Kerala
കൊച്ചി: എറണാകുളത്ത് മതിയായ രേഖകളില്ലാതെ സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിൽ ജോലി നോക്കിയിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ. മുഹമ്മദ് റാത്തോൺ ഇസ്ലാം ആണ് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായത്.
എറണാകുളം കുറുപ്പംപടിക്ക് സമീപം വണ്ടമറ്റത്തുള്ള പ്ലൈവുഡ് കമ്പനിയിൽ നിന്നാണ് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടിയത്. ഒരു മാസമായി ഇയാൾ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
മതിയായ രേഖകളില്ലാതെ ബംഗ്ലാദേശ് സ്വദേശി എറണാകുളത്ത് തങ്ങുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഹമ്മദ് റാത്തോൺ ഇസ്ലാം പിടിയിലായത്. തുടർനടപടികൾക്കും വിശദമായ അന്വേഷണത്തിനുമായി പ്രതിയെ കുറുപ്പംപടി പോലീസിന് കൈമാറി.
Kerala
കോതമംഗലം: ഒരു മാസത്തോളമായി നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന പിടിയാനയെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തില്‍. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്ത് പ്രദേശത്ത് പകല്‍സമയത്തുള്‍പ്പെടെ സ്ഥിരം സാന്നിധ്യമായ ആനയെ, ഇന്നു രാവിലെ മയക്കുവെടി വച്ചു. ആനയെ പിടികൂടി റേഡിയോ കോളറും തെര്‍മല്‍ കാമറയും ഘടിപ്പിച്ച് ജനവാസ മേഖലയില്‍ നിന്ന് മാറ്റാനാണു ശ്രമം.
നിലവില്‍ കോട്ടപ്പടി കണ്ണക്കട ഭാഗത്ത് വനത്തിനുള്ളിലാണ് ആനയുള്ളത്. ഇന്നു രാവിലെ 8.15 നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആദ്യത്തെ മയക്കുവെടി വച്ചത്. വെടിയേറ്റെങ്കിലും ആന വനത്തിലൂടെ നടന്നുനീങ്ങുകയാണ്. ദൗത്യസംഘം ആനയ്ക്കു പിന്നാലെയുണ്ട്. ആന പൂര്‍ണമായി മയങ്ങിയ ശേഷമാകും റേഡിയോ കോളറും കാമറയും ഘടിപ്പിക്കുക.
ആനയുടെ ശല്യത്തിനെതിരെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളറും തെര്‍മല്‍ കാമറയും ഘടിപ്പിച്ച് ജനവാസ മേഖലയില്‍ നിന്ന് മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഡോ. പ്രമോദ് ജി. കൃഷ്ണന് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കിയത്.
ആനയുടെ ഇടത് കീഴ്ത്താടിയില്‍ പരിക്ക് ഏറ്റിട്ടുള്ളതായി കണ്ടെത്തി. കാട്ടാനക്കൂട്ടത്തില്‍ നിന്ന് ഒറ്റതിരിഞ്ഞ് ജനവാസമേഖലയോട് ചേര്‍ന്ന് വെള്ളം സുലഭമായി ലഭിക്കുന്ന ഇടങ്ങളില്‍ ആന സുരക്ഷിതമായി തമ്പടിക്കാനും ഇത് കാരണമായിട്ടുണ്ട്.
ആനയെ നിരീക്ഷിക്കുന്നതിനായി പ്രത്യേകം വെറ്ററിനറി സംഘം രൂപീകരിക്കണമെന്നും ആനയെ വിശദമായി പരിശോധിച്ച് പരിക്കിന്റെ കാരണം കണ്ടെത്തണമെന്നും വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.
ആനയുടെ ദേഹത്ത് പിടിപ്പിക്കാനുള്ള റേഡിയോ കോളറും അനുബന്ധ സാമഗ്രികളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. വനം വകുപ്പിന്റെയും പോലീസിന്റെയും വലിയ സംഘവും നാട്ടുകാരും ആനയെ പിടികൂടാനുള്ള ശ്രമങ്ങളിലുണ്ട്.
ബുധനാഴ്ചയും കൃഷിയിടങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ ആനയെ തുരത്താന്‍ വനപാലകര്‍ എത്തിയത് ഏറെ വൈകിയാണ്. ആനയെ ഓടിച്ചുവിടാന്‍ അനുവദിക്കില്ലെന്ന്, നാട്ടുകാര്‍ ഉറച്ച നിലപാടെടുത്തു. ഇതിനിടയിലാണ് ഷിബു തെക്കുംപുറം എംഎല്‍എ മന്ത്രിതലത്തിലും ഉന്നതഉദ്യോഗസ്ഥ തലത്തിലും ഇടപെടലുകള്‍ നടത്തിയത്.
ആനയെ മയക്കുവെടിവച്ച് പിടികൂടി സ്ഥലത്തുനിന്ന് മാറ്റുന്നതിനുള്ള നടപടിയെടുക്കാന്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഇതിനു പിന്നാലെ വെറ്ററിനറി ഡോക്ടറും എസിഎഫ് ജ്യോതിഷ് ഒഴാക്കലും റേഞ്ച് ഓഫീസര്‍ ലുധീഷും ഉള്‍പ്പെടെയുള്ളവര്‍, ആന തമ്പടിച്ച സ്ഥലത്ത് എത്തി പരിശോധന നടത്തി.
Kerala
കൊച്ചി: എറണാകുളം ചെറായിയില്‍ പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി. ചെറായി ഗൗരീശ്വരം ഭാഗത്ത് താമസിക്കുന്ന പെണ്‍കുട്ടിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്.
ജൂണ്‍ 18ന് രാത്രി ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ നേരം പുലര്‍ന്നപ്പോഴാണ് കാണാതായത്. പിതാവ് നല്കിയ പരാതിയില്‍ മുനമ്പം പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ കണ്ടക്ടറെ മർദിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ ചേർത്തല ചന്ദിരൂർ സ്വദേശി കെ.എ. അനീഷിനാണ് (40) മർദനമേറ്റത്. ജൂൺ 14ന് രാത്രി 7.50ഓടെയാണ് സംഭവം നടന്നത്. സംഭവത്തിൽ അനീഷിനെതിരെ യാത്രക്കാരനായ ഒരാളും പരാതി നൽകിയിട്ടുണ്ട്.
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ജെഎൻ 475 എന്ന എസി ലോ ഫ്ലോർ ബസിലാണ് സംഭവമുണ്ടായത്. ബസിൽ മറ്റൊരു യാത്രക്കാരൻ റിസർവ് ചെയ്ത സീറ്റിലിരുന്ന യാത്രക്കാരനോട് അനീഷ് മാറിയിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ റിസർവേഷൻ ടിക്കറ്റ് എടുത്ത് വരാനും കണ്ടക്ടർ പറഞ്ഞു. ഇത് കേട്ട് പ്രകോപിതനായാണ് രണ്ട് യാത്രക്കാർ ആക്രമിച്ചതെന്നാണ് അനീഷിന്റെ പരാതിയിൽ ആരോപിക്കുന്നത്. സർക്കാർ ജീവനക്കാരനായ അനീഷിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.
അതേസമയം മോശം പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടർന്ന് കണ്ടക്ടർ തങ്ങളെ കൈയേറ്റം ചെയ്തെന്നാണ് യാത്രക്കാരന്റെ പരാതി. കോളറിന് പിടിച്ച് തള്ളിയെന്നും തല സീറ്റിന്റെ കമ്പിയിൽ ഇടിപ്പിച്ചെന്നും ആരോപണമുണ്ട്. കോഴിക്കോട് നരിക്കുനി സ്വദേശി കെ.പി. റമീസാണ് പരാതിക്കാരൻ. സംഭവത്തിന് പിന്നാലെ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ അനീഷിന്റെയും റമീസിന്റെയും പരാതികളിൽ പോലീസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തു.
District News
കൊച്ചി: ലിയാ ഫൗണ്ടേഷൻ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ ഗ്രേറ്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ഇടപ്പള്ളി പത്തടിപ്പാലം ബ്ലെസ്സിംഗ് ടുഡേ ചർച്ചിൽ നടന്ന ക്യാമ്പിൽ നാനൂറിൽ അധികം പേർ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിൽ ഫൗണ്ടേഷൻ മുഖ്യ ഭാരവാഹി ഡോ. ഡാമിയൻ ആന്റണി , സിസ്റ്റർ ക്ഷമ , അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കോ-ഓർഡിനേറ്റർ ജയൻ, ലയൺസ് ക്ലബ് പ്രസിഡന്റ് മോളി സാബു, സാബു കരിക്കാശേരി എന്നിവർ പങ്കെടുത്തു
Kerala
കൊച്ചി: എറണാകുളം ജില്ലയില്‍ വെസ്റ്റ് നൈല്‍ പനിയെ തുടര്‍ന്ന് ഒരു മരണം. ആലുവ കിഴക്കെ കടുങ്ങല്ലൂര്‍ കൊച്ചു മൂത്തേടത്ത് മുരളീധരന് (70) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
വെസ്റ്റ് നൈല്‍ പനിയെ തുടര്‍ന്ന് തന്നെയാണോ മരണം എന്ന് സ്ഥിരീകരിക്കുന്നതിനായി മുരളീധരന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മേയ് 27നാണ് കടുത്ത പനിയെ തുടര്‍ന്ന് മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെസ്റ്റ് നൈല്‍ രോഗ ലക്ഷങ്ങളുണ്ടായിരുന്നത് കൊണ്ടാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത് എന്നാണ് വിവരം. ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. 1937ല്‍ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായി 2011ല്‍ ആലപ്പുഴയിലാണ് വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്തത്.
District News
ചെറായി : ഐസ് പ്ലാന്റിൽ നിന്ന് അമോണിയ ചോർന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 12 പേരെ മുനമ്പം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിസരത്തു താമസിക്കുന്ന അറയയ്ക്കൽ വീട്ടിൽ ഫ്രാൻസിസ് , ജിബിൻ, ജോർജ് ,തോമസ് എന്നിവരുടെ കുടുംബാംഗ ങ്ങളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രണ്ടുപേർക്ക് ഓക്സിജൻ നൽകേണ്ടതായി വന്നു. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ ഉച്ചയോടെ മുനമ്പം മിനി ഹാർബറിന് തെക്കു വശത്തുള്ള സാവിയോ എന്ന ഐസ് പ്ലാന്റിലാണ് അമോണിയ ചോർന്നത്. ഐസ് പ്ലാന്റ് കെട്ടിടത്തിന്റെ മേൽക്കൂര അടർന്ന് അമോണിയ ടാങ്കിന്റെ റിസീവർ വാൽവിൽ വീണ് പൈപ്പ് ഒടിഞ്ഞാണ് അമോണിയ ചോർന്നത്.
സംഭവമറിഞ്ഞ് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. തുടർന്ന് വെള്ളം പമ്പ് ചെയ്തു ചോർന്ന അമോണിയ നിർവീര്യമാക്കി. ഫയർഫോഴ്സിന്റെ സമയോചിതമായ പ്രവർത്തനം മൂലം വലിയ ദുരന്തം ഒഴിവായി.മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്നു വീഴുന്ന സമയം ഐസ് പ്ലാന്റിലെ മൂന്ന് ജീവനക്കാരും സ്ഥലത്ത് ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല.
പെരുമ്പടന്ന സ്വദേശി എം.എം. ജലാലിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റ് ഇപ്പോൾ മുനമ്പം ഫിഷ് മർച്ചന്റ്സ് അസോസിയേഷനാണ് നടത്തിവരുന്നത്. വിവരമറിഞ്ഞ് ടോണി ചമ്മിണി എംഎൽഎ ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുകയും ആരോഗ്യനില വിലയിരുത്തുകയും ചെയ്തു. ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി.
District News
കൊച്ചി: കൊച്ചി നഗരമധ്യത്തില്‍ രണ്ടു വിദ്യാര്‍ഥിനികളെ അതിക്രൂരമായി ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ അലിയെ തേടി കേരള പോലീസ് തമിഴ്നാട്ടിൽ. തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് തെരച്ചിൽ നടത്തുന്നത്. സൈബര്‍ സെല്ലിന്റെ സഹായവുമുണ്ട്. ഇയാള്‍ ഉടന്‍ പിടിയിലായേക്കുമെന്നാണ് സൂചന. അക്ബര്‍ അലി അടക്കം ഏഴ് പേരാണ് ഇനി പിടിയിലാകാനുള്ളത്. മറ്റ് ആറു പേരില്‍ ചിലര്‍ അക്ബര്‍ അലിയ്ക്കൊപ്പം ഉള്ളതായും അന്വേഷക സംഘം സംശയിക്കുന്നുണ്ട്.
അക്ബര്‍ അലി ഉൾപ്പെടുന്ന സെക്സ് റാക്കറ്റില്‍ കൂടുതല്‍ പേര് ഉള്ളതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇവരില്‍ തമിഴ്നാട്ടുകാരായ ചിലരുടെ സഹായത്തോടെയാണ് ഇയാൾ ഒളിവില്‍ താമസിക്കുന്നതെന്നും സൂചനയുണ്ട്. ഈ വഴിക്കാണ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെ 4.30ഓടെയാണ് കലൂര്‍ ജംഗ്ഷനടുത്ത് ചക്കാലപ്പാടം റോഡില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെട്ട പത്തംഗസംഘം വിദ്യാര്‍ഥിനികളെ ആക്രമിച്ചത്. സംഭവത്തില്‍ മലപ്പുറം എടപ്പാള്‍ സ്വദേശി ആല്ബിന് സൈമണ്‍, മണ്ണാര്‍ക്കാട് സ്വദേശികളായ സാബിത്, അരുണ്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.
District News
ഫോർട്ടുകൊച്ചി : സ്കൂൾ ബസിന്റെ കന്നിയാത്രയിൽ ഹൈബി ഈഡൻ എംപി ഡ്രൈവറായതും മുഹമ്മദ് ഷിയാസ് എംഎൽഎയും കൊച്ചി ബിഷപ് ആന്റണി കാട്ടിപ്പറമ്പിലും ആദ്യ യാത്രക്കാരുമായത് കൗതുകമായി.
ഹൈബി ഈഡൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിനു വേണ്ടി അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ് കർമം ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ നിർവഹിച്ചു. എംപി ഫണ്ട് വിനിയോഗത്തിൽ വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പരിഗണനയാണ് നൽകുന്നതെന്ന് ഹൈബി ഈഡൻ എംപി അറിയിച്ചു. 25 ലക്ഷം രൂപയാണ് ബസ് വാങ്ങാനായി അനുവദിച്ചത്.
ചടങ്ങിൽ മുഹമ്മദ് ഷിയാസ് എംഎൽഎ, കൗൺസിലർ ജോസഫ് സുമിത്, സ്കൂൾ ജനറൽ മാനേജർ ഫാ. ആന്റണി അഞ്ചുതൈക്കൽ, ലോക്കൽ മാനേജർ ഫാ. ജോപ്പി കൂട്ടുങ്കൽ, പ്രിൻസിപ്പാൾ സ്മിത അലോഷ്യസ്, ഹെഡ്മിസ്ട്രസ് പി. വി റീന, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ലിന്റ ആന്റണി, പിടിഎ പ്രസിഡന്റ് ജോർജ് വലിയതറ തുടങ്ങിയവർ പ്രസംഗിച്ചു.
District News
16നകം പരിഹാരമുണ്ടാകുമെന്ന് മന്ത്രി റോജി എം. ജോണ്‍
കൊച്ചി: പരിയത്തുകാവ് ഭൂമി തര്‍ക്കം സമവായത്തിലേക്ക്. മന്ത്രി റോജി എം. ജോണിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞത്. തര്‍ക്കഭൂമിക്ക് അധികം അകലെയല്ലാത്ത ഒരിടത്ത് പരിയത്തുകാവ് നിവാസികള്‍ക്ക് അഞ്ച് സെന്റ് ഭൂമി വീതം നല്കാന് തയാറാണെന്ന് ശങ്കരന് നായരുടെ കുടുംബം അറിയിച്ചു.
എന്നാല്‍ തര്‍ക്കത്തിലായിരിക്കുന്ന ഭൂമിയില്‍ തന്നെ അവര്‍ക്ക് വീടുവയ്ക്കാന്‍ അഞ്ച് സെന്റ് സ്ഥലവും ആവശ്യമായ വഴി സൗകര്യവും ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ തങ്ങളുടെ കുടുംബാംഗങ്ങളുമായി വിശദമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം അറിയിക്കാന്‍ ഇരുവിഭാഗവും സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇരുവിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മാത്രമേ തീരുമാനമെടുക്കൂവെന്നും 16നകം പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള സമയപരിധിയായ 16ന് മുമ്പ് തന്നെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ വി.പി. സജീന്ദ്രന് എംഎല്‍എ, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്ശന്, വാഴക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീര്‍ തുകലില്‍, ഡെപ്യൂട്ടി കളക്ടര്‍ വി.ഇ അബ്ബാസ്, കുന്നത്തുനാട് തഹസില്‍ദാര്‍ എം.മായ, ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.
കേസിന് അരനൂറ്റാണ്ടിന്റെ ചരിത്രം
കാക്കനാട് : പരിയയത്തുകാവു ഉന്നതിയിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസിന് പറയാനുള്ളത് അമ്പതാണ്ടിന്റെ ചരിത്രം. ഹര്‍ജിക്കാരനായ ശങ്കരന് നായരുടെ കുടുംബം 1976 ല്‍ 23 സെന്റ് സ്ഥലം തന്റെ ആശ്രിതരായിരുന്ന രണ്ടു കുടുംബങ്ങള്‍ക്ക് ലാൻഡ് ട്രിബ്യൂണല്‍ വിധിപ്രകാരം നല്‍കിയിരുന്നു. ഈ സ്ഥലത്തോടു ചേര്‍ന്നുള്ള ഒന്നരയേക്കറിലേറെ വരുന്ന സ്ഥലവും കുടികിടപ്പുകാര്‍ പിന്നീട് ബലമായി കൈയേറിയതായി ചൂണ്ടിക്കാട്ടി ശങ്കരന് നായര്‍ കോടതിയെ സമീപിക്കുകയും കുടികിടപ്പവകാശമായി നല്കിയ 23 സെന്റൊഴികെയുള്ള സ്ഥലം ശങ്കരന് നായര്‍ക്ക് അവകാശപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി 1984 ല്‍ കോടതി വിധി ഉണ്ടാവുകയും ചെയ്തു.
കീഴ്ക്കോടതി വിധിക്കെതിരെ ഉന്നതിയിലെ കുടുംബങ്ങള്‍ കേസിന് പോയതോടെ ഒഴിപ്പിക്കല്‍ നടപടികള്‍ പതിറ്റാണ്ടുകളോളം നീളുകയായിരുന്നു. 50 കൊല്ലം കൊണ്ട് തര്‍ക്കഭൂമിയിലെ കുടുംബങ്ങളുടെ എണ്ണം ഏഴായി വര്‍ധിച്ചു. ശങ്കരന്‍നായരുടെ മരണശേഷവും അദ്ദേഹത്തിന്റെ അവകാശികള്‍ നടത്തിയ കേസുകളില്‍ സുപ്രീംകോടതി സ്ഥലം കൈയേറിയവരെ ഒഴിപ്പിക്കാന്‍ ഒടുവില്‍ ഉത്തരവിടുകയായിരുന്നു. പര്യത്തുകാവ് ഉന്നതിയില്‍ 50 വര്‍ഷത്തിനിടയില്‍ 15 തവണയാണ് ഒഴിപ്പിക്കല്‍ നടപടികളുമായി അധികൃതരെത്തിയത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏഴു കുടുംബങ്ങള്‍ക്കുമായി 35 സെന്റ് സ്ഥലം ലഭ്യമാക്കാന്‍ ശങ്കരന് നായരുടെ കുടുംബം സമ്മതം അറിയിച്ചിട്ടില്ല.
Sports
കൊല്ലം: 70-ാം സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം 108.5 പോയിന്റുമായി എറണാകുളം ഒന്നാം സ്ഥാനത്ത്. 89 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. കോട്ടയം (59.5) ആണ് മൂന്നാമത്.
21 ഫൈനലുകളാണ് ഇന്നലെ നടന്നത്. ഇതില്‍ എട്ടു താരങ്ങള്‍ മീറ്റ് റിക്കാർഡിട്ടു. നാവിക സേനയുടെ താരമായ ആന്‍സി സോജന് ജന്മനാടായ തൃശൂരിന് വേണ്ടി ലോംഗ്ജംപില് 6.38 മീറ്റര്‍ ക്ലിയർ ചെയ്ത് റിക്കാര്‍ഡ് കുറിച്ചു.
100 മീറ്റര്‍ ഹര്‍ഡില്‍സ് 13.59 സെക്കന്‍ഡ് സമയത്തില്‍ പൂര്‍ത്തിയാക്കി പാലക്കാടിനു വേണ്ടി സി. അഞ്ജലി, ഷോട്ടിൽ13.36 മീറ്റര്‍ എറിഞ്ഞ് കോഴിക്കോട് നിന്നുള്ള ഡോണ മരിയ റോയി, 100 മീറ്റര്‍ ഓട്ടത്തില്‍ 10.42 സെക്കന്‍ഡില്‍ പാലക്കാടിന്റെ ജിഷ്ണു പ്രസാദ്, 400 മീറ്റര്‍ ഗേള്‍സ് 47.54 സെക്കന്‍ഡില്‍ കോട്ടയത്തിന്റെ റിന്‍സ് ജോസഫ്, 1500 മീറ്ററില്‍ 3:47.10 സെക്കൻഡിൽ പാലക്കാടിന്റെ നബീല്‍ സാഹി, ജാവലിന്‍ ത്രോയില്‍ 74.12 മീറ്റര്‍ ദൂരം എറിഞ്ഞ് ഇടുക്കിയുടെ ബിബിന്‍ ആന്റണി എന്നിവരും റിക്കാർഡ് സ്വന്തമാക്കി.
മിക്സഡ് റിലേയില്‍ 42.06 സെക്കന്‍ഡില്‍ പാലക്കാട് ഒന്നാമതും 43.05 സെക്കന്‍ഡില്‍ തൃശൂര്‍ രണ്ടാം സ്ഥാനവും നേടി.
Kerala
കൊച്ചി: എറണാകുളത്ത് കനത്ത മഴയില്‍ തൃപ്പൂണിത്തുറയിലെ വീടുകളില്‍ വെള്ളം കയറി. തൃപ്പൂണിത്തുറയിലെ ഇടംപാടം പാണ്ടിപ്പറമ്പ് റോഡിലെ 22 ഓളം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. രാത്രിയില്‍ തന്നെ വീടുകളില്‍ വെള്ളം കയറുകയായിരുന്നു.
വെള്ളം ഒഴുകി പോകേണ്ട പൈപ്പ് ഒരു സ്വകാര്യ വ്യക്തി അടച്ചുകെട്ടിയതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത് എന്നാണ് ആക്ഷേപം. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് മുമ്പ് പൈപ്പിട്ട് പരിഹരിച്ച വെള്ളക്കെട്ട് സ്വകാര്യ വ്യക്തി അടച്ചു കെട്ടിയതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം, തൃപ്പൂണിത്തുറ നഗരത്തിലെ റോഡുകളും വെള്ളത്തിനടിയിലായിട്ടുണ്ട്. കനത്ത ഗതാഗത കുരുക്കും ഈ ഭാഗത്ത് ഉണ്ടാവുന്നുണ്ട്. എറണാകുളത്ത് ഇന്നലെ മുതല്‍ ആരംഭിച്ച കനത്ത മഴ ഇതുവരെ തോര്‍ന്നിട്ടില്ല. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala
കൊച്ചി: എറണാകുളത്ത് എച്ച്വണ് എന്‍വണ്‍ ബാധിച്ച് ഒരു മരണം. പാലാരിവട്ടം സ്വദേശിനിയാണ് മരിച്ചത്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇവർക്ക് എച്ച്വണ് എന്‍വണ്‍ ആണെന്നു സ്ഥിരീകരിച്ചത്.
നാല് ദിവസം മുമ്പു കാഞ്ഞിരപ്പള്ളി കപ്പാട് പനി ബാധിച്ച് മരിച്ച യുവാവിന് എച്ച്വൺ എന്‍വണ്‍ സ്ഥിരീകരിച്ചിരുന്നു. പനിയെ തുടർന്ന് നാലു ദിവസം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്.
പിന്നീടാണ് കോട്ടയത്തെ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലായിരിക്കെ നടത്തിയ പരിശോധനയിലാണ് എച്ച്വണ് എന്‍വണ്‍ സ്ഥിരീകരിച്ചത്.
Kerala
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ നടക്കുന്ന ഇഡി റെയ്ഡില്‍ വ്യാപക പ്രതിഷേധം. എറണാകുളത്ത് മുന്‍ മന്ത്രി പി. രാജീവിന്റെയും ജില്ലാ സെക്രട്ടറി എസ്. സതീഷ്, എം. സ്വരാജ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പ്രതിഷേധം പ്രകടനം നടന്നത്.
മുന്‍ എംഎല്‍എമാരായ കെ.എസ്. അരുണ്‍കുമാര്‍, കെ.എന്‍. ഉണ്ണികൃഷ്ണന് എന്നിവരും പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. എറണാകുളം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് നഗരങ്ങളിലൂടെ ചുറ്റിയാണ് മാര്‍ച്ച് നടക്കുന്നത്. മേനക ജംഗ്ഷന് വരെയാണ് പ്രതിഷേധം നടന്നത്.
സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. പിണറായി വിജയന്റെ വീടുകളിലും സിഎംആര്‍എല്ലിന്റെ ഓഫീസുകളിലും അടക്കം 12 ഇടങ്ങളിലാണ് ഒരേസമയം ഇഡി റെയ്ഡ് തുടരുന്നത്. എറണാകുളത്ത് സിഎംഡിആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ ആലുവയിലെ വീട്ടിലും സിഎംആര്‍എല്ലിന്റെ ഓഫീസിലും ഇഡി റെയ്ഡ് തുടരുകയാണ്.
ശശിധരന് കര്‍ത്തയ്ക്ക് ബന്ധമുള്ള കളമശേരിയിലെ നിപുണ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന് സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്. രാവിലെ ആറു മുതലാണ് ആലുവയിലെ വീട്ടിലും ഓഫീസിലും റെയ്ഡ് ആരംഭിച്ചത്. കര്‍ത്തയുടെ ആലുവയിലെ ശ്രീവത്സം എന്ന വീട്ടില്‍ രണ്ടു വര്‍ഷം മുമ്പും ഇഡിയുടെ പരിശോധന നടന്നിരുന്നു.
ശശിധരന് കര്‍ത്തയുടെ മകന് സിഎംആര്‍എല്ലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ശരണ്‍ എസ് കര്‍ത്തയെ ചോദ്യം ചെയ്തതായാണ് വിവരം. പിണറായി വിജയനെയും മകള്‍ വീണ വിജയനെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.
District News
1. തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുമോ?
മുൻ സർക്കാരിന്റെ കാലത്ത് പ്രതിദിനം 190 എംഎൽഡി കുടിവെള്ളം സംഭരിച്ച് വിതരണം ചെയ്യാനുള്ള പദ്ധതി തയാറാക്കി അന്നത്തെ ജലവിഭവ വകുപ്പു മന്ത്രിയുമായി ചർച്ചകൾ നടത്തിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പദ്ധതി നടന്നില്ല. ഇത്തവണ അതിനു പരിഹാരം ഉണ്ടാകും. കുറ്റമറ്റ കുടിവെള്ള വിതരണ സംവിധാനം മണ്ഡലത്തിൽ നടപ്പാക്കും.
2. തൃക്കാക്കരയ്ക്ക് വിപുലമായ സൗകര്യങ്ങളോടെ ഒരു സർക്കാർ ആശുപത്രി അങ്ങയുടെ പദ്ധതികളിൽ ഉണ്ടാകുമോ?
പി.ടി. തോമസ് എംഎൽഎ ആയിരുന്നപ്പോൾ ഇതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. ഡയാലിസിസ് സൗകര്യങ്ങളും വിദഗ്ധ ചികിത്സാ സൗകര്യങ്ങളും കൂടുതൽ കിടക്കകളുമുള്ള പുതിയ താലൂക്ക് ആശുപത്രി യാഥാർഥ്യമാക്കാൻ ശ്രമിക്കും.
3. തമ്മനം -പുല്ലേപടി റോഡുവികസനം, ഇൻഫോപാർക്കിലേക്കുള്ള പാതയുടെ വിപുലീകരണം... ഗതാഗത രംഗത്ത് വേഗത്തിൽ പരിഗണിക്കുന്ന പദ്ധതികൾ?
ദേശീയപാതയിൽ നിന്നു ചക്കരപ്പറമ്പ്, കാളച്ചാൽ പ്രദേശങ്ങളിലൂടെ കടന്ന് സീപോർട്ട്-എയർപോർട്ട് റോഡ് വഴി ഇൻഫോപാർക്കിലേക്ക് അതിവേഗം എത്താനുള്ള പദ്ധതിയാണ് മനസിലുള്ളത്. 1000 കോടി രൂപയെങ്കിലും ചെലവു പ്രതീക്ഷിക്കുന്ന പ്രോജക്ടാണിത്.
4. ഐടി ഹബായി മാറിയ ഇൻഫോപാർക്കിന്റെ ഇടിച്ചിറ ഭാഗങ്ങളിലെ ഗതാഗതക്കുരുക്കിന് എന്താണ് പരിഹാരം?
മെട്രോ റയിൽ രണ്ടാം ഘട്ടം, വാട്ടർ മെട്രോ തുടങ്ങിയുള്ള ഗതാഗതസൗകര്യങ്ങൾകൂടി യാഥാർഥ്യമാകുന്നതോടെ ഇൻഫോപാർക്കിലേക്കുള്ള യാത്രകൾ കൂടുതൽ സുതാര്യമാകും. ഇടച്ചിറയിൽ പുതിയ പാലം കൂടി വരുന്നതോടെ ആ മേഖലയിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.
5. മാലിന്യസംസ്കരണത്തിനായി പ്രത്യേക പദ്ധതികൾ മനസിലുണ്ടോ?
മണ്ഡലത്തിൽ മാലിന്യ സംസ്കരണത്തിനുള്ളതടക്കം പൂർത്തീകരിക്കേണ്ട കുറെ അടിയന്തര പ്രശ്നങ്ങളുണ്ട്. അവ ഓരോന്നായി നടപ്പാക്കാൻ കഴിയും എന്നാണ് വിശ്വാസം. യുഡിഎഫ് അധികാരത്തിയ സാഹചര്യത്തിൽ തൃക്കാക്കര മണ്ഡലത്തിന്റെ സമഗ്ര വികസനവും പുരോഗതിയും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് ആദ്യ ഘട്ടങ്ങളിൽ ഊന്നൽ നൽകും.
വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, കൃഷി, ഭവന പദ്ധതി എന്നിവയ്ക്കാകും കൂടുതൽ മുൻഗണന. കുടിവെള്ള പദ്ധതിയടക്കം1800 കോടി രൂപയുടെ വിവിധ പദ്ധതികളാണ് തുടക്കത്തിൽ കൊണ്ടുവരിക.
തയാറാക്കിയത്:
ശിവശങ്കരപ്പിള്ള
ടെട്രാപോഡ് രണ്ടാം ഘട്ടം വേഗത്തിലാക്കും : മുഹമ്മദ് ഷിയാസ് കൊച്ചി എംഎൽഎ
1. ചെല്ലാനത്തു ടെട്രാപോഡിന്റെ രണ്ടാം ഘട്ട നിർമാണത്തിന് എന്തെല്ലാം നടപടി സ്വീകരിക്കും?
രണ്ടാം ഘട്ട ടെട്രാപോഡ് നിർമാണത്തിനാവശ്യമായ ഭരണ, സാങ്കേതിക അനുമതികളും തുകയും ലഭ്യമാക്കുന്ന നടപടി ആരംഭിക്കും. ഇതു മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ടെൻഡർ നടപടിക്ക് തുടക്കംകുറിക്കും. ഒന്നാം ഘട്ടത്തിൽ 15, 16 വാർഡുകളിൽ നിർമാ ണം നടന്നില്ല. അവിടെയും നിർമാണം നടത്തി ടെട്രാപോഡ് ബലപ്പെടുത്തും.
2. തോപ്പുംപടിയിലേയും പരിസര പ്രദേശങ്ങളിലെയും രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരി
ക്കാൻ എന്താണ് പദ്ധതി?
ആവശയുള്ളതിന്റെ പകുതി കുടിവെള്ളം മാത്രമേ ഇപ്പോൾ ലഭിക്കുന്നുള്ളു. ആലുവയിൽ നിന്നുള്ള 190 എംഎൽഡി കുടിവെള്ള പദ്ധതിയും പാഴൂരിലെ പുതിയ പദ്ധതിയും യാഥാർഥ്യമാകുന്നതോടെ പശ്ചിമകൊച്ചിയിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരമാകുമെന്നാണു പ്രതീക്ഷ. പഴയ പൈപ്പുകളും മാറ്റും.
3. ഫോർട്ടുകൊച്ചി - വൈപ്പിൻ റോ-റോ സർവീസ് കാര്യക്ഷമമല്ല. ഇവിടെ യാത്രാക്ലേശം രൂക്ഷമാണ്. ഉടനടി പരിഹാരമാകുമോ?
റോ-റോ വെസലുകളുടെ യന്ത്രത്തകരാറുകൾ പരിഹരിക്കുന്ന ഏജൻസികൾ പര്യാപ്തമല്ല. സർവീസുകൾക്കു തടസമുണ്ടാകാതിരിക്കാനും പെട്ടെന്നു പരിഹരിക്കാനും ഉദ്യോഗസ്ഥതലത്തിൽ ചർച്ച നടത്തും. പുതിയ വെസലുകൾ നീറ്റിലിറക്കാൻ കോർപറേഷനും നടപടി ആരംഭിച്ചിട്ടുണ്ട്. ജലഗതാഗതം സുഗമമാകണമെന്നതു സർക്കാരിന്റെ ലക്ഷ്യമാണ്.
4. കുമ്പളങ്ങി പഞ്ചായത്തിലെ
കളിസ്ഥലം യാഥാർഥ്യമാക്കാൻ
എന്തു നടപടി സ്വീകരിക്കും?
കഴിഞ്ഞ പഞ്ചായത്തു ഭരണസമിതി തന്നെ കളിസ്ഥലം യാഥാർഥ്യമാക്കാൻ നടപടിക്ക് തുടക്കമിട്ടിട്ടുണ്ട്. ഭൂമി തരംമാറ്റലിനു റവന്യൂ വകുപ്പിൽ അപേക്ഷ നൽകി.
അവിടുത്തെ യുവാക്കളുടെ ചിരകാല അഭിലാഷം നടപ്പാക്കും.
5. മട്ടാഞ്ചേരി ബോട്ട്ജെട്ടിയിലെ
ജലഗതാഗതം സുഗുമമാക്കാൻ
നടപടി ഉണ്ടാകുമോ?
വെള്ളത്താൽ ചുറ്റപ്പെട്ട മണ്ഡലമാണ് കൊച്ചി. കായലുകളിലെ എക്കൽ നീക്കം ചെയ്താൽ മട്ടാഞ്ചേരിയിൽ ഉൾപ്പെടെയുള്ള ജലഗതാഗതം സുഗമമാകും.
കൂടാതെ വൈപ്പിനിലേക്കും എറണാകുളത്തേക്കും കൊച്ചിയിൽ നിന്ന് കൂടുതൽ ബോട്ട് സർവീസ് നടത്തി ജലഗതാഗതം പരിപോഷിപ്പിക്കും. ഇതു കായൽ ടൂറിസത്തിനും ഉപകരിക്കും.
തയാറാക്കിയത്
പോൾ ബെന്നി
Kerala
കൊച്ചി: എറണാകുളത്ത് ഇടിമിന്നലേറ്റ് വിദ്യാർഥിക്ക് പരിക്ക്. എറണാകുളം കുന്നത്തുനാട്ടിൽ ആണ് സംഭവം. കടയിരുപ്പ് കിഴക്കേ പുതിയ മഠത്തിൽ ബാബുവിന്റെ മകൻ വാസുദേവനാണ് പരിക്കേറ്റത്. മിന്നലിനെ തുടർന്ന് വീടിന്റെ ഭിത്തി അടർന്നുവീണ് ആണ് കുട്ടിക്ക് പരിക്കേറ്റത്.
പ്രദേശത്തെ മൂന്നോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മംഗലത്തുനട മാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലും വീടുകൾക്ക് കേടുപറ്റി. പല വീടുകളിലും ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കേരള സംസ്ഥാനം രൂപീകൃതമായി 59 വര്‍ഷം കാത്തിരിക്കേണ്ടിവന്നു എറണാകുളം ജില്ലയിൽനിന്ന് ഒരു മുഖ്യമന്ത്രിയുണ്ടാകാന്‍.
നെട്ടൂരില്‍ ജനിച്ച വി.ഡി. സതീശന് നിയമപഠനത്തിന്റെ ഭാഗമായി കുറച്ചുകാലം തിരുവനന്തപുരത്തേക്ക് മാറിയത് ഒഴിച്ചാല്‍ പൂര്‍ണമായും എറണാകുളം ജില്ലക്കാരനാണ്.
പ്രാഥമിക വിദ്യാഭ്യാസവും കോളജ് വിദ്യാഭ്യാസവും വക്കീല്‍ പ്രാക്ടീസുമൊക്കെ എറണാകുളത്ത് തന്നെയായിരുന്നു. നെട്ടൂരിലെ കുടുംബവീട്ടില്‍ നിന്ന് ആലുവയിലും ഇപ്പോള്‍ പറവൂരിലുമായി ജില്ലയിലെ സ്ഥിരം താമസക്കാരനുമാണ് സതീശന്.
രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായി 1996ല്‍ പറവൂര്‍ മണ്ഡലത്തില്‍ മത്സരിച്ചത് മുതല്‍ പറവൂരിന്റ പുത്രനായി വിഡി മാറി. ആദ്യ അവസരത്തില്‍ പരാജയപ്പെട്ടെങ്കിലും പറവൂർ വിടാൻ തയാറായില്ല. അവിടെ സ്ഥിരം താമസമാക്കി പാര്‍ലമെന്ററി പാര്‍ട്ടി പ്രവര്‍ത്തനം ഊര്‍ജിതമാക്കി. തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പുകളിലൊന്നും വിഡിയെ സ്വന്തം നാട് കൈവിട്ടില്ല.
സാങ്കേതികമായി ജില്ലയില്‍ നിന്നുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ് വി.ഡി.എസ്. തിരുക്കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ടി.കെ. നാരായണപിള്ള പറവൂര്ക്കാരനായിരുന്നു.
തിരുക്കൊച്ചി മന്ത്രിസഭയിലെ അവസാന മുഖ്യമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോന് തൃശൂര്‍ സ്വദേശിയായിരുന്നെങ്കിലും വക്കീല്‍ പ്രാക്ടീസിനായി എറണാകുളത്തേക്ക് താമസം മാറിയിരുന്നു.
എറണാകുളത്ത് താമസിക്കുമ്പോഴാണ് തിരുക്കൊച്ചി മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും മുഖ്യമന്ത്രിയാകുന്നതും.
Kerala
കൊച്ചി: ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം. മരങ്ങൾ കടപുഴകി വീണും വൈദ്യുതി പോസ്റ്റുകൾ തകർന്നും റോഡ് ഗതാഗതവും വൈദ്യുതി വിതരണവും താറുമാറായി. കോട്ടയം, എറണാകുളം ജില്ലകളിലാണ് കാറ്റും മഴയും കനത്ത നാശം വിതച്ചത്.
കോട്ടയം ഉഴവൂർ ആൽപ്പാറയിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. വഴിയോരത്ത് നിന്നിരുന്ന മരം വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. ഇതിലൊന്ന് റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് പതിച്ചത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ ബാബുവിനും യാത്രക്കാരനായ ജോയിക്കും പരിക്കേറ്റു.
ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരങ്ങളും പോസ്റ്റുകളും റോഡിൽ വീണതോടെ പൂവത്തിങ്കൽ, ഉഴവൂർ, മോനിപ്പള്ളി ഭാഗങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴയിൽ കൊച്ചി-ധനുഷ്കോടി പാതയോരത്തുള്ള കാർ ഷോറൂമിന് ശക്തമായ കാറ്റിൽ വലിയ നാശനഷ്ടം സംഭവിച്ചു.
ഷോറൂമിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്ന് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് മുകളിലേക്ക് വീണു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കുന്നത്. കോതമംഗലം കുട്ടമ്പുഴ മേഖലയിലും കാറ്റിൽ വൻ നാശനഷ്ടം സംഭവിച്ചു.
Kerala
കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. യുപി സ്വദേശി രാജേഷ് ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. അതിക്രമം നടക്കുന്ന സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് താമസിക്കുന്നയാളാണ് പ്രതി.
സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥിനിയായ 16കാരി അമ്മയ്ക്കും സഹോദരനും ഒപ്പമായിരുന്നു താമസം. അമ്മയും സഹോദരനും വീട്ടില്‍ നിന്ന് പുറത്തുപോയ സമയത്താണ് പ്രതി മതിൽ ചാടി കടന്ന് വീട്ടില്‍ അതിക്രമിച്ചുകയറിയത്.
പെയിന്റിംഗ് ജോലി ചെയ്യുന്ന പ്രതി പെൺകുട്ടിയുടെ വീടിന് സമീപത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇയാൾ സ്ഥിരമായി കുട്ടിയുടെ വീടിന് മുന്നിലൂടെയാണ് സൈക്കിളില്‍ സഞ്ചരിച്ചിരുന്നത്. ഈ സമയം വീട്ടിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുമായിരുന്നു. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.
Kerala
കൊച്ചി: കളമശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കൊല്ലംകുടി വീട്ടിൽ അബു(73) ആണ് മരിച്ചത്. വീടിന് സമീപത്ത് മരങ്ങൾ കുത്തി മറിക്കുന്നത് കണ്ട് പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.
ആക്രമണത്തിൽ അബുവിന്റെ കാലിനും വാരിയെല്ലുകൾക്കും ഗുരുതര പരിക്കേറ്റിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അബുവിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും പോത്ത് അക്രമാസക്തമായിരുന്നതിനാൽ ഉടൻ വയോധികനെ രക്ഷിക്കാനായില്ല.
തുടർന്ന് പോത്തിന്റെ ശ്രദ്ധ മാറിയതോടെയാണ് നാട്ടുകാർ അബുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ അബുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
Kerala
പരവൂർ: എറണാകുളം ജംഗ്ഷൻ യാർഡിൽ ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഇന്നു രാത്രി തന്നെ ട്രാഫിക് ബ്ലോക്ക് ആരംഭിക്കുന്നതിനാൽ ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസ്, മാവേലി, ചെന്നൈ എസി സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും. ആലപ്പുഴ റൂട്ടിലുള്ള സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഒഴിവാക്കുന്നതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് റെയിൽവേ അറിയിച്ചു.
കോട്ടയം വഴി തിരിച്ചു വിടുന്ന ട്രെയിനുകൾ
ഗുരുവായൂർ – ചെന്നൈ എഗ്മോർ (16128): ഇന്ന് മുതൽ 26 വരെയുള്ള 16 ദിവസങ്ങളിൽ ഈ ട്രെയിൻ കോട്ടയം വഴി തിരിച്ചുവിടും. കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.
മാവേലി എക്സ്പ്രസ് (16603): ഇന്ന്, 15 തീയതികളിൽ മംഗളൂരുവിൽനിന്നു പുറപ്പെടുന്ന മാവേലി എക്സ്പ്രസ് കോട്ടയം വഴി തിരിച്ചുവിടും. എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും.
ചെന്നൈ – തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് (22207): ഇന്ന്, 15, 22 തീയതികളിൽ ചെന്നൈയിൽനിന്നു പുറപ്പെടുന്ന ട്രെയിൻ കോട്ടയം വഴി ഓടും. എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചു.
കൊച്ചുവേളി – മംഗളൂരു അന്ത്യോദയ (16355): നാളെ, 14, 16, 21, 23 തീയതികളിൽ കായംകുളത്തിനും എറണാകുളം ടൗണിനുമിടയിൽ കോട്ടയം വഴി തിരിച്ചുവിടും. ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ നിർത്തും.
സമയക്രമത്തിൽ മാറ്റം
യാർഡിലെ ജോലികൾ കാരണം ചില ട്രെയിനുകൾ വൈകി ഓടാനും സാധ്യതയുണ്ട്.
മംഗളൂരു ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് അന്ത്യോദയ (16356) ഇന്ന്, 15, 22 തീയതികളിൽ 30 മുതൽ 40 മിനിറ്റ് വരെ വൈകും.
മംഗളൂരു സെൻട്രൽ – തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603) നാളെ മുതൽ 26 വരെയുള്ള തീയതികളിൽ 40 മിനിറ്റ് വൈകിയായിരിക്കും ലക്ഷ്യസ്ഥാനത്ത് എത്തുക.
ട്രാക്ക് നവീകരണം അത്യാവശ്യമായതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും യാത്രക്കാർ റെയിൽവേയുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Kerala
കൊച്ചി: എറണാകുളം ചക്കരപ്പറമ്പില്‍ ലോറിയുടെ പിന്നില്‍ ബസ് ഇടിച്ച് അപകടം. വൈറ്റിലയ്ക്കും ഇടപ്പള്ളി സിഗ്നലിനും ഇടയിലാണ് അപകടമുണ്ടായത്.
ചെന്നൈയില്‍ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന ദീര്‍ഘദൂര ബസാണ് അപകടത്തില്‍ പെട്ടത്. വേഗത്തില്‍ എത്തിയ ബസ് മുന്നില്‍ പോവുകയായിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
നിരവധി യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ ബസ് സ്ഥലത്ത് നിന്നും മാറ്റാന്‍ സാധിക്കാത്തതിനാല്‍ വലിയ ഗതാഗത കുരുക്ക് രൂപപ്പെട്ടു. ഒന്നര മണിക്കൂറിന് ശേഷമാണ് റിക്കവറി വാന്‍ എത്തിച്ച് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
മുന്‍വശം മാത്രമാണ് തകര്‍ന്നതെങ്കിലും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയില്‍ ആയിരുന്നു ബസ്. ഏറെ തിരക്ക് ഉണ്ടാവുന്ന റോഡ് ആയതിനാല്‍ ബസ് റോഡിന് നടുവില്‍ കിടന്നത് വലിയ ഗതാഗത തടസത്തിന് കാരണമായി.
Kerala
കൊച്ചി: എംഎല്‍എമാരുടെ തലയെണ്ണി മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ് തുടരവെ കേരളത്തില്‍ ഫ്ളക്സ് യുദ്ധം തുടരുന്നു. എറണാകുളം ജില്ലയില്‍ വിവിധയിടങ്ങളായി കെ.സി. വേണുഗോപാലിനായും രമേശ് ചെന്നിത്തലക്കായും വി.ഡി. സതീശനായും വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു.
പെരുമ്പാവൂരിലും ഇടപ്പള്ളിയിലുമാണ് കെ.സി. വേണുഗോപാലിനായി ഫ്ളക്സ് എത്തിയത്. പോര്‍ക്കളത്തിലെ പടനായകന് അഭിവാദ്യങ്ങള്‍, 'യുഡിഎഫ് ജയിച്ചു, കെസി നയിക്കും' എന്ന വാചകങ്ങളോടെയാണ് ഫ്ളക്സ് എത്തിയത്. പെരുമ്പാവൂരില്‍ ഇന്ദിരാ ഭവന്റെ മുന്നിലടക്കം അഞ്ചിടങ്ങളിലായാണ് ഫ്ളക്സ് എത്തിയത്. ഇടപ്പള്ളി ടൗണില്‍ ലുലു മാളിന് അടുത്തായി കെ.സിക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള ഫ്ളക്സും ഇന്നലെ എത്തിയിരുന്നു.
രമേശ് ചെന്നിത്തലയ്ക്കായും പെരുമ്പാവൂരില്‍ ഫ്ളക്സ് എത്തിയിട്ടുണ്ട്. 'കേരളത്തെ നയിക്കാന്‍ രമേശ് ചെന്നിത്തല' എന്നാണ് ഫ്ളക്സില്‍ ഉള്ളത്. ആര്‍സി ബ്രിഗേഡ് എന്ന പേരിലാണ് ഫ്ളക്സുകള്‍ വച്ചിട്ടുള്ളത്. വി.ഡി. സതീശനായി ജില്ലയില്‍ വിവിധയിടങ്ങളില്‍ ഫ്ളക്സ് ഉയര്‍ന്നിരുന്നു.
'പട നയിച്ചവര്‍ നാട് നയിക്കട്ടെ', 'നിലപാടുകള്‍ രാജകുമാരന്', 'നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍' എന്ന വാചകങ്ങളോടെയാണ് കങ്ങരപ്പടിയില്‍ ഫ്ളക്സ് എത്തിയത്. മൂവാറ്റുപുഴയിലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കുമായി ഫ്ളക്സുകള്‍ എത്തിയിട്ടുണ്ട്.
യുഡിഎഫിനെ ഭരണത്തിലേക്ക് എത്തിച്ച പ്രചാരണ സമിതി ചെയര്മാന് രമേശ് ചെന്നിത്തലയ്ക്ക് അഭിവാദ്യങ്ങള്‍ എന്ന വാചകങ്ങളോടെയാണ് മൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമെത്തിയ പോസ്റ്റര്‍. വനവാസമല്ല, പട്ടാഭിഷേകം എന്നെഴുതിയ പോസ്റ്റര്‍ ആയിരുന്നു ഇന്നലെ മൂവാറ്റുപുഴയില്‍ എത്തിയത്.
അതേസമയം, ഫ്ളക്സ് ബോര്‍ഡുകളല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എന്ന് കെ.സി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. ചര്‍ച്ചകള്‍ വി.ഡി. നേരിട്ട് പ്രതികരണം നടത്തിയിട്ടില്ല. നേതാക്കളെ കാണാന്‍ ചെന്നിത്തല ഇന്ന് ഡല്‍ഹിയിലെത്തി. ഇന്നലെ കെ.സി. വേണുഗോപാലും ഡല്‍ഹിയില്‍ എത്തിയിരുന്നു.
Kerala
കൊച്ചി: എറണാകുളം ജില്ലയില്‍ 14 മണ്ഡലങ്ങളിലും വിജയം കൊയ്ത് യുഡിഎഫ്. ഇതാദ്യമായാണ് എറണാകുളത്ത് മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുന്നത്. എറണാകുളം ജില്ലയില്‍ കംപ്ലീറ്റ് സ്വീപ് ആകുമെന്ന് വി.ഡി. സതീശന് തെരഞ്ഞെടുപ്പിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. വലിയ ഭൂരിപക്ഷത്തോടെയാണ് ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെല്ലാം വിജയിച്ചത്.
പറവൂരില്‍ 20545 വോട്ടിനാണ് വി.ഡി. സതീശന് വിജയിച്ചത്. യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവാണ് വി.ഡി. സതീശന്. 2021ലെ തെരഞ്ഞെടുപ്പില്‍ 22000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വി.ഡി. സതീശന് ജയിച്ചത്.
വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ എല്‍ഡിഎഫിന്റെ ടൈസണ്‍ മാസ്റ്റര്‍ ലീഡ് ഉയര്‍ത്തിയെങ്കിലും വി.ഡി. സതീശന് ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി വത്സല പ്രസന്നകുമാര്‍ ആണ് മൂന്നാം സ്ഥാനത്ത്.
മൂവാറ്റുപുഴയില്‍ 42829 വോട്ടുകള്‍ക്കാണ് മാത്യു കുഴല്നാടന് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍. അരുണ്‍ രണ്ടാം സ്ഥാനത്തും എന്‍ഡിഎയുടെ സണ്ണി കടുത്താഴെ മൂന്നാം സ്ഥാനത്തേക്കുമെത്തി.
വൈപ്പിന്‍ മണ്ഡലത്തില്‍ 15648 വോട്ടിന് ടോണി ചമ്മിണി വിജയിച്ചു. അഡ്വ. എം.ബി. ഷൈനി ആദ്യം മുതല്‍ ലീഡ് ഉയര്‍ത്തി മുന്നില്‍ എത്തിയിരുന്നെങ്കിലും പിന്നീട് പിന്നോട്ടു പോവുകയായിരുന്നു. ട്വന്റി 20യുടെ അനിത തോമസ് ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.
കളമശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി.ഇ. അബ്ദുൾ ഗഫൂര്‍ വിജയിച്ചു. സിറ്റിംഗ് മന്ത്രിയായിരുന്ന പി. രാജീവ് ആദ്യം ലീഡ് ഉയര്‍ത്തിയെങ്കിലും പിന്നീട് ലീഡ് നില കുറയുകയായിരുന്നു. 16312 വോട്ടുകള്‍ക്കാണ് അബ്ദുല്‍ ഗഫൂര്‍ രാജീവിനെ മലര്‍ത്തിയടിച്ചത്. എം.പി. ബിനു ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.
പെരുമ്പാവൂരില്‍ മനോജ് മൂത്തേടന് 28432 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളിയുടെ പരിഭവം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായില്ല എന്ന് വ്യക്തമാക്കിയാണ് മനോജിന്റെ ഉജ്ജ്വല വിജയം. ബേസില്‍ പോള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജിബി പാത്തിക്കല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
അങ്കമാലിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോജി എം ജോണ്‍ 35347 വോട്ടുകള്‍ക്ക് വിജയിച്ചു. എല്‍ഡിഎഫിന്റെ സാജു പോളിനെയും എന്‍ഡിയുടെ പ്രോമി കുര്യാക്കോസിനെയും പിന്നിലാക്കിയാണ് റോജി എം ജോണിന്റെ മികച്ച വിജയം.
കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് 8188 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സിറ്റിംഗ് എംഎല്‍എയായിരുന്ന കെ.ജെ. മാക്സി പിന്നിലാക്കിയാണ് ഷിയാസിന്റെ വിജയം. സേവ്യര്‍ ജൂലപ്പന് ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളോ ദീപ്തി മേരി വര്‍ഗീസിന്റെ അതൃപ്തിയോ തെരഞ്ഞെടുപ്പില്‍ വിലപ്പോയില്ല എന്നാണ് ഷിയാസിന്റെ വിജയത്തിന് ആധാരം.
കുന്നത്തുനാട്ടില്‍ വി.പി. സജീന്ദ്രന് 21233 വോട്ടിനാണ് വിജയിച്ചത്. സിറ്റിംഗ് എംഎല്‍എയായ എല്‍ഡിഎഫിന്റെ പി.വി. സജീന്ദ്രനെയും കോണ്‍ഗ്രസ് വിട്ടെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരനെയും പിന്നിലാക്കിയാണ് സജീന്ദ്രന്റെ വലിയ വിജയം. ട്വന്റി 20യുടെ ചെയര്മാന് സാബു എം ജേക്കബ് വി.പി. സജീന്ദ്രനെതിരെ ഉയര്‍ത്തിയ ഡീല്‍ ആരോപണം തെരഞ്ഞൈടുപ്പില്‍ തിരിച്ചടിയായില്ല.
കോതമംഗലത്ത് ഷിബു തെക്കുംപുറം 16859 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഷിബുവിന്റെ അതേ പേരില്‍ രണ്ടു വിതമ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും ഷിബു തെക്കുംപുറം ലീഡ് ഉയര്‍ത്തുകയായിരുന്നു. ആന്റണി ജോണ്‍ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അജി നാരായണ്‍ ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.
ആലുവയില്‍ എ.എം. ആരിഫിനെ കടത്തി വെട്ടി അന്‍വര്‍ സാദത്ത്24193 വോട്ടുകള്‍ക്ക് വിജയിച്ചു. 2011 മുതല്‍ അന്‍വര്‍ സാദത്ത് വിജയിക്കുന്ന മണ്ഡലമാണ് ആലുവ. ആലുവ തിരിച്ചു പിടിക്കാനായാണ് എല്‍ഡിഎഫ് അരൂരില്‍ നിന്നും ആരിഫിനെ ആലുവയില്‍ എത്തിച്ചത്. എന്നാല്‍ ആരിഫിനെ അന്‍വര്‍ സാദത്ത് മലര്‍ത്തിയടിക്കുകയായിരുന്നു. എം. ബ്രഹ്മരാജ് ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.
തൃപ്പൂണിത്തുറയില്‍ ദീപക് ജോയ് 18456 വോട്ടുകള്‍ക്ക് വിജയിച്ചു. എല്‍ഡിഎഫിന്റെ കെ.എന്‍. ഉണ്ണികൃഷ്ണനെ കടത്തിവെട്ടിയാണ് ദീപക് ജോയ് മുന്നില്‍ എത്തിയിരിക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ വൈപ്പിനില്‍ ആയിരുന്നു ദീപക് ജോയിയും ഉണ്ണികൃഷ്ണനും മത്സരിച്ചത്. അന്ന് ഉണ്ണികൃഷ്ണന് ആയിരുന്നു വിജയം. എന്നാല്‍ ഇത്തവണ ദീപക് ജോയ് ഗംഭീര വിജയം നേടുകയായിരുന്നു. ട്വന്റി 20യുടെ അഞ്ജലി നായര്‍ ആയിരുന്നു തൃപ്പൂണിത്തുറയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി.
തൃക്കാക്കരയില്‍ 50211 വോട്ടുകള്‍ക്ക് ഉമ തോമസ് വിജയിച്ചു. എല്‍ഡിഎഫിന്റെ അഡ്വ. പുഷ്പ ദാസിനെ മലര്‍ത്തിടിച്ചാണ് വന്‍ ഭൂരിപക്ഷത്തില്‍ ഉമയുടെ വിജയം. ട്വന്റി 20യുടെ അഖില്‍ മാരാര്‍ ആയിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി.
പിറവത്ത് അനൂപ് ജേക്കബ് വിജയിച്ചു. 44681 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനൂപ് ജേക്കബ് ണ്ഡലം നിലനിര്‍ത്തിയത്. കേരള കോണ്‍ഗ്രസ് എം നേതാവ് സാബു കെ. ജേക്കബ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജിബി എബ്രഹാം ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.
എറണാകുളത്ത് ടി.ജെ. വിനോദ് 36163 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 2021ലെ വിജയം ആവര്‍ത്തിച്ചിരിക്കുകയാണ് ടി.ജെ. വിനോദ്. 10970 ആയിരുന്നു അന്നത്തെ ഭൂരിപക്ഷം. സാബു ജോര്‍ജ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പി.ആര്. ശിവശങ്കര്‍ ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.
Kerala
കൊച്ചി: പ്ലാറ്റ്ഫോമിൽനിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽനിന്ന് വീണു യുവതി മരിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കൊല്ലം മൺറോതുരുത്ത് നെന്മേനി തെക്ക് തുണ്ടത്തിൽ വീട്ടിൽ ചിപ്പിയാണു (32) മരിച്ചത്. പരേതരായ ദയാനന്ദന്റെയും വിജയമ്മയുടെയും മകളാണ്.
വഞ്ചിനാട് എക്സ്പ്രസ് രാവിലെ 5.10ന് പ്ലാറ്റ്ഫോമിൽ നിന്നു നീങ്ങിത്തുടങ്ങിയ സമയത്ത് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് ട്രെയിനിനടിയിലേക്കു വീഴുകയായിരുന്നു.
ഉടൻ തന്നെ ട്രെയിൻ നിർത്തി യുവതിയെ പുറത്തെടുത്തെങ്കിലും മരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. അപകടത്തെ തുടർന്നു 45 മിനിറ്റ് വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്. ഭർത്താവ്: ബൈജു. മക്കൾ: ദേവാനന്ദ്, ദേവനന്ദിത.
Kerala
കൊച്ചി: എറണാകുളത്ത് ട്രെയിനിൽ കയറുന്നതിനിടെ യുവതി വീണുമരിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് കാൽ വഴുതി വീണ് യുവതി മരിച്ചത്. കൊല്ലം സ്വദേശിയായ ചിപ്പി (35) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കവെയാണ് യുവതി ട്രെയിനിന് അടിയിലേക്ക് വീണത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടം സംഭവിച്ചതിനാൽ ഒരു മണിക്കൂർ വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്.
Kerala
കൊച്ചി: ഹോട്ടൽമുറിയിൽ യുവദമ്പതിമാർക്കൊപ്പം അവശനിലയിൽ ഒന്നര വയസുകാരൻ. നോർത്ത് റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടൽമുറിയിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് കുട്ടിയെയും മാതാപിതാക്കളെയും കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനേത്തുടർന്ന് പോലീസ് സ്ഥലത്തെത്തി.
തുടർന്ന് ശിശുക്ഷേസമിതി കുട്ടിയെ ഏറ്റെടുത്തു. ആദ്യം കാക്കനാടുള്ള പരിചരണകേന്ദ്രത്തിലേക്ക് മാറ്റിയ കുഞ്ഞിനെ അമ്മയുടെ നാടായ പാലക്കാട്ടുള്ള ശിശുക്ഷേമ സമിതിക്ക് കൈമാറി. ദമ്പതിമാർ പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് പോലീസ് നിഗമനം.
എന്നാൽ കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പിറ്റേന്ന് രാവിലെ 24കാരനായ അച്ഛൻ ശിശുക്ഷേമസമിതി ഓഫീസിലെത്തി ബഹളംവച്ചു. 21കാരി അമ്മയും ഒപ്പമുണ്ടായിരുന്നു. മാതാപിതാക്കൾക്കൊപ്പം കുട്ടി സുരക്ഷിതമല്ലെന്ന് പോലീസ് റിപ്പോർട്ടുള്ളതിനാൽ കുട്ടിയെ വിട്ടുനൽകിയില്ല. തുടർന്ന് അമ്മയുടെ നാടായ പാലക്കാട് സിഡബ്ല്യുസിയിൽ വിവരമറിയിക്കുകയായിരുന്നുവെന്ന് എറണാകുളം സിഡബ്ല്യുസി ചെയർപേഴ്സൺ ഉല്ലാസ് മധു വ്യക്തമാക്കി.
ബുധനാഴ്ച ഉച്ചയോടെ എറണാകുളം ജില്ലാ സിഡബ്ല്യുപിസി അധികൃതർ പാലക്കാടെത്തി കുട്ടിയെ കൈമാറി. കുട്ടിയുടെ മറ്റു ബന്ധുക്കളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കുട്ടിയെ സുരക്ഷിതമായി കൈമാറാമെന്ന് കണ്ടെത്തിയാൽ മാത്രമേ കൈമാറുന്ന നടപടികൾ സ്വീകരിക്കാനാവൂ എന്നും പാലക്കാട് സിഡബ്ല്യുസി അറിയിച്ചു. മലപ്പുറം സ്വദേശിയാണ് കുട്ടിയുടെ അച്ഛൻ. വിവാഹ സർട്ടിഫിക്കറ്റും ഇവരുടെ പക്കലില്ല.
Kerala
കൊച്ചി: എറണാകുളത്ത് യുവാവിനെ രണ്ടു മാസമായി കാണാനില്ലെന്ന് പരാതി. എളങ്കുന്നപ്പുഴ പഞ്ചായത്തീൽ ചാത്താനശേരി വീട്ടിൽ ക്രിസ്റ്റഫർ സിക്കേരയെ (26) ആണ് കാണാതായത്.
ഫെബ്രുവരി ഏഴിന് കാണാതായ യുവാവിനെ കുറിച്ച് ഇതുവരെ പോലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കാണാതാകുന്ന സമയം മൊബൈൽ ഫോണോ പണമോ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല.
എളങ്കുന്നപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിൽ നിന്നും ആരോടും പറയാതെ ഇറങ്ങി പോവുകയായിരുന്നു. കാണാതായതിന് പിന്നാലെ ഞാറക്കൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മുമ്പും യുവാവിനെ കാണാതായിട്ടുണ്ടെങ്കിലും ഫോൺ ലൊക്കേഷൻ വച്ച് കണ്ടെത്തിയിരുന്നു.
Kerala
കോതമംഗലം: ആദിവാസി ഉന്നതികളിൽ അനധികൃത മദ്യവിൽപന നടത്തിയിരുന്നയാൾ പിടിയിൽ. ഞായപ്പിള്ളി സ്വദേശി ഷാജൻ ആണ് പിടിയിലായത്. കുട്ടമ്പുഴയിലെ ആദിവാസി ഉന്നതികളിലാണ് പ്രതി മദ്യ വിൽപന നടത്തിയിരുന്നത്.
പ്രതിയിൽ നിന്ന് 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടിച്ചെടുത്തു. മദ്യം കടത്തുന്നതിനായി പ്രതി ഉപയോഗിച്ചിരുന്ന ജീപ്പും എക്സൈസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി നശിച്ചു. ആലുവ പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കിന്റെ സീറ്റാണ് കത്തി നശിച്ചത്. അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീപടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നുണ്ടായ സംഭവത്തിൽ പുത്തന്‍കുരിശ് സ്വദേശിയായ വിനോദിന്റെ ബൈക്കാണ് കത്തിയത്. സീറ്റ് പൂര്‍ണമായും കത്തി നശിച്ചു. അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. നിരവധിപേര്‍ക്ക് സൂര്യാതപമേറ്റു.
ഇന്നലെ സൂര്യാതപമേറ്റ് കണ്ണൂര്‍ സ്വദേശി മരിച്ചിരുന്നു. മലപ്പുറത്ത് നാലു വയസുകാരിക്കും കൂത്താട്ടുകുളത്ത് ഇതരസംസ്ഥാന തൊഴിലാളിക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
Kerala
കൊച്ചി: അഞ്ചു വയസുകാരന്റെ മരണത്തിനിടയാക്കിയ ലയണ്‍സ് ജംഗിള്‍ പാര്‍ക്കിനെതിരെ പ്രതിഷേധം മുറുകുന്ന സാഹചര്യത്തില്‍ പരസ്പരം പഴിചാരി കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും. ലൈസന്‍സ് ഇല്ലാതെയാണ് പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത്.
പ്രീ സ്കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ആദം മരിച്ച സംഭവത്തില്‍ പഴങ്ങനാട് പ്രവര്‍ത്തിക്കുന്ന പാര്ക്കിന് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമോ നല്‍കിയിരുന്നു. പാര്‍ക്ക് ഉടമകള്‍ ലൈസന്‍സിന് അപേക്ഷിച്ചിരുന്നെങ്കിലും ലൈസന്‍സ് വേണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി ടി. അജി പറഞ്ഞെന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്നുമാണ് പ്രസിഡന്റ് ജിന്‍സി അജിയുടെ ആരോപണം.
എന്നാല്‍ പാര്‍ക്ക് ഉടമകള്‍ സമീപിച്ചത് ഓപ്പണ്‍ ജിം ആരംഭിക്കാനായാണ് ഇതിന് ലൈസന്‍സ് വേണ്ടെന്നുമാണ് സെക്രട്ടറിയുടെ വിശദീകരണം. ചൊവ്വാഴ്ചയാണ് പാലാരിവട്ടം ബിയോണ്ട് ബോണ്‍ പ്രീ സ്കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ആദം പാര്ക്കിന് പിന്നിലെ ചതുപ്പില്‍ വീണു മരിച്ചത്.
പാര്‍ക്കിലേക്ക് ബുധനാഴ്ച ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ലയണ്‍സ് ക്ലബ് അല്ല ട്വന്റി 20 പാര്‍ട്ടി നേതാക്കളുമായുള്ള അടുത്ത ബന്ധമുള്ള ആളുകള്‍ നടത്തുന്നതിനാലാണ് പാര്‍ക്കിനെതിരെ നടപടി സ്വീകരിക്കാതിരിക്കാത്തത് എന്ന ആരോപണവും ഡിവൈഎഫ്ഐ ഉയര്‍ത്തിയിരുന്നു.
Kerala
കൊച്ചി: മോഡിഫൈ ചെയ്ത കാറിന് 35,000 രൂപ പിഴയിട്ട് എംവിഡി. 70,000 രൂപയോളം ചിലവിട്ട് മോഡിഫിക്കേഷന് നടത്തിയ വൈപ്പിന്‍ സ്വദേശിയുടെ കാറിനാണ് എംവിഡി പിഴ ചുമത്തിയത്. ഇടപ്പള്ളി ട്രാഫിക് പൊലീസ് ആണ് വാഹനം പിടികൂടി എംവിഡിക്ക് കൈമാറിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തി. സൈലന്‍സര്‍ ഉള്‍പ്പെടെയുള്ള അനധികൃത മാറ്റങ്ങള്‍ നീക്കം ചെയ്ത ശേഷം വാഹനം പഴയപടിയാക്കി ആര്‍ടി ഓഫീസില്‍ ഹാജരാക്കണമെന്ന് ഉടമയോട് നിര്‍ദേശിച്ചു. ഡ്രൈവര്‍ക്ക് നിര്‍ബന്ധിത ബോധവത്കരണ ക്ലാസ് നല്കി. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളത്ത് സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘത്തിൽ കുട്ടി മുങ്ങിമരിച്ചു.അഞ്ചുവയസുകാരൻ മുഹമ്മദ് ആദമാണ് മരിച്ചത്. തമ്മനത്തെ പ്രീസ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘത്തിനൊപ്പമായിരുന്നു ആദം.
കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിൾ പാർക്കിലാണ് സംഘം എത്തിയത്. ഈ പാർക്കിന് പുറത്തെ കനാലിലാണ് കുട്ടി വീണത്.
Kerala
കൊച്ചി: വിഷു ആഘോഷിക്കാൻ സ്വന്തം വീട്ടിലെത്തിയ നവവധു ജീവനൊടുക്കിയ നിലയിൽ. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിനു സമീപം ഇഞ്ചിക്കപ്പറമ്പിൽ കൃഷ്ണപ്രിയ(24)യെ ആണ് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. കഴിഞ്ഞ സെപ്റ്റംബർ 14ന് ആയിരുന്നു കൃഷ്ണപ്രിയയുടെ വിവാഹം. രണ്ടു മാസത്തെ അവധിക്ക് ശേഷം ഭർത്താവ് ശ്രീക്കുട്ടൻ വിദേശത്തെ ജോലി സ്ഥലത്തേക്കു മടങ്ങിയിരുന്നു. ഈ മാസം 14ന് ആണ് കൃഷ്ണപ്രിയ സ്വന്തം വീട്ടിലെത്തിയത്.
ഞായറാഴ്ച തൃശൂരിലെ വീട്ടിലേക്കു പോകാൻ ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയും ഏർപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു. ശനിയാഴ്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിലെ ജനലഴിയിൽ തൂങ്ങിയ നിലയിലാണ് കൃഷ്ണപ്രിയയെ കണ്ടെത്തിയത്.
ഉടൻ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്തതായി ആലുവ പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.
Kerala
കോഴിക്കോട്: എറണാകുളത്ത് ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി ഐപിസി റോഡില്‍ കറ്റേരി പാലത്തിന് സമീപം താമസിക്കുന്ന സമീര്‍(46) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. എറണാകുളം പിറവത്ത് ലോറിയുടെ ക്യാബിനുള്ളില്‍ സമീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കും പയ്യോളി പോലീസിനും വിവരം ലഭിക്കുകയായിരുന്നു.
പുതിയോട്ടില്‍ കെ.സി ഖാദറിന്റെയും സുബൈദയുടെയും മകനാണ്. ഭാര്യ: മിന്‍ഹാസ്. മക്കള്‍: സഫ്വാന്, സൈഫ, സമീര്‍. എറണാകുളം മൂവാറ്റുപുഴ ഗവണ്മെന്റ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
Kerala
കൊച്ചി: ക്ഷേത്രത്തില്‍ മോഷ്ടിക്കാൻ കയറിയ കള്ളന് ഉറങ്ങിപ്പോയി. കോവിലൂര്‍ കഴുകുവാല്‍വട്ടം ക്ഷേത്രത്തിലാണ് മോഷണശ്രമം നടന്നത്. തിടപ്പള്ളിയില്‍ കിടന്നുറങ്ങിപ്പോയ കള്ളനെ നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപിച്ചു.
രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരി ശ്രീകോവില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൂട്ടിന് തകരാറുണ്ടെന്ന് മനസിലാക്കിയ പൂജാരി ക്ഷേത്ര ഭാരവാഹികളെ വിളിച്ചുവരുത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തിടപ്പള്ളിയില്‍ കിടന്നുറങ്ങിയ കള്ളനെ കണ്ടെത്തുകയായിരുന്നു. ദിണ്ടികല്‍ സ്വദേശിയായ സെന്തില്‍ ആണ് പിടിയിലായത്.
Kerala
കൊച്ചി: എറണാകുളം ജില്ലയില്‍ ആറു സീറ്റുകള്‍ നേടാനാകുമെന്ന് സിപിഎം. കൊച്ചി, വൈപ്പിന്‍, കുന്നത്തുനാട്, കളമശേരി, കോതമംഗലം എന്നീ അഞ്ച് സിറ്റിംഗ് സീറ്റുകളും ഒപ്പം തൃപ്പൂണിത്തുറ മണ്ഡലവും നേടാന്‍ കഴിയുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റെ വിലയിരുത്തൽ.
ആലുവ, തൃക്കാക്കര ഉള്‍പ്പെടുന്ന മണ്ഡലങ്ങളില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ പറ്റുമെന്നും അവിടെ വോട്ട് കൂടുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടലുകള്‍. കഴിഞ്ഞ തവണ എറണാകുളത്ത് അഞ്ചു സീറ്റുകളാണ് എല്‍ഡിഎഫ് പിടിച്ചത്.
അതേസമയം എറണാകുളത്ത് ക്ലീന്‍ സ്വീപ് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞിരുന്നു. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട് എന്നീ അഞ്ചു ജില്ലകളിലും ക്ലീന്‍ സ്വീപ് ഉണ്ടാകുമെന്നാണ് വി.ഡി. സതീശന് വ്യക്തമാക്കിയത്.
Kerala
കൊച്ചി: എറണാകുളത്ത് വ്യാപകമായി കള്ളവോട്ട് പരാതി. തൃപ്പൂണിത്തുറ, കൊച്ചി, കളമശേരി തുടങ്ങിയ മണ്ഡലങ്ങളാണ് കള്ളവോട്ട് പരാതി ഉയര്‍ന്നിരിക്കുന്നത്. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ഇടക്കൊച്ചി സ്വദേശിയായ കാളിയത്ത് കുഞ്ഞുമോളുടെ വോട്ടാണ് മറ്റാരോ ചെയ്തത്. വോട്ട് ചെയ്യാനായി ഇടക്കൊച്ചി അക്വിനാസ് കോളജില്‍ 282-ാം ബൂത്തില്‍ എത്തിയപ്പോള്‍ അവരുടെ വോട്ട് മറ്റാരോ ചെയ്തുവെന്ന വിവരം ലഭിച്ചത്. ഇതോടെ ടെന്‍ഡര്‍ വോട്ട് ചെയ്ത് കുഞ്ഞുമോള്‍ മടങ്ങി.
തൃപ്പൂണിത്തുറയില്‍ സര്‍ക്കാര്‍ ഗേള്‍ഡ് എല്‍പി സ്കൂളിലും കള്ളവോട്ട് നടന്നതായി പരാതി. 51 എ ബൂത്തില്‍ രാജേഷ് എന്ന യുവാവ് വോട്ട് ചെയ്യാനായി എത്തിയപ്പോഴാണ് മറ്റൊരാള്‍ ചെയ്തതായി അറിഞ്ഞത്. കൊച്ചി മണ്ഡലത്തില്‍ പള്ളുരുത്തി വെങ്കിടേശ്വര സ്കൂളിലെ 152-ാം ബൂത്തിലും കള്ളവോട്ട് ചെയ്തതായി പരാതിയുണ്ട്. ജാസ്മിന് എന്ന യുവതിയുടെ വോട്ടാണ് മറ്റാരോ ചെയ്തത്. യുവതി പരാതിപ്പെട്ടതോടെ ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചു.
കളമശേരി മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂര്‍ എല്‍പി സ്കൂളിലെ 77-ാം നമ്പര്‍ ബൂത്തില്‍ അജയ് ജി. കൃഷ്ണ എന്നയാളുടെ വോട്ടും മറ്റാരോ ചെയ്തതായി പരാതി. ഇവിടെ അരമണിക്കൂറോളം വോട്ടെടുപ്പ് തടസപ്പെട്ടു. തുടര്‍ന്ന് ടെന്‍ഡര്‍ വോട്ടിന് അനുമതി നല്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിംഗ്. മൂന്നോടെ പോളിംഗ് ശതമാനം 62 ശതമാനം കടന്നു. നഗരപ്രദേശങ്ങളിലെയും ഗ്രാമ പ്രദേശങ്ങളിലെയും പോളിംഗ് ബൂത്തുകളില്‍ വോട്ട് ചെയ്യാനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാ ജില്ലകളിലും പോളിംഗ് 60 ശതമാനം കടന്നു.
30, 495 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് കേരളം ആരു ഭരിക്കണമെന്നു വിധിയെഴുതുന്നത്.
എറണാകുളത്താണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസർഗോഡാണ് പോളിംഗ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 66 ശതമാനം പോളിംഗും കാസർഗോഡ് 61.32 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പോളിംഗ് ശതമാനം ജില്ല തിരിച്ച് ( ഉച്ചയ്ക്ക് മൂന്ന് വരെ)
തിരുവനന്തപുരം: 61.38
കൊല്ലം: 61.44
പത്തനംതിട്ട: 59.25
ആലപ്പുഴ: 62.16
കോട്ടയം: 61.46
ഇടുക്കി: 62.35
എറണാകുളം: 66.00
തൃശൂർ: 63.17
പാലക്കാട്: 64.69
മലപ്പുറം: 62.27
കോഴിക്കോട്: 64.17
വയനാട്: 61.43
കണ്ണൂർ: 62.11
കാസർഗോഡ്: 61.323
Kerala
കൊച്ചി: എറണാകുളം ജില്ലയിൽ ഇതുവരെയുള്ള പോളിംഗ് ശതമാനം 35.42. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്യാനെത്തിയത് എറണാകുളത്താണ്. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത മണ്ഡലം തൃപ്പൂണിത്തുറയാണ്. 40 ശതമാനത്തിന് മുകളിലാണ് പോളിംഗ് നടന്നി രിക്കുന്നത്. വലിയ തിരക്കാണ് മറ്റു മണ്ഡലങ്ങളിലും അനുഭവപ്പെടുന്നത്.
സ്ഥാനാർഥികളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ ബൂത്തുകളിലെത്തി. തൃപ്പൂണിത്തുറ മണ്ഡലത്തിലെ യൂഡിഎഫ് സ്ഥാനാർത്ഥി ദീപക് ജോയ് എറണാകുളം മണ്ഡലത്തിലെ അയ്യപ്പൻകാവ് എസ്എൻഎച്ച്എസ്എസിൽ വോട്ട് രേഖപ്പെടുത്തി. തൃപ്പൂണിത്തുറ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ ഉണ്ണികൃഷ്ണൻ തൃക്കാക്കര മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി.
പാലക്കാട് മണ്ഡലത്തിലെ യൂഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി, കെ. ബാബു എംഎൽഎയ്ക്കൊപ്പം തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് ഹൈസ് കൂളിലെത്തി വോട്ട് ചെയ്തു. പിറവത്ത് യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബ് കുടുംബസമേതം തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.
മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടൻ പോത്താനിക്കാട് പഞ്ചായത്തിലെ ആയങ്കരയിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. നടൻ മമ്മൂട്ടി പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിംഗ് കോൺവെൻഷൻ സ്കൂളിലെത്തി വോട്ട് ചെയ്തു.
Kerala
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പറവൂരിലാണ് സംഭവം. പറവൂരില്‍ യുഡിഎഫ് സ്ഥാനാർഥി വി.ഡി. സതീശന്റെ കലാശക്കൊട്ടിനിടെയാണ് സംഭവം. തത്തപ്പിളളി സ്വദേശി അലി (70) ആണ് മരിച്ചത്.
Kerala
സംസ്ഥാനത്തു ഭരണത്തിലേറുകയെന്ന സ്വപ്നം സഫലമാകണമെങ്കിൽ എറണാകുളത്തു സമ്പൂർണാധിപത്യം ഉറപ്പാക്കണമെന്ന് യുഡിഎഫിനു നന്നായറിയാം; 14ൽ 9 എന്ന നിലവിലെ സ്ഥിതി നിലനിർത്തിയാൽ പോരെന്നും..!
ഇവിടെ ഒരു സീറ്റുപോലും കൈവിട്ടുപോകുന്നതു തങ്ങളുടെ ഭരണപ്രതീക്ഷകൾക്കു ക്ഷീണമാകുമെന്നു മുന്നണി നേതാക്കൾ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് എറണാകുളത്തെ പോരാട്ടം യുഡിഎഫിനു നിർണായകം തന്നെ. ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ മികച്ച മുന്നേറ്റം മുന്നണിക്കു പ്രതീക്ഷയാണ്. പ്രചാരണം അവസാന ദിനങ്ങളിലേക്കെത്തുമ്പോൾ ജില്ല ‘കൈ’ വെള്ളയിൽ സുരക്ഷിതമെന്നാണു യുഡിഎഫ് ക്യാമ്പിലെ ആത്മവിശ്വാസം.
മികച്ച സ്ഥാനാർഥികളെ അണിനിരത്തിയതും ഭരണനേട്ടങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നുണ്ട്. ഉള്ളതു നിലനിർത്തുന്നതിനൊപ്പം, ചില മണ്ഡലങ്ങളിൽ വിസ്മയവിജയങ്ങൾ ഉണ്ടാകുമെന്ന് എൽഡിഎഫ് അവകാശവാദം.
പുതിയ കൂട്ടുകെട്ടിൽ കളത്തിലിറങ്ങിയ എൻഡിഎ ജില്ലയിൽ സ്വന്തം വോട്ടുകൾ ചോരാതെ സമാഹരിക്കാമെന്നതിനപ്പുറം കാര്യമായ അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല. എന്നാൽ ട്വന്റി20 മത്സരിക്കുന്ന കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ തങ്ങൾ നിർണായകമാകുമെന്ന് എൻഡിഎ കണക്കുകൂട്ടുന്നുണ്ട്.
തൽസ്ഥിതി മാറിയേക്കും?
2021ല്‍ യുഡിഎഫിനു ലഭിച്ചത് അങ്കമാലി, ആലുവ, പറവൂര്‍, എറണാകുളം, തൃക്കാക്കര, പിറവം, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ മണ്ഡലങ്ങളാണ്. കളമശേരി, കുന്നത്തുനാട്, വൈപ്പിന്‍, കൊച്ചി, കോതമംഗലം എന്നിവയാണ് നിലവിൽ ഇടതുപക്ഷ മണ്ഡലങ്ങള്‍.
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളിലെവിടെയും അട്ടിമറി ആരും പ്രതീക്ഷിക്കുന്നില്ല. മുന്നണിയിൽ പെരുമ്പാവൂരിലും തൃപ്പൂണിത്തുറയിലുമൊഴികെ സിറ്റിംഗ് എംഎൽഎമാരാണു കളത്തിൽ. ഇരു മണ്ഡലങ്ങളിലുമെത്തിയ യുവ സ്ഥാനാർഥികൾക്കു പ്രചാരണത്തിൽ വേഗത്തിൽതന്നെ മുന്നേറാനായതു നേട്ടമായി.
തെരഞ്ഞെടുപ്പ് പ്രഖ്യാപന ഘട്ടത്തിലെ അനിശ്ചിതത്വങ്ങളും ആശയക്കുഴപ്പങ്ങളും വലിയ അളവോളം നീക്കാനായത് യുഡിഎഫിന് ആശ്വാസമായിട്ടുണ്ട്. സീറ്റു നിഷേധിക്കപ്പെട്ടതിലൂടെ പെരുമ്പാവൂരിലെ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി ആദ്യമൊന്ന് ഉടക്കിനോക്കിയെങ്കിലും വൈകാതെ പാർട്ടിയുടെ വഴിയിലേക്കു വന്നു.
എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ കളമശേരി, കുന്നത്തുനാട്, കോതമംഗലം എന്നിവിടങ്ങളിൽ 2021ലെ മത്സത്തിന്റെ തനിയാവർത്തനമാണ്. ഇടതു, വലതു മുന്നണികൾക്ക് അന്നും ഇന്നും ഒരേ സ്ഥാനാർഥികളെന്നത് മത്സരത്തിന് ആവേശംകൂട്ടിയിട്ടുണ്ട്.
ഏതായാലും 9-5 എന്ന നിലവിലെ യുഡിഎഫ്-എൽഡിഎഫ് സീറ്റുനിലയിൽ മാറ്റമുണ്ടാകുമെന്നു തന്നെയാണ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ സൂചന. ആർക്കു കൂടും, ആർക്കു ചോരും എന്നതേ അറിയേണ്ടതുള്ളൂ.
കോൺഗ്രസ് 11 സീറ്റിൽ
അങ്കമാലി, ആലുവ, പറവൂര്‍, എറണാകുളം, തൃക്കാക്കര, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കുന്നത്തുനാട്, വൈപ്പിൻ, കൊച്ചി സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. മത്സരിക്കുന്ന സിറ്റിംഗ് എംഎൽഎമാർ പൊതുവേ സേഫ് സോണിലാണ്. സിപിഐ ശക്തനായ എതിരാളിയെ നിയോഗിച്ചു വിസ്മയം തീർക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പറവൂരിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ശ്രമം കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഉയർത്താൻ തന്നെ.
കഴിഞ്ഞ തവണ കൈവിട്ട കുന്നത്തുനാട്, വൈപ്പിൻ, കൊച്ചി സീറ്റുകളിൽ ശക്തമായ മത്സരം ഇക്കുറിയുണ്ട്. കുന്നത്തുനാട് ട്വന്റി20യുടെ സാന്നിധ്യം നിർണായകമാണെങ്കിലും അവർ എൻഡിഎ പാളയത്തിലെത്തിയതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പെന്ന നിലയിൽ എന്തു സംഭവിക്കുമെന്നതിൽ ആകാംക്ഷയുണ്ട്. 2021ൽ ട്വന്റി 20 നേിയത് 42000 വോട്ടുകളാണ്. എൽഡിഎഫിലെ പി.വി. ശ്രീനിജന്റെ വിജയം 2715 വോട്ടിനും. കഴിഞ്ഞ തവണ പരാജയപ്പെട്ട വി.പി. സജീന്ദ്രൻ ഇക്കുറി വിജയപ്രതീക്ഷയിലാണ്.
കൊച്ചിയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ആദ്യഘട്ടത്തിൽ അവിടെയുണ്ടായ എതിർപ്പുകൾ മറികടക്കാനായിട്ടുണ്ട്. എൽദോസിനു വഴിമാറേണ്ടിവന്നപ്പോൾ പകരമെത്തിയ മനോജ് മൂത്തേടൻ പെരുമ്പാവൂരിൽ നല്ല ആത്മവിശ്വാസത്തിലാണ്. വൈപ്പിനിൽ മുൻ മേയർ ടോണി ചമ്മിണി മണ്ഡലം തിരിച്ചുപിടിക്കാൻ നന്നേ വിയർപ്പൊഴുക്കുന്നുണ്ട്.
മുസ്ലിം ലീഗ് മത്സരിക്കുന്ന കളമശേരിയും, കേരള കോൺഗ്രസിന്റെ കോതമംഗലവും ശക്തമായ പോരാട്ടത്തിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണു യുഡിഎഫ് പ്രതീക്ഷ. കേരള കോൺഗ്രസ് ജേക്കബിന് പിറവം നിലനിർത്താൻ കാര്യമായ ഭീഷണിയില്ല.
നിലനിർത്താനും നേടാനും
ജില്ലയിൽ നിലവിലുള്ള അഞ്ചു മണ്ഡലങ്ങൾ നിലനിർത്തുകയെന്നതു സിപിഎമ്മിനും എൽഡിഎഫിനും അഭിമാനപ്രശ്നമാണ്. മന്ത്രി പി. രാജീവ് കളമശേരിയിൽ വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. വൈപ്പിനിൽ നിന്നു മാറി തൃപ്പൂണിത്തുറയിലെത്തിയ കെ.എൻ. ഉണ്ണികൃഷ്ണന് ശക്തമായ മത്സരം നേരിടേണ്ടിവരുന്നുണ്ട്. എൽഡിഎഫിനു ജില്ലയിൽ സീറ്റു ലഭിച്ചാൽ ആദ്യത്തേത് വൈപ്പിനാകുമെന്ന് കരുതുന്നവരുണ്ട്. ഇവിടെ സിപിഎമ്മിലെ വനിതാ സ്ഥാനാർഥി എം.ബി. ഷൈനി പ്രചാരണത്തിൽ സജീവമാണ്. കൊച്ചിയിൽ കെ.ജെ. മാക്സിയും കോതമംഗലത്ത് ആന്റണി ജോണും ശക്തമായ മത്സരം നേരിടുന്നു.
യുഡിഎഫ് കുത്തകയെന്നറിയപ്പെടുന്ന അങ്കമാലി, ആലുവ സീറ്റുകളിൽ മണ്ഡലങ്ങൾക്കു പുറത്തുനിന്ന് ശക്തരും പരിചയസമ്പന്നരുമായ സാജു പോളിനെയും എ.എം. ആരിഫിനെയും മത്സരിപ്പിക്കുന്പോൾ അട്ടിമറി ജയമാണ് സിപിഎം കണക്കുകൂട്ടുന്നത്.
എൽഡിഎഫിൽ ഘടകകക്ഷികൾ മത്സരിക്കുന്നത് അഞ്ചിടത്ത്. സിപിഐ മത്സരിക്കുന്ന പറവൂർ, മൂവാറ്റുപുഴ, കേരള കോൺഗ്രസ് എം മത്സരിക്കുന്ന പെരുമ്പാവൂർ, പിറവം, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിനു കിട്ടിയ എറണാകുളം എന്നീ സീറ്റുകളിൽ അത്ഭുതങ്ങൾക്കു സാധ്യത കുറവാണ്.
ട്വന്റി20 ഒമ്പതിടത്ത്
എൻഡിഎയിലേക്കു ചേക്കേറിയ ട്വന്റി 20 ജില്ലയിൽ ഒമ്പതു സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ബിജെപി മത്സരിക്കുന്നത് മൂന്നു സീറ്റുകളിൽ മാത്രം. ബിഡിജെഎസ് രണ്ടു സീറ്റുകളിൽ ജനവിധി തേടുന്നു.
ബിജെപി എ ക്ലാസ് മണ്ഡലമെന്നു വിളിക്കുന്നത് തൃപ്പൂണിത്തുറയെ. ചരിത്രത്തിൽ ആദ്യമായി നഗരസഭ ഭരണം പാർട്ടി പിടിച്ചെങ്കിലും ഇവിടെ സ്ഥാനാർഥി ട്വന്റി20യുടേതാണ്. നടി അഞ്ജലി നായരാണ് ഇവിടെ മതസരിക്കുന്നത്.
പാർട്ടിക്കു കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടതില്ലാത്ത എറണാകുളം, പറവൂർ, ആലുവ മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. തൃപ്പൂണിത്തുറയുൾപ്പെടെ ജില്ലയിൽ ട്വന്റി 20യ്ക്കു വാരിക്കോരി സീറ്റുകൾ നൽകിയതിൽ ബിജെപിക്കുള്ളിൽ പുകയുന്ന അസ്വസ്ഥത ഇനിയും അസ്തമിച്ചിട്ടില്ല. ഇതു പ്രചാരണത്തിലും നിഴലിക്കുന്നുമുണ്ട്. ജില്ലയിൽ കഴിഞ്ഞ തവണത്തെ വോട്ടുനിരക്ക് നിലനിർത്തുകയെന്നതു ബിജെപിക്കും എൻഡിഎയ്ക്കും അഗ്നിപരീക്ഷയാണെന്നുറപ്പ്.
Kerala
കൊച്ചി: എറണാകുളത്ത് ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ മുടക്കുഴ കോടമ്പുറം കെ.കെ. രാജനാണ് മരിച്ചത്. കാക്കനാട് കെകെആർ. ബേക്സ് ആന്റ് ജ്യൂസസ് സ്ഥാപന ഉടമയാണ്.
പാചകവാതക ക്ഷാമം മൂലം ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. ഈ വർഷം ജനുവരി ഒന്ന് മുതലാണ് രാജൻ ഹോട്ടൽ ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കിയതിന് കാരണമെന്നാണ് കുടുംബം പറയുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
Kerala
കൊച്ചി: എറണാകുളം അയ്യമ്പുഴയിൽ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സെന്റു സർക്കാർ (32), ഇനാമുൽ ഹഖ് (36) എന്നിവരാണ് പിടിയിലായത്.
27 കിലോയോളം കഞ്ചാവ് ആണ് പ്രതികളിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം എറണാകുളത്തെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയിൽ വരുന്ന വഴി അയ്യമ്പുഴ ഒലിവ് മൗണ്ട് ഭാഗത്ത് നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 3000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 25,000 രൂപ നിരക്കിൽ സംസ്ഥാനത്ത് വിൽപന നടത്തി മടങ്ങി പോകുന്നതായിരുന്നു പ്രതികളുടെ രീതി. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി പ്രദേശത്താണ് ഇവർ താമസിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: എടയാർ വ്യവസായ കേന്ദ്രത്തിലെ ഓയിൽ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സി.ജി. ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയുണ്ടായെന്ന് പ്രദേശവാസികൾ പറഞ്ഞു. നിലവിൽ ഫയർ ഫോഴ്സിന്റെ ആറു യൂണിറ്റുകളാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. കൂടുതൽ ഫയർ യൂണിറ്റുകൾ ഉടൻ എത്തുമെന്ന് അധികൃതർ പറഞ്ഞു.
തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ ജീവനക്കാരെ പുറത്തെത്തിച്ചെങ്കിലും ഒരാൾ കുടുങ്ങിപ്പോവുകയായിരുന്നു. അപകടത്തിൽ ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കത്തിക്കരിഞ്ഞ നിലയിലാണ് തൊഴിലാളിയുടെ മൃതദേഹം ലഭിച്ചത്.
Kerala
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോന പൂര്‍ത്തിയായപ്പോള്‍ തള്ളിയത് 27 പത്രികകള്‍. സമര്‍പ്പിക്കപ്പെട്ട 120 പത്രികകളില്‍ 93 എണ്ണമാണ് സ്വീകരിച്ചത്. മുന്നണി സ്ഥാനാര്‍ഥികളുടെ ഡമ്മികളായി പത്രിക നല്കിയവരുടെതാണ് തള്ളിയത്.
പ്രധാന സ്ഥാനാര്‍ഥികളുടെ പത്രികകള്‍ നിയമപരമായി സാധുവായതോടെ ഡമ്മി സ്ഥാനാര്‍ഥികളുടെ പത്രികകള്‍ അസാധുവായി. വിമത സ്ഥാനാര്‍ഥികള്‍ക്ക് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. അതിനാല്‍ വ്യാഴാഴ്ചയാകും ജില്ലയിലെ അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരിക.
തള്ളിയ പത്രികകള്‍:
ആലുവ - നസീര്‍ (സിപിഎം)
അങ്കമാലി - സജി (സിപിഎം)
എറണാകുളം - രാജഗോപാല്‍ (ബിജെപി), ജോര്‍ജ് സി.ജെ. (കോണ്‍ഗ്രസ്)
കളമശേരി - എ.ഡി സുജിലാല്‍ (സിപിഎം), വി.കെ. അബ്ദുള്‍ അസീസ് (മുസ്ലിം ലീഗ്)
കൊച്ചി - ടെനി തോമസ് (ട്വന്റി20), സിവദത്തന് (കോണ്‍ഗ്രസ്), പീറ്റര്‍ (സിപിഎം)
കോതമംഗലം - ജോമി (കേരള കോണ്‍ഗ്രസ്), സാബു വര്‍ഗീസ് (സിപിഎം)
കുന്നത്തുനാട് - ടി.വി. ശശി (കോണ്‍ഗ്രസ്), ഷിജി പി.ടി (സിപിഎം)
മൂവാറ്റുപുഴ - എല്‍ദോ (സിപിഎം), അനില എം കൃഷ്ണന് (ഇപിഐ), മരിയ ജോസ് (ട്വന്റി20)
പറവൂര്‍ - കെ.ബി. അറുമുഖന് (സിപിഎം), സിന്ധു നാരായണ്‍കുട്ടി (ബിജെപി), ജോസഫ് സെബാസ്റ്റ്യന്‍ (വിമതന്)
പെരുമ്പാവൂര്‍ - ബാബു (കേരള കോണ്‍ഗ്രസ്-എം)
പിറവം - ജിതിന് കെ. രാജന് (ട്വന്റി 20), വില്‍സണ്‍ പൗലോസ് (കേരള കോണ്‍ഗ്രസ്-എം)
തൃപ്പൂണിത്തുറ - വാസുദേവന്‍ (സിപിഎം)
തൃക്കാക്കര - പദ്മദാസ് എ.ആര്. (കോണ്‍ഗ്രസ്), അജി ഫ്രാന്‍സിസ് (സിപിഎം)
വൈപ്പിന്‍ - മേഴ്സി (സിപിഎം), പ്രമുഖന് (വിമതന്)
Kerala
കൊച്ചി: ആതുരശുശ്രൂഷാരംഗത്ത് 70 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയ്ക്ക് എറണാകുളം ലിസി ആശുപത്രി എല്ലാ രോഗികള്‍ക്കും സൗജന്യ ഔട്ട് പേഷ്യന്റ് (ഒപി) കണ്സള്ട്ടേഷന് സേവനം ലഭ്യമാക്കുന്നു. ഓരോ മാസത്തിന്റെയും നാലാമത്തെ ശനിയാഴ്ചയിലാണ് സേവനം ലഭിക്കുക.
ലിസി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സിലെ എല്ലാ ഒപി വിഭാഗങ്ങളിലും ഈ വര്‍ഷം ഡിസബര്‍ 31 വരെ നിശ്ചിത ദിവസങ്ങളില്‍ സൗജന്യ ഒപി കണ്സള്ട്ടേഷന് സൗകര്യം ലഭ്യമാക്കുമെന്ന് ഡയറക്ടര്‍ ഫാ. ഡോ. പോള്‍ കരേടന് അറിയിച്ചു.
ഫോൺ: 0484 2402044, 0484 6155555, 0484 2552000.
Kerala
കൊച്ചി: വടുതലയിലെ വാടക വീട്ടിൽ ജീവനൊടുക്കിയ തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ബന്ധുക്കളെത്തിയില്ല. ഇതേ തുടർന്ന് അഞ്ചു പേരുടെയും സംസ്കാരം പച്ചാളം വൈദ്യുത ശ്മശാനത്തിൽ നടത്തി.
പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് മരിച്ച ശ്രീകുമാരിയുടെ സഹോദരനും മറ്റ് ബന്ധുക്കളും വിളപ്പില്‍ശാലയില്‍ നിന്നും എറണാകുളത്ത് എത്തിയിരുന്നു. ഇവരുടെ നിര്‍ദേശത്തോടെയായിരുന്നു സംസ്കാര ചടങ്ങ് എറണാകുളത്ത് നടത്താന്‍ തീരുമാനിച്ചത്.
വിളപ്പില്‍ശാല കാരോട് കാവുവിള പരേതനായ ജി സുരേന്ദ്രന് നായരുടെ ഭാര്യ വൈ. ശ്രീകുമാരി, മകള്‍ അശ്വതി എസ്. നായര്‍, അശ്വതിയുടെ മക്കളായ കാര്ണിവന്, കീര്‍ത്തിവന്‍, അക്ഷിത എന്നിവരാണ് മരിച്ചത്. ശ്രീകുമാരിയും മകളും തൂങ്ങിമരിച്ച നിലയിലും കുട്ടികള്‍ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയിലുമായിരുന്നു.
രണ്ടു മാസം മുമ്പാണ് അഞ്ചംഗ കുടുംബം വടുതലയിലെ വീട് വാടകയ്ക്കെടുത്തത്. അശ്വതിയുടെ മകന്റെ ചികിത്സാർഥമായിരുന്നു കുടുംബം എറണാകുളത്തേക്കു താമസം മാറിയത്. അശ്വതിയുടെ ഭര്‍ത്താവ് അശ്വത്ത് ഇക്കഴിഞ്ഞ ജൂലൈയിൽ ജീവനൊടുക്കിയിരുന്നു.
Kerala
കൊച്ചി: എറണാകുളം കോതമംഗലത്ത് 37ഗ്രാം എംഡിഎംഎയുമായി യുവതിയും ആൺസുഹൃത്തും പിടിയിൽ. ഇടുക്കി പീരുമേട് സ്വദേശിനിയായ റിസാന ഫാത്തിമ, ആൺസുഹൃത്ത് കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് എന്നിവരാണ് പിടിയിലായത്.
വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യാൻ ബംഗളൂരുവിൽ നിന്ന് എത്തിച്ചതാണ് ലഹരി മരുന്നെന്ന് എക്സൈസ് വ്യക്തമാക്കി. ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും പ്രതികളിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തു.
ബംഗളൂരുവിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഹരിമരുന്ന് വാങ്ങി നാട്ടിലെത്തിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും വൻ വിലയ്ക്ക് വിൽക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു.
National
ന്യൂഡൽഹി: എംപിമാർ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന ചർച്ചയ്ക്കു ശേഷമാണ് സണ്ണി ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.
തർക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ല. നാലഞ്ച് സീറ്റിൽ ചർച്ച തുടരും. ബാക്കി സീറ്റുകളിൽ തീരുമാനമായി. ഈ സീറ്റുകളിലെ സ്ഥാനാർഥികളെ എഐസിസി പ്രഖ്യാപിക്കുമെന്നും. നല്ല സ്ഥാനാർഥികളെയാണ് തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക ഇന്ന് രാവിലെ വരുമെന്നും അദ്ദേഹം പ്രതികരിച്ചു.
കെ. സുധാകരൻ മത്സരിച്ചേക്കില്ല. നേതാക്കൾ സുധാകരന്റെ സമ്മർദം വിശദീകരിച്ചെങ്കിലും എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്നതിൽ കടുത്ത നിലപാടെടുത്തിരിക്കുകയാണ് ഖർഗെ. അതേസമയം തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ എറണാകുളം ജില്ലയിലെ സീറ്റുകളെ ചൊല്ലി വി.ഡി. സതീശനും കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തങ്ങളുടെ അനുയായികൾക്കായി വാദിച്ചു.
യോഗത്തിൽ കെ.സി. വേണുഗോപാലും വി.ഡി. സതീശനും കടുത്ത നിലപാട് തുടർന്നു. കൊച്ചി സീറ്റിൽ ഡിസിസി പ്രസിഡന്റ് മുഹമ്ദ് ഷിയാസിനായി വി.ഡി. സതീശനും ദീപ്തി മേരി വർഗീസിനായി കെ.സി. വേണുഗോപാലും കടുംപിടിത്തം തുടരുകയാണെന്നാണ് വിവരം.
Kerala
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ ട്വന്റി 20യുടെ പെരുമ്പാവൂർ സ്ഥാനാർഥിയും നടിയുമായ ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന് റിപ്പോർട്ടുകൾ. ഇതോടെ ലക്ഷ്മിപ്രിയയുടെ സ്ഥാനാർഥിത്വം അനശ്ചിതത്വത്തിലായെന്നാണ് വിലയിരുത്തലുകൾ.
തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആണ് നിലവിൽ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടുത്തെ വോട്ടർപട്ടികയിൽ ലക്ഷ്മിപ്രിയയുടെ പേരില്ലെന്ന സ്ഥിരീകരണമാണ് പുറത്തുവന്നത്. നേരത്തെ താമസിച്ചിരുന്ന തൃക്കാക്കരയിലെ പട്ടികയിലും പേര് ഉൾപ്പെട്ടിട്ടില്ലെന്നാണ് വിവരം.
ഇതേ തുടർന്നാണ് ബുധനാഴ്ച മണ്ഡലത്തിൽ നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കിയതെന്നും വിവരമുണ്ട്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാലാണ് പരിപാടി മാറ്റിവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് തിങ്കളാഴ്ച വരെ വോട്ടർ പട്ടികയിൽ ഫോം ആറ് പ്രകാരം പേര് ചേർക്കാൻ കഴിയും. ഓൺലൈനായി രേഖകൾ സമർപ്പിച്ചാൽ നോമിനേഷൻ അവസാന തീയതിയായ തിങ്കളാഴ്ചയ്ക്ക് മുൻപ് പേര് ഉൾപ്പെടുത്താൻ കഴിയുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
Kerala
കൊച്ചി: എറണാകുളം എംജി റോഡിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു. പുല്ലേപ്പടി പാലത്തിന് സമീപത്താണ് തീപിടിത്തമുണ്ടായത്.
ആക്രിക്കട മൊത്തത്തിൽ കത്തി നശിച്ചു. മൂന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം.
Kerala
തിരുവനന്തപുരം: പത്തനംതിട്ടയിലെയും എറണാകുളത്തെയും മണ്ഡലങ്ങളിലെ സ്ഥാനാർഥി തർക്കത്തെ തുടർന്നാണ് കോണ്‍ഗ്രസിന്റെ പൂർണ സ്ഥാനാർഥിപ്പട്ടിക വീണ്ടും വൈകുന്നത്. കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റി നിശ്ചയിച്ച സ്ഥാനാർഥികളുടെ വിജയസാധ്യതയും സമുദായ സമവാക്യങ്ങളും പരിഗണിക്കാത്തതിൽ ചില സംസ്ഥാന നേതാക്കൾ കടുത്ത എതിർപ്പ് ഉയർത്തിയ തോടെയാണ് പട്ടിക പ്രഖ്യാപനം നീളുന്നത്.
പത്തനംതിട്ട ജില്ലയിൽ ആകെയുള്ള അഞ്ചു സീറ്റിൽ നാലും കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. ഇതിൽ ചില പ്രത്യേക സമുദായങ്ങൾക്കു മികച്ച ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി അടുത്ത ബന്ധമുള്ള ചിലരെ ഉൾപ്പെടുത്തിയതാണ് തർക്കം രൂക്ഷമാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.
സമുദായ സമവാക്യങ്ങൾ കൃത്യമായി പാലിക്കുകയും സർവേയിൽ കണ്ടെത്തിയ ജയസാധ്യതയുള്ളവരെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്താൽ മാത്രമേ കോണ്‍ഗ്രസിന് ഭരണം പിടിക്കാൻ കഴിയുകയുള്ളൂവെന്ന നിലപാട് സംസ്ഥാന നേതൃത്വം കടുപ്പിച്ചതോടെയാണ് തർക്കമണ്ഡലങ്ങളിലെ പ്രഖ്യാപനം നീണ്ടതെന്നാണ് വിവരം.
എറണാകുളത്തെ ചില മണ്ഡലങ്ങളിലും തർക്കം രൂക്ഷമാണെന്നാണ് വിവരം. ഇവിടെയും സമുദായ സമവാക്യങ്ങൾ പാലിക്കപ്പെടണമെന്ന ആവശ്യമാണുയരുന്നത്.
കഴിഞ്ഞ രണ്ടു ദിവസം തുടർച്ചയായി ചർച്ച ചെയ്തിട്ടും ഇതിൽ ധാരണയുണ്ടാക്കാൻ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ പല മണ്ഡലങ്ങളിലും പേരുകളിൽ ധാരണയുണ്ടാക്കാനായില്ല. മറ്റു ജില്ലകളിലെ ചില മണ്ഡലങ്ങളിലെയും പട്ടിക ഒറ്റപ്പേരാക്കാൻ കഴിഞ്ഞിട്ടില്ല.
92 സീറ്റിലാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നത്. ഇതിൽ 55 സീറ്റ് മാത്രമാണ് പ്രഖ്യാപിക്കാനായത്. ഇനി 37 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിക്കാനുണ്ട്.
രണ്ടും മൂന്നും ഘട്ടമായി മാത്രമേ കോണ്‍ഗ്രസ് സ്ഥാനാർഥിപ്പട്ടിക പൂർത്തിയാകുകയുള്ളുവെന്നാണ് വിവരം. ഇന്നും നാളെയുമായിട്ടാകും ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനമെന്നാണു ലഭിക്കുന്ന വിവരം.
Kerala
പരവൂർ: വേളാങ്കണ്ണി തീർഥാടകർക്കും തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കും ആശ്വാസമായി എറണാകുളം- വേളാങ്കണ്ണി പുതിയ എക്സ്പ്രസ് ട്രെയിൻ ഇന്ന് ആരംഭിക്കും.
പുതിയ റൂട്ടിലും സമയക്രമത്തിലും ഓടുന്ന ഈ ട്രെയിൻ തെക്കൻ കേരളത്തിൽനിന്ന് തഞ്ചാവൂരിലേക്കുള്ള ആദ്യ സർവീസ് കൂടിയാണ്. നിലവിൽ ശനി, തിങ്കൾ ദിവസങ്ങളിൽ എറണാകുളത്തുനിന്ന് വേളാങ്കണ്ണിക്ക് സർവീസുണ്ടെങ്കിലും പുതിയ ട്രെയിൻ വരുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുങ്ങും.
ബുധൻ രാത്രി 11.50-ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ വ്യാഴം പുലർച്ചെ മൂന്നിന് കൊല്ലത്തെത്തും. തുടർന്ന് കുണ്ടറ (3.28), കൊട്ടാരക്കര (3.38), പുനലൂർ (4.20), തെന്മല (5.18), ചെങ്കോട്ട (7.05), തെങ്കാശി (7.28) എന്നിവിടങ്ങൾ കടന്ന് രാവിലെ 11ന് മധുരയിലെത്തും. ഉച്ചയ്ക്ക് 1.35ന് തിരുച്ചിറപ്പള്ളിയിലും 2.33ന് തഞ്ചാവൂരിലുമെത്തുന്ന ട്രെയിൻ വൈകുന്നേരം 5.35നാണ് വേളാങ്കണ്ണിയിൽ യാത്ര അവസാനിപ്പിക്കുക.
മടക്കയാത്ര വ്യാഴം രാത്രി 7.45ന് വേളാങ്കണ്ണിയിൽനിന്ന് ആരംഭിക്കും. രാത്രി 10.08ന് തഞ്ചാവൂരിലും 11.25ന് തിരുച്ചിറപ്പള്ളിയിലുമെത്തുന്ന ട്രെയിൻ വെള്ളി പുലർച്ചെ 1.20ന് മധുരയിലെത്തും. രാവിലെ 4.30ന് ചെങ്കോട്ടയും 6.45ന് പുനലൂരും പിന്നിട്ട് 8.10ന് കൊല്ലത്തെത്തിച്ചേരും. ഉച്ചയ്ക്ക് 11.55ന് ട്രെയിൻ എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.
District News
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം നമ്പര്‍ രണ്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാൽ ഇന്നുമുതല്‍ 26 വരെ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കുകയും ഒരു ട്രെയിന്‍ വൈകി ഓടുകയും ചെയ്യും.
ഭാഗികമായി റദ്ദാക്കിയവ:
ട്രെയിന്‍ നമ്പര്‍ 66609 പാലക്കാട്എറണാകുളം മെമു: പാലക്കാട് നിന്ന് രാവിലെ 7.20ന് പുറപ്പെടുന്ന ട്രെയിന്‍ നാളെ മുതല്‍ 26 വരെ ആലുവയില്‍ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ ആലുവയ്ക്കും എറണാകുളത്തിനും ഇടയില്‍ സര്‍വീസ് നടത്തില്ല.
ട്രെയിന്‍ നമ്പര്‍ 66610 എറണാകുളംപാലക്കാട് മെമു: എറണാകുളം ജംഗ്ഷനില്‍ നിന്ന് ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ട ട്രെയിന്‍ നാളെ മുതല്‍ 26 വരെ ആലുവയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. ഈ ദിവസങ്ങളില്‍ എറണാകുളത്തിനും ആലുവയ്ക്കും ഇടയില്‍ സര്‍വീസ് നടത്തില്ല.
ട്രെയിന്‍ നമ്പര്‍ 56317 ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍: ഗുരുവായൂര്‍ നിന്ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന ട്രെയിന്‍ ഇന്ന് മുതല്‍ 26 വരെ ഇടപ്പള്ളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ ഇടപ്പള്ളിക്കും എറണാകുളത്തിനും ഇടയില്‍ സര്‍വീസ് നടത്തില്ല.
ട്രെയിന്‍ നമ്പര്‍ 66328 (06169) കൊല്ലം-എറണാകുളം മെമു: കൊല്ലം ജംഗ്ഷനില്‍ നിന്ന് രാവിലെ 5.55ന് പുറപ്പെടുന്ന ട്രെയിന്‍ ഇന്ന് മുതല്‍ 26 വരെ തൃപ്പൂണിത്തുറയില്‍ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ തൃപ്പൂണിത്തുറയ്ക്കും എറണാകുളം ജംഗ്ഷനും ഇടയില്‍ സര്‍വീസ് നടത്തില്ല.
ട്രെയിന്‍ നമ്പര്‍ 16304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ്: തിരുവനന്തപുരം സെന്‍ട്രലിൽ നിന്ന് വൈകിട്ട് 5.45ന് പുറപ്പെടുന്ന ട്രെയിന്‍ ഇന്ന് മുതല്‍ 26 വരെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ സര്‍വീസ് നടത്തില്ല.
ട്രെയിന്‍ നമ്പര്‍ 16305 എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്: എറണാകുളം ജംഗ്ഷനില്‍ നിന്ന് രാവിലെ ആറിന് പുറപ്പെടേണ്ട ട്രെയിന്‍ ഇന്ന് മുതല്‍ 26 വരെ ആലുവയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. എറണാകുളത്തിനും ആലുവയ്ക്കും ഇടയില്‍ സര്‍വീസ് നടത്തില്ല
നിയന്ത്രണം:
ട്രെയിന്‍ നമ്പര്‍ 639 എം.ജി.ആര് ചെന്നൈ-ആലപ്പുഴ ഡെയിലി എക്സ്പ്രസ്: എംജിആര്‍ ചെന്നൈ സെന്‍ട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 26 വരെ 30 മിനിറ്റ് വൈകിയോടും.
Kerala
കൊച്ചി: എറണാകുളം കാലടി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവച്ച് കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശി ജോസ് ആണ് കൊല്ലപ്പെട്ടത്. പോളി എന്ന വിരമിച്ച സൈനികനാണ് കൃത്യത്തിന് പിന്നിൽ. പോളിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോസ്.
കിലുക്കൻ ജോസ് എന്ന അപരനാമത്തിലാണ് കൊല്ലപ്പെട്ട ജോസ് അറിയപ്പെട്ടിരുന്നത്. മഞ്ഞപ്ര കോതായി പാലത്തിനു സമീപമായിരുന്നു കൊലപാതകം നടന്നത്. ഡബിൾ ബാരൽ ഗൺ ആണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് വിവരം.
Kerala
കൊച്ചി: കൊച്ചിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നതായി പരാതി. കളമശേരിയിൽ ഞായറാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. കണ്ണൂർ സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടി കളമശേരിയിലെ താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. സെന്റ് ജോസഫ് പള്ളിക്ക് സമീപത്ത് വച്ച് തൊപ്പി ധരിച്ചെത്തിയ ആളാണ് പെൺകുട്ടിയെ ആക്രമിച്ചത്.
പെൺകുട്ടിയുടെ തലയിൽ മുണ്ടിട്ട് വലിച്ചു വീഴ്ത്തിയ ശേഷമായിരുന്നു കവർച്ച. തൂണിൽ തലയിടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും പരിക്കേൽപ്പിച്ച ശേഷം മാലയും കമ്മലും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു.
പരാതിക്കാരിയുടെ തലയുടെ പിൻഭാഗത്ത് മുറിവേറ്റിട്ടുണ്ട്. ഒരുപവനിലേറെ തൂക്കം വരുന്ന സ്വർണമാലയാണ് കവർന്നത്. പെൺകുട്ടിയുടെ സുഹൃത്തുക്കളെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ നെടുമ്പാശേരി മുതൽ മുട്ടം വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അങ്കമാലി ഭാഗത്ത് നിന്ന് ആലുവയിലേക്ക് വരുന്ന ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. ഇതുവഴി വരുന്ന വലിയ വാഹനങ്ങളും ചരക്ക് വാഹനങ്ങളും അങ്കമാലി - കാലടി എംസി റോഡ് വഴി പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.
ആലുവ മുതൽ മുട്ടം വരെയുള്ള മെട്രോ യാത്രക്കാരെയും നിയന്ത്രണം ബാധിക്കും. രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയിൽ മെട്രോ യാത്രകൾക്കും നിയന്ത്രണമുണ്ടാകും. ഉച്ചയ്ക്ക് ഒന്ന് മുതൽ ഇട റോഡുകളിൽ നിന്നും സർവീസ് റോഡുകളിൽ നിന്നും ഹൈവേയിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല.
എറണാകുളത്ത് നിന്നും എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾ സീപോർട്ട് - എയർപോർട്ട് റോഡ് വഴി മെഡിക്കൽ കോളജ് റോഡിൽ തിരിഞ്ഞ് കാലടിയിലെത്തി പോകേണ്ടതാണ്. അങ്കമാലിയിൽ നിന്നും എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾ എംസി റോഡിൽ നിന്ന് നായത്തോട് വഴിതിരിഞ്ഞ് എയർപോർട്ടിലേക്ക് പോകേണ്ടണ്ടതാണ്.
Kerala
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം നാളെ പെരുമ്പാവൂർ മലമുറി ശ്മശാനത്തിൽ വച്ച് നടക്കും.
2016 ഏപ്രില്‍ 28ന് ആയിരുന്നു ജിഷയെ പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി അമീർ ഉൾ ഇസ്ലാമിനെ പിടികൂടുകയായിരുന്നു.
Kerala
കൊച്ചി: മന്ത്രി കെ.ബി. ഗണേഷ്കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യമായി നിലനിൽക്കട്ടേയെന്നു ഹൈബി ഈഡൻ എംപി. പറഞ്ഞാൽ പറഞ്ഞതു ചെയ്യുന്ന മന്ത്രിയാണ് ഗണേഷ്കുമാർ. അതുകൊണ്ടാണ് എറണാകുളം കെഎസ്ആർടിസി ബസ്സ്റ്റാൻഡ് മികച്ച രീതിയിൽ നവീകരിക്കാനായത്.
പറയേണ്ടതു പറയേണ്ടവരോട് മുഖത്തു നോക്കി പറയുന്ന മന്ത്രിയാണ് അദ്ദേഹം. മറ്റു മന്ത്രിമാരോടുപോലും കാര്യങ്ങൾ തുറന്നു പറയുന്നതിൽ അദ്ദേഹത്തിനു മടിയില്ല. വകുപ്പ് നിലനിർത്തിക്കൊണ്ടുപോകുന്നതിൽ ഗണേഷ്കുമാറിന്റെ നേതൃത്വം വലിയ പങ്ക് വഹിക്കുന്നുണ്ട്.
പ്രതിസന്ധിയിലായ കെഎസ്ആർടിസിയിൽ കൃത്യമായി ശന്പളം നൽകുന്ന സ്ഥിതിയിലേക്കു മാറ്റിയത് അദ്ദേഹത്തിന്റെ മികവാണെന്നും ഹൈബി പറഞ്ഞു. നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രിയെ ഹൈബി പ്രശംസിച്ചത്.