20-09-2026
കൊച്ചി: കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയം അവസാനിപ്പിക്കാൻ കരട് രേഖ തയാറാക്കിയെന്ന വിവാദത്തിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു.
കാളപെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന രീതിയിലാണ് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ നടക്കുന്നതെന്ന് റോജി എം. ജോൺ അഭിപ്രായപ്പെട്ടു. വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതി നിർദേശപ്രകാരം കേരള സർവകലാശാല സിൻഡിക്കേറ്റിന്റെ ഉപസമിതിയെ നിയമിച്ചിരുന്നു. ഈ ഉപസമിതിയുടെ ചർച്ചകൾക്കായി നിയമ സമിതി തയാറാക്കിയ ഒരു രേഖ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രസ്താവന നടത്തുന്നതിന് മുമ്പ് സ്വന്തം സംഘടനയിലുള്ള ഉപസമിതി അംഗങ്ങളോടെങ്കിലും ചോദിച്ചു കാര്യങ്ങൾ മനസിലാക്കണമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
20-09-2026
ലാഹോർ: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സഹോദരി അലീമ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ലഹോറിലെ വീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുത്ത അലീമയെ കോട് ലഖ്പത് ജയിലേക്ക് അയച്ചെന്നാണ് റിപ്പോർട്ട്.
ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് തെഹ്രിക് ഇ ഇൻസാഫ് പാർട്ടി (പിടിഐ) മാർച്ച് നടത്താനൊരുങ്ങവേയാണ് അറസ്റ്റ്. ലാഹോറിലെ ഡെപ്യൂട്ടി കമ്മീഷണറാണ് അലീമയെ അറസ്റ്റ് ചെയ്ത് 30 ദിവസത്തേക്കു കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഉത്തരവിറക്കിയത്. അലീമ പൊതുവേദികളിലെത്തുന്നത് സുരക്ഷാഭീഷണി സൃഷ്ടിക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്ന് അധികൃതർ വിശദീകരിച്ചു.
സെപ്റ്റംബർ 27നാണ് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് പിടിഐ മാർച്ച് നടത്തുന്നത്. എന്തു വിലകൊടുത്തും മാർച്ച് തടയുമെന്ന് പാക് ആഭ്യന്തരമന്ത്രി മൊഹ്സിന്‍ നഖ്വി വ്യക്തമാക്കിയിട്ടുണ്ട്.
20-09-2026
ഇടുക്കി: ശക്തമായ മഴയെ തുടർന്ന് ഇടുക്കി വട്ടവടയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടം നടന്നത്. സംഭവത്തിൽ കൊട്ടക്കമ്പൂർ സ്വദേശിയായ ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്.
ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. കൃഷിയിടത്തോട് ചേർന്ന താത്കാലിക ഷെഡിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഉച്ച മുതൽ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു.
20-09-2026
തായ്പെയ്: തായ്വാൻ തൊഴിൽവകുപ്പ് മന്ത്രി ചൈന സന്ദർശിക്കുന്നു. ഏഷ്യാ പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയോട് അനുബന്ധിച്ച യോഗത്തിൽ പങ്കെടുക്കാനാണിത്. തായ്വാനിൽ രണ്ടു വർഷം മുന്‍പ് അധികാരത്തിലേറിയ പ്രസിഡന്റ് ലായ് ചിംഗ് തെയുടെ (വില്യം ലായി) മന്ത്രിസഭയിലെ ഒരംഗം ചൈന സന്ദർശിക്കുന്ന ആദ്യ സംഭവമാണിത്.
തൊഴിൽ വകുപ്പ് മന്ത്രി ഹംഗ് സൻ ഹാൻ ചൈനയിലേക്കു പുറപ്പെട്ടതായി തായ്വാൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന മനുഷ്യവിഭവ ശേഷി മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണിതെന്നും വ്യക്തമാക്കി.
ചൈനയുടെ ഭാഗമായ ഹോങ്കോംഗിലെയും ടിബറ്റിലെയും മനുഷ്യവകാശ ധ്വംസനങ്ങളെ ശക്തമായ എതിർത്ത പാരന്പര്യം ഹംഗ് സൻ ഹാനിനുണ്ട്.
ജനാധിപത്യ ഭരണകൂടം നിലവിലുള്ള തായ്വാനെ വിഘടിത പ്രവിശ്യയായിട്ടാണ് ചൈന പരിഗണിക്കുന്നത്. ബലം പ്രയോഗിച്ചും തായ്വാനെ കൂട്ടിച്ചേർക്കുമെന്നതാണ് ചൈനയുടെ നയം.
തായ്വാന് അംഗത്വമുള്ള ചുരുക്കം ചില അന്താരാഷ്ട്ര സംഘടനകളിലൊന്നാണ് ഏഷ്യാ പസഫിക് സാന്പത്തിക സഹകരണ സമിതി. ചൈനയിലെ ഷെൻചെന്നിൽ നവംബറിലാണ് ഉച്ചകോടി. തായ്വാൻ പ്രസിഡന്റ് പങ്കെടുക്കില്ലെന്നാണ് സൂചന.
20-09-2026
കോഴിക്കോട്: മനുഷ്യൻ മൃഗങ്ങളെ ഉപദ്രവിച്ചിരുന്ന കാലം മാറി ഇന്ന് മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന ഭീതിജനകമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി കെ. മുരളീധരൻ. നിലവിലുള്ള നിയമങ്ങൾ ഇതേ രീതിയിൽ തുടരുകയും പുതിയ നിയമങ്ങൾ പൂർണമായി പ്രായോഗികമാക്കുകയും ചെയ്താൽ മനുഷ്യർക്ക് പല പ്രദേശങ്ങളും ഒഴിഞ്ഞുനൽകേണ്ടി വരും. അങ്ങനെയൊരു അവസ്ഥ വന്നാൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ചെയർമാൻ സ്ഥാനത്ത് കടുവയും കൽപ്പറ്റ നഗരസഭയുടെ ചെയർമാൻ സ്ഥാനത്ത് ആനയും കയറിയിരിക്കുന്ന സ്ഥിതിയായിരിക്കും സംജാതമാകുകയെന്നും അദ്ദേഹം പരിഹസിച്ചു.
ഈ ഗുരുതരമായ സാഹചര്യത്തിലും നീതിന്യായ കോടതികളുടെ ഭാഗത്തുനിന്നും മൃഗങ്ങൾക്ക് അനുകൂലമായ സമീപനങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളിൽ കോടതികൾ മൃഗങ്ങളുടെ പക്ഷം ചേർത്തുയർത്തുന്ന നയങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് കോടതി അലക്ഷ്യമായി കാണേണ്ടതില്ല.
മണ്ണിൽ വിയർപ്പൊഴുക്കി പൊന്നുവിളയിച്ച കർഷകർക്ക് സ്വന്തം ഭൂമിയിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വരുന്ന സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഏത് സർക്കാരുകൾ അധികാരത്തിൽ വന്നാലും എക്കാലത്തും കർഷകരുടെയും ജനങ്ങളുടെയും പക്ഷത്താണ് നിലകൊണ്ടിട്ടുള്ളത്.
മുൻകാലങ്ങളിൽ മനുഷ്യർ കാട്ടിലെത്തി മൃഗങ്ങളെ ആക്രമിച്ചിരുന്ന സാഹചര്യത്തിലാണ് ചില കർശന നിയമങ്ങൾ നിർമിക്കപ്പെട്ടത്. എന്നാൽ ഇന്നത്തെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. 1972-ൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വനനിയമങ്ങൾ അക്കാലത്ത് അനുയോജ്യമായിരുന്നുവെങ്കിലും, ഇന്നത്തെ മാറിയ സാഹചര്യത്തിൽ അതിന് പ്രസക്തിയില്ല. മാനന്തവാടിയിലും കുറ്റ്യാടിക്ക് സമീപവുമെല്ലാം കാട്ടാനയുടെയും കാട്ടുപോത്തിന്റെയും ആക്രമണത്തിൽ സാധാരണക്കാരായ കർഷകർ ദാരുണമായി കൊല്ലപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോൾ, 1972-ലെ പഴയ നിയമങ്ങൾ മാത്രം ചൂണ്ടിക്കാണിച്ചിട്ട് കാര്യമില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കാലം മാറുന്നതനുസരിച്ച് ഭരണഘടനയിൽപോലും നിരവധി തവണ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതുപോലെ, ഇന്നത്തെ ആവശ്യങ്ങൾക്ക് അനുസരിച്ച് വനനിയമങ്ങളും പൊളിച്ചെഴുതേണ്ടതുണ്ട്. വനനിയമങ്ങളിലെ അശാസ്ത്രീയത മൂലം ദുരിതത്തിലാകുന്ന കുടിയേറ്റ ജനതയെയും കർഷകരെയും സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയം. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അതീവ ഗൗരവത്തോടെയുള്ള വ്യക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
20-09-2026
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തിന് നേരെ ആക്രമണം. സ്ത്രീകൾ ഉൾപ്പെടെ നടത്തിയ ആക്രമണത്തിൽ എസ്ഐയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അടൂർ എസ്ഐ ജിനുവിനും സംഘത്തിനും നേരെയാണ് ആക്രമണം.
അടൂർ പൊലിസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ പ്രതിയായ റെജിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. സംഘത്തിലൊരാൾ ചുടുകട്ട ഉപയോഗിച്ച് എസ്ഐയുടെ തലയ്ക്കടിച്ചു. സംഭവത്തിൽ കരുനാഗപ്പള്ളി സ്വദേശികളായ റെജിൻ, രേഷ്മ, രമ്യ, ഹർഷ എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
20-09-2026
പറവൂർ: എറണാകുളം പറവൂരിൽ ലോട്ടറി വിൽപനക്കാരനെ കത്രികകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പറവൂർ തെക്കുംപുറം ആറുകണ്ടത്തിൽ എ.ആർ. രാജേഷ് (58) ആണ് പിടിയിലായത്.
ചേന്ദമംഗലം തെക്കുംപുറം പോട്ടശേരി സുമേഷ് (49) ആണ് ആക്രമണത്തിന് ഇരയായത്. കടം കൊടുത്ത ലോട്ടറി ടിക്കറ്റിന്റെ പണം ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഓഗസ്റ്റ് 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
രാജേഷ് പല തവണയായി ലോട്ടറി ടിക്കറ്റ് വാങ്ങിയ വകയിൽ 3,300 രൂപ സുമേഷിന് നൽകാനുണ്ടായിരുന്നു. കുടിശികയായിരുന്ന തുക ആവശ്യപ്പെട്ട് സുമേഷ് രാജേഷിന്റെ വീടിന് സമീപത്തെത്തുകയായിരുന്നു. തുടർന്ന് പണം ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെട്ടു.
പിന്നാലെ രാജേഷ് കത്രിക കൊണ്ട് സുമേഷിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ രാജേഷ് ഒളിവിൽ പോയി. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
20-09-2026
മോസ്കോ: റഷ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിനിടെ കനത്ത ഡ്രോൺ ആക്രമണവുമായി യുക്രെയ്ൻ. മൂന്നു ദിവസം നീണ്ട വോട്ടെടുപ്പ് അവസാനിച്ച ഞായറാഴ്ച യുക്രെയ്ൻ സേന തൊടുത്ത ആയിരത്തിലധികം ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു. ഇതിൽ 450 ഡ്രോണുകൾ തലസ്ഥാനമായ മോസ്കോയെയാണ് ലക്ഷ്യമിട്ടത്.
യുക്രെയ്ൻ നടത്തിയതിൽവച്ച് ഏറ്റവും വലിയ ഡ്രോൺ ആക്രമണമായിരുന്നു ഇതെന്നും തെരഞ്ഞെടുപ്പ് തടസപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും മോസ്കോ മേയർ സെർഗി സോബ്യാനിൽ പറഞ്ഞു.
മോസ്കോ മേഖലയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യാ അധിനിവേശ യുക്രെയ്ൻ പ്രദേശമായ ഖേർസണിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അടക്കം മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു.
മോസ്കോയിലെ എണ്ണശുദ്ധീകരണ ശാലയിൻ വലിയ നാശനഷ്ടമുണ്ടായി. 21 നില കെട്ടിടത്തിനു തീപിടിച്ചതിനെത്തുടർന്ന് നാനൂറു പേരെ ഒഴിപ്പിച്ചു മാറ്റി.
ഇതിനിടെ, റഷ്യൻ പാർലമെന്റിന്റെ അധോസഭയായ ഡ്യൂമയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കാര്യമായ തടസങ്ങളുണ്ടായില്ല. ഓൺലൈൻ വോട്ടിംഗ് സംവിധാനത്തിനു നേർക്ക് ശനിയാഴ്ച സൈബർ ആക്രമണം ഉണ്ടായതായി റഷ്യ അറിയിച്ചിരുന്നു. ആക്രമണത്തിൽ പങ്കില്ലെന്ന് യുക്രെയ്ൻ പ്രതികരിച്ചു.
പ്രസിഡന്റ് വ്ലാദിമിർ പുടിനെ പിന്തുണയ്ക്കുന്ന യുണൈറ്റഡ് റഷ്യ പാർട്ടി പാർലമെന്റിൽ ഭൂരിപക്ഷം നിലനിർത്തുമെന്നാണ് ഏല്ലാവരും പ്രതീക്ഷിക്കുന്നത്. യുക്രെയ്ൻ അധിനിവേശത്തെ എതിർക്കുന്ന സ്ഥാനാർഥികളെ വിലക്കിയിരുന്നു.
യുക്രെയ്ൻ അധിനിവേശം ആരംഭിച്ചശേഷം റഷ്യയിലെ ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പു വിജയം യുദ്ധത്തിനുള്ള ജനപിന്തുണയായി പുടിൻ ചിത്രീകരിച്ചേക്കും.
20-09-2026
കൊച്ചി: അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിനെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് വീണ്ടും ജയിലിൽ അടച്ചു. ബത്തേരി കോടതി അനുവദിച്ച 24 മണിക്കൂർ കസ്റ്റഡി കാലാവധി പൂർത്തിയായതോടെയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റിയത്.
ചോദ്യം ചെയ്യലിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ ആന്റോ അഗസ്റ്റിൻ പൂർണ്ണമായും നിഷേധിച്ചു. മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് തന്റേതല്ലെന്നും അത് ബാങ്ക് ജപ്തി ചെയ്ത് സർഫാസി നിയമപ്രകാരം മറ്റൊരാൾ വാങ്ങിയതാണെന്നുമാണ് അദ്ദേഹം അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
താൻ മദ്യപിക്കുന്ന ആളല്ലെന്നും പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. കോടതിയിൽ ഉന്നയിച്ച വാദങ്ങൾ തന്നെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുൻപിലും ആന്റോ ആവർത്തിച്ചത്.
എന്നാൽ, ആന്റോ അഗസ്റ്റിന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് എക്സൈസ് സംഘം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് അദ്ദേഹത്തിന്റെ പേരിൽ തന്നെയാണ് എന്ന് തെളിയിക്കാനുള്ള നിർണായക രേഖകളും കൂടുതൽ തെളിവുകളും എക്സൈസ് ശേഖരിച്ചുവരികയാണ്.
ഇതിനിടയിൽ, ഈ വീടിന്റെ നിർമാണം അനധികൃതമാണെന്ന് കാണിച്ച് പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോയും പുറത്തുവന്നിട്ടുണ്ട്.
20-09-2026
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ തിങ്കളാഴ്ച രാത്രി 08.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.
20-09-2026
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതച്ചുഴി ന്യൂനമർദമായി മാറി മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കൻ ആൻഡമാൻ കടലിലുമായി സ്ഥിതിചെയ്യുന്നു. തുടർന്ന് ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തിങ്കളാഴ്ച മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂനമർദമായും ചൊവ്വാഴ്ച മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതിതീവ്ര ന്യൂനമർദമായും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23-ന് രാവിലെ തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള മധ്യ-പടിഞ്ഞാറൻ, സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മേഖലയിൽ എത്താനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
20-09-2026
നിശ്ഹിൻ: ഏഷ്യൻ ഗെയിംസ് വനിതാ ടി20 യിൽ ഫൈനലിൽ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമിഫൈനലിൽ ബംഗ്ലാദേശിനെ 114 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്.
ഇന്ത്യ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 15.4 ഓവറിൽ 81 റൺസിൽ ഓൾഔട്ടായി. 27 റൺസെടുത്ത ദിലാര അക്തറിന് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ചുനിൽക്കാനായത്.
ഇന്ത്യയ്ക്ക് വേണ്ടി നന്ദനി ശർമയും ദീപ്തി ശർമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ശ്രീ ചരണി രണ്ട് വിക്കറ്റും ക്രാന്തി ഗൗഡും ശ്രെയാങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതവും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 195 റൺസെടുത്തത്. ഷെഫാലി വർമയുടെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ ഹർമർപ്രീത് കൗറിന്റെയും സ്മൃതി മന്ദാനയുടെയും മികച്ച ഇന്നിംഗ്സുകളുടെയും ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
49 പന്തിൽ നിന്നാണ് ഷെഫാലി സെഞ്ചുറി നേടിയത്. മൂന്ന് ഫോറും ഒമ്പത് സിക്സും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്സ്. ഹർമൻപ്രീത് കൗർ 40 റൺസും സ്മൃതി മന്ദാന 37 റൺസുമെടുത്തു.
ബംഗ്ലാദേശിന് വേണ്ടി മറുഫ അക്തറും ശൻജിത അക്തർ മേഖ്ലയും റബേയ ഖാനും നഹിത അക്തറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഫൈനലിൽ ശ്രീലങ്ക ആണ് ഇന്ത്യയുടെ എതിരാളി.
20-09-2026
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി പൊലിസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ പ്രതിയായ പൊലിസുകാരൻ പിടിയിൽ. സബിത്തിനെ ആണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
സംഭവം നടന്ന് പത്താം ദിവസം എറണാകുളത്ത് നിന്നാണ് ഇയാൾ പിടിയിലായത്. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലായ ഏഴു ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ ആണ് മോഷണം പോയത്.
ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് വച്ച് പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ഇത്. ഇവ കോടതിയിൽ ഹാജരാക്കി തിരികെ സൂക്ഷിക്കാൻ ഏൽപ്പിച്ച തൊണ്ടിമുതലാണ്.
മുറി വൃത്തിയാക്കാനായി സ്റ്റേഷൻ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും എത്തിയപ്പോഴാണ് തൊണ്ടിമുതലുകൾ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്.
20-09-2026
ഹാംഗ്ചോ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്കു കൂറ്റൻ ജയം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ മറുപടിയില്ലാത്ത 19 ഗോളുകൾക്ക് ഇന്ത്യ തകർത്തു.
ഇന്ത്യയ്ക്കായി എട്ടു ഗോളുകൾ നേടിയ ദീപിക, ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഒറ്റ വനിതാ ഹോക്കി മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര റിക്കാർഡും സ്വന്തമാക്കി.
ടൂർണമെന്റിലെ രണ്ടാം റാങ്കുകാരായ ഇന്ത്യ ആദ്യ പകുതിയിൽ തന്നെ എട്ടു ഗോളുകൾ ഉസ്ബെക്ക് വലയിലെത്തിച്ചിരുന്നു. ദീപികയ്ക്കു (എട്ട്, 22, 25, 33, 36, 38, 41, 54 മിനിറ്റുകളിൽ) പുറമെ ഇഷിക (11, 42, 54), നവ്നീത് കൗർ (23, 45), ലാൽതന്ത്ലുവാംഗി (43, 51), ലാൽറെംസിയാമി (ഏഴ്), ബൽജീത് കൗർ (12), നേഹ (18), സാക്ഷി റാണ (43) എന്നിവരാണ് മറ്റു ഗോൾ വേട്ടക്കാർ.
മത്സരത്തിൽ ഇന്ത്യൻ ഗോൾകീപ്പർ സവിതാ പുനിയ തന്റെ 320-ാം അന്താരാഷ്ട്ര മത്സരം പൂർത്തിയാക്കി. ഇതോടെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഇന്ത്യൻ വനിതാ ഹോക്കി താരം എന്ന വന്ദന കതാരിയയുടെ റിക്കാർഡിനൊപ്പം സവിതയുമെത്തി. തിങ്കളാഴ്ച ഇന്തോനേഷ്യക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
20-09-2026
തിരുവനന്തപുരം: നഗരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 11 വയസുകാരന് കൈവിരൽ നഷ്ടപ്പെട്ടു. മൊട്ടലുവിള സ്വദേശികളായ രാജു - അഞ്ജു ദമ്പതികളുടെ മകൻ ശരണിനാണ് പരിക്കേറ്റത്. കുട്ടിയുടെ കാലിനും ആഴത്തിൽ മുറിവേറ്റു. ശരൺ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കവെയാണ് തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ കുട്ടിയുടെ വലതുകൈയിലെ വിരലിന്റെ പകുതിഭാഗം നായ കടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന ഇളയ കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.
20-09-2026
കൊച്ചി: ബാഡ്മിന്റൺ കളിക്കുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞൂർ കാഞ്ഞിലാൻ വീട്ടിൽ അജയൻ (48) ആണ് മരിച്ചത്.
ശനിയാഴ്ച അതിരാവിലെ കാഞ്ഞൂരിലെ ഷട്ടിൽ കോർട്ടിൽ കളി പൂർത്തിയാക്കിയ ശേഷം കസേരയിൽ ഇരിക്കുന്നതിനിടെയാണ് അജയന് നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടർന്ന് കുഴഞ്ഞ് വീണ അജയന് കൂടെയുണ്ടായിരുന്നവർ ഉടൻ സിപിആർ നൽകി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പ്രദേശത്തെ കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകിവന്നിരുന്ന അജയൻ നിരവധി സ്കൂളുകളിലെ വിദ്യാർഥികളുടെ പരിശീലകനായിരുന്നു. കായിക രംഗത്തും പരിശീലന മേഖലയിലും സജീവമായിരുന്ന അജയന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് നാട്ടുകാരും വിദ്യാർഥികളും. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കിടങ്ങൂർ എസ്എൻഡിപി ശ്മശാനത്തിൽ നടക്കും. മിനിയാണ് ഭാര്യ.
20-09-2026
കണ്ണൂർ: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും എതിർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് അധികാരത്തിൽ വന്നതോടെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആർഎസ്എസ് ആണ്. ചരിത്രത്തിൽ ആദ്യമായി മൂന്ന് സീറ്റ് ബിജെപിക്ക് കിട്ടി. പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും ഭരണം കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ.
കേരളം കീഴടക്കണമെങ്കിൽ സിപിഎമ്മിനെ തകർക്കണം. അതിന്റെ ഭാഗമായാണ് ഇഡി കേരളത്തിലെത്തിയത്. അതാണ് പിണറായിയെയും റിയാസിനെയും കേസിൽ പെടുത്തുന്നത്. അതിൽ വി.ഡി. സതീശൻ സന്തോഷത്തിലാണെന്നും ജയരാജൻ പറഞ്ഞു.
അതേസമയം, പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലെ തോൽവിയെ കുറിച്ച് കേന്ദ്ര കമ്മിറ്റി കൃത്യമായി പറഞ്ഞെന്നും അദ്ദേഹം പ്രതികരിച്ചു. തെറ്റിദ്ധരിക്കപ്പെട്ട ആളുകളെ പാർട്ടിയുടെ ധാരണയ്ക്ക് അനുസരിച്ച് ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തും. സിപിഎമ്മിനകത്ത് എന്തെങ്കിലും ആശയ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ തിരുത്താനുള്ള ശക്തി സിപിഎമ്മിനുണ്ടെന്നും ജയരാജൻ അവകാശപ്പെട്ടു.
20-09-2026
കൊച്ചി: മെസിയുടെയും അർജന്റീനൻ ടീമിന്റെയും വരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം എടുത്തത് സർക്കാരാണെന്ന് ആന്റോ അഗസ്റ്റിന്റെ മൊഴി. എല്ലാ സർക്കാർ പദ്ധതിയാണ്. സ്പോൺസറാകാൻ തന്നെ ഇങ്ങോട്ട് സമീപിച്ചു. അർജന്റീന വരുമെന്ന് അറിയിച്ചതും സർക്കാരാണ്. തീരുമാനങ്ങളെല്ലാം എടുത്തത് സർക്കാരാണെന്നും ആന്റോ ജിഎസ്ടി വകുപ്പിന് നല്കിയ മൊഴിയിൽ പറയുന്നു.
അന്നത്തെ കായിക മന്ത്രി സ്പെയിനിൽ പോയി എഎഫ്എ പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചിരുന്നു. കേരളത്തിൽ വരാൻ അർജന്റീന സമ്മതിച്ചു എന്ന് പറഞ്ഞത് സർക്കാരാണെന്നും ആന്റോ മൊഴിയിൽ പറയുന്നു. ഓഗസ്റ്റ് മൂന്നിനാണ് ആന്റോ മൊഴി നൽകിയത്.
20-09-2026
നിശ്ഹിൻ: ഏഷ്യൻ ഗെയിംസ് വനിതാ ടി20 സെമിഫൈനലിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണെടുത്തത്.
ഷെഫാലി വർമയുടെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ ഹർമർപ്രീത് കൗറിന്റെയും സ്മൃതി മന്ദാനയുടെയും മികച്ച ഇന്നിംഗ്സുകളുടെയും ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
49 പന്തിൽ നിന്നാണ് ഷെഫാലി സെഞ്ചുറി നേടിയത്. മൂന്ന് ഫോറും ഒമ്പത് സിക്സും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്സ്. ഹർമൻപ്രീത് കൗർ 40 റൺസും സ്മൃതി മന്ദാന 37 റൺസുമെടുത്തു.
ബംഗ്ലാദേശിന് വേണ്ടി മറുഫ അക്തറും ശൻജിത അക്തർ മേഖ്ലയും റബേയ ഖാനും നഹിത അക്തറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
20-09-2026
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കുറവില്ലെന്നും കെഎസ്ഇബി അറിയിച്ചു. ശനിയാഴ്ച വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റ് ആണ്. പീക്ക് ടൈം ആവശ്യകത 4785 മെഗാവാട്ട്. ശനിയാഴ്ച നിയന്ത്രണം വേണ്ടി വന്നത് രണ്ട് തവണയാണ്.
ഇന്ന് വൈദ്യുതി ഉപയോഗം കുറഞ്ഞേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ലഭ്യത ഉറപ്പായില്ലെങ്കിൽ നിയന്ത്രണം വേണ്ടി വരും. ഇന്നും 900 മെഗാവാട്ട് കുറവ് ഉണ്ടായേക്കും.
ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തിൽ വൈകുന്നേരം 6.15 മുതൽ രാത്രി 12.45 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും തുടരുന്നതിനാൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിൽ തുടരുകയാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ ഏകദേശം 1200 മെഗാവാട്ട് വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
രാജ്യത്താകെ വൈദ്യുതിയുടെ ആവശ്യകത വൻതോതിൽ ഉയർന്നതിനെത്തുടർന്ന് പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ അളവിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.
20-09-2026
തിരുവനന്തപുരം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്. ഗുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
തിരുവനന്തപുരം പാറശാലയിലാണ് സംഭവമുണ്ടായത്. പാറശeല കുഴക്കോട് സ്വദേശിനി സുനിതയാണ് ആക്രമണത്തിന് ഇരയായത്. ഭര്‍ത്താവ് വിജയ പ്രേംകുമാര്‍ ഇവരെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ഗുരുതരാവസ്ഥയിലുള്ള യുവതിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. സ്ഥിരം മദ്യപാനിയാണ് വിജയ പ്രേംകുമാര്‍ എന്നാണ് ആരോപണം. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെയും വീട്ടില്‍ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ കത്തി ഉപയോഗിച്ച് സുനിതയുടെ കഴുത്തിന്റെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവേല്‍പ്പിക്കുകയായിരുന്നു.
പാറശാല പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഭാര്യയുമായി ഒരു വക്കേറ്റമുണ്ടായെന്നും അതിനിടെ ഭാര്യയുടെ മുടി മുറിച്ച് മാറ്റാന്‍ കത്തിയെടുത്ത് മുടിമുറിക്കുന്നതിനിടെ കഴുത്തില്‍ മുറിവേല്ക്കുകയായിരുന്നെന്നുമാണ് വിജയ പ്രേംകുമാര്‍ നല്‍കിയിരിക്കുന്ന മൊഴി.
20-09-2026
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി മലയാളി. ഷൂട്ടിംഗിൽ വിദർശ കെ. വിനോദ് വെള്ളി മെഡൽ സ്വന്തമാക്കി. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് മെഡൽ. ഇതോടെ, ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളിയായിരിക്കുകയാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ.
വിദർശ അടക്കം മൂന്ന് പേരടങ്ങുന്ന ടീമാണ് മെഡൽ നേടിയത്. താരത്തിന്റെ ആദ്യത്തെ ഏഷ്യൻ ഗെയിംസാണിത്. 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്.
ആദ്യമായി പങ്കെടുത്ത ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ടെന്നും കുടുംബത്തിന്റെയും പരിശീലകരുടെയുമെല്ലാം പിന്തുണയോടെയാണ് ഇവിടെ വരെ എത്താൻ കഴിഞ്ഞതെന്ന് വിദർശ പ്രതികരിച്ചു.
20-09-2026
കാസർഗോഡ്: കന്യപ്പാടിയിൽ അമിത വേഗതയിൽ സഞ്ചരിച്ച കാറുകൾ ലോറിയിൽ ഇടിച്ച് അപകടം. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് കാറുകളും പൂർണമായി തകർന്നു.
മുസോടി സ്വദേശികളായ ഒമ്പത് യുവാക്കളാണ് കാറുകളിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുടെ ഡീസൽ ടാങ്കും ഓയിൽ ടാങ്കും പൊട്ടിയതിനാൽ റോഡിൽ ഡീസലും ഓയിലും വ്യാപിച്ചിരുന്നു,
കെഎ 21 സി0338 നമ്പർ ലോറിയിൽ കെഎൽ 14 എഇ 0915 വൈറ്റ് കളർ സ്വിഫ്റ്റ് , കെഎൽ 14 എജെ 0035 ബ്ലാക്ക് കളർ സ്വിഫ്റ്റ് എന്നീ കാറുകൾ ആണ് ഇടിച്ചത്.
20-09-2026
നിശ്ഹിൻ: ഏഷ്യൻ ഗെയിംസ് വനിതാ ടി20 സെമി ഫൈനലിൽ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. നിശ്ഹിനിലെ കൊരോഗി സ്പോർട്സ് പാർക്കിൽ രാവിലെ 10.30 മുതലാണ് മത്സരം.
ടീം ഇന്ത്യ: സ്മൃതി മന്ദാന, ഷെഫാലി വർമ, ഭാർതി ഫുൽമാലി, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ഗുണാലൻ കമാലിനി, ദീപ്തി ശർമ, ശ്രെയങ്ക പാട്ടീൽ, ശ്രീ ചരണി, നന്ദനി ശർമ, ക്രാന്തി ഗൗഡ്.
ടീം ബംഗ്ലാദേശ്: ദിലാറ അക്തർ, ജുവൈരിയ ഫെർഡൗസ്, ശോഭന മോസ്റ്റാറി, നിഗർ സുൽത്താന (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ശൊർന അക്തർ, ശർമിൻ അക്തർ, ശൻജിത അക്തർ മേഖ്ല, റബേയ ഖാൻ, നഹിത അക്തർ, മറുഫ അക്തർ, സുൽത്താന ഖതുൻ.
20-09-2026
തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനായി സംസ്ഥാനത്തെ എല്ലാ പൊലിസ് ജില്ലകളിലും എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച "അഭിനന്ദന ദിന'മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേശം നൽകി.
പൊലിസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം വർധിപ്പിക്കുക, കർത്തവ്യനിർവഹണത്തിൽ മികവ് കൈവരിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക, പൊലിസ് പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവും വർധിപ്പിക്കുക തുടങ്ങിയവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങൾ.
ജില്ലാ/യൂണിറ്റ് ആസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ, മുൻ മാസത്തിൽ മികച്ച സേവനം, മാതൃകാപരമായ പെരുമാറ്റം, മികച്ച അന്വേഷണ മികവ്, ധീരതാപ്രവർത്തനം, കർത്തവ്യനിർവഹണത്തിലെ സമർപ്പിത പ്രകടനം തുടങ്ങിയവ കാഴ്ചവച്ച പൊലിസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ജില്ലാ പൊലിസ് മേധാവിമാർ ആദരിക്കേണ്ടതാണെന്ന് നിർദേശത്തിലുണ്ട്. കൂടാതെ, പൊതുസുരക്ഷയ്ക്കായി പ്രവർത്തിച്ചവർ, പൊലിസിന് വിലപ്പെട്ട സഹായം നൽകിയവർ എന്നിങ്ങനെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ കണ്ടെത്തി ആദരിക്കണമെന്നും ഉത്തരവിലുണ്ട്.
ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന പൊലിസ് ഉദ്യോഗസ്ഥർക്കും പൗരന്മാർക്കും അഭിനന്ദന സർട്ടിഫിക്കറ്റുകൾ, മെമന്റോകൾ അല്ലെങ്കിൽ അനുയോജ്യമായ മറ്റ് അംഗീകാരങ്ങൾ നൽകി, സഹപ്രവർത്തകരുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിൽ ആദരിക്കേണ്ടതാണെന്നാണ് എഡിജിപിയുടെ നിർദേശം.
എല്ലാ ജില്ലാ പൊലിസ് മേധാവിമാരും അഭിനന്ദന ദിന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണം. സോണൽ ഐജിമാരും റേഞ്ച് ഡിഐജിമാരും സാധ്യമാകുന്നിടത്തെല്ലാം പരിപാടിയിൽ പങ്കെടുക്കേണ്ടതാണെന്നും നിർദേശമുണ്ട്.
ഏതെങ്കിലും കാരണത്താൽ നാലാമത്തെ ശനിയാഴ്ച പരിപാടി നടത്താൻ കഴിയാത്ത സാഹചര്യത്തിൽ, അതിന് മുമ്പായി അതേ മാസത്തിൽ തന്നെ ചടങ്ങ് സംഘടിപ്പിക്കണം. ഓരോ മാസവും അഭിനന്ദിക്കപ്പെടുന്ന പൊലിസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും വിവരങ്ങൾ, അംഗീകരിക്കപ്പെട്ട മികച്ച പ്രവർത്തനത്തിന്റെ സ്വഭാവം ഉൾപ്പെടെ ജില്ലാ തലത്തിൽ ഡോക്യുമെന്റ് ചെയ്യണം.
പരിപാടിയുടെ റിപ്പോർട്ടും ഫോട്ടോകളും തുടർന്നുള്ള മാസത്തിലെ ഒന്നാം തീയതിക്ക് മുമ്പായി ക്രമസമാധാനവിഭാഗം എഡിജിപിക്ക് സമർപ്പിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
20-09-2026
വെനിസ്: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ ലാസിയോയ്ക്ക് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ വെനെസിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
മറ്റിയ സക്കാഗ്നിയും തിജ്ജാനി നോസ്ലിനുമാണ് ലാസിയോയ്ക്ക് വേണ്ടി ഗോൾ നേടിയത്. സക്കാഗ്നി 51-ാം മിനിറ്റിലും നോസ്ലിൻ 60-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ ലാസിയോയ്ക്ക് 13 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ലാസിയോ.
20-09-2026
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ എക്സ്റേ മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരനെയാണ് സസ്പെൻഡ് ചെയ്തത്.
സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സ്റേ മാറി നൽകിയിട്ടും അത് മനസിലാകാതെ ചികിത്സിച്ച പൾമനോളജി വിഭാഗം ഡോക്ടർക്കും താക്കീത് നൽകി. 16 കാരിക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള 88 കാരിയുടെ എക്സ്റേ ആണ് മാറി നൽകിയത്.
ശ്വാസതടസവുമായി ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോട് ഡോക്ടറാണ് എക്സ്റേയെടുക്കാൻ നിർദേശിച്ചത്. ഇതനുസരിച്ച് പെൺകുട്ടി റേഡിയോളജി വകുപ്പിലെത്തി എക്സ്റേയെടുത്തു. എന്നാൽ റേഡിയോളജി വകുപ്പിൽ നിന്ന്, ആശുപത്രിയിൽ ചികിത്സയിലുള്ള 88-കാരിയുടെ എക്സ്റേയാണ് നൽകിയത്. ഈ എക്സ്റേയുമായി പെൺകുട്ടി വീണ്ടും ഡോക്ടറെ കണ്ടു.
എക്സ്റേ പരിശോധിച്ച് പെൺകുട്ടിയുടെ നട്ടെല്ലിന് വളവുണ്ടെന്ന് പറഞ്ഞ് ഡോക്ടർ മരുന്നു കുറിച്ച് നൽകി. തുടർ ചികിത്സയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് എക്സ്റേ മാറിപ്പോയ കാര്യം മനസിലായത്. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ എക്സ്റേ പരിശോധിച്ചപ്പോഴാണ് രോഗിയുടെ പ്രായവും കൊണ്ടുവന്ന എക്സ്റേയിലെ പൊരുത്തേക്കേടുകളും വ്യക്തമായത്.
ഇതോടെ പെൺകുട്ടിയും മാതാപിതാക്കളും കോന്നി മെഡിക്കൽ കോളേജിലെത്തി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. എക്സ്റേ മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദേശം നൽകിയിരുന്നു.
മെഡിക്കൽ കോളജ് സൂപ്രണ്ടിനാണ് മന്ത്രി ഇതുസംബന്ധിച്ച നിർദേശം നൽകിയത്. എക്സ്റേ വിതരണം ചെയ്യുന്ന കൗണ്ടറിലാണ് പിഴവ് സംഭവിച്ചതെന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷന്‍ സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
20-09-2026
ബാഴ്സലോണ: ലാലീഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സെവിയയെ തോൽപ്പിച്ചു.
ബാഴ്സലോണയ്ക്ക് വേണ്ടി റാഫീഞ്ഞ ഹാട്രിക്ക് നേടി. മത്സരത്തിന്റെ 22,52, 69 എന്നീ മിനിറ്റുകളിലാണ് റാഫീഞ്ഞ ഗോളുകൾ നേടിയത്.
യൗസഫ് ഫോഫാനയാണ് സെവിയയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 19-ാം മിനിറ്റിലാണ് ഫോഫാന ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ബാഴ്സലോണയ്ക്ക് 21 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.
20-09-2026
തിരുവനന്തപുരം: കേരള - തമിഴ്നാട് അതിര്‍ത്തിമേഖലകളിൽ മോഷണം നടത്തിയിരുന്ന പ്രതികൾ പിടിയിൽ. അണ്ടുകോട് ചെമ്പ്രവിള സ്വദേശിയായ രഘു (48), പേയാട് സ്വദേശിയായ ശിവപ്രസാദ് (45)
എന്നിവരാണ് പിടിയിലായത്.
പളുകല്‍ പൊലിസ് ആണ് പ്രതികളെ പിടികൂടിയത്. പാറശാല പളുകല്‍, കന്നുമാമൂട്, കാരക്കോണം, മേഖലകളില്‍ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും ആണ് പ്രതികൾ മോഷണം നടത്തിയിരുന്നത്.
തമിഴ്നാട് പൊലിസിന്റെ രാത്രി കാല പട്രോളിംഗിനിടെ റോഡ് വശത്ത് ഇടവഴിയില്‍ സംശയാസ്പദമായ രീതിയില്‍ നില്‍ക്കുന്നത് കണ്ട് പൊലിസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷണക്കേസുകളിലെ പ്രതികളാണെന്ന് തിരിച്ചറിഞ്ഞത്.
തമിഴ്നാട് - കേരളാ അതിര്‍ത്തി പ്രദേശമായ പാറശാല സ്റ്റേഷന് പരിധിയിലും പളുകല്‍ പൊലീസ് സ്റ്റേഷന് പരിധിയിലുമായി 14ലധികം കേസുകളിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ട്. കേരള പൊലിസിനെയും തമിഴ്നാട് പൊലിസിനെയും ഒരുപോലെ വട്ടംചുറ്റിച്ച കേസുകളിലടക്കം ഇവർ പ്രതിപ്പട്ടികയിലുണ്ടായിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് തമിഴ്നാട് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതികൾ കേരള - തമിഴ്നാട് അതിര്‍ത്തിയായ പ്രദേശങ്ങളില്‍ മോഷണം നടത്തിവരികയായിരുന്നു. പളുകല്‍ എസ്ഐ വില്സന്റഎ നേതൃത്വത്തിലുള്ള സംഘം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടി സ്വീകരിച്ചു.
20-09-2026
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനെ വീഴ്ത്തി ബ്രൈറ്റൺ. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രൈറ്റൺ നിലവിലെ ചാമ്പ്യൻമാരെ വീഴ്ത്തിയത്.
ബ്രൈറ്റണ് വേണ്ടി പാസ്കൽ ഗ്രോബും ഷറലാംപോസ് കോസ്തൗലാസും ചെമ ആൻഡ്രെസും ആണ് ഗോളുകൾ നേടിയത്. ഗ്രോബ് 31-ാം മിനിറ്റിലും കോസ്തൗലാസ് 45-ാം മിനിറ്റിലും ആൻഡ്രെസ് 57-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബ്രൈറ്റണ് 10 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ബ്രൈറ്റൺ.