Editorial Audio
ഓണത്തിനു മതമുണ്ടോ ഇല്ലയോ എന്ന ചർച്ച അവരു തുടരട്ടെ; നമുക്ക് ആഘോഷിക്കാം. വിദ്വേഷ-അഴിമതി-ഭയ രഹിത രാഷ്ട്രീയത്തെ, വൈവിധ്യങ്ങളെ പൂക്കളമാക്കുന്ന സംസ്കാരത്തെ നമുക്ക് എറ്റെടുക്കാം. മതത്തിന്റെ മുഖംമൂടിയണിഞ്ഞ വർഗീയതയുടെ വിഴുപ്പുഭാണ്ഡങ്ങൾ നാം ഏറ്റെടുക്കില്ല. മനുഷ്യരെ തുല്യരായി കാണുന്ന, കള്ളവും ചതിയുമില്ലാത്ത സദ്ഭരണം യാഥാർഥ്യമാകുവോളം നമുക്കു മഹാബലിക്കായുള്ള കാത്തിരിപ്പു തുടർന്നേ തീരൂ. ഐക്യത്തിന്റെ ദിനമാണിന്ന്. എല്ലാവർക്കും ഓണാശംസകൾ!
മാവേലിനാടിന്റെ ഭരണഘടനയെന്നോ ദേശീയഗാനമെന്നോ പറയാവുന്ന ആ പാട്ടിന്റെ അന്തഃസത്ത അതിൽനിന്നു തെരഞ്ഞെടുത്ത രണ്ടു ചരണങ്ങളിൽ പ്രകടമാണ്.
“മാവേലി നാടു വാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ.
കള്ളവുമില്ല ചതിയുമില്ല-
എള്ളോളമില്ല പൊളിവചനം”
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതുവച്ച് ആത്മപരിശോധന നടത്തി, കർമനിരതമായാൽ ഒരു സോഷ്യലിസ്റ്റ്-മതേതര-ജനാധിപത്യ രാജ്യം ഫലവത്താകും. മാവേലി ചരിത്രമായാലും ഭാവനാസൃഷ്ടിയായാലും അതിനൊരു രാഷ്ട്രീയ മാനിഫെസ്റ്റോയുടെ സ്വഭാവമുണ്ട്. എല്ലാ മനുഷ്യർക്കും തുല്യപദവിയുള്ളൊരു നാടിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് അതു തുടങ്ങുന്നത്. തൊഴിലാളിക്കോ മുതലാളിക്കോ മതാധിപതിക്കോ അവിടെ സർവാധിപത്യമില്ല. “ഇന്ത്യയിലെ ജനങ്ങളായ നാം” എന്നു തുടങ്ങുന്ന ഇന്ത്യൻ ഭരണഘടനാ ആമുഖത്തിലുള്ളതും ഈ സങ്കൽപമാണ്. എന്നിട്ടും നാം തുല്യരല്ലെന്ന കള്ളനാണയം അടിച്ചിറക്കുന്ന കമ്മട്ടങ്ങൾ നിരോധിക്കപ്പെടുന്നില്ല. സ്വാതന്ത്ര്യം ലഭിച്ച് 80 വർഷമാകുന്പോഴും ഭരണഘടനയെ സംരക്ഷിക്കാൻ ജനങ്ങൾക്ക് കോടതി കയറേണ്ടിവരുന്നു. അതേ, മാവേലിനാട് ഒരു സങ്കൽപമായി തുടരുന്നു. നമുക്ക് ഓണത്തെ മറക്കാനാകില്ല.
ആധുനിക ജനാധിപത്യ വ്യവസ്ഥയ്ക്കുപോലും ആർജിക്കാനായിട്ടില്ലാത്ത ഒരു മാതൃകാരാഷ്ട്ര സങ്കൽപമാണത്. വേൾഡ് ഇക്വിറ്റി ലാബ് കഴിഞ്ഞ വർഷം പുറത്തുവിട്ട കണക്കനുസരിച്ച്, ദേശീയ വരുമാനത്തിന്റെ 58 ശതമാനവും 10 ശതമാനം ആളുകളുടെ കൈയിലായി. താഴേത്തട്ടിലുള്ള 50 ശതമാനം പേർക്കു ലഭിക്കുന്നത് വെറും 15 ശതമാനം. മൊത്തം സന്പത്തിന്റെ 65 ശതമാനവും അതിസന്പന്നരായ 10 ശതമാനം പേരുടെ കൈയിലായി. ഇതുകൂടി ശ്രദ്ധിക്കുക. താഴേത്തട്ടിലുള്ള 50 ശതമാനം ആളുകളുടെ കൈവശമുള്ള സന്പത്തിന്റെ മൂന്നിരട്ടിയിലധികമാണ് 0.001 ശതമാനം വരുന്ന 60,000 ശതകോടീശ്വരന്മാരുടെ കൈവശം കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ അസമത്വങ്ങളുടെ നാട്ടിൽ തുല്യതാസങ്കൽപമായ ഓണം ആഘോഷിക്കാൻ നാം ഒന്നിക്കുകയാണു വേണ്ടത്.
ഭരണാധികാരികളായാലും മതഭ്രാന്തരായാലും ഒന്നിച്ചൊരു പാട്ടുപാടാനോ നൃത്തം ചെയ്യാനോ സദ്യ ഉണ്ണാനോ പോലും സമ്മതിക്കാത്തവരെ അവഗണിക്കണം. ഒരാൾ ചോദിക്കുന്നത്, ഏതെങ്കിലും പുരാണത്തിലോ ഇതിഹാസത്തിലോ മഹാബലി കേരളം ഭരിച്ചിരുന്നതിനു തെളിവുണ്ടോ എന്നാണ്. ചോദിച്ചയാൾ പങ്കെടുക്കുന്ന ബാക്കിയെല്ലാ ആഘോഷങ്ങൾക്കും തെളിവുണ്ടോയെന്നതു വേറെ കാര്യം. മറ്റൊരാൾക്കു സംശയം, പാതാളത്തിൽനിന്നു വരുന്നവനെ കാത്തിരിക്കണോ എന്നാണ്. മഹാബലിയുടെ ഐതീഹ്യത്തിലെ “മാനുഷരെല്ലാരുമൊന്നുപോലെ” എന്ന ഐക്യസന്ദേശമോ തുല്യതയും സമൃദ്ധിയും സ്വപ്നം കാണാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന മഹാബലിയുടെ വരവ് എന്ന സങ്കൽപമോ അദ്ദേഹത്തിനു മനസിലായിട്ടില്ല. പാതാളത്തിലാണ് അദ്ദേഹം തൂങ്ങിക്കിടക്കുന്നത്.
സ്കൂളുകളിലും കോളജുകളിലും ആഘോഷം നടക്കുന്പോൾ പങ്കെടുക്കുന്നതു ശരിയല്ലെന്നാണ് മറ്റു ചിലരുടെ മുന്നറിയിപ്പ്. പക്ഷേ, അദ്ദേഹത്തിന്റെ സമുദായത്തിൽ പെട്ടവരും അതത്ര ഗൗനിച്ചില്ല. ഇടുങ്ങിയ വ്യാപാരങ്ങൾ പുതിയ തലമുറ ഏറ്റെടുക്കുന്നില്ല. ഇങ്ങനെ വാതിലുകൾ കൊട്ടിയടച്ചാൽ എല്ലാ ആഘോഷങ്ങളും ചിലർക്കായി ചുരുങ്ങും. സൗഹൃദത്തിന്റെ, സാഹോദര്യത്തിന്റെ പൊതുവിടങ്ങൾ അപ്രത്യക്ഷമാകും. ഏതായാലും ഇത്തരം മതകേന്ദ്രീകൃത അഭിപ്രായങ്ങൾ കേരളത്തിലായതുകൊണ്ട് വിലപ്പോയിട്ടില്ല.
തുല്യത, സാഹോദര്യം, പങ്കുവയ്ക്കൽ... നന്മയുടെ ഈ ആഘോഷത്തെ അവസരമാക്കാം. ദുർഭരണങ്ങളെക്കുറിച്ചു തിരിച്ചറിവു നൽകാൻ ‘ഇന്നെത്തുന്ന’ മാവേലിയെ വരവേൽക്കാം. ഒന്നിച്ചൊരു പൂക്കളമൊരുക്കാം, സദ്യ പങ്കുവയ്ക്കാം. ഈ ഓണവും ഓർമിപ്പിക്കുന്നു... നാമൊന്നാണ്.
Tags : DEEPIKA EDITORIAL Onam