22-07-2026
തിരുവനന്തപുരം: വിമുക്ത ഭടന് മദ്യം നൽകി മയക്കി മർദിച്ച ശേഷം ഒന്‍പത് പവൻ സ്വർണാഭരണങ്ങളും പണവും ഫോണും കവർന്ന കേസിൽ മൂന്നുപേർ പിടിയിലായി. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ദീപ, മകൻ അഖിൽ, ഇവരുടെ സുഹൃത്ത് പ്രകാശ് എന്നിവരെയാണ് ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
പോത്തൻകോട് സ്വദേശിയായ 68 വയസുകാരനുമായി എട്ടുമാസം മുന്‍പാണ് ദീപ സൗഹൃദം സ്ഥാപിക്കുന്നത്. കഴക്കൂട്ടം ചന്തവിളയിലുള്ള വിമുക്ത ഭടന്റെ പുതിയ വീട് കാണാനെന്ന വ്യാജേന മകനും സുഹൃത്തിനുമൊപ്പം ദീപ ഇവിടെയെത്തുകയായിരുന്നു. തുടർന്ന് ഇയാൾക്ക് അമിതമായി മദ്യം നൽകി മയക്കിയ ശേഷം മർദിച്ച് അവശനാക്കിയ ശേഷം ഒന്‍പത് പവൻ തൂക്കം വരുന്ന മാല, ബ്രേസ്ലറ്റ്, മൂന്ന് സ്വർണമോതിരങ്ങൾ എന്നിവയ്ക്ക് പുറമെ ഫോണും പേഴ്സും സംഘം കവർന്നു.
കവർച്ചയ്ക്ക് ശേഷം മൊബൈൽ ഫോണുകൾ ഓഫാക്കി ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ ഒളിവിൽ കഴിയവെയാണ് പ്രതികൾ പോലീസ് വലയിലായത്. നേരത്തേയും സമാനമായ ഹണിട്രാപ്പ് കേസിൽ പ്രതിയായിട്ടുള്ളയാളാണ് ദീപ.
22-07-2026
ന്യൂയോർക്ക്: 73000-ലേറെ ആളുകളുടെ മരണത്തിനു കാരണക്കാരനായ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കണമെന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മമദാനി. നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ യുഎസ് സർക്കാർ മുൻകൈയെടുക്കണമെന്നും മമദാനി ആവശ്യപ്പെട്ടു. നെതന്യാഹുവിനെ അമേരിക്കയിൽവച്ച് അറസ്റ്റ് ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ന്യൂയോർക്ക് മേയർ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്.
പാലസ്തീൻ ജനതയ്ക്കെതിരായ ഭീകരമായ വംശഹത്യയുടെ സൂത്രധാരനാണ് നെതന്യാഹുവെന്നും യുദ്ധക്കുറ്റവാളിയാണെന്നും എക്സിൽ പങ്കുവച്ച വീഡിയോയിൽ മമദാനി ആരോപിച്ചു. ആളുകളെ കൊന്നൊടുക്കിയതുമാത്രമല്ല, പതിനായിരക്കണക്കിനു കുട്ടികളുടെ വൈകല്യങ്ങൾക്കും നെതന്യാഹു ഉത്തരവാദിയാണെന്ന് മമദാനി ചൂണ്ടിക്കാട്ടി. നവജാതശിശുക്കളുടെ ആശുപത്രികളും മാതൃപരിപാലന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും, ജനങ്ങൾക്കു ഭക്ഷണവും അടിയന്തര സഹായങ്ങളും നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഐസിസി നെതന്യാഹുവിനെതിരേ നടപടി സ്വീകരിച്ചത്. 2024 നവംബറിലാണ് യുദ്ധക്കുറ്റങ്ങളും മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് നെതന്യാഹുവിനെതിരേ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ന്യൂയോർക്ക് സിറ്റിക്ക് നേരിട്ട് ഐസിസി വാറന്റ് നടപ്പാക്കാനുള്ള നിയമപരമായ അധികാരമില്ലെന്ന് സമ്മതിച്ച മമദാനി, എന്നാൽ യുഎസ് ഫെഡറൽ സർക്കാരിന് അതിനുള്ള അധികാരമുണ്ടെന്നും ഐസിസിയുമായി കൈകോർത്ത് വാറന്റ് നടപ്പാക്കാൻ തയാറാകണമെന്നും ആവശ്യപ്പെട്ടു.
22-07-2026
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാർ. ഡിജിപിക്ക് നൽകിയ പ്രാഥമിക വിശദീകരണത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ പൂർണ്ണമായി തള്ളിക്കളയുന്ന നിലപാടാണ് എഡിജിപി സ്വീകരിച്ചിരിക്കുന്നത്. ആരോപണങ്ങൾ പ്രതിരോധിക്കുന്നതിനായി തന്റെ യാത്രാ വിവരങ്ങൾ അടക്കമുള്ള തെളിവുകളും അദ്ദേഹം ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
കേസിലെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്ന സമയത്ത് താൻ വയനാട്ടിലായിരുന്നുവെന്ന് എഡിജിപി വ്യക്തമാക്കി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ പ്രത്യേകമായി വിളിപ്പിച്ചു കണ്ടിട്ടില്ലെന്നും, ഓഫീസിൽ വരുന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നത് സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നുമാണ് എഡിജിപിയുടെ വാദം.
22-07-2026
ബംഗളൂരു: കർണാടകയിലെ മൈസൂരു ജില്ലയിലെ ഹുൻസൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂ മാരുതി ലേഔട്ടിലെ വീടിന്റെ ഒന്നാം നിലയിലെ മുറിയിലാണ് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഹരീഷ് (49), ഭാര്യ നിശ്ചിത (36), മക്കളായ നെക്സ (14), രക്ഷ (എട്ട്) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഭാര്യയുടെയും കുട്ടികളുടെയും വായിൽ ടേപ്പ് ഒട്ടിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയും കടുത്ത കടബാധ്യതയുമാണ് സംഭവത്തിന് പിന്നിലെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.
സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ഹരീഷ് തന്റെ അമ്മയെ മുത്തശിയുടെ വീട്ടിലേക്ക് അയച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
22-07-2026
വാഷിംഗ്ടൺ ഡിസി: ഇറാനെതിരേ അതിശക്തമായ വ്യോമാക്രമണം തുടർന്ന് അമേരിക്ക. ഇറാനിലെ പ്രധാന നഗരങ്ങളായ ബുഷെഹർ, തബരീസ് എന്നിവിടങ്ങളിലെ സൈനിക, തന്ത്രപ്രധാനകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് വ്യോമസേന ആക്രമണം നടത്തിയത്. എന്നാൽ, സൈനിക നടപടികൾ അവസാനിപ്പിക്കില്ലെന്നും വരുംദിവസങ്ങളിലും കനത്ത തിരിച്ചടി ഉണ്ടാകുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനു ശക്തമായ താക്കീതു നൽകി.
മേഖലയിൽ അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകൾ തുടരുമെന്ന സൂചനകളാണ് ട്രംപിന്റെ പ്രസ്താവന നൽകുന്നത്. ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികൾ പൂർണമായി അവസാനിക്കുന്നതുവരെ ആക്രമണം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമായതോടെ മിഡിൽ ഈസ്റ്റിൽ വൻ സംഘർഷാവസ്ഥയാണു രൂപപ്പെട്ടിരിക്കുന്നത്.
പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായതോടെ ആഗോള എണ്ണവിപണിയിൽ വൻ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. ബ്രെന്റ് ക്രൂഡോയിൽ വില ക്രമാതീതമായി ഉയർന്നു. ഹോർമുസ് വഴിയുള്ള എണ്ണക്കപ്പൽ ഗതാഗതം തടസപ്പെടുന്നതു ലോക സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
യുഎസ്-ഇറാൻ പോരാട്ടം ശക്തമായ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര തലത്തിൽ വീണ്ടും നയതന്ത്ര ഇടപെടലുകൾ സജീവമായിട്ടുണ്ട്. സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്കു പടരുന്നതു തടയാൻ യുഎൻ അടക്കമുള്ള ആഗോള സംഘടനകളും വിവിധ രാഷ്ട്രത്തലവന്മാരും അടിയന്തര ഇടപെടലുകൾക്കു ശ്രമിക്കുകയാണ്.
22-07-2026
കോഴിക്കോട്: എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് മന്ത്രി പദവി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച സംഭവത്തിലെ സിം കാർഡ് ഉടമയെ പോലീസ് കണ്ടെത്തി. ഡൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പോലീസ് സംഘം ഇയാളെ ഡൽഹിയിലെത്തി ചോദ്യം ചെയ്തു. എന്നാൽ, തന്റെ ഫോൺ മുൻപ് മോഷണം പോയതാണെന്നും തനിക്ക് സംഭവത്തിൽ പങ്കില്ലെന്നുമാണ് ഇയാളുടെ മൊഴി.
സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ ഉൾപ്പെടുത്തി മന്ത്രിയാക്കാൻ മൂന്ന് കോടി രൂപ ആവശ്യപ്പെട്ടാണ് വിദ്യാ ബാലകൃഷ്ണന് ഫോൺ കോൾ വന്നത്. പ്രിയങ്ക ഗാന്ധി എംപിയുടെ ഡൽഹി ഓഫീസിലെ ജീവനക്കാരൻ ഡി.എസ്. രാജ്കുമാർ എന്ന വ്യാജേനയായിരുന്നു തട്ടിപ്പ് ശ്രമം. പ്രിയങ്ക ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് ശബ്ദരേഖ പരിശോധിച്ച ശേഷമാണ് വിദ്യ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിക്ക് പരാതി നൽകിയത്.
ആൾമാറാട്ടം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി സൈബർ ക്രൈം എസിപി എസ്.എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും സമാനമായ വ്യാജ ഫോൺ കോളുകൾ ലഭിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയിൽ വയനാട് സൈബർ പോലീസും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
22-07-2026
ന്യൂഡൽഹി: ഡൽഹിയിലെ നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില വഷളായി ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുകിനെ കേന്ദ്രമന്ത്രിമാരായ ജെ.പി.നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവർ സന്ദർശിച്ചു. മൂന്നാഴ്ചയോളം നീണ്ട ഉപവാസത്തിനൊടുവിലാണ് വാംഗ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സിജെപി നടത്തുന്ന പ്രക്ഷോഭത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ വിഷയത്തിൽ അനുഭാവപൂർണമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥികളെ പോലീസ് മോചിപ്പിച്ചു. ഉന്നയിക്കപ്പെട്ട വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാവുന്നതാണെന്ന് സന്ദർശനത്തിന് ശേഷം ജെ.പി നദ്ദ പ്രതികരിച്ചു.
22-07-2026
ഗാംഗ്ടോക്ക്: സിസിക്കിമിലെ നാംചി ജില്ലയിൽ നിർമാണത്തിലിരുന്ന ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലുണ്ടായ മീഥെയ്ൻ വാതക സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. സമർദുംഗിലെ എൻഎച്ച്പിസി ടീസ്റ്റ സ്റ്റേജ് VI' പദ്ധതി പ്രദേശത്താണ് തിങ്കളാഴ്ച ഉച്ചയോടെ ദുരന്തമുണ്ടായത്. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ അഞ്ച് തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.
തുരങ്കത്തിനുള്ളിലുണ്ടായ മീഥെയ്ൻ വാതകത്തിന്റെ പെട്ടെന്നുള്ള ചോർച്ചയും സ്ഫോടനവുമാണ് അപകടത്തിന് കാരണമെന്ന് എൻഎച്ച്പിസി അറിയിച്ചു. പ്രോജക്ട് ഓഫീസർമാർ ഉൾപ്പെടെ 25 പേരാണ് അപകടസമയത്ത് തുരങ്കത്തിലുണ്ടായിരുന്നത്. ഇതിൽ 20 പേരുടെ മരണം സ്ഥിരീകരിച്ചതായും 12 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തതായും നാംചി പൊലീസ് സൂപ്രണ്ട് സോനം ഡി. ഭൂട്ടിയ വ്യക്തമാക്കി.
അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് 4 ലക്ഷം രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപയും ആശ്വാസധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സംസ്ഥാനവും കേന്ദ്രവും 50,000 രൂപ വീതം നൽകും. കുടുങ്ങിക്കിടക്കുന്ന ബാക്കി തൊഴിലാളികളെ പുറത്തെത്തിക്കാൻ പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രത്യേക ഖനന രക്ഷാസേന പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഗവർണർ ഓം പ്രകാശ് മാത്തൂറും മുഖ്യമന്ത്രിയും സംഭവസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാനും, ഇരയായവർക്ക് ഉടൻ നഷ്ടപരിഹാരം ലഭ്യമാക്കാനും എൻഎച്ച്പിസി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
22-07-2026
ബ്രിഡ്ജ്ടൗൺ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം 47.3 ഓവറിൽ വെസ്റ്റ് ഇൻഡീസ് മറികടന്നു. 69 റൺസെടുത്ത ഷിംറോൺ ഹെറ്റ്മയറിന്റെയും 61 റൺസെടുത്ത ഷെർഫെയ്ൻ റൂതർഫോർഡിന്റെയും 39 റൺസെടുത്ത ഷായ് ഹോപിന്റെയും മികവിലാണ് വെസറ്റ് ഇൻഡീസ് ലക്ഷ്യം മറികടന്നത്.
ന്യൂസിലൻഡിന് വേണ്ടി ജെയ്ഡൻ ലെന്നോക്സും ജേക്കബ് ഡഫിയും മൂന്ന് വിക്കറ്റ് വീതമെടുത്തു. നഥാൻ സ്മിത്തും മൈക്കൽ ബ്രെയ്സ്വെല്ലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 268 റൺസെടുത്തത്. ടോം ലാതത്തിന്റെയും നിക്ക് കെല്ലിയുടെയും വിൽ യംഗിന്റെയും അർധ സെഞ്ചുറികളുടെ മികവിലാണ് കിവീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ലാതം 69 റൺസും കെല്ലി 64 റൺസും യംഗ് 56 റൺസുമാണെടുത്തത്.
വെസ്റ്റ് ഇൻഡീസിന് വേണ്ടി അൽസാരി ജോസഫും വൈറ്റൽ ലാവെസും രണ്ട് വിക്കറ്റ് വീതം എടുത്തു. മാത്യൂ ഫോർഡെ, ജെയ്ഡൻ സിയാലെസ്, ഗുഡാകേഷ് മോതി എത്തിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പര ന്യൂസിലൻഡ് 3-2ന് സ്വന്തമാക്കി.
22-07-2026
തിരുവനന്തപുരം: ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിയിലെ എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയുള്ള റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ സഹിതമുള്ള എസ്ഐടിയുടെ റിപ്പോർട്ട് മന്ത്രിസഭയിൽ എത്തിക്കാനാണ് ആഭ്യന്തര മന്ത്രിയുടെ ശ്രമം. മന്ത്രിസഭയിൽ എത്തിക്കാനായാൽ അജിത്തിനെതിരേയുള്ള തുടർ നടപടിയോ തുടരന്വേഷണമോ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
ഇന്നലെ വൈകുന്നേരം എഡിജിപി എം.ആർ. അജിത്കുമാർ എസ്ഐടിയുടെ കണ്ടെത്തലുകളെല്ലാം നിഷേധിച്ച് എഴുതി തയാറാക്കിയ വിശദീകരണം പ്രത്യേക ദൂതൻ വശം ഡിജിപിക്ക് കൈമാറി. കേസ് അട്ടിമറിയിൽ തനിക്ക് പങ്കില്ലെന്നും കേസ് ഡയറി തിരുത്താൻ ആരോടും നിർദേശിച്ചിട്ടില്ലെന്നും അജിത്തിന്റെ വിശദീകരണത്തിൽ ഉള്ളതായാണ് വിവരം.
അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തിയപ്പോൾ താൻ ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിൽ ആയിരുന്നെന്നാണ് വിശദീകരിച്ചത്. ഡിജിപിയുടെ ശിപാർശ സഹിതമുള്ള റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്കു കൈമാറി.
22-07-2026
കൊച്ചി: മോശമായി സംസാരിക്കുകയും വര്‍ഗീയാക്ഷേപം നടത്തുകയും ചെയ്തുവെന്ന നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടന് ടിനി ടോമിനെ ചോദ്യം ചെയ്തു. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണു ചോദ്യംചെയ്യലിനായി ടിനി ടോം കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരായത്.
രാത്രിയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു. കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ടിനി ടോമിന് മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു.
22-07-2026
തിരുവനന്തപുരം: പെണ്‍കുട്ടിയെ വിവാഹം ചെയ്തു നൽകാത്തതിന് അച്ഛനെയും സഹോദരനെയും ബന്ദിയാക്കി ക്രൂരമായി മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ. മുഖ്യപ്രതി സുധീഷ് ഉള്‍പ്പെടെയാണ് പിടിയിലായത്. വിവാഹ അഭ്യർഥന നിരസിച്ചപെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും മർദിച്ച് കുഴിച്ചിടാൻ ഒരു കുഴിയും വീടിന് പിന്നിൽ പ്രതികള്‍ ഉണ്ടാക്കിയിരുന്നതായി ആറ്റിങ്ങൽ ഡിവൈഎസ്പി പറഞ്ഞു.
കിളിമാനൂർ സ്വദേശികളായ അനിൽ കുമാറിനെയും മകൻ അച്ചുവിനെയുമാണ് കഴിഞ്ഞ വ്യാഴാഴ്ച ബന്ദിയാക്കി ക്രൂരമായി മർദിച്ചത്. മതിര തെറ്റിമൂട് സ്വദേശി സുധീഷ് മർദനമേറ്റ അനിൽകുമാറിന്റെ മകളെ വിവാഹം ആലോചിച്ചിരുന്നു. കുടുംബം ഇത് നിരസിച്ചതിലായിരുന്നു പ്രതികാരം.
ആസൂത്രിതമായിട്ടായിരുന്നു പ്രതികള്‍ കെണി ഒരുക്കിയത്. സുധീഷിന്റെ അമ്മൂമ്മയ്ക്ക് പഞ്ചായത്ത് നൽകിയ പണിതീരാത്ത കെട്ടിടമാണ് ഇടിമുറിയാക്കിയത്. ശബ്ദം പുറത്തുവരാതിരിക്കാൻ ഒരു മുറിയിൽ പ്രത്യേക സജീകരങ്ങള്‍ ചെയ്തു.
വീട്ടുപണിക്കാണെന്ന് പറഞ്ഞ് അനിലിനെ വിളിച്ചു വരുത്തി. കൈകാലുകള്‍ കെട്ടി ആയുധങ്ങള്‍ ഉപയോഗിച്ച് അനിലിനെ മർദിച്ചു. അനിലിനെക്കൊണ്ട് മകൻ അച്ചുവിനെ വിളിച്ചു വരുത്തി. ഒരു പകലും രാത്രിയും മർദിച്ചു. രാത്രിയായപ്പോള്‍ അനിലിന്റെ ഭാര്യയെയും വിളിച്ചു വരുത്താൻ ശ്രമിച്ചു. വരാതിരുന്നപ്പോള്‍ സുധീഷ് അച്ചുവിനെ വീട്ടിൽ കൊണ്ടുപോയി അമ്മയെ വിളിച്ചുവരുത്താൻ ശ്രമിച്ചു. പക്ഷെ അച്ചു വിവരം അമ്മയോട് പറഞ്ഞതോടെയാണ് പോലീസിലേക്ക് വിവരം കൈമാറിയത്.
തുടർന്ന് അനിലിനെയും പോലീസ് രക്ഷപ്പെടുത്തി. അപ്പോഴേക്കും ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ച സുധീഷും കൂട്ടുകാരായ ആരോമൽ ലാൽകൃഷ്ണ, അരുണ്‍ എന്നിർ രക്ഷപ്പെട്ടു. പളനിയിൽ പോയി തലമൊട്ടയടിച്ച ശേഷം ചിതയറയിലുള്ള ഒരു പാറമടയിൽ ഒളിച്ചിരുന്നു. പോലീസ് വഞ്ഞപ്പോള്‍ പ്രതികളിൽ മൂന്നു പേർ രാവിലെ കീഴടങ്ങി. സുധീഷ് ഉച്ചക്ക് ശേഷവും കീഴടങ്ങി.
22-07-2026
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി' ആരംഭിച്ച പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് ആളിപ്പടരുന്നു. കോൺഗ്രസ് അടക്കമുള്ള പ്രധാന പ്രതിപക്ഷ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ കടുത്ത രാഷ്ട്രീയ പ്രതിരോധത്തിലായി. കഴിഞ്ഞ രണ്ടുദിവസമായി ഡൽഹിയിൽ പോലീസും സമരക്കാരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച സംഭവം പ്രതിഷേധത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ക്രമസമാധാന പാലനത്തിന്റെ പേരിൽ നടന്ന പോലീസ് നടപടിയെ ശക്തമായി അപലപിച്ച രാഹുൽ ഗാന്ധി, വിഷയം പാർലമെന്റിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളും പ്രതിഷേധക്കാർക്കെതിരായ പോലീസ് അതിക്രമങ്ങളും സഭയിൽ ഉന്നയിച്ച് ഇരുസഭകളും സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സഭയ്ക്കുള്ളിൽ ചർച്ചയ്ക്ക് സർക്കാർ തയാറായിറായില്ലെങ്കിൽ സമരം പാർലമെന്റ് മന്ദിരത്തിന് പുറത്തേക്ക് വ്യാപിപ്പിക്കും.
അതേസമയം, വിഷയം കൂടുതൽ സങ്കീർണമായതോടെ അനുനയ നീക്കങ്ങളുമായി കേന്ദ്രം രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവർ നിരാഹാര സമരത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന സോനം വാംഗ്ചുക്കിനെ സന്ദർശിച്ച് ചർച്ച നടത്തി. എന്നാൽ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് CJP നേതൃത്വം.
22-07-2026
കോട്ടയം: പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത നാല് കോൺഗ്രസ് കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി കോൺഗ്രസ്. കെപിസിസി പ്രസിഡൻ്റിൻ്റെ നിർദ്ദേശാനുസരണം ഡിസിസി പ്രസിഡന്റാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മായാ രാഹുലും നാല് കോൺഗ്രസ് കൗൺസിലർമാരും പിന്തുണച്ചതോടെയാണ് പാല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായത്. ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തെ പാർട്ടി വിപ്പ് ലംഘിച്ച് പിന്തുണച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നേരത്തെ പ്രതികരിച്ചിരുന്നു.
പാർട്ടിയെ ചതിച്ചവൻമാരെ പാർട്ടിക്ക് വേണ്ടെന്ന് പറഞ്ഞ നാട്ടകം സുരേഷ്, വിപ്പ് ലംഘിച്ചവർക്കെതിരെ പാർട്ടി നടപടി എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. പാർട്ടി വിപ്പ് ലംഘിച്ചു എന്ന് പറഞ്ഞാൽ അവർ പാർട്ടിയിൽ നിന്ന് സ്വയം പുറത്തായി.
എൽഡിഎഫുമായി കോൺഗ്രസ് കൗൺസിലർമാർ അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടാക്കിയെന്ന ആരോപണവും നാട്ടകം സുരേഷ് ഉന്നയിച്ചിരുന്നു. ഇതിന്റെ ഭവിഷ്യത്തുകൾ അവർ മനസിലാക്കും. പാർട്ടിക്കെതിരായ നടപടികൾ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നും നടപടി എന്തെന്നത് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കുമെന്നുമായിരുന്നു നാട്ടകം സുനിലിന്റെ പ്രതികരണം.
22-07-2026
കീവ്: ജനപ്രിയനും സാങ്കേതിക വിദഗ്ധനുമായ പ്രതിരോധ മന്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ, സോവിയറ്റ് കാലഘട്ടത്തിൽ പരിശീലനം ലഭിച്ച യുക്രെയ്ൻ ആർമി ചീഫ് ഒലെക്സാണ്ടർ സിർസ്കിയെ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പുറത്താക്കി. ജോയിന്റ് ഫോഴ്സ് കമാൻഡറായ മൈഖൈലോ ദ്രപതിയെയാണ് പുതിയ സൈനിക മേധാവിയായി നിയമിച്ചത്.
2024 മുതൽ ഈ പദവി വഹിക്കുന്ന 60-കാരനായ സിർസ്കി, യുക്രൈനിലെ ഏറ്റവും പരിചയസമ്പന്നരായ കമാൻഡർമാരിൽ ഒരാളാണ്. 2022-ൽ റഷ്യൻ അധിനിവേശത്തിന്റെ തുടക്കത്തിൽ കീവിന്റെ പ്രതിരോധത്തിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. പുറത്താക്കപ്പെട്ട മുൻ പ്രതിരോധ മന്ത്രി മൈഖൈലോ ഫെഡോറോവിനെ പിന്തുണച്ച് ദിവസങ്ങളോളം നടന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് സിർസ്കിക്കെതിരായ നടപടി.
സൈനിക പരിഷ്കരണ ശ്രമങ്ങൾ തടസപ്പെടുത്തിയെന്നും തന്നെ സ്ഥാനത്തുനിന്ന് പുറത്താക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും ഫെഡോറോവ്, സിർസ്കിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
"യുക്രെയ്ൻ സായുധ സേനയുടെ പുതിയ കമാൻഡർ ഇൻ ചീഫായി മൈഖൈലോ ദ്രപതിയെ നിയമിക്കാൻ ഞാൻ തീരുമാനിച്ചു," സെലൻസ്കി ടെലിഗ്രാം കുറിപ്പിൽ വ്യക്തമാക്കി. "ഒലെക്സാണ്ടർ സിർസ്കിക്കും യുക്രൈന്റെ മുൻനിര പോരാട്ട വീര്യത്തിന് പിന്നിൽ പ്രവർത്തിച്ച നമ്മുടെ ഓരോ യോദ്ധാവിനും ഞാൻ നന്ദി അറിയിക്കുന്നു.'-സെലൻസ്കി കുറിച്ചു.
22-07-2026
ഹൈദരാബാദ്: അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ചയാണ് അപകട വിവരം ഹൈദരാബാദിലുള്ള ബന്ധുക്കൾക്ക് ലഭിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് (ഇന്ത്യൻ സമയം) കുടുംബം സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്. നാസിയ സൽമ, ഇവരുടെ മകൾ, മകൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. നാസിയയുടെ ഭർത്താവ് ഷെയ്ക്ക് നവീദ്, ഇളയ മകൾ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹൈദരാബാദിലെ സൈദാബാദ് സ്വദേശിയായ നവീദ് 10 വർഷം മുമ്പാണ് അമേരിക്കയിലേക്ക് പോയത്. ഭാര്യക്കും മക്കൾക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
മകനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് അവിടുത്തെ പോലീസിൽ നിന്നും അപകടവിവരം അറിഞ്ഞതെന്ന് നവീദിന്റെ പിതാവ് ഷെയ്ക്ക് അബ്ദുൾ സയീദ് പറഞ്ഞു. കുടുംബാംഗങ്ങൾക്ക് അമേരിക്കയിലേക്ക് പോകുന്നതിനായി അടിയന്തര വിസ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യർഥിച്ചു.
22-07-2026
ബ്രിഡ്ജ്ടൗൺ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ന്യൂസിലൻഡിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 268 റൺസാണെടുത്തത്.
ടോം ലാതത്തിന്റെയും നിക്ക് കെല്ലിയുടെയും വിൽ യംഗിന്റെയും അർധ സെഞ്ചുറികളുടെ മികവിലാണ് കിവീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ലാതം 69 റൺസും കെല്ലി 64 റൺസും യംഗ് 56 റൺസുമാണെടുത്തത്.
വെസ്റ്റ് ഇൻഡീസിന് വേണ്ടി അൽസാരി ജോസഫും വൈറ്റൽ ലാവെസും രണ്ട് വിക്കറ്റ് വീതം എടുത്തു. മാത്യൂ ഫോർഡെ, ജെയ്ഡൻ സിയാലെസ്, ഗുഡാകേഷ് മോതി എത്തിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
22-07-2026
ഇടുക്കി: കുമളിയിൽ നിന്ന് അരക്കോടിയോളം രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങള്‍ പിടികൂടി എക്സൈസ്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ലഹരി ഉത്പന്നങ്ങള്‍ പിടികൂടിയത്. കുമളി റോസപ്പൂക്കണ്ടം, ഒന്നാം മൈൽ എന്നിവിടങ്ങളിലെ വർക്ക് ഷോപ്പുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ ആണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.
റോസാപ്പൂക്കണ്ടത്തെ വര്‍ക്ക് ഷോപ്പില്‍ നിരവധി ചാക്കുകളില്‍ ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരം ലഭിച്ചു. ഇതേ തുടർന്നാണ് എക്സൈസ് വ്യാപക പരിശോധന നടത്തിയത്. റോസാപ്പൂക്കണ്ടം ഭാഗത്തെ വര്‍ക്ക്ഷോപ്പിലെ ഉപേക്ഷിക്കപ്പെട്ട വാഹനത്തില്‍ നിന്നും 37,000 പായ്ക്കറ്റ് നിരോധിത ലഹരി വസ്തുക്കളാണ് കണ്ടെത്തിയത്.
തുടർന്ന് ഒന്നാംമൈലിലെ വര്‍ക്ക്ഷോപ്പില്‍ നിന്നും 6000 പായ്ക്കറ്റ് നിരോധിത ഉത്പന്നങ്ങളും പിടികൂടി. ലീസിനെടുത്ത സ്ഥലത്തതാണ് വര്‍ക്കഷോപ്പ് നടത്തിയിരുന്നത്. ഉടമയെ വിളിച്ചുവരുത്തി എക്സൈസ് ചോദ്യം ചെയ്തെങ്കിലും ഒന്നുമറിയില്ലെന്നാണ് മൊഴി നല്‍കിയത്. അതേ സമയം പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വര്‍ക്ക്ഷോപ്പ് ഉടമയെ ചോദ്യം ചെയ്തെങ്കിലും ഇയാള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണ് മൊഴി നല്‍കിയത്. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ നശിപ്പിച്ചുകളയുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
22-07-2026
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.നടപടികൾ പാലിക്കാതെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ റാമിനെ വിചാരണ കോടതി വിട്ടയച്ച പശ്ചാത്തലത്തിലാണ് കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ വരുന്നത്.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയതിലും പോലീസ് അന്വേഷണത്തിലെ വീഴ്ചയിലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. റാമിനെ കോടതി വിട്ടയച്ചത് അന്വേഷണ സംഘത്തിന്റെ ഗുരുതര വീഴ്ച മൂലം. അറസ്റ്റിന്റെ കാരണം പ്രതിയെ രേഖാ മൂലം അറിയിക്കുന്നതിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന് വീഴ്ചയുണ്ടായത്.
സംഭവത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ആഭ്യന്തര മന്ത്രി ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. കേസിന്റെ തുടരന്വേഷണത്തിനായി പുതിയ ഉദ്യോഗസ്ഥരേയും നിയോഗിച്ചു. മൂന്നു മാസത്തിലേറെയായി ഒളിവില്‍ കഴിഞ്ഞിരുന്ന റാമിന്റെ അറസ്റ്റിലെ നടപടി ക്രമങ്ങളിലാണ് അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ചയുണ്ടായത്.
അറസ്റ്റിന്റെ കാരണങ്ങള്‍ പ്രതിയെ രേഖാമൂലം അറിയിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചതിനെത്തുടര്‍ന്നാണ് റാമിന് പുറത്തിറങ്ങാന്‍ അവസരമൊരുങ്ങിയത്. ഇത് അന്വേഷണ സംഘത്തിന്റെ ഗുരതര വീഴ്ചയാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കോടതി വിട്ടയച്ച റാമിനെ കോടതി വളപ്പില്‍ വെച്ച് വീണ്ടും കൂട്ടി കൊണ്ടു പോയതും പിന്നീട് വിട്ടയച്ചതുമെല്ലാം വിവാദമായിരുന്നു.
പബ്ലിക് പ്രോസിക്യൂട്ടറെ അറസ്റ്റ് വിവരം അറിയിക്കാന്‍ വൈകിയെന്നും ആരോപണമുണ്ട്. ക്രൈംബ്രാഞ്ചിന്റെ വീഴ്ചയില്‍ കടുത്ത അതൃപ്തിയിലായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് ഉടന്‍ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടു.
22-07-2026
വാഷിംഗ്ടൺ ഡിസി: ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച സാഗ്രോസ് പർവത മേഖല ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ നടാൻസ് ആണവ നിലയത്തിന് സമീപമുള്ള ‘പിക്ക്ആക്സ് മൗണ്ടൻ’ മലനിരകളിലെ തുരങ്കങ്ങളിലേക്ക് യുറേനിയം സമ്പുഷ്ടീകരണത്തിന് സഹായിക്കുന്ന ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ ഇറാൻ മാറ്റിയതായി ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ആക്രമണം ഉടൻ ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനുമേൽ പത്തിരട്ടിയായി തിരിച്ചടിയെന്നാണ് യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സേഥും പ്രതികരിച്ചത്.
ഫെബ്രുവരി 28ന് ആരംഭിച്ച ശക്തമായ വ്യോമാക്രമണ പരമ്പരയിലും ഈ കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് വിവരം. 300 അടിയിലധികം താഴ്ചയിൽ ഉറപ്പുള്ള ഗ്രാനൈറ്റ് പാറകൾക്ക് അടിയിലാണ് ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നതെന്ന് കരുതപ്പെടുന്നത്.
അതേസമയം, ബഹ്റൈനിൽ ആമസോൺ ഡാറ്റാ ഹബ്ബ് ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ഹോർമൂസിൽ യുഎഇ തീരത്തോട് ചേർന്ന് കപ്പൽ ആക്രമിക്കപ്പെട്ടു. സൗദിക്ക് മേൽ ഹൂത്തികളുടെ നാവിക ഉപരോധം കൂടിയായതോടെ സംഘർഷ സ്ഥിതി സങ്കീർണമാവുകയാണ്.
22-07-2026
ന്യൂഡൽഹി: സിക്കിമിലെ നാംചിയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റിനെ കാണാതായി. മണർകാട് ഇല്ലിവളവ് സ്വദേശിയായ അനീഷ് മോഹനെയാണ് (43) കാണാതായത്. 2010 മുതൽ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലി ചെയ്ത് വരികയായിരുന്നു അനീഷ്.
നിലവിൽ റിമോട്ട് സെൻസിംഗ് വിഭാഗം മാനേജറാണ്. തിങ്കളാഴ്ചയാണ് തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ മണ്ണിടിച്ചിലുണ്ടായതെന്നാണ് വിവരം. തിങ്കളാഴ്ച രാത്രിയോടെയാണ് അപകട വിവരം നാട്ടിലുള്ള ബന്ധുക്കൾ അറിയുന്നത്. അനീഷിന്റെ മാതാപിതാക്കൾ മാത്രമാണ് നിലവിൽ കോട്ടയത്തെ വീട്ടിലുള്ളത്.
വിവരം അറിഞ്ഞതിനെതുടർന്ന് ദുബായിലുള്ള സഹോദരനും അനീഷിന്റെ ഭാര്യ സംഗീതയും ഡൽഹിയിലെത്തിയിട്ടുണ്ട്. സയൻസ് വ്ലോഗർ കൂടിയാണ് അനീഷ്. തുരങ്കത്തിനുള്ളിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നാണ് സിക്കിമിൽനിന്നുള്ള വിവരം.
22-07-2026
ന്യൂഡൽഹി: സമരപ്പന്തൽ തകർത്ത് ജന്തർ മന്തറിലെ പ്രതിഷേധക്കാരെ ഒറ്റദിവസം കൊണ്ട് ഒഴിപ്പിച്ചിട്ടും സമരവേദിയിലേക്ക് വീണ്ടും ഒഴുകിയെത്തി പാറ്റക്കൂട്ടം.
ജന്തർ മന്തറിൽ സമരം നടത്തുകയായിരുന്ന വിവിധ സംഘടനകളുടെ സമരവേദികളും ബാനറുകളുമടക്കം ഇന്നലെ രാത്രിയോടെ പോലീസ് പൂർണമായും തല്ലിത്തകർത്തെങ്കിലും പ്രതിഷേധക്കാർ ഇന്നു രാവിലെ മുതൽ ജന്തർ മന്തറിൽ സജീവമാണ്. അടിച്ചമർത്താനുള്ള ഓരോ ശ്രമത്തെയും വിഫലമാക്കി സമരക്കാർ വിവിധ മേഖലകളിൽനിന്ന് വീണ്ടും വീണ്ടും ജന്തർ മന്തറിലേക്ക് ഒഴുകിയെത്തി.
കനത്ത ലാത്തിച്ചാർജ് നടത്തിയും പ്രവർത്തകരിൽ പലരെയും കസ്റ്റഡിയിലെടുത്തും കോക്രോച്ച് ജനതാ പാർട്ടിയുടെ നേതാക്കളെ സംഭവസ്ഥലത്തുനിന്ന് മാറ്റിയും ജന്തർ മന്തറിന്റെ സമരഭൂമിയെ പോലീസ് ഇന്നലെ പൂർണമായും ഒഴിപ്പിച്ചെങ്കിലും എവിടെനിന്നൊക്കെയോ പ്രതിഷേധക്കാർ വീണ്ടും ബാരിക്കേഡുകൾക്കടുത്തേക്ക് വന്നുകൊണ്ടിരുന്നു.
ഒരു നേതൃത്വവും ആവശ്യപ്പെടാതെ, എതെങ്കിലും സംഘടനയുടെയോ പാർട്ടിയുടെയോ ബാനർ കൈയിലേന്താത്ത സാധാരണക്കാരായിരുന്നു ഇന്നലെ രാത്രിയോടെ ജന്തർ മന്തറിൽ ഒത്തുകൂടിയത്.
ആദ്യം അൻപതും പിന്നീടു നൂറായും വളർന്ന ഈ കൂട്ടമാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം അണയാതെ കാത്തത്. ബാരിക്കേഡുകൾ ഇവർക്ക് പ്രതിരോധം തീർത്തെങ്കിലും സമരഭൂമിക്കടുത്തു കുത്തിയിരുന്ന് രാത്രിയിലും അവർ പ്രതിഷേധിച്ചു.
മുപ്പത്തിരണ്ടാം ദിവസവും സമരത്തിന് തുടർച്ച ഉറപ്പുവരുത്തുകയായിരുന്നു യുവാക്കൾ. സമരസ്ഥലത്തെ തകർന്ന വേദിയിൽ കുത്തിയിരുന്നു പ്രതിഷേധം തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ആവർത്തിച്ചിട്ടുണ്ട്.
അതിനിടെ, ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ബിഎൻഎസ്എസ് വകുപ്പ് 163 ഇപ്പോഴും നിലവിലുണ്ടെന്നും ആളുകൾ കൂട്ടംകൂടരുതെന്നും ഡൽഹി പോലീസ് പ്രഖ്യാപിച്ചു. മറ്റൊരു പ്രതിഷേധ റാലി പാർലമെന്റിലേക്കുണ്ടാകാതിരിക്കാനുള്ള സകല നടപടികളും പോലീസ് കൈക്കൊണ്ടി ട്ടുണ്ട്.
ജന്തർ മന്തറിനു ചുറ്റും ബോംബ് സ്ക്വാഡുകളെയും കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. ന്യൂഡൽഹി, സെൻട്രൽ, നോർത്ത്, സൗത്ത്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് ജില്ലകളിലും സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി. പ്രധാന സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും, വാഹന പരിശോധന കർശനമാക്കുകയും നഗരം മുഴുവൻ പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇടതുപക്ഷ എംപിമാരും മുസ്ലിം ലീഗ്, ആർഎസ്പി, കേരള കോൺഗ്രസ് കക്ഷികളുടെ എംപിമാരും എൻസിപി (എസ്പി) സ്ഥാപകൻ ശരദ് പവാറും ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജരിവാളും ജന്തർ മന്തറിലെ പ്രതിഷേധസ്ഥലം സന്ദർശിച്ചു സിജെപി പ്രസ്ഥാനത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
അതേസമയം പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളിൽ പലരെയും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നു നിരവധി കുടുംബങ്ങൾ പരാതിപ്പെട്ടിട്ടുണ്ട്. സിജെപിയുടെ പാർലമെന്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എഫ്ഐആറുകളാണ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നതെന്നു സൂചനയുണ്ട്.
22-07-2026
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരേ സമരം ചെയ്ത വിദ്യാർഥികൾക്കുനേരേ പോലീസ് നടത്തിയ അതിക്രമത്തിലും സർക്കാരിന്റെ വീഴ്ചകളിലും പാർലമെന്റിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ടു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരേയുണ്ടായ അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിലെത്തി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സമാജ്വാദി പാർട്ടിയുടെ ധർമേന്ദ്ര യാദവ്, ശിവസേന (യുബിടി) നേതാവ് അരവിന്ദ് സാവന്ത്, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ്, കോൺഗ്രസ് വിപ്പ് മാണിക്കം ടാഗോർ തുടങ്ങിയ നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
22-07-2026
കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കെതിരായ അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാകില്ലെന്നു പോലീസ് കോടതിയെ അറിയിച്ചു. അപകീര്‍ത്തി എന്നതിലപ്പുറം ഈ പരാതിയിന്മേല് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കഴിയില്ലെന്നാണു പ്രോസിക്യൂഷന് മുഖേന കേസ് പരിഗണിക്കുന്ന എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചത്.
അന്‍സിബ നല്കിയ പരാതിയില്‍ ക്രിമിനല്‍ ഗൂഢാലോചനയോ മറ്റു കുറ്റകൃത്യങ്ങളോ കണ്ടെത്താനായിട്ടില്ലെന്നും വ്യക്തമാക്കുന്നു. കേസില്‍ ഈ മാസം 27ന് വിധി പറയും. യുട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ തനിക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് അന്‍സിബയുടെ ആരോപണം.
ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി നല്കിയ പരാതിയില്‍ പാലാരിവട്ടം പോലീസ് കേസെടുക്കാത്തതിനെത്തുടര്‍ന്ന് അന്‍സിബ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി പോലീസിന്റെ വിശദീകരണം തേടുകയായിരുന്നു. ഇതിനുള്ള മറുപടിയാണ് ഇന്നലെ സമര്‍പ്പിച്ചത്.
22-07-2026
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കഴിഞ്ഞ ദിവസം നടത്തിയ പാർലമന്റ് മാർച്ചിനിടെ വിദ്യാർഥികളെയും യുവാക്കളെയും കസ്റ്റഡിയിലെടുത്ത് പോലീസ് മർദിച്ചുവെന്ന് ആരോപണം.
പോലീസിന്റെ ഇന്നലത്തെ കനത്ത ലാത്തിച്ചാർജിനിടെ നിരവധിപ്പേരെ കാണാതായെന്നും പറയുന്നുണ്ട്. എത്ര പേരെ കസ്റ്റഡിയിലെടുത്തുവെന്ന വിവരം അധികൃതർ മറച്ചുവയ്ക്കുകയാണെന്നും വിദ്യാർഥി സംഘടനകളും യുവാക്കളും ആരോപിച്ചു.
പാർലമെന്റ് മാർച്ചിനിടെ ജന്തർ മന്തറിനടുത്തുള്ള സൻസദ് മാർഗിൽവച്ചു തങ്ങളെ ലാത്തികൊണ്ടടിച്ചുവെന്നും പിന്നീട് പാർലമെന്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് ഇന്ത്യാവിരുദ്ധരെന്ന് ആക്ഷേപിച്ച് മർദിച്ചുവെന്നും വൈഭവ് ചോപ്കർ എന്ന യുവാവ് പറഞ്ഞു.
പ്രതിഷേധസ്ഥലത്ത് മുദ്രാവാക്യം വിളിക്കുകയായിരുന്ന തങ്ങളെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മർദിച്ചുവെന്നും കണ്ണീർവാതകം പ്രയോഗിച്ചെന്നും ശ്രാവ്ണി ഭുവ എന്ന യുവതിയും പറഞ്ഞു. പോലീസ് യൂണിഫോമിലല്ലാത്ത, ബാഡ്ജുകളും നെയിംപ്ലേറ്റുകളുമില്ലാത്ത ചിലരാണ് വനിതകൾ ഉൾപ്പെടെയുള്ളവർക്കു നേർക്ക് ആക്രമണം നടത്തിയതെന്നും ആരോപണമുണ്ട്.
അതിനിടെ, സമരസ്ഥലത്ത് പ്രതിഷേധക്കാർ തിക്കിലും തിരക്കിലുംപെടുന്ന സാഹചര്യം പോലീസ് മനഃപൂർവം സൃഷ്ടിച്ചുവെന്ന് വിദ്യാർഥി സംഘടനയായ എഐഎസ്എ കുറ്റപ്പെടുത്തി. പ്രതിഷേധസ്ഥലത്ത് സംഘർഷമുണ്ടായത് യാദൃച്ഛികമല്ലെന്നും പോലീസ് ആളുകളെ ഒറ്റപ്പെടുത്തി ആക്രമിക്കുകയായിരുന്നെന്നും എഐഎസ്എ ദേശീയ അധ്യക്ഷ നേഹ ബോറ ആരോപിച്ചു.
ജന്തർ മന്തറിനു ചുറ്റുമുള്ള വിവിധ ഇടങ്ങളിൽ പോലീസ് ബാരിക്കേഡുകൾ ഉയർത്തിയെന്നും പ്രതിഷേധക്കാരെ ഒറ്റപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും നേഹ പറഞ്ഞു.
പ്രതിഷേധക്കാർക്കു നേരെ പോലീസ് കല്ലെറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതും നേഹ ചൂണ്ടിക്കാണിച്ചു. സ്കൂൾ കുട്ടികളും മാതാപിതാക്കളുമുണ്ടായിരുന്ന, സമാധാനപരമായ പ്രതിഷേധക്കാരെ തല്ലിച്ചതച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷായും ഡൽഹി പോലീസ് കമ്മീഷണർ അനുരാഗ് കുമാറും രാജിവയ്ക്കണമെന്ന് എഐഎസ്എ ആവശ്യപ്പെട്ടു.
22-07-2026
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കോൺഗ്രസ് എംപിമാർ നടത്തിയ സമരത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി വി.ഡി. സതീശനും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും.
ഉച്ചയ്ക്ക് മുമ്പ് ഔദ്യോഗിക കൂടിക്കാഴ്ചകൾ പൂർത്തിയാക്കിയശേഷം കേരള ഹൗസിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രി രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു എന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞ ശേഷമാണ് പ്രതിഷേധം നടക്കുന്ന ഔദ്യോഗിക വസതിക്കു മുന്നിലെത്തിയത്.
കടുത്ത ചൂട് വകവയ്ക്കാതെ പ്രതിഷേധിക്കുന്ന എംപിമാർക്കൊപ്പം മുഖ്യമന്ത്രിയും പ്രതിഷേധത്തിൽ പങ്കുചേർന്നു. ഏകദേശം രണ്ടര മണിക്കൂറോളം സതീശൻ പ്രതിഷേധത്തിൽ പങ്കെടുത്തു. ശേഷം വൈകുന്നേരത്തെ വിമാനത്തിൽ അദ്ദേഹം കേരളത്തിലേക്കു തിരിച്ചു.
ഇന്നലെ രാത്രിയിൽ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റിലെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഖാർഗെയ്ക്ക് ജന്മദിന ആശംസകൾ നേർന്ന ശേഷം എംപിമാരുമായും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
22-07-2026
ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് എംപിമാരോട് ഡൽഹി പോലീസ് കാണിച്ചത് വലിയ ക്രൂരത. പ്രതിഷേധിക്കുന്നത് എംപിമാരാണെന്ന് അറിഞ്ഞിട്ടും മനുഷ്യത്വ രഹിതമായാണ് പോലീസ് നടപടി സ്വീകരിച്ചതെന്ന് എംപിമാർ കുറ്റപ്പെടുത്തി.
ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉൾപ്പെടെ ചില എംപിമാരെ പ്രതിഷേധത്തിന്റെ ആദ്യസമയത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ മാറാൻ തയാറാകാതിരുന്ന എംപിമാരെ കായികമായാണ് പോലീസ് നീക്കിയത്. ഡീൻ കുര്യാക്കോസിനെ മൂന്നിലേറെ പോലീസുകാർ റോഡിലൂടെ വലിച്ചിഴച്ച് പോലീസ് വാനിലേക്ക് കയറ്റാൻ ശ്രമിച്ചു. മാധ്യമപ്രവർത്തകർ ഉൾപ്പെടെ അദ്ദേഹം എംപിയാണെന്ന് പറഞ്ഞിട്ടും നടപടിയിൽനിന്നു പിന്മാറാൻ പോലീസ് തയാറായില്ല.
പിന്നീട് ഡീനും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവസ്ഥലത്തുനിന്ന് പത്ത് കിലോമീറ്ററോളം ദൂരമുള്ള കിങ്സ്വേ പോലീസ് ക്യാമ്പിലേക്കാണ് ഡീൻ ഉൾപ്പെടെയുള്ള എംപിമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. അഭിഭാഷകരെപ്പോലും പോലീസ് ക്യാമ്പിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് എംപിമാർ ആരോപിച്ചു.
പോലീസ് കാര്യങ്ങൾ വ്യക്തമാക്കുന്നില്ലെന്നും യാതൊരു വിവരവും പങ്കുവയ്ക്കുന്നില്ലെന്നും എംപിമാർ കുറ്റപ്പെടുത്തി. രാത്രി വൈകിയും കോൺഗ്രസ് എംപിമാർ പോലീസ് ക്യാമ്പിൽ തുടരുകയാണ്.
22-07-2026
മുംബൈ: ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭം രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്കും പടരുന്നു. ഇന്നലെ മുംബൈ, ബംഗളൂരു, നാഗ്പുർ, പുനെ, പാറ്റ്ന നഗരങ്ങളിൽ വിദ്യാർഥികളുടെ പ്രതിഷേധം നടന്നു.
ഡൽഹിയിലെ വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാറ്റ്നയിൽ ഇന്നലെ ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വൻ റാലിയും പ്രതിഷേധസംഗമവും നടന്നു. ഇന്ന് പാറ്റ്ന സർവകലാശാലയിൽനിന്ന് ലോക്ഭവനിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെയും രാജസ്ഥാനിലെയും കർണാടകയിലെയും പ്രമുഖ സർവകലാശാലകളിൽ വിദ്യാർഥികൂട്ടായ്മകൾ പ്രകടനങ്ങൾ നടത്തി.
പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരേ മുംബൈയിൽ നടന്ന പ്രതിഷേധങ്ങൾക്കു പിന്നാലെ വിദ്യാർഥികൾക്കും സന്നദ്ധപ്രവർത്തകർക്കും വാട്സാപ്പിലൂടെ പോലീസ് നോട്ടീസ് നൽകി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 35(3) പ്രകാരം ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസുകൾ അയച്ചിരിക്കുന്നത്. മുംബൈയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 300ലധികം ആളുകൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യുവാക്കളെയും വിദ്യാർഥികളെയും ഭയപ്പെടുത്തി പ്രക്ഷോഭത്തിൽനിന്നു പിന്തിരിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് വിദ്യാർഥിസംഘടനകൾ ആരോപിച്ചു. സമാധാനപരമായ സമരത്തിനു നേരേ ലാത്തിച്ചാർജ് നടത്തിയ കേന്ദ്രസർക്കാരിനു മാനസികനില തെറ്റിയിരിക്കുകയാണെന്ന് മഹാരാഷ്ട്രയിലെ എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ വിമർശിച്ചു.
സമരക്കാർക്കു ശിവസേന ഉദ്ധവ് വിഭാഗം പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ ഡൽഹിയിലേക്കു തിരിച്ചു.
22-07-2026
ന്യൂയോർക്ക്: ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ ഡൽഹി ജന്തർ മന്തറിലും പാർലമെന്റിലേക്കും നടന്ന വിദ്യാർഥികളുടെ ‘ചലോ സൻസദ്’പ്രതിഷേധവും അതിനുനേരേയുണ്ടായ ശക്തമായ പോലീസ് നടപടിയും രാജ്യാന്തര ശ്രദ്ധ നേടുന്നു.
പ്രമുഖ വിദേശമാധ്യമങ്ങളായ ന്യൂയോർക്ക് ടൈംസ്, ബിബിസി, ഫിനാൻഷ്യൽ ടൈംസ്, അൽ ജസീറ, ദ ഗാർഡിയൻ, ബ്ലൂംബെർഗ് തുടങ്ങിയ മാധ്യമങ്ങൾ പ്രാധാന്യത്തോടെയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
രാജ്യതലസ്ഥാനത്ത് അരങ്ങേറിയ വൻ പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം ഊഴത്തിലെ ഏറ്റവും വലിയ ജനകീയ വെല്ലുവിളിയാണെന്ന് പ്രമുഖ വിദേശമാധ്യമങ്ങൾ നിരീക്ഷിച്ചു.
പതിനായിരക്കണക്കിന് യുവാക്കൾ അണിനിരന്ന മാർച്ച് കേവലം ഒരു തമാശ എന്നതിൽനിന്നു മാറി സർക്കാരിന് കടുത്ത ഭീഷണിയാകുന്ന വലിയൊരു ബഹുജന പ്രക്ഷോഭമായി ഉയർന്നുവന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ഡൽഹി തെരുവുകളിൽ അക്രമാസക്തവും അരാജകത്വം നിറഞ്ഞതുമായ രംഗങ്ങൾ അരങ്ങേറുമ്പോഴും കാര്യങ്ങൾ ശാന്തമാണെന്നു കാണിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയാണെന്ന് ന്യൂയോർക്ക് ടൈംസ് നിരീക്ഷിച്ചു. ശക്തനായ നേതാവ് എന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് ഈ ബഹുജന പ്രതിഷേധം വലിയ വെല്ലുവിളിയാണെന്നും പത്രം എഴുതി.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കു പുറമെ രാജ്യത്തെ തൊഴിലില്ലായ്മ, സർക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മ എന്നിവയ്ക്കെതിരേയുള്ള വിശാലമായ പ്രതിഷേധമായി സമരം മാറിയെന്നും പ്രക്ഷോഭകർക്കു നേരേ പോലീസ് ക്രൂരമായ ബലപ്രയോഗം നടത്തിയെന്നും വാഷിംഗ്ടൺ പോസ്റ്റും അസോസിയേറ്റഡ് പ്രസും ചൂണ്ടിക്കാട്ടി.
സമീപകാലത്തു ഡൽഹിയിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധങ്ങളിൽ ഒന്നാണിതെന്നും ഇത് കേന്ദ്രസർക്കാരിനു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ലണ്ടൻ ആസ്ഥാനമായ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. വിലക്കുകളും പോലീസ് നടപടികളും മറികടന്ന് പതിനായിരക്കണക്കിനു യുവാക്കൾ തെരുവിലിറങ്ങിയതിനെ "വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ സർക്കാർ വിവിരുദ്ധ പ്രക്ഷോഭം' എന്നാണ് ബ്രിട്ടനിലെ "ദ ഗാർഡിയൻ' വിശേഷിപ്പിച്ചത്.
ജനരോഷം തണുപ്പിക്കാൻ സർക്കാർ വിഷമിക്കുകയാണെന്ന് ന്യൂയോർക്ക് ആസ്ഥാനമായ ധനകാര്യ മാധ്യമമായ ബ്ലൂംബെർഗ് നിരീക്ഷിച്ചു.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരേ പോലീസ് നടത്തിയ കണ്ണീർവാതക പ്രയോഗത്തിലും ലാത്തിച്ചാർജിലും ഇന്റർനെറ്റ് നിരോധനത്തിലും ആംനസ്റ്റി ഇന്റർനാഷണൽ ആശങ്ക രേഖപ്പെടുത്തി.
22-07-2026
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്പോൾ, സമരക്കാർക്ക് പിന്തുണയുമായി അകലെയിരുന്നും സാധാരണക്കാരുടെ കരുതലുകൾ എത്തുന്നു.
കനത്ത മഴ വകവയ്ക്കാതെ തിങ്കളാഴ്ച സമരക്കാർക്ക് ഭക്ഷണം എത്തിച്ചുനൽകിയ സൊമാറ്റോ ഡെലിവറി ഏജന്റിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
മുംബൈയിൽ താമസിക്കുന്ന അനുജ് റാവത്ത് എന്നയാൾ ഓൺലൈൻ വഴി ഓർഡർ ചെയ്ത ഭക്ഷണമാണ് ഡെലിവറി ബോയ് ജന്തർ മന്തറിലെത്തിച്ചത്. മുംബൈയിലുള്ള അനുജ് ഭയ്യയാണ് ഈ ഭക്ഷണം ഓർഡർ ചെയ്തതെന്നും ജന്തർ മന്തറിൽ വിശന്നിരിക്കുന്നവർക്ക് ഇതു നൽകാൻ ആവശ്യപ്പെട്ടെന്നും പണം ഓൺലൈനായി അടച്ചിട്ടുണ്ടെന്നും മഴക്കോട്ടും ഹെൽമറ്റും ധരിച്ചെത്തിയ ഡെലിവറി ഏജന്റ് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
ഭക്ഷണം ഏറ്റുവാങ്ങിയ സന്നദ്ധപ്രവർത്തകർ അനുജിനും, കനത്ത മഴയത്തും ഓർഡർ എത്തിച്ചുനൽകിയ ഡെലിവറി ഏജന്റിനും കൈയടികളോടെ നന്ദി രേഖപ്പെടുത്തി.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ ഓൺലൈൻ ആപ്പുകൾ വഴി സമരക്കാർക്കായി ഭക്ഷണവും ചായയും ലഘുഭക്ഷണങ്ങളും തുടർച്ചയായി എത്തിച്ചു നൽകുന്നുണ്ട്.
നേരിൽ വരാൻ സാധിച്ചില്ലെങ്കിലും നീതിക്കായുള്ള പോരാട്ടത്തിൽ സമരക്കാർക്കൊപ്പം തങ്ങളുമുണ്ടെന്ന് തെളിയിക്കുകയാണ് ഓൺലൈൻ വഴി ഭക്ഷണമെത്തിക്കുന്ന ഈ സാധാരണക്കാരായ മനുഷ്യർ.