x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റഷ്യൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിനിടെ ആയിരത്തിലധികം ഡ്രോണുകൾ തൊടുത്ത് യുക്രെയ്ന്‍റെ ആക്രമണം

വെബ് ഡെസ്ക്
Published: September 20, 2026 04:47 PM IST | Updated: September 20, 2026 04:47 PM IST

യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ മോസ്കോയിലെ ബഹുനില കെട്ടിടത്തിനുണ്ടായ നാശം.

മോസ്കോ: റഷ്യൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിനിടെ കനത്ത ഡ്രോൺ ആക്രമണവുമായി യുക്രെയ്ൻ. മൂന്നു ദിവസം നീണ്ട വോട്ടെടുപ്പ് അവസാനിച്ച ഞായറാഴ്ച യുക്രെയ്ൻ സേന തൊടുത്ത ആയിരത്തിലധികം ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു. ഇതിൽ 450 ഡ്രോണുകൾ തലസ്ഥാനമായ മോസ്കോയെയാണ് ലക്ഷ്യമിട്ടത്.

യുക്രെയ്ൻ നടത്തിയതിൽവച്ച് ഏറ്റവും വലിയ ഡ്രോൺ ആക്രമണമായിരുന്നു ഇതെന്നും തെരഞ്ഞെടുപ്പ് തടസപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും മോസ്കോ മേയർ സെർഗി സോബ്യാനിൽ പറഞ്ഞു.

മോസ്കോ മേഖലയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യാ അധിനിവേശ യുക്രെയ്ൻ പ്രദേശമായ ഖേർസണിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അടക്കം മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു.

മോസ്കോയിലെ എണ്ണശുദ്ധീകരണ ശാലയിൻ വലിയ നാശനഷ്ടമുണ്ടായി. 21 നില കെട്ടിടത്തിനു തീപിടിച്ചതിനെത്തുടർന്ന് നാനൂറു പേരെ ഒഴിപ്പിച്ചു മാറ്റി.

ഇതിനിടെ, റഷ്യൻ പാർലമെന്‍റിന്‍റെ അധോസഭയായ ഡ്യൂമയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കാര്യമായ തടസങ്ങളുണ്ടായില്ല. ഓൺലൈൻ വോട്ടിംഗ് സംവിധാനത്തിനു നേർക്ക് ശനിയാഴ്ച സൈബർ ആക്രമണം ഉണ്ടായതായി റഷ്യ അറിയിച്ചിരുന്നു. ആക്രമണത്തിൽ പങ്കില്ലെന്ന് യുക്രെയ്ൻ പ്രതികരിച്ചു.

പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ പിന്തുണയ്ക്കുന്ന യുണൈറ്റഡ് റഷ്യ പാർട്ടി പാർലമെന്‍റിൽ ഭൂരിപക്ഷം നിലനിർത്തുമെന്നാണ് ഏല്ലാവരും പ്രതീക്ഷിക്കുന്നത്. യുക്രെയ്ൻ അധിനിവേശത്തെ എതിർക്കുന്ന സ്ഥാനാർഥികളെ വിലക്കിയിരുന്നു.

യുക്രെയ്ൻ അധിനിവേശം ആരംഭിച്ചശേഷം റഷ്യയിലെ ആദ്യ പാർലമെന്‍റ് തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പു വിജയം യുദ്ധത്തിനുള്ള ജനപിന്തുണയായി പുടിൻ ചിത്രീകരിച്ചേക്കും.

Tags : Ukraine war Russia Ukraine

Recent News

Corehub Up