ന്യൂഡൽഹി: അയൽ രാജ്യങ്ങൾ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പതറുമ്പോഴും ഇന്ത്യ പുരോഗതിയിലൂടെ മുന്നേറുന്നത് 140 കോടി ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നതുകൊണ്ടാണെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെല്ലാം ആശയപരമായ വൈരുധ്യങ്ങൾ മറന്ന് ഒരുമയോടെ വിദേശ രാജ്യങ്ങളിൽ പോകുകയും നമ്മുടെ ജവാന്മാരുടെ പിന്നിൽ അണിനിരന്നതുമൊക്കെ എല്ലാവരും ഒറ്റക്കെട്ടാണന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ മാവാലങ്കാർ ആഡിറ്റോറിയത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ 77-ാമത് സ്ഥാപക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയാളികൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ ആദ്യമോടിയെത്തുന്നത് മലയാളി സംഘടനകളാണെന്നും പ്രവാസികൾക്ക് വേണ്ടി നിലയുറപ്പിച്ച ഡൽഹി മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ഡിഎംഎയെ പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ മലയാളത്തനിമ കാത്തുസൂക്ഷിക്കുന്ന സംഘടനയാണ് ഡിഎംഎ എന്നും മലയാളികളായ ചെറുപ്പക്കാരുടെ കലാവാസനകളേയും പഠിക്കുവാനുള്ള കഴിവുകളേയും അവരുടെ നന്മകളേയും പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി ഡിഎംഎ സ്ഥാപക ദിനാഘോഷങ്ങൾ മാറട്ടെയെന്നും മുമ്പ് ഡിഎംഎയുടെ ഭാഗമായി പ്രവർത്തിച്ച ഒരാളെന്ന നിലയിൽ ഡിഎംഎയ്ക്ക് എല്ലാ ഭാവുകങ്ങൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം സ്വാതി സുനിൽ ആലപിച്ച പ്രാർഥനാ ഗീതത്തോടെയാണ് ആരംഭിച്ചത്.
ഡൽഹി സർക്കാർ ഉപദേഷ്ടാവ് ജി. അശോക് കുമാർ, കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് ചീഫ് എക്സിക്യൂട്ടീവ് & സെക്രട്ടറി ഡോ ജോസഫ് ഇമ്മാനുവേൽ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറിയും ത്രൈമാസിക കൺവീനറുമായ പി.എൻ. ഷാജി, പ്രോഗ്രാം കൺവീനറും അഡിഷണൽ ഇന്റേണൽ ഓഡിറ്ററുമായ ലീനാ രമണൻ തുടങ്ങിയവർ പ്രസംഗിച്ചു. നിരഞ്ജന കിഷൻ ആയിരുന്നു അവതാരക.

ഡിഎംഎയുടെ മുൻകാല പ്രവർത്തകരായ പി.ജെ. വർഗീസ്, പി. ഗോപിനാഥ് എന്നിവരെ ഡിഎംഎ വിശിഷ്ട സേവാ പുരസ്കാരവും മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും ചെയർമാനുമായ എം.പി. അഹമ്മദിനെ ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരവും ചിന്നമ്മു ശിവദാസിനെ ഡിഎംഎ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡും ജയപ്രഭാ മേനോനെ ഡിഎംഎ കലാഭാരതി പുരസ്കാരവും നൽകി ആദരിച്ചു. തുടർന്ന് ഡിഎംഎ ത്രൈമാസിക ലക്കം 13-ന്റെ പ്രകാശനവും ജോർജ് കുര്യൻ നിർവഹിച്ചു.
കൂടാതെ അനിതാ ഉണ്ണികൃഷ്ണൻ (മയൂർ വിഹാർ ഫേസ്-2), സുജാ രാജേന്ദ്രൻ (മെഹ്റോളി), പ്രീതാ നായർ (ബദർപ്പുർ), സുതില ശിവ (വിനയ് നഗർ - കിദ്വായ് നഗർ), അനിതാ പ്രസാദ് (ദ്വാരക), അമൃതാ രാഗേഷ് (മായാപുരി - ഹരിനഗർ), ആർ രാരിമോൾ (ഉത്തം നഗർ - നവാദ) എന്നിവർക്ക് വനിതാ ദിനാഘോഷത്തോടനുബന്ധിച്ചു നൽകി വരുന്ന ഡിഎംഎ വിമൻ എക്സംപ്ലർ അവാർഡുകളും നൽകി.
ഡിഎംഎ വൈസ് പ്രസിഡന്റുമാരായ കെ.വി. മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ, ചീഫ് ട്രഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷററും കൾച്ചറൽ പ്രോഗാം കോഓർഡിനേറ്ററുമായ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, കൂടാതെ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് ഡിഎംഎ കേന്ദ്രകമ്മിറ്റിയുടെ രംഗപൂജയോടെ കലാപരിപാടികൾ ആരംഭിച്ചു. ഹരിനാഗർ - മായാപുരി ഏരിയയുടെ കൈകൊട്ടിക്കളി, വികാസ്പുരി - ഹസ്താലിന്റെ തിരുവാതിരകളി, ദ്വാരക, ആശ്രം - ശ്രീനിവാസ്പുരി ഏരിയകളുടെ സിനിമാറ്റിക് ഡാൻസ്, കാൽക്കാജിയുടെ നാടൻ പാട്ടുകൾ, ദിൽഷാദ് കോളനിയുടെ ശാസ്ത്രീയ നൃത്തം, അംബേദ്കർ നഗർ - പുഷ്പ് വിഹാർ ഏരിയയുടെ ഒപ്പന, മെഹ്റോളി, പട്ടേൽ നഗർ ഏരിയകളുടെ നാടോടി നൃത്തം, ആർകെ പുരം, ബദർപ്പുർ ഏരിയകളുടെ അർദ്ധ ശാസ്ത്രീയ നൃത്തം, മയൂർ വിഹാർ ഫേസ്-2 ഏരിയയുടെ കുടുംബ പുരാണം തുള്ളൽ കോമഡി സ്കിറ്റ്, മയൂർ വിഹാർ ഫേസ് 3 - ഗാജിപ്പുർ, ഛത്തർപുർ എന്നീ ഏരിയകൾ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് എന്നിവ ഡിഎംഎ ദിനം അവിസ്മരണീയമാക്കി.
Tags : Delhi Malayalee Association George Kurian New Delhi