America
പെൻസിൽവാനിയ: ഓഗസ്റ്റ് ആറ് മുതൽ പെൻസിൽവാനിയ കൽഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാന കൺവൻഷനിലെ ജനപ്രിയ പരിപാടികളിൽ ഒന്നായ ചിരിയരങ്ങിന് പ്രശസ്ത ഹാസ്യസാഹിത്യകാരൻ രാജു മൈലപ്ര നേതൃത്വം നൽകും.
വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ ഫൊക്കാനയുടെ കൺവൻഷനുകളിൽ വർഷങ്ങളായി നിറഞ്ഞ സദസുകളെ ആകർഷിച്ചുവരുന്ന പരിപാടിയാണ് ചിരിയരങ്ങ്.
അതിഥികളോടൊപ്പം സദസ്യരെക്കൂടി പങ്കെടുപ്പിച്ച് നർമവും ആക്ഷേപഹാസ്യവും സമകാലിക വിഷയങ്ങളിലെ രസകരമായ അവതരണങ്ങളും കൊണ്ട് ശ്രദ്ധേയമായ ഈ പരിപാടിയുടെ മുഖ്യ സംഘാടകനും കോഓർഡിനേറ്ററുമായി തുടക്കം മുതൽ രാജു മൈലപ്ര പ്രവർത്തിച്ചുപോരുന്നു.
മലയാള സാഹിത്യരംഗത്തും അമേരിക്കൻ മലയാളി സംഘടനാപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ രാജു മൈലപ്ര ഫൊക്കാനയുടെ മുൻ ദേശീയ ജോയിന്റ് സെക്രട്ടറിയായും ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
"ചിരി മനുഷ്യരെ തമ്മിൽ കൂടുതൽ അടുപ്പിക്കുന്നു'. പ്രവാസി ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും നിമിഷങ്ങൾ സമ്മാനിക്കുകയാണ് ചിരിയരങ്ങിന്റെ ലക്ഷ്യം.
ഈ പരിപാടിയുടെ കോഓർഡിനേറ്ററായി രാജു മൈലപ്രയെ സ്വാഗതം ചെയ്യുന്നു എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷറർ ജോയി ചാക്കപ്പനും സംയുക്തമായി പ്രസ്താവിച്ചു.
America
ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ കെഎച്ച്എൻഎ സൗത്ത്ഈസ്റ്റ് റീജിയണിലെ പുതിയ നേതൃനിര പ്രഖ്യാപിച്ചു.
ജോർജിയ, അലബാമ, മിസിസിപ്പി എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന റീജിയണിൽ ഷാജീവ് - പത്മനിവാസിന്റെ നേതൃത്വത്തിലാണ് വിപുലമായ ടീമിന് രൂപം നൽകിയിരിക്കുന്നത്. സൗത്ത്ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി ചുമതലയേറ്റ ഷാജീവ് പത്മനിവാസിനോടൊപ്പം റീജിയണൽ വൈസ് ചെയറായി രാജീവ് കുമാർ പദ്മകുമാർ പ്രവർത്തിക്കും.
റീജിയണിലെ കെഎച്ച്എൻഎ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുകയും പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നതായിരിക്കും ഇരുവരുടെയും പ്രധാന ചുമതല. റീജിയണൽ സെക്രട്ടറിയായി രാഖി രാജീവിനെയും വനിതാ ഫോറം ചെയറായി ഡോ. അർച്ചന നായരെയും നിയമിച്ചു.
യൂത്ത് ആൻഡ് യുവ പ്രതിനിധിയായി സന നായരും ടീമിൽ ഉൾപ്പെടുന്നു. വനിതകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം വർധിപ്പിച്ച് സംഘടനാ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനങ്ങൾ.
റീജിയണിലെ പ്രവർത്തനങ്ങൾ കൂടുതൽ വൈവിധ്യവൽക്കരിക്കുന്നതിനായി വിവിധ മേഖലകളിൽ പ്രത്യേക ചെയർമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. സംഗീത ചന്ദ്രൻ സ്പിരിച്വൽ ചെയറായും രാകേഷ് രാമനാഥൻ സ്പോർട്സ് ചെയറായും റിക്കി പറമ്പത്ത് ഇക്കണോമിക്സ് ഫോറം ചെയറായും പ്രവർത്തിക്കും.
ആത്മീയം, കായികം, സാമ്പത്തിക ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ സമൂഹത്തെ കൂടുതൽ ശാക്തീകരിക്കുകയാണ് ഈ ചുമതലകളുടെ ലക്ഷ്യം.
കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ്കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ എന്നിവർ പുതിയ സൗത്ത്ഈസ്റ്റ് റീജിയൺ ടീമിന് ആശംസകളും പൂർണ പിന്തുണയും അറിയിച്ചു.
ജോർജിയ, അലബാമ, മിസിസിപ്പി സംസ്ഥാനങ്ങളിലെ മലയാളി ഹിന്ദു സമൂഹത്തെ കൂടുതൽ ശക്തമായി ഏകോപിപ്പിക്കാനും സാംസ്കാരിക, ആത്മീയ, സാമൂഹിക പ്രവർത്തനങ്ങൾ വിപുലീകരിക്കാനും പുതിയ നേതൃത്വത്തിന് സാധിക്കുമെന്ന് കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പ്രത്യാശ പ്രകടിപ്പിച്ചു.
America
ഫിലഡൽഫിയ: ഹെലൻലി ബീറ്റ്സ് യുഎസ്എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ക്രൂശിൻ സ്നേഹം' ലൈവ് ക്രിസ്തീയ സംഗീതോത്സവം ഓഗസ്റ്റ് 23ന് വൈകുന്നേരം 5.30ന് ഫിലഡൽഫിയയിലെ Philadelphia India Christian Assembly, 455 Tomlinson Road, Philadelphia, PA 19116-ൽ നടക്കും.
പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ജോൺസ് പുരയിടം (ന്യൂജഴ്സി), മുൻ വിശ്വവാണി റേഡിയോ ലീഡ് ഗായികയായിരുന്ന പ്രമുഖ ഗായിക ഷീബ ജോർജ് (ഫ്ലോറിഡ), Samson Heavenly Beats സംഘവും സംഗീതപരിപാടിക്ക് നേതൃത്വം നൽകും.
അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗായകരും സംഗീതജ്ഞരും പങ്കെടുക്കുന്ന ഈ സംഗീതവിരുന്നിൽ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലെ തിരഞ്ഞെടുക്കപ്പെട്ട ക്രിസ്തീയ ഗാനങ്ങളും പ്രത്യേക സംഗീതാവിഷ്കാരങ്ങളും അവതരിപ്പിക്കും.
വിവിധ ഭാഷകളിലൂടെ ആത്മീയ സന്ദേശം പകരുന്ന ഈ സംഗീതവിരുന്ന് വിശ്വാസികൾക്ക് അനുഗ്രഹകരമായ അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Prayer Mount Media ആണ് പരിപാടിയുടെ മീഡിയ പാർട്ണർ. Global Travel Experts (Reji Philip), M&J Printing (Mathew Samuel), Zindak Investment & Real Estate (Varghese Thomas Robin) എന്നിവരാണ് പ്രധാന സ്പോൺസർമാർ.
പരിപാടിയുടെ വിജയത്തിനായി Ninan Mathai, Mathew Samuel, Stephen John, Jomon, Stanly George, Thomas Chandy, Sumod Jacob, Susan Samson എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചുവരുന്നതായും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് Ninan Mathai - 215-760-0447, Mathew Samuel - 215-850-7348, Stephen John - 267-239-1094, Jomon - 267-357-2863, Stanly George - 215-552-6668, Thomas Chandy - 201-446-5027, Sumod Jacob - 267-250-5383, Susan Samson - 267-469-1892 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഫിലഡൽഫിയയിലെയും സമീപ സംസ്ഥാനങ്ങളിലെയും ഏവരെയും ഈ അനുഗ്രഹീത സംഗീതസായാഹ്നത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പരിപാടിയിൽ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ക്രിസ്തീയ സംഗീതത്തിലൂടെ ആത്മീയ നവോന്മേഷവും അനുഗ്രഹാനുഭവവും പകരുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ഈ സംഗീതോത്സവം ഏവർക്കും അവിസ്മരണീയ അനുഭവമാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
America
കാലിഫോർണിയ: സിമി വാലിയിൽ ടെസ്ല കാർ നിയന്ത്രണം വിട്ട് ഒരു കഫേയുടെ ഔട്ട്ഡോർ ഡൈനിംഗ് ഏരിയയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 79 വയസുകാരിയായ ഒരു സ്ത്രീ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 2.30-ഓടെയാണ് അപകടം നടന്നത്. വെള്ള നിറത്തിലുള്ള ടെസ്ല വാഹനം അർബൻ കഫേയുടെ പുറത്തുള്ള ഇരിപ്പിട ഭാഗത്തേക്ക് അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു. സംഭവത്തെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
അപകടത്തിൽ മരിച്ച സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. പരിക്കേറ്റ അഞ്ച് പേരിൽ ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. വാഹനം ഓടിച്ചിരുന്ന സ്ത്രീക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി സിമി വാലി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ മദ്യപാനമോ മയക്കുമരുന്ന് ഉപയോഗമോ, മനപ്പൂർവമായ ആക്രമണമോ അപകടത്തിന് കാരണമായതായി തെളിവുകളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
America
സ്റ്റാഫോർഡ് (ടെക്സസ്): സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ചിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്രോസ് ശ്ലീഹായുടെ തിരുനാൾ അതീവ ഭക്തിനിർഭരമായി പ്രാർഥനാപൂർവമായ അന്തരീക്ഷത്തിലും വൈവിധ്യമാർന്ന പരിപാടികളോടെയും ആഘോഷിച്ചു.
ഒരാഴ്ച നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങളിൽ പ്രത്യേക പ്രാർഥനകൾ, ആത്മീയ ധ്യാനം, ഭക്തിനിർഭരമായ പ്രദക്ഷിണം, വൈവിധ്യമാർന്ന കലാപരിപാടികൾ, ചെണ്ടമേളം, കരിമരുന്ന് പ്രയോഗം, സ്നേഹവിരുന്ന് എന്നിവ ഉൾപ്പെട്ടിരുന്നു.
ഇടവകാംഗങ്ങളും ഇതര അതിഥികളും ഒത്തുചേർന്ന ഈ ആഘോഷം വിശ്വാസത്തിന്റെയും കൂട്ടായ്മയുടേയും ഉത്തമ ഉദാഹരണമായി മാറി. തിരുനാളിന്റെ ഏറ്റവും പ്രധാനപ്പെട്ട സമാപന ദിവസത്തെ പൊന്തിഫിക്കൽ വിശുദ്ധ കുർബാനയ്ക്ക് മാവേലിക്കര ഭദ്രാസനാധിപൻ മോസ്റ്റ് റവ. ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.
വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ജീവചരിത്രവും വിശ്വാസയാത്രയും ആസ്പദമാക്കി അദ്ദേഹം നൽകിയ വചനസന്ദേശം വിശ്വാസികൾക്ക് ഏറെ പ്രചോദനമേകുന്നതായിരുന്നു. സഭയുടെ വളർച്ചയ്ക്കും സുവിശേഷ ദൗത്യത്തിനും ഈ രണ്ട് ശ്ലീഹന്മാർ നൽകിയ സംഭാവനകൾ കാലാതീതമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
തന്റെ പ്രസംഗത്തിൽ വിശുദ്ധ പത്രോസിന്റെ ജീവിതത്തിലെ മൂന്ന് പ്രധാനപ്പെട്ട വശങ്ങളെക്കുറിച്ച് അദ്ദേഹം പ്രത്യേകം പ്രതിപാദിച്ചു. ആദ്യമായി, യേശുവിനെ മിശിഹായായി ഏറ്റുപറഞ്ഞ പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു.
മാനുഷികമായ അറിവിനേക്കാൾ ഉപരിയായി ദൈവീക വെളിപാടിലാണ് യഥാർഥ വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് യേശു പത്രോസിനെ അനുഗ്രഹിക്കുകയും സഭയുടെ അമരക്കാരനാക്കുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാമതായി, കടലിനു മുകളിലൂടെ ഭയമില്ലാതെ നടന്ന പത്രോസിന്റെ ചരിത്രം അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രതികൂല സാഹചര്യങ്ങളിൽ പെട്ട് വിശ്വാസം പതറി മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ, "കർത്താവേ, എന്നെ രക്ഷിക്കണമേ' എന്ന് നിലവിളിച്ച പത്രോസിനെ യേശു കൈപിടിച്ചുയർത്തിയ സംഭവം വിശ്വാസികൾക്ക് ആശ്വാസമേകുന്നതാണ്.
ജീവിതത്തിലെ പ്രതിസന്ധികളിലും പരാജയങ്ങളിലും ഭയപ്പെടാതെ ക്രിസ്തുവിലേക്ക് തിരിയണമെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നത്. മൂന്നാമതായി, തിബേരിയാസ് കടൽത്തീരത്തുവെച്ച് യേശു പത്രോസിനോട് ചോദിച്ച "നീ എന്നെ സ്നേഹിക്കുന്നുവോ?' എന്ന ചോദ്യത്തെ അദ്ദേഹം വിശകലനം ചെയ്തു.
Australia and Oceania
ഡാർവിൻ: മലയാളത്തിലും ഇംഗ്ലീഷിലും സമ്പൂർണ ബൈബിൾ പകർത്തിയെഴുതി മാതൃകയായിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകാംഗങ്ങൾ.
2025 സെപ്റ്റംബറിൽ ബൈബിൾ മാസാചരണമായി ഇടവക ആഘോഷിച്ചപ്പോൾ ബൈബിൾ പകർത്തിയെഴുത്തിനെ കുറിച്ചുള്ള ആലോചനയിൽ മലയാളത്തിൽ പകർത്തിയെഴുതി തുടങ്ങി.
Middle East and Gulf
ദോഹ: സാമൂഹ്യ പ്രതിബദ്ധതയോടെ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക കലാ പരിപാടികളെ ഒപ്പിയെടുത്ത് ജനങ്ങളിലെത്തിക്കുന്ന പ്രവാസി വ്ലോഗ്സിന്റെ സുഭാഷ് സുബ്രമണ്യനെ മീഡിയ പ്ലസ് ആദരിച്ചു.
സോഷ്യല്‍ മീഡിയ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂടിയിരുത്തത്തില്‍ വച്ചാണ് ആദരിച്ചത്. ലോകകേരളസഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഉപഹാരം സമര്‍പ്പിച്ചു.
അനന്തമായ സാധ്യതകളാണ് സാമൂഹ്യ മാധ്യമങ്ങള്‍ തുറന്ന് വയ്ക്കുന്നതെന്നും സാമൂഹ്യ നന്മയ്ക്ക് അവയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ മാതൃകയാണ് സുഭാഷിന്റെ പ്രവാസ് വ്ലോഗ്സ് എന്നും അദ്ദേഹം പറഞ്ഞു.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ഗ്രീന്‍ ജോബ്സ് ചെയര്മാന് ഷാനു ഗ്രീന്‍ ജോബ്സ്, സൈക്കോളജിസ്റ്റ് ആയിഷ സൈലൂല്, ഷംല ജഅ്ഫര്‍, ഉവൈസ് ഉസ്മാന്, ബിന്ദു ചന്ദ്രന്, ഷഫീഖ് അല്‍ മാസ്, കെ.വി. ഹഫീസുല്ല, മുനീര്‍ തൂലിക, സിദ്ദീഖ് ചെറുവല്ലൂര്‍, റാഫി പാറക്കാട്ടില്, ജാസ്മിന് തുടങ്ങിയവർ സംസാരിച്ചു.
Europe
പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും "മധുരം മലയാളം’ പദ്ധതിയുടെ ഭാഗമായുള്ള ആദരവ് സമ്മേളനവും ശ്രദ്ധേയമായി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകളും സാമൂഹിക പ്രവർത്തകയുമായ ഡോ. മറിയ ഉമ്മൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു.
പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈമൺ ചെറിയൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സിബി അറക്കൽ നന്ദിയും അർപ്പിച്ചു.
പീറ്റർബൊറോ യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് ജിജി ഡെന്നി ഡോ. മറിയ ഉമ്മനെ പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.
മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി പുതുതായി സംഘടനയിൽ ചേർന്ന അംഗങ്ങൾക്ക് മറിയ ഉമ്മൻ മെമ്പർഷിപ്പ് ഫോമുകൾ വിതരണം ചെയ്തു.
Middle East and Gulf
ആലപ്പുഴ: അജ്മാനിൽ തൊഴില്‍ തട്ടിപ്പിനിരയായ നഴ്സിന് സഹായവുമായി കെ.സി. വേണുഗോപാല്‍ എംപി. ആലപ്പുഴ തിരുവമ്പാടി സ്വദേശി അക്ഷയ്ക്കാണ് കെ.സി. വേണുഗോപാല്‍ രക്ഷകനായത്.
കൊല്ലത്തുള്ള വരുണ്‍ എന്ന് വ്യക്തിയുടെ പേരിലുള്ള ട്രാവല്‍ വേള്‍ഡ് എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ റിക്രൂട്ടുമെന്റ് ഏജന്‍സി വഴിയാണ് പത്ത് ദിവസം മുന്‍പ് അക്ഷയ നഴ്സ് ജോലിക്കായി അജ്മാനിലെത്തിയത്.
ജോലിക്കൊപ്പം സൗജന്യ താമസവും ഭക്ഷണവും വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് നല്‍കിയില്ലെന്നു മാത്രമല്ല, ഭീഷണിപ്പെടുത്തുകയും ശ്രീലങ്കന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തതായും അക്ഷയ കെ.സി. വേണുഗോപാലിനോട് പറഞ്ഞു.
യുഎഇയിലെ ഒഐസിസി പ്രവര്‍ത്തകരും അക്ഷയയുടെ കുടുംബവും വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് മോചനത്തിന് ആവശ്യമായ ഇടപെടല്‍ കെ.സി. വേണുഗോപാല്‍ നടത്തിയത്.
വിദേശകാര്യ മന്ത്രാലയവുമായും യുഎഇയിലെ എംബസിയുമായും കെ.സി. വേണുഗോപാല്‍ ബന്ധപ്പെടുകയും അക്ഷയയുടെ മോചനത്തിന് സഹായം ആവശ്യപ്പെടുകയും ചെയ്തു.
അക്ഷയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ കൊല്ലത്തെ സ്വകാര്യ ഏജന്‍സിയെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആലപ്പുഴ എസ്പിയോടും വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഏജന്‍സി ആവശ്യപ്പെട്ടതു പ്രകാരം 70000 രൂപ നല്‍കിയാണ് അക്ഷയ വിദേശത്തെത്തിയത്.
വാഗ്ദാനം നല്കിയ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് തിരികെ ചോദിച്ചെങ്കിലും അത് നല്‍കിയില്ലെന്ന് മാത്രമല്ല പണം ആവശ്യപ്പെടുകയും കുടുംബാംഗങ്ങളെ ഉള്‍പ്പെടെ അധിക്ഷേപിക്കുകയും മാനസിക പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് അക്ഷയ കെ.സി. വേണുഗോപാലിനോട് വ്യക്തമാക്കി.
ഏജന്‍സി വാഗ്ദാനം നല്കിയ തൊഴില്‍ ലഭിച്ചില്ലെന്ന് മാത്രമല്ല ദിവസ വാടകയ്ക്ക് ഹോം നഴ്സായി അറബികളുടെ വീടുകളിലേക്ക് അയയ്ക്കാനുള്ള പദ്ധതിയായിരുന്നു റിക്രൂട്ട്മെന്റ് ഏജന്സിക്കുണ്ടായിരുന്നതെന്ന് അക്ഷയ എംപിയോട് പരാതിപ്പെട്ടു.
ഒഐസിസി പ്രവര്‍ത്തകര്‍ അക്ഷയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച സ്ഥലത്തെത്തി ശ്രീലങ്കന്‍ സംഘത്തില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. പാസ്പോര്‍ട്ട് തിരികെ നല്കാന് തട്ടിപ്പുസംഘം വിസമ്മതിച്ചതിനെത്തുടര്‍ന്ന് വേണുഗോപാലിന്റെ ആവശ്യപ്രകാരം എംബസി അധികൃതര്‍ ഇടപെട്ട് പാസ്പോര്‍ട്ട് തിരികെ വാങ്ങിനല്‍കി.
ഗള്‍ഫില്‍തന്നെ നഴ്സിംഗ് ജോലിയില്‍ തുടരാനാണ് തനിക്ക് ആഗ്രഹമെന്ന് കെ.സി. വേണുഗോപാല്‍ എംപിയെ അക്ഷയ അറിയിച്ചു. എന്തു സഹായത്തിനും തന്നെ ബന്ധപ്പെടാമെന്ന ഉറപ്പ് കെ.സി. വേണുഗോപാല്‍ അക്ഷയ്ക്ക് നല്കി.
Europe
ബെർലിൻ: ഹൈഡൽബർഗിലെ നെക്കാർ നദിയിൽ നീന്താനിറങ്ങിയ 27 വയസുകാരനായ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടിന് ഹൈഡൽബർഗ് - വീബ്ലിംഗനിലെ ഫെസ്റ്റ്പ്ലാസിന് താഴെയുള്ള നദീതീരത്തായിരുന്നു ഈ ദാരുണ സംഭവം നടന്നത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം, വാരാന്ത്യത്തിലെ ചൂടിൽ നിന്നും ആശ്വാസം തേടി രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് 27 വയസുകാരനായ യുവാവ് നെക്കാർ നദീതീരത്ത് എത്തിയത്. തുടർന്ന് ഇവർ നദിയിൽ നീന്താനിറങ്ങുകയായിരുന്നു.
എന്നാൽ പെട്ടെന്ന് തന്നെ യുവാവ് സുഹൃത്തുക്കളുടെ കൺമുന്നിൽ നിന്നും അപ്രത്യക്ഷനായി. പരിഭ്രാന്തരായ സുഹൃത്തുക്കൾ ഉടൻ തന്നെ എമർജൻസി കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസും ജർമൻ ലൈഫ് സേവിംഗ് സൊസൈറ്റിയുടെ രക്ഷാപ്രവർത്തകരും ഡൈവർമാരും അടങ്ങുന്ന വൻ സംഘം സ്ഥലത്തെത്തി വലിയ രീതിയിലുള്ള തെരച്ചിൽ ആരംഭിച്ചു.
തുടർന്ന് നടത്തിയ തെരച്ചിലിൽ യുവാവിനെ വെള്ളത്തിനടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കരയ്ക്കെത്തിച്ച് കൃത്രിമ ശ്വാസം നൽകാനും ജീവൻ രക്ഷിക്കാനുമുള്ള അടിയന്തര ശ്രമങ്ങൾ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
ഹൈഡൽബർഗ് യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ബിരുദം കഴിഞ്ഞ വിദ്യാർഥിയാണ്. ഹൈഡൽബർഗ് ക്രിമിനൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
ഒരു വാരാന്ത്യത്തിൽ മാത്രം 26 പേർ മുങ്ങിമരിച്ചു ; ജാഗ്രതാ നിർദേശവുമായി ഡിഎൽആർജി
ജർമനിയിൽ കടുത്ത വേനൽച്ചൂട് തുടരുന്നതിനിടയിൽ രാജ്യത്തെ നടുക്കി വൻ ദുരന്തം. കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി രാജ്യത്തെ വിവിധ തടാകങ്ങളിലും നദികളിലുമായി ഒഴുക്കിൽപ്പെട്ടും നീന്താനിറങ്ങിയും 26 പേർ മരണമടഞ്ഞതായി ജർമൻ ലൈഫ് സേവിംഗ് സൊസൈറ്റി അറിയിച്ചു.
ജർമനിയിലെ മലയാളി വിദ്യാർഥികളും പ്രവാസികളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യൂറോപ്പിലെയും പ്രത്യേകിച്ച് ജർമനിയിലെയും ജലാശയങ്ങൾ കാണുന്നതുപോലെയല്ല, അവ അതീവ അപകടകരമായ നിരവധി ഘടകങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്ന് മനസിലാക്കണം. ജർമനിയിലെ മലയാളി വിദ്യാർഥികളും പ്രവാസികളും ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
അടിയൊഴുക്കുകൾ തിരിച്ചറിയുക: നദികളിലും കനാലുകളിലും ഉപരിതലത്തിൽ വെള്ളം ശാന്തമായി കാണപ്പെടുമെങ്കിലും അടിത്തട്ടിൽ ശക്തമായ ഒഴുക്കുണ്ടാകും. നീന്തൽ അറിയാവുന്നവർ പോലും ഇത്തരം അടിയൊഴുക്കുകളിൽ പെട്ടാൽ രക്ഷപെടാൻ പ്രയാസമാണ്.
താപനില വ്യത്യാസം: പുറത്ത് നല്ല ചൂടാണെങ്കിലും ജർമനിയിലെ നദികളിലെയും ആഴമേറിയ തടാകങ്ങളിലെയും വെള്ളം കടുത്ത തണുപ്പുള്ളതായിരിക്കും. ചൂടായ ശരീരവുമായി പെട്ടെന്ന് തണുത്ത വെള്ളത്തിലേക്ക് ചാടുമ്പോൾ കോൾഡ് ഷോക്ക് ഉണ്ടാകാനും ഹൃദയസ്തംഭനം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്.
ക്വാറി തടാകങ്ങൾ ചതിക്കുഴികളാണ്: മണലെടുക്കുന്ന തടാകങ്ങളിൽ പെട്ടെന്ന് ആഴം കൂടുന്ന ഭാഗങ്ങളുണ്ടാകും. കൂടാതെ അടിത്തട്ടിലെ ചെളിയും താപനിലയിലെ പെട്ടെന്നുള്ള വ്യത്യാസവും അപകടം ക്ഷണിച്ചുവരുത്തും.
അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഇറങ്ങരുത്: Baden verboten (നീന്തൽ നിരോധിച്ചിരിക്കുന്നു) എന്ന ബോർഡുകൾ ഉള്ള സ്ഥലങ്ങളിലും ലൈഫ് ഗാർഡുമാരുടെ സേവനമില്ലാത്ത ഇടങ്ങളിലും ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്.
മദ്യപിച്ചുള്ള നീന്തൽ പൂർണമായും ഒഴിവാക്കുക: സുഹൃത്തുക്കളോടൊപ്പം കൂടുമ്പോൾ മദ്യപിച്ച ശേഷം വെള്ളത്തിൽ ഇറങ്ങുന്ന പ്രവണത പൂർണമായും ഒഴിവാക്കുക. ഇത് അപകടസാധ്യത ഇരട്ടിയാക്കും.
നമ്മുടെ ഒരു ചെറിയ അശ്രദ്ധ വലിയൊരു ദുരന്തത്തിലേക്കും നമ്മുടെ കുടുംബത്തിന്റെ കണ്ണീരിലേക്കുമാണ് വഴിമാറുന്നത്. ദയവായി ജലാശയങ്ങളിൽ പോകുമ്പോൾ അതീവ ജാഗ്രത പാലിക്കുക.
ദുരന്തഭൂമിയായി മാറിയ ജലാശയങ്ങൾ
അതിവേഗം ഉയർന്ന താപനിലയെത്തുടർന്ന് ലക്ഷക്കണക്കിന് ആളുകളാണ് വാരാന്ത്യത്തിൽ ജർമനിയിലെ വിവിധ ബീച്ചുകളിലേക്കും തടാകങ്ങളിലേക്കും ഒഴുകിയെത്തിയത്. എന്നാൽ ഈ സന്തോഷം പല കുടുംബങ്ങൾക്കും കണ്ണീരായി മാറി.
റാറ്റിംഗൻ: ഇവിടെയുള്ള ഒരു ക്വാറി തടാകത്തിൽ നീന്താനിറങ്ങിയ 40 വയസുകാരനായ ഒരു വ്യക്തി ശനിയാഴ്ച മുങ്ങിമരിച്ചു.
പൈനെ: ഇവിടെ കാണാതായ 17 വയസുകാരനായ ഒരു കുട്ടിയെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ തടാകത്തിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി.
ഹെലികോപ്റ്ററുകളും തെരച്ചിൽ നായ്ക്കളെയും ഉപയോഗിച്ചായിരുന്നു ഇവിടെ റെസ്ക്യൂ ഓപ്പറേഷൻ നടത്തിയത്.
തലസ്ഥാനമായ ബെർലിനിലെ ഷമോഗ്വിറ്റ്സിൽ വാടകയ്ക്കെടുത്ത ട്രെഡ്ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് ഇറങ്ങിയ മൂന്ന് സുഹൃത്തുക്കളിൽ ഒരാളെ കാണാതായി. ബെർലിനിൽ മാത്രം ഈ വാരാന്ത്യത്തിൽ മൂന്ന് പേരാണ് മുങ്ങിമരിച്ചത്.
പോയൽ ഡാം: ഇവിടെ ട്രെഡ്ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ വെള്ളത്തിലിറങ്ങിയ 28-ഉം 41-ഉം വയസുള്ള രണ്ട് പുരുഷന്മാർ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി.
ഇവർക്കായി അണ്ടർവാട്ടർ ഡ്രോണുകളും സോനാർ ബോട്ടുകളും ഉപയോഗിച്ച് തെരച്ചിൽ തുടരുകയാണ്. കൂടെയുണ്ടായിരുന്ന 27 വയസുകാരിയായ യുവതി സുരക്ഷിതമായി കരയിലെത്തി.
എന്തുകൊണ്ട് ഇരകളിൽ ഭൂരിഭാഗവും പുരുഷന്മാർ?
മുങ്ങിമരണങ്ങളിൽ എന്തുകൊണ്ടാണ് പുരുഷന്മാരുടെ എണ്ണം കൂടുന്നത് എന്നതിന് ഡിഎൽആർജി വക്താവ് മാർട്ടിൻ ഹോൾഷൗസ് വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
പൊതുവെ പുരുഷന്മാർ കൂടുതൽ അപകടസാധ്യതകൾ ഏറ്റെടുക്കാൻ മടിയില്ലാത്തവരാണ്. അവർ പലപ്പോഴും വെള്ളത്തിലെ ഒഴുക്കും ആഴവും കൃത്യമായി വിലയിരുത്തുന്നതിൽ പരാജയപ്പെടുന്നു, അല്ലെങ്കിൽ അപകടങ്ങളെ അവഗണിക്കുന്നു.
യുവാക്കളായ പുരുഷന്മാർ തങ്ങളുടെ നീന്തൽക്ഷമതയെ അമിതമായി വിലയിരുത്തുമ്പോൾ, പ്രായമായ പുരുഷന്മാരിൽ പെട്ടെന്നുണ്ടാകുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങളും തണുത്ത വെള്ളത്തിലേക്കിറങ്ങുമ്പോഴുള്ള താപനില വ്യത്യാസവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ഡിഎൽആർജി മുന്നറിയിപ്പ് നൽകുന്നു.
America
ഹരിപ്പാട്: കാനഡയിലുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് മുട്ടം സ്വദേശിയായ യുവാവ് മരിച്ചു. മുട്ടം ഇത്താംപള്ളിൽ ജിനചന്ദ്രൻ-ജയ ദമ്പതികളുടെ മകൻ അർജുൻ ജിനചന്ദ്രൻ (30) ആണ് മരിച്ചത്.
കാനഡയിലെ പാരീസൗണ്ടിന് സമീപം ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. അർജുനും സംഘവും സഞ്ചരിച്ചിരുന്ന കാർ ഹൈവേ 69ൽ പോയിന്റ്-ഓ-ബാറിൽ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നരവർഷമായി കാനഡയിലായിരുന്ന അർജുന് അടുത്തിടെയാണ് കാനഡ സർക്കാർ സർവീസിൽ ജോലി ലഭിച്ചത്. രണ്ടു മാസം മുൻപാണ് ഭാര്യ വിനീത രാജ് കാനഡയിലെത്തിയത്.
അർജുന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളി സമൂഹത്തെയും ജന്മനാടിനെയും തീരാദുഃഖത്തിലാഴ്ത്തി.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രാദേശിക മലയാളി കൂട്ടായ്മകളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ നടന്നുവരുന്നു.
സഹോദരി: അനു ഷൈജു.
America
ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിപുലമായ ഓണാഘോഷം ഓഗസ്റ്റ് 22ന് ഫിലാഡൽഫിയയിലെ കാൻസ്റ്റാറ്റർ വോൾക്സ്ഫെസ്റ്റ് വെറൈൻ (Cannstatter), 9130 Academy Road, Philadelphia, PA 19114 ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഈ വർഷത്തെ ഓണാഘോഷത്തിന്റെ മുഖ്യാഘോഷകനായി കാൻസർ വിദഗ്ധനും ഹീമറ്റോളജിസ്റ്റുമായ ഡോ. മാധവൻ വി. പിള്ള (ഡോ. എം.വി. പിള്ള) പങ്കെടുക്കും.
ലോകമെമ്പാടും ശ്രദ്ധേയനായ മെഡിക്കൽ ഓങ്കോളജിസ്റ്റും ഹീമറ്റോളജിസ്റ്റുമായ അദ്ദേഹം തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയുടെ സിഡ്നി കിമ്മൽ മെഡിക്കൽ കോളജിൽ ക്ലിനിക്കൽ പ്രഫസറായും ഇന്റർനാഷണൽ നെറ്റ്വർക്ക് ഫോർ കാൻസർ ട്രീറ്റ്മെന്റ് ആൻഡ് റിസർച്ചിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചുവരുന്നു.
വൈദ്യശാസ്ത്ര രംഗത്തെ അദ്ദേഹത്തിന്റെ ദീർഘകാല സേവനവും സമൂഹത്തോടുള്ള പ്രതിബദ്ധതയും മലയാളി സമൂഹത്തിന് അഭിമാനകരമാണ്.
സിനിമാനടി മല്ലികാ സുകുമാരന്റെ സഹോദരനായ ഡോ.എം.വി. പിള്ളയുടെ പങ്കാളിത്തം ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന് തികച്ചും അഭിമാനകരമെന്ന് വൈസ് ചെയർമാൻ വിൻസെന്റ് ഇമ്മാനുവേൽ അറിയിച്ചു.
കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും പുതുതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന "വന്നോണം പൊന്നോണം' എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ വർഷത്തെ ഓണാഘോഷത്തിൽ വൈവിധ്യമാർന്ന കലാപരിപാടികളാണ് അണിനിരക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയാണ് പ്രധാന ആകർഷണം. അദ്ദേഹത്തിന്റെ ഹൃദയസ്പർശിയായ ഗാനങ്ങൾ ഓണാഘോഷത്തിന് സംഗീതവിരുന്നായി മാറുമെന്നാണ് പ്രതീക്ഷ എന്ന് സംഘടനയുടെ ചെയർമാനായ ലെനോ സ്കറിയ, ജനറൽ സെക്രട്ടറി ജോബി ജോർജ്, ട്രഷറർ രാജൻ സാമുവൽ എന്നിവർ അഭിപ്രായപ്പെടുകയുണ്ടായി.
കൂടാതെ, മാതാ ഡാൻസ് അക്കാദമിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര ഈ വർഷത്തെ ആഘോഷത്തിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റായിരിക്കും.
കേരളത്തിന്റെ തനത് കലാരൂപമായ തിരുവാതിരയെ അതിന്റെ ഭംഗിയും ചാരുതയും നിലനിർത്തി അവതരിപ്പിക്കുന്നതിനായി ഇതിനകം തന്നെ പരിശീലനങ്ങൾ പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.
ഇതിനുപുറമെ ഓണസദ്യ, ചെണ്ടമേളം, പഞ്ചവാദ്യം, കുട്ടികളുടെയും യുവജനങ്ങളുടെയും കലാപരിപാടികൾ, നൃത്താവിഷ്കാരങ്ങൾ, നാടൻ കലാരൂപങ്ങൾ, വിവിധ മത്സരങ്ങൾ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും.
പെൻസിൽവാനിയ, ന്യൂജഴ്സി, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിലെ പതിനഞ്ചോളം മലയാളി സംഘടനകളെ ഏകോപിപ്പിക്കുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഓണാഘോഷം മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഗമങ്ങളിലൊന്നായി മാറിയിട്ടുണ്ട്.
വിവിധ മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖരും വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുക്കും. മലയാളികളുടെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ആഘോഷമായി മാറുന്ന ഈ വർഷത്തെ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സംഘാടകർ സ്വാഗതം ചെയ്തു.
Australia and Oceania
മെൽബൺ: മെൽബൺ സൗത്ത് ഈസ്റ്റിലെ സെന്റ് തോമസ് സീറോമലബാർ ഇടവകയും സാന്തോം കൾച്ചറൽ സെന്ററും സംയുക്തമായി പാകെൻഹാം ഹിൽ ക്രെസ്റ്റ് കോളജിൽ സംഘടിപ്പിച്ച റിമി ടോമി ലൈവ് മ്യൂസിക്കൽ കോൺസെർട്ടിൽ പരമ്പരാഗത തനിമയും ആധുനിക താളബോധവും ഒന്നിച്ചു ചേർത്ത് ഒരു ദൃശ്യ ശ്രാവ്യ വിരുന്നായി.
സാന്തോം ഡ്രംസ് ഒരുക്കിയ ചെണ്ടമേള വിസ്മയം ജനപഥങ്ങളെ ആവേശത്തിലാഴ്ത്തി സംഗീത ലോകത്തെ പ്രഗത്ഭയായ റിമി ടോമിയുടെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത സന്ധ്യയിൽ വേദിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അരങ്ങേറിയ ഈ താളമഹോത്സവം നൂറു കണക്കിനാളുകളുടെ കെെയടിയും പ്രശംസയും ഏറ്റുവാങ്ങി.
ഇടവകാംഗമായ ജൊവാൻ പോള ഗ്ലാഡ്വിൻ എന്ന 12 വയസുള്ള അനുഗ്രഹീത കലാകാരി വയലിനിൽ ഉതിർത്ത മാങ്കുയിലെ.. പൂങ്കുയിലേ... എന്ന മനോഹര ഗാനത്തിന് ഇടന്തലയിലും വലന്തലയിലും ഒരേപോലെ വിസ്മയം തീർത്തത് 19 പ്രഗത്ഭരായ ചെണ്ട വാദ്യ കലാകാരൻമാർ ആണ്.
കേവലമൊരു കൊട്ടിക്കലാശത്തിനപ്പുറം, ശാസ്ത്രീയമായ മേളപ്പദങ്ങളും യുവ കലാപ്രതിഭകൾ തീർത്ത ഇലത്താള സംഗീതത്തിന്റെ അകമ്പടിയും ഒന്ന് ചേർന്നപ്പോൾ കലാകാരന്മാരുടെ ചെണ്ടയിൽ നിന്നുയർന്നതു ഒരേ മനസിന്റെ അത്ഭുത താളമായിരുന്നു.
കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ടമേളത്തെ കടൽ കടന്നു ഈ കങ്കാരു നാട്ടിൽ ഇത്രത്തോളം ഊർജ്ജസ്വലതയോടെയും പുതുമയോടെയും അവതരിപ്പിക്കാൻ സാന്തോം ഡ്രംസിന് കഴിഞ്ഞത് ചെണ്ട മേള ട്രൂപിന്റെ ഗുരുവായ മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ പ്രശസ്ത ചെണ്ട വാദ്യ ഗുരു പോരൂർ ഹരികൃഷ്ണൻ മാഷിന്റെ കൃത്യമായ പാഠങ്ങളും അംഗങ്ങളുടെ സമർപ്പണ ബോധത്തോടെയുള്ള കഠിന പരിശീലനവുമാണ്.
സെന്റ് തോമസ് സീറോമലബാർ ഇടവക വികാരിയായ റവ.ഫാ. ഡോ സിബി പുളിക്കലിന്റെയും അസിസ്റ്റന്റ് വികാരി റവ.ഫാ. സജി ഞവരക്കാട്ടിന്റെയും അനുഗ്രഹീത രക്ഷാധികാരിത്വത്തിൽ സാന്തോം കൾച്ചറൽ സെന്റ്ർ, സാന്തോം ഡ്രംസ് ട്രൂപ് കോഓർഡിനേറ്റഴ്സ് എന്നിവരുടെ സഹകരണവും പ്രോത്സാഹനവും സാന്തോം ഡ്രംസിനെ മേള ലോകത്തു ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും എന്നതിന് സംശയം ഇല്ല.
America
കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) ഈ വർഷത്തെ സ്കോളർഷിപ്പ് പദ്ധതിയുടെ വിതരണോദ്ഘാടനം മേയ് 31ന് സൂം മുഖേന ഭംഗിയായി നടന്നു.
കേരളത്തിലും അമേരിക്കയിലുമുള്ള നൂറുകണക്കിന് വിദ്യാർഥികളും ദാതാക്കളും പരിപാടിയിൽ പങ്കെടുത്തു. സ്കോളർഷിപ്പ് സമിതി സഹാധ്യക്ഷ ഡോ. തങ്കം അരവിന്ദിന്റെ ആമുഖ പ്രഭാഷണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്.
തുടർന്ന് ദിവ്യ ശർമ അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങൾ ആലപിച്ചു. ഡയറക്ടർ ബോർഡ് അംഗം അനഘ വാര്യർ അവതാരകയായി ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ആര്യ വൃന്ദ തുപ്പണ്ണിയുടെ സോപാന സംഗീത ശൈലിയിലുള്ള ഈശ്വരപ്രാർഥന ചടങ്ങിന് ഭക്തിനിറഞ്ഞ തുടക്കമായി. സ്വാഗത പ്രസംഗം നടത്തിയ കെഎച്ച്എൻഎ ട്രസ്റ്റി ബോർഡ് അധ്യക്ഷ വനജ നായർ, ഈ വർഷത്തെ സ്കോളർഷിപ്പ് വിതരണം കെഎച്ച്എൻഎയുടെ കാൽനൂറ്റാണ്ടിലേറെ നീളുന്ന സേവനയാത്രയിൽ ഏറെ പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞു.
അർഹരായ വിദ്യാർഥികൾക്ക് 25,000 രൂപ മുതൽ 40,000 രൂപ വരെ ധനസഹായം നൽകാൻ സമിതി തീരുമാനിച്ചതായി അവർ അറിയിച്ചു. അടുത്ത വർഷം കൂടുതൽ അർഹരായ വിദ്യാർഥികളെ കണ്ടെത്തി സാമ്പത്തിക സഹായവും മാർഗനിർദേശവും നൽകാൻ കെഎച്ച്എൻഎ ഒരുക്കമാണെന്നും അവർ കൂട്ടിച്ചേർത്തു.
അധ്യക്ഷ പ്രസംഗം നടത്തിയ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ഈ വിദ്യാഭ്യാസ സഹായ പദ്ധതിയുമായി മിനസോട്ടയിലെ Kerala Hindus of Minnesotaയും ടെക്സസിലെ ആനന്ദാശ്രമം ചാരിറ്റി ഫൗണ്ടേഷനും സഹകരിക്കാൻ തയാറായതായി അറിയിച്ചു.
പദ്ധതിയുടെ സുതാര്യതയും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളും മനസിലാക്കി മറ്റു ചില സംഘടനകളും കെഎച്ച്എൻഎ വഴി വിദ്യാഭ്യാസ സഹായം നൽകാൻ മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സഹായത്തിനു പുറമേ, നാട്ടിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ട് പുതിയ സഹായനിധി രൂപീകരിക്കാനുള്ള നടപടികളും ആരംഭിക്കുമെന്ന് ടി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
കേരളത്തിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന കേരള കൺവെൻഷനിൽ വച്ച് ഈ സഹായധനം വിതരണം ചെയ്യാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
അനുഗ്രഹ പ്രഭാഷണം നടത്തിയ സ്വാമി ചിദാനന്ദ പുരി, കെഎച്ച്എൻഎയുടെ വിദ്യാഭ്യാസ സഹായ പദ്ധതിയെ പ്രശംസിക്കുകയും സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികളെ അഭിനന്ദിക്കുകയും ചെയ്തു.
മുഖ്യാതിഥിയായി പങ്കെടുത്ത ന്യൂയോർക്ക് സ്റ്റേറ്റ് ആക്ടിംഗ് ജസ്റ്റിസ് രാജു രാജേശ്വരി, കഠിനാധ്വാനവും വലിയ സ്വപ്നങ്ങളും ജീവിതവിജയത്തിലേക്കുള്ള വഴിയാണെന്ന് വിദ്യാർഥികളെ ഓർമിപ്പിച്ചു. ഒരു സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്ന് കുടിയേറ്റക്കാരിയായി അമേരിക്കയിലെത്തി, കഠിനാധ്വാനത്തിലൂടെയാണ് താൻ ഈ സ്ഥാനത്തെത്തിയതെന്നും അവർ പറഞ്ഞു.
തുടർന്ന് കേരള സർവകലാശാല ബയോഇൻഫർമാറ്റിക്സ് വിഭാഗം മുൻ മേധാവി പ്രഫ. ഡോ. അച്യുത് ശങ്കർ വിദ്യാർഥികൾക്കായി തൊഴിൽ മാർഗനിർദേശ പ്രഭാഷണം നടത്തി. വരാനിരിക്കുന്ന കാലഘട്ടം നിർമിതബുദ്ധിയുടെ എഐയുടെ യുഗമാണെന്നും അതിനായി വിദ്യാർഥികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
എൻജിനിയറിംഗിലും സംഗീതത്തിലും ഗവേഷണ ബിരുദമുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി.ഗുരുവായൂരപ്പൻ കോളേജ് സംസ്കൃത വിഭാഗം മുൻ മേധാവി ഡോ. ലക്ഷ്മി ശങ്കർ, ആനന്ദാശ്രമം ചാരിറ്റി ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ജയ് കെ. രാമൻ, കെഎച്ച്എംഎൻ പ്രസിഡന്റ് നാരായണൻ നായർ, മുഖ്യമന്ത്രിയുടെയും കേരള ഗവർണറുടെയും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി പി. സുരേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.
സ്കോളർഷിപ്പ് സമിതി അധ്യക്ഷൻ രാഘവൻ നായർ വിതരണ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു. സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ തുടർന്നുള്ള സെമസ്റ്റർ പരീക്ഷാഫലങ്ങൾ ധനസഹായം നൽകിയവർക്ക് അയച്ചുകൊടുക്കണമെന്നും അദ്ദേഹം അറിയിച്ചു.
ആര്യ വൃന്ദയുടെ മനോഹരമായ കഥകളിപ്പദ ആലാപനവും സ്കോളർഷിപ്പ് സമിതി അംഗം ഡോ. ബിജു പിള്ളയുടെ കൃതജ്ഞതാ പ്രകടനവും പരിപാടിക്ക് സമാപനം കുറിച്ചു. ഏകദേശം രണ്ടു മണിക്കൂർ നീണ്ട ചടങ്ങ് പങ്കെടുത്തവരുടെ പ്രശംസ നേടി.
Europe
ബെർലിൻ: ജർമനിയുടെ തലസ്ഥാനമായ ബെർലിനിൽ ഞെട്ടിക്കുന്ന സംഭവം. തടാകക്കരയിൽ എത്തിയ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനും മൂന്ന് വയസുള്ള കുട്ടിക്കും ബിയർ നൽകി.
സംഭവത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരേ ജർമൻ ക്രിമിനൽ പോലീസും ചൈൽഡ് വെൽഫെയർ ഡിപ്പാർട്ട്മെന്റും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച ബെർലിനിലെ കൗൾസ്ഡോർഫർ തടാകക്കരയിലാണ് സംഭവം.
18നും 25നും ഇടയിൽ പ്രായമുള്ള സെർബിയൻ വംശജരായ അഞ്ച് പേരാണ് കുട്ടികൾക്കൊപ്പം മദ്യപിച്ചത്. എട്ട് മാസം പ്രായമുള്ള കുഞ്ഞും മൂന്ന് വയസുകാരനും ബിയർ കുപ്പിയിൽ നിന്ന് കുടിക്കുന്നത് കണ്ട തടാകക്കരയിലുണ്ടായിരുന്ന സ്ത്രീകൾ ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടൻ പോലീസും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി. കുട്ടികളെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം മുൻകരുതൽ എന്ന നിലയിൽ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
പോലീസ് ചോദ്യം ചെയ്യലിൽ ഒരു കുട്ടിയുടെ പിതാവ് കുറ്റം സമ്മതിച്ചു. തന്റെ കുഞ്ഞിന് ബിയർ നൽകിയെന്ന് ഇയാൾ മൊഴി നൽകി. കുട്ടികളുടെ സംരക്ഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയതിന് മാതാപിതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ചൈൽഡ് പ്രൊട്ടക്ഷൻ ടീം മാതാപിതാക്കളുമായി കൗൺസിലിംഗും വിശദമായ അന്വേഷണവും തുടങ്ങി. കുട്ടികളുടെ സുരക്ഷ മുൻനിർത്തി മാതാപിതാക്കളിൽ നിന്ന് മാറ്റുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ അധികൃതർ പരിഗണിക്കുന്നുണ്ട്.
ജർമനിയിൽ കുട്ടികളുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനും നിയമം വലിയ പ്രാധാന്യമാണ് നൽകുന്നത്. കുട്ടികളോടുള്ള ചെറിയ അശ്രദ്ധ പോലും വലിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.
America
ഓര്‍ലാന്‍ഡോ: മികച്ച നടനും കലാ-സാംസ്കാരിക പ്രവര്‍ത്തകനുമായ പൗലോസ് കുയിലാടന് നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ കാലാകാരന്മാരുടേയും ചലച്ചിത്ര പ്രവര്‍ത്തകരുടേയും സര്‍ഗാത്മക മികവിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച "മിത്രാസ്' ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായ "പൂതപ്പാട്ട്' എന്ന സിനിമയിലെ അഭിനയത്തിന് സ്പെഷല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങി.
ജൂണ്‍ 20ന് ന്യൂജഴ്സിയിലെ Brearley തിയറ്ററില്‍ വച്ചാണ് ചടങ്ങ് നടന്നത്. ഫെസ്റ്റിവലില്‍ പൂതപ്പാട്ട് എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് സ്പെഷല്‍ ജൂറി അവാര്‍ഡ് കുയിലാടന് ഏറ്റുവാങ്ങിയത്.
നാടക രംഗത്തും ഗാനരചനയിലും കഴിവ് തെളിയിച്ച പൗലോസ് കുയിലാടന് സ്കൂള്‍ കാലഘട്ടം മുതല്‍ പെരുന്തച്ചന്, അച്ഛന്റെ പൊന്നുമക്കള്, കൂട്ടുകുടുംബം തുടങ്ങി നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
America
ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ധ്രുതഗതിയിലുള്ള വളർച്ചയും മാനവരാശിക്ക് അത് ഉയർത്തുന്ന വെല്ലുവിളികളും സാധ്യതകളും വിശദീകരിക്കുന്ന, ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ ചാക്രിയലേഖനമായ മാഗ്നിഫിക്ക ഹ്യൂമനിറ്റാസിനെ ആസ്പദമാക്കി സീറോമലബാർ കാത്തലിക് കോൺഗ്രസിന്റെ (എസ്എംസിസി) ആഭിമുഖ്യത്തിൽ ജൂലൈ അഞ്ചിന് രാത്രി ഒമ്പതിന് (EST) ഓൺലൈൻ (സൂം) സെമിനാർ നടത്തുന്നു.
സീറോമലബാർ സഭ മീഡിയ കമ്മീഷൻ സെക്രട്ടറിയും പിആർഒയുമായ റവ.ഡോ. ടോം ഓലിക്കരോട്ട് ആണ് മുഖ്യ പ്രഭാഷകൻ. ഷിക്കാഗോ രൂപത ബിഷപ് മാർ ജോയ് ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണവും എസ്എംസിസി ഡയറക്ടർ റവ.ഫാ. ജോർജ് എളമ്പാശേരിൽ ആമുഖ പ്രസംഗം നടത്തും.
ചാക്രിയലേഖനം സംബന്ധിച്ച് വൈദികരും അത്മായരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ ലളിതമായി പ്രതിപാദിക്കുന്ന ഈ സെമിനാറിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോർജ് വി. ജോർജ്, ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി, ബോർഡ് ചെയർമാൻ സിജിൽ പാലക്കലോടി എന്നിവർ അറിയിച്ചു.
വളർന്നു വരുന്ന സാങ്കേതികവിദ്യകൾ മനുഷ്യന്റെ അന്തസ്സ്, തൊഴിൽ, ധാർമിക ഉത്തരവാദിത്തം എന്നിവയിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി ആഴത്തിലുള്ള പഠനമാണ് മാർപാപ്പയുടെ ചാക്രിക ലേഖനം: "മാഗ്നിഫിക്ക ഹ്യൂമനിറ്റാസ്'. അതുകൊണ്ടു സാധിക്കുന്നത്ര വൈദികരും വിശ്വാസികളും ഈ ഓൺലൈൻ സെമിനാർ പ്രയോജനപ്പെടുത്തണമെന്നു ബിഷപ് മാർ ജോയ് ആലപ്പാട്ട് അഭ്യർഥിച്ചു.
സെമിനാറിന് എസ്എംസിസി പ്രസിഡന്റ് ജോർജ് വി. ജോർജ്, ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി, ട്രഷറർ ടോമി പുല്ലാപ്പള്ളിൽ, വൈസ് പ്രസിഡന്റുമാരായ മേഴ്സി കുര്യാക്കോസ്, സെബാസ്റ്റ്യൻ ഇമ്മാനുവേൽ, ജോയിന്റ് സെക്രട്ടറി ജോജോ കോട്ടൂർ, ജോയിന്റ് ട്രഷറർ ആന്റോ കവലക്കൽ, ട്രസ്റ്റിബോർഡ് ചെയർമാൻ സിജിൽ പാലക്കലോടി, വൈസ് ചെയർമാൻ ബാബു ചാക്കോ, സെക്രട്ടറി ജോൺസൻ കണ്ണൂക്കാടൻ, എസ്എംഎസ്ഗ്ലോബൽ വൈസ് ചെയർമാൻ ജോർജുകുട്ടി പുല്ലാപ്പള്ളി, എസ്എംസിസി നാഷണൽ എഡ്യൂക്കേഷൻ ചെയർ ജോസ് തോമസ്, കമ്മിറ്റി അംഗങ്ങളായ ടീനു തോമസ്, ഷൈജു കളത്തിൽ, ഷാജിമോൻ മിറ്റത്താനി, ജോബി ചെറിയാൻ, ജിജി ജോൺ, സ്മിത തോമസ്, ബൈജു വിതയത്തിൽ, ജോ കടവേലിൽ, ജിബി പാറക്കൽ, ജെയ്സൺ വേണാട്ട്, ജോസ് സെബാസ്റ്റ്യൻ, ജോയ് കുറ്റിയാനി, കുര്യാക്കോസ് ചാക്കോ, ലാലി കളപ്പുര, മോട്ടി മാത്യു, മാർട്ടിൻ വിലങ്ങോലിൽ, സിറിയക് സ്കറിയ, ജോ ജോർജ്, റെജിമോൻ മാത്യു, റോഷിൻ പ്ലാമൂട്ടിൽ, ജോയ്സ് പോൾ, ചക്കപ്പൻ , ജെയിംസ് ഓലിക്കര തുടങ്ങിയവർ നേതൃത്വം നൽകും.
On Sunday, 5th July, 9 PM EST (India: 6:30 AM). Zoom Meeting ID: 869 9690 9327, Password: 547017.
America
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ 2026ലെ ഇടവക മിഷൻ കൺവൻഷൻ ജൂലൈ രണ്ട് മുതൽ നാല് വരെ ദിവസങ്ങളിൽ എല്ലാ ദിവസവും രാത്രി ഏഴിന് ഇടവക ദേവാലയത്തിൽ നടക്കും (5810 Almeda Genoa Rd, Houston, Texas 77048).
ഇടവകയുടെ ആത്മീയ നവീകരണത്തിനും വിശ്വാസ വളർച്ചയ്ക്കുമായി സംഘടിപ്പിക്കുന്ന ഈ കൺവൻഷനിൽ മുഖ്യപ്രഭാഷകനായി മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് വികാരി റവ. ഏബ്രഹാം വി. സാംസൺ സന്ദേശം നൽകും.
കൺവൻഷനിൽ ട്രിനിറ്റി ചർച്ച് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ. ജിജോ എം. ജേക്കബ് (വികാരി) - 832 898 8699, റവ. സോനു എസ്. വർഗീസ് (അസി. വികാരി) - 713 408 7394, എം. ജോർജ് കുട്ടി - 832 298 8739, ഏബ്രഹാം ഇടിക്കുള - 713 614 9381, ഏബ്രഹാം മാത്യു (ജോയ് മണ്ണിൽ) - 281 745 1459.
Europe
ലണ്ടൻ: യുകെയിലെ സഫോക്കിലുള്ള സ്കൂളുകളിൽ സോളാർ പാനലുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് കടുത്ത മുൻകരുതൽ നടപടിയുമായി കൗൺസിൽ രംഗത്ത്.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മേഖലയിലെ ഏകദേശം 80 സ്കൂളുകളിലെ സോളാർ പാനൽ സംവിധാനങ്ങൾ താത്കാലികമായി ഓഫ് ചെയ്യാൻ സഫോക്ക് കൗൺസിൽ ഉത്തരവിട്ടു.
ഇപ്സ്വിച്ചിലെ പ്രമുഖ സ്കൂളായ സൈഡ്ഗേറ്റ് പ്രൈമറി സ്കൂളിൽ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ വലിയ തീപിടിത്തത്തിന് പിന്നാലെയാണ് ഈ അടിയന്തിര തീരുമാനം. 2012-ലാണ് ഈ സ്കൂളിൽ സോളാർ പാനലുകൾ സ്ഥാപിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ സഫോക്ക് കൗൺസിലിന് കീഴിലുള്ള സ്കൂളുകളിൽ ഉണ്ടാകുന്ന മൂന്നാമത്തെ തീപിടിത്തമാണിത്. ഈ മൂന്ന് അപകടങ്ങളും പുനരുപയോഗ ഊർജ്ജ സംവിധാനങ്ങളായ സോളാർ പാനലുകളുമായി ബന്ധപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ വർഷങ്ങളിൽ സഫോക്കിലെ മറ്റ് രണ്ട് സ്കൂളുകളിലും സോളാർ പാനലുകൾ മൂലം അപകടങ്ങൾ സംഭവിച്ചിരുന്നു. ഈസ്റ്റ് ബെർഹോൾട്ട് പ്രൈമറി സ്കൂളിൽ 2025 ഓഗസ്റ്റിൽ ഉണ്ടായ തീപിടിത്തം വലിയ നാശനഷ്ടമുണ്ടാക്കിയിരുന്നു.
2026 ഏപ്രിലിൽ ബ്രാൻഹാമിലെ ബ്രൂക്ക്ലാൻഡ്സ് പ്രൈമറി സ്കൂളിലും സമാനമായ രീതിയിൽ തീപിടിത്തമുണ്ടായി. 2026 ജൂൺ 24ന് ഇപ്സ്വിച്ചിലെ അറുന്നൂറോളം കുട്ടികൾ പഠിക്കുന്ന സൈഡ്ഗേറ്റ് സ്കൂളിലെ മേൽക്കൂരയിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് കുട്ടികളെയും ജീവനക്കാരെയും അടിയന്തിരമായി ഒഴിപ്പിച്ചു.
ഈ മൂന്ന് സ്കൂളുകളിലെയും തീപിടിത്തത്തിന് കാരണം ഒരേ സാങ്കേതിക തകരാറാണെന്നതിന് നിലവിൽ കൃത്യമായ തെളിവുകളില്ലെങ്കിലും സോളാർ പാനലുകൾ ഘടിപ്പിച്ച ഭാഗങ്ങളിൽ നിന്നാണ് തീ പടർന്നത് എന്നതിനാൽ കൗൺസിൽ അടിയന്തിരമായി ഇടപെടുകയായിരുന്നു.
2011-നും 2016-നും ഇടയിൽ കൗൺസിലിന്റെ ഗ്രീൻ എനർജി പദ്ധതിയുടെ ഭാഗമായി സോളാർ പാനലുകൾ സ്ഥാപിച്ച സ്കൂളുകളിലാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ സ്കൂളുകളിലെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ എൻജിനിയർമാർ എത്തി പാനലുകൾ ഐസലേറ്റ് ചെയ്യുമെന്ന് കൗൺസിൽ അറിയിച്ചു.
കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ മുൻകരുതൽ നടപടിയെന്ന് ചിൽഡ്രൻ ആൻഡ് യംഗ് പീപ്പിൾ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ സാറാ ജെയ്ൻ സ്മെഡ്മോർ വ്യക്തമാക്കി.
അപകടങ്ങൾ തമ്മിൽ ബന്ധമില്ലെന്നോ അവ വെറും യാദൃശ്ചികതയാണെന്നോ കരുതി തങ്ങൾക്ക് മാറിനിൽക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിലെ കനത്ത ചൂടുള്ള കാലാവസ്ഥയിൽ എല്ലാ ഇലക്ട്രിക്കൽ സംവിധാനങ്ങളും കടുത്ത സമ്മർദത്തിലാണെന്നും അതിനാൽ കൃത്യമായ പരിശോധനകൾ ആവശ്യമാണെന്നും വിദ്യാഭ്യാസ വിഭാഗം ഗ്രീൻ ഗ്രൂപ്പ് വക്താവ് ആഷ് ലെവർ പറഞ്ഞു.
അതേസമയം, സോളാർ പാനലുകൾ സാധാരണയായി ഗ്ലാസ് കൊണ്ടാണ് നിർമ്മിക്കുന്നത് എന്നതിനാൽ അവ നേരിട്ട് കത്താൻ സാധ്യതയില്ലെന്ന് ഊർജ്ജ വിദഗ്ധനായ ടോണി സ്ലേഡ് ചൂണ്ടിക്കാട്ടി.
കൃത്യമല്ലാത്ത അളവിലുള്ളതോ അല്ലെങ്കിൽ കേടുപാടുകൾ സംഭവിച്ചതോ ആയ വയറിംഗ്, പവർ ഇൻവെർട്ടറുകളിലെ തകരാറുകൾ എന്നിവയാകാം തീപിടിത്തത്തിന് കാരണം.
ഇത് പുനരുപയോഗ ഊർജ്ജത്തിന്റെ പ്രശ്നമല്ല, മറിച്ച് ഇലക്ട്രിക്കൽ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിലും അത് കൃത്യമായി പരിപാലിക്കുന്നതിലും വരുന്ന വീഴ്ചയാണെന്നും അദ്ദേഹം വിലയിരുത്തി.
സ്കൂളുകളിൽ പഠിക്കുന്ന ഒട്ടനവധി മലയാളി വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ആശങ്കകൾ പരിഹരിക്കാൻ സുരക്ഷാ പരിശോധനകൾ സഹായിക്കുമെന്ന് മാതാപിതാക്കൾ പ്രതികരിച്ചു.
Europe
അബർഡീൻ: ആത്മീയ നവീകരണത്തിനും മാതൃ മധ്യസ്ഥത്തിനുംഅനുഗ്രഹീത സന്നിധിയായ "കൃപാസനം മരിയൻ സെന്റർ' ഈ വർഷവും യുകെയിൽ കൃപാസനം ഉടമ്പടി ധ്യാനം സംഘടിപ്പിക്കുന്നു.
യുകെയിൽ കഴിഞ്ഞ വർഷം നടത്തപ്പെട്ട മരിയൻ കൃപാസന ഉടമ്പടി ധ്യാനങ്ങളിലൂടെ ലഭിച്ച പ്രാർഥനാ സാഫല്യങ്ങൾക്കുള്ള നന്ദി സൂചകമായും അന്ന് പങ്കുചേരുവാൻ കഴിയാതെ പോയ നിരവധിയായ മാതൃഭക്തരുടെ അഭ്യർഥന പരിഗണിച്ചുമാണ് കൃപാസനം ഉടമ്പടി ധ്യാനം ഈ വർഷവും ഒരുക്കുന്നത്.
അബർഡീൻ കത്തോലിക്കാ രൂപതയുടെ അധ്യക്ഷൻ ബിഷപ് ഹ്യൂഗ് ഗിൽബർട്ട്, കാലിക്കറ്റ് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച്ബിഷപ് മാർ വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ റവ.ഡോ. ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്പിരിച്വൽ ഡയറക്ടറും സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ് എന്നിവരാവും പ്രധാനമായും സ്കോട്ലൻഡിലെ അബർഡീനിൽ കൃപാസനം ഉടമ്പടി ധ്യാനത്തിന് നേതൃത്വം നൽകുക.
പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാർഥനയിൽ വെളിവായ അമ്മയുടെ അഭിലാഷം മനസിലാക്കി ആരംഭിച്ച കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ, പരിശുദ്ധ അമ്മയുമായി ചേർന്ന് എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും രോഗശാന്തികൾക്കും അനുഗ്രഹസാഫല്യങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവസാക്ഷ്യങ്ങൾ അനവധിയാണ്.
സ്കോട്ലൻഡിലെ അബർഡീൻ സെന്റ് മേരീസ് കത്തീഡ്രലിൽ ഓഗസ്റ്റ് 25,26,27 തീയതികളിലാവും കൃപാസനം ഉടമ്പടി ത്രിദിന ധ്യാനം നടത്തപ്പെടുക. രാവിലെ എട്ടിന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.
ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചിന് സമാപിക്കുന്നതാണ്. കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമങ്ങളിലും പങ്കുചേരുവാനും കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും ക്ഷണിക്കുന്നതായി അറിയിച്ചു.
കൃപാസന ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർഥിക്കുന്നു.
Abredeen - https://www.tickettailor.com/events/kadoshmarianministries/2083917
കൂടുതൽ വിവരങ്ങൾക്ക്: 07770 730769, 07459 873176.
St Mary's R C Cathedral, 16-20 Huntly St, Aberdeen AB10 1SH, Scotland.
America
കണക്ടികട്ട്: കണക്ടികട്ട് മാസ്റ്റേഴ്സ് നാഷണൽ ലെവൽ 56 കാർഡ് മത്സരം വിജയകമായി അവസാനിച്ചു. ഒന്നാം സമ്മാനം ക്യുൻസ് ന്യൂയോർക്കിൽ നിന്നുള്ള ബേബി കോളങ്ങായിൽ ടീം കരസ്ഥമാക്കി.
ബേബി കോളങ്ങായിൽ നയിച്ച ടീമിൽ ബാബു മാനുങ്കൽ, ജ്യോതിസ് കുടിലിൽ എന്നിവർ അംഗങ്ങളായിരുന്നു.
19 ടീമുകൾ ടൂർണമെന്റിൽ പങ്കടുത്തെന്ന് കണക്റ്റികട്ട് മാസ്റ്റേഴ്സ് സംഘാടകരായ ആൽവിൻ മാത്യു, റെജി നെല്ലിക്ക, സെൻജിൻ അബ്രാഹം എന്നിവർ അറിയിച്ചു.
Europe
ബെർലിൻ: ജർമനിയിലെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം തുക കുതിച്ചുയരുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ആരോഗ്യ പരിഷ്കരണ നിയമത്തിന്റെ കരട് രേഖയ്ക്ക് ഫെഡറൽ കാബിനറ്റ് അംഗീകാരം നൽകി.
കോടിക്കണക്കിന് യൂറോയുടെ സാമ്പത്തിക ബാധ്യതയിൽ നിന്നും ഇൻഷുറൻസ് കമ്പനികളെ രക്ഷിക്കാനും പൊതുജനങ്ങൾക്ക് മേൽ അധിക പ്രീമിയം ഭാരം വരുന്നത് ഒഴിവാക്കാനുമാണ് ഈ അടിയന്തിര നീക്കമെന്ന് ചാൻസലർ ഫ്രീഡ്രിഷ് മെർസ് വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ സാമൂഹിക പരിഷ്കരണമാണിത്. ഏകദേശം 16 ബില്യൺ യൂറോയിലധികം ലാഭിക്കാൻ സഹായിക്കുന്ന ഈ പുതിയ നിയമം വഴി ഇൻഷുറൻസ് തുകകൾ ഇനിയും വർധിക്കുന്നത് തടയാൻ സാധിക്കും എന്ന് ചാൻസലർ പറഞ്ഞു.
ഭരണപക്ഷത്തെ സഖ്യകക്ഷിയായ എസ്പിഡിയുമായി കടുത്ത ചർച്ചകൾക്കൊടുവിലാണ് ഈ ചരിത്ര തീരുമാനത്തിൽ എത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പരിഷ്കരണത്തിലെ പ്രധാന നിർദ്ദേശങ്ങളിലൊന്ന് പ്രിസ്ക്രിപ്ഷൻ മരുന്നുകളുടെ വില വർദ്ധനവാണ്.
നിലവിൽ ഡോക്ടർമാർ എഴുതിത്തരുന്ന പ്രിസ്ക്രിപ്ഷൻ മരുന്നുകൾക്ക് ഇൻഷുറൻസ് കമ്പനികൾ വലിയ തോതിൽ സബ്സിഡി നൽകാറുണ്ട്. എന്നാൽ പുതിയ നിയമപ്രകാരം മരുന്നുകൾ വാങ്ങുമ്പോൾ ഇൻഷുറൻസ് ഉള്ളവരും കൈയിൽ നിന്നും കൂടുതൽ തുക നൽകേണ്ടി വരും.
ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കഞ്ചാവ് പൂക്കളും ഹോമിയോപ്പതി മരുന്നുകളും ഇനി മുതൽ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടില്ല. ഇവയ്ക്കുള്ള ചിലവുകൾ ഇൻഷുറൻസ് കമ്പനികൾ നൽകില്ലെന്നാണ് തീരുമാനം.
2028 മുതൽ ജർമനിയിൽ മധുരപാനീയങ്ങൾക്ക് പുതിയ നികുതി ഏർപ്പെടുത്തും. ഇതിലൂടെ ലഭിക്കുന്ന 450 മില്യൺ യൂറോ പൊതു ബജറ്റിലേക്ക് പോകാതെ പൂർണ്ണമായും ആരോഗ്യ സംരക്ഷണ-പ്രതിരോധ പദ്ധതികൾക്കായി മാറ്റിവയ്ക്കും.
തൊഴിലില്ലായ്മ വേതനം വാങ്ങുന്നവരുടെ ഹെൽത്ത് ഇൻഷുറൻസ് തുക ഇത്രയും കാലം ഇൻഷുറൻസ് കമ്പനികളാണ് വഹിച്ചിരുന്നത്. വർഷം 12 ബില്യൺ യൂറോ വരുന്ന ഈ തുക ഇനി മുതൽ ഫെഡറൽ സർക്കാർ നേരിട്ട് നൽകും.
ജോലിയില്ലാത്ത പങ്കാളികൾക്ക് നിലവിലുള്ള പൂർണ്ണ സൗജന്യ ഇൻഷുറൻസ് പരിരക്ഷയിൽ മാറ്റം വരും. ഇവർക്കായി 2.5 ശതമാനം പ്രീമിയം ഏർപ്പെടുത്തും. ഫാമിലി റീയൂണിയൻ വിസയിൽ ജർമനിയിൽ എത്തുന്ന മലയാളികളെയും ഇത് ബാധിക്കും.
എന്നാൽ ഏഴ് വയസിൽ താഴെ കുട്ടികളുള്ള കുടുംബങ്ങൾ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ, രോഗികളെ പരിചരിക്കുന്നവർ, പെൻഷൻകാർ എന്നിവർക്ക് ഇതിൽ ഇളവുണ്ടാകും.
ഇൻഷുറൻസ് കമ്പനികളുടെ പരസ്യങ്ങൾ, ഭരണം എന്നിവയ്ക്കുള്ള ചിലവുകൾ വെട്ടിക്കുറയ്ക്കും. കൂടാതെ ഹെൽത്ത് ഇൻഷുറൻസ് കമ്പനികളിലെയും ഡോക്ടർമാരുടെ അസോസിയേഷനുകളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തിന് പരിധി നിശ്ചയിക്കാനും തീരുമാനമുണ്ട്.
ജർമനിയിൽ ഈ വർഷം മാത്രം ഹെൽത്ത് ഇൻഷുറൻസ് വിഹിതത്തിൽ മൂന്ന് ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. നിലവിലെ അവസ്ഥ തുടർന്നാൽ ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തിക കമ്മി 2027-ലെ 15.3 ബില്യൺ യൂറോയിൽ നിന്നും 2030-ഓടെ 40.4 ബില്യൺ യൂറോയായി കുതിച്ചുയരുമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ.
ഇത് തടയാനാണ് സർക്കാർ ഇപ്പോൾ അടിയന്തിരമായി നിയമം നിർമ്മിക്കുന്നത്. എന്നാൽ സർക്കാർ ഇതിനെ ചരിത്രപരമായ പരിഷ്കാരം എന്ന് വിളിക്കുമ്പോൾ, ഇത് വെറുമൊരു വെട്ടിക്കുറയ്ക്കൽ മാത്രമാണെന്നാണ് ജർമൻ മെഡിക്കൽ അസോസിയേഷനും പേഷ്യന്റ് പ്രൊട്ടക്ഷൻ ഫോറങ്ങളും ആരോപിക്കുന്നത്.
ഇതൊരു പരിഷ്കാരമല്ല, മറിച്ച് ഇൻഷുറൻസ് ഉള്ള സാധാരണക്കാരുടെ പോക്കറ്റടിക്കുന്ന വലിയൊരു വെട്ടിച്ചുരുക്കൽ പാക്കേജാണ്. ഇതിന്റെ മുഴുവൻ ഭാരവും രോഗികളുടെ തോളിലാണ് വരാൻ പോകുന്നത് എന്ന് മെഡിക്കൽ അസോസിയേഷൻ പ്രതിനിധികൾ കുറ്റപ്പെടുത്തി.
കാബിനറ്റ് അംഗീകരിച്ച ഈ കരട് നിയമം അടുത്തതായി ജർമൻ പാർലമെന്റിൽ വോട്ടിനിടും. പ്രതിപക്ഷത്ത് നിന്നും കടുത്ത എതിർപ്പുകൾ ഈ നിയമം നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജർമനിയിലെ സാധാരണക്കാരുടെ ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങളെയും പ്രതിമാസ ബജറ്റിനെയും നേരിട്ട് ബാധിക്കുന്ന ഒന്നാണ് ഈ പുതിയ നിയമം.
America
ഡാളസ്: സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് ഷാംബെരി സന്യാസിനി സമൂഹത്തിലെ നാഗ്പുർ പ്രോവിൻസിലെ അംഗമായ സിസ്റ്റർ ജസ്റ്റിന മാത്യു സിഎസ്ജെ സേവന മികവിന്റെ പരമോന്നത അംഗീകാരമായ എൻകാപ്പ് 2026 (നഴ്സിംഗ് കരിയർ അഡ്വവാൻസ്മെന്റ് പ്രോഗ്രാം) ലെവൽ6 നേടുന്ന ആദ്യ നഴ്സ് ആകാൻ സാധിച്ചു.
ഇന്ത്യൻ സന്യാസിനിയുടെ അഭിമാന നേട്ടം, വിശ്വാസത്തിനും കരുണാപൂർണമായ സേവനത്തിനും നഴ്സിംഗ് മികവിനും സമർപ്പിതമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്.
2007ൽ നഴ്സിംഗ് സേവനം ആരംഭിച്ചതു മുതൽ അമ്മമാരുടേയും നവജാത ശിശുക്കളുടേയും കുടുംബങ്ങളുടേയും സമഗ്ര പരിചരണത്തിനായി അവർ ആന്മാർഥമായി പ്രവർത്തിച്ചു വരുന്നു.
നഴ്സിംഗ് രംഗത്തെ തുടർച്ചയായ പഠനത്തിനും പ്രഫഷണൽ മികവിനും പ്രാധാന്യം നൽകിയ സിസ്റ്റർ ജസ്റ്റിന മാത്യു 2026ൽ മാസ്റ്റർ ഓഫ് സയൻസ് ഇൻ നഴ്സിംഗ് ബിരുദവും പീഡീയാട്രിക്ക് നേഴ്സ് പ്രാക്ടീഷണർ യോഗ്യതയും നേടി.
കൂടാതെ മെറേറർണൽ ന്യൂബോൺ നഴ്സിംഗ് സർട്ടിഫിക്കേഷനും ലാക്ടേഷൻ കൺസൾട്ടന്റ് സർട്ടിഫിക്കേഷനും കരസ്ഥമാക്കിയിട്ടുണ്ട്. എൻ കാപ്പ് കമ്മിറ്റി സഹാധ്യക്ഷയായി സേവനമനുഷ്ടിക്കുന്ന സിസ്റ്റർ ജസ്റ്റിന തന്റെ ജീവിത യാത്ര മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
സഹപ്രവർത്തകരായ നഴ്സുമാരെ പ്രഫഷണൽ സർട്ടിഫിക്കേഷനുകളിലേക്കും തൊഴിൽ മികവിലേക്കും പ്രചോദിപ്പിക്കുകയും മാർഗനിർദേശം നൽകുകയും ചെയ്യുന്നു. തന്റെ നേട്ടങ്ങൾ ദൈവകൃപയ്ക്കും സഭയ്ക്കും സഹപ്രവർത്തകർക്കുമാണ് അവർ സമർപ്പിക്കുന്നത്.
സിസ്റ്ററിന്റെ ജീവിതത്തെ നയിക്കുന്ന വചനമാണ് ഫിലിപ്പിയർ 4:13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും ദൈവം നൽകിയ കഴിവുകളെ തിരിച്ചറിയാനും കരുണയോടും സമർപ്പണത്തോടും മികവോടു കൂടി മറ്റുള്ളവരെ സേവിക്കാനും സിസ്റ്റർ ജസ്റ്റിന ഒരു മാതൃകയായി നിലകൊള്ളുന്നു.
America
അറ്റ്ലാന്റാ: ആഗോളതലത്തിലെ സംഗീതപ്രേമികൾക്ക് ആത്മീയവും സംഗീതാത്മകവുമായ ഒരു അപൂർവ സായാഹ്നം സമ്മാനിച്ചുകൊണ്ട് "സ്വർഗീയ നാദം' മുഖാമുഖം പരിപാടി വിജയകരമായി സമാപിച്ചു.
ഇന്ത്യൻ ക്രിസ്തീയ സംഗീതരംഗത്തെ പ്രമുഖ താളവാദ്യകലാകാരനും ഗാനരചയിതാവും സംഗീതസംവിധായകനുമായ രാജൻ കോരയുമായി നടത്തിയ സുവർണ സംഗീത സംവാദം ഏറെ ശ്രദ്ധേയമായി.
വെള്ളിയാഴ്ച രാത്രി 8.15ന് (ഇഎസ്ടി) സൂം ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് പരിപാടി അരങ്ങേറിയത്. പി.പി. ചെറിയാന്റെ പ്രാർഥനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
സംഗീത സായാഹ്നത്തിന് അനുഗ്രഹീതമായ ഒരു അന്തരീക്ഷം ഒരുക്കിക്കൊണ്ട് പ്രോഗ്രാം കോഓർഡിനേറ്റർ സണ്ണി പറവെനത് സദസിനെ സ്വാഗതം ചെയ്തു സംസാരിച്ചു. തന്റെ ദീർഘകാല സംഗീത സപര്യയിലെ വിലയേറിയ അനുഭവങ്ങൾ രാജൻ കോര സദസുമായി പങ്കുവച്ചു.
ഗായകസംഘമായ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ "ഹാർട്ട് ബീറ്റ്സ്' സംഗീതസംഘത്തിന്റെ മുൻ അമരക്കാരനായ അദ്ദേഹം (1980ൽ അംഗമായി, 1992 മുതൽ 2000 വരെ നേതൃത്വചുമതല വഹിച്ചു) ആ കാലത്തെക്കുറിച്ചുള്ള ഓർമകളും ആഗോളതലത്തിൽ നടത്തിയ സംഗീത യാത്രകളെക്കുറിച്ചും ഓർമകളും അനുഭവങ്ങളും വിശദീകരിച്ചു.
കൂടാതെ, സമകാലിക ക്രിസ്തീയ സംഗീതത്തിന്റെ വളർച്ച, സംഗീതത്തിൽ താളവാദ്യങ്ങൾക്കുള്ള പ്രാധാന്യം, ഗാനരചനയിലെയും സംഗീതസംവിധാനത്തിലെയും പുതിയ കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളും അദ്ദേഹം സദസുമായി പങ്കുവയ്ക്കുകയുണ്ടായി.
"വരുംതലമുറയ്ക്ക് രാജൻ കോരയുടെ സംഗീത ജീവിതവും അനുഭവങ്ങളും വലിയൊരു പ്രചോദനമാണ്' - സംഘാടകർ ആശംസകൾ നേർന്നു.
America
ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ 2026 ആദ്യഫല ശേഖരണവും മാർത്തോമ്മാ ശ്ലീഹയുടെ ദുക്റാന പെരുന്നാളും ജൂൺ 28 മുതൽ ജൂലൈ അഞ്ച് വരെ നടക്കും.
ജൂൺ 28ന് ആരംഭിക്കുന്ന ആഘോഷങ്ങൾ ജൂലൈ അഞ്ചിന് വിശുദ്ധ കുർബാനയോടും അനുബന്ധ ശുശ്രൂഷകളോടും കൂടി സമാപിക്കും. ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ഓർമപ്പെരുന്നാളും ഈ അവസരത്തിൽ ഭക്തിപൂർവം ആചരിക്കും.
ജൂൺ 28 - ആദ്യഫല ശേഖരണപെരുന്നാൾ
28ന് രാവിലെ 7.30ന് പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും തുടർന്ന് കൊടിയേറ്റും വിളവെടുപ്പ് ലേലം (Harvest Auction) എന്നിവ നടക്കും. രാവിലെ 11.30ന് നടക്കുന്ന ആദ്യഫല ശേഖരണപെരുന്നാൾ ആശീർവാദ പ്രാർഥനയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
"നിന്റെ സമ്പത്തുകൊണ്ടും നിന്റെ സകലവിളവിന്റെയും ആദ്യഫലങ്ങളാലും യഹോവയെ മാനിക്ക' (സദൃശവാക്യങ്ങൾ 3:9) എന്ന തിരുവചനത്തെ ആസ്പദമാക്കി ദൈവത്തിന് നന്ദി അർപ്പിക്കുന്ന ആത്മീയ ആഘോഷമായാണ് ആദ്യഫല ശേഖരണപെരുന്നാൾ ക്രമീകരിച്ചിരിക്കുന്നത്.
ജൂലൈ മൂന്ന് - മാർത്തോമ്മാ ശ്ലീഹയുടെ ദുക്റാന
വൈകുന്നേരം ആറിന് സന്ധ്യ നമസ്കാരത്തോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും.
ജൂലൈ നാലിന് - കുടുംബസംഗമവും ബസാറും
രാവിലെ ഒമ്പത് മുതൽ വാർഷിക ബസാർ, എംഎംവിഎസ്, സൺഡേ സ്കൂൾ, എംജിഒസിഎസ്എം. ഒസിവൈഎം, ഫോക്കസ്, പ്രയർ ഗ്രൂപ്പ്, തുടങ്ങി വിവിധ ആത്മീയ സംഘടനകൾ ഒരുക്കുന്ന വിവിധ പരിപാടികൾ, പ്രഭാതഭക്ഷണം, കുട്ടികളുടെ വിനോദപരിപാടികൾ, ഫുഡ് സ്റ്റാളുകൾ, വ്യാപാര സ്റ്റാളുകൾ എന്നിവ ഈ വർഷത്തെ കുടുംബസംഗമത്തിന്റെ പ്രത്യേകത ആയിരിക്കും.
വൈകുന്നേരം ആറിന് സന്ധ്യ നമസ്കാരം, ഹൂസ്റ്റൺ വൈദീക സംഘത്തിന്റെ ഗാനശുശ്രൂഷ, പ്രഭാഷണം, റാസ, ലഘുഭക്ഷണം എന്നിവയോടെ ആഘോഷങ്ങൾ സമാപിക്കും.
ജൂലൈ അഞ്ച് - മാർത്തോമ്മാ ശ്ലീഹയുടെ ദുക്റോനോ പെരുന്നാൾ ദിനം
രാവിലെ എട്ടിന് പ്രഭാത നമസ്കാരത്തോടനുബന്ധിച്ച് വിശുദ്ധ കുർബാനയ്ക്ക് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വഹിച്ച് വിശുദ്ധ കുർബാന അർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്യും.
തുടർന്ന് 11ന് ഈ വർഷം ഗ്രാജ്വുറ്റ് ചെയ്ത വിദ്യാർഥികളെയും 90 വയസിനു മുകളിലുള്ള മുതിർന്ന ഇടവകാംഗങ്ങളെയും ആദരിക്കുന്ന ചടങ്ങ് നടക്കും. തുടർന്ന് ആശീർവാദ പ്രാർഥനയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
എല്ലാവർക്കും സ്വാഗതം
മലങ്കര ഓർത്തഡോക്സ് സഭയുടെ ആത്മീയതയും നസ്രാണി പാരമ്പര്യവും സമൂഹസൗഹൃദവും ഒരുമിപ്പിക്കുന്ന ഈ മഹോത്സവത്തിലേക്ക് എല്ലാ വിശ്വാസികളെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഹൂസ്റ്റൺ മലയാളി സമൂഹത്തെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.
പെരുന്നാൾ ആഘോഷങ്ങൾ വികാരി റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, സഹവികാരിമാരായ റവ. ഫാ. ജോൺസൺ പുഞ്ചക്കോണം, റവ. ഫാ. ടെജി എബ്രഹാം, ട്രസ്റ്റി തോമസ് പണിക്കർ, സെക്രട്ടറി മനോജ് മാത്യു, മാനേജിംഗ് കമ്മിറ്റി, വിവിധ ആത്മീയ സംഘടനകൾ, പെരുന്നാൾ കൺവീനർമാരായ ജിജോ കാവനാൽ, മത്തായി കുര്യൻ, വിനു കുര്യൻ, പോൾ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ച് വരുന്നു.
വിലാസം: St. Thomas Orthodox Cathedral 2411 5th Street, Stafford, Texas 77477.
Middle East and Gulf
കുവൈറ്റ് സിറ്റി: അൽ - തുവൈബി സീസൺ അവസാനിക്കുന്നതോടെ അടുത്ത ആഴ്ച മുതൽ കുവൈറ്റിൽ കടുത്ത ചൂടിന്റെ സീസൺ ആരംഭിക്കുമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.
ഈ വർഷത്തിലെ ഏറ്റവും കടുത്ത വേനൽച്ചൂടുള്ള കാലഘട്ടങ്ങളിലൊന്നായ "ജെമിനി' അഥവാ മിഥുനം സീസൺ ജൂലൈ മൂന്ന് മുതൽ 15 വരെ നീണ്ടുനിൽക്കും. ഈ സീസണിൽ പകൽ സമയങ്ങളിൽ താപനിലയിൽ ഗണ്യമായ വർധനവ് ഉണ്ടാകുമെന്ന് കേന്ദ്രം വിശദീകരിച്ചു.
കടുത്ത വരൾച്ചയും ഇതിനൊപ്പം വീശിയടിക്കുന്ന ചുട്ടുപൊള്ളുന്ന കാറ്റും സൂര്യന്റെ ചൂടും രൂക്ഷതയും വർധിപ്പിക്കും. പരമ്പരാഗത ചന്ദ്ര-സൂര്യ കലണ്ടർ പ്രകാരം ഈ സീസൺ ചിലയിടങ്ങളിൽ "അൽ-ഹഖ്അഹ്' എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉത്തരായനാന്തം കാരണം സൂര്യരശ്മികൾ ഭൂമിക്ക് തൊട്ടുമുകളിലായി നേരെ ലംബമായാണ് പതിച്ചിരുന്നത്. എന്നാൽ ഈ പുതിയ കാലഘട്ടത്തിൽ സൂര്യന്റെ ചലനത്തിലും ചരിവിലും മാറ്റമുണ്ടാകുമെന്നും നിഴലുകൾ ക്രമേണ തിരിച്ചുവരുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ഈ കാലയളവിലാണ് സൂര്യപ്രകാശത്തിന്റെ തീവ്രത അതിന്റെ പരമാവധിയിൽ എത്തുന്നത്. ഈ സീസണിൽ സൂര്യൻ അതിന്റെ ഏറ്റവും വടക്കേ അറ്റത്ത് നിന്ന് മാറി പതുക്കെ ഭൂമധ്യരേഖയ്ക്ക് തെക്ക് ദിശയിലേക്ക് നീങ്ങാൻ തുടങ്ങും.
ജ്യോതിശാസ്ത്രത്തിൽ ഈ പ്രതിഭാസം "ദി ഡിപ്പാർച്ചർ' എന്നാണ് അറിയപ്പെടുന്നത്. ഇതോടെ രാത്രിയുടെ ദൈർഘ്യം പതുക്കെ കൂടുകയും പകലിന്റെ ദൈർഘ്യം കുറയുകയും ചെയ്യും.
വർഷത്തിലെ ഏറ്റവും കഠിനമായ ഉഷ്ണതരംഗങ്ങൾ അനുഭവപ്പെടുന്ന സമയമാണിതെന്ന പ്രത്യേകതയുമുണ്ട്.
Middle East and Gulf
അബുദാബി: ദുബായി, അബുദാബി എന്നിവിടങ്ങളിൽ നിന്നും ഗുവാഹത്തിയിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് നാലിന് ദുബായി - ഗുവാഹത്തി സർവീസും ഏഴിന് അബുദാബി - ഗുവാഹത്തി സർവീസും ആരംഭിക്കും.
ഇതോടെ ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിൽ നിന്നും പശ്ചിമേഷ്യലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്ന ആദ്യ കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസ്. ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് 12.25ന് ഗുവാഹത്തിയിൽ നിന്ന് ദുബായിയിലേക്കും വൈകുന്നേരം 5.10ന് ദുബായിയിൽ നിന്നും തിരികെ ഗുവാഹത്തിയിലേക്കുമായിരിക്കും സർവീസുകൾ.
വെള്ളിയാഴ്ചകളിലാണ് അബുദാബിയിലേക്കുള്ള വിമാനം. രാവിലെ 11.30ന് ഗുവാഹത്തിയിൽ നിന്നും പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.15ന് അബുദാബിയിൽ നിന്നും തിരികെ ഗുവാഹത്തിയിലേക്ക് മടങ്ങും. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് ബുക്കിംഗ് ചാനലുകൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രധാന ഹബ്ബുകളിൽ ഒന്നായ ഗുവാഹത്തിയിൽ നിന്നും ആഴ്ച തോറും 120 വിമാന സർവീസുകളാണുള്ളത് കമ്പനിക്കുള്ളത്. കൂടാതെ ദിബ്രുഗഢ്, ദിമാപുർ, ഗുവാഹത്തി, ഇംഫാൽ എന്നിവിടങ്ങളിൽ നിന്നായി ആഴ്ച തോറും 290 വിമാന സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിനുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ടെയിൽ ആർട്ടിൽ അസമിലെ ഗമോസ, ജാപി മോടിഫ്സ്, നാഗാലാൻറിലെ സുംഗ്കോടെപ്സു, മണിപ്പൂരിൽ നിന്നുള്ള അക്യോബി, മൊയ്രാംഗ് ഫീ, സഫീ ലാൻഫീ, അരുണാചൽ പ്രദേശിലെ ഇടു മിഷ്മി, മേഘാലയയുടെ ഖ്നെംഗ്, മിസോറാമിന്റെ പുവാൻചെ എന്നീ കലാരൂപങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Middle East and Gulf
ദോഹ: മയക്കുമരുന്നിന്റെ വര്‍ധിച്ചുവരുന്ന ഉപയോഗം കുടുംബങ്ങളെയും സമൂഹത്തെയും രാഷ്ട്രങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഗുരുതരമായ സാമൂഹിക, സാമ്പത്തിക, മാനസിക, ധാര്‍മിക വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നും അതിനെതിരേ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും ഖത്തറിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി പ്രസിഡന്റ് ആര്. എസ്. അബ്ദുൾ ജലീല്‍.
ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് മീഡിയാപ്ലസും മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്സും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് ഉപയോഗം ഇന്ന് ഏതാനും വ്യക്തികളുടെ പ്രശ്നമായി മാത്രം ഒതുങ്ങുന്നില്ലെന്നും സമൂഹത്തിന്റെ എല്ലാ തലങ്ങളെയും ബാധിക്കുന്ന ഗുരുതരമായ പ്രതിസന്ധിയായി അത് വളര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരായ പോരാട്ടത്തിന്റെ ആദ്യ പ്രതിരോധം കുടുംബത്തില്‍ നിന്നാണെന്ന് അബ്ദുൾ ജലീല്‍ കൂട്ടിച്ചേർത്തു.
പരിപാടിയില്‍ പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ആര്. ചന്ദ്രമോഹന്, മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്സ് ഖത്തര്‍ കമ്മിറ്റി ചെയര്മാന് മുതലിബ് മട്ടന്നൂര്‍, ഷാനു ഗ്രീന്‍ ജോബ്സ്, ഉവൈസ് ഉസ്മാന്, മുഹമ്മദ് നൗഷാദ് അബു, പി.കെ. മുസ്തഫ, സുബൈര്‍ പാണ്ടാവത്ത്, സവിത ദീപു, റാഫി പരക്കാട്ടില്‍, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംസാരിച്ചു.
ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിന് തുടര്‍ച്ചയായ ബോധവത്കരണം, മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യത, യുവജന ശാക്തീകരണ പരിപാടികള്‍, കുടുംബ കൗണ്‍സിലിംഗ്, സര്dക്കാര് സംവിധാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യരംഗം, മാധ്യമങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവയുടെ ശക്തമായ ഏകോപനം അനിവാര്യമാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
ലോക ലഹരിവിരുദ്ധ ദിനാചരണം, യുവതലമുറയെ ലഹരിയുടെ ദൂഷ്യഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന സംഘാടകരുടെ പ്രതിജ്ഞയോടെയാണ് സമാപിച്ചത്.
Middle East and Gulf
അബുദാബി:അങ്കമാലി മുനിസിപ്പാലിറ്റിയിലെയും സമീപ പ്രദേശങ്ങളിലെ 13 പഞ്ചായത്തുകളിലെയും പ്രവാസികളെ ഉൾക്കൊള്ളുന്ന അങ്കമാലി എൻആർഐ അസോസിയേഷൻ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
ലതീഷ് ചുള്ളി (പ്രസിഡന്റ്), സുരേഷ് പരമേശ്വരൻ (ജനറൽ സെക്രട്ടറി), പ്രകാശ് ജെയ്സൺ (ട്രഷറർ), ജിനു കെ. പാപ്പച്ചൻ (വൈസ് പ്രസിഡന്റ്), ഫിമി ഫ്രാൻസിസ് (വൈസ് പ്രസിഡന്റ്), ഷാജു വർഗീസ് (ജോയിന്റ് സെക്രട്ടറി), മാർട്ടിൻ തോമസ് (ജോയിന്റ് ട്രഷറർ) എന്നിവരെയും 30 അംഗ ഭരണസമിതിയെയും തെരഞ്ഞെടുത്തു.
പ്രസിഡന്റ് ജോജോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മാർട്ടിൻ തോമസ്, നീതു ലതീഷ് എന്നിവർ സംസാരിച്ചു .
Middle East and Gulf
കോഴിക്കോട്: ഖത്തർ റാസ് ലഫാൻ ഫാക്ടറി സ്ഫോടനത്തിൽ മരിച്ച കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം രാവിലെ എട്ടോടെ മൃതദേഹം സംസ്കരിച്ചു.
അപകടം നടന്ന പ്ലാന്റിലെ സൂപ്പർവൈസർ ആയിരുന്നു അർജുൻ. ഒരു വർഷം മുന്‍പായിരുന്നു അർജുന്റെ വിവാഹം. വിവാഹത്തിനായി നാട്ടിൽ എത്തിയ ശേഷം ആറ് മാസം മുന്‍പാണ് അർജുൻ തിരികെ ഖത്തറിലേക്ക് മടങ്ങിയത്.
കഴിഞ്ഞ ഞായറാഴ്ച ഖത്തറിലെ റാസ് ലഫാൻ ഫാക്ടറിയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഇന്ത്യക്കാരടക്കം 13 പേരാണ് മരിച്ചത്. പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം.
Middle East and Gulf
ദുബായി: പ്രവാസി മലയാളി ദുബായിയിൽ മരിച്ചു. മാന്നാർ കുരട്ടിക്കാട് കൊച്ചുവീട്ടിൽ ശിവൻ ആചാരിയുടെ മകൻ അനീഷാണ് (വിഷ്ണു-36) മരിച്ചത്.
രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് നാട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12ന് ശ്രീ മുത്താരമ്മൻ ട്രസ്റ്റ് ശ്മശാനത്തിൽ സംസ്കരിക്കും.
അവിവാഹിതനാണ്. മാതാവ്: രാജേശ്വരി.
Middle East and Gulf
കുവൈറ്റ് സിറ്റി: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് ഒഐസിസി കുവൈറ്റ് യൂത്ത് വിംഗും ബദർ മെഡിക്കൽ സെന്ററും സംയുക്തമായി വെള്ളിയാഴ്ച (ജൂൺ 26) ബദർ മെഡിക്കൽ സെന്റർ ഫർവാനിയ ബ്രാഞ്ചിൽ വച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
രാവിലെ ഏഴിന് മെഡിക്കൽ ക്യാമ്പ് ആരംഭിക്കും. തുടർന്ന് പത്തിന് പബ്ലിക് മീറ്റിംഗ് നടക്കും. എല്ലാവരുടെയും പിന്തുണയും സാന്നിധ്യവും ഉണ്ടാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ഷോബിൻ സണ്ണി (പ്രസിഡന്റ്), അരുൺ ചന്ദ്രൻ (ജനറൽ സെക്രട്ടറി ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ്), വിപിൻ മങ്ങാട്ട് (വൈസ് പ്രസിഡന്റ് ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ്) എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
Middle East and Gulf
ദോഹ: ലഹരി വിപത്ത് മാരകമായി വളരുകയാണെന്നും ശക്തമായ നിയമ നടപടികള്‍ക്കൊപ്പം നല്ല സഹവാസത്തിലൂടെയും ധാര്‍മിക ശിക്ഷണത്തിലൂടെയുമാണ് ലഹരി വിമുക്ത സമൂഹം സാധ്യമാവുകയെന്ന് കേരള വഖഫ് ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അബ്ദുൾ നാസര്‍ മഹ് ബൂബി അഭിപ്രായപ്പെട്ടു.
ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ്, മൈന്‍ഡ് ട്യൂണ്‍ എക്കോവേവ്സ്, ദ വേ കോര്‍പ്പറേറ്റ് സര്‍വീസസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഗ്രൂപ്പ് ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയില്‍ നിന്ന് പ്രായോഗികമായും ക്രിയാത്മകമായും പിന്തിരിപ്പിക്കണമെങ്കില്‍ നാവുകൊണ്ട് കാതിലേക്കുള്ള സംവേദന കൊണ്ട് മാത്രം സാധ്യമായെന്ന് വരില്ലെന്നും ഹൃദയംകൊണ്ട് ഹൃദയത്തെ അറിയാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ സമൂഹം ഒന്നിച്ച് അണിനിരക്കണം. നല്ല കൂട്ടുകെട്ടുകളിലൂടെയും മൂല്യബോധത്തിലൂടെയും വ്യക്തമായ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴാണ് സാമൂഹ്യ മാറ്റം സാധ്യമാവുക. ധാര്‍മികതയും ആചാരങ്ങളും പാരമ്പര്യങ്ങളുമാണ് ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നത്.
ലഹരിമുക്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ കുടുംബങ്ങള്‍ക്കും വിവിധ സംഘടനകള്‍ക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.
വിദ്യാര്‍ത്ഥി സമൂഹത്തെ പ്രതിനിധീകരിച്ച് സംസാരിച്ച സ്കോളേഴ്സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ മികച്ച വായനക്കാരനായ ഇഷാന് ഖാന്, കുട്ടികള്‍ക്ക് ലഹരിമുക്തമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
ലഹരിയുടെ വഴിയിലേക്ക് പോകാതിരിക്കാന്‍ വിദ്യാര്‍ഥികളെ സര്‍ഗാത്മകമായ വഴികളിലൂടെ പ്രോത്സാഹിപ്പിക്കണമെന്നും ഇഷാന് ചൂണ്ടിക്കാട്ടി. ലഹരി വെടിയുക, ജോലി നേടുക എന്ന മുദ്രാവാക്യമാണ് ഗ്രീന്‍ ജോബ്സ് മുന്നോട്ടുവയ്ക്കുന്നതെന്ന് ചെയര്മാന് ഷാനു ഗ്രീന്‍ ജോബ്സ് പറഞ്ഞു
ലഹരി ഉപയോഗത്തിന്റെ മനശാസ്ത്രപരമായ വശങ്ങളെക്കുറിച്ചും, പ്രാരംഭ ഘട്ടത്തിലുള്ള ഇടപെടലുകളുടെ ആവശ്യകതയെക്കുറിച്ചും "ആസ്റ്റ സോള്‍' ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയിഷ സൈബൂള്‍ സംസാരിച്ചു.
ലഹരി വിരുദ്ധ ബോധവത്കരണത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ച് യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തര്‍ പ്രസിഡന്റ് ബിന്ദു ലിന്‍സണും നിര്‍വാഹക സമിതി അംഗം ലാജലക്ഷ്മിയും വിശദീകരിച്ചു.
പ്രവാസി ശൃംഖലകള്‍ വഴി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കാര്യക്ഷമമാക്കാം എന്നതിനെക്കുറിച്ച് ലോക കേരള സഭാംഗങ്ങളായ ഷൈനി കബീര്‍, അബ്ദുല്‍ റൗഫ് കൊണ്ടോട്ടി എന്നിവര്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവച്ചു.
താഴെത്തട്ടിലുള്ള നിരന്തരമായ ബോധവത്കരണത്തിന്റെ പ്രാധാന്യം ലഹരി വിരുദ്ധ സമിതി ഖത്തര്‍ പ്രസിഡന്റ് ജാഫര്‍ ജാതിയേരി, മൈന്‍ഡ് ട്യൂണ്‍ എക്കോവേവ്സ് ഖത്തര്‍ ചെയര്മാന് മുത്തലിബ് മട്ടന്നൂര്‍ എന്നിവര്‍ ഊന്നിപ്പറഞ്ഞു.
മൈന്‍ഡ് ട്യൂണ്‍ എക്കോവേവ്സ് ഭാരവാഹികളായ അബ്ദുള്ള പൊയില്‍, ജാഫര്‍ മുറിച്ചാണ്ടി, കൂടാതെ ഷാം ദോഹ, സവിത ദീപു, നിഷാദ്, സുബൈര്‍ പാണ്ടവത്ത് എന്നിവരും ചടങ്ങില്‍ സംസാരിക്കുകയും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ലഹരി വിരുദ്ധ സന്ദേശങ്ങള്‍ സമൂഹത്തില്‍ എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ദ വേ കോര്‍പ്പറേറ്റ് സിഇഒ ഉവൈസ് ഉസ്മാന് നന്ദി പറഞ്ഞു.
Middle East and Gulf
അബുദാബി: പെരിയ സൗഹൃദ വേദിക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: രമേശ് പെരിയ (രക്ഷാധികാരി), പ്രകാശ് നിടുവോട്ട് (വൈസ് പ്രസിഡന്റ്), ദിവ്യ കുട്ടികൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), അനിൽ എരോൽ (ജോയിന്റ് ട്രഷറർ), കുട്ടികൃഷ്ണൻ (ആർട്സ് കൺവീനർ), അനൂപ് കൃഷ്ണൻ (സ്പോർട്സ് കൺവീനർ), ജയകുമാർ പെരിയ (ചാരിറ്റി കൺവീനർ), അനുരാജ് കാമലോൻ (മീഡിയ കോഓർഡിനേറ്റർ) ദീപ ജയകുമാർ (വനിതാ കൺവീനർ), സതീഷ്ണ ഭരത് (വനിതാ ജോയിന്റ് കൺവീനർ).
സംഘടനയുടെ പ്രഥമ പ്രസിഡന്റ് പ്രമോദ് പെരിയ ഉദ്ഘാടനം നിവഹിച്ചു. പ്രസിഡന്റ് മുരളി ആയമ്പാറ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.ആർ. സുരേന്ദ്രൻ, മുൻ രക്ഷാധികാരി ബാലകൃഷ്ണൻ മാരങ്കാവ്, ജനറൽ സെക്രട്ടറി ദിവ്യ കുട്ടികൃഷ്ണൻ, ട്രഷറർ അഖിലേഷ് മാരങ്കാവ്, പ്രിസൈഡിംഗ് ഓഫീസർ ടി.വി. സുരേഷ്കുമാർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
സിൽവർ ജൂബിലി ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് ഒരു വർഷം മുഴുവൻ നീളുന്ന വൈവിധ്യമാർന്ന പരിപാടികളും ജീവകാരുണ്യ പദ്ധതികളും കുടുംബസംഗമങ്ങളും കലാ-സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പുതിയ കമ്മിറ്റി നേതൃത്വം നൽകുമെന്ന് അറിയിച്ചു.
Middle East and Gulf
അബുദാബി∙ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിച്ച് യുഎഇ ഒരുക്കുന്ന സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ യാത്രാ ട്രെയിൻ സർവീസുകൾക്ക് ഈ മാസം 30ന് പച്ചക്കൊടി ഉയരും. അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലാണ് ആദ്യ സർവീസ്.
അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ പുതിയ പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഈ പ്രഖ്യാപനം നടത്തിയത്.
ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക യാത്രാ ശൃംഖല സെപ്റ്റംബർ 30ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യും. സർവീസ് ആരംഭിക്കുന്നുവെന്ന വാർത്ത പരന്നതോടെ ഓൺലൈൻ ബുക്കിംഗ് സൈറ്റിൽ നിന്നും നൂറുകണക്കിനാളുകൾ ടിക്കറ്റ് എടുത്തു തുടങ്ങി.
പലദിവസങ്ങളിലും സീറ്റുകൾ ലഭ്യമല്ലെന്ന അറിയിപ്പാണ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കംഫർട്ട് ക്ലാസിൽ 55 ദിർഹവും പ്രീമിയം ക്ലാസിൽ 120 ദിർഹവുമാണ് വൺവേ നിരക്ക്.
അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കുള്ള യാത്രയ്ക്ക് ഒരു മണിക്കൂറും 45 മിനിറ്റും മാത്രമാണ് എടുക്കുക.
Middle East and Gulf
റിയാദ്: ഖത്തർ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലെ പ്രകൃതി വാതക പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും. തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുൻ (29) ആണു മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലുണ്ടായ അപകടത്തെക്കുറിച്ച് തിങ്കളാഴ്ചയാണ് ബന്ധുക്കൾക്കു വിവരം ലഭിച്ചത്. ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട വ്യവസായ കേന്ദ്രത്തിൽ അറ്റകുറ്റ പ്രവൃത്തികൾക്കിടെയാണു സ്ഫോടനമുണ്ടായത്.
പിതാവ്: ബാബു (ടൈലർ പുറമേരി), അമ്മ: മോളി (സീന). ഭാര്യ: അതുല്യ. സഹോദരി: വിസ്മയ (ബംഗളൂരു).
മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.
Middle East and Gulf
തിരുവനന്തപുരം: മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രവാസികളുടെയും മടങ്ങിയെത്തിയ പ്രവാസികളുടെയും അടിയന്തരവും ദീർഘകാലമായി നിലനിൽക്കുന്നതുമായ ക്ഷേമ നടപടികളിൽ ഭൂരിഭാഗവും അവഗണിച്ചിരിക്കുകയാണെന്ന് പ്രവാസി ലീഗൽ സെൽ.
കേരളത്തെ പണമയക്കൽ സമ്പദ്വ്യവസ്ഥയിൽ നിന്ന് നിക്ഷേപ സമ്പദ്വ്യവസ്ഥയിലേക്ക് മാറ്റുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് സ്വാഗതാർഹമാണെങ്കിലും ലക്ഷക്കണക്കിന് പ്രവാസികളുടെയും മടങ്ങിയെത്തിയ പ്രവാസികളുടെയും ജീവിതവുമായി ബന്ധപ്പെട്ട അടിയന്തര ക്ഷേമപ്രശ്നങ്ങൾക്ക് ആവശ്യമായ പ്രാധാന്യം ബജറ്റിൽ ലഭിച്ചിട്ടില്ല.
യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് നൽകിയിരുന്ന പ്രധാന വാഗ്ദാനങ്ങളിൽ ഭൂരിഭാഗത്തിനും ബജറ്റിൽ ഇടം കിട്ടിയിട്ടില്ല. പ്രവാസി പെൻഷൻ വർധിപ്പിക്കൽ, പ്രവാസി ക്ഷേമ ബോർഡിനുള്ള സർക്കാർ വിഹിതം വർധിപ്പിക്കൽ, 60 വയസ് കഴിഞ്ഞ പ്രവാസികൾക്കും അംഗത്വവും ആനുകൂല്യങ്ങളും നൽകൽ, മടങ്ങിയെത്തിയ പ്രവാസികൾക്കായുള്ള നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി, പുനരധിവാസ പദ്ധതികൾ തുടങ്ങിയ സുപ്രധാന വാഗ്ദാനങ്ങൾ ബജറ്റിൽ ഉൾപ്പെട്ടിട്ടില്ല.
പ്രവാസി പെൻഷൻ വിതരണം ഏകദേശം ഒന്നര മാസമായി മുടങ്ങിക്കിടക്കുകയാണ്. തുച്ഛമായ ഈ ക്ഷേമ പെൻഷനെ ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആയിരക്കണക്കിന് പ്രവാസികളുടെ പെൻഷൻ കുടിശിക തീർക്കുന്നതിനോ, മുടക്കമില്ലാതെ പെൻഷൻ എല്ലാ മാസവും സമയബന്ധിതമായി വിതരണം ചെയ്യുന്നതിനോ ആവശ്യമായ പ്രത്യേക ബജറ്റ് വകയിരുത്തലോ സംവിധാനമോ പ്രഖ്യാപിച്ചിട്ടില്ല.
പ്രവാസി പെൻഷൻ വിതരണം മുടക്കമില്ലാതെ ഉറപ്പാക്കുന്നതിന് ആവശ്യമായ ഫണ്ട് ബജറ്റിൽ വകയിരുത്തണമെന്ന ശക്തമായ ആവശ്യം ധനമന്ത്രി പരിഗണിച്ചില്ലെന്നത് അത്യന്തം നിരാശാജനകമാണ്. മടങ്ങിയെത്തിയ പ്രവാസികൾക്കായുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിന്ധ നടപ്പിലാക്കുമെന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനവും ബജറ്റിൽ അവഗണിക്കപ്പെട്ടു.
പദ്ധതി നടപ്പാക്കുന്ന ഏജൻസിയായ നോർക്ക റൂട്ട്സ് ഇതിനോടകം തന്നെ സർക്കാരിന് അനുകൂല ശുപാർശ സമർപ്പിക്കുകയും പദ്ധതി നടപ്പാക്കാൻ തയാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തിലും അതിനാവശ്യമായ യാതൊരു പ്രഖ്യാപനമോ അനുമതിയോ ഉണ്ടായിട്ടില്ല.
പ്രത്യേകിച്ച്, ഈ പദ്ധതി നടപ്പിലാക്കുന്നതിനായി സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയോ ബജറ്റ് വകയിരുത്തലോ ആവശ്യമില്ലെന്നിരിക്കെ, പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഭരണാനുമതി പോലും നോർക്ക റൂട്ട്സിന് ഇതുവരെ നൽകാതിരുന്നത് ഖേദകരവും പ്രവാസി സമൂഹത്തോടുള്ള അവഗണനയുമാണ്.
പ്രവാസി ക്ഷേമ ബോർഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന ഒരു പരാമർശം മാത്രമാണ് ബജറ്റ് പ്രസംഗത്തിലുള്ളത്. ഇത്തരം പൊതുപ്രസ്താവനകൾ മാത്രം മതിയാകില്ല. വെൽഫെയർ ബോർഡിനെ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി വ്യക്തമായ നയപരമായ തീരുമാനങ്ങളും സാമ്പത്തിക വകയിരുത്തലുകളും സമയബന്ധിത നടപടികളുമാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്.
60 വയസ് കഴിഞ്ഞ പ്രവാസികൾക്കും ക്ഷേമ പദ്ധതി അംഗത്വവും ആനുകൂല്യങ്ങളും അനുവദിക്കണമെന്ന ദീർഘകാല ആവശ്യം ബജറ്റിൽ പരിഗണിക്കാതിരുന്നതും ഖേദകരമാണ്. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഈ വിഷയത്തിൽ വ്യക്തമായ ഉറപ്പ് നൽകിയിരുന്നുവെങ്കിലും ബജറ്റിൽ അതിനെക്കുറിച്ച് യാതൊരു പരാമർശവും ഉണ്ടായിട്ടില്ല.
പതിറ്റാണ്ടുകളായി കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും സാമൂഹിക പുരോഗതിക്കും വിലമതിക്കാനാവാത്ത സംഭാവന നൽകിയ പ്രവാസി സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങൾ സഹാനുഭൂതിയോടെയും അടിയന്തര പ്രാധാന്യത്തോടെയും സർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രവാസി ലീഗൽ സെൽ പറഞ്ഞു.
Middle East and Gulf
ദോഹ: ഖത്തറിലെ മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷനും ബ്രൈറ്റ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. ഇരുന്നൂറോളം പേര് ക്യാമ്പില്‍ പങ്കെടുത്തു.
ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, യൂറിക് ആസിഡ്, കൊളസ്ട്രോള്‍ തുടങ്ങിയ ചെക്കപ്പുകളും ജനറല്‍ മെഡിസിന്, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെന്റല്‍ ചെക്ക്, വിഷന്‍ ടെസ്റ്റ് തുടങ്ങിയ സേവനങ്ങളും ഉറപ്പാക്കിയിരുന്നു.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരാണ് ക്യാമ്പ് പ്രയോജനപ്പെടുത്തിയത്. ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫീക് അറക്കല്‍, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ അതിഥികളായി ക്യാമ്പ് സന്ദര്‍ശിച്ചു.
മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന് ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഇനിയും സാമൂഹിക പ്രതിബദ്ധത ഉള്‍ക്കൊണ്ടുകൊണ്ട് കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ബ്രൈറ്റ് മെഡിക്കല്‍ സെന്ററിന്റെ നിസീമമായ സഹകരണത്തെയും പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ചുകൊണ്ട് മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ഉപഹാരം ബ്രൈറ്റ് മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ ഷമീര്‍ മുഹമ്മദിന് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫീക്ക് അറക്കല്‍ സമ്മാനിച്ചു.
ബ്രൈറ്റ് മെഡിക്കല്‍ സെന്റര്‍ കോഓര്‍ഡിനേറ്റര്‍ സജ്ന സംബന്ധിച്ചു. മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന് ഖത്തര്‍ പ്രസിഡന്റ് ദീപക്, സെക്രട്ടറി അഖില്‍, അഡൈ്വസര്‍ മിനി ബെന്നി, ട്രഷറര്‍ ശ്രീജിത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹിരണ്‍, നിതാല്‍, ദൃശ്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
അവതാരകര്‍ അക്ബര്‍ അലി, ശാന്തി എന്നിവരുടെ സാന്നിധ്യവും ക്യാമ്പിനെ സവിശേഷമാക്കി. ബ്രൈറ്റ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ സേവന സന്നദ്ധതയും പ്രഫഷണലിസവും സംഘാടകരുടേയും ക്യാമ്പില്‍ പങ്കെടുത്തവരുടേയും പ്രശംസ പിടിച്ചുപറ്റി.
Middle East and Gulf
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിനിന്റെ 2026-2028 ലേക്കുള്ള പുതിയ ഭരണസമിതിയെ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സമ്മേളനത്തിൽ തെരഞ്ഞെടുത്തു. നേരത്തെ തെരഞ്ഞെടുക്കപ്പെട്ട 43 അംഗ സെൻട്രൽ കമ്മിറ്റിയിൽ നിന്നാണ് ഏഴ് അംഗ സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തത്.
ജില്ലാ സമ്മേളനത്തിന് ശേഷം ചേർന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗത്തിൽ നിസാർ കൊല്ലം പ്രസിഡന്റായും ജഗത് കൃഷ്ണകുമാർ ജനറൽ സെക്രട്ടറിയായും ബിനു കുണ്ടറ ട്രഷററായും തെരഞ്ഞെടുത്തു. രാജ് കൃഷ്ണൻ (വർക്കിംഗ് പ്രസിഡന്റ്), അനൂബ് തങ്കച്ചൻ (ഓർഗനൈസിംഗ് സെക്രട്ടറി), വി.എം. പ്രമോദ് (സെക്രട്ടറി), സിദ്ദിഖ്ഷാൻ (അസിസ്റ്റന്റ് ട്രഷറർ) എന്നിവരാണ് മറ്റംഗങ്ങള്‍.
ഇപ്പോൾ നടന്നു വരുന്ന പദ്ധതികളും പ്രവർത്തനങ്ങളും തുടരുമെന്നും അടുത്ത രണ്ടു വർഷം കൂടുതൽ ജനകീയ പ്രവർത്തനങ്ങൾ നടത്തി സംഘടനയെ കരുത്തോടെ മുന്നോട്ടു നയിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും പ്രസിഡന്റ് നിസാർ കൊല്ലവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.
ബഹ്റിനിലെ കൊല്ലം പ്രവാസികൾ കെപിഎയുമായി സഹകരിച്ചു പ്രവർത്തിക്കാൻ മുന്നോട്ടു വരണമെന്നും ഇരുവരും അഭ്യർഥിച്ചു. കഴിഞ്ഞ കാല പ്രവർത്തനങ്ങൾക്ക് ബഹ്റിനിലെ പൊതു സമൂഹം നൽകിയ പിന്തുണയ്ക്കു നന്ദി അറിയിക്കുന്നതോടൊപ്പം തുടർന്നും സഹായങ്ങൾ ഉണ്ടാകണമെന്നും ഇരുവരും കൂട്ടിച്ചേർത്തു.
കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ ഉദ്ഘാടനം ചെയ്ത സാംസ്കാരിക സമ്മേളനത്തിൽ വച്ചാണ് പുതിയ നേതൃത്വത്തിനെ പ്രഖാപിച്ചത്. അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു.
കെപിഎ രക്ഷാധികാരികളായ ബിജു മലയിൽ, ചന്ദ്രബോസ് എന്നിവർ ആശംസകൾ അറിയിച്ചു. നിയുക്ത ട്രഷറർ ബിനു കുണ്ടറയുടെ നന്ദിപ്രസംഗത്തോടെ സമ്മേളനം സമാപിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കേരള സര്‍ക്കാറിന്റെ 2026 - 27 സംസ്ഥാന ബജറ്റ് സാമൂഹിക ക്ഷേമവും വികസനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമാണെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന് (ഐസിഎഫ്) വിലയിരുത്തി.
എന്നാല്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില് നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയും വ്യാപ്തിയും ആവശ്യമുണ്ടെന്ന് ഐസിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക അടിത്തറയില്‍ ഇന്നും പ്രധാന പങ്ക് പ്രവാസി സമൂഹത്തിന്റെ സംഭാവനയ്ക്കാണ്. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളുടെ അധ്വാനവും വിദേശനാണ്യ വരുമാനവും സംസ്ഥാനത്തിന്റെ ഉപഭോഗ, സേവന, നിക്ഷേപ മേഖലകളെ ദീര്‍ഘകാലമായി പിന്തുണച്ചുവരികയാണ്.
ഈ സാഹചര്യത്തില്‍ ബജറ്റില്‍ പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനും നിക്ഷേപ സൗഹൃദ സംവിധാനങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്കേണ്ടതുണ്ടായിരുന്നു എന്ന് ഐസിഎഫ് അഭിപ്രായപ്പെട്ടു.
പ്രവാസിക്ഷേമ പദ്ധതികളുടെ വിപുലീകരണം, തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായുള്ള തൊഴില്‍, സംരംഭകത്വ സഹായ പദ്ധതികള്‍, പ്രവാസി കുടുംബങ്ങളുടെ സാമൂഹിക സുരക്ഷ, വിദ്യാര്‍ഥികള്‍ക്കായുള്ള പ്രത്യേക വിദ്യാഭ്യാസ പിന്തുണ, ആരോഗ്യ ഇന്‍ഷ്വറന്‍സ് സംവിധാനങ്ങളുടെ ശക്തിപ്പെടുത്തല്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നു.
അതോടൊപ്പം പ്രവാസി നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ഏകജാലക സംവിധാനം, പ്രവാസി സംരംഭങ്ങള്‍ക്കുള്ള പ്രോത്സാഹന പാക്കേജുകള്‍, ചെറുകിട - ഇടത്തരം സംരംഭങ്ങളില്‍ പ്രവാസി പങ്കാളിത്തം വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ എന്നിവ സംസ്ഥാന വികസനത്തിന്റെ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും ഐസിഎഫ് ആവശ്യപ്പെട്ടു.
ഗള്‍ഫ് മേഖല ഉള്‍പ്പെടെയുള്ള വിദേശ തൊഴില്‍ വിപണിയില്‍ വേഗത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കണക്കിലെടുത്ത് പുതിയ തലമുറ പ്രവാസികള്‍ക്കായി നൈപുണ്യ വികസനം, ഡിജിറ്റല്‍ തൊഴില്‍ പരിശീലനം, ആഗോള തൊഴില്‍ സാധ്യതകളിലേക്കുള്ള മാര്‍ഗനിര്‍ദേശ സംവിധാനങ്ങള്‍ എന്നിവയ്ക്ക് ബജറ്റ് തലത്തില്‍ ദീര്‍ഘകാല നയം രൂപീകരിക്കേണ്ടതുണ്ടായിരുന്നുവെന്നും സംഘടന അഭിപ്രായപ്പെട്ടു.
പ്രവാസികള്‍ക്ക് നാട്ടില്‍ സുരക്ഷിതമായി നിക്ഷേപം നടത്താനും വ്യവസായങ്ങള്‍ ആരംഭിക്കാനും സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സോടു കൂടി "ഇന്‍വെസ്റ്റ് കേരള സെല്‍', "സ്പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് സോണ്‍' എന്നിവ പ്രഖ്യാപിച്ചത് വലിയ ചുവടുവയ്പ്പാണ്. പ്രവാസി നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ സുതാര്യതയും സുരക്ഷിതത്വവും നല്കാന് ഇത് സഹായിക്കും.
ടൂറിസം മേഖലയ്ക്ക് 325.36 കോടി രൂപ അനുവദിക്കുകയും അതിന് വ്യവസായ പദവി നല്കാന് തീരുമാനിക്കുകയും ചെയ്തത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കമുള്ള പ്രവാസി വ്യവസായികള്‍ക്ക് ഈ രംഗത്ത് വലിയ നിക്ഷേപ അവസരങ്ങള്‍ തുറന്നുനല്‍കും.
കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനുള്ള "നോളജ് വാലി' ദൗത്യം പ്രവാസി മലയാളി കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. ഉന്നതവിദ്യാഭ്യാസത്തിനായി പ്രവാസി മക്കള്‍ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന സാഹചര്യം ഒഴിവാക്കാനും നാട്ടില്‍ തന്നെ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും ഇത് സഹായിക്കും.
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ആശ്വാസമേകുന്ന "ഉമ്മന്‍ ചാണ്ടി ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പദ്ധതി'യിലൂടെ 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ പരിരക്ഷ ഉറപ്പാക്കിയത് പൊതുവെ നിരവധി പേർക്ക് ഗുണകരമാവുമെന്നും ഐസിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.
Middle East and Gulf
റിയാദ്: 43 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി റൗദ ഏരിയ നഹ്ദ യൂണിറ്റ് അംഗം ചന്ദ്രൻ കൊച്ചു കൃഷ്ണന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
തിരുവനന്തപുരം പൂവാർ സ്വദേശിയായ ചന്ദ്രൻ 1983ലാണ് സൗദിയിലെത്തിയത്. രണ്ട് വർഷം ദമാമിലും തുടർന്ന് 41 വർഷം റിയാദിലുമായി ജോലി ചെയ്തു. റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ ഒരുക്കിയ യാത്രയയപ്പ് പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ബബീഷ് അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി കെ.കെ. ഷാജി, ട്രഷറർ മുഹമ്മദ് ഷെഫീഖ്, ഏരിയ ജോയിന്റ് സെക്രട്ടറി പ്രഭാകരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, നിഖിൽ, യൂണിറ്റ് ട്രഷറർ അനൂപ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യൂണിറ്റിന്റെ ഉപഹാരം ജോയിന്റ് സെക്രട്ടറി ഷനു ഭാസ്കർ ചന്ദ്രൻ കൈമാറി. യാത്രയയപ്പ് പരിപാടിയിൽ ഷനു ഭാസ്കർ സ്വാഗതവും ചന്ദ്രൻ കൊച്ചു കൃഷ്ണൻ നന്ദിയും പറഞ്ഞു.
Middle East and Gulf
കുവൈറ്റ് സിറ്റി: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ തന്നെ പ്രവാസി സമൂഹത്തെ അവഗണിച്ചതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ഒഎൻസിപി ദേശീയ കമ്മിറ്റി അറിയിച്ചു.
ഇടതുസർക്കാർ അവസാന ബജറ്റിൽ പോലും പ്രവാസി കാര്യങ്ങൾക്ക് 200 കോടി രൂപ വകയിരുത്തിയിരുന്നു. നോർക്ക എന്നൊരു വാക്ക് പോലും ബജറ്റിൽ ഉച്ചരിച്ചിട്ടില്ല. പ്രവാസികളുടെ അഭിമാന പദ്ധതിയായ ലോക കേരള സഭയ്ക്ക് യാതൊരു തുകയും വകയിരുത്തിയിട്ടില്ല.
നാളിതുവരെ കുടിശിക ഇല്ലാതെ വിതരണം ചെയ്തുവന്നിരുന്ന പ്രവാസി ക്ഷേമനിധി പെൻഷൻ ആദ്യമായി മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ട്പോലും പ്രവാസി ക്ഷേമനിധിക്ക് ഒരു സഹായവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.
പ്രവാസി പുനരധിവാസത്തിനും ക്ഷേമത്തിനും കാര്യമായ തുക വകയിരുത്തിയിട്ടില്ല. ഗൾഫ് മേഖലയിൽ നിന്ന് ഉൾപ്പടെ നിരവധി പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന സാഹചര്യത്തിൽ കേരള സർക്കാർ അവരെ സഹായിക്കാൻ തയാറാകണം.
പ്രവാസികളോടുള്ള ഈ അവഗണന അത്യന്തം പ്രതിഷേധാർഹമാണ്. ഈ അവഗണനക്കെതിരേ കക്ഷി രാഷ്ട്രീയ ഭേദമെന്യേ മുഴുവൻ പ്രവാസികളും രംഗത്ത് ഇറങ്ങണമെന്ന് എൻസിപിഎസ്പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ്, ട്രഷറർ ബിജു സ്റ്റീഫൻ, കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി, ജനറൽ സെക്രട്ടറി കെ.വി. അരുൾരാജ് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
Middle East and Gulf
റിയാദ്: കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും സാമൂഹിക പുരോഗതിക്കും നട്ടെല്ലായി നിലകൊള്ളുന്ന പ്രവാസി സമൂഹത്തെ പൂർണമായും അവഗണിക്കുന്ന ബജറ്റാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ചതെന്ന് കേളി കലാ സാംസ്കാരിക വേദി അറിയിച്ചു.
പ്രതിവർഷം ലക്ഷക്കണക്കിന് കോടി രൂപ കേരളത്തിലേക്ക് അയച്ച് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമം, പുനരധിവാസം, നിക്ഷേപ സംരംഭങ്ങൾ, സാമൂഹ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങളോ പുതിയ പദ്ധതികളോ ഉൾപ്പെടുത്തിയിട്ടില്ലെന്നും കേളി ആരോപിച്ചു.
പ്രവാസി ക്ഷേമനിധി, പെൻഷൻ വിതരണം, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം, തൊഴിൽ നഷ്ടപ്പെട്ടവർക്കുള്ള സഹായ പദ്ധതികൾ, പ്രവാസി കുടുംബങ്ങളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലെ മൗനം ആശങ്കാജനകമാണ്.
പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും നിർണായക പങ്കുവഹിക്കുന്ന നോർക്കയുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളോ സാമ്പത്തിക പിന്തുണയോ പ്രഖ്യാപിക്കാത്തതും നിരാശാജനകമാണ്.
ലോക കേരള സഭ ഉൾപ്പെടെയുള്ള പ്രവാസി പങ്കാളിത്ത സംവിധാനങ്ങളെക്കുറിച്ചും ബജറ്റ് വ്യക്തമായ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നില്ല. പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്ന് കേളി കലാ സാംസ്കാരിക വേദി ആവശ്യപ്പെട്ടു.
Middle East and Gulf
മനാമ: ബഹ്റനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ കൂട്ടായ്മയായ കൊല്ലം പ്രവാസി അസോസിയേഷന്റെ 2024-2026 കാലഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തി കുറിച്ച് നടന്ന പത്ത് ഏരിയ സമ്മേളനങ്ങള്‍ക്ക് ശേഷം വിപുലമായ ജില്ലാ സമ്മേളനം കെസിഎ ഹാളില്‍ ഒരുക്കിയ സമ്മേളന നഗറില്‍ നടന്നു
പത്തു ഏരിയകളില്‍ നിന്നും പുതിയതായി തെരഞ്ഞെടുക്കപെട്ട ഏരിയ ഭാരവാഹികളും സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിസി അംഗങ്ങളും നിലവിലെ സിസി, എസ്സി, ക്ഷണിക്കപ്പെട്ട പ്രവാസിശ്രീ അംഗങ്ങള്‍ ഉള്‍പ്പടെ നൂറിൽ പരം പ്രധിനിധികള്‍ പങ്കെടുത്ത സമ്മേളനം കെപിഎയുടെ സംഘടന സംവിധാനത്തിന്റെ നേര്‍ചിത്രമായിരുന്നു.
പൊതുയോഗം, പ്രതിനിധി സമ്മേളനം, സാംസ്കാരിക സമ്മേളനം എന്നീ മൂന്നു സെഷനായിട്ടായിരുന്നു ജില്ലാ സമ്മേളനം നടന്നത്. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു.
Middle East and Gulf
ദോഹ: പുസ്തകങ്ങളും കഥകളും കവിതകളും മഹാന്മാരുടെ ജീവിതാനുഭവങ്ങളും ചിന്തകളും കണ്ടുപിടുത്തങ്ങളുമൊക്കെയാണ് ലോകത്തെ സക്രിയമാക്കുന്നതെന്നും പുസ്തകങ്ങളും വായനയുമില്ലാത്ത ലോകം വളരെ വിരസമാകുമെന്നും ഖത്തറില്‍ പുസ്തക വായനയിലൂടെ ശ്രദ്ധേയനായ വിദ്യാര്‍ഥി ഇശാന് ഖാന് അഭിപ്രായപ്പെട്ടു.
ദേശീയ വായന ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് സംഘടിപ്പിച്ച വായനാദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എന്‍. പണിക്കരുടെ വായിച്ചു വളരുക , ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം എന്നും പ്രസക്തമാണെന്നും പുസ്തകങ്ങളുമായി സൗഹൃദം സ്ഥാപിച്ചാല്‍ ജീവിതം കൂടുതല്‍ മനോഹരമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നിത്യവും കുറച്ചുസമയമെങ്കിലും വായനക്കായി മാറ്റിവയ്ക്കാനുള്ള സന്നദ്ധതയും പ്രതിജ്ഞയുമാണ് വായനദിനത്തെ അടയാളപ്പെടുത്തേണ്ടത്. ഖത്തറിലെ സ്കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ ആറാം തരം വിദ്യാര്‍ഥിയായായ ഇശാന് വിവിധ ഭാഷകളിലുള്ള ആയിരത്തി മുന്നോറോളം പുസ്തകങ്ങള്‍ ഇതിനകം വായിച്ചിട്ടുണ്ട്.
പ്രാപഞ്ചിക സംവിധാനങ്ങളേയും വിശാലമായ ലോകത്തേയും പഠിച്ചുകൊണ്ടും വായിച്ചുകൊണ്ടും സ്രഷ്ടാവിനെ കണ്ടെത്തണമെന്ന ആഹ്വാനവുമായാണ് ഖുര്‍ആന്‍ അവതരണം ആരംഭിച്ചതെന്ന് എഫ്സിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശേരി അഭിപ്രായപ്പെട്ടു.
അറിവാണ് മനുഷ്യനെ നേതാവാക്കുന്നതെന്നും അറിവും വായനയും മനുഷ്യനെ ഉന്നതനാക്കുമെന്നും അദ്ദേഹം പറഞ്ഞു. അറിവിനേക്കാള്‍ പ്രധാനം ചിന്തക്കുണ്ടെന്നും ചിന്തയും ജ്ഞാനവും ഉണ്ടാകണമെങ്കില്‍ പരന്ന വായന ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കവയിത്രിയും ഗായികയുമായ ഷെറിന് പൊയ് ലി, വിജയമന്ത്രങ്ങളുടെ അവതാരകന് റാഫി പാറക്കാട്ടില്, ഉവൈസ് ഉസ് മാന്‍, സുബൈര്‍ പാണ്ഡവത്ത് ശാം ദോഹ, ഷംസീര്‍, ഇഖ്ബാല്‍ വയനാട്, ജാസ്മിന് എന്നിവര്‍ സംസാരിച്ചു.
മീഡിയ പ്ളസ് സിഇഒയും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
Middle East and Gulf
ദോഹ: ലോകമെമ്പാടുമുള്ള മലയാളി സമൂഹം നെഞ്ചേറ്റിയ വിജയമന്ത്രങ്ങളുടെ ശില്പി ഡോ. അമാനുല്ല വടക്കാങ്ങരയ്ക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം.
റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്ന വിജയമന്ത്രങ്ങള്‍ അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ ചടങ്ങിലാണ് അമാനുല്ല വടക്കാങ്ങരയെ പൊന്നാട നല്കി ആദരിച്ചത്.
ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പൊന്നാടയണിയിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: റാന്നി പ്രവാസി സംഘം കുവൈറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം അബ്ബാസിയയിലെ നയനം ഓഡിറ്റോറിയത്തിൽ നടന്നു. സംഘടനയുടെ പ്രസിഡന്റ് അനിൽ ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പ്രദീപ് മണിമലേത്ത് വാർഷിക റിപ്പോർട്ടും ട്രഷറർ ഫിലിപ്പ് വർഗീസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് സംഘടനയെ നയിക്കുന്നതിനായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടപടികൾക്ക് പ്രസിഡന്റ് അനിൽ ചാക്കോ നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ
പാട്രൺ: അഡ്വ. പഴകുളം മധു എംഎൽഎ, വൈസ് പാട്രൺ: അനി സ്റ്റീഫൻ, എക്സിക്യൂട്ടീവ് വൈസ് പാട്രൺ: ജോയൽ ജേക്കബ്.
പ്രസിഡന്റ്: റോണി വർഗീസ്, വൈസ് പ്രസിഡന്റ്: ജോൺ സേവ്യർ, ജനറൽ സെക്രട്ടറി: ഷിജോ തോമസ്, ജോയിന്റ് സെക്രട്ടറി: മജോ മാത്യു, ട്രഷറർ: ടോണി പോത്തൻ, ജോയിന്റ് ട്രഷറർ: ജോജോ മംഗലവീട്ടിൽ, ലേഡി സെക്രട്ടറി: സ്നേഹ ഫിലിപ്പ്, ജനറൽ കൺവീനർ: റിനു കണ്ണാടിക്കൽ, ജോയിന്റ് കൺവീനർ: മാത്യു ജെയ്സ്, എക്സ്-ഓഫീഷ്യോ: പ്രദീപ് മണിമലേത്ത്, മീഡിയ കോ-ഓർഡിനേറ്റർ: മോനു വേലമേപ്പുറത്ത്, ഓഡിറ്റർമാർ: എബി അത്തിക്കയം, ടിബി മാത്യു.
തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികളെയും യോഗം അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്ന് യോഗം സമാപിച്ചു.
Middle East and Gulf
അബൂദാബി: സഹിഷ്ണുതയും സഹവർത്തിത്വവും സംബന്ധിച്ച യുഎഇ മന്ത്രിയായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിച്ച പ്രൌഡ് ഓഫ് യുഎഇ ആഘോഷത്തിൽ പങ്കെടുത്തു.
ചടങ്ങിൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, എമിറേറ്റ്സ് സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസർച്ച് ട്രസ്റ്റി ബോർഡിന്റെ വൈസ് ചെയർമാൻ ഡോ. ജമാൽ സനദ് അൽ സുവൈദി, അബൂദാബി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ ഷാമിസ് അലി ഖൽഫാൻ അൽ ദഹേരി, പ്രസിഡൻഷ്യൽ കോടതിയിലെ മത-നീതിന്യായ ഉപദേഷ്ടാവ് അലി അൽ ഹാഷെമി, അബൂദാബി ഹെറിറ്റേജ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല ബുത്തി അൽ ഖുബൈസി, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ മുഖ്യ രക്ഷധികാരി യുമായ ഡോ. എം. എ. യൂസഫലി എന്നിവരോടൊപ്പം നിരവധി ഉദ്യോഗസ്ഥരും സാമൂഹിക നേതാക്കളും ഇന്ത്യൻ കമ്യുണിറ്റി അംഗങ്ങളും പങ്കെടുത്തു.
പരിപാടിയിൽ സംസാരിച്ച ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിച്ച സാംസ്കാരിക-സാമൂഹിക പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. യുഎഇയിൽ താമസിക്കുന്ന എല്ലാവർക്കും ഉള്ള ദേശീയ ഐക്യബോധത്തെയും യുഎഇയും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തെയും ഈ അവസരം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎഇയിലെയും ഇന്ത്യയിലെയും പ്രമുഖ നേതാക്കളും വ്യക്തിത്വങ്ങളും ഒരുമിച്ചുകൂടിയ ഈ പരിപാടി, പരസ്പര വിശ്വാസം, ബഹുമാനം, തുടർച്ചയായ സഹകരണം എന്നിവയുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട രണ്ട് സൗഹൃദ രാഷ്ട്രങ്ങൾ തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റഎ ആഴം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസം, സംസ്കാരം, സാമൂഹിക പങ്കാളിത്തം എന്നിവ പരസ്പര ധാരണയും ബഹുമാനവും സാമൂഹിക ഐക്യവും ശക്തിപ്പെടുത്താൻ എങ്ങനെ സഹായിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200-ലധികം ദേശീയതകളിലുള്ള ആളുകൾ യുഎഇയെ തങ്ങളുടെ ഭവനമായി കാണുന്നു. വ്യത്യസ്ത സംസ്കാരങ്ങളും പശ്ചാത്തലങ്ങളും ഉണ്ടായിട്ടും അവർ സുരക്ഷയോടെയും സ്ഥിരതയോടെയും പരസ്പര ബഹുമാനത്തോടെയും ഒരേ ലക്ഷ്യബോധത്തോടെയും ഒരുമിച്ച് ജീവിക്കുന്നു. ഇത് രാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
പ്രാദേശിക സംഘർഷങ്ങളും ന്യായീകരിക്കാനാവാത്ത ആക്രമണങ്ങളും ഉണ്ടായ സാഹചര്യങ്ങളിലും യുഎഇ പൗരന്മാരും താമസക്കാരും ഒരുമിച്ച് നിലകൊണ്ടുവെന്നും രാജ്യത്തിന്റെ ശക്തിയിലും നേതൃത്വത്തിന്റെ ജ്ഞാനത്തിലും സ്ഥാപനങ്ങളുടെ കാര്യക്ഷമതയിലും രാജ്യത്തെ സംരക്ഷിക്കാനുള്ള കഴിവിലും പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ യുഎഇ അംബാസഡറായ ഡോ. ദീപക് മിത്തൽ യുഎഇയെ വികസനത്തിന്റെയും സഹിഷ്ണുതയുടെയും സമൃദ്ധിയുടെയും ആഗോള മാതൃകയായി വിശേഷിപ്പിച്ചു. എല്ലാ താമസക്കാർക്കും ഉയർന്ന നിലവാരത്തിലുള്ള ജീവിതസൗകര്യങ്ങൾ നൽകുന്ന രാജ്യമായും വിവിധ മേഖലകളിൽ വളർന്നുവരുന്ന യുഎഇ-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഉദാഹരണമായും അദ്ദേഹം യുഎഇയെ പ്രശംസിച്ചു.
പരിപാടിയിൽ യുഎഇയുടെയും ഇന്ത്യയുടെയും സമ്പന്നമായ പൈതൃകം പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക-കലാപരിപാടികൾ അവതരിപ്പിച്ചു. കൂടാതെ, സഹവർത്തിത്വം, സഹിഷ്ണുത, സാംസ്കാരിക വൈവിധ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലുള്ള യുഎഇയുടെ യാത്രയും നേട്ടങ്ങളും ഇന്ത്യൻ സമൂഹത്തിന്റെ വികസന സംഭാവനകളും അവതരിപ്പിക്കുന്ന ഒരു ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് അബ്ദുറഊഫ് അഹ്സനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി സ്വാഗതപ്രസംഗം നടത്തി. ട്രഷറർ അബ്ദുൽ അസീസ് കാളിയാടൻ നന്ദി രേഖപ്പെടുത്തി. അബ്ദുല്ല ഫാറൂഖി, വൈസ് പ്രസിഡന്റ് വി.പി.കെ. അബ്ദുല്ല, അഡ്മിൻ സെക്രട്ടറി അബ്ദുല്ല നദ്വി, പ്രോഗ്രാം ചീഫ് കോ-ഓർഡിനേറ്റർ അബ്ദുൽ ബാസിത് കായക്കണ്ടി, പബ്ലിക് റിലേഷൻസ് വിങ് കൺവീനർ സലിം നാട്ടിക, അഷ്റഫ് നജാത്, ഹംസ നടുവിൽ, ഹൈദർ ബിൻ മൊയ്ദു നെല്ലിശ്ശേരി , എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജമാൽ സനദ് അൽ സുവൈദിയുടെ പുസ്തകത്തിന്റെ ഹിന്ദി പതിപ്പിന്റെ പ്രകാശനത്തിനും ഒപ്പിടൽ ചടങ്ങിനും സാക്ഷിയായി നഹ്യാൻ ബിൻ മുബാറക്
“ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ: മനുഷ്യസ്നേഹിയുടെ ജീവിതയാത്രയിലെ ഉൾക്കാഴ്ചകൾ”
സഹിഷ്ണുതയും സഹവർത്തിത്വവും വകുപ്പിന്റെ മന്ത്രിയായ മഹാനുഭാവൻ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, പ്രൊഫ. ജമാൽ സനദ് അൽ സുവൈദിയുടെ “ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ: മനുഷ്യസ്നേഹിയുടെ ജീവിതയാത്രയിലെ ഉൾക്കാഴ്ചകൾ” എന്ന പുസ്തകത്തിന്റെ ഹിന്ദി പതിപ്പിന്റെ പ്രകാശനത്തിനും ഒപ്പിടൽ ചടങ്ങിനും സാക്ഷിയായി.
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പ്രത്യേകതയായ സഹിഷ്ണുത, സഹവർത്തിത്വം, സാമൂഹിക ഐക്യം എന്നീ മൂല്യങ്ങളെ ആഘോഷിക്കുകയും, യുഎഇയും ഇന്ത്യ റിപ്പബ്ലിക്കും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും മാനവികവുമായ ബന്ധങ്ങളെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന അബുദാബിയിലെ ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിച്ച “പ്രൗഡ് ഓഫ് ദ യു.എ.ഇ” (Proud of the UAE) സംരംഭത്തിന്റെ ഭാഗമായി ചടങ്ങ് നടന്നു.
ചടങ്ങിൽ പ്രൊഫ. ജമാൽ സനദ് അൽ സുവൈദി (എമിറേറ്റ്സ് സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസർച്ച് ബോർഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയർമാൻ), യുഎഇയിലെ ഇന്ത്യയുടെ അംബാസഡർ ഡോ. ദീപക് മിത്തൽ, അബുദാബി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ ഷാമിസ് അലി അൽ ദാഹെരി, ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫ് അലി എം.എ., പ്രസിഡൻഷ്യൽ കോടതിയിലെ ന്യായ-മതകാര്യ ഉപദേഷ്ടാവ് അലി ബിൻ അൽ സയ്യിദ് അബ്ദുൽറഹ്മാൻ അൽ ഹാഷിമി എന്നിവരോടൊപ്പം നിരവധി സാംസ്കാരിക പ്രമുഖരും ഇന്ത്യൻ സമൂഹാംഗങ്ങളും പങ്കെടുത്തു.
Middle East and Gulf
ദോഹ: ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ 2026ലെ സിഎസ്ആര്‍ അവാര്‍ഡിന് ഖത്തറിലെ പ്രശസ്തമായ റേഡിയോ മലയാളം 98.6 എഫ്.എമിനെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്യുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി പരിപാടികള്‍ പരിഗണിച്ചാണ് പുരസ്കാരം.
വിജയമന്ത്രങ്ങള്‍ അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ ചടങ്ങില്‍ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ കേരള ബിസിനസ് ഫോറം പ്രസിഡണ്ട് പുരസ്കാരം സമ്മാനിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) കുവൈറ്റ് 2026-27 കാലയളവിലേക്കുള്ള കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു.
അബ്ബാസിയ സംസം ഹാളിൽ കെഡിഎൻഎ പ്രസിഡന്റ് സന്തോഷ് പുനത്തിലിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
കെഡിഎൻഎ വൈസ് പ്രസിഡന്റുമാരായ അസീസ് തിക്കോടി, ടി.എം. പ്രജു, ഷിജിത്ത് ചിറയ്ക്കൽ, അഡ്വൈസറി ബോർഡ് അംഗങ്ങളായ കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ബഷീർ ബാത്ത, കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, വുമൺസ് ഫോറം ഭാരവാഹികൾ, ഏരിയ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
2024-26 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ശ്യാം പ്രസാദും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ മൻസൂർ ആലക്കലും അവതരിപ്പിച്ചു.
കെഡിഎൻഎ വൈസ് പ്രസിഡന്റ് അസീസ് തിക്കോടി നിരീക്ഷകനായി 2026-27 കാലയളവിലേക്കുള്ള കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികൾ: ഇല്യാസ് തോട്ടത്തിൽ (പ്രസിഡന്റ്), ഉബൈദ് ചക്കിട്ടക്കണ്ടി, തുളസീധരൻ തോട്ടക്കര, രാമചന്ദ്രൻ പെരിങ്ങോളം (വൈസ് പ്രസിഡണ്ടുമാർ), ശ്യാം പ്രസാദ് (ജനറൽ സെക്രട്ടറി), ഷൗക്കത്ത് ആർ.എൻ (ജോ. സെക്രട്ടറി), എം.പി അബ്ദുറഹ്മാൻ (ട്രഷറർ), പ്രത്യുമ്നൻ മൂടാട്ട് (ജോ. ട്രഷറർ)
ടി.എം. പ്രജു (സെക്രട്ടറി - മെമ്പർഷിപ്പ്), ഹമീദ് പാലേരി (ജോ. സെക്രട്ടറി - മെമ്പർഷിപ്പ്), മൻസൂർ ആലക്കൽ (സെക്രട്ടറി - മീഡിയ, ഡാറ്റ, ഐടി), വിജേഷ് വേലായുധൻ (സെക്രട്ടറി - മെഡിക്കൽ വിംഗ്), ഹനീഫ കുറ്റിച്ചിറ (സെക്രട്ടറി - ചാരിറ്റി & വെൽഫെയർ), റാഫി കല്ലായി (സെക്രട്ടറി - ആർട്സ്), പി.എസ്. ഷമീർ (സെക്രട്ടറി - സ്പോർട്സ്), അസീസ് തിക്കോടി (ഓഡിറ്റർ),
അഡ്വൈസറി ബോർഡ് അംഗങ്ങളായി കൃഷ്ണൻ കടലുണ്ടി, ബഷീർ ബാത്ത, സുരേഷ് മാത്തൂർ, സന്തോഷ് പുനത്തിൽ എന്നിവരെയും കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായി എം.പി. സുൽഫിക്കർ, ഷിജിത് കുമാർ, അബ്ദുൾ റൗഫ്, ഷാജഹാൻ കളത്തിൽ, അനസ് പുതിയോട്ടിൽ, വി.എ. ഷംസീർ, സമീർ വെള്ളയിൽ എന്നിവരെയും തെരഞ്ഞെടുത്തു.
Middle East and Gulf
മനാമ: കേരള സർക്കാർ പുതിയതായി രൂപീകരിച്ച വയോജന വകുപ്പ് രാജ്യത്തിനുള്ള കേരളത്തിന്റെ സംഭാവനയാണെന്ന് ബിഷപ് റെമിജിയോസ് ഇഞ്ചിനാനിയിൽ.
ബഹ്റിൻ എകെസിസിയുടെ "വാർധിക്കൃം ബാധ്യതയോ? സാധ്യതയോ?' എന്ന ചർച്ചാസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക മനുഷ്യ സമൂഹത്തിന്റെ വളർച്ചയുടെയും പുരോഗതിയുടെയും അടിസ്ഥാനശിലയാകണം വയോജന വകുപ്പെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 3000 രൂപ വാർധക്യ പെൻഷനും അപേക്ഷകളിൽ സഹായം ചെയ്യുന്ന ഒരു വകുപ്പായി മാറാതെ, ഇതൊരു മാതൃകാ വകുപ്പായി മാറ്റണമെന്ന് സർക്കാരിനോട് ബിഷപ് അഭ്യർഥിച്ചു.
മാതാപിതാക്കളുടെ സംരക്ഷണം വിശുദ്ധ ദൗത്യമാണെന്ന് തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ വൃദ്ധജനങ്ങൾ അഭിമുഖീകരിക്കുന്ന അടിയന്തരവും ഗൗരവമേറിയതുമായ അനേകം വെല്ലുവിളികളെ മറികടക്കാൻ നമുക്ക് സാധിക്കുമെന്ന് അധ്യക്ഷപ്രസംഗത്തിൽ ബഹ്റിൻ എകെസിസി പ്രസിഡന്റ് ചാൾസ് ആലുക്ക പറഞ്ഞു.
സ്വതന്ത്രമായ മാനുഷിക മൂല്യങ്ങളെ സ്വന്തമാക്കാൻ മക്കളെ പ്രേരിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ചർച്ചവേദി നിയന്ത്രിച്ച ബഹ്റിൻ എകെസിസി ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു.
അറിവുകൾ ഹൃദയത്തെ പാകപ്പെടുത്തുന്ന അവസ്ഥയില്ലെങ്കിൽ അറിവ് വർധിച്ചാലും മനുഷ്യൻ ചുരുങ്ങിപ്പോകുന്നത് അനുദിനം വർധിക്കുകയാണെന്ന് അക്ഷരക്കൂട്ട് കൺവീനർ ജോജി കുര്യൻ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് അഭിപ്രായപ്പെട്ടു.
സർക്കാരും കത്തോലിക്കാ കോൺഗ്രസ് (എകെസിസി) പോലെയുള്ള സാമൂഹ്യ പ്രതിബദ്ധയുള്ള സംഘടനകളും കൂട്ടായി പരിശ്രമിച്ച് സമൂഹത്തിന്റെ ആത്മീയവും ധാർമികവുമായ അടിത്തറ ശക്തിപ്പെടുത്തിയാൽ ഒരു പരിധി വരെ ഭാവിയിൽ വൃദ്ധജനങ്ങളുടെ കഷ്ടപ്പാടുകൾ തരണം ചെയ്യാൻ കഴിയുമെന്ന് ജിബി അലക്സ് പറഞ്ഞു.
കൃത്രിമ ബുദ്ധിയുടെ കാലഘട്ടത്തിൽ മനുഷ്യ മഹത്വത്തെ (വയോജനങ്ങളെ) സംരക്ഷിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പരിഗണനയെ പ്രശംസിക്കുന്നതായി ജെനിറ്റ് ഷിനോയ് പറഞ്ഞു.
ബഹ്റിൻ എകെസിസി ഭാരവാഹികളായ ജസ്റ്റിൻ ജോർജ്, ബഹ്റിൻ എകെസിസി ലഹരി വിരുദ്ധ സേന കൺവീനർ ജെൻസൺ ദേവസി, മോൻസി മാത്യു, നർമ്മക്കൂട്ട് കൺവീനർ റോബിൻ കെ. സെബാസ്റ്റ്യൻ, ഷിനോയി പുളിക്കൻ, ലിവിൻ ജിബി, മേയ്മോൾ ചാൾസ്, ജോളി ജോജി, ഗ്രീൻ ക്ലബ് കൺവീനർ റിജു മൂഞ്ഞേലി സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ സുനിൽ തോമസ് റാന്നി, വി.എം.ജോസഫ്, ജയ്സൺ, നോവലിസ്റ്റ് സോണി, പ്രീജി, ഐസക്, ലാലു മണിമലയിൽ എന്നിവർ സംസാരിച്ചു.
ജീവൻ ചാക്കോ സ്വാഗതവും ജിബി അലക്സ് നന്ദി പറഞ്ഞു. ചർച്ചകളിൽ ഉരുത്തിരിഞ്ഞ മഹത്തായ ആശയങ്ങൾ കേരളസർക്കാരിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Middle East and Gulf
അബുദാബി: ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി മനുഷ്യരെല്ലാം ഒരുമിച്ചുകൂടുന്ന ഇടങ്ങൾ കൂടുതൽ രൂപപ്പെടുത്തേണ്ട കാലമാണിതെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ്. അബുദാബി കേരള സോഷ്യൽ സെന്ററിന്റെ 2026 - 2027 പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
"പരസ്പരം സഹായിക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം വർധിപ്പിക്കേണ്ടിയിരിക്കുന്നു. അവനവന്റെ സമയം മറ്റുള്ളവർക്ക് നൽകാൻ കഴിയുന്നതാണ് നമുക്ക് അവർക്കായി നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. അത്തരം കൂട്ടായ്മകളാണ് കാലഘട്ടത്തിന്റെ ആവശ്യം' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സെന്റർ പ്രസിഡന്റ് ടി. കെ. മനോജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ റാക്കോ മാനേജിംഗ് ഡയറക്ടർ ജയപ്രകാശൻ ബാഹുലേയൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് വി. പി. കൃഷ്ണകുമാർ, യുവകലാസാഹിതി ആക്ടിംഗ് പ്രസിഡന്റ് മനു കൈനകരി, ഫ്രെണ്ട്സ് എഡിഎംഎസ് പ്രസിഡന്റ് ഗഫൂർ എടപ്പാൾ, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, വനിതാ വിഭാഗം കൺവീനർ റീന നൗഷാദ്, സെന്റർ ബാലവേദി പ്രസിഡന്റ് നയനിക ശ്രീജിഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ബിജി തോമസ്, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് വി.പി.കെ. അബ്ദുള്ള, അഹല്യാ മെഡിക്കൽ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകർ എന്നിവർ അതിഥികളായി സന്നിഹിതരായിരുന്നു.
സിബിഎസ്ഇ പരീക്ഷയിൽ പ്ലസ് ടുവിന് മികച്ച വിജയം കരസ്ഥമാക്കിയ നികേത് വിനീഷിനെ ചടങ്ങിൽ ആദരിച്ചു. 2026 - 2027 പ്രവർത്തന വർഷത്തേയ്ക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെയും ബാലവേദി അംഗങ്ങളെയും സദസിനു പരിചയപ്പെടുത്തി.
ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതവും ജോ. സെക്രട്ടറി പുന്നൂസ് ചാക്കോ നന്ദിയും പറഞ്ഞു. അഞ്ജു സമീർ ആയിരുന്നു പരിപാടിയുടെ അവതാരക. ഉദ്ഘാടന ചടങ്ങിന്റെ രണ്ടാംഘട്ടമായി നടത്തപ്പെട്ട ലാൽ ജോസുമായുള്ള "സിനിമാ വർത്തമാനം' സദസിന്റെ സജീവമായ ഇടപെടൽ കൂടിയായപ്പോൾ ശ്രദ്ധേയമായി.
കെഎസ്സി സാഹിത്യ വിഭാഗം സെക്രട്ടറി ജയേഷ് വട്ടക്കാട്ടിൽ, മുൻ ട്രഷറർ അനീഷ് ശ്രീദേവി എന്നിവർ സംവാദപരിപാടിക്ക് നേതൃത്വം നൽകി.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി മുൻ അംഗവും റൗദ ഏരിയ സെക്രട്ടറിയുമായിരുന്ന അബ്ദുൽ അസീസിന്റെയും ഏരിയ മുൻ ട്രഷററായിരുന്ന ജോയ് എബ്രഹാമിന്റെയും സ്മരണാർഥം കേളി റൗദ ഏരിയ സ്പോർട്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ചെസ് - കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു.
റൗദ, നഹ്ദ പ്രദേശങ്ങളിലെ മത്സരാർഥികളെ പങ്കെടുപ്പിച്ച് നഹ്ദയിലെ അൽദീവാനിയ ഇസ്തിറാഹയിൽ നടന്ന ടൂർണമെന്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏരിയ പ്രസിഡന്റ് പി.പി. സലിം അധ്യക്ഷനായ ഉദ്ഘാടന ചടങ്ങ് കേളി രക്ഷാധികാരി കമ്മിറ്റി അംഗം ജോസഫ് ഷാജി ഉദ്ഘാടനം ചെയ്തു.
രാത്രി നടന്ന സമാപന സമ്മേളനം കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി ആക്ടിംഗ് സെക്രട്ടറി രജീഷ് പിണറായി, ആക്ടിംഗ് പ്രസിഡന്റ് രാമകൃഷ്ണൻ ധനുവച്ചപുരം, കേന്ദ്ര-ഏരിയ ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ചെസ് മത്സരത്തിൽ മുഹമ്മദ് അബ്ദുൽ ഹഖ് ഒന്നാം സ്ഥാനവും ഷബി അബ്ദുൽ സലാം രണ്ടാം സ്ഥാനവും നേടി. കാരംസ് ടൂർണമെന്റിൽ ഷംസീർ - ലത്തീഫ് സഖ്യം ജേതാക്കളായപ്പോൾ നൗഷിഫ് - നാസർ എന്നിവർ നയിച്ച ടീം രണ്ടാം സ്ഥാനം നേടി.
വിജയികൾക്ക് മെമന്റോകളും കാഷ് പ്രൈസുകളും വിതരണം ചെയ്തു. ഷമീം മേലത്തിൽ, ലത്തീഫ്, ജോമോൻ സ്റ്റീഫൻ, ഇസ്മയിൽ, ജോസഫ് മത്തായി, ഷാനു ഭാസ്കർ തുടങ്ങിയവർ പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മത്സരങ്ങൾക്കുശേഷം പങ്കെടുത്തവർക്കായി വൈവിധ്യമാർന്ന നാടൻ ഭക്ഷണവും ഒരുക്കി. തുടർന്ന് ഏരിയ അംഗങ്ങൾക്കായി നീന്തൽ പരിശീലനവും സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി കെ.കെ. ഷാജി സ്വാഗതവും പ്രോഗ്രാം കോഓർഡിനേറ്റർ ഷാനു ഭാസ്കർ നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
ദോഹ: ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ മലയാളം പോഡ്കാസ്റ്റായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു.
റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന് നല്കി മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് സത്യേന്ദ്ര പഥക് വിജയമന്ത്രങ്ങള്‍ അഞ്ഞൂറിന്റെ നിറവില്‍ പോസ്റ്റര്‍ റിലീസ് ചെയ്തതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
ഐസിസി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സെപ്രോടെക് സിഇഒ ജോസ്ഫിലിപ്പ്, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ദ വേ കോര്‍പറേറ്റ് സര്‍വീസസ് സിഇഒ ഉവൈസ് ഉസ് മാന്‍, ജിആര്‍സിസി അധ്യക്ഷ രോഷ്നി കൃഷ്ണന്, മാപ്പിള കലാ അക്കാദമി ചെയര്മാന് മുഹ് സിന് തളിക്കുളം, കവയിത്രിയും ഗായികയുമായ ഷെറിന് പൊയ് ലി, സാമൂഹ്യ പ്രവര്ത്തകന് സിദ്ദീഖ് ചെറുവല്ലൂര്‍, അഹ് മദ് അല്‍ മഗ് രിബി പെര്‍ഫ്യൂം മാര്‍ക്കറ്റിംഗ് മാനേജര്‍ സെയ്ഫ് അല്‍ ഹാഷ്മി , അവതാരകന് റാഫി പാറക്കാട്ടില്, ജാസ്മിന്, മുംതാസ് എന്നിവര്‍ സംസാരിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു. ആര്.ജെ. സൂരജായിരുന്നു പരിപാടിയുടെ അവതാരകന്.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിലെ ടെർമിനൽ (ഫോർ) ബുധനാഴ്ച മുതൽ ഭാഗികമായി പ്രവർത്തിക്കും. വ്യോമഗതാഗതം ഘട്ടങ്ങളായി സാധാരണ നിലയിലാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.
അറബ് രാജ്യങ്ങളുടെയും മറ്റ് അന്താരാഷ്ട്ര വിമാനക്കമ്പനികളുടെയും സർവീസുകൾക്കായി ടെർമിനൽ തുറന്നുനൽകുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) അറിയിച്ചു.
ദിവസേന പുലർച്ചെ നാല് മുതൽ രാത്രി 10 വരെ മാത്രമായിരിക്കും വിമാന സർവീസുകൾ അനുവദിക്കുക. ആദ്യ ഘട്ടത്തിൽ ഓരോ വിമാനക്കമ്പനിക്കും ഓരോ സർവീസ് വീതം നടത്താനാണ് അനുമതി നൽകുക.
സുഗമമായ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനായി 50 ചെക്ക്-ഇൻ കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇമിഗ്രേഷൻ, സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ എന്നിവ പൂർണ തോതിൽ പ്രവർത്തനക്ഷമമാക്കും.
ഗ്രൗണ്ട് സർവീസ് കമ്പനികളുമായി ഏകോപിപ്പിച്ചാണ് വിമാനത്താവളത്തിലെ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. എയർ കാർഗോ, സ്വകാര്യ വ്യോമയാന സർവീസുകൾ എന്നിവ തടസമില്ലാതെ തുടരുമെന്നും അധികൃതർ അറിയിച്ചു.
വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം.
Middle East and Gulf
അബുദാബി: ലോക രക്തദാനദിനത്തോടനുബന്ധിച്ച് അങ്കമാലി എൻആർഐ അസോസിയേഷൻ അബുദാബി, അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് തുടർച്ചയായ 14-ാം വർഷവും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
നൂറുകണക്കിന് രക്തദാതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പ് സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകയായി മാറി. ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ബിജി എം. തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആൻറിയ പ്രസിഡന്റ് ജോജോ ജോസ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ രക്തദാന ക്യാമ്പ് കൺവീനർമാരായ ബോബി സണ്ണി, ജിനു കെ. പാപ്പച്ചൻ, ഐഎസ് സി സെക്രട്ടറി ലിംസൺ ജേക്കബ്, ട്രഷററും ഗവർണറുമായ ജോൺ ജോസഫ്, ജോയിന്റ് സെക്രട്ടറി ജി.എം. മനോജ്, അബുദാബി ബ്ലഡ് ബാങ്ക് മെഡിക്കൽ അഫയേഴ്സ് മാനേജർ പൃഥേഷ് ഭരത്കുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
Middle East and Gulf
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രവാസി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ ആരംഭിക്കാനുദേശിക്കുന്ന "പ്രവാസി സീനിയർ കെയർ ഹോം' പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുമായി പിഎൽസി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.
ഈ മാസം ഒമ്പതിന് നടന്ന കൂടിക്കാഴ്ചയിൽ കേരള സർക്കാർ സാമൂഹ്യനീതി ഡയറക്ടർ അരുൺ എസ്. നായർ ഐഎസും അഡിഷണൽ ഡയറക്ടർ എസ്. ജലജയുമായും പിഎൽസി ഭാരവാഹികൾ ചർച്ച നടത്തി.
പദ്ധതിയുടെ വിശദമായ പ്രൊപ്പോസൽ യോഗത്തിൽ സമർപ്പിച്ചു. സാമ്പത്തികമായി സുസ്ഥിരമായ ഒരു സംയോജിത മാതൃകയാണ് പദ്ധതിക്കായി നിർദേശിച്ചിരിക്കുന്നത്. കേരളത്തിൽ മടങ്ങിയെത്തിയ സീനിയർ പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് പ്രവാസി സീനിയർ കെയർ ഹോം വിഭാവനം ചെയ്തിരിക്കുന്നത്.
കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടൽ, സാമൂഹിക സുരക്ഷിതത്വമില്ലായ്മ, വാർധക്യസഹജമായ രോഗങ്ങൾ എന്നിവ നേരിടുന്ന പ്രവാസികൾക്ക് സംരക്ഷണം നൽകുകയാണ് ലക്ഷ്യം. ഭക്ഷണം, ചികിത്സാസംവിധാനങ്ങൾ, വിനോദോപാധികൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം കെയർ ഹോമിൽ ഉണ്ടായിരിക്കും.
പൈലറ്റ് പ്രോജക്റ്റ് ആയി തിരുവനന്തപുരത്താണ് ആദ്യ കെയർ ഹോം ആരംഭിക്കുന്നത്. ഭാവിയിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കാനാണ് പദ്ധതി. പദ്ധതി സംബന്ധിച്ച തുടർചർച്ചകൾ നോർക്ക സെക്രട്ടറിയും നോർക്ക ഡയറക്ടറുമായും ബന്ധപ്പെട്ട് ഉടനെ നടത്തുമെന്ന് സാമൂഹ്യനീതി ഡയറക്ടർ അറിയിച്ചു.
പദ്ധതിയുടെ സാധ്യതകളും നടപ്പാക്കൽ മാർഗങ്ങളും വിശദമായി ചർച്ച ചെയ്യാൻ നോർക്ക ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സംയുക്ത യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടിക്കാഴ്ചയിൽ പ്രവാസി ലീഗൽ സെല്ലിനെ പ്രതിനിധീകരിച്ച് കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ മുരളീധരൻ, ഭരണസമിതി അംഗങ്ങളായ അനിൽ അളകാപുരി, നന്ദഗോപകുമാർ, നിയാസ് പൂജപ്പുര, പി.കെ. ഉമ്മൻ എന്നിവർ പങ്കെടുത്തു.
Middle East and Gulf
മനാമ: കേരളത്തിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനം സ്ത്രീ ശാക്തീകരണത്തിലെ നിർണായക ചുവടുവയ്പാണെന്ന് സാമൂഹിക - സാംസ്കാരിക വനിതാ കൂട്ടായ്മയായ പ്രവാസി മിത്ര എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി.
സംസ്ഥാനത്തെ സാധാരണക്കാരായ സ്ത്രീകളുടെ ദൈനംദിന യാഥാർഥ്യങ്ങളെയും സാമ്പത്തിക പരിമിതികളെയും നേരിട്ട് അഭിസംബോധന ചെയ്യുന്ന ജനപക്ഷ തീരുമാനമാണിത്. യാത്ര സൗജന്യമാകുന്നതിലൂടെ മിച്ചം വരുന്ന തുക കുടുംബത്തിന്റെ അടിയന്തിര ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ അവർക്ക് കഴിയുമെന്ന് പ്രവാസി മിത്ര പറഞ്ഞു.
ഓർഡിനറി ബസുകൾ കുറവായ വടക്കൻ ജില്ലകളിൽ കൂടുതൽ ഓർഡിനറി സർവീസുകൾ തുടങ്ങണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Middle East and Gulf
കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി എസ്പി) 27-ാമത് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ ഓവർസീസ് എൻസിപി ജനറൽ സെക്രട്ടറി അരുൾ രാജ് സ്വാഗതം പറഞ്ഞു. ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ജീവസ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ-സാൽമി ഏരിയയിലെ സ്ക്രാപ്പ് യാർഡിൽ വൻ തീപിടിത്തം. സംഭവം അറിഞ്ഞ് കുതിച്ചെത്തിയ അഗ്നിശമന കൃത്യമായ ഇടപെടലുകളിലൂടെ തീ നിയന്ത്രണവിധേയമാക്കി.
അപകടത്തിൽ പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സ്ക്രാപ്പ് യാർഡിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് തീ പടർന്നുപിടിച്ചത്.
തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ സമീപ പ്രദേശങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഒന്നിലധികം അഗ്നിശമന യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
വേനൽക്കാലത്തെ കഠിനമായ ചൂട് കാരണം ഇത്തരം സ്ക്രാപ്പ് യാർഡുകളിൽ തീപിടിത്തത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
തീപിടിത്തത്തിന്റെ കാരണവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും അറിയുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Middle East and Gulf
സലാല: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി സലാലയിൽ അന്തരിച്ചു. കൊല്ലം മീനമ്പലം പുത്തൻകുളം സ്വദേശി മാവില വീട്ടിൽ പ്രവീൺ സുഗുണൻ (40) ആണ് മരിച്ചത്.
താമസ സ്ഥലത്ത് ഉച്ചവിശ്രമത്തിന് കിടന്ന ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി സ്വകാര്യ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ സേവന രംഗത്തെ പ്രമുഖരായ സൂപ്പർ മെട്രോ മെഡിക്കൽ സെന്റർ സാൽമിയയിൽ, അത്യാധുനിക എഐ 3ഡി മാമോഗ്രാം, ബിഎംഡി സ്കാൻ സേവനങ്ങൾ
കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയിരിക്കുന്നു.
സ്ത്രീകളിൽ വ്യാപകമായി കണ്ടു വരുന്ന സ്തനാർബുദം നേരത്തെ കണ്ടെത്താൻ സഹായകമായ ഏറ്റവും നൂതന പരിശോധനകളിലൊന്നാണ് മാമ്മോഗ്രാം. സാൽമിയ സൂപ്പർ മെട്രോയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ പരിശോധനയിൽ, പരമ്പരാഗത മാമോഗ്രാമുകളെ അപേക്ഷിച്ച് കൂടുതൽ വ്യക്തതയുള്ള ത്രിമാന ചിത്രങ്ങൾ ലഭ്യമാകുന്നു
ഇതിലൂടെ ചെറിയ അസാധാരണതകൾ പോലും കൂടുതൽ കൃത്യതയോടെ കണ്ടെത്താൻ സാധിക്കുന്നു. അസ്ഥികളുടെ ആരോഗ്യം വിലയിരുത്തുന്നതിനുള്ള ബോൺ മിനറൽ ഡെൻസിറ്റി (ബിഎംഡി) സ്കാൻ സേവനവും സൂപ്പർ മെട്രോ സാൽമിയയിൽ ലഭ്യമാണ്. അസ്ഥികളുടെ ബലം, സാന്ദ്രത, ഒടിവുകൾക്കുള്ള സാധ്യത എന്നിവ വിലയിരുത്താൻ ഇത് സഹായിക്കുന്നു.
വിറ്റാമിൻ ഡി കുറവുള്ളവർ, അസ്ഥിവേദന അനുഭവിക്കുന്നവർ, ഇടയ്ക്കിടെ ഒടിവുകൾ സംഭവിക്കുന്നവർ, ദീർഘകാല സ്റ്റിറോയിഡ് മരുന്നുകൾ ഉപയോഗിക്കുന്നവർ, കുടുംബത്തിൽ ഓസ്റ്റിയോപ്പോറോസിസ് ചരിത്രമുള്ളവർ തുടങ്ങിയവർക്ക് ബിഎംഡി സ്കാൻ ഏറെ ഉകാരപ്പെടുന്നതാണ്.
Middle East and Gulf
മനാമ: കേരളത്തിന്റെ സാമൂഹിക അടിത്തറയും യുവതലമുറയുടെ ഭാവിയും തകർക്കുന്ന ലഹരി മാഫിയക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത ജനകീയ പ്രതിരോധം തീർക്കേണ്ട സമയം അതിക്രമിച്ചതായി പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിഖ് എരുമേലി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ലഹരി വ്യാപനത്തെ ഒരു ക്രമസമാധാന പ്രശ്നമായി മാത്രം കാണരുത്. നാടിന്റെ നിലനിൽപ്പിനെതന്നെ വെല്ലുവിളിക്കുന്ന രാഷ്ട്രീയ - സാമൂഹിക അധിനിവേശമായാണ് ഇതിനെ കാണേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ "ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ കാമ്പയിൻ കേരളം ഒന്നടങ്കം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്കൂൾ-കോളജ് മുറ്റങ്ങൾ മുതൽ പ്രാദേശിക കൂട്ടായ്മകൾ വരെ സിന്തറ്റിക് മയക്കുമരുന്നിന്റെ കരാളഹസ്തം നീളുന്ന സാഹചര്യത്തിൽ, നിയമപാലനം മാത്രം പോര. ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും വിപുലമായ ബോധവത്കരണവും ചേർന്ന സമഗ്രമായ ഇടപെടലിലൂടെ മാത്രമേ ഈ വിപത്ത് ഇല്ലാതാക്കാനാകൂ. നാടിന്റെ നട്ടെല്ലായ യുവാക്കളെയും കൗമാരക്കാരെയും ഈ കെണിയിൽ നിന്ന് രക്ഷിക്കുക എന്നത് ഇന്നത്തെ പ്രധാന ഉത്തരവാദിത്തമാണ്.
നാടിന്റെ സുരക്ഷയിൽ എക്കാലവും ആശങ്കയുള്ള പ്രവാസി സമൂഹത്തിന് ഈ പോരാട്ടത്തിൽ നിർണായക പങ്കുണ്ട്. പ്രവാസികളായ മാതാപിതാക്കൾ നാട്ടിലുള്ള മക്കളുടെ സ്വഭാവമാറ്റങ്ങളിലും കൂട്ടുകെട്ടുകളിലും ജാഗ്രത പുലർത്തണം. നാട്ടിലെ ലഹരിവിരുദ്ധ കാമ്പയ്നുകൾക്കും കൗൺസിലിംഗിനും പ്രവാസി കൂട്ടായ്മകൾ ധാർമിക പിന്തുണയും സഹകരണവും നൽകണമെന്നും ആഷിഖ് എരുമേലി കൂട്ടിച്ചേർത്തു.
ലഹരിമുക്തവും സുരക്ഷിതവുമായ പുതിയ കേരളത്തിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് അണിനിരക്കണമെന്നും പ്രസ്താവനയിൽ അദ്ദേഹം അഭ്യർഥിച്ചു.
Middle East and Gulf
അബുദാബി: ഫോർബ്സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ച "മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ സിഎംഒസ് 2026' പട്ടികയിൽ മലയാളിയും ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടറുമായ വി. നന്ദകുമാർ ഇടം നേടി.
അഞ്ച് വർഷത്തിലൊരിക്കൽ പുറത്തിറക്കുന്ന ഈ പട്ടികയിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനശേഷിയുള്ള 101 മാർക്കറ്റിംഗ് പ്രഫഷണലുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോർബ്സ് മിഡിൽ ഈസ്റ്റിന്റെ 2020ലെ പട്ടികയിലും ഇടം നേടിയിരുന്ന തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ, രണ്ട് പതിപ്പുകളിലും തുടർച്ചയായി അംഗീകാരം നേടുന്ന ഏക മലയാളിയാണ്.
അഡ്നോക്, ഇ ആൻഡ്, ദുബായി ഹോൾഡിംഗ് തുടങ്ങിയ മിഡിൽ ഈസ്റ്റിലെ മുൻനിര സ്ഥാപനങ്ങളിലെ മാർക്കറ്റിംഗ് മേധാവികൾക്കൊപ്പമാണ് നന്ദകുമാർ നേട്ടം കൈവരിച്ചത്. 26 വർഷമായി ലുലു ഗ്രൂപ്പിനൊപ്പം പ്രവർത്തിക്കുന്ന നന്ദകുമാറിന് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അനുഭവസമ്പത്തുണ്ട്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കൊപ്പം ചേർന്ന് ഗ്രൂപ്പിന്റെ ആഗോള വളർച്ച, ബ്രാൻഡ് വികസനം, ഇ-കൊമേഴ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കേരളത്തിലെ വിവിധ പദ്ധതികൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
ഈജിപ്ത്, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രഫഷണലുകൾ ആധിപത്യം പുലർത്തുന്ന പട്ടികയിലാണ് ഈ മലയാളി തിളക്കമാർന്ന ഇടം സ്വന്തമാക്കിയിരിക്കുന്നത്.
Middle East and Gulf
കോട്ടയം: മുണ്ടുപാലം കല്ലുകളം പരേതനായ കുര്യന് ജോസഫിന്റെ (കുട്ടപ്പന്) മകന് ഏബ്രഹാം ജോസഫ് (ജോയിച്ചന്‍- 64) ഷാര്‍ജയില്‍ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2.30ന് ഭവനത്തില്‍ ആരംഭിച്ച് മുണ്ടുപാലം സെന്റ് മേരിസ് പള്ളിയില്‍.
ഭാര്യ ജസി മമ്മൂട് കരിങ്ങണാമറ്റം കുടുംബാംഗം. മക്കള്‍: ജിസ്, ജസ്റ്റിന് (കാനഡ). മരുമകന്: ഡോണി പ്രാക്കുഴി (ജോളി സ്റ്റുഡിയോ തെങ്ങണ).
മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.
Middle East and Gulf
കുവൈറ്റ് സിറ്റി: മലയാള സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കോൺഗ്രസ് സഹയാത്രികനായിരുന്ന സലീംകുമാറിനെ ഒഐസിസി യൂത്ത് വിംഗ് കുവൈറ്റിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു.
അബ്ബാസിയ നയനം ഓഡിറ്റോറിയത്തിൽ നടത്തിയ അനുശോചന യോഗത്തിൽ യൂത്ത് വിംഗ് കുവൈറ്റ് പ്രസിഡന്റ് ഷോബിൻ സണ്ണി അദ്ധ്യക്ഷത വഹിച്ചു.
ഒഐസിസി കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. സലിം കുമാറിന്റെ വിയോഗം മലയാള ചലച്ചിത്ര മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഒഐസിസി ജനറൽ സെക്രട്ടറി (സംഘടനാ ചുമതല) എം.എ. നിസാം, വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്, ജോബിൻ ജോസ്, ട്രഷറർ സൂരജ് കണ്ണൻ, ലേഡീസ് വിംഗ് പ്രസിഡന്റ് ഷെറിൻ ബിജു, ജനറൽ സെക്രട്ടറിമാരായ ഇല്യാസ് പൊതുവച്ചേരി, രാമകൃഷ്ണൻ കള്ളാർ, സെക്രട്ടറിമാരായ ജോസഫ് മാത്യു, റെജി കൊരുത്, സുഭാഷ് നായർ, ജില്ലാ നേതാക്കളായ അക്ബർ വയനാട്, എബി അത്തിക്കയം, ഇസ്മായിൽ കൂനത്തിൽ, അനിൽ ചീമേനി, സുജിത് കായലോട്, റാഫിയ അനസ്, സാം മാത്യു, ഷെറിൻ അരുൺ തുടങ്ങിയവർ സംസാരിച്ചു.
യൂത്ത് വിംഗ് ജനറൽ സെക്രട്ടറി റോയ് ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ ഹസീബ് കീപ്പാട്ട് നന്ദി പറഞ്ഞു.
Middle East and Gulf
ദുബായി: ദുബായി എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജുമായി പ്രമുഖ പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനും ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ.
അപകടത്തിൽ ജീവൻ പൊലിഞ്ഞ ഏഴ് പേരുടെ കുടുംബങ്ങൾക്ക് 26 ലക്ഷം രൂപ വീതവും, രണ്ട് മലയാളികൾ ഉൾപ്പെടെ പരിക്കേറ്റ ഒൻപത് പേരുടെ അടിയന്തര ചികിത്സാ-പുനരധിവാസ ആവശ്യങ്ങൾക്കായി 47 ലക്ഷം രൂപയും നൽകും.
ഇതിനുപുറമെ, അപകടത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങൾക്കായി 18 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടവർക്ക് അടിയന്തര ആശ്വാസം നൽകുന്നതിനൊപ്പം, അവരുടെ കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഈ സമഗ്ര പാക്കേജ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്ക് അവരുടെ ദീർഘകാല ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.
ഇന്ത്യൻ കോൺസുലേറ്റുമായി സഹകരണം
അപകടത്തിൽപ്പെട്ട ഇന്ത്യൻ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണെന്ന് ഡോ. ഷംഷീർ വയലിൽ അറിയിച്ചു.
അപകടത്തിൽപ്പെട്ട മുഴുവൻ രാജ്യക്കാരുടെയും കുടുംബങ്ങളിലേക്ക് ഈ സഹായം എത്തിക്കും. ഒരുപാട് പ്രതീക്ഷകളോടെയും ഉത്തരവാദിത്തങ്ങളോടെയുമാണ് ഇവർ പ്രവാസലോകത്ത് എത്തിയത്.
സാമ്പത്തിക സഹായത്തിന് പ്രിയപ്പെട്ടവരുടെ മരണത്തിന്റെ നഷ്ടം നികത്താനാവില്ലെങ്കിലും ഈ പ്രയാസകരമായ ഘട്ടത്തിൽ അവരുടെ കുടുംബങ്ങൾക്ക് ഇതൊരു ചെറിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു, ഡോ. ഷംഷീർ വ്യക്തമാക്കി.
ദുരന്തബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും പിന്തുണ
ദുബായ് ആസ്ഥാനമായുള്ള കമ്പനിയിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന മിനിബസ് സാങ്കേതിക തകരാർ മൂലം റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
മരിച്ച ഏഴ് പേരിൽ ആറ് പേർ ഇന്ത്യക്കാരും ഒരാൾ ശ്രീലങ്കൻ പൗരനുമാണ്. മരിച്ച ഇന്ത്യക്കാരിൽ മൂന്ന് പേർ ഉത്തർപ്രദേശ് സ്വദേശികളും മൂന്ന് പേർ തെലങ്കാനയിൽ നിന്നുമുള്ളവരുമാണ്. പരിക്കേറ്റ ഒൻപത് പേരിൽ എട്ട് പേർ ഇന്ത്യക്കാരാണ്.
ഇതിൽ രണ്ട് മലയാളികളും ഉൾപ്പെടും. ഒരാൾ നേപ്പാൾ സ്വദേശിയാണ്. പരിക്കേറ്റവരിൽ അഞ്ച് പേർ ഇതിനകം ആശുപത്രി വിട്ടു. മൂന്ന് ഇന്ത്യക്കാർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
മുൻപും ദുരന്തമുഖത്ത് അടിയന്തര സഹായങ്ങളുമായി ഡോ. ഷംഷീർ മുന്നോട്ടുവന്നിട്ടുണ്ട്. മുൻപ് അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ആറ് കോടി രൂപയുടെ സഹായം അദ്ദേഹം കൈമാറിയിരുന്നു.
Middle East and Gulf
ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി പൊന്നന് ഇസ്മാഈലിന്റെ (40) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.
രാത്രി 10.40ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 4.10ന് കണ്ണൂരിലെത്തും
യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിലുള്ള ലീഗല്‍ ടീം, ബന്ധുക്കള്‍ ഉള്പെടെയാണ് നടപടിക്രമം പൂര്‍ത്തിയാക്കിയത്.
മന്ത്രി ടി. സിദ്ദീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായിരുന്നു.
Middle East and Gulf
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് അലിയാന കമ്യൂണിറ്റി വാർഷിക ജനറൽ ബോഡി പ്രവീൺ ഗോപിനാഥിന്റെ അധ്യക്ഷതയിൽ കൂടി.
വിനീത വാസുദേവൻ (പ്രസിഡന്റ്), ടീന ജെയ്സ് (വൈസ് പ്രസിഡന്റ്), ദീപു കുര്യൻ (സെക്രട്ടറി), ലതാ പ്രവീൺ (ജോയിന്റ് സെക്രട്ടറി), അനൂപ് കുമാർ പ്രകാശൻ (സോഷ്യൽ മീഡിയ കോഓർഡിനേറ്റർ), കുരുവിള മാത്യു (പ്രോഗ്രാം കോഓർഡിനേറ്റർ), ബിനിത ജോർജ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
വാർഷിക റിപ്പോർട്ടും വാർഷിക കണക്കും ജനറൽ ബോഡി പാസാക്കി.
Middle East and Gulf
ദുബായി: സുള്ള്യ കെവിജി എൻജിനിയറിംഗ് കോളജ് പൂർവ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ഈ മാസം 14ന് ബാഡ്മിന്റൺ ടൂർണമെന്റ് രണ്ടാം സീസൺ നടത്തും. ഉച്ചയ്ക്ക് ഒന്ന് മുതൽ ദുബായി റാഷിദിയ ബാറ്റിൽഡോർ സ്പോർട്സ് അക്കാദമിയിലാണ് മത്സരങ്ങൾ നടത്തുന്നത്.
പുരുഷ വിഭാഗത്തിൽ ഡബിൾസ് മത്സരങ്ങളും വനിതാ വിഭാഗത്തിൽ സിംഗിൾസ് മത്സരങ്ങളുമാണ് നടത്തുന്നത്. ഇത് കൂടാതെ കാരംസ് മത്സരങ്ങളും കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ വിനോദ പരിപാടികളും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
റേഡിയോ കേരളം 1476 എഎം സീനിയർ എഡിറ്റർ റോയ് റാഫേൽ മുഖ്യാതിഥിയായി പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്: നൗഫൽ (ജനറൽ കൺവീനർ) - 055 936 3298.
America
കാലിഫോർണിയ: സിമി വാലിയിൽ ടെസ്ല കാർ നിയന്ത്രണം വിട്ട് ഒരു കഫേയുടെ ഔട്ട്ഡോർ ഡൈനിംഗ് ഏരിയയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 79 വയസുകാരിയായ ഒരു സ്ത്രീ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 2.30-ഓടെയാണ് അപകടം നടന്നത്. വെള്ള നിറത്തിലുള്ള ടെസ്ല വാഹനം അർബൻ കഫേയുടെ പുറത്തുള്ള ഇരിപ്പിട ഭാഗത്തേക്ക് അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു. സംഭവത്തെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
അപകടത്തിൽ മരിച്ച സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. പരിക്കേറ്റ അഞ്ച് പേരിൽ ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. വാഹനം ഓടിച്ചിരുന്ന സ്ത്രീക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി സിമി വാലി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ മദ്യപാനമോ മയക്കുമരുന്ന് ഉപയോഗമോ, മനപ്പൂർവമായ ആക്രമണമോ അപകടത്തിന് കാരണമായതായി തെളിവുകളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
America
സ്റ്റാഫോർഡ് (ടെക്സസ്): സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ചിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്രോസ് ശ്ലീഹായുടെ തിരുനാൾ അതീവ ഭക്തിനിർഭരമായി പ്രാർഥനാപൂർവമായ അന്തരീക്ഷത്തിലും വൈവിധ്യമാർന്ന പരിപാടികളോടെയും ആഘോഷിച്ചു.
ഒരാഴ്ച നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങളിൽ പ്രത്യേക പ്രാർഥനകൾ, ആത്മീയ ധ്യാനം, ഭക്തിനിർഭരമായ പ്രദക്ഷിണം, വൈവിധ്യമാർന്ന കലാപരിപാടികൾ, ചെണ്ടമേളം, കരിമരുന്ന് പ്രയോഗം, സ്നേഹവിരുന്ന് എന്നിവ ഉൾപ്പെട്ടിരുന്നു.
ഇടവകാംഗങ്ങളും ഇതര അതിഥികളും ഒത്തുചേർന്ന ഈ ആഘോഷം വിശ്വാസത്തിന്റെയും കൂട്ടായ്മയുടേയും ഉത്തമ ഉദാഹരണമായി മാറി. തിരുനാളിന്റെ ഏറ്റവും പ്രധാനപ്പെട്ട സമാപന ദിവസത്തെ പൊന്തിഫിക്കൽ വിശുദ്ധ കുർബാനയ്ക്ക് മാവേലിക്കര ഭദ്രാസനാധിപൻ മോസ്റ്റ് റവ. ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.
വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ജീവചരിത്രവും വിശ്വാസയാത്രയും ആസ്പദമാക്കി അദ്ദേഹം നൽകിയ വചനസന്ദേശം വിശ്വാസികൾക്ക് ഏറെ പ്രചോദനമേകുന്നതായിരുന്നു. സഭയുടെ വളർച്ചയ്ക്കും സുവിശേഷ ദൗത്യത്തിനും ഈ രണ്ട് ശ്ലീഹന്മാർ നൽകിയ സംഭാവനകൾ കാലാതീതമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
തന്റെ പ്രസംഗത്തിൽ വിശുദ്ധ പത്രോസിന്റെ ജീവിതത്തിലെ മൂന്ന് പ്രധാനപ്പെട്ട വശങ്ങളെക്കുറിച്ച് അദ്ദേഹം പ്രത്യേകം പ്രതിപാദിച്ചു. ആദ്യമായി, യേശുവിനെ മിശിഹായായി ഏറ്റുപറഞ്ഞ പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു.
മാനുഷികമായ അറിവിനേക്കാൾ ഉപരിയായി ദൈവീക വെളിപാടിലാണ് യഥാർഥ വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് യേശു പത്രോസിനെ അനുഗ്രഹിക്കുകയും സഭയുടെ അമരക്കാരനാക്കുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാമതായി, കടലിനു മുകളിലൂടെ ഭയമില്ലാതെ നടന്ന പത്രോസിന്റെ ചരിത്രം അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രതികൂല സാഹചര്യങ്ങളിൽ പെട്ട് വിശ്വാസം പതറി മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ, "കർത്താവേ, എന്നെ രക്ഷിക്കണമേ' എന്ന് നിലവിളിച്ച പത്രോസിനെ യേശു കൈപിടിച്ചുയർത്തിയ സംഭവം വിശ്വാസികൾക്ക് ആശ്വാസമേകുന്നതാണ്.
ജീവിതത്തിലെ പ്രതിസന്ധികളിലും പരാജയങ്ങളിലും ഭയപ്പെടാതെ ക്രിസ്തുവിലേക്ക് തിരിയണമെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നത്. മൂന്നാമതായി, തിബേരിയാസ് കടൽത്തീരത്തുവെച്ച് യേശു പത്രോസിനോട് ചോദിച്ച "നീ എന്നെ സ്നേഹിക്കുന്നുവോ?' എന്ന ചോദ്യത്തെ അദ്ദേഹം വിശകലനം ചെയ്തു.
America
ഹരിപ്പാട്: കാനഡയിലുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് മുട്ടം സ്വദേശിയായ യുവാവ് മരിച്ചു. മുട്ടം ഇത്താംപള്ളിൽ ജിനചന്ദ്രൻ-ജയ ദമ്പതികളുടെ മകൻ അർജുൻ ജിനചന്ദ്രൻ (30) ആണ് മരിച്ചത്.
കാനഡയിലെ പാരീസൗണ്ടിന് സമീപം ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. അർജുനും സംഘവും സഞ്ചരിച്ചിരുന്ന കാർ ഹൈവേ 69ൽ പോയിന്റ്-ഓ-ബാറിൽ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നരവർഷമായി കാനഡയിലായിരുന്ന അർജുന് അടുത്തിടെയാണ് കാനഡ സർക്കാർ സർവീസിൽ ജോലി ലഭിച്ചത്. രണ്ടു മാസം മുൻപാണ് ഭാര്യ വിനീത രാജ് കാനഡയിലെത്തിയത്.
അർജുന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളി സമൂഹത്തെയും ജന്മനാടിനെയും തീരാദുഃഖത്തിലാഴ്ത്തി.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രാദേശിക മലയാളി കൂട്ടായ്മകളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ നടന്നുവരുന്നു.
സഹോദരി: അനു ഷൈജു.
America
ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിപുലമായ ഓണാഘോഷം ഓഗസ്റ്റ് 22ന് ഫിലാഡൽഫിയയിലെ കാൻസ്റ്റാറ്റർ വോൾക്സ്ഫെസ്റ്റ് വെറൈൻ (Cannstatter), 9130 Academy Road, Philadelphia, PA 19114 ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഈ വർഷത്തെ ഓണാഘോഷത്തിന്റെ മുഖ്യാഘോഷകനായി കാൻസർ വിദഗ്ധനും ഹീമറ്റോളജിസ്റ്റുമായ ഡോ. മാധവൻ വി. പിള്ള (ഡോ. എം.വി. പിള്ള) പങ്കെടുക്കും.
ലോകമെമ്പാടും ശ്രദ്ധേയനായ മെഡിക്കൽ ഓങ്കോളജിസ്റ്റും ഹീമറ്റോളജിസ്റ്റുമായ അദ്ദേഹം തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയുടെ സിഡ്നി കിമ്മൽ മെഡിക്കൽ കോളജിൽ ക്ലിനിക്കൽ പ്രഫസറായും ഇന്റർനാഷണൽ നെറ്റ്വർക്ക് ഫോർ കാൻസർ ട്രീറ്റ്മെന്റ് ആൻഡ് റിസർച്ചിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചുവരുന്നു.
വൈദ്യശാസ്ത്ര രംഗത്തെ അദ്ദേഹത്തിന്റെ ദീർഘകാല സേവനവും സമൂഹത്തോടുള്ള പ്രതിബദ്ധതയും മലയാളി സമൂഹത്തിന് അഭിമാനകരമാണ്.
സിനിമാനടി മല്ലികാ സുകുമാരന്റെ സഹോദരനായ ഡോ.എം.വി. പിള്ളയുടെ പങ്കാളിത്തം ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന് തികച്ചും അഭിമാനകരമെന്ന് വൈസ് ചെയർമാൻ വിൻസെന്റ് ഇമ്മാനുവേൽ അറിയിച്ചു.
കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും പുതുതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന "വന്നോണം പൊന്നോണം' എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ വർഷത്തെ ഓണാഘോഷത്തിൽ വൈവിധ്യമാർന്ന കലാപരിപാടികളാണ് അണിനിരക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയാണ് പ്രധാന ആകർഷണം. അദ്ദേഹത്തിന്റെ ഹൃദയസ്പർശിയായ ഗാനങ്ങൾ ഓണാഘോഷത്തിന് സംഗീതവിരുന്നായി മാറുമെന്നാണ് പ്രതീക്ഷ എന്ന് സംഘടനയുടെ ചെയർമാനായ ലെനോ സ്കറിയ, ജനറൽ സെക്രട്ടറി ജോബി ജോർജ്, ട്രഷറർ രാജൻ സാമുവൽ എന്നിവർ അഭിപ്രായപ്പെടുകയുണ്ടായി.
കൂടാതെ, മാതാ ഡാൻസ് അക്കാദമിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര ഈ വർഷത്തെ ആഘോഷത്തിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റായിരിക്കും.
കേരളത്തിന്റെ തനത് കലാരൂപമായ തിരുവാതിരയെ അതിന്റെ ഭംഗിയും ചാരുതയും നിലനിർത്തി അവതരിപ്പിക്കുന്നതിനായി ഇതിനകം തന്നെ പരിശീലനങ്ങൾ പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.
ഇതിനുപുറമെ ഓണസദ്യ, ചെണ്ടമേളം, പഞ്ചവാദ്യം, കുട്ടികളുടെയും യുവജനങ്ങളുടെയും കലാപരിപാടികൾ, നൃത്താവിഷ്കാരങ്ങൾ, നാടൻ കലാരൂപങ്ങൾ, വിവിധ മത്സരങ്ങൾ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും.
പെൻസിൽവാനിയ, ന്യൂജഴ്സി, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിലെ പതിനഞ്ചോളം മലയാളി സംഘടനകളെ ഏകോപിപ്പിക്കുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഓണാഘോഷം മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഗമങ്ങളിലൊന്നായി മാറിയിട്ടുണ്ട്.
വിവിധ മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖരും വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുക്കും. മലയാളികളുടെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ആഘോഷമായി മാറുന്ന ഈ വർഷത്തെ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സംഘാടകർ സ്വാഗതം ചെയ്തു.
America
കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) ഈ വർഷത്തെ സ്കോളർഷിപ്പ് പദ്ധതിയുടെ വിതരണോദ്ഘാടനം മേയ് 31ന് സൂം മുഖേന ഭംഗിയായി നടന്നു.
കേരളത്തിലും അമേരിക്കയിലുമുള്ള നൂറുകണക്കിന് വിദ്യാർഥികളും ദാതാക്കളും പരിപാടിയിൽ പങ്കെടുത്തു. സ്കോളർഷിപ്പ് സമിതി സഹാധ്യക്ഷ ഡോ. തങ്കം അരവിന്ദിന്റെ ആമുഖ പ്രഭാഷണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്.
തുടർന്ന് ദിവ്യ ശർമ അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങൾ ആലപിച്ചു. ഡയറക്ടർ ബോർഡ് അംഗം അനഘ വാര്യർ അവതാരകയായി ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ആര്യ വൃന്ദ തുപ്പണ്ണിയുടെ സോപാന സംഗീത ശൈലിയിലുള്ള ഈശ്വരപ്രാർഥന ചടങ്ങിന് ഭക്തിനിറഞ്ഞ തുടക്കമായി. സ്വാഗത പ്രസംഗം നടത്തിയ കെഎച്ച്എൻഎ ട്രസ്റ്റി ബോർഡ് അധ്യക്ഷ വനജ നായർ, ഈ വർഷത്തെ സ്കോളർഷിപ്പ് വിതരണം കെഎച്ച്എൻഎയുടെ കാൽനൂറ്റാണ്ടിലേറെ നീളുന്ന സേവനയാത്രയിൽ ഏറെ പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞു.
അർഹരായ വിദ്യാർഥികൾക്ക് 25,000 രൂപ മുതൽ 40,000 രൂപ വരെ ധനസഹായം നൽകാൻ സമിതി തീരുമാനിച്ചതായി അവർ അറിയിച്ചു. അടുത്ത വർഷം കൂടുതൽ അർഹരായ വിദ്യാർഥികളെ കണ്ടെത്തി സാമ്പത്തിക സഹായവും മാർഗനിർദേശവും നൽകാൻ കെഎച്ച്എൻഎ ഒരുക്കമാണെന്നും അവർ കൂട്ടിച്ചേർത്തു.
അധ്യക്ഷ പ്രസംഗം നടത്തിയ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ഈ വിദ്യാഭ്യാസ സഹായ പദ്ധതിയുമായി മിനസോട്ടയിലെ Kerala Hindus of Minnesotaയും ടെക്സസിലെ ആനന്ദാശ്രമം ചാരിറ്റി ഫൗണ്ടേഷനും സഹകരിക്കാൻ തയാറായതായി അറിയിച്ചു.
പദ്ധതിയുടെ സുതാര്യതയും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളും മനസിലാക്കി മറ്റു ചില സംഘടനകളും കെഎച്ച്എൻഎ വഴി വിദ്യാഭ്യാസ സഹായം നൽകാൻ മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സഹായത്തിനു പുറമേ, നാട്ടിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ട് പുതിയ സഹായനിധി രൂപീകരിക്കാനുള്ള നടപടികളും ആരംഭിക്കുമെന്ന് ടി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
കേരളത്തിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന കേരള കൺവെൻഷനിൽ വച്ച് ഈ സഹായധനം വിതരണം ചെയ്യാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
അനുഗ്രഹ പ്രഭാഷണം നടത്തിയ സ്വാമി ചിദാനന്ദ പുരി, കെഎച്ച്എൻഎയുടെ വിദ്യാഭ്യാസ സഹായ പദ്ധതിയെ പ്രശംസിക്കുകയും സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികളെ അഭിനന്ദിക്കുകയും ചെയ്തു.
മുഖ്യാതിഥിയായി പങ്കെടുത്ത ന്യൂയോർക്ക് സ്റ്റേറ്റ് ആക്ടിംഗ് ജസ്റ്റിസ് രാജു രാജേശ്വരി, കഠിനാധ്വാനവും വലിയ സ്വപ്നങ്ങളും ജീവിതവിജയത്തിലേക്കുള്ള വഴിയാണെന്ന് വിദ്യാർഥികളെ ഓർമിപ്പിച്ചു. ഒരു സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്ന് കുടിയേറ്റക്കാരിയായി അമേരിക്കയിലെത്തി, കഠിനാധ്വാനത്തിലൂടെയാണ് താൻ ഈ സ്ഥാനത്തെത്തിയതെന്നും അവർ പറഞ്ഞു.
തുടർന്ന് കേരള സർവകലാശാല ബയോഇൻഫർമാറ്റിക്സ് വിഭാഗം മുൻ മേധാവി പ്രഫ. ഡോ. അച്യുത് ശങ്കർ വിദ്യാർഥികൾക്കായി തൊഴിൽ മാർഗനിർദേശ പ്രഭാഷണം നടത്തി. വരാനിരിക്കുന്ന കാലഘട്ടം നിർമിതബുദ്ധിയുടെ എഐയുടെ യുഗമാണെന്നും അതിനായി വിദ്യാർഥികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
എൻജിനിയറിംഗിലും സംഗീതത്തിലും ഗവേഷണ ബിരുദമുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി.ഗുരുവായൂരപ്പൻ കോളേജ് സംസ്കൃത വിഭാഗം മുൻ മേധാവി ഡോ. ലക്ഷ്മി ശങ്കർ, ആനന്ദാശ്രമം ചാരിറ്റി ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ജയ് കെ. രാമൻ, കെഎച്ച്എംഎൻ പ്രസിഡന്റ് നാരായണൻ നായർ, മുഖ്യമന്ത്രിയുടെയും കേരള ഗവർണറുടെയും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി പി. സുരേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.
സ്കോളർഷിപ്പ് സമിതി അധ്യക്ഷൻ രാഘവൻ നായർ വിതരണ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു. സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ തുടർന്നുള്ള സെമസ്റ്റർ പരീക്ഷാഫലങ്ങൾ ധനസഹായം നൽകിയവർക്ക് അയച്ചുകൊടുക്കണമെന്നും അദ്ദേഹം അറിയിച്ചു.
ആര്യ വൃന്ദയുടെ മനോഹരമായ കഥകളിപ്പദ ആലാപനവും സ്കോളർഷിപ്പ് സമിതി അംഗം ഡോ. ബിജു പിള്ളയുടെ കൃതജ്ഞതാ പ്രകടനവും പരിപാടിക്ക് സമാപനം കുറിച്ചു. ഏകദേശം രണ്ടു മണിക്കൂർ നീണ്ട ചടങ്ങ് പങ്കെടുത്തവരുടെ പ്രശംസ നേടി.
America
ഓര്‍ലാന്‍ഡോ: മികച്ച നടനും കലാ-സാംസ്കാരിക പ്രവര്‍ത്തകനുമായ പൗലോസ് കുയിലാടന് നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ കാലാകാരന്മാരുടേയും ചലച്ചിത്ര പ്രവര്‍ത്തകരുടേയും സര്‍ഗാത്മക മികവിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച "മിത്രാസ്' ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായ "പൂതപ്പാട്ട്' എന്ന സിനിമയിലെ അഭിനയത്തിന് സ്പെഷല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങി.
ജൂണ്‍ 20ന് ന്യൂജഴ്സിയിലെ Brearley തിയറ്ററില്‍ വച്ചാണ് ചടങ്ങ് നടന്നത്. ഫെസ്റ്റിവലില്‍ പൂതപ്പാട്ട് എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് സ്പെഷല്‍ ജൂറി അവാര്‍ഡ് കുയിലാടന് ഏറ്റുവാങ്ങിയത്.
നാടക രംഗത്തും ഗാനരചനയിലും കഴിവ് തെളിയിച്ച പൗലോസ് കുയിലാടന് സ്കൂള്‍ കാലഘട്ടം മുതല്‍ പെരുന്തച്ചന്, അച്ഛന്റെ പൊന്നുമക്കള്, കൂട്ടുകുടുംബം തുടങ്ങി നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
America
ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ധ്രുതഗതിയിലുള്ള വളർച്ചയും മാനവരാശിക്ക് അത് ഉയർത്തുന്ന വെല്ലുവിളികളും സാധ്യതകളും വിശദീകരിക്കുന്ന, ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ ചാക്രിയലേഖനമായ മാഗ്നിഫിക്ക ഹ്യൂമനിറ്റാസിനെ ആസ്പദമാക്കി സീറോമലബാർ കാത്തലിക് കോൺഗ്രസിന്റെ (എസ്എംസിസി) ആഭിമുഖ്യത്തിൽ ജൂലൈ അഞ്ചിന് രാത്രി ഒമ്പതിന് (EST) ഓൺലൈൻ (സൂം) സെമിനാർ നടത്തുന്നു.
സീറോമലബാർ സഭ മീഡിയ കമ്മീഷൻ സെക്രട്ടറിയും പിആർഒയുമായ റവ.ഡോ. ടോം ഓലിക്കരോട്ട് ആണ് മുഖ്യ പ്രഭാഷകൻ. ഷിക്കാഗോ രൂപത ബിഷപ് മാർ ജോയ് ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണവും എസ്എംസിസി ഡയറക്ടർ റവ.ഫാ. ജോർജ് എളമ്പാശേരിൽ ആമുഖ പ്രസംഗം നടത്തും.
ചാക്രിയലേഖനം സംബന്ധിച്ച് വൈദികരും അത്മായരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ ലളിതമായി പ്രതിപാദിക്കുന്ന ഈ സെമിനാറിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോർജ് വി. ജോർജ്, ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി, ബോർഡ് ചെയർമാൻ സിജിൽ പാലക്കലോടി എന്നിവർ അറിയിച്ചു.
വളർന്നു വരുന്ന സാങ്കേതികവിദ്യകൾ മനുഷ്യന്റെ അന്തസ്സ്, തൊഴിൽ, ധാർമിക ഉത്തരവാദിത്തം എന്നിവയിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി ആഴത്തിലുള്ള പഠനമാണ് മാർപാപ്പയുടെ ചാക്രിക ലേഖനം: "മാഗ്നിഫിക്ക ഹ്യൂമനിറ്റാസ്'. അതുകൊണ്ടു സാധിക്കുന്നത്ര വൈദികരും വിശ്വാസികളും ഈ ഓൺലൈൻ സെമിനാർ പ്രയോജനപ്പെടുത്തണമെന്നു ബിഷപ് മാർ ജോയ് ആലപ്പാട്ട് അഭ്യർഥിച്ചു.
സെമിനാറിന് എസ്എംസിസി പ്രസിഡന്റ് ജോർജ് വി. ജോർജ്, ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി, ട്രഷറർ ടോമി പുല്ലാപ്പള്ളിൽ, വൈസ് പ്രസിഡന്റുമാരായ മേഴ്സി കുര്യാക്കോസ്, സെബാസ്റ്റ്യൻ ഇമ്മാനുവേൽ, ജോയിന്റ് സെക്രട്ടറി ജോജോ കോട്ടൂർ, ജോയിന്റ് ട്രഷറർ ആന്റോ കവലക്കൽ, ട്രസ്റ്റിബോർഡ് ചെയർമാൻ സിജിൽ പാലക്കലോടി, വൈസ് ചെയർമാൻ ബാബു ചാക്കോ, സെക്രട്ടറി ജോൺസൻ കണ്ണൂക്കാടൻ, എസ്എംഎസ്ഗ്ലോബൽ വൈസ് ചെയർമാൻ ജോർജുകുട്ടി പുല്ലാപ്പള്ളി, എസ്എംസിസി നാഷണൽ എഡ്യൂക്കേഷൻ ചെയർ ജോസ് തോമസ്, കമ്മിറ്റി അംഗങ്ങളായ ടീനു തോമസ്, ഷൈജു കളത്തിൽ, ഷാജിമോൻ മിറ്റത്താനി, ജോബി ചെറിയാൻ, ജിജി ജോൺ, സ്മിത തോമസ്, ബൈജു വിതയത്തിൽ, ജോ കടവേലിൽ, ജിബി പാറക്കൽ, ജെയ്സൺ വേണാട്ട്, ജോസ് സെബാസ്റ്റ്യൻ, ജോയ് കുറ്റിയാനി, കുര്യാക്കോസ് ചാക്കോ, ലാലി കളപ്പുര, മോട്ടി മാത്യു, മാർട്ടിൻ വിലങ്ങോലിൽ, സിറിയക് സ്കറിയ, ജോ ജോർജ്, റെജിമോൻ മാത്യു, റോഷിൻ പ്ലാമൂട്ടിൽ, ജോയ്സ് പോൾ, ചക്കപ്പൻ , ജെയിംസ് ഓലിക്കര തുടങ്ങിയവർ നേതൃത്വം നൽകും.
On Sunday, 5th July, 9 PM EST (India: 6:30 AM). Zoom Meeting ID: 869 9690 9327, Password: 547017.
America
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ 2026ലെ ഇടവക മിഷൻ കൺവൻഷൻ ജൂലൈ രണ്ട് മുതൽ നാല് വരെ ദിവസങ്ങളിൽ എല്ലാ ദിവസവും രാത്രി ഏഴിന് ഇടവക ദേവാലയത്തിൽ നടക്കും (5810 Almeda Genoa Rd, Houston, Texas 77048).
ഇടവകയുടെ ആത്മീയ നവീകരണത്തിനും വിശ്വാസ വളർച്ചയ്ക്കുമായി സംഘടിപ്പിക്കുന്ന ഈ കൺവൻഷനിൽ മുഖ്യപ്രഭാഷകനായി മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് വികാരി റവ. ഏബ്രഹാം വി. സാംസൺ സന്ദേശം നൽകും.
കൺവൻഷനിൽ ട്രിനിറ്റി ചർച്ച് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ. ജിജോ എം. ജേക്കബ് (വികാരി) - 832 898 8699, റവ. സോനു എസ്. വർഗീസ് (അസി. വികാരി) - 713 408 7394, എം. ജോർജ് കുട്ടി - 832 298 8739, ഏബ്രഹാം ഇടിക്കുള - 713 614 9381, ഏബ്രഹാം മാത്യു (ജോയ് മണ്ണിൽ) - 281 745 1459.
America
കണക്ടികട്ട്: കണക്ടികട്ട് മാസ്റ്റേഴ്സ് നാഷണൽ ലെവൽ 56 കാർഡ് മത്സരം വിജയകമായി അവസാനിച്ചു. ഒന്നാം സമ്മാനം ക്യുൻസ് ന്യൂയോർക്കിൽ നിന്നുള്ള ബേബി കോളങ്ങായിൽ ടീം കരസ്ഥമാക്കി.
ബേബി കോളങ്ങായിൽ നയിച്ച ടീമിൽ ബാബു മാനുങ്കൽ, ജ്യോതിസ് കുടിലിൽ എന്നിവർ അംഗങ്ങളായിരുന്നു.
19 ടീമുകൾ ടൂർണമെന്റിൽ പങ്കടുത്തെന്ന് കണക്റ്റികട്ട് മാസ്റ്റേഴ്സ് സംഘാടകരായ ആൽവിൻ മാത്യു, റെജി നെല്ലിക്ക, സെൻജിൻ അബ്രാഹം എന്നിവർ അറിയിച്ചു.
America
ഡാളസ്: സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് ഷാംബെരി സന്യാസിനി സമൂഹത്തിലെ നാഗ്പുർ പ്രോവിൻസിലെ അംഗമായ സിസ്റ്റർ ജസ്റ്റിന മാത്യു സിഎസ്ജെ സേവന മികവിന്റെ പരമോന്നത അംഗീകാരമായ എൻകാപ്പ് 2026 (നഴ്സിംഗ് കരിയർ അഡ്വവാൻസ്മെന്റ് പ്രോഗ്രാം) ലെവൽ6 നേടുന്ന ആദ്യ നഴ്സ് ആകാൻ സാധിച്ചു.
ഇന്ത്യൻ സന്യാസിനിയുടെ അഭിമാന നേട്ടം, വിശ്വാസത്തിനും കരുണാപൂർണമായ സേവനത്തിനും നഴ്സിംഗ് മികവിനും സമർപ്പിതമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്.
2007ൽ നഴ്സിംഗ് സേവനം ആരംഭിച്ചതു മുതൽ അമ്മമാരുടേയും നവജാത ശിശുക്കളുടേയും കുടുംബങ്ങളുടേയും സമഗ്ര പരിചരണത്തിനായി അവർ ആന്മാർഥമായി പ്രവർത്തിച്ചു വരുന്നു.
നഴ്സിംഗ് രംഗത്തെ തുടർച്ചയായ പഠനത്തിനും പ്രഫഷണൽ മികവിനും പ്രാധാന്യം നൽകിയ സിസ്റ്റർ ജസ്റ്റിന മാത്യു 2026ൽ മാസ്റ്റർ ഓഫ് സയൻസ് ഇൻ നഴ്സിംഗ് ബിരുദവും പീഡീയാട്രിക്ക് നേഴ്സ് പ്രാക്ടീഷണർ യോഗ്യതയും നേടി.
കൂടാതെ മെറേറർണൽ ന്യൂബോൺ നഴ്സിംഗ് സർട്ടിഫിക്കേഷനും ലാക്ടേഷൻ കൺസൾട്ടന്റ് സർട്ടിഫിക്കേഷനും കരസ്ഥമാക്കിയിട്ടുണ്ട്. എൻ കാപ്പ് കമ്മിറ്റി സഹാധ്യക്ഷയായി സേവനമനുഷ്ടിക്കുന്ന സിസ്റ്റർ ജസ്റ്റിന തന്റെ ജീവിത യാത്ര മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
സഹപ്രവർത്തകരായ നഴ്സുമാരെ പ്രഫഷണൽ സർട്ടിഫിക്കേഷനുകളിലേക്കും തൊഴിൽ മികവിലേക്കും പ്രചോദിപ്പിക്കുകയും മാർഗനിർദേശം നൽകുകയും ചെയ്യുന്നു. തന്റെ നേട്ടങ്ങൾ ദൈവകൃപയ്ക്കും സഭയ്ക്കും സഹപ്രവർത്തകർക്കുമാണ് അവർ സമർപ്പിക്കുന്നത്.
സിസ്റ്ററിന്റെ ജീവിതത്തെ നയിക്കുന്ന വചനമാണ് ഫിലിപ്പിയർ 4:13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും ദൈവം നൽകിയ കഴിവുകളെ തിരിച്ചറിയാനും കരുണയോടും സമർപ്പണത്തോടും മികവോടു കൂടി മറ്റുള്ളവരെ സേവിക്കാനും സിസ്റ്റർ ജസ്റ്റിന ഒരു മാതൃകയായി നിലകൊള്ളുന്നു.
America
അറ്റ്ലാന്റാ: ആഗോളതലത്തിലെ സംഗീതപ്രേമികൾക്ക് ആത്മീയവും സംഗീതാത്മകവുമായ ഒരു അപൂർവ സായാഹ്നം സമ്മാനിച്ചുകൊണ്ട് "സ്വർഗീയ നാദം' മുഖാമുഖം പരിപാടി വിജയകരമായി സമാപിച്ചു.
ഇന്ത്യൻ ക്രിസ്തീയ സംഗീതരംഗത്തെ പ്രമുഖ താളവാദ്യകലാകാരനും ഗാനരചയിതാവും സംഗീതസംവിധായകനുമായ രാജൻ കോരയുമായി നടത്തിയ സുവർണ സംഗീത സംവാദം ഏറെ ശ്രദ്ധേയമായി.
വെള്ളിയാഴ്ച രാത്രി 8.15ന് (ഇഎസ്ടി) സൂം ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് പരിപാടി അരങ്ങേറിയത്. പി.പി. ചെറിയാന്റെ പ്രാർഥനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
സംഗീത സായാഹ്നത്തിന് അനുഗ്രഹീതമായ ഒരു അന്തരീക്ഷം ഒരുക്കിക്കൊണ്ട് പ്രോഗ്രാം കോഓർഡിനേറ്റർ സണ്ണി പറവെനത് സദസിനെ സ്വാഗതം ചെയ്തു സംസാരിച്ചു. തന്റെ ദീർഘകാല സംഗീത സപര്യയിലെ വിലയേറിയ അനുഭവങ്ങൾ രാജൻ കോര സദസുമായി പങ്കുവച്ചു.
ഗായകസംഘമായ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ "ഹാർട്ട് ബീറ്റ്സ്' സംഗീതസംഘത്തിന്റെ മുൻ അമരക്കാരനായ അദ്ദേഹം (1980ൽ അംഗമായി, 1992 മുതൽ 2000 വരെ നേതൃത്വചുമതല വഹിച്ചു) ആ കാലത്തെക്കുറിച്ചുള്ള ഓർമകളും ആഗോളതലത്തിൽ നടത്തിയ സംഗീത യാത്രകളെക്കുറിച്ചും ഓർമകളും അനുഭവങ്ങളും വിശദീകരിച്ചു.
കൂടാതെ, സമകാലിക ക്രിസ്തീയ സംഗീതത്തിന്റെ വളർച്ച, സംഗീതത്തിൽ താളവാദ്യങ്ങൾക്കുള്ള പ്രാധാന്യം, ഗാനരചനയിലെയും സംഗീതസംവിധാനത്തിലെയും പുതിയ കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളും അദ്ദേഹം സദസുമായി പങ്കുവയ്ക്കുകയുണ്ടായി.
"വരുംതലമുറയ്ക്ക് രാജൻ കോരയുടെ സംഗീത ജീവിതവും അനുഭവങ്ങളും വലിയൊരു പ്രചോദനമാണ്' - സംഘാടകർ ആശംസകൾ നേർന്നു.
America
ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ 2026 ആദ്യഫല ശേഖരണവും മാർത്തോമ്മാ ശ്ലീഹയുടെ ദുക്റാന പെരുന്നാളും ജൂൺ 28 മുതൽ ജൂലൈ അഞ്ച് വരെ നടക്കും.
ജൂൺ 28ന് ആരംഭിക്കുന്ന ആഘോഷങ്ങൾ ജൂലൈ അഞ്ചിന് വിശുദ്ധ കുർബാനയോടും അനുബന്ധ ശുശ്രൂഷകളോടും കൂടി സമാപിക്കും. ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ഓർമപ്പെരുന്നാളും ഈ അവസരത്തിൽ ഭക്തിപൂർവം ആചരിക്കും.
ജൂൺ 28 - ആദ്യഫല ശേഖരണപെരുന്നാൾ
28ന് രാവിലെ 7.30ന് പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും തുടർന്ന് കൊടിയേറ്റും വിളവെടുപ്പ് ലേലം (Harvest Auction) എന്നിവ നടക്കും. രാവിലെ 11.30ന് നടക്കുന്ന ആദ്യഫല ശേഖരണപെരുന്നാൾ ആശീർവാദ പ്രാർഥനയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
"നിന്റെ സമ്പത്തുകൊണ്ടും നിന്റെ സകലവിളവിന്റെയും ആദ്യഫലങ്ങളാലും യഹോവയെ മാനിക്ക' (സദൃശവാക്യങ്ങൾ 3:9) എന്ന തിരുവചനത്തെ ആസ്പദമാക്കി ദൈവത്തിന് നന്ദി അർപ്പിക്കുന്ന ആത്മീയ ആഘോഷമായാണ് ആദ്യഫല ശേഖരണപെരുന്നാൾ ക്രമീകരിച്ചിരിക്കുന്നത്.
ജൂലൈ മൂന്ന് - മാർത്തോമ്മാ ശ്ലീഹയുടെ ദുക്റാന
വൈകുന്നേരം ആറിന് സന്ധ്യ നമസ്കാരത്തോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും.
ജൂലൈ നാലിന് - കുടുംബസംഗമവും ബസാറും
രാവിലെ ഒമ്പത് മുതൽ വാർഷിക ബസാർ, എംഎംവിഎസ്, സൺഡേ സ്കൂൾ, എംജിഒസിഎസ്എം. ഒസിവൈഎം, ഫോക്കസ്, പ്രയർ ഗ്രൂപ്പ്, തുടങ്ങി വിവിധ ആത്മീയ സംഘടനകൾ ഒരുക്കുന്ന വിവിധ പരിപാടികൾ, പ്രഭാതഭക്ഷണം, കുട്ടികളുടെ വിനോദപരിപാടികൾ, ഫുഡ് സ്റ്റാളുകൾ, വ്യാപാര സ്റ്റാളുകൾ എന്നിവ ഈ വർഷത്തെ കുടുംബസംഗമത്തിന്റെ പ്രത്യേകത ആയിരിക്കും.
വൈകുന്നേരം ആറിന് സന്ധ്യ നമസ്കാരം, ഹൂസ്റ്റൺ വൈദീക സംഘത്തിന്റെ ഗാനശുശ്രൂഷ, പ്രഭാഷണം, റാസ, ലഘുഭക്ഷണം എന്നിവയോടെ ആഘോഷങ്ങൾ സമാപിക്കും.
ജൂലൈ അഞ്ച് - മാർത്തോമ്മാ ശ്ലീഹയുടെ ദുക്റോനോ പെരുന്നാൾ ദിനം
രാവിലെ എട്ടിന് പ്രഭാത നമസ്കാരത്തോടനുബന്ധിച്ച് വിശുദ്ധ കുർബാനയ്ക്ക് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വഹിച്ച് വിശുദ്ധ കുർബാന അർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്യും.
തുടർന്ന് 11ന് ഈ വർഷം ഗ്രാജ്വുറ്റ് ചെയ്ത വിദ്യാർഥികളെയും 90 വയസിനു മുകളിലുള്ള മുതിർന്ന ഇടവകാംഗങ്ങളെയും ആദരിക്കുന്ന ചടങ്ങ് നടക്കും. തുടർന്ന് ആശീർവാദ പ്രാർഥനയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
എല്ലാവർക്കും സ്വാഗതം
മലങ്കര ഓർത്തഡോക്സ് സഭയുടെ ആത്മീയതയും നസ്രാണി പാരമ്പര്യവും സമൂഹസൗഹൃദവും ഒരുമിപ്പിക്കുന്ന ഈ മഹോത്സവത്തിലേക്ക് എല്ലാ വിശ്വാസികളെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഹൂസ്റ്റൺ മലയാളി സമൂഹത്തെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.
പെരുന്നാൾ ആഘോഷങ്ങൾ വികാരി റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, സഹവികാരിമാരായ റവ. ഫാ. ജോൺസൺ പുഞ്ചക്കോണം, റവ. ഫാ. ടെജി എബ്രഹാം, ട്രസ്റ്റി തോമസ് പണിക്കർ, സെക്രട്ടറി മനോജ് മാത്യു, മാനേജിംഗ് കമ്മിറ്റി, വിവിധ ആത്മീയ സംഘടനകൾ, പെരുന്നാൾ കൺവീനർമാരായ ജിജോ കാവനാൽ, മത്തായി കുര്യൻ, വിനു കുര്യൻ, പോൾ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ച് വരുന്നു.
വിലാസം: St. Thomas Orthodox Cathedral 2411 5th Street, Stafford, Texas 77477.
America
ഡാളസ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയോടുള്ള ആരാധന മൂത്ത് തന്റെ ക്ലിനിക്കിനെ മെസി മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് ഡാളസിലുള്ള ഒരു അർജന്റീനൻ വംശജനായ ഡോക്ടർ.
നോർത്ത് ഡാളസിൽ പ്രാക്ടീസ് ചെയ്യുന്ന ഡോ. ഗുസ്താവോ ഡേ (61) ആണ് തന്റെ ക്ലിനിക്കിന്റെ ചുവരുകളും ഇടനാഴികളും മെസിയുടെ ചിത്രങ്ങളും അർജന്റീനിയൻ പതാകകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസിയാണെന്ന് വിശ്വസിക്കുന്ന ഡോക്ടർ, മെസിയുടെ കരിയറിലെ സുപ്രധാന നിമിഷങ്ങളുടെ ചിത്രങ്ങളും സ്മരണികകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ക്ലിനിക്കിലെ പന്ത്രണ്ടോളം പരിശോധനാ മുറികളിലേക്ക് പോകുന്ന വഴിയിലുടനീളം മെസി പ്രഭാവം ദൃശ്യമാണ്.
തന്റെ മക്കളോടൊപ്പം ചേർന്നാണ് ഡോക്ടർ ഈ മെസി മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ഡാളസിൽ ഈ ഡോക്ടറുടെ ക്ലിനിക്കും ഇപ്പോൾ ഫുട്ബോൾ പ്രേമികളുടെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്.
America
എഡ്മന്റൺ: കാനഡയിലെ പ്രമുഖ ഫുഡ് ബ്രാൻഡായ "ഓഫാബി - ഫ്ലേവേഴ്സ് ഓഫ് ആൽബർട്ട' തങ്ങളുടെ പുതിയ ഔട്ട്ലെറ്റ് എഡ്മന്റണിലെ 937 Parsons Rd SW unit a (Mind Makers Preschool-ന് സമീപം പ്രവർത്തനം ആരംഭിച്ചു.
പുത്തൻ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി പ്രത്യേക ക്ഷണം പുറത്തുവിട്ടിട്ടുള്ള കമ്പനി, പുതിയ ശാഖയുടെ തുടക്കം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി ആകർഷകമായ ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പ്രത്യേക ക്ഷണക്കത്ത് കാണിക്കുന്നവർക്ക് തങ്ങളുടെ ഓർഡറുകളിൽ 20 ശതമാനം ഇളവ് ലഭിക്കുന്നതാണ്. ഈ മാസം 30 വരെ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക.
എന്നാൽ ഈ ഓഫർ മറ്റ് ഓഫറുകളുമായി കൂട്ടിച്ചേർക്കാൻ സാധിക്കില്ലെന്നും ഓഫർ ക്ലെയിം ചെയ്യുന്നതിനായി ഉപഭോക്താക്കൾ ഈ ഇൻവിറ്റേഷൻ കൂപ്പൺ കൂടെ കരുതേണ്ടതാണെന്നും മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.
പുതിയ ഔട്ട്ലെറ്റിന്റെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കുചേരാനും ഓഫാബിയുടെ വേറിട്ട രുചിക്കൂട്ടുകൾ ആസ്വദിക്കാനും മാനേജ്മെന്റ് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
America
ഷിക്കാഗോ: വിവാഹരാത്രിയിൽ ദുരൂഹസാഹചര്യത്തിൽ നവവധു മരിച്ച കേസിൽ ഒളിവിൽ പോയ ഭർത്താവ് 13 വർഷങ്ങൾക്ക് ശേഷം പിടിയിലായി.
2012ൽ നടന്ന ഈ ദാരുണ സംഭവത്തിൽ അർണോൾഡോ ജിമെനെസ് (44) എന്നയാളെയാണ് ഇന്റർപോളിന്റെയും മെക്സിക്കൻ അധികൃതരുടെയും സഹായത്തോടെ എഫ്ബിഐ അറസ്റ്റ് ചെയ്ത് യുഎസിൽ എത്തിച്ചത്.
2012 മേയ് 11നായിരുന്നു അർണോൾഡോ ജിമെനെസും എസ്ട്രെല്ല കരേര (26) എന്ന യുവതിയും തമ്മിലുള്ള വിവാഹം. വിവാഹ സത്കാരത്തിന് ശേഷം കരേരയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിൽ, ഇലോയിസിലെ ബർബങ്കിലുള്ള അപ്പാർട്ട്മെന്റിലെ ബാത്ത് ടബ്ബിൽ കരേരയെ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
വിവാഹ റിസപ്ഷൻ സമയത്ത് ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മരണസമയത്തും യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്.
യുവതിയെ കാറിനുള്ളിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാത്ത് ടബ്ബിലേക്ക് മാറ്റിയതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തിന് ശേഷം മെക്സിക്കോയിലേക്ക് കടന്ന ജിമെനെസിനെ 2025 ജനുവരിയിലാണ് മെക്സിക്കൻ അധികൃതർ പിടികൂടിയത്.
തുടർന്ന് കഴിഞ്ഞ ദിവസം ഇയാളെ ഷിക്കാഗോയിൽ എത്തിച്ചു. കുക്ക് കൗണ്ടി കോടതിയിൽ ഹാജരാക്കുന്ന പ്രതിക്കെതിരേ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
America
ന്യൂയോർക്ക്: ഭാരത സഭയുടെ അപ്പസ്തോലനും ബ്രോങ്ക്സ് ഇടവകയുടെ മധ്യസ്ഥനുമായ മാർത്തോമ്മാ ശ്ലീഹായുടെ തിരുനാൾ ജൂൺ 25 മുതൽ ജൂലൈ അഞ്ച് വരെ വിവിധ തിരുക്കർമങ്ങളോടെ ആഘോഷിക്കുന്നു.
തിരുനാൾ തിരുക്കർമങ്ങൾക്ക് ജൂൺ 25ന് രാത്രി ഏഴിന് വിശുദ്ധ കുർബാനയോടും തുടർന്നുള്ള നൊവേനയോടുംകൂടി തുടക്കമാകും. ബുക്കാനൻ സെന്റ് ജോസഫ് സീറോമലബാർ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. റോയിസൺ മേനോലിക്കൽ മുഖ്യ കാർമികനായിരിക്കും.
ഇടവകയിലെ ഗ്രാന്റ് പേരന്റ്സിനെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. ഒമ്പതാം വാർഡുകാരാണ് ഈ ദിവസത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്. ജൂൺ 25 മുതൽ ജൂലൈ മൂന്ന് വരെ എല്ലാ ദിവസവും വിശുദ്ധ കുർബാനയ്ക്ക് ശേഷം തോമാശ്ലീഹായുടെ നൊവേന ഉണ്ടായിരിക്കും.
ജൂൺ 26ന് രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും റവ. ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ മുഖ്യ കാർമികനായിരിക്കും. ഹൈസ്കൂൾ വിദ്യാർഥികളേയും ഇടവകയിലെ യുവജനങ്ങളെയും അന്നേദിവസം അനുമോദിക്കുകയും പ്രത്യേകം ആശീർവദിക്കുന്നതുമാണ്.
എട്ടാം വാർഡുകാരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്. ജൂൺ 27ന് രാവിലെ ഒമ്പതിനും വിശുദ്ധ കുർബാനയും പതിവുപോലെ നിത്യസഹായ മാതാവിന്റെ നൊവേനയും തുടർന്നു തോമാ ശ്ലീഹായുടെ നൊവേനയും ഉണ്ടായിരിക്കും.
തിരുക്കർമങ്ങൾക്ക് റവ. ഫാ. ടോം മാളിയേക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. വിവാഹ ജീവിതത്തിൽ സിൽവർ ജൂബിലി പിന്നിട്ടവരെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. ഏഴാം വാർഡുകാരുടെ നേതൃത്വത്തിലാണ് ഈ ദിവസത്തെ ചടങ്ങുകൾ നടക്കുന്നത്.
ജൂൺ 28ന് രാവിലെ 9.30നു പ്രസുദേന്തി വാഴ്ച്ച, തുടർന്ന് 9.45നു കൊടിയേറ്റം. 10ന് ആഘോഷമായ വിശുദ്ധ കുർബാനയും ശേഷം നൊവേനയും ഉണ്ടായിരിക്കും. തിരുക്കർമർങ്ങൾക്കു ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന കാർമ്മികത്വം വഹിക്കും.
ഇടവകയിലെ അൾത്താര ശുശ്രുഷികളേയും യുക്രിസ്റ്റിക് മിനിസ്ട്രി അംഗങ്ങളെയും ഗായക സംഘത്തേയും അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. ആറാം വാർഡുകാരാണ് ഞായറാഴ്ചത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.
അന്നേദിവസം വൈകുന്നേരം അഞ്ചിന് "പ്രസുദേന്തി നൈറ്റ്': കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. തദവസരത്തിൽ ഇടവകയിൽ നിന്നും ഇക്കൊല്ലം ഗ്രാജുവേറ്റു ചെയ്ത സ്കൂൾ കോളേജ് വിദ്യാർഥികളെ സീറോമലബാർ കാത്തലിക് കോൺഗ്രസിന്റെ (എസ്എംസിസി) നേതൃത്വത്തിൽ അനുമോദിക്കുന്നതാണ്.
ജൂൺ 29 രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും റവ. ഫാ. ആന്റോ കണ്ണൻപുഴ കാർമികത്വം വഹിക്കും. ഇടവകയിലെ അമ്മയാകാൻ പോകുന്നവരേയും രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികളേയും പ്രത്യേകം ആശീർവദിക്കുന്നതാണ്. അഞ്ചാം വാർഡുകാരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.
ജൂൺ 30 രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനക്കും നൊവേനയ്ക്കും റവ. ഫാ. റോയ് ചിറപുറത്ത് കാർമ്മികത്വം വഹിക്കും. ഇടവകയിലെ എല്ലാ കുടുംബനാഥൻമ്മാരെയും അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. നാലാം വാർഡുകാരുടെ നേതൃത്വത്തിലാണ് ഈ ദിവസത്തെ ചടങ്ങുകൾ നടക്കുന്നത്.
ജൂലൈ ഒന്നാം തീയതി ബുധനാഴ്ച രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും റവ. ഫാ. ജോബി പൂച്ചൂകണ്ടത്തിൽ മുഖ്യ കാർമികത്വം വഹിക്കും. എലിമെന്ററി ആൻഡ് മിഡിൽ സ്കൂൾ കുട്ടികളെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. മൂന്നാം വാർഡുകാരാണ് ബുധനാഴ്ചത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.
ജൂലൈ രണ്ടിന് രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ഷിക്കാഗോ രൂപതയിലെ നവവൈദികൻ ഫാ. സാം കുട്ടപ്പശേരിയും ഷിക്കാഗോ രൂപതയിലെ തദ്ദേശ്യനായ പ്രഥമ വൈദികനും, ബ്രോങ്ക്സ് ഇടവകാംഗവുമായ റവ. ഫാ. കെവിൻ മുണ്ടക്കലും കാർമികരായിരിക്കും.
രണ്ടു വയസു മുതൽ കിൻഡർഗാർഡൻ വരെയുള്ള കുട്ടികളെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. രണ്ടാം വാർഡുകാരുടെ നേതൃത്വത്തിലാണ് ഈ ദിവസത്തെ ചടങ്ങുകൾ നടക്കുന്നത്.
ദുക്റാന തിരുന്നാൾ ദിവസമായ ജൂലൈ മൂന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ആറിനുള്ള ആഘോഷമായ റാസ കുർബാനയ്ക്കും തുടർന്നുള്ള നൊവേനയ്ക്കും കർദിനാൾ മാർ ജോർജ് കൂവക്കാട് മുഖ്യ കാർമികനാകും.
അന്നേദിവസം ഇടവകയിലെ എല്ലാ തോമസ് നാമധാരികളേയും കൂടാതെ പ്രസുദേന്തിമാരേയും പ്രത്യേകം ആശീർവദിക്കുന്നതാണ്. ഒന്നാം വാർഡുകാരാണ് അന്നേ ദിവസത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.
പ്രധാന തിരുന്നാൾ ദിവസമായ ജൂലൈ നാലിന് രാവിലെ 9.30നുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്കു റവ. ഫാ. തദേവൂസ് അരവിന്ദത്തു മുഖ്യ കാർമികത്വം വഹിക്കും. കുർബാനയ്ക്കു ശേഷം വാദ്യ മേളങ്ങളുടേയും മുത്തുകുടകളുടേയും അകമ്പടിയോടുകൂടി വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് ബ്രോങ്ക്സ് തെരുവീഥികളിലൂടെ ആഘോഷമായ പ്രദക്ഷിണം.
തുടർന്ന് ദേവാലയത്തിൽ വിശുദ്ധ തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും അടിമസമർപ്പണത്തിനുമുള്ള അവസരവും ഉണ്ടായിരിക്കും. ജൂലൈ അഞ്ചിന് രാവിലെ പത്തിന് വിശുദ്ധ കുർബാനയും മരിച്ചവരുടെ ഓർമ്മയാചരണവും ഉണ്ടാകും.
ഈ ലോക ജീവിതത്തിനു ശേഷം സ്വർഗ്ഗ മഹത്വത്തിൽ ചേർന്നവരായ ഇടവകാംഗങ്ങളുടെ അനുസ്മരണം. ദേവാലയത്തിലെ തിരുക്കർമങ്ങൾക്ക് ശേഷം പത്തു ദിവസം നീണ്ടു നിന്ന തിരുന്നാൾ ആഘോഷങ്ങൾക്കു കൊടിയിറങ്ങും.
അന്നേദിവസം ഉച്ചയ്ക്ക് 12ന് സെമിത്തേരി സന്ദർശനവും ഒപ്പീസും പ്രാർഥനകളും ഉണ്ടാകും. തിരുക്കർമങ്ങൾക്ക് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന കാർമികത്വം വഹിക്കും.
തിരുന്നാൾ ആഘോഷങ്ങളുടെ വിജയത്തിനായി കൈക്കാരമായ ജോർജ് പട്ടേരിൽ, ഡെന്നി കല്ലുകളം, അനിൽ ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
നമ്മുടെ പിതാവായ മാർതോമാ ശ്ലീഹായുടെ തിരുനാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ബ്രോങ്ക്സ് ഇടവകയിലേക്കു വികാരി റവ. ഫാ. കുര്യാക്കോസ് വടാനയും പള്ളി കമ്മിറ്റി ഭാരവാഹികളും സ്വാഗതം ചെയ്യുന്നു.
America
ചെന്നൈ: അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250 വർഷങ്ങൾ ആഘോഷിച്ച് ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ സംഘടിപ്പിച്ച അമേരിക്കൻ ദേശീയ ദിന പരിപാടിയിൽ ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റും ഡൽഹിയിലെ അമേരിക്കൻ എംബസിയും അമേരിക്കൻ സർക്കാരിനു വേണ്ടി ഇവിടെ ജോലി ചെയ്യുന്ന ഓരോ അമേരിക്കക്കാരനും ഇവിടെയുള്ള ഓരോ വ്യക്തിയോടും ഇന്ത്യയെമ്പാടുമുള്ളവരോടും ചേർന്ന് സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണ്.
നമ്മുടെ എംബസി പ്രവർത്തനസജ്ജമാണ്. നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനും ഈ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് അംബാസഡർ ഗോർ പറഞ്ഞു.
America
ഹൂസ്റ്റൺ: ടെസ്ല കാർ നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചുകയറി 76 വയസുകാരിയായ മാർത്ത ആവില മരിച്ച സംഭവത്തിൽ കമ്പനിക്കെതിരേ ടെക്സസിലെ കുടുംബം കോടതിയെ സമീപിച്ചു.
ടെസ്ലയുടെ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുടെ തകരാറാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് മകൾ ജെന്നിഫർ ബാർബറാണ് കേസ് ഫയൽ ചെയ്തത്. കുറഞ്ഞത് ഒരു ദശലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) നഷ്ടപരിഹാരമാണ് കുടുംബം ആവശ്യപ്പെടുന്നത്.
അപകടസമയത്ത് വാഹനം ഓട്ടോമാറ്റിക് മോഡിലായിരുന്നുവെന്ന് ഡ്രൈവർ പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ സാങ്കേതികവിദ്യയുടെ പിഴവല്ലെന്നും ഡ്രൈവർ ആക്സിലറേറ്റർ 100 ശതമാനവും അമർത്തി കാറിന്റെ വേഗത 117 കിലോമീറ്റർ വരെ ഉയർത്തിയതാണ് അപകടത്തിന് കാരണമായതെന്ന് ടെസ്ല മേധാവി ഇലോൺ മസ്കും കമ്പനി അധികൃതരും വ്യക്തമാക്കി.
അപകടത്തിൽ ജെന്നിഫറിന്റെ ഭർത്താവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ടെക്സസ് പോലീസും യുഎസ് വാഹന സുരക്ഷാ ഏജൻസിയായ എൻഎച്ച്ടിഎസ്എയും അന്വേഷണം നടത്തിവരികയാണ്.
America
വാഷിംഗ്ടൺ ഡിസി: വിദേശയാത്ര കഴിഞ്ഞ് തിരികെ അമേരിക്കയിലേക്ക് എത്തുന്ന ഗ്രീൻ കാർഡ് ഉടമകൾക്ക് പുതിയ പ്രതിസന്ധി. ക്രിമിനൽ കുറ്റാരോപണങ്ങളിൽ കോടതി അന്തിമ വിധി പ്രസ്താവിച്ചിട്ടില്ലെങ്കിൽ പോലും ഇങ്ങനെയുള്ളവർക്ക് സാധാരണ രീതിയിലുള്ള പ്രവേശനം നിഷേധിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് യുഎസ് സുപ്രീം കോടതി ഉത്തരവിട്ടു.
6-3 ഭൂരിപക്ഷത്തിലാണ് കോടതി ഈ നിർണായക വിധി പുറപ്പെടുവിച്ചത്. 2012-ൽ വ്യാജ ഉത്പന്നങ്ങൾ വിറ്റതിന് അറസ്റ്റിലായ മക് ചോയ് ലൗ എന്ന ചൈനീസ് സ്വദേശിയുടെ കേസിലാണ് സുപ്രീംകോടതിയുടെ ഈ തീരുമാനം.
കേസ് നിലനിൽക്കെ ഇയാൾ വിദേശത്തുപോയി തിരിച്ചെത്തിയപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ഈ നടപടിയെ സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.
ഈ വിധി സർക്കാരിന് ഗ്രീൻ കാർഡ് ഉടമകളുടെ മേൽ അമിത അധികാരം നൽകുമെന്നും ഇമിഗ്രേഷൻ നിയമങ്ങൾ അട്ടിമറിക്കാൻ ഇത് കാരണമാകുമെന്നും വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് കെതാൻജി ബ്രൗൺ ജാക്സൺ മുന്നറിയിപ്പ് നൽകി.
America
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 22ന് നടക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു. ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ (Cannstatter), 9130 Academy Road, Philadelphia, PA 19114 എന്ന വേദിയിലാണ് ഓണാഘോഷം നടക്കുന്നത്.
മാതാ ഡാൻസ് അക്കാദമിയുടെ ബാനറിൽ പ്രശസ്ത നൃത്തപരിശീലകയായ ബേബി തടവനാലിന്റെ നേതൃത്വത്തെയാണ് മെഗാ തിരുവാതിര അരങ്ങേറുന്നത്. തിരുവാതിരയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ പരിശീലന സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ഓണാഘോഷങ്ങളിലൂടെ പ്രദർശിപ്പിക്കുന്ന ഈ മെഗാ തിരുവാതിരയിൽ എല്ലാ പ്രായത്തിലുമുള്ള വനിതകളെയും പങ്കാളികളാകാൻ ട്രൈസ്റ്റേറ്റ് കേരള ഫോറം സ്വാഗതം ചെയ്യുന്നു. നൃത്തം മോഹം മനസിൽ കൊണ്ടുനടക്കുന്ന വനിതകൾക്ക് ഇതൊരു സുവർണാവസരമാണ്.
ഈ സന്ദർശനത്തെ വരവേൽക്കാൻ മലയാളികൾ പൂക്കളമൊരുക്കി, ഓണസദ്യ ഒരുക്കി, ഗാനമേള, നൃത്തരൂപം തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ച് ആഘോഷിക്കുന്നു. അതേ ആവേശത്തോടെയും പാരമ്പര്യത്തോടെയും ട്രൈസ്റ്റേറ്റ് കേരള ഫോറവും ഈ വർഷം വിപുലമായ ഓണാഘോഷമാണ് സംഘടിപ്പിക്കുന്നത്.
പ്രശസ്ത പിന്നിണി ഗായകർ ഉൾപ്പെടെ നിരവധി സിനിമാ കലാ സാംസ്കാരീക നായകർ പരിപാടിയിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും പ്രോഗ്രാം കോഓർഡിനേറ്റർ റോണി വർഗീസ് (267 213 5544) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
America
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളിലൊന്നായ ഫൊക്കാനയുടെ 2026 അന്തർദേശീയ കൺവൻഷന്റെ ഭാഗമായി പുരുഷന്മാർക്കായി ആവേശകരമായ 56 കാർഡ് ഗെയിം മത്സരം സംഘടിപ്പിക്കുമെന്ന് ഫൊക്കാന മെൻസ് ഫോറം അറിയിച്ചു.
മലയാളി സമൂഹത്തിനിടയിൽ ഏറെ ജനപ്രിയമായ ഈ കാർഡ് ഗെയിമിലൂടെ സൗഹൃദവും കൂട്ടായ്മയും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം ഒരുക്കുന്നത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ച് ആഘോഷിക്കാവുന്ന രീതിയിലാണ് കൺവൻഷൻ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 56 ഗെയിം മത്സരം കൺവൻഷനിലെ പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വിജയികൾക്ക് ട്രോഫികളും പ്രത്യേക കാഷ് സമ്മാനങ്ങളും നൽകും.
ഈ വർഷത്തെ ഫൊക്കാന കൺവൻഷൻ 2026 ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ അമേരിക്കയിലെ പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കും. ലോകോത്തര സൗകര്യങ്ങളുള്ള വിപുലമായ കൺവെൻഷൻ സെന്ററാണ് കൽഹാരി റിസോർട്ട്.
കൺവൻഷന്റെ ഭാഗമായി സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ, യുവജന-വനിതാ ഫോറം പരിപാടികൾ, ബിസിനസ് നെറ്റ്വർക്കിംഗ് സെഷനുകൾ, സൗന്ദര്യ മത്സരങ്ങൾ, കായിക-വിനോദ മത്സരങ്ങൾ, മോഹിനിയാട്ടത്തിലും ചെണ്ടമേളത്തിലും വേൾഡ് റിക്കാർഡിനുള്ള ശ്രമം, സാഹിത്യ സമ്മേളനങ്ങൾ, മീഡിയ സെമിനാറുകൾ, അവാർഡ് നിശകൾ എന്നിവയും അരങ്ങേറും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ പങ്കെടുക്കുന്ന ഈ മഹാസമ്മേളനത്തിൽ 56 ഗെയിം മത്സരം ഒരു പ്രത്യേക പരിപാടിയായിരിക്കുമെന്ന് 56 ഗെയിം മത്സരത്തിന്റെ ചെയർമാൻ സക്കറിയ പെരിയപ്പുറം (302-690-9227),കോഓർഡിനേറ്റേഴ്സ് ആയ വർഗീസ് തോമസ് (ജിമ്മിച്ചൻ 586-604-64740,ജോയി തട്ടാർകുന്നേൽ എന്നിവർ അറിയിച്ചു.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൺവൻഷൻ രജിസ്ട്രേഷനോടൊപ്പം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
ഫൊക്കാന കൺവൻഷന്റെ ആഘോഷമികവ് വർധിപ്പിക്കുന്ന ഈ മത്സരം മലയാളി സമൂഹത്തിലെ ചീട്ടുകളി പ്രേമികൾക്ക് ആവേശകരമായ വേദിയാകുമെന്നാണ് പ്രതീക്ഷ എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.
America
ഡാളസ്: ജെ.പി. മോർഗൻ ചേസ് തങ്ങളുടെ പ്ലാനോ കാമ്പസിലെ ചില ജീവനക്കാരെ പിരിച്ചുവിടുന്നു. മൊത്തം ജീവനക്കാരുടെ ഏകദേശം രണ്ട് ശതമാനത്തോളം (200-ലധികം) ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.
12,000ത്തിലധികം ആളുകൾ ജോലി ചെയ്യുന്ന പ്ലാനോ ക്യാമ്പസിലെ പരിമിതമായ എണ്ണം തസ്തികകളിലാണ് നിലവിൽ വെട്ടിക്കുറയ്ക്കൽ നടപ്പിലാക്കുന്നത്.
ഡാളസ്-ഫോർട്ട് വർത്ത് (ഡിഎഫ്ഡബ്ല്യു) മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനങ്ങളിലൊന്നായ ജെ.പി മോർഗന്റെ ഈ നീക്കം ബിസിനസ് ലോകത്ത് വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
America
ന്യൂജഴ്സി: വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്വത്തിൽ സ്ഥാപിതമായ ന്യൂജഴ്സി സെന്റ് തോമസ് സീറോമലങ്കര കത്തോലിക്ക ദേവാലയത്തിന്റെ ഈ വർഷത്തെ പെരുന്നാളും ഇടവക ദിനാഘോഷവും ഞായറാഴ്ച കൊണ്ടാടുന്നു.
മലങ്കര കത്തോലിക്ക സഭ അമേരിക്ക - കാനഡ ഭദ്രാസന അധ്യക്ഷൻ മോസ്റ്റ് റവ.ഡോ. ഫിലിപ്പോസ് മാർ സ്റ്റേഫാനോസ് മെത്രാപ്പോലീത്തയെ ഞായറാഴ്ച രാവിലെ ദേവാലയ കവാടത്തിൽ സ്വീകരിക്കുന്നതോടെ തിരുകർമങ്ങൾക്ക് തുടക്കം കുറിക്കും.
തുടർന്ന് തിരുമേനിയുടെ പ്രധാന കാർമികതത്തിൽ ആഘോഷമായ വിശുദ്ധ കുർബാന നടത്തപ്പെടും. ഭദ്രാസന മുൻ വികാരി ജനറൽ മോൺ. പീറ്റർ കോച്ചേരി കോർ - എപ്പിസ്കോപ്പ, ഇടവക വികാരി റവ.ഡോ. സണ്ണി മാത്യു കാവുവിള എന്നീ വൈദികർ വിശുദ്ധ കുർബാനയ്ക്ക് സഹകാർമികത്വം വഹിക്കും.
തുടർന്ന് ഭക്തിനിർഭരമായ റാസ നടത്തപ്പെടും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഹൈസ്കൂൾ, കോളജ്, സൺഡേ സ്കൂൾ ഗ്രാജുവേറ്റ്സിന് അനുമോദനം നൽകും. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.
ഇടവക സെക്രട്ടറി സജി വർഗീസ്, ട്രസ്റ്റ് ഫിലിപ്പ് ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പെരുന്നാളിന്റെ വിജയത്തിനായി നേതൃത്വം നൽകുന്നു.
America
ന്യൂയോർക്ക്: ഇൻഡോഅമേരിക്കൻ പ്രസ് ക്ലബിന്റെ (ഐഎപിസി) ഡയറക്ടർ ബോർഡ് ചെയർമാനായി ഡോക്ടറും എഴുത്തുകാരനും അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ ഡോ. സതീഷ് കതുലയെ നിയമിച്ചു.
ന്യൂയോർക്കിലെ എൽമോണ്ടിലുള്ള കേരള സെന്ററിന്റെ നവീകരിച്ച ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുതിയ നേതൃത്വസംഘം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആയിരക്കണക്കിന് ആളുകൾ സോഷ്യൽ മീഡിയയിലൂടെ തത്സമയം വീക്ഷിച്ച ചടങ്ങിൽ ന്യൂയോർക്ക് ട്രൈസ്റ്റേറ്റ് മേഖലയിലെ സാമൂഹ്യ സാംസ്കാരിക, ബിസിനസ്, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയ സേവനം അനുഷ്ഠിച്ച ഏഴ് പ്രമുഖരെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡുകൾ നൽകി ആദരിച്ചു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ കോൺസൽ പിയൂസ് സിംഗ് അവാർഡുകൾ വിതരണം ചെയ്തു.
അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളുടെ നേട്ടങ്ങൾ ലോകത്തിന് മാതൃകയാണെന്നും വിവിധ മേഖലകളിൽ അവർ മികവിന്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐഎപിസി സ്ഥാപക ചെയർമാൻ ജിൻസ്മോൻ സക്കറിയയും മുൻ ചെയർമാൻ കമലേഷ് മേത്തയും പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാധ്യമങ്ങൾക്ക് നൽകിയ പിന്തുണ പരിഗണിച്ച് ബോബ് വർഗീസിനെ ഐഎപിസിയുടെ ഓണററി അംഗമായി ഉൾപ്പെടുത്തി.
സ്വീകരണ പ്രസംഗത്തിൽ ഡോ. സതീഷ് കതുല, ബാല്യകാലത്ത് പത്രങ്ങളും റേഡിയോയും തനിക്ക് ലോകത്തിലേക്കുള്ള ജാലകമായിരുന്നുവെന്ന് അനുസ്മരിച്ചു. തെറ്റായ വിവരങ്ങളും രാഷ്ട്രീയ ധ്രുവീകരണവും നിറഞ്ഞ ഇന്നത്തെ സാഹചര്യത്തിൽ സത്യം സംരക്ഷിക്കുന്നതിൽ മാധ്യമപ്രവർത്തകർക്കുള്ള ഉത്തരവാദിത്തം വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാംസ്കാരിക-നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ഥാപക ചെയർമാനും ബോർഡ് സെക്രട്ടറിയുമായ ജിൻസ്മോൻ സക്കറിയ തങ്ങളുടെ നേതൃത്വപരിചയവും ആഗോള മാധ്യമ ശൃംഖലകളുമായുള്ള ബന്ധവും ഐഎപിസിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്ന് പ്രസ്താവിച്ചു.
ചടങ്ങിൽ സംസാരിച്ച മുൻ ചെയർമാൻ കമലേഷ് മേത്ത, ഐഎപിസി ഒരു സംഘടന മാത്രമല്ല, സത്യത്തിനും പ്രാതിനിധ്യത്തിനും വേണ്ടിയുള്ള ഒരു പ്രസ്ഥാനമാണ് എന്ന് അഭിപ്രായപ്പെട്ടു.
ഐഎപിസി സ്ഥാപക പ്രസിഡന്റ് അജയ് ഘോഷ്, മാധ്യമപ്രവർത്തനം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ദൗത്യമാണെന്ന് ചൂണ്ടിക്കാട്ടി. ചടങ്ങിൽ വൈസ് ചെയർമാൻ ഡോ. മാത്യു ജോയിസ് എഡിറ്റ് ചെയ്ത "ഐഎപിസി ക്രോണിക്കിൾസ്' പ്രകാശനം ചെയ്തു.
2026 ഒക്ടോബർ 23 മുതൽ 25 വരെ ഒഹായോയിലെ സിൻസിനാറ്റിയിൽ നടക്കുന്ന ഐഎപിസിയുടെ അടുത്ത അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ കിക്ക് ഓഫ്, ഡോ. കതുല ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സമ്മേളനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോർഡ് അംഗം ഷാൻ ജസ്റ്റസ് വിശദീകരിക്കുകയും സംഘാടകർക്കുവേണ്ടി നന്ദി അറിയിക്കുകയും ചെയ്തു.
ഐഎപിസി നേതൃത്വ സ്ഥാനാരോഹണവും അവാർഡ് ദാന ചടങ്ങും വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ ഏഴ് ഇന്ത്യൻ - അമേരിക്കൻ നേതാക്കളെ ആദരിക്കുന്ന വേദിയായി.
America
ഹൂസ്റ്റൺ: എറണാകുളം കീഴില്ലം പതിക്കൽ പരേതരായ പൈലി ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകൻ പതിക്കൽ ജെ. സ്റ്റീഫൻ (78) അന്തരിച്ചു. പരേതൻ ഹൂസ്റ്റൺ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ (STECI) ഹൂസ്റ്റൺ ഇടവകയിലെ സജീവ അംഗമായിരുന്നു.
പരേതൻ ഇന്ത്യൻ ആർമിയിലും യുഎഇ ആർമിയിലും നിരവധി വർഷങ്ങൾ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ റേച്ചൽ സ്റ്റീഫൻ (പൊന്നമ്മ) കളമശേരി തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ലിമ ജോസഫ്, സുമ മാത്യു ( ഇരുവരും ഹൂസ്റ്റൺ). മരുമക്കൾ: ഡോ. ബിനി ജോസഫ്, മഗേഷ് മാത്യു (ഇരുവരും ഹൂസ്റ്റൺ)
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ 12.30 വരെ ഹൂസ്റ്റണിലെ സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ ദേവാലയത്തിൽ (16520 Chimney Rock Road, Houston, TX 77053).
ശുശ്രൂഷകൾക്ക് ശേഷം ഉച്ച കഴിഞ്ഞ് രണ്ടിന് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ (1310 N. Main Street, Pearland, TX 77581) മൃതദേഹം സംസ്കരിക്കും
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക്: https://www.youtube.com/live/kJCfaQQnu6Q?reload=9&feature=share.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ബിനി ജോസഫ് - 870 918 7538, മഗേഷ് മാത്യു - 832 359 5702.
America
ഫിലഡൽഫിയ: അമേരിക്കൻ അതി ഭദ്രാസനത്തിലെ മുഖ്യ ദേവാലയങ്ങളിൽ ഒന്നായ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ ഇടവകയുടെ കാവൽ പിതാവും ശ്ലീഹന്മാരിൽ തലവനുമായ വിശുദ്ധ പത്രോസ് ശ്ലീഹായുടെ നാമത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള ദുക്റാന പെരുന്നാളും സൺഡേ സ്കൂൾ കുട്ടികളുടെ വെക്കേഷൻ ബൈബിൾ സ്കൂളും സംയുക്തമായി വ്യാഴം, വെള്ളി, ശനി, ഞായർ (ജൂൺ 25, 26, 27,28) എന്നീ ദിവസങ്ങളിൽ ആചരിക്കുന്നു.
ഞായറാഴ്ച വിശുദ്ധ കുർബാനാനന്തരം കൊടി ഉയർത്തലോടു കൂടി ഈ വർഷത്തെ പെരുന്നാൾ മഹാമഹത്തിനു തുടക്കം കുറിക്കുകയുണ്ടായി. ശനിയാഴ്ച വൈകുന്നേരം ആറിനു പെരുന്നാളിനോടനുബന്ധിച്ചു സന്ധ്യാ പ്രാർഥനയും ഏഴിന് റവ. ഫാ. രാജൻ പീറ്ററിന്റെ വചനപ്രഘോഷണവും പിന്നീട് റാസാ, ചെണ്ടമേളം, ഫയർവർക്സ് ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത പ്രാർഥനയും 9.30 നു റവ.ഫാ. രാജൻ പീറ്ററിന്റെ മുഖ്യ കാർമികത്വത്തിലും റവ. ഫാ. അരുൺ ഗീവർഗീസ്, റവ.ഫാ. അഭിലാഷ് ഏലിയാസ് എന്നിവരുടെ സഹകാർമികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് ഹൈസ്കൂൾ, കോളജ് തലത്തിലെ ബിരുദധാരികളായ കുട്ടികളെ ആദരിക്കൽ ചടങ്ങും ഉണ്ടായിരിക്കുന്നതാണ്.
തുടർന്ന് കൈമുത്ത്, നേർച്ച വിളമ്പ്, കൊടിയിറക്കത്തോടുകൂടി ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കുകയായി. പതിവുപോലെ എല്ലാ വർഷവും നടത്തിവരാറുള്ള വിബിഎസ് (വെക്കേഷൻ ബൈബിൾ സ്കൂൾ) വ്യാഴം, വെള്ളി ദിവസങ്ങളിൽ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെ അംഗണത്തിൽ വച്ച് പ്രഗത്ഭരായ സൺഡേ സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിലും ദേവാലയത്തിലെ യൂത്ത് ലീഗ് അംഗങ്ങളുടെ സഹകരണത്തിലും നടത്തുന്നു ഈ വർഷത്തെ വിബിഎസ് തീം "സഫാരി എസ്പെഡിഷൻ' എന്നാണ്.
മൂന്ന് മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്കായി വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചിന് സമാപന ചടങ്ങോടു കൂടി ഈ വർഷത്തെ വിബിഎസ് പര്യവസാനിക്കത്തക്ക രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് .
ഫിലഡൽഫിയയിലും സമീപപ്രദേശങ്ങളിലെയും വിശ്വാസികളെയും കുട്ടികളെയും ഈ വരുന്ന പെരുന്നാളിനും വിബിഎസിലേക്കും പങ്കെടുക്കുന്നതിനായി സാദരം ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി: stpeterscathedral.org
America
നോർത്ത് പ്ലെയിൻഫീൽഡ് (ന്യൂജഴ്സി) : മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് നോർത്ത് പ്ലെയിൻഫീൽഡ് സെന്റ് ബസേലിയോസ് - ഗ്രിഗോറിയോസ് (SBSG) മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . "കൃപയുടെ പാത്രങ്ങൾ" എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ഡോ. റെബേക്ക പോത്തൻ, ഉമ്മൻ കാപ്പിൽ, അനിൽ തോമസ്, ജെന്നിഫർ അലക്സ്, ജൂലിയ അലക്സ്, സജി എം. പോത്തൻ എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ദേവാലയ സെക്രട്ടറി വർഗീസ് മാത്യു, ട്രഷറർ ആൽബർട്ട് കുഞ്ഞുമോൻ എന്നിവരും സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. വിജയ് തോമസ് ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.
America
ഹൂസ്റ്റൺ: നോർത്ത് അമേരിക്കൻ ക്നാനായ കത്തോലിക്ക റീജിയണിന്റെ ആഭിമുഖ്യത്തിൽ "ക്രൂസിംഗ് അലാസ്കാ ടുഗതർ' (Cruising Alaska Together) എന്ന പേരിൽ പ്രത്യേക കുടുംബ അലാസ്ക ക്രൂസ് സംഘടിപ്പിക്കുന്നു.
2027 ജൂൺ 13 മുതൽ 20 വരെയാണ് ആനന്ദകരമായ ഈ സമുദ്രയാത്ര ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്തമായ "സ്റ്റാർ പ്രിൻസസ്' ആഡംബര കപ്പലിൽ നടക്കുന്ന ഈ യാത്ര സിയാറ്റിൽ തുറമുഖത്തിൽ നിന്ന് ആരംഭിച്ച് സിയാറ്റിലിൽ തന്നെ സമാപിക്കും.
കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുക, വിശ്വാസജീവിതം പങ്കുവയ്ക്കുക, റീജിയണിലെ കുടുംബങ്ങൾക്ക് ഒരുമിച്ച് സന്തോഷകരമായ സമയം ചെലവഴിക്കാൻ അവസരമൊരുക്കുക എന്നിവയാണ് യാത്രയുടെ പ്രധാന ലക്ഷ്യങ്ങൾ.
യാത്രാവേളകളിൽ ദിവസേനയുള്ള വിശുദ്ധ കുർബാന, സെമിനാറുകൾ, വിവിധങ്ങളായ വിനോദപരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കുട്ടികൾക്കും യുവജനങ്ങൾക്കും പരസ്പരം പരിചയപ്പെടാനും സൗഹൃദം പുതുക്കാനുമായി പ്രത്യേക പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്.
സിയാറ്റിൽ, കെച്ചിക്കൻ, എൻഡിക്കോട്ട് ആം ആൻഡ് ഡാവ്സ് ഗ്ലേഷ്യർ, ജൂനോ, സ്കാഗ്വേ, വിക്ടോറിയ (കാനഡ) എന്നീ മനോഹരമായ സ്ഥലങ്ങൾ ഉൾപ്പെടുന്നതാണ് ഈ യാത്രാപദ്ധതി.
അലാസ്കയുടെ അതിമനോഹരമായ പ്രകൃതിഭംഗിയും ഹിമാനികളും (Glaciers) നേരിൽക്കണ്ട് ആസ്വദിക്കാൻ കുടുംബങ്ങൾക്ക് ലഭിക്കുന്ന അപൂർവ അവസരമായിരിക്കും ഇത്.
ഗ്രൂപ്പ് നിരക്കുകൾ താഴെ പറയുന്ന പ്രകാരമാണ്:
ഇന്റീരിയർ റൂം: ഒരാൾക്ക് 1,150 മുതൽ 1,250 ഡോളർ വരെ (രണ്ടുപേർക്ക് താമസിക്കാവുന്നത്).
ഓഷ്യൻ വ്യൂ റൂം: ഒരാൾക്ക് 1,675 ഡോളർ.
ഈ നിരക്കുകളിൽ എല്ലാ പോർട്ട് ഫീസുകളും ടാക്സുകളും ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ ഗ്രാറ്റുവിറ്റിയും വിമാന ടിക്കറ്റ് നിരക്കും ഇതിൽ ഉൾപ്പെടുന്നില്ല. അവ പ്രത്യേകം എടുക്കേണ്ടതാണ്.
ഡിസ്കൗണ്ട് നിരക്കിലുള്ള സീറ്റുകൾ പരിമിതമായതിനാൽ താത്പര്യമുള്ള കുടുംബങ്ങൾ എത്രയും വേഗം ബുക്കിംഗ് പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു.
റിസർവേഷനുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി: മൈക്കിൾ (മുഖ്യ കോൺടാക്ട് ഏജന്റ്): 540 609 8810, ഫാ. തോമസ് മുളവനാൽ: 310 709 5111, ഫാ. അബ്രഹാം മുത്തോലത്ത്: 773 412 6254, ഫാ. ബിൻസ് ചേത്തലിൽ: 281 818 6518.
America
ന്യൂജഴ്സി: മിഡ്ലാൻഡ് പാർക്ക് സൈന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ദേവാലയ ഔട്ട്റീച്ച് നേതൃത്വം കൊടുത്ത ചാരിറ്റി സംരംഭത്തിൽ മിഡ്ലാൻഡ് പാർക്ക് ചിൽഡ്രൻസ് ലവ് ഫണ്ടിന്റെ വാർഷിക ലവ് ഫെസ്റ്റ് ധനസമാഹരണ പരിപാടിയിൽ നിരവധി ദേവാലയ അംഗങ്ങൾ വോളന്റീറായി സ്തുത്യർഹമായ സേവനത്തിലൂടെ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി.
ഫണ്ട്റൈസിംഗ് പരിപാടി നടന്ന വേദിയിൽ സ്ഥലം വൃത്തിയാക്കാനും വേദി പുനഃസ്ഥാപിക്കാനും വോളന്റീർസ് സഹായഹസ്തമായി. സൈന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ദേവാലയ ഔട്ട്റീച്ച് കോഓർഡിനേറ്റർ ജെറീഷ് വർഗീസ് നേതൃത്വം കൊടുത്ത ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ ഇടവകാംഗങ്ങളായ അജു തര്യൻ, സുനിത വർഗീസ്, അലിസൺ തര്യൻ, വിജു ജോൺ, മനു ജോർജ്, ജോൺ കുര്യൻ, ജിനേഷ് തമ്പി, സഞ്ജയ് ഉമ്മൻ, ഷേർളി തങ്കച്ചൻ, ജോഷ്വ മനു, ഐയ്ഡൻ തമ്പി, ജെന്ന കുര്യൻ,എലിയാന സഞ്ജയ്, ബഥനി തങ്കച്ചൻ എന്നിവർ പങ്കെടുത്തു
മിഡ്ലാൻഡ് പാർക്ക് ചിൽഡ്രൻസ് ലവ് ഫണ്ട് ഇൻകോർപ്പറേറ്റഡ് ഗുരുതരമായ രോഗബാധിതയായ ഒരു കുട്ടിയുടെ ചികിത്സാ ചെലവുകൾക്കായി ഫണ്ട് രൂപീകരിക്കുന്നതിനായി 1977-ൽ സ്ഥാപിതമായ ഒരു പ്രാദേശിക ചാരിറ്റബിൾ സംഘടനയാണ്.
America
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച വടംവലി സീസൺ ത്രീ മത്സരത്തിൽ "ന്യൂയോർക്ക് കിംഗ്സ്', "ഹൂസ് സ്റ്റൺ ബ്രദേർസ്' ഓറഞ്ചിനെ തോല്പിച്ച് വിജയികളായി.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും ന്യൂയോർക്ക് കിംഗ്സ് തന്നെയായിരുന്നു ജേതാക്കൾ. റോസ് ഹിൽ സീറോമലബാർ ചർച്ച് മൈതാനിയിൽ പ്രത്യേകം ക്രമീകരിച്ച പന്തലിൽ നടന്ന മത്സരത്തിൽ പത്ത് ടീമുകളാണ് പങ്കെടുത്തത്.
"ഹൂസ്റ്റൺ ബ്രദേർസ് ബ്ലൂ' മൂന്നാം സ്ഥാനം കരസ്ഥമാക്കി. "ഷിക്കാഗോ അരീകര അച്ചായൻസ് ' നാലാം സ്ഥാനവും നേടി. വാശിയേറിയ മത്സരങ്ങൾ വീക്ഷിക്കാൻ കുടുംബസമേതം അബാല വൃദ്ധ ജനങ്ങൾ എത്തിയിരുന്നു.
America
ഫിലഡൽഫിയ: സൗത്ത് ഫിലഡൽഫിയയിൽ ഒരു വീട്ടിനുള്ളിൽ മൂന്ന് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് സ്ത്രീകളെ വെടിവച്ചുകൊന്ന ശേഷം പ്രതിയായ വൃദ്ധ സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു എന്ന് ഫിലാഡൽഫിയ പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെയാണ് സംഭവം. 67 വയസുകാരിയായ ജാനിസ് പിക്കാനോ എന്ന സ്ത്രീയാണ് 18 വയസുകാരിയായ ഏഞ്ചലീന പിക്കാനോയെയും 55 വയസുകാരിയായ ഡെനീസ് ഗ്രോട്ടിനിയെയും വെടിവച്ചുകൊന്നത്.
ഇതിന് ശേഷം ഇവർ സ്വയം വെടിവെക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവസ്ഥലത്ത് വച്ച് തന്നെ മൂവരും മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.
കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പോലീസിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
America
നോർത്ത് കരോലിന: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അമേരിക്ക റീജിയണിന്റെ കീഴിൽ നോർത്ത് കരോലിനയിലെ ട്രയാഡ് പ്രൊവിൻസ് ഔദ്യോഗികമായി നിലവിൽ വന്നു.
കേരള മുൻ ഡിജിപി മുഹമ്മദ് യാസിൻ മുഖ്യാതിഥിയായ ചടങ്ങിൽ ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ സ്ഥാനാരോഹണച്ചടങ്ങിന് നേതൃത്വം നൽകുകയും പുതിയ ഭാരവാഹികൾക്ക് സ്ഥാനചുമതല നൽകുകയും ചെയ്തു.
ട്രയാഡ് പ്രൊവിൻസിന്റെ ചെയർമാനായി മനോജ് കുമാർ, പ്രസിഡന്റായി കൃഷ് പാർളിക്കാട്, അഡ്വൈസറി ബോർഡ് ചെയർമാനായി സാജു തുറുത്തൽ, സെക്രട്ടറിയായി രാജ് നായർ, ട്രഷററായി ഡോ. സന്ധ്യ കുമാർ എന്നിവർ സ്ഥാനമേറ്റു.
വൈസ് പ്രസിഡന്റുമാരായി സരുൺ സോമൻ (സ്പോർട്സ്), സലീം ഇല്ലിക്കൽ (മെമ്പർഷിപ്പ്), പ്രശാന്ത് നായർ (ഓർഗനൈസേഷൻ), ജെയിംസ് തുണ്ടത്തിൽ ജോസഫ് (അഡ്മിനിസ്ട്രേഷൻ), ഡോ. ടി.കെ. ലുഖ്മാൻ (ആർട്സ് ആൻഡ് കൾച്ചർ) എന്നിവരും വൈസ് ചെയറായി ഡോ. ജ്യോതി നായർ (ഓർഗ് ഡെവലപ്മെന്റ്), ജോയിന്റ് സെക്രട്ടറിയായി കെ.കെ. സലീഷ്, കൾച്ചറൽ കോഓർഡിനേറ്ററായി പ്രദീപ് നമ്പ്യാർ, ജോയിന്റ് ട്രസ്റ്റിയായി ദിനേഷ് ദിലീപ് കുമാർ എന്നിവരും ചുമതലയേറ്റു.
കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായി റെജിമോൻ വർഗീസ്, ശ്രീജേഷ് നായർ, മിനി സാജു, ലിജി ശ്രീജേഷ് എന്നിവരും സ്ഥാനമേറ്റു. അമേരിക്ക റീജിയണിൽ സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിലും പുതിയ പ്രൊവിൻസുകൾ രൂപീകരിക്കുന്നതിലും നേതൃത്വം നൽകുന്ന റീജിയൺ പ്രസിഡന്റ് ബ്ലെസൺ മണ്ണിൽയെ ഡബ്ല്യുഎംസി ഗ്ലോബൽ നേതൃത്വം അഭിനന്ദിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അമേരിക്ക റീജിയൺ ശ്രദ്ധേയമായ വളർച്ച കൈവരിച്ചുവരികയാണെന്നും പുതിയ പ്രൊവിൻസുകളുടെ രൂപീകരണത്തിലൂടെ സംഘടന കൂടുതൽ ശക്തിപ്പെടുകയാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
ട്രയാഡ് പ്രൊവിൻസ് രൂപീകരണത്തിനായി അക്ഷീണം പ്രവർത്തിച്ച് നിർണായക നേതൃത്വം നൽകിയ ഡബ്ല്യുഎംസി ഗ്ലോബൽ ഒസിഐ ഫോറം ചെയർമാൻ സാജു തുറുത്തൽയെയും ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു.
അദ്ദേഹത്തിന്റെ ആത്മാർഥമായ പ്രവർത്തനവും മികച്ച ഏകോപനവുമാണ് ട്രയാഡ് പ്രൊവിൻസ് യാഥാർഥ്യമാകാൻ വഴിയൊരുക്കിയതെന്ന് യോഗം വിലയിരുത്തി.
ചടങ്ങിൽ സംസാരിച്ച അമേരിക്ക റീജിയൻ പ്രസിഡന്റ് ബ്ലെസൺ മണ്ണിൽ, ട്രയാഡ് പ്രൊവിൻസിന്റെ പുതിയ ഭാരവാഹികളെയും അംഗങ്ങളെയും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു.
പുതിയ നേതൃത്വം സംഘടനയുടെ ആഗോള ദൗത്യവും സാമൂഹിക - സാംസ്കാരിക സേവന പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ ട്രഷറർ സണ്ണി വലിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, അമേരിക്ക റീജിയൺ ചെയർമാൻ ഡോ. ഷിബു സാമുവൽ, വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, സെക്രട്ടറി മഞ്ജു നീലിവീറ്റിൽ, ട്രഷറർ മോഹൻകുമാർ എന്നിവർ പുതിയ പ്രൊവിൻസിനും ഭാരവാഹികൾക്കും ആശംസകൾ നേർന്നു.
America
ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "മിഷൻ സംഗമം-2026' ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഗാർലന്റിലെ കംഫർട്ട് ഫുൾ ഗോസ്പൽ ചർച്ചിൽ (Comfort Full Gospel Church, 3255 Broadway Blvd, Garland, TX 75043) നടക്കും.
അമേരിക്കയിലേക്ക് കുടിയേറി, നിലവിൽ ഡാളസ് പട്ടണത്തിൽ താമസിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മിഷണറി പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും പരിചയപ്പെടുത്തുക എന്നതാണ് മിഷൻ സംഗമത്തിന്റെ പ്രധാന ലക്ഷ്യം.
ദീർഘകാലമായി വടക്കേ ഇന്ത്യയിൽ മിഷനറിയായി പ്രവർത്തിക്കുന്ന "മസീഹ് മണ്ഡലി' സഭയുടെ പ്രസിഡന്റ് പാസ്റ്റർ സജി മാത്യു സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും.
സമീപകാല സർവേ കണക്കുകൾ പ്രകാരം, സഭാസ്ഥാപനം, ചാരിറ്റി, വിവിധ പരിശീലന പരിപാടികൾ, കമ്യൂണിറ്റി സേവനങ്ങൾ തുടങ്ങി വിവിധ സുവിശേഷീകരണ മേഖലകളിലായി നൂറിലധികം വ്യക്തികളോ സംഘടനകളോ ഡാളസിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയും അവരുടെ ശുശ്രൂഷകളെയും മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ഈ സമ്മേളനം വേദിയൊരുക്കും.
ഈ മിഷൻ പരിപാടിയിൽ ഏവർക്കും പങ്കെടുക്കാമെങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ മാത്രമായിരിക്കും സമ്മേളനത്തിൽ അവതരിപ്പിക്കുക.
ഇനിയും രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ള ഡാളസിൽ നിന്നുള്ളവർക്ക് www.Dallascitywide.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക: തോമസ് മുല്ലയ്ക്കൽ (ചെയർമാൻ): (214) 223-1194, എസ്. പി. ജെയിംസ് (സെക്രട്ടറി): (214) 334-6962.
America
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (STEFNA) 2026 - 27 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ് തോമസ് ദിനാചരണവും ഞായറാഴ്ച വൈകുന്നേരം നാലിന് എൽമോണ്ടിലുള്ള സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.
2026-27 വർഷത്തെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചടങ്ങ് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവഹിക്കും. വിശിഷ്ഠാതിഥി ബിഷപ് ഡോ. ജോൺസി ഇട്ടി (Episcopal Bishop) അനുഗ്രഹപ്രഭാഷണം നടത്തും.
വിവിധ സഭകളിലെ വൈദീകരും വിശ്വാസികളും പങ്കെടുക്കുന്ന ഈ യോഗത്തിൽ ഗാനശുശ്രുഷയ്ക്ക് വിവിധ ഇടവകകളിലെ ഗായകസംഘാംങ്ങൾ നേതൃത്വം നൽകുന്നതാണ്.
റവ.ഫാ. ജോൺ തോമസ് (പ്രസിഡന്റ്), റവ. ബിജു പി. സൈമൺ (ക്ലർജി വൈസ് പ്രസിഡന്റ്), ജോസഫ് വി. തോമസ് (അത്മായ വൈസ് പ്രസിഡന്റ് & പ്രോഗ്രാം കൺവീനർ), ജോബി ജോർജ് (സെക്രട്ടറി), ജോൺ താമരവേലിൽ (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകുന്നു.
America
കലിഫോർണിയ: ഇന്ത്യയിലെ ഗ്രാമീണ മേഖലകളുടെ വികസനത്തിനായി കലിഫോർണിയയിൽ നടന്ന ചടങ്ങിൽ നാല് മില്യൺ ഡോളർ (ഏകദേശം 33 കോടിയിലധികം രൂപ) ധനസമാഹരണം നടത്തി.
ബെർക്ക്ലി ഹാസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന "സ്മാർട്ട് വില്ലേജ് മൂവ്മെന്റ്' സംഘടിപ്പിച്ച ആദ്യ വാർഷിക ഗാലയിലാണ് ഈ തുക സമാഹരിച്ചത്.
കഴിഞ്ഞ ഒൻപത് വർഷമായി ഇന്ത്യയിലെ 1,200 ഓളം ഗ്രാമങ്ങളിലായി 16 ലക്ഷത്തിലധികം ആളുകളിലേക്ക് സമാധാനപരവും സുസ്ഥിരവുമായ വികസനം എത്തിക്കാൻ എസ്വിഎമ്മിന് സാധിച്ചിട്ടുണ്ട്.
ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. കെ.ജെ. ശ്രീനിവാസ, പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ മനു ഷാ, എസ്വിഎം സ്ഥാപകൻ ഡോ. അനിൽ ഷാ എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ടൈപ്പ്1 പ്രമേഹബാധിതരായ കുട്ടികൾക്കായി ഐഐടി ഖരഗ്പൂരുമായി സഹകരിച്ച് കുറഞ്ഞ ചെലവിലുള്ള ഗ്ലൂക്കോസ് മോണിറ്ററിംഗ് ഉപകരണം വികസിപ്പിക്കും. കൂടാതെ 13 ലക്ഷത്തിലധികം ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സെന്ററും സ്ഥാപിക്കും.
ഗുജറാത്ത്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണ വിദ്യാർത്ഥികൾക്കായി STEM (സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്സ്) ഇന്നൊവേഷൻ ലാബുകൾ വ്യാപിപ്പിക്കും.
ഗ്രാമീണ മേഖലകളിലെ കൃഷി, ഉപജീവനമാർഗങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കും ഈ തുക വിനിയോഗിക്കും.
America
ഫിലഡൽഫിയ: സെന്റ് തോമസ് സീറോമലബാർ ദേവാലയത്തിലെ സീനിയേഴ്സ് ഫോറം സംഘടിപ്പിച്ച മൂന്നുദിവസത്തെ ഉല്ലാസപര്യടനം അതിൽ പങ്കെടുത്ത 29 പേരും നന്നായി ആസ്വദിച്ചു.
മേയ് 28 മുതൽ 30 വരെ ജോയി കരുമത്തിയുടെ നേതൃത്വത്തിൽ കെന്റക്കിയിലെ വില്യംസ്ടൗൺ, പീറ്റേഴ്സ്ബർഗ്, ഒഹായോയിലെ സിൻസിന്നാറ്റി എന്നീ പട്ടണങ്ങളിലെ കാഴ്ചകളും ഒഹായോ നദിയിലൂടെയുള്ള കുളിർമനൽകുന്ന ബോട്ടുയാത്രയും സംഘാംഗങ്ങൾക്ക് അത്ഭുതവും ആനന്ദവും നൽകി.
കുറെ നാളായി മനസിൽ കൊണ്ടുനടന്ന സ്വപ്നങ്ങളുടെ സാഫല്യമായിരുന്നു പലരെ സംബന്ധിച്ചും ഈ യാത്ര. കെന്റക്കി എന്ന പേരു കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിവരുന്നത് കെന്റക്കി ഫ്രൈഡ് ചിക്കനും പ്രശസ്തമായ കെന്റക്കി ഡർബി കുതിരയോട്ടമത്സരങ്ങളും ഓജസും ആകാരഭംഗിയും ഒത്തുചേർന്ന കുതിരകളുടെ ഹബ്ബും ലോകപ്രശസ്തമായ ബോർബൺ വിസ്കിയുമൊക്കെയാണു.
അമേരിക്കൻ മുൻ പ്രസിഡന്റുമാരായ എബ്രാഹം ലിങ്കൺ, ജഫേഴ്സൺ ഡേവിസ്, ബോക്സിംഗ് ഇതിഹാസം മുഹമ്മദാലി എന്നിവരുടെ ജന്മസ്ഥലം, ലോകത്തിലെ തന്നെ ഏറ്റവും വലിയ ബേസ്ബോൾ ബാറ്റ് സ്ഥിതിചെയ്യുന്ന ലൂയിവിൽ ഇവയെല്ലാം കെന്റക്കിയിലാണ്.
ധാരാളം വിനോദ സഞ്ചാരികളെയും തീർഥാടകരെയും മാടിവിളിക്കുന്ന ഒരു സംസ്ഥാനമായി കെന്റക്കി മാറിയിരിക്കുന്നു. ഏഴു അമേരിക്കൻ സംസ്ഥാനങ്ങൾ അതിരിടുന്ന കെന്റക്കിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിക്കൊണ്ട് ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന പ്രപഞ്ചസൃഷ്ടിയുടെ രഹസ്യങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒന്നുപോലെ ആസ്വാദ്യകരമായ രീതിയിൽ അനാവരണം ചെയ്തിരിക്കുന്ന പീറ്റേഴ്സ്ബർഗിലെ ക്രീയേഷൻ മ്യുസിയം, മഹാപ്രളയത്തിൽനിന്നും നീതിമാനായ നോഹയെയും കുടുംബത്തെയും ജോടിവീതം എല്ലാത്തരം ജീവജാലങ്ങളെയും സംരക്ഷിക്കാൻ ദൈവമായ കർത്താവിന്റെ കല്പനയനുസരിച്ച് നിർമിക്കപ്പെട്ട നോഹയുടെ ഭീമാകാരമായ പെട്ടകത്തിന്റെ വില്യംസ്ടൗണിലുള്ള മോഡൽ എന്നിവ അത്ഭുതത്തോടുകൂടിയല്ലാതെ നമുക്കു കാണാൻ സാധിക്കുകയില്ല.
ബൈബിൾ ചരിത്രം അനാവരണം ചെയ്യുന്ന മാതൃകകളും സൃഷ്ടിയുടെ മഹത്വം വിളിച്ചറിയിക്കുന്ന ഫോസിലുകളും പ്ലാനറ്റോറിയം, ഏദൻ തോട്ടത്തെ അനുസ്മരിപ്പിക്കുന്ന മനോഹരമായ പൂന്തോട്ടങ്ങൾ, ഹരിത സസ്യലതാദികൾ നിറഞ്ഞ ഗ്ലാസ്ഹൗസ്, ചിത്രശലഭങ്ങളുടെ മ്യൂസിയം, ആനിമേഷൻ തീയേറ്റർ, കുട്ടികൾക്ക് കളിക്കുന്നതിനുള്ള സിപ് ലൈൻ, മത്സ്യങ്ങളുള്ള താമരക്കുളം, വിജ്ഞാനപ്രദമായ പരിശീലനക്ലാസുകൾ എന്നിവ ക്രീയേഷൻ മ്യൂസിയത്തിന്റെ പ്രത്യേകതകളാണു.
സ്കൂൾ, കോളജ് വിദ്യാർഥികളും പള്ളിഗ്രൂപ്പുകളും വിവിധ സാമൂഹികസംഘടനക്കാരും ഫാമിലിഗ്രൂപ്പുകളും ദിവസേന ഇവിടം സന്ദർശിക്കാനെത്തുന്നുണ്ട്. ഇവിടെയുള്ള ജീവനുള്ള മൃഗങ്ങൾ കുട്ടികൾക്ക് കൗതുകമുണർത്തും.
തങ്ങളുടെ യാത്രയിലെ ഏറ്റവും ഹൈലൈറ്റായ ഇനം 2016 ജൂലൈ ഏഴിനു പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കപ്പെട്ട വില്യംസ്ടൗണിലെ ആർക്ക് എൻകൗണ്ടർ എന്ന പേരിലറിയപ്പെടുന്ന ക്രിസ്റ്റ്യൻ തീം പാർക്കിലുള്ള നോഹയുടെ പെട്ടകം ആയിരുന്നു എന്ന് സംഘം പറയുന്നു.
ഉത്പത്തിപുസ്കത്തിലെ ഏഴാം അധ്യായം ഏഴാം വാക്യം (7:7) അനുസ്മരിക്കുന്നതിനായിട്ടാണു 7/7 നു ഉദ്ഘാടനം നിർവഹിച്ചത്. ബൈബിളിൽ പറഞ്ഞിരിക്കുന്ന അതേ അളവിൽ 510 അടി നീളത്തിലും 85 അടി വീതിയിലും 51 അടി ഉയരത്തിലും മൂന്നു ഡക്കുകളിലായി തടിയിൽ മാത്രം പണിതിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നിർമ്മിതിയാണു കെന്റക്കി വില്യംസ്ടൗണിലുള്ള ഭീമാകാരമായ നോഹയുടെ പേടകം.
ആർക്ക് എൻകൗണ്ടർ കാണാനെത്തുന്നവർ സ്വന്തം വണ്ടികൾ അവരുടെ മെയിൻ പാർക്കിംഗ് ലോട്ടിൽ പാർക്കുചെയ്തിട്ട് തീം പാർക്കിന്റെ ബസുകളിലായിരിക്കും പെട്ടകത്തിനടുത്തേക്ക് പോകേണ്ടത്.
പെട്ടകത്തിൽ പ്രവേശിക്കുന്നതിനുമുൻപ് ഫാമിലികളായും ഗ്രൂപ്പുകളായും ഫോടോഷൂട്ടിനുള്ള ധാരാളം അവസരങ്ങൾ ഉണ്ട്.
America
ഷിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഈ വർഷത്തെ പിതൃദിനാഘോഷങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു.
ജൂൺ 21- ഞായറാഴ്ച രാവിലെ 10ന് നടന്ന പ്രധാന ദിവ്യബലിയിൽ കോട്ടയം അതിരൂപത മലങ്കര ഫൊറോനാ വികാരി ഫാ. റെന്നി കട്ടേൽ കാർമ്മികത്വം വഹിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് അലിയ കൈതമലയിൽ ഇടവകയിലെ കുട്ടികളെ പ്രതിനിധീകരിച്ച് പിതൃദിനാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. തുടർന്ന് എല്ലാ പിതാക്കന്മാർക്കുമായി പ്രത്യേക ആശീർവാദപ്രാർഥന നടത്തി.
രാവിലെയും വൈകുന്നേരവും നടന്ന വിശുദ്ധ കുർബാനക്കും പിതാക്കന്മാർക്കുള്ള പ്രത്യേക ആശീർവാദത്തിനും വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ കാർമ്മികത്വം വഹിച്ചു. എല്ലാ പിതാക്കന്മാർക്കും ഇടവകയുടെ പ്രത്യേക ഉപഹാരങ്ങൾ ബഹുമാനപ്പെട്ട വൈദികർ വിതരണം ചെയ്തു.
തുടർന്ന് വുമൺ മിനിസ്ട്രിയയുടെ ആഭിമുഖ്യത്തിൽ പിതൃദിനാഘോഷങ്ങൾ നടന്നു. എല്ലാവർക്കുമായി രസകരമായ വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. വിവിധ മത്സരങ്ങളിൽ ജോണിക്കുട്ടി പിള്ളവീട്ടിൽ, ജോമോൻ ചാലുങ്കൽ, ബിജു വാക്കേൽ എന്നിവർ ഒന്നാം സമ്മാനം നേടി.
വൈവിധ്യമാർന്ന ഈ പരിപാടികൾ വുമൺ മിനിസ്ട്രി കോർഡിനേറ്റർമാരായ ജയ കുളങ്ങര, റെജിമോൾ വല്ലൂർ, ലിസി മുല്ലപ്പള്ളി, ബേബി സണ്ണി മേനമറ്റത്തിൽ, റീന പണയപറമ്പിൽ എന്നിവർ നിയന്ത്രിച്ചു. ഇടവകയുടെ ഈ വർഷത്തെ പിതൃദിനാഘോഷത്തിന്റെ മൊത്തത്തിലുള്ള ക്രമീകരണങ്ങൾക്ക് കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, സെക്രട്ടറി സണ്ണി മേലേടം, പി.ആർ.ഓ റോയി ചേലമലയിൽ, സി.ശാലോം, സി. ജെസീന എന്നിവർ നേതൃത്വം നൽകി.
റോയി ചേലമലയിൽ
America
ലൂസിയാന: പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത 15 വയസുകാരനെ തല്ലിക്കൊന്ന കേസിൽ 51-കാരൻ ലൂസിയാനയിൽ അറസ്റ്റിലായി. മോറിസ് പാംസ് എന്നയാളെയാണ് പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
ജൂൺ 6 മുതൽ കാണാതായ ജാഡെറിയസ് മിന്നിവെതർ എന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്. എന്നാൽ കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
16 വയസുകാരിയായ പെൺകുട്ടിയോട് മോറിസ് പാംസ് മോശമായി പെരുമാറിയ രീതിയെ മിന്നിവെതർ ചോദ്യം ചെയ്തതാണ് തർക്കത്തിലും ഒടുവിൽ ദാരുണമായ കൊലപാതകത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്നും പ്രതിയുടെ ട്രക്കിൽ നിന്നും പോലീസ് രക്തക്കറകൾ കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹം സ്വന്തം വാഹനത്തിൽ കടത്തിക്കൊണ്ടുപോയി എവിടെയോ ഒളിപ്പിച്ചതായാണ് പോലീസ് സംശയിക്കുന്നത്. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി നിലവിൽ ജയിലിലടച്ചിരിക്കുകയാണ്. മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് മോറിസ് പാംസ് എന്ന് പോലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്താനായി പ്രദേശത്ത് പോലീസ് വിപുലമായ തിരച്ചിൽ നടത്തിവരികയാണ്.
America
ടെക്സസ്: ടെക്സസിലെ ഹിൽ കൗണ്ടിയിൽ രണ്ട് വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു. ശനിയാഴ്ച വൈകുന്നേരം 4.30-ഓടെ സ്റ്റേറ്റ് ഹൈവേ 171-ൽ ബൈനത്തിനും മലോണിനും സമീപമാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്.
വടക്കോട്ട് സഞ്ചരിക്കുകയായിരുന്ന കാർ മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ (overtake) ശ്രമിക്കുന്നതിനിടെ എതിരെ വന്ന വാനുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇതേത്തുടർന്ന് രണ്ട് വാഹനങ്ങൾക്കും പൂർണ്ണമായി തീപിടിച്ചു.
വാനിലുണ്ടായിരുന്ന രണ്ട് മുതിർന്നവരും രണ്ട് കുട്ടികളും, കാറിലുണ്ടായിരുന്ന രണ്ട് പേരുമാണ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്. വാനിലുണ്ടായിരുന്ന മൂന്നാമതൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
മരണപ്പെട്ടവരുടെ വിവരങ്ങൾ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
America
കാൻസാസ്: കാൻസാസ് സിറ്റിയിലുണ്ടായ തുടർച്ചയായ വെടിവയ്പ്പുകളെത്തുടർന്ന് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി. ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ഏരോഹെഡ് സ്റ്റേഡിയത്തിന് സമീപമുള്ള പ്രധാന പാതയിലടക്കം (I-70) നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും വേൾഡ് കപ്പ് കാണികളെ കൊണ്ടുപോയ ഊബർ ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേസിലെ പ്രതിയായ ഓസ്കർ സാഞ്ചസ്-മുനിയോസ് (22) എന്ന യുവാവിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് എഫ്ബിഐ 25,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു. പ്രതി സായുധനും അപകടകാരിയുമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലായി ആറോളം വെടിവയ്പ് സംഭവങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർ ഉടൻ തന്നെ 911 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
America
ഡാളസ്: ഫിഫ ലോകകപ്പ് മത്സരത്തിനിടെ ഡാളസ് സ്റ്റേഡിയത്തിന് മുകളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ ഹോണ്ടുറാസ് സ്വദേശിയായ ലൂയിസ് മൗറിസിയോ ഫ്ലോറസ് ഓർഡോണസ് (33) എന്നയാൾക്കെതിരെ യുഎസ് ഫെഡറൽ അധികൃതർ കേസെടുത്തു.
വിലക്കുള്ള വ്യോമമേഖലയിൽ രജിസ്റ്റർ ചെയ്യാത്ത ഡ്രോൺ പറത്തിയതിനാണ് നടപടി. കുറ്റം തെളിഞ്ഞാൽ ഇയാൾക്ക് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാം.
എഫ്ബിഐയുടെ ഡ്രോൺ വിരുദ്ധ നിരീക്ഷണ സംവിധാനമാണ് നിയമലംഘനം കണ്ടെത്തിയത്. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങൾക്കിടെ മാത്രം ഇരുപതിലധികം അനധികൃത ഡ്രോണുകൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. മത്സരത്തിന് മൂന്ന് മണിക്കൂർ മുമ്പ് മുതൽ മത്സരം കഴിഞ്ഞ് മൂന്ന് മണിക്കൂർ വരെ സ്റ്റേഡിയങ്ങൾക്ക് മുകളിൽ കടുത്ത വിമാനവിലക്ക് (No-Fly Zone) ഏർപ്പെടുത്തിയിട്ടുണ്ടെന്നും നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.
America
പെൻസിൽവാനിയ: ഫൊക്കാന മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026-ന്റെ ഭാഗമായി ‘ഫൊക്കാന ശ്രീമാൻ കോൺടെസ്റ്റ് 2026’ സംഘടിപ്പിക്കുന്നു.
കേരളീയ പാരമ്പര്യം, ആത്മവിശ്വാസം, സാംസ്കാരിക അഭിമാനം എന്നിവ ഉയർത്തിക്കാട്ടുന്ന ഈ മത്സരം വടക്കേ അമേരിക്കയിലെ മലയാളി പുരുഷന്മാരുടെ വ്യക്തിത്വവും നേതൃപാടവവും വേദിയിലെത്തിക്കുന്ന വ്യത്യസ്ത പരിപാടിയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
“A Celebration of Tradition, Confidence & Cultural Pride” എന്ന ആശയത്തെ ആസ്പദമാക്കി നടക്കുന്ന മത്സരത്തിൽ പങ്കാളികളുടെ വ്യക്തിത്വം, സംസ്കാരബോധം, അവതരണശേഷി, ആശയവിനിമയ കഴിവ്, ആത്മവിശ്വാസം എന്നിവ വിവിധ ഘട്ടങ്ങളിലൂടെ വിലയിരുത്തും. ട്രഡിഷണൽ അറ്റയർ, എക്സ്പ്രഷൻ റൗണ്ട്, ചോദ്യോത്തര-വിജ്ഞാന റൗണ്ട് എന്നീ മൂന്ന് പ്രധാന ഘട്ടങ്ങളാണ് മത്സരത്തിനുള്ളത്.
കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന വേഷവിധാനവും അവതരണവും മത്സരത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. വ്യക്തിത്വം, സംസ്കാരം, ആകർഷണീയത എന്നീ മൂല്യങ്ങളെ മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന ഫൊക്കാന ശ്രീമാൻ മത്സരം, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിനിടയിൽ പുതിയ മാതൃക സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ടിൽ നടക്കുന്ന ഫൊക്കാനയുടെ അന്തർദേശീയ കൺവൻഷനിലെ ശ്രദ്ധേയ പരിപാടികളിലൊന്നായിരിക്കും ഈ മത്സരം. ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026-ൽ ‘ഫൊക്കാന ശ്രീമാൻ’ മത്സരം; പാരമ്പര്യവും വ്യക്തിത്വവും ആഘോഷമാക്കി വേദിയിലേക്ക് മലയാളി പുരുഷകേസരികൾ.
സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും പ്രതിനിധികളായി ആത്മവിശ്വാസത്തോടെ മുന്നേറുന്ന മലയാളി പുരുഷന്മാർക്ക് തങ്ങളുടെ കഴിവുകളും വ്യക്തിത്വവും ലോകമലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച അവസരമായാണ് ഫൊക്കാന ഈ മെൻസ് ഫോറം പരിപാടിയെ കാണുന്നത് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.
America
ഫിലഡൽഫിയ: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളീസ് ഫോർ പ്രോസ്പെരിറ്റി ആൻഡ് അഡ്വാൻസ്മെന്റ് (PAMPA Philadelphia)യുടെ ആഭിമുഖ്യത്തിൽ ജൂൺ 27, 2026 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഫിലഡൽഫിയയിലെ ഗാലറിയ ബാൻക്വറ്റ് ഹാളിൽ (3515 Welsh Road, Philadelphia, PA 19136) വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.
അമേരിക്കൻ ജനാധിപത്യത്തിന്റെ 250 വർഷത്തെ മഹത്തായ പാരമ്പര്യത്തെയും സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളെയും അനുസ്മരിക്കുന്ന ഈ ആഘോഷം സമൂഹ ഐക്യം, സാംസ്കാരിക വൈവിധ്യം, ദേശസ്നേഹം എന്നിവ ഉയർത്തിക്കാട്ടുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരിക്കും.
വിവിധ സംസ്ഥാന, നഗര ഭരണപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഈ വർഷത്തെ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി, സമൂഹത്തിനും രാജ്യത്തിനും മാതൃകാപരമായ സേവനം കാഴ്ചവച്ച സംസ്ഥാന, നഗര പ്രതിനിധികളെയും പൊതുസുരക്ഷയ്ക്കായി അഹോരാത്രം പ്രവർത്തിക്കുന്ന ഫസ്റ്റ് റെസ്പോണ്ടിംഗ് ഓഫീസർമാരെയും പമ്പ പ്രത്യേകമായി ആദരിക്കും.
സമൂഹസേവനത്തിലും പൊതുനന്മയ്ക്കുമായി നൽകിയ സംഭാവനകളെ അംഗീകരിക്കുന്നതിനായാണ് ഈ ആദരവ് സംഘടിപ്പിക്കുന്നത്.കൂടാതെ, അമേരിക്കൻ മലയാളി സമൂഹത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കുമായി പ്രവർത്തിച്ചുവരുന്ന ഭരണതന്ത്രജ്ഞർ, സാമൂഹിക നേതാക്കൾ, കമ്മ്യൂണിറ്റി പ്രവർത്തകർ എന്നിവർക്കും ചടങ്ങിൽ പ്രത്യേക അംഗീകാരം നൽകും.
അമേരിക്കൻ സമൂഹത്തിൽ മലയാളികളുടെ സാന്നിധ്യവും സംഭാവനകളും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇത്തരം അംഗീകാരങ്ങൾ പ്രചോദനമാകുമെന്ന് സംഘാടകർ അറിയിച്ചു.
കുട്ടികളുടെയും യുവജനങ്ങളുടെയും മുതിർന്നവരുടെയും പങ്കാളിത്തത്തോടെ വിവിധ കലാപരിപാടികൾ, സംഗീത-നൃത്താവതരണങ്ങൾ, ദേശഭക്തിഗാനങ്ങൾ, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. തുടർന്ന് എല്ലാ അതിഥികൾക്കും വിഭവസമൃദ്ധമായ വിരുന്നും ഒരുക്കിയിട്ടുണ്ട്. പമ്പ പ്രസിഡന്റ് അലക്സ് തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയുടെ സംഘാടക സമിതിയിൽ വൈസ് പ്രസിഡന്റുമാരായ ജോർജ് ഓലിക്കൽ, ജനറൽ സെക്രട്ടറി സുമോദ് തോമസ് നെല്ലികാല, അസോസിയേറ്റ് സെക്രട്ടറി അഭിലാഷ് ജോൺ, ട്രഷറർ ജോയ് തട്ടാർക്കുന്നേൽ, തോമസ് പോൾ എന്നിവർ ഉൾപ്പെടെ വിപുലമായ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.
ഫിലഡൽഫിയയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി കുടുംബങ്ങളെയും വിവിധ സമൂഹങ്ങളിലെ അംഗങ്ങളെയും ഈ ചരിത്രപരമായ ആഘോഷത്തിൽ പങ്കുചേരാൻ സംഘാടകർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് പമ്പ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.
America
ഫ്ലോറിഡ: ലഹരിമരുന്ന് സംഘത്തിന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഫ്ലോറിഡയിലെ മുൻ പ്രൊബേഷൻ ഓഫീസർ ക്രിസ്റ്റൽ ലോസൺ (32) അറസ്റ്റിൽ. 113 ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ട ഇവർക്ക് കുറ്റം തെളിയിക്കപ്പെട്ടാൽ പരമാവധി 565 വർഷം വരെ തടവുശിക്ഷ ലഭിക്കാം.
2022-ൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിട്ടും ഇവരുടെ ഔദ്യോഗിക ഡാറ്റാബേസ് ലോഗിൻ വിവരങ്ങൾ അധികൃതർ റദ്ദാക്കിയിരുന്നില്ല. ഈ സുരക്ഷാവീഴ്ച മുതലാക്കി 2026 ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 106 തവണയാണ് ക്രിസ്റ്റൽ ഡാറ്റാബേസിൽ കയറി വിവരങ്ങൾ ചോർത്തിയത്.
ലഹരിസംഘത്തെ പിടികൂടാൻ പോലീസ് തയാറാക്കിയ വാറണ്ടുകളും അന്വേഷണ വിവരങ്ങളും മുൻകൂട്ടി ചോർത്തി നൽകിയതിലൂടെ ഒട്ടനവധി തെളിവുകൾ നഷ്ടപ്പെടാനും പ്രതികൾ രക്ഷപ്പെടാനും കാരണമായതായി ഓറഞ്ച് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
America
ഫ്ലോറിഡ:യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡ വിദ്യാർഥി പാട്രിക് കോണോലി (18) അമിത മയക്കുമരുന്നിനെ തുടർന്ന് മരണപ്പെട്ട കേസിൽ രണ്ട് പേർക്ക് തടവുശിക്ഷ.
പ്രതികളായ മാർക്വിസ് ട്രാന്റിന് (37) പന്ത്രണ്ട് വർഷവും, ഡേവിഡ് ചുധബുദ്ധിക്ക് (40) എട്ട് വർഷവുമാണ് വ്യാഴാഴ്ച തമ്പാ കോടതിയിൽ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജോൺ ബദലമെന്റി ശിക്ഷ വിധിച്ചത്. ജയിലിലെ താമസിപ്പിച്ചുള്ള മയക്കുമരുന്ന് വിമുക്ത ചികിത്സ പൂർത്തിയാക്കാനും ഇരുവർക്കും ജഡ്ജി ഉത്തരവിട്ടു.
2024 ഫെബ്രുവരിയിലാണ് ഹോസ്റ്റൽ മുറിയിൽ പാട്രിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വേദനസംഹാരിയായ പെർകോസെറ്റ് എന്ന വ്യാജേന അതീവ മാരകമായ ഫെന്റാനിൽ ഗുളികകൾ പ്രതികൾ വിദ്യാർത്ഥിക്ക് വിൽക്കുകയായിരുന്നു. മയക്കുമരുന്ന് മാഫിയയെ പിടികൂടാൻ പോലീസിനെ സഹായിച്ചതിനാലാണ് പ്രതികൾക്ക് നിയമപ്രകാരമുള്ള കുറഞ്ഞ ശിക്ഷ നൽകിയതെന്ന് കോടതി വ്യക്തമാക്കി.
2024 ഫെബ്രുവരിയിലാണ് ഹോസ്റ്റൽ മുറിയിൽ പാട്രിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വേദനസംഹാരിയായ പെർകോസെറ്റ് എന്ന വ്യാജേന അതീവ മാരകമായ ഫെന്റാനിൽ ഗുളികകൾ പ്രതികൾ വിദ്യാർഥിക്ക് വിൽക്കുകയായിരുന്നു. മയക്കുമരുന്ന് മാഫിയയെ പിടികൂടാൻ പോലീസിനെ സഹായിച്ചതിനാലാണ് പ്രതികൾക്ക് നിയമപ്രകാരമുള്ള കുറഞ്ഞ ശിക്ഷ നൽകിയതെന്ന് കോടതി വ്യക്തമാക്കി.
Australia and Oceania
മെൽബൺ: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. അനുഗ്രഹീത കലാകാരനും താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തിനോടും സിനിമാ ലോകത്തിനോടും വിളിച്ചുപറയുവാൻ യാതൊരു മടിയും കാണിക്കാതിരുന്ന സർഗപ്രതിഭയാണ് ദേശീയ അവാർഡ് ജേതാവായ സലിം കുമാറെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സലിം കുമാറിന്റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഖലയ്ക്കും ഒരു തീരാനഷ്ടമാണെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് അറിയിച്ചു.
കോൺഗ്രസ് സർക്കാർ കേരളത്തിൽ തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച ഒരു കലാകാരനായിരുന്നു സലിം കുമാറെന്ന് നാഷ്ണൽ പ്രസിഡന്റ് പി.വി. ജിജേഷ് അനുസ്മരിച്ചു.
വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രെഷറർ ഇന്നസെന്റ് ജോർജ്, ജോയിന്റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർമാരിയ മനോജ് ഗുരുവായൂർ, ഷൈജു ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.
Australia and Oceania
സിഡ്നി: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൈവസുരക്ഷാ വേട്ടയിൽ ലക്ഷക്കണക്കിനു വിദേശയിനം പാറ്റകളെ പിടികൂടി. ന്യൂ സൗത്ത് വെയ്ൽസിലെ ബാഥർസ്റ്റിലുള്ള ഒരു വാണിജ്യകേന്ദ്രത്തിൽനിന്നാണ് മനുഷ്യന്റെ ഉള്ളംകൈയോളം വലിപ്പമുള്ള ഒരുലക്ഷത്തിലധികം പാറ്റകളെ കണ്ടെത്തിയത്.
കരിഞ്ചന്തയിൽ ഇവയ്ക്ക് ഏകദേശം രണ്ടു ലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 1.1കോടി ഇന്ത്യൻ രൂപ) വിലവരുമെന്ന് ഓസ്ട്രേലിയൻ പരിസ്ഥിതി-ജല മന്ത്രാലയം അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പാറ്റ വർഗങ്ങളിലൊന്നായ മഡഗാസ്കർ ഹിസിംഗ് കോക്രോച്ചുകൾ, ദുബിയ കോക്രോച്ചുകൾ എന്നിവയാണു പിടികൂടിയതിൽ ഭൂരിഭാഗവും.
ഓസ്ട്രേലിയൻ നിയമപ്രകാരം ഈ രണ്ടുഇനങ്ങളെയും രാജ്യത്ത് കൊണ്ടുവരുന്നതിനു നിരോധനമുണ്ട്. ഓസ്ട്രേലിയയുടെ തനത് ജൈവവ്യവസ്ഥയ്ക്കും വന്യജീവികൾക്കും കൃഷിക്കും ഇവ വലിയ ഭീഷണിയാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലൈമറ്റ് ചേഞ്ച്, എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ വ്യക്തമാക്കി.
മാരകമായ പല രോഗങ്ങളും പടർത്താൻ ശേഷിയുള്ളതാണ് ഈ ജീവികൾ. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഇരയായി നൽകാനാണു രഹസ്യകേന്ദ്രത്തിൽ പ്രജനനം നടത്തി ഇവയെ വിറ്റിരുന്നത്.
ഓൺലൈൻ വഴിയും ഇവയുടെ വില്പന നടന്നിരുന്നു. പിടിച്ചെടുത്ത പാറ്റകളെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്നും അധികൃതർ വ്യക്തമാക്കി.
Australia and Oceania
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ പപമോവയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ യുവാവ് മരിച്ചു. പഞ്ചാബ് സ്വദേശി രമൺദീപ് ധില്ലൻ (36) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
രമൺദീപ് സംഭവസസ്ഥലത്ത് വച്ചു തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഭാര്യ വീർപാലും ഒന്നര വയസ് പ്രായമുള്ള കുഞ്ഞുമായാണ് ഇദ്ദേഹം ന്യൂസിലാൻഡിൽ താമസിക്കുന്നത്.
2015ൽ സ്റ്റുഡന്റ് വീസയിലാണ് രമൺദീപ് ന്യൂസിലൻഡിലെത്തുന്നത്. 2024ൽ ഇന്ത്യയിൽ തിരിച്ചെത്തി വീർപാലിനെ വിവാഹം കഴിച്ചു. തുടർന്ന് ഇരുവരും ന്യൂസിലൻഡിലേക്ക് പപമോവയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
അവിടെ രണ്ടുപേരും കിവി തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് മകൾ കുദ്രത് ജനിച്ചതിന് ശേഷമാണ് ഇദ്ദേഹം ടാക്സി ഡ്രൈവറായിൽ ജോലി ചെയ്തു തുടങ്ങിയത്. അപകടം നടന്ന റോഡിലൂടെ അദ്ദേഹം സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നുവെന്ന് വീർപാൽ പറഞ്ഞു.
അപകടം നടന്ന ദിവസം പകൽ മുഴുവൻ മകൾക്കൊപ്പമാണ് രമൺദീപ് ചിലവഴിച്ചത്. വൈകുന്നേരം ജോലിക്ക് പോകുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങുന്നത്.
എന്നാൽ രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നീട് പോലീസ് വീട്ടിലെത്തിയാണ് രമൺദീപിന്റെ മരണവാർത്ത അറിയിച്ചത്. ഇദ്ദേഹത്തിന്റെ സംസ്കാരം ന്യൂസിലൻഡിൽ തന്നെ നടത്തി.
ന്യൂസിലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കുകയും കുടുംബത്തെ സഹായിക്കാൻ ധനസമാഹരണം നടത്തുകയും ചെയ്തു.
Australia and Oceania
മെൽബൺ: പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് കേരള സംസ്ഥാന ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചതിന്റെ വിജയാഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെൽബണിൽ വർണാഭമായി കൊണ്ടാടി.
മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ ഇന്ത്യൻ പാർലമെന്റ് അംഗവുമായ മനീഷ് തിവാരി, റോവിൽ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. 102 എംഎൽഎമാരുമായി ഭരണം തിരിച്ചു പിടിച്ച വി.ഡി. സതീശൻ നേതൃത്വം കൊടുക്കുന്ന കേരള സർക്കാരിനെ മനീഷ് തിവാരി പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയാ കേരള ചാപ്റ്റർ പ്രസിഡന്റ് റോബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഐഒസി ഓസ്ട്രേലിയൻ പ്രസിഡന്റ് മനോജ് ഷെറോൺ മുഖ്യ പ്രഭാഷണം നടത്തി. രാജസ്ഥാൻ നാഗർ നിയമസഭാ മണ്ഡലം എംഎൽഎയായിരുന്ന വാജിബ് അലി വിശിഷ്ടാതിഥിയായിരുന്നു.
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് വീഡിയോ കോൺഫറൻസിലൂടെ ആശംസകളറിയിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഓസ്ട്രേലിയൻ പ്രസിഡന്റ് പി.വി. ജിജേഷും വിക്ടോറിയൻ പ്രസിഡന്റ് റോബിൻ ജോസഫും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
Australia and Oceania
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് എംഎൽഎമാർക്കുള്ള പ്രത്യേക അനുമോദനവും സൗഹൃദ സംഗമവും വിപുലമായ പങ്കാളിത്തത്തോടെ നടന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐഒസി ഓസ്ട്രേലിയ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത പരിപാടി സംഘടനയുടെ ഐക്യവും കൂട്ടായ്മയും വീണ്ടും തെളിയിച്ചു. പരിപാടിക്ക് ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ് സ്വാഗതം ആശംസിച്ചു.
തുടർന്ന് കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ജിജേഷ് അധ്യക്ഷത വഹിച്ചു. തന്റെ അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, കേരള സമൂഹത്തിന്റെ ഐക്യം, യുവജനങ്ങളുടെ പങ്കാളിത്തം, സമൂഹ സേവന പ്രവർത്തനങ്ങളുടെ ആവശ്യകത എന്നിവ അദ്ദേഹം വിശദീകരിച്ചു.
Australia and Oceania
ബ്രിസ്ബൻ: കൃപാസനം മാതാവിന്റെ ഗ്രോട്ടോ ഓസ്ട്രേലിയയിലും. ഗോൾഡ് കോസ്റ്റ് ഹിന്റർലാൻഡിലുള്ള മരിയൻ വാലിയിലാണ് കൃപാസനം മാതാവിന്റെ ഗ്രോട്ടോ പണി പൂർത്തിയായത്.
ഈ മാസം 18ന് ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കർമം നടക്കും. വൈകുന്നേരം നാലിന് കൃപാസനം ഡയറക്ടർ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ മുഖ്യ കർമികനാവുന്ന വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും.
ബ്രിസ്ബൻ അതിരുപതയിൽ പെട്ട മരിയൻവാലി തീർഥാടന കേന്ദ്രം ലോകമൊട്ടുമുള്ള പരിശുദ്ധ കന്യക മറിയത്തിന്റെ വിവിധങ്ങളായ രൂപങ്ങളും ഗ്രോട്ടോകളും കൊണ്ട് പ്രസിദ്ധമാണ്. പൗളിൻ ഫാദേഴ്സിന്റെ ചുമതലയിലുള്ള ഇവിടത്തെ കുരിശിന്റെ വഴിയുടെ അതി മനോഹരമായ ചിത്രികരണവും സന്ദർശകരെ ആകർഷിക്കുന്നു.
ഗ്രോട്ടോ വെഞ്ചരിപ്പിനോടനുബന്ധിച്ച് ബ്രിസ്ബനിൽ കൃപാസനം മരിയൻ ഉടമ്പടി ധ്യാനം നടക്കുന്നതാണ്. ഡയറക്ടർ ഫാ. വി പി ജോസഫ്, കൃപാസനം എംഡി ബ്ര. വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.
ബ്രിസ്ബൻ നോർത്ത് ഗേറ്റ് സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് ധ്യാനം.
വിശുദ്ധ കുർബാന, മരിയൻ ഉടമ്പടി, കുമ്പസാരം, ആരാധന എന്നിവയും ഇതോടൊപ്പം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402291046, ടോമി ചെത്തിമറ്റം - 0421573166, സന്ദീപ് തോമസ് - 0487197869.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ആൻഡ് ബ്രിസ്ബെയ്ൻ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫും ബ്രദർ വിജയകുമാറും നയിക്കുന്ന ഉടമ്പടി ധ്യാനം ഈ മാസം 15, 16, 17 തീയതികളിൽ മെൽബണിലുള്ള ദാണ്ടേനോംഗ് സൗത്ത് സീറോമലബാർ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ ജോസഫ് - 0411 749 436.
കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ്
ക്വീൻസ്ലൻഡ്, ഗോൾഡ് കോസ്റ്റ് മരിയൻ വാലിയിൽ കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് ഈ മാസം 18ന് വൈകുന്നേരം നാലിന് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് തോമസ് - 0487 197 869.
ഉടമ്പടി ധ്യാനം
ബ്രിസ്ബെയ്ൻ നോർത്ത് സെന്റ് അൽഫോൻസാ സീറോമലബാർ ചർച്ചിൽ ഉടമ്പടി ധ്യാനം ഈ മാസം 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402 291 046,
ടോമി ചെത്തിമറ്റം - 0421 573 166.
Australia and Oceania
മെൽബൺ: കല്ലറ നരിക്കുഴിയിൽ ജോസ് പി. നരിക്കുഴി (89, കല്ലറ രശ്മി തിയറ്റർ ഉടമ) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 12ന് ഡാൻഡെനോംഗ് സൗത്ത്ഈസ്റ്റ് മെൽബൺ സെന്റ് തോമസ് സീറോമലബാർ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം ബാനുറോംഗ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ.
ഭാര്യ പരേതയായ മേരി പൂഞ്ഞാർ വയലിൽ കുടുംബാഗം. മക്കൾ: സാബു നരിക്കുഴി (കല്ലറ), ഷാജി ജോസ്, ജോർജ് നരിക്കുഴി, നിർമ്മല, പുഷ്പ (എല്ലാവരും മെൽബൺ, ഓസ്ട്രേലിയ).
മരുമക്കൾ: റോസമ്മ വടക്കേത്തൊട്ടിയിൽ ആയാംകുടി, നിർമ്മല പാലക്കാട്ട് കുപ്പായക്കോട്, ഷേർളി കൈതവേലിൽ കിടങ്ങൂർ, സെബാസ്റ്റ്യൻ ഇരുപൂളങ്ങാട്ടിൽ മോനിപ്പള്ളി, ജോമോൻ വഞ്ചിപ്പുര വാലാച്ചിറ (എല്ലാവരും ഓസ്ട്രേലിയ).
പരേതരായ ഫാ.മരിയദാസ് (വാഗമൺ കുരിശുമല ആശ്രമം), ഫാ. ദയാനന്ദ് ഐഎംഎസ് എന്നിവർ സഹോദരന്മാരും ഫാ. ജോയി മരങ്ങാട്ടിക്കാല എസ്ഡിബി, ഫാ ജോണി ഒറവുങ്കര, താമരശേരി എന്നിവർ സഹോദരീ പുത്രന്മാരും ആണ്.
Australia and Oceania
ഡാർവിൻ: നോർത്തേൺ ടെറിട്ടറി ഐഒസി ഡാർവിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് വിജയഘോഷം നടത്തി. ടിവിയിൽ കുര്യൻ ഹൗസിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് പ്രസിഡന്റ് പോൾ പറോക്കാരൻ നിർവഹിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജോർജ് കുര്യൻ വർഗീസ് സ്വാഗതവും കമ്മിറ്റി മെമ്പർ ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ഉണ്ണികൃഷ്ണൻ, അലോഷ്യ, ബിജു വർഗീസ്, ബിനുകുമാർ ചാകാലപ്പറമ്പിൽ, അനുറോസ് തുടങ്ങിയവർ സംസാരിച്ചു.,
വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.
Australia and Oceania
കാൻബറ: പുരസ്കാര നിറവിൽ ഡാർവിൻ പള്ളി വികാരി ഫാ.ഡോ. ജോൺ പുതുവയുടെ കന്നി ചിത്രമായ സംസ്കൃത സിനിമ "ഏകാകി'. ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡിൽ ബെസ്റ്റ് ഇന്ത്യൻ ഫീച്ചർ ഫിലിം ആയി ഏകാകി തെരഞ്ഞെടുത്തു.
നേരത്തെ, ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തിയിരുന്നു. പുതുവ ഫിലിംസിന്റെ ബാനറിൽ നിർമിച്ച ഏകാകിയുടെ സംവിധാനത്തിനൊപ്പം നിർമാണവും നിർവഹിച്ചതും ഫാ. ജോൺ പുതുവയാണ്.
കഥയും തിരക്കഥയും പ്രസാദ് പാറപ്പുറം തയാറാക്കി. സംസ്കൃതത്തിലേക്ക് മൊഴിമാറ്റിയത് അയ്യമ്പുഴ ഹരികുമാറാണ്. സംസ്കൃതത്തിന്റെ ഈറ്റില്ലമായ കാലടിയിൽ വച്ച് തന്നെയിരുന്നു ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
സിനിമ ഒരു വിനോദമല്ല സമൂഹത്തിൽ നന്മനിറയുന്ന സന്ദേശങ്ങൾ പകരുകയാണ് ലക്ഷ്യമെന്ന് എറണാകുളം ചുള്ളി സ്വദേശിയും ഇപ്പോൾ ഓസ്ട്രേലിയയിലെ ഡാർവിൻ പള്ളി വികാരിയുമായ ഫാ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
ബ്രിസ്ബൻ: കുറവിലങ്ങാട് ,തോട്ടുവ പ്ലാക്കിയിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മറിയക്കുട്ടി(95) മുട്ടുചിറ ഹോസ്പിറ്റലിൽ അന്തരിച്ചു. സംസ്കാരം പിന്നീട്
ജയഗിരി ക്രിസ്തുരാജ് പള്ളിയിൽ. പരേത എലിക്കുളം പെരുമ്പള്ളിൽ കുടുംബാഗം.
മക്കൾ: കുര്യൻ ഫിലിപ്പ്, ഏലിയാമ്മ മാനുവൽ (മാഞ്ഞൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ്), പി പി ഫിലിപ്പ്- ചേംസൈഡ്,ഓസ്ട്രേലിയ (റിട്ട. ഉദ്യോഗസ്ഥൻ, കാർഷിക
സർവകലാശാല, മണ്ണുത്തി ), ജെസ്സി മാത്യു.
മരുമക്കൾ: ത്രേസ്യാമ്മ കുര്യൻ പാറക്കൽ- തുരുത്തിപ്പള്ളി, മാണി കിഴക്കേക്കാല-മാഞ്ഞൂർ, ലൈസമ്മ ഫിലിപ്പ് മുക്കുങ്കൽ, കുടമാളൂർ (സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ, ചേംസൈഡ് ) മാത്യു കുന്നത്ത്- ബിൽഡിംഗ് കോൺട്രാക്ടർ, കടപ്ലാമറ്റം.
Australia and Oceania
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നതിനായി രാജ്യത്തുടനീളം വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും അതത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വലിയ സ്ക്രീനുകളിൽ ഫലപ്രഖ്യാപനം തത്സമയം പ്രദർശിപ്പിക്കുന്നതിനാൽ സമൂഹാംഗങ്ങൾക്ക് ഒരുമിച്ച് ഈ നിർണായക രാഷ്ട്രീയ നിമിഷങ്ങൾ അനുഭവിക്കാൻ അവസരം ലഭിക്കും. പരിപാടികൾ സമൂഹ ഐക്യവും ജനാധിപത്യ ബോധവും ശക്തിപ്പെടുത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.
പരിപാടികളുടെ സമയം, വേദി തുടങ്ങിയ വിശദവിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെട്ട സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി ബന്ധപ്പെടണമെന്ന് ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്റർ അറിയിച്ചു.
Australia and Oceania
ബ്രിസ്ബെയ്ൻ: ക്വീൻസ്ലൻഡിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് അഭിമാനകരമായ ഒരു നേട്ടമായി, അനീഷ് ജോൺ ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ ജസ്റ്റിസ് ഓഫ് ദ പീസ് ആയി നിയമിതനായി.
ക്വീൻസ്ലൻഡ് ഗവർണർ ഹെർ എക്സലൻസി ജീനെറ്റ് യംഗ്, രാജാവ് ചാൾസ് മൂന്നാമനെ പ്രതിനിധീകരിച്ച് നൽകിയ ഈ നിയമനം, അനീഷിന്റെ ദീർഘകാല സാമൂഹിക സേവനത്തിനും നേതൃത്വത്തിനും ലഭിച്ച അംഗീകാരമാണ്.
15 വർഷത്തിലേറെയായി ഓസ്ട്രേലിയയിൽ താമസിക്കുന്ന അനീഷ് ജോൺ നിലവിൽ വിൻഡ്സർ ഹെൽത്ത് എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്.
ഓസ്ട്രേലിയയിലെ ബഹുസാംസ്കാരിക സമൂഹത്തിൽ സാമൂഹിക ഐക്യം, സാംസ്കാരിക സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തുവരുന്നു.
മുൻകാലങ്ങളിൽ മെർണ്ട & ഡോറീൻ മൾട്ടികൾച്ചറൽ അസോസിയേഷൻ സെക്രട്ടറി, മെർണ്ട ദീപാവലി സെക്രട്ടറി, ലോറിമാർ മൾട്ടികൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ്, മെൽബൺ മാർത്തോമ്മാ ഇടവക സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സമൂഹ ഐക്യം ശക്തിപ്പെടുത്താനും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സൗഹൃദം വളർത്താനും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.
ജസ്റ്റിസ് ഓഫ് ദ പീസ് എന്ന നിലയിൽ ആവശ്യമായ നിയമപരമായ സാഹചര്യങ്ങളിൽ വാറന്റുകൾ പുറപ്പെടുവിക്കൽ, കോടതിയിലേക്ക് ഹാജരാകുന്നതിനുള്ള സമ്മൺസ് നൽകൽ, കൂടാതെ ജാമ്യ അപേക്ഷകൾ പരിഗണിക്കൽ ഉൾപ്പെടെയുള്ള കോടതികാര്യങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ചുമതലകൾ നിർവഹിക്കാൻ അധികാരമുണ്ട്.
അതോടൊപ്പം, സത്യവാങ്മൂലങ്ങൾക്കും മറ്റ് നിയമ രേഖകൾക്കും സാക്ഷ്യം വഹിക്കൽ, പകർപ്പുകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ ഔദ്യോഗിക ചുമതലകൾ അദ്ദേഹം നിർവഹിക്കാൻ അധികാരപ്രാപ്തനാകും. ഇതിലൂടെ ക്വീൻസ്ലൻഡിലെ പൊതുജനങ്ങൾക്ക് നിയമസേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അദ്ദേഹം പങ്കുവഹിക്കും.
ഈ അംഗീകാരത്തെ വിവിധ സമൂഹനേതാക്കളും സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ സത്യസന്ധതയും സമർപ്പിത സേവനവും ഈ നേട്ടത്തിന് അടിസ്ഥാനമായതായി അവർ അഭിപ്രായപ്പെട്ടു.
അനീഷ് ജോണിന്റെ ഭാര്യ ടീന ജോൺ ആണ്. മക്കൾ: എമ്മ, ഷാർലറ്റ്, അലക്സാണ്ടർ. ദീർഘകാല സാമൂഹിക പ്രവർത്തനത്തിനും നേതൃത്വത്തിനും ലഭിച്ച ഈ അംഗീകാരം പ്രവാസി സമൂഹത്തിനാകെ പ്രചോദനമാണെന്ന് വിലയിരുത്തപ്പെടുന്നു.
ബിജു ജോസഫ്
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ പുത്തൻപാന വായനാചരണം നടത്തി. എല്ലാ ദിവസവും വൈകുന്നേരം കുർബാനയ്ക്കുശേഷം പുത്തൻപാന വായനയ്ക്ക് വികാരി ഫാ. ജോൺ പുതുവ നേതൃത്വം നൽകി.
പുത്തൻ പാനയെ കുറിച്ചുള്ള പഠനവും തുടർന്ന് പാന വായനയും നടത്തപ്പെടുന്നു. നോമ്പുകാലത്ത് പാരമ്പര്യമായി നടത്തി വരുന്ന ഒരു കാര്യമാണിത്. ജർമൻകാരനായ അർണോസ് പാതിരി മലയാളവും വ്യാകരണവും പഠിച്ച് മലയാളത്തിൽ എഴുതപ്പെട്ട മനോഹരമായ കാവ്യമാണ് പുത്തൻ പാന.
നോമ്പ് കാലത്ത് ക്രിസ്തീയ ഭവനങ്ങളിൽ എല്ലാവരും ഒരുമിച്ചിരുന്നു പുത്തൻപാന വായനയുടെ വലിയൊരു പതിവ് തുടരുകയാണ് ഡാർവിൻ പള്ളിയിൽ ചെയ്തിട്ടുള്ളതെന്ന് വികാരി ഫാ. ജോൺ പുതുവ പറഞ്ഞു.
എല്ലാ വീടുകളിലും ഈ പുസ്തകം എത്തിക്കുകയും പള്ളിയിൽ വായനയ്ക്കുശേഷം വീടുകളിലും ഈ പാരമ്പര്യം തുടരുന്നുണ്ടെന്നും പ്രത്യേകിച്ച് 11-ാം പാദം ‘ഉമ്മാന്റെ ദുഃഖം' വായിക്കുന്നുവെന്നും ഫാ. പുതുവ പറഞ്ഞു.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ വിശുദ്ധ വാരാചരണത്തിന് ഞായറാഴ്ച തുടക്കമാവും. ഞായറാഴ്ച വിപുലമായ ഓശാന ഞായറാഴ്ച കർമങ്ങൾ, രാവിലെ 9.30ന് കുരുത്തോല വിതരണം പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം ആറിന് വി.കുർബാനയും തുടർന്ന് പുത്തൻപാന വായനയും നടക്കും. ഏപ്രിൽ രണ്ടിന് പെസഹ വ്യാഴം ശുശ്രൂഷകൾ, വൈകുന്നേരം ആറിന് കാല് കഴുകൽ ശുശ്രൂഷ, ആഘോഷമായി വിശുദ്ധ കുർബാന, ആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ നടക്കും.
ഏപ്രിൽ മൂന്നിന് ദുഃഖവെള്ളി ശുശ്രൂഷകൾ, രാവിലെ എട്ടിന് പീഡാനുഭവ ചരിത്ര വായന, ആഘോഷമായ കുരിശിന്റെ വഴി, കുരിശു ചുംബിക്കൽ, നേർച്ച കഞ്ഞി എന്നിവ ഉണ്ടായിരിക്കും.
ദുഃഖശനിയാഴ്ച രാവിലെ എട്ടിന് പുത്തൻ തിരി വെഞ്ചരിപ്പ്, പുത്തൻ വെള്ളം വഞ്ചിരിപ്പ്, ഞാന സ്നാന വൃത നവീകരണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
ഉയിർപ്പ് തിരുകർമങ്ങൾ ഏപ്രിൽ നാലിന് ശനിയാഴ്ച രാത്രി ഏഴിന് ഉയിർപ്പിന്റെ തിരുകർമങ്ങൾ, പ്രദക്ഷിണം, പ്രസംഗം, തിരുനാൾ പാട്ടുകുർബാന എന്നിവ.
വികാരി ഫാ. ഡോ. ജോൺ പുതുവ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ്, പാരിഷ് കൗൺസിൽ അംഗങ്ങൾ നേതൃത്വം നൽകും.
Australia and Oceania
വില്ലിംഗ്ടൺ: ന്യൂസിലൻഡിലെ വില്ലിംഗ്ടണിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം ഒക്കൽ താന്നിപ്പുഴ സ്വദേശി ഇഞ്ചിപ്പറമ്പിൽ പ്രിൻസ് (35) ആണ് മരിച്ചത്.
താന്നിപ്പുഴ മണിക്കത്താൻ ബെറ്റിനയാണ് ഭാര്യ. മക്കൾ: എൻസോ, എലൻസോ. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സംസ്കാരം പിന്നീട്.
Australia and Oceania
അൽബനി: പ്രാദേശിക മലയാളി സമൂഹത്തിന് അഭിമാനകരമായ ഒരു നിമിഷമായി Albany Malayalee Association Inc. (AMA) ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.
ഔദ്യോഗിക ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് സ്കോട്ട് ലിയറി (ഷാഡോ മന്ത്രി, കൊമേഴ്സ് ആൻഡ് ടൂറിസം), അസോസിയേഷൻ പ്രസിഡന്റായ ജോബിസൺ ജേക്കബിന് ചടങ്ങിനിടെ സമ്മാനിച്ചു.
സമൂഹത്തിലെ അംഗങ്ങളും നേതാക്കളും പങ്കെടുത്ത പ്രത്യേക ചടങ്ങിലായിരുന്നു ഈ നേട്ടം.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ ഡാർവിൻ ബൈബിൾ കൺവൻഷന് തുടക്കമായി. ഡാർവിൻ ഇറ്റാലിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ബൈബിൾ കൺവെൻഷൻ ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ് യൂജിൻ ഹെർളി ഉദ്ഘാടനം ചെയ്തു.
ബൈബിൾ ദൈവം നമുക്ക് നൽകിയ സ്നേഹത്തിന്റെ കത്താണെന്നും ആ കത്ത് നിറയെ അവിടുത്തെ സ്നേഹത്തിന്റെ വചനമാണെന്നും ആ വചനം ജീവിക്കുന്നവരാകണം നാമെന്നും ബിഷപ് യൂജിൻ പങ്കുവച്ചു.
Australia and Oceania
വത്തിക്കാൻ സിറ്റി: റവ.ഡോ. ജോൺ പുതുവ രചിച്ച "പോപ്പ് ലിയോ XIV' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വത്തിക്കാനിൽ നടന്നു.
വത്തിക്കാനിലെ അഗുസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്രസിഡന്റ് മോൺ റെൻസോ പെഗറാറോ, വത്തിക്കാനിലെ സമഗ്ര മാനുഷിക വികസനത്തിനായുള്ള വകുപ്പ് മേധാവി (Prefect of the Dicastery for Promoting Integral Human Development) കാർഡിനൽ മൈക്കിൾ ചേർണി എസ്ജെക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ രണ്ടു ദിവസത്തെ ഇന്റർനാഷണൽ സെമിനാറിൽ വച്ചായിരുന്നു പ്രകാശനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർദിനാൾമാർ, ബിഷപുമാർ, വൈദീകർ, അൽമായർ തുടങ്ങി നൂറോളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.
വലിയൊരു ചടങ്ങിൽ വച്ച് ലെയോ മാർപാപ്പയെക്കുറിച്ചുള്ള തന്റെ പുസ്തകം പ്രകാശനം ചെയ്യാനും പുസ്തകം മാർപാപ്പയുടെ കെെയിൽ എത്തിക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ഗ്രന്ഥകർത്താവ് ഡോ. ജോൺ പുതുവ പറഞ്ഞു.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ, കാർലോ അക്കുത്തിസ്, കാരാ ലൂച്ചേ, സി. റാണി മരിയ തുടങ്ങി നിരവധി വിശുദ്ധാത്മാക്കളെക്കുറിച്ച് ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഡോ. പുതുവയുടെ പതിനാറാമത്തെ പുസ്തകമാണിത്.
എറണാകുളം ജില്ലയിലെ ചുള്ളി സ്വദേശിയാണ് ഡോ. പുതുവ, ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിവികാരിയായി സേവനം ചെയ്യുന്നു.
Australia and Oceania
ഡാർവിൻ: 50 നോമ്പിലെ പാലിക്കാവുന്ന 50 കാര്യങ്ങൾ നിർദേശിച്ച് ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവക. നോമ്പുകാലത്ത് ഓരോ കുടുംബവും ചെയ്യേണ്ട നല്ല കാര്യങ്ങളാണ് ഈ 50 കാര്യങ്ങളിൽ പെടുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലുമായി ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കുമായി നോമ്പുകാലത്തു നൽകപ്പെട്ട ഈ 50 കാര്യങ്ങൾ ജീവിതത്തിൽ പാലിച്ചുകൊണ്ട് നോമ്പുകാലം ഫലദായകമാക്കാനുള്ള ആഹ്വാനമാണ് ഈ വർഷം ഇടവകയിൽ നൽകപ്പെട്ടിട്ടുള്ളത്.
Australia and Oceania
വത്തിക്കാൻ സിറ്റി: പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ സെമിനാറിൽ ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസ പള്ളി വികാരി റവ.ഡോ. ജോൺ പുതുവ പങ്കെടുത്തു.
സെമിനാറിൽ സംസാരിക്കാനും പങ്കെടുക്കാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് റവ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
സിഡ്നി: സാംസ്കാരിക പരിപാടിയായ "Dance 4 OZ - National Indian Dance Competition' എന്ന ഓസ്ട്രേലിയയിലെ ആദ്യ ദേശീയ ഇന്ത്യൻ നൃത്ത ചാമ്പ്യൻഷിപ്പ് ശനിയാഴ്ച സിഡ്നിയിൽ നടക്കും.
Chatswood Concourse Concert Hall വേദിയിലാണ് പരിപാടി നടക്കുന്നത്. Impresario Australia അവതരിപ്പിക്കുന്ന ഈ മത്സരം ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രകടന കലകൾക്ക് ഒരു നിർണായക ചുവടുവയ്പ്പായി തീരും.
രാജ്യവ്യാപക ഓഡിഷൻ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 100-ത്തിലധികം ഫൈനലിസ്റ്റുകൾ വിവിധ ഇന്ത്യൻ നൃത്ത ശൈലികൾ അവതരിപ്പിക്കും. ഭാരതനാട്യം, കഥക് തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങൾ മുതൽ ജനകീയ, സമകാലീന, ഫ്യൂഷൻ ശൈലികൾ വരെ വൈവിധ്യമാർന്ന പ്രകടനങ്ങൾ പരിപാടിയുടെ പ്രത്യേകതയായിരിക്കും.
മന്ത്രിമാർ, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, സാമൂഹിക നേതാക്കൾ, കുടുംബങ്ങൾ, മാധ്യമ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ 1,000-ത്തിലധികം പേർ പങ്കെടുക്കും. മത്സരത്തിന്റെ വിധികർത്താക്കളായി അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ വിദഗ്ധർ പങ്കെടുക്കും.
ദേശീയ അവാർഡ് ജേതാവും പ്രശസ്ത ഇന്ത്യൻ കൊറിയോഗ്രാഫറുമായ വ്യക്തി കലാ മാസ്റ്റർ, നാലു പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള പ്രശസ്ത സിനിമാ വ്യക്തിത്വം മീനാ സുന്ദർ ഉൾപ്പെടുന്നു.
.
Australia and Oceania
മെൽബൺ: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മൊറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ഫെബ്രുവരിയിൽ ഓസ്ട്രേലിയയിലെ മെൽബണിൽ അപ്പസ്തോലിക സന്ദർശനം നടത്തുന്നു.
ഈ സന്ദർശനം ഓസ്ട്രേലിയയിലെ വിശ്വാസികൾക്ക് ആത്മീയ ഉണർവിന്റെയും ഐക്യത്തിന്റെയും നിമിഷമായിരിക്കുമെന്ന് ഓസ്ട്രേലിയയിലെ മലങ്കര സുറിയാനി ഓർത്തഡോക്സ് ആർച്ച്ഡയസീസ് അറിയിച്ചു.
ഇതിന്റെ ഭാഗമായി മെൽബണിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ബാവ സന്ദർശനം നടത്തും. ശനിയാഴ്ച രാവിലെ 11ന് പരിശുദ്ധ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും.
Australia and Oceania
വത്തിക്കാൻ സിറ്റി: റവ.ഡോ. ജോൺ പുതുവ തയാറാക്കിയ "Pope Leo XIV' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വത്തിക്കാനിൽ നടക്കും.
ഈ മാസം 16, 17 തീയതികളിൽ വത്തിക്കാനിലെ അഗസ്റ്റിനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തുന്ന രണ്ട് ദിവസത്തെ സെമിനാറിൽ വച്ചാണ് പ്രകാശനം നടക്കുന്നത്.
ജീവിതത്തിലെ അപൂർവ നിമിഷങ്ങളിൽ ഒന്നാണ് ഇതെന്നു സെമിനാറിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയിട്ടുള്ള റവ. ജോൺ പുതുവ പറഞ്ഞു.
ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസ പള്ളി വികാരിയാണ് റവ. ജോൺ പുതുവ.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ മതബോധന വർഷം നൈറ്റ് ക്ലിഫ് പള്ളി വികാരി ഫാ. ജോൺ കേലിഹർ ഉദ്ഘാടനം ചെയ്തു. പള്ളി വികാരി റവ. ഡോ. ജോൺ പുതുവ അധ്യക്ഷ പ്രസംഗം നടത്തി.
മതബോധനം കാലത്തിന്റെ ആവശ്യമാണെന്നും മതബോധനത്തിലുടെ ഒരു വ്യക്തിയിൽ സാമൂഹികവും സാംസ്കാരികവുമായ നന്മ വളർത്തിയെടുക്കാൻ ആകുന്നു എന്നും ഇന്ന് ലോകം നേരിടുന്ന വലിയ പ്രശ്നങ്ങൾക്ക് മതപഠനം പരിഹാരമാകുന്നു എന്നും അധ്യക്ഷ പ്രസംഗത്തിൽ ഡോ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
സിഡ്നി: കടലിൽ അകപ്പെട്ടു മരണത്തെ മുഖാമുഖം കണ്ട സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താൻ നാലു മണിക്കൂറോളം നീന്തി 13 വയസുകാരന് സൂപ്പര്‍ താരമായി. പെര്‍ത്തില്‍നിന്നുള്ള ഓസ്റ്റിന്‍ ആപ്പെല്ബീയാണ് ഹീറോയായത്.
പെർത്ത് സ്വദേശികളായ ജൊവാന്ന (47), മക്കളായ ഓസ്റ്റിൻ, ബെയു (12), ഗ്രേസ് (എട്ട്) എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഊതിവീർപ്പിക്കാവുന്ന പെഡൽ ബോട്ടിൽ പടിഞ്ഞാറൻ പെർത്തിൽനിന്ന് 250 കിലോമീറ്റർ അകലെ ക്വിൻഡാൽപിലെ ജിയോഗ്രാഫെ തുറമുഖത്തിനു സമീപം അപകടത്തിൽപ്പെട്ടത്.
14 കിലോമീറ്റർ അകലെ
തീരത്തുനിന്ന് 14 കിലോമീറ്റർ അകലെ ഇവരുടെ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നു തിരിച്ചറിഞ്ഞ ഓസ്റ്റിൻ വിവരം രക്ഷാപ്രവർത്തകരെ അറിയിക്കാനായി മറ്റൊന്നും ആലോചിക്കാതെ തീരം ലക്ഷ്യമാക്കി നാല് മണിക്കൂറോളം കടലിലൂടെ നീന്തുകയായിരുന്നു.
കടലിലൂടെ ആദ്യ രണ്ട് മണിക്കൂർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചായിരുന്നു നീന്തിയത്. മുന്നോട്ടുനീങ്ങവേ കനത്ത തിരമാലകൾ തടസമായി. തുടർന്നുള്ള രണ്ടു മണിക്കൂർ ലൈഫ് ജാക്കറ്റ് ഇല്ലാതെയും നീന്തി.
നാലു മണിക്കൂറോളം നീന്തി ഒടുവിൽ വൈകുന്നേരം ആറോടെയാണ് തീരത്തെത്തിയത്. തീരത്ത് എത്തിയ ശേഷം ഓസ്റ്റിൻ കുഴഞ്ഞുവീണു.
കരയിൽ ഓട്ടം
ക്ഷീണം വകവയ്ക്കാതെ എഴുന്നേറ്റ അവൻ വീണ്ടും രണ്ടു കിലോമീറ്റർ ഓടി ജനവാസമുള്ളിടത്തെത്തി ഒരു മൊബൈൽ ഫോൺ സംഘടിപ്പിച്ച് വിവരം സുരക്ഷാ ഏജൻസികളെ അറിയിച്ചു. കുതിച്ചെത്തിയ തീരസംരക്ഷണസേന ഹെലികോപ്റ്ററുകളിലും ബോട്ടുകളിലുമായി രക്ഷാപ്രവർത്തനത്തിനു തിരിച്ചു.
രാത്രി 8.30 ഓടെയാണ് അവർക്കു കുടുംബാംഗങ്ങൾക്കരികിൽ എത്താനായത്. ചെറിയ പരിക്കുകളൊഴിച്ചാൽ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു കുടുംബം.
Australia and Oceania
ഡാർവിൻ: ഡോ. ജോൺ പുതുവ രചിച്ച "അമ്മക്കിളിയുടെ താരാട്ട്' എന്ന ബാലനോവൽ പ്രകാശനം ചെയ്തു. ഡാർവിൻ ഭാഷാ പഠനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഫാ. ജാക്സൺ ജേക്കബ് മലയാളം ഭാഷാ പഠന കേന്ദ്രത്തിന്റെ പ്രിൻസിപ്പാൾ രാജേഷ് നായർക്ക് കോപ്പി നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്.
Australia and Oceania
സിഡ്നി: പ്രമുഖ മാധ്യമ പ്രവർത്തകനും പ്രവാസി എഴുത്തുകാരനുമായ സന്തോഷ് കരിമ്പുഴയെ ലോക കേരളസഭാംഗമായി കേരള സർക്കാർ വീണ്ടും നാമനിർദേശം ചെയ്തു. തുടർച്ചയായി ഇത് മൂന്നാം തവണയാണ് സന്തോഷ് കരിമ്പുഴ ലോക കേരളസഭ അംഗമാകുന്നത്.
മലയാളത്തിലെ മുഖ്യധാര പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നിരവധി ലേഖനങ്ങൾ സന്തോഷ് കരിമ്പുഴ എഴുതിയിട്ടുണ്ട്. പത്തിലധികം ഡോക്യൂമെന്ററി ഫിലിമുകൾക്ക് രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. കൂടാതെ രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളസർക്കാരിൽ നിന്നും ലഭിച്ച അവാർഡുകൾക്ക് പുറമെ ഭാരതീയ വിദ്യാഭവൻ അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, അഴിക്കോട് ഭാഷ സമന്വയവേദി അവാർഡ്, ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ അവാർഡ്, കണ്ണൂർ രാജൻ അവാർഡ്, പ്രവാസി ഭാരതി അവാർഡ്, മീഡിയ സിറ്റി അവാർഡ് തുടങ്ങി കേരളത്തിൽ നിന്നും വിദേശത്തു നിന്നുമായി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിൽ നിന്നുമുള്ള പ്രതിനിധിയാണ് സന്തോഷ് കരിമ്പുഴ. കേരളത്തിലെ മന്ത്രിസഭാ അംഗങ്ങളും പാർലമെന്റ് - നിയമസഭാ അംഗങ്ങളും കേരള സർക്കാർ നാമനിർദേശം ചെയ്യുന്ന വിദേശത്തുള്ള ഇന്ത്യക്കാരായ പ്രതിനിധികളും ഉൾപ്പെടുന്നതാണ് ലോകകേരള സഭ.
ഈ മാസം 29, 30, 31 തീയതികളിൽ നിയമസഭ മന്ദിരത്തിലാണ് ലോകകേരള സഭ സമ്മേളനം നടക്കുന്നത്.
Australia and Oceania
ബ്രിസ്ബെൻ: വർഷങ്ങളായി ഓസ്ട്രേലിയൻ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ജോയ് കെ. മാത്യുവിന്റെ ആന്തോളജി ചിത്രമായ ടുമോറോയിലെ ആറ് കഥകളിലെ നാലാമത്തെ ചിത്രമായ സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ കഥ പറയുന്ന ടുമോറോയില്‍ ബഹുഭാഷാ നടീനടന്മാരാണ് അഭിനേതാക്കളായി എത്തുന്നത്.
ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത പാതകളിലൂടെ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ടുമോറോ, അണ്ബ്രേക്കബിള്, വാലറ്റ്, സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ് എന്നിങ്ങനെ നാല് വ്യത്യസ്ത കഥകളുടെ ചിത്രീകരണമാണ് പൂര്‍ത്തിയായത്.
ജോയ് കെ. മാത്യു കേന്ദ്ര കഥാപാത്രമായി എത്തുന്ന ടുമോറോ പ്രേക്ഷകര്‍ക്ക് ഒരു സാംസ്കാരിക ദൃശ്യ വിരുന്നാകും സമ്മാനിക്കുക. ടുമോറോയിലെ അവശേഷിക്കുന്ന രണ്ട് കഥകളുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നും ഡിസംബറിൽ ടുമോറോ റിലീസ് ചെയ്യുമെന്നും പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റര്‍ ജോസ് വര്‍ഗീസ് അറിയിച്ചു.
ജോയ് കെ. മാത്യുവിന്റെ 21-ാമത്തെ പ്രൊജക്റ്റാണ് സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ്. 1992ല്‍ ദൂരദര്ശന് സംപ്രേഷണം ചെയ്ത നൊമ്പരവീണയില് നായക കഥാപാത്രം അവതരിപ്പിച്ച് കൊണ്ടാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തിയത്.
തുടര്‍ന്ന് വിവിധ ചാനലുകള്‍ക്കും ചലച്ചിത്രോത്സവങ്ങള്‍ക്കുമായി നിര്‍മിച്ച അഭയം, സഹനം, ദാനം, മരണാനന്തരം, കാണാക്കാഴ്ചകള്‍, ആത്മാക്കളുടെ നൊമ്പരം, വിശ്വാസം, വറുതിക്കാലത്തെ വസന്തം, ജലസ്പര്‍ശം കൊതിക്കുന്ന വേരുകള്‍, ഡിപ്പെന്‍ഡന്‍സ്, ടുമോറോ, അണ്ബ്രേക്കബിള്, വാലറ്റ്, ഗോസ്റ്റ്പാരഡെയ്സ്, സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ് എന്നീ 15 ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും രചനയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തു.
ഇതില്‍ നൊമ്പരവീണ - ബെന്നി കുര്യന്, സഹനം - കൃഷ്ണജിത്ത്, ആത്മാക്കളുടെ നൊമ്പരം - സാബു വിശ്വത്തില്‍, അഭയം, ദാനം എന്നീ രണ്ട് ചിത്രങ്ങള്‍ നാസര്‍ കല്ലറയ്ക്കലും സംവിധാനം ചെയ്തു. ഡിപ്പെന്‍ഡന്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ജോയ് കെ. മാത്യു ആണ്.
ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന പൗച്ച് ഓഫ് ലൈഫ് എന്ന ഡോക്യുഫിക്ഷനിലും ജോയ് കെ. മാത്യു ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സേവ്യര്‍ ഓഫ് ട്രീസ്, പുനര്‍ജ്ജനി തേടുന്ന പാര്‍വതി പുത്തനാര്‍, മദര്‍ തെരേസയുമായുള്ള നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ദ എയ്ഞ്ചല്‍ ഓഫ് ടെണ്ടര്‍നെസ്, സല്യൂട്ട് ദ നേഷന്‍സ് എന്നീ ഡോക്യുമെന്ററികള്‍ ജോയ് കെ. മാത്യു എഴുതുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.
Australia and Oceania
സിഡ്നി: 2025നു വിടചൊല്ലിയും 2026നെ സ്വാഗതം ചെയ്തും ഓസ്ട്രേലിയ. സിഡ്നി നഗരത്തിന്റെ തീരപ്രദേശങ്ങളിലെ ആഘോഷത്തിൽ പത്തു ലക്ഷത്തിനടുത്തു പേർ പങ്കെടുത്തു.
ബോണ്ടിബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷം ഉപേക്ഷിക്കരുതെന്ന് ഓസ്ട്രേലിയൻ അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. സിഡ്നിയിൽ ഇക്കുറി കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലെ ഓപ്പറ ഹൗസിലും സമീപത്തെ പാലത്തിനും മുകളിൽ പതിവുള്ള വർണാഭമായ വെടിക്കെട്ട് ഇത്തവണയും ശ്രദ്ധേയമായി.
പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ കിരിബാസിലാണ് ഏറ്റവുമാദ്യം പുതുവത്സരം പിറന്നത്. പിന്നാലെ ന്യൂസിലൻഡിലെ ഓക്ലൻഡ് നഗരവും 2026നെ സ്വാഗതം ചെയ്തു.
Australia and Oceania
ഡാർവിൻ: ക്രിസ്മസ് നന്മയുടെ തിരുനാളാണെന്നും മറ്റുള്ളവരുടെ നന്മയിലേക്ക് പ്രകാശമാകാനുള്ള വിളിയാണ് ക്രിസ്മസ് എന്നും റവ. ഡോ. ജോൺ പുതുവ പറഞ്ഞു.
ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ ക്രിസ്മസ് ശുശ്രൂഷകൾക്ക് മുഖ്യകർമികത്വം വഹിച്ചു നൽകിയ സന്ദേശത്തിലാണ് ഡോ പുതുവ ഇതു പറഞ്ഞത്.
Australia and Oceania
ഡാർവിൻ: റവ.ഫാ.ഡോ. ജോൺ പുതുവ വരികളും സംഗീതവും നിർവഹിച്ച "അമ്മേ അമ്മേ ഈശോമ്മേ' എന്ന മരിയ ഭക്തിഗാനം റിലീസ് ചെയ്തു. കുട്ടികൾക്ക് പാടാൻ പറ്റുന്ന രീതിയിലാണ് ഗാനം നിർവഹിച്ചിരിക്കുന്നത്.
ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ ഒരു കുഞ്ഞുമകൾ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തിനരികിൽ നിന്ന് "ഈശോമ്മേ' എന്ന് വിളിക്കുന്നത് കേട്ടതിൽ നിന്നാണ് ഈ ഗാനം എഴുതാനും സംഗീതം നൽകാനും ഇടയായതെന്ന് ഫാ. ജോൺ പുതുവ പറഞ്ഞു.
മാതാവിനെ ഈ കുഞ്ഞുമകൾ വിളിക്കുന്നത് ഈശോമ്മേ എന്നാണെന്നാണ് മാതാപിതാക്കൾ എന്നോട് പറഞ്ഞത്. അത് എനിക്ക് പ്രചോദനമായി. മാതാവിനെക്കുറിച്ചുള്ള തന്റെ പത്താമത്തെ ഗാനം എഴുതാൻ മാതാവ് തന്നെ അനുഗ്രഹിച്ചെന്ന് ഫാ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
ഡാർവിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) നോർത്തേൺ ടെറിട്ടറി സ്റ്റേറ്റ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ നിയമിച്ചു.
ഐഒസിയുടെ നാഷനൽ പ്രസിഡന്റ് മനോജ് ഷാരോൺ, കേരള ചാപ്റ്റർ പ്രസിഡന്റ് പി.വി. ജിജേഷ് എന്നിവർ ചേർന്നാണ് പുതിയ ഭാരവാഹികളെ നിയമിച്ചത്. രണ്ട് വർഷമാണ് ഇവരുടെ കാലാവധി.
പ്രസിഡന്റ് - പോൾ പറോക്കാരൻ (ഡാർവിൻ), ജനറൽ സെക്രട്ടറി - ബിനീഷ് വണ്മാരത്ത്, വൈസ് പ്രസിഡന്റുമാർ - സിജോയ് മാത്യു, ജോർജോ കുര്യൻ വർഗീസ്, സെക്രട്ടറിമാർ - അലൻ മാത്യു, സതീഷ് കുമാർ, ട്രഷറർ അനു റോസ്, യൂത്ത് കോഓർഡിനേറ്റർ - അലക്സ് ഡേവിസ്, കമ്മിറ്റി അംഗങ്ങൾ - എൽജോ പരത്തനം വർഗീസ്, ബിൻസി പടയാട്ടിൽ, ബൈജു ജോസഫ് നെടുംപള്ളിൽ, ടോം തിരുത്തത്തിൽ, റോഷൻ പി.ജി., ജോബ്സൺ ജോൺ.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ ക്രിസ്മസ് ശുശ്രൂഷയും കുർബാനയും ബുധനാഴ്ച രാത്രി ഒമ്പതിന് നൈറ്റ് ക്ലിഫ് സെന്റ് പോൾസ് ദേവാലയത്തിൽ നടക്കും. വികാരി റവ.ഡോ. ജോൺ പുതുവ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ശുശ്രൂഷകൾക്ക് ശേഷം ഇടവക ഒരുക്കുന്ന ഗ്ലോറിയ 2025 കരോൾ ഗാനങ്ങൾ, ക്രിസ്മസ് പ്രോഗ്രാമുകൾ, ക്രിസ്മസ് ലക്കി നറുക്കെടുപ്പ് തുടങ്ങിയവ നടക്കും.
കൈകാരന്മാരായ സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ് എന്നിവർ നേതൃത്വം നൽകും.
Australia and Oceania
മെൽബൺ: മലയാളിയെ ഓസ്ട്രേലിയയിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പിറവം ഓണക്കൂർ പള്ളിപ്പടി മോളേൽ ചാണ്ടിയുടെയും മറിയാമ്മയുടെയും മകൻ സുനിലാണു (52) മരിച്ചത്.
മെൽബണിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന സുനിലിനെ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഇവിടത്തെ പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സുനിലിന്റെ ബന്ധുക്കൾ ഓസ്ട്രേലിയയിൽ ഉള്ളതിനാൽ സംസ്കാരം അവിടെ നടത്താനാണു സാധ്യതയെന്ന് ബന്ധുക്കൾ പറഞ്ഞു.
Australia and Oceania
കാൻബറ: ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ കൈവശമുള്ള തോക്കുകൾ തിരികെ വാങ്ങാൻ പദ്ധതി അവതരിപ്പിച്ച് ഓസ്ട്രേലിയൻ സർക്കാർ.
അധികമായി കൈവശം വച്ചിരിക്കുന്നത്, പുതുതായി നിരോധിച്ചവ, നിയമവിരുദ്ധം എന്നീ ഗണത്തിൽപ്പെടുന്ന തോക്കുകൾ തിരികെ വാങ്ങി നശിപ്പിച്ചുകളയാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
40 ലക്ഷത്തിലധികം തോക്കുകളാണ് ഓസ്ട്രേലിയയിലുള്ളതെന്നു പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു. ജനങ്ങൾ ഇത്രയധികം തോക്കുകൾ കൈവശം വയ്ക്കേണ്ട കാര്യമില്ലെന്ന് ആൽബനീസ് പറഞ്ഞു.
ബോണ്ടി ബീച്ചിൽ യഹൂദരുടെ ആഘോഷത്തിനു നേർക്കു വെടിയുതിർത്ത ഭീകരരിൽ സാജിദ് അക്രം ലൈസൻസ് ഉപയോഗിച്ച് ആറു തോക്കുകളാണു കൈവശം വച്ചിരുന്നത്.
ഭീകരാക്രമണത്തിനു പിന്നാലെ ചേർന്ന നാഷണൽ കാബിനറ്റ് യോഗത്തിൽ തോക്കുനിയമങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിരുന്നു.
തോക്ക് ലൈസൻസുള്ള ഏകദേശം 41 ശതമാനം പേരും സിഡ്നി, ന്യൂകാസിൽ, വോല്ലൊൻഗോംഗ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ താമസിക്കുന്നവരാണ് എന്നാണ് റിപ്പോർട്ട്.
35 പേർ മരിച്ച 1996ലെ പോർട്ട് ആർതർ കൂട്ടക്കൊലയ്ക്കു പിന്നാലെ ഓസ്ട്രേലിയൻ സർക്കാർ തോക്ക് തിരികെ വാങ്ങൽ പദ്ധതി നടപ്പാക്കിയിരുന്നു.
6.4 ലക്ഷം തോക്കുകളാണ് അന്ന് ജനങ്ങളിൽനിന്നു തിരികെ വാങ്ങിയത്.
Australia and Oceania
കാൻബറ: രാജ്യത്ത് വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ബോണ്ടി ബീച്ചിൽ യഹൂദർക്കെതിരേ ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണു നടപടി.
വിദ്വേഷം, ഭിന്നത, മൗലികവാദം എന്നിവ പ്രചരിപ്പിക്കുന്നവരെ നേരിടാനായി പ്രത്യേക നിയമങ്ങളുണ്ടാക്കും. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കു വീസ നിഷേധിക്കാനുള്ള അധികാരം ആഭ്യന്തരമന്ത്രിക്കു നല്‍കും. വിദ്യാഭ്യാസ സംവിധാനങ്ങളിൽ യഹൂദവിരുദ്ധത ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനായി ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും.
അക്രമത്തെ പിന്തുണയ്ക്കുന്ന പുരോഹിതരിൽനിന്നും നേതാക്കളിൽനിന്നും പിഴ ഈടാക്കാനുള്ള നിർദേശവും നിയമത്തിലുണ്ടാകും. ഓസ്ട്രേലിയയിലെ ഓരോ യഹൂദനും സുരക്ഷാബോധത്തോടെ ജീവിക്കാനും ബഹുമാനം ലഭിക്കാനും അവകാശമുണ്ടെന്നു പ്രധാനമന്ത്രി ആൽബനീസ് കൂട്ടിച്ചേർത്തു.
ഞായറാഴ്ച സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യഹൂദ ആഘോഷം നടക്കുന്നതിനിടെ ഇന്ത്യക്കാരനായ സാജിദ് അക്രമും ഓസ്ട്രേലിയൻ പൗരത്വമുള്ള മകൻ നവീദ് അക്രമും ചേർന്നു നടത്തിയ വെടിവയ്പിൽ 15 പേരാണു കൊല്ലപ്പെട്ടത്.
യഹൂദവിരുദ്ധത തടയാനായി ജൂലൈയിൽ മുന്നോട്ടുവച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ അംഗീകരിക്കുന്നതായും ആൽബനീസ് അറിയിച്ചു.
യൂണിവേഴ്സിറ്റികളെയും കലാസംഘടനകളെയും നിരീക്ഷണവിധേയമാക്കാനും ആവശ്യമെങ്കിൽ ഫണ്ട് നിരസിക്കാനുമുള്ള നിർദേശങ്ങളാണു റിപ്പോർട്ടിലുള്ളത്.
Australia and Oceania
സിഡ്നി: സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന കൂട്ട വെടിവയ്പിനിടെ, അക്രമികളിലൊരാളെ കീഴ്പ്പെടുത്തിയ അഹമ്മദ് അൽ അഹമ്മദ് ഇപ്പോൾ ഓസ്ട്രേലിയക്കാരുടെ "ഹീറോ' ആണ്. അഹമ്മദ് ഭീകരനെ കീഴ്പ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി.
പതിനഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്ക് പിന്നിലൂടെ പമ്മിയെത്തുന്ന അഹമ്മദ് തോക്കുധാരിയെ മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തുന്നതും ഭീകരനിൽനിന്നു തോക്ക് പിടിച്ചുവാങ്ങുന്നതും തുടർന്ന് ഭീകരനുനേരെ തോക്കുചൂണ്ടുന്നതും കാണാം.
43കാരനായ അഹമ്മദ് അൽ അഹമ്മദ് പഴക്കച്ചവടക്കാരനാണ്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ അഹമ്മദിന് പരിചയമില്ലെന്നും അഹമ്മദ് തെരുവിലൂടെ നടന്നുപോകുകയായിരുന്നുവെന്നും മാധ്യമങ്ങൾ പറയുന്നു.
Australia and Oceania
ഡാർവിൻ: പുതുവ ക്രിയേഷൻസിന്റെ ബാനറിൽ റവ.ഡോ. ജോൺ പുതുവ രചനയും ബിജു മൂക്കന്നൂർ സംഗീതവും നിർവഹിച്ച "മാലോകരെ കേട്ടുവോ' എന്ന ക്രിസ്മസ് ഗാനം സൂപ്പർ ഹിറ്റ്.
ക്രിസ്മസ് കരോളുകളിൽ ആലപിക്കാൻ പറ്റുന്ന വിധം ചിട്ടപ്പെടുത്തിയിട്ടുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇരട്ട സഹോദര വൈദികരായ ഫാ. വിപിനും ഫാ. വിനിലുമാണ്.
ഡാർവിൻ സെന്റ് അൽഫോൻസ പള്ളി ഗായക സംഘമാണ് ഈ ഗാനം നിർമിച്ചിരിക്കുന്നത്. എഡ്വിൻ കുര്യാക്കോസ് പശ്ചാത്തല സംഗീത നൽകിയ ഈ ഗാനത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഹെർഷൽ ചാലക്കുടിയാണ്.
മെലഡിസ് അങ്കമാലിയിലെ കുട്ടികളാണ് കോറസ് ആലപിച്ചിരിക്കുന്നത്. ജോൺ പുതുവ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നു.
Australia and Oceania
വില്ലിംഗ്ടൺ: ജൈവവൈവിധ്യത്തിനു കനത്ത ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ കാട്ടുപൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലൻഡ്. 2050ഓടെ രാജ്യത്തുനിന്ന് മുഴുവൻ കാട്ടുപൂച്ചകളെയും കൊന്നൊടുക്കാനാണ് തീരുമാനമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
25 ലക്ഷത്തോളം കാട്ടുപൂച്ചകളെ കൊല്ലേണ്ടിവരുമെന്നാണ് കണക്ക്. ന്യൂസിലൻഡിന്റെ സവിശേഷമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനുള്ള "പ്രിഡേറ്റർ ഫ്രീ 2050' പട്ടികയിൽ കാട്ടുപൂച്ചകളെ ഉൾപ്പെടുത്തി.
ദ്വീപ് രാഷ്ട്രമായ ന്യൂസിലൻഡ് മുമ്പും പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി ഇത്തരത്തിൽ ജീവികളെ വൻതോതിൽ കൊന്നൊടുക്കിയിട്ടുണ്ട്. വൻതോതിൽ കൃഷിനാശമുണ്ടാക്കിയതിനെ തുടർന്ന് 2021ൽ പതിനായിരക്കണക്കിനു മയിലുകളെ കൊന്നിരുന്നു.
മുമ്പ് മാനുകൾ പെരുകിയത് പ്രകൃതിസന്തുലിതാവസ്ഥ തെറ്റിച്ചപ്പോൾ ഇവയെയും വൻതോതിൽ കൊന്നൊടുക്കിയിരുന്നു.
Australia and Oceania
ബ്രിസ്ബെയ്ൻ: ക്വീന്‍സ്ലാന്‍ഡില്‍ നിന്നുള്ള ആദ്യ മലയാള ചലച്ചിത്രമായ "ഗോസ്റ്റ് പാരഡൈസ്' ഈ മാസം 27 മുതല്‍ ഓസ്ട്രേലിയയിലെ വിവിധ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ബ്രിസ്ബെയ്നിലെ മൗണ്ട് ഗ്രവറ്റ് ഇവന്റ് സിനിമാസിന്റെ സ്ക്രീൻ രണ്ടിലാണ് ആദ്യ പ്രദര്‍ശനം നടക്കുന്നത്.
27ന് പ്രാദേശിക സമയം വൈകുന്നേരം ആറിന് നടക്കുന്ന പ്രദര്‍ശന ഉദ്ഘാടനത്തില്‍ കലാ, ആത്മീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഡിസംബര്‍ രണ്ടിന് വൈകുന്നേരം 5.45ന് ഹാര്‍ബര്‍ ടൗണ്‍ ഗോള്‍ഡ് കോസ്റ്റിലെ റീഡിംഗ് സിനിമാസിലാണ് രണ്ടാമത്തെ പ്രദര്‍ശനം.
തുടര്‍ന്ന് ഓസ്ട്രേലിയയിലെ വിവിധ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. കേരളത്തിലും ക്വീന്സ്ലാന്ഡിലുമായി ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
നടനും സംവിധായകനും ലോക റിക്കാര്‍ഡ് ജേതാവുമായ ജോയ് കെ. മാത്യുവാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. ഗ്ലോബല്‍ മലയാളം സിനിമയുടെ ബാനറില്‍ ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ചിത്രം പുറത്തിറക്കുന്നത്.
Australia and Oceania
മെൽബൺ: ഭാരതീയ സംസ്കാരത്തിൽ അലിഞ്ഞ അമര മേളം കടല്‍ കടന്നു കംഗാരു നാട്ടിലും എത്തിച്ചേർന്നു. ഓസ്ട്രേലിയയിലെ മെൽബൺ സൗത്ത് സീറോമലബാർ സെന്റ് തോമസ് പാരീഷിന്റെ കീഴിൽ രൂപം കൊണ്ട സാന്തോം ബീറ്റ്സ് എന്ന ചെണ്ട മേള ട്രൂപ്പിന്റെ മേള അരങ്ങേറ്റം 2025ലെ ഇടവക തിരുനാൾ ദിനമായ നവംബർ ഒമ്പതിന് ദേവാലയാങ്കണത്തിൽ നടന്നു.
ഇടംതലയും വലംതലയും ഇലത്താളവും ചേർന്നൊരു വാദ്യ വിസ്മയ മേളം തിരുനാൾ മധ്യസ്ഥ വിശുദ്ധരുടെ മുൻപിൽ ഉയർന്നപ്പോൾ സദസ് മനസുകൊണ്ട് നാട്ടിലെ ദേവാല തിരുനാൾ അങ്കണങ്ങളിലേക്കു യാത്ര ചെയ്തിട്ടുണ്ടാകും എന്നത് തീർച്ചയാണ്.
താളവും കൊട്ടും ചേര്‍ന്ന് 28 ഓളം വരുന്ന കലാകാരന്മാരുടെ മനസിലും കെെയിലും ചെണ്ടമേളത്തിന്റെ ശ്രാവ്യ ഭംഗി പിറന്നപ്പോൾ പതികാലത്തിലെ പ്രയോഗങ്ങള്‍, കൈശുദ്ധി, നേരുകോല്‍ക്കനം, മനോധര്‍മ്മം ഇതെല്ലാം സമന്വയിക്കുകയായി.
Australia and Oceania
ഗോൾഡ് കോസ്റ്റ്: പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാമത് ഓർമപ്പെരുന്നാൾ ആഘോഷമാക്കി ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവലയം.
വികാരി ഫാ. മാത്യു കെ. മാത്യു, ഫാ. അജിൻ കോശി ജോൺ, ഫാ. അനീഷ് മാത്യു എന്നിവർ നേതൃത്വം നൽകി. വിശുദ്ധ കുർബാനയെ തുടർന്ന് നടന്ന ധൂപ പ്രാർഥനയിലും പ്രദക്ഷിണത്തിലും അനേകം വിശ്വാസികൾ പങ്കെടുത്തു.
പരുമല തിരുമേനിയുടെ സഹനവും പ്രാർഥനയും മാതൃകയാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് ലോകത്തിന്റെ മുൻപിൽ ഉള്ളൂവെന്ന് അനുസ്മരണ സന്ദേശത്തിൽ ഫാ. അജിൻ കോശി ജോൺ പറഞ്ഞു.
Australia and Oceania
മെല്‍ബൺ: വിപഞ്ചിക ഗ്രന്ഥശാല മെല്‍ബണില്‍ നടത്തുന്ന രണ്ടാമത് ഓസ്ട്രേലിയന്‍ മലയാളി ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന് (എഎംഎല്എഫ് രണ്ടാം എഡിഷന്) 15നു തുടക്കം. എം.ടി സ്മൃതിയെന്ന പേരിലൊരുക്കുന്ന ഈ വര്‍ഷത്തെ സാഹിത്യോത്സവത്തില്‍ എം.ടി, എം. കൃഷ്ണന്‍നായര്‍, വി.കെ.എന്‍ അനുസ്മരണങ്ങള്‍, ക്ലാസുകള്‍ എന്നിവ നടക്കും.
വി.കെ എന്നിനെക്കുറിച്ച് "വി.കെ.എന്‍ ചിരിയും ചിന്തകളും' എന്ന വിഷയത്തില്‍ കഥാകൃത്ത് വി.കെ.കെ. രമേഷും എം. കൃഷ്ണന് നായരുടെ സാഹിത്യ സംഭാവനകളെക്കുറിച്ച് "വിശ്വജാലകം തുറന്ന തൂലിക'എന്ന വിഷയത്തില്‍ ഡോ. ആല്‍ബി ഏലിയാസും സംസാരിക്കും.
2016ല്‍ രൂപീകരിച്ച വിപഞ്ചിക ഗ്രന്ഥശാല ഓണ്‍ലൈനില്‍ നിരവധി സാഹിത്യ പരിപാടികള്‍ക്കു നേതൃത്വം വഹിക്കുന്നു. തുറന്ന പുസ്തകം, മധുരം മലയാളം, കേരള പിറവി ദിനാഘോഷം എന്നീ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഏകോപിപ്പിച്ച് കഴിഞ്ഞവര്‍ഷം മുതലാണ് ഓസ്ട്രേലിയന്‍ മലയാളി ലിറ്ററേച്ചര്‍ ഫെസ്റ്റ് എന്ന പേരില്‍ സാഹിത്യോത്സവം ആരംഭിച്ചത്.
15ന് വൈകുന്നേരം അഞ്ചുമുതല്‍ ക്ലേറ്റണ്‍ ഹാളിലാണ് എം.ടി സ്മൃതി അരങ്ങേറുകയെന്നു സംഘാടകന്‍ സഞ്ജയ് അറിയിച്ചു.
Africa
ജൂബ: അതിരൂക്ഷമായ ആഭ്യന്തരയുദ്ധം നിലനിൽക്കുന്ന ദക്ഷിണ സുഡാനിലെ പ്രശ്നബാധിതമായ ചില മേഖലകളിൽ ഈ വർഷം ഭക്ഷണസാമഗ്രികൾ എത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടി.
നാസിർ, ഫംഗക് കൗണ്ടികളിലെ 28,000 പേരാണ് ഗുരുതരമായ വിശപ്പ് നേരിടുന്നതെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) റിപ്പോർട്ടിൽ പറയുന്നു. റിയാക്ക് മച്ചാറിന്റെ സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളാണ് ഇവ.
രാജ്യദ്രോഹമുൾപ്പെടെയുള്ള കുറ്റങ്ങളാണ് മച്ചാറിനെതിരേ ഇപ്പോൾ ആരോപിക്കപ്പെടുന്നത്. മേഖലയിൽ നടന്ന അക്രമസംഭവങ്ങളുടെ ഫലമായി പതിനായിരക്കണക്കിനു ജനങ്ങൾ വാസസ്ഥലങ്ങളിൽനിന്നു ചിതറിക്കപ്പെട്ടു.
സമീപകാലത്ത് ശാന്തമായ പ്രദേശത്ത് സഹായങ്ങൾ എത്തിക്കുകയെന്നത് ഇപ്പോഴും വെല്ലുവിളിയാണ്. ഫെബ്രുവരി മുതൽ കിഴക്കൻ നാസിറിലെ പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്ടർ മേരി എലെൻ പറഞ്ഞു.
എന്നിരുന്നാലും സിവിലിയന്മാരെ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്ന് പ്രവേശന ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ നിയന്ത്രിക്കുന്ന മേഖലകളിലേക്കു സഹായമെത്താതിരിക്കാൻ സർക്കാർ ഗൂഢാലോചന നടത്തിയെന്ന് ആരോപണമുണ്ടെങ്കിലും രാജ്യത്തെ റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ കോർപറേഷൻ ഇതു നിഷേധിച്ചു.
തങ്ങളെ ആരും തടഞ്ഞിട്ടില്ലെന്നും കോർപറേഷൻ ചെയർപേഴ്സൺ പറഞ്ഞു. 2026 ആകുന്പോൾ രാജ്യത്തെ പകുതിയിലധികം ജനങ്ങൾ കടുത്ത പട്ടിണി നേരിടുമെന്നാണ് ഐപിസിയുടെ നിഗമനം.
Africa
കയ്റോ: ആഭ്യന്തരയുദ്ധം തുടരുന്ന ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ വിമതസേന ഒഡിഷ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി.
2023 മുതല്‍ സുഡാന് സായുധ സേനക്കെതിരേ (എസ്എഎഫ്) യുദ്ധം തുടരുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) ആണ് ജഗത് സിംഗ്പുര്‍ സ്വദേശി ആദര്‍ശ് ബെഹ്റ എന്ന 36കാരനെ തട്ടിക്കൊണ്ടുപോയത്.
രണ്ട് ആര്‍എസ്എഫ് ഭടന്മാര്ക്കു നടുവില്‍ ആദര്‍ശ് ഇരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ അറിയുമോയെന്ന് ഇതിലൊരാള്‍ ആദര്‍ശിനോട് ചോദിക്കുന്നുണ്ട്.
2022ലാണ് ആദര്‍ശ് ജോലിക്കായി സുഡാനിലെത്തിയതെന്ന് ഒഡിഷയിലെ കുടുംബം അറിയിച്ചു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ(22) മൃതദേഹമാണ് ലഭിച്ചത്.
കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് കമ്പനി അധികൃതർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷും മൊസാംബിക്കില്‍ കപ്പല്‍ ജീവനക്കാരനാണ്.
നടപടികൾ പൂർത്തിയാക്കി ശനിയാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നാണ് കരുതുന്നത്. രണ്ട് ആഴ്ച മുൻപാണ് മൊസംബിക്കിൽ ബോട്ടപകടമുണ്ടായത്.
പിറവം വെളിയനാട് നിന്നും അപകടത്തിന് നാലു ദിവസം മുമ്പാണ് ഇന്ദ്രജിത്ത് മൊസംബിക്കിലെ ജോലി സ്ഥലത്തേക്ക് പോയത്. ബെയ്റ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന താന്‍ ജോലി ചെയ്യുന്ന കപ്പലിലേക്ക് കയറാനായി പോകുന്ന വഴിയാണ് യാത്ര ചെയ്തിരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടത്.
നാലു വര്‍ഷമായി മൊസാംബിക്കിലെ സ്കോര്‍പിയോ മറൈന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി. ശ്രീരാഗിന്റെ മൃതദേഹം കഴിഞ്ഞയാഴ്ച നാട്ടിലെത്തിച്ചിരുന്നു.
ശ്രീരാഗും അടുത്തിടെയാണ് ജോലിക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാലും രണ്ടു മാസവും പ്രായമുള്ള മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശ്രീരാഗ്.
എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടസമയം 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
Africa
കയ്റോ: സുഡാനിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്ത എൽ-ഫാഷർ നഗരത്തിലെ ആശുപത്രിയിൽ 460 പേർ കൊല്ലപ്പെട്ടു, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രയേസസ് ആണ് ഇക്കാര്യം അറിയിച്ചത്.
സൗദി മറ്റേണിറ്റി ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരുമാണ് കൊല്ലപ്പെട്ടത്. എൽ-ഫാഷർ നഗരം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്തതോടെ സൈന്യം പിന്മാറിയിരുന്നു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊല്ലം തേവലക്കര സ്വദേശിയും. അപകടം നടന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണെന്ന് സ്ഥിരീകരിച്ചു.
ഷിപ്പിംഗ് ഡയറക്ടര്‍ ജനറലാണ് ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചത്. തേവലക്കര നടുവിക്കര ഗംഗയില്‍ പി.പി.രാധാകൃഷ്ണന് - ലീല ദമ്പതികളുടെ മകനാണ് ശ്രീരാഗ് രാധാകൃഷ്ണന്. സ്കോര്‍പിയോ മറൈന്‍ കമ്പനിയില്‍ ഇലക്ട്രോ ടെക്നിക്കല്‍ ഓഫീസറായിരുന്നു ശ്രീരാഗ്.
ഏഴ് വര്‍ഷം മുന്‍പാണ് ശ്രീരാഗ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. ബെയ്റോ തുറമുഖത്തിന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. സീ കാസ്റ്റ് എന്ന കപ്പലില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്‍സിയുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
Africa
കൊച്ചി: കെനിയന്‍ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കേരളത്തിൽ വച്ചായിരുന്നു അന്ത്യം. മകളുടെ തുടര്‍ചികിത്സയ്ക്കായി കൂത്താട്ടുകുളം ശ്രീധരീയത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.
രാവിലെ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുള്ള ഒഡിങ്ക ആറു ദിവസം മുമ്പാണ് കൂത്താട്ടുകുളത്തെത്തിയത്. മകള്‍ റോസ്മേരി ഒഡിങ്കയുടെ ചികിത്സയ്ക്ക് വേണ്ടി 2019ലാണ് ആദ്യമായി അദ്ദേഹം കേരളത്തിലെത്തുന്നത്.
2008 മുതല്‍ 2013 വരെയാണ് ഒഡിങ്ക കെനിയയുടെ പ്രധാനമന്ത്രിയായത്. 2013 മുതല്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു തവണ കെനിയന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Africa
ഈസ്റ്റ് ലണ്ടൻ: ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിൽ മലയാളികൾ ഓണം ആഘോഷിച്ചു. ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ(എൽമ) നേതൃത്വത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിൽ മൂന്നൂറോളം അംഗങ്ങൾ പങ്കെടുത്തു.
എൽമ അംഗമായ പിയൂസ് തോമസിന്റെ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലുള്ള ആംഫീതീയറ്ററിലേ ആദ്യ ഔദ്യോഗിക പരിപാടിയായി ഓണം ആഘോഷിച്ചു. കുടുംബ ഫോട്ടോ സെഷനോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
തുടർന്ന് ചെയർമാൻ സൈമൺ സ്വാഗതം പറഞ്ഞു. റിട്ടയേർഡ് അധ്യാപകൻ കെ.എൽ. ജോസഫ് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മേജോ സെബാസ്റ്റ്യന്റെ മഹാബലി വേഷത്തോടെ പരിപാടികൾക്ക് അരങ്ങേറ്റം കുറിച്ചു.
തുടർന്ന് രേണു പ്രസാദ് ഓണസന്ദേശം നൽകി. ഡർബനിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള മനോജ് രഞ്ജൻ ഭാരതിയും തഥാഗത ബിസ്വാസും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. മാന്യ എംപിഎൽ അനിൽകുമാർ കേശവപിള്ള മുഖ്യാതിഥികളെ സ്വാഗതം ചെയ്തു.
എൽമയ്ക്കായി വർഷങ്ങളായി സേവനമനുഷ്ഠിച്ച പ്രസാദ് മാത്യു, ജി.പി.ആർ. പ്രസാദ്, പിയൂസ് തോമസ്, വിനോദ് കുമാർ എന്നിവരെ ആദരിച്ചു. അന്താരാഷ്ട്ര തലത്തിൽ കരാട്ടയിൽ മത്സരിച്ച എൽമയിലെ കുട്ടികളായ അമൻ സിറിയാക്, തേജസ് വിനോത്, സ്റ്റീഫൻ ലൂക്കോസ് എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു.
അതേ ദിവസം നടന്ന കരാട്ടെ ഗ്രേഡിംഗ് ചടങ്ങായ "ഷോഡാൻ'-ൽ ഇവർ ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കി. ആഘോഷത്തിന് കരുത്തുനൽകി പ്രവർത്തിച്ച സബ്കമ്മിറ്റി കോഓർഡിനേറ്റർമാർക്കും ഉപഹാരം നൽകി ആദരിച്ചു.
ലൂക്കോസ്, സുശാന്ത് നായർ, രാജി സുനിൽ, റോജി ജോമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വിനി ആൻ റോബിമോൻ കൃതകജ്ഞത അർപ്പിച്ചു.
2025-2026 എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ:
ചെയർമാൻ: പ്രഫ. സൈമൺ ക്രിസ്റ്റഫർ ഫെർണാണ്ടസ്, വൈസ് ചെയർപേഴ്സൺ: അനീഷ തോമസ്, സെക്രട്ടറി: വിനി ആൻ റോബിമോൻ, ജോയിന്റ് സെക്രട്ടറി: ഡോ. റോണി ആന്റണി, ട്രഷറർ: വിനോത് കുമാർ ശങ്കർ, ഓഡിറ്റർ: മാക്സ് മാത്യു, ഇവന്റ് കോഓർഡിനേറ്റർ: സൗമ്യ സൂസൻ സൈമൺ.
Africa
അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാൽ കുപ്രസിദ്ധമായ നൈജീരിയയിൽ വീണ്ടും കത്തോലിക്കാ വൈദികന് കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നൈജീരിയയിലെ എനൊഗു സംസ്ഥാനത്തെ എൻസുക്ക രൂപതാംഗവും ഇഹ-എൻഡിയാഗുവിലെ സെന്റ് ചാൾസ് ഇടവക വികാരിയുമായ ഫാ. മാത്യു ഇയ(35)യാണു വെടിയേറ്റു മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംസ്ഥാനതലസ്ഥാനമായ എനുഗുവിൽ പോയി തിരികെ തന്റെ ഇടവകയിലേക്ക് മടങ്ങുമ്പോൾ പള്ളിക്കടുത്ത ഇഹ-അലുമോണ-ഇഹ-എൻഡിയാഗു റോഡിൽ ബൈക്കിലെത്തിയ രണ്ട് ആയുധധാരികള്‍ അദ്ദേഹത്തിന്റെ കാർ മറികടന്ന് ടയറുകൾക്കു നേരേ വെടിവച്ചു.
വൈകാതെ കാർ നിർത്താൻ നിർബന്ധിച്ചശേഷം, അടുത്തുനിന്ന് നിരവധി തവണ വെടിവയ്ക്കുകയായിരുന്നു. കൊലയാളികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. വൈദികന്റെ ഘാതകരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പത്തു ദശലക്ഷം നൈറ (ഏകദേശം ആറു ലക്ഷം രൂപ) പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കത്തോലിക്കാ വൈദികരെയും വിശ്വാസികളെയും ലക്ഷ്യമിട്ടു വലിയ ആക്രമണങ്ങളാണ് നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ജിഹാദി ആക്രമണത്തിൽ 2000 മുതൽ ഇതുവരെ ഏകദേശം 62,000 ക്രൈസ്തവർ രാജ്യത്തു കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.
കഴിഞ്ഞ വർഷം മാത്രം 3,100 ക്രൈസ്തവർ കൊല്ലപ്പെടുകയും 2,830 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഫുലാനി മുസ്ലിം ഗോത്ര വിഭാഗത്തിൽപ്പെട്ട ഭീകരരാണു രാജ്യത്തെ ക്രിസ്തവവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ.
Africa
കൊച്ചി: ചികിത്സയ്ക്കായി കെനിയൻ സംഘത്തോടൊപ്പം എത്തിയ കെനിയന്‍ ചിത്രകാരി ജോയ് റിച്ചു കേരളത്തിന്റെ ചികിത്സാ മികവിന് നന്ദി അറിയിച്ചത് തന്റെ കലാസൃഷ്ടിയിലൂടെ. രാജഗിരി ആശുപത്രിയിലെ വിശാലമായ ലോബിയില്‍ സ്ഥാപിച്ച കാന്‍വാസില്‍ ഈ ആഫ്രിക്കന്‍ ചിത്രകാരി വരച്ച് തീര്‍ത്ത ചിത്രം ഒരുപാട് അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.
ചികിത്സയും സാംസ്കാരിക പര്യടനവും സമന്വയിപ്പിച്ച യാത്രയുടെ ഭാഗമായി ജോയ് റിച്ചു അടക്കം 20 അംഗസംഘമാണ് രാജഗിരി ആശുപത്രിയില്‍ എത്തിയത്. മെഡിക്കല്‍ ടൂറിസത്തിന് അനുയോജ്യമാണ് കേരളത്തിന്റെ ഭൂപ്രകൃതിയും ഇവിടുത്തെ മികവുറ്റ ആരോഗ്യ പ്രവര്‍ത്തകരുമെന്ന് ജോയ് റിച്ചു അഭിപ്രായപ്പെട്ടു.
കെനിയന്‍ വേരുകളും അന്താരാഷ്ട്ര യാത്രകളും ഇടകലരുന്നതാണ് റിച്ചുവിന്റെ സൃഷ്ടികള്‍. കൊക്കകോള, പോര്‍ഷെ, ന്യൂയോര്‍ക്ക് ടൈംസ്, മാസ്റ്റര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള ആഗോള ബ്രാന്‍ഡുകള്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊക്കകോളയുടെ ആദ്യത്തെ ആഫ്രിക്കന്‍ പ്രചോദിത പാനീയമായ വൂസാഹ് രൂപകല്‍പ്പന ചെയ്തത് ജോയ് റിച്ചുവാണ്. കാന്‍സ് ലയണ്‍സ് സീ ഇറ്റ് ബി ഇറ്റ് അവാര്‍ഡ് 2024ല്‍ അവര്‍ സ്വന്തമാക്കി.
Africa
മോൺറോവിയ: ലൈബീരിയയുടെ തലസ്ഥാനമായ മോൺറോവിയയിൽ ഓണാഘോഷം സംഘടിപ്പിച്ച് ഇന്ത്യൻ സമൂഹം. മഹാത്മ കൾച്ചറൽ സെന്റർ(എംസിസി) എന്ന മലയാളി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം അവെയർ ഇന്റർനാഷനൽ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടന്നു.
പല ദേശങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികളോടൊപ്പം നിരവധി ലൈബീരിയൻ സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു. മഹാബലിയെ വരവേൽക്കാൻ എംസിസി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയോടെയായിരുന്നു പരിപാടിയുടെ തുടക്കം.
Africa
ലാഗോസ്: മതിനിന്ദക്കുറ്റം ആരോപിച്ച് വനിതയെ തീ കൊളുത്തികൊന്നു. നൈജീരിയയിലെ വടക്കൻ സംസ്ഥാനമായ നൈജറിലായിരുന്നു ദാരുണസംഭവം. അമായേ എന്നു പേരുള്ള ഭക്ഷണവില്പനക്കാരിയാണു കൊല്ലപ്പെട്ടത്. ഇവർ ഏതു മതക്കാരി ആണെന്നതിൽ വ്യക്തതയില്ല.
പരിഹാസരൂപേണ വിവാഹാഭ്യർഥന നടത്തിയ ഒരാൾക്ക് അമായേ നല്കിയ മറുപടി പ്രവാചകനിന്ദയാണെന്ന് ആരോപിച്ച് ജനം അക്രമാസക്തമാകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുന്നതിനു മുന്‍പേ ഇവരെ തീകൊളുത്തി.
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ശരിയത്ത് നിയമം പ്രാബല്യത്തിലുള്ള നൈജീരിയയിൽ ഇത്തരം സംഭവങ്ങൾ ആദ്യമല്ല. 2022ൽ സൊക്കോറ്റോ സംസ്ഥാനത്ത് ദബോറ സാമുവൽ എന്ന ക്രിസ്ത്യൻ കോളജ് വിദ്യാർഥിനിയെ മതനിന്ദക്കുറ്റം ആരോപിച്ച് തീ കൊളുത്തി കൊന്നിരുന്നു.
കഴിഞ്ഞവർഷം ഉസ്മാൻ ബുഡാ എന്ന ഇറച്ചിവെട്ടുകാരനെ ജനം കല്ലെറിഞ്ഞു കൊന്ന സംഭവമുണ്ടായി.
Africa
ഭട്ടിൻഡ: പഞ്ചാബിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റു ചികിത്സയിലായിരുന്ന സിംബാബ്വെ സ്വദേശി മരിച്ചു. സിവേയ ലീറോയി (22) ആണു മരിച്ചത്. ഈ മാസം 13നാണ് ലീറോയിക്കു മർദനമേറ്റത്.
തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരു കാശി യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ഗാർഡായ ദിൽപ്രീത് സിംഗും മറ്റ് എട്ടു പേരുമാണ് ലീറോയിയെ മർദിച്ചത്.
തലേദിവസം ലീറോയിയും ദിൽപ്രീതും തമ്മിലുണ്ടായ വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചത്. ഒന്‍പതു പേർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരിൽ എട്ടു പേർ അറസ്റ്റിലായി.
Africa
നിയാമി: ആഫ്രിക്കൻ രാജ്യമായ നൈജിറിലെ ഡോസോ മേഖലയിൽ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി നിയാമിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മറ്റൊരു ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയതായും നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
നൈജിറിന്റെ തലസ്ഥാനമായ നിയാമിയിൽ നിന്ന് ഏകദേശം നൂറു കിലോമീറ്റർ അകലെയുള്ള ഡോസോ മെഖലയിലെ ഒരു വൈദ്യുതി ലൈനിന്റെ നിർമാണം നടക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്.
സുരക്ഷയ്ക്കായി വിന്യസിച്ച നൈജീരിയൻ സൈന്യത്തെ അജ്ഞാതരായ ആയുധധാരികൾ ആക്രമിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Africa
കോഴിക്കോട്: ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മഞ്ഞപ്പിത്തം ബാധിച്ച് മലയാളി മരിച്ചു. താമരശേരി പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുല്‍ റഷീദ് (60) ആണ് മരിച്ചത്.
സ്വര്‍ണവ്യാപാരവുമായി ബന്ധപ്പെട്ട് ഏഴു മാസം മുമ്പാണ് റഷീദ് ഘാനയിലേക്ക് പോയത്. ഭാര്യ: ബുഷ്റ. മക്കൾ: ഫർഹ, ഫിദ, നിബ. മരുമക്കൾ: ഷംനാദ്, മഷ്ഹൂഖ്.
Africa
വിൻഡ്ഹോക്ക്: രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി, ഊർജവും ആരോഗ്യവുമടക്കമുള്ള മേഖലകളിലായി നാല് കരാറുകളിൽ ഇന്ത്യയും നമീബിയയും ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമീബിയ പ്രസിഡന്റ് നന്ദി നന്ദൈത്വയും തമ്മിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഇവയിൽ ഒപ്പുവച്ചത്. മോദി നടത്തുന്ന അഞ്ച് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലാണ് നമീബിയയിലെത്തിയത്.
ജൈവ ഇന്ധനങ്ങൾ, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലടക്കം നാല് കരാറുകളാണ് ഒപ്പിട്ടത്. മോദി നമീബിയയിലേക്ക് നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. രാജ്യത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം.
"വിലപ്പെട്ടതും വിശ്വസ്തനുമായ പങ്കാളി’എന്നാണ് നമീബിയയെ മോദി വിശേഷിപ്പിച്ചത്. സ്റ്റേറ്റ് ഹൗസിൽ ആചാരപരമായ സ്വീകരണമൊരുക്കിയാണ് അദ്ദേഹത്തെ നമീബിയ വരവേറ്റത്.
Africa
ലുസാക്ക: ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ വനത്തിൽ ഉല്ലാസ സവാരി നടത്തുകയായിരുന്ന രണ്ടു വനിതാ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ബ്രിട്ടനിൽനിന്നും ന്യൂസിലൻഡിൽനിന്നുമുള്ള 68ഉം 67ഉം വയസ് പ്രായമുള്ള വനിതകളാണു വ്യാഴാഴ്ച സൗത്ത് ലുവാംഗ നാഷണൽ പാർക്കിൽ ദാരുണമായി കൊല്ലപ്പെട്ടത്.
കുഞ്ഞിനെ പരിചരിച്ചുകൊണ്ടിരുന്ന പിടിയാനയാണ് ഇവരെ ആക്രമിച്ചത്. പിന്നിൽ നിന്നിരുന്ന ആന അതിവേഗം ഓടിവരുകയായിരുന്നു.
ടൂറിസ്റ്റുകൾക്കൊപ്പം ഉണ്ടായിരുന്ന ഗൈഡുകൾ വെടിയുതിർത്ത് ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
Africa
അക്കാര: ഇന്ത്യ ലോകത്തിന്റെ ശക്തിസ്തംഭമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ഇന്ത്യക്ക് ലോകത്തിനു കൂടുതൽ സംഭാവന നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ അതിവേഗം വളരുന്ന വളർന്നുവരുന്ന സമ്പദ്വ്യവസ്ഥയാണ്. ഉടൻ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സൃഷ്ടിക്കപ്പെട്ട ലോകക്രമം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്.
സാങ്കേതികവിദ്യാ വിപ്ലവം, ഗ്ലോബൽ സൗത്തിന്റെ വളർച്ച, ജനസംഖ്യാപരമായ മാറ്റം എന്നിവ അതിന്റെ വേഗവും വ്യാപ്തിയും വർധിപ്പിക്കുന്നുണ്ട്. മാറിയ സാഹചര്യങ്ങൾ ആഗോളതലത്തിൽ വിശ്വസനീയവും ഫലപ്രദവുമായ പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകി രാജ്യം മോദിയെ ആദരിച്ചു. ഈ ബഹുമതിക്ക് മോദി ഘാനയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്ക് സമർപ്പിക്കുകയും ചെയ്തു.
Africa
നയ്റോബി: കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. പോലീസിന്റെ നിഷ്ഠുരതയ്ക്കും സർക്കാരിന്റെ ദുർഭരണത്തിനും എതിരേയായിരുന്നു ആയിരങ്ങൾ തെരുവിലിറങ്ങിയത്.
രണ്ടു പോലീസ് സ്റ്റേഷനുകളും ആയിരക്കണക്കിനു കടകളും പ്രതിഷേധക്കാർ തകർത്തു. കെനിയയിലെ 47 കൗണ്ടികളിൽ 23ലും പ്രതിഷേധം ആളിക്കത്തി.
പ്രസിഡന്റ് വില്യം റൂട്ടോ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ ബ്ലോഗർ കൊല്ലപ്പെട്ടതാണു പ്രതിഷേധത്തിനു തിരികൊളുത്തിയത്.
Africa
ഡാക്കർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ 34 സൈനികരെ ഇസ്ലാമിക ഭീകരർ വധിച്ചു. 14 സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ നൈജറിലെ ബാനിബൻഗൗവിലായിരുന്നു ആക്രമണം.
മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു ആക്രമണം. അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർ ഒരു ദശകത്തിലേറെ കാലമായി നൈജറിൽ ആക്രമണം നടത്തിവരികയാണ്.
Africa
നെയ്റോബി: ഉറുമ്പ് കള്ളക്കടത്തുകാർക്ക് ശിക്ഷ. കെനിയയിലാണു സംഭവം. ബെൽജിയത്തിൽനിന്നുള്ള രണ്ടു പേർ, വിയറ്റ്നാം സ്വദേശി, കെനിയക്കാരൻ എന്നിവർക്കാണു പടിഞ്ഞാറൻ നഗരമായ നെയ്വാഷയിൽ ശിക്ഷലഭിച്ചത്.
5300 ഉറുന്പുകളുമായിട്ടാണ് ഇവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തത്. ഇതിൽ അയ്യായിരം ഉറുന്പുകളും ബെൽജിയംകാരുടെ പക്കലായിരുന്നു. വിനോദത്തിനായി ഉറുന്പുകളെ ശേഖരിച്ചുവെന്നാണു നാലു പേരും പറഞ്ഞത്.
പക്ഷേ ഒന്നോ രണ്ടോ അല്ല, അയ്യായിരം ഉറുമ്പുകളുണ്ടെന്നു പറഞ്ഞ കോടതി ഇവരുടെ വാദങ്ങൾ അംഗീകരിച്ചില്ല. 7,700 ഡോളർ വരുന്ന കെനിയൻ തുക പിഴ അടയ്ക്കാനാണ് കോടതി ഇവരോട് നിർദേശിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷത്തെ തടവ് അനുഭവിക്കണം.
ആഫ്രിക്കൻ ഹാർവെസ്റ്റർ എന്ന വലിയ ഇനം അടക്കമുള്ള ഉറുന്പുകളെയാണ് ഇവരിൽനിന്നു കണ്ടെടുത്തത്. അരുമകളായി വളർത്താൻ താത്പര്യമുള്ളവർക്കാണ് ഉറുമ്പുകളെ വിൽക്കുന്നത്.
ആഫ്രിക്കൻ ഹാർവെസ്റ്ററിന് യൂറോപ്പിലും ഏഷ്യയിലും വലിയ ഡിമാൻഡുണ്ട്. ഒരെണ്ണത്തിന് 220 ഡോളർ വരെ വില കിട്ടുമത്രേ.
Africa
ലാഗോസ്: കോഴിമോഷണത്തിനു വധശിക്ഷ കാത്ത് പത്തുവർഷമായി ജയിലിൽ കഴിയുന്ന നൈജീരിയൻ യുവാവിനെ മോചിപ്പിക്കുന്നു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒസുൻ സംസ്ഥാനവാസിയായ സെഗുൻ ഒലവൂക്കറിനു മാപ്പു നല്കാൻ തീരുമാനിച്ചതായി ഗവർണർ അറിയിച്ചു.
ചെറിയ കുറ്റത്തിനു വലിയ ശിക്ഷ വിധിച്ചതിൽ വ്യാപക വിവർശനം ഉയർന്നിരുന്നു. 2010ൽ പതിനേഴു വയസുള്ള ഒലവൂക്കറും കൂട്ടുകാരനായ മൊരാകിനിയോയും നാടൻ തോക്കും കത്തിയുമായി ഒരു പോലീസുകാരന്റെ വസതി ആക്രമിച്ച് കോഴി മോഷണം നടത്തിയെന്നാണ് കേസ്.
2014ൽ സംസ്ഥാന ഹൈക്കോടതി ഇരുവരെയും തൂക്കിലേറ്റാൻ വധിച്ചു. ഒലവൂക്കറിന്റെ മോചനത്തിനായി മനുഷ്യാവകാശ സംഘടനകൾ ശബ്ദമുയർത്തിയിരുന്നു. അടുത്തവർഷമാദ്യം ഒലവൂക്കർ മോചിതനാകുമെന്നാണു സൂചന.
അതേസമയം, ഇയാളോടൊപ്പം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊരാകിനിയോയെ വിട്ടയയ്ക്കുമോ എന്നതിൽ വ്യക്തതയില്ല. നൈജീരിയയിൽ 3,400ലേറെ തടവുകാർ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. അതേസമയം, 2012നു ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.
Africa
ഖാര്‍ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുകൾക്കു പേരുകേട്ട രാജ്യം! എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം ഈജിപ്റ്റല്ല.
അത് സുഡാൻ ആണ്. 118 പിരമിഡുകളാണ് ഈജിപ്റ്റിൽ കണ്ടെത്തിയിട്ടുള്ളതെങ്കിൽ സുഡാന്റെ വിശാലമായ മരുപ്രദേശങ്ങളിൽ അവയുടെ എണ്ണം 220-240 വരും. നൈൽ നദിയുടെ കിഴക്കൻ തീരത്തു സുഡാനിൽ കാണപ്പെടുന്ന നുബിയൻ മെറോ പിരമിഡുകൾ താരതമ്യേനെ ചെറുതാണ്.
ബിസി 2500-എഡി 300 കാലഘട്ടത്തിൽ കുഷൈറ്റ് ഭരണകാലത്താണ് നുബിയൻ പിരമിഡുകൾ നിർമിച്ചത്. കുത്തനെയുള്ള വശങ്ങളും മൂർച്ചയുള്ള കോണുകളും ഉൾക്കൊള്ളുന്നതാണ് നുബിയൻ മെറോ പിരമിഡ്.
ഈജിപ്റ്റിലെന്നപോലെ സുഡാനിലും രാജകീയ ശവകുടീരങ്ങളാണ് പിരമിഡുകൾ. കുഷൈറ്റ് ഭരണാധികാരികളുടെ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്ക് ഇവ വെളിച്ചം വീശുന്നു.
Africa
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധി കൈകൊണ്ടു നെയ്തെടുത്ത വസ്ത്രങ്ങൾ ഉൾപ്പെടെ അപൂർവസ്തുക്കളും ഡർബനിലെ അദ്ദേഹത്തിന്റെ താമസത്തെക്കുറിച്ചുള്ള ചരിത്രരേഖകളും ഇന്ത്യയ്ക്കു കൈമാറി ദക്ഷിണാഫ്രിക്ക.
1893ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തിയത്. 1916ൽ അദ്ദേഹത്തെ ഇന്ത്യയിലേക്കു മടക്കിയയച്ചു. 1904ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഫിനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ചത്.
ഗാന്ധിജിയുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്ന ട്രസ്റ്റാണ് കൈവശമുണ്ടായിരുന്ന അപൂർവ വസ്തുക്കൾ ദേശീയ ഗാന്ധി മ്യൂസിയത്തിന് കൈമാറിയത്.
Africa
കൊച്ചി: കെനിയയിലെ നെഹ്റൂറുവില്‍ വിനോദ യാത്രാസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ഖത്തര്‍ എയർവേയ്സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്നത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന് (ഒന്നര), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് എത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി പി. രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അന്ത്യോപചാരം അര്‍പ്പിച്ചു. മരിച്ച ജസ്നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന് ട്രാവീസ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. നാട്ടിലേക്ക് എത്തിയ ഇവരെ തുടര്‍ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീടുകളിലേക്ക് കൊണ്ടുപോയി. ജസ്ന, മകള്‍ റൂഹി മെഹ്റിന്, റിയ, മകന് ടൈറ റോഡ്രിഗസ് എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ചത്തന്നെ സംസ്കരിച്ചു. മാവേലിക്കര സ്വദേശി ഗീതയുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നോര്‍ക്ക് റൂട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു.
കഴിഞ്ഞ ഒമ്പതിന് ഇന്ത്യന്‍ സമയം വൈകുന്നേരം എഴിനാണ് 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍നിന്നു വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍.
നെയ്റോബിയില്‍നിന്നു 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ബസ് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
Europe
അബർഡീൻ: ആത്മീയ നവീകരണത്തിനും മാതൃ മധ്യസ്ഥത്തിനുംഅനുഗ്രഹീത സന്നിധിയായ "കൃപാസനം മരിയൻ സെന്റർ' ഈ വർഷവും യുകെയിൽ കൃപാസനം ഉടമ്പടി ധ്യാനം സംഘടിപ്പിക്കുന്നു.
യുകെയിൽ കഴിഞ്ഞ വർഷം നടത്തപ്പെട്ട മരിയൻ കൃപാസന ഉടമ്പടി ധ്യാനങ്ങളിലൂടെ ലഭിച്ച പ്രാർഥനാ സാഫല്യങ്ങൾക്കുള്ള നന്ദി സൂചകമായും അന്ന് പങ്കുചേരുവാൻ കഴിയാതെ പോയ നിരവധിയായ മാതൃഭക്തരുടെ അഭ്യർഥന പരിഗണിച്ചുമാണ് കൃപാസനം ഉടമ്പടി ധ്യാനം ഈ വർഷവും ഒരുക്കുന്നത്.
അബർഡീൻ കത്തോലിക്കാ രൂപതയുടെ അധ്യക്ഷൻ ബിഷപ് ഹ്യൂഗ് ഗിൽബർട്ട്, കാലിക്കറ്റ് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച്ബിഷപ് മാർ വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ റവ.ഡോ. ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്പിരിച്വൽ ഡയറക്ടറും സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ് എന്നിവരാവും പ്രധാനമായും സ്കോട്ലൻഡിലെ അബർഡീനിൽ കൃപാസനം ഉടമ്പടി ധ്യാനത്തിന് നേതൃത്വം നൽകുക.
പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാർഥനയിൽ വെളിവായ അമ്മയുടെ അഭിലാഷം മനസിലാക്കി ആരംഭിച്ച കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ, പരിശുദ്ധ അമ്മയുമായി ചേർന്ന് എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും രോഗശാന്തികൾക്കും അനുഗ്രഹസാഫല്യങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവസാക്ഷ്യങ്ങൾ അനവധിയാണ്.
സ്കോട്ലൻഡിലെ അബർഡീൻ സെന്റ് മേരീസ് കത്തീഡ്രലിൽ ഓഗസ്റ്റ് 25,26,27 തീയതികളിലാവും കൃപാസനം ഉടമ്പടി ത്രിദിന ധ്യാനം നടത്തപ്പെടുക. രാവിലെ എട്ടിന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.
ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചിന് സമാപിക്കുന്നതാണ്. കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമങ്ങളിലും പങ്കുചേരുവാനും കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും ക്ഷണിക്കുന്നതായി അറിയിച്ചു.
കൃപാസന ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർഥിക്കുന്നു.
Abredeen - https://www.tickettailor.com/events/kadoshmarianministries/2083917
കൂടുതൽ വിവരങ്ങൾക്ക്: 07770 730769, 07459 873176.
St Mary's R C Cathedral, 16-20 Huntly St, Aberdeen AB10 1SH, Scotland.
Europe
ബെർലിൻ: ജർമനിയിലെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം തുക കുതിച്ചുയരുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ആരോഗ്യ പരിഷ്കരണ നിയമത്തിന്റെ കരട് രേഖയ്ക്ക് ഫെഡറൽ കാബിനറ്റ് അംഗീകാരം നൽകി.
കോടിക്കണക്കിന് യൂറോയുടെ സാമ്പത്തിക ബാധ്യതയിൽ നിന്നും ഇൻഷുറൻസ് കമ്പനികളെ രക്ഷിക്കാനും പൊതുജനങ്ങൾക്ക് മേൽ അധിക പ്രീമിയം ഭാരം വരുന്നത് ഒഴിവാക്കാനുമാണ് ഈ അടിയന്തിര നീക്കമെന്ന് ചാൻസലർ ഫ്രീഡ്രിഷ് മെർസ് വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ സാമൂഹിക പരിഷ്കരണമാണിത്. ഏകദേശം 16 ബില്യൺ യൂറോയിലധികം ലാഭിക്കാൻ സഹായിക്കുന്ന ഈ പുതിയ നിയമം വഴി ഇൻഷുറൻസ് തുകകൾ ഇനിയും വർധിക്കുന്നത് തടയാൻ സാധിക്കും എന്ന് ചാൻസലർ പറഞ്ഞു.
ഭരണപക്ഷത്തെ സഖ്യകക്ഷിയായ എസ്പിഡിയുമായി കടുത്ത ചർച്ചകൾക്കൊടുവിലാണ് ഈ ചരിത്ര തീരുമാനത്തിൽ എത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പരിഷ്കരണത്തിലെ പ്രധാന നിർദ്ദേശങ്ങളിലൊന്ന് പ്രിസ്ക്രിപ്ഷൻ മരുന്നുകളുടെ വില വർദ്ധനവാണ്.
നിലവിൽ ഡോക്ടർമാർ എഴുതിത്തരുന്ന പ്രിസ്ക്രിപ്ഷൻ മരുന്നുകൾക്ക് ഇൻഷുറൻസ് കമ്പനികൾ വലിയ തോതിൽ സബ്സിഡി നൽകാറുണ്ട്. എന്നാൽ പുതിയ നിയമപ്രകാരം മരുന്നുകൾ വാങ്ങുമ്പോൾ ഇൻഷുറൻസ് ഉള്ളവരും കൈയിൽ നിന്നും കൂടുതൽ തുക നൽകേണ്ടി വരും.
ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കഞ്ചാവ് പൂക്കളും ഹോമിയോപ്പതി മരുന്നുകളും ഇനി മുതൽ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടില്ല. ഇവയ്ക്കുള്ള ചിലവുകൾ ഇൻഷുറൻസ് കമ്പനികൾ നൽകില്ലെന്നാണ് തീരുമാനം.
2028 മുതൽ ജർമനിയിൽ മധുരപാനീയങ്ങൾക്ക് പുതിയ നികുതി ഏർപ്പെടുത്തും. ഇതിലൂടെ ലഭിക്കുന്ന 450 മില്യൺ യൂറോ പൊതു ബജറ്റിലേക്ക് പോകാതെ പൂർണ്ണമായും ആരോഗ്യ സംരക്ഷണ-പ്രതിരോധ പദ്ധതികൾക്കായി മാറ്റിവയ്ക്കും.
തൊഴിലില്ലായ്മ വേതനം വാങ്ങുന്നവരുടെ ഹെൽത്ത് ഇൻഷുറൻസ് തുക ഇത്രയും കാലം ഇൻഷുറൻസ് കമ്പനികളാണ് വഹിച്ചിരുന്നത്. വർഷം 12 ബില്യൺ യൂറോ വരുന്ന ഈ തുക ഇനി മുതൽ ഫെഡറൽ സർക്കാർ നേരിട്ട് നൽകും.
ജോലിയില്ലാത്ത പങ്കാളികൾക്ക് നിലവിലുള്ള പൂർണ്ണ സൗജന്യ ഇൻഷുറൻസ് പരിരക്ഷയിൽ മാറ്റം വരും. ഇവർക്കായി 2.5 ശതമാനം പ്രീമിയം ഏർപ്പെടുത്തും. ഫാമിലി റീയൂണിയൻ വിസയിൽ ജർമനിയിൽ എത്തുന്ന മലയാളികളെയും ഇത് ബാധിക്കും.
എന്നാൽ ഏഴ് വയസിൽ താഴെ കുട്ടികളുള്ള കുടുംബങ്ങൾ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ, രോഗികളെ പരിചരിക്കുന്നവർ, പെൻഷൻകാർ എന്നിവർക്ക് ഇതിൽ ഇളവുണ്ടാകും.
ഇൻഷുറൻസ് കമ്പനികളുടെ പരസ്യങ്ങൾ, ഭരണം എന്നിവയ്ക്കുള്ള ചിലവുകൾ വെട്ടിക്കുറയ്ക്കും. കൂടാതെ ഹെൽത്ത് ഇൻഷുറൻസ് കമ്പനികളിലെയും ഡോക്ടർമാരുടെ അസോസിയേഷനുകളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തിന് പരിധി നിശ്ചയിക്കാനും തീരുമാനമുണ്ട്.
ജർമനിയിൽ ഈ വർഷം മാത്രം ഹെൽത്ത് ഇൻഷുറൻസ് വിഹിതത്തിൽ മൂന്ന് ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. നിലവിലെ അവസ്ഥ തുടർന്നാൽ ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തിക കമ്മി 2027-ലെ 15.3 ബില്യൺ യൂറോയിൽ നിന്നും 2030-ഓടെ 40.4 ബില്യൺ യൂറോയായി കുതിച്ചുയരുമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ.
ഇത് തടയാനാണ് സർക്കാർ ഇപ്പോൾ അടിയന്തിരമായി നിയമം നിർമ്മിക്കുന്നത്. എന്നാൽ സർക്കാർ ഇതിനെ ചരിത്രപരമായ പരിഷ്കാരം എന്ന് വിളിക്കുമ്പോൾ, ഇത് വെറുമൊരു വെട്ടിക്കുറയ്ക്കൽ മാത്രമാണെന്നാണ് ജർമൻ മെഡിക്കൽ അസോസിയേഷനും പേഷ്യന്റ് പ്രൊട്ടക്ഷൻ ഫോറങ്ങളും ആരോപിക്കുന്നത്.
ഇതൊരു പരിഷ്കാരമല്ല, മറിച്ച് ഇൻഷുറൻസ് ഉള്ള സാധാരണക്കാരുടെ പോക്കറ്റടിക്കുന്ന വലിയൊരു വെട്ടിച്ചുരുക്കൽ പാക്കേജാണ്. ഇതിന്റെ മുഴുവൻ ഭാരവും രോഗികളുടെ തോളിലാണ് വരാൻ പോകുന്നത് എന്ന് മെഡിക്കൽ അസോസിയേഷൻ പ്രതിനിധികൾ കുറ്റപ്പെടുത്തി.
കാബിനറ്റ് അംഗീകരിച്ച ഈ കരട് നിയമം അടുത്തതായി ജർമൻ പാർലമെന്റിൽ വോട്ടിനിടും. പ്രതിപക്ഷത്ത് നിന്നും കടുത്ത എതിർപ്പുകൾ ഈ നിയമം നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജർമനിയിലെ സാധാരണക്കാരുടെ ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങളെയും പ്രതിമാസ ബജറ്റിനെയും നേരിട്ട് ബാധിക്കുന്ന ഒന്നാണ് ഈ പുതിയ നിയമം.
Europe
പീറ്റർബറോ: യുകെയിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ചങ്ങനാശേരി സ്വദേശികളുടെ കുടുംബസംഗമം പീറ്റർബറോയിൽ സംഘടിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരിക - സാമൂഹിക പാരമ്പര്യത്തെ ഓർമിപ്പിക്കുന്ന തരത്തിൽ നടന്ന അഞ്ചുവിളക്കിന്റെ നാട്ടുകാരുടെ സംഗമം പ്രവാസി സമൂഹത്തിന്റെ ഐക്യത്തിന്റെയും നാടിനോടുള്ള പ്രതിബദ്ധതയുടേയും സൗഹൃദത്തിന്റെയും പ്രതീകമായി.
ചങ്ങനാശേരി മുൻ എംഎൽഎ അഡ്വ. ജോബ് മൈക്കിൾ, യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് സന്ദേശം നൽകി.
യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, ഐഒസി നാഷണൽ പ്രസിഡന്റ് സുജു കെ. ഡാനിയേൽ, രാജേഷ് ജോസഫ് (കൺവേയൻസി ആൻഡ് ഹോമെക്സ് ഗ്രൂപ്പ്), മാത്യു ( പീറ്റർബറോ പ്രതിനിധി) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
Europe
ബെർലിൻ: ജർമനിയിലെ പെൻഷൻ സംവിധാനത്തെ ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമാക്കുന്നതിനുള്ള നിർണായക പരിഷ്കാരങ്ങൾക്ക് സർക്കാർ നിയോഗിച്ച പ്രത്യേക പെൻഷൻ കമ്മീഷന്റെ റിപ്പോർട്ടിന് അംഗീകാരം ലഭിച്ചു.
കമ്മീഷൻ സമർപ്പിച്ച 33 ശുപാർശകളും പരസ്പരം ബന്ധപ്പെട്ടവയാണെന്നും അവയിൽ ഒന്നും ഒഴിവാക്കാതെ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ചാൻസലർ ഫ്രീഡ്രിഷ് മെർസ് അറിയിച്ചു.
ജനസംഖ്യയിലെ വാർധക്യം, ആയുർദൈർഘ്യം വർധിക്കുന്നത്, പെൻഷൻ ഫണ്ടിന് നേരിടുന്ന സാമ്പത്തിക സമ്മർദം എന്നിവ കണക്കിലെടുത്താണ് പുതിയ പരിഷ്കാരങ്ങൾ ശുപാർശ ചെയ്തിരിക്കുന്നത്.
വിരമിക്കൽ പ്രായം 70ലേക്ക്
നിലവിൽ 67 വയസിലേക്ക് ഉയർത്തിക്കൊണ്ടിരിക്കുന്ന വിരമിക്കൽ പ്രായം 2031 മുതൽ 2041 വരെയുള്ള കാലയളവിൽ 67.5 വയസായി ഉയർത്തും. തുടർന്ന് ആയുർദൈർഘ്യത്തിലെ വർധനവിന് അനുസരിച്ച് ഇത് വീണ്ടും വർധിപ്പിച്ച് 2051-ഓടെ 68 വയസിലേക്കും 2091-ഓടെ 70 വയസിലേക്കും എത്തിക്കാനാണ് ശുപാർശ.
63-ാം വയസിൽ വിരമിക്കാനുള്ള ആനുകൂല്യം അവസാനിക്കും
45 വർഷം പെൻഷൻ വിഹിതം അടച്ചവർക്ക് 63-ാം വയസിൽ പൂർണ പെൻഷനോടെ വിരമിക്കാനുള്ള നിലവിലെ ആനുകൂല്യം അവസാനിപ്പിക്കും. ദീർഘകാലം ജോലി ചെയ്തവരുടെ കുറഞ്ഞ വിരമിക്കൽ പ്രായം 64 വയസായി ഉയർത്തും.
എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ ജോലി തുടരാൻ കഴിയാത്തവർക്ക് മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇളവുകൾ അനുവദിക്കും.
മിനി ജോലിക്കാർക്കും നിർബന്ധിത പെൻഷൻ വിഹിതം
നിലവിൽ മിനി ജോലിക്കാർക്ക് പെൻഷൻ ഫണ്ടിലേക്ക് വിഹിതം നൽകുന്നതിൽ നിന്ന് ഒഴിവാകാനുള്ള അവസരമുണ്ട്. പുതിയ പരിഷ്കാരത്തോടെ എല്ലാ മിനി ജോലിക്കാരും നിർബന്ധമായും പെൻഷൻ ഫണ്ടിലേക്ക് വിഹിതം അടയ്ക്കണം.
സ്കൂൾ വിദ്യാർഥികൾക്ക് മാത്രമാണ് ഇതിൽ ഇളവ് ലഭിക്കുക. വിദ്യാർഥികളായി ജോലി ചെയ്യുന്ന പലർക്കും ഇത് അധിക സാമ്പത്തിക ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ.
സ്വീഡിഷ് മാതൃകയിൽ നിക്ഷേപ ഫണ്ട്
പെൻഷൻ ഫണ്ടിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സ്വീഡിഷ് മാതൃകയിൽ മൂലധന വിപണിയിൽ നിക്ഷേപിക്കുന്ന പുതിയ സംവിധാനം കൊണ്ടുവരും. ഇതിനായി ജീവനക്കാരും തൊഴിലുടമകളും ചേർന്ന് മാസവരുമാനത്തിന്റെ രണ്ട് ശതമാനം അധികമായി പെൻഷൻ ഫണ്ടിലേക്ക് നൽകണം.
സർക്കാർ നടപ്പാക്കുന്ന "എർലി സ്റ്റാർട്ട് പെൻഷൻ' പദ്ധതിയും പുതിയ സംവിധാനവുമായി സംയോജിപ്പിക്കും.
കൂടുതൽ വിഭാഗങ്ങളെ പെൻഷൻ പദ്ധതിയിലേക്ക്
ശമ്പളക്കാരായ ജീവനക്കാർക്ക് പുറമെ സ്വയംതൊഴിൽ ചെയ്യുന്നവർ, രാഷ്ട്രീയ പ്രവർത്തകർ, കമ്പനി ബോർഡ് അംഗങ്ങൾ തുടങ്ങിയവരും നിർബന്ധമായും പെൻഷൻ പദ്ധതിയുടെ ഭാഗമാകും.
പ്രത്യേക പെൻഷൻ സംവിധാനമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിലവിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ സിവിൽ സർവീസ് നിയമനങ്ങൾ ഗണ്യമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പാർട്ട് ടൈം വിരമിക്കൽ പ്രായവും ഉയരും
ഘട്ടംഘട്ടമായി വിരമിക്കാൻ അനുവദിക്കുന്ന പാർട്ട് ടൈം റിട്ടയർമെന്റ് പദ്ധതിയുടെ പ്രായപരിധി 55ൽ നിന്ന് 58 വയസായി ഉയർത്തും.
നിലവിൽ പ്രചാരത്തിലുള്ള "ബ്ലോക്ക് മോഡൽ' സംവിധാനവും അവസാനിപ്പിക്കും.
എപ്പോൾ നിയമമാകും?
കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊഴിൽ മന്ത്രാലയം നിയമനിർമാണ നടപടികൾ ആരംഭിക്കും. 2026 അവസാനത്തോടെ പാർലമെന്റിന്റെ ഇരുസഭകളായ ബുണ്ടസ്റ്റാഗും ബുണ്ടസ്റാത്തും ബിൽ പാസാക്കിയാൽ 2027 തുടക്കത്തോടെ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.
Europe
ലണ്ടൻ: അഭിനയരംഗത്തും റിയാലിറ്റി ഷോകളിലും സ്റ്റേജ് പ്രകടനങ്ങളിലും തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനകരമാകുന്ന പ്രത്യേക അഭിനയ - ഓഡിഷൻ പരിശീലന കളരികളുമായി കലാഭവൻ ലണ്ടൻ എത്തുന്നു.
ശനിയാഴ്ച മുതൽ ലണ്ടനിലും യുകെയുടെ വിവിധ ഭാഗങ്ങളിലുമായി നടക്കുന്ന ഈ പരിശീലന പരിപാടി, അഭിനയവും പ്രകടനകലയും ഗൗരവമായി സമീപിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
അഭിനയരംഗത്തേക്കും റിയാലിറ്റി ഷോകളിലേക്കും കടക്കാൻ ആഗ്രഹിക്കുന്ന പലർക്കും ഏറ്റവും വലിയ വെല്ലുവിളിയായി മാറുന്നത് ഓഡിഷനുകളാണ്. കഴിവും താത്പര്യവും ആത്മവിശ്വാസവും ഉണ്ടായിട്ടും കാമറയ്ക്കുമുന്നിലോ ജഡ്ജിംഗ് പാനലിന് മുന്നിലോ സ്വന്തം കഴിവ് ശരിയായ രീതിയിൽ അവതരിപ്പിക്കാൻ കഴിയാതെ നിരാശരാകുന്നവരുടെ എണ്ണം കുറവല്ല.
പലപ്പോഴും കഴിവിന്റെ കുറവല്ല പരാജയത്തിന് കാരണം, മറിച്ച് തയാറെടുപ്പിന്റെ അഭാവം, ശരിയായ അവതരണരീതി അറിയാത്തത്, ആത്മവിശ്വാസക്കുറവ്, ബോഡി ലാംഗ്വേജ്, വോയ്സ് മോഡുലേഷൻ, സ്ക്രീൻ പ്രസൻസ്, ഓഡിഷൻ ടെക്നിക് എന്നിവയിലെ പരിശീലനക്കുറവുകളാണ് പ്രധാന തടസങ്ങളായി മാറുന്നത്.
ഈ സാഹചര്യം മനസ്സിലാക്കിയാണ് കലാഭവൻ ലണ്ടൻ അഭിനയം, ഓഡിഷൻ തയ്യാറെടുപ്പ്, റിയാലിറ്റി ഷോ പ്രകടനം, സ്റ്റേജ് പ്രസൻസ് എന്നിവ കേന്ദ്രീകരിച്ചുള്ള പ്രത്യേക പരിശീലന പരിപാടി ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
അഭിനയരംഗത്ത് മുന്നേറാൻ ആഗ്രഹിക്കുന്നവർക്കും റിയാലിറ്റി ഷോകളിൽ പങ്കെടുക്കാൻ തയാറെടുക്കുന്നവർക്കും സ്റ്റേജ് ഷോകളിലും സാംസ്കാരിക വേദികളിലും കൂടുതൽ ആത്മവിശ്വാസത്തോടെയും പ്രഫഷണലിസത്തോടെയും പ്രകടനം നടത്താൻ ആഗ്രഹിക്കുന്നവർക്കും ഈ പരിശീലനം ഒരു മികച്ച അവസരമായിരിക്കും.
പരിശീലനത്തിൽ അഭിനയത്തിന്റെ അടിസ്ഥാന ഘടകങ്ങൾ, കഥാപാത്രാവബോധം, ഡയലോഗ് ഡെലിവറി, ഭാവപ്രകടനം, വോയ്സ് ക്ലാരിറ്റി, ബോഡി ലാംഗ്വേജ്, കാമറ ഫേസിംഗ്, ഓഡിഷൻ എറ്റിക്കറ്റ്, സ്വയം പരിചയപ്പെടുത്തൽ, സ്ക്രീൻ ടെസ്റ്റ് തയാറെടുപ്പ്, സ്റ്റേജ് കോൺഫിഡൻസ്, റിയാലിറ്റി ഷോ പ്രകടനത്തിന് ആവശ്യമായ മാനസികവും ശാരീരികവുമായ തയാറെടുപ്പ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തും.
കുട്ടികൾക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ചെറുപ്പം മുതൽ ആത്മവിശ്വാസം, വ്യക്തമായ ആശയവിനിമയം, സൃഷ്ടിപരമായ ചിന്ത, വേദിപരിചയം, ഭാഷാപ്രയോഗം, വ്യക്തിത്വവികസനം എന്നിവ വളർത്തിയെടുക്കാൻ ഇത്തരം അഭിനയപരിശീലനങ്ങൾ ഏറെ സഹായകരമാണ്.
കലാരംഗത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും സ്കൂൾ, കോളജ് വേദികളിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും ഈ പരിശീലനം പ്രയോജനകരമാകും.
കാസ്റ്റിംഗ് ഡയറക്ടറും ആക്ടിംഗ് കോച്ചുമായ എസ്. എസ്. ശരൺ ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ജൂൺ 27, 28 തീയതികളിൽ ലണ്ടനിൽ വെച്ചായിരിക്കും ആദ്യ പരിശീലന കളരികൾ നടക്കുക.
കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ഈ പരിശീലന കളരി ഒരു സാധാരണ അഭിനയ ക്ലാസ് മാത്രമല്ല, മറിച്ച് പങ്കെടുക്കുന്ന ഓരോരുത്തരുടെയും കഴിവുകളെ തിരിച്ചറിഞ്ഞ് അവരെ കൂടുതൽ ആത്മവിശ്വാസമുള്ള പ്രകടനത്തിലേക്ക് നയിക്കുന്ന ഒരു പ്രായോഗിക പരിശീലന പരിപാടിയാണെന്ന് സംഘാടകർ അറിയിച്ചു.
അഭിനയരംഗത്തും റിയാലിറ്റി ഷോ മേഖലയിലും സ്റ്റേജ് പ്രകടനങ്ങളിലും ഭാവി സ്വപ്നം കാണുന്ന എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കലാഭവൻ ലണ്ടൻ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 07841613973, [email protected].
Europe
ന്യൂജഴ്സി: സോമർസെറ്റ് സെന്റ് തോമസ് സീറോമലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ ഭാരതത്തിന്റെ അപ്പസ്തോലനും ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷപൂർവം നടത്തുന്നു.
ജൂൺ 26 മുതൽ ജൂലൈ ആറ് വരെ നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾ ആത്മീയ നവീകരണത്തിന്റെയും കുടുംബസംഗമത്തിന്റെയും വിശ്വാസ സാക്ഷ്യത്തിന്റെയും മഹത്തായ വേദിയാകും.
ദേവാലയ വികാരി വെരി റവ.ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരിയുടെ നേതൃത്വത്തിലാണ് തിരുക്കർമങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. "കർത്താവ് ഒരുക്കിയ ദിവസമാണിന്ന്, ഇന്ന് സന്തോഷിച്ചുല്ലസിക്കാം' (സങ്കീർത്തനം 118:24) എന്ന വചനമാണ് ഇത്തവണത്തെ തിരുനാൾ സന്ദേശം.
ജൂൺ 26 - കൊടിയേറ്റം & പിതാക്കന്മാരുടെ ദിനം: രാത്രി 7.30ന് വിശുദ്ധ കുർബാനയും നൊവേനയും (മുഖ്യകാർമികൻ: റവ. ഫാ. കെവിൻ മുണ്ടയ്ക്കൽ). തുടർന്ന് 8.45ന് കൊടിയേറ്റം, ലദീഞ്ഞ്. (നേതൃത്വം: സെന്റ് തോമസ് വാർഡ്).
ജൂൺ 27 - ഗ്രാന്റ് പേരെന്റ്സ് ദിനം: രാവിലെ ഒമ്പതിന് വിശുദ്ധ കുർബാനയും നൊവേനയും (മുഖ്യകാർമികൻ: റവ. ഫാ. ജോർജ് പാറയിൽ). (നേതൃത്വം: സെന്റ് അൽഫോൻസ വാർഡ്).
ജൂൺ 28 - കുടുംബങ്ങളുടെ ദിനം: രാവിലെ 7.30ന് മലയാളം കുർബാന, 9.30ന് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ദിവ്യബലി. ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ സാന്നിധ്യവും ആദരവും. റവ. ഫാ. ഫിലിപ്പ് വടക്കേക്കര, റവ. ഫാ. പോൾ കരയിൽ എന്നിവർ സഹകാർമ്മികർ.
ട്രസ്റ്റിമാർക്കും ജൂബിലേറിയന്മാർക്കുള്ള അനുമോദനവും നടക്കും. (നേതൃത്വം: സെന്റ് പോൾ വാർഡ്).
ജൂൺ 29 - ദൈവവിളി ദിനം: രാത്രി 7.30ന് വിശുദ്ധ കുർബാന (പുതുതായി വൈദികപട്ടം സ്വീകരിച്ച റവ. ഫാ. മൈക്കൽ ജെയിംസ് മുഖ്യകാർമ്മികനായിരിക്കും). (നേതൃത്വം: സെന്റ് മേരീസ് വാർഡ്).
ജൂൺ 30 - യുവജന ദിനം: രാത്രി 7.30ന് വിശുദ്ധ കുർബാന (പുതുതായി വൈദികപട്ടം സ്വീകരിച്ച റവ. ഫാ. സാം കുട്ടപ്പശേരി മുഖ്യകാർമികത്വം വഹിക്കും). (നേതൃത്വം: സെന്റ് ആന്റണി വാർഡ്).
ജൂലൈ ഒന്ന് - കുട്ടികളുടെ ദിനം: രാത്രി 7.15ന് കർദിനാളിന് സ്വീകരണം. തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും. കർദിനാൾ മാർ ജോർജ് കൂവക്കാടും റവ. ഫാ. ജോസ് കണ്ണമ്പള്ളിയും കാർമികരായിരിക്കും. (നേതൃത്വം: സെന്റ് ജോസഫ് വാർഡ്).
ജൂലൈ രണ്ട് - യംഗ് അഡൾട്സ് ഡേയ്: രാത്രി 7.30ന് വിശുദ്ധ കുർബാന (മുഖ്യകാർമികൻ: വെരി റവ. ഫാ. ജോർജ് ദാനവേലിൽ). (നേതൃത്വം: സെൻറ് ജൂഡ് വാർഡ്).
ജൂലൈ മൂന്ന് - ദുക്റാന (രോഗശാന്തി പ്രാർഥനാ ദിനം): വൈകുന്നേരം 5.30ന് ഇംഗ്ലീഷ് കുർബാന (റവ. ഫാ. ജോസഫ് അലക്സ്), 7.30ന് മലയാളം കുർബാന (ബിഷപ് മാർ മാത്യു നെല്ലിക്കുന്നേൽ, റവ. ഫാ. സിമ്മി തോമസ്). (നേതൃത്വം: സെന്റ് ജോർജ് വാർഡ്).
ജൂലൈ നാല് - അമ്മമാരുടെ ദിനം: രാവിലെ ഒമ്പതിന് വിശുദ്ധ കുർബാനയും നൊവേനയും (മുഖ്യകാർമികൻ: റവ. ഫാ. ഷനോയ് മണ്ണത്തറ). (നേതൃത്വം: സെന്റ് തെരേസ ഓഫ് കോൽക്കത്ത വാർഡ്).
തിരുനാളിന്റെ പ്രധാന ദിവസമായ ജൂലൈ അഞ്ചിന് വൈകുന്നേരം നാലിന് രൂപ പ്രതിഷ്ഠയും അടിമ സമർപ്പണവും നടക്കും. 4.30ന് നടക്കുന്ന തിരുനാൾ റാസയ്ക്കും ലദീഞ്ഞിനും ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, റവ. ഫാ. ആന്റണി പുല്ലുകാട്ട് സേവ്യർ, വെരി റവ. ഫാ. ജോണികുട്ടി പുലിശേരി എന്നിവർ നേതൃത്വം നൽകും.
തുടർന്ന് 6.15ന് തിരുനാൾ പ്രദക്ഷിണവും 6.45ന് 2027ലെ പുതിയ പ്രസുദേന്തിമാരെ വാഴിക്കൽ, 2026ലെ ഗ്രാജുവേറ്റുമാരെ ആദരിക്കൽ, തിരുശേഷിപ്പ് വണക്കം എന്നിവയും നടക്കും. രാത്രി ഏഴ് മുതൽ തിരുനാൾ സ്റ്റാളുകൾ, സംഗീതവിരുന്ന്, ശിങ്കാരി മേളം, കരിമരുന്നു പ്രയോഗം, റാഫിൾ ഡ്രോ തുടങ്ങിയവ ഉൾപ്പെടുന്ന വിശാലവും ആഘോഷവുമായ "തിരുനാൾ യൂഫോറിയ' ആരംഭിക്കും.
ജൂലൈ ആറിന് ഇടവകയിൽനിന്നു മരണമടഞ്ഞ വിശ്വാസികൾക്കായുള്ള സ്മരണാദിനമായി ആചരിക്കും. രാത്രി 7.30ന് വിശുദ്ധ കുർബാനയും ഒപ്പീസും. തുടർന്ന് 8.30ന് കൊടിയിറക്കവും നടക്കുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
ബെന്നി & ജിഷി ഏറത്ത്, ജോസ് മാത്യു & ജയ ചെന്നാട്ട്, ബ്രാൻഡൺ, ബ്രിട്ടനി & ബ്രിയാന്ന പെരുമ്പായിൽ , ഷിജോ & സുനില മാനച്ചേരി, റയാൻ ജോസഫ് എന്നിവരാണ് തിരുനാൾ പ്രസുദേന്തിമാർ.
ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന നൊവേനകൾക്കും തിരുക്കർമങ്ങൾക്കും ശേഷം എല്ലാ ദിവസവും നേർച്ച വിതരണം ഉണ്ടായിരിക്കുന്നതാണ്.
ഭക്തിയും പ്രാർഥനയും സമൂഹ ഐക്യവും നിറഞ്ഞ തിരുനാളിൽ തിരുകര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായി ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി പുലിശേരിയും ട്രസ്റ്റിമാരും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനിൽ ജോസ് (ട്രസ്റ്റി) 732-421-7578, ലാസർ ജോയ് വെള്ളാറ (ട്രസ്റ്റി) 201-527-8081 (ട്രസ്റ്റി), ബിജു ചക്കു പുരയ്ക്കൽ (ട്രസ്റ്റി) 732-762-3622, സെബാസ്റ്റ്യൻ തൊട്ടത്തിൽ (ട്രസ്റ്റി) 609-439-9871
തിരുനാൾ സംഘടകർ: മത്തായി ചെന്നാട്ട്, ജോബി തോമസ്, സിസി നിരപ്പേൽ, മമത റോണി, നിക്ക് സ്റ്റീഫൻ, സ്റ്റെഫി ഒലിക്കൽ, ജോസഫ് മണിയൻചിറ, വില്യം സ്റ്റീഫൻ, തോമസ് ജോർജ്.
വെബ്: http://www.stthomassyronj.org
Europe
ലണ്ടൻ: മലങ്കര സഭയുടെ ഐക്യശിൽപ്പിയും നവോഥാന നായകനുമായ ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73-ാം ഓർമ പെരുന്നാളിനോടനുബന്ധിച്ച് അനുസ്മരണ വിശുദ്ധ കുർബാനയും പദയാത്രയും ജൂലൈ 19ന് എയ്ൽസ്ഫോർഡിലെ എയ്ൽസ്ഫോർഡ് പ്രായറിയിൽ നടക്കും.
യുകെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ലണ്ടൻ റീജിയണിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ - യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും.
റവ. ഡോ. ചെറിയാൻ കോട്ടയിൽ, റവ. ഫാ. ജോൺസൺ പേഴുംകൂട്ടത്തിൽ ഒഐസി, റവ. ഫാ. ജോർജ് വലിയപറമ്പിൽ എന്നിവർ സഹകാർമികരായിരിക്കും. ഉച്ചയ്ക്ക് 12.30ന് വിശുദ്ധ കുർബാന ആരംഭിക്കും. തുടർന്ന് അനുസ്മരണ സമ്മേളനവും ഉച്ചകഴിഞ്ഞ് മൂന്നിന് എംസിവൈഎം ലണ്ടൻ റീജിയണിന്റെ നേതൃത്വത്തിൽ പദയാത്രയും നടക്കും.
റവ. ഫാ. ജോൺസൺ പേഴുംകൂട്ടത്തിൽ ഒഐസി, റവ. ഫാ. ജോർജ് വലിയപറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന സംഘാടകസമിതി യോഗം പരിപാടിയുടെ വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. ബിനോജ് ജോൺ പ്രോഗ്രാം കൺവീനറായും റീനോ ജേക്കബ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
ഓർമപ്പെരുന്നാളിന്റെ ഭാഗമായി ജൂലൈ ഒന്ന് മുതൽ 15 വരെ എംസിവൈഎം അംഗങ്ങളുടെ അനുസ്മരണ സന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും. ഇതേ കാലയളവിൽ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ ദിവസേന ഓൺലൈൻ ജാഗരണ പ്രാർഥനയും സംഘടിപ്പിക്കും.
ലണ്ടൻ റീജിയണിന്റെ ആഭിമുഖ്യത്തിൽ വെസ്റ്റ് ലണ്ടൻ, ഈസ്റ്റ് ലണ്ടൻ, ലൂട്ടൺ, ക്രോയ്ഡൺ, അഷ്ഫോർഡ്, സൗത്താംപ്ടൺ, ഇപ്സ്വിച്ച്, കേംബ്രിഡ്ജ്, വർത്തിംഗ് എന്നീ മിഷനുകൾ പരിപാടികളുടെ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
എയ്ൽസ്ഫോർഡിലെ ഈ സംഗമം വിശ്വാസത്തിന്റെയും സഭൈക്യത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും ശക്തമായ സാക്ഷ്യമായി മാറുമെന്ന് സംഘാടകർ അറിയിച്ചു. യുകെയിലെ എല്ലാ വിശ്വാസികളെയും കുടുംബസമേതം പരിപാടിയിൽ പങ്കെടുത്ത് ഓർമപ്പെരുന്നാൾ ആഘോഷങ്ങളിൽ പങ്കാളികളാകാൻ സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
Europe
ബർമിംഗ്ഹാം: സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്ലെ ലെഷർ സെന്റർ സ്റ്റേഡിയത്തിൽ നടന്ന യുക്മ ദേശീയ കായികമേള 2026ന് ഉജ്വലമായ പരിസമാപ്തി.
വിവിധ റീജിയണൽ കായികമേളകളിൽ മികവ് തെളിയിച്ച നൂറ് കണക്കിന് കായികതാരങ്ങൾ അണിനിരന്ന ദേശീയ കായികമേളയിൽ 227 പോയിന്റുകളോടെ തുടർച്ചയായ അഞ്ചാം തവണയും മിഡ്ലാൻഡ്സ് റീജിയൺ ചാമ്പ്യൻമാരായി.
158 പോയിന്റുകളോടെ യോർക്ക്ഷയർ റീജിയൺ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 77 പോയിന്റുകളോടെ നോർത്ത് വെസ്റ്റ് റീജിയൺ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
യുക്മയുടെ നൂറ്റിഅറുപത്തഞ്ചിലേറെ അംഗ അസോസിയേഷനുകളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുത്ത മേളയിൽ 106 പോയിന്റുകളോടെ മിഡ്ലാൻഡ്സിലെ വാർവിക്ക് ആൻഡ് ലമിംഗ്ടൺ മലയാളി അസോസിയേഷൻ ചാമ്പ്യൻ അസോസിയേഷൻ പദവി നിലനിർത്തി.
82 പോയിന്റുകളോടെ ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനവും 39 പോയിന്റുകളോടെ മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൌത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രാവിലെ ഒമ്പതിന് ആരംഭിച്ച രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ചെസ്റ്റ് നമ്പറുകൾ വിതരണം ചെയ്ത ശേഷം തുടങ്ങിയ മത്സരങ്ങൾ സമയക്രമം അനുസരിച്ച് തന്നെ പൂർത്തിയാക്കുവാൻ കഴിഞ്ഞത് സംഘാടക സമിതിയുടെ ആസൂത്രണവും കായികതാരങ്ങളുടെയും വോളന്റീയേഴ്സിന്റെയും സഹകരണവും കൊണ്ട് കൂടിയാണ്.
ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡിലെ വിൻഡ്ലി ലെഷർ സെന്റർ സ്റ്റേഡിയത്തിൽ നടന്ന മാർച്ച് പാസ്റ്റിനെ തുടർന്ന് ഉദ്ഘാടന യോഗം ആരംഭിച്ചു. യുക്മ ദേശീയ ബാനറിന് പിന്നിൽ ദേശീയ ഭാരവാഹികളും റീജിയണൽ ബാനറുകളുടെ പിന്നിൽ റീജിയണൽ ഭാരവാഹികളും കായികതാരങ്ങളും അണിനിരന്ന മാർച്ച് പാസ്റ്റ് ഏറെ വർണാഭമായിരുന്നു.
2025 കായികമേള ചാമ്പ്യൻമാർ സംവഹിച്ച ദീപശിഖ നാഷണൽ സ്പോർട്സിന്റെ ചുമതല വഹിക്കുന്ന റെയ്മോൾ നിധീരി, പീറ്റർ താണോലിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിന് മോടി കൂട്ടുവാൻ ഫ്ളാഷ് മോബുകളും സംഘടിപ്പിച്ചിരുന്നു.
യുക്മ ദേശീയ കായികമേള 2026ന്റെ ഔപചാരികമായ ഉദ്ഘാടനം യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ പതാക ഉയർത്തി നിർവഹിച്ചു.
യുകെ മലയാളികൾക്കിടയിൽ പുതിയൊരു കായിക സംസ്കാരം വളർത്തിയെടുക്കുവാൻ യുക്മ നടത്തുന്ന ശ്രമങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന അംഗ അസോസിയേഷനുകളെയും യുക്മ റീജിയണൽ നേതൃത്വങ്ങളെയും പ്രസിഡന്റ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു.
ഒരു മാസത്തിലേറെ നീണ്ടുനിന്ന റീജിയണൽ കായികമേളകളിൽ യുക്മയുടെ വിവിധ റീജിയണുകളിൽ നിന്ന് ലഭിച്ചത് വമ്പിച്ച ജനപിന്തുണയായിരുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു.
ജനറൽ സെക്രട്ടറി ജയകുമാർ നായർ സ്വാഗതം ആശംസിച്ച യോഗത്തിന് ജോയിന്റ് സെക്രട്ടറിയും കായികമേള കോഓർഡിനേറ്ററുമായ റെയ്മോൾ നിധീരി നന്ദി അറിയിച്ചു.
ട്രഷറർ ഷീജോ വർഗീസ്, വൈസ് പ്രസിഡന്റുമാരായ വർഗീസ് ഡാനിയൽ, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ, മുൻ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ദേശീയ സമിതിയംഗങ്ങളായ ബിജു പീറ്റർ, ജോസ് വർഗീസ്, ജോർജ് തോമസ്, സുരേന്ദ്രൻ ആരക്കോട്ട്, രാജേഷ് രാജ്, ബെന്നി അഗസ്റ്റിൻ, റീജിയണൽ പ്രസിഡന്റുമാരായ അമ്പിളി സെബാസ്റ്റ്യൻ, അഡ്വ. ജോബി പുതുക്കുളങ്ങര, സുനിൽ ജോർജ്, ജിപ്സൺ തോമസ്, ജോബിൻ ജോർജ്, മുൻ ദേശീയ ട്രഷറർ ഡിക്സ് ജോർജ് തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ സന്നിഹിതരായിരുന്നു.
Europe
മാഞ്ചസ്റ്റർ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യുകെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 27ന് ഓൾഡ്ഹാമിൽ നടക്കുന്ന "പുതുയുഗ സംഗമം 2026' ഫാമിലി മീറ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി യുകെയിലെത്തിയ ഡോ. മറിയ ഉമ്മന്‍ മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ സ്വീകരണം നൽകി.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ബോൾട്ടൺ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ബേബി ലൂക്കോസ്, യൂത്ത് വിംഗ് പ്രതിനിധി സച്ചിൻ സണ്ണി എന്നിവർ ചേർന്നാണ് ഡോ. മറിയ ഉമ്മനെ സ്വീകരിച്ചത്.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയ പാരമ്പര്യം പിന്തുടർന്ന് പൊതുസേവന-സാമൂഹിക മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ഡോ. മറിയ ഉമ്മന്റെ സാന്നിധ്യം "പുതുയുഗ സംഗമം 2026'ന് കൂടുതൽ പ്രാധാന്യം നൽകുന്നതായി നേതാക്കൾ അഭിപ്രായപ്പെട്ടു.
ഓൾഡ്ഹാമിൽ "ഉമ്മൻ ചാണ്ടി സ്മൃതി നഗർ' എന്ന പേരിൽ സജ്ജമാക്കിയിരിക്കുന്ന വേദിയിൽ നടക്കുന്ന കുടുംബസംഗമത്തിൽ ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
യുഡിഎഫ് വിജയാഘോഷം, പൊതുസമ്മേളനം, സാംസ്കാരിക പരിപാടികൾ, വനിതാ-യുവജന വിങ്ങുകളുടെ രൂപീകരണം, വിവിധ പുരസ്കാര സമർപ്പണങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.
പ്രവാസി കോൺഗ്രസ് കുടുംബങ്ങളുടെ ഐക്യവും സംഘടനാ ശക്തിയും വിളിച്ചോതുന്ന ശ്രദ്ധേയമായ രാഷ്ട്രീയ-കുടുംബ സംഗമമായി "പുതുയുഗ സംഗമം 2026' മാറുമെന്ന് സംഘാടകർ അറിയിച്ചു.
Venue: St. Herberts Parish Centre, 148 Broadway, Chadderton, Oldham OL9 0JY.
Europe
ബെർലിൻ: ജർമനിയിലെ റെയിൽ ഗതാഗതത്തെ പൂർണമായി സ്തംഭിപ്പിച്ച വൻ ഐടി പ്രതിസന്ധി. ചൊവ്വാഴ്ച രാത്രി ജർമൻ നാഷണൽ റെയിൽവേയായ ഡോയ്ച്ചേ ബാനിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് രാജ്യത്തുടനീളമുള്ള ട്രെയിൻ സർവീസുകൾ പൂർണമായി നിശ്ചലമായി.
രാജ്യത്തെ മുഴുവൻ അതിവേഗ ദീർഘദൂരം ട്രെയിനുകളും (ICE), പ്രാദേശിക സർവീസുകളും (Regional trains), നഗരങ്ങളിലെ എസ്-ബാൻ സർവീസുകളും ഒരേസമയം പാതിവഴിയിൽ നിർത്തേണ്ടി വന്നത് കനത്ത പരിഭ്രാന്തി സൃഷ്ടിച്ചു.
അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് ഏകദേശം 90 മിനിറ്റോളമാണ് രാജ്യം മുഴുവൻ ട്രെയിൻ ഗതാഗതം പൂർണമായി സ്തംഭിച്ചത്.
എമർജൻസി സിസ്റ്റം വഴി സ്ഥിതി നിയന്ത്രണവിധേയമാക്കി
ട്രെയിനുകൾ കൺട്രോൾ റൂമുമായി ബന്ധപ്പെടാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ റേഡിയോ സംവിധാനമായ GSM-R തകരാറിലായതാണ് ഈ വൻ പ്രതിസദ്ധിക്ക് കാരണമായത്. തുടർന്ന് ഐടി വിദഗ്ദ്ധർ യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്തിറങ്ങുകയും അടിയന്തിര ബാക്കപ്പ് സംവിധാനം ഉപയോഗിച്ച് സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിക്കുകയുമായിരുന്നു.
90 മിനിറ്റ് നീണ്ട കടുത്ത പ്രതിസന്ധിക്കൊടുവിൽ അടിയന്തിര സംവിധാനങ്ങൾ ഉപയോഗിച്ച് ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഈ വൻ തകരാറിലേക്ക് നയിച്ച കൃത്യമായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണ് എന്ന് ഡോയ്ച്ചേ ബാൻ പാസഞ്ചർ വിഭാഗം മേധാവി എവ്ലിൻ പാല്ല പറഞ്ഞു.
തകരാർ ഉണ്ടായ ഉടൻ തന്നെ സുരക്ഷ മുൻനിർത്തി ഓടിക്കൊണ്ടിരുന്ന ട്രെയിനുകൾ അടുത്തുള്ള സ്റ്റേഷനുകളിൽ അടിയന്തിരമായി നിർത്തിയിടാൻ നിർദ്ദേശം നൽകുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി പ്ലാറ്റ്ഫോമുകളിൽ ഇറക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടങ്ങൾ ഒഴിവായി.
എന്നാൽ ഹാനോവർ, വുൾഫ്സ്ബുർഗ് തുടങ്ങിയ സ്റ്റേഷനുകളിൽ നൂറുകണക്കിന് യാത്രക്കാരാണ് അർദ്ധരാത്രിയിൽ കുടുങ്ങിയത്. ബെർലിൻ, മ്യൂണിക്ക് നഗരങ്ങളിലെ എസ്-ബാൻ സർവീസുകൾ പൂർണ്ണമായി നിർത്തിവച്ചു.
ഗെൽസൻകിർഹനിൽ നടന്ന പ്രശസ്ത ഗായിക ഹെലൻ ഫിഷറിന്റെ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങിയ ആയിരക്കണക്കിന് ആരാധകരും വടക്കൻ ജർമനിയിലെ പ്രശസ്തമായ "കീൽ ഫെസ്റ്റിവൽ' കാണാൻ എത്തിയവരുമാണ് ട്രെയിനുകൾ റദ്ദാക്കിയതുമൂലം ഏറ്റവും കൂടുതൽ ദുരിതത്തിലായത്. ഇവിടെ പോലീസും റെയിൽവേ അധികൃതരും ചേർന്ന് കനത്ത തിരക്ക് നിയന്ത്രിച്ചു.
റേഡിയോ കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിലെ ചില ഘടകങ്ങൾ മാറ്റിയതുമായി (Components change) ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാകാം തകരാറിന് കാരണമെന്ന് സുരക്ഷാവൃത്തങ്ങളിൽ നിന്നും സൂചനയുണ്ടെങ്കിലും ഡച്ചെ ബാൻ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബുധനാഴ്ച രാവിലെ മുതൽ സർവീസുകൾ പുനഃസ്ഥാപിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും ട്രെയിനുകൾ സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്ന് റെയിൽവേ അറിയിച്ചു. അതിനാൽ ഇന്നും രാജ്യത്തുടനീളം ട്രെയിനുകൾ വൻതോതിൽ വൈകാനും ചില സർവീസുകൾ പൂർണമായി റദ്ദാക്കാനും സാധ്യതയുണ്ട്.
യാത്ര പുറപ്പെടുന്നതിന് മുൻപായി മൊബൈൽ ആപ്പുകൾ വഴി ട്രെയിൻ സമയങ്ങൾ കൃത്യമായി പരിശോധിക്കാൻ ജർമനിയിലെ യാത്രക്കാരോട് അധികൃതർ അഭ്യർഥിച്ചു.
Europe
ബേസിംഗ്സ്റ്റോക്ക്: ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് സീറോമലബാർ നിർദിഷ്ട മിഷനിൽ എല്ലാ വർഷവും നടത്തി വരുന്ന മർത്ത് മറിയത്തിന്റെയും ഈശോയുടെ ശിഷ്യനും മാർത്തോമ്മാ നസ്രാണികളുടെ വിശ്വാസതാതനുമായ മാർ തോമാശ്ലീഹായുടെയും നിർദിഷ്ട ഇടവക മധ്യസ്ഥനുമായ വിശുദ്ധ അഗസ്തീനോസിന്റെയും മർത്ത് അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ശനിയാഴ്ച (ജൂൺ 27) സെന്റ് ബീഡ്സ് ദേവാലയത്തിൽ ആഘോഷിക്കുന്നു.
ഉച്ചകഴിഞ്ഞ് 2.30ന് കൊടിയേറ്റുന്നതോടുകൂടി തിരുനാൾക്കർമങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് രൂപം ആശിർവദിക്കൽ, വാഹന വെഞ്ചരിപ്പ് എന്നിവക്കുശേഷം മൂന്നിന് റെഡ്ഹിൽ സെന്റ് ക്ലയർ മിഷൻ വികാരി റവ. ഫാ. ജിമ്മി മറ്റത്തിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാന അർപ്പിക്കും.
അദ്ദേഹം തിരുവചന സന്ദേശവും നൽകുന്നതാണ്. പരിശുദ്ധ കുർബാനയ്ക്കുശേഷം നേർച്ച വെഞ്ചരിപ്പും നടത്തും. തിരുനാളിനോടനുബന്ധിച്ചുള്ള ഉണ്ണിയപ്പം നേർച്ച ഇവിടുത്തെ പ്രത്യേകതയാണ്.
തുടർന്ന് നടക്കുന്ന ലദീഞ്ഞിന് ശേഷം തിരുനാൾ കൊടികളും സംവഹിച്ച് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികൾ അണിചേരുന്ന ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം ബേസിംഗ്സ്റ്റോക്ക് സീറോമലബാർ സമൂഹത്തിന്റെ വിശ്വാസ സാക്ഷ്യത്തിന്റെയും ഐക്യത്തിന്റെയും പ്രതിഫലനമായി മാറും.
പ്രദക്ഷിണം തിരികെ ദൈവാലയത്തിൽ പ്രവേശിച്ചതിനുശേഷം സമാപന ആശീർവാദം നൽകും. നിർദിഷ്ട മിഷൻ ഡയറക്ടർ റവ. ഡോ. ബിനോയ് കുര്യൻ കൊടിയിറക്കുന്നതോടുകൂടി തിരുക്കർമങ്ങൾ അവസാനിക്കും.
തിരുനാൾ ദിനത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കായി സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും വിനോദം പകരുന്നതിനുവേണ്ടിയുള്ള വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് .
തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി മെൻസ് ഫോറം, വുമൻസ് ഫോറം, സൺഡേ സ്കൂൾ അധ്യാപകർ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, പ്രതിനിധിയോഗാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചുവരികയാണ്.
തിരുനാൾ ദിവസം നേർചക്കാഴ്ചകൾ സമർപ്പിക്കുന്നതിനും അടിമവയ്ക്കുന്നതിനും വിശ്വാസികൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. പരിശുദ്ധ അമ്മയുടെയും വിശുദ്ധരായ മാർ തോമാശ്ലീഹാ, അഗസ്തീനോസ്, അൽഫോൻസാമ്മ എന്നിവരുടെയും മധ്യസ്ഥം തേടി, അവരുടെ വിശുദ്ധ ജീവിതമാതൃക പിന്തുടർന്ന് ദൈവാനുഭവത്തിൽ വളരുവാനും ജീവിതം രക്ഷാകരമാക്കുവാനും ഈ പുണ്യാചരണത്തിൽ പങ്കുചേർന്ന് ദൈവകൃപയിൽ പൂരിതരാകുവാൻ ഏവരെയും ക്ഷണിക്കുന്നതായി നിർദിഷ്ട മിഷൻ ഡയറക്ടർ റവ. ഡോ. ബിനോയ് കുര്യൻ, കൈക്കാരൻമാരായ രാജു തോമസ് അമ്പാട്ട്, റോബിൻ ജോസഫ് മുണ്ടുചിറ എന്നിവർ അറിയിച്ചു.
തിരുനാൾ തിരുക്കർമങ്ങൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St. Bede’s Catholic Church, Popley Way, Basingstoke, RG24 9DX.
Europe
ലണ്ടൻ: യുകെയിലെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് നിക്ഷേപകരെയും സാധാരണക്കാരെയും നേരിട്ട് ബാധിക്കുന്ന വലിയ നികുതി-സമ്പാദ്യ പരിഷ്കാരങ്ങളുമായി ബ്രിട്ടീഷ് സർക്കാരും എച്ച്എംആർസിയും.
യുകെയിലെ ജനപ്രിയ നിക്ഷേപ പദ്ധതിയായ ഐഎസ്എ (Individual Savings Account - ISA) നിയമങ്ങളിലാണ് ട്രഷറി വൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ചില സേവിംഗ്സ് അക്കൗണ്ടുകളിൽ ലഭിക്കുന്ന പലിശയ്ക്ക് പുതിയ നികുതി ഏർപ്പെടുത്തുമ്പോൾ തന്നെ, ആദ്യമായി വീട് വാങ്ങാൻ പദ്ധതിയിടുന്നവർക്ക് വലിയ ആനുകൂല്യങ്ങളോടെ പുതിയൊരു ഐഎസ്എ പദ്ധതിയും സർക്കാർ അവതരിപ്പിക്കുന്നുണ്ട്.
പുതിയ നികുതി നിയമങ്ങൾ 2027 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.
സ്റ്റോക്ക്സ് ആൻഡ് ഷെയേഴ്സ് ഐസയിലെ പണത്തിന് 22 ശതമാനം നികുതി
പുതിയ പരിഷ്കാരങ്ങളിൽ ഏറ്റവും നിർണ്ണായകമായത് സ്റ്റോക്ക്സ് ആൻഡ് ഷെയേഴ്സ് ഐഎസ്എ യുമായി (Stocks & Shares ISA) ബന്ധപ്പെട്ടതാണ്.
ഈ അക്കൗണ്ടുകളിൽ നിക്ഷേപമായിട്ടല്ലാതെ വെറുതെ പണമായി സൂക്ഷിക്കുന്ന തുകയ്ക്ക് ലഭിക്കുന്ന പലിശയ്ക്ക് ഇനിമുതൽ 22 ശതമാനം നികുതി ചുമത്തും.
നിലവിൽ ഐഎസ്എ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭത്തിനും പലിശയ്ക്കും പൂർണ നികുതിയിളവ് ഉണ്ടായിരുന്നു. 2027 ഏപ്രിൽ മുതലായിരിക്കും ഈ പുതിയ നികുതി പ്രാബല്യത്തിൽ വരിക.
കാഷ് ഐഎസ്എ പരിധി കുറയും
65 വയസിന് താഴെയുള്ള വ്യക്തികൾക്ക് കാഷ് ഐഎസ്എ അക്കൗണ്ടുകളിൽ ഒരു സാമ്പത്തിക വർഷം നിക്ഷേപിക്കാവുന്ന പരമാവധി തുക നിലവിലെ പരിധിയിൽ നിന്നും £12,000 ആയി കുറയ്ക്കും.
നിലവിൽ എല്ലാത്തരം ഐഎസ്എ കളിലുമായി ആകെ £20,000 വരെ നിക്ഷേപിക്കാനാണ് യുകെയിൽ അനുവാദമുള്ളത്. കൂടുതൽ ആളുകളെ ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളിലേക്ക് ആകർഷിക്കാനാണ് കാഷ് ഐഎസ്എ പരിധി കുറയ്ക്കുന്നതെന്നാണ് വിലയിരുത്തൽ.
ആദ്യമായി വീട് വാങ്ങുന്നവർക്ക് പ്രായപരിധിയില്ലാത്ത പുതിയ പദ്ധതി
യുകെയിൽ ആദ്യമായി വീട് സ്വന്തമാക്കുന്നവരുടെ ശരാശരി പ്രായം ഉയരുന്ന പശ്ചാത്തലത്തിൽ, അവർക്ക് ആശ്വാസകരമായ പുതിയ ഫസ്റ്റ്-ടൈം ബെയർ ഐഎസ്എ പദ്ധതി ട്രഷറി പ്രഖ്യാപിച്ചു.
നിലവിലെ ലൈഫ് ടൈം ഐസ (LISA) തുറക്കാൻ 18 മുതൽ 39 വയസ് വരെ പ്രായമുള്ളവർക്ക് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ പുതിയ പദ്ധതിയിൽ 18 വയസിന് മുകളിലുള്ള പ്രായപരിധിയില്ലാതെ ആർക്കും അക്കൗണ്ട് തുറക്കാം.
ഈ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് സർക്കാർ 25 ശതമാനം ബോണസ് തുക കൂട്ടിനൽകും. എന്നാൽ ഈ ബോണസ് വർഷംതോറും അക്കൗണ്ടിൽ ക്രെഡിറ്റ് ആകില്ല; പകരം വീട് വാങ്ങുന്ന സമയത്തായിരിക്കും തുക ലഭ്യമാകുക.
പുതിയ പദ്ധതി പ്രകാരം വീട് വാങ്ങാനല്ലാതെ മറ്റ് അടിയന്തിര ആവശ്യങ്ങൾക്കായി പണം പിൻവലിച്ചാൽ, നിലവിലെ ലൈഫ് ടൈം ഐസയെപ്പോലെ 25 ശതമാനം കടുത്ത പെനാൽറ്റി ഈടാക്കില്ല എന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.
സാധാരണക്കാർക്ക് ആശയക്കുഴപ്പമെന്ന് വിദഗ്ധർ
ഈ മാറ്റങ്ങൾ വഴി കൂടുതൽ ആളുകൾ പണം ബാങ്കുകളിൽ സൂക്ഷിക്കാതെ വിപണിയിൽ നിക്ഷേപിക്കാൻ തുടങ്ങുമെന്നാണ് സർക്കാർ പ്രത്യാശിക്കുന്നത്. എന്നാൽ, യുകെയിലെ സാമ്പത്തിക വിദഗ്ധരിൽ ചിലർ ഈ പുതിയ നിയമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്നുണ്ട്.
നിലവിലുള്ള ഐഎസ്എ നിക്ഷേപ സംവിധാനങ്ങളെ പുതിയ മാറ്റങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നും നികുതി ഏർപ്പെടുത്തുന്നത് സാധാരണക്കാരായ നിക്ഷേപകർക്കിടയിൽ വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്നുമാണ് ഇവരുടെ വിലയിരുത്തൽ.
എങ്കിലും ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പുതിയ പദ്ധതി ഗുണം ചെയ്യും.
Europe
ബെർലിൻ: ജർമനിയെയാകെ നിശ്ചലമാക്കിയ ഡോയ്ച്ചേ ബാനിന്റെ അർദ്ധരാത്രിയിലെ വൻ ട്രെയിൻ സ്തംഭനത്തിന് കാരണം കാലഹരണപ്പെട്ട കമ്യൂണിക്കേഷൻ സംവിധാനമാണെന്ന് വെളിപ്പെടുത്തൽ.
ട്രെയിൻ ലോക്കോ പൈലറ്റുമാരും കൺട്രോൾ റൂമും തമ്മിൽ ബന്ധപ്പെടുന്നതിനും അടിയന്തിര സന്ദേശങ്ങൾ കൈമാറുന്നതിനുമുള്ള ജർമൻ റെയിൽവേയുടെ ഡിജിറ്റൽ റേഡിയോ സംവിധാനം (GSM-R) ഒരു "ടൈം ബോംബ്' പോലെ അപകടകരമായ അവസ്ഥയിലാണെന്ന് പ്രമുഖ മാധ്യമമായ "ബിൽഡ്' പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മാസങ്ങൾക്ക് മുൻപേ മുന്നറിയിപ്പ് നൽകി വിദഗ്ധർ
ചൊവ്വാഴ്ച രാത്രിയിലുണ്ടായ ഐടി തകരാർ തികച്ചും അപ്രതീക്ഷിതമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ജർമൻ റെയിൽവേയിലെ കമ്യൂണിക്കേഷൻ സംവിധാനം എത്രത്തോളം ദുർബലമാണെന്ന് മാസങ്ങൾക്ക് മുൻപ് തന്നെ ആഭ്യന്തര വിദഗ്ധർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ ഈ സുരക്ഷാ മുന്നറിയിപ്പുകൾ അധികൃതർ അവഗണിക്കുകയായിരുന്നു എന്ന ആക്ഷേപമാണ് ഇപ്പോൾ ശക്തമാകുന്നത്.
പഴഞ്ചൻ 2G സാങ്കേതികവിദ്യ
ആധുനിക യുഗത്തിലും ജർമ്മൻ റെയിൽവേയുടെ ഈ സുപ്രധാന സുരക്ഷാ കമ്മ്യൂണിക്കേഷൻ ശൃംഖല പ്രവർത്തിക്കുന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള "2G' (2G Technology) നെറ്റ്വർക്കിനെ അടിസ്ഥാനമാക്കിയാണ്.
കനത്ത ട്രെയിൻ ഗതാഗതമുള്ള ജർമനി പോലുള്ള ഒരു രാജ്യത്ത് ഈ സംവിധാനം ഏതുനിമിഷവും തകരാം എന്നതായിരുന്നു അവസ്ഥ.
അത്യാവശ്യ ആശയവിനിമയം അസാധ്യമായി: ട്രെയിനുകൾ ഓടിക്കുന്നതിനും അടിയന്തിര ഘട്ടങ്ങളിൽ ബ്രേക്ക് ഇടുന്നതിനും സിഗ്നൽ വിവരങ്ങൾ കൈമാറുന്നതിനും ലോക്കോ പൈലറ്റുമാർക്ക് ഈ റേഡിയോ സംവിധാനം അത്യന്താപേക്ഷിതമാണ്.
ഇത് പണിമുടക്കിയതോടെ ട്രെയിനുകളുടെ സുരക്ഷയെ കരുതി സർവീസുകൾ പൂർണ്ണമായി നിർത്തിവെക്കുകയല്ലാതെ റെയിൽവേയ്ക്ക് മറ്റ് വഴികളില്ലായിരുന്നു.
5Gയിലേക്കുള്ള മാറ്റം കനത്ത കടമ്പ
നിലവിലെ പഴഞ്ചൻ സംവിധാനം മാറ്റി ഏറ്റവും പുതിയ 5G സാങ്കേതികവിദ്യയിലേക്ക് റെയിൽവേ കമ്യൂണിക്കേഷൻ പൂർണമായി മാറ്റാൻ ജർമ്മനി പദ്ധതിയിടുന്നുണ്ടെങ്കിലും അത് പെട്ടെന്ന് തീർക്കാവുന്ന ഒന്നല്ലെന്നാണ് വിലയിരുത്തൽ.
രാജ്യം മുഴുവൻ വ്യാപിച്ചുകിടക്കുന്ന റെയിൽവേ പാളങ്ങളിലും ട്രെയിനുകളിലും ഈ മാറ്റം വരുത്തുക എന്നത് കോടിക്കണക്കിന് യൂറോ ചെലവഴിക്കേണ്ടി വരുന്ന ഒരു ഭഗീരഥ പ്രയത്നമാണ്.
ഈ മാറ്റം പൂർത്തിയാകാൻ വർഷങ്ങൾ എടുക്കുമെന്നിരിക്കെ, സമാനമായ തകരാറുകൾ ഭാവിയിലും ഉണ്ടാകാതിരിക്കാൻ താത്കാലികവും അടിയന്തിരവുമായ മറ്റ് പോംവഴികൾ യുദ്ധകാലാടിസ്ഥാനത്തിൽ കണ്ടെത്താനുള്ള കഠിനശ്രമത്തിലാണ് ഡോയ്ച്ചേ ബാനിലെ ഉന്നത ഉദ്യോഗസ്ഥരും ഐടി സാങ്കേതിക വിദഗ്ധരും.
Europe
ലണ്ടൻ: യുകെയിലെ മലയാളികളെ ദൃശ്യശ്രാവ്യ സംഗീത വിസ്മയത്തിൽ ആറാടിക്കുവാൻ ഒരുങ്ങി ലണ്ടനിലെ ചരിത്ര പ്രസിദ്ധമായ ഓവോ അരീന. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലും വാനമ്പാടി കെ.എസ്. ചിത്രയും ഉൾപ്പടെ വൻ താരനിര പരിപാടിയിൽ അണിനിരക്കും.
ബ്രിട്ടനിലെ ഏറ്റവും പ്രശ്തമായ വെംബ്ലിയിലെ ഓവോ അരീനയിൽ ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ അരങ്ങേറുന്ന "മോഹൻലാൽ ലൈവ് ബീയോണ്ട് ദി സ്ക്രീൻ സ്റ്റേജ് ഷോ'യെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ് യുകെ മലയാളികൾ.
അഞ്ചര മണിക്കൂർ നീണ്ടുനിൽക്കുന്ന നോൺ സ്റ്റോപ്പ് സ്റ്റേജ് ഷോയിൽ മോഹനലാലിനെയും ചിത്രയെയും കൂടാതെ മലയാളത്തിന്റെ പ്രിയ താരങ്ങളായ ഷൈൻ ടോം ചാക്കോ, കലാഭവൻ ഷാജോൺ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഗായകരായ വിധു പ്രതാപ്, അഞ്ജു ജോസഫ് എന്നിവരും അണിനിരക്കും.
പ്രശസ്ത നർത്തകരായ റംസാൻ മുഹമ്മദ്, സാനിയ അയ്യപ്പൻ എന്നിവരുടെ നൃത്തചുവടുകളും വേദിയെ അവിസ്മരണീയമാക്കും. വയലിനിസ്റ്റ് മനോജ് ജോർജിന്റെ വയലിൻ ഫ്യൂഷനും ഷോയ്ക്ക് മാറ്റ് കൂട്ടും.
എൻ.വി. അജിത്തിന്റെ സംവിധാനത്തിൽ നടക്കുന്ന മെഗാ ഷോയുടെ അവതാരകനായി എത്തുന്നത് ജീവ ജോസഫ് ആണ്. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും താഴെയുള്ള വെബ്സൈറ്റുകൾ സന്ദർശിക്കുക.
Europe
മാഞ്ചസ്റ്റർ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആസ്റ്റൺ അണ്ടർ ലൈൻ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം.
മിഡ്ലാൻഡ്സ് ഏരിയയുടെ കീഴിൽ രൂപീകരിക്കപ്പെടുന്ന 16-ാമത്തെ യൂണിറ്റാണ് ആസ്റ്റൺ അണ്ടർ ലൈൻ. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും പ്രവാസി മലയാളികളെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഒരുമിപ്പിക്കുന്നതിനുമായാണ് പുതിയ യൂണിറ്റിന് രൂപം നൽകിയിരിക്കുന്നത്.
ഐഒസി യുകെ കേരള ചാപ്റ്ററിന്റെയും മിഡ്ലാൻഡ്സ് ഏരിയയുടെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും ആസ്റ്റൺ അണ്ടർ ലൈൻ യൂണിറ്റ് ശക്തമായ പിന്തുണ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പുതിയ ഭാരവാഹികൾക്ക് ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ആശംസകൾ നേർന്നു. കേരളത്തിലും യുകെയിലും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ആശയങ്ങളും മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിനും പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക മുന്നേറ്റത്തിനുമായി പ്രവർത്തിക്കാൻ യൂണിറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ആസ്റ്റൺ അണ്ടർ ലൈൻ യൂണിറ്റിന്റെ രൂപീകരണം മിഡ്ലാൻഡ്സ് ഏരിയയിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജവും കരുത്തും പകരുമെന്നും അംഗത്വ വിപുലീകരണത്തിനും ജനകീയ ഇടപെടലുകൾക്കും ഇത് സഹായകരമാകുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
യൂണിറ്റ് ഭാരവാഹികൾ
പ്രസിഡന്റ്: ഐപ്പ് കുര്യൻ, ജനറൽ സെക്രട്ടറി: അശോകൻ കട്ടച്ചിറ, വൈസ് പ്രസിഡന്റുമാർ: പ്രിൻസ്, സുജാത്, ബിജു, ജോയിന്റ് സെക്രട്ടറിമാർ: ഡോൺ, സുബിൻ, ജയിംസ്.
Europe
ഓബർഹൗസൻ: യൂറോപ്യൻ മലയാളി പ്രവാസികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദൃശ്യവിരുന്നിന് ജർമനിയിലെ പ്രശസ്തമായ ഓബർഹൗസനിലെ റുഡോൾഫ് വെബർ അരീന (Oberhausen Arena) ഒരുങ്ങിക്കഴിഞ്ഞു.
ഇതിഹാസ നടൻ മോഹൻലാലും ഒപ്പമുള്ള വൻ താരനിരയും മെഗാ സ്റ്റേജ് ഷോയ്ക്കായി ജർമനിയിൽ എത്തി. വെള്ളിയാഴ്ചയാണ് പ്രവാസ ലോകം കാത്തിരിക്കുന്ന ഈ ദൃശ്യവിരുന്ന് അരങ്ങേറുന്നത്.
ജർമനിയിൽ ലാലേട്ടൻ എത്തുന്ന വാർത്തയറിഞ്ഞത് മുതൽ യൂറോപ്പിലെമ്പാടുമുള്ള മലയാളി കൂട്ടായ്മകളും ആരാധകരും വൻ ആവേശത്തിലാണ്.
അറീനയെ പൂരപ്പറമ്പാക്കാൻ വൻ താരനിര
മോഹൻലാലിനൊപ്പം ഗായകരായ കെ.എസ്. ചിത്രയും വിധു പ്രതാപും തുടങ്ങിയ താരങ്ങളാണ് പ്രവാസികൾക്ക് വിസ്മയമൊരുക്കാൻ ഒപ്പമെത്തിയിരിക്കുന്നത്.
ആവേശം നിറയ്ക്കാൻ മോഹൻലാൽ: തന്റെ എക്കാലത്തെയും മാസ് ഡയലോഗുകളും നൃത്തരംഗങ്ങളുമായി സ്റ്റേജിൽ മോഹൻലാൽ എത്തുമ്പോൾ അരീനയിൽ പൂരപ്പൊരിച്ചിലായിരിക്കും അരങ്ങേറുക.
സംഗീത വിരുന്നും കോമഡി മേളയും: ജനപ്രിയ ഗായകർ അണിനിരക്കുന്ന ലൈവ് മ്യൂസിക് ഷോയും ഒപ്പം നാട്ടിലെ പ്രമുഖ ഹാസ്യ താരങ്ങൾ നയിക്കുന്ന സ്കിറ്റുകളും പ്രവാസി മലയാളി കുടുംബങ്ങൾക്ക് ചിരിയുടെയും ചിന്തയുടെയും ഒരു പുത്തൻ അനുഭവം സമ്മാനിക്കും.
ജർമനിയിലെ മലയാളികൾക്ക് പുറമെ യുകെ, ഫ്രാൻസ്, നെതർലൻഡ്സ്, ബെൽജിയം തുടങ്ങിയ അയൽരാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികളാണ് ഓബർഹൗസൻ അരീനയിലേക്ക് ഒഴുകിയെത്തുന്നത്.
ഷോയുടെ ടിക്കറ്റുകളെല്ലാം ഇതിനകം തന്നെ റിക്കാർഡ് വേഗതയിലാണ് വിറ്റുതീർന്നത്.
Europe
വല്ലേറ്റ: മാര്‍ തോമാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് ഇടവക തിരുനാള്‍ വിപുലമായി ആഘോഷിക്കാന്‍ ഒരുങ്ങി മാള്‍ട്ടിയിലെ സെന്റ് തോമസ് സീറോമലബാര്‍ കമ്യൂണിറ്റി.
ജൂലൈ മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. മൂന്നിന് വൈകുന്നേരം 5.30ന് ഇടവക വികാരി ഫാ. മാത്യു വാരുവേലില്‍ കൊടി ഉയര്‍ത്തുന്നതോടെ തിരുനാളിന് തുടക്കമാകും.
തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടക്കും.
ശേഷം കാലാസന്ധ്യയും സ്നേഹ വിരുന്നും നടക്കും. നാലിന് വൈകുന്നേരം 4.30 ആഘോഷമായ കുര്‍ബാനയും തുടര്‍ന്ന് 6.30ന് ഇടവക വാഷികവും നടക്കും.
പ്രധാന തിരുനാള്‍ ദിനമായ അഞ്ചിന് വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും തുടര്‍ന്ന് 6.30ന് ചരിത്ര പ്രസിദ്ധമായ വല്ലേറ്റ സെന്റ് ജോണ്‍സ് കോ കത്തീഡ്രല്‍ ദേവാലയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാനയും നടക്കും.
Europe
ബെർലിൻ: ജർമനിക്കു പിന്നാലെ യൂറോപ്പിലുടനീളം സർവകാല റിക്കാർഡുകൾ ഭേദിച്ച് കനത്ത ഉഷ്ണതരംഗം പടരുന്നു. ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി തുടങ്ങിയ പ്രമുഖ രാജ്യങ്ങളെല്ലാം കടുത്ത ജാഗ്രതാ നിർദേശമായ "റെഡ് അലർട്ട്' പ്രഖ്യാപിച്ചിരിക്കുകയാണ്.
ചൂട് താങ്ങാനാവാതെ ജനങ്ങൾ കൂട്ടത്തോടെ ജലാശയങ്ങളിലേക്ക് ഇറങ്ങിയതിനെ തുടർന്ന് ജർമനിയിലും ഫ്രാൻസിലുമായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ മുങ്ങിമരിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇറ്റലിയിലെ ഒരു ഡസനിലധികം നഗരങ്ങളും നിലവിൽ തീവ്ര ഉഷ്ണതരംഗത്തിന്റെ നിഴലിലാണ്.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രധാന സംഭവങ്ങൾ:
1. ഫ്രാൻസ്: ഐഫൽ ടവർ നേരത്തെ അടച്ചു; താപനില 39 ഡിഗ്രിയിലേക്ക്
ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ കഴിഞ്ഞ ദിവസം താപനില 39 ഡിഗ്രി സെൽഷ്യസിനടുത്ത് (102°F) രേഖപ്പെടുത്തി. കടുത്ത ചൂടിനെ തുടർന്ന് പാരീസിലെ വിഖ്യാത സ്മാരകമായ ഈഫൽ ടവർ സാധാരണ സമയമായ അർധരാത്രിക്ക് പകരം വൈകുന്നേരം നാലിന് തന്നെ അടിയന്തിരമായി അടച്ചുപൂട്ടി.
കനത്ത ചൂടിൽ സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. നാലിന് ശേഷമുള്ള ടിക്കറ്റുകൾ എടുത്തവർക്ക് തുക പൂർണമായി തിരിച്ച് നൽകും.
ജർമനിയിൽ കാട്ടുതീ മുന്നറിയിപ്പ്; താപനില ഉയരുന്നതോടെ കിഴക്കൻ - തെക്കൻ പ്രവിശ്യകൾ കടുത്ത അപകടഭീഷണിയിൽ
ജർമനിയിൽ തുടരുന്ന കടുത്ത വേനൽച്ചൂടും വരണ്ട കാലാവസ്ഥയും കാരണം രാജ്യത്തെ വനമേഖലകളിൽ കാട്ടുതീ പടരാനുള്ള സാധ്യത വൻതോതിൽ വർദ്ധിക്കുന്നതായി ജർമൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് ജർമനിയുടെ തെക്ക്, കിഴക്കൻ മേഖലകളിലാണ് ഭീഷണി ശക്തം.
അപകട നില നാലിൽ: നിലവിൽ ബ്രാൻഡൻബർഗ്, ബവേറിയ, ബാഡൻ-വ്യൂർട്ടൻബർഗ് എന്നീ സംസ്ഥാനങ്ങളിലെ ചില പ്രവിശ്യകളിൽ കാട്ടുതീ സാധ്യത അഞ്ചിൽ നാലാം ഘട്ടത്തിലാണ്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ കടുത്ത ജാഗ്രത: വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടുന്നതോടെ സ്ഥിതി കൂടുതൽ വഷളാകും. ബുധനാഴ്ച മുതൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഈ ഭീഷണി വ്യാപിക്കും.
വ്യാഴം, വെള്ളി ദിവസങ്ങളിൽ ബെർലിന്റെ പടിഞ്ഞാറൻ മേഖലകൾ ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിലും ഏറ്റവും ഉയർന്ന അപകട നിലയായ "ലെവൽ അഞ്ച്' രേഖപ്പെടുത്തിയേക്കാമെന്നാണ് പ്രവചനം.
കാരണങ്ങൾ: ഉയർന്ന താപനില, അന്തരീക്ഷത്തിലെ കുറഞ്ഞ ഈർപ്പം, കാറ്റ് എന്നിവ തീ അതിവേഗം പടരാൻ കാരണമാകുന്നു. വനങ്ങളിൽ ഉണ്ടാകുന്ന വലിയൊരു ശതമാനം തീപിടുത്തങ്ങൾക്കും പിന്നിൽ സാമ്പത്തിക അല്ലെങ്കിൽ വ്യക്തിപരമായ ലാഭങ്ങൾ മുൻനിർത്തിയുള്ള അട്ടിമറികളും കാരണമാകാറുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
വനമേഖലകളിൽ യാത്ര ചെയ്യുന്നവരും കാടിനോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും സിഗരറ്റ് കുറ്റികൾ വലിചെറിയാതിരിക്കാനും തീപിടുത്തമുണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.
ഇറ്റലിയിലും കനത്ത ഉഷ്ണതരംഗം; റോമും മിലാനും ഉൾപ്പെടെ 15 നഗരങ്ങളിൽ "റെഡ് അലർട്ട്'; ലഘുഭക്ഷണമായി പാസ്തയും മീനും കഴിക്കാൻ നിർദേശം
യൂറോപ്പിനെ വറചട്ടിയിലാക്കുന്ന ഉഷ്ണതരംഗത്തിന്റെ ഭീഷണിയിൽ ഇറ്റലിയും. രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ ചൂട് അസഹനീയമായതിനെ തുടർന്ന് ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച 15 പ്രധാന നഗരങ്ങളിൽ ഏറ്റവും ഉയർന്ന "ലെവൽ ത്രീ റെഡ് അലർട്ട്' പ്രഖ്യാപിച്ചു.
തലസ്ഥാനമായ റോം, മിലാൻ, ടൂറിൻ, വെനീസ് തുടങ്ങിയ പ്രമുഖ നഗരങ്ങളെല്ലാം ഈ റെഡ് അലർട്ട് പട്ടികയിലുണ്ട്. വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്നതിനാൽ ബുധനാഴ്ചയോടെ റെഡ് അലർട്ട് പ്രഖ്യാപിച്ച നഗരങ്ങളുടെ എണ്ണം 16 ആയി ഉയരും.
ആരോഗ്യ മന്ത്രാലയത്തിന്റെ പ്രധാന നിർദേശങ്ങൾ:
കടുത്ത ചൂടിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്:
എസി സംവിധാനങ്ങൾ ഉപയോഗിക്കുക: എയർകണ്ടീഷണറുകളുള്ള പൊതുസ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുക.
പുറത്തിറങ്ങുന്നത് ഒഴിവാക്കുക: ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നതും കഠിനമായ ശാരീരിക അധ്വാനങ്ങളിൽ ഏർപ്പെടുന്നതും പൂർണമായി ഒഴിവാക്കുക. ഉയർന്ന എസ്പിഎഫുള്ള സൺസ്ക്രീൻ ക്രീമുകൾ ഉപയോഗിക്കുക.
ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ (പാസ്ത കഴിക്കാൻ നിർദേശം):
ചൂടുകാലത്ത് ദഹിക്കാൻ പ്രയാസമുള്ള കനത്ത മാംസാഹാരങ്ങൾ ഒഴിവാക്കി വളരെ ലഘുവായ ഭക്ഷണങ്ങൾ കഴിക്കാൻ മന്ത്രാലയം പ്രത്യേകം നിർദ്ദേശിക്കുന്നു. ഇറ്റാലിയൻ വിഭവമായ പാസ്ത, മത്സ്യം എന്നിവ കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
യൂറോപ്പിൽ ഉടനീളം ചൂട് കനക്കുന്ന സാഹചര്യത്തിൽ ഇറ്റലി സന്ദർശിക്കാൻ പ്ലാൻ ചെയ്യുന്ന പ്രവാസി മലയാളികളും ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്.
ഫ്രാൻസിൽ സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കനത്ത ചൂട്; 54 പ്രവിശ്യകളിൽ 'റെഡ് അലർട്ട്'; അടിയന്തിര പ്രതിസന്ധി യോഗം വിളിച്ച് പ്രധാനമന്ത്രി
യൂറോപ്പിൽ പടരുന്ന ഉഷ്ണതരംഗം ഫ്രാൻസിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ചൂട് അസഹനീയമായതിനെ തുടർന്ന് ഫ്രാൻസിലെ ഭൂരിഭാഗം പ്രദേശങ്ങളെയും ഉൾപ്പെടുത്തി രാജ്യത്തെ 54 വകുപ്പുകളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം "റെഡ് അലർട്ട്' പ്രഖ്യാപിച്ചു.
വരും ദിവസങ്ങളിൽ രാജ്യത്തെ പല നഗരങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിനും (104°F) മുകളിലേക്ക് ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
സർവ്വകാല റെക്കോർഡുകൾ തകർന്നേക്കും: നിലവിൽ ഫ്രാൻസിലുടനീളം കടുത്തതും മനുഷ്യനെ പൂർണ്ണമായി തളർത്തുന്നതുമായ ചൂടാണ് അനുഭവപ്പെടുന്നത്.
വരും ദിവസങ്ങളിൽ മുൻപുള്ള എല്ലാ റിക്കാർഡുകളും തകർക്കുന്ന തരത്തിലുള്ള താപനില രാജ്യത്തുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
2003-ലെ ഭീതിയിൽ ഫ്രാൻസ്: വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു കടുത്ത ചൂട് ഫ്രാൻസിൽ വരുന്നത് ഇതാദ്യമായാണ്. ഇത് മുൻപ് 15,000-ത്തോളം ആളുകളുടെ മരണത്തിന് കാരണമായ 2003 ഓഗസ്റ്റിലെ കനത്ത ഉഷ്ണതരംഗത്തെ ഓർമിപ്പിക്കുന്നതാണ്.
കെയർ ഹോമുകളിലും ഫ്ലാറ്റുകളിലും ആവശ്യത്തിന് എസി സംവിധാനമില്ലാത്തതിനാൽ അന്ന് പ്രായമായവരാണ് കൂടുതലായി മരണപ്പെട്ടത്.
അടിയന്തിര കാബിനറ്റ് യോഗം: സ്ഥിതിഗതികൾ അതീവ ഗുരുതരമായ സാഹചര്യത്തിൽ ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു ചൊവ്വാഴ്ച രാവിലെ വകുപ്പ് മന്ത്രിമാരുടെ അടിയന്തിര പ്രതിസന്ധി യോഗം വിളിച്ചുചേർത്തു.
പ്രായമായവർക്കും കുട്ടികൾക്കും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും തദ്ദേശീയമായി സഹായങ്ങൾ എത്തിക്കാനും നിർദേശമുണ്ട്.
പാരീസിലെ കനാലുകളിലും ജലാശയങ്ങളിലും ചൂടിൽ നിന്നും താത്കാലിക ആശ്വാസം തേടി ജനങ്ങൾ കൂട്ടത്തോടെ തടിച്ചുകൂടുകയാണ്.
സ്പെയിനിൽ കനത്ത ഉഷ്ണതരംഗം
യൂറോപ്പിനെ ചുട്ടുപൊള്ളിക്കുന്ന ഉഷ്ണതരംഗം സ്പെയിനിലും അതീവ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നു. സ്പെയിനിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കടുത്ത ചൂടിന്റെ പിടിയിലായതോടെ ദേശീയ കാലാവസ്ഥാ ഏജൻസിയായ AEMET പ്രമുഖ നഗരങ്ങളിൽ ഏറ്റവും ഉയർന്ന "റെഡ് അലർട്ട്' പ്രഖ്യാപിച്ചു.
തെക്കൻ നഗരമായ കോർഡോബ, വടക്കൻ നഗരമായ ബിൽബാവോ തുടങ്ങിയ ഇടങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അസാധാരണമായ ചൂട്: സാധാരണയായി കടുത്ത ചൂട് അനുഭവപ്പെടാത്ത സ്പെയിനിന്റെ വടക്കൻ പ്രവിശ്യകളായ ബാസ്ക് കൺട്രി, കാന്റാബ്രിയ എന്നിവിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം.
താപനില റിക്കാർഡിലേക്ക്: ഈ വർഷം ഈ കാലയളവിൽ അനുഭവപ്പെടാറുള്ള സാധാരണ താപനിലയേക്കാൾ അഞ്ച് മുതൽ 10 ഡിഗ്രി വരെ കൂടുതലാണിപ്പോൾ. ചില വടക്കൻ മേഖലകളിൽ ഇത് സാധാരണയേക്കാൾ 10 ഡിഗ്രിയിലധികം ഉയർന്നു കഴിഞ്ഞു.
വ്യാഴാഴ്ച വരെ തുടരും: കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ഈ ഉഷ്ണതരംഗം കുറഞ്ഞത് വരുന്ന വ്യാഴാഴ്ച വരെയെങ്കിലും കടുത്തതായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
കടലോര പ്രദേശങ്ങളെ അപേക്ഷിച്ച് ഉൾനാടൻ നഗരങ്ങളിലാണ് ചൂട് ഏറ്റവും അസഹനീയമായിരിക്കുന്നത്.
ജനങ്ങൾ ജാഗ്രത പാലിക്കുക:
യൂറോപ്പിലാകെ ചൂട് കനക്കുന്ന സാഹചര്യത്തിൽ ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ മലയാളി പ്രവാസികൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
അനാവശ്യമായ വെയിൽ കൊള്ളുന്നത് ഒഴിവാക്കുക, കുട്ടികളെയും പ്രായമായവരെയും പ്രത്യേകം ശ്രദ്ധിക്കുക, നദികളിലും കനാലുകളിലും സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെ ഇറങ്ങാതിരിക്കുക എന്നിവ പ്രധാനമാണ്.
ബ്രിട്ടൻ: സ്കൂളുകൾ അടച്ചു; ചരിത്രത്തിലെ ആദ്യ "ജൂൺ റെഡ് അലർട്ട്'
യുകെയിലെ വെയിൽസ്, ഇംഗ്ലണ്ട് പ്രവിശ്യകളിൽ കനത്ത ചൂട് കാരണം ഡസൻ കണക്കിന് സ്കൂളുകൾ ചൊവ്വാഴ്ച നേരത്തെ അടച്ചു. ചില സ്കൂളുകൾ വരും ദിവസങ്ങളിലും പൂർണമായി അടച്ചിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധൻ, വ്യാഴം ദിവസങ്ങളിൽ രാജ്യത്ത് കടുത്ത ചൂട് പ്രവചിച്ചുകൊണ്ട് ബ്രിട്ടീഷ് കാലാവസ്ഥാ കേന്ദ്രം അപൂർവമായ "റെഡ് അലർട്ട്' പ്രഖ്യാപിച്ചിരിക്കുകയാണ്.
പഴയ കെട്ടിടങ്ങളിൽ മതിയായ എസി സംവിധാനങ്ങളോ തണലോ ഇല്ലാത്തതിനാൽ കുട്ടികൾക്ക് പഠിക്കാനും അധ്യാപകർക്ക് ക്ലാസെടുക്കാനും സാധിക്കാത്ത അവസ്ഥയാണ്.
ജൂൺ മാസത്തിൽ യുകെയിൽ ഇത്തരമൊരു കടുത്ത ചൂട് ചരിത്രത്തിലാദ്യമാണെന്നും ആഗോള കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
Europe
ബെര്‍ലിന്‍: ഇതിഹാസ നടൻ മോഹന്‍ലാല്‍ ജര്‍മനിയിലേക്ക് എത്തുന്നു. ജര്‍മനിയിലെ ഓബര്‍ഹൗസന്‍ റുഡോള്‍ഫ് വേബര്‍ അറീനയിലാണ് വെള്ളിയാഴ്ച (ജൂണ്‍ 26) മെഗാ ഷോ "ബിയോണ്ട് ദ സ്ക്രീന്‍' അരങ്ങേറുന്നത്.
സംഗീതം, നൃത്തം, സിനിമാറ്റിക് അവതരണങ്ങള്‍ എന്നിവയുടെ സമന്വയത്തോടെ ഒരു ഭംഗിയാര്‍ന്ന ഇന്ത്യന്‍ സ്റ്റാര്‍ നൈറ്റ് ഷോ ആയിരിക്കും ബിയോണ്ട് ദ സ്ക്രീന്‍. പ്രശസ്ത ഗായിക കെ.എസ്. ചിത്രയും ഈ വേദിയില്‍ പങ്കുചേരും.
ഇവര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നും വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള അഞ്ഞൂറിലധികം നര്‍ത്തകരും വേദിയില്‍ അണിനിരക്കും.
ധ്യാന്‍ ശ്രീനിവാസന്, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, റംസാന്, സ്വാസിക, സാനിയ ഇയ്യപ്പന്‍ എന്നിവരും സംഗീതജ്ഞരായ വിധു പ്രതാപ്, മനോജ് ജോര്‍ജ്ജ്, അഞ്ജു ജോസഫ്, അനൂപ് കോവളം എന്നിവരടങ്ങുന്ന വന്‍ താരനിരയും അണിനിരക്കും.
സിഎഫ്സി ഗ്രൂപ്പ് ഒരുക്കുന്ന ഈ ദൃശ്യവിരുന്ന് വെറുമൊരു സ്റേറജ് ഷോ അല്ലെന്നും യൂറോപ്പിലെമ്പാടുമുള്ള മലയാളി മനസുകളെ ആവേശത്തിലാഴ്ത്തുന്ന ഒരു ചരിത്ര നിമിഷമാണെന്നും സംഘാടകർ അറിയിച്ചു.
പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന അതിവേഗം പുരോഗമിക്കുകയാണ്. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് ഈ ദൃശ്യവിരുന്നിന്റെ ഭാഗമാകാന്‍ എല്ലാ പ്രവാസി കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
13,000 പേര്‍ക്ക് ഇരിക്കാവുന്ന ഈ ഭീമന് വേദിയില്‍ നടക്കുന്ന ഏറ്റവും വലിയ ഇന്ത്യന്‍ സ്റ്റാര്‍ നൈറ്റാണിത്. പരിപാടിയുടെ ടിക്കറ്റുകളുടെ ബുക്കിംഗ് ഏപ്രില്‍ 15ന് ആരംഭിച്ചിരുന്നു.
https://www.lokahfilms.com/events/cfcgroupmohanlalliveingermany/
വഴി ടിക്കറ്റുകള്‍ ഇപ്പോള്‍ത്തന്നെ സ്വന്തമാക്കാവുന്നതാണ്.
Europe
സാർബ്രൂക്കൻ: ജർമനിയിലെ സാർലാൻഡ് സംസ്ഥാന മുഖ്യമന്ത്രി അങ്കെ റെലിംഗർ (Anke Rehlinger) സഞ്ചരിച്ച വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പകുതിവഴിയിൽ നിന്നും അടിയന്തിരമായി തിരിച്ചിറക്കി. തിങ്കളാഴ്ച രാവിലെ സാർബ്രൂക്കൻ വിമാനത്താവളത്തിൽ നിന്നും രാജ്യതലസ്ഥാനമായ ബർലിനിലേക്ക് പുറപ്പെട്ട വിമാനമാണ് ആകാശത്ത് വച്ച് അടിയന്തിരമായി തിരിച്ചത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 6.30-ന് സാർബ്രൂക്കൻ (SCN) വിമാനത്താവളത്തിൽ നിന്നും ഡാനിഷ് വിമാനക്കമ്പനിയായ ഡിഎടി യുടെ 'ATR 42-500' ഇരട്ട എഞ്ചിൻ പ്രൊപ്പല്ലർ വിമാനത്തിലാണ് മുഖ്യമന്ത്രിയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘവും ബർലിനിലേക്ക് പുറപ്പെട്ടത്.
വിമാനം ആകാശത്തുയർന്ന് ഏകദേശം 7.06 ഓടെ ബവേറിയയിലെ മിൽട്ടൻബെർഗിന് മുകളിൽ എത്തിയപ്പോഴാണ് പൈലറ്റുമാർ വിമാനത്തിന് സാങ്കേതിക തകരാർ (Technical Problems) കണ്ടെത്തിയത്. തുടർന്ന് ഒട്ടും സമയം കളയാതെ യാത്രക്കാരെ വിവരമറിയിച്ചുകൊണ്ട് പൈലറ്റുമാർ വിമാനം സാർബ്രൂക്കനിലേക്ക് തന്നെ തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു.
തിരിച്ച് പറന്ന വിമാനം രാവിലെ 7.36 ഓടെ, അതായത് ഒരു മണിക്കൂറിനുള്ളിൽ സാർബ്രൂക്കൻ റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഒരു അടിയന്തിര ലാൻഡിംഗ് അല്ലായിരുന്നുവെന്നും മുൻകരുതലിന്റെ ഭാഗമായുള്ള തിരിച്ചിറക്കൽ മാത്രമായിരുന്നുവെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. വിമാനക്കമ്പനിയായ DAT-ക്ക് സാർബ്രൂക്കനിൽ സ്വന്തമായി സാങ്കേതിക വിദഗ്ദ്ധർ ഉള്ളതിനാലാണ് വിമാനം ബർലിനിലേക്ക് പോകാതെ ഇങ്ങോട്ട് തന്നെ തിരിച്ചത്.
അതേസമയം, വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പുതിയ യാത്രാ സമയത്തിനായുള്ള വിവരങ്ങൾക്കായി ടെർമിനലിൽ കാത്തുനിൽക്കുകയാണ്. ഇവരുടെ ലഗേജുകൾ സുരക്ഷ മുൻനിർത്തി താൽക്കാലികമായി വിമാനത്തിനുള്ളിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
Europe
ലെസ്റ്റർ: ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ (എൽകെസി) നേതൃത്വത്തിൽ അതീവ ഗംഭീരമായി സംഘടിപ്പിച്ച "ധ്വനി കലോത്സവം 2026' ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ വിജയകരമായി സമാപിച്ചു.
യുക്മ റീജിയണൽ - നാഷണൽ കലോത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ, കുട്ടികളുടെയും മുതിർന്നവരുടെയും വൻ പങ്കാളിത്തത്തോടെയാണ് ഈ വർഷത്തെ പരിപാടികൾ അരങ്ങേറിയത്. വിവിധ സ്റ്റേജുകളിലായി നടന്ന മത്സരങ്ങളിൽ കൊച്ചു കലാകാരന്മാർ തീപ്പൊരി പ്രകടനങ്ങളുമായി മാറ്റുരച്ചപ്പോൾ കലോത്സവ നഗരി ഉത്സവലഹരിയിലായി.
മത്സരങ്ങളുടെ ആവേശത്തിനൊപ്പം രുചികരമായ ഭക്ഷണവും നിറഞ്ഞതോടെ പങ്കെടുത്തവർക്കെല്ലാം കലോത്സവം വേറിട്ടൊരു അനുഭവമായി മാറി. സമാപന സമ്മേളനത്തിൽ വിവിധ വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകളെയും വ്യക്തിഗത ചാമ്പ്യന്മാരെയും അനുമോദിച്ചു.
കിഡ്സ് വിഭാഗത്തിൽ ആദവ് ദാസ്, സബ് ജൂനിയർ വിഭാഗത്തിൽ രേവതി അജീഷ്, ജൂനിയർ വിഭാഗത്തിൽ ഗോഡ്വിൻ ജോർജ് സജായ്, സീനിയർ വിഭാഗത്തിൽ നീതു ഷാജൻ, സൂപ്പർ സീനിയർ വിഭാഗത്തിൽ വീണ കെ. വർഗീസ് എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
കലോത്സവത്തിലെ പ്രധാന പുരസ്കാരങ്ങളായ കലാതിലകം പദവി രേവതി അജീഷും കലാപ്രതിഭ പദവി ആദവ് ദാസും സ്വന്തമാക്കി. മലയാള ഭാഷാ കേസരി പുരസ്കാരത്തിന് സ്റ്റെഫി ഹർഷൽ അർഹയായി. പരിപാടിയുടെ വൻ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് എൽകെസി ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
കുട്ടികളെ കൃത്യസമയത്ത് ഒരുക്കി, സ്റ്റേജിന് പിന്നിലും മുന്നിലും സജീവമായി നിന്ന മാതാപിതാക്കളുടെയും കുട്ടികളെ പഠിപ്പിച്ചു മിടുക്കരാക്കിയ അധ്യാപകരുടെയും കഠിനാധ്വാനമാണ് ഈ വിജയത്തിന്റെ അടിത്തറയെന്ന് ഭാരവാഹികൾ പറഞ്ഞു.
കലോത്സവത്തിന്റെ നട്ടെല്ലായി സാമ്പത്തിക ഭദ്രത നൽകി താങ്ങിയ മുഖ്യ പ്രായോജകരായ ലൈഫ്ലൈൻ ഇൻഷുറൻസ് ആൻഡ് മോർട്ട്ഗേജ് സർവീസസ്, കലോത്സവനഗരിയിൽ എത്തിയവർക്ക് വയറും മനസും നിറയുന്ന രുചികരമായ വിഭവങ്ങൾ ഒരുക്കിയ കിസ്മത്ത് ഫുഡ് ടീം, ലൈറ്റ് ആൻഡ് സൗണ്ട് നൽകിയ ഡ്രീംസ് ഇവന്റ്സ് എന്നിവർക്ക് എൽകെസി ഭാരവാഹികൾ നന്ദി അറിയിച്ചു.
കൗണ്ടറുകളിലും സ്റ്റേജിലുമായി ശ്വാസം വിടാൻ പോലും സമയമില്ലാതെ ഓടിനടന്ന് പരിപാടി ഉഷാറാക്കിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും അണിയറ പ്രവർത്തകരുടെയും അർപ്പണബോധമാണ് ധ്വനി 2026-നെ ഇത്ര വലിയ വിജയത്തിലെത്തിച്ചത്.
ചെറിയ ഓട്ടപ്പാച്ചിലുകൾക്കിടയിലും ഒത്തൊരുമയോടെ കൂടെനിന്ന ലെസ്റ്ററിലെ മുഴുവൻ മലയാളി കുടുംബങ്ങൾക്കും എൽ.കെ.സി എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് വരുൺ സത്യബാബുവും സെക്രട്ടറി പ്രിൻസ് ഉലഹന്നാനും നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.
Europe
ബെർലിൻ: ജർമനിയിലെ രാഷ്ട്രീയ സമവാക്യങ്ങളെ പൂർണമായി മാറ്റിമറിച്ചുകൊണ്ട് തീവ്ര വലതുപക്ഷ പാർട്ടിയായ "ആൾട്ടർനേറ്റീവ് ഫോർ ജർമനി' (AfD) ജനപ്രീതിയിൽ പുതിയ റിക്കാർഡുകൾ കുറിക്കുന്നു.
പ്രമുഖ പൊതുമാധ്യമം പുറത്തുവിട്ട ഏറ്റവും പുതിയ "പൊളിറ്റ്ബാരോമീറ്റർ' സർവേ പ്രകാരം, എഎഫ്ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറും.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഒരു ശതമാനം ജനപിന്തുണ വർധിപ്പിച്ച എഎഫ്ഡി 28 ശതമാനം വോട്ടുകളോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിനിൽക്കുന്നത്.
1. നിലംതൊടാതെ പരമ്പരാഗത പാർട്ടികൾ; മെർസിന് തിരിച്ചടി
നിലവിലെ ജർമൻ ചാൻസലർ ഫ്രഡ്രിച്ച് മെർസിന്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക സഖ്യമായ സിഡിയു/സിഎസ്യു ഭാവിക്കുള്ള വലിയൊരു മുന്നറിയിപ്പാണ് ഈ സർവേ ഫലം.
സിഡിയു/സിഎസ്യു: ഒരു പോയിന്റ് ഇടിഞ്ഞ് 24 ശതമാനം പിന്തുണയോടെ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അഫ്ഡിയുമായി ഇപ്പോൾ നാല് ശതമാനത്തിന്റെ വ്യക്തമായ വ്യത്യാസമുണ്ട്.
എസ്പിഡി (SPD): നിലവിൽ ഭരണത്തിൽ വലിയ പ്രതിസന്ധികൾ നേരിടുന്ന സോഷ്യൽ ഡെമോക്രാറ്റുകൾ നേരിയ ആശ്വാസമായി ഒരു ശതമാനം തിരിച്ചുപിടിച്ച് 13 ശതമാനത്തിൽ എത്തി.
ഗ്രീൻസ് (Green Party): രണ്ട് ശതമാനം ഇടിവോടെ 12 ശതമാനത്തിലേക്ക് വീണു. ലെഫ്റ്റ് പാർട്ടി (Die Linke): മാറ്റങ്ങളില്ലാതെ 11 ശതമാനത്തിൽ തുടരുന്നു.
എഫ്ഡിപി (FDP): ബിസിനസ്സ് അനുകൂല പാർട്ടിയായ എഫ്.ഡി.പി കേവലം 4 ശതമാനം പിന്തുണ മാത്രമാണ് നേടിയത്. ജർമൻ നിയമപ്രകാരം പാർലമെന്റിൽ പ്രവേശിക്കാൻ വേണ്ട കുറഞ്ഞ പരിധിയായ അഞ്ച് ശതമാനം വോട്ട് മറികടക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല.
2. മറ്റ് സർവേകളിലെ "അഫ്ഡി തരംഗം':
കഴിഞ്ഞ ചൊവ്വാഴ്ച പ്രമുഖ ആഗോള സർവേ ഏജൻസിയായ "യൂഗോവ്' പുറത്തുവിട്ട കണക്കുകളിൽ എഫ്ഡിക്ക് 29 ശതമാനം വരെ പിന്തുണ പ്രവചിച്ചിരുന്നു. അതായത് സിഡിയുവിനേക്കാൾ വൻ മാർജിനിലുള്ള മുന്നേറ്റം.
അതിനേക്കാൾ അല്പം കുറവാണെങ്കിലും, വെള്ളിയാഴ്ച പുറത്തുവന്ന "ഫോർഷുംഗ്സ്ഗ്രൂപ്പെ വാലൻ' ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ പുതിയ സർവേയും ജർമനിയിൽ എഫ്ഡിയുടെ സ്വാധീനം അതിവേഗം ഉറയ്ക്കുകയാണെന്ന് അടിവരയിടുന്നു.
3. എഫ്ഡി ഒന്നാമതെത്തിയാലും ഭരിക്കാൻ സാധിക്കുമോ?
കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ജർമനിയിലെ രണ്ടാമത്തെ വലിയ കക്ഷിയായി എഫ്ഡി മാറിയിരുന്നു. നിലവിലെ സാഹചര്യത്തിൽ അവർ ഒന്നാമത് എത്തിയാൽ പോലും ഭരണം പിടിക്കുക എളുപ്പമാകില്ല.
"ഫയർവാൾ' നയം:
ജർമനിയിലെ മറ്റ് പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം തന്നെ (സിഡിയു, എസ്പിഡി, ഗ്രീൻസ്) എഫ്ഡിയുമായി യാതൊരുവിധ രാഷ്ട്രീയ സഖ്യത്തിനും ഭരണ പങ്കാളിത്തത്തിനും തയാറല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നിലൊന്ന് വോട്ടുകൾ പോലും തികച്ചുമില്ലാത്ത അഫ്ഡിയെ മാറ്റിനിർത്തി മറ്റ് പാർട്ടികൾ ഒന്നിച്ച് സഖ്യസർക്കാർ രൂപീകരിക്കാനാണ് സാധ്യത. എങ്കിലും ജർമൻ ജനതയുടെ വലിയൊരു വിഭാഗം പരമ്പരാഗത രാഷ്ട്രീയ ശൈലികളോട് കാണിക്കുന്ന കടുത്ത അമർഷത്തിന്റെ പ്രതിഫലനമാണ് എഫ്ഡിയുടെ ഈ പുതിയ റിക്കാർഡ് കുതിപ്പ്.
Europe
ബെർലിൻ: പശ്ചിമേഷ്യയെയാകെ ഉലച്ചുകൊണ്ടിരിക്കുന്ന യുഎസ് - ഇറാൻ യുദ്ധത്തിന് അറുതി വരുത്താനുള്ള നിർണായക ചർച്ചകൾക്കായി അമേരിക്കൻ, ഇറാനിയൻ നയതന്ത്ര പ്രതിനിധികൾ സ്വിറ്റ്സർലൻഡിലേക്ക് തിരിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫ് ആണ് ചർച്ചകൾക്ക് നേതൃത്വം നൽകാൻ സ്വിറ്റ്സർലൻഡിലെത്തുന്നത്.
നേരത്തെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിൽ നടക്കേണ്ടിയിരുന്ന ആദ്യഘട്ട ചർച്ചകൾ ലെബനനിലെ കടുത്ത യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വൈകിയിരുന്നു.
എന്നാൽ ഇപ്പോൾ ഇരുവിഭാഗവും ചർച്ചകൾക്ക് തയാറായി മുന്നോട്ട് വന്നത് ആഗോളതലത്തിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ജി7 ഉച്ചകോടിയുടെ പശ്ചാത്തലവും 60 ദിവസത്തെ വെടിനിർത്തലും
കഴിഞ്ഞ ദിവസം ഫ്രാൻസിൽ സമാപിച്ച ജി7 ഉച്ചകോടിയിൽ ഈ സമാധാന ചർച്ചകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്തുവന്നിരുന്നു.
60 ദിവസത്തെ ട്രൂസ്
വരുന്ന വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ വച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഒരു പ്രാഥമിക സമാധാന കരാറിൽ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.
കരാർ പ്രകാരം ആദ്യം 60 ദിവസത്തെ താത്കാലിക വെടിനിർത്തൽ നിലവിൽ വരും.
ലക്ഷ്യം
ഈ 60 ദിവസത്തിനുള്ളിൽ ഇറാന്റെ ആണവപദ്ധതികൾ സംബന്ധിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാനും സ്ഥിരമായൊരു സമാധാന അന്തരീക്ഷം മേഖലയിൽ ഉറപ്പാക്കാനുമുള്ള വിശദമായ ചർച്ചകൾ ഇരുവിഭാഗവും പൂർത്തിയാക്കും.
കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഉൾപ്പെടെയുള്ള ലോകനേതാക്കൾ ഈ നീക്കത്തെ "ഗെയിം ചേഞ്ചർ' എന്നാണ് വിശേഷിപ്പിച്ചത്.
ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ആശ്വാസം; എണ്ണവില കുറഞ്ഞേക്കും
യുഎസ്-ഇറാൻ യുദ്ധം കാരണം അന്താരാഷ്ട്ര തലത്തിൽ എണ്ണ, ഗ്യാസ് വിതരണം വലിയ പ്രതിസന്ധിയിലായിരുന്നു. പ്രത്യേകിച്ച് ഈ യുദ്ധത്തെത്തുടർന്ന് തടസപ്പെട്ട സ്ട്രെയിറ്റ് ഓഫ് ഹോർമുസ് കപ്പൽപ്പാത ചർച്ചകൾ വിജയകരമാകുന്നതോടെ വീണ്ടും തുറക്കപ്പെടും.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതോടെ മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ വിതരണം പുനരാരംഭിക്കുകയും ഇത് യൂറോപ്പിലെയും ജർമനിയിലെയും ഇന്ധനവില ഗണ്യമായി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ഇതിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ഇന്ധനങ്ങൾക്ക് മേൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താൻ ജി7 രാജ്യങ്ങൾ ഇതിനകം തീരുമാനിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലെ സ്വിറ്റ്സർലൻഡ് ചർച്ചകൾ ലോകത്തിന്റെ തന്നെ സാമ്പത്തിക-രാഷ്ട്രീയ ഭാവിയെ നിർണയിക്കുന്നതാകും.
Europe
റോം: ജി7 ഉച്ചകോടിക്ക് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മിലുള്ള തർക്കം അതിരൂക്ഷമാകുന്നു. മെലോനിയെ പരസ്യമായി അപമാനിച്ച ട്രംപിനെതിരേ കടുത്ത ഭാഷയിലാണ് ഇറ്റാലിയൻ മാധ്യമങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.
ഇറ്റലിയിലെ പ്രമുഖ വലതുപക്ഷ യാഥാസ്ഥിതിക പത്രമായ "ലിബറോ' (Libero) തങ്ങളുടെ ശനിയാഴ്ചത്തെ മുഖചിത്രത്തിൽ ട്രംപിനെ അതീവ മോശം വാക്ക് ഉപയോഗിച്ചാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
"ട്രംപ് ഒരു വിഡ്ഢിയാണ്' എന്ന തലക്കെട്ടോടെയാണ് പത്രം പുറത്തിറങ്ങിയിരിക്കുന്നത്. ഒരു രാജ്യത്തിന്റെ ഭരണത്തലവനെതിരേ മറ്റൊരു രാജ്യത്തെ മുൻനിര പത്രം ഇത്രയും കടുത്ത വാക്ക് ഉപയോഗിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
തർക്കത്തിന് കാരണമായ "ഫോട്ടോ വിവാദം'
ഫ്രാൻസിൽ സമാപിച്ച ജി7 ഉച്ചകോടിക്ക് ശേഷം നൽകിയ ഒരു അഭിമുഖത്തിൽ ഡോണൾഡ് ട്രംപ് നടത്തിയ പരാമർശമാണ് ഇറ്റലിയെ പ്രകോപിപ്പിച്ചത്.
ട്രംപിന്റെ വാദം: ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി തന്റെ കൂടെയൊരു ഫോട്ടോ എടുക്കാനായി "കെഞ്ചി അപേക്ഷിച്ചു' എന്നായിരുന്നു ട്രംപ് പറഞ്ഞത്.
തനിക്ക് താത്പര്യമില്ലായിരുന്നുവെങ്കിലും അവരോട് അനുകമ്പ തോന്നിയതുകൊണ്ടാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്നും ട്രംപ് പരിഹസിച്ചു.
ട്രംപിന്റെ ഈ പ്രസ്താവന പുറത്തുവന്നതോടെ കടുത്ത പ്രതികരണവുമായി മെലോനി തന്നെ നേരിട്ട് രംഗത്തെത്തി. ട്രംപിന്റേത് തികച്ചും കെട്ടിച്ചമച്ച അസംബന്ധങ്ങളാണെന്നും താനും ഇറ്റലിയും ആരുടെയും മുന്നിൽ യാചിക്കാറില്ലെന്നും വ്യക്തമാക്കുന്ന ഒരു വീഡിയോ മെലോനി പുറത്തുവിട്ടു.
ഈ വിവാദത്തെത്തുടർന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി തന്റെ മുൻകൂട്ടി നിശ്ചയിച്ച അമേരിക്കൻ യാത്ര റദ്ദാക്കുകയും ചെയ്തു.
ജി7 ഉച്ചകോടിയിൽ ട്രംപ് ഒപ്പുവച്ചതോടെ യൂറോപ്പും അമേരിക്കയും തമ്മിൽ നല്ലൊരു നയതന്ത്ര ഐക്യം രൂപപ്പെട്ടു വരുന്നതിനിടെയാണ് ഈ സംഭവങ്ങൾ.
Europe
ഫ്രാങ്ക്ഫർട്ട്: സീനിയേഴ്സ് ഫോറം അംഗങ്ങൾ അന്താരാഷ്ട്ര പിക്നിക് ദിനമായ ജൂൺ 18ന് ഫ്രാങ്ക്ഫർട്ടിലെ ഓബർഷ്വൈൻസ്റ്റീഗ് 65-ൽ ഒത്തുകൂടി. രാവിലെ 11ന് ആരംഭിച്ച സൗഹൃദ സംഗമത്തിൽ സീനിയേഴ്സ് ഫോറം പ്രസിഡന്റ് കോശി മാത്യു സ്വാഗതം ആശംസിച്ചു.
തുടർന്ന് കവിയും എഴുത്തുകാരനും സമാജം മുൻ പ്രസിഡന്റും സീനിയേഴ്സ് ഫോറം നിലവിലെ പ്രസിഡന്റുമായ ജോസ് കുമാർ ചോലങ്കേരി അന്താരാഷ്ട്ര പിക്നിക് ദിനാചരണത്തിന്റെ ചരിത്രത്തെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.
ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ സമൂഹത്തിന് ശക്തമായ അടിത്തറ പാകിയവരും ഇന്ത്യൻ സംസ്കാരം ഈ മണ്ണിൽ വളർത്തിയെടുത്തവരും ഇവിടുത്തെ മുതിർന്നവരാണെന്നും ജർമൻ മലയാളി ചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടിയവരാണെന്നതിൽ ഓരോരുത്തർക്കും ഏറെ അഭിമാനിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെടികൾക്ക് വെള്ളവും വെളിച്ചവും നൽകുന്നതുപോലെ മനുഷ്യജീവിതം മനോഹരമായി നിലനിർത്താൻ ഇത്തരം കൂട്ടായ്മകളും ആനന്ദവും അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓബർഷ്വൈൻസ്റ്റീഗ് റസ്റ്റോറന്റിലെ രുചികരമായ ഭക്ഷണപാനീയങ്ങൾക്കൊപ്പം പഴയകാല സ്മരണകൾ പങ്കുവയ്ക്കാനും ഈ ആധുനിക കാലഘട്ടവുമായി എങ്ങനെ പൊരുത്തപ്പെട്ടുപോകാമെന്ന് ചിന്തിക്കാനുമുള്ള ഒരു സുവർണാവസരമായി പിക്നിക്കിൽ പങ്കെടുത്തവർ ഈ സംഗമത്തെ വിലയിരുത്തി.
മുതിർന്നവരുടെ ഇത്തരം ഒത്തുകൂടലുകൾ എങ്ങനെ കൂടുതൽ വിനോദപ്രദവും വിജ്ഞാനപ്രദവും സമൂഹത്തിന് ഉപകാരപ്രദവുമാക്കാം എന്നതിനെക്കുറിച്ച് അംഗങ്ങൾ പരസ്പരം ആശയവിനിമയം നടത്തി.
ഫ്രാങ്ക്ഫർട്ട് നഗരമധ്യത്തിലെ പച്ചപ്പുനിറഞ്ഞ കാട്ടിലൂടെയുള്ള നടത്തവും വൃക്ഷച്ചുവടുകളിലെ തണലും ആസ്വദിച്ച്, നാലുമണി ചായയ്ക്കായി ഒത്തുകൂടിയപ്പോൾ മുതിർന്നവരെല്ലാം തങ്ങളുടെ ചെറുപ്പകാലത്തിന്റെ പ്രസരിപ്പിലേക്ക് തിരിച്ചെത്തിയ അനുഭൂതിയിലായിരുന്നു.
കൂട്ടായ്മയുടെ ഭാരവാഹികളായ മധു പാരൂരിന്റെയും റോസമ്മ സിദ്ധുവിന്റെയും നന്ദി പ്രകാശനത്തോടെ വൈകുന്നേരം നാലോടെ പിക്നിക് ദിനാഘോഷങ്ങൾക്ക് തിരശീല വീണു.
Europe
ബ്രസൽസ്: ഫ്രാൻസിലെ ജി7 ഉച്ചകോടിക്ക് പിന്നാലെ ബെൽജിയത്തിലെ ബ്രസൽസിൽ ആരംഭിച്ച യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ഇയു ബജറ്റിനെച്ചൊല്ലിയും പശ്ചിമേഷ്യൻ നയതന്ത്ര മാറ്റങ്ങളെച്ചൊല്ലിയും കടുത്ത ഭിന്നതയും ആശങ്കയും പുകയുന്നു.
2028 മുതൽ 2034 വരെയുള്ള കാലയളവിലേക്ക് യൂറോപ്യൻ കമ്മീഷൻ സമർപ്പിച്ച ദീർഘകാല ബജറ്റ് നിർദേശം "അതിഭീമമാണെന്നും' ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് പരസ്യമായി വ്യക്തമാക്കി.
1. രണ്ട് ട്രില്യൺ യൂറോയുടെ ബജറ്റിനെതിരെ ജർമനി:
യൂറോപ്യൻ കമ്മീഷൻ മുന്നോട്ടുവച്ചിരിക്കുന്ന പുതിയ ബജറ്റ് തുക ഏകദേശം രണ്ട് ട്രില്യൺ യൂറോയാണ്. ഇത് ഇയു അംഗരാജ്യങ്ങളുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 1.26 ശതമാനത്തോളം വരും.
എന്നാൽ വെള്ളിയാഴ്ച നടന്ന ചർച്ചകൾക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച ജർമ്മൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ഈ കണക്കുകളെ പൂർണമായി തള്ളിപ്പറഞ്ഞു. ഇപ്പോൾ മേശപ്പുറത്തുള്ള നിർദ്ദേശം വളരെ കൂടുതലാണ്. ഈ കണക്കുകൾ നിർബന്ധമായും വെട്ടിച്ചുരുക്കണം. യൂറോപ്യൻ കമ്മീഷൻ പുതിയൊരു ബജറ്റ് നിർദ്ദേശം സമർപ്പിക്കേണ്ടതുണ്ട് എന്ന് മെർസ് ആവശ്യപ്പെട്ടു.
ജർമനിയുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് ബജറ്റിൽ രണ്ട് ശതമാനത്തോളം കുറവ് വരുത്തുന്നതിനെക്കുറിച്ച് യൂറോപ്യൻ കമ്മീഷൻ ഇപ്പോൾ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2. യുഎസ്-ഇറാൻ ചർച്ചകൾ നീളുന്നതിൽ യൂറോപ്പിന് നിരാശ:
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ സ്വിറ്റ്സർലൻഡ് യാത്ര റദ്ദാക്കിയതും ഇറാനുമായുള്ള ചർച്ചകൾ നീണ്ടുപോകുന്നതുമായ വാർത്തകൾ ഇയു ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ കനത്ത നിഴൽ വീഴ്ത്തി. ജി7 ഉച്ചകോടി നൽകിയ വലിയ പ്രതീക്ഷകൾക്കാണ് ഇതോടെ നേരിയ മങ്ങലേറ്റത്.
ഇക്കാര്യത്തിൽ അയർലൻഡ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ തന്റെ കടുത്ത ഖേദം രേഖപ്പെടുത്തി:
ചർച്ചകൾ വൈകുന്നത് നിർഭാഗ്യകരമാണ്. എങ്കിലും നിലവിലെ സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ ഇത് തികച്ചും അപ്രതീക്ഷിതമല്ല. ഇരുപക്ഷവും ചർച്ചകൾ തുടരണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. കാരണം ലോകത്തിന് ഇപ്പോൾ ആവശ്യം സമാധാനവും സ്ഥിരതയുമാണ്.
3. ഇറാൻ ചർച്ചകൾ ഉക്രെയ്ൻ യുദ്ധത്തെ ബാധിക്കുന്നത് എങ്ങനെ?
യൂറോപ്യൻ യൂണിയനെ സംബന്ധിച്ച് ഇറാൻ-യു.എസ് സമാധാന കരാർ വെറുമൊരു ആണവ സുരക്ഷാ വിഷയം മാത്രമല്ല. അത് ഉക്രെയ്ൻ യുദ്ധവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്ന് എവിയാനിലെ ജി7 ഉച്ചകോടി തെളിയിച്ചിരുന്നു.
എണ്ണവിലയും റഷ്യൻ ഉപരോധവും: യു.എസ്-ഇറാൻ കരാർ യാഥാർത്ഥ്യമാവുകയും ഹുർമുസ് കടലിടുക്ക് പൂർണമായി തുറക്കുകയും ചെയ്താൽ ലോക വിപണിയിൽ എണ്ണവില ഗണ്യമായി കുറയും. ഇത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാകും.
ഇതിലൂടെ ലഭിക്കുന്ന സാമ്പത്തിക സുരക്ഷിതത്വം ഉപയോഗിച്ച് റഷ്യൻ എണ്ണയ്ക്ക് മേൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്താമെന്ന് ട്രംപ് ജി7 വേദിയിൽ സമ്മതിച്ചിരുന്നു. റഷ്യയെ സാമ്പത്തികമായി പൂട്ടിയാൽ മാത്രമേ ഉക്രെയ്നിൽ ഒരു സമാധാന ചർച്ചയ്ക്ക് വ്ളാദിമിർ പുടിൻ തയാറാകൂ എന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ കണക്കുകൂട്ടൽ.
അതുകൊണ്ട് തന്നെ, സ്വിറ്റ്സർലൻഡിൽ നടക്കേണ്ട യു.എസ്-ഇറാൻ ചർച്ചകളുടെ ഭാവി എന്താകും എന്നതിനെ ആശ്രയിച്ചിരിക്കും ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ അടുത്ത നയതന്ത്ര നീക്കങ്ങൾ.
വാർത്തയാക്കി മാറ്റുക
Europe
ബെർലിൻ: ലോകത്തെ മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയ യുഎസ് - ഇറാൻ യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസം ഒപ്പുവെച്ച ചരിത്രപ്രധാനമായ സമാധാന കരാറിന് പിന്നാലെ നയതന്ത്ര ലോകത്ത് വൻ നാടകീയ നീക്കങ്ങൾ.
തുടർചർച്ചകൾക്കായി സ്വിറ്റ്സർലൻഡിലേക്ക് തിരിക്കാനിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ സുപ്രധാന യാത്ര വൈറ്റ് ഹൗസ് പെട്ടെന്ന് റദ്ദാക്കി.
ഇറാനുമായുള്ള സമാധാന ഉടമ്പടിയുടെ ധാരണാപത്രം പൂർണ്ണമായും അന്തിമമായിട്ടില്ലെന്നും, സാങ്കേതിക ചർച്ചകൾക്കുള്ള പദ്ധതികൾ പുരോഗമിക്കുന്നതേയുള്ളൂ എന്നുമാണ് വൈറ്റ് ഹൗസ് നൽകുന്ന വിശദീകരണം.
ഇതോടെ ഫ്രാൻസിലെ ജി7 ഉച്ചകോടിയോട് അനുബന്ധിച്ച് രൂപപ്പെട്ട സമാധാനാന്തരീക്ഷത്തിൽ വീണ്ടും ട്വിസ്റ്റുകൾ സംഭവിക്കുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.
യാത്ര റദ്ദാക്കിയെങ്കിലും ചർച്ചകൾ തുടരും; വാൻസ് പ്രതിരോധത്തിൽ
അൽ ജസീറ ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, വൈസ് പ്രസിഡന്റിന്റെ യാത്ര തത്കാലം മാറ്റിവച്ചെങ്കിലും ചർച്ചകളിൽ നിന്നും അമേരിക്ക പിന്മാറിയിട്ടില്ല.
വരും ദിവസങ്ങളിൽ തന്നെ ഒരു ഉന്നതതല യുഎസ് പ്രതിനിധി സംഘം സ്വിറ്റ്സർലൻഡിലേക്ക് തിരിക്കുമെന്നാണ് വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കുന്നത്.
കരാറിനെതിരെ അമേരിക്കയ്ക്കുള്ളിൽ നിന്നും സഖ്യകക്ഷിയായ ഇസ്രായേലിൽ നിന്നും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും ജെ.ഡി. വാൻസ് കരാറിനെ ശക്തമായി ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇറാനുമായി 60 ദിവസത്തെ ഔദ്യോഗിക ചർച്ചാ കാലയളവ് ആരംഭിച്ചതായും വരാനിരിക്കുന്ന നിർണ്ണായക ചർച്ചകൾക്ക് യുഎസ് പൂർണസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാറിലെ ഇസ്രായേൽ വിരുദ്ധ വിമർശനങ്ങളെ വാൻസ് തള്ളിക്കളയുകയും ചെയ്തു.
വെർസായ് കൊട്ടാരത്തിലെ ചരിത്രപരമായ ഒപ്പുവയ്ക്കൽ
110 ദിവസം നീണ്ടുനിന്ന കടുത്ത യുഎസ് - ഇറാൻ സൈനിക സംഘർഷത്തിന് വിരാമമിടാൻ രൂപപ്പെടുത്തിയ 14 ഇന സമാധാന കരാറിന്റെ ധാരണപത്രത്തിൽ (MoU) യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് ഒപ്പുവച്ചത്.
ഫ്രാൻസിലെ വെർസായ്സ് കൊട്ടാരത്തിൽ ജി7 ഉച്ചകോടിയോടനുബന്ധിച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ട്രംപിന്റെ ഈ അപ്രതീക്ഷിത നീക്കം. ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ ടെഹ്റാനിലിരുന്ന് ഡിജിറ്റലായി ഇതിൽ ഒപ്പുവെക്കുകയായിരുന്നു.
"ഇസ്ലമാബാദ് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ്' എന്നറിയപ്പെടുന്ന ഈ കരാർ പ്രകാരം പശ്ചിമേഷ്യയിൽ താത്കാലിക സമാധാനം നിലവിൽ വന്നിട്ടുണ്ട്.
കരാറിലെ പ്രധാന വ്യവസ്ഥകൾ
ഇരു രാജ്യങ്ങളും ഒപ്പുവച്ച ചരിത്രപരമായ ഉടമ്പടിയിലെ പ്രധാന നിബന്ധനകൾ ഇവയാണ്:
നാവിക ഉപരോധം പിൻവലിക്കും: ലോക സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയായ ഹുർമുസ് കടലിടുക്കിലെ (Strait of Hormuz) നാവിക ഉപരോധം അമേരിക്ക പിൻവലിക്കും. ഇതോടെ ഇറാന്റെ എണ്ണക്കയറ്റുമതി പുനരാരംഭിക്കും.
300 ബില്യൺ ഡോളറിന്റെ ഫണ്ട്: ഇറാന്റെ മരവിപ്പിച്ച വിദേശ ആസ്തികൾ അമേരിക്ക വിട്ടുനൽകും. കൂടാതെ യുദ്ധത്തിൽ തകർന്ന ഇറാന്റെ പുനർനിർമ്മാണത്തിനായി 300 ബില്യൺ ഡോളറിന്റെ നിക്ഷേപ ഫണ്ട് യുഎസ് അനുവദിക്കും.
ആണവ പദ്ധതികൾക്ക് പൂട്ട്: ഇതിന് പകരമായി ഇറാന്റെ ആണവ പദ്ധതികൾക്ക് മേൽ അതീവ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
കരാർ നിലവിൽ വന്നെങ്കിലും ലബനാനിൽ ഇസ്രായേൽ ഇപ്പോഴും ആക്രമണം തുടരുന്നത് പശ്ചിമേഷ്യയിൽ കനത്ത ആശങ്ക നിലനിർത്തുന്നുണ്ട്.
ഇതിനിടയിൽ വാൻസിന്റെ യാത്ര റദ്ദാക്കിയത് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.
Europe
കോവൻട്രി: യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കോവൻട്രി ആൻഡ് വാർവിക്ഷയർ എൻഎച്ച്എസ് ട്രസ്റ്റിലെ ഹെൽത്ത്കെയർ അസിസ്റ്റന്റായ ജോമി തോമസിനെ പ്രശസ്തമായ അന്താരാഷ്ട്ര ഡെയ്സി അവാർഡിനായി നാമനിർദേശം ചെയ്യപ്പെട്ടു.
ഭാര്യ സിൽറ്റോ ജോമിക്കും മക്കളായ ആൽബി ജോമിക്കും അനീറ്റ ജോമിക്കുമൊപ്പം കോവൻട്രിയിലാണ് അദ്ദേഹം താമസമാക്കുന്നത്.
സമർപ്പണം, കരുതൽ, രോഗികളോടും അവരുടെ കുടുംബാംഗങ്ങളോടുമുള്ള ശ്രദ്ധ, സഹപ്രവർത്തകരോടുള്ള സഹകരണ മനോഭാവം തുടങ്ങി നിരവധി മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ജോമിയെ അവാർഡിനായി നാമനിർദേശം ചെയ്തത്.
യുഎച്ച്സിഡബ്ല്യുവിലെ ചീഫ് നഴ്സിംഗ് ഓഫീസറായ പ്രഫസർ ട്രേസി ബ്രിഗ്സ്റ്റോക്കിൽ നിന്ന് ജോമി തോമസ് തന്റെ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
1999-ൽ ജെ. പാട്രിക് ബാൺസ് എന്ന രോഗിയുടെ കുടുംബമാണ് അദ്ദേഹത്തെ ചികിത്സിച്ച നഴ്സുമാരുടെ സേവനത്തോടുള്ള ആദരസൂചകമായി ഡെയ്സി അവാർഡ് സ്ഥാപിച്ചത്.
നഴ്സിംഗ് മേഖലയിലെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര ബഹുമതികളിലൊന്നാണിത്.
Europe
ലണ്ടൻ: ബ്രെക്സിറ്റിന് ശേഷം യുകെയിൽ നിയമപരമായി താമസിക്കാനുള്ള പദവി നേടിയെടുക്കാൻ വേണ്ടി വ്യാജ വിവാഹ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയ വൻ കുടിയേറ്റ തട്ടിപ്പ് സംഘത്തെ ബ്രിട്ടീഷ് ഇമിഗ്രേഷൻ വിഭാഗം പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം നടത്തിയ പുലർച്ചെ റെയ്ഡുകൾക്കൊടുവിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആറുവർഷമായി അതീവ രഹസ്യമായി പ്രവർത്തിച്ചുവരുന്ന വൻതോതിലുള്ള അന്താരാഷ്ട്ര തട്ടിപ്പ് ശൃംഖലയെക്കുറിച്ചുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോം ഓഫീസിന്റെ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് വിഭാഗം അന്വേഷണം നടത്തിയത്.
ഇംഗ്ലണ്ടിലെ ഡോൺകാസ്റ്റർ, നോർമന്റൺ, ലിങ്കൺ, ലിവർപൂൾ, നോർത്താംപ്ടൺഷയർ, ഷെഫീൽഡ്, വെസ്റ്റ് മിഡ്ലാൻഡ്സ് എന്നീ പ്രദേശങ്ങളിലാണ് വ്യാപകമായ റെയ്ഡുകൾ നടന്നത്. ഇതിൽ വെസ്റ്റ് ബ്രോംവിച്ചിൽ നിന്നും രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
തട്ടിപ്പ് രീതി: അൽബേനിയൻ സ്വദേശികൾക്ക് വ്യാജ "സൈപ്രസ്' വിവാഹം
ബ്രെക്സിറ്റിന് ശേഷം യുകെയിൽ തുടരാൻ യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിയമപരമായ താമസ പദവി ലഭ്യമാക്കാൻ രൂപീകരിച്ച യൂറോപ്യൻ യൂണിയൻ സെറ്റിൽമെന്റ് സ്കീമിനെ ദുരുപയോഗം ചെയ്താണ് ഈ സംഘം തട്ടിപ്പ് നടത്തിയത്.
യൂറോപ്യൻ യൂണിയൻ പൗരന്മാരും യൂറോപ്യൻ യൂണിയന് പുറത്തുള്ള പൗരന്മാരും തമ്മിൽ വിവാഹം കഴിഞ്ഞതായി വ്യാജ രേഖകൾ സൃഷ്ടിക്കുകയായിരുന്നു ഇവരുടെ രീതി.
ഇത്തരത്തിൽ വ്യാജമായി നിർമിച്ച സൈപ്രസ് വിവാഹ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പ്രധാനമായും അൽബേനിയൻ കുടിയേറ്റക്കാർക്ക് യാതൊരു നിയമപരമായ അവകാശവുമില്ലാതെ യുകെയിൽ താമസിക്കാനുള്ള വിസ ഒപ്പിച്ചു നൽകിയതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
യഥാർഥ വൈവാഹിക ബന്ധമാണെന്ന് കേസ് പരിശോധിക്കുന്ന ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കാൻ അതീവ സങ്കീർണമായ വ്യാജരേഖകളാണ് ഇവർ ചമച്ചിരുന്നത്.
കടുത്ത നടപടിയുമായി ഹോം ഓഫീസ്
2020 മുതൽ ആരംഭിച്ച ഈ ദുരുപയോഗം വളരെ സങ്കീർണ്ണവും അതീവ ആസൂത്രിതവുമാണ്. അതുകൊണ്ടുതന്നെ തെളിവുകൾ ശേഖരിക്കാനും രഹസ്യവിവരങ്ങൾ ഉറപ്പാക്കാനും ഞങ്ങൾക്ക് ദീർഘകാല അന്വേഷണം നടത്തേണ്ടി വന്നു.
നിയമങ്ങളെ വെട്ടിച്ച് മുന്നേറാമെന്ന് കരുതിയ സംഘടിത കുറ്റകൃത്യ സംഘങ്ങൾക്ക് ഈ അറസ്റ്റ് വലിയൊരു തിരിച്ചടിയാണെന്നാണ് ഹോം ഓഫീസിലെ ഇമിഗ്രേഷൻ അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ആൻഡ്രൂ റാഡ്ക്ലിഫ് പറഞ്ഞത്.
എന്താണ് ഇയു സെറ്റിൽമെന്റ് സ്കീം?
ഇയു സെറ്റിൽമെന്റ് സ്കീം (EUSS) പ്രകാരം 2020 ഡിസംബർ 31നു മുമ്പ് യുകെയിൽ താമസിച്ചിരുന്ന യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഇക്കണോമിക് ഏരിയ (EEA), സ്വിറ്റ്സർലാൻഡ് പൗരന്മാരായ ആളുകൾക്കും അവരുടെ ആശ്രിതരായ കുടുംബാംഗങ്ങൾക്കും യുകെയിൽ തുടരാൻ പ്രീ-സെറ്റിൽഡ് അല്ലെങ്കിൽ സെറ്റിൽഡ് സ്റ്റാറ്റസിനായി അപേക്ഷിക്കാം.
നിലവിൽ ഏകദേശം 58 ലക്ഷം ആളുകൾ ഈ പദ്ധതി പ്രകാരം യുകെയിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ബ്രെക്സിറ്റിന് മുൻപ് യുകെയിൽ ജീവിതം കെട്ടിപ്പടുത്ത യൂറോപ്യൻ അയൽക്കാരെ സഹായിക്കാൻ രൂപീകരിച്ച പദ്ധതിയെ, പിൻവാതിലിലൂടെയുള്ള നിയമവിരുദ്ധ കുടിയേറ്റത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുന്ന സംഘങ്ങളെ സർക്കാർ കർശനമായി നേരിടുമെന്ന് കുടിയേറ്റ-പൗരത്വ മന്ത്രി മൈക്ക് ടാപ്പ് വ്യക്തമാക്കി.
വ്യാജ രേഖകൾ സമർപ്പിച്ച് വീസ നേടിയ ആളുകളെ കണ്ടെത്തി രാജ്യം കടത്താനുള്ള നടപടികളും ഹോം ഓഫീസ് ആരംഭിച്ചിട്ടുണ്ട്.
Europe
ബെർലിൻ: ജർമനിയിൽ നികുതി വെട്ടിപ്പുകാർക്കും കുടിശിക വരുത്തുന്നവർക്കുമെതിരേ നടപടികൾ അതീവ കർശനമാക്കി ധനകാര്യ വകുപ്പ്.
ഹെസൻ സംസ്ഥാനത്തെ വിയേൺഹൈമിലുള്ള ഒരു വ്യവസായിക മേഖലയിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെ നികുതി അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര സൂപ്പർ കാറുകൾ പിടിച്ചെടുത്തു.
രണ്ട് സാധാരണ വെയർഹൗസുകളിൽ ഒളിപ്പിച്ചിരുന്ന അവസ്ഥയിലായിരുന്നു ഈ ആഡംബര വണ്ടികൾ. നിലവിലെ വിപണി മൂല്യമനുസരിച്ച് പിടിച്ചെടുത്ത കാറുകൾക്ക് ആകെ ഒരു മില്യൺ യൂറോയിലധികം (ഏകദേശം 9.3 കോടി രൂപ) വിലവരും.
റോൾസ് റോയ്സും ഫെരാരിയും ഇനി ഫിനാൻസ് വകുപ്പിന് സ്വന്തം; വില്ലനായത് നികുതി കുടിശിക
ബുധനാഴ്ച രാവിലെ 10 ഓടെയോടെയാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥരും വലിയ ടോവിംഗ് ട്രക്കുകളും വിയേൺഹൈമിലെ ഗോട്ട്ലീബ്-ഡെയ്ംലർ സ്ട്രീറ്റിലേക്ക് ഇരച്ചെത്തിയത്.
കനത്ത നികുതി കുടിശിക വരുത്തിയതിനെ തുടർന്ന് ഉടമസ്ഥന്റെ വിലപിടിപ്പുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നിയമപരമായ ഉത്തരവുമായാണ് ഉദ്യോഗസ്ഥർ എത്തിയത്.
പിടിച്ചെടുത്ത പ്രധാന ലക്ഷ്വറി കാറുകൾ
റോൾസ് റോയ്സ് കള്ളിനൻ (Rolls-Royce Cullinan): ഇതിന്റെ മാത്രം പുതിയ വില ഏകദേശം 3,90,000 യൂറോയ്ക്ക് (3.6 കോടി രൂപ) മുകളിലാണ്.
ആസ്റ്റൺ മാർട്ടിൻ DB11 (Aston Martin): രണ്ട് ആസ്റ്റൺ മാർട്ടിൻ കാറുകളാണ് പിടിച്ചെടുത്തത്. ഒന്നിന്റെ മാത്രം വില 1,90,000 യൂറോയിൽ അധികമാണ്.
ഫെരാരി 458 ഇറ്റാലിയ (Ferrari 458 Italia): വിപണിയിൽ 2,00,000 യൂറോയ്ക്ക് മുകളിൽ വിലയുള്ള സൂപ്പർ കാർ.
മെഴ്സിഡസ് GLE (Mercedes GLE): ഏകദേശം 90,000 യൂറോയ്ക്ക് മുകളിൽ വിലമതിക്കുന്ന ആഡംബര എസ്യുവി.
അനക്കാൻ പറ്റാത്ത രീതിയിൽ "റെഡ് സീൽ' പതിപ്പിച്ചു
പരിശോധനയ്ക്ക് ശേഷം ഫ്രാങ്ക്ഫർട്ട് ചീഫ് ടാക്സ് ഓഫീസിന്റെ ഒഫീഷ്യൽ "റെഡ് സീൽ' എല്ലാ കാറുകളുടെയും വിൻഡ്ഷീൽഡിൽ ഉദ്യോഗസ്ഥർ പതിപ്പിച്ചു. ജർമൻ നിയമപ്രകാരം ഈ സീൽ പതിപ്പിച്ച വാഹനങ്ങൾ പിന്നീട് അനക്കാനോ ഉപയോഗിക്കാനോ പാടില്ല.
തുടർന്ന് ഉദ്യോഗസ്ഥർ ഈ കാറുകളെല്ലാം ടോവിംഗ് ട്രക്കുകളിൽ കയറ്റി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. യാതൊരുവിധ എതിർപ്പുകളോ അനിഷ്ട സംഭവങ്ങളോ ഇല്ലാതെ അതീവ വേഗത്തിലാണ് ഉദ്യോഗസ്ഥർ ജപ്തി നടപടികൾ പൂർത്തിയാക്കിയത്.
കുടിശികയുള്ള നികുതിപ്പണം പൂർണമായി അടച്ചുതീർക്കാത്ത പക്ഷം ഈ ലക്ഷ്വറി കാറുകൾ ഗവൺമെന്റ് ലേലത്തിൽ വച്ച് പണം ഈടാക്കാനാണ് സാധ്യത. ജർമനിയിൽ ടാക്സ് നിയമങ്ങൾ ലംഘിച്ചാൽ എത്ര വലിയ കോടീശ്വരനാണെങ്കിലും രക്ഷയില്ലെന്ന് ഓർമിപ്പിക്കുന്നതാണ് ഈ കനത്ത നടപടി.
Europe
മ്യൂണിക്: ജർമനിയിലെ മ്യൂണിക് നഗരത്തിലുണ്ടായ ട്രെയിൻ അപകടത്തിൽ ഒരാൾ മരിച്ചു. ശനിയാഴ്ച പുലർച്ചെയോടെ രണ്ട് ഗുഡ്സ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുകയും ആഘാതത്തിൽ രണ്ട് ട്രെയിൻ വാഗണുകൾ റെയിൽവേ പാലത്തിൽ നിന്നും അഞ്ച് മീറ്റർ താഴെയുള്ള റോഡിലേക്ക് പതിക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും വൻ സന്നാഹത്തോടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
ഷണ്ടിംഗ് ജോലികൾക്കിടെ വൻ കൂട്ടിയിടി
മ്യൂണിക്കിലെ മിൽബെർട്ഷോഫൻ (Milbertshofen) മേഖലയിലെ ഷ്ലൈസ്ഹൈമർ സ്ട്രീറ്റിലുള്ള റെയിൽവേ ഓവർബ്രിഡ്ജിൽ ശനിയാഴ്ച പുലർച്ചെ 1.40 ഓടെയായിരുന്നു അപകടം. പാലത്തിന് മുകളിൽ രണ്ട് ഗുഡ്സ് ട്രെയിനുകൾ ഒരേസമയം ഷണ്ടിംഗ് നടത്തുകയായിരുന്നു.
ഇതിനിടയിൽ ഉണ്ടായ ശക്തമായ കൂട്ടിയിടിയെ തുടർന്ന്, ഒരു ട്രെയിൻ പിന്നോട്ട് ആഞ്ഞുപോവുകയും അതിന്റെ രണ്ട് വലിയ വാഗണുകൾ പാലത്തിന്റെ കൈവരികൾ തകർത്ത് താഴെയുള്ള റോഡിലേക്ക് കുത്തനെ പതിക്കുകയുമായിരുന്നു.
പാലത്തിന്റെ അരികിൽ നിന്നും റോഡിലേക്ക് "വി' ആകൃതിയിൽ ചരിഞ്ഞു നിൽക്കുന്ന നിലയിലാണ് വാഗണുകൾ ഉള്ളത്. അപകടത്തിൽ പെട്ട ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായി ശനിയാഴ്ച രാവിലെ പോലീസ് ഒഫീഷ്യലായി സ്ഥിരീകരിച്ചു.
അപകടസാധ്യതയില്ല; രക്ഷാപ്രവർത്തനം തുടരുന്നു
റോഡിലേക്ക് പതിച്ച ഗുഡ്സ് വാഗണുകളിൽ സാധനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് (Unbeladen) പോലീസ് വ്യക്തമാക്കി. അതിനാൽ രാസവസ്തുക്കളോ മറ്റ് ഇന്ധനങ്ങളോ ചോരാനുള്ള സാധ്യതകൾ ഇല്ലാത്തത് വലിയൊരു അപകടമൊഴിവാക്കി.
ഫെഡറൽ പോലീസ്, സ്റ്റേറ്റ് പോലീസ്, ഫയർഫോഴ്സ്, മറ്റ് അടിയന്തിര രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടസ്ഥലത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാനായി അത്യാധുനിക ഡ്രോണുകളും ഉപയോഗിച്ചു.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ (Gutachter) നിയോഗിച്ചിട്ടുണ്ട്.
ഗതാഗതം പൂർണമായി തടസപ്പെട്ടു; റെയിൽ യാത്രക്കാരെ ബാധിക്കില്ല
അപകടത്തെ തുടർന്ന് ഫ്രാങ്ക്ഫർട്ടർ റിങ്ങിനും മാക്സ് ഡയമണ്ട് സ്ട്രീറ്റിനും ഇടയിലുള്ള ഷ്ലൈസ്ഹൈമർ റോഡ് ഇരുവശത്തേക്കും പൂർണമായി അടച്ചിട്ടിരിക്കുകയാണ്.
ഭാരമേറിയ വൻ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് മാത്രമേ ഈ വാഗണുകൾ റോഡിൽ നിന്നും മാറ്റാൻ സാധിക്കൂ. അതിനാൽ ഈ പാതയിലെ റോഡ് ഗതാഗതം പുനഃസ്ഥാപിക്കാൻ ശനിയാഴ്ച രാത്രിയോ അല്ലെങ്കിൽ ഞായറാഴ്ച വരെയോ സമയമെടുത്തേക്കുമെന്ന് പോലീസ് വക്താവ് അറിയിച്ചു.
എന്നാൽ, ഈ റെയിൽവേ ട്രാക്ക് ചരക്ക് തീവണ്ടികൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നതായതിനാൽ ജർമനിയിലെ മറ്റ് റീജിയണൽ, ദീർഘദൂര പാസഞ്ചർ ട്രെയിൻ സർവീസുകളെ (DB) ഈ അപകടം ഒരു രീതിയിലും ബാധിക്കില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
Europe
ബെർലിൻ: ജർമനിയിലെ അമച്വർ ബാഡ്മിന്റൺ താരങ്ങൾക്ക് ആവേശം പകരാൻ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായ "ചാവറ കപ്പ് 2026' (Chavara Cup 2026) ഒരുങ്ങുന്നു.
കായികമേളയുടെ പ്രധാന വിശദാംശങ്ങൾ താഴെ നൽകുന്നു:
മത്സര ക്രമീകരണങ്ങൾ: തീയതി - ജൂലൈ നാല് (ശനിയാഴ്ച). സ്ഥലം: നെക്കാർഗെമ്യുണ്ട് ( ഹൈഡൽബർഗിന് സമീപം) Münzenbachhalle, Neckargemund, (bei Heidelberg, Germany).
മത്സര വിഭാഗങ്ങൾ: ഡബിൾസ് മത്സരങ്ങളാണ് (Doppel-Kategorien: Herren, Damen, Mixed) ടൂർണമെന്റിൽ ക്രമീകരിച്ചിരിക്കുന്നത്. പുരുഷന്മാരുടെ ഡബിൾസ്, വനിതകളുടെ ഡബിൾസ്, മിക്സഡ് ഡബിൾസ്.
സമ്മാനം: എല്ലാ വിജയികൾക്കും പ്രൈസ് മണിയായി 2000 യൂറോയ്ക്കുമേൽ തുകയും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.
രജിസ്ട്രേഷൻ വിവരങ്ങൾ:
ടൂർണമെന്റിൽ പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾക്കായി ഇപ്പോൾ ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഒഫീഷ്യൽ വെബ്സൈറ്റായ http ://www.chavaracup-badminton.de വഴി കളിക്കാർക്ക് തങ്ങളുടെ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന കായിക പോരാട്ടത്തിലേക്ക് എല്ലാ ബാഡ്മിന്റൺ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഫോൺ: Loice - 004915163114937, Martin - 0041787297154.
Europe
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം ബർമിംഗ്ഹാമിൽ നടന്നു. രൂപതയുടെ ഇടവക മിഷൻ പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം രാവിലെ ഫാ. ജെബിൻ പതിപറമ്പിൽ എംസിബിഎസ് നടത്തിയ പ്രെയിസ് ആൻഡ് വർഷിപ്പോടെയാണ് ആരംഭിച്ചത്.
തുടർന്ന് നടന്ന ഖത്വാ പ്രാർഥനയ്ക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. തുടർന്ന് തലശേരി മുൻ അതിരൂപതാധ്യക്ഷൻ മാർ ജോർജ് വലിയമറ്റം, മാർ ജോസഫ് സ്രാമ്പിക്കൽ, രൂപതയുടെ വിവിധ ഇടവക മിഷനുകളിൽ നിന്നെത്തിയ വൈദികർ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
Europe
റോം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്റർ ഇറ്റലിയിൽ പ്രവർത്തനമാരംഭിച്ചു. മുൻപ് ഒഐസിസി ആയിരുന്ന സംഘടന കോൺഗ്രസ് നേതൃത്വം ഐഒസിയായി മാറ്റുകയായിരുന്നു.
റോമിൽ നടന്ന യോഗത്തിൽ അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു. മുഖ്യ രക്ഷാധികാരി: തോമസ് ഇരിമ്പൻ, പ്രസിഡന്റ്: ഷൈൻ റോബർട്ട് ലോപ്പസ്, വൈസ് പ്രസിഡന്റ്: ബി. അനില, സെക്രട്ടറി: ജോസഫ് വലിയപറമ്പിൽ, ജോയിന്റ് സെക്രട്ടറി: മേഴ്സി തോമസ്, ട്രഷറർ: ജിന്റോ കുര്യാക്കോസ് എന്നിവരെയും തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ജോയി മേലേപ്പറമ്പിൽ, സാജു തെക്കൻ, ജോണി പറേകാട്ടിൽ, ജോസ് നെയ്ശേരി, ജോസ് പുതുശേരി, രാജീവ് വെങ്ങാട്ട്, ഷിജു ഫ്രാൻസിസ്, ജിൻസൺ പാലാട്ടി, ജോഷി ചെറിയാൻ എന്നിവരെയും തെരെഞ്ഞെടുത്തു.
Europe
ലണ്ടൻ: പത്ത് വർഷത്തിലേറെയായി ഇന്ത്യയിലെ വരുമാനം യുകെയിൽ വെളിപ്പെടുത്താത്തവർക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോർട്ട്. ബ്രിട്ടനിലെ ടാക്സ് വിഭാഗമായ എച്ച്എംആർസി (HM Revenue & Customs) ഇപ്പോൾ ആഗോളതലത്തിലുള്ള വരുമാന സ്രോതസുകൾ നിരീക്ഷിച്ചുവരികയാണ്.
കൃത്യസമയത്ത് നികുതി വിവരങ്ങൾ കൈമാറാത്തവർക്ക് നികുതി തുകയുടെ ഇരട്ടിയിലധികം തുക പിഴയായി നൽകേണ്ടി വരും. വരുമാനം വെളിപ്പെടുത്തുന്നതിൽ വരുത്തുന്ന കാലതാമസവും വെളിപ്പെടുത്തുന്ന രീതിയും അനുസരിച്ചാണ് പിഴയുടെ തുക നിശ്ചയിക്കപ്പെടുന്നത്.
പ്രധാനമായും മൂന്ന് സാഹചര്യങ്ങളാണ് ഇതിലുള്ളത്.
എച്ച്എംആർസി നോട്ടീസ് അയച്ച ശേഷം
നിങ്ങൾ സ്വമേധയാ ഇന്ത്യയിലെ വരുമാനം വെളിപ്പെടുത്താതിരിക്കുകയും എച്ച്എംആർസി ഇത് കണ്ടെത്തി നിങ്ങൾക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്താൽ പിഴ വളരെ കൂടുതലായിരിക്കും.
ഇത്തരം സാഹചര്യങ്ങളിൽ എത്രമാത്രം സഹകരിച്ചാലും കുറഞ്ഞത് 100 ശതമാനം പിഴയെങ്കിലും ഈടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.
സ്വമേധയാ ഉള്ള വെളിപ്പെടുത്തൽ
എച്ച്എംആർസി കണ്ടെത്തുന്നതിന് മുൻപ് തന്നെ നികുതിദായകൻ സ്വന്തം നിലയിൽ വരുമാനം വെളിപ്പെടുത്തുകയാണെങ്കിൽ പിഴയിൽ ഗണ്യമായ കുറവുണ്ടാകും.
കൃത്യസമയത്തുള്ള വെളിപ്പെടുത്തൽ
അതത് സാമ്പത്തിക വർഷത്തിൽ തന്നെ വിദേശ വരുമാന വിവരങ്ങൾ ടാക്സ് റിട്ടേണിൽ ഉൾപ്പെടുത്തിയാൽ യാതൊരുവിധ പിഴയും നൽകേണ്ടി വരില്ല.
മൂന്ന് വർഷം കഴിഞ്ഞാൽ കുരുക്ക് മുറുകും
വരുമാനം വെളിപ്പെടുത്താൻ മൂന്ന് വർഷത്തിൽ കൂടുതൽ കാലതാമസം വരുത്തിയാൽ പിഴയുടെ ഗതി മാറുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വെളിപ്പെടുത്തൽ വൈകുംതോറും പിഴയുടെ ശതമാനവും വർധിക്കും.
പത്ത് വർഷത്തിലേറെയായി ഇന്ത്യയിലെ വരുമാനം മറച്ചുവെച്ചാൽ അത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ഇത് 200 ശതമാനം വരെ പിഴയിലേക്ക് നയിക്കാം.
യുകെയിൽ താമസിക്കുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർ നാട്ടിലെ വസ്തുവകകളിൽ നിന്നുള്ള വാടക, ബാങ്ക് നിക്ഷേപങ്ങളുടെ പലിശ, ഓഹരി വിപണിയിലെ ലാഭം തുടങ്ങിയവ യുകെയിൽ റിപ്പോർട്ട് ചെയ്യാൻ ബാധ്യസ്ഥരാണ്.
എച്ച്എംആർസിക്ക് ലോകത്തെ വിവിധ രാജ്യങ്ങളിലെ ബാങ്ക് വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനങ്ങൾ നിലവിലുണ്ട്.
നിലവിൽ വരുമാനം വെളിപ്പെടുത്താത്തവർ ഈ സാമ്പത്തിക വർഷം തന്നെ അത് ചെയ്യാൻ ശ്രമിക്കണമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു.
Europe
ഹോർഷം: യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് 2026 ജൂൺ 13ന് സസെക്സിലെ ഹോർഷത്തിലുള്ള ദി ബ്രിഡ്ജ് ലെഷർ സെന്ററിൽ സംഘടിപ്പിച്ചു. വിവിധ അസോസിയേഷനുകളിൽ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങൾ പങ്കെടുത്ത മത്സരങ്ങളിൽ മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് (MAP) തുടർച്ചയായ രണ്ടാം വർഷവും ഓവറോൾ ചാമ്പ്യൻമാരായി.
ക്രോളി മലയാളി കമ്യൂണിറ്റി (CMC) ഒന്നാം റണ്ണറപ്പും ആതിഥേയരായ മലയാളി കമ്യൂണിറ്റി ഓഫ് ഹോർഷം (MCH) രണ്ടാം റണ്ണറപ്പുമായി. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിച്ച ശേഷം കൃത്യം 9.30ന് ട്രാക്ക് മത്സരങ്ങൾക്ക് തുടക്കമായി.
ഉദ്ഘാടന സമ്മേളനത്തിൽ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസ് അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ സെക്രട്ടറി ജയകുമാർ നായർ കായികമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ യുക്മ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേന്ദ്രൻ അറയ്ക്കോട്ട്, റീജിയണൽ ട്രഷറർ തേജു മാത്യൂസ്, മറ്റ് റീജിയണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ അസോസിയേഷനുകളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
രണ്ട് ട്രാക്കുകളിലും രണ്ട് ഫീൽഡ് വിഭാഗങ്ങളിലുമായി മത്സരങ്ങൾ കൃത്യമായ സമയക്രമത്തോടെയും മികച്ച സംഘാടന മികവോടെയും നടത്തി. വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങ് യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായിഉദ്ഘാടനം ചെയ്തു.
ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി സണ്ണിമോൻ മത്തായിയും റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസും ചേർന്ന് മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്തിന് സമ്മാനിച്ചു. റണ്ണറപ്പ് ട്രോഫികൾ യുക്മ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേന്ദ്രൻ അറയ്ക്കോട്ടും റീജിയണൽ ട്രഷറർ തേജു മാത്യൂസും വിതരണം ചെയ്തു.
Europe
വിയന്ന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാ-സംസ്കാരങ്ങളുടെ അപൂര്‍വ നിമിഷങ്ങള്‍ക്ക് വേദിയായി 26-ാമത് പ്രോസി എക്സോട്ടിക് ഫെസ്റ്റിവല്‍ വിയന്നയില്‍ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച മേളയില്‍ 10,000-ത്തിലധികം സന്ദര്‍ശകരും 300-ലധികം കലാകാരന്മാരും പങ്കെടുത്തു.
വിയന്നയിലെ കാന്ഡല്ഗാസെ 46-ല്‍ പ്രവര്‍ത്തിക്കുന്ന പ്രോസി എക്സോട്ടിക് സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്നിലുള്ള നിരത്തുകളില്‍ നടന്ന സംഗമം ബഹുസ്വരതയുടെ ശ്രദ്ധേയമായ ആവിഴ്കാരമായി മാറി.
ഇന്ത്യന്‍ അംബാസഡര്‍ ശംഭു എസ്. കുമരന് മുഖ്യാതിഥി ആയിരുന്നു. ചടങ്ങില്‍ ഈ വര്‍ഷത്തെ പ്രോസി എക്സലന്‍സ് അവാര്‍ഡ് ഉഗാണ്ടയില്‍ നിന്നുള്ള മെന്ററും ക്രിമിനോളജിസ്റ്റുമായ മാര്‍ഗരറ്റ് അകുല്ലോയ്ക്ക് അദ്ദേഹം സമ്മാനിച്ചു.
Europe
റോം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളെയും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തെയും ഒരേപോലെ കണ്ണുനിറയ്ക്കുകയും ചിരിപ്പിക്കുകയും ചെയ്ത അതീവ ഹൃദ്യമായൊരു കൂടിക്കാഴ്ചയ്ക്ക് വത്തിക്കാൻ സാക്ഷിയായി.
വത്തിക്കാനിൽ നടന്ന പ്രതിവാര പൊതുദർശന ചടങ്ങിനിടെ (General Audience) മാലാഖയുടെ വേഷം ധരിച്ചെത്തിയ ഒരു കൊച്ചുമിടുക്കിയെ മാർപാപ്പ നെഞ്ചോട് ചേർത്ത് അനുഗ്രഹിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും തരംഗമാകുന്നത്.
മാലാഖക്കുട്ടിക്ക് മാർപാപ്പയുടെ ചുംബനം
പതിവുപോലെ ചത്വരത്തിലൂടെ തന്റെ "പാപ്പ മൊബീലിൽ' (Papamobil) വിശ്വാസികളെ അഭിവാദ്യം ചെയ്തു നീങ്ങുകയായിരുന്നു ലിയോ പതിനാലാമൻ മാർപ്പാപ്പ ഈ സമയത്താണ് ജനക്കൂട്ടത്തിന് നടുവിൽ മാലാഖയുടെ ചിറകുകളും വേഷവും ധരിച്ച് അത്ഭുതത്തോടെ നോക്കിനിൽക്കുന്ന ആ കൊച്ചുകുട്ടിയെ മാർപാപ്പയുടെ ശ്രദ്ധയിൽ പെടുന്നത്.
ഉടൻ തന്നെ വാഹനം നിർത്താൻ ആവശ്യപ്പെട്ട മാർപാപ്പ, സുരക്ഷാ ഉദ്യോഗസ്ഥരോട് ആ കുഞ്ഞിനെ തന്റെ അടുത്തേക്ക് വാങ്ങിത്തരാൻ നിർദ്ദേശിക്കുകയായിരുന്നു.
സുരക്ഷാ ജീവനക്കാർ ഉയർത്തി നൽകിയ ആ മാലാഖക്കുട്ടിയെ ലെയോ പതിനാലാമൻ മാർപാപ്പ വാത്സല്യത്തോടെ ചേർത്തുപിടിക്കുകയും നെറ്റിയിൽ ചുംബിച്ച് അനുഗ്രഹിക്കുകയും ചെയ്തു.
വലിയൊരു പുഞ്ചിരിയോടെ മാർപ്പാപ്പയെ നോക്കിയ കുട്ടി, അനുഗ്രഹം വാങ്ങിയ ഉടൻ തന്നെ തിരികെ അച്ഛന്റെ അടുത്തേക്ക് പോകാനായി കൈകൾ നീട്ടിയത് കണ്ടുനിന്നവരിൽ വലിയൊരു ചിരി പടർത്തി
കുട്ടികളോട് അതീവ വാത്സല്യം കാണിക്കുന്ന വ്യക്തിയാണ് ലെയോ പതിനാലാമൻ മാർപ്പാപ്പ എന്ന് മുൻപും തെളിഞ്ഞിട്ടുള്ളതാണ്.
മുൻപ് കാമറൂൺ സന്ദർശനത്തിനിടെ സുരക്ഷാ പ്രോട്ടോക്കോളുകൾ മറികടന്ന് തന്നെ കെട്ടിപ്പിടിക്കാൻ ഓടിയെത്തിയ ഒരു കൊച്ചുപെൺകുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി മാർപാപ്പ ഇരു കൈകളും നീട്ടി സ്വീകരിച്ചത് വലിയ വാർത്തയായിരുന്നു.
Europe
ബെർലിൻ: ജർമനിയിലെ ബാഡൻ-വ്യൂർട്ടെംബെർഗ് സംസ്ഥാനത്തിലെ നൊയ്ഹാസൻ ഒബ് എക്കിൽ നടക്കുന്ന പ്രശസ്തമായ "സൗത്ത് സൈഡ്' മ്യൂസിക് ഫെസ്റ്റിവൽ മോശം കാലാവസ്ഥയെ തുടർന്ന് താത്കാലികമായി നിർത്തിവച്ചു.
രാജ്യത്ത് തുടരുന്ന കടുത്ത ഉഷ്ണതരംഗത്തിന് പിന്നാലെ ശക്തമായ കാറ്റും ഇടിമിന്നലും നാശം വിതച്ചു തുടങ്ങിയതോടെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ഈ മെഗാ സംഗീതോത്സവം സുരക്ഷ മുൻനിർത്തി സംഘാടകർക്ക് താത്കാലികമായി നിർത്തിവക്കേണ്ടി വന്നത്.
ലൈവ് ഷോയ്ക്കിടെ അടിയന്തിര സൈറണുകൾ; പാതിവഴിയിൽ ഉപേക്ഷിച്ച പരിപാടികൾ
വേദിയിൽ ലൈവ് പ്രകടനങ്ങൾ തത്സമയം നടന്നു കൊണ്ടിരിക്കെയാണ് കനത്ത മഴയും ആലിപ്പഴ വർഷവും കൊടുങ്കാറ്റുമുണ്ടാകുമെന്ന ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പ് എത്തിയത്. ഇതോടെ ഫെസ്റ്റിവൽ ഗ്രൗണ്ടിൽ അടിയന്തിര സൈറണുകൾ മുഴങ്ങി.
പ്രശസ്ത ബാൻഡായ "എ ഡേ ടു റിമംബർ' ഉൾപ്പെടെയുള്ള പരിപാടികൾ രാത്രി ഏഴോടെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. കാലാവസ്ഥ ഒന്നു ശാന്തമായതിനെ തുടർന്ന് രാത്രി 10ന് പരിപാടികൾ പുനരാരംഭിച്ചുവെങ്കിലും മുൻകൂട്ടി നിശ്ചയിച്ചിരുന്ന മിക്ക പ്രകടനങ്ങളും പൂർണമായി റദ്ദാക്കിയത് ആരാധകരെ ഏറെ നിരാശരാക്കി.
കാറുകൾ അഭയകേന്ദ്രമാക്കി അറുപതിനായിരത്തോളം കാണികൾ
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഫെസ്റ്റിവൽ ഗ്രൗണ്ടിൽ തടിച്ചുകൂടിയ അറുപതിനായിരത്തോളം വരുന്ന കാണികളോട് ഉടനടി സ്വന്തം വാഹനങ്ങളിലേക്ക് മാറാൻ സംഘാടകരും കോൺസ്റ്റൻസ് (Constance) പോലീസും കർശന നിർദേശം നൽകി. തുറസായ സ്ഥലങ്ങളേക്കാൾ സുരക്ഷിതം കാറുകളാണെന്നതിനാലാണ് ഈ അടിയന്തിര നീക്കം നടത്തിയത്.
വാഹനമില്ലാത്ത സുഹൃത്തുക്കളെയും മറ്റ് സന്ദർശകരെയും കാറുകളുള്ളവർ സഹായിക്കണമെന്നും, തങ്ങളുടെ വണ്ടികളിൽ ഒഴിഞ്ഞ സീറ്റുകളുണ്ടെങ്കിൽ "വാണിംഗ് ലൈറ്റുകൾ' (Hazard Lights) തെളിയിച്ച് അത് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കണമെന്നും സംഘാടകർ മാതൃകാപരമായ അഭ്യർഥനയും നടത്തിയിരുന്നു.
കടുത്ത ചൂടിന് പിന്നാലെ വില്ലനായി കാലാവസ്ഥാ വ്യതിയാനം
കഴിഞ്ഞ ദിവസങ്ങളിൽ ജർമനിയിൽ അനുഭവപ്പെട്ട 35 ഡിഗ്രിക്ക് മുകളിലുള്ള കടുത്ത ചൂടിനെ പ്രതിരോധിക്കാൻ സൗജന്യ കുടിവെള്ളവും തണലുകളും ഒരുക്കി ഫെസ്റ്റിവൽ മൂഡ് ആസ്വദിച്ചിരുന്ന സംഗീതപ്രേമികൾക്ക് പെട്ടെന്നുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനം വലിയ തിരിച്ചടിയായി.
നിലവിൽ കാലാവസ്ഥ ശാന്തമായതോടെ ഫെസ്റ്റിവൽ പുനരാരംഭിച്ചതായി സംഘാടകർ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച ഈ സംഗീതോത്സവം ഞായറാഴ്ചയാണ് അവസാനിക്കുന്നത്.
Europe
ബെർലിൻ: ജർമനിയിലെ ബാഡൻ-വ്യൂർട്ടെൻബെർഗിൽ നടന്ന ഹാൻഡ്ബോൾ കായികമേളയ്ക്കിടെയുണ്ടായ കനത്ത ഇടിമിന്നലിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. റസ്റ്റാറ്റ് (Rastatt) നഗരത്തിലെ ഒരു കളിസ്ഥലത്തോട് ചേർന്നുള്ള ക്യാമ്പിംഗ് സൈറ്റിലാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11ഓടെ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
കനത്ത കൊടുങ്കാറ്റും മഴയും ജർമനിയെ ഉലയ്ക്കുന്നതിനിടെയാണ് ഈ അപകടം.
കൂടാരങ്ങൾ സുരക്ഷിതമാക്കാൻ ശ്രമിക്കുന്നതിനിടെ മിന്നൽ ചുഴറ്റി
ഏകദേശം 120 ടീമുകൾ പങ്കെടുക്കുന്ന വലിയൊരു ഹാൻഡ്ബോൾ ടൂർണമെന്റിനായിട്ടാണ് കായികതാരങ്ങളും കാണികളും ഈ സ്പോർട്സ് ഗ്രൗണ്ടിൽ ഒത്തുകൂടിയത്. മത്സരങ്ങൾക്ക് മുന്നോടിയായി ഗ്രൗണ്ടിൽ താത്കാലിക കൂടാരങ്ങൾ അടിച്ച് ഇവർ ക്യാമ്പ് ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയോടെ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ആരംഭിച്ചു. രാത്രി 11 ഓടെ കായികതാരങ്ങൾ തങ്ങളുടെ ടെന്റുകൾ കാറ്റിൽ പറന്നുപോകാത്ത രീതിയിൽ കെട്ടി ഉറപ്പിക്കാനും സുരക്ഷിതമാക്കാനും ശ്രമിക്കുന്നതിനിടയിലാണ് തൊട്ടടുത്തായി അതീവ ശക്തമായ മിന്നൽ പതിച്ചത്.
13 വയസുകാരനും പരിക്ക്; സ്ഥലത്ത് വൻ രക്ഷാപ്രവർത്തനം:
മിന്നലിന്റെ ആഘാതത്തിൽ ഒരു 13 വയസുകാരൻ ഉൾപ്പെടെ ആകെ ഒൻപത് പേർക്കാണ് പരിക്കേറ്റത്. സംഭവസ്ഥലത്തേക്ക് പോലീസും ഫയർഫോഴ്സും ആംബുലൻസുകളും ഉൾപ്പെടെ വൻ സന്നാഹം ഇരച്ചെത്തി.
കനത്ത മഴയെ അവഗണിച്ചുകൊണ്ട് രക്ഷാപ്രവർത്തകർ പരിക്കേറ്റവർക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി. പരിക്കേറ്റവരിൽ ആറ് പേരെ ഉടനടി ആശുപത്രിയിലേക്ക് മാറ്റി.
ഇതിൽ ഒരാളുടെ പരിക്ക് അതീവ ഗുരുതരമാണെങ്കിലും നിലവിൽ ജീവന് ഭീഷണിയില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജർമനിയിലുടനീളം കനത്ത നാശനഷ്ടം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജർമ്മനിയിൽ തുടരുന്ന കടുത്ത ചൂടിന് പിന്നാലെയാണ് പല സംസ്ഥാനങ്ങളിലും ഇടിമിന്നലോടും ആലിപ്പഴ വർഷത്തോടും കൂടിയ കനത്ത കൊടുങ്കാറ്റ് വീശിയടിക്കുന്നത്.
പ്രത്യേകിച്ച് തെക്കൻ ജർമ്മനിയിലും ഷ്വാബൻ മേഖലയിലും മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയുള്ള ഓർക്കാൻ ഗണത്തിൽപ്പെട്ട കൊടുങ്കാറ്റാണ് വീശുന്നത്.
കനത്ത സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജർമ്മനിയിലെ പ്രശസ്തമായ 'സൗത്ത് സൈഡ്' (Southside Music Festival) സംഗീതോത്സവം പോലും വെള്ളിയാഴ്ച രാത്രി താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു.
ജർമനിയിൽ വരും ദിവസങ്ങളിലും കനത്ത ഇടിമിന്നലിനും മേഘവിസ്ഫോടനത്തിനും സാധ്യതയുള്ളതിനാൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും തുറസായ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Europe
ബെർലിൻ: ചൈനയുടെ വർധിച്ചുവരുന്ന ഭീഷണിയെ പ്രതിരോധിക്കാൻ ഇന്ത്യൻ സമുദ്രത്തിലും ഇന്തോ-പസഫിക് മേഖലയിലും ഇന്ത്യ തങ്ങളുടെ സൈനിക ശേഷി അതിവേഗം വർധിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി ജർമനിയുടെ അത്യാധുനിക സാങ്കേതികവിദ്യയിൽ രൂപകൽപ്പന ചെയ്യുന്ന പുതിയ അന്തർവാഹിനികൾ സ്വന്തമാക്കാൻ കോടിക്കണക്കിന് ഡോളറിന്റെ മെഗാ കരാറിലേക്കാണ് ഇന്ത്യ നീങ്ങുന്നത്.
ജർമനിയിൽ രൂപകൽപ്പന ചെയ്ത്, ഇന്ത്യയിൽ നിർമിക്കുന്ന ഈ അത്യാധുനിക അന്തർവാഹിനികൾ എന്തുകൊണ്ട് ഇന്ത്യക്ക് പ്രിയങ്കരമാകുന്നു എന്ന് വ്യക്തമാക്കുന്ന തന്ത്രപരമായ വിശകലനം താഴെ നൽകുന്നു:
എന്തുകൊണ്ടാണ് ഇന്ത്യ ജർമൻ അന്തർവാഹിനികൾ തെരഞ്ഞെടുക്കുന്നത്?
ഇന്ത്യൻ നാവികസേനയുടെ "Project-75I' എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ ആറ് അന്തർവാഹിനികൾ നിർമിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്. ജർമനിയുടെ പ്രശസ്ത പ്രതിരോധ കമ്പനിയായ "thyssenkrupp Marine Systems' (TKMS) ആണ് പ്രൊജക്റ്റിന്റെ മുൻനിരയിലുള്ളത്.
എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (AIP) സാങ്കേതികവിദ്യ: ജർമൻ അന്തർവാഹിനികളുടെ ഏറ്റവും വലിയ പ്രത്യേകത അവയിലെ അത്യാധുനിക AIP സിസ്റ്റമാണ്. സാധാരണ ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികൾക്ക് ബാറ്ററികൾ ചാർജ് ചെയ്യുന്നതിനായി ദിവസവും വെള്ളത്തിന് മുകളിലേക്ക് വരേണ്ടതുണ്ട്.
ഇത് ശത്രുക്കളുടെ റഡാറുകളിൽ പെടാൻ കാരണമാകും. എന്നാൽ ജർമൻ സാങ്കേതികവിദ്യയുള്ള ഈ അന്തർവാഹിനികൾക്ക് ആഴ്ചകളോളം വെള്ളത്തിനടിയിൽ ഒളിച്ചിരിക്കാൻ സാധിക്കും. ഇത് അവയെ അതീവ മാരകവും കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതുമാക്കുന്നു.
പഴയ റഷ്യൻ സാങ്കേതികവിദ്യകളിൽ നിന്നുള്ള മാറ്റം: ഇന്ത്യൻ നാവികസേന നിലവിൽ വലിയ തോതിൽ ആശ്രയിക്കുന്നത് റഷ്യൻ നിർമ്മിത കപ്പലുകളെയാണ്. എന്നാൽ യുക്രെയ്ൻ യുദ്ധത്തിന് ശേഷം റഷ്യയിൽ നിന്നുള്ള ആയുധ വിതരണത്തിലുണ്ടായ തടസങ്ങളും പാശ്ചാത്യ സാങ്കേതികവിദ്യകളോടുള്ള താല്പര്യവും ഇന്ത്യയെ ജർമനിയിലേക്ക് കൂടുതൽ അടുപ്പിച്ചു.
ചൈനീസ് ഭീഷണിയും ഇന്ത്യൻ സമുദ്രത്തിലെ മേധാവിത്വവും: ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ സാന്നിധ്യം അതിവേഗം വർധിച്ചുവരികയാണ്. ചൈന തങ്ങളുടെ നാവികസേനയെ ലോകത്തിലെ ഏറ്റവും വലിയ സേനയാക്കി മാറ്റിക്കഴിഞ്ഞു.
കൂടാതെ പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങൾക്ക് ചൈന അന്തർവാഹിനികൾ കൈമാറുന്നുമുണ്ട്. ഇന്ത്യൻ സമുദ്രത്തിലെ മേധാവിത്വം നിലനിർത്താനും ചൈനയുടെ കടന്നുകയറ്റങ്ങളെ തടയാനും ഇന്ത്യക്ക് കൂടുതൽ ആധുനിക അന്തർവാഹിനികൾ അടിയന്തിരമായി ആവശ്യമുണ്ട്.
Europe
ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഐഒസി യുകെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മിഡ്ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ കുടുംബസംഗമം "പുതുയുഗ സംഗമം 2026'ന്റെ ലോഗോ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ പ്രകാശനം ചെയ്തു.
ഐഒസി യുകെ - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്യാമ, യൂത്ത് വിംഗ് പ്രതിനിധി അരവിന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജൂൺ 27-ന് ഓൾഡ്ഹാമിലെ സെന്റ് ഹെർബർട്ട് പാരിഷ് സെന്ററിൽ സംഘടിപ്പിക്കുന്ന "പുതുയുഗ സംഗമം 2026' ഫാമിലി മീറ്റിൽ സാമൂഹിക പ്രവർത്തക ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും ഓർമകൾക്ക് ആദരമർപ്പിച്ച് "ഉമ്മൻ ചാണ്ടി സ്മൃതി നഗർ' എന്ന പേരിൽ ഒരുക്കുന്ന വേദിയിലാണ് പരിപാടി നടക്കുന്നത്.
അദ്ദേഹം ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നത്.
യുകെയിലെ ഒരു രാഷ്ട്രീയ സംഘടന സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കുടുംബസംഗമങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും.
യുഡിഎഫ് നേടിയ ചരിത്രവിജയത്തിന്റെ ആഘോഷം, പൊതുസമ്മേളനം, കലാപരിപാടികൾ, വനിതാ-യുവജന വിംഗുകളുടെ രൂപീകരണം, പുതിയ യൂണിറ്റുകൾക്ക് ചുമതലാപത്രം കൈമാറൽ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കും യൂണിറ്റുകൾക്കും ചടങ്ങിൽ ആദരം നൽകും. വ്യക്തികൾക്കുള്ള "കർമശ്രേഷ്ഠ പുരസ്കാരം', മികച്ച യൂണിറ്റുകൾക്കുള്ള "സംഘടനാശ്രേഷ്ഠ പുരസ്കാരം', മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്കും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച പ്രവർത്തകർക്കുമുള്ള "സേവാശ്രേഷ്ഠ പുരസ്കാരം' എന്നിവ ഡോ. മറിയ ഉമ്മൻ വിതരണം ചെയ്യും.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. സീറ്റുകൾ പരിമിതമായതിനാൽ എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും അവർ അഭ്യർഥിച്ചു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്റ് പുഷ്പരാജൻ, വൈസ് പ്രസിഡന്റുമാരായ ജിതിൻ ജെയിംസ്, രഞ്ജിത്, സോണി ചാക്കോ എന്നിവർ പരിപാടിയുടെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നതായി അറിയിച്ചു.
Europe
ലണ്ടൻ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വെസ്റ്റ് ലണ്ടൻ സെന്റ ആന്റണീസ് മിഷന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ഞായറാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 2.30ന് കൊടിയേറ്റത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും.
തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും പ്രദക്ഷിണവും നടക്കും. ഈസ്റ്റ് ലണ്ടൻ മലങ്കര മിഷൻ വികാരി റവ.ഫാ. ചെറിയാൻ ജോൺ കോട്ടയിൽ മുഖ്യകാർമികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് ആദ്യഫല ലേലവും സമൂഹ സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
മിഷൻ ട്രസ്റ്റി ബിനോജ് ജോൺ, സെക്രട്ടറി ഷിജു കൊച്ചുതുണ്ടിയിൽ, നാഷണൽ കൗൺസിൽ അംഗങ്ങളായ എബ്രഹാം ചാണ്ടി, പ്രിൻസി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
ആത്മീയതയും കൂട്ടായ്മയും ഒരുമിച്ച് അനുഭവിക്കാനുള്ള അവസരമായി തിരുനാൾ മാറുമെന്ന് മിഷൻ ഭാരവാഹികൾ പറഞ്ഞു.
അഡ്രസ്: Everest Road, TW19 7EE, West London.
കൂടുതൽ വിവരങ്ങൾക്ക്: ഫാ.ജോർജ് വലിയപറമ്പിൽ - +44 7907 609295.
Europe
റോം: കളരിപ്പയറ്റിനെ യൂറോപ്യൻ രാജ്യങ്ങളിലും റോമിലുമൊക്കെ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വാണി റാവു. ഇറ്റാലിയൻ സമൂഹത്തിനു മുന്നിൽ കളരിപ്പയറ്റ് എത്തിക്കാൻ ആവശ്യമായതു ചെയ്യുമെന്നും എംബസിയിലെ അന്താരാഷ്ട്ര യോഗ ദിനാഘോഷപരിപാടിയിൽ പ്രഭാഷകനായി എത്തിയ ഗുരുക്കൾ ഡോ. എസ്. മഹേഷുമായി സംസാരിച്ച ശേഷം അവർ പ്രതികരിച്ചു.
യോഗയും കളരിപ്പയറ്റും ലോകത്തിന് ഇന്ത്യ നൽകിയ അമൂല്യ സംഭാവനകളാണെന്നും ഇവയുടെ സമന്വയം പുതിയ തലമുറയ്ക്ക് ശരിയായ ദിശയിലേക്കുള്ള വഴികാട്ടിയാകുമെന്നും എംബസി അധികൃതർ അഭിപ്രായപ്പെട്ടു.
കളരിയുടെ പ്രയോഗ സാധ്യതകളക്കുറിച്ചും ആരോഗ്യകരമായ ജീവിതത്തിന് കളരി എങ്ങിനെ പ്രയോജനപ്പെടുത്താം എന്നതിനെക്കിച്ചും ഡോ. മഹേഷ് വിശദീകരിച്ചു. എംബസിയിലെ കൾച്ചറൽ സെക്രട്ടറി ലക്ഷ്മി സ്വാമിനാഥനും സന്നിഹിതയായിരുന്നു.
"കളരിപ്പയറ്റ് ദ വേ ഓഫ് ദ വാരിയർ'എന്ന തന്റെ പുതിയ പുസ്തകം ഗുരുക്കൾ ഇരുവർക്കും സമ്മാനിച്ചു. അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ഇറ്റലിയിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച പ്രഭാഷണത്തിൽ കളരിപ്പയറ്റിന്റെ യോഗാത്മക മുഖം അവതരിപ്പിച്ച് ഗുരുക്കൾ ശ്രദ്ധേയനായി.
Europe
കാർഡിഫ്: യുകെയിലെ മലയാളി കായികപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന "ആശിഷ് തങ്കച്ചൻ മെമ്മോറിയൽ ഓൾ യുകെ ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റ്' ഞായറാഴ്ച കാർഡിഫിൽ നടക്കും. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ വിവരങ്ങളും സമ്മാനത്തുകയും സംഘാടകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബും അന്തരിച്ച ആശിഷിന്റെ സുഹൃത്തുക്കളും സംയുക്തമായാണ് ഈ വൻകിട കായികമേള സംഘടിപ്പിച്ചിരിക്കുന്നത്. കാർഡിഫിലെ പോണ്ട്കാന ഫീൽഡ്സിലാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി ക്രിക്കറ്റ് പ്രതിഭകൾ അണിനിരക്കുന്ന ആവേശപ്പോരാട്ടങ്ങൾ അരങ്ങേറുക.
നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്ത് ആഷിഷ് തങ്കച്ചന്റെ സ്മരണ നിലനിർത്തുന്നതിനൊപ്പം ഒരു മഹത്തായ ലക്ഷ്യത്തിനായാണ് ഈ ടൂർണമെന്റഅ വേദിയാകുന്നത്.
മത്സരത്തിൽ നിന്നും സമാഹരിക്കുന്ന ഫണ്ട് പൂർണമായും തലച്ചോറിലെ ട്യൂമർ ബാധിതരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രശസ്ത സംഘടനയായ ദി ബ്രെയിൻ ട്യൂമർ ചാരിറ്റിക്ക് സംഭാവനയായി നൽകാൻ സംഘാടകർ തീരുമാനിച്ചിട്ടുണ്ട്.
യുകെയിലെ പ്രമുഖ മലയാളി ബിസിനസ് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങളോടെയാണ് ഈ ചാരിറ്റി ടൂർണമെന്റ് ഒരുക്കിയിരിക്കുന്നത്.
മാറ്റുരയ്ക്കുന്ന കരുത്തരായ 12 ടീമുകൾ:
ആശിഷ് തങ്കച്ചൻ മെമ്മോറിയൽ ട്രോഫിക്കായി യുകെയുടെ വിവിധ കോണുകളിൽ നിന്നും എത്തുന്ന ടീമുകളും അവരുടെ നായകന്മാരും താഴെ പറയുന്നവരാണ്:
വുൾഫ്സ് ക്രിക്കറ്റ് ക്ലബ്, വോൾവർഹാംപ്ടൺ (ക്യാപ്റ്റൻ: ആൽബിൻ ചാക്കോ).
സ്വൻസി സ്പാർട്ടൻസ്, സ്വാൻസി (ക്യാപ്റ്റൻ: വിമൽ തോമസ്).
ഇൻഫിനിറ്റി വാരിയേഴ്സ്, കോവെൻട്രി (ക്യാപ്റ്റൻ: സാം രാജൻ).
റോയൽ ഡെവൺ ക്രിക്കറ്റ് ക്ലബ്, എക്സറ്റർ (ക്യാപ്റ്റൻ: രഞ്ജു തോമസ്).
സിഎംഎ ക്രിക്കറ്റ് ക്ലബ്, കാർഡിഫ് (ക്യാപ്റ്റൻ: ആൽബിൻ സേവ്യർ).
സഹൃദയ റോയൽസ് സിസി, ടൺബ്രിഡ്ജ് വെൽസ് (ക്യാപ്റ്റൻ: സെബാസ്റ്റ്യൻ എബ്രഹാം).
വെൽഷ് സ്റ്റാലിയൻസ് ഇലവൻ, കാർഡിഫ് (ക്യാപ്റ്റൻ: ജിത്തു തോമസ്).
ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ്, ന്യൂപോർട്ട് (ക്യാപ്റ്റൻ: ജോയൽ ജോണി).
കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്, കാർഡിഫ് (ക്യാപ്റ്റൻ: സുധീർ കുമാർ സുരേന്ദ്രൻ നായർ).
കാർഡിഫ് ടസ്കേഴ്സ് ക്രിക്കറ്റ് ക്ലബ്, കാർഡിഫ് (ക്യാപ്റ്റൻ: ജോസഫ് സെബാസ്റ്റ്യൻ).
റേച്ചൽസ് സ്റ്റാലിബോൺ, അബെറിസ്റ്റ്വിത്ത് (ക്യാപ്റ്റൻ: അനൂപ് മേനോൻ).
റോയൽ ചലഞ്ചേഴ്സ് കാർഡിഫ് ക്രിക്കറ്റ് ക്ലബ്, കാർഡിഫ് (ക്യാപ്റ്റൻ: സനീഷ് ചന്ദ്രൻ).
ആകർഷകമായ സമ്മാനങ്ങൾ
ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകളെയും കളിക്കാരെയും കാത്ത് വലിയ സമ്മാനങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്:
ഒന്നാം സമ്മാനം: 2000 പൗണ്ടും ട്രോഫിയും. രണ്ടാം സമ്മാനം: 1000 പൗണ്ടും ട്രോഫിയും. സെമി ഫൈനലിസ്റ്റുകൾ: സെമിയിൽ പുറത്താകുന്ന മറ്റ് രണ്ട് ടീമുകൾക്ക് 500 പൗണ്ട് വീതം ലഭിക്കും.
വ്യക്തിഗത പുരസ്കാരങ്ങൾ: ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തിനും ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരത്തിനും 250 പൗണ്ട് വീതം പ്രത്യേക സമ്മാനമായി ലഭിക്കും.
വിപുലമായ സ്പോൺസർഷിപ്പ് പിന്തുണ
ബെല്ലാവിസ്ത ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ് കാർഡിഫ് പ്രധാന സ്പോൺസറായി എത്തുന്ന ഈ പരിപാടിക്ക് യുകെയിലെ പ്രമുഖ സ്ഥാപനങ്ങൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ആംപിൾ മോർട്ഗേജസ്, ഇൻഫിനിറ്റി മോർട്ഗേജ് ആൻഡ് പ്രൊട്ടക്ഷൻ അഡ്വൈസേഴ്സ്, ഫോക്കസ് ഫിൻഷുവർ ലിമിറ്റഡ്, ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റേഴ്സ്, ടോംടൺ ട്രാവൽസ്, ബ്രൂവറി ഫീൽഡ് റസ്റ്റോറന്റ്, ആപ്റ്റസ് ലീഗൽ, ജെഡി സ്റ്റോർസ്, കെയർ ക്രൂ, തെരേസാസ് ലണ്ടൻ, ദ ഡഫ്രിൻ ആംസ്, കൈരളി സ്പൈസസ് സെന്റർ കാർഡിഫ്, നാക്രെ ഹെയർ ആൻഡ് ബ്യൂട്ടി, ഗ്രേറ്റ് ഇന്ത്യൻ ക്വിസിൻ ന്യൂപോർട്ട്, ദ മല്ലു ഷോപ്പ് തുടങ്ങിയ നിരവധി പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും കായികമേളയുടെ വിജയത്തിനായി കൈകോർക്കുന്നു.
ക്രിക്കറ്റ് ആവേശത്തിനൊപ്പം കാരുണ്യത്തിന്റെ ഈ വലിയ കൂട്ടായ്മയിലേക്ക് യുകെയിലെ മുഴുവൻ മലയാളി കായികപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിക്ക് വേണ്ടി ഡോ. ടിബിൻ ജോസഫ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ടിബിൻ ജോസഫ് - +44(0)7479005892.
Pravasi India – Delhi
ന്യൂഡൽഹി: പരേതനായ കുണ്ടറ പള്ളിയാവിള വീട്ടിൽ പി. ജി. മത്തായിയുടെ ഭാര്യ റോസമ്മ മത്തായി ഡൽഹിയിൽ അന്തരിച്ചു. ആർഎംഎൽ ആശുപത്രിയിലെ എഎൻഎസ് ആയി സേവനമനുഷ്ഠിച്ചിരുന്നു.
മക്കൾ: ഷീബ ജിമ്മി ജോർജ്, ഷീജ ബിജു ജോർജ്, ഷീമാ ജോൺ, ഷിഖാ റോണി. മരുമക്കൾ: പരേതനായ ജിമ്മി ജോർജ് (കോട്ടയം), ബിജു ജോർജ്, ജോൺകുട്ടി, റോണി വി. സ്കറിയ (മൂവരും ഡൽഹി).
സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ബുറാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: 9810427740 (റോണി വി. സ്കറിയ).
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിന്റെ 14-ാമത് പ്രിൻസിപ്പലായി നിയമിതയായ സൂസൻ എലിയാസിനെ ആദരിച്ച് ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ വികാരി റവ.ഫാ. ജോയ്സൺ തോമസ് പൂച്ചെണ്ട് നൽകി ആശംസകളും അഭിനന്ദനങ്ങളും അർപ്പിച്ചു.
വിദ്യാഭ്യാസ രംഗത്ത് പുതിയൊരു ഉത്തരവാദിത്വത്തിലേക്ക് പ്രവേശിക്കുന്നതിനോടനുബന്ധിച്ച് ഇടവകയുടെ സ്നേഹവും പ്രാർഥനകളും അറിയിച്ചുകൊണ്ടായിരുന്നു ഈ ആദരവ്. ചടങ്ങിൽ ഇടവക ട്രസ്റ്റി സാബു എബ്രഹാമും സമീപം സന്നിഹിതനായിരുന്നു.
കോളജിന്റെ നേതൃത്വത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്ന സൂസൻ എലിയാസിന് ഇടവകയുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും നേർന്നു. പുതിയ ദൗത്യത്തിൽ ദൈവാനുഗ്രഹവും വിജയവും ഉണ്ടാകട്ടെയെന്ന് ഇടവകാംഗങ്ങളും ആശംസിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആയാനഗർ ഏരിയയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. ആയാനഗറിലെ ജെഎംഡി ഗാർഡനിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്ക് കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ആയാനഗർ അഡ്ഹോക് കമ്മിറ്റി കൺവീനർ കെ.ജി. സുനിൽ അധ്യക്ഷത വഹിച്ച യോഗം ആൻസി അരുൾദാസ് ആലപിച്ച പ്രാർഥനാ ഗീതത്തോടെ ആരംഭിച്ചു.
വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ, അഡ്ഹോക് കമ്മിറ്റി ജോയിന്റ് കൺവീനർ പുരുഷൻ കുടമാളൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോള ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന ക്ലാസുകളുടെ പ്രവേശനോത്സവം നടത്തി.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ. ജി. രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ഏരിയ ചെയർമാൻ പി.ഡി. പുന്നൂസ്, സെക്രട്ടറി തോമസ് മാമ്പിള്ളി, വനിതാ വിഭാഗം കൺവീനർ റിൻസി ജോസഫ്, മലയാളം മിഷൻ കോഓർഡിനേറ്റർ സെൽമാ ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നു നടന്ന നഴ്സസ് ദിനാഘോഷ ചടങ്ങുകൾ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും വാർഷിക പൊതുയോഗം വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠനും ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മലയാളം ഭാഷാധ്യാപകരായ ടെസി റോബി, കെ.ജെ. രാജീവ്, വനിതാ വിഭാഗം ജോയിന്റ് കൺവീനർ രാഖി ജെ. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
ഏരിയയിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു ശേഷം ഉച്ചഭക്ഷണത്തോടുകൂടി പരിപാടികൾ സമാപിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ആലപ്പുഴ തകഴി, കേളമംഗലം നടുവിലേഴത്ത് (പുത്തൻചിറ) ത്രേസ്യാമ്മ ജോസഫ് (83) ഡൽഹി രജോരി ഗാർഡൻ, 229 ന്യൂഫോർ സ്റ്റോറിയിൽ അന്തരിച്ചു. പരേതനായ എൻ.ഡി. ജോസഫാണ് ഭർത്താവ്.
വെള്ളിയാഴ്ച രാവിലെ 11ന് കേളമംഗലം സെന്റ് മേരീസ് ദേവാലയ കുടുംബ കല്ലറയിൽ. മക്കൾ: പരേതയായ ജെസി, സെബാസ്റ്റ്യൻ ജോസഫ്, ജാൻസി.
മരുമക്കൾ: തമ്പി ചെറുകോൽ മാവേലിക്കര, ഗീതമ്മ നല്ലേപ്പറമ്പിൽ, ചെറുവള്ളി മണിമല, ജോസഫ്കുട്ടി മണലിൽ മുട്ടാർ.
Pravasi India – Delhi
ന്യൂഡൽഹി: ലോക പ്രശസ്ത കലാലായം ഡൽഹി സെന്റ് സ്റ്റീഫൻസ് കോജിന്റെ 145 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പാൾ സ്ഥാനത്തേക്ക്.
മലയാളിയായ കംപ്യൂട്ടർ സയന്റിസ്റ്റ് പ്രഫ. സൂസൻ ഏലിയാസിനെ കോളജിന്റെ പതിനാലാമത് പ്രിൻസിപ്പാളായി നിയമിച്ചു. ജൂൺ ഒന്നിന് ചുമതലയേറ്റെടുക്കും.
കോളജ് ചെയർമാനും ഡൽഹി ബിഷപ്പുമായ ഡോ. പോൾ സ്വരൂപാണു പുതിയ പ്രിൻസിപ്പലിനെ പ്രഖ്യാപിച്ചത്. സുപ്രീം കോടതി ജഡ്ജിമാർ, പ്രശസ്തരായ അഭിനേതാക്കൾ, കായിക താരങ്ങൾ തുടങ്ങി നിരവധി പ്രമുഖരെ വാർത്തെടുത്ത വിദ്യാലയത്തിന്റെ അമരത്തേക്ക് ആദ്യമായാണ് ഒരു വനിതയെത്തുന്നത്.
1950കളിൽ റാന്നിയിൽനിന്നു ചെന്നൈയിലെത്തിയ മലയാളികുടുംബത്തിലാണ് സൂസൻ ജനിച്ചത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗിൽ ഉന്നതബിരുദവും മൾട്ടിമീഡിയ കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട് സൂസൻ ഏലിയാസ്.
തന്റെ കരിയറിലെ ആദ്യ ദശാബ്ദങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സെന്റ് സ്റ്റീഫൻസിൽ എത്തുന്നതിനു മുൻപ് ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയിൽ പ്രോ വൈസ് ചാൻസലർ (റിസർച്ച്) ആയും ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റിയിൽ റിസർച്ച് ഡയറക്ടറായും വിഐടി ചെന്നൈയിൽ പ്രൊഫസറായും ഡീനായും സൂസൻ ഏലിയാസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സൂസന്റെ ഭർത്താവ് തിരുവനന്തപുരം സ്വദേശിയാണ്. ചെന്നൈയിൽ ആർക്കിടെക്റ്റായി പ്രവർത്തിക്കുകയാണ് അദ്ദേഹം. സ്ത്രീ ശാക്തീകരണത്തിലേക്കുള്ള കോളജിന്റെ ഈ ചുവടുവയ്പിനെ പൂർവ വിദ്യാർഥികളും അധ്യാപകരും ഒരുപോലെ സ്വാഗതം ചെയ്തു.
"ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാണ്, ഏറെ വൈകിയാണെങ്കിലും ഉചിതമായ തീരുമാനമാണിത്...' എന്ന് മുൻ വിദ്യാർഥിയും എംപിയുമായ ശശി തരൂർ എക്സിൽ കുറിച്ചു.
1881-ൽ സ്ഥാപിച്ച സെന്റ് സ്റ്റീഫൻസിൽ 1928 മുതലാണ് പെൺകുട്ടികൾക്കു പ്രവേശനം നൽകിത്തുടങ്ങിയത്. എന്നാൽ 1975-ലാണ് ബിരുദ ക്ലാസുകളിൽ പെൺകുട്ടികൾക്കു പ്രവേശനം ലഭ്യമായത്.
Pravasi India – Delhi
നോയിഡ: സെക്ടർ 51ലുള്ള മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ഡൽഹി ഭദ്രാസന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി "ഖ്യോംതോ - ക്രിസ്തു ഉയിർത്തെഴുന്നേറ്റു' എന്ന സംഗീത മത്സരം വിജയകരമായി സംഘടിപ്പിച്ചു.
ഡൽഹി - എൻസിആർ മേഖലയിലെ എല്ലാ സഭകളിലെയും അംഗങ്ങൾക്കും സ്വതന്ത്ര ക്രിസ്തീയ ഗായക സംഘങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു.
ഡ്യൂയറ്റ് വിഭാഗവും ക്വയർ വിഭാഗവും ഉൾപ്പെടെ രണ്ട് വിഭാഗങ്ങളിലായി മത്സരം നടന്നു. ഡ്യൂയറ്റ് വിഭാഗത്തിൽ 13 സഭകളിൽ നിന്നുള്ള ടീമുകളും ക്വയർ വിഭാഗത്തിൽ ഒമ്പത് സഭകളിൽ നിന്നുള്ള ടീമുകളും പങ്കെടുത്തു.
ഡ്യൂയറ്റ് വിഭാഗത്തിലെ വിജയികൾ:
ഒന്നാം സമ്മാനം: സെന്റ് തോമസ് മാർത്തോമാ ദേവാലയം, കരോൾ ബാഗ്.
രണ്ടാം സമ്മാനം: സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക, ഹൗസ് ഖാസ്.
മൂന്നാം സമ്മാനം: ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയം, നോയിഡ.
ക്വയർ വിഭാഗത്തിലെ വിജയികൾ:
ഒന്നാം സമ്മാനം: ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയം, നോയിഡ.
രണ്ടാം സമ്മാനം: സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക , ഹൗസ് ഖാസ്.
മൂന്നാം സമ്മാനം: സെന്റ് മേരീസ് കത്തോലിക്കാ ദേവാലയം, നോയിഡ.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-2 ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മേയ് മൂന്നിന് രാവിലെ 10.30ന് മയൂർ വിഹാർ ഫേസ് 2ലെ പോക്കറ്റ്-എഫ് എംസിഡി ലൈബ്രറി ഹാളിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ. തങ്കപ്പനെ നിയമിച്ചു.
2026-2029 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. ചെയർമാൻ-1, വൈസ് ചെയർമാൻ-1, സെക്രട്ടറി-1, ജോയിന്റ് സെക്രട്ടറി-2, ട്രെഷറർ-1, ജോയിന്റ് ട്രെഷറർ-1, ഇന്റേണൽ ഓഡിറ്റർ-1, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ-35, വനിതാ വിഭാഗം കൺവീനർ-1, വനിതാ വിഭാഗം ജോയിന്റ് കൺവീനർ-2, യുവജന വിഭാഗം കൺവീനർ (വയസ് 18-35)-1, യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 18-35)-2 (പുരുഷൻ, വനിതാ 1 വീതം) എന്നീ തസ്തികകളിലേക്കാണ് തെരെഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
ഈ മാസം 27, 28 തീയതികളിൽ വൈകുന്നേരം 6.30 മുതൽ 8.30 വരെ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ മയൂർ വിഹാർ ഫേസ് 2-ലെ ബ്ലോക്ക്-ബി, പ്ലോട്ട്-15, ലോക്കൽ ഷോപ്പിംഗ് കോംപ്ലക്സിലെ സച്ദേവാ ആർക്കേഡിലെ എഫ്-5, ഒന്നാം നിലയിൽ നാമനിർദ്ദേശ പത്രികയുടെ വിതരണവും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 28ന് രാത്രി 8.30 വരെയാണ്.
29ന് രാത്രി ഏഴിന് ലഭിച്ച നാമ നിർദ്ദേശ പത്രികകളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 30ന് വൈകുന്നേരം 6.30 മുതൽ 8.30 വരെ പത്രിക പിൻവലിക്കാവുന്നതാണ്. 30ന് രാത്രി 10ന് സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ, മേയ് മൂന്നിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടത്തും.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന മയൂർ വിഹാർ ഫേസ്-2 ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ/ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറുമായി 9818204660 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ കിരീടത്തിൽ നിസ്വാർഥ സേവനത്തിന് കേരള പോലീസിന്റെ പൊൻതൂവൽ. കോട്ടയം ആർപ്പൂക്കര പാറപ്പുറം ഭാഗത്തു നിന്നും ഈ മാസം 22ന് ഉച്ചയ്ക്ക് 12.30 മുതൽ കാണാതായ കോഴിക്കോട് സ്വദേശിയെ കണ്ടെത്തുവാൻ സഹായിച്ച ഡിഎംഎയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കോട്ടയം ഗാന്ധിനഗർ പോലീസിന്റെ ശബ്ദ സന്ദേശം.
കാണാതായ കുട്ടി, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനടുത്തുള്ള അജ്മീരി ഗേറ്റ് എന്ന സ്ഥലത്ത് എത്തിയെന്നും കണ്ടുപിടിച്ചു കൂട്ടിക്കൊണ്ടുവരാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോട്ടയം ഗാന്ധി നഗർ പോലീസ് സ്റ്റേഷനിൽ നിന്നും രഞ്ജിത്ത് എന്ന ഉദ്യോഗസ്ഥൻ ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയെ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു.
നെറ്റിൽ നിന്നും ഡിഎംഎയുടെ ഫോൺ നമ്പർ കണ്ടെത്തിയാണ് പോലീസ് സഹായം അഭ്യർഥിച്ചത്. ഈ വിവരം ഡിഎംഎ ആർകെ പുരം ഏരിയ സെക്രട്ടറിയും ഡൽഹി പോലീസ് ഉദ്യോഗസ്ഥനുമായ രത്നാകരൻ നമ്പ്യാരെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സി.എം. ഷിജു, അഭിഷേക് അജയ് എന്നിവരുമായി മേൽപ്പറഞ്ഞ സ്ഥലത്തെത്തി കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
കുട്ടിയുടെ പിതാവ് അഖിലേഷ് കുമാർ ഡൽഹിയിൽ എത്തുകയും മകനെ കണ്ടെത്തുവാൻ ഡൽഹി മലയാളി അസോസിയേഷനും മലയാളി പോലീസുകാരും ചെയ്ത നിസ്വാർഥ സേവനത്തിനു നന്ദി പറയുകയും മകനുമായി നാട്ടിലേക്ക് യാത്രയാവുകയും ചെയ്തു.
കോഴിക്കോട് തലക്കളത്തൂർ അന്നാശേരി വരതരുകുനിയിൽ ഭാഗത്ത് ആനന്ദതീർഥം വീട്ടിൽ അഖിലേഷ് കുമാറിന്റെ മകൻ വിഷ്ണു തീർഥ് (19) ആണ് കോട്ടയം ആർപ്പൂക്കര പാറപ്പുറം അങ്ങാടി കുന്നുംപുറത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ നിന്നും ആരുമറിയാതെ ഡൽഹിക്കു വണ്ടി കയറിയത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-വൺ ഏരിയയുടെ വാർഷിക പൊതുയോഗവും 2026 - 2029 വർഷക്കാലത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മയൂർ വിഹാർ ഫേസ് വണിലെ കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ നടന്നു.
ഏരിയ ചെയർമാൻ സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഏരിയ സെക്രട്ടറി രവീന്ദ്രൻ പിരിയാട്ട്, ട്രഷറർ വി. രഘുനാഥൻ, ജോയിന്റ് സെക്രട്ടറി ശ്രീനി നായർ, റിട്ടേണിംഗ് ഓഫീസർ പ്രസാദ് കെ. നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ജയ്പുർ: സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികെഐ ജയ്പുർ യുവജനപ്രസ്ഥാനം "ദി സൈലന്റ് വാർ: ഫ്ലെഷ് vs സ്പിരിറ്റ്' (ഗലാത്യർ 5:16-17) എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന റിട്രീറ്റ് വിജയകരമായി സംഘടിപ്പിച്ചു.
ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ദിനംപ്രതി നടക്കുന്നതായ ദേഹവും ആത്മാവും തമ്മിലുള്ള നിശബ്ദമായ പോരാട്ടത്തിന്റെ ആഴമുള്ള യാഥാർഥ്യത്തെ ഈ റിട്രീറ്റ് ഉന്നയിച്ചു. ഏകദിന പരിപാടി ദീപപ്രജ്വലനച്ചടങ്ങോടെ ആരംഭിച്ചു, അത് ആത്മീയമായി ഉണർത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചു.
റവ.ഫാ. ജോമോൻ ജോർജ് സ്വാഗതം അർപ്പിക്കുകയും വിഷയാവതരണം നടത്തുകയും ചെയ്തു. ദിവസത്തെ പരിപാടിക്ക് അനുയോജ്യമായ ഭാവം നൽകിക്കൊണ്ട്. തുടർന്ന് ഒസിവെെഎം സ്റ്റഡി സെക്രട്ടറി ബിൻസി ജോയൽ വിഷയം ഔപചാരികമായി അവതരിപ്പിച്ചു.
ബൈബിൾ വായനകൾ ലിബി ലിജു ഭക്തിപൂർവം നയിച്ചു, സംഗമത്തിന് ആത്മപരിശോധനാപരമായ ആഴം കൂട്ടി. മുഴുവൻ പരിപാടിയും സിനി അബിൻ നന്നായി ഏകോപിപ്പിക്കുകയും അവതരിക്കുകയും ചെയ്തു. അതിലൂടെ പരിപാടി സുതാര്യവും ആകർഷകവുമായ രീതിയിൽ മുന്നേറി.
പ്രധാനാതിഥിയും മുഖ്യ പ്രഭാഷകയുമായ സിസ്റ്റർ റേച്ചൽ എംഎസ്എ, സെന്റ് ആഞ്ചല സോഫിയ സീനിയർ സെക്കൻഡറി സ്കൂൾ, ഘാട് ഗേറ്റ് വൈസ് പ്രിൻസിപ്പൽ കൂടാതെ ഐസിവെെഎം ജയ്പുർ ഡയോസിസിന്റെ യൂത്ത് ലേഡി അനിമേറ്റർ കൂടിയായ അവർ, ആഴമുള്ളതും ഹൃദയസ്പർശിയായതുമായ ഒരു പ്രഭാഷണം നടത്തി.
ഇന്നത്തെ തലമുറ നേരിടുന്ന ആന്തരിക സംഘർഷങ്ങളെ ബൈബിളിന്റെ അടിസ്ഥാനത്തിലും പ്രായോഗിക ഉദാഹരണങ്ങളോടെയും വിശദീകരിച്ച്, വിശ്വാസത്തിലും ബോധപൂർവമായ തീരുമാനങ്ങളിലൂടെയും ആത്മീയജീവിതം ശക്തിപ്പെടുത്താൻ അവർ യുവാക്കളെ പ്രോത്സാഹിപ്പിച്ചു.
ജോയൽ ജോൺസൺ ആലപിച്ച മധുരമായ ഗാനം പരിപാടിക്ക് ആത്മപരിശോധനാപരമായ ഒരു സ്പർശം നൽകി. അവസാനമായി ഒസിവെെഎം സെക്രട്ടറി അബിൻ ജോർജ് നന്ദിപ്രസംഗം നടത്തി, പരിപാടിയെ അർഥപൂർണവും സുന്ദരവുമായ സമാപ്തിയിലേക്ക് എത്തിച്ചു.
ഷിബി പോൾ മുളന്തുരുത്തി
Pravasi India – Delhi
ന്യൂഡൽഹി: അയൽ രാജ്യങ്ങൾ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പതറുമ്പോഴും ഇന്ത്യ പുരോഗതിയിലൂടെ മുന്നേറുന്നത് 140 കോടി ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നതുകൊണ്ടാണെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെല്ലാം ആശയപരമായ വൈരുധ്യങ്ങൾ മറന്ന് ഒരുമയോടെ വിദേശ രാജ്യങ്ങളിൽ പോകുകയും നമ്മുടെ ജവാന്മാരുടെ പിന്നിൽ അണിനിരന്നതുമൊക്കെ എല്ലാവരും ഒറ്റക്കെട്ടാണന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ മാവാലങ്കാർ ആഡിറ്റോറിയത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ 77-ാമത് സ്ഥാപക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയാളികൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ ആദ്യമോടിയെത്തുന്നത് മലയാളി സംഘടനകളാണെന്നും പ്രവാസികൾക്ക് വേണ്ടി നിലയുറപ്പിച്ച ഡൽഹി മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ഡിഎംഎയെ പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ മലയാളത്തനിമ കാത്തുസൂക്ഷിക്കുന്ന സംഘടനയാണ് ഡിഎംഎ എന്നും മലയാളികളായ ചെറുപ്പക്കാരുടെ കലാവാസനകളേയും പഠിക്കുവാനുള്ള കഴിവുകളേയും അവരുടെ നന്മകളേയും പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി ഡിഎംഎ സ്ഥാപക ദിനാഘോഷങ്ങൾ മാറട്ടെയെന്നും മുമ്പ് ഡിഎംഎയുടെ ഭാഗമായി പ്രവർത്തിച്ച ഒരാളെന്ന നിലയിൽ ഡിഎംഎയ്ക്ക് എല്ലാ ഭാവുകങ്ങൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Pravasi India – Delhi
ന്യൂഡൽഹി: പ്രേക്ഷക ഹൃദയങ്ങൾക്ക് നവ്യാനുഭൂതി പകർന്ന് ശ്രീനാരായണ ധർമ പരിപാലന യോഗം മയൂർ വിഹാർ ശാഖാ നമ്പർ 4351-ന്റെ രജത ജൂബിലി ആഘോഷങ്ങളായ "ഗുരുദേവ സന്ധ്യ'. മയൂർ വിഹാർ ഫേസ് 1-ലെ കാർത്യായനി ഓഡിറ്റോറിയത്തിൽ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ തിങ്ങി നിറഞ്ഞ ഗുരുദേവ ഭക്തരാണ് ആനന്ദ ഭരിതരായത്.
ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീനാരായണ ഗുരുദേവന്റെ ജീവിത കഥ, നൃത്ത നാടക രൂപത്തിലൂടെ ഗുരു ബാലകൃഷ്ണ മാരാരുടെ സംവിധാനത്തിൽ "ശ്രീഗുരുദേവൻ' എന്ന പേരിൽ വിഷ്ണുപ്രിയ നാട്യാലയമാണ് അണിയിച്ചൊരുക്കിയത്.
ആഘോഷങ്ങളോടനുബന്ധിച്ചു ശാഖാ സെക്രട്ടറി എസ്.കെ. കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ് നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
Pravasi India – Delhi
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്3 സെന്റ് ജെയിംസ് ഓർത്തഡോക്സ് ഇടവകയിൽ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമകൾ പുതുക്കി ദുഃഖവെള്ളി ശുശ്രൂഷ നടന്നു.
ഇടവക വികാരി റവ.ഫാ. ജോൺ കെ. സാമൂവലിന്റെ നേതൃത്വത്തിൽ പ്രദിക്ഷണം നടത്തി.
Pravasi India – Delhi
ന്യൂഡൽഹി: യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമകൾ പുതുക്കി ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ദുഃഖവെള്ളി ശുശ്രൂഷ നടന്നു.
ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ പ്രദിക്ഷണം നടത്തി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ വാർഷിക പൊതുയോഗം ഈ മാസം 29ന് ഡിഎംഎ ജനക്പുരി ഏരിയ ഓഫീസിൽ നടന്നു. ഏരിയ ചെയർമാൻ സി.ഡി. ജോസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, ഏരിയ സെക്രട്ടറി കെ.സി. സുശീൽ, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഏരിയയുടെ പുതിയ സാരഥികളായി ചെയർമാൻ കെ.എൻ. കുമാരൻ, വൈസ് ചെയർമാൻ വി.ആർ. കൃഷ്ണദാസ്, സെക്രട്ടറി ജി. തുളസീധരൻ, ജോയിന്റ് സെക്രട്ടറിമാർ ജി. അനീഷ് കുമാർ, ഷീനാ രാജേഷ്, ട്രഷറർ ജിനു എബ്രഹാം, ജോയിന്റ് ട്രഷറർ വെങ്കിടേഷ് പൈ, ഇന്റേണൽ ഓഡിറ്റർ കെ.വി. വേണുഗോപാലൻ, വനിതാ വിഭാഗം കൺവീനർ അമ്പിളി സന്തോഷ്, ജോയിന്റ് കൺവീനേഴ്സ് സ്മിതാ അനീഷ് കുമാർ, ഷിജി ജിനു, യുവജന വിഭാഗം കൺവീനർ അഭിമന്യു എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി പദ്മകുമാർ, സി. രാജേഷ് കുമാർ, എൻ. സതീഷ്, എ.എസ്. പ്രദീപ്, വേണുഗോപാലൻ നായർ, പി.കെ. കൃഷ്ണമോഹൻ, ലിസി സൈമൺ,അനിൽ കുമാർ, ആർ. മധുസൂദനൻ, രാജേഷ് ചന്ദ്രോത്, സതീഷ് കുമാർ, രാജേഷ് രാമൻ, പി.ഡി. രാജേഷ്, എം പി അരുൺ,സി ഡി സൈമൺ,സുജിത് കുമാർ, അശോക് കുമാർ, ടി. കെ. സന്തോഷ് കുമാർ എന്നിവരെയും തെരെഞ്ഞെടുത്തു.
Pravasi India – Delhi
രോഹിണി: പരിശുദ്ധ വലിയ നോമ്പിലെ 40-ാം വെള്ളിയാഴ്ച രോഹിണി സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവകയിൽ നടന്നു. നോമ്പുകാല ധ്യാനയോഗത്തിന് രോഹിണി സെന്റ് ബേസൽ ഇടവകയുടെ വികാരി റവ. ഫാ. തോമസ് ജോൺ മാവേലിൽ ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തി.
മർത്ത മറിയം വനിതാ സമാജം ഡൽഹി ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. യാക്കൂബ് ബേബി, ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ബീന വിജു, ആശ റോയി ഇടവകയുടെ മർത്ത മറിയം വനിതാ സമാജം അംഗങ്ങളും ചേർന്ന് ധ്യാനയോഗത്തിനു വേണ്ട ഏകോപനം നിർത്തി.
ഡൽഹി ഭദ്രാസനത്തിലെ എല്ലാ ഇടവകകളിൽ നിന്നും മർത്ത മറിയം വനിതാ സമാജം അംഗങ്ങൾ പങ്കെടുത്തു. ഏകദേശം 200 അംഗങ്ങൾ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ഒത്തുചേർന്നു. ആഞ്ചൽ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കലാപരിപാടിയും നടത്തപ്പെട്ടു.
Pravasi India – Delhi
ന്യൂഡൽഹി: ശ്രീനാരായണ ധർമ പരിപാലന യോഗം മയൂർ വിഹാർ ശാഖാ നമ്പർ 4351-ന്റെ രജത ജൂബിലി ആഘോഷങ്ങൾ ഗുരുദേവ സന്ധ്യ ഏപ്രിൽ 11ന് വൈകുന്നേരം 5.30 മുതൽ മയൂർ വിഹാർ ഫേസ് 1-ലുള്ള പോക്കറ്റ് 3-ലെ കാർത്യായനി ഓഡിറ്റോറിയത്തിൽ അരങ്ങേറും.
ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ചടങ്ങിൽ മഹാഗുരു വെളിച്ചമേകിയ സുവർണ പാതയിലൂടെ സഞ്ചരിച്ച 25 വർഷക്കാലത്തെ പ്രവർത്തനങ്ങളടങ്ങിയ സൂവനീർ പ്രകാശനം ചെയ്യും.
ബൈജു ആർ. പൂവണത്തുംവിളയെ ജനറൽ കൺവീനറായും സി. കെ. പ്രിൻസിനെ സൂവനീർ കൺവീനറായും തെരഞ്ഞെടുത്തു. തുടർന്ന് വിഷ്ണുപ്രിയ നാട്യാലയം ഗുരു ബാലകൃഷ്ണ മാരാരുടെ സംവിധാനത്തിൽ അവതരിപ്പിക്കുന്ന ശ്രീഗുരുദേവൻ എന്ന ഡാൻസ് ഡ്രാമ ആഘോഷ പരിപാടികൾക്ക് ചാരുതയേകും.
കൂടുതൽ വിവരങ്ങൾക്ക്: 9818227292, 9650256712 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു ചിത്രകാരിയുടെ പെയിന്റിംഗ് പൂര്‍ണമായി വിമാനത്തില്‍ പകര്‍ത്തി എയര്‍ ഇന്ത്യ എക്സ്പ്രസ് ചരിത്രം സൃഷ്ടിച്ചു. ബിനാലെ മ്യൂറല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന തമിഴ്നാട്ടുകാരിയായ ഓഷീന്‍ ശിവയുടെ ഗ്രാഫിറ്റി പെയിന്റിംഗാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബോയിംഗ് വിമാനത്തിലുളളത്. വിമാനം തന്നെ ചിത്രകലക്കുളള ക്യാന്‍വാസാക്കി മാറിയതോടെ ഈ വിമാനത്തിന് ഫ്ളെയിംഗ് ക്യാന്‍വാസ് എന്നാണ് പേരിട്ടിരിക്കുന്നത്.
രാജ്യത്ത് ആദ്യമായി ഇത്തരത്തില്‍ ഒരു വിമാനം പെയിന്റ് ചെയ്യുന്ന വിമാന കമ്പനിയും എയര്‍ ഇന്ത്യ എക്സ്പ്രസാണ്. മറ്റ് വിമാനകമ്പനികളില്‍ നിന്ന് വ്യത്യസ്തമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഓരോ വിമാനത്തിനും വേവറെ പുറം ഡിസൈനുകളാണുളളത്. ഓരോ വിമാനത്തിന്റെ വാലറ്റവും ഒരു പ്രത്യേക കലാരൂപത്തില്‍ നിന്നോ നെയ്ത്ത് രീതിയില്‍ നിന്നോ പ്രചോദനമുള്‍ക്കൊള്ളുന്നതാണ്.
ടെയില്‍സ് ഓഫ് ഇന്ത്യ എന്ന പ്രൊജക്ടിന്റെ ഭാഗമായി കസവ്, കാഞ്ചീവരം, കലംകാരി തുടങ്ങിയ വസ്ത്ര ഡിസൈനുകളുടെ ശൈലിയിലുളള ഡിസൈനുകളിലാണ് ഓരോ വിമാനത്തിന്റേയും വാലറ്റം.
രാജാ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ മുതല്‍ ദേശീയ പൈതൃക സ്മാരകങ്ങള്‍, കഥകളി, കഥക്, ഭാരതനാട്യം പോലുള്ള ശാസ്ത്രീയ കലാരൂപങ്ങള്‍ എന്നിവയും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളില്‍ ടെയില്‍ ആര്‍ട്ടായുണ്ട്. മുന്‍വര്‍ഷത്തെ കൊച്ചി ബീനാലെയില്‍ നിന്നുളള ഒരു ചിത്രവും വിമാനത്തിന്റെ വാലറ്റം ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഇതാദ്യമാണ് മുഴുവന്‍ വിമാനവും നിറയും ആര്‍ട് വര്‍ക്ക്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസനത്തിന്റെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് മലങ്കര സഭയുടെ കതോലിക്ക ദിനത്തിൽ മീററ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് ഞായറാഴ്ച രാവിലെ 10.30 മുതൽ മൂന്ന് വരെ മെഡിക്കൽ ക്യാമ്പ് നടന്നു.
മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം വനിത സമാജത്തിന്റെ നോമ്പുകാല ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് നടന്നത്.
ഗ്രാമ നിവാസികളായവർക്ക് വിവിധ ആരോഗ്യമേഖലയിലെ സുരക്ഷ സംവിധാനങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും പ്രയോജനപ്പെടുത്തുവാൻ ഈ സന്ദർഭത്തിൽ നടത്തപ്പെട്ടു.
ഡൽഹി രാജീവ് ഗാന്ധി മെമ്മോറിയൽ കാൻസർ സെന്ററിലെ വിദഗ്ധരായ ഡോക്ടർമാർ സമ്മേളനത്തിൽ സംബന്ധിച്ച് വിദഗ്ധ ചികിത്സയ്ക്കായി നേതൃത്വം നൽകി
ക്യാമ്പിന്റെ ഏകോപനത്തിന് ഇടവക വികാരി റവ.ഫാ. ജോൺസൻ ഐപ്പ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം വനിത സമാജത്തിന്റെ ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ആശ മറിയം റോയ്, ഇടവകയിലെ മർത്ത മറിയം വനിത സമാജത്തിന്റെ അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാർച്ച് 22ന് മെഹ്റോളി ഓഫീസിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. പ്രാർഥനാ ഗാനാലാപനത്തോടെ ആരംഭിച്ച യോഗത്തിൽ ഏരിയ ചെയർമാൻ ഡോ കെ പി ഹരീന്ദ്രൻ ആചാരി, സെക്രട്ടറി സുജാ രാജേന്ദ്രൻ, ട്രെഷറർ ജേക്കബ് മാത്യു, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ സ്ത്രീ സുരക്ഷ - ഓരോ സ്ത്രീയും അറിയേണ്ട പ്രധാന നിയമങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വക്കേറ്റ് അപർണ സത്യനാരായണനും, 'ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകൾക്ക് യോഗയുടെ പ്രയോജനം' എന്ന വിഷയത്തിൽ യോഗ പരിശീലക മിനി സുദർശനും കർണാടക സംഗീതത്തിലെ രാഗങ്ങളിൽ സ്ത്രീ സൗമ്യതയുടെ പ്രയോജനങ്ങൾ' എന്ന വിഷയത്തിൽ സംഗീതാദ്ധ്യാപിക വിമലാ വിജേഷ്, വാഴേക്കട ആനന്ദൻ എന്നിവരും ക്ലാസ്സുകൾ നയിച്ചു.
തുടർന്ന് സംഗീത പരിപാടികൾ, ക്വിസ് മത്സരങ്ങൾ, കുസൃതി ചോദ്യങ്ങൾ, ലക്കി ഡ്രോ എന്നിവയും നടത്തപ്പെട്ടു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടികൾക്ക് വനിതാ വിഭാഗം ജോയിന്റ് കൺവീനർ അഞ്ജലി രാജൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷീന ജേക്കബ്, സന്ധ്യ അശോക്, ശ്രീലേഖ സോമൻ, കെ പി ഉഷ, സന്ധ്യ അനിൽ, ഇന്റേണൽ ഓഡിറ്റർ രജീഷ് എം ആർ, യൂത്ത് വിംഗ് കൺവീനർ ആഷിഷ് സന്തോഷ് തുടങ്ങിയവർ നേതൃത്യം നൽകി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസന അഖില മലങ്കര പ്രാർഥനാ യോഗത്തിന്റെ ഉദ്ഘാടന സമ്മേളനം വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമത്രയോസ് ഉദ്ഘാടനം ചെയ്തു.
പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ഫാ. ജോൺ കെ ജേക്കബ് അധ്യക്ഷത വഹിച്ചു. ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, റവ. ഫാ. ബിനു ബി തോമസ്, റവ. ഫാ. മാത്യു അലക്സ് എന്നിവർ പങ്കെടുത്തു.
ഡോ. റവ. ഫാ. റിനീഷ് എബ്രഹാം ആത്മീയ ധ്യാനയോഗം നയിച്ചു. പ്രസ്ഥാനത്തിന്റെ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
Pravasi India – Delhi
ന്യൂഡൽഹി: അഖില മലങ്കര പ്രാർഥനാ യോഗത്തിന്റെ ഡൽഹി ഭദ്രാസനതല ഉദ്ഘാടനസമ്മേളനം ഫരിദാബാദ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് ഞായാറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡൽഹി ഭദ്രാസന മെത്രപ്പൊലീത്താ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രപ്പൊലീത്താ ഉദ്ഘാടനം നിർവഹിക്കും.
പ്രസ്ഥാനം വൈസ് പ്രസിഡന്റ് റവ.ഫാ. ജോൺ കെ. ജേക്കബ് അധ്യക്ഷത വഹിക്കും. റവ.ഫാ. ഡോ. റിനീഷ് ഗീവർഗീസ് എബ്രഹാം ആത്മീയ ധ്യാനയോഗം നയിക്കും.
Pravasi India – Delhi
ന്യൂഡൽഹി: മർത്ത മറിയം വനിത സമാജത്തിന്റെ ഏകദിന സമ്മേളനം മാർച്ച് 15ന് രാവിലെ 7 മണിക്ക് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയും മർത് മറിയം വനിത സമാജം ഡൽഹി ഭദ്രാസനത്തിന്റെ പ്രസിഡന്റ് അഭി.ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കുശേഷം ഡൽഹി ഭദ്രാസനം മർത്ത മറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് നിർവഹിച്ചു മുഖ്യപ്രഭാഷണം നടത്തി.
മയൂർ വിഹാർ ഫേസ് വൺ സെന്റ് ജോൺസ് ഇടവകയുടെ വികാരി റവ. ഫാ.റ്റി ജെ. ജോൺസൻ ഏകദിന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുന്ന മർത്ത മറിയം സമാജത്തിന്റെ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു തുടർന്ന് മെർലിൻ ടി മാത്യു കൊച്ചമ്മ സമാജത്തിന്റെ ഈ വർഷത്തെ മുഖ്യ ചിന്താവിഷയമായി തെരഞ്ഞെടുതിരിക്കുന്ന "അനുതപിക്കുക ദൈവത്തിങ്കലേക്ക് തിരിയുക" എന്നതിനെ ആസ്പദമാക്കി ബൈബിൾ ക്ളാസുകൾ നടത്തി ഉത്ബോധിപ്പിച്ചു.
ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, മർത്ത മറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് റവ. ഫാ.യാക്കോബ് ബേബി, ജനറൽ സെക്രട്ടറി ജെസ്സി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു . ഡൽഹി മർത്ത മറിയം വനിതാ സമാജം ജനറൽ സെക്രട്ടറി തി ജെസ്സി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് ഇടവക വികാരി റവ. ഫാ. ടി ജെ ജോൺസൻ, ഇടവക സെക്രട്ടറി, ട്രസ്റ്റി, വൈസ് ചെയർമാൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, മർത്ത് മറിയം വനിതാ സമാജത്തിന്റെ ഭാരവാഹികളുടെയും നേതൃത്വത്തിൽ ഏകദിന സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ഉപന്യാസം മത്സരത്തിൽ വിജയികളായവർക്കും, വാർഷിക പരീക്ഷയിൽ മികച്ച വിജയം നൽകിയവർക്കും, 80 ൽ കൂടുതൽ മാർക്ക് നേടിയവരെയും മെമെന്റെ നൽകി ആദരിച്ചു. ഏകദിന സമ്മേളനത്തിൽ 550 ഓളം മർത്ത മറിയം വനിതാ സമാജം അംഗങ്ങൾ പങ്കെടുത്ത് ഏകദിന സമ്മേളനം നാലുമണിയോടെ കൂടി സമാപിച്ചു.
Pravasi India – Delhi
ന്യൂഡല്‍ഹി: മെത്രാഭിഷേകത്തിന്റെ 25-ാം ജൂബിലി നിറവില്‍ ഡല്‍ഹി അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോ. അതിരൂപതയിലെ കാത്തലിക്ക് അസോസിയേഷന് ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ സംഘടിപ്പിച്ച ആദരിക്കല്‍ പരിപാടിയില്‍ മത, രാഷ്ട്രീയ, സാമുദായിക നേതാക്കളും പൗരപ്രമുഖരും പങ്കെടുത്തു. എല്ലാവരുടെയും സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയാണ് പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിക്കുന്നതെന്നും ആദരിക്കല്‍ പരിപാടിയുടെ മറുപടി പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കുട്ടോ പറഞ്ഞു.
എംപിമാരായ ക്യാപ്റ്റന്‍ വിരിയാറ്റോ ഫെര്‍ണാണ്ടസ്, ആല്‍ഫ്രഡ് കാംഗം ആര്‍തർ, എസ്. സുപോംഗ് മെറെന്‍ ജാമിര്‍, അഡ്വ. പി.വിത്സൺ, ഓര്‍ത്തഡോക്സ് ഡല്‍ഹി ഭദ്രാസനം മെത്രാപ്പോലീത്ത യൂഹന്നാന്‍ മാര്‍ ഡിമിത്രിയോസ്, മാര്‍ത്തോമ ഡല്‍ഹി രൂപതാധ്യക്ഷന്‍ സഖറിയാസ് മാര്‍ അപ്രേം, സി എന്‍ ഐ ബിഷപ് പോള്‍ സ്വരൂപ്, വിവിധ മതനേതാക്കളായ ഗോസ്വാമി സുശീല്‍ ജെ മഹാരാജ്, വിവേക് മുനിജി മഹാരാജ്, ആചാര്യ യെക്ഷി ഫുന്ത്സക്ക്, ഡോ. എ.കെ. മര്‍ച്ചന്റ്, അഡ്വ. സോമനാഥ് ഭാരതി, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണഞ്ചിറ തുടങ്ങിയവര്‍ പങ്കെടുത്തു. ഫാ. നോര്‍ബെര്‍ട്ട് ഹെര്‍മൻ, ഫാ. ടി.ജെ. ജോസ്, ജോര്‍ജ് കള്ളിവയലില്‍ എ.സി. മൈക്കിള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-ടു ഏരിയ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. മയൂർ വിഹാർ ഫേസ്-ടുവിലെ പോക്കറ്റ് എഫിലുള്ള ലൈബ്രറി ഹാളിലായിരുന്നു ചടങ്ങുകൾ അരങ്ങേറിയത്.
ഏരിയ വനിതാ വിഭാഗം കൺവീനർ അനിത ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലെഫ്നന്റ് കേണൽ പി.എസ്. സിന്ധു മുഖ്യാതിഥി ആയിരുന്നു.
ഡബ്ല്യുഎംസി ഡൽഹി റീജിയൺ പ്രസിഡന്റ് ഗീത രമേശ്, ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഏരിയ ചെയർമാൻ എം.എൽ. ഭോജൻ, സെക്രട്ടറി പ്രസാദ് കെ. നായർ, വനിതാ വിഭാഗം ജോയിന്റ് കൺവീനർ ബീന പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഈ മാസം 29ന് ഉച്ചകഴിഞ്ഞ് 3.30ന് ഡിഎംഎയുടെ ഏരിയ ഓഫീസായ ഉത്തം നഗർ ഇന്ദ്രാ പാർക്ക് ഗലി നമ്പർ 19ലെ ആർഇസഡ് 149ൽ നടക്കും.
റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ. തങ്കപ്പനെ നിയമിച്ചു. 2026-2029 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക.
ചെയർമാൻ-1, വൈസ് ചെയർമാൻ-1, സെക്രട്ടറി-1, ജോയിന്റ് സെക്രട്ടറി-2, ട്രെഷറർ-1, ജോയിന്റ് ട്രെഷറർ-1, ഇന്റേണൽ ഓഡിറ്റർ-1, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ-23, വനിതാ വിഭാഗം കൺവീനർ-1, വനിതാ വിഭാഗം ജോയിന്റ് കൺവീനർ-2, യുവജന വിഭാഗം കൺവീനർ (വയസ് 18-35)-1, യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 18-35)-2 (ആൺ, പെൺ, 1 വീതം) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
21, 22 വൈകുന്നേരം ആറ് മുതൽ എട്ട് വരെ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ ജനക്പുരി ഏരിയ ഓഫിസിൽ നാമനിർദ്ദേശ പത്രികയുടെ വിതരണവും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്.
പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 22ന് രാത്രി എട്ട് വരെയാണ്. 23ന് രാത്രി ഏഴിന് ലഭിച്ച നാമ നിർദ്ദേശ പത്രികകളുടെ ലിസ്റ്റ് ജനക്പുരി ഏരിയ ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും.
24ന് വൈകുന്നേരം ആറ് മുതൽ എട്ട് വരെ പത്രിക പിൻവലിക്കാവുന്നതാണ്. 24ന് രാത്രി 10ന് സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ 29ന് ഉച്ചകഴിഞ്ഞ് നാല് മുതൽ 6.30 വരെയാണ് സമയം.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ജനക്പുരി ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറുമായി 9818204660 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
കോട്ടയം: ഡല്‍ഹി കേന്ദ്രീകരിച്ച് പത്രപ്രവര്‍ത്തനം, അച്ചടി, പുസ്തക പ്രകാശന രംഗത്ത് പ്രവര്‍ത്തിച്ച കപ്പൂച്ചിന്‍ വൈദീകനര് ഫാ. സേവ്യര്‍ വടക്കേക്കര വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു.
സ്വന്തം കണ്ണില്‍ ഇരുള് മൂടുന്ന അപൂര്‍വ രോഗത്തിന് ഇരയായിട്ടും സമൂഹത്തിന് വെളിച്ചമായ മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു ഫാ. സേവ്യര്‍.
നല്ല കാഴ്ചശക്തി ഉള്ളവര്‍ കൈകാര്യം ചെയ്യേണ്ട പ്രസദ്ധീകരണം, പത്രപ്രവര്‍ത്തനം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന രംഗം.
ഡല്‍ഹിക്ക് സമീപം നോയിഡയില്‍ അദ്ദേഹം സ്ഥാപിച്ച ജ്യോതി പ്രിന്റേഴ്സ് എന്ന അച്ചടിശാല, ഇന്ത്യന്‍ കറന്റ്സ് എന്ന ഇംഗ്ലീഷ് മാസിക എന്നിവ സേവ്യര്‍ അച്ചന്റെ ക്രാന്തി ദര്‍ശനത്തിന്റെ നിലനില്‍ക്കുന്ന അടയാളമായിരുന്നു.
സിബിസിഐയുടെ മുഖപത്രമായിരുന്ന ഇന്ത്യന്‍ കറന്റ്സ് എന്ന മാസിക അച്ചന് ഏറ്റെടുത്ത ശേഷമാണ് പൊളിറ്റിക്കല്‍ മാസികയായി മാറിയത്.
മരണശേഷം തന്റെ മൃതദേഹം ഡല്‍ഹിയിലെ ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സിന് ദാനം ചെയ്യാന്‍ വില്പത്രം തയാറാക്കിയ അദ്ദേഹം മരണത്തിലും വ്യത്യസ്ഥനായി.
അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച് മൃതദേഹം ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സിന് കൈമാറി, മെഡിക്കല്‍ പഠനത്തിന് ശേഷം ഉത്തര്‍പ്രദേശിലെ ദാസ്ന മുസോറിയിലെ കപ്പൂച്ചിന്‍ ആശ്രമത്തിലെ സെമിത്തേരിയില്‍ അന്ത്യ വിശ്രമം ഒരുക്കി.
Pravasi India – Delhi
ന്യൂഡൽഹി: മർത്തമറിയം വനിത സമാജത്തിന്റെ ഏകദിന സമ്മേളനം ഈ മാസം 15ന് രാവിലെ ഏഴിന് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയും മർത്ത മറിയം വനിത സമാജത്തിന്റെ ഡൽഹി ഭദ്രാസനത്തിന്റെ പ്രസിഡന്റ് ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്ന പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കുശേഷം ഡൽഹി ഭദ്രാസനം മർത് മറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് തുടക്കം കുറിച്ച് മുഖ്യപ്രഭാഷണം നടത്തും.
മയൂർ വിഹാർ ഫേസ് വൺ സെന്റ് ജോൺസ് ഇടവകയുടെ വികാരി റവ. ഫാ.ടി ജെ .ജോൺസൻ ഏകദിന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുന്ന മർത്ത മറിയം സമാജത്തിന്റെ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുകയും തുടർന്ന് മെർലിൻ ടി മാത്യു കൊച്ചമ്മ സമാജത്തിന്റെ ഈ വർഷത്തെ മുഖ്യ ചിന്താവിഷയമായി തെരഞ്ഞെടുതിരിക്കുന്ന "അനുതപിക്കുക ദൈവത്തിങ്കലേക്ക് തിരിയുക" എന്നതിനെ ആസ്പദമാക്കി ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകും.
ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, മർത്ത മറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് റവ. ഫാ.യാക്കോബ് ബേബി, ജനറൽ സെക്രട്ടറി ജെസ്സി ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.
ഡൽഹി മർത് മറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് ഇടവക വികാരി റവ. ഫാ. ടി ജെ ജോൺസൻ, ഇടവക സെക്രട്ടറി, ട്രസ്റ്റി, വൈസ് ചെയർമാൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, മർത്ത് മറിയം വനിതാ സമാജത്തിന്റെ ഭാരവാഹികളുടെയും നേതൃത്വത്തിൽ ഏകദിന സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് ഏകോപനം നടത്തും. ഏകദിന സമ്മേളനത്തിൽ 450 ഓളം ആളുകൾ പങ്കെടുക്കുന്നതായിരിക്കും.
Pravasi India – Delhi
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം നടത്തി. വി. കുർബാനയ്ക്ക് ഫാ. സണ്ണി ജോസഫ് വെട്ടികുഴിച്ചാലിൽ സിഎംഐ മുഖ്യ കാർമികത്വം വഹിച്ചു.
വികാരി ഫാ. സെബാസ്റ്റ്യൻ അള്ളടയിൽ സഹകാർമികനായിരുന്നു. വിശുദ്ധ കുർബാനയിൽ ഇടവകയിലെ വനിതകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
Pravasi India – Delhi
നുഹ്: സ്ത്രീ ശാക്തീകരണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ദീപാലയയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു.
ഞായറാഴ്ച ഹരിയാനയിലെ നുഹ് ജില്ലയിലുള്ള ദീപാലയ സീനിയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
"ശാക്തീകരിക്കപ്പെട്ട സ്ത്രീകൾ, ശാക്തീകരിക്കപ്പെട്ട രാഷ്ട്രം: സ്ത്രീകളുടെ അവകാശങ്ങളും നീതിയിലേക്കുള്ള പ്രവേശനവും' എന്നതാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന പ്രമേയം.
ഏകദേശം 800-ഓളം സ്ത്രീകളും കമ്യൂണിറ്റി അംഗങ്ങളും ഈ വിപുലമായ പരിപാടിയിൽ പങ്കുചേരും.
പ്രധാന പരിപാടികൾ:
ബോധവത്കരണ ക്ലാസുകൾ: സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും നിയമസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചും വിദഗ്ധർ ക്ലാസുകൾ നയിക്കും.
സാമ്പത്തിക സാക്ഷരത: സ്ത്രീകളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുള്ള പ്രത്യേക സെഷനുകൾ.
കലാപരിപാടികൾ: പ്രാദേശിക സംസ്കാരം വിളിച്ചോതുന്ന വിവിധ കലാപ്രകടനങ്ങൾ.
ആദരിക്കൽ ചടങ്ങ്: പ്രതിസന്ധികളെ അതിജീവിച്ച് വിജയഗാഥകൾ രചിച്ച ദീപാലയയുടെ ഗുണഭോക്താക്കളായ സ്ത്രീകളെ ചടങ്ങിൽ ആദരിക്കും.
പ്രത്യേക ആകർഷണം: ഈ അവസരത്തിൽ ദീപാലയ ഒരു പ്രത്യേക സ്മരണിക പ്രകാശനം ചെയ്യും.
ദീപാലയയുമായി ചേർന്ന് പ്രവർത്തിച്ച സ്ത്രീകളുടെയും മറ്റ് സ്റ്റേക്ക് ഹോൾഡർമാരുടെയും ധീരതയുടെയും വളർച്ചയുടെയും പരിവർത്തനത്തിന്റെയും പ്രചോദനാത്മകമായ കഥകളാണ് ഈ സ്മരണികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സമൂഹത്തിന്റെ താഴേത്തട്ടിലുള്ള സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് അർഹമായ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള ദീപാലയയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടി.
Pravasi India – Delhi
ന്യൂഡൽഹി: ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡൽഹി യൂണിറ്റ് രാജൗരി ഗാർഡനിൽ ചേർന്ന മീറ്റിംഗിൽ രൂപീകരിച്ചു.
ചാരിറ്റബിൾ ട്രസ്റ്റ് റീജിണൽ ഡയറക്ടർ ശോഭന സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനംഗങ്ങളുടെ നേതൃത്വത്തിൽ ഗർബോ ഞായറാഴ്ച ആചരിച്ചു.
താഹിര്‍പുർ മദർ തെരേസാ കുഷ്ഠാരോഗാശുപത്രിയിൽ ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ സന്ദര്‍ശിച്ച് മധുര പലഹാരങ്ങളും ഭക്ഷണവും വിതരണം ചെയ്തു.
കർത്താവ് കുഷ്ഠ രോഗിയെ സൗഖ്യമാക്കിയതിന്റെ ഓർമ ആചരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് പോൾസ് സ്കൂൾ (ഹൗസ് ഖാസ്), സെന്റ് പോൾസ് സ്കൂൾ (ആയ നഗർ), ശാന്തിഗ്രാം വിദ്യാനികേതൻ സ്കൂൾ (മണ്ഡവാർ) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കാൻ സ്വീഡനിലെ ഗ്രോങ്കുലസ്കോളൻ സ്കൂളിൽ നിന്നുള്ള പ്രതിനിധി സംഘം എത്തി.
വിദ്യാർഥികൾക്ക് ആഗോള പഠനപരിചയം ലഭ്യമാക്കുകയും വ്യത്യസ്ത വിദ്യാഭ്യാസ രീതികളും ജീവിതശൈലികളും നേരിട്ട് അനുഭവിക്കാനും ഈ പരിപാടി അവസരം ഒരുക്കുമെന്ന് ചെയർമാൻ ഫാ. ഷാജി മാത്യൂസ് അറിയിച്ചു.
ഫാ. അൻസൽ ജോൺ, പ്രോഗ്രാം കോഓർഡിനേറ്റർ ഡോൺ ജോർജ് വർഗീസ്, ഡോ. ബെർണാഡെട്ടെ തിലക ബെഞ്ചമിൻ (പ്രിൻസിപ്പാൾ) എന്നിവർ വിമാനത്താവളത്തിലെത്തി സംഘത്തെ സ്വീകരിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയയുടെ ആഭിമുഖ്യത്തിൽ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി പരീക്ഷാ സമ്മർദ്ദവും ഉത്കണ്ഠയും നിയന്ത്രിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായി ഏകാഗ്രത മെച്ചപ്പെടുത്താനും സഹായകരമായ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
ഡൽഹി മലയാളി അസോസിയേഷന്റെ മെഹ്റോളി ഏരിയ ഓഫീസ് ഹാളിലായിരുന്നു വേദി ഒരുക്കിയത്. ഏരിയ ചെയർമാൻ ഡോ. കെ.പി. ഹരീന്ദ്രൻ ആചാരി അധ്യക്ഷത വഹിച്ചു. സ്ട്രെസ് മാനേജ്മെന്റിലും വിദ്യാർഥി കൗൺസിലിംഗിലും അറിയപ്പെടുന്ന റിസോഴ്സ് പേഴ്സണായ അഡ്വ. ഡോ. കെ സി ജോർജ് ക്ലാസുകൾ നയിക്കുകയും കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ഏരിയ ജോയിന്റ് സെക്രട്ടറി മോഹനചന്ദ്രൻ പിള്ള, ട്രഷറർ ജേക്കബ് മാത്യു, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ, യുവജന വിഭാഗം കൺവീനർ ആഷിഷ് സന്തോഷ് എന്നിവർ പ്രസംഗിച്ചു. കുട്ടികളും മാതാപിതാക്കളുമടക്കം നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് ഡൽഹി മലയാളികൾക്ക് അഭിമാനമായി മജന്ത ലൈനിലെ മുനീർക മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 2-നു സമീപം ഡൽഹി മലയാളി അസോസിയേഷന്റെ പേരെഴുതിയ രണ്ടു ബോർഡുകൾ ആർകെ പുരം എംഎൽഎ അനിൽ ശർമ്മ സ്ഥാപിച്ചു.
ഡിഎംഎയുടെ നിരന്തരമായ അഭ്യർഥന മാനിച്ച്, ആർകെ പുരം സെക്ടർ 4-ൽ മെയിൻ റോഡിൽ നിന്നും ഡിഎംഎ സാംസ്കാരിക സമുച്ചയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കുള്ള പ്രവേശന വഴിയിൽ ഡിഎംഎ ദിശാഫലകം സ്ഥാപിച്ച എംഎൽഎ അനിൽ ശർമ്മയ്ക്ക് നന്ദി സൂചകമായി പ്രസിഡന്റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ ഒപ്പിട്ട കൃതജ്ഞതാ സന്ദേശം കൈമാറി.
Pravasi India – Delhi
മുംബൈ: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിന് മുംബൈയിൽ തുടക്കമായി. കേരളത്തിൽ നിന്നുള്ള പ്രമുഖ, അച്ചടി ദൃശ്യ മാധ്യമങ്ങളിൽ നിന്നുള്ള 10 മാധ്യമപ്രവർത്തകർ അടങ്ങുന്നതാണ് സംഘം.
പിഐബി കൊച്ചി ഡയറക്ടർ ധന്യ സനലിന്റെ നേതൃത്വത്തിലാണ് പര്യടനം നടത്തുന്നത്. മുംബൈ വിമാനത്താവളത്തിൽ എത്തിയ സംഘത്തെ പരമ്പരാഗത ഖൺ തൊപ്പി അണിയിച്ച് പിഐബി മുംബൈ പ്രതിനിധികൾ സ്വീകരിച്ചു.
തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) സംഘം സന്ദർശിച്ചു. എൻഎസ്ഇ എംഡിയും സിഇഒയുമായ ആശിഷ്കുമാർ ചൗഹാനുമായി സംഘം കൂടിക്കാഴ്ച നടത്തി. എൻഎസ്ഇ ചീഫ് ഇക്കണോമിസ്റ്റ് തീർഥങ്കർ പട്നായിക്കുമായി മാധ്യമ പ്രവർത്തകർ സംവദിച്ചു.
രാജ്യത്തെ പ്രമുഖ തുറമുഖമായ ജവഹർലാൽ നെഹ്റു പോർട്ട് അഥോറിറ്റി, യുനസ്കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ട എലഫന്റാ ഗുഹകള്‍, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ, മുംബൈ മെട്രോപൊളിറ്റൻ മേഖല വികസന അഥോറിറ്റി, കേന്ദ്ര ആണവോർജ വകുപ്പിന്റെ കീഴിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടിഐഎഫ്ആർ), നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ, നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ്, മുംബൈയിലെ ഗാന്ധിജിയുടെ വസതിയായ മണി ഭവൻ, ഭൂഗർഭ ബങ്കർ മ്യൂസിയം എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തും.
കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് മുംബൈയുടെ വികസനത്തെയും പൈതൃകത്തെയും കുറിച്ച് നേരിട്ട് ഉൾക്കാഴ്ച നൽകുന്നതാണ് മാധ്യമ പര്യടനം. പര്യടനം വെള്ളിയാഴ്ച വൈകുന്നേരം സമാപിക്കും.
Pravasi India – Delhi
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഭക്ത സഹസ്രങ്ങൾക്ക് സായൂജ്യമേകി പൊങ്കാല സമാപിച്ചു. ക്ഷേത്ര മേൽശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെയാണ് വലിയ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചത്.
നിർമ്മാല്യ ദർശനം, ഉഷഃപൂജ, വിശേഷാൽ പൂജകൾ എന്നിവക്കു ശേഷം പൂത്താലമേന്തിയ ബാലികമാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നിയുമായി പൊങ്കാല സമർപ്പണ വേദിയിലേക്ക് എഴുന്നെള്ളത്ത് നടത്തി. തുടർന്ന് പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിച്ചപ്പോൾ ഭക്തജനങ്ങളുടെ നാവിൽ നിന്നും അമ്മേ നാരായണ ദേവീ നാരായണയെന്ന സ്തുതികളാൽ അന്തരീക്ഷം നിറഞ്ഞു നിന്നു.
പൊങ്കാലക്കലങ്ങളിലെ അരി തിളച്ചു തൂവിയപ്പോൾ സ്ത്രീ ജനങ്ങൾ നജഫ് ഗഡിലമ്മയെ സ്തുതിച്ചു വായ്ക്കുരവയിട്ടുകൊണ്ട് ശർക്കരയും മറ്റു രുചിക്കൂട്ടുകളും ചേർത്ത് അത് പായസമാക്കുന്നു. പായസത്തിൽ തിരുമേനിമാർ തീർത്ഥം തളിച്ചതോടെ നിവേദ്യമായി മാറിയ പായസം ഭക്തർ ശ്രീഭഗതിക്കു സമർപ്പിച്ചശേഷം തിരുനടയിലെത്തി ദർശനം നടത്തി കണിക്യയുമർപ്പിച്ചു തൊഴുതു മടങ്ങി.
മഹോത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ നജഫ്ഗഡ് കൗൺസിലർ അന്തിം ഗെഹ്ലോട്ട് ഡൽഹി മലയാളി അസോസിയേഷൻ ചീഫ് ട്രഷറർ മാത്യു ജോസ്, വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, ശ്രീ ഭഗവതി ക്ഷേത്രം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡെന്റ് ആർ പി പിള്ള, ജനറൽ സെക്രട്ടറി ആർ മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നിർമ്മാല്യം മ്യൂസിക്, ദ്വാരക അവതരിപ്പിച്ച ഭജന ക്ഷേത്രാങ്കണത്തെ ഭക്തിസാന്ദ്രമാക്കി. ഉച്ചക്ക് കളഭാഭിഷേകത്തോടുകൂടി ഉച്ചപൂജയും തുടർന്ന് അന്നദാനവും നടന്നു.
ഡല്‍ഹിയുടെയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്ഡന് എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം വലിയ പൊങ്കലയിൽ പങ്കെടുക്കുവാൻ ധാരാളം ഭക്ത ജനങ്ങൾ എത്തിയിരുന്നു.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക അംഗങ്ങൾ വികാരി റവ.ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ ധ്യാനകേന്ദ്രമായ ആരാവലി കുന്നിൽ സ്ഥിതി ചെയ്യുന്ന പൗലോസ് മാർ ഗ്രിഗോറിയോസ് ധ്യാനകേന്ദ്രം സന്ദർശിച്ചു.
തീർഥാടക സംഘം തുടർന്ന് വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ്, ഡൽഹി ഭദ്രാസന സെക്രട്ടറി റവ.ഫാ. സജി എബ്രഹാം, റവ.ഫാ. സുമോദ് ജോൺ എന്നിവരും പങ്കെടുത്തു.
തുടർന്ന് ഹരിയാനയിലെ മണ്ഡവാർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ശാന്തിഗ്രാം ആശ്രമവും സംഘം സന്ദർശിച്ചു.
Pravasi India – Bangalore
ബംഗളൂരു: മലയാളികളായ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു. തിരുവല്ല തുകലശേരി കൊച്ചുതടത്തില്‍ വീട്ടില്‍ ജോസ് - സീമ ദമ്പതികളുടെ മകന് ജസ്റ്റിന് ജോസ്(21), റാന്നി അത്തിക്കയം കുടമുരുട്ടി തോണിക്കടവില്‍ ഷാജി തോമസിന്റെയും സുനുവിന്റെയും മകള്‍ സ്റ്റെറിന് എല്‍സ ഷാജി (19) എന്നിവരാണ് മരിച്ചത്.
ചിക്കബന്നാവര സപ്തഗിരി കോളജിലെ ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ഥികളാണ് ഇരുവരും. മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നു ജസ്റ്റിന്. സ്റ്റെറിന് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയും. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റെയില്‍വേ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടം എന്നാണ് വിവരം.
വന്ദേഭാരത് ട്രെയിനാണ് ഇരുവരെയും ഇടിച്ചു വീഴ്ത്തിയത്. ജസ്റ്റിന്റെ സഹോദരി: അന്ന ജോസഫ്. സ്റ്റെറിന്റെ സഹോദരങ്ങള്‍: സ്റ്റെയ്ന, സ്റ്റെഫിയ.
Pravasi India – Bangalore
ബംഗളൂരു: മലയാളി ബിസിനസുകാരൻ ബംഗളൂരുവിൽ മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശി പുത്തൻപുരയിൽ യൂനുസ് മഹമൂദ്(50) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്താണ് മരണം സംഭവിച്ചത്. പത്ത് വർഷത്തോളമായി ബംഗളൂരുവിൽ താമസിക്കുന്ന ഇദ്ദേഹം തലശേരി റസ്റ്റോറന്റ് ഉടമകളിൽ ഒരാളാണ്.
വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പിന്നീട് ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ഷിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
പരേതനായ മുഹമ്മദാണ് പിതാവ്. ഉമ്മ ആയിഷ. ഭാര്യ ജസ്ന. ഫർദീൻ, രഹാൻ, സഹല എന്നിവർ മക്കളാണ്. സഹോദരി സമീറ. കബറടക്കം പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Pravasi India – Bangalore
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്.
എട്ടു കോച്ചുകളുള്ള ട്രെയിനില്‍ ഏഴ് ചെയര്‍കാറുകള്‍, ഒരു എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ എന്നിവയിലായി 600 പേര്‍ക്കു യാത്ര ചെയ്യാം. എറണാകുളം - ബംഗളൂരു എക്സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്.
എറണാകുളത്തിനും ബംഗളൂരുവിനും ഇടയിലുള്ള യാത്രയില്‍ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റേപ്പ് ഉള്ളത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫ്രൻസിലൂടെ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഒരാഴ്ചത്തെ ടിക്കറ്റ് തീര്‍ന്നു
ട്രെയിന്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ അടുത്ത ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റുതീര്‍ന്നു.
ഈ ദിവസങ്ങളില്‍ എസി ചെയര്‍കാറില്‍ ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്. 11,16,17 തിയതികളില്‍ ടിക്കറ്റില്ല.
എറണാകുളത്ത് നിന്നുള്ള മടക്ക സര്‍വീസിന്റെ ടിക്കറ്റുകളാണ് വേഗത്തില്‍ വിറ്റു തീര്‍ന്നത്. എസി ചെയര്‍ കാറിന് 1095 രൂപ വരെയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.
Pravasi India – Bangalore
ബംഗളുരു: ബംഗളുരു - എറണാകുളം റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും സംബന്ധിച്ച് തീരുമാനമായി. ഉദ്ഘാടന തീയതി പിന്നീട് പ്രഖ്യാപിക്കും. ട്രെയിൻ നമ്പർ 22651 കെഎസ്ആർ - എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും.
ട്രെയിൻ നമ്പർ 22652 എറണാകുളം - കെഎസ്ആർ ബംഗളുരു സർവീസ് ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 11ന് ബംഗളുരുവിൽ എത്തും. പുതിയ സർവീസ് എട്ട് മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്.
കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ നിശ്ചയിച്ചിട്ടുള്ളത്. ഈ ട്രെയിൻ നവംബർ മധ്യത്തോടെ സർവീസ് നടത്തുമെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്.
അതനുസരിച്ചാണെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ സർവീസ് ആരംഭിക്കാനാണ് സാധ്യത. ഇതോടെ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം മൂന്നാകും.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവില്‍ ഡെലിവറി ബോയിയെ കാറിടിപ്പിച്ചു കൊന്ന സംഭവത്തിൽ മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ. കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാറും (32) ഭാര്യ ജമ്മു കാഷ്മീര്‍ സ്വദേശി ആരതി ശര്‍മയുമാണ് (30) അറസ്റ്റിലായത്.
ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന എന്‍. ദര്ശന് (24) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വരുണ്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരു ജെപി നഗറിലായിരുന്നു സംഭവം.
രാത്രി ഒമ്പതോടെ നടരാജ ലേഔട്ടില്‍ വച്ച് ദര്‍ശന്റെ ബൈക്ക് മനോജ് ഓടിച്ചിരുന്ന കാറിന്റെ സൈഡ് കണ്ണാടിയില്‍ തട്ടി. ദര്ശന് പെട്ടെന്നുതന്നെ ക്ഷമ പറഞ്ഞ് ബൈക്ക് ഓടിച്ചുപോയി. എന്നാല്‍ മനോജ് രണ്ടുകിലോമീറ്ററോളം ദര്‍ശന്റെ ബൈക്കിനെ പിന്തുടരുകയും പിന്നില്‍നിന്നു കാര്‍ ഇടിച്ചുകയറ്റുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ദര്ശന് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണു പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട മനോജ് പിന്നീട് തിരിച്ചെത്തി സ്ഥലത്തുണ്ടായിരുന്ന കാറിന്റെ ഭാഗങ്ങള്‍ മാറ്റിയിരുന്നു.
ഒരാഴ്ച മുമ്പാണ് ദര്ശന് ഡെലിവറി ബോയിയായി ജോലിക്കു ചേര്‍ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
Pravasi India – Bangalore
ബംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കു രണ്ട് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. 06561 എസ്എംവിടി ബംഗളുരു -കൊല്ലം സ്പെഷൽ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 17ന് രാവിലെ 6.20 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള 06562 ട്രെയിൻ കൊല്ലത്ത് നിന്ന് 17ന് രാവിലെ 10.45ന് പുറപ്പെട്ട് 18ന് രാവിലെ 3.30ന് ബംഗളുരുവിൽ എത്തും. ഏസി ടൂടയർ - രണ്ട്, എസി ത്രീ ടയർ -രണ്ട്, സ്വീപ്പർ ക്ലാസ് - 12, ജനറൽ സെക്കന്റ് ക്ലാസ് - നാല്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
രണ്ടാമത്തെ സ്പെഷൽ ട്രെയിൻ (06527) 21 ന് രാത്രി 11 ന് എസ്എംവിടി ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 22ന് ഉച്ചയ്ക്ക് 12.55ന് കൊല്ലത്ത് എത്തും. തിരികെയുള്ള സ്പെഷൽ ട്രെയിൻ (06568) 22ന് വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 23 ന് രാവിലെ 9.45 ന് ബംഗളുരുവിൽ എത്തും.
എസി ടൂടയർ - രണ്ട്, എസി ത്രീ ടയർ - മൂന്ന്, സ്ലീപ്പർ ക്ലാസ് - 11, ജനറൽ സെക്കന്റ് ക്ലാസ് - രണ്ട്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
ഇരു ട്രെയിനുകൾക്കും പാലക്കാട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.
Pravasi India – Bangalore
തിരുവനന്തപുരം: കേരളത്തിന് മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിനും തിരികെയുമാണ് പുതിയ സർവീസ്.
നവംബർ മധ്യവാരത്തോടെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർവീസ് ആരംഭിക്കുന്ന വിവരം അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചിട്ടുമുണ്ട്.
ഐടി മേഖലയിൽ അടക്കം ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേക്ക് കേരളത്തിൽ നിന്ന് കൂടുതൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് ഒരു മാസം മുമ്പ് മന്ത്രിയെ നേരിൽ കണ്ട് രാജീവ് ചന്ദ്രശേഖർ അഭ്യർഥന നടത്തിയിരുന്നു.
ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിൽ അദ്ദേഹം മന്ത്രിക്ക് നന്ദിയും അറിയിച്ചു. നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് എറണാകുളം - ബംഗളൂരു റൂട്ടിലാണ്.
മാത്രമല്ല മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിതമായ യാത്രാക്കൂലിയും നൽകേണ്ടി വരുന്നു. പുതിയ വന്ദേ ഭാരത് സർവീപ് ബംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Pravasi India – Bangalore
ബംഗളൂരു: നന്ദിനി ലേയൗട്ടിൽ സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ കൽപന (38) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കൽപനയുടെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇരുവരും ജോലിസ്ഥലത്തേക്കുള്ള പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞുവീണു. റോഡിൽ വീണ കൽപനയുടെ ദേഹത്തിന് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കൽപന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മഹാലക്ഷ്മി ലേഔട്ടിലെ താമസക്കാരിയായ കൽപന പീന്യയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ലോറി ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി.
Pravasi India – Bangalore
ബംഗളുരൂ: ശബരിമല തീർഥാടകരുടെ സൗകര്യാർഥം ബംഗളുരൂ - കൊല്ലം റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. നവരാത്രി, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആലോഷ വേളകളിലും നാട്ടിലേക്ക് പോകുന്നവർക്കും ഈ ട്രെയിൻ പ്രയോജനപ്പെടും.
ഈ മാസം 28 മുതൽ ഡിസംബർ 29 വരെ ഞായറാഴ്ചകളിൽ ബംഗളുരുവിലെ ഹുബ്ബള്ളിയിൽ നിന്നും തിരികെ തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നും ഹുബ്ബള്ളിയിലേക്കുമാണ് ട്രെയിൻ സർവീസ് നടത്തുക.
ഏസി ടൂടയർ - ഒന്ന്, ഏസി ത്രീ ടയർ രണ്ട്, സ്ലീപ്പർ - 12, ജനറൽ സെക്കൻഡ് ക്ലാസ് - അഞ്ച് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ചു.
ട്രെയിൻ നമ്പർ 07313 ഹുബ്ബള്ളി - കൊല്ലം സ്പെഷൽ ഹുബ്ബള്ളിയിൽ നിന്ന് ഞായർ ഉച്ചകഴിഞ്ഞ് 3.15 ന് പുറപ്പെട്ട് തിങ്കൾ ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള കൊല്ലം - ഹുബ്ബള്ളി ട്രെയിൻ (07314) തിങ്കൾ വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വ വൈകുന്നേരം 6.30 ന് ഹുബ്ബള്ളിയിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Pravasi India – Bangalore
ബംഗളൂരു: ഉത്സവകാലത്തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(06555) നീട്ടിയ ആദ്യ വണ്ടി. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ സർവീസ് അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി.
തിരിച്ച് തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 28 വരെയും നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി.
സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15ന് അവസാനിക്കേണ്ടിയിരുന്നത് ഡിസംബർ 30 വരെയും ദീർഘിപ്പിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്പെഷൽ(06547)ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്റ്റംബർ മൂന്നുവരെ അനുവദിച്ച വണ്ടി ഡിസംബർ 24 വരെയാക്കി.
തിരിച്ചുള്ള തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ(06548) സെപ്റ്റംബർ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബർ 25 വരെയാക്കി.
വണ്ടികളുടെ സമയക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതുപോലെ തുടരുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Pravasi India – Bangalore
കൊല്ലം: പ്രതിദിനം നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്ന ബംഗളൂരു - എറണാകുളം - ബംഗളുരു ഇന്റസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിനെ (12677/78) എക്സ്പ്രസ് ട്രെയിനായി തരം താഴ്ത്താൻ റെയിൽവേ തീരുമാനം.
ഡിസംബർ മൂന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അന്നു മുതൽ ട്രെയിനിന്റെ നമ്പരിലും മാറ്റമുണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. 16377/78 എന്ന നമ്പരിലായിരിക്കും എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.
നിലവിൽ കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12677)വൈകുന്നേരം 4.55നാണ് എറണാകുളത്ത് എത്തുന്നത്. തിരികെയുള്ള സർവീസ് (12678) രാവിലെ 9.10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിനാണ് ബംഗളൂരുവിൽ എത്തുന്നത്.
സൂപ്പർ ഫാസ്റ്റ് ട്രെയിനായതിനാൽ കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. എക്സ്പ്രസ് ട്രെയിനാക്കി മാറ്റുമ്പോൾ വണ്ടിയുടെ സ്പീഡ് കുറയ്ക്കും എന്നത് ഉറപ്പാണ്.
എന്നാൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല ട്രെയിനിനെ എക്സ്പ്രസ് കാറ്റഗറിയിലേക്ക് മാറ്റുന്നതിന്റെ കാരണങ്ങൾ ഒന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുമില്ല.
ഏതായാലും ഈ ട്രെയിനിന്റെ നിർദിഷ്ട കാറ്റഗറി മാറ്റം കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
Pravasi India – Bangalore
ബംഗളൂരു: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ. രാജേഷിന്റെ മകൾ അൻവിത(18) ആണ് മരിച്ചത്.
വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിലാണ് അൻവിത താമസിച്ചിരുന്നത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്.
മാതാവ്: വിനി. സഹോദരൻ: അർജുൻ.
Pravasi India – Bangalore
ബംഗളുരു: ബെസ്കോം വനിതാ എൻജിനിയറെ അജ്ഞാതൻ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പീഡനശേഷം യുവതിയുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതായും യെലഹങ്ക പോലീസ് പറഞ്ഞു.
ബംഗളുരു ജുഡീഷ്യൽ ലേഔട്ടിലെ യുവതിയുടെ പേയിംഗ് ഗസ്റ്റ് താമസ സ്ഥലത്താണ് സംഭവം നടന്നത്. 15 ദിവസത്തോളമായി ഇവിടെ താമസിച്ചിരുന്ന 30 വയസുകാരി 11ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ജോലി കഴിഞ്ഞ് തിരികെ എത്തിയശേഷം വാതിലിൽ മുട്ടുന്നതുകേട്ടു തുറന്നപ്പോൾ അജ്ഞാനായ ഒരാൾ തന്റെ കഴുത്തിൽ കത്തി അമർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് സ്വർണവള ആവശ്യപ്പെടുകയും എതിർത്താൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇയാൾ പണം ആവശ്യപ്പെട്ടതോടെ തന്റെ വാനിറ്റി ബാഗിൽനിന്ന് പണം എടുക്കുന്നതനിടെ പ്രതിയുടെ ശ്രദ്ധ തെറ്റിയപ്പോൾ കുളിമുറിയിലേക്ക് ഓടിക്കയറി വാതിൽ പൂട്ടുകയും അലാറം മുഴക്കി രക്ഷതേടുകയായിരുന്നെന്നും യുവതി പറഞ്ഞു.
Pravasi India – Bangalore
ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി യെല്ലോലൈൻ മെട്രോ തുറന്നുകൊടുക്കുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും.
മെട്രോ മൂന്നാംഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നടത്തും. ബംഗളൂരു ആർവി റോഡ് മുതൽ ബൊമ്മസാന്ദ്രവരെയുള്ള 19.15 കിലോമീറ്ററിലാണ് യെല്ലോലൈൻ.
Pravasi India – Bangalore
ബംഗളൂരു: ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 72-ാം ഓർമയാചരണം പുത്തൂർ രൂപതയുടെ ആഭിമുഖ്യത്തിൽ 20ന് ബംഗളൂരുവിൽ നടക്കും.
കെങ്കേരി സെന്റ് ബനഡിക്ടൈൻ കാമ്പസിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ മുഖ്യകാർമികനാകും.
പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറേനിയോസ്, പുത്തൂർ ബിഷപ് ഗീവർഗീസ് മാർ മക്കേറിയോസ് എന്നിവർ സഹകാർമികരാകും. രാവിലെ എട്ടിന് പദയാത്ര, 9.45ന് വിശുദ്ധ കുർബാന, 11.45ന് പൊതുസമ്മേളനം. തുടർന്ന് ഉച്ചഭക്ഷണവും ഉണ്ടാകും.
ബംഗളൂരുവിലെ സീറോ മലങ്കര കത്തോലിക്കാ സഭ വിശ്വാസി സമൂഹം മുഴുവനും തിരുക്കർമങ്ങളിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ. മാത്യു കണ്ടത്തിൽ, പ്രോഗ്രാം കൺവീനർ ഫാ. തോമസ് ഊന്നൻപാറക്കൽ, ജനറൽ സെക്രട്ടറി വർഗീസ് മാത്യു എന്നിവർ അറിയിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരു-കൊച്ചി ഓണക്കാല യാത്രകൾക്കായി സ്വകാര്യ ബസുകളിലും വിമാനത്തിലും ഈടാക്കുന്നത് ഒരേനിരക്ക്. സെപ്റ്റംബർ മൂന്നിനു പുറപ്പെടുന്ന ബസുകളിൽ എറണാകുളത്തേക്കുള്ള യാത്രയ്ക്കു നൽകേണ്ടത് 3,500 രൂപ വരെയാണ്.
ഇതേ ദിവസം 3,640 രൂപയ്ക്കാണ് വിമാന ടിക്കറ്റ് ലഭ്യമാവുക. ഓണക്കാലവും കുട്ടികളുടെ വെക്കേഷനും പരിഗണിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും 3,750 രൂപയിൽ താഴെ ടിക്കറ്റ് ലഭ്യമാക്കുമ്പോഴാണ് സ്വകാര്യ ബസുകൾ നിരക്ക് വർധിപ്പിച്ചത്.
ഓണത്തിന് മുന്നേയായി സ്വകാര്യബസ് ഇനിയും നിരക്ക് വർധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരക്കു വർധിപ്പിച്ചിരുന്നു. ട്രെയിനുകളിൽ ഓണക്കാല റിസർവേഷൻ ടിക്കറ്ററുകൾ വേഗത്തിൽ തീർന്നതോടെയാണ് സ്വകാര്യ ബസുകൾ കുത്തനെ നിരക്ക് കൂട്ടിയത്.
Pravasi India – Bangalore
ബംഗളൂരു: മലയാളി വിദ്യാർഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ചെന്നിത്തല കിഴക്കേ വഴി കാവിലേത്ത് കൃഷ്ണ ഭവനത്തിൽ അനിൽ കുമാറിന്റെ മകൾ ദേവദത്ത് അനിലാണ്(20) മരിച്ചത്.
ബംഗളൂരു കമ്പിപ്പുര രാജരാജേശ്വരി കോളജിൽ ഫിസിയോതെറോപ്പി വിദ്യാർഥിയായിരൂന്നു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ദേവദത്ത് സഞ്ചരിച്ച ബൈക്കും ടെമ്പോ ട്രാവലറും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.
സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് മഞ്ജു എം നായർ. സഹോദരൻ: എ. ദീപക് നായർ.
Pravasi India – Bangalore
ബംഗളൂരൂ: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ബംഗളൂരൂവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരിച്ചു.
എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി കക്കോളിൽ ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽവച്ച് ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബംഗളൂരുവിലെ സ്വകാര്യ കോളജിൽ ബിടെക് വിദ്യാർഥിയാണ് ആൽബി. താമസസ്ഥലത്തു നിന്ന് കോളജിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിൽ "ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി' എന്ന പുതിയ ആഘോഷം യുവാക്കൾക്കിടയിൽ തരംഗമായി മാറി. എന്നാൽ, പാർട്ടിയിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുക്കണം.
500 മുതൽ 3,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. റസ്റ്ററന്റുകളിലും നക്ഷത്ര ഹോട്ടലുകളിലുമാണു പാർട്ടി. നഗരത്തിലെ ചില ഹോട്ടലുകൾ പരീക്ഷണാർഥം ആരംഭിച്ച ആഘോഷം വിജയം കണ്ടതോടെ ഹോട്ടലുകളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി എന്ന ആശയം ഏറ്റെടുക്കുകയായിരുന്നു.
പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി അടിച്ചുപൊളിക്കാൻ സാധിക്കുമെങ്കിലും വധൂവരന്മാരെ കണ്ട് ആശംസ അറിയിക്കാൻമാത്രം കഴിയില്ല. കാരണം ഇത് യഥാർഥ വിവാഹസത്കാരമല്ല. സ്റ്റേജും വധൂവരന്മാർക്ക് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ടാകും.
എന്നാൽ, അതിൽ ആളുണ്ടാകില്ലെന്ന് മാത്രം. പകരം പാർട്ടിയിൽ പങ്കെടുക്കാൻ ഇണകളായി എത്തുന്നവർക്ക് അവിടെയിരുന്ന് സെൽഫി എടുക്കാം. ഡിജെ അടക്കം പരിപാടി കൊഴുപ്പിക്കാനുള്ള എല്ലാം ഒരുക്കിയിട്ടുണ്ടാകും.
പാർട്ടിയിൽ പങ്കെടുക്കാൻ പരമ്പരാഗതവേഷം ധരിച്ച് എത്തുന്നവരാണ് അധികവും. അടിമുടി വിവാഹസത്കാരത്തിൽ പങ്കെടുക്കുന്ന രീതിയിലാണ് നടത്തിപ്പ്. വരുംനാളുകളിൽ ഐടി നഗരത്തിൽ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ സാധാരണ കാഴ്ചയായി മാറും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയിൽ അജ്ഞാത യുവതിയുടെ മൃതദേഹം ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ മാലിന്യ വാഹനത്തിനുള്ളിൽ നിന്നും കണ്ടെത്തി. ഏകദേശം 30-35 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ ഓട്ടോ റിക്ഷയിൽ വരുന്നതും മൃതദേഹം വാഹനത്തിനുള്ളിൽ ഉപേക്ഷിക്കുന്നതും സിസിടിവിയിൽ നിന്നും കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചന്നമ്മനക്കെരെ അച്ചുകാട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് ഇയാൾ സ്ഥലത്ത് എത്തിയത്. കൈയും കഴുത്തും കെട്ടി പ്ലാസ്റ്റിക് കൂടിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബംഗളൂരു ജോയിന്റ് കമ്മീഷണർ വംശി കൃഷ്ണ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Pravasi India – Bangalore
ബംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ. 500 കോടി രൂപ ചെലവിൽ ഏകദേശം 250 മീറ്റർ ഉയരത്തിലാണ് സ്കൈഡെക്ക് നിർമിക്കുന്നത്.
കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങു കൂടുതലായിരിക്കും ഈ ടവറിന്റെ ഉയരം. ബംഗളൂരുവിൽ നിലവിലുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിഎൻടിസി പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.
ഔട്ടർ ബംഗളൂരുവിലെ നൈസ് റോഡിൽ നിർമിക്കുന്ന സ്കൈഡെക്കിൽ വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. മെട്രോ റെയിലുമായി ടവറിനെ ബന്ധിപ്പിക്കും.
ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്സ് ഒഴികെ, സ്കൈ ഡെക്കിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
12,69,000 കോടി രൂപ ചെലവിൽ ഹെബ്ബാളിൽനിന്ന് ബംഗളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്കുള്ള ടു വേ ടണലും കർണാടക മന്ത്രിസഭ അംഗീകരിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക്സിയിൽ പറക്കാം. ഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ് ടാക്സികൾ താമസിയാതെ ബംഗളൂരുവിൽ യാഥാർഥ്യമാകും.
ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്കാണ് ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കുന്നത്.
വിമാനത്താവളത്തിൽനിന്നു പറന്നുയർന്നാൽ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള 52 കിലോമീറ്റർ ദൂരം വെറും 20 മിനിറ്റിനുള്ളിൽ താണ്ടാൻ കഴിയും. ഒരേസമയം ഏഴു പേർക്ക് ഇതിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികളെയും കന്പനി ലക്ഷ്യമിടുന്നു.
പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷംവരെയെടുക്കും. ബംഗളൂരുവിനു പുറമെ, രാജ്യത്തെ തിരക്കേറിയ നഗരങ്ങളായ മുംബൈ, ഡല്‍ഹി, പുനെ എന്നിവിടങ്ങളിലും ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്.
വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ യാത്ര ഒരുക്കുന്നതിലൂടെ നഗരയാത്രയിൽ വൻ മാറ്റം വരുമെന്നു കന്പനി അവകാശപ്പെടുന്നു.
Pravasi India – Bangalore
ബംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരു സിബിആർഇയുടെ ഗ്ലോബൽ ടെക് ടാലന്റ് ഗൈഡ്ബുക്ക് 2025 പ്രകാരം സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ലണ്ടൻ, ഷാംഗ്ഹായ് തുടങ്ങിയ വന്പന്മാർക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച 12 ആഗോള ടെക് പവർഹൗസ് നഗരങ്ങളിൽ ഇടംപിടിച്ചു.
ഇപ്പോൾ ഒരു മില്യണിലധികംപേരാണ് ബംഗളൂരുവിൽ ടെക് തൊഴിൽ മേഖലയിലുള്ളത്. ഈ നഗരം, ബെയ്ജിംഗിനും ഷാങ്ഹായ്ക്കും ഒപ്പം ഏഷ്യ-പസഫിക്കിലെ ഏറ്റവും വലിയ ടെക് ടാലന്റ് വിപണിയായി ഉയർന്നുവന്നിട്ടുണ്ട്. കൂടാതെ ലോകത്തിലെ മുൻനിര എഐ വികസന കേന്ദ്രങ്ങളിലൊന്നായി അതിവേഗം മാറുകയും ചെയ്യുന്നു.
പ്രമുഖ റിയൽ എസ്റ്റേറ്റ് കണ്‍സൾട്ടന്റായ സിബിആർഇ, കഴിവുകളുടെ ലഭ്യത, ഗുണനിലവാരം, ചെലവ് എന്നിവയെ അടിസ്ഥാനമാക്കി പവർഹൗസ്, എസ്റ്റാബിഷ്ഡ്, എമേർജിംഗ് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 115 ആഗോള വിപണികളെ വിലയിരുത്തി.
സാങ്കേതിക മേഖലയിൽ വലുതും ആഴമേറിയതും ഉയർന്ന മത്സരക്ഷമതയുള്ളതുമായ ആഗോളതലത്തിൽ 12 നഗരങ്ങൾ മാത്രം ഉൾപ്പെടുന്ന എലൈറ്റ് ’പവർഹൗസ്’ വിഭാഗത്തിലാണ് ബംഗളൂരു ഇടം നേടിയത്.
റിപ്പോർട്ട് അനുസരിച്ച്, ബംഗളൂരുവിന്റെ സാങ്കേതിക പ്രതിഭയുടെ തോത് ഇപ്പോൾ സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് തുടങ്ങിയ മുൻനിര യുഎസ് കേന്ദ്രങ്ങളുമായി മത്സരിക്കുന്നു. ബംഗളൂരു ആഗോള ഡിജിറ്റൽ ഇന്നൊവേഷൻ നെറ്റ്വർക്കിലെ ഒരു പ്രധാന കേന്ദ്രമായി മാറുന്നതിലൂടെ എഐ വികസനകാര്യത്തിൽ നഗരം ഇന്ത്യയെ മുന്നിലെത്തിക്കുന്നു.
ടെക് തൊഴിലുകളിൽ ഒരു മിലണ്‍ എന്ന മാർക്ക് മറികടക്കുന്നതിനു പുറമേ, 2018നും 2023നും ഇടയിൽ ടെക് തൊഴിലുകളിൽ 12% വർധനവ് ബംഗളൂരു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ടെക് മേഖലയിലെ അന്താരാഷ്ട്ര വളർച്ചാ രീതികളുമായി പൊരുത്തപ്പെടുന്നു.
ബംഗളൂരുവിന്റെ ജനസംഖ്യാപരമായ ശക്തി അതിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നു.ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ വിഹിതത്തിൽ 12 ടെക് പവർഹൗസ് വിപണികളിൽ ബംഗളൂരു നഗരം നാലാം സ്ഥാനത്താണ്.
75.5 ശതമാനം നിവാസികളും ഈ ഉത്പാദന പ്രായ വിഭാഗത്തിൽ പെടുന്നു. 2019നും 2024നും ഇടയിൽ, ബംഗളൂരുവിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയിൽ 2.4 ശതമാനം വർധനവ് ഉണ്ടായി. ഇത് ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കുകളിൽ ഒന്നാണ്.
മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) എന്നിവയുടെ സ്ഥാനം, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, എൻജിനിയറിംഗ്, ഉത്്പന്ന വികസനം എന്നിവയിലെ അത്യാധുനിക ജോലികൾക്കായി ഉയർന്ന വൈദഗ്ധ്യമുള്ള പ്രതിഭകളെ നൽകുന്നതിൽ നിർണായകമാകുന്നു.
ബംഗളൂരു നഗരം സ്റ്റാർട്ടപ്പ് രംഗത്ത് വെഞ്ച്വർ ക്യാപിറ്റലിന് ഒരു പ്രധാന കേന്ദ്രമായി തുടരുന്നു. 2024ൽ മാത്രം, നഗരം 3.3 ബില്യണ്‍ ഡോളറിന്റെ 140 വെഞ്ച്വർ ക്യാപിറ്റൽ ഡീലുകൾ നേടി. ഇതിൽ 34 നിക്ഷേപങ്ങളും എഐ അധിഷ്ഠിത സംരംഭങ്ങളിലേക്കായിരുന്നു.