വിദ്യാ ബാലകൃഷ്ണൻ എംഎൽഎ
കോഴിക്കോട്: എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് മന്ത്രി പദവി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച സംഭവത്തിലെ സിം കാർഡ് ഉടമയെ പോലീസ് കണ്ടെത്തി. ഡൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പോലീസ് സംഘം ഇയാളെ ഡൽഹിയിലെത്തി ചോദ്യം ചെയ്തു. എന്നാൽ, തന്റെ ഫോൺ മുൻപ് മോഷണം പോയതാണെന്നും തനിക്ക് സംഭവത്തിൽ പങ്കില്ലെന്നുമാണ് ഇയാളുടെ മൊഴി.
സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ ഉൾപ്പെടുത്തി മന്ത്രിയാക്കാൻ മൂന്ന് കോടി രൂപ ആവശ്യപ്പെട്ടാണ് വിദ്യാ ബാലകൃഷ്ണന് ഫോൺ കോൾ വന്നത്. പ്രിയങ്ക ഗാന്ധി എംപിയുടെ ഡൽഹി ഓഫീസിലെ ജീവനക്കാരൻ ഡി.എസ്. രാജ്കുമാർ എന്ന വ്യാജേനയായിരുന്നു തട്ടിപ്പ് ശ്രമം. പ്രിയങ്ക ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് ശബ്ദരേഖ പരിശോധിച്ച ശേഷമാണ് വിദ്യ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിക്ക് പരാതി നൽകിയത്.
ആൾമാറാട്ടം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി സൈബർ ക്രൈം എസിപി എസ്.എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും സമാനമായ വ്യാജ ഫോൺ കോളുകൾ ലഭിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയിൽ വയനാട് സൈബർ പോലീസും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
Tags : Fake Phone Call MLA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash