10-09-2026
‘ഒന്നോർത്താൽ ഒന്നുമോർക്കാതിരിക്കുന്നതാ നല്ലത്’- മുൻകാലങ്ങളിൽ രാജ്യാന്തര കായികപോരാട്ടങ്ങളിൽ മെഡൽ കൊണ്ടുവന്നിരുന്ന താരങ്ങൾ ഒരിക്കലെങ്കിലും ഓർത്തിട്ടുണ്ടാകുമിങ്ങനെ. വാഗ്ദാനങ്ങളുടെ പെരുമഴ നനഞ്ഞു ചെന്ന് നിരാശയുടെ പൊരിവെയിലിൽ കുളിച്ചുകയറിയവരാണ് അവരിൽ പലരും.
ഏഷ്യൻ ഗെയിംസായാലും മറ്റു രാജ്യാന്തര കായിക മത്സരങ്ങളായാലും ഉത്സാഹത്തോടെ കായികതാരങ്ങൾ പുറപ്പെടും. വലിയ വാക്കുകൾ പറഞ്ഞ് മന്ത്രിമാരും മറ്റുള്ളവരും അവരെ യാത്രയാക്കും. പ്രിയപ്പെട്ട പലതും നഷ്ടപ്പെടുത്തി നടത്തിയ കഠിനപരിശീലനത്തിന്റെ ഫലം മൈതാനങ്ങളിൽ കൊയ്ത് അവർ മടങ്ങിയെത്തുമ്പോൾ വീണ്ടും പ്രശംസകൾകൊണ്ട് പൊതിയാനും നേട്ടത്തിന്റെ കാരണഭൂതരാകാനും പലരും കച്ചകെട്ടിയെത്തും. നിരവധി ചർച്ചകളും ആലോചനകളും കഴിഞ്ഞ് വാഗ്ദാനങ്ങൾ മൈക്കുകളിലൂടെ മുഴങ്ങും. അതിന്റെ ചൂടാറുന്നതോടെ പാവം കായികതാരങ്ങളെ എല്ലാവരും മറക്കും. നമ്മളിതൊക്കെ എത്ര തവണ കണ്ടതാണ്.
2026 ഏഷ്യൻ ഗെയിംസിന് ഇനി ഒമ്പതു ദിവസം മാത്രം. ജപ്പാനിലെ ഏച്ചി-നഗോയ നഗരങ്ങളിലാണ് പോരാട്ടം. ഇന്ത്യയുടെ 503 അംഗ ജംബോ സംഘത്തിൽ മുപ്പതു മലയാളികളാണുള്ളത്. ഈ മലയാളി താരങ്ങൾക്ക് ഏറെ സന്തോഷം നല്കുന്ന പ്രഖ്യാപനമാണ് കായികമന്ത്രി ഒ.ജെ. ജനീഷ് കഴിഞ്ഞ ദിവസം നടത്തിയത്. ചരിത്രത്തിലാദ്യമായി, ഗെയിംസ് തുടങ്ങുംമുമ്പുതന്നെ മെഡൽ ജേതാക്കൾക്ക് എന്തു നല്‍കും എന്ന പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്.
സ്വർണം നേടിയാൽ 50 ലക്ഷം രൂപ, വെള്ളിക്ക് 30 ലക്ഷം, വെങ്കലം നേടിയാൽ 20 ലക്ഷം എന്നിങ്ങനെയാണ് പാരിതോഷികം. സ്വർണമെഡൽ ജേതാക്കളുടെ പരിശീലകന് അഞ്ചു ലക്ഷം, വെള്ളിമെഡൽ ജേതാക്കളുടെ പരിശീലകന് മൂന്നു ലക്ഷം, വെങ്കലം നേടുന്നവരുടെ പരിശീലകർക്ക് രണ്ടു ലക്ഷം എന്നിങ്ങനെ വേറെയും. കൂടാതെ പങ്കെടുക്കുന്ന എല്ലാ മലയാളി താരങ്ങൾക്കും ഒരു ലക്ഷം രൂപ മുൻകൂറായും നൽകും. കഴിഞ്ഞ തവണ ഗ്വാങ്ഷുവിൽ സ്വർണം നേടിയവർക്ക് 25 ലക്ഷമാണ് കേരള സർക്കാർ നൽകിയിരുന്നത്. വെള്ളിക്ക് 19 ലക്ഷം രൂപയും വെങ്കലത്തിന് 12.5 ലക്ഷവുമാണ് കൊടുത്തത്. അതുതന്നെ നൽകിയത് ഏറെ വൈകിയും.
ഈ സാഹചര്യത്തിലാണ് ഇത്തവണ മന്ത്രി ജനീഷ് കൈയടി നേടുന്നത്. കായികതാരങ്ങൾ മത്സരത്തിനു മുമ്പുതന്നെ ആനുകൂല്യങ്ങളെക്കുറിച്ച് മനസിലാക്കുന്നു എന്ന് ഉറപ്പുവരുത്താനാണ് ഈ തീരുമാനമെന്നാണ് മന്ത്രി പറഞ്ഞത്. മന്ത്രിയുടെ ഈ നിലപാട് സംസ്ഥാനത്തിന്റെ കായികമേഖലയെ അത്ലറ്റ് സൗഹൃദപരമായ രീതിയിൽ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളുടെ മറ്റൊരു പടിയായാണ് കായികകേരളം കാണുന്നത്.
ഇതിനു തുടർച്ചയായി, തമിഴ്നാട് സർക്കാർ ദേശീയ ചാമ്പ്യൻഷിപ്പുകൾക്കു വരെ കാഷ് അവാർഡുകൾ നൽകുന്ന മാതൃക കേരളത്തിലും കൊണ്ടുവരേണ്ടതുണ്ട്. ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്പ്, ദേശീയ ചാമ്പ്യൻഷിപ്പ് തുടങ്ങിയ വിവിധ തലങ്ങളിൽ മെഡൽ നേടുന്നവർക്ക് അതത് ഗെയിമുകളുടെ പ്രാധാന്യമനുസരിച്ച് പാരിതോഷികം നിശ്ചയിക്കുകയും വേണം.
മെഡൽ നേടിയ ശേഷം സമ്മാനങ്ങൾ നൽകുന്നതിന്റെ മറുവശംകൂടി കായികമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാഗ്രഹിക്കുന്നു. ഈ സമ്മാനത്തുകകൊണ്ടു മാത്രം കായിക വികസനം ഉണ്ടാകുകയില്ല. വിത്തിന് വെള്ളമൊഴിക്കാതെ ഫലം പ്രതീക്ഷിക്കരുത്. കുട്ടികൾ എട്ടാം വയസിൽ ഓടാൻ തുടങ്ങുമ്പോൾ അവർക്കു വേണ്ടത് കാശല്ല, നല്ലൊരു മൈതാനമാണ്, നല്ലൊരു ജോഡി സ്പൈക്സ് ആണ്, നല്ലൊരു കോച്ചാണ്. നമ്മുടെ സ്കൂളുകളിലെ സ്ഥിതിയോ? കായികാധ്യാപകർ ഇല്ല, ഗ്രൗണ്ട് ഇല്ല, കായിക പീരീഡ് ഇല്ല. അവിടെനിന്ന് എങ്ങനെ താരങ്ങൾ ഉണ്ടാകും?
എല്ലാ പഞ്ചായത്തിലും ഒരു നല്ല മൈതാനം വേണം. സ്കൂളുകളിൽ കായികാധ്യാപകർ വേണം. പോഷകാഹാരവും പരിശീലനവും വേണം. വിദേശ പരിശീലനം പാവപ്പെട്ട കുട്ടികൾക്കും കിട്ടണം. സ്പോർട്സ് ഹോസ്റ്റലുകൾ നന്നാക്കണം. കായികതാരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉറപ്പാക്കണം. മക്കളെ കളിക്കാൻ വിടാൻ രക്ഷിതാക്കൾക്ക് ധൈര്യം വരണമെങ്കിൽ കളി കഴിഞ്ഞാലും ജീവിക്കാമെന്നുള്ള ഉറപ്പു വേണം.
ഇപ്പോഴത്തെ തിരിച്ചറിവ് ആരംഭശൂരത്വമായി അവസാനിച്ചില്ലായെങ്കിൽ മന്ത്രിക്ക് തുടർന്നും പിന്തുണയും കൈയടിയും കിട്ടും. കായികവികസനം എന്നാൽ സമ്മാനങ്ങൾ മാത്രമല്ല; അതൊരു സംസ്കാരമാണ്. ആ സംസ്കാരം സ്കൂളുകളിൽനിന്നു തുടങ്ങണം. സ്കൂൾ വിദ്യാഭ്യാസത്തിൽ ‘കായിക സാക്ഷരത’ എന്ന ആശയം പൂർണമായും കൊണ്ടുവരുന്നതിനായി ഒരു ‘കായിക സാക്ഷരതാ മിഷൻ’ രൂപീകരിച്ച് പ്രത്യേക ഡയറക്ടറേറ്റ് ഏർപ്പെടുത്തണമെന്ന നിർദേശവും പരിഗണിക്കാവുന്നതാണ്.
സമ്മാനങ്ങൾകൊണ്ട് നമുക്ക് ചാമ്പ്യന്മാരെ ആദരിക്കാം. പക്ഷേ കൃത്യമായ സംവിധാനംകൊണ്ടു മാത്രമേ ചാമ്പ്യന്മാരെ സൃഷ്ടിക്കാൻ കഴിയൂ. കേവല രാഷ്ട്രീയത്തിനപ്പുറത്താകണം കായികസംസ്കാരത്തിന്റെ സ്ഥാനം.
09-09-2026
സമരം ചെയ്ത തൊഴിലാളികളെ പിന്തുണച്ച വിദ്യാർഥിനിക്കെതിരേ ദേശീയസുരക്ഷാ നിയമം ചുമത്തിയ ജില്ലാ മജിസ്ട്രേറ്റ് പിഴയൊടുക്കണമെന്നു കോടതി. "ഓർവെലിയൻ ഡിസ്റ്റോപ്പിയ' വേണ്ടെന്നും പറഞ്ഞു. പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകമെന്നു കരുതുന്ന മാനികൾ ബാക്കിയുണ്ട്.
"1984' ജോർജ് ഓർവെലിന്റെ നോവലാണ്. ജനാധിപത്യരാജ്യത്തു സംഭവിക്കരുതാത്ത ഏകാധിപത്യ പ്രവണതകളാണ് പ്രമേയം. കഥ വായിച്ചവർ, ജനങ്ങളെ നിരന്തരം നിരീക്ഷിക്കുകയും സ്വാതന്ത്ര്യമില്ലാതാക്കുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യത്തെ പിന്നീട് "ഓർവെലിയൻ ഡിസ്റ്റോപ്പിയ'എന്നു വിശേഷിപ്പിക്കാൻ തുടങ്ങി. ഇക്കഴിഞ്ഞ ദിവസം, അലഹബാദ് ഹൈക്കോടതി, ഉദ്യോഗസ്ഥരുടെ അപചയങ്ങൾ ഉത്തർപ്രദേശിനെ "ഓർവെലിയൻ ഡിസ്റ്റോപ്പിയ' ആക്കി മാറ്റുമെന്നു മുന്നറിയിപ്പു നൽകി.
നോയ്ഡയിലെ തൊഴിലാളി പ്രക്ഷോഭത്തിൽ പങ്കെടുത്ത ഡൽഹി സർവകലാശാലാ വിദ്യാർഥിനി അകൃതി ചൗധരിയെ ദേശീയസുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി അഞ്ചുമാസം തടവിലിടാൻ ഉത്തരവിട്ട നോയ്ഡ ജില്ലാ മജിസ്ട്രേറ്റും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ മകളുമായ മേധാ രൂപത്തിനും അതു നടപ്പാക്കിയ പൊലിസുകാർക്കും അഞ്ചു ലക്ഷം രൂപ പിഴയിടുകയും ചെയ്തു. പ്രശ്നം അതല്ല; വിമർശിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവരെ അഴിക്കുള്ളിലാക്കാൻ തനിച്ച് ഒരുദ്യോഗസ്ഥനോ ഉദ്യോഗസ്ഥയോ ധൈര്യപ്പെടില്ല എന്നതാണ്.
തനിച്ചല്ലെന്ന് അയാളെ ഓർമിപ്പിക്കുന്ന ഭരണാധികാരിയാണ് "ഓർവെലിയൻ ഡിസ്റ്റോപ്പിയ'യിലെ അദൃശ്യനായ പ്രതിനായകൻ. അയാളെ ഏതിരുട്ടിലും തിരിച്ചറിയുന്ന ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥർ രാജ്യത്ത് വർധിച്ചു. എതിർക്കുന്നവരെ ദേശദ്രോഹിയാക്കുന്ന ഈ രാഷ്ട്രീയത്തെ ഇന്ത്യയിലെ പ്രതിപക്ഷവും മാധ്യമങ്ങളും മനുഷ്യാവകാശ പ്രവർത്തകരും പണ്ടേ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ, കോടതി പറയുന്പോൾ അതിന്റെ ഗൗരവമേറും.
2026 ഏപ്രിലിൽ നോയിഡയിൽ കൂലിവർധനയ്ക്കും മെച്ചപ്പെട്ട തൊഴിൽ സാഹചര്യത്തിനുംവേണ്ടി സമരത്തിനിറങ്ങിയ തൊഴിലാളികളെ സന്ദർശിച്ചു പിന്തുണച്ചതാണ് അകൃതി ചൗധരിയുടെ കുറ്റം. ചുമത്തിയത് ദേശീയസുരക്ഷാ നിയമം! ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവനുസരിച്ച് അഞ്ചു മാസമായി തുടരുന്ന ജുഡീഷ്യൽ കസ്റ്റഡി ഉത്തരവാണ് കോടതി റദ്ദാക്കിയത്. ജനക്കൂട്ടത്തെ തീവയ്പിനും കല്ലേറിനും പ്രേരിപ്പിച്ചത്രേ. ഹൈക്കോടതി കണ്ടെത്തിയത്: ""ഇതൊരു കെട്ടിച്ചമച്ച കഥയാണ്. തെളിവുകളുടെ പിന്തുണയില്ലാതെ പൊലിസ് കൊണ്ടുവന്ന എൻഎസ്എ അപേക്ഷ ഇഴകീറി പരിശോധിക്കേണ്ടിയിരുന്ന മേധ അതു ചെയ്യാതെ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുകയും സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും ചെയ്തു.
തെളിവിന്റെ തരിന്പുപോലുമില്ല. ജനങ്ങൾക്കു തെരുവിലിറങ്ങാനും സമാധാനപരമായി ഒത്തുകൂടാനും അവകാശങ്ങൾക്കായി പ്രക്ഷോഭം നടത്താനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയിലുണ്ട്. തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഇത്തരം അപചയങ്ങൾ ഉത്തർപ്രദേശിനെ "ഓർവെലിയൻ ഡിസ്റ്റോപ്പിയ'ആക്കി മാറ്റും.'' ഈ വിധിയുടെ മുനയിൽ തങ്ങളും കോർക്കപ്പെട്ടിരിക്കുന്നുവെന്നു സർക്കാരുകൾ തിരിച്ചറിയണം. ഈ കോടതി നിരീക്ഷണത്തിൽ തങ്ങളുടെ വിധിയുണ്ടെന്നു ജനങ്ങളുമറിയണം.
തൊഴിലാളികൾ സമരം നടത്തിയ നോയിഡ യുപിയിലാണ്. 2017ൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനുശേഷം 289 പേർ പൊലിസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട യുപി. രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഏറ്റവുമധികം ആക്രമിക്കപ്പെടുന്ന, അവർക്കെതിരേ ഏറ്റവുമധികം വിദ്വേഷപ്രസംഗങ്ങൾക്കു വേദിയൊരുക്കുന്ന, ദളിതർക്കെതിരേ ഏറ്റവുമധികം അക്രമങ്ങൾ അരങ്ങേറുന്ന, ആൾക്കൂട്ട ആക്രമണങ്ങളുടെയും ബുൾഡോസർരാജിന്റെയും തറവാടായ യുപി! ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ജനാധിപത്യവിരുദ്ധതയിൽ തൊട്ടുപിന്നാലെയുണ്ട്.
ഇക്കഴിഞ്ഞ ദിവസം, പ്രതിയെ കയറുകൊണ്ട് കെട്ടി റോഡിലൂടെ കെട്ടിവലിക്കുകയും കൈകൾ ബന്ധിച്ച് ദണ്ഡുകൊണ്ട് വീഴുവോളം മർദിക്കുകയും ചെയ്തത് അഫ്ഗാനിസ്ഥാനിലായിരുന്നില്ല, ഗുജറാത്തിലെ ഭാവ്നഗറിലായിരുന്നു. പ്രതി ലിവിംഗ് ടുഗെദറിലായിരുന്ന യുവതിയെ കൊന്നയാളല്ലേ എന്നു ന്യായീകരിക്കാൻ തക്കവിധം നമ്മിൽ ചിലരെങ്കിലും "ഓർവെലിയൻ ഡിസ്റ്റോപ്പിയ'യിലെ "വിധേയ'രായിരിക്കുന്നു. പ്രതി കൊലപാതകിയാണെന്നു വയ്ക്കൂ. കോടതിയുടെ അനുമതിയില്ലാതെ ശിക്ഷിക്കാൻ പൊലിസിന് അനുവാദമില്ല. ഇതു ജനാധിപത്യ രാജ്യമാണ്.
ഹൈക്കോടതിവിധിയിലെ ശക്തമായ മറ്റൊരു നിരീക്ഷണവും രാജ്യത്തിനു മുന്നിലുണ്ട്. ""അകൃതിയെ തടവിലാക്കിയതുവഴി തൊഴിലാളികൾക്കുവേണ്ടി സംസാരിക്കാനും പ്രതിഷേധിക്കാനും തയാറാകുന്നവർക്കു താക്കീതു നൽകാനാണ് മേധ ശ്രമിച്ചത്. രാഷ്ട്രീയ മേലാളന്മാരോടല്ല, മറിച്ച് യജമാനന്മാരായ ജനങ്ങളോടും ഭരണഘടനയോടുമാണ് ഉദ്യോഗസ്ഥർ കൂറുകാണിക്കേണ്ടത്.'' തീർച്ചയായും ഇങ്ങനെ ചിലരെ അഴിക്കുള്ളിലാക്കി ബാക്കിയുള്ളവരെ ഭയപ്പെടുത്താൻ സർക്കാരുകൾക്കു കഴിയും. പക്ഷേ, ജനാധിപത്യത്തിന്റെ വേരുകൾ ഇരട്ടി പുതുമുകുളങ്ങളെ പൊക്കിക്കൊണ്ടുവരുമെന്നതാണ് യാഥാർഥ്യം. ചിലപ്പോൾ അതു കുട്ടികളായിരിക്കും. മുതിർന്നവരുടെയത്ര ക്ഷീണിതരോ ഭീരുക്കളോ അല്ലാത്തവർ! പാറ്റകളെപ്പോലെ പെട്ടെന്നു പെരുകുന്നവർ!
മലയാളി ജഡ്ജി അതുൽ ശ്രീധരനും ജസ്റ്റീസ് അചൽ സച്ദേവും ഉള്‍പ്പെട്ട ബെഞ്ചാണ് യുപിയുടെ ജനാധിപത്യ വ്യതിചലനം ചൂണ്ടിക്കാണിച്ചത്. മേൽക്കോടതികളിൽ എന്താകും സ്ഥിതിയെന്നറിയില്ല. കഴിഞ്ഞ 12 വർഷത്തിനിടെ ജുഡീഷ്യൽ നിയമനങ്ങളിൽ "കേന്ദ്രസർക്കാരിന്റെ ഇടപെടലുകൾ' വർധിച്ചെന്ന് അടുത്തയിടെ പറഞ്ഞത് മുൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡോ. എസ്. മുരളീധറാണ്. കോടതി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ വരുതിയിലാക്കുന്നതിന്റെ ഫലമാണ് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം. അധികാരപ്രമത്തതയും വർഗീയതയും കെട്ടുപിണഞ്ഞ യുപിയിൽ അതിത്തിരി കൂടൂതലാണെന്നേയുള്ളൂ. ബാക്കിയിടങ്ങളിലും "ഓർവെലിയൻ ഡിസ്റ്റോപ്പിയ' യാഥാർഥ്യമാണ്.
എല്ലാവരെയും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന വല്യേട്ടനെക്കുറിച്ചാണ് ജോർജ് ഓർവെൽ "1984'ൽ പറയുന്നത്. പക്ഷേ, ഭയപ്പെടുത്താനും കടിക്കാനും രാഷ്ട്രീയവത്കരിച്ച ഉദ്യോഗസ്ഥരെ അഴിച്ചുവിടുന്ന യജമാനന്മാർ ജനങ്ങളുടെ നിരീക്ഷണത്തിലാണെന്ന് 2026 പറയുന്നു. ജനാധിപത്യം ഇന്ത്യയെഴുതിയ വിഷാദനോവലല്ല, ശുഭപര്യവസായിയായ ഭരണഘടനയാണ്. "ഓർവെലിയൻ ഡിസ്റ്റോപ്പിയ' യാഥാർഥ്യമാകരുത്. പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകമെന്നു കരുതുന്ന മാനികൾ ഉണരുകതന്നെ ചെയ്യും.
08-09-2026
ഡൽഹിയിൽ തകർന്ന ഹോസ്റ്റൽ കെട്ടിടത്തിനടിയിൽ ഇനിയും വിദ്യാർഥികളുണ്ടാകാം, മൃതദേഹങ്ങളുണ്ടാകാം. എത്രയോ കുടുംബങ്ങളുടെ സ്വപ്നങ്ങളാണ് എന്നെന്നേക്കുമായി ഇല്ലാതായത്. ചട്ടങ്ങൾ പാലിക്കാതെ നിർമിച്ചതുകൊണ്ടും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലും പൂട്ടിച്ച കെട്ടിടമാണ് അനുമതിയില്ലാതെ കഴിഞ്ഞ വർഷം വീണ്ടും തുറന്നത്.
ഉദ്യോഗസ്ഥരറിയാതെ ഒന്നും നടക്കില്ല. വിദ്യാർഥികളെ കൊന്നത് ആ കെട്ടിടമല്ല, അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ കേന്ദ്ര-സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങളാണ്. ദുരന്തങ്ങൾക്കു ക്ഷണക്കത്തയച്ചു കാത്തിരിക്കുന്ന ലക്ഷക്കണക്കിനു കെട്ടിടങ്ങൾ ഇനിയുമുണ്ട് കേരളത്തിലുൾപ്പെടെ. ലോക്സഭ-നിയമസഭ-പഞ്ചായത്ത് മന്ദിരങ്ങളും മന്ത്രിമന്ദിരങ്ങളുമാണെങ്കിൽ അടിക്കടി അറ്റകുറ്റപ്പണിയും മോടികൂട്ടലും നടക്കും.
പുറത്ത് മനുഷ്യർ തീപ്പെട്ടിക്കൂടുകൾ പോലുള്ള അനധികൃത നിർമിതികളിൽ അട്ടിയിടപ്പെട്ടിരിക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ വിചാരിച്ചാൽ 24 മണിക്കൂറിനകം കണ്ടെത്തി നടപടിയെടുക്കാവുന്നതേയുള്ളൂ. സർക്കാരിന്റെ ഒരു ഉത്തരവ് മതി. പക്ഷേ, ജനങ്ങളോടു പ്രതിബദ്ധതയും ഇച്ഛാശക്തിയും വേണം.
ഞായറാഴ്ച ഉച്ചയ്ക്കാണ് ആര്‍കെ പുരത്ത് ഡല്‍ഹി സര്‍വകലാശാലയുടെ സൗത്ത് കാമ്പസ് പരിസരത്ത് ആൺകുട്ടികൾക്കായുള്ള സ്വകാര്യ ഹോസ്റ്റൽ കെട്ടിടം നിലംപതിച്ചത്. ഏഴു മൃതദേഹങ്ങൾ പുറത്തെടുത്തു. 11 പേരെ രക്ഷപ്പെടുത്തി. അപകടസമയത്ത് കെട്ടിടത്തിൽ 40 പേർ ഉണ്ടായിരുന്നെന്നാണ് നിഗമനം. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ഒരു നില പണിയാൻ മാത്രം അനുമതിയുള്ളിടത്തായിരുന്നു അഞ്ചുനിലക്കെട്ടിടം പണിതുയർത്തിയത്; സർക്കാരിന്റെ കൺമുന്നിൽ. അനധികൃതമായി നിർമാണം നടത്തിയതും സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്തതും ചൂണ്ടിക്കാട്ടി ഉടമയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്. അതിനൊക്കെ കണ്ണടച്ചുകൊടുത്ത ഉദ്യോഗസ്ഥർക്കെതിരേ കേസില്ല. ഇനിയും കെട്ടിടങ്ങൾ വീഴും. ഇടുങ്ങിയ വഴികളിലേക്ക് അഗ്നിരക്ഷാസേന വാഹനങ്ങൾക്കോ മണ്ണുമാന്തി യന്ത്രങ്ങൾക്കോ പോലും എത്താൻ ഏറെ പണിപ്പെടണം.
ബേസ്മെന്റിൽ വെള്ളം കെട്ടിനിന്ന് അടിത്തറയ്ക്കു ബലക്ഷയം സംഭവിച്ചതും കെട്ടിടത്തിന്റെ കാലപ്പഴക്കവുമാണ് അപകടകാരണം. കെട്ടിടത്തിൽ മതിയായ സൗകര്യങ്ങളോ സുരക്ഷയോ ഉണ്ടായിരുന്നില്ലെന്നും ചുമരുകളിൽ വിള്ളലുകൾ ഉണ്ടായിരുന്നുവെന്നും മുമ്പ് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥികൾ ആരോപിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പൂട്ടിച്ച കെട്ടിടമാണ് അനുമതിയില്ലാതെ കഴിഞ്ഞവർഷം വീണ്ടും തുറന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഒന്നാം പ്രതി കെട്ടിടം ഉടമയാണോ അതോ കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ച് ശാസ്ത്രീയമായി അറിവുണ്ടായിട്ടും അതനുസരിച്ചു പ്രവർത്തിക്കാത്ത അഴിമതിക്കാരും അലസരുമായ ഉദ്യോഗസ്ഥരാണോ?
മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തു നേരിട്ടെത്തി. നല്ലത്; പക്ഷേ ഈ ദുരന്തത്തിന് ഉത്തരവാദികളായ മുനിസിപ്പൽ അധികൃതർക്കെതിരേ സസ്പെൻഷനപ്പുറം നടപടിയെടുക്കുമോ എന്നതാണ് ചോദ്യം. കൈക്കൂലിക്കാരെ അഴിയെണ്ണിക്കുമോ? മരണക്കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുമോ? പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പക്ഷേ, കെട്ടിടങ്ങൾ വീണും പുത്തൻ നിർമിതികൾ നിലംപൊത്തിയും ദേശീയപാതകൾ പിളർന്നും ആളുകൾ കൊല്ലപ്പെടുന്നത് ഈ രാജ്യത്ത് വാർത്തയല്ലാതായെന്ന് അദ്ദേഹം തിരിച്ചറിയണം. സർവകലാശാലകളിൽ കൃത്യമായ ഹോസ്റ്റൽ സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാലാണ് സ്വകാര്യ ഹോസ്റ്റലുകളിൽ വിദ്യാർഥികൾക്കു താമസിക്കേണ്ടിവന്നതെന്നും, ഓരോ വിദ്യാര്‍ഥിയുടെയും ജീവന് വിലപ്പെട്ടതാണെന്നും സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി.
എത്രയോ വർഷം ഡൽഹി വാണ കോൺഗ്രസ് ഇപ്പോഴാണോ ഇതൊക്കെ തിരിച്ചറിഞ്ഞത്? മുനിസിപ്പൽ കോർപറേഷന്റെ അഴിമതിയും അനധികൃത നിർമാണങ്ങളുമാണ് ഇടയ്ക്കിടെയുള്ള കെട്ടിട തകർച്ചകൾക്കു കാരണമെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ഇന്നലെവരെ ഡൽഹി ഭരിച്ചുകൊണ്ടിരുന്നവരാണ് പൊള്ളത്തരങ്ങൾ പറയുന്നത്!
ചേരി തിരിഞ്ഞുള്ള രാഷ്ട്രീയ തർക്കങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. ഭരിക്കുന്പോൾ ന്യായം, പ്രതിപക്ഷത്താകുന്പോൾ വിചാരണ. ഈ നാടകം അറിയാവുന്ന ഉദ്യോഗസ്ഥർ അഴിമതിയിൽ അഭിരമിക്കുന്നു. ഒരു സംസ്ഥാനത്തും മാറ്റമില്ല. കാലഹരണപ്പെട്ട കെട്ടിടങ്ങൾ തകർന്നുവീണും, അപകടസാധ്യതയുണ്ടെന്ന് ഉറപ്പായിട്ടും നന്നാക്കാത്ത നിർമിതികളിൽ തട്ടിയും, വഴിയിലെ മരണക്കുഴികളിൽ വീണും കേരളത്തിലും എത്രയോ മനുഷ്യർ മരിച്ചു. ആരുമില്ല ഉത്തരവാദി.
ഒരു പഞ്ചായത്തംഗം വിചാരിച്ചാൽപോലും ഒഴിവാക്കാവുന്ന മരണക്കെണികൾ ഇനിയുമുണ്ട്. അതിലെ താമസക്കാരുടെ വിധി സർക്കാരിന്റെ കൈയിലാണ്. പക്ഷേ, അനുശോചനത്തിൽ ഒതുങ്ങിപ്പോയ രാഷ്ട്രീയം രാജ്യത്തെ പരാജയപ്പെടുത്തുന്നു.
07-09-2026
കേരളത്തിലെ വിജനമാകുന്ന വീടുകളും ഗ്രാമങ്ങളും മാത്രമല്ല, കുട്ടികൾ തികയാത്ത അങ്കണവാടികളും വിദ്യാലയങ്ങളും അതിഥി തൊഴിലാളികൾ അവധികഴിഞ്ഞെത്താൻ വൈകുമ്പോൾ അടയുന്ന കടകളും മറ്റു സ്ഥാപനങ്ങളുമൊക്കെ ദുഃസൂചനയാണ്. ജനനനിരക്കിലെ ഇടിവ് നാടിനെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. മരണനിരക്കിലെ ഇടിവ് ഉത്തരവാദിത്വങ്ങൾ വർധിപ്പിച്ചിരിക്കുന്നു. ദീപിക ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ മൂന്നുവരെ പ്രസിദ്ധീകരിച്ച ‘എണ്ണം കുറയുന്ന കേരളീയർ’ എന്ന പരമ്പരയിലെ കണക്കുകൾ ഗൗരവമുള്ളതാണ്.
പരിഗണിച്ചില്ലെങ്കിൽ ഭാവിയെയും വികസനത്തെയുംകുറിച്ചുള്ള കണക്കുകൂട്ടലുകൾ തെറ്റും. പണിയെടുക്കാനും വയോധികരെ ശുശ്രൂഷിക്കാനും ആളില്ലെന്നതുമുതൽ ദുഃസഹമായ ഏകാന്തതവരെ നീളുന്ന നിരവധി ജനസംഖ്യാപ്രശ്നങ്ങൾ പടിവാതിൽക്കലെത്തി. റോബോട്ടുകളെയും സൂപ്പർ നിർമിതബുദ്ധിയെയും ആശ്രയിച്ചു ജീവിക്കുന്ന നരച്ച ലോകം ചരിത്രത്തിന്റെ പ്രമേയമാകുന്നു. എന്തു ചെയ്യും? ഇക്കാര്യത്തിൽ ലോകം ചെയ്ത പരിശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ലെന്നു തിരിച്ചറിഞ്ഞ് തല പുകയ്ക്കുകതന്നെ.
യൂറോപ്പിലും ജപ്പാനിലും ദക്ഷിണകൊറിയയിലും ചൈനയിലും ജനസംഖ്യ കുറയുകയാണ്. വളർച്ച തിരികെ പിടിച്ചതിന്റെ ഉദാഹരണങ്ങളില്ല. ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ ആകെ ജനനനിരക്ക് (ടിഎഫ്ആർ-ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) ജനസംഖ്യാ സ്ഥിരത നിലനിർത്താനാവശ്യമായ പരിധിക്കും താഴെയെത്തി. ഒരു സ്ത്രീ പ്രസവിക്കാൻ സാധ്യതയുള്ള കുട്ടികളുടെ ശരാശരി എണ്ണമാണ് ടിഎഫ്ആർ. ജൂണിൽ, രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണറുടെ ഓഫിസ് പുറത്തുവിട്ട 2024ലെ എസ്ആർഎസ് (സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം) സ്ഥിതിവിവരക്കണക്കാണ് അടിസ്ഥാനം.
കേരളത്തിൽ, ജനനവും മരണവും മാത്രം നോക്കിയാൽ, 2024ലെ കണക്കനുസരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ഏഴു ജില്ലകളിൽ ജനനത്തേക്കാൾ കൂടുതൽ മരണങ്ങൾ നടന്നു. 2023ൽ ആറു ജില്ലകളിലും 2022ൽ മൂന്നു ജില്ലകളിലും മാത്രമായിരുന്നു മരണം മുന്നിൽനിന്നത്. കുറേ വർഷങ്ങളായി മലബാർ ജില്ലകളിൽ കൂടുതൽ ജനനങ്ങളുള്ളതിന്റെ ബലത്തിലാണ് കേരളം ജനസംഖ്യ വർധിപ്പിച്ചുപോന്നത്. ആ ജില്ലകളിലും ജനനം കുറഞ്ഞുവരികയാണ്. ഇങ്ങനെ തുടർന്നാൽ സംസ്ഥാനമാകെ ജനസംഖ്യ കുറയും.
2023ൽ ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറി. വളർച്ച തുടരുന്നുണ്ട്. പക്ഷേ, ഇപ്പോഴത്തെ ലക്ഷണങ്ങളനുസരിച്ച് ഈ ജനസംഖ്യാവർധന വൈകാതെ താഴോട്ടാകും. ജനനത്തോത് കുറഞ്ഞു. പക്ഷേ, ജനസംഖ്യ കുറഞ്ഞുതുടങ്ങുകയില്ല. ജനസംഖ്യാവർധനയുടെ തോതുപോലും സാവധാനമേ കുറയൂ. കാരണം നിലവിലുള്ളവർ തുടർന്നു ജീവിക്കുന്നുണ്ട്. 1960കളുടെ ഒടുവിൽ ജനനനിയന്ത്രണ പ്രചാരണം ആസൂത്രിതമായി തുടങ്ങിയശേഷം ജനസംഖ്യാ വർധനയുടെ ഗതിമാറ്റത്തിനു വേഗം കൂടി.
അതൊക്കെ ജനസംഖ്യയിലെ സ്വാഭാവിക വർധനയുടെ കാര്യം. ജനന-മരണനിരക്കുകൾ കുറഞ്ഞതും സ്ത്രീ സ്വാതന്ത്ര്യം മഹത്തായ ചുവടുവയ്പുകൾ നടത്തിയതും വിദ്യാഭ്യാസ-തൊഴിൽ കുടിയേറ്റങ്ങൾ വർധിച്ചതും വിവാഹ-കുടുംബ സങ്കൽപ്പത്തെ തള്ളിപ്പറഞ്ഞതും മക്കൾ ‘ശല്യ’മായതും ഉൾപ്പെടെ നിരവധി കാരണങ്ങളുണ്ടാകാം. ഓരോ വർഷവും ഒരു ലക്ഷമോ അതിലധികമോ പേർ പഠനത്തിനും ജോലിക്കുമായി സംസ്ഥാനം വിട്ടുപോകുന്നു. സ്ത്രീകൾ കൂടുതൽ വിദ്യാഭ്യാസവും തൊഴിലും ആർജിച്ചതും സ്വാതന്ത്ര്യബോധവും ഒരു ഘടകമാണ്. അവരെ പഴയതുപോലെ വീടുകളിലും പ്രസവമുറികളിലും തളച്ചിടാൻ പരിഷ്കൃതലോകം തുനിയുകയുമില്ല.
എല്ലാ മതവിഭാഗങ്ങളും ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടും ജനസംഖ്യാശോഷണം സർക്കാരും പൊതുസമൂഹവും ഗൗരവത്തിലെടുത്തിട്ടില്ല. ഒടുവിൽ സെൻസസ് നടന്ന 2011ലെ ഉയർന്ന നിരക്കുവച്ചുള്ള വിലയിരുത്തലുകളാണ് ഇപ്പോഴുമുള്ളത്. അതിഥി തൊഴിലാളികളെ ലഭിക്കുന്നില്ലായിരുന്നെങ്കിൽ നാം ഈ ചർച്ച 10 വർഷമെങ്കിലും മുമ്പേ തുടങ്ങിയേനെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ സമയത്ത്, നാട്ടിലേക്കുപോയ തൊഴിലാളികൾ മടങ്ങിവരാൻ വൈകിയതോടെ കേരളത്തിലെ ആയിരക്കണക്കിനു കടകൾ അടഞ്ഞു. നിർമാണമേഖല പാതിയിലേറെയും സ്തംഭിച്ചു. ഇത് ഇനിയും ആവർത്തിക്കും. ഒരിക്കൽ അവരിലേറെയും തിരിച്ചുവരില്ല. പഠനത്തിനും തൊഴിലിനുമായി യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ കുടിയേറിയവരും അവരുടെ മക്കളും തിരിച്ചുവരില്ല.
എന്തു ചെയ്യുമെന്നു ചോദിച്ചുകൊണ്ടേയിരിക്കണം. കാരണം, ജോലി ചെയ്യുന്നവരുടെ എണ്ണം കുറയും, പെൻഷൻ, ആരോഗ്യ ചെലവുകൾ കൂടും, സാമ്പത്തികവളർച്ച മന്ദഗതിയിലാകും, ഇന്നോളം പരിചയപ്പെടാത്ത പുതിയ പ്രതിസന്ധികളും ഉണ്ടാകും. കൂടുതൽ കുട്ടികളുള്ളവർക്കു സാമ്പത്തിക പ്രോത്സാഹനം, കുട്ടികൾക്കു സൗജന്യവിദ്യാഭ്യാസം, ദീർഘമായ പ്രസവാവധി, നികുതിയിളവ്... ലോകം പലതും പരീക്ഷിച്ചെങ്കിലും വിജയിച്ചിട്ടില്ല. പക്ഷേ, ഇതൊരു പരാജയമാണെന്നു കരുതാനാകില്ല. വികസനത്തിന്റെയും ലോകക്രമത്തിന്റെയും പുതിയ ഘട്ടമാണ്; അനിവാര്യമായത്. കാലനില്ലാത്ത കാലത്തിനുമുമ്പേ മാതാപിതാക്കളില്ലാത്ത കാലം!
ആദ്യം മുറികൾ, പിന്നെ വീടുകൾ, ഒറ്റപ്പെട്ട ഗ്രാമങ്ങൾ... നാളെ ഈ നാടും ഇവിടെ ആരെങ്കിലുമുണ്ടോ എന്നു വിളിച്ചുചോദിക്കും. ഇതു മനുഷ്യവംശം അനുഭവിച്ചുതുടങ്ങിയിട്ടു മാത്രമുള്ള സമസ്യയാണ്. സ്ത്രീയെന്നും പുരുഷനെന്നും സവർണനെന്നും അവർണനെന്നും ന്യുനപക്ഷമെന്നും ഭൂരിപക്ഷമെന്നും മനുഷ്യരെ വിഭജിക്കുന്നവരെ ആട്ടിപ്പായിച്ച് മനുഷ്യർ ഒറ്റക്കെട്ടായി നടത്തേണ്ട ഭാവിചിന്തകളിലൊന്ന്. പക്ഷേ, ചിന്താശേഷിയും വ്യക്തിത്വവും വികാരവുമാർജിച്ചേക്കാവുന്ന സൂപ്പർനിർമിതബുദ്ധി നരച്ച വംശത്തെ പരിപാലിച്ചു മടുത്ത് ഉന്മൂലനം ചെയ്ത് ഭൂമിയെന്ന ‘ഗൃഹ’ത്തെ കൈയേറുംമുമ്പു വേണം. ഒരതിശയോക്തിയാണ്; വിമാനം പറക്കുംമുമ്പ്, പുഷ്പകവിമാനം പറപ്പിച്ചതുപോലെ!
05-09-2026
വിവാഹിതരാകുന്നവർക്ക് എയ്ഡ്സ് സർട്ടിഫിക്കറ്റ് അഥവാ എച്ച്ഐവി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാൽ ആർക്കാണ് കുഴപ്പം? മുഖ്യമായും, ലൈംഗികബന്ധത്തിലൂടെ പടരുന്ന എയ്ഡ്സ് എന്ന മാറാവ്യാധി മറച്ചുവച്ച് വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക്. ആർക്കാണ് രക്ഷ? ഇത്തരമൊരു രോഗാവസ്ഥ മറച്ചുവയ്ക്കുന്ന വ്യക്തിയെ വിവാഹം കഴിച്ചു നിത്യരോഗിയാകേണ്ടി വരുന്ന പങ്കാളിക്കും ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കും. വിദേശയാത്രകൾക്കും പലവിധ ജോലികൾക്കും ഇത്തരം മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വേണം.
കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട് എന്ന സർട്ടിഫിക്കറ്റില്ലാതെ ഒരു ട്രെയിനിൽ കയറാനോ വിനോദയാത്ര പോകാനോ പോലും വിലക്കേർപ്പെടുത്തിയ രാജ്യമാണിത്. പക്ഷേ, ഒരു ആയുഷ്കാല യാത്രയുടെ പങ്കാളിക്ക് ഇത്തരമൊരു സർട്ടിഫിക്കറ്റ് കൊടുക്കണമെന്നു പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കും. സ്ത്രീകളെ വീട്ടിലൊതുക്കണമെന്നു പറയുന്നവരെ ന്യായീകരിക്കാൻ, എയ്ഡ്സ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നു പറയുന്നവരുമായി സാമാന്യവത്കരിച്ച് മുഖപ്രസംഗമെഴുതാൻ വരെ മടിയില്ലാത്ത സ്ഥിതിയായി.
അത്തരം വോട്ടുരാഷ്ട്രീയത്തെ തിരസ്കരിക്കുന്നതിനൊപ്പം, എച്ച്ഐവി നെഗറ്റീവ് സർട്ടിഫിക്കറ്റ് വിവാഹത്തിന്റെ യോഗ്യതാ സർട്ടിഫിക്കറ്റ് ആക്കുകയും വേണം. പല രാജ്യങ്ങളിലും അതു നടപ്പായി. കേരളം കാപട്യം കൈവെടിയണം. മനുഷ്യന്റെ രോഗപ്രതിരോധശേഷിയെ തകർക്കുന്ന രോഗാവസ്ഥയാണ് എയ്ഡ്സ്. എച്ച്ഐവി (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്) ആണ് കാരണം. ഇത് ലൈംഗികബന്ധത്തിലൂടെ പ്രധാനമായും പകരുമെങ്കിലും മയക്കുമരുന്നിന് ഉൾപ്പടെ സിറിഞ്ചുകൾ കൈമാറുന്നവർക്കും പകരും.
എച്ച്ഐവി ബാധിതരുടെ രക്തം സ്വീകരിച്ച ഒട്ടേറെപ്പേർക്കും ഇതു ബാധിച്ചിട്ടുണ്ട്. ഭർത്താക്കന്മാരുടെ രോഗമറിയാത്ത ഭാര്യമാരും അവർ മുലയൂട്ടിയ കുഞ്ഞുങ്ങളുമൊക്കെ ജീവിതകാലം മുഴുവൻ നരകിക്കേണ്ടിവന്നിട്ടുമുണ്ട്. അതായത്, എയ്ഡ്സ് രോഗികളെല്ലാം മയക്കുമരുന്നുപയോഗിക്കുന്നവരോ ലൈംഗിക അരാജകത്വത്തിൽ ജീവിച്ചവരോ അല്ല. അവർ അവമതിക്കപ്പെടേണ്ടവരുമല്ല. പക്ഷേ, ആരോഗ്യവാനായ മറ്റൊരാൾ ഇതിന്റെ പേരിൽ ശിക്ഷിക്കപ്പെടാൻ പാടില്ല.
അതുകൊണ്ടാണ്, സ്ത്രീ-പുരുഷന്മാർ കൂടുതൽ ഉത്തരവാദിത്വത്തോടെയും സത്യസന്ധതയോടെയും മാത്രം വിവാഹബന്ധത്തിലേർപ്പെടാൻ ഇടയാക്കുന്ന എച്ച്ഐവി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നു പറയുന്നത്. എച്ച്ഐവി ബാധിതരോട് എന്നപോലെ, തന്റേതല്ലാത്ത കാരണത്താൽ അതു ബാധിക്കാനിടയുള്ളവരോടും രാജ്യത്തിനും സമൂഹത്തിനും വ്യക്തികൾക്കും ഉത്തരവാദിത്വങ്ങളുണ്ട്.
കെഎസ്എസിഎസി (കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി)ന്റെ കണക്കനുസരിച്ച്, 2022ൽ പുതുതായി റിപ്പോർട്ട് ചെയ്ത കേസുകൾ ഒന്‍പതു ശതമാനമായിരുന്നു. 2024ൽ ഇതു 14.2 ശതമാനമായും 2025ൽ 15.4 ശതമാനമായും വർധിച്ചു. 2025-26 സാന്പത്തികവർഷത്തിൽ ഇത് 29 ശതമാനമായി. വിവാഹജീവിതത്തിൽ മാത്രമല്ല എയ്ഡ്സ് വ്യാപനം. കാസർഗോഡ് ജില്ലയിൽ കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 52 പുതിയ എച്ച്ഐവി കേസുകളിൽ രണ്ടെണ്ണമായിരുന്നു സ്വവർഗരതിയിലൂടെ (എംഎസ്എം) പകർന്നത്.
അതേസമയം, ഈ വർഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളിലെ 10 കേസുകളിൽ ഏഴും എംഎസ്എം ആയിരുന്നു. മറ്റു ജില്ലകളിലും ഇതു വ്യാപിക്കുകയാണ്. 2030ൽ ലോകം എയ്ഡ്സ് മുക്തമാക്കണമെന്നതാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം. 2025ൽതന്നെ ഇതു സാധിക്കണമെന്നായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. പക്ഷേ, 2023-25 വരെയുള്ള മൂന്നു വർഷത്തിനിടെ കേരളത്തിൽ മാത്രം 4,477 പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചു. ഇന്നലെ ലോക ലൈംഗികാരോഗ്യദിനമായിരുന്നു.
പ്രധാനമായും ലൈംഗികബന്ധത്തിലൂടെ പകരുന്നതും ഗുരുതരവും ചികിത്സ ഇല്ലാത്തതുമായ ഒരു രോഗം പടർത്താനുള്ള അവകാശം, സ്വകാര്യതയുടെ മറവിൽ ഉറപ്പാക്കിക്കൊണ്ട് എങ്ങനെയാണ് ഈ ദിനം സത്യസന്ധമായി ആചരിക്കാനാകുന്നത് എന്ന ലളിതമായ ചോദ്യമാണ് മുന്നിലുള്ളത്. കേരളത്തിലെ എച്ച്ഐവി ബാധിതരുടെ എണ്ണം 23,000 കവിഞ്ഞെന്നും 15നും 24നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ ഇതു വ്യാപിക്കുകയാണെന്നും തിരിച്ചറിയണം.
2006ലും 2019ലും ഗോവ സർക്കാർ വിവാഹത്തിനു മുൻപ് ദമ്പതികൾക്ക് എച്ച്ഐവി പരിശോധന നിർബന്ധമാക്കുന്ന നിയമ ഭേദഗതി പരിഗണിച്ചിരുന്നു. എന്നാൽ, ദേശീയ എയ്ഡ്സ് നിയന്ത്രണ നയപ്രകാരം (National AIDS Control Policy) ഇത്തരം പരിശോധനകൾ വ്യക്തികളുടെ സ്വമേധയാ ഉള്ള സമ്മതത്തോടെയും രഹസ്യസ്വഭാവത്തോടെയും മാത്രമായിരിക്കണം എന്നതിനാൽ നടന്നില്ല. പക്ഷേ, ഈ സംരക്ഷിതന് മറ്റൊരാളുടെ ജീവിതത്തിലേക്കും കിടപ്പറയിലേക്കും നിയമാനുസൃതം കടന്നുകയറാം, രോഗം വിതയ്ക്കാം; എന്താല്ലേ?
എയ്ഡ്സിനു കാരണമായ എച്ച്ഐവി ബാധിതരുടെ സ്വകാര്യത തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണ്. പക്ഷേ, അത് ഒളിപ്പിച്ചുവച്ച് വിവാഹിതരായി ജീവിതപങ്കാളിയെയും മക്കളെയും രോഗികളാക്കുന്നത് സ്വകാര്യതയല്ല, ചതിയാണ്. സ്വകാര്യത ഒരാളുടേതു മാത്രമാണ്; പക്ഷേ, കുടുംബം എല്ലാ മനുഷ്യാവകാശങ്ങളുമുള്ള മറ്റൊരാളുടേതുകൂടിയാണ്. മറ്റൊരാളെ വിശ്വാസവഞ്ചന നടത്തി ജീവിതം തുലയ്ക്കുന്നതിനോളം നീളുന്നതാണ് ഒരാളുടെ സ്വകാര്യതയെങ്കിൽ അതിനോളം കാപട്യം മറ്റൊന്നില്ല.
എയ്ഡ്സ് രോഗിയുടെ സ്വകാര്യത സംരക്ഷിച്ചു വിവാഹബന്ധവും കിടപ്പറയുമൊരുക്കാൻ സ്വകാര്യതാവാദികളുടെ കുടുംബങ്ങൾ തയാറാകട്ടെ. മറ്റുള്ളവരുടെ കാര്യത്തിൽ എയ്ഡ്സ് സർട്ടിഫിക്കറ്റ് വിവാഹത്തിന്റെ നിബന്ധനയാക്കണം.
04-09-2026
ലോകത്ത് ആദ്യമായി ഒരു പ്രകൃതിദുരന്തത്തിനു പിന്നാലെ, പതിവില്ലാത്തൊരു പ്രശ്നം ഉയർന്നുവന്നിരിക്കുന്നു. നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിന്റെ കാരണം ആഗോളതാപനമായതിനാൽ, അതിനു കാരണമായ ഹരിതവാതകങ്ങൾ അധികം പുറന്തള്ളുന്ന അമേരിക്കയും ചൈനയും ഇന്ത്യയും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നാണ് നേപ്പാള്‍ പറഞ്ഞത്. തത്കാലം നടപ്പില്ലാത്ത കാര്യമാണ്.
വ്യാപകനാശം വിതച്ച പ്രളയദുരിതത്തിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിച്ച ഇന്ത്യക്കു നടുക്കമുളവാക്കുന്ന പ്രസ്താവനയാണിത്. പക്ഷേ, ആഗോളതാപനത്തിന്റെ കാലത്ത് ലോകം ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ് ഉയർത്തപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെയാകമാനം സുഖജീവിതത്തിനു ചില മനുഷ്യർമാത്രം വിലകൊടുക്കേണ്ടിവരുന്ന അനീതിയെ നേപ്പാൾ ശ്രദ്ധയിൽപെടുത്തിയിരിക്കുന്നു. പരിസ്ഥിതിനാശത്തിന്റെ വില, കേരളത്തിന്റെ മലയോരവാസികൾ മാത്രം പരിസ്ഥിതിലോല നിരോധന-നിയന്ത്രണങ്ങളുടെ പേരിൽ ഒടുക്കേണ്ടിവരുന്ന അനീതിപോലെ പരിഹരിക്കപ്പെടേണ്ട വിഷയമാണിത്. ആഗോളതാപച്ചൂള കത്തിച്ചവർക്കും പൊള്ളണം.
ഹിമാലയത്തിൽ വൻ ഹിമപാതത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ നേപ്പാളിൽ 1,127 പേർ മരിച്ചു. 3,900ത്തിലധികം ആളുകളെ കണ്ടെത്താനായിട്ടില്ല. ‘ഹിമാലയൻ സുനാമി’ തങ്ങളുടെ കുറ്റംകൊണ്ടു സംഭവിച്ചതല്ല എന്നതാണ് നേപ്പാൾ വാദിക്കുന്നത്. ഇന്ത്യയും ചൈനയും അമേരിക്കയും ഉൾപ്പടെയുള്ളവർ സഹായമല്ല, നഷ്ടപരിഹാരമാണ് നൽകേണ്ടതെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി. “ആഗോളതാപനത്തിനു കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറത്തുവിടുന്ന രാജ്യങ്ങൾക്ക് ധാർമികവും നിയമപരവുമായ ഉത്തരവാദിത്വമുണ്ട്. ഞങ്ങൾ സൃഷ്ടിക്കാത്ത ഒരു ആഗോള പ്രതിസന്ധിയുടെ കനത്ത വിലയായി ജീവനുകൾ ഉൾപ്പടെ ബലി നൽകേണ്ടിവന്നിരിക്കുന്നു.
ആഗോളതാപനത്തിൽ നേപ്പാളിന്റെ പങ്ക് 0.1 ശതമാനത്തിലും താഴെയാണ്. ദുരിതാശ്വാസങ്ങളെ ഭിക്ഷയോ ഔദാര്യമോ ആയിട്ടല്ല. നീതിയും നഷ്ടപരിഹാരവുമായി കാണണം.” വിഷയം ചർച്ചയാക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ ‘ലോസ് ആൻഡ് ഡാമേജ്’ ഫണ്ടിനെ നേപ്പാൾ സമീപിച്ചിരിക്കുകയാണ്. അടുത്തതായി നേപ്പാൾ പ്രധാനമന്ത്രി യുഎൻ പൊതുസഭയെ സമീപിക്കുമെന്നാണ് റിപ്പോർട്ട്.
മുന്‍പ് പരോക്ഷമായി ഉന്നയിക്കപ്പെട്ടിരുന്ന വിഷയമാണെങ്കിലും പ്രഹസനങ്ങളായി മാറിക്കൊണ്ടിരിക്കുന്ന സമകാലിക ആഗോളതാപന ചർച്ചകളുടെ ദിശ മാറ്റുന്ന പ്രസ്താവനയാണ് നേപ്പാൾ നടത്തിയിരിക്കുന്നത്. ആഗോള കാർബണിന്റെ 45 മുതൽ 48 ശതമാനം വരെ അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് പുറന്തള്ളുന്നതെന്നാണ് നേപ്പാൾ ആരോപിച്ചിരിക്കുന്നത്. എന്നാൽ, ആകെയുള്ള കാർബൺ പുറന്തള്ളലിൽ മുന്നിലാണെങ്കിലും പ്രതിശീർഷ കാർബൺ പുറന്തള്ളലിൽ പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണെന്നതാണ് ഇന്ത്യയുടെ നിലപാട്.
വ്യവസായങ്ങളും ഊർജോത്പാദനമേഖലയും പ്രധാനമായും ആശ്രയിക്കുന്നതു കൽക്കരിയെ ആയതിനാൽ ലോകത്ത് ഏറ്റവുമധികം കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നതു ചൈനയാണ്; 30 ശതമാനം. ലോകജനസംഖ്യയുടെ നാലു ശതമാനം മാത്രമുള്ള അമേരിക്ക, ആകെ കാർബൺ പുറന്തള്ളലിന്റെ ഏകദേശം 13 ശതമാനം നടത്തുന്നുണ്ട്. പക്ഷേ, എല്ലാ മനുഷ്യരുടെയും പരിസ്ഥിതിദ്രോഹത്തിന്റെ ഇരകൾ പർവതങ്ങളിലും താഴ്വരകളിലും കടൽത്തീരങ്ങളിലുമൊക്കെയുള്ള താരതമ്യേന ദരിദ്രരായ മനുഷ്യരാണ്. പക്ഷേ, അധികാരം ദാരിദ്ര്യത്തെ പ്രചാരണോപാധി മാത്രമായി കാണുന്ന സന്പന്നരുടെ കൈയിലാണ്.
കേരളത്തിൽ പരിസ്ഥിതിലോല മേഖല (ഇഎസ്ഐ)യിൽ പെടുത്തിയ 131 വില്ലേജുകളിലെ ലക്ഷക്കണക്കിനു മനുഷ്യരുടെ അവസ്ഥയും ഇതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും കോടതികളും നിർവികാരത പുലർത്തുന്പോൾ എന്തു ചെയ്യണമെന്നറിയാതെ ആയുസത്രയും ഭീതിയിൽ കഴിയാൻ വിധിക്കപ്പെട്ടിരിക്കുകാണ് അവർ. നഗരങ്ങൾക്കുവേണ്ടിയുള്ള ജലസേചന പദ്ധതികളും അണക്കെട്ടുകളും പവർഹൗസുകളുമെല്ലാം മലയോരവാസികളുടെ അക്കൗണ്ടിൽ ചേർത്തിട്ടുണ്ട്. ഭരണാധികാരികളും നിയമജ്ഞരും നഗരവാസികളും അനുഭവിക്കുന്നതിന്റെ ഒരംശം സുഖജീവിതം വിധിച്ചിട്ടില്ലാത്ത മനുഷ്യർ എല്ലാത്തിന്റെയും ഉത്തരവാദികളായി മാറുന്നു.
നേപ്പാളിന്റെ അവകാശവാദം അവർക്കു സഹായവുമായി ഓടിയെത്തിയ ഇന്ത്യയെ വേദനിപ്പിക്കുന്നതാണ്. പക്ഷേ, ആഗോളതാപനത്തിന്റെ ഇരകളായ കേരളത്തിലേത് ഉൾപ്പടെയുള്ള എല്ലാ മനുഷ്യർക്കുംവേണ്ടി അതു വിലയിരുത്തപ്പെടണം. അന്തർദേശീയ ബന്ധങ്ങളെ ബാധിക്കുന്നതു മാത്രമല്ല, ആഭ്യന്തര നിലവിളികളെ പ്രതിഫലിപ്പിക്കുന്നതുമാണ് ആഗോളതാപനവും പ്രകൃതിദുരന്തങ്ങളുമെന്ന് ഇന്ത്യയും തിരിച്ചറിയണം. നേപ്പാളിനുമുന്പ്, കേരളത്തിലുൾപ്പടെയുള്ള പരിസ്ഥിതിലോല തടവുകാർക്കു നഷ്ടപരിഹാരം കൊടുക്കണം.
03-09-2026
സമരത്തിനിറങ്ങിയ ‘പാറ്റ’കൾക്കെതിരേ രജിസ്റ്റർ ചെയ്ത മുഴുവൻ എഫ്ഐആറുകളും പ്രത്യേക അധികാരമുപയോഗിച്ചു റദ്ദാക്കിയത് സുപ്രീംകോടതിയുടെ ചരിത്രപരമായ ഇടപെടലാണ്. സർക്കാരിനെതിരേയുള്ള ന്യായമായ സമരങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് കോടതി പരോക്ഷമായി ഓർമിപ്പിച്ചിരിക്കുന്നു. മറ്റൊരു ശ്രദ്ധേയ വസ്തുത, സിജെപി (കോക്രോച്ച് ജനതാ പാർട്ടി) യുടെ ഉത്ഭവത്തിനു കാരണമായ പരാമർശങ്ങൾ നടത്തിയ ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ചാണ് തീരുമാനമെടുത്തത്.
വിമർശനങ്ങളെ വ്യക്തിപരമായോ വിമർശകരെ ശത്രുക്കളായോ കാണാത്ത ന്യായാധിപരുടെ നിലപാട്, വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും രാജ്യദ്രോഹമാക്കുന്നവർക്കു പാഠമായിരുന്നെങ്കിൽ! നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടിനുമെതിരേ സിജെപിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളാണ് റദ്ദാക്കിയത്.
ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരമുപയോഗിച്ച് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി. ജൂലൈ 20 മുതൽ 25 വരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. വിദ്യാർഥികളുമായി ഒപ്പുവച്ച ധാരണകൾ സർക്കാരുകൾ യഥാസമയം നടപ്പാക്കിയിരുന്നെങ്കിൽ കോടതിക്ക് ഇടപെടേണ്ടിവരില്ലായിരുന്നു.
അതേസമയം, പ്രതിഷേധത്തിന്റെ മറവിൽ അക്രമങ്ങൾ നടത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത ഗുരുതര കുറ്റകൃത്യ പശ്ചാത്തലമുള്ള 2,873 വ്യക്തികൾക്കെതിരേ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സുപ്രീംകോടതി അനുവദിച്ചിട്ടുമുണ്ട്. സമരകാലത്തെ മനോനില കൈവെടിഞ്ഞ് ഡൽഹി പോലീസ് നീതിക്കുവേണ്ടി നിലകൊണ്ടാൽ പുതിയ എഫ്ഐആറുകളിലും കോടതിക്ക് ഇടപെടേണ്ടിവരില്ല.
പെൺകുട്ടികളെ വരെ ക്രൂരമായി ആക്രമിച്ച ഡൽഹി പോലീസിലെ ഉദ്യോഗസ്ഥരും സർക്കാർ അനകൂലികളുമൊന്നും രക്ഷപ്പെടരുത്. നീറ്റ് ക്രമക്കേടുകളെത്തുടർന്ന് ജീവനൊടുക്കേണ്ടിവന്ന വിദ്യാർഥികളുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകുന്നതിനായി മൂന്നു മാസത്തിനുള്ളിൽ സമഗ്രനയം രൂപീകരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ മാസം അഞ്ചിന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധമാർച്ച് പിൻവലിക്കുന്നതായി സിജെപിയും വ്യക്തമാക്കിയതോടെ വിഷയം ജനാധിപത്യ ശൈലിയിൽ അവസാനിക്കണമെങ്കിൽ അവസാനിപ്പിക്കാം.
സർക്കാരും ബിജെപിയും അവയുടെ സമൂഹമാധ്യമ ഒളിപ്പോരുകാരും, വിയോജിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും സമരക്കാരെയും നേരിടാൻ താഴെവയ്ക്കാതെ കൊണ്ടുനടക്കുന്ന രാജ്യദ്രോഹി, തീവ്രവാദി, മാവോയിസ്റ്റ്, അർബൻ നക്സൽ, ദിമാഗി (ബൗദ്ധിക) നക്സൽ... ചാപ്പകൾ ഉപേക്ഷിച്ച് ജനാധിപത്യത്തിനു കീഴടങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്. ആദിവാസികൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാ. സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ചാപ്പ കുത്തിയും കള്ള എഫ്ഐആറിട്ടും വ്യാജതെളിവുകൾ കംപ്യൂട്ടറിൽ തിരുകിക്കയറ്റിയും ജയിലിൽ പീഡിപ്പിച്ചും ഇല്ലാതാക്കിയിട്ട് അഞ്ചു വർഷം. പക്ഷേ, പുതിയ തലമുറ നിസഹായരല്ല. അവർ ആ ചാപ്പകളെടുത്ത് തിരിച്ചു കുത്തിത്തുടങ്ങിയിരിക്കുന്നു. അതിനു പിന്നാലെ, കോടതി പ്രത്യേക അധികാരമുപയോഗിക്കുകയും ചെയ്തിരിക്കുന്നു. സന്ദേശം വ്യക്തമാണ്.
“അധികാരമുള്ളവരെ സംബന്ധിച്ചിടത്തോളം, കുറ്റകൃത്യങ്ങളെന്നത് മറ്റുള്ളവർ ചെയ്യുന്നതു മാത്രമാണ്.’’ നോം ചോംസ്കി. അഴിമതി, വർഗീയത, വിദ്വേഷപ്രസംഗങ്ങൾ, വോട്ടർപട്ടിക തിരുത്തൽ, ദളിത്-ആദിവാസി-ന്യൂനപക്ഷ വിരുദ്ധതകൾ... അധികാരമുള്ളതുകൊണ്ട് എത്രയോ കുറ്റകൃത്യങ്ങളാണ് ആവിയായി പോകുന്നത്! തങ്ങളെ വിമർശിച്ചാൽ രാജ്യത്തെ വിമർശിച്ചു എന്നു വ്യാഖ്യാനിക്കുന്ന അടവിനെതിരേയുള്ള സന്ദേശവും സുപ്രീംകോടതി വിധിയിലുണ്ട്. ജൂൺ 20ന് ജന്തർ മന്തറിൽ ആരംഭിച്ച വിദ്യാർഥിസമരത്തിന്റെ തുടക്കം മുതൽ രാജ്യവിരുദ്ധരെന്ന മുദ്രയടി സജീവമായിരുന്നു. ബിജെപിയോ കോൺഗ്രസോ ആം ആദ്മിയോ സിപിഎമ്മോ സിപിഐയോ ഒന്നും രാജ്യമല്ല. അവരെ വിമർശിച്ചാലോ ദ്രോഹിച്ചാലോ പോലും രാജ്യദ്രോഹവുമാകുകയുമില്ല.
വിദ്യാർഥിസമരക്കേസുകളിൽ സുപ്രീംകോടതി പ്രത്യേക അധികാരമാണ് ഉപയോഗിച്ചത്. ന്യൂനപക്ഷങ്ങൾ നിരന്തരം ആക്രമിക്കപ്പെട്ടപ്പോഴും മതപരിവർത്തനമാരോപിച്ച് വ്യാജ എഫ്ഐആറുകളിട്ടപ്പോഴും വിദ്വേഷപ്രസംഗങ്ങൾ വിഭജനരേഖകളായപ്പോഴും വോട്ടർപട്ടിക പാർട്ടിപ്പട്ടികയായെന്ന മട്ടിലുള്ള ആരോപണങ്ങളുയർന്നപ്പോഴുമൊക്കെയുള്ള അധികാരങ്ങൾപോലും കോടതികൾ ഉപയോഗിച്ചില്ലല്ലോയെന്നു സംശയിച്ച രാജ്യമാണിത്. നീതി കോടതിയിൽനിന്നെങ്കിലും കിട്ടിയേക്കാമെന്നതു പ്രതീക്ഷയാണ്. സർക്കാർ തിരുത്തണം; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടല്ല, പരിക്കേറ്റ ജനാധിപത്യത്തെ പിന്നിൽ കണ്ട്.
02-09-2026
ആ കണ്ണീർ ആദ്യത്തേതായിരുന്നില്ല; അവസാനത്തേതും. 2026 ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോൽവി ഏറ്റുവാങ്ങിയശേഷം ഇടുപ്പിൽ കൈകുത്തി, വികാരാധീനരായ സ്വന്തം ആരാധകർക്കു നേരേ നോക്കിനിൽക്കുന്ന ലയണൽ മെസിയുടെ ചിത്രം ഫുട്ബോൾ ചരിത്രത്തിൽ അനശ്വരമെന്നോണം ആലേഖനം ചെയ്യപ്പെട്ടുകഴിഞ്ഞതാണ്. അന്നു നമ്മളറിഞ്ഞില്ല, അർജന്റീനയുടെ ജഴ്സിയിൽ ഇതിഹാസതാരത്തിന്റെ അവസാനമത്സരമായിരുന്നു അതെന്ന്.
ടൂർണമെന്റിൽ അൾജീരിയയ്ക്കെതിരായ ആദ്യമത്സരത്തിൽ ഹാട്രിക് നേടിയപ്പോൾ അവിടെ സന്തോഷക്കണ്ണീരുണ്ടായിരുന്നു. ഫൈനലിലേക്കുള്ള നാടകീയമായ യാത്രയ്ക്കും ഈ രണ്ടു കണ്ണീരിനുമിടയിൽ തീവ്രദുഃഖത്തിന്റെ ഒരഗ്നിപർവതം നീറിപ്പുകയുന്നത് ആരുമറിഞ്ഞിരുന്നില്ല. പിതാവ് ഹൊർഹെയുടെ ആരോഗ്യപ്രശ്നങ്ങൾ മെസിയെ കടുത്ത മാനസിക സമ്മർദത്തിലാക്കിയിരുന്നുവെന്ന വസ്തുത ലോകം പിന്നീടു മാത്രമാണറിഞ്ഞത്. ഹൊർഹെ അന്തരിച്ചപ്പോൾ മെസി തകർന്നുപോയി. അന്നേ സൂചന തന്നതാണ്; അതിപ്പോൾ യാഥാർഥ്യമായി. രാജ്യാന്തര ഫുട്ബോളിൽ ഇനി മെസി മാജിക് ഇല്ല.
മെസിയുടെ പ്രായവും അവസാന ലോകകപ്പിൽ അനുഭവിച്ച മാനസികസംഘർഷവും കണക്കിലെടുക്കുമ്പോൾ ഈ തീരുമാനം അപ്രതീക്ഷിതമായിരുന്നില്ല. ലോകകപ്പിൽ ആറ് ടൂർണമെന്റുകളിലായി 34 മത്സരങ്ങൾ. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം. അർജന്റൈൻ ജഴ്സിയിൽ 207 മത്സരങ്ങളും 125 ഗോളുമെന്ന റിക്കാർഡോടെയാണ് നായകൻ വിരമിക്കുന്നത്. രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനും മറ്റാരുമല്ല. 2011ലാണ് അദ്ദേഹം ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്.
ദേശീയ ടീമിനുവേണ്ടി ആറ് കിരീടങ്ങൾ: 2022 ഫിഫ ലോകകപ്പ്, 2021ലും 2024ലും കോപ്പ അമേരിക്ക കിരീടങ്ങൾ, 2022ലെ ഫൈനലിസിമ, കൂടാതെ 2008ലെ ഒളിമ്പിക് സ്വർണമെഡലും 2005ലെ അണ്ടർ-20 ലോകകപ്പും. അർജന്റീനയ്ക്കുവേണ്ടി മെസി ആറ് ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. മെസിയും പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡോയും മാത്രമാണ് ആറ് ഫിഫ ലോകകപ്പിൽ കളിച്ചത്. മൂന്ന് ലോകകപ്പ് ഫൈനലുകളിൽ കളിച്ച രണ്ടുപേരേയുള്ളൂ- മെസിയും ബ്രസീലിന്റെ കഫുവും. ഇതിനൊക്കെ പുറമെയാണ് ക്ലബ് തലത്തിലെ പകരംവയ്ക്കാനില്ലാത്ത വിജയങ്ങൾ.
പക്ഷേ, ദേശീയ ജഴ്സിയിൽ മെസി ഉരുകിയിട്ടുണ്ട്. 2014ലെ ലോകകപ്പ് ഫൈനലിൽ ജർമനിയോട് തോറ്റതും തൊട്ടുപിന്നാലെ 2015ലും 2016ലും കോപ്പ അമേരിക്ക ഫൈനലുകളിൽ തുടർച്ചയായി തോറ്റതും ഫുട്ബോൾ മന്ത്രം ഒളിപ്പിച്ച കാലുകൾക്ക് കനൽവഴികളായിരുന്നു.
2016ലെ കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിനു പിന്നാലെ മെസി രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. എന്നാലതിന് ഏതാനും മാസത്തെ ആയുസേ ഉണ്ടായുള്ളൂ. ആരാധകരുടെ സ്നേഹത്തിനു മുന്നിൽ അദ്ദേഹത്തിനു പിടിച്ചുനിൽക്കാനായില്ല. കൈയെത്താദൂരത്താണെന്ന് അന്നു കരുതിയ ആ വലിയ വിജയങ്ങളിലേക്ക് മെസി ഉയിർത്തെണീറ്റു.
പക്ഷേ, ഒന്നുണ്ട്; പ്രായം എത്രയായാലും കളിക്കളത്തിൽ മെസിയുടെ മികവിന് പോറലൊന്നുമേറ്റിട്ടില്ല. കഴിഞ്ഞ ലോകകപ്പിൽ മെസി കളിച്ചതുപോലൊരു കളി മുപ്പത്തൊന്പതാം വയസിൽ മറ്റാർക്കും സാധ്യമായിട്ടില്ലെന്നതും ഓർക്കണം. മയാമിയുമായി 2028 വരെയാണ് മെസിയുടെ കരാർ. എന്നാൽ, അതു പൂർത്തിയാക്കുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ക്ലബ്ബിന്റെ ജീവാത്മാവും പരമാത്മാവുമായതിനാൽ എപ്പോൾ വേണമെങ്കിലും കരിയർ അവസാനിപ്പിക്കാൻ അദ്ദേഹത്തിനാകും.
“എനിക്ക് മെസിയെ ഇഷ്ടമാണ്, കാരണം താൻ ‘മെസി’യാണെന്ന ബോധം അദ്ദേഹത്തിനില്ല.” ഇതു പറഞ്ഞത് വിഖ്യാത ഉറുഗ്വെ എഴുത്തുകാരൻ എഡ്വേർഡോ ഗലിയാനോ ആണ്. ഫുട്ബോളിലെ ആഡംബരങ്ങൾക്കും അഹങ്കാരങ്ങൾക്കും അപ്പുറമുള്ള മെസിയെയാണ് അദ്ദേഹം എടുത്തുകാണിച്ചത്. ഗലിയാനോ ഒന്നുകൂടി പറഞ്ഞു, “വെറുതെ പന്തു തട്ടുക എന്ന ലളിതമായ കാര്യത്തിലെ സന്തോഷം നഷ്ടപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ടാണ് മെസി ലോകത്തിലെ ഏറ്റവും മികച്ചവനാകുന്നതെന്ന് ഞാൻ കരുതുന്നു. തന്റെ അയൽപക്കത്തെ മൈതാനത്ത് കളിക്കുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് മെസി കളിക്കുന്നത്.” മെസിയെന്ന താരവും മെസിയെന്ന മനുഷ്യനുമെല്ലാം ഗലിയാനോയുടെ വാക്കുകളിൽ നിറയുന്നു.
ശരിയായ സമയത്തു മാത്രം പ്രത്യക്ഷപ്പെടുന്ന, മത്സരത്തിന്റെ അതിരുകളിൽ ഒളിച്ചിരുന്ന ഒരു മായാരൂപമായിരുന്നു മെസി. മാൻ-മാർക്കിംഗ് തന്ത്രത്തിലൂടെ ഈ മായാവിയെ പിടികൂടുക എളുപ്പമല്ല. പ്രായം കൂടുന്തോറും കളിക്കളത്തിലെ ‘അവസരവാദി’യായി മെസി മാറി. മൈതാനത്ത് വെറുതെ നടന്നുനീങ്ങുന്ന മെസിയെ കണ്ടാൽ ഗോളടിക്കുകയേ ഇല്ലെന്നു തോന്നും. എന്നാൽ, ഒരവസരത്തിന്റെ കാൽ ഭാഗം മതി, എതിർവല കിടുങ്ങിയിരിക്കും.
മെസി കളിക്കളത്തിൽ കാട്ടുന്ന മിനിമലിസം അദ്ഭുതപ്പെടുത്തുന്നതാണ്. തനിക്കു ചുറ്റുമുള്ള കളിയെ അദ്ദേഹം ഏറ്റവും ലളിതമായ രൂപത്തിലേക്കു മാറ്റിയെടുക്കുന്നു. കളിക്കളത്തിൽ അദ്ദേഹം ചെയ്യുന്ന ഓരോ കാര്യത്തിലും ഒരു പ്രത്യേക ചാരുതയുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ വിജയത്തിന്റെ യഥാർഥ അടിത്തറ തികച്ചും തണുപ്പനും കൃത്യതയുള്ളതുമായ കണക്കുകൂട്ടലുകളാണ്. എല്ലാ കളിക്കാരും പന്ത് കാലിനു പുറത്തുവച്ച് നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ, മെസിക്ക് പന്ത് കാലിനുള്ളിൽതന്നെയാണെന്ന് പറയുന്നവരുണ്ട്!
കാവ്യാത്മകമായ ഡ്രിബിളിംഗ്. അവിശ്വസനീയമായ ഗോൾവേട്ട. കോടിക്കണക്കിന് ആരാധകർ. കായികരംഗത്തെ പുനർനിർവചിച്ച ഇതിഹാസമാണ് മെസി. കാൽപ്പന്തുകളി നിലനിൽക്കുന്നിടത്തോളംകാലം ‘എക്കാലത്തെയും മികച്ച താരം’ (GOAT) എന്ന പേരിൽ അദ്ദേഹം ഓർമിക്കപ്പെടും.
നന്ദി മെസീ, നിങ്ങൾക്കുവേണ്ടി ഉയർത്തിയ ആരവങ്ങളും നിങ്ങൾക്കുവേണ്ടി വീഴ്ത്തിയ കണ്ണീരും വെറുതെയായില്ല. അത്രമാത്രം ആനന്ദമുഹൂർത്തങ്ങളാണ് ആ മാന്ത്രിക പദചലനങ്ങളിലൂടെ ഞങ്ങളനുഭവിച്ചത്. തോൽക്കുക എന്നത് പൊറുക്കാനാകാത്ത പാപമാകുന്ന ലോകത്ത് ഒരു കൊച്ചുകുട്ടിയുടെ ലാളിത്യത്തോടെ പന്തിനെ സ്നേഹിച്ച നിങ്ങളെ ഞങ്ങൾ ഹൃദയത്തിലേറ്റുന്നു.
01-09-2026
22,006 കോടി രൂപയുടെ വായ്പാ കുടിശികയിൽ ജാമ്യക്കാരനായ സീ/എസെൽ ഗ്രൂപ്പ് സ്ഥാപകനും ബിജെപിയുടെ മുൻ എംപിയുമായ സുഭാഷ് ചന്ദ്ര 6.5 കോടി രൂപ മാത്രം തിരിച്ചടച്ചാൽ മതിയെന്ന എൻസിഎൽടി (ദേശീയ കന്പനി നിയമ ട്രൈബ്യൂണൽ)യുടെ ഉത്തരവാണ് പുതിയ വിവാദം. പെട്ടെന്നു കേൾക്കുന്പോൾ, അതിന്റെ ബാക്കി മോദി സർക്കാർ ഉപേക്ഷിച്ചു എന്നൊരു തോന്നലുണ്ടാകും. എൻസിഎൽടി ഇത്തരമൊരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ആ പണം നഷ്ടമാകില്ലായിരുന്നെന്നും തോന്നും. അതത്ര ശരിയല്ല.
ഒന്നാമത്, സുഭാഷ് ചന്ദ്ര വായ്പക്കാരനല്ല, ജാമ്യക്കാരനാണ്. രണ്ടാമത്, തിരിച്ചടവ് അസാധ്യമാകുംവിധം വായ്പ മുടങ്ങിയെങ്കിൽ അതിനുത്തരവാദി തിരിച്ചടവുശേഷി ഉറപ്പാക്കാതെ വായ്പ കൊടുത്ത ബാങ്കുകൾ തന്നെയാണ്. മൂന്നാമത്തെ കാര്യം, ചന്ദ്ര 6.5 കോടി രൂപ അടച്ചാലും കന്പനികളിൽനിന്നു ബാക്കി തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ തുടരും. അതു കിട്ടുമോയെന്നതു വേറെ കാര്യം! അതായത്, എൻസിഎൽടി ചെയ്തത് ഒരു സാങ്കേതിക നടപടി മാത്രമാണ്. വായ്പക്കാരും ജാമ്യക്കാരും ചിരിക്കുന്പോൾ ബാങ്കുകൾ കരയുന്ന ഒരു ഇന്ത്യൻ തുടർക്കഥയാണിത്.
എൻസിഎൽടിയിൽ നടന്ന വ്യക്തിഗത പാപ്പരത്ത നടപടികളിലാണ് ഇപ്പോഴത്തെ തീരുമാനം. വിവിധ വായ്പക്കാർക്കായി വ്യക്തിഗത ജാമ്യങ്ങളിലാണ് താൻ ഒപ്പിട്ടിരിക്കുന്നതെന്നും നേരിട്ട് വായ്പയെടുത്തിട്ടില്ലെന്നുമാണ് സുഭാഷ് ചന്ദ്ര പറഞ്ഞത്. വായ്പ നൽകിയ ധനകാര്യ സ്ഥാപനങ്ങൾ, വായ്പക്കാർ ഈടുവച്ച സെക്യൂരിറ്റികൾ കൃത്യസമയത്ത് പണമാക്കി മാറ്റാത്തതാണ് വായ്പാ തുക തിരിച്ചുപിടിക്കുന്നതിന് തിരിച്ചടിയായതെന്ന് സുഭാഷ് ചന്ദ്രയുടെ ഓഫീസ് ആരോപിക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ ലാഭത്തിനായി കാത്തിരുന്നതിന്റെ വീഴ്ചയ്ക്ക് ബാങ്കുകൾ മാത്രമാണ് ഉത്തരവാദികളെന്നാണ് അദ്ദേഹം പറയുന്ന ന്യായം. ശരിയാണ്, കുടുതൽ ലാഭം കാത്തിരുന്ന് മുതലുപോലും ഓഹരിവിപണിയിൽ നഷ്ടപ്പെടുത്തിയ അദ്ദേഹം അതിന്റെ ഉത്തരവാദിത്വം മറ്റാരിലും ചുമത്തിയിട്ടില്ല. സ്ഥിതി കൂടുതൽ സങ്കീർണമാകുകയാണ്. എല്ലാം ചേർത്തു വായിച്ചാൽ മനസിലാകുന്നത്, ബാങ്കുകൾക്ക് ഇപ്പോഴുണ്ടായിരിക്കുന്ന നഷ്ടത്തിന്റെ പ്രധാന ഉത്തരവാദി അവർ മാത്രമാണ് എന്നുതന്നെ.
ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടായാൽ, ബാങ്കുകൾ വായ്പ നൽകാൻ തീരുമാനിച്ച സാഹചര്യം, ജാമ്യങ്ങളുടെ യഥാർഥ മൂല്യം, അവ വായ്പയ്ക്കു പകരം ഏറ്റെടുക്കാനുള്ള സാധ്യത, ജാമ്യം നിന്നവരുടെ ആസ്തികൾ... തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി ഉണ്ടാകണം. സുഭാഷ് ചന്ദ്രയുടെ ആസ്തിയുടെ കാര്യത്തിലും തർക്കം തുടരുകയാണ്. 2016ൽ പാർലമെന്റിൽ വച്ച കണക്കനുസരിച്ച്, 39.08 കോടി രൂപയാണ് ചന്ദ്രയുടെ ആസ്തി. 2024ൽ ഇത് 31.79 കോടിയായി. 25 കോടി വീടിന്റേതാണ്. ബാക്കി തുകയാണ് തിരിച്ചടയ്ക്കാൻ എൻസിഎൽടി ആവശ്യപ്പെട്ടത്.
മുന്‍പ് ശതകോടീശ്വരനായിരുന്ന സുഭാഷ് ചന്ദ്രയ്ക്ക് 40,000 കോടിയിലധികം രൂപയുടെ ആസ്തി സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നു. എന്നാൽ വിപണിയിലെ തകർച്ചയും മറ്റു കടബാധ്യതകളും കാരണം ഓഹരികൾ വിൽക്കേണ്ടി വന്നതോടെയാണ് ആസ്തി കുറഞ്ഞത്. പക്ഷേ, എന്തുകൊണ്ടാണ് രാജ്യത്ത് ഇതൊരു വൈകാരിക പ്രശ്നമായി വളർന്നത്? പ്രധാനമായും, കർഷകർ ഉൾപ്പടെ ആയിരക്കണക്കിനു പാവങ്ങൾ വായ്പാകുടിശിക തിരിച്ചടയ്ക്കാനാകാതെ ജപ്തി ചെയ്യപ്പെടുന്ന രാജ്യമാണിത്. അതുപോലെ, വിദ്യാഭ്യാസ വായ്പയ്ക്കുപോലും ജാമ്യക്കാരില്ലാത്തതിനാൽ വായ്പ ലഭിക്കാതെ നിരാശരായ ലക്ഷങ്ങളുടെ രാജ്യവും. ഇത്തരം സംഭവങ്ങൾ ആദ്യമായല്ല.
പെരുപ്പിച്ചു കാണിക്കുന്ന തിരിച്ചടവുശേഷി പരിശോധിക്കാതെയോ രാഷ്ട്രീയബാധ്യതയാലോ സാന്പത്തികനേട്ടങ്ങൾക്കുവേണ്ടിയോ വായ്പ കൊടുക്കുന്ന ഉദ്യോഗസ്ഥർ ഉത്തരം പറയേണ്ട പ്രശ്നമാണിത്. പൊതുമേഖലാ ബാങ്കുകൾപോലും ശതകോടീശ്വരന്മാർക്കു തോന്നിയപടി നൽകിയ വായ്പകൾ എഴുതിത്തള്ളേണ്ടിവന്ന ഉദാഹരണങ്ങൾ മുന്‍പുമുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു രാഷ്ട്രീയബന്ധങ്ങളുണ്ടോ, ആരുടെയെങ്കിലും നിർദേശാനുസൃതമാണോ പ്രവർത്തിച്ചത് എന്നതൊന്നും അന്വേഷണവിധേയമാകാനിടയില്ല.
ഒന്നുറപ്പാണ്, പൊതുമേഖലാ ബാങ്കുകളിലുൾപ്പടെ വായ്പാമാനദണ്ഡങ്ങൾ പണക്കാർക്കും പാവങ്ങൾക്കും രണ്ടു രീതിയിലാണ്. നൂറോ ആയിരമോ കോടികൾ ഒന്നോ രണ്ടോ മുതലാളിമാർക്കുവേണ്ടി നഷ്ടപ്പെടുത്തുന്നവർ, അതേ തുകകൊണ്ട് ആയിരമോ പതിനായിരമോ പാവങ്ങൾക്കു ചെറുവായ്പകൾ നൽകാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കില്ല. മാതാപിതാക്കൾക്കു ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ മക്കളുടെ വിദ്യാഭ്യാസ വായ്പ ബാങ്കുകൾ നിഷേധിക്കാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത് ഒന്നര മാസം മുന്‍പാണ്. അതിന് ഒരർഥമേയുള്ളൂ.
തിരിച്ചടയ്ക്കാൻ ശേഷിയില്ലാത്തവർക്കു വിദ്യാഭ്യാസത്തിനുപോലും വായ്പ കൊടുക്കേണ്ടതില്ല. പാവപ്പെട്ട വിദ്യാർഥികൾക്കെതിരേ കോടതിയിൽ ജയിച്ച ബാങ്കുകൾ ഏതാനും അതിസന്പന്നർക്കെതിരേ തോൽക്കുന്ന കാഴ്ചയാണ് രാജ്യം ഇപ്പോൾ കാണുന്നത്. രോഷം അവരോടല്ല, രാജ്യത്തിന്റെ വികസനം മുതലാളിമാരിലൂടെ മതിയെന്നും വിദ്യാർഥികളിലൂടെയോ കർഷകരിലൂടെയോ പാവങ്ങളിലൂടെയോ വേണ്ടെന്നും ഉറപ്പാക്കിയ ഭരണകൂടതാത്പര്യങ്ങളോടാണ്.
31-08-2026
സ്ത്രീകൾ സ്റ്റേജുകളിലും പൊതുസമൂഹത്തിലും മാത്രമല്ല, നിയമസഭകളിലും പാർലമെന്റിലും മതസംഘടനകളിലുമൊക്കെ സജീവമാകട്ടെ. അവർ പ്രസംഗിക്കട്ടെ, പാടട്ടെ, നൃത്തം ചെയ്യട്ടെ, ഭരിക്കട്ടെ. ഭാവിയെപ്പോലും പുരുഷാധിപത്യത്തിന്റെ ചങ്ങലയിൽ പൂട്ടിയിടാനുള്ള ഉത്തരവുകൾ ഏതോ പ്രാചീനഗുഹയിൽനിന്നെന്നപോലെ മുഴങ്ങുന്പോൾ സ്ത്രീകൾ അതു ധിക്കരിക്കണം. പുരുഷൻ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നോ ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ വ്യത്യാസമില്ലാതെ സ്ത്രീകളുടെ വഴിമുടക്കുന്ന ആധിപത്യ മനോഭാവത്തിൽനിന്നു പിന്മാറുകയും വേണം.
പുരുഷൻ മുന്നിൽക്കയറിനിന്ന ലോകക്രമത്തിന്റെ ബാക്കിപത്രം ഇതുംകൂടിയാണ്; യുദ്ധം, കലാപങ്ങൾ, വർഗീയത, തീവ്രവാദം, ജാതിവെറി, സവർണബോധം, അഴിമതി, അഹങ്കാരം തുടങ്ങിയവ. സ്ത്രീ പൊതുസമൂഹത്തിലേക്കു കൂടുതൽ ഇറങ്ങിനിന്നാൽ, വേദികൾ നിയന്ത്രിച്ചാൽ, ആഘോഷങ്ങളെ ഏറ്റെടുത്താൽ... എന്തായാലും ലോകം ഇപ്പോഴുള്ളതിലും കൂടുതൽ യുദ്ധോന്മുഖമോ അസമത്വവും അനീതിയും നിറഞ്ഞതോ ആകാൻ പോകുന്നില്ല.
അബുദാബി ഇന്ത്യൻ സ്കൂളിൽ 100 ശതമാനം മാർക്കോടെ പ്ലസ്ടു വിജയിച്ച്, ബംഗളൂരുവിൽ നിയമത്തിനു പഠിക്കുന്ന, ആലപ്പുഴക്കാരി കെസിയ ലിസ് മെജോയാണ് ഇത്തവണത്തെ മിസ് യൂണിവേഴ്സ് ഇന്ത്യ. വിജയത്തെത്തുടർന്ന് കെസിയ സ്വന്തം നാട്ടിലെ പള്ളിയിൽ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുപതു തികയാത്ത ആ പെൺകുട്ടിയുടെ പ്രസംഗം ഈ പള്ളിയിൽ മുഴങ്ങിയതിൽ ഏറ്റവും മികച്ചതിൽ ഒന്നായി. ചെറുപ്പത്തിലേ വേദികളിൽ കയറാനും പ്രസംഗിക്കാനും അവൾക്കു ലഭിച്ച അവസരങ്ങളാണ് പിന്നീട് വിജയങ്ങളിലേക്കു നയിച്ചത്. ആത്മവിശ്വാസമില്ലാത്ത പുരുഷന്മാരായിരുന്നു അവളുടെ വീട്ടിലും നാട്ടിലും ഉള്ളതെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.
പക്ഷേ, എല്ലാ പള്ളികളിലും ഇതല്ല സംഭവിക്കുന്നത്. പെൺകുട്ടികൾക്കുള്ള വിലക്കുകൾ പുതുക്കിക്കൊണ്ടിരിക്കുന്ന പുരുഷന്മാർ ഏതു രാഷ്ട്രീയത്തിലോ മതത്തിലോ പെട്ടവരായാലും ആധുനികസമൂഹത്തിനു സ്വീകാര്യരാകരുത്. അവർക്കു മറ്റനേകം സത്സ്വഭാവങ്ങളുമുണ്ടാകാം. പക്ഷേ, സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശത്രുക്കളാണ്. മനുസ്മൃതിയെ വർഗീയതയെന്നു പ്രസംഗിക്കുന്നവരും സ്വന്തം വീട്ടിലുള്ളവരോട് “നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി” (സ്ത്രീ സ്വാതന്ത്ര്യത്തിന് അർഹയല്ല) എന്നു പുലന്പുന്നതിനോളം കാപട്യമെന്തുണ്ട്! കഴിഞ്ഞദിവസത്തെ ഒരു സ്ത്രീവിരുദ്ധ പരാമർശത്തിനെതിരേ പ്രതികരിക്കാൻ പി.കെ. ശ്രീമതിയും കെ.കെ. ശൈലജയുമല്ലാതെ എത്ര രാഷ്ട്രീയ വനിതകൾ ഉണ്ടായിരുന്നു?
സ്ത്രീയുടെ തുല്യതയെ തള്ളിപ്പറയുന്നവർ പുരുഷന്മാരെയും അവഹേളിക്കുകയാണ്. സ്ത്രീകൾ പൊതുസമൂഹത്തിനു മുന്നിലെത്തിയാൽ ഏതൊക്കെയോ പ്രലോഭനങ്ങളിൽ വീണുപോകുന്നത്ര ദുർബലരാണ് പുരുഷന്മാരെന്ന ധ്വനി ഇത്തരം വിലക്കുകളിലുണ്ട്. കൂടുതൽ അഭ്യസ്തവിദ്യരും കഴിവുള്ളവരുമായ സ്ത്രീകൾ മുൻനിരയിലേക്കു വന്നാൽ, സ്റ്റേജിലും വേദിയിലുമുള്ള തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭീതിയാണ് മറ്റൊന്ന്. പൊതുരംഗത്തു മികവ് തെളിയിക്കുന്നവർ നാട്ടിലും വീട്ടിലും തങ്ങളെ ധിക്കരിക്കുമെന്ന അരക്ഷിതാവസ്ഥയും നിസാരമല്ല. പുരുഷൻ കൂടുതൽ ആത്മവിശ്വാസമുള്ളവനും ജ്ഞാനിയുമാകുകയാണ് പരിഹാരം.
നിയമസഭയിലും ലോക്സഭയിലും പാർട്ടിയിലും സ്ത്രീസംവരണത്തെ അട്ടിമറിക്കുകയോ നടപ്പാക്കൽ വലിച്ചുനീട്ടുകയോ ചെയ്യുന്ന രാഷ്ട്രീയക്കാരും ഭയത്തിലാണ്; കാലങ്ങളായി അനുഭവിച്ചിരുന്ന അധികാരം ഇപ്പോഴൊരു അവയവംപോലെ അവർക്ക് അനുഭവപ്പെടുന്നുണ്ടാകാം. മതസംഘടനകളുടെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്പോൾ മിക്കവാറും മുകളിലുണ്ടാകും ഒരു പുരുഷ രക്ഷാധികാരി. മിക്കവാറും പുരോഹിതർ! ഇതു സ്വതന്ത്രമായ ജോലിസ്ത്രീക്ക് നിഷേധിക്കും. ഏതു വേഷത്തിലെത്തിയാലും പുരുഷാധിപത്യം സ്ത്രീകളെ ഒന്നാമതെത്താതിരിക്കാൻ ശ്രദ്ധ പുലർത്തുന്നു.
പുരുഷവിരുദ്ധതയോ കുറ്റകൃത്യങ്ങളിൽ ഇളവനുവദിക്കുന്നതോ അല്ല സ്ത്രീസ്വാതന്ത്ര്യമെന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്. കുറ്റവാളി സ്ത്രീയോ പുരുഷനോ ആവട്ടെ, ഇരവാദം വേണ്ട. അതുപോലെ അവിഹിതമായ ഇടപെടലുണ്ടായെന്ന ഒരു തെളിവുമില്ലെങ്കിലും, കോടതി കുറ്റവിമുക്തരാക്കിയ പുരുഷന്മാരെ ജീവിതാവസാനം വരെ സംശയനിഴലിൽ നിർത്താനുള്ള രോഗാതുര മനോഭാവത്തിനു സ്ത്രീസ്വാതന്ത്ര്യവുമായി ഒരു ബന്ധവുമില്ല.
നാം സംസാരിക്കുന്നത്, ഒരു സ്ത്രീ-പുരുഷ ഏറ്റുമുട്ടലിന്റെ അനിവാര്യതയെക്കുറിച്ചല്ല; പുരുഷൻ തന്റെ തിന്മയുടെ ചുമടുകളിലൊന്ന് ഇറക്കിവയ്ക്കുന്നതിനെക്കുറിച്ചാണ്. സ്വാതന്ത്ര്യം അനുവദിക്കാൻ പുരുഷൻ സ്വാതന്ത്ര്യത്തിന്റെ ഉടമയൊന്നുമല്ല. ആ ചിന്ത, പൂർവികരിൽനിന്നു കൈമാറിക്കിട്ടിയ പുരുഷാധിപത്യബോധത്തിന്റെ കേടാണെന്ന് ആൺകുട്ടികളെ മാത്രമല്ല, പെൺകുട്ടികളെയും പഠിപ്പിക്കണം. ഭൂരിപക്ഷം പുരുഷന്മാരും സ്ത്രീകളെ ചവിട്ടിമെതിക്കുന്നവരല്ല. പക്ഷേ, കാര്യങ്ങൾ തീരുമാനിക്കുന്നത് ആ ഭൂരിപക്ഷമല്ലെന്നത് ജനാധിപത്യത്തെയും ക്ഷീണിപ്പിച്ചുകഴിഞ്ഞു.
എന്തുകൊണ്ട് വനിതാദിനമല്ലാതിരുന്നിട്ടും നാം തുല്യതയെക്കുറിച്ചു സംസാരിക്കുന്നു? സ്ത്രീവിരുദ്ധതയും ജാതിവിവേചനവും വർഗീയതയും തീവ്രവാദവും താണ്ഡവമാടിയ കാലത്ത് നിങ്ങൾ എവിടെയായിരുന്നു എന്ന ഭാവിയുടെ ചോദ്യത്തെ, ഒരു മാധ്യമമെന്ന നിലയിൽ ദീപിക പ്രതീക്ഷിക്കുന്നതുകൊണ്ട്. വിദ്യാഭ്യാസവും തൊഴിലുംകൊണ്ട് സ്ത്രീ കരുത്തയായെന്നു കണ്ടപ്പോൾ രാഷ്ട്രീയ-മത നിയമങ്ങൾകൊണ്ട് അതിനെ തടയാനുള്ള ഒടുക്കത്തെ പരിശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
സ്ത്രീസ്വാതന്ത്ര്യത്തിന്റെ ലോക ദുർമാതൃകയായ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ ഇരുട്ടിലാക്കിയത് മതരാഷ്ട്രമാണ്. പക്ഷേ, നമ്മുടേതു ജനാധിപത്യ രാജ്യമാണെന്ന് ഇപ്പോഴും മനസിലാകാത്തവരുണ്ട്. പുരുഷൻ തന്റേതു മാത്രമാക്കിയ സ്വാതന്ത്ര്യം ചരിത്രത്തിലെ കൊള്ളമുതലാണ്. തിരിച്ചു കൊടുക്കുവോളം നാഗരികതയുടെ കുറ്റപത്രത്തിൽ അവൻ ഒന്നാംപ്രതി.
29-08-2026
ഇന്ത്യയിൽ മതേതര-ജനാധിപത്യ ഭരണഘടന തിരുത്തിയിട്ടില്ല. ഏതൊരു പൗരനും ഏതു മതത്തിലും വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പാക്കുന്ന 25-ാം അനുച്ഛേദവും തിരുത്തിയിട്ടില്ല. പക്ഷേ, മതപരിവർത്തന നിരോധന നിയമങ്ങളാലും വിദ്വേഷപ്രസംഗങ്ങളാലും ഹിന്ദുത്വയെ ന്യൂനപക്ഷവേട്ടയ്ക്കിറക്കിയ ബിജെപി സർക്കാരുകൾ ഭരണഘടനയെ നോക്കുകുത്തിയാക്കി. ഭരണഘടനാ സ്ഥാപനങ്ങളെ പോഷകസംഘടനകളാക്കി. അതിന്റെ ദുഷ്ഫലങ്ങളിൽ ഏറ്റവും പുതിയത് മുംബൈയിലാണ്. പ്രാർഥനയ്ക്കെത്തുന്നതു സമ്മർദത്തിനു വഴങ്ങിയല്ല, സ്വന്തം ഇഷ്ടപ്രകാരമാണെന്നു വ്യക്തമാക്കുന്ന സമ്മതപത്രം നൽകണമെന്നാണ് വിശ്വാസികളോട് പള്ളി അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. ഏതു നിമിഷവും പള്ളികളിലേക്ക് അതിക്രമിച്ചു കയറിയേക്കാവുന്ന ഹിന്ദുത്വ സംഘങ്ങളെ പേടിച്ചാണ്. അതേ, ഭരണഘടനയുണ്ട്, പക്ഷേ ഹിന്ദുത്വയുമുണ്ട്; പള്ളിയിൽ പോകുന്നവരും സൂക്ഷിക്കണം.
മഹാരാഷ്ട്രയിൽ ഇന്നലെ നിലവിൽ വന്ന മതപരിവർത്തന നിരോധന നിയമമാണ് പശ്ചാത്തലം. മുംബൈ മെട്രോപോളിറ്റൻ മേഖലയിലെ (എംഎംആർ) ക്രിസ്ത്യൻ പള്ളികളാണ് വിശ്വാസികളിൽനിന്ന് തിരിച്ചറിയൽ രേഖകളും സാക്ഷികളുടെ ഒപ്പുമുള്ള സമ്മതപത്രം വാങ്ങിത്തുടങ്ങിയത്. സ്വന്തം ഇഷ്ടപ്രകാരമാണു പ്രാർഥിക്കാനെത്തുന്നതെന്ന സമ്മതപത്രം പള്ളികളിൽ സൂക്ഷിക്കും. ഗവൺമെന്റ് അധികൃതരോ പോലീസോ ആവശ്യപ്പെട്ടാൽ നൽകാനാണെന്നു ചില സഭാ നേതാക്കൾ വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. “രണ്ടുമൂന്നു മാസമായി വിശ്വാസികളിൽനിന്നു സമ്മതപത്രം വാങ്ങുന്നുണ്ട്. ആറുമാസത്തിനിടെ എംഎംആറിൽ മാത്രം പള്ളികളുടെ നേർക്ക് 11 ആക്രമണങ്ങളുണ്ടായി” -വസായിയിലെ പാസ്റ്റർ സാം മത്തായി പിടിഐയോടു പറഞ്ഞു. മതപരിവർത്തന നിരോധന നിയമം പാസാക്കിയതോടെ വിശ്വാസികൾ ആശങ്കയിലാണെന്ന് ബോംബെ കത്തോലിക്കാ സഭാ വക്താവ് ഡോൾഫി ഡിസൂസയും പറഞ്ഞു. വർഗീയവത്കരിക്കപ്പെട്ട പോലീസും ആവേശത്തിലാണ്. പ്രാബല്യത്തിലാകും മുന്‍പുതന്നെ നിയമപ്രകാരം പൂന സിറ്റി പോലീസ് ഓഗസ്റ്റ് അഞ്ചിനും ഒന്‍പതിനും കേസെടുത്തത് വാർത്തയായിരുന്നു.
ഗോവ മന്ത്രിസഭ പാസാക്കിയ നിർദിഷ്ട മതപരിവർത്തന നിരോധന ബിൽ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. മിശ്രവിവാഹങ്ങൾ അസാധുവാക്കാനുള്ള വകുപ്പുകളുമുണ്ട്. ഗോവയിലും ഘർവാപ്പസി അഥവാ ഹിന്ദുമതത്തിലേക്കുള്ള മതംമാറ്റം കുറ്റകരമല്ല. ക്രൈസ്തവഭൂരിപക്ഷമായ അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഹിന്ദുമതത്തിലേക്ക് നിർബാധം ആളെ ചേർക്കുന്നവരുടെ ഇന്ത്യൻ കാപട്യം! ബിജെപിയുടെ നിയമങ്ങൾ തുല്യനീതി ഉറപ്പാക്കുന്നതാണെന്ന് അണികളല്ലാതെ ആരും പറയില്ല. നിർദിഷ്ട എഫ്സിആർഎ ഭേദഗതിയനുസരിച്ച്, വിദേശ സംഭാവന സ്വീകരിക്കുന്നതിൽ വേണ്ടപ്പെട്ടവരെന്നു സർക്കാരിനു തോന്നുന്നവരെ ഒഴിവാക്കാം. ഘർവാപ്പസി പോലെ ഘർ എഫ്സിആർഎ! ന്യൂനപക്ഷവേട്ട ആരോപിക്കപ്പെടുന്ന ഇത്തരം നിയമങ്ങളുടെ പ്രഭവകേന്ദ്രമായ ആർഎസ്എസിന്റെ തലവനാണ് ഇന്ന് അമേരിക്കയിൽ ഒരുമയെക്കുറിച്ചു പ്രസംഗിക്കുന്നത്. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിലെ ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ പരിപാടിയുടെ ലക്ഷ്യങ്ങളിലൊന്ന് ‘വസുധൈവ കുടുംബകം’ എന്ന സന്ദേശം കൈമാറുകയാണത്രേ. ആ കുടുംബത്തിൽ അഥവാ രാഷ്ട്രത്തിൽ ന്യൂനപക്ഷങ്ങളുടെ പൗരത്വം എങ്ങനെയായിരിക്കുമെന്നതിന്റെ സാന്പിളാണ് മുംബൈ പള്ളികളിലെ സമ്മതപത്രങ്ങൾ! യാത്രയ്ക്കിടെ ചാടിവീഴുന്ന വർഗീയവാദികളെ കാണിക്കാൻ, കന്യാസ്ത്രീകളും വൈദികരും ഒപ്പമുള്ളവരുടെ വിവിധ സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കുന്നതുപോലെ.
ന്യൂനപക്ഷവിരുദ്ധ നിയമങ്ങൾ, ബിജെപി-സംഘപരിവാർ നേതാക്കളും ഭരണാധികാരികളും നടത്തുന്ന വിദ്വേഷപ്രസംഗങ്ങൾ, അതുകേട്ട് മതഭ്രാന്തിളകി നടക്കുന്ന ആൾക്കൂട്ടങ്ങൾ... ഇന്ത്യ പഴയ ഇന്ത്യയല്ല. ക്രൈസ്തവർക്ക് സന്യസ്തവേഷം ധരിച്ച് സ്വന്തം രാജ്യത്ത് പലയിടത്തും സഞ്ചരിക്കാനാകില്ല. ക്രിസ്മസും ഈസ്റ്ററുമൊക്കെ ആഘോഷിക്കാൻ വർഗീയവാദികളുടെ തിട്ടൂരം വേണം. ക്രിസ്മസ് സാധനങ്ങൾ വിൽക്കുന്ന പാവങ്ങൾപോലും ആക്രമിക്കപ്പെടുന്നു. സ്കൂളുകളും പള്ളികളും എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം. ഒരു വർഗീയവാദി മതപരിവർത്തന ആരോപണമുന്നയിച്ചാൽ ബാക്കി പണി വർഗീയവത്കരിക്കപ്പെട്ട പോലീസ് നോക്കും. എഫ്ഐആറിൽ വാദി പ്രതിയാകും. ഇരകളാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. 2024ൽ രാജ്യത്ത് ക്രൈസ്തവർക്കെതിരായ 834 അക്രമസംഭവങ്ങൾ ഉണ്ടായെന്നാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്ക്. 2025 നവംബർ വരെ 706. പ്രതികരിക്കാത്ത സർക്കാരുകളെ സാക്ഷിയാക്കി രാജ്യത്തെ ന്യൂനപക്ഷങ്ങൾ നിശബ്ദമായ ഒരുക്കത്തിലാണ്. മുംബൈ പള്ളികളിലെ സമ്മതപത്രങ്ങൾ വിശ്വാസികളെ രക്ഷിക്കുമോയെന്നറിയില്ല. പക്ഷേ, ഭരണഘടന ആവശ്യപ്പെടാത്ത ഒരു രേഖ, വർഗീയതയുടെ പരോക്ഷഭീഷണിയിൽ ന്യൂനപക്ഷ പൗരർ സ്വമേധയാ തയാറാക്കേണ്ടിവന്നിരിക്കുന്നു. ആരുടേതായി ഇന്ത്യ?
കേരളത്തിലും, അധികാരമോഹികളും മുസ്ലിം വിരോധികളും വ്യക്തിതാത്പര്യക്കാരുമായ കുറച്ചാളുകളെ ന്യൂനപക്ഷവേട്ടയ്ക്ക് ഒപ്പമിറക്കാൻ ഹിന്ദുത്വയ്ക്കു കഴിഞ്ഞിട്ടുണ്ട്. പക്ഷേ, കേരളം അതത്രയ്ക്ക് ഏറ്റെടുത്തില്ല. ഇന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെപ്പോലും, ന്യൂനപക്ഷങ്ങളിൽനിന്നു വിലയ്ക്കെടുക്കപ്പെട്ട വർഗീയ ശുശ്രൂഷികൾ സഹിക്കില്ല. കൺമുന്നിലെ ക്രൈസ്തവർ ആക്രമിക്കപ്പെടുന്പോൾ ന്യായീകരിക്കാൻ ഉളുപ്പില്ലാത്തവർ വിദൂര മുസ്ലിം മതമൗലികരാജ്യങ്ങളിൽ ആക്രമിക്കപ്പെടുന്ന ക്രിസ്ത്യാനികളെയോർത്ത് ഏറെ ഖിന്നരാണ്. ശ്രദ്ധിച്ചുനോക്കൂ; ഇരകളുടെ ദൈന്യതയല്ല, വേട്ടക്കാരുടെ മതമാണ് ഈ ഏജന്റുമാരുടെ പ്രതികരണ മാനദണ്ഡം.
ഭരണഘടന കേവലമൊരു പുസ്തകമല്ലെന്നു വിശ്വസിക്കാനും ആത്മവിശ്വാസമുള്ളവരായിരിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളെ ഗോഹത്യ നിരോധനം, മതപരിവർത്തന നിരോധന നിയമം, എഫ്സിആർഎ തുടങ്ങിയ നിയമങ്ങളുടെ ഹിംസാത്മക പുനഃപ്രതിഷ്ഠയിലൂടെ ബിജെപി സർക്കാരുകൾ പ്രഹരിക്കുകയാണ്. യാഥാർഥ്യങ്ങൾ മറച്ചുവയ്ക്കുകയും സർക്കാരിനു വഴങ്ങി ജീവിക്കാൻ ജനതയെ പരിശീലിപ്പിക്കുകയും ചെയ്യുന്ന ഗോദി മീഡിയ ഇരുട്ടു വ്യാപിപ്പിച്ചു. രാജ്യസ്നേഹ സർട്ടിഫിക്കറ്റ് പരിശോധകരായി. ബിജെപി ഭരണത്തിൽ ഗവർണർസ്ഥാനം പോലെ എന്തെങ്കിലുമൊന്നു തരപ്പെടുത്താൻ വെന്പുന്ന വെള്ളയടിച്ച ‘പണ്ഡിതരും’ കേരളത്തിൽ മതേതര മുഖംമൂടി അഴിച്ചു. പ്രതിപക്ഷം നിഷ്ക്രിയമല്ല; പക്ഷേ, സമകാലിക ഇന്ത്യ ആവശ്യപ്പെടുന്നത്ര സക്രിയവുമല്ല. ന്യൂനപക്ഷ മതനേതാക്കളിൽ ചിലരെങ്കിലും നിശബ്ദതയാണു സുഖപ്രദമെന്നു വിവിധ കാരണങ്ങളാൽ നിശ്ചയിച്ചുറപ്പിച്ചിട്ടുമുണ്ട്. പ്രസംഗിക്കാനും പ്രതികരിക്കാനും പേടിക്കാനില്ലാത്ത വേറെ എന്തൊക്കെ വിഷയങ്ങളുണ്ട്!
ഈ സംഭവിക്കുന്നതൊക്കെ ഫാസിസമാണോയെന്ന്, എഴുതപ്പെടാനിരിക്കുന്ന ചരിത്രം വിധിയെഴുതിക്കൊള്ളും. പക്ഷേ, മുംബൈയിലെ പള്ളികളിൽ പ്രാർഥിക്കാനെത്തുന്നവർ തയാറാക്കുന്ന സമ്മതപത്രം വായിച്ചുനോക്കിയിട്ട്, എഴുതപ്പെട്ട ചരിത്രം പറയുന്നു: “ഈ ലക്ഷണങ്ങൾ ഫാസിസത്തിന്റേതു തന്നെ.”
28-08-2026
പശ്ചിമബംഗാളിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ളവരും കാണാതായവരിലുണ്ട്. ദുരന്തങ്ങൾക്കും മരണത്തിനും അതിർത്തികളില്ല. ഇന്ത്യ അതിശയകരമായ വേഗത്തിൽ സഹായഹസ്തം നീട്ടിക്കഴിഞ്ഞു. 341 വിദേശികളടക്കം 403 വിനോദസഞ്ചാരികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാണെങ്കിലും പ്രകൃതിയുടെ താണ്ഡവത്തിനു മുന്നിൽ മനുഷ്യന്റെ നിസഹായത പ്രകടമാണ്. പക്ഷേ, ഇച്ഛാശക്തിയും സഹജീവിസ്നേഹവും സഹായമനസ്കതയുംകൊണ്ട് ഈ ദുരന്തത്തെയും നമുക്ക് അതിജീവിച്ചേ തീരൂ. പഠിക്കാൻ കയ്പേറിയ പാഠങ്ങളുമുണ്ട്.
ടിബറ്റിലെ ഹിമാലയൻ നിരകളിൽ ഉണ്ടായ മഞ്ഞിടിച്ചിലും മണ്ണിടിച്ചിലുമാണ് ഗൈറോങ് മേഖലയിലും നേപ്പാളിലെ ഭോട്ടേ കോശി, ത്രിശൂലി നദീതടങ്ങളിലും വൻ മിന്നൽപ്രളയത്തിന് കാരണമായതെന്നാണ് വിശദീകരണം. മിനിറ്റുകൾക്കകം മൂന്ന് ജില്ലകളിലെ ജനവാസമേഖലകളിൽ വൻനാശമുണ്ടാക്കി. ആഗോളതാപനത്തെത്തുടർന്ന് ഹിമാലയൻ ഹിമാനികൾ വേഗത്തിൽ ഉരുകുന്നതും കാലാവസ്ഥ വ്യതിയാനവുമാണ് ഇത്തരം ദുരന്തങ്ങൾക്ക് പ്രധാന കാരണമായി വിദഗ്ധർ വിലയിരുത്തുന്നത്.
ടിബറ്റിലെ കൈലാസ് മാനസസരോവർ തീർഥാടനപാതയിലാണ് ദുരന്തബാധിത പ്രദേശം. 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണമായി തകർന്നെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ തകരാറിലായിക്കഴിഞ്ഞു. മുൻകരുതലായി ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ നദീതീരങ്ങളിൽനിന്നും ജാഗ്രതാ നിർദേശത്തെത്തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്.
ഏറ്റവും ഭീതിയുണർത്തുന്നത്, 72 മണിക്കൂറിനുള്ളിൽ ടിബറ്റിലെ ഖോല, പുറെപു ത്സാങ്പോ നദികളുടെ സംഗമസ്ഥാനത്തുള്ള തടാകം പൊട്ടാനിടയുണ്ടെന്ന ചൈനയുടെ മുന്നറിയിപ്പാണ്. പ്രകൃതിദത്ത തടയണയുള്ളതുകൊണ്ടാണ് ഇതു തടാകമായത്. തടയണയ്ക്കു മുകളിലൂടെ വെള്ളം ഒഴുകിത്തുടങ്ങിയിട്ടുണ്ട്. തടാകത്തിൽ 20 ലക്ഷം ക്യുബിക് മീറ്റർ വെള്ളം നിറഞ്ഞുകിടക്കുകയാണ്. മൂന്നു ദിവസത്തിനകം 30 ലക്ഷം ക്യുബിക് മീറ്റർ വെള്ളംകൂടി ഒഴുകിയെത്തുമെന്നും തടാകം പൊട്ടാനിടയുണ്ടെന്നുമാണ് ചൈനയുടെ മുന്നറിയിപ്പ്.
നേപ്പാൾ ഇന്ത്യയിലും നിലവിലുള്ള ചില ആശങ്കകളെയും മുന്നറിയിപ്പുകളെയും സ്ഥിരീകരിക്കുന്നുണ്ടെന്നതും തിരിച്ചറിയണം. മേഘവിസ്ഫോടനം, അഥവാ ചെറിയൊരു പ്രദേശത്ത് മണിക്കൂറിൽ 100 മില്ലിമീറ്ററിലധികം പെയ്യുന്ന അതിതീവ്രമഴ മിന്നൽപ്രളയങ്ങൾക്കു കാരണമാകുന്നത് കേരളത്തിൽ ഉൾപ്പടെ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ നാം ഗൗരവത്തിലെടുക്കേണ്ട കാര്യങ്ങളുണ്ട്.
നമ്മുടെ അണക്കെട്ടുകളും അതിന്റെ ചുവട്ടിലെ മനുഷ്യരുടെ ആശങ്കകളും അന്തർസംസ്ഥാന തെരഞ്ഞെടുപ്പ് രാഷ്ട്രീയമായും വൈകാരികമായും തർക്കിച്ചു തീർക്കുന്ന പതിവ് നിർത്താൻ സമയം വൈകി. കാരണം, മേഘവിസ്ഫോടനങ്ങൾ നമ്മുടെ അണക്കെട്ടുകളെക്കുറിച്ചുള്ള പഴയ പാഠങ്ങളിൽ കാര്യമായിട്ടില്ല. ചൈന മുന്നറിയിപ്പു നൽകിയിരിക്കുന്ന ടിബറ്റിലെ തടാകം അപകടനിലയിലായത് മേഘവിസ്ഫോടനത്തിന്റെ പുത്തൻ അപകടസാധ്യതകളുടെ പശ്ചാത്തലത്തിലാണ്.
ഹിമപാതമായാലും മേഘവിസ്ഫോടനമായാലും ആഗോളതാപനം സൃഷ്ടിക്കുന്ന പ്രവചനാതീതമായ പ്രകൃതിക്ഷോഭങ്ങൾക്കനുസരിച്ച് നമ്മുടെ ചിന്തകളെയും ദുരന്തനിവാരണ ഒരുക്കങ്ങളെയും തിരുത്തേണ്ടതുണ്ട്. കാലഹരണപ്പെട്ട അണക്കെട്ടുകളുടെ സംഭരണശേഷി നമ്മുടെ രാഷ്ട്രീയ താത്പര്യങ്ങൾകൊണ്ടോ അറ്റകുറ്റപ്പണികൊണ്ടോ വർധിക്കുകയില്ല. അതിനു പുറമേയാണ് മേഘവിസ്ഫോടനങ്ങളുടെ ഭീഷണി. പഴഞ്ചൻ അണക്കെട്ടുകൾക്കു ചുവട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ ഭീതിയെ, സുരക്ഷിതമായി ജീവിക്കുന്ന ഭരണാധികാരികളും കോടതികളും പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പരിഹരിക്കില്ല. ആവർത്തിക്കുന്ന ദുരന്തങ്ങൾ കണ്ടെങ്കിലും വിവരക്കേടുകൾ തിരുത്തിയിരുന്നെങ്കിൽ!
നേപ്പാൾ അശാന്തമാണ്. ഉപഗ്രഹദൃശ്യങ്ങൾ, അതിശയോക്തി കലർന്ന ചലച്ചിത്രങ്ങളേക്കാൾ ഭീതിജനകമായിരിക്കുന്നു. നഷ്ടജീവനുകൾ തിരിച്ചെടുക്കാനാകില്ല. പ്രളയം തകർത്ത നിർമിതികളെങ്കിലും പൂർവസ്ഥിതിയിലാക്കാൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. ലോകത്തിന്റെ സഹായഹസ്തങ്ങളിലാണ് അവർ പിടിച്ചുനിൽക്കുന്നത്. അതു നിർലോപം തുടരണം. ഈ ദുരന്തം നേപ്പാളിലാണെങ്കിലും ഇന്ത്യയെയും ബാധിച്ചിരിക്കുന്നു. യുദ്ധമെന്നപോലെ പ്രകൃതിക്ഷോഭങ്ങളും ലോകത്തിന്റെ പൊതുദുരന്തങ്ങളാകുന്നു; മനുഷ്യൻ ഒരു കുലമാണെന്ന് പ്രകൃതി ഓർമിപ്പിക്കുന്നതുപോലെ.
26-08-2026
ഓണത്തിനു മതമുണ്ടോ ഇല്ലയോ എന്ന ചർച്ച അവരു തുടരട്ടെ; നമുക്ക് ആഘോഷിക്കാം. വിദ്വേഷ-അഴിമതി-ഭയ രഹിത രാഷ്ട്രീയത്തെ, വൈവിധ്യങ്ങളെ പൂക്കളമാക്കുന്ന സംസ്കാരത്തെ നമുക്ക് എറ്റെടുക്കാം. മതത്തിന്റെ മുഖംമൂടിയണിഞ്ഞ വർഗീയതയുടെ വിഴുപ്പുഭാണ്ഡങ്ങൾ നാം ഏറ്റെടുക്കില്ല. മനുഷ്യരെ തുല്യരായി കാണുന്ന, കള്ളവും ചതിയുമില്ലാത്ത സദ്ഭരണം യാഥാർഥ്യമാകുവോളം നമുക്കു മഹാബലിക്കായുള്ള കാത്തിരിപ്പു തുടർന്നേ തീരൂ. ഐക്യത്തിന്റെ ദിനമാണിന്ന്. എല്ലാവർക്കും ഓണാശംസകൾ!
മാവേലിനാടിന്റെ ഭരണഘടനയെന്നോ ദേശീയഗാനമെന്നോ പറയാവുന്ന ആ പാട്ടിന്റെ അന്തഃസത്ത അതിൽനിന്നു തെരഞ്ഞെടുത്ത രണ്ടു ചരണങ്ങളിൽ പ്രകടമാണ്.
“മാവേലി നാടു വാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ.
കള്ളവുമില്ല ചതിയുമില്ല-
എള്ളോളമില്ല പൊളിവചനം”
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതുവച്ച് ആത്മപരിശോധന നടത്തി, കർമനിരതമായാൽ ഒരു സോഷ്യലിസ്റ്റ്-മതേതര-ജനാധിപത്യ രാജ്യം ഫലവത്താകും. മാവേലി ചരിത്രമായാലും ഭാവനാസൃഷ്ടിയായാലും അതിനൊരു രാഷ്ട്രീയ മാനിഫെസ്റ്റോയുടെ സ്വഭാവമുണ്ട്. എല്ലാ മനുഷ്യർക്കും തുല്യപദവിയുള്ളൊരു നാടിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് അതു തുടങ്ങുന്നത്. തൊഴിലാളിക്കോ മുതലാളിക്കോ മതാധിപതിക്കോ അവിടെ സർവാധിപത്യമില്ല. “ഇന്ത്യയിലെ ജനങ്ങളായ നാം” എന്നു തുടങ്ങുന്ന ഇന്ത്യൻ ഭരണഘടനാ ആമുഖത്തിലുള്ളതും ഈ സങ്കൽപമാണ്. എന്നിട്ടും നാം തുല്യരല്ലെന്ന കള്ളനാണയം അടിച്ചിറക്കുന്ന കമ്മട്ടങ്ങൾ നിരോധിക്കപ്പെടുന്നില്ല. സ്വാതന്ത്ര്യം ലഭിച്ച് 80 വർഷമാകുന്പോഴും ഭരണഘടനയെ സംരക്ഷിക്കാൻ ജനങ്ങൾക്ക് കോടതി കയറേണ്ടിവരുന്നു. അതേ, മാവേലിനാട് ഒരു സങ്കൽപമായി തുടരുന്നു. നമുക്ക് ഓണത്തെ മറക്കാനാകില്ല.
ആധുനിക ജനാധിപത്യ വ്യവസ്ഥയ്ക്കുപോലും ആർജിക്കാനായിട്ടില്ലാത്ത ഒരു മാതൃകാരാഷ്ട്ര സങ്കൽപമാണത്. വേൾഡ് ഇക്വിറ്റി ലാബ് കഴിഞ്ഞ വർഷം പുറത്തുവിട്ട കണക്കനുസരിച്ച്, ദേശീയ വരുമാനത്തിന്റെ 58 ശതമാനവും 10 ശതമാനം ആളുകളുടെ കൈയിലായി. താഴേത്തട്ടിലുള്ള 50 ശതമാനം പേർക്കു ലഭിക്കുന്നത് വെറും 15 ശതമാനം. മൊത്തം സന്പത്തിന്റെ 65 ശതമാനവും അതിസന്പന്നരായ 10 ശതമാനം പേരുടെ കൈയിലായി. ഇതുകൂടി ശ്രദ്ധിക്കുക. താഴേത്തട്ടിലുള്ള 50 ശതമാനം ആളുകളുടെ കൈവശമുള്ള സന്പത്തിന്റെ മൂന്നിരട്ടിയിലധികമാണ് 0.001 ശതമാനം വരുന്ന 60,000 ശതകോടീശ്വരന്മാരുടെ കൈവശം കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ അസമത്വങ്ങളുടെ നാട്ടിൽ തുല്യതാസങ്കൽപമായ ഓണം ആഘോഷിക്കാൻ നാം ഒന്നിക്കുകയാണു വേണ്ടത്.
ഭരണാധികാരികളായാലും മതഭ്രാന്തരായാലും ഒന്നിച്ചൊരു പാട്ടുപാടാനോ നൃത്തം ചെയ്യാനോ സദ്യ ഉണ്ണാനോ പോലും സമ്മതിക്കാത്തവരെ അവഗണിക്കണം. ഒരാൾ ചോദിക്കുന്നത്, ഏതെങ്കിലും പുരാണത്തിലോ ഇതിഹാസത്തിലോ മഹാബലി കേരളം ഭരിച്ചിരുന്നതിനു തെളിവുണ്ടോ എന്നാണ്. ചോദിച്ചയാൾ പങ്കെടുക്കുന്ന ബാക്കിയെല്ലാ ആഘോഷങ്ങൾക്കും തെളിവുണ്ടോയെന്നതു വേറെ കാര്യം. മറ്റൊരാൾക്കു സംശയം, പാതാളത്തിൽനിന്നു വരുന്നവനെ കാത്തിരിക്കണോ എന്നാണ്. മഹാബലിയുടെ ഐതീഹ്യത്തിലെ “മാനുഷരെല്ലാരുമൊന്നുപോലെ” എന്ന ഐക്യസന്ദേശമോ തുല്യതയും സമൃദ്ധിയും സ്വപ്നം കാണാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന മഹാബലിയുടെ വരവ് എന്ന സങ്കൽപമോ അദ്ദേഹത്തിനു മനസിലായിട്ടില്ല. പാതാളത്തിലാണ് അദ്ദേഹം തൂങ്ങിക്കിടക്കുന്നത്.
സ്കൂളുകളിലും കോളജുകളിലും ആഘോഷം നടക്കുന്പോൾ പങ്കെടുക്കുന്നതു ശരിയല്ലെന്നാണ് മറ്റു ചിലരുടെ മുന്നറിയിപ്പ്. പക്ഷേ, അദ്ദേഹത്തിന്റെ സമുദായത്തിൽ പെട്ടവരും അതത്ര ഗൗനിച്ചില്ല. ഇടുങ്ങിയ വ്യാപാരങ്ങൾ പുതിയ തലമുറ ഏറ്റെടുക്കുന്നില്ല. ഇങ്ങനെ വാതിലുകൾ കൊട്ടിയടച്ചാൽ എല്ലാ ആഘോഷങ്ങളും ചിലർക്കായി ചുരുങ്ങും. സൗഹൃദത്തിന്റെ, സാഹോദര്യത്തിന്റെ പൊതുവിടങ്ങൾ അപ്രത്യക്ഷമാകും. ഏതായാലും ഇത്തരം മതകേന്ദ്രീകൃത അഭിപ്രായങ്ങൾ കേരളത്തിലായതുകൊണ്ട് വിലപ്പോയിട്ടില്ല.
തുല്യത, സാഹോദര്യം, പങ്കുവയ്ക്കൽ... നന്മയുടെ ഈ ആഘോഷത്തെ അവസരമാക്കാം. ദുർഭരണങ്ങളെക്കുറിച്ചു തിരിച്ചറിവു നൽകാൻ ‘ഇന്നെത്തുന്ന’ മാവേലിയെ വരവേൽക്കാം. ഒന്നിച്ചൊരു പൂക്കളമൊരുക്കാം, സദ്യ പങ്കുവയ്ക്കാം. ഈ ഓണവും ഓർമിപ്പിക്കുന്നു... നാമൊന്നാണ്.
25-08-2026
കാവിച്ചട്ടങ്ങൾക്കും ശൈലിക്കുമനുസരിച്ചു രാജ്യത്തെ വിദ്യാഭ്യാസമേഖലയെ ദുർബലമാക്കിയ കേന്ദ്രഭരണത്തിന്റെ ദുഷ്ഫലങ്ങളിൽ ഏറ്റവും പുതിയതാണ് തോറ്റവരെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള എബിവിപി സമരം. ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ ഡൽഹി-എൻസിആർ (ഗാസിയാബാദ്) കാമ്പസിലാണ് മൂന്നാംവർഷ പരീക്ഷയിൽ പരാജയപ്പെട്ട 13 നിയമവിദ്യാർഥികളെ നാലാം വർഷത്തിലേക്കു വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം. എന്തൊരു നാണക്കേട്! ഈ സംഘടനയുടെ മുൻ ഭാരവാഹികളെ, സ്കൂൾ വിദ്യാഭ്യാസനിലവാരം ഉയർത്താനുള്ള എൻസിഇആർടി പാഠപുസ്തകസമിതിയിൽ കഴിഞ്ഞദിവസം ഉൾപ്പെടുത്തിയതും വിവാദമായിരുന്നു. രാജ്യത്തെ ഇളക്കിമറിച്ച നീറ്റ്, സിബിഎസ്ഇ ക്രമക്കേടുകളിലൊക്കെ രാഷ്ട്രീയത്തിൽ തല പൂഴ്ത്തിയവരാണ് തോറ്റവരെ ജയിപ്പിക്കാൻ രാജ്യത്തെ പ്രമുഖ യൂണിവേഴ്സിറ്റിയോട് ആജ്ഞാപിക്കുന്നത്. സർക്കാരുകൾ ഇത്തരം വ്രണങ്ങളെ ചൊറിഞ്ഞുകൊടുക്കുകയല്ല ചികിത്സിക്കുകയാണു വേണ്ടത്.
വിദ്യാഭ്യാസരംഗത്തെ അപചയങ്ങൾക്കെതിരേ സിജെപി എന്ന സ്വതന്ത്ര വിദ്യാർഥിമുന്നേറ്റം രാജ്യമെങ്ങും ക്രിയാത്മക ഇടപെടലുകൾ നടത്തുന്നതിനിടെയാണ് തോറ്റവരെ ജയിപ്പിക്കാനുള്ള എബിവിപി സമരം. ഒന്നും രണ്ടും വർഷ പരീക്ഷകളിൽ പരാജയപ്പെടുകയും തുടർന്നു മൂന്നാംവർഷ പരീക്ഷയിലും ആറുമുതൽ എട്ടുവരെ വിഷയങ്ങളിൽ തോൽക്കുകയും ചെയ്ത 13 എൽഎൽബി വിദ്യാർഥികളെ ജയിപ്പിക്കണമത്രേ. ഗേറ്റ് തകർത്ത് കാന്പസിനുള്ളിൽ കടന്ന 25 പേരടങ്ങുന്ന സംഘം വനിതാ സുരക്ഷാജീവനക്കാരെ ആക്രമിച്ചെന്നും പൂച്ചട്ടികൾ ഉൾപ്പടെ നശിപ്പിച്ചെന്നും പരാതിയിലുണ്ട്. മറ്റു വിദ്യാർഥികളെ ഒരു മണിക്കൂറോളം കാമ്പസിനുള്ളിൽ തടഞ്ഞു. കോളജ് ബസുകളുടെയടക്കം ഗതാഗതം തടസപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും പോലീസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മടി. എന്താണു യാഥാർഥ്യം? മറ്റ് കോഴ്സുകളുടെ ക്ലാസ് കയറ്റ നിബന്ധനകൾ ദേശീയവിദ്യാഭ്യാസ പദ്ധതി-2020 അനുസരിച്ച് പുതുക്കിയെങ്കിലും നിയമപഠനത്തിലെ പ്രമോഷൻ നയം ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടങ്ങൾക്കുവിധേയമാണ്. അതിൽ മാറ്റം വരുത്താൻ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്കു കഴിയില്ല. അവരുടെ ആറു കാന്പസുകളിലും ഇതേ മാനദണ്ഡമാണു പാലിക്കുന്നത്. ബംഗളൂരുവിൽ 23 വിദ്യാർഥികൾ ബാർ കൗൺസിൽ ചട്ടപ്രകാരം പിന്നിലായി.
രാജ്യത്തെ പരീക്ഷാനടത്തിപ്പെല്ലാം പാളി. ഉത്തരേന്ത്യയിലെ സ്കൂളുകളുടെ ദയനീയാവസ്ഥ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാജസ്ഥാനിൽ 611 സർക്കാർ സ്കൂളുകൾക്കു സ്വന്തമായൊരു കെട്ടിടം പോലുമില്ലെന്ന് കഴിഞ്ഞദിവസം നിയമസഭയിൽ സർക്കാർ സമ്മതിച്ചത് വാർത്തയായിരുന്നു. സ്വന്തമായി കെട്ടിടമുള്ള 64,484 സ്കൂളുകളിൽ 2,047 എണ്ണത്തിൽ ശൗചാലയങ്ങളോ 1,049 എണ്ണത്തിൽ കുടിവെള്ള സൗകര്യമോ ഇല്ല. 3,768 സ്കൂളുകൾ പൂർണമായും ജീർണിച്ച അവസ്ഥയിലാണെന്നും 83,783 ക്ലാസ് മുറികൾ ഉപയോഗശൂന്യവും അപകടകരവുമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടി. രാജസ്ഥാന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ ജയ്പുരിൽ കാലിത്തൊഴുത്തിൽ പ്രവർത്തിക്കുന്ന സ്കൂളിനെക്കുറിച്ചുള്ള വാർത്തയും അപമാനമായി. ഇതൊന്നും കാണാത്ത എബിവിപി "ക്രൈസ്റ്റി'ലെ സമരംപോലുള്ള അപഹാസ്യവൃത്തിയിൽ തുടരുകയാണ്. ഇത്തരക്കാർ നാളെ എൻസിഇആർടി പോലുള്ള ഉന്നതസ്ഥാപനങ്ങളെ നിയന്ത്രിച്ചേക്കാമെന്നതാണ് കൂടുതൽ നിരാശാജനകം. ഭരണകാലത്ത്, വിദ്യാഭ്യാസം ഉൾപ്പടെ ഏതൊരു വകുപ്പിനെയും പാർട്ടി ഓഫീസുകളായി കണ്ട നിരവധി പാർട്ടികൾ ഇപ്പോഴുമുണ്ട്; ചിലതു കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുകയാണെങ്കിലും. പക്ഷേ, ബിജെപി തങ്ങളെത്തന്നെ സർക്കാരാക്കിയിരിക്കുന്നു.
രാജ്യത്ത് ക്രൈസ്തവരെയും അവരുടെ സ്ഥാപനങ്ങളെയും ലക്ഷ്യം വയ്ക്കുന്നവരെ തടയാത്ത കേന്ദ്രം, മൗനത്തിലാണ്. മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും വളർച്ചയിലും വികസനത്തിലും ക്രൈസ്തവ മിഷനറിമാരുടെ പങ്ക് അവിസ്മരണീയമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ കേരളത്തിലെത്തിയപ്പോൾ പറഞ്ഞത് ഇക്കഴിഞ്ഞ ദിവസമാണ്. ഒരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റും ഇല്ലാതിരുന്ന സമയത്തും അവര്‍ സ്കൂളുകള്‍ തുറക്കുകയും ആശുപത്രികള്‍ ആരംഭിക്കുകയും ചെയ്തു. തന്റെ പിതാവ് മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ. സാഗ്മ ക്രിസ്റ്റ്യന്‍ മിഷന്റെ ഒരു ഉത്പന്നമായിരുന്നുവെന്നും മുത്തച്ഛന് മരിച്ചതിനെത്തുടർന്ന് മിഷനറിമാരാണ് അദ്ദേഹത്തെ വളര്‍ത്തിയതെന്നും അദ്ദേഹം സ്മരിച്ചു. ക്രൈസ്തവനാകുന്നതിനല്ല, നല്ല മനുഷ്യനാകുന്നതിനാണ് മിഷനറിമാര്‍ തന്റെ പിതാവിനെ പഠിപ്പിച്ചത്. തന്റെ പിതാവ് നേടിയതെല്ലാം ഈ മിഷനറിമാരില്നിന്നു പഠിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്ര അപനിർമിതിയാലും വ്യാജവ്യാഖ്യാനങ്ങളാലും ക്രൈസ്തവരുടെ സംഭാവനകളെ തമസ്കരിക്കുന്നവർ സംഗ്മയുടെ വാക്കുകൾക്കു ചെവി കൊടുത്തേക്കില്ല. "ക്രൈസ്റ്റി'ലെ സമരവും രാഷ്ട്രീയബധിരരുടേതാണ്. തോറ്റെന്ന് എത്ര പറഞ്ഞാലും അവർ കേൾക്കില്ല. ചോദ്യക്കടലാസ് ചോർത്തിയും വോട്ടർ പട്ടിക തിരുത്തിയും കുതിരക്കച്ചവടം നടത്തിയും വിജയം തട്ടിപ്പറിക്കുന്നവരുടെ വിദ്യാഭ്യാസക്കവർച്ച.
24-08-2026
രളത്തിന്റെ ഓരോ ആവശ്യങ്ങളും തള്ളിക്കളയാൻ കേന്ദ്രത്തിന് ഓരോരോ കാരണമുണ്ട്. എയിംസ്, റെയിൽവേ വികസനം, സംസ്ഥാനവിഹിത വിതരണം, വയനാട് ദുരിതാശ്വാസം... അണുവിട തെറ്റിച്ചിട്ടില്ല. ഇപ്പോഴിതാ ഉള്ളതും ഇല്ലാതാക്കാൻ ഓരോരോ കാരണങ്ങൾ..! പാലക്കാട് കോച്ച് ഫാക്ടറിയുടെ ചരമക്കുറിപ്പെഴുതി രണ്ടാഴ്ച കഴിഞ്ഞതേയുള്ളൂ, പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഒക്ടോബർ ഒന്നുമുതൽ മൈസൂരു ഡിവിഷനിലായിരിക്കുമെന്ന് ഉത്തരവിറങ്ങി. ഇവിടെ ഒരു സർക്കാർ ഉണ്ടെന്നും ആലോചിക്കണമെന്നുമുള്ള ഫെഡറൽ മര്യാദ പോലുമില്ല.
1,100 കോടിയുടെ പ്രതിവർഷ നഷ്ടം പാലക്കാടിനുണ്ടാകുമെന്നാണ് വിദഗ്ധാഭിപ്രായം. നാം കേന്ദ്രത്തിന്റെ കുടികിടപ്പുകാരല്ലെന്നു ബോധ്യപ്പെടുത്താൻ ഈ ഓണശിക്ഷയ്ക്കെതിരേ ഭരണ-പ്രതിപക്ഷമെന്യേ കേരളം അണിനിരക്കണം. 2006ൽ പാലക്കാട് ഡിവിഷൻ മുറിച്ച് സേലം ഡിവിഷൻ സ്ഥാപിച്ചപ്പോൾ ഹർത്താൽ നടത്തിയ സംസ്ഥാന ബിജെപിക്കും കേരളത്തോടുള്ള ഈ അനീതി മനസിലാകും. തിളയ്ക്കണം ചോര നമുക്കു ഞരന്പുകളിൽ!
മംഗലാപുരം മേഖലയെ പാലക്കാട് ഡിവിഷനിൽനിന്ന് അടർത്തി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്ന റെയിൽവേ ബോർഡിന്റെ ധിക്കാരം കേന്ദ്രത്തിന്റെ മനസ് വായിക്കുന്ന ഉദ്യോഗസ്ഥപ്രഭുക്കന്മാരുടേതാണ്. ഇതു പാലക്കാട് റെയിൽവേ ഡിവിഷന്റെ നിലനിൽപ്പിനെത്തന്നെ പ്രതിസന്ധിയിലാക്കുമെന്ന് അവർക്ക് അറിയാത്തതല്ല. 2006ൽ യുപിഎ സർക്കാർ പാലക്കാടിനെ വെട്ടിമുറിച്ചാണ് സേലം ഡിവിഷൻ സ്ഥാപിച്ചത്. പകരം കേരളത്തിനു കോച്ച് ഫാക്ടറി വരുമെന്നായിരുന്നു മറുപടി. 2008-09 റെയിൽവേ ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തു.
വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭ 239 ഏക്കർ സ്ഥലം ഏറ്റെടുക്കുകയും 2012 ഫെബ്രുവരി 21ന് റെയിൽവേ മന്ത്രി തറക്കല്ലിടുകയും ചെയ്തു. പാലക്കാടിനൊപ്പം പ്രഖ്യാപിച്ച റായ്ബറേലിയിൽ മാത്രമല്ല, പിന്നീട് പ്രഖ്യാപിച്ച ബംഗാളിലും ഹരിയാനയിലും തൊഴിലും വികസനവുമൊക്കെ ഉറപ്പാക്കി ഫാക്ടറികളെത്തി.
അധികാരത്തിലെത്തി ദശാബ്ദം പിന്നിട്ടപ്പോൾ കേന്ദ്രസർക്കാർ കണ്ടുപിടിച്ചിരിക്കുന്നു; നിലവിലുള്ള കോച്ച് ഫാക്ടറികൾ ധാരാളമാണ്, ഇനി പാലക്കാട്ട് പുതിയതൊന്ന് ആവശ്യമില്ല. ആ ബുദ്ധികേന്ദ്രങ്ങൾ ഇതുമങ്ങു തീരുമാനിച്ചു; പാലക്കാടിന് ഇത്ര വലിപ്പവും വേണ്ട. പക്ഷേ, മൈസുരു ഡിവിഷനു വലിപ്പം കൂടിയാലും ഭരണബുദ്ധിമുട്ടോ വികസനമുരടിപ്പോ ഒന്നുമില്ല!
പാലക്കാടിന്റെ ഉള്ളാൾ മുതൽ മംഗളൂരു റെയിൽവേ സ്റ്റേഷൻ അടക്കമുള്ളവയാണ് നഷ്ടമാകുന്നത്. 1,100 കോടിയുടെ കുറവാണ് വരുമാനത്തിൽ ഉണ്ടാകാൻ പോകുന്നത്. ഏറ്റവുമധികം വരുമാനമുള്ള പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂരു ഡിവിഷനിലാകും. മംഗളൂരു തുറമുഖത്തുനിന്ന് കൽക്കരി, വളം, പെട്രോളിയം... ചരക്കുനീക്കങ്ങൾ പനന്പൂരിൽനിന്നാണ്.
മംഗളൂരുവിൽനിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ സഞ്ചരിക്കുന്നതുമായ ട്രെയിനുകളുടെ നിയന്ത്രണവും മൈസൂരുവിനു കൈമാറും. യാത്രാസൗകര്യം, അറ്റകുറ്റപ്പണിക്കുള്ള സൗകര്യം എന്നിവയെല്ലാം കുറയും. കണ്ണൂരും കോഴിക്കോട്ടും അവസാനിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്കു നീട്ടണമെങ്കിൽ ഇനി മൈസൂരു ഡിവിഷൻ അനുവദിക്കണം. ഇപ്പോൾതന്നെ തിരക്കേറിയ മംഗലാപുരത്തിന്റെ റിസർവേഷൻ സീറ്റുകളുടെ എണ്ണം കുറയുകയും എമർജൻസി ക്വോട്ട ടിക്കറ്റിനുപോലും മലബാറുകാർ മൈസൂരുവിനെ സമീപിക്കേണ്ടിവരികയും ചെയ്യും. വരുമാനം ഇല്ലാതാക്കി നഷ്ടത്തിലാക്കുന്ന ഡിവിഷൻ ഭാവിയിൽ പൂട്ടിപ്പോകാനും മതി.
ഇതു കേരളത്തോടുള്ള കൊടിയ അനീതിയാണ്. ബിജെപി ഒഴിച്ച് ഭരണ-പ്രതിപക്ഷങ്ങൾ കേന്ദ്രത്തിനെതിരേ പ്രതികരിച്ചിട്ടുണ്ട്. ബിജെപി നേതാവ് പി.കെ. കൃഷ്ണദാസിന്റെ പ്രതികരണം കേരളത്തെ നിന്ദിക്കുന്നതു മാത്രമല്ല, രാഷ്ട്രീയത്തിന്റെ അപഹാസ്യമായ മെയ്വഴക്കവും അവസരവാദവും ഒരുപോലെ പുറത്തെടുക്കുന്നതുമായിരുന്നു. അദ്ദേഹം ചോദിച്ചത്, മൈസൂരു ഇന്ത്യയിലല്ലേ അമേരിക്കയുടെ ഭാഗമൊന്നുമല്ലല്ലോ എന്നായിരുന്നു.
പക്ഷേ, പാലക്കാട് ഡിവിഷൻ 2006ൽ വിഭജിച്ചപ്പോൾ സേലം അമേരിക്കയുടെ ഭാഗമാണെന്നു ബിജെപി കരുതിയോ എന്നറിയില്ല. രണ്ടും രണ്ടു സാഹചര്യമാണെന്നും മൂന്നു വർഷത്തിനകം പത്തിരട്ടി വികസനം ഉണ്ടാകുമെന്നുള്ള പ്രതീക്ഷ സ്വന്തം ചെലവിൽ കൃഷ്ണദാസ് പ്രഖ്യാപിച്ചിട്ടുമുണ്ട്.
പക്ഷേ, ജനങ്ങളുടെ വോട്ട് നേടി ജയിച്ച ബിജെപി എംഎൽഎമാർ കേന്ദ്രഅനീതിയെ നീതിയാക്കുന്ന രാഷ്ട്രീയ ദുർമന്ത്രവാദം പ്രയോഗിക്കരുത്.
സംസ്ഥാനം രണ്ടു കാര്യങ്ങൾ ഉടനെ ചെയ്യണം. ഒന്ന്, വിഭജിക്കില്ലെന്ന വാക്കു ലംഘിച്ചു പാതിരായ്ക്കു കേരളത്തെ പിന്നിൽനിന്നു കുത്തിയ പാലക്കാട് ഡിവിഷൻ വിഭജന തീരുമാനം തിരുത്താൻ സാധ്യമായതെല്ലാം സമയബന്ധിതമായി ചെയ്യണം. രണ്ട്, കോച്ച് ഫാക്ടറിക്കുവേണ്ടി റെയിൽവേയ്ക്കു കൊടുത്ത കഞ്ചിക്കോട്ടെ 239 ഏക്കർ ഭൂമി സാന്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സംസ്ഥാനത്തിന് അനുയോജ്യമായ വികസനപദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രത്തിൽ നിരന്തര സമ്മർദ്ദം ചെലുത്തണം. കേരളവും അമേരിക്കയുടെയല്ല ഇന്ത്യയുടെ ഭാഗമാണെന്ന് അറിയാത്തവർക്കു വഴങ്ങരുത്.
22-08-2026
അന്ധകാരത്തിനെ കാവിയുടുപ്പിക്കുന്ന കാലം. സത്യത്തെ മിഥ്യത ചുട്ടികുത്തിക്കുന്ന ശില്പികളെപ്പോൽ നിഴലുകൾ പാഠപുസ്തകങ്ങളിൽനിന്ന് വെളിച്ചത്തെ മായ്ക്കുന്ന കാലം. പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമം തുടങ്ങിയിട്ട് കുറച്ചുകാലമായി. എൻസിഇആർടിയുടെ ചുവടുപിടിച്ച് ചില സംസ്ഥാനങ്ങളിലും സത്യത്തിനുമേൽ ചെളി പൊതിയാനുള്ള ശ്രമം തുടരുന്നു. എൻസിഇആർടിയുടെ പാഠപുസ്തക സമിതിയിൽ ആർഎസ്എസ്, എബിവിപിക്കാരെ തിരുകിക്കയറ്റിയെന്ന വിവാദമാണ് ഇപ്പോൾ കത്തുന്നത്. ബിജെപി അധികാരത്തിൽ വന്നതുതൊട്ട് തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്ര മസ്തിഷ്ക പ്രക്ഷാളനം ഇന്ത്യയിൽ തുടർന്നുവരുന്ന പ്രക്രിയയാണ്. പ്രത്യക്ഷത്തിൽതന്നെ അസംബന്ധമെന്ന് വ്യക്തമാകുന്ന കാര്യങ്ങൾപോലും പരസ്യമായി ആവർത്തിച്ചുപറഞ്ഞ് സത്യമാക്കാൻ ശ്രമിക്കുന്ന ഗീബൽസിയൻ തന്ത്രങ്ങളെ വെറുതെ പുച്ഛിച്ചു തള്ളിയാൽ മാത്രം പോരാ. മറുവാക്കു ചൊല്ലി നിർവീര്യമാക്കുകതന്നെ വേണം. അല്ലെങ്കിൽ ചരിത്രപരമായി നിഷ്ക്രിയരാക്കപ്പെട്ട ഒരു സമൂഹം ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനു മുന്നിൽ മുട്ടിലിഴയുന്നത് രേഖപ്പെടുത്താൻപോലും ആരുമുണ്ടാകാത്ത ദുരവസ്ഥയാകും നാടിനുണ്ടാവുക.
എന്‍സിഇആര്‍ടിയുടെ രാഷ്ട്രതന്ത്രം (പൊളിറ്റിക്കല്‍ സയന്‍സ്), ഭരണഘടനാപരമായ വിഷയങ്ങള്‍ എന്നീ പാഠപുസ്തകങ്ങള്‍ തയാറാക്കുന്നതിനുള്ള സമിതിയിലാണ് സാമൂഹികാർബുദകാരണമാകുന്ന ഫാസിസ്റ്റ് വൈറസുകളെ ഒളിച്ചുകടത്തിയത്. പുനഃസംഘടിപ്പിച്ച സമിതിയിലെ കുറഞ്ഞത് നാലംഗങ്ങള്ക്കെങ്കിലും ആർഎസ്എസുമായും ബിജെപിയുടെ വിദ്യാര്‍ഥിവിഭാഗമായ എബിവിപിയുമായും അടുത്ത ബന്ധമുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികളില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനുള്ള സംഘടിത ശ്രമമാണു പുതിയ 20 അംഗ സമിതിയെന്നു തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി (എസ്പി) തുടങ്ങിയ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ വിദ്യാഭ്യാസമേഖലയെ സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര പരീക്ഷണശാലയാക്കാനുള്ള നീക്കമാണിതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
മുന്‍ എബിവിപി ദേശീയ സെക്രട്ടറിയും ജെഎന്‍യു പ്രഫസറുമായ വന്ദന മിശ്ര, എബിവിപിയില്‍ സംഘടനാ ചുമതലകള്‍ വഹിച്ചിട്ടുള്ള, ബിജെപിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി വിശേഷിപ്പിക്കപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധന്‍ യദുനാഥ് ദേശ്പാണ്ഡെ, പൂന ആസ്ഥാനമായുള്ള ജ്ഞാനപ്രബോധിനിയിലെ പ്രശാന്ത് ദിവേക്കര്‍, റാംഭാവു മല്‍ഗി പ്രബോധിനിയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രാറ്റിക് ലീഡര്‍ഷിപ്പ് പ്രസിദ്ധീകരിച്ച ഒരു ജേണലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡംഗമായിരുന്ന ജെഎന്‍യു വിദ്യാഭ്യാസ വിദഗ്ധന്‍ രവി രമേശ് ചന്ദ്ര ശുക്ല എന്നിവരുടെ നിയമനമാണ് വിവാദമായത്.
ജെഎന്‍യു, ഡല്‍ഹി യൂണിവേഴ്സിറ്റി, ഇഗ്നോ, നാഷണല്‍ ലോ യൂണിവേഴ്സിറ്റി ഡല്‍ഹി, ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്കൂള്‍, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, ഉത്കല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഫാക്കല്‍റ്റി അംഗങ്ങളും സ്കൂള്‍ അധ്യാപകരും എന്‍സിഇആര്‍ടി അക്കാദമിക വിദഗ്ധരും അടക്കം 20 അംഗങ്ങളാണ് പാനലിലുള്ളത്. കർണാടകയിലെ നിട്ടെ സർവകലാശാലാ വൈസ് പ്രസിഡന്റും പ്രമുഖ അക്കാദമിക വിദഗ്ധനുമായ സന്ദീപ് ശാസ്ത്രിയാണ് സമിതിയുടെ തലവൻ. 11, 12 ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങൾ തയാറാക്കുകയാണ് സമിതിയുടെ ചുമതല.
ബിജെപി നയിക്കുന്ന എൻഡിഎ സർക്കാരിനു കീഴിൽ പാഠപുസ്തകങ്ങളിൽ വരുത്തിയ കാതലായ തിരുത്തലുകൾ നേരത്തേതന്നെ വിവാദക്കൊടുങ്കാറ്റുയർത്തിയിരുന്നു. 11, 12 ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളിൽനിന്ന് ബാബറി മസ്ജിദിനെക്കുറിച്ചുള്ള പരാമർശങ്ങൾക്കു പകരം ‘മൂന്ന് മിനാരങ്ങളുള്ള നിർമിതി’എന്നു മാറ്റിയതും അയോധ്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചുരുക്കിയതും രണ്ടു വർഷംമുമ്പാണ്. പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലെ ‘മതേതരത്വം’എന്ന അധ്യായത്തിൽ, “2002ൽ ഗുജറാത്തിലുണ്ടായ ഗോധ്രനന്തര കലാപത്തിൽ ആയിരത്തിലധികം ആളുകൾ, പ്രത്യേകിച്ച് മുസ്ലിംകൾ കൂട്ടക്കൊല ചെയ്യപ്പെട്ടു” എന്നാണ് മുമ്പ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ‘മുസ്ലിംകൾ’ എന്ന വാക്ക് ഒഴിവാക്കി “2002ൽ ഗുജറാത്തിലുണ്ടായ ഗോധ്രനന്തര കലാപത്തിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടു” എന്ന് മാത്രമാക്കി മാറ്റുകയും ചെയ്തു. നമ്മുടെ ചരിത്രത്തിൽനിന്ന് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ മായ്ച്ചുകളയാനുള്ള ശ്രമം ആ വിഭാഗത്തിനെതിരേയുള്ള വംശഹത്യയിലേക്കാണ് നയിക്കാറുള്ളതെന്ന് ജെഎൻയുവിലെ സമകാലിക ഇന്ത്യൻ ചരിത്രവിഭാഗം പ്രഫസറായിരുന്ന ആദിത്യ മുഖർജി അന്നുതന്നെ മുന്നറിയിപ്പു നൽകിയിരുന്നു.
ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള ഹിന്ദുവിനെ ഉണർത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന ‘വിചാരധാര’യാണ് സംഘപരിവാറിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. ഈ കാഴ്ചപ്പാട് നടപ്പാക്കണമെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറ്റേണ്ടതുണ്ടെന്ന് ഗോൾവൾക്കർ തന്റെ പുസ്തകത്തിൽ നിർദേശിക്കുന്നുണ്ട്. സംഘപരിവാർ രാഷ്ട്രസങ്കൽപത്തിൽ ഉൾപ്പെടാത്ത ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും പുറന്തള്ളണമെങ്കിൽ പാഠപുസ്തകങ്ങളുടെ കാവിവത്കരണം അനിവാര്യമാണെന്നാണ് ഗോൾവൾക്കർ ‘വിചാരധാര’യിൽ പറഞ്ഞുവയ്ക്കുന്നത്.
ഫാസിസ്റ്റ് ചിന്താധാരയിൽ പ്രതിപക്ഷമില്ലാത്തതിനാൽ എതിർപ്പുകളോ ഭിന്നാഭിപ്രായങ്ങളോ വിലപ്പോകില്ല. നമ്മുടെ രാജ്യത്തെ മുഖ്യ പ്രതിപക്ഷകക്ഷികൾ ഈ അപകടം വേണ്ടത്ര ഗൗരവത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നു സംശയമുണ്ട്. നിലപാടുകളിൽ വെള്ളം ചേർത്തും മൃദുഹിന്ദുത്വത്താൽ മുഖം മിനുക്കിയും അധികാരത്തിന്റെ ഇടനാഴികളിൽ തിരിച്ചെത്താനുള്ള വഴികൾ മാത്രമാണ് അവർ ചിന്തിക്കുന്നത്. അതിലേക്കു നയിക്കേണ്ട ഭരണഘടനയോ ജനാധിപത്യ സംവിധാനം തന്നെയോ അവശേഷിക്കുമോ എന്ന ചോദ്യം കണ്ടില്ലെന്നു നടിക്കുന്നത് വിനാശകരമാകും. സ്വർണത്തേക്കാൾ വിലയുണ്ട് ഗാന്ധിജിയും മറ്റു രാഷ്ട്രശിൽപികളും ഉയർത്തിപ്പിടിച്ച സത്യത്തിന്.
21-08-2026
‘നൂറു സംശയങ്ങൾ ഒന്നിച്ചുവച്ചാലും ഒരു തെളിവാകില്ല.’ (കുറ്റവും ശിക്ഷയും-ദസ്തയേവ്സ്കി) ആലപ്പുഴ കരുവാറ്റയിൽ ഒമ്പതാംക്ലാസുകാരി അടുത്ത ബന്ധുവിനെ കൂട്ടുകാരെ വിട്ടു കൊലപ്പെടുത്തിയ സംഭവം ആരുടെയും ഉള്ളു പൊള്ളിക്കുന്നതായിരുന്നു. തകർന്ന കുടുംബബന്ധങ്ങളിലെ കുട്ടികളുടെ വേദനകളും മാതാപിതാക്കൾ ജീവിച്ചിരിക്കെ അവർ അനുഭവിക്കുന്ന അനാഥത്വവുമൊക്കെ ഹൃദയഭേദകമാണ്. എന്നിരിക്കിലും, കുട്ടിക്കാലത്തു സ്നേഹം കിട്ടാത്തത് കൊലപാതകത്തിന്റെ ന്യായീകരണമാക്കുന്നത് സൂക്ഷിച്ചുവേണം. അതു കോടതിയുടെ സൂക്ഷ്മപരിശോധനയിൽ നിശ്ചയിക്കപ്പെടേണ്ടതാണ്. പോലീസ് ഉൾപ്പെടെ ആരും തിടുക്കത്തിൽ നിഗമനങ്ങളിലെത്തുന്നതും പരസ്യപ്രസ്താവനകൾ നടത്തുന്നതും ഉചിതമല്ല. കൊല്ലപ്പെട്ടവർക്കു തങ്ങളുടെ ഭാഗം പറയാൻ അവസരമില്ലെന്നിരിക്കെ, തെളിവില്ലാതെ സംശയക്കൂട്ടിലും പ്രതിക്കൂട്ടിലുമാക്കരുത്; പ്രത്യേകിച്ചും പീഡന ആരോപണത്തിൽ. അതേസമയം, കരുവാറ്റക്കണ്ണാടി സമൂഹത്തിനുനേർക്കു തിരിച്ചുവയ്ക്കുകയും വേണം. അപ്പോൾ കാണാം തകർന്ന കുടുംബബന്ധങ്ങളിൽ ഏകാകികളാകുന്ന, അനാഥരാകുന്ന, സമനില തെറ്റുന്ന, കുറ്റവാളികളാകുന്ന ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ദൈന്യമുഖം. പലരും വ്യാജസ്നേഹിതരിലേക്കും സമൂഹമാധ്യമ-ലഹരിച്ചന്തകളിലേക്കും ഒളിച്ചോടുന്നു.
ഒമ്പതാം ക്ലാസുകാരി ബന്ധുവായ വയോധികനെ കൊല്ലാൻ ആൺസുഹൃത്തിനും കൂട്ടുകാർക്കും നിർദേശം കൊടുക്കുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ അതു വിദഗ്ധമായി ചെയ്തശേഷം വീഡിയോ പെൺകുട്ടിയെ കാണിക്കുന്നതും കവർച്ചനടത്തുന്നതും കുറ്റബോധമില്ലാതെ സംഭവം വിശദീകരിക്കുന്നതുമൊക്കെ പഠനവിധേയമാക്കണം. ഇതൊക്കെ ചെയ്ത കുട്ടികൾതന്നെയാണ് കൊല്ലപ്പെട്ടയാൾ മോശമായി ദേഹത്തു സ്പർശിച്ചെന്ന മൊഴിയും കൊടുത്തിരിക്കുന്നത്. അതേസമയം, ഫോൺ ഉപയോഗവും ആൺസൗഹൃദങ്ങളും വീട്ടിൽ വൈകിയെത്തിയതുമൊക്കെ തടഞ്ഞതാണ് പ്രകോപനമായതെന്ന റിപ്പോർട്ടുകളുമുണ്ട്. ഇരുവശങ്ങളും പരിശോധിക്കട്ടെ. സാഹചര്യങ്ങളാണ് കൊല്ലാനും കവർച്ച ചെയ്യാനും ഗുണ്ടാസംഘങ്ങളെപ്പോലെ തെരുവിൽ അഴിഞ്ഞാടാനും സഹപാഠികളെ വളഞ്ഞിട്ടു മർദിക്കാനും ക്രൂരമായ റാഗിംഗിനു വിധേയരാക്കാനും ലഹരി ഉപയോഗിക്കാനും പെൺകുട്ടികളെ അപമാനിക്കാനും മാതാപിതാക്കളെ ആക്രമിക്കാനുമൊക്കെ കുട്ടികളെ പ്രേരിപ്പിക്കുന്നതെങ്കിൽ ആ സാഹചര്യങ്ങളെ ആദ്യം അറസ്റ്റ് ചെയ്യേണ്ടതുണ്ട്. പക്ഷേ, അതൊക്കെ കൊടുംകുറ്റകൃത്യങ്ങളെ നിസാരവത്കരിക്കാൻ ഉപയോഗിക്കരുത്. എല്ലായ്പോഴും കുറ്റകൃത്യങ്ങളെ സാഹചര്യങ്ങൾകൊണ്ടു ഹരിച്ചാൽ നീതി കിട്ടില്ല.
കുടുംബത്തിൽനിന്നു സ്നേഹവും കരുതലും കിട്ടാത്തതിനാലോ അവ കൂടിപ്പോയതുകൊണ്ടോ അക്രമികളായവരുടെ ഇരകളാകാൻ വിധിക്കപ്പെട്ടവരല്ല മറ്റു മനുഷ്യർ. അങ്ങനെയാണെങ്കിൽ ഡൽഹിയിൽ നിർഭയയെ ബലാത്സംഗം നടത്തി കൊന്നവരുടെയും പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥിനെ ആക്രമിച്ച് മരണത്തിലേക്കു തള്ളിവിട്ടവരുടെയും തെരുവിൽ ഏറ്റുമുട്ടുന്ന വിദ്യാർഥികളുടെയുമൊക്കെ പൂർവകാലം പരിശോധിച്ചാൽ അതിനൊക്കെ കാരണമായി വളർത്തുദോഷവും ചീത്ത കൂട്ടുകെട്ടും മുതൽ അക്രമരാഷ്ട്രീയത്തിന്റെ പിന്തുണവരെ പല സാഹചര്യങ്ങളുണ്ടാകും. അതുവച്ചു ന്യായീകരിച്ചാൽ പിന്നെ കുറ്റവാളികളില്ല. സാഹചര്യങ്ങൾ കണക്കിലെടുത്ത് ശിക്ഷയുടെ തീവ്രത നിശ്ചയിക്കേണ്ടത് കോടതിയാണ്. അതിനുമുമ്പ്, സഹതാപ ചായം പൂശി കുറ്റവാളികളെ പുലികളിക്കിറക്കരുത്.
കരുവാറ്റ സംഭവത്തിന്റെ ഗൂഢാർഥങ്ങൾ പോലീസും മനഃശാസ്ത്രജ്ഞരും കോടതിയുമൊക്കെ കണ്ടെത്തട്ടെ. പക്ഷേ, വിപണിസാധ്യത ലക്ഷ്യമിട്ട് നിർമിക്കുന്ന അക്രമാസക്ത സിനിമകളും സമൂഹമാധ്യമങ്ങളിലെ വികലചിന്തകളും വിൽപനകേന്ദ്രീകൃത അൽഗോരിതങ്ങളും മയക്കുമരുന്നു ലഭ്യതയും ശിഥിലമായ കുടുംബബന്ധങ്ങളുമൊക്കെ ഉള്ളടത്തോളം കുറ്റകൃത്യങ്ങളിൽനിന്നു കുട്ടികളെ അകറ്റാൻ പരിമിതിയുണ്ട്. അതെന്തായാലും, ഇത്തരം അത്യപൂർവസംഭവങ്ങൾ നിരാശയ്ക്കു കാരണമല്ല. പാർട്ടിക്കൊടി പിടിക്കുന്നവരേക്കാൾ പ്രതികരണശേഷിയും സ്വതന്ത്രചിന്തയും രാഷ്ട്രീയബോധവുമുള്ള കുട്ടികൾ പുറത്തുണ്ടെന്ന് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾ തെളിയിച്ചു. എത്ര ആവർത്തിച്ച് മൈക്കിലൂടെ ആവശ്യപ്പെട്ടാലും പണ്ഡിതവേഷത്തിലെത്തിയാലും വർഗീയ അജൻഡകൾക്കു കൈപൊക്കില്ലെന്നും അവർ തെളിയിച്ചു. പ്രതീക്ഷകൾ വർധിച്ചിട്ടേയുള്ളൂ. പക്ഷേ, ഒടുവിലത്തെ കുട്ടിയും മയക്കുമരുന്നും വിദ്വേഷവും കത്തിയും താഴെയിടുവോളം ഒരു സമൂഹത്തിനും സംതൃപ്തമാകാനാകില്ല.
20-08-2026
മുണ്ടക്കൈയിലും ചൂരൽമലയിലും വിലങ്ങാട്ടും മൃതദേഹങ്ങൾ കുന്നുകൂടുന്നതു കണ്ടിട്ടും നയാപൈസ നൽകാതെ പൂഴ്ത്തിവച്ച ‘പിഎം കെയേഴ്സ് ഫണ്ട്’ മനുഷ്യത്വമുള്ളവരുടെ ഹൃദയത്തിലൂടെ ഒരു വാൾപോലെ കടന്നുപോകുന്നു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിൽ ആയിരക്കണക്കിനു കോടി രൂപ കെട്ടിക്കിടക്കുന്നെന്ന റിപ്പോർട്ട് സമ്മർദങ്ങൾക്കൊടുവിൽ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് പുറത്തുവിട്ടത്.
വയനാടിന്റെ നിലവിളി കേട്ട് സംസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും പാവപ്പെട്ട മനുഷ്യരുമൊക്കെ തങ്ങളാലാവുംവിധം സഹായിച്ചപ്പോഴും കേന്ദ്രസർക്കാർ പൊട്ടിക്കാതെ ഒളിപ്പിച്ച ഈ കുടുക്ക ഇനിയാർക്കു കൊടുത്താലും മലയാളിക്കു സന്തോഷമേയുള്ളൂ. നമുക്ക് മനുഷ്യരാണ് മുഖ്യം. പക്ഷേ, ആ ഫണ്ടിലെ ഓരോ ചില്ലിക്കാശിലും കേരളത്തിനു നിഷേധിച്ച ‘ചാവുപണം’ എന്നെഴുതിയിട്ടുണ്ട്.
2024-25 സാമ്പത്തികവർഷത്തിന്റെ അവസാനത്തിൽ 8,452 കോടി രൂപ നീക്കിയിരിപ്പുള്ള അക്കൗണ്ടിൽനിന്ന് ആ വർഷം ചെലവഴിച്ചത് വെറും 87.85 ലക്ഷം രൂപ. ഒരു ശതമാനം പോലുമില്ല. 2024 ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെത്തിയിരുന്നു. ആകാശത്തുനിന്ന് അദ്ദേഹം മുണ്ടക്കൈയും ചൂരൽമലയുമൊക്കെ കണ്ടു. ഭൂമിയിലിറങ്ങി ദുരിതബാധിത മേഖലയിലെ മനുഷ്യരെ കണ്ടു.
മേപ്പാടിയിലെ ആശുപത്രിയിൽ പിതാവും സഹോദരങ്ങളുമൊക്കെ നഷ്ടപ്പെട്ട നൈസ എന്ന കുഞ്ഞിനെ ലാളിച്ചു. ദുരിതമേഖലയിൽനിന്നുള്ള ഫോട്ടോ എല്ലായിടത്തുമെത്തി. പക്ഷേ, സഹായം ദുരിതമേഖലയിലെത്തിയില്ല. കോടതികൾക്കുപോലും കേരളത്തെ സഹായിക്കാൻ ആവശ്യപ്പെടേണ്ടിവന്നു. മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ വായ്പകൾ എഴുതിത്തള്ളണമെന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് പലതവണ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ചെയർമാനും ആഭ്യന്തര, പ്രതിരോധ, ധനകാര്യ മന്ത്രിമാർ എക്സ് ഒഫീഷ്യോ അംഗങ്ങളും പ്രധാനമന്ത്രി നാമനിർദേശം ചെയ്ത രണ്ട് അംഗങ്ങളുമുള്ള സംവിധാനമാണ് കേരളത്തെ ചവിട്ടിത്തേച്ചത്. പൊതുജനാരോഗ്യ അടിയന്തരാവസ്ഥയോ, മനുഷ്യനിർമിതമോ പ്രകൃതിദത്തമോ ആയ മറ്റേതെങ്കിലും അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ സഹായിക്കുന്നതിനാണ് പിഎം കെയേഴ്സ് ഫണ്ട്. എന്നാൽ, 2020 മാർച്ച് മുതൽ 2025 മാർച്ച് 31 വരെയുള്ള അഞ്ചുവർഷത്തിനിടെ ഫണ്ടിന്റെ അഞ്ചിലൊന്നു (18.7 ശതമാനം) മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്.
പിഎം കെയേഴ്സ് ഫണ്ട്, പിഎം ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾപോലും അനുവദിക്കേണ്ടെന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റിന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ നിർദേശം. ഇതു പൊതുജനങ്ങളിൽനിന്നു സമാഹരിക്കുന്നതിനാൽ സർക്കാരിനു കണക്കു പറയാൻ ഉത്തരവാദിത്വമില്ലെന്നായിരുന്നു മറുപടി. പക്ഷേ, വിദ്യാർഥികളുടെ കൂട്ടായ്മയായ സിജെപി സർക്കാരിനെ വെട്ടിലാക്കി.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് വിദേശത്ത് പഠിക്കാനായുള്ള പണം എവിടെനിന്നാണെന്ന് ബിജെപി സമൂഹമാധ്യമക്കാർ വലിയവായിൽ ചോദ്യമുന്നയിച്ചു. ഇതിന്റെ വിവരം ആവശ്യപ്പെട്ട് സൂററ്റിലെ ഒരു ബിജെപിക്കാരൻ ആർടിഐ ഫയൽ ചെയ്തിട്ടുമുണ്ട്. വടി കൊടുത്ത് അടി വാങ്ങി. ഒരു ചാനൽ ചർച്ചയിൽ ഈ ചോദ്യമുയർന്നപ്പോൾ, “സിജെപിക്ക് ഫണ്ടിങ് പിഎം കെയേഴ്സിൽനിന്നാണ് ലഭിക്കുന്നത്” എന്ന മറുപടിയാണ് വക്താവ് അശുതോഷ് രംഗ നൽകിയത്. പിന്നാലെ പിഎം കെയേഴ്സ് ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യമുയർന്നു. ഇതിനൊടുവിലാണ് ക്രൂരവും ദുരൂഹവുമായ പൂഴ്ത്തിവയ്പ് പുറത്തായത്.
ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം മുടങ്ങിയിരിക്കേ, ദേശീയ ദുരന്തപ്രതികരണനിധിയിൽ (എൻഡിആർഎഫ്) സംസ്ഥാനങ്ങൾക്ക് കൈമാറാനായി അംഗീകരിച്ച തുകയിൽ 53 ശതമാനവും ചെലവഴിച്ചിട്ടില്ലെന്ന സിഎജി റിപ്പോർട്ടും വന്നിട്ടുണ്ട്. 2024-25ൽ 11,474 കോടി വിട്ടുനൽകാൻ അനുമതിയായിട്ടും വിവിധ സംസ്ഥാനങ്ങൾക്ക് കൈമാറിയത് 5356 കോടി മാത്രം. കേന്ദ്ര ദുരന്തലഘൂകരണ ഫണ്ടി (എൻഡിഎംഎഫ്)ൽനിന്നു സംസ്ഥാനങ്ങൾക്ക് അനുവദിച്ച 2,868 കോടിയിൽ 719.72 കോടി മാത്രമാണ് നൽകിയത്; നാലിലൊന്ന്. മനുഷ്യർ നരകിക്കുന്പോൾ ദുരിതാശ്വാസമാകേണ്ട നിധിക്കു മുകളിൽ കേന്ദ്രസർക്കാർ ഭൂതത്തെപ്പോലെ കയറിയിരിക്കുകയാണ്. എന്തൊരു ദുരന്തമാണിത്; പ്രകൃതിയെത്ര ഭേദം!
19-08-2026
ട്രെയിനിൽ കുടിവെള്ളമില്ലാത്തതിനാൽ സ്റ്റേഷനിലെത്തുന്പോൾ കുപ്പിയുമായി ഓടുന്ന യാത്രികരെയും ഇന്ത്യൻ റെയിൽവേ ചതിച്ചു. കേരളത്തിലുൾപ്പെടെ പല സ്റ്റേഷനുകളിലെയും കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. ഈ കോളി ബാക്ടീരിയ എത്തുന്നത് പ്രധാനമായും മനുഷ്യവിസർജ്യത്തിൽനിന്നാണെന്ന് സർക്കാരിനും റെയിൽവേയ്ക്കും അറിയാം. പക്ഷേ, അവർ കുടിക്കുന്നത് ഈ വെള്ളമല്ലല്ലോ. ദിവസം മൂന്നുകോടി യാത്രക്കാരെങ്കിലും കയറിയിറങ്ങുന്ന, പ്രതിവർഷം ഏകദേശം 2.75 ലക്ഷം കോടി രൂപ വരുമാനമുള്ള പ്രസ്ഥാനമാണ് ഇത്ര ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്നത്. അവിടെയുമിവിടെയും ആഡംബര ട്രെയിനുകളും സ്റ്റേഷനുകളും ഉദ്ഘാടനം ചെയ്യാനെത്തുന്ന ഭരണ-ഉദ്യോഗ പ്രമാണിമാർ യാത്രക്കാർക്കുള്ള പൈപ്പിൽനിന്നു വെള്ളം കുടിച്ച് ടോയ്ലറ്റിലൊന്ന് ഇരുന്നിട്ടും മടങ്ങട്ടെ. അപ്പോഴറിയും, ഇ കോളി ബാക്ടീരിയ റെയിൽവേ നിർമിത മാലിന്യമലയുടെ ഒരറ്റം മാത്രമാണെന്ന്.
രാജ്യത്തെ നാല് റെയിൽവേ സോണുകളിലെ എട്ട് റെയിൽവേ സ്റ്റേഷനുകളിലുള്ള വാട്ടർ കൂളറുകളിലാണ് ഭക്ഷ്യവിഷബാധ, വയറിളക്കം, വൃക്ക തകരാറുകൾ എന്നിവയ്ക്കു കാരണമായേക്കാവുന്ന ഇ കോളി ബാക്ടീരിയ. ദക്ഷിണ റെയിൽവേയിലെ പാലക്കാട്, കോയമ്പത്തൂർ, സൗത്ത് സെൻട്രലിലെ ഹൈദരാബാദ്, സെൻട്രലിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ഭിവണ്ടി റോഡ്, കല്യാൺ, ലോനവാല, ഈസ്റ്റേൺ റെയിൽവേയിലെ മധുപുർ എന്നീ സ്റ്റേഷനുകളിലെ വെള്ളത്തിലും ബാക്ടീയ ഉണ്ട്. മറ്റു വൃത്തികേടുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 512 സബ് അർബൻ ഇതര ഗ്രേഡ് സ്റ്റേഷനുകളിൽ നടത്തിയ പരിശോധനകളിൽ വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യങ്ങളില്ലെന്നു കണ്ടെത്തി. പരിശോധന നടത്തിയ 512 സ്റ്റേഷനുകളിലെ 458 സ്റ്റേഷനുകളിലും മിനിമം അവശ്യ സൗകര്യങ്ങൾ പോലുമില്ല.
സിഎജി കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനുകളിലെ സ്ഥിതിയാണ്. പല ട്രെയിനുകളും മാലിന്യവണ്ടികളായി. ടോയ്ലെറ്റുകളിൽ നിവൃത്തിയുണ്ടെങ്കിൽ ആളുകൾ കയറില്ല. ദീർഘദൂര ട്രെയിനുകളിലാണെങ്കിൽ യാത്ര തുടങ്ങി മണിക്കൂറുകൾക്കകം വൃത്തിഹീനമാകും. ജനറൽ കോച്ചുകളിലെ സ്ഥിതി കൂടുതൽ പരിതാപകരമാണ്. ആവശ്യത്തിനു വെള്ളമില്ലാത്തതും ശുചിയാക്കാൻ ആളില്ലാത്തതുമാണ് മുഖ്യകാരണങ്ങൾ. ട്രെയിനിലെ വെള്ളം വായ കഴുകാൻപോലും മിക്ക യാത്രക്കാരും ഉപയോഗിക്കാറില്ല. പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതിനുള്ള പാത്രം നിറഞ്ഞുകവിഞ്ഞ് കിടക്കുന്നതും പതിവാണ്. എലി, പാറ്റ, പാന്പ് തുടങ്ങിയവയ്ക്ക് ആവശ്യമുള്ളതെല്ലാം ഒരിടത്തുനിന്നു കിട്ടും. ദീർഘദൂര ട്രെയിനുകളിൽ യാത്രക്കാരുടെ ദുരിതം വലതുകാൽ വച്ചു കയറുന്പോഴേ തുടങ്ങും. ബുക്ക് ചെയ്ത സീറ്റിലെ കൈയേറ്റക്കാർ മിക്കവാറും ഉറക്കത്തിലായിരിക്കും. വിളിച്ചെഴുന്നേൽപ്പിക്കാനാകാത്തത്ര ഉറക്കം! വർഷങ്ങളായുള്ള പരാതിയാണെങ്കിലും റെയിൽവേയും കൂർക്കം വലിച്ചുറങ്ങുകയാണ്. തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകളും മുതിർന്നവരുമൊക്കെ പലപ്പോഴും നിന്നു യാത്ര ചെയ്യേണ്ടിവരും. സ്ത്രീകളുടെ സുരക്ഷിതത്വമില്ലായ്മയും മോഷണവും ഗുണ്ടായിസവുമൊക്കെ ഓരോ ദിവസവും വർധിക്കുകയാണ്. സ്വർണവും പണവും മൊബൈൽ ഫോണും മാത്രമല്ല, ഉറങ്ങിയെഴുന്നേൽക്കുന്പോൾ ചെരിപ്പുപോലും കാണില്ല. ടിടിഇയും റെയിൽവേ പോലീസുമൊക്കെ പരന്പരാഗത ആചാരങ്ങളെന്നേയുള്ളൂ.
തീവെട്ടിക്കൊള്ള തുടങ്ങുന്നത് തീവണ്ടിയിലല്ല, ടിക്കറ്റ് ബുക്ക് ചെയ്യുന്നിടത്താണ്. കൺഫേം ചെയ്ത ടിക്കറ്റ് ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് കാൻസൽ ചെയ്താൽപോലും വലിയ പിഴയാണ്. എസി ഫസ്റ്റ് ക്ലാസിന് 240 രൂപയും, എസി സെക്കൻഡിന് 200 രൂപയും, എസി 3-ടയർ/ചെയർ കാറിന് 180 രൂപയും, സ്ലീപ്പറിന് 120 രൂപയും, സെക്കൻഡ് ക്ലാസിന് 60 രൂപയും കുറയ്ക്കും. ഒന്നിലധികം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഓരോന്നിനും പണം നഷ്ടമാകും. 48 മുതൽ 12 മണിക്കൂർ വരെ ടിക്കറ്റ് തുകയുടെ 25 ശതമാനം. 12 മുതൽ 4 മണിക്കൂർ വരെ (അല്ലെങ്കിൽ ചാർട്ട് തയാറാക്കുന്നത് വരെ) 50 ശതമാനം. അതിനു ശേഷമാണെങ്കിൽ ഒന്നും കിട്ടില്ല. പക്ഷേ, റദ്ദാക്കിയ ടിക്കറ്റ് അപ്പോൾതന്നെ പൂർണനിരക്കിൽ വിറ്റു കാശാക്കുകയും ചെയ്യും. 2019-23 കാലഘട്ടത്തിൽ മാത്രം കാൻസലേഷൻ ചാർജ് ഇനത്തിൽ 6,113 കോടി രൂപ റെയിൽവേ പിടിച്ചെടുത്തു. ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നു പറയുന്ന സർക്കാർ ഇതറിയണം.
കാൻസലേഷൻ കൊള്ള, ട്രെയിനിലെയും സ്റ്റേഷനിലെയും ശുചിത്വമില്ലായ്മ, മോശം ഭക്ഷണം, സുരക്ഷിതത്വമില്ലായ്മ, തിരക്ക്, മോഷണം... ഇപ്പോൾ വിസർജ്യാവശിഷ്ട കുടിവെള്ളവും. ഒന്നും പരിഹരിക്കാനാകാത്തതല്ല. ചുമതലപ്പെട്ടവർക്കു തോന്നിയിട്ടില്ല. ഇ കോളി ബാക്ടീരിയയാണ്; ഈ കെടുകാര്യസ്ഥത മാറാരോഗവും.
18-08-2026
പ്ലസ് ടു, നീറ്റ്-യുജി എന്നിവയ്ക്കുശേഷം യുജിസി-നെറ്റ് പരീക്ഷയും നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എന്‍ടിഎ) “കുള’’മാക്കി. ഈ ഏജൻസി ലക്ഷക്കണക്കിനു വിദ്യാർഥികളുടെ അധ്വാനവും സമയവും ഭാവിയും അവതാളത്തിലാക്കിക്കഴിഞ്ഞു. നിരവധി വിദ്യാർഥികൾ ജീവനൊടുക്കി. പക്ഷേ, അവിശ്വസനീയം! ഏജൻസി ആരോടും ഒരുത്തരവാദിത്വവുമില്ലാതെ വാഴുന്നു. വന്ദേമാതരത്തിന്റെ ചരണം തെറ്റിയോ എന്ന് അന്വേഷിക്കുന്നതിന്റെ നാലിലൊന്നു ശ്രദ്ധ സർക്കാരിന് ഈ രാജ്യത്തെ വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും ഭാവിയെക്കുറിച്ച് ഉണ്ടായിരുന്നെങ്കിൽ ഈ ഏജൻസിയുടെ നടത്തിപ്പുകാർ എന്നേ ജയിലിലാകുമായിരുന്നു. കാവിവത്കരിച്ച സിലബസും താറുമാറായ പരീക്ഷാ നടത്തിപ്പും വിദ്യാഭ്യാസമേഖലയെ പിന്നോട്ടടിച്ചു. അതു കെടുകാര്യസ്ഥതകൊണ്ടു മാത്രമല്ലാത്തതിനാൽ മന്ത്രിയെയും എൻടിഎ ഡയറക്ടർ ജനറലിനെയും ജീവനക്കാരെയും മാറ്റി പ്രതിഷ്ഠിച്ചതുകൊണ്ടു മാത്രമായില്ല. വിദ്യാർഥികളും അധ്യാപകരും മതേതരസമൂഹവും ജാഗ്രത പാലിക്കണം.
കോളജുകളിലേക്കും സർവകലാശാലകളിലേക്കുമുള്ള ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രഫസർ നിയമനങ്ങൾ, പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്കായി ജൂൺ 22 മുതൽ 30 വരെ 87 വിഷയങ്ങളിലായാണ് യുജിസി നെറ്റ് പരീക്ഷ നടത്തിയത്. ലക്ഷങ്ങൾ പരീക്ഷ എഴുതി. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പരീക്ഷകളിൽ ഒട്ടേറെ പിഴവുകളും ചോദ്യങ്ങളുടെ ആവര്‍ത്തനവും ഉണ്ടായതായി എന്‍ടിഎ സമിതിയാണ് കണ്ടെത്തിയത്. ഇംഗ്ലീഷ് പരീക്ഷയിലെ 150 ചോദ്യങ്ങളില്‍ 67എണ്ണം 2024 പരീക്ഷയിലെ ചോദ്യങ്ങളോടു സാമ്യമുള്ളവയായിരുന്നു. സോഷ്യോളജി പരീക്ഷയിൽ സാമൂഹിക ശാസ്ത്രജ്ഞരുടെ പേരുകളടക്കം തെറ്റി. വ്യാകരണപ്പിഴവുകൾ വേറെ. പുനഃപരീക്ഷ സെപ്റ്റംബര്‍ 9, 10 തീയതികളില്‍ നടത്തും. വിദ്യാർഥികളുടെ രണ്ടര മാസം പാഴായി. ആരുമില്ല ഉത്തരവാദികൾ. പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയം അടിമുടി പാളിയതും നീറ്റ്-യുജി പരീക്ഷയുടെ ചോദ്യപേപ്പർ 2024ലും 2026ലും ചോർന്നതും ഉൾപ്പെടെ നിരവധി പരീക്ഷാ ക്രമക്കേടുകൾ പരിഗണിച്ചാൽ ഈ ഏജൻസിക്ക് ഒരു പ്രൈമറി സ്കൂൾ പരീക്ഷപോലും നടത്താന്‍ ശേഷിയില്ലെന്നു തെളിഞ്ഞിരിക്കുകയാണ്. പിരിച്ചുവിടുക മാത്രമാണ് പോംവഴിയെന്ന് വിദ്യാർഥികളും ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നട്ടെല്ലാകേണ്ട എൻടിഎ പ്രവർത്തിച്ചത് 24 സ്ഥിരം ജീവനക്കാരെയും 197 കരാർ-പുറം തൊഴിലാളികളെയും ആശ്രയിച്ചാണെന്ന വാർത്ത നടുക്കുന്നതായിരുന്നു. ചോദ്യക്കടലാസ് ചോർച്ച വിവാദമായതോടെ 47 കരാർ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനെത്തുടർന്ന് വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റ പ്രൾഹാദ് ജോഷി ‘ബിൽഡ് ന്യൂ എൻടിഎ’ എന്ന പേരിൽ വിവിധ തസ്തികകളിലേക്കു നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുമുണ്ട്. പക്ഷേ, ഇതും കരാർ അടിസ്ഥാനത്തിലാണ്. ഓരോ വിദ്യാർഥിയുടെയും അഭിലാഷങ്ങൾ നിറവേറ്റുന്ന ശക്തവും സുതാര്യവും വിശ്വസനീയവുമായ പരീക്ഷാ സംവിധാനം ഒരുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ച് ഒരാഴ്ച തികയുംമുന്പാണ് നെറ്റ് പരീക്ഷ റദ്ദാക്കിയത്. അതിനു 10 ദിവസം മുന്‍പാണ്, പൊതുപരീക്ഷാ (അനുചിത മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ 2026 പാർലമെന്റ് പാസാക്കിയെന്നും അതു പരീക്ഷാ സമ്പ്രദായത്തെ കരുത്തുറ്റതാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകിയത്. പ്രത്യേക കർമസേന, അതിവേഗ കോടതികൾ, സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചന... ഒന്നും ഫലിച്ചില്ല. അതിനിടെയാണ് നെറ്റും കീറിയത്!
2018ൽ സൊസൈറ്റിയായി വിദ്യാഭ്യാസ മന്ത്രാലയം രജിസ്റ്റർ ചെയ്ത എൻടിഎയെ പാർലമെന്ററി പരിശോധനയുടെ പരിധിയിൽനിന്നു മാറ്റിനിർത്തിയതും അക്കൗണ്ടുകൾ സിഎജി (കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) നേരിട്ട് ഓഡിറ്റ് ചെയ്യുന്നതിന് പകരം സിഎജിക്കു കീഴിലുള്ള സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റുമാരെ ഏൽപ്പിച്ചതും, നിർണായക ജോലികൾ വേണ്ടപ്പെട്ടവർക്കു കരാർകൊടുത്തതുമൊക്കെ ദുരൂഹമാണ്. പാർലമെന്റിന്റെയോ സർക്കാരിന്റെയോ നിയന്ത്രണങ്ങൾ ഒഴിവാക്കി രാഷ്ട്രീയ താത്പര്യങ്ങൾക്കുള്ള കാര്യാലയമായി എൻടിഎയെ ചുരുക്കിക്കളഞ്ഞവർക്ക്, കെടുകാര്യസ്ഥതയും അഴിമതിയും അവഗണിച്ചും അതിനെ സംരക്ഷിക്കേണ്ടിവന്നിരിക്കുന്നു. 2024ലെ ചോദ്യപേപ്പർ ചോർച്ച മുതൽ ഉപദേശവും താക്കീതുമല്ലാതൊന്നും കോടതികളിൽനിന്നുപോലും ഉണ്ടാകുന്നില്ല. പരീക്ഷ നടത്തിയും റദ്ദാക്കിയും ചോദ്യപേപ്പർ വിറ്റും വിദ്യാർഥികളും കുടുംബാംഗങ്ങളും ഉൾപ്പെടെ കോടിക്കണക്കിനാളുകളുടെ ജീവിതം തട്ടിക്കളിക്കുന്ന എൻടിഎയ്ക്കെതിരേ ചുവപ്പുകാർഡുയർത്തുന്നില്ല. രാഷ്ട്രീയ റഫറിമാരുള്ളിടത്തോളം എൻടിഎ ഔട്ടാകില്ല.
17-08-2026
വിലയിടിവിനോടും കാലാവസ്ഥയോടും പ്രാകൃത, കർഷകവിരുദ്ധ നിയമങ്ങളോടും വന്യജീവികളോടും വനംവകുപ്പിനോടും സർക്കാരുകളോടും പൊരുതി തോറ്റിട്ടും ഞങ്ങളുടെ തീൻമേശയിൽ അന്നമെത്തിക്കുന്ന കർഷകരേ...
വിജയിക്കുകയും ഇത്തിരിയെങ്കിലും ലാഭമുണ്ടാക്കുകയും ചെയ്യുന്ന കർഷകർ എന്നും സവിശേഷവാർത്തയാണ്. പക്ഷേ, എല്ലാ കർഷകരും വിജയിക്കുകയും അത് എടുത്തുപറയേണ്ട സംഭവമല്ലാതാകുകയും ചെയ്യുന്ന കാലത്തെക്കുറിച്ചുള്ള കർമപദ്ധതി ഇല്ലെങ്കിൽ ചിങ്ങപ്പുലരിയെ കർഷകദിനം എന്നു വിളിക്കുന്നതിൽ ഒരർഥവുമില്ല. സമൃദ്ധിയുടെ വിധാതാക്കളായ കർഷകരും തൊഴിലാളികളുമാണ് നാടിന്റെ പത്തായപ്പുരകൾ നിറയ്ക്കുന്നത്. പക്ഷേ, അവരുടെ കീശയാണോ കണ്ണുകളാണോ നിറയുന്നതെന്ന് ഒരന്വേഷണവുമില്ല. എല്ലാ സംരംഭങ്ങളിലേക്കും യുവാക്കൾ ആത്മവിശ്വാസത്തോടെ എത്തുന്നുണ്ട്. പക്ഷേ, കാർഷികമേഖലയിലേക്ക് എത്ര പേർ? പ്രസംഗമല്ലാതെ, അടിസ്ഥാനപരമായ ഒരു മാറ്റത്തിന്റെ പ്രതീക്ഷ നൽകാൻ സർക്കാരിനു കഴിയുമെങ്കിൽ കർഷകദിനം കർഷകരുടേതാകും.
റബറിന്റെ താങ്ങുവില 200ൽനിന്ന് 250 ആക്കിയത് സംസ്ഥാനത്തെ പുതിയ സർക്കാരിന്റെ നീതിയായിരുന്നു. 250 എന്നത്, വർഷങ്ങൾക്കു മുന്‍പത്തെ ആവശ്യമായിരുന്നു. ചെലവ് വീണ്ടും വർധിച്ചു. എങ്കിലും റബർ കർഷകരുടെ ആത്മവിശ്വാസം തെല്ലെങ്കിലും ഉയർത്തി. ഇത്തരം തീരുമാനങ്ങൾ മറ്റു മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കേണ്ടതുണ്ട്. പാലക്കാട്, തൃശൂർ, ആലപ്പുഴ, കോട്ടയം... എവിടെയുമാകട്ടെ കേരളത്തിലെ നെൽപ്പാടങ്ങളിൽ നെല്ലു വിതച്ച് കണ്ണീരു കൊയ്യാൻ തുടങ്ങിയിട്ടു വർഷങ്ങളായി.
പാടം ഒരുക്കുന്നതു മുതൽ കൊയ്ത്തുവരെയുള്ള ക്ലേശങ്ങൾ അവിടെ നിൽക്കട്ടെ. ഏതാനും വർഷങ്ങളായി ഒരു തവണപോലും യഥാസമയം നെല്ലു സംഭരിക്കാനോ വില കൊടുക്കാനോ സർക്കാരിനു കഴിഞ്ഞിട്ടില്ല. ഇത്തവണ ശരിയാക്കുമെന്നു പറയാതെ ഒരു കൊയ്ത്തുകാലവും കടന്നുപോയിട്ടില്ല. നെല്ല് കൊയ്ത് പാടത്ത് കൂട്ടിയ കർഷകർ പ്രതിഷേധിക്കുന്നത് കൊയ്ത്തനുബന്ധ ജോലിയായി സ്ഥിരപ്പെട്ടു. ഒരു വർഷംപോലും കൃഷിവകുപ്പോ സപ്ലൈകോയോ യഥാസമയം നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമകളുമായി ധാരണയിലെത്തുകയോ തർക്കമില്ലാതെ നടപ്പാക്കുകയോ ചെയ്തിട്ടില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നെൽകൃഷിക്ക് ഇനി ബോണസ് നൽകേണ്ടതില്ലെന്നു കേന്ദ്രം ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ പറഞ്ഞത്. രാജ്യത്ത് ധാന്യോത്പാദനം ആവശ്യത്തിലധികമായതിനാൽ നെല്ലുസംഭരണത്തിനായി കേരളം നൽകുന്ന പ്രോത്സാഹന ബോണസ് നിർത്തലാക്കണമത്രേ. പകരം പയറുവർഗങ്ങൾ, എണ്ണക്കുരു, ചെറുധാന്യം എന്നിവയ്ക്കു പ്രാധാന്യം നൽകാനാണ് സംസ്ഥാനത്തിനു നൽകിയ നിർദേശം.
പട്ടിണികൊണ്ടു പൊറുതിമുട്ടുന്ന കോടിക്കണക്കിനു മനുഷ്യരുള്ള രാജ്യത്ത് ധാന്യങ്ങൾ എങ്ങനെയാണ് ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നതെന്ന് വിശദീകരിച്ചിട്ടില്ല. അതുപോലെ നെൽപ്പാടങ്ങൾ, എണ്ണക്കുരു ഉൾപ്പെടെയുള്ള കൃഷികൾക്കു വേണ്ടി നികത്താമോ എന്നും മിച്ചധാന്യക്കാലം ഇനിയെന്നും ഉണ്ടാകുമോ എന്നൊന്നും കേന്ദ്രത്തിനു നിശ്ചയമുള്ളതായി തോന്നുന്നില്ല. വിവാദമാകുകയും സംസ്ഥാനങ്ങൾ നിർദേശം തള്ളിക്കളയുകയും ചെയ്തതോടെ അതൊരു നിർദേശം മാത്രമായിരുന്നെന്നു പറഞ്ഞ് പിൻവലിയുകയും ചെയ്തു.
കാപ്പി, കുരുമുളക്, ഏലം, പച്ചക്കറി, കന്നുകാലിവളർത്തൽ... ഒന്നിനുമില്ല സാന്പത്തിക ഉറപ്പ്. കുരുമുളകിനും ഏലത്തിനും ചില അവസരങ്ങളിൽ ഉണ്ടാകുന്ന വർധന വാർത്തയിലൂടെ നാം അറിയും. പക്ഷേ, ബാക്കി എല്ലായ്പോഴും വിലയിടിയുന്നതും കാലാവസ്ഥാ വ്യതിയാനത്താൽ വൻനഷ്ടം വരുന്നതും കർഷകൻ മാത്രം അറിയും. ക്ഷമയുടെ നെല്ലിപ്പലക കണ്ട കർഷകരുടെ ഡൽഹി സമരം ഒഴിച്ചാൽ കർഷകർ രാജ്യത്തൊരിടത്തും പരിധിക്കപ്പുറം പ്രതിഷേധിക്കാറില്ല. ഇതു സർക്കാരുകൾക്കറിയാം.
കാർഷികമേഖലയിലെ സമഗ്രസംഭാവനയ്ക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം ദിവസങ്ങൾക്കുമുന്പു നേടിയ പത്മശ്രീ ചെറുവയൽ രാമൻപോലും ജീവിക്കാൻ കഷ്ടപ്പെടുന്നത് കണ്ട നാടാണിത്. പലരും കൊടുക്കുന്ന പുരസ്കാരത്തുകകൊണ്ടല്ല, കൃഷിലാഭംകൊണ്ടാണ് കർഷകരും മക്കളും ജീവിക്കേണ്ടത്. വിലയിടിവ്, കാലാവസ്ഥാ വ്യതിയാനം, ഉയർന്ന ഉത്പാദനച്ചെലവ് എന്നിവ നമ്മുടെ കൃഷിയിടങ്ങളെ ഭാഗികമായോ പൂർണമായോ തരിശുനിലങ്ങളാക്കി.
മണ്ണുകൊണ്ട് ചിറ കെട്ടുന്നതല്ലാതെ കാർഷികമേഖലയിലെ പ്രതിസന്ധികളെയും കൃഷിവകുപ്പുകളുടെ കെടുകാര്യസ്ഥതയെയും തടയാൻ ദീർഘപദ്ധതികളുടെ സുസ്ഥിരമായ അണക്കെട്ടുകളില്ല. ചന്തകളെയും മാവേലിസ്റ്റോറുകളെയും സൂപ്പർമാർക്കറ്റുകളെയും ഓൺലൈൻ സ്റ്റോറുകളെയുമല്ലാതെ അവയുടെ സ്രോതസായ കർഷകരെ അറിയാത്ത തലമുറ മാത്രമല്ല സർക്കാരുകളും ഭയപ്പെടുത്തുന്നു.
ചിങ്ങം ഒന്നിന്റെ കർഷകദിനം ആചരിക്കണം. അതിനുമുന്‍പ്, ഈ വ്യവസ്ഥിതി പഞ്ഞക്കർക്കിടകത്തിൽ ബന്ധിച്ച കർഷകരെ മോചിപ്പിക്കണം. വിലയിടിവിനോടും കാലാവസ്ഥയോടും പ്രാകൃത, കർഷകവിരുദ്ധ നിയമങ്ങളോടും വന്യജീവികളോടും വനംവകുപ്പിനോടും സർക്കാരുകളോടും പൊരുതി തോറ്റിട്ടും ഞങ്ങളുടെ തീൻമേശയിൽ അന്നമെത്തിക്കുന്ന കർഷകരേ, ഉണ്ണുന്ന ചോറിനു മാപ്പ്!
15-08-2026
മനുഷ്യരെ രണ്ടാംതരം പൗരന്മാരാക്കുന്ന വണ്ടിച്ചെക്കുകൾ ഇന്നല്ലെങ്കിൽ നാളെ മാറിയേ തീരൂ.അത് അംഗീകരിക്കാതെ ശുദ്ധികലശങ്ങളുമായി മുന്നോട്ടു പോകുകയാണെങ്കിൽ ഈ രാജ്യംഅതിന്റെ അനിവാര്യമായ ശുദ്ധികലശത്തിനു സമയം നിശ്ചയിക്കും. ജയ് ഹിന്ദ്!
നേരോ, ഈ രാജ്യത്തെ ഉന്നതനായ ഒരു നേതാവ് ദളിതനായതിന്റെ പേരിൽ, അദ്ദേഹം പ്രസംഗിച്ച ഇടം ശുദ്ധികലശം നടത്തിയെന്നോ? ശരിയായിരിക്കില്ല. ആണെങ്കിൽ, 80 വർഷം പഴക്കമുള്ള ആ ചെക്ക് വീണ്ടും മടക്കിയിരിക്കുന്നു! എല്ലാവർക്കും സ്വാതന്ത്ര്യമെന്നു പറഞ്ഞ് 1947 ഓഗസ്റ്റ് 15ന് ഭരണഘടനാ നിർമാണസഭ ഒപ്പിട്ട ഇന്ത്യയുടെ ഏറ്റവും മൂല്യമുള്ള ചെക്ക്! സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും അക്കൗണ്ടുകൾ കാലിയാണ്.
അനേകായിരം സ്വാതന്ത്ര്യസമര പ്രസംഗങ്ങൾ, ഭരണഘടനയെ ആണയിട്ടുള്ള സത്യപ്രതിജ്ഞകൾ, ചിട്ടവട്ടങ്ങൾ പാലിച്ചുള്ള ദേശീയഗാന-ഗീതാലാപങ്ങൾ, ദേശീയപതാകാ വന്ദനങ്ങൾ, സാന്പത്തികശക്തി, ലോകമാതൃക... പ്രകടനങ്ങളും വായാടിത്തങ്ങളുമായി നമ്മളീ ചതുപ്പുനിലങ്ങളിൽ നിശ്ചലരായിരിക്കുന്നു. ഇന്ന് ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് ഒരു സ്വപ്നമുണ്ട്. അടിമത്ത മൊത്തവ്യാപാരികളായിരുന്ന സാമ്രാജ്യത്വത്തെ കപ്പൽകയറ്റിയ അനേകായിരം സ്വാതന്ത്ര്യസമരസേനാനികൾ കണ്ട സ്വപ്നം. അതു പങ്കുവയ്ക്കുംമുന്‍പ്, 80-ാം സ്വാതന്ത്ര്യദിനത്തിൽ എവിടെയാണ് നാം ശയിക്കുന്നതെന്നറിയാൻ ഉത്തരാഖണ്ഡിലേക്കു പോകണം.
ഉത്തരാഘണ്ഡിലെ ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് എട്ടാം തീയതി രാജ്യസഭാ പ്രതിപക്ഷനേതാവും കോൺഗ്രസ് ദേശീയാധ്യക്ഷനുമായ മല്ലികാർജുൻ ഖാര്‍ഗെ വിജയശംഖനാഥ് റാലിയെ അഭിസംബോധന ചെയ്തിരുന്നു. പത്താം തീയതി ബിജെപിയുമായി ബന്ധമുള്ള സംഘടന ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധീകരണത്തിനായി യാഗം നടത്തി. ഖാർഗെ തന്നെയാണ് ഇക്കാര്യം രാജ്യസഭയിൽ അറിയിച്ചത്.
പക്ഷേ, ഇതിൽ പുതുമയില്ല. സാധാരണക്കാരായ ദളിതരും ആദിവാസികളും നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനത്തിന്റെ നിന്ദ്യമായ മറ്റൊരധ്യായം മാത്രം. ഖാർഗെ പറഞ്ഞു: “സംഭവത്തെ രാഷ്ട്രീയ തർക്കമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഇതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ അവഗണിക്കാനാകില്ല. എന്നെ സംരക്ഷിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. പോരാടാനുള്ള കരുത്ത് എനിക്കുണ്ട്. എന്നാൽ നിങ്ങളെന്നെ തൊട്ടുകൂടാത്തവനായി കാണുകയും ശുദ്ധീകരണം നടത്തി അവഹേളിക്കുകയും ചെയ്യുന്നു.
ഇതു രാജ്യത്തെ വിഭജിക്കുന്നതാണ്. ബിജെപിയുടെ ആശയങ്ങളിൽ വിശ്വസിക്കുന്നവർ മതത്തിന്റെ പേരിൽ ശുദ്ധീകരണം നടത്തുന്നത് രാജ്യത്തിനു ദോഷമാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്യണം.”ഇതറിഞ്ഞ ഉപരാഷ്ട്രതി സി.പി. രാധാകൃഷ്ണന്റെ മറുപടി ഈ സ്വാതന്ത്ര്യദിനത്തിന്റെ ഏറ്റവും ഉദാത്തമായ സന്ദേശമായി. “അയിത്താചരണം പാപമല്ലെങ്കിൽ, പിന്നെ ലോകത്ത് പാപം എന്നൊന്നില്ല. ഖാർഗെയെ അപമാനിക്കുന്നത് എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ്.” പക്ഷേ, ദീപികയുടേത് ഉൾപ്പെടെ, ഈ വാർത്തയ്ക്കു ചുവട്ടിലുള്ള സമൂഹമാധ്യമങ്ങളിലെ കമന്റുകൾ, ഉപരാഷ്ട്രപതി ചൂണ്ടിക്കാണിച്ച പാപികളുടെ സങ്കേതം ഏതാണെന്നു സ്വയം വെളിപ്പെടുത്തുന്നു.
കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞത്, സംഭവം അത്യന്തം ഖേദകരമാണെന്നും ബിജെപിക്കു പങ്കില്ലെന്നുമാണ്. സംഘപരിവാർ സംഘടനകളിൽ ഏതെങ്കിലുമൊന്ന് ദളിതരെയോ ആദിവാസികളെയോ ന്യൂനപക്ഷങ്ങളെയോ ആക്രമിക്കുന്പോഴൊക്കെ ബിജെപിയും കേന്ദ്രസർക്കാരും ഈ തള്ളിപ്പറയൽ മുഖംമൂടി യഥേഷ്ടം അണിഞ്ഞിട്ടുണ്ട്. പക്ഷേ, തുടർനടപടിയില്ലാത്ത ആ മൗനം സമ്മതമാണെന്നു കരുതുന്ന വർഗീയസംഘങ്ങൾ ആയുധങ്ങൾ മൂർച്ചകൂട്ടിക്കൊണ്ടേയിരിക്കുകയാണ്. ഈ സവർണരോഗികളെ തള്ളിപ്പറയുന്നതിനൊപ്പം കഠിനവകുപ്പുകൾ ചുമത്തി അഴിക്കുള്ളിലാക്കിയാൽ നേരിയൊരു മുന്നറിയിപ്പെങ്കിലുമായേനേ.
നമുക്കൊരു സ്വപ്നമുണ്ട്. ഹിമാലയം മുതൽ കന്യാകുമാരിവരെ രാഷ്ട്രീയാപചയങ്ങളിൽ കുടുങ്ങാതെ, മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ, പ്രത്യയശാസ്ത്രത്തിന്റെ തടവറകളില്ലാതെ, സവർണബോധമെന്ന പ്രാകൃതത്വമില്ലാതെ, കറുത്തവരെന്നോ വെളുത്തവരെന്നോ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ ഏകോദരസഹോദരങ്ങളെപ്പോലെ നമുക്കു ജീവിക്കാനാകുന്ന ഇന്ത്യ. ഈ മണ്ണിന്റെ മക്കളിൽ ഒരാൾ മറ്റൊരാളെ ഭ്രഷ്ട് കൽപ്പിക്കാത്ത, സഹജീവിയുടെ സാന്നിധ്യത്തിന്റെ പേരിൽ നിർജീവമായ കല്ലിനെയും മണ്ണിനെയും ശുദ്ധീകരിക്കാൻ ഇറങ്ങിപ്പുറപ്പെടാത്ത, ജാതിവ്യവസ്ഥ അപമാനമാണെന്നു കരുതുന്ന, ശാസ്ത്രബോധമുള്ള ഒരു തലമുറയെക്കുറിച്ചുള്ള സ്വപ്നം.
ശത്രുക്കളെ തേടിനടക്കുന്ന ആൾക്കൂട്ടങ്ങളില്ലാത്ത ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം. 1947ൽ നാം ബ്രിട്ടീഷുകാരിൽനിന്നു സ്വതന്ത്രരായി. പക്ഷേ, പത്തിമടക്കിക്കിടന്നിരുന്ന തിന്മകൾ ചങ്ങലകളുമായി മാളത്തിൽനിന്നു പുറത്തിറങ്ങി. അവർ കാട്ടുനീതിയുടെ സ്മൃതികളുമായി രാജ്യത്തെ പിന്നോട്ടു കെട്ടിവലിക്കുന്നു. ന്യൂനപക്ഷങ്ങളുടെ സ്ഥാനം അളക്കുന്ന ചിന്താധാരകളെ പൊടിതട്ടിയെടുക്കുന്നു. നമ്മുടെ ദേശീയകവിയുടെ സ്വപ്നംപോലെ മനസ് ഭയരഹിതവും ശിരസ് ഉയർത്താവുന്നതുമായ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക് ഇന്ത്യ ഉയരട്ടെ.
ഉത്തരേന്ത്യയെന്നോ ദക്ഷിണേന്ത്യയെന്നോ വ്യത്യാസമില്ലാതെ അവനവന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും നിയമാനുസൃതമായ വേഷം ധരിക്കാനും വർഗീയവാദികളാൽ ചോദ്യം ചെയ്യപ്പെടാതെ തീവണ്ടിയിലോ ബസിലോ ഉൾപ്പെടെ യാത്രചെയ്യാനും സാധ്യമാകുന്ന ഒരു ദിവസം നമ്മുടെ സ്വപ്നമായിരിക്കുന്നു; സ്വാതന്ത്ര്യത്തിന്റെ എട്ടു പതിറ്റാണ്ടു പിന്നിട്ടപ്പോൾ. ഇങ്ങനെ പോയാൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലും ഒരു കൈയിൽ ദേശീയപതാകയും മറുകൈയിൽ സഹപൗരനെ ബന്ധിക്കാനുള്ള ചങ്ങലയുമായി സവർണദുർഗന്ധം വമിപ്പിക്കുന്നവർ രാജ്യത്തെ അപമാനിക്കും.
നാം നിരാശരല്ല. കഴിഞ്ഞ മാസം ഡൽഹിയിലെത്തി സർക്കാരിനെ വിറപ്പിച്ച കുട്ടികളെ നയിച്ചത് അഭിജിത് ദീപ്കെ എന്ന ദളിതനാണ്. അയാളെ പിന്തുണച്ച ജാതി-മത-രാഷ്ട്രീയഭേദമെന്യേയുള്ള കോടിക്കണക്കിനു ജനങ്ങൾ പ്രതീക്ഷയാണ്. ദളിതരെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും രണ്ടാംതരം പൗരന്മാരാക്കുന്ന വണ്ടിച്ചെക്കുകൾ ഇന്നല്ലെങ്കിൽ നാളെ മാറിയേ തീരൂ.
അത് അംഗീകരിക്കാതെ ശുദ്ധികലശങ്ങളുമായി മുന്നോട്ടു പോകുകയാണെങ്കിൽ ഈ രാജ്യം അതിന്റെ അനിവാര്യമായ ശുദ്ധികലശത്തിനു സമയം നിശ്ചയിക്കും. അതേ, നാം ഇന്ത്യക്കാരായ പൗരന്മാർ കൈകോർത്ത് അസമത്വചിന്തയില്ലാതെ ദേശീയപതാക ഉയർത്തുകയും ഒരേ പാത്രത്തിൽനിന്നു ഭക്ഷണം കഴിക്കുകയും ഒരേ പാനപാത്രം പങ്കുവയ്ക്കുകയും ചെയ്യും. ആ സ്വാതന്ത്ര്യദിനമാണ് നമ്മുടെ സ്വപ്നം. ജയ് ഹിന്ദ്
14-08-2026
സംസ്ഥാനങ്ങളിൽനിന്ന് ഖനന നിയന്ത്രണാധികാരം എടുത്തുമാറ്റാൻ വ്യവസ്ഥകളുള്ള ധാതുഖനന ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്. സംസ്ഥാനത്തിന്റെ ആഴക്കടൽ, തീരഖനനസാധ്യതകൾ സ്വകാര്യ കുത്തകകളിലേക്ക് എത്തുമെന്ന ആശങ്ക കേരളത്തിനുണ്ട്. ഇത്തരം നിയമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കേണ്ടത് ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും നിലനിൽപിന് അനിവാര്യമാണ്.
ഇന്ത്യയുടെ ഫെഡറൽ സംവിധാനം രാഷ്ട്രീയവും സാമ്പത്തികവും പ്രാദേശികവുമായ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഓരോ കാലത്തും കേന്ദ്രസർക്കാരിന്റെ ചില നടപടികൾ ഫെഡറലിസത്തെ തകർക്കുന്നതാണ് എന്ന പ്രതിഷേധം ഉയരാറുമുണ്ട്. സംസ്ഥാനങ്ങളുടെ സാമ്പത്തികവിഹിതം കുറയുന്ന നികുതിഘടനയും അതുവഴി സാമ്പത്തികമായി കേന്ദ്രത്തെ അമിതമായി ആശ്രയിക്കേണ്ടിവരുന്ന സംസ്ഥാനങ്ങളുടെ ഗതികേടും സ്വാതന്ത്ര്യം കിട്ടിയതു മുതൽ തുടരുന്ന പ്രശ്നങ്ങളാണ്.
ഇതിനു പുറമെയാണ് കേന്ദ്ര ഏജൻസികളും ഗവർണർമാരും ഇടപെട്ടുണ്ടാക്കുന്ന പൊല്ലാപ്പുകൾ. മാത്രമല്ല, ചില പ്രത്യേക ഭാഷാ-സംസ്കാര വിഭാഗങ്ങളുടെമേൽ ദേശീയതലത്തിൽ ഒരേ നയങ്ങൾ അടിച്ചേൽപിക്കുന്നതിലുള്ള പ്രാദേശികമായ ആശങ്കകളും സംസ്ഥാനാന്തര തർക്കങ്ങളും ഫെഡറലിസത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവയ്ക്കാറുണ്ട്.
സംസ്ഥാനത്തിന്റെ അവശേഷിക്കുന്ന അധികാരങ്ങളിൽ പലതും കവർന്നെടുക്കാൻ സമഗ്രാധിപത്യ സ്വഭാവമുള്ള കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുമ്പോൾ ഭരണഘടനാശിൽപികൾ സങ്കൽപിച്ച ഫെഡറൽ സ്വഭാവത്തിന്റെ അടിത്തറയിളക്കുകയാണ്. കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ ധാതുഖനന ഭേദഗതി ബിൽ ആണ് ഈ പരമ്പരയിൽ ഒടുവിലത്തേത്.
ഖനനം സ്വകാര്യകമ്പനികൾക്ക് തീറെഴുതിക്കൊടുക്കുംവിധം ഇളവുകളും അധികാരങ്ങളും നൽകുന്നതാണ് ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ 2026 എന്ന ആക്ഷേപം ഇതിനകം ചൂടുപിടിച്ച ചർച്ചയായിട്ടുണ്ട്. സംസ്ഥാനങ്ങളിൽനിന്ന് ഖനനനിയന്ത്രണാധികാരം എടുത്തുമാറ്റാനുള്ള വ്യവസ്ഥകളെച്ചൊല്ലിയാണ് ഏറെ വിമർശനം.
സംസ്ഥാനത്തിന്റെ ആഴക്കടൽ, തീരഖനന സാധ്യതകൾ സ്വകാര്യ കുത്തകകളിലേക്ക് എത്തുമെന്ന ആശങ്കയാണ് കേരളം പ്രത്യേകമായി എടുത്തുകാട്ടുന്നത്. ധാതുഖനിയുള്ള ഭൂമിയുടെ നിയന്ത്രണം നിലവിൽ സംസ്ഥാനങ്ങൾക്കാണ്. ലീസും നികുതിയുമെല്ലാം സംസ്ഥാനങ്ങൾക്കുപയോഗിക്കാം. ഭേദഗതി നിയമമാകുന്നതോടെ ധാതുഖനന ഭൂമിയുടെ നിയന്ത്രണം പൂർണമായി കേന്ദ്രസർക്കാരിനാകും.
ലൈസൻസ് വ്യവസ്ഥകൾ ലഘൂകരിക്കുന്നതിലൂടെ സ്വകാര്യ കമ്പനികൾക്കും വിദേശകമ്പനികൾക്കും എളുപ്പത്തിൽ ഖനനാനുമതി നേടിയെടുക്കാനാകും. കരിമണലടക്കം വലിയതോതിൽ ധാതുസമ്പത്തുള്ള കേരളത്തിന് നിയമം തിരിച്ചടിയാകും. അനിയന്ത്രിതമായ ഖനനാനുമതിയും ദോഷം ചെയ്യും. വനഭൂമിയിലും തീരദേശത്തും ഖനനം നടത്താമെന്നു വരുന്നതോടെ പരിസ്ഥിതി പ്രശ്നങ്ങളും ഉടലെടുക്കും. ഒരു ധാതുവിന്റെ ഖനനത്തിനായി നൽകിയ ഭൂമിയിൽ മറ്റു ധാതുക്കൾ കണ്ടെത്തിയാൽ പുതിയ ലൈസൻസില്ലാതെ ഖനനം നടത്താമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്.
ലിഥിയം, ഗ്രാഫൈറ്റ്, കൊബാൾട്ട്, നിക്കൽ തുടങ്ങിയ സുപ്രധാന ധാതുക്കളാണെങ്കിൽ അധികതുകയും വേണ്ട. ഒരു ലൈസൻസിന്റെ പേരിൽ എത്രതരം ധാതുക്കൾ വേണമെങ്കിലും ഖനനം ചെയ്യാമെന്ന അപകടം വേറെ. സ്വകാര്യാവശ്യങ്ങൾക്കായി ഖനനം നടത്തുന്ന കമ്പനികൾ അമ്പത് ശതമാനം മാത്രമേ വിൽകാൻ പാടുള്ളൂ എന്ന നിയന്ത്രണം ബിൽ എടുത്തുകളയുന്നുണ്ട്. ഖനനം കൂടുതൽ സുസ്ഥിരമാക്കാനും മേഖലയിൽ സാമ്പത്തികബാധ്യത ഉണ്ടാകാതിരിക്കാനുമാണ് ബിൽ കൊണ്ടുവന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.
എന്നാൽ ധാതുക്കളുടെ കലവറയായ ചവറ പോലുള്ള പ്രദേശത്തെ ഭൂമിയിൽ കേന്ദ്രത്തിന്റെ അധികാരമുറപ്പിക്കാനും കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്കു മറിച്ചുകൊടുക്കാനുമുള്ള കുറുക്കുവഴിയാണ് ബില്ലെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി ചൂണ്ടിക്കാട്ടുന്നു. ബില്ലിലെ കെണികൾ തിരിച്ചറിഞ്ഞ കേരളം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഒറ്റക്കെട്ടായി നിൽക്കേണ്ട മറ്റൊരു നിർണായക സന്ദർഭമാണിത്.
ഭൂമിയുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള വിഷയമായതിനാൽ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവം തകര്‍ക്കുന്ന ബില്ലിനെതിരേയുള്ള കേരളത്തിന്റെ പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ബില്‍ പാസായാല്‍ കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. 2014ൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഇന്ത്യയുടെ ഫെഡറൽ ഘടനയെ കൂടുതൽ കൂടുതൽ ദുർബലപ്പെടുത്തുന്നതാണു കണ്ടത്.
മുൻകാല ഭരണകൂടങ്ങളും അധികാരം കേന്ദ്രീകരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ബിജെപി സർക്കാർ കൃത്യമായ അജണ്ടയിലൂടെയാണ് മുന്നോട്ടു പോകുന്നത്. സംസ്ഥാനങ്ങളെ കേന്ദ്രനയങ്ങൾ നടപ്പാക്കുന്ന ഘടകം മാത്രമായി ചുരുക്കുന്ന അവസ്ഥ. സംസ്ഥാനങ്ങൾ യൂണിയന്റെ വെറും വിപുലീകരണമല്ലെന്നും ഭരണഘടനാപരമായി നിർവചിക്കപ്പെട്ട മേഖലകളിൽ അവയ്ക്ക് മേധാവിത്വം ഉണ്ടെന്നും അടിവരയിടുന്നതായിരുന്നു എസ്.ആർ. ബൊമ്മെ കേസിൽ 1994ലുണ്ടായ സുപ്രീംകോടതി വിധി.
ഫെഡറലിസവും ജനാധിപത്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഒന്നിനെ ദുർബലപ്പെടുത്തുന്നത് മറ്റൊന്നിന് ഭീഷണിയാകുമെന്നും കോടതി ഉറപ്പിച്ചു പറഞ്ഞിരുന്നു. അതിനാൽ ഇത്തരം നിയമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കേണ്ടത് ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും നിലനിൽപിന് അനിവാര്യമാണ്.
13-08-2026
കേരളം ഗുണ്ടകൾക്കു പഞ്ഞമില്ലാത്ത നാടായി. പല വിശേഷണങ്ങളിൽ പലതരം ഗുണ്ടകൾ. വിവിധ സ്പെഷാലിറ്റികളിൽ വിരാജിക്കുന്നവരുണ്ട്. സവിശേഷ ഓപ്പറേഷനുകൾക്ക് കുപ്രസിദ്ധിയാർജിച്ചവരുണ്ട്. ചിലർ ഒരുപാട് ആരാധകരുമായി താരപരിവേഷത്തിൽ വിലസുന്നു. ചിലർക്കു കരുത്തരായ സ്പോൺസർമാരുണ്ട്. രാഷ്ട്രീയക്കാരും മറ്റുചില തത്പരകക്ഷികളും ഗുണ്ടകളെ പോറ്റിവളർത്തുന്നു. ഗുണ്ടാവേട്ടയ്ക്ക് സംസ്ഥാന സർക്കാർ ‘ഓപ്പറേഷൻ ഗ്രിപ്’ എന്ന പേരിൽ നീക്കം തുടങ്ങിയിട്ടുണ്ട്. വഴുതരുത്. തൂഫാൻ ആഞ്ഞടിച്ചതുപോലെ ഗ്രിപ്പും മുറുകട്ടെ.
കണക്കുകളൊക്കെ കൃത്യമാണ്. സംസ്ഥാനത്താകെ 1497 ഗുണ്ടകൾ. ഏറ്റവും കൂടുതൽ തൃശൂരിൽ. രണ്ടാംസ്ഥാനത്ത് കൊല്ലം. കാപ്പ കേസിൽ ജയിലിൽ കഴിയുന്നവർ 278. നാടുകടത്തപ്പെട്ടവർ 238 പേർ. പിടികിട്ടാപ്പുള്ളികളായി പറന്നുനടക്കുന്നവർ 16. കാപ്പ കേസ് പ്രതികളുടെ കണക്കിൽ തലസ്ഥാനംതന്നെ മുന്നിൽ.
ഇത്രയും കാര്യങ്ങൾ പോലീസിനറിയാമെന്നത് അഭിനന്ദനാർഹംതന്നെ. പക്ഷേ, വേണ്ടത് വേറൊരു കണക്കാണ്. സ്പോൺസർമാരുടെ കണക്ക്. അതായിരിക്കും ഒരുപക്ഷേ, പോലീസിനു കൂടുതൽ നന്നായി അറിയുക. എന്നാൽ, ഗുണ്ടകളുടെ കണക്കേ പുറത്തുവിടൂ. വേലിയിൽ കിടക്കുന്ന പാമ്പിനെയാരും നക്ഷത്രത്തിനു പകരം തോളിൽ തുന്നിപ്പിടിപ്പിക്കില്ലല്ലോ! ഗുണ്ടാപ്രമുഖരുടെ സ്പോൺസർമാരെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം ഇന്റലിജൻസിനു ലഭിച്ചെന്നാണ് വാർത്ത.
ഇവരെയൊക്കെ എങ്ങനെ പിടിക്കും എന്നോർത്ത് പോലീസ് തന്നെയാണോ ഞെട്ടിയത്. വിരട്ടാനും തല്ലാനും കൊല്ലാനും കോടികൾ മുടക്കാൻ ശേഷിയുള്ളവരാണ് ‘ഞെട്ടിക്കുന്ന’ ലിസ്റ്റിലുള്ളത്. രാഷ്ട്രീയമായും ബിസിനസ്പരമായും നല്ല ‘ഗ്രിപ്പു’ള്ളവർ. ഈ നീരാളിപ്പിടിത്തത്തിൽ വെറുതെ തലവച്ചുകൊടുത്ത് കൈയും കാലും കളയണോ എന്ന് പോലീസുദ്യോഗസ്ഥർ ചിന്തിച്ചാൽ കുറ്റം പറയാനാകില്ല. കുടുംബത്തോടൊപ്പം സമാധാനമായി കഴിയാനാണല്ലോ അവർ പോലീസായത്.
ഇതേ വഴിയുള്ളൂ. സ്പോൺസർമാരെ പൂട്ടുക. രാഷ്ട്രീയാഭയം നൽകുന്നത് ഒഴിവാക്കുക. അപ്പോൾ ഗുണ്ടകളുടെ വിലസൽ നിൽക്കും. അതോടെ പോലീസുകാർ അവരുടെ ജോലി ചെയ്യും. ഗുണ്ടകൾ അകത്താകും. ‘മറുപക്ഷത്തു’ നിൽക്കുന്ന ചില പോലീസുദ്യോഗസ്ഥർ എക്കാലത്തുമുണ്ടാകും. അവരെയും വെറുതേ വിടരുത്. ഇന്ത്യയിൽ എന്നും ക്ഷാമമനുഭവപ്പെടുന്ന രാഷ്ട്രീയ ഇച്ഛാശക്തിയാണ് അതിനു വേണ്ടത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്തപ്പോൾ ജോലി തുടങ്ങിയതാണ്. ഓപ്പറേഷൻ തൂഫാൻ ആഞ്ഞുവീശുന്നത് നാം കാണുന്നുണ്ട്.
അർജുൻ ആയങ്കിയെയും ടി.ജി. മോഹൻദാസിനെയും അറസ്റ്റ് ചെയ്തതിലെ ജാഗ്രത നാം തിരിച്ചറിയുന്നുണ്ട്. ഗുണ്ടകളുടെ വെല്ലുവിളിയിൽ മുട്ടുവിറയ്ക്കാത്ത മന്ത്രിയെന്ന പുകഴ്ത്തൽ നാം കേൾക്കുന്നുണ്ട്.
പക്ഷേ, വേറെയും ചിലത് കേൾക്കുന്നു, കാണുന്നു. ഏതു പോലീസുദ്യോഗസ്ഥനും അറിയുന്ന, സാമാന്യബോധമുള്ള ആർക്കും മനസിലാകുന്ന ചില നടപടിക്രമങ്ങൾ സംഘപ്രചാരകനെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസ് മറന്നു. ജാമ്യം വിധിച്ചുകൊണ്ട് കോടതി പോലീസിനെ വിമർശിക്കുകയും ചെയ്തു. അറസ്റ്റ് വൈകിയാലും പഴുതടച്ച നടപടിയാകുമെന്നാണ് മന്ത്രി പറയാറ്. ഈ കേസിൽ പക്ഷേ, പണി പാളി. രാഷ്ട്രീയ എതിരാളികൾ കിട്ടിയ അവസരം നന്നായി മുതലാക്കുന്നു.
കാസർഗോട്ട് മയക്കുമരുന്നു കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററാണ് എന്നതാണ് അസ്വാസ്ഥ്യജനകമായ മറ്റൊരാരോപണം. ഇയാളോടൊപ്പം അറസ്റ്റിലായവരും സജീവ കോൺഗ്രസ് പ്രവർത്തകരാണെന്നു വാർത്തയുണ്ട്. ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കാൻ ഒട്ടും വൈകരുത്. ഭരണകക്ഷിയുടെ ആളാണെങ്കിൽ പോലീസിൽനിന്നു സംരക്ഷണം കിട്ടും, മറ്റേതെങ്കിലും പ്രമുഖ കക്ഷിയുടെ ആളാണെങ്കിൽ അവർ നോക്കിക്കോളും എന്നൊക്കെ ക്രിമിനലുകൾക്ക് ആത്മവിശ്വാസമുണ്ടായാൽ വലിയ കാറ്റുകളെല്ലാം കടലിൽ മാത്രം വീശി അപ്രത്യക്ഷമാകും. നാടിനെ ക്രിമിനലുകളിൽനിന്നു മോചിപ്പിക്കുന്നതിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യപങ്കാണ്.
എപ്പോഴും പറയാറുള്ളതുപോലെ, രാഷ്ട്രീയ പാർട്ടികൾ ക്രിമിനൽ സംഘങ്ങളെ ആശ്രയിക്കുന്നത് ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കുന്ന നടപടിയാണ്. ഇത് രാഷ്ട്രീയ ചർച്ചകൾക്കും ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിനും പകരം, ഗുണ്ടകളെ രാഷ്ട്രീയ ആയുധമാക്കാൻ ഇടയാക്കുന്നു. രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനമാണ് മറ്റന്നാൾ. കേരളത്തിൽ ഗുണ്ടകളെ ഒറ്റപ്പെടുത്തി നിഷ്കാസനം ചെയ്യുമെന്ന് ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരേ സ്വരത്തിൽ പ്രതിജ്ഞ ചെയ്യട്ടെ. അങ്ങനെ ഈ സ്വാതന്ത്ര്യദിനം അവിസ്മരണീയമാകട്ടെ. ക്രിമിനലിസത്തിൽനിന്ന് കേരളത്തെ സ്വതന്ത്രമാക്കാൻ എല്ലാ വിഭാഗം ജനങ്ങളും ഒപ്പമുണ്ടാകും, തീർച്ച.
12-08-2026
ന്യൂനപക്ഷവിരുദ്ധതയുടെ, പ്രത്യേകിച്ച് ക്രൈസ്തവ വേട്ടയുടെ പല്ലും നഖവും ഒളിപ്പിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലാത്ത എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബിൽ സാഹചര്യസമ്മർദത്താൽ പാർലമെന്റിന്റെ മേശപ്പുറത്തുനിന്നെടുത്താലും ഇല്ലെങ്കിലും ബിജെപി കൈയിൽനിന്നു താഴെവയ്ക്കാനിടയില്ല. പുതുക്കിയ മതപരിവർത്തന നിരോധന നിയമങ്ങൾ, ഗോവധനിരോധനനിയമം, ബുൾഡോസർരാജ്, ആൾക്കൂട്ട ആക്രമണം, പരസ്യവിചാരണ, കള്ളക്കേസുകൾ, മണിപ്പുരിൽ ഉൾപ്പെടെ ക്രൈസ്തവരെ ലക്ഷ്യമിട്ട ആക്രമണങ്ങൾ തുടങ്ങിയവയ്ക്കു പിന്നാലെ ഹിന്ദുത്വ പ്രഖ്യാപിച്ചിരിക്കുന്ന സാന്പത്തിക ആക്രമണമാണിത്.
നിയമവിദഗ്ധരും പ്രതിപക്ഷവും ന്യൂനപക്ഷങ്ങളും ചൂണ്ടിക്കാണിച്ച നിഗൂഢ വകുപ്പുകളെക്കുറിച്ച് ബിജെപിക്കു മറുപടിയില്ല. ക്രൈസ്തവർ ഭയപ്പെടണോ അവരുടെ സ്വത്തുക്കൾ കൈയേറുമോ എന്നതൊന്നുമല്ല വിഷയം; അതിനുള്ള വകുപ്പുകൾ എഫ്സിആർഎയിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ്. വിദേശസംഭാവന തെറ്റായി സ്വീകരിക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്നതു തടയാൻ എഫ്സിആർഎ നിയമം നിലവിലുണ്ട്. 1976ൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന നിയമം 2010ൽ മൻമോഹൻ സിംഗ് സർക്കാർ പുതുക്കി.
ദുരുപയോഗിച്ചാൽ വിദേശ സംഭാവനകൾ ഉപയോഗിച്ചു സ്വന്തമാക്കിയ ആസ്തികൾ മാനദണ്ഡങ്ങൾ പാലിച്ച് സർക്കാരിന് ഏറ്റെടുക്കാൻ അതിൽ വകുപ്പുണ്ട്. പക്ഷേ, മുൻപുണ്ടായിരുന്ന ഗോവധനിരോധന നിയമവും മതപരിവർത്തനിരോധന നിയമവുമൊക്കെ അക്രമോത്സുകമാക്കിയതുപോലെ എഫ്സിആർഎയും ന്യൂനപക്ഷങ്ങളെ തകർക്കാൻ തക്കവിധം ബിജെപി പുതുക്കുകയാണ്.
ഇനി, വിദേശഫണ്ട് സ്വീകരിക്കുന്നവർക്ക് നിശ്ചിത സമയത്തിനുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കിക്കിട്ടാതിരിക്കുകയോ റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുകയോ മാത്രമല്ല, നിലവിലുള്ള ലൈസൻസ് സറണ്ടർ ചെയ്താൽപോലും ഇത്തരം ഫണ്ട് ഉപയോഗിച്ചു സന്പാദിച്ച ആസ്തികൾ സർക്കാരിനു കണ്ടുകെട്ടാം. ഇതു വിൽക്കാനുമാകും. വിറ്റുകിട്ടുന്ന പണം സർക്കാരിന്റെ സഞ്ചിതനിധിയിലേക്കു മാറ്റും.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിശ്ചയിക്കുന്ന അഥോറിറ്റിക്ക് സിവിൽ കോടതിയുടെ അധികാരവുമുണ്ട്. ഒരു ആസ്തി ഭാഗികമായി മാത്രമാണ് വിദേശ സംഭാവനയിൽനിന്ന് സൃഷ്ടിച്ചതെങ്കിൽ പോലും മുഴുവനും ഏറ്റെടുക്കാമെന്ന് സെക്ഷൻ 16എ(2) വ്യക്തമാക്കുന്നു. ലൈസൻസ് റദ്ദാക്കുന്നിടത്താണ് ‘പണി’ തുടങ്ങുന്നത്. അത് ‘പൊതുജനതാത്പര്യാർഥം’ സർക്കാർ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥനാണ് തീരുമാനിക്കുന്നത്.
മതപരിവർത്തനം നടത്തിയെന്നാരോപിച്ചുള്ള കേസിൽ ഒരു വ്യക്തിയോ സംഘടനയോ വിചാരണ ചെയ്യപ്പെടുകയാണെങ്കിലും ലൈസൻസ് റദ്ദാക്കാം. ഏതെങ്കിലുമൊരു സംഘപരിവാർ സംഘടനയ്ക്ക് മതപരിവർത്തനം ആരോപിച്ച് പോലീസ് സ്റ്റേഷനിലോ കോടതിയിലോ ഒരു പരാതി കൊടുക്കാനാണോ വിഷമം! ലൈസൻസ് റദ്ദാക്കാനിരിക്കുന്ന ഉദ്യോഗസ്ഥൻ സർക്കാരിന്റെയും സംഘപരിവാറിന്റെയും താത്പര്യങ്ങളെ തള്ളിക്കളയുമോയെന്നത് ചിന്തിച്ചാൽ മതി.
ഒരു വ്യക്തി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്വമേധയാ തിരികെ നൽകിയാലും രക്ഷയില്ല. ആ വ്യക്തിയുടെ പക്കൽ അവശേഷിക്കുന്ന മുഴുവൻ വിദേശ സംഭാവനയും അതിൽനിന്ന് സൃഷ്ടിക്കപ്പെട്ട ആസ്തികളും നിർദിഷ്ട അഥോറിറ്റിയിൽ നിക്ഷിപ്തമാകും. വിദേശസംഭാവന വേണ്ടെന്നു വച്ചാലും രക്ഷയില്ല. ക്ലോസ് 16എ(1)(ബി) പ്രകാരം, വിദേശ സംഭാവനയിൽനിന്നുണ്ടായ എല്ലാ ആസ്തികളും സംഭാവനബാക്കിയും ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ആസ്തികളും അഥോറിറ്റിക്ക് കണ്ടുകെട്ടാം.
എന്താല്ലേ, ബിജെപിക്കാലത്തെ വിചിത്ര നിയമങ്ങൾ! മടിയിൽ കനമുള്ളവനല്ലേ പേടിക്കേണ്ടതുള്ളൂ? തട്ടിപ്പു നടത്തിയിട്ടില്ലെങ്കിൽ, വിദേശസംഭാവനകൾ സ്വന്തം കാര്യത്തിനും മതപരിവർത്തനത്തിനുമൊക്കെ ഉപയോഗിച്ചിട്ടില്ലെങ്കിൽ നിയമത്തെ എതിർക്കുന്നത് എന്തിന്? ഇതു ക്രൈസ്തവർക്കും മുസ്ലിംകൾക്കും മാത്രമല്ലല്ലോ, എല്ലാവർക്കും ബാധകമല്ലേ? അവർക്കൊന്നും പ്രശ്നമില്ലല്ലോ... സംഘമനസുള്ള ‘നിഷ്പക്ഷ നിരീക്ഷകരും’ സമൂഹമാധ്യമ ‘നിഷ്കളങ്കരു’മൊക്കെ ആവർത്തിക്കുകയാണ്.
ന്യൂനപക്ഷ വിരുദ്ധതകളെ വെള്ളപൂശാൻ ഇറക്കുന്ന സ്ഥിരം ചോദ്യങ്ങളാണിവ. എഫ്സിആർഎയുടെ കാര്യമെടുത്താൽ, തങ്ങൾക്ക് ഇഷ്ടമില്ലാത്തവരുടെ ലൈസൻസ് റദ്ദാക്കുന്നതുപോലെ തങ്ങൾക്ക് ഇഷ്ടമുള്ളവരുടെ ലൈസൻസ് റദ്ദാക്കാതിരിക്കാനും സ്വത്തു കണ്ടുകെട്ടാതിരിക്കാനുമൊക്കെ നിയമത്തിൽ പഴുതിട്ടിട്ടുണ്ട്. പൊതുതാത്പര്യം മുൻനിർത്തി അത്തരം ഒരു ഒഴിവാക്കൽ ആവശ്യമാണെന്ന് സർക്കാർ കരുതുന്നെങ്കിൽ, ഏതെങ്കിലും സംഘടനയെയോ സംഘടനകളുടെ വിഭാഗത്തെയോ വ്യക്തിയെയോ ഈ ബില്ലിന്റെ പരിധിയിൽനിന്ന് ‘വകുപ്പ് 16-എൽ’ ഉപയോഗിച്ച് ഒഴിവാക്കാം.
മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവരെ ആക്രമിക്കുന്പോൾ ഘർവാപ്പസി എന്ന സംഘപരിവാർ മതപരിവർത്തനത്തെ ഒഴിവാക്കുന്നതും, അഴിമതിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണ ഏജൻസികൾ ബിജെപിയെയും സഖ്യ കക്ഷികളെയും ബിജെപിയിലേക്കു വരുന്ന അഴിമതിക്കാരെയും ഒഴിവാക്കുന്നതുമൊക്കെ ഈ രാജ്യത്താണ്. തെരഞ്ഞെടുപ്പ് ശുദ്ധീകരിക്കാൻ വോട്ടർപട്ടിക പരിഷ്കരിക്കാനിറങ്ങിയിരിക്കുന്ന കമ്മീഷൻ കള്ളവോട്ട് ചൂണ്ടിക്കാണിക്കുന്ന പ്രതിപക്ഷത്തോടു കയർക്കുന്നതും ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങൾ ഒഴിവാക്കുന്നതും ഈ രാജ്യത്തുതന്നെയാണ്.
സംഘപരിവാർ മിത്രങ്ങളാരും എഫ്സിആർഎയുടെ കണ്ടുകെട്ടലിലും പെടില്ല. എഫ്സിആർഎ ലക്ഷ്യമിടുന്നത് മതപരിവർത്തനക്കാരെ തന്നെയാണെന്ന് വളച്ചുകെട്ടൊന്നുമില്ലാതെ ലോക്സഭയിൽ പറഞ്ഞത് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ്. അതു തെറ്റാണെന്നു കരുതാൻ 12 വർഷത്തിനിടെ നമുക്ക് ഉദാഹരണങ്ങളില്ല. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, ജീവകാരുണ്യം, ദാരിദ്ര്യോച്ഛാടനം, സ്വാതന്ത്ര്യസമരം, നവോത്ഥാനം... എന്നിങ്ങനെ രാഷ്ട്രനിർമാണത്തിലെ സജീവപങ്കാളികളാണ് ക്രൈസ്തവർ.
പക്ഷേ, അതൊക്കെ ദുർവ്യാഖ്യാനം ചെയ്ത് ക്രൈസ്തവരെ സംശയനിഴലിലാക്കുകയും ആക്രമിക്കുകയും ചെയ്യുന്ന വിഭജനരാഷ്ട്രീയം ശക്തി പ്രാപിക്കുകയാണ്. ബിജെപി അധികാരത്തിലെത്തിയതോടെ പശ്ചിമബംഗാളിലും ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു. മിക്ക ബിജെപി സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങൾ അരക്ഷിതരായിരിക്കേ എഫ്സിആർഎ മതേതര ഇന്ത്യ നേരിടുന്ന പുതിയ വെല്ലുവിളിയാണ്. ബിൽ പിൻവലിക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട് നിയമസഭ ഇതിനെതിരേ പ്രമേയം പാസാക്കി.
വിദൂര ഗോത്രമേഖലകളിൽ ഏറ്റവും വലിയ വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത് ക്രിസ്ത്യൻ സ്ഥാപനങ്ങളാണെന്നും വെറും ഉറപ്പല്ല, നിയമപരമായ വ്യക്തതയാണ് വേണ്ടതെന്നും മേഘാലയ ബിജെപി എംഎൽഎ എ.എൽ. ഹെക്ക് ആവശ്യപ്പെട്ടു. നിയമവിദഗ്ധർ ഈ വിചിത്ര നിയമത്തിനെതിരേ രംഗത്തു വന്നു. പ്രമുഖ മാധ്യമങ്ങൾ പിഴവുകൾ ചൂണ്ടിക്കാണിച്ചു. ബിജെപിയും കുഴലൂത്തുകാരും മാത്രം സമ്മതിക്കില്ല.
വർഗീയതയും വിഭാഗീയതയും ന്യൂനപക്ഷവിരുദ്ധ സാന്പത്തികാക്രമണവും ആരോപിക്കപ്പെടുന്ന ഈ ബിൽ തയാറാക്കിയ കൈകൾകൊണ്ട് ദേശീയപതാക ഉയർത്തുന്നത് ഐക്യത്തിനും അഖണ്ഡതയ്ക്കും മതേതരത്വത്തിനുംവേണ്ടി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യസമരസേനാനികളോടുള്ള നിന്ദയാകും.
11-08-2026
അർജുൻ ആയങ്കിയും ടി.ജി. മോഹൻദാസും ഒരേ തലക്കെട്ടിനു കീഴിൽ പ്രത്യക്ഷപ്പെടുന്നതിനെ കാവ്യനീതിയെന്നു വിളിക്കാമോ? ഒരാൾ വിവിധ കേസുകളിൽ ഉൾപ്പെട്ട, നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഒന്നാന്തരം ക്രിമിനൽ. മറ്റേയാൾ പൊതുപ്രവർത്തകനെന്ന ലേബലിൽ ഒന്നാന്തരം വിദ്വേഷം പ്രചരിപ്പിക്കുന്നയാൾ. രണ്ടു പേരും സ്വേച്ഛാധികാരവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാൽ കാവ്യനീതി എന്ന പ്രയോഗത്തിന് പൊരുത്തമുണ്ട്.
കേരളം മുഴുവൻ സാമ്രാജ്യമാക്കിയ അധോലോക, ക്വട്ടേഷൻ നേതാവായ അർജുൻ ആയങ്കി സിപിഎം രാഷ്ട്രീയത്തിന്റെ പിന്തുണയോടെയാണ് നിയമവാഴ്ചയെ വെല്ലുവിളിക്കാൻ തക്ക കരുത്തു നേടിയത്. പാർട്ടിക്കുവേണ്ടി ഉപയോഗിച്ച മറ്റു പലരെയുമെന്നപോലെ ആയങ്കിയെയും സിപിഎം തള്ളിപ്പറഞ്ഞിട്ടുണ്ട്. അതവരുടെ നിലനില്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകാതിരിക്കട്ടെ.
സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇയാളെപ്പോലൊരു ഗുണ്ട പിടിയിലായത് ആശ്വാസമാണ്. 23 കേസുകളിൽ പ്രതിയായ ഒരാൾ പോലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ വിലസിയതും അയാളെ ഒളിപ്പിക്കാനും സഹായിക്കാനും ഒരുപാടുപേർ ഉണ്ടായി എന്നതും അസ്വാസ്ഥ്യജനകംതന്നെ.
ഏതൊരു ഗുണ്ടയുടെയും അവസ്ഥ ഇതാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറയുമ്പോൾ ജനം കൈയടിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത് സ്വസ്ഥവും സമാധാനവുമായി ജീവിക്കാനുള്ള ആഗ്രഹംകൊണ്ടാണ്. കേരളം ഗുണ്ടകളുടെ നാടല്ലെന്നും ഗുണ്ടകളെ നിലയ്ക്കുനിർത്തുമെന്നും അദ്ദേഹം പറയുമ്പോൾ പിന്തുണയ്ക്കാൻ എല്ലാ രാഷ്ട്രീയകക്ഷികളും മുമ്പോട്ടു വരണം.
മുൻ മുഖ്യമന്ത്രി പിണറായി വിജയനും എം.വി. ജയരാജനുമെല്ലാം ആയങ്കിയെ തള്ളിപ്പറഞ്ഞതിൽ ആർജവമുണ്ടെങ്കിൽ കേരളത്തിന് പ്രതീക്ഷയ്ക്കു വകയുണ്ട്. രാഷ്ട്രീയവും ക്രിമിനലുകളും തമ്മിലുള്ള അവിശുദ്ധബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എക്കാലത്തും അതേക്കുറിച്ചുള്ള ചർച്ചകളും വാദപ്രതിവാദങ്ങളുമുണ്ടായിരുന്നു.
കുറ്റകൃത്യങ്ങളും രാഷ്ട്രീയവും തമ്മിലുള്ള അനിയന്ത്രിതമായ ബന്ധം ഭരണവ്യവസ്ഥയുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിന് അപകടകരമാണ്. കോടികൾ വാരിയെറിയുന്ന ബിസിനസായി രാഷ്ട്രീയവും തെരഞ്ഞെടുപ്പും മാറുമ്പോൾ സ്വാഭാവികമായി ഗുണ്ടകളും അനിവാര്യമാകുന്നു. താത്കാലിക നേട്ടങ്ങൾക്ക് അടിപ്പെട്ട് വോട്ട് ചെയ്യുന്ന നിഷ്ക്രിയമായ ജനക്കൂട്ടമാണ് രാഷ്ട്രീയ ക്രിമിനലിസം വളർത്തുന്നത്.
കേവലം ജനക്കൂട്ടം എന്നതിൽനിന്ന് ഉയർന്ന രാഷ്ട്രീയബോധമുള്ള ‘പൗരന്മാർ’ ആയി മാറുമ്പോൾ മാത്രമേ ഈ അവിശുദ്ധ കൂട്ടുകെട്ട് തകർക്കാൻ സാധിക്കൂ. രാഷ്ട്രീയാധികാരവുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ്റൊരു വിചാരധാരയാണ് വിദ്വേഷപ്രചാരണം. അതിൽ അഗ്രഗണ്യനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായി ഇന്നലെ ജാമ്യത്തിലിറങ്ങിയ സംഘപരിവാർ പ്രചാരകൻ ടി.ജി. മോഹൻദാസ്.
ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത യുവജനങ്ങളെയാണ് മോഹൻദാസ് സമൂഹമാധ്യമം വഴി അധിക്ഷേപിച്ചത്. താനായിരുന്നെങ്കിൽ സമരക്കാരെ വെടിവയ്ക്കുമായിരുന്നു, സമരത്തിൽ പങ്കെടുത്ത സ്ത്രീകൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് എന്നൊക്കെയായിരുന്നു ജൽപനം. കേസെടുത്ത് പതിനൊന്നാം ദിവസമായിരുന്നു അറസ്റ്റ്. വൈകാരികമായ വിദ്വേഷത്തെയും മുൻവിധികളെയും ആളിക്കത്തിക്കുകയെന്നതാണ് മോഹൻദാസടക്കമുള്ള വിദ്വേഷപ്രസംഗകർ ചെയ്യുന്നത്.
ഇത് ഒരു വ്യക്തിയുടെ പ്രശ്നമല്ല. ആധിപത്യത്തിനു ശ്രമിക്കുന്ന ഒരു നിഷേധ പ്രത്യയശാസ്ത്രത്തിന്റെ പല മാർഗങ്ങളിൽ ഒന്നാണ്. സോഷ്യൽ മീഡിയയിലൂടെ നിരവധി തവണ ഒരേ കാര്യം കേൾക്കുന്ന സാധാരണ മനുഷ്യർ ചിന്തിക്കാതെ ഇത് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം കുതന്ത്രങ്ങൾ കൃത്യമായി തിരിച്ചറിയുന്നവരാണ് പുതുതലമുറയെന്നതാണ് ആശ്വാസം.
പരമ്പരാഗത രീതികളെ വെല്ലുവിളിക്കുന്ന വ്യത്യസ്ത ചിന്തകളും സമരരീതികളുമാണ് അവരെ നയിക്കുന്നത്. ടി.ജി. മോഹൻദാസിന്റെ പരാമർശങ്ങളിലുള്ളത് കടുത്ത സ്ത്രീവിരുദ്ധതയും ജനാധിപത്യവിരുദ്ധതയുമാണ്. മനുഷ്യാവകാശങ്ങളെയും പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങളെയും തരിമ്പും വകവയ്ക്കാത്ത ധാർഷ്ട്യപ്രകടനം. അത്യന്തം അപകടകരമായ വികൃത മനോഭാവമാണ് ഇതിനു പിന്നിൽ.
വിദ്വേഷപ്രസംഗങ്ങൾ ഒരു വ്യക്തിക്കോ സമൂഹത്തിനോ എതിരേയുള്ള ആക്രമണം മാത്രമല്ല, ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാഹോദര്യത്തിനും മാനവികതയ്ക്കും നേരേയുള്ള വഞ്ചനയാണ് എന്നാണ് വിദ്വേഷപ്രസംഗങ്ങളിൽ പരാതിക്കായി കാത്തുനിൽക്കാതെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് ഉത്തരവിട്ടുകൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണം.
വിദ്വേഷപ്രചാരകരിൽനിന്ന് സഹിഷ്ണുതയുള്ള ഒരു സമൂഹത്തെ സംരക്ഷിക്കണമെങ്കിൽ, അസഹിഷ്ണുതയോട് സഹിഷ്ണുത കാണിക്കാതിരിക്കാനുള്ള അവകാശം നമുക്കുണ്ടായിരിക്കണം എന്ന ഓസ്ട്രിയൻ-ബ്രിട്ടീഷ് ചിന്തകൻ കാൾ പോപ്പറുടെ വാക്കുകളും ഇതോടു ചേർത്തുവയ്ക്കാം.
അർജുൻ ആയങ്കിയുടെയും ടി.ജി. മോഹൻദാസിന്റെയും അറസ്റ്റും ആഭ്യന്തരമന്ത്രിയുടെ വാക്കുകളും ജനങ്ങളിപ്പോൾ മുഖവിലയ്ക്കെടുത്തിട്ടുണ്ട്. പോലീസിലെയും രാഷ്ട്രീയക്കാരിലെയും ചിലർ പതിവു വേലത്തരങ്ങളുമായി വരാതിരിക്കില്ല. അത് തിരിച്ചറിഞ്ഞ് തടഞ്ഞില്ലെങ്കിൽ മന്ത്രിയുടെ വിശ്വാസ്യത മാത്രമല്ല നഷ്ടമാകുക; ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യത കൂടിയാണ്.
10-08-2026
കടലിലേക്കു പോയവർ തിരികെ വരാതിരിക്കുമ്പോൾ കരയിൽ ബാക്കിയാകുന്നത് തിരകളെണ്ണിത്തീർക്കാൻ കഴിയാത്ത കണ്ണീർക്കടലാണ്. അവസാനമില്ലാത്ത അന്തമില്ലായ്മ. മണിക്കൂറുകളും ദിനങ്ങളും കടന്നുപോകുമ്പോഴും ഒരു നിഗമനത്തിനും വിട്ടുകൊടുക്കാൻ കഴിയാത്ത, ഉത്തരം കിട്ടാത്ത വലിയൊരു ഉത്കണ്ഠമാത്രം ബാക്കിയാകുന്നു. കടലിന്റെ മക്കളുടെ കണ്ണീർ പരമ്പര അവസാനിക്കുന്നേയില്ല. അഞ്ചുതെങ്ങിൽനിന്ന് മത്സ്യബന്ധനത്തിനുപോയ ഷിജിന്റെ ഭാര്യയും മക്കളും അമ്മയും ബന്ധുക്കളും നാട്ടുകാരും കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പിൽ പ്രാർഥനയുണ്ട്. പ്രതീക്ഷയുണ്ട്. ആശങ്കയുണ്ട്. പ്രതിഷേധമുണ്ട്. നിസഹായതയുമുണ്ട്. പത്താം ദിവസത്തിലേക്കു നീണ്ട ഉത്കണ്ഠ ഷിജിന്റെ കുടുംബത്തിന്റെയുള്ളിൽ കാലവർഷക്കാറ്റിനേക്കാളുമുയരത്തിൽ വീശിയടിക്കുകയാണ്.
പ്രതീക്ഷ അവരെ കടലിലേക്കു കണ്ണുംനട്ടിരിക്കാൻ പ്രേരിപ്പിക്കുന്നു. വിശ്വാസം അവരെ അനന്തമായ പ്രാർഥനയിലേക്കു നയിക്കുന്നു. നിസഹായത അവർക്കുള്ളിൽനിന്നു കരച്ചിലായി പുറത്തുവരുന്നു. പ്രതിഷേധം രോഷമായും കുത്തിയിരിപ്പു സമരമായും ഭരണാധികാരികളുടെ മനഃസാക്ഷിക്കുനേരേ വിരൽചൂണ്ടുന്നു. മുതലപ്പൊഴിയിലുള്ള അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷനു സമീപം റോഡിൽ കുത്തിയിരുന്നായിരുന്നു വെള്ളിയാഴ്ച അവരുടെ പ്രതിഷേധം. ഇടവക വികാരിയും മറ്റുള്ളവരും ഇടപെട്ടപ്പോൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സ്ഥലത്തെത്തി. പക്ഷേ, ഫലമുണ്ടായില്ല. പിന്നീട് മന്ത്രി സി.പി. ജോൺ വന്ന് നല്കിയ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
അവസാനിക്കാത്തത് ദുരന്തങ്ങളും സങ്കടപ്പേമാരിയും രോഷവും മാത്രം. മരണപ്പൊഴിയായി മാറിയ മുതലപ്പൊഴിയിൽനിന്നാണ് ഷിജിൻ അപകടത്തിൽപ്പെടുന്നത്. വലിയ രീതിയിലുള്ള തെരച്ചിൽ നടത്തും എന്ന മുഖ്യമന്ത്രിയുടെ വാക്ക് വെറുംവാക്കായി എന്നാണ് കുടുംബത്തിന്റെ ആരോപണം. രക്ഷാപ്രവർത്തനത്തിനായി എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണം എന്നായിരുന്നു അവരുടെ ആവശ്യം. വള്ളം മറിഞ്ഞ സ്ഥലം അറിയുന്ന മത്സ്യത്തൊഴിലാളികളുൾപ്പെടെയുള്ളവരെയുംകൂടി തെരച്ചിലിന് ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. കുടുംബത്തെ പൂർണമായും ബോധ്യപ്പെടുത്തി തെരച്ചിൽ തുടരുമെന്നാണ് മന്ത്രി ഉറപ്പുനല്‍കിയത്.
ഷിജിനെ കണ്ടെത്തുന്ന കാര്യത്തിൽ സർക്കാരിന്റെ വൈകിയെത്തിയ ജാഗ്രതയും കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രാർഥനയും പ്രതീക്ഷയും ഫലപ്രാപ്തിയിലെത്തുമെന്നു കരുതാം. അപ്പോഴും, ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തു വഴി എന്ന ചോദ്യം മന്ത്രിമന്ദിരങ്ങൾക്കും നിയമനിർമാണ സഭയ്ക്കും സെക്രട്ടേറിയറ്റിലെ ഫയലുകൾക്കും സമൂഹമനഃസാക്ഷിക്കുമിടയിൽ ചുറ്റിനടക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണമാണ് മുതലപ്പൊഴിയെ മരണപ്പൊഴിയാക്കിയത്. അടുത്ത കാലത്ത് ഏറ്റവുമധികം മരണവും നാശവുമുണ്ടായത് മുതലപ്പൊഴിയിലാണ്. തുറമുഖത്ത് അടിഞ്ഞുകൂടിയ കല്ലും മണ്ണും യഥാസമയം നീക്കാത്ത അദാനി ഗ്രൂപ്പിനെതിരേ നടപടിയില്ലെന്ന് നിയമസഭയിൽ സർക്കാരിനുനേരേ വിരൽ ചൂണ്ടിയവരാണ് ഇന്നത്തെ മന്ത്രിമാർ.
കടൽക്ഷോഭം വരുന്നു എന്ന സൂചന കിട്ടിയാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നു പറയുന്നതോടെ അധികൃതരുടെ ഉത്തരവാദിത്വം തീരുന്നതെന്തുകൊണ്ടാണ്? അല്ലെങ്കിൽ, മുതലപ്പൊഴിയിലെ അപകട മൺതിട്ടകൾ അവഗണിച്ച് അവർ കടലിൽ പോകുന്നത് എന്തുകൊണ്ടാണ് എന്നു ചിന്തിച്ചിട്ടുണ്ടോ? അവരുടെ അന്നം കടലിലാണ്. അവരുടെ ജീവിതം തിരമാലകളുടെ താളത്തിനൊത്താണ്. കടലിന്റെ ഭാവം വന്യമായി മാറിയാലും കടലമ്മയിലുള്ള വിശ്വാസമാണ് അവരെ നയിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തെയും ചങ്കൂറ്റത്തെയും പിന്തുണയ്ക്കുകയാണ് ഭരിക്കുന്നവരുടെ ചുമതല. മീൻ പിടിക്കാൻ കഴിയാത്ത കാലത്ത് അവർ വിശന്നിരിക്കുകയല്ലെന്ന് ഉറപ്പാക്കണം. അവരുടെ കുട്ടികൾ സ്കൂളുകളിലെത്തുന്നുണ്ടോ എന്ന് അന്വേഷിക്കണം.
ഹാർബർ കവാടത്തിൽ അടിഞ്ഞുകൂടുന്ന മണൽ യഥാസമയം നീക്കംചെയ്യാത്തതും അശാസ്ത്രീയമായ പുലിമുട്ട് നിർമാണവും നേരത്തേതന്നെ മുതലപ്പൊഴിയിലെ പ്രശ്നങ്ങളാണ്. അതിനുപുറമെയാണ് തുറമുഖനിർമാണം മൂലമുണ്ടായ മറ്റ് ആപത്തുകൾ. പൂനയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (സിഡബ്ല്യുപിആർഎസ്) മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ശാസ്ത്രീയ പഠനം നടത്തിയിരുന്നു. പുലിമുട്ടുകളുടെ പുനഃക്രമീകരണമാണ് അവർ പ്രധാനമായും നിർദേശിച്ചത്. അതോടൊപ്പം ഹാർബർ കവാടത്തിന്റെ വീതി കൂട്ടാനും ശിപാർശ ചെയ്തു. സിഡബ്ല്യുപിആർഎസ് നൽകിയ മാസ്റ്റർ പ്ലാൻ പ്രകാരം 164 കോടിയോളം രൂപ ചെലവഴിച്ച് മുതലപ്പൊഴി ഹാർബർ പുനർനിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകാരം നൽകിയിട്ടുണ്ട്.
അതേസമയം, ശാസ്ത്രീയമായ പഠനങ്ങളും റിപ്പോർട്ടുകളും വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രഖ്യാപിച്ച നിർമാണ പ്രവർത്തനങ്ങൾ പ്രയോഗികതലത്തിൽ വേഗത്തിലാകുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. ഡ്രഡ്ജിംഗ് പ്രവൃത്തികൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമിതികളെ നിയോഗിക്കണം, അപകടത്തിൽപെട്ടു മരണമടയുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായത്തോടൊപ്പം കുടുംബത്തിലൊരാൾക്ക് ജോലി ഉറപ്പാക്കണം, തകരുന്ന വള്ളങ്ങൾക്കും വലകൾക്കും അർഹമായ നഷ്ടപരിഹാരം നൽകണം എന്നതൊക്കെ നിരന്തരം ഉന്നയിക്കുന്ന ആവശ്യങ്ങളാണ്.
ഏറ്റവും പ്രധാനം അപകടമുണ്ടായാൽ എത്രയും പെട്ടെന്ന് സംവിധാനങ്ങൾ ഉണരുകയെന്നതാണ്. അതിനായി മുതലപ്പൊഴിയിൽ 24 മണിക്കൂറും ആധുനിക ആംബുലൻസ്, വാട്ടർ ആംബുലൻസ്, ലൈഫ് ഗാർഡുകൾ, സ്കൂബ ഡൈവേഴ്സ് എന്നിവയുടെ സേവനം ഉറപ്പാക്കേണ്ടതുണ്ട്.
ഒരു ചുഴലിക്കാറ്റോ ന്യൂനമർദമോ ഉണ്ടാകുമ്പോൾ മാത്രം ഉണർന്നുപ്രവർത്തിക്കുന്ന ഒന്നാകരുത് നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങൾ. ആധുനിക സാങ്കേതികവിദ്യ ഇത്രമാത്രം വളർന്നിട്ടും കടലിൽ പോകുന്ന തൊഴിലാളികൾക്ക് കൃത്യസമയത്ത് കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകാനോ അപകടത്തിൽപ്പെടുമ്പോൾ അവരെ പെട്ടെന്നു കണ്ടെത്താനോ ഉള്ള "റിയൽ ടൈം' സംവിധാനങ്ങൾ ഇപ്പോഴും പൂർണതോതിൽ ലഭ്യമായിട്ടില്ല എന്നത് ലജ്ജാകരമാണ്.
08-08-2026
ജനാധിപത്യരാജ്യം ഭരിക്കുന്നവർക്ക് ജനങ്ങളുടെ ചോദ്യങ്ങളെ ഭയമാണോ? ജയിച്ചുകയറാനുള്ള മഹാബലീ ശിരസുകൾ മാത്രമാണോ ഇന്ത്യാ മഹാരാജ്യത്തിലെ പൗരന്മാര്? മുറ്റത്തു വന്ന് സാഷ്ടാംഗം പ്രണമിച്ച് നാടകം കളിക്കാനുള്ള വേദി മാത്രമാണോ ഇന്ത്യൻ പാർലമെന്റ്?
എങ്ങും ചോദ്യങ്ങൾ മാത്രം. ഉത്തരമെവിടെ? പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുകയാണ്. നിരവധി വിഷയങ്ങളുണ്ട് ചർച്ച ചെയ്യാൻ. സർക്കാർ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളുണ്ട്. സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും യുക്തിപൂർവം തീരുമാനമെടുക്കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്. പക്ഷേ, കേന്ദ്രസർക്കാരിന്റെ നെടുംതൂണുകളായ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സഭകളിൽ കാണാനില്ല. പാർലമെന്റ് മന്ദിരത്തിൽ കനത്ത സുരക്ഷയിൽ വന്നിറങ്ങുന്ന ചിത്രങ്ങൾ കാണുന്നുണ്ട്. നിരവധി ക്ഷേത്രങ്ങളുടെ ശ്രീകോവിലിനു മുന്നിൽ തൊഴുതുനിൽക്കുന്ന ചിത്രങ്ങളും കാണുന്നുണ്ട്. പക്ഷേ, ജനാധിപത്യത്തിന്റെ ശ്രീകോവിലിനു മുന്നിൽ വരാൻ മാത്രം ഇവരുടെ മുട്ടിടിക്കുന്നതെന്താണ്?
ജനാധിപത്യത്തോടുള്ള ഈ തികഞ്ഞ അനാദരവാണ് ജനാധിപത്യവിശ്വാസികളെ ആശങ്കയിലാക്കുന്നത്. ‘പ്രതിപക്ഷ വികാരം ആഭ്യന്തരമന്ത്രിയെ അറിയിക്കണം, സഭയിൽ ഹാജരാകണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹത്തെ അറിയിക്കണം’ എന്നൊക്കെ രാജ്യസഭാ അധ്യക്ഷന്‍ പാർലമെന്ററികാര്യ മന്ത്രിയോടു പറയേണ്ടിവന്നു. വർഷകാല സമ്മേളനം തുടങ്ങി 14 ദിവസമായിട്ടും ആഭ്യന്തരമന്ത്രി സഭയിലെത്തിയിട്ടില്ല. എവിടെ അമിത് ഷാ എന്ന ചോദ്യത്തിൽ സഭാ നടപടികളാകെ മുങ്ങിയിട്ടും കേളൻ കുലുങ്ങിയിട്ടില്ല.
അതേസമയം, ബിജെപിക്ക് പ്രത്യേക താത്പര്യമുള്ള എഫ്സിആർഎ ബിൽ പാസാക്കാൻ താൻ സഭയിലെത്തുമെന്ന് അമിത് ഷാ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യൻ സംഘടനകളും മറ്റു ന്യൂനപക്ഷ, സന്നദ്ധ സംഘടനകളുമെല്ലാം എതിർക്കുന്ന ബില്ല് എങ്ങനെയും പാസാക്കിയെടുക്കാനുള്ള ‘ശുഷ്കാന്തി’ കാണാതെ പോകരുത്.
അഭൂതപൂർവമായ യുവജന സമരത്തിനാണ് കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനനഗരി സാക്ഷ്യം വഹിച്ചത്. പരിഹസിച്ചും കൈയൂക്കു കാട്ടിയും ഒതുക്കാൻ പരമാവധി ശ്രമിച്ചിട്ടും ജ്വലിച്ചുനിന്ന ജെൻ സിക്കു മുന്നിൽ ഒടുവിൽ സർക്കാർ മുട്ടുകുത്തി. പക്ഷേ, സമരത്തിനിടെ വിദ്യാർഥികളെ അടിച്ചൊതുക്കാനും പെല്ലറ്റ് പ്രയോഗിക്കാനുമൊക്കെ ഉത്തരവിട്ടതാരാണ്? യുവാക്കളെ തല്ലിച്ചതച്ചതിന്റെ ഉത്തരവാദിത്വം ആരേറ്റെടുക്കും? ചോദ്യങ്ങൾ വായുവിൽ കത്തിനിൽക്കുന്നു. മറുപടി പറയേണ്ടവർ നാണംകെട്ട മൗനത്തിനു പിറകിൽ ഒളിച്ചിരിക്കുകയാണ്.
അമിത് ഷാ സഭയിൽ വന്നു പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് മൂന്നാഴ്ചയായി പ്രതിപക്ഷം പ്രതിഷേധത്തിലാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ സമരം ചെയ്ത വിദ്യാർഥികൾക്കെതിരേ നടന്ന പോലീസ് അതിക്രമം, അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള എന്നീ വിഷയങ്ങളിൽ അമിത് ഷാ സഭയിലെത്തി വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷ ആവശ്യം.
പ്രതിപക്ഷ പ്രതിഷേധം മറയാക്കി ഭരണപക്ഷം സുപ്രധാന ബില്ലുകൾ ചർച്ചയില്ലാതെ രണ്ടു മിനിറ്റുകൊണ്ട് പാസാക്കിയെടുക്കുന്ന മറ്റൊരു ജനാധിപത്യ ധ്വംസനമാണ് സഭയിൽ കണ്ടത്. ധനവിനിയോഗ ബിൽ കഴിഞ്ഞ ദിവസം വെറും രണ്ടു മിനിറ്റുകൊണ്ടാണ് ലോക്സഭ കടന്നത്. സമ്മേളനം തുടങ്ങി എട്ടു ദിവസത്തിനുള്ളിൽ ലോക്സഭയിൽ ആറും രാജ്യസഭയിൽ അഞ്ചും ബില്ലുകളാണ് പാസാക്കിയത്. ഇതിൽ രണ്ടു ബില്ലിൽ മാത്രമാണ് ഇരുസഭകളിലും കാര്യമായ ചർച്ചയുണ്ടായത്. ബാക്കിയെല്ലാം പ്രതിപക്ഷ ഭേദഗതികൾ തള്ളി മിനിറ്റുകൾകൊണ്ട് ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. മിക്ക ബില്ലിന്റെയും ചർച്ചാവേളയിൽ ലോക്സഭാ സ്പീക്കറോ രാജ്യസഭാധ്യക്ഷനോ ചെയറിൽ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയം.
അമിത് ഷായെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്താക്കണമെന്നാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. പക്ഷേ, സമ്മേളനം ആരംഭിച്ചതു മുതൽ മോദിയെത്തന്നെയും സഭയിൽ കാണുന്നില്ല. മോദിയുടെയും അമിത് ഷായുടെയും അഭാവം ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും പറഞ്ഞു. യുവാക്കളെ ആകർഷിക്കുന്നതിനായി ഇതിനിടെ നരേന്ദ്ര മോദി അഞ്ച് ഇൻസ്റ്റഗ്രാം റീലുകൾ ചെയ്തു. രാജ്യവ്യാപകമായ പ്രതിഷേധങ്ങളെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാൻ നിർബന്ധിതനായതിനെക്കുറിച്ചോ പ്രതിഷേധക്കാർക്കു നേരേ നടന്ന അക്രമങ്ങളെക്കുറിച്ചോ അതിലൊന്നും ഒരു പരാമർശം പോലും അദ്ദേഹം നടത്തിയിട്ടില്ല.
കാര്യങ്ങൾ ഗൗരവത്തോടെ വിചിന്തനം ചെയ്ത് തീരുമാനങ്ങളിലെത്തുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ സുപ്രധാന വേദിയാണ് പാർലമെന്റ്. ഈ സങ്കല്പം പാടേ തകർക്കുന്ന കാര്യങ്ങളാണ് ഭരണാധികാരികളിൽനിന്ന് കുറച്ചു വർഷങ്ങളായി ഉണ്ടാകുന്നത്. 1952 മുതൽ 1957 വരെ നിലനിന്ന ഒന്നാം ലോക്സഭയിൽ ഒരു വർഷം ശരാശരി 135 ദിവസങ്ങളാണ് സഭ സമ്മേളിച്ചത്. എന്നാൽ, രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ഇത് കേവലം 55 ദിവസങ്ങളായി ചുരുങ്ങി. പാർലമെന്റിന്റെ സത്തയെ അപമാനിക്കുന്ന പല കാര്യങ്ങളും കഴിഞ്ഞ പത്തു വർഷത്തിനിടെ അരങ്ങേറി.
ചർച്ചകളാണ് ജനാധിപത്യത്തിന്റ കാതൽ. അതിനു തയാറാകാതെ ജനാധിപത്യസ്ഥാപനങ്ങളെ വരിഞ്ഞുകെട്ടിയിട്ട് രാജ്യത്തിന്റെ പ്രതീക്ഷയായ യുവത്വത്തിന്റെ പെരുവിരലുകൾ ദക്ഷിണയായി ചോദിക്കുന്നവരുടെ ഭാവി എന്തായിരിക്കുമെന്നതിന്റെ സൂചനയാണ് ജന്തർ മന്തറിൽ കണ്ടത്. യുവാക്കളെ തല്ലിയതിന്റെ ഉത്തരവാദിത്വമേറ്റ് ക്ഷമ പറയണമെന്ന് പറയുമ്പോൾ തല്ലുവാങ്ങിയതിന് നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു എന്നാണ് മറുപടി. ഇതിനെ വിശേഷിപ്പിക്കാൻ പരിഹാസ്യം എന്ന വാക്കു പോരാ. ജനാധിപത്യത്തിനും പാർലമെന്റിനും മുകളിലാണ് തന്റെ സ്ഥാനമെന്ന അധികാരഹുങ്കിനെ ചരിത്രം എങ്ങനെയാണ് കൈകാര്യം ചെയ്തിട്ടുള്ളതെന്ന് വല്ലപ്പോഴുമൊന്നു തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. ജനശക്തിക്കു മുന്നിൽ ഒരു കൊട്ടാരവും സിംഹാസനവും കിരീടവും ചെങ്കോലും ശാശ്വതമല്ലെന്ന അറിവ് ജനാധിപത്യബോധത്തിന്റേതാണ്, ഫാസിസത്തിന്റേതല്ല.
06-08-2026
ഇന്നലെ പുറത്തുവന്ന ഒരു വാർത്ത മലയാളിയെ സംബന്ധിച്ച് തികച്ചും അപമാനകരമാണ്. സമ്പൂർണ സാക്ഷര കേരളം, പ്രബുദ്ധ മലയാളി എന്നീ ക്ലീഷെകൾ അറബിക്കടലിലെറിയാൻ നേരമായി എന്നതിന്റെ സൂചന. തിരിച്ചറിഞ്ഞു തിരുത്തിയില്ലെങ്കിൽ വിലകെട്ട മലയാളി എന്ന ലേബലാകും നെറ്റിയിൽ പതിയുക. വരുമാനപരിധിക്ക് പുറത്തുള്ള 86,000 കുടുംബങ്ങൾ മുൻഗണനാ (ബിപിഎൽ) റേഷൻ കാർഡ് പട്ടികയിൽനിന്ന് പുറത്താകുന്നു എന്നതാണ് വാർത്ത. കേന്ദ്രസർക്കാരാണ് സംസ്ഥാനത്തെ ഈ ‘മിടുക്കരെ’ കണ്ടെത്തിയത്. ആദായനികുതി റിട്ടേൺ രേഖകളുടെ അടിസ്ഥാനത്തിൽ, ഉയർന്ന വരുമാനമുള്ള ബിപിഎൽ കാർഡ് ഉടമകളുടെ വിവരങ്ങൾ കേന്ദ്രസർക്കാർ സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറുകയായിരുന്നു. ആധാർ നമ്പർ വഴി ബാങ്ക് ഇടപാടുകൾ, വസ്തു-വാഹന രജിസ്ട്രേഷൻ എന്നിവ ബന്ധിപ്പിച്ചതും നിർമിതബുദ്ധി ഉപയോഗിച്ചു നടത്തിയതുമായ പരിശോധനയാണ് അനർഹരെ കണ്ടെത്താൻ സഹായിച്ചത്.
ബിപിഎൽ യോഗ്യതാ മാനദണ്ഡങ്ങൾ വളരെ വ്യക്തമാണ്. ആദായനികുതിദായകരാകാൻ പാടില്ല, പ്രതിമാസ വരുമാനം 25,000 രൂപയോ (പ്രതിവർഷം മൂന്നു ലക്ഷം രൂപ) അതിൽ കൂടുതലോ ആകരുത്, നാലുചക്ര വാഹനമോ 0.40 ഹെക്ടറിൽ കൂടുതൽ ഭൂമിയോ ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടോ ഉണ്ടാകരുത് എന്നിങ്ങനെയാണ് വ്യവസ്ഥകൾ. 86,000 കുടുംബങ്ങൾ ഇതിന്റെ നഗ്നമായ ലംഘനം നടത്തിയെന്നാണ് കണ്ടെത്തൽ. അനർഹർക്ക് സിവിൽ സപ്ലൈസ് വകുപ്പ് നോട്ടീസ് അയച്ചുതുടങ്ങി. ഇവരുടെ വിശദീകരണം കേട്ട ശേഷം ബിപിഎൽ പട്ടികയിൽനിന്ന് ഒഴിവാക്കുകയും കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങൾക്ക് പിഴ ഈടാക്കുകയും ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചത്.
അർഹതയില്ലാത്തത് നേടിയെടുക്കുന്നവരും കുറുക്കുവഴിയിലൂടെ കാര്യങ്ങൾ സാധിക്കുന്നവരും സമർഥരാകുകയും അതിനു സാധിക്കാത്തവർ അവരെ അസൂയയോടെ നോക്കുന്നവരാകുകയും ചെയ്യുന്ന, ലജ്ജയും സാമൂഹികബോധവും കൈമോശം വന്ന സമൂഹമാകുകയാണോ നമ്മൾ? ക്ഷേമരാഷ്ട്രസങ്കല്പത്തിൽ പാവപ്പെട്ടവർക്കും അരികുവിഭാഗങ്ങൾക്കും നൽകുന്ന ആനുകൂല്യങ്ങൾ ഒഴിവാക്കാനാകില്ല. അർഹരെ കണ്ടെത്തി സഹായിക്കുക എന്നതാണ് അടിസ്ഥാന ലക്ഷ്യം. എന്നാൽ, അതിലേക്ക് നുഴഞ്ഞുകയറുന്ന ‘അതിസമർഥർ’ ക്ഷേമരാഷ്ട്ര സങ്കല്പത്തെത്തന്നെയാണ് അട്ടിമറിക്കുന്നത്. അത്തരക്കാർക്കുള്ള ശിക്ഷ കേവലം പിഴയിലൊതുക്കിയാൽ മതിയോ എന്നുപോലും ചിന്തിക്കേണ്ട സമയമായെന്നു തോന്നുന്നു.
‘സർക്കാരിൽനിന്നു കിട്ടുന്നതെല്ലാം ലാഭം’ എന്ന അവിവേകമാണ് ഇക്കൂട്ടരിൽ മുന്നിട്ടു നിൽക്കുന്നത്. ഒരു ലോറി മറിഞ്ഞ് വിലപിടിപ്പുള്ളതെന്തെങ്കിലും റോഡിൽ വീണാൽ അപകടത്തിൽപ്പെട്ടവരെ മറന്ന് അതു പെറുക്കാൻ ഓടിക്കൂടുന്ന ദൃശ്യങ്ങൾ കാണാറുണ്ട്. അതുപോലെതന്നെയാണ് തങ്ങൾക്ക് അർഹതയില്ലാത്ത സൗജന്യ റേഷൻ ആനുകൂല്യങ്ങൾ വ്യാജരേഖകളിലൂടെ കൈക്കലാക്കുന്നതും.
ഇത് സമൂഹത്തിലെ അർഹരായ നിർധനരോട് കാണിക്കുന്ന വലിയൊരു അനീതികൂടിയാണ്. ഒരാൾ അനർഹമായി മുൻഗണനാ കാർഡ് കൈവശം വയ്ക്കുമ്പോൾ, യഥാർഥത്തിൽ പട്ടിണിയിലായ മറ്റൊരു നിർധന കുടുംബമാണ് പുറത്താകുന്നത്. ധനതത്വശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച മിൽട്ടൺ ഫ്രീഡ്മാൻ അനശ്വരമാക്കിയ പ്രശസ്തമായ ഒരു ചൊല്ലുണ്ട്; “There is no such thing as a free lunch” (സൗജന്യമായി ആർക്കും ഒന്നും ലഭിക്കുന്നില്ല). സർക്കാർ നൽകുന്ന ഓരോ സൗജന്യത്തിന്റെയും ഭാരം പരോക്ഷ നികുതി കൂട്ടിയോ അത്യന്താപേക്ഷിതമായ വികസന പദ്ധതികളുടെ തുക വെട്ടിക്കുറച്ചോ ജനങ്ങളിൽനിന്നുതന്നെ ഈടാക്കുകയാണ്. അതായത്, സൗജന്യമായി ഇന്ന് നേടുന്ന ആനുകൂല്യങ്ങൾക്ക് പകരമായി നാളത്തെ അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക ഭദ്രതയുമാണ് നമ്മൾ ബലികഴിക്കുന്നത്.
സൗജന്യങ്ങളോടും ഓഫറുകളോടുമുള്ള മലയാളിയുടെ അമിതമായ ആകർഷണത്തെക്കുറിച്ചുള്ള ചിന്തകളും പങ്കുവയ്ക്കേണ്ടതുണ്ട്. വെറും സാമ്പത്തിക ലാഭക്കൊതി മാത്രമല്ല അതിനു പിന്നിൽ. മനഃശാസ്ത്രപരവും സാമ്പത്തികശാസ്ത്രപരവുമായ കൃത്യമായ കാരണങ്ങളുമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വില ‘സീറോ’ ആകുമ്പോൾ ഗുണനിലവാരമോ ആവശ്യകതയോ നോക്കാതെ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ മനുഷ്യമനസ് പെട്ടെന്ന് പ്രേരിപ്പിക്കപ്പെടുന്നു. സൗജന്യങ്ങൾ നേടുമ്പോൾ കിട്ടുന്ന സന്തോഷവും മറ്റുള്ളവർക്കു കിട്ടുന്നത് എനിക്കു കിട്ടാതെപോകുമോ എന്ന ഭയവും മലയാളിയെ യുക്തിസഹമല്ലാത്ത തീരുമാനങ്ങളിലേക്ക് നയിക്കുന്നുണ്ട്. ചില സൗജന്യങ്ങൾ സ്വന്തമാക്കാൻ പരക്കംപായുന്നവർ വലിയ തട്ടിപ്പുകൾക്ക് ഇരയാകുന്നതും പതിവാണ്.
സൗജന്യങ്ങൾ ജനങ്ങളിലുണ്ടാക്കുന്ന കൃത്രിമമായ സന്തോഷത്തെയാണ് തത്പരകക്ഷികൾ കൃത്യമായി മുതലെടുക്കുന്നത്. സൗജന്യമായി എന്തെങ്കിലും ലഭിക്കുമ്പോൾ തിരിച്ച് ഒരു കടപ്പാട് കാണിക്കാൻ മനുഷ്യർ ബാധ്യസ്ഥരാകുന്നു എന്നാണ് അമേരിക്കൻ മനഃശാസ്ത്രജ്ഞനായ റോബർട്ട് സിയാൽഡിനി പറയുന്നത്. ഈ കടപ്പാടിനെയാണ് കിറ്റുകളും സൗജന്യ വാഗ്ദാനങ്ങളും നൽകി രാഷ്ട്രീയ പാർട്ടികൾ വോട്ടുബാങ്കാക്കി മാറ്റുന്നത്. സാമ്പത്തികശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ മറ്റൊരു കാഴ്ചയാണ് ലഭിക്കുക. വരുമാനത്തിന്റെ വലിയൊരു ഭാഗം ജനപ്രിയ സൗജന്യങ്ങൾക്കായി മാറ്റിവയ്ക്കുമ്പോൾ സംസ്ഥാനങ്ങൾ വലിയ കടക്കെണിയിലേക്കാണ് വീഴുന്നത്. ഇത്തരം സൗജന്യങ്ങൾ ഉത്പാദനക്ഷമമായ ആസ്തികളോ പുതിയ തൊഴിലവസരങ്ങളോ സൃഷ്ടിക്കുന്നില്ല. കാര്യങ്ങളെല്ലാം സൗജന്യമായി ലഭിക്കുമെന്ന അവസ്ഥ വരുമ്പോൾ അധ്വാനിക്കാനും പുതിയ നൈപുണ്യങ്ങൾ സ്വായത്തമാക്കാനുമുള്ള ജനങ്ങളുടെ താത്പര്യം കുറയുകയും ചെയ്യും.
പിടിക്കപ്പെടുമ്പോൾ മാത്രം പിഴയൊടുക്കാൻ നിർബന്ധിതരാകുന്നതിനേക്കാൾ പ്രധാനം, പൗരന്മാരിൽ ഉണ്ടാകേണ്ട ധാർമിക ബോധമാണ്. തങ്ങൾക്ക് അർഹതയില്ലാത്തവ സ്വമേധയാ വേണ്ടെന്നു വയ്ക്കാനുള്ള സന്മനസും പൗരബോധവുമാണ് മലയാളിസമൂഹം വളർത്തിയെടുക്കേണ്ടത്.
06-08-2026
12 വർഷം, ഏഴു വിജ്ഞാപനങ്ങൾ, എണ്ണമറ്റ നിവേദനങ്ങൾ... ഭരണകൂടം പരിസ്ഥിതിലോല മേഖല (ഇഎസ്എ)യിൽ പെടുത്തിയ 131 വില്ലേജുകളിലെ ലക്ഷക്കണക്കിനു മനുഷ്യർ സ്വന്തം മണ്ണിലെ വനവാസത്തിൽ തുടരുകയാണ്. അവരുടെ വീടും പറന്പും വിദ്യാലയങ്ങളും ആരാധനാലയങ്ങളും കടകളും മറ്റു സ്ഥാപനങ്ങളുമൊക്കെ കേന്ദ്രം ജൂലൈ 27നു പുറപ്പെടുവിച്ച ഏഴാം വിജ്ഞാപനത്തിലും ഇഎസ്എയിൽതന്നെ നിലനിർത്തിയിരിക്കുന്നു. പശ്ചിമഘട്ടസംരക്ഷണത്തിന് 2010ൽ മാധവ് ഗാഡ്ഗിലും 2013ൽ കസ്തൂരി രംഗനും സമർപ്പിച്ച റിപ്പോർട്ടുകളെ തുടർന്നാണ് 2014ൽ ആദ്യ കരടുവിജ്ഞാപനം പുറത്തിറക്കിയത്.
റിപ്പോർട്ടുകളിലെ വൈരുധ്യങ്ങളും ജനവിരുദ്ധതകളും അത് അനുഭവിക്കേണ്ടിവന്നവരുടെ പ്രതിഷേധങ്ങളും മൂലം അന്തിമറിപ്പോർട്ട് പുറത്തിറങ്ങിയില്ല. പകരം നിശ്ചിത ഇടവേളകളിൽ വിജ്ഞാപനങ്ങൾ! പരിസ്ഥിതിലോലെമെന്നു മുദ്രകുത്തി കൃഷിഭൂമിയിലെ അവകാശങ്ങൾ നിഷേധിച്ച് ലക്ഷക്കണക്കിനു മനുഷ്യരെ 12 വർഷം വനവാസത്തിലാക്കിയ അഭിനവ കൗരവ-ശകുനിമാർ പുതിയൊരു വിജ്ഞാപനത്തിലൂടെ അജ്ഞാതവാസവും കൽപിച്ചിരിക്കുന്നു. മനഃസാക്ഷിയുണ്ടോ?
കർഷകരെയും ദളിതരെയും ആദിവാസികളെയും കരുക്കളാക്കിയുള്ള ഈ ചൂതുകളി ഡൽഹിയും തിരുവനന്തപുരവും അവസാനിപ്പിക്കാൻ വൈകിയിരിക്കുന്നു. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ ഏഴാം വിജ്ഞാപനത്തിലും കേരളത്തിൽ 9,993.7 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്എ പരിധിയിൽ വരുന്നത്. പഴയ വിസ്തൃതിയിൽ മാറ്റമില്ലെങ്കിലും, പഞ്ചായത്ത്/വില്ലേജ് വിഭജനത്തെ തുടർന്ന് ഇഎസ്എ ഗ്രാമങ്ങളുടെ എണ്ണം 123ൽ നിന്ന് 131 ആയി ഉയർന്നു. നിർദിഷ്ട പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇഎസ്എ) വിസ്തൃതിയിൽ മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് കേരളം.
പക്ഷേ, മഹാരാഷ്ട്രയ്ക്ക് 3,07,713 ചതുരശ്ര കിലോമീറ്ററും കർണാടകത്തിന് 1,91,791 ചതുരശ്ര കിലോമീറ്ററും ഭൂവിസ്തൃതിയുള്ളപ്പോൾ കേരളത്തിന്റേത് വെറും 38,863 ചതുരശ്ര കിലോമീറ്ററാണെന്നുകൂടി ശ്രദ്ധിക്കണം. അതിൽനിന്നാണ് 131 റവന്യു വില്ലേജുകളിലായി ലക്ഷക്കണക്കിന് ഏക്കര്‍ ജനവാസമേഖലകളും കൃഷിഭൂമിയും ഉള്‍പ്പെടെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇഎസ്എയായി ചാപ്പ കുത്തിയിരിക്കുന്നത്. കേരളത്തിന്റെ മൂന്നിരട്ടിയിലേറെ അതായത് 1,30,058 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള തമിഴ്നാടിന്റെ പരിസ്ഥിതിലോല പ്രദേശം വെറും 6,914 ചതുരശ്ര കിലോമീറ്ററേയുള്ളൂ. 1,96,024 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഗുജറാത്തിൽ വെറും 449 ചതുരശ്ര കിലോമീറ്ററേ ലോലമുള്ളൂ.
നിലവിലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ജൂലൈ 27ന് അവസാനിച്ചതോടെയാണ് പുതിയ വിജ്ഞാപനമിറക്കിയത്. കേരളത്തിൽ 12 വർഷമായി തുടരുന്ന അനിശ്ചിതത്വത്തിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ട്. റവന്യു വില്ലേജുകളും അതിര്‍ത്തികളും തരംതിരിച്ച് ഫീല്‍ഡ് സര്‍വേ നടത്തുന്നതിൽ വര്‍ഷങ്ങളായുള്ള അലംഭാവവും വീഴ്ചയുമാണ് ഈ പ്രതിസന്ധിയെ ഇത്രത്തോളം വഷളാക്കിയതെന്ന് കെസിബിസി കഴിഞ്ഞദിവസം ചൂണ്ടിക്കാണിച്ചിരുന്നു. സമാനമായ ആശങ്കകള്‍ നിലനിന്നിരുന്ന തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ കൃത്യമായ ഉപഗ്രഹ-ഫീല്‍ഡ് സര്‍വേകള്‍ വഴി അതിര്‍ത്തികള്‍ വേര്‍തിരിച്ച് കേന്ദ്രത്തിനു സമര്‍പ്പിക്കുകയും സ്വന്തം സംസ്ഥാനങ്ങളിലെ ജനവാസകേന്ദ്രങ്ങളെ പരിധിയില്‍നിന്നു സംരക്ഷിച്ചുനിര്‍ത്തുകയും ചെയ്തു.
നിർഭാഗ്യവശാൽ കേരളം പരാജയപ്പെട്ടു. ജനവാസ മേഖലകൾ, തോട്ടങ്ങൾ, കൃഷിയിടങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി 9,993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശം 8590.69 ചതുരശ്ര കിലോമീറ്ററായി ചുരുക്കണമെന്ന ആവശ്യമാണ് കേന്ദ്രം നിർദാക്ഷിണ്യം തള്ളിക്കളഞ്ഞത്. ആവശ്യങ്ങളും അപേക്ഷകളും സമർപ്പിക്കുന്നതിനൊപ്പം ആവശ്യമായ ഗൃഹപാഠങ്ങളും ചെയ്യേണ്ടതുണ്ട്. അതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പുതിയ സർക്കാർ തിരുത്തണം.
60 ദിവസത്തിനകം, ഔദ്യോഗിക ഗസറ്റിലുള്ള വിജ്ഞാപനത്തിൽ കേരളത്തിന് അഭിപ്രായമറിയിക്കാം. സർക്കാർ എന്താണു ചെയ്യാൻ പോകുന്നതെന്ന് അറിയാൻ 12 വർഷം നാട്ടിലെ കാട്ടിൽ കഴിഞ്ഞ ജനത്തിന് അവകാശമുണ്ട്. നിർമാണപ്രവർത്തനങ്ങൾക്കും ഇഷ്ടമുള്ള കൃഷി ചെയ്യുന്നതിനും മരം മുറിക്കുന്നതിനുമൊക്കെ നിയന്ത്രണമുള്ള ഭൂമിയുടെ ക്രയവിക്രയം പോലും അസാധ്യമായിരിക്കുകയാണ്. സർക്കാരിന്റെ നിർബന്ധത്തിനു വഴങ്ങിയും ദാരിദ്ര്യത്താലും മലകളിലേക്കു കുടിയേറിയവർ, ക്ഷാമകാലത്ത് കേരളത്തെ തീറ്റിപ്പോറ്റിയവർ, വന്യജീവികൾക്കും മഹാമാരികൾക്കും പ്രകൃതിക്ഷോഭങ്ങൾക്കും ഇരയായിട്ടും കർഷകരായി തുടരുന്നവർ, സുഗന്ധവ്യഞ്ജനം ഉത്പാദിപ്പിച്ച് വിദേശനാണ്യം നേടിത്തരുന്നവർ...
നൂറ്റാണ്ടു പഴക്കമുള്ള അവഗണനയുടെയും ആക്ഷേപത്തിന്റെയും ചരിത്രവുമുണ്ട് പശ്ചിമഘട്ടത്തിന്. അവരുടെ ചോരയും നീരും ഊറ്റിക്കുടിച്ചവർക്ക് ഇപ്പോഴാണ് പ്രകൃതിയെ സ്നേഹിക്കാൻ തോന്നിയത്. പശ്ചിമഘട്ടത്തിലെ വനസമാനമായ കൃഷിയിടങ്ങളിലേക്കു നോക്കിയാലറിയാം ആരാണ് കേരളത്തെ പച്ചപ്പണിയിച്ചതെന്ന്. പരിസ്ഥിതിലോലമെന്ന കുരുക്കിട്ടുകൊടുത്താൽ ആ കരുത്തർ തലവച്ചുകൊടുത്തുകൊള്ളുമെന്ന് ആരെങ്കിലും കരുതിയാൽ തെറ്റിപ്പോയി.
കാടുവെട്ടിത്തെളിച്ചിടത്ത് പാർലമെന്റും നിയമസഭകളും കോടതികളും പരിസ്ഥിതി മന്ത്രാലയവും സംഘടനാ കാര്യാലയങ്ങളും ബഹുനില പാർട്ടി ഓഫീസുകളും രമ്യഹർമ്യങ്ങളും നിർമിച്ചവരേ, നിങ്ങൾ മനുഷ്യരുടെ ദുരിതങ്ങളിലേക്കു നോക്കൂ. നിങ്ങളുടെ സുഖവാസത്തിന് പശ്ചിമഘട്ടത്തിൽ അണക്കെട്ടുകളും പവർഹൗസുകളും ടൂറിസ്റ്റ് ബംഗ്ലാവുകളും നിലനിർത്താമെങ്കിൽ ഈ മനുഷ്യരും അവിടെയുണ്ടാകും. പരിസ്ഥിതിലോലം കാപട്യത്തിന്റെ ചൂതുകളിയാകരുത്.