07-06-2026
ഒരൊറ്റ ഡയലോഗുകൾ കൊണ്ട് പോലും നായകൻമാരെ പോലും പിന്നിലാക്കുന്ന വൈദഗ്ദ്യമുണ്ടായിരുന്ന നടനായിരുന്നു സലിം കുമാർ. മീമുകളും ട്രോളുകളിലും ഇന്നും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംഭാഷണവും ചിത്രങ്ങളും സലിം കുമാറിന്റേതാണ്. ഇപ്പോഴെത്തെ ഭാഷയിൽ പറഞ്ഞാൽ എയിറ്റീസ് കിഡ്സ് മുതൽ ന്യൂജെൻ കിഡ്സിനെ വരെ കൈയിലെടുത്ത് അമ്മാനമാടിയാൾ.
ജയസൂര്യ നായകനായെത്തിയ പുലിവാൽ കല്യാണം എന്ന ചിത്രത്തിലെ മണവാളൻ എന്ന കഥാപാത്രം ആളുകളുടെ ഹൃദയത്തിൽ പതിഞ്ഞ് പോയൊരാളാണ്.
ദുബായിയിൽ കറവപ്പണിയായിരുന്നുവെന്നും പൊരിവെയിലത്ത് ഒട്ടകത്തിനെ കറക്കിയും ദുബായിയിലെ മലയാളികൾ ഈന്തപ്പഴം തിന്നുമ്പോൾ റോബസ്റ്റപ്പഴം കഴിച്ച് വിശപ്പടക്കിയ കഥയുമൊക്കെ മണവാളൻ തുറന്നുപറഞ്ഞത് തന്റെ നിസഹായ അവസ്ഥ ആയിരുന്നെങ്കിലും അതെല്ലാം മലയാളികളെ പൊട്ടിച്ചിരിപ്പിച്ചെങ്കിൽ അത് ആ നടന്റെ വിജയമല്ലേ...
തന്റെ അവസ്ഥ വളരെ സരസമായി പല ഭാവത്തിൽ അയാൾ ആ കറങ്ങുന്ന കസേരയിൽ ഇരുന്ന് പറഞ്ഞത് ഇന്നും ചിരിയുണർത്തുന്ന രംഗം തന്നെയാണ്.
ചിത്രത്തിലെ നായകനായ ജയസൂര്യ തന്നെ ഈയടുത്ത് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി, പുലിവാൽ കല്യാണത്തിലെ യഥാർഥ നായകൻ താനല്ല, സലിം കുമാറായിരുന്നുവെന്ന്. മണവാളന്റെ എൻട്രിയോടെയാണ് പുലിവാൽ കല്യാണം എന്ന ചിത്രത്തിന്റെ ഗതി തന്നെ മാറുന്നത്.
എന്റെ മാതൃഭൂമി വരെ നനഞ്ഞുപോയല്ലോടോ..
പണം എനിക്കൊരു പ്രശ്നമേയല്ല..
അങ്ങ് ദുഫായിയിൽ ഈ അബ്ദുള്ളയുടെ ഇടംകയ്യായിരുന്നു ഞാൻ..
ആസൂണാസ് റീസണാസ് പോസ്സിബിൾ നമുക്ക് ധാരാളം മുദ്രപത്രങ്ങൾ വേണ്ടിവരും.. നമുക്ക് ഡോക്യുമെന്ററി തയ്യാറാക്കണ്ടെ..
അങ്ങനെ പടക്കക്കട ഗുദാ ഹവാ.. എനിക്കപ്പഴേ തോന്നി ഠമാർ പഠാർ
ഗജപമാാാാ...ഹായ് സുഭാഷ്..സുഭാഷ്
ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ.. അച്ഛനാണത്രേ അച്ഛൻ.. അച്ഛനെ കാണണം അച്ഛനെ കാണണം എന്നുപറഞ്ഞ് കരയുമ്പോൾ പള്ളീലച്ഛന്മാരെ കാട്ടിത്തന്ന് തൃപ്തിപ്പെടുത്തുമായിരുന്നു എന്റെ പൊന്നമ്മച്ചി..
എന്നിങ്ങനെ ചിരിയുടെ മാലപ്പടക്കം തീർത്ത പുലിവാൽ കല്യാണത്തിലെ മണവാളൻ ഡയലോഗുകൾ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്...
07-06-2026
ഹാസ്യാനുകരണ കലയുടെ തമ്പുരാനായ സലിം കുമാർ വിടവാങ്ങിയിരിക്കുന്നു. ചിരിച്ച് ചിരിച്ച് കണ്ണുനിറഞ്ഞു എന്നു പറയുന്നതുപോലെ മലയാളികളെ ഒട്ടേറെ തവണ ചിരിപ്പിച്ച് അദ്ദേഹം ഇപ്പോൾ നമ്മുടെയുള്ളിൽ കണ്ണീർചാല് തീർത്ത് വിട പറഞ്ഞിരിക്കുന്നു.
നെഞ്ചിനൊരു കനപ്പെട്ട വേദനയാണ് സലിംകുമാറിന്റെ വിയോഗം. സലിം കുമാറിന്റെ സ്വതസിദ്ധമായ ആ തമാശ പറിച്ചിലുകളുടെ ആരാധകരായിരുന്നു മലയാളികളിൽ ഭൂരിഭാഗം പേരും.
പറവൂരിലെ ഗ്രാമത്തിൽ നിന്നും വളർന്ന് കേരളക്കരയാകെ നെഞ്ചേറ്റിയ ആ മനുഷ്യൻ ആദ്യം മിമിക്രി വേദികളിൽ ആളുകളെ ചിരിപ്പിച്ചു. പിന്നീട് അത് മലയാളസിനിമകളിലേയ്ക്കായി. ചെറിയ വേഷങ്ങളിൽ നിന്നും മുഴുനീള കഥാപാത്രമായി മാറുമ്പോഴും സലിം കുമാർ പല ഭാവങ്ങളായി നമ്മുടെ മുന്നിൽ തെളിഞ്ഞു.
സലിം കുമാറിന്റെ സിനിമയിലെ പല സംഭാഷണങ്ങളും ഇപ്പോഴും ആരെങ്കിലുമൊക്കെ തമാശരൂപേണ വായ്മൊഴി പോലെ പറഞ്ഞുപോകാറുണ്ടാകും.
പുലിവാൽ കല്യാണത്തിലെ മളവാളനെ, കല്യാണരാമനിലെ പ്യാരി, മീശ മാധവനിലെ അഡ്വ. മുകുന്ദനുണ്ണി, പാണ്ടിപ്പടയിലെ ഉമാകണ്ടൻ, മായാവിയിലെ കുട്ടിസ്രാങ്ക്, ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം അങ്ങനെ എത്രയെത്ര കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മളെ ചിരിപ്പിച്ചു.
ഹാസ്യത്തെ നെഞ്ചോട് ചേർത്ത സലിം കുമാർ അതിൽ മാത്രം ഒതുങ്ങിയില്ല. അഭിനയത്തിന്റെ തീവ്രഭാവം തനിക്കും ഉണ്ടെന്ന് ഒറ്റസിനിമയിലൂടെ അദ്ദേഹം തെളിയിച്ചു.
2004-ൽ കമൽ സംവിധാനം ചെയ്ത പെരുമഴക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് നിരൂപക പ്രശംസ ലഭിച്ചതിന് ശേഷം സലിം കുമാറിന് സ്വഭാവ വേഷങ്ങളും വഴങ്ങുമെന്ന് തെളിഞ്ഞു.
ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അച്ഛൻ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു. ഈ വേഷം അദ്ദേഹത്തിന് രണ്ടാമത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു.
ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ മലയാളസിനിമ ലോകത്തെ സലിം കുമാർ ഞെട്ടിച്ചു. 2010 ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ആ ചിത്രത്തിലൂടെ സ്വന്തമാക്കിയപ്പോൾ ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞു. ആ വർഷത്തെ കേരളസംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും അദ്ദേഹത്തിന് തന്നെ ലഭിച്ചു. എന്നാൽ സലിമിന്റെ അഭിനയപാടവത്തെ തിരിച്ചറിഞ്ഞവരാരും ഇത് അപ്രതീക്ഷിതമെന്നു പറയില്ല.
സലിം കുമാർ രചനയും സംവിധാനവും നിർവഹിച്ച കറുത്ത ജൂതൻ 47-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച കഥയ്ക്കുള്ള അവാർഡ് നേടി. ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ. കുമാർ ആകണം എന്ന ചിത്രം 2018-ൽ ആദ്യമായി സംവിധാനം ചെയ്തു.
ഈശ്വര വാഴക്കില്ലെല്ലോ എന്ന പേരിൽ ഒരു ഓർമ്മക്കുറിപ്പും അദ്ദേഹം എഴുതിയിട്ടുണ്ട്.
07-06-2026
മലയാളത്തിന്റെ പ്രയ നടൻ സലിം കുമാർ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.43ന് അന്ത്യം സംഭവിക്കുകയായിരുന്നു.
സലിം കുമാർ എന്ന പേരിന് പിന്നിലുമുണ്ട് ഒരു കഥ. ക്രിസ്ത്യനെന്നോ ഹിന്ദുവെന്നോ മുസ്ലിമെന്നോ ഒരു പേര് കേട്ട് അവന് ഏതാണ് മതമെന്ന് തിരിച്ചറിയാതിരിക്കാൻ അദ്ദേഹത്തിന്റെ അച്ഛൻ കണ്ടെത്തിയ പേരാണ് സലിം കുമാർ.
1969 ഒക്ടോബർ പത്തിന് വടക്കൻ പറവൂരിൽ ഗംഗാധരന്റെയും കൗസല്യയുടെയും ഇളയ മകനായി ജനിച്ചയാൾക്ക് എന്താണ് പേരിടേണ്ടെതെന്ന് അയാൾക്കുറപ്പുണ്ടായിരുന്നു.
നിരീശ്വരവാദിയും സാമൂഹിക പരിഷ്കർത്താവായ സഹോദരൻ അയ്യപ്പന്റെ അനുയായിയുമായിരുന്നു സലിം കുമാറിന്റെ അച്ഛൻ ഗംഗാധരൻ. ഇളയ മകന് മതപരമായ കൂട്ടുകെട്ടുകൾ ഒഴിവാക്കാൻ അദ്ദേഹം കണ്ടെത്തിയ പേരാണ് സലിം കുമാർ. ആ പേര് പിന്നീട് മലയാളികളുടെ ഇഷ്ടപേരുകളിലൊന്നായി മാറിയതും ചരിത്രം.
ചിറ്റാട്ടുകര നോർത്ത് പറവൂരിലെ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലായിരുന്നു സലിം കുമാറിന്റെ പ്രാഥമിക വിദ്യാഭ്യാസം. നോർത്ത് പറവൂരിലെ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ നിന്നും പത്താം ക്ലാസ് പൂർത്തിയാക്കിയ അദ്ദേഹം മാല്യങ്കരയിലെ മൂത്തകുന്നം ശ്രീ നാരായണ മംഗലം കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു.
ചെറുപ്പത്തിൽ തന്നെ ഗായകനാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് മിമിക്രിയിലാണ് എത്തിപ്പെട്ടത്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിഎ ബിരുദം നേടിയ അദ്ദേഹം അവിടെ മൂന്ന് തവണ യൂണിവേഴ്സിറ്റിയിൽ നിന്നും മികച്ച മിമിക്രിക്കാരനുള്ള കിരീടം നേടി.
കലാഭവനിൽ നിന്നാണ് അദ്ദേഹം തന്റെ നാടക ജീവിതം ആരംഭിച്ചത്. ഏഷ്യാനെറ്റിലെ കോമഡി പ്രോഗ്രാമായ കോമിക്കോളയിലും അദ്ദേഹം ഒരു അവതാരകനായിരുന്നു. ഏകദേശം നാല് വർഷത്തോളം കൊച്ചിയിലെ ആരതി തിയറ്ററുകളിൽ അദ്ദേഹം പ്രൊഫഷണൽ നാടകവുമായി ബന്ധപ്പെട്ട് ജോലി ചെയ്തു.
മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കോമിക്കോള എന്ന കോമഡി പ്രോഗ്രാമിന്റെ അവതാരകനായി സലിം കുമാറിനെ തെരഞ്ഞെടുത്തു.
1997-ൽ സിദ്ദിഖ് ഷമീർ സംവിധാനം ചെയ്ത ഇഷ്ടമാണ് നൂറു വട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത ശേഷം സിബി മലയിൽ തന്റെ നീ വരുവോളം എന്ന സിനിമയിൽ നല്ലൊരു വേഷം സലിം കുമാറിന് വാഗ്ദാനം ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ അഭിനയം ശരിയല്ലെന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ അദ്ദേഹത്തെ ലൊക്കേഷനിൽ നിന്ന് തിരിച്ചയച്ചു. പിന്നീട് ഇന്ദ്രൻസാണ് ആ വേഷം ചെയ്തത്.
പിന്നീട് 2000-ൽ പുറത്തിറങ്ങിയ സത്യമേവ ജയതേ എന്ന സിനിമയിലെ അഭിനയത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. സത്യമേവ ജയതേ എന്ന ചിത്രത്തിലെ അഭിനയത്തിൽ ആകൃഷ്ടനായ സംവിധായകൻ റാഫി മെക്കാർട്ടിൻ തന്റെ പുതിയ ചിത്രമായ തെങ്കാശിപ്പട്ടണം എന്ന സിനിമയിൽ സലിമിന് ഒരു വേഷം നൽകി. അത് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. 2000-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്.
പിന്നീട് ദിലീപിനൊപ്പം പറക്കും തളികയിൽ പാചകക്കാരനായ കോശിയുടെ വേഷവും 2002-ൽ പുറത്തിറങ്ങിയ മീശ മാധവൻ എന്ന കൾട്ട് കോമഡി സിനിമയിൽ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രവും അദ്ദേഹം അവതരിപ്പിച്ചു. ദിലീപിനൊപ്പം ഹിറ്റായി സലിമിന്റെ കരിയറും മുന്നോട്ട് പോയി.
മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനൻ, കല്യാണരാമൻ അങ്ങനെ ദിലീപും സലിമും ഒന്നിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു.
2003-ൽ ക്ലാസിക് കൾട്ട് സിനിമയായ സി.ഐ.ഡി മൂസയിൽ ഒരു മാനസിക രോഗിയുടെ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തിളക്കത്തിൽ ഓമനക്കുട്ടൻ, മോഹൻലാലിനൊപ്പം കിളിച്ചുണ്ടൻ മാമ്പഴത്തിൽ ഉസ്മാൻ, മമ്മൂട്ടി അഭിനയിച്ച പട്ടാളത്തിൽ എസ്.ഐ. ഗബ്ബാർ കേശവൻ എന്നീ വേഷങ്ങൾ അവിസ്മരണീയമായിരുന്നു.
റൊമാന്റിക്-കോമഡി ചിത്രമായ പുലിവാൽ കല്യാണത്തിലാണ് സലിം കുമാർ തന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രത്തെ അവതരിപ്പിച്ചത്. മണവാളന്റെ നിസഹായമായ മുഖം, ലജ്ജാകരമായ പുഞ്ചിരി, പൈപ്പ് വലിക്കുന്ന ധനികന്റെ അഭിനയം എന്നിവയുൾപ്പെടെയുള്ള നിരവധി ഭാവങ്ങൾ പിന്നീട് കേരള ട്രോൾ സമൂഹത്തിൽ ഒരു കൾട്ട് ഫോളോവേഴ്സിനെ വളർത്തിയെടുത്തു. ഇന്നും മീമുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് സലിമിന്റെ മുഖമാണ്. അങ്ങനെ മലയാളസിനിമയ്ക്ക് ഒഴിവാക്കാനാകാത്ത എത്രയെത്ര വേഷങ്ങൾ. ഒടുവിൽ ദിലീപിന്റെ ഭഭബയിൽ അഡ്വ. മുകുന്ദനുണ്ണി എന്ന കാമിയോ വേഷമാണ് അദ്ദേഹം അവസാനമായി ചെയ്തത്.
-
06-06-2026
1970കളില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെയും കേരള ഫുട്ബോളിന്റെയും എതിരാളികള്‍ക്ക് തകര്‍ക്കാനാവാത്ത പ്രതിരോധ മതിലായിരുന്നു സി.സി. ജേക്കബ്. 1974ലെ ഏഷ്യന്‍ യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പും സന്തോഷ് ട്രോഫി പ്രഥമ കേരള കിരീടവും നേടിയ, സി.സി എന്ന് ഏവരും സ്നേഹത്തോടെ വിളിക്കുന്ന റിട്ട. ഡെപ്യൂട്ടി കസ്റ്റംസ് കമ്മീഷണര്‍ക്ക് 1978, 1982 ലോകകപ്പ് വിശേഷങ്ങളാണ് മനസില്‍ പച്ചപിടിച്ചു കിടക്കുന്നത്.
സി.സി. ജേക്കബിന്റെ ഫിഫ ലോകകപ്പ് ഓര്‍മകളിലേക്ക്: “അന്നൊന്നും നാട്ടില്‍ ടെലിവിഷന്‍ ഇറങ്ങിയിട്ടില്ല. 1978ലെ ഹോളണ്ട്-അര്‍ജന്റീന ഫൈനല്‍ ആണ് ആദ്യ ലോകകപ്പ് അനുഭവം. ഉറക്കമൊഴിച്ചിരുന്ന് റേഡിയോ കമന്ററി കേട്ടത് ഇന്നലെയെന്നപോലെ ഇന്നും മനസിലുണ്ട്. അന്നത്തെ കമന്ററി കേട്ടാല്‍ അവര്‍ മൈതാനത്ത് കളിക്കുന്നത് കണ്മുന്നില് എന്നപോലെ നമുക്ക് കാണാനാകുമായിരുന്നു”- ജേക്കബ് പറയുന്നു.
“1974 ലെ ഫൈനലിസ്റ്റുകള്‍ ആയിരുന്നെങ്കിലും കിരീടം സ്വന്തമാക്കാന്‍ കഴിയാതെപോയ ഹോളണ്ടിന് 1978ലെ കപ്പ് കിട്ടണമെന്നായിരുന്നു എന്റെ ആഗ്രഹം. ആദ്യപകുതി തീരുന്നതിന് കുറച്ചുമുമ്പ് അര്‍ജന്റീനയുടെ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ കെമ്പസ് ഗോള്‍ സ്കോര്‍ ചെയ്തു. കളി അവസാനിക്കാന്‍ 10-15 മിനിറ്റ് ശേഷിക്കേ ഹോളണ്ടിന്റെ സമനില ഗോള്‍. കളി അധികസമയത്തേക്കു നീണ്ടു. അധികസമയത്തിന്റെ ആദ്യപകുതി തീരും മുന്‍പേ കെമ്പസിന്റെ രണ്ടാം ഗോള്‍. ഇതോടെ മാരിയോ കെമ്പസ് ടൂര്‍ണമെന്റിലെ ടോപ്സ്കോററും മാന്‍ ഓഫ് ദ മാച്ചുമായി. രണ്ടാം പകുതിയില്‍ ബെര്‍ട്ടോണിയുടെ ഗോളോടെ 3-1ന് അര്‍ജന്റീനയ്ക്കു കിരീടം. തുടര്‍ച്ചയായ രണ്ടാം തവണയും ഹോളണ്ടിനു നിരാശ.
പിറ്റേത്തവണത്തെ കളിയാണ് ഞാന്‍ ടെലിവിഷനില്‍ ആദ്യമായി കണ്ട ലോകകപ്പ്. അന്ന് ഞാന്‍ കസ്റ്റംസില്‍ മദ്രാസ് എയര്‍ പോര്‍ട്ടിലാണ് ജോലി ചെയ്യുന്നത്. 1982 ജൂലൈ എട്ട്. സ്പെയിനി ലെ സെവില്ലെയില്‍ ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള സെമി ഫൈനല്‍ മത്സരം. എനിക്കൊരു അത്യാവശ്യ മുണ്ടെന്നുപറഞ്ഞ് ജോലി കൂട്ടുകാരനെ ഏല്‍പ്പിച്ച് എയര്‍പോര്‍ട്ടിലെ സ്പെന്‍സറിന്റെ റസ്റ്റോറന്റിലേക്ക് പോയി. അന്ന് അവിടെ ടെലിവിഷന്‍ ഉണ്ട്. അവിടെ ഇരുന്നാണ് കളി കണ്ടത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അറ്റാക്കിംഗ് ഡിഫന്‍ഡര്‍മാരില്‍ ഒരാളായ പോള്‍ ബ്രൈറ്റ് നര് അന്നത്തെ ജര്‍മന്‍ ടീമിന്റെ നട്ടെല്ലായിരുന്നു. ഇദ്ദേഹത്തപ്പോലെയായിരുന്നു ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഈസ്റ്റ് ബംഗാളിന്റെ സുധീര്‍ കര്‍മാക്കറും കളിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഈ കളി കാണണമെന്നതു വല്ലാത്തൊരു മോഹമായിരുന്നു.
ലോകകപ്പ് ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച മത്സരങ്ങളില്‍ ഒന്നായും വിവാദപരമായ മത്സരമായും ആണ് ഈ കളി അറിയപ്പെടുന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരു ഗോള്‍ വീതമടിച്ച് സമനില. ആദ്യ ഗോളടിച്ചത് ഫ്രാന്‍സിന്റെ ക്യാപ്റ്റന്‍ മിഷേല്‍ പ്ലാറ്റിനി ആയിരുന്നു. അധികസമയത്തിന്റെ ആദ്യപകുതിയില്‍ ഫ്രാന്‍സ് 3-1 ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ ജര്‍മനി 3 -3 സമനിലയില്‍ ആക്കി. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു സെമിഫൈനല്‍ മത്സരം ടൈബ്രേക്കറിലേക്കുപോയി. ഒരു കിക്ക് ജര്‍മന്‍ ഗോളി ഷുമാക്കര്‍ തടഞ്ഞിട്ടതോടെ 5-4 ന് അവര്‍ ജയിച്ച് ഫൈനലിലെത്തി. കിരീടപ്പോരാട്ടത്തില്‍ അവര്‍ 3-1 ന് ഇറ്റലിയോടു പരാജയപ്പെട്ടു.
പക്ഷേ, വളരെ വിവാദങ്ങള്‍ നിറഞ്ഞ മത്സരമായിരുന്നു അത്. ജര്‍മന്‍ ഗോള്‍കീപ്പര്‍ ഹെറാള്‍ഡ് ഷുമാക്കര്‍ ഫ്രഞ്ച് താരം പാട്രിക് ബാറ്റിസ്റ്റനെ ബോക്സിനു പുറത്തുവച്ച് ശക്തമായി ഇടിച്ചുവീഴ്ത്തി. ബോധരഹിതനായ ബാറ്റിസ്റ്റന്റെ വാരിയെല്ലുകള്‍ ഒടിയുകയും പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു. എന്നിട്ടും ഹോളണ്ടുകാരനായ റഫറി ചാള്‍സ് കോര്വര് ഫൗള്‍ വിളിക്കുകയോ കാര്‍ഡ് നല്‍കുകയോ ചെയ്തില്ല. ലോകകപ്പ് ചരിത്രത്തിലെ വിവാദ റഫറിംഗ് തീരുമാനങ്ങളില്‍ ഒന്നായിരുന്നു ഇത്. 'നൈറ്റ് ഓഫ് സെവിയ്യ' എന്നാണ് ഈ മത്സരം അറിയപ്പെടുന്നത്”- അദ്ദേഹം ഓർമിക്കുന്നു.
ഇഷ്ട കളിക്കാരന്
“അറ്റാക്കിംഗ് ഡിഫന്‍ഡര്‍ എന്ന നിലയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് വെസ്റ്റ് ജര്‍മനിയുടെ ഫ്രാന്‍സ് ബെക്കന്ബോവറെത്തന്നെയാണ്. ‘ഡെര്‍ കൈസര്‍' (ചക്രവര്‍ത്തി എന്നര്‍ഥം) എന്ന വിളിപ്പേരുള്ള അദ്ദേഹം കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടിയ ഇതിഹാസതാരമാണ്. പ്രതിരോധനിരയില്‍നിന്ന് കളി നിയന്ത്രിക്കാനും ആക്രമണങ്ങള്‍ സൃഷ്ടിക്കാനും അസാധാരണ കഴിവ്. ആധുനിക ലിബറോ ( സ്വീപ്പര്‍ ) പൊസിഷനെ ജനപ്രിയമാക്കിയ താരം. മികച്ച നേതൃഗുണം, പാസിംഗ് മികവ്, കളിയെ മൊത്തമായി റീഡിംഗ് നടത്താനുള്ള കഴിവ്”.
ഇത്തവണ സാധ്യതയുള്ള ടീം
“ഏതെങ്കിലും ഒരു യൂറോപ്യന്‍ ടീം കപ്പ് നേടും. ഒന്നുകില്‍ സ്പെയിന് അല്ലെങ്കില്‍ ഫ്രാന്‍സ്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഗോളെങ്കിലും അടിക്കണം എന്നാണ് എന്റെ മോഹം. കഴിഞ്ഞതവണ ക്വാര്‍ട്ടറില്‍ മൊറോക്കോക്കെതിരെ ആദ്യപകുതിയില്‍ റോണോയെ കോച്ച് ഫെര്‍ണാണ്ടൊ സാന്റോസ് കളിപ്പിച്ചിരുന്നില്ല. കളിപ്പിച്ചിരുന്നെങ്കില്‍ അവര്‍ സെമിയിലെത്തിയേനേ എന്നാണെന്റെ വിശ്വാസം. ഇത്തവണ 48 ടീമുകള്‍ ഉള്ളതുകൊണ്ട് കാണികളുടെ പങ്കാളിത്തം കൂടുമെങ്കിലും കളികളുടെ നിലവാരം കുറയാനാണു സാധ്യത”-ജേക്കബ് പറഞ്ഞു നിര്‍ത്തി.
06-06-2026
പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം റഷ്യയുടെ 19കാരിയായ മിറ ആൻഡ്രീവയ്ക്ക്.
ഫൈനലിൽ പോളണ്ടിന്റെ മാജ ച്വാലിന്സ്കയെയാണ് ആൻഡ്രീവ കീഴടക്കിയത്. സ്കോർ: 6-3, 6-2. റഷ്യൻ താരത്തിന്റെ കന്നി ഗ്രാൻസ്ലാം കിരീടമാണ്. മിറയുടെ കന്നി ഗ്രാൻസ്ലാം ഫൈനലായിരുന്നു.
സ്വരേവ് x കൊബോളി ഫൈനൽ
പുരുഷ സിംഗിള്‍സ് ഫൈനല്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് നടക്കും. രണ്ടാം സീഡായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവും 10-ാം നമ്പറായ ഇറ്റലിയുടെ ഫ്ളാവിയൊ കൊബോളിയുമാണ് കിരീടത്തിനായി കൊമ്പുകോര്‍ക്കുക.
ഇറ്റലിക്കാരനായ മാറ്റിയോ അര്നാല്ഡി പരിക്കിനെത്തുടര്‍ന്നു പിന്മാറിയതോടെ സെമിയില്‍ വാക്കോവര്‍ ലഭിച്ചാണ് കൊബോളിയുടെ ഫൈനല്‍ പ്രവേശം. ഇറ്റാലിയന്‍ താരത്തിന്റെ കന്നി ഗ്രാന്സ്ലാം ഫൈനലാണ്.
സ്വരേവ് ഇതിനോടകം മൂന്ന് ഗ്രാന്സ്ലാം ഫൈനല്‍ കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം തവണയാണ് ഫൈനലില്‍ എത്തുന്നത്. ഇരുവരുടെയും ലക്ഷ്യം കന്നിക്കിരീടമാണ്.
06-06-2026
കൊല്ലം: 70-ാമത് സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട് ജില്ല തുടര്‍ച്ചയായ നാലാം വര്‍ഷവും ഓവറോള്‍ ചാമ്പ്യന്മാരായി.
ആദ്യദിനം പാലക്കാട് രണ്ടാമതായിരുന്നു. 174 പോയിന്റാണ് പാലക്കാടിന്. എറണാകുളം (157.5), കോട്ടയം (122.5) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
സമാപന ദിനമായ ഇന്നലെ അഞ്ച് മീറ്റ് റിക്കാർഡ് പിറന്നു. മീറ്റിൽ ആകെ 13 റിക്കാർഡ് പിറന്നു.
06-06-2026
സര്‍വലോകങ്ങളും നേടിയിട്ടും ആത്മാവിനെ നഷ്ടമാക്കിയാല്‍ എന്തു പ്രയോജനം? ബൈബിളിലെ ഏറെ മുഴക്കമുള്ള ഈ ചോദ്യത്തിന്റെ പ്രകമ്പനം ജോര്‍ജ് വിയ, ജോര്‍ജ് ബെസ്റ്റ്, ആല്‍ഫ്രഡോ ഡി സ്റ്റെഫാനോ, അബെദി പെലെ, റയാന് ഗിഗ്സ് തുടങ്ങിയ ഇതിഹാസങ്ങളുടെ ജീവിതത്തിലും മുഴങ്ങിക്കേള്‍ക്കാം. ഫുട്ബോള്‍ മാന്ത്രികരെന്ന് ലോകം വാഴ്ത്തിയിട്ടും ഒരു ലോകകപ്പിനു പോലും ബൂട്ട് കെട്ടാന്‍ ഈ ഇതിഹാസങ്ങള്‍ക്ക് സാധിച്ചില്ല.
◄ ജോര്‍ജ് വിയ
ആഫ്രിക്കയില്‍നിന്നുള്ള എക്കാലത്തെയും മികച്ച താരമാണ് ജോര്‍ജ് വിയ. ഫിഫ ലോക ഫുട്ബോളര്, ബലോണ്‍ ദോര്‍ പുരസ്കാരങ്ങള്‍ ഒരേ വര്‍ഷം സ്വന്തമാക്കിയ ഏക ആഫ്രിക്കന്‍ താരം. 1995ലാണ് വിയ രണ്ട് പുരസ്കാരങ്ങളും സ്വന്തമാക്കിയത്. മൂന്നു തവണ ആഫ്രിക്കന്‍ ഫുട്ബോളര് പുരസ്കാരവും നേടി. മൊണാക്കോ, പിഎസ്ജി, എസി മിലാന്, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രമുഖ യൂറോപ്യന്‍ ക്ലബ്ബുകള്‍ക്കായി ബൂട്ടു കെട്ടി. അസാധാരണമായ വേഗവും കരുത്തും ഡ്രിബ്ലിംഗ് മികവുമാണ് വിയയെ വേറിട്ടു നിര്‍ത്തുന്നത്.
എന്നാല്‍, ലൈബീരയക്കാരനായ വിയയ്ക്ക് ഒരിക്കല്‍പ്പോലും ലോകകപ്പില്‍ കളിക്കാനായില്ല. രാജ്യത്തിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാന്‍ ഈ മൊണ്റോവിയക്കാരന് തന്നാലാവതു മുഴുവന്‍ ചെയ്തു.
ഒരുവേള ദേശീയ ടീമിന്റെ പരിശീലനങ്ങളും മത്സരങ്ങളും യാത്രകളുമടക്കം എല്ലാ ചെലവുകളും അദ്ദേഹംതന്നെയാണുവഹിച്ചത്. തന്റെ രാജ്യത്തെ ലോകകപ്പിലെത്തിക്കാനുള്ള കഠിനശ്രമം വിയ നടത്തിയെങ്കിലും 2002 ലോകകപ്പ് യോഗ്യതയ്ക്ക് ഒരു പോയന്റ് മാത്രം അകലെ കാലിടറി വീണു. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ വെയില്‍സിനെതിരേ അമേരിക്കയുടെ ആദ്യഗോള്‍ വിയയുടെ ഹൃദയഭാരം അലിയിക്കുന്നതായിരുന്നു. മകന് തിമോത്തിയുടെ കാലില്‍നിന്നായിരുന്നു അമേരിക്കയുടെ ഗോള്‍. ചരിത്രം, അത് എപ്പോഴെങ്കിലും പ്രായശ്ചിത്തം ചെയ്യില്ലേ...
◄ അബേദി പെലെ
ഫുട്ബോളിന്റെ എക്കാലത്തെയും ഇതിഹാസം പെലെയുടെ വിളിപ്പേരുകാരനായിട്ടും അബേദി അയേവിന് ലോകകപ്പില്‍ കളിക്കാനായില്ല. ഘാനയുടെ ക്യാപ്റ്റനായിരുന്ന ഈ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഗോളിലേക്ക് ചാട്ടുളിപോലെ പാഞ്ഞുകയറുന്നതുകൊണ്ട് ലഭിച്ച വിളിപ്പേരായിരുന്നു പെലെ. മൂന്ന് തവണ ആഫ്രിക്കന്‍ ഫുട്ബോളര് ഓഫ് ദി ഇയര്‍ പുരസ്കാരം നേടിയിട്ടുണ്ട്. 1982ല്‍ ഘാനയ്ക്ക് ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് നേടികൊടുക്കുകയും ചെയ്തു.
ഫ്രഞ്ച് ക്ലബ്ബായ മാഴ്സെ 1993ല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടതും ഈ ആഫ്രിക്കക്കാരന്റെ കാല് കരുത്തിലായിരുന്നു. ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്റെ റിക്കാര്‍ഡും അബേദി പെലെയുടെ പേരിലാണ്. ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ വോട്ടിംഗില്‍ ഒന്നാം സ്ഥാനം നേടിയ ആദ്യത്തെ ആഫ്രിക്കന്‍ താരം കൂടിയാണ്. എന്നാല്‍, അബേദിയുടെ കളിക്കാലത്ത് ഘാന ലോകകപ്പിന് യോഗ്യത നേടാനാവാതെപോയത് ലോക ഫുട്ബോളിന്റെ നഷ്ടമായി.
06-06-2026
കൊച്ചി: മലയാളത്തിന്റെ പ്രയ നടൻ സലിം കുമാർ (56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.43ന് അന്ത്യം സംഭവിക്കുകയായിരുന്നു. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ ബാധിതനായിരുന്നു.
1969 ഒക്ടോബര്‍ ഒമ്പതിന് വടക്കന്‍ പറവൂരിലാണ് സലിംകുമാര്‍ ജനിച്ചത്.കൊച്ചിന് കലാഭവനിലും സാഗറിലുമെല്ലാം സജീവമായി മിമിക്രി അവതരിപ്പിച്ചു. ഉറ്റസുഹൃത്തായ നാദിര്‍ഷയാണ് സലിംകുമാറിനെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്.1996ൽ ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിന്റെ അരങ്ങേറ്റം.
മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങിയ അദ്ദേഹം സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾക്ക് അർഹനായി.
അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരവും അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള പുരസ്കാരവും ലഭിച്ചു. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്കാരത്തിന് അർഹനായി.
2013 ൽ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും കരസ്ഥമാക്കി. കല്യാണരാമൻ, സിഐഡി മൂസ, മായാവി, മീശ മാധവൻ, തിളക്കം, തെങ്കാശിപ്പട്ടണം, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, ചെസ് എന്നിവ ഉൾപ്പെടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തമിഴ് സിനിമകളിലും അഭിനയിച്ചു.
കംപാർട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകൾ സംവിധാനം ചെയ്തു. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.
06-06-2026
ന്യൂഡൽഹി: സിപിഎം - ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ വ്യക്തതവേണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അദ്ദേഹം കത്തെഴുതി.
വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ പ്രസക്തി നഷ്ടമാകുമെന്നും സിപിഎം ജനറൽ സെക്രട്ടറി കത്തിൽ ഓർമ്മിപ്പിച്ചു. കത്തിന്റെ പകർപ്പ് ഇന്ത്യ സഖ്യത്തിലെ മറ്റു നേതാക്കൾക്കും എം.എ. ബേബി കൈമാറി. തിങ്കളാഴ്ച ഇന്ത്യ സഖ്യത്തിന്റെ യോഗം ചേരാനിരിക്കെയാണ് ബേബിയുടെ നീക്കം.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള നേതാക്കൾ കേരളത്തിൽ പ്രചാരണത്തിനെത്തിയിരുന്നു. പ്രചാരണത്തിലുടനീളം സിപിഎമ്മിനെതിരെ അവർ ഡീൽ ആരോപണം ഉന്നയിച്ചിരുന്നു.
06-06-2026
മുംബൈ: അഫ്ഗാനിസ്ഥാന് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ചെറിയ അഴിച്ചുപണി.
പരിക്കേറ്റ സൂപ്പര്‍ താരം വിരാട് കോഹ്ലിക്കു പകരം യശസ്വി ജയ്സ്വാളിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഐപിഎല്‍ ഫൈനലിനിടെയാണ് കോഹ്ലിക്കു പരിക്കേറ്റത്.
06-06-2026
ടെക്സാസ്: ഫിഫ 2026 ലോകകപ്പിനു മുന്നോടിയായി അര്‍ജന്റൈന്‍ ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത. പരിക്കേറ്റ് വിശ്രമത്തിലായിരുന്നു സൂപ്പര്‍ താരം ലയണല്‍ മെസി പരിശീലനം പുനരാരംഭിച്ചു.
ഇന്നു നടക്കുന്ന ടീമിന്റെ ആദ്യ പരിശീലന മത്സരത്തില്‍ മെസി കളിച്ചേക്കുമെന്നും മുഖ്യപരിശീലകന്‍ ലിയോണല്‍ സ്കലോനി അറിയിച്ചു. വെള്ളിയാഴ്ച ടീമിനൊപ്പം മെസി പരിശീലനം നടത്തി.
ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ 5.30ന് ഹോണ്ടുറാസിന് എതിരേയാണ് അര്‍ജന്റീനയുടെ പരിശീലന മത്സരം. 10ന് ഐസ്ലന്ഡിനെതിരേയും കളിക്കും. മെസി പരിശീലന മത്സരത്തില്‍ കളിക്കുമെന്ന സൂചനയും സ്കലോനി നല്കി.
06-06-2026
ലണ്ടന്‍: ഫിഫ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീം കരുത്തരാണെങ്കിലും ചാമ്പ്യന്മാരാകാനുള്ള കെല്‍പ്പില്ലെന്ന് മുന്‍താരം അലന് ഷിയറര്‍.
ശക്തമായ എതിരാളികള്‍ക്കു മുന്നില്‍ ഇംഗ്ലണ്ട് വീണേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1998 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായിരുന്നു ഷിയറര്‍.
ഹാരി കെയ്ന്‍ അടക്കമുള്ള മികച്ച കളിക്കാര്‍ ഇംഗ്ലണ്ടിനുണ്ട്. സ്പെയിന്, ഫ്രാന്‍സ്, ബ്രസീല്‍, അര്‍ജന്റീന, ചിലപ്പോള്‍ പോര്‍ച്ചുഗല്‍ തുടങ്ങിയ ടീമുകളില്‍ ഒന്നായിരിക്കും ലോകകപ്പ് നേടുകയെന്നും ഷിയറര്‍ പറഞ്ഞു.
18ന് ക്രൊയേഷ്യയ്ക്ക് എതിരേയാണ് ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിന്റെ ആദ്യമത്സരം.
06-06-2026
ഓസ്ലോ: ചരിത്രനേട്ടം കുറിച്ച് ഇന്ത്യയുടെ ചെസ് സൂപ്പര്‍ താരം ആര്. പ്രഗ്നാനന്ദ. 2026 നോര്‍വെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രഗ്നാനന്ദ ജേതാവായി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് 20കാരനായ പ്രഗ്നാനന്ദ.
അവസാന റൗണ്ടില്‍ ജര്‍മനിയുടെ വിന്‍സെന്റ് കൈമറിനെ തോല്‍പ്പിച്ചാണ് പ്രഗ്നാനന്ദ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്.
ഓപ്പണ്‍ വിഭാഗത്തില്‍ 18 പോയിന്റ് നേടി പ്രഗ്നാനന്ദ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ലോക ഒന്നാം നമ്പറായ നോര്‍വെയുടെ മാഗ്നസ് കാള്സന് നാലാമതും ലോക ചാമ്പ്യനായ ഇന്ത്യയുടെ ഡി. ഗുകേഷ് ഏറ്റവും പിന്നില്‍ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
വനിതാ വിഭാഗത്തില്‍ കസാക്കിസ്ഥാന്റെ ബിബിസാര അസൗബയേവ (16.5) ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. ഇന്ത്യന്‍ താരങ്ങളായ ദിവ്യ ദേശ്മുഖും (അഞ്ച്) കൊനേരു ഹംപിയും (ആറ്) ഏറ്റവും പിന്നിലായി.
06-06-2026
ന്യൂഡല്‍ഹി: 2026 ഏഷ്യ കപ്പ് പുരുഷ അണ്ടര്‍ 18 ഹോക്കിയില്‍ ഇന്ത്യ ചാമ്പ്യന്‍. ഫൈനലില്‍ 4-1ന് ജപ്പാനെ കീഴടക്കിയാണ് ഇന്ത്യയുടെ മൂന്നാം ഏഷ്യ കപ്പ് നേട്ടം.
അണ്ടര്‍ 18 ഏഷ്യ കപ്പ് ഏറ്റവും കൂടുതല്‍ നേടുന്നതിന്റെ റിക്കാര്‍ഡും ഇതോടെ ഇന്ത്യക്കു സ്വന്തം. വനിതാ വിഭാഗത്തില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കി. മൂന്നാം സ്ഥാനപോരാട്ടത്തില്‍ 3-0ന് ദക്ഷിണകൊറിയയെയാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ തകര്‍ത്തത്.
06-06-2026
തിരുവനന്തപുരം: സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ 17 വയസുകാരൻ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം പുന്നമൂടുണ്ടായ സംഭവത്തിൽ പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് കൊല്ലപ്പെട്ടത്
സംഭവത്തിൽ അജിത്, കാര്‍ത്തിക് എന്നിവരെ നരുവാമൂട് പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ബൈക്കുകളിലായി പുന്നമൂട്ടിലെത്തിയ സംഘം ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ ശിവസൂര്യയെ സുഹൃത്തുക്കൾ പിടിച്ച് തള്ളുകയും റോഡിന് സമീപത്തെ തുണിക്കടയിലെ ഗ്ലാസിലേക്ക് വീഴുകയുമായിരുന്നു.
ഗ്ലാസ് പൊട്ടി ശിവസൂര്യയുടെ നെഞ്ചിൽ കയറുകയായിരുന്നു. തുടർന്ന് അജിത്തും കാർത്തിക്കും ചേർന്ന് ശിവസൂര്യയെ മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചുരുന്നു.
06-06-2026
കൊച്ചി: പ്രഥമ ബാസ്കറ്റ്ബോള്‍ ലീഗ് കേരള (ബികെഎല്‍) സീസണ് ഒന്നിന്റെ മൂന്നാം ദിനത്തില്‍ ആവേശപ്പോരാട്ടങ്ങള്‍.
അണ്ടര്‍-14, അണ്ടര്‍-19 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാലിക്കട്ട് വാരിയേഴ്സ് വിജയക്കുതിപ്പ് തുടര്‍ന്നു. അണ്ടര്‍-19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം ബൈസണ്‍സും തൃശ്ശൂര്‍ ടസ്കേഴ്സും ജയം നേടി.
അണ്ടര്‍-14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാലിക്കട്ട് വാരിയേഴ്സ് 45-34ന് കൊച്ചി സ്റ്റാലിയന്‍സിനെ പരാജയപ്പെടുത്തി. അണ്ടര്‍-19 ആണ്‍കുട്ടികളില്‍ കോട്ടയം 53-44ന് കൊച്ചി സ്റ്റാലിയന്‍സിനെ കീഴടക്കി.
അണ്ടര്‍-14 ആണ്‍കുട്ടികളില്‍ കാലിക്കട്ട് കൊച്ചിയെയും (72-29) കോട്ടയം ബൈസണ്‍സ് ആലപ്പുഴയെയും (53-37) തോല്‍പ്പിച്ചു. അണ്ടര്‍-19 ആണ്‍കുട്ടികളില്‍ തൃശൂര്‍ ടസ്കേഴ്സ് 61-41ന് ആലപ്പുഴയെ കീഴടക്കി.
06-06-2026
ചെന്നൈ: ആൻഡമാൻ ദ്വീപിനോടു ചേർന്നുള്ള സമുദ്രതീരത്ത് വൻതോതിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തി.
ഓയിൽ ഇന്ത്യ ലിമിറ്റഡ് നടത്തിയ പര്യവേക്ഷണത്തിലാണ് ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്തുനിന്ന് ഏകദേശം 15 കിലോമീറ്റർ ആകലെയുള്ള വിജയപുരം 3 എന്ന പര്യവേക്ഷണ കിണറിൽ വാതകശേഖരം കണ്ടെത്തിയത്.
ഈ ഭാഗത്തു സമുദ്രത്തിന് 355 മീറ്ററാണ് ആഴം. സമുദ്രനിരപ്പിനു താഴെ 1900 മീറ്ററിലധികം ആഴത്തിൽ നടത്തിയ ഡ്രില്ലിംഗിലാണ് വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.
2025 സെപ്റ്റംബറിൽ വിജയപുരം 2 പര്യവേക്ഷണ കിണറിലും വാതകശേഖരം കണ്ടെത്തിയിരുന്നു. ആൻഡമാൻ ബേസിനിൽ ഓയിൽ ഇന്ത്യ ലിമിറ്റഡ് നടത്തിയ പര്യവേക്ഷണങ്ങളിൽ നിലവിൽ കുഴിച്ച മൂന്നു കിണറുകളിൽ രണ്ടെണ്ണത്തിലും ഹൈഡ്രോകാർബൺ സാന്നിധ്യം കണ്ടെത്താനായതു വലിയ നേട്ടമാണ്.
വാതകത്തിന്റെ കണ്ടെത്തൽ രാജ്യത്തിന്റെ ഊർജസുരക്ഷയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പെട്രോളിയം- പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സമുദ്രാന്തര പര്യവേക്ഷണ പദ്ധതിയായ സമുദ്ര മന്ഥൻ ദൗത്യത്തിലാണ് നിർണായക നേട്ടം കൈവരിച്ചത്. 2025ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് സമുദ്ര മന്ഥൻ മിഷൻ. രാജ്യത്തെ ആഴക്കടൽ എണ്ണ- വാതക നിക്ഷേപങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തുകയെന്നതാണ് സമുദ്ര മന്ഥൻ മിഷന്റെ ലക്ഷ്യം.
നിലവിൽ കണ്ടെത്തിയ വാതകത്തിന്റെ ഘടന, ഗുണനിലവാരം, കലോറി മൂല്യം എന്നിവ പരിശോധിക്കുന്നതിനായി സാമ്പിളുകൾ ശേഖരിച്ചുവരികയാണ്. രാജ്യാന്തര ആഴക്കടൽ പര്യവേക്ഷണ വിദഗ്ധരുടെ സഹായത്തോടെ ഈ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.
കൂടുതൽ ആഴക്കടൽ പര്യവേക്ഷണങ്ങൾ നടത്താൻ രാജ്യാന്തര വിദഗ്ധരുടെ സഹകരണം തേടും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യവേക്ഷണം നടക്കുന്നുണ്ട്. ഊർജാവശ്യങ്ങൾക്കായി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് പര്യവേക്ഷണം ഊർജിതമാക്കിയത്. ഇതിന്റെ ഭാഗമായി മുന്‍പ് ശ്രമിച്ച് ഉപേക്ഷിച്ച പര്യവേക്ഷണങ്ങൾ പുനരാരംഭിക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്.
കല്‍ക്കരി, പെട്രോളിയം എന്നിവയെ അപേക്ഷിച്ച് മലിനീകരണം കുറഞ്ഞ ഇന്ധനമാണ് പ്രകൃതിവാതകം. 2030ഓടെ രാജ്യത്തിന്റെ ആകെ ഊർജ ഉപഭോഗത്തില്‍ പ്രകൃതിവാതകത്തിന്റെ പങ്ക് 6%ല്‍ നിന്നും 15% ആയി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നുണ്ട്. ഈ ലക്ഷ്യത്തിലേക്ക് അടുക്കാന്‍ ആന്‍ഡമാനിലെ കണ്ടെത്തല്‍ സഹായിക്കും.
06-06-2026
കൊല്ലം: വഴിയോരക്കച്ചവടക്കാരിയായ വയോധികയുടെ രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ. അഞ്ചൽ പനയഞ്ചേരി പ്ലാവിള വീട്ടിൽ ഹരിഷ് കുമാറി (31) നെയാണ് അഞ്ചൽ പോലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം 27 ന് ഉച്ച കഴിഞ്ഞായിരുന്നു സംഭവം. അഞ്ചൽ ചന്തമുക്കിൽ വഴിയോരത്ത് തുണി കച്ചവടം ചെയ്യുന്ന വയലാ സ്വദേശിനി ഓമനയുടെ മാലയാണ് പ്രതി മോഷ്ടിച്ചെടുത്തത്.
കനത്ത മഴയിൽ നനയാതിരിക്കാൻ എന്ന മട്ടിലാണ് ഇയാൾ വയോധികയുടെ അടുത്ത് എത്തിയത്. തുടർന്ന് മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ഓമനയുടെ പരാതിയിൽ അഞ്ചൽ പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരികയായിരുന്നു. പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
സ്വർണം പണയപ്പെടുത്തിയ ശേഷം പണവുമായി ഇയാൾ കാസർകോട്ടേക്ക് മുങ്ങി. ഇന്നലെ വൈകുന്നേരത്തോടെ തിരിച്ചെത്തിയ പ്രതിയെ കൊല്ലത്തു നിന്നും അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. മാലയുടെ ഒരു ഭാഗം മാത്രമാണ് ആയുരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തിയതെന്നും ബാക്കി കാസർകോട്ട് എത്തിച്ച് വിറ്റു എന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി.
06-06-2026
പരവൂര്‍: റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട ക്യൂവിനു പരിഹാരമായി അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ റെയില്‍വേ.
രാജ്യത്തെ ആദ്യത്തെ റെയില്‍വണ്‍ സെല്‍ഫ് ടിക്കറ്റിംഗ് സോണ്‍ കേരളത്തില്‍ സ്ഥാപിക്കും. എറണാകുളം ജംഗ്ഷന്, തിരുവനന്തപുരം സെന്‍ട്രല്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളിലാണ് സംവിധാനം ആദ്യഘട്ടത്തില്‍ യാഥാര്‍ഥ്യമാകുന്നത്.
ഡിജിറ്റല്‍ ടിക്കറ്റിംഗിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതി പ്രയോജനപ്പെടുത്താനും നിത്യേനയുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും ലക്ഷ്യമിട്ടാണു പദ്ധതി. എറണാകുളം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്കാണ് പദ്ധതിയുടെ കരാര്‍.
ഓണത്തിനുമുമ്പായി സെല്‍ഫ് ടിക്കറ്റിംഗ് സോണുകള്‍ പൂര്‍ണസജ്ജമാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. നിലവില്‍ റെയില്‍വേ സ്റ്റേഷനുകളുടെ 100 മീറ്റര്‍ ചുറ്റളവില്‍ എത്തിക്കഴിഞ്ഞാല്‍ യാത്രക്കാര്‍ക്ക് റെയില്‍വണ്‍ ആപ്പ് വഴി നേരിട്ടു ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാങ്കേതിക തടസമുണ്ട്.
ഇത്തരം സാഹചര്യങ്ങളില്‍ സ്റ്റേഷന് പരിസരത്തെ നിര്‍ദിഷ്ട ക്യുആര്‍ കോഡുകള്‍ കണ്ടെത്താന്‍ അവസാനനിമിഷം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടാറുണ്ട്. പുതിയ സമര്‍പ്പിത സോണുകള്‍ വരുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
06-06-2026
കോഴിക്കോട്: ഹോം എന്റർടെയ്ൻമെന്റിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്ന ഹൈസെൻസിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ 116 ഇഞ്ച് വലിപ്പമുള്ള ‘യുഎക്സ് ആർജിബി മിനി എൽഇഡി ടിവി’ തൊണ്ടയാട് മൈജി ഫ്യൂച്ചർ എപ്പിക് ഷോറൂമിൽ ലോഞ്ച് ചെയ്തു.
സിനിമാതാരം അനിഖ സുരേന്ദ്രൻ ടിവി ലോഞ്ച് നിർവഹിച്ചു. ഹൈസെൻസ് ഇന്ത്യയുടെയും മൈജിയുടെയും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
100 ഇഞ്ച്, 116 ഇഞ്ച് സ്ക്രീൻ സൈസുകളിൽ ലഭ്യമാകുന്ന ഹൈസെൻസ് യുഎക്സ് സീരീസ്, അത്യാധുനിക ഡിസ്പ്ലേ, ഓഡിയോ, ഗെയിമിംഗ് സാങ്കേതികവിദ്യകളുടെ കരുത്തിൽ മികച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്.
റിയൽ ടൈമിൽ ചിത്രങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന എഐ പ്രോസസറും ബ്രൈറ്റ്നസും കളർ കൃത്യതയും വർധിപ്പിക്കുന്ന ആർജിബി മിനി എൽഇഡി ബാക്ക്ലൈറ്റ് സിസ്റ്റവും പ്രത്യേകതയാണ്.
വീട്ടിൽത്തന്നെ തിയറ്റർ അനുഭവം ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാനാണ് യുഎക്സ് സീരീസ് ഞങ്ങൾ അവതരിപ്പിക്കുന്നതെന്ന് ഹൈസെൻസ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പങ്കജ് റാണ പറഞ്ഞു. ഫോണ്‍: 9249001 001.
06-06-2026
കൊച്ചി: ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തികവിജയം നേടുന്നതിനായി എസ്ബിഐ മ്യൂച്വല്‍ ഫണ്ട് നിക്ഷേപക ബോധവത്കരണ പരിപാടി നടത്തി.
ഉയര്‍ന്ന ലാഭം പ്രതീക്ഷിച്ച് നിരന്തരം ഫണ്ടുകള്‍ മാറിമാറി നിക്ഷേപിക്കുന്ന പ്രവണത നിക്ഷേപകര്‍ കാണിക്കാറുണ്ട്. പെട്ടെന്നുണ്ടാകുന്ന ചികിത്സാച്ചെലവുകളോ മറ്റ് അടിയന്തര ആവശ്യങ്ങളോ വരുമ്പോള്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ തെറ്റായ സമയത്തു പിന്‍വലിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നു.
ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഒരു എമര്‍ജന്‍സി ഫണ്ട് പ്രത്യേകം സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ദീര്‍ഘകാലം നിക്ഷേപിക്കുന്നതിനൊപ്പം വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് എസ്ഐപി തുക കൃത്യമായി വര്‍ധിപ്പിച്ചാൽ വലിയ സാമ്പത്തികലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
06-06-2026
കൊച്ചി: മുൻനിര ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.
മെറ്റയുടെ കീഴിലുള്ള വാട്സാപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്ന വി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതവും വേഗമേറിയതുമായ ഡിജിറ്റല്‍ അനുഭവം ഉറപ്പാക്കാന്‍ സൈലന്റ് മൊബൈല്‍ വെരിഫിക്കേഷന് സംവിധാനമാണു കമ്പനി അവതരിപ്പിച്ചത്.
06-06-2026
കൊച്ചി: പ്രമുഖ ബില്‍ഡറായ വർമ ഹോംസും കളമശേരി എസ്സിഎംഎസ് ഗ്രൂപ്പും സംയുക്തമായി എസ്സിഎംഎസ് സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ നേതൃത്വത്തില്‍ സിവില്‍ എന്‍ജിനിയറിംഗ് പ്രഫഷണലുകള്‍ക്കായി സംഘടിപ്പിച്ച വർമ സ്കില്‍ ബ്രിഡ്ജ് ട്രെയിനിംഗ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഹൈബി ഈഡന് എംപി നിര്‍വഹിച്ചു.
തെരഞ്ഞെടുക്കപ്പെട്ട സിവില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്തു.
ചടങ്ങിൽ വര്‍മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ. അനില്‍ വർമ, എസ്സിഎംഎസ് വൈസ് ചെയര്മാന് ഡോ. രാധാ പി. തേവന്നൂർ, എസ്സിഎംഎസ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. സി.ജെ. പ്രവീണ്‍സാല്‍, എസ്സിഎംഎസ് സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആൻഡ് ടെക്നോളജി പ്രിന്‍സിപ്പൽ ഡോ. അനിത ജി. പിള്ള, എസ്സിഎംഎസ് ഡയറക്ടര്‍ പ്രതീക് നായര്‍, വർമ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വർമ, വൈസ് പ്രസിഡന്റുമാരായ ആരതി വര്‍മ, വൈശാഖ് വർമ, ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ഷാജന് രാമകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
06-06-2026
കൊച്ചി: മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവിയുടെ വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു.
കൊച്ചിയിൽ നടന്ന ചടങ്ങിൽ നടി പ്രയാഗ മാർട്ടിനാണ് സ്മാർട്ട് ടിവി അവതരിപ്പിച്ചത്. ഡിഷ് ടിവി സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യൂ ഓഫീസർ സുഖ്പ്രീത് സിംഗ് എന്നിവർ പങ്കെടുത്തു.
പ്രാദേശിക ഉള്ളടക്കത്തിനുപുറമെ ലൈവ് ടെലിവിഷൻ ചാനലുകൾ, ഒടിടി പ്ലാറ്റ്ഫോമുകൾ, കായിക സംപ്രേഷണം എന്നിവ ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് എന്റർടൈൻമെന്റ് ഇക്കോസിസ്റ്റം വി ഇസഡ് വൈ സ്മാർട്ട് ടിവികളിലുണ്ട്.
പ്രീമിയം ഡിസ്പ്ലേയും ആധുനിക ഓഡിയോസംവിധാനവുമാണ് സ്മാർട്ട് ടിവിയിലുള്ളത്. 65 ഇഞ്ച് വരെയുള്ള പ്രീമിയം മോഡലുകൾ വിപണിയിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഫിഫ ഫുട്ബോൾ ലോകകപ്പ് സമയക്രമത്തെ ഉൾപ്പെടുത്തി ഫിഫ ടു ഫിഫ പ്രത്യേക വിനോദ പ്ലാനും ഡിഷ് ടിവി അവതരിപ്പിച്ചിട്ടുണ്ട്.
06-06-2026
പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം റഷ്യയുടെ കൗമാര വിസ്മയം മിറ ആൻഡ്രീവയ്ക്ക്. പാരിസിൽ നടന്ന കലാശപ്പോരിൽ പോളണ്ടിന്റെ കരുത്തയായ താരം മയ ഫലിൻസ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് 19 വയസുകാരിയായ ആൻഡ്രീവ കരിയറിലെ തന്റെ ആദ്യ ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിട്ടത്.
സ്കോർ: 6-3, 6-2. ആവേശകരമായ ഫൈനലിന്റെ ആദ്യ സെറ്റിൽ ഇരുതാരങ്ങളും കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. അഞ്ചാം ഗെയിം വരെ ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തിൽ 24കാരിയായ ഫലിൻസ്ക 3-2 ന് ആദ്യം മുന്നിലെത്തി ആൻഡ്രീവയെ സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ അവിടെനിന്ന് തകർപ്പൻ തിരിച്ചുവരവാണ് റഷ്യൻ താരം നടത്തിയത്.
കൃത്യമായ പ്ലേസിംഗുകളിലൂടെയും കരുത്തുറ്റ ഷോട്ടുകളിലൂടെയും കളം നിറഞ്ഞ ആൻഡ്രീവ തുടർച്ചയായി നാല് ഗെയിമുകൾ സ്വന്തമാക്കി 6-3 ന് ആദ്യ സെറ്റ് കൈപ്പിടിയിലൊതുക്കി. ആദ്യ സെറ്റിലെ ആധിപത്യം രണ്ടാം സെറ്റിലും തുടരാൻ ആൻഡ്രീവയ്ക്ക് കഴിഞ്ഞു.
റഷ്യൻ താരത്തിന്റെ വേഗതയ്ക്കും ചടുലമായ നീക്കങ്ങൾക്കും മുന്നിൽ മയ ഫലിൻസ്കയ്ക്ക് മറുപടിയില്ലാതായതോടെ 6-2 എന്ന സ്കോറിന് രണ്ടാം സെറ്റും മത്സരവും ആൻഡ്രീവ സ്വന്തമാക്കുകയായിരുന്നു.
06-06-2026
സെന്റ് പീറ്റേഴ്സ്ബെർഗ്: റഷ്യൻ സാംസ്കാരിക തലസ്ഥാനമായ സെന്റ് പീറ്റേഴ്സ്ബെർഗ് നഗരത്തിൽ ഉഗ്ര ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ. പ്രസിഡന്റ് പുടിന്റെ അഭിമാന സാന്പത്തിക ഉച്ചകോടി നടന്ന നഗരത്തിലുണ്ടായ ആക്രമണം റഷ്യയെ ഞെട്ടിച്ചു. മുന്‍പു കണ്ടിട്ടില്ലാത്ത വിധമുള്ള ആക്രമണമാണ് യുക്രെയ്ൻ നടത്തിയതെന്ന് റഷ്യൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
നഗരം ഉൾപ്പെടുന്ന ലെനിൻഗ്രാഡ് പ്രവിശ്യയിലിൽ 140 ഡ്രോണുകളെ വെടിവച്ചിട്ടതായി പ്രവിശ്യാ ഗവർണർ അലക്സാണ്ടർ ഡ്രോസ്ഡെങ്കോ അറിയിച്ചു. നഗരത്തിലെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് സെന്റ് പീറ്റേഴ്സ്ബെർഗ് മേയർ അലക്സാണ്ടർ ബെഗ്ലോവ് നിർദേശിച്ചു. നാലു വർഷം പിന്നിട്ട യുദ്ധത്തിനിടെ ഒരു റഷ്യൻ നഗരത്തിൽ ഇത്തരമൊരു നിയന്ത്രണം ആദ്യമാണ്.
ഒരു സൈനിക താവളത്തിൽ തീപിടിത്തമുണ്ടായെന്നും കെട്ടിടങ്ങൾക്കു കേടുപാടുണ്ടായെന്നും ഗവർണർ പറഞ്ഞു. എന്നാൽ എവിടെയാണെന്ന് വ്യക്തമാക്കിയില്ല.
റഷ്യൻ സേനയുടെ നാവിക കേന്ദ്രത്തിലാണ് ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ആയിരം കിലോമീറ്റർ അകലെനിന്നാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെലൻസ്കിയുമായി കൂടിക്കാഴ്ചയ്ക്കു താത്പര്യമില്ലെന്ന് പുടിൻ പ്രഖ്യാപിച്ചതിനു പിറ്റേന്നാണ് ആക്രമണമുണ്ടായത്. സെന്റ് പീറ്റേഴ്സ് ബർഗിലെ സാന്പത്തിക ഉച്ചകോടിയിലാണ് പുടിൻ നിലപാട് വ്യക്തമാക്കിയത്. ഇന്നലെ അവസാനിച്ച ഉച്ചകോടിയിൽ 130 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. വർഷങ്ങൾക്കുശേഷം ആദ്യമായി യുഎസിൽനിന്നും നാമമാത്ര പ്രതിനിധി സംഘമെത്തി.
06-06-2026
കുവൈറ്റ് സിറ്റി: ഇറാനും അമേരിക്കയും പരസ്പരം ആക്രമണം തുടരുന്നു. ഇന്നലെ ഇറാൻ തൊടുത്ത ഡ്രോണുകൾ വെടിവച്ചിട്ടശേഷം അവരുടെ റഡാർ സംവിധാനം ആക്രമിച്ചു നശിപ്പിച്ചതായി അമേരിക്കൻ സേന അറിയിച്ചു. ഇതിനു മറുപടിയായി ഇറാനിലെ വിപ്ലവഗാർഡുകൾ കുവൈത്തിലെയും ബഹ്റിനിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ വിക്ഷേപിച്ചു.
ഹോർമുസ് കടലിടുക്കിലേക്ക് ഇറാൻ നാലു ഡ്രോണുകൾ പ്രയോഗിച്ചതിനെത്തുടർന്നാണ് ആക്രമണം വേണ്ടിവന്നതെന്ന് അമേരിക്കൻ സേന പറഞ്ഞു. ഹോർമുസിലൂടെ സഞ്ചരിച്ച വാണിജ്യ കപ്പലുകളെയാണ് ഇറേനിയൻ ഡ്രോണുകൾ ലക്ഷ്യമിട്ടതെന്നു സൂചനയുണ്ട്. ഇറാൻ ഇത്തരം ആക്രമണങ്ങൾ തുടരുന്നത് തടയാനായി ഹോർമുസ് കടലിടുക്കിലെ ദ്വീപുകളിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ റാഡാറുകൾ നശിപ്പിച്ചതായും അമേരിക്കൻ സേനയുടെ അറിയിപ്പിൽ പറയുന്നു.
ഇതിനു പിന്നാലെ കുവൈറ്റിലെ രണ്ട് യുഎസ് വ്യോമതാവളങ്ങളിലേക്കും ബഹറിനിലെ യുഎസ് നാവികതാവളത്തിലേക്കും ഇറാൻ മിസൈലുകൾ തൊടുത്തു. ഇവ ലക്ഷ്യം കണ്ടുവെന്നാണ് വിപ്ലവഗാർഡ് അവകാശപ്പെട്ടത്. എന്നാൽ, ഇറാൻ ഏഴു മിസൈലുകളാണ് തൊടുത്തതെന്നും ഇതിൽ ആറെണ്ണം വെടിവച്ചിട്ടെന്നും ഏഴാമത്തേത് ലക്ഷ്യം കാണാതെ തകർന്നതായും യുഎസ് സേന അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 60 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നിൽ അമേരിക്കയാണെന്നാണ് ഇറാന്റെ ആരോപണം.
ഇതിനിടെ, മധ്യസ്ഥചർച്ചകൾക്കായി പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വി ഇന്നലെ ഇറാനിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
അമേരിക്കയിൽ നവംബറിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് ട്രംപിനുമേൽ വലിയ സമ്മർദമുള്ളതായി റിപ്പോർട്ടുകളിൽ പറയുന്നു. ഇറേനിയൻ നേതാക്കൾക്ക് കരുത്തും അഭിമാനവും കൂടുതലുള്ളതിനാലാണ് അവർ വെടിനിർത്തൽ ധാരണയ്ക്കു വഴങ്ങാത്തതെന്ന് ട്രംപ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
ലോകകപ്പ് ഫുട്ബോൾ മത്സരത്തിനായി അമേരിക്ക ഇറേനിയൻ ടീമിന് വീസ അനുവദിച്ചു. വരുന്ന 15ന് ലോസ് ആഞ്ചലസിലാണ് ഇറാന്റെ ആദ്യമത്സരം.
06-06-2026
ബെയ്റൂട്ട്: ഇസ്രേലി സേനയുടെ ആക്രമണത്തിൽ ലബനീസ് സേനയിലെ ഉന്നത ഓഫീസർ അടക്കം മൂന്നു പേർ കൊല്ലപ്പെട്ടു.
തെക്കൻ ലബനനിലുണ്ടായ സംഭവത്തിൽ ബ്രിഗേഡിയർ ജനറൽ, ക്യാപ്റ്റൻ, ഭടൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ലബനീസ് സായുധസേന അറിയിച്ചു. ഇവർ സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെടുകയായിരുന്നു.
മേഖലയിൽ ഹിസ്ബുള്ള ഭീഷണിയെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. മൂന്നു ലബനീസ് സൈനികർ വാഹനത്തിലുണ്ടായിരുന്ന കാര്യം ഇസ്രേലി സേന സ്ഥിരീകരിച്ചു.
ഇസ്രയേലും ഹിസ്ബുള്ള ഭീകരരും തമ്മിലുള്ള സംഘർഷത്തിൽ ലബനീസ് സേന പങ്കാളിയല്ല. കഴിഞ്ഞദിവസം അമേരിക്കയിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ ലബനനും ഇസ്രയേലും വെടിനിർത്തൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപനമുണ്ടായിരുന്നു.
06-06-2026
കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലരവയസുകാരി മരിച്ചു. തലക്കുളത്തൂർ സ്വദേശി ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ്രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.
06-06-2026
ന്യൂയോർക്ക്: അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടക്കുന്ന യോഗാഭ്യാസത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗഗുരു എച്ച്.ആർ. നാഗേന്ദ്ര നേതൃത്വം നല്‍കും.
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. ന്യൂയോർക്കിൽ 12 മുതൽ 14 വരെ നടക്കുന്ന യോഗ ക്യാന്പും നാഗേന്ദ്ര ഉദ്ഘാടനം ചെയ്യും.
ആസനങ്ങൾ, ധ്യാനം, പ്രഭാഷണം മുതലായവ പരിപാടിയുടെ ഭാഗമാണ്.