മമ്മൂട്ടി
ന്യൂഡൽഹി: മലയാള സിനിമയുടെ പെരുന്തച്ചൻ മമ്മൂട്ടിക്ക് വീണ്ടും ദേശീയ ചലച്ചിത്ര പുരസ്കാര തിളക്കം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ പ്രകടനത്തിനാണ് മമ്മൂട്ടിയെ തേടി ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരമെത്തിയത്.
അഭിനയമികവും കഥാപാത്രത്തിന്‍റെ നിഗൂഢതയും ഭയവും ഒരേപോലെ പ്രേക്ഷകരിലേക്ക് എത്തിച്ച മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ഭ്രമയുഗത്തിലേത്.
ഇത് നാലാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുന്നത്. ഇതിനു മുൻപ് 1989-ൽ 'മതിലുകൾ', 'ഒരു വടക്കൻ വീരഗാഥ' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അദ്ദേഹം ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയത്.
പിന്നീട് 1993-ൽ 'വിധേയൻ', "പൊന്തൻമാട' എന്നീ സിനിമകളിലൂടെ രണ്ടാം തവണയും, 1998-ൽ വിഖ്യാത ചിത്രം 'ഡോ. ബാബാസാഹേബ് അംബേദ്കർ' എന്ന ചിത്രത്തിലൂടെ മൂന്നാം തവണയും അദ്ദേഹം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം, വെല്ലുവിളികൾ നിറഞ്ഞ ഒരു കഥാപാത്രത്തിലൂടെ മമ്മൂട്ടി വീണ്ടും ദേശീയ പുരസ്കാര വേദിയിൽ രാജ്യത്തിന്‍റെ നെറുകയിൽ എത്തുമ്പോൾ അത് മലയാള സിനിമയ്ക്ക് അഭിമാന നിമിഷമായി മാറുകയാണ്.