Letters
100 വർഷം കഴിഞ്ഞ മുല്ലപ്പെരിയാർ അണക്കെട്ട്, സിമന്റ് ചേർക്കാതെ കെട്ടിപ്പൊക്കിയതാണ്. ഇപ്പോഴും നല്ല ഉറപ്പാണ് എന്നാണ് തമിഴ്നാട് അവകാശപ്പെടുന്നത്.
വെള്ളം കൊണ്ടുപോകാനായി കേരളവും തമിഴ്നാടും തമ്മിലുള്ള കരാറിനെ പോലെ ഒന്ന് ലോകത്ത് എവിടെയും കേട്ടിട്ടില്ല. അണക്കെട്ടിന്റെ ശേഷി 142ൽനിന്ന് 152 അടി ആക്കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെടുന്നത്. നേപ്പാൾ ദുരന്തം നാം കണ്ടു. ഇവിടെ എന്തെങ്കിലും സംഭവിച്ചാൽ അതിലും എത്രയോ വേദനാജനകമായിരിക്കും?
- ടി.ടി. തോമസ് തടത്തിൽ, കാവിലംപാറ
Letters
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും അതുകൊണ്ട് വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറക്കണമെന്നുമാണല്ലോ വൈദ്യുതി ബോർഡ് ജനങ്ങളെ ഉപദേശിക്കുന്നത്. ഉപദേശം എന്തായാലും കൊള്ളാം.
എന്നാൽ ബോർഡ് ഇങ്ങനെ ഉപദേശിക്കുമ്പോഴും ഗ്രാമീണ റോഡുകളിൽ തെരുവുവിളക്കുകൾ പകൽസമയത്തും പ്രകാശിക്കുന്നത് പതിവുകാഴ്ചയാണ്. തെരുവുവിളക്കുകൾ അണയ്ക്കാൻ സ്ഥാപിച്ചിട്ടുള്ള ടൈം-ബ്രേക്കർ പലയിടത്തും പ്രവർത്തനരഹിതമായതാണ് ഇതിനു കാരണം.
ഇതുപോലുള്ള തകരാറുകൾ പരിഹരിച്ചാൽതന്നെ വൈദ്യുതി പാഴാകുന്നത് ഒഴിവാക്കാൻ കഴിയും. ഇതിനൊന്നും കഴിയാത്ത വൈദ്യുതി ബോർഡാണ് വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നു ജനങ്ങളെ ഉപദേശിക്കുന്നത്.
- കണ്ണോളി സുനിൽ, തേലപ്പിള്ളി
Letters
തൃശൂർ കയ്പമംഗലത്ത് ദേശീയപാതയിൽ അനധികൃതമായി നിർത്തിയിട്ടിരുന്ന ചരക്കുലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടു വിദ്യാർഥികൾ മരിച്ചപ്പോഴാണ് പൊതുമരാമത്ത് മന്ത്രി ഉണർന്നത്.
അമിതവേഗം, മോശം വെളിച്ചം അശാസ്ത്രീയ ട്രാഫിക് ക്രമീകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നും പാത തുറന്നുകൊടുക്കുന്പോൾ റോഡ് സുരക്ഷ ഉറപ്പാക്കണമെന്നും ദേശീയപാതാ അഥോറിറ്റിക്ക് അദ്ദേഹം നിർദ്ദേശം നൽകിയിരിക്കുന്നു.
മാത്രമല്ല ദേശീയ പാതയിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ചാണ് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായതെന്നും ഇത്തരം അശാസ്ത്രീയ പാർക്കിംഗ് അനുവദിക്കരുതെന്നും പൊലിസിനു നിർദേശം നൽകിയിട്ടുണ്ട്.
ഇതിനുമുന്‍പ് ഇങ്ങനെയൊരു നിർദേശം നൽകിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. ദുരന്തം സംഭവിച്ചശേഷമേ ഭരണാധികാരികൾ ഉണരൂ. ഇനിയെങ്കിലും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ മുന്നൊരുക്കങ്ങൾ നടത്തുമോ അതോ അടുത്ത ദുരന്തത്തിനായി കാത്തിരിക്കുമോ?
കണ്ണോളി സുനിൽ, തേലപ്പിള്ളി
Letters
ഒരു എസി മെമു ട്രെയിൻ കേരളത്തിലെ ഓഫീസ് യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന സമയക്രമത്തിൽ എറണാകുളം-തിരുവനന്തപുരം റൂട്ടിൽ രാവിലെയും വൈകിട്ടും ആരംഭിക്കുന്നതിന് ബന്ധപ്പെട്ടവർ താത്പര്യം കാണിച്ചാൽ നന്നായിരുന്നു.
നിലവിലെ വേണാട് എക്സ്പ്രസ് ഷൊർണൂരിൽ നിന്ന് ആരംഭിച്ച് എറണാകുളത്ത് എത്തുന്പോഴേക്കും യാത്രക്കാർ നിറഞ്ഞു സീറ്റുകൾ ലഭിക്കാത്ത അവസ്ഥയാണ്.
ഇതിന് പരിഹാരമായി എറണാകുളത്തു നിന്ന് ഓഫീസ് സമയത്ത് യാത്ര ചെയ്യുന്നവർക്കായി ഒരു ഐസിഎഫ് കോച്ച് പാസഞ്ചർ ട്രെയിൻ കൊല്ലം ഭാഗത്തേക്ക് ആരംഭിക്കേണ്ടത് അനിവാര്യതയാണ്.
സുനിൽ തോമസ്, റാന്നി
Letters
കഴിഞ്ഞ ദിവസം കുന്നംകുളം ആർത്താറ്റ് മാതാപിതാക്കളും മൂന്നു വയസുള്ള കുട്ടിയും മരിച്ച വാർത്ത ആരെയാണ് നൊമ്പരപ്പെടുത്താത്തത്.
നിരപരാധികളായ കുടുംബം വഴിയരികിൽ സ്കൂട്ടർ നിർത്തി നില്‍ക്കുമ്പോഴാണ് അമിതവേഗത്തിൽ വന്ന കാർ ഇവരെ മൂന്നു പേരെയും ഇടിച്ചു തെറിപ്പിച്ചത്. കുറ്റക്കാർക്ക് കടുത്ത ശിഷ കൊടുക്കണം.
എല്ലാ റോഡുകളിലും സിസിടിവി സ്ഥാപിച്ച് അമിതവേഗക്കാരെ പിടികൂടി നിയമനടപടിക്കു വിധേയമാക്കണം. മദ്യവും മയക്കുമരുന്നുമില്ലാത്ത ഒരു നാടായി മാറണം കേരളം. അതിനു പൊതുജനപങ്കാളിത്തം വേണം. തിരുവനന്തപുരത്ത് ഒരു ചെറുപ്പക്കാരനായ മാധ്യമപ്രവർത്തകനെ കാറിടിപ്പിച്ചു കൊന്നത് ഇന്നും തീർപ്പാക്കാതെ നീണ്ടുപോകുന്നതിൽ പൊതുജനത്തിനു കുണ്ഠിതമുണ്ട്.
- കാവല്ലൂര്‍ ഗംഗാധരൻ, ഇരിങ്ങാലക്കുട
Letters
മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആർടി ഓഫിസുകളിലെ പൊതുജനസേവന സമയം നീട്ടാൻ ഗതാഗത മന്ത്രി അടിയന്തരമായി ഇടപെടണം. ഇപ്പോൾ രാവിലെ 10 മുതൽ ഒന്നു വരെ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളൂ.
പലപ്പോഴും സേവനത്തിനായി ജനങ്ങളുടെ നീണ്ട ക്യൂവാണ്. ദൂരെസ്ഥലങ്ങളിൽനിന്ന് എത്തുന്ന പലർക്കും നിശ്ചിതസമയത്തിനുള്ളിൽ സേവനം പൂർത്തിയാക്കാൻ ആകുന്നില്ല. ഇവിടെ ടോക്കൺ സമ്പ്രദായം നടപ്പാക്കിയിട്ടുമില്ല. അതിനാൽ അടിയന്തരമായി ആർടി ഓഫിസുകളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുമണി വരെ സേവനം ലഭ്യമാക്കണം.
- റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി
Letters
2004 മുതൽ കേരളത്തിൽ പുതിയ കെട്ടിടങ്ങൾക്ക് മഴവെള്ളസംഭരണ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. എന്നാൽ കെട്ടിട നമ്പർ കിട്ടാൻ വീടുപണി കരാറുകാർ മഴവെള്ള സംഭരണ സംവിധാനങ്ങൾ ഏർപ്പാടാക്കി പിന്നീട് അത് അഴിച്ചുകൊണ്ടുപോകുന്നതായിട്ടാണ് പൊതുവെ കാണാറുള്ളത്.
വറ്റാത്ത കിണറുള്ളവരും ഈ നിയമത്തിന് കീഴിൽ വരുന്നവരാണ്. ഈ നിയമം പലപ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കൈക്കൂലിക്ക് സാഹചര്യമൊരുക്കാറുണ്ട്. എന്നാൽ ചെറിയ പ്രാദേശിക വെള്ളപ്പൊക്കത്തിനും വേനലിലെ വരൾച്ചയ്ക്കും മഴവെള്ള സംഭരണ സംവിധാനങ്ങൾ ഏറെ ഉപകാരപ്രദമാണ്.
ആയതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്ന മഴവെള്ളസംഭരണ നിയമം കാലോചിതമായി പരിഷ്കരിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ നടപ്പിലാക്കാൻ യുഡിഎഫ് സർക്കാർ ശ്രദ്ധിക്കണം.
ഡോ. ജോസ് സി. റാഫേൽ
ജില്ലാ മഴവെള്ള സംരക്ഷണ മിഷൻ, മഴപൊലിമ, തൃശൂർ
Letters
ഇതരസംസ്ഥാന തൊഴിലാളികളെ തുറന്ന ട്രക്കുകളിലും ടെന്പോ വാനുകളിലും കുത്തിനിറച്ചു കൊണ്ടുപോകുന്നത് പതിവു കാഴ്ചയാണ്. രാവിലെയും വൈകുന്നേരവും നിർമാണ മേഖലയിലേക്കും തിരികെയുമുള്ള നിയമം ലംഘിച്ചുകൊണ്ടുള്ള യാത്ര അപകടങ്ങൾ ക്ഷണിച്ചുവരുത്തും.
സാധനസാമഗ്രികൾ കയറ്റുന്ന വാഹനങ്ങൾ ആളുകളുടെ യാത്രയ്ക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിരിക്കെ തുറന്ന ട്രക്കുകളിലും വാനുകളിലും മനുഷ്യരെ കുത്തിനിറച്ചുകൊണ്ടുപോകുന്നത് അധികൃതർ കാണുന്നില്ലേ? ഇങ്ങനെ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന വാഹന ഡ്രൈവർമാർക്ക് എതിരേ നിയമ നടപടി സ്വീകരിക്കണം.
റോയി വർഗീസ്, ഇലവുങ്കൽ, മുണ്ടിയപ്പള്ളി
Letters
മനുഷ്യൻ ചെയ്തുകൂട്ടുന്ന കർമങ്ങളുടെ നന്മതിന്മകളെ ക്കുറിച്ചുള്ള സന്ദേഹം ബൗദ്ധികജീവിതം നയിക്കുന്ന ഏതു മനുഷ്യനെ സംബന്ധിച്ചും പ്രധാനം തന്നെയാണ്.
അടിസ്ഥാനപരമായി നന്മ കാംക്ഷിക്കുന്ന മനുഷ്യനിൽനിന്ന് തിന്മയുടെ അഗ്നിനാളങ്ങൾ ജ്വലിച്ചുയരുന്നതിന്റെ ഹേതുവെന്ത് എന്നത് പലവിധ ഉത്തരങ്ങളിലേക്ക് ചിന്തകരെയും എഴുത്തുകാരെയും നരവർഗശാസ്ത്രജ്ഞരെയും കൊണ്ടെത്തിച്ചിട്ടുണ്ട്. ഫ്രോയിഡിന്റെയും എറിക് ഫ്രോമിന്റെയും ഡെസ്മണ്ട് മോറിസിന്റെയും ഏലിയാസ് കാനേറ്റിയുടെയുമൊക്കെ ഉത്തരങ്ങളിൽ സാമാന്യമായി കാണുന്ന അംശം മനുഷ്യനിൽ ഉറങ്ങുന്ന പ്രാകൃത മൃഗീയവാസനയെ ഊന്നിനിൽക്കുന്ന ഒന്നാണ്.
ജറമി ഗ്രിഫിത്ത് മറിച്ചൊരു ഉത്തരം തേടുന്നു എന്നത് ശ്രദ്ധേയമാണ്. ഒരു തരം സവിശേഷ മനുഷ്യാവസ്ഥയാണത്രേ ഗ്രിഫിത്തിന്റെ അഭിപ്രായത്തിൽ മാനുഷികവൃത്തികളുടെ നിദാനം. “മനുഷ്യന്റെ പെരുമാറ്റത്തിന്റെ ഉറവിടം മൃഗീയവാസനകളല്ല, ജീനുകളുടെ അടിസ്ഥാനത്തിലുള്ള സഹവർത്തിത്വവും നാഡീപരമായ വേരുകളുള്ള ബുദ്ധിയും തമ്മിലുള്ള സംഘർഷമാണ് ഈ മനുഷ്യാവസ്ഥയുടെ കാതൽ” എന്നും അദ്ദേഹം പറയുന്നുവത്രേ! ‘ഹ്യൂമൻ കണ്ടീഷൻ’ എന്ന ഗ്രിഫിത്തന്റെ പുസ്തകത്തെ മുൻനിർത്തി, ഇക്കാര്യങ്ങൾ ക്രോഡീകരിച്ച്, എം.കെ. ഹരികുമാർ ദീപികയിലെ ‘പദായനങ്ങൾ’ എന്ന പക്തിയിൽ എഴുതിയത് ഉചിതമായി. ഹരികുമാറിന് അഭിനന്ദനങ്ങൾ!
പ്രഫ. വി.എസ്. റെജി,നാഗപ്പുഴ
Letters
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കൂടിയാൽ അന്നുതന്നെ ഇന്ത്യയിലെ പെട്രോളിയം കമ്പനികൾ പെട്രോൾ-ഡീസൽ വിലകൾ ഉയർത്തും. എന്നാൽ ക്രൂഡ് വില കുറഞ്ഞാൽ പെട്രോൾ വില കുറയ്ക്കാൻ ആവേശം ഒട്ടുംതന്നെ ഇല്ല.
മുമ്പൊരിക്കൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചെയർമാൻ പറഞ്ഞത്, അന്താരാഷ്ട്ര വിപണിയിൽനിന്നു ക്രൂഡോയിൽ വാങ്ങി ഇന്ത്യയിൽ എത്തിച്ച് സംസ്കരിച്ചു പമ്പുകളിൽ എത്താൻ മൂന്നുമാസമെടുക്കും എന്നതിനാൽ ക്രൂഡ് വിലകുറഞ്ഞ് മൂന്നുമാസം കഴിഞ്ഞു മാത്രമേ ഇന്ത്യയിൽ എണ്ണവില കുറയ്ക്കാൻ സാധിക്കുകയുള്ളൂ എന്നാണ്. എന്നാൽ വില കൂട്ടാൻ മൂന്നുമാസമോ മൂന്നു ദിവസമോ വേണ്ട, മൂന്നു മണിക്കൂര്‍ മതി.
ഇപ്പോൾ ക്രൂഡ് വില 80 ഡോളറിൽ താഴെ നിൽക്കുമ്പോൾ നമ്മൾ നൽകുന്നത് ലിറ്ററിന് 115 രൂപ. പെട്രോൾ - ഡീസൽ വിലകൾ അടിയന്തരമായി കുറയ്ക്കാൻ നടപടി ഉണ്ടാകണം. മാത്രമല്ല, പൊതുജനം ആവശ്യപ്പെടാതെതന്നെ പെട്രോളിൽ 20% എഥനോൾ ചേർത്തു വിൽക്കുന്ന ഇടങ്ങളിൽ വില, എഥനോളിന്റെ നിർമാണച്ചെലവ് പരിഗണിക്കുമ്പോൾ 16 ശതമാനം കുറയണം. കേന്ദ്രസർക്കാർ ഇപ്പോൾ എണ്ണവിലയിലൂടെ നടത്തുന്ന ജനദ്രോഹം അവസാനിപ്പിച്ചേ പറ്റൂ.
ജോഷി ബി. ജോൺ,
മണപ്പള്ളി, കൊല്ലം
Letters
രാജ്യത്ത് വിവിധ കോടതികളിലായി 5.64 കോടി കേസുകൾ തീർപ്പാകാതെ കിടക്കുന്നുണ്ടെന്ന കേന്ദ്ര നിയമമന്ത്രി യുടെ രാജ്യസഭയിലെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്.
ഇതിൽ 30 വർഷത്തിനു മുകളിൽ പഴക്കമുള്ള കേസുകൾ പോലുമുണ്ടെന്ന വസ്തുത പരിതാപകരമാണ്. കൂടുതൽ കോടതികളും ന്യായാധിപൻമാരും അനിവാര്യമാണ്. ലോക് അദാലത്ത് പോലുള്ള അനുരഞ്ജന സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണം.
മുരളീമോഹൻ, മഞ്ചേരി
Letters
ഭരണഘടനാ നിർമാണ സഭയിലെ അംഗമെന്ന നിലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സാമൂഹിക പരിഷ്കർത്താവാണ് ദാക്ഷായണി വേലായുധൻ. ഇന്ത്യയിൽ ആദ്യമായി ബിരുദം നേടിയ ദളിത് വനിതയും ഭരണഘടനാ നിർമാണ സഭയിലെ ഏക ദളിത് വനിതയുമായിരുന്നു എറണാകുളം ജില്ലയിലെ മുളവുകാട് സ്വദേശിയായിരുന്ന അവർ.
ജാതിവിവേചനത്തിനെതിരേ ശക്തമായി പോരാടിയ അവർ ഇന്ത്യൻ ഭരണഘടനയിൽ തൊട്ടുകൂടായ്മ നിരോധിക്കുന്ന അനുഛേദം 17 ഉൾപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇത്രയേറെ ചരിത്രപ്രാധാന്യമുള്ള സംഭാവനകൾ നൽകിയിട്ടും അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല.
എറണാകുളം ഗവ. ലോ കോളജിന് ദാക്ഷായണി വേലായുധന്റെ പേര് നൽകുന്നത് അവർക്ക് നൽകുന്ന അർഹമായ ആദരവായിരിക്കും.
അഡ്വ. എ.സി. വിനീത് കുമാർ മണ്ണുത്തി
Letters
‘കേരള’എന്നത് ‘കേരളം’ ആയി മാറിയെന്നത് ഒരു അദ്ഭുതമോ അതിശയമോ ആകുന്നില്ല! ലോകത്തെവിടെയും കേരളക്കാർ അഥവാ കേരളീയർ അറിയപ്പെടുന്നത് മലയാളികൾ എന്നാണ്.
ഭാഷയുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിൽ മലയാളം കേരളത്തിന്റെ ശീർഷകമാണെന്നു പറയാം. 2013 മേയ് 23ന് നമ്മുടെ മലയാളത്തെ ശ്രേഷ്ഠഭാഷയുടെ പദവിയിലുമെത്തിച്ചു. തമിഴിനും സംസ്കൃതത്തിനും തെലുങ്കിനും കന്നടയ്ക്കുമൊപ്പം മലയാളഭാഷ എത്തിനിൽക്കുമ്പോഴും നമ്മുടെ ‘കേരള’ത്തിന് മലയാളം അമൂല്യവും അതുല്യവും ശ്രേഷ്ഠവുമാണോ?
ജോലിക്കായി മാത്രമാണോ ഭാഷയും പഠനവും പരിശീലനവുമൊക്കെ? ഭാഷയ്ക്കൊപ്പം ഒരു ജീവിതവും സംസ്കാരവുമുണ്ടെന്നു നാം മറക്കരുത്. കാലത്തിനും ആവശ്യത്തിനുമനുസരിച്ച് മലയാളഭാഷയെ വളർത്തിയെടുക്കണം. മലയാളം കീബോർഡ് അനിവാര്യമാണ്; അതില്ലാത്തതിനാൽ അച്ചടി മാധ്യമങ്ങളിൽ ധാരാളം തെറ്റുകൾ കടന്നുവരുന്നു. ശൈശവ-ബാല്യ- കൗമാര കാലങ്ങളിൽ നമ്മുടെ മക്കളുടെ പഠനത്തിൽ മലയാളത്തിന്റെ സ്ഥാനം കുറഞ്ഞുവരുന്നു. തലമുറകളുടെ വിടവില്ലാത്ത ഭാഷയാണ് മലയാളിക്ക് മലയാളം.
മലയാളഭാഷയെ ചെറുപ്പത്തിൽ അവഗണിച്ചാൽ പിന്നീട് മലയാളം പഠിക്കുക ക്ലേശകരമാകും; മലയാളിയുടെ മലയാളത്തനിമയും ‘കേരളം’ എന്നതിന്റെ അടയാളവും ഇല്ലാതാകും? അന്യഭാഷയിൽ മാത്രം പണ്ഡിത്യം നേടിയവരെല്ലാം പ്രവാസം തെരഞ്ഞെടുത്തു നാടുവിടുന്നതോടെ ‘കേരളം’ ‘വയസൻ’ കേരളം എന്ന അവസ്ഥ സൃഷ്ടിക്കുന്നു. അതിനാൽ മലയാളം എഴുത്തും വായനയും പ്രോത്സാഹിപ്പിക്കണം.
- ടോം ജോസ് തഴുവംകുന്ന്
Letters
കനത്ത മഴയും പ്രളയവും മൂലം തകർന്ന ഗ്രാമീണ റോഡുകൾ ഗതാഗതമാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. ഗ്രാമീണ മേഖലയിലുള്ള റോഡുകളിൽ വ്യാപകമായി വൻതോതിൽ ഗർത്തങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഈ ഗർത്തങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് അപകട സാധ്യത നിലനിൽക്കുന്നു.
പല റോഡുകളിലും പായലും ചെളിയും അടിഞ്ഞുകൂടി കിടക്കുന്നതിനാൽ കാൽനടയാത്ര ഏറെ ബുദ്ധിമുട്ടാണ്. ഈ റോഡുകളിൽ ഇരുചക്രയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവു കാഴ്ചയാണ്. പ്രളയക്കെടുതി നേരിടാനുള്ള മന്ത്രിസഭാ തീരുമാനങ്ങളിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിച്ചതായി കാണുന്നില്ല.
- റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി
Letters
സംസ്ഥാനം പ്രളയഭീതിയിലൂടെ കടന്നുപോകുമ്പോഴും അധികൃതരുടെ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് കുത്തിയൊലിക്കുന്ന പുഴകളിലും വെള്ളക്കെട്ടുള്ള അപകട മേഖലകളിലും റീൽസ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ ലൈക്കുകളും കാഴ്ചക്കാരെയും തേടുന്ന പ്രവണത അത്യന്തം ആശങ്കാജനകമാണ്. ദുരന്തകാലത്ത് സാഹസികതയല്ല, ഉത്തരവാദിത്വമാണ് ഓരോ പൗരനും കാണിക്കേണ്ടത്.
- സയ്യിദ് ഫസീഹ് കരിപ്പൂര്‍
Letters
കാട്ടാനകൾ നാട്ടിൽ നിത്യ സന്ദർശകരായി മാറിയ സ്ഥിതിക്ക് ചക്ക സംഭരിക്കാം എന്നു ലാഘവത്തോടെ കാണാതെ കാര്യമാത്ര പ്രസക്തമായി വേണ്ട ഇടപെടൽ നടത്തിയാൽ നന്നായിരുന്നു.
കാട്ടാനകളെ ആകർഷിക്കുന്ന ചക്ക പോലെതന്നെ കൈതച്ചക്കയും സംഭരിച്ച് മൂല്യവർധിത ഉത്പന്നങ്ങളായി മാറ്റുന്ന ഇടത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വനംമന്ത്രിയുടെ പ്രഖ്യാപനം കാത്തിരിക്കുകയാണ്.
നാട്ടിൽ ഇറങ്ങുന്ന കാട്ടാനയെ തിരിച്ചു കാട്ടിൽ കയറ്റുന്നതുപോലെയുള്ള പതിവ് മാർഗങ്ങൾ അല്ലാതെ കാര്യക്ഷമമായ മാർഗങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.
കാർഷിക ഭൂമികൾ ഉപേക്ഷിക്കുന്ന അവസ്ഥയിലാണ് കർഷകർ. നാട്ടിലെ നിത്യസന്ദർശകരായ വന്യജീവികളെ പ്രതിരോധിച്ച് നാട്ടുകാരെ സുരക്ഷിതരാക്കാൻ ചക്കപ്പഴം സംഭരിക്കുമത്രേ!ഇത്തരം അയഞ്ഞ പ്രഖ്യാപനങ്ങൾക്കപ്പുറം വനംമന്ത്രിയുടെ പഠനം നീണ്ടു നീണ്ടുപോകാതെ അടിയന്തര നടപടികളാണ് ആവശ്യം.
- സുനിൽ തോമസ്, റാന്നി
Letters
കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകൾ കുറ്റമറ്റതും കാര്യക്ഷമവും ആക്കുന്നതിന് പരീക്ഷാ സെന്ററുകളിൽ ചീഫ് സൂപ്രണ്ടുമാർക്കൊപ്പം ഡെപ്യൂട്ടി സൂപ്രണ്ടുമാരെ നിയമിക്കാൻ കെപിഎസ്സി തയാറാകണം.
വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ ചുമതല അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികളെ ചീഫ് സൂപ്രണ്ടായും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള അധ്യാപകരെ ഡെപ്യൂട്ടി സൂപ്രണ്ടുമാരായും നിയമിച്ചാണ് നടത്തുന്നത്.
കഴിഞ്ഞദിവസം ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പരീക്ഷകളുടെ ചോദ്യപേപ്പർ ആലപ്പുഴയിലെ മുഹമ്മ എൽപിഎസിൽ കവർ മാറി പൊട്ടിച്ചതിനാൽ ചോദ്യങ്ങൾ പുറത്തായതിന്റെ അടിസ്ഥാനത്തിൽ പരീക്ഷ റദ്ദാക്കിയിരുന്നു.
അതീവ ശ്രദ്ധയോടും ഉത്തരവാദിത്വത്തോടും കൂടെ ചെയ്യേണ്ട ജോലി അശ്രദ്ധയോടെ കൈകാര്യം ചെയ്തു മൂന്നര കോടിയോളം രൂപ പിഎസ്സിക്കു നഷ്ടം സംഭവിച്ചിരിക്കുകയാണ്. കോടിക്കണക്കിനു രൂപ നഷ്ടം വരുത്തിയവരിൽനിന്നു പണമീടാക്കണം. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനുള്ള നടപടികൾ അനിവാര്യമാണ്.
1. പിഎസ്സി പരീക്ഷകൾ കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് ചീഫ് സൂപ്രണ്ടുമാർക്ക് ഒപ്പം ഡെപ്യൂട്ടി സൂപ്രണ്ടിനെ നിയമിക്കണം.
2. ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ഇൻവിജിലേറ്റേഴ്സ്, ഓഫീസ് സ്റ്റാഫ് എന്നിവർക്ക് പരീക്ഷകൾക്ക് മുന്നോടിയായി പരിശീലനം നൽകണം.
3. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷകളുടെ നടത്തിപ്പിനായി പിഎസ്സി പ്രതിനിധികളെ നിയമിക്കണം.
4. പിഎസ്സി അംഗങ്ങൾക്ക് ജില്ലകളിലെ പരീക്ഷകളുടെ ചുമതല വീതിച്ചു നൽകണം. ചെറിയ ജില്ലകളിൽ ഓരോ പിഎസ്സി അംഗത്തിനും വലിയ ജില്ലകളിൽ ഒന്നിലധികം അംഗങ്ങൾക്കും ചുമതല നൽകണം.
5. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും സുരക്ഷാ ജീവനക്കാരെ നിയമിക്കണം.
6. മതിയായ യാത്രാ സൗകര്യങ്ങളില്ലാത്ത ഗ്രാമീണ മേഖലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലേക്കു യാത്രാസൗകര്യം ലഭ്യമാക്കണം. 7 പിഎസ്സിയെ രാഷ്ട്രീയ ഇടപെടലുകളില്ലാത്ത സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കാൻ അനുവദിക്കുക.
- റോയി വർഗീസ് ഇലവുങ്കൽ
Letters
2025 ഡിസംബര്‍ 15ന് നടന്ന കേരള യാത്രയ്ക്കിടയില്‍ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അതിക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ അഡി. ഡിജിപി എം.ആര്. അജിത്കുമാര്‍ സസ്പെന്‍ഷനിലായി. സര്‍വീസിലുടനീളം മുന്തിയ പങ്കും ക്രമസമാധാന ചുമതലയുള്ള ചെറുതും വലുതുമായ ഒട്ടേറെ തസ്തികകളില്‍ ദീര്‍ഘനാള്‍ സേവനം നടത്തിയ വൃക്തിയായിരുന്നു അദ്ദേഹം.
നിഷ്പക്ഷമായി നീതിനിര്‍വഹണം നടത്തേണ്ട ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വഴിമാറി സഞ്ചരിക്കുന്നതിന്റെ കാരണം കൂടി കണ്ടെത്തണം. മേലുദ്യോഗസ്ഥനെന്ന നിലയില്‍ കേസന്വേഷണത്തില്‍ ഇടപെടുക സ്വാഭാവികം.
പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍ വരുന്ന കേസുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍തന്നെ അന്വേഷിക്കുന്ന രീതിക്കു മാറ്റം വരുത്തുന്നത് നന്നായിരിക്കും. സത്യസന്ധരായ ഉദ്യോഗസ്ഥര്‍പോലും വഴിമാറി പോകുന്ന അവസ്ഥയ്ക്ക് മാറ്റം വരണം. ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍, ക്രമസമാധാന രംഗത്ത് കൂടുതല്‍ ശ്രദ്ധചെലുത്തി മുന്നോട്ടു പോകട്ടെ.
മുരളി പാലോട്ട്വീട്, കരിയം
Letters
കേരളത്തെ ലഹരിമുക്തമാക്കാൻ വേണ്ടിയാണല്ലോ യുഡിഎഫ് സർക്കാർ ഓപ്പറേഷൻ തൂഫാൻ പദ്ധതി ആരംഭിച്ചത്. നല്ലകാര്യം. ഇതിന് സർക്കാരിന് സർവപിന്തുണയും നൽകുന്നു.
എന്നാൽ, മദ്യം ലഹരിയല്ലേ, അതു കഴിച്ചാൽ ഉണ്ടാകുന്നതും ലഹരിയല്ലേ? ഇന്ന് വലിയൊരു ശതമാനം യുവതീ-യുവാക്കളും പെണ്‍കുട്ടികൾ ഉൾപ്പെടെയുള്ള സ്കൂൾ കുട്ടികളും മദ്യം കഴിക്കുന്ന സ്ഥലമായി കേരളം മാറി. ഇതുമൂലം റോഡപകടങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും കുടുംബകലഹങ്ങളും ഉണ്ടാകുന്നു.
അതുകൊണ്ട് മയക്കുമരുന്ന് വ്യാപനം തടയുന്നതുപോലെതന്നെ പ്രധാനമാണ് മദ്യവ്യാപനത്തിന് തടയിടുക എന്നതും. അത് ചെയ്യാത്തിടത്തോളം കാലം കേരളത്തെ ലഹരിമുക്തമാക്കാൻ സർക്കാരിന് സാധിക്കുകയില്ല.
-കണ്ണോളി സുനിൽ, തേലപ്പിള്ളി
Letters
ലോകകപ്പ് ആവേശവും ആരാധനയും മിക്കയിടങ്ങളിലും വലിയ ബോർഡുകളിലൂടെയാണ് നമ്മൾ ഏറ്റെടുത്തത്. നല്ലതുതന്നെ. കളിയാണ്; ജയവും പരാജയവും ഉണ്ടാകും.
ആവേശത്തിലും ആരാധനയിലും തീർത്ത ബോർഡുകളും മറ്റും അവിടെത്തന്നെ ഇരിപ്പാണ് പലയിടത്തും. ഇത് ഇങ്ങനെതന്നെ വച്ചാൽ അപകടങ്ങൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകും. ആവേശം, അഴിച്ചുവയ്ക്കുന്നതിലും ഉണ്ടാകട്ടെ... അതാണ് കായിക ആവേശം.
-സജി എ.ജെ. ആറ്റത്ര, തൃശൂർ
Letters
അവകാശികൾ ഇല്ലാതെ 78,213 കോടി രൂപയുടെ അക്കൗണ്ടുകൾ ഇന്ത്യയിലെ ബാങ്കുകളിലുള്ളതായി വാർത്ത കണ്ടിരുന്നു. അടുത്തവർഷം ഇത് ഒരു ലക്ഷം കോടി ആകാം. ഇതെല്ലാം 10 വർഷം കഴിയുമ്പോൾ റിസർവ് ബാങ്കിലേക്കു മാറ്റുകയാണ് ചെയ്യുന്നത്. അവകാശികൾ ഇല്ലാത്തതിനാലോ, അവകാശികൾക്ക് പണം ആവശ്യമില്ലാത്തതുകൊണ്ടോ അല്ല ഇതു സംഭവിക്കുന്നത്. പല കാരണങ്ങളാലും അവകാശികൾ വിവരം അറിയാത്തതാണ് പ്രശ്നം. ഏതാനും വർഷം മുന്‍പ് വരെ അക്കൗണ്ട് ഉടമകൾക്ക് കൃത്യമായ ഇടവേളകളിൽ അവരുടെ ഡെപ്പോസിറ്റ് സംബന്ധമായ അറിയിപ്പുകൾ/സ്റ്റേറ്റ്മെന്റ് പോസ്റ്റൽ ആയി രേഖാമൂലം ലഭിച്ചിരുന്നു.
ഒരു വർഷമായിട്ടും അവകാശികൾ എത്താത്ത കേസുകളിൽ, രേഖകളിലുള്ള അഡ്രസിലും മറുപടിയില്ലെങ്കിൽ നോമിനിയുടെ അഡ്രസിലും നിർബന്ധമായും ഏതാനും ദിവസം ഇടവിട്ട് രണ്ടു തവണ എങ്കിലും രജിസ്റ്റർ നോട്ടീസും, അതിനോടൊപ്പം ഇ-മെയിലും അയയ്ക്കാനും, ആവശ്യമെങ്കിൽ അതിനുള്ള ചിലവ് അക്കൗണ്ട് ഉടമയിൽനിന്ന് ഈടാക്കാനും നിയമമുണ്ടാകണം. എസ്എംഎസ് മാത്രം അയയ്ക്കുന്നത് ഒരു പരിഹാരമല്ല.
സാധാരണക്കാരൻ കഷ്ടപ്പെട്ട് സ്വരൂപിച്ച പണം അവകാശികൾ എത്തിയില്ലെന്ന തൊടുന്യായം പറഞ്ഞു സർക്കാരോ മറ്റു സംവിധാനങ്ങളോ തട്ടിയെടുക്കുന്നത് കടുത്ത അനീതിയാണ്.
- ജയിംസ് മുട്ടിക്കൽ, അയ്യന്തോൾ
Letters
അവകാശികൾ ഇല്ലാതെ 78,213 കോടി രൂപയുടെ അക്കൗണ്ടുകൾ ഇന്ത്യയിലെ ബാങ്കുകളിൽ ഉള്ളതായി വാർത്ത കണ്ടിരുന്നു. അടുത്ത വർഷം ഇത് ഒരു ലക്ഷം കോടി ആകാം. ഇൻഷ്വറൻസ് കന്പനികൾ, പോസ്റ്റ് ഓഫീസ്, ട്രഷറി, സൊസൈറ്റി, എൻബിഎഫ്സി, ഷെയർ, മ്യുച്ചൽ ഫണ്ടുകൾ തുടങ്ങി മറ്റ് സാന്പത്തിക സ്ഥാപനങ്ങളിലും പതിനായിരക്കണക്കിന് കോടി രൂപ അവകാശികൾ എത്താതെ ഇതു പോലെ കിടക്കുന്നുണ്ട്.
ഇതെല്ലാം 10 വർഷം കഴിയുന്പോൾ റിസർവ് ബാങ്കിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അവകാശികൾ ഇല്ലാത്തതിനാലോ, അവകാശികൾക്ക് പണം ആവശ്യം ഇല്ലാത്തതു കൊണ്ടോ അല്ല ഇത് സംഭവിക്കുന്നത്. പല കാരണങ്ങളാലും അവകാശികൾ വിവരം അറിയാത്തതാണ് പ്രശ്നം. പലരും മരിച്ചുപോയിരിക്കാം, പലരുടെയും രേഖകൾ നഷ്ടപ്പെട്ടിരിക്കാം, പലരും മറന്നിരിക്കാം, പലരുടെയും ഓർമ നഷ്ടപ്പെട്ടിരിക്കാം. ഇത്തരത്തിൽ പല കാരണങ്ങളാലുമാണ് നിക്ഷേപകരോ അവകാശികളോ എത്തിപ്പെടാത്തത്.
ഏതാനും വർഷം മുമ്പുവരെ അക്കൗണ്ട് ഉടമകൾക്ക് കൃത്യമായ ഇടവേളകളിൽ അവരുടെ ഡെപ്പോസിറ്റ് സംബന്ധമായ അറിയിപ്പുകൾ /സ്റ്റേറ്റ്മെന്റ് പോസ്റ്റൽ ആയി രേഖാമൂലം ലഭിച്ചിരുന്നു. ഫിക്സഡ് ഡെപ്പോസിറ്റുകൾ കാലാവധി തീരുന്നതിനു മുൻപ് കത്ത് വഴിയും നിക്ഷേപകനെ അറിയിച്ചിരുന്നു. വെറും ബാലിശമായ പല കാരണങ്ങളും പറഞ്ഞു അതെല്ലാം സ്ഥാപനങ്ങൾ ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നു. പല അക്കൗണ്ടുകളും ഡിജിറ്റലാണ്. മുകളിൽ പറഞ്ഞ പല കാരണങ്ങളാലും അവകാശികൾക്ക് ഇപ്പോൾ യഥാസമയം അറിയിപ്പ് ലഭ്യമാകുന്നില്ല.
ഒരു വർഷം ആയിട്ടും അവകാശികൾ എത്താത്ത കേസുകളിൽ, രേഖകളിൽ ഉള്ള അഡ്രസിലും, മറുപടി ഇല്ലെങ്കിൽ നോമിനിയുടെ അഡ്രസിലും നിർബന്ധമായും ഏതാനം ദിവസം ഇടവിട്ട് രണ്ട് തവണയെങ്കിലും രജിസ്റ്റർ നോട്ടീസും അതിനോടൊപ്പം ഇമെയിലും അയയ്ക്കാനും ആവശ്യമെങ്കിൽ അതിനുള്ള ചിലവ് അക്കൗണ്ട് ഉടമയിൽനിന്നു ഈടാക്കാനും നിയമം ഉണ്ടാകണം. എസ്എംഎസ് മാത്രം അയയ്ക്കുന്നത് ഒരു പരിഹാരമല്ല.
സാധാരണക്കാരൻ കഷ്ടപ്പെട്ട് സ്വരൂപിച്ച പണം അവകാശികൾ എത്തിയില്ലെന്ന തൊടുന്യായം പറഞ്ഞു സർക്കാരോ മറ്റു സംവിധാനങ്ങളോ തട്ടിയെടുക്കുന്നത് കടുത്ത അനീതിയാണ്. അവകാശികൾ എത്താത്ത ഡെപ്പോസിറ്റ് സംഖ്യ സ്ഥാപനത്തിലെ ചില ജീവനക്കാർതന്നെ കൃത്രിമങ്ങൾ നടത്തി തട്ടിയെടുക്കുന്ന വാർത്തകളും കാണാറുണ്ട്.
Letters
ലഹരിമാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് അഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓപറേഷൻ തുഫാൻ പദ്ധതി ഒരു മാസം പിന്നിടുന്പോൾ ഇതുവരെ സംസ്ഥാനമൊട്ടാകെ 5,393 കേസുകൾ രാജിസ്റ്റർ ചെയ്തപ്പോൾ അറസ്റ്റിലായത് 5,736 പേർ. നല്ലകാര്യം.
എന്നാൽ, ഇവരൊക്കെ ശിക്ഷിക്കപ്പെടുമോ? ലഹരിക്കേസുകളിൽ പിടിയിലാകുന്നവർ ദിവസങ്ങൾക്കകം ജാമ്യം നേടി പുറത്തുവരുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.
ഇത് നിയമാനുസൃതമാണോ? എങ്കിൽ ആ നിയമം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചില്ലേ? യുവതലമുറയെ വഴിതെറ്റിക്കുന്ന സാമൂഹ്യവിരുദ്ധരെ കുറച്ചു ദിവസം തുറുങ്കിലടക്കാനുള്ള കരുത്തുപോലും നമ്മുടെ നിയമത്തിനില്ലേ? എങ്കിൽ പിന്നെ ഇത്രയും പേരെ പിടികൂടിയിട്ടെന്തുകാര്യം?
Letters
സമുദ്രദിനത്തില് മുഖ്യമന്ത്രി എഴുതിയ ‘പുതുയുഗ കേരളത്തിന് സമുദ്ര സമ്പദ് വ്യവസ്ഥ’ എന്ന ലേഖനം തീരമേഖലയിൽ സമ്മിശ്ര വികാരങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. നമ്മുടെ കടലും തീരവും നല്കുന്ന അനന്തമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള നിര്‍ദേശം നല്ലതുതന്നെ. എന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കാര്യം ഒന്നുമേ അതില്‍ സൂചിപ്പിച്ചിട്ടില്ല.
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് കടലും തീരവും മീന്‍പിടിത്തവുമാണ് ജീവനും ജീവിതവും.
കടലിലൂടെയുള്ള ചരക്കുനീക്കവും ക്രൂസ് ഷിപ്പിംഗുമെല്ലാം മത്സ്യ ബന്ധനത്തെ എങ്ങനെ ബാധിക്കുമെന്നത് ആകുലത ഉയര്‍ത്തുന്നുണ്ട്.
കടലിലെ സുരക്ഷ അപകടത്തിലാകുമോ, പുതിയ പദ്ധതികളില്‍ തീരവാസികള്‍ക്കുള്ള സാധ്യതകള്‍ എത്രമാത്രം എന്നിവയെല്ലാം ഗൗരവമായ പഠനത്തിനു വിഷയമാക്കണം.
മീന്‍പിടിത്തക്കാരുടെ വരുമാനസാധ്യതയും സുരക്ഷയുമൊക്കെ ഉറപ്പു വരുത്തേണ്ടതുണ്ട്. മാത്രമല്ല, മീന്‍പിടിത്തക്കാര്‍ തീരത്തുനിന്നു പുറംതള്ളപ്പെടുമോ എന്ന ആശങ്കയും ഇല്ലാതില്ല. കടല്‍ ഞങ്ങളുടെ അമ്മയാണ് എന്ന് തീരവാസികള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.
പാരമ്പര്യ മീന്‍പിടിത്തക്കാരുടെ കാര്യത്തില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ ഒരു സമൂഹം മുഴുവന്‍ പ്രതിസന്ധിയിലാകും, തീരത്തു കലാപമുണ്ടാകും. അതുണ്ടാവാതിരിക്കാന്‍ കരുതലും ജാഗ്രതയും ഉണ്ടാകേണ്ടിയിരിക്കുന്നു.
ഫാ. സേവ്യര്‍ കുടിയാംശേരി
ആലപ്പുഴ രൂപത പിആര്‍ഒ,
രാഷ്ട്രീയകാര്യ സമിതി
ചെയർമാൻ
Letters
വന്ദേമാതരത്തിന്റെ മുഴുവൻ വരികളും പാടണം എന്ന നിർദേശത്തിൽ ഗവർണറും സർക്കാരും പ്രതിപക്ഷവും പല തട്ടിലാണ്. അതേസമയം, എല്ലാവർക്കും അതൃപ്തിയും പ്രതിഷേധവുമാണ്. മലയാളികൾക്ക് ഇത് ഇപ്പോൾ ഒരു വലിയ ചർച്ചാവിഷയവുമായി.
നമുക്കറിയാവുന്ന വന്ദേമാതരത്തിന് എന്തൊരു സൗന്ദര്യമാണ്! ഏത് ഭാഷയാണെന്ന് അറിയാതെ നാം കാണാതെ പഠിച്ചതാണ്. ബാക്കിയുള്ള വരികൾ ഇനി പഠിച്ച് പാടാനൊക്കെ പാടാണ്.
പിന്നെ ആ വരികളിൽ ഹിന്ദു ദേവതാ സങ്കൽപ്പങ്ങളെ/ബിംബങ്ങളെ ജന്മഭൂമിയായ ഭാരതത്തോട് ഉപമിച്ചതൊക്കെ അന്യമതസ്ഥർക്കും മതേതരക്കാർക്കും പാടാൻ മടിയായി. ഇതിനൊക്കെ ഒരു പരിഹാരമുണ്ട് ഞാൻ എന്റെ കൗമാരകാലത്തെ ഒരു അനുഭവം വച്ച് പറയാം. എന്റെ ജന്മദേശം ആയ ഹരിപ്പാട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവസമയത്ത് പതിവായി നാഗസ്വരക്കച്ചേരി നടത്താൻ ചിന്ന മൗലാന സാഹിബ് എന്ന സംഗീതവിദ്വാൻ വരാറുണ്ടായിരുന്നു എല്ലാവർഷവും അദ്ദേഹം നാഗസ്വരത്തിലൂടെ ക്ഷീരസാഗര ശയന എന്ന കീർത്തനം പാടുന്നത് ആസ്വദിക്കാൻ അന്യമതസ്ഥരും എത്തും.
മഹാവിഷ്ണുവിനെ സ്തുതിക്കുന്ന ദേവഗാന്ധാര രാഗത്തിലുള്ള ഈ വരികൾ ആ വാദ്യോപകരണത്തിലൂടെ പുറത്തു വരുമ്പോൾ എന്തൊരു സൗന്ദര്യമാണ്! അതാസ്വദിക്കുന്നത് ദേശക്കാരാകെയാണ്! അതേപോലെ, ഇക്കാലത്തെ സ്റ്റീഫൻ ദേവസി തന്റെ ഉപകരണത്തിലൂടെ ഇതേപോലുള്ള കീർത്തനങ്ങൾ വായിക്കുമ്പോൾ നാം ഏവരും ആസ്വദിക്കുന്നില്ലേ? ഇത് മാതൃകയായി എടുത്താൽ വന്ദേമാതരത്തിലെ എല്ലാ വരികളും നാഗസ്വരമോ ഓടക്കുഴലോ പോലെ വാദ്യോപകരണത്തിലൂടെ പാടിയാൽ കേൾക്കുന്നവർക്കും ഈ ചർച്ച ചെയ്യുന്നവർക്കും വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കും ഒക്കെ സമാധാനമാകും.
ഇതു കേൾക്കുന്ന ആളുകൾക്കെല്ലാം ഈ സംഗീതത്തിൽ തങ്ങളുടെ ഉള്ളിലെ സ്വന്തം വരികൾ കേൾക്കുന്നതായി തോന്നിയാൽ അന്യന്റെ ശബ്ദം സംഗീതമായി കാണാൻ കഴിയുന്ന ഉദാത്തമായ ഒരു അവസ്ഥയും സ്വായത്തമാക്കാം.
തമിഴ്നാട്ടിൽ ദേശീയ ഗീതത്തിനും ദേശീയ ഗാനത്തിനും ഒപ്പം തമിഴ്വാഴ്ത്ത്പാട്ടും പാടുന്നു. അതേപോലെ മലയാളിക്കും ഒരു മലയാള പ്രാർഥനാ ഗീതം അത്യാവശ്യമാണ്. അതിനു മതേതരമായ തികച്ചും ഉദാത്തമായ ഒരു ഗീതമുണ്ട് മലയാളത്തിൽ. പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി എഴുതിയ “എങ്ങും എങ്ങും നിറയും വെളിച്ചമേ...’’ എന്ന ഗാനം. ഇതിന്റെ വരികൾ മുഴുവൻ ശ്രദ്ധിച്ചാൽ ഇത്രയും സെക്കുലറായി നന്മയുടെ ഗീതം പാടുന്ന മറ്റൊരു പ്രാർഥനാഗീതമില്ല!
നല്ല കാര്യങ്ങൾ മാത്രം ചെയ്യാൻ കൂടുന്നു എന്നുദ്ദേശിക്കുന്ന നിയമസഭയുള്ള എല്ലാ ദിവസങ്ങളിലും ആദ്യമേ ഗാനം പാടണം എന്നാണ് എന്റെ അഭ്യർഥന.
-ആർ. രാധാകൃഷ്ണൻ പാലക്കാട്