൊപ്പം ദീർഘകാല സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്ന ഒരു അന്താരാഷ്ട്ര ആരോഗ്യരക്ഷാ പ്ലാറ്റ്ഫോമായി വളരാനുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ നേട്ടം വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആകെ 14,124 കോടി രൂപയുടെ സുക്കൂക് പ്രോഗ്രാമിന്റെ ഭാഗമായി അഞ്ച് വർഷത്തെ കാലാവധിയിലാണ് ബോണ്ട് പുറത്തിറക്കിയത്. അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികളായ എസ് ആൻഡ് പി BB+' റേറ്റിംഗ് മൂഡീസ് 'Ba2' റേറ്റിംഗും നൽകിയ ബോണ്ടിന്റെ യീൽഡ് നിരക്ക് 7.125 ശതമാനമാണ്.
അന്താരാഷ്ട്ര, പ്രാദേശിക നിക്ഷേപകരിൽ നിന്നുൾപ്പെടെ കമ്പനി ലക്ഷ്യമിട്ട തുകയുടെ 3.2 ഇരട്ടിയിലധികമായ 15,066 കോടി രൂപയുടെ നിക്ഷേപ താല്പര്യമാണ് ബോണ്ടിന് ലഭിച്ചത്. അപേക്ഷകൾ ലഭിച്ചതിൽ 61 ശതമാനവും യുകെ (34%), യുഎസ് ഓഫ്ഷോർ (24%), മറ്റ് ആഗോള വിപണികൾ (3%) എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര നിക്ഷേപകരായിരുന്നു. ബാക്കി 39 ശതമാനം നിക്ഷേപം ജിസിസി മേഖലയിൽ നിന്നുമാണ് ലഭിച്ചത്.
ലണ്ടൻ വിപണി വഴി ലഭ്യമാകുന്ന തുക കമ്പനിയുടെ നിലവിലുള്ള ബാധ്യതകൾ തീർക്കാനും ഗ്രൂപ്പിന്റെ തന്ത്രപ്രധാനമായ വികസന പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കും. അത്യാധുനിക ചികിത്സാരീതികൾ, മെഡിക്കൽ ഗവേഷണം, നിർമിത ബുദ്ധി, സാങ്കേതികവിദ്യകളുടെ വികസനം എന്നിവയ്ക്കും ഇത് സഹായകരമാകും.
യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലായി 20 ആശുപത്രികളും 41 മെഡിക്കൽ സെന്ററുകളും ഉൾപ്പെടെ 89 സ്ഥാപനങ്ങളാണ് ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിംഗ്സിന് കീഴിൽ നിലവിലുള്ളത്.
Europe
കൊളോൺ: ഗ്ലോബൽ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള മുപ്പത്തിയേഴാമത് അന്തർദേശീയ പ്രവാസി സംഗമത്തിന് ജർമനിയിൽ തിരിതെളിഞ്ഞു. ജർമനിയിലെ ഐഫലിലെ ഓയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിൽ തിങ്കളാഴ്ച വൈകുന്നേരം എട്ടുമണിക്ക് നടന്ന ചടങ്ങിൽ ഭദ്രദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു.
ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ, സണ്ണി വേലൂക്കാരൻ (പ്രസിഡന്റ്, ജിഎംഎഫ് ജർമനി), അപ്പച്ചൻ ചന്ദ്രത്തിൽ (ട്രഷറർ, ജിഎംഎഫ് ജർമനി), എബ്രഹാം നടുവിലേഴത്ത്, സിറിയക് ചെറുകാട് (വിയന്ന) എന്നിവർ ചേർന്നാണ് ഉദ്ഘാടനകർമം നിർവഹിച്ചത്.
സിറിയക് ചെറുക്കാടിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം പ്രാർഥനാഗാനം ആലപിച്ചു. ജിഎംഎഫ് ജർമനി പ്രസിഡന്റ് സണ്ണി വേലൂക്കാരൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ലോക കേരളസഭ അംഗം ജോസ് കുമ്പിളുവേലിൽ ആശംസകൾ നേർന്നു.
Europe
ബെർലിൻ: ജർമനിയിൽ പുകവലി ഇനി കടുത്ത ആഡംബരമായി മാറും. രാജ്യത്തെ പൊതു ബജറ്റിലെ വൻ സാമ്പത്തിക പ്രതിസന്ധിയും വിടവുകളും നികത്തുന്നതിനായി പുകവലിക്കാരിൽ നിന്ന് കൂടുതൽ നികുതി ഈടാക്കാൻ ജർമൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.
പുതുതായി പുറത്തുവന്ന ഗവൺമെന്റ് പദ്ധതികൾ പ്രകാരം വരും വർഷങ്ങളിൽ സിഗരറ്റ് വില രാജ്യത്ത് റിക്കാർഡ് നിലവാരത്തിലേക്ക് ഉയരും. 2030-ഓടെ ജർമനിയിൽ ഒരു പാക്കറ്റ് സിഗരറ്റിന്റെ ശരാശരി വില 11.78 യൂറോയോളമായി (ഏകദേശം 12 യൂറോ) വർധിക്കുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പുതിയ കരട് രേഖകൾ വ്യക്തമാക്കുന്നത്.
ജർമനിയിലെ പുകവലിക്കാരെ ഞെട്ടിച്ച പുതിയ നികുതി പരിഷ്കാരത്തിന്റെ പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:
1. മുൻപ് നിശ്ചയിച്ചതിലും കൂടുതൽ വിലക്കയറ്റം കഴിഞ്ഞ ആഴ്ച ജർമൻ മന്ത്രിസഭ പ്രഖ്യാപിച്ച വിലവർദ്ധനവിനും പുറമെയാണ് ഇപ്പോൾ ധനകാര്യ മന്ത്രാലയം വീണ്ടും അധിക നികുതി നിർദേശിച്ചിരിക്കുന്നത്.
പുതിയ പദ്ധതിയനുസരിച്ച് ഓരോ പാക്കറ്റിനും മുൻപ് നിശ്ചയിച്ചതിനേക്കാൾ 40 സെന്റ് വരെ അധികം വർധിക്കും. സിഗരറ്റുകൾക്ക് മാത്രമല്ല, സ്വയം തെറുത്തുപയോഗിക്കുന്ന പുകയിലകൾക്കും നികുതി കടുത്ത തോതിൽ വർധിപ്പിക്കാൻ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
2. ഘട്ടം ഘട്ടമായുള്ള വിലവർധനവ്അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ സിഗരറ്റ് വില ഘട്ടങ്ങളായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് ഒരു പാക്കറ്റിന്റെ ശരാശരി വില താഴെ പറയുന്ന രീതിയിൽ മാറും:
വർഷം പ്രതീക്ഷിക്കുന്ന ശരാശരി വില (യൂറോയിൽ)
ഈ വിലവർധനവിലൂടെ ലഭിക്കുന്ന തുകയുടെ സിംഹഭാഗവും പുകയില നികുതിയായി (Tabaktax) നേരിട്ട് സർക്കാരിലേക്കാണ് പോവുക. നിലവിൽ ഒരു പാക്കറ്റിന്മേൽ ഏകദേശം നാല് യൂറോയാണ് സർക്കാർ നികുതി ഇനത്തിൽ ഈടാക്കുന്നത്. എന്നാൽ 2030-ഓടെ ഇത് 6.19 യൂറോയായി ഉയരും.
3. ലക്ഷ്യം ബജറ്റ് വിടവ് നികത്തലും പൊതുജന ആരോഗ്യവും ജർമൻ ഗവൺമെന്റിന്റെ ഈ കടുത്ത തീരുമാനത്തിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്: നിലവിലെ ബജറ്റിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വലിയൊരു തുക കണ്ടെത്തുക.
രാജ്യത്തെ യുവാക്കളുടെയും മുതിർന്നവരുടെയും ഇടയിലെ പുകവലി നിരക്ക് ഗണ്യമായി കുറയ്ക്കുക (ഉയർന്ന വില ഈടാക്കുന്നതിലൂടെ ആളുകളെ പുകവലി ശീലത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ).
വിലയിരുത്തൽ: ജീവിതച്ചെലവുകൾ പൊതുവെ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ, ഹെൽത്ത് ഇൻഷുറൻസ് നിരക്കുകൾ കൂട്ടിയതിന് തൊട്ടുപിന്നാലെയാണ് സിഗരറ്റ് നികുതിയും ജർമൻ സർക്കാർ കുത്തനെ കൂട്ടുന്നത്.
ഇത് പുകവലിക്കാരുടെ മാസ ബജറ്റിൽ വലിയൊരു അധികച്ചെലവ് വരുത്തിവയ്ക്കുമെങ്കിലും പുകവലി പൂർണമായി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമായി മാറ്റാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
Europe
സ്റ്റീവനേജ്: ലണ്ടൻ ലീഗിലെ ശ്രദ്ധേയ സാന്നിധ്യമായ മലയാളി ക്രിക്കറ്റ് ക്ലബ് സ്റ്റീവനേജ് കൊമ്പൻസ് സംഘടിപ്പിക്കുന്ന രണ്ടാമത് കൊമ്പൻസ് കപ്പ് 2026 ഓൾ യു കെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 23ന് നടക്കും.
ഹർട്ട്ഫോർഡ്ഷയറിലെ പ്രശസ്തമായ നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയത്തിലാണ് (Knebworth Park Cricket Club Stadium, SG3 6HQ) ആവേശകരമായ ഈ കായികമാമാങ്കം അരങ്ങേറുന്നത്.
യുകെയിലെ പ്രമുഖരായ 12 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. പ്രാഥമിക റൗണ്ടിൽ നറുക്കെടുപ്പിലൂടെ മൂന്ന് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായി ടീമുകളെ തിരിക്കും.
ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരങ്ങളിൽ ഓരോ ഗ്രൂപ്പിൽ നിന്നും മുന്നിലെത്തുന്ന ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടും. സെമി വിജയികൾ ഫൈനലിൽ ചാമ്പ്യൻഷിപ്പിനായി ഏറ്റുമുട്ടും.
300 പൗണ്ടാണ് ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ഫീസ്. യുകെയിലെ മികച്ച കാഷ് പ്രൈസുകളിലൊന്നാണ് കൊമ്പൻസ് കപ്പിലെ വിജയികളെ കാത്തിരിക്കുന്നത്.
ഒന്നാം സ്ഥാനം: 1501 പൗണ്ടും ആകർഷകമായ ട്രോഫിയും രണ്ടാം സ്ഥാനം (റണ്ണറപ്പ്): 751 പൗണ്ടും ട്രോഫിയും ഇവയ്ക്ക് പുറമെ ടൂർണമെന്റിലെ മികച്ച ബാറ്റർ, ബൗളർ, ഫീൽഡർ, പ്ലെയർ ഓഫ് ദി മാച്ച്, പ്ലെയർ ഓഫ് ദി സീരീസ് എന്നിവർക്കും ആകർഷകമായ പ്രത്യേക ഉപഹാരങ്ങൾ നൽകും.
ഹർട്ട്ഫോർഡ്ഷയറിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ ഒരു കായികവിരുന്ന് സമ്മാനിക്കുന്ന ഈ ടൂർണമെന്റിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കോർഡിനേറ്റർമാരായ മെൽവിൻ അഗസ്റ്റിൻ, ബേസിൽ ജോയി എന്നിവർ അറിയിച്ചു.
ടൂർണമെന്റുമായി സഹകരിക്കാൻ താത്പര്യമുള്ള സ്പോൺസർമാരെയും സംഘാടകർ ക്ഷണിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : മെൽവിൻ അഗസ്റ്റിൻ: 07456281428, ബേസിൽ ജോയി: 07721678689.
Europe
വാത്സിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പത്താമത് വാത്സിംഗ്ഹാം തീർഥാടനം കൂടുതൽ പ്രൗഢിയോടെയും ഭക്തിപുരസരവുമായി ശനിയാഴ്ച കൊണ്ടാടും.
ഗ്രേറ്റ് ബ്രിട്ടനിലെ വിവിധ സീറോമലബാർ ഇടവകകളിൽ നിന്നായി പതിനായിരത്തിലധികം മരിയഭക്തരാണ് ഇത്തവണ യൂറോപ്പിലെ ഏറ്റവും വലിയ ഈ മാതൃഭക്ത സംഗമത്തിലും മരിയൻ പ്രഘോഷണ തിരുന്നാളിലും പങ്കുചേരാൻ എത്തുന്നത്.
ആഗോളതലത്തിൽ "അനുഗ്രഹങ്ങളുടെ പറുദീസ' എന്ന് ഖ്യാതികേട്ട ഇംഗ്ലണ്ടിലെ നസ്രേത്തായ വാത്സിങ്ഹാമിൽ നടക്കുന്ന ഈ വർഷത്തെ തീർഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നത് കേംബ്രിഡ്ജ് റീജണൽ സീറോമലബാർ സമൂഹമാണ്.
വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രസുദേന്തിമാരുടെ വിപുലമായ പങ്കാളിത്തം ചടങ്ങുകളെ കൂടുതൽ ആകർഷകമാക്കും. പ്രസുദേന്തിമാരാകാൻ ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് വഴിയുള്ള സൗകര്യം നീട്ടിനൽകിയിട്ടുണ്ട്.
തിരുക്കർമങ്ങളുടെ സമയക്രമം:
09:30 എഎം: സപ്രാ, ആരാധന
10:15 എഎം: മരിയൻ പ്രഭാഷണം - റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് (പ്രോട്ടോ സിഞ്ചെല്ലൂസ്)
11 എഎം: തിരുന്നാൾ കൊടിയേറ്റ് (തുടർന്ന് ഭക്ഷണത്തിനും അടിമവെക്കലിനുമുള്ള ഇടവേള)
12 പിഎം: പ്രസുദേന്തി വാഴിക്കൽ
12:30 പിഎം: ആഘോഷമായ ദിവ്യകാരുണ്യ/തീർഥാടന പ്രദക്ഷിണം
01:45 പിഎം: ആഘോഷമായ തിരുന്നാൾ കുർബാന – മുഖ്യ കാർമികൻ: മാർ ജോസഫ് സ്രാമ്പിക്കൽ
03:45 പിഎം: നന്ദി പ്രകാശനം
ഉച്ചയ്ക്ക് 1.45-ന് നടക്കുന്ന ആഘോഷമായ തിരുനാൾ സമൂഹബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനൊപ്പം പ്രോട്ടോ സെഞ്ചുലോസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ടിൽ, ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാൻസലർ ഫാ. ഫാൻസ്വാ പത്തിൽ, ഫിനാൻസ് ഡയറക്ടർ ഫാ. ജോ മാത്യു, ഫാ. ജിനു മുണ്ടുനടക്കൽ എന്നിവരും വിവിധ മിഷനുകളിൽ നിന്നുള്ള വൈദികരും സഹകാർമ്മികരായിരിക്കും.
യാത്രാ സൗകര്യങ്ങളും ഭക്ഷണക്രമീകരണവും:
തീർഥാടന കേന്ദ്രത്തിലേക്കുള്ള യാത്രാവേളയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി മിക്ക ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ (ബസുകൾ) രൂപതയുടെ നിർദേശപ്രകാരം ക്രമീകരിച്ചിട്ടുണ്ട്.
പാർക്കിംഗിലും മറ്റും വോളണ്ടിയേഴ്സ് നൽകുന്ന നിർദേശങ്ങൾ തീർഥാടകർ കർശനമായി പാലിക്കണമെന്ന് കമ്മിറ്റി അറിയിച്ചു.
തീർഥാടകർക്കായി മിതമായ നിരക്കിൽ ചൂടുള്ള നാടൻ വിഭവങ്ങൾ ലഭ്യമാക്കാൻ "ജേക്കബ്സ് കാറ്ററിംഗ്സ് നോർവിച്ച്', "ഇന്ത്യൻ ഫുഡ് ക്ലബ്' എന്നിവരുടെ മലയാളി സ്റ്റാളുകൾ വേദിയിൽ ഉണ്ടായിരിക്കും.
തിരക്ക് ഒഴിവാക്കാനായി ഗ്രൂപ്പുകളായി വരുന്നവർക്ക് ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യാനുള്ള സൗകര്യമുണ്ട്.
ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: ജേക്കബ്സ് കാറ്ററിംഗ്സ് നോർവിച്ച്: 07869212935, ഇന്ത്യൻ ഫുഡ് ക്ലബ്: 07720614876.
വാത്സിംഗ്ഹാം തീർഥാടനത്തിരുന്നാളിലേക്ക് ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.
തീർഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine of Our Lady Walsingham, Houghton, St. Giles, Norfolk, NR22 6AL.
Europe
പാരീസ്: യൂറോപ്പിനെ ചുട്ടുപൊള്ളിക്കുന്ന കടുത്ത ഉഷ്ണതരംഗത്തെയും മഴ ഇല്ലായ്മയെയും തുടർന്ന് ഫ്രാൻസിലെ ഏറ്റവും നീളം കൂടിയ നദിയായ "ലോവറ' പലയിടങ്ങളിലും പൂർണമായി വറ്റി വരണ്ട് മണൽത്തിട്ടയായി മാറി.
ഫ്രാൻസിന്റെ സൗന്ദര്യത്തിന്റെ പ്രതീകവും "ഫ്രാൻസിന്റെ പൂന്തോട്ടം' എന്നറിയപ്പെടുന്നതുമായ പ്രശസ്തമായ ലോവറ നദീതടം ചരിത്രത്തിലെ ഏറ്റവും കടുത്ത ജലക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നത്.
നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ ഈ മേഖലയിലൂടെയുള്ള ബോട്ട് സർവീസുകൾ പൂർണമായി നിലച്ചു. വിനോദസഞ്ചാരികൾ വള്ളമിറക്കേണ്ട പലയിടങ്ങളിലും ഇപ്പോൾ കാറുകൾ ഓടിക്കാം എന്ന അവസ്ഥയാണ്.
ആയിരത്തിലധികം മരണങ്ങൾ; സർവകാല ചൂടിൽ ഫ്രാൻസ്
ആഗോളതലത്തിൽ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ജൂൺ മാസമാണ് കടന്നുപോയത്. കടലിലെ താപനിലയും ഇത്തവണ റിക്കാർഡ് വേഗതയിലാണ് ഉയർന്നത്. ഫ്രാൻസിലെ പല നഗരങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് ദിവസങ്ങളോളം തുടർന്നത്.
കടുത്ത ചൂട് കാരണം മാത്രം രാജ്യത്ത് ആയിരത്തിലധികം ആളുകൾ മരണമടഞ്ഞിട്ടുണ്ടെന്നാണ് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിൽ ഈ മരണനിരക്ക് ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.
മൂന്നിലൊന്ന് കൃഷിയും നശിച്ചു; കാർഷിക മേഖലയ്ക്ക് വൻ തിരിച്ചടി
ഫ്രാൻസിലെ പ്രധാന കൃഷിയിടങ്ങളായ പാരീസ് മേഖലയും പേ ഡെ ലാ ലോവറയും വരണ്ടുണങ്ങി. രാജ്യത്തെ പ്രധാന വിളയായ ചോളപ്പാടങ്ങൾ ഉൾപ്പെടെ കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്.
ഈ വർഷത്തെ ആകെ വിളവെടുപ്പിന്റെ മൂന്നിലൊന്ന് ഭാഗവും വരൾച്ച കാരണം ഇതിനകം തന്നെ നശിച്ചുപോയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
94 ഡിപ്പാർട്ട്മെന്റുകളിൽ കടുത്ത ജലനിയന്ത്രണം
ഫ്രാൻസിലെ ആകെ 96 ഡിപ്പാർട്ട്മെന്റുകളിൽ 94 ഇടങ്ങളിലും ഭരണകൂടം കടുത്ത ജലനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ജനങ്ങൾ തങ്ങളുടെ തോട്ടങ്ങൾ നനയ്ക്കുന്നതിനും സ്വിമ്മിംഗ് പൂളുകളിൽ വെള്ളം നിറയ്ക്കുന്നതിനും കാറുകൾ കഴുകുന്നതിനും കടുത്ത വിലക്കുണ്ട്.
വരും ദിവസങ്ങളിൽ ഫ്രാൻസിന്റെ തെക്കൻ-മധ്യ മേഖലകളിൽ ചൂട് ഇനിയും ക്രമാതീതമായി ഉയരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ പെയ്യാൻ യാതൊരു സാധ്യതയുമില്ലാത്തതിനാൽ വരും ആഴ്ചകളിൽ യൂറോപ്പിലെ ജല-ഭക്ഷ്യ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
ജർമനിയിലെ റൈൻ നദിയിലെ ജലനിരപ്പിനെയും ഈ ഉഷ്ണതരംഗം ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
Europe
കൊളോൺ: ജർമനിയിലെ കൊളോണിൽ താമസിച്ചുവരികയായിരുന്ന സാറാമ്മ ചെറുവാഴകുന്നേൽ (72) അന്തരിച്ചു. മക്കപ്പുഴ ചെറുവാഴകുന്നേൽ ഷാജിയുടെ ഭാര്യയാണ് പരേത റാന്നി കഞ്ഞിക്കാവിൽ കുടുംബാംഗമാണ്.
47 വർഷത്തിലേറെ നഴ്സായി സേവനമനുഷ്ഠിച്ച സാറാമ്മ, ആദ്യകാലത്ത് ജർമനിയിൽ കുടിയേറിയ മലയാളികളിൽ ഒരാളായിരുന്നു. ജർമൻ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്നു.
വിരമിച്ചശേഷം കൊളോണിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മക്കൾ: ഡോണാ, ഡെക്സി ഡാർലിൻ.
സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30 മുതൽ മൃതദേഹം കൊളോണിലെ സൂർ ഹെലീഗിൻ ഫാമിലി കത്തോലിക്കാ ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും.
തുടർന്ന് രാവിലെ 10ന് കൊളോണിലെ ഹോൽവെയ്ഡ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
Europe
ബെർലിൻ: ബെർലിനിൽ 11 മണിക്കൂറിലേറെ നീണ്ടുനിന്ന സൂപ്പർമാർക്കറ്റ് ബന്ദിനാടകം പ്രത്യേക പോലീസ് സേനയായ എസ്ഇകെയുടെ സാഹസിക ഓപ്പറേഷനോടെ അവസാനിച്ചു. മാരിയൻഫെൽഡെയിലെ റേവെ സൂപ്പർമാർക്കറ്റിൽ വനിതാ കാഷ്യറെ കത്തിമുനയിൽ ബന്ദിയാക്കിയ പ്രതിയെ ശനിയാഴ്ച രാവിലെ 9.20ഓടെ കസ്റ്റഡിയിലെടുത്ത് ജീവനക്കാരിയെ സുരക്ഷിതമായി മോചിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 10ന്, കട അടയ്ക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെയാണ് അവസാന ഉപഭോക്താവെന്ന നിലയിൽ പ്രതി സൂപ്പർമാർക്കറ്റിലെത്തിയത്. സാധനങ്ങൾ കൗണ്ടറിൽ വയ്ക്കാൻ വിസമ്മതിച്ച ഇയാൾ കൈവശമുണ്ടായിരുന്ന വലിയ കത്തി പുറത്തെടുത്ത് വനിതാ കാഷ്യറെ ബന്ദിയാക്കുകയായിരുന്നു.
സംഭവവിവരമറിഞ്ഞെത്തിയ പോലീസ്, പ്രത്യേക ചർച്ചാ സംഘം, നായപ്പട, എസ്ഇകെ കമാൻഡോകൾ എന്നിവർ സൂപ്പർമാർക്കറ്റ് വളഞ്ഞു. രാത്രി മുഴുവൻ പ്രതിയുമായി ഫോണിൽ സംസാരിച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല.
ഒടുവിൽ ശനിയാഴ്ച രാവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം എസ്ഇകെ സംഘം മേൽക്കൂരയിലൂടെയും പ്രധാന പ്രവേശന കവാടത്തിലൂടെയും ഒരേസമയം അകത്തുകയറി മിന്നൽ ഓപ്പറേഷൻ നടത്തി.
ടേസർ ഗൺ ഉപയോഗിച്ച് നിമിഷങ്ങൾക്കകം പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. ചെറിയ പരിക്കുകളോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
കത്തിമുനയിൽ മണിക്കൂറുകളോളം ബന്ദിയായിരുന്ന വനിതാ കാഷ്യറെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയെങ്കിലും കടുത്ത മാനസികാഘാതം അനുഭവിക്കുന്നതായി അധികൃതർ അറിയിച്ചു.
പ്രതിയുടെ ലക്ഷ്യം എന്തായിരുന്നുവെന്നത് ഉൾപ്പെടെ സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയും കാഷ്യറും തമ്മിൽ മുൻപരിചയമില്ലെന്ന് പോലീസ് അറിയിച്ചു.
ജർമനിയിലെ സൂപ്പർമാർക്കറ്റുകളിലും പെട്രോൾ പമ്പുകളിലും നിരവധി പ്രവാസി മലയാളികൾ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന സാഹചര്യത്തിൽ ഈ സംഭവം പ്രവാസി സമൂഹത്തിനിടയിലും സുരക്ഷാ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്.
Europe
മാഞ്ചസ്റ്റർ: കൊച്ചി - യുകെ എയർ ഇന്ത്യ ഡയറക്ട് വിമാന സർവീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ വീണ്ടും സജീവമായി രംഗത്ത്.
യുകെയിലെ പ്രവാസി മലയാളികളുടെ യാത്രാ ആവശ്യങ്ങൾ പരിഗണിച്ച് സർവീസ് എത്രയും വേഗം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആന്റോ ആന്റണി എംപിക്ക് സംഘടന നിവേദനം നൽകി.
കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ഈ വിഷയത്തിൽ വിവിധ തലങ്ങളിൽ ഇടപെടലുകൾ തുടരുകയാണ്. യൂത്ത് വിംഗ് കോഓർഡിനേറ്റർ സുമിൻ വർഗീസിന്റെ നേതൃത്വത്തിലാണ് നിവേദനം എംപിക്ക് കൈമാറിയത്.
ഇതിന് മുമ്പ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം, എയർ ഇന്ത്യ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ), ഇന്ത്യൻ ഹൈക്കമ്മീഷൻ എന്നിവർക്കും സംഘടന ഓൺലൈനായി നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.
2025 ജനുവരി 29ന് കൊച്ചി - യുകെ ഡയറക്ട് സർവീസ് അവസാനിപ്പിക്കുമെന്ന് എയർ ഇന്ത്യ പ്രഖ്യാപിച്ചതിനെ തുടർന്നാണ് യുകെയിലെ വിവിധ പ്രവാസി സംഘടനകൾ പ്രതിഷേധവും ഇടപെടലുകളും ശക്തമാക്കിയത്.
ഐഒസി യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ, എയർ ഇന്ത്യ, സിയാൽ അധികൃതർ എന്നിവരുമായി ആശയവിനിമയം തുടരുകയാണെന്ന് സംഘടന അറിയിച്ചു.
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് എയർ ഇന്ത്യ അധികൃതരുമായി നടത്തിയ ചർച്ചകൾ പ്രതീക്ഷ നൽകുന്നതാണെന്നും ,ആവശ്യമായ സാങ്കേതിക-റഗുലേറ്ററി അനുമതികൾ ലഭിച്ചാൽ സർവീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ അനുകൂല സമീപനം സ്വീകരിച്ചിട്ടുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
2020 ഓഗസ്റ്റിൽ ആരംഭിച്ച കൊച്ചി - യുകെ ഡയറക്ട് സർവീസ് യുകെയിലെ മലയാളികൾക്ക് ഏറെ പ്രയോജനകരമായിരുന്നുവെന്ന് സംഘടന വ്യക്തമാക്കി. സർവീസ് നിർത്തലാക്കിയതോടെ വിദ്യാർഥികൾ, ആരോഗ്യപ്രവർത്തകർ, കുടുംബങ്ങൾ, ബിസിനസ് യാത്രക്കാർ എന്നിവർക്ക് അധിക ചെലവും സമയനഷ്ടവും നേരിടേണ്ടിവരുന്നതായും ഏകദേശം അഞ്ച് ലക്ഷം മലയാളികളുടെ യാത്രാ ആവശ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നതായും നിവേദനത്തിൽ പറയുന്നു.
നിവേദനം സ്വീകരിച്ച ആന്റോ ആന്റണി വിഷയം പാർലമെന്റിലും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനുമുന്നിലും ശക്തമായി ഉന്നയിക്കുമെന്ന് ഉറപ്പുനൽകിയതായി സംഘടന അറിയിച്ചു. തുടർന്ന് അദ്ദേഹം കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസുമായി വീഡിയോ കോളിൽ സംസാരിക്കുകയും വിഷയത്തിൽ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
കൊച്ചി - യുകെ ഡയറക്ട് വിമാന സർവീസ് പുനഃസ്ഥാപിക്കുന്നതുവരെ ശക്തമായ ഇടപെടലുകൾ തുടരുമെന്ന് ഐഒസി യുകെ കേരള ചാപ്റ്റർ നേതൃത്വം അറിയിച്ചു.
Europe
ഷിക്കാഗോ: ഭാരതത്തിന് പുറത്തുള്ള ആദ്യ സീറോമലബാർ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സീറോമലബാർ കൺവൻഷന് ഷിക്കാഗോയിൽ തുടക്കം.
ജൂലൈ ഒമ്പതിന് വൈകുന്നേരം മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിൽ നടന്ന ദിവ്യബലിയോടെയാണ് കൺവൻഷന് തുടക്കമായത്. രൂപതയുടെ പ്രഥമ അധ്യക്ഷനായ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.
രജതജൂബിലി ആഘോഷങ്ങൾ പുനഃസുവിശേഷവത്കരണ പ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനുള്ള അവസരമാണെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. അമേരിക്കയിലെ ലത്തീൻ രൂപതകൾ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
കഴിഞ്ഞ 25 വർഷങ്ങളിൽ ദൈവമഹത്വത്തിനായി രൂപത നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഷിക്കാഗോ ആർച്ച്ബിഷപ് കർദിനാൾ ബ്ലെയിസ് ജെ. സുപിച്ച് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികവും വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളും ആഘോഷിക്കുന്ന കാലയളവിൽ തന്നെ രൂപതയുടെ ജൂബിലി ആഘോഷങ്ങൾ നടക്കുന്നത് പ്രത്യേക പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
വത്തിക്കാൻ ഡിക്കാസ്റ്ററി ഫോർ ഇന്റർറിലീജിയസ് ഡയലോഗ് പ്രീഫെക്ട് കർദിനാൾ മാർ ജോർജ് കൂവക്കാട്ട്, ഷിക്കാഗോ സീറോമലബാർ മുൻ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, കാനഡയിലെ മിസിസാഗ സീറോമലബാർ ബിഷപ് മാർ ജോസ് കല്ലുവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Europe
ബെർലിൻ: ജർമൻ വാഹനനിർമാണ രംഗത്തെ മുൻനിര കമ്പനിയായ ഫോക്സ്വാഗൻ ചരിത്രത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു.
2030-ഓടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക ലക്ഷ്യമിട്ട് സിഇഒ ഒലിവർ ബ്ലൂമിന്റെ നേതൃത്വത്തിൽ തയാറാക്കിയ പുനഃസംഘടനാ പദ്ധതിയിൽ വൻതോതിലുള്ള തൊഴിൽ വെട്ടിക്കുറയ്ക്കലും ഉത്പാദന പുനഃക്രമീകരണവും ഉൾപ്പെടുന്നുവെന്നാണ് വിവരം.
പദ്ധതിയുടെ ഭാഗമായി ആഗോളതലത്തിൽ 1.2 ലക്ഷം മുതൽ 1.4 ലക്ഷം വരെ തൊഴിലവസരങ്ങളെ ബാധിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ ടെക്നിക്കൽ ഡെവലപ്മെന്റ് വിഭാഗത്തിൽ നിന്ന് 15,000 പേരെയും ഉത്പാദന വിഭാഗത്തിൽ നിന്ന് 5,000 പേരെയും ഒഴിവാക്കാനാണ് നീക്കം.
കൂടാതെ 21,500 മാനേജർ തസ്തികകളിൽ 5,500 എണ്ണം നിർത്തലാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. സ്വമേധയാ വിരമിക്കൽ പദ്ധതികളും നഷ്ടപരിഹാര പാക്കേജുകളും വഴി ജീവനക്കാരെ ഒഴിവാക്കാനാണ് ലക്ഷ്യം.
ചെലവ് ചുരുക്കലിന്റെ ഭാഗമായി ജർമനിയിലെ എംഡൻ, സ്വിക്കാവു, ഹാനോവർ, നെക്കാർസൽ, ഓസ്നാബ്രുക്ക് എന്നിവിടങ്ങളിലെ ഉത്പാദന പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കുകയോ പുതിയ മോഡൽ നിർമാണം നിർത്തുകയോ ചെയ്യും. ചില പ്ലാന്റുകൾ പൂർണമായും അടച്ചുപൂട്ടാനും സാധ്യതയുണ്ട്.
ഉത്പാദന ചെലവ് കുറയ്ക്കുന്നതിനായി ചൈനയ്ക്ക് പുറത്തുള്ള ഫോക്സ്വാഗന്റെ മോഡൽ ശ്രേണി 50 ശതമാനമായി ചുരുക്കും. വാഹനങ്ങളുടെ എഞ്ചിൻ, ഫീച്ചർ വേരിയന്റുകൾ 75 ശതമാനം വരെ കുറയ്ക്കാനും പദ്ധതിയുണ്ട്.
വാർഷിക ഉൽപാദനം 90 ലക്ഷം വാഹനങ്ങളായി പരിമിതപ്പെടുത്തും. നിലവിലെ "സീറ്റ്' ബ്രാൻഡ് 2029-ഓടെ അവസാനിപ്പിച്ച് "കുപ്ര' ബ്രാൻഡിന് കൂടുതൽ പ്രാധാന്യം നൽകാനുമാണ് തീരുമാനം.
ഗവേഷണ-വികസന മേഖലയിലെ നിക്ഷേപത്തിൽ 50 ബില്യൺ യൂറോ കുറയ്ക്കാനും ഗ്രൂപ്പിന് കീഴിലുള്ള നൂറുകണക്കിന് കമ്പനികൾ വിൽക്കുകയോ ലയിപ്പിക്കുകയോ ചെയ്യാനും കമ്പനി ആലോചിക്കുന്നു.
ചില ഫുട്ബോൾ ക്ലബുകളിലെ ഓഹരി പങ്കാളിത്തവും പുനഃപരിശോധിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, പദ്ധതിക്കെതിരെ തൊഴിലാളി യൂണിയനുകൾ ശക്തമായ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
ജർമ്മനിയിലുടനീളമുള്ള വിവിധ ഫോക്സ്വാഗൻ പ്ലാന്റുകൾക്ക് മുന്നിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്. തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി യൂണിയനുകൾ രംഗത്തെത്തിയതോടെ കമ്പനി മാനേജ്മെന്റും തൊഴിലാളി സംഘടനകളും തമ്മിലുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
Europe
ലണ്ടൻ: യുകെയിൽ കോടിക്കണക്കിന് പൗണ്ടുകളുടെ കള്ളപ്പണ വെളുപ്പിക്കൽ ശൃംഖല ആഭ്യന്തര മന്ത്രാലയം തകർത്തു. ലണ്ടനിലെ ഈസ്റ്റ് ഹാമിൽ പ്രവർത്തിച്ചിരുന്ന ഒരു ഹൈ-സ്ട്രീറ്റ് മണി എക്സ്ചേഞ്ച് സ്ഥാപനം കേന്ദ്രീകരിച്ച് നടന്ന റെയ്ഡിലാണ് വൻ മാഫിയ സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകൾ പുറത്തായത്.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അലി റസയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രത്യേകം തയാറാക്കിയ ബെൽറ്റിൽ അരയിലൊളിപ്പിച്ച നിലയിൽ 1,50,000 പൗണ്ടുമായാണ് (ഏകദേശം 1.7 കോടി രൂപ) അലി റസ പിടിയിലായത്. ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ ഹോം ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന മാഫിയാ സംഘങ്ങൾക്കായി വെറും മൂന്ന് മാസത്തിനുള്ളിൽ 14 ദശലക്ഷം പൗണ്ടിന്റെ (160 കോടിയിലധികം രൂപ) കള്ളപ്പണമാണ് ഈ സ്ഥാപനം വഴി വെളുപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റഷ്യൻ അധോലോക ശൃംഖലയിൽ നിന്ന് ഒറ്റത്തവണയായി 10 ലക്ഷം പൗണ്ട് പണമായി കൈപ്പറ്റിയ സംഭവവും ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 190 ദശലക്ഷം പൗണ്ടിലധികം (ഏകദേശം 2,100 കോടി രൂപ) തുക ഈ ശൃംഖല വഴി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ഈ പണം അന്തർദേശീയ ട്രാൻസ്ഫറുകൾ വഴി പ്രധാനമായും ദുബായിലേക്കാണ് മാറ്റിയതെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഒരു രഹസ്യ സേഫിൽ സൂക്ഷിച്ചിരുന്ന 1.3 ദശലക്ഷം പൗണ്ട്, പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത 3,00,000 യുഎസ് ഡോളർ, കിഴക്കൻ ലണ്ടനിലെ ഒരു സേഫ്റ്റി ഡിപ്പോസിറ്റ് ബോക്സിൽ നിന്നായി സ്വർണ്ണവും മറ്റ് വിദേശ കറൻസികളും സിറ്റി ഓഫ് ലണ്ടൻ പോലീസ് വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു.
ഈ വൻ കള്ളപ്പണ വേട്ടയുടെ പശ്ചാത്തലത്തിൽ, സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹൈ-സ്ട്രീറ്റ് വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചു.
പുതിയ നിയമങ്ങളുടെ പിൻബലത്തിൽ ഇത്തരം അനധികൃത സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും, രാജ്യവ്യാപകമായി പരിശോധനകൾ കർശനമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കുറ്റവാളികളുടെ സാമ്പത്തിക സ്രോതസുകൾ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
Europe
ബെർലിൻ: ഗ്ലോബൽ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) നേതൃത്വത്തിലുള്ള 37-ാമത് പ്രവാസി സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ജർമനിയിലെ കൊളോൺ നഗരത്തിനടുത്തുള്ള ഓയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിൽ ഈ മാസം 13 മുതൽ 17 വരെയാണ് സംഗമം നടക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെയും പ്രവാസി സമൂഹത്തിലെ വിവിധ സംഘടനാ നേതാക്കളുടെയും സജീവ പങ്കാളിത്തത്തോടുകൂടിയാണ് സംഗമം സംഘടിപ്പിക്കുന്നത്.
13ന് രാത്രി ഏഴിന് ഗ്ലോബൽ മലയാളി ഫെഡറേഷൻ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളുടെ പ്രതിനിധികൾ ആശംസാപ്രസംഗങ്ങൾ നടത്തും.
ചർച്ചകൾ, യോഗ, കലാസന്ധ്യകൾ, ഗാനമേള തുടങ്ങിയ പരിപാടികളാണ് അഞ്ച് ദിനങ്ങളിലായി അരങ്ങേറുന്നത്.
ജെമ്മ ഗോപുരത്തിങ്കൽ, അപ്പച്ചൻ ചന്ദ്രത്തിൽ, സണ്ണി വേലൂക്കാരൻ, എൽസി വേലൂക്കാരൻ, ബൈജു പോൾ, എബ്രഹാം നടുവിലേഴത്ത്, മേരി ക്രീഗർ, സിറിയക് ചെറുകാട് (വിയന്ന) എന്നിവർ സംഗമത്തിന് നേതൃത്വം നൽകും.
കഴിഞ്ഞ 36 വർഷമായി വിജയകരമായി സംഘടിപ്പിച്ചുവരുന്ന ഈ പ്രവാസി സംഗമം ലോകമെമ്പാടുമുള്ള മലയാളികളുടെ സൗഹൃദത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും വേദിയാണ്.
Europe
ബോസ്റ്റൺ: നാലാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി മണിക്കൂറുകൾക്കകം അസ്വസ്ഥത അനുഭവപ്പെട്ട മലയാളി യുവതി യുകെയിൽ മരിച്ചു.
പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനിയും ലിങ്കൺഷെയറിലെ ബോസ്റ്റൺ പ്രദേശത്ത് താമസിച്ചിരുന്ന നഴ്സുമായ ചിഞ്ചു മമ്പള്ളിൽ തോമസ് (34) ആണ് മരിച്ചത്.
ഭർത്താവ് പാലക്കാട് കാരകുറുശി സ്വദേശിയായ എമിൽ ജോസ് ആണ്. ജൂലൈ ആറിന് പ്രസവത്തിനായി ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചിഞ്ചു, ഏഴിന് ഉച്ചയ്ക്ക് 1.30-ഓടെ സാധാരണ പ്രസവത്തിലൂടെ ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകി.
അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വിലയിരുത്തിയതിനെ തുടർന്ന് എട്ടിന് വൈകുന്നേരം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ വീട്ടിലെത്തി അധികസമയം കഴിയുംമുമ്പ് ചിഞ്ചുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയും ചെയ്തു.
ഉടൻ തന്നെ വീണ്ടും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ആരോഗ്യനില ഗുരുതരമായി. വ്യാഴാഴ്ച പുലർച്ചെ 12.20-നാണ് മരണം സംഭവിച്ചത്. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനും മെഡിക്കൽ പരിശോധനാ നടപടികൾക്കും കുടുംബം കാത്തിരിക്കുകയാണ്.
നാലു വർഷം മുമ്പ് നഴ്സായി ജോലി ലഭിച്ചതിനെ തുടർന്ന് ചിഞ്ചു യുകെയിലെ ലിങ്കൺഷെയറിലെ ബോസ്റ്റണിലേക്ക് കുടിയേറിയിരുന്നു. പിന്നീട് ഭർത്താവ് എമിൽ ജോസും അന്നുണ്ടായിരുന്ന രണ്ട് മക്കളും യുകെയിലെത്തി. മൂന്നാമത്തെ കുഞ്ഞും യുകെയിൽവച്ചാണ് ജനിച്ചത്.
ഒരു വർഷം മുമ്പാണ് കുടുംബം ബോസ്റ്റണിൽ സ്വന്തമായി വീട് വാങ്ങി താമസം ആരംഭിച്ചത്. എമിലിനും ചിഞ്ചുവിനും എട്ട് വയസുള്ള ഒരു മകളും ആറും മൂന്നും വയസ്സുള്ള രണ്ട് ആൺമക്കളും നവജാതയായ പെൺകുഞ്ഞുമാണ് ഉള്ളത്.
പ്രസവശുശ്രൂഷയ്ക്കായി ചിഞ്ചുവിന്റെ മാതാപിതാക്കളായ തോമസും റോസമ്മയും ഏതാനും മാസങ്ങൾക്ക് മുമ്പ് സന്ദർശക വീസയിൽ യുകെയിലെത്തിയിരുന്നു.
Europe
ഡബ്ലിൻ: അയർലൻഡിൽ ഇരിഞ്ഞാലക്കുട സ്വദേശി സതീഷ് കുമാർ (40) കുഴഞ്ഞുവീണു മരിച്ചു. സംസ്കാരം പിന്നീട്.
കെറി കില്ലാർനിയിൽ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ കെറി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇദ്ദേഹം ബസ് ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു.
Europe
ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ കലാസാംസ്കാരിക പ്രവർത്തകനായിരുന്ന റോളി ചാക്കോ(50) അന്തരിച്ചു. ബ്ലാൻചാർട്ട്സ്ടൗൺ കറീസ് വേൾഡ് ജീവനക്കാരനായിരുന്നു.
നാട്ടിൽ വച്ചായിരുന്നു അന്ത്യം. ചങ്ങനാശേരി നെടുംകുന്നം സ്വദേശിയാണ്. ഭാര്യ സ്മിത, മക്കൾ: റിയ, റോൺ.
പരേതനു വേണ്ടി പ്രത്യേക പ്രാർഥനയും വിശുദ്ധ കുർബാനയും തിങ്കളാഴ്ച രാത്രി എട്ടിനു ഡബ്ലിൻ ഹൻഡ്സ്ടൗൺ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ദേവാലയത്തിൽ നടക്കും.
Europe
കൊളോൺ: കൊളോണിലെ സീറോമലബാർ റീത്ത് കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ 44-ാമത് തിരുനാളിനും ഭാരത അപ്പസ്തോലൻ മാർത്തോമ്മാ ശ്ലീഹായുടെ തിരുനാളിനും ശനിയാഴ്ച വൈകുന്നേരം തുടക്കം കുറിക്കും.
നാലിന് ആരംഭിക്കുന്ന വി. കുർബാനയോടുകൂടി തിരുക്കർമങ്ങൾക്ക് തുടക്കമാവും. തുടർന്ന് ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ശേഷം പ്രസുദേന്തി സാബു ചിറ്റിലപ്പിള്ളി കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുൻ പ്രസുദേന്തിമാരുടെ അകമ്പടിയോടെ ആഘോഷമായ പ്രദിക്ഷണത്തോടുകൂടി കൊടിയേറ്റം നടത്തും.
കൊളോൺ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയത്തിലാണ് (Regentenstrasse 4, 51063, Koeln) ആഘോഷ പരിപാടികൾ നടക്കുന്നത്. ഞായറാഴ്ചയാണ് തിരുനാളിന്റെ മുഖ്യപരിപാടികൾ.
യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മുഖ്യകാർമികത്വത്തിൽ രാവിലെ പത്തിന് ആഘോഷമായി നടക്കുന്ന സമൂഹബലിയിൽ നിരവധി വൈദികർ സഹകാർമ്മികരായിരിക്കും.
പ്രസുദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേർച്ചവിളമ്പ്, ഉച്ചഭക്ഷണം, തുടർന്ന് വൈവിധ്യങ്ങളായ കലാപരിപാടികളും അരങ്ങേറും. കൊളോൺ അതിരൂപത സഹായമെത്രാൻ ഡൊമിനിക്കൂസ് ഷ്വാഡെർലാപ്പ് പരിപാടികളിൽ പങ്കെടുക്കും.
തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. ജർമനിയിലെ കൊളോൺ അതിരൂപതയിലെയും എസ്സൻ, ആഹൻ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി.
കൊളോൺ കാർഡിനാൽ റൈനർ മരിയ വോൾക്കിയുടെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റിയുടെ (നിലവിൽ സീറോമലബാർ റീത്ത്) പ്രവർത്തനം 1970-ലാണ് ആരംഭിച്ചത്. കമ്യൂണിറ്റിയിൽ ആയിരത്തിലധികം കുടുംബങ്ങൾ അംഗങ്ങളായുണ്ട്. കഴിഞ്ഞ 25 വർഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കമ്യൂണിറ്റി ചാപ്ലെയ്നായി സേവനം ചെയ്യുന്നു.
ബോണിൽ താമസിക്കുന്ന തൃശൂർ സ്വദേശി സാബു, ജോർലി ചിറ്റിലപ്പിള്ളി മക്കളായ ഡേവിഡ്, ജോർജി എന്നിവരടങ്ങുന്ന കുടുംബമാണ് നടപ്പുവർഷത്തെ പ്രസുദേന്തി. തിരുനാളിലേക്കും തിരുക്കർമങ്ങളിലേക്കും ഏവരെയും പ്രസുദേന്തി ക്ഷണിക്കുന്നതായി അറിയിച്ചു.
Europe
ലണ്ടൻ: ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്കിൽ കലയുടെ മഹാവിസ്മയം തീർക്കാൻ ഇനി മൂന്ന് ദിനങ്ങൾ മാത്രം. ബേസിംഗ്സ്റ്റോക്ക് ആസ്ഥാനമായ വെളിച്ചം തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ബേസിംഗ്സ്റ്റോക്ക് കൾച്ചറൽ ഫെസ്റ്റ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ എട്ട് വരെ ക്യൂഎംസി ഓഡിറ്റോറിയത്തിൽ അരങ്ങേറും.
യുകെയിലെ ചെണ്ടമേളയുടെ ഗുരുവായി അറിയപ്പെട്ടിരുന്ന, അകാലത്തിൽ വിടപറഞ്ഞ ഫിലിപ്പ്കുട്ടി അച്ചായന് ആദരസമർപ്പണമായി ആണ് മുഴുവൻ പരിപാടികളും അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കലാജീവിതം അനുസ്മരിക്കുന്ന പ്രത്യേക ചടങ്ങും വേദിയിൽ നടക്കും.
കലാവിരുന്നിന്റെ പ്രധാന ആകർഷണങ്ങൾ:
മെഗാ ചെണ്ടമേളം - ഫിലിപ്പ്കുട്ടി അച്ചായന്റെ ശിഷ്യരായ ബേസിംഗ്സ്റ്റോക്ക്, പോർട്സ്മൗത്ത്, സ്വിൻഡൻ ടീമുകൾ അണിനിരക്കുന്നു.
മാജിക്കൽ മെന്റലിസം ഷോ - മെന്റലിസ്റ്റ് ജോയൽ.
മിമിക്സ് പരേഡ് - കലാഭവൻ ദിലീപ്.
ഡാൻസ് എക്സ്ട്രാവാഗൻസ - D3, D4 ഫെയിം യദു കൃഷയുടെ നേതൃത്വത്തിൽ ഗോഡ്സ് ഓൺ ഡാൻസേഴ്സ്.
നാടകം 'ജീൻവാൽജീൻ' – വിക്ടർ ഹ്യൂഗോയുടെ ‘ലെസ് മിസറബിൾസ്’ ആസ്പദമാക്കി ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച സാമൂഹ്യ-സംഗീത-ചരിത്ര നാടകം. ഡോ. അജി പീറ്റർ, സി. എ ജോസഫ്, ജോണി ജോസഫ് തുടങ്ങിയ പ്രമുഖർ അരങ്ങിലെത്തുന്നു.
വിശിഷ്ടാതിഥികൾ: ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയർ കൗൺസിലർ സജിഷ് ടോം, യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ലോക കേരള സഭാംഗവുമായ എസ്. ശ്രീകുമാർ.
ഉദ്ഘാടനച്ചടങ്ങിൽ ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവഹിച്ച "സൈന്യാധിപൻ' സംഗീത ആൽബത്തിന്റെ പ്രകാശനവും നടക്കും. അവതാരകരായി അശ്വതി ഹരീഷും ജോംസി അരുണും എത്തും.
പ്രവേശനം: ഉച്ചയ്ക്ക് രണ്ട് മുതൽ. പരിപാടികൾ മൂന്നിന് ആരംഭിക്കും. സൗജന്യ പാർക്കിംഗ് സൗകര്യം ലഭ്യമാണ്.
രജിസ്ട്രേഷൻ: https://forms.gle/BGe2uZDDfoxUwcJv9. വേദി: QMC Auditorium, Cliddesden Road, Basingstoke, RG21 3HF. തീയതി: ഞായർ, സമയം: മൂന്നിന് - എട്ടിന്.
Europe
ബെർലിൻ: യൂറോപ്പിനെ ഉലച്ച കടുത്ത ഉഷ്ണതരംഗത്തിൽ ജർമനിയിൽ മാത്രം 5,000-ത്തിലധികം ആളുകൾ മരണമടഞ്ഞതായി ഔദ്യോഗിക റിപ്പോർട്ട്. ജർമനിയിലെ പ്രധാന പൊതുജനാരോഗ്യ സ്ഥാപനമായ റോബർട്ട് കോഖ് ഇൻസ്റ്റിറ്റ്യൂട്ട് (RKI) പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഈ ഞെട്ടിക്കുന്ന വിവരം.
ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണം. ജൂൺ മാസത്തിൽ ഒരാഴ്ചയിലധികം യൂറോപ്പിനെ സ്തംഭിപ്പിച്ച ഉഷ്ണതരംഗത്തിനിടയിലാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചത്.
സർവകാല റിക്കാർഡ് തകർത്ത് ജൂൺ
യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രമായ Copernicus Climate Change Service-ന്റെ റിപ്പോർട്ട് പ്രകാരം, 2026 ജൂൺ യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂൺ മാസമായി രേഖപ്പെടുത്തി.
മുൻവർഷങ്ങളിലെ എല്ലാ റിക്കാർഡുകളും തകർത്താണ് താപനില ഉയർന്നത്. ജർമനിയിലെ പല നഗരങ്ങളിലും താപനില തുടർച്ചയായി 40°C കടന്നതാണ് മരണനിരക്ക് കുത്തനെ കൂടാൻ കാരണം.
പ്രായമായവർക്ക് കനത്ത പ്രഹരം
മരണപ്പെട്ടവരിൽ ഭൂരിഭാഗവും വയോധികരും ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരുമാണ്.
തലസ്ഥാനമായ ബെർലിൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജനങ്ങൾക്ക് ആശ്വാസം നൽകാൻ പോലീസ് തെരുവുകളിൽ വാട്ടർ സ്പ്രേയറുകൾ ഉപയോഗിച്ച് വെള്ളം തളിക്കേണ്ട സാഹചര്യം വരെയുണ്ടായി.
കടുത്ത ജാഗ്രതാ നിർദേശം
വരും ആഴ്ചകളിലും കടുത്ത ചൂടും വരൾച്ചയും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നിർമാണ തൊഴിലാളികൾ, കായിക അധ്വാനമുള്ള ജോലികൾ ചെയ്യുന്നവർ, കുട്ടികൾ, പ്രായമായവർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
ധാരാളം വെള്ളം കുടിക്കാനും ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കാനും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
Europe
ലാങ്കസ്റ്റർ: ദൈവവചന കേന്ദ്രീകൃതമായി കുടുംബബന്ധങ്ങളെ ആഴപ്പെടുത്താനും ആത്മീയമായി പുതുക്കപ്പെടാനുമുള്ള അസുലഭ അവസരമൊരുക്കുകയാണ് ഈ മാസം 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്.
വിൻധാം ലാങ്കസ്റ്റർ റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ വച്ചാണ് കോൺഫറൻസ്. ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെന്റ് ഡയോണിഷ്യസ് മൊണാസ്ട്രി-റഷ്യൻ ഓർത്തഡോക്സ് സഭ), ഫാ. ഡോ. എബി ജോർജ് (ലോംഗ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.
ആധ്യാത്മിക ജീവിതത്തിലെ വളർച്ച ലക്ഷ്യമിട്ട്, മുതിർന്നവർക്കായുള്ള പ്രത്യേക സെഷനുകൾ, ചെറുപ്പക്കാർക്കായുള്ള കാലടിപ്പാതകൾ, കുട്ടികൾക്കായുള്ള പാട്ടും കഥാസമയവും അടങ്ങുന്ന വൈവിധ്യമാർന്ന പ്രോഗ്രാമുകൾ എന്നിവ കോൺഫറൻസിന്റെ ആകർഷണങ്ങളാണ്.
ജീവിതപ്രയാസങ്ങൾക്കിടയിലും ക്രിസ്തുവിനെ ലക്ഷ്യമാക്കി നീങ്ങുന്ന മറ്റു വിശ്വാസികളുമായി സൗഹൃദം സ്ഥാപിക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും കോൺഫറൻസ് ദിനങ്ങളിലെ ഒത്തുചേരൽ അവസരമൊരുക്കുന്നു. ദൈവവചനത്തിലൂടെ കുടുംബങ്ങളിൽ പുതിയ ഊർജവും ആവേശവും നിറയ്ക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.
ദശാബ്ദങ്ങളായി ഭദ്രാസനത്തിലെ വൈദികരെയും വിശ്വാസികളെയും യുവജനങ്ങളെയും വിശ്വാസത്തിലും ക്രിസ്തീയ കൂട്ടായ്മയിലും വളർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഈ ആത്മീയ ശുശ്രൂഷയിൽ എല്ലാവരും സജീവമായി പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ നിക്കളാവോസ് തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
യുവജന സമ്മേളനങ്ങൾക്ക് ലോംഗ് ഐലൻഡ് സെന്റ് തോമസ് ചർച്ച് വികാരി റവ. ഫാ. ഡോ. എബി ജോർജ് തോമസ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നുള്ള ലിജിൻ ഹന്ന തോമസ് എന്നിവർ നേതൃത്വം നൽകും.
കോൺഫറൻസ് കോഓർഡിനേറ്ററായി ഫാ. അലക്സ് കെ. ജോയ് (വികാരി, സെന്റ് പോൾസ് ചർച്ച്, ആൽബനി), സെക്രട്ടറിയായി ജെയ്സൺ തോമസ് (ബ്രോങ്ക്സ്), ട്രഷററായി ജോൺ താമരവേലിൽ (ജാക്സൺ ഹൈറ്റ്സ്), സുവനീർ എഡിറ്ററായി ഡോ. റെബേക്ക പോത്തൻ (സഫേൺ) എന്നിവർ പ്രവർത്തിക്കുന്നു. ജോയിന്റ് ട്രഷററായും ആശാ ജോർജ് (മിഡ് ലാൻഡ് പാർക്ക്) ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
കോൺഫറൻസിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ സൈറ്റ് ആൻഡ് സൗണ്ട് തിയറ്ററിൽ അരങ്ങേറുന്ന ജോഷ്വ ലൈവ് മെഗാ ഷോ കാണാനുള്ള പ്രത്യേക അവസരവും ഒരുക്കിയിട്ടുണ്ട്. ഇതിനായുള്ള പരിമിതമായ ടിക്കറ്റുകൾ 100 ഡോളർ നിരക്കിൽ ലഭ്യമാണ്.
കൂടാതെ ട്രൈ-സ്റ്റേറ്റ് ഏരിയകളിൽ നിന്നും കോൺഫറൻസ് നഗരിയിലേക്ക് റൗണ്ട് ട്രിപ്പ് ചാർട്ടർ ബസ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കോൺഫറൻസിന്റെ വിജയത്തിനായി വിപുലമായ സ്പോൺസർഷിപ്പ് പാക്കേജുകളും കോൺഫറൻസ് സുവനീർ നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ ആകർഷക സമ്മാനങ്ങളോടെയുള്ള മെഗാ റാഫിളും ക്രമീകരിച്ചിട്ടുണ്ട്. 100 ഡോളർ നിരക്കിൽ റാഫിൾ ടിക്കറ്റുകൾ ലഭ്യമാണ്. സമ്മാനങ്ങളുടെ പൂർണവിവരങ്ങൾ താഴെ നൽകുന്നു:
ഒന്നാം സമ്മാനം: $5,000, രണ്ടാം സമ്മാനം: $2,000, മൂന്നാം സമ്മാനം: $1,500, നാലാം സമ്മാനം: $1,000, അഞ്ചാം സമ്മാനം: $500 വീതം (രണ്ട് വിജയികൾക്ക്). റാഫിൾ ടിക്കറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് [email protected] എന്ന Zelle ID വഴി തുക അയക്കാവുന്നതാണ്.
ആധ്യാത്മിക തലത്തിൽ ഉറച്ച പിന്തുണ നൽകുന്ന ബന്ധങ്ങൾ, മനസിനെ പ്രചോദിപ്പിക്കുന്ന സന്ദേശങ്ങൾ, ഹാൻഡ്സ് ഓൺ വർക് ഷോപ്പുകൾ... ഒരു കോൺഫറൻസിലെങ്കിലും പങ്കെടുത്തിട്ടുള്ള ഏതൊരാൾക്കും കോൺഫറൻസിനെ ധന്യമാക്കുന്ന കൂട്ടായ്മ മനോഭാവവും പ്രചോദനാത്മക നിമിഷങ്ങളും പ്രത്യാശയുടെ സന്ദേശങ്ങളുമാണ് സമ്മാനിക്കുക.
പുതിയ കുടുംബ സൗഹൃദങ്ങൾ രൂപപ്പെടുത്തുന്നതിനും മുൻ വർഷങ്ങളിലെ കോൺഫറൻസുകളിൽ ലഭിച്ച ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഫാമിലി കോൺഫറൻസുകൾ സഹായിക്കുന്നു.
ആധ്യാത്മിക വഴികളിൽ, പ്രത്യേകിച്ച് ദൈവ വചനത്തിനൊപ്പം ജീവിതം നയിക്കുന്നതിൽ ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ വെല്ലുവിളി നേരിടുന്നതിനാൽ ആധ്യാത്മിക ജീവിതത്തിലെ വളർച്ചയെ ലക്ഷ്യമിട്ടാണ് ഈ കോൺഫറൻസുകൾ ക്രമീകരിച്ചിരിക്കുന്നത്.
തുടക്കം മുതലേ ദൈവ വചനത്തിലേക്ക് അടുപ്പിക്കുന്ന, അവസാനം വരെ നിലനിർത്തുന്ന ദൈവിക ഉൾക്കാഴ്ചയും കാഴ്ചപ്പാടും ഉണ്ടാവാൻ ശ്രദ്ധിക്കണമെന്നും കോൺഫറൻസ് വിലയിരുത്തും.
ദൈവ ജനത്തിന് യഥാർഥ ലോകത്തിലെ ഉപദേശങ്ങൾക്കും സ്വർഗീയ ദർശനങ്ങളെ ദൈവജനത്തിലൂടെ മനസിലാക്കുന്നതിനും ദൈവ വചന ശുശ്രൂഷ പ്രധാനവുമാണ്.
ഈ പ്രോഗ്രാമുകളിലൂടെ നമ്മുടെ സാഹചര്യങ്ങളിൽ നിന്നും ദൈവത്തിലേക്ക് നോക്കാൻ കോൺഫറൻസ് ക്ഷണിക്കുകയാണ്. ശക്തമായ ദൈവവചന സന്ദേശങ്ങൾ കേൾക്കാനും പ്രോത്സാഹജനകമായ കൂട്ടായ്മയിൽ പങ്കുചേരാനും മറ്റ് കുടുംബങ്ങളുമായി ഒത്തുചേരാം.
ദൈവത്തിനൊപ്പമുള്ള യാത്രയിൽ വിശ്വസ്തതയോടെ മുന്നോട്ട് പോകാൻ ഈ കോൺഫറൻസ് കുടുംബങ്ങളെ പ്രചോദിപ്പിക്കട്ടെ. മികച്ച പരിശീലനത്തിന്റെയും കൂട്ടായ്മയുടെയും ഒരു വാരാന്ത്യം. പള്ളിയിലെ പരിപാടികളോ സ്കൂൾ പ്രോജക്ടുകളോ അല്ലെങ്കിൽ വീടിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളുടെ നീളുന്ന പട്ടികയോ ആകട്ടെ, ആ തിരക്കിലേക്ക് പങ്ക് ചേരാം.
ഇവിടെ രൂപപ്പെടുന്ന കുടുംബ ബന്ധങ്ങൾ നന്മയിലേക്ക് കൈപിടിച്ചു നടത്തുന്നതിൽ സഹായിക്കുമെന്നതിൽ സംശയമില്ല. സ്വയം പുനഃക്രമീകരിക്കാനുള്ള അവസരവും നൽകുന്നു.
ഇവിടെ ലഭിക്കുന്ന സന്ദേശങ്ങളും കൂട്ടായ്മകളും ക്രിസ്തുവിനെ മുറുകെപ്പിടിക്കുന്നതിനും അവൻ നമ്മിലും നമുക്ക് ചുറ്റും ചെയ്യുന്ന എല്ലാ കാര്യങ്ങളും കാണാനും നമ്മെ പ്രോത്സാഹിപ്പിക്കുന്നു. കുഴപ്പങ്ങളിൽ പെട്ടുഴലാതെ നമ്മെ രക്ഷിക്കുന്നു.
എല്ലാവർക്കും ഏറ്റവും ആവശ്യമുള്ള മേഖലകളിൽ കുടുംബത്തിന് ഇത് പ്രോത്സാഹനമാകുമെന്ന് പ്രതീക്ഷിക്കുന്നു! എന്തുകൊണ്ട്? ജീവിതപ്രയാസങ്ങൾക്കിടയിലും ക്രിസ്തുവിനെ ലക്ഷ്യമാക്കി നീങ്ങുന്ന മറ്റു വിശ്വാസികളുമായുള്ള കൂട്ടായ്മ നമുക്കും അങ്ങനെ ചെയ്യാൻ പ്രചോദനമാകും.
ഇതിലൂടെ നിങ്ങൾക്കോരോരുത്തർക്കും നിങ്ങളുടെ കുടുംബത്തിനും ദൈവവചനത്തിൽ പുതു ഊർജവും ഉത്സാഹവും അനുഭവവേദ്യമാകണമെന്ന് കോൺഫറൻസ് പ്രാർത്ഥിക്കുകയാണ്. ആത്മീയ വഴികളിൽ ഒരുമയോടെ ഒരേ സ്വരത്തോടെ നമുക്ക് മുന്നേറാം, ദൈവതിരുനാമം വാഴ്ത്തപ്പെടട്ടെ! അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യവും.
വിവരങ്ങൾക്ക്: കോഓർഡിനേറ്റർ: ഫാ. അലക്സ് കെ. ജോയ് (ഫോൺ: 973-489-6440), [email protected], സെക്രട്ടറി: ജയ് സൺ തോമസ് (ഫോൺ: 917-612-8832), ട്രഷറാർ: ജോൺ (സജി) താമരവേലിൽ (ഫോൺ : 917-533-3566).
Europe
ബെഡ്ഫോർഡ്: ബെഡ്ഫോർഡ് കൗണ്ടിയിലെ പ്രശസ്ത മലയാളി കൂട്ടായ്മയും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിലെ പ്രമുഖ അംഗ അസോസിയേഷനുമായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' 2026 -2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
സാമൂഹ്യ, സാംസ്കാരിക, കായിക, ജീവ കാരുണ്യ മേഖലകളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളും മലയാള ഭാഷയ്ക്കും കേരളീയ പൈതൃകത്വത്തിനും മുൻതൂക്കം നൽകി സ്തുത്യർഹമായ സേവനങ്ങൾ ചെയ്തു വരുകയയും ചെയ്യൂന്ന ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷനിൽ നിലവിൽ ഇരുന്നൂറോളം കുടുംബങ്ങൾ അംഗങ്ങളായി ഉണ്ട്.
ബിഎംകെഎയുടെ പ്രസിഡന്റായി സ്ഥാനം ഏൽക്കുന്ന ജോമോൻ മാമ്മൂട്ടിൽ യുകെയിൽ ആത്മീയ-സാംസ്കാരിക - സാമൂഹ്യ രംഗങ്ങളിൽ ശ്രദ്ധേയനാണ്. സെവൻ ബീറ്റ്സ് മ്യൂസിക് ബാൻഡ്, ചങ്ങനാശ്ശേരി സംഗമം അടക്കം വിവിധ പരിപാടികളിൽ മുഖ്യ സംഘാടകനായി, ജോമോൻ തന്റെ നേതൃത്വ പാഠവവും ഏകോപന മികവും തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ്.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആശ ജോബിൻ അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് പുറമെ "യുക്മ' നാഷണൽ, ഈസ്റ്റ് ആംഗ്ലിയ തലങ്ങളിലെ നേഴ്സസ് ഡേ, സ്പോർട്ട്സ് മീറ്റ്, കലോത്സവം അടക്കം പരിപാടികളിൽ മികച്ച ഏകോപനം നിർവഹിക്കുകയും ആത്മീയ-സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിധ്യവുമാണ്.
മുൻ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയായി തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള പി.ആർ. വിഷ്ണു പുതിയ കമ്മിറ്റിയിലും ജനറൽ സെക്രട്ടറിയായി തുടരും.
വിവിധങ്ങളായ സാംസ്കാരിക - സാമൂഹ്യ വേദികളിൽ വനിതാ നേതൃനിരകളിൽ മികച്ച സംഘാടകയായി തിളങ്ങാറുള്ള ഷെറീന ജീവൻ പുതിയ കമ്മിറ്റിയിൽ ജോ. സെക്രട്ടറിയാവും.
ബിഎംകെഎയുടെ ആരംഭം മുതൽ സംഘടനാ പ്രവർത്തന രംഗത്ത് സജീവമായി നിലകൊള്ളാറുള്ള ബേസിൽ മാത്യു, മുമ്പ് സംഘടനയിൽ ഖജാൻജിയായും സേവനം ചെയ്തിട്ടുണ്ട്. ബേസിൽ മാത്യുവിന്റെ സേവന പരിചയം മുൻനിറുത്തി, അദ്ദേഹത്തെ വീണ്ടും ട്രഷററായി തെരഞ്ഞെടുക്കുക ആയിരുന്നു.
ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷന്റെ ആരംഭകാലം മുതൽ മാർഗനിർദ്ദേശിയായി, സംഘടനയ്ക്ക് നേതൃത്വം വഹിച്ചിട്ടുള്ള ജോൺ ജോർജിനെ അസോസിയേഷന്റെ രക്ഷാധികാരിയായി നേതൃത്വം വഹിക്കും.
ബിഎംകെഎയുടെ അമരക്കാരനായി പലതവണയും നേതൃത്വം നൽകിയിട്ടുള്ള യൂജിൻ തോമസിന്റെ അനുഭവജ്ഞാനം സംഘടനക്ക് കൂടുതൽ കരുത്ത് പകരും.
യൂജിനോടൊപ്പം മികവുറ്റ സംഘാടകനും സാമൂഹ്യ രംഗങ്ങളിൽ നിറസാന്നിധ്യവുമായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജനൽ പ്രസിഡന്റ് ജോബിൻ ജോർജ്, ജാക്കി കെൽവിൻ, ഷിജോ ജോർജ്, ധനൂപ് തോമസ്, സുനിൽ മീഡിയട്രെൻഡ്സ്, റോബർട്ട് ഷാ, ജയ് കൃഷ്ണൻ, ആന്റോ ബാബു, ബിനോയ് മാത്യു, വൈശാഖ് ജി. നാഥ്, ജിബിൻ ജോൺ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സേവനം ചെയ്യുന്നതോടൊപ്പം വിവിധ ഉപ കമ്മിറ്റിൾക്ക് നേതൃത്വം നൽകുകയും ചെയ്യും.
ജെസ്റ്റിന യൂജിൻ സോഷ്യൽ മീഡിയ കോഓർഡിനേറ്ററും മിഥുൻ ജോയി ഇന്റേണൽ ഓഡിറ്ററുമായി നവ ഭരണ സമിതിയിൽ ചുമതലകൾ വഹിക്കുന്നതാണ്.
ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ അതിന്റെ പതിനഞ്ചാമത് വാർഷിക വേളയിൽ, ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലവും വർണാഭവുമായ വിവിധ കർമ പദ്ധതികൾക്ക് രൂപം നൽകും.
പതിവ് ആഘോഷങ്ങൾക്ക് പുറമെ, ഗംഭീരവും വിപുലവുമായ പരിപാടികൾ നടത്തുവാനും ബെഡ്ഫോർഡ് മലയാളി സമൂഹത്തിനായി ആരോഗ്യ - വിനോദ - സാമൂഹ്യ - സൗഹൃദ വേദികൾ ഒരുക്കുവാനും മുൻ കാലങ്ങളിൽ തുടങ്ങി വച്ചിട്ടുള്ള കർമ പദ്ധതികൾ തുടർന്ന് കൊണ്ടുപോകുന്നതിനും ഭരണ സമിതി യോഗത്തിൽ തീരുമാനമായി.
സാമൂഹ്യ പ്രതിബദ്ധതയും സാംസ്കാരിക പൈതൃകവും മലയാള ഭാഷാ പോഷണം, കായിക ക്ഷമത തുടങ്ങിയ പദ്ധതികൾക്കു മുൻതൂക്കം നൽകുവാനും നവ നേതൃത്വ യോഗം തീരുമാനിച്ചു.
Europe
കൊളോൺ: കൊളോണിലെ സീറോമലബാർ റീത്ത് കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ 44-ാമത് തിരുനാളിനും വി. തോമാശ്ലീഹായുടെ തിരുനാളിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ഈ മാസം 11, 12 (ശനി, ഞായർ) തീയതികളിൽ കൊളോൺ മ്യൂൾഹൈമിലെ ലീബ് ഫ്രാവൻ ദേവാലയത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.
തിരുനാളിന്റെ നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റി കൺവീനർമാരുടെ യോഗം ജൂലൈ അഞ്ചിന് കമ്മ്യൂണിറ്റി ചാപ്ലെയ്ൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ അധ്യക്ഷതയിൽ കൂടി.
കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തുകയും തിരുനാൾ ദിനങ്ങളിൽ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് തീരുമാനമെടുക്കുകയും ചെയ്തു.
യോഗത്തിൽ വിവിധ കമ്മിറ്റി കൺവീനർമാരായ സുനിൽ ബേബി, ഡോണി ചെറിയാൻ, ജോസ് പുതുശേരി, എൽസി വടക്കുംചേരി, സ്മിത സഖറിയ, ജെൻസ് കുമ്പിളുവെളിൽ, സെനി പുത്തൻപുര, അൻസ പോൾ, ചെറി ജോസി, ജോസ്ന വെമ്പേനിയ്ക്കൽ, റിൻസി ജോസഫ്, ഹാനോ തോമസ് മൂർ, അമൽ തോമസ്, നോയൽ ജോസഫ്, ഇഷാനി ചിറയത്ത്, ആന്റണി സഖറിയ (കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ), സൗമ്യ ചെറി ജോസി, ആദിൻ ജോസഫ് എന്നിവരും നടപ്പുവർഷത്തെ പ്രസുദേന്തിയായ തൃശൂർ സ്വദേശി സാബു, ജോർലി ചിറ്റിലപ്പിള്ളി കുടുംബവും പങ്കെടുത്തു.
ജർമനിയിലെ കൊളോൺ അതിരൂപതയിലെയും എസൻ, ആഹൻ എന്നീ രൂപതകളിലെയും സീറോമലബാർ വിശ്വാസികളുടെ കൂട്ടായ്മ കൊളോൺ കാർഡിനാൽ റൈനർ മരിയ വോൾക്കിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. കൂട്ടായ്മയുടെ ചാപ്ലെയ്നായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കഴിഞ്ഞ 25 വർഷമായി സേവനം അനുഷ്ഠിച്ചുവരുന്നു.
Europe
ബെർലിൻ: ജർമനിയിൽ ട്രെയിൻ കണ്ടക്ടറെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ 26 വയസുകാരനായ പ്രതിക്ക് 10 വർഷം തടവുശിക്ഷ വിധിച്ചു. റൈൻലാൻഡ്-പാലറ്റിനേറ്റ് സംസ്ഥാനത്തെ ലാൻഡ്സ്റ്റുൽ സമീപം നടന്ന സംഭവത്തിൽ, സ്വൈബ്രൂക്കൻ റീജണൽ കോടതിയാണ് ലക്സംബർഗിൽ താമസിക്കുന്ന ഗ്രീക്ക് പൗരനായ പ്രതിക്കെതിരേ ശിക്ഷ വിധിച്ചത്.
ടിക്കറ്റ് പരിശോധനയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതിയോട് തിരിച്ചറിയൽ രേഖ കാണിക്കാനോ അടുത്ത സ്റ്റേഷനിൽ ഇറങ്ങാനോ കണ്ടക്ടറായ 36 വയസുകാരൻ സെർക്കാൻ ചലാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
പ്രകോപിതനായ പ്രതി കണ്ടക്ടറുടെ തലയ്ക്ക് ആവർത്തിച്ച് മർദിച്ചതായി ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചലാർ രണ്ട് ദിവസത്തിന് ശേഷം തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ മരിച്ചു.
പ്രതിക്കെതിരേ കൊലപാതകം എന്ന കുറ്റത്തിന് പകരം മരണത്തിലേക്ക് നയിച്ച ഗുരുതരമായ ശാരീരിക ഉപദ്രവം എന്ന കുറ്റമാണ് പ്രോസിക്യൂഷൻ ചുമത്തിയത്. കൊലപ്പെടുത്താനുള്ള മുൻകൂട്ടിയുള്ള ഉദ്ദേശ്യം തെളിയിക്കാനായില്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
12 വർഷം തടവുശിക്ഷ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി 10 വർഷം ശിക്ഷ വിധിക്കുകയായിരുന്നു. അതേസമയം, വിധിയിൽ സെർക്കാൻ ചലാറിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തി.
പ്രതിയുടെ നടപടി ക്രൂരമായ കൊലപാതകമാണെന്നും ആജീവനാന്ത തടവുശിക്ഷ നൽകേണ്ടതായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ അഭിഭാഷകർ പ്രതികരിച്ചത്. വിധിക്കെതിരേ അപ്പീൽ നൽകാനുള്ള സാധ്യത ഇരുവിഭാഗത്തിനുമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഈ സംഭവം ജർമനിയിലെ പൊതുഗതാഗത മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ഊർജം പകർന്നിരിക്കുകയാണ്.
Europe
നോട്ടിംഗ്ഹാം: പ്രമുഖ വചന പ്രഘോഷകൻ ഡോ. ഡി. ജോൺ നയിക്കുന്ന അഗ്നി അഭിഷേകം ഹോളിസ്പിരിറ്റ് ഈവനിംഗ് ഈ മാസം 15ന് നോട്ടിംഗ്ഹാമിൽ നടക്കുന്നു.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വത്തിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവിൽ ജീവിത നവീകരണം സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷ ബുധനാഴ്ച വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒമ്പത് വരെയാണ് നടക്കുക.
ശുഷ്രൂഷയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വിലാസം: OUR LADY OF PERPETUAL SUCCOR CHURCH BROOKLYN ROAD BLUWELL NOTTINGHAM NG69ES.
കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ 07506 810177, ജോബി +44 7877 810257, സാജു വർഗീസ് 07809 827074.
Europe
മാള്‍ട്ട: സെന്റ് തോമസ് സീറോമലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വി. തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ഈ മാസം മൂന്ന്, നാല്, അഞ്ച് തീയതികളിലായി വിവിധ പരിപാടികളോടെ ആഘോഷിച്ചു.
മൂന്നിന് വൈകുന്നേരം 5.30ന് ഇടവക വികാരി ഫാ. മാത്യു വാരുവേലില്‍ തിരുനാള്‍ കൊടിയുയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
ഇതോടനുബന്ധിച്ച് ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്നേഹവിരുന്നും നടന്നു. വൈകുന്നേരം നടന്ന കലാസന്ധ്യയും ശ്രദ്ധേയമായി. നാലിന് വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഇടവക വാര്‍ഷിക സമ്മേളനം നടന്നു.
മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ച സമ്മേളനം മാള്‍ട്ട അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് ഗാലിയ കുര്‍മി ഉദ്ഘാടനം ചെയ്തു.
Europe
ലണ്ടൻ: ബ്രിട്ടനിലേക്ക് ജോലി സൗകര്യാർഥം കുടിയേറിയ മലയാളികൾക്ക് അപ്രാപ്യമായി ഒന്നുമില്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ബ്രിട്ടനിലെ നാഷണൽ ഹെൽത് സർവീസിന്റെ അണിവേഴ്സറിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ വസതിയിൽ വിളിച്ചു ചേർക്കപ്പെട്ട വിരുന്നിൽ അതിഥിയായി മലയാളി ആയ കോതമംഗലം സ്വദേശിനിയും ബസിൽഡൺ മലയാളിയുമായ ഷൈനി ബേസിൽ.
നാഷണൽ ഹെൽത്ത് സർവീസിന്റെ 78ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന ക്ഷണിക്കപ്പെട്ടവർക്കായി നടത്തിയ പ്രത്യേക വിരുന്നിലാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച മിഡ് ആൻഡ് സൗത്ത് എസെക്സ് എൻഎച്ച്എസ് ഫൌണ്ടേഷൻ ട്രസ്റ്റിൽ ക്ലിനിക്കിൽ പ്രാക്ടീഷണർ ആയി ജോലി ചെയ്യുന്ന ഷൈനി ബേസിൽ ക്ഷണിക്കപ്പെട്ടത്.
കഴിഞ്ഞ 24 വർഷമായി ബസിൽഡനിൽ താമസിക്കുന്ന ഷൈനി ബാസില്ഡണ് മലയാളി അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ബേസിൽ ചാക്കോയുടെ പത്നിയും ബാസിൽഡൺ എൻഎച്ച്എസ് ആശുപത്രിയിൽ ന്യൂറോളജി ഡിപ്പാർട്മെന്റിൽ ലീഡ് നഴ്സുമായി ജോലി ചെയ്തു വരികയുമാണ്.
എൻഎച്ച്എസിനു നൽകിയ വിലപ്പെട്ട സേവനങ്ങളെ മാനിച്ചു നൽകുന്ന ഈ നോമിനേഷനിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന ഈ വിരുന്നിൽ ക്ഷണിക്കപ്പെട്ടുക എന്നത് ഏതൊരു ജീവനക്കാരി എന്നതുപോലെ തന്നെ വലിയ അഭിമാന നിമിഷമാണെന്നും ആശുപത്രിയിൽ സ്റ്റാഫ് ഗവർണർ എന്ന നിലയിലും പ്രവർത്തിക്കുന്ന ഷൈനിയും ബസിൽഡൻ മലയാളികളുടെ എല്ലാ ആവശ്യങ്ങൾക്കും കൂടെ നിൽക്കുന്ന അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ബേസിലിനും ഇത് ഒരു സ്വകാര്യ അഭിമാന നിമിഷത്തിനപ്പുറം ബ്രിട്ടനിലെ മലയാളികൾക്ക് ലഭിക്കുന്ന ഒരു അംഗീകാരം കൂടിയായി ആണ് വിലമതിക്കുന്നത്.
Europe
മിലാൻ∙ ലക്ഷക്കണക്കിന് കൊതുകുകൾ അപ്രതീക്ഷിതമായി വിമാനത്തിൽ കയറിയത് മൂലം റയൺഎയർ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു. യാത്രക്കാരും ജീവനക്കാരും യാത്രയ്ക്ക് തയാറായെങ്കിലും ഇറ്റലിയിലെ മിലാൻ മാൽപെൻസ (Milan-Malpensa) വിമാനത്താവളത്തിൽ നിന്ന് സ്പെയിനിലെ അലികാന്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന FR1423 വിമാനത്തിലാണ് കഴിഞ്ഞ ദിവസം വിചിത്രമായ ഈ സംഭവം ഉണ്ടായത്.
ക്യാബിൻ കീഴടക്കി കൊതുകുകൾ; വിമാനത്തിനുള്ളിൽ ലൈറ്റണച്ചു
യാത്രക്കാർ വിമാനത്തിലേക്ക് കയറുന്ന സമയത്ത് തന്നെ വിമാനത്താവള പരിസരത്ത് കനത്ത കൊതുക് ശല്യം പ്രകടമായിരുന്നു. എന്നാൽ വിമാനത്തിന്റെ വാതിലുകൾ അടച്ചതോടെ ആയിരക്കണക്കിന് കൊതുകുകൾ ഉള്ളിൽ കുടുങ്ങുകയും യാത്രക്കാരെ കൂട്ടത്തോടെ കടിക്കാൻ തുടങ്ങുകയുമായിരുന്നു.
എയർഹോസ്റ്റസുമാർ പേപ്പറുകളും ഫ്ലൈ കാച്ചറുകളും ഉപയോഗിച്ച് കൊതുകുകളെ തുരത്താൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കൊതുകുകളെ അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി വിമാനത്തിനുള്ളിലെ ലൈറ്റുകൾ പൂർണമായി അണച്ച് അരമണിക്കൂറോളം യാത്രക്കാരെ ഇരുട്ടിലിരുത്തിയെങ്കിലും ഫലമുണ്ടായില്ല.
കടുത്ത അലർജിയും ബഹളവും; ഒടുവിൽ വിമാനം മാറ്റി നൽകി
കൊതുകുകടി സഹിക്കവയ്യാതെ യാത്രക്കാർ പ്രതിഷേധിക്കാൻ തുടങ്ങിയതോടെയാണ് വിമാനം അടിയന്തരമായി ഒഴിപ്പിക്കാൻ പൈലറ്റ് തീരുമാനിച്ചത്. സാഹചര്യം വഷളായതോടെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി മറ്റൊരു വിമാനം ക്രമീകരിക്കാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു.
യാത്ര വൈകിയത് 3 മണിക്കൂർ
അപ്രതീക്ഷിതമായ ഈ കൊതുക് ആക്രമണം കാരണം വിമാനത്തിന്റെ സർവീസ് മൂന്ന് മണിക്കൂറിലധികം വൈകി. ഇതേ ദിവസം തന്നെ മിലാനിൽ നിന്ന് നേപ്പിൾസിലേക്ക് പുറപ്പെടേണ്ടിയിരുന്ന മറ്റൊരു റയൺഎയർ വിമാനവും സമാനമായ കൊതുക് ശല്യം കാരണം വൈകിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Europe
പ്രാർത്ഥനയും ഭക്തിനിർഭരമായ പ്രദക്ഷിണവും സ്നേഹവിരുന്നുംകൊണ്ട് അനുഗ്രഹീതമായിരുന്നു ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമാശ്ലീഹായുടെയും, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷം. ഈ പുണ്യാഘോഷത്തിൽ സ്റ്റോക്ക്ഓൺട്രെന്റിലെയും സമീപപ്രദേശങ്ങളിലെയും സീറോമലബാർ നസ്രാണി കുടുംബങ്ങൾ വിശ്വാസത്തിന്റെയും സഹോദരസ്നേഹത്തിന്റെയും ആത്മീയ ഐക്യത്തിന്റെയും ബന്ധത്തിൽ ഒരുമിച്ചുകൂടി, തിരുനാളിന് കൂടുതൽ പ്രൗഢിയും ഭക്തിസാന്ദ്രതയും പകർന്നു.
ജൂൺ 28ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഫിനാൻസ് ഓഫീസർ റവ. ഫാ. ജോസഫ് മൂലേച്ചേരിയും ഇടവക വികാരി റവ. ഫാ. ജോർജ് എട്ടുപറയിലും ചേർന്ന് കൊടിയേറ്റ കർമ്മം നിർവഹിച്ചതോടെയാണ് ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. തിരുനാൾ ദിനമായ ജൂലൈ അഞ്ചിന്റെ പ്രഭാതം വിശ്വാസികളുടെ ഹൃദയങ്ങളിൽ ആത്മീയ ആനന്ദത്തിന്റെ പുതുവെളിച്ചം വിരിയിച്ച നിമിഷങ്ങളോടെയാണ് ഉദിച്ചത്. രാവിലെ 9.30ന് നിത്യസഹായ മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠയോടെയാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി.
ദൈവമാതാവിനോടുള്ള വിശ്വാസസമൂഹത്തിന്റെ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ഭക്തിനിർഭരമായ പ്രകടനമായി മാതാവിന്റെ തിരുസ്വരൂപം പ്രാർഥനാപൂർവം പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ, ഒരേ മനസോടെയും ഒരേ സ്വരത്തോടെയും ദൈവത്തെ മഹത്വപ്പെടുത്തിയ വിശ്വാസിസമൂഹം, ദേവാലയാങ്കണം മുഴുവൻ ദൈവസാന്നിധ്യത്തിന്റെ അനുഭവത്താൽ നിറഞ്ഞു.
രാവിലെ 10 മണിക്ക് ഗായകനും വാഗ്മിയും ധ്യാനഗുരുവുമായ റവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ മുഖ്യകാർമ്മികത്വത്തിലും റവ. ഫാ. ജോർജ്ജ് എട്ടുപറയിലിന്റെ സഹകാർമ്മികത്വത്തിലും ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും ലദീഞ്ഞും അർപ്പിക്കപ്പെട്ടു.
സ്നേഹിക്കുന്നവനിലാണ് ദൈവം വസിക്കുന്നത് എന്ന സുവിശേഷസത്യം, തിരുക്കുർബാനയിൽ നൽകിയ സന്ദേശത്തിൽ, ക്രിസ്തീയ ജീവിതത്തിന്റെ ഹൃദയമായ സ്നേഹത്തെക്കുറിച്ചും വിശ്വാസത്തെ പ്രവൃത്തിയിലൂടെ സാക്ഷ്യപ്പെടുത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ഫാ. ജോസ് അഞ്ചാനിക്കൽ ഹൃദയസ്പർശിയായി ഉദ്ബോധിപ്പിച്ചു. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കണം, ക്ഷമയും കരുണയും പങ്കുവെക്കുന്നതിലൂടെയാണ് ക്രിസ്തുവിന്റെ യഥാർഥ ശിഷ്യത്വം വെളിപ്പെടുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തുടർന്ന് വിശ്വാസം ജീവിതത്തിലൂടെ പരസ്യമായി ഏറ്റുപറയുകയും ക്രിസ്തുവിന്റെ സ്നേഹത്തിന് സാക്ഷികളാകുകയും ചെയ്യുന്ന ദൈവജനത്തിന്റെ ആത്മീയയാത്രയായി ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം ആരംഭിച്ചു. വിശ്വാസത്തിലും സ്നേഹത്തിലും വളരുവാൻ ദൈവം തന്റെ ജനത്തെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നു എന്ന ആത്മീയ സന്ദേശം ഹൃദയങ്ങളിൽ ഏറ്റുവാങ്ങിക്കൊണ്ട്, ചെണ്ടമേളത്തിന്റെയും ബാൻഡ് മേളത്തിന്റെയും മംഗളനാദം അന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കിയപ്പോൾ, പ്രാർഥനയുടെയും സ്തുതിഗീതങ്ങളുടെയും അകമ്പടിയോടെ ദൈവജനത്തിന്റെ വിശ്വാസസാക്ഷ്യം ഗ്രാമവീഥികളിലൂടെ ഒഴുകി.
ഒരോ ചുവടും മാതാവിന്റെ മാധ്യസ്ഥം തേടിയുള്ള സമർപ്പണത്തിന്റെ അടയാളമായിരുന്നു, ഓരോ പ്രാർഥനയും ദൈവകരുണയിലുള്ള അചഞ്ചലമായ പ്രത്യാശയുടെ ഏറ്റുപറച്ചിലായിരുന്നു.
സെന്റ് തോമസ് കുരിശേന്തിയുടെ ജനറൽ കൺവീനർ അനൂപ് ജേക്കബിന്റെ നേതൃത്വത്തിലാണ് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം മുന്നേറിയത്. അദ്ദേഹത്തെ അനുഗമിച്ച് കൊടികളേന്തിയ കൊയർ കുട്ടികൾ അണിനിരന്നപ്പോൾ, ആഘോഷത്തിന് വർണശോഭയും ആത്മീയചൈതന്യവും പകർന്നു. തുടർന്ന് മരക്കുരിശും പൊൻകുരിശും വെള്ളിക്കുരിശും ഭക്തിപൂർവം വഹിച്ച ഇടവകാംഗങ്ങളും, നിത്യസഹായ മാതാവിന്റെ തിരുസ്വരൂപം ചുമന്ന യുവജനങ്ങളും, വിശുദ്ധ യൗസേപ്പ് പിതാവ്, വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ തോമാശ്ലീഹാ, വിശുദ്ധ സെബസ്ത്യാനോസ് എന്നിവരുടെ തിരുസ്വരൂപങ്ങൾ വഹിച്ചു പ്രായഭേദമന്യേ വിശ്വാസികൾ ഒരേ മനസ്സോടെയും ഒരേ പ്രാർത്ഥനയോടെയും പ്രദക്ഷിണത്തെ കൂടുതൽ പ്രൗഢമാക്കി.
മാർ തോമാശ്ലീഹായുടെ വിശ്വാസപാരമ്പര്യത്തിന്റെ പിൻഗാമികളാണെന്ന ആത്മബോധവും സഭൈക്യത്തിന്റെ സാക്ഷ്യവും ആ പ്രദക്ഷിണത്തിൽ വ്യക്തമായി ദൃശ്യമായി.
സമാപന പ്രാർത്ഥനയുടെയും ആശീർവാദത്തിന്റെയും ശേഷം കഴുന്ന്, നേർച്ച, സ്നേഹവിരുന്ന്, ലഘുഭക്ഷണം എന്നിവയും നടന്നു. പരസ്പരം പങ്കുവെച്ച സ്നേഹവും സൗഹൃദവും തിരുനാളിന് കൂടുതൽ അർഥവത്തായ മാനുഷിക മാനം നൽകി. “നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ” എന്ന യേശുവിന്റെ കല്പന തിരുനാളിന്റെ ഓരോ നിമിഷത്തിലും ജീവിതസാക്ഷ്യമായി പ്രതിഫലിച്ചു.
തുടർന്ന് ഇടവക ഗായകസംഘം അവതരിപ്പിച്ച സംഗീതശുശ്രൂഷ തിരുനാളാഘോഷങ്ങൾക്ക് ആത്മീയ മാധുര്യവും ഭക്തിനിർഭരമായ അന്തരീക്ഷവും സമ്മാനിച്ചു. പ്രാർത്ഥനയും സംഗീതവും സമന്വയിച്ച ഈ അനുഭവം വിശ്വാസികളുടെ ഹൃദയങ്ങളിൽ ദൈവസാന്നിധ്യത്തിന്റെ ആഴമേറിയ അനുഭൂതി ഉണർത്തുകയും തിരുനാളിന് കൂടുതൽ ആത്മീയ പ്രഭ പകരുകയും ചെയ്തു.
ഇടവക വികാരി റവ. ഫാ. ജോർജ് എട്ടുപറയിലിന്റെ ദീർഘദർശനപരമായ നേതൃത്വത്തിലും ആത്മീയ മാർഗനിർദേശത്തിലും ജനറൽ കൺവീനർ അനൂപ് ജേക്കബിന്റെയും ജോയിന്റ് കൺവീനർമാരായ ജിയോ ടോം റാത്തപ്പള്ളി, ജോൺസ് ജോസഫ്, ജോസ് ജോൺ എന്നിവരുടെയും സമർപ്പിതമായ ഏകോപനവും കൈക്കാരന്മാരായ സോണി ജോൺ, സജി ജോസഫ്, ഫെനിഷ് വിൽസൺ എന്നിവരുടെ ആത്മാർത്ഥ സഹകരണവും തിരുനാളാഘോഷങ്ങൾക്ക് ശക്തമായ അടിത്തറയായി.
അൾത്താര ശുശ്രൂഷകർ, ഇടവക ഗായകസംഘങ്ങൾ, മെൻസ് ഫോറം, വിമൺസ് ഫോറം, സൺഡേ സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും, വിവിധ ഫാമിലി യൂണിറ്റുകൾ, സന്നദ്ധസേവകർ എന്നിവരുടെ നിസ്വാർഥമായ സേവനവും അക്ഷീണമായ പരിശ്രമവും കൂട്ടായ്മയുടെ മനോഹരമായ മാതൃകയായി മാറി. ഓരോ വിഭാഗവും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഭക്തിയോടെയും അർപ്പണബോധത്തോടെയും നിർവഹിച്ചതിലൂടെ തിരുനാളിന്റെ എല്ലാ ചടങ്ങുകളും ക്രമബദ്ധമായും ചിട്ടയോടെയും ആത്മീയ പ്രൗഢിയോടെയും നടത്താൻ സാധിച്ചു.
ക്ത്തിന്റെയും സേവനസന്നദ്ധതയുടെയും വിശ്വാസസാക്ഷ്യത്തിന്റെയും ഉജ്ജ്വല പ്രതീകമായി മാറിയ ഈ തിരുനാളാഘോഷം, ഇടവകയുടെ കൂട്ടായ പ്രവർത്തനശേഷിയും സഭൈക്യത്തിന്റെ കരുത്തും ഒരിക്കൽക്കൂടി വിളിച്ചോതുന്നതായിരുന്നു. വൈകുന്നേരം 6.00മണിക്ക് കൊടി മരത്തിൽ നിന്ന് തിരുനാൾകൊടി ആദരപൂർവം ഇറക്കിയതോടെ ദിവസങ്ങളോളം നീണ്ടുനിന്ന ഭക്തിനിർഭരമായ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ഔപചാരിക സമാപനമായി.
സ്നേഹിക്കുന്നവനിൽ ദൈവം വസിക്കുന്നു; അവൻ ദൈവത്തിൽ വസിക്കുന്നുന്ധ (1 യോഹ. 4:16). എന്ന ദൈവവചനത്തിന്റെ അനശ്വരസത്യം, പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥത്തിലൂടെ ഓരോ വിശ്വാസഹൃദയത്തിലും പുതുജീവൻ പകർന്നു. തിരുനാൾ നിമിഷങ്ങൾ വിശ്വാസയാത്രയിലെ അനുഗ്രഹീതമായ ആത്മീയ അനുഭവമായി എന്നും ഓർമിക്കപ്പെടുന്നതായി.
Europe
കാൾസ്റുഹെ (ജർമനി): ഇന്ത്യയും ജർമനിയും തമ്മിലുള്ള സാംസ്കാരിക സൗഹൃദത്തിന്റെ ആഴം വിളിച്ചോതി ജർമനിയിലെ കാൾസ്റുഹെയിൽ ഇന്ത്യ-ജർമനി സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. നഗരത്തിൽ അരങ്ങേറിയ ’ഇന്ത്യ ഡെയ്സ് കാർൽസ്രൂഹെ’ (India Days Karlsruhe) സാംസ്കാരികോത്സവത്തോടനുബന്ധിച്ച് ജൂൺ 22ന് വൈകിട്ട് 6.30ന് പ്രശസ്തമായ 'Stadtkirche am Marktplatz' ദേവാലയത്തിലാണ് ഉദ്ഘാടന പരിപാടികൾ നടന്നത്. ഇരുരാജ്യങ്ങളുടെയും പാരമ്പര്യങ്ങൾ സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും ഒരേ വേദിയിൽ ഒന്നിപ്പിച്ച Kein Weg zu weit (ഒരു ദൂരവും അകലെയല്ല ) എന്ന കലാവിരുന്ന് കാണികൾക്ക് വേറിട്ടൊരു അനുഭവമായി മാറി.
പ്രമുഖരുടെ സാന്നിധ്യവും ആശംസകളും
പരിപാടിക്ക് പാസ്റ്റർ ക്ലോഡിയ റൗച്ച് ഔദ്യോഗികമായി സ്വാഗതം ആശംസിച്ചു. തുടർന്ന് മ്യൂണിക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ശത്രുഘ്ന സിൻഹ, ഡോയ്ച്ച്ഇൻഡിഷെ ഗെസെൽഷാഫ്റ്റിന്റെ (Deutsch-Indische Gesellschaft) പ്രതിനിധി യൂർഗൻ മോർഹാർഡ് എന്നിവർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അറിയിച്ച് സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക സൗഹൃദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുവരും ഊന്നിപ്പറഞ്ഞു.
കൈയടി നേടി മുംബൈയിൽ നിന്നുള്ള ഗായകസംഘം
ഇന്ത്യയിൽ നിന്നും ജർമ്മനിയിൽ നിന്നുമുള്ള പ്രമുഖ കലാസംഘങ്ങളാണ് വേദിയിൽ അണിനിരന്നത്. ജർമ്മനിയിലെ ’ഉൽമർ ഷ്പാറ്റ്സെൻ യുഗൻഡ്കോർ ’ (Ulmer Spatzen Jugendchor - Ulm),, മുംബൈയിൽ നിന്നുള്ള ’ദി സിംഗിംഗ് ട്രീ കൊയർ’ (Deutsch-Indische Gesellschaft) ’നിസരി കലാക്ഷേത്ര നൃത്ത അക്കാദമി’ (Nisari Kalakshetra Tanzakademie) എന്നിവർ ചേർന്ന് വേദി അവിസ്മരണീയമാക്കി.
മുംബൈയിൽ നിന്നെത്തിയ കുട്ടികളുടെ ഗായകസംഘം ഭാരതീയ ദേശഭക്തിഗാനമായ ന്ധവന്ദേ മാതരംന്ധ, ഓസ്കർ ജേതാവായ ദ പ്രിൻസ് ഓഫ് ഈജിപ്ത് എന്ന ചിത്രത്തിലെ , പ്രശസ്ത ജർമ്മൻ നാടോടിഗാനമായ ന്ധഉശല ഏലറമിസലി ശെിറ ളൃലശന്ധ, ഹിന്ദി ഹിറ്റ് ഗാനങ്ങളായ "Behta Ja", "Yaaron Dosti" എന്നിവ ആലപിച്ച് പ്രേക്ഷകരുടെ വലിയ കൈയടി നേടി.
Europe
ബെർലിൻ: എറണാകുളം പാലാരിവട്ടം ഇലവുങ്കൽ റോഡ് വാഴപ്പിള്ളി കുടുംബാംഗം വൈഗാസ് സി. വാഴപ്പിള്ളി (വർഗീസ് - 72) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഇടപ്പള്ളി സെന്റ് ജോർജ് സീറോമലബാർ ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: അൽഫോൻസ വൈഗാസ് (വരന്തരപ്പിള്ളി പഴുങ്കാരൻ കുടുംബാംഗം). മകൾ: മരിയ വൈഗാസ് (ജർമനി). മരുമകൻ: ജോൺ ബെന്നി, ജർമനി (അങ്കമാലി മേനാച്ചേരി കുടുംബാംഗം).
ഭാര്യയോടൊപ്പം ജർമനിയിലുള്ള മകളുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയപ്പോഴാണ് വർഗീസിന്റെ ആകസ്മിക മരണം. മക്കളോടൊപ്പം യാത്ര ചെയ്യുമ്പോൾ വർഗീസിന് ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആഹൻ സമീപമുള്ള എഷ്വൈലർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
തുടർന്ന് ജർമനിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച വൈകുന്നേരം ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി വ്യാഴാഴ്ച രാത്രി ഏഴിനോട് കൂടി കൊച്ചി, നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച് ബന്ധുക്കൾ ഏറ്റുവാങ്ങി.
വെള്ളിയാഴ്ച മൃതദേഹം രാവിലെ സ്വവസതിയിൽ കൊണ്ടുവരും. ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിയുടെ ഇടപെടൽ വർഗീസിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായകമായി.
Europe
ബ്രസൽസ്: യൂറോപ്യൻ യൂണിയന്റെ പരിഷ്കരിച്ച സംയുക്ത അഭയാർഥി-അസൈലം നിയമങ്ങൾ (GEAS) പ്രാബല്യത്തിൽ വന്നതിന് പിന്നാലെ അഭയാർഥി നയങ്ങളിൽ വീണ്ടും കടുത്ത ചർച്ചകൾക്ക് തുടക്കമായി.
യൂറോപ്യൻ പാർലമെന്റിലെ ഏറ്റവും വലിയ രാഷ്ട്രീയ സഖ്യമായ യൂറോപ്യൻ പീപ്പിൾസ് പാർട്ടി (EPP) അഭയാർഥി വിഷയത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ആക്ഷൻ പ്ലാൻ മുന്നോട്ടുവച്ചതോടെയാണ് വിവാദം ശക്തമായത്.
പ്രതിപാദിച്ചിരിക്കുന്ന നിർദേശങ്ങളിൽ പ്രധാനമായും യൂറോപ്യൻ യൂണിയൻ തലത്തിൽ ഓരോ വർഷവും സ്വീകരിക്കാവുന്ന അഭയാർഥികളുടെ എണ്ണത്തിന് പരമാവധി പരിധി (Maximum Cap) നിശ്ചയിക്കണമെന്ന ആവശ്യമാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഇതുവരെ ചില അംഗരാജ്യങ്ങളിൽ മാത്രം ചർച്ചയായിരുന്ന ആശയം മുഴുവൻ യൂറോപ്യൻ യൂണിയനിലും നടപ്പാക്കണമെന്നാണ് ഇവിപിയുടെ നിലപാട്.
നിലവിൽ യുദ്ധം, വ്യാപകമായ അക്രമം തുടങ്ങിയ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെട്ട് എത്തുന്നവർക്ക് നൽകുന്ന "സബ്സിഡിയറി പ്രൊട്ടക്ഷൻ' സംവിധാനം അവസാനിപ്പിക്കണമെന്നും ആക്ഷൻ പ്ലാനിൽ ആവശ്യപ്പെടുന്നു.
പകരം, ജിനീവ അഭയാർഥി കൺവെൻഷൻ പ്രകാരം നേരിട്ടുള്ള രാഷ്ട്രീയ പീഡനം നേരിടുന്നവർക്ക് മാത്രമായി അഭയ സംരക്ഷണം പരിമിതപ്പെടുത്തണമെന്നാണ് നിർദേശം. യൂറോപ്യൻ യൂണിയന്റെ ബാഹ്യ അതിർത്തികളിൽ സുരക്ഷയും പരിശോധനയും കൂടുതൽ ശക്തമാക്കണമെന്നും രേഖയിൽ നിർദേശിക്കുന്നു.
ജൂൺ 12 മുതൽ നിലവിൽ വന്ന പുതിയ അസൈലം-കുടിയേറ്റ നിയമങ്ങൾ അനധികൃത കുടിയേറ്റം തടയാൻ പര്യാപ്തമല്ലെന്നും അതിനായി കൂടുതൽ ശക്തമായ നിയമനിർമാണം ആവശ്യമാണെന്നും ഇവിപി വാദിക്കുന്നു.
കഴിഞ്ഞ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ പാർട്ടികൾക്ക് ലഭിച്ച മുന്നേറ്റമാണ് അഭയാർഥി നയങ്ങളിൽ കൂടുതൽ കർശന നിലപാടുകൾക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ.
പുതിയ നിർദേശങ്ങൾ സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ സ്ഥാപനങ്ങൾക്കുള്ളിലും അംഗരാജ്യങ്ങൾക്കിടയിലും വരും ദിവസങ്ങളിൽ ശക്തമായ രാഷ്ട്രീയ ചർച്ചകൾ നടക്കാനിടയുണ്ടെന്നാണ് സൂചന.
ഈ നിർദേശങ്ങൾ നിലവിൽ നയപരമായ ചർച്ചകളുടെ ഘട്ടത്തിലാണുള്ളത്. നിയമമാകാൻ യൂറോപ്യൻ യൂണിയന്റെ നിയമനിർമാണ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും അംഗീകാരങ്ങൾ നേടുകയും വേണം.
അതിനാൽ ഇവയുടെ അന്തിമ രൂപവും നടപ്പാക്കലും സംബന്ധിച്ച തീരുമാനങ്ങൾ ഇനിയും വരാനുണ്ട്.
Europe
പാംപ്ലോണ (സ്പെയിൻ): ലോകപ്രശസ്തമായ സ്പെയിനിലെ "റണ്ണിംഗ് ഓഫ് ദി ബുൾസ്' (Running of the Bulls) അഥവാ സാൻ ഫെർമിൻ ഉത്സവത്തിന് വടക്കൻ സ്പെയിനിലെ പാംപ്ലോണ നഗരത്തിൽ ആവേശകരമായ തുടക്കമായി.
നഗരത്തിന്റെ കാവൽ വിശുദ്ധനായ സാൻ ഫെർമിന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന എട്ടുദിവസത്തെ ഉത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പന്ത്രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു. പരമ്പരാഗതമായ "ചുപിനാസോ' (Chupinazo) റോക്കറ്റ് വിക്ഷേപണത്തോടെയാണ് ഉത്സവത്തിന് ഔദ്യോഗിക തുടക്കമായത്.
പാംപ്ലോണ ടൗൺ ഹാളിന്റെ ബാൽക്കണിയിൽ നിന്ന് റോക്കറ്റ് ആകാശത്തേക്ക് ഉയർന്നതോടെ നഗരചത്വരത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടം ചുവന്ന സ്കാർഫുകൾ വീശിയും പരസ്പരം വീഞ്ഞും മുന്തിരിച്ചാറും ഒഴിച്ചും ആഘോഷങ്ങളിൽ മുഴുകി.
സാൻ ഫെർമിനോടുള്ള ആദരസൂചകമായാണ് ചുവന്ന സ്കാർഫ് ധരിക്കുന്ന പതിവ്. ഉത്സവത്തിലെ പ്രധാന ആകർഷണമായ കാളയോട്ടം ചൊവ്വാഴ്ച രാവിലെ ആരംഭിക്കും.
ജൂലൈ 14 വരെ എല്ലാ ദിവസവും രാവിലെ എട്ടിന് നടക്കുന്ന കാളയോട്ടത്തിൽ ഏകദേശം 600 കിലോഗ്രാം വരെ ഭാരമുള്ള ആറ് പോരുകാളകളെ 848 മീറ്റർ നീളമുള്ള നഗരത്തിലെ ഇടുങ്ങിയ പാതയിലൂടെ ഓടിച്ചുവിടും.
കാളകൾക്ക് മുന്നിലായി നൂറുകണക്കിന് സാഹസികരാണ് ജീവൻ പണയംവെച്ച് ഓടുന്നത്. എല്ലാ വർഷവും നിരവധി പേർക്ക് പരിക്കേൽക്കാറുണ്ടെന്നും 1924 മുതൽ രേഖകൾ സൂക്ഷിച്ചുവരുന്നതിനിടെ ഇതുവരെ 16 പേർ മരിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
രാവിലെ കാളയോട്ടത്തിൽ പങ്കെടുത്ത കാളകളെ വൈകുന്നേരം നഗരത്തിലെ ബുൾറിംഗിൽ നടക്കുന്ന പരമ്പരാഗത കാളപ്പോരിൽ കൊല്ലുന്നതാണ് പതിവ്. ഇതിനെതിരെ മൃഗസംരക്ഷണ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഉത്സവത്തിന് മുന്നോടിയായി പ്രവർത്തകർ തലയിൽ കാളക്കൊമ്പുകൾ ധരിക്കുകയും ശരീരത്തിൽ ചുവന്ന പെയിന്റ് പൂശുകയും ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തി.
പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആരംഭിച്ച സാൻ ഫെർമിൻ ഉത്സവത്തെ ലോകശ്രദ്ധയിലെത്തിച്ചതിൽ അമേരിക്കൻ എഴുത്തുകാരൻ ഏണസ്റ്റ് ഹെമിങ്വേയുടെ ദി സൺ ഓൾസോ റൈസസ് എന്ന നോവലിന് നിർണായക പങ്കുണ്ട്.
ഉത്സവത്തെ പശ്ചാത്തലമാക്കി രചിച്ച ഈ കൃതി പ്രസിദ്ധീകരിച്ചിട്ട് ഈ വർഷം 100 വർഷം തികയുന്നതും ശ്രദ്ധേയമാണ്.
യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഉത്സവത്തിൽ പങ്കെടുക്കാനും കാളയോട്ടം കാണാനുമായി പാംപ്ലോണയിലേക്ക് എത്തുന്നത്. സംഗീതപരിപാടികൾ, പരേഡുകൾ, സാംസ്കാരിക ആഘോഷങ്ങൾ എന്നിവയും ഉത്സവത്തിന്റെ ഭാഗമായി നഗരമൊട്ടാകെ അരങ്ങേറുന്നുണ്ട്.
Europe
മാഞ്ചസ്റ്റർ: വചന പ്രഘോഷകൻ ഡോ. ഡി. ജോൺ സാൽഫോഡിൽ അഭിഷേകാഗ്നി ശുഷ്രൂഷ നയിക്കുന്നു. സാൽഫോഡ് സെന്റ് എവുപ്രാസ്യ സീറോമലബാർ കാത്തലിക് മിഷൻ പള്ളിയിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവിൽ ജീവിത നവീകരണം സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷ ഈമാസം 13ന് വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒമ്പത് വരെയാണ് നടക്കുക.
വിലാസം: സെന്റ് എവുപ്രാസ്യ സീറോമലബാർ കാത്തലിക് ചർച്ച് ഓക്സ്ഫോഡ് സ്ട്രീറ്റ് സാൽഫോഡ്
M30 0FW.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. സാന്റോ - 07918266158, സാജു വർഗീസ് - 07809 827074.
Europe
ചെസ്റ്റർഫീൽഡ്: സീറോമലബാർ മിഷനിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും മാർത്തോമ്മാശ്ലീഹായുടെയും അൽഫോൻസാമ്മയുടെയും തിരുനാൾ സംയുക്തമായി കഴിഞ്ഞ ഞായറാഴ്ച അഘോഷിച്ചു.
വൈകുന്നേരം മൂന്നിന് മിഷൻ ഡയറക്ടർ ഫാദർ ജോ മാത്യു കൊടി ഉയർത്തിയതോടെ തിരുനാളിനു തുടക്കമായി.
Europe
അങ്കാറ: 32 അംഗരാജ്യങ്ങളുടെ തലവന്മാർ പങ്കെടുക്കുന്ന രണ്ടുദിവസത്തെ നാറ്റോ ഉച്ചകോടിക്ക് തുർക്കി തലസ്ഥാനമായ അങ്കാറയിൽ തുടക്കമായി. റഷ്യ - യുക്രെയ്ൻ യുദ്ധം, യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധ ചെലവ് വർധിപ്പിക്കൽ, പുതിയ പ്രതിരോധ കരാറുകൾ എന്നിവയാണ് ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
നാറ്റോ സഖ്യത്തിന്റെ പ്രതിരോധശേഷി കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തോടനുബന്ധിച്ച് അങ്കാറയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രസിഡന്റിന്റെ കൊട്ടാരത്തിന് ചുറ്റുമുള്ള പ്രധാന റോഡുകൾ അടച്ചതടക്കമുള്ള പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ തുർക്കി നടപ്പാക്കി. യൂറോപ്യൻ രാജ്യങ്ങളും കാനഡയും പ്രതിരോധ ചെലവ് ഗണ്യമായി വർധിപ്പിച്ചതായി മാർക്ക് റുട്ടെ വ്യക്തമാക്കി.
ജർമനി ജിഡിപിയുടെ 3.5 ശതമാനം പ്രതിരോധത്തിനായി മാറ്റിവയ്ക്കാനുള്ള ലക്ഷ്യത്തിലേക്ക് വേഗത്തിൽ നീങ്ങുകയാണെന്ന് ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ അറിയിച്ചു. ഉച്ചകോടിയോടനുബന്ധിച്ച് നടന്ന നാറ്റോ ഇൻഡസ്ട്രി ഫോറത്തിൽ വൻ പ്രതിരോധ കരാറുകൾക്കും രൂപം നൽകി.
അമേരിക്കൻ കമ്പനിയായ നോർത്രോപ്പ് ഗ്രുമ്മനിൽ നിന്ന് അഞ്ച് MQ-4C ട്രൈറ്റൺ നിരീക്ഷണ ഡ്രോണുകൾ വാങ്ങാൻ നാറ്റോ അംഗരാജ്യങ്ങൾ പ്രാഥമിക കരാറിൽ ഒപ്പുവച്ചു. ജർമനി, നോർവേ, ഫിൻലാൻഡ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളാണ് കരാറിൽ പങ്കാളികളായത്.
നിലവിലുള്ള അവാക്സ് വിമാനങ്ങൾക്ക് പകരമായി 10 ഗ്ലോബൽ ഐ നിരീക്ഷണ വിമാനങ്ങൾ വാങ്ങാനും നാറ്റോ പദ്ധതിയിടുന്നുണ്ട്. കൂടാതെ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 35 ബില്യൺ യൂറോ നിക്ഷേപിക്കുമെന്നും പ്രഖ്യാപിച്ചു.
റഷ്യയുടെ പുതിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയും ഭാര്യ ഒലീനയും അങ്കാറയിലെത്തി. കൂടുതൽ അമേരിക്കൻ പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ അനുവദിക്കണമെന്ന് സെലൻസ്കി സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ഉച്ചകോടിക്കിടെ നിരവധി ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കുന്ന സെലൻസ്കി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തും. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാന്റെ അന്താരാഷ്ട്ര രാഷ്ട്രീയ സ്വാധീനം കൂടുതൽ ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.
ആദ്യദിന ചർച്ചകൾ നാറ്റോ വിദേശ-പ്രതിരോധ മന്ത്രിമാരുടെ പ്രത്യേക അത്താഴവിരുന്നോടെ സമാപിക്കും. ഭാവിയിലെ സുരക്ഷാ നയങ്ങളും പ്രതിരോധ സഹകരണവും സംബന്ധിച്ച നിർണായക ചർച്ചകളാണ് രണ്ടാം ദിനത്തിൽ നടക്കുക.
Europe
വാത്സിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ വാത്സിംഗ്ഹാം മരിയന്‍ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാര്‍ സഭ നയിക്കുന്ന തീര്‍ഥാടനം ഈ മാസം 18ന് നടക്കും. ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ അധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമികത്വം വഹിക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ വികാരിജനറാളും പ്രോട്ടോ സെഞ്ചുലോസും സഭാ പണ്ഡിതനുമായ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മരിയൻ സന്ദേശം നൽകും.
ഫാ. ജിനു മുണ്ടുനടക്കലിന്റെ അജപാലന നേതൃത്വത്തിൽ, കേംബ്രിഡ്ജ് റീജിയണിലെ സീറോമലബാര്‍ വിശ്വാസ സമൂഹം മുൻവർഷങ്ങളിലെ പോലെ തീർഥാടകർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ക്രമീകരിക്കുകയും അലങ്കാരങ്ങളും തിരുനാൾ ഒരുക്കങ്ങളും നടത്തുകയും ചെയ്യും.
തീർഥാടനത്തിന്റെ വിജയത്തിനായി ഭവനങ്ങൾ കേന്ദ്രീകരിച്ച് മധ്യസ്ഥ പ്രാർഥനകൾ നടത്തിവരുന്ന കേംബ്രിഡ്ജ് റീജണൽ സീറോമലബാർ സമൂഹമാണ് തീർഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നതും.
ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച്, മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രശസ്ത ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിംഗ്ഹാം.
വാത്സിംഗ്ഹാം തീർഥാടനത്തിൽ പ്രസുദേന്തിമാരായി പങ്കുചേരുവാൻ ഉള്ള അനുഗ്രഹീത അവസരം ഉപയോഗിക്കുവാൻ ഇതോടൊപ്പം കൊടുത്തിട്ടുള്ള ഫ്ലയറിലെ QR-CODE സ്കാൻ ചെയ്തു രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് പത്താം തവണയാണ് തീര്‍ത്ഥാടനം നടക്കുക. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ വിശാസ സംഗമവേദികൂടിയായ വാത്സിംഗ്ഹാം മരിയൻ തീര്‍ഥാടനം, അനുഗ്രഹ സാഫല്യങ്ങളുടെ കലവറയും പുണ്യഭുമിയുമാണ്.
വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും, അത്യാഘോഷപൂര്‍വം നടത്തപ്പെടുന്ന ഈ മഹാമരിയൻ സംഗമം, സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
വാത്സിംഗ്ഹാം തീർഥാടന തിരുക്കർമങ്ങളിലും ശുശ്രൂഷകളിലും പങ്കുചേര്‍ന്ന് മാതൃമാധ്യസ്ഥതയിൽ ദൈവീക കൃപാകൾക്കും അനുഗ്രഹങ്ങൾക്കും ഉദ്ദിഷ്ഠ കാര്യ സാഫല്യത്തിനും പ്രാർഥനാ നിറവിൽ ആയിരിക്കുവാൻ തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ വിശ്വാസികളോട് അഭ്യർഥിച്ചു.
തീർഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9:30 - സപ്രാ, ആരാധന, 10:15 - മരിയൻ പ്രഭാഷണം - റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് (പ്രോട്ടോ സിഞ്ചെല്ലൂസ്), 11 - കൊടിയേറ്റ്, 12 - പ്രസുദേന്തി വാഴിയ്ക്കൽ, 12.30 - ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം, 13 45 - ആഘോഷമായ പരിശുദ്ധ കുർബാന - മാർ ജോസഫ് സ്രാമ്പിക്കൽ, 15.45 - നന്ദി പ്രകാശനം.
തീർഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine of Our Lady Walshingham, Houghton St. Giles Norfolk,NR22 6AL.
Pravasi India – Delhi
ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിതാഷ ഫൗണ്ടേഷന്, ഐഎംസിഎ സംഘടനകളുമായി ചേര്‍ന്നു അവയവദാന ബോധവത്കരണ കാമ്പയിന് സംഘടിപ്പിച്ചു.
ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ ബോധവത്കരണ കാമ്പയിനില്‍ ഫാ. ഡേവിസ് ചിറമ്മേല്‍ മുഖ്യാതിഥിയായിരുന്നു. സമൂഹത്തില്‍ അവയദാനത്തിന്റെ പ്രധാന്യം വര്‍ധിച്ചുവരുന്നതിനെ കുറിച്ച് ഫാ. ഡേവിസ് ചിറമ്മേല്‍ സംസാരിച്ചു.
Pravasi India – Delhi
ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐഎംസിഎയുമായി ചേര്‍ന്നു അവയവദാന ബോധവത്കരണ കാമ്പയിനും ദുക്റാന ദിനാചരണവും സംഘടിപ്പിക്കും.
ശനിയാഴ്ച വൈകുന്നേരം 5.30നു ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ ബോധവത്കരണ കാമ്പയിന് നടക്കും. ഞായറാഴ്ച ദുക്റാന തിരുനാള്‍ ആഘോഷിക്കും.
രാവിലെ 9.30നു മലയാളത്തില്‍ വിശുദ്ധ കുര്‍ബാന ഫാ. ഡേവിസ് ചിറമേല്‍, ഫാ. സിബി ജോസഫ്, ഫാ. പി.ജെ. ജോളിച്ചന്‍, ഫാ. ജോര്‍ജ് പയറ്റിക്കാട്ട് എന്നിവര്‍ കാര്‍മികത്വം വഹിക്കും.
11നു ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ മലയാളത്തില്‍ ഫാ. ഡേവിസ് ചിറമേലുമായി സംവാദം നടക്കും. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.
Pravasi India – Delhi
ന്യൂഡൽഹി: ഇന്റർനാഷണൽ ഡോമെസ്റ്റിക് വർക്കേഴ്സ് ദിനത്തോട് അനുബന്ധിച്ച് വീട്ടുജോലിക്കാരുടെ (ഡോമെസ്റ്റിക് വർക്കേഴ്സ്) സംഗമം നടത്തി. CBCI Labor Commission നോർത്ത് റീജിയൻ ചെയർമാൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ചു സംസാരിച്ചു.
ഈ തിരക്കേറിയ നഗരത്തിൽ ചെയ്യുന്ന ജോലി ആരും ശ്രദ്ധിക്കപ്പെടുന്നില്ല എങ്കിൽകൂടി രാജ്യപുനരുദ്ധാരണത്തിൽ നിങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങര അഭിപ്രായപ്പെട്ടു.
Pravasi India – Delhi
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകാംഗങ്ങളും സജീവ പ്രവർത്തകരുമായിരുന്ന ജാനിയ ഷിജിൻ, എയ്ഞ്ചേൽ മരിയ, സ്നേഹ സജി, ആനറ്റ് ജോയ് എന്നിവർക്ക് യാത്രയയപ്പ് നൽകി.
ഇടവകയുടെ സ്നേഹോപഹാരം വികാരി ഫാ. ജയ്ക്ക് മങ്ങാട്ട് നൽകി.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ മാർത്ത മറിയം വനിതാ സമാജം (എംഎംവിഎസ്) അംഗങ്ങളുടെ നേതൃത്വത്തിൽ 2026-ലെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിൽ വച്ച് റവ.ഫാ. പീറ്റർ പോളിന്റെ (സെന്റ് പോൾസ് ബാൽ ഭവൻ, ഇറ്റാർസി) നേതൃത്വത്തിൽ നടത്തി.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സന്ദേശവുമായി ഇടവകയിലെ സീനിയർ മാർത്ത മറിയം വനിതാ സമാജം അംഗങ്ങളായ അന്നമ്മ വർഗീസിനും ശോശാമ്മ കുഞ്ഞുവിനും വൃക്ഷത്തൈകൾ നൽകി ആദരിച്ചു.
പരിപാടിയുടെ ക്രമീകരണങ്ങൾക്ക് മാർത്ത മറിയം വനിതാ സമാജം സെക്രട്ടറി ഷീബ സജി നേതൃത്വം നൽകി. പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും സമൂഹത്തിലേക്ക് പകരാൻ ഈ ആഘോഷം സഹായകമായി.
Pravasi India – Delhi
ന്യൂഡൽഹി: പരേതനായ കുണ്ടറ പള്ളിയാവിള വീട്ടിൽ പി. ജി. മത്തായിയുടെ ഭാര്യ റോസമ്മ മത്തായി ഡൽഹിയിൽ അന്തരിച്ചു. ആർഎംഎൽ ആശുപത്രിയിലെ എഎൻഎസ് ആയി സേവനമനുഷ്ഠിച്ചിരുന്നു.
മക്കൾ: ഷീബ ജിമ്മി ജോർജ്, ഷീജ ബിജു ജോർജ്, ഷീമാ ജോൺ, ഷിഖാ റോണി. മരുമക്കൾ: പരേതനായ ജിമ്മി ജോർജ് (കോട്ടയം), ബിജു ജോർജ്, ജോൺകുട്ടി, റോണി വി. സ്കറിയ (മൂവരും ഡൽഹി).
സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ബുറാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: 9810427740 (റോണി വി. സ്കറിയ).
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിന്റെ 14-ാമത് പ്രിൻസിപ്പലായി നിയമിതയായ സൂസൻ എലിയാസിനെ ആദരിച്ച് ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ വികാരി റവ.ഫാ. ജോയ്സൺ തോമസ് പൂച്ചെണ്ട് നൽകി ആശംസകളും അഭിനന്ദനങ്ങളും അർപ്പിച്ചു.
വിദ്യാഭ്യാസ രംഗത്ത് പുതിയൊരു ഉത്തരവാദിത്വത്തിലേക്ക് പ്രവേശിക്കുന്നതിനോടനുബന്ധിച്ച് ഇടവകയുടെ സ്നേഹവും പ്രാർഥനകളും അറിയിച്ചുകൊണ്ടായിരുന്നു ഈ ആദരവ്. ചടങ്ങിൽ ഇടവക ട്രസ്റ്റി സാബു എബ്രഹാമും സമീപം സന്നിഹിതനായിരുന്നു.
കോളജിന്റെ നേതൃത്വത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്ന സൂസൻ എലിയാസിന് ഇടവകയുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും നേർന്നു. പുതിയ ദൗത്യത്തിൽ ദൈവാനുഗ്രഹവും വിജയവും ഉണ്ടാകട്ടെയെന്ന് ഇടവകാംഗങ്ങളും ആശംസിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആയാനഗർ ഏരിയയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. ആയാനഗറിലെ ജെഎംഡി ഗാർഡനിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്ക് കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ആയാനഗർ അഡ്ഹോക് കമ്മിറ്റി കൺവീനർ കെ.ജി. സുനിൽ അധ്യക്ഷത വഹിച്ച യോഗം ആൻസി അരുൾദാസ് ആലപിച്ച പ്രാർഥനാ ഗീതത്തോടെ ആരംഭിച്ചു.
വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ, അഡ്ഹോക് കമ്മിറ്റി ജോയിന്റ് കൺവീനർ പുരുഷൻ കുടമാളൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോള ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന ക്ലാസുകളുടെ പ്രവേശനോത്സവം നടത്തി.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ. ജി. രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ഏരിയ ചെയർമാൻ പി.ഡി. പുന്നൂസ്, സെക്രട്ടറി തോമസ് മാമ്പിള്ളി, വനിതാ വിഭാഗം കൺവീനർ റിൻസി ജോസഫ്, മലയാളം മിഷൻ കോഓർഡിനേറ്റർ സെൽമാ ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നു നടന്ന നഴ്സസ് ദിനാഘോഷ ചടങ്ങുകൾ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും വാർഷിക പൊതുയോഗം വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠനും ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മലയാളം ഭാഷാധ്യാപകരായ ടെസി റോബി, കെ.ജെ. രാജീവ്, വനിതാ വിഭാഗം ജോയിന്റ് കൺവീനർ രാഖി ജെ. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
ഏരിയയിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു ശേഷം ഉച്ചഭക്ഷണത്തോടുകൂടി പരിപാടികൾ സമാപിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ആലപ്പുഴ തകഴി, കേളമംഗലം നടുവിലേഴത്ത് (പുത്തൻചിറ) ത്രേസ്യാമ്മ ജോസഫ് (83) ഡൽഹി രജോരി ഗാർഡൻ, 229 ന്യൂഫോർ സ്റ്റോറിയിൽ അന്തരിച്ചു. പരേതനായ എൻ.ഡി. ജോസഫാണ് ഭർത്താവ്.
വെള്ളിയാഴ്ച രാവിലെ 11ന് കേളമംഗലം സെന്റ് മേരീസ് ദേവാലയ കുടുംബ കല്ലറയിൽ. മക്കൾ: പരേതയായ ജെസി, സെബാസ്റ്റ്യൻ ജോസഫ്, ജാൻസി.
മരുമക്കൾ: തമ്പി ചെറുകോൽ മാവേലിക്കര, ഗീതമ്മ നല്ലേപ്പറമ്പിൽ, ചെറുവള്ളി മണിമല, ജോസഫ്കുട്ടി മണലിൽ മുട്ടാർ.
Pravasi India – Delhi
ന്യൂഡൽഹി: ലോക പ്രശസ്ത കലാലായം ഡൽഹി സെന്റ് സ്റ്റീഫൻസ് കോജിന്റെ 145 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പാൾ സ്ഥാനത്തേക്ക്.
മലയാളിയായ കംപ്യൂട്ടർ സയന്റിസ്റ്റ് പ്രഫ. സൂസൻ ഏലിയാസിനെ കോളജിന്റെ പതിനാലാമത് പ്രിൻസിപ്പാളായി നിയമിച്ചു. ജൂൺ ഒന്നിന് ചുമതലയേറ്റെടുക്കും.
കോളജ് ചെയർമാനും ഡൽഹി ബിഷപ്പുമായ ഡോ. പോൾ സ്വരൂപാണു പുതിയ പ്രിൻസിപ്പലിനെ പ്രഖ്യാപിച്ചത്. സുപ്രീം കോടതി ജഡ്ജിമാർ, പ്രശസ്തരായ അഭിനേതാക്കൾ, കായിക താരങ്ങൾ തുടങ്ങി നിരവധി പ്രമുഖരെ വാർത്തെടുത്ത വിദ്യാലയത്തിന്റെ അമരത്തേക്ക് ആദ്യമായാണ് ഒരു വനിതയെത്തുന്നത്.
1950കളിൽ റാന്നിയിൽനിന്നു ചെന്നൈയിലെത്തിയ മലയാളികുടുംബത്തിലാണ് സൂസൻ ജനിച്ചത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗിൽ ഉന്നതബിരുദവും മൾട്ടിമീഡിയ കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട് സൂസൻ ഏലിയാസ്.
തന്റെ കരിയറിലെ ആദ്യ ദശാബ്ദങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സെന്റ് സ്റ്റീഫൻസിൽ എത്തുന്നതിനു മുൻപ് ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയിൽ പ്രോ വൈസ് ചാൻസലർ (റിസർച്ച്) ആയും ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റിയിൽ റിസർച്ച് ഡയറക്ടറായും വിഐടി ചെന്നൈയിൽ പ്രൊഫസറായും ഡീനായും സൂസൻ ഏലിയാസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സൂസന്റെ ഭർത്താവ് തിരുവനന്തപുരം സ്വദേശിയാണ്. ചെന്നൈയിൽ ആർക്കിടെക്റ്റായി പ്രവർത്തിക്കുകയാണ് അദ്ദേഹം. സ്ത്രീ ശാക്തീകരണത്തിലേക്കുള്ള കോളജിന്റെ ഈ ചുവടുവയ്പിനെ പൂർവ വിദ്യാർഥികളും അധ്യാപകരും ഒരുപോലെ സ്വാഗതം ചെയ്തു.
"ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാണ്, ഏറെ വൈകിയാണെങ്കിലും ഉചിതമായ തീരുമാനമാണിത്...' എന്ന് മുൻ വിദ്യാർഥിയും എംപിയുമായ ശശി തരൂർ എക്സിൽ കുറിച്ചു.
1881-ൽ സ്ഥാപിച്ച സെന്റ് സ്റ്റീഫൻസിൽ 1928 മുതലാണ് പെൺകുട്ടികൾക്കു പ്രവേശനം നൽകിത്തുടങ്ങിയത്. എന്നാൽ 1975-ലാണ് ബിരുദ ക്ലാസുകളിൽ പെൺകുട്ടികൾക്കു പ്രവേശനം ലഭ്യമായത്.
Pravasi India – Delhi
നോയിഡ: സെക്ടർ 51ലുള്ള മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ഡൽഹി ഭദ്രാസന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി "ഖ്യോംതോ - ക്രിസ്തു ഉയിർത്തെഴുന്നേറ്റു' എന്ന സംഗീത മത്സരം വിജയകരമായി സംഘടിപ്പിച്ചു.
ഡൽഹി - എൻസിആർ മേഖലയിലെ എല്ലാ സഭകളിലെയും അംഗങ്ങൾക്കും സ്വതന്ത്ര ക്രിസ്തീയ ഗായക സംഘങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു.
ഡ്യൂയറ്റ് വിഭാഗവും ക്വയർ വിഭാഗവും ഉൾപ്പെടെ രണ്ട് വിഭാഗങ്ങളിലായി മത്സരം നടന്നു. ഡ്യൂയറ്റ് വിഭാഗത്തിൽ 13 സഭകളിൽ നിന്നുള്ള ടീമുകളും ക്വയർ വിഭാഗത്തിൽ ഒമ്പത് സഭകളിൽ നിന്നുള്ള ടീമുകളും പങ്കെടുത്തു.
ഡ്യൂയറ്റ് വിഭാഗത്തിലെ വിജയികൾ:
ഒന്നാം സമ്മാനം: സെന്റ് തോമസ് മാർത്തോമാ ദേവാലയം, കരോൾ ബാഗ്.
രണ്ടാം സമ്മാനം: സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക, ഹൗസ് ഖാസ്.
മൂന്നാം സമ്മാനം: ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയം, നോയിഡ.
ക്വയർ വിഭാഗത്തിലെ വിജയികൾ:
ഒന്നാം സമ്മാനം: ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയം, നോയിഡ.
രണ്ടാം സമ്മാനം: സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക , ഹൗസ് ഖാസ്.
മൂന്നാം സമ്മാനം: സെന്റ് മേരീസ് കത്തോലിക്കാ ദേവാലയം, നോയിഡ.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-2 ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മേയ് മൂന്നിന് രാവിലെ 10.30ന് മയൂർ വിഹാർ ഫേസ് 2ലെ പോക്കറ്റ്-എഫ് എംസിഡി ലൈബ്രറി ഹാളിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ. തങ്കപ്പനെ നിയമിച്ചു.
2026-2029 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. ചെയർമാൻ-1, വൈസ് ചെയർമാൻ-1, സെക്രട്ടറി-1, ജോയിന്റ് സെക്രട്ടറി-2, ട്രെഷറർ-1, ജോയിന്റ് ട്രെഷറർ-1, ഇന്റേണൽ ഓഡിറ്റർ-1, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ-35, വനിതാ വിഭാഗം കൺവീനർ-1, വനിതാ വിഭാഗം ജോയിന്റ് കൺവീനർ-2, യുവജന വിഭാഗം കൺവീനർ (വയസ് 18-35)-1, യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 18-35)-2 (പുരുഷൻ, വനിതാ 1 വീതം) എന്നീ തസ്തികകളിലേക്കാണ് തെരെഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
ഈ മാസം 27, 28 തീയതികളിൽ വൈകുന്നേരം 6.30 മുതൽ 8.30 വരെ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ മയൂർ വിഹാർ ഫേസ് 2-ലെ ബ്ലോക്ക്-ബി, പ്ലോട്ട്-15, ലോക്കൽ ഷോപ്പിംഗ് കോംപ്ലക്സിലെ സച്ദേവാ ആർക്കേഡിലെ എഫ്-5, ഒന്നാം നിലയിൽ നാമനിർദ്ദേശ പത്രികയുടെ വിതരണവും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 28ന് രാത്രി 8.30 വരെയാണ്.
29ന് രാത്രി ഏഴിന് ലഭിച്ച നാമ നിർദ്ദേശ പത്രികകളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 30ന് വൈകുന്നേരം 6.30 മുതൽ 8.30 വരെ പത്രിക പിൻവലിക്കാവുന്നതാണ്. 30ന് രാത്രി 10ന് സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ, മേയ് മൂന്നിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടത്തും.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന മയൂർ വിഹാർ ഫേസ്-2 ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ/ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറുമായി 9818204660 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ കിരീടത്തിൽ നിസ്വാർഥ സേവനത്തിന് കേരള പോലീസിന്റെ പൊൻതൂവൽ. കോട്ടയം ആർപ്പൂക്കര പാറപ്പുറം ഭാഗത്തു നിന്നും ഈ മാസം 22ന് ഉച്ചയ്ക്ക് 12.30 മുതൽ കാണാതായ കോഴിക്കോട് സ്വദേശിയെ കണ്ടെത്തുവാൻ സഹായിച്ച ഡിഎംഎയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കോട്ടയം ഗാന്ധിനഗർ പോലീസിന്റെ ശബ്ദ സന്ദേശം.
കാണാതായ കുട്ടി, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനടുത്തുള്ള അജ്മീരി ഗേറ്റ് എന്ന സ്ഥലത്ത് എത്തിയെന്നും കണ്ടുപിടിച്ചു കൂട്ടിക്കൊണ്ടുവരാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോട്ടയം ഗാന്ധി നഗർ പോലീസ് സ്റ്റേഷനിൽ നിന്നും രഞ്ജിത്ത് എന്ന ഉദ്യോഗസ്ഥൻ ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയെ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു.
നെറ്റിൽ നിന്നും ഡിഎംഎയുടെ ഫോൺ നമ്പർ കണ്ടെത്തിയാണ് പോലീസ് സഹായം അഭ്യർഥിച്ചത്. ഈ വിവരം ഡിഎംഎ ആർകെ പുരം ഏരിയ സെക്രട്ടറിയും ഡൽഹി പോലീസ് ഉദ്യോഗസ്ഥനുമായ രത്നാകരൻ നമ്പ്യാരെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സി.എം. ഷിജു, അഭിഷേക് അജയ് എന്നിവരുമായി മേൽപ്പറഞ്ഞ സ്ഥലത്തെത്തി കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
കുട്ടിയുടെ പിതാവ് അഖിലേഷ് കുമാർ ഡൽഹിയിൽ എത്തുകയും മകനെ കണ്ടെത്തുവാൻ ഡൽഹി മലയാളി അസോസിയേഷനും മലയാളി പോലീസുകാരും ചെയ്ത നിസ്വാർഥ സേവനത്തിനു നന്ദി പറയുകയും മകനുമായി നാട്ടിലേക്ക് യാത്രയാവുകയും ചെയ്തു.
കോഴിക്കോട് തലക്കളത്തൂർ അന്നാശേരി വരതരുകുനിയിൽ ഭാഗത്ത് ആനന്ദതീർഥം വീട്ടിൽ അഖിലേഷ് കുമാറിന്റെ മകൻ വിഷ്ണു തീർഥ് (19) ആണ് കോട്ടയം ആർപ്പൂക്കര പാറപ്പുറം അങ്ങാടി കുന്നുംപുറത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ നിന്നും ആരുമറിയാതെ ഡൽഹിക്കു വണ്ടി കയറിയത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-വൺ ഏരിയയുടെ വാർഷിക പൊതുയോഗവും 2026 - 2029 വർഷക്കാലത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മയൂർ വിഹാർ ഫേസ് വണിലെ കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ നടന്നു.
ഏരിയ ചെയർമാൻ സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഏരിയ സെക്രട്ടറി രവീന്ദ്രൻ പിരിയാട്ട്, ട്രഷറർ വി. രഘുനാഥൻ, ജോയിന്റ് സെക്രട്ടറി ശ്രീനി നായർ, റിട്ടേണിംഗ് ഓഫീസർ പ്രസാദ് കെ. നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ജയ്പുർ: സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികെഐ ജയ്പുർ യുവജനപ്രസ്ഥാനം "ദി സൈലന്റ് വാർ: ഫ്ലെഷ് vs സ്പിരിറ്റ്' (ഗലാത്യർ 5:16-17) എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന റിട്രീറ്റ് വിജയകരമായി സംഘടിപ്പിച്ചു.
ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ദിനംപ്രതി നടക്കുന്നതായ ദേഹവും ആത്മാവും തമ്മിലുള്ള നിശബ്ദമായ പോരാട്ടത്തിന്റെ ആഴമുള്ള യാഥാർഥ്യത്തെ ഈ റിട്രീറ്റ് ഉന്നയിച്ചു. ഏകദിന പരിപാടി ദീപപ്രജ്വലനച്ചടങ്ങോടെ ആരംഭിച്ചു, അത് ആത്മീയമായി ഉണർത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചു.
റവ.ഫാ. ജോമോൻ ജോർജ് സ്വാഗതം അർപ്പിക്കുകയും വിഷയാവതരണം നടത്തുകയും ചെയ്തു. ദിവസത്തെ പരിപാടിക്ക് അനുയോജ്യമായ ഭാവം നൽകിക്കൊണ്ട്. തുടർന്ന് ഒസിവെെഎം സ്റ്റഡി സെക്രട്ടറി ബിൻസി ജോയൽ വിഷയം ഔപചാരികമായി അവതരിപ്പിച്ചു.
ബൈബിൾ വായനകൾ ലിബി ലിജു ഭക്തിപൂർവം നയിച്ചു, സംഗമത്തിന് ആത്മപരിശോധനാപരമായ ആഴം കൂട്ടി. മുഴുവൻ പരിപാടിയും സിനി അബിൻ നന്നായി ഏകോപിപ്പിക്കുകയും അവതരിക്കുകയും ചെയ്തു. അതിലൂടെ പരിപാടി സുതാര്യവും ആകർഷകവുമായ രീതിയിൽ മുന്നേറി.
പ്രധാനാതിഥിയും മുഖ്യ പ്രഭാഷകയുമായ സിസ്റ്റർ റേച്ചൽ എംഎസ്എ, സെന്റ് ആഞ്ചല സോഫിയ സീനിയർ സെക്കൻഡറി സ്കൂൾ, ഘാട് ഗേറ്റ് വൈസ് പ്രിൻസിപ്പൽ കൂടാതെ ഐസിവെെഎം ജയ്പുർ ഡയോസിസിന്റെ യൂത്ത് ലേഡി അനിമേറ്റർ കൂടിയായ അവർ, ആഴമുള്ളതും ഹൃദയസ്പർശിയായതുമായ ഒരു പ്രഭാഷണം നടത്തി.
ഇന്നത്തെ തലമുറ നേരിടുന്ന ആന്തരിക സംഘർഷങ്ങളെ ബൈബിളിന്റെ അടിസ്ഥാനത്തിലും പ്രായോഗിക ഉദാഹരണങ്ങളോടെയും വിശദീകരിച്ച്, വിശ്വാസത്തിലും ബോധപൂർവമായ തീരുമാനങ്ങളിലൂടെയും ആത്മീയജീവിതം ശക്തിപ്പെടുത്താൻ അവർ യുവാക്കളെ പ്രോത്സാഹിപ്പിച്ചു.
ജോയൽ ജോൺസൺ ആലപിച്ച മധുരമായ ഗാനം പരിപാടിക്ക് ആത്മപരിശോധനാപരമായ ഒരു സ്പർശം നൽകി. അവസാനമായി ഒസിവെെഎം സെക്രട്ടറി അബിൻ ജോർജ് നന്ദിപ്രസംഗം നടത്തി, പരിപാടിയെ അർഥപൂർണവും സുന്ദരവുമായ സമാപ്തിയിലേക്ക് എത്തിച്ചു.
ഷിബി പോൾ മുളന്തുരുത്തി
Pravasi India – Delhi
ന്യൂഡൽഹി: അയൽ രാജ്യങ്ങൾ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പതറുമ്പോഴും ഇന്ത്യ പുരോഗതിയിലൂടെ മുന്നേറുന്നത് 140 കോടി ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നതുകൊണ്ടാണെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെല്ലാം ആശയപരമായ വൈരുധ്യങ്ങൾ മറന്ന് ഒരുമയോടെ വിദേശ രാജ്യങ്ങളിൽ പോകുകയും നമ്മുടെ ജവാന്മാരുടെ പിന്നിൽ അണിനിരന്നതുമൊക്കെ എല്ലാവരും ഒറ്റക്കെട്ടാണന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ മാവാലങ്കാർ ആഡിറ്റോറിയത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ 77-ാമത് സ്ഥാപക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയാളികൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ ആദ്യമോടിയെത്തുന്നത് മലയാളി സംഘടനകളാണെന്നും പ്രവാസികൾക്ക് വേണ്ടി നിലയുറപ്പിച്ച ഡൽഹി മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ഡിഎംഎയെ പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ മലയാളത്തനിമ കാത്തുസൂക്ഷിക്കുന്ന സംഘടനയാണ് ഡിഎംഎ എന്നും മലയാളികളായ ചെറുപ്പക്കാരുടെ കലാവാസനകളേയും പഠിക്കുവാനുള്ള കഴിവുകളേയും അവരുടെ നന്മകളേയും പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി ഡിഎംഎ സ്ഥാപക ദിനാഘോഷങ്ങൾ മാറട്ടെയെന്നും മുമ്പ് ഡിഎംഎയുടെ ഭാഗമായി പ്രവർത്തിച്ച ഒരാളെന്ന നിലയിൽ ഡിഎംഎയ്ക്ക് എല്ലാ ഭാവുകങ്ങൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Pravasi India – Delhi
ന്യൂഡൽഹി: പ്രേക്ഷക ഹൃദയങ്ങൾക്ക് നവ്യാനുഭൂതി പകർന്ന് ശ്രീനാരായണ ധർമ പരിപാലന യോഗം മയൂർ വിഹാർ ശാഖാ നമ്പർ 4351-ന്റെ രജത ജൂബിലി ആഘോഷങ്ങളായ "ഗുരുദേവ സന്ധ്യ'. മയൂർ വിഹാർ ഫേസ് 1-ലെ കാർത്യായനി ഓഡിറ്റോറിയത്തിൽ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ തിങ്ങി നിറഞ്ഞ ഗുരുദേവ ഭക്തരാണ് ആനന്ദ ഭരിതരായത്.
ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീനാരായണ ഗുരുദേവന്റെ ജീവിത കഥ, നൃത്ത നാടക രൂപത്തിലൂടെ ഗുരു ബാലകൃഷ്ണ മാരാരുടെ സംവിധാനത്തിൽ "ശ്രീഗുരുദേവൻ' എന്ന പേരിൽ വിഷ്ണുപ്രിയ നാട്യാലയമാണ് അണിയിച്ചൊരുക്കിയത്.
ആഘോഷങ്ങളോടനുബന്ധിച്ചു ശാഖാ സെക്രട്ടറി എസ്.കെ. കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ് നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
Pravasi India – Delhi
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്3 സെന്റ് ജെയിംസ് ഓർത്തഡോക്സ് ഇടവകയിൽ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമകൾ പുതുക്കി ദുഃഖവെള്ളി ശുശ്രൂഷ നടന്നു.
ഇടവക വികാരി റവ.ഫാ. ജോൺ കെ. സാമൂവലിന്റെ നേതൃത്വത്തിൽ പ്രദിക്ഷണം നടത്തി.
Pravasi India – Delhi
ന്യൂഡൽഹി: യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമകൾ പുതുക്കി ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ദുഃഖവെള്ളി ശുശ്രൂഷ നടന്നു.
ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ പ്രദിക്ഷണം നടത്തി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ വാർഷിക പൊതുയോഗം ഈ മാസം 29ന് ഡിഎംഎ ജനക്പുരി ഏരിയ ഓഫീസിൽ നടന്നു. ഏരിയ ചെയർമാൻ സി.ഡി. ജോസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, ഏരിയ സെക്രട്ടറി കെ.സി. സുശീൽ, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഏരിയയുടെ പുതിയ സാരഥികളായി ചെയർമാൻ കെ.എൻ. കുമാരൻ, വൈസ് ചെയർമാൻ വി.ആർ. കൃഷ്ണദാസ്, സെക്രട്ടറി ജി. തുളസീധരൻ, ജോയിന്റ് സെക്രട്ടറിമാർ ജി. അനീഷ് കുമാർ, ഷീനാ രാജേഷ്, ട്രഷറർ ജിനു എബ്രഹാം, ജോയിന്റ് ട്രഷറർ വെങ്കിടേഷ് പൈ, ഇന്റേണൽ ഓഡിറ്റർ കെ.വി. വേണുഗോപാലൻ, വനിതാ വിഭാഗം കൺവീനർ അമ്പിളി സന്തോഷ്, ജോയിന്റ് കൺവീനേഴ്സ് സ്മിതാ അനീഷ് കുമാർ, ഷിജി ജിനു, യുവജന വിഭാഗം കൺവീനർ അഭിമന്യു എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി പദ്മകുമാർ, സി. രാജേഷ് കുമാർ, എൻ. സതീഷ്, എ.എസ്. പ്രദീപ്, വേണുഗോപാലൻ നായർ, പി.കെ. കൃഷ്ണമോഹൻ, ലിസി സൈമൺ,അനിൽ കുമാർ, ആർ. മധുസൂദനൻ, രാജേഷ് ചന്ദ്രോത്, സതീഷ് കുമാർ, രാജേഷ് രാമൻ, പി.ഡി. രാജേഷ്, എം പി അരുൺ,സി ഡി സൈമൺ,സുജിത് കുമാർ, അശോക് കുമാർ, ടി. കെ. സന്തോഷ് കുമാർ എന്നിവരെയും തെരെഞ്ഞെടുത്തു.
Pravasi India – Delhi
രോഹിണി: പരിശുദ്ധ വലിയ നോമ്പിലെ 40-ാം വെള്ളിയാഴ്ച രോഹിണി സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവകയിൽ നടന്നു. നോമ്പുകാല ധ്യാനയോഗത്തിന് രോഹിണി സെന്റ് ബേസൽ ഇടവകയുടെ വികാരി റവ. ഫാ. തോമസ് ജോൺ മാവേലിൽ ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തി.
മർത്ത മറിയം വനിതാ സമാജം ഡൽഹി ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. യാക്കൂബ് ബേബി, ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ബീന വിജു, ആശ റോയി ഇടവകയുടെ മർത്ത മറിയം വനിതാ സമാജം അംഗങ്ങളും ചേർന്ന് ധ്യാനയോഗത്തിനു വേണ്ട ഏകോപനം നിർത്തി.
ഡൽഹി ഭദ്രാസനത്തിലെ എല്ലാ ഇടവകകളിൽ നിന്നും മർത്ത മറിയം വനിതാ സമാജം അംഗങ്ങൾ പങ്കെടുത്തു. ഏകദേശം 200 അംഗങ്ങൾ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ഒത്തുചേർന്നു. ആഞ്ചൽ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കലാപരിപാടിയും നടത്തപ്പെട്ടു.
Pravasi India – Delhi
ന്യൂഡൽഹി: ശ്രീനാരായണ ധർമ പരിപാലന യോഗം മയൂർ വിഹാർ ശാഖാ നമ്പർ 4351-ന്റെ രജത ജൂബിലി ആഘോഷങ്ങൾ ഗുരുദേവ സന്ധ്യ ഏപ്രിൽ 11ന് വൈകുന്നേരം 5.30 മുതൽ മയൂർ വിഹാർ ഫേസ് 1-ലുള്ള പോക്കറ്റ് 3-ലെ കാർത്യായനി ഓഡിറ്റോറിയത്തിൽ അരങ്ങേറും.
ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ചടങ്ങിൽ മഹാഗുരു വെളിച്ചമേകിയ സുവർണ പാതയിലൂടെ സഞ്ചരിച്ച 25 വർഷക്കാലത്തെ പ്രവർത്തനങ്ങളടങ്ങിയ സൂവനീർ പ്രകാശനം ചെയ്യും.
ബൈജു ആർ. പൂവണത്തുംവിളയെ ജനറൽ കൺവീനറായും സി. കെ. പ്രിൻസിനെ സൂവനീർ കൺവീനറായും തെരഞ്ഞെടുത്തു. തുടർന്ന് വിഷ്ണുപ്രിയ നാട്യാലയം ഗുരു ബാലകൃഷ്ണ മാരാരുടെ സംവിധാനത്തിൽ അവതരിപ്പിക്കുന്ന ശ്രീഗുരുദേവൻ എന്ന ഡാൻസ് ഡ്രാമ ആഘോഷ പരിപാടികൾക്ക് ചാരുതയേകും.
കൂടുതൽ വിവരങ്ങൾക്ക്: 9818227292, 9650256712 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു ചിത്രകാരിയുടെ പെയിന്റിംഗ് പൂര്‍ണമായി വിമാനത്തില്‍ പകര്‍ത്തി എയര്‍ ഇന്ത്യ എക്സ്പ്രസ് ചരിത്രം സൃഷ്ടിച്ചു. ബിനാലെ മ്യൂറല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന തമിഴ്നാട്ടുകാരിയായ ഓഷീന്‍ ശിവയുടെ ഗ്രാഫിറ്റി പെയിന്റിംഗാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബോയിംഗ് വിമാനത്തിലുളളത്. വിമാനം തന്നെ ചിത്രകലക്കുളള ക്യാന്‍വാസാക്കി മാറിയതോടെ ഈ വിമാനത്തിന് ഫ്ളെയിംഗ് ക്യാന്‍വാസ് എന്നാണ് പേരിട്ടിരിക്കുന്നത്.
രാജ്യത്ത് ആദ്യമായി ഇത്തരത്തില്‍ ഒരു വിമാനം പെയിന്റ് ചെയ്യുന്ന വിമാന കമ്പനിയും എയര്‍ ഇന്ത്യ എക്സ്പ്രസാണ്. മറ്റ് വിമാനകമ്പനികളില്‍ നിന്ന് വ്യത്യസ്തമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഓരോ വിമാനത്തിനും വേവറെ പുറം ഡിസൈനുകളാണുളളത്. ഓരോ വിമാനത്തിന്റെ വാലറ്റവും ഒരു പ്രത്യേക കലാരൂപത്തില്‍ നിന്നോ നെയ്ത്ത് രീതിയില്‍ നിന്നോ പ്രചോദനമുള്‍ക്കൊള്ളുന്നതാണ്.
ടെയില്‍സ് ഓഫ് ഇന്ത്യ എന്ന പ്രൊജക്ടിന്റെ ഭാഗമായി കസവ്, കാഞ്ചീവരം, കലംകാരി തുടങ്ങിയ വസ്ത്ര ഡിസൈനുകളുടെ ശൈലിയിലുളള ഡിസൈനുകളിലാണ് ഓരോ വിമാനത്തിന്റേയും വാലറ്റം.
രാജാ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ മുതല്‍ ദേശീയ പൈതൃക സ്മാരകങ്ങള്‍, കഥകളി, കഥക്, ഭാരതനാട്യം പോലുള്ള ശാസ്ത്രീയ കലാരൂപങ്ങള്‍ എന്നിവയും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളില്‍ ടെയില്‍ ആര്‍ട്ടായുണ്ട്. മുന്‍വര്‍ഷത്തെ കൊച്ചി ബീനാലെയില്‍ നിന്നുളള ഒരു ചിത്രവും വിമാനത്തിന്റെ വാലറ്റം ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഇതാദ്യമാണ് മുഴുവന്‍ വിമാനവും നിറയും ആര്‍ട് വര്‍ക്ക്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസനത്തിന്റെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് മലങ്കര സഭയുടെ കതോലിക്ക ദിനത്തിൽ മീററ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് ഞായറാഴ്ച രാവിലെ 10.30 മുതൽ മൂന്ന് വരെ മെഡിക്കൽ ക്യാമ്പ് നടന്നു.
മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം വനിത സമാജത്തിന്റെ നോമ്പുകാല ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് നടന്നത്.
ഗ്രാമ നിവാസികളായവർക്ക് വിവിധ ആരോഗ്യമേഖലയിലെ സുരക്ഷ സംവിധാനങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും പ്രയോജനപ്പെടുത്തുവാൻ ഈ സന്ദർഭത്തിൽ നടത്തപ്പെട്ടു.
ഡൽഹി രാജീവ് ഗാന്ധി മെമ്മോറിയൽ കാൻസർ സെന്ററിലെ വിദഗ്ധരായ ഡോക്ടർമാർ സമ്മേളനത്തിൽ സംബന്ധിച്ച് വിദഗ്ധ ചികിത്സയ്ക്കായി നേതൃത്വം നൽകി
ക്യാമ്പിന്റെ ഏകോപനത്തിന് ഇടവക വികാരി റവ.ഫാ. ജോൺസൻ ഐപ്പ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം വനിത സമാജത്തിന്റെ ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ആശ മറിയം റോയ്, ഇടവകയിലെ മർത്ത മറിയം വനിത സമാജത്തിന്റെ അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാർച്ച് 22ന് മെഹ്റോളി ഓഫീസിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. പ്രാർഥനാ ഗാനാലാപനത്തോടെ ആരംഭിച്ച യോഗത്തിൽ ഏരിയ ചെയർമാൻ ഡോ കെ പി ഹരീന്ദ്രൻ ആചാരി, സെക്രട്ടറി സുജാ രാജേന്ദ്രൻ, ട്രെഷറർ ജേക്കബ് മാത്യു, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ സ്ത്രീ സുരക്ഷ - ഓരോ സ്ത്രീയും അറിയേണ്ട പ്രധാന നിയമങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വക്കേറ്റ് അപർണ സത്യനാരായണനും, 'ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകൾക്ക് യോഗയുടെ പ്രയോജനം' എന്ന വിഷയത്തിൽ യോഗ പരിശീലക മിനി സുദർശനും കർണാടക സംഗീതത്തിലെ രാഗങ്ങളിൽ സ്ത്രീ സൗമ്യതയുടെ പ്രയോജനങ്ങൾ' എന്ന വിഷയത്തിൽ സംഗീതാദ്ധ്യാപിക വിമലാ വിജേഷ്, വാഴേക്കട ആനന്ദൻ എന്നിവരും ക്ലാസ്സുകൾ നയിച്ചു.
തുടർന്ന് സംഗീത പരിപാടികൾ, ക്വിസ് മത്സരങ്ങൾ, കുസൃതി ചോദ്യങ്ങൾ, ലക്കി ഡ്രോ എന്നിവയും നടത്തപ്പെട്ടു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടികൾക്ക് വനിതാ വിഭാഗം ജോയിന്റ് കൺവീനർ അഞ്ജലി രാജൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷീന ജേക്കബ്, സന്ധ്യ അശോക്, ശ്രീലേഖ സോമൻ, കെ പി ഉഷ, സന്ധ്യ അനിൽ, ഇന്റേണൽ ഓഡിറ്റർ രജീഷ് എം ആർ, യൂത്ത് വിംഗ് കൺവീനർ ആഷിഷ് സന്തോഷ് തുടങ്ങിയവർ നേതൃത്യം നൽകി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസന അഖില മലങ്കര പ്രാർഥനാ യോഗത്തിന്റെ ഉദ്ഘാടന സമ്മേളനം വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമത്രയോസ് ഉദ്ഘാടനം ചെയ്തു.
പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ഫാ. ജോൺ കെ ജേക്കബ് അധ്യക്ഷത വഹിച്ചു. ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, റവ. ഫാ. ബിനു ബി തോമസ്, റവ. ഫാ. മാത്യു അലക്സ് എന്നിവർ പങ്കെടുത്തു.
ഡോ. റവ. ഫാ. റിനീഷ് എബ്രഹാം ആത്മീയ ധ്യാനയോഗം നയിച്ചു. പ്രസ്ഥാനത്തിന്റെ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
Pravasi India – Delhi
ന്യൂഡൽഹി: അഖില മലങ്കര പ്രാർഥനാ യോഗത്തിന്റെ ഡൽഹി ഭദ്രാസനതല ഉദ്ഘാടനസമ്മേളനം ഫരിദാബാദ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് ഞായാറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡൽഹി ഭദ്രാസന മെത്രപ്പൊലീത്താ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രപ്പൊലീത്താ ഉദ്ഘാടനം നിർവഹിക്കും.
പ്രസ്ഥാനം വൈസ് പ്രസിഡന്റ് റവ.ഫാ. ജോൺ കെ. ജേക്കബ് അധ്യക്ഷത വഹിക്കും. റവ.ഫാ. ഡോ. റിനീഷ് ഗീവർഗീസ് എബ്രഹാം ആത്മീയ ധ്യാനയോഗം നയിക്കും.
Pravasi India – Delhi
ന്യൂഡൽഹി: മർത്ത മറിയം വനിത സമാജത്തിന്റെ ഏകദിന സമ്മേളനം മാർച്ച് 15ന് രാവിലെ 7 മണിക്ക് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയും മർത് മറിയം വനിത സമാജം ഡൽഹി ഭദ്രാസനത്തിന്റെ പ്രസിഡന്റ് അഭി.ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കുശേഷം ഡൽഹി ഭദ്രാസനം മർത്ത മറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് നിർവഹിച്ചു മുഖ്യപ്രഭാഷണം നടത്തി.
മയൂർ വിഹാർ ഫേസ് വൺ സെന്റ് ജോൺസ് ഇടവകയുടെ വികാരി റവ. ഫാ.റ്റി ജെ. ജോൺസൻ ഏകദിന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുന്ന മർത്ത മറിയം സമാജത്തിന്റെ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു തുടർന്ന് മെർലിൻ ടി മാത്യു കൊച്ചമ്മ സമാജത്തിന്റെ ഈ വർഷത്തെ മുഖ്യ ചിന്താവിഷയമായി തെരഞ്ഞെടുതിരിക്കുന്ന "അനുതപിക്കുക ദൈവത്തിങ്കലേക്ക് തിരിയുക" എന്നതിനെ ആസ്പദമാക്കി ബൈബിൾ ക്ളാസുകൾ നടത്തി ഉത്ബോധിപ്പിച്ചു.
ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, മർത്ത മറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് റവ. ഫാ.യാക്കോബ് ബേബി, ജനറൽ സെക്രട്ടറി ജെസ്സി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു . ഡൽഹി മർത്ത മറിയം വനിതാ സമാജം ജനറൽ സെക്രട്ടറി തി ജെസ്സി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് ഇടവക വികാരി റവ. ഫാ. ടി ജെ ജോൺസൻ, ഇടവക സെക്രട്ടറി, ട്രസ്റ്റി, വൈസ് ചെയർമാൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, മർത്ത് മറിയം വനിതാ സമാജത്തിന്റെ ഭാരവാഹികളുടെയും നേതൃത്വത്തിൽ ഏകദിന സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ഉപന്യാസം മത്സരത്തിൽ വിജയികളായവർക്കും, വാർഷിക പരീക്ഷയിൽ മികച്ച വിജയം നൽകിയവർക്കും, 80 ൽ കൂടുതൽ മാർക്ക് നേടിയവരെയും മെമെന്റെ നൽകി ആദരിച്ചു. ഏകദിന സമ്മേളനത്തിൽ 550 ഓളം മർത്ത മറിയം വനിതാ സമാജം അംഗങ്ങൾ പങ്കെടുത്ത് ഏകദിന സമ്മേളനം നാലുമണിയോടെ കൂടി സമാപിച്ചു.
Pravasi India – Delhi
ന്യൂഡല്‍ഹി: മെത്രാഭിഷേകത്തിന്റെ 25-ാം ജൂബിലി നിറവില്‍ ഡല്‍ഹി അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോ. അതിരൂപതയിലെ കാത്തലിക്ക് അസോസിയേഷന് ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ സംഘടിപ്പിച്ച ആദരിക്കല്‍ പരിപാടിയില്‍ മത, രാഷ്ട്രീയ, സാമുദായിക നേതാക്കളും പൗരപ്രമുഖരും പങ്കെടുത്തു. എല്ലാവരുടെയും സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയാണ് പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിക്കുന്നതെന്നും ആദരിക്കല്‍ പരിപാടിയുടെ മറുപടി പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കുട്ടോ പറഞ്ഞു.
എംപിമാരായ ക്യാപ്റ്റന്‍ വിരിയാറ്റോ ഫെര്‍ണാണ്ടസ്, ആല്‍ഫ്രഡ് കാംഗം ആര്‍തർ, എസ്. സുപോംഗ് മെറെന്‍ ജാമിര്‍, അഡ്വ. പി.വിത്സൺ, ഓര്‍ത്തഡോക്സ് ഡല്‍ഹി ഭദ്രാസനം മെത്രാപ്പോലീത്ത യൂഹന്നാന്‍ മാര്‍ ഡിമിത്രിയോസ്, മാര്‍ത്തോമ ഡല്‍ഹി രൂപതാധ്യക്ഷന്‍ സഖറിയാസ് മാര്‍ അപ്രേം, സി എന്‍ ഐ ബിഷപ് പോള്‍ സ്വരൂപ്, വിവിധ മതനേതാക്കളായ ഗോസ്വാമി സുശീല്‍ ജെ മഹാരാജ്, വിവേക് മുനിജി മഹാരാജ്, ആചാര്യ യെക്ഷി ഫുന്ത്സക്ക്, ഡോ. എ.കെ. മര്‍ച്ചന്റ്, അഡ്വ. സോമനാഥ് ഭാരതി, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണഞ്ചിറ തുടങ്ങിയവര്‍ പങ്കെടുത്തു. ഫാ. നോര്‍ബെര്‍ട്ട് ഹെര്‍മൻ, ഫാ. ടി.ജെ. ജോസ്, ജോര്‍ജ് കള്ളിവയലില്‍ എ.സി. മൈക്കിള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-ടു ഏരിയ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. മയൂർ വിഹാർ ഫേസ്-ടുവിലെ പോക്കറ്റ് എഫിലുള്ള ലൈബ്രറി ഹാളിലായിരുന്നു ചടങ്ങുകൾ അരങ്ങേറിയത്.
ഏരിയ വനിതാ വിഭാഗം കൺവീനർ അനിത ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലെഫ്നന്റ് കേണൽ പി.എസ്. സിന്ധു മുഖ്യാതിഥി ആയിരുന്നു.
ഡബ്ല്യുഎംസി ഡൽഹി റീജിയൺ പ്രസിഡന്റ് ഗീത രമേശ്, ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഏരിയ ചെയർമാൻ എം.എൽ. ഭോജൻ, സെക്രട്ടറി പ്രസാദ് കെ. നായർ, വനിതാ വിഭാഗം ജോയിന്റ് കൺവീനർ ബീന പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഈ മാസം 29ന് ഉച്ചകഴിഞ്ഞ് 3.30ന് ഡിഎംഎയുടെ ഏരിയ ഓഫീസായ ഉത്തം നഗർ ഇന്ദ്രാ പാർക്ക് ഗലി നമ്പർ 19ലെ ആർഇസഡ് 149ൽ നടക്കും.
റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ. തങ്കപ്പനെ നിയമിച്ചു. 2026-2029 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക.
ചെയർമാൻ-1, വൈസ് ചെയർമാൻ-1, സെക്രട്ടറി-1, ജോയിന്റ് സെക്രട്ടറി-2, ട്രെഷറർ-1, ജോയിന്റ് ട്രെഷറർ-1, ഇന്റേണൽ ഓഡിറ്റർ-1, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ-23, വനിതാ വിഭാഗം കൺവീനർ-1, വനിതാ വിഭാഗം ജോയിന്റ് കൺവീനർ-2, യുവജന വിഭാഗം കൺവീനർ (വയസ് 18-35)-1, യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 18-35)-2 (ആൺ, പെൺ, 1 വീതം) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
21, 22 വൈകുന്നേരം ആറ് മുതൽ എട്ട് വരെ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ ജനക്പുരി ഏരിയ ഓഫിസിൽ നാമനിർദ്ദേശ പത്രികയുടെ വിതരണവും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്.
പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 22ന് രാത്രി എട്ട് വരെയാണ്. 23ന് രാത്രി ഏഴിന് ലഭിച്ച നാമ നിർദ്ദേശ പത്രികകളുടെ ലിസ്റ്റ് ജനക്പുരി ഏരിയ ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും.
24ന് വൈകുന്നേരം ആറ് മുതൽ എട്ട് വരെ പത്രിക പിൻവലിക്കാവുന്നതാണ്. 24ന് രാത്രി 10ന് സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ 29ന് ഉച്ചകഴിഞ്ഞ് നാല് മുതൽ 6.30 വരെയാണ് സമയം.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ജനക്പുരി ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറുമായി 9818204660 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
കോട്ടയം: ഡല്‍ഹി കേന്ദ്രീകരിച്ച് പത്രപ്രവര്‍ത്തനം, അച്ചടി, പുസ്തക പ്രകാശന രംഗത്ത് പ്രവര്‍ത്തിച്ച കപ്പൂച്ചിന്‍ വൈദീകനര് ഫാ. സേവ്യര്‍ വടക്കേക്കര വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു.
സ്വന്തം കണ്ണില്‍ ഇരുള് മൂടുന്ന അപൂര്‍വ രോഗത്തിന് ഇരയായിട്ടും സമൂഹത്തിന് വെളിച്ചമായ മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു ഫാ. സേവ്യര്‍.
നല്ല കാഴ്ചശക്തി ഉള്ളവര്‍ കൈകാര്യം ചെയ്യേണ്ട പ്രസദ്ധീകരണം, പത്രപ്രവര്‍ത്തനം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന രംഗം.
ഡല്‍ഹിക്ക് സമീപം നോയിഡയില്‍ അദ്ദേഹം സ്ഥാപിച്ച ജ്യോതി പ്രിന്റേഴ്സ് എന്ന അച്ചടിശാല, ഇന്ത്യന്‍ കറന്റ്സ് എന്ന ഇംഗ്ലീഷ് മാസിക എന്നിവ സേവ്യര്‍ അച്ചന്റെ ക്രാന്തി ദര്‍ശനത്തിന്റെ നിലനില്‍ക്കുന്ന അടയാളമായിരുന്നു.
സിബിസിഐയുടെ മുഖപത്രമായിരുന്ന ഇന്ത്യന്‍ കറന്റ്സ് എന്ന മാസിക അച്ചന് ഏറ്റെടുത്ത ശേഷമാണ് പൊളിറ്റിക്കല്‍ മാസികയായി മാറിയത്.
മരണശേഷം തന്റെ മൃതദേഹം ഡല്‍ഹിയിലെ ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സിന് ദാനം ചെയ്യാന്‍ വില്പത്രം തയാറാക്കിയ അദ്ദേഹം മരണത്തിലും വ്യത്യസ്ഥനായി.
അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച് മൃതദേഹം ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സിന് കൈമാറി, മെഡിക്കല്‍ പഠനത്തിന് ശേഷം ഉത്തര്‍പ്രദേശിലെ ദാസ്ന മുസോറിയിലെ കപ്പൂച്ചിന്‍ ആശ്രമത്തിലെ സെമിത്തേരിയില്‍ അന്ത്യ വിശ്രമം ഒരുക്കി.
Pravasi India – Delhi
ന്യൂഡൽഹി: മർത്തമറിയം വനിത സമാജത്തിന്റെ ഏകദിന സമ്മേളനം ഈ മാസം 15ന് രാവിലെ ഏഴിന് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയും മർത്ത മറിയം വനിത സമാജത്തിന്റെ ഡൽഹി ഭദ്രാസനത്തിന്റെ പ്രസിഡന്റ് ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്ന പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കുശേഷം ഡൽഹി ഭദ്രാസനം മർത് മറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് തുടക്കം കുറിച്ച് മുഖ്യപ്രഭാഷണം നടത്തും.
മയൂർ വിഹാർ ഫേസ് വൺ സെന്റ് ജോൺസ് ഇടവകയുടെ വികാരി റവ. ഫാ.ടി ജെ .ജോൺസൻ ഏകദിന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുന്ന മർത്ത മറിയം സമാജത്തിന്റെ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുകയും തുടർന്ന് മെർലിൻ ടി മാത്യു കൊച്ചമ്മ സമാജത്തിന്റെ ഈ വർഷത്തെ മുഖ്യ ചിന്താവിഷയമായി തെരഞ്ഞെടുതിരിക്കുന്ന "അനുതപിക്കുക ദൈവത്തിങ്കലേക്ക് തിരിയുക" എന്നതിനെ ആസ്പദമാക്കി ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകും.
ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, മർത്ത മറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് റവ. ഫാ.യാക്കോബ് ബേബി, ജനറൽ സെക്രട്ടറി ജെസ്സി ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.
ഡൽഹി മർത് മറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് ഇടവക വികാരി റവ. ഫാ. ടി ജെ ജോൺസൻ, ഇടവക സെക്രട്ടറി, ട്രസ്റ്റി, വൈസ് ചെയർമാൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, മർത്ത് മറിയം വനിതാ സമാജത്തിന്റെ ഭാരവാഹികളുടെയും നേതൃത്വത്തിൽ ഏകദിന സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് ഏകോപനം നടത്തും. ഏകദിന സമ്മേളനത്തിൽ 450 ഓളം ആളുകൾ പങ്കെടുക്കുന്നതായിരിക്കും.
Pravasi India – Delhi
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം നടത്തി. വി. കുർബാനയ്ക്ക് ഫാ. സണ്ണി ജോസഫ് വെട്ടികുഴിച്ചാലിൽ സിഎംഐ മുഖ്യ കാർമികത്വം വഹിച്ചു.
വികാരി ഫാ. സെബാസ്റ്റ്യൻ അള്ളടയിൽ സഹകാർമികനായിരുന്നു. വിശുദ്ധ കുർബാനയിൽ ഇടവകയിലെ വനിതകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
Pravasi India – Delhi
നുഹ്: സ്ത്രീ ശാക്തീകരണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ദീപാലയയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു.
ഞായറാഴ്ച ഹരിയാനയിലെ നുഹ് ജില്ലയിലുള്ള ദീപാലയ സീനിയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
"ശാക്തീകരിക്കപ്പെട്ട സ്ത്രീകൾ, ശാക്തീകരിക്കപ്പെട്ട രാഷ്ട്രം: സ്ത്രീകളുടെ അവകാശങ്ങളും നീതിയിലേക്കുള്ള പ്രവേശനവും' എന്നതാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന പ്രമേയം.
ഏകദേശം 800-ഓളം സ്ത്രീകളും കമ്യൂണിറ്റി അംഗങ്ങളും ഈ വിപുലമായ പരിപാടിയിൽ പങ്കുചേരും.
പ്രധാന പരിപാടികൾ:
ബോധവത്കരണ ക്ലാസുകൾ: സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും നിയമസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചും വിദഗ്ധർ ക്ലാസുകൾ നയിക്കും.
സാമ്പത്തിക സാക്ഷരത: സ്ത്രീകളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുള്ള പ്രത്യേക സെഷനുകൾ.
കലാപരിപാടികൾ: പ്രാദേശിക സംസ്കാരം വിളിച്ചോതുന്ന വിവിധ കലാപ്രകടനങ്ങൾ.
ആദരിക്കൽ ചടങ്ങ്: പ്രതിസന്ധികളെ അതിജീവിച്ച് വിജയഗാഥകൾ രചിച്ച ദീപാലയയുടെ ഗുണഭോക്താക്കളായ സ്ത്രീകളെ ചടങ്ങിൽ ആദരിക്കും.
പ്രത്യേക ആകർഷണം: ഈ അവസരത്തിൽ ദീപാലയ ഒരു പ്രത്യേക സ്മരണിക പ്രകാശനം ചെയ്യും.
ദീപാലയയുമായി ചേർന്ന് പ്രവർത്തിച്ച സ്ത്രീകളുടെയും മറ്റ് സ്റ്റേക്ക് ഹോൾഡർമാരുടെയും ധീരതയുടെയും വളർച്ചയുടെയും പരിവർത്തനത്തിന്റെയും പ്രചോദനാത്മകമായ കഥകളാണ് ഈ സ്മരണികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സമൂഹത്തിന്റെ താഴേത്തട്ടിലുള്ള സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് അർഹമായ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള ദീപാലയയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടി.
Pravasi India – Delhi
ന്യൂഡൽഹി: ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡൽഹി യൂണിറ്റ് രാജൗരി ഗാർഡനിൽ ചേർന്ന മീറ്റിംഗിൽ രൂപീകരിച്ചു.
ചാരിറ്റബിൾ ട്രസ്റ്റ് റീജിണൽ ഡയറക്ടർ ശോഭന സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനംഗങ്ങളുടെ നേതൃത്വത്തിൽ ഗർബോ ഞായറാഴ്ച ആചരിച്ചു.
താഹിര്‍പുർ മദർ തെരേസാ കുഷ്ഠാരോഗാശുപത്രിയിൽ ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ സന്ദര്‍ശിച്ച് മധുര പലഹാരങ്ങളും ഭക്ഷണവും വിതരണം ചെയ്തു.
കർത്താവ് കുഷ്ഠ രോഗിയെ സൗഖ്യമാക്കിയതിന്റെ ഓർമ ആചരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് പോൾസ് സ്കൂൾ (ഹൗസ് ഖാസ്), സെന്റ് പോൾസ് സ്കൂൾ (ആയ നഗർ), ശാന്തിഗ്രാം വിദ്യാനികേതൻ സ്കൂൾ (മണ്ഡവാർ) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കാൻ സ്വീഡനിലെ ഗ്രോങ്കുലസ്കോളൻ സ്കൂളിൽ നിന്നുള്ള പ്രതിനിധി സംഘം എത്തി.
വിദ്യാർഥികൾക്ക് ആഗോള പഠനപരിചയം ലഭ്യമാക്കുകയും വ്യത്യസ്ത വിദ്യാഭ്യാസ രീതികളും ജീവിതശൈലികളും നേരിട്ട് അനുഭവിക്കാനും ഈ പരിപാടി അവസരം ഒരുക്കുമെന്ന് ചെയർമാൻ ഫാ. ഷാജി മാത്യൂസ് അറിയിച്ചു.
ഫാ. അൻസൽ ജോൺ, പ്രോഗ്രാം കോഓർഡിനേറ്റർ ഡോൺ ജോർജ് വർഗീസ്, ഡോ. ബെർണാഡെട്ടെ തിലക ബെഞ്ചമിൻ (പ്രിൻസിപ്പാൾ) എന്നിവർ വിമാനത്താവളത്തിലെത്തി സംഘത്തെ സ്വീകരിച്ചു.
Pravasi India – Bangalore
ബംഗളൂരു: മലയാളികളായ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു. തിരുവല്ല തുകലശേരി കൊച്ചുതടത്തില്‍ വീട്ടില്‍ ജോസ് - സീമ ദമ്പതികളുടെ മകന് ജസ്റ്റിന് ജോസ്(21), റാന്നി അത്തിക്കയം കുടമുരുട്ടി തോണിക്കടവില്‍ ഷാജി തോമസിന്റെയും സുനുവിന്റെയും മകള്‍ സ്റ്റെറിന് എല്‍സ ഷാജി (19) എന്നിവരാണ് മരിച്ചത്.
ചിക്കബന്നാവര സപ്തഗിരി കോളജിലെ ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ഥികളാണ് ഇരുവരും. മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നു ജസ്റ്റിന്. സ്റ്റെറിന് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയും. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റെയില്‍വേ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടം എന്നാണ് വിവരം.
വന്ദേഭാരത് ട്രെയിനാണ് ഇരുവരെയും ഇടിച്ചു വീഴ്ത്തിയത്. ജസ്റ്റിന്റെ സഹോദരി: അന്ന ജോസഫ്. സ്റ്റെറിന്റെ സഹോദരങ്ങള്‍: സ്റ്റെയ്ന, സ്റ്റെഫിയ.
Pravasi India – Bangalore
ബംഗളൂരു: മലയാളി ബിസിനസുകാരൻ ബംഗളൂരുവിൽ മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശി പുത്തൻപുരയിൽ യൂനുസ് മഹമൂദ്(50) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്താണ് മരണം സംഭവിച്ചത്. പത്ത് വർഷത്തോളമായി ബംഗളൂരുവിൽ താമസിക്കുന്ന ഇദ്ദേഹം തലശേരി റസ്റ്റോറന്റ് ഉടമകളിൽ ഒരാളാണ്.
വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പിന്നീട് ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ഷിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
പരേതനായ മുഹമ്മദാണ് പിതാവ്. ഉമ്മ ആയിഷ. ഭാര്യ ജസ്ന. ഫർദീൻ, രഹാൻ, സഹല എന്നിവർ മക്കളാണ്. സഹോദരി സമീറ. കബറടക്കം പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Pravasi India – Bangalore
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്.
എട്ടു കോച്ചുകളുള്ള ട്രെയിനില്‍ ഏഴ് ചെയര്‍കാറുകള്‍, ഒരു എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ എന്നിവയിലായി 600 പേര്‍ക്കു യാത്ര ചെയ്യാം. എറണാകുളം - ബംഗളൂരു എക്സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്.
എറണാകുളത്തിനും ബംഗളൂരുവിനും ഇടയിലുള്ള യാത്രയില്‍ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റേപ്പ് ഉള്ളത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫ്രൻസിലൂടെ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഒരാഴ്ചത്തെ ടിക്കറ്റ് തീര്‍ന്നു
ട്രെയിന്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ അടുത്ത ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റുതീര്‍ന്നു.
ഈ ദിവസങ്ങളില്‍ എസി ചെയര്‍കാറില്‍ ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്. 11,16,17 തിയതികളില്‍ ടിക്കറ്റില്ല.
എറണാകുളത്ത് നിന്നുള്ള മടക്ക സര്‍വീസിന്റെ ടിക്കറ്റുകളാണ് വേഗത്തില്‍ വിറ്റു തീര്‍ന്നത്. എസി ചെയര്‍ കാറിന് 1095 രൂപ വരെയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.
Pravasi India – Bangalore
ബംഗളുരു: ബംഗളുരു - എറണാകുളം റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും സംബന്ധിച്ച് തീരുമാനമായി. ഉദ്ഘാടന തീയതി പിന്നീട് പ്രഖ്യാപിക്കും. ട്രെയിൻ നമ്പർ 22651 കെഎസ്ആർ - എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും.
ട്രെയിൻ നമ്പർ 22652 എറണാകുളം - കെഎസ്ആർ ബംഗളുരു സർവീസ് ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 11ന് ബംഗളുരുവിൽ എത്തും. പുതിയ സർവീസ് എട്ട് മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്.
കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ നിശ്ചയിച്ചിട്ടുള്ളത്. ഈ ട്രെയിൻ നവംബർ മധ്യത്തോടെ സർവീസ് നടത്തുമെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്.
അതനുസരിച്ചാണെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ സർവീസ് ആരംഭിക്കാനാണ് സാധ്യത. ഇതോടെ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം മൂന്നാകും.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവില്‍ ഡെലിവറി ബോയിയെ കാറിടിപ്പിച്ചു കൊന്ന സംഭവത്തിൽ മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ. കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാറും (32) ഭാര്യ ജമ്മു കാഷ്മീര്‍ സ്വദേശി ആരതി ശര്‍മയുമാണ് (30) അറസ്റ്റിലായത്.
ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന എന്‍. ദര്ശന് (24) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വരുണ്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരു ജെപി നഗറിലായിരുന്നു സംഭവം.
രാത്രി ഒമ്പതോടെ നടരാജ ലേഔട്ടില്‍ വച്ച് ദര്‍ശന്റെ ബൈക്ക് മനോജ് ഓടിച്ചിരുന്ന കാറിന്റെ സൈഡ് കണ്ണാടിയില്‍ തട്ടി. ദര്ശന് പെട്ടെന്നുതന്നെ ക്ഷമ പറഞ്ഞ് ബൈക്ക് ഓടിച്ചുപോയി. എന്നാല്‍ മനോജ് രണ്ടുകിലോമീറ്ററോളം ദര്‍ശന്റെ ബൈക്കിനെ പിന്തുടരുകയും പിന്നില്‍നിന്നു കാര്‍ ഇടിച്ചുകയറ്റുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ദര്ശന് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണു പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട മനോജ് പിന്നീട് തിരിച്ചെത്തി സ്ഥലത്തുണ്ടായിരുന്ന കാറിന്റെ ഭാഗങ്ങള്‍ മാറ്റിയിരുന്നു.
ഒരാഴ്ച മുമ്പാണ് ദര്ശന് ഡെലിവറി ബോയിയായി ജോലിക്കു ചേര്‍ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
Pravasi India – Bangalore
ബംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കു രണ്ട് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. 06561 എസ്എംവിടി ബംഗളുരു -കൊല്ലം സ്പെഷൽ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 17ന് രാവിലെ 6.20 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള 06562 ട്രെയിൻ കൊല്ലത്ത് നിന്ന് 17ന് രാവിലെ 10.45ന് പുറപ്പെട്ട് 18ന് രാവിലെ 3.30ന് ബംഗളുരുവിൽ എത്തും. ഏസി ടൂടയർ - രണ്ട്, എസി ത്രീ ടയർ -രണ്ട്, സ്വീപ്പർ ക്ലാസ് - 12, ജനറൽ സെക്കന്റ് ക്ലാസ് - നാല്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
രണ്ടാമത്തെ സ്പെഷൽ ട്രെയിൻ (06527) 21 ന് രാത്രി 11 ന് എസ്എംവിടി ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 22ന് ഉച്ചയ്ക്ക് 12.55ന് കൊല്ലത്ത് എത്തും. തിരികെയുള്ള സ്പെഷൽ ട്രെയിൻ (06568) 22ന് വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 23 ന് രാവിലെ 9.45 ന് ബംഗളുരുവിൽ എത്തും.
എസി ടൂടയർ - രണ്ട്, എസി ത്രീ ടയർ - മൂന്ന്, സ്ലീപ്പർ ക്ലാസ് - 11, ജനറൽ സെക്കന്റ് ക്ലാസ് - രണ്ട്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
ഇരു ട്രെയിനുകൾക്കും പാലക്കാട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.
Pravasi India – Bangalore
തിരുവനന്തപുരം: കേരളത്തിന് മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിനും തിരികെയുമാണ് പുതിയ സർവീസ്.
നവംബർ മധ്യവാരത്തോടെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർവീസ് ആരംഭിക്കുന്ന വിവരം അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചിട്ടുമുണ്ട്.
ഐടി മേഖലയിൽ അടക്കം ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേക്ക് കേരളത്തിൽ നിന്ന് കൂടുതൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് ഒരു മാസം മുമ്പ് മന്ത്രിയെ നേരിൽ കണ്ട് രാജീവ് ചന്ദ്രശേഖർ അഭ്യർഥന നടത്തിയിരുന്നു.
ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിൽ അദ്ദേഹം മന്ത്രിക്ക് നന്ദിയും അറിയിച്ചു. നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് എറണാകുളം - ബംഗളൂരു റൂട്ടിലാണ്.
മാത്രമല്ല മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിതമായ യാത്രാക്കൂലിയും നൽകേണ്ടി വരുന്നു. പുതിയ വന്ദേ ഭാരത് സർവീപ് ബംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Pravasi India – Bangalore
ബംഗളൂരു: നന്ദിനി ലേയൗട്ടിൽ സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ കൽപന (38) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കൽപനയുടെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇരുവരും ജോലിസ്ഥലത്തേക്കുള്ള പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞുവീണു. റോഡിൽ വീണ കൽപനയുടെ ദേഹത്തിന് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കൽപന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മഹാലക്ഷ്മി ലേഔട്ടിലെ താമസക്കാരിയായ കൽപന പീന്യയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ലോറി ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി.
Pravasi India – Bangalore
ബംഗളുരൂ: ശബരിമല തീർഥാടകരുടെ സൗകര്യാർഥം ബംഗളുരൂ - കൊല്ലം റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. നവരാത്രി, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആലോഷ വേളകളിലും നാട്ടിലേക്ക് പോകുന്നവർക്കും ഈ ട്രെയിൻ പ്രയോജനപ്പെടും.
ഈ മാസം 28 മുതൽ ഡിസംബർ 29 വരെ ഞായറാഴ്ചകളിൽ ബംഗളുരുവിലെ ഹുബ്ബള്ളിയിൽ നിന്നും തിരികെ തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നും ഹുബ്ബള്ളിയിലേക്കുമാണ് ട്രെയിൻ സർവീസ് നടത്തുക.
ഏസി ടൂടയർ - ഒന്ന്, ഏസി ത്രീ ടയർ രണ്ട്, സ്ലീപ്പർ - 12, ജനറൽ സെക്കൻഡ് ക്ലാസ് - അഞ്ച് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ചു.
ട്രെയിൻ നമ്പർ 07313 ഹുബ്ബള്ളി - കൊല്ലം സ്പെഷൽ ഹുബ്ബള്ളിയിൽ നിന്ന് ഞായർ ഉച്ചകഴിഞ്ഞ് 3.15 ന് പുറപ്പെട്ട് തിങ്കൾ ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള കൊല്ലം - ഹുബ്ബള്ളി ട്രെയിൻ (07314) തിങ്കൾ വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വ വൈകുന്നേരം 6.30 ന് ഹുബ്ബള്ളിയിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Pravasi India – Bangalore
ബംഗളൂരു: ഉത്സവകാലത്തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(06555) നീട്ടിയ ആദ്യ വണ്ടി. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ സർവീസ് അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി.
തിരിച്ച് തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 28 വരെയും നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി.
സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15ന് അവസാനിക്കേണ്ടിയിരുന്നത് ഡിസംബർ 30 വരെയും ദീർഘിപ്പിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്പെഷൽ(06547)ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്റ്റംബർ മൂന്നുവരെ അനുവദിച്ച വണ്ടി ഡിസംബർ 24 വരെയാക്കി.
തിരിച്ചുള്ള തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ(06548) സെപ്റ്റംബർ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബർ 25 വരെയാക്കി.
വണ്ടികളുടെ സമയക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതുപോലെ തുടരുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Pravasi India – Bangalore
കൊല്ലം: പ്രതിദിനം നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്ന ബംഗളൂരു - എറണാകുളം - ബംഗളുരു ഇന്റസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിനെ (12677/78) എക്സ്പ്രസ് ട്രെയിനായി തരം താഴ്ത്താൻ റെയിൽവേ തീരുമാനം.
ഡിസംബർ മൂന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അന്നു മുതൽ ട്രെയിനിന്റെ നമ്പരിലും മാറ്റമുണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. 16377/78 എന്ന നമ്പരിലായിരിക്കും എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.
നിലവിൽ കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12677)വൈകുന്നേരം 4.55നാണ് എറണാകുളത്ത് എത്തുന്നത്. തിരികെയുള്ള സർവീസ് (12678) രാവിലെ 9.10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിനാണ് ബംഗളൂരുവിൽ എത്തുന്നത്.
സൂപ്പർ ഫാസ്റ്റ് ട്രെയിനായതിനാൽ കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. എക്സ്പ്രസ് ട്രെയിനാക്കി മാറ്റുമ്പോൾ വണ്ടിയുടെ സ്പീഡ് കുറയ്ക്കും എന്നത് ഉറപ്പാണ്.
എന്നാൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല ട്രെയിനിനെ എക്സ്പ്രസ് കാറ്റഗറിയിലേക്ക് മാറ്റുന്നതിന്റെ കാരണങ്ങൾ ഒന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുമില്ല.
ഏതായാലും ഈ ട്രെയിനിന്റെ നിർദിഷ്ട കാറ്റഗറി മാറ്റം കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
Pravasi India – Bangalore
ബംഗളൂരു: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ. രാജേഷിന്റെ മകൾ അൻവിത(18) ആണ് മരിച്ചത്.
വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിലാണ് അൻവിത താമസിച്ചിരുന്നത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്.
മാതാവ്: വിനി. സഹോദരൻ: അർജുൻ.
Pravasi India – Bangalore
ബംഗളുരു: ബെസ്കോം വനിതാ എൻജിനിയറെ അജ്ഞാതൻ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പീഡനശേഷം യുവതിയുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതായും യെലഹങ്ക പോലീസ് പറഞ്ഞു.
ബംഗളുരു ജുഡീഷ്യൽ ലേഔട്ടിലെ യുവതിയുടെ പേയിംഗ് ഗസ്റ്റ് താമസ സ്ഥലത്താണ് സംഭവം നടന്നത്. 15 ദിവസത്തോളമായി ഇവിടെ താമസിച്ചിരുന്ന 30 വയസുകാരി 11ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ജോലി കഴിഞ്ഞ് തിരികെ എത്തിയശേഷം വാതിലിൽ മുട്ടുന്നതുകേട്ടു തുറന്നപ്പോൾ അജ്ഞാനായ ഒരാൾ തന്റെ കഴുത്തിൽ കത്തി അമർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് സ്വർണവള ആവശ്യപ്പെടുകയും എതിർത്താൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇയാൾ പണം ആവശ്യപ്പെട്ടതോടെ തന്റെ വാനിറ്റി ബാഗിൽനിന്ന് പണം എടുക്കുന്നതനിടെ പ്രതിയുടെ ശ്രദ്ധ തെറ്റിയപ്പോൾ കുളിമുറിയിലേക്ക് ഓടിക്കയറി വാതിൽ പൂട്ടുകയും അലാറം മുഴക്കി രക്ഷതേടുകയായിരുന്നെന്നും യുവതി പറഞ്ഞു.
Pravasi India – Bangalore
ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി യെല്ലോലൈൻ മെട്രോ തുറന്നുകൊടുക്കുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും.
മെട്രോ മൂന്നാംഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നടത്തും. ബംഗളൂരു ആർവി റോഡ് മുതൽ ബൊമ്മസാന്ദ്രവരെയുള്ള 19.15 കിലോമീറ്ററിലാണ് യെല്ലോലൈൻ.
Pravasi India – Bangalore
ബംഗളൂരു: ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 72-ാം ഓർമയാചരണം പുത്തൂർ രൂപതയുടെ ആഭിമുഖ്യത്തിൽ 20ന് ബംഗളൂരുവിൽ നടക്കും.
കെങ്കേരി സെന്റ് ബനഡിക്ടൈൻ കാമ്പസിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ മുഖ്യകാർമികനാകും.
പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറേനിയോസ്, പുത്തൂർ ബിഷപ് ഗീവർഗീസ് മാർ മക്കേറിയോസ് എന്നിവർ സഹകാർമികരാകും. രാവിലെ എട്ടിന് പദയാത്ര, 9.45ന് വിശുദ്ധ കുർബാന, 11.45ന് പൊതുസമ്മേളനം. തുടർന്ന് ഉച്ചഭക്ഷണവും ഉണ്ടാകും.
ബംഗളൂരുവിലെ സീറോ മലങ്കര കത്തോലിക്കാ സഭ വിശ്വാസി സമൂഹം മുഴുവനും തിരുക്കർമങ്ങളിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ. മാത്യു കണ്ടത്തിൽ, പ്രോഗ്രാം കൺവീനർ ഫാ. തോമസ് ഊന്നൻപാറക്കൽ, ജനറൽ സെക്രട്ടറി വർഗീസ് മാത്യു എന്നിവർ അറിയിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരു-കൊച്ചി ഓണക്കാല യാത്രകൾക്കായി സ്വകാര്യ ബസുകളിലും വിമാനത്തിലും ഈടാക്കുന്നത് ഒരേനിരക്ക്. സെപ്റ്റംബർ മൂന്നിനു പുറപ്പെടുന്ന ബസുകളിൽ എറണാകുളത്തേക്കുള്ള യാത്രയ്ക്കു നൽകേണ്ടത് 3,500 രൂപ വരെയാണ്.
ഇതേ ദിവസം 3,640 രൂപയ്ക്കാണ് വിമാന ടിക്കറ്റ് ലഭ്യമാവുക. ഓണക്കാലവും കുട്ടികളുടെ വെക്കേഷനും പരിഗണിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും 3,750 രൂപയിൽ താഴെ ടിക്കറ്റ് ലഭ്യമാക്കുമ്പോഴാണ് സ്വകാര്യ ബസുകൾ നിരക്ക് വർധിപ്പിച്ചത്.
ഓണത്തിന് മുന്നേയായി സ്വകാര്യബസ് ഇനിയും നിരക്ക് വർധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരക്കു വർധിപ്പിച്ചിരുന്നു. ട്രെയിനുകളിൽ ഓണക്കാല റിസർവേഷൻ ടിക്കറ്ററുകൾ വേഗത്തിൽ തീർന്നതോടെയാണ് സ്വകാര്യ ബസുകൾ കുത്തനെ നിരക്ക് കൂട്ടിയത്.
Pravasi India – Bangalore
ബംഗളൂരു: മലയാളി വിദ്യാർഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ചെന്നിത്തല കിഴക്കേ വഴി കാവിലേത്ത് കൃഷ്ണ ഭവനത്തിൽ അനിൽ കുമാറിന്റെ മകൾ ദേവദത്ത് അനിലാണ്(20) മരിച്ചത്.
ബംഗളൂരു കമ്പിപ്പുര രാജരാജേശ്വരി കോളജിൽ ഫിസിയോതെറോപ്പി വിദ്യാർഥിയായിരൂന്നു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ദേവദത്ത് സഞ്ചരിച്ച ബൈക്കും ടെമ്പോ ട്രാവലറും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.
സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് മഞ്ജു എം നായർ. സഹോദരൻ: എ. ദീപക് നായർ.
Pravasi India – Bangalore
ബംഗളൂരൂ: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ബംഗളൂരൂവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരിച്ചു.
എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി കക്കോളിൽ ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽവച്ച് ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബംഗളൂരുവിലെ സ്വകാര്യ കോളജിൽ ബിടെക് വിദ്യാർഥിയാണ് ആൽബി. താമസസ്ഥലത്തു നിന്ന് കോളജിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിൽ "ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി' എന്ന പുതിയ ആഘോഷം യുവാക്കൾക്കിടയിൽ തരംഗമായി മാറി. എന്നാൽ, പാർട്ടിയിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുക്കണം.
500 മുതൽ 3,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. റസ്റ്ററന്റുകളിലും നക്ഷത്ര ഹോട്ടലുകളിലുമാണു പാർട്ടി. നഗരത്തിലെ ചില ഹോട്ടലുകൾ പരീക്ഷണാർഥം ആരംഭിച്ച ആഘോഷം വിജയം കണ്ടതോടെ ഹോട്ടലുകളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി എന്ന ആശയം ഏറ്റെടുക്കുകയായിരുന്നു.
പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി അടിച്ചുപൊളിക്കാൻ സാധിക്കുമെങ്കിലും വധൂവരന്മാരെ കണ്ട് ആശംസ അറിയിക്കാൻമാത്രം കഴിയില്ല. കാരണം ഇത് യഥാർഥ വിവാഹസത്കാരമല്ല. സ്റ്റേജും വധൂവരന്മാർക്ക് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ടാകും.
എന്നാൽ, അതിൽ ആളുണ്ടാകില്ലെന്ന് മാത്രം. പകരം പാർട്ടിയിൽ പങ്കെടുക്കാൻ ഇണകളായി എത്തുന്നവർക്ക് അവിടെയിരുന്ന് സെൽഫി എടുക്കാം. ഡിജെ അടക്കം പരിപാടി കൊഴുപ്പിക്കാനുള്ള എല്ലാം ഒരുക്കിയിട്ടുണ്ടാകും.
പാർട്ടിയിൽ പങ്കെടുക്കാൻ പരമ്പരാഗതവേഷം ധരിച്ച് എത്തുന്നവരാണ് അധികവും. അടിമുടി വിവാഹസത്കാരത്തിൽ പങ്കെടുക്കുന്ന രീതിയിലാണ് നടത്തിപ്പ്. വരുംനാളുകളിൽ ഐടി നഗരത്തിൽ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ സാധാരണ കാഴ്ചയായി മാറും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയിൽ അജ്ഞാത യുവതിയുടെ മൃതദേഹം ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ മാലിന്യ വാഹനത്തിനുള്ളിൽ നിന്നും കണ്ടെത്തി. ഏകദേശം 30-35 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ ഓട്ടോ റിക്ഷയിൽ വരുന്നതും മൃതദേഹം വാഹനത്തിനുള്ളിൽ ഉപേക്ഷിക്കുന്നതും സിസിടിവിയിൽ നിന്നും കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചന്നമ്മനക്കെരെ അച്ചുകാട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് ഇയാൾ സ്ഥലത്ത് എത്തിയത്. കൈയും കഴുത്തും കെട്ടി പ്ലാസ്റ്റിക് കൂടിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബംഗളൂരു ജോയിന്റ് കമ്മീഷണർ വംശി കൃഷ്ണ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Pravasi India – Bangalore
ബംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ. 500 കോടി രൂപ ചെലവിൽ ഏകദേശം 250 മീറ്റർ ഉയരത്തിലാണ് സ്കൈഡെക്ക് നിർമിക്കുന്നത്.
കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങു കൂടുതലായിരിക്കും ഈ ടവറിന്റെ ഉയരം. ബംഗളൂരുവിൽ നിലവിലുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിഎൻടിസി പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.
ഔട്ടർ ബംഗളൂരുവിലെ നൈസ് റോഡിൽ നിർമിക്കുന്ന സ്കൈഡെക്കിൽ വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. മെട്രോ റെയിലുമായി ടവറിനെ ബന്ധിപ്പിക്കും.
ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്സ് ഒഴികെ, സ്കൈ ഡെക്കിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
12,69,000 കോടി രൂപ ചെലവിൽ ഹെബ്ബാളിൽനിന്ന് ബംഗളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്കുള്ള ടു വേ ടണലും കർണാടക മന്ത്രിസഭ അംഗീകരിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക്സിയിൽ പറക്കാം. ഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ് ടാക്സികൾ താമസിയാതെ ബംഗളൂരുവിൽ യാഥാർഥ്യമാകും.
ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്കാണ് ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കുന്നത്.
വിമാനത്താവളത്തിൽനിന്നു പറന്നുയർന്നാൽ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള 52 കിലോമീറ്റർ ദൂരം വെറും 20 മിനിറ്റിനുള്ളിൽ താണ്ടാൻ കഴിയും. ഒരേസമയം ഏഴു പേർക്ക് ഇതിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികളെയും കന്പനി ലക്ഷ്യമിടുന്നു.
പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷംവരെയെടുക്കും. ബംഗളൂരുവിനു പുറമെ, രാജ്യത്തെ തിരക്കേറിയ നഗരങ്ങളായ മുംബൈ, ഡല്‍ഹി, പുനെ എന്നിവിടങ്ങളിലും ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്.
വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ യാത്ര ഒരുക്കുന്നതിലൂടെ നഗരയാത്രയിൽ വൻ മാറ്റം വരുമെന്നു കന്പനി അവകാശപ്പെടുന്നു.
Pravasi India – Bangalore
ബംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരു സിബിആർഇയുടെ ഗ്ലോബൽ ടെക് ടാലന്റ് ഗൈഡ്ബുക്ക് 2025 പ്രകാരം സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ലണ്ടൻ, ഷാംഗ്ഹായ് തുടങ്ങിയ വന്പന്മാർക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച 12 ആഗോള ടെക് പവർഹൗസ് നഗരങ്ങളിൽ ഇടംപിടിച്ചു.
ഇപ്പോൾ ഒരു മില്യണിലധികംപേരാണ് ബംഗളൂരുവിൽ ടെക് തൊഴിൽ മേഖലയിലുള്ളത്. ഈ നഗരം, ബെയ്ജിംഗിനും ഷാങ്ഹായ്ക്കും ഒപ്പം ഏഷ്യ-പസഫിക്കിലെ ഏറ്റവും വലിയ ടെക് ടാലന്റ് വിപണിയായി ഉയർന്നുവന്നിട്ടുണ്ട്. കൂടാതെ ലോകത്തിലെ മുൻനിര എഐ വികസന കേന്ദ്രങ്ങളിലൊന്നായി അതിവേഗം മാറുകയും ചെയ്യുന്നു.
പ്രമുഖ റിയൽ എസ്റ്റേറ്റ് കണ്‍സൾട്ടന്റായ സിബിആർഇ, കഴിവുകളുടെ ലഭ്യത, ഗുണനിലവാരം, ചെലവ് എന്നിവയെ അടിസ്ഥാനമാക്കി പവർഹൗസ്, എസ്റ്റാബിഷ്ഡ്, എമേർജിംഗ് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 115 ആഗോള വിപണികളെ വിലയിരുത്തി.
സാങ്കേതിക മേഖലയിൽ വലുതും ആഴമേറിയതും ഉയർന്ന മത്സരക്ഷമതയുള്ളതുമായ ആഗോളതലത്തിൽ 12 നഗരങ്ങൾ മാത്രം ഉൾപ്പെടുന്ന എലൈറ്റ് ’പവർഹൗസ്’ വിഭാഗത്തിലാണ് ബംഗളൂരു ഇടം നേടിയത്.
റിപ്പോർട്ട് അനുസരിച്ച്, ബംഗളൂരുവിന്റെ സാങ്കേതിക പ്രതിഭയുടെ തോത് ഇപ്പോൾ സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് തുടങ്ങിയ മുൻനിര യുഎസ് കേന്ദ്രങ്ങളുമായി മത്സരിക്കുന്നു. ബംഗളൂരു ആഗോള ഡിജിറ്റൽ ഇന്നൊവേഷൻ നെറ്റ്വർക്കിലെ ഒരു പ്രധാന കേന്ദ്രമായി മാറുന്നതിലൂടെ എഐ വികസനകാര്യത്തിൽ നഗരം ഇന്ത്യയെ മുന്നിലെത്തിക്കുന്നു.
ടെക് തൊഴിലുകളിൽ ഒരു മിലണ്‍ എന്ന മാർക്ക് മറികടക്കുന്നതിനു പുറമേ, 2018നും 2023നും ഇടയിൽ ടെക് തൊഴിലുകളിൽ 12% വർധനവ് ബംഗളൂരു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ടെക് മേഖലയിലെ അന്താരാഷ്ട്ര വളർച്ചാ രീതികളുമായി പൊരുത്തപ്പെടുന്നു.
ബംഗളൂരുവിന്റെ ജനസംഖ്യാപരമായ ശക്തി അതിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നു.ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ വിഹിതത്തിൽ 12 ടെക് പവർഹൗസ് വിപണികളിൽ ബംഗളൂരു നഗരം നാലാം സ്ഥാനത്താണ്.
75.5 ശതമാനം നിവാസികളും ഈ ഉത്പാദന പ്രായ വിഭാഗത്തിൽ പെടുന്നു. 2019നും 2024നും ഇടയിൽ, ബംഗളൂരുവിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയിൽ 2.4 ശതമാനം വർധനവ് ഉണ്ടായി. ഇത് ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കുകളിൽ ഒന്നാണ്.
മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) എന്നിവയുടെ സ്ഥാനം, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, എൻജിനിയറിംഗ്, ഉത്്പന്ന വികസനം എന്നിവയിലെ അത്യാധുനിക ജോലികൾക്കായി ഉയർന്ന വൈദഗ്ധ്യമുള്ള പ്രതിഭകളെ നൽകുന്നതിൽ നിർണായകമാകുന്നു.
ബംഗളൂരു നഗരം സ്റ്റാർട്ടപ്പ് രംഗത്ത് വെഞ്ച്വർ ക്യാപിറ്റലിന് ഒരു പ്രധാന കേന്ദ്രമായി തുടരുന്നു. 2024ൽ മാത്രം, നഗരം 3.3 ബില്യണ്‍ ഡോളറിന്റെ 140 വെഞ്ച്വർ ക്യാപിറ്റൽ ഡീലുകൾ നേടി. ഇതിൽ 34 നിക്ഷേപങ്ങളും എഐ അധിഷ്ഠിത സംരംഭങ്ങളിലേക്കായിരുന്നു.