Viral
സ്മാർട്ട് ഗ്ലാസിന്റെ വിലയെച്ചൊല്ലി അമ്മയും മകനും തമ്മിൽ നടന്ന രസകരമായ ഒരു സംഭാഷണമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ ചിരിയുണർത്തുന്നത്.
ഇൻസ്റ്റാഗ്രാം ഉപയോക്താവായ ബികാസ് മീന തന്റെ അമ്മയോട് പുതിയ മെറ്റാ സ്മാർട്ട് ഗ്ലാസിന്റെ വില ഊഹിച്ചു പറയാൻ ആവശ്യപ്പെടുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
വെറും മുന്നൂറോ അഞ്ഞൂറോ രൂപ വിലവരുന്ന സാധാരണ കണ്ണടയാണിതെന്ന ചിന്തയിലായിരുന്നു അമ്മയുടെ പ്രതികരണങ്ങൾ. തുടക്കത്തിൽ 200 അല്ലെങ്കിൽ 250 രൂപയായിരിക്കും ഇതിന് എന്ന് വളരെ നിസാരമായാണ് അമ്മ പറഞ്ഞത്. തുക കൂട്ടിപ്പറയാൻ മകൻ നിർബന്ധിച്ചപ്പോൾ 1,500 രൂപ മുതൽ ഘട്ടം ഘട്ടമായി ഉയർത്തി ഒടുവിൽ 3,000 രൂപ വരെ അവർ അനുമാനിച്ചു.
എന്നാൽ യഥാർഥ തുക കേട്ടാൽ അമ്മ ഞെട്ടിപ്പോകുമോ എന്ന ഭയത്താൽ, "ഇത് കേട്ടാൽ ഹൃദയാഘാതം ഉണ്ടാകുമോ" എന്ന് മകൻ തമാശയായി ചോദിക്കുന്നുമുണ്ട്. എന്നാൽ അതൊന്നും ഉണ്ടാകില്ലെന്നും വില എത്രയാണെന്ന് ഉടനടി വെളിപ്പെടുത്താനും അമ്മ ആവശ്യപ്പെട്ടു.
ഒടുവിൽ കണ്ണടയുടെ യഥാർഥ വില 50,000 രൂപയാണെന്ന് മകൻ വെളിപ്പെടുത്തിയതും അമ്മ അക്ഷരാർഥത്തിൽ അമ്പരന്നുപോയി. വിശ്വസിക്കാൻ കഴിയാതെ അവർ വീണ്ടും വിലയെക്കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു.
ഇതിനിടയിലാണ് തങ്ങൾ സംസാരിക്കുന്നത് കണ്ണടയിലെ ക്യാമറ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന വിവരം മകൻ പങ്കുവെക്കുന്നത്. ഇതുകേട്ട് കൂടുതൽ അത്ഭുതപ്പെട്ട അമ്മ, കണ്ണട സൂക്ഷ്മമായി പരിശോധിച്ച് അതിലെ റെക്കോർഡിംഗ് ഇൻഡിക്കേറ്റർ ലൈറ്റ് കണ്ടെത്തുകയും ഇത്തരം ഒരു സംവിധാനം ഇതിൽ എന്തിനാണ് നൽകിയിരിക്കുന്നത് എന്ന് ആശ്ചര്യത്തോടെ ചോദിക്കുകയും ചെയ്തു.
അമ്മയുടെ നിഷ്കളങ്കമായ ഈ പ്രതികരണങ്ങളും ഭാവങ്ങളുമാണ് വീഡിയോയെ വേഗത്തിൽ വൈറലാക്കിയത്. ചുരുങ്ങിയ സമയം കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. അമ്മയുടെ സ്വാഭാവികമായ പെരുമാറ്റത്തെയും ചിരിപ്പിക്കുന്ന ചോദ്യങ്ങളെയും പ്രശംസിച്ച് നിരവധി ആളുകളാണ് കമന്റ് ബോക്സിൽ സ്നേഹം ചൊരിയുന്നത്.
Video
പൊലിസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 17-കാരൻ ഓടിച്ച ആഡംബര കാർ വിമാനത്താവളത്തിന്റെ സുരക്ഷാവേലി തകർത്ത് അകത്തുകടന്ന് നിർത്തിയിട്ടിരുന്ന വിമാനത്തിലിടിച്ച് വൻ അപകടം. ന്യൂ ഹാംഷെയറിലെ പോർട്സ്മൗത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സിനിമാ രംഗങ്ങളെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്.
ലൈറ്റുകൾ പോലുമണച്ച് അമിതവേഗതയിൽ പാഞ്ഞ കാർ റൺവേയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന പൈലറ്റസ് പിസി-12 ബിസിനസ് വിമാനത്തിൽ ഇടിച്ചാണ് ഒടുവിൽ നിന്നത്. അപകടത്തിൽ വിമാനത്തിനും കാറിനും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വിവിധ കേസുകളുമായി ബന്ധപ്പെട്ട് പൊലിസ് തിരയുകയായിരുന്ന കറുത്ത ഫോർഡ് മസ്റ്റാങ് കാർ റോഡിൽ കണ്ടതിനെത്തുടർന്ന് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
എന്നാൽ വാഹനം നിർത്താൻ തയ്യാറാകാതിരുന്ന കൗമാരക്കാരൻ, വാഹനത്തിന്റെ ഹെഡ്ലൈറ്റുകൾ പൂർണമായും അണച്ച് അതിവേഗതയിൽ ഓടിച്ചുപോവുകയായിരുന്നു.
പൊലിസിന്റെ കണ്ണുവെട്ടിച്ച് പാഞ്ഞ വാഹനം വിമാനത്താവളത്തിന്റെ ചെയിൻ-ലിങ്ക് വേലി തകർത്താണ് വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ഏപ്രണിലേക്ക് ഇരച്ചുകയറിയത്.
നിയന്ത്രണം വിട്ട കാർ ആദ്യം അവിടെയുണ്ടായിരുന്ന ഒരു ഗ്രൗണ്ട് സപ്പോർട്ട് ട്രാക്ടറിലാണ് ചെന്നിടിച്ചതും തുടർന്ന് തൊട്ടടുത്തുണ്ടായിരുന്ന ടർബോപ്രോപ്പ് വിമാനത്തിൽ ശക്തമായി ഇടിച്ചുനിൽക്കുകയുമായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുക്കുകയും വിദഗ്ദ്ധ വൈദ്യപരിശോധനകൾക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന 'പ്ലെയിൻസെൻസ്' കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനത്തിനാണ് അപകടത്തിൽ വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചത്. കാറിടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ ഇടതുഭാഗത്തെ ചിറക് വേർപെടുകയും ലാൻഡിംഗ് ഗിയറുകൾ തകരുകയും ചെയ്തു.
ഇതിനുപിന്നാലെ വിമാനത്തിൽ നിന്ന് ഇന്ധനം ചോർന്നത് പരിഭ്രാന്തി പരത്തിയെങ്കിലും അധികൃതർ സമയബന്ധിതമായി ഇടപെട്ട് സുരക്ഷ ഉറപ്പാക്കി.
അതീവ സുരക്ഷാ മേഖലയായ വിമാനത്താവളങ്ങളിലെ വേലി തകർത്ത് ഇത്രയെളുപ്പത്തിൽ വാഹനത്തിന് അകത്തുകടക്കാൻ കഴിഞ്ഞത് വലിയ സുരക്ഷാ വീഴ്ചയാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിക്കൽ, പൊലിസിന്റെ ഉത്തരവ് ലംഘിക്കൽ, അപകടമുണ്ടാക്കി രക്ഷപ്പെടാൻ ശ്രമിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങിയ നിരവധി കുറ്റങ്ങളാണ് പിടിയിലായ 17-കാരനെതിരെ പൊലിസ് ചുമത്തിയിരിക്കുന്നത്.
Special
ഛത്രപതി സംഭാജിനഗറിലെ തിരക്കേറിയ റോഡിലൂടെ ഒരൊറ്റ സ്കൂട്ടറിൽ അഞ്ച് പേർ നടത്തിയ അപകടകരമായ അഭ്യാസപ്രകടനം വലിയ പൊലീസ് നടപടിക്ക് വഴിവെച്ചിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാം റീൽസിനായി ചിത്രീകരിച്ച ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് കന്റോൺമെന്റ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്.
സെപ്റ്റംബർ ഒന്നിന് പഞ്ചക്കി-ഔറംഗപുര പാതയിലൂടെ അതിവേഗത്തിൽ വാഹനമോടിച്ച് പൊതുജനങ്ങളുടെ ജീവന് ഭീഷണിയുയർത്തിയതിന് അദ്നാൻ പഠാൻ എന്ന യുവാവിനെതിരെ ഹെഡ് കോൺസ്റ്റബിൾ മഹാശങ്ഖ് നാമദേവ്റാവു നൽകിയ പരാതിയിലാണ് കേസ് എടുത്തത്.
മോട്ടോർ വാഹന നിയമവും ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകളും ചുമത്തിയാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച നാലുപേർ ചേർന്ന് അഞ്ചാമത്തെയാളെ വായുവിൽ തൂക്കിപ്പിടിച്ച നിലയിലായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.
ഹെൽമറ്റ് പോലും ധരിക്കാതെയാണ് ഇത്രയും തിരക്കുള്ള റോഡിലൂടെ ഇവർ വാഹനം പായിച്ചത്. വാർത്ത പരക്കുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെ തെറ്റ് ഏറ്റുപറഞ്ഞ് ഇവർ രംഗത്തെത്തി.
ഇൻസ്റ്റാഗ്രാമിൽ കാഴ്ചക്കാരെ കൂട്ടാൻ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയത് വലിയ തെറ്റായിപ്പോയെന്നും അതിനുള്ള ശിക്ഷ തങ്ങൾക്ക് ലഭിച്ചുവെന്നും വാഹനം ഓടിച്ച യുവാവ് കൈകൂപ്പി മാപ്പ് ചോദിക്കുന്ന വീഡിയോയും പുറത്തുവന്നു.
ഇനിമേൽ ഇരുചക്രവാഹനങ്ങളിൽ രണ്ടുപേരിൽ കൂടുതൽ യാത്ര ചെയ്യില്ലെന്നും ഹെൽമറ്റ് നിർബന്ധമായും ധരിക്കുമെന്നും ഉറപ്പുനൽകിയ ഇവർ, ലൈക്കുകൾക്ക് വേണ്ടി സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും പണയം വെക്കരുതെന്ന് മറ്റ് ചെറുപ്പക്കാരോട് അഭ്യർഥിക്കുകയും ചെയ്തു.
Kouthukam
ഹിമാചൽ പ്രദേശിലെ സ്പിറ്റി താഴ്വരയിൽ കൊച്ചു ബുദ്ധസന്യാസിമാരുടെ ഫുട്ബോൾ മത്സരത്തിനിടയിലേക്ക് 'മാഫു' എന്ന ഗോൾഡൻ റിട്രീവർ നായ അപ്രതീക്ഷിതമായി കടന്നുവന്ന കാഴ്ച സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
കളിക്കളത്തിൽ കുട്ടികൾക്കൊപ്പം പന്തിനു പിന്നാലെ ആവേശത്തോടെ ഓടിനടന്ന മാഫുവിന്റെ വികൃതികൾ ഇന്റർനെറ്റ് ലോകത്തിന്റെ മനസ് കീഴടക്കിക്കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ മനോഹര വീഡിയോ ഇതിനോടകം 18 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
ഗാംഭീര്യമുള്ള ഹിമാലയൻ മലനിരകളുടെ പശ്ചാത്തലത്തിൽ കുട്ടികളും വളർത്തുനായയും തമ്മിലുള്ള സൗഹൃദം ദൃശ്യമായതോടെ, മാഫുവിനെ 'പവ്നാൾഡോ' എന്ന് വിശേഷിപ്പിച്ചാണ് ആരാധകർ ഈ കുഞ്ഞു ഫുട്ബോൾ മത്സരത്തെ ഏറ്റെടുത്തിരിക്കുന്നത്.
Viral
സ്റ്റുഡിയോ ജിബ്ലി ആനിമേഷൻ ലുക്കുകൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ പുതിയൊരു എഐ ട്രെൻഡ് ആവേശം വിതറുകയാണ്. ഇന്ത്യയിലെ വീടുകളിലേക്ക് കളർ ടെലിവിഷനുകൾ കടന്നുവരികയും ഫാഷൻ ലോകത്ത് വൻ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്ത 1980-കളിലെ ഓർമ്മകളിലേക്കാണ് ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ ഇപ്പോൾ തിരിഞ്ഞുനോക്കുന്നത്.
സ്വന്തം ചിത്രങ്ങളെ പഴയകാല സിനിമാ സ്റ്റില്ലുകളുടെയോ വിന്റേജ് ആൽബങ്ങളുടെയോ രൂപത്തിലേക്ക് മാറ്റി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതാണ് ഈ പുതിയ ട്രെൻഡ്.
വോളിയം കൂട്ടിയ മുടിയിഴകളും വലിയ കമ്മലുകളും കടുംനിറത്തിലുള്ള സാരികളും അണിഞ്ഞാണ് സ്ത്രീകൾ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പുരുഷന്മാരാകട്ടെ, അയഞ്ഞ ഷർട്ടുകളും ഹൈ-വേസ്റ്റ് ട്രൗസറുകളും കട്ടിയുള്ള മീശയും സ്റ്റൈലിഷ് ഹെയർസ്റ്റൈലുമായി പഴയകാല ബോളിവുഡ് നായകന്മാരുടെ ലുക്കിലേക്ക് മാറുന്നു.
ചാറ്റ്ജിപിറ്റി പോലുള്ള അത്യാധുനിക എഐ ടൂളുകൾ ഉപയോഗിച്ചാണ് ഉപയോക്താക്കൾ ഈ മാറ്റങ്ങൾ വരുത്തുന്നത്. വ്യക്തതയുള്ള ഒരു ചിത്രം അപ്ലോഡ് ചെയ്ത ശേഷം, ആവശ്യമായ വസ്ത്രധാരണവും പശ്ചാത്തലവും ലൈറ്റിംഗും കൃത്യമായി ആവശ്യപ്പെടുന്നതിലൂടെ എഐ ഈ ചിത്രങ്ങൾ നിർമ്മിച്ചു നൽകും.
വാം ലൈറ്റിംഗും, ഫേഡ് ആയ നിറങ്ങളും, പഴയ ഫിലിം റോളിന്റെ ടെക്സ്ചറുമൊക്കെയാണ് ഈ ചിത്രങ്ങൾക്ക് ഒരു റെട്രോ ഫീൽ നൽകുന്നത്. മുഖത്തിന്റെ സ്വാഭാവിക ഭംഗിയും സ്കിൻ ടോണും മാറ്റാതെ തന്നെ തങ്ങൾക്ക് അനുയോജ്യമായ വിന്റേജ് ലുക്കുകൾ കണ്ടെത്താൻ സാധിക്കുന്നു എന്നതാണ് ഈ ട്രെൻഡിന്റെ പ്രധാന ആകർഷണം.
ബോളിവുഡ് മാഗസിൻ കവർ, പഴയകാല വിവാഹ ഫോട്ടോ, റെട്രോ ഡിസ്കോ ലുക്ക് എന്നിങ്ങനെ വ്യത്യസ്ത ശൈലികളിൽ ആളുകൾ ഇപ്പോൾ തങ്ങളുടെ ചിത്രങ്ങൾ പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
നിങ്ങളുടെ ചിത്രങ്ങൾ 80-കളിലെ ലുക്കുകളിലേക്ക് മാറ്റാൻ ഉപയോഗിക്കാവുന്ന അഞ്ച് പ്രോംപ്റ്റുകൾ:
ബോളിവുഡ് റെട്രോ ആക്ഷൻ/മാസ് ലുക്ക് (പുരുഷന്മാർക്ക്):
> "Reimagine this photo into a 1980s Bollywood mass hero poster style. Preserve the person's exact face and natural skin tone. Add a classic leather jacket over a denim shirt, aviator sunglasses, a thick mustache, and slightly messy layered hair. Use dramatic warm lighting, high contrast, and a gritty vintage film texture."
ക്ലാസിക് സൗത്ത് ഇന്ത്യൻ സാരി ലുക്ക് (വനിതകൾക്ക്):
> "Transform this image into a classic 1980s South Indian traditional portrait. Preserve the natural facial features and skin tone. Style with a vibrant Kanjeevaram silk saree, traditional temple jewelry, a neat pleated pallu, and hair styled with a jasmine flower gajra. Soft studio lighting with warm, nostalgic color tones."
80s ഡിസ്കോ & പോപ്പ് പാർട്ടി ലുക്ക്:
> "Convert this photo into a colorful 1980s disco party portrait. Keep the person's recognizable face and skin tone unchanged. Add shiny sequin/metallic outfits, bold colorful accessories, dramatic neon studio lighting in the background, big hair, and a glossy, high-energy vintage retro aesthetic."
വിന്റേജ് മാഗസിൻ കവർ ലുക്ക്:
> "Recreate this image as an authentic 1980s Indian fashion magazine cover shoot. Retain the person's natural face and skin tone. Add elegant retro formal wear, sophisticated styling, classic pearl jewelry or a vintage watch, a textured studio background, and subtle film grain with rich, saturated colors."
നോസ്റ്റാൾജിക് കുടുംബ ആൽബം ഫീൽ (കാഷ്വൽ ലുക്ക്):
> "Transform this photo into a cozy 1980s Indian home studio portrait. Keep the natural face and skin tone perfectly intact. Add a simple printed retro shirt or cotton saree, natural warm sunlight coming from a side window, soft-focus background, and slightly faded, nostalgic 35mm film photo print aesthetics."
ചെറിയൊരു ടിപ്പ്: നിങ്ങളുടെ ഫോട്ടോയുടെ സ്വാഭാവികത മാറാതിരിക്കാൻ പ്രോംപ്റ്റിനൊപ്പം "Do not alter the eyes, smile, or facial structure" എന്ന് കൂടി ചേർത്താൽ കൃത്യമായിരിക്കും!
മുംബൈ: പ്രിയപ്പെട്ടതെന്തെങ്കിലും കഴിക്കാൻ തോന്നിയാൽ നിങ്ങൾ എത്ര ദൂരം പോകും? പരമാവധി അടുത്തുള്ള ഏതെങ്കിലും നല്ലൊരു റസ്റ്ററന്റിലേക്ക്, അല്ലെങ്കിൽ തൊട്ടടുത്ത നഗരത്തിലേക്ക്... എന്നാൽ ഡൽഹിക്കാരിയായ ഒരു യുവതി ചെയ്തതു കേട്ടാൽ ആരും "ഇതൊരു ഒന്നൊന്നര വടപാവ് പ്രണയം" എന്ന് പറഞ്ഞുപോകും! വെറുമൊരു 20 രൂപയുടെ മുംബൈ വടപാവ് തിന്നാൻ ഡൽഹിയിൽനിന്നു വിമാനം കയറിയ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
വിറ്റി സ്പേസ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യുവതി തന്റെ ഈ അസാധാരണ ഫുഡ് ട്രിപ്പ് വീഡിയോ പങ്കുവച്ചത്. ഡൽഹിയിൽനിന്നു കഴിച്ച വടപാവിന് ഒട്ടും രുചി പോരെന്ന തോന്നലാണ് സംഭവങ്ങളുടെ തുടക്കം. "സത്യസന്ധമായ ഒറിജിനൽ വടപാവ് തിന്നണമെങ്കിൽ മുംബൈയിൽത്തന്നെ പോകണമെന്ന് ഉറപ്പിച്ച യുവതി, ഒട്ടും ആലോചിക്കാതെ ബാഗുമെടുത്ത് നേരേ ഡൽഹി വിമാനത്താവളത്തിലേക്കു പോയി.
പോകുന്ന വഴി ടാക്സിയിലിരുന്നാണ് 5,000 രൂപയുടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. വിമാനത്താവളത്തിലെ 165 രൂപയുടെ ചായയും വിമാനത്തിനുള്ളിലെ 300 രൂപയുടെ ഇൻസ്റ്റന്റ് ന്യൂഡിൽസും കഴിച്ചപ്പോഴേക്കും ആഗ്രഹത്തിന്റെ മീറ്റർ ഉയർന്നുതുടങ്ങിയിരുന്നു. വൈകുന്നേരം ഏഴോടെ മുംബൈയിൽ ഇറങ്ങിയെങ്കിലും നഗരത്തിലെ കനത്ത ട്രാഫിക് വടപാവ് മോഹത്തിന് തടസമായി. വെറും 11 കിലോമീറ്റർ സഞ്ചരിക്കാൻ ഒന്നര മണിക്കൂറോളം എടുത്തതോടെ രാത്രിയിലെ തെരച്ചിൽ നിർത്തി 4,000 രൂപ വാടകയുള്ള ഹോട്ടലിൽ മുറിയെടുത്തു.
പിറ്റേന്നു രാവിലെതന്നെ ലക്ഷ്യത്തിനായി തെരുവിലിറങ്ങിയ യുവതി ഓൺലൈൻ ഡെലിവറിയെല്ലാം വേണ്ടെന്നുവച്ച് നേരേ ഒരു പ്ലാറ്റ്ഫോം തട്ടുകടയിലെത്തി. ഒടുവിൽ ആഗ്രഹിച്ച ആ 20 രൂപയുടെ മുംബൈ വടപാവ് കൈയിലെത്തി! ഫ്ലൈറ്റ് ടിക്കറ്റും ഹോട്ടൽ മുറിയും ടാക്സി ചാർജുമെല്ലാമായി ആകെ 15,000 രൂപയോളം പോക്കറ്റിൽനിന്ന് ചോർന്നുവെങ്കിലും ആദ്യ കടയിൽത്തന്നെ ആ പണമെല്ലാം വസൂലായെന്നാണ് യുവതി പറയുന്നത്. "ഇത്രയും പണവും സമയവും കളഞ്ഞെങ്കിലും, എന്റെ ജീവിതത്തിൽ ഞാൻ കഴിച്ചതിൽ വച്ച് ഏറ്റവും മികച്ച വടപാവ് ഇതാണ്!" യുവതി ആവേശത്തോടെ പറഞ്ഞു.
വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായി ട്രോളന്മാരും എത്തി. "പണക്കാരുടെ കഷ്ടപ്പാടുകൾ കാണാൻ ഒരു പ്രത്യേക രസമുണ്ട്!" എന്നായിരുന്നു ഒരാളുടെ കമന്റ. "15,000 രൂപ ചെലവാക്കി പോയ സ്ഥിതിക്ക് ഇനി രുചിയില്ലെങ്കിലും 'കൊള്ളാം' എന്നു പറഞ്ഞേ പറ്റൂ!" എന്ന് മറ്റൊരാൾ തമാശ രൂപേണ കുറിച്ചു. എന്തായാലും, ഭക്ഷണപ്രിയരായ ആളുകൾ ഒന്നടങ്കം പറയുന്നത് ഒന്നാണ് " നല്ല ഭക്ഷണം തേടിയുള്ള യാത്രയ്ക്ക് പണമോ ദൂരമോ ഒന്നും ഒരു വിഷയമേയല്ല'!
Viral
മുംബൈയിലെ ഏറ്റവും ആഡംബര പ്രദേശമായ ജുഹുവിൽ 80 കോടി രൂപ വിലമതിക്കുന്ന ബീച്ച് ഫ്രണ്ട് വസതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. റിയൽ എസ്റ്റേറ്റ് ഉപദേഷ്ടാവായ ഫിറോസ് മോമിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ വീടിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
ജുഹു താരാ റോഡിൽ അറബിക്കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടിയിൽ നിന്നു നേരിട്ട് കടലിലേക്കിറങ്ങാൻ സാധിക്കും എന്നതാണ് പ്രധാന സവിശേഷത. 5,600 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ഫ്ലാറ്റിൽ അഞ്ച് ബെഡ്റൂമുകളും നാല് കാർ പാർക്കിംഗ് സ്ലോട്ടുകളും ഏകദേശം 400 ചതുരശ്ര അടി വിസ്തൃതിയുള്ള സ്വകാര്യ ബാൽക്കണിയും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം, ബാങ്ക്വറ്റ് ഹാൾ, ജോഗിംഗ് ട്രാക്ക്, ലാൻഡ്സ്കേപ്പ് ഗാർഡനുകൾ എന്നിവയും ഈ ആഡംബര സമുച്ചയത്തിലുണ്ട്.
ഫ്രീഹോൾഡ് പ്ലോട്ടിൽ നിർമിച്ചിരിക്കുന്ന ഈ ബെയർ-ഷെൽ അപ്പാർട്ട്മെന്റ് സ്വന്തം താൽപര്യത്തിനനുസരിച്ച് ഇന്റീരിയർ ഡിസൈൻ ചെയ്തെടുക്കാനും സാധിക്കും. എന്തായാലും 80 കോടിയുടെ ആഡംബര ഫ്ലാറ്റിന്റെ വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളാണ് വരുന്നത്. 'ഇതിന് മൂന്ന് ജന്മത്തിന്റെ ഇഎംഐ അടക്കേണ്ടി വരുമോ?' എന്നായിരുന്നു ഒരാളുടെ ആശങ്ക.'തിങ്കളാഴ്ച ശമ്പളം വന്നിട്ടെ ഞാൻ ഇത് വാങ്ങാൻ വരുന്നുള്ളൂ' എന്നാണ് മറ്റൊരാളുടെ തമാശ രൂപേണയുള്ള കമന്റ്. 'എന്റെ പക്കൽ 20 രൂപ കുറവാണ്, അല്ലെങ്കിൽ ഞാൻ ഇത് എപ്പോഴേ വാങ്ങിയേനെ' എന്നും ചിലർ കുറിച്ചു.
എന്തായാലും മുംബൈയിലെ ഈ കോടികളുടെ ആഡംബര വസതിയും അതിന് താഴെ വരുന്ന രസകരമായ കമന്റുകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
Kouthukam
ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ നിന്നുള്ള ഏഴുവയസുകാരിയായ രാഗിണിയുടെ കരളലിയിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ജില്ലാ ഭരണകൂടം നേരിട്ടെത്തി സഹായം ചെയ്തു. ശാരീരികമായ വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും പഠിക്കണമെന്ന തീവ്രമായ ആഗ്രഹത്തോടെയാണ് ഈ കൊച്ചുമിടുക്കി ദിവസവും സ്കൂളിലേക്ക് തിരിക്കുന്നത്.
വീട്ടിൽ നിന്ന് സ്കൂളിലേക്കുള്ള നാനൂറ് മീറ്റർ ദൂരം ഒരൊറ്റക്കാലിൽ തുള്ളിത്തുള്ളി നടന്നെത്തുക എന്നത് ഏറെ പ്രയാസകരമായ അനുഭവമാണ്. "ഡി.എം അങ്കിൾ, എനിക്കൊരു സൈക്കിൾ തരുമോ? എനിക്ക് സ്കൂളിൽ പോകണം" എന്ന് രാഗിണിയുടെ അപേക്ഷ അധികാരികളുടെ കണ്ണുതുറപ്പിക്കുകയായിരുന്നു.
രാഗിണിയുടെ കഷ്ടപ്പാടുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ബല്ലിയ ജില്ലാ മജിസ്ട്രേറ്റ് മംഗൾ പ്രസാദ് സിംഗ് രാഗിണിയുടെ കുടുംബത്തെ സന്ദർശിച്ചു. തുടർന്ന് രാഗിണിയുടെ പഠനവും യാത്രയും എളുപ്പമാക്കുന്നതിനുള്ള വിവിധ പദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചു. സഞ്ചാരത്തിനായി ട്രൈസൈക്കിളും ഒപ്പം പഠനോപകരണങ്ങൾ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിവയും അദ്ദേഹം കുട്ടിക്ക് സമ്മാനിച്ചു.
പഠനത്തോടൊപ്പം രാഗിണിയുടെ ആരോഗ്യപ്രശ്നങ്ങൾക്കും ഭരണകൂടം പരിഹാരം കാണുകയാണ്. കുട്ടിയുടെ കാലിന്റെ ശസ്ത്രക്രിയ അടക്കമുള്ള വിദഗ്ദ്ധ ചികിത്സാ സാധ്യതകൾ പരിശോധിക്കാൻ ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർക്ക് ജില്ലാ മജിസ്ട്രേറ്റ് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. സാഹചര്യങ്ങളുടെ മുന്നിൽ തളരാതെ പഠനം തുടരാൻ ആഗ്രഹിക്കുന്ന രാഗിണിക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ പിന്തുണയും ഉറപ്പുനൽകിയാണ് അധികൃതർ മടങ്ങിയത്.
Viral
റെയിൽവേ സ്റ്റേഷനിൽ വോക്കറിന്റെ സഹായത്തോടെ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച ഭിന്നശേഷിക്കാരനായ യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. താനെ ജില്ലയിലെ അംബർനാഥ് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് വലിയ രീതിയിൽ പ്രചരിക്കുന്നത്. ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് മറ്റ് യാത്രക്കാർ ഇടപെട്ടാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
പ്ലാറ്റ്ഫോമിൽ നിന്നിറങ്ങിയ യുവാവ് വോക്കറിന്റെ സഹായത്തോടെ പാളത്തിലൂടെ നടന്നുപോകുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. രണ്ട് റെയിൽവേ ട്രാക്കുകൾ കടന്ന് മറുഭാഗത്തെ പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. പാളത്തിൽ കയറാൻ പാടുപെടുന്ന യുവാവിനെ സഹായിക്കാനായി യാത്രക്കാർ ഉടൻ തന്നെ ഓടിയെത്തുകയും പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റുകയും ചെയ്യുകയായിരുന്നു. യുവാവിനെ രക്ഷപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ആ വഴിയിലൂടെ ട്രെയിൻ കടന്നുപോകുന്നതും വീഡിയോയിൽ കാണാം.
അംബർനാഥ് റെയിൽവേ സ്റ്റേഷനിൽ ഭിന്നശേഷിക്കാർക്കായുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് ഈ സംഭവത്തിലേക്ക് നയിച്ചതെന്ന ആക്ഷേപവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്റ്റേഷനിൽ എസ്കലേറ്ററോ ലിഫ്റ്റോ ഇല്ലാത്തതിനാൽ ദുരിതത്തിലാകുന്ന യാത്രികരുടെ അവസ്ഥ വീഡിയോയ്ക്ക് താഴെ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. റെയിൽവേ പാളങ്ങൾ മുറിച്ചുകടക്കുന്നത് നിയമവിരുദ്ധവും ജീവന് ഭീഷണിയുമാണെങ്കിലും സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യക്കുറവ് ഇത്തരം അപകടകരമായ സാഹചര്യങ്ങൾക്ക് കാരണമാകുന്നുവെന്നാണ് പ്രധാന വിമർശനം. അനധികൃതമായി ട്രാക്ക് മുറിച്ചുകടക്കുന്നത് ഇന്ത്യൻ റെയിൽവേ നിയമപ്രകാരം ശിക്ഷാർഹവുമാണ്.
Kouthukam
മഹാരാഷ്ട്രയിലെ പാർളിയിൽ രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം കുടുംബത്തിൽ ഒരു പെൺകുഞ്ഞ് ജനിച്ച സംഭവം വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഡാഹിഫാലെ കുടുംബം.
പെൺകുട്ടികളുടെ ജനനത്തോടുള്ള സാമൂഹിക മനോഭാവത്തിൽ മാറ്റം വരുത്തണമെന്ന ശക്തമായ സന്ദേശം നൽകിയാണ് ഈ രാജകീയ സ്വീകരണം സംഘടിപ്പിച്ചത്.
ഭഗവാൻ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനായ ലിംബാജി ഡാഹിഫാലെയുടെ ഇളയ മരുമകൾ കൽപ്പനയാണ് വ്യാഴാഴ്ച പെൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ 200 വർഷത്തോളമായി ആൺകുട്ടികൾ മാത്രം ജനിച്ചിരുന്ന ഈ കുടുംബത്തിലേക്ക് ഒരു പെൺകുഞ്ഞ് എത്തുന്നത് ഇതാദ്യമായാണ്.
ശനിയാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത അമ്മയെയും കുഞ്ഞിനെയും പുഷ്പാലംകൃതമായ പ്രത്യേക രഥത്തിലാണ് ഇന്ദിരാനഗറിലെ വസതിയിലേക്ക് ആനയിച്ചത്.
മേളവാദ്യങ്ങളുടെയും പടക്കം പൊട്ടിക്കലിന്റെയും അകമ്പടിയോടെ നടന്ന ഗംഭീര പ്രകടനത്തിൽ നിരവധി ബന്ധുക്കളും നാട്ടുകാരും പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി സന്തോഷസൂചകമായി മധുരപലഹാരങ്ങളും വിതരണം ചെയ്തു.
വർണാഭമായ ദീപങ്ങളാലും പൂക്കളാലും അലങ്കരിച്ച വീടിന്റെ പടിവാതിലിൽ വെച്ച് പരമ്പരാഗതമായി ആരതിയുഴിഞ്ഞാണ് നവജാതശിശുവിനെ കുടുംബാംഗങ്ങൾ അകത്തേക്ക് സ്വീകരിച്ചത്.
പെൺകുഞ്ഞുങ്ങൾ കുടുംബത്തിന് ഭാരമല്ലെന്നും, ആൺകുട്ടികളെപ്പോലെ തന്നെ തുല്യ സന്തോഷത്തോടും അഭിമാനത്തോടും കൂടി അവരെയും സ്വീകരിക്കണമെന്നും ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ ആഘോഷം.
Viral
ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള ജെങ്ഷൂവിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു സ്ഥലത്തെ ആഴമേറിയ കുഴിയിൽ അകപ്പെട്ടുപോയ നായക്ക് രക്ഷകരായി മാറിയിരിക്കുകയാണ് ഒരുപറ്റം നിർമ്മാണത്തൊഴിലാളികൾ.
സ്വന്തം നിലയ്ക്ക് പുറത്തുകടക്കാൻ കഴിയാതെ കുഴിയിൽപെട്ട് വിഷമിക്കുകയായിരുന്ന നായ്ക്കുട്ടിയെ തൊഴിലാളികളിൽ ഒരാളാണ് ആദ്യം ശ്രദ്ധിക്കുന്നത്. തുടർന്ന് ഒട്ടും സമയം കളയാതെ കുഞ്ഞുജീവനെ രക്ഷിക്കാൻ ഇവർ മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുകയായിരുന്നു.
യന്ത്രത്തിന്റെ ഭീകരത കണ്ട് നായ ഭയന്നുപോകാതിരിക്കാനും അതിന് പരിക്കുകൾ ഒന്നും പറ്റിയില്ലെന്ന് ഉറപ്പുവരുത്താനും മെഷീൻ ഓപ്പറേറ്റർ വളരെ സൂക്ഷ്മതയോടെയാണ് യന്ത്രക്കൈ കുഴിയിലേക്ക് താഴ്ത്തിയത്.
ഏറെ ജാഗ്രതയോടെ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ നായ്ക്കുട്ടിയെ സുരക്ഷിതമായി അവർ പുറത്തെത്തിച്ചു. വലിയ യന്ത്രങ്ങളെപ്പോലും ജീവൻ രക്ഷിക്കാനുള്ള കരുതലിന്റെ പ്രതീകമാക്കി മാറ്റിയ ഈ നിർമ്മാണത്തൊഴിലാളികളുടെ പ്രവൃത്തിയെ ഏവരും പ്രശംസിക്കുകയാണ്.
Viral
രുചികരമായ ബർഗർ കണ്ടാൽ വായയിൽ വെള്ളമൂറാത്ത ഭക്ഷണപ്രിയർ ചുരുക്കമാണ്. എന്നാൽ കണ്ടാൽത്തന്നെ കണ്ണുതള്ളിപ്പോകുന്ന തരത്തിലുള്ള ഒരു കൂറ്റൻ ബർഗറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ദുബായിലെ ബോസ്മാൻസ് ബർഗർ ഫാക്ടറിയാണ് ഭക്ഷണപ്രേമികളെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിക്കൊണ്ട് അഞ്ച് കിലോ ഭാരമുള്ള ഭീമൻ ബർഗർ ഒരുക്കിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഇതിന്റെ വീഡിയോ നിമിഷങ്ങൾക്കകമാണ് ലോകമെമ്പാടുമുള്ള കാഴ്ച്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
ഒരു റെസ്റ്റോറന്റ് ജീവനക്കാരി വളരെ പ്രയാസപ്പെട്ട് മേശപ്പുറത്തേക്ക് എത്തിക്കുന്ന ബർഗറിന്റെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കട്ടിയുള്ള ബണ്ണുകൾക്കും മസാല നിറഞ്ഞ പാറ്റിക്കുമൊപ്പം നടുവിലായി വച്ചിരിക്കുന്ന ക്രിസ്പി ഫ്രൈസും രണ്ട് കത്തികളും ബർഗറിന് വേറിട്ട ലുക്ക് നൽകുന്നു.
മേശപ്പുറത്ത് വച്ച ശേഷം ഉരുകിയ ചീസ് ഇതിന് മുകളിലേക്ക് ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. അതിനുശേഷവും ഒരു വലിയ കഷ്ണം ചീസ് എടുത്ത് ബർഗറിന് മുകളിലേക്ക് സമൃദ്ധമായി ഗ്രേറ്റ് ചെയ്തു വീഴ്ത്തുന്നുണ്ട്.
പൂർണമായും ചീസിൽ മുങ്ങിയ ബർഗറിനെ പിന്നീട് വലിയൊരു കട്ടർ ഉപയോഗിച്ച് നാല് കഷ്ണങ്ങളായി മുറിക്കുകയും, അതിൽ നിന്നൊരു ഭാഗം എടുത്ത് കഴിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് വീഡിയോ അവസാനിക്കുന്നത്.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി ആളുകളാണ് രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഇതിൽ എത്ര കലോറി ഉണ്ടാകുമെന്നും, കഴിച്ചാൽ ഹൃദയാഘാതം ഉറപ്പാണെന്നും ചിലർ തമാശരൂപേണ കുറിച്ചു.
വർക്കൗട്ടിന് തൊട്ടുമുമ്പ് കഴിക്കാൻ പറ്റിയ ഭക്ഷണമാണിതെന്നും, ഇതിനൊപ്പം ഒരു ഡയറ്റ് കോക്ക് കൂടി ഓർഡർ ചെയ്യണമെന്നും കമന്റുകളിൽ കാണാം.
ബർഗറിന്റെ നടുവിലെത്താൻ ദിവസങ്ങളോളം ബണ്ണ് തിന്നുതീർക്കേണ്ടി വരുമെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, ദുബായിൽ എത്തുമ്പോൾ തീർച്ചയായും ഇത് പരീക്ഷിക്കുമെന്നാണ് ഭൂരിഭാഗം ആളുകളുടെയും നിലപാട്.
ഒറ്റയ്ക്ക് കഴിച്ച് തീർക്കാൻ പ്രയാസമുള്ള ഈ ഭീമൻ ബർഗർ ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറാണോ എന്നാണ് വീഡിയോ കണ്ട പലരും സുഹൃത്തുക്കളോട് ചോദിക്കുന്നത്.
Viral
എഡിൻബറൊ കോട്ടമുറ്റത്ത് സ്കോട്ടിഷ് പാരമ്പര്യത്തെയും സിഖ് സംസ്കാരത്തെയും ഒരുമിപ്പിച്ചു നിർത്തി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥനായ സുഖ്വിന്ദർ ‘സുകി’ സിങ് സുംഗർ.
റോയൽ എഡിൻബറൊ മിലിട്ടറി ടാറ്റൂ എന്ന പ്രശസ്തമായ ആഗോള സൈനിക കലാമേളയിൽ വാൻകൂവർ പൊലീസ് പൈപ്പ് ബാൻഡിനെ നയിച്ചാണ് വാൻകൂവർ പൊലീസ് ഡിപ്പാർട്ട്മെന്റിലെ കോൺസ്റ്റബിളായ സുഖ്വിന്ദർ ആഗോളശ്രദ്ധ നേടിയത്.
ഈ ചരിത്രപ്രസിദ്ധമായ വേദിയിൽ പരമ്പരാഗത തലപ്പാവ് ധരിച്ച് ഒരു ബാൻഡിനെ നയിക്കുന്ന ആദ്യ സിഖ് ഡ്രം മേജർ എന്ന അപൂർവ്വ നേട്ടവും ഇതോടെ അദ്ദേഹത്തിന് സ്വന്തമായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മിലിട്ടറി ബാൻഡുകളും സാംസ്കാരിക കലാകാരന്മാരും അണിനിരന്ന മേളയിൽ കാനഡയുടെ സാന്നിധ്യം വേറിട്ടതായിരുന്നു. വാൻകൂവർ ബാൻഡിന്റെ നാലാമത്തെ പങ്കാളിത്തമായിരുന്നെങ്കിലും സുഖ്വിന്ദറിന് ഇത് ആദ്യ എഡിൻബറൊ അനുഭവമായിരുന്നു.
പരമ്പരാഗത സ്കോട്ടിഷ് വസ്ത്രധാരണ രീതിയായ ടാർട്ടൻ കിൽറ്റിനൊപ്പം സാധാരണയായി ഉപയോഗിക്കുന്ന ഹെയർ ബോണറ്റിന് പകരം സിഖ് ആചാരപ്രകാരമുള്ള തലപ്പാവ് അണിഞ്ഞാണ് അദ്ദേഹം ബാൻഡിന് മുന്നിൽ നടന്നത്. സംസ്കാരങ്ങളുടെ ഈ അപൂർവ്വ സമന്വയം സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.
കഴിഞ്ഞ വർഷം അവസാനത്തോടെയാണ് മൂന്ന് വർഷത്തെ കാലാവധിയിലേക്ക് സുഖ്വിന്ദർ ബാൻഡിന്റെ ഡ്രം മേജറായി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ പ്രകടനത്തെയും ഗാംഭീര്യമാർന്ന സാന്നിധ്യത്തെയും പ്രശംസിച്ച് നിരവധി ആളുകളാണ് ഓൺലൈനിൽ രംഗത്തെത്തിയത്.
കാനഡയ്ക്കും ആഗോള സിഖ് സമൂഹത്തിനും ഒരേപോലെ അഭിമാനം നൽകുന്ന ഈ വേറിട്ട കാഴ്ച മേളയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറി.
Viral
പ്രകൃതിക്ഷോഭത്തിന്റെ ഭീതിപ്പെടുത്തുന്ന നിമിഷങ്ങൾക്കിടയിലും മനുഷ്യത്വത്തിന്റെ തിളങ്ങുന്നൊരു മാതൃകയ്ക്കാണ് ഹിമാചൽ പ്രദേശ് അടുത്തിടെ സാക്ഷ്യം വഹിച്ചത്.
ചമ്പാ ജില്ലയിലെ ഭട്ടിയാത് ബർമൽ മേഖലയിലുള്ള കകിയാര-തുനുഹട്ടി പാതയിൽ കനത്ത മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായപ്പോഴായിരുന്നു സംഭവം.
റോഡ് മുഴുവൻ ശക്തമായ ഒഴുക്കുള്ള ഒരു പുഴയായി മാറിയ നിമിഷത്തിൽ, ഒരു ബൈക്ക് യാത്രക്കാരൻ കുത്തിയൊലിക്കുന്ന വെള്ളത്തിൽപ്പെട്ട് നിയന്ത്രണം നഷ്ടമായി ജീവനായി മല്ലടിക്കുകയായിരുന്നു.
അതുവഴി കാറിൽ വരികയായിരുന്ന ഒരു കുടുംബം ഈ കാഴ്ച്ച കണ്ട് ഉടൻതന്നെ വാഹനം നിർത്തി സഹായത്തിനെത്തി. കാറിലുണ്ടായിരുന്ന പുരുഷൻ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വെള്ളത്തിലിറങ്ങിയെങ്കിലും ശക്തമായ ഒഴുക്കുമൂലം അദ്ദേഹത്തിന് അടുത്തേക്ക് എത്താൻ സാധിച്ചില്ല.
എന്നാൽ തൊട്ടടുത്ത നിമിഷം കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ കാണിച്ച സമയോചിതമായ ബുദ്ധി വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. കൂട്ടത്തിലുണ്ടായിരുന്ന നവവധു, തന്റെ കഴുത്തിലുണ്ടായിരുന്ന ദുപ്പട്ട അഴിച്ച് വെള്ളത്തിലേക്ക് നീട്ടി നൽകി.
ഏറെ പരിശ്രമത്തിനൊടുവിൽ ബൈക്ക് യാത്രക്കാരൻ ദുപ്പട്ടയിൽ പിടിമുറുക്കുകയും കുടുംബാംഗങ്ങൾ ചേർന്ന് അദ്ദേഹത്തെ സുരക്ഷിതമായി കരയിലേക്ക് വലിച്ചുകയറ്റുകയുമായിരുന്നു. മറ്റൊരു പ്രാദേശികവാസിയും ഈ സാഹസിക രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് ആളുകളുടെ ഹൃദയം കവർന്നത്. സ്വന്തം ജീവൻ പോലും പണയംവെച്ച് മറ്റൊരാളെ രക്ഷിക്കാൻ മുന്നോട്ടുവന്ന കുടുംബത്തിന്റെ സന്നദ്ധതയെയും പ്രവൃത്തിയെയും നവവധുവിന്റെ ബുദ്ധിയെയും പ്രശംസിച്ച് നിരവധിയാളുകൾ രംഗത്തെത്തി.
ദുരന്തമുഖത്തും മനുഷ്യത്വം ഇന്നും മരിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഇതെന്നും സംസ്കാരത്തിന്റെ യഥാർഥ ഭംഗിയാണ് അവിടെ കണ്ടതെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറഞ്ഞു.
അതേസമയം, സ്വന്തം ജീവൻ രക്ഷിക്കാൻ മറ്റുള്ളവർ അധ്വാനിക്കുമ്പോഴും ബൈക്ക് പിടിച്ചുനിർത്താൻ ശ്രമിച്ച യാത്രക്കാരന്റെ നിലപാടിനെതിരെയും ചില വിമർശനങ്ങൾ ഉയർന്നുവന്നു.
എങ്കിലും, ഒരു ജീവൻ പൊലിയാതെ കാത്തുസൂക്ഷിച്ച ആ കുടുംബത്തിന്റെ മാതൃകാപരമായ പ്രവർത്തനം ഇന്ന് രാജ്യമൊട്ടാകെ ഏറ്റെടുത്തിരിക്കുകയാണ്.
Kouthukam
ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലുള്ള ദിഗേഡ പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസുകാരിയാണ് ഏഴുവയസുകാരിയായ രാഗിണി. കേവലം ആറുമാസം മാത്രം പ്രായമുള്ളപ്പോൾ സംഭവിച്ച ഒരു വാഹനാപകടത്തിലാണ് രാഗിണിക്ക് ഇടതുകാൽ നഷ്ടപ്പെടുന്നത്.
ശാരീരികമായ വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും പഠിക്കണമെന്ന തീവ്രമായ ആഗ്രഹത്തോടെയാണ് ഈ കൊച്ചുമിടുക്കി ദിവസവും സ്കൂളിലേക്ക് തിരിക്കുന്നത്.
വീട്ടിൽ നിന്ന് സ്കൂളിലേക്കുള്ള അഞ്ഞൂറ് മീറ്ററോളം വരുന്ന ദൂരം ഒരൊറ്റക്കാലിൽ തുള്ളിത്തുള്ളി നടന്നെത്തുക എന്നത് ഏറെ പ്രയാസകരമായ അനുഭവമാണ്.
ഈ സാഹചര്യത്തിലാണ് ജില്ലാ മജിസ്ട്രേറ്റിനോട് ഹൃദയസ്പർശിയായ അഭ്യർഥനയുമായി കുട്ടി രംഗത്തെത്തിയത്. തനിക്ക് സ്കൂളിൽ പോകാനായി ഒരു മൂന്നുചക്ര വണ്ടി സംഘടിപ്പിച്ചു നൽകണമെന്നും, അങ്ങനെയാണെങ്കിൽ എല്ലാ ദിവസവും മുടങ്ങാതെ പഠിക്കാൻ എത്താമെന്നുമുള്ള രാഗിണിയുടെ വിഡിയോ ഇന്റർനെറ്റിൽ വൻതോതിൽ പ്രചരിച്ചു.
സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പൊതുജനശ്രദ്ധയും പ്രതിഷേധവും ഇതിന്മേൽ ഉണ്ടായി. ഇത്തരം അടിസ്ഥാനപരമായ ആവശ്യങ്ങൾക്കായി ഒരു കുട്ടിക്ക് സോഷ്യൽ മീഡിയയുടെ സഹായം തേടേണ്ടി വന്നത് പ്രാദേശിക ഭരണകൂടത്തിന്റെയും സ്കൂൾ അധികൃതരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് പലരും ചൂണ്ടിക്കാട്ടി.
മൂന്നുചക്ര വണ്ടി നൽകുന്നത് ഒരു താത്കാലിക ആശ്വാസം മാത്രമാണെന്നും, വളരുന്ന പ്രായമായതിനാൽ കുട്ടിക്ക് കൃത്രിമക്കാൽ വെച്ചുപിടിപ്പിക്കാനുള്ള ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടതെന്നും അഭിപ്രായങ്ങൾ ഉയർന്നു.
കുട്ടിക്ക് ആവശ്യമായ കൃത്രിമക്കാലിന്റെ ചെലവുകൾ ഏറ്റെടുക്കാമെന്ന് സന്നദ്ധത അറിയിച്ച് ചില വ്യക്തികളും രംഗത്തെത്തിയിട്ടുണ്ട്. വീഡിയോയ്ക്ക് പിന്നാലെ ഭരണകൂടം വിഷയത്തിൽ ഇടപെടുകയും, കുട്ടിക്കായി മൂന്നുചക്ര വണ്ടി ലഭ്യമാക്കുകയും ചെയ്തുവെന്നാണ് ലഭ്യമാകുന്ന വിവരം.
എന്നിരുന്നാലും, സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടാൽ മാത്രം അധികാരികൾ ഉണർന്നു പ്രവർത്തിക്കുന്ന രീതി മാറും എന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം, രാഗിണിയുടെ തുടർന്നുള്ള ജീവിതത്തിനും വിദ്യാഭ്യാസത്തിനും ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആളുകൾ.
Kouthukam
ഇന്ത്യയിൽ വേരൂന്നിയ വിഐപി സംസ്കാരം നൽകുന്ന ദുരിതങ്ങളിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ. പ്രത്യേക പരിഗണന ലഭിക്കുന്നവർക്ക് സൗകര്യമൊരുക്കാൻ സാധാരണക്കാരെ അധികാരികൾ വഴിയിൽ തടയുന്നതും അപമാനിക്കുന്നതും പുതിയ സംഭവമല്ലെങ്കിലും, പൂനെയിൽ നിന്ന് പുറത്തുവന്ന പുതിയ ദൃശ്യങ്ങൾ വലിയ രീതിയിലുള്ള ജനരോഷത്തിനാണ് വഴിവെച്ചിരിക്കുന്നത്.
വിഐപി വാഹനത്തിന് തടസമില്ലാതെ കടന്നുപോകാൻ റോഡിലൂടെ പോവുകയായിരുന്ന ഒരു സൈക്കിൾ യാത്രക്കാരനോട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി പെരുമാറുന്നതാണ് ഡാഷ്ക്യാം ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
വഴിമാറുന്നതിനിടെ സൈക്കിൾ യാത്രക്കാരനെ തള്ളിമാറ്റുകയും അയാളുടെ ജീവനമാർഗമായ സാധനങ്ങൾ കയറ്റിയ സൈക്കിൾ റോഡിലേക്ക് മറിച്ചിടുകയുമായിരുന്നു. അധികാരത്തിന്റെ കരുത്തിൽ സാധാരണക്കാരെ വഴിയിൽ അപമാനിക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
സാധാരണക്കാരെ സംരക്ഷിക്കാൻ ബാധ്യസ്ഥരായ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്ന് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു.
ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിനെതിരെയും വിഐപി വാഹനത്തിന്റെ ഉടമയ്ക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര പൊലീസിനെയും ജനപ്രതിനിധികളെയും ടാഗ് ചെയ്തുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Kouthukam
ന്യൂയോർക്ക് നഗരത്തിലെ പ്രശസ്തമായ ടൈംസ് സ്ക്വയറിനെ ഭീതിയിലാഴ്ത്തി തിങ്കളാഴ്ചയുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരു വ്യക്തിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
രണ്ട് കൈകളിലും മൂർച്ചയുള്ള കത്തികളുമായി വഴിപോക്കരെ ആക്രമിച്ച യുവതിയെ, തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്തതിനെ തുടർന്ന് പൊലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു. പരിക്കേറ്റ രണ്ടാമത്തെയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവസ്ഥലത്തുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങളിൽ, അഞ്ച് മുതൽ ആറ് വരെ പൊലീസ് ഉദ്യോഗസ്ഥർ അക്രമിയായ സ്ത്രീയെ വളയുന്നതും, ഇരു കൈകളിലും കത്തികളുമായി നിൽക്കുന്ന സ്ത്രീ പൊലീസിന് നേരെ ഭീഷണി മുഴക്കുന്നതും കാണാം.
ഉദ്യോഗസ്ഥർ കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ, അക്രമി പെട്ടെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഉടൻ തന്നെ സ്വയം രക്ഷാർഥം പൊലീസ് ഉദ്യോഗസ്ഥൻ അക്രമിക്കു നേരെ വെടിയുതിർത്തു.
മൂന്ന് തവണ വെടിയൊച്ച കേട്ടതായും, വെടിയേറ്റ സ്ത്രീ റോഡിൽ വീണതോടെയാണ് പ്രദേശം സുരക്ഷിതമാക്കാൻ കഴിഞ്ഞതെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തി.
പൊലീസ് ഉദ്യോഗസ്ഥർ അക്രമിയെ തടയാൻ ആദ്യം ടാസർ തോക്കുകൾ ഉപയോഗിച്ചുവെന്നും, എന്നാൽ ആക്രമണം തുടർന്നതോടെയാണ് വെടിവെക്കേണ്ടി വന്നതെന്നും ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി അറിയിച്ചു.
കൃത്യസമയത്ത് ഇടപെട്ട് വൻ ദുരന്തം ഒഴിവാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അക്രമത്തിന് പിന്നിലെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ഇതിന് ഭീകരാക്രമണ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട സ്ത്രീയുടെ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വെടിവെപ്പിനെക്കുറിച്ചും അക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും പൊലീസ് പരിശോധിച്ചുവരികയാണ്.
Special
നേപ്പാളിലെ കനത്ത പ്രളയം വിതച്ച നാശനഷ്ടങ്ങൾക്കിടയിലും ഏവരെയും ഈറനണിയിക്കുന്ന കാഴ്ചയായി മാറിയിരിക്കുകയാണ് തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾ വിട്ടുപോകാത്ത വളർത്തുമൃഗങ്ങൾ.
പ്രിയപ്പെട്ടവരെ കാണാതായി മനുഷ്യർ തിരച്ചിൽ തുടരുമ്പോൾ, തങ്ങൾ ജീവിച്ചിരുന്ന ഇടങ്ങളിൽ തന്നെ ഉടമകളുടെ വരവും കാത്ത് ഉറച്ചുനിൽക്കുകയാണ് ഈ മിണ്ടാപ്രാണികൾ.
തൃശൂലി ബസാറിൽ നാല് വീടുകൾ പൂർണമായി ഒലിച്ചുപോയ സ്ഥലത്ത് ഒരു വളർത്തുനായ ദിവസങ്ങളായി കാവലിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി എത്തിയ ജെസിബികളുടെ ശബ്ദമോ ചുറ്റുമുള്ള കോലാഹലങ്ങളോ അവനെ ഭയപ്പെടുത്തുന്നില്ല.
സന്നദ്ധപ്രവർത്തകർ ബിസ്കറ്റുകൾ നൽകിയും പേരുകൾ വിളിച്ചും അവനെ അവിടെനിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും അവൻ ആ അതിർത്തി വിട്ടുപോകാൻ തയ്യാറായില്ല. പ്രിയപ്പെട്ടവർക്ക് എന്തുപറ്റിയെന്ന് അറിയാതെ അവർ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് അവൻ അവിടെത്തന്നെ കഴിയുന്നത്.
ധുങ്കെയിലും കാണാതായ ഹോട്ടലുടമയ്ക്കായി ലില്ലി എന്ന നായ തകർന്ന കെട്ടിടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. പകുതിയോളം ഒലിച്ചുപോയ വീടുകൾക്കുള്ളിൽ ചെളിയിൽ കുളിച്ച് ഉടമകളെ കാത്തിരിക്കുന്ന നായകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും സങ്കടക്കാഴ്ചയാകുന്നു.
ദുരന്തത്തിന്റെ വലിയ ആഘാതത്തിനിടയിലും, ഈ വളർത്തുമൃഗങ്ങളുടെ സ്നേഹവും വിശ്വസ്തതയും നേപ്പാളിലെ ജനങ്ങൾക്ക് ഒരേസമയം വേദനയും ഓർമ്മപ്പെടുത്തലുമായി മാറുകയാണ്.
Video
പാകിസ്ഥാനിൽ സാങ്കേതിക വിദ്യയുടെ കരുത്ത് തെളിയിക്കാൻ നടത്തിയ സ്വയം നിയന്ത്രിത കാറിന്റെ പരീക്ഷണം പാളിപ്പോയി. കാറിന്റെ പ്രവർത്തനക്ഷമത ലോകത്തെ കാണിക്കാൻ പകർത്തിയ വീഡിയോ ഒടുവിൽ ചെന്നു അവസാനിച്ചത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു പൊലീസ് വാനിലായിരുന്നു.
ഈ രസകരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ ആളില്ലാതെ പാസഞ്ചർ സീറ്റിലിരുന്നാണ് യുവാവ് ഇതിന്റെ പ്രവർത്തനങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വിശദീകരിച്ചത്.
പാകിസ്ഥാനിൽ കഴിവുള്ളവർക്ക് യാതൊരു കുറവുമില്ലെന്ന് അയാൾ വളരെ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അപകടം സംഭവിക്കുന്നത്.
അവകാശവാദങ്ങൾ ഉന്നയിച്ച് നിമിഷങ്ങൾക്കകം കാറിന്റെ സ്റ്റിയറിംഗ് വശങ്ങളിലേക്ക് തിരിയുകയും റോഡരികിൽ നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിൽ ചെന്ന് ശക്തിയായി ഇടിക്കുകയുമായിരുന്നു.
ഡ്രൈവറുടെ അഭാവം മൂലം അപകടം ഒഴിവാക്കാൻ സാധിച്ചതുമില്ല. പ്രശസ്ത ബോളിവുഡ് താരം രൺവീർ ഷൂറേ ഉൾപ്പെടെയുള്ള പ്രമുഖർ ഈ വീഡിയോ പങ്കുവെച്ചതോടെ സംഭവം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
ടെസ്ലയ്ക്ക് പാകിസ്ഥാൻ നൽകിയ മറുപടിയാണ് 'മസ്ല' എന്നായിരുന്നു രൺവീറിന്റെ പരിഹാസം. ഉർദുവിൽ പ്രശ്നം എന്ന് അർഥം വരുന്ന പദം ഉപയോഗിച്ച് നടത്തിയ ഈ കമന്റ് നിമിഷങ്ങൾക്കകം വൈറലായി.
സ്വന്തം നാടിന്റെ സാങ്കേതിക മികവിനെ പുകഴ്ത്തിയ തൊട്ടടുത്ത നിമിഷത്തിൽ തന്നെ പരീക്ഷണം പാളിയത് സോഷ്യൽ മീഡിയ വലിയ തമാശയായാണ് ഏറ്റെടുത്തത്. സംഭവത്തിൽ വ്യത്യസ്തമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നത്.
ഡ്രൈവറില്ലാതെ വന്ന് കാർ ഇടിക്കുന്നത് കണ്ടപ്പോൾ പോലീസുകാരുടെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ച് ചിലർ തമാശകൾ പങ്കുവെച്ചപ്പോൾ, പുതിയ സാങ്കേതിക പരീക്ഷണങ്ങൾക്കിടയിൽ ഇത്തരം വീഴ്ചകൾ സ്വാഭാവികമാണെന്നും പരിശ്രമങ്ങളെ പരിഹസിക്കുന്നത് ശരിയല്ലെന്നും വാദിക്കുന്നവരുമുണ്ട്.
എന്തായാലും നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ചും അവ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴിതെളിച്ചിരിക്കുന്നത്.