x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു; മാറാടിയിലെ ഷാപ്പ് ഇനി പ്രവര്‍ത്തിക്കില്ല, ലൈസന്‍സ് റദ്ദാക്കി

വെബ് ഡെസ്ക്
Published: July 18, 2026 04:41 PM IST | Updated: July 18, 2026 04:41 PM IST

പ്രതീകാത്മക ചിത്രം

മുവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കള്ളുഷാപ്പ് എക്‌സൈസ് പൂട്ടിച്ചു. കഴിഞ്ഞ ദിവസം മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതരും പൊതു പ്രവര്‍ത്തകരും ചേര്‍ന്ന് എക്‌സൈസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാപ്പിന് നല്‍കിയ ലൈസന്‍സ് റദ്ദാക്കിയത്.

ഇതോടെ കഴിഞ്ഞ മുപ്പത്തിയൊന്ന് ദിവസമായി കള്ളുഷാപ്പിനെതിരെ നടന്ന സമരം പിരിച്ചുവിട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കനത്ത മഴയത്തും ഷാപ്പിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നിരവധി തവണ ഷാപ്പുടമ കള്ളുമായി എത്തിയിരുന്നെങ്കിലും പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇതിന് സാധിച്ചിരുന്നില്ല.

ഷാപ്പുടമ ഹൈക്കോടതിയില്‍ നിന്നും അനുകൂലമായ ഉത്തരവ് നേടി പോലീസിനെ സമീപിച്ചിരുന്നെങ്കിലും പോലീസ് എത്തിയിട്ടും ജനങ്ങളുടെ പ്രതിഷേധത്തെ മറികടക്കാന്‍ ആയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ പ്രതിഷേധം ശക്തമാക്കുകയും എക്‌സൈസ് മന്ത്രിക്കും കമ്മീഷണര്‍ക്കും പരാതിയുമായി മുന്നോട്ടു പോവുകയും ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി തന്നെ എക്‌സൈസ് കമ്മീഷണര്‍ കള്ളുഷാപ്പിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന ഉത്തരവ് ഇറക്കിയത്.

രാഷ്ട്രീയഭേദമന്യേ പ്രദേശവാസികളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്‍റെ ഫലമായാണ് ഷാപ്പിന്‍റെ പ്രവര്‍ത്തനം ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നത്. ആരാധനാലയങ്ങളും ജനനിബിഡ പ്രദേശവുമായ ഇവിടെ കള്ളുഷാപ്പ് വരുന്നതിനെതിരെ കനത്ത പ്രതിഷേധമായിരുന്നു ഉണ്ടായിരുന്നത്. മുപ്പത്തിയൊന്ന് ദിവസമായി നടന്നു പോന്ന ജനകീയ സമരം ഇന്ന് രാവിലെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നേരിട്ടെത്തിയാണ് ഔദ്യോഗികമായി അവസാനിപ്പിച്ചത്.

നേരത്തെ ജനകീയ സമര സമിതിയുടെ സമരം തുടരുന്നതിനിടെ മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇവാനിയ മരിയ സജേഷ് എന്ന വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക് കത്തയച്ചത് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. "ഞങ്ങളൊക്കെ വല്ലാതെ പേടിച്ചു പോയി. സര്‍, കള്ള് ഷാപ്പ് ഇവിടെ നിന്ന് മാറ്റിത്തരാന്‍ വേണ്ട നടപടികള്‍ ചെയ്യണമെന്ന് അപേക്ഷിക്കുകയാണ്' എന്നു പറഞ്ഞു കൊണ്ടായിരുന്നു വിദ്യാര്‍ഥിനിയുടെ കത്ത്.

അതേസമയം, സമരം അവസാനിപ്പിച്ചതോടെ പ്രദേശവാസികളും സമരസമിതിയും ചേര്‍ന്ന് മധുരപലഹാരവിതരണവും പായസ വിതരണവും നടത്തി. സമരത്തിന് നേതൃത്വം നല്‍കിയവരെ എഎല്‍എ ചടങ്ങില്‍ ആദരിക്കുകും ചെയ്തു.

മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ്‌സ് മേരി ആന്‍റണി, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാന്‍റി എബ്രഹാം, വൈസ് പ്രസിഡന്‍റ് സാജു കുന്നപ്പള്ളി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സാബു ജോണ്‍, മാറാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പി.പി. ജോളി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ സമാപന യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.

Tags : Maradi Protests License Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up