1. തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുമോ?
മുൻ സർക്കാരിന്റെ കാലത്ത് പ്രതിദിനം 190 എംഎൽഡി കുടിവെള്ളം സംഭരിച്ച് വിതരണം ചെയ്യാനുള്ള പദ്ധതി തയാറാക്കി അന്നത്തെ ജലവിഭവ വകുപ്പു മന്ത്രിയുമായി ചർച്ചകൾ നടത്തിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പദ്ധതി നടന്നില്ല. ഇത്തവണ അതിനു പരിഹാരം ഉണ്ടാകും. കുറ്റമറ്റ കുടിവെള്ള വിതരണ സംവിധാനം മണ്ഡലത്തിൽ നടപ്പാക്കും.
2. തൃക്കാക്കരയ്ക്ക് വിപുലമായ സൗകര്യങ്ങളോടെ ഒരു സർക്കാർ ആശുപത്രി അങ്ങയുടെ പദ്ധതികളിൽ ഉണ്ടാകുമോ?
പി.ടി. തോമസ് എംഎൽഎ ആയിരുന്നപ്പോൾ ഇതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. ഡയാലിസിസ് സൗകര്യങ്ങളും വിദഗ്ധ ചികിത്സാ സൗകര്യങ്ങളും കൂടുതൽ കിടക്കകളുമുള്ള പുതിയ താലൂക്ക് ആശുപത്രി യാഥാർഥ്യമാക്കാൻ ശ്രമിക്കും.
3. തമ്മനം -പുല്ലേപടി റോഡുവികസനം, ഇൻഫോപാർക്കിലേക്കുള്ള പാതയുടെ വിപുലീകരണം... ഗതാഗത രംഗത്ത് വേഗത്തിൽ പരിഗണിക്കുന്ന പദ്ധതികൾ?
ദേശീയപാതയിൽ നിന്നു ചക്കരപ്പറമ്പ്, കാളച്ചാൽ പ്രദേശങ്ങളിലൂടെ കടന്ന് സീപോർട്ട്-എയർപോർട്ട് റോഡ് വഴി ഇൻഫോപാർക്കിലേക്ക് അതിവേഗം എത്താനുള്ള പദ്ധതിയാണ് മനസിലുള്ളത്. 1000 കോടി രൂപയെങ്കിലും ചെലവു പ്രതീക്ഷിക്കുന്ന പ്രോജക്ടാണിത്.
4. ഐടി ഹബായി മാറിയ ഇൻഫോപാർക്കിന്റെ ഇടിച്ചിറ ഭാഗങ്ങളിലെ ഗതാഗതക്കുരുക്കിന് എന്താണ് പരിഹാരം?
മെട്രോ റയിൽ രണ്ടാം ഘട്ടം, വാട്ടർ മെട്രോ തുടങ്ങിയുള്ള ഗതാഗതസൗകര്യങ്ങൾകൂടി യാഥാർഥ്യമാകുന്നതോടെ ഇൻഫോപാർക്കിലേക്കുള്ള യാത്രകൾ കൂടുതൽ സുതാര്യമാകും. ഇടച്ചിറയിൽ പുതിയ പാലം കൂടി വരുന്നതോടെ ആ മേഖലയിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.
5. മാലിന്യസംസ്കരണത്തിനായി പ്രത്യേക പദ്ധതികൾ മനസിലുണ്ടോ?
മണ്ഡലത്തിൽ മാലിന്യ സംസ്കരണത്തിനുള്ളതടക്കം പൂർത്തീകരിക്കേണ്ട കുറെ അടിയന്തര പ്രശ്നങ്ങളുണ്ട്. അവ ഓരോന്നായി നടപ്പാക്കാൻ കഴിയും എന്നാണ് വിശ്വാസം. യുഡിഎഫ് അധികാരത്തിയ സാഹചര്യത്തിൽ തൃക്കാക്കര മണ്ഡലത്തിന്റെ സമഗ്ര വികസനവും പുരോഗതിയും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് ആദ്യ ഘട്ടങ്ങളിൽ ഊന്നൽ നൽകും.
വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, കൃഷി, ഭവന പദ്ധതി എന്നിവയ്ക്കാകും കൂടുതൽ മുൻഗണന. കുടിവെള്ള പദ്ധതിയടക്കം1800 കോടി രൂപയുടെ വിവിധ പദ്ധതികളാണ് തുടക്കത്തിൽ കൊണ്ടുവരിക.
തയാറാക്കിയത്:
ശിവശങ്കരപ്പിള്ള
ടെട്രാപോഡ് രണ്ടാം ഘട്ടം വേഗത്തിലാക്കും : മുഹമ്മദ് ഷിയാസ് കൊച്ചി എംഎൽഎ
1. ചെല്ലാനത്തു ടെട്രാപോഡിന്റെ രണ്ടാം ഘട്ട നിർമാണത്തിന് എന്തെല്ലാം നടപടി സ്വീകരിക്കും?
രണ്ടാം ഘട്ട ടെട്രാപോഡ് നിർമാണത്തിനാവശ്യമായ ഭരണ, സാങ്കേതിക അനുമതികളും തുകയും ലഭ്യമാക്കുന്ന നടപടി ആരംഭിക്കും. ഇതു മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ടെൻഡർ നടപടിക്ക് തുടക്കംകുറിക്കും. ഒന്നാം ഘട്ടത്തിൽ 15, 16 വാർഡുകളിൽ നിർമാ ണം നടന്നില്ല. അവിടെയും നിർമാണം നടത്തി ടെട്രാപോഡ് ബലപ്പെടുത്തും.
2. തോപ്പുംപടിയിലേയും പരിസര പ്രദേശങ്ങളിലെയും രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരി
ക്കാൻ എന്താണ് പദ്ധതി?
ആവശയുള്ളതിന്റെ പകുതി കുടിവെള്ളം മാത്രമേ ഇപ്പോൾ ലഭിക്കുന്നുള്ളു. ആലുവയിൽ നിന്നുള്ള 190 എംഎൽഡി കുടിവെള്ള പദ്ധതിയും പാഴൂരിലെ പുതിയ പദ്ധതിയും യാഥാർഥ്യമാകുന്നതോടെ പശ്ചിമകൊച്ചിയിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരമാകുമെന്നാണു പ്രതീക്ഷ. പഴയ പൈപ്പുകളും മാറ്റും.
3. ഫോർട്ടുകൊച്ചി - വൈപ്പിൻ റോ-റോ സർവീസ് കാര്യക്ഷമമല്ല. ഇവിടെ യാത്രാക്ലേശം രൂക്ഷമാണ്. ഉടനടി പരിഹാരമാകുമോ?
റോ-റോ വെസലുകളുടെ യന്ത്രത്തകരാറുകൾ പരിഹരിക്കുന്ന ഏജൻസികൾ പര്യാപ്തമല്ല. സർവീസുകൾക്കു തടസമുണ്ടാകാതിരിക്കാനും പെട്ടെന്നു പരിഹരിക്കാനും ഉദ്യോഗസ്ഥതലത്തിൽ ചർച്ച നടത്തും. പുതിയ വെസലുകൾ നീറ്റിലിറക്കാൻ കോർപറേഷനും നടപടി ആരംഭിച്ചിട്ടുണ്ട്. ജലഗതാഗതം സുഗമമാകണമെന്നതു സർക്കാരിന്റെ ലക്ഷ്യമാണ്.
4. കുമ്പളങ്ങി പഞ്ചായത്തിലെ
കളിസ്ഥലം യാഥാർഥ്യമാക്കാൻ
എന്തു നടപടി സ്വീകരിക്കും?
കഴിഞ്ഞ പഞ്ചായത്തു ഭരണസമിതി തന്നെ കളിസ്ഥലം യാഥാർഥ്യമാക്കാൻ നടപടിക്ക് തുടക്കമിട്ടിട്ടുണ്ട്. ഭൂമി തരംമാറ്റലിനു റവന്യൂ വകുപ്പിൽ അപേക്ഷ നൽകി.
അവിടുത്തെ യുവാക്കളുടെ ചിരകാല അഭിലാഷം നടപ്പാക്കും.
5. മട്ടാഞ്ചേരി ബോട്ട്ജെട്ടിയിലെ
ജലഗതാഗതം സുഗുമമാക്കാൻ
നടപടി ഉണ്ടാകുമോ?
വെള്ളത്താൽ ചുറ്റപ്പെട്ട മണ്ഡലമാണ് കൊച്ചി. കായലുകളിലെ എക്കൽ നീക്കം ചെയ്താൽ മട്ടാഞ്ചേരിയിൽ ഉൾപ്പെടെയുള്ള ജലഗതാഗതം സുഗമമാകും.
കൂടാതെ വൈപ്പിനിലേക്കും എറണാകുളത്തേക്കും കൊച്ചിയിൽ നിന്ന് കൂടുതൽ ബോട്ട് സർവീസ് നടത്തി ജലഗതാഗതം പരിപോഷിപ്പിക്കും. ഇതു കായൽ ടൂറിസത്തിനും ഉപകരിക്കും.
തയാറാക്കിയത്
പോൾ ബെന്നി
Tags : Local News Nattuvishesham Ernakulam