America
ഡാളസ്: അമേരിക്കൻ മലയാളി എഴുത്തുകാരനായ ബാജി ഓടംവേലിയുടെ "മരുക്കാട്ടിലെ കാവൽക്കാരൻ' എന്ന പുതിയ കഥാസമാഹാരത്തിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ ടി. ഡി. രാമകൃഷ്ണൻ നിർവഹിക്കും.
ശനിയാഴ്ച രാവിലെ 10.30ന് ഡാളസ് കേരള അസോസിയേഷൻ ഹാളിൽ വച്ചാണ് പ്രകാശനം നടക്കുന്നത്. കെഎൽഎസ് പ്രസിഡന്റ് അനശ്വർ മാമ്പിള്ളി ആധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ പുസ്തകത്തിന്റെ കോപ്പി എഴുത്തുകാരനും ലാനയുടെ മുൻ പ്രസിഡന്റുമായ ജോസ് ഓച്ചാലിക്ക് നൽകിയാണ് പ്രകാശനം നിർവഹിക്കുന്നത്.
കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം, പി.പി. ചെറിയാൻ, സി. വി. ജോർജ്, സാറാ ചെറിയാൻ, മീനു എലിസബത്ത്, അനൂപ കോശി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിക്കും.
കേരള അസോസിയേഷൻ സെക്രട്ടറി മഞ്ചിത്ത് കൈനിക്കര നന്ദി പ്രകാശിപ്പിക്കും. കേരള അസോസിയേഷൻ ലൈബ്രറിക്കും പുസ്തകത്തിന്റെ കോപ്പി നൽകും.
ബാജിയുടെ 25 കഥകൾ, മരുപ്പൊട്ടൽ (നോവൽ) എന്നീ സാഹിത്യസൃഷ്ടികൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പവിഴമഴ (കവിത), മണൽക്കാട് പൂക്കുമ്പോൾ (കവിത), മണൽക്കാട് പൂക്കുമ്പോൾ (കഥ) എന്നീ പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു.
ബഹ്റിനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 4പിഎം ന്യൂസ് പേപ്പറിൽ അഞ്ചുവർഷത്തോളം കോളമിസ്റ്റായിരുന്നു. ദല - കൊച്ചുവാവ സാഹിത്യ പുരസ്കാരം, സ്പന്ദനം സാഹിത്യ പുരസ്കാരം, ഗാന്ധി സേവാ സമാജ് നോവൽ പുരസ്കാരം, മാർത്തോമ്മ പ്രതിഭാ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
കേരള ലിറ്റററി സൊസൈറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. അമേരിക്കൻ മലയാളി എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളേയും പരിചയപ്പെടുത്തിക്കൊണ്ടുള്ള പുസ്തകപരിചയം എന്ന പക്തി ഇമലയാളിയിൽ 25 ലക്കത്തിലെത്തി നിൽക്കുന്നു.
ഡാളസിലെ മെക്കന്നിയിലാണ് ബാജി ഓടംവേലി കുടുംബ സമേതം താമസിക്കുന്നത്. ഭാര്യ: മിനി വറുഗീസ്, മക്കൾ: ഡാൻ കോശി, ദയ അന്ന. email :- [email protected].
ബാജി ഓടംവേലിയുടെ 20 കഥകളുടെ ഈ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് പത്തനംതിട്ടയിലുള്ള സാഹിതി പബ്ലിക്കേഷൻസാണ്. സാമുവേൽ പനവേലിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
ബാജി ഓടംവേലി - 915 613 6566.
America
ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ കീഴിലുള്ള എല്ലാ ഇടവകളിലും ഞായറാഴ്ച (ഓഗസ്റ്റ് 16) മെസെഞ്ചർ ഡേ ആയി ആചരിക്കുന്നു.
മാർത്തോമ്മ സഭ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ മാർത്തോമാ മെസ്സഞ്ചർ ഇടവകളിലെ ഓരോ വീടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോട് 2026-2029 ലേക്ക് എല്ലാ ഇടവകളിലും തെരഞ്ഞെടുക്കപെട്ട മെസഞ്ചർ പ്രൊമോട്ടേഴ്സ് അവരുടെ ദൗത്യം ആരംഭിച്ചു കഴിഞ്ഞു.
മാർത്തോമ്മ സഭയുടെ നോർത് അമേരിക്കൻ ഭദ്രാസനത്തിന്റെ അധിനതയിൽ 84 ഇടവകളും 9737 ഫാമിലികളും നിലവിലുണ്ട്. അമേരിക്കയിൽ തന്നെ ഇപ്പോൾ 72 ഇടവകളാണുള്ളത്.
വ്യാഴാഴ്ച 8.30നു ഭദ്രാസന സെക്രട്ടറി റവ. ജോയൽ ശമുവേൽ തോമസ് വിളിച്ചു കൂട്ടിയ സൂം മീറ്റിംഗിൽ അഭിവന്ദ്യ ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റെവ.ഡോ. എബ്രഹാം മാർ പൗലോസ് മെസ്സഞ്ചർ പ്രസിദ്ധികരണത്തിന്റെ കഴിഞ്ഞ കാലത്തെയും ഇപ്പോഴത്തെ ഭാരവാഹികളുടെയും പ്രവർത്തങ്ങളെ അഭിനന്ദിക്കുകയും തുടന്നുള്ള നടത്തിപ്പിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.
ഭദ്രാസനത്തിന്റെ പ്രസിദ്ധികരണമായ മാർത്തോമ്മ മെസെഞ്ചർ ഇടവകളിലെ എല്ലാ വീടുകളിലും എത്തിക്കുവാൻ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ പ്രൊമോട്ടേഴ്സിനോടും ആഹ്വാനം ചെയ്തു.
Europe
എന്നെപെറ്റാൽ (ജർമനി): പ്രവാസലോകത്തിന് നവ്യാനുഭവം പകർന്നുനൽകാൻ നമസ്തേ ജർമനിയുടെ ആഭിമുഖ്യത്തിൽ എൻആർഡബ്ല്യുയിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വേറിട്ട ഓണാഘോഷമായ പൂക്കിയോണം ശനിയാഴ്ച നടക്കും.
നാടിന്റെ തനിമ ഒട്ടും ചോർന്നുപോകാതെ, എന്നാൽ പുതുമകൾ നിറഞ്ഞ ആഘോഷങ്ങളോടെയാണ് ഇത്തവണ പ്രവാസികൾ ഒത്തുചേരുന്നത്.
പരമ്പരാഗത ശൈലിയിൽ നിന്ന് വ്യത്യസ്തമായി കൗതുകമുണർത്തുന്ന പൂക്കി മാവേലിക്ക് നൽകുന്ന ഗംഭീര സ്വീകരണമാണ് പരിപാടിയുടെ പ്രധാന ആകർഷണം.
പ്രധാന ആകർഷണങ്ങൾ ഒറ്റനോട്ടത്തിൽ
രാവിലെ 11ന് ആഘോഷങ്ങൾക്ക് തിരിതെളിയും. ജർമൻ പാർലമെന്റ് അംഗം റ്റിജെൻ അറ്റയെഗ്ളു ആഘോഷം ഉദ്ഘാടനം ചെയ്യും.
പൂക്കി മാവേലി എഴുന്നള്ളത്ത്: വേറിട്ട ഭാവത്തിൽ വിരുന്നെത്തുന്ന പൂക്കി മാവേലിയെ വരവേൽക്കുന്ന പ്രത്യേക ചടങ്ങ്.
വിഭവസമൃദ്ധമായ ഓണസദ്യ: നാവിൽ കൊതിയൂറുന്ന പരമ്പരാഗത വിഭവങ്ങളോടെയുള്ള അടിപൊളി ഓണസദ്യ രാവിലെ 11 മുതൽ ആരംഭിക്കും.
വൈവിധ്യമാർന്ന കലാവിരുന്നുകൾ
സൗന്ദര്യവും പ്രതിഭയും മാറ്റുരയ്ക്കുന്ന മലയാളി മങ്ക മത്സരം.
കേരള തനിമ വിളിച്ചോതുന്ന നാടോടി നൃത്തങ്ങൾ, ശാസ്ത്രീയ നൃത്യങ്ങൾ, സംഗീത പരിപാടികൾ.
മെഗാ ഡിജെ പാർട്ടി: ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്ന്, സദസിനെ ഇളക്കിമറിക്കാൻ വൈകുന്നേരം അരങ്ങേറുന്ന അടിപൊളി ഡിജെ പാർട്ടിയോടെ പരിപാടികൾ സമാപിക്കും.
ജർമനിയിൽ ഇതാദ്യമായാണ് ഇത്തരമൊരു വേറിട്ട ആശയത്തോടെ ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഒത്തുചേരലിന്റെയും സൗഹൃദത്തിന്റെയും പുതിയൊരു ഉത്സവകാലമായി പൂക്കിയോണം മാറുമെന്ന് സംഘാടക സമിതി അറിയിച്ചു.
നാടിന്റെ നന്മയും പ്രവാസത്തിന്റെ ആഘോഷാരവങ്ങളും ഒന്നിക്കുന്ന ഈ മഹോത്സവത്തിലേക്ക് ജർമനിയിലെ എല്ലാ പ്രിയപ്പെട്ട മലയാളികളെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.
America
ഡാളസ്: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും ചേർന്ന് വിപുലമായ ആഘോഷപരിപാടികളും സന്നദ്ധ രക്തദാന ക്യാമ്പും കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസിന്റെ സഹകരണത്തോടെ സാഹിത്യ സമ്മേളനവും ഇന്ന് സംഘടിപ്പിക്കുന്നു.
മാതൃരാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരാൻ തങ്ങളുടെ ജീവനും രക്തവും നൽകിയ ധീരരായ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗസ്മരണകളെ പുതുക്കിക്കൊണ്ടാണ് ഇത്തവണത്തെ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ദേശീയ പതാക ഉയർത്തുന്നതിനും സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കും ഒപ്പം സംഘടിപ്പിക്കുന്ന ഈ രക്തദാന ക്യാമ്പിൽ പങ്കാളികളാകാൻ ഡാളസിലെ മുഴുവൻ പ്രവാസികളോടും കേരള അസോസിയേഷൻ ഭാരവാഹികൾ അഭ്യർഥിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ജ്വാല നഗർ സെന്റ് ജോൺസ് അക്കാദമിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം അക്കാദമി അങ്കണത്തിൽ നടന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും രാജ്യത്തിന്റെ ഐക്യവും ദേശസ്നേഹവും ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ആനന്ദ് വിഹാർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മനീഷ് കുമാർ മുഖ്യാതിഥിയായി ദേശീയപതാക ഉയർത്തി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരരെ അനുസ്മരിച്ച് ദേശീയ ഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും സന്ദേശം പകരുന്ന വിവിധ പരിപാടികളും ചടങ്ങിന്റെ ഭാഗമായി നടന്നു.
അക്കാദമി പ്രിൻസിപ്പൽ റവ.ഫാ. ടി.ആർ. ബിബിൻ, മാനേജർ റവ.ഫാ. ജോൺ സിറിൽ, അസിസ്റ്റന്റ് മാനേജർ റവ.ഫാ. ജോൺ ജോയ്, ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ നവീന ജോസഫ്, റവ. സിസ്റ്റർ സരള ബർല സിംഗ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
America
വിന്നിപെഗ്: കാനഡയിലെ മാനിറ്റോബ പ്രവിശ്യയിൽ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞതോ ഉടൻ അവസാനിക്കാനിരിക്കുന്നതോ ആയ ചില വിദേശ തൊഴിലാളികൾക്ക് വലിയ ആശ്വാസമായി പുതിയ തൊഴിൽ അനുമതി പദ്ധതി പ്രഖ്യാപിച്ചു.
അർഹരായ തൊഴിലാളികൾക്ക് രണ്ടുവർഷത്തേക്ക് മാനിറ്റോബ - നിർദ്ദിഷ്ട വർക്ക് പെർമിറ്റ് നീട്ടാൻ അവസരം ലഭിക്കും. ഇതിലൂടെ സ്ഥിരതാമസ (PR) നടപടികൾ പൂർത്തിയാകുന്നതുവരെ അവർക്ക് ജോലി തുടരാനാകും.
മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) വഴി സ്ഥിരതാമസത്തിനായി ശ്രമിക്കുന്നവരാണ് ഈ ഇളവിന്റെ പ്രധാന ഗുണഭോക്താക്കൾ.
തൊഴിൽ ക്ഷാമം നേരിടുന്ന മേഖലകളിലെ പരിചയസമ്പന്നരായ തൊഴിലാളികളെ പ്രവിശ്യയിൽ നിലനിർത്തുകയും തൊഴിലുടമകൾക്ക് ആവശ്യമായ തൊഴിൽശക്തി ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
അർഹതയുള്ളവർക്ക് മാനിറ്റോബ സർക്കാരിൽ നിന്ന് Support Letter ലഭിച്ച ശേഷം പുതിയ വർക്ക് പെർമിറ്റിനായി അപേക്ഷിക്കാം. എന്നാൽ ഈ ഇളവ് എല്ലാവർക്കും ബാധകമല്ല. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നതും MPNP നടപടികളിലുള്ളതുമായ തൊഴിലാളികൾക്കാണ് ഈ അവസരം ലഭിക്കുക.
കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങൾ കാരണം ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്ന ആയിരക്കണക്കിന് താത്കാലിക വിദേശ തൊഴിലാളികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനൊപ്പം, സ്ഥിരതാമസത്തിനായുള്ള അപേക്ഷകൾ വേഗത്തിൽ പരിഗണിക്കാനുള്ള നടപടികളും മാനിറ്റോബ സർക്കാർ തുടരുകയാണ്.
Europe
ലണ്ടൻ: ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവച്ച് ഇംഗ്ലണ്ടിൽ പ്രതിവർഷം ടൺ കണക്കിന് മരുന്നുകൾ പാഴാക്കി കളയുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്.
ഒരു വർഷത്തിനിടെ ഉപയോഗിക്കാതെയും ഭാഗികമായി ഉപയോഗിച്ചും ജനങ്ങൾ എറിഞ്ഞുകളയുന്ന മരുന്നുകളുടെ അളവ് 75 വലിയ സ്വിമ്മിംഗ് പൂളുകൾ നിറയ്ക്കാൻ മാത്രം പ്രാപ്തിയുള്ളതാണെന്ന് യുകെയിലെ സ്വതന്ത്ര ഫാർമസികളുടെ സംഘടനയായ നാഷണൽ ഫാർമസി അസോസിയേഷൻ (NPA) വ്യക്തമാക്കുന്നു.
വിവിധ റീജിയണൽ ഹെൽത്ത് ബോഡികളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തു പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഇംഗ്ലണ്ടിൽ 3,400 ടൺ മരുന്നുകളാണ് ഇത്തരത്തിൽ നശിപ്പിച്ചു കളഞ്ഞത്. എൻഎച്ച്എസിന് പ്രതിവർഷം കുറഞ്ഞത് 48 കോടി പൗണ്ടിന്റെ (ഏകദേശം 5,100 കോടിയോളം ഇന്ത്യൻ രൂപ) ഭീമൻ സാമ്പത്തിക നഷ്ടമാണ് ഇത് ഉണ്ടാക്കുന്നത്.
പാക്കറ്റ് പൊട്ടിക്കാത്ത മരുന്നുകളും നശിപ്പിക്കണം; നിയമം കർശനം
ബ്രിട്ടനിലെ നിയമപ്രകാരം ഫാർമസിയിൽ നിന്ന് ഒരിയ്ക്കൽ പുറത്തുപോയ മരുന്നുകൾ തിരികെ നൽകിയാൽ പോലും അവയുടെ കവറുകൾ തുറന്നിട്ടില്ലെങ്കിൽ കൂടിയും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തിരികെ സ്റ്റോക്കിലേക്ക് എടുക്കാതെ നശിപ്പിച്ചു കളയണമെന്നാണ് ചട്ടം.
രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ ഉപയോഗിക്കാവുന്ന ഭീമമായ തുകയാണ് ഇത്തരം അശ്രദ്ധ മൂലം എൻഎച്ച്എസിന് വർഷം തോറും നഷ്ടപ്പെടുന്നതെന്ന് നാഷണൽ ഫാർമസി അസോസിയേഷൻ ചെയർമാൻ ഒലിവിയർ പിക്കാർഡ് ചൂണ്ടിക്കാട്ടി.
സാമ്പത്തിക നഷ്ടത്തിന് പുറമേ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഇത് വലിയ ഭീഷണിയാണെന്നും ആവശ്യമുണ്ടെന്ന് ഉറപ്പുള്ള മരുന്നുകൾ മാത്രം വാങ്ങി ഉപയോഗിക്കാൻ രോഗികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യത്തിൽ കൂടുതൽ മരുന്നുകൾ വാങ്ങി സൂക്ഷിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതുറക്കുമെന്ന് ഹെർട്ട്ഫോർഡ്ഷെയർ സർവകലാശാലയിലെ സീനിയർ ലക്ചറർ ഡോ. റഷ അബ്ദെൽസലാം എൽഷെനാവി മുന്നറിയിപ്പ് നൽകുന്നു.
വീടുകളിൽ മിച്ചം വരുന്ന ആന്റിബയോട്ടിക് ഗുളികകൾ പിന്നീട് കൃത്യമായ വൈദ്യനിർദേശമില്ലാതെ കഴിക്കുന്നത് ആധുനിക വൈദ്യശാസ്ത്രം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ ആന്റിമൈക്രോബയൽ റെസിസ്റ്റൻസിന് (AMR - രോഗാണുക്കൾക്ക് മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി) കാരണമാകുന്നു.
ഇത് സാധാരണ അണുബാധകളെപ്പോലും ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. വിട്ടുമാറാത്ത രോഗങ്ങൾക്ക് പതിവായി മരുന്ന് വാങ്ങുന്നവർക്ക് (Repeat Prescriptions) കൃത്യമായ ഇടവേളകളിൽ പുനഃപരിശോധന നടത്തുക.
ഇനി ആവശ്യമില്ലാത്ത മരുന്നുകൾ പ്രിസ്ക്രിപ്ഷനിൽ നിന്ന് ഒഴിവാക്കുക. രോഗികൾ ശരിക്കും ആവശ്യമുള്ള മരുന്നുകൾ മാത്രം ഓർഡർ ചെയ്യുക. മരുന്നുകളുടെ അളവിനെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ സംശയമുള്ളവർ തൊട്ടടുത്തുള്ള ഫാർമസിസ്റ്റുകളോട് ഉപദേശം തേടുക തുടങ്ങിയവയാണ് ഫാർമസി കൗൺസിൽ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ.
അത്യാവശ്യ മരുന്നുകൾക്ക് രാജ്യം കടുത്ത ക്ഷാമം നേരിടുന്ന സമയത്താണ് മറുഭാഗത്ത് കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ പാഴാകുന്നത് എന്നതും ശ്രദ്ധേയമാണ്. അപസ്മാരം, അർബുദം, ആർത്തവവിരാമ അനുബന്ധ ബുദ്ധിമുട്ടുകൾക്ക് നൽകുന്ന എച്ച്ആർടി (HRT) തെറാപ്പി, കടുത്ത വേദനസംഹാരികൾ തുടങ്ങിയ മരുന്നുകൾക്ക് നിലവിൽ ബ്രിട്ടനിൽ കടുത്ത ക്ഷാമമാണ് നേരിടുന്നത്.
പാൻക്രിയാറ്റിക് കാൻസർ ബാധിതർക്ക് ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന ക്രിയോൺ (Creon), സ്ത്രീകളുടെ ഹോർമോൺ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന എസ്ട്രാഡോട്ട് (Estradot) തുടങ്ങിയ മരുന്നുകൾ വിപണിയിൽ കിട്ടാനില്ലെന്ന് റോയൽ കോളേജ് ഓഫ് ജിപിയും വ്യക്തമാക്കുന്നു.
പ്രശ്നപരിഹാരത്തിനായി എൻഎച്ച്എസ് ആപ്പ് വഴി മരുന്നുകൾ ഓർഡർ ചെയ്യുന്ന രീതി കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ടെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് വക്താവ് അറിയിച്ചു.
ബോധവത്കരണ ക്യാമ്പയിനുകളിലൂടെ അനാവശ്യ മരുന്ന് ഉപയോഗം കുറയ്ക്കാനും മരുന്ന് പാഴാകുന്നത് തടയാനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഭരണകൂടം വ്യക്തമാക്കി.
America
നാഷ്വിൽ: ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് നാന്ദി കുറിച്ച് കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) അംഗങ്ങൾക്കായി പായസപ്പെരുമ എന്ന പേരിൽ വ്യത്യസ്തമായ പായസ മത്സരം സംഘടിപ്പിച്ചു.
രുചിയിലും വൈവിധ്യത്തിലും മുന്നിട്ടുനിന്ന പായസങ്ങളുടെ പ്രദർശനവും മത്സരവും നാഷ്വിൽ മലയാളികൾക്ക് വേറിട്ട അനുഭവമായി. നാഷ്വിൽ നഗരമധ്യത്തിലെ സെന്റിനിയൽ പാർക്കിൽ നടന്ന പരിപാടിയിൽ നിരവധി കാൻ അംഗങ്ങൾ പങ്കെടുത്തു.
കാൻ കൾച്ചറൽ കമ്മിറ്റി ചെയർ ശ്രീഷ അനീഷിന്റെയും കോ-ചെയർ ആശ പത്യാരിയുടെയും നേതൃത്വത്തിലായിരുന്നു "പായസപ്പെരുമ' സംഘടിപ്പിച്ചത്.
കാൻ വൈസ് പ്രസിഡന്റ് സുശീല സോമരാജൻ, സെക്രട്ടറി സുജിത് പിള്ള, ജോയിന്റ് ട്രഷറർ നിജിൽ ഉണ്ണിയാൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്വിൽ (IAN) മുൻ പ്രസിഡന്റ് ആദർശ് രവീന്ദ്രൻ തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
കാനിന്റെ ഓണം മഹോത്സവം 22ന്
കാനിന്റെ ഓണം മഹോത്സവം ഈ മാസം 22ന് ശനിയാഴ്ച മർഫീസ്ബറോ പാറ്റേഴ്സൺ പാർക്കിലെ വിശാലമായ ജിംനേഷ്യത്തിലും വാഷിംഗ്ടൺ ഓഡിറ്റോറിയത്തിലുമായി വിപുലമായ പരിപാടികളോടെ നടക്കും.
വാഴയിലയിൽ വിളമ്പുന്ന ഓണസദ്യ, ചെണ്ടമേളം, മാവേലി, വാമനൻ, പുലിക്കളി, താലപ്പൊലി എന്നിവ അണിനിരക്കുന്ന ഘോഷയാത്ര എന്നിവ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളാകും.
തുടർന്ന് കാൻ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ഫ്രാങ്കോ സൈമൺ മുഖ്യാതിഥിയായി പങ്കെടുക്കും.
ഓണം മഹോത്സവം വിജയകരമാക്കുന്നതിനായി കാൻ ഭരണസമിതിയുടെയും വളന്റിയർമാരുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ സജീവമായി പുരോഗമിക്കുകയാണെന്ന് കാൻ പ്രസിഡന്റ് ശങ്കർ മന അറിയിച്ചു.
America
ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ഗാലേറിയ ബാങ്ക്വറ്റ് ഹാളിൽ (3515 Welsh Road, Philadelphia, PA 19136) ഞായറാഴ്ച വൈകുന്നേരം 3.30 മുതൽ ആണ് ആഘോഷ പരിപാടികൾ അരങ്ങേറുക. കേരള സർക്കാരിന്റെ ചീഫ് വിപ്പും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനുവേണ്ടി എത്തിച്ചേർന്നിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് വിശിഷ്ടതിഥിതിയായി എത്തും. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പാരമ്പര്യവും ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും അനുസ്മരിക്കുന്ന ചടങ്ങിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.
ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ്മയും രാജ്യസ്നേഹവും വിളിച്ചോതുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-സാംസ്കാരിക പരിപാടികളും വിനോദപരിപാടികളും അരങ്ങേറും.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹിയിലെ പ്രവാസികളായ മലയാളികൾക്കായി ഓണാഘോഷങ്ങൾ കൂടുതൽ മിഴിവുറ്റതാക്കാൻ ഡൽഹി മലയാളി അസോസിയേഷന്റെ (ഡിഎംഎ) സ്ത്രീശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഓണച്ചന്ത ഒരുങ്ങുന്നു.
നാട്ടിൽ നിന്ന് പ്രത്യേകമായി എത്തിച്ച പലചരക്കു സാധനങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയ്ക്കു പുറമെ, ഓണപ്പുടവകളായ കസവു സാരികൾ, സെറ്റുസാരികൾ, സിൽക്ക് സാരികൾ, കുട്ടികൾക്കായുള്ള മുണ്ടുകളും ഷർട്ടുകളും ആർട്ടിഫിഷ്യൽ ആഭരണങ്ങൾ എന്നിവയും ഓണച്ചന്തയിൽ ലഭ്യമാണ്.
തീയതി ഓഗസ്റ്റ് 15, 16, സമയം: രാവിലെ 10 മുതൽ രാത്രി എട്ട് വരെ. സ്ഥലം: ഡിഎംഎ സമുച്ചയം.
കൂടുതൽ വിവരങ്ങൾക്ക്: 9910173393, 9810791770.
Europe
ഫോബെർലിൻ: യൂറോപ്പ് ഒന്നടങ്കം വാന നിരീക്ഷണത്തിന്റെ ആവേശത്തിലാണ്ട അപൂർവ സൂര്യഗ്രഹണ കാഴ്ചയ്ക്കാണ് ബുധനാഴ്ച ലോകം സാക്ഷ്യം വഹിച്ചത്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് യൂറോപ്യൻ ഭൂഖണ്ഡത്തിൽ ഇത്രയും മനോഹരമായ പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്.
ഐസ്ലൻഡ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലാണ് പൂർണ സൂര്യഗ്രഹണം അനുഭവപ്പെട്ടത്. ഐസ്ലൻഡിലും വടക്കൻ സ്പെയിനിലും ഗ്രഹണ സമയത്ത് ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുകയും തൊട്ടടുത്ത നിമിഷങ്ങളിൽ പകൽ സമയം പെട്ടെന്ന് ഇരുണ്ട് രാത്രിക്ക് തുല്യമായ സന്ധ്യാ വെളിച്ചത്തിലേക്ക് മാറുകയും ചെയ്തു.
യൂറോപ്പിലെ ആവേശം: ജനങ്ങൾ തെരുവുകളിലേക്ക്
യൂറോപ്പിലുടനീളം ദശലക്ഷക്കണക്കിന് ആളുകളാണ് ഈ അപൂർവ പ്രകൃതി പ്രതിഭാസം നേരിട്ട് കാണാൻ സജ്ജമാക്കിയ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്.
സ്പെയിനിലെ കൗതുക കാഴ്ചകൾ: ഒരു നൂറ്റാണ്ടിനു ശേഷമാണ് സ്പെയിനിൽ പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. വലൻസിയ, സാരഗോസ തുടങ്ങിയ നഗരങ്ങളിലും ബാലിയാറിക് ദ്വീപുകളിലും ആയിരക്കണക്കിന് വിനോദസഞ്ചാരികളും ശാസ്ത്രപ്രേമികളുമാണ് ഗ്രഹണം കാണാൻ തടിച്ചുകൂടിയത്.
സൂര്യൻ പൂർണമായി മറഞ്ഞ നിമിഷങ്ങളിൽ ആളുകൾ ആർപ്പുവിളിച്ചും കയ്യടിച്ചും ഈ മനോഹര നിമിഷത്തെ വരവേറ്റു. ഐസ്ലൻഡിന്റെ വിസ്മയം: ഐസ്ലൻഡിന്റെ തലസ്ഥാനമായ റെയ്ക്യവികിലും പശ്ചിമ മേഖലകളിലും മിനിറ്റുകളോളം പകൽ വെളിച്ചം പൂർണ്ണമായും അപ്രത്യക്ഷമായി.
ജർമനിയിലെ അവസ്ഥ
ജർമനി ഉൾപ്പെടെയുള്ള മധ്യ യൂറോപ്യൻ രാജ്യങ്ങളിൽ ഭാഗിക സൂര്യഗ്രഹണമാണ് അനുഭവപ്പെട്ടത്. സന്ധ്യാ സമയത്ത് സൂര്യൻ അസ്തമിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ ചന്ദ്രൻ സൂര്യന്റെ 85 മുതൽ 90 ശതമാനം വരെ വിസ്തൃതി മറച്ച കാഴ്ച ജർമൻകാർക്ക് പുത്തൻ അനുഭവമായി.
ഫ്രൈബുർഗ്, കോൺസ്റ്റാന്റ്സ്, മ്യൂണിക് തുടങ്ങിയ തെക്കൻ നഗരങ്ങളിലായിരുന്നു ജർമനിയിൽ ഏറ്റവും മികച്ച ദൃശ്യത ലഭിച്ചത്.
സൂര്യഗ്രഹണത്തിന്റെ സമയക്രമം:
തുടക്കം: വൈകുന്നേരം 7.10 നും 7.25 നും ഇടയിൽ (നഗരങ്ങൾക്കനുസരിച്ച് ചെറിയ മാറ്റങ്ങളോടെ).
പാരമ്യം/ഉച്ചസ്ഥായി: രാത്രി 8.05 നും 8.20 നും ഇടയിൽ. ഈ സമയത്ത് സൂര്യന്റെ 84 ശതമാനം മുതൽ 90 ശതമാനം വരെ ഭാഗം ചന്ദ്രനാൽ മറയ്ക്കപ്പെട്ടു.
അവസാനം: രാത്രി 8:30 നും 9:00 നും ഇടയിൽ സൂര്യൻ അസ്തമിച്ചതോടെയാണ് ജർമനിയിൽ ദൃശ്യമായിരുന്ന ഗ്രഹണവും അവസാനിച്ചത്.
മ്യൂണിക്കിൽ വൈകുന്നേരം 7.23-ന് തുടങ്ങി, 8.15-ന് ഉച്ചസ്ഥായിയിലെത്തി, 8.32-ഓടെ സൂര്യൻ അസ്തമിച്ചു. ബെർലിനിൽ 7.15-ന് തുടങ്ങി 8.08-ന് ഉച്ചസ്ഥായിയിലെത്തി.
കാമറയിൽ പതിഞ്ഞ മനോഹര നിമിഷങ്ങൾ
പ്രത്യേക തരം സോളാർ കണ്ണടകളും ടെലിസ്കോപ്പുകളും കാമറകളുമായി മണിക്കൂറുകൾക്ക് മുൻപേ ജനങ്ങൾ മലനിരകളിലും പാർക്കുകളിലും നിലയുറപ്പിച്ചിരുന്നു. ഗ്രഹണ സമയത്ത് സൂര്യന് ചുറ്റും കാണപ്പെട്ട തിളക്കമാർന്ന കൊറോണയും (Solar Corona) ഡയമണ്ട് റിംഗ് പ്രഭയും ഫോട്ടോഗ്രാഫർമാർ കാമറകളിൽ പകർത്തി.
ഗ്രഹണം നേരിട്ട് കാണാൻ സാധിക്കാത്തവർക്കായി വിവിധ യൂറോപ്യൻ ബഹിരാകാശ ഏജൻസികളും (ഇഎസ്എ) മാധ്യമങ്ങളും 90 സെക്കൻഡിൽ അവസാനിക്കുന്ന ഹൈ-സ്പീഡ് ടൈംലാപ്സ് വീഡിയോകളും സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്.
വാന നിരീക്ഷകർക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ മറക്കാനാവാത്ത കാഴ്ചാനുഭവമാണ് ഈ സൂര്യഗ്രഹണം സമ്മാനിച്ചത്. ജീവിതത്തിൽ വല്ലപ്പോഴും എത്തുന്ന മനോഹര കാഴ്ചയിൽ ഹൃദ്യത പകർന്നാണ് ആളുകൾ സൂര്യഗ്രഹണം ആഘോഷമാക്കിയത്.
ഫോ
America
മിഡ്വെസ്റ്റ്: മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ 2026ലെ ഓണാഘോഷം നോർത്ത് ബ്രുക്കിലുള്ള സെഞ്ചൂറിയൻ ബാങ്ക്വറ്റ് ഹാളിൽ (3315 Milwaukee Ave, North Brook) നടത്തപ്പെടും.
ഈ മാസം 21ന് വൈകുന്നേരം അഞ്ചിന് പ്രസിഡന്റ് ബിനു കൈതക്കത്തോട്ടിയിലിന്റെ അധ്യക്ഷതയിൽ നടത്തപെടുന്ന ആഘോഷങ്ങളിൽ പ്രശസ്ത സിനിമാ താരം ശിവദ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു. ഓണസദ്യയും തിരുവാതിരയും മണവാളൻസിന്റെ കലാവിരുന്നും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.
വൈസ് പ്രസിഡന്റ് മഹേഷ് കൃഷ്ണൻ, ജനറൽ സെക്രട്ടറി ടാജ് കണ്ടാരപ്പള്ളിൽ, ജോയിന്റ് സെക്രട്ടറി നിതിൻ നായർ, ട്രഷറർ മനോജ് വഞ്ചിയിൽ, മുൻ പ്രസിഡന്റുമാരായ റോയി നെടുംചിറ, സ്റ്റീഫൻ കഴകേക്കുറ്റ്, വിജി എസ്. നായർ, പീറ്റർ കുളങ്ങര, സതീഷ് നായർ, ഹറാൾഡ് ഫിഗെഡോ, വർഗീസ് പാലമലയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.
മിഡ്വെസ്റ്റ് മലയാളി അസോസിയേഷത്തിന്റെ ഓണാഘോഷങ്ങളിലേക്ക് എല്ലാവരെയും വിനയപൂർവം ക്ഷണിച്ചുകൊള്ളുന്നതായി ജോയിന്റ് സെക്രട്ടറി ടാജു കിണ്ടാരപ്പള്ളിൽ അറിയിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖമൾട്ടി-സ്റ്റോർ റീട്ടെയിൽ, ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ്ഹൈപ്പർ, തങ്ങളുടെ ശാഖകളുടെ എണ്ണം 50 ആയി ഉയർന്നതിന്റെ ഭാഗമായി "50 സ്റ്റോറുകൾ, 50 ദിവസങ്ങൾ' ആഘോഷം പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 29 വരെ 50 ദിവസം നീണ്ടുനിൽക്കുന്ന ഈ രാജ്യവ്യാപകഉത്സവം, കുവൈറ്റിലുടനീളമുള്ള ഉപഭോക്താക്കൾക്ക് മികച്ച മൂല്യവും വിനോദവും പ്രദാനം ചെയ്യും.
അൽ ആസിമ, ഹവല്ലി, ഫർവാനിയ, മുബാറക് അൽ കബീർ, അഹ്മദി, ജഹ്റ എന്നീ ആറ് ഗവർണറേറ്റുകളിലുമായി ഇപ്പോൾ പ്രവർത്തിക്കുന്ന 50 സ്റ്റോറുകളോടെ, ഓരോ കുവൈറ്റി കുടുംബത്തിനുംഏറ്റവും അടുത്തുള്ള റീട്ടെയിലർ എന്ന സ്ഥാനം ഗ്രാൻഡ് ഹൈപ്പർ ഉറപ്പിച്ചു.
ഗുണനിലവാരവും വൈവിധ്യവും സൗകര്യവും എളുപ്പത്തിൽ ലഭ്യമാക്കുക എന്ന നയത്തിൽ അധിഷ്ഠിതമായ വർഷങ്ങളുടെ സ്ഥിരതയാർന്ന വളർച്ചയാണ് ഈ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നത്.
സൂപ്പർമാർക്കറ്റ്, ഫ്രെഷ് പ്രൊഡ്യൂസ്, ഇലക്ട്രോണിക്സ്, ഫാഷൻ, ഹോം എസൻഷ്യൽസ് ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും വിപുലമായ പ്രമോഷൻ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
50 ദിവസത്തെ ഈ കാലയളവിൽ രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ദിവസേനയുള്ള ഓഫറുകളും ബണ്ടിൽ ഡീലുകളും പ്രത്യേക ഡിസ്കൗണ്ടുകളും ലഭിക്കും.
കുടുംബത്തിനും കുട്ടികൾക്കുമായി വിവിധ സ്റ്റോറുകളിൽ മത്സര പരമ്പരകൾ നടക്കും. ഇത് ഉപഭോക്താക്കൾക്ക് കുടുംബ സൗഹൃദവും രസകരവുമായ ഷോപ്പിംഗ്അനുഭവം നൽകുന്നതോടൊപ്പം സമ്മാനങ്ങൾ നേടാനുള്ള അവസരവും ഒരുക്കും.
ഉപഭോക്താക്കൾക്ക് പ്രത്യേക ഡിജിറ്റൽ പ്രമോഷനുകളും ആപ്പ്-എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളും സൗകര്യപ്രദമായ ഹോം ഡെലിവറിയും ലഭ്യമാകും.
കുവൈറ്റിലെ ജനങ്ങൾ തങ്ങൾക്ക് നൽകിയ അംഗീകാരത്തിനുള്ള പ്രത്യുപകാരമായാണ് ഈ ആഘോഷം ഒരുക്കിയിരിക്കുന്നതെന്ന് ലോഗോ പ്രകാശനം ചെയ്തു കൊണ്ട് ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി പറഞ്ഞു.
ഗ്രാൻഡ് ഹൈപ്പർ ഹവല്ലി കോർപ്പറേറ്റ് ഓഫീസിൽ നടന്ന സ്വകാര്യചടങ്ങിൽ സി ഇ ഓ മുഹമ്മദ് സുനീർ , സിസിഒ ഷരീഫ്, ജിഎം കുബേര റാവുവും മാറ്റ് കോർപ്പറേറ്റ് മാനേജർമാറും പങ്കെടുത്തു.
America
വാഷിംഗ്ടൺ: ട്രംപ് ഭരണകൂടം ഏഷ്യക്കാർക്കും ഇന്ത്യക്കാർക്കും എതിരായ വിദ്വേഷ വികാരങ്ങൾ വർധിച്ചുവെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി.
ട്രംപ് അധികാരത്തിൽ വന്നത് മുതൽ വിദേശികളോടുള്ള ആളുകളുടെ ഭയത്തെ ചൂഷണം ചെയ്തുവെന്നും, പത്ത് വർഷമായി ഇത് വിദ്വേഷ പ്രചാരണമായി വളരുകയും സ്വാഭാവികവൽക്കരിക്കപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ ചൈനീസ് വിരുദ്ധതയ്ക്കും നിലവിലെ ഇന്ത്യക്കാർക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾക്കും കാരണം ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എച്ച്1ബി വിസകൾക്ക് 1,00,000 ഡോളർ ഫീസ് ചുമത്താനുള്ള നീക്കത്തെയും അദ്ദേഹം ശക്തമായി വിമർശിച്ചു. ഇത് അമേരിക്കൻ സമ്പദ്വ്യവസ്ഥയെ സഹായിക്കുന്ന വിദഗ്ദ്ധ തൊഴിലാളികളെയും സാങ്കേതിക വിദഗ്ദ്ധരെയും രാജ്യത്ത് നിന്ന് അകറ്റുമെന്നും, അമേരിക്കയുടെ ആഗോള മത്സരശേഷിയെ ബാധിക്കുമെന്നും കൃഷ്ണമൂർത്തി മുന്നറിയിപ്പ് നൽകി.
America
ബോസ്റ്റൺ : ഹാർവാർഡ് സർവകലാശാലയ്ക്കെതിരെ ട്രംപ് ഭരണകൂടം നൽകിയ യഹൂദവിരുദ്ധതയുമായി ബന്ധപ്പെട്ട ഹർജി യുഎസ് ഫെഡറൽ കോടതി തള്ളി. സർവകലാശാല സിവിൽ റൈറ്റ്സ് ആക്ടിലെ ’ടൈറ്റിൽ VI'’ ലംഘിച്ചു എന്ന് തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ലെന്ന് ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജി റിച്ചാർഡ് സ്റ്റേൺസ് വ്യക്തമാക്കി.
യഹൂദ, ഇസ്രായേലി വിദ്യാർഥികൾക്കെതിരായ അക്രമങ്ങളും വിവേചനങ്ങളും തടയുന്നതിൽ ഹാർവാർഡ് പരാജയപ്പെട്ടു എന്ന് ആരോപിച്ച് കഴിഞ്ഞ മാർച്ച് മാസത്തിലാണ് ട്രംപ് ഭരണകൂടം കേസ് ഫയൽ ചെയ്തത്. എന്നാൽ, ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തുടർച്ചയായ നിയമലംഘനമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
വിധിക്കെതിരെ തുടർനടപടികൾ ആലോചിക്കുമെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ട്രംപ് ഭരണകൂടവും ഹാർവാർഡും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ സർവകലാശാലയ്ക്ക് ലഭിക്കുന്ന സുപ്രധാന വിജയമാണിത്.
America
അറ്റ്ലാന്റ: സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ റദ്ദാക്കിയ ക്രിസ്ത്യൻ വിദ്യാഭ്യാസ പ്രോഗ്രാം പുനരാരംഭിക്കാൻ ജോർജിയ കോടതി ഉത്തരവിട്ടു.
നികുതി വർധനവിനെതിരെ ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ചതിനാണ് പ്രോഗ്രാം ഡയറക്ടർ റവ. ഗാഡി യൂമാൻസിനെതിരെ വിഡാലിയ സിറ്റി സ്കൂൾ അധികൃതർ നടപടിയെടുത്തത്.
തുടർന്ന് ’അലയൻസ് ഡിഫെൻഡിംഗ് ഫ്രീഡം’ (ADF) നൽകിയ ഹർജിയിലാണ് കോടതി വിധി. ഭരണകൂടത്തെ വിമർശിക്കാനുള്ള പൗരന്റെ ഭരണഘടനാപരമായ സ്വാതന്ത്ര്യവും (First Amendment) മതസ്വാതന്ത്ര്യവും ലംഘിച്ചാണ് സ്കൂൾ അധികൃതർ പ്രോഗ്രാം റദ്ദാക്കിയതെന്ന് കോടതി നിരീക്ഷിച്ചു.
America
ടെക്സസ്: ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 49ാമത് ’ആനന്ദ് ബസാർ’ ഓഗസ്റ്റ് 15 ശനിയാഴ്ച ആഘോഷിക്കും. അമേരിക്കയുടെ 250ാം വാർഷികാഘോഷത്തോടും ഇന്ത്യയുടെ 80ാം സ്വാതന്ത്ര്യദിനാഘോഷത്തോടും അനുബന്ധിച്ചാണ് ഈ വർഷത്തെ പരിപാടി സംഘടിപ്പിക്കുന്നത്.
ഫ്രിസ്കോയിലുള്ള കോമറിക്ക സെന്റർ ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മുതൽ ആഘോഷപരിപാടികൾ ആരംഭിക്കും.
ഇന്ത്യൻ ഐഡൽ സീസൺ 12 ഫൈനലിസ്റ്റുകളായ ഷണ്മുഖപ്രിയ ,ആശിഷ് കുൽക്കർണി എന്നിവർ നയിക്കുന്ന തത്സമയ സംഗീത വിരുന്ന് പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും.
സൗജന്യ പ്രവേശനം: പൊതുജനങ്ങൾക്കായി പ്രവേശനം പൂർണമായും സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്:
വെബ്സൈറ്റ്: ംംം.ശമിേ.ീൃഴ
ഫോൺ നമ്പര്‍: +1 (972) 234കഅചഠ
America
വാഷിംഗ്ടൺ: അമേരിക്കയിൽ 16 വർഷത്തിനിടെ ആദ്യമായി ഒരേ ദിവസം മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിൽ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നു. അലബാമ, ഒക്ലഹോമ, ടെനിസി എന്നീ സംസ്ഥാനങ്ങളിലാണ് ഈ ആഴ്ച ഒരേ ദിവസം വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.
'എസ്എംഎസ്’ വഴിയും 'വാട്സാപ്’ ലൂടെയും വരും ആ സന്ദേശങ്ങൾ, ക്ലിക് ചെയ്താൽ കീശ കാലിയാകും!അലബാമ ഓഗസ്റ് 13 ന് അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ ജെറമി വില്യംസിനെയാണ് മാരകമായ വിഷം നൽകി വധശിക്ഷയ്ക്ക് വിധേയനാക്കുന്നത്.
2003ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കാർലോസ് കുസ്റ്റ-റോഡ്രിഗസിനെയാണ് വധിക്കുന്നത്. ഇതിനിടെ, തനിക്ക് മാപ്പ് വേണ്ടെന്ന് കാർലോസ് പരോൾ ബോർഡിനോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
1985ൽ നാല് കുട്ടികളുടെ അമ്മയെ കൊലപ്പെടുത്തിയ കേസിൽ ആന്റണി ഹൈൻസിനെയും വധശിക്ഷയ്ക്ക് വിധേയനാക്കും. 2010ൽ ഒഹായോ, ടെക്സസ്, ലൂസിയാന എന്നീ സംസ്ഥാനങ്ങളിൽ ഒരേ ദിവസം വധശിക്ഷ നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ സംഭവമാണിത്.
America
ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് നാന്ദി കുറിച്ചുകൊണ്ട് കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) അതിന്റെ അംഗങ്ങൾക്ക് വേണ്ടി തനതായ പായസ മത്സരം സംഘടിപ്പിച്ചു. രുചിമധുരവും വർണാഭമായ പായസങ്ങളുടെ പ്രദർശനവും മത്സരവും നാഷ്വിൽ മലയാളികൾക്ക് ഒരു പുതുമയേറിയ അനുഭവമായിത്തീർന്നു. നാഷ്വിൽ നഗരകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന സെന്റിനിയൽ പാർക്കിലായിരുന്ന് കാൻ അംഗങ്ങളുടെ ഒത്തുകൂടൽ.
കാൻ കൾച്ചറൽ കമ്മിറ്റി ചെയർ ശ്രീഷ അനീഷ്, കോചെയർ ആശ പത്യാരി എന്നിവർ പായസപെരുമക്ക് നേതൃത്വം നല്കി. ഒട്ടേറെ കാൻ അംഗങ്ങളോടൊപ്പം കാൻ വൈസ് പ്രസിഡണ്ട് സുശീല സോമരാജൻ, സെക്രട്ടറി സുജിത് പിള്ള, ജോയിന്റ് ട്രഷറർ നിജിൽ ഉണ്ണിയാൻ, ഇന്ത്യൻ അസോസ്സിയേഷൻ ഓഫ് നാഷ്വിൽ മുൻ പ്രസിഡണ്ട് ആദർശ് രവിന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു.
കാനിന്റെ “ഓണാം മഹോത്സവം 2026” ഓഗസ്റ്റ് 22 ശനിയഴ്ച്ച മർഫീസ്ബറൊ പാറ്റേഴ്സൺ പാർക്കിലെ വിശാലമായ ജിമിനേഷ്യത്തിലും വാഷിങ്ങ്ടൺ ഓഡിറ്റോറിയത്തിലുമയ പുർവാധികം ഉത്സവപൊലിമയോടെ സംഘടിപ്പിക്കും. വാഴയിലയിൽ വിളമ്പുന്ന വിഭവ സമൃദ്ധമായ സദ്യ, ചെണ്ടമേളവും മാവേലിയും വാമനനും പുലിക്കളിയും താലപ്പൊലിയും ചേർന്ന ഘോഷയാത്ര, അതിനുശേഷം കാൻ അംഗങ്ങളുടെ ശ്രവ്യനയന മനോഹരമായ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും
മുഖ്യാതിഥിയായി സുപ്രസിദ്ധ പാട്ടുകാരനും സംഗീതസംവിധായകനുമായ ഫ്രാങ്കോ സൈമൺ പങ്കെടുക്കും. ഓണാം മഹോത്സവം 2026 വിജയപ്പിക്കുന്നതിനുവേണ്ടി കാൻ ഭരണസമിതിയുടേയും വളണ്ടിയർമാരുടേയും നേതൃത്വത്തിൽ അണിയ പ്രവർത്തനങ്ങൾ സജിവമായി നടന്നുവരികയാണെന്ന് കാൻ പ്രസിഡണ്ട് ശങ്കർ മന അറിയിച്ചു.
America
ന്യൂയോർക്ക്: ഇന്ത്യയുടെ 80ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ന്യൂയോർക്ക്, ന്യൂജേഴ്സി സംസ്ഥാനങ്ങൾ ഓഗസ്റ്റ് 15, 2026 ഔദ്യോഗികമായി ’ഇന്ത്യൻ സ്വാതന്ത്ര്യദിനമായി’ പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലെയും ഗവർണർമാരാണ് ഇതുസംബന്ധിച്ച വിളംബരം പുറത്തിറക്കിയത്.
ന്യൂയോർക്കിൽ ഗവർണർ കാത്തി ഹോചുൽ ആണ് ഓഗസ്റ്റ് 15 ’ഇന്ത്യൻ സ്വാതന്ത്ര്യദിനമായി’ പ്രഖ്യാപിച്ചത്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ജനാധിപത്യ മൂല്യങ്ങളും, ന്യൂയോർക്കിന്റെ സാമൂഹികസാമ്പത്തികസാംസ്കാരിക രംഗങ്ങൾക്ക് ഇന്ത്യൻ അമേരിക്കക്കാർ നൽകുന്ന സംഭാവനകളും വിളംബരത്തിൽ എടുത്തുപറയുന്നു.
ന്യൂജേഴ്സിയിൽ ഗവർണർ മൈക്കി ഷെറിൽ ആണ് പ്രഖ്യാപനം നടത്തിയത്. വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിദ്യ, ബിസിനസ്സ്, പൊതുസേവനം തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെയും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെയും വിളംബരം അഭിനന്ദിക്കുന്നു.
ഇന്ത്യയുടെ സമാധാനപരമായ സ്വാതന്ത്ര്യസമരത്തെയും, അഹിംസ, സത്യം, ധാർമ്മിക ധൈര്യം എന്നിവയ്ക്കുള്ള അതിന്റെ പ്രാധാന്യത്തെയും പ്രഖ്യാപനങ്ങൾ പ്രത്യേകം സ്മരിക്കുന്നു.
America
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് (27) ഈ മാസാവസാനത്തോടെ പദവിയിൽ നിന്ന് പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെ തുടർന്ന് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനാണ് ഈ തീരുമാനം. ഔദ്യോഗിക സ്ഥാനം ഒഴിയുമെങ്കിലും ഭരണകൂടത്തിന്റെ പ്രധാന പുറം ഉപദേശകയായും റിപ്പബ്ലിക്കൻ പാർട്ടിയിലെ സജീവ ശബ്ദമായും ലെവിറ്റ് തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.
27ാം വയസിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന അപൂർവ്വ നേട്ടത്തിന് ഉടമയാണ് കരോലിൻ ലെവിറ്റ്.
America
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ നടന്ന അതിവേഗ വാഹനാപകടത്തിൽ 81 വയസുകാരൻ മരിച്ച സംഭവത്തിൽ ഇന്ത്യൻ വിദ്യാർഥിയായ ആകാശ് ദാസ് (അസമവെ ഉമെ)നിതിരെ വാഹന നരഹത്യ (Vehicular Homicide) കുറ്റം ചുമത്തി.
ജൂലൈയിൽ നടന്ന അപകടത്തെക്കുറിച്ചുള്ള പോലീസ് അറസ്റ്റ് റിപ്പോർട്ട് അടുത്തിടെയാണ് പുറത്തുവിട്ടത്. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, നാല് വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ ആകാശ് ദാസ് ഓടിച്ചിരുന്ന കാഡിലാക് എസ്യുവി മണിക്കൂറിൽ ഏകദേശം 100 മൈൽ വേഗത്തിൽ (ഏകദേശം 161 കിലോമീറ്റർ) സഞ്ചരിക്കുകയായിരുന്നു. അപകടം നടന്ന റോഡിലെ അനുവദനീയമായ പരമാവധി വേഗപരിധി 45 മൈൽ മാത്രമായിരുന്നു.
വാഹനത്തിന്റെ എയർബാഗ് കൺട്രോൾ മോഡ്യൂളിൽ നിന്ന് ശേഖരിച്ച സാങ്കേതിക വിവരങ്ങൾ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ, പൊതുജനങ്ങളുടെ സുരക്ഷയെ പൂർണമായും അവഗണിച്ചുള്ള അപകടകരമായ ഡ്രൈവിംഗാണ് ദാസ് നടത്തിയതെന്ന് വിലയിരുത്തി. സാക്ഷികൾ ദാസിന്റെ വാഹനം വെടിയുണ്ട പോലെ പാഞ്ഞുപോയി എന്നാണ് പോലീസിനോട് മൊഴി നൽകിയിരിക്കുന്നത്.
അതിവേഗത്തിൽ എത്തിയ കാഡിലാക്, ഗാരി നീൽ ഫീൽഡ്സ് (81) ഓടിച്ചിരുന്ന ഓഡിയിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ഓഡി മുന്നിൽ സ്റ്റോപ്പ് സൈനിൽ നിർത്തിയിരുന്ന നിസാൻ എസ്യുവിയിൽ ഇടിക്കുകയും, തുടർന്ന് ആ വാഹനം മറ്റൊരു വോൾവോയിലും ഇടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഗാരി നീൽ ഫീൽഡ്സിനെ Palm Beach Gardens Medical Center ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. ആകാശ് ദാസിനും നിസാൻ വാഹനത്തിന്റെ ഡ്രൈവർക്കും നിസാര പരിക്കുകളേറ്റപ്പോൾ വോൾവോ ഡ്രൈവർക്ക് പരിക്കില്ല.
ഓഗസ്റ്റ് 6ന് കോടതിയിൽ ഹാജരാക്കിയ ആകാശ് ദാസിന് ജഡ്ജി ഡൊണാൾഡ് ഹാഫെലെ 1,25,000 ഡോളർ ജാമ്യം അനുവദിച്ചു. ജാമ്യത്തിൽ പുറത്തിറങ്ങിയാൽ വീട്ടുതടങ്കലിൽ കഴിയണം എന്ന വ്യവസ്ഥയും കോടതി മുന്നോട്ടുവച്ചു.
ദാസിന്റെ അഭിഭാഷകൻ ആഡം ഫർക്കാസ്, തന്റെ കക്ഷിക്ക് മുൻപ് യാതൊരു ക്രിമിനൽ കേസുകളുമില്ലെന്നും, കൊളംബിയ സർവകലാശാലയിൽ മാസ്റ്റേഴ്സ് പഠിക്കുന്നതിനിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിച്ച ഇന്റേൺഷിപ്പിനായാണ് സൗത്ത് ഫ്ലോറിഡയിൽ എത്തിയിരുന്നതെന്നും കോടതിയെ അറിയിച്ചു.
പ്രസാദ് തീയാടിക്കൽ
America
ആക്ടൻ: മസാച്യുസെറ്റ്സിലെ ആക്ടണിൽ അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ 17കാരനെതിരെ വധശ്രമം ഉൾപ്പെടെയുള്ള നിരവധി കുറ്റങ്ങൾ ചുമത്തി. ഇന്ത്യൻ വംശജനായ അർജുൻ അരവിന്ദാണ് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത്. അന്വേഷണത്തിനിടെ, കുടുംബത്തെ കൊലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സാങ്കൽപിക ആശയങ്ങളും സിദ്ധാന്തങ്ങളും ഇന്റർനെറ്റിലും ചാറ്റ് ജിപിടിയിലും ഇയാൾ തിരഞ്ഞതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
മിഡിൽസെക്സ് ജില്ലാ അറ്റോർണി മാരിയൻ റയാൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. സുധ വെങ്കടേശനും (45) അവരുടെ 14-കാരനായ മകൻ സിദ്ധാർത്ഥ് അരവിന്ദും മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആക്ടണിലെ മാർത്ത ലെയ്നിലുള്ള വീട്ടിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
പോലീസ് വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ ഒന്നാം നിലയിൽ സിദ്ധാർത്ഥിനെയും ബേസ്മെന്റിൽ സുധയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇരുവർക്കും ഗുരുതരമായ പരുക്കുകൾ ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മരണകാരണം സംബന്ധിച്ച അന്തിമ റിപ്പോർട്ട് മെഡിക്കൽ എക്സാമിനറുടെ ഓഫിസിൽ നിന്ന് ലഭിക്കാനുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം 6.30ഓടെ, പതിവായി വീട്ടിലെത്തുന്ന ഒരു ട്യൂട്ടർ വാതിൽ തുറക്കാത്തതിനെ തുടർന്ന് കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വീട്ടുടമ കൂടിയായ അർജുന്റെ പിതാവ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വെൽഫെയർ ചെക്കിങ്ങിനായി എത്തിയ പോലീസ് വീടിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ കണ്ടെത്തിയ സമയത്ത് അർജുൻ വീട്ടിലുണ്ടായിരുന്നില്ല. അന്വേഷണത്തിൽ, മരിച്ച സുധയുടെ 2014 മോഡൽ പച്ച നിറത്തിലുള്ള ഹോണ്ട അക്കോർഡ് കാറും കാണാതായതായി വ്യക്തമായി.രാത്രിയിലുടനീളം നടത്തിയ തിരച്ചിലിനൊടുവിൽ ബുധനാഴ്ച പുലർച്ചെ സമീപ നഗരമായ വേലൻഡിലെ ഒരു പാർക്കിങ് സ്ഥലത്തു നിന്ന് കാർ കണ്ടെത്തി.
കാറിനുള്ളിലുണ്ടായിരുന്ന അർജുനെ പോലീസ് ഉടൻതന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ചില നടപടികൾ ജുവനൈൽ കോടതിയിൽ നടന്നുവെങ്കിലും, കൊലക്കുറ്റങ്ങളുമായി ബന്ധപ്പെട്ട വിചാരണ കോൺകോർഡ് ജില്ലാ കോടതിയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
മരണകാരണം, ഉപയോഗിച്ച ആയുധം, മറ്റ് ഫോറൻസിക് തെളിവുകൾ എന്നിവ സംബന്ധിച്ച പരിശോധനകൾ തുടരുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും കൂടുതൽ തെളിവുകളും ലഭിച്ച ശേഷമേ കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയുള്ളൂ.
America
അരിസോണ: അൽസ്ഹൈമേഴ്സ് രോഗത്തെക്കുറിച്ചുള്ള ഗവേഷണത്തിന് സഹായകരമാകുമെന്ന വിശ്വാസത്തിൽ അമ്മയുടെ മൃതദേഹം ദാനം ചെയ്ത മകന് വർഷങ്ങൾക്കുശേഷം ലഭിച്ച വിവരം ഞെട്ടിക്കുന്നതായിരുന്നു.
അമേരിക്കയിലെ അരിസോണ സ്വദേശിയായ ജിം സ്റ്റൗഫർ (Jim Stauffer) 2013-ൽ ആൽസൈമേഴ്സ് ബാധിച്ച് മരിച്ച മാതാവ് ഡോറിസ് സ്റ്റൗഫറിന്റെ (Doris Stauffer) മൃതദേഹം ബയോളജിക്കൽl റിസോഴ്സ് സെന്റർ (BRC) എന്ന സ്ഥാപനത്തിന് ദാനം ചെയ്തിരുന്നു.
മാതാവിന്റെ ശരീരം ഡോക്ടർമാരും ന്യൂറോളജിസ്റ്റുകളും അൽസ്ഹൈമേഴ്സ് രോഗത്തെക്കുറിച്ചുള്ള മെഡിക്കൽ ഗവേഷണങ്ങൾക്കായി ഉപയോഗിക്കുമെന്നായിരുന്നു കുടുംബത്തിന്റെ വിശ്വാസം. എന്നാൽ, വർഷങ്ങൾക്കുശേഷം റോയിട്ടേഴ്സ് നടത്തിയ അന്വേഷണത്തിലൂടെയാണ് ഡോറിസിന്റെ മൃതദേഹം യുഎസ് സൈന്യത്തിന് വിൽക്കപ്പെട്ടതും, ഐഇഡി (Improvised Explosive Device) സ്ഫോടനങ്ങളുടെ ആഘാതം മനുഷ്യശരീരത്തിൽ എങ്ങനെ ബാധിക്കുന്നു എന്നറിയാനുള്ള സൈനിക പരീക്ഷണത്തിൽ ഉപയോഗിക്കപ്പെട്ടതുമാണെന്ന് ജിം സ്റ്റൗഫർ അറിഞ്ഞത്.
കുടുംബത്തിന്റെ സമ്മതമില്ലാതെ മൃതദേഹം സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായി ആരോപിച്ച് ജിം സ്റ്റൗഫറും മറ്റ് കുടുംബങ്ങളും Biological Resource Center നെതിരെ കേസ് ഫയൽ ചെയ്തു. മൃതദാന സ്ഥാപനങ്ങൾ കുടുംബങ്ങളുടെ അനുമതിയില്ലാതെ മനുഷ്യശരീരാവശിഷ്ടങ്ങൾ വിവിധ ആവശ്യങ്ങൾക്കായി വിൽക്കുന്നുണ്ടെന്ന ഗുരുതര ആരോപണങ്ങൾ ഈ കേസിലൂടെ ദേശീയ ശ്രദ്ധ നേടിയിരുന്നു.
2019-ൽ അരിസോണയിലെ ഒരു സിവിൽ ജൂറി ജിം സ്റ്റൗഫറിനും മറ്റ് പരാതിക്കാർക്കും മില്യൻ കണക്കിന് ഡോളർ നഷ്ടപരിഹാരം അനുവദിച്ചു. ഈ വിധി അമേരിക്കയിലെ മൃതദാന സംവിധാനങ്ങളിലെ മേൽനോട്ടക്കുറവും വ്യക്തമായ നിയമനിയന്ത്രണങ്ങളുടെ അഭാവവും വീണ്ടും ചർച്ചയാക്കി. മൃതദാനം സംബന്ധിച്ച സ്ഥാപനങ്ങൾ കൂടുതൽ സുതാര്യത പാലിക്കണമെന്നും, ദാതാക്കളുടെയും കുടുംബങ്ങളുടെയും വ്യക്തമായ സമ്മതം കൂടാതെയുള്ള ഉപയോഗങ്ങൾ നിയമപരമായി തടയണമെന്നും ഈ കേസ് രാജ്യവ്യാപകമായി ആവശ്യപ്പെടാൻ കാരണമായി.
Middle East and Gulf
മനാമ: ബഹ്-ഇന്ത്യ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ആവർത്തിച്ച് റദ്ദാക്കുന്നതിനെതിരെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവിന് കത്തയച്ച് പ്രവാസി വെൽഫെയർ. ബഹ്റിനിലെ ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന യാത്രാ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് മജീദ് തണൽ കത്ത് അയച്ചത്.
അവധിക്കാലങ്ങളിലും പീക്ക് സീസണുകളിലും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ യാത്ര പുറപ്പെടുന്നതിന് കുറഞ്ഞ ദിവസങ്ങൾക്ക് മുമ്പ് സർവീസ് റദ്ദാക്കുന്നത് ബഹ്നറിനിൽ നിന്നും നാട്ടിലേക്കും നാട്ടിൽ നിന്നും ബഹ്റിനിലുള്ള യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയും മാനസിക സമ്മർദ്ദവും ഉണ്ടാക്കുന്നു.
പകരം ടിക്കറ്റുകൾ എടുക്കാൻ ശ്രമിക്കുമ്പോൾ ഇരട്ടിയിലധികം നിരക്കാണ് ഈടാക്കുന്നത്. 2-3 വർഷത്തിലൊരിക്കൽ മാത്രം നാട്ടിൽ പോകാൻ അവസരം കിട്ടുന്ന പ്രവാസികളുടെ കാത്തിരിപ്പിന് ഇത് വലിയ തിരിച്ചടിയാണ്.
മേഖലയിലെ സാഹചര്യം കാരണം ചില ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും മറ്റ് എയർലൈനുകൾ സർവീസ് തുടരുമ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് മാത്രം സർവീസുകൾ ആവർത്തിച്ചു റദ്ദാക്കുന്നത് ദുരൂഹമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
അതുകൊണ്ട് ബഹ്റൈൻ-ഇന്ത്യ സെക്ടറിലെ ആവർത്തിച്ചുള്ള റദ്ദാക്കലുകളുടെ കാരണങ്ങൾ അന്വേഷിക്കണം എന്നും യാത്രക്കാർക്ക് സമയബന്ധിതമായ അറിയിപ്പ് നൽകാൻ DGCA മാർഗനിർദേശ പ്രകാരം നിർദ്ദേശം നൽകുകയും വിമാനം റദ്ദായാൽ ബദൽ ക്രമീകരണം ഉറപ്പാക്കണം എന്നും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാ ഇടവക സപ്തതി സംഗമം ഈ മാസം 29ന് പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.
കുവൈറ്റ് മഹാ ഇടവകയുടെ മുൻ വികാരിമാർ, ട്രസ്റ്റിമാർ, സെക്രട്ടറിമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കുവൈറ്റിലെ പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിര താമസമാക്കിയ ഇടവകാംഗങ്ങൾ, അവധിക്ക് നാട്ടിലെത്തിയ ഇടവകാംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തികൊണ്ടുള്ള സപ്തതി സംഗമത്തിന്റെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.
രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കുന്ന സംഗമത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ ദിയസ്കോറോസ്, മലങ്കര സഭയുടെ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, എംഎൽഎമാരായ ചാണ്ടി ഉമ്മൻ, അബിൻ വർക്കി, റെജി ചെറിയാൻ എന്നിവർ പങ്കെടുക്കും.
കീസ് ബാൻഡ് അവതരിപ്പിക്കുന്ന ക്രൈസ്തവ ഭക്തിഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഭജന സപ്തതി സംഗമത്തിന്റെ മുഖ്യ ആകർഷണമായിരിക്കും. മുൻ ഇടവകാംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഉന്നതമായ നിലയിൽ കുവൈറ്റ് മഹാ ഇടവക എത്തുവാനുള്ള മുഖ്യ കാരണമെന്നും ഒരു വർഷം നീണ്ടുനിൽക്കുന്ന 70-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആത്മീയവും സാംസ്കാരികവും സാമൂഹികവുമായ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും സപ്തതി ആഘോഷങ്ങളുടെ സമാപനം 2027 ജനുവരിയിൽ നടക്കുമെന്നും സംഘാടക സമിതിക്ക് വേണ്ടി ഇടവക വികാരി റവ.ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കലും ജനറൽ കൺവീനർ മാത്യൂസ് വർഗീസും അറിയിച്ചു.
Middle East and Gulf
തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ പുതിയ സിഇഒ രാജേഷ് മാധവനുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎഇ നാഷണൽ സെക്രട്ടറി ചെന്നിത്തല കൂടിക്കാഴ്ച നടത്തി. പ്രവാസികൾ അനുഭവിക്കുന്ന വിവിധ ബുദ്ധിമുട്ടുകളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുകയും ചെയ്തു.
പ്രവാസികൾക്കായുള്ള ഇൻഷുറൻസ് പദ്ധതികൾ, പ്രവാസികളുടെ ക്ഷേമ സംബന്ധമായ വിഷയങ്ങൾ ഉൾപ്പെടെ നിരവധി പ്രധാനപ്പെട്ട കാര്യങ്ങൾ നേരിൽ അവതരിപ്പിക്കുകയും അവയ്ക്കുള്ള പരിഹാര മാർഗങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു.
നോർക്ക റൂട്സ് ആരംഭിക്കുന്ന നോർക്ക കെയർ പദ്ധതിയെക്കുറിച്ചും വിശദമായ ചർച്ച നടത്തി. നോർക്ക റൂട്സിന്റെ ജനറൽ മാനേജറും ജോയിന്റ് സെക്രട്ടറി പ്രകാശ് പി. ജോസഫും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.
വരാനിരിക്കുന്ന നോർക്ക കെയർ പരിപാടികളിൽ പ്രവാസ സമൂഹവുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും നിർമാണാത്മക ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന സംഘടനകളെയും സാമൂഹിക പ്രവർത്തകരെയും ഉൾപ്പെടുത്തുന്നതിനുള്ള തീരുമാനം കൈക്കൊണ്ടു.
പ്രവാസികളുടെ ക്ഷേമവും സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനായി സർക്കാർ സംവിധാനങ്ങളും സാമൂഹിക സംഘടനകളും കൈകോർക്കേണ്ടത് അനിവാര്യമാണെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടു.
Middle East and Gulf
ദോഹ: യുദ്ധം ഒരിക്കലും ഒരു പ്രശ്നത്തിന്റെയും പരിഹാരമല്ലെന്നും സമാധാനത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും മാത്രമേ മനുഷ്യരാശിക്ക് സുരക്ഷിതവും സമൃദ്ധവുമായ ഭാവി സൃഷ്ടിക്കാനാകൂ എന്നും ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ലസ് സംഘടിപ്പിച്ച സമാധാന സംവാദം ആഹ്വാനം ചെയ്തു.
1945 ഓഗസ്റ്റ് ആറിന് ജപ്പാനിലെ ഹിരോഷിമയില്‍ നടന്ന ആണവാക്രമണത്തിന്റെ ദുരന്തസ്മരണകളെ അനുസ്മരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. യുദ്ധത്തിന്റെ ഭീകരത, മനുഷ്യരാശിക്കുണ്ടാക്കുന്ന വിനാശം, സമാധാനത്തിന്റെ അനിവാര്യത എന്നിവ ചര്‍ച്ച ചെയ്ത പരിപാടിയില്‍ വിവിധ സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.
യുവ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് മുഹമ്മദ് അമന് പരിപാടി ഉദ്ഘാടനം ചെയ്തു. ഹിരോഷിമ ആണവാക്രമണത്തിന്റെ ചരിത്രപശ്ചാത്തലവും അതുണ്ടാക്കിയ മാനുഷിക ദുരന്തവും അദ്ദേഹം വിശദീകരിച്ചു.
ഒരു നിമിഷംകൊണ്ട് ലക്ഷക്കണക്കിന് ജീവനുകളെ കവര്‍ന്നെടുക്കുകയും തലമുറകളോളം ശാരീരികവും മാനസികവും പരിസ്ഥിതിപരവുമായ ദുരിതങ്ങള്‍ സമ്മാനിക്കുകയും ചെയ്ത ഹിരോഷിമ ദുരന്തം ലോകത്തിന് എന്നും മറക്കാനാകാത്ത മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
യുദ്ധം ഒരു പ്രശ്നത്തിന്റെയും പരിഹാരമല്ല. അത് മനുഷ്യജീവിതങ്ങളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും സംസ്കാരങ്ങളെയും മാത്രമാണ് നശിപ്പിക്കുന്നത്. സന്തോഷത്തോടെയും സമാധാനത്തോടെയും പുരോഗതിയോടെയും ജീവിക്കണമെങ്കില്‍ രാഷ്ട്രങ്ങള്‍ സംവാദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും വഴിയാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് മുഹമ്മദ് അമാന്‍ അഭിപ്രായപ്പെട്ടു.
സമാധാനത്തിന്റെ സന്ദേശം സമൂഹത്തിലുടനീളം പ്രചരിപ്പിക്കുന്നതില്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ലോകം ഹിരോഷിമയില്‍ നിന്ന് ചരിത്രപാഠങ്ങള്‍ പഠിച്ചിട്ടും ഇന്നും വിവിധ രാജ്യങ്ങളില്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും മാനുഷിക ദുരന്തങ്ങളും തുടരുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
യുദ്ധം ഒരിക്കലും സൈനികരെ മാത്രം ബാധിക്കുന്നതല്ല; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരപരാധികളാണ് അതിന്റെ ഏറ്റവും വലിയ ഇരകളാകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
യുദ്ധങ്ങള്‍ മനുഷ്യജീവിതങ്ങള്‍ നശിപ്പിക്കുന്നതിനൊപ്പം രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെയും സാമൂഹിക ഐക്യത്തെയും മാനസികാരോഗ്യത്തെയും പ്രകൃതിയെയും തലമുറകളോളം ബാധിക്കുന്ന ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ആയുധങ്ങള്‍ക്കായി ചെലവഴിക്കുന്ന വിഭവങ്ങള്‍ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മനുഷ്യ ക്ഷേമത്തിനും സമാധാന സംരംഭങ്ങള്‍ക്കുമായി വിനിയോഗിക്കേണ്ട സമയമാണിതെന്നും അഭിപ്രായപ്പെട്ടു.
Middle East and Gulf
റിയാദ്: തലശേരി കോടിയേരിയിലെ ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി വീണ്ടും സഹായഹസ്തവുമായി കേളി കലാസാംസ്കാരിക വേദി. തുടർച്ചയായ മൂന്നാം വർഷമാണ് ആശ്രയയ്ക്ക് കേളി സാമ്പത്തിക സഹായം നൽകുന്നത്.
ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കേളി ജോയിന്റ് ട്രഷറർ സിംനേഷ് വയനാൻ, ആശ്രയ ചെയർമാൻ ഒ.വി. മുഹമ്മദ് മുസ്തഫയ്ക്ക് മൂന്നാം വർഷത്തേക്കുള്ള സഹായധനം കൈമാറി.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമേകുന്ന ആശ്രയയുടെ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേളി ഈ സഹായം തുടരുന്നത്.
ചടങ്ങിൽ കേളി കേന്ദ്ര കമ്മിറ്റി അംഗവും ഒലയ്യ ഏരിയ സെക്രട്ടറിയുമായ നൗഫൽ ഉള്ളാട്ട് ചാലി, ആശ്രയ വർക്കിംഗ് ചെയർമാനും കേരള നിയമസഭ മുൻ സ്പീക്കറുമായ എ.എൻ. ഷംസീർ, ആശ്രയ സെക്രട്ടറി കെ. അച്ചുതൻ, എസ്.കെ. അർജുൻ, വിജയൻ വെളിമ്പ്ര, രജത് ചന്ദ്ര, കേളി കുടുംബവേദി അംഗങ്ങളായ നിവ്യ, അഫ്ഷീന തുടങ്ങിയവർ പങ്കെടുത്തു.
വിവിധ ഘട്ടങ്ങളിലായി കഴിഞ്ഞ രണ്ട് വർഷവും ഭക്ഷണച്ചെലവിനാവശ്യമായ തുക കേളി ആശ്രയയ്ക്ക് നൽകിയിരുന്നു. മലബാർ കാൻസർ സെന്ററിൽ ചികിത്സയ്ക്കായി എത്തുന്ന നിർധനരായ രോഗികൾക്കും അവരോടൊപ്പം വരുന്ന കൂട്ടിരിപ്പുകാർക്കും താമസിച്ച് ചികിത്സ തുടരുന്നതിനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം പോളിറ്റ്ബ്യൂറോ അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ആശ്രയ സാന്ത്വന കേന്ദ്രത്തിന് തുടക്കമിട്ടത്.
ചികിത്സയുടെ ഭാഗമായി ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടിവരുന്ന രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ് ആശ്രയ ഒരുക്കുന്നത്. ഭക്ഷണം, താമസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിലൂടെ ചികിത്സാ കാലയളവിലെ സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കാൻ ഈ സ്ഥാപനത്തിന് സാധിക്കുന്നുണ്ട്.
ഇത്തരം സാമൂഹിക ഇടപെടലുകൾക്ക് പ്രവാസി സംഘടനകളുടെ പിന്തുണ ലഭിക്കുന്നത് ആശ്രയയുടെ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നുണ്ടെന്ന് ചെയർമാൻ ഒ.വി. മുഹമ്മദ് മുസ്തഫ വ്യക്തമാക്കി.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കബ്ദ് ഏരിയയിൽ രണ്ട് പ്രവാസികളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഈജിപ്ഷ്യൻ സ്വദേശിയെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തു.
അൽ-റത്ഖ മേഖലയിൽ അതിർത്തിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. ജഹ്റ ഗവർണറേറ്റിലെ കബ്ദിൽ ഒരു കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ ആക്രമണം നടന്നതായി പോലീസിന് വിവരം ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.
അധികൃതർ സ്ഥലത്തെത്തിയപ്പോൾ കുത്തേറ്റ നിലയിൽ രണ്ട് പ്രവാസികളെ കണ്ടെതുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും മരണപ്പെട്ടതായി പിന്നീട് സ്ഥിരീകരിച്ചു.
സംഭവസ്ഥലത്തിന് സമീപത്തുനിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധവും കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച അന്വേഷണ സംഘം ജനറൽ ഡയറക്ടറേറ്റ് ഓഫ് ലാൻഡ് ബോർഡർ സെക്യൂരിറ്റിയുമായി ഏകോപനം നടത്തി.
ഇതിനിടെ അൽ-റത്ഖയിൽ അതിർത്തിവേലി വഴി കുവൈറ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടുകയായിരുന്നു.
Middle East and Gulf
അബുദാബി: അബുദാബി മലയാളി സമാജം സംഘടിപ്പിച്ച സമ്മർ ക്യാമ്പ് വേനൽ പറവകൾ വൈവിധ്യമാർന്ന കലാപരിപാടികളോടെ സമാപിച്ചു.
സമാജം പ്രസിഡന്റ് എ.എം. അൻസാറിന്റെ അധ്യക്ഷതയിൽ നടന്ന സമാപനച്ചടങ്ങ് സമാജം കോഓർഡിനേഷൻ ചെയർമാൻ ബി. യേശുശീലൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
സമാജം ജനറൽ സെക്രട്ടറി പി. ടി. റഫീക്, സലിം ചിറക്കൽ, വൈസ് പ്രസിഡന്റ് നസീർ പെരുമ്പാവൂർ, ഗോപകുമാർ, അനുപാ ബാനർജി, കവിത വിനോദ്, നൗഷാദ്, അഭിലാഷ് എന്നിവർ സംസാരിച്ചു.
Middle East and Gulf
ദമാം: നവയുഗം സാംസ്കാരികവേദി കോബാർ തുഗ്ബ മേഖല വൈസ് പ്രസിഡന്റായിരുന്ന ലാലു ശക്തികുളങ്ങര (54) നാട്ടിൽ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു.
കൊല്ലം പെരിനാട് പണയത്തിൽ സീന ഭവനിൽ താമസക്കാരനായ ലാലു, 30 വർഷത്തോളമായി പ്രവാസിയായിരുന്നു. തുഗ്ബയിൽ സ്വന്തമായി ഒരു ഓട്ടോമൊബൈൽ വർക്ഷോപ്പ് നടത്തി വരികയായിരുന്നു.
നവയുഗത്തിന്റെ ആദ്യകാലം മുതലേ സജീവപ്രവർത്തകനായ ലാലു, മികച്ച സംഘാടകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. സൗമ്യനും എല്ലാവരോടും സൗഹൃദം പുലർത്തിയിരുന്നയാളുമായ ലാലുവിന്റെ അപ്രതീക്ഷിത വിയോഗവാർത്ത എല്ലാവരേയും ഞെട്ടിച്ചു.
കഴിഞ്ഞ ഏഴു വർഷങ്ങളായി സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് നാട്ടിൽ പോകാനാകാതെ വിഷമത്തിലായിരുന്നു. ഒടുവിൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു, കുടുംബത്തോടൊപ്പം കഴിയാനായി, ഫൈനൽ എക്സിറ്റിൽ, രണ്ടാഴ്ച മുൻപ് നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു.
സീനയാണ് ലാലുവിന്റെ ഭാര്യ. സ്കൂൾ വിദ്യാർഥികളായ കൈലാസ്, ആകാശ് എന്നിവരാണ് എന്നിവർ മക്കളാണ്. ലാലുവിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റിയും വിവിധ മേഖല കമ്മിറ്റികളും ദുഃഖം രേഖപ്പെടുത്തി.
Middle East and Gulf
ദമ്മാം: സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ എന്നീ സ്ഥലങ്ങളിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് നേരിട്ടുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ നിർത്തലായിട്ട് ഒമ്പത് മാസം പിന്നിട്ടിട്ടും, അവ പുനഃസ്ഥാപിക്കാൻ നടപടി എടുക്കാത്ത മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
2025 ഒക്ടോബറിലാണ് എയർ ഇന്ത്യ എക്സ്പ്രസ് റിയാദിൽ നിന്നും, ജിദ്ദയിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സർവീസുകൾ പൂർണമായും അവസാനിപ്പിച്ചത്. ഇതോടെ തെക്കൻ കേരളത്തിലെ ആയിരക്കണക്കിന് പ്രവാസികളാണ് കടുത്ത യാത്രാദുരിതത്തിലായത്.
നിലവിൽ കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴിയോ, വിദേശ രാജ്യങ്ങളിലെ ട്രാൻസിറ്റ് സർവീസുകൾ ആശ്രയിച്ചോ മാത്രമാണ് പ്രവാസികൾക്ക് നാട്ടിലെത്താൻ സാധിക്കുന്നത്. ഇത് അധിക യാത്രാസമയത്തിനും, ഉയർന്ന ടിക്കറ്റ് നിരക്കിനും വഴി വെക്കുന്നതിനൊപ്പം, പ്രവാസികളുടെ കുടുംബസമേതമുള്ള യാത്രകളെ വലിയ ദുരിതമാക്കി മാറ്റുകയുമാണ്.
ഇക്കാര്യത്തിൽ എയർ ഇന്ത്യ എക്സ് പ്രസ്സ് അധികൃതർ ഉടനടി നടപടി കൈക്കൊള്ളാനായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെടണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറയും വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Middle East and Gulf
ദോഹ: ഗസലും ഖവ്വാലിയും ഹൃദയസ്പര്‍ശിയായ ആലാപനത്തിലൂടെ ഖത്തറിലെ സംഗീതാസ്വാദകരിലേക്ക് എത്തിച്ച ഗായകനും സാമൂഹ്യപ്രവര്‍ത്തകനുമായ മുത്തലിബ് മട്ടന്നൂരിനെ ഖത്തറിലെ സംഗീതാസ്വാദകര്‍ ആദരിച്ചു.
മലയാളത്തിന്റെ ഗസല്‍ വസന്തമായിരുന്ന അനശ്വര ഗായകന് ഉമ്പായിയുടെ ഓര്‍മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സംഗീതസായാഹ്നത്തിലാണ് അദ്ദേഹത്തിന് പൊന്നാട അണിയിച്ച് ആദരമര്‍പ്പിച്ചത്.
ഉമ്പായിയുടെ ശിഷ്യന് കൂടിയായ മുത്തലിബ്, ഗുരുവിന്റെ സംഗീതപാരമ്പര്യം പുതിയ തലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതിലും ഗസല്‍-ഖവ്വാലി സംഗീതത്തെ ജനകീയമാക്കുന്നതിലും നല്കുന്ന നിസ്വാര്‍ഥ സംഭാവനകളെ മാനിച്ചായിരുന്നു ആദരം.
പരിപാടിയില്‍ പങ്കെടുത്തവര്‍, സംഗീതത്തെ വെറും വിനോദമെന്നതിലുപരി ആത്മീയതയും സാഹിത്യവും മനുഷ്യവികാരങ്ങളും ചേര്‍ന്ന ഒരു സാംസ്കാരിക അനുഭവമായി സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ മുത്തലിബ് മട്ടന്നൂര്‍ വഹിക്കുന്ന പങ്ക് പ്രത്യേകം എടുത്തുപറഞ്ഞു.
ഖത്തറിലെ വിവിധ വേദികളില്‍ ഗസലുകളും ഖവ്വാലികളും അവതരിപ്പിക്കുന്നതിലൂടെയും യുവഗായകരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സംഗീതാസ്വാദകരുടെ ഇടയില്‍ ഈ സംഗീതശാഖയ്ക്ക് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഉമ്പായിയുടെ ജീവിതകാലത്ത് അദ്ദേഹത്തില്‍ നിന്ന് സംഗീതപരമായ പ്രോത്സാഹനവും അനുഗ്രഹവും ഏറ്റുവാങ്ങിയ മുത്തലിബ്, ഗുരുവിന്റെ സംഗീതസമ്പത്ത് അതേ ആത്മാര്‍ഥതയോടെ മുന്നോട്ടുകൊണ്ടുപോകുന്ന ശിഷ്യനാണെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.
ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മീഡിയ പ്ലസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര, മേഘമല്‍ഹാര്‍ അഡ്മിന് മുംതാസ്, ക്യു മെലോഡിയ അഡ്മിന് റഊഫ് മലയാളി, വിജയമന്ത്രങ്ങള്‍ അവതാരകന് റാഫി പാറക്കാട്ടില്, ജാഫര്‍ മുറിച്ചാണ്ടി, നിഷാദ്, ജാസ്മിന് റാഫി, അസ്ലം പൊന്മുണ്ടം, മാര്ട്ടിന്, മുഹമ്മദ് സഫ്വാന് എന്നിവര്‍ ചേര്‍ന്നാണ് മുത്തലിബിന് പൊന്നാട അണിയിച്ച് ആദരിച്ചത്.
ആദരവ് ഏറ്റുവാങ്ങിയ മുത്തലിബ് മട്ടന്നൂര്‍, ഈ അംഗീകാരം വ്യക്തിപരമായ നേട്ടമല്ലെന്നും, ഗസല്‍ സംഗീതത്തോടും തന്റെ ഗുരുവായ ഉമ്പായിയോടുമുള്ള സ്നേഹത്തിനും സമര്‍പ്പണത്തിനും ലഭിച്ച ആദരവായാണ് കാണുന്നതെന്നും പറഞ്ഞു.
ഉമ്പായി സാര്‍ എന്നെ പഠിപ്പിച്ചത് പാട്ട് മാത്രമല്ല, സംഗീതത്തെ സ്നേഹിക്കാനും അതിനെ ജീവിതത്തിന്റെ ഭാഗമാക്കാനുമാണ്. അദ്ദേഹത്തിന്റെ അനുഗ്രഹവും സംഗീതപാരമ്പര്യവും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഈ ആദരം എന്നെ കൂടുതല്‍ ഉത്തരവാദിത്തത്തോടെ സംഗീതയാത്ര തുടരാന്‍ പ്രചോദിപ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു.
ഗുരു-ശിഷ്യ ബന്ധത്തിന്റെ മഹത്വവും സംഗീതപാരമ്പര്യത്തിന്റെ തുടര്‍ച്ചയും ഒരേസമയം ആഘോഷിച്ച ഈ ചടങ്ങ്, ഖത്തറിലെ സംഗീതാസ്വാദകര്‍ക്ക് ഹൃദയസ്പര്‍ശിയായ അനുഭവമായി.
ഗസല്‍ സംഗീതത്തിന്റെ മാധുര്യം പുതിയ തലമുറയിലേക്ക് എത്തിക്കുന്ന മുത്തലിബ് മട്ടന്നൂരിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും കൂടുതല്‍ ഉയരങ്ങളിലെത്തട്ടെയെന്ന ആശംസകളോടെയാണ് ചടങ്ങ് സമാപിച്ചത്.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രതിരോധമന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ-സലേം അൽ-സബാഹുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളുടെയും സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും പരസ്പര താത്പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണം കൂടുതൽ വിപുലീകരിക്കാനുള്ള സാധ്യതകളും ഇരുപക്ഷവും വിലയിരുത്തി.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അൽ ഖർജ് ഏരിയ സംഘടിപ്പിച്ച മൂന്നാമത് ഏകദിന ഫുട്ബോൾ ടൂർണമെന്റായ "കേളി സോക്കർ 2026' ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അൽ ഖർജ് ആലിയ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.
ഫാൽക്കൺ എഫ്സി അൽ ഖർജ്, അൽ ഖർജ് സോഫ ഗ്രൂപ്പ്, ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെഎംസിസി, അൽ ഖർജ് നൈറ്റ് റൈഡേഴ്സ് എഫ്സി, പീപ്പിൾസ് കൾച്ചറൽ ഫോറം അൽ ഖർജ്, വേൾഡ് മലയാളി ഫെഡറേഷൻ എഫ്സി അൽ ഖർജ് എന്നീ ആറു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
വ്യാഴാഴ്ച രാത്രി 10ന് ആരംഭിച്ച മത്സരങ്ങൾ വെള്ളിയാഴ്ച പുലർച്ചെ അഞ്ച് വരെ നീണ്ടു. ആദ്യ സെമിഫൈനലിൽ ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെഎംസിസി 3-1ന് പീപ്പിൾസ് കൾച്ചറൽ ഫോറം അൽ ഖർജിനെ പരാജയപ്പെടുത്തി.
രണ്ടാം സെമിഫൈനലിൽ അൽ ഖർജ് സോഫ ഗ്രൂപ്പ് ഷൂട്ടൗട്ടിൽ 4-2ന് അൽ ഖർജ് നൈറ്റ് റൈഡേഴ്സ് എഫ്സിയെ മറികടന്ന് ഫൈനലിലെത്തി. ആവേശകരമായ ഫൈനലിൽ അൽ ഖർജ് സോഫ ഗ്രൂപ്പ് എതിരില്ലാത്ത ഒരു ഗോളിന് ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെഎംസിസിയെ തോൽപ്പിച്ച് ചാമ്പ്യൻമാരായി.
ഷെറീഫ്, സമദ്, റാസിക്ക് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട് അധ്യക്ഷത വഹിച്ച സമാപനച്ചടങ്ങിൽ അൽ ഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ ജേതാക്കൾക്കുള്ള ട്രോഫിയും ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം ക്യാഷ് അവാർഡും സമ്മാനിച്ചു.
റണ്ണേഴ്സ്-അപ്പ് ട്രോഫി കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ പശുപതിയും ക്യാഷ് അവാർഡ് ഏരിയ ട്രഷറർ ജയൻ പെരുനാടും കൈമാറി. സൈതലവി മുംതാസ്, ഡോ. നാസർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
കേളി രക്ഷാധികാരി അംഗങ്ങളായ ജോസഫ് ഷാജി, സീബ കൂവോട്, സെക്രട്ടേറിയറ്റ് അംഗങ്ങളായ രജീഷ് പിണറായി, കാഹിം ചേളാരി, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു.
സംഘാടക സമിതി കൺവീനർ റഷീദലിയുടെ നേതൃത്വത്തിൽ ചെയർമാൻ അബ്ദുൾ കലാം, സാമ്പത്തിക കൺവീനർ ഗോപാൽ ചെങ്ങന്നൂർ എന്നിവരടങ്ങുന്ന 31 അംഗ സംഘാടക സമിതി ടൂർണമെന്റിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു.
ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം സ്വാഗതവും ജ്യോതിലാൽ നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
ദോഹ: ഖത്തർ പ്രവാസിയും എഴുത്തുകാരനുമായ നിഷാബ് ഗുരുവായൂരിന്റെ ആദ്യ നോവലായ "മറ' ദോഹയിൽ പ്രകാശനം ചെയ്തു. സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ അഡ്രസ് ഗേറ്റ്വേ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി "വിജയമന്ത്രങ്ങൾ' അവതാരകൻ റാഫി പാറക്കാട്ടിലിന് ആദ്യപ്രതി കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് കൾച്ചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശേരി, ലോക കേരള സഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, അഡ്രസ് ഗേറ്റ്വേ മാനേജിംഗ് പാർട്ണർ ആശ ഷംഷീർ, ദോഹ ബ്യൂട്ടി സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പോസ്, ന്യൂ ഗുഡ് വിൽ കാർഗോ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് നൗഷാദ് അബു, സി.ജി. ദീപക്, സുബൈർ പാണ്ടവത്ത്, ജാഫർ ജാതിയേരി, ഷാം ദോഹ, അമാൻ എന്നിവർ ആശംസകൾ നേർന്നു.
പുസ്തകം സമർപ്പിച്ച് സംസാരിച്ച നിഷാബ് ഗുരുവായൂർ, മനുഷ്യബന്ധങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ സ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ ചില ഭയാനക യാഥാർഥ്യങ്ങളെയാണ് പലപ്പോഴും കാണാൻ കഴിയുന്നതെന്ന് പറഞ്ഞു.
"ഒറ്റനോട്ടത്തിൽ ശാന്തമെന്ന് തോന്നുന്ന പല ജീവിതങ്ങൾക്കും പിന്നിൽ നാം കാണാത്ത ചില മറകളുണ്ട്. ആ മറകൾക്കപ്പുറമുള്ള ഇരുളടഞ്ഞ ഇടനാഴികളിലൂടെയുള്ള ആത്മാന്വേഷണ യാത്രയാണ് ഈ നോവൽ. മനുഷ്യ മനസിന്റെ സങ്കീർണതകളും ബന്ധങ്ങളുടെ സൂക്ഷ്മതലങ്ങളും വായനക്കാരനെ ചിന്തിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭാര്യ ആയിഷ ഫമിയും മക്കളായ നിഫാൻ മെഹ്ബാനും ഫയദ് ഈസയും ഈ രചനയുടെ പ്രധാന പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 17 വർഷമായി ഖത്തറിൽ പ്രവാസിയായ നിഷാബ്, സഫർ ട്രാവൽ ആൻഡ് ടൂർസ് സ്ഥാപനത്തിന്റെ സാരഥിയാണ്.
തിരക്കേറിയ ബിസിനസ് ജീവിതത്തിനിടയിലും സാഹിത്യത്തോടും സർഗാത്മക എഴുത്തിനോടുമുള്ള അഭിനിവേശമാണ് അദ്ദേഹത്തെ നോവൽ രചനയിലേക്ക് നയിച്ചത്.
സോഷ്യൽ മീഡിയയിലും സജീവമായ നിഷാബ്, ഭാര്യക്കും മക്കൾക്കുമൊപ്പം "Qatar Mallu Vlogs' എന്ന യൂട്യൂബ് ചാനലിലൂടെ പ്രവാസജീവിതം, യാത്രാവിശേഷങ്ങൾ, സാമൂഹിക വിഷയങ്ങൾ എന്നിവ പങ്കുവച്ചുവരുന്നു.
യൂണിക്കോഡ് സെൽഫ് പബ്ലിഷിംഗ് പ്രസിദ്ധീകരിച്ച "മറ', പ്രവാസി മലയാളി സാഹിത്യലോകത്തിന് ശ്രദ്ധേയമായ പുതിയ സംഭാവനയായാണ് വിലയിരുത്തപ്പെടുന്നത്.
സാഹിത്യപ്രേമികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങ് പുതിയൊരു സാഹിത്യ സൃഷ്ടിയുടെ അവതരണത്തിന് വേദിയായി.
Middle East and Gulf
ദോഹ: മലയാള ഗസൽ സംഗീതത്തിന് അനശ്വര സംഭാവനകൾ നൽകിയ ഗായകൻ ഉമ്പായിയുടെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ദോഹയിൽ ഹൃദയസ്പർശിയായ സംഗീതസായാഹ്നം അരങ്ങേറി.
സംഗീതാസ്വാദകരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത പരിപാടിയിൽ ഉമ്പായിയുടെ ശിഷ്യനും ഗായകനുമായ മുത്വലിബ് മട്ടന്നൂർ ഗുരുവിന് ഗാനാർച്ചന അർപ്പിച്ചു.
ഉമ്പായിയുടെ ഗാനങ്ങൾ ആലപിച്ചുകൊണ്ട് മുത്വലിബ് ഗുരുസ്മരണ പുതുക്കി. ജീവിതകാലത്ത് ഉമ്പായി സ്വന്തം കൈകൊണ്ട് സമ്മാനിച്ച ഹാർമോണിയം തന്റെ സംഗീതജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ആ ഹാർമോണിയം എനിക്ക് ഒരു സംഗീതോപകരണം മാത്രമല്ല; ഗുരുവിന്റെ അനുഗ്രഹത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. ഓരോ തവണയും അതിൽ സംഗീതം പകരുമ്പോൾ ഉമ്പായി സാറിന്റെ സാന്നിധ്യം അനുഭവപ്പെടാറുണ്ട് എന്ന് മുത്വലിബ് പറഞ്ഞു.
തുടർന്ന് ഉമ്പായിയുടെ ജനപ്രിയ ഗസലുകൾ ആലപിച്ച അദ്ദേഹം സദസിനെ വികാരഭരിതമാക്കി. ക്യു മെലോഡിയ അഡ്മിൻ റഊഫ് മലയിയിൽ, അവതാരകൻ റാഫി പാറക്കാട്ടിൽ, ജാഫർ മുറിച്ചാണ്ടി, നിഷാദ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
ഹാർമോണിയത്തിൽ അസ്ലം പൊന്മുണ്ടം, തബലയിൽ മാർട്ടിൻ, ഗിറ്റാറിൽ മുഹമ്മദ് സഫ്വാൻ എന്നിവർ സംഗീതസഹകരണം നൽകി.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുള്ള വടക്കാങ്ങര, ലോക കേരള സഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, മേഘമൽഹാർ അഡ്മിൻ മുംതാസ്, ജാസ്മിൻ റാഫി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ഉമ്പായി മലയാള ഗസൽ സംഗീതത്തിന് നൽകിയ അമൂല്യ സംഭാവനകളെയും അദ്ദേഹത്തിന്റെ സംഗീതപാരമ്പര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെയും അവർ അനുസ്മരിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈത്ത് വ്യോമാതിർത്തിയിൽ കടന്ന ഇറാൻ ഡ്രോണുകളെ കുവൈറ്റ് സായുധ സേന തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു.
കുവൈറ്റിന്റെ വടക്കൻ ഭാഗത്തെ ഒരു സർക്കാർ സ്ഥാപനവും ബുബിയാൻ ദ്വീപിലെ ഒരു സ്വകാര്യ കമ്പനിയുടെ വാഹനങ്ങളും ആക്രമിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് വസ്തുനാശമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Middle East and Gulf
റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗവും സൈബർ വിഭാഗം കൺവീനറുമായ എം. വിജേഷ് ആരേഴിക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഏരിയ പ്രസിഡന്റ് ജെറി തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളി വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം, കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പാലത്ത്, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ദുർമ യൂണിറ്റ് സെക്രട്ടറി നൗഷാദ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ നടരാജൻ, ഗോപി, സുരേഷ് എന്നിവർ ആശംസകൾ നേർന്നു.
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയായ വിജേഷ് റിയാദിൽ എൻജിനീയറായാണ് ജോലി ചെയ്തിരുന്നത്. ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി അനീഷ് അബൂബക്കറും ദുർമ യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി നൗഷാദും സമ്മാനിച്ചു.
ഏരിയ സെക്രട്ടറി അനീഷ് അബൂബക്കർ സ്വാഗതവും വിജേഷ് ആരേഴി നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
ദോഹ: പൂനൂരിന്റെ പാരമ്പര്യമായ സഹവർത്തിത്വവും സാഹോദര്യവും നിലനിർത്തുന്നതിനും സമൂഹക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി പാസ് പ്രവർത്തകർ സജീവമായി മുന്നിട്ടിറങ്ങണമെന്ന് സുലൈമാൻ മാസ്റ്റർ പറഞ്ഞു.
ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിലെത്തിയ അദ്ദേഹം, കോഴിക്കോട് ജില്ലയിലെ പൂനൂർ നിവാസികളുടെ കൂട്ടായ്മയായ പൂനൂർ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് (പാസ് ഖത്തർ) സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു.
സമൂഹത്തിലെ ഐക്യവും പരസ്പര സഹകരണവും ഏറെ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തി സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ പാസ് പ്രവർത്തകർ നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഹവർത്തിത്വത്തിനും സാഹോദര്യത്തിനും പേരുകേട്ട നാടാണ് പൂനൂരെന്നും ഈ മഹത്തായ പാരമ്പര്യം വരും തലമുറകളിലേക്കും കൈമാറാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും സുലൈമാൻ മാസ്റ്റർ ഓർമിപ്പിച്ചു.
സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ കൂട്ടായ പ്രവർത്തനം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു. ഖത്തറിന്റെ മുൻ ഭരണാധികാരിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി പ്രാർഥന നടത്തി.
2026 സെപ്റ്റംബർ 17ന് കുടുംബ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ അസ്ഹർ അലി യോഗം ഉദ്ഘാടനം ചെയ്തു. കലാം അവേലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഫീഖ് ഷംറാസ് സ്വാഗതവും സെക്രട്ടറി ആഷിഖ് ഹാഫിൽ നന്ദിയും പറഞ്ഞു.
സി.പി. ഷംസീർ, മൻസിബ് പഴയേടത്ത്, ഹാരിസ് പൂക്കോട്, അഫ്നാസ് ഉണ്ണികുളം, സുബൈർ കാന്തപുരം, മുബാഷിർ ചിറക്കൽ, ജുനൈദ്, അർഷാദ് അലി, വി.എം. ഷഹ്സാദ്, നഹ്യാൻ അബ്ദുൽ ഹക്കീം, കരീം കെ.പി., സവാദ് ഡോക്ടർ, ജംഷിദ് കോളിക്കൽ, മുഹമ്മദ് ശിഹാബ്, നഈം, വി.ഒ.ടി. ജാസിം റഹ്മാൻ എന്നിവർ സംസാരിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: ഇറാൻ ആക്രമണത്തിൽ വടക്കൻ കുവൈറ്റിലുള്ള ഒരു ചൈനീസ് കമ്പനി കെട്ടിടത്തിന് ഗുരുതരമായ കേടുപാടുകൾ പറ്റിയതായും ഒരാൾ കൊല്ലപ്പെട്ടതായും പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു.
ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ ഉടൻ സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സായുധ സേന ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Middle East and Gulf
അൽഖോബാർ: നവയുഗം സാംസ്കാരികവേദിയുടെ കലാസാംസ്കാരിക വിഭാഗമായ നവയുഗം കലാവേദിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നവയുഗം കലാവേദി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൽഖോബാർ വച്ച് "സൗഹൃദസംഗമം' പരിപാടി സംഘടിപ്പിച്ചു.
അപ്സര ഹാളിൽ നടന്ന സൗഹൃദസംഗമത്തിൽ നവയുഗം കലാവേദി പ്രസിഡന്റ് മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനുകുഞ്ഞു റിപ്പോർട്ട് അവതരിപ്പിച്ചു.
നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ്, കേന്ദ്രനേതാക്കളായ ഷാജി മതിലകം, ഗോപകുമാർ അമ്പലപ്പുഴ, നിസാം കൊല്ലം, തമ്പാൻ നടരാജൻ, ശരണ്യ ഷിബു, അമീന റിയാസ് എന്നിവർ ആശംസപ്രസംഗം നടത്തി.
സൗഹൃദസംഗമത്തിൽ വച്ച് 25 അംഗങ്ങൾ അടങ്ങിയ പുതിയ കലാവേദി കേന്ദ്ര കമ്മിറ്റി രൂപീകരിച്ചു. മുഹമ്മദ് റിയാസ് (പ്രസിഡന്റ്), ദീപ സുധീഷ് (വൈസ് പ്രസിഡന്റ്), സംഗീത സന്തോഷ് (സെക്രട്ടറി), സാജി അച്യുതൻ (ജോയിൻ സെക്രട്ടറി) എന്നിവരാണ് പുതിയ കേന്ദ്രകമ്മിറ്റി ഭാരവാഹികൾ.
ബിനുകുഞ്ഞു, ഷാജി മതിലകം, ശരണ്യ ഷിബു, മഞ്ജു അശോക്, ബിജു മുണ്ടക്കയം, അമീന റിയാസ്, സന്തോഷ്, ലത്തീഫ് മൈനാഗപ്പള്ളി, അൻവർ തക്കല, ബക്കർ മൈനാഗപ്പള്ളി, സുധീർ, ആതിര, സരിത രഞ്ജിത്, നാസർ, ദിൽന, സുധീഷ് കുമാർ, അഞ്ചുന സുഗുണേഷ്, സൗമ്യ മനോജ്, അഞ്ജനശശാങ്കൻ എന്നിവരാണ് മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങൾ.
തുടർന്ന് കലാവേദി അംഗങ്ങളായ കലാകാരന്മാരെയും, കുടുംബവേദി വനിതാവേദി, ബാലവേദി അംഗങ്ങളെയും ഉൾപ്പെടുത്തി നടത്തിയ വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി. പരിപാടിയ്ക്ക് സാജി അച്യുതൻ സ്വാഗതവും സംഗീത സന്തോഷ് നന്ദിയും പറഞ്ഞു.
Middle East and Gulf
ദോഹ: ഭിന്നശേഷിക്കാരുടെ സാമൂഹിക ഉള്‍ച്ചേരലും സേവനങ്ങളിലേക്കുള്ള തുല്യപ്രവേശനവും പ്രോത്സാഹിപ്പിക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഖത്തറിലെ ദി വേ കോര്‍പ്പറേറ്റ് സര്‍വീസസ്.
ഭിന്നശേഷിക്കാര്‍ക്ക് കമ്പനിയുടെ സേവനങ്ങള്‍ വീട്ടുപടിക്കല്‍ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയും ഇതോടനുബന്ധിച്ച് പ്രഖ്യാപിച്ചു. കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകയാണ് ഈ സംരംഭമെന്നും എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന സമൂഹത്തിന്റെ സൃഷ്ടിക്ക് ഇത്തരം പ്രായോഗിക ഇടപെടലുകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംരംഭകനും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനും ദോഹ ഗോവന്‍ വെല്‍ഫെയര്‍ അസോസിയേഷന് നേതാവുമായ സൈമണ്‍ ഡി സില്‍വ പദ്ധതിയെ അഭിനന്ദിച്ചു. ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ് സേവനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടറുമായ ജെബി കെ. ജോണ്‍, പദ്ധതിയില്‍ പ്രകടമാകുന്ന മാനുഷിക പരിഗണനയും കരുതലും എടുത്തുപറഞ്ഞു.
സമൂഹത്തിലെ ഓരോ വ്യക്തിയുടെയും അന്തസും അവകാശങ്ങളും പരിഗണിക്കുമ്പോഴാണ് സാമൂഹിക പുരോഗതി അര്‍ഥപൂര്‍ണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക കേരളസഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ദി വേ കോര്‍പ്പറേറ്റ് സര്‍വീസസിന്റെ മാതൃക മറ്റ് സ്ഥാപനങ്ങളും പിന്തുടരണമെന്ന് ആവശ്യപ്പെട്ടു.
മീഡിയപ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പര്‍പ്പിള്‍ സാറ്റര്ഡേയെ ലോകത്തിന് ജിസിസി നല്കുന്ന ശ്രദ്ധേയമായ സാമൂഹിക സന്ദേശമാണെന്ന് വിശേഷിപ്പിച്ചു.
സഹതാപത്തിനപ്പുറം ഭിന്നശേഷിക്കാരുടെ ശാക്തീകരണം, പ്രാപ്യത, തുല്യാവകാശം, അന്തസ്സ് എന്നിവ ഉറപ്പാക്കണമെന്നതാണ് സംരംഭത്തിന്റെ കാതലായ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
ജൂലൈയിലെ അവസാന ശനിയാഴ്ച ആചരിക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേയുടെ സന്ദേശം ഒരു ദിവസത്തില്‍ ഒതുങ്ങാതെ വര്‍ഷം മുഴുവന്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഹമ്മദ് റഫീഖ് പദ്ധതിയെ അഭിനന്ദിച്ചു. ദി വേ കോര്‍പ്പറേറ്റ് സര്‍വീസസ് സിഇഒ ഉവൈസ് ഉസ്മാന് സ്വാഗതവും കമ്പനി മാനേജിംഗ് പാര്‍ട്ണര്‍ ജദീര്‍ നന്ദിയും പറഞ്ഞു.
Middle East and Gulf
കുവൈറ്റ് സിറ്റി: കേന്ദ്ര സർക്കാർ നടപ്പാക്കിയ ഫീസ് വർധനവ് - ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേകിച്ച് പ്രവാസി ഇന്ത്യക്കാർ, കുടിയേറ്റ തൊഴിലാളികൾ, വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർ എന്നിവർക്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
സമാനമായ നിയമപരമായ സേവനങ്ങൾക്ക് നാട്ടിലുള്ള ഇന്ത്യൻ അപേക്ഷകർ നൽകുന്നതിനേക്കാൾ വളരെ ഉയർന്ന ഫീസ് പല വിഭാഗങ്ങളിലും വിദേശത്തുള്ള അപേക്ഷകർ നൽകേണ്ടതുണ്ടെന്ന് ഹർജിയിൽ ബോധിപ്പിക്കുന്നു.
ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ വിവിധ വിഭാഗങ്ങളിലേക്കുള്ള പാസ്പോർട്ട് ഫീസ് ഗണ്യമായി പരിഷ്കരിച്ച 2026ലെ പാസ്പോർട്ട് (ഭേദഗതി) ചട്ടങ്ങളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തു കൊണ്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ ജോസ് അബ്രഹാം മുഖേന നൽകിയ പൊതുതാത്പര്യ ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി. കെ. ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് നിർദേശിച്ചിട്ടുണ്ട്.
കോടതി നിർദേശത്തെ തുടർന്ന് പ്രവാസികൾക്ക് അനുകൂലമായ സർക്കാർ നിലപാട് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ ഭാരവാഹികളായ ബാബു ഫ്രാൻസീസ്, ബിജു സ്റ്റീഫൻ, ഷൈജിത്ത് എന്നിവർ അറിയിച്ചു.
Middle East and Gulf
മനാമ: ബഹ്റനിലെ കൊല്ലം പ്രവാസികളുടെ സാമൂഹിക - സാംസ്കാരിക സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങും മുന്‍ ഭരണസമിതിക്കുള്ള ആദരവും "വിളക്കുമരം 2026' സുവനീർ പ്രകാശനവും കെസിഎ ഹാളിൽ നടന്നു.
കെപിഎ ഫെസ്റ്റ് 2026 എന്ന പേരില്‍ നടന്ന ചടങ്ങിനു ബഹ്റനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ബഹ്റിൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ബഹ്റിൻ മുൻ ചെയർമാനും കെപിഎ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ മുഖ്യപ്രഭാഷണം നടത്തി.
Middle East and Gulf
റിയാദ്: സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരള മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
റിയാദിലെ അൽ അമാക്കാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. താൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് വിദ്യാർഥികൾക്കെതിരെ വ്യാപകമായ ആക്രമണങ്ങൾ നടന്നപ്പോൾ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ വിദ്യാർഥി സമൂഹത്തിന് നൽകിയ പിന്തുണയും ആത്മവിശ്വാസവും ഇന്നും വലിയ പ്രചോദനമാണെന്ന് പി.കെ. ബിജു പറഞ്ഞു.
അത്തരം അടിച്ചമർത്തൽ സമീപനമാണ് ഇന്ന് കേന്ദ്ര സർക്കാർ വിദ്യാർഥികൾക്കെതിരേ സ്വീകരിക്കുന്നതെന്നും ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനവിരുദ്ധ നയങ്ങൾക്കെതിരേ ശക്തമായ ജനകീയ പോരാട്ടം നയിക്കാൻ വി.എസ് കാണിച്ചുതന്ന വഴിയിലൂടെ മുന്നേറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജോസഫ് ഷാജി അനുസ്മരണ പ്രഭാഷണം നടത്തി.
രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, സീബാ കൂവോട്, ഗീവർഗീസ് ഇടിച്ചാണ്ടി, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായി, കേളി കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, ട്രഷറർ സീനാ സെബിൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
രക്ഷാധികാരി സമിതി അംഗം സുനിൽ കുമാർ സ്വാഗതവും ഗഫൂർ ആനമാങ്ങാട് നന്ദിയും പറഞ്ഞു.
Middle East and Gulf
ദമാം: സാഹിത്യസ്നേഹികൾക്ക് വായനയുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന നവയുഗം വായനവേദിയുടെ "അക്ഷരസദസ് എന്ന പ്രതിമാസ സംവാദ പരിപാടിയ്ക്ക് ദമാമിൽ തുടക്കമായി. ദമാം നവയുഗം ഓഫിസ് ഹാളിൽ അരങ്ങേറിയ അക്ഷരസദസ്, നവയുഗത്തിന്റെ മുതിർന്ന നേതാവ് ഉണ്ണിപൂച്ചടിയൽ ഉദ്ഘാടനം ചെയ്തു.
വായനവേദി പ്രസിഡന്റ് ശ്രീകുമാർ വെള്ളല്ലൂർ അധ്യക്ഷത വഹിച്ച പരിപാടിക്ക് സെക്രട്ടറി ബിനു കുഞ്ഞ് സ്വാഗതം പറഞ്ഞു. അക്ഷരസദസിൽ പ്രശസ്തമായ ആറു പുസ്തകങ്ങളുടെ വായനാനുഭവം അവതരിപ്പിക്കുകയുണ്ടായി.
എം.ടി. വാസുദേവൻ നായരുടെ "നിന്റെ ഓർമയ്ക്ക്' എന്ന പുസ്തകം പ്രിജി കൊല്ലവും "രണ്ടാമൂഴം' എന്ന പുസ്തകം ഫൈസലും നിത്യ ചൈതന്യയതിയുടെ "സ്നേഹ സ്പർശം' എന്ന പുസ്തകം സജീഷ് പട്ടാഴിയും ബ്രാം സ്റ്റോക്കർ എഴുതിയ "ഡ്രാക്കുള' എന്ന പുസ്തകം സുധീഷും അഖിൽ പി. ധർമജന്റെ "റാം C/O ആനന്ദി' എന്ന പുസ്തകം ബിനു കുഞ്ഞുവും വിക്ടർ ഹ്യൂഗോയുടെ "പാവങ്ങൾ ' എന്ന പുസ്തകം ബെൻസി മോഹനും വിശകലനം ചെയ്തു അവതരിപ്പിച്ചു.
പ്രണയവും വിരഹവും ഭയവും ബൗധികവുമായ വികാരങ്ങൾ പങ്കുവയ്ക്കുന്ന ഈ വ്യത്യസ്ത പുസ്തകങ്ങളുടെ വായനാനുഭവം സംവാദത്തിന്റെ പുതിയ വഴികളാണ് അക്ഷര സദസിന് നൽകിയത്. പങ്കെടുത്തവരെല്ലാം വളരെ ആവേശത്തോടെ ആദ്യാവസാനം വരെ പരിപാടിയിൽ പങ്കെടുക്കുകയും ചർച്ചകളിൽ സജീവമായി ഇടപെടുകയും ചെയ്തത് സദസിനെ കൂടുതൽ ആവേശഭരിതമാക്കി.
വായനയുടെ പ്രാധാന്യത്തെ പറ്റി ഹുസൈൻ നിലമേൽ ചെറുവിവരണം നടത്തി. നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ്, കേന്ദ്രനേതാക്കളായ ഷാജി മതിലകം, സാജൻ കണിയാപുരം, ഹുസൈൻ, ലാലു ദിവാകരൻ, ശരണ്യ ഷിബു, ദീപാ സുധീഷ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
പരിപാടിക്ക് നവയുഗം വായനവേദി ലൈബ്രറേറിയൻ ഷജീർ നന്ദി പറഞ്ഞു. മുടക്കമില്ലാതെ എല്ലാ മാസവും നടക്കുന്ന അക്ഷരസദസിന്റെ അടുത്ത മാസത്തെ പരിപാടി, ഓഗസ്റ്റ് 20ന് അരങ്ങേറുമെന്നു വായനവേദി ഭാരവാഹികൾ അറിയിച്ചു.
Middle East and Gulf
ദോഹ: പ്രവാസികളെയും സ്വദേശികളെയും കൂടുതല്‍ അടുപ്പിക്കുന്ന സാംസ്കാരിക പാലമാണ് അറബി ഭാഷയെന്നും അറബി പഠിക്കുന്നത് ആശയവിനിമയം സുഗമമാക്കുന്നതിനൊപ്പം അറബ് നാടുകളുടെ സംസ്കാരവും പൈതൃകവും ജീവിതരീതിയും അടുത്തറിയാന്‍ സഹായിക്കുമെന്നും പ്രമുഖര്‍ അഭിപ്രായപ്പെട്ടു.
പ്രവാസി എഴുത്തുകാരനും അറബി ഭാഷാ പരിശീലകനുമായ ഡോ. അമാനുല്ല വടക്കാങ്ങര രചിച്ച "സ്പോക്കണ് അറബിക് ഫോര്‍ ഓള് അറബിക് ഫോര്‍ എവരി ഡേ' എന്ന കമ്യൂണിക്കേറ്റീവ് അറബിക് ഗ്രന്ഥത്തിന്റെ ദോഹയിലെ പ്രകാശനച്ചടങ്ങിലാണ് പ്രമുഖര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
റേഡിയോ സുനോ സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ മാധ്യമ, സാംസ്കാരിക, ബിസിനസ്, സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. ഖത്തര്‍ ട്രിബ്യൂണ്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് സത്യേന്ദ്ര പഥക് പുസ്തകം പ്രകാശനം ചെയ്തു
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് പി.എന്‍. ബാബുരാജന് ആദ്യപ്രതി ഏറ്റുവാങ്ങി. പ്രവാസികളും സ്വദേശികളും തമ്മിലുള്ള ആശയവിനിമയവും പരസ്പര ധാരണയും മെച്ചപ്പെടുത്തുന്നതില്‍ അറബി ഭാഷയ്ക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് സത്യേന്ദ്ര പഥക് പറഞ്ഞു.
താമസിക്കുന്ന നാടിന്റെ ഭാഷ പഠിക്കുന്നത് ആ രാജ്യത്തിന്റെ സംസ്കാരത്തെയും സാമൂഹിക മൂല്യങ്ങളെയും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അറബി ഭാഷ സങ്കീര്‍ണമാണെന്ന ധാരണ മാറ്റാന്‍ ലളിതവും പ്രായോഗികവുമായ പഠനസാമഗ്രികള്‍ സഹായിക്കുമെന്ന് പി.എന്‍. ബാബുരാജന് പറഞ്ഞു. സാധാരണ ജീവിതത്തില്‍ ഉപയോഗിക്കുന്ന അറബി പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍ കൂടുതല്‍ പേരെ ഭാഷ പഠിക്കാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി സ്വദേശികളും പ്രവാസികളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതില്‍ അറബി ഭാഷാ പരിജ്ഞാനത്തിനുള്ള പ്രാധാന്യം എടുത്തുപറഞ്ഞു.
Middle East and Gulf
കുവൈറ്റ് സിറ്റി: ഉമ്മൻ ചാണ്ടി ജനങ്ങളുടെ ഹൃദയത്തിൽ ജീവിച്ച നേതാവായിരുന്നുവെന്ന് ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ് (ജിപിസിസി) കുവൈറ്റ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
കുവൈറ്റിലെ നിലവിലെ സാഹചര്യത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമായ സൂമിലൂടയായിരുന്നു പരിപാടി നടത്തിയത്. യോഗത്തിൽ കുവൈറ്റിലെ പ്രമുഖ സാമൂഹിക, സാംസ്കാരിക, പ്രാദേശിക സംഘടനാ പ്രതിനിധികൾ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു.
അധികാരത്തിന്റെ ഇടനാഴികളേക്കാൾ ജനങ്ങളുടെ ഇടയിൽ ജീവിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. "പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്' എന്ന പേരിൽ തുടങ്ങി കേരളത്തിന്റെ മുഖ്യമന്ത്രിപദം വരെ എത്തിയപ്പോഴും സാധാരണക്കാർക്കായി അദ്ദേഹത്തിന്റെ വാതിൽ എപ്പോഴും തുറന്നുകിടന്നു.
കൂടെ നിൽക്കുന്നയാളുടെ വിഷമം സ്വന്തം വിഷമമായി കണ്ട് പരിഹരിച്ച ആ ജനകീയ ഭരണശൈലിയും മണിക്കൂറുകളോളം വിശ്രമമില്ലാതെ ഇരുന്ന് ആയിരക്കണക്കിന് ആളുകളുടെ കണ്ണീരൊപ്പിയ ജനസമ്പർക്ക പരിപാടികളും പൗരസമൂഹം ഒരിക്കലും മറക്കില്ല.
ഐക്യരാഷ്ട്രസഭയുടെ ആഗോള അംഗീകാരം പോലും നേടിയ ആ ജനസേവന പാത എന്നും നമുക്ക് വഴികാട്ടിയായിരിക്കുമെന്ന് പ്രസംഗകർ കൂട്ടിച്ചേർത്തു. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങി വികസനരംഗത്ത് വലിയ മാറ്റങ്ങൾ കുറിച്ചപ്പോഴും "ജനങ്ങളുടെ മനസിലേക്ക് ഇറങ്ങിച്ചെല്ലുക' എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ വികസന പദ്ധതി.
ജിപിസിസി കുവൈറ്റ് പ്രസിഡന്റ് ചെസിൽ ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം (ഐഡിഎഫ്) മുൻ ചെയർമാൻ ഡോ. അമീർ അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.
വേൾഡ് മലയാളി കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ചെയർമാൻ മോഹൻ ജോർജ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ബാബുജി ബത്തേരി (തനിമ), കെ.സി. റഫീഖ് (കെകെഎംഎ), അനീഷ് പി. നായർ (എൻഎസ്എസ് കുവൈറ്റ് ),സുനിൽ തൊടുക (എസ്എംസിഎ), ജിയാഷ് അബ്ദുൾ കരീം (കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ - കുട), ഷമേജ് കുമാർ (ഫൂച്ചർ ഐ തിയേറ്റർ), അൻവർ സെയ്ദ് (കെഐജി), സത്താർ കുന്നിൽ (ഐഎംസിസി), റഫീഖ് ബാബു (പ്രവാസി വെൽഫെയർ കുവൈറ്റ്), സുരേഷ് കുമാർ (ഫ്രണ്ട്സ് ഓഫ് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ-FOKE) ഷാഹുൽ (കനിവ് - ഇന്ത്യൻ വെൽഫെയർ കമ്മ്യൂണിറ്റി ) , സിബി തോമസ് (കോട്ടയം ഡിസ്ട്രിക്റ്റ് അസോസിയേഷൻ (KDAK) സുമേഷ് (തിരുവനന്തപുരം എക്സ്പാറ്റ്സ് അസോസിയേഷൻ -TEXAS) അൻസാരി ജബ്ബാർ (പത്തനംതിട്ട ജില്ലാ എൻആർഐ അസോസിയേഷൻ ), സക്കീർ പുതുനഗരം, ജിജു മാത്യു, അരവിന്ദാക്ഷൻ(പാലക്കാട് അസ്സോസിയേഷൻ - (PALPAK) , മനാഫ് ചിറ്റാരിൽ , സന്തോഷ് കുമാർ കുട്ടത്ത് (ഫൂച്ചർ ഐ തിയേറ്റർ), ജിജുന ഉണ്ണി, ജിപിസിസി വർക്കിംഗ് പ്രസിഡന്റ് സാം നന്ദിയാട്ട്, വൈസ് പ്രസിഡന്റുമാരായ അരുൺ രാജഗോപാൽ, ഷബീർ കൊയിലാണ്ടി, ജനറൽ സെക്രട്ടറിമാരായ എൽദോ പള്ളിപ്പുറം, ഇസ്മായിൽ പാലക്കാട്, അനൂപ് ആൻഡ്രൂസ്, സി.വി. ഷാനവാസ്, യൂത്ത് വിംഗ് നാഷണൽ പ്രസിഡന്റ് ഷരൺ കോമത്ത്, ജോസഫ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
നാഷണൽ വർക്കിംഗ് പ്രസിഡന്റ് ചന്ദ്രമോഹൻ ആർ. നായർ സ്വാഗതവും ട്രഷറർ മുരളി പണിക്കർ നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
കുവൈറ്റ് സിറ്റി: വേനൽക്കാലത്ത് അപകട സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, തീപിടിത്തങ്ങൾ, മുങ്ങിമരണങ്ങൾ തുടങ്ങിയ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുവൈറ്റ് ജനറൽ ഫയർ ഫോഴ്സ് സമഗ്ര ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു.
"അഗ്നിശമന സേനയ്ക്കൊപ്പം സുരക്ഷിതമായ ഒരു വേനൽക്കാലം' എന്ന പ്രമേയത്തിൽ അൽ ഖൈറാൻ മാളിലാണ് കാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
അടിയന്തര ഘട്ടങ്ങളിൽ എങ്ങനെ മുൻകരുതലുകൾ എടുക്കണമെന്നതിനെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും മാർഗനിർദ്ദേശം നൽകുകയാണ് ഈ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈ വർഷം ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 3,633 അടിയന്തര ഫോൺ സന്ദേശങ്ങളാണ് ഫയർ ഫോഴ്സ് സംഘങ്ങൾക്ക് ലഭിച്ചതെന്ന് സേനാ വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് വ്യക്തമാക്കി.
ഇതിൽ പാർപ്പിട കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയിലുണ്ടായ 750 തീപിടുത്ത സംഭവങ്ങളും രക്ഷാപ്രവർത്തനങ്ങളും ഉൾപ്പെടുന്നു. വേനൽക്കാലത്തുടനീളം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ഫയർ ഫോഴ്സ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഷോപ്പിംഗ് മാളുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രദർശനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, കടൽതീര കേന്ദ്രീകൃത സുരക്ഷാ പട്രോളിംഗുകൾ എന്നിവ സംഘടിപ്പിക്കും.
അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകളും അപായ ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട പ്രാഥമിക നടപടികളും ജനങ്ങളിലേക്ക് എത്തിക്കാൻ ഈ പ്രചാരണം സഹായിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
Middle East and Gulf
റിയാദ്: 33 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഒലയ്യ ഏരിയ സുലൈമാനിയ യൂണിറ്റ് അംഗം ഉമ്മർ പണിക്കരവീട്ടിലിന് യൂണിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
മലപ്പുറം എടപ്പാൾ സ്വദേശിയായ ഉമ്മർ പണിക്കരവീട്ടിൽ കഴിഞ്ഞ 33 വർഷമായി റിയാദിലെ സുലൈമാനിയയിൽ ഒരു തയ്യൽ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. സുലൈമാനിയ മലാസ് റസ്റ്ററന്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് ജോയിന്റ് ട്രഷറർ റഷീദ് അധ്യക്ഷത വഹിച്ചു.
കേളി സെക്രട്ടേറിയറ്റ് അംഗം നസീർ മുള്ളൂർക്കര, ഒലയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി, പ്രസിഡന്റ് റിയാസ് പള്ളാട്ട്, ജോയിന്റ് സെക്രട്ടറി മുരളീകൃഷ്ണൻ, യൂണിറ്റ് അംഗം ത്വയ്യിബ് എന്നിവർ ആശംസകൾ നേർന്നു.
യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ഷാനവാസ് ഉമ്മർ പണിക്കരവീട്ടിലിന് കൈമാറി. ചടങ്ങിൽ ഷാനവാസ് സ്വാഗതവും ഉമ്മർ പണിക്കരവീട്ടിൽ മറുപടി പ്രസംഗത്തിലൂടെ നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
കുവൈറ്റ് സിറ്റി: കേരള മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന വി.എസ്. അച്യുതാനന്ദനെ അനുസ്മിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് യോഗം സംഘടിപ്പിച്ചു.
വി.എസിന്റെ ജനകീയ രാഷ്ട്രീയ ജീവിതവും സാമൂഹിക ഇടപെടലുകളും പൊതുസമൂഹത്തിന് നൽകിയ സംഭാവനകളും പരിപാടിയിൽ അനുസ്മരിക്കപ്പെട്ടു. ഓൺലൈനായി നടന്ന പരിപാടിയിൽ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ. സജി വി.എസിനെ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നടത്തി.
വി.എസ്. അച്യുതാനന്ദൻ ഉയർത്തിപ്പിടിച്ച ജനപക്ഷ രാഷ്ട്രീയവും സാമൂഹ്യനീതിക്കായുള്ള പോരാട്ടങ്ങളും പുതുതലമുറയ്ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ സാധാരണ ജനങ്ങളുടെ അവകാശങ്ങൾക്കായി ജീവിതം മുഴുവൻ പോരാടിയ നേതാവായിരുന്നു വി.എസ് എന്നും അദ്ദേഹം അനുസ്മരിച്ചു.
കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കൽ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി അംഗം ജോബിൻ ജോൺ അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതം ആശംസിച്ച ചടങ്ങിന് ട്രഷറർ പി.ബി. സുരേഷ് നന്ദി രേഖപ്പെടുത്തി.
Middle East and Gulf
റിയാദ്: 32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ ബാബ്തൈൻ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ബഷീറിന് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഏരിയ പ്രസിഡന്റ് ഹാഷിമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളി വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ, സുലൈ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, രക്ഷാധികാരി സമിതി അംഗങ്ങളായ, ജോർജ്, മുഹമ്മദ് ഇസ്ഹാഖ്, അബ്ദുൽ നാസർ ടിവി, സത്യ പ്രമോദ്, ഷറഫുദ്ദീൻ, ഇസ്മയിൽ, സുനിൽ ഏരിയ ജോയിന്റ് ട്രഷറർ രാധാകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സത്യനാഥ് ബാനർജി, വിനോദ്, സൻസീർ, അബ്ദുൽ സലാം, ബാബ്തൈൻ യൂണിറ്റ് അംഗം സലിം എന്നിവർ ആശംസകൾ നേർന്നു.
സ്വകാര്യ കമ്പനിയിൽ വില്ലാ സൂപ്രവൈസറായി ജോലി ചെയ്തിരുന്ന ബഷീർ കോഴിക്കോട് ജില്ല കൊടുവള്ളി സ്വദേശിയാണ്. സുലൈ ഏരിയയുടെ ഉപഹാരം ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി മുഹമ്മദ് ബഷീറിന് സമ്മാനിച്ചു.
ഏരിയ സെക്രട്ടറി സ്വാഗതവും യാത്ര പോകുന്ന മുഹമ്മദ് ബഷീർ നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നിർദേശം നൽകിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ഇന്റർനാഷണൽ കൗൺസിൽ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സംഘം സമർപ്പിച്ചു. പ്രവാസി കേരളീയരുടെ ജീവിതം കൂടുതൽസുഗമവും സുരക്ഷിതവുമാക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പിലാക്കാവുന്ന നിരവധിയായ പുതിയ സേവനങ്ങളും ക്ഷേമപദ്ധതികളും അടങ്ങിയ നിർദേശങ്ങളാണ് ഐസിഎഫ് നേതാക്കൾ മുഖ്യമന്ത്രിയുടെ മുൻപാകെ സമർപ്പിച്ചത്.
പ്രവാസികൾ അനുഭവിക്കുന്ന നിലവിലെ നിരവധി പ്രശ്നങ്ങൾക്ക് പുറമെ നാട്ടിൽ നേരിട്ടെത്താതെ തന്നെ പ്രവാസികൾക്ക് ഭൂനികുതി, മ്യൂട്ടേഷൻ, പോസഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ റവന്യൂ സേവനങ്ങൾ ഡിജിറ്റലായി ലഭ്യമാക്കുന്നതിനായി നോർക്കയുമായി സംയോജിപ്പിച്ച് "വെർച്വൽ റവന്യൂ ഓഫീസ്' ആരംഭിക്കുക, സർക്കാറിന്റെയും നോർക്കയുടെയും എല്ലാ സേവനങ്ങളും അടിയന്തര സഹായങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്ന "എൻആർഐ സ്മാർട്ട് ഐഡി' നടപ്പിലാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഐസിഎഫ് മുന്നോട്ട് വച്ചു.
Middle East and Gulf
അബുദാബി: പ്രവാസ ഭൂമിയിലെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും അനന്യസാധാരണമായ കലാപ്രതിഭ കൊണ്ട് വിസ്മയക്കാഴ്ചകളുടെ ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി ശ്രദ്ധേയനായ അനിൽ കുമ്പനാട് കേരളത്തിലേക്ക് മടങ്ങുന്നു.
32 വർഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടുകൊണ്ടാണ് അനിൽ നാട്ടിലേയ്ക്ക് മടങ്ങുന്നത്. യുഎഇയുടെ ഓരോ ദേശീയദിനത്തിലും അനിൽ ഒരുക്കിയ ദൃശ്യ വിരുന്നുകൾ, അസാമാന്യ കരവിരുതിന്റെ അത്ഭുതം ഒളിപ്പിച്ചിരുന്ന കലാസൃഷ്ടികളായിരുന്നു.
യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ഭീമാകാരമായ ഛായാചിത്രങ്ങൾ ആയിരക്കണക്കിന് ഹിജാബ് പിന്നുകൾ ഉപയോഗിച്ച് നിർമിച്ചത് ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.
മദീന സായിദ് ഷോപ്പിംഗ് മാളിന് മുന്നിലാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നത്. കൂടാതെ 18 മീറ്റർ ഉയരത്തിലുള്ള ബലൂൺ കൊണ്ടും വെള്ളം ഉപയോഗിച്ചും ഒരുക്കിയ വാട്ടർ ഫ്ലാഗ് ജനശ്രദ്ധയാകർഷിച്ച മറ്റൊരു കാഴ്ചാനുഭവമായിരുന്നു.
പ്രമേഹ രോഗത്തെത്തുടർന്ന് കണ്ണിന്റെ കാഴ്ചയ്ക്ക് കാര്യമായ മങ്ങലേറ്റുവെങ്കിലും അകക്കണ്ണിന്റെ പരിമിതമായ കാഴ്ചവട്ടത്തിൽ നിന്നുമാണ് അനിൽ അനുപമമായ തന്റെ കലാനൈപുണ്യം പ്രകടിപ്പിച്ചുകൊണ്ടിരുന്നത്.
ചിത്രകലയിൽ മാത്രമല്ല, ഗാനരചനയിലും കഴിവ് പുലർത്തിയിരുന്ന അനിൽ
തൊഴിലിനിടയിൽ കിട്ടുന്ന ഒഴിവ് സമയം പാട്ടെഴുതുവാനും വിനിയോഗിച്ചിരുന്നു. യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നാല് സെലിബ്രേഷൻ ഗാനം രചിച്ച് അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
1994 ഓഗസ്റ്റ് 15നു ദുബായിലെത്തി. രണ്ടു വർഷം അൽ ബ്രാവോ അഡ്വെർടൈസിംഗ് കമ്പനിയിൽ ജോലി ചെയ്ത ശേഷം തൊഴിൽ തേടി അബുദാബിയിൽ വരികയായിരുന്നു.
തുടർന്ന് 11 വർഷം മദീന സായിദ് മാളിൽ അൽ ജസീറ മാനേജ്മെന്റിൽ ജോലിയിൽ പ്രവേശിക്കുകയും മാൾ ലുലു ഗ്രൂപ്പ് ഏറ്റെടടുത്തതിന് ശേഷം മാളിലെ സർവീസസ്, ഹൗസ് കീപ്പിംഗ് ആൻഡ് മെയിന്റനൻസ് ചാർജ് അനിലിനായിരുന്നു.
ജീവിതത്തിന്റെ അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ സഹായിച്ച പ്രവാസഭൂമിയോടുള്ള കടപ്പാടിന്റെ പ്രതീകമായി, താൻ ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച പ്രദേശങ്ങളായ മദീന, ഖാലിദിയ എന്നിവയിൽ നിന്നുള്ള അക്ഷരങ്ങൾ ചേർത്താണ് പെണ്മക്കൾക്ക് അൽദിന, അൽദിയ എന്നീ പേരുകൾ നൽകിയതെന്ന് അനിൽ പറഞ്ഞു.
ഭാര്യ ലിസിക്കും മക്കൾക്കും ഒപ്പം കഴിയുന്നതും നാട്ടിൽ കലാപ്രവർത്തനവുമായി ബന്ധപ്പെട്ട തൊഴിലുകൾ തുടരുന്നതുമാണ് അനിലിന്റെ പുതിയ ലക്ഷ്യങ്ങൾ.
അനിൽ സി. ഇടിക്കുള
Middle East and Gulf
ദമാം: നവയുഗം സാംസ്കാരികവേദി ദെല്ല മേഖല സിഹാത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നോർക്ക - പ്രവാസി ക്ഷേമനിധി ക്യാമ്പ് സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് ജാവേദിന്റെ അധ്യക്ഷതയിൽ സിഹാത്തിൽ നടന്ന ക്യാമ്പിൽ പ്രവാസി ക്ഷേമനിധി അംഗത്വ പ്രചാരണവും നോർക്ക കാർഡ് വിതരണവും നടന്നു.
Middle East and Gulf
മനാമ: ബഹ്റനിലെ കൊല്ലം പ്രവാസികളുടെ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ (കെപിഎ) 2026 - 2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും മുന്‍ ഭരണസമിതിക്കുള്ള ആദരവും 2026-ലെ വിളക്കുമരം സുവനീർ പ്രകാശനവും വെള്ളിയാഴ്ച വൈകുന്നേരം ആറിന് കെസിഎ ഹാളിൽ നടക്കും.
ബഹ്റിൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സ്കൂൾ ബഹ്റിൻ മുൻ ചെയർമാനും കെപിഎ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ മുഖ്യപ്രഭാഷണം നടത്തും.
സംഘടനയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന വിളക്കുമരം 2026 സുവനീര്‍ മുതിര്‍ന്ന കെപിഎ അംഗം റഹീം വാവാകുഞ്ഞു ചടങ്ങിൽ പ്രകാശനം ചെയ്യും.
തുടർന്ന് കെപിഎയുടെ കലാ-സാംസ്കാരിക വിഭാഗങ്ങളായ കെപിഎ സിംഫണി, പ്രവാസ്ശ്രീ, സൃഷ്ടി, ചിൽഡ്രൻസ് പാർലമെന്റ് എന്നിവയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വർണാഭമായ സംഗീത-നൃത്ത പരിപാടികൾ അരങ്ങേറും.
സംഘടനയുടെ അംഗങ്ങളും കുടുംബാംഗങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ഈ ആഘോഷ പരിപാടിയിലേക്ക് ബഹ്റിനിലുള്ള എല്ലാ കൊല്ലം പ്രവാസികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Middle East and Gulf
ദമാം: നവയുഗം സാംസ്കാരികവേദി വായനവേദിക്ക് പുതിയ കേന്ദ്ര നേതൃത്വം നിലവിൽ വന്നു. ദമാം നവയുഗം ഹാളിൽ നടന്ന കൺവൻഷനിൽ വച്ചാണ് 15 അംഗങ്ങൾ അടങ്ങിയ പുതിയ കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുത്തത്.
കൺവൻഷനിൽ കേന്ദ്രകമ്മിറ്റി അംഗം സജീഷ് പട്ടാഴി അധ്യക്ഷത വഹിച്ചു. വായനവേദി സെക്രട്ടറി ബിനു കുഞ്ഞ് കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിശദീകരിച്ചു റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് വായനാവേദിയുടെ ഭാവി പ്രവർത്തന മാർഗ്ഗരേഖ അവതരിപ്പിച്ചു.
വായനവേദിയുടെ പുതിയ ഭാരവാഹികളായി, ഷീബാ സാജൻ (രക്ഷധികാരി), ശ്രീകുമാർ വെള്ളല്ലൂർ (പ്രസിഡന്റ്), മഞ്ജു അശോക്, നന്ദകുമാർ (വൈസ് പ്രസിഡന്റുമാർ), ബിനു കുഞ്ഞ് (സെക്രട്ടറി), ലാലു ദിവാകരൻ, ജോസ് കടമ്പനാട് (ജോയിന്റ് സെക്രട്ടറിമാർ), സജീർ (ലൈബ്രറേറിയൻ) എന്നിവരെ തെരെഞ്ഞെടുത്തു.
ഹുസൈൻ നിലമേൽ, മുരളി പാലേരി, സുനിൽ വലിയാട്ടിൽ, അനസ് ജലീൽ, രാജേഷ് മതിലകം, ഫൈസൽ, അഷറഫ് എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ. കൺവെൻഷന് ഷീബാ സാജൻ സ്വാഗതവും കുമാർ വെള്ളല്ലൂർ നന്ദിയും പറഞ്ഞു.
Middle East and Gulf
ദുബായി: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ (കെകെടിഎം) ഗവ. കോളജ് പൂർവവിദ്യാർഥി സംഘടനയുടെ യുഎഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന "കുഞ്ഞിക്കുട്ടൻസ് ഓണോത്സവം' സെപ്റ്റംബർ 20ന് നടക്കും.
അജ്മാൻ അൽ ജർഫിലുള്ള തുംബൈ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതലാണ് പരിപാടികൾ അരങ്ങേറുന്നത്. ഓണാഘോഷ പരിപാടികൾക്ക് മുന്നോടിയായി "അക്കാഫ് പൊന്നോണക്കാഴ്ച 2026'ന്റെ വിജയത്തിനായുള്ള ജനറൽ ബോഡി യോഗവും അന്നുതന്നെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ബാബു ഡേവിസ്, വിജയകുമാർ മേനോൻ എന്നിവരെ കൺവീനർമാരായി തെരഞ്ഞെടുത്തു. പ്രസിഡന്റ് ഷിബു വാഴൂർ അധ്യക്ഷത വഹിച്ച കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി രമേഷ് നായർ, ട്രഷറർ നിലേഷ് വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
പൂർവവിദ്യാർഥികളും കുടുംബാംഗങ്ങളും അണിനിരക്കുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 0561619400, 050 455 8978.
Middle East and Gulf
കുവൈറ്റ് സിറ്റി: ന്യൂട്രീഷ്യനിസ്റ്റ് കൺസൾട്ടേഷനായി പ്രത്യേക ഓഫറുമായി സാൽമിയയിലെ സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ. ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ ലഭ്യമാകുന്ന ഈ പ്രത്യേക ഓഫറിലൂടെ, വിദഗ്ധ ഡയറ്റീഷ്യന്റെ കൺസൾട്ടേഷനോടൊപ്പം വിവിധ ആരോഗ്യ പരിശോധനകളും ഉൾക്കൊള്ളുന്ന "ന്യൂട്രീഷൻ & വെൽനെസ്' പാക്കേജുകൾ രോഗികൾക്ക് ലഭ്യമാകും.
ശരീരഭാരം കുറയ്ക്കാനും കൂട്ടാനും ആഗ്രഹിക്കുന്നവർക്കും പ്രമേഹം, പിസിഒഎസ്, തൈറോയ്ഡ്, ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും ഗർഭിണികൾക്കും കായികതാരങ്ങൾക്കും ദഹനസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്കുമായി വ്യക്തിഗത ഭക്ഷണക്രമം തയ്യാറാക്കി നൽകുന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം.
ഓഫറിന്റെ ഭാഗമായി മൂന്ന് പ്രത്യേക "ന്യൂട്രീഷൻ & വെൽനെസ്' പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്. ഡയറ്റീഷ്യൻ കൺസൾട്ടേഷനോടൊപ്പം ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ (FBS), ടോട്ടൽ കൊളസ്ട്രോൾ, എച്ച്.ബിഎവൺസി (HbA1c), വിറ്റാമിൻ D3 എന്നിവ ഉൾപ്പെടെയുള്ള പ്രധാന ആരോഗ്യ പരിശോധനകൾ ഈ പാക്കേജുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജീവിതശൈലി രോഗങ്ങൾ നേരത്തെ കണ്ടെത്താനും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെ അവയെ നിയന്ത്രിക്കാനും ഇത് സഹായകമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. "ശരിയായ ഭക്ഷണമാണ് മികച്ച മരുന്ന്' എന്ന സന്ദേശത്തോടെയാണ് ഈ പ്രത്യേക ക്യാമ്പയിൻ ഒരുക്കിയിരിക്കുന്നത്.
മരുന്നുകൾക്ക് പുറമെ ശരിയായ ഭക്ഷണശീലവും ആരോഗ്യകരമായ ജീവിതരീതിയും സ്വീകരിക്കുന്നതിലൂടെ നിരവധിയായ രോഗങ്ങളെ നിയന്ത്രിക്കാനും മികച്ച ആരോഗ്യം കൈവരിക്കാനും കഴിയുമെന്ന് മെട്രോ അധികൃതർ കൂട്ടിച്ചേർത്തു.
Middle East and Gulf
ദോഹ: കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വകുപ്പിലെ ഗവേഷകനായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കണ് അറബിക് ഫോര്‍ എവരിഡേ പ്രകാശനം ചെയ്തു.
അറബി വകുപ്പില്‍ നടന്ന ചടങ്ങില്‍ യൂണിവേര്സിറ്റി സിണ്ടിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ഫോര്‍ കോര്സസ് ആൻഡ് റിസര്‍ച്ച് ചെയര്മാന് പ്രഫസര്‍ ടി.എന്‍. വാസുദേവനാണ് പുസ്തകം പ്രകാശനം ചെയ്തത്.
യൂണിവേര്സിറ്റി അറബി വകുപ്പ് മേധാവി പ്രഫസര്‍ ടി.എ. അബ്ദുല്‍ മജീദ് ആദ്യ പ്രതി ഏറ്റുവാങ്ങി. യൂണിവേഴ്സിറ്റി മുന്‍ ഫിനാന്‍സ് ഓഫീസര്‍ വി. അന്‍വര്‍ വിശിഷ്ട അതിഥിയായിരുന്നു.
പ്രസാധകരായ എഡ്യൂമാര്‍ട്ട് പ്ലസ് മാനേജിംഗ് ഡയറക്ടര്‍ മുജീബുറഹ്മാന്‍, ഓഫീസ് സുപ്രണ്ട് അബ്ദുല്‍ ഷുക്കൂര്‍, ഗ്രന്ഥകാരന് അമാനുല്ല വടക്കാങ്ങര തുടങ്ങിയവർ സംബന്ധിച്ചു.
അറബി ഭാഷയുടെ ബാലപാഠം പോലുമറിയാത്തവര്‍ക്ക് അറബി ഭാഷയില്‍ ദൈനംദിന കാര്യങ്ങള്‍ സംസാരിച്ചു പഠിക്കുവാന്‍ പരിശീലിപ്പിക്കുന്ന കൃതിയാണ് ഇത്.
അറബി പദങ്ങളുടെയും വാചകങ്ങളുടേയും ഉച്ഛാരണവും അര്‍ഥവും ഇംഗ്ലീഷില്‍ നല്കിയ ഈ കൃതി കേരളത്തിനകത്തും പുറത്തും വിവിധ യൂണിവേഴ്സിറ്റികളിലെ കമ്യൂണിക്കേറ്റീവ് അറബിക് സിലബസില്‍ ശുപാര്‍ശ ചെയ്യപ്പെട്ടതാണ്.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസിയിലെ കോൺസുലർ, പാസ്പോർട്ട്, വീസ സേവനങ്ങൾ ഞായറാഴ്ച (ജൂലൈ 26) വരെ അടിയന്തര ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതായി എംബസി അറിയിച്ചു.
അടിയന്തര സേവനം ആവശ്യമുള്ളവർ അതിന്റെ ആവശ്യകത തെളിയിക്കുന്ന രേഖകൾ അപേക്ഷയ്ക്കൊപ്പം ഹാജരാക്കണമെന്നും എംബസി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. ഈ കാലയളവിൽ എംബസിയുടെ കോൺസുലർ വിഭാഗം അത്യാവശ്യ സേവനങ്ങൾ മാത്രമേ കൈകാര്യം ചെയ്യുകയുള്ളൂ.
തത്കാൽ പാസ്പോർട്ട്, എൻആർഐ സർട്ടിഫിക്കറ്റ്, കാലാവധി അവസാനിക്കാനിരിക്കുന്ന സിവിൽ ഐഡിയുള്ളവർക്ക് ഹ്രസ്വകാല പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, ഇ-വീസ തുടങ്ങിയ സേവനങ്ങളാണ് അടിയന്തര വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, സാധാരണ പാസ്പോർട്ട് അപേക്ഷകൾ, വീസ അപേക്ഷകൾ, രേഖകളുടെ അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവ ഞായറാഴ്ച വരെ സ്വീകരിക്കുകയോ പരിഗണിക്കുകയോ ചെയ്യില്ലെന്ന് എംബസി അറിയിച്ചു.
കുവൈറ്റിലെ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും (ഐസിഎസി) അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ അപേക്ഷകൾ സ്വീകരിക്കില്ല.
അടിയന്തര സേവനം ആവശ്യമുള്ളവർ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ എംബസിയുടെ കോൺസുലർ വിഭാഗത്തിൽ ആവശ്യമായ രേഖകളുമായി നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
സാധാരണ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ഔദ്യോഗിക അറിയിപ്പുകൾക്കായി ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും മാത്രം പിന്തുടരണമെന്നും എംബസി അഭ്യർഥിച്ചു.
Middle East and Gulf
അൽഖോബാർ: ദീർഘകാല പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും വായനവേദി ലൈബ്രേറിയനുമായ സുരേന്ദ്രന് നവയുഗം കേന്ദ്രകമ്മിറ്റിയും വായനവേദിയും സംയുക്തമായി യാത്രയയപ്പ് നൽകി.
അൽഖോബാറിലെ അപ്സര ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി സുരേന്ദ്രന് കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു. വായനവേദിയുടെ ഉപഹാരം സെക്രട്ടറി ബിനുകുഞ്ഞു കൈമാറി.
മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നവയുഗം നേതാക്കളായ ഷാജി മതിലകം, അരുൺ ചാത്തന്നൂർ, നിസാം കൊല്ലം, ഗോപകുമാർ, ഷിബുകുമാർ, തമ്പാൻ നടരാജൻ, സംഗീത സന്തോഷ്, മഞ്ജു അശോക്, ഷീബാ സാജൻ, ശരണ്യ ഷിബു, സാബു, സാജി അച്യുതൻ എന്നിവർ സുരേന്ദ്രന്റെ സേവനങ്ങളെ അനുസ്മരിച്ച് ആശംസകൾ നേർന്നു.
ദീർഘകാല പ്രവാസജീവിതത്തിനിടെ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സുരേന്ദ്രന്റെ തുടർജീവിതത്തിന് എല്ലാവരും ആശംസകൾ അറിയിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി എസ്പി) വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ എംപിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി "രാഷ്ട്രീയ മാതൃശക്തി ദിവസ്' സംഘടിപ്പിച്ചു.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി സെക്രട്ടറി രതീഷ് വർക്കല സ്വാഗതം പറഞ്ഞു. ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് സൂസൻ ജോസ് അധ്യക്ഷത വഹിച്ചു.
Middle East and Gulf
ഒമാൻ: സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കണ്ണുർ താഴെചൊവ്വ ഇളയാവൂർ സീബ് മൻസിലിൽ മുഹമ്മദ് ഷാനിദിന്റെ ഭാര്യ താഴെചൊവ്വ തിലന്നൂർ ബർഷമഹലിൽ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്.
ഭർത്താവ് മുഹമ്മദ് ഷാനിദിനെയും (31) കൂടെ യാത്ര ചെയ്ത മുഹമ്മദ് അനസ് പൂളക്കലിനെയും (26) പരിക്കുകളോടെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈമയിൽ സൈൻ ബോർഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഞായറാഴ്ച രാത്രിയായിരുന്നു അപകടം.
കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം. മസ്കത്തിലെ സീബിൽ ഫാൽക്കൺ ഗ്രാഫിക്സ്’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും. അടുത്തിടെയാണ് ഫാത്തിമത്ത് ഷാന വിസിറ്റിംഗ് വിസയിൽ ഒമാനിലെത്തിയത്.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിർത്തിയിൽ പ്രവേശിച്ച ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും കുവൈറ്റ് സായുധസേന കണ്ടെത്തി തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു.
കുവൈറ്റ് സൈന്യത്തിന്റെ ചില ക്യാമ്പുകളും കേന്ദ്രങ്ങളും ലക്ഷ്യമാക്കി വന്ന ഡ്രോൺ ആക്രമണത്തിൽ കുവൈത്ത് ലാൻഡ് ഫോഴ്സിലെ ചില സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
ഒരു വൈദ്യുത നിലയത്തിനും ജലശുദ്ധീകരണ (ഡിസ്റ്റിലേഷൻ) പ്ലാന്റിനും നിരവധി സുപ്രധാന സിവിലിയൻ കേന്ദ്രങ്ങൾക്കും ആക്രമണത്തിൽ കേടുപാടുകൾ പറ്റി. ഇതിനെ തുടർന്ന് തീപിടിത്തമുണ്ടാകുകയും വൈദ്യുതി ഉൽപാദന യൂണിറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാശനഷ്ടമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Middle East and Gulf
റിയാദ്: 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് അംഗം ടി. അബ്ദുൽ മജീദിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കേളി അൽഖർജ് ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷബി അബ്ദുൽ സലാം, ജോയിന്റ് സെക്രട്ടറി റഷീദലി, ഏരിയ രക്ഷാധികാരി സമിതി അംഗം നാസർ പൊന്നാനി എന്നിവർ ആശംസകൾ നേർന്നു.
മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിയായ അബ്ദുൽ മജീദ് കഴിഞ്ഞ 36 വർഷമായി റിയാദിലെ പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.
യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് പ്രസിഡന്റ് ജ്യോതിലാലും സെക്രട്ടറി കലാമും ചേർന്ന് അബ്ദുൽ മജീദിന് സമ്മാനിച്ചു.
യൂണിറ്റ് സെക്രട്ടറി കലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ യാത്രയാകുന്ന അബ്ദുൽ മജീദ് മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി.
Middle East and Gulf
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) സംഘടിപ്പിച്ച ഫിറ്റ്നസ് ചലഞ്ച് 2026ന്റെ ഭാഗമായുള്ള വെയ്റ്റ് ലോസ് ചലഞ്ച്, വാക്കിംഗ് ചലഞ്ച് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ചലഞ്ചിൽ നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്തു.
വെയ്റ്റ് ലോസ് ചലഞ്ചിൽ വനിതകളുടെ വിവിധ വിഭാഗങ്ങളിലായി ഗായത്രി പുന്നത്ത്, ഡാനി എം. ജോസ്, സറീന, ജോസിലി ജോസ് എന്നിവരും പുരുഷന്മാരുടെ വിവിധ വിഭാഗങ്ങളിലായി ഷൈൻ റോബർട്ട്, കെ.എ. അശ്വിൻ, ദേവദാസ് സെൽവരാജ് എന്നിവരും വിജയികളായി.
വാക്കിങ് ചലഞ്ച് വനിതാ വിഭാഗത്തിൽ 18,30,000 ചുവടുകൾ പൂർത്തിയാക്കി സ്വപ്ന ജെയിംസ്, ശ്യാമള ജോസ്, ജോസിലി ജോസ് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. ശകുന്തള ശിവദാസൻ രണ്ടാം സ്ഥാനവും ജോമി വിനോയ് മൂന്നാം സ്ഥാനവും നേടി. സന്ധ്യ വിദ്യാധരൻ, സുഷ്മ സുന്ദരേശ്വരൻ എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.
പുരുഷ വിഭാഗത്തിൽ 18,30,000 ചുവടുകൾ പൂർത്തിയാക്കിയ സ്റ്റിൽവിൻ ജോസ്, സന്തോഷ് തക്കനപ്പിള്ളിയിൽ കനകൻ, അനീഷ് പുരുഷോത്തമൻ, ഷിജിത്, വിനീത് വിൻസൺ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. നിഷാന്ത് ജോർജ് രണ്ടാം സ്ഥാനവും മുസാഫർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അജിത് എസ്, ജയസിംഗ്, നിഷാന്ത് എം, അഖിൽ ടി. അനിൽ, സജിൻ മുരളി, ശരത് പി. വി. എന്നിവർ യഥാക്രമം നാലു മുതൽ ഒമ്പത് വരെ സ്ഥാനങ്ങൾ നേടി.
വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വെള്ളിയാഴ്ച മംഗഫ് കല സെന്ററിൽ നടക്കുന്ന കല കുവൈറ്റ് ഫിറ്റ്നസ് ചലഞ്ച് 2026-ന്റെ സമാപനച്ചടങ്ങിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
America
നാഷ്വിൽ: ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് നാന്ദി കുറിച്ച് കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) അംഗങ്ങൾക്കായി പായസപ്പെരുമ എന്ന പേരിൽ വ്യത്യസ്തമായ പായസ മത്സരം സംഘടിപ്പിച്ചു.
രുചിയിലും വൈവിധ്യത്തിലും മുന്നിട്ടുനിന്ന പായസങ്ങളുടെ പ്രദർശനവും മത്സരവും നാഷ്വിൽ മലയാളികൾക്ക് വേറിട്ട അനുഭവമായി. നാഷ്വിൽ നഗരമധ്യത്തിലെ സെന്റിനിയൽ പാർക്കിൽ നടന്ന പരിപാടിയിൽ നിരവധി കാൻ അംഗങ്ങൾ പങ്കെടുത്തു.
കാൻ കൾച്ചറൽ കമ്മിറ്റി ചെയർ ശ്രീഷ അനീഷിന്റെയും കോ-ചെയർ ആശ പത്യാരിയുടെയും നേതൃത്വത്തിലായിരുന്നു "പായസപ്പെരുമ' സംഘടിപ്പിച്ചത്.
കാൻ വൈസ് പ്രസിഡന്റ് സുശീല സോമരാജൻ, സെക്രട്ടറി സുജിത് പിള്ള, ജോയിന്റ് ട്രഷറർ നിജിൽ ഉണ്ണിയാൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്വിൽ (IAN) മുൻ പ്രസിഡന്റ് ആദർശ് രവീന്ദ്രൻ തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
കാനിന്റെ ഓണം മഹോത്സവം 22ന്
കാനിന്റെ ഓണം മഹോത്സവം ഈ മാസം 22ന് ശനിയാഴ്ച മർഫീസ്ബറോ പാറ്റേഴ്സൺ പാർക്കിലെ വിശാലമായ ജിംനേഷ്യത്തിലും വാഷിംഗ്ടൺ ഓഡിറ്റോറിയത്തിലുമായി വിപുലമായ പരിപാടികളോടെ നടക്കും.
വാഴയിലയിൽ വിളമ്പുന്ന ഓണസദ്യ, ചെണ്ടമേളം, മാവേലി, വാമനൻ, പുലിക്കളി, താലപ്പൊലി എന്നിവ അണിനിരക്കുന്ന ഘോഷയാത്ര എന്നിവ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളാകും.
തുടർന്ന് കാൻ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ഫ്രാങ്കോ സൈമൺ മുഖ്യാതിഥിയായി പങ്കെടുക്കും.
ഓണം മഹോത്സവം വിജയകരമാക്കുന്നതിനായി കാൻ ഭരണസമിതിയുടെയും വളന്റിയർമാരുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ സജീവമായി പുരോഗമിക്കുകയാണെന്ന് കാൻ പ്രസിഡന്റ് ശങ്കർ മന അറിയിച്ചു.
America
ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ഗാലേറിയ ബാങ്ക്വറ്റ് ഹാളിൽ (3515 Welsh Road, Philadelphia, PA 19136) ഞായറാഴ്ച വൈകുന്നേരം 3.30 മുതൽ ആണ് ആഘോഷ പരിപാടികൾ അരങ്ങേറുക. കേരള സർക്കാരിന്റെ ചീഫ് വിപ്പും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനുവേണ്ടി എത്തിച്ചേർന്നിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് വിശിഷ്ടതിഥിതിയായി എത്തും. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പാരമ്പര്യവും ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും അനുസ്മരിക്കുന്ന ചടങ്ങിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.
ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ്മയും രാജ്യസ്നേഹവും വിളിച്ചോതുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-സാംസ്കാരിക പരിപാടികളും വിനോദപരിപാടികളും അരങ്ങേറും.
America
മിഡ്വെസ്റ്റ്: മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ 2026ലെ ഓണാഘോഷം നോർത്ത് ബ്രുക്കിലുള്ള സെഞ്ചൂറിയൻ ബാങ്ക്വറ്റ് ഹാളിൽ (3315 Milwaukee Ave, North Brook) നടത്തപ്പെടും.
ഈ മാസം 21ന് വൈകുന്നേരം അഞ്ചിന് പ്രസിഡന്റ് ബിനു കൈതക്കത്തോട്ടിയിലിന്റെ അധ്യക്ഷതയിൽ നടത്തപെടുന്ന ആഘോഷങ്ങളിൽ പ്രശസ്ത സിനിമാ താരം ശിവദ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു. ഓണസദ്യയും തിരുവാതിരയും മണവാളൻസിന്റെ കലാവിരുന്നും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.
വൈസ് പ്രസിഡന്റ് മഹേഷ് കൃഷ്ണൻ, ജനറൽ സെക്രട്ടറി ടാജ് കണ്ടാരപ്പള്ളിൽ, ജോയിന്റ് സെക്രട്ടറി നിതിൻ നായർ, ട്രഷറർ മനോജ് വഞ്ചിയിൽ, മുൻ പ്രസിഡന്റുമാരായ റോയി നെടുംചിറ, സ്റ്റീഫൻ കഴകേക്കുറ്റ്, വിജി എസ്. നായർ, പീറ്റർ കുളങ്ങര, സതീഷ് നായർ, ഹറാൾഡ് ഫിഗെഡോ, വർഗീസ് പാലമലയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.
മിഡ്വെസ്റ്റ് മലയാളി അസോസിയേഷത്തിന്റെ ഓണാഘോഷങ്ങളിലേക്ക് എല്ലാവരെയും വിനയപൂർവം ക്ഷണിച്ചുകൊള്ളുന്നതായി ജോയിന്റ് സെക്രട്ടറി ടാജു കിണ്ടാരപ്പള്ളിൽ അറിയിച്ചു.
America
വാഷിംഗ്ടൺ: ട്രംപ് ഭരണകൂടം ഏഷ്യക്കാർക്കും ഇന്ത്യക്കാർക്കും എതിരായ വിദ്വേഷ വികാരങ്ങൾ വർധിച്ചുവെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി.
ട്രംപ് അധികാരത്തിൽ വന്നത് മുതൽ വിദേശികളോടുള്ള ആളുകളുടെ ഭയത്തെ ചൂഷണം ചെയ്തുവെന്നും, പത്ത് വർഷമായി ഇത് വിദ്വേഷ പ്രചാരണമായി വളരുകയും സ്വാഭാവികവൽക്കരിക്കപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ ചൈനീസ് വിരുദ്ധതയ്ക്കും നിലവിലെ ഇന്ത്യക്കാർക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾക്കും കാരണം ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എച്ച്1ബി വിസകൾക്ക് 1,00,000 ഡോളർ ഫീസ് ചുമത്താനുള്ള നീക്കത്തെയും അദ്ദേഹം ശക്തമായി വിമർശിച്ചു. ഇത് അമേരിക്കൻ സമ്പദ്വ്യവസ്ഥയെ സഹായിക്കുന്ന വിദഗ്ദ്ധ തൊഴിലാളികളെയും സാങ്കേതിക വിദഗ്ദ്ധരെയും രാജ്യത്ത് നിന്ന് അകറ്റുമെന്നും, അമേരിക്കയുടെ ആഗോള മത്സരശേഷിയെ ബാധിക്കുമെന്നും കൃഷ്ണമൂർത്തി മുന്നറിയിപ്പ് നൽകി.
America
ബോസ്റ്റൺ : ഹാർവാർഡ് സർവകലാശാലയ്ക്കെതിരെ ട്രംപ് ഭരണകൂടം നൽകിയ യഹൂദവിരുദ്ധതയുമായി ബന്ധപ്പെട്ട ഹർജി യുഎസ് ഫെഡറൽ കോടതി തള്ളി. സർവകലാശാല സിവിൽ റൈറ്റ്സ് ആക്ടിലെ ’ടൈറ്റിൽ VI'’ ലംഘിച്ചു എന്ന് തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ലെന്ന് ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജി റിച്ചാർഡ് സ്റ്റേൺസ് വ്യക്തമാക്കി.
യഹൂദ, ഇസ്രായേലി വിദ്യാർഥികൾക്കെതിരായ അക്രമങ്ങളും വിവേചനങ്ങളും തടയുന്നതിൽ ഹാർവാർഡ് പരാജയപ്പെട്ടു എന്ന് ആരോപിച്ച് കഴിഞ്ഞ മാർച്ച് മാസത്തിലാണ് ട്രംപ് ഭരണകൂടം കേസ് ഫയൽ ചെയ്തത്. എന്നാൽ, ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തുടർച്ചയായ നിയമലംഘനമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
വിധിക്കെതിരെ തുടർനടപടികൾ ആലോചിക്കുമെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ട്രംപ് ഭരണകൂടവും ഹാർവാർഡും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ സർവകലാശാലയ്ക്ക് ലഭിക്കുന്ന സുപ്രധാന വിജയമാണിത്.
America
അറ്റ്ലാന്റ: സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ റദ്ദാക്കിയ ക്രിസ്ത്യൻ വിദ്യാഭ്യാസ പ്രോഗ്രാം പുനരാരംഭിക്കാൻ ജോർജിയ കോടതി ഉത്തരവിട്ടു.
നികുതി വർധനവിനെതിരെ ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ചതിനാണ് പ്രോഗ്രാം ഡയറക്ടർ റവ. ഗാഡി യൂമാൻസിനെതിരെ വിഡാലിയ സിറ്റി സ്കൂൾ അധികൃതർ നടപടിയെടുത്തത്.
തുടർന്ന് ’അലയൻസ് ഡിഫെൻഡിംഗ് ഫ്രീഡം’ (ADF) നൽകിയ ഹർജിയിലാണ് കോടതി വിധി. ഭരണകൂടത്തെ വിമർശിക്കാനുള്ള പൗരന്റെ ഭരണഘടനാപരമായ സ്വാതന്ത്ര്യവും (First Amendment) മതസ്വാതന്ത്ര്യവും ലംഘിച്ചാണ് സ്കൂൾ അധികൃതർ പ്രോഗ്രാം റദ്ദാക്കിയതെന്ന് കോടതി നിരീക്ഷിച്ചു.
America
ടെക്സസ്: ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 49ാമത് ’ആനന്ദ് ബസാർ’ ഓഗസ്റ്റ് 15 ശനിയാഴ്ച ആഘോഷിക്കും. അമേരിക്കയുടെ 250ാം വാർഷികാഘോഷത്തോടും ഇന്ത്യയുടെ 80ാം സ്വാതന്ത്ര്യദിനാഘോഷത്തോടും അനുബന്ധിച്ചാണ് ഈ വർഷത്തെ പരിപാടി സംഘടിപ്പിക്കുന്നത്.
ഫ്രിസ്കോയിലുള്ള കോമറിക്ക സെന്റർ ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മുതൽ ആഘോഷപരിപാടികൾ ആരംഭിക്കും.
ഇന്ത്യൻ ഐഡൽ സീസൺ 12 ഫൈനലിസ്റ്റുകളായ ഷണ്മുഖപ്രിയ ,ആശിഷ് കുൽക്കർണി എന്നിവർ നയിക്കുന്ന തത്സമയ സംഗീത വിരുന്ന് പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും.
സൗജന്യ പ്രവേശനം: പൊതുജനങ്ങൾക്കായി പ്രവേശനം പൂർണമായും സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്:
വെബ്സൈറ്റ്: ംംം.ശമിേ.ീൃഴ
ഫോൺ നമ്പര്‍: +1 (972) 234കഅചഠ
America
വാഷിംഗ്ടൺ: അമേരിക്കയിൽ 16 വർഷത്തിനിടെ ആദ്യമായി ഒരേ ദിവസം മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിൽ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നു. അലബാമ, ഒക്ലഹോമ, ടെനിസി എന്നീ സംസ്ഥാനങ്ങളിലാണ് ഈ ആഴ്ച ഒരേ ദിവസം വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.
'എസ്എംഎസ്’ വഴിയും 'വാട്സാപ്’ ലൂടെയും വരും ആ സന്ദേശങ്ങൾ, ക്ലിക് ചെയ്താൽ കീശ കാലിയാകും!അലബാമ ഓഗസ്റ് 13 ന് അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ ജെറമി വില്യംസിനെയാണ് മാരകമായ വിഷം നൽകി വധശിക്ഷയ്ക്ക് വിധേയനാക്കുന്നത്.
2003ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കാർലോസ് കുസ്റ്റ-റോഡ്രിഗസിനെയാണ് വധിക്കുന്നത്. ഇതിനിടെ, തനിക്ക് മാപ്പ് വേണ്ടെന്ന് കാർലോസ് പരോൾ ബോർഡിനോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
1985ൽ നാല് കുട്ടികളുടെ അമ്മയെ കൊലപ്പെടുത്തിയ കേസിൽ ആന്റണി ഹൈൻസിനെയും വധശിക്ഷയ്ക്ക് വിധേയനാക്കും. 2010ൽ ഒഹായോ, ടെക്സസ്, ലൂസിയാന എന്നീ സംസ്ഥാനങ്ങളിൽ ഒരേ ദിവസം വധശിക്ഷ നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ സംഭവമാണിത്.
America
ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് നാന്ദി കുറിച്ചുകൊണ്ട് കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) അതിന്റെ അംഗങ്ങൾക്ക് വേണ്ടി തനതായ പായസ മത്സരം സംഘടിപ്പിച്ചു. രുചിമധുരവും വർണാഭമായ പായസങ്ങളുടെ പ്രദർശനവും മത്സരവും നാഷ്വിൽ മലയാളികൾക്ക് ഒരു പുതുമയേറിയ അനുഭവമായിത്തീർന്നു. നാഷ്വിൽ നഗരകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന സെന്റിനിയൽ പാർക്കിലായിരുന്ന് കാൻ അംഗങ്ങളുടെ ഒത്തുകൂടൽ.
കാൻ കൾച്ചറൽ കമ്മിറ്റി ചെയർ ശ്രീഷ അനീഷ്, കോചെയർ ആശ പത്യാരി എന്നിവർ പായസപെരുമക്ക് നേതൃത്വം നല്കി. ഒട്ടേറെ കാൻ അംഗങ്ങളോടൊപ്പം കാൻ വൈസ് പ്രസിഡണ്ട് സുശീല സോമരാജൻ, സെക്രട്ടറി സുജിത് പിള്ള, ജോയിന്റ് ട്രഷറർ നിജിൽ ഉണ്ണിയാൻ, ഇന്ത്യൻ അസോസ്സിയേഷൻ ഓഫ് നാഷ്വിൽ മുൻ പ്രസിഡണ്ട് ആദർശ് രവിന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു.
കാനിന്റെ “ഓണാം മഹോത്സവം 2026” ഓഗസ്റ്റ് 22 ശനിയഴ്ച്ച മർഫീസ്ബറൊ പാറ്റേഴ്സൺ പാർക്കിലെ വിശാലമായ ജിമിനേഷ്യത്തിലും വാഷിങ്ങ്ടൺ ഓഡിറ്റോറിയത്തിലുമയ പുർവാധികം ഉത്സവപൊലിമയോടെ സംഘടിപ്പിക്കും. വാഴയിലയിൽ വിളമ്പുന്ന വിഭവ സമൃദ്ധമായ സദ്യ, ചെണ്ടമേളവും മാവേലിയും വാമനനും പുലിക്കളിയും താലപ്പൊലിയും ചേർന്ന ഘോഷയാത്ര, അതിനുശേഷം കാൻ അംഗങ്ങളുടെ ശ്രവ്യനയന മനോഹരമായ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും
മുഖ്യാതിഥിയായി സുപ്രസിദ്ധ പാട്ടുകാരനും സംഗീതസംവിധായകനുമായ ഫ്രാങ്കോ സൈമൺ പങ്കെടുക്കും. ഓണാം മഹോത്സവം 2026 വിജയപ്പിക്കുന്നതിനുവേണ്ടി കാൻ ഭരണസമിതിയുടേയും വളണ്ടിയർമാരുടേയും നേതൃത്വത്തിൽ അണിയ പ്രവർത്തനങ്ങൾ സജിവമായി നടന്നുവരികയാണെന്ന് കാൻ പ്രസിഡണ്ട് ശങ്കർ മന അറിയിച്ചു.
America
ന്യൂയോർക്ക്: ഇന്ത്യയുടെ 80ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ന്യൂയോർക്ക്, ന്യൂജേഴ്സി സംസ്ഥാനങ്ങൾ ഓഗസ്റ്റ് 15, 2026 ഔദ്യോഗികമായി ’ഇന്ത്യൻ സ്വാതന്ത്ര്യദിനമായി’ പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലെയും ഗവർണർമാരാണ് ഇതുസംബന്ധിച്ച വിളംബരം പുറത്തിറക്കിയത്.
ന്യൂയോർക്കിൽ ഗവർണർ കാത്തി ഹോചുൽ ആണ് ഓഗസ്റ്റ് 15 ’ഇന്ത്യൻ സ്വാതന്ത്ര്യദിനമായി’ പ്രഖ്യാപിച്ചത്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ജനാധിപത്യ മൂല്യങ്ങളും, ന്യൂയോർക്കിന്റെ സാമൂഹികസാമ്പത്തികസാംസ്കാരിക രംഗങ്ങൾക്ക് ഇന്ത്യൻ അമേരിക്കക്കാർ നൽകുന്ന സംഭാവനകളും വിളംബരത്തിൽ എടുത്തുപറയുന്നു.
ന്യൂജേഴ്സിയിൽ ഗവർണർ മൈക്കി ഷെറിൽ ആണ് പ്രഖ്യാപനം നടത്തിയത്. വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിദ്യ, ബിസിനസ്സ്, പൊതുസേവനം തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെയും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെയും വിളംബരം അഭിനന്ദിക്കുന്നു.
ഇന്ത്യയുടെ സമാധാനപരമായ സ്വാതന്ത്ര്യസമരത്തെയും, അഹിംസ, സത്യം, ധാർമ്മിക ധൈര്യം എന്നിവയ്ക്കുള്ള അതിന്റെ പ്രാധാന്യത്തെയും പ്രഖ്യാപനങ്ങൾ പ്രത്യേകം സ്മരിക്കുന്നു.
America
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് (27) ഈ മാസാവസാനത്തോടെ പദവിയിൽ നിന്ന് പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെ തുടർന്ന് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനാണ് ഈ തീരുമാനം. ഔദ്യോഗിക സ്ഥാനം ഒഴിയുമെങ്കിലും ഭരണകൂടത്തിന്റെ പ്രധാന പുറം ഉപദേശകയായും റിപ്പബ്ലിക്കൻ പാർട്ടിയിലെ സജീവ ശബ്ദമായും ലെവിറ്റ് തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.
27ാം വയസിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന അപൂർവ്വ നേട്ടത്തിന് ഉടമയാണ് കരോലിൻ ലെവിറ്റ്.
America
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ നടന്ന അതിവേഗ വാഹനാപകടത്തിൽ 81 വയസുകാരൻ മരിച്ച സംഭവത്തിൽ ഇന്ത്യൻ വിദ്യാർഥിയായ ആകാശ് ദാസ് (അസമവെ ഉമെ)നിതിരെ വാഹന നരഹത്യ (Vehicular Homicide) കുറ്റം ചുമത്തി.
ജൂലൈയിൽ നടന്ന അപകടത്തെക്കുറിച്ചുള്ള പോലീസ് അറസ്റ്റ് റിപ്പോർട്ട് അടുത്തിടെയാണ് പുറത്തുവിട്ടത്. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, നാല് വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ ആകാശ് ദാസ് ഓടിച്ചിരുന്ന കാഡിലാക് എസ്യുവി മണിക്കൂറിൽ ഏകദേശം 100 മൈൽ വേഗത്തിൽ (ഏകദേശം 161 കിലോമീറ്റർ) സഞ്ചരിക്കുകയായിരുന്നു. അപകടം നടന്ന റോഡിലെ അനുവദനീയമായ പരമാവധി വേഗപരിധി 45 മൈൽ മാത്രമായിരുന്നു.
വാഹനത്തിന്റെ എയർബാഗ് കൺട്രോൾ മോഡ്യൂളിൽ നിന്ന് ശേഖരിച്ച സാങ്കേതിക വിവരങ്ങൾ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ, പൊതുജനങ്ങളുടെ സുരക്ഷയെ പൂർണമായും അവഗണിച്ചുള്ള അപകടകരമായ ഡ്രൈവിംഗാണ് ദാസ് നടത്തിയതെന്ന് വിലയിരുത്തി. സാക്ഷികൾ ദാസിന്റെ വാഹനം വെടിയുണ്ട പോലെ പാഞ്ഞുപോയി എന്നാണ് പോലീസിനോട് മൊഴി നൽകിയിരിക്കുന്നത്.
അതിവേഗത്തിൽ എത്തിയ കാഡിലാക്, ഗാരി നീൽ ഫീൽഡ്സ് (81) ഓടിച്ചിരുന്ന ഓഡിയിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ഓഡി മുന്നിൽ സ്റ്റോപ്പ് സൈനിൽ നിർത്തിയിരുന്ന നിസാൻ എസ്യുവിയിൽ ഇടിക്കുകയും, തുടർന്ന് ആ വാഹനം മറ്റൊരു വോൾവോയിലും ഇടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഗാരി നീൽ ഫീൽഡ്സിനെ Palm Beach Gardens Medical Center ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. ആകാശ് ദാസിനും നിസാൻ വാഹനത്തിന്റെ ഡ്രൈവർക്കും നിസാര പരിക്കുകളേറ്റപ്പോൾ വോൾവോ ഡ്രൈവർക്ക് പരിക്കില്ല.
ഓഗസ്റ്റ് 6ന് കോടതിയിൽ ഹാജരാക്കിയ ആകാശ് ദാസിന് ജഡ്ജി ഡൊണാൾഡ് ഹാഫെലെ 1,25,000 ഡോളർ ജാമ്യം അനുവദിച്ചു. ജാമ്യത്തിൽ പുറത്തിറങ്ങിയാൽ വീട്ടുതടങ്കലിൽ കഴിയണം എന്ന വ്യവസ്ഥയും കോടതി മുന്നോട്ടുവച്ചു.
ദാസിന്റെ അഭിഭാഷകൻ ആഡം ഫർക്കാസ്, തന്റെ കക്ഷിക്ക് മുൻപ് യാതൊരു ക്രിമിനൽ കേസുകളുമില്ലെന്നും, കൊളംബിയ സർവകലാശാലയിൽ മാസ്റ്റേഴ്സ് പഠിക്കുന്നതിനിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിച്ച ഇന്റേൺഷിപ്പിനായാണ് സൗത്ത് ഫ്ലോറിഡയിൽ എത്തിയിരുന്നതെന്നും കോടതിയെ അറിയിച്ചു.
പ്രസാദ് തീയാടിക്കൽ
America
ആക്ടൻ: മസാച്യുസെറ്റ്സിലെ ആക്ടണിൽ അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ 17കാരനെതിരെ വധശ്രമം ഉൾപ്പെടെയുള്ള നിരവധി കുറ്റങ്ങൾ ചുമത്തി. ഇന്ത്യൻ വംശജനായ അർജുൻ അരവിന്ദാണ് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത്. അന്വേഷണത്തിനിടെ, കുടുംബത്തെ കൊലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സാങ്കൽപിക ആശയങ്ങളും സിദ്ധാന്തങ്ങളും ഇന്റർനെറ്റിലും ചാറ്റ് ജിപിടിയിലും ഇയാൾ തിരഞ്ഞതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
മിഡിൽസെക്സ് ജില്ലാ അറ്റോർണി മാരിയൻ റയാൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. സുധ വെങ്കടേശനും (45) അവരുടെ 14-കാരനായ മകൻ സിദ്ധാർത്ഥ് അരവിന്ദും മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആക്ടണിലെ മാർത്ത ലെയ്നിലുള്ള വീട്ടിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
പോലീസ് വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ ഒന്നാം നിലയിൽ സിദ്ധാർത്ഥിനെയും ബേസ്മെന്റിൽ സുധയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇരുവർക്കും ഗുരുതരമായ പരുക്കുകൾ ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മരണകാരണം സംബന്ധിച്ച അന്തിമ റിപ്പോർട്ട് മെഡിക്കൽ എക്സാമിനറുടെ ഓഫിസിൽ നിന്ന് ലഭിക്കാനുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം 6.30ഓടെ, പതിവായി വീട്ടിലെത്തുന്ന ഒരു ട്യൂട്ടർ വാതിൽ തുറക്കാത്തതിനെ തുടർന്ന് കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വീട്ടുടമ കൂടിയായ അർജുന്റെ പിതാവ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വെൽഫെയർ ചെക്കിങ്ങിനായി എത്തിയ പോലീസ് വീടിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ കണ്ടെത്തിയ സമയത്ത് അർജുൻ വീട്ടിലുണ്ടായിരുന്നില്ല. അന്വേഷണത്തിൽ, മരിച്ച സുധയുടെ 2014 മോഡൽ പച്ച നിറത്തിലുള്ള ഹോണ്ട അക്കോർഡ് കാറും കാണാതായതായി വ്യക്തമായി.രാത്രിയിലുടനീളം നടത്തിയ തിരച്ചിലിനൊടുവിൽ ബുധനാഴ്ച പുലർച്ചെ സമീപ നഗരമായ വേലൻഡിലെ ഒരു പാർക്കിങ് സ്ഥലത്തു നിന്ന് കാർ കണ്ടെത്തി.
കാറിനുള്ളിലുണ്ടായിരുന്ന അർജുനെ പോലീസ് ഉടൻതന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ചില നടപടികൾ ജുവനൈൽ കോടതിയിൽ നടന്നുവെങ്കിലും, കൊലക്കുറ്റങ്ങളുമായി ബന്ധപ്പെട്ട വിചാരണ കോൺകോർഡ് ജില്ലാ കോടതിയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
മരണകാരണം, ഉപയോഗിച്ച ആയുധം, മറ്റ് ഫോറൻസിക് തെളിവുകൾ എന്നിവ സംബന്ധിച്ച പരിശോധനകൾ തുടരുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും കൂടുതൽ തെളിവുകളും ലഭിച്ച ശേഷമേ കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയുള്ളൂ.
America
അരിസോണ: അൽസ്ഹൈമേഴ്സ് രോഗത്തെക്കുറിച്ചുള്ള ഗവേഷണത്തിന് സഹായകരമാകുമെന്ന വിശ്വാസത്തിൽ അമ്മയുടെ മൃതദേഹം ദാനം ചെയ്ത മകന് വർഷങ്ങൾക്കുശേഷം ലഭിച്ച വിവരം ഞെട്ടിക്കുന്നതായിരുന്നു.
അമേരിക്കയിലെ അരിസോണ സ്വദേശിയായ ജിം സ്റ്റൗഫർ (Jim Stauffer) 2013-ൽ ആൽസൈമേഴ്സ് ബാധിച്ച് മരിച്ച മാതാവ് ഡോറിസ് സ്റ്റൗഫറിന്റെ (Doris Stauffer) മൃതദേഹം ബയോളജിക്കൽl റിസോഴ്സ് സെന്റർ (BRC) എന്ന സ്ഥാപനത്തിന് ദാനം ചെയ്തിരുന്നു.
മാതാവിന്റെ ശരീരം ഡോക്ടർമാരും ന്യൂറോളജിസ്റ്റുകളും അൽസ്ഹൈമേഴ്സ് രോഗത്തെക്കുറിച്ചുള്ള മെഡിക്കൽ ഗവേഷണങ്ങൾക്കായി ഉപയോഗിക്കുമെന്നായിരുന്നു കുടുംബത്തിന്റെ വിശ്വാസം. എന്നാൽ, വർഷങ്ങൾക്കുശേഷം റോയിട്ടേഴ്സ് നടത്തിയ അന്വേഷണത്തിലൂടെയാണ് ഡോറിസിന്റെ മൃതദേഹം യുഎസ് സൈന്യത്തിന് വിൽക്കപ്പെട്ടതും, ഐഇഡി (Improvised Explosive Device) സ്ഫോടനങ്ങളുടെ ആഘാതം മനുഷ്യശരീരത്തിൽ എങ്ങനെ ബാധിക്കുന്നു എന്നറിയാനുള്ള സൈനിക പരീക്ഷണത്തിൽ ഉപയോഗിക്കപ്പെട്ടതുമാണെന്ന് ജിം സ്റ്റൗഫർ അറിഞ്ഞത്.
കുടുംബത്തിന്റെ സമ്മതമില്ലാതെ മൃതദേഹം സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായി ആരോപിച്ച് ജിം സ്റ്റൗഫറും മറ്റ് കുടുംബങ്ങളും Biological Resource Center നെതിരെ കേസ് ഫയൽ ചെയ്തു. മൃതദാന സ്ഥാപനങ്ങൾ കുടുംബങ്ങളുടെ അനുമതിയില്ലാതെ മനുഷ്യശരീരാവശിഷ്ടങ്ങൾ വിവിധ ആവശ്യങ്ങൾക്കായി വിൽക്കുന്നുണ്ടെന്ന ഗുരുതര ആരോപണങ്ങൾ ഈ കേസിലൂടെ ദേശീയ ശ്രദ്ധ നേടിയിരുന്നു.
2019-ൽ അരിസോണയിലെ ഒരു സിവിൽ ജൂറി ജിം സ്റ്റൗഫറിനും മറ്റ് പരാതിക്കാർക്കും മില്യൻ കണക്കിന് ഡോളർ നഷ്ടപരിഹാരം അനുവദിച്ചു. ഈ വിധി അമേരിക്കയിലെ മൃതദാന സംവിധാനങ്ങളിലെ മേൽനോട്ടക്കുറവും വ്യക്തമായ നിയമനിയന്ത്രണങ്ങളുടെ അഭാവവും വീണ്ടും ചർച്ചയാക്കി. മൃതദാനം സംബന്ധിച്ച സ്ഥാപനങ്ങൾ കൂടുതൽ സുതാര്യത പാലിക്കണമെന്നും, ദാതാക്കളുടെയും കുടുംബങ്ങളുടെയും വ്യക്തമായ സമ്മതം കൂടാതെയുള്ള ഉപയോഗങ്ങൾ നിയമപരമായി തടയണമെന്നും ഈ കേസ് രാജ്യവ്യാപകമായി ആവശ്യപ്പെടാൻ കാരണമായി.
America
ന്യൂയോർക്ക്: ഫൊക്കാനയുടെ പുരസ്കാരപ്പൊൻതൂവൽ ചാർത്തി മുതിർന്ന മാധ്യമപ്രവർത്തകർ പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ നടന്ന ഫൊക്കാന അന്തർദേശീയ കൺവൻഷനിൽ മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിച്ച് ശ്രദ്ധേയമായ ചടങ്ങ്. പ്രവാസി മലയാളികളുടെ ജീവിതവും വാർത്തകളും ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ ദീർഘകാലമായി സ്തുത്യർഹമായ സേവനം നടത്തിയ മധു കൊട്ടാരക്കര, ജോസ് കാടാപ്പുറം, സുനിൽ ട്രൈസ്റ്റാർ, ജോർജ് ജോസഫ്, ഏഷ്യാനെറ്റ് ന്യൂസ് യു.എസ്. പ്രതിനിധി കൃഷ്ണകിഷോർ , ഷിജോ പൗലോസ് എന്നിവരെയാണ് ഫൊക്കാന ആദരിച്ചത്.
മലയാള സിനിമയിലെ അതുല്യ പ്രതിഭ അടൂർ ഗോപാലകൃഷ്ണനിൽ നിന്ന് നാലു മാധ്യമപ്രവർത്തകർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പുരസ്കാരത്തിന് അർഹനായ കൃഷ്ണകിഷോറിന് ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ല. അദ്ദേഹത്തിനുള്ള ആദരവും പുരസ്കാരവും ചടങ്ങിൽ പ്രഖ്യാപിച്ചു. ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണിയും ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജോർജ് ജോസഫ്: അക്ഷരവഴികളിലെ അരനൂറ്റാണ്ടിന്റെ തപസ്സ്‘ഇ-മലയാളി’ ചീഫ് എഡിറ്റർ ജോർജ് ജോസഫ് മാധ്യമരംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തന പരിചയമുള്ള മുതിർന്ന മാധ്യമപ്രവർത്തകനാണ്. അച്ചടി മാധ്യമത്തിന്റെ കാലഘട്ടം മുതൽ ഡിജിറ്റൽ മാധ്യമയുഗം വരെയുള്ള മാറ്റങ്ങൾക്ക് സാക്ഷിയായ അദ്ദേഹം പ്രവാസി മലയാളികളുടെ വാർത്തകളും വിഷയങ്ങളും ലോകമലയാളി സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
മധു കൊട്ടാരക്കര: കടലുകൾക്കപ്പുറത്തെ വാർത്താസേതു‘24 ന്യൂസ്’ യുഎസ്. പ്രതിനിധിയായ മധു കൊട്ടാരക്കര അമേരിക്കൻ മലയാളി സമൂഹത്തിന്റെ വാർത്തകളും ജീവിതാനുഭവങ്ങളും കേരളത്തിലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സജീവമായി പ്രവർത്തിക്കുന്നു. അമേരിക്കൻ പ്രവാസി സമൂഹത്തിന്റെയും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെയും ഇടയിൽ ഒരു വാർത്താസേതുവായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തനത്തിനുള്ള അംഗീകാരമായിരുന്നു പുരസ്കാരം.
ജോസ് കാടാപ്പുറം: പ്രവാസി ദൃശ്യവാർത്തയുടെ ശ്രദ്ധേയ സാന്നിധ്യംകൈരളി ടി.വി.യുടെ യു.എസ്. പ്രതിനിധിയായ ജോസ് കാടാപ്പുറം പ്രവാസി മലയാളി മാധ്യമരംഗത്ത് ദീർഘകാലമായി സജീവമാണ്. ജനപ്രിയ പരിപാടിയായ ‘അക്കരക്കാഴ്ചകളിലൂടെ ' അദ്ദേഹം വിശാലമായ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.
അമേരിക്കൻ മലയാളികളുടെ ജീവിതവും അനുഭവങ്ങളും കേരളത്തിലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ജോസ് കാടാപ്പുറത്തിന്റെ മാധ്യമപ്രവർത്തനം ശ്രദ്ധേയമാണ്. പ്രവാസി സമൂഹത്തിന്റെ വാർത്തകളും സാംസ്കാരിക ജീവിതവും വിവിധ വിഷയങ്ങളും ദൃശ്യഭാഷയിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഫൊക്കാന ആദരിച്ചത്.
സുനിൽ ട്രൈസ്റ്റാർ: പ്രവാസി മാധ്യമരംഗത്തെ സജീവ സാന്നിധ്യം‘പ്രവാസി ചാനൽ’ മാനേജിങ് എഡിറ്ററായ സുനിൽ ട്രൈസ്റ്റാർ പ്രവാസി മലയാളി മാധ്യമരംഗത്ത് ദീർഘകാലമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനാണ്. അമേരിക്കൻ മലയാളികളുടെ സാമൂഹിക, സാംസ്കാരിക, സംഘടനാ പ്രവർത്തനങ്ങളും പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളും വാർത്തകളിലൂടെ അവതരിപ്പിക്കുന്നതിൽ അദ്ദേഹം സജീവമാണ്.
പ്രവാസികളുടെ ശബ്ദം സമൂഹത്തിലേക്ക് എത്തിക്കുന്നതിലും അമേരിക്കയിലെ മലയാളി സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രവർത്തനങ്ങൾക്ക് മാധ്യമശ്രദ്ധ നൽകുന്നതിലും സുനിൽ ട്രൈസ്റ്റാറിന്റെ സേവനം ശ്രദ്ധേയമാണ്.
കൃഷ്ണകിഷോർ: ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രവാസി വാർത്താസാന്നിധ്യംഏഷ്യാനെറ്റ് ന്യൂസ് യു.എസ്. പ്രതിനിധി കൃഷ്ണകിഷോറിനെയും ഫൊക്കാന ചടങ്ങിൽ ആദരിച്ചു. അമേരിക്കൻ മലയാളി സമൂഹവുമായി ബന്ധപ്പെട്ട വാർത്തകളും സംഭവവികാസങ്ങളും കേരളത്തിലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം സജീവമായ മാധ്യമപ്രവർത്തനം നടത്തി വരുന്നു. പുരസ്കാരരാത്രിയിൽ നേരിട്ട് പങ്കെടുക്കാൻ കൃഷ്ണകിഷോറിന് സാധിച്ചില്ലെങ്കിലും, അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനായി ചടങ്ങിൽ ഫൊക്കാന ആദരിച്ചു. പ്രവാസി സമൂഹത്തിന്റെ വാർത്തകൾ കൃത്യമായും ഉത്തരവാദിത്തത്തോടെയും അവതരിപ്പിക്കുന്ന മാധ്യമപ്രവർത്തകർക്കുള്ള ഫൊക്കാനയുടെ അംഗീകാരത്തിന്റെ ഭാഗമായിരുന്നു അദ്ദേഹത്തിനുള്ള ആദരവ്.
ഷിജോ പൗലോസ്: അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകനും നവമാധ്യമങ്ങളിലൂടെയും ഏഷ്യാനെറ്റ് ന്യൂസിനിലൂടെയും ശ്രദ്ധേയനായ വ്യക്തിയുമാണ് ഷിജോ പൗലോസ് ..അമേരിക്കയിലെ മാധ്യമ രംഗം, ഡിജിറ്റൽ മീഡിയ.സ്ഥാനങ്ങൾ: ഏഷ്യാനെറ്റ് ന്യൂസ് യു.എസ്.എയുടെ പ്രൊഡക്ഷൻ കോർഡിനേറ്റർ, ട്വിലൈറ്റ് മീഡിയയുടെ ഉടമ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഭാരവാഹി.പ്രവർത്തനങ്ങൾ: സോഷ്യൽ മീഡിയ സ്റ്റാർ ഓഫ് ദി ഇയർ ലഭിച്ചിട്ടുണ്ട്. ഫൊക്കാന കൺവെൻഷനിൽ ലൈറ്റും സൗണ്ടും പിന്നണിയിൽ പ്രവർത്തിച്ചതും അദ്ദേഹം തന്നെ . അതുകൊണ്ടു തന്നേ അദ്ദേഹത്തിനു ഗ്രാൻഡ് ഫിനാലെ ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചു.
മാധ്യമപ്രവർത്തനം കേവലം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഒതുങ്ങുന്നതല്ലെന്നും പ്രവാസി സമൂഹത്തിന്റെ ജീവിതവും ആശങ്കകളും നേട്ടങ്ങളും പ്രതീക്ഷകളും രേഖപ്പെടുത്തുന്ന സാമൂഹിക ഉത്തരവാദിത്തം കൂടിയാണെന്നും ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ മാധ്യമങ്ങളുടെ അതിവേഗ വളർച്ചയിലും വിശ്വാസ്യതയും ഉത്തരവാദിത്തബോധവും കാത്തുസൂക്ഷിച്ച് പ്രവാസി സമൂഹത്തിന്റെ ശബ്ദമായി പ്രവർത്തിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകരോടുള്ള ആദരവായിരുന്നു ഫൊക്കാനയുടെ ഈ പുരസ്കാരച്ചടങ്ങ്.
America
റോതര്‍ഹാം: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികാഘോഷത്തിന് ബ്രിട്ടീഷ് മണ്ണില്‍ മലയാളിത്തത്തിന്റെ നിറവും ആവേശവും പകരാന്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡീന്‍ കുര്യാക്കോസ് എം.പി. യുക്മ-ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന്റെ വേദിയായ മാന്‍വേഴ്സ് തടാകത്തിലെത്തുന്നു.
ഓഗസ്റ്റ് 15-ന് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും കേരളപൂരത്തിന്റെയും വിവിധ ഘട്ടങ്ങളില്‍ സജീവ സാന്നിധ്യമായി ഡീന്‍ കുര്യാക്കോസ് പങ്കെടുക്കും. രാവിലെ നടക്കുന്ന ചടങ്ങില്‍ ബ്രിട്ടീഷ് ചാന്‍സലര്‍ക്കൊപ്പം പങ്കെടുക്കുന്ന അദ്ദേഹം ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യവാര്ഷികത്തെ അടയാളപ്പെടുത്തി 80 ഇന്ത്യന്‍ ദേശീയപതാകകളുമായി നടത്തുന്ന വര്‍ണാഭമായ ഘോഷയാത്ര, കേരളത്തിന്റെ വൈവിധ്യമാര്‍ന്ന തനത് കലാരൂപങ്ങളുടെ അകമ്പടിയോടെ മാന്‍വേഴ്സ് തടാകക്കരയെ ദേശസ്നേഹത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും വേദിയാക്കി മാറ്റും.ഉച്ചയ്ക്ക് നടക്കുന്ന സ്വാതന്ത്ര്യദിന-കേരളപൂരം പൊതുസമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം വള്ളംകളിയുടെ ആവേശകരമായ മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ വിജയികളാകുന്ന ടീമുകള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കുന്നതും ഡീന്‍ കുര്യാക്കോസ് എം.പി. ആയിരിക്കും.ഇതോടെ പ്രഭാതത്തിലെ ദേശീയപതാക ഉയര്‍ത്തല്‍ മുതല്‍ ഉച്ചയിലെ പൊതുസമ്മേളനവും വൈകുന്നേരത്തെ വള്ളംകളി സമ്മാനദാനവും വരെ നീളുന്ന ആഘോഷങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധിയായി ഡീന്‍ കുര്യാക്കോസിന്റെ സാന്നിധ്യം കേരളപൂരം 2026-ന് പ്രത്യേക മാനം നല്‍കും.
80 പതാകകള്‍; ഒരു ഇന്ത്യ - മാന്‍വേഴ്സില്‍ സ്വാതന്ത്ര്യത്തിന്റെ വര്‍ണാഭമായ ആഘോഷംഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എണ്‍പത് വര്‍ഷങ്ങളെ പ്രതീകാത്മകമായി അടയാളപ്പെടുത്തുന്നതിനാണ് 80 ഇന്ത്യന്‍ ദേശീയപതാകകളുമായി പ്രത്യേക ഘോഷയാത്ര സംഘടിപ്പിക്കുന്നത്. ദേശീയപതാകകള്‍ക്കൊപ്പം കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ പരമ്പരാഗത കലാരൂപങ്ങളും അണിനിരക്കും.
കേരളത്തിന്റെ കലയും സംസ്കാരവും ഇന്ത്യന്‍ ദേശീയബോധവും യു.കെ മലയാളികളുടെ പ്രവാസജീവിതവും ഒരേ വേദിയില്‍ സംഗമിക്കുന്ന അപൂര്‍വ കാഴ്ചയ്ക്കാണ് മാന്‍വേഴ്സ് തടാകം സാക്ഷ്യം വഹിക്കുക.ജന്മനാടായ ഇന്ത്യയോടുള്ള സ്നേഹവും ഇന്ന് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബ്രിട്ടനോടുള്ള പ്രതിബദ്ധതയും ഒരുപോലെ ഉയര്‍ത്തിപ്പിടിക്കുന്ന യു.കെ മലയാളി സമൂഹത്തിന്റെ ആഘോഷമായാണ് പരിപാടി ഒരുക്കുന്നത്.
കുട്ടികളും യുവജനങ്ങളും കുടുംബങ്ങളും വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും കലാകാരന്മാരും വള്ളംകളി ടീമുകളും ഉള്‍പ്പെടെ വലിയൊരു ജനസഞ്ചയം ആഘോഷത്തില്‍ പങ്കുചേരും. പ്രവാസികളായ പുതിയ തലമുറയ്ക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും ദേശീയപതാകയുടെ മഹത്വവും കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും പരിചയപ്പെടുത്തുന്ന അവസരം കൂടിയാകും ഈ ആഘോഷം.
രാവിലെ ദേശീയപതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കംസ്വാതന്ത്ര്യദിനത്തിന്റെ പ്രൗഢി നിറഞ്ഞ അന്തരീക്ഷത്തില്‍ ബ്രിട്ടന്റെയും ഭാരതത്തിന്റെയും ദേശീയപതാകകള്‍ ഉയര്‍ത്തുന്നതാണ്. ബ്രിട്ടീഷ് ചാന്‍സലര്‍ പങ്കെടുക്കുന്ന കേരളപൂരത്തിന്റെ ഔദ്യോഗിക ഉദ്ഘാടന-വള്ളംകളി ചടങ്ങിലും ഡീന്‍ കുര്യാക്കോസ് എം.പി. സന്നിഹിതനായിരിക്കും. ഇന്ത്യയില്‍ നിന്നുള്ള ഒരു പാര്‍ലമെന്റ് അംഗവും ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉന്നത പ്രതിനിധിയും ബ്രിട്ടീഷ് മലയാളി സമൂഹത്തോടൊപ്പം ഒരേ വേദിയില്‍ എത്തുന്നത് പരിപാടിയുടെ അന്തര്‍ദേശീയ സ്വഭാവത്തിനും പ്രത്യേക പ്രാധാന്യം നല്‍കും.
ഉച്ചയ്ക്ക് പൊതുസമ്മേളനം ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുംദിവസത്തെ മറ്റൊരു പ്രധാനഘട്ടമായ സ്വാതന്ത്ര്യദിന-കേരളപൂരം പൊതുസമ്മേളനം ഉച്ചയ്ക്ക് ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികള്‍, വിശിഷ്ടാതിഥികള്‍, കലാ-കായിക രംഗത്തെ പ്രമുഖര്‍, സ്പോണ്‍സര്‍മാര്‍, വോളന്റിയര്‍മാര്‍, മലയാളി കുടുംബങ്ങള്‍ തുടങ്ങിയവര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും.കേരളത്തില്‍നിന്നുള്ള ഒരു ജനപ്രതിനിധി ബ്രിട്ടീഷ് മലയാളികളുടെ വലിയൊരു സാംസ്കാരിക സംഗമത്തില്‍ സ്വാതന്ത്ര്യദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് നാട്ടിലെയും പ്രവാസലോകത്തെയും മലയാളികള്‍ തമ്മിലുള്ള ബന്ധത്തിന്റെ മനോഹരമായ പ്രതീകമാകും.വൈകിട്ട് ജലരാജാക്കന്മാര്ക്ക് ഡീന്‍ കുര്യാക്കോസിന്റെ വിജയകിരീടംപകല് മുഴുവന്‍ മാന്‍വേഴ്സ് ലേക്കിനെ ആവേശത്തിലാഴ്ത്തുന്ന വള്ളംകളിയുടെ ഫൈനല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ആഘോഷം സമ്മാനദാന ചടങ്ങിലേക്ക് കടക്കും.
കരുത്തും താളവും കൂട്ടായ്മയും പരീക്ഷിക്കുന്ന വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ വിജയികളാകുന്ന ടീമുകള്‍ക്ക് ഡീന്‍ കുര്യാക്കോസ് എം.പി. ട്രോഫികള്‍ കൈമാറും. കേരളത്തിലെ ജലോത്സവങ്ങളുടെ ആവേശം ബ്രിട്ടീഷ് മണ്ണിലേക്ക് കൊണ്ടുവന്ന വള്ളംകളിയിലെ വിജയികള്‍ക്ക് കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ട്രോഫി സമ്മാനിക്കുന്ന നിമിഷം മത്സരാര്‍ഥികള്‍ക്കും സംഘാടകര്‍ക്കും കാണികള്‍ക്കും ഒരുപോലെ അവിസ്മരണീയമാകും.
വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്ന് പാര്ലമെന്റിലേക്ക്അഭിഭാഷകനായ ഡീന്‍ കുര്യാക്കോസ്, പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അനാനിക്കല്‍ വീട്ടില്‍ എം.എം. കുര്യാക്കോസിന്റെയും റോസമ്മ കുര്യാക്കോസിന്റെയും മകനാണ്. ഭാര്യ ഡോ. നിത പോള്‍, മകന് ഡാനിലോ ഡീന്‍. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ പ്രീഡിഗ്രി പഠനത്തിന് ശേഷം മൂലമറ്റം സെന്റ് ജോസഫ് കോളേജില്‍ നിന്ന് ബി.എസ്.സി. ഫിസിക്സ് ബിരുദം നേടി. തുടര്‍ന്ന് തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദം കരസ്ഥമാക്കി. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ഹ്യൂമന്‍ റൈറ്റ്സ് ആന്റ് പൊളിറ്റിക്സ്-ല്‍ ഒന്നാം റാങ്കോടെ എം.എ. നേടിയ അദ്ദേഹം ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സ് മേഖലയില്‍ ഉന്നതപഠനവും തുടരുന്നു.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെഎസ്യു.വിലൂടെയാണ് ഡീന്‍ കുര്യാക്കോസ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. 2004 മുതല്‍ 2007 വരെ കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായും 2007 മുതല്‍ 2009 വരെ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2009-2010 കാലയളവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് ഇടുക്കി ലോക്സഭാ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ അദ്ദേഹം 2013 മുതല്‍ 2020 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
2014-ല്‍ ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഡീന്‍ കുര്യാക്കോസ് 2019-ല്‍ ഇടുക്കിയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റിലെ തൊഴില്‍, ഗ്രാമവികസനം തുടങ്ങിയ സമിതികളിലും പ്രവര്‍ത്തിച്ചു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച് പാര്‍ലമെന്റിലെത്തിയതോടെ ഇടുക്കിയുടെ പ്രതിനിധിയായി രണ്ടാം തവണയും അദ്ദേഹം ലോക്സഭയില്‍ സാന്നിധ്യമുറപ്പിച്ചു.
ജന്മനാടും പ്രവാസലോകവും കൈകോര്‍ക്കുന്ന വേദിയുകെയിലെ മലയാളി സമൂഹം ഇന്ന് ആരോഗ്യരംഗം, വിദ്യാഭ്യാസം, ബിസിനസ്, സാങ്കേതികവിദ്യ, പൊതുസേവനം തുടങ്ങി നിരവധി മേഖലകളില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ്. അതേസമയം പുതിയ തലമുറയ്ക്ക് കേരളത്തിന്റെ ഭാഷയും കലയും സംസ്കാരവും ഇന്ത്യന്‍ പൈതൃകവും പരിചയപ്പെടുത്താനുള്ള വലിയ ഉത്തരവാദിത്തവും പ്രവാസി സമൂഹം ഏറ്റെടുത്തിട്ടുണ്ട്.
അത്തരമൊരു സാഹചര്യത്തില്‍, ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്താനും, 80 ത്രിവര്‍ണ പതാകകള്‍ അണിനിരക്കുന്ന ഘോഷയാത്രയ്ക്ക് സാക്ഷിയാകാനും, പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനും, ഒടുവില്‍ വള്ളംകളി വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കാനും ഡീന്‍ കുര്യാക്കോസ് എം.പി. എത്തുന്നത് മാന്‍വേഴ്സ് തടാകക്കരയിലെ ആഘോഷങ്ങള്‍ക്ക് വേറിട്ടൊരു ചരിത്രപ്രാധാന്യം നല്കുന്നു.
സ്വാതന്ത്ര്യദിനത്തിന്റെ ആവേശവും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഒരുമിക്കുന്ന ഒരു മുഴുവന്‍ ദിവസത്തിന് മാന്‍വേഴ്സ് ഒരുങ്ങുകയാണ്.ഓഗസ്റ്റ് 15-ന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന മലയാളി കുടുംബങ്ങളെയും ഇന്ത്യക്കാരെയും വള്ളംകളി പ്രേമികളെയും കലാസ്വാദകരെയും യുക്മ-ഇസ ലണ്ടന്‍ കേരളപൂരം 2026-ന്റെ ഈ വര്‍ണാഭമായ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് സംഘാടകര്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
വേദി: Manvers Lake, Rotherham, S63 7DGതീയതി: 15 August 2026, Saturdayയുക്മ ദേശീയ ഭാരവാഹികളായ ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയേല്‍, സ്മിതാ തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്മോള്‍ നിധീരി, പീറ്റര്‍ താണോലില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ടൈറ്റില്‍ സ്പോണ്‍സറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടന്‍, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, എല്‍.ടി.സി. ഗ്ലോബല്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, കേരള ഡിലൈറ്റ്സ്, ഇന്ഫിന് ടൂര്‍സ് ആന്റ് ട്രാവല്‍സ്, മൈ ലോക്കൽ ഇന്ത്യൻ മട്ടാഞ്ചേരി, ടോണ്ടൻ എന്നിവരും ഉടന്‍ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം 'ബത്ലഹേം കുടുംബ യൂണിറ്റ്' ഉം ആയിരിക്കും മറ്റ് പ്രധാന സ്പോണ്‍സര്‍മാര്‍.
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്അഡ്വ. എബി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്)- 07702862186ജയകുമാര്‍ നായര്‍ (ജനറല്‍ സെക്രട്ടറി)- 07403223006ഡിക്സ് ജോര്‍ജ്ജ് (ജനറല്‍ കണ്‍വീനര്‍)- 07403312250ജോര്‍ജ്ജ് തോമസ് (ടീം മാനേജ്മെന്റ്) - 07903426018
America
ഡാളസ്: ഇന്ത്യൻ സംഗീതലോകത്തിന്റെ ഇതിഹാസ സംഗീതസംവിധായകൻ മാസ്ട്രോ ഇളയരാജയുടെ ‘Raja 50 – Ilaiyaraaja Live in Concert’ ഡാളസ്–ഫോർട്ട് വർത്ത് മേഖലയിലെ സംഗീതപ്രേമികൾക്കായി അരങ്ങിലെത്തുന്നു. അൾട്രാ എന്റർടൈൻമെന്റ് ഉം ഭാരത് ഭവൻ-ഉം കൈകോർക്കുന്ന സംഗീതാഘോഷം ഓഗസ്റ്റ് 15 ശനിയാഴ്ച ടെക്സസിലെ ഗാർലൻഡിലുള്ള Curtis Culwell Center-ൽ നടക്കും.
പതിറ്റാണ്ടുകളായി തലമുറകളെ സംഗീതത്തിലൂടെ വിസ്മയിപ്പിച്ച ഇളയരാജയുടെ സംഗീതയാത്ര ആഘോഷിക്കുന്ന ഈ പരിപാടി, ഈ വേനൽക്കാലത്ത് DFW മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ ഇന്ത്യൻ സംഗീത പരിപാടികളിലൊന്നായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
അമേരിക്കയിൽ പ്രമുഖ കലാകാരന്മാരെയും വലിയ സാംസ്കാരിക പരിപാടികളെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സജീവമായ അൾട്രാ എന്റർടൈൻമെന്റ്, ‘Raja 50’ ഡാലസിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. നോർത്ത് ടെക്സസിലെ ഇന്ത്യൻ സമൂഹവുമായി അടുത്ത ബന്ധമുള്ള ഭാരത് ഭവൻ-നൊപ്പം ചേർന്നാണ് ഇത്തവണത്തെ പരിപാടി ഒരുക്കുന്നത്.
അൾട്രാ എന്റർടൈൻമെന്റ് /ഭാരത് ഭവൻ വഴി ഇളയരാജ സംഗീതപരിപാടിയുടെ ടിക്കറ്റ് വാങ്ങുന്നവർക്ക് ഇർവിംഗിലെ ഭാരത് ഭവനിൽ ഭക്ഷണത്തിന് 10 ശതമാനം ഇളവ് ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇതിനൊപ്പം ടിക്കറ്റ് വാങ്ങുന്നവർക്കായി പ്രത്യേക Lucky Draw-വും ഒരുക്കിയിട്ടുണ്ട്. അർഹരായ ഭാഗ്യശാലികൾക്ക് ഇളയരാജയെ നേരിൽ കാണാനും സംവദിക്കാനും അവസരം നൽകുന്ന Meet & Greet പാസുകൾ നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.Meet & Greet പരിപാടി Irving-ലെ Bharat Bhavan-ലായിരിക്കും.
ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന് അനശ്വരമായ ആയിരക്കണക്കിന് ഗാനങ്ങൾ സമ്മാനിച്ച ഇളയരാജയുടെ സംഗീത പാരമ്പര്യം ആഘോഷിക്കുന്ന വേദിയായിരിക്കും ‘Raja 50’. വിവിധ തലമുറകളിലെ ആരാധകരെ ഒരുമിപ്പിക്കുന്ന ഡാളസ് സംഗീതരാവ് സംഗീതാസ്വാദകർക്ക് മറക്കാനാവാത്ത അനുഭവമാകുമെന്നാണ് പ്രതീക്ഷ.
പരിപാടി: Raja 50 – Ilaiyaraaja Live in Concertതീയതി: ശനിയാഴ്ച, ഓഗസ്റ്റ് 15, 2026വേദി: Curtis Culwell Center, Garland, Texasഅവതരണം: Ultra Entertainments × Bharat Bhavan × Saregamaടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും:Airav: +1 703-732-1777
ഡാളസ്–ഫോർട്ട് വർത്ത് മേഖലയിലെ സംഗീതപ്രേമികളെ മാസ്ട്രോ ഇളയരാജയുടെ അഞ്ച് പതിറ്റാണ്ടുകളുടെ അവിസ്മരണീയ സംഗീതപാരമ്പര്യം ആഘോഷിക്കുന്ന ഈ പ്രത്യേക സംഗീതസന്ധ്യയുടെ ഭാഗമാകാൻ Ultra Entertainments-ഉം Bharat Bhavan-ഉം ക്ഷണിക്കുന്നു.
America
ഹൂസ്റ്റൺ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2026-27 വർഷത്തെ ദേശീയ കമ്മിറ്റിയുടെയും ഹൂസ്റ്റൺ ചാപ്റ്ററിന്റെയും പ്രവർത്തനോദ്ഘാടനം ഹൂസ്റ്റണിലെ വിൻഡം ഹോട്ടലിൽ നടന്നു.
മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ഷെെലജ ഭദ്രദീപം കൊളുത്തി അടുത്ത രണ്ടുവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വി.ടി. ബൽറാം എംഎൽഎ ചടങ്ങിൽ ആശംസാ പ്രസംഗം നടത്തി.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമലോകം ഇന്ന് മലീമസമാകുന്ന സാഹചര്യത്തിലും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് കെ.കെ. ഷെെലജ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മലയാള മാധ്യമ പ്രവർത്തനത്തിന്റെ നിലവാരത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് വി.ടി. ബൽറാം പറഞ്ഞു.
പലപ്പോഴും ജനാധിപത്യ മൂല്യങ്ങളുമായി ബന്ധമില്ലാത്ത രീതിയിൽ മാധ്യമങ്ങൾ സ്വന്തം താത്പര്യങ്ങൾക്കനുസരിച്ച് റിപ്പോർട്ടിംഗ് നടത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ പ്രസ് ക്ലബ് ജനറൽ സെക്രട്ടറി അനിൽ ആറന്മുള സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രാജു പള്ളത്ത് അധ്യക്ഷത വഹിച്ചു. അമേരിക്കയിലും കേരളത്തിലുമായി പ്രസ് ക്ലബ് നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു.
സത്യസന്ധവും മാതൃകാപരവുമായ മാധ്യമ പ്രവർത്തനം നടത്തുന്നവരെ ആദരിക്കുന്ന മാധ്യമശ്രീ പുരസ്കാരം, കേരളത്തിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾ എന്നിവയും അദ്ദേഹം വിശദീകരിച്ചു.
America
ഒട്ടാവ: കട്ടപ്പന വെള്ളയാംകുടി കുളത്തുങ്കൽ ജോസഫൈൻ ജോർജ് (72, റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് ജെറോംസ് എൽപിഎസ് വെള്ളയാംകുടി) കാനഡയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച കാനഡയിൽ.
പരേത മേരികുളം പടവിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.എം. ജോസഫ്. മക്കൾ: നെവിൻ കെ. ജോസ്, മരിയ ജോബിൻ.
മരുമക്കൾ: സിമി കുരിശുംമൂട്ടിൽ (മാട്ടുക്കട്ട), ജോബിൻ ചരളേൽ (മുണ്ടക്കയം).
America
ഹൂസ്റ്റൺ: കോട്ടയം മുളമൂട്ടിൽ കുടുംബാംഗവും പരേതനായ എം.പി. ജേക്കബിന്റെയും മറിയം ജേക്കബിന്റെയും മകനുമായ ജേക്കബ് പുന്നൻ (51, സ്വരൂപ്) അമേരിക്കയിലെ ടെക്സസിൽ അന്തരിച്ചു.
ജിൽജി ജേക്കബ് ആണ് ഭാര്യ. സിയ ജേക്കബ് (16), മിയ ജേക്കബ് (12), ഈതൻ ജേക്കബ് (6) എന്നിവർ മക്കളും ജേക്കബ് വർഗീസ്, അച്ചാ ജേക്കബ് എന്നിവർ സഹോദരങ്ങളുമാണ്.
പൊതുദർശനം ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ എട്ട് വരെ സ്റ്റാഫോർഡിലുള്ള ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ദേവാലയത്തിൽ (Good Shepherd Episcopal Indian Church, 605 Dulles Ave, Stafford, TX 77477) വച്ച് നടത്തപ്പെടുന്നതാണ്.
സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ 10:30 വരെ ഇതേ പള്ളിയിൽ വച്ചും തുടർന്ന് 11ന് പെയർലാൻഡിലുള്ള സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ (South Park Funeral Home, Pearland) വച്ച് സംസ്കാര ശുശ്രൂഷകളും നടക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ടിനി തമ്പി - 281 759 0684.
America
ഹൂസ്റ്റൺ: ഒക്ലഹോമ സിറ്റിയിൽ നടക്കുന്ന 41-ാമത് പിസിഎൻഎകെ ദേശീയ സമ്മേളനത്തിന്റെ ദേശീയ യംഗ് അഡൾട്സ് കോഓർഡിനേറ്ററായി ഹൂസ്റ്റണിലെ മാത്യു ജോഷ്വ (ബോബി) നിയമിതനായി.
പിസിഎൻഎകെയുടെ ചരിത്രത്തിൽ ആദ്യമായാണ് യംഗ് അഡൾട്സ് വിഭാഗത്തിന് പ്രത്യേക പ്രാധാന്യം നൽകി ദേശീയ തലത്തിൽ കോർഡിനേറ്റർ പദവി ഏർപ്പെടുത്തുന്നത്.
യുവതലമുറയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ആത്മീയ വളർച്ച, കൂട്ടായ്മ, നേതൃത്വ വികസനം എന്നിവയ്ക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമാണ് പുതിയ പദവി.
ഐപിസി ഹെബ്രോൺ ഹൂസ്റ്റൺ സഭാംഗമായ മാത്യു ജോഷ്വ യുവജന, കുടുംബ, സെൽ ഗ്രൂപ്പ് ശുശ്രൂഷകളിൽ വർഷങ്ങളായി സജീവ സാന്നിധ്യമാണ്. പിസിഎൻഎകെ 2024 ഹൂസ്റ്റൺ ദേശീയ സമ്മേളനത്തിന്റെ ഇംഗ്ലീഷ് ലോക്കൽ കോഓർഡിനേറ്ററായി ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ പ്രീതയ്ക്കൊപ്പം വർഷങ്ങളായി സഭയിലെ സെൽ ഗ്രൂപ്പ് ശുശ്രൂഷയിൽ നേതൃത്വം നൽകുന്ന മാത്യു ജോഷ്വ മൂന്നു പെൺമക്കളുടെ പിതാവാണ്. വിശ്വാസികളുടെ ആത്മീയ വളർച്ചയ്ക്കും കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങളിലും സജീവമാണ്.
നിലവിൽ Wolters Kluwer സ്ഥാപനത്തിൽ മാനേജർ - എന്റർപ്രൈസ് സോഫ്റ്റ്വെയർ എൻജിനിയറിംഗ് ആൻഡ് ഡെവ്ഓപ്സ് ആയി സേവനമനുഷ്ഠിക്കുന്നു.
മാത്യു ജോഷ്വയുടെ ശുശ്രൂഷാ പരിചയവും നേതൃത്വപാടവവും യുവതലമുറയോടുള്ള പ്രതിബദ്ധതയും പിസിഎൻഎകെ ദേശീയ സമ്മേളനത്തിലെ യംഗ് അഡൾട്സ് പ്രവർത്തനങ്ങൾക്ക് കരുത്താകുമെന്ന് പിസിഎൻഎകെ 2028 നാഷണൽ ഇംഗ്ലീഷ് കോഓർഡിനേറ്റർ പാസ്റ്റർ ഡാവിൻ ഡാനിയേൽ പറഞ്ഞു.
America
ടെക്സസ്: ടെക്സസിലെ മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷം 'ആവണിത്തെന്നൽ 2026' ഓഗസ്റ്റ് 15-ന് ലീഗ് സിറ്റിയിലെ ജോണി അരോൾഫോ സിവിക് സെന്ററിൽ (Johnnie Arolfo Civic Center) വിപുലമായ രീതിയിൽ സംഘടിപ്പിക്കുമെന്നും ആ വേദിയിൽ വച്ച് ഡോ. സച്ച്മോർ തോമസിനെ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു.
അദ്ദേഹത്തിന്റെ മികച്ച സാമൂഹിക സേവനവും സമൂഹത്തിന് നൽകിവരുന്ന നിർലോഭമായ പിന്തുണയും പരിഗണിച്ചാണ് ഡോ. സച്ച്മോർ തോമസിന് ഈ പ്രത്യേക പുരസ്കാരം സമ്മാനിക്കുന്നത്.
നിലവിൽ ഗാൽവസ്റ്റൺ കൗണ്ടിയുടെ വിവിധ ഭാഗങ്ങളിലായി 13 ആരോഗ്യ-പരിചരണ സ്ഥാപനങ്ങൾക്ക്നേതൃത്വം നൽകുന്ന ഡോ. സച്ച്മോർ തോമസിന്റെ സേവനശൃംഖലയിൽ ആശുപത്രികൾ, വയോജന പരിചരണകേന്ദ്രങ്ങൾ, മെമ്മറി കെയർ യൂണിറ്റുകൾ, മെഡിക്കൽ സ്പാകൾ, പ്രൈമറി കെയർ ക്ലിനിക്കുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടുന്നു.
കൂടാതെ, അദ്ദേഹം നിലവിൽ ഗാൽവസ്റ്റൺ കൗണ്ടി ഷെരിഫ് ഓഫീസിന്റെ ഔദ്യോഗിക മെഡിക്കൽ ഡോക്ടറായും സേവനമനുഷ്ഠിക്കുന്നു. ആരോഗ്യരംഗത്തെ സേവനങ്ങൾക്കൊപ്പം നമ്മുടെ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങളിലും അദ്ദേഹം എന്നും സഹായഹസ്തവുമായി മുന്നിലുണ്ട്. സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ കരുതലും ആത്മാർഥമായ സേവനവും തുടർച്ചയായ പിന്തുണയും ഏറെ വിലമതിക്കപ്പെടുന്നതാണ്.
MSOLC-യുടെ പത്തുവർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വ്യക്തിയെ പൊന്നാട അണിയിച്ച് ആദരിക്കുന്നത്. ഈ ചരിത്രപരമായ ആദരവിന് അർഹനാകുന്നത് ഡോ. സച്ച്മോർ തോമസാണ്. 2026 ഓഗസ്റ്റ് 15-ന് നടക്കുന്ന മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ (MSOLC) ഓണാഘോഷമായ “അവണിത്തെന്നൽ 2026” വേദിയിൽ അദ്ദേഹത്തെ പൊന്നാട അണിയിച്ചും പ്രശംസാഫലകം സമ്മാനിച്ചും ആദരിക്കുന്നതാണ്.
MSOLC-യുടെ വളർച്ചയ്ക്കും സമൂഹത്തിന്റെ ഐക്യത്തിനും കരുത്തേകിയ അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സേവനങ്ങൾക്കും തുടർച്ചയായ സഹകരണത്തിനും MSOLC കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.
America
ഹൂസ്റ്റൺ: സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിന്റെ പുതിയ ദേവാലയ കെട്ടിടത്തിന്റെ വിശുദ്ധ കൂദാശ ഓഗസ്റ്റ് 21, 22 തീയതികളിൽ വിവിധ ആത്മീയ ശുശ്രൂഷകളോടെ നടത്തപ്പെടും. ഹൂസ്റ്റണിലെ 13218 Player Street-ലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപ്പൊലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് കൂദാശ നടക്കുന്നത്.
സൗത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ്, കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ.യാക്കോബ് മാർ ഐറേനിയോസ്, അടൂർ-കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം എന്നിവർ വിശുദ്ധ കൂദാശാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
1986-ൽ പൂർത്തീകരിച്ച് കൂദാശ ചെയ്ത നിലവിലെ ദേവാലയ കെട്ടിടം നിരവധി വർഷങ്ങളായി വളർന്നുവരുന്ന ഇടവക സമൂഹത്തിന്റെ ആരാധനാ ആവശ്യങ്ങൾ വിശ്വസ്തതയോടെ നിറവേറ്റിവരികയായിരുന്നു. എന്നാൽ, കാലക്രമേണ ഇടവകാംഗങ്ങളുടെ എണ്ണം വർധിച്ചതോടെ നിലവിലെ സൗകര്യങ്ങൾ പരിമിതമാകുകയും ആരാധനയ്ക്കും വിവിധ ശുശ്രൂഷകൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തു.
കൂടുതൽ വിശാലവും സൗകര്യപ്രദവുമായ ഒരു ആരാധനാ കേന്ദ്രത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്, നിലവിലെ നിർമ്മാണ കമ്മിറ്റി 2020-ൽ ഈ സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രാർഥനയുടെയും സമർപ്പണത്തിന്റെയും ഉദാരമായ സംഭാവനകളുടെയും ഇടവകാംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെയും ഫലമായി, 12,000 ചതുരശ്ര അടി വിസ്തീർണവും ഏകദേശം 450 പേർക്ക് ഇരിക്കാവുന്ന സൗകര്യവുമുള്ള അതിമനോഹരമായ പുതിയ ആരാധനാ കേന്ദ്രം ഇന്ന് പൂർത്തിയായിരിക്കുകയാണ്. 48 ലക്ഷം ഡോളർ (4.8 മില്യൺ ഡോളർ) ചെലവിലാണ് ഈ മഹത്തായ ആരാധനാ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്.
പുതിയ ആരാധനാ കേന്ദ്രം ഒരു കെട്ടിടം മാത്രമല്ല; വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും സമർപ്പണത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും സാക്ഷ്യമാണ്. വരും തലമുറകൾക്കും വിശ്വാസ സമൂഹത്തിനും അനുഗ്രഹമായി മാറുന്ന ഈ പുതിയ ദേവാലയം ദൈവത്തിന്റെ മഹത്തായ അനുഗ്രഹത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.
ഓഗസ്റ്റ് 17 തിങ്കളാഴ്ച വൈകിട്ട് 6.30ന് സന്ധ്യാപ്രാർഥനയും വിശുദ്ധ കുർബാനയും നടക്കും. ആഗസ്റ്റ് 18 ചൊവ്വാഴ്ച വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥനയും ഭക്തിഗാനവും തുടർന്ന് അഭിവന്ദ്യ യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ ധ്യാനപ്രസംഗവും ഉണ്ടായിരിക്കും. ഓഗസ്റ്റ് 19 ബുധനാഴ്ച അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത ധ്യാനപ്രസംഗം നടത്തും. ഓഗസ്റ്റ് 20 വ്യാഴാഴ്ച വൈകിട്ട് 6.30ന് സന്ധ്യാപ്രാർഥനയും ഗാനശുശ്രൂഷയും തുടർന്ന് ആർച്ചഞ്ചൽ റാഫേൽ കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച് വികാരി റവ. അബൂന ടോബിയ മനോലി ധ്യാനപ്രസംഗം നടത്തും.
ഓഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് 5ന് മെത്രാപ്പോലീത്തമാരെയും വിശിഷ്ടാതിഥികളെയും സ്വീകരിക്കും. 5.30ന് പുതിയ ദേവാലയത്തിലേക്കുള്ള പ്രദക്ഷിണവും 5.45ന് പൊതുസമ്മേളനവും നടക്കും. വൈകിട്ട് 6.45ന് കൂദാശയുടെ ഒന്നാം ഭാഗം ആരംഭിക്കും.
ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 7ന് കൂദാശയുടെ രണ്ടാം ഭാഗവും തുടർന്ന് പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും നടക്കും. രാവിലെ 11.30ന് അനുസ്മരണവും ധ്യാനവും, ഉച്ചയ്ക്ക് 12.30ന് കൈമുത്തും ഉച്ചഭക്ഷണവും ഉണ്ടായിരിക്കും. വികാരി: റവ. ഫാ. വറുഗീസ് തോമസ്, അസിസ്റ്റന്റ് വികാരി: റവ. ഫാ. ജോൺ വറുഗീസ്, ട്രസ്റ്റി: വിനു വർഗീസ്, സെക്രട്ടറി: യൽദോ പീറ്റർ, പ്രോജക്ട് മാനേജർ: ജിജേഷ് വർഗീസ്, കൺസ്ട്രക്ഷൻ ലീഡ്: ആഷ്ലി ജോർജ്, ഫിനാൻസ് ലീഡ്: ബെൻസൺ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
America
കൊളറാഡോ: യുഎസിലെ കൊളറാഡോയിൽ നിയന്ത്രണം വിട്ട കാർ കുത്തനെയുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് അഞ്ച് കൗമാരക്കർക്ക് ദാരുണാന്ത്യം. കഴിഞ്ഞ ശനിയാഴ്ച ഗ്രാന്‍ഡ് ജങ്ഷനിലെ റെസിഡൻഷ്യൽ ഏരിയയിലൂടെ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ 7.45ഓടെയാണ് വാഹനം മലയിടുക്കിലേക്ക് മറിഞ്ഞതായി പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും കാറിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മരിച്ചവർ ഗ്രാൻഡ് ജംഗ്ഷൻ സ്വദേശികളായ 17 വയസുള്ള ആൺകുട്ടികളാണ്. പ്രായപൂർത്തിയാകാത്തവരുടെ പേരുകൾ നിയമപരമായി പുറത്തുവിടാനാകില്ലെന്ന് കൊറോണർ ഓഫിസ് അധികൃതർ അറിയിച്ചു.
വാഹനം തെക്ക് ദിശയിലേക്ക് സഞ്ചരിക്കുന്നതിനിടെ റോഡിൽ നിന്ന് തെന്നിമാറി കുത്തനെയുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അമിതവേഗതയാണോ അപകടകാരണമെന്നത് അന്വേഷിച്ചു വരികയാണ്. ഡ്രൈവറും മുൻ സീറ്റിലിരുന്ന യാത്രികനും ഉൾപ്പെടെ മൂന്ന് പേർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെന്നും, സീറ്റ് ബെൽറ്റ് ധരിക്കാത്ത മറ്റ് രണ്ട് പേർ വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുപോയി.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.ഗ്രാൻഡ് ജംഗ്ഷൻ പോലീസ് ഡിപ്പാർട്ട്മെന്റ്, ഫയർ ഡിപ്പാർട്ട്മെന്റ്, മേസ കൗണ്ടി സെർച്ച് ആൻഡ് റെസ്ക്യൂ, കൊറോണർ ഓഫിസ് എന്നിവർ അപകടസ്ഥലം പരിശോധിച്ചു.
America
പെൻസിൽവേനിയ : ഫൊക്കാനയുടെ 2026 അന്താരാഷ്ട്ര കൺവൻഷനോടനുബന്ധിച്ച് നടത്തിയ റാഫിൾ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ലഭിച്ച ടെസ്ല കാർ ഫൊക്കാനയ്ക്ക് തിരിച്ചുനൽകി പുതിയ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിന്റോ ജോളി. ഏകദേശം 45,000 ഡോളർ വിലമതിക്കുന്ന ടെസ്ല കാർ നറുക്കെടുപ്പിലൂടെ സ്വന്തമാക്കിയ ശേഷമാണ് ഫൊക്കാനയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സമ്മാനം തിരിച്ചുനൽകുമെന്ന് നേരത്തെ നൽകിയ വാക്ക് ലിന്റോ ജോളി പാലിച്ചത്.
കൽഹാരി റിസോർട്ടിൽ നടന്ന ഫൊക്കാന കൺവൻഷന്റെ സമാപന ചടങ്ങിലായിരുന്നു നറുക്കെടുപ്പ്. ഫൊക്കാനയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ, കൺവൻഷൻ നഷ്ടത്തിലാണെങ്കിൽ തനിക്ക് ടെസ്ല കാർ സമ്മാനമായി ലഭിച്ചാൽ അത് ഫൊക്കാനയ്ക്ക് തിരിച്ചുനൽകി നഷ്ടം നികത്താൻ സഹായിക്കുമെന്ന് ലിന്റോ ജോളി പറഞ്ഞിരുന്നു. എന്നാൽ താൻ വിജയിക്കുമെന്ന് അദ്ദേഹത്തിനും സങ്കൽപ്പിക്കാനായിരുന്നില്ല.
റാഫിളിന്റെ അവസാന നറുക്കെടുപ്പിനായി വേദിയിലെത്തിയ നടനും സംവിധായകനുമായ നാദിർഷയാണ് വിജയിയുടെ പേര് പ്രഖ്യാപിച്ചത്. ടിക്കറ്റ് എടുത്ത് പേര് വായിച്ചപ്പോൾ പുറത്തുവന്നത് ലിന്റോ എന്ന പേരായിരുന്നു. അപ്രതീക്ഷിതമായ വിജയത്തിൽ സദസ്സിൽ ആവേശം നിറഞ്ഞപ്പോൾ, സമ്മാനം ഏറ്റുവാങ്ങാൻ വേദിയിലെത്തിയ ലിന്റോ മൈക്ക് കൈയിലെടുത്ത് പ്രഖ്യാപിച്ചു: “ഈ കാർ ഞാൻ ഫൊക്കാനയ്ക്ക് തിരിച്ചു കൊടുക്കുന്നു.”
പ്രഖ്യാപനം സദസിൽ വലിയ കൈയടിക്കും അഭിനന്ദനങ്ങൾക്കും ഇടയാക്കി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ ലിന്റോയുടെ വിജയം ആഘോഷിക്കാൻ കാത്തിരുന്നവർക്കും ഈ തീരുമാനം അപ്രതീക്ഷിതമായിരുന്നു.
ഫൊക്കാനയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനും സംഘടനയുടെ തുടർ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനുമാണ് സമ്മാനം തിരിച്ചുനൽകുന്നതെന്ന് ലിന്റോ വ്യക്തമാക്കിയിരുന്നു. നറുക്കെടുപ്പിലൂടെ ലഭിച്ച വലിയ സമ്മാനം വ്യക്തിപരമായി സ്വന്തമാക്കുന്നതിനുപകരം സംഘടനയ്ക്ക് തിരികെ നൽകാനുള്ള അദ്ദേഹത്തിന്റെ തീരുമാനം കൺവെൻഷനിലെ ശ്രദ്ധേയമായ സംഭവമായി മാറി.
ഫൊക്കാനയുടെ 2026 കൺവൻഷനോടനുബന്ധിച്ച് 100 ഡോളർ വിലയുള്ള റാഫിൾ ടിക്കറ്റുകളാണ് വിതരണം ചെയ്തത്. ഒന്നാം സമ്മാനമായി ടെസ്ല മോഡൽ 3, രണ്ടാം സമ്മാനമായി ഐഫോൺ, മൂന്നാം സമ്മാനമായി ഐപാഡ് എന്നിവയാണ് പ്രഖ്യാപിച്ചിരുന്നത്. കൺവെൻഷനിൽ പങ്കെടുക്കാതെ തന്നെ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും റാഫിളിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നു.
നറുക്കെടുപ്പിൽ സ്വന്തമാക്കിയ ഏകദേശം 45,000 ഡോളർ വിലമതിക്കുന്ന ടെസ്ല കാർ സംഘടനയ്ക്ക് തിരിച്ചുനൽകിയ ലിന്റോ ജോളിയുടെ തീരുമാനം ഫൊക്കാനയുടെ ചരിത്രത്തിലെ വേറിട്ടൊരു മാതൃകയായി മാറിയിരിക്കുകയാണ് എന്ന് സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും , ട്രഷർ ജോയി ചക്കപ്പനും അറിയിച്ചു.
America
ഷിക്കാഗോ∙ സെപ്റ്റംബർ 6-ന് ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 12-ാമത് രാജ്യാന്തര വടംവലി ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. കഴിഞ്ഞ 12 വർഷങ്ങളിലായി നിരന്തരം വലിയ സജ്ജീകരണങ്ങളോടെ നടത്തിവരുന്ന ഈ വടംവലിയുടെ ലോകകപ്പിനായി, ഈ വടംവലിക്ക് വർഷങ്ങളായി നേതൃത്വം നൽകി കഴിവ് തെളിയിച്ചിട്ടുള്ള കമ്മിറ്റികൾ തന്നെയാണ് ഇത്തവണയും ടൂർണമെന്റിനെ നയിക്കുന്നത്.
പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയി കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പൂത്തേട്ട്, പി ആർ ഓ അനിൽ മറ്റത്തിക്കുന്നേൽ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് ടീം, സിറിയക്ക് കൂവക്കാട്ടിൽ നേതൃത്വം നൽകുന്ന ടൂർണമെന്റ് കമ്മിറ്റിയോടൊപ്പം ചേർന്ന് വടംവലി മത്സരങ്ങളുടെ വിജയത്തിനായി പ്രവർത്തിക്കും.
ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ പള്ളിയിൽ പുതിയ സൺഡേ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടുUS Newsഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ പള്ളിയിൽ പുതിയ സൺഡേ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടുസോഷ്യൽ ക്ലബ്ബ് മുൻ പ്രസിഡന്റായും നിരവധി തവണ ടൂർണമെന്റ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച പരിചയസമ്പന്നതയുമായാണ് സിറിയക്ക് കൂവക്കാട്ടിൽ ഇത്തവണയും ചെയർമാനായി ടൂർണമെന്റ് കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. മാനി കരികുളം വൈസ് ചെയർമാനായും സ്റ്റീഫൻ കിഴക്കേക്കുറ്റ് ജനറൽ കൺവീനറായും പ്രവർത്തിക്കുന്നു. Finance Committee-ക്ക് ബിനു കൈതക്കത്തൊട്ടിയിൽ നേതൃത്വം നൽകും.
India Food Fest Committee-ക്ക് നേതൃത്വം നൽകുന്നത് ജോസ് മണക്കാട്ടാണ്.Advertisementസാബു പടിഞ്ഞാറേൽ (Accommodation Committee), സിബി കൈതക്കത്തൊട്ടിയിൽ (Entertainment Committee), പോൾസൺ കുളങ്ങര (Facility Committee), സൈമൺ ചക്കാലപ്പടവിൽ (Hospitality), മനോജ് വഞ്ചിയിൽ (Audio Visual), അഭിലാഷ് നെല്ലാമറ്റം (Registration), സാജു കണ്ണമ്പള്ളി (Media), തമ്പി ചെമ്മാച്ചേൽ (Security), ജിബി കൊല്ലപ്പള്ളി (Bleachers), റൊണാൾഡ് പൂക്കുമ്പേൽ (Commentary), അലക്സ് പടിഞ്ഞാറേൽ (First Aid), ബെന്നി പടിഞ്ഞാറേൽ (Food), സ്റ്റീഫൻ കിഴക്കേക്കുറ്റ് (Procession), ജസ്മോൻ പുറമഠത്തിൽ (Refereeing & Rules), ബൈജു കുന്നേൽ (Time Management), സണ്ണി കണ്ണാലയിൽ (Transport), സിബി കദളിമറ്റം & റോണി തോമസ് (Trophy), സജി മുല്ലപ്പള്ളിൽ & രാജു മനുങ്കൽ (Uniform), ബിജു പെരികലം (Weight Measurement) എന്നിവരും വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകിവരുന്നു.
ആഗോള തലത്തിൽ തന്നെ മലയാളി വടംവലി ടൂർണമെന്റുകളുടെ രാജാവ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുക നൽകപ്പെടുന്ന വടംവലി ടൂർണമെന്റ് എന്നിങ്ങനെ പല വിശേഷണങ്ങളിൽ അറിയപ്പെടുന്ന ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ അന്താരാഷ്ട്ര വടംവലി മത്സരങ്ങൾ ഇത്തവണ ഷിക്കാഗോയ്ക്കടുത്ത് ബെൻസൻവില്ലിലുള്ള Energy Indoor Sports Complex-ലാണ് നടത്തപ്പെടുക.
പതിവുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി ടീമുകൾ ഇത്തവണയും ടൂർണമെന്റിൽ പങ്കെടുക്കുമെന്നും, സെപ്റ്റംബർ 6-ന് ഈ ടൂർണമെന്റിൽ പങ്കെടുക്കുവാനും, സാക്ഷികളാകുവാനും ഏവരെയും ക്ഷണിക്കുന്നതായും സംഘാടക സമിതിക്ക് വേണ്ടി ക്ലബ്ബ് പ്രസിഡണ്ട് റൊണാൾഡ് പൂക്കുമ്പേൽ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു.
America
പെൻസിൽവാനിയ: ഫൊക്കാനയെ സമൂഹത്തിന് പ്രയോജനപ്പെടുന്ന ശക്തമായ സേവനസംഘടനയാക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെ ഫിലിപ്പോസ്, ഫിലിപ്പും (ന്യുയോർക്ക്), സെക്രട്ടറിയായി സന്തോഷ് നായരും (ഷിക്കാഗോ) ടീമും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
വ്യക്തികേന്ദ്രീകൃത നേതൃത്വത്തിനുപകരം കൂട്ടായ പ്രവര്‍ത്തനത്തെയും യുവജന പങ്കാളിത്തത്തെയും സാങ്കേതികവിദ്യയുടെ പ്രയോജനപ്പെടുത്തലിനെയും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനരേഖയാണ് പുതിയ ഭാരവാഹികൾ മുന്നോട്ടുവയ്ക്കുന്നത്. കേരളവുമായി കൂടുതല്‍ സജീവമായ ബന്ധം, യുവജന ശാക്തീകരണം, സാമൂഹിക പ്രതിബദ്ധത, വിദ്യാഭ്യാസആരോഗ്യ മേഖലകളിലെ ഇടപെടല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ വികസന അജണ്ടയാണ് ഭാരവാഹികൾ ലക്ഷ്യമിടുന്നത
്.
ഫൊക്കാനയുടെ പാരമ്പര്യത്തെ ആദരിച്ചുകൊണ്ട് കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്നതാണ് ലക്ഷ്യമെന്ന് ഫിലിപ്പോസ് ഫിലിപ് പറഞ്ഞു. യുവജനങ്ങളുടെ ഊര്‍ജവും സാങ്കേതികവിദ്യയുടെ സാധ്യതകളും സാമൂഹിക സേവനത്തിന്റെ മൂല്യങ്ങളും സമന്വയിപ്പിച്ചുള്ള ഒരു സംഘടനാ നവീകരണമാണ് ഉദ്ദേശിക്കുന്നത് .
വാഗ്ദാനങ്ങളില്‍ ഒതുങ്ങാതെ നടപ്പാക്കാവുന്ന പദ്ധതികളാണ് തന്റെ മുന്‍ഗണനയെന്നും, അംഗസംഘടനകളുടെ അഭിപ്രായങ്ങളെ മാനിച്ച് കൂട്ടായ നേതൃത്വത്തിലൂടെ ഫൊക്കാനയെ കൂടുതല്‍ കരുത്തുറ്റതും ജനകീയവുമായ ഒരു സംഘടനയാക്കി വളര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കുന്നു
. സേവനവും സുതാര്യതയും പ്രവര്‍ത്തന മികവും മുഖമുദ്രയാക്കുന്ന ഒരു പുതിയ അധ്യായം ഫൊക്കാനയില്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ പ്രസിഡന്റ് സജിമോൻ ആന്റണിയും സംഘവും ആരംഭിച്ച നല്ല പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട്, പുതുതലമുറയുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും അനുയോജ്യമായ ഒരു ഫൊക്കാനയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നു ജനറൽ സെക്രട്ടറി സന്തോഷ് നായർ പറഞ്ഞ
മറ്റു ഭാരവാഹികൾ.
ട്രഷറർ: ആന്റോ വർക്കി; എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്: ലിൻഡോ ജോളി; വൈസ് പ്രസിഡൻറ്: ജോസി ജെ കാരക്കാട്ട്; അസോസിയേറ്റ് സെക്രട്ടറി: സോണി തോമസ് അമ്പൂക്കൻ; അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി: അജു ഉമ്മൻ; അസോസിയേറ്റ് ട്രഷറർ : അപ്പുക്കുട്ടൻ പിള്ള; അഡീഷണൽ അസോസിയേറ്റ് ട്രഷറർ: ഗ്രേസ് മറിയ ജോസഫ് .
വിമൻസ് ഫോറം ചെയർ: ഷൈനി രാജുബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങൾ: ജോയ് വി ചാക്കപ്പൻ; മനോജ് ജെ എടമനനാഷണൽ കമ്മിറ്റി അംഗങ്ങൾ: ബിജോ വിതയത്തിൽ; റെജി വർഗീസ്; അജു എബ്രഹാം; ഷൈമി ജേക്കബ്; മേരി ഫിലിപ്; സുജ ജോസ്; ആന്റണി മാത്യു; സുഷമ പ്രവീൺ; അനിൽ കുമാർ ദാമോദരൻ പിള്ള; ചെറിയാൻ പെരുമാൾ; ആദർശ് രവീന്ദ്രൻ; ശിവ തഷ്ണാത്; ജോർജ് നടവയൽ ദേവസ്യ; ജിൻസ് ജോസഫ്; റോണി വർഗീസ്.യൂത്ത് കമ്മിറ്റി (യുഎസ്എ) 5 അംഗങ്ങൾ: അഷിത അലക്സ്; സാറ എൽ പോത്തൻ; എബി അലക്സ്; ടിയ കെ ബാബു; ബിനിൽ ബെന്നി.യൂത്ത് കമ്മിറ്റി (കാനഡ) അനിത ബിജു ജോർജ്; ജൂലി ജോസി കരക്കാട്ട്.ആർവിപിറീജിയൻ1: ഫോബി പോൾ ചിട്ടിശ്ശേരിറീജിയൻ
America
ഒഹായോ: അമേരിക്കയിലെ ഒഹായോയിൽ നടന്ന സൗന്ദര്യപ്രതിഭാ മത്സരത്തിൽ ക്നാനായ സമൂഹത്തിന് അഭിമാനമായി റീമ തോമസ് വള്ളിപ്പടവിൽ. ‘Miss Firelands Queen 2026–2027’ കിരീടമാണ് റീമ സ്വന്തമാക്കിയത്.
ഒഹായോയിലെ യുവ ക്നാനായ വനിതയായ റീമയുടെ നേട്ടം മലയാളി സമൂഹത്തിനും ക്നാനായ സമൂഹത്തിനും ഏറെ സന്തോഷം പകരുന്നതായി മാറി. വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് റീമ കിരീടനേട്ടത്തിലെത്തിയത്.
പുതുതലമുറയിലെ മലയാളി യുവതികൾ അമേരിക്കൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ കൈവരിക്കുന്ന നേട്ടങ്ങളുടെ പട്ടികയിലേക്കാണ് റീമ തോമസ് വള്ളിപ്പടവിലും തന്റെ പേര് ചേർത്തിരിക്കുന്നത്. റീമയുടെ വിജയത്തിന് പിന്നാലെ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ക്നാനായ-മലയാളി സമൂഹത്തിൽ നിന്നും അഭിനന്ദനങ്ങൾ ഒഴുകിയെത്തുകയാണ്.
America
ഓക്ലഹോമ: മൃഗസംരക്ഷണ ജീവനക്കാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഓക്ലഹോമയിലെ ഗ്രോളർ പൈൻസ് ടൈഗർ പ്രിസർവിൽ ബിഗ് ക്യാറ്റ് ഷോ’ നടക്കുന്നതിനിടെയാണ് മൃഗസംരക്ഷണ ജീവനക്കാരനായ റയാൻ ഈസ്ലി (37)യെ കടുവ ആക്രമിച്ചത്. പ്രകടനം കാണാൻ എത്തിയവരുടെ കൂട്ടത്തിൽ റയാന്റെ ഭാര്യയും മകളും ഉണ്ടായിരുന്നു.
കടുവകളെ കാണാനും മൃഗങ്ങളെ എങ്ങനെ പരിശീലിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള പ്രദർശനങ്ങൾ കാണാനും സന്ദർശകർക്ക് ടൂറുകൾ ബുക്ക് ചെയ്യാവുന്ന ഒരു സ്വകാര്യ കേന്ദ്രമാണ് പ്രിസർവ് എന്നാണ് അവർ വെബ്സൈറ്റിൽ അവകാശപ്പെടുന്നത്. കടുവയുടെ ആക്രമണത്തിൽ ഏറ്റ പരുക്കാണ് റയാന്റെ മരണകാരണമെന്ന് പിന്നീട് പരിശോധനയിൽ സ്ഥിരീകരിച്ചു.
America
ഹൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും സംഘടനയുടെ 15-ാം വാര്‍ഷികാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും വര്‍ണാഭമായി നടന്നു. സംസ്കാരത്തിന്റെയും ബിസിനസ് കൂട്ടായ്മയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച ചടങ്ങില്‍ ഹൂസ്റ്റണിലെ സാമുദായിക-വ്യാപാരി രംഗത്തെ പ്രമുഖരും ചേംബര്‍ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
മഹാബലിയെ എഴുന്നള്ളിച്ച് ആനയിച്ചതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ശശിധരന് നായരാണ് മഹാബലിയുടെ വേഷത്തിലെത്തി ഓണസന്ദേശം നല്‍കിയത്. തുടര്‍ന്ന് നടന്ന ദീപം കൊളുത്തുന്ന ചടങ്ങില്‍ സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്റ് റോയ് മാത്യു, സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ചേംബര്‍ പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്നേഹം, സമത്വം, പങ്കുവെക്കല്‍, ഐക്യം തുടങ്ങിയ മൂല്യങ്ങള്‍ ദൈനംദിന ജീവിതത്തിലും ബിസിനസ് രംഗത്തും പ്രാവര്‍ത്തികമാക്കുന്നതാണ് യഥാര്‍ഥ ഓണസന്ദേശമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘടനയുടെ 15 വര്‍ഷത്തെ പ്രവര്‍ത്തന യാത്രയും നേട്ടങ്ങളും അടയാളപ്പെടുത്തുന്ന പ്രത്യേക വാര്‍ഷിക റീല്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, മഗ് പ്രസിഡന്റ് റോയ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡന്റ് ജോമോൻ ഇടയാടിയിൽ സ്വാഗതം ആശംസിച്ചു. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജിജി ഓലിയ്ക്കല്‍, ജിജു കുളങ്ങര, ക്യാപ്റ്റന്‍ മനോജ് പൂപ്പാറയില്‍, ജോണ്‍ ഡബ്ല്യു. വര്‍ഗീസ് (Prompt Mortgage), ഫോമാ ആര്.വി.പി മിക്കി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു. ചേംബര്‍ വനിതാ ക്ലബ്ബ് അവതരിപ്പിച്ച ഫ്യൂഷന്‍ നൃത്തങ്ങളും കണ്ണപ്പന്, സണ്ണി കാരിയ്ക്കൽ എന്നിവരുടെ ഗാനമേളയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
ചേംബര്‍ സെക്രട്ടറി ബ്രൂസ് കൊളമ്പേലിന്റെ നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളുടെ സഹകരണത്തോടെയാണ് പരിപാടികള്‍ ഏകോപിപ്പിച്ചത്. സണ്ണി കാരിയ്ക്കൽ അവതാരകനായി ചടങ്ങുകള്‍ നിയന്ത്രിച്ചു. അസോസിയേറ്റ് സെക്രട്ടറി സാം സുരേന്ദ്രന് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
'Advocate - Benefit - Connect' എന്ന അടിസ്ഥാന ദൗത്യവുമായി മുന്നേറുന്ന സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സ്, വരും ദിവസങ്ങളില്‍ കൂടുതല്‍ കരുത്തുറ്റ കമ്മ്യൂണിറ്റി-ബിസിനസ് പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
America
ന്യൂയോർക്ക് : പ്രശസ്ത സന്യാസ വര്യനായ സാധു സുന്ദർ സിംഗിന്റെ കുടുംബാംഗങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'ഗവാഃ - ദി വിറ്റ്നസ്' (GAWAH - THE WITNESS) എന്ന ചിത്രത്തിന്റെ ലോക പ്രീമിയർ പ്രദർശനം 2026 ഓഗസ്റ്റ് 29-ന് ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ നടക്കും.
യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി രണ്ട് മണിക്കൂർ ദൈർഘ്യത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വിശ്വാസവും യാഗവും പ്രമേയമാക്കുന്ന ഈ ചിത്രം ചരിത്രത്തിന്റെ ഏടുകളിൽ നിന്ന് നമ്മുടെ തലമുറ അറിഞ്ഞിരിക്കേണ്ട ഒരു സുപ്രധാന കഥയാണ് വെളിച്ചെത്തു കൊണ്ടുവരുന്നത്.
ഡോ. ബാബു കെ. വർഗീസിന്റെ 'തണ്ടർ ഇൻ ദി ഹിമാലയസ്' എന്ന പുസ്തകമാണ് തിരക്കഥ/അടിസ്ഥാനം.സംവിധാനം: ലിയോ തദ്ദേവൂസ്,നിർമ്മാണം: കോശി ജോർജ്ജ്, ചിത്രത്തിന്റെ പ്രദർശനം 2026 ഓഗസ്റ്റ് 29, ശനിയാഴ്ച.സമയം: ഉച്ചയ്ക്ക് 12:30-ന്സ്ഥലം: ബെൽമോർ പ്ലേഹൗസ് (Bellmore Playhouse, 525 Bedford Ave, Bellmore, NY 11710)സിനിമയുടെ ടിക്കറ്റുകളും സീറ്റുകളും പരിമിതമാണ്.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഔദ്യോഗിക വെബ്സൈറ്റായ https://www.gawahmedia.com/ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.ഫോൺ നമ്പർ: +1 (718) 314-8171
America
ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാലസും (KAD) സംയുക്തമായി നൽകുന്ന 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികളുടെ മികച്ച പഠനമികവിനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് അവാർഡുകൾ നൽകുന്നത്.
ചുവിഭാഗങ്ങളും അവാർഡ് തുകയും:
12-ാം ക്ലാസ് (SAT സ്കോർ അടിസ്ഥാനത്തിൽ):ഒന്നാം സമ്മാനം: $750,രണ്ടാം സമ്മാനം: $500,8-ാം ക്ലാസ് (ഫൈനൽ ഗ്രേഡ് അടിസ്ഥാനത്തിൽ):ഒന്നാം സമ്മാനം: $350,രണ്ടാം സമ്മാനം: $2505-ാം ക്ലാസ് (ഫൈനൽ ഗ്രേഡ് അടിസ്ഥാനത്തിൽ):ഒന്നാം സമ്മാനം: $300,രണ്ടാം സമ്മാനം: $200
2024, 2025 വർഷങ്ങളിൽ കേരള അസോസിയേഷൻ അല്ലെങ്കിൽ ICEC അംഗങ്ങളായവരുടെ മക്കൾക്ക് അപേക്ഷിക്കാം. DFW ഏരിയയിലേക്ക് അടുത്തിടെ താമസം മാറിയ പുതിയ അംഗങ്ങളുടെ മക്കൾക്കും അർഹതയുണ്ടായിരിക്കു
ം. 2026 സെപ്റ്റംബർ 5-ന് നടക്കുന്ന ഓണം ആഘോഷ ചടങ്ങിൽ വെച്ച് വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്യും.വിദ്യാർത്ഥികളുടെ റിപ്പോർട്ട് കാർഡിന്റെയോ SAT സ്കോറിന്റെയോ പകർപ്പ് 2026 ഓഗസ്റ്റ് 10-ന് മുൻപായി തപാൽ വഴിയോ ഇമെയിൽ വഴിയോ സമർപ്പിക്കേണ്ടതാണ്.
വേഗത്തിലുള്ള നടപടികൾക്കായി ഇമെയിൽ അയക്കുന്നതാണ് ഉചിതം.ADVERTISEMENTGo AD-FREEഅപേക്ഷ അയക്കേണ്ട വിലാസം (E-mail): [email protected] Address: 3821 BROADWAY BLVD, GARLAND TX 75043
കൂടുതൽ വിവരങ്ങൾക്ക്: റുമാന സംജാദ് (Education Director-KAD): 215-514-7685,മാത്യു നൈനാൻ (President-ICEC): 214-478-6543,ഷിജു അബ്രഹാം (President-KAD): 214-929-3750,തോമസ് ഈശോ (Secretary-ICEC): 214-478-6543,മൻജിത് കൈനിക്കര (Secretary-KAD): 972-679-8555
America
ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനത്തിന്റെ മീഡിയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ മാധ്യമപ്രവർത്തകനും സാമൂഹികസഭാ പ്രവർത്തകനുമായ എബി തോമസിന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.
അമേരിക്കൻ മലയാളി മാധ്യമരംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വവും സജീവ സാന്നിധ്യവുമാണ് എബി തോമസ്. മാധ്യമപ്രവർത്തനത്തോടൊപ്പം സഭാസാമൂഹിക മേഖലകളിലും സജീവമായി ഇടപെട്ടുവരുന്ന അദ്ദേഹം, ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്.
മണ്ഡലം അസംബ്ലി അംഗമായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സഭയുടെ വിവിധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനത്തിന്റെ മീഡിയ കമ്മിറ്റിയിലേക്ക് എബി തോമസ് തെരഞ്ഞെടുക്കപ്പെടുന്നത് അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തന മേഖലയിലെ പരിചയത്തിനും സഭാസാമൂഹിക രംഗങ്ങളിലെ സജീവ ഇടപെടലുകൾക്കുമുള്ള അംഗീകാരമായി വിലയിരുത്തപ്പെടുന്നു.
ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങളും സന്ദേശങ്ങളും കൂടുതൽ ഫലപ്രദമായി സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ മാധ്യമപരിചയം ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ സജീവ പ്രവർത്തകനായ എബി തോമസിന്റെ പുതിയ ഉത്തരവാദിത്വത്തിൽ അദ്ദേഹം മികച്ച സംഭാവനകൾ നൽകുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.
മാധ്യമരംഗത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കും സഭാസാമൂഹിക മേഖലകളിലെ ഇടപെടലുകൾക്കും പുതിയ ദൗത്യം കൂടുതൽ കരുത്തേകട്ടെയെന്നും അവർ ആശംസിച്ചു
“മാധ്യമരംഗത്തെ അനുഭവസമ്പത്തും സഭാസാമൂഹിക പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തവും പുതിയ ഉത്തരവാദിത്വത്തിന് വലിയ മുതൽക്കൂട്ടാകും. എബി തോമസിന്റെ തെരഞ്ഞെടുപ്പ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിനും അഭിമാനകരമാണ്,” പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് കമ്മിറ്റിയുടെ പേരിൽ പ്രസിഡന്റ് സണ്ണി മാളിയേക്കൽ എബി തോമസിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. പുതിയ ദൗത്യത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കാനും നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിനും മാർത്തോമാ സഭയ്ക്കും പ്രയോജനകരമായ മാധ്യമ ഇടപെടലുകൾ നടത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
America
ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തിൽ സ്ഥാപിതമായ കരോൾട്ടിൻ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാളായ വിശുദ്ധ കന്യക മറിയാമിന്റെ ശൂനോയോ പരെുന്നാൾ ഓഗസ്റ്റ് 15, 16 തീയതികളിൽ ആഘോഷിക്കുന്നു.
ഓഗസ്റ്റ് 9ന് പള്ളി വികാരി റവ. ഫാ. പോൾ തോട്ടക്കാടിന്റെ വിശുദ്ധ കുർബാനാനന്തരം മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയർക്കൽ വികാരിയുമായ അഭി. വന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനി ഈ വർഷത്തെ പെരുന്നാളിന്റെ കൊടിയേറ്റുകർമ്മം നിർവഹിച്ചു വിശ്വാസികളെ അതിസംബോധന ചെയ്തു. ഇതോടനുബന്ധിച്ചു പുതുതായി നിർമിച്ച പള്ളിയുടെ പാർക്കിംഗ് ലോട്ടിന്റെ ഉദ്ഘാടനവും അഭി. വന്ദ്യ തിരുമേനി നിർവഹിച്ചു.
ഈ വർഷത്തെ പെരുന്നാളിന്റെ മുഖ്യാതിഥി യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ ശ്രേഷ്ഠ ബാവ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയാണ്. സ്ഥാനാരോഹണത്തിനുശേഷം ആദ്യമായാണ് ശ്രേഷ്ഠ ബാവ എഴുന്നള്ളിവരുന്നത്.
മരിച്ചു ഗത്സ്മൻ തോട്ടത്തിൽ അടക്കം ചെയ്യപ്പെട്ട കന്യകമറിയാമിന്റെ ശരീരം മൂന്നാംദിവസം മാലാഖമാർ ഉയരത്തിലേക്ക് എടുക്കപ്പെട്ടതിന്റെ ഓർമയായി എല്ലാവർഷവും ഓഗസ്റ്റ് 15 വാങ്ങിപ്പു പെരുന്നാൾ കൊണ്ടാടുന്നു.
ഓഗസ്റ്റ് 15 ഡാളസ് എയർപോർട്ടിലെത്തിച്ചേരുന്ന ബാവയ്ക്ക് ഭദ്രാസന സെക്രട്ടറിയും ഇടവക വികാരിയുമായ റവ.ഫാ. പോൾ തോട്ടക്കാട്ടും പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വിശ്വാസിക സമൂഹവും ചേർന്ന് ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നതാണ്. തുടർന്ന് സന്ധ്യാപ്രാർഥനയും സുപരിചിതനും പ്രശസ്ച വാഗ്മിയുമായ റവ. ഫാ. ജേക്കബ് ജോസഫ് പിഎച്ച്ഡി അവർക്കളുടെ വചനശുശ്രൂഷയും ഉണ്ടായിരിക്കും.
16ന് രാവിലെ പ്രഭാതപ്രാർഥനയും തുടർന്ന് 9.30ന് ശ്രേഷ്ഠ ബാവയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയും അതോനുബന്ധിച്ച് വിശുദ്ധ മറിയാമിനോടുള്ള മധ്യസ്ഥ പ്രാർഥനയും നടത്തുന്നതാണ്. വിശുദ്ധ കുർബാനന്തരം വാദ്യമേളങ്ങോടെ പള്ളിക്ക് ചുറ്റും പ്രദിക്ഷണം ഉണ്ടായിരിക്കുന്നതാണ്.സ്നേഹവിരുന്നോടെ ഈ വർഷത്തെ പെരുന്നാൾ സമാപിക്കും.
ഈ പെരുന്നാളിൽ നേർച്ചകാഴ്ചകളോടെ കടന്നുവന്ന് സംബന്ധിപ്പാൻ പള്ളി വികാരി നിങ്ങളേവരേയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു. ഡാളസ് മേഖലയിലെ എല്ലാ വൈദികരുടേയും സാന്നിധ്യസഹകരം ഈ പെരുന്നാളിൽ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വൈസ് പ്രസിഡന്റ് റിജു വിരിപ്പൻ(3214336819), സെക്രട്ടറി ജോർജ് മാത്യു(6026872756), ട്രഷറർ ബിനു ഈട്ടി(2019939383) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
America
എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർപാരിഷ് സ്പോർട്സ് ഫെസ്റ്റിവൽ (ഐപിഎസ്എഫ് 2026) മാർച്ച് പാസ്റ്റും സാംസ്കാരിക സമാപന സമ്മേളനവുമായി സമാപിച്ചു.
എഡിൻബർഗ് എസിഇ സെന്ററിൽ നടന്ന ചടങ്ങുകൾ ഷിക്കാഗോ സീറോമലബാർ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട്, രൂപതാ പ്രൊക്യുറേറ്റർ ഫാ. കുര്യൻ നെടുവേലിച്ചാലുങ്കൽ, ഐപിഎസ്എഫ് ചെയർമാൻ ഫാ. റോയി മൂലേച്ചാലിൽ, എഡിൻബർഗ് മേയർ ഒമർ ഓച്ചോവ, മുൻ മേയർ റമീറോ ഗാർസ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
വിവിധ ഇടവകകളിൽ നിന്നുള്ള ടീമുകൾ അണിനിരന്ന വർണാഭമായ മാർച്ച് പാസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച കോപ്പൽ ഇടവക ഒന്നാം സ്ഥാനം നേടി. അച്ചടക്കവും കൃത്യതയും നിറഞ്ഞ കോപ്പൽ ടീമിന്റെ പ്രകടനം കാണികളുടെ കൈയടി നേടി.
ഐപിഎസ്എഫ് ചെയർമാൻ ഫാ. റോയി മൂലേച്ചാലിൽ, ജനറൽ കോഓർഡിനേറ്റർ ജോസഫ് ബിജു, സെക്രട്ടറി അമ്പിളി റോബിൻ, അക്കൗണ്ടന്റ് ആൽവിൻ ജോസഫ്, ട്രസ്റ്റിമാരായ മനോജ് മൈക്കിൾ, ജോജോ തോമസ് എന്നിവരടങ്ങുന്ന ഡിഎംസി കോർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കായികമേള വിജയകരമായി സംഘടിപ്പിച്ചത്.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ മാർ ജോയ് ആലപ്പാട്ട്, മേയർ ഒമർ ഓച്ചോവ, മുൻ മേയർ റമീറോ ഗാർസ, ഫാ. കുര്യൻ നെടുവേലിച്ചാലുങ്കൽ, ഫാ. റോയി മൂലേച്ചാലിൽ എന്നിവർ പ്രസംഗിച്ചു.
ആത്മീയതയും കായികരംഗവും തമ്മിൽ വേർതിരിക്കാനാവില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മാർ ജോയ് ആലപ്പാട്ട് പറഞ്ഞു.
America
കോട്ടയം: ലോകസമാധാനം, മാനവികത, സാമൂഹിക ഐക്യം എന്നിവ മുൻനിർത്തി പ്രവർത്തിക്കുന്ന വേൾഡ് പീസ് മിഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര സമ്മേളനം ജനുവരി ഒമ്പതിന് കോട്ടയം നാഗമ്പടത്തെ സീസർ പാലസ് കോൺഫറൻസ് ഹാളിൽ നടക്കും.
ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമാധാന പ്രവർത്തകരും സാമൂഹിക നേതാക്കളും വിദ്യാഭ്യാസം, ആരോഗ്യം, സാംസ്കാരികം, മാധ്യമം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിലെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും. ‘ഒരു ഹൃദയം, ഒരു ലോകം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ലോകത്ത് വർധിച്ചുവരുന്ന യുദ്ധങ്ങളും സംഘർഷങ്ങളും ദാരിദ്ര്യവും പരിസ്ഥിതി പ്രതിസന്ധികളും ലഹരിവ്യാപനവും സാമൂഹിക വിഭജനവും ഉൾപ്പെടെയുള്ള വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.
സമാധാന വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, യുവജന പങ്കാളിത്തം, ഭക്ഷ്യസുരക്ഷ, ആരോഗ്യസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, കുടുംബമൂല്യങ്ങൾ, ആഗോള സഹകരണം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക സെഷനുകളും സംവാദങ്ങളും നടക്കും.
സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ ശ്രദ്ധേയമായ സേവനങ്ങൾ നടത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വേൾഡ് പീസ് അക്കാദമി അവാർഡുകൾ സമ്മാനിക്കും. വേൾഡ് പീസ് മിഷന്റെ വിവിധ സാമൂഹ്യസേവന പദ്ധതികളുടെയും ആഗോള പ്രവർത്തനങ്ങളുടെയും അവതരണവും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും.
വേൾഡ് പീസ് മിഷൻ സ്ഥാപക ചെയർമാൻ ഡോ. സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്. രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ലോകസമാധാനത്തിനും മനുഷ്യസ്നേഹത്തിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയും ഒരുമിപ്പിക്കുന്ന പ്രധാന വേദിയായി സമ്മേളനം മാറുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.
America
ടെക്സസ്: മൂന്ന് പതിറ്റാണ്ടോളം ഒളിവിൽ കഴിഞ്ഞിരുന്ന 48 വയസുകാരിയായ മരിയ നാരസ് മെക്സിക്കോയിൽ അറസ്റ്റിലായി. 1996ൽ മൂന്ന് വയസുകാരിയായ മകൾ കാസാൻഡ്ര എൽ.
വൈറ്റിന്റെ മരണവുമായി ബന്ധപ്പെട്ട് ടെക്സസിലെ ടാറന്റ് കൗണ്ടിയിൽ രജിസ്റ്റർ ചെയ്ത ക്യാപിറ്റൽ മർഡർ കേസിലാണ് നാരസ് പ്രതിയായിരുന്നത്. അന്വേഷണ രേഖകൾ പ്രകാരം, കുഞ്ഞിനെ ക്രൂരമായി മർദിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്.
1997ൽ ഗ്രാൻഡ് ജൂറി നാരസിനെതിരെ ക്യാപിറ്റൽ മർഡർ കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചു. പിന്നീട് ജാമ്യത്തുക 25,000 ഡോളറായി കുറച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാകാതെ നാരസ് രാജ്യം വിട്ട് ഒളിവിൽ പോയതായാണ് അധികൃതർ പറയുന്നത്.
മെക്സിക്കൻ ഇന്റർപോൾ, യുഎസ് മാർഷൽസ് സർവീസ്, യുഎസ് ഡിപ്പാർട്മെന്റ ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി, യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് എന്നിവയുടെ സംയുക്ത അന്തർദേശീയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ശനിയാഴ്ച നാരസിനെ മെക്സിക്കോയിൽ പിടികൂടിയത്.
ടാറന്റ് കൗണ്ടിയിൽ വിചാരണ നേരിടുന്നതിനായി നാരസിനെ അമേരിക്കയിലേക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
America
ഒന്റാറിയോ: കൊല്ലം ജില്ലയിലെ പുനലൂർ ഉരുക്കുന്ന് സ്വദേശിയും കാനഡയിലെ ഒന്റാറിയോയിൽ താമസിച്ചുവരികയുമായിരുന്ന പ്രവാസി മലയാളി മുരുപ്പേൽ റോയ് മാത്യു (43) അന്തരിച്ചു.
പരേതന് ആദരാഞ്ജലി അർപ്പിക്കുന്നതിനായി പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ രാത്രി എട്ട് വരെ ഡോർചെസ്റ്ററിലെ സെന്റ് തോമസ് മലങ്കര കാത്തലിക് ചർച്ചിൽ നടക്കും.
സംസ്കാരം പിന്നീട്. ഭാര്യ: സിമി.
വേദി: St. Thomas Malankara Catholic Church, 1669 Richmond St, Dorchester, ON N0L.
America
ടെക്സസ്: വെസ്റ്റ് ടെക്സസിലെ ലബ്ബക്കിൽ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ക്രിസ്റ്റ് ദി കിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ കേരളത്തിന്റെ തനിമയും സംസ്കാരവും സൗഹൃദവും നിറഞ്ഞുനിന്നു.
അങ്കണത്തിൽ മധ്യഭാഗത്ത് 2026 എന്ന് ആലേഖനം ചെയ്ത മനോഹരമായ അത്തപ്പൂക്കളം ഒരുക്കിയിരുന്നു. മുതിർന്ന അംഗങ്ങളും പുരോഹിതന്മാരും വിശിഷ്ടാതിഥികളും ചേർന്ന് ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
ബിജുവും ലെജോയും അവതാരകരായ സാംസ്കാരിക സന്ധ്യ ഷീബ, ജെല്ലി, അഞ്ജു എന്നിവർ ആലപിച്ച പ്രാർഥനാഗാനത്തോടെയാണ് ആരംഭിച്ചത്. ജിജി സ്വാഗതം ആശംസിച്ചു. ലബ്ബക്ക് മാർത്തോമ്മ ചർച്ച് വികാരി റവ. ഫാ. ജെയിംസ് കെ. ജോൺ ഓണസന്ദേശം നൽകി.
വിളവെടുപ്പുത്സവത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും മൂല്യസംരക്ഷണത്തിന്റെയും പ്രതീകമാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു. ഐക്യവും നന്ദിയും പരസ്പര സ്നേഹവും കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ലബ്ബക്ക് ബോയ്സ് അവതരിപ്പിച്ച കലപില ഗ്രൂപ്പ് സോംഗ്, റെജി, നവീൻ, സിബി രാജൻ, ബിജു പുത്തേട്ട് എന്നിവരുടെ സംഗീതവിരുന്ന്, ലെനോ, ഷീബ, ലിഡിയ എന്നിവർ അവതരിപ്പിച്ച ഫാമിലി പെർഫോമൻസ് എന്നിവ കാണികളുടെ മനംകവർന്നു.
America
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയുടെ പുതിയ സൺഡേ സ്കൂൾ കെട്ടിടത്തിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് കർമ്മം നടന്നു. ഇന്ത്യയിലെ മിയാവോ രൂപതാ മെത്രാൻ മാർ ജോർജ് പള്ളിപ്പറമ്പിൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
അറ്റോർണി ഫിലോൺ ട്രാൻ, മുൻ സിറ്റി കൗൺസിൽ അംഗം ജെഫ്രി ബോണി, ഹണ്ടിംഗ്ടൺ ബാങ്ക് പ്രതിനിധി ആഷ് പുതുച്ചിറയിൽ, ഫോർസൈറ്റ് ഡെവലപ്പേഴ്സ് പ്രസിഡന്റ് അനീഷ് സൈമൺ എന്നിവരായിരുന്നു വിശിഷ്ടാതിഥികൾ.
ഗ്രൗണ്ട് ബ്രേക്കിംഗ് കർമ്മത്തിന് മുന്നോടിയായി മാർ ജോർജ് പള്ളിപ്പറമ്പിൽ, വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ. ജോഷി വലിയവീട്ടിൽ എന്നിവരുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
പ്രോജക്ട് കോഓർഡിനേറ്റർ ജാസിം ജേക്കബ് തയ്യിൽപുത്തൻപുരയിൽ അതിഥികളെ പരിചയപ്പെടുത്തുകയും ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. പുതിയ കെട്ടിടത്തിന് ഹൊറൈസൺ സെന്റർ എന്ന് നാമകരണം ചെയ്തതായി വികാരി ഫാ. എബ്രഹാം മുത്തോത്ത് അറിയിച്ചു.
ട്രസ്റ്റി കോഓർഡിനേറ്റർ സാജി മാരങ്ങാട്ടിൽ നന്ദി രേഖപ്പെടുത്തി. കാറ്റക്കിസം ഡയറക്ടർ ജോൺസൺ വട്ടമറ്റത്തിൽ മാസ്റ്റർ ഓഫ് സെറിമണിയായി പ്രവർത്തിച്ചു.
America
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന രണ്ടാം വാർഷിക പിക്കിൾബോൾ ടൂർണമെന്റ് ഈ മാസം 15, 16 തീയതികളിൽ ട്രിനിറ്റി മാർത്തോമ്മ ദേവാലയത്തോട് ചേർന്നുള്ള ട്രിനിറ്റി സെന്ററിൽ (5810 Alameda Gen Road, Houston, TX 77048) നടക്കും.
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം കൂടിയായ 15ന് രാവിലെ 8.30ന് ദേശീയ ഗാനത്തോടുകൂടി ടൂർണമെന്റ് ആരംഭിക്കും.ഹൂസ്റ്റണിലെ വിവിധ സഭാ വിഭാഗങ്ങളിൽ പെട്ട 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയാണ് ഐസിഇസിഎച്ച്.
വിവിധ ഇടവകളിൽ നിന്നുള്ള ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. 15ന് രാവിലെ 8:30 മുതൽ രാത്രി ഏഴ് വരെ മത്സരങ്ങൾ നടക്കും. 16ന് ഉച്ചയ്ക്ക് രണ്ടിന് തുടർമത്സരങ്ങൾ ആരംഭിക്കും.
പുരുഷന്മാരുടെ ഓപ്പൺ, വനിതകളുടെ ഓപ്പൺ, 55 വയസിന് മുകളിലുള്ളവർ, 70 വയസിന് മുകളിലുള്ളവർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ഡബിൾസ് മത്സരങ്ങൾ മാത്രമായിരിക്കും നടത്തുക.
ഓരോ വിഭാഗത്തിലും ഒരു ദേവാലയത്തിൽ നിന്നും പരമാവധി രണ്ട് ടീമുകൾക്ക് പങ്കെടുക്കാം. വ്യക്തിഗത ട്രോഫികൾക്കൊപ്പം റോളിംഗ് ട്രോഫികളും വിജയികൾക്ക് സമ്മാനിക്കും.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. ഡോ. ഐസക് പി. പ്രകാശ് (പ്രസിഡന്റ്): 832 997 9788, ഷാജൻ ജോർജ് (സെക്രട്ടറി): 832 452 4195, രാജൻ അങ്ങാടിയിൽ (ട്രഷറർ): 713 459 4704, ജിനോ ജേക്കബ് (സ്പോർട്സ് കൺവീനർ): 832 858 1138, അനിത് ഫിലിപ്പ്:(കോഓർഡിനേറ്റർ) 832 454 3167, റജി കോട്ടയം (കോഓർഡിനേറ്റർ): 832 723 7995.
എല്ലാ കായികപ്രേമികളെയും ടൂർണമെന്റിലേക്കു സ്വാഗതം ചെയ്യുന്നുവേണു സംഘാടകർ അറിയിച്ചു.
America
ഷിക്കാഗോ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (എഫ്ഐഎ) ഷിക്കാഗോയുടെ നേതൃത്വത്തിൽ ഡൗൺടൗൺ ഷിക്കാഗോയിലെ ഡാലി പ്ലാസയിൽ ഇന്ത്യൻ ദേശീയപതാക ഉയർത്തി.
ഓഗസ്റ്റ് 6-ന് നടന്ന ചടങ്ങോടെ രണ്ടാഴ്ച നീളുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി. ഇന്ത്യൻ കോൺസുൾ ജനറൽ സോമനാഥ് ഘോഷ്, എഫ്ഐഎ പ്രസിഡന്റ് ഹേമന്ത് പട്ടേൽ, സംഘടനാ ഭാരവാഹികൾ, അമേരിക്കൻ ജനപ്രതിനിധികൾ, വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികൾ, നൂറുകണക്കിന് ഇന്ത്യൻ-അമേരിക്കൻ സമൂഹാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അമേരിക്കൻ ദേശീയപതാകയ്ക്കൊപ്പം ഇന്ത്യൻ ത്രിവർണം പാറിയുയർന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും പ്രതീകമായി. ദേശീയഗാനങ്ങൾക്കും ദേശഭക്തിഗാനങ്ങൾക്കും പുറമെ വിവിധ സാംസ്കാരിക പരിപാടികളും ചടങ്ങിന്റെ ഭാഗമായി അരങ്ങേറി.
എഫ്ഐഎ ഷിക്കാഗോയുടെ നേതൃത്വത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15ന് തിരംഗ കാർ റാലി, 16-ന് പാട്രിയോട്ടിക് ഗാല, 23ന് ഇന്ത്യ ഡേ പരേഡ് എന്നിവയും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
America
ആൽബെർട്ട: കാനഡയിലെ ആൽബെർട്ട പ്രവിശ്യയിൽ മോഷണശ്രമം തടയുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ വംശജനായ വ്യാപാരി സുഖ്ജിത് സണ്ണി രൺധാവ (48) കൊല്ലപ്പെട്ടു.
എഡ്മൺട്ടണിലെ സെൻട്രൽ മേഖലയിലുള്ള ഒരു മദ്യവിൽപ്പനശാലയുടെ ഉടമയായിരുന്നു രൺധാവ. കഴിഞ്ഞ വ്യാഴാഴ്ച കടയിൽ നടന്നതായി കരുതുന്ന മോഷണശ്രമത്തിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷപ്പെടുത്താനായില്ല.
സംഭവത്തിൽ 22 വയസുകാരനായ നിക്കോളസ് ബട്ലർ-ചോവേസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്ത് കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
America
ഷിക്കാഗോ: ഐപിഎല്ലിന്റെ 639-ാമത് ഓൺലൈൻ പ്രാർഥനാ യോഗം പര്യവസാനിച്ചു. കർത്താവിന്റെ രണ്ടാമത്തെ വരവിനായുള്ള ഒരുക്കങ്ങളെയും ആത്മീയ ചൈതന്യത്തെയും കുറിച്ച് ഓർമിപ്പിച്ചുകൊണ്ട് നടന്ന ഈ യോഗത്തിലെ ശുശ്രൂഷകൾക്കും സന്ദേശത്തിനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുത്തു.
പ്രാർഥനാ യോഗത്തിന് സി.വി. സാമുവൽ (ഡെട്രോയ്റ്റ്, മിഷിഗൺ) സ്വാഗതവും ആമുഖവും നൽകി. തുടർന്ന് നടന്ന റവ.ഡോ. ജോൺ ടി. മാത്യുവിന്റെ (കാനഡ) പ്രാരംഭ പ്രാർഥനയ്ക്ക് ശേഷം ഡോ. അന്നമ്മ സാധു (ഷിക്കാഗോ, ഇല്ലിനോയിസ്) മത്തായി 24:32-44 വേദഭാഗം വായിച്ചു.
യോഗത്തിൽ ഡോ. മാത്യൂസ് സാധു (ഷിക്കാഗോ, ഇല്ലിനോയിസ്) സന്ദേശം നൽകി. വാക്കുകളേക്കാൾ ഉപരിയായി ഓരോ വിശ്വാസിയുടെയും വ്യക്തിജീവിതം ക്രിസ്തുവിന്റെ ശക്തമായ സാക്ഷ്യമായി മാറേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കാണാത്ത കാര്യങ്ങളെക്കുറിച്ച് ദിവ്യ മുന്നറിയിപ്പ് ലഭിച്ചപ്പോൾ യാതൊരു ആധുനിക സൗകര്യങ്ങളുമില്ലാതെ വർഷങ്ങളോളം പെട്ടകം നിർമിച്ച് നോഹ നൽകിയ മാതൃക പ്രതിസന്ധികളെ വകവയ്ക്കാതെ ദൈവവചനത്തിന് പൂർണമായി കീഴ്പെടാൻ നമ്മെ പ്രേരിപ്പിക്കുന്നു.
ദൈവത്തിന്റെ വാഗ്ദാനങ്ങൾ നിറവേറാൻ വൈകിയാലും സാഹചര്യങ്ങൾ പ്രതികൂലമായാലും ക്ഷമയോടെ വിശ്വാസം കൈവിടാതെ കാത്തിരിക്കേണ്ടതിന്റെ പ്രാധാന്യം അബ്രഹാമിന്റെ മാതൃകയിലൂടെ അദ്ദേഹം വ്യക്തമാക്കി.
ചിന്തകൾ, മനോഭാവങ്ങൾ, കുടുംബജീവിതം, തൊഴിലിടങ്ങളിലെ പെരുമാറ്റം എന്നിവയിലൂടെ ക്രിസ്തുവിന്റെ സ്നേഹം ലോകത്തിന് കാണിച്ചുകൊടുക്കാൻ വിശ്വാസികൾ തയാറാകണമെന്നും കർത്താവ് വീണ്ടും വരും എന്ന വാഗ്ദാനത്തിൽ ഉറച്ചുനിന്ന് ജാഗരൂകരായി വിശുദ്ധിയോടും സ്നേഹത്തോടും കൂടി ഒരുങ്ങണമെന്നും സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
തുടർന്ന് നടന്ന മധ്യസ്ഥ പ്രാർഥനയ്ക്ക് ജോസഫ് ടി. ജോർജ് (രാജു, ടെക്സസ്) നേതൃത്വം നൽകി. ടി.എ. മാത്യു (ടെക്സസ്) കൃതജ്ഞത രേഖപ്പെടുത്തുകയും അറിയിപ്പുകൾ നൽകുകയും ചെയ്തു.
റവ. ജോൺസൺ വർഗീസ് (വാക്കേഗൻ, ഇല്ലിനോയിസ്) സമാപന പ്രാർഥനയും ആശീർവാദവും നിർവഹിച്ചു. ഷിജു ജോർജ് (ഹൂസ്റ്റൺ), ജോസഫ് ടി. ജോർജ് (രാജു, ഹൂസ്റ്റൺ) എന്നിവർ യോഗത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകി.
അടുത്ത ആഴ്ചയിലെ 640-ാമത് സെഷൻ പ്രാർഥനാ യോഗം ഈ മാസം 18, ചൊവ്വാഴ്ച നടക്കും. അന്നത്തെ യോഗത്തിൽ പാസ്റ്റർ അലക്സാണ്ടർ തോമസ് (അറ്റ്ലാന്റ) ദൈവസന്ദേശം നൽകുന്നതും തോമസ് ജോൺ (രാജു) (അറ്റ്ലാന്റ, ജോർജിയ) മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നതുമാണ്.
America
ഡാളസ്: സിഎസ്ഐ ഡാളസ് കോൺഗ്രിഗേഷന്റെ ഈ വർഷത്തെ വാർഷിക സഭാ കൺവൻഷൻ ഈ മാസം 21 മുതൽ 23 വരെ നടക്കും. റവ. ബൈജു ഈപ്പൻ കൺവൻഷനിൽ ദൈവവചന പ്രഘോഷണം നടത്തും.
"ദൈവിക വഴിനടത്തൽ' (സങ്കീർത്തനങ്ങൾ 27:14) എന്നതാണ് ഈ വർഷത്തെ കൺവൻഷൻ ചിന്താവിഷയം.
കൺവൻഷൻ സമയം: ഓഗസ്റ്റ് 21: രാത്രി ഏഴിന്,22 രാത്രി ഏഴിന്, 23: രാവിലെ 9:30ന്.
ഗാർലൻഡിലെ ദേവാലയ പാരിഷ് ഹാളിലാണ് (2422 N Glenbrook Dr, Garland, TX 75040) ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.
കൺവൻഷൻ യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: www.csicod.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Australia and Oceania
ബണ്‍ബറി: കരിമണ്ണൂര്‍ വടക്കേക്കര പരേതനായ വി.ടി. ജോസഫിന്റെ മകന് ഓസ്ട്രേലിയയിലെ ബണ്‍ബറിയില്‍ അന്തരിച്ച ജോബിന് ജോസിന്റെ (42) സംസ്കാരം വെള്ളിയാഴ്ച 2.30നു കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോനപള്ളിയില്‍.
മാതാവ്: സെലിന് ജോര്‍ജ് (റിട്ട. അധ്യാപിക സെന്റ് ജോസഫ് എച്ച്എസ്എസ് കരിമണ്ണൂര്‍). ഭാര്യ: റിയ ആന്റണി (നഴ്സ്, ഓസ്ട്രേലിയ) വെളിയച്ചാല്‍ നെല്ലിക്കുന്നേല്‍ കുടുംബാംഗം.
മക്കള്‍: ജോസണ്‍, ജയിക്ക്, റിയോണ്‍. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴിന് തറവാട്ട് വീട്ടില്‍ കൊണ്ടുവരും.
Australia and Oceania
പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാനത്തെ മാർട്ടിൻ പ്രദേശത്ത് ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി യുവതി ആൻമേരി ജോയി (30) മരിച്ചു.
അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമായ ആൻമേരി, ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ശരത് ജോസിന്റെ ഭാര്യയും ഹോളി ആൻ ശരതിന്റെ മാതാവുമാണ്.
വെള്ളിയാഴ്ച രാത്രി മാർട്ടിൻ പ്രദേശത്തെ ടോങ്കിൻ ഹൈവേ - മിൽസ് റോഡ് വെസ്റ്റ് ജംഗ്ഷനിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അൻമേരിക്ക് ഗുരുതരമായി പരിക്കേറ്റത്.
ഉടൻ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ വാഹനമോടിച്ചിരുന്ന 33 വയസുകാരനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അൻമേരിയുടെ അപ്രതീക്ഷിത വിയോഗം പെർത്ത് മലയാളി സമൂഹത്തെയും ബന്ധുമിത്രാദികളെയും ദുഃഖത്തിലാഴ്ത്തി.
പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ചടങ്ങിൽ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഓഗസ്റ്റ് 16ന് വൈകുന്നേരം അഞ്ചിന് മെൽബണിലെ ഡാൻഡിനോംഗ്, ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫങ്ഷൻ സെന്ററിലാണ് (35 Somerville Road, Hampton Park) ആഘോഷ പരിപാടികൾ അരങ്ങേറുന്നത്.
പ്രവാസി സമൂഹത്തിന്റെ വലിയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ വിജയത്തിനായി ജിജേഷ് (0425 897 610), റോബിൻ (0426 699 714) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു.
പരിപാടിയിലേക്ക് ഓസ്ട്രേലിയയിലെ മുഴുവൻ പ്രവാസി ബന്ധുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Australia and Oceania
ഡാർവിൻ: വിവിധ രാജ്യങ്ങളിലൂടെ പര്യടനം നടത്തുന്ന വിശുദ്ധ കാർലോ അകുത്തിസിന്റെ തിരുശേഷിപ്പിന് ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിയിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി. തിരുശേഷിപ്പ് വണങ്ങുന്നതിനായി നൂറുകണക്കിന് വിശ്വാസികളാണ് ദേവാലയത്തിലേക്ക് ഒഴുകിയെത്തിയത്.
"മില്ലേനിയത്തിന്റെ വിശുദ്ധൻ', "ദൈവത്തിന്റെ ഇൻഫ്ലുവൻസർ' എന്നീ പേരുകളിൽ അറിയപ്പെടുന്ന കാർലോ അകുത്തിസ്, 2006-ൽ പതിനഞ്ചാം വയസിലാണ് രക്താർബുദം ബാധിച്ച് അന്തരിച്ചത്.
1991 മേയ് മൂന്നിന് ലണ്ടനിലെ ഇറ്റാലിയൻ ദമ്പതികളുടെ മകനായി ജനിച്ച കാർലോ, പിന്നീട് കുടുംബത്തോടൊപ്പം ഇറ്റലിയിലെ മിലാനിലേക്ക് താമസം മാറുകയായിരുന്നു. പരിശുദ്ധ കുർബാനയോടുള്ള അഗാധമായ സ്നേഹവും കന്യകാമറിയത്തോടുള്ള ഭക്തിയുമായിരുന്നു അവന്റെ ജീവിതത്തിന്റെ വഴികാട്ടി.
മികച്ച കമ്പ്യൂട്ടർ വിദഗ്ധനായിരുന്ന കാർലോ, സഭ അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളും ഉൾപ്പെടുത്തി പതിനൊന്നാം വയസിൽ ഒരു വെബ്സൈറ്റ് തയാറാക്കി.
അഞ്ച് ഭൂഖണ്ഡങ്ങളിലായി ആയിരക്കണക്കിന് ഇടവകകളിൽ ഇത് പ്രദർശിപ്പിച്ചിട്ടുണ്ട്.
Australia and Oceania
മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസ് (വികെസിസി) പ്രസിഡന്റ് ജോജി സി. ബേബി കുന്നുകാലായിൽ കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ഈ കൂടിക്കാഴ്ച, വിക്ടോറിയൻ ക്നാനായ സമൂഹത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
ഓഷ്യാനയിലെ മുഴുവൻ ക്നാനായർക്കും ഏറെ അഭിമാന നിമിഷമാണ് ഇത് സമ്മാനിച്ചത്. Australia India Friendship Forum (AIF) സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു ഈ ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ്, വിക്ടോറിയൻ പ്രീമിയർ ജസിന്ത അലൻ എന്നിവരുൾപ്പെടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ക്നാനായ പൈതൃകം പ്രധാനമന്ത്രിക്ക് മുന്നിൽ
വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജോജി സി. ബേബി കുന്നുകാലായിൽ, ക്നാനായ സമൂഹം ഓസ്ട്രേലിയയിൽ നടത്തുന്ന സാമൂഹിക, സാംസ്കാരിക, ആത്മീയ, ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിചയപ്പെടുത്തി.
കഴിഞ്ഞ ഏപ്രിലിൽ സിഡ്നിയിൽ വച്ച് വൻ വിജയമായി തീർന്ന "ഓഷ്യാന പൈതൃകം' മഹാസമ്മേളനത്തെക്കുറിച്ചും ഓഷ്യാനയിലെ ക്നാനായ സമൂഹത്തിന്റെ ഐക്യത്തെക്കുറിച്ചും അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളിലൊന്നാണ്. ഈ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയ Australia India Friendship Forum (AIF)-നോട് നന്ദി രേഖപ്പെടുത്തുന്നു.
- ജോജി സി. ബേബി കുന്നുകാലായിൽ (VKCC പ്രസിഡന്റ്)
ആഗോളതലത്തിൽ അഭിനന്ദനപ്രവാഹം
ക്നാനായ സമൂഹം സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം അഭിനന്ദിച്ചു. പ്രവാസി ഇന്ത്യക്കാർ രാജ്യത്തിന്റെ പൈതൃകവും മൂല്യങ്ങളും ലോകമെമ്പാടും ഉയർത്തിപ്പിടിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും ക്നാനായ സമൂഹത്തിന്റെ സേവന പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും സമൂഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
ഇത് വിക്ടോറിയൻ ക്നാനായ സമൂഹത്തിനു മാത്രമുള്ള അംഗീകാരമല്ല, മറിച്ച് ഓഷ്യാനയിലെ മുഴുവൻ ക്നാനായ സമൂഹത്തിനും ലഭിച്ച ആദരവാണെന്ന് KCCO പ്രസിഡന്റ് ജോസ് അബ്രഹാം അഭിപ്രായപ്പെട്ടു.
വർഷങ്ങളായി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ക്നാനായ സമൂഹം നടത്തുന്ന പ്രവർത്തനങ്ങൾ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ തെളിവാണ് ഈ കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിക്ടോറിയൻ ക്നാനായ സമൂഹത്തിന്റെ സാന്നിധ്യവും സേവന പ്രവർത്തനങ്ങളും ദേശീയ-അന്തർദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നതിന്റെ പ്രതീകമായി ഈ കൂടിക്കാഴ്ചയെ പ്രവാസി സമൂഹം വിലയിരുത്തുന്നു.
Australia and Oceania
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിയായ ജൈഡൻ ജോ സാനി (17) മരിച്ചു. ക്വീൻസ്ലാൻഡിലെ ലേസീസ് ക്രീക്ക് പ്രദേശത്ത് ജൂലൈ 12ന് ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു അപകടം.
ജോ സാനിയുടെയും ട്രീസ സിജോയുടെയും മകനാണ് ജൈഡൻ. ജൈഡൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജൈഡനെ അടിയന്തരമായി എയർ ആംബുലൻസിൽ റോയൽ ബ്രിസ്ബേൻ ആൻഡ് വിമൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
അപകടത്തിൽ ഉൾപ്പെട്ട കാർ ഓടിച്ചിരുന്ന 55 വയസുകാരന് പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് ക്വീൻസ്ലാൻഡ് പോലീസ് ഫോറൻസിക് ക്രാഷ് യൂണിറ്റ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസ സീറോമലബാർ പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസായുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ഈ മാസം 24, 25, 26 തീയതികളിലായി ആഘോഷിക്കും.
തിരുന്നാളിനൊരുക്കമായ ഒമ്പതു ദിവസത്തെ നൊവേന 16ന് ആരംഭിക്കും. മരിച്ചു പോയ വിശ്വാസികളെ ഓർത്തു വി. കുർബാനയും ഒപ്പിസും 15ന് നടക്കും. 16 മുതൽ വൈകുന്നേരം 5 30ന് ആരാധന, ജപമാല, കുമ്പസാരം, ആറിന് വിശുദ്ധ കുർബാന, നൊവേന.
ഓരോ ദിവസത്തെയും തിരുകർമങ്ങൾ ഓരോ കുടുംബ യൂണിറ്റും വിവിധ സംഘടനകളും നേതൃത്വം നൽകും. 24ന് നൊവേനയുടെ സമാപന ദിനം വൈകുന്നേരം അഞ്ചിന് ഡാർവിൻ മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി തിരുനാൾ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞു.
വെസ്പര ദിനമായ 25ന് രാവിലെ ഒമ്പതിന് ജപമാല, 9.30ന് വിശുദ്ധ കുർബാന. മുഖ്യ കർമികൻ ഫാ. ജോസഫ് പുല്ലാനപ്പിള്ളിൽ സിഎംഐ, കുർബാനമധ്യയുള്ള സന്ദേശം സെന്റ് പോൾസ് നൈറ്റ് ക്ലിപ്പ് പള്ളി വികാരി ഫാ. ജോൺ കേലിഹർ നൽകും.
വൈകുന്നേരം അഞ്ചിന് ENKHANIYA 2026, സൺഡേ സ്കൂൾ വാർഷികവും ഇടവക ദിന ആഘോഷവും ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ് യൂജിൻ ഹർലി ഉദ്ഘാടനം ചെയ്യും. മൾട്ടികൾചറൽ മിനിസ്റ്റർ ജിൻസൺ ചാൾസ് സന്ദേശം നൽകും.
തുടർന്ന് ഇടവക ഒരുക്കുന്ന കല വിരുന്നും കുര്യൻ കൈനകരി & ടീം ഒരുക്കുന്ന ബൈബിൾ നാടകവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാൾ ദിനമായ 26ന് രാവിലെ 8.45 കുട്ടികളുടെ ദീപക്കാഴ്ചയോടെ കർമങ്ങൾ ആരംഭിക്കും.
ഒമ്പതിന് മെൽബൻ സന്തോം ഗ്രോവ് ഡയറക്ടർ ഫാ. വർഗീസ് വാവോലിയുടെ മുഖ്യ കർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ട് കുർബാന, പ്രസംഗം ,തുടർന്ന് പ്രദക്ഷിണം ,കാർഷിക വിഭവങ്ങളുടെ ലേലം, കൊടിയിറക്കൽ എന്നിവ നടക്കും.
തിരുനാളിന്റെ വിജയത്തിന് വേണ്ടി വികാരി ഫാ. ജോൺ പുതുവ, കൈക്കാരന്മാരായ സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ്, തിരുനാൾ കൺവീനർ ബിജോ തോമസ് പട്ടേരി എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ആൻഡ് ബ്രിസ്ബെൻ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫും ബ്രദർ വിജയകുമാറും നയിക്കുന്ന ഉടമ്പടി ധ്യാനം മേയ് 15, 16, 17 തീയതികളിൽ മെൽബണിലുള്ള Dandenong സൗത്ത് സീറോമലബാർ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ ജോസഫ് - 0411 749 436.
കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് ക്യൂൻസ്ലാൻഡ്, ഗോൾഡ് കോസ്റ്റ് മരിയൻ വാലിയിൽ കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് മേയ് 18 വൈകുന്നേരം നാലിന്.
കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് തോമസ് - 0487 197 869.
ബ്രിസ്ബെെൻ നോർത്ത് സെന്റ് അൽഫോൻസാ സീറോമലബാർ ചർച്ച് ഉടമ്പടി ധ്യാനം മേയ് 19,20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ടോമി എരുപ്പേൽ - 0402 291 046, ടോമി ചെത്തിമറ്റം - 0421 573 166.
Australia and Oceania
സിഡ്നി: ഓസ്ട്രേലിയയിലെ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ടൊരു ഓണാഘോഷാനുഭവം സമ്മാനിക്കാൻ സൗത്ത് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയും (എസ്ഐഎഎ) ഇന്ത്യൻ ഓവർസീസ് കോൺഗ്രസും (ഐഒസി) ഓസ്ട്രേലിയയും കൈകോർക്കുന്നു.
ഇന്ത്യൻ ഓണം 2026 എന്ന പേരിൽ സിഡ്നിയിൽ നടത്തുന്ന ഈ മെഗാ ഓണാഘോഷ പരിപാടിയുടെ വിജയത്തിനായി ഐഒസി നാഷണൽ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റികളും പൂർണ പിന്തുണ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന ഐഒസി കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി യോഗത്തിൽ പരിപാടിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുകയും എല്ലാ ചാപ്റ്ററുകളിലെയും ഭാരവാഹികളുടെയും പ്രവാസി മലയാളികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു.
ദേശീയ - സംസ്ഥാന ലീഡർഷിപ്പുകളുടെ പൂർണ പിന്തുണ
ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഹിൻസോ തങ്കച്ചൻ സ്വാഗതം ആശംസിച്ചു.
നാഷണൽ കമ്മിറ്റി നേതാക്കളായ അരുൺ ജോർജ് (വൈസ് പ്രസിഡന്റ്), സോബൻ തോമസ് (ജനറൽ സെക്രട്ടറി), ബിജു സ്കറിയ (സെക്രട്ടറി), ഷൈബു പീച്ചിയോട് (സെക്രട്ടറി), മാമ്മൻ ഫിലിപ്പ് (സെക്രട്ടറി) എന്നിവരും ഐഒസി കേരള ചാപ്റ്റർ നാഷണൽ കോഓർഡിനേറ്റർ സി.പി. സാജുവും പരിപാടിക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു.
വിവിധ ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐഒസി പ്രസിഡന്റുമാരായ ബിനു വി. ജോർജ് (ന്യൂ സൗത്ത് വെയിൽസ്), റോബിൻ ജോസഫ് (വിക്ടോറിയ), നിയോട്ട്സ് വക്കച്ചൻ (ക്വീൻസ്ലാൻഡ്), പോളി ചെമ്പൻ / ജനീഷ് (വെസ്റ്റേൺ ഓസ്ട്രേലിയ), പോൾ പാറക്കാരൻ (നോർത്തേൺ ടെറിട്ടറി), ബിനീഷ് വണ്ണാറത്ത് (ആലീസ് സ്പ്രിംഗ്സ്), അരുൺ (സൗത്ത് ഓസ്ട്രേലിയ) എന്നിവരും യോഗത്തിൽ പങ്കെടുക്കുകയും തങ്ങളുടെ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂർണ പിന്തുണയും പങ്കാളിത്തവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ന്യൂ സൗത്ത് വെയിൽസ് ജനറൽ സെക്രട്ടറി പ്രശാന്ത് ആഞ്ചല യോഗത്തിന്റെ മിനിറ്റ്സ് രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് ആന്റണി യേശുദാസ് നന്ദി പ്രകാശനം നിർവഹിച്ചു.
സിനിമാ-സംഗീത താരങ്ങൾ
ഓഗസ്റ്റ് 23ന് Granvilleലെ The Vineyard Karmel Mohr Hall-ൽ വച്ചാണ് ഈ വൻപിച്ച ഓണാഘോഷം അരങ്ങേറുന്നത്. ഫെഡറൽ പാർലമെന്റ് അംഗവും കാബിനറ്റ് സെക്രട്ടറിയുമായ ഡോ. ആൻഡ്രൂ ചാർട്ടൺ MP (Dr Andrew Charlton MP) പരിപാടിയിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കും. കൂടാതെ പ്രശസ്ത ചലച്ചിത്ര താരം വിമല രാമൻ മുഖ്യാതിഥിയായും എത്തുന്നതാണ്.
പ്രമുഖ ഗായകരായ അമൃത സുരേഷ്, അഭിരാമിഎന്നിവർ നയിക്കുന്ന ലൈവ് മ്യൂസിക് ഷോയും ഗൗതം വിൻസെന്റ്, വിഷ്ണു വർദ്ധൻ, ലെസ്ലി, റെജീഷ്, ചിറ്റാടി വിജയൻ എന്നിവരടങ്ങുന്ന പ്രശസ്ത ബാൻഡ് കലാകാരന്മാരുടെ ലൈവ് പെർഫോമൻസുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
കിയോസ് ഫൈൻ ഫുഡ്സ് (Sarathi Muthukrishnan) ടൈറ്റിൽ സ്പോൺസർമാരായിരിക്കുന്ന ഈ പരിപാടിയിൽ വിഭവസമൃദ്ധമായ ഓണസദ്യ, തനത് സാംസ്കാരിക കലാപരിപാടികൾ, ഫുഡ് സ്റ്റാളുകൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസിയും (Sheena Abdulkhader) പരിപാടിയുടെ മുഖ്യ പ്രായോജകരാണ്.
ഓസ്ട്രേലിയയിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഈ മഹാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐഒസി നാഷണൽ കമ്മിറ്റിയു അറിയിച്ചു. പരിപാടിയുടെ ടിക്കറ്റുകൾ പരിമിതമായതിനാൽ താഴെ കാണുന്ന ഔദ്യോഗിക ലിങ്ക് വഴി എത്രയും വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത് സീറ്റുകൾ ഉറപ്പാക്കാൻ സംഘാടകർ അഭ്യർഥിക്കുന്നു.
ടിക്കറ്റ് ബുക്കിംഗ് ലിങ്ക്: Eventik - Indian Onam Live Sydney
Australia and Oceania
പെർത്ത്: ഓസ്ട്രേലിയയിലെ പെർത്തിൽ സന്ദർശക വീസയിൽ മകളെയും പുതുതായി ജനിച്ച പേരക്കുട്ടിയെയും കാണാനെത്തിയിരുന്ന നേപ്പാൾ സ്വദേശിനിയായ 53 വയസുകാരി ബിഷ്ണു കുമാരി ഗുരുംഗ് ദാരുണമായി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്.
ഫെബ്രുവരി ആറിനാണ് അപകടം നടന്നത്. മകളുടെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബിഷ്ണു കുമാരി ഗുരുംഗിന്റെ മുറിയിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്. സംഭവസ്ഥലത്തുവച്ചുതന്നെ അവർ മരിച്ചു. ഓസ്ട്രേലിയയിൽ എത്തിയിട്ട് വെറും മൂന്ന് ദിവസങ്ങൾ മാത്രമായിരുന്നു.
കേസിലെ പ്രതിയായ 36 വയസുകാരൻ റൈസ് റോബർട്ട് ഹോക്കിൻസ് കോടതിയിൽ കുറ്റങ്ങൾ സമ്മതിച്ചു. അപകടസമയത്ത് ഇയാൾ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിലായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
കുറ്റസമ്മതം രേഖപ്പെടുത്തിയ സാഹചര്യത്തിൽ കേസിന്റെ ശിക്ഷാവിധി സെപ്റ്റംബറിൽ പ്രഖ്യാപിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.
Australia and Oceania
വെല്ലിംഗ്ടൺ: ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിലെത്തി. വെല്ലിംഗ്ടൺ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ മോദിയെ സ്വീകരിച്ചത്.
രാജീവ് ഗാന്ധിക്കു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിൽ എത്തുന്നത് ഇതാദ്യമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ വിലയിരുത്തലുകൾ ഇരുവരും ചർച്ച ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.
കായിക രംഗത്തും നയതന്ത്രത്തിലും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയാണ് മോദി ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയത്. ഇന്ത്യ-ഓസ്ട്രേലിയ കായിക സഹകരണ കൂട്ടായ്മയിൽ നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബണീസും ഒരുമിച്ച് പങ്കെടുത്തിരുന്നു.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന വമ്പൻ പരിപാടിയിൽ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ അടക്കമുള്ള പ്രമുഖ കായികതാരങ്ങളും സന്നിഹിതരായിരുന്നു. ഒളിമ്പിക്സിൽ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഓസ്ട്രേലിയൻ പ്രധാനമന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചതും സന്ദർശനത്തിന്റെ പ്രധാന നേട്ടമായി.
Australia and Oceania
കാൻബറ: സീറോമലബാർ മെൽബൺ രൂപത കാൻബറ സെന്റ് അൽഫോൻസാ ഇടവകയിലെ സെന്റ് മേരീസ് ഫാമിലി യൂണിറ്റ് സംഘടിപ്പിച്ച ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് സെന്റ് അൽഫോൻസാ പള്ളിയിൽ വച്ച് നൽകുകയുണ്ടായി.
പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന സെന്റ് അൽഫോൻസാ കമ്യൂണിറ്റിയിലെ കുട്ടിക്കാണ് ഈ അവാർഡ് നൽകുന്നത്. ഹിമ ഹാപ്പി പൈനടത്താണ് ഈ അവാർഡിന് അർഹയായത്.
സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. ബിനീഷ് നരിമറ്റത്തിൽ പുതുതായി ചുമതല ഏൽക്കുന്ന ഫാ. ടിജോ എന്നിവർ ചേർന്ന് അവാർഡ് നൽകി.
അങ്കമാലി കറുകുറ്റി മൂന്നാംപറമ്പ് പൈനടത്തു ഹാപ്പി - മിനി ദമ്പതികളുടെ മകളാണ് ഹിമ. ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഡബിൾ ഡിഗ്രി ചെയ്യുന്നതിനോടൊപ്പം ഓസ്ട്രേലിയൻ പബ്ലിക് സർവീസിലും ഹിമ ജോലി ചെയ്യുന്നു.
Australia and Oceania
ബെർലിൻ: ഫുട്ബോൾ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നാല് വട്ടം ലോക ചാമ്പ്യൻമാരായ ജർമനിയെ ഷൂട്ട്ഔട്ടിൽ വീഴ്ത്തി പാരഗ്വായ് വിസ്മയ വിജയം സ്വന്തമാക്കിയതോടെ ഫുട്ബോൾ ലോകം ഒന്നടങ്കം ഞെട്ടലിലാണ്.
ജർമൻ മാധ്യമങ്ങൾ ഈ തോൽവിയെ ലോകകപ്പ് ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്.
നിശ്ചിത സമയത്തെ ആവേശം, വിവാദമായ വാർ തീരുമാനം
കളിയുടെ 42-ാം മിനിറ്റിൽ ഹൂലിയോ എൻസീസോയിലൂടെ പാരഗ്വായാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ ഒൻപതാം മിനിറ്റിൽ ആഴ്സണൽ താരം കൈ ഹാവെർട്സ് ജർമനിക്കായി സമനില ഗോൾ നേടി.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് കളി നീണ്ടത്.
അധികസമയത്ത് ജർമനിയുടെ ജോനാഥൻ ടാ നേടിയ മനോഹരമായ ഒരു ഹെഡർ ഗോൾ റഫറി വാർ പരിശോധനയിലൂടെ വിവാദപരമായി റദ്ദാക്കിയത് ജർമൻ ക്യാമ്പിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ ജർമനിക്ക് മത്സരം ഷൂട്ട്ഔട്ടിലേക്ക് നീളാതെ തന്നെ ജയിക്കാമായിരുന്നു.
ജർമനിയുടെ നെഞ്ച് തകർത്ത ഷൂട്ട്ഔട്ട് നാടകീയത
1982-ലെ സ്പെയിൻ ലോകകപ്പിന് ശേഷം പങ്കെടുത്ത നാല് ഷൂട്ട്ഔട്ടുകളിലും വിജയിച്ച ചരിത്രമുള്ള ജർമനിക്കും ഇത്തവണ പിഴച്ചു. പാരഗ്വായ് ഗോൾകീപ്പർ ഒർലാൻഡോ ഗിൽ മത്സരത്തിലെ ഹീറോയായി മാറി.
ജർമനിയുടെ സൂപ്പർ താരങ്ങളായ കൈ ഹാവെർട്സ്, നിക്ക് വോൾട്ടെമാഡെ എന്നിവരുടെ കിക്കുകൾ ഗിൽ തടുത്തിട്ടു. തുടർന്ന് സമ്മർദ്ദത്തിലായ ജർമൻ ഡിഫെൻഡർ ജോനാഥൻ ടായുടെ കിക്ക് ബാറിന് മുകളിലൂടെ പറന്നു.
ഒടുവിൽ പാരഗ്വായുടെ ജോസെ കനാലെ നിർണായക കിക്ക് വലയിലെത്തിച്ചതോടെ ജർമനിയുടെ ലോകകപ്പ് സ്വപ്നങ്ങൾ അസ്തമിച്ചു.
നാഗെൽസ്മാൻ രാജിവയ്ക്കുമോ? കോച്ചാകാൻ ക്ലോപ്പ് വരുമോ?
തോൽവിക്ക് ശേഷം ഡഗ്ഔട്ടിൽ തരിച്ചിരുന്ന ജർമ്മൻ കോച്ച് യുലിയൻ നാഗെൽസ്മാൻ കടുത്ത സമ്മർദ്ദത്തിലാണ്. "ഇന്ന് ഞങ്ങൾ ചെയ്യേണ്ടത് ചെയ്തില്ല' എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
2028 വരെ കരാറുണ്ടെങ്കിലും ഈ നാണംകെട്ട പുറത്താകൽ 38-വയസുകാരനായ കോച്ചിന്റെ കസേര തെറിപ്പിച്ചേക്കും. താൻ ഒളിച്ചോടുന്നവനല്ലെന്നും ഡിഎഫ്ബി ആവശ്യപ്പെട്ടാൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രശസ്ത മുൻ ലിവർപൂൾ മാനേജർ യർഗൻ ക്ലോപ്പ് ജർമ്മനിയുടെ അടുത്ത കോച്ചാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. മത്സരത്തിൽ കമന്റേറ്ററായി എത്തിയ ക്ലോപ്പിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, "ഇത് അതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാജ്യം കൂടെയുണ്ട്: ചാൻസലർ ഫ്രെഡറിക് മെർസ്
കനത്ത തോൽവിക്കിടയിലും ടീമിന് ആത്മവിശ്വാസം നൽകിക്കൊണ്ട് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് രംഗത്തെത്തി.
"പുറത്താകൽ കടുത്ത വേദന നൽകുന്നതാണെങ്കിലും ഇതൊരു മികച്ച മത്സരമായിരുന്നു. നിങ്ങളുടെ പോരാട്ടവീര്യവും ടീം സ്പിരിറ്റും രാജ്യത്തിന് പ്രചോദനമാണ്. ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു' ഫ്രെഡറിക് മെർസ് പറഞ്ഞു.
മുതിർന്ന പല താരങ്ങളുടെയും അവസാന ലോകകപ്പായിരിക്കുമിതെങ്കിലും ജമാൽ മുസിയാല, ഫ്ലോറിയൻ വിർട്സ് തുടങ്ങിയ യുവനിരയിലൂടെ ജർമൻ ഫുട്ബോൾ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Australia and Oceania
ഡാർവിൻ: മലയാളത്തിലും ഇംഗ്ലീഷിലും സമ്പൂർണ ബൈബിൾ പകർത്തിയെഴുതി മാതൃകയായിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകാംഗങ്ങൾ.
2025 സെപ്റ്റംബറിൽ ബൈബിൾ മാസാചരണമായി ഇടവക ആഘോഷിച്ചപ്പോൾ ബൈബിൾ പകർത്തിയെഴുത്തിനെ കുറിച്ചുള്ള ആലോചനയിൽ മലയാളത്തിൽ പകർത്തിയെഴുതി തുടങ്ങി.
Australia and Oceania
മെൽബൺ: മെൽബൺ സൗത്ത് ഈസ്റ്റിലെ സെന്റ് തോമസ് സീറോമലബാർ ഇടവകയും സാന്തോം കൾച്ചറൽ സെന്ററും സംയുക്തമായി പാകെൻഹാം ഹിൽ ക്രെസ്റ്റ് കോളജിൽ സംഘടിപ്പിച്ച റിമി ടോമി ലൈവ് മ്യൂസിക്കൽ കോൺസെർട്ടിൽ പരമ്പരാഗത തനിമയും ആധുനിക താളബോധവും ഒന്നിച്ചു ചേർത്ത് ഒരു ദൃശ്യ ശ്രാവ്യ വിരുന്നായി.
സാന്തോം ഡ്രംസ് ഒരുക്കിയ ചെണ്ടമേള വിസ്മയം ജനപഥങ്ങളെ ആവേശത്തിലാഴ്ത്തി സംഗീത ലോകത്തെ പ്രഗത്ഭയായ റിമി ടോമിയുടെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത സന്ധ്യയിൽ വേദിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അരങ്ങേറിയ ഈ താളമഹോത്സവം നൂറു കണക്കിനാളുകളുടെ കെെയടിയും പ്രശംസയും ഏറ്റുവാങ്ങി.
ഇടവകാംഗമായ ജൊവാൻ പോള ഗ്ലാഡ്വിൻ എന്ന 12 വയസുള്ള അനുഗ്രഹീത കലാകാരി വയലിനിൽ ഉതിർത്ത മാങ്കുയിലെ.. പൂങ്കുയിലേ... എന്ന മനോഹര ഗാനത്തിന് ഇടന്തലയിലും വലന്തലയിലും ഒരേപോലെ വിസ്മയം തീർത്തത് 19 പ്രഗത്ഭരായ ചെണ്ട വാദ്യ കലാകാരൻമാർ ആണ്.
കേവലമൊരു കൊട്ടിക്കലാശത്തിനപ്പുറം, ശാസ്ത്രീയമായ മേളപ്പദങ്ങളും യുവ കലാപ്രതിഭകൾ തീർത്ത ഇലത്താള സംഗീതത്തിന്റെ അകമ്പടിയും ഒന്ന് ചേർന്നപ്പോൾ കലാകാരന്മാരുടെ ചെണ്ടയിൽ നിന്നുയർന്നതു ഒരേ മനസിന്റെ അത്ഭുത താളമായിരുന്നു.
കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ടമേളത്തെ കടൽ കടന്നു ഈ കങ്കാരു നാട്ടിൽ ഇത്രത്തോളം ഊർജ്ജസ്വലതയോടെയും പുതുമയോടെയും അവതരിപ്പിക്കാൻ സാന്തോം ഡ്രംസിന് കഴിഞ്ഞത് ചെണ്ട മേള ട്രൂപിന്റെ ഗുരുവായ മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ പ്രശസ്ത ചെണ്ട വാദ്യ ഗുരു പോരൂർ ഹരികൃഷ്ണൻ മാഷിന്റെ കൃത്യമായ പാഠങ്ങളും അംഗങ്ങളുടെ സമർപ്പണ ബോധത്തോടെയുള്ള കഠിന പരിശീലനവുമാണ്.
സെന്റ് തോമസ് സീറോമലബാർ ഇടവക വികാരിയായ റവ.ഫാ. ഡോ സിബി പുളിക്കലിന്റെയും അസിസ്റ്റന്റ് വികാരി റവ.ഫാ. സജി ഞവരക്കാട്ടിന്റെയും അനുഗ്രഹീത രക്ഷാധികാരിത്വത്തിൽ സാന്തോം കൾച്ചറൽ സെന്റ്ർ, സാന്തോം ഡ്രംസ് ട്രൂപ് കോഓർഡിനേറ്റഴ്സ് എന്നിവരുടെ സഹകരണവും പ്രോത്സാഹനവും സാന്തോം ഡ്രംസിനെ മേള ലോകത്തു ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും എന്നതിന് സംശയം ഇല്ല.
Australia and Oceania
ലിന്‍സ്: ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയും സംസ്കൃതി ഫെറൈന് അപ്പര്‍ ഓസ്ട്രിയയും സംയുക്തമായി ലിന്‍സിലെ ലെൻറോസ് കള്‍ച്ചറല്‍ മ്യൂസിയത്തില്‍ ഇന്റര്‍നാഷണല്‍ യോഗ ദിനാഘോഷം സംഘടിപ്പിച്ചു.
അപ്പര്‍ ഓസ്ട്രിയയിലുടനീളമുള്ള യോഗ പരിശീലകര്‍, കുടുംബങ്ങള്‍, ആരോഗ്യ പ്രേമികള്‍, പ്രാദേശിക യോഗ ക്ലാസുകളിലെ അംഗങ്ങള്‍ തുടങ്ങിയ നിരവധി പേര് യോഗയ്ക്കായി അണിനിരന്നു.
ലിന്‍സില്‍ എൻജിനിയറായി ജോലിചെയ്യുന്ന മലയാളി ദിനേശ് പടിഞ്ഞാറെ നേതൃത്വം നല്കിയ യോഗ ഐക്യം, ആരോഗ്യം, സമാധാനം, സാംസ്കാരിക വിനിമയം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് സംഘടിപ്പിച്ചത്.
Australia and Oceania
ബ്രിസ്ബൻ: സംഗീത ലോകത്ത് ഓസ്ട്രേലിയയിൽ മികവ് തെളിയിച്ച പ്രശസ്തരെ അണിനിരത്തിയുള്ള സംഗീതവിരുന്നിന് ബ്രിസ്ബൻ വേദിയാകുന്നു. നവോദയ സെൻട്രൽ കമ്മിറ്റി, ഓസ്ട്രേലിയൻ ഹബ് ഫോർ ഇന്ത്യൻ മ്യൂസിക് (അഹിം) എന്നീ സംഘടനകൾ ചേർന്നാണ് നിലാമഴ 2026 എന്ന പേരിൽ സംഗീത സന്ധ്യ ഒരുക്കുന്നത്.
ജൂലൈ 18ന് വിന്നം സ്റ്റേറ്റ് ഹൈ സ്കൂളിലാണ് മെഗാ സംഗീതവിരുന്ന് അരങ്ങേറുന്നത്. വൈകുന്നേരം ആറിന് വിന്നിം സ്റ്റാർ തിയേറ്ററിൽ നിലാമഴയ്ക്ക് തുടക്കമാകും
മലയാള ചലച്ചിത്ര സംഗീതലോകത്തെ അനശ്വര പ്രതിഭകളായ ജോൺസൺ മാസ്റ്റർ, ഔസേപ്പച്ചൻ, രവീന്ദ്രൻ മാസ്റ്റർ, ജെറി അമൽദേവ്, ശ്യാം തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരുടെ എക്കാലത്തെയും മികച്ച ഗാനങ്ങളാണ് നിലാമഴയിൽ ആസ്വാദകരിലേക്ക് പെയ്തിറങ്ങുന്നത് .
പ്രശസ്തരായ ഗായകർ, വിവിധ വാദ്യ കലാകാരന്മാർ, സങ്കേതിക വിദഗ്ധർ തുടങ്ങിയവർ അണിനിരക്കുന്ന തത്സമയ സംഗീത വിരുന്ന് ഓസ്ട്രേലിയയിലെ സംഗീതപ്രേമികൾക്ക് നല്ല അനുഭവം ആകുമെന്ന് സംഘടകർ പറഞ്ഞു.
ബ്രിസ്ബൻ സിറ്റി കൗൺസിലിന്റെ സഹകരണത്തോടെ നടക്കുന്ന സാംസ്കാരിക സംഗീത സായാഹ്നത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
കൂടുതൽവിവരങ്ങൾ ബുക്ക് മൈ ഇവന്റ്സ് വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് നവോദയ പ്രസിഡന്റ് സജീവ് കുമാർ - 0410 759 328, അഹിം പ്രസിഡന്റ് റീജു ജോർജ് എന്നിവരുമായി ബന്ധപ്പെടണം.
Australia and Oceania
മെൽബൺ: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. അനുഗ്രഹീത കലാകാരനും താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തിനോടും സിനിമാ ലോകത്തിനോടും വിളിച്ചുപറയുവാൻ യാതൊരു മടിയും കാണിക്കാതിരുന്ന സർഗപ്രതിഭയാണ് ദേശീയ അവാർഡ് ജേതാവായ സലിം കുമാറെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സലിം കുമാറിന്റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഖലയ്ക്കും ഒരു തീരാനഷ്ടമാണെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് അറിയിച്ചു.
കോൺഗ്രസ് സർക്കാർ കേരളത്തിൽ തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച ഒരു കലാകാരനായിരുന്നു സലിം കുമാറെന്ന് നാഷ്ണൽ പ്രസിഡന്റ് പി.വി. ജിജേഷ് അനുസ്മരിച്ചു.
വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രെഷറർ ഇന്നസെന്റ് ജോർജ്, ജോയിന്റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർമാരിയ മനോജ് ഗുരുവായൂർ, ഷൈജു ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.
Australia and Oceania
സിഡ്നി: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൈവസുരക്ഷാ വേട്ടയിൽ ലക്ഷക്കണക്കിനു വിദേശയിനം പാറ്റകളെ പിടികൂടി. ന്യൂ സൗത്ത് വെയ്ൽസിലെ ബാഥർസ്റ്റിലുള്ള ഒരു വാണിജ്യകേന്ദ്രത്തിൽനിന്നാണ് മനുഷ്യന്റെ ഉള്ളംകൈയോളം വലിപ്പമുള്ള ഒരുലക്ഷത്തിലധികം പാറ്റകളെ കണ്ടെത്തിയത്.
കരിഞ്ചന്തയിൽ ഇവയ്ക്ക് ഏകദേശം രണ്ടു ലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 1.1കോടി ഇന്ത്യൻ രൂപ) വിലവരുമെന്ന് ഓസ്ട്രേലിയൻ പരിസ്ഥിതി-ജല മന്ത്രാലയം അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പാറ്റ വർഗങ്ങളിലൊന്നായ മഡഗാസ്കർ ഹിസിംഗ് കോക്രോച്ചുകൾ, ദുബിയ കോക്രോച്ചുകൾ എന്നിവയാണു പിടികൂടിയതിൽ ഭൂരിഭാഗവും.
ഓസ്ട്രേലിയൻ നിയമപ്രകാരം ഈ രണ്ടുഇനങ്ങളെയും രാജ്യത്ത് കൊണ്ടുവരുന്നതിനു നിരോധനമുണ്ട്. ഓസ്ട്രേലിയയുടെ തനത് ജൈവവ്യവസ്ഥയ്ക്കും വന്യജീവികൾക്കും കൃഷിക്കും ഇവ വലിയ ഭീഷണിയാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലൈമറ്റ് ചേഞ്ച്, എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ വ്യക്തമാക്കി.
മാരകമായ പല രോഗങ്ങളും പടർത്താൻ ശേഷിയുള്ളതാണ് ഈ ജീവികൾ. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഇരയായി നൽകാനാണു രഹസ്യകേന്ദ്രത്തിൽ പ്രജനനം നടത്തി ഇവയെ വിറ്റിരുന്നത്.
ഓൺലൈൻ വഴിയും ഇവയുടെ വില്പന നടന്നിരുന്നു. പിടിച്ചെടുത്ത പാറ്റകളെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്നും അധികൃതർ വ്യക്തമാക്കി.
Australia and Oceania
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ പപമോവയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ യുവാവ് മരിച്ചു. പഞ്ചാബ് സ്വദേശി രമൺദീപ് ധില്ലൻ (36) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
രമൺദീപ് സംഭവസസ്ഥലത്ത് വച്ചു തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഭാര്യ വീർപാലും ഒന്നര വയസ് പ്രായമുള്ള കുഞ്ഞുമായാണ് ഇദ്ദേഹം ന്യൂസിലാൻഡിൽ താമസിക്കുന്നത്.
2015ൽ സ്റ്റുഡന്റ് വീസയിലാണ് രമൺദീപ് ന്യൂസിലൻഡിലെത്തുന്നത്. 2024ൽ ഇന്ത്യയിൽ തിരിച്ചെത്തി വീർപാലിനെ വിവാഹം കഴിച്ചു. തുടർന്ന് ഇരുവരും ന്യൂസിലൻഡിലേക്ക് പപമോവയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
അവിടെ രണ്ടുപേരും കിവി തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് മകൾ കുദ്രത് ജനിച്ചതിന് ശേഷമാണ് ഇദ്ദേഹം ടാക്സി ഡ്രൈവറായിൽ ജോലി ചെയ്തു തുടങ്ങിയത്. അപകടം നടന്ന റോഡിലൂടെ അദ്ദേഹം സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നുവെന്ന് വീർപാൽ പറഞ്ഞു.
അപകടം നടന്ന ദിവസം പകൽ മുഴുവൻ മകൾക്കൊപ്പമാണ് രമൺദീപ് ചിലവഴിച്ചത്. വൈകുന്നേരം ജോലിക്ക് പോകുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങുന്നത്.
എന്നാൽ രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നീട് പോലീസ് വീട്ടിലെത്തിയാണ് രമൺദീപിന്റെ മരണവാർത്ത അറിയിച്ചത്. ഇദ്ദേഹത്തിന്റെ സംസ്കാരം ന്യൂസിലൻഡിൽ തന്നെ നടത്തി.
ന്യൂസിലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കുകയും കുടുംബത്തെ സഹായിക്കാൻ ധനസമാഹരണം നടത്തുകയും ചെയ്തു.
Australia and Oceania
മെൽബൺ: പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് കേരള സംസ്ഥാന ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചതിന്റെ വിജയാഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെൽബണിൽ വർണാഭമായി കൊണ്ടാടി.
മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ ഇന്ത്യൻ പാർലമെന്റ് അംഗവുമായ മനീഷ് തിവാരി, റോവിൽ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. 102 എംഎൽഎമാരുമായി ഭരണം തിരിച്ചു പിടിച്ച വി.ഡി. സതീശൻ നേതൃത്വം കൊടുക്കുന്ന കേരള സർക്കാരിനെ മനീഷ് തിവാരി പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയാ കേരള ചാപ്റ്റർ പ്രസിഡന്റ് റോബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഐഒസി ഓസ്ട്രേലിയൻ പ്രസിഡന്റ് മനോജ് ഷെറോൺ മുഖ്യ പ്രഭാഷണം നടത്തി. രാജസ്ഥാൻ നാഗർ നിയമസഭാ മണ്ഡലം എംഎൽഎയായിരുന്ന വാജിബ് അലി വിശിഷ്ടാതിഥിയായിരുന്നു.
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് വീഡിയോ കോൺഫറൻസിലൂടെ ആശംസകളറിയിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഓസ്ട്രേലിയൻ പ്രസിഡന്റ് പി.വി. ജിജേഷും വിക്ടോറിയൻ പ്രസിഡന്റ് റോബിൻ ജോസഫും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
Australia and Oceania
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് എംഎൽഎമാർക്കുള്ള പ്രത്യേക അനുമോദനവും സൗഹൃദ സംഗമവും വിപുലമായ പങ്കാളിത്തത്തോടെ നടന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐഒസി ഓസ്ട്രേലിയ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത പരിപാടി സംഘടനയുടെ ഐക്യവും കൂട്ടായ്മയും വീണ്ടും തെളിയിച്ചു. പരിപാടിക്ക് ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ് സ്വാഗതം ആശംസിച്ചു.
തുടർന്ന് കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ജിജേഷ് അധ്യക്ഷത വഹിച്ചു. തന്റെ അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, കേരള സമൂഹത്തിന്റെ ഐക്യം, യുവജനങ്ങളുടെ പങ്കാളിത്തം, സമൂഹ സേവന പ്രവർത്തനങ്ങളുടെ ആവശ്യകത എന്നിവ അദ്ദേഹം വിശദീകരിച്ചു.
Australia and Oceania
ബ്രിസ്ബൻ: കൃപാസനം മാതാവിന്റെ ഗ്രോട്ടോ ഓസ്ട്രേലിയയിലും. ഗോൾഡ് കോസ്റ്റ് ഹിന്റർലാൻഡിലുള്ള മരിയൻ വാലിയിലാണ് കൃപാസനം മാതാവിന്റെ ഗ്രോട്ടോ പണി പൂർത്തിയായത്.
ഈ മാസം 18ന് ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കർമം നടക്കും. വൈകുന്നേരം നാലിന് കൃപാസനം ഡയറക്ടർ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ മുഖ്യ കർമികനാവുന്ന വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും.
ബ്രിസ്ബൻ അതിരുപതയിൽ പെട്ട മരിയൻവാലി തീർഥാടന കേന്ദ്രം ലോകമൊട്ടുമുള്ള പരിശുദ്ധ കന്യക മറിയത്തിന്റെ വിവിധങ്ങളായ രൂപങ്ങളും ഗ്രോട്ടോകളും കൊണ്ട് പ്രസിദ്ധമാണ്. പൗളിൻ ഫാദേഴ്സിന്റെ ചുമതലയിലുള്ള ഇവിടത്തെ കുരിശിന്റെ വഴിയുടെ അതി മനോഹരമായ ചിത്രികരണവും സന്ദർശകരെ ആകർഷിക്കുന്നു.
ഗ്രോട്ടോ വെഞ്ചരിപ്പിനോടനുബന്ധിച്ച് ബ്രിസ്ബനിൽ കൃപാസനം മരിയൻ ഉടമ്പടി ധ്യാനം നടക്കുന്നതാണ്. ഡയറക്ടർ ഫാ. വി പി ജോസഫ്, കൃപാസനം എംഡി ബ്ര. വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.
ബ്രിസ്ബൻ നോർത്ത് ഗേറ്റ് സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് ധ്യാനം.
വിശുദ്ധ കുർബാന, മരിയൻ ഉടമ്പടി, കുമ്പസാരം, ആരാധന എന്നിവയും ഇതോടൊപ്പം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402291046, ടോമി ചെത്തിമറ്റം - 0421573166, സന്ദീപ് തോമസ് - 0487197869.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ആൻഡ് ബ്രിസ്ബെയ്ൻ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫും ബ്രദർ വിജയകുമാറും നയിക്കുന്ന ഉടമ്പടി ധ്യാനം ഈ മാസം 15, 16, 17 തീയതികളിൽ മെൽബണിലുള്ള ദാണ്ടേനോംഗ് സൗത്ത് സീറോമലബാർ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ ജോസഫ് - 0411 749 436.
കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ്
ക്വീൻസ്ലൻഡ്, ഗോൾഡ് കോസ്റ്റ് മരിയൻ വാലിയിൽ കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് ഈ മാസം 18ന് വൈകുന്നേരം നാലിന് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് തോമസ് - 0487 197 869.
ഉടമ്പടി ധ്യാനം
ബ്രിസ്ബെയ്ൻ നോർത്ത് സെന്റ് അൽഫോൻസാ സീറോമലബാർ ചർച്ചിൽ ഉടമ്പടി ധ്യാനം ഈ മാസം 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402 291 046,
ടോമി ചെത്തിമറ്റം - 0421 573 166.
Australia and Oceania
മെൽബൺ: കല്ലറ നരിക്കുഴിയിൽ ജോസ് പി. നരിക്കുഴി (89, കല്ലറ രശ്മി തിയറ്റർ ഉടമ) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 12ന് ഡാൻഡെനോംഗ് സൗത്ത്ഈസ്റ്റ് മെൽബൺ സെന്റ് തോമസ് സീറോമലബാർ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം ബാനുറോംഗ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ.
ഭാര്യ പരേതയായ മേരി പൂഞ്ഞാർ വയലിൽ കുടുംബാഗം. മക്കൾ: സാബു നരിക്കുഴി (കല്ലറ), ഷാജി ജോസ്, ജോർജ് നരിക്കുഴി, നിർമ്മല, പുഷ്പ (എല്ലാവരും മെൽബൺ, ഓസ്ട്രേലിയ).
മരുമക്കൾ: റോസമ്മ വടക്കേത്തൊട്ടിയിൽ ആയാംകുടി, നിർമ്മല പാലക്കാട്ട് കുപ്പായക്കോട്, ഷേർളി കൈതവേലിൽ കിടങ്ങൂർ, സെബാസ്റ്റ്യൻ ഇരുപൂളങ്ങാട്ടിൽ മോനിപ്പള്ളി, ജോമോൻ വഞ്ചിപ്പുര വാലാച്ചിറ (എല്ലാവരും ഓസ്ട്രേലിയ).
പരേതരായ ഫാ.മരിയദാസ് (വാഗമൺ കുരിശുമല ആശ്രമം), ഫാ. ദയാനന്ദ് ഐഎംഎസ് എന്നിവർ സഹോദരന്മാരും ഫാ. ജോയി മരങ്ങാട്ടിക്കാല എസ്ഡിബി, ഫാ ജോണി ഒറവുങ്കര, താമരശേരി എന്നിവർ സഹോദരീ പുത്രന്മാരും ആണ്.
Australia and Oceania
ഡാർവിൻ: നോർത്തേൺ ടെറിട്ടറി ഐഒസി ഡാർവിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് വിജയഘോഷം നടത്തി. ടിവിയിൽ കുര്യൻ ഹൗസിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് പ്രസിഡന്റ് പോൾ പറോക്കാരൻ നിർവഹിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജോർജ് കുര്യൻ വർഗീസ് സ്വാഗതവും കമ്മിറ്റി മെമ്പർ ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ഉണ്ണികൃഷ്ണൻ, അലോഷ്യ, ബിജു വർഗീസ്, ബിനുകുമാർ ചാകാലപ്പറമ്പിൽ, അനുറോസ് തുടങ്ങിയവർ സംസാരിച്ചു.,
വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.
Australia and Oceania
കാൻബറ: പുരസ്കാര നിറവിൽ ഡാർവിൻ പള്ളി വികാരി ഫാ.ഡോ. ജോൺ പുതുവയുടെ കന്നി ചിത്രമായ സംസ്കൃത സിനിമ "ഏകാകി'. ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡിൽ ബെസ്റ്റ് ഇന്ത്യൻ ഫീച്ചർ ഫിലിം ആയി ഏകാകി തെരഞ്ഞെടുത്തു.
നേരത്തെ, ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തിയിരുന്നു. പുതുവ ഫിലിംസിന്റെ ബാനറിൽ നിർമിച്ച ഏകാകിയുടെ സംവിധാനത്തിനൊപ്പം നിർമാണവും നിർവഹിച്ചതും ഫാ. ജോൺ പുതുവയാണ്.
കഥയും തിരക്കഥയും പ്രസാദ് പാറപ്പുറം തയാറാക്കി. സംസ്കൃതത്തിലേക്ക് മൊഴിമാറ്റിയത് അയ്യമ്പുഴ ഹരികുമാറാണ്. സംസ്കൃതത്തിന്റെ ഈറ്റില്ലമായ കാലടിയിൽ വച്ച് തന്നെയിരുന്നു ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
സിനിമ ഒരു വിനോദമല്ല സമൂഹത്തിൽ നന്മനിറയുന്ന സന്ദേശങ്ങൾ പകരുകയാണ് ലക്ഷ്യമെന്ന് എറണാകുളം ചുള്ളി സ്വദേശിയും ഇപ്പോൾ ഓസ്ട്രേലിയയിലെ ഡാർവിൻ പള്ളി വികാരിയുമായ ഫാ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
ബ്രിസ്ബൻ: കുറവിലങ്ങാട് ,തോട്ടുവ പ്ലാക്കിയിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മറിയക്കുട്ടി(95) മുട്ടുചിറ ഹോസ്പിറ്റലിൽ അന്തരിച്ചു. സംസ്കാരം പിന്നീട്
ജയഗിരി ക്രിസ്തുരാജ് പള്ളിയിൽ. പരേത എലിക്കുളം പെരുമ്പള്ളിൽ കുടുംബാഗം.
മക്കൾ: കുര്യൻ ഫിലിപ്പ്, ഏലിയാമ്മ മാനുവൽ (മാഞ്ഞൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ്), പി പി ഫിലിപ്പ്- ചേംസൈഡ്,ഓസ്ട്രേലിയ (റിട്ട. ഉദ്യോഗസ്ഥൻ, കാർഷിക
സർവകലാശാല, മണ്ണുത്തി ), ജെസ്സി മാത്യു.
മരുമക്കൾ: ത്രേസ്യാമ്മ കുര്യൻ പാറക്കൽ- തുരുത്തിപ്പള്ളി, മാണി കിഴക്കേക്കാല-മാഞ്ഞൂർ, ലൈസമ്മ ഫിലിപ്പ് മുക്കുങ്കൽ, കുടമാളൂർ (സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ, ചേംസൈഡ് ) മാത്യു കുന്നത്ത്- ബിൽഡിംഗ് കോൺട്രാക്ടർ, കടപ്ലാമറ്റം.
Australia and Oceania
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നതിനായി രാജ്യത്തുടനീളം വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും അതത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വലിയ സ്ക്രീനുകളിൽ ഫലപ്രഖ്യാപനം തത്സമയം പ്രദർശിപ്പിക്കുന്നതിനാൽ സമൂഹാംഗങ്ങൾക്ക് ഒരുമിച്ച് ഈ നിർണായക രാഷ്ട്രീയ നിമിഷങ്ങൾ അനുഭവിക്കാൻ അവസരം ലഭിക്കും. പരിപാടികൾ സമൂഹ ഐക്യവും ജനാധിപത്യ ബോധവും ശക്തിപ്പെടുത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.
പരിപാടികളുടെ സമയം, വേദി തുടങ്ങിയ വിശദവിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെട്ട സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി ബന്ധപ്പെടണമെന്ന് ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്റർ അറിയിച്ചു.
Australia and Oceania
ബ്രിസ്ബെയ്ൻ: ക്വീൻസ്ലൻഡിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് അഭിമാനകരമായ ഒരു നേട്ടമായി, അനീഷ് ജോൺ ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ ജസ്റ്റിസ് ഓഫ് ദ പീസ് ആയി നിയമിതനായി.
ക്വീൻസ്ലൻഡ് ഗവർണർ ഹെർ എക്സലൻസി ജീനെറ്റ് യംഗ്, രാജാവ് ചാൾസ് മൂന്നാമനെ പ്രതിനിധീകരിച്ച് നൽകിയ ഈ നിയമനം, അനീഷിന്റെ ദീർഘകാല സാമൂഹിക സേവനത്തിനും നേതൃത്വത്തിനും ലഭിച്ച അംഗീകാരമാണ്.
15 വർഷത്തിലേറെയായി ഓസ്ട്രേലിയയിൽ താമസിക്കുന്ന അനീഷ് ജോൺ നിലവിൽ വിൻഡ്സർ ഹെൽത്ത് എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്.
ഓസ്ട്രേലിയയിലെ ബഹുസാംസ്കാരിക സമൂഹത്തിൽ സാമൂഹിക ഐക്യം, സാംസ്കാരിക സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തുവരുന്നു.
മുൻകാലങ്ങളിൽ മെർണ്ട & ഡോറീൻ മൾട്ടികൾച്ചറൽ അസോസിയേഷൻ സെക്രട്ടറി, മെർണ്ട ദീപാവലി സെക്രട്ടറി, ലോറിമാർ മൾട്ടികൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ്, മെൽബൺ മാർത്തോമ്മാ ഇടവക സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സമൂഹ ഐക്യം ശക്തിപ്പെടുത്താനും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സൗഹൃദം വളർത്താനും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.
ജസ്റ്റിസ് ഓഫ് ദ പീസ് എന്ന നിലയിൽ ആവശ്യമായ നിയമപരമായ സാഹചര്യങ്ങളിൽ വാറന്റുകൾ പുറപ്പെടുവിക്കൽ, കോടതിയിലേക്ക് ഹാജരാകുന്നതിനുള്ള സമ്മൺസ് നൽകൽ, കൂടാതെ ജാമ്യ അപേക്ഷകൾ പരിഗണിക്കൽ ഉൾപ്പെടെയുള്ള കോടതികാര്യങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ചുമതലകൾ നിർവഹിക്കാൻ അധികാരമുണ്ട്.
അതോടൊപ്പം, സത്യവാങ്മൂലങ്ങൾക്കും മറ്റ് നിയമ രേഖകൾക്കും സാക്ഷ്യം വഹിക്കൽ, പകർപ്പുകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ ഔദ്യോഗിക ചുമതലകൾ അദ്ദേഹം നിർവഹിക്കാൻ അധികാരപ്രാപ്തനാകും. ഇതിലൂടെ ക്വീൻസ്ലൻഡിലെ പൊതുജനങ്ങൾക്ക് നിയമസേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അദ്ദേഹം പങ്കുവഹിക്കും.
ഈ അംഗീകാരത്തെ വിവിധ സമൂഹനേതാക്കളും സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ സത്യസന്ധതയും സമർപ്പിത സേവനവും ഈ നേട്ടത്തിന് അടിസ്ഥാനമായതായി അവർ അഭിപ്രായപ്പെട്ടു.
അനീഷ് ജോണിന്റെ ഭാര്യ ടീന ജോൺ ആണ്. മക്കൾ: എമ്മ, ഷാർലറ്റ്, അലക്സാണ്ടർ. ദീർഘകാല സാമൂഹിക പ്രവർത്തനത്തിനും നേതൃത്വത്തിനും ലഭിച്ച ഈ അംഗീകാരം പ്രവാസി സമൂഹത്തിനാകെ പ്രചോദനമാണെന്ന് വിലയിരുത്തപ്പെടുന്നു.
ബിജു ജോസഫ്
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ പുത്തൻപാന വായനാചരണം നടത്തി. എല്ലാ ദിവസവും വൈകുന്നേരം കുർബാനയ്ക്കുശേഷം പുത്തൻപാന വായനയ്ക്ക് വികാരി ഫാ. ജോൺ പുതുവ നേതൃത്വം നൽകി.
പുത്തൻ പാനയെ കുറിച്ചുള്ള പഠനവും തുടർന്ന് പാന വായനയും നടത്തപ്പെടുന്നു. നോമ്പുകാലത്ത് പാരമ്പര്യമായി നടത്തി വരുന്ന ഒരു കാര്യമാണിത്. ജർമൻകാരനായ അർണോസ് പാതിരി മലയാളവും വ്യാകരണവും പഠിച്ച് മലയാളത്തിൽ എഴുതപ്പെട്ട മനോഹരമായ കാവ്യമാണ് പുത്തൻ പാന.
നോമ്പ് കാലത്ത് ക്രിസ്തീയ ഭവനങ്ങളിൽ എല്ലാവരും ഒരുമിച്ചിരുന്നു പുത്തൻപാന വായനയുടെ വലിയൊരു പതിവ് തുടരുകയാണ് ഡാർവിൻ പള്ളിയിൽ ചെയ്തിട്ടുള്ളതെന്ന് വികാരി ഫാ. ജോൺ പുതുവ പറഞ്ഞു.
എല്ലാ വീടുകളിലും ഈ പുസ്തകം എത്തിക്കുകയും പള്ളിയിൽ വായനയ്ക്കുശേഷം വീടുകളിലും ഈ പാരമ്പര്യം തുടരുന്നുണ്ടെന്നും പ്രത്യേകിച്ച് 11-ാം പാദം ‘ഉമ്മാന്റെ ദുഃഖം' വായിക്കുന്നുവെന്നും ഫാ. പുതുവ പറഞ്ഞു.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ വിശുദ്ധ വാരാചരണത്തിന് ഞായറാഴ്ച തുടക്കമാവും. ഞായറാഴ്ച വിപുലമായ ഓശാന ഞായറാഴ്ച കർമങ്ങൾ, രാവിലെ 9.30ന് കുരുത്തോല വിതരണം പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം ആറിന് വി.കുർബാനയും തുടർന്ന് പുത്തൻപാന വായനയും നടക്കും. ഏപ്രിൽ രണ്ടിന് പെസഹ വ്യാഴം ശുശ്രൂഷകൾ, വൈകുന്നേരം ആറിന് കാല് കഴുകൽ ശുശ്രൂഷ, ആഘോഷമായി വിശുദ്ധ കുർബാന, ആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ നടക്കും.
ഏപ്രിൽ മൂന്നിന് ദുഃഖവെള്ളി ശുശ്രൂഷകൾ, രാവിലെ എട്ടിന് പീഡാനുഭവ ചരിത്ര വായന, ആഘോഷമായ കുരിശിന്റെ വഴി, കുരിശു ചുംബിക്കൽ, നേർച്ച കഞ്ഞി എന്നിവ ഉണ്ടായിരിക്കും.
ദുഃഖശനിയാഴ്ച രാവിലെ എട്ടിന് പുത്തൻ തിരി വെഞ്ചരിപ്പ്, പുത്തൻ വെള്ളം വഞ്ചിരിപ്പ്, ഞാന സ്നാന വൃത നവീകരണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
ഉയിർപ്പ് തിരുകർമങ്ങൾ ഏപ്രിൽ നാലിന് ശനിയാഴ്ച രാത്രി ഏഴിന് ഉയിർപ്പിന്റെ തിരുകർമങ്ങൾ, പ്രദക്ഷിണം, പ്രസംഗം, തിരുനാൾ പാട്ടുകുർബാന എന്നിവ.
വികാരി ഫാ. ഡോ. ജോൺ പുതുവ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ്, പാരിഷ് കൗൺസിൽ അംഗങ്ങൾ നേതൃത്വം നൽകും.
Australia and Oceania
വില്ലിംഗ്ടൺ: ന്യൂസിലൻഡിലെ വില്ലിംഗ്ടണിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം ഒക്കൽ താന്നിപ്പുഴ സ്വദേശി ഇഞ്ചിപ്പറമ്പിൽ പ്രിൻസ് (35) ആണ് മരിച്ചത്.
താന്നിപ്പുഴ മണിക്കത്താൻ ബെറ്റിനയാണ് ഭാര്യ. മക്കൾ: എൻസോ, എലൻസോ. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സംസ്കാരം പിന്നീട്.
Australia and Oceania
അൽബനി: പ്രാദേശിക മലയാളി സമൂഹത്തിന് അഭിമാനകരമായ ഒരു നിമിഷമായി Albany Malayalee Association Inc. (AMA) ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.
ഔദ്യോഗിക ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് സ്കോട്ട് ലിയറി (ഷാഡോ മന്ത്രി, കൊമേഴ്സ് ആൻഡ് ടൂറിസം), അസോസിയേഷൻ പ്രസിഡന്റായ ജോബിസൺ ജേക്കബിന് ചടങ്ങിനിടെ സമ്മാനിച്ചു.
സമൂഹത്തിലെ അംഗങ്ങളും നേതാക്കളും പങ്കെടുത്ത പ്രത്യേക ചടങ്ങിലായിരുന്നു ഈ നേട്ടം.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ ഡാർവിൻ ബൈബിൾ കൺവൻഷന് തുടക്കമായി. ഡാർവിൻ ഇറ്റാലിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ബൈബിൾ കൺവെൻഷൻ ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ് യൂജിൻ ഹെർളി ഉദ്ഘാടനം ചെയ്തു.
ബൈബിൾ ദൈവം നമുക്ക് നൽകിയ സ്നേഹത്തിന്റെ കത്താണെന്നും ആ കത്ത് നിറയെ അവിടുത്തെ സ്നേഹത്തിന്റെ വചനമാണെന്നും ആ വചനം ജീവിക്കുന്നവരാകണം നാമെന്നും ബിഷപ് യൂജിൻ പങ്കുവച്ചു.
Australia and Oceania
വത്തിക്കാൻ സിറ്റി: റവ.ഡോ. ജോൺ പുതുവ രചിച്ച "പോപ്പ് ലിയോ XIV' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വത്തിക്കാനിൽ നടന്നു.
വത്തിക്കാനിലെ അഗുസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്രസിഡന്റ് മോൺ റെൻസോ പെഗറാറോ, വത്തിക്കാനിലെ സമഗ്ര മാനുഷിക വികസനത്തിനായുള്ള വകുപ്പ് മേധാവി (Prefect of the Dicastery for Promoting Integral Human Development) കാർഡിനൽ മൈക്കിൾ ചേർണി എസ്ജെക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ രണ്ടു ദിവസത്തെ ഇന്റർനാഷണൽ സെമിനാറിൽ വച്ചായിരുന്നു പ്രകാശനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർദിനാൾമാർ, ബിഷപുമാർ, വൈദീകർ, അൽമായർ തുടങ്ങി നൂറോളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.
വലിയൊരു ചടങ്ങിൽ വച്ച് ലെയോ മാർപാപ്പയെക്കുറിച്ചുള്ള തന്റെ പുസ്തകം പ്രകാശനം ചെയ്യാനും പുസ്തകം മാർപാപ്പയുടെ കെെയിൽ എത്തിക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ഗ്രന്ഥകർത്താവ് ഡോ. ജോൺ പുതുവ പറഞ്ഞു.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ, കാർലോ അക്കുത്തിസ്, കാരാ ലൂച്ചേ, സി. റാണി മരിയ തുടങ്ങി നിരവധി വിശുദ്ധാത്മാക്കളെക്കുറിച്ച് ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഡോ. പുതുവയുടെ പതിനാറാമത്തെ പുസ്തകമാണിത്.
എറണാകുളം ജില്ലയിലെ ചുള്ളി സ്വദേശിയാണ് ഡോ. പുതുവ, ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിവികാരിയായി സേവനം ചെയ്യുന്നു.
Australia and Oceania
ഡാർവിൻ: 50 നോമ്പിലെ പാലിക്കാവുന്ന 50 കാര്യങ്ങൾ നിർദേശിച്ച് ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവക. നോമ്പുകാലത്ത് ഓരോ കുടുംബവും ചെയ്യേണ്ട നല്ല കാര്യങ്ങളാണ് ഈ 50 കാര്യങ്ങളിൽ പെടുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലുമായി ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കുമായി നോമ്പുകാലത്തു നൽകപ്പെട്ട ഈ 50 കാര്യങ്ങൾ ജീവിതത്തിൽ പാലിച്ചുകൊണ്ട് നോമ്പുകാലം ഫലദായകമാക്കാനുള്ള ആഹ്വാനമാണ് ഈ വർഷം ഇടവകയിൽ നൽകപ്പെട്ടിട്ടുള്ളത്.
Australia and Oceania
വത്തിക്കാൻ സിറ്റി: പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ സെമിനാറിൽ ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസ പള്ളി വികാരി റവ.ഡോ. ജോൺ പുതുവ പങ്കെടുത്തു.
സെമിനാറിൽ സംസാരിക്കാനും പങ്കെടുക്കാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് റവ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
സിഡ്നി: സാംസ്കാരിക പരിപാടിയായ "Dance 4 OZ - National Indian Dance Competition' എന്ന ഓസ്ട്രേലിയയിലെ ആദ്യ ദേശീയ ഇന്ത്യൻ നൃത്ത ചാമ്പ്യൻഷിപ്പ് ശനിയാഴ്ച സിഡ്നിയിൽ നടക്കും.
Chatswood Concourse Concert Hall വേദിയിലാണ് പരിപാടി നടക്കുന്നത്. Impresario Australia അവതരിപ്പിക്കുന്ന ഈ മത്സരം ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രകടന കലകൾക്ക് ഒരു നിർണായക ചുവടുവയ്പ്പായി തീരും.
രാജ്യവ്യാപക ഓഡിഷൻ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 100-ത്തിലധികം ഫൈനലിസ്റ്റുകൾ വിവിധ ഇന്ത്യൻ നൃത്ത ശൈലികൾ അവതരിപ്പിക്കും. ഭാരതനാട്യം, കഥക് തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങൾ മുതൽ ജനകീയ, സമകാലീന, ഫ്യൂഷൻ ശൈലികൾ വരെ വൈവിധ്യമാർന്ന പ്രകടനങ്ങൾ പരിപാടിയുടെ പ്രത്യേകതയായിരിക്കും.
മന്ത്രിമാർ, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, സാമൂഹിക നേതാക്കൾ, കുടുംബങ്ങൾ, മാധ്യമ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ 1,000-ത്തിലധികം പേർ പങ്കെടുക്കും. മത്സരത്തിന്റെ വിധികർത്താക്കളായി അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ വിദഗ്ധർ പങ്കെടുക്കും.
ദേശീയ അവാർഡ് ജേതാവും പ്രശസ്ത ഇന്ത്യൻ കൊറിയോഗ്രാഫറുമായ വ്യക്തി കലാ മാസ്റ്റർ, നാലു പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള പ്രശസ്ത സിനിമാ വ്യക്തിത്വം മീനാ സുന്ദർ ഉൾപ്പെടുന്നു.
.
Australia and Oceania
മെൽബൺ: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മൊറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ഫെബ്രുവരിയിൽ ഓസ്ട്രേലിയയിലെ മെൽബണിൽ അപ്പസ്തോലിക സന്ദർശനം നടത്തുന്നു.
ഈ സന്ദർശനം ഓസ്ട്രേലിയയിലെ വിശ്വാസികൾക്ക് ആത്മീയ ഉണർവിന്റെയും ഐക്യത്തിന്റെയും നിമിഷമായിരിക്കുമെന്ന് ഓസ്ട്രേലിയയിലെ മലങ്കര സുറിയാനി ഓർത്തഡോക്സ് ആർച്ച്ഡയസീസ് അറിയിച്ചു.
ഇതിന്റെ ഭാഗമായി മെൽബണിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ബാവ സന്ദർശനം നടത്തും. ശനിയാഴ്ച രാവിലെ 11ന് പരിശുദ്ധ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും.
Australia and Oceania
വത്തിക്കാൻ സിറ്റി: റവ.ഡോ. ജോൺ പുതുവ തയാറാക്കിയ "Pope Leo XIV' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വത്തിക്കാനിൽ നടക്കും.
ഈ മാസം 16, 17 തീയതികളിൽ വത്തിക്കാനിലെ അഗസ്റ്റിനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തുന്ന രണ്ട് ദിവസത്തെ സെമിനാറിൽ വച്ചാണ് പ്രകാശനം നടക്കുന്നത്.
ജീവിതത്തിലെ അപൂർവ നിമിഷങ്ങളിൽ ഒന്നാണ് ഇതെന്നു സെമിനാറിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയിട്ടുള്ള റവ. ജോൺ പുതുവ പറഞ്ഞു.
ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസ പള്ളി വികാരിയാണ് റവ. ജോൺ പുതുവ.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ മതബോധന വർഷം നൈറ്റ് ക്ലിഫ് പള്ളി വികാരി ഫാ. ജോൺ കേലിഹർ ഉദ്ഘാടനം ചെയ്തു. പള്ളി വികാരി റവ. ഡോ. ജോൺ പുതുവ അധ്യക്ഷ പ്രസംഗം നടത്തി.
മതബോധനം കാലത്തിന്റെ ആവശ്യമാണെന്നും മതബോധനത്തിലുടെ ഒരു വ്യക്തിയിൽ സാമൂഹികവും സാംസ്കാരികവുമായ നന്മ വളർത്തിയെടുക്കാൻ ആകുന്നു എന്നും ഇന്ന് ലോകം നേരിടുന്ന വലിയ പ്രശ്നങ്ങൾക്ക് മതപഠനം പരിഹാരമാകുന്നു എന്നും അധ്യക്ഷ പ്രസംഗത്തിൽ ഡോ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
സിഡ്നി: കടലിൽ അകപ്പെട്ടു മരണത്തെ മുഖാമുഖം കണ്ട സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താൻ നാലു മണിക്കൂറോളം നീന്തി 13 വയസുകാരന് സൂപ്പര്‍ താരമായി. പെര്‍ത്തില്‍നിന്നുള്ള ഓസ്റ്റിന്‍ ആപ്പെല്ബീയാണ് ഹീറോയായത്.
പെർത്ത് സ്വദേശികളായ ജൊവാന്ന (47), മക്കളായ ഓസ്റ്റിൻ, ബെയു (12), ഗ്രേസ് (എട്ട്) എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഊതിവീർപ്പിക്കാവുന്ന പെഡൽ ബോട്ടിൽ പടിഞ്ഞാറൻ പെർത്തിൽനിന്ന് 250 കിലോമീറ്റർ അകലെ ക്വിൻഡാൽപിലെ ജിയോഗ്രാഫെ തുറമുഖത്തിനു സമീപം അപകടത്തിൽപ്പെട്ടത്.
14 കിലോമീറ്റർ അകലെ
തീരത്തുനിന്ന് 14 കിലോമീറ്റർ അകലെ ഇവരുടെ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നു തിരിച്ചറിഞ്ഞ ഓസ്റ്റിൻ വിവരം രക്ഷാപ്രവർത്തകരെ അറിയിക്കാനായി മറ്റൊന്നും ആലോചിക്കാതെ തീരം ലക്ഷ്യമാക്കി നാല് മണിക്കൂറോളം കടലിലൂടെ നീന്തുകയായിരുന്നു.
കടലിലൂടെ ആദ്യ രണ്ട് മണിക്കൂർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചായിരുന്നു നീന്തിയത്. മുന്നോട്ടുനീങ്ങവേ കനത്ത തിരമാലകൾ തടസമായി. തുടർന്നുള്ള രണ്ടു മണിക്കൂർ ലൈഫ് ജാക്കറ്റ് ഇല്ലാതെയും നീന്തി.
നാലു മണിക്കൂറോളം നീന്തി ഒടുവിൽ വൈകുന്നേരം ആറോടെയാണ് തീരത്തെത്തിയത്. തീരത്ത് എത്തിയ ശേഷം ഓസ്റ്റിൻ കുഴഞ്ഞുവീണു.
കരയിൽ ഓട്ടം
ക്ഷീണം വകവയ്ക്കാതെ എഴുന്നേറ്റ അവൻ വീണ്ടും രണ്ടു കിലോമീറ്റർ ഓടി ജനവാസമുള്ളിടത്തെത്തി ഒരു മൊബൈൽ ഫോൺ സംഘടിപ്പിച്ച് വിവരം സുരക്ഷാ ഏജൻസികളെ അറിയിച്ചു. കുതിച്ചെത്തിയ തീരസംരക്ഷണസേന ഹെലികോപ്റ്ററുകളിലും ബോട്ടുകളിലുമായി രക്ഷാപ്രവർത്തനത്തിനു തിരിച്ചു.
രാത്രി 8.30 ഓടെയാണ് അവർക്കു കുടുംബാംഗങ്ങൾക്കരികിൽ എത്താനായത്. ചെറിയ പരിക്കുകളൊഴിച്ചാൽ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു കുടുംബം.
Australia and Oceania
ഡാർവിൻ: ഡോ. ജോൺ പുതുവ രചിച്ച "അമ്മക്കിളിയുടെ താരാട്ട്' എന്ന ബാലനോവൽ പ്രകാശനം ചെയ്തു. ഡാർവിൻ ഭാഷാ പഠനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഫാ. ജാക്സൺ ജേക്കബ് മലയാളം ഭാഷാ പഠന കേന്ദ്രത്തിന്റെ പ്രിൻസിപ്പാൾ രാജേഷ് നായർക്ക് കോപ്പി നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്.
Africa
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശി പ്രവീൺ (36) ആണ് മരിച്ചത്.
രണ്ടു വർഷമായി ദക്ഷിണാഫ്രിക്കയിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
പിതാവ്: ചെന്നക്കപ്പാടം കണ്ടപാത്ത് മോഹനൻ. മാതാവ്: ജാനകി. ഭാര്യ: ശ്രീജ. മക്കൾ: ആദിയ, അദ്വൈത്. സഹോദരൻ: വിപിൻ.
Africa
ജൂബ: അതിരൂക്ഷമായ ആഭ്യന്തരയുദ്ധം നിലനിൽക്കുന്ന ദക്ഷിണ സുഡാനിലെ പ്രശ്നബാധിതമായ ചില മേഖലകളിൽ ഈ വർഷം ഭക്ഷണസാമഗ്രികൾ എത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടി.
നാസിർ, ഫംഗക് കൗണ്ടികളിലെ 28,000 പേരാണ് ഗുരുതരമായ വിശപ്പ് നേരിടുന്നതെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) റിപ്പോർട്ടിൽ പറയുന്നു. റിയാക്ക് മച്ചാറിന്റെ സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളാണ് ഇവ.
രാജ്യദ്രോഹമുൾപ്പെടെയുള്ള കുറ്റങ്ങളാണ് മച്ചാറിനെതിരേ ഇപ്പോൾ ആരോപിക്കപ്പെടുന്നത്. മേഖലയിൽ നടന്ന അക്രമസംഭവങ്ങളുടെ ഫലമായി പതിനായിരക്കണക്കിനു ജനങ്ങൾ വാസസ്ഥലങ്ങളിൽനിന്നു ചിതറിക്കപ്പെട്ടു.
സമീപകാലത്ത് ശാന്തമായ പ്രദേശത്ത് സഹായങ്ങൾ എത്തിക്കുകയെന്നത് ഇപ്പോഴും വെല്ലുവിളിയാണ്. ഫെബ്രുവരി മുതൽ കിഴക്കൻ നാസിറിലെ പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്ടർ മേരി എലെൻ പറഞ്ഞു.
എന്നിരുന്നാലും സിവിലിയന്മാരെ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്ന് പ്രവേശന ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ നിയന്ത്രിക്കുന്ന മേഖലകളിലേക്കു സഹായമെത്താതിരിക്കാൻ സർക്കാർ ഗൂഢാലോചന നടത്തിയെന്ന് ആരോപണമുണ്ടെങ്കിലും രാജ്യത്തെ റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ കോർപറേഷൻ ഇതു നിഷേധിച്ചു.
തങ്ങളെ ആരും തടഞ്ഞിട്ടില്ലെന്നും കോർപറേഷൻ ചെയർപേഴ്സൺ പറഞ്ഞു. 2026 ആകുന്പോൾ രാജ്യത്തെ പകുതിയിലധികം ജനങ്ങൾ കടുത്ത പട്ടിണി നേരിടുമെന്നാണ് ഐപിസിയുടെ നിഗമനം.
Africa
കയ്റോ: ആഭ്യന്തരയുദ്ധം തുടരുന്ന ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ വിമതസേന ഒഡിഷ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി.
2023 മുതല്‍ സുഡാന് സായുധ സേനക്കെതിരേ (എസ്എഎഫ്) യുദ്ധം തുടരുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) ആണ് ജഗത് സിംഗ്പുര്‍ സ്വദേശി ആദര്‍ശ് ബെഹ്റ എന്ന 36കാരനെ തട്ടിക്കൊണ്ടുപോയത്.
രണ്ട് ആര്‍എസ്എഫ് ഭടന്മാര്ക്കു നടുവില്‍ ആദര്‍ശ് ഇരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ അറിയുമോയെന്ന് ഇതിലൊരാള്‍ ആദര്‍ശിനോട് ചോദിക്കുന്നുണ്ട്.
2022ലാണ് ആദര്‍ശ് ജോലിക്കായി സുഡാനിലെത്തിയതെന്ന് ഒഡിഷയിലെ കുടുംബം അറിയിച്ചു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ(22) മൃതദേഹമാണ് ലഭിച്ചത്.
കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് കമ്പനി അധികൃതർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷും മൊസാംബിക്കില്‍ കപ്പല്‍ ജീവനക്കാരനാണ്.
നടപടികൾ പൂർത്തിയാക്കി ശനിയാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നാണ് കരുതുന്നത്. രണ്ട് ആഴ്ച മുൻപാണ് മൊസംബിക്കിൽ ബോട്ടപകടമുണ്ടായത്.
പിറവം വെളിയനാട് നിന്നും അപകടത്തിന് നാലു ദിവസം മുമ്പാണ് ഇന്ദ്രജിത്ത് മൊസംബിക്കിലെ ജോലി സ്ഥലത്തേക്ക് പോയത്. ബെയ്റ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന താന്‍ ജോലി ചെയ്യുന്ന കപ്പലിലേക്ക് കയറാനായി പോകുന്ന വഴിയാണ് യാത്ര ചെയ്തിരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടത്.
നാലു വര്‍ഷമായി മൊസാംബിക്കിലെ സ്കോര്‍പിയോ മറൈന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി. ശ്രീരാഗിന്റെ മൃതദേഹം കഴിഞ്ഞയാഴ്ച നാട്ടിലെത്തിച്ചിരുന്നു.
ശ്രീരാഗും അടുത്തിടെയാണ് ജോലിക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാലും രണ്ടു മാസവും പ്രായമുള്ള മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശ്രീരാഗ്.
എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടസമയം 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
Africa
കയ്റോ: സുഡാനിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്ത എൽ-ഫാഷർ നഗരത്തിലെ ആശുപത്രിയിൽ 460 പേർ കൊല്ലപ്പെട്ടു, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രയേസസ് ആണ് ഇക്കാര്യം അറിയിച്ചത്.
സൗദി മറ്റേണിറ്റി ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരുമാണ് കൊല്ലപ്പെട്ടത്. എൽ-ഫാഷർ നഗരം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്തതോടെ സൈന്യം പിന്മാറിയിരുന്നു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊല്ലം തേവലക്കര സ്വദേശിയും. അപകടം നടന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണെന്ന് സ്ഥിരീകരിച്ചു.
ഷിപ്പിംഗ് ഡയറക്ടര്‍ ജനറലാണ് ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചത്. തേവലക്കര നടുവിക്കര ഗംഗയില്‍ പി.പി.രാധാകൃഷ്ണന് - ലീല ദമ്പതികളുടെ മകനാണ് ശ്രീരാഗ് രാധാകൃഷ്ണന്. സ്കോര്‍പിയോ മറൈന്‍ കമ്പനിയില്‍ ഇലക്ട്രോ ടെക്നിക്കല്‍ ഓഫീസറായിരുന്നു ശ്രീരാഗ്.
ഏഴ് വര്‍ഷം മുന്‍പാണ് ശ്രീരാഗ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. ബെയ്റോ തുറമുഖത്തിന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. സീ കാസ്റ്റ് എന്ന കപ്പലില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്‍സിയുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
Africa
കൊച്ചി: കെനിയന്‍ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കേരളത്തിൽ വച്ചായിരുന്നു അന്ത്യം. മകളുടെ തുടര്‍ചികിത്സയ്ക്കായി കൂത്താട്ടുകുളം ശ്രീധരീയത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.
രാവിലെ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുള്ള ഒഡിങ്ക ആറു ദിവസം മുമ്പാണ് കൂത്താട്ടുകുളത്തെത്തിയത്. മകള്‍ റോസ്മേരി ഒഡിങ്കയുടെ ചികിത്സയ്ക്ക് വേണ്ടി 2019ലാണ് ആദ്യമായി അദ്ദേഹം കേരളത്തിലെത്തുന്നത്.
2008 മുതല്‍ 2013 വരെയാണ് ഒഡിങ്ക കെനിയയുടെ പ്രധാനമന്ത്രിയായത്. 2013 മുതല്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു തവണ കെനിയന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Africa
ഈസ്റ്റ് ലണ്ടൻ: ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിൽ മലയാളികൾ ഓണം ആഘോഷിച്ചു. ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ(എൽമ) നേതൃത്വത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിൽ മൂന്നൂറോളം അംഗങ്ങൾ പങ്കെടുത്തു.
എൽമ അംഗമായ പിയൂസ് തോമസിന്റെ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലുള്ള ആംഫീതീയറ്ററിലേ ആദ്യ ഔദ്യോഗിക പരിപാടിയായി ഓണം ആഘോഷിച്ചു. കുടുംബ ഫോട്ടോ സെഷനോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
തുടർന്ന് ചെയർമാൻ സൈമൺ സ്വാഗതം പറഞ്ഞു. റിട്ടയേർഡ് അധ്യാപകൻ കെ.എൽ. ജോസഫ് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മേജോ സെബാസ്റ്റ്യന്റെ മഹാബലി വേഷത്തോടെ പരിപാടികൾക്ക് അരങ്ങേറ്റം കുറിച്ചു.
തുടർന്ന് രേണു പ്രസാദ് ഓണസന്ദേശം നൽകി. ഡർബനിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള മനോജ് രഞ്ജൻ ഭാരതിയും തഥാഗത ബിസ്വാസും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. മാന്യ എംപിഎൽ അനിൽകുമാർ കേശവപിള്ള മുഖ്യാതിഥികളെ സ്വാഗതം ചെയ്തു.
എൽമയ്ക്കായി വർഷങ്ങളായി സേവനമനുഷ്ഠിച്ച പ്രസാദ് മാത്യു, ജി.പി.ആർ. പ്രസാദ്, പിയൂസ് തോമസ്, വിനോദ് കുമാർ എന്നിവരെ ആദരിച്ചു. അന്താരാഷ്ട്ര തലത്തിൽ കരാട്ടയിൽ മത്സരിച്ച എൽമയിലെ കുട്ടികളായ അമൻ സിറിയാക്, തേജസ് വിനോത്, സ്റ്റീഫൻ ലൂക്കോസ് എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു.
അതേ ദിവസം നടന്ന കരാട്ടെ ഗ്രേഡിംഗ് ചടങ്ങായ "ഷോഡാൻ'-ൽ ഇവർ ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കി. ആഘോഷത്തിന് കരുത്തുനൽകി പ്രവർത്തിച്ച സബ്കമ്മിറ്റി കോഓർഡിനേറ്റർമാർക്കും ഉപഹാരം നൽകി ആദരിച്ചു.
ലൂക്കോസ്, സുശാന്ത് നായർ, രാജി സുനിൽ, റോജി ജോമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വിനി ആൻ റോബിമോൻ കൃതകജ്ഞത അർപ്പിച്ചു.
2025-2026 എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ:
ചെയർമാൻ: പ്രഫ. സൈമൺ ക്രിസ്റ്റഫർ ഫെർണാണ്ടസ്, വൈസ് ചെയർപേഴ്സൺ: അനീഷ തോമസ്, സെക്രട്ടറി: വിനി ആൻ റോബിമോൻ, ജോയിന്റ് സെക്രട്ടറി: ഡോ. റോണി ആന്റണി, ട്രഷറർ: വിനോത് കുമാർ ശങ്കർ, ഓഡിറ്റർ: മാക്സ് മാത്യു, ഇവന്റ് കോഓർഡിനേറ്റർ: സൗമ്യ സൂസൻ സൈമൺ.
Africa
അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാൽ കുപ്രസിദ്ധമായ നൈജീരിയയിൽ വീണ്ടും കത്തോലിക്കാ വൈദികന് കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നൈജീരിയയിലെ എനൊഗു സംസ്ഥാനത്തെ എൻസുക്ക രൂപതാംഗവും ഇഹ-എൻഡിയാഗുവിലെ സെന്റ് ചാൾസ് ഇടവക വികാരിയുമായ ഫാ. മാത്യു ഇയ(35)യാണു വെടിയേറ്റു മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംസ്ഥാനതലസ്ഥാനമായ എനുഗുവിൽ പോയി തിരികെ തന്റെ ഇടവകയിലേക്ക് മടങ്ങുമ്പോൾ പള്ളിക്കടുത്ത ഇഹ-അലുമോണ-ഇഹ-എൻഡിയാഗു റോഡിൽ ബൈക്കിലെത്തിയ രണ്ട് ആയുധധാരികള്‍ അദ്ദേഹത്തിന്റെ കാർ മറികടന്ന് ടയറുകൾക്കു നേരേ വെടിവച്ചു.
വൈകാതെ കാർ നിർത്താൻ നിർബന്ധിച്ചശേഷം, അടുത്തുനിന്ന് നിരവധി തവണ വെടിവയ്ക്കുകയായിരുന്നു. കൊലയാളികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. വൈദികന്റെ ഘാതകരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പത്തു ദശലക്ഷം നൈറ (ഏകദേശം ആറു ലക്ഷം രൂപ) പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കത്തോലിക്കാ വൈദികരെയും വിശ്വാസികളെയും ലക്ഷ്യമിട്ടു വലിയ ആക്രമണങ്ങളാണ് നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ജിഹാദി ആക്രമണത്തിൽ 2000 മുതൽ ഇതുവരെ ഏകദേശം 62,000 ക്രൈസ്തവർ രാജ്യത്തു കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.
കഴിഞ്ഞ വർഷം മാത്രം 3,100 ക്രൈസ്തവർ കൊല്ലപ്പെടുകയും 2,830 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഫുലാനി മുസ്ലിം ഗോത്ര വിഭാഗത്തിൽപ്പെട്ട ഭീകരരാണു രാജ്യത്തെ ക്രിസ്തവവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ.
Africa
കൊച്ചി: ചികിത്സയ്ക്കായി കെനിയൻ സംഘത്തോടൊപ്പം എത്തിയ കെനിയന്‍ ചിത്രകാരി ജോയ് റിച്ചു കേരളത്തിന്റെ ചികിത്സാ മികവിന് നന്ദി അറിയിച്ചത് തന്റെ കലാസൃഷ്ടിയിലൂടെ. രാജഗിരി ആശുപത്രിയിലെ വിശാലമായ ലോബിയില്‍ സ്ഥാപിച്ച കാന്‍വാസില്‍ ഈ ആഫ്രിക്കന്‍ ചിത്രകാരി വരച്ച് തീര്‍ത്ത ചിത്രം ഒരുപാട് അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.
ചികിത്സയും സാംസ്കാരിക പര്യടനവും സമന്വയിപ്പിച്ച യാത്രയുടെ ഭാഗമായി ജോയ് റിച്ചു അടക്കം 20 അംഗസംഘമാണ് രാജഗിരി ആശുപത്രിയില്‍ എത്തിയത്. മെഡിക്കല്‍ ടൂറിസത്തിന് അനുയോജ്യമാണ് കേരളത്തിന്റെ ഭൂപ്രകൃതിയും ഇവിടുത്തെ മികവുറ്റ ആരോഗ്യ പ്രവര്‍ത്തകരുമെന്ന് ജോയ് റിച്ചു അഭിപ്രായപ്പെട്ടു.
കെനിയന്‍ വേരുകളും അന്താരാഷ്ട്ര യാത്രകളും ഇടകലരുന്നതാണ് റിച്ചുവിന്റെ സൃഷ്ടികള്‍. കൊക്കകോള, പോര്‍ഷെ, ന്യൂയോര്‍ക്ക് ടൈംസ്, മാസ്റ്റര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള ആഗോള ബ്രാന്‍ഡുകള്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊക്കകോളയുടെ ആദ്യത്തെ ആഫ്രിക്കന്‍ പ്രചോദിത പാനീയമായ വൂസാഹ് രൂപകല്‍പ്പന ചെയ്തത് ജോയ് റിച്ചുവാണ്. കാന്‍സ് ലയണ്‍സ് സീ ഇറ്റ് ബി ഇറ്റ് അവാര്‍ഡ് 2024ല്‍ അവര്‍ സ്വന്തമാക്കി.
Africa
മോൺറോവിയ: ലൈബീരിയയുടെ തലസ്ഥാനമായ മോൺറോവിയയിൽ ഓണാഘോഷം സംഘടിപ്പിച്ച് ഇന്ത്യൻ സമൂഹം. മഹാത്മ കൾച്ചറൽ സെന്റർ(എംസിസി) എന്ന മലയാളി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം അവെയർ ഇന്റർനാഷനൽ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടന്നു.
പല ദേശങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികളോടൊപ്പം നിരവധി ലൈബീരിയൻ സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു. മഹാബലിയെ വരവേൽക്കാൻ എംസിസി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയോടെയായിരുന്നു പരിപാടിയുടെ തുടക്കം.
Africa
ലാഗോസ്: മതിനിന്ദക്കുറ്റം ആരോപിച്ച് വനിതയെ തീ കൊളുത്തികൊന്നു. നൈജീരിയയിലെ വടക്കൻ സംസ്ഥാനമായ നൈജറിലായിരുന്നു ദാരുണസംഭവം. അമായേ എന്നു പേരുള്ള ഭക്ഷണവില്പനക്കാരിയാണു കൊല്ലപ്പെട്ടത്. ഇവർ ഏതു മതക്കാരി ആണെന്നതിൽ വ്യക്തതയില്ല.
പരിഹാസരൂപേണ വിവാഹാഭ്യർഥന നടത്തിയ ഒരാൾക്ക് അമായേ നല്കിയ മറുപടി പ്രവാചകനിന്ദയാണെന്ന് ആരോപിച്ച് ജനം അക്രമാസക്തമാകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുന്നതിനു മുന്‍പേ ഇവരെ തീകൊളുത്തി.
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ശരിയത്ത് നിയമം പ്രാബല്യത്തിലുള്ള നൈജീരിയയിൽ ഇത്തരം സംഭവങ്ങൾ ആദ്യമല്ല. 2022ൽ സൊക്കോറ്റോ സംസ്ഥാനത്ത് ദബോറ സാമുവൽ എന്ന ക്രിസ്ത്യൻ കോളജ് വിദ്യാർഥിനിയെ മതനിന്ദക്കുറ്റം ആരോപിച്ച് തീ കൊളുത്തി കൊന്നിരുന്നു.
കഴിഞ്ഞവർഷം ഉസ്മാൻ ബുഡാ എന്ന ഇറച്ചിവെട്ടുകാരനെ ജനം കല്ലെറിഞ്ഞു കൊന്ന സംഭവമുണ്ടായി.
Africa
ഭട്ടിൻഡ: പഞ്ചാബിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റു ചികിത്സയിലായിരുന്ന സിംബാബ്വെ സ്വദേശി മരിച്ചു. സിവേയ ലീറോയി (22) ആണു മരിച്ചത്. ഈ മാസം 13നാണ് ലീറോയിക്കു മർദനമേറ്റത്.
തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരു കാശി യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ഗാർഡായ ദിൽപ്രീത് സിംഗും മറ്റ് എട്ടു പേരുമാണ് ലീറോയിയെ മർദിച്ചത്.
തലേദിവസം ലീറോയിയും ദിൽപ്രീതും തമ്മിലുണ്ടായ വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചത്. ഒന്‍പതു പേർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരിൽ എട്ടു പേർ അറസ്റ്റിലായി.
Africa
നിയാമി: ആഫ്രിക്കൻ രാജ്യമായ നൈജിറിലെ ഡോസോ മേഖലയിൽ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി നിയാമിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മറ്റൊരു ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയതായും നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
നൈജിറിന്റെ തലസ്ഥാനമായ നിയാമിയിൽ നിന്ന് ഏകദേശം നൂറു കിലോമീറ്റർ അകലെയുള്ള ഡോസോ മെഖലയിലെ ഒരു വൈദ്യുതി ലൈനിന്റെ നിർമാണം നടക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്.
സുരക്ഷയ്ക്കായി വിന്യസിച്ച നൈജീരിയൻ സൈന്യത്തെ അജ്ഞാതരായ ആയുധധാരികൾ ആക്രമിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Africa
കോഴിക്കോട്: ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മഞ്ഞപ്പിത്തം ബാധിച്ച് മലയാളി മരിച്ചു. താമരശേരി പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുല്‍ റഷീദ് (60) ആണ് മരിച്ചത്.
സ്വര്‍ണവ്യാപാരവുമായി ബന്ധപ്പെട്ട് ഏഴു മാസം മുമ്പാണ് റഷീദ് ഘാനയിലേക്ക് പോയത്. ഭാര്യ: ബുഷ്റ. മക്കൾ: ഫർഹ, ഫിദ, നിബ. മരുമക്കൾ: ഷംനാദ്, മഷ്ഹൂഖ്.
Africa
വിൻഡ്ഹോക്ക്: രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി, ഊർജവും ആരോഗ്യവുമടക്കമുള്ള മേഖലകളിലായി നാല് കരാറുകളിൽ ഇന്ത്യയും നമീബിയയും ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമീബിയ പ്രസിഡന്റ് നന്ദി നന്ദൈത്വയും തമ്മിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഇവയിൽ ഒപ്പുവച്ചത്. മോദി നടത്തുന്ന അഞ്ച് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലാണ് നമീബിയയിലെത്തിയത്.
ജൈവ ഇന്ധനങ്ങൾ, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലടക്കം നാല് കരാറുകളാണ് ഒപ്പിട്ടത്. മോദി നമീബിയയിലേക്ക് നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. രാജ്യത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം.
"വിലപ്പെട്ടതും വിശ്വസ്തനുമായ പങ്കാളി’എന്നാണ് നമീബിയയെ മോദി വിശേഷിപ്പിച്ചത്. സ്റ്റേറ്റ് ഹൗസിൽ ആചാരപരമായ സ്വീകരണമൊരുക്കിയാണ് അദ്ദേഹത്തെ നമീബിയ വരവേറ്റത്.
Africa
ലുസാക്ക: ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ വനത്തിൽ ഉല്ലാസ സവാരി നടത്തുകയായിരുന്ന രണ്ടു വനിതാ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ബ്രിട്ടനിൽനിന്നും ന്യൂസിലൻഡിൽനിന്നുമുള്ള 68ഉം 67ഉം വയസ് പ്രായമുള്ള വനിതകളാണു വ്യാഴാഴ്ച സൗത്ത് ലുവാംഗ നാഷണൽ പാർക്കിൽ ദാരുണമായി കൊല്ലപ്പെട്ടത്.
കുഞ്ഞിനെ പരിചരിച്ചുകൊണ്ടിരുന്ന പിടിയാനയാണ് ഇവരെ ആക്രമിച്ചത്. പിന്നിൽ നിന്നിരുന്ന ആന അതിവേഗം ഓടിവരുകയായിരുന്നു.
ടൂറിസ്റ്റുകൾക്കൊപ്പം ഉണ്ടായിരുന്ന ഗൈഡുകൾ വെടിയുതിർത്ത് ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
Africa
അക്കാര: ഇന്ത്യ ലോകത്തിന്റെ ശക്തിസ്തംഭമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ഇന്ത്യക്ക് ലോകത്തിനു കൂടുതൽ സംഭാവന നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ അതിവേഗം വളരുന്ന വളർന്നുവരുന്ന സമ്പദ്വ്യവസ്ഥയാണ്. ഉടൻ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സൃഷ്ടിക്കപ്പെട്ട ലോകക്രമം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്.
സാങ്കേതികവിദ്യാ വിപ്ലവം, ഗ്ലോബൽ സൗത്തിന്റെ വളർച്ച, ജനസംഖ്യാപരമായ മാറ്റം എന്നിവ അതിന്റെ വേഗവും വ്യാപ്തിയും വർധിപ്പിക്കുന്നുണ്ട്. മാറിയ സാഹചര്യങ്ങൾ ആഗോളതലത്തിൽ വിശ്വസനീയവും ഫലപ്രദവുമായ പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകി രാജ്യം മോദിയെ ആദരിച്ചു. ഈ ബഹുമതിക്ക് മോദി ഘാനയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്ക് സമർപ്പിക്കുകയും ചെയ്തു.
Africa
നയ്റോബി: കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. പോലീസിന്റെ നിഷ്ഠുരതയ്ക്കും സർക്കാരിന്റെ ദുർഭരണത്തിനും എതിരേയായിരുന്നു ആയിരങ്ങൾ തെരുവിലിറങ്ങിയത്.
രണ്ടു പോലീസ് സ്റ്റേഷനുകളും ആയിരക്കണക്കിനു കടകളും പ്രതിഷേധക്കാർ തകർത്തു. കെനിയയിലെ 47 കൗണ്ടികളിൽ 23ലും പ്രതിഷേധം ആളിക്കത്തി.
പ്രസിഡന്റ് വില്യം റൂട്ടോ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ ബ്ലോഗർ കൊല്ലപ്പെട്ടതാണു പ്രതിഷേധത്തിനു തിരികൊളുത്തിയത്.
Africa
ഡാക്കർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ 34 സൈനികരെ ഇസ്ലാമിക ഭീകരർ വധിച്ചു. 14 സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ നൈജറിലെ ബാനിബൻഗൗവിലായിരുന്നു ആക്രമണം.
മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു ആക്രമണം. അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർ ഒരു ദശകത്തിലേറെ കാലമായി നൈജറിൽ ആക്രമണം നടത്തിവരികയാണ്.
Africa
നെയ്റോബി: ഉറുമ്പ് കള്ളക്കടത്തുകാർക്ക് ശിക്ഷ. കെനിയയിലാണു സംഭവം. ബെൽജിയത്തിൽനിന്നുള്ള രണ്ടു പേർ, വിയറ്റ്നാം സ്വദേശി, കെനിയക്കാരൻ എന്നിവർക്കാണു പടിഞ്ഞാറൻ നഗരമായ നെയ്വാഷയിൽ ശിക്ഷലഭിച്ചത്.
5300 ഉറുന്പുകളുമായിട്ടാണ് ഇവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തത്. ഇതിൽ അയ്യായിരം ഉറുന്പുകളും ബെൽജിയംകാരുടെ പക്കലായിരുന്നു. വിനോദത്തിനായി ഉറുന്പുകളെ ശേഖരിച്ചുവെന്നാണു നാലു പേരും പറഞ്ഞത്.
പക്ഷേ ഒന്നോ രണ്ടോ അല്ല, അയ്യായിരം ഉറുമ്പുകളുണ്ടെന്നു പറഞ്ഞ കോടതി ഇവരുടെ വാദങ്ങൾ അംഗീകരിച്ചില്ല. 7,700 ഡോളർ വരുന്ന കെനിയൻ തുക പിഴ അടയ്ക്കാനാണ് കോടതി ഇവരോട് നിർദേശിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷത്തെ തടവ് അനുഭവിക്കണം.
ആഫ്രിക്കൻ ഹാർവെസ്റ്റർ എന്ന വലിയ ഇനം അടക്കമുള്ള ഉറുന്പുകളെയാണ് ഇവരിൽനിന്നു കണ്ടെടുത്തത്. അരുമകളായി വളർത്താൻ താത്പര്യമുള്ളവർക്കാണ് ഉറുമ്പുകളെ വിൽക്കുന്നത്.
ആഫ്രിക്കൻ ഹാർവെസ്റ്ററിന് യൂറോപ്പിലും ഏഷ്യയിലും വലിയ ഡിമാൻഡുണ്ട്. ഒരെണ്ണത്തിന് 220 ഡോളർ വരെ വില കിട്ടുമത്രേ.
Africa
ലാഗോസ്: കോഴിമോഷണത്തിനു വധശിക്ഷ കാത്ത് പത്തുവർഷമായി ജയിലിൽ കഴിയുന്ന നൈജീരിയൻ യുവാവിനെ മോചിപ്പിക്കുന്നു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒസുൻ സംസ്ഥാനവാസിയായ സെഗുൻ ഒലവൂക്കറിനു മാപ്പു നല്കാൻ തീരുമാനിച്ചതായി ഗവർണർ അറിയിച്ചു.
ചെറിയ കുറ്റത്തിനു വലിയ ശിക്ഷ വിധിച്ചതിൽ വ്യാപക വിവർശനം ഉയർന്നിരുന്നു. 2010ൽ പതിനേഴു വയസുള്ള ഒലവൂക്കറും കൂട്ടുകാരനായ മൊരാകിനിയോയും നാടൻ തോക്കും കത്തിയുമായി ഒരു പോലീസുകാരന്റെ വസതി ആക്രമിച്ച് കോഴി മോഷണം നടത്തിയെന്നാണ് കേസ്.
2014ൽ സംസ്ഥാന ഹൈക്കോടതി ഇരുവരെയും തൂക്കിലേറ്റാൻ വധിച്ചു. ഒലവൂക്കറിന്റെ മോചനത്തിനായി മനുഷ്യാവകാശ സംഘടനകൾ ശബ്ദമുയർത്തിയിരുന്നു. അടുത്തവർഷമാദ്യം ഒലവൂക്കർ മോചിതനാകുമെന്നാണു സൂചന.
അതേസമയം, ഇയാളോടൊപ്പം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊരാകിനിയോയെ വിട്ടയയ്ക്കുമോ എന്നതിൽ വ്യക്തതയില്ല. നൈജീരിയയിൽ 3,400ലേറെ തടവുകാർ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. അതേസമയം, 2012നു ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.
Africa
ഖാര്‍ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുകൾക്കു പേരുകേട്ട രാജ്യം! എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം ഈജിപ്റ്റല്ല.
അത് സുഡാൻ ആണ്. 118 പിരമിഡുകളാണ് ഈജിപ്റ്റിൽ കണ്ടെത്തിയിട്ടുള്ളതെങ്കിൽ സുഡാന്റെ വിശാലമായ മരുപ്രദേശങ്ങളിൽ അവയുടെ എണ്ണം 220-240 വരും. നൈൽ നദിയുടെ കിഴക്കൻ തീരത്തു സുഡാനിൽ കാണപ്പെടുന്ന നുബിയൻ മെറോ പിരമിഡുകൾ താരതമ്യേനെ ചെറുതാണ്.
ബിസി 2500-എഡി 300 കാലഘട്ടത്തിൽ കുഷൈറ്റ് ഭരണകാലത്താണ് നുബിയൻ പിരമിഡുകൾ നിർമിച്ചത്. കുത്തനെയുള്ള വശങ്ങളും മൂർച്ചയുള്ള കോണുകളും ഉൾക്കൊള്ളുന്നതാണ് നുബിയൻ മെറോ പിരമിഡ്.
ഈജിപ്റ്റിലെന്നപോലെ സുഡാനിലും രാജകീയ ശവകുടീരങ്ങളാണ് പിരമിഡുകൾ. കുഷൈറ്റ് ഭരണാധികാരികളുടെ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്ക് ഇവ വെളിച്ചം വീശുന്നു.
Africa
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധി കൈകൊണ്ടു നെയ്തെടുത്ത വസ്ത്രങ്ങൾ ഉൾപ്പെടെ അപൂർവസ്തുക്കളും ഡർബനിലെ അദ്ദേഹത്തിന്റെ താമസത്തെക്കുറിച്ചുള്ള ചരിത്രരേഖകളും ഇന്ത്യയ്ക്കു കൈമാറി ദക്ഷിണാഫ്രിക്ക.
1893ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തിയത്. 1916ൽ അദ്ദേഹത്തെ ഇന്ത്യയിലേക്കു മടക്കിയയച്ചു. 1904ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഫിനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ചത്.
ഗാന്ധിജിയുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്ന ട്രസ്റ്റാണ് കൈവശമുണ്ടായിരുന്ന അപൂർവ വസ്തുക്കൾ ദേശീയ ഗാന്ധി മ്യൂസിയത്തിന് കൈമാറിയത്.
Africa
കൊച്ചി: കെനിയയിലെ നെഹ്റൂറുവില്‍ വിനോദ യാത്രാസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ഖത്തര്‍ എയർവേയ്സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്നത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന് (ഒന്നര), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് എത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി പി. രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അന്ത്യോപചാരം അര്‍പ്പിച്ചു. മരിച്ച ജസ്നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന് ട്രാവീസ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. നാട്ടിലേക്ക് എത്തിയ ഇവരെ തുടര്‍ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീടുകളിലേക്ക് കൊണ്ടുപോയി. ജസ്ന, മകള്‍ റൂഹി മെഹ്റിന്, റിയ, മകന് ടൈറ റോഡ്രിഗസ് എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ചത്തന്നെ സംസ്കരിച്ചു. മാവേലിക്കര സ്വദേശി ഗീതയുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നോര്‍ക്ക് റൂട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു.
കഴിഞ്ഞ ഒമ്പതിന് ഇന്ത്യന്‍ സമയം വൈകുന്നേരം എഴിനാണ് 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍നിന്നു വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍.
നെയ്റോബിയില്‍നിന്നു 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ബസ് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
Europe
ഫോബെർലിൻ: യൂറോപ്പ് ഒന്നടങ്കം വാന നിരീക്ഷണത്തിന്റെ ആവേശത്തിലാണ്ട അപൂർവ സൂര്യഗ്രഹണ കാഴ്ചയ്ക്കാണ് ബുധനാഴ്ച ലോകം സാക്ഷ്യം വഹിച്ചത്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് യൂറോപ്യൻ ഭൂഖണ്ഡത്തിൽ ഇത്രയും മനോഹരമായ പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്.
ഐസ്ലൻഡ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലാണ് പൂർണ സൂര്യഗ്രഹണം അനുഭവപ്പെട്ടത്. ഐസ്ലൻഡിലും വടക്കൻ സ്പെയിനിലും ഗ്രഹണ സമയത്ത് ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുകയും തൊട്ടടുത്ത നിമിഷങ്ങളിൽ പകൽ സമയം പെട്ടെന്ന് ഇരുണ്ട് രാത്രിക്ക് തുല്യമായ സന്ധ്യാ വെളിച്ചത്തിലേക്ക് മാറുകയും ചെയ്തു.
യൂറോപ്പിലെ ആവേശം: ജനങ്ങൾ തെരുവുകളിലേക്ക്
യൂറോപ്പിലുടനീളം ദശലക്ഷക്കണക്കിന് ആളുകളാണ് ഈ അപൂർവ പ്രകൃതി പ്രതിഭാസം നേരിട്ട് കാണാൻ സജ്ജമാക്കിയ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്.
സ്പെയിനിലെ കൗതുക കാഴ്ചകൾ: ഒരു നൂറ്റാണ്ടിനു ശേഷമാണ് സ്പെയിനിൽ പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. വലൻസിയ, സാരഗോസ തുടങ്ങിയ നഗരങ്ങളിലും ബാലിയാറിക് ദ്വീപുകളിലും ആയിരക്കണക്കിന് വിനോദസഞ്ചാരികളും ശാസ്ത്രപ്രേമികളുമാണ് ഗ്രഹണം കാണാൻ തടിച്ചുകൂടിയത്.
സൂര്യൻ പൂർണമായി മറഞ്ഞ നിമിഷങ്ങളിൽ ആളുകൾ ആർപ്പുവിളിച്ചും കയ്യടിച്ചും ഈ മനോഹര നിമിഷത്തെ വരവേറ്റു. ഐസ്ലൻഡിന്റെ വിസ്മയം: ഐസ്ലൻഡിന്റെ തലസ്ഥാനമായ റെയ്ക്യവികിലും പശ്ചിമ മേഖലകളിലും മിനിറ്റുകളോളം പകൽ വെളിച്ചം പൂർണ്ണമായും അപ്രത്യക്ഷമായി.
ജർമനിയിലെ അവസ്ഥ
ജർമനി ഉൾപ്പെടെയുള്ള മധ്യ യൂറോപ്യൻ രാജ്യങ്ങളിൽ ഭാഗിക സൂര്യഗ്രഹണമാണ് അനുഭവപ്പെട്ടത്. സന്ധ്യാ സമയത്ത് സൂര്യൻ അസ്തമിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ ചന്ദ്രൻ സൂര്യന്റെ 85 മുതൽ 90 ശതമാനം വരെ വിസ്തൃതി മറച്ച കാഴ്ച ജർമൻകാർക്ക് പുത്തൻ അനുഭവമായി.
ഫ്രൈബുർഗ്, കോൺസ്റ്റാന്റ്സ്, മ്യൂണിക് തുടങ്ങിയ തെക്കൻ നഗരങ്ങളിലായിരുന്നു ജർമനിയിൽ ഏറ്റവും മികച്ച ദൃശ്യത ലഭിച്ചത്.
സൂര്യഗ്രഹണത്തിന്റെ സമയക്രമം:
തുടക്കം: വൈകുന്നേരം 7.10 നും 7.25 നും ഇടയിൽ (നഗരങ്ങൾക്കനുസരിച്ച് ചെറിയ മാറ്റങ്ങളോടെ).
പാരമ്യം/ഉച്ചസ്ഥായി: രാത്രി 8.05 നും 8.20 നും ഇടയിൽ. ഈ സമയത്ത് സൂര്യന്റെ 84 ശതമാനം മുതൽ 90 ശതമാനം വരെ ഭാഗം ചന്ദ്രനാൽ മറയ്ക്കപ്പെട്ടു.
അവസാനം: രാത്രി 8:30 നും 9:00 നും ഇടയിൽ സൂര്യൻ അസ്തമിച്ചതോടെയാണ് ജർമനിയിൽ ദൃശ്യമായിരുന്ന ഗ്രഹണവും അവസാനിച്ചത്.
മ്യൂണിക്കിൽ വൈകുന്നേരം 7.23-ന് തുടങ്ങി, 8.15-ന് ഉച്ചസ്ഥായിയിലെത്തി, 8.32-ഓടെ സൂര്യൻ അസ്തമിച്ചു. ബെർലിനിൽ 7.15-ന് തുടങ്ങി 8.08-ന് ഉച്ചസ്ഥായിയിലെത്തി.
കാമറയിൽ പതിഞ്ഞ മനോഹര നിമിഷങ്ങൾ
പ്രത്യേക തരം സോളാർ കണ്ണടകളും ടെലിസ്കോപ്പുകളും കാമറകളുമായി മണിക്കൂറുകൾക്ക് മുൻപേ ജനങ്ങൾ മലനിരകളിലും പാർക്കുകളിലും നിലയുറപ്പിച്ചിരുന്നു. ഗ്രഹണ സമയത്ത് സൂര്യന് ചുറ്റും കാണപ്പെട്ട തിളക്കമാർന്ന കൊറോണയും (Solar Corona) ഡയമണ്ട് റിംഗ് പ്രഭയും ഫോട്ടോഗ്രാഫർമാർ കാമറകളിൽ പകർത്തി.
ഗ്രഹണം നേരിട്ട് കാണാൻ സാധിക്കാത്തവർക്കായി വിവിധ യൂറോപ്യൻ ബഹിരാകാശ ഏജൻസികളും (ഇഎസ്എ) മാധ്യമങ്ങളും 90 സെക്കൻഡിൽ അവസാനിക്കുന്ന ഹൈ-സ്പീഡ് ടൈംലാപ്സ് വീഡിയോകളും സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്.
വാന നിരീക്ഷകർക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ മറക്കാനാവാത്ത കാഴ്ചാനുഭവമാണ് ഈ സൂര്യഗ്രഹണം സമ്മാനിച്ചത്. ജീവിതത്തിൽ വല്ലപ്പോഴും എത്തുന്ന മനോഹര കാഴ്ചയിൽ ഹൃദ്യത പകർന്നാണ് ആളുകൾ സൂര്യഗ്രഹണം ആഘോഷമാക്കിയത്.
ഫോ
Europe
ബെർലിൻ: ഓണാഘോഷങ്ങൾക്ക് നാടൻ ഉത്സവ തനിമയും സംഗീത മധുരവും പകരാൻ പ്രമുഖ മാധ്യമപ്രവർത്തകനും ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലിലിന്റെ വരികളിൽ പുതിയ ഓണപ്പാട്ട് ഒരുങ്ങുന്നു.
"ശ്രാവണപുലരി' എന്ന് പേരിട്ടിരിക്കുന്ന ഈ മനോഹര തിരുവോണ ആൽബത്തിന്റെ റെക്കോർഡിംഗ് കൊച്ചി മെട്രോ സ്റ്റുഡിയോയിൽ വെച്ച് പൂർത്തിയായി.
കുമ്പിൾ ക്രിയേഷൻസിന്റെ ബാനറിൽ പ്രവാസി ഓൺലൈനിന്റെ സഹകരണത്തോടെ ഓണത്തെ സംഗീതമയമാക്കാൻ ഒരുക്കിയ മൂന്നാമത്തെ (2021, 2025 വർഷങ്ങൾക്ക് ശേഷമുള്ള) ഉത്സവ ഗാനമാണ് ശ്രാവണപുലരി.
സംഗീതരംഗത്തെ പ്രമുഖരുടെ കൂട്ടായ്മ
കൊച്ചി മെട്രോ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത ഈ ആൽബത്തിന് പ്രശസ്ത സംഗീത സംവിധായകൻ ഷാന്റി ആന്റണി അങ്കമാലിയാണ് ഈണം നൽകിയിരിക്കുന്നത്.
പിന്നണി ഗായിക ചിത്ര അരുൺ ആലപിച്ച ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് ജോബി പ്രിമോസ് ആണ്. ഷിയാസ് മേനോലിൽ ആണ് സോംഗ് ഡിസൈനർ.
നിർമാണം: കുമ്പിൾ ക്രിയേഷൻസിന്റെ ബാനറിൽ ജെൻസ്, ജോയൽ, ഷീന കുമ്പിളുവേലിൽ എന്നിവർ ചേർന്നാണ് ആൽബം നിർമിക്കുന്നത്. സഹകരണം: പ്രവാസി ഓൺലൈൻ മീഡിയ പങ്കാളിത്തത്തോടെയാണ് സംഗീത വിരുന്ന് പ്രവാസികൾക്ക് മുന്നിലേക്ക് എത്തുന്നത്.
ശനിയാഴ്ച ജർമനിയിൽ ഔദ്യോഗിക റിലീസ്
ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ജർമനിയിൽ നടക്കുന്ന ഓണാഘോഷ ചടങ്ങിൽ വച്ച് ശ്രാവണപുലരി എന്ന സിംഗിൾ ആൽബം ഔദ്യോഗികമായി പ്രകാശനം ചെയ്യും.
ശ്രാവണപുലരിയിൽ ഞാൻ കേട്ടുണർന്നു... എന്ന് തുടങ്ങുന്ന ഈ മനോഹര ഗാനം കുമ്പിൾ ക്രിയേഷൻസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ആഗോള മലയാളി പ്രേക്ഷകരിലേക്ക് എത്തും.
മലയാളി പ്രവാസികളുടെയും സംഗീതാസ്വാദകരുടെയും പ്രാർഥനയും സ്നേഹവും പിന്തുണയും ഈ നല്ല സംരംഭത്തിന് ഉണ്ടാകണമെന്ന് ഗാനരചയിതാവ് ജോസ് കുമ്പിളുവേലിൽ അഭ്യർഥിച്ചു.
Europe
ബർലിൻ: കഠിനമായ വേനൽച്ചൂടിലും ദീർഘ നാളത്തെ വരൾച്ചയിലും താളംതെറ്റി ജർമനി. രാജ്യത്തെ പ്രധാന ജലപാതയായ റൈൻ നദിയിലെ ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതോടെ തെക്കൻ മേഖലകളിലേക്കുള്ള ചരക്ക് കപ്പൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
നദിയിലെ ജലനിരപ്പ് അപകടകരമായ വിധം താഴ്ന്നതിനെ തുടർന്ന് പ്രമുഖ കപ്പൽ ചാൽ കേന്ദ്രമായ കൗബ് (Kaub) വഴിയുള്ള ഭൂരിഭാഗം കപ്പൽ സർവീസുകളും നിർത്തിവച്ചതായി ചരക്ക് വ്യാപാരികളും പ്രാദേശിക ഭരണകൂടവും അറിയിച്ചു.Advertisementമധ്യ ജർമനിയിലെ കോബ്ലെൻസ് സമീപമുള്ള കൗബിൽ നദിയുടെ ഗേജ് അളവ് 15 സെന്റീമീറ്ററിലേക്ക് (5.9 ഇഞ്ച്) താഴ്ന്നു.
കപ്പലുകൾക്ക് സഞ്ചരിക്കാൻ സാധിക്കുന്ന പ്രധാന ചാനലിലെ ആഴം നിലവിൽ 115 മുതൽ 129 സെന്റീമീറ്റർ വരെ മാത്രമാണ്. ഇതോടെ റൈൻ നദിയിലൂടെയുള്ള ചരക്കുനീക്കം രണ്ടാക്കി പിളർന്ന അവസ്ഥയിലാണെന്ന് ജർമൻ ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ( ഗതാഗത വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ രാജ്യത്തെ വ്യവസായ ഉൽപാദനത്തിൽ വൻ ഇടിവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ജർമനിയിലെ പ്രധാന രാസവസ്തു നിർമാണ കമ്പനിയായ കോവെസ്ട്രോ (Covestro) ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഉൽപാദനം വെട്ടിക്കുറക്കാൻ നിർബന്ധിതരായിട്ടുണ്ട്. നിലവിൽ സർവീസ് നടത്തുന്ന കപ്പലുകൾക്ക് സാധാരണ കൊണ്ടുപോകുന്നതിന്റെ അഞ്ചിലൊന്ന് (20%) ഭാരം മാത്രമാണ് കയറ്റാൻ സാധിക്കുന്നത്. ഇത് ചരക്കുകൂലി കുത്തനെ ഉയരാൻ ഇടയാക്കി.
ഒരു വലിയ ചരക്കു കപ്പലിലെ (1,500 ടൺ) സാധനങ്ങൾ റോഡ് മാർഗം എത്തിക്കണമെങ്കിൽ കുറഞ്ഞത് 60 ട്രക്കുകൾ വേണമെന്നിരിക്കെ, കരമാർഗമുള്ള ഗതാഗതം ഇതിനൊരു ശാശ്വത പരിഹാരമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.ചരക്കുനീക്കത്തിന് പുറമെ, പശ്ചിമ യൂറോപ്പിലെ വ്യാവസായിക കേന്ദ്രങ്ങളെയും പ്രമുഖ തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്ന റൈൻ നദി വറ്റിവരണ്ടത് നദീതീരങ്ങളിലെ വിനോദസഞ്ചാരത്തെയും ഫെറി സർവീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ജലനിരപ്പ് ഇനിയും താഴാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
Europe
റോതര്‍ഹാം∙ യൂറോപ്പിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക-കായിക ആഘോഷമായ യുക്മ-ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ല്‍ മുഖ്യാതിഥിയായി ബ്രിട്ടീഷ് ചാന്‍സലര്‍ ജോണ്‍ ഹീലീ എം.പി. പങ്കെടുക്കും.
ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് ലേക്കില്‍ നടക്കുന്ന എട്ടാമത് കേരളപൂരം ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. രാവിലെ 9.15ന് അദ്ദേഹം പതാക ഉയര്‍ത്തി തുടര്‍ന്ന് കേരളത്തിന്റെ ജലോത്സവ പാരമ്പര്യത്തിന്റെ ആവേശം ബ്രിട്ടീഷ് മണ്ണില്‍ പുനരാവിഷ്കരിക്കുന്ന വള്ളംകളി ഔദ്യോഗികമായി ഫ്ലാഗ് ഓഫ് നിര്‍വഹിച്ച് തുടക്കം കുറിയ്ക്കും.
രാജ്യത്തിന്റെ ചാന്‍സലര്‍ തന്നെ കേരളപൂരത്തിന്റെ വേദിയിലെത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് യുക്മയ്ക്കും സംഘാടകര്‍ക്കും മാത്രമല്ല, ബ്രിട്ടനിലെ മുഴുവന്‍ മലയാളി സമൂഹത്തിനും ഏറെ അഭിമാനകരവും ചരിത്രപ്രധാനവുമായ നിമിഷമായിരിക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
കേരളത്തില്‍നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെ, ബ്രിട്ടന്റെ ഹൃദയഭാഗത്ത് കേരളത്തിന്റെ തനത് വള്ളംകളിയും കലാ-സാംസ്കാരിക പാരമ്പര്യങ്ങളും ഇത്രയും വിപുലമായി അവതരിപ്പിക്കുന്ന വേദിയില്‍ രാജ്യത്തിന്റെ ചാന്‍സലര്‍ നേരിട്ടെത്തി പതാക ഉയര്‍ത്തുകയും വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യുന്നത് കേരളപൂരം വള്ളംകളിയുടെ ചരിത്രത്തിലെ സുപ്രധാന അധ്യായമായി മാറുമെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിനടുത്ത പാര്‍ലമെന്ററി അനുഭവവുമായി ജോണ്‍ ഹീലീ റോമാഷ് ആൻഡ് കോണിസ്ബറോ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലേബര്‍ പാര്‍ട്ടി എം.പിയാണ് ജോണ്‍ ഹീലീ. 1997-ല്‍ ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മൂന്ന് പതിറ്റാണ്ടിനടുത്ത് എം.പിയായി തുടരുന്ന അദ്ദേഹം സര്‍ക്കാര്‍ തലത്തിലും പ്രതിപക്ഷത്തും നിരവധി സുപ്രധാന ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്. മുന്‍ ലേബര്‍ സര്‍ക്കാരിന്റെ കാലത്ത് വിവിധ മേഖലകളുമായി ബന്ധപ്പെട്ട മന്ത്രിസ്ഥാനങ്ങള്‍ വഹിച്ചതിനു ശേഷം പ്രതിപക്ഷ നിരയില്‍ വിവിധ വകുപ്പുകളുടെ ഷാഡോ ഉത്തരവാദിത്വങ്ങളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു.
2024 ജൂലൈ മുതല്‍ 2026 ജനുവരി വരെ വരെ പ്രതിരോധ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം, 2026 ജൂലൈ 20-ന് പുതിയ മന്ത്രിസഭയില്‍ ചാന്‍സിലര്‍ ഓഫ് എക്സ്ചെക്വര്‍ ആയി നിയമിതനായി. ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥ, നികുതി നയം, പൊതുചെലവ്, ഖജനാവ് എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ഉത്തരവാദിത്തങ്ങളാണ് ചാന്‍സലര്‍ എന്ന നിലയില്‍ അദ്ദേഹം നിര്‍വഹിക്കുന്നത്.
പാര്‍ലമെന്റിലെത്തുന്നതിന് മുമ്പ് ട്രേഡ് യൂണിയന് രംഗത്തും ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തകനായും ജോണ്‍ ഹീലീ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോതര്‍ഹാം പ്രദേശവുമായി ദീര്‍ഘകാല ബന്ധം പുലര്‍ത്തുന്ന അദ്ദേഹം, താന്‍ പ്രതിനിധീകരിക്കുന്ന പ്രാദേശിക സമൂഹങ്ങളുമായുള്ള അടുത്ത ബന്ധത്തിനും ജനകീയ ഇടപെടലുകള്‍ക്കും ശ്രദ്ധേയനാണ്. ചാന്‍സലറുടെ സാന്നിധ്യം ആഘോഷത്തിന് കൂടുതല്‍ പ്രാദേശിക പ്രാധാന്യവും കുടിയേറ്റക്കാരുടെ സംഘടന എന്ന നിലയില്‍ യുക്മയ്ക്ക് ദേശീയ തലത്തിലുള്ള പ്രസക്തിയും നല്കുന്നതാവും.
ചരിത്രനിമിഷത്തിന് സാക്ഷിയാകാന്‍ മാന്‍വേഴ്സ് തടാകംകേരളത്തിന്റെ ജലോത്സവ പാരമ്പര്യത്തിന്റെ ആവേശവും യുകെ മലയാളികളുടെ ഐക്യവും ഒരുമിക്കുന്ന മാന്‍വേഴ്സ് ലേക്ക് ഇത്തവണ മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. വള്ളംകളിക്കൊപ്പം കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ പരിപാടികളും കേരളപൂരം വേദിയില്‍ അരങ്ങേറും.
ചാന്‍സലറെ കേരളീയ പാരമ്പര്യത്തിന്റെ തനിമയോടെ സ്വീകരിക്കാനുള്ള വിപുലമായ ഒരുക്കങ്ങളും സംഘാടകര്‍ നടത്തിവരികയാണ്. പതാക ഉയര്‍ത്തി കേരളപൂരം ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം വള്ളംകളിയുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് നിര്‍വഹിക്കും. യുകെ മലയാളി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രതിനിധികളുമായും സംഘാടകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നതിനും അവസരമൊരുങ്ങുന്നതാണ്.
മാന്‍വേഴ്സ് തടാകത്തിനെയും പ്രാദേശിക സമൂഹത്തെയും മലയാളി സമൂഹത്തെയും കൂടുതല്‍ അടുത്തുകൊണ്ടുവരുന്നതിന് വര്‍ഷങ്ങളായി ലഭിച്ചുവരുന്ന പിന്തുണയും സഹകരണവും ഈ വര്‍ഷത്തെ ആഘോഷത്തിന് കൂടുതല്‍ പ്രാധാന്യം നല്കുന്നു. യുകെ മലയാളി സമൂഹത്തിന് അഭിമാന നിമിഷംബ്രിട്ടന്റെ എന്‍.എച്ച്.എസ്-ഉം ആരോഗ്യ-പരിചരണ മേഖലയും ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ മലയാളികള്‍ നല്കുന്ന സേവനവും സംഭാവനയും ഇന്ന് ഏറെ ശ്രദ്ധേയമാണ്. കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പുതിയ തലമുറയിലേക്ക് പകര്ന്നുനല്കുന്നതിനൊപ്പം, ബ്രിട്ടന്റെ ബഹുസാംസ്കാരിക സമൂഹത്തിന്റെ അവിഭാജ്യഘടകമായി മലയാളികള്‍ മുന്നേറുന്നതിന്റെ ആഘോഷം കൂടിയാണ് കേരളപൂരം.
അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ചാന്‍സലര്‍ ഈ ആഘോഷത്തില്‍ മുഖ്യാതിഥിയായി എത്തുകയും കേരളീയ പാരമ്പര്യത്തിന്റെ പ്രതീകമായ വള്ളംകളിക്ക് ഫ്ലാഗ് ഓഫ് നിര്‍വഹിക്കുകയും ചെയ്യുന്നത് യുകെയിലെ മലയാളി സമൂഹത്തിന് ലഭിക്കുന്ന വലിയ അംഗീകാരമായാണ് സംഘാടകര്‍ കാണുന്നതെന്ന് ജനറല്‍ കണ്‍വീനര്‍ ഡിക്സ് ജോര്‍ജ് അറിയിച്ചു. മാന്‍വേഴ്സ് തടാകത്തിലെ ജലപ്പരപ്പില്‍ താളമൊത്ത തുഴച്ചിലുമായി വള്ളങ്ങള്‍ കുതിക്കുമ്പോള്‍ അത് ഒരു മത്സരത്തിന്റെ മാത്രം കാഴ്ചയാകില്ല; ഒരുമയുടേയും, കൂട്ടായ്മയുടേയും, സൗഹൃദത്തിന്റെയും, സാംസ്കാരിക കൂടിച്ചേരലിന്റെയും ശക്തമായ സന്ദേശം കൂടിയായിരിക്കും.
ഓഗസ്റ്റ് 15-ന് മാന്‍വേഴ്സ് തടകത്തിലും കരയിലുമായി നടക്കുന്നത് കേരളത്തിന്റെ പൈതൃകവും യുകെ മലയാളികളുടെ ഐക്യവും അവര്‍ യുകെ സമൂഹത്തിന് നല്കുന്ന സംഭാവനകളും ഉയര്‍ത്തിപ്പിടിക്കുന്ന അഭിമാനത്തിന്റെ ഒത്തുചേരല്‍ കൂടിയായിരിക്കും. ഈ അപൂര്‍വ ചരിത്രനിമിഷത്തിന് സാക്ഷികളാകാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി കുടുംബങ്ങളെയും വള്ളംകളി പ്രേമികളെയും കലാ-സാംസ്കാരിക ആസ്വാദകരെയും യുക്മ-ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ലേക്ക് സംഘാടകര്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
വേദി: Manvers Lake, Rotherham, S63 7DGതീയതി: 15 August 2026, Saturdayയുക്മ ദേശീയ ഭാരവാഹികളായ ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയേല്‍, സ്മിതാ തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്മോള്‍ നിധീരി, പീറ്റര്‍ താണോലില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ടൈറ്റില്‍ സ്പോണ്‍സറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടന്‍, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, എല്‍.ടി.സി. ഗ്ലോബല്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, കേരള ഡിലൈറ്റ്സ്, ഇന്ഫിന് ടൂര്‍സ് ആന്റ് ട്രാവല്‍സ്, മൈ ലോക്കൽ ഇൻഡ്യൻ മട്ടാഞ്ചേരി, ടോണ്ടൻ എന്നിവരും ഉടന്‍ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം 'ബത്ലഹേം കുടുംബ യൂണിറ്റ്' ഉം ആയിരിക്കും മറ്റ് പ്രധാന സ്പോണ്‍സര്‍മാര്‍.
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്അഡ്വ. എബി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്)- 07702862186ജയകുമാര്‍ നായര്‍ (ജനറല്‍ സെക്രട്ടറി)- 07403223006ഡിക്സ് ജോര്‍ജ് (ജനറല്‍ കണ്‍വീനര്‍)- 07403312250ജോര്‍ജ്ജ് തോമസ് (ടീം മാനേജ്മെന്റ്) - 07903426018
Europe
സ്വിൻഡൻ: യുക്മ- ഇസ കേരളപ്പൂരം വള്ളംകളിയോടനുബന്ധിച്ച് യുക്മ ഷീ ലീഡ്സ് സംഘടിപ്പിക്കുന്ന ഇസ -തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 വിലെത്തുന്നത് 12 സുന്ദരിമാർ. റാമ്പിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, അവസാന ഘട്ട പരിശീലനം പൂർത്തിയാക്കിയിരിക്കുകയാണ് മത്സരാർഥികൾ.
യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിയും യുക്മ ഷീ ലീഡ്സിന് നേതൃത്വവും വഹിക്കുന്ന റെയ്മോൾ നിധിരിയുടെ നേതൃത്വത്തിൽ സ്വിൻഡനിലെ ഹന്ഗ്രി ആൻഡ് തേസ്റ്റി റെസ്റ്റോറന്റിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്. ഷോ ഡയറക്ടർ കമൽരാജ് മാണിക്കത്തും കൊറിയോഗ്രാഫർ ദിവ്യ രഞ്ജിത്തുമാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയത്.
രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച പരിശീലന പരിപാടിയിൽ യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി മത്സരത്തിന്റെ വിശദവിവരങ്ങളും നിബന്ധനകളും മത്സരാർഥികൾക്ക് നൽകി. തുടർന്ന് ഷോ ഡയറക്ടർ കമൽരാജ് മാണിക്കത്ത് ഷോയുടെ പൂർണ്ണ വിവരങ്ങൾ നൽകിക്കൊണ്ടാണ് പരിശീലന പരിപാടികൾക്ക് തുടക്കം കുറിച്ചത്. ബെറ്റർ ഫ്രയിംസ് ഫോട്ടോഗ്രാഫർമാരായ രാജേഷ് നടേപ്പിള്ളിയും, നിരഞ്ജനും ഷോയുടെ മനോഹര ചിത്രങ്ങൾ ക്യാമറകളിൽ ഒപ്പിയെടുത്തു.
റാമ്പിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കവേ നടത്തിയ പരിശീലന പരിപാടി മത്സരാഥികൾ തമ്മിലുള്ള ഐക്യവും സൗഹൃദവും കൂടുതൽ ദൃഢപ്പെടുത്താൻ കഴിഞ്ഞുവെന്ന് ഷീ ലീഡ്സ് ചുമതലയുള്ള റെയ്മോൾ നിധിരി വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പന്ത്രണ്ട് മത്സരാർഥികളാണ് ഫൈനൽ റൗണ്ടിൽ റാമ്പിലെത്തുന്നത്.
സജിനി മേരി ഫിലിപ്പ് - വാന്റേജ്, രാജശ്രീ പ്രവീൺ - കൊവെൻട്രി, ഡോ. ഐശ്വര്യ പ്രേമൻ - സതാംപ്ടൺ, സ്മിത സിറിയക് - ലീഡ്സ്, അമിത കെ എസ് - സ്വിൻഡൻ, ശാലിനി റിജേഷ് - യോവിൽ, പ്രിൻസി രാജു - ഡിഡ്കോട്ട്, ദേവിക ആശാ ശിവദാസ് - അബിങ്ങ്ടൺ, അപർണ്ണ ശൈലേഷ് - നോട്ടിംഗ്ഹാം, ഡോ. നസ്രീൻ എൻ - വൂൾവർഹാംപ്ടൺ, ലിയ തോമസ് - സൗത്താംപ്ടൺ, സിൻസി ഇമ്മാനുവേൽ - ലീഡ്സ് എന്നിവരാണ് ഫൈനൽ റൗണ്ടിലെ മത്സരാർഥികൾ.
മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ ഓണം അടിസ്ഥാനമാക്കിയാണ് ഇത്തവണയും ഓണച്ചന്തം അണിയറയിൽ ഒരുങ്ങുന്നത്. കേരളീയ തനിമയും പാരമ്പര്യവും ആധുനികതയും കോർത്തിണക്കി ഏറെ പുതുമകൾ നിറഞ്ഞതാകും ഓണച്ചന്തം സീസൺ 2 മത്സരങ്ങൾ. ഓണവുമായി ബന്ധപ്പെട്ടുള്ള പാരമ്പര്യങ്ങളും കലകളും നിറങ്ങളും ചേർന്ന കൂടുതൽ പുതുമകൾ നിറഞ്ഞ ഒന്നായിരിക്കും ഓണച്ചന്തം ഷോയെന്ന്, ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്ത് പറഞ്ഞു. യുകെയിലും മറ്റ് വിവിധ രാജ്യങ്ങളിലും നിരവധി ഫാഷൻ ഷോകൾ വിജയകരമായി അവതരിപ്പിച്ച ഫാഷൻ ഡിസൈനറായ കമൽ രാജ് മാണിക്കത്ത് ഫാഷൻ ഷോ രംഗത്ത് ഏറെ പ്രശസ്തനാണ്.
ഇസ ലണ്ടൻ, തെരേസാസ് ലണ്ടൻ എന്നിവർ ടൈറ്റിൽ സ്പോൺസറായ മലയാളി സുന്ദരി സീസൺ 2വിന് ലൈഫ് ലൈൻ പ്രൊട്ടക്ട്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ് എന്നിവർ കോ സ്പോൺസർമാരാണ്.
യുക്മ - തെരേസാസ് ലണ്ടൻ ഓണച്ചന്തം സീസൺ 2 സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.
കമൽ രാജ് മാണിക്കത്ത് - +44 7774966980
റെയ്മോൾ നിധീരി - +44 7789149473
സ്മിത തോട്ടം - +44 7450964670
അമ്പിളി സെബാസ്റ്റ്യൻ മാത്യൂസ് - +447901063481
പരിശീലന സെഷൻ്റെ കൂടുതൽ ഫോട്ടോകൾ പ്രശസ്ത ഫോട്ടോഗ്രാഫർ രാജേഷ് നടേപ്പള്ളി (ബെറ്റർ ഫ്രെയിംസ്) പകർത്തിയത് കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://mega.nz/folder/3e5jgJJB#-2-zwk5jWYTle8bH06rTZg
Europe
കൊളോൺ: ജർമനിയിലെ കൊളോൺ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ കൊളോൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ വാർഷിക ഫാമിലി സ്പോർട്സ് ഫെസ്റ്റും സമ്മർ പാർട്ടിയും (ഗ്രിൽ പാർട്ടി) സംഘടിപ്പിച്ചു.
43 വർഷമായി കൊളോൺ മലയാളികളുടെ സാമൂഹിക - സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സമാജത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
കൊളോണിന് സമീപമുള്ള ബ്രൂളിലെ സെന്റ് സ്റ്റെഫാൻ ദേവാലയത്തിന്റെ ഗാർഡനിലാണ് വിവിധ കായിക മത്സരങ്ങളും ബാർബിക്യൂ വിരുന്നും ഉൾപ്പെടുന്ന ഫാമിലി സമ്മർ ഫെസ്റ്റ് നടന്നത്.
Europe
ബെർലിൻ: ജർമനിയിലെ ബവേറിയയിൽ ഇൻഗോൾസ്റ്റാറ്റിൽ നിന്ന് റേഗൻസ്ബർഗിലേക്ക് പോകുകയായിരുന്ന റീജിയണൽ ട്രെയിൻ കാറുമായി കൂട്ടിയിടിച്ച് വൻ അപകടം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൻചിംഗിന് സമീപത്തെ റെയിൽവേ ക്രോസിംഗിലാണ് അപകടമുണ്ടായത്. കൂട്ടിയിടിയെ തുടർന്ന് 30 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള കടുത്ത ചൂടിൽ 150ഓളം യാത്രക്കാർ മണിക്കൂറുകളോളം ട്രെയിനിനുള്ളിൽ കുടുങ്ങി.
മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ട്രെയിൻ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പാളത്തിന് പുറത്തേക്ക് തെറിച്ചുവീണു.
കാറിനുള്ളിൽ കുടുങ്ങിയ 65 വയസുകാരനായ ഡ്രൈവറെ അഗ്നിശമന സേനാംഗങ്ങൾ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നിസാര പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടിനുള്ളിൽ കുടുങ്ങി ട്രെയിൻ
അപകടത്തിന് പിന്നാലെ ഏകദേശം 250 മീറ്ററോളം മുന്നോട്ട് നീങ്ങിയ ട്രെയിൻ സമീപത്തെ കാട്ടിനുള്ളിലാണ് നിന്നത്. പുറത്ത് കടുത്ത ചൂടായിരുന്നെങ്കിലും ട്രെയിനിലെ എയർ കണ്ടീഷനിംഗ് സംവിധാനം പ്രവർത്തിച്ചിരുന്നതിനാൽ യാത്രക്കാർക്ക് വലിയ ദുരിതം ഒഴിവായി.
രക്ഷാപ്രവർത്തനം
രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യാത്രക്കാർക്ക് കുടിവെള്ളം വിതരണം ചെയ്തു. തുടർന്ന് മരങ്ങൾ മുറിച്ചുമാറ്റി വഴി ഒരുക്കിയ ശേഷമാണ് ഏകദേശം ഒരു മണിക്കൂറിന് ശേഷം 150ഓളം യാത്രക്കാരെയും സുരക്ഷിതമായി ട്രെയിനിൽ നിന്ന് പുറത്തെത്തിച്ചത്. യാത്രക്കാർക്കായി പ്രത്യേക ബസ് സൗകര്യവും ഏർപ്പെടുത്തി.
അതേ സ്ഥലത്ത് വീണ്ടും അപകടം
റെയിൽവേ ഗേറ്റ് തുറന്നുകിടന്നിരുന്നതിനാൽ ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തതാണോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. നേരത്തെയും ഇതേ സ്ഥലത്ത് സമാനമായ രീതിയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ജൂണിൽ ചരക്ക് ട്രെയിനുമായി കാർ കൂട്ടിയിടിച്ച് 33കാരൻ മരിച്ചിരുന്നു. 2025 ഓഗസ്റ്റിലും ഇതേ സ്ഥലത്തുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
നിലവിൽ റെയിൽവേ ഗേറ്റിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ട്രെയിൻ ഗതാഗതം തടസപ്പെടുത്തിയ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Europe
ഡബ്ലിൻ: നാടൻ പാട്ടിന്റെ ശീലുകളുമായി മറ്റൊരു വേറിട്ട ഓണപ്പാട്ട് "ഓണം ഓർമ്മയിലോണം' യുട്യൂബിൽ റിലീസ് ചെയ്തു. ഓഗസ്റ്റ് എട്ടിന് ടിഐഎ അയർലൻഡ് ഓണാഘോഷപരിപാടിയിൽ ഈ പാട്ട് ആദ്യമായി അവതരിപ്പിക്കും.
അനിൽഫോട്ടോസ് ആൻഡ് മ്യൂസികിന്റെ പന്ത്രണ്ടാമത്തെ ഈ ആൽബത്തിലൂടെ അന്യം നിന്ന് പോകുന്ന പഴമയുടെ ഓണവും ‘ഓണമില്ലാക്കാലത്തേക്കുറിച്ചോർക്കാൻ പോലും വയ്യേ’ എന്ന ഗൃഹാതുരത്വം ഉണർത്തുന്ന ഈരടികൾ മുദ്രകളിലൂടെ അവതരിപ്പിക്കുന്ന കലാമണ്ഡലം ഉണ്ണികൃഷ്ണൻ അശോക് എന്ന അതുല്ല്യ പ്രതിഭയെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
കെ.ആർ. അനിൽകുമാറിന്റെ രചനയിൽ പിറന്ന ഗാനം ചിട്ടപ്പെടുത്തി മനോഹരമായി ആലപിച്ചിരിക്കുന്നത് നാടൻ പാട്ട് കലാകാരനായ ഷൈൻ വെങ്കിടങ്ങ് ആണ്.
ഗ്രാമീണ പശ്ചാത്തലത്തിൽ പൂർണമായും ചിത്രീകരിച്ചിരിക്കുന്ന ആൽബത്തിന്റെ സംവിധാനം കെ.പി. പ്രസാദും കാമറയും എഡിറ്റിംഗും ജയകൃഷ്ണൻ റെഡ് മൂവീസും ആർട്ട് ആൻഡ് മേയ്ക്കപ്പ് അജിത് പുതുപ്പള്ളിയും കാമറ അസോസിയേറ്റ് പ്രീതീഷ് നട്ടാശേരിയുമാണ് നിർവഹിച്ചിരിക്കുന്നത്.
"ഓണം ഓർമ്മയിലോണം' ആൽബം കാണാം
Europe
ബെർലിൻ: എഐ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും മറ്റ് ഡിജിറ്റൽ കണ്ടന്റുകളും സൃഷ്ടിക്കുന്നവർക്ക് യൂറോപ്യൻ യൂണിയനിൽ പുതിയ സുതാര്യതാ മാനദണ്ഡങ്ങൾ നിലവിൽ വന്നു.
ഈ മാസം രണ്ട് മുതൽ യൂറോപ്യൻ യൂണിയന്റെ എഐ ആക്ടിലെ ആർട്ടിക്കിൾ 50 പ്രകാരമുള്ള വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നതോടെ ജർമനി ഉൾപ്പെടെയുള്ള അംഗരാജ്യങ്ങളിലെ എഐ കണ്ടന്റ് സൃഷ്ടിക്കുന്നവരും ഉപയോഗിക്കുന്നവരും ചില സാഹചര്യങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കേണ്ടിവരും.
ജർമനിയിൽ കഴിയുന്ന മലയാളി യൂട്യൂബർമാർ, ഇൻഫ്ലുവൻസർമാർ, ഡിജിറ്റൽ മാർക്കറ്റർമാർ, ബിസിനസുകൾ എന്നിവർക്കും ഈ നിയമങ്ങൾ പ്രസക്തമാണ്.
എന്നാൽ എഐ ഉപയോഗിച്ച് നിർമിക്കുന്ന എല്ലാ ചിത്രങ്ങളും വീഡിയോകളും ടെക്സ്റ്റുകളും നിർബന്ധമായും പൊതുവായി എഐ ജനറേറ്റഡ് എന്ന് ലേബൽ ചെയ്യണമെന്നല്ല പുതിയ വ്യവസ്ഥയുടെ അർഥം.
പ്രത്യേകിച്ച് ഡീപ്ഫേക്ക് ഉള്ളടക്കങ്ങളും മനുഷ്യരുടെ എഡിറ്റോറിയൽ നിയന്ത്രണമില്ലാതെ പൊതുതാത്പര്യമുള്ള വിഷയങ്ങളിൽ പ്രസിദ്ധീകരിക്കുന്ന എഐ-ജനറേറ്റഡ് ടെക്സ്റ്റുകളുമാണ് വ്യക്തമായി വെളിപ്പെടുത്തേണ്ട പ്രധാന വിഭാഗങ്ങൾ.
ആരെയാണ് നിയമം ബാധിക്കുക?
എഐ സിസ്റ്റങ്ങൾ വികസിപ്പിക്കുന്നവർക്കും പ്രഫഷണൽ ആവശ്യങ്ങൾക്കായി അവ ഉപയോഗിക്കുന്നവർക്കും പുതിയ സുതാര്യതാ ബാധ്യതകൾ ബാധകമാണ്.
എഐ ഉപയോഗിച്ച് ചിത്രങ്ങൾ, ഓഡിയോ, വീഡിയോകൾ, ടെക്സ്റ്റുകൾ തുടങ്ങിയവ സൃഷ്ടിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ, ഉള്ളടക്കത്തിന്റെ സ്വഭാവവും ഉപയോഗരീതിയും അനുസരിച്ചാണ് ലേബലിംഗ് ആവശ്യകത തീരുമാനിക്കപ്പെടുന്നത്.
ഡീപ്ഫേക്കുകൾക്ക് വ്യക്തമായ ലേബൽ വേണം
ഒരു യഥാർഥ വ്യക്തിയെയോ സംഭവത്തെയോ സ്ഥലത്തെയോ വസ്തുവിനെയോ അനുകരിക്കുന്ന തരത്തിൽ എഐ ഉപയോഗിച്ച് സൃഷ്ടിക്കുകയോ മാറ്റം വരുത്തുകയോ ചെയ്ത ചിത്രം, വീഡിയോ, ഓഡിയോ തുടങ്ങിയ ഡീപ്ഫേക്ക് ഉള്ളടക്കങ്ങൾ കാഴ്ചക്കാർക്ക് വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ അത് കൃത്രിമമായി സൃഷ്ടിച്ചതോ മാറ്റം വരുത്തിയതോ ആണെന്ന് വെളിപ്പെടുത്തണം.
അതുപോലെ, പൊതുതാത്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ വിവരമറിയിക്കുന്നതിനായി എഐ ഉപയോഗിച്ച് തയാറാക്കിയതോ മാറ്റം വരുത്തിയതോ ആയ ടെക്സ്റ്റ് മനുഷ്യന്റെ പരിശോധനയോ എഡിറ്റോറിയൽ നിയന്ത്രണമോ ഇല്ലാതെ പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തിലും അതിന്റെ എഐ സ്വഭാവം വ്യക്തമായി അറിയിക്കേണ്ടതുണ്ട്.
എല്ലാ എഐ കണ്ടന്റിനും ഒരേ രീതിയിലുള്ള ലേബൽ നിർബന്ധമല്ല
സാധാരണ എഡിറ്റിംഗിന് സഹായിയായി എഐ ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ, ഉള്ളടക്കത്തിന്റെ അടിസ്ഥാന സ്വഭാവമോ അർഥമോ കാര്യമായി മാറ്റാത്ത പക്ഷം ചില ഒഴിവുകൾ ബാധകമാണ്.
അതുപോലെ കലാപരമായോ സൃഷ്ടിപരമായോ ഉള്ളടക്കങ്ങളിൽ പ്രത്യേക സാഹചര്യങ്ങളിൽ ഇളവുകളും വ്യവസ്ഥകളിലുണ്ട്. എങ്കിലും ഡീപ്ഫേക്ക് ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങളിൽ സുതാര്യത ഉറപ്പാക്കേണ്ട ബാധ്യത തുടരും.
ലംഘിച്ചാൽ പിഴ എത്ര?
എഐ ആക്ടിലെ വിവിധ വ്യവസ്ഥകൾ ലംഘിക്കുന്നതിന് കമ്പനികൾക്ക് വൻ പിഴ ചുമത്താൻ നിയമം അനുവദിക്കുന്നുണ്ട്. പൊതുവായ ചില ബാധ്യതകളുടെ ലംഘനത്തിന് പരമാവധി 1.5 കോടി യൂറോ വരെ അല്ലെങ്കിൽ കമ്പനിയുടെ മുൻ സാമ്പത്തിക വർഷത്തിലെ ആഗോള വാർഷിക വിറ്റുവരവിന്റെ മൂന്ന് ശതമാനം വരെ, ഏതാണ് കൂടുതലോ അതനുസരിച്ച് പിഴ ചുമത്താം.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പിഴ നിശ്ചയിക്കുമ്പോൾ ആനുപാതികത പരിഗണിക്കണമെന്ന വ്യവസ്ഥയുമുണ്ട്. അതേസമയം, 3.5 കോടി യൂറോ അല്ലെങ്കിൽ ആഗോള വിറ്റുവരവിന്റെ ഏഴ് ശതമാനം വരെ എന്ന ഉയർന്ന പിഴ എല്ലാ എഐ ലേബലിംഗ് വീഴ്ചകൾക്കും ബാധകമല്ല.
നിരോധിത എഐ രീതികളോ ഡാറ്റയുമായി ബന്ധപ്പെട്ട ചില ഗുരുതര ലംഘനങ്ങളോ ഉൾപ്പെടുന്ന പ്രത്യേക വിഭാഗങ്ങൾക്കാണ് ഈ ഉയർന്ന പരിധി ബാധകമാകുന്നത്.
പഴയ എഐ കണ്ടന്റുകൾക്ക് എന്താണ് നിയമം?
ഓഗസ്റ്റ് രണ്ടിന് മുമ്പ് സൃഷ്ടിച്ച് പ്രസിദ്ധീകരിച്ച എഐ ഉള്ളടക്കങ്ങൾക്ക് പൊതുവെ പിന്നീടായി നിർബന്ധിതമായി ലേബൽ നൽകേണ്ടതില്ല. കൂടാതെ, ഓഗസ്റ്റ് രണ്ടിന് മുമ്പ് വിപണിയിലെത്തിച്ച ചില എഐ സംവിധാനങ്ങൾക്ക് മെഷീൻ-റീഡബിൾ മാർക്കിംഗുമായി ബന്ധപ്പെട്ട ബാധ്യതകൾ പാലിക്കാൻ ഡിസംബർ രണ്ട് വരെ പരിവർത്തന കാലയളവും നൽകിയിട്ടുണ്ട്.
യൂട്യൂബർമാരും ഇൻഫ്ലുവൻസർമാരും എന്തുചെയ്യണം?
ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രഫഷണൽ ആവശ്യങ്ങൾക്കായി എഐ ഉപയോഗിക്കുന്ന കണ്ടന്റ് ക്രിയേറ്റർമാർ ഇനി മുതൽ തങ്ങളുടെ ഉള്ളടക്കത്തിന്റെ സ്വഭാവം പ്രത്യേകം പരിശോധിക്കണം.
പ്രത്യേകിച്ച് എഐ ഉപയോഗിച്ച് യഥാർഥ വ്യക്തികളെ അനുകരിക്കുന്ന വീഡിയോ, ഓഡിയോ, ചിത്രങ്ങൾ എന്നിവ തയാറാക്കുമ്പോൾ വ്യക്തമായ ഡിസ്ക്ലെയിമർ നൽകുന്നത് പ്രധാനമാണ്.
അതുപോലെ, പൊതുതാത്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് എഐ ഉപയോഗിച്ച് തയാറാക്കുന്ന വാർത്താസ്വഭാവമുള്ള ടെക്സ്റ്റുകൾ മനുഷ്യൻ പരിശോധിച്ച് എഡിറ്റോറിയൽ ഉത്തരവാദിത്തത്തോടെ പ്രസിദ്ധീകരിക്കുന്നുണ്ടോ എന്നതും ശ്രദ്ധിക്കണം.
എഐ ഉപയോഗം മറച്ചുവയ്ക്കുന്നതിലൂടെ ആളുകളെ തെറ്റിധരിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുകയും ഡിജിറ്റൽ ഉള്ളടക്കത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയുമാണ് പുതിയ യൂറോപ്യൻ നിയമത്തിന്റെ പ്രധാന ലക്ഷ്യം.
Europe
ബെർലിൻ: ജർമനിയിലുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പഠനത്തിനും ജോലിക്കുമായി പുതുതായി എത്തുന്നവർക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും ഉറപ്പാക്കുന്നതിനുമായി നോർക്ക റൂട്ട്സ് ജർമൻ കോഓർഡിനേഷൻ കൗൺസിൽ രൂപീകരിക്കുന്നു.
ഇതിന്റെ ഭാഗമായി നോർക്ക റൂട്ട്സ് ഉന്നതാധികാരികളും ജർമനിയിലെ വിവിധ മലയാളി സംഘടനാ നേതാക്കളും തമ്മിൽ മൂന്നാം ഘട്ട വെർച്വൽ ചർച്ച സംഘടിപ്പിച്ചു. നോർക്ക റൂട്ട്സ് സിഇഒ രാജേഷ് മാധവൻ, ജനറൽ മാനേജർ പ്രകാശ് പി. ജോസഫ് എന്നിവരാണ് ജർമനിയിലെ പ്രവാസി പ്രതിനിധികളുമായി കൂടിയാലോചനകൾ നടത്തിയത്.
ഞായറാഴ്ച വൈകുന്നേരം 7.30 മുതൽ 8.30 വരെയായിരുന്നു യോഗം നടന്നത്.
ചർച്ചയിൽ ഉയർന്നുവന്ന പ്രധാന വിഷയങ്ങൾ:
പുതിയ പ്രവാസികൾക്കുള്ള പിന്തുണ: ഉന്നതപഠനത്തിനും തൊഴിലിനുമായി ജർമ്മനിയിലേക്ക് എത്തുന്ന മലയാളി വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും പ്രാരംഭ ഘട്ടത്തിൽ നേരിടുന്ന താമസ-ഭാഷാ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും കോർഡിനേഷൻ കൗൺസിൽ മുന്നിൽ നിൽക്കും.
കൂടാതെ വ്യാജ റിക്രൂട്മെന്റ് ഏജൻസികളുടെ ചതിക്കുഴികളിൽ പെടാതെ ജർമനിയിലേക്ക് കുടിയേറാനുള്ള മാർഗനിർദ്ദേശങ്ങളും ചർച്ചയിൽ വിഷയമായി.
ബന്ധങ്ങൾ ദൃഢമാക്കൽ: ജർമനിയിലെ മലയാളി സമൂഹവും കേരള സർക്കാരിന്റെ നോർക്ക റൂട്ട്സും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തും. നോർക്കയുടെ ആവശ്യം പരിഗണിച്ച് ജർമ്മനിയിൽ ഒരു ഓഫീസ് സ്ഥാപിക്കണം എന്ന നിർദ്ദേശവും ചർച്ചക്കിടയിൽ ഉയർന്നു വന്നു.
നിലവിലെ ലോക കേരള സഭ അംഗങ്ങളായ ജോസ് കുമ്പിളുവേലിൽ, ഗിരികൃഷ്ണൻ, പ്രമുഖ സംഘടനാ നേതാക്കളായ കൊളോൺ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി, ഗ്ലോബൽ മലയാളി ഫെഡറേഷൻ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ, ഡോയ്ഷെ മലയാളി ട്രെഫൻ ബാഡൻവ്യുർട്ടെബർഗ് പ്രസിഡന്റ് ജോസഫ് വെള്ളാപ്പള്ളി, ശോഭശാലിനി, ബേബി കലയങ്കേരിൽ, മേരി കലയങ്കേരിൽ, ഫ്രാങ്ക്ഫർട്ട് കേരള സമാജം പ്രസിഡന്റ് ഡിബിൻ പോൾ, സെക്രട്ടറി ഹരീഷ് പിള്ള, ഗ്രോസ്കോഗെരാവു സ്റ്റാഡ്റ്റ് വിദേശി ഉപദേശക സമിതി മുൻ ചെയർമാൻ എബ്രഹാം നടുവിലേഴത്ത്, ഡോ. അലി കൂനാരി, കേരള കൾച്ചറൽ അസോസിയേഷൻ ബർലിൻ പ്രസിഡന്റ് രാജേഷ് ശിവരാമൻ, തോമസ് മാത്യു ഹാംബുർഗ്, ജോസഫ് കളപ്പുരയ്ക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കോഓർഡിനേഷൻ ഡെസ്ക്, മൈഗ്രേഷൻ അവെയർനസ് ഡെസ്ക്, ഡിസ്ട്രസ് സപ്പോർട്ട് ഡെസ്ക്, കേരള ഡെവലപ്മെന്റ് ഡെസ്ക് എന്നീ ഘടകങ്ങൾ മുൻനിർത്തി പ്രവാസി മലയാളികളുടെ സുരക്ഷ, ക്ഷേമം, പ്രവാസി സംഘടനകളുടെ ഏകോപനം എന്നിവ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നോർക്ക കോഓർഡിനേഷൻ കൗൺസിലുകൾ രൂപീകരിക്കുന്നത്.
കൗൺസിൽ നിലവിൽ വരുന്നതോടെ ജർമനിയിലുള്ള മലയാളി പ്രവാസികളുടെ വിവിധ ആവശ്യങ്ങൾക്കും വെല്ലുവിളികൾക്കും വേഗത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജർമനി, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, സ്കാൻഡിനേവിയൻ രാജ്യങ്ങൾ, ഇറ്റലി, ഈസ്റ്റേൺ യൂറോപ്പ്, സിംഗപ്പുർ, മലേഷ്യ, തായ്ലൻഡ്, ചൈന, യുകെ, നോർത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കേരള സർക്കാരിന്റെ നോർക്ക റൂട്ട്സിന് കീഴിൽ പുതിയ കൗൺസിലുകൾ നിലവിൽ വരുന്നത്.
രണ്ട് വർഷത്തിലൊരിക്കൽ സമ്മേളിക്കുന്ന ലോക കേരള സഭയ്ക്ക് പുറമെ, പ്രവാസികളുടെ ദൈനംദിന പ്രശ്നങ്ങൾ കണ്ടറിയാനും അടിയന്തര ഘട്ടങ്ങളിൽ പിന്തുണ നൽകാനും നോർക്കയും പ്രവാസി സമൂഹവും തമ്മിൽ വർഷം മുഴുവൻ നിലനിൽക്കുന്ന ഒരു സ്ഥിരം സംവിധാനമെന്ന നിലയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കൗൺസിൽ അംഗത്വം പൂർണമായും സൗജന്യവും സന്നദ്ധസേവനവുമാണ്.
Europe
കൊച്ചി: പോർച്ചുഗീസ് ഫുട്ബോളിലെ നാലാം ഡിവിഷൻ ടീമായ ഗ്വാർഡ എഫ്സിയുടെ സിഇഒയായി ഇന്ത്യൻ യുവ സംരംഭകനായ ജയ് അഗർവാൾ നിയമിതനായി. ക്ലബിന്റെ ഭൂരിഭാഗം ഓഹരികളിലും നിക്ഷേപം നടത്തിയതിനെത്തുടർന്നാണ് നിയമനം.
ലാലിഗ ബിസിനസ് സ്കൂളിൽനിന്നും ഗ്ലോബൽ സ്പോർട്സ് മാർക്കറ്റിംഗിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ ജയ് അഗർവാൾ ഏറെക്കാലം യൂറോപ്യൻ ഫുട്ബോൾ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
യൂറോപ്യൻ ഫുട്ബോളിന്റെ ശാസ്ത്രീയ വിശകലനവും താരങ്ങളെ തെരഞ്ഞെടുക്കുന്ന രീതികളും ക്ലബുകളുടെ പ്രവർത്തനശൈലിയും വർഷങ്ങളായി പിന്തുടരുന്ന ജയ് അഗർവാൾ, ഇന്ത്യയിലെയും ഏഷ്യയിലെയും കൗമാര താരങ്ങൾക്ക് വിദേശ ലീഗുകളിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് പോർച്ചുഗീസ് ക്ലബിനെ ഏറ്റെടുത്തത്.
വർഷങ്ങളായുള്ള ആഗ്രഹമാണ് പൂർത്തീകരിച്ചതെന്നും കഴിവുള്ള യുവ പ്രതിഭകൾക്ക് ഫുട്ബോൾ പഠിക്കുന്നതിന് വിശാലമായ അവസരമൊരുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ജയ് അഗർവാൾ പറഞ്ഞു.
ഇന്ത്യയിലെ നിരവധി കൗമാര താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കണമെന്ന് ആഗ്രഹമുണ്ട്. സാങ്കേതിക കാരണങ്ങൾ മുടങ്ങുന്ന അവരുടെ ഇത്തരം ആഗ്രഹങ്ങളെ സഫലീകരിക്കാനാണ് പോർച്ചുഗലിലെ നാലാം ഡിവിഷൻ ഫുട്ബോൾ ടീമിനെ സ്വന്തമാക്കിയതെന്നും ജയ് അഗർവാൾ കൂട്ടിച്ചേർത്തു.
ക്ലബിന്റെ ദീർഘകാല വളർച്ച ലക്ഷ്യമിട്ടുള്ള വികസന പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. അടുത്ത ഒരു വർഷത്തിനുള്ളിൽ, അന്താരാഷ്ട്ര മേജർ ലീഗുകളിൽ കളിക്കാൻ ഉതകുന്ന തരത്തിൽ ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കുന്നതിനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുമെന്നും ഗ്വാർഡ എഫ്സി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Europe
റോം: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനവും സിഎഫ്ഡിയുടെ17-ാം സ്ഥാപകദിനവും സംയുക്തമായി ഈ മാസം 15ന് രാവിലെ 10.30ന് റോമിലെ Piazza Gandhi-യിൽ വച്ച് സംഘടിപ്പിക്കുന്നു. അധികാരികളുടെ ഔദ്യോഗിക അനുമതിയോടെയാണ് പരിപാടി നടത്തുന്നത്.
സ്വാതന്ത്ര്യം ഒരു ആഘോഷം മാത്രമല്ലെന്നും ഓരോ തലമുറയും കാത്തുസൂക്ഷിക്കുകയും കൈമാറുകയും ചെയ്യേണ്ട മഹത്തായ ഉത്തരവാദിത്വമാണെന്നും സംഘാടകർ ഓർമിപ്പിച്ചു.
പരിപാടിയിലേക്ക് എല്ലാ ഇന്ത്യൻ പ്രവാസികളെയും ക്ഷണിക്കുന്നതായി സെൻട്രൽ കൗൺസിൽ ഓഫ് സിഎഫ്ഡി അറിയിച്ചു.
Europe
റോം: ഇറ്റലിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗാർഡ തടാകത്തിന്റെ പടിഞ്ഞാറൻ തീരത്ത് വൻ കാട്ടുതീ പടർന്നു പിടിക്കുന്നു. ഇതേത്തുടർന്ന് നൂറുകണക്കിന് വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. ടിഗ്നാലെ മുനിസിപ്പാലിറ്റിയിലെ ഒൽസാനോ മേഖലയിലുള്ള വനപ്രദേശത്താണ് വെള്ളിയാഴ്ച രാത്രിയോടെ അതിശക്തമായ തീപിടുത്തമുണ്ടായത്.
രാത്രി 9:45 ഓടെ ആരംഭിച്ച കാട്ടുതീ മണിക്കൂറുകൾക്കകം വലിയ രീതിയിൽ പടരുകയായിരുന്നു. തടാകക്കരയിലെ മലനിരകളിൽ നിന്ന് മീറ്ററുകളോളം ഉയർന്ന ജ്വാലകളും കട്ടിയുള്ള പുകയും കിലോമീറ്ററുകളോളം അകലെ നിന്ന് കാണാമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
200ലധികം ആളുകളെ പ്രദേശത്ത് നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു. ഹോട്ടലുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ 200ലധികം ആളുകളെ ഒഴിപ്പിച്ചു കഴിഞ്ഞു. പലരും അവധിക്കാലം അവസാനിപ്പിച്ച് കൂട്ടത്തോടെ മടങ്ങി.
മണിക്കൂറിൽ 40 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിക്കുന്ന കാറ്റ് തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് വൻ വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഫയർഫോഴ്സും സിവിൽ പ്രൊട്ടക്ഷൻ ടീമുകളും ഫയർ ഫൈറ്റിംഗ് വിമാനങ്ങളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
കടുത്ത ചൂടും വരൾച്ചയും
ഇറ്റലിയിൽ തുടരുന്ന കടുത്ത ഉഷ്ണതരംഗവും വരൾച്ചയുമാണ് കാട്ടുതീ പടരാൻ പ്രധാന കാരണം. രാജ്യത്തെ ഏറ്റവും നീളമേറിയ പോ നദിയിലെ ജലനിരപ്പ് ഗണ്യമായി കുറയുകയും ലാഗോ മാജിയോറെ തടാകം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ജലനിരപ്പിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. ആഗസ്റ്റ് പകുതി വരെ കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Europe
ബർലിൻ: ലോകപ്രശസ്തമായ ബർലിൻ നൈറ്റ് ലൈഫും നൈറ്റ് ക്ലബുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഡാൻസ് ഫ്ലോറുകളിൽ ആളുകൾ എത്തുന്നുണ്ടെങ്കിലും, ക്ലബ്ബുകൾക്കുള്ളിലെ മദ്യവിൽപ്പനയും മറ്റ് വരുമാനങ്ങളും കുത്തനെ ഇടിഞ്ഞതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. വർധിച്ചുവരുന്ന വാടകയും ജീവനക്കാരുടെ ചെലവുകളും ക്ലബ്ബുകളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്.
മാറിമറിയുന്ന രീതികളും വരുമാന മാർഗ്ഗങ്ങളും
ബർലിൻ ക്ലബ് കമ്മീഷൻ പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ട് പ്രകാരം, ജനങ്ങളുടെ രാത്രികാല വിനോദ ശീലങ്ങളിൽ വൻ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്:
2017ൽ ക്ലബുകളുടെ വരുമാനത്തിന്റെ 60 ശതമാനവും മദ്യവിൽപ്പനയിൽ നിന്നും ഭക്ഷണത്തിൽ നിന്നുമായിരുന്നു. അന്ന് പ്രവേശന ഫീസ് വഴി 21 ശതമാനം വരുമാനം മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ ഇന്നത് തലകീഴായി മറിഞ്ഞു. ഇപ്പോൾ വരുമാനത്തിന്റെ 59 ശതമാനം ടിക്കറ്റ് വിലയിൽ നിന്നും, കേവലം 20 ശതമാനം മാത്രമാണ് ബാർ വിൽപനയിൽ നിന്നും ലഭിക്കുന്നത്.
ക്ലബ്ബുകളിൽ എത്തുന്നവർ കുടിക്കുന്ന മദ്യത്തിന്റെ അളവ് കുത്തനെ കുറഞ്ഞു. 73 ശതമാനം ക്ലബ്ബുകളും മദ്യവിൽപന കുറഞ്ഞതായി വ്യക്തമാക്കുന്നു. അതേസമയം മദ്യമില്ലാത്ത സോഫ്റ്റ് ഡ്രിങ്കുകൾക്ക് ആവശ്യക്കാർ ഏറി. ആളുകൾ ക്ലബ്ബുകളിൽ ചിലവഴിക്കുന്ന സമയവും കുറഞ്ഞിട്ടുണ്ട്.
വർധിക്കുന്ന ചെലവുകളും നഷ്ടത്തിലാകുന്ന ബിസിനസും
വർധിച്ചുവരുന്ന ചെലവുകൾ കാരണം ക്ലബുകൾക്ക് ലാഭമുണ്ടാക്കാൻ സാധിക്കുന്നില്ല.
2017ൽ 79 ശതമാനം ക്ലബുകളും ലാഭത്തിലോ അല്ലെങ്കിൽ നഷ്ടമില്ലാതെയോ മുന്നോട്ട് പോയിരുന്നു. എന്നാൽ 20252026 കാലഘട്ടത്തിൽ ഇത് 61 ശതമാനമായി കുറഞ്ഞു. നിലവിൽ 39 ശതമാനം ക്ലബുകളും വൻ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
ജീവനക്കാരുടെ വേതന വർധനവ് (64%), ഉയർന്ന പ്രവർത്തനച്ചെലവ് (62%), ഉയർന്ന വാടക (54%), ഉപഭോക്താക്കളുടെ ശേഷിക്കുറവ് (60%) എന്നിവയാണ് ക്ലബ് ഉടമകൾ നേരിടുന്ന പ്രധാന സങ്കീർണ്ണതകൾ.
അടുത്ത 12 മാസത്തിനുള്ളിൽ ബിസിനസ് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി 23 ശതമാനം ക്ലബ് ഉടമകൾ വ്യക്തമാക്കി. 2020ന് ശേഷം ബർലിനിൽ 24ഓളം ക്ലബ്ബുകൾ പൂട്ടിപ്പോയെങ്കിലും 25 പുതിയവ ആരംഭിച്ചിട്ടുമുണ്ട്.
നിലനിൽപ്പിനായി ക്ലബ്ബുകൾ ഡ്രിങ്ക്സ് വിലയും എൻട്രി ഫീസും കൂട്ടുകയും, സ്വകാര്യ ആവശ്യങ്ങൾക്കായി ക്ലബുകൾ വാടകയ്ക്ക് നൽകുകയും ചെയ്യുന്നുണ്ട്. നൈറ്റ് ക്ലബുകളെ സാംസ്കാരിക കേന്ദ്രങ്ങളായി അംഗീകരിക്കണമെന്നും, സർക്കാരിന്റെ സാമ്പത്തിക സഹായങ്ങളും വാടക സുരക്ഷിതത്വവും ഉറപ്പാക്കണമെന്നുമാണ് ക്ലബ് കമ്മീഷൻ ആവശ്യപ്പെടുന്നത്. ഇങ്ങനെ മുന്നോട്ടുപോവുകയാണെങ്കിൽ ഇത്തരത്തിലുള്ള ക്ലബ് സംസ്കാരം തന്നെ നിന്നുപോകുമെന്നും ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.
Europe
ഫ്രാങ്ക്ഫർട്ട്: ഇന്ധനവില വർധനവും ആഭ്യന്തര പ്രശ്നങ്ങളും മൂലം ജർമ്മൻ വിമാന കമ്പനിയായ ലുഫ്താൻസ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ. രണ്ടാം പാദത്തിലെ പ്രവർത്തന ലാഭത്തിൽ 56 ശതമാനത്തിന്റെ കൂപ്പുകുത്തലാണ് കമ്പനി രേഖപ്പെടുത്തിയത്. എന്നാൽ ലുഫ്താൻസയുടെ പ്രധാന എതിരാളികളായ എയർ ഫ്രാൻസ്കെ.എൽ.എമ്മും (Air France-KLM), ബ്രിട്ടീഷ് എയർവേയ്സിന്റെ മാതൃ കമ്പനിയായ ഐഎജിയും (IAG) ഈ പ്രതിസന്ധിയെ താരതമ്യേന മെച്ചപ്പെട്ട രീതിയിലാണ് തരണം ചെയ്യുന്നത്.
പ്രതിസന്ധിക്ക് കാരണങ്ങൾ:
ഇന്ധനവിലയും ഹെഡ്ജിംഗ് പരാജയവും: 2026ലേക്കുള്ള ഇന്ധന ആവശ്യത്തിന്റെ 86 ശതമാനവും മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും, ക്രൂഡ് ഓയിൽ നിരക്കിനേക്കാൾ അസംസ്കൃത കെറോസിൻ വില ഉയർന്നത് ലുഫ്താൻസയ്ക്ക് 1.5 ശതകോടി യൂറോയുടെ അധികച്ചെലവുണ്ടാക്കി.
ആഭ്യന്തര പ്രശ്നങ്ങൾ: ജീവനക്കാരുടെ പണിമുടക്ക് സൃഷ്ടിച്ച സാമ്പത്തിക നഷ്ടവും ഉയർന്ന പ്രവർത്തനച്ചെലവും ലുഫ്താൻസയുടെ പ്രധാന ബ്രാൻഡിനെ വീണ്ടും നഷ്ടത്തിലേക്ക് തള്ളിവിട്ടു.
വിമാനങ്ങൾ ഒഴിവാക്കുന്നു: കൂടുതൽ ഇന്ധനം ആവശ്യമായ എയർബസ് അ340600 ഉൾപ്പെടെയുള്ള വിമാനങ്ങൾ സർവീസിൽ നിന്ന് നേരത്തെ പിൻവലിക്കും. രണ്ട് ബോയിംഗ് 747400 വിമാനങ്ങൾ താൽക്കാലികമായി സർവീസ് നിർത്തിവെക്കും.
തൊഴിൽ വെട്ടിക്കുറയ്ക്കൽ: ’ന്യൂ വേസ്’ (New Ways) പദ്ധതിയിലൂടെ 550 തസ്തികകൾ വെട്ടിക്കുറയ്ക്കും.
ലാഭകരമല്ലാത്ത സർവീസുകൾ നിർത്തലാക്കുന്നു: ലുഫ്താൻസ സി.ഇ.ഒ കാർസ്റ്റൻ സ്പോറിന്റെ (Carsten Spohr) നേതൃത്വത്തിൽ ആളുകൾ കുറവുള്ള യൂറോപ്യൻ റൂട്ടുകളിലെ സർവീസുകൾ റദ്ദാക്കാനോ കുറയ്ക്കാനോ തീരുമാനിച്ചിട്ടുണ്ട്.
യാത്രക്കാരെ കാത്തിരിക്കുന്നത്:
ഇന്ധനച്ചെലവ് ഉയർന്നതോടെ വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാനാണ് സാധ്യത. എയർ ഫ്രാൻസ് ദീർഘദൂര ഇക്കോണമി ടിക്കറ്റുകൾക്ക് 50 യൂറോ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ലുഫ്താൻസയും സമാനമായ നിരക്ക് വർദ്ധനവിലേക്ക് കടന്നേക്കുമെന്നാണ് സൂചന.
Europe
ബെർലിൻ: പത്തുപേരെ കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ക്ലിനിക്കൽ കെയർടേക്കർ കൂടുതൽ രോഗികളെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തൽ.
നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിലെ വൂർസെലെനിലുള്ള റൈൻ-മാസ് ക്ലിനിക്കിൽ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ഉൽറിച്ച് എസ് (45) എന്ന നഴ്സിനെതിരേ 120-ലധികം പുതിയ സംഭവങ്ങളിൽ അന്വേഷണം ആരംഭിച്ചതായി ആഹൻ, കൊളോൺ പ്രോസിക്യൂട്ടർമാർ അറിയിച്ചു.
46 മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കുന്നു
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇതിനോടകം 46 മൃതദേഹങ്ങൾ സെമിത്തേരികളിൽ നിന്ന് പുറത്തെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ജോലിഭാരം കുറയ്ക്കാൻ ചെയ്ത ക്രൂരത
നൈറ്റ് ഷിഫ്റ്റുകളിൽ രോഗികളുടെ പരിചരണ ഭാരം കുറയ്ക്കുന്നതിനും ജോലി സമയത്ത് സ്വസ്ഥമായി ഇരിക്കുന്നതിനുമായി, ഗുരുതര രോഗാവസ്ഥയിലുള്ള രോഗികൾക്ക് മാരകമായ അളവിൽ വേദനാസംഹാരികളും ഉറക്കഗുളികകളും നൽകി മയക്കിക്കിടത്തുകയോ കൊലപ്പെടുത്തുകയോ ചെയ്യുകയായിരുന്നു ഇയാളുടെ രീതി.
പഴയ കേസുകളും അന്വേഷണ പരിധിയിൽ
2023 ഡിസംബർ മുതൽ 2024 മേയ് വരെയുള്ള കാലയളവിലെ കുറ്റകൃത്യങ്ങൾക്കാണ് 2025 നവംബറിൽ ഇയാളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാൽ ഇയാൾ 2020 മുതൽ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
തുടർന്ന് 2022 വരെയുള്ള കാലയളവിലെ ദുരൂഹ മരണങ്ങളെക്കുറിച്ചാണ് ഇപ്പോൾ ആഹൻ പ്രോസിക്യൂഷൻ കൂടുതൽ അന്വേഷണം നടത്തുന്നത്.
കൊളോണിലും അന്വേഷണം വ്യാപിപ്പിച്ചു
2020-ന് മുൻപ് ഇയാൾ ജോലി ചെയ്തിരുന്ന കൊളോണിലെ ആശുപത്രി കേന്ദ്രീകരിച്ചും കൊളോൺ പ്രോസിക്യൂഷൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ ഇയാൾക്കെതിരേ കൂടുതൽ കൊലപാതക കേസുകളിൽ ആഹൻ കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ വക്താവ് വ്യക്തമാക്കി.
Europe
ബെർലിൻ: ജർമൻ വാഹന ഭീമന്മാരായ ഫോക്സ്വാഗൺ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഗ്രൂപ്പിലെ ഭിന്നത ശക്തമാക്കുന്നു.
ഫോക്സ്വാഗണിന്റെ ഏറ്റവും വലിയ ഓഹരി ഉടമകളായ പോർഷെ എസ്ഇ കമ്പനിയിൽ അടിയന്തര ചെലവുചുരുക്കൽ നടപടികളും നവീകരണവും വേഗത്തിലാക്കാൻ പരസ്യമായി സമ്മർദം ചെലുത്തി രംഗത്തെത്തി.
കോടികളുടെ നഷ്ടത്തിൽ പോർഷെ എസ്ഇ
ഫോക്സ്വാഗണിലുണ്ടായ കനത്ത നഷ്ടമാണ് പോർഷെ എസ്ഇയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 300 ദശലക്ഷം യൂറോ ലാഭമുണ്ടാക്കിയ കമ്പനിക്ക് ഇത്തവണ 2.2 ശതകോടി യൂറോയുടെ നഷ്ടമാണ് രേഖപ്പെടുത്തേണ്ടി വന്നത്.
ഫോക്സ്വാഗണിലെ തങ്ങളുടെ ഓഹരി മൂല്യത്തിലുണ്ടായ മൂന്ന് ശതകോടി യൂറോയുടെ കുറവാണ് പോർഷെയെ ഈ വൻ നഷ്ടത്തിലേക്ക് തള്ളിയിട്ടത്.
1,00,000 തൊഴിലവസരങ്ങൾ ഭീഷണിയിൽ
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഫോക്സ്വാഗൺ സിഇഒ ഒലിവർ ബ്ലൂം അവതരിപ്പിച്ച പുനഃസംഘടനാ പദ്ധതികൾ വർക്കേഴ്സ് കൗൺസിലിന്റെയും ലോവർ സാക്സണി സംസ്ഥാന സർക്കാരിന്റെയും എതിർപ്പിനെ തുടർന്ന് നീണ്ടുപോവുകയാണ്.
ഇതിനെതിരേയാണ് പോർഷെ എസ്ഇ മേധാവി ഹാൻസ് ഡീറ്റർ പോഷ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തുവന്നത്. തീരുമാനങ്ങൾ വൈകുംതോറും പ്രശ്നങ്ങളുടെ ആഘാതം കൂടും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കമ്പനിയെ വീണ്ടും മത്സരശേഷിയുള്ളതാക്കാൻ താഴെ പറയുന്ന കടുത്ത നടപടികളാണ് പരിഗണനയിലുള്ളത്
തൊഴിൽ വെട്ടിക്കുറയ്ക്കൽ: വരും വർഷങ്ങളിൽ 50,000 തസ്തികകൾ കൂടി ഒഴിവാക്കാൻ പദ്ധതി. മുൻ പ്രഖ്യാപനങ്ങൾ കൂടി ചേർത്താൽ ആകെ ഒരു ലക്ഷത്തോളം (100,000) തൊഴിലവസരങ്ങൾ ഇല്ലാതായേക്കാം.
ഫാക്ടറികൾ അടച്ചുപൂട്ടൽ: ജർമനിയിലെ നാല് നിർമ്മാണ പ്ലാന്റുകൾ അടച്ചുപൂട്ടുന്നത് സജീവ പരിഗണനയിലാണ്.
ഉത്പാദനം കുറയ്ക്കൽ: യൂറോപ്പിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്ന വാഹനങ്ങളുടെ എണ്ണം അഞ്ച് ലക്ഷമായി കുറയ്ക്കും.
മോഡലുകൾ വെട്ടിച്ചുരുക്കൽ: വാഹനങ്ങളുടെ മോഡലുകളുടെയും സവിശേഷതകളുടെയും എണ്ണം ഗണ്യമായി കുറയ്ക്കും.
പോർഷെ - പീഷ് കുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ള പോർഷെ എസ്.ഇ, ഫോക്സ്വാഗണിന്റെ മാനേജ്മെന്റിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത് ജർമനിയിലെ വാഹന വ്യവസായ മേഖലയിൽ വരും ദിവസങ്ങളിൽ വലിയ തൊഴിൽ പ്രതിസന്ധിക്കും തർക്കങ്ങൾക്കും വഴിതുറക്കുമെന്നുറപ്പാണ്.
ഫോക്സ്വാഗണിൽ ജോലി ചെയ്യുന്ന നിരവധി മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർ ഈ പ്രതിസന്ധിയിൽ കടുത്ത ആശങ്കയിലാണ്.
കമ്പനി നടപ്പിലാക്കാൻ പോകുന്ന കടുത്ത ചെലവുചുരുക്കൽ നടപടികൾ പ്രവാസികളായ ജോലിക്കാരെയും നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Europe
ലീഡ്സ്: ബ്രിട്ടനിലെ ലീഡ്സിൽ ഫ്ലാറ്റിന്റെ അഞ്ചാം നിലയിലെ ജനലിലൂടെ വീണ് ഏഴുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം അന്വേഷണ റിപ്പോർട്ടും കോറണർ കോടതിയുടെ ഉത്തരവും പുറത്തുവന്നു.
2024 ഒക്ടോബർ 22ന് ബെർമാന്റോഫ്റ്റ്സിലെ ഷേക്സ്പിയർ ടവറിൽ നടന്ന അപകടത്തിൽ എമ്മ ആറ്റ്കിൻസൺ (38) എന്ന യുവതിയാണ് മരിച്ചത്.
എന്നാൽ, ഇവരുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞിനെ ലണ്ടൻ ജനറൽ ഇൻഫർമറിയിലെ ഡോക്ടർമാർ അടിയന്തര സിസേറിയൻ ശസ്ത്രക്രിയയിലൂടെ അത്ഭുതകരമായി ജീവനോടെ പുറത്തെടുത്തു.
അപകടത്തിൽ ശ്വാസകോശത്തിന് പരിക്കേൽക്കുകയും കാൽ അസ്ഥിക്ക് ഒടിവ് സംഭവിക്കുകയും ചെയ്ത കുട്ടി ആഴ്ചകളോളം അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
നിലവിൽ 21 മാസം പ്രായമുള്ള പെൺകുട്ടി പൂർണ ആരോഗ്യവതിയായി ബന്ധുക്കളുടെ സംരക്ഷണത്തിൽ വളർന്നുവരുന്നതായി കോടതിയെ അറിയിച്ചു.
ജീവനൊടുക്കിയതാണോ എന്നതിൽ വ്യക്തതയില്ലെന്ന് കോടതി
വെയ്ക്ക്ഫീൽഡ് കോറണർ കോടതിയിൽ വ്യാഴാഴ്ച നടന്ന വാദങ്ങൾക്കൊടുവിൽ കോറണർ നവോമി മക്ലോഗ്ലിൻ പ്രസ്താവിച്ച വിധിയിൽ എമ്മ ആറ്റ്കിൻസൺ സ്വയം ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു എന്ന് സ്ഥിരീകരിച്ചെങ്കിലും ജീവനൊടുക്കാനുള്ള ഉദേശ്യത്തോടെയാണോ ഇത് ചെയ്തതെന്ന് നിശ്ചയിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി.
ഫ്ലാറ്റിന്റെ ജനലിലുണ്ടായിരുന്ന സുരക്ഷാ ലോക്കുകൾ എമ്മ സ്വയം അഴിച്ചുമാറ്റിയതും വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കോടതി പരിശോധിച്ചു.
എന്നാൽ അപകടത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ എമ്മ സാധാരണ രീതിയിൽ പെരുമാറിയിരുന്നതായും കുടുംബത്തോടൊപ്പം ഭാവി പരിപാടികൾ ആസൂത്രണം ചെയ്തിരുന്നതായും തെളിവുകൾ വ്യക്തമാക്കുന്നു.
അതിനാൽ യുവതി ജീവനൊടുക്കിയതാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്ന് കോറണർ നിരീക്ഷിച്ചു.
കടയിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ച കേസും മാനസിക സമ്മർദവും
ചെറിയ രീതിയിലുള്ള മോഷണക്കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് തടവുശിക്ഷ ലഭിച്ചേക്കുമോ എന്ന ഭയവും മാനസിക ബുദ്ധിമുട്ടുകളും എമ്മ അനുഭവിക്കുന്നുണ്ടായിരുന്നെന്ന് കേസിന്റെ വാദത്തിനിടെ വെളിപ്പെട്ടു.
അപകടദിവസം രാവിലെ എമ്മ പിതാവ് ഡേവിഡ് ആറ്റ്കിൻസണിന്റെ ഫ്ലാറ്റ് സന്ദർശിക്കാനെത്തിയതായിരുന്നു. സ്വീകരണമുറിയിലെ ജനലിന്റെ പൂട്ട് അഴിച്ച് സിഗരറ്റ് വലിക്കുകയായിരുന്ന മകളോട് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, പേടിക്കേണ്ട, കുറച്ച് ശുദ്ധവായു ശ്വസിക്കാൻ തുറന്നതാണ് എന്നായിരുന്നു മറുപടി.
എന്നാൽ തൊട്ടുപിന്നാലെ ഞാൻ പോകുന്നു എന്ന് പറഞ്ഞ് തലകീഴായി പുറത്തേക്ക് വീഴുകയായിരുന്നുവെന്ന് പിതാവിന്റെ മൊഴിയിൽ പറയുന്നു. മകൾ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് പിതാവ് വിശ്വസിക്കുന്നത്.
എന്നാൽ, എമ്മ ഒരിക്കലും സ്വന്തം മക്കളെ ഉപേക്ഷിച്ചു പോകില്ലെന്നും മക്കളായിരുന്നു അവളുടെ ലോകമെന്നും വാദത്തിനിടെ മറ്റ് കുടുംബാംഗങ്ങൾ കോടതിയിൽ പറഞ്ഞു.
Europe
പാൽമ (സ്പെയിൻ): ബുധനാഴ്ച സ്പെയിനിലെ പ്രശസ്ത വിനോദസഞ്ചാര ദ്വീപായ മയോർക്കയിൽ പൂർണ സൂര്യഗ്രഹണം ദൃശ്യമാകാനിരിക്കെ വൻ തിരക്കും ഗതാഗതക്കുരുക്കും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.
ഗ്രഹണം കാണുന്നതിനായി പതിനായിരക്കണക്കിന് ആളുകൾ ദ്വീപിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പാൽമയിലെ സോൺ സാന്ത് ജോവാൻ വിമാനത്താവളത്തിൽ വലിയ തിരക്കും നീണ്ട ക്യൂവും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
യാത്രക്കാരോട് വിമാനത്താവളത്തിൽ സാധാരണയേക്കാൾ നേരത്തെ എത്താൻ ടൂർ ഓപ്പറേറ്റർമാർ നിർദേശിച്ചിട്ടുണ്ട്. റോഡുകളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് വിമാനസമയം നഷ്ടപ്പെടാതിരിക്കാൻ യാത്രക്കാർ രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ നേരത്തെ വിമാനത്താവളത്തിലെത്തണമെന്നാണ് നിർദേശം.
സ്വന്തം വാഹനങ്ങളിലും ടൂർ ഏജൻസികളുടെ ബസുകളിലുമായി യാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തിലെത്തുന്നതിനാൽ ടെർമിനലിൽ അഞ്ച് മണിക്കൂർ വരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകാമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ചാർട്ടർ ബസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കും. അതേസമയം, തിരക്ക് മുൻകൂട്ടി കണ്ട് ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും വിമാന സർവീസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്നും സ്പെയിനിലെ വിമാനത്താവള അതോറിറ്റിയായ AENA അറിയിച്ചു.
സൂര്യഗ്രഹണം കാണാനെത്തുന്നവരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ദ്വീപിലെ ചില പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങളും റോഡ് അടച്ചിടലുകളും ഏർപ്പെടുത്തുന്നുണ്ട്. ഇത് യാത്രക്കാരെയും ടൂറിസം മേഖലയെയും ബാധിക്കുമെങ്കിലും തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ശക്തമായ ഗതാഗത-സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കുന്നത്.
ജോസ് കുമ്പിളുവേലിൽ
Europe
ലണ്ടൻ: യുകെയിൽ ചിത്രീകരണം പൂർത്തിയായ "ബിഹൈൻഡ്' എന്ന ചിത്രത്തിലെ ഇംഗ്ലീഷ് ഗാനം റിലീസ് ചെയ്തു. ഗായകൻ ജി. വേണുഗോപാലും സംവിധായകൻ ജോണി ആന്റണിയും ചേർന്നാണ് ഗാനം പ്രകാശനം ചെയ്തത്.
യുകെ മലയാളികൾക്ക് സുപരിചിതയായ ഗായിക ഡെന ആൻ ജോമോനാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുൻപ് ഇംഗ്ലീഷ് ആൽബം ഗാനങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഡെനയുടെ ആദ്യ സിനിമാ ഗാനമാണിത്. യുകെയിൽ താമസിക്കുന്ന എഴുത്തുകാരി ബീന റോയിയുടേതാണ് വരികൾ.
പൂർണമായും യുകെയിൽ ചിത്രീകരിച്ച ഈ ത്രില്ലർ ചിത്രത്തിന്റെ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ജിൻസൻ ഇരിട്ടിയാണ്. ജി. വേണുഗോപാൽ ഈണം നൽകി, അജ്മൽ ഫാത്തിമ പർവീണും ജി. വേണുഗോപാലും ചേർന്ന് ആലപിച്ച സിനിമയിലെ മറ്റൊരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
യുകെയിലെ പഴയതും പുതിയതുമായ തലമുറയിൽപ്പെട്ട ഒട്ടേറെ കലാകാരന്മാരും ഏതാനും ഇംഗ്ലീഷ് അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. യുകെ ആർട്ട് ഫോറത്തിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ചിത്രം വൈകാതെ പ്രേക്ഷകരിലേക്ക് എത്തും.
Europe
ലിൻസ്: മലയാളി വൈദിക വിദ്യാര്‍ഥി ഓസ്ട്രിയയില്‍ വാഹനാപകടത്തില്‍ മരിച്ചു. പെരുമ്പല്ലൂര്‍ പൊതൂര്‍ ഷാജന് മാത്യു - റെജി ദമ്പതികളുടെ ഏക മകന് ബ്രദര്‍ മാത്യൂസ് പൊതൂര്‍ (33) ആണ് ലിന്‍സില്‍ വെള്ളിയാഴ്ച രാത്രിയിലുണ്ടായ കാര്‍ അപകടത്തില്‍ മരിച്ചത്.
ജര്‍മനിയിലെ ഫ്രൈബുർഗ് രൂപതയിൽ വൈദികപഠനത്തിന്റെ അവസാനഘട്ടത്തിലായിരുന്നു. വൈദിക പരീശീലനത്തിന്റെ ഭാഗിമായി ഓസ്ട്രിയിലെ ലിന്‍സിലെ ദൈവാലയത്തില്‍ പിആര്‍ഒയായി ശുശ്രൂഷ ചെയ്തുവരികെയായിരുന്നു അപകടം.
മേല്‍നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ബന്ധുക്കള്‍. മാതാവ് റെജി കാലടി ചേരാനല്ലൂര്‍ ചിറ്റൂപറമ്പില്‍ കുടുംബാംഗം
Europe
നിറ്റൻഡോർഫ് (ബവേറിയ): ജർമനിയിലെ ബവേറിയൻ സംസ്ഥാനത്ത് എ3 ഓട്ടോബാനിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെ റേഗൻസ്ബുർഗ് ജില്ലയിലെ നിറ്റൻഡോർഫിന് സമീപമായിരുന്നു അപകടം.
ന്യൂറംബർഗിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്തേക്ക് തെന്നിമാറി ഓട്ടോബാൻ പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരും അപകടസ്ഥലത്തുതന്നെ മരിച്ചു.
കാർ റെയിൽവേ ട്രാക്കിലേക്ക് പതിച്ചെങ്കിലും ട്രെയിനുമായി കൂട്ടിയിടിച്ചിരുന്നില്ല. വാഹനത്തിന്റെ ഉയരത്തിൽനിന്നുള്ള വീഴ്ചയുടെ ആഘാതമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. മറ്റ് വാഹനങ്ങളൊന്നും അപകടത്തിൽപ്പെട്ടിട്ടില്ല.
അപകടത്തെ തുടർന്ന് റേഗൻസ്ബുർഗിനും ന്യൂറംബർഗിനും ഇടയിലുള്ള പ്രധാന റെയിൽവേ പാതയും എ3 ഓട്ടോബാനും പൂർണമായി അടച്ചു. കാർ നിയന്ത്രണം വിട്ടതിന്റെ കാരണം കണ്ടെത്തുന്നതിനായി വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Europe
എന്നെപ്പെറ്റാൽ: പ്രവാസി മലയാളി മനസിന് നാടൻ തനിമയുടെ കുളിരേകി നമസ്തേ ജർമനി മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന പൂക്കി ഓണം - ഗ്രാൻഡ് ഓണം സെലിബ്രേഷൻസ് ശനിയാഴ്ച എന്നെപ്പെറ്റാലിൽ അരങ്ങേറും.
ജർമൻ പാർലമെന്റ് അംഗം (Hagen - Ennepe-Ruhr-Kreis I) ടിജെൻ അറ്റയെഗ്ലൂ ആഘോഷപരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. എന്നെപ്പെറ്റാൽ ഗ്യാസ് സ്ട്രാസ് 10-ലുള്ള (Haus Ennepetal, Gasstrasse 10) ഓഡിറ്റോറിയത്തിൽ രാവിലെ 11ന് ആഘോഷങ്ങൾക്ക് തിരിതെളിയും.
പാരമ്പര്യ തനിമയും ആധുനികതയും സമന്വയിക്കുന്ന വേറിട്ട കലാസാംസ്കാരിക വിരുന്നാണ് ഇക്കുറി സംഘാടകർ പ്രവാസി മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത്.
ആഘോഷത്തിലെ പ്രധാന ആകർഷണങ്ങൾ
25 ഇനങ്ങളോടെ ഓണസദ്യ: നാവിൽ കൊതിയൂറുന്ന 25-ഓളം വിഭവങ്ങളുമായി പരമ്പരാഗത തനിമ ചോരാതെയുള്ള ഗംഭീര സദ്യ.
ആവേശകരമായ വടംവലി മത്സരം: കരുത്തും തന്ത്രവും മാറ്റുരയ്ക്കുന്ന, പ്രവാസി മലയാളികളുടെ ആവേശം വാനോളമുയർത്തുന്ന വടംവലി പോരാട്ടം.
മലയാളി മങ്ക മത്സരം: മലയാളിത്തവും സാംസ്കാരിക തനിമയും വ്യക്തിത്വവും വിളിച്ചോതുന്ന സുന്ദരമായ മത്സരവേദി.
സാംസ്കാരിക പ്രകടനങ്ങളും സംഗീതവിരുന്നും: നാടൻ കലാസന്ധ്യകളും മനംകവരുന്ന സംഗീത, നൃത്ത പരിപാടികളും.
കിഡ്സ് ആക്ടിവിറ്റീസ് & ഫൺ ഗെയിംസ്: കുട്ടികൾക്കായി വൈവിധ്യമാർന്ന വിനോദപരിപാടികളും മത്സരങ്ങളും.
അത്യുഗ്രൻ ഡിജെ പാർട്ടി: ആഘോഷങ്ങൾക്ക് കൊഴുപ്പേകി യുവത്വത്തെ ഇളക്കിമറിക്കാൻ അത്യുഗ്രൻ ഡിജെ നൈറ്റ്.
ഓണാഘോഷങ്ങൾ അവിസ്മരണീയമാക്കാൻ എല്ലാ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി നമസ്തേ ജർമനി ഭാരവാഹികൾ അറിയിച്ചു.
Europe
ഗ്ലോസ്റ്റർ: ഗ്ലോസ്റ്ററിലെ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കായി ആവേശമുണര്‍ത്തുന്ന ഇന്‍ഫിനിറ്റി കപ്പ് - സീസണ് ത്രീ ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഞായറാഴ്ച ടഫ്ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്‍സറാണ്.
ലെജന്‍ഡ് സോളിസിറ്റേഴ്സ് ടൂര്‍ണമെന്റിന്റെ സഹസ്പോണ്സറുമാണ്. ഞായറാഴ്ച രാവിലെ ഒമ്പതിന് മത്സരം തുടങ്ങും. ക്രിക്കറ്റ് താരം ബേസില്‍ തമ്പി ചടങ്ങില്‍ മുഖ്യാതിഥിയായി എത്തും.
ഇന്‍ഫിനിറ്റി വാരിയേഴ്സ്, ഓക്സ്ഫോര്‍ഡ് യുണൈറ്റഡ്, ഗല്ലി ക്രിക്കറ്റേഴ്സ്, റൈനോസ്, ലെസ്റ്റര്‍ ഐക്കണ്‍സ്, ഫീനിക്സ് നോര്‍താംപ്ടണ്‍, എല്‍എംസി, റൈനോസ് ബി തുടങ്ങി ഏകദേശം പത്തോളം ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്.
വിജയികള്‍ക്ക് ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് നല്കുന്ന 1,250 പൗണ്ടും ട്രോഫിയും റണേഴ്സ് അപ്പിന് ലെജന്റ് സോളിസിറ്റേഴ്സ് നല്കുന്ന 600 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് നള റസ്റ്ററന്റ് നല്കുന്ന 250 പൗണ്ടും ട്രോഫിയും എന്നിങ്ങനെ ആകര്‍ഷകമായ സമ്മാനമാണ് ലഭിക്കുക.
കൂടാതെ മികച്ച ബാറ്റർ, ബൗളര്‍, ഫീല്‍ഡര്‍, മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ എന്നീ വ്യക്തിഗത പുരസ്കാരങ്ങളും വിതരണം ചെയ്യും. ക്രിക്കറ്റ് മത്സരങ്ങള്‍ക്കൊപ്പം പ്രേക്ഷകര്‍ക്ക് വിനോദമൊരുക്കാന് ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ള പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്.
സമ്മാനദാന ചടങ്ങിന് യുകെയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കും.ആവേശം നിറഞ്ഞ ടൂര്‍ണമെന്റിന് ഇനി രണ്ടു നാള് മാത്രം. ക്രിക്കറ്റ് പ്രേമികളെ ടഫ്ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍ അരുണ്‍ അറിയിച്ചു.
Europe
ബെർക്റ്റെസ്ഗാഡൻ (ജർമനി): യൂറോപ്പിൽ കനക്കുന്ന ശക്തമായ വേനൽച്ചൂടിൽ ആൽപ്സ് പർവ്തനിരകളിൽ വൻ ജലക്ഷാമം. ജർമ്മൻ ആൽപൈൻ ക്ലബിന്റെ (DAV) അധീനതയിലുള്ള മലനിരകളിലെ വിനോദസഞ്ചാര കുടിലുകൾ (Mountain Huts) കുടിവെള്ളത്തിനായി വലയുകയാണ്. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പ്രതിസന്ധിയാണ് നിലവിൽ മേഖലയിൽ അനുഭവപ്പെടുന്നത്.
സഞ്ചാരികൾക്കും പർവ്വതാരോഹകർക്കും ആശ്രയമായ കുടിലുകളിലെ പ്രധാന നീരുറവകളെല്ലാം പൂർണമായും വറ്റിവരണ്ടു. ഇതോടെ സമുദ്രനിരപ്പിൽ നിന്ന് 1,651 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ’ബ്ലോയിസ് ഹുട്ടെ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്ററുകളിലാണ് നിലവിൽ കുടിവെള്ളം എത്തിക്കുന്നത്.
മിനിറ്റിന് 31 യൂറോയും (ഏകദേശം 2,800 രൂപ) ഒരു യാത്രയ്ക്ക് 600 യൂറോയോളം വിമാനച്ചെലവും വരുന്നതിനാലാണ് കുടിവെള്ളത്തിന് വലിയ തുക ഈടാക്കേണ്ടി വരുന്നത്. ഇവിടെ ഒരു ലിറ്റർ കുടിവെള്ളത്തിന് നാല് യൂറോയോളം അതിഥികൾ നൽകണം.
പ്രശസ്തമായ ’വാറ്റ്സ്മാൻഹൗസിൽ’ വാഷ്റൂം രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂർ വീതം മാത്രമാണ് തുറന്നുനൽകുന്നത്.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം മഞ്ഞുമലകൾ അതിവേഗം ഉരുകിത്തീരുന്നതാണ് ഈ കടുത്ത വരൾച്ചയ്ക്ക് പ്രധാന കാരണം. വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ പർവ്വതമേഖലകൾ വറ്റിവരണ്ടത് വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുമെന്ന ആശങ്കയിലാണ് അധികൃതരും പരിസ്ഥിതി പ്രവർത്തകരും.
Europe
ജർമനി: ജർമനിയിലെ ലെയ്പ്സിഗ്/ഹാല്ലെ വിമാനത്താവളത്തിൽ സൈനിക വിമാനത്തിന് തൊട്ടടുത്ത് സ്ഫോടകവസ്തു ഘടിപ്പിച്ച ഡ്രോൺ കണ്ടെത്തി. നാറ്റോ സഖ്യസേനയുടെ ആയുധ നീക്കത്തിന് പതിവായി ഉപയോഗിക്കുന്ന പ്രമുഖ ചരക്ക് വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ജർമനിയെ നടുക്കിയ വൻ ദുരന്ത ഭീഷണിയാണ് ഫെഡറൽ പോലീസിലെ വിദഗ്ധ സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത്. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണെന്നും ഹൈബ്രിഡ് അക്രമണ ഭീഷണിയുടെ ഭാഗമാണിതെന്നും ജർമൻ ഫെഡറൽ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ് വ്യക്തമാക്കി.
ഫ്രാൻസിൽ നിന്ന് എത്തിച്ച ആയുധശേഖരവുമായി മറ്റ് സ്ഥലങ്ങളിലേക്ക് പുറപ്പെടാൻ തയാറായി നിർത്തിയിട്ടിരുന്ന യുക്രെയ്നിൻ അന്റോണോവ് (AN-124 Condor) ചരക്ക് വിമാനത്തിന് സമീപത്താണ് സ്ഫോടകവസ്തു ഘടിപ്പിച്ച ഡ്രോൺ കണ്ടെത്തിയത്. സൈനിക ആവശ്യങ്ങൾക്കുള്ള വെടിമരുന്നുകളും അത്യാധുനിക ആയുധങ്ങളുമായിരുന്നു ഈ വിമാനത്തിലുണ്ടായിരുന്നത്.
വിദഗ്ധ പരിശീലനവും സാങ്കേതിക പരിജ്ഞാനവുമുള്ള സംഘം കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ അട്ടിമറി ശ്രമമാണിതെന്ന് പ്രമുഖ ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.റൺവേ അടച്ചുസംഭവത്തെത്തുടർന്ന് വിമാനത്താവളത്തിലെ വടക്കൻ റൺവേ പൂർണമായും അടച്ചുപൂട്ടി.
നിലവിൽ തെക്കൻ റൺവേ വഴി മാത്രമാണ് സർവീസുകൾ നടത്തുന്നത്. ഇതിനിടെ, വിമാനത്താവളത്തിന് സമീപം വച്ച് അജ്ഞാതമായ മറ്റൊരു പറക്കും വസ്തു മറ്റ് ചരക്ക് വിമാനവുമായി കൂട്ടിയിടിച്ചതായും വിവരമുണ്ട്. റൺവേ അടച്ചതിനെത്തുടർന്ന് ലാൻഡിംഗ് ഒഴിവാക്കി ഹാനോവറിലേക്ക് തിരിച്ചുവിട്ട ഈ വിമാനത്തിന് നിസാര കേടുപാടുകൾ സംഭവിച്ചു.
ഈ രണ്ടാമത്തെ വസ്തുവിനായുള്ള തിരച്ചിൽ സ്റ്റേറ്റ് ക്രിമിനൽ പോലീസ് ഓഫിസ് (LKA) ഊർജിതമാക്കിയിട്ടുണ്ട്. രാജ്യത്തെ തീവ്രവാദ, ചാരവൃത്തി കേസുകൾ അന്വേഷിക്കുന്ന കൾസ്രൂഹെയിലെ ഫെഡറൽ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫിസ് കേസ് ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുകയാണ്.
Europe
ബർലിൻ: യൂറോപ്പിലെ ഉഷ്ണതരംഗവും വരൾച്ചയും കാരണം വൻ പ്രതിസന്ധിയിലേക്ക് നീങ്ങി മധ്യകിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ. യൂറോപ്പിലെ രണ്ടാമത്തെ വലിയ നദിയായ ഡാന്യൂബിലെ (Danube River) ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അളവിലേക്ക് താഴ്ന്നതോടെ ഹംഗറി, റുമാനിയ തുടങ്ങിയ രാജ്യങ്ങളിലെ ആണവനിലയങ്ങളുടെ പ്രവർത്തനം താളംതെറ്റി.
ആണവനിലയങ്ങളിലെ റിയാക്ടറുകൾ തണുപ്പിക്കാൻ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതാണ് പ്രധാന വെല്ലുവിളിയായിരിക്കുന്നത്. റുമാനിയയിൽ രാജ്യത്തിന്റെ അഞ്ചിലൊന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ചെർനാവോഡ’(Cernavoda) ആണവനിലയത്തിലേക്ക് ആണവനിലയത്തിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് കൂട്ടാൻ റുമാനിയൻ നാവികസേന ഡാന്യൂബ് നദിക്കടിയിലെ വലിയ പാറക്കെട്ടുകൾ ബോംബുവച്ച് തകർത്തു.
വ്യാഴാഴ്ചയ്ക്കകം വെള്ളത്തിന്റെ ഒഴുക്ക് ശരിയായില്ലെങ്കിൽ നിലയം പൂർണമായും അടച്ചുപൂട്ടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.നിലവിലെ ഊർജ ക്ഷാമത്തെ തുടർന്ന് റുമാനിയയിലെ പ്രമുഖ കാർ നിർമാണ കമ്പനികളായ ഡാസിയ, ഫോർഡ് എന്നിവ ഓഗസ്റ്റ് 19 വരെ നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു.അതേസമയം, ഹംഗറിയുടെ പകുതിയോളം വൈദ്യുതി ഉൽപാദിപ്പിക്കുന്ന പാക്സ്’ (ജമസെ)
ആണവനിലയം നിലവിൽ 10 ശതമാനം ശേഷിയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. രാജ്യത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി വൈദ്യുത ഫ്രെയിറ്റ് ട്രെയിൻ സർവീസുകൾ പോലും ഹംഗറി നിർത്തിവച്ചിരിക്കുകയാണ്. ഉപഭോക്താക്കളോട് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടു.
സെർബിയയിലെ ന്ധഅയൺ ഗേറ്റ്’ജലവൈദ്യുത പദ്ധതിയുടെ ഉത്പാദനം അഞ്ചിലൊന്നായി കുറഞ്ഞു. ജർമനിയിലെ ബവേറിയൻ മേഖലയിലും ഡാന്യൂബ് വറ്റിവരണ്ടത് ചരക്ക് ഗതാഗതത്തെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് യൂറോപ്പിനെ കൂടുതൽ ഭീതിയിലാഴ്ത്തുന്നു.
Europe
ബർലിൻ: സോഷ്യൽ വെൽഫെയർ ആനുകൂല്യങ്ങൾ തട്ടിയെടുത്തും നികുതി വെട്ടിപ്പ് നടത്തിയും ആഡംബര ജീവിതം നയിച്ചുപോന്ന റോമ ക്ലാൻ കുടുംബത്തെ സിനിമാറ്റിക് ഓപ്പറേഷനിലൂടെ ജർമൻ പോലീസ് പിടികൂടി. ഇൻഗോൾസ്റ്റാറ്റിൽ നടന്ന വിവാഹാഘോഷത്തിനിടയിലേക്ക് കടന്നുചെന്നാണ് പോലീസും കസ്റ്റംസും ചേർന്ന് വൻ റെയ്ഡ് നടത്തിയത്.
‘ഓപ്പറേഷൻ അവലോൺ’ എന്ന് പേരിട്ട ഈ പരിശോധനയിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ഞൂറോളം പോലീസുകാരാണ് പങ്കെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക തട്ടിപ്പ്, സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളുടെ ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട് മാസങ്ങളായി പോലീസ് ഈ മൊണ്ടെനെഗ്രോ സ്വദേശികളായ റോമ ക്ലാൻ കുടുംബത്തെ നിരീക്ഷിച്ചു വരികയായിരുന്നു. യാതൊരുവിധ ഔദ്യോഗിക വരുമാനവുമില്ലാതെ ലക്ഷക്കണക്കിന് യൂറോയുടെ ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവർ.
വിവാഹവേദിക്ക് സമീപം നടന്ന ഒരു സാധാരണ കസ്റ്റംസ് പരിശോധന കണ്ട് സംശയം തോന്നിയ ക്ലാൻ അംഗങ്ങളും അതിഥികളും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഉടൻ തന്നെ തങ്ങളുടെ മാസ്റ്റർ പ്ലാനിലൂടെ വിവാഹവേദി വളഞ്ഞു. വധൂവരന്മാർ സഞ്ചരിച്ച റോൾസ് റോയ്സ് കാറുകൾ, ലക്ഷക്കണക്കിന് യൂറോ വിലമതിക്കുന്ന റോളക്സ് വാച്ചുകൾ, കോടിക്കണക്കിന് രൂപ, സ്വർണാഭരണങ്ങൾ എന്നിവ പോലീസ് കണ്ടുകെട്ടി. സംഭവസ്ഥലത്തുനിന്നും വരനെയും പ്രധാന പ്രതികളെയും കസ്റ്റഡിയിലെടുത്തു.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച മറ്റു ചില അംഗങ്ങളെ ഹൈവേകളിലും പ്രധാന റോഡുകളിലും തടഞ്ഞുനിർത്തി പരിശോധിച്ച പോലീസ് കൂടുതൽ വാഹനങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജർമനിയിൽ സമീപകാലത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ നടന്ന ഏറ്റവും വലിയ പോലീസ് ഓപ്പറേഷനുകളിലൊന്നാണിത്.
Europe
ലണ്ടൻ: യുക്മ -ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തിൽ ലെസ്റ്റർ കേരള കമ്മ്യൂണിറ്റി അംഗമായ അംഗമായ പ്രജീഷ് സി തിലക് വിജയിയായി. ഓഗസ്റ്റ് 15 ശനിയാഴ്ച നടക്കുന്ന എട്ടാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ മുഴുവൻ ഔദ്യോഗിക കാര്യങ്ങൾക്കും പ്രജീഷ് രൂപകല്പന ചെയ്ത ലോഗോയായിരിക്കും ഉപയോഗിക്കുക.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുത്ത ലോഗോ മത്സരത്തിൽ പ്രജീഷ് സി തിലകിൻ്റെ ലോഗോയാണ് യുക്മ ദേശീയ സമിതി തിരഞ്ഞെടുത്തത്. ലെസ്റ്ററിൽ ക്രോണിക് ബ്രാൻഡിംഗ് ആൻ്റ് ഡിസൈൻ എന്ന സ്ഥാപനം നടത്തി വരുന്ന പ്രജീഷ് ഒരു നല്ല ചിത്രകാരൻ കൂടിയാണ്. 15 വർഷത്തോളം ബഹ്റനിലും വിവിധ ഗൾഫ് രാജ്യങ്ങളിലും ഗ്രാഫിക് ഡിസൈൻ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രജീഷ് ഭാര്യ നയനയോടും മോൾ അർപ്പിതയോടുമൊപ്പം നാല് വർഷം മുൻപാണ് യുകെയിൽ എത്തിയത്. ലോഗോ മത്സരത്തിൽ വിജയിയായ പ്രജീഷിന് വള്ളംകളി വേദിയിൽ വെച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ്.
ഷെഫീൽഡിനടുത്ത് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വൻ വിജയമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ, റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാർണിവൽ പതിവ് പോലെ കാണികളെ ആകർഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികൾ കൊണ്ട് ഇക്കുറിയും അത്യാകർഷമാകും.
യുക്മ ഷീ ലീഡ്സ് നേതൃത്വം നൽകുന്ന യുക്മ തെരേസാസ് ’ഓണച്ചന്തം സീസൺ 2’ മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകൾ അണി നിരക്കുന്ന ’മെഗാ തിരുവാതിര’, കേരളത്തിൻ്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഓട്ടൻതുള്ളൽ, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികൾ ഉൾപ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയിൽ അരങ്ങേറുന്നത്.
യുക്മ ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടൈറ്റിൽ സ്പോൺസറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടൻ, പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, ഘഠഇ ഗ്ലോബൽ, ഏലൂർ കൺസൽട്ടൻസി, കേരള ഡിലൈറ്റ്സ് എന്നിവരും ഉടൻ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം ’ബത്ലഹേം കുടുംബ യൂണിറ്റ്’ ഉം ആയിരിക്കും മറ്റ് പ്രധാന സ്പോൺസർമാർ.
യുക്മ ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്: അഡ്വ. എബി സെബാസ്റ്റ്യൻ 07702862186ജയകുമാർ നായർ 07403223006ഡിക്സ് ജോർജജ് 07403312250.
യുക്മ ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 നടക്കുന്ന വേദിയുടെ വിലാസം:Manvers LakeStation RoadWath-Upon-DearneRotherhamSouth YorkshireS63 7DG.
Europe
ഗ്യോട്ടിംഗൻ (ജർമനി): കായികപ്രേമികൾക്ക് ആവേശ നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് മല്ലൂസ് ക്രിക്കറ്റ് ക്ലബ് ഗ്യോട്ടിംഗന്റെ (Mallus Cricket Club Göttingen - MCC) ആഭിമുഖ്യത്തിൽ ഈ മാസം 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ സംഘടിപ്പിക്കുന്ന ടെന്നീസ് - ക്രിക്കറ്റ് ടൂർണമെന്റിന് (GÄNSELIESEL TCT 2026) തുടക്കമാവും.
ഓഗസ്റ്റ് 15ന് രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ പ്രശസ്തമായ യൂണിവേഴ്സിറ്റി സ്പോർട്സ് സെന്റർ ഗ്യോട്ടിംഗനിൽ വച്ചാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
ജർമനിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ (MCC Göttingen, GNCC, NSCA HAMBURG, NCT GIESSEN ) മാറ്റുരയ്ക്കുന്ന പോരാട്ടത്തിൽ വിജയികൾക്കും റണ്ണേഴ്സ് അപ്പിനും ആകർഷകമായ കാഷ് പ്രൈസും ട്രോഫികളും സമ്മാനമായി നൽകും.
പരസ്പര സൗഹൃദവും കായികക്ഷമതയും വളർത്തുന്നതിനോടൊപ്പം, മലയാളികളുടെ കൂട്ടായ്മയും ആഘോഷമാക്കാൻ ലക്ഷ്യമിട്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
വാശിയേറിയ മത്സരങ്ങൾ കാണാനും കളിക്കാരെ പ്രോത്സാഹിപ്പിക്കാനുമായി എല്ലാ ക്രിക്കറ്റ് പ്രേമികളെയും സുഹൃത്തുക്കളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
നീഡർസാക്സൺ സംസ്ഥാനത്തിലെ ഒരു യൂണിവേഴ്സിറ്റി നഗരമാണ് ഗ്യോട്ടിംഗൻ. ടൂർണമെന്റിനെക്കുറിച്ചും രജിസ്ട്രേഷനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക്: ജോവിൻ ജോൺ +491785918623.
Europe
പത്തനംതിട്ട: യുകെയിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് പത്തനംതിട്ട സ്വദേശിയായ ലെസ്ലി കെ. ജോൺ (39) അന്തരിച്ചു. ചന്ദനപ്പള്ളി കുറ്റിവടക്കേതിൽ പുത്തൻകാവിൽ കെ. കോശിയുടെയും ഹിൽഡ കോശിയുടെയും മകനാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം ജോലി ചെയ്യുന്നതിനിടെയാണ് ലെസ്ലി പെട്ടെന്ന് കുഴഞ്ഞുവീണത്. സഹപ്രവർത്തകർ ഉടൻ തന്നെ ആംബുലൻസിനെ വിവരമറിയിക്കുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അഞ്ച് വർഷം മുമ്പാണ് ഭാര്യ സുനിഷയ്ക്കും കുടുംബത്തിനുമൊപ്പം പുതിയൊരു ജീവിതം സ്വപ്നംകണ്ട് ലെസ്ലി യുകെയിലേക്ക് കുടിയേറിയത്. അവിടെ കെല്ലി കമ്യൂണിക്കേഷൻസ് സ്ഥാപനത്തിന്റെ പ്രൊക്യുർമെന്റ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
സൗമ്യമായ പെരുമാറ്റവും ആത്മാർഥമായ സേവനവും കൊണ്ട് സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സ്നേഹവും ആദരവും നേടിയ വ്യക്തിയായിരുന്നു അദ്ദേഹം.
നിലവിൽ ലെസ്ലിയുടെ മൃതദേഹം ഹാരോയിലെ നോർത്ത്വിക് പാർക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിയമപരവും നയതന്ത്രപരവുമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാര ശുശ്രൂഷകൾ നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
Europe
ഡബ്ലിൻ: പൊന്നോണപ്പുലരിയുടെ മാധുര്യവുമായി ലൂക്കൻ മലയാളികളുടെ ഓണാഘോഷം ഈ മാസം 22ന് നടക്കും. നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ് എല്ലാ ഒരുക്കങ്ങളും നടത്തി വരികയാണ്.
പ്രസിദ്ധ കലാകാരൻ കലാഭവൻ ദിലീപ് മുഖ്യാതിഥിയായി എത്തുന്ന ഗംഭീര ഓണാഘോഷത്തിലേക്ക് എല്ലാ ലൂക്കൻ മലയാളികളെയും സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു.
ആഘോഷ വിവരങ്ങൾ
തീയതി: ഓഗസ്റ്റ് 22. സമയം: ഉച്ചയ്ക്ക് 12 മുതൽ രാത്രി ഒമ്പത് വരെ. വേദി: കിൽനമന ഹാൾ, താല.
സ്പൈസ് വില്ലേജ് ഒരുക്കുന്ന നാവിലൂറും വിഭവസമൃദ്ധമായ ഗൃഹാതുരത്വമുണർത്തുന്ന ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.
തുടർന്ന് മാവേലി മന്നന് രാജകീയ വരവേൽപ്പ്, ലയവും താളവും സമന്വയിക്കുന്ന തിരുവാതിരകളി, വിസ്മയം തീർക്കുന്ന ഫ്യൂഷൻ ചെണ്ടമേളം, ക്ലാസിക്കൽ രീതിയിലുള്ള ഗ്രൂപ്പ് & സിനിമാറ്റിക് ഡാൻസുകൾ, മനംകവരുന്ന ഓണപ്പാട്ടുകളും വഞ്ചിപ്പാട്ടുകളും കൂടാതെ ലൂക്കനിലെ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന കോമഡി സ്കിറ്റ് പരിപാടികൾക്ക് മേമ്പൊടിയാവും.
തമാശയും സംഗീതവും നിറയുന്ന കലാഭവൻ ദിലീപ് ഷോ & ഗാനമേള ആഘോഷത്തിന്റെ ഹൈലൈറ്റ് ആയിരിക്കും. താളനിബിഡമായ ചുവടുകൾക്ക് ആവേശം പകരാൻ ഡിജെ സംഘടിപ്പിക്കുന്നുണ്ട്. വൈകുന്നേരം സ്നാക്സും രാത്രിയിലെ ഭക്ഷണവും ക്രമീകരിക്കുന്നുണ്ട്.
ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 300 പേർക്ക് മാത്രമായിരിക്കും പ്രവേശനം. അതിനാൽ എത്രയും വേഗം നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
വിവരങ്ങൾക്കും രജിസ്ട്രേഷനും: ബിജു വൈക്കം (പ്രഡിഡന്റ്) - 089 439 2104, രാജൻ തര്യൻ (സെക്രട്ടറി) - 089 453 0770, ഷൈബു ജോസഫ് (ട്രഷറർ) - 087 684 2091, റോയി പേരയിൽ (പിആർഒ) - 087 669 4782.
Europe
ബെർലിൻ: ജർമൻ തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ആഡംബര മുഖമുദ്രയായ ഹോട്ടൽ ’അഡ്ലോൺ’ കെമ്പിൻസ്കി വിൽപ്നയ്ക്ക് വയ്ക്കുന്നു. കെട്ടിടത്തിന്റെ ഉടമസ്ഥരായ ഫണ്ടിലെ നിക്ഷേപകരുടെ ആവശ്യപ്രകാരമാണ് വിൽപന.
എന്നാൽ ഹോട്ടലിന്റെ നടത്തിപ്പ് നിലവിലെ കെംപിൻസ്കി ഗ്രൂപ്പ് തന്നെ തുടരും. കുറഞ്ഞത് 280 മില്യൺ യൂറോയാണ് (28 കോടി യൂറോ) ഈ ചരിത്രപ്രസിദ്ധമായ കെട്ടിടത്തിന് വിലയിട്ടിരിക്കുന്നത്.
ഫണ്ടസ്ഫണ്ട് 31 (Fundus-Fonds 31) എന്ന ഫണ്ടിലെ നാലായിരത്തിലധികം വരുന്ന വ്യക്തിഗത നിക്ഷേപകരിൽ ഭൂരിഭാഗവും കഴിഞ്ഞ 30 വർഷമായി ഇതിൽ പങ്കാളികളാണ്. പ്രായമായതിനെ തുടർന്ന് തങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് പണം പിൻവലിക്കാനുള്ള നിക്ഷേപകരുടെ ആവശ്യപ്രകാരമാണ് കെട്ടിടം വിൽപനയ്ക്ക് വയക്കുന്നത്.
നിക്ഷേപകർക്കിടയിൽ നിലവിൽ വോട്ടെടുപ്പ് നടക്കുകയാണ്. 75 ശതമാനം വോട്ടുകൾ അനുകൂലമായാൽ അന്താരാഷ്ട്ര തലത്തിൽ ലേലം(International Bidding) ആരംഭിക്കും.
Europe
മാഡ്രിഡ്: ഉത്തര ആഫ്രിക്കയിലെ സ്പാനിഷ് പ്രദേശമായ സീയുട്ടയിൽ കഴിഞ്ഞ ആഴ്ച നടന്ന വൻ അതിർത്തി കടന്നുകയറ്റത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും മൊറോക്കോയിലേക്ക് മടങ്ങിയതായി സ്പാനിഷ് അധികൃതർ അറിയിച്ചു.
അതിർത്തിയിലുണ്ടായ തിക്കിലും തിരക്കിലും കടലിൽ മുങ്ങിയുമടക്കം കുറഞ്ഞത് 72 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിലായി 50,000 മുതൽ 60,000 വരെ ആളുകൾ അതിർത്തി വേലികളും കടൽമാർഗവും മറികടന്ന് സീയുട്ടയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു.
ഇവരിൽ ഭൂരിഭാഗവും യുവാക്കളായിരുന്നു. സ്പാനിഷ് അധികൃതരുടെ കണക്കുപ്രകാരം, മരണപ്പെട്ടവരിൽ കൂടുതലും കടലിൽ മുങ്ങുകയോ അതിർത്തി വേലിക്കു സമീപമുണ്ടായ തിക്കിലും തിരക്കിലുംപ്പെടുകയോ ചെയ്തവരാണ്. സംഭവത്തിൽ പരിക്കേറ്റ ആയിരത്തിലധികം പേർക്ക് ചികിത്സ നൽകി.
കൂടുതൽ മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ കടലിൽ തുടരുകയാണ്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 500 മീറ്റർ നീളമുള്ള ഫ്ലോട്ടിംഗ് ബാരിയർ സ്ഥാപിക്കുകയും സ്പാനീഷ് സൈന്യത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജപ്രചാരണങ്ങളും മനുഷ്യക്കടത്ത് സംഘങ്ങളുടെ ഇടപെടലുകളുമാണ് ഇത്രയും വലിയ ജനക്കൂട്ടം അതിർത്തിയിലേക്ക് എത്താൻ കാരണമായതെന്ന് മൊറോക്കോ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മൊറോക്കോയുടെ കണക്കുപ്രകാരം ഏകദേശം 40,000 പേരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്.
സംഭവത്തെ തുടർന്ന് സ്പെയിനിലെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ രാജ്യത്തിനകത്തും യൂറോപ്യൻ യൂണിയനിലും ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ആൽബർട്ടോ നൂനെസ് ഫെയ്ജൂയും വലതുപക്ഷ പാർട്ടിയായ വോക്സ് നേതാവ് സാന്റിയാഗോ അബാസ്കലും സീയുട്ട സന്ദർശിച്ച് സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചു.
ഇതിനിടെ, സുരക്ഷാ ആശങ്കകൾ മുൻനിർത്തി ചില യൂറോപ്യൻ രാജ്യങ്ങൾ അതിർത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Europe
ഏഥൻസ്: ഗ്രീസിലെ പ്രശസ്ത തീരദേശ വിനോദസഞ്ചാര കേന്ദ്രമായ പോർട്ടോ ജർമെനോയ്ക്ക് സമീപം പടർന്നുപിടിച്ച കാട്ടുതീ ശക്തമായ കാറ്റിനെ തുടർന്ന് അതിവേഗം വ്യാപിച്ച് ആശങ്കയുണർത്തുന്നു.
തലസ്ഥാനമായ ഏഥൻസിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായത്. നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുകയാണ്.
കൊടുങ്കാറ്റിന് സമാനമായ വേഗത്തിൽ കാറ്റ് വീശുന്നതിനാൽ വെള്ളം തളിക്കുന്ന വാട്ടർ ബോംബർ വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും സുരക്ഷിതമായി പറന്നുയരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ പ്രധാനമായും കരമാർഗ്ഗത്തിലൂടെയാണ് അഗ്നിശമന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
യൂറോപ്പിൽ തുടരുന്ന അതിശക്തമായ വേനൽച്ചൂടിനിടെയാണ് ഗ്രീസിൽ പുതിയ കാട്ടുതീ ദുരന്തം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തീ ജനവാസ മേഖലകളിലേക്കും വിനോദസഞ്ചാര റിസോർട്ടുകളിലേക്കും വ്യാപിക്കാതിരിക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
പ്രദേശത്ത് അടിയന്തര സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും രക്ഷാപ്രവർത്തനം ശക്തമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
Europe
ലണ്ടൻ: വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) യുകെ ബിസിനസ് ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ലണ്ടനിലെ മാഗ്നാവിഷൻ ടിവി സ്റ്റുഡിയോയിൽ ഗംഭീരമായി നടന്നു.
ഇന്ത്യൻ ഹൈക്കമ്മീഷനിലെ മിനിസ്റ്റർ ഫോർ കമ്മ്യൂണിറ്റി അഫയേഴ്സ്, കോമൺവെൽത്ത്, എജ്യുക്കേഷൻ, ഹെൽത്ത്, ഐഎംഒ, സയൻസ് ആൻഡ് ടെക്നോളജി വിഭാഗങ്ങളുടെ ചുമതലയുള്ള അശ്വിനി സത്താർ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രവാസി മലയാളി സമൂഹത്തിന്റെ വളർച്ചയിലും യുകെയിലെ സാമൂഹിക-സാമ്പത്തിക രംഗങ്ങളിലും മലയാളി സംരംഭകർ നൽകുന്ന മികച്ച സംഭാവനകളെ അഭിനന്ദിച്ച അശ്വിനി സത്താർ, ഡബ്ല്യുഎംഎഫ് ബിസിനസ് ക്ലബിലൂടെ മലയാളി സംരംഭകർ കൂടുതൽ ഉയരങ്ങളിലെത്തട്ടെയെന്ന് ആശംസിച്ചു.
ഇതിനാവശ്യമായ എല്ലാ പിന്തുണയും ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഭാഗത്തുനിന്ന് ലഭ്യമാക്കുമെന്ന് അവർ അറിയിച്ചു.
യുകെയിലെ മലയാളി സംരംഭകർക്കും വ്യവസായികൾക്കും പരസ്പര സഹകരണവും പിന്തുണയും ഉറപ്പാക്കി പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രഫഷണൽ വേദിയെന്ന ലക്ഷ്യത്തോടെയാണ് ഡബ്ല്യുഎംഎഫ് യുകെ ബിസിനസ് ക്ലബ് രൂപീകരിച്ചിരിക്കുന്നത്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ സംരംഭകരും വ്യവസായികളും ചടങ്ങിൽ പങ്കെടുത്തു. തങ്ങളുടെ സ്ഥാപനങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുന്നതിനും നെറ്റ്വർക്കിംഗ് ശക്തിപ്പെടുത്തുന്നതിനുമായി പ്രത്യേക സെഷനും സംഘടിപ്പിച്ചത് പങ്കെടുത്തവർക്ക് ഏറെ പ്രയോജനകരമായി.
മുൻ യുകെ പാർലമെന്റ് അംഗം വീരേന്ദ്ര ശർമ മുഖ്യാതിഥിയായി പങ്കെടുത്ത് യുകെയിലെ മലയാളി സമൂഹത്തിന്റെ കഠിനാധ്വാനത്തെയും സംരംഭക മികവിനെയും പ്രശംസിച്ചു. ബംഗളൂരുവിൽ നിന്നുള്ള ഡബ്ല്യുഎംഎഫ് ബിസിനസ് ക്ലബ് ഇന്റർനാഷണൽ പ്രസിഡന്റ് റെജിൻ ചാലപ്പുറം അധ്യക്ഷത വഹിച്ചു.
Europe
മദർവെൽ (സ്കോട്ലൻഡ്): ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കീഴിലുള്ള സ്കോട്ലൻഡിലെ ആദ്യ സീറോമലബാർ ദൈവാലയമായ മർത്തമറിയം (സെന്റ് മേരീസ്) ദൈവാലയം ഭക്തിനിർഭരമായ ചടങ്ങുകളിൽ കൂദാശ ചെയ്തു.
ഇതോടെ യുകെയിലെ ഏഴാമത്തെ സ്വന്ത സീറോമലബാർ ദൈവാലയവും സ്കോട്ലൻഡിലെ ആദ്യ ഔദ്യോഗിക സീറോമലബാർ ഇടവകയും എന്ന ചരിത്രനേട്ടം മദർവെൽ സ്വന്തമാക്കി.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു കൂദാശാ ശുശ്രൂഷകൾ. ചടങ്ങിനിടെ രൂപത പുറത്തിറക്കിയ ഡിക്രി പ്രകാരം മർത്തമറിയം ദൈവാലയത്തെ സ്കോട്ലൻഡിലെ ആദ്യ ഔദ്യോഗിക സീറോമലബാർ ഇടവകയായി ഉയർത്തി.
രൂപതാ ചാൻസലർ റവ.ഫാ. മാത്യു പിണക്കാട്ട് ഡിക്രി വായിച്ചുകേൾപ്പിച്ചു. തുടർന്ന് റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കലിനെ (സുനിലച്ചൻ) ഇടവകയുടെ ആദ്യ വികാരിയായി നിയമിച്ചു.
G32 മുതൽ ML12 വരെയുള്ള വിവിധ പോസ്റ്റ് കോഡ് പ്രദേശങ്ങളിലെ സീറോമലബാർ വിശ്വാസികൾ പുതിയ ഇടവകയുടെ പരിധിയിൽ ഉൾപ്പെടും.
Europe
ബെർലിൻ: ആഗോള പ്രതിസന്ധികൾക്കിടയിലും യൂറോപ്യൻ യൂണിയൻ സാമ്പത്തിക മേഖലയ്ക്ക് ആശ്വാസമേകി പുതിയ റിപ്പോർട്ട്. യൂറോ കറൻസി ഉപയോഗിക്കുന്ന 21 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോസോൺ സാമ്പത്തിക മേഖല 2026ന്റെ രണ്ടാം പാദത്തിൽ 0.4 ശതമാനം വളർച്ച കൈവരിച്ചു.
2025-ന്റെ ആദ്യ പാദത്തിന് ശേഷം യൂറോസോൺ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ത്രൈമാസ ജിഡിപി വളർച്ചയാണിത്.
വളർച്ചയിൽ അയർലൻഡ് മുന്നിൽ
അംഗരാജ്യങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് അയർലൻഡാണ്. 3.9 ശതമാനം എന്ന മികച്ച ത്രൈമാസ വളർച്ച നിരക്കാണ് അയർലൻഡ് നേടിയത്. 1.7 ശതമാനം വളർച്ചയുമായി ലിത്വാനിയ രണ്ടാം സ്ഥാനത്തുണ്ട്.
അതേസമയം, വൻകിട മൾട്ടിനാഷണൽ കമ്പനികളുടെ സാന്നിധ്യം കാരണം അയർലൻഡിന്റെ വളർച്ചാ നിരക്കുകളിൽ പെട്ടെന്നുള്ള വ്യതിയാനങ്ങൾ സാധാരണയാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഓസ്ട്രിയക്കും ബെൽജിയത്തിനും നിരാശ
പട്ടികയിൽ ഏറ്റവും പിന്നിൽ ഓസ്ട്രിയയും ബെൽജിയവുമാണ്. ഈ രണ്ടാം പാദത്തിൽ ഇരു രാജ്യങ്ങൾക്കും സാമ്പത്തിക വളർച്ചയൊന്നും തന്നെ രേഖപ്പെടുത്താൻ സാധിച്ചില്ല.
യുഎസ്-ഇറാൻ യുദ്ധത്തിനിടയിലും വൻകിട രാജ്യങ്ങൾ കട്ടയ്ക്ക്
യുഎസ്-ഇറാൻ യുദ്ധം ഉയർത്തിയ സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും യൂറോപ്പിലെ വൻകിട സാമ്പത്തിക ശക്തികൾ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു.
ജർമനി, ഫ്രാൻസ്, ഇറ്റലി: 0.2 ശതമാനം വീതം ശാന്തമായ വളർച്ച രേഖപ്പെടുത്തി.
സ്പെയിൻ: കഴിഞ്ഞ കുറച്ചു കാലങ്ങളായി തുടരുന്ന മികച്ച പ്രകടനം ആവർത്തിച്ച് 0.7 ശതമാനം വളർച്ച കൈവരിച്ചു.
സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ച 0.2 ശതമാനം വളർച്ചയെ മറികടന്നാണ് ഈ മുന്നേറ്റം.
യൂറോപ്യൻ സ്ഥിതിവിവരക്കണക്ക് ഓഫീസായ യൂറോസ്റ്റാറ്റാണ് ഈ പ്രാഥമിക വിവരങ്ങൾ പുറത്തുവിട്ടത്.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ
വർഷാന്തര വളർച്ചയിൽ വൻ മുന്നേറ്റം:
കഴിഞ്ഞ വർഷത്തെ ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ, യൂറോസോൺ മേഖലയിൽ ഒരു ശതമാനവും യൂറോപ്യൻ യൂണിയനിൽ ആകെ 1.2 ശതമാനവും സീസണിൽ അഡ്ജസ്റ്റ് ചെയ്ത സാമ്പത്തിക വളർച്ച രേഖപ്പെടുത്തി.
സ്പെയിൻ: കഴിഞ്ഞ കുറച്ചു കാലങ്ങളായി തുടരുന്ന മികച്ച പ്രകടനം ആവർത്തിച്ച് 0.7 ശതമാനം വളർച്ച കൈവരിച്ചു.
ആഗോളതലത്തിൽ യുദ്ധവും പണപ്പെരുപ്പവും സൃഷ്ടിച്ച ആശങ്കകൾക്കിടയിലും യൂറോപ്യൻ സാമ്പത്തിക രംഗം തിരികെക്കയറുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ പുതിയ കണക്കുകൾ നൽകുന്നത്.
Europe
പാരീസ്: യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപക നാശനഷ്ടം വിതയ്ക്കുന്ന കാട്ടുതീയുടെ പിന്നിൽ മനഃപൂർവം തീയിടുന്ന ക്രിമിനൽ സംഘങ്ങളുടെ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഫ്രാൻസിൽ അന്വേഷണം ശക്തമാക്കി.
വേനൽക്കാലം ആരംഭിച്ചതുമുതൽ കാട്ടുതീയ്ക്ക് കാരണക്കാരെന്ന സംശയത്തിൽ 184 പേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്റ് ന്യൂനെസ് അറിയിച്ചു.
മധ്യഫ്രാൻസിലെ ബ്രെറ്റാഞ്ഞിൽ നിന്ന് രണ്ട് സംശയാസ്പദരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തീപിടിത്തമുണ്ടായ മേഖലകളിൽ അസ്വാഭാവിക സാഹചര്യത്തിൽ ഇവരെ പലതവണ കണ്ടതായി നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പുതിയ ഉഷ്ണതരംഗം; ആശങ്ക വർധിക്കുന്നു
ബുധനാഴ്ച മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ള പുതിയ ഉഷ്ണതരംഗം എത്തുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഫ്രാൻസിലും സ്പെയിനിലും ഗ്രീസിലും അധികൃതർ അതീവ ജാഗ്രതയിലാണ്.
ശക്തമായ കാറ്റും ഉയർന്ന ചൂടും കാട്ടുതീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ ഇടയാക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.
സ്പെയിനിൽ നിയന്ത്രണാതീതമായി തീ
സ്പെയിനിലെ കാസ്റ്റലോൺ മേഖലയിലെ കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. പതിനായിരത്തോളം ആളുകൾ ഒഴിപ്പിക്കൽ ഭീഷണിയിലാണെന്ന് അധികൃതർ അറിയിച്ചു.
ഗ്രീസിലെ പാറോസ് ദ്വീപിൽ ഒഴിപ്പിക്കൽ
വിനോദസഞ്ചാര കേന്ദ്രമായ പാറോസ് ദ്വീപിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചത്. തുടർന്ന് സമീപത്തെ 10 ഗ്രാമങ്ങളിലെ താമസക്കാരെ മുൻകരുതലിന്റെ ഭാഗമായി താത്കാലികമായി ഒഴിപ്പിച്ചു.
ബോർഡോയിൽ ആശ്വാസം
ഫ്രാൻസിലെ ബോർഡോയ്ക്ക് സമീപം മുൻകരുതലായി ഒഴിപ്പിച്ചിരുന്ന 57,000 പേർക്ക് സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ അധികൃതർ അനുമതി നൽകി.
സ്പെയിനിലും ഫ്രാൻസിലുമായി ഇതുവരെ മൂന്ന് ലക്ഷത്തിലധികം ആളുകളെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
മനഃപൂർവം തീവയ്പ് നടത്തുന്നവർക്കെതിരേ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഫ്രഞ്ച് ഭരണകൂടം വ്യക്തമാക്കി.
Europe
ലണ്ടൻ: മലയാളി യുവതി യുകെയിൽ ഹൃദയഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. പത്തനംതിട്ട ചാന്തുകാവ് സ്വദേശി ഏയ്ഞ്ചൽ ജെറോം (28) ആണ് മരിച്ചത്.
ബാസിൽഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സായിരുന്നു. ഭർത്താവ്: ജെറോം ജെറി. ഏഴ് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.
ഏയ്ഞ്ചലിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യുകെയിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. സംസ്കാരം പിന്നീട്.
Europe
കേംബ്രിഡ്ജ്: വിശുദ്ധ ഗ്രന്ഥത്തെ അടുത്തറിയാനും ക്രൈസ്തവ വിശ്വാസമൂല്യങ്ങൾ ജീവിതത്തിൽ പകർത്താനും കുട്ടികൾക്ക് അവസരമൊരുക്കി മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെയിലെ കേംബ്രിഡ്ജ് സെന്റ് ജോൺ ഹെൻറി ന്യൂമാൻ മലങ്കര കത്തോലിക്കാ മിഷനും ഇപ്സ്വിച്ച് മാർ ഇവാനിയോസ് മലങ്കര കത്തോലിക്കാ മിഷനും സംയുക്തമായി സംഘടിപ്പിച്ച മലങ്കര ബൈബിൾ ഓറിയന്റേഷൻ ക്യാമ്പ് 2026 ശ്രദ്ധേയമായി.
കേംബ്രിഡ്ജിന് സമീപമുള്ള സോസ്റ്റണിലെ ഔർ ലേഡി ഓഫ് ലൂർദ്സ് റോമൻ കത്തോലിക്കാ ദൈവാലയത്തിൽ നടന്ന ഏകദിന ക്യാമ്പിൽ കേംബ്രിഡ്ജ്, ഇപ്സ്വിച്ച് മിഷനുകളിലെ കുട്ടികളും മാതാപിതാക്കളും സജീവമായി പങ്കെടുത്തു. വിശുദ്ധ കുർബാനയോടെയായിരുന്നു ക്യാമ്പിന് തുടക്കം.
തുടർന്ന് ബൈബിൾ പഠനം, തിരുവചന വിചിന്തനം, ബൈബിൾ കഥകളുടെ അവതരണം, ബൈബിൾ ക്വിസ്, ആക്ഷൻ സോംഗ്, ഗ്രൂപ്പ് പ്രവർത്തനങ്ങൾ തുടങ്ങി കുട്ടികളുടെ പ്രായത്തിനും ആത്മീയ വളർച്ചയ്ക്കും അനുയോജ്യമായ വിവിധ പരിപാടികൾ നടന്നു.
Europe
ബെർലിൻ: ജർമനിയിലെ ജീസസ് യൂത്ത് അപ്പസ്തോലിക് പ്രസ്ഥാനത്തിന്റെ 20 വർഷത്തെ മിഷൻ പ്രവർത്തനങ്ങളുടെ സ്മരണ പുതുക്കിക്കൊണ്ട് ദേശീയ ജൂബിലി കോൺഫറൻസ് "ലുമെൻ 2026' ജർമനിയിലെ ഷോൺസ്റ്റാറ്റ്, വാലൻഡാറിൽ നടക്കുന്നു.
ജർമനിയിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും 500-ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന ഈ നാല് ദിവസത്തെ ആത്മീയ സംഗമത്തിൽ കുട്ടികൾക്കും യുവാക്കൾക്കും കുടുംബങ്ങൾക്കും പ്രത്യേക പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
"നിങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുൻപിൽ പ്രകാശിക്കട്ടെ' (മത്തായി 5:16) എന്ന തിരുവചനത്തെ ആസ്പദമാക്കി "Receive, Renew, Radiate' എന്ന പ്രമേയത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
വിശുദ്ധ കുർബാന, ആരാധന, ഗാനശുശ്രൂഷ, ആത്മീയ പ്രഭാഷണങ്ങൾ, അനുഭവസാക്ഷ്യങ്ങൾ, പ്രാർത്ഥനാ സമ്മേളനങ്ങൾ എന്നിവ പരിപാടികളുടെ ഭാഗമാണ്.
1985-ൽ കേരളത്തിൽ ആരംഭിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരം നേടിയ ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ ദിനചര്യ പ്രാർത്ഥന, ദൈവവചനം, കൂദാശകൾ, സഹവാസം, സുവിശേഷവത്കരണം, പാവങ്ങളോടുള്ള പ്രതിബദ്ധത എന്നീ ആറു ആത്മീയ തൂണുകളെ ആസ്പദമാക്കിയാണ് സമ്മേളനത്തിലെ വിവിധ സെഷനുകൾ.
കോളോൺ അതിരൂപതയുടെ സഹായമെത്രാൻ ഡോ. ഡൊമിനിക്കസ് ഷ്വാഡർലാപ്പ്, ജീസസ് യൂത്ത് ഇന്റർനാഷണൽ ഡയറക്ടർ ഓഫ് ഫോർമേഷൻ മനോജ് സണ്ണി, മുൻ ഇന്റർനാഷണൽ കോഓർഡിനേറ്റർ ജോർജ് ദേവസി, പ്രഫസർ ഡോ. ബീന മനോജ്, എഡിഎഫ് ഇന്റർനാഷണലിലെ സോഫിയ കൂബി, കത്തോലിക്കാ അക്കാദമിക് ഡോ. ജസ്റ്റിൻ അരിക്കൽ എന്നിവർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ സമ്മേളനത്തിൽ ക്ലാസുകൾക്കും ശുശ്രൂഷകൾക്കും നേതൃത്വം നൽകും.
ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ സമ്മേളന വേദിയിൽ നിന്ന് മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും പ്രമുഖരുമായി അഭിമുഖങ്ങൾ നടത്തുന്നതിനും പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിനും അവസരമുണ്ടാകും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി jesusyouth.de/lumen2026 സന്ദർശിക്കാവുന്നതാണ്.
Europe
ബെർലിൻ: ജർമനിയെ നടുക്കിയ സിഎസ്ഡി ആക്രമണക്കേസിൽ പ്രതി അബ്ദുൾ ബല്ലൂട്ടിന്റെ മൊബൈൽ ഫോണിൽ നിന്ന് ഐഎസ്ഐഎസ് അനുകൂല വീഡിയോ കണ്ടെത്തിയതായി ജർമൻ പോലീസ് അറിയിച്ചു.
ആക്രമണം നടന്ന ദിവസം തന്നെ ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോയിൽ ഐസിസ് ഭീകരസംഘടനയോടുള്ള വിശ്വാസപ്രഖ്യാപനം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
ഭീകരാക്രമണത്തിന് മുമ്പ് തയാറാക്കുന്ന തരത്തിലുള്ള രക്തസാക്ഷിത്വ വീഡിയോ ആണിതെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. ഫോണിൽ നിന്നുള്ള വിവരങ്ങൾ ആക്രമണത്തിന് പിന്നിലെ ഐസ്എസ് ബന്ധം കൂടുതൽ വ്യക്തമാക്കുന്നതായും അധികൃതർ അറിയിച്ചു.
കേസിൽ അന്വേഷണം തുടരുകയാണ്. ആക്രമണത്തിന് പിന്നിൽ മറ്റ് വ്യക്തികളുടെ സഹായമോ പങ്കാളിത്തമോ ഉണ്ടായിരുന്നോയെന്നും സുരക്ഷാ ഏജൻസികൾ പരിശോധിച്ചുവരികയാണ്.
Europe
ലണ്ടൻ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാക്കളിൽ ഒരാളുമായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചും ഡൽഹിയിലെ ജന്തർ മന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമീക്ഷ യുകെ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം 4.30ന് ആരംഭിച്ച വെബിനാറിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും മുഖ്യപ്രഭാഷകരായി പങ്കെടുത്തു.
അനുസ്മരണ പ്രഭാഷണത്തിൽ എം. സ്വരാജ് വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതവും പോരാട്ടവീര്യവും ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും അനുസ്മരിച്ചു. അവകാശങ്ങൾക്കായി പോരാടുന്ന പുതുതലമുറയ്ക്ക് വി.എസിന്റെ ജീവിതം എന്നും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരത്തിന്റെ പശ്ചാത്തലവും നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭത്തിന്റെ പ്രാധാന്യവും വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനുള്ള ജനാധിപത്യ പോരാട്ടങ്ങളുടെ ആവശ്യകതയും എം. ശിവപ്രസാദ് വിശദീകരിച്ചു.
സമീക്ഷ യുകെ. നാഷണൽ വൈസ് പ്രസിഡന്റ് പ്രവീൺ രാമചന്ദ്രൻ സ്വാഗതം പറഞ്ഞ യോഗത്തിൽ നാഷണൽ സെക്രട്ടറി ജിജു സൈമണും നാഷണൽ പ്രസിഡന്റ് രാജി ഷാജിയും സംസാരിച്ചു. നാഷണൽ കമ്മിറ്റി അംഗം ഷാജു സി. ബേബിയുടെ നന്ദിപ്രസംഗത്തോടെ വെബിനാർ സമാപിച്ചു.
Europe
മ്യൂണിക്ക്: ജർമൻ വാഹന നിർമ്മാണ രംഗത്തെ പ്രമുഖ കമ്പനിയായ ബിഎംഡബ്ല്യു ആഗോളതലത്തിൽ 8,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു. ആഗോള സാമ്പത്തിക മാന്ദ്യവും ചൈനീസ് വിപണിയിലെ തിരിച്ചടിയും രൂക്ഷമായ സാഹചര്യത്തിലാണ് കമ്പനി വിപുലമായ ചെലവുചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചത്.
ഒഴിവാക്കുന്ന തസ്തികകളിൽ ഭൂരിഭാഗവും ജർമ്മനിയിലെ കേന്ദ്രങ്ങളിലായിരിക്കുമെന്നാണ് റിപ്പോർട്ട്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഏകദേശം 50,000 ജീവനക്കാർക്ക് സ്വയം വിരമിക്കാനോ നഷ്ടപരിഹാര പാക്കേജ് സ്വീകരിക്കാനോ അവസരം നൽകുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
ഈ നടപടികൾ വാഹന നിർമാണ വിഭാഗത്തിലെ തൊഴിലാളികളെ ബാധിക്കില്ലെന്നും, പകരം അഡ്മിനിസ്ട്രേഷൻ, റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, പ്ലാനിംഗ്, മാനേജ്മെന്റ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും കമ്പനി അറിയിച്ചു.
2026 ഒക്ടോബർ മുതൽ 2027 അവസാനം വരെയാണ് പദ്ധതി നടപ്പാക്കുക. നിർബന്ധിത പിരിച്ചുവിടൽ ഉണ്ടാകില്ലെന്നും സേവനകാലവും ശമ്പളവും പരിഗണിച്ച് ആകർഷകമായ നഷ്ടപരിഹാര പാക്കേജോടെയാണ് സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ മേയിൽ ചുമതലയേറ്റ പുതിയ സിഇഒ മിലാൻ നെടുൽക്കോവിച്ച്, ആഗോള വാഹന വ്യവസായത്തിലെ മത്സരം പൂർണമായും മാറിയ സാഹചര്യത്തിൽ കമ്പനിയെ കൂടുതൽ കാര്യക്ഷമവും ലാഭകരവുമാക്കാൻ പുനഃസംഘടന അനിവാര്യമാണെന്ന് ജീവനക്കാരെ അറിയിച്ചു.
ഫോക്സ്വാഗൺ, മെഴ്സിഡസ്, ഓഡി തുടങ്ങിയ കമ്പനികൾക്ക് പിന്നാലെ ബിഎംഡബ്ല്യുവും ചെലവുചുരുക്കൽ നടപടികളിലേക്ക് കടക്കുന്നത് ജർമൻ തൊഴിൽ വിപണിയിലും വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, വിവ എഡ്യൂക്കേഷന്റെ സഹകരണത്തോടെ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തുന്ന പൂക്കള മത്സരം ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന യോഗത്തിൽ സാംസ്കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് പി. രാജൻ ഭദ്രദീപം കൊളുത്തി മത്സരം ഉദ്ഘാടനം ചെയ്യും. വിവാ എഡ്യൂക്കേഷൻ ഡയറക്ടർ ജയകുമാർ നായർ വിശിഷ്ടാതിഥിയാകും.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ.വി. മണികണ്ഠൻ, പൂക്കളം കമ്മിറ്റി കൺവീനറും അഡീഷണൽ ജനറൽ സെക്രട്ടറിയുമായ പി.എൻ. ഷാജി, ജോയിന്റ് കൺവീനർ ഡി ജയകുമാർ, വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ സംസാരിക്കും.
പട്ടേൽ നഗർ, ഉത്തം നഗർ - നവാദ, ഛത്തർപൂർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, വിനയ് നഗർ - കിദ്വായ് നഗർ, ദ്വാരക, സൗത്ത് നികേതൻ, അംബേദ്കർ നഗർ - പുഷ്പ് വിഹാർ, മോത്തിനഗർ - രമേശ് നഗർ, കരോൾ ബാഗ് - കണാട്ട് പ്ലേസ്, ആശ്രം - ശ്രീനിവാസ്പുരി, ജനക് പുരി, വസുന്ധര എൻക്ലേവ്, ദിൽഷാദ് കോളനി, വികാസ്പുരി - ഹസ്താൽ, ആയാ നഗർ, ആർകെ പുരം, ബദർപൂർ, കാൽക്കാജി എന്നീ ഡിഎംഎയുടെ 20 ഏരിയ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
വിജയികളാവുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് വിവാ എഡ്യൂക്കേഷൻ സ്പോൺസർ ചെയ്തിരിക്കുന്ന ക്യാഷ് പ്രൈസ് യഥാക്രമം 20,001, 15,001, 10,001രൂപയും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന സമ്മാനാർഹരാവാത്ത മറ്റു ടീമുകൾക്ക് 3,000 രൂപ വീതം പ്രോത്സാഹന സമ്മാനമായും നൽകും.
വിജയികളെ അന്നുതന്നെ, വിധി നിർണയത്തിന് ശേഷം പ്രഖ്യാപിക്കുന്നതാണ്. കാഷ് അവാർഡും ട്രോഫികളും ഈ മാസം 23-ന് വസുന്ധര എൻക്ലേവ് മഹാരാജ അഗ്രസീൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ ചിങ്ങ നിലാവിൽ സമ്മാനിക്കും. സമ്മാനാർഹരാവാത്ത ടീമുകൾക്കുള്ള 3,000 രൂപ സെപ്തംബർ ഒന്ന് മുതൽ ഡിഎംഎ ഓഫീസിൽ നിന്നും വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി, പൂക്കളം കൺവീനർ എന്നിവരുമായി 9810791770, 9650699114, 8130595922 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ജയ്പുർ: സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവ് മറിയാമിന്റെ വാങ്ങിപ്പെരുന്നാളും കൺവൻഷനും ഈ മാസം 12 മുതൽ 14 വരെ നടക്കും.
നോയിഡയിലെ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ആരോൺ ജോഷ്വാ ജോൺ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
ജയ്പുർ സെന്റ് മേരീസ് കത്തോലിക്കാ പള്ളി വികാരി റവ. ഫാ. ജോസഫ് പ്ലാക്കൂട്ടത്തിൽ കൺവൻഷൻ പ്രസംഗകനായിരിക്കും.
12ന് വൈകുന്നേരം ആറിന് സന്ധ്യാപ്രാർഥനയും 6.45ന് കൺവെൻഷൻ ഉദ്ഘാടനവും തുടർന്ന് 7.15ന് കൺവൻഷൻ ധ്യാനവും നേർച്ചയും നടന്നു.
13ന് വൈകുന്നേരം 6.45ന് സന്ധ്യാപ്രാർഥനയും 7.30ന് കൺവൻഷൻ ധ്യാനവും നടക്കും. ഫാ. ജോസഫ് പ്ലാക്കൂട്ടത്തിൽ ധ്യാനത്തിന് നേതൃത്വം നൽകും.
14ന് വൈകുന്നേരം ആറിന് സന്ധ്യാപ്രാർഥനയും 6.30ന് കുർബാനയും നടക്കും. ഫാ. ആരോൺ ജോഷ്വാ ജോൺ കാർമികത്വം വഹിക്കും.
തുടർന്ന് സുവിശേഷ സന്ദേശം, പ്രദക്ഷിണം, ആശീർവാദം എന്നിവ നടക്കും. രാത്രി ഒമ്പതിന് സ്നേഹവിരുന്നോടെ പെരുന്നാൾ സമാപിക്കും.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡനിലെ എംജിഒസിഎസ്എം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ സ്റ്റീഫൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഹൗസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ചാമ്പ്യന്മാരായി.
ദിൽഷാദ് ഗാർഡനിലെ ക്വീൻസ് ഗ്ലോബൽ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ വിവിധ ഓർത്തഡോക്സ്, മാർത്തോമ്മ ഇടവകകളിൽ നിന്നുള്ള 10 ടീമുകൾ പങ്കെടുത്തു.
ആറ് എ സൈഡ് ഫോർമാറ്റിൽ ലീഗ് കം നോക്കൗട്ട് രീതിയിലായിരുന്നു മത്സരം.ചാമ്പ്യന്മാർക്ക് 10,001 രൂപ സമ്മാനത്തുകയും ട്രോഫിയും ലഭിച്ചു. ആതിഥേയരായ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡൻ റണ്ണേഴ്സ് അപ്പായി.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡനിലെ എംജിഒസിഎസ്എം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ സ്റ്റീഫൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഹൗസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ചാമ്പ്യന്മാരായി.
ദിൽഷാദ് ഗാർഡനിലെ ക്വീൻസ് ഗ്ലോബൽ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ വിവിധ ഓർത്തഡോക്സ്, മാർത്തോമ ഇടവകകളിൽ നിന്നുള്ള 10 ടീമുകൾ പങ്കെടുത്തു.ആറ് എ സൈഡ് ഫോർമാറ്റിൽ ലീഗ് കം നോക്കൗട്ട് രീതിയിലായിരുന്നു മത്സരം.
ചാമ്പ്യന്മാർക്ക് 10,001 ഡേളർ സമ്മാനത്തുകയും ട്രോഫിയും ലഭിച്ചു. ആതിഥേയരായ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡൻ റണ്ണേഴ്സ് അപ്പായി. രണ്ടാം സ്ഥാനക്കാർക്ക് 7,001 ഡോളർ സമ്മാനത്തുക ലഭിച്ചു. മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ജനക്പുരി മൂന്നാം സ്ഥാനം നേടി.
ഹൗസ് ഖാസ് സെന്റ് മേരീസ് ടീമിലെ ആബേൽ മികച്ച ഗോൾകീപ്പറായും ഇവാൻ സാമുവൽ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. സെന്റ് സ്റ്റീഫൻസ് ദിൽഷാദ് ഗാർഡനിലെ ജോയൽ നൈനാൻ ടോപ് സ്കോററായി.
മാർ ദിമെത്രിയോസ് ഡയാലിസിസ് പ്രോജക്ടിനായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ന്ധഘലേ’െ ജഹമ്യ ംശവേ ജൗൃുീലെ മിറ ങമസല മി കാുമരേ’ എന്ന സന്ദേശത്തോടെയായിരുന്നു മത്സരം. കായിക മത്സരത്തിനൊപ്പം സൗഹൃദവും കൂട്ടായ്മയും സാമൂഹിക സേവനവും പ്രോത്സാഹിപ്പിക്കുന്ന വേദിയായി ടൂർണമെന്റ് മാറി.
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് രാവിലെ 10ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. റവ. ഫാ. ആരോൺ ജോഷുവാ ജോൺ, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ട്രസ്റ്റി സാബു അബ്രഹാം, സെക്രട്ടറി സി. ഐ. ഐപ്പ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം നടത്തി. മയൂർ വിഹാർ ഫേസ് 1ലെ പോക്കറ്റ് 3ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിലാണ് ചടങ്ങുകൾ അരങ്ങേറിയത്.
ഏരിയ ചെയർമാൻ ആർ കെ മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ, മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, മലയാളം മിഷൻ ഈസ്റ്റ് ഡൽഹി കോർഡിനേറ്റർ കെ പി നാരായണൻ ഭട്ടതിരി, ഏരിയ സെക്രട്ടറി വി രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖാ പ്രിൻസ്, മലയാളം ഭാഷാധ്യാപിക അഞ്ജലി മധു തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ആതിര രാജൻ, പാർവതി നാരായണൻ, അക്ഷയ അനീഷ് തുടങ്ങിയ കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണത്തോടെയാണ് സമാപിച്ചത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ശനിയാഴ്ച വൈകുന്നേരം ആറിന് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ അരങ്ങേറും.
ഏരിയ ചെയർമാൻ ആർ.കെ. മേനോൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ.ജി. രഘുനാഥൻ നായർ, മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, മലയാളം മിഷൻ ഈസ്റ്റ് ഡൽഹി കോഓർഡിനേറ്റർ കെ.പി. നാരായണൻ ഭട്ടതിരി, ഏരിയ സെക്രട്ടറി വി. രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖ പ്രിൻസ്, മലയാളം ഭാഷാധ്യാപിക അഞ്ജലി മധു തുടങ്ങിയവർ സംസാരിക്കും.
തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്കും മലയാള ഭാഷ പഠിക്കുവാൻ ആഗ്രഹിക്കുന്നവരും 9899861567, 7982578162 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ഗാസിയാബാദ്: ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ നടന്ന മർത്തമറിയം വനിതാസമാജം ഡൽഹി ഭദ്രാസന വാർഷിക സമ്മേളനത്തിൽ ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിലെ മർത്തമറിയം വനിതാസമാജം 2025 - 2026 വർഷത്തെ മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ട്രോഫി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിൽ നിന്ന് യൂണിറ്റ് സെക്രട്ടറി മേരി ചാക്കോ ഏറ്റുവാങ്ങി.
റവ.ഫാ. ജാക്സൺ എം. ജോൺ, റവ.ഫാ. ജോൺസൺ ഐപ്പ്, റവ.ഫാ. യാക്കോബ് ബേബി, റവ.ഫാ. ബിജു ഡാനിയേൽ, റവ.ഫാ. സജി എബ്രഹാം, റവ.ഫാ. ബിനിഷ് ബാബു, ജെസി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ജ്വാലാ നഗറിലെ സെന്റ് ജോൺസ് അക്കാദമിയിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ഉഡാൻ യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു.
സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫെസ്റ്റിവലിൽ വിവിധ കലാ-സാംസ്കാരിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് സൺഫ്ലവർ ഹൗസ് ടീം ഒന്നാം സ്ഥാനം നേടി.
വിജയികൾക്ക് സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ. ബിബിൻ ട്രോഫി സമ്മാനിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ നവീന, മാനേജർ റവ.ഫാ. ജോൺ സിറിൽ, അസിസ്റ്റന്റ് മാനേജർ റവ.ഫാ. ജോൺ ജോയ് എന്നിവർ സമീപം.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് എ.വി. ഭാസ്കരന്റെ നിര്യാണത്തിൽ ഡിഎംഎ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി അനുശോചന യോഗം സംഘടിപ്പിച്ചു.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ശനിയാഴ്ച വൈകുന്നേരം ആറിന് ആരംഭിച്ച അനുശോചന യോഗത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുക്കണക്കിന് ഡിഎംഎ പ്രവർത്തകർ എ.വി. ഭാസ്കരന്റെ ഓർമകൾക്ക് മുമ്പിൽ ആദരങ്ങൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠനും നിർവാഹക സമിതി അംഗം ടി.വി. സജിനും ഓൺലൈൻ പ്ലാറ്റ്ഫോം കോർഡിനേറ്റർമാർ ആയിരുന്നു.
ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ ഷാജി, ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, നിർവാഹക സമിതി അംഗങ്ങളായ ആർഎംഎസ് നായർ, ആർ ജി കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
അദ്ദേഹത്തിന്റെ മകൾ ബീന ഭാസ്കരൻ, ബാബു പണിക്കർ, എ.ടി. സൈനുദ്ദിൻ, സി.എ. നായർ, ടി.പി. മണിയപ്പൻ, എൻ.സി. ഷാജി, പി. രവീന്ദ്രൻ, ടി.എൻ. ഹരിദാസ്, ടി.കെ. കുട്ടപ്പൻ, സീതാ രവീന്ദ്രൻ, ജെ. കെ. വർഗീസ്, പൂജാ രവീന്ദ്രൻ, സി. ആർ. രവീന്ദ്രൻ, വി.എം. മേനോൻ, കല്ലറ മനോജ്, അംബിക സുകുമാരൻ, കെ. ഉണ്ണികൃഷ്ണൻ, തുടങ്ങി ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഡിഎംഎയുടെ മുൻ സാരഥികളടക്കം നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു.
Pravasi India – Delhi
ഗാസിയാബാദ്: മർത്തമറിയം വനിതാസമാജം ഡൽഹി ഭദ്രാസനത്തിന്റെ 2026-ലെ വാർഷിക സമ്മേളനം "Repent and Turn to God' (അനുതപിക്കുക ദൈവത്തിങ്കലേക്ക് തിരിയുക) എന്ന പ്രമേയത്തിൽ ഗാസിയാബാദിലെ ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.
രാവിലെ പ്രഭാത നമസ്കാരത്തോടും വിശുദ്ധ കുർബാനയോടും സമ്മേളനത്തിന് തുടക്കമായി. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയം, ഗാസിയാബാദ് മാർത്തമറിയം വനിതാസമാജം യൂണിറ്റിന്റെ പ്രാർഥനാഗാനത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്.
അഡ്വ. ഷിനി എബ്രഹാം ബൈബിൾ വായന നിർവഹിച്ചു. വികാരി റവ. ഫാ. ബിജു ഡാനിയേൽ സ്വാഗതം ആശംസിച്ചു. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് അധ്യക്ഷത വഹിച്ചു. സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പൽ പ്രഫ. സൂസൻ ഏലിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഭദ്രാസന സെക്രട്ടറി റവ.ഫാ. സജി എബ്രഹാം ആശംസകൾ നേർന്നു. മർഥ് മറിയം വനിതാസമാജം വൈസ് പ്രസിഡന്റ് റവ. ഫാ. യാക്കോബ് ബേബി പങ്കെടുത്ത യൂണിറ്റുകളെ പരിചയപ്പെടുത്തി.
ടികെഎം കോളജ് ഓഫ് എൻജിനിയറിംഗ് കൊല്ലം അസോസിയേറ്റ് പ്രഫസർ ഡോ. ടീന ലിസ ജോൺ രണ്ട് സെഷനുകളിലായി ബൈബിൾ ക്ലാസുകൾ നയിച്ചു. ഉച്ചയ്ക്ക് ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് കൈയെഴുത്തിൽ തയാറാക്കിയ ബൈബിളിന്റെ പ്രകാശനം നടന്നു.
ഉച്ചഭക്ഷണത്തിന് ശേഷം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയം, ഗുരുഗ്രാമിന്റെ ഗായകസംഘം ഗാനങ്ങൾ അവതരിപ്പിച്ചു. സെന്റ് ജോസഫ്സ് ദേവാലയം, തുഗ്ലകാബാദ് അവതരിപ്പിച്ച ഫാൻസി ഡ്രസ് ശ്രദ്ധേയമായി.
തുടർന്ന് ആശംസാപ്രസംഗങ്ങൾ, ബിസിനസ് സെഷൻ, വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടന്നു. മർത്തമറിയം വനിതാസമാജം ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.
പ്രാർഥനയോടും ആശീർവാദത്തോടും കൂടി സമ്മേളനം സമാപിച്ചു. ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും 550 ഓളം മർത്തമറിയം വനിതാസമാജം അംഗങ്ങളുടെ സാന്നിധ്യം സമ്മേളനത്തെ ശ്രദ്ധേയമാക്കി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ജ്വാലാനഗറിലെ സെന്റ് ജോൺസ് അക്കാദമിയിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ യുവജനോത്സവമായ "ഉഡാൻ' പ്രശസ്ത നർത്തകിയും പത്മശ്രീ പുരസ്കാര ജേതാവുമായ ഗീതാ ചന്ദ്രൻ, ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ അമരേന്ദ്ര ഖട്വ എന്നിവരുടെ വിശിഷ്ട സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.
യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന ഈ മൂന്ന് ദിവസത്തെ മേളയിൽ വിവിധ കലാപരിപാടികളും മത്സരങ്ങളും സാംസ്കാരിക അവതരണങ്ങളും അരങ്ങേറും.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മായാപുരി - ഹരിനഗർ ഏരിയ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. അടുത്ത മൂന്നുവർഷക്കാലത്തേക്കാണ് ഭരണസമിതിയുടെ കാലാവധി.
ചെയർമാൻ സി.എൻ. രാജൻ, വൈസ് ചെയർമാൻ ആർ.ആർ. നായർ, സെക്രട്ടറി എം.ബി. സുനിൽകുമാർ, ജോയിന്റ് സെക്രട്ടറിമാർ കെ.ആർ. രാഗേഷ്, പി. സുജിത്, ട്രെഷറർ ബാലകൃഷ്ണൻ നായർ, ജോയിന്റ് ട്രെഷറർ സുനിൽ വർഗീസ്, ഇന്റേണൽ ഓഡിറ്റർ എസ്. കൃഷ്ണകുമാർ, വനിതാ വിഭാഗം കൺവീനർ കെ.കെ. ബേബി, ജോയിന്റ് കൺവീനർമാർ ബിജില സുജിത്, ബി. സരിത, യുവജന വിഭാഗം കൺവീനർ എസ്. ഗൗരി നന്ദന, ജോയിന്റ് കൺവീനർമാർ അമൃത അശോക്, സിദ്ധാർഥ് എസ്. നായർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിന്റെ അധ്യക്ഷതയിൽ ചേർന്നു.
അധ്യക്ഷപ്രസംഗത്തിൽ തിരുമേനി, സഭയുടെയും മർത്തമറിയം വനിതാ സമാജത്തിന്റെയും ആത്മീയവും സംഘടനാപരവുമായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ശക്തിപ്പെടുത്തി നടന്നതിൽ അഭിനന്ദനങ്ങൾ അറിയിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. സജി എബ്രഹാം ആശംസകൾ അറിയിച്ചു. യോഗത്തിൽ പ്രസ്ഥാനത്തിന്റെ ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് വേദപുസ്തക വായന നിർവഹിക്കുകയും മോളി മോഹൻ 15 മിനിറ്റ് ധ്യാനം നയിക്കുകയും ചെയ്തു.
തുടർന്ന് പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് വിവിധ യൂണിറ്റുകളെ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് കഴിഞ്ഞ എക്സിക്യൂട്ടീവ് യോഗത്തിന്റെ മിനിറ്റ്സ് വായിച്ചു. മിനിറ്റ്സ് യോഗം ഐക്യകണ്ഠേന അംഗീകരിച്ചു.
തുടർന്ന് അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും വിശദമായ ചർച്ചകൾക്കുശേഷം പാസാക്കി. പ്രസ്ഥാനത്തിന്റെ ട്രസ്റ്റി ബീന ബിജു വാർഷിക വരവ് - ചെലവ് കണക്കുകൾ അവതരിപ്പിച്ചു. കണക്കുകളും യോഗം അംഗീകരിച്ചു.
ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. യോഗത്തിൽ 65 പ്രതിനിധികൾ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ 2026-ലെ വാർഷിക സമ്മേളനം ഓഗസ്റ്റ് രണ്ടിന് ഗാസിയാബാദിലെ സെന്റ് തോമസ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ നടക്കും.
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും.
അധ്യാപികയും ടികെഎം കോളേജ് കൊല്ലം പ്രഫസറുമായ ഡോ. ടീന ലിസ ജോൺ മുഖ്യപ്രഭാഷണവും പ്രത്യേക ക്ലാസും നയിക്കും.ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പൾ ഡോ. സൂസൻ ഏലിയാസ് മുഖ്യാതിഥിയായി പങ്കെടുക്കും.
സെന്റ് തോമസ് ഇടവക വികാരിമാരായ ഫാ. ബിജു ഡാനിയേൽ, ഫാ. ബിനീഷ് ബാബു, ഫാ. ജാക്സൺ ജോൺ, പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ഫാ. യാക്കോബ് ബേബി, ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ്, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന-ഇടവക ഭാരവാഹികൾ എന്നിവർ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾക്ക് നേതൃത്വം നൽകും.
ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള മർത്തമറിയം വനിതാ സമാജം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹിയിൽ ചത്തർപുർ പഹാടി D-19 House No.792യിൽ സാലി സൈമൺ ജോർജ് (66) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച പനവേലി അമ്പലക്കര സെന്റ് ജോർജ് മലങ്കര കാതോലിക് പള്ളിയിൽ നടക്കും.
ഭർത്താവ്: പരേതനായ സൈമൺ ജോർജ്, കളിയിലെഴുകം. മക്കൾ: ടെസി സൈമൺ, ജെറാൾഡ് സൈമൺ.
Pravasi India – Delhi
ന്യൂഡൽഹി: കേരളത്തിൽ യുവാക്കളെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിനെതിരേ സർക്കാർ, പോലീസ്, എക്സൈസ് വകുപ്പ് എന്നിവർ സ്വീകരിക്കുന്ന ശക്തമായ നടപടികൾ സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതലമുറയുടെ ഭാവിക്കും അനിവാര്യമാണ്.
മയക്കുമരുന്ന് കടത്ത് തടയൽ, ലഹരി മാഫിയക്കെതിരായ നിയമനടപടികൾ, ബോധവത്കരണ പ്രവർത്തനങ്ങൾ, ചികിത്സയും പുനരധിവാസവും എന്നിവ ഒരുമിച്ച് മുന്നോട്ടുപോകുമ്പോഴാണ് ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ഫലപ്രദമാകുന്നത്.
അതോടൊപ്പം കുടുംബങ്ങൾ, സ്കൂളുകൾ, മത-സാമൂഹിക സംഘടനകൾ എന്നിവരും യുവാക്കളെ ലഹരിയുടെ പിടിയിൽ നിന്ന് അകറ്റാൻ സജീവമായി പങ്കാളികളാകേണ്ടതുണ്ടെന്നും ഊന്നിപ്പറഞ്ഞു.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് ജോൺസ് അക്കാദമി ജ്വാല നഗറിൽ "ഫിഫ 2026 ജഴ്സി ഡേ' വളരെ ആഘോഷപൂർവം കൊണ്ടാടി. ദേശീയ ടീമുകളുടെ ജഴ്സികൾ അണിഞ്ഞ് വിദ്യാർഥികളും അധ്യാപകരും ആനന്ദത്തോടെ പരിപാടിയിൽ പങ്കെടുത്തു.
സെന്റ് ജോൺസ് കുടുംബം മുഴുവനും "കുടുംബാത്മകതയോടെയും ആഹ്ലാദത്തോടെയും' ദിവസം ആഘോഷിച്ചു. സ്കൂൾ "ബാൻഡിന്റെയും എയ്റോബിക്സ് ടീമിന്റെയും' ഊർജസ്വലമായ പ്രകടനങ്ങൾ ദിവസത്തിന് കൂടുതൽ മനോഹാരിത പകർന്നു.
ഗെയിംസിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ റവ. ഫാ. ബിബിൻ ഒഎഫ്എം കാപ്പ് നിർവഹിച്ചു. റവ. ഫാ. ജോൺ ജോയ് ഒഎഫ്എം കാപ്പ്, റവ. സി. നവീന സിടിസി, സ്റ്റാഫ് സെക്രട്ടറി ഷാലിനി പഹ്വ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിദ്യാർഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെയാണ് ദിവസം സമാപിച്ചത്. സമ്മാനവിതരണത്തോടെ "ഫിഫ 2026 ജഴ്സി ഡേ' പരിപാടികൾക്ക് മനോഹരമായ സമാപനം കുറിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച കാർത്തിക പൊങ്കാലയും മൃത്യുഞ്ജയ ഹോമവും നടക്കും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി അഖിൽ ഗണേശിന്റെ കാർമികത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാലയ്ക്ക് ആരംഭമാവും. തുടർന്ന് മൃത്യുഞ്ജയ ഹോമവും അരങ്ങേറും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടും മൃത്യുഞ്ജയ ഹോമത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9811219540, 9971215395, 9289886490.
Pravasi India – Delhi
ഭോപ്പാൽ: മലങ്കര കാത്തലിക് അസോസിയേഷൻ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള ഭദ്രാസനതല ലഹരിവിരുദ്ധ പ്രചാരണത്തിന് തുടക്കം. ഭോപ്പാൽ സെന്റ് തോമസ് പള്ളിയിൽ നടന്ന ചടങ്ങിൽ ദദ്രാസന പ്രസിഡന്റ് റെജി തോമസ് അധ്യക്ഷത വഹിച്ചു.
ഫാ. ചാൾസ് വിൽസൻ മുഖ്യപ്രഭാഷണം നടത്തി. ഭോപ്പാൽ വൈദിക ജില്ല വികാരി ജനറൽ ഫാ. വിശാഖ് സ്കറിയ ആമുഖ പ്രഭാഷണം നടത്തി. ദദ്രാസന ജനറൽ സെക്രട്ടറി ഷാജി ജോൺ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ ബാർ-ഈത്തോ-കാശിറോ (സഭയുടെ ഉത്സാഹിയായ പുത്രൻ) പദവിക്ക് അർഹനായ എൻ.സി. ഫിലിപ്പിനെ ആദരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭദ്രാസന പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സാബു സാമുവേലിനെ ചടങ്ങിൽ അഭിനന്ദിച്ചു.
ചടങ്ങിൽ ഭോപ്പാൽ റീജണിലെ ഉന്നതവിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു. നവംബർ ഒമ്പത്, 10 തീയതികളിൽ ഭോപ്പാൽ സെന്റ് തോമസ് സ്കൂളിൽ നടക്കുന്ന ഭദ്രാസന ജനറൽ കൺവൻഷൻ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് എംസിഎ ഭദ്രാസന പ്രസിഡന്റ് അവലോകനം നടത്തുകയും വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു.
ഭോപ്പാൽ റീജൺ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി കെ.ഒ. സ്റ്റീഫൻ, ഇപിസി സെക്രട്ടറി സാബു സാമുവൽ എന്നിവർ പ്രസംഗിച്ചു. എംസിഎ ഭദ്രാസന സെക്രട്ടറി ലിസി സ്റ്റീഫൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം വൈ. ഷാജി നന്ദിയും പറഞ്ഞു.
ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും ലഹരിയുടെ ദൂഷ്യവശങ്ങളെ സംബന്ധിച്ച ബോധവത്കരണ സെമിനാറുകളും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.
Pravasi India – Delhi
ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദുക്റാന ആചരണം സംഘടിപ്പിച്ചു. ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫാ. ഡേവിസ് ചിറമ്മേല്‍, ഫാ. പി.ജെ. ജോളിച്ചന്‍, ഫാ. ജോര്‍ജ് പയറ്റിക്കാട്ടില്, ഫാ. സിബി ജോസഫ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
Pravasi India – Delhi
ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിതാഷ ഫൗണ്ടേഷന്, ഐഎംസിഎ സംഘടനകളുമായി ചേര്‍ന്നു അവയവദാന ബോധവത്കരണ കാമ്പയിന് സംഘടിപ്പിച്ചു.
ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ ബോധവത്കരണ കാമ്പയിനില്‍ ഫാ. ഡേവിസ് ചിറമ്മേല്‍ മുഖ്യാതിഥിയായിരുന്നു. സമൂഹത്തില്‍ അവയദാനത്തിന്റെ പ്രധാന്യം വര്‍ധിച്ചുവരുന്നതിനെ കുറിച്ച് ഫാ. ഡേവിസ് ചിറമ്മേല്‍ സംസാരിച്ചു.
Pravasi India – Delhi
ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐഎംസിഎയുമായി ചേര്‍ന്നു അവയവദാന ബോധവത്കരണ കാമ്പയിനും ദുക്റാന ദിനാചരണവും സംഘടിപ്പിക്കും.
ശനിയാഴ്ച വൈകുന്നേരം 5.30നു ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ ബോധവത്കരണ കാമ്പയിന് നടക്കും. ഞായറാഴ്ച ദുക്റാന തിരുനാള്‍ ആഘോഷിക്കും.
രാവിലെ 9.30നു മലയാളത്തില്‍ വിശുദ്ധ കുര്‍ബാന ഫാ. ഡേവിസ് ചിറമേല്‍, ഫാ. സിബി ജോസഫ്, ഫാ. പി.ജെ. ജോളിച്ചന്‍, ഫാ. ജോര്‍ജ് പയറ്റിക്കാട്ട് എന്നിവര്‍ കാര്‍മികത്വം വഹിക്കും.
11നു ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ മലയാളത്തില്‍ ഫാ. ഡേവിസ് ചിറമേലുമായി സംവാദം നടക്കും. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.
Pravasi India – Delhi
ന്യൂഡൽഹി: ഇന്റർനാഷണൽ ഡോമെസ്റ്റിക് വർക്കേഴ്സ് ദിനത്തോട് അനുബന്ധിച്ച് വീട്ടുജോലിക്കാരുടെ (ഡോമെസ്റ്റിക് വർക്കേഴ്സ്) സംഗമം നടത്തി. CBCI Labor Commission നോർത്ത് റീജിയൻ ചെയർമാൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ചു സംസാരിച്ചു.
ഈ തിരക്കേറിയ നഗരത്തിൽ ചെയ്യുന്ന ജോലി ആരും ശ്രദ്ധിക്കപ്പെടുന്നില്ല എങ്കിൽകൂടി രാജ്യപുനരുദ്ധാരണത്തിൽ നിങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങര അഭിപ്രായപ്പെട്ടു.
Pravasi India – Delhi
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകാംഗങ്ങളും സജീവ പ്രവർത്തകരുമായിരുന്ന ജാനിയ ഷിജിൻ, എയ്ഞ്ചേൽ മരിയ, സ്നേഹ സജി, ആനറ്റ് ജോയ് എന്നിവർക്ക് യാത്രയയപ്പ് നൽകി.
ഇടവകയുടെ സ്നേഹോപഹാരം വികാരി ഫാ. ജയ്ക്ക് മങ്ങാട്ട് നൽകി.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ മാർത്ത മറിയം വനിതാ സമാജം (എംഎംവിഎസ്) അംഗങ്ങളുടെ നേതൃത്വത്തിൽ 2026-ലെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിൽ വച്ച് റവ.ഫാ. പീറ്റർ പോളിന്റെ (സെന്റ് പോൾസ് ബാൽ ഭവൻ, ഇറ്റാർസി) നേതൃത്വത്തിൽ നടത്തി.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സന്ദേശവുമായി ഇടവകയിലെ സീനിയർ മാർത്ത മറിയം വനിതാ സമാജം അംഗങ്ങളായ അന്നമ്മ വർഗീസിനും ശോശാമ്മ കുഞ്ഞുവിനും വൃക്ഷത്തൈകൾ നൽകി ആദരിച്ചു.
പരിപാടിയുടെ ക്രമീകരണങ്ങൾക്ക് മാർത്ത മറിയം വനിതാ സമാജം സെക്രട്ടറി ഷീബ സജി നേതൃത്വം നൽകി. പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും സമൂഹത്തിലേക്ക് പകരാൻ ഈ ആഘോഷം സഹായകമായി.
Pravasi India – Delhi
ന്യൂഡൽഹി: പരേതനായ കുണ്ടറ പള്ളിയാവിള വീട്ടിൽ പി. ജി. മത്തായിയുടെ ഭാര്യ റോസമ്മ മത്തായി ഡൽഹിയിൽ അന്തരിച്ചു. ആർഎംഎൽ ആശുപത്രിയിലെ എഎൻഎസ് ആയി സേവനമനുഷ്ഠിച്ചിരുന്നു.
മക്കൾ: ഷീബ ജിമ്മി ജോർജ്, ഷീജ ബിജു ജോർജ്, ഷീമാ ജോൺ, ഷിഖാ റോണി. മരുമക്കൾ: പരേതനായ ജിമ്മി ജോർജ് (കോട്ടയം), ബിജു ജോർജ്, ജോൺകുട്ടി, റോണി വി. സ്കറിയ (മൂവരും ഡൽഹി).
സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ബുറാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: 9810427740 (റോണി വി. സ്കറിയ).
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിന്റെ 14-ാമത് പ്രിൻസിപ്പലായി നിയമിതയായ സൂസൻ എലിയാസിനെ ആദരിച്ച് ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ വികാരി റവ.ഫാ. ജോയ്സൺ തോമസ് പൂച്ചെണ്ട് നൽകി ആശംസകളും അഭിനന്ദനങ്ങളും അർപ്പിച്ചു.
വിദ്യാഭ്യാസ രംഗത്ത് പുതിയൊരു ഉത്തരവാദിത്വത്തിലേക്ക് പ്രവേശിക്കുന്നതിനോടനുബന്ധിച്ച് ഇടവകയുടെ സ്നേഹവും പ്രാർഥനകളും അറിയിച്ചുകൊണ്ടായിരുന്നു ഈ ആദരവ്. ചടങ്ങിൽ ഇടവക ട്രസ്റ്റി സാബു എബ്രഹാമും സമീപം സന്നിഹിതനായിരുന്നു.
കോളജിന്റെ നേതൃത്വത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്ന സൂസൻ എലിയാസിന് ഇടവകയുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും നേർന്നു. പുതിയ ദൗത്യത്തിൽ ദൈവാനുഗ്രഹവും വിജയവും ഉണ്ടാകട്ടെയെന്ന് ഇടവകാംഗങ്ങളും ആശംസിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആയാനഗർ ഏരിയയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. ആയാനഗറിലെ ജെഎംഡി ഗാർഡനിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്ക് കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ആയാനഗർ അഡ്ഹോക് കമ്മിറ്റി കൺവീനർ കെ.ജി. സുനിൽ അധ്യക്ഷത വഹിച്ച യോഗം ആൻസി അരുൾദാസ് ആലപിച്ച പ്രാർഥനാ ഗീതത്തോടെ ആരംഭിച്ചു.
വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ, അഡ്ഹോക് കമ്മിറ്റി ജോയിന്റ് കൺവീനർ പുരുഷൻ കുടമാളൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോള ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന ക്ലാസുകളുടെ പ്രവേശനോത്സവം നടത്തി.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ. ജി. രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ഏരിയ ചെയർമാൻ പി.ഡി. പുന്നൂസ്, സെക്രട്ടറി തോമസ് മാമ്പിള്ളി, വനിതാ വിഭാഗം കൺവീനർ റിൻസി ജോസഫ്, മലയാളം മിഷൻ കോഓർഡിനേറ്റർ സെൽമാ ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നു നടന്ന നഴ്സസ് ദിനാഘോഷ ചടങ്ങുകൾ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും വാർഷിക പൊതുയോഗം വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠനും ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മലയാളം ഭാഷാധ്യാപകരായ ടെസി റോബി, കെ.ജെ. രാജീവ്, വനിതാ വിഭാഗം ജോയിന്റ് കൺവീനർ രാഖി ജെ. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
ഏരിയയിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു ശേഷം ഉച്ചഭക്ഷണത്തോടുകൂടി പരിപാടികൾ സമാപിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ആലപ്പുഴ തകഴി, കേളമംഗലം നടുവിലേഴത്ത് (പുത്തൻചിറ) ത്രേസ്യാമ്മ ജോസഫ് (83) ഡൽഹി രജോരി ഗാർഡൻ, 229 ന്യൂഫോർ സ്റ്റോറിയിൽ അന്തരിച്ചു. പരേതനായ എൻ.ഡി. ജോസഫാണ് ഭർത്താവ്.
വെള്ളിയാഴ്ച രാവിലെ 11ന് കേളമംഗലം സെന്റ് മേരീസ് ദേവാലയ കുടുംബ കല്ലറയിൽ. മക്കൾ: പരേതയായ ജെസി, സെബാസ്റ്റ്യൻ ജോസഫ്, ജാൻസി.
മരുമക്കൾ: തമ്പി ചെറുകോൽ മാവേലിക്കര, ഗീതമ്മ നല്ലേപ്പറമ്പിൽ, ചെറുവള്ളി മണിമല, ജോസഫ്കുട്ടി മണലിൽ മുട്ടാർ.
Pravasi India – Delhi
ന്യൂഡൽഹി: ലോക പ്രശസ്ത കലാലായം ഡൽഹി സെന്റ് സ്റ്റീഫൻസ് കോജിന്റെ 145 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പാൾ സ്ഥാനത്തേക്ക്.
മലയാളിയായ കംപ്യൂട്ടർ സയന്റിസ്റ്റ് പ്രഫ. സൂസൻ ഏലിയാസിനെ കോളജിന്റെ പതിനാലാമത് പ്രിൻസിപ്പാളായി നിയമിച്ചു. ജൂൺ ഒന്നിന് ചുമതലയേറ്റെടുക്കും.
കോളജ് ചെയർമാനും ഡൽഹി ബിഷപ്പുമായ ഡോ. പോൾ സ്വരൂപാണു പുതിയ പ്രിൻസിപ്പലിനെ പ്രഖ്യാപിച്ചത്. സുപ്രീം കോടതി ജഡ്ജിമാർ, പ്രശസ്തരായ അഭിനേതാക്കൾ, കായിക താരങ്ങൾ തുടങ്ങി നിരവധി പ്രമുഖരെ വാർത്തെടുത്ത വിദ്യാലയത്തിന്റെ അമരത്തേക്ക് ആദ്യമായാണ് ഒരു വനിതയെത്തുന്നത്.
1950കളിൽ റാന്നിയിൽനിന്നു ചെന്നൈയിലെത്തിയ മലയാളികുടുംബത്തിലാണ് സൂസൻ ജനിച്ചത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗിൽ ഉന്നതബിരുദവും മൾട്ടിമീഡിയ കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട് സൂസൻ ഏലിയാസ്.
തന്റെ കരിയറിലെ ആദ്യ ദശാബ്ദങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സെന്റ് സ്റ്റീഫൻസിൽ എത്തുന്നതിനു മുൻപ് ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയിൽ പ്രോ വൈസ് ചാൻസലർ (റിസർച്ച്) ആയും ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റിയിൽ റിസർച്ച് ഡയറക്ടറായും വിഐടി ചെന്നൈയിൽ പ്രൊഫസറായും ഡീനായും സൂസൻ ഏലിയാസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സൂസന്റെ ഭർത്താവ് തിരുവനന്തപുരം സ്വദേശിയാണ്. ചെന്നൈയിൽ ആർക്കിടെക്റ്റായി പ്രവർത്തിക്കുകയാണ് അദ്ദേഹം. സ്ത്രീ ശാക്തീകരണത്തിലേക്കുള്ള കോളജിന്റെ ഈ ചുവടുവയ്പിനെ പൂർവ വിദ്യാർഥികളും അധ്യാപകരും ഒരുപോലെ സ്വാഗതം ചെയ്തു.
"ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാണ്, ഏറെ വൈകിയാണെങ്കിലും ഉചിതമായ തീരുമാനമാണിത്...' എന്ന് മുൻ വിദ്യാർഥിയും എംപിയുമായ ശശി തരൂർ എക്സിൽ കുറിച്ചു.
1881-ൽ സ്ഥാപിച്ച സെന്റ് സ്റ്റീഫൻസിൽ 1928 മുതലാണ് പെൺകുട്ടികൾക്കു പ്രവേശനം നൽകിത്തുടങ്ങിയത്. എന്നാൽ 1975-ലാണ് ബിരുദ ക്ലാസുകളിൽ പെൺകുട്ടികൾക്കു പ്രവേശനം ലഭ്യമായത്.
Pravasi India – Delhi
നോയിഡ: സെക്ടർ 51ലുള്ള മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ഡൽഹി ഭദ്രാസന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി "ഖ്യോംതോ - ക്രിസ്തു ഉയിർത്തെഴുന്നേറ്റു' എന്ന സംഗീത മത്സരം വിജയകരമായി സംഘടിപ്പിച്ചു.
ഡൽഹി - എൻസിആർ മേഖലയിലെ എല്ലാ സഭകളിലെയും അംഗങ്ങൾക്കും സ്വതന്ത്ര ക്രിസ്തീയ ഗായക സംഘങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു.
ഡ്യൂയറ്റ് വിഭാഗവും ക്വയർ വിഭാഗവും ഉൾപ്പെടെ രണ്ട് വിഭാഗങ്ങളിലായി മത്സരം നടന്നു. ഡ്യൂയറ്റ് വിഭാഗത്തിൽ 13 സഭകളിൽ നിന്നുള്ള ടീമുകളും ക്വയർ വിഭാഗത്തിൽ ഒമ്പത് സഭകളിൽ നിന്നുള്ള ടീമുകളും പങ്കെടുത്തു.
ഡ്യൂയറ്റ് വിഭാഗത്തിലെ വിജയികൾ:
ഒന്നാം സമ്മാനം: സെന്റ് തോമസ് മാർത്തോമാ ദേവാലയം, കരോൾ ബാഗ്.
രണ്ടാം സമ്മാനം: സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക, ഹൗസ് ഖാസ്.
മൂന്നാം സമ്മാനം: ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയം, നോയിഡ.
ക്വയർ വിഭാഗത്തിലെ വിജയികൾ:
ഒന്നാം സമ്മാനം: ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയം, നോയിഡ.
രണ്ടാം സമ്മാനം: സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക , ഹൗസ് ഖാസ്.
മൂന്നാം സമ്മാനം: സെന്റ് മേരീസ് കത്തോലിക്കാ ദേവാലയം, നോയിഡ.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-2 ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മേയ് മൂന്നിന് രാവിലെ 10.30ന് മയൂർ വിഹാർ ഫേസ് 2ലെ പോക്കറ്റ്-എഫ് എംസിഡി ലൈബ്രറി ഹാളിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ. തങ്കപ്പനെ നിയമിച്ചു.
2026-2029 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. ചെയർമാൻ-1, വൈസ് ചെയർമാൻ-1, സെക്രട്ടറി-1, ജോയിന്റ് സെക്രട്ടറി-2, ട്രെഷറർ-1, ജോയിന്റ് ട്രെഷറർ-1, ഇന്റേണൽ ഓഡിറ്റർ-1, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ-35, വനിതാ വിഭാഗം കൺവീനർ-1, വനിതാ വിഭാഗം ജോയിന്റ് കൺവീനർ-2, യുവജന വിഭാഗം കൺവീനർ (വയസ് 18-35)-1, യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 18-35)-2 (പുരുഷൻ, വനിതാ 1 വീതം) എന്നീ തസ്തികകളിലേക്കാണ് തെരെഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
ഈ മാസം 27, 28 തീയതികളിൽ വൈകുന്നേരം 6.30 മുതൽ 8.30 വരെ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ മയൂർ വിഹാർ ഫേസ് 2-ലെ ബ്ലോക്ക്-ബി, പ്ലോട്ട്-15, ലോക്കൽ ഷോപ്പിംഗ് കോംപ്ലക്സിലെ സച്ദേവാ ആർക്കേഡിലെ എഫ്-5, ഒന്നാം നിലയിൽ നാമനിർദ്ദേശ പത്രികയുടെ വിതരണവും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 28ന് രാത്രി 8.30 വരെയാണ്.
29ന് രാത്രി ഏഴിന് ലഭിച്ച നാമ നിർദ്ദേശ പത്രികകളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 30ന് വൈകുന്നേരം 6.30 മുതൽ 8.30 വരെ പത്രിക പിൻവലിക്കാവുന്നതാണ്. 30ന് രാത്രി 10ന് സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ, മേയ് മൂന്നിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടത്തും.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന മയൂർ വിഹാർ ഫേസ്-2 ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ/ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറുമായി 9818204660 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ കിരീടത്തിൽ നിസ്വാർഥ സേവനത്തിന് കേരള പോലീസിന്റെ പൊൻതൂവൽ. കോട്ടയം ആർപ്പൂക്കര പാറപ്പുറം ഭാഗത്തു നിന്നും ഈ മാസം 22ന് ഉച്ചയ്ക്ക് 12.30 മുതൽ കാണാതായ കോഴിക്കോട് സ്വദേശിയെ കണ്ടെത്തുവാൻ സഹായിച്ച ഡിഎംഎയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കോട്ടയം ഗാന്ധിനഗർ പോലീസിന്റെ ശബ്ദ സന്ദേശം.
കാണാതായ കുട്ടി, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനടുത്തുള്ള അജ്മീരി ഗേറ്റ് എന്ന സ്ഥലത്ത് എത്തിയെന്നും കണ്ടുപിടിച്ചു കൂട്ടിക്കൊണ്ടുവരാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോട്ടയം ഗാന്ധി നഗർ പോലീസ് സ്റ്റേഷനിൽ നിന്നും രഞ്ജിത്ത് എന്ന ഉദ്യോഗസ്ഥൻ ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയെ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു.
നെറ്റിൽ നിന്നും ഡിഎംഎയുടെ ഫോൺ നമ്പർ കണ്ടെത്തിയാണ് പോലീസ് സഹായം അഭ്യർഥിച്ചത്. ഈ വിവരം ഡിഎംഎ ആർകെ പുരം ഏരിയ സെക്രട്ടറിയും ഡൽഹി പോലീസ് ഉദ്യോഗസ്ഥനുമായ രത്നാകരൻ നമ്പ്യാരെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സി.എം. ഷിജു, അഭിഷേക് അജയ് എന്നിവരുമായി മേൽപ്പറഞ്ഞ സ്ഥലത്തെത്തി കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
കുട്ടിയുടെ പിതാവ് അഖിലേഷ് കുമാർ ഡൽഹിയിൽ എത്തുകയും മകനെ കണ്ടെത്തുവാൻ ഡൽഹി മലയാളി അസോസിയേഷനും മലയാളി പോലീസുകാരും ചെയ്ത നിസ്വാർഥ സേവനത്തിനു നന്ദി പറയുകയും മകനുമായി നാട്ടിലേക്ക് യാത്രയാവുകയും ചെയ്തു.
കോഴിക്കോട് തലക്കളത്തൂർ അന്നാശേരി വരതരുകുനിയിൽ ഭാഗത്ത് ആനന്ദതീർഥം വീട്ടിൽ അഖിലേഷ് കുമാറിന്റെ മകൻ വിഷ്ണു തീർഥ് (19) ആണ് കോട്ടയം ആർപ്പൂക്കര പാറപ്പുറം അങ്ങാടി കുന്നുംപുറത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ നിന്നും ആരുമറിയാതെ ഡൽഹിക്കു വണ്ടി കയറിയത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-വൺ ഏരിയയുടെ വാർഷിക പൊതുയോഗവും 2026 - 2029 വർഷക്കാലത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മയൂർ വിഹാർ ഫേസ് വണിലെ കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ നടന്നു.
ഏരിയ ചെയർമാൻ സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഏരിയ സെക്രട്ടറി രവീന്ദ്രൻ പിരിയാട്ട്, ട്രഷറർ വി. രഘുനാഥൻ, ജോയിന്റ് സെക്രട്ടറി ശ്രീനി നായർ, റിട്ടേണിംഗ് ഓഫീസർ പ്രസാദ് കെ. നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ജയ്പുർ: സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികെഐ ജയ്പുർ യുവജനപ്രസ്ഥാനം "ദി സൈലന്റ് വാർ: ഫ്ലെഷ് vs സ്പിരിറ്റ്' (ഗലാത്യർ 5:16-17) എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന റിട്രീറ്റ് വിജയകരമായി സംഘടിപ്പിച്ചു.
ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ദിനംപ്രതി നടക്കുന്നതായ ദേഹവും ആത്മാവും തമ്മിലുള്ള നിശബ്ദമായ പോരാട്ടത്തിന്റെ ആഴമുള്ള യാഥാർഥ്യത്തെ ഈ റിട്രീറ്റ് ഉന്നയിച്ചു. ഏകദിന പരിപാടി ദീപപ്രജ്വലനച്ചടങ്ങോടെ ആരംഭിച്ചു, അത് ആത്മീയമായി ഉണർത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചു.
റവ.ഫാ. ജോമോൻ ജോർജ് സ്വാഗതം അർപ്പിക്കുകയും വിഷയാവതരണം നടത്തുകയും ചെയ്തു. ദിവസത്തെ പരിപാടിക്ക് അനുയോജ്യമായ ഭാവം നൽകിക്കൊണ്ട്. തുടർന്ന് ഒസിവെെഎം സ്റ്റഡി സെക്രട്ടറി ബിൻസി ജോയൽ വിഷയം ഔപചാരികമായി അവതരിപ്പിച്ചു.
ബൈബിൾ വായനകൾ ലിബി ലിജു ഭക്തിപൂർവം നയിച്ചു, സംഗമത്തിന് ആത്മപരിശോധനാപരമായ ആഴം കൂട്ടി. മുഴുവൻ പരിപാടിയും സിനി അബിൻ നന്നായി ഏകോപിപ്പിക്കുകയും അവതരിക്കുകയും ചെയ്തു. അതിലൂടെ പരിപാടി സുതാര്യവും ആകർഷകവുമായ രീതിയിൽ മുന്നേറി.
പ്രധാനാതിഥിയും മുഖ്യ പ്രഭാഷകയുമായ സിസ്റ്റർ റേച്ചൽ എംഎസ്എ, സെന്റ് ആഞ്ചല സോഫിയ സീനിയർ സെക്കൻഡറി സ്കൂൾ, ഘാട് ഗേറ്റ് വൈസ് പ്രിൻസിപ്പൽ കൂടാതെ ഐസിവെെഎം ജയ്പുർ ഡയോസിസിന്റെ യൂത്ത് ലേഡി അനിമേറ്റർ കൂടിയായ അവർ, ആഴമുള്ളതും ഹൃദയസ്പർശിയായതുമായ ഒരു പ്രഭാഷണം നടത്തി.
ഇന്നത്തെ തലമുറ നേരിടുന്ന ആന്തരിക സംഘർഷങ്ങളെ ബൈബിളിന്റെ അടിസ്ഥാനത്തിലും പ്രായോഗിക ഉദാഹരണങ്ങളോടെയും വിശദീകരിച്ച്, വിശ്വാസത്തിലും ബോധപൂർവമായ തീരുമാനങ്ങളിലൂടെയും ആത്മീയജീവിതം ശക്തിപ്പെടുത്താൻ അവർ യുവാക്കളെ പ്രോത്സാഹിപ്പിച്ചു.
ജോയൽ ജോൺസൺ ആലപിച്ച മധുരമായ ഗാനം പരിപാടിക്ക് ആത്മപരിശോധനാപരമായ ഒരു സ്പർശം നൽകി. അവസാനമായി ഒസിവെെഎം സെക്രട്ടറി അബിൻ ജോർജ് നന്ദിപ്രസംഗം നടത്തി, പരിപാടിയെ അർഥപൂർണവും സുന്ദരവുമായ സമാപ്തിയിലേക്ക് എത്തിച്ചു.
ഷിബി പോൾ മുളന്തുരുത്തി
Pravasi India – Delhi
ന്യൂഡൽഹി: അയൽ രാജ്യങ്ങൾ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പതറുമ്പോഴും ഇന്ത്യ പുരോഗതിയിലൂടെ മുന്നേറുന്നത് 140 കോടി ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നതുകൊണ്ടാണെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെല്ലാം ആശയപരമായ വൈരുധ്യങ്ങൾ മറന്ന് ഒരുമയോടെ വിദേശ രാജ്യങ്ങളിൽ പോകുകയും നമ്മുടെ ജവാന്മാരുടെ പിന്നിൽ അണിനിരന്നതുമൊക്കെ എല്ലാവരും ഒറ്റക്കെട്ടാണന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ മാവാലങ്കാർ ആഡിറ്റോറിയത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ 77-ാമത് സ്ഥാപക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയാളികൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ ആദ്യമോടിയെത്തുന്നത് മലയാളി സംഘടനകളാണെന്നും പ്രവാസികൾക്ക് വേണ്ടി നിലയുറപ്പിച്ച ഡൽഹി മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ഡിഎംഎയെ പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ മലയാളത്തനിമ കാത്തുസൂക്ഷിക്കുന്ന സംഘടനയാണ് ഡിഎംഎ എന്നും മലയാളികളായ ചെറുപ്പക്കാരുടെ കലാവാസനകളേയും പഠിക്കുവാനുള്ള കഴിവുകളേയും അവരുടെ നന്മകളേയും പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി ഡിഎംഎ സ്ഥാപക ദിനാഘോഷങ്ങൾ മാറട്ടെയെന്നും മുമ്പ് ഡിഎംഎയുടെ ഭാഗമായി പ്രവർത്തിച്ച ഒരാളെന്ന നിലയിൽ ഡിഎംഎയ്ക്ക് എല്ലാ ഭാവുകങ്ങൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Pravasi India – Delhi
ന്യൂഡൽഹി: പ്രേക്ഷക ഹൃദയങ്ങൾക്ക് നവ്യാനുഭൂതി പകർന്ന് ശ്രീനാരായണ ധർമ പരിപാലന യോഗം മയൂർ വിഹാർ ശാഖാ നമ്പർ 4351-ന്റെ രജത ജൂബിലി ആഘോഷങ്ങളായ "ഗുരുദേവ സന്ധ്യ'. മയൂർ വിഹാർ ഫേസ് 1-ലെ കാർത്യായനി ഓഡിറ്റോറിയത്തിൽ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ തിങ്ങി നിറഞ്ഞ ഗുരുദേവ ഭക്തരാണ് ആനന്ദ ഭരിതരായത്.
ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീനാരായണ ഗുരുദേവന്റെ ജീവിത കഥ, നൃത്ത നാടക രൂപത്തിലൂടെ ഗുരു ബാലകൃഷ്ണ മാരാരുടെ സംവിധാനത്തിൽ "ശ്രീഗുരുദേവൻ' എന്ന പേരിൽ വിഷ്ണുപ്രിയ നാട്യാലയമാണ് അണിയിച്ചൊരുക്കിയത്.
ആഘോഷങ്ങളോടനുബന്ധിച്ചു ശാഖാ സെക്രട്ടറി എസ്.കെ. കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ് നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
Pravasi India – Delhi
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്3 സെന്റ് ജെയിംസ് ഓർത്തഡോക്സ് ഇടവകയിൽ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമകൾ പുതുക്കി ദുഃഖവെള്ളി ശുശ്രൂഷ നടന്നു.
ഇടവക വികാരി റവ.ഫാ. ജോൺ കെ. സാമൂവലിന്റെ നേതൃത്വത്തിൽ പ്രദിക്ഷണം നടത്തി.
Pravasi India – Delhi
ന്യൂഡൽഹി: യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമകൾ പുതുക്കി ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ദുഃഖവെള്ളി ശുശ്രൂഷ നടന്നു.
ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ പ്രദിക്ഷണം നടത്തി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ വാർഷിക പൊതുയോഗം ഈ മാസം 29ന് ഡിഎംഎ ജനക്പുരി ഏരിയ ഓഫീസിൽ നടന്നു. ഏരിയ ചെയർമാൻ സി.ഡി. ജോസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, ഏരിയ സെക്രട്ടറി കെ.സി. സുശീൽ, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഏരിയയുടെ പുതിയ സാരഥികളായി ചെയർമാൻ കെ.എൻ. കുമാരൻ, വൈസ് ചെയർമാൻ വി.ആർ. കൃഷ്ണദാസ്, സെക്രട്ടറി ജി. തുളസീധരൻ, ജോയിന്റ് സെക്രട്ടറിമാർ ജി. അനീഷ് കുമാർ, ഷീനാ രാജേഷ്, ട്രഷറർ ജിനു എബ്രഹാം, ജോയിന്റ് ട്രഷറർ വെങ്കിടേഷ് പൈ, ഇന്റേണൽ ഓഡിറ്റർ കെ.വി. വേണുഗോപാലൻ, വനിതാ വിഭാഗം കൺവീനർ അമ്പിളി സന്തോഷ്, ജോയിന്റ് കൺവീനേഴ്സ് സ്മിതാ അനീഷ് കുമാർ, ഷിജി ജിനു, യുവജന വിഭാഗം കൺവീനർ അഭിമന്യു എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി പദ്മകുമാർ, സി. രാജേഷ് കുമാർ, എൻ. സതീഷ്, എ.എസ്. പ്രദീപ്, വേണുഗോപാലൻ നായർ, പി.കെ. കൃഷ്ണമോഹൻ, ലിസി സൈമൺ,അനിൽ കുമാർ, ആർ. മധുസൂദനൻ, രാജേഷ് ചന്ദ്രോത്, സതീഷ് കുമാർ, രാജേഷ് രാമൻ, പി.ഡി. രാജേഷ്, എം പി അരുൺ,സി ഡി സൈമൺ,സുജിത് കുമാർ, അശോക് കുമാർ, ടി. കെ. സന്തോഷ് കുമാർ എന്നിവരെയും തെരെഞ്ഞെടുത്തു.
Pravasi India – Bangalore
ചങ്ങനാശേരി: വാഴപ്പള്ളി കട്ടപ്പുറം പരേതനായ തോമസ് (ടോമിച്ചന്) - ലിസി (കുവൈറ്റ് എംഒഎച്ച് അല്‍ റാസി ഹോസ്പിറ്റല്‍) ദമ്പതികളുടെ മകള്‍ ജെസിയ എല്‍സ തോമസ് (20) അന്തരിച്ചു.
ബംഗളൂരു ജെയിന് യൂണിവേഴ്സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാർഥിയായിരുന്നു. സംസ്കാരം ശനിയാഴ്ച രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍.
സഹോദരങ്ങള്‍: ജോഷ്വാ (കംമ്പ്യൂട്ടര്‍ സയന്‍സ് എൻജിനിയര്‍), ജോഹാന്‍ (ഏഴാം ക്ലാസ് വിദ്യാര്‍ഥി യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അബ്ബാസിയ കുവൈറ്റ്).
Pravasi India – Bangalore
ബംഗളൂരു: മലയാളികളായ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു. തിരുവല്ല തുകലശേരി കൊച്ചുതടത്തില്‍ വീട്ടില്‍ ജോസ് - സീമ ദമ്പതികളുടെ മകന് ജസ്റ്റിന് ജോസ്(21), റാന്നി അത്തിക്കയം കുടമുരുട്ടി തോണിക്കടവില്‍ ഷാജി തോമസിന്റെയും സുനുവിന്റെയും മകള്‍ സ്റ്റെറിന് എല്‍സ ഷാജി (19) എന്നിവരാണ് മരിച്ചത്.
ചിക്കബന്നാവര സപ്തഗിരി കോളജിലെ ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ഥികളാണ് ഇരുവരും. മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നു ജസ്റ്റിന്. സ്റ്റെറിന് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയും. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റെയില്‍വേ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടം എന്നാണ് വിവരം.
വന്ദേഭാരത് ട്രെയിനാണ് ഇരുവരെയും ഇടിച്ചു വീഴ്ത്തിയത്. ജസ്റ്റിന്റെ സഹോദരി: അന്ന ജോസഫ്. സ്റ്റെറിന്റെ സഹോദരങ്ങള്‍: സ്റ്റെയ്ന, സ്റ്റെഫിയ.
Pravasi India – Bangalore
ബംഗളൂരു: മലയാളി ബിസിനസുകാരൻ ബംഗളൂരുവിൽ മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശി പുത്തൻപുരയിൽ യൂനുസ് മഹമൂദ്(50) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്താണ് മരണം സംഭവിച്ചത്. പത്ത് വർഷത്തോളമായി ബംഗളൂരുവിൽ താമസിക്കുന്ന ഇദ്ദേഹം തലശേരി റസ്റ്റോറന്റ് ഉടമകളിൽ ഒരാളാണ്.
വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പിന്നീട് ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ഷിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
പരേതനായ മുഹമ്മദാണ് പിതാവ്. ഉമ്മ ആയിഷ. ഭാര്യ ജസ്ന. ഫർദീൻ, രഹാൻ, സഹല എന്നിവർ മക്കളാണ്. സഹോദരി സമീറ. കബറടക്കം പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Pravasi India – Bangalore
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്.
എട്ടു കോച്ചുകളുള്ള ട്രെയിനില്‍ ഏഴ് ചെയര്‍കാറുകള്‍, ഒരു എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ എന്നിവയിലായി 600 പേര്‍ക്കു യാത്ര ചെയ്യാം. എറണാകുളം - ബംഗളൂരു എക്സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്.
എറണാകുളത്തിനും ബംഗളൂരുവിനും ഇടയിലുള്ള യാത്രയില്‍ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റേപ്പ് ഉള്ളത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫ്രൻസിലൂടെ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഒരാഴ്ചത്തെ ടിക്കറ്റ് തീര്‍ന്നു
ട്രെയിന്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ അടുത്ത ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റുതീര്‍ന്നു.
ഈ ദിവസങ്ങളില്‍ എസി ചെയര്‍കാറില്‍ ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്. 11,16,17 തിയതികളില്‍ ടിക്കറ്റില്ല.
എറണാകുളത്ത് നിന്നുള്ള മടക്ക സര്‍വീസിന്റെ ടിക്കറ്റുകളാണ് വേഗത്തില്‍ വിറ്റു തീര്‍ന്നത്. എസി ചെയര്‍ കാറിന് 1095 രൂപ വരെയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.
Pravasi India – Bangalore
ബംഗളുരു: ബംഗളുരു - എറണാകുളം റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും സംബന്ധിച്ച് തീരുമാനമായി. ഉദ്ഘാടന തീയതി പിന്നീട് പ്രഖ്യാപിക്കും. ട്രെയിൻ നമ്പർ 22651 കെഎസ്ആർ - എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും.
ട്രെയിൻ നമ്പർ 22652 എറണാകുളം - കെഎസ്ആർ ബംഗളുരു സർവീസ് ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 11ന് ബംഗളുരുവിൽ എത്തും. പുതിയ സർവീസ് എട്ട് മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്.
കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ നിശ്ചയിച്ചിട്ടുള്ളത്. ഈ ട്രെയിൻ നവംബർ മധ്യത്തോടെ സർവീസ് നടത്തുമെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്.
അതനുസരിച്ചാണെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ സർവീസ് ആരംഭിക്കാനാണ് സാധ്യത. ഇതോടെ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം മൂന്നാകും.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവില്‍ ഡെലിവറി ബോയിയെ കാറിടിപ്പിച്ചു കൊന്ന സംഭവത്തിൽ മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ. കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാറും (32) ഭാര്യ ജമ്മു കാഷ്മീര്‍ സ്വദേശി ആരതി ശര്‍മയുമാണ് (30) അറസ്റ്റിലായത്.
ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന എന്‍. ദര്ശന് (24) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വരുണ്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരു ജെപി നഗറിലായിരുന്നു സംഭവം.
രാത്രി ഒമ്പതോടെ നടരാജ ലേഔട്ടില്‍ വച്ച് ദര്‍ശന്റെ ബൈക്ക് മനോജ് ഓടിച്ചിരുന്ന കാറിന്റെ സൈഡ് കണ്ണാടിയില്‍ തട്ടി. ദര്ശന് പെട്ടെന്നുതന്നെ ക്ഷമ പറഞ്ഞ് ബൈക്ക് ഓടിച്ചുപോയി. എന്നാല്‍ മനോജ് രണ്ടുകിലോമീറ്ററോളം ദര്‍ശന്റെ ബൈക്കിനെ പിന്തുടരുകയും പിന്നില്‍നിന്നു കാര്‍ ഇടിച്ചുകയറ്റുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ദര്ശന് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണു പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട മനോജ് പിന്നീട് തിരിച്ചെത്തി സ്ഥലത്തുണ്ടായിരുന്ന കാറിന്റെ ഭാഗങ്ങള്‍ മാറ്റിയിരുന്നു.
ഒരാഴ്ച മുമ്പാണ് ദര്ശന് ഡെലിവറി ബോയിയായി ജോലിക്കു ചേര്‍ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
Pravasi India – Bangalore
ബംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കു രണ്ട് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. 06561 എസ്എംവിടി ബംഗളുരു -കൊല്ലം സ്പെഷൽ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 17ന് രാവിലെ 6.20 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള 06562 ട്രെയിൻ കൊല്ലത്ത് നിന്ന് 17ന് രാവിലെ 10.45ന് പുറപ്പെട്ട് 18ന് രാവിലെ 3.30ന് ബംഗളുരുവിൽ എത്തും. ഏസി ടൂടയർ - രണ്ട്, എസി ത്രീ ടയർ -രണ്ട്, സ്വീപ്പർ ക്ലാസ് - 12, ജനറൽ സെക്കന്റ് ക്ലാസ് - നാല്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
രണ്ടാമത്തെ സ്പെഷൽ ട്രെയിൻ (06527) 21 ന് രാത്രി 11 ന് എസ്എംവിടി ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 22ന് ഉച്ചയ്ക്ക് 12.55ന് കൊല്ലത്ത് എത്തും. തിരികെയുള്ള സ്പെഷൽ ട്രെയിൻ (06568) 22ന് വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 23 ന് രാവിലെ 9.45 ന് ബംഗളുരുവിൽ എത്തും.
എസി ടൂടയർ - രണ്ട്, എസി ത്രീ ടയർ - മൂന്ന്, സ്ലീപ്പർ ക്ലാസ് - 11, ജനറൽ സെക്കന്റ് ക്ലാസ് - രണ്ട്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
ഇരു ട്രെയിനുകൾക്കും പാലക്കാട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.
Pravasi India – Bangalore
തിരുവനന്തപുരം: കേരളത്തിന് മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിനും തിരികെയുമാണ് പുതിയ സർവീസ്.
നവംബർ മധ്യവാരത്തോടെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർവീസ് ആരംഭിക്കുന്ന വിവരം അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചിട്ടുമുണ്ട്.
ഐടി മേഖലയിൽ അടക്കം ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേക്ക് കേരളത്തിൽ നിന്ന് കൂടുതൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് ഒരു മാസം മുമ്പ് മന്ത്രിയെ നേരിൽ കണ്ട് രാജീവ് ചന്ദ്രശേഖർ അഭ്യർഥന നടത്തിയിരുന്നു.
ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിൽ അദ്ദേഹം മന്ത്രിക്ക് നന്ദിയും അറിയിച്ചു. നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് എറണാകുളം - ബംഗളൂരു റൂട്ടിലാണ്.
മാത്രമല്ല മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിതമായ യാത്രാക്കൂലിയും നൽകേണ്ടി വരുന്നു. പുതിയ വന്ദേ ഭാരത് സർവീപ് ബംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Pravasi India – Bangalore
ബംഗളൂരു: നന്ദിനി ലേയൗട്ടിൽ സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ കൽപന (38) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കൽപനയുടെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇരുവരും ജോലിസ്ഥലത്തേക്കുള്ള പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞുവീണു. റോഡിൽ വീണ കൽപനയുടെ ദേഹത്തിന് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കൽപന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മഹാലക്ഷ്മി ലേഔട്ടിലെ താമസക്കാരിയായ കൽപന പീന്യയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ലോറി ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി.
Pravasi India – Bangalore
ബംഗളുരൂ: ശബരിമല തീർഥാടകരുടെ സൗകര്യാർഥം ബംഗളുരൂ - കൊല്ലം റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. നവരാത്രി, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആലോഷ വേളകളിലും നാട്ടിലേക്ക് പോകുന്നവർക്കും ഈ ട്രെയിൻ പ്രയോജനപ്പെടും.
ഈ മാസം 28 മുതൽ ഡിസംബർ 29 വരെ ഞായറാഴ്ചകളിൽ ബംഗളുരുവിലെ ഹുബ്ബള്ളിയിൽ നിന്നും തിരികെ തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നും ഹുബ്ബള്ളിയിലേക്കുമാണ് ട്രെയിൻ സർവീസ് നടത്തുക.
ഏസി ടൂടയർ - ഒന്ന്, ഏസി ത്രീ ടയർ രണ്ട്, സ്ലീപ്പർ - 12, ജനറൽ സെക്കൻഡ് ക്ലാസ് - അഞ്ച് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ചു.
ട്രെയിൻ നമ്പർ 07313 ഹുബ്ബള്ളി - കൊല്ലം സ്പെഷൽ ഹുബ്ബള്ളിയിൽ നിന്ന് ഞായർ ഉച്ചകഴിഞ്ഞ് 3.15 ന് പുറപ്പെട്ട് തിങ്കൾ ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള കൊല്ലം - ഹുബ്ബള്ളി ട്രെയിൻ (07314) തിങ്കൾ വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വ വൈകുന്നേരം 6.30 ന് ഹുബ്ബള്ളിയിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Pravasi India – Bangalore
ബംഗളൂരു: ഉത്സവകാലത്തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(06555) നീട്ടിയ ആദ്യ വണ്ടി. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ സർവീസ് അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി.
തിരിച്ച് തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 28 വരെയും നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി.
സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15ന് അവസാനിക്കേണ്ടിയിരുന്നത് ഡിസംബർ 30 വരെയും ദീർഘിപ്പിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്പെഷൽ(06547)ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്റ്റംബർ മൂന്നുവരെ അനുവദിച്ച വണ്ടി ഡിസംബർ 24 വരെയാക്കി.
തിരിച്ചുള്ള തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ(06548) സെപ്റ്റംബർ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബർ 25 വരെയാക്കി.
വണ്ടികളുടെ സമയക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതുപോലെ തുടരുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Pravasi India – Bangalore
കൊല്ലം: പ്രതിദിനം നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്ന ബംഗളൂരു - എറണാകുളം - ബംഗളുരു ഇന്റസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിനെ (12677/78) എക്സ്പ്രസ് ട്രെയിനായി തരം താഴ്ത്താൻ റെയിൽവേ തീരുമാനം.
ഡിസംബർ മൂന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അന്നു മുതൽ ട്രെയിനിന്റെ നമ്പരിലും മാറ്റമുണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. 16377/78 എന്ന നമ്പരിലായിരിക്കും എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.
നിലവിൽ കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12677)വൈകുന്നേരം 4.55നാണ് എറണാകുളത്ത് എത്തുന്നത്. തിരികെയുള്ള സർവീസ് (12678) രാവിലെ 9.10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിനാണ് ബംഗളൂരുവിൽ എത്തുന്നത്.
സൂപ്പർ ഫാസ്റ്റ് ട്രെയിനായതിനാൽ കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. എക്സ്പ്രസ് ട്രെയിനാക്കി മാറ്റുമ്പോൾ വണ്ടിയുടെ സ്പീഡ് കുറയ്ക്കും എന്നത് ഉറപ്പാണ്.
എന്നാൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല ട്രെയിനിനെ എക്സ്പ്രസ് കാറ്റഗറിയിലേക്ക് മാറ്റുന്നതിന്റെ കാരണങ്ങൾ ഒന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുമില്ല.
ഏതായാലും ഈ ട്രെയിനിന്റെ നിർദിഷ്ട കാറ്റഗറി മാറ്റം കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
Pravasi India – Bangalore
ബംഗളൂരു: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ. രാജേഷിന്റെ മകൾ അൻവിത(18) ആണ് മരിച്ചത്.
വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിലാണ് അൻവിത താമസിച്ചിരുന്നത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്.
മാതാവ്: വിനി. സഹോദരൻ: അർജുൻ.
Pravasi India – Bangalore
ബംഗളുരു: ബെസ്കോം വനിതാ എൻജിനിയറെ അജ്ഞാതൻ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പീഡനശേഷം യുവതിയുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതായും യെലഹങ്ക പോലീസ് പറഞ്ഞു.
ബംഗളുരു ജുഡീഷ്യൽ ലേഔട്ടിലെ യുവതിയുടെ പേയിംഗ് ഗസ്റ്റ് താമസ സ്ഥലത്താണ് സംഭവം നടന്നത്. 15 ദിവസത്തോളമായി ഇവിടെ താമസിച്ചിരുന്ന 30 വയസുകാരി 11ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ജോലി കഴിഞ്ഞ് തിരികെ എത്തിയശേഷം വാതിലിൽ മുട്ടുന്നതുകേട്ടു തുറന്നപ്പോൾ അജ്ഞാനായ ഒരാൾ തന്റെ കഴുത്തിൽ കത്തി അമർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് സ്വർണവള ആവശ്യപ്പെടുകയും എതിർത്താൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇയാൾ പണം ആവശ്യപ്പെട്ടതോടെ തന്റെ വാനിറ്റി ബാഗിൽനിന്ന് പണം എടുക്കുന്നതനിടെ പ്രതിയുടെ ശ്രദ്ധ തെറ്റിയപ്പോൾ കുളിമുറിയിലേക്ക് ഓടിക്കയറി വാതിൽ പൂട്ടുകയും അലാറം മുഴക്കി രക്ഷതേടുകയായിരുന്നെന്നും യുവതി പറഞ്ഞു.
Pravasi India – Bangalore
ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി യെല്ലോലൈൻ മെട്രോ തുറന്നുകൊടുക്കുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും.
മെട്രോ മൂന്നാംഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നടത്തും. ബംഗളൂരു ആർവി റോഡ് മുതൽ ബൊമ്മസാന്ദ്രവരെയുള്ള 19.15 കിലോമീറ്ററിലാണ് യെല്ലോലൈൻ.
Pravasi India – Bangalore
ബംഗളൂരു: ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 72-ാം ഓർമയാചരണം പുത്തൂർ രൂപതയുടെ ആഭിമുഖ്യത്തിൽ 20ന് ബംഗളൂരുവിൽ നടക്കും.
കെങ്കേരി സെന്റ് ബനഡിക്ടൈൻ കാമ്പസിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ മുഖ്യകാർമികനാകും.
പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറേനിയോസ്, പുത്തൂർ ബിഷപ് ഗീവർഗീസ് മാർ മക്കേറിയോസ് എന്നിവർ സഹകാർമികരാകും. രാവിലെ എട്ടിന് പദയാത്ര, 9.45ന് വിശുദ്ധ കുർബാന, 11.45ന് പൊതുസമ്മേളനം. തുടർന്ന് ഉച്ചഭക്ഷണവും ഉണ്ടാകും.
ബംഗളൂരുവിലെ സീറോ മലങ്കര കത്തോലിക്കാ സഭ വിശ്വാസി സമൂഹം മുഴുവനും തിരുക്കർമങ്ങളിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ. മാത്യു കണ്ടത്തിൽ, പ്രോഗ്രാം കൺവീനർ ഫാ. തോമസ് ഊന്നൻപാറക്കൽ, ജനറൽ സെക്രട്ടറി വർഗീസ് മാത്യു എന്നിവർ അറിയിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരു-കൊച്ചി ഓണക്കാല യാത്രകൾക്കായി സ്വകാര്യ ബസുകളിലും വിമാനത്തിലും ഈടാക്കുന്നത് ഒരേനിരക്ക്. സെപ്റ്റംബർ മൂന്നിനു പുറപ്പെടുന്ന ബസുകളിൽ എറണാകുളത്തേക്കുള്ള യാത്രയ്ക്കു നൽകേണ്ടത് 3,500 രൂപ വരെയാണ്.
ഇതേ ദിവസം 3,640 രൂപയ്ക്കാണ് വിമാന ടിക്കറ്റ് ലഭ്യമാവുക. ഓണക്കാലവും കുട്ടികളുടെ വെക്കേഷനും പരിഗണിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും 3,750 രൂപയിൽ താഴെ ടിക്കറ്റ് ലഭ്യമാക്കുമ്പോഴാണ് സ്വകാര്യ ബസുകൾ നിരക്ക് വർധിപ്പിച്ചത്.
ഓണത്തിന് മുന്നേയായി സ്വകാര്യബസ് ഇനിയും നിരക്ക് വർധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരക്കു വർധിപ്പിച്ചിരുന്നു. ട്രെയിനുകളിൽ ഓണക്കാല റിസർവേഷൻ ടിക്കറ്ററുകൾ വേഗത്തിൽ തീർന്നതോടെയാണ് സ്വകാര്യ ബസുകൾ കുത്തനെ നിരക്ക് കൂട്ടിയത്.
Pravasi India – Bangalore
ബംഗളൂരു: മലയാളി വിദ്യാർഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ചെന്നിത്തല കിഴക്കേ വഴി കാവിലേത്ത് കൃഷ്ണ ഭവനത്തിൽ അനിൽ കുമാറിന്റെ മകൾ ദേവദത്ത് അനിലാണ്(20) മരിച്ചത്.
ബംഗളൂരു കമ്പിപ്പുര രാജരാജേശ്വരി കോളജിൽ ഫിസിയോതെറോപ്പി വിദ്യാർഥിയായിരൂന്നു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ദേവദത്ത് സഞ്ചരിച്ച ബൈക്കും ടെമ്പോ ട്രാവലറും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.
സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് മഞ്ജു എം നായർ. സഹോദരൻ: എ. ദീപക് നായർ.
Pravasi India – Bangalore
ബംഗളൂരൂ: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ബംഗളൂരൂവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരിച്ചു.
എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി കക്കോളിൽ ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽവച്ച് ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബംഗളൂരുവിലെ സ്വകാര്യ കോളജിൽ ബിടെക് വിദ്യാർഥിയാണ് ആൽബി. താമസസ്ഥലത്തു നിന്ന് കോളജിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിൽ "ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി' എന്ന പുതിയ ആഘോഷം യുവാക്കൾക്കിടയിൽ തരംഗമായി മാറി. എന്നാൽ, പാർട്ടിയിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുക്കണം.
500 മുതൽ 3,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. റസ്റ്ററന്റുകളിലും നക്ഷത്ര ഹോട്ടലുകളിലുമാണു പാർട്ടി. നഗരത്തിലെ ചില ഹോട്ടലുകൾ പരീക്ഷണാർഥം ആരംഭിച്ച ആഘോഷം വിജയം കണ്ടതോടെ ഹോട്ടലുകളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി എന്ന ആശയം ഏറ്റെടുക്കുകയായിരുന്നു.
പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി അടിച്ചുപൊളിക്കാൻ സാധിക്കുമെങ്കിലും വധൂവരന്മാരെ കണ്ട് ആശംസ അറിയിക്കാൻമാത്രം കഴിയില്ല. കാരണം ഇത് യഥാർഥ വിവാഹസത്കാരമല്ല. സ്റ്റേജും വധൂവരന്മാർക്ക് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ടാകും.
എന്നാൽ, അതിൽ ആളുണ്ടാകില്ലെന്ന് മാത്രം. പകരം പാർട്ടിയിൽ പങ്കെടുക്കാൻ ഇണകളായി എത്തുന്നവർക്ക് അവിടെയിരുന്ന് സെൽഫി എടുക്കാം. ഡിജെ അടക്കം പരിപാടി കൊഴുപ്പിക്കാനുള്ള എല്ലാം ഒരുക്കിയിട്ടുണ്ടാകും.
പാർട്ടിയിൽ പങ്കെടുക്കാൻ പരമ്പരാഗതവേഷം ധരിച്ച് എത്തുന്നവരാണ് അധികവും. അടിമുടി വിവാഹസത്കാരത്തിൽ പങ്കെടുക്കുന്ന രീതിയിലാണ് നടത്തിപ്പ്. വരുംനാളുകളിൽ ഐടി നഗരത്തിൽ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ സാധാരണ കാഴ്ചയായി മാറും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയിൽ അജ്ഞാത യുവതിയുടെ മൃതദേഹം ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ മാലിന്യ വാഹനത്തിനുള്ളിൽ നിന്നും കണ്ടെത്തി. ഏകദേശം 30-35 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ ഓട്ടോ റിക്ഷയിൽ വരുന്നതും മൃതദേഹം വാഹനത്തിനുള്ളിൽ ഉപേക്ഷിക്കുന്നതും സിസിടിവിയിൽ നിന്നും കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചന്നമ്മനക്കെരെ അച്ചുകാട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് ഇയാൾ സ്ഥലത്ത് എത്തിയത്. കൈയും കഴുത്തും കെട്ടി പ്ലാസ്റ്റിക് കൂടിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബംഗളൂരു ജോയിന്റ് കമ്മീഷണർ വംശി കൃഷ്ണ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Pravasi India – Bangalore
ബംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ. 500 കോടി രൂപ ചെലവിൽ ഏകദേശം 250 മീറ്റർ ഉയരത്തിലാണ് സ്കൈഡെക്ക് നിർമിക്കുന്നത്.
കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങു കൂടുതലായിരിക്കും ഈ ടവറിന്റെ ഉയരം. ബംഗളൂരുവിൽ നിലവിലുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിഎൻടിസി പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.
ഔട്ടർ ബംഗളൂരുവിലെ നൈസ് റോഡിൽ നിർമിക്കുന്ന സ്കൈഡെക്കിൽ വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. മെട്രോ റെയിലുമായി ടവറിനെ ബന്ധിപ്പിക്കും.
ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്സ് ഒഴികെ, സ്കൈ ഡെക്കിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
12,69,000 കോടി രൂപ ചെലവിൽ ഹെബ്ബാളിൽനിന്ന് ബംഗളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്കുള്ള ടു വേ ടണലും കർണാടക മന്ത്രിസഭ അംഗീകരിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക്സിയിൽ പറക്കാം. ഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ് ടാക്സികൾ താമസിയാതെ ബംഗളൂരുവിൽ യാഥാർഥ്യമാകും.
ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്കാണ് ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കുന്നത്.
വിമാനത്താവളത്തിൽനിന്നു പറന്നുയർന്നാൽ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള 52 കിലോമീറ്റർ ദൂരം വെറും 20 മിനിറ്റിനുള്ളിൽ താണ്ടാൻ കഴിയും. ഒരേസമയം ഏഴു പേർക്ക് ഇതിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികളെയും കന്പനി ലക്ഷ്യമിടുന്നു.
പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷംവരെയെടുക്കും. ബംഗളൂരുവിനു പുറമെ, രാജ്യത്തെ തിരക്കേറിയ നഗരങ്ങളായ മുംബൈ, ഡല്‍ഹി, പുനെ എന്നിവിടങ്ങളിലും ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്.
വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ യാത്ര ഒരുക്കുന്നതിലൂടെ നഗരയാത്രയിൽ വൻ മാറ്റം വരുമെന്നു കന്പനി അവകാശപ്പെടുന്നു.
Pravasi India – Bangalore
ബംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരു സിബിആർഇയുടെ ഗ്ലോബൽ ടെക് ടാലന്റ് ഗൈഡ്ബുക്ക് 2025 പ്രകാരം സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ലണ്ടൻ, ഷാംഗ്ഹായ് തുടങ്ങിയ വന്പന്മാർക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച 12 ആഗോള ടെക് പവർഹൗസ് നഗരങ്ങളിൽ ഇടംപിടിച്ചു.
ഇപ്പോൾ ഒരു മില്യണിലധികംപേരാണ് ബംഗളൂരുവിൽ ടെക് തൊഴിൽ മേഖലയിലുള്ളത്. ഈ നഗരം, ബെയ്ജിംഗിനും ഷാങ്ഹായ്ക്കും ഒപ്പം ഏഷ്യ-പസഫിക്കിലെ ഏറ്റവും വലിയ ടെക് ടാലന്റ് വിപണിയായി ഉയർന്നുവന്നിട്ടുണ്ട്. കൂടാതെ ലോകത്തിലെ മുൻനിര എഐ വികസന കേന്ദ്രങ്ങളിലൊന്നായി അതിവേഗം മാറുകയും ചെയ്യുന്നു.
പ്രമുഖ റിയൽ എസ്റ്റേറ്റ് കണ്‍സൾട്ടന്റായ സിബിആർഇ, കഴിവുകളുടെ ലഭ്യത, ഗുണനിലവാരം, ചെലവ് എന്നിവയെ അടിസ്ഥാനമാക്കി പവർഹൗസ്, എസ്റ്റാബിഷ്ഡ്, എമേർജിംഗ് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 115 ആഗോള വിപണികളെ വിലയിരുത്തി.
സാങ്കേതിക മേഖലയിൽ വലുതും ആഴമേറിയതും ഉയർന്ന മത്സരക്ഷമതയുള്ളതുമായ ആഗോളതലത്തിൽ 12 നഗരങ്ങൾ മാത്രം ഉൾപ്പെടുന്ന എലൈറ്റ് ’പവർഹൗസ്’ വിഭാഗത്തിലാണ് ബംഗളൂരു ഇടം നേടിയത്.
റിപ്പോർട്ട് അനുസരിച്ച്, ബംഗളൂരുവിന്റെ സാങ്കേതിക പ്രതിഭയുടെ തോത് ഇപ്പോൾ സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് തുടങ്ങിയ മുൻനിര യുഎസ് കേന്ദ്രങ്ങളുമായി മത്സരിക്കുന്നു. ബംഗളൂരു ആഗോള ഡിജിറ്റൽ ഇന്നൊവേഷൻ നെറ്റ്വർക്കിലെ ഒരു പ്രധാന കേന്ദ്രമായി മാറുന്നതിലൂടെ എഐ വികസനകാര്യത്തിൽ നഗരം ഇന്ത്യയെ മുന്നിലെത്തിക്കുന്നു.
ടെക് തൊഴിലുകളിൽ ഒരു മിലണ്‍ എന്ന മാർക്ക് മറികടക്കുന്നതിനു പുറമേ, 2018നും 2023നും ഇടയിൽ ടെക് തൊഴിലുകളിൽ 12% വർധനവ് ബംഗളൂരു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ടെക് മേഖലയിലെ അന്താരാഷ്ട്ര വളർച്ചാ രീതികളുമായി പൊരുത്തപ്പെടുന്നു.
ബംഗളൂരുവിന്റെ ജനസംഖ്യാപരമായ ശക്തി അതിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നു.ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ വിഹിതത്തിൽ 12 ടെക് പവർഹൗസ് വിപണികളിൽ ബംഗളൂരു നഗരം നാലാം സ്ഥാനത്താണ്.
75.5 ശതമാനം നിവാസികളും ഈ ഉത്പാദന പ്രായ വിഭാഗത്തിൽ പെടുന്നു. 2019നും 2024നും ഇടയിൽ, ബംഗളൂരുവിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയിൽ 2.4 ശതമാനം വർധനവ് ഉണ്ടായി. ഇത് ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കുകളിൽ ഒന്നാണ്.
മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) എന്നിവയുടെ സ്ഥാനം, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, എൻജിനിയറിംഗ്, ഉത്്പന്ന വികസനം എന്നിവയിലെ അത്യാധുനിക ജോലികൾക്കായി ഉയർന്ന വൈദഗ്ധ്യമുള്ള പ്രതിഭകളെ നൽകുന്നതിൽ നിർണായകമാകുന്നു.
ബംഗളൂരു നഗരം സ്റ്റാർട്ടപ്പ് രംഗത്ത് വെഞ്ച്വർ ക്യാപിറ്റലിന് ഒരു പ്രധാന കേന്ദ്രമായി തുടരുന്നു. 2024ൽ മാത്രം, നഗരം 3.3 ബില്യണ്‍ ഡോളറിന്റെ 140 വെഞ്ച്വർ ക്യാപിറ്റൽ ഡീലുകൾ നേടി. ഇതിൽ 34 നിക്ഷേപങ്ങളും എഐ അധിഷ്ഠിത സംരംഭങ്ങളിലേക്കായിരുന്നു.