പ്രതീകാത്മക ചിത്രം
പറവൂർ: എറണാകുളം പറവൂരിൽ ലോട്ടറി വിൽപനക്കാരനെ കത്രികകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പറവൂർ തെക്കുംപുറം ആറുകണ്ടത്തിൽ എ.ആർ. രാജേഷ് (58) ആണ് പിടിയിലായത്.
ചേന്ദമംഗലം തെക്കുംപുറം പോട്ടശേരി സുമേഷ് (49) ആണ് ആക്രമണത്തിന് ഇരയായത്. കടം കൊടുത്ത ലോട്ടറി ടിക്കറ്റിന്റെ പണം ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഓഗസ്റ്റ് 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
രാജേഷ് പല തവണയായി ലോട്ടറി ടിക്കറ്റ് വാങ്ങിയ വകയിൽ 3,300 രൂപ സുമേഷിന് നൽകാനുണ്ടായിരുന്നു. കുടിശികയായിരുന്ന തുക ആവശ്യപ്പെട്ട് സുമേഷ് രാജേഷിന്റെ വീടിന് സമീപത്തെത്തുകയായിരുന്നു. തുടർന്ന് പണം ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെട്ടു.
പിന്നാലെ രാജേഷ് കത്രിക കൊണ്ട് സുമേഷിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ രാജേഷ് ഒളിവിൽ പോയി. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Ernakulam Paravur Crime Police Investigation CaseFile FIR