22-07-2026
"പാറ്റ’കളുടെ മുദ്രാവാക്യം പ്രതിപക്ഷവും ഏറ്റെടുത്തിരിക്കുന്നു. കർഷകസമരത്തിന്റെ ഓർമ ഡൽഹിയെ പൊള്ളിക്കുന്നു. രാജ്യദ്രോഹ ചാപ്പകൾ മാറ്റിവച്ച്, അഴിമതി-കെടുകാര്യസ്ഥതകളാൽ വിദ്യാഭ്യാസമേഖലയെ മുടിപ്പിച്ച മന്ത്രിയെ സർക്കാർ എളിയിൽനിന്നിറക്കാൻ സമയമായി.
പോലീസ് ലാത്തിക്കടിച്ച് ഓടിക്കാൻ ശ്രമിച്ച യുവാക്കൾ ഡൽഹിയുടെ തെരുവുകളിലൂടെ "പാറ്റക്കൂട്ട’ങ്ങളായി നിരങ്ങുന്നു; ജന്തർമന്തറിലെ സമരവേദിയിൽ ആളു കൂടുന്നു. അസാധാരണമായി പ്രതിപക്ഷം പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ "പാറ്റ’കളുടെ മുദ്രാവാക്യം വിളിക്കുന്നു, ഉപരോധം തീർക്കുന്നു. നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിയാണ് പ്രധാന ആവശ്യം. വഴങ്ങില്ലെന്നാണ് സർക്കാർ നിലപാട്. 2024ലെ കർഷകസമരത്തിന്റെ ചൂടറിഞ്ഞ സർക്കാർ യുവസമരത്തിന്റെ ചൂടളക്കുന്നതേയുള്ളൂ. പക്ഷേ, കോൺഗ്രസ് പരീക്ഷണത്തിനില്ല. ബിജെപി ഭരണത്തിൽ രാജ്യം കണ്ട ഏറ്റവും വലിയ ആ പ്രക്ഷോഭം തങ്ങളല്ല നടത്തിയതെന്നു പ്രതിപക്ഷത്തിനറിയാം. അപകടം മണത്ത കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്രെ, കെ.സി. വേണുഗോപാൽ, മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, ഡി.കെ. ശിവകുമാർ തുടങ്ങിയവരും മറ്റു പ്രതിപക്ഷ നേതാക്കളും ഇന്നലെ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലെത്തി വലിയ പ്രക്ഷോഭത്തിനു നേതൃത്വം നൽകി. പോലീസ് നടപടിക്കെതിരേ രാഹുലും പ്രിയങ്കയുമടക്കം കടുത്ത ചെറുത്തുനിൽപാണ് നടത്തിയത്. കർഷകസമരത്തിന്റെ കരുത്താർജിച്ചിട്ടില്ലെങ്കിലും മോദിക്കാലത്തെ രണ്ടാം ജനകീയ പ്രക്ഷോഭം ഡൽഹിയെ അന്തർദേശീയ വാർത്തയാക്കിക്കഴിഞ്ഞു.
സമൂഹമാധ്യമത്തിൽ പിറന്ന രോഷപ്രകടനം ആളിക്കത്തി ഒരു യുവജനപാർട്ടിയായി ഡൽഹിയിൽ വിരിഞ്ഞ ചരിത്രമാണ് സിജെപി (കോക്രോച്ച് ജനതാ പാർട്ടി) യുടേത്. കാരണമായത്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഒരു വാദത്തിനിടെ നടത്തിയ പരാമർശങ്ങൾ. ""ചില തൊഴിൽരഹിതരായ യുവാക്കൾ മാധ്യമ, സമൂഹമാധ്യമ, വിവരാവകാശപ്രവർത്തകരായി പാറ്റകളെപ്പോലെ എല്ലാവരെയും ആക്രമിക്കാൻ തുടങ്ങുന്നു.’’വ്യാജബിരുദങ്ങൾ ഉപയോഗിച്ച് നിയമരംഗത്തും മറ്റും എത്തുന്നവരെയാണ് ഉദ്ദേശിച്ചതെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയെങ്കിലും തൊഴിൽ രഹിതരും, അഴിമതിയിലും കെടുകാര്യസ്ഥതയിലും അസ്വസ്ഥരായിരുന്ന യുവാക്കളും സിജെപിയിലെത്തി. 24 ലക്ഷം പേർ പരീക്ഷയെഴുതിയ നീറ്റ് യുജി പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതും സിബിഎസ്ഇ 12-ാം ക്ലാസിലെ മൂല്യനിർണയം പാളിയതും സിജെപിയെ സജീവമാക്കി. വിദേശത്തായിരുന്ന സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ഡൽഹിയിലെത്തി. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നവർ, സമരവേദിയിൽനിന്നു കസ്റ്റഡിയിലെടുത്ത സോനം വാങ്ചുകിന്റെ മോചനവും നീറ്റ് പരീക്ഷാ സമ്മര്‍ദത്തിൽ ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രക്ഷോഭകരുമായി സൗഹാര്‍ദപരമായ കൂടിക്കാഴ്ച നടന്നതായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ എക്സില്‍ കുറിച്ചു. പക്ഷേ, വെറുതെ സമയം കളഞ്ഞെന്നാണ് സമരക്കാർ പറഞ്ഞത്.
പതിവുപോലെ സമൂഹമാധ്യങ്ങളിൽ വിദ്വേഷപ്രചാരണങ്ങളും സജീവമായിട്ടുണ്ട്. രാജ്യസുരക്ഷ പറഞ്ഞ് കേന്ദ്രസർക്കാർ സിജെപിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ദിവസങ്ങളോളം പൂട്ടിച്ചിരുന്നു. കർഷകസമരത്തിലും ഇത്തരം രാജ്യദ്രോഹ നാടകങ്ങൾ സജീവമായിരുന്നു. അതേസമയം, സിജെപിയുടെ ഇപ്പോഴത്തെ സമരത്തിന് കർഷകസമരത്തിന്റെ കെട്ടുറപ്പില്ലെന്നതും ശ്രദ്ധേയമാണ്. യുവാക്കളെയും വിദ്യാർഥികളെയും ബാധിച്ച നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകൾ മാത്രമാണ് അവരുടെ വിഷയം. കഴിഞ്ഞ വർഷം നേപ്പാളിൽ ജെൻ സി പ്രക്ഷോഭവും രാജ്യത്തെ മറ്റു നീറുന്ന പ്രശ്നങ്ങൾക്കൊന്നും വേണ്ടിയായിരുന്നില്ല. സമൂഹമാധ്യമനിരോധനമായിരുന്നു അവരുടെ വിഷയം. ഡൽഹിയിലെ സിജെപി ആൾക്കൂട്ടം നാളെ വിലക്കയറ്റം, അഴിമതി, വർഗീയവിഭജനം തുടങ്ങിയ വിഷയങ്ങളിലെല്ലാം സമരത്തിനിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത് അത്യാഗ്രഹമാകും.
തമ്മിലടിച്ചു കഴിയുന്ന പ്രതിപക്ഷത്തിന് ഇത് അവസരമാണ്. തങ്ങളിരിക്കേണ്ടിടത്താണല്ലോ "പാറ്റ’കളിരുന്നതെന്നോർത്തെങ്കിലും സിജെപിയുടെ സമരത്തിൽ പങ്കെടുക്കാനുള്ള തീരുമാനത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുമെന്നു കരുതാം. അതെന്തായാലും, സർക്കാരിൽ അതൃപ്തരായ യുവാക്കളിൽ വലിയൊരു വിഭാഗം ഈ പിന്തുണയോട് നന്ദി കാണിക്കും. അടുത്തവർഷം ഉത്തർപ്രദേശ്, ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നതിനാൽ ഈ സമരങ്ങൾക്ക് രാഷ്ട്രീയ പ്രസക്തി ഏറുന്നുമുണ്ട്. പാർലമെന്റിൽ ചർച്ചകൾക്കു വഴങ്ങാൻ ഭരണനേതൃത്വം മടിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേ ഉള്ളൂ. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിനുള്ള സ്ഥാനം അംഗീകരിക്കുകതന്നെ വേണം. ഇന്നും ദുരൂഹത ആരോപിക്കപ്പെടുന്ന, അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിന്റെ ആനുകൂല്യം കൈപ്പറ്റിയവരാണ് ഈ സമരത്തെ അടിച്ചമർത്തുന്നത്.
"പാറ്റ’കളെയും പ്രതിപക്ഷത്തെയും കൂടുതൽ പ്രകോപിപ്പിച്ച് രാജ്യത്ത് സമരവേലിയേറ്റം സൃഷ്ടിക്കാൻ ബിജെപിയും കേന്ദ്രസർക്കാരും കളമൊരുക്കില്ലെന്ന് പ്രതീക്ഷിക്കാം. ചർച്ചകളിലൂടെ സമാധാനവും നടപടികളിലൂടെ നീതിയും ഉറപ്പാക്കാക്കുകയെന്നതാണ് അടിയന്തര ആവശ്യം. ചോദ്യപ്പേപ്പർ ചോർച്ചയിൽ പരിഹരിക്കാനാവാത്ത നഷ്ടം നേരിട്ടവർ നിരവധിയാണ്. വീഴ്ചകളുടെ ഉത്തരവാദിത്വത്തിൽനിന്ന് വിദ്യാഭ്യാസ മന്ത്രിക്ക് കൈകഴുകാനാകില്ലെന്നത് സാമാന്യയുക്തിയാണ്. യുവജനങ്ങൾക്കു പ്രതീക്ഷയും രാജ്യത്തു നിയമവാഴ്ചയുടെ ഉറപ്പും വികസിത ഇന്ത്യയിലേക്കുള്ള മുന്നേറ്റത്തിൽ നിർണായകമാണ്.
21-07-2026
ജീവിതംപോലെയാണ് കളിയും. നമ്മൾ എതിർവലയിൽ നിറയെ ഗോൾ സ്വപ്നം കാണും. ഉണരുമ്പോൾ സ്വന്തം വലയിൽ കൈനിറയെ തന്ന് അത് ക്രൂരമായി പുഞ്ചിരിക്കും. ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ കളിക്കാനിറങ്ങുമ്പോൾ ഫുട്ബോൾ മാന്ത്രികനായ ലയണൽ മെസിയും മൈതാനത്ത് കവിതയെഴുതുന്ന അർജന്റീനയും അവരുടെ കോടിക്കണക്കിന് ആരാധകരും മോഹിച്ചതല്ല ന്യൂജഴ്സിയിലെ സ്റ്റേഡിയത്തിൽ സംഭവിച്ചത്. സ്പാനിഷ് അർമാഡയുടെ സമ്പൂർണ ആധിപത്യം. ഒരു ജനതയുടെ അർമാദത്തിന് തിരികൊളുത്തി ഫെറാൻ ടോറസിന്റെ ഗോൾ. വിവ എസ്പാഞ്ഞ! വിവ ഫുട്ബോൾ!
അനിശ്ചിതത്വമാണ് കളിയുടെ സൗന്ദര്യം. പലപ്പോഴും അത് അങ്ങേയറ്റം ക്രൂരമാകുമെന്നു മാത്രം. മെസിയെപ്പോലൊരു മഹാപ്രതിഭ രണ്ടാമതൊരു ലോകകപ്പ് ആഗ്രഹിച്ചത് തെറ്റല്ല. അർജന്റീനയും ആരാധകരും മോഹിച്ചതും തെറ്റല്ല. പക്ഷേ, മോഹങ്ങൾക്കപ്പുറമുള്ള ചില കടുത്ത യാഥാർഥ്യങ്ങളാണ് മൈതാനത്ത് ചരിത്രമെഴുതുന്നത്. ഒപ്പം, ലോകത്തെ ഒരുമിപ്പിക്കുന്ന ഫുട്ബോൾ എന്ന സ്വപ്നസന്നിഭമായ കലയെ നിലനിർത്തുന്നതും.
ബോൾ പൊസഷൻ 65 ശതമാനം. 20 ഷോട്ടുകളിൽ പന്ത്രണ്ടും ലക്ഷ്യത്തിലേക്ക്. പാസുകളിൽ 89 ശതമാനം കൃത്യത. ഒന്നിനെതിരേ ഒമ്പതു കോർണർ കിക്കുകൾ. സ്പെയിനിന്റെ അടക്കിവാഴലിന്റെ നേർചിത്രം. ടൂർണമെന്റിലുടനീളം കളിച്ച എട്ടു മത്സരങ്ങളിൽനിന്ന് ഒരു ഗോൾ മാത്രം വഴങ്ങിയ പ്രതിരോധക്കോട്ട. അതേസമയം, ഒരു ചുവപ്പുകാർഡും അഞ്ച് മഞ്ഞക്കാർഡുകളും അർജന്റീനയുടെ സമ്മർദത്തിനു തെളിവായി.
മെസി മൈതാനത്ത് അദൃശ്യനായിരുന്നില്ല. ചെറിയൊരവസരം മുതലാക്കി വിസ്ഫോടനം സൃഷ്ടിക്കാൻ കഴിവുള്ള ആ പ്രതിഭയെ മാത്രം പിന്തുടരുകയെന്ന അബദ്ധം സ്പെയിൻ പ്രതിരോധം കാണിച്ചില്ല. മെസിയെ മാത്രം പൂട്ടാൻ ആരെയും നിയോഗിച്ചതുമില്ല. പകരം, സാധാരണയായി അദ്ദേഹം കളി തീരുമാനിക്കുന്ന സാഹചര്യങ്ങളെത്തന്നെ അവർ ഇല്ലാതാക്കുകയായിരുന്നു. കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെയും അദ്ദേഹത്തിന്റെ കളിക്കാരും അർജുനനെപ്പോലെ കിളിയുടെ കണ്ണ് മാത്രമേ കണ്ടുള്ളൂ.
രണ്ടു തവണ ഫൈനലിൽ. രണ്ടു തവണയും ചാമ്പ്യന്മാര്. അതാണ് സ്പെയിനിന്റെ ലോകകപ്പ് നേട്ടം. ലോകകപ്പ് നേടിയ ആ രണ്ടു ടീമുകളും പന്തിനെ വിശ്വസിക്കുകയും പന്തടക്കത്തെ കളിയുടെ നിയന്ത്രണത്തിനുള്ള മാർഗമായി കാണുകയും ചെയ്തു. എന്നാൽ, സാദൃശ്യം അത്രമാത്രം. ചാവി, ആന്ദ്രെ ഇനിയെസ്റ്റ, സാവി അലോൺസോ എന്നീ അസൂയാവഹമായ ത്രയം ഉൾപ്പെട്ട 2010ലെ ടീം ചെറിയ പാസുകളുടെ ടിക്കി-ടാക്കയിൽ അഭിരമിക്കുകയായിരുന്നു. ഇത്തവണയാകട്ടെ ടിക്കി-ടാക്കയുടെ വേഗമേറിയ ന്യൂജൻ പതിപ്പായിരുന്നു ചാമ്പ്യൻഷിപ്പിലുടനീളം സ്പെയിനിനെ അപ്രതിരോധ്യരാക്കിയത്.
അപ്രതീക്ഷിത വിജയങ്ങൾ, നാടകീയമായ തിരിച്ചുവരവുകൾ, മനോഹരമായ ഗോളുകൾ, കളിച്ചെപ്പിലെ വൻതാരങ്ങളുടെ മികച്ച പ്രകടനങ്ങൾ എന്നിവകൊണ്ട് ആവേശകരമായിരുന്നു ഈ ലോകകപ്പ്. വിവാദങ്ങളും കുറവായിരുന്നില്ല. ഇറാന്റെ പങ്കാളിത്തത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ സംഘർഷങ്ങൾ മുതൽ ഹൈഡ്രേഷൻ ബ്രേക്കുകൾ പോലുള്ള പുതിയ പരിഷ്കാരങ്ങൾക്കെതിരേയുള്ള വിമർശനങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചില ഇടപെടലുകളും വരെ ചൂടേറിയ ചർച്ചയായി.
വിഎആർ എന്നറിയപ്പെടുന്ന വീഡിയോ റിവ്യൂ സംവിധാനവും തർക്കവിഷയമായി. ജർമനി, ക്രോയേഷ്യ, ഈജിപ്ത് തുടങ്ങിയ ടീമുകളുടെ ചില നിർണായക ഗോളുകൾ നിഷേധിക്കപ്പെട്ടു. യുഎസ് ഭരണകൂടത്തിന്റെ യാത്രാനിയന്ത്രണങ്ങൾ രാഷ്ട്രീയ പകപോക്കലെന്നും വംശീയമെന്നും മുദ്രകുത്താനിടയായി. യുഎസ് സ്ട്രൈക്കർ ഫോളാരിൻ ബലോഗണിന്റെ മത്സരവിലക്ക് റദ്ദാക്കാനുള്ള ട്രംപിന്റെ ഇടപെടൽ അങ്ങേയറ്റം പരിഹാസ്യമായി.
48 ടീമുകളുടെ ജംപോ ഫോർമാറ്റും തുടക്കത്തിൽ വിമർശനത്തിനു കാരണമായെങ്കിലും കേപ് വെർദെ, കോംഗോ, കുറസാവോ തുടങ്ങിയ രാജ്യങ്ങൾ അവസരം മുതലാക്കി പുതിയ ആരാധകരെ നേടിയെടുത്തു. റൗണ്ട് ഓഫ് 32ൽ കയറിയ കേപ് വെർദെ സ്പെയിനിനെയും അർജന്റീനയെയും ഞെട്ടിച്ച പ്രകടനമാണ് കാഴ്ചവച്ചത്. അവരുടെ നാൽപ്പതുകാരനായ ഗോളി വൊസീഞ്ഞയും താരമായി.
ലയണൽ മെസി, കിലിയൻ എംബപ്പെ, എർലിംഗ് ഹാലണ്ട്, ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഗം തുടങ്ങിയ ലോകത്തിലെ മുൻനിര കളിക്കാർ ഗോൾഡൻ ബൂട്ടിനായി ഇഞ്ചോടിഞ്ചു പൊരുതി. 10 ഗോളുകളും ആകെ 22 ലോകകപ്പ് ഗോളുകളും എന്ന റിക്കാർഡുമായി എംബപ്പെ മുന്നിൽ നിന്നു. സ്പെയിനിന്റെ റോഡ്രി മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളും സ്വന്തമാക്കി. തന്റെ അവസാന ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തിളങ്ങാനായില്ല. സ്പെയിനിന്റെ പത്തൊമ്പതുകാരൻ ലാമിൻ യമാൽ പടപ്പുറപ്പാട് തുടങ്ങിയതേയുള്ളൂ. ഇനിയുമെത്രയോ ലോകകപ്പുകൾ പയ്യനെ കാത്തിരിക്കുന്നു.
ഫുട്ബോൾ എന്നത് വെറുമൊരു കളി മാത്രമല്ല. അത് ദൃഢനിശ്ചയത്തിന്റെയും ഒത്തൊരുമയുടെയും കഠിനാധ്വാനത്തിന്റെയും സിംഫണിയാണ്. വിജയത്തിലേക്കെത്തുന്ന ഓരോ മുന്നേറ്റത്തിനും പ്രതിരോധത്തിനും പിന്നിൽ അചഞ്ചലമായ പരിശ്രമത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒരു കഥ ഒളിഞ്ഞിരിപ്പുണ്ടാകും. സ്കോട്ടിഷ് ഇതിഹാസ പരിശീലകൻ ബിൽ ഷാങ്ക്ലി ഒരിക്കൽ പറഞ്ഞിട്ടുണ്ട്: “ചിലർ കരുതുന്നത് ഫുട്ബോൾ ജീവന്മരണ പോരാട്ടമാണെന്നാണ്. അതിനോടെനിക്കു വിയോജിപ്പുണ്ട്. ഫുട്ബോൾ അതിനേക്കാളും എത്രയോ മുകളിലാണ്!’’ ഇത് ഡോണൾഡ് ട്രംപും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമൊക്കെ തിരിച്ചറിയേണ്ട പരമസത്യമാണ്.
ഫുട്ബോളിന് പുതിയൊരു ലോകചാമ്പ്യനെ കിട്ടി. അതിനിടയിൽ താരോദയങ്ങളുണ്ടായി. അസ്തമയങ്ങളുണ്ടായി. പലരുടെയും കണ്ണീരു വീണു. വിദ്വേഷവാക്കുകൾ അന്തരീക്ഷത്തിൽ അലയടിച്ചു. കളിയെ കൊഞ്ഞനംകുത്തുന്ന ശുദ്ധമായ കച്ചവടം നടന്നു. വംശീയതയുടെ വിഷപ്പാമ്പുകൾ പുളഞ്ഞു. എന്നിട്ടും ഫുട്ബോളെന്ന മാന്ത്രികകലയുടെ കൊടിപ്പടം താഴ്ത്താൻ ഒരു വിജിഗീഷുവിനും കഴിഞ്ഞില്ല.
വിവ ഫുട്ബോൾ!
20-07-2026
ഇതു ഭ്രമയുഗാ, കലിയുഗത്തിന്റെ ഒരപഭ്രംശം... തിയറ്ററുകളെ വിറപ്പിച്ച കൊടുമൺ പോറ്റിയുടെ കൊലച്ചിരിക്കുമുന്നിൽ രജതകമലം വീണു. നടൻ കാർത്തിക് ആര്യനൊപ്പം 2024ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാലാം വട്ടം മമ്മൂട്ടിക്ക്. അപ്പോൾ ന്യൂയോർക്കിലെ ന്യു ജഴ്സി സ്റ്റേഡിയം ലോകകപ്പ് ഫുട്ബോളിന്റെ അന്തിമയുദ്ധത്തിനൊരുങ്ങുകയായിരുന്നു. അത് ആവേശത്തിനു തീകൊളുത്തിയ കായികമാമാങ്കമെങ്കിൽ ഇതു ഭ്രമിപ്പിക്കുന്ന കല. ഇതും ലോകകപ്പാ, പ്രതിഭയുടെ മറ്റൊരംശം..! ഛായാഗ്രഹകൻ ഷഹനാദ് ജലാൽ, ഗായിക വൈക്കം വിജയലക്ഷ്മി, മഹാരാജ എന്ന തമിഴ് ചിത്രത്തിലൂടെ സഹനടിയായ മലയാളി സജന നമിദാസ്, മികച്ച മലയാള ചിത്രം "ഫെമിനിച്ചി ഫാത്തിമ'യുടെ അണിയറക്കാർ... പ്രതിഭകളേ, ഈ ലോകകപ്പാരവത്തിലും നിങ്ങളുയർത്തിയ കപ്പിൽ തിളങ്ങുന്നു കേരളം. നന്ദി!
എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര മത്സരങ്ങളിൽ മുന്നിൽനിന്നത് മലയാള സിനിമകളായിരുന്നെന്നാണ് ജൂറി അധ്യക്ഷനും സംവിധായകനുമായ ജയരാജ് അറിയിച്ചത്. സൂചനകൾവച്ച്, പുരസ്കാരം ലഭിച്ചില്ലെങ്കിലും രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം മികച്ച ചിത്രമായിരുന്നു. എല്ലാ ജൂറി അംഗങ്ങൾക്കും കൂടുതൽ ഇഷ്ടപ്പെട്ട സിനിമ അതായിരുന്നെന്ന ജൂറി അധ്യക്ഷന്റെ വാക്കുകൾ മലയാളത്തിനുള്ള അംഗീകാരമാണ്. ബംഗാളി സിനിമയിൽ പാടിയ ശ്രേയ ഘോഷാലുമായിട്ടായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ മത്സരം.
"അങ്ങു വാനക്കോണില് മിന്നിനിന്നൊരന്പിളീ...' ആ ശബ്ദവും ശൈലിയും ഒടുവിൽ വിധികർത്താക്കളെ കീഴടക്കി. "അജയന്റെ രണ്ടാം മോഷണം' (എആർഎം) എന്ന ചിത്രത്തിലെ പാട്ടിലൂടെ വിജയലക്ഷ്മി മികച്ച ഗായിക. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ. സംസ്ഥാനത്തെ മികച്ച നവാഗത സംവിധായകൻ, മികച്ച രണ്ടാമത്തെ സിനിമ, മികച്ച നടി എന്നീ പുരസ്കാരങ്ങൾ നേടിയ ഫെമിനിച്ചി ദേശീയതലത്തിലും ശ്രദ്ധ നേടി. 2010ൽ പുറത്തിറങ്ങിയ ചിത്രസൂത്രം എന്ന സിനിമയിലൂടെ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ച ഷഹനാദ് ജലാൽ അതേ ചിത്രത്തിൽതന്നെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് പങ്കിട്ടിരുന്നു. ഇപ്പോഴിതാ ഭ്രമയുഗത്തിലൂടെ ദേശീയപുരസ്കാരവും.
മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയ, കാഷ്മീരിന്റെ കഥ പറയുന്ന "ആർട്ടിക്കിൾ 370', രൺദീപ് ഹൂഡയെ മികച്ച നവാഗതസംവിധായകനാക്കിയ "സ്വാതന്ത്ര്യ വീരസവർക്കർ' എന്നിവയൊക്കെ രാഷ്ട്രീയം പറയുന്നവയാണ്. പക്ഷേ, കൊടുമൺ പോറ്റിയുടെയും ചാത്തന്റെയും കഥ പറയുന്ന "ഭ്രമയുഗം' കക്ഷിതാത്പര്യങ്ങളില്ലാത്തതും സാർവത്രിക വീക്ഷണമുള്ളതുമായ ഭരണകൂടതാത്പര്യങ്ങളെ പുറത്തെടുക്കുന്നുണ്ട്. പോറ്റിയുടെ പൈശാചികമായ ചിരി ഉള്ളിലൊളിപ്പിച്ച ചാത്തനിലൊതുങ്ങില്ല. അത് വിട്ടൊഴിയാത്ത അധികാരഭ്രമത്തിന്റേതാണ്. അതിനെ എതിർത്തുകൊണ്ടിരുന്നവരും അധികാരമോതിരം അഥവാ ചെങ്കോൽ ലഭിക്കുന്പോൾ ആ ചിരി ഏറ്റെടുക്കുന്നത് ഭ്രമയുഗത്തിൽ കാണാം.
ഏതു പ്രേതകഥയും മനുഷ്യനെ വെളിപ്പെടുത്താനുള്ളതാണ്. ഭ്രമയുഗം ഉജ്വലമായി അതു നിർവഹിച്ചു. ആ അധികാരം രാഷ്ട്രീയത്തിൽ മാത്രമല്ല, കാട്ടിലും നാട്ടിലും വീട്ടിലുമുണ്ടെന്നത് ഭ്രമയുഗത്തിന്റെ അധികദൃശ്യമാണ്. അതു പോറ്റിയല്ല, ചാത്തനല്ല... മമ്മൂട്ടി അഭിനയിക്കുന്നതാണെന്ന് എത്ര ഓർമിപ്പിച്ചാലും അടുത്ത നിമിഷം നാമതു മറന്നുപോകും.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ "ഭ്രമയുഗം' ലോസ് ആഞ്ചലസിലെ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചപ്പോൾ അവതാരക മമ്മൂട്ടിയെ വിശേഷിപ്പിച്ചത് മോളിവുഡ് ലെജൻഡ് എന്നാണ്. വലിയ കൈയടി ലഭിച്ചു. പക്ഷേ, അദ്ദേഹം മലയാളസിനിമയിലെയല്ല, ലോകസിനിമയിലെ ഇതിഹാസങ്ങൾക്കൊത്ത പ്രകടനമാണു നടത്തിയത്. "കാട് കടലിനെ സന്ധിക്കുന്നിടം' എന്ന വിഭാഗത്തിലായിരുന്നു, മനുഷ്യൻ ദുഷ്ടാരൂപിയെ സന്ധിക്കുന്ന "ഭ്രമയുഗം' ഓസ്കർ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചത്. 27 വർഷം മുന്‍പാണ് മമ്മൂട്ടിക്കു പത്മശ്രീ ലഭിച്ചത്. നാലു ദേശീയ പുരസ്കാരങ്ങൾ, സംസ്ഥാനത്ത് ഏഴു തവണ മികച്ച നടൻ, മറ്റനേകം പുരസ്കാരങ്ങൾ, നാനൂറിലേറെ സിനിമകൾ... ഇതും ലോകകപ്പാ, പ്രതിഭയുടെ മറ്റൊരംശം.
18-07-2026
നമ്മുടെ മത്സ്യബന്ധന മേഖലയിൽ ഭരണകൂട നിർമിതമായ പുതിയൊരു ന്യൂനമർദം രൂപംകൊള്ളുന്നുണ്ട്. കേരള തീരങ്ങളോടു ചേർന്നുള്ള ആഴക്കടൽ മത്സ്യബന്ധനത്തിനു കൂടുതൽ വൻകിട കപ്പലുകൾക്ക് അനുമതി നൽകുകയാണ്. ഇത് ചെറുകിട യാനങ്ങളെ മുക്കുമെന്ന ഭീതി വളർന്നുകഴിഞ്ഞു.
അവരുടെ ഭയത്തിന്, സാന്പത്തിക ആശങ്കകൾക്ക്, തൊഴിൽനഷ്ടങ്ങൾക്ക്, ഭാവിയെക്കുറിച്ചുള്ള അങ്കലാപ്പുകൾക്ക് സർക്കാർ മറുപടി കൊടുക്കണം. അതു നിങ്ങളുടെ ഉത്തരവാദിത്വമാണ്. പാവങ്ങൾക്കിനി കടലേ ബാക്കിയുള്ളൂ; അതും കൊടുക്കാൻ പറയരുത്. തീരത്തുനിന്ന് 200 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള ആഴക്കടൽ മത്സ്യബന്ധനത്തിനാണ് വലിയ ട്രോളിംഗ് കപ്പലുകൾക്ക് വീണ്ടും അനുമതി നൽകുന്നത്.
ഇത്, മത്സ്യക്ഷാമവും വരുമാനനഷ്ടവുംകൊണ്ട് പൊറുതിമുട്ടുന്ന ചെറുകിട യാനങ്ങളുടെ നിലനിൽപുതന്നെ ഇല്ലാതാക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ചെറുകിട യാനങ്ങൾക്ക് 200 നോട്ടിക്കൽ മൈലിനു പുറത്ത് മീൻ പിടിക്കണമെങ്കിൽ 25,000 രൂപ ഫീസുണ്ട്. പക്ഷേ, വൻകിട ട്രോൾ ബോട്ടുകൾക്ക് ഇതില്ല. ഉള്ള വരുമാനവും തീരും.
ഡീസലിന്റെയും വലയുടെയും കയറിന്റെയുമൊക്കെ വിലയും കൂലിയും വർധിച്ചതോടെ പല ഉടമകളും ബോട്ടുകൾ വിറ്റൊഴിയുകയാണ്. ഇന്ത്യൻ നിയന്ത്രണത്തിലുള്ള കടലിൽ സുസ്ഥിര മത്സ്യബന്ധനത്തിന് കേവലം 93,257 യാനങ്ങൾ മാത്രം മതിയെന്നിരിക്കെ, 3,14,677 യാനങ്ങൾ മീൻ പിടിക്കുന്നുണ്ട്. ഇതിനു പുറമേയാണ് വൻകിട കപ്പലുകൾക്കും ട്രോളിംഗ് ബോട്ടുകൾക്കും വീണ്ടും അനുമതി നൽകുന്നത്.
അതായത്, ഏതാനും കുത്തകകളുടെ ലാഭത്തിനുവേണ്ടി ഇടത്തരം ബോട്ടുകാരും ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികളും വില കൊടുക്കേണ്ടിവരും. സ്വകാര്യ-കോർപറേറ്റ് മുതൽമുടക്കുകളെ പ്രോത്സാഹിപ്പിക്കുന്നത് സാധാരണക്കാരുടെ വരുമാനം കോരിയെടുക്കുന്ന വല കെട്ടിയാകരുത്. കേന്ദ്രത്തിന്റെ ബ്ലൂ ഇക്കണോമി ചൂഷണത്തിന്റെ പര്യായമായി മാറുന്നെന്ന പരാതി സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു തോന്നുന്നു.
കേരളത്തിലെ ഫിഷിംഗ് ഹാർബറുകളുടെ നവീകരണം വൻകിട കപ്പലുകളുടെ പ്രവേശനവുമായി ബന്ധപ്പെടുത്തിയാണെന്ന ആശങ്ക ഡീപ് സീ ഫിഷേഴ്സ് അസോസിയേഷൻ പ്രകടിപ്പിച്ചിട്ടുണ്ട്. 1995ല്‍ ആഴക്കടൽ മത്സ്യബന്ധന നയം പരിശോധിക്കാൻ നിയോഗിച്ച മുരാരി കമ്മിറ്റി, വിദേശ യാനങ്ങൾക്കുള്ള അനുമതി റദ്ദാക്കണമെന്നാണ് നിര്‍ദേശിച്ചത്.
എന്നാൽ, രണ്ടാം യുപിഎ സർക്കാർ നിയോഗിച്ച മീനാകുമാരി കമ്മിറ്റി, തദ്ദേശീയ മത്സ്യബന്ധന സംവിധാനങ്ങൾ മികവ് കൈവരിക്കുവോളം വിദേശ യാനങ്ങൾ തുടരട്ടെ എന്ന് അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി കേന്ദ്രസർക്കാരുകൾ ആഴക്കടൽ വൻകിടക്കാർക്കു തീറെഴുതാൻ ശ്രമിച്ചിട്ടുണ്ട്. 2004 മുതൽ 2022 വരെ പല നയപരിഷ്കാരങ്ങളുമുണ്ടായി.
പക്ഷേ, ആഴക്കടലിൽ ഉദ്ദേശിച്ചത്ര മീൻ ഉണ്ടായിരുന്നില്ലെന്നതാണ് അനുഭവം. അതോടെ, കപ്പലുകൾ തീരക്കടലിലേക്ക് കടന്നുകയറി. ചെറുകിട ബോട്ടുകാരുമായി തർക്കങ്ങളും തുടർന്ന് പ്രക്ഷോഭങ്ങളും ഉണ്ടായതോടെ കപ്പലുകളുടെ പ്രവർത്തനം നിർത്തിവയ്പിക്കാൻ സർക്കാർ നിർബന്ധിതമായി. പക്ഷേ, സ്ഥിതി മാറി. ഇപ്പോഴത്തെ സർക്കാർ ജനാധിപത്യ സമ്മർദങ്ങൾക്കു വഴങ്ങുമോയെന്ന് അറിയില്ല.
ഇവിടെയാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടലുണ്ടാകേണ്ടത്. കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കും ബോട്ടുടമകൾക്കും പറയാനുള്ള സങ്കടങ്ങൾ കേൾക്കണം. അവ അടിസ്ഥാനരഹിതമാണെങ്കിൽ അവരെ ബോധ്യപ്പെടുത്തണം. അതല്ലെങ്കിൽ കേന്ദ്രത്തെ ബോധ്യപ്പെടുത്തണം.
യാഥാർഥ്യങ്ങൾ അത്ര ആശാവഹമല്ല. ഉദാഹരണത്തിന്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു വേണ്ടപ്പെട്ട ഒരു മുതലാളിയും കേരളത്തിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളും തമ്മിൽ വിഴിഞ്ഞത്തോ മറ്റെവിടെയെങ്കിലുമോവച്ച് ഒരു തർക്കമുണ്ടായാൽ എന്തു സംഭവിക്കും? വോട്ടുള്ളതുകൊണ്ട് പാവങ്ങൾക്കുവേണ്ടി പ്രസംഗിക്കും, കാശുള്ളതുകൊണ്ട് മുതലാളിക്കുവേണ്ടി പ്രവർത്തിക്കും.
അനുഭവം അതാണ്. വികസനം വേണം, വേണം, വേണം; പക്ഷേ, ഏതു പദ്ധതിയായാലും കച്ചവടമായാലും കാൽച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്ന പാവങ്ങളെ പുതിയ പുറന്പോക്കുകളിലേക്ക് നിത്യവും നീക്കിക്കൊണ്ടിരിക്കരുത്. തീരങ്ങളും ഹാർബറുകളും നഷ്ടപ്പെട്ടവരോട് ഭരണക്കൊടിയേന്തിയ കപ്പലിലെത്തിയവർ കടലും മീനും ചോദിക്കുന്നു. സംസ്ഥാന സർക്കാർ ഇരട്ടത്താപ്പില്ലാതെ ഇടപെട്ടാൽ നമ്മുടെ മീൻപിടിത്തക്കാർക്ക് ഇനിയും വലയെറിയാനാകും.
17-07-2026
ജീവിതമത്രയും കുഷ്ഠരോഗികൾക്കും ആദിവാസികൾക്കുംവേണ്ടി സമർപ്പിച്ച ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന ധാരാ സിംഗ് ജയിൽമോചിതനാകുകയാണ്. “അദ്ദേഹവും സ്വാതന്ത്ര്യദിനം ആഘോഷിക്കട്ടെ. അതിനു മുമ്പായി തീരുമാനമെടുക്കണം’’- ശിക്ഷായിളവ് പരിശോധിക്കുന്ന അവലോകന സമിതിയോട് സുപ്രീംകോടതി ബെഞ്ച് നൽകിയ നിർദേശമാണിത്.
കേൾക്കുന്പോൾ മനുഷ്യത്വത്തിനു പൊള്ളുമെങ്കിലും, കൊലപാതകികളോടു ക്ഷമിക്കുന്നെന്നു പറഞ്ഞ് ഇന്ത്യ വിട്ട, സ്റ്റെയിൻസിന്റെ ഭാര്യ ഗ്ലാഡിസിനെ മറക്കരുത്. സ്റ്റെയിൻസിനും മക്കൾക്കുംമുന്പ് ഒരു കത്തോലിക്കാ വൈദികനെയും ഒരു മുസ്ലിം തുണിക്കച്ചവടക്കാരനെയും ഇതരമതവിദ്വേഷത്താൽ നിഷ്ഠുരമായി കൊന്നതിൽ പ്രതിയായ ധാരാ സിംഗ് സ്വാതന്ത്ര്യം ആഘോഷിക്കട്ടെ, മനുഷ്യനാകട്ടെ. അല്ലെങ്കിൽതന്നെ വിദ്വേഷഫാക്ടറികൾ പുറത്ത് സജീവമായിരിക്കെ ഉത്പന്നങ്ങളിലൊന്നിനെ അകത്ത് സൂക്ഷിച്ചിട്ടെന്തു കാര്യം?
1999ലാണ് ഒഡീഷയില്‍ ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ബജ്രംഗ് ദൾ പ്രവർത്തകരായ ധാരാ സിംഗും മറ്റു 12 പേരുമടങ്ങുന്ന സംഘം, ഉറങ്ങിക്കിടന്ന ജീപ്പിലിട്ടു ജീവനോടെ ചുട്ടുകൊന്നത്. വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും ഒറീസ ഹൈക്കോടതി ജീവപര്യന്തമാക്കി. 2024ലാണ് മോചനത്തിനുള്ള അപേക്ഷ നൽകിയത്. മറ്റൊരു പ്രതി മഹേന്ദ്ര ഹെംബ്രാമിനെ കഴിഞ്ഞ വര്‍ഷം വിട്ടയച്ചതിനു പിന്നാലെയാണ് മുഖ്യപ്രതിയെയും വിട്ടയയ്ക്കുന്നത്.
കേസ് ഇനി പരിഗണിക്കുന്ന ഓഗസ്റ്റ് 19നു മുന്‍പ് സമിതി തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും കോടതി വ്യക്തമാക്കി. ധാരാ സിംഗിന്റെ മോചനത്തെ ഒരു കൊലയാളിയോടുള്ള ധാർമികരോഷമായി മാറ്റിയിട്ടു കാര്യമില്ല. അയാൾ ഒരു വ്യക്തിയല്ല, ഒരു ആശയം ചിട്ടയോടെ വളർത്തിയ വർഗീയവാദിയാണെന്നുകൂടി വിലയിരുത്തേണ്ടതുണ്ട്.
മോചനത്തിനുവേണ്ടിയുള്ള അപേക്ഷയിൽ ധാരാ സിംഗ് പറഞ്ഞ ഒരു കാര്യം മതേതര ഇന്ത്യക്കുള്ള മുന്നറിയിപ്പാണ്. ബ്രിട്ടീഷുകാരും മുഗളന്മാരും ഇന്ത്യയോടു ചെയ്ത ക്രൂരതയോടുള്ള വിഷമത്തിലാണ് താനതു ചെയ്തുപോയതത്രേ. ചരിത്രത്തെ വളച്ചൊടിച്ച് നിരപരാധികൾക്കെതിരേ ആയുധമാക്കുന്ന ആശയത്തിന്റെ സന്തതിയാണ് ധാരാ സിംഗ്.
ബ്രിട്ടീഷുകാർക്കെതിരേ ഈ രാജ്യം ഒറ്റക്കെട്ടായി പൊരുതിയപ്പോൾ അതിൽ പങ്കെടുക്കാതെയും പങ്കെടുത്തവരെ തള്ളിപ്പറഞ്ഞുമൊക്കെ ഒളിച്ചുകളിച്ച പരിവാരങ്ങളിലാണ് അയാളുടെ അംഗത്വം. ധാരാ സിംഗിനെ ആയുധമെടുപ്പിച്ച തീവ്രഹിന്ദുത്വയെന്ന ആശയം, ന്യൂനപക്ഷങ്ങൾ ശത്രുക്കളാണെന്ന നുണ ഇന്നും കുത്തിവച്ചുകൊണ്ടിരിക്കുകയാണ്. ധാരാ സിംഗുമാർ ബിജെപി അധികാരത്തിലെത്തിയതോടെ പശ്ചിമബംഗാളിലും ന്യൂനപക്ഷങ്ങളെ തേടി നിയമഭയമില്ലാതെ ഇറങ്ങിക്കഴിഞ്ഞു. കോൽക്കത്തയ്ക്കടുത്ത് ബരാസത്തിലുള്ള ഓക്സിലിയം സലേഷ്യൻ സിസ്റ്റേഴ്സ് നിയമപരമായി നിർമിച്ച ഒരു ചാപ്പലും സെമിത്തേരിയും ഉടൻ പൊളിച്ചുമാറ്റണമെന്ന് ഒരുസംഘം ആവശ്യപ്പെട്ടത് കഴിഞ്ഞ ഞായറാഴ്ചയാണ്. "ഹിന്ദു ജാഗരൺ മഞ്ച്' എന്ന സംഘടനയുമായി ബന്ധമുള്ള അറുപതോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്.
സലേഷ്യൻ സിസ്റ്റേഴ്സ് വർഷങ്ങളായി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹികക്ഷേമത്തിനുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരാണ്. “നിങ്ങളുടെ സർക്കാർ പോയി. ഇപ്പോൾ ഞങ്ങളുടെ സർക്കാരാണ്” എന്നാണ് അക്രമികൾ പറഞ്ഞത്. ഇത്തരം വർഗീയവാദികൾ ബിജെപിയെ തങ്ങളുടെ സർക്കാരായി കണ്ട് നിയമം കൈയിലെടുക്കുന്നത് പതിവായിക്കഴിഞ്ഞു. ബിജെപി അധികാരത്തിലെത്തിയതു മുതൽ സംഘപരിവാർ ബംഗാളിലെ ക്രൈസ്തവർക്കു നേരേ തിരിഞ്ഞ നിരവധി സംഭവങ്ങളിൽ പുതിയതാണ് മുകളിൽ പറഞ്ഞത്.
പക്ഷേ, എത്ര വൈകിയാലും നാം ഇന്ത്യക്കാർ സ്വന്തം രക്തത്തെ തിരിച്ചറിയും. മതേതര ഇന്ത്യയെ തളർത്തിക്കളഞ്ഞ തീവ്രഹിന്ദുത്വ കാഴ്ചകളിൽ പ്രധാനമായിരുന്നു ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ഉറക്കത്തിൽ ചുട്ടുകൊന്നത്. മറ്റൊന്ന്, ഗുജറാത്ത് കലാപകാരികളിൽനിന്ന് തന്നെ രക്ഷിക്കണമേയെന്നു സുരക്ഷാസേനയോട് കൈകൂപ്പി യാചിക്കുന്ന ഖുത്ബുദീൻ അൻസാരിയുടെ പേടിച്ചുവിറയ്ക്കുന്ന മുഖം. ഒന്നുകൂടിയുണ്ട്; തലയിലൊരു കാവിക്കെട്ടും കൈയിലൊരു ദണ്ഡുമായി, കത്തുന്ന തെരുവിൽ ശത്രുവിനെ തെരയുന്ന അശോക് മോച്ചി. 2014ൽ ഗുജറാത്ത് കലാപത്തിന്റെ 12-ാം വാർഷികത്തിൽ സിപിഎം തളിപ്പറന്പിൽ നടത്തിയ സമ്മേളനത്തിൽ അൻസാരിയും മോച്ചിയും കെട്ടിപ്പിടിച്ചു.
ദളിതനായ തന്നെ വംശഹത്യയുടെ ഭാഗമാക്കുകയായിരുന്നു എന്ന് മുന്‍പ് കുറ്റസമ്മതം നടത്തിയിരുന്ന മോച്ചി അന്ന് കുത്ബുദീനു പൂക്കൾ കൊടുത്തു. മോച്ചിയെ അൻസാരി സഹോദരനെന്നു വിളിച്ചു. തങ്ങൾ ഗുജറാത്തികളാണെങ്കിലും അവിടെ ഇത്തരമൊരു കൂടിക്കാഴ്ച സാധ്യമല്ലെന്നും മോച്ചി പറഞ്ഞു.രാജ്യത്തെ വർഗീയതയിൽ തളച്ചിടുന്ന വിദ്വേഷത്തിന്റെ ചതുപ്പുനിലങ്ങളിൽനിന്നു നമുക്ക് മുന്നോട്ടു പോകാനുണ്ട്.
ഒരിക്കലും ഒന്നിക്കാനാകില്ലെന്നു കരുതിയ കുത്ബുദീനും മോച്ചിക്കും ആശ്ലേഷിക്കാനും തളിപ്പറന്പിലെ ഒരു മുറിയിൽ ഒന്നിച്ചു താമസിക്കാനും കഴിഞ്ഞെങ്കിൽ നമുക്ക് വീണ്ടെടുക്കാനാകാത്തത് ഒന്നുമില്ല. ഗ്രഹാം സ്റ്റെയിൻസിനെയും കുഞ്ഞുങ്ങളെയും കൊന്ന അതേ വർഷം, ക്രിസ്ത്യാനിയായതുകൊണ്ടു മാത്രം അരുൾദാസ് എന്ന വൈദികനെ അന്പെയ്തു കൊല്ലുകയും ഷെയ്ക് റഹിമാൻ എന്ന തുണിക്കച്ചവടക്കാരനെ മുസ്ലിം ആയതുകൊണ്ടു മാത്രം പശുക്കടത്ത് ആരോപിച്ച് വെട്ടിയും കത്തിച്ചും കൊല്ലുകയും ചെയ്ത ധാരാ സിംഗ് മനുഷ്യത്വത്തെ പുൽകുമോയെന്നു നമുക്കറിയില്ല.
പക്ഷേ, വെറുപ്പിന്റെ കോട്ടകളിൽനിന്ന് ഒരാളെയെങ്കിലും മോചിപ്പിക്കാനാകുമെങ്കിൽ അതിനായി സ്വന്തം മുറിവുകളെ മറക്കാൻതക്കവിധമുള്ള ത്യാഗം സമകാലിക ഇന്ത്യ നമ്മോട് അപേക്ഷിക്കുന്നു. 80-ാം സ്വാതന്ത്ര്യദിനമാണ് പടിവാതിൽക്കൽ. വർഗീയതയ്ക്ക് അടിമപ്പെടരുത്.
16-07-2026
ചരിത്രനേട്ടങ്ങൾ തുള്ളിച്ചാടാൻ മാത്രമുള്ളതല്ല. അവ നമ്മുടെ ഭാവിപേടകങ്ങളുമാകണം. ഒറ്റപ്പാലത്തു വേരുകളുള്ള നാസയുടെ ബഹിരാകാശസഞ്ചാരി ഡോ. അനിൽ മേനോൻ ബഹിരാകാശത്തും ബഹിരാകാശ നിലയത്തിലുമെത്തുന്ന ആദ്യ മലയാളിയായിരിക്കുന്നു. എത്ര അഭിമാനകരമായ മുഹൂർത്തമാണിത്. പക്ഷേ, അതൊരു സാങ്കേതികത്വമാണെന്ന തിരിച്ചറിവ് നമ്മുടെ കുതിപ്പിനുള്ള ഇന്ധനമാകണം. അതായത്, അമേരിക്ക നൽകിയതുപോലെ മികച്ച വിദ്യാഭ്യാസവും പരിശീലനവും അവസരങ്ങളും നൽകിയാൽ മലയാളിക്കും ഇതൊക്കെ സാധ്യമാണെന്നതാണ് ചരിത്രപാഠം. സർക്കാരിന് അതിന്റെ നയങ്ങളും മുൻഗണനകളും മാറ്റാനുള്ള അവസരംകൂടിയാണിത്. പ്രത്യേകിച്ചും, ഉന്നതവിദ്യാഭ്യാസത്തിനായി നമ്മുടെ വിദ്യാർഥികൾ നാടുവിട്ടുകൊണ്ടിരിക്കെ.
ഇന്നലെ പുലർച്ചെ 1.25നാണ് അനിൽ മേനോൻ ബഹിരാകാശനിലയത്തിലെത്തിയത്. റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്റെ ‘സോയൂസ് എംഎസ്-29’ പേടകത്തിൽ റഷ്യൻ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവർക്കൊപ്പം കസാക്കിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്നു പുറപ്പെട്ട് അഞ്ചു മണിക്കൂറിനകം! ഏകദേശം മൂന്നു മണിക്കൂർകൊണ്ട് സോയൂസ് ബഹിരാകാശ നിലയവുമായി ബന്ധപ്പിച്ചിരുന്നു. ഇപ്പോൾ നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും റഷ്യയുടെയും ഉൾപ്പെടെ 10 പേർ നിലയത്തിലുണ്ട്.
എട്ടു മാസത്തിനുശേഷം 2027 ഏപ്രിലിൽ സോയൂസിൽതന്നെ അനിൽ ഭൂമിയിലേക്കു മടങ്ങും. ദീര്‍ഘകാല ബഹിരാകാശ യാത്രകളും വാസവും മനുഷ്യരില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ, മൈക്രോ ഗ്രാവിറ്റിയിലെ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഐവി ഫ്ലൂയിഡുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ, ഓഗ്മെന്റഡ് റിയാലിറ്റിയും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ഉപയോഗിച്ചുള്ള അള്‍ട്രാസൗണ്ട് പരിശോധനകൾ തുടങ്ങിയവയിൽ ഡോ. അനിൽ പരീക്ഷണങ്ങൾ നടത്തും.
ഒറ്റപ്പാലം സ്വദേശി ശങ്കരൻ മേനോന്റെയും (കെ.പി.എസ്. മേനോൻ) യുക്രെയ്ൻ വംശജ ലിസ സാമോലെങ്കോയുടെയും മകനായി അമേരിക്കയിലെ മിനിയാപൊലിസിലാണ് അനിൽ ജനിച്ചത്. നാൽപ്പത്തിയൊന്‍പതുകാരനായ അദ്ദേഹം ഡോക്ടറും മുന്‍ സൈനിക ഉദ്യോഗസ്ഥനുമാണ്. മുന്‍പ് ബഹിരാകാശയാത്ര നടത്തിയിട്ടുള്ള ഭാര്യ അന്ന നാസയുടെ ഇരുപത്തിനാലാം അസ്ട്രനോട്ട് ഗ്രൂപ്പിലുണ്ട്. ജയിംസ്, ഗ്രേസ് എന്നിവരാണ് മക്കൾ. ഈ വേരുകൾ മാത്രമാണ് നമ്മുടെ അഭിമാനഹേതു. പക്ഷേ, ഈ ആവേശത്തിൽ ബഹിരാകാശത്തേക്കു നോക്കുന്ന വിദ്യാർഥികൾക്കു കൊടുക്കാൻ നമ്മുടെ സംസ്ഥാനത്ത് എന്തുണ്ട് എന്ന ചോദ്യത്തിൽനിന്നു തുടങ്ങണം ഭാവിയിലേക്കുള്ള യാത്ര. പള്ളിക്കൂടങ്ങൾ മുതൽ സർവകലാശാലകൾ വരെ അഴിച്ചുപണിയേണ്ടിയിരിക്കുന്നു.
ഇന്നത്തെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കോഴ്സുകളുണ്ടോ? പ്രായോഗിക പരിശീലനങ്ങളേക്കാൾ സിദ്ധാന്തങ്ങളുടെ മനഃപാഠ വ്യായാമങ്ങളാണോ നമ്മെ തളർത്തുന്നത്? എല്ലാ നവീകരണങ്ങളെയും പിന്നോട്ടടിക്കുന്ന രാഷ്ട്രീയ കെട്ടുപാടുകളിൽനിന്ന് സർവകലാശാലകളെയും വിദ്യാഭ്യാസ മേഖലയെ ആകെത്തന്നെയും മോചിപ്പിക്കാൻ എത്രകാലം വേണ്ടിവരും? നാടുവിട്ടുപോകാതിരിക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്ന എന്തു നിലവാരമാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളത്? അനിൽ മേനോന്റെ ഒറ്റപ്പാലത്തെ വേരുകളിൽ കെട്ടിക്കിടക്കുകയല്ല, ഉയരങ്ങളിലേക്കു കുതിക്കാൻ ഈ മണ്ണിൽ വേരിറക്കുകയാണു വേണ്ടത്. എങ്കിൽ ഇവിടെ പഠിച്ചു പരിശീലിച്ചവരും ഒരിക്കൽ ബഹിരാകാശത്തെത്തും. ലോകകപ്പിൽ കളിക്കും. ഒളിന്പിക്സിൽ സജീവസാന്നിധ്യമാകും.
തീർന്നില്ല; ഒരു ബഹിരാകാശയാത്ര അതിന്റെ ഗവേഷണങ്ങൾക്കൊപ്പം, പ്രപഞ്ചത്തിന്റെ ആരംഭം മുതലുള്ള യാഥാർഥ്യങ്ങളെയും കാണിച്ചുതരുന്നുണ്ട്. അനിൽ മേനോൻ ഇപ്പോഴുള്ള ബഹിരാകാശപേടകംപോലെ, ഈ പ്രപഞ്ചത്തിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ഭൂമിയെന്ന മറ്റൊരു പേടകത്തിലെ യാത്രക്കാരോ ഗവേഷകരോ ആണ് നാമൊക്കെ. അദ്യബഹിരാകാശ സഞ്ചാരി യൂറി ഗഗാറിൽ ഭൂമിയെ നോക്കി പറഞ്ഞു: “ഞാൻ ഭൂമിയെ കാണുന്നു, അതിമനോഹരം”. പക്ഷേ, അതു ബഹിരാകാശത്തുനിന്നു നോക്കുന്പോൾ. ഭൂമിയിലിറങ്ങിയാലോ രാഷ്ട്രങ്ങൾ തമ്മിൽ, സംസ്ഥാനങ്ങൾ തമ്മിൽ, കുടുംബങ്ങൾ തമ്മിൽ, സഹോദരങ്ങൾ തമ്മിൽ യുദ്ധം. അന്താരാഷ്ട്ര ബഹിരാകാശ പേടകത്തിൽ പോയിവരുന്ന താത്കാലിക ഗവേഷകരെപ്പോലെ ഒരുമയോടെ നേട്ടങ്ങൾ കൊയ്യേണ്ടവരെ ചിലർ മതത്തിന്റെയും വംശത്തിന്റെയും സന്പത്തിന്റെയും അധികാരത്തിന്റെയും പേരിൽ യുദ്ധത്തിനിറക്കുന്നു.
“വിശാലമായ പ്രപഞ്ചമെന്ന അരങ്ങിൽ ഭൂമി വളരെ ചെറിയൊരു വേദിയാണ്... ഒരു ബിന്ദുവിന്റെ അംശമാത്രമായ ഒരിടത്തിന്റെ ക്ഷണികമായ അധിപരാകാൻവേണ്ടി, പെരുമയും വിജയവും തേടി ആ സേനാനായകന്മാരും ചക്രവർത്തിമാരും ഒഴുക്കിയ രക്തനദികളെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ”- അമേരിക്കൻ ജ്യോതി ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാൾ സാഗൻ. മനുഷ്യവംശത്തിന്റെ കഴുത്തിൽ തൂങ്ങി ഇപ്പോഴും ചിലർ ഇവിടെ ഒഴുക്കിക്കൊണ്ടിരിക്കുന്ന ചോരപ്പുഴകളെക്കുറിച്ചുകൂടി ചിന്തിക്കൂ; ഭൂമിയെന്ന ബഹിരാകാശയാനത്തിലെ യാത്രക്കാരേ. ഒറ്റപ്പാലത്തൊതുങ്ങരുത് ഡോ. അനിൽ മേനോന്റെ വിജയഗാഥയുടെ വിദൂര- ദീർഘ വീക്ഷണങ്ങൾ.
15-07-2026
ആസാമിൽ 27 വ്യക്തികളെ വിദേശികളായി പ്രഖ്യാപിച്ചത് ശരിവച്ച ഗോഹട്ടി ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയപ്പോൾ ആശ്വസിച്ചവർ 27 ലക്ഷത്തിനും മുകളിലാണ്. കാരണം, ഈ രാജ്യത്ത് ജനിച്ചുവളർന്നവരും വോട്ടർപട്ടികയിൽനിന്നു പുറത്താക്കപ്പെട്ടവരും ഉൾപ്പെടെ ലക്ഷക്കണക്കിനാളുകൾ തങ്ങളുടെ പൗരത്വം തെളിയിക്കാൻ എന്തു ചെയ്യുമെന്ന ആശങ്കയിലാണ്. പൗരത്വവും വിദേശിപദവിയും സംബന്ധിച്ച വിഷയങ്ങൾ “നിയമപരവും ന്യായയുക്തവുമായ” പ്രക്രിയയിലൂടെ തീരുമാനിക്കണമെന്ന സുപ്രീംകോടതി വിധി മേൽപ്പറഞ്ഞ ഹർജിക്കാർക്കു പൗരത്വം ഉറപ്പാക്കുമോയെന്ന് അറിയില്ല. പക്ഷേ, പൗരത്വത്തെ ഹിന്ദുത്വയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച വിചാരധാരയെയും അതിനെ ഓർമിപ്പിക്കുന്ന നിയമ പരിഷ്കരണങ്ങളെയും തീവ്ര വോട്ടർപട്ടികാ പരിഷ്കരണത്തെയുമൊക്കെ ഭയപ്പെടുന്നവർക്കു തെല്ലൊരു പ്രതീക്ഷ നൽകുന്നു.
ഹർജിക്കാരെ വിദേശികളായി പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണൽ ഉത്തരവ് ഗോഹട്ടി ഹൈക്കോടതി 2024ൽ ശരിവച്ചതു ചോദ്യം ചെയ്താണ് ഹർജിക്കാർ പരമോന്നത കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി, കേസ് നിഷ്പക്ഷമായ വാദം കേൾക്കലിനായി ഫോറിനേഴ്സ് ട്രൈബ്യൂണലിനു തിരിച്ചയച്ചു. പൗരത്വത്തിനും വിദേശികളെന്ന നിർണയത്തിനും ഭരണഘടനാ തലത്തിലും നിയമ തലത്തിലും ഉന്നത പ്രാധാന്യമുണ്ടെന്ന് ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
നിയമവിരുദ്ധമായി ഇന്ത്യൻ പൗരത്വം അവകാശപ്പെടുന്നത് തടയാനുള്ള സംസ്ഥാന സർക്കാരുകളുടെ താത്പര്യത്തെ കോടതി നിഷേധിച്ചില്ല. എന്നാൽ, അനധികൃത കുടിയേറ്റം തടയാനുള്ള സർക്കാർ ലക്ഷ്യങ്ങൾ ന്യായമായ നടപടിക്രമങ്ങൾ ബലികഴിച്ചുകൊണ്ടായിരിക്കരുതെന്ന് കോടതി പറഞ്ഞു. അതേസമയം, 1947 ഫോറിനേഴ്സ് നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം പൗരത്വം തെളിയിക്കേണ്ട ഉത്തരവാദിത്വം പൗരർക്കാണെന്നും ട്രൈബ്യൂണലുകൾക്കു മുമ്പാകെ പൗരത്വ അവകാശവാദങ്ങൾ സ്ഥാപിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് ഈ ഉത്തരവ് എന്തെങ്കിലും നേട്ടമോ ആശ്വാസമോ നൽകുന്നതായി വ്യാഖ്യാനിക്കരുതെന്നും കോടതി ഓർമിപ്പിച്ചു.
പക്ഷേ, പൗരത്വം തെളിയിക്കേണ്ട ഉത്തരവാദിത്വം പൗരർക്കാണെന്ന നിയമവ്യവസ്ഥ കേന്ദ്രസർക്കാരും ബിജെപി സംസ്ഥാന സർക്കാരുകളും തെരഞ്ഞെടുപ്പു കമ്മീഷനുമൊക്കെ ചേർന്ന് എങ്ങനെ സങ്കീർണമാക്കിയെന്നതും അഭിസംബോധന ചെയ്യപ്പെടേണ്ട വിഷയമാണ്. അതായത്, വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, പാൻ കാർഡ്, ആധാർ... ഏതു രേഖ കൊണ്ടുചെന്നാലും അതു പോരെന്നു പറഞ്ഞ് ആളുകളെ ഓടിച്ചുവിടാൻ ഉദ്യോഗസ്ഥർക്കു ധൈര്യമായി. എന്നാൽ, പൗരത്വം തെളിയിക്കാനുള്ള രേഖ ഏതാണെന്നു ചോദിച്ചാൽ ആഭ്യന്തരമന്ത്രാലയത്തിനുപോലും മറുപടിയില്ല. കുടുംബത്തിന്റെ പേരുകൾ ഉൾപ്പെട്ട 1951ലെ എൻആർസി രേഖ ഉൾപ്പെടെ 15 രേഖകൾ സമർപ്പിച്ചിട്ടും ആസാം സ്വദേശിയെ വിദേശിയെന്നു പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണൽ വിധി ഗോഹട്ടി ഹൈക്കോടതി ശരിവച്ചതും ദിവസങ്ങൾക്കു മുന്‍പാണ്.
പൗരത്വം തെളിയിക്കാൻ ജനങ്ങളിൽനിന്നു രേഖകൾ നിർബന്ധപൂർവം ആവശ്യപ്പെടുന്നത് പൗരാവകാശങ്ങളെ ഹനിക്കുന്ന "പുറന്തള്ളൽ രാഷ്ട്രീയ'മാണെന്നാണ് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയ കഴിഞ്ഞദിവസം ഒരഭിമുഖത്തിൽ പറഞ്ഞത്. “നിങ്ങൾ ഇന്ത്യയിലാണെങ്കിൽ, ഇന്ത്യൻ പൗരനാണെന്നതാണ് നിയമപരമായ മുൻവിധി. പൗരത്വം തെളിയിക്കാൻ പൗരൻ ബാധ്യസ്ഥനല്ല; മറിച്ച് ഒരാൾ പൗരനല്ലെന്നു തെളിയിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.” ഈ വാദം സുപ്രീംകോടതി കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണത്തിനു വിപരീതമാണ്. അതായത്, ഇന്ത്യയിൽ ഇപ്പോൾ കെട്ടുപിണഞ്ഞുകിടക്കുന്ന പൗരത്വവിഷയത്തിൽ സുപ്രീംകോടതിയുടെ കൂടുതൽ ഇടപടൽ ആവശ്യമായേക്കും.
ലഭ്യമായ സർട്ടിഫിക്കറ്റുകളൊന്നും പൗരത്വത്തിന്റെ തെളിവല്ലെങ്കിൽ സർക്കാർ ഉദ്ദേശിക്കുന്നത് പുതിയൊരു സർട്ടിഫിക്കറ്റിന്റെ നിർമാണമാണോയെന്നും അറിയില്ല. വലിയൊരു വിഭാഗം ആളുകളെ പൗരത്വത്തിൽനിന്നു പുറംതള്ളുകയോ അത്തരമൊരു ഭീഷണി ഉയർത്തുകയോ ആണോ ലക്ഷ്യമെന്നു സംശയിക്കുന്നവരുമുണ്ട്. വിലക്കയറ്റവും അയോധ്യയെപ്പോലും വിഴുങ്ങിയ അഴിമതിയുമൊക്കെ ചൂണ്ടിക്കാണിക്കുന്ന ജനങ്ങളോട് ആദ്യം പോയി പൗരത്വം തെളിയിക്കാൻ പറയുന്ന സ്ഥിതിയാണ്. എങ്ങനെ തെളിയിക്കുമെന്ന് ആർക്കുമറിയില്ല. ഭരണകൂടത്തിന്റെ ക്രൂരമായ നിസംഗതയ്ക്കൊത്ത ഇടപെടൽ കോടതികളിൽനിന്നുപോലും ഉണ്ടാകുന്നില്ല. യഥാർഥ ഉദ്ദേശ്യം സർക്കാരിനേ അറിയൂ. പക്ഷേ, ഈ രഹസ്യാത്മകത ജനാധിപത്യത്തിന്റെ ഭാഗമല്ല.
14-07-2026
ലാഭേച്ഛയില്ലാതെ പ്രവർത്തിച്ചിട്ടും നഴ്സുമാർക്ക് മെച്ചപ്പെട്ട ശന്പളം നൽകുന്ന തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുഎൻഎ (യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ) തുടരുന്ന സമരത്തിന്റെ ധാർമികത ചോദ്യം ചെയ്യപ്പെടാൻ സമയമായി.
ജൂബിലിയേക്കാൾ വളരെ കുറവു ശന്പളമുള്ള ആശുപത്രികളിലേക്ക് ഈ സംഘടന സമരത്തിനു പോകാത്തത്, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ജൂബിലിയിലേതിനേക്കാൾ ശന്പളം വർധിപ്പിച്ച് ഒപ്പിട്ടെന്നു പറയുന്ന ആശുപത്രികളുമായുള്ള കരാർ പുറത്തുവിടാത്തത്, രണ്ടു മാസത്തിനകം മിനിമം വേജസ് സംബന്ധിച്ച് തീരുമാനമുണ്ടാക്കുമെന്നു സർക്കാർ ഉറപ്പുകൊടുത്തിട്ടും സമരം തൃശൂർ അതിരൂപതാ ആസ്ഥാനത്തേക്കു നീട്ടിയത്, സർക്കാരിന്റെ ന്യായമായ പരിഷ്കരണത്തെ അംഗീകരിക്കുമെന്നു പറഞ്ഞിട്ടും സമരവും വ്യക്തിഹത്യകളും തുടരുന്നത്... തുടങ്ങിയ നിരവധി കാര്യങ്ങളിൽ ദുരൂഹതയുണ്ട്. ജൂബിലി നഴ്സുമാർക്കൊപ്പമാണ്. പക്ഷേ, ഇതേ നഴ്സുമാരുടെ പണം തിരിമറി നടത്തി ഒളിച്ചുനടന്നവരുടെ വേട്ടയ്ക്കു കീഴടങ്ങില്ല.
കേരളം തിരിച്ചറിയേണ്ട ചില കണക്കുകളുണ്ട്. ജൂബിലിയിൽ 32,718 മുതൽ 65,000 രൂപ വരെയാണ് 2023 മുതൽ നഴ്സുമാരുടെ ശന്പളം. ഇതിനേക്കാൾ വളരെ കുറഞ്ഞ ശന്പളം കൊടുത്തുകൊണ്ടിരിക്കുന്ന മറ്റൊരു ആശുപത്രിക്കു മുന്നിലും ഇപ്പോൾ സമരമില്ല. മറ്റൊരു മുഖം രക്ഷിക്കൽ തന്ത്രവും സംഘടന ഇറക്കി. അതായത്, തൃശൂരിൽതന്നെ സിഎംഐ സന്ന്യാസസമൂഹത്തിന്റെ കീഴിലുള്ള അമല ആശുപത്രി ശന്പളം വർധിപ്പിച്ചെന്നു പറഞ്ഞ് മൂന്നര മാസത്തെ സമരം യുഎൻഎ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.
പക്ഷേ, അതിന് യുഎൻഎയുടെ സമരവുമായി ഒരു ബന്ധവുമില്ല. ഫെബ്രുവരിയിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് അമലയിൽ ഏപ്രിൽ ഒന്നുമുതൽ ശന്പളം വർധിപ്പിച്ചത്. ആ പഴയ തീരുമാനമാണ് തങ്ങളുടെ ജൂണിലെ സമരനേട്ടമായി ചിത്രീകരിച്ചത്. ഇനി ജൂബിലിയിലേക്കു മടങ്ങിയാൽ, ഇപ്പോൾ അമലയിൽ വർധിപ്പിച്ച ശന്പളം കിടക്കകളുടെ എണ്ണം അധികമുള്ളതിനാൽ 2017 മുതൽ ജൂബിലിയിൽ കൊടുക്കുന്നുണ്ട്. 2023ൽ ഇടക്കാലാശ്വാസമായി കൂടുതൽ വേതനം നൽകിയെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു. ഇതാരും ചോദ്യം ചെയ്തിട്ടുമില്ല.
ജൂബിലിയിൽ ഡോക്ടറെ കാണാൻ രണ്ടാഴ്ചത്തേക്ക് 100 രൂപയും സൂപ്പർ സ്പെഷാലിറ്റി ഡോക്ടറെ കാണാൻ 200 രൂപയുമാണ് ഫീസ്. വാർഡുകളിൽ ചികിത്സയിലുള്ളവർക്കു നാമമാത്രമാണ് വാടക. അതിരൂപതയിലെ ഇടവകകളിലുള്ളവർക്കും ഇതര മതസ്ഥർക്കും വികാരിയച്ചന്റെ ശിപാർശയിൽ 30-40 ശതമാനം വരെ ഇളവുമുണ്ട്. കഴിഞ്ഞ വർഷം നൽകിയ ചില ഇളവുകൾ: ജൂബിലി കെയർ കാർഡ് 2.69 കോടി, മറ്റു ചികിത്സ ഇളവുകൾ 7.38 കോടി, മുറിച്ചുണ്ട് ശസ്ത്രക്രിയകൾക്ക് ഇളവ് 1.79 കോടി, ജൂബിലി ഹെൽത്ത് സെന്ററുകൾ വഴി സൗജന്യ ചികിത്സ, സൗജന്യ മെഡിക്കൽ ക്യാന്പിനു 19 ലക്ഷം, സൗജന്യ ഡയാലിസിസ് 92.37 ലക്ഷം.
പാന്പു വിഷത്തിനുള്ള മരുന്നും സൗജന്യമായി നൽകുന്നുണ്ട്. വാർഡിലെ രോഗികൾക്കു സൗജന്യമായി ഉച്ചയ്ക്കും വൈകുന്നേരവും 365 ദിവസവും ഭക്ഷണം. ഇതും ഭേദപ്പെട്ട ശന്പളവുമൊക്കെ സാധ്യമാക്കുന്നത് നിങ്ങൾ അധിക്ഷേപിച്ച അതിരൂപതാധ്യക്ഷന്റെയും സഭാ നേതാക്കളുടെയും ശ്രമഫലമായാണ്. അതിന്റെ ഉറവിടം ഈ നഴ്സുമാർ ഉൾപ്പെടെയുള്ള വിശ്വാസികളുടെയും അഭ്യുദയകാംക്ഷികളുടെയും സംഭാവനകളാണ്. യുഎൻഎ സമരം നടത്തിയ സ്ഥലം മാറിപ്പോയില്ലേയെന്ന് ആത്മപരിശോധന നടത്തണം.
തുടക്കക്കാർക്കുപോലും 40,000 രൂപ അടിസ്ഥാന ശന്പളം നൽകി, മൊത്തശന്പളം 60,000മോ അതിനു മുകളിലോ ആയാൽ പിന്നെ ഇത്തരം ആശുപത്രികൾ ഉണ്ടാകില്ല; യുഎൻഎയ്ക്കു പ്രിയപ്പെട്ടതും സാധാരണക്കാർക്കു സ്വപ്നം കാണാൻപോലുമാകാത്തതുമായ വൻകിട ആശുപത്രികളേ ഉണ്ടാകൂ. ജൂബിലിയിലെ ഒട്ടുമുക്കാലും നഴ്സുമാരും യാഥാർഥ്യം തിരിച്ചറിഞ്ഞ് സമരത്തിൽനിന്നു പിന്മാറി.
മറ്റുള്ളവരും അവരുടെ കുടുംബങ്ങളും സഭയ്ക്ക് അന്യരല്ല. നിസഹായരായ രോഗികളും സംസ്ഥാനത്ത് മികച്ച ശന്പളം നൽകുന്ന ഈ ആശുപത്രിയും നഴ്സുമാരുടെ പരിഗണന അർഹിക്കുന്നുണ്ട്. മറ്റ് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും നമ്മുടെ കുടുംബങ്ങളിലുണ്ട്.
അവർക്കു ലഭിക്കുന്ന ശന്പളവും മറ്റ് ആനുകൂല്യങ്ങളുമൊക്കെ ഒന്നു താരതമ്യപ്പെടുത്തണം. സഭാ നേതാക്കളെയും സ്ഥാപനങ്ങളെയും അവഹേളിച്ചും അഴിമതിക്കാരായി ചിത്രീകരിച്ചും സംശയത്തിന്റെ നിഴലിലാക്കുന്നത് രാജ്യമൊട്ടാകെ ആസൂത്രിതമായി നടപ്പാക്കുകയാണ്. ആരെഴുതിയ മുദ്രാവാക്യമാണ് നാം ഏറ്റുവിളിക്കുന്നതെന്നും മറ്റിടങ്ങളിൽ അവർ എന്തുകൊണ്ടാണ് കൊടി ഉയർത്താത്തതെന്നും ചിന്തിക്കേണ്ടതാണ്.
ജീവനക്കാരുടെ ശന്പളം ഇനിയും വർധിക്കേണ്ടതുണ്ട്; പക്ഷേ, സഭാ സ്ഥാപനങ്ങളിൽ മാത്രമല്ല, മറ്റ് ആശുപത്രികളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഉണ്ടാകട്ടെ. യുഎൻഎ സമരത്തെ ന്യായീകരിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചത് ഉൾപ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാർക്കു കൊടുക്കുന്ന ശന്പളം പുറത്തു വിടട്ടെ. സർക്കാർ കരാറടിസ്ഥാനത്തിൽ നിയമിക്കുന്ന നഴ്സുമാരുടെ ശന്പളവും പൊതുസമൂഹം അറിയട്ടെ.
ചില അനുബന്ധങ്ങൾ: കോട്ടയം കാരിത്താസ് ആശുപത്രിയിലെ നഴ്സുമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടവരാണ് അമലയിലേക്കും ജൂബിലിയിലേക്കും കളം മാറ്റിയത്. കാരിത്താസിൽ കൊടുക്കുന്ന ശന്പളത്തെക്കുറിച്ച് നുണ പറഞ്ഞും കരഞ്ഞുപ്രസംഗിച്ചും ആ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു.
സഹികെട്ട മാനേജ്മെന്റ് നേതാക്കളുടെ കൃത്യമായ ശന്പളക്കണക്ക് പുറത്തുവിടാൻ നിർബന്ധിതരായപ്പോൾ, ഇരട്ടിയും അതിലധികവുമായിരുന്നു. അതുപോലെ, കാരിത്താസ് മാതാ ആശുപത്രിയിൽ വർഷങ്ങളായി ശന്പളം വർധിപ്പിക്കാത്തതിന്റെ ദയനീയ സ്ഥിതിയും ചിലർ വിവരിച്ചു. പക്ഷേ, മാതാ ആശുപത്രി അടുത്തയിടെ മാത്രമാണ് കാരിത്താസ് ഏറ്റെടുത്തതെന്നും മാസങ്ങൾക്കകം ശന്പളം വർധിപ്പിച്ചെന്നതും മറച്ചുവച്ചു. എങ്ങനെയാണ് ഇത്തരം സമരങ്ങളിലെ ദുരൂഹതകൾ കണ്ടില്ലെന്നു നടിക്കുന്നത്?
യുഎൻഎയിലെ സാമ്പത്തികതട്ടിപ്പുകേസിൽ, ദേശീയ പ്രസിഡന്റായിരുന്ന ജാസ്മിൻ ഷായും സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫും അടക്കം നാല് പ്രതികൾക്കെതിരേ ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് 2019 സെപ്റ്റംബറിലാണ്. പിന്നീട് കുറേക്കാലം കാര്യമായ സമരങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടില്ല. പക്ഷേ, അംഗത്വഫീസും വരിസംഖ്യയും പിരിക്കുന്നുണ്ടായിരുന്നു.
പാവപ്പെട്ട നഴ്സുമാരിൽനിന്നു പിരിച്ച പണം നേതാക്കൾ സ്വന്തം ആവശ്യങ്ങൾക്കെടുക്കുകയും വ്യാജ തെളിവുകളുണ്ടാക്കുകയും ചെയ്തു എന്നായിരുന്നു കേസ്. ഇക്കഴിഞ്ഞ മാർച്ച് ആദ്യം ജാസ്മിൻ ഷാ, ഭാര്യ എം.എ. ഷബ്ന, ബിബിൻ എൻ. പോൾ, ഷോബി ജോസഫ് എന്നിവരുടെ പേരിലുണ്ടായിരുന്ന 1.44 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ഏതാണ്ട് അതേ സമയത്ത് കത്തോലിക്കാസഭയുടെ സ്ഥാപനങ്ങളിൽ സമരം തുടങ്ങിയതുകൊണ്ട് ഈ വാർത്ത പലരുടെയും പ്രത്യേകിച്ച് പണം നഷ്ടപ്പെട്ട നഴ്സുമാരുടെപോലും ശ്രദ്ധയിൽപ്പെട്ടില്ല. എന്നിട്ടും, നഴ്സുമാരുടെ പണം കവർന്നെന്ന കുറ്റാരോപണം നേരിടുന്നവർ വീണ്ടും അവരെ സമരത്തിനിറക്കി. ഇനിയും കണ്ടില്ലെന്നു നടിക്കണോ?
ഈ സമരത്തിൽ ഏറെ ദുരൂഹതയുണ്ട്. അർഥസത്യങ്ങളും വികൃതഭാഷ്യങ്ങളുംകൊണ്ട് സഭയെയും നേതൃത്വത്തെയും സ്ഥിരം അവഹേളിച്ച് സ്വയം വെള്ളയടിക്കുന്നവരെ മുന്നിൽ നിർത്തിയുള്ള പ്രകടനങ്ങളും പ്രചാരണങ്ങളും ആ സംശയം വർധിപ്പിക്കുന്നതേയുള്ളൂ. ഇതു സമരമല്ല, കൗശലക്കാരായ സംഘാടകരുടെ പാവകളിപ്പീരാണ്. അവർക്കുവേണ്ടിയല്ല, നഴ്സുമാരുൾപ്പെടെയുള്ള ജീവനക്കാർക്കും ആരോഗ്യമേഖലയ്ക്കുംവേണ്ടി ന്യായമായ കുറഞ്ഞ വേതനം പ്രഖ്യാപിക്കാൻ സർക്കാർ വൈകരുത്.
13-07-2026
ലോകം മുഴുവൻ സുഖം പകരാനായി എസ്. ജാനകിയുടെ പാട്ടുകൾ ഇവിടെയുണ്ട്. പക്ഷേ, വാനന്പാടി കൂടൊഴിഞ്ഞിരിക്കുന്നു. ദക്ഷിണേന്ത്യയിൽനിന്നുയർന്നൊരു ദുഃഖഗാനത്തിൽ രാജ്യം നിമഗ്നം! ആദരാഞ്ജലികൾ!
ജാനകിയമ്മ മലയാളിയല്ലെന്ന് മലയാളികളിലേറെയും തിരിച്ചറിഞ്ഞത് വൈകിയ വേളകളിലായിരുന്നു. സംസാരിക്കുന്പോൾ മലയാളം അത്ര വഴങ്ങില്ലെങ്കിലും അവിശ്വസനീയമായ ഉച്ചാരണശുദ്ധിയോടെയായിരുന്നു പാട്ടുകൾ. ഒരു പക്ഷേ, കേരളത്തിലെ ഇന്നത്തെ തലമുറയ്ക്ക് സാധിക്കാത്തത്ര സ്ഫുടത. തമിഴിലും കന്നഡയിലും പാടുന്പോഴും ഇതായിരുന്നു സ്ഥിതി. അവരും ജാനകിയമ്മയെ സ്വന്തമായി കരുതി. 1938ൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു ജാനകിയുടെ ജനനം. പക്ഷേ, എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഏതാണ്ട് എല്ലാ ഉത്തരേന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്, ജർമൻ തുടങ്ങിയ വിദേശഭാഷകളിലും അവർ പാടി. ദേശങ്ങൾ കീഴടക്കിയ സംഗീത ചക്രവർത്തിനി! മലയാളത്തിലും കന്നടയിലുമായിരുന്നു പാടിയതേറെയും. 1976ൽ ‘പതിനാറു വയതിനിലേ’എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ... എന്നു തുടങ്ങുന്ന ഗാനത്തിൽ ആദ്യ ദേശീയ അവാർഡ് ലഭിച്ചു. പിന്നീട് മൂന്നു തവണകൂടി ദേശീയ അവർഡ് ജാനകിയമ്മയെ തേടിയെത്തി. മികച്ച പിന്നണിഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് കേരളം 14 തവണയാണ് സമ്മാനിച്ചത്. അതുപോലെ മറ്റു ഭാഷകളിലും നിരവധി പുരസ്കാരങ്ങൾ. എല്ലാം അവർ സന്തോഷത്തോടെ സ്വീകരിച്ചു.
പക്ഷേ, 2013ല്‍ പത്മഭൂഷണ്‍ പുരസ്കാരം നല്കിയപ്പോൾ വേണ്ടെന്നു പറഞ്ഞത് രാജ്യത്തെ അന്പരപ്പിച്ചു. അഞ്ചര പതിറ്റാണ്ട് നീണ്ട തന്റെ സംഗീത ജീവിതത്തില്‍ ആ പുരസ്കാരം ഏറെ വൈകിയെത്തിയതുകൊണ്ടാണ് അവർ അതു നിരസിച്ചത്. പത്മ പുരസ്കാരം നിരസിച്ചത്, ദക്ഷിണേന്ത്യയോടു പുലർത്തിയ കേന്ദ്ര അവഗണനയ്ക്കെതിരേയുള്ള ശക്തമായ പ്രതിഷേധവും നിലപാടുമായിരുന്നെന്നു നിരീക്ഷിക്കുന്നവരുണ്ട്. പക്ഷേ, പ്രക്ഷുബ്ധമെന്നു ലോകം കരുതിയ പാട്ടിന്റെ പാലാഴി പ്രതികരിച്ചതു ശാന്തമായിട്ടായിരുന്നു. “കഴിഞ്ഞ 55 വര്‍ഷമായി ഞാനിവിടെ ഉണ്ടായിരുന്നു. പല ഭാഷകളിലായി വൈവിധ്യമാര്‍ന്ന ഒട്ടനവധി ഗാനങ്ങള്‍ പാടിയിട്ടുണ്ട്. എല്ലാവരും എന്റെ പാട്ടുകളെ നെഞ്ചിലേറ്റി. മലയാളികളായ നിങ്ങള്‍പോലും എന്റെ ഉച്ചാരണം കൃത്യമാണെന്ന് പലപ്പോഴും പറയാറുണ്ട്. അങ്ങനെയുള്ളപ്പോള്‍ ജനങ്ങളില്‍നിന്ന് ലഭിക്കുന്ന ഈ അംഗീകാരത്തേക്കാള്‍ വലുതായി എനിക്ക് മറ്റെന്താണ് വേണ്ടത്? സര്‍ക്കാരിനോടു പരാതികളൊന്നുമില്ല. അവരെന്തെങ്കിലും തെറ്റായി ചെയ്തെന്നു ഞാൻ കരുതുന്നുമില്ല. പക്ഷേ, പത്മ പുരസ്കാരം നിരസിക്കാന്‍ ഞാന്‍ തീരുമാനിച്ചു”. ജാനകിയുടെ ആത്മവിശ്വാസം ഒരിക്കലും പുരസ്കാരങ്ങളിലായിരുന്നില്ല. പാടാനുള്ള തന്റെ കഴിവിലും ശ്രോതാക്കളുടെ അംഗീകാരത്തിലുമായിരുന്നു.
2017ൽ ആരോഗ്യപരമായ കാരണങ്ങളാൽ അവർ സിനിമയിലും പൊതുവേദിയിലും പാട്ടുകൾ പാടുന്നത് അവസാനിപ്പിച്ചു. മൈസൂർ മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലും പുറത്തുമായി കൂടിയ ജനസമുദ്രത്തിൽ വിവിധ ഭാഷകളിലെ പാട്ടിന്റെ വേലിയേറ്റം നടത്തിയായിരുന്നു ആ ഇറക്കം. അന്ന് മലയാളി ആരാധകരുടെ അഭ്യർഥനയ്ക്കു വഴങ്ങി അവർ പാടിയത് ‘മദനോത്സവം’ എന്ന ചിത്രത്തിലെ ‘സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ’എന്നു തുടങ്ങുന്ന ഗാനമായിരുന്നു. ‘ദുഃഖമേ നീ പോകൂ കെടാത്ത/നിത്യതാരാജാലം പോലെ കത്തുമീയനുരാഗം/മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ/ നീയും ഏറ്റുപാടാൻ പോരൂ...’ ഒരു വിടപറച്ചിൽപോലെ സൗഭാഗ്യസ്മരണകളുടെ ചിതയെരിയുന്ന ഒഎൻവിയുടെ വരികൾ... അന്ന് ജാനകിയമ്മ തേങ്ങി. പിന്നെ വൈകിപ്പോയ ആ മൈസൂർ രാത്രിയുടെ നേരിയ തണുപ്പിലേക്ക് മകൻ മുരളീകൃഷ്ണയോടൊപ്പം മടങ്ങി. ഇപ്പോഴിതാ അവിടെനിന്ന് ഏറെ ദൂരെയല്ലാത്ത കനിയനഹുണ്ഡി ഫാം ഹൗസിൽ നിത്യനിദ്ര.
‘മൗനമേ നിറയും മൗനമേ... കല്ലിനു പോലും ചിറകുകൾ നൽകി/കന്നി വസന്തം പോയി...’ പൂവച്ചൽ ഖാദർ എഴുതിയത് ജാനകിയമ്മ പാടുകയായിരുന്നു. ഇന്നുമത് ഏതൊരു കല്ലിനും ചിറകു നെയ്യുന്നതാണ്. ജാനകിയമ്മയുടെ പാട്ടു കേൾക്കാത്ത ആരുണ്ടീ രാജ്യത്ത്! തലമുറകൾക്കു സന്തോഷ, സന്താപ, പ്രണയ, വിരഹ കാലങ്ങളിൽ കൂട്ടായി 48,000ത്തിലധികം പാട്ടുകൾ പാടിയ വാനന്പാടീ നന്ദി; മലയാളത്തിലും പറന്നെത്തിയതിന്.
11-07-2026
കൊള്ളമുതൽ പങ്കുവയ്ക്കുന്ന ആർത്തിയോടെയാണ് കേരളത്തിൽ പിഎസ്സി (പബ്ലിക് സർവീസ് കമ്മീഷൻ) അംഗത്വം വീതം വച്ചെടുക്കുന്നത്. ശന്പളം ഏകദേശം 4.20 ലക്ഷം, ചെയർമാന് 4.5 ലക്ഷം. ഒന്നാം ക്ലാസ് യാത്രപ്പടി, പേഴ്സണൽ അസിസ്റ്റൻഡ്, ഡ്രൈവർ, വീട്ടുകാർക്കുൾപ്പെടെ ചികിത്സച്ചെലവ് തുടങ്ങിയ ആനുകൂല്യങ്ങൾ വേറെ.
ആറു കൊല്ലത്തെ സുഖവാസാനന്തരം 2.25 ലക്ഷം മുതൽ മുകളിലേക്ക് പെൻഷൻ. യോഗ്യത വിദ്യാഭ്യാസമല്ല, രാഷ്ട്രീയാഭ്യാസം! ജോലിഭാരത്തെക്കുറിച്ചോ ടെൻഷനെക്കുറിച്ചോ നാളിതുവരെ ഒരംഗവും പരാതിപ്പെട്ടിട്ടില്ല. ഇതുപോലെ കാക്കത്തൊള്ളായിരം കോർപ്പറേഷനുകളിലും ബോർഡുകളിലും ചിലതെങ്കിലും നികുതിപ്പണം വിഴുങ്ങുന്നതല്ലാതെ നാടിനു ഗുണമുള്ളതല്ലെന്ന ആക്ഷേപവുമുണ്ട്.
ആവശ്യത്തിലേറെയുള്ള മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വേറെ. ഇത്തരം സംവിധാനങ്ങളൊന്നും ആവശ്യമില്ലെന്നല്ല, സർക്കാർ പരിരക്ഷയുള്ള അഴിമതി കേന്ദ്രങ്ങളായി അവ അധഃപതിച്ചതു തിരിച്ചറിയണം. അല്ലെങ്കിൽ പുതുകേരളവും അഴിമതി വിരുദ്ധ പ്രോജക്ട് സീറോയുമൊക്കെ ഹാസ്യപരിപാടികളാകും.
കഴിഞ്ഞ സർക്കാർ പാവങ്ങളോടു നടത്തിയ പരപീഡാരതിയായിരുന്നു 2025 ഫെബ്രുവരി 19ലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം. അതിലാണ് പിഎസ്സി അംഗങ്ങൾക്ക് 1.25-1.5 ലക്ഷത്തോളം ശന്പള വർധന നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായി അറിയിച്ചത്. 300 രൂപ പോലും തികച്ചു കൂലിയില്ലാതെ പണിയെടുക്കുന്ന ആശാവർക്കർമാർ സെക്രട്ടേറിയറ്റിനു പുറത്ത് അന്നും കുത്തിയിരിപ്പുണ്ടായിരുന്നു.
സിപിഎമ്മിന്റെ സന്പന്നരായ തൊഴിലാളി നേതാക്കൾ ആ പാവപ്പെട്ട സ്ത്രീകളെ പുച്ഛിക്കുന്നുമുണ്ടായിരുന്നു. പക്ഷേ, പിഎസ്സി അംഗങ്ങൾ ചോദിച്ചതിലേറെ പണം പിണറായി സർക്കാർ കൊടുത്തു. സത്യത്തിൽ ആ തീരുമാനം ആശമാരെ ആക്രമിക്കുന്നതും ജനങ്ങളെ പരിഹസിക്കുന്നതുമായിരുന്നു. എൽഡിഎഫ് സർക്കാർ തുടരരുതെന്ന് ഏറ്റവുമധികം ആളുകൾ തീരുമാനിച്ചത് അന്നായിരിക്കും.
യുഡിഎഫ് അധികാരത്തിൽ വന്നു. ഇന്നത്തെ മുഖ്യമന്ത്രി അന്നു പ്രതിപക്ഷ സ്ഥാനത്തിരുന്നു പറഞ്ഞ വാക്കുകൾ ഏതാണ്ട് ഇങ്ങനെ: “സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോൾ, ആശമാരുടെ ഓണറേറിയം വർധിപ്പിക്കാൻ പണമില്ലെന്നു പറയുന്പോൾ സർക്കാർ രാഷ്ട്രീയ നിയമനങ്ങളിൽ ധൂർത്ത് നടത്തുകയാണ്.
പിഎസ്സി അംഗങ്ങളുടെ ഭീമമായ ശമ്പള വർധനയെ ന്യായീകരിക്കാൻ സർക്കാരിനു ധാർമികമായ യാതൊരു അടിസ്ഥാനവുമില്ല.” സർ, ഇപ്പോൾ താങ്കളുടെ ഊഴമാണ്. നിശ്ചിത വിദ്യാഭ്യാസ യോഗ്യതപോലും ആവശ്യമില്ലാത്ത രാഷ്ട്രീയ നിയമനത്തിന്റെ ധൂർത്ത് അവസാനിപ്പിച്ചുകൂടേ? ഇന്ത്യൻ പ്രധാനമന്ത്രിയേക്കാൾ ശന്പളം വാങ്ങുന്ന അംഗങ്ങളുടെ എണ്ണത്തിലും കൊള്ളസമാനമായ ശന്പളത്തിലും പെൻഷനിലും കുറവ് വരുത്തിക്കൂടേ?
അഴിമതിയും പിൻവാതിൽ നിയമനവുമൊന്നും തടയില്ലെങ്കിലും, ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളാണ് കേരള പിഎസ്സിയിൽ ഉള്ളത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്രയുമില്ല. കേരളത്തിന്റെ നാലിരട്ടിയുള്ള ഉത്തർപ്രദേശിൽ ഒന്‍പത്, മഹാരാഷ്ട്രയിൽ പരമാവധി ആറാണെങ്കിലും നിലവിൽ മൂന്ന്, തമിഴ്നാട്ടിൽ 14, കർണാടകത്തിൽ ഒന്‍പത് എന്നിങ്ങനെയാണ് അംഗങ്ങൾ.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽപോലും പരമാവധി 11 പേരേയുള്ളു. അവിടെ ഉയർന്ന വിദ്യാഭ്യാസ, പ്രഫണൽ യോഗ്യതയുള്ളവരെയാണ് അംഗങ്ങളാക്കുന്നത്. ഇവിടെ ഭരിക്കുന്ന കക്ഷിയും ഘടകകക്ഷികളും തീരുമാനിക്കുന്നതാണ് യോഗ്യത. നിയമനങ്ങൾ പേരിനു മാത്രമാകുകയും നിയമനത്തിൽ അഴിമതി നാറുകയും ചെയ്യുന്നുണ്ടെങ്കിലും 1755 ജീവനക്കാരുള്ള പിഎസ്സി കോടിക്കണക്കിനു രൂപയാണ് പ്രതിമാസം ചെലവിടുന്നത്.
മുന്‍പൊക്കെ 50 വയസിനു മുകളിലുള്ളവരെയായിരുന്നു പിഎസ്സി അംഗങ്ങളായി നിയമിച്ചിരുന്നത്. ഇപ്പോൾ രുചി പിടിച്ചുപോയി. ഒരു ഇടതു വനിതാനേതാവിനെ അംഗമാക്കിയത് 30 വയസിലാണത്രേ. 36 വയസിൽ 2.25 ലക്ഷം പെൻഷൻ വാങ്ങാം. ‘ഇടതുവസന്തകാലത്തെ’ പിൻവാതിൽ നിയമനങ്ങളും കണക്കിലെടുത്താൽ നേതാക്കൾക്ക് "ആശ'മാരോടു പുച്ഛം തോന്നിയതിൽ അതിശയമില്ല.
യുഡിഎഫിലും പുതിയ പിഎസ്സി അംഗങ്ങളുടെ വീതംവയ്പ് അണിയറയിലായിരിക്കാം. സർക്കാരിന്റെ ഈ നറുക്കെടുപ്പില്ലാ ലോട്ടറിയുടെ പണക്കിഴി വേണ്ടെന്നുവയ്ക്കൽ ഒട്ടും എളുപ്പമല്ല. പക്ഷേ, ചാരിത്ര്യപ്രസംഗങ്ങൾക്കുപകരം ചരിത്രമാറ്റത്തിന് ഈ സർക്കാർ തയാറുണ്ടോ എന്നതാണ് ചോദ്യം. പിഎസ്സി പരീക്ഷ പോലെയല്ല, ഉത്തരം നോക്കുവോളം ചോദ്യം ഹാജരുണ്ടാകും.
10-07-2026
സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി ശക്തീകരണത്തിന്റെ ഭാഗമാണ്. പക്ഷേ, പ്രിയദർശിനിയിലെ വളകിലുക്കത്തിനൊപ്പം രണ്ടു യാഥാർഥ്യങ്ങൾ മുങ്ങിപ്പോയി. ഒന്ന്, സ്ത്രീകൾ കെഎസ്അർടിസിയിലേക്കു മാറിയതോടെ സ്വകാര്യബസുകൾ നഷ്ടത്തിലായി. രണ്ട്, സാന്പത്തികശേഷിയുള്ള സ്ത്രീകൾക്ക് ടിക്കറ്റെടുക്കാൻ താത്പര്യമുണ്ടെങ്കിലും സംവിധാനമില്ല.
കുമിഞ്ഞുകൂടുന്ന നഷ്ടം സ്വകാര്യബസുകൾക്കു മരണമണിയാകുകയാണ്. കെഎസ്ആർടിസിയുടെ നഷ്ടം നികത്താൻ ജനങ്ങളുടെ നികുതിപ്പണമുണ്ട്. സ്വകാര്യബസുടമകൾക്ക് കഴുത്തുവയ്ക്കാൻ ‘ബ്ലേഡ്’ പലിശക്കാരേയുള്ളൂ. സർക്കാർ ഇടപെടണം. ആയിരക്കണക്കിനു സ്ത്രീകൾക്കു കൈത്താങ്ങായ പ്രിയദർശിനി ഓടണം. പക്ഷേ, സ്വകാര്യബസുകളെ ഇടിച്ചുവീഴ്ത്തിയാകരുത്.
ജൂൺ 15ന് പ്രിയദർശിനി പദ്ധതി തുടങ്ങിയതു മുതൽ തങ്ങൾക്ക് ആയിരം മുതൽ നാലായിരം രൂപവരെ പ്രതിദിന നഷ്ടമുണ്ടെന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്. ഇങ്ങനെ ഏറെനാൾ മുന്നോട്ടു പോകാനാകില്ല. നിരവധി പേർ താത്കാലികമായി സർവീസ് നിർത്താനുള്ള ജി ഫോം നൽകിക്കഴിഞ്ഞു. മൂന്നു മാസം മുതൽ ഒരു വർഷം വരെ നികുതിയും ഇൻഷ്വറൻസും ഒഴിവാക്കുകയാണ് ലക്ഷ്യം.
420 സ്വകാര്യബസുകളുള്ള വയനാട് ജില്ലയിൽ 200 ബസുകൾ ജി ഫോം നൽകി സർവീസ് നിർത്തുമെന്നാണ് റിപ്പോർട്ട്. പെരുകുന്ന ജി ഫോമുകൾ പരിഹാരമല്ല. സർക്കാർപരാജയത്തിന്റെ സർട്ടിഫിക്കറ്റാണ്. ഓട്ടം നിർത്തിയ ബസിലെ തൊഴിലാളികളുടെ വരുമാനനഷ്ടം അവരുടെ കുടുംബങ്ങളെ ബാധിച്ചു. 1,000-1,200 രൂപ ദിവസവേതനം വാങ്ങിയിരുന്ന ജീവനക്കാർ പകുതി ശന്പളത്തിനു പണിയെടുക്കാൻ നിർബന്ധിതരായി.
സ്വന്തം പരാധീനതകളും തിരിച്ചടവുകളും ജീവനക്കാരുടെ കഷ്ടതയുമോർത്ത് പല ബസുടമകളും നഷ്ടമില്ലാതെയെങ്കിലും ബസുകൾ ഓടിക്കാൻ ശ്രമിക്കുകയാണ്. സർക്കാർ ദിവസനികുതിയിൽ 130-150 രൂപ കുറച്ചത് നേരിയ ആശ്വാസമാണെങ്കിലും നഷ്ടംവച്ചു നോക്കുന്പോൾ ഒന്നുമല്ലെന്നാണ് ബസുടമകൾ പറയുന്നത്. കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കഴിഞ്ഞദിവസം സ്വകാര്യബസുകൾ പണിമുടക്കി.
തന്റെ ബസ് ഓടേണ്ട സമയത്ത് പ്രിയദർശിനിയെത്തി എന്നു പറഞ്ഞ്, കട്ടപ്പന-ഉപ്പുതറ റൂട്ടിൽ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ എന്ന സ്വകാര്യബസിന്റെ ഉടമ കെഎസ്ആർടിസി ബസിന്റെ അടിയിൽ കയറിക്കിടന്നു പ്രതിഷേധിച്ചു. നിരവധി ബസുകൾ ജി ഫോം നൽകി ബസുകൾ ഷെഡിൽ കയറ്റുന്നു. തൊഴിലാളീ കുടുംബങ്ങൾ പട്ടിണിയിലാകുന്നു. സർക്കാർ കാഴ്ചക്കാരാകരുത്.
സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെ ശക്തീകരിക്കുന്നത് മറ്റൊന്നിനെ തളർത്തിക്കൊണ്ടാകരുത്. അതുപോലെ, പണം കൊടുത്തു യാത്ര ചെയ്യാൻ മടിയില്ലാത്ത ഉയർന്ന വരുമാനമുള്ള സ്ത്രീകളെ പദ്ധതിയിൽനിന്ന് ഒഴിവാക്കുന്നത് ആലോചിക്കാവുന്നതാണ്. സ്വകാര്യബസുകളിലും സ്ത്രീകൾക്കു സൗജന്യം അനുവദിച്ചാൽ പ്രശ്നം പരിഹരിക്കാം.
അതിനു സാധിക്കുന്നില്ലെങ്കിൽ ഡീസലിനു സബ്സിഡി അനുവദിക്കുക, സ്വകാര്യബസുകൾ സർക്കാർ വാടകയ്ക്ക് എടുത്തു നടത്തുക തുടങ്ങിയ ബസുടമകളുടെ ആവശ്യങ്ങളും പരിഗണിക്കേണ്ടിവരും. 2019ൽ ഡൽഹിയിലാണ് സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ഇന്ത്യയിൽ ആദ്യമായി സൗജന്യയാത്ര അനുവദിച്ചത്.
ജമ്മു-ശ്രീനഗർ മുനിസിപ്പാലിറ്റി പരിധി, പശ്ചിമബംഗാൾ, തമിഴ്നാട്, കർണാടക, തെലുങ്കാന, ആന്ധപ്രദേശ്, കേരളം എന്നിവിടങ്ങളിൽ ഇപ്പോഴിതുണ്ട്. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിപോലെ സ്ത്രീകളെ ശക്തീകരിച്ചതിൽ ഇതിനു വലിയ പങ്കുണ്ട്. ഉയർന്ന വരുമാനമുള്ള സ്ത്രീകളെ ഒഴിവാകാൻ അനുവദിക്കാമെന്നല്ലാതെ, തുടങ്ങിവച്ച സൗജന്യയാത്ര പിൻവലിക്കൽ ഏതാണ്ട് അസാധ്യമാണ്.
സ്വകാര്യബസുകളെ രക്ഷിക്കാനുള്ള വഴിയാണ് കണ്ടെത്തേണ്ടത്. 30,000ൽ അധികം സ്വകാര്യബസുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 8,000 ബസുകൾ മാത്രമേയുള്ളൂവെന്നും അതിന്റെ ഉത്തരവാദിത്വം ഈ സർക്കാരിനോ പ്രിയദർശിനി പദ്ധതിക്കോ അല്ലെന്നുമാണ് ഗതാഗതമന്ത്രി സി.പി. ജോണ്‍ പ്രതികരിച്ചത്. ഇത് ഭാഗിക യാഥാർഥ്യം മാത്രമാണ്.
നാലിൽ മൂന്നു സ്വകാര്യബസുടമകളും ഈ പണി നിർത്തിയെങ്കിൽ അതു വരുമാനം കുറഞ്ഞതിനാൽ ആയിരിക്കണമല്ലോ. അതേസമയം, കെഎസ്ആർടിസി ഓടുന്നത് വരുമാനം ഉള്ളതുകൊണ്ടല്ല, നഷ്ടം നികത്താൻ ഖജനാവിൽനിന്നു പണം വാരിക്കോരി കൊടുക്കുന്നതുകൊണ്ടാണ്.
അഴിമതിയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥഭാരവുമില്ലാതെ ചെലവു ചുരുക്കിയും ഉടമതന്നെ ബസിൽ പണിയെടുത്തുമൊക്കെയാണ് മിക്ക സ്വകാര്യബസുകളും നഷ്ടമില്ലാതെ ഓടുന്നത്. ഇതിനിടെ ഡീസൽ ചെലവ് വർധിച്ചതും വരുമാനം കുറച്ചു. ആ കുറഞ്ഞ വരുമാനത്തിലാണ് പ്രിയദർശിനി വീണ്ടും വിള്ളൽ വീഴ്ത്തിയത്.
പ്രിയദർശിനി പദ്ധതി ബഹിഷ്കരിക്കണമെന്നു പറഞ്ഞ സിപിഎമ്മിന്റെ വിദ്യാർഥിസംഘടന, സൗജന്യം വിദ്യാർഥികൾക്കും കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 10 വർഷം എസ്എഫ്ഐക്ക് ഒരു സൗജന്യവും ആവശ്യമില്ലായിരുന്നു. രാഷ്ട്രീയ നേരന്പോക്കുകൾക്കല്ല, ക്രിയാത്മക നിർദേശങ്ങൾക്കാണ് സർക്കാർ ചെവി കൊടുക്കേണ്ടത്. അവശേഷിക്കുന്ന ബസുകളും നിന്നുപോയാൽ നഷ്ടം ബസുടമകൾക്കു മാത്രമല്ല, യാത്രക്കാർക്കുംകൂടിയാണ്.
ഓടുന്തോറും നഷ്ടം കൂടുന്ന കെഎസ്ആർടിസി എല്ലായിടത്തുമില്ലെന്നതും സ്വകാര്യബസ് സേവനം കൂടിയാണെന്നതും മറക്കരുത്. പ്രശ്നം പരിഹരിക്കാൻ വൈകുന്ന ഓരോ ദിവസവും ബസുകളുടെ നഷ്ടം വർധിക്കുകയും സ്ഥിതി സങ്കീർണമാകുകയുമാണ്. തെരഞ്ഞെടുപ്പ് തിരക്കിനിടെ പ്രിയദർശിനി പദ്ധതിയിൽ ഗൃഹപാഠം ചെയ്യാൻ സർക്കാർ വിട്ടുപോയിട്ടുണ്ട്. വിദഗ്ധരിൽനിന്നു ട്യൂഷനെടുത്തെങ്കിലും പ്രശ്നം എത്രയും വേഗം പരിഹരിക്കണം.
09-07-2026
ലഹരിവിരുദ്ധ കൊടുങ്കാറ്റായി മാറിയ തൂഫാനു പിന്നാലെ അഴിമതിയുടെ അടിവേരറക്കാൻ ‘പ്രോജക്ട് സീറോ’ എന്ന പേരിൽ ആഭ്യന്തരവകുപ്പ് വജ്രക്കോടാലി പണിയുന്നെന്ന വിവരം ആവേശകരമാണ്. തൂഫാന്റെ പ്രകടനമാണ് പ്രോജക്ട് സീറോയും വിജയിക്കുമെന്ന പ്രതീക്ഷ നൽകുന്നത്.
ലഹരിയുടെ അന്തർ സംസ്ഥാന-അന്തർദേശീയ പണ്ടകശാലകളെ തകർക്കുന്നതിൽ പരിമിതിയുണ്ടെങ്കിലും കേരളത്തിലെ നരകവ്യാപാരികളെ ആഭ്യന്തരവകുപ്പ് ഓടിച്ചിട്ടു പിടിക്കുന്നതു നാടു കാണുന്നുണ്ട്. വന്യജീവി ആക്രമണം തടയുന്നതിലും സുപ്രീംകോടതി സർവസ്വാതന്ത്ര്യം കൊടുത്തിട്ടും തെരുവുനായകളെ ഒതുക്കുന്നതിലും അന്പേ പരാജയപ്പെട്ട വകുപ്പുകൾക്ക്, തൂഫാന്റെ രുദ്രതാണ്ഡവവും പ്രോജക്ട് സീറോയുടെ വിളംബരവും ക്രിയാത്മക പ്രകോപനമായിരുന്നെങ്കിൽ!
അഴിമതിക്ക് ഒരാമുഖം പറയാം. ഒരു പഞ്ചായത്ത് ഓഫീസിൽ, വില്ലേജിൽ, പോലീസ് സ്റ്റേഷനിൽ, സർക്കാർ ആശുപത്രിയിൽ... ഒരിക്കലെങ്കിലും കൈക്കൂലി കൊടുക്കാത്ത പ്രായപൂർത്തിയായ ഇന്ത്യക്കാരനുണ്ടോ? ഉത്തരം പറയണ്ട, നാം നമ്മുടെ രാജ്യത്തെ തിരിച്ചറിഞ്ഞാൽ മതി. നമ്മുടെ ജീവിതം കെട്ടിപ്പടുക്കാൻ മാതാപിതാക്കളും അവരുടെ മാതാപിതാക്കളുമൊക്കെ എത്രയോ പേർക്കു കൈക്കൂലി കൊടുത്തിട്ടുണ്ടാകും.
മറ്റുള്ളവരുടെ അധ്വാനം ചൂഷണം ചെയ്യുന്ന എത്രയോ പരാന്നഭോജികൾ ഇന്നും നാണമില്ലാതെ ജീവിക്കുന്നു. അതൊക്കെ മാറ്റുമെന്നാണ് ‘പ്രോജക്ട് സീറോ’ എന്ന പദ്ധതിയുമായെത്തിയ ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. പക്ഷേ, ഇതു വല്ലതും നടക്കുമോ എന്നായിരിക്കും ഏതൊരു മലയാളിയുടെയും ആത്മഗതം. കാരണം, നമുക്കതു ചിന്തിക്കാനാകില്ല. മറ്റൊന്ന്, അഴിമതിയെന്ന മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണ് സർക്കാർ ഓഫീസിലെ കൈക്കൂലി ഉൾപ്പെടുന്ന അഴിമതി.
ഭരിക്കുന്നവരുടെയും അവരുടെ പാർട്ടികളുടെയും അഴിമതി നമുക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമാണ്. ട്രാൻസ്പെരൻസി ഇന്റർനാഷണൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവിട്ട 2025ലെ അഴിമതിപ്പട്ടികയിലെ 182 രാജ്യങ്ങളിൽ ഇന്ത്യ 91-ാം സ്ഥാനത്താണ്. ഉദ്യോഗസ്ഥർ മാത്രമല്ല, ഭരണകൂടവും ചേർന്നാണ് രാജ്യത്തെ വികൃതമാക്കിയത്. നിരാശരാകുന്നില്ല. ഈ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനതല ലഹരിവേട്ട തുടരുന്ന കേരളത്തിന് അഴിമതിവേട്ടയിലും മാതൃകയാകാനാകും.
സർക്കാർ ഓഫീസുകളിലേതുൾപ്പെടെ അഴിമതി പൂർണമായും ഇല്ലാതാക്കുന്നതിനുള്ള പദ്ധതിയാണ് ‘പ്രോജക്ട് സീറോ’. ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്ക് വീഡിയോ തെളിവുകളായി വിജിലൻസിന്റെ ഔദ്യോഗിക പോർട്ടലിൽ സമർപ്പിക്കാം. 5,000 രൂപ പാരിതോഷികം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്തുവിടില്ല. (ഈ ഒളികാമറ ഓപ്പറേഷനൊന്നും സാധാരണക്കാരെക്കൊണ്ട് പറ്റുന്ന കാര്യമല്ലെന്നതു വേറെ കാര്യം.) കേസിന്റെ തത്സ്ഥിതി അറിയാൻ ഏകജാലക ഓണ്‍ലൈൻ പോർട്ടൽ ഒരുക്കും.
അഴിമതിക്കാരായ ജീവനക്കാർക്കെതിരേ അന്വേഷണത്തിന് അനുമതി ലഭിക്കാൻ വൈകുന്നത് ഉൾപ്പെടെയുള്ള തടസങ്ങൾ നീക്കും. ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാൻ 100 ദിവസത്തെ പ്രത്യേക ക്ലിയറൻസ് ഡ്രൈവ് നടപ്പിലാക്കും. കൈക്കൂലിക്കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള സമയപരിധി ഒരു വർഷമെന്നത് ആറു മാസമാക്കിയിട്ടുണ്ട്. 24 വർഷത്തിനുശേഷം വിജിലൻസ് മാനുവൽ പരിഷ്കരിക്കുകയാണ്.
അഴിമതിക്കാരായ നേതാക്കളെയും വെറുതേ വിടില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. അതു കൈ പൊള്ളിക്കുന്ന പണിയാണ്. രാജ്യത്ത് ഇന്നുവരെ സാധ്യമായിട്ടില്ലാത്തത്. സർക്കാരിന് അനഭിമതരായവരുടെ അഴിമതി മാത്രം അന്വേഷിക്കുകയും മറ്റുള്ളവരുടെ വാഷിംഗ് മെഷീനാകുകയും ചെയ്യുന്ന കുപ്രസിദ്ധ മാതൃകയെക്കുറിച്ചല്ല പറഞ്ഞത്. അന്വേഷണ ഏജൻസികൾ രാഷ്ട്രീയ ഉപകരണമായതോടെ ലോക അഴിമതിപ്പട്ടികയിൽ ഇന്ത്യക്കു തറ ടിക്കറ്റെടുക്കേണ്ടിവന്ന കഥയാണത്. അഴിമതി അർബുദമാണെന്ന പഴമൊഴി പണ്ടേയുണ്ട്.
പക്ഷേ, അത് ജനാധിപത്യത്തിൽ പൗരനുള്ള വിശ്വാസത്തെയും നവീകരണത്തിനും സർഗാത്മകതയ്ക്കുമുള്ള സഹജാവബോധത്തെയും കാർന്നുതിന്നുന്നുവെന്ന് കൂട്ടിച്ചേർത്തത് അമേരിക്കൻ പ്രസിഡന്റായിരുന്ന ജോ ബൈഡനാണ്. 2015ൽ അർബുദ ബാധിതനായ മകന്റെ ചികിത്സയ്ക്കുവേണ്ടി വീടു വിൽക്കാനൊരുങ്ങിയ അമേരിക്കൻ വൈസ് പ്രസിഡന്റാണ് ബൈഡൻ. വിവരമറിഞ്ഞ പ്രസിഡന്റ് ഒബാമ അതു തടഞ്ഞുകൊണ്ട് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. ഇന്ത്യയിൽ അധികാരസ്ഥാനത്തുള്ള എത്ര പേർക്ക് ഇങ്ങനെ ചികിത്സയ്ക്കു കിടപ്പാടം വിൽക്കേണ്ടിവരും?
അഴിമതിവിരുദ്ധ വായാടികളായ ഭരണകർത്താക്കളുടെ സഹായത്താൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഡീപ് സ്റ്റേറ്റ് ആയി മാറിയ ചങ്ങാത്ത മുതലാളിമാരെയൊന്നും തൊടാനാകില്ല. പെട്രോളും എഥനോളുംപോലെ, അത്തരം ഭരണകൂട കലർപ്പുകളെ തിരിച്ചറിയാനുമാകില്ല. മനുഷ്യരെ കൊള്ളയടിച്ചു പാപ്പരാക്കിയവർ ദൈവങ്ങൾക്കു നേരേ തിരിഞ്ഞ കാലത്ത്, നമുക്ക് ഈ ഉദ്യോഗസ്ഥതല അഴിമതി നിർമാർജനംപോലും വലിയ കാര്യമാണ്.
എന്താണ് ആഭ്യന്തര മന്ത്രി പറഞ്ഞുവരുന്നത്; കൈക്കൂലി വാങ്ങുന്ന പോലീസുകാരും വില്ലേജ് ഓഫിസർമാരും പഞ്ചായത്ത്-കളക്ടറേറ്റ്-സെക്രട്ടേറിയറ്റ് ജീവനക്കാരും ഡോക്ടർമാരും പൊതുമരാമത്ത് എൻജിനിയർമാരും പിൻവാതിൽ തുറന്നിടുന്ന സർവകലാശാല ഉദ്യോഗസ്ഥരും പിഎസ്സി അണിയറക്കാരുമൊന്നും ഇനിയുണ്ടാകില്ലെന്നു തന്നെയാണോ?
ആഭ്യന്തരവകുപ്പ് ജനാധിപത്യത്തിന്റെ ആത്മീയവകുപ്പാകട്ടേ. പ്രോജക്ട് സീറോ അഴിമതിക്കുമേലുള്ള ചുടലനൃത്തമാകട്ടേ! അഴിമതിക്കാരേ, അപരന്റെ നെറ്റിയിലെ വിയർപ്പുണങ്ങാത്ത നിങ്ങളുടെ കൈകൾ കഴുകുക; തലകുനിച്ചുനിൽക്കാനിടയുള്ള നിങ്ങളുടെ മക്കളെയും മറ്റു കുടുംബാംഗങ്ങളെയും ഓർത്തെങ്കിലും.
08-07-2026
മുഖ്യമന്ത്രി ഉൾപ്പെടെ പറഞ്ഞതു ശരിയാണെങ്കിൽ, വയനാട് തുരങ്കപാത നിർമാണസ്ഥലത്ത് മുന്നറിയിപ്പുകൾ അവഗണിച്ചു കൂട്ടിയിട്ട മണ്ണിടിഞ്ഞത് അപകടമോ ദുരന്തമോ അല്ല, നരബലിയാണ്. ദുരന്തനിവാരണവകുപ്പ് ചെയർമാൻ, ജില്ലാ കളക്ടർ, പൊതുമരാമത്തുവകുപ്പ് മന്ത്രി തുടങ്ങിയവർ പറഞ്ഞിട്ടും കരാറുകാർ മണ്ണ് നീക്കിയില്ലത്രേ.
ആ കുറ്റകരമായ ധിക്കാരത്തിന്റെ ഫലമാണ് പണിസ്ഥലത്തുനിന്നു മോർച്ചറികളിലേക്കു മാറ്റപ്പെട്ട മനുഷ്യർ. അതേസമയം, മുന്നറിയിപ്പിൽ ഒതുങ്ങുന്നതാണോ സർക്കാരിന്റെ ഉത്തരവാദിത്വം എന്നതും ചോദ്യമാണ്. കരാറുകാർ മാത്രമല്ല, മുന്നറിയിപ്പു കൊടുത്തവരും പോയിക്കിടന്നുറങ്ങി.
രണ്ടു വർഷം മുന്‍പ് ജൂലൈയിൽ നാനൂറിലധികം പേരുടെ ജീവനെടുത്ത ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ ആഘാതവും തീരാനഷ്ടങ്ങളും ഇന്നും കേരളത്തിന്റെ നെഞ്ചിലുണ്ട്. വയനാടിന്റെ കണ്ണീരുണങ്ങിയിട്ടില്ല. ഇതു മനുഷ്യനിർമിതമാണ്; ഉത്തരവാദികളില്ലാത്തത്!
വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണം നടക്കുന്ന കള്ളാടി മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. മൂന്നു മരണം സ്ഥിരീകരിച്ചു. ഒന്‍പതു പേർക്കു പരിക്കുണ്ട്. തൊഴിലാളികളിൽ ഏറെപ്പേരും മധ്യപ്രദേശിൽനിന്നുള്ളവരായിരുന്നു. തുരങ്കത്തിനു സമീപത്തുള്ള കോൺക്രീറ്റ് മതിലും വെയ്റ്റിംഗ് ഷെഡുമൊക്കെ തകർന്നു.
നിർമാണമേഖലയിലെ മണ്ണ് നീക്കം ചെയ്യണമെന്ന് ദുരന്തനിവാരണവകുപ്പ് ചെയർമാനും ജില്ലാ കളക്ടറും ജൂൺ 20നുതന്നെ ഉത്തരവ് ഇറക്കിയിരുന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് അപകടത്തിനു കാരണമാകുമെന്ന് കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ ഉള്‍പ്പെട്ട യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും എന്നാല്‍, മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്നും കൃഷിമന്ത്രിയും കല്‍പ്പറ്റ എംഎല്‍എയുമായ ടി. സിദ്ദിഖും പറഞ്ഞു.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ നിർദേ ശം നൽകിയിരുന്നതിനാൽ അപകടസമയത്ത് സ്ഥലത്ത് കൂടുതൽ തൊഴിലാളികൾ ഉണ്ടായിരുന്നില്ലെന്നാണ് റവന്യു മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞത്. ഇതെല്ലാം സൂചിപ്പിക്കുന്നത് കരാർ കന്പനി അമിത ആത്മവിശ്വാസത്തിലും അനാസ്ഥയിലുമായിരുന്നു എന്നാണ്.
പക്ഷേ, കൂട്ടിയിട്ട മണ്ണല്ല, മലമുകളിൽനിന്നുള്ള മണ്ണാണ് ഇടിഞ്ഞുവീണതെന്ന് അവർ ന്യായീകരിച്ചിട്ടുണ്ട്. മണ്ണിടിച്ചിലാണോ കൂട്ടിയിട്ട മണ്ണ് മഴയത്തു തള്ളിപ്പോന്നതാണോ എന്നതൊക്കെ അന്വേഷണത്തിൽ തെളിയട്ടെ. പക്ഷേ, ഇന്നലത്തെ ദുരന്തത്തിന് ആ മരണമലയുടെ ഒരറ്റമേ വേണ്ടിവന്നിട്ടുള്ളൂ. ബാക്കി അവിടെയുണ്ടെന്നെങ്കിലും മറക്കരുത്.
കഴിഞ്ഞ സെപ്റ്റംബർ 31നാണ് കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നായ, വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റര്‍ തുരങ്കപാതയുടെ നിർമാണോദ്ഘാടനം നടത്തിയത്. മാർച്ച് ആറിനു തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് തുരങ്കമുഖത്തെ ആദ്യ സ്ഫോടനം നടത്തി. അതിന്റെ 75 മീറ്ററിലേറെ തുരന്നിട്ടുണ്ട്.
രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം തുടങ്ങിയിട്ടേയുള്ളു. മൂന്നു ഷിഫ്റ്റുകളിലായി നിർമാണം പുരോഗമിക്കുന്നതിനിടെയാണ് പരിസരത്തു കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കണമെന്നും പണി നിർത്തണമെന്നുമുള്ള മുന്നറിയിപ്പുണ്ടായത്.
പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. നടത്തിപ്പിനുള്ള സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) കൊങ്കണ്‍ റെയില്‍വേ കോര്പറേഷന് ലിമിറ്റഡാണ്. ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിലീപ് ബില്‍ഡ്കോണ്‍, കോല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ സ്ഥാപനങ്ങൾക്കാണ് കരാർ.
രാജ്യത്തെ ഹൈവേകളും പാലങ്ങളും ഉൾപ്പെടെ വൻകിട കന്പനികൾ നടത്തുന്ന നിർമിതികൾ തകരുന്നതും പാതകൾ ഒലിച്ചുപോകുന്നതും മനുഷ്യർക്കു ജീവഹാനിയുണ്ടാകുന്നതുമൊക്കെ പതിവായിരിക്കുകയാണ്. ആരും ശിക്ഷിക്കപ്പെടുന്നതായി കാണുന്നുമില്ല.
അപകടമുണ്ടായ മിക്കയിടങ്ങളിലും സാധാരണക്കാരായ നാട്ടുകാർപോലും കരാറുകാർക്കും എൻജിനിയർമാർക്കും മുന്നറിയിപ്പു നൽകിയിരുന്നു. അവഗണിച്ച ചരിത്രമേയുള്ളു. മേപ്പാടിയിലും അതാണുണ്ടായത്. അന്വേഷണങ്ങൾ വഴിപാടാകുന്നതാണ് കണ്ടിട്ടുള്ളത്.
ഒരുവശത്ത് പ്രകൃതിദുരന്തങ്ങളും, മറുവശത്ത് ഭരണകൂടങ്ങളുടെ കെടുകാര്യസ്ഥതയും അതിന്റെ തണലിൽ കൊഴുക്കുന്ന കരാർകന്പനികളുടെ കൃത്യവിലോപങ്ങളും ഒരുക്കുന്ന മനുഷ്യനിർമിത ദുരന്തങ്ങളും കാലവർഷത്തിനൊപ്പം ആവർത്തിക്കുകയാണ്."ഉത്തരവാദികളില്ലാത്ത’ ദുരന്തങ്ങളിൽ തകരുന്നത് പാവപ്പെട്ട കൂലിപ്പണിക്കാരും സാധാരണക്കാരായ മനുഷ്യരും അവരുടെ ജീവിതങ്ങളും. മേപ്പാടിയിൽ മാറ്റമുണ്ടായിരുന്നെങ്കിൽ!
07-07-2026
‘അപൂർവ’ ഒരു വ്യാജ പോക്സോ കേസിലെ പതിമൂന്നുകാരിയുടെ വ്യാജപ്പേരാണ്. കഴിഞ്ഞദിവസം അവളുടെ സഹോദരി ടീച്ചറോട് പറഞ്ഞു, അപൂർവയെ സഹപാഠികൾ ഉൾപ്പെടെ 11 പേർ പീഡിപ്പിച്ചെന്ന്. ടീച്ചർ സ്വാഭാവികമായി ചൈൽഡ് ഹെൽപ്ലൈനിൽ വിവരമറിയിച്ചു.
പിന്നെ കേസായി, പ്രതികളെ പിടിക്കലായി, ചോദ്യം ചെയ്യലായി, വാർത്തയായി... ഒടുവിൽ പരാതി വ്യാജമാണെന്നു പോലീസ് കണ്ടെത്തി. പ്രണയം നിരസിച്ചതിന്റെ വൈരാഗ്യമാണത്രേ. കേസ് അവസാനിപ്പിച്ചേക്കാമെന്നു വച്ചപ്പോൾ, പെൺകുട്ടിയുടെ മൊഴി വിശ്വസിച്ചു കസ്റ്റഡിയിലെടുത്ത തന്നെ പോലീസ് ക്രൂരമായി മർദിച്ചെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തി. കഴിഞ്ഞ ദിവസം, മകളെ പീഡിപ്പിച്ചെന്ന കേസിൽ അച്ഛനെ കോടതി വെറുതേ വിട്ട സംഭവവുമുണ്ടായി.
മകളെക്കൊണ്ട് ഇതു ചെയ്യിച്ചത് അമ്മയാണെന്നാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്. വ്യാജ പോക്സോ കേസുകൾ കേരളത്തിൽ ഉൾപ്പെടെ പെരുകുകയാണ്. നിരപരാധികളുടെ കണ്ണീർ ഏറ്റവും കൂടുതൽ വീഴ്ത്തുന്ന നിയമമായി പോക്സോ മാറാതിരിക്കാൻ പോലീസും മാധ്യമങ്ങളും ജാഗ്രത പാലിക്കണം.
കേരളത്തിലെ നിരവധി വ്യാജ പോക്സോ കേസുകളിൽ ഏറ്റവും പുതിയതു മാത്രമാണ് അപൂർവയുടേത്. ഈ പീഡന കഥ ഏതാനും ദിവസം ചൂടു വാർത്തയായിരുന്നു. സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും സ്കൂളിലെ ശുചിമുറിയിലും വച്ചു പീഡിപ്പിച്ചെന്നായിരുന്നു മൊഴി. കസ്റ്റഡിയിലെടുത്ത പോലീസ് തന്നെ ബൂട്ടിട്ടു ചവിട്ടുകയും മുടിയിൽ പിടിച്ചു വലിച്ചുയർത്തുകയും കാൽവെള്ളയിൽ ചൂരലിനടിക്കുകയും ചെയ്തെന്നാണ് വിട്ടയയ്ക്കപ്പെട്ട യുവാക്കളിലൊരാൾ ആരോപിച്ചത്.
പെൺകുട്ടി പറഞ്ഞ പീഡനം നടന്നിട്ടില്ലെന്നാണ് വൈദ്യപരിശോധനാ റിപ്പോർട്ട്. പക്ഷേ, അതുവരെ കാത്തുനിൽക്കാതെ പോലീസ് കുറ്റാരോപിതരെ കൈകാര്യം ചെയ്തു എന്നു വേണം കരുതാൻ. പോക്സോ കേസുകളിൽ നടപടി വൈകിയാൽ തങ്ങളും പ്രതിസ്ഥാനത്തായേക്കാമെന്ന സമ്മർദം പോലീസിനുമുണ്ട്. പക്ഷേ, നിരപരാധികളെ ചവിട്ടിമെതിക്കാൻ അതു ന്യായമല്ല.
പെൺകുട്ടിയെ കൗൺസലിംഗിനു വിധേയയാക്കി വിശദമായ അന്വേഷണത്തിനു പോലീസ് ഒരുങ്ങുന്നുണ്ട്; നല്ലത്. പോക്സോ കേസിലെ ഇരകൾ കുട്ടികളാണ്. അവരുടെ വാക്കുകൾക്കൊപ്പം വൈദ്യപരിശോധനാഫലവും ഗൗരവത്തിലെടുക്കുകയും വകതിരിവുള്ള ഉദ്യോഗസ്ഥർ ശാസ്ത്രീയ കുറ്റാന്വേഷണരീതികൾ അവലംബിക്കുകയും വേണം.
പോക്സോ കേസ് (ലൈംഗികാതിക്രമ ബാലസംരക്ഷണ നിയമം 2012) ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ബാല്യ-കൗമാരങ്ങളുടെ കാവൽക്കോട്ടയാണ്. 2019ലെ ഭേദഗതിപ്രകാരം, 16 വയസിൽ താഴെയുള്ളവരുടെ കേസിൽ വധശിക്ഷ വരെ ലഭിച്ചേക്കും. പക്ഷേ, ഈ നിയമത്തിന്റെ പഴുതുകളിൽ പറ്റിപ്പിടിച്ചു വളരാൻ ശ്രമിക്കുന്ന അന്തകവിത്തുകളുമുണ്ട്. കുട്ടികളെക്കൊണ്ട് കള്ളക്കേസ് കൊടുപ്പിക്കുന്ന കുറ്റവാളികളുടെ എണ്ണം കോടതികളെയും അന്പരപ്പിച്ചിരിക്കുകയാണ്.
ചില കേസുകളിൽ അപക്വമതികളായ കുട്ടികൾതന്നെ ശത്രുസംഹാരത്തിന് ഇറങ്ങുന്നു. അപൂർവയുടേത് അത്തരമൊരു കേസായിരുന്നു. 2024 ഒക്ടോബറിലാണ്, രണ്ടര വയസുള്ള മകളെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായിരുന്ന പിതാവിനെ കരുനാഗപ്പള്ളി പോക്സോ കോടതി വെറുതേ വിട്ടത്. 2025 മാർച്ചിൽ ഒന്നരവയസുള്ള മകളെ അമ്മ പീഡിപ്പിച്ചെന്നു പരാതി കൊടുത്തത് അച്ഛനാണ്.
മുലകുടി മാറാത്ത കുഞ്ഞിനെ അമ്മ പീഡിപ്പിച്ചെന്ന കേസിൽ പോലീസ് കേസെടുത്തതിൽ ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതി അമ്മയ്ക്കു ജാമ്യം കൊടുത്തത്. 2022 ഓഗസ്റ്റിലാണ് സ്കൂളിൽ സെക്യൂരിറ്റി ജീവനക്കാരനായ 75കാരൻ തന്നെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നു വിദ്യാർഥിനി പരാതി കൊടുത്തത്. ഒന്‍പതു മാസം ജയിലിൽ കിടന്നു. പക്ഷേ, വിസ്താരത്തിനിടെ കുട്ടി കരഞ്ഞുകൊണ്ട് സത്യം തുറന്നുപറഞ്ഞു.
കാമുകനെ രക്ഷിക്കാനാണ് തെറ്റായ മൊഴി നൽകിയത്. 2025 മാർച്ചിലാണ് പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ഒരാൾ ട്രെയിനിലും സ്ഥാപനത്തിലും വച്ച് പീഡിപ്പിച്ചെന്ന് വിദ്യാർഥിനി ആരോപിച്ചത്. വിവാഹിതനായ കാമുകൻ കുടുക്കിയതാണ്. പീഡനക്കേസിൽ പെട്ടതോടെ അയാളുടെ തൊഴിലും സമൂഹജീവിതവുമെല്ലാം താറുമാറായി. എട്ടു വർഷത്തിനുശേഷം ധ്യാനത്തിനിടെ പെൺകുട്ടി ഭർത്താവുമൊത്തു വന്നു അയാളോടും ഭാര്യയോടും മാപ്പു പറഞ്ഞു.
ഭർത്താവുമായുള്ള തർക്കം ജയിക്കാൻ കുട്ടികളെ ഉപയോഗിച്ച് വ്യാജ ലൈംഗികാരോപണം ഉന്നയിക്കുന്ന പ്രവണത വർധിക്കുകയാണെന്നും ഇതു വിവാഹമോചനക്കേസുകളിലെ ഏറ്റവും നികൃഷ്ടവശമാണെന്നും സുപ്രീംകോടതി പറഞ്ഞത് ഇക്കഴിഞ്ഞ മേയിലാണ്. പോക്സോ നിയമത്തിന്റെ നികൃഷ്ടമായ ദുരുപയോഗം പകർച്ചവ്യാധിയാകരുത്.
ലളിതമാണ് കാര്യങ്ങൾ; കള്ളക്കേസുകൾ പോക്സോ കേസുകളിലും ഉണ്ടാകുമെന്നും പോക്സോയുടെ ഇരപക്ഷ കഠിനവകുപ്പുകൾ കുറ്റാരോപിതരെ അങ്ങേയറ്റം നിസഹായരാക്കുന്നതിനാൽ ആഘാതമേറെയുണ്ടാകുമെന്നും നികൃഷ്ടർ നിയമം ദുരുപയോഗിക്കുമെന്നും കുറ്റവിമുക്തരായാലും ഉത്തരവാദിത്വരഹിത പൊതുബോധം നിരപരാധികളെ മരണം വരെ വേട്ടയാടുമെന്നുമുള്ള മുൻവിധി പോലീസിനും മാധ്യമങ്ങൾക്കും ഉൾപ്പെടെ ഉണ്ടാകണം.
ഈ കരുതലിന്റെ ഗുണഫലം യഥാർഥ കുറ്റവാളികൾക്കും ലഭിച്ചേക്കാം. പക്ഷേ, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതല്ലോ.
06-07-2026
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന ആരോപണമുന്നയിക്കുന്നവരിൽ മുന്നിലാണ് സിപിഎം. പക്ഷേ, മറ്റൊരു ഭരണഘടനാ സ്ഥാപനമായ പിഎസ്സിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിട്ടാണ് സിപിഎം പ്രതിപക്ഷത്തേക്ക് മാറിയിരുന്നതെന്ന വാർത്ത രാഷ്ട്രീയത്തിന്റെതന്നെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണ്. അധികാരത്തിലെത്തിയാൽ എല്ലാവരും അഴിമതിക്കാരായി മാറുമെന്ന അടച്ചാക്ഷേപത്തിന് ഇതു വഴിവച്ചിട്ടുണ്ട്.
യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കുകയും സമാന അഴിമതികളിൽനിന്നു വിട്ടുനിൽക്കുകയും ചെയ്തില്ലെങ്കിൽ, അധികാരം എല്ലാവരെയും ദുഷിപ്പിച്ചേക്കാമെന്ന സാധ്യതയെ ദുഷിപ്പിക്കുമെന്ന പൊതുബോധമാക്കി മാറ്റും. ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശന്പളമുള്ള ആസൂത്രണ ബോർഡ് ചീഫുമാരെ പോലും നിയമിച്ചത് പിൻവാതിലിലൂടെയാണെന്നത് നടുക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ്. പിൻവാതിലിലൂടെ കടന്നവരെയും കടത്തിവിട്ടവരെയും നന്നായി ‘കൈകാര്യം’ ചെയ്യാൻ ഒരു നിമിഷം വൈകരുത്.
എട്ടുവർഷത്തിനിടെ പിണറായി സർക്കാർ 1.8 ലക്ഷം പിൻവാതിൽ നിയമനങ്ങൾ നടത്തിയെന്ന് നാഷണൽ എംപ്ലോയ്മെന്റ് സർവീസ് നടത്തിയ പരിശോധനാഫലത്തെ അടിസ്ഥാനപ്പെടുത്തി രമേശ് ചെന്നിത്തല 2025 ഫെബ്രുവരിയിൽ പറഞ്ഞിരുന്നു. പിന്നാലെ, പിന്‍വാതില്‍ നിയമനങ്ങളിൽ പിണറായി സർക്കാർ റിക്കാർഡിട്ടെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടേത് ഉള്‍പ്പെടെ എല്ലാ വകുപ്പുകളിലും പതിനായിരക്കണക്കിനു പേരെ ഇത്തരത്തിൽ നിയമിച്ചെന്നും പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനും ആരോപിച്ചിരുന്നു.
നാലു വർഷത്തിനിടെ സർക്കാർ നടത്തിയ താത്കാലിക നിയമനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടപ്പോൾ, അതു ക്രോഡീകരിച്ചിട്ടില്ലെന്നു പറഞ്ഞു തലയൂരുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനൊക്കെ പുറമേയാണ് ഇപ്പോൾ പിൻവാതിൽ ഇല്ലെന്നു നാം ധരിച്ചിരുന്ന പിഎസ്സി നിയമനങ്ങളിലും അട്ടിമറി നടന്നെന്ന ആരോപണം.
ആസൂത്രണ ബോര്‍ഡ്, ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, പേഴ്സ്പെക്ടീവ് പ്ലാനിംഗ്, പ്ലാനിംഗ് കോ-ഓര്‍ഡിനേഷന്‍ എന്നീ വിഭാഗങ്ങളിലെ തസ്തികകളിലാണ് ക്രമക്കേട് നടന്നത്. സംശയം തോന്നിയ ഉദ്യോഗാർഥികളിലൊരാൾ ഉത്തരക്കടലാസിന്റെ പകർപ്പ് എടുത്തതോടെയാണ് കള്ളി വെളിച്ചത്തായത്. പരീക്ഷയെഴുതിയ പലരുടെയും 10 ഉത്തരങ്ങൾ പരിശോധിച്ചിട്ടുപോലുമില്ലത്രേ. 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ 58 മാര്‍ക്കിനുള്ള ഉത്തരങ്ങളും പരിശോധിച്ചില്ല. നിയമനം കൊടുത്തത് ഇടതു സംഘടനാ നേതാക്കൾക്കാണെന്ന വാർത്തയും പുറത്തായി. അധമരാഷ്ട്രീയത്തിന്റെ പിന്തുണയില്ലാതെ പിഎസ്സി ഇതിനു ധൈര്യപ്പെടില്ല.
ഈ ക്രമക്കേട് അന്വേഷിക്കാന്‍ പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള കണ്‍ട്രോളറെ തന്നെയാണ് പിഎസ്സി ചെയര്മാന് ഏൽപിച്ചത്. എസ്പിയുടെ നേതൃത്വത്തില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കുമെന്നായിരുന്നു പിഎസ്സി യോഗ തീരുമാനം. എന്നാല്‍, പിഎസ്സി ചെയര്മാന് എം.ആര്. ബൈജു ഇത് അട്ടിമറിച്ചെന്നാണ് ആരോപണം. എന്തോ ഒളിപ്പിക്കാൻ പെടാപ്പാടു പെടുന്നതുപോലെ. കേരളത്തില്‍ വര്‍ഷം 33,000 ഒഴിവുകളാണ് താത്കാലികാടിസ്ഥാനത്തില്‍ വരുന്നത്. ഇതില്‍ മൂന്നിലൊന്നില്‍ മാത്രമേ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടക്കുന്നുള്ളൂ. ബാക്കി ശരാശരി 22,000 ഒഴിവുകള്‍ എല്ലാ വര്‍ഷവും പാർട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്കായി വീതംവച്ചു കൊടുക്കുന്നുവെന്ന ആരോപണം, വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്ന തൊടുന്യായം പറഞ്ഞാണ് കഴിഞ്ഞ സർക്കാർ മുക്കിയത്.
പ്രതിപക്ഷത്തായിരിക്കേ തങ്ങളുന്നയിച്ച ആ ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്താൻ യുഡിഎഫ് സർക്കാർ വിചാരിച്ചാൽ നടക്കും. റേഷൻ വാങ്ങാനുള്ള കാശു ചോദിച്ച ആശമാരെ മഴയത്തിരുത്തി ആക്ഷേപിച്ചവർ, പിഎസ്സി അംഗങ്ങളുടെ ശന്പളം ലക്ഷങ്ങൾ വർധിപ്പിച്ചതു നാം കണ്ടതാണ്. ആ പിഎസ്സിയാണ് ഉത്തരക്കടലാസ് നോക്കാതെ ജോലിക്കാരെ തെരഞ്ഞെടുത്തത്. വെറുതെ വിടരുത്. പിൻവാതിലുള്ള പിഎസ്സി കേരളത്തിനു വേണ്ട.
ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ വഞ്ചിച്ച്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും പിഎസ്സിയെയും പാർട്ടിവത്കരിച്ച് സിപിഎം കൊടിയ അഴിമതികൾ നടത്തിയെന്ന ആരോപണത്തിനു മറുപടി ആയിട്ടില്ല. ആരോപണങ്ങൾ ശരിയാണെങ്കിൽ ഒരു ഭരണഘടനാ സ്ഥാപനംകൂടി പാർട്ടിവത്കരിക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പു കമ്മീഷനെയും പിഎസ്സിയെയും താരതമ്യപ്പെടുത്തുന്നില്ല. പക്ഷേ, ബിജെപിക്കെതിരേയുള്ള ഇത്തരം ആരോപണങ്ങളെ ചെറുക്കാനുള്ള പ്രതിപക്ഷത്തിന്റെ യോഗ്യതയെ എൽഡിഎഫ് പരിഹാസ്യമാക്കിയെന്നും പറയാം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഓരോ പാർട്ടിക്കാർ തീറെഴുതിയെടുക്കുന്നതിനു തുല്യമാണ് ഉദ്യോഗസ്ഥരെയെല്ലാം ആജ്ഞാനുവർത്തികളാക്കുന്നത്. ജനാധിപത്യവിരുദ്ധമായ പാർട്ടി സർക്കാരുകളുടെ നിർമാണം ഡൽഹിയിലായാലും തിരുവനന്തപുരത്തായാലും ചെറുക്കപ്പെടേണ്ടതാണ്. പക്ഷേ, ചെറുത്തുനിൽപ്പുകാരെന്നു നാം കരുതിയവരിൽ പലരും അയോഗ്യരായി പുറത്തുപോകുന്ന കാഴ്ചയാണുള്ളത്.
04-07-2026
വിഴിഞ്ഞം തുറമുഖത്തിനു ചുറ്റുമുയർന്ന വിവാദത്തിരകൾ ഒടുവിൽ ആരുടെ താത്പര്യമാണ് സംരക്ഷിക്കുകയെന്നതാണ് കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനം. കോർപറേറ്റ്-സർക്കാർ വടംവലി എന്ന നിലയിൽ കണ്ടുരസിക്കാനുള്ള മത്സരമല്ല ഇത്. കടലും തീരവും തീരദേശത്തെ ജനങ്ങളും ചേർന്നൊരു ആവാസവ്യവസ്ഥയുണ്ട്. തുറമുഖം ഉയരുന്നതിനിടയിൽ ബലിയായ മനുഷ്യജീവിതങ്ങളും ജൈവതുലനവുമുണ്ട്. അതു മറന്നുകൊണ്ടാകരുത് സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നിലപാടുകൾ.
തുറമുഖത്തിന്റെ ഓഹരികൾ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ അദാനി ഗ്രൂപ്പ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (എംഎസ്സി) കൈമാറാൻ ശ്രമിച്ചതാണ് പുതിയ വിവാദത്തിനു കാരണം. കരാർ പ്രകാരം ഓഹരികൾ കൈമാറണമെങ്കിൽ സർക്കാരിന്റെ അനുമതി നിർബന്ധമാണ്. ഇതു മറികടക്കാൻ ശ്രമിച്ചത് ഗുരുതരമായ ചട്ടലംഘനമാണ്. സർക്കാർ അറിയാതെയാണ് ഓഹരിക്കൈമാറ്റം നടന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സർക്കാരിന്റെ അതൃപ്തി അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജ്മെന്റിനെ അറിയിക്കുകയും ചെയ്തു. ഇക്കാര്യം വിശദമായി പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിക്ക് നിർദേശവും നല്കി. രാജ്യസുരക്ഷയെ ബാധിക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.
ഈ നീക്കം ദുരൂഹമാണെന്നാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറയുന്നത്. ഈ ഡീലിനെക്കുറിച്ച് സർക്കാരിനെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് വിവരമെന്നും അദ്ദേഹം പറയുന്നു. ജൂൺ 29ന് ഓഹരിവില്പനക്കരാർ ഒപ്പിട്ടു. അനുമതിക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യെ സമീപിച്ച കാര്യവും പുറത്തുവന്നു. സർക്കാരുമായി എന്തെങ്കിലുമൊരു ഡീൽ ഇല്ലാതെ എങ്ങനെയാണ് അദാനി കമ്പനിക്ക് ഇത്ര ധൈര്യത്തോടെ കാര്യങ്ങൾ നീക്കാനായതെന്നും പിണറായി ചോദിക്കുന്നുണ്ട്.
വാണിജ്യപ്രവർത്തനം തുടങ്ങി ഒരു വർഷം കഴിഞ്ഞാൽ 74 ശതമാനം വരെ ഓഹരി വില്ക്കാമെന്നു സർക്കാരുമായി കരാറുണ്ടെന്നാണ് അദാനി കമ്പനിയുടെ പക്ഷം. ഈ ഓഹരിവില്പനയോടെ തുറമുഖത്തിന്റെ അടുത്ത ഘട്ടങ്ങളുടെ വികസനം വേഗത്തിലാകും, ബാങ്ക് വായ്പയെടുക്കുന്നതിനു പകരം ഓഹരി കൈമാറ്റത്തിലൂടെ വികസനത്തിനു പണം കണ്ടെത്തുകയാണ് എന്നും അദാനിപക്ഷം അവകാശപ്പെടുന്നു. ഇത്രയുമാണ് ഇപ്പോഴത്തെ വിവാദത്തിന്റെ രത്നച്ചുരുക്കം.
സങ്കുചിത രാഷ്ട്രീയവും കോർപറേറ്റ് സ്വാധീനവും മാറ്റിവച്ച് കേരളത്തിന്റെ വികസനവും തീരദേശ ജനതയുടെ നിലനിൽപ്പും മുൻനിർത്തിയാകട്ടേ പരിശോധനകളും വിചിന്തനങ്ങളുമെല്ലാം. ഏറ്റവും പ്രധാനം സർക്കാരും പ്രതിപക്ഷവും നടത്തുന്ന വാക്പോരിന്റെ തിരസ്കരണിയിൽ കേരളത്തിന്റെ താത്പര്യം ഒളിച്ചുകടത്തരുത് എന്നതാണ്. വ്യക്തമായി പറഞ്ഞാൽ ഇരുകൂട്ടരും ഒത്തുകളിച്ച് അദാനിക്കും സംഘത്തിനും നേട്ടമുണ്ടാക്കിക്കൊടുക്കരുത് എന്നുതന്നെ. വളഞ്ഞ വഴിയിലൂടെ വിദേശകമ്പനി നീരാളിയാകുന്നത് അനുവദിക്കരുത്. തുറമുഖത്തിന്റെ കുത്തകവത്കരണം കേരളത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണ്.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം കൂടുതൽ ലാഭത്തിനുവേണ്ടിയായിരുന്നില്ല. നിലനിൽപ്പിനുവേണ്ടിയായിരുന്നു. അവരുടെ ത്യാഗത്തിന്റെ ഫലം കൂടിയാണ് ഈ തുറമുഖം. ഡ്രഡ്ജിംഗും തുറമുഖനിർമാണവും അവരുടെ ഉപജീവനത്തെ ബാധിച്ചു. മാസങ്ങളോളമാണ് അവർ സെക്രട്ടേറിയറ്റിനു മുന്നിലും തുറമുഖ കവാടത്തിലും സമരം ചെയ്തത്. അശാസ്ത്രീയമായ പുലിമുട്ട് നിർമാണം മൂലം മുതലപ്പൊഴി അഴിമുഖത്ത് ജീവൻ നഷ്ടപ്പെട്ടവരുടെ രക്തസാക്ഷിത്വവും ഇതോടൊപ്പം ചേർത്തുവയ്ക്കേണ്ടതുണ്ട്. എൺപതോളം കുടുംബങ്ങളുടെ കണ്ണീരിന്റെ ചൂട് ഏത് അധികാരസ്ഥാനത്തെയും പൊള്ളിച്ചെന്നിരിക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് ആരും എതിരല്ല. സ്വാഭാവിക ആഴമുള്ള തുറമുഖം എന്നത് വിഴിഞ്ഞത്തിന്റെ സവിശേഷതയാണ്. സമാധാന മേഖലയിലുള്ള തുറമുഖം എന്ന വസ്തുതയും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെയും അദാനി കമ്പനിയുടെയും പ്രധാന ഇടപാടുകാരായ എംഎസ്സി കമ്പനിക്ക് രാജ്യാന്തരതലത്തിലുള്ള പല ചീത്തപ്പേരും തീരുമാനങ്ങളെടുക്കുന്നവർക്ക് ഓർമയുണ്ടാകണം. 900 ചരക്കുകപ്പലുകളുള്ള ലോകത്തെ ഏറ്റവും വലിയ കാർഗോ ഷിപ്പിംഗ് കമ്പനിയാണത്.
ഇറ്റാലിയൻ കുടുംബം നേതൃത്വം വഹിക്കുന്ന, ജനീവ ആസ്ഥാനമായ കമ്പനിക്ക് അനുബന്ധസ്ഥാപനങ്ങളുടെ ശൃംഖല തന്നെയുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒന്നിലധികം രാജ്യങ്ങളുടെ നിയമസംവിധാനങ്ങൾ എംഎസ്സിയുടെ കപ്പലുകളെ നിരീക്ഷിക്കുന്നതായി ബ്ലൂംബെർഗ് ബിസിനസ് വീക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കമ്പനിയുടെ പ്രവർത്തനങ്ങൾ ഗൂഢമാണെന്നും സുതാര്യമല്ലെന്നും ഇതേ റിപ്പോർട്ടിലുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളൊന്നും പുറത്തുവിടാറില്ലെന്നും പറയുന്നു.
എംഎസ്സി എൽസ 3 കപ്പൽ മുങ്ങിയതും അനുബന്ധ വിവാദങ്ങളും നമ്മുടെ മുന്നിൽ നടന്നതാണ്. വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പൽ 2025 മേയ് 24നാണ് കൊച്ചി പുറംകടലിൽ അപകടത്തിൽപ്പെടുന്നത്. കപ്പലിലെ കണ്ടെയ്നറുകൾ കടലിൽ വീണു. അതുണ്ടാക്കിയ പരിസ്ഥിതിദുരന്തം ഇപ്പോഴും നിലനില്ക്കുന്നു. കാലങ്ങളോളം നിലനില്‍ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതു സംബന്ധിച്ച പഠനങ്ങൾക്ക് എന്തു സംഭവിച്ചു? ആരുടെയൊക്കെയോ സഹായത്തോടെ എംഎസ്സി കമ്പനി ഇതെല്ലാം തരണം ചെയ്തതും ആപത് സൂചനയായിത്തന്നെ കാണണം.
വിദേശനിക്ഷേപം വരുന്നതും തുറമുഖം വികസിക്കുന്നതുമൊക്കെ നല്ലതുതന്നെ. ഇവിടത്തെ ഭൂമിയും വിഭവങ്ങളും ഇവിടെ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടേതാണ് എന്ന ബോധ്യത്തോടെ വേണം പ്രശ്നങ്ങളിൽ ഇടപെടാനും പരിഹരിക്കാനും. കേരളത്തിന്റെ വികസനവും തീരദേശ ജനതയുടെ നിലനില്‍പ്പും രാജ്യസുരക്ഷയുമാണ് മുഖ്യം. അദാനിയുടെയും വിദേശകൂട്ടാളികളുടെയും ലാഭക്കൊതിയോ ഒളിച്ചുകളിയിലൂടെ ജനത്തെ വിഡ്ഢികളാക്കി രാഷ്ട്രീയക്കാരുണ്ടാക്കുന്ന നേട്ടമോ അല്ല.
03-07-2026
ഈ ജനം സർക്കാരിനോട് എന്ത് അപരാധമാണു ചെയ്തത്, ഇങ്ങനെ ദ്രോഹിക്കാൻ? വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ അക്രമകാരികളായ തെരുവുനായകളെ കൊന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ട് ഒന്നര മാസം!
ഏതാണ്ട് അതേ സമയത്ത് കേരളത്തിൽ പുതിയ സർക്കാരും വന്നു. സ്വാഭാവികമായും ജനം കരുതി, തങ്ങളെ രക്ഷിക്കാൻ സർക്കാരിന് ഇനി തടസമൊന്നുമില്ലല്ലോയെന്ന്. പക്ഷേ, 10 കൊല്ലം നമ്മെ നിരാശരാക്കിയ ആ കെടുകാര്യസ്ഥത പുതിയ കുപ്പിയിലാക്കി നമ്മെത്തന്നെ കുടിപ്പിക്കുകയാണ്. കുഞ്ഞുങ്ങൾക്ക് മുറ്റത്തിരുന്നു കളിക്കാനാകില്ല, വയോധികരെ കിടക്കപ്പായയിലിട്ടു കടിക്കുന്നു, വിദ്യാർഥികൾക്കു സ്കൂളിൽ പോകാൻ പേടി, ബസ്സ്റ്റാൻഡുകളിലും കാത്തിരിപ്പു കേന്ദ്രങ്ങളിലും നായകൾ ഇരകളെ കാത്തിരിക്കുന്നു, നായകൾക്കു മുന്നിൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ടു മറിയുന്നു, നായശല്യം രൂക്ഷമായതോടെ തൃശൂർ ചൂണ്ടൽ യുപി സ്കൂളിന് അവധി കൊടുക്കേണ്ടിവന്നു...
നായകളെ കൊല്ലാതെ പ്രശ്നം പരിഹരിക്കാമെന്ന 25 കൊല്ലത്തെ തട്ടിപ്പ് ഇനി പറയരുത്. നിങ്ങൾക്കു വാരിക്കോരി വോട്ട് തന്നവരുടെ മാംസമല്ലേ ഈ തെരുവുനായകൾ പല്ലിൽ കോർത്തു നടക്കുന്നത്? എന്തെങ്കിലുമൊന്ന് ഉരിയാടിയാലും!
തെരുവുനായകളും കന്നുകാലികളും നിറഞ്ഞ, അഴുക്കും ഭീതിയുമൊഴുന്ന തെരുവുകൾ ഈ രാജ്യത്തിന്റെ ശാപമാണ്. പക്ഷേ, മിണ്ടിയാൽ വർഗീയവാദികളുടെയും മൃഗസ്നേഹികളുടെയും ആൾക്കൂട്ട ആക്രമണമുണ്ടാകും. നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതിയുടെ പേരു പറഞ്ഞ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടികൾ മുടിപ്പിച്ചത് 25 വർഷം.
ലക്ഷക്കണക്കിനു മനുഷ്യർക്ക് കടിയേറ്റു. ആയിരങ്ങൾ പേവിഷബാധയെന്ന ഭീകരമരണത്തിനു കീഴടങ്ങി. മന്ത്രിമാരോ ജനപ്രതിനിധികളോ ഉദ്യോഗസ്ഥപ്രമാണിമാരോ ചങ്ങാത്ത മുതലാളിമാരോ പട്ടികളെയോർത്തു കേഴുന്ന ദേശീയനേതാക്കളോ ഫൈവ്സ്റ്റാർ മൃഗസ്നേഹികളായ മേനക, രംഭ, തിലോത്തമമാരോ അല്ല; വരേണ്യ ജനാധിപത്യത്തിന്റെ പുറന്പോക്കുകളായ സാധാരണക്കാർ!
ഈ ദുർവിധിക്ക് അന്ത്യംകുറിക്കാനുള്ള അവസരമായിരുന്നു മേയ് 19ലെ സുപ്രീംകോടതിയുടെ വിധി. “മനുഷ്യജീവനു ഭീഷണിയാകുന്ന നായകളെ കൊല്ലണം. നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ഒരു നടപടിയുമുണ്ടാകരുത്. അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെയും നീക്കണം. പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യമെന്ന ഭരണഘടനാവകാശം ഒരു ജീവിയെയും പേടിച്ച് ഇല്ലാതാക്കാനാകില്ല. തടസം നിൽക്കുന്നവർക്കെതിരേ നിയമനടപടിയെടുക്കണം.”
മനുഷ്യരോട് തരിന്പെങ്കിലും ഉത്തരവാദിത്വമുള്ള ഏതൊരു സർക്കാരിനും 24 മണിക്കൂറിനുള്ളിൽ നടപടികൾ ആരംഭിക്കാമായിരുന്നു. പക്ഷേ, ദുരൂഹമായ ഭരണകൂട നിശബ്ദതയ്ക്ക് ഒന്നര മാസമായിരിക്കുന്നു. നായക്കൂട്ടം തെരുവിൽത്തന്നെയുണ്ട്. കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ലിജു മാത്രം നാട്ടുകാരെ കടിച്ച പട്ടിയെ കോടതിവിധിയുടെ അടിസ്ഥാനത്തിൽ വെടിവച്ചു കൊന്നു.
ജനം മാറ്റി പ്രതിഷ്ഠിച്ച സംസ്ഥാന സർക്കാരും മറ്റു തദ്ദേശ ഭരണസമിതികളുമൊക്കെ വാഗ്ദാനനോട്ടീസുകൾ തലയണയാക്കി കൂർക്കം വലിക്കുന്നു. ഈ കെടുകാര്യസ്ഥതയ്ക്കാണ് വാക്സിൻ വികസിപ്പിക്കേണ്ടത്.
വികസിതരാജ്യങ്ങളിലുൾപ്പെടെ തെരുവുനായകളെ കൊന്നു നിയന്ത്രിക്കും. പെരുകുന്ന കാട്ടുമൃഗങ്ങളെ അതു ദേശീയ മൃഗമാണെങ്കിലും വേട്ടയാടാനും തിന്നാനും അനുമതിയുണ്ട്. പക്ഷേ, ഈ ‘ജന്തുസ്ഥാനി’ൽ മാത്രം മനുഷ്യരെ കൊന്നു കൊലവിളിക്കുന്ന ഒന്നിനെയും തൊട്ടുകൂടാ. പക്ഷേ അതേ ആളുകൾ, ഒരു ദ്രോഹവും ചെയ്യാത്ത ആടിനെയും കോഴിയെയും മത്സ്യങ്ങളെയുമൊക്കെ പരസ്യമായി വെട്ടിനുറുക്കുന്നതു കണ്ട്, ഇറച്ചിയും അതിനൊത്ത മസാലയും വാങ്ങി നാവു നുണഞ്ഞ് വീടുകളിലേക്കു മടങ്ങുന്നു! ഇതാണ്, ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണി’ൽ വേവിക്കുന്ന അഴിമതിയുടെ ആവി പറക്കുന്ന കാപട്യം.
നിർദേശം പാലിച്ചോയെന്നു സംസ്ഥാന ചീഫ് സെക്രട്ടറിമാർ രണ്ടു മാസത്തിനികം ഹൈക്കോടതികളെ അറിയിക്കണമെന്നും സുപ്രീംകോടതി വിധിയിലുണ്ട്. പതിവനുസരിച്ച്, നമ്മുടെ ചീഫ് സെക്രട്ടറിയും അവസാന നിമിഷത്തിൽ തട്ടിക്കൂട്ടിയ റിപ്പോർട്ടുമായി കോടതിയിലെത്തും. സർക്കാരിനോട് ഒരപേക്ഷയുണ്ട്. തെരുവുനായകളെ കൊല്ലാതെ വന്ധ്യംകരിച്ചു സംരക്ഷിക്കാമെന്ന എബിസി നുണയ്ക്കും വാക്സിൻ കച്ചവടത്തിനും ഫണ്ട് തട്ടിപ്പിനും കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
ഇനി അതുപറഞ്ഞ് നാട്ടുകാരെ പറ്റിക്കരുത്. അവ പരാജയപ്പെട്ടെന്നു തെളിഞ്ഞതുകൊണ്ടാണ് സുപ്രീംകോടതി നായ്ക്കളെ കൊല്ലാൻ ഉത്തരവിട്ടത്. വാക്സിനേഷനും വന്ധ്യംകരണത്തിനും മാത്രം ഇക്കൊല്ലം 18 കോടി രൂപ കേരളം നീക്കിവച്ചിട്ടുണ്ടെന്നാണറിയുന്നത്. അതേസമയം, പാവപ്പെട്ട വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിനു കൊടുക്കാൻ പണമില്ല.
ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ ഒരു കുട്ടിക്ക് 6.78 രൂപയും അഞ്ചു മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥിക്ക് 10.17 രൂപയുമാണ് സർക്കാർ അനുവദിക്കുന്നത്. ഒരൂണിന് ശരാശി എട്ടു രൂപ! എന്നാലോ, തെരുവുനായ കടിച്ചാൽ ഒരാൾക്ക് ഏകദേശം 350 മുതൽ 35,000 വരെ. വകതിരിവില്ലാത്ത ഈ ധനവ്യയം പേപ്പട്ടി കടിച്ചു മരിച്ചവരുടെയും പരിക്കേറ്റവരുടെയും അവരുടെ വീട്ടുകാരുടെയുംകൂടി നികുതിപ്പണമെടുത്താണ്. പരമോന്നത കോടതി ഇടപെട്ടിട്ടും ഈ രാഷ്ട്രീയഭ്രാന്തിനു ചികിത്സയില്ല.
എന്തായാലും തെരുവുനായകൾ വേട്ടയാടുന്ന കേരളത്തിനു മറുപടി വേണം; ആരാണ് സുപ്രീംകോടതി വിധിയെപ്പോലും അട്ടിമറിക്കുന്നതെന്ന്. മൃഗസ്നേഹികളോ, നിങ്ങളുടെ ദേശീയനേതാക്കളോ, വാക്സിൻ കന്പനികളോ...? വീടുകളെയും തെരുവുകളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും വിദ്യാലയങ്ങളെയും ആശുപത്രികളെയും ആരാധനാലയങ്ങളെയുമൊക്കെ നായ്ക്കൾ വളഞ്ഞിരിക്കുകയാണ്. തെരുവുനായകളെ കൊല്ലുന്നതിനു പകരം കോടതിവിധിയെ കൊല്ലുന്നവരേ നിങ്ങൾ എവിടെയാണ്? വരൂ, ചോരയും മാംസവും വാർന്ന ഈ തെരുവിലെ മനുഷ്യരെ കാണൂ!
02-07-2026
ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ച സംഭവത്തിൽ കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റിയതു നല്ല സൂചനയാണ്. മുൻ സർക്കാരിന്റെ ആശ്രിതവാത്സല്യത്താൽ ജയിൽസുഖവാസത്തിലായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ തിരിച്ചറിയട്ടെ, തങ്ങൾ തടവുപുള്ളികളാണെന്ന്. കുറ്റവാളികളുടെ രാഷ്ട്രീയബന്ധം അറത്തുമാറ്റാതെ കേരളം രക്ഷപ്പെടില്ല. ലഹരിമാഫിയയെ തൂഫാൻ "തൂക്കി'യപ്പോഴാണ് ഇക്കാലമത്രയും അവർ പിടിയിലാകാതിരുന്നതിന്റെ പരസ്യമായ രഹസ്യം സ്ഥിരീകരിക്കപ്പെട്ടത്; രാഷ്ട്രീയബലം! തൂഫാൻ വാരിയറാകാൻ കോൺഗ്രസ് നേതാവിനൊപ്പം യോഗം ചേർന്നവരിലേറെയും ഗുണ്ടകളായിരുന്നെന്ന വിവരവും പുറത്തായി. ലഹരിമാഫിയ, ഗുണ്ടാസംഘങ്ങൾ, കൊലയാളികൾ, വർഗീയ ആൾക്കൂട്ടങ്ങൾ, തീവ്രവാദികൾ... ഒന്നും രാഷ്ട്രീയ രക്ഷകർത്താക്കളില്ലാതെ നാടുവാഴില്ല. ഒതുക്കാവുന്നതേയുള്ളൂ; മേൽപ്പറഞ്ഞവരോടു സർക്കാരിനു ബന്ധമോ കടപ്പാടോ ഇല്ലെങ്കിൽ. നിറമേതായാലും കീറണം, ഗുണ്ടകളുടെ കൊടിരക്ഷ.
ജയിൽ വകുപ്പ് തടവുപുള്ളികൾക്കു നൽകുന്ന കാർഡ് ഉപയോഗിച്ചു മൂന്നു പേരെ ഫോണിൽ വിളിക്കാം; അധികൃതരുടെ നിരീക്ഷണത്തിൽ. ഇതു ദുരുപയോഗിച്ചാണ്, മറ്റൊരു തടവുകാരന്റെ കാർഡിലൂടെ കൊടിസുനി വിളിച്ചത്. മലപ്പുറം തവനൂർ ജയിലിൽനിന്നു പാർട്ടി സംവിധാനങ്ങൾ ഏറെ സജീവമായ കണ്ണൂരിലെ ജയിലിലേക്കു സ്ഥലം മാറാൻ സുനി ശ്രമിച്ചുവരികയായിരുന്നു. പക്ഷേ, കൈയിലെ ചരട് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതു തടസമായി. ജയിൽമാറ്റശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഫോൺവിളിയെന്നു സൂചനയുണ്ട്. ഇതോടെ സുനിയെ ഏകാന്ത മുറിയിലേക്കു മാറ്റി. സിപിഎം വിട്ട് ആർഎംപി സ്ഥാപിച്ച ടി.പി. ചന്ദ്രശേഖരൻ 2012ലാണ് കൊല്ലപ്പെട്ടത്. പാർട്ടിക്ക് ഇതുമായി ബന്ധമില്ലെന്ന സിപിഎം വാദം പിന്നീട് പൊളിഞ്ഞു.
സിപിഎം നേതാക്കൾക്കുൾപ്പെടെ ജീവപര്യന്തവും ഇരട്ട ജീവപര്യന്തവുമൊക്കെ ശിക്ഷ ലഭിച്ചു. പക്ഷേ, ബന്ധമില്ലെന്നു പറഞ്ഞ പാർട്ടിയുടെ ഭരണത്തിൽ യഥേഷ്ടം പരോളും, ഫോൺ വിളിക്കുന്നതിനുൾപ്പെടെ മറ്റാർക്കും ലഭിക്കാത്ത സൗകര്യങ്ങളുമെല്ലാം പ്രതികൾക്കു ജയിലിൽ ലഭിച്ചു. സർക്കാർ മാറിയതുകൊണ്ടാവാം ഇപ്പോഴത്തെ ഫോൺവിളി പിടിച്ചത്. പക്ഷേ, ഏതു ഭരണത്തിലും സജീവമായ രാഷ്ട്രീയ-ഉദ്യോഗസ്ഥ അന്തർധാരകൾ സുനിയെ രക്ഷിക്കുമോയെന്നു കാത്തിരുന്നു കാണേണ്ടതുണ്ട്.
പാർട്ടിഗുണ്ടകളെ നെഞ്ചോടു ചേർത്തുപിടിക്കുന്ന സിപിഎമ്മിന്റെ സമീപനത്തെ വെറുക്കുന്നവരെ അലോസരപ്പെടുത്തുന്ന മറ്റൊരു കാഴ്ചയാണ് ലഹരിവിരുദ്ധ വേട്ടയായ തൂഫാന്റെ മറവിലുണ്ടായത്. കോൺഗ്രസ് എംപി കെ. സുധാകരന്റെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന ലഹരിവിരുദ്ധ യോഗത്തിൽ കുപ്രസിദ്ധ ഗുണ്ടകൾ പങ്കെടുത്ത വിവരമാണ് നടുക്കമുളവാക്കുന്നത്. മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, പുലി നസീര്‍, ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ പ്രതി ബിലാല്‍... ലഹരിമാഫിയയ്ക്കെതിരേ ക്വട്ടേഷൻ മാഫിയയോ? ഈ യോഗത്തിൽ പങ്കെടുത്ത മട്ടാഞ്ചേരി ഷിബു പിന്നീട് മട്ടാഞ്ചേരിയിലെ ബാറിൽ ഒരാളെ കൊല്ലാൻ ശ്രമിച്ചതിനു പിടിയിലാകുകയും ചെയ്തു.
കോൺഗ്രസും ആഭ്യന്തരമന്ത്രിയും ഈ യോഗത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ, ഖദറിൽ തെളിഞ്ഞ കറയ്ക്ക് പ്രസ്താവനാസോപ്പ് മതിയെന്ന് കോൺഗ്രസ് തെറ്റിദ്ധരിക്കരുത്. കഴിഞ്ഞ ജനുവരിയിലാണ് ആലപ്പുഴയിലെ ഒരു സിപിഎം നേതാവിന്റെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ, പീഡനക്കേസിലെയും മയക്കുമരുന്നു കേസിലെയും സിപിഎമ്മുകാരനെ കൊന്ന കേസിലെയും പ്രതികൾ ഉൾപ്പെടെ നിരവധി ഗുണ്ടകൾ അതിഥികളായെത്തിയത്.
ആവർത്തിക്കട്ടെ, ലഹരിമാഫിയ, വാടകഗുണ്ടകൾ, കൂലിക്കൊലയാളികൾ, വർഗീയ-തീവ്രവാദ സംഘങ്ങൾ... തുടങ്ങിയവയിൽനിന്ന് രാഷ്ട്രീയക്കാർ കപ്പം പിരിക്കരുതെന്നോ അടവുനയ ബന്ധങ്ങളുണ്ടാക്കരുതെന്നോ മാത്രമല്ല, "അറിഞ്ഞുകൊണ്ട്' ഒരു സെൽഫിക്കുപോലും നിന്നുകൊടുക്കുകയുമരുത്. രാഷ്ട്രീയം അവിഹിതബന്ധങ്ങൾ തുടരുവോളം നന്മ പിറക്കില്ല. കേരളം നിയമവാഴ്ചയുള്ള സംസ്ഥാനമായാൽ മതി. മറ്റു ചില സംസ്ഥാനങ്ങളിലേതുപോലെ സർക്കാർ വക വ്യാജ ഏറ്റുമുട്ടലുകളല്ല, ഗുണ്ടകളും കൊലയാളികളും അവരുടെ തലതൊട്ടപ്പന്മാരും രാഷ്ട്രീയ പരോളില്ലാത്ത ജയിൽപ്പുള്ളികളായിരിക്കുമെന്ന് ഉറപ്പാക്കുകയാണു വേണ്ടത്. ആഭ്യന്തരവകുപ്പിനു പിടിപ്പതു പണിയുണ്ട്. പക്ഷേ, പണിയെടുത്താൽ ചരിത്രമെഴുതാം.
01-07-2026
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി-യുഡിഎഫ് അംഗങ്ങൾ ഏറ്റുമുട്ടിയതിന്റെ അപമാനകരമായ ദൃശ്യങ്ങൾ സംസ്ഥാനത്തിനു പുറത്തേക്കും പ്രചരിക്കുകയാണ്. ഏറ്റുമുട്ടൽ മാത്രമല്ല, അതിന്റെ മറയിൽ ചർച്ചയില്ലാതെ 700 അജൻഡകൾ പാസാക്കുകയും ചെയ്തിരിക്കുന്നു. പ്രതിപക്ഷത്തെ പുറത്താക്കി ബില്ലുകൾ പാസാക്കുന്ന ലോക്സഭയുടെയും നിയമസഭകളുടെയുമൊക്കെ കൂടുതൽ വികൃതമായ അനുകരണമാണ് ഏഴു മിനിറ്റുകൊണ്ട് 700 അജൻഡകൾ പാസാക്കിയ തിരുവനന്തപുരം കോർപറേഷനിലേത്. നാടു നിറയുന്ന മാലിന്യക്കൂന്പാരങ്ങളെക്കുറിച്ചും നാട്ടുകാരെ കടിച്ചുകീറുന്ന തെരുവുനായകളെക്കുറിച്ചും പരാതി പറയാനെത്തുന്നവർ കാണുന്നത് പരസ്പരം കടിച്ചുകീറുന്ന ജനപ്രതിനിധികളെ! അതും കാപ്പ കേസ് പ്രതികൂടിയായ ഒരംഗത്തിന്റെ പേരിൽ! കൈയാങ്കളിക്കാർക്കു ലജ്ജയുണ്ടാകാൻ ഇടയില്ല. പക്ഷേ, കേരളത്തിന്റെ തല കുനിഞ്ഞുപോയി.
വിഷയം തുടങ്ങുന്നത് ബിജെപി കൗൺസിലറും കാപ്പ (ഗുണ്ടാ നിയമം) കേസിൽ പ്രതിയുമായ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തോടെയാണ്. കഴിഞ്ഞ മാസം വട്ടിയൂർക്കാവിൽ ഉത്സവത്തിനിടെ ഒരാളെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണ് സുഗതനെ അറസ്റ്റ് ചെയ്തത്. മൂന്നുതവണ തുടർച്ചയായി കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ കൗൺസിലർക്ക് അയോഗ്യതയുണ്ടാകും. ജയിലിൽ കഴിയുന്നതിനാൽ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത സുഗതന്റെ അഭാവം രേഖപ്പെടുത്താതിരിക്കാൻ ഹാജർബുക്ക് മാറ്റിവച്ചിരിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
രജിസ്റ്ററിൽ ഒപ്പിടാൻ ശ്രമിക്കുന്നതിനിടെ, ബിജെപി കൗൺസിലർ ചെന്പഴന്തി ഉദയൻ തന്നെയും മറ്റ് വനിതാ കൗൺസിലർമാരെയും ആക്രമിച്ചെന്ന് പ്രതിപക്ഷത്തുള്ള കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ ആരോപിക്കുന്നു. എന്നാൽ, അദ്ദേഹം ഇതു മടക്കിക്കൊടുക്കാതെ കൈവശം വച്ചതുകൊണ്ട് തിരിച്ചുവാങ്ങി എന്നാണ് ബിജെപി വാദിക്കുന്നത്. എന്തായാലും യുഡിഎഫ് കൗൺസിലർമാരുടെ പരാതിയിൽ നാല് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
വധശ്രമവും കലാപശ്രമവും ഉൾപ്പെടെ 19 കേസുകളിൽ പ്രതിയാണെങ്കിലും സുഗതനെ കോർപറേഷനിൽ തിരികെയെത്തിക്കാൻ ബിജെപിയും, എത്തിക്കാതിരിക്കാൻ പ്രതിപക്ഷവും ശ്രമിക്കുന്നതിനു കാരണമുണ്ട്. സുഗതൻ എത്തിയില്ലെങ്കിൽ ബിജെപിക്കു ഭരണം നഷ്ടപ്പെട്ടേക്കും. 101 അംഗ കോർപറേഷനിൽ 50 അംഗങ്ങളുള്ള ബിജെപി ഭരിക്കുന്നത് ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ്. സുഗതൻ എത്താതിരിക്കുകയോ സ്വതന്ത്രൻ പിന്തുണ പിൻവലിക്കുകയോ ചെയ്താൽ ഭരണം പോകും. ഇതിനൊപ്പം ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
ഭാരത്മാതാ, ആറ്റുകാലമ്മ, ബലിദാനികൾ തുടങ്ങിയ നാമങ്ങളിൽ സത്യപ്രതിജ്ഞ ചെയ്ത 20 പേരിൽ സുഗതൻ ഒഴികെ എല്ലാവരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. നാലാഴ്ചയ്ക്കകം സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനായില്ലെങ്കിൽ ബിജെപിയുടെ ഭരണം തുലാസിലാകും. സുഗതനെ രാജിവയ്പിക്കുക അല്ലെങ്കിൽ അയോഗ്യനാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രതിപക്ഷം നീങ്ങുന്നത്. അതിനെ ചെറുക്കാൻ ഭരണപക്ഷവും. എന്നാൽ, സുഗതനെതിരേ സമരത്തിലാണെങ്കിലും യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചത് ദുരൂഹതയായി. ഇത് ബിജെപി-എൽഡിഎഫ് ബന്ധത്തിന്റെ തെളിവാണെന്ന് യുഡിഎഫ് ആരോപിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞു ബിജെപി തുടങ്ങിയ ഭരണം തർക്കത്തിലും തമ്മിലടിയിലും ഞെരുങ്ങുകയാണ്. നഷ്ടം തിരുവനന്തപുരത്തുകാർക്കു മാത്രം.
അധികാരത്തിലെത്തിയാലും ഇടുങ്ങിയ പാർട്ടി രാഷ്ട്രീയം കൈവിടാത്ത ഭരണ-പ്രതിപക്ഷങ്ങൾ നാടിന് ഏറെ നാശമുണ്ടാക്കിയിട്ടുണ്ട്. ലോക്സഭയോ നിയമസഭയോ തദ്ദേശ സ്ഥാപനങ്ങളോ ആകട്ടെ, സ്വാതന്ത്ര്യം ലഭിച്ച് എട്ട് പതിറ്റാണ്ടോളമായിട്ടും സദ്ഭരണമെന്നത് ഇന്ത്യയിൽ ഒരു പ്രതീക്ഷ മാത്രമാണ്. കാലം കഴിയുംതോറും അതൊരു വിദൂര പ്രതീക്ഷയായി അകലുന്നതേയുള്ളൂ. തിരുവനന്തപുരം കോർപറേഷനിലും അതാണു കാണുന്നത്. കുടിവെള്ള പ്രശ്നം, സുപ്രീംകോടതി കൊല്ലാൻ അനുവദിച്ചിട്ടും പരിഹരിക്കാത്ത തെരുവുനായ ശല്യം, വെള്ളക്കെട്ട്, മാലിന്യസംസ്കരണം... കേരളത്തിന്റെ തീരാവ്യാധികളെല്ലാം തിരുവനന്തപുരത്തുമുണ്ട്. പക്ഷേ, ഇതിന്റെയൊന്നും പേരിലല്ല ജനപ്രതിനിധികൾ ഏറ്റുമുട്ടിയത്. അധികാരത്തിനും ഇടുങ്ങിയ രാഷ്ട്രീയത്തിനും വേണ്ടി മാത്രം. എന്നിട്ടും ജനം പ്രതീക്ഷിച്ചുകൊണ്ടേയിരിക്കുന്നത് ജനാധിപത്യത്തിലുള്ള വിശ്വാസത്തിലാണ്; കൈവിടാനാകില്ല.
30-06-2026
നമുക്ക് സ്വന്തമായൊരു വീടില്ലെങ്കിൽ, കടത്തിണ്ണയിലോ തെരുവിലോ കിടക്കാം. പക്ഷേ, വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ സ്വന്തം വീട്ടിൽ കിടന്നാലും അധികാരി വിളിച്ചെഴുന്നേൽപ്പിച്ചേക്കാം. അദ്ദേഹം ഉന്നയിക്കുന്ന യുക്തിപരമായ പൊരുത്തക്കേടുകളെ ഖണ്ഡിക്കാൻ അദ്ദേഹത്തിനു യുക്തിപരമെന്നു തോന്നുന്ന തെളിവുകളുമായി നാം ഹാജരാകണം. ഇന്ത്യയിൽ ആറു കോടിയോളം മനുഷ്യർ വോട്ടർപട്ടികയിൽനിന്നു പുറത്താക്കപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. അതിലൊരാളാണ് ‘ദ ടെലിഗ്രാഫ്’ന്റെ മുൻ എഡിറ്റർ ആർ. രാജഗോപാൽ. വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ അദ്ദേഹത്തിന്റെ പാസ്പോർട്ട് പുതുക്കിയില്ല. അമേരിക്കയിൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനുമായില്ല. വോട്ടർപട്ടിക വോട്ട് മാത്രമല്ല നിഷേധിക്കുന്നത്; പാസ്പോർട്ടും ക്ഷേമപദ്ധതികളും കടന്ന് പൗരത്വത്തിലും കൈവച്ചേക്കാം. എല്ലാവരും നുഴഞ്ഞുകയറ്റക്കാരല്ല. കോടിക്കണക്കിനാളുകൾ പരക്കംപായുകയാണ്, സ്വന്തം അസ്തിത്വത്തിന്റെ തെളിവുകളും പ്രതിപക്ഷത്തെയും കോടതികളെയും തിരഞ്ഞ്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം സ്വസ്ഥതയുടെ ബാക്കിയിടങ്ങളിൽനിന്ന് അനിശ്ചിതാവസ്ഥകളുടെ അതിർത്തികളിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നു.
പാസ്പോര്‍ട്ട് പുതുക്കാൻ വോട്ടര്‍പട്ടികയില്‍ പേരു വേണമെന്നത് ആർ. രാജഗോപാലിനും അറിയില്ലായിരുന്നു. പോലീസ് വെരിഫിക്കേഷന് വോട്ടർ ഐഡി ആവശ്യപ്പെട്ടപ്പോൾ എസ്ഐആറിൽ (വോട്ടർപട്ടിക തീവ്രപരിഷ്കരണം) പേരു വെട്ടിയ കാര്യം പറഞ്ഞു. അച്ഛന്റെ മരണ സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ് അടക്കം നല്കി. പിന്നീട് കോല്‍ക്കത്ത പോലീസിന്റെ സെക്യൂരിറ്റി കണ്ട്രോള് ഓര്‍ഗനൈസേഷനില്‍നിന്നു വിളിച്ച്, വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ പോലീസ് വെരിഫിക്കേഷൻ സാധ്യമല്ലെന്നറിയിച്ചു. 2002ലെ വോട്ടർപട്ടികയിൽ രാജഗോപാലിന്റെയോ അദ്ദേഹത്തിന്റെ പരേതനായ പിതാവിന്റെയോ പേര് കണ്ടെത്താൻ കഴിഞ്ഞില്ലത്രേ. വോട്ടർപട്ടികയിൽനിന്നു നീക്കപ്പെട്ട പശ്ചിമബംഗാളിലെ മറ്റ് 27 ലക്ഷം ആളുകളുടെ കാര്യത്തിൽ എന്നപോലെ, ‘യുക്തിസഹമായ പൊരുത്തക്കേടുകൾ’ എന്നാണ് കാരണം പറഞ്ഞിട്ടുള്ളത്. ഈ പൊരുത്തക്കേടുകൾ തിരുത്തി വോട്ടർപട്ടികയിൽ പേര് പുനഃസ്ഥാപിക്കാൻ അപ്പീൽ നൽകിയിട്ടുണ്ട്. ലക്ഷക്കണക്കിന് അപ്പീലുകൾ എന്നു പരിഹരിക്കുമെന്നറിയില്ല. പക്ഷേ, ആ വോട്ടുകളില്ലാതെ ബിജെപി ബംഗാളിൽ അധികാരത്തിലെത്തി. മലയാളിയായ രാജഗോപാൽ 30 വർഷത്തിലേറെയായി കോൽക്കത്തയിലാണ്. 25 വർഷത്തിലേറെ ഒരേ വിലാസത്തിൽ കഴിയുന്ന അദ്ദേഹം 2010 മുതലെങ്കിലും അവിടെ വോട്ടറുമാണ്. ബിജെപിയെ വിമർശിച്ച മാധ്യമപ്രവർത്തനമാണോ ഇതിനു കാരണമെന്ന ചോദ്യത്തിന്, തെളിവില്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി.
ജീവിതകാലം മുഴുവൻ മാധ്യമപ്രവർത്തനം നടത്തുകയും പ്രമുഖ പത്രത്തിന്റെ എഡിറ്ററായിരിക്കുകയും ചെയ്ത തന്റെ അവസ്ഥ ഇതാണെങ്കിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് രാജഗോപാൽ ചോദിച്ചത്. അതിനുത്തരം ഫ്രാൻസ് കാഫ്കയുടെ രൂപാന്തരീകരണം (ദി മെറ്റമോർഫോസിസ്) എന്ന കഥയിലെ ഗ്രിഗർ സാംസയുടെ അവസ്ഥ എന്നു പറയേണ്ടിവരും. സാംസ ഒരു പ്രഭാതത്തിൽ എഴുന്നേറ്റപ്പോൾ താനൊരു വണ്ടായി മാറിയിരിക്കുന്നതു തിരിച്ചറിഞ്ഞു. മനുഷ്യൻ എന്ന തന്റെ അസ്തിത്വം വീണ്ടെടുക്കാനാകാതെ നീറുകയാണ് അയാൾ. കഥ അവിടെ നിൽക്കട്ടെ. പെട്ടെന്നൊരു ദിവസം ഒരാൾക്ക് ഇതു ഞാൻ തന്നെയെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടി വരുന്നതിനോളം ഭയാനകമായി മറ്റെന്തുണ്ട്! അത് രക്ഷിക്കാനും ശിക്ഷിക്കാനും അധികാരമുള്ള രാഷ്ട്രത്തെയാണെങ്കിലോ? ആർ. രാജഗോപാൽ പറയുന്നതുപോലെ, ഇതൊന്നും സർക്കാരിന്റെ ശത്രുതാ നടപടിയാണെന്നതിനു തെളിവില്ല. പക്ഷേ, കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ഒരു പ്രഭാതത്തിൽ തങ്ങളുടെ വോട്ടവകാശത്തിനും പൗരത്വത്തിനുമൊക്കെ തെളിവു നൽകേണ്ടിവരുന്നത്, കുറ്റവാളികളെപ്പോലെ ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്നത്, വോട്ടർപട്ടികയിൽ ഇല്ലാത്തതിനാൽ ക്ഷേമപദ്ധതികളിൽനിന്നു പുറത്താക്കപ്പെടുമെന്ന ആശങ്കയിൽ ജീവിക്കേണ്ടിവരുന്നത്, വർഗീയ നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളാൽ സംശയദൃഷ്ടിയിലാകുന്നത്, വയറിനുവേണ്ടിയല്ലാതെ അസ്തിത്വത്തിനുവേണ്ടി പണിയെടുക്കേണ്ടിവരുന്നത്... വോട്ടർപട്ടികയിൽനിന്നു വെട്ടിമാറ്റപ്പെട്ടവരുടെ ആകുലതകൾ സാംസയുടേതിനു സമാനമാകുകയാണ്. ഭരണകൂടവും പ്രതിപക്ഷവും നീതിന്യായ സംവിധാനങ്ങളും അറിയുന്നുണ്ടാകാം; പരിഹരിക്കുന്നില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നഷ്ടപ്പെട്ട വിശ്വാസ്യത ജനാധിപത്യ ഇന്ത്യക്ക് അപമാനമായിട്ടുണ്ട്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ തെളിവുസഹിതം പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചതാണ്. ഇതിനെതിരേ രോഷംകൊണ്ട മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാട് ശരിയല്ലെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാനുള്ള സമിതിയിലെ ഭൂരിപക്ഷം സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി സർക്കാരിൽ നിഷിപ്തമാക്കിയത് തുടക്കമായിരുന്നു. പിന്നാലെ, കമ്മീഷനു നിയമസംരക്ഷണം ഉറപ്പാക്കിക്കൊടുത്ത Appointment, Conditions of Service and Term of Office Act, 2023 അനുസരിച്ച്, ചീഫ് ഇലക്ഷൻ കമ്മീണറോ മറ്റു കമ്മീഷണർമാരോ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തിന്റെ പേരിൽ സിവിലോ ക്രിമിനലോ ആയ നിയമനടപടികളിൽനിന്ന് സംരക്ഷിതരാണ്. ഈ കമ്മീഷന്റെ വോട്ടർപട്ടിക മറ്റെല്ലാ തിരിച്ചറിയൽ കാർഡുകളെയും നിയന്ത്രിക്കുന്നു. സംശയങ്ങൾ വർധിക്കുകയാണ്.
ഇതിന്റെ തുടർച്ചയായി കാണേണ്ട കാര്യങ്ങളുമുണ്ട്. കഴിഞ്ഞ മാർച്ചിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത്, നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും; പക്ഷേ, ഹിന്ദുക്കളായ അഭയാർഥികൾക്കു പൗരത്വം നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കുമെന്നാണ്. പശ്ചിമബംഗാളിലെയും ബിഹാറിലെയും ബിജെപി സർക്കാരുകൾ അടുത്തയിടെ പറഞ്ഞത്, വോട്ടർപട്ടികയിലില്ലാത്തവരെ ക്ഷേമപദ്ധതികളിൽനിന്ന് ഒഴിവാക്കുമെന്നാണ്. പാസ്പോർട്ട് യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ തെളിവല്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അതിനായി 1967ലെ പാസ്പോർട്ട് നിയമത്തിലെ ചില പഴുതുകൾ കണ്ടെത്തി. പാസ്പോർട്ട് നിയമത്തിലെ മാത്രമല്ല, മതപരിവർത്തന നിരോധന നിയമത്തിലെയും, വിദേശഫണ്ട് നിയന്ത്രണ നിയമത്തിലെയും (എഫ്സിഐർഎ) ഗോവധനിരോധന നിയമത്തിലെയും പഴുതുകളൊക്കെ എങ്ങനെ തങ്ങൾ ശത്രുപക്ഷത്താക്കിയവർക്കെതിരേ ഉപയോഗിക്കാമെന്ന് തെളിയിച്ച സർക്കാരാണ് കേന്ദ്രത്തിൽ.
ഇത്തവണ കേന്ദ്രത്തിൽ കഷ്ടിച്ച് അധികാരം നിലനിർത്തിയ ബിജെപിക്ക് പഴയ വർഗീയതന്ത്രങ്ങൾകൊണ്ട് ഇനിയൊരു വിജയം എളുപ്പമല്ല. അത്തരമൊരു സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെയും കുതിരക്കച്ചവടത്തെയും അന്വേഷണ ഏജൻസികളെയും ന്യൂനപക്ഷവിരോധത്തിനുള്ള പുതിയ നിയമഭേദഗതികളെയുമൊക്കെ എടുത്തുപയോഗിക്കുന്നത് ഗൗരവത്തിൽ കാണേണ്ടതാണ്. പ്രതിപക്ഷം ചരിത്രത്തിലെ ഏറ്റവും ദുർബലാവസ്ഥയിലും കോടതികൾ യാന്ത്രികതയുടെ പാരമ്യതയിലുമായിരിക്കവേ, ജനാധിപത്യ സംരക്ഷണം അവരുടേതു മാത്രമല്ലെന്ന് ജനം തിരിച്ചറിയണം.
29-06-2026
മത-വംശീയ ഭീകരവാദികളായ ഹമാസ് 2023 ഒക്ടോബർ ഏഴിനു നടത്തിയ തീവ്രവാദ ആക്രമണത്തിനു തിരിച്ചടിയായിട്ടാണ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേൽ യുദ്ധം തുടങ്ങിയത്. പക്ഷേ, ഇസ്രയേൽ നടത്തുന്നതും വംശഹത്യയാണ് എന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് മനുഷ്യത്വത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. ഗാസയിൽ കുട്ടികളെ കൊന്നൊടുക്കിയതു ബോധപൂർവമാണെന്നതിനു നിസ്തർക്കമായ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.
അപകീർത്തികരമായ കള്ളം എന്നാണ് ഇസ്രയേൽ ഇതിനോടു പ്രതികരിച്ചത്. പക്ഷേ, ആ കള്ളമെന്തെന്നു ലോകത്തെ ബോധ്യപ്പെടുത്തിയിട്ടില്ല. ഹമാസ് ഭീകരത, ഇസ്രയേലിന് എന്തും വാങ്ങിക്കൂട്ടാനുള്ള ബ്ലാങ്ക് ചെക്കല്ലെന്ന നിലപാട് ആവർത്തിച്ചുകൊള്ളട്ടെ. ഹമാസിന്റേതായാലും ഇസ്രയേലിന്റേതായാലും വംശവെറിയെ വിശുദ്ധമായി പ്രഖ്യാപിക്കാനാവില്ല.
കാരണം, യഹൂദർക്കെതിരേ ഹിറ്റ്ലർ നടത്തിയതും അർമേനിയൻ ക്രൈസ്തവർക്കെതിരേ ഓട്ടോമൻ സാമ്രാജ്യം നടത്തിയതും ഉൾപ്പെടെയുള്ള വംശഹത്യകളെ നിരന്തരം തള്ളിപ്പറഞ്ഞുകൊണ്ടേയിരിക്കുന്നവർക്ക് പലസ്തീനിലെ കുഞ്ഞുങ്ങളുടെ മരണകാരണങ്ങളിലും വ്യക്തത വേണ്ടിവരും. വംശഹത്യ റിപ്പോർട്ടിന് അരിശമല്ല മറുപടി.
ഗാസയിലെ പാലസ്തീന് കുട്ടികളെ ഇസ്രായേല്‍ സൈന്യം ബോധപൂര്‍വം ലക്ഷ്യമിടുകയാണെന്നും ഇത് വംശഹത്യയുടെയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെയും പരിധിയില്‍ വരുന്നതാണെന്നുമാണ് യുഎൻ ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് എൻക്വയറി പുറത്തുവിട്ടിരിക്കുന്ന നടുക്കുന്ന വിവരം. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെങ്കിൽ വസ്തുതകൾ നിരത്തി തിരുത്തപ്പെടണം.
ഇസ്രയേൽ കണ്ണടച്ചാൽ ലോകം ഇരുട്ടിലാകില്ല. ഒഡീഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ശ്രീനിവാസൻ മുരളീധരനാണ് മൂന്നംഗ കമ്മീഷന്റെ അധ്യക്ഷൻ. പല തന്ത്രങ്ങളിലൂടെയാണ് ഇസ്രയേൽ കുട്ടികളെ ആക്രമിച്ചതെന്നു റിപ്പോർട്ട് പറയുന്നു. ക്വാഡ്കോപ്ടറുകള്‍, സ്നൈപ്പറുകള്‍ എന്നീ ആയുധങ്ങള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതാണ് ഒരു രീതി. പാർപ്പിടസമുച്ചയങ്ങള്‍, സ്കൂളുകള്‍, കുട്ടികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തുന്നതായിരുന്നു മറ്റൊരു രീതി.
അതൊക്കെ യുദ്ധത്തിലെ യാദൃച്ഛികതകളായിരുന്നില്ലെങ്കിൽ ഈ റിപ്പോർട്ട് ഗൗരവമുള്ളതാണ്. പ്രസക്ത നിരീക്ഷണങ്ങൾ ഇങ്ങനെ: “2023 ഒക്ടോബര്‍ ഏഴിനും 2025 ഒക്ടോബര്‍ ഏഴിനും ഇടയില്‍ 20,179 കുട്ടികള്‍ കൊല്ലപ്പെട്ടു. ഇതിൽ 5,031 കുട്ടികള്‍ അഞ്ചു വയസിനു താഴെയുള്ളവരാണ്. ഒരു വയസില്‍ താഴെയുള്ള 1,029 കുട്ടികളും 420 നവജാത ശിശുക്കളും കൊല്ലപ്പെട്ടു. 44,143 കുട്ടികള്‍ക്കു പരിക്കേറ്റു.
രേഖകളില്‍പ്പെടാത്ത മരണവും കുട്ടികളെ കാണാതായ കേസുകളുമുണ്ട്. പാലസ്തീന്റെ ഭാവി തകര്‍ക്കാനുള്ള ആസൂത്രിത തന്ത്രമാണ് ഇസ്രായേല്‍ നടപ്പാക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിനു ശേഷവും കുട്ടികള്‍ വ്യാപകമായി കൊല്ലപ്പെടുകയാണ്. കുട്ടികള്‍ക്കു നേരേ ലൈംഗിക, ലിംഗാധിഷ്ഠിത അക്രമങ്ങളുമുണ്ടായി.
ആശുപത്രികള്‍, സ്കൂളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കുനേരേയുണ്ടായ ആക്രമണങ്ങള്‍ കുട്ടികളുടെ നിലനില്പിനെയും വികാസത്തെയും തടഞ്ഞു. നവജാത ശിശു-പ്രസവ ശുശ്രൂഷ തുടങ്ങിയ ആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്തതും ഇസ്രയേലിന്റെ ഉപരോധവും നവജാത ശിശുക്കളെ അംഗവൈകല്യമുള്ളവരും സ്ഥിരആരോഗ്യപ്രശ്നമുള്ളവരുമാക്കി മാറ്റി. വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജറൂസലെമിലും പലസ്തീൻ കുട്ടികൾക്കു നേരേ ജൂത കുടിയേറ്റക്കാരുടെ ആക്രമണവുമുണ്ട്.
ഇസ്രേലി സേന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും സൈനിക നടപടികൾ അവസാനിപ്പിക്കുകയും ചെയ്യണം.”ശാരീരിക-മാനസിക മുറിവുകൾ, അനാഥത്വം, തുടർച്ചയായുള്ള പലായനം എന്നിവ കാരണം ഗാസയിൽ ബാല്യം ഇല്ലാതായെന്നാണ് കമ്മീഷൻ പറഞ്ഞത്. ചോരകൊണ്ടെഴുതിയ ഈ ബാലഹത്യയുടെ റിപ്പോർട്ട്, ഹമാസിന്റെ ക്രൂരതകളാൽ ന്യായീകരിക്കാനാകില്ല.
ക്രൈസ്തവരും യഹൂദരും ഇല്ലാത്ത ലോകം സ്വപ്നം കാണുന്ന മുസ്ലിം ബ്രദർഹുഡെന്ന ആഗോള വംശീയ ഭീകര സാഹോദര്യത്തിന്റെ ചാർച്ചക്കാരായ ഹമാസും ഹിസ്ബുള്ളയും ഹൂതികളുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന വംശഹത്യകൾക്ക് സയണിസ്റ്റ് വംശീയതയല്ല മറുപടി. സ്വതന്ത്ര മാധ്യമപ്രവർത്തനം സാധ്യമല്ലാത്ത ഗാസയിൽ ഇസ്രയേലിന്റെ പ്രസ്താവനകൊണ്ടുമാത്രം യുഎൻ കമ്മീഷൻ റിപ്പോർട്ടിനെ ചെറുക്കാനാകില്ല.
അപകീർത്തികരവും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടിൽ ഇസ്രേലികുട്ടികളെ ആക്രമിച്ചതും പലസ്തീൻകുട്ടികളെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്ന കാര്യവും അന്വേഷണസംഘം അവഗണിച്ചെന്ന് അവർ കുറ്റപ്പെടുത്തി. തീർച്ചയായും വ്യക്തതയുണ്ടാകണം. ആരുടെ കുട്ടികൾ കൊല്ലപ്പെട്ടാലും ആർദ്രമാകുന്ന മനസൊന്നും ഹമാസ് ഉൾപ്പെടെയുള്ള തീവ്രവാദികളുടെ മത-വംശീയ പ്രത്യയശാസ്ത്രത്തിലില്ല.
കുഞ്ഞുങ്ങളുടെ ചോര അവർക്ക് വിശുദ്ധ യുദ്ധങ്ങളുടെ സ്വർഗീയ നിറങ്ങളാകാം. പക്ഷേ, മനുഷ്യകവചങ്ങളാക്കിയ കുട്ടികൾ മാത്രമല്ല യുഎൻ റിപ്പോർട്ടിലുള്ളത്. രോഷാകുലമായ പ്രസ്താവനകളല്ല, കൃത്യമായ കണക്കുകളാണ് ഇസ്രയേൽ പുറത്തുവിടേണ്ടത്. ഇതിനൊപ്പം ഇസ്രയേലിലും ലെബനനിലും വെസ്റ്റ് ബാങ്കിലും യഹൂദതീവ്രദേശീയവാദികൾ ആക്രമിച്ച ക്രൈസ്തവദേവലായങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്മാരകങ്ങളുടെയും കണക്കുകളും പുറത്തുവിടാം.
ക്രൈസ്തവർക്കു നേരേ തുപ്പുന്നവർ, അസഭ്യവർഷം നടത്തുന്നവർ, ആക്രമിക്കുന്നവർ... നെതന്യാഹു ഇതൊന്നും ചെയ്യുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ സംഘത്തിലെ പരിവാരങ്ങൾ, വംശീയതയുടെയും വർഗീയതയുടെയും ആചാരങ്ങൾ ഒരു സാബത്തിലെന്നപോലെ ഭക്തിപൂർവം നിർവഹിക്കുന്നുണ്ട്.
യുഎൻ റിപ്പോർട്ടിലെ വംശഹത്യാ ആരോപണം തെറ്റാണെങ്കിൽ അതു സ്ഥാപിക്കാൻ ശാസ്ത്ര-സാങ്കേതികവിദ്യയിൽ അഗ്രഗണ്യരായ ഇസ്രയേലിനു സാധിക്കുകതന്നെ ചെയ്യും. അതറിയാതെയാണ് കേരളത്തിലുൾപ്പെടെയുള്ള വർഗീയ-വംശീയ ആരാധകർ വെറുപ്പിന്റെ സോഫ്റ്റ്വേർ പുറത്തെടുക്കുന്നത്. യുഹൂദരുൾപ്പെടെയുള്ള വംശഹത്യവിരുദ്ധർക്ക് അലോസരമായ കാഴ്ച!
27-06-2026
വെനസ്വേലയിൽ തകരാൻ എന്തെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കിൽ, അതൊരു ഭൂകന്പത്തിലൂടെ പൂർത്തിയായിരിക്കുന്നു. നൂറുകണക്കിനു പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനു പേർക്കു പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു. അറുനൂറോളം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മൂവായിരത്തോളം പേർക്കു പരിക്കേറ്റിട്ടുണ്ടെന്നും അരലക്ഷത്തോളം പേരെ കാണാതായിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. അതേസമയം, മരണസംഖ്യ 10,000 മുതൽ 1,00,000 വരെയാകാമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മരണസംഖ്യ 1,00,000 വരെയാകാൻ 30 ശതമാനം സാധ്യതയുണ്ടെന്ന ആശങ്കയാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ പ്രകടിപ്പിച്ചിരിക്കുന്നത്.
ബഹുനിലക്കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം വൈകുന്ന ഓരോ നിമിഷവും മരണസംഖ്യ വർധിപ്പിക്കും. തകർന്ന കെട്ടിടങ്ങളും പാലങ്ങളും റോഡുകളും മറഞ്ഞിരിക്കുന്ന മരണങ്ങളെ ഓർമിപ്പിക്കുന്നു. കെട്ടിടങ്ങൾക്കടിയിൽ ജീവനുവേണ്ടി പിടയുന്നവർ നിരവധിയുണ്ടാകാം. പരിക്കേറ്റവരുടെ വേദനയും ചികിത്സാ പരിമിതകളും മറ്റൊരു വെല്ലുവിളിയാണ്. അമേരിക്കയും ലാറ്റിനമേരിക്കൻ രാജ്യങ്ങളും ഇന്ത്യയുമൊക്കെ ഐക്യദാർഢ്യവും സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകം വെനസ്വേലയിൽ കേന്ദ്രീകരിക്കട്ടെ. തങ്ങൾ തനിച്ചല്ലെന്നു ദുരന്തമുഖത്തെ മനുഷ്യർ അറിയട്ടെ.
ബുധനാഴ്ച പ്രാദേശികസമയം വൈകുന്നേരമാണ് തലസ്ഥാനമായ കാരക്കസില്‍നിന്ന് ഏകദേശം 290 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ആദ്യം 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. പിന്നീട് 38 സെക്കന്‍ഡിനുശേഷം 7.5 തീവ്രത രേഖപ്പെടുത്തിയ ചലനവുമുണ്ടായി. അതിതീവ്രതയുള്ള രണ്ടു ഭൂചലനങ്ങളും ഇരുപതോളം തുടർചലനങ്ങളും ഉണ്ടായതോടെ തലസ്ഥാനനഗരമായ കാരക്കസിൽ ഉൾപ്പെടെ കൂറ്റൻ കെട്ടിടങ്ങളും വീടുകളും നിലംപൊത്തി. ഇനിയൊരിക്കലും ഉപയോഗിക്കാനാവാത്തവിധം ചിലതു വീഴാറായി നിൽക്കുന്നു. പുറത്തുവന്ന ദൃശ്യങ്ങൾ അവിടത്തെ മനുഷ്യരുടെ നിസഹായാവസ്ഥയും അനാഥത്വവും വെളിപ്പെടുത്തുന്നതാണ്. ആളുകൾ ശൂന്യമായ കൈകളോടെ പരക്കം പായുകയായിരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി നിരന്തര സന്പർക്കത്തിലാണ്. ശാന്തത പാലിക്കാനും രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്ന ദുരിതാശ്വാസ-രക്ഷാ ഏജന്‍സികളെ പ്രതിസന്ധികൾ അറിയിക്കാനും ആഭ്യന്തരമന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ ജനങ്ങളോടു നിര്‍ദേശിച്ചു. എല്ലാം കേവലം നടപടിക്രമങ്ങളാണ്. ഭക്ഷണവും വെള്ളവും പാർപ്പിടവുമില്ലാതെ തെരുവുകളിലൂടെ അലയുന്ന മനുഷ്യരെ സംബന്ധിച്ച് സംയമനത്തിനും ജീവിതക്രമങ്ങൾക്കുമൊക്കെ എന്തർഥമാണുള്ളത്? സഹജീവികളുടെ സഹായഹസ്തങ്ങൾക്കു മാത്രമേ അവരുടെ ജീവിതത്തിന് എന്തെങ്കിലുമൊരു അർഥം സമ്മാനിക്കാനാകൂ.
പ്രസിഡന്റ് ഹൂഗോ ഷാവേസിനുശേഷം 2013ൽ അധികാരത്തിലെത്തിയ നിക്കോളാസ് മഡുറോയുടെ കാലത്ത് വെനസ്വേല സാന്പത്തികമായി തകർന്നു. പക്ഷേ, തെരഞ്ഞെടുപ്പ് ക്രമക്കേടിലൂടെയും അഴിമതിയിലൂടെയും അദ്ദേഹം അധികാരം നിലനിർത്തി. യുഎസിന്റെ കടുത്ത സാന്പത്തിക ഉപരോധങ്ങൾ സ്ഥിതി വഷളാക്കി. ലോകത്ത് എറ്റവും എണ്ണനിക്ഷേപമുള്ള രാജ്യം വയറുനിറച്ച് ഭക്ഷണം കഴിക്കാൻപോലുമാകാത്ത സ്ഥിതിയിലാണ്. കഴിഞ്ഞ ജനുവരി മൂന്നിന് അമേരിക്ക സൈനികനീക്കത്തിലൂടെ മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടി. അവർ അമേരിക്കയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാന്പത്തികമായി മുച്ചൂടും തകർന്ന രാജ്യത്തിന്റെ ബാക്കിയുള്ളതും തകർന്നതിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇടക്കാല പ്രസിഡന്റായ ഡെൽസി റോഡ്രിഗസിന് എന്തു ചെയ്യാനാകുമെന്നത് കാത്തിരുന്നു കാണണം.
വെനസ്വേലയിലെ ദുരന്തബാധിതരെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹം പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. ഇന്ത്യ ഇന്നലെ 35 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചു. സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ദുരന്തവാർത്ത വന്നയുടെനെ ഉറപ്പുനൽകിയിരുന്നു. തങ്ങളുടെ ആറ് എയര്‍ബസ് ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ വെനസ്വേലയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെടാന്‍ സജ്ജമാണെന്ന് ജര്‍മനിയും അറിയിച്ചിരുന്നു. രക്ഷാപ്രവർത്തകരെയും മെഡിക്കൽ സഹായങ്ങളും അമേരിക്ക എത്തിച്ചുതുടങ്ങി. എൽസാൽവഡോർ, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ രക്ഷാസേനകൾക്കൊപ്പം ദുരിതാശ്വാസ സാമഗ്രികളും എത്തിച്ചുതുടങ്ങി. വെനസ്വേലയിലെ കാഴ്ചകൾ അത്യന്തം ഹൃദയഭേദകമാണെങ്കിലും ലോകമെങ്ങുംനിന്ന് അവിടേക്ക് ഒഴുകുന്ന സഹായങ്ങൾ ഹൃദയാവർജകമാണ്.
എല്ലാറ്റിലുമുപരി, വെനസ്വേല മനുഷ്യന്റെ നൈമിഷികമായ ജീവിതത്തെയും, യുദ്ധങ്ങളിലൂടെ അതിനെ ദുരന്തമാക്കുന്നതിന്റെ നിരർഥകതയെയും ഓർമിപ്പിക്കുന്നു. വീണുടഞ്ഞ ഒരു കെട്ടിടവും മതമോ രാഷ്ട്രീയമോ ചോദിക്കുന്നില്ല. അവശിഷ്ടങ്ങൾക്കടിയിൽ ഒരേ മാംസം, ഒരേ രക്തം...!
26-06-2026
ഭരണപരമായ പുത്തൻ വെളിപാടുകൾക്ക് ഇന്ത്യൻ ബ്യൂറോക്രസി പണ്ടേ കെങ്കേമമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബുധനാഴ്ച വിദേശകാര്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. പാസ്പോർട്ട് ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ തെളിവല്ലെന്നുമാണ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
പ്രസ്താവന വിവാദമായതിനു പിന്നാലെ ഇന്നലെ വിദേശകാര്യ മന്ത്രാലയം നേരത്തേ പറഞ്ഞതിനെ ശക്തമായി ഉറപ്പിച്ചുകൊണ്ട് കൂടുതൽ വിശദീകരണവുമായി രംഗത്തു വന്നു. ഈ രേഖ നിയമപരമായി ഒരിക്കലും പൗരത്വത്തിന്റെ തെളിവായി നിലനിന്നിട്ടില്ലെന്നാണ് മന്ത്രാലയം പറയുന്നത്. ഇതിന് പിൻബലം നല്കാൻ 1967ലെ പാസ്പോർട്ട് നിയമത്തിലെ വ്യവസ്ഥകളും മുൻകാല കോടതി വിധികളും അവർ ആധാരമാക്കുന്നു.
ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് പാസ്പോർട്ട് നൽകുന്നത് നിയമത്തിലെ സെക്ഷൻ 6(2)(എ) വിലക്കുന്നുണ്ടെങ്കിലും, പൗരന്മാരല്ലാത്തവർക്കായി പ്രത്യേക വ്യവസ്ഥയും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നു ചൂണ്ടിക്കാണിച്ചാണ് സർക്കാർ പാസ്പോർട്ടിനെ പൗരത്വത്തിൽനിന്ന് അകറ്റിനിർത്തുന്നത്. ഈ വ്യാഖ്യാനത്തെ ശരിവയ്ക്കുന്ന 2013ലെ ബോംബെ ഹൈക്കോടതി വിധിയും സർക്കാർ വൃത്തങ്ങൾ എടുത്തുപറയുന്നുണ്ട്.
പക്ഷേ, ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം കാതലായ ഒരു ചോദ്യം ബാക്കിനിൽക്കുന്നു: സ്വന്തം പാസ്പോർട്ടിനെ ദേശീയതയുടെ തെളിവായി ഇന്ത്യക്കുതന്നെ പൂർണമായി വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ, മറ്റാരെങ്കിലും അത് വിശ്വസിക്കണം എന്നു പറയുന്നതെങ്ങനെയാണ്? ഇന്ത്യൻ സർക്കാർ ഒരു രേഖ പുറത്തിറക്കുന്നു. അതിൽ ദേശീയമുദ്ര പതിപ്പിക്കുന്നു. അപേക്ഷകരെ കർശനമായ പോലീസ് പരിശോധനയ്ക്കു വിധേയമാക്കുന്നു.
രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഒരു കേന്ദ്രത്തിൽ ആ പാസ്പോർട്ട് അച്ചടിക്കുന്നു. ഒടുവിൽ ഇത് ഇന്ത്യൻ പൗരന്മാരെ തിരിച്ചറിയുന്നതിനുള്ള ഔദ്യോഗിക രേഖയായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ടും, ഇന്ത്യക്കാർ തങ്ങളുടെ പൗരത്വത്തിന്റെ തെളിവായി പാസ്പോർട്ട് ചൂണ്ടിക്കാണിക്കുമ്പോൾ, അതിനെ അങ്ങനെ കണക്കാക്കാൻ കഴിയില്ലെന്ന് അവരോട് പറയുന്നതിലെ വൈരുധ്യവും പരിഹാസ്യതയും അപമാനവും എത്രത്തോളമാണ്?
ഈ പാസ്പോർട്ടിനെ വിമാനക്കമ്പനികൾ അംഗീകരിക്കുന്നു. രാജ്യാതിർത്തികളിലെ കാവൽസേനകൾ അംഗീകരിക്കുന്നു. വീസ കിട്ടാനും വിവിധ രാജ്യങ്ങളിലെ ഇമിഗ്രേഷൻ അധികൃതരെ ബോധ്യപ്പെടുത്താനും ഇതു മതി. വിദേശത്ത് നയതന്ത്ര പരിരക്ഷ ഉറപ്പാക്കാനും വിശ്വസനീയമാണ് ഇന്ത്യൻ പാസ്പോർട്ട്. വിദേശ സർക്കാരുകൾ ഇതിന്റെ ഉടമ ഇന്ത്യൻ പൗരനാണെന്ന് മടികൂടാതെ സമ്മതിക്കുന്നു. ഒരു ഇന്ത്യൻ പാസ്പോർട്ട് സാക്ഷ്യപ്പെടുത്തുന്ന ദേശീയതയെ വിദേശ സർക്കാരുകൾ പൂർണമായി വിശ്വസിക്കണം. എന്നാൽ, ഇതേ രേഖ നൽകിയ ഇന്ത്യൻ സർക്കാർ സ്വന്തം രാജ്യത്ത് പൗരത്വം തെളിയിക്കാൻ ഇത് പര്യാപ്തമല്ലെന്ന് വാദിക്കുകയും ചെയ്യുന്നു. എന്തൊരു വിചിത്രമായ ഏർപ്പാടാണ്!
ഈ പ്രശ്നം ഉയർന്നുവന്ന സാഹചര്യം ശ്രദ്ധിക്കുക. തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിൽനിന്ന് (എസ്ഐആർ) ഒഴിവാക്കപ്പെട്ട വ്യക്തികൾക്ക് പൗരത്വം തെളിയിക്കാൻ പാസ്പോർട്ട് ഉപയോഗിക്കാമോ എന്ന ചോദ്യമാണ് ഈ വിശദീകരണത്തിലെത്തിയത്. അതോടെ ഇത് കേവലം ഉദ്യോഗസ്ഥ മണ്ടത്തരം എന്നതിൽനിന്ന് തികച്ചും ഗൗരവമുള്ള രാഷ്ട്രീയ വിഷയമാകുന്നു. ആരാണ് ഇന്ത്യൻ പൗരൻ എന്ന ചോദ്യത്തിന് അത് "ഞങ്ങൾ' തീരുമാനിക്കുന്നവർ എന്ന ഉത്തരം വരുന്ന കാലം വിദൂരമല്ലെന്നാണ് നാം തിരിച്ചറിയേണ്ടത്.
1967ലെ പാസ്പോർട്ട് നിയമത്തിന്റെ ആമുഖം നോക്കുക: “ഇന്ത്യൻ പൗരന്മാർക്കും മറ്റ് വ്യക്തികൾക്കും ഇന്ത്യയിൽനിന്നുള്ള യാത്ര നിയന്ത്രിക്കുന്നതിനും പാസ്പോർട്ടുകളും യാത്രാരേഖകളും നൽകുന്നതിനും അതുമായി ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ കാര്യങ്ങൾക്കുമായുള്ള നിയമം.” ഈ നിയമത്തിലെ സെക്ഷൻ 1(2) ഇന്ത്യയിലുടനീളം ബാധകമാണ്. കൂടാതെ, ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യൻ പൗരന്മാർക്കും ഇത് ബാധകമാണ്. അതിനാൽ, വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന തികച്ചും നിയമവിരുദ്ധമാണെന്ന് നിയമജ്ഞർ ചൂണ്ടിക്കാണിക്കുന്നു. പാസ്പോർട്ടുകളെക്കുറിച്ചുള്ള പുതിയ ഔദ്യോഗിക നിലപാട് വിദേശ സർക്കാരുകളെയും വിഷമസന്ധിയിലാക്കാൻ സാധ്യതയുണ്ട്.
എല്ലാ പരമാധികാര രാജ്യങ്ങളും ഒരു വ്യക്തിയുടെ വ്യക്തിത്വവും ദേശീയതയും പരിശോധിക്കുന്നതും അംഗീകരിക്കുന്നതും അവരുടെ പാസ്പോർട്ട് അടിസ്ഥാനമാക്കിയാണ്. അവർ പരസ്പരം ആ സാക്ഷ്യപ്പെടുത്തൽ സമ്മതിക്കുകയും പാസ്പോർട്ട് ഉടമകളെ അതിർത്തി കടന്ന് യാത്രചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു. ഇതിൽനിന്ന് പൗരത്വത്തെ ഒഴിവാക്കിയാൽ പാസ്പോർട്ട് വിലയുണ്ടെന്നു കരുതുന്ന ഉദ്ദേശ്യരഹിതമായ രേഖയായി മാറും. ഏതാവശ്യത്തിനാണോ ഒരു രേഖയുണ്ടാക്കിയത് അത് ആ ആവശ്യത്തിനുതകാത്ത ഒന്നായി മാറുന്ന ഇന്ത്യൻ "റോപ് ട്രിക്ക്’ ആണ് നമ്മുടെ മുന്നിൽ നടക്കുന്നത്.
മരിച്ചോ എന്നുറപ്പു പറയാനാകാത്ത മരണസർട്ടിഫിക്കറ്റ്, ഇയാൾ ജനിച്ചോ എന്നുറപ്പില്ലാത്ത ജനന സർട്ടിഫിക്കറ്റ് എന്നൊക്കെ കോമഡി സ്കിറ്റുകളിൽ കേട്ട് നാം തലയറഞ്ഞു ചിരിക്കാറുണ്ട്. എന്നാലിത് ചിരിച്ചുതള്ളേണ്ട ഒന്നല്ല. രാജ്യത്തിന്റെ ഭാവിയിലേക്കുള്ള ഒരു ദുഃസൂചനയാണ്. "ബ്രഹ്മസത്യം, ജഗന്മിഥ്യ’ എന്ന് ആദിശങ്കരന്റെ അദ്വൈതം പറയുന്നു. ആധുനിക ശങ്കരന്മാർ "അഹം ബ്രഹ്മാസ്മി’യെന്നു പറഞ്ഞ് മഹത്തായ ഈ രാജ്യത്തെ ഭരണഘടനയെയും നിയമങ്ങളെയും വെറും മായയാക്കാനുള്ള കഠിനയത്നത്തിലാണ്. കരുതിയിരുന്നേ പറ്റൂ.
25-06-2026
ജനവാസമേഖലയിൽ മാത്രം 50,000 കാട്ടുപന്നികൾ! പെറ്റുപെരുകിക്കൊണ്ടിരിക്കുന്ന ഇവയെ കൊല്ലാനുള്ള നടപടി ഉടൻ ആരംഭിക്കും. വെടിവയ്പുകാരില്ലാത്തിടത്ത് ഉടൻ ആളെ കണ്ടെത്തും. വനം മന്ത്രി ഷിബു ബേബിജോൺ നിയമസഭയിൽ പറഞ്ഞതാണിത്. കേരളത്തിലെ കർഷകർക്ക് അമിതാവേശമൊന്നുമില്ല. എല്ലാം ശരിയാക്കാമെന്ന പ്രഖ്യാപനം വർഷങ്ങളായി കേട്ടുകേട്ടു മടുത്തു.
അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ട് ഒരു മാസത്തിലേറെയായി. ഇനി ഒരു തടസവും സർക്കാരിനില്ലല്ലോയെന്നോർത്ത് ജനം ആശ്വസിച്ചതാണ്. ഒരു ചുക്കും നടന്നില്ല. എന്ത് അട്ടിമറിയാണു നടന്നതെന്നറിയില്ല. അതിനിടെയാണ് കാട്ടുപന്നിയെ വെടിവച്ചു തീർക്കുമെന്ന പ്രഖ്യാപനം വനം മന്ത്രി നടത്തിയത്. എൽഡിഎഫ് സർക്കാരിന്റേതുപോലെ പൊയ്വെടിയാകുമോയെന്ന് അറിയാനുണ്ട്.
റാന്നി എംഎൽഎ പഴകുളം മധുവിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായാണ് വനം മന്ത്രി ഷിബു ബേബിജോൺ, ഓഗസ്റ്റ് മാസത്തോടെ കാട്ടുപന്നിശല്യം തീർക്കുമെന്നറിയിച്ചത്. കർഷകർക്കറിയാം, അവരുടെ കൃഷിയിടങ്ങളിലുള്ള കാട്ടുപന്നികളുടെ എണ്ണം അര ലക്ഷത്തിലും വളരെ അധികമാണെന്ന്. “വൻതോതിൽ പന്നികൾ പെറ്റുപെരുകുന്ന സാഹചര്യത്തിൽ പന്നികളെ കൊല്ലാനുള്ള പ്രത്യേക നടപടി നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ നടത്തും.
പല പഞ്ചായത്തുകളിലും പന്നികളെ കൊല്ലുന്നതിനു ഷൂട്ടർമാരില്ല. ഇവിടങ്ങളിൽ ഷൂട്ടർമാരെ നിയമിക്കും.” ഇതോടൊപ്പം മന്ത്രി മറ്റൊരു കാര്യം പറഞ്ഞിരുന്നു. “കർഷകരെ വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനങ്ങളാവും വനം വകുപ്പ് നടത്തുക. കർഷകർ നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമാണ്. കർഷകന്റെ ശത്രുവല്ല വനം വകുപ്പ് എന്ന നിലയാണ് സർക്കാരിനുള്ളത്. കർഷകരുമായി സഹകരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ.”
കഴിഞ്ഞ 10 വർഷമെങ്കിലുമായിട്ട് കർഷകന്റെ പ്രഖ്യാപിത ശത്രുവായിരുന്നു സർ വനം വകുപ്പ്. അവർ കർഷകരുടെ ഭൂമിയും പാതകളും പിടിച്ചെടുത്തു. നൂറ്റാണ്ടു പഴക്കമുള്ള രാജപാതകൾ കൈയേറി. രേഖകളുള്ള ആരാധനാലയങ്ങൾ തകർത്തു. അനധികൃതമായി കുടിയിറക്കിയവരെ കോടതിയാണ് പുനരധിവസിപ്പിച്ചത്. വന്യജീവിശല്യത്തിനൊപ്പമായിരുന്നു വനപാലകശല്യം.
കർഷകന്റെ ശത്രുവല്ല സർക്കാരെന്ന് എടുത്തുപറയേണ്ടിവന്നത് അവർ കർഷകരുടെ ശത്രുവായിരുന്നു എന്ന വസ്തുതയിൽനിന്നാണ്. വനം വകുപ്പിലെ ഉദ്യോഗസ്ഥപ്രഭുക്കളെ ഇങ്ങനെ നിലനിർത്തിക്കൊണ്ട് കർഷകർക്കു രക്ഷയില്ലെന്ന് ദീപിക പലയാവർത്തി ചൂണ്ടിക്കാണിച്ചു. പക്ഷേ, അധികാരത്തിന്റെ ബധിരകർണങ്ങൾ ഈ സംസ്ഥാനത്തിന്റെ ശാപമായിരുന്നു. അതിനു മാറ്റം വരുത്താൻ മന്ത്രി ഷിബു ബേബിജോണിന് ഇച്ഛാശക്തിയുണ്ടായാൽ മാത്രം മതി. കാട്ടുപന്നിവേട്ട പ്രഖ്യാപനം കർഷകരക്ഷയിലേക്കുള്ള ഒന്നാം മൈലാണ്.
ഒരു കാര്യംകൂടി സൂചിപ്പിക്കാം. പരിഷ്കൃത രാഷ്ട്രങ്ങളെല്ലാം, ജനങ്ങൾക്കു ഭീഷണിയാകുന്ന രീതിയിൽ അമിതവർധനയുണ്ടായാൽ വന്യജീവികളെ വേട്ടയാടി ഭക്ഷിക്കാനാണ് അനുമതി നൽകുന്നത്. പക്ഷേ, ഇന്ത്യയിൽ എത്ര മനുഷ്യർ കൊല്ലപ്പെട്ടാലും വന്യജീവികളെ വേട്ടയാടാൻ അനുവദിക്കില്ല. അതിസങ്കീർണവും മനുഷ്യവിരുദ്ധവുമായ നിയമത്തിന്റെ നൂലാമാലകളെല്ലാം കടന്ന് ഒരു കാട്ടുപന്നിയെ വെടിവച്ചുകൊന്നാലും ആരുമതു തിന്നില്ലെന്ന് ഉറപ്പാക്കാൻ നശിപ്പിച്ചശേഷം മാത്രം കുഴിച്ചുമൂടും.
ഒരുതരം വിചിത്രമായ കാട്ടുനീതിയുടെ പുറത്താണ് എല്ലാ രാഷ്ട്രീയ പാർട്ടികളും മനുഷ്യവേട്ടയെ നിയമത്താൽ നിലനിർത്തിക്കൊണ്ടിരിക്കുന്നത്. ഈ സർക്കാരിൽ ജനം മാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നതു യാഥാർഥ്യമാണ്. 50,000 പന്നിയെ കൊല്ലുന്നുണ്ടെങ്കിൽ അതിന്റെ മാംസം 35 ലക്ഷം കിലോയെങ്കിലുമുണ്ടായിരിക്കും. 300 രൂപ കിലോയ്ക്കു വിലയിട്ടാൽ പോലും100 കോടിക്കു മുകളിലായി.
മനുഷ്യരെ തീറ്റിക്കില്ലെന്നല്ലേ നിയമനിർമാതാക്കൾക്കു വാശിയുള്ളൂ. ലക്ഷക്കണക്കിനു രൂപയുടെ ഇറച്ചി വിവിധ മൃഗശാലകളിലേക്ക് ദിവസവും വാങ്ങുന്നുണ്ട്. ഈ പന്നിയിറച്ചി അവിടേക്കു കൊടുത്താൽ അത്രയും ലാഭമല്ലേ?
സർക്കാരുകളുടെ പ്രതിബദ്ധത ജനങ്ങളോടല്ല, മൃഗസ്നേഹം വരുമാനമോ ഫാഷനോ തൊഴിലോ ആക്കിയിരിക്കുന്ന ചില ദന്തഗോപുരവാസികളോടാണ്. അവരിലേറെയും നിരുപദ്രവകാരികളായ ജീവികളെ സുഭിക്ഷമായി അകത്താക്കുന്നവരുമാണ്. വനം മന്ത്രി ഇത്തരക്കാർക്കു വഴങ്ങരുത്. മനേക ഗാന്ധി ഒരു കത്തെഴുതിയാൽ തീരുന്നതായിരുന്നു നമ്മുടെ കർഷകസ്നേഹം.
അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നൽകിയ മന്ത്രിസഭാ തീരുമാനത്തിനെതിരേ അവർ 2022 മേയിൽ നമ്മുടെ വനം മന്ത്രിക്കു കത്തെഴുതിയിരുന്നു. അക്രമകാരികളായ തെരുവുനായകളെ കൊല്ലാമെന്നു തീരുമാനിച്ച സുപ്രീംകോടതി ചുട്ട മറുപടി കൊടുത്തതോടെയാണ് സർക്കാരുകളെ "തടവിലാക്കിയിരുന്ന' കപടമൃഗസ്നേഹികൾ ഒന്നടങ്ങിയത്.
കോടതിയിൽ തോറ്റവർ സർക്കാരുകളുടെ പിൻവാതിലിൽ ഇപ്പോഴുമുണ്ടാകും. ജനപക്ഷത്തു നിൽക്കാൻ ഈ സർക്കാരിനാകട്ടെ. ഓഗസ്റ്റോടെ പന്നിശല്യം തീരട്ടെ. മൃഗശാലകളിൽ പോത്തിറച്ചിയും കോഴിയിറച്ചിയും ആട്ടിറച്ചിയും വാങ്ങാൻ കൊടുക്കുന്ന പണം സ്കൂളുകളിൽ ഉച്ചക്കഞ്ഞിക്കു കൊടുക്ക്, മനഃസാക്ഷിയുണ്ടെങ്കിൽ.
24-06-2026
ഒരു തെങ്ങിന്റെ പേരിലുള്ള അയൽതർക്കം പഞ്ചായത്ത് മുതൽ ഹൈക്കോടതി വരെ എത്തിയതും കോടതിയുടെ ഉപദേശവും ബന്ധപ്പെട്ട ഹർജിക്കാർക്കുവേണ്ടി മാത്രമുള്ളതല്ല. കാരണം, അതിരിലെ ഒരു മരത്തിന്റെ പേരിൽ വർഷങ്ങളായി ശത്രുതയിൽ തുടരുന്ന ആയിരക്കണക്കിന് അയൽക്കാരുണ്ട് ഈ സംസ്ഥാനത്ത്.
കോടതി ഹർജിക്കാരനോടും എതിർകക്ഷിയോടും പറഞ്ഞത്, “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാനാണ്”. ഉള്ളിൽ ഇത്തരം ഹർജികൾ കൊണ്ടുനടക്കുന്ന എല്ലാവരോടുമാണ് ഈ നിരീക്ഷണം. തെങ്ങിനു ചിരിക്കാന്‍ കഴിവുണ്ടെങ്കില്‍ ഈ തര്‍ക്കം കണ്ട് ചിരിച്ചേനെ എന്നും കോടതി പറഞ്ഞു. തെങ്ങ് മാത്രമല്ല, അതിരിലേത് ഉൾപ്പെടെയുള്ള വൃക്ഷങ്ങളിലെ ഫലങ്ങളെല്ലാം അയൽക്കാരുമായി പങ്കുവയ്ക്കുന്ന, അവർക്കു ശല്യമാകാതിരിക്കാൻ അതിരിൽനിന്നു മാറ്റി മാത്രം വൃക്ഷങ്ങൾ നടുന്ന, പരാതിയുണ്ടായാൽ ഒന്നിച്ചു ചർച്ച ചെയ്തു പരിഹാരം കാണുന്ന നല്ല അയൽക്കാരും ചിരിക്കുകയാണ്.
അയല്‍വാസിയുടെ തെങ്ങ് തന്റെ വീടിനു ഭീഷണിയാണെന്നാരോപിച്ച് നെടുമങ്ങാട് സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പഞ്ചായത്തില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എതിര്‍കക്ഷി തെങ്ങ് കമ്പിവടം കൊണ്ട് വലിച്ചുകെട്ടുകയും തേങ്ങ ശേഖരിക്കാന്‍ തലപ്പത്ത് വലയിടുകയും ചെയ്തു. അതിലും തൃപ്തിയാകാതെയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷിക്കാൻ അഭിഭാഷക കമ്മീഷനെ നിയോഗിച്ചാൽ ഒരു ലക്ഷം രൂപ പ്രതിഫലം നൽകണമെന്ന നിബന്ധനയും ഹർജിക്കാരൻ അംഗീകരിച്ചു.
വാശി അത്രയ്ക്കായിരുന്നു. തെങ്ങിനു ബലക്ഷയമില്ലെന്നും തേങ്ങ പതിക്കാതിരിക്കാന്‍ മുന്കരുതലുണ്ടെന്നും കമ്മീഷന് റിപ്പോര്‍ട്ട് നല്കി. തുടർന്നാണ് ബൈബിൾ വാക്യങ്ങളുദ്ധരിച്ചു ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം: “നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക. ആപത്തുവരുമ്പോള്‍ സഹായത്തിന് അയല്വാസിയേ ഉണ്ടാകൂ.
ഒരു ചായ കുടിച്ച് സംസാരിച്ച് തീര്‍ക്കേണ്ട കാര്യമാണിത്. തെങ്ങിനു ചിരിക്കാന്‍ കഴിവുണ്ടെങ്കില്‍ ഈ തര്‍ക്കം കണ്ട് ചിരിച്ചേനെ... സ്വയം നിപതിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ തെങ്ങ് അങ്ങനെ ചെയ്തെങ്കിലും വഴക്ക് ഒഴിവാക്കിയേനെ.” തെങ്ങ് നിലവില്‍ അപകടത്തിലല്ലെന്നും കോടതിയുടെ സമയം പാഴാക്കിയതിന് ഹര്ജിക്കാരന് പിഴ ചുമത്തേണ്ടതാണെങ്കിലും കക്ഷികള്‍ കാണിക്കുന്നതുപോലുള്ള കടുത്ത നിലപാടുകള്‍ക്കു പോകുന്നില്ലെന്നും ഉത്തരവില്‍ പറഞ്ഞു.
ഡൽഹി തീസ് ഹസാരി കുടുംബക്കോടതി. 2020ൽ വിവാഹിതയായ സൗരഭ്, ശിഖ എന്നിവർ താമസിയാതെ കലഹത്തിലാകുകയും വിവാഹമോചനത്തിനു കോടതിയെ സമീപിക്കുകയും ചെയ്തു. കേസ് വീറോടെ അഞ്ചാം വർഷത്തിലേക്കു കടക്കവേ, അടുത്തയിടെ ശിഖയുടെ പിതാവിനു ഹൃദയാഘാതമുണ്ടായി. കേസ് നടത്തിയ വകയിൽ സാന്പത്തികത്തകർച്ചയുണ്ടായതിനാൽ അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
പക്ഷേ, സൗരഭ് ഓടിയെത്തി അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും അടിയന്തരചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഭാര്യാപിതാവ് ആരോഗ്യവാനായി വീട്ടിൽ മടങ്ങിയെത്തി. പിറ്റേന്ന് കേസ് അവസാന വിചാരണകൾക്കായി പരിഗണിച്ചപ്പോൾ പതിവുപോലെ വക്കീലന്മാർ വാദപ്രതിവാദങ്ങൾ തുടർന്നു. എന്നാൽ ജഡ്ജി സൗരഭിനോട് ഇപ്പോഴും വിവാഹമോചനത്തിൽ ഉറച്ചുനിൽക്കുകയാണോ എന്നു ചോദിച്ചപ്പോൾ, മറുപടി പറയാതെ, സൗരഭ് ശിഖയെ നോക്കി ദുർബലമായൊന്നു ചിരിച്ചു.
അതു കാത്തിരുന്നതുപോലെ ശിഖ കൈയിലിരുന്ന കേസ് രേഖകൾ വലിച്ചുകീറിയശേഷം സൗരഭിന്റെ അടുക്കലേക്ക് ഓടിയെത്തി. പരിസരം മറന്ന് സൗരഭ് അവളെ നെഞ്ചോടു ചേർത്ത് ആലിംഗനം ചെയ്തുകൊണ്ടു നിന്നു. അഞ്ചു വർഷത്തെ വാദപ്രതിവാദങ്ങളും ശത്രുതയും ഒരു നിമിഷത്തിൽ ഇല്ലാതായി.
ഇന്ത്യയിലെ കോടതികളിൽ ഏകദേശം ആറു കോടി കേസുകളാണ് വർഷങ്ങളായി തീർപ്പാകാതെ കിടക്കുന്നത്. 30 വർഷമായി തീർപ്പാകാത്തതുപോലുമുണ്ട്. നീതി തീർച്ചയായും അനിവാര്യമാണ്. കേവലം ഒത്തുതീർപ്പുകളിൽ ഒതുങ്ങാത്ത സങ്കീർണമായ നിരവധി കേസുകളുണ്ട്. പക്ഷേ, പതിനായിരക്കണക്കിനു കേസുകൾ വെറും ദുരഭിമാനത്തിന്റെയും വാശിയുടെയും പേരിലുള്ളതാണ്.
ഇത്തിരിയൊന്നു ക്ഷമിക്കാൻ തയാറായാൽ, ഒന്നു ചിരിക്കാൻ മനസു കാണിച്ചാൽ, ഒന്നിച്ചൊരു അത്താഴത്തിനിരുന്നാൽ... കുടുംബക്കോടതികളിലെ നിരവധി കേസുകൾ തീരും. അനാഥരെപ്പോലെ ജീവിക്കുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാനാകും. അനാവശ്യമായ ഈഗോ യുദ്ധങ്ങളാണ് ഒരു സമാധാന ഉടന്പടിയുമില്ലാതെ മനുഷ്യൻ തുടുരുന്നത്.
അടുത്തയിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച, കെ.എം. അബ്ദുള്‍ ഗഫൂറിന്റെ "യുദ്ധം' എന്ന ചെറുകവിത, നാം പങ്കെടുത്തുകൊണ്ടിരിക്കുന്ന നിത്യയുദ്ധങ്ങളെക്കുറിച്ചാണ്: “അറിയാതെ പന്തു തട്ടി ചില്ലു പൊട്ടിയതിനു തല്ലുന്ന/ കറിയില്‍ ഉപ്പു കൂടിയതിനു പാത്രം വലിച്ചെറിയുന്ന/ വൈകിവന്നതിനു വാതില്‍ വലിച്ചടയ്ക്കുന്ന/ തേക്കിന്കുറ്റിയുടെ അവകാശത്തര്‍ക്കത്തില്‍ അയല്‍ക്കാരനെ തെറി വിളിക്കുന്ന/ഒരു കൊടിക്കാലിന്റെ പേരില്‍ എതിര്‍പാര്‍ട്ടിക്കാരനെ വെട്ടിക്കൊല്ലുന്ന/നമ്മള് ചോദിക്കുന്നു എന്തിനാണ് ഈ യുദ്ധം?/നമ്മള് വലുതായതാണ് യുദ്ധം.”
സ്നേഹത്തിന്റെ ചെറിയൊരു കടാക്ഷംകൊണ്ട്, സ്പർശംകൊണ്ട്, ഒരു ചായസത്കാരംകൊണ്ട്, ഒരു ചുംബനംകൊണ്ട് ഒരു യുദ്ധം നിർത്താൻ നാമെന്തിനാണ് വൈകുന്നത്?
23-06-2026
അൻപത് കൊല്ലം മുന്‍പ്, കുളിക്കാനും അലക്കാനും മുതിർന്നവരും കുട്ടികളുമൊക്കെ അടുത്തുള്ള പുഴകളിലേക്കും തോടുകളിലേക്കും നടക്കുന്ന കാഴ്ച പതിവായിരുന്നു. നീന്തലും പന്തുകളിയും മുങ്ങാംകുഴിയിടൽ മത്സരങ്ങളും നീന്തൽ പഠനവുമൊക്കെ നടന്നിരുന്ന ജലമൈതാനങ്ങൾ! ചിലർ മീൻ പിടിക്കാൻ കൈയിലൊരു ചൂണ്ടയോ വലയോപോലും കരുതും. 25 വർഷം മുന്‍പ്, ഈ കാഴ്ചകൾ മങ്ങിത്തുടങ്ങി. ഇപ്പോൾ അത്തരം കാഴ്കൾ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമായി. പലതിലും ആളുകൾ മുഖം പോയിട്ട്, കാലൊന്നു കഴുകാൻ പോലും ഇറങ്ങില്ല. എല്ലാം പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നിറഞ്ഞ് രോഗാണുവാഹികളായി.
ഇന്നലെയും ഇന്നുമായി ദീപിക പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ നമ്മുടെ ജലാശയങ്ങളുടെ ദാരുണമായ അവസ്ഥ വെളിവാക്കിയിട്ടുണ്ട്. ഫാക്ടറികളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങൾ ജലാശയങ്ങളുടെ ഗർഭാശയ അർബുദങ്ങളായിരിക്കുന്നുവെന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സർക്കാർ ശാസ്ത്രീയമായ ഒരു സമയബന്ധിത പദ്ധതി തയാറാക്കിയില്ലെങ്കിൽ ഒന്നുമുണ്ടാകില്ല ബാക്കി. നാഗരികതകളുടെ ഈറ്റില്ലമായ ജലഖനികളെ തകർക്കരുത്.
നാം ഒന്നിച്ചു പണിത മാലിന്യബോംബുകളാൽ ലോകത്തെ ഏറ്റവും മലിനമായ അഞ്ചു നദികളിൽ ഇന്ത്യയിലെ ഗംഗയും യമുനയുമുണ്ട്. രണ്ടും നമ്മുടെ പുണ്യനദികളാണ്. ഗംഗയുടെ ശുദ്ധീകരണത്തിനായി ഇതിനോടകം കോടിക്കണക്കിനു രൂപ കേന്ദ്രം ചെലവഴിച്ചു. പ്രത്യേക സൈനികവിഭാഗത്തെ രൂപീകരിച്ചു. കാര്യമായ ഫലമുണ്ടായില്ല. കുംഭമേളയ്ക്കിടെ നദി വീണ്ടും മലിനമായെന്നു ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ, ഇന്ത്യക്കാരെ പഠിപ്പിക്കാൻ വരേണ്ടെന്നും ബ്രിട്ടീഷുകാരാണ് ഗംഗ മലിനമാക്കിയതെന്നുമായിരുന്നു യുപി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. കേരളത്തിലുൾപ്പെടെ രാജ്യത്തെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഭരണകർത്താക്കൾ ഇതേ വിവരക്കേട് പറയുന്നില്ലെങ്കിലും പ്രവൃത്തി ഒന്നുതന്നെയാണ്. എല്ലാ ജലാശയങ്ങളും മലിനമായി.
കേരളത്തിലെ ജലസ്രോതസുകളിൽ 73 ശതമാനവും മലിനമായി. സംസ്ഥാനത്തെ 44 നദികളും കായലുകളും തോടുകളും കുളങ്ങളും കിണറുകളും, ഫാക്ടറികളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങൾ വഹിക്കുന്നു. പാടത്തെയും പറന്പിലെയും രാസവളാവശിഷ്ടങ്ങളും ഒഴുകിയിറങ്ങുന്നത് ജലാശയങ്ങളിലാണ്. മാലിന്യ സംസ്കരണത്തിന്റെ പരാജയമാണ് ജലാശയങ്ങളുടെ മലിനീകരണത്തിന്റെ മറ്റൊരു പ്രധാന കാരണം. കുടിവെള്ള സ്രോതസുകളിൽ കക്കൂസ് മാലിന്യംപോലും തള്ളുന്നവരുണ്ട്. നമ്മൾ വെള്ളത്തിലൊളിപ്പിച്ച മാലിന്യബോംബുകൾ പൊട്ടിത്തെറിക്കുംമുന്പ് നിർവീര്യമാക്കേണ്ടതുണ്ട്.
‘ഇവിടെ മാലിന്യം തള്ളരുത്’ എന്നു ബോർഡ് വയ്ക്കുന്ന തദ്ദേശസ്ഥാപനങ്ങളൊന്നും എവിടെ തള്ളണണമെന്നു പറയുന്നില്ല. ഹരിതകർമ സേനാംഗങ്ങൾ മാസത്തിലൊരിക്കൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിൽ ഒതുങ്ങി മാലിന്യസംഭരണം. ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്കരിക്കണമെന്ന് ഉപദേശിച്ചാൽ പോരാ, അതു നടക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. സർക്കാർ ശേഖരിക്കാത്ത ജൈവമാലിന്യങ്ങളിലേറെയും നമ്മുടെ ജലാശയങ്ങളിൽ തള്ളപ്പെടുന്നുണ്ട്. ആദ്യം ചെയ്യേണ്ടത്, പുതുതായി മാലിന്യം വെള്ളത്തിലെറിയപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ്.
അപ്രായോഗികമായ വിലക്കുകൊണ്ടൊന്നും ഒരു കാര്യവുമില്ല. ‘ഇവിടെ മാലിന്യം ശേഖരിക്കപ്പെടും’ എന്ന ബോർഡുകളും ഇനി ഉണ്ടാകണം. ഷിഗെല്ല, അമീബിക് മസ്തിഷ്കജ്വരം തുടങ്ങി, നിരവധി പേരുടെ മരണത്തിനിടയാക്കിയ മാരകരോഗങ്ങളിലേറെയും മലിനജലത്തിൽനിന്നാണ്. വരും വർഷങ്ങളിൽ ഇതു കൂടുതൽ വെല്ലുവിളി ഉയർത്തും. രോഗം ചികിത്സിക്കുന്നതുപോലെ പ്രധാനമാണ് അതിന്റെ ഉറവിടങ്ങളെ ഇല്ലാതാക്കൽ. ജലാശയങ്ങളെ ശുദ്ധീകരിച്ചേ തീരൂ. മഴക്കാലത്തിനു രണ്ടാഴ്ച മുന്‍പ് കളക്ടറുടെ അധ്യക്ഷതയിൽ യോഗം വിളിക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്. ശാശ്വത പരിഹാരത്തിനുള്ള പദ്ധതികളുണ്ടാകണം.
നമ്മുടെ ജലാശയങ്ങൾ ശുദ്ധമാക്കാൻ ചെലവഴിക്കുന്ന തുക നഷ്ടമാണെന്നു കരുതരുത്. ജലസേചനം, ഗാർഹികോപയോഗം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ വലിയ നവീകരണത്തിന് അതിടയാക്കും. വിവിധ വകുപ്പുകളുടെ ഏകോപനം, പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നിർദേശങ്ങൾ, ജനങ്ങളുടെ സഹകരണം എന്നിവ ഉറപ്പാക്കണം. മാധ്യമങ്ങൾ ബോധവത്കരണത്തിനിറങ്ങണം. വീട്ടിലെ മാലിന്യമത്രയും പൊതിഞ്ഞുകെട്ടി അയൽക്കാരന്റെ പറന്പിലോ ആളില്ലാ പാതയോരത്തോ ജലാശയങ്ങളിലേക്കോ വലിച്ചെറിഞ്ഞിട്ട് കാറിലും സ്കൂട്ടറിലും പായുന്ന 10 പേരെക്കൊണ്ട് അതു തിരിച്ചെടുപ്പിക്കുകയും പിഴയിടുകയും ചെയ്താൽ സാമൂഹിക വിരുദ്ധർക്കു പാഠമാകും.
ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ നദിയാണ് മേഘാലയയിലെ ഉംഗോട്ട്. അതിലൂടെ വള്ളങ്ങൾ പോകുന്നതു കണ്ടാൽ വായുവിലൂടെ ഒഴുകുന്നതായി തോന്നും. അത്ര കണ്ണാടിസമാനമാണ് ജലം. ഉറവിടങ്ങളിൽ മനുഷ്യരില്ലാത്തതും അതൊഴുകുന്ന ഗ്രാമങ്ങളിലെ മനുഷ്യർ അതിലൊരു തരി അഴുക്കുപോലും വീഴാൻ സമ്മതിക്കാത്തതുമാണ് ആ ശുദ്ധിയുടെ രഹസ്യം. ലോകമെങ്ങുംനിന്ന് അവിടേക്ക് സന്ദർശകരെത്തുന്നു. മേഘാലയയുടെ സാന്പത്തികാഭിവൃദ്ധിയുടെ കാരണങ്ങളിലൊന്നായി അതു മാറി.
ഭാരതപ്പുഴ, പന്പ, പെരിയാർ, കുട്ടനാടൻ ജലാശയങ്ങൾ... നമുക്കുമുണ്ട് ജലസ്രോതസുകൾ, തെളിച്ചെടുത്താൽ സ്വർണഖനികൾ. കേരളത്തിന്റെ ഏറ്റവും വലിയ വരുമാനമാർഗം ടൂറിസമായിരിക്കുമെന്നു തിരിച്ചറിഞ്ഞാൽ അതിന്റെ മുന്നൊരുക്കമായിരിക്കും ജലസ്രോതസുകളെ വീണ്ടെടുക്കൽ. ഭൂമിക്കൊരു ഉണർത്തുപാട്ടിനു സമയമായി. ചരമഗീതമെഴുതിയ നാംതന്നെ ഒരുന്പെട്ടിറങ്ങുക.
22-06-2026
ബസിനടിയിൽപെട്ട് വസ്ത്രം കീറിയ വനിതയ്ക്ക് സ്വന്തം ഉടുമുണ്ട് അഴിച്ചുനൽകിയ മനുഷ്യന്റെ പേരാണ് എം.ആർ. ഷാജി. തൃപ്പൂണിത്തുറയിലെ അപകടസ്ഥലത്തു പാഞ്ഞെത്തിയ നല്ല സമറിയാക്കാരിൽ ഏറ്റവും ശ്രദ്ധേയനായിരുന്നു ഷാജി എന്ന ചായ വിൽപനക്കാരൻ. പതിവുപോലെ ഒന്നിലുമിടപെടാതെ സൗകര്യപ്രദമായ ദൂരത്തിൽ കാഴ്ചക്കാരായി നിൽക്കുന്നവർ അവിടെയുമുണ്ടായിരുന്നു. അന്ന് അവിടെയുണ്ടായിരുന്നെങ്കിൽ നാം ഏതു പക്ഷത്തായിരിക്കുമെന്നു ഭാവനയിൽ കാണുന്നതു നല്ലതാണ്. തീർന്നില്ല, തൃപ്പൂണിത്തുറയിലേത് അപൂർവസംഭവമാണ്. പക്ഷേ, ജീവിതത്തിലും സമൂഹമാധ്യമങ്ങളിലുമൊക്കെ വ്യാജവാർത്തകളാലും അധിക്ഷേപങ്ങളാലും വിവസ്ത്രരാക്കപ്പെടുന്ന മനുഷ്യർ കുറച്ചല്ല. അതു ഷെയർ ചെയ്യുന്നവർ ഒടുവിലത്തെ തുണിക്കീറും ചോദിക്കുകയാണ്. ഇങ്ങനെ അപരന്റെ അഭിമാനത്തിന്റെ തുണിയഴിക്കുന്നവരുടെ എണ്ണം പെരുകവേ അപരിചിതരുടെപോലും മാനത്തിനായി ഉടുതുണി കൊടുക്കുന്ന ഷാജി മാതൃകയാണ്. ഈ വീഡിയോ കണ്ടുമറക്കാനുള്ളതല്ല, നമ്മുടെ കാഴ്ചപ്പാടുകളെ നവീകരിക്കാനുള്ളതാണ്.
ജൂൺ 16ന് ഉച്ചയോടെയാണ് തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ അപകടമുണ്ടായത്. സ്വകാര്യ ബസിന്റെ മുൻചക്രത്തിന് അടിയിലേക്കു വീണ സ്കൂട്ടർ യാത്രിക മീറ്ററുകളോളം ടയറിൽ കുരുങ്ങി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടു. ബസ് നിർത്തി ജീവനക്കാരും അപകടസ്ഥലത്തുണ്ടായിരുന്ന ചിലരും ഓടിയെത്തി. ബസ് പുറകോട്ടെടുത്തു പരിക്കേറ്റയാളെ പുറത്തെടുത്തെങ്കിലും ഇതിനിടെ വസ്ത്രങ്ങൾ കീറിപ്പോയിരുന്നു. സൈക്കിളിൽ ചായവിൽപന നടത്തിയിരുന്ന ഷാജി ഓടിയെത്തി. മുണ്ടു വാങ്ങാൻ സമയമെടുക്കും. നിമിഷങ്ങൾക്കകം, മറ്റൊന്നും ആലോചിക്കാതെ ഷാജി സ്വന്തം ഉടുമുണ്ട് അഴിച്ചെടുത്ത് അവരുടെ നഗ്നത മറച്ചു. സാഹോദര്യത്തിന്റെ ആ കാഴ്ചയ്ക്ക് മറ്റൊരു തുടർച്ചയുണ്ടായി. അടുത്തുള്ള കടയിലെ പയ്യൻ ഷാജിക്കൊരു മുണ്ടുമായി ഓടിയെത്തിയെന്ന് ഷാജി പറഞ്ഞു. അതും അഭിനന്ദനാർഹമാണ്. സഹായിക്കാനെത്തിയ ഏതാനുംപേർ സ്ത്രീയെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്കു വിടുകയും ചെയ്തു. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ ഷാജി എന്ന 53കാരനെ മുഖ്യമന്ത്രിയുൾപ്പെടെ അഭിനന്ദിച്ചു. ഉള്ളിൽ നന്മയും സാഹോദര്യവുമുള്ള ലക്ഷക്കണക്കിനാളുകൾ ആ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു.
ഒരു തെരുവിലെ സ്ത്രീയുടെ നഗ്നത മറച്ച ദേവദൂതനെപ്പോലൊരു മനുഷ്യന്റെ കഥയ്ക്ക് മറ്റൊരു തുടർച്ച ആവശ്യമാണ്. ഷാജിയെ അഭിനന്ദിച്ച ലക്ഷങ്ങളിൽ ചിലരെങ്കിലും തങ്ങളാൽ നഗ്നരാക്കപ്പെട്ടവരെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടാകില്ല. കാരണം വസ്ത്രം കീറുന്ന ഗൗരവം, മറ്റുള്ളവരുടെ ആത്മാഭിമാനത്തെ കീറുന്നതിനു പലരും കൊടുക്കുന്നില്ല. അപരനെക്കുറിച്ച് ഉറപ്പില്ലാത്ത കാര്യം പറഞ്ഞുപരത്തുന്നവർ പണ്ട് വിരലിലെണ്ണാവുന്നവരായിരുന്നു. അവർക്ക് നാട്ടിലൊരു വിലയുമില്ലായിരുന്നു. ഇന്റർനെറ്റ് യുഗത്തിൽ കാര്യങ്ങൾ മറിഞ്ഞു. സമൂഹമാധ്യമത്തിന്റെ കോട്ടും സൂട്ടുമണിഞ്ഞതോടെ ഏഷണിക്കാരെ കേൾക്കാൻ ആളുണ്ടായി. സ്വീകാര്യതയായി. പ്രചാരണത്തിനു നാവ് വേണ്ട, ഷെയർബട്ടണിലെ ഒരു സ്പർശംതന്നെ ധാരാളം. വ്യക്തിവൈരാഗ്യം, രാഷ്ട്രീയ എതിർപ്പുകൾ, മതവിദ്വേഷം, വർഗീയ ധ്രുവീകരണം... എല്ലാം വിരൽതുന്പിൽ. വ്യാജപ്രൊഫൈലുകളിൽനിന്ന് വിഷം കുത്തിയൊഴുകി. രാഷ്ട്രീയ-വർഗീയ സംരക്ഷണമുള്ള വിദ്വേഷ പ്രചാരകർ സ്വന്തം വിലാസത്തിൽനിന്നുതന്നെ അസത്യങ്ങളും അർഥസത്യങ്ങളും അയച്ചു. നിരപരാധികൾ തനിച്ചിരുന്നു കരഞ്ഞു. ദുർബലമാനസർ സമൂഹമാധ്യമങ്ങളിൽനിന്നു വിട്ടുനിന്നു. അപമാനിതരായ ചിലർ ജീവനൊടുക്കി. ചില സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തി. ലൈംഗികാരോപണങ്ങൾ വ്യക്തിഹത്യയുടെ ഏറ്റവും മൂർച്ചയുള്ള മാരകായുധമായി. കല്ലെറിഞ്ഞവരൊന്നും പാപമില്ലാത്തവരായിരുന്നില്ല. കോടതി വെറുതേ വിട്ടവരെയും വേട്ടക്കാർ പിന്തുടർന്നു. പലരുടെയും ശിഷ്ടജീവിതം ഇരുട്ടിലായി. സമൂഹമാധ്യമങ്ങളിൽ മനുഷ്യർ നിരന്തരം നഗ്നരാക്കപ്പെടുന്നു. തൃപ്പൂണിത്തുറയിലെ ഷാജിയെപ്പോലെ നഗ്നത മറയ്ക്കാൻ ഭരണകൂടസംവിധാനങ്ങൾ ഓടിയെത്തുന്നില്ല. അതിവേഗത്തിന്റെ ഡിജിറ്റൽ കാലത്ത് നിയമം അതിന്റെ ആമവേഗവുമായി ബഹുദൂരം പിന്നിലായി. ഷാജിയെ നെഞ്ചോടു ചേർത്ത നാം ഇതുകൂടി മനസിൽ വയ്ക്കണം: സമൂഹമാധ്യമങ്ങളിലോ മുഖ്യധാരാ മാധ്യമങ്ങളിലോ ആകട്ടെ, ഒരു മനുഷ്യനെയും നാം നഗ്നരാക്കില്ല.
മതാന്തര സംവാദങ്ങൾക്കായുള്ള, വത്തിക്കാൻ കാര്യാലയത്തിന്റെ പ്രീഫെക്ട്, കർദിനാൾ മാർ ജോർജ് കൂവക്കാട്, ഇക്കഴിഞ്ഞദിവസം അസൈർബൈജാൻ സന്ദർശനത്തിനിടെ ലെയോ പതിനാലാമൻ മാർപാപ്പയുടെ ചാക്രിക ലേഖനമായ "മാഞ്ഞിഫിക്ക ഹുമാനിത്താസ്' ഉദ്ധരിച്ചു പറഞ്ഞത്, “വൈരവും വെറുപ്പും വിതയ്ക്കുന്ന വാക്കുകളെ നിരായുധീകരിച്ച് സ്നേഹത്തിന്റെ നാഗരികത വളർത്തുക” എന്നാണ്. അതാണു കാര്യം. അപരനെ വിവസ്ത്രരാക്കുന്നവർ തൃപ്പൂണിത്തുറയിലെ ഷാജിയെ കീർത്തിക്കുന്നതിൽ ഒരർഥവുമില്ല. വാക്കുകളുടെ നിരായുധീകരണം ജാതി-മത-രാഷ്ട്രീയ-സ്ഥാന-മാന ഭേദമില്ലാതെ എല്ലാവരും നടപ്പാക്കേണ്ടിയിരിക്കുന്നു. പറ്റുമെങ്കിൽ ഇന്നു മുതൽ.
20-06-2026
പുതുയുഗ കേരളത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് യുഡിഎഫ് സർക്കാരിന്റെ കന്നിബജറ്റിലൂടെ ധനമന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ടുവച്ചത്. അധിക നികുതിനിർദേശങ്ങളില്ല. വിവാദങ്ങളൊഴിവാക്കാനുള്ള കരുതൽ.
സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം പോലുള്ള അധികബാധ്യതകൾ ഏറ്റെടുക്കാതെ കരയിലും കടലിലും ആകാശത്തിലുമായി ഒട്ടേറെ സ്വപ്നതുല്യമായ വികസനപദ്ധതികൾ. കേരളത്തെ 25 വർഷം മുന്നോട്ടു നയിക്കുമെന്ന പ്രഖ്യാപനം. അത്രയും നല്ലത്. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയുടെ ധവളപത്രം നേരത്തേ കണ്ടതാണ്. ഇനി വേണ്ടത് ഇച്ഛാശക്തിയാണ്.
വിഭവസമാഹരണത്തിനും പദ്ധതികൾ നടപ്പാക്കുന്നതിനുമുള്ള ദൃഢനിശ്ചയം. വികസനത്തിനും വിദ്യാഭ്യാസത്തിനുമാണ് ബജറ്റിൽ മുൻഗണന. സർക്കാർ ജീവനക്കാർക്ക് വിസ്മയമില്ലെങ്കിലും ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും (ക്ഷാമബത്ത), ഡിആറും (ക്ഷാമാശ്വാസം) മുടക്കം കൂടാതെ കൃത്യമായി നൽകുമെന്ന പ്രഖ്യാപനമുണ്ട്. എന്നാൽ കുടിശികയുടെ കാര്യം മിണ്ടിയിട്ടില്ല.
ഇതോടെ അടുത്ത ഒന്‍പതു മാസത്തിനകം ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ട് ഗഡു ഡിഎയും ഡിആറും ലഭിക്കുന്ന സാഹചര്യമുണ്ടാകും. ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി, ഭൂമിയുടെ ന്യായവില പുതുക്കൽ, സ്വകാര്യനിക്ഷേപങ്ങൾ സ്വീകരിക്കൽ, മിഷൻ സമുദ്ര, കേരള നോളജ് വാലി, വയനാട് ട്രൈബൽ സർവകലാശാല, കിഫ്ബി പരിഷ്കരണം, മലബാറിൽ പുതിയ സ്റ്റേഡിയം, കൊച്ചിയിൽ ഫിലിം സിറ്റി, കോഴിക്കോട്ട് കൾച്ചറൽ പാർക്ക്... ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ അനേകമാണ്.
ബജറ്റിൽ പ്രഖ്യാപിച്ച സ്വപ്നപദ്ധതികളെല്ലാം യാഥാർഥ്യമാകണമെങ്കിൽ ഭാവനയും കഠിനാധ്വാനവും കുറച്ചധികം വേണ്ടിവരും. സ്വകാര്യ മൂലധനം വരാതെ രക്ഷയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വകാര്യവത്കരണത്തിനുള്ള സമ്പൂർണമായ കരുതലാണ് യുഡിഎഫ് സർക്കാരിന്റെ ബജറ്റിന്റെ ആകെത്തുകയെന്നാണ് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ആക്ഷേപം.
സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക എന്നതുതന്നെയാണ് നയമെന്നു മുഖ്യമന്ത്രി തിരിച്ചടിക്കുന്നു. മറ്റ് അയൽസംസ്ഥാനങ്ങളൊക്കെ ചെയ്യുന്നതും അതാണ്. അങ്ങനെയാണ് അവിടങ്ങളിൽ തൊഴിലവസരങ്ങളുണ്ടാകുന്നതെന്നു കാണാതിരുന്നുകൂടാ. മുഖ്യമന്ത്രി വലിയ പ്രതീക്ഷയോടെ അവതരിപ്പിച്ച മിഷൻ സമുദ്രയ്ക്ക് 400 കോടി രൂപയാണ് നീക്കിവച്ചത്.
അവിടെയും സ്വകാര്യനിക്ഷേപം വന്നില്ലെങ്കിൽ പദ്ധതി വെള്ളത്തിൽ വരച്ച വരയാകും. മാരിടൈം സമ്പദ്വ്യവസ്ഥയിലേക്കു മാറ്റുമെന്ന ആശയം ഏതു നിലയിലും സ്വാഗതാർഹംതന്നെ. തീരദേശത്തുള്ളവർക്കു തൊഴിലവസരങ്ങളിൽ സംവരണം നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ, തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്യാതെയാണ് മിഷൻ സമുദ്ര പ്രഖ്യാപിച്ചതെന്ന ആരോപണം ഉയർന്നു കഴിഞ്ഞു.
മണ്ണെണ്ണ സബ്സിഡിയിലുള്ള വർധന അപര്യാപ്തമാണെന്നും പരാതിയുണ്ട്. ബ്ലൂ ഇക്കോണമി നയത്തെ എതിർക്കുന്നവരുടെ ശബ്ദവും കേൾക്കാതിരുന്നുകൂടാ. ഇക്കാര്യങ്ങളിലെല്ലാം നിയമസഭയിലെ ബജറ്റ് ചർച്ചയിൽ വ്യക്തത വരുമെന്നു കരുതാം.
ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കണമെന്ന ദീർഘകാല ആവശ്യം സർക്കാർ ഇക്കുറി ബജറ്റ് പ്രഖ്യാപനത്തിലൂടെ നടപ്പിലാക്കുന്നു. വ്യവസായങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും വിനോദസഞ്ചാര മേഖലയ്ക്കും ലഭ്യമാക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.
തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം വിനോദസഞ്ചാരത്തിനായി ഉപയോഗിക്കാവുന്ന വിധത്തിൽ നിയമ ഭേദഗതി കൊണ്ടുവരുമെന്നും പറയുന്നുണ്ട്. ഈ തീരുമാനങ്ങൾ ടൂറിസം മേഖലയിൽ കാലാനുസൃത മാറ്റം കൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം.
യുവാക്കളുടെ വിദ്യാഭ്യാസ കുടിയേറ്റം അവസാനിപ്പിക്കാൻ പ്രഖ്യാപിച്ച നിരവധി പദ്ധതികൾ സ്വാഗതാർഹമെങ്കിലും സ്വകാര്യമേഖലയെ ആശ്രയിക്കാതെ മുന്നോട്ടു പോകാനാകില്ല. സ്വകാര്യബസുകളുടെ ത്രൈമാസ നികുതി പകുതിയാക്കിയത് പ്രിയദർശിനി സൗജന്യയാത്രയോട് സ്വകാര്യബസുകാർക്കുള്ള എതിർപ്പ് കുറയ്ക്കാനാണെന്ന് വ്യക്തം.
വാഹനനികുതിയിൽ പ്രഖ്യാപിച്ച ചില മാറ്റങ്ങൾ വരുമാനമുയർത്തുമെന്നാണ് പ്രതീക്ഷ. അതേസമയം, സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച നികുതിയിളവ് സ്വകാര്യ ബസ് മേഖലയെ തകർച്ചയിൽനിന്നു കരകയറ്റില്ലെന്നാണ് ബസുടമകൾ പറയുന്നത്. ഇതുകൊണ്ട് ഡീസൽ വിലവർധന, കെഎസ്ആർടിസി സൗജന്യയാത്രയിലൂടെയുണ്ടായ യാത്രക്കാരുടെ കുറവ് എന്നിവയിലൂടെയുള്ള പ്രതിദിനനഷ്ടം മറികടക്കാൻ കഴിയില്ലെന്നാണ് അവരുടെ വാദം. അവരെയും സർക്കാർ കേൾക്കേണ്ടതുണ്ട്.
റബർ താങ്ങുവില 50 രൂപ വർധിപ്പിച്ചത് മേഖലയ്ക്ക് ആശ്വാസമാകും. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമായ മാർഗനിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടില്ല. അതുപോലെ കുട്ടനാടിന് ബജറ്റിൽ ഒന്നുമില്ലെന്ന ആക്ഷേപവുമുണ്ട്.
വിമർശനങ്ങളെ ധാർഷ്ട്യത്തോടെ നേരിടുന്ന മുൻ സർക്കാരിന്റെ സമീപനം ഇനിയുണ്ടാകില്ലെന്ന പ്രതീക്ഷയാണ് കർഷകർക്കും മലയോരവാസികൾക്കുമുള്ളത്. ആ പ്രതീക്ഷയ്ക്കും പുതിയ സർക്കാർ രൂപീകരണത്തിൽ പങ്കുണ്ടെന്ന കാര്യം ബജറ്റിനു ശേഷവും മറന്നുപോകരുത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വിളിച്ചോതുന്ന കാര്യങ്ങളും ബജറ്റിലുണ്ട്. അധികച്ചെലവുള്ളതൊന്നും പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തുനിഞ്ഞിട്ടില്ല.
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം മൂളിയൊതുക്കി. വിദ്യാർഥിനികൾക്കു കൊടുക്കുമെന്നു പ്രകടനപത്രികയിൽ പറഞ്ഞ സ്കോളർഷിപ്പും തത്കാലം ഒഴിവാക്കി. അതുപോലെ മറ്റു പല കാര്യങ്ങളും വിഴുങ്ങേണ്ടിവന്നിട്ടുണ്ട്. ബജറ്റ് പ്രഖ്യാപനം കഴിഞ്ഞു നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി സതീശൻ വലിയ ആത്മവിശ്വാസത്തിലായിരുന്നു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറയാൻ അദ്ദേഹം മടിച്ചില്ല.
ഈ ആവേശവും ആത്മവിശ്വാസവും തുടർന്നങ്ങോട്ടും കാണിച്ചില്ലെങ്കിൽ അത്ര എളുപ്പമാകില്ല ധനകാര്യ മാനേജ്മെന്റ്. പ്രതിപക്ഷത്തിരിക്കുന്നതും ഡ്രൈവിംഗ് സീറ്റിലിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം അറിയാത്തയാളല്ലല്ലോ മുഖ്യമന്ത്രി.
19-06-2026
അമേരിക്കയും ഇറാനും സമാധാനക്കരാറിൽ ഒപ്പുവച്ചതിന്റെ വാർത്തകൾ വായനക്കാരിൽ പലരും ഇന്നലെത്തന്നെ അറിഞ്ഞതാണ്. സമാധാനം നീണാൾ വാഴട്ടെ! പക്ഷേ, ഇന്ത്യക്കാരന് സമാധാന ഉടന്പടിയുടെ വിശദാംശങ്ങൾ മാത്രം വായിച്ചു പഠിച്ചാൽ പോരല്ലോ.
സമാധാനക്കരാർ ഒപ്പിടുമെന്നറിഞ്ഞതു മുതൽ ആഗോള അസംസ്കൃത എണ്ണവില കൂപ്പുകുത്തുന്നതും ജനങ്ങൾ അറിയുന്നുണ്ട്. പക്ഷേ, ഒന്നുമാത്രം കാണുന്നില്ല. അന്തർദേശീയ മാർക്കറ്റിൽ അസംസ്കൃത എണ്ണ വീപ്പയ്ക്ക് 114 ആയപ്പോൾ ഇന്ത്യയിൽ കുത്തനെ വർധിപ്പിച്ച ഇന്ധന-പാചകവാതക വില, അസംസ്കൃത എണ്ണവില 78 ഡോളറിലേക്കു കൂപ്പുകുത്തിയിട്ടും കുറയ്ക്കുന്നില്ല.
ഹോർമുസിൽനിന്നു പുറപ്പെട്ട ആദ്യ എണ്ണക്കപ്പലുകളിലൊന്ന് ഇന്ത്യയുടെ ‘ദിഷ’യായിരുന്നു. ഇന്നത് ഗുജറാത്തിലെ ദഹേജ് തുറമുഖത്തെത്തും. ഈ സമാധാനക്കരാർ നാം ആഗ്രഹിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇന്ധനവില കുറഞ്ഞാൽ അസഹനീയമായ വിലക്കയറ്റവും പണപ്പെരുപ്പവുമൊക്കെ ഇത്തിരിയെങ്കിലും കുറയുമെന്ന പ്രതീക്ഷയാണ്.
ഒന്നും രണ്ടുമല്ല, ദിവസങ്ങൾക്കകം വീപ്പയ്ക്കു 36 ഡോളറാണ് കുറഞ്ഞത്. വില എന്നു കുറയ്ക്കുമെന്നെങ്കിലും പറയേണ്ടതല്ലേ? കെഎസ്ആർടിസിയിലെ സൗജന്യയാത്ര മറ്റു ബസുകളിലേക്കു വ്യാപിപ്പിക്കുന്നതിലും എത്രയോ വലിയ സംഭവമാണിത്.
വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ ഒപ്പുവയ്ക്കുമെന്ന് അമേരിക്കയും ഇറാനും പ്രഖ്യാപിച്ചിരുന്ന ധാരണാപത്രമാണ് രണ്ടുദിവസം മുന്‍പേ ഫ്രാൻസിൽ നടപ്പാക്കിയത്. സ്വിറ്റ്സർലൻഡിൽ ചർച്ച തുടരും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറേനിയന്‍ പ്രസിഡന്റ് മസൂദ് പെഷസ്കിയാനും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനരാരംഭിക്കൽ, ഇറാനെതിരേയുള്ള സാമ്പത്തിക ഉപരോധങ്ങളിലെ ഇളവുകൾ, ഇറാന്റെ ആണവപദ്ധതി നിർവീര്യമാക്കൽ തുടങ്ങിയ തന്ത്രപ്രധാന വിഷയങ്ങൾ ഉൾക്കൊള്ളുന്ന 14 ഇന ചട്ടക്കൂടിലുള്ള ധാരണാപത്രമാണ് പ്രാബല്യത്തിലായത്.
ആദ്യ ഈരടികളായി; ഇനിയത് അമേരിക്കയും ഇറാനും ഒരേ സ്വരത്തിൽ പാടിയാൽ സമാധാനഗീതമാകും. ശത്രുത അവസാനിപ്പിച്ച് സമാധാനത്തിലേക്കുള്ള 60 ദിവസത്തെ പരീക്ഷണ കാലയളവിന്റെ തുടക്കമാണിതെന്ന് ഇരുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പശ്ചിമേഷ്യയിലെ ഏതൊരു സമാധാനത്തിന്റെയും വിജയപരാജയങ്ങൾ നിർണയിക്കാൻ ശേഷിയുള്ള ഇസ്രയേൽ അഭിപ്രായം പറഞ്ഞിട്ടില്ല. ഹമാസിനെതിരേ ലബനനിൽ ആക്രമണങ്ങൾ നടത്തുന്ന ഇസ്രയേലിന് കരാറിന്റെ കോപ്പി അയച്ചുകൊടുത്തിട്ടുണ്ടെന്നു ട്രംപ് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ഇറാനെ പൂർണമായും തച്ചുടയ്ക്കാമെന്നു കരുതിയിരുന്ന ഇസ്രയേലിലെ തീവ്ര വലതുപക്ഷക്കാർ അതൃപ്തരാണ്. തന്ത്രപരവും രാഷ്ട്രീയവുമായ ദുരന്തമെന്നാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യശക്തികൾ കരാറിനെ പരിഹസിച്ചത്. ഇറാനെതിരേ പൂർണവിജയം നേടുമെന്ന് നെതന്യാഹു ഉറപ്പു നൽകിയതുമാണ്.
പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലബനനിലെ ഹിസ്ബുള്ളയെ എങ്കിലും ആക്രമിച്ചുകൊണ്ടിരിക്കേണ്ടത് അവർക്കിപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിരിക്കാം. ഇറാനുമായി ഒപ്പുവച്ചത് അന്തിമ കരാറല്ലെന്നും ധാരണാപത്രമാണെന്നും അനുസരിച്ചില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്നും ഒപ്പിനൊപ്പം ട്രംപിന്റെ ഭീഷണിയുമുണ്ട്.
തങ്ങളുടെ കൈ കാഞ്ചിയിൽതന്നെയാണെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കറും ചർച്ചാ പ്രതിനിധിയുമായിരുന്ന മുഹമ്മദ് ബാഗർ ഗാലിബാഫും തിരിച്ചടിച്ചു. 60 ദിവസം പ്രകോപനം ഉണ്ടാക്കാതിരിക്കാൻ ഇരുപക്ഷവും ശ്രമിക്കുമോ, യുറേനിയം ഉടൻ നശിപ്പിക്കുന്നതിനു പകരം അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മേൽനോട്ടത്തിൽ സിവിലിയൻ ആവശ്യങ്ങൾക്കു മാത്രമായി മാറ്റാൻ ഇറാൻ സമ്മതിക്കുമോ, മരവിപ്പിച്ച വിദേശ ആസ്തികൾ നാവിക ഉപരോധം പിൻവലിച്ച് അമേരിക്ക എപ്പോൾ വിട്ടുനൽകും, ഹോർമുസ് കടലിടുക്ക് ശാന്തമാകുമോ, ധാരണാപത്രം സന്പൂർണ സമാധാന ഉടന്പടിയിലെത്തുമോ തുടങ്ങിയ സങ്കീർണമായ വിഷയങ്ങളുണ്ട്. രണ്ടു മാസംകൊണ്ട് തർക്കങ്ങളത്രയും പരിഹരിക്കാനാകുമെന്ന ശുഭപ്രതീക്ഷ വച്ചുപുലർത്താനാണ് ലോകം ആഗ്രഹിക്കുന്നത്.
സമാധാനത്തിന്റെ ഒരധ്യായം യുദ്ധത്തിലേർപ്പെട്ടവർ പൂർത്തിയാക്കി. പക്ഷേ, വിചിത്രമാണ് ഇന്ത്യക്കാരന്റെ വിധി. അവർക്ക് 50 രൂപയ്ക്കു പെട്രോൾ വേണ്ട. കഴിഞ്ഞ മാസം വർധിപ്പിച്ച പെട്രോൾ, ഡീസൽ, പാചകവാതക വിലകളെങ്കിലും കുറയ്ക്കുമോയെന്ന് അറിഞ്ഞാൽ മതി.
അല്ലെങ്കിൽ എന്താണ് ഇതിന്റെയൊക്കെ അർഥം? അവരുടെ യുദ്ധംപോലും നമുക്കു ചൂഷണോപാധിയായിരുന്നെന്നോ? എണ്ണക്കന്പനികളുടെ സങ്കടങ്ങൾ എന്നും ഭരിക്കുന്ന പാർട്ടിയുടെയും സർക്കാരിന്റേതുമാണ്. ജനങ്ങളുടെ സങ്കടങ്ങൾ ഏറ്റെടുക്കാൻ ഡൽഹിയിൽ കുന്പിട്ടുകിടക്കുന്ന പ്രതിപക്ഷത്തെ ഛിന്നഗ്രഹങ്ങൾ പോലുമില്ല.
18-06-2026
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് സർവം നാശമായ നീറ്റ്-യുജി പരീക്ഷ വീണ്ടും നടത്തുന്നത് 21നാണ്. പക്ഷേ, പരീക്ഷയെഴുതുന്ന 24 ലക്ഷത്തോളം വിദ്യാർഥികൾ മാത്രമല്ല, സമൂഹമാധ്യമമായ ടെലിഗ്രാമിന്റെ 15 കോടിയോളം ഉപയോക്താക്കളടക്കം ഇന്ത്യക്കാരെല്ലാം നീറ്റുനോവിലാണ്. മാനസിക പിരിമുറുക്കമില്ലാത്തത്, കഴിഞ്ഞ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയവർക്കു മാത്രം! എന്താണ് രാജ്യത്തു സംഭവിക്കുന്നത്?
രാജ്യമൊരു യുദ്ധത്തിനിറങ്ങിയ പ്രതീതി. വാർത്താവിനിമയ-വിദ്യാഭ്യാസ മന്ത്രാലയങ്ങളും മാത്രമല്ല, പ്രതിരോധമന്ത്രാലയം വരെ രംഗത്തിറങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണം. പരീക്ഷാപേപ്പർ സുരക്ഷിതമായി എത്തിക്കാൻ വ്യോമസേന. പരീക്ഷാകേന്ദ്രങ്ങളിൽ നിർമിതബുദ്ധി അധിഷ്ഠിത നാലുതല സിസിടിവി നിരീക്ഷണം.
ബയോമെട്രിക്, ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങൾ, വിവിധ ഘട്ടങ്ങളായുള്ള ദേഹപരിശോധനകൾ... ഒരു പരീക്ഷ നടത്താൻ ലോകം ഇത്ര പേടിച്ച മറ്റൊരു സംഭവമില്ല. ഇതിനു പുറമേയാണ് സമൂഹമാധ്യമ വേദിയായ ടെലഗ്രാം, പരീക്ഷ കഴിയുവോളം നിരോധിച്ചിരിക്കുന്നത്. പഴയ പോസ്റ്റ് എഡിറ്റ് ചെയ്തുള്ള ബാക്ക്ഡേറ്റിംഗ് തട്ടിപ്പുകൾ തടയാനാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അങ്ങനെ എഡിറ്റ് ചെയ്താൽ അതു വ്യക്തമാക്കുന്ന ലേബലുള്ളപ്പോൾ നിരോധിക്കുന്നത് എന്തിനെന്നാണ് ടെലഗ്രാം മേധാവി പാവെൽ ദുറോവ് ചോദിക്കുന്നത്.
ഒരു കാര്യം ഉറപ്പിച്ചു. ചോദ്യപേപ്പർ ചോർച്ചയുടെ യഥാർഥ ഉറവിടം കണ്ടെത്താൻ സർക്കാരിനായിട്ടില്ല, അല്ലെങ്കിൽ തടയാൻ ശേഷിയില്ല. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ തകർന്ന സിസ്റ്റത്തെയും അതിന്റെ തലപ്പത്തുള്ള മന്ത്രിയെയും തൊടാതെ, പരീക്ഷ നടത്താനുള്ള ശ്രമമാണ് ഈ ദയനീയമായ പരാക്രമങ്ങളെങ്കിലും ഇതു വിജയിക്കട്ടെ. 24 ലക്ഷം വിദ്യാർഥികളുടെ ഭാവിക്കു മുന്നിൽ അഴിമതിയെയും കെടുകാര്യസ്ഥതയെയുംപോലും സഹിക്കാൻ നിർബന്ധിതമാകുന്ന അപൂർവ സാഹചര്യമാണിത്.
മേയ് 12നാണ് ചോദ്യപേപ്പർ ചോർന്നതിന് 24 ലക്ഷം വിദ്യാർഥികൾ എഴുതിയ ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് (യുജി) റദ്ദാക്കിയത്. 2024ലും ഇതു സംഭവിച്ചിരുന്നു. പരീക്ഷാ നടത്തിപ്പുകാരായ എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി)യെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി വീഴ്ചകൾ ആവർത്തിക്കരുതെന്നു താക്കീതു നൽകി വിട്ടതാണ്.
ഒരു ഫലവുമുണ്ടായില്ല. മേയ് 12നു റദ്ദാക്കിയ പരീക്ഷയാണ് 21ന് വീണ്ടും നടത്തുന്നത്. ഇതിനിടെ സിബിഎസ്ഇ 12-ാം ക്ലാസിലെ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയവും പാളി. വിദ്യാഭ്യാസമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം നിരസിക്കപ്പെട്ടു. പകരം വരുന്നയാൾ അടിമുടി മാറ്റമുണ്ടാക്കുമെന്നു രാജിയാവശ്യപ്പെട്ടവരും കരുതുന്നില്ല. എങ്കിലും അത്തരം ധാർമിക ഉത്തരവാദിത്വമൊന്നും ആവശ്യമില്ലെന്ന് കേന്ദ്രമങ്ങു തീരുമാനിച്ചു.
പുനഃപരീക്ഷയെങ്കിലും പാളിച്ചയില്ലാതെ നടത്തണമെന്ന തീരുമാനം നല്ലതുതന്നെ. അതിനുവേണ്ടി സമൂഹമാധ്യമങ്ങൾ നിരോധിക്കാൻ സർക്കാരിന് അവകാശവുമുണ്ട്. പക്ഷേ, ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടത്തെക്കുറിച്ചല്ല, അതിന്റെ വിതരണത്തെക്കുറിച്ചും പ്രചാരണത്തെക്കുറിച്ചുമാണ് സർക്കാരിന്റെ ഉത്കണ്ഠ.
“മോഷണം നടക്കാൻ സാധ്യതയുള്ളതിനാൽ നിങ്ങൾ എല്ലാ ഷോപ്പിംഗ് മാളുകളും അടച്ചിടൂ, വേഗത്തിൽ വാഹനം ഓടിക്കുന്നതിനാൽ റോഡുകൾ അടച്ചിടൂ” എന്നായിരുന്നു ടെലിഗ്രാമിന്റെ പരിഹാസം. യഥാർഥ കുറ്റവാളികൾക്കു പകരം ഇന്ത്യയിലെ 15 കോടിയിലധികമുള്ള സാധാരണ ഉപയോക്താക്കളെയാണ് ബുദ്ധിമുട്ടിലാക്കുന്നതെന്നു പറഞ്ഞത് ടെലഗ്രാം മേധാവി പാവെൽ ദുറോവാണ്.
എഡിറ്റ് ചെയ്തുള്ള കൃത്രിമത്വം തിരിച്ചറിയാനുള്ള സംവിധാനം അതിൽതന്നെ ഉള്ളപ്പോൾ താത്കാലികമായിപോലും നിരോധിക്കുന്നത് തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെ ഖണ്ഡിക്കാൻ യുക്തിസഹമായ മറുപടി കേന്ദ്രം കൊടുത്തതായി കാണുന്നില്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ടെലിഗ്രാം ആപ്പ് നീക്കുകയും ചെയ്തു. ടെലിഗ്രാം ഇല്ലെങ്കിൽ മറ്റ് എത്രയോ ഡിജിറ്റൽ-സമൂഹമാധ്യമ വേദികളുണ്ട്. മാത്രമല്ല, ഒരു സർക്കാരിനെയും വീരശൂരപരാക്രമികളായ അന്വേഷണ ഏജൻസികളെയും നോക്കുകുത്തിയാക്കി ചോദ്യപേപ്പർ ചോർത്താനറിയാമെങ്കിൽ, അവർക്കതു വിതരണം ചെയ്യാനാണോ വിഷമം.
പല രാഷ്ട്രീയ പാർട്ടികളും വിദ്യാഭ്യാസവകുപ്പിനുവേണ്ടി വിലപേശുന്നത് വെറുതെയല്ല. അവർക്കു ഭാവിയെ കൈയിലൊതുക്കണം. കേന്ദ്രവിദ്യാഭ്യാസവകുപ്പ് മാത്രമല്ല, സംസ്ഥാന വകുപ്പുകളും സർവകലാശാലകളുമൊക്കെ അക്കാദമിക വിദഗ്ധരേക്കാൾ രാഷ്ട്രീയ അഭയാർഥികളെക്കൊണ്ടു നിറഞ്ഞുകഴിഞ്ഞു. സിൻഡിക്കറ്റുകളിലും സെനറ്റുകളിലുമൊക്കെ വിദ്യാഭ്യാസ വിദഗ്ധർക്കൊപ്പം രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാർഥി സംഘടനകളുടെയും പ്രതിനിധികളുമുണ്ട്.
സർവശക്തരായ പാർട്ടിക്കാർ. അവരറിയാതെ ഒരിലയനങ്ങില്ല. വിദ്യാർഥി നേതാക്കൾക്കു ഹാജരില്ലാതെ പരീക്ഷയെഴുതാനും പരീക്ഷയെഴുതാതെ ജയിക്കാനും ജോലിക്കാര്യത്തിലാണെങ്കിൽ പിൻവാതിൽ നിയമനങ്ങൾ നൽകാനും പ്രമോഷൻ നൽകാനുമൊക്കെ ശേഷിയുള്ള ഈ സൂപ്പർ പവറുകൾ നശിപ്പിച്ച വിദ്യാഭ്യാസരംഗത്തെ വീണ്ടെടുക്കൽ എളുപ്പമല്ല. സിൻഡിക്കറ്റുകളും സെനറ്റുകളും മാത്രമല്ല, കാന്പസുകളുടെ രാത്രികൾപോലും അവർ കവർന്നു.
മാറിമാറി വരുന്ന സർക്കാരുകൾ പഴയ നോമിനികൾക്കു പകരം തങ്ങളുടെ നോമിനിയെ കുത്തിനിറയ്ക്കും. നീറ്റ് പരീക്ഷ നടത്തുന്ന എൻടിഎയുടെ സ്ഥിതിയും സർക്കാർ തുറന്നുപറയണം. സംഘപരിവാറുകാരെന്ന യോഗ്യതയിൽ കടന്നുകൂടിയവരുടേതുൾപ്പെടെ എല്ലാവരുടെയും മാർക്ക് ലിസ്റ്റുകളും വന്ന വഴിയുമൊക്കെ രാജ്യം അറിയട്ടെ. നീറ്റിന്റെ ചോദ്യക്കടലാസും സിബിഎസ്ഇയുടെ ഉത്തരക്കടലാസും മാത്രം പ്രതികളാകുന്ന സ്ഥിതി മാറണമല്ലോ.
ഇതിനിടെ, ടെലിഗ്രാം വഴി നീറ്റ് ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ അവകാശവാദങ്ങൾ പ്രചരിക്കുന്നത് തടയാനും വ്യാജ തെളിവുകൾ നൽകി വിദ്യാർഥികളെ വഴിതെറ്റിക്കുന്നത് ഒഴിവാക്കാനുമാണ് നിരോധനമെന്ന് എൻടിഎ വിശദീകരികരണവുമായി എത്തിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയോ വിതരണമോ തടയുമെന്ന ഒരവകാശവാദവും അവർക്കുമില്ല. ഒന്നിനുമൊരു വ്യക്തതയുമില്ല. ആകെയുള്ളത് ഇരുട്ടു മാത്രം. അതുകൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിക്കുകയാണ് കേന്ദ്രം. നീറ്റിന്റെ പേരിൽ രാജ്യം ഒരു സമൂഹമാധ്യമ ലോക്ഡൗണിലേക്കു കടന്ന പ്രതീതിയാണ്. ലോകം കാണുന്നുണ്ട്; ഇന്ത്യ ഒരു പരീക്ഷാപ്പേടിയിൽ പനിച്ചുവിറയ്ക്കുന്നത്.